Followers

Wednesday, February 14, 2024

നോവൽ ഒരു സാങ്കല്പിക ഭൂപ്രദേശം /എം.കെ.ഹരികുമാർ 

 

 


ഒരു നോവൽ എഴുതി കഴിയുമ്പോഴേക്കും ഒരു പുതിയ ഭൂപ്രദേശം ഉണ്ടാവുകയാണ്. ടോൾസ്റ്റോയിയുടെ 'അന്നാകരേനിന' അതിൻ്റെ വലിപ്പം കൊണ്ട് ഒരു വലിയ സത്യം സ്ഥാപിക്കുന്നുണ്ട്; അത് വാക്കുകളുടെ ഭൂപ്രദേശം എന്ന യാഥാർത്ഥ്യമാണ്.അത് കുറയ്ക്കാനോ നീട്ടാനോ കഴിയില്ല .അതിൻ്റെ ഒരു ഭാഗം വീതിച്ചു കൊടുക്കാനാവില്ല. അതിന് ഒരു തുടക്കവും അവസാനവുമുണ്ട്. അത് ടോൾസ്റ്റോയി സൃഷ്ടിച്ചതാണ്. അത് മറ്റാർക്കും അവകാശപ്പെട്ടതല്ല. മറ്റാർക്കും അതിൽ ഒന്നും കൂട്ടിച്ചേർക്കാനാവില്ല. വേറൊരാൾക്ക് അതിൻ്റെ വിസ്തൃതിയിൽ ഇടപെടാനാവില്ല .ഒരു വായനക്കാരന് അതിൻ്റെ മുമ്പിൽ  സ്വാതന്ത്ര്യം ഇല്ലാതാവുകയാണ്. കാരണം, അത് തുടങ്ങിയിരിക്കുന്ന ഒന്നാം പേജ് ലോകാവസാനം വരെ അങ്ങനെ തന്നെയേ വായിക്കാനാവൂ. ഒന്നാം പേജ് തുടക്കത്തിനുള്ളതാണ്.ആദ്യവാചകം വായിക്കാതെ ഒഴിച്ചിടാൻ ആർക്കും അവകാശമില്ല.അത് എവിടെ നിന്നു തുടങ്ങിയോ അവിടെ നിന്നാണ് വായനക്കാരനും തുടങ്ങേണ്ടത്. അത് ഒരു ഏകശിലയാണ്. വായനക്കാരന് വിശേഷിച്ച് സ്വാതന്ത്ര്യമില്ല.ടോൾസ്റ്റോയിയുടെ ഭൗതികവസ്തുവാണത്; കാരണം അതിന് പുസ്തകം എന്ന നിലയിലുള്ള രൂപവും ഉള്ളടക്കവുമുണ്ടല്ലോ.

വായനക്കാരൻ്റെ മുന്നിൽ അലംഘനീയമായ അവസ്ഥ 

അത് ഡിജിറ്റൽ രൂപത്തിലാക്കിയാൽ  തുടക്കവും ഒടുക്കവും അങ്ങനെ തന്നെയായിരിക്കും. നോവലിസ്റ്റ് ഒരിടത്ത് തുടങ്ങുന്നു; അയാൾ അവസാനിപ്പിക്കുന്നിടത്ത് മാത്രമേ വായനക്കാരനും അവസാനിപ്പിക്കാനാവൂ. ഒരു ഫ്ലൈറ്റിൽ കയറുന്നത് പോലെയാണ്. ഫ്ലൈറ്റ് എവിടെയാണോ ഉള്ളത്, അവിടെ നിന്നേ കയറാനൊക്കൂ . ഇറങ്ങണമെങ്കിൽ അത് ഫ്ലൈറ്റ് ലാൻഡ് ചെയ്യണമല്ലോ.
എന്നാൽ ഒരു വ്യത്യാസമുണ്ട്. ഫ്ളൈറ്റിനു സാന്ദർഭികമായി സമയം മാറ്റാനും ഇറങ്ങേണ്ട സ്ഥലം തിരഞ്ഞെടുക്കാനും അധികാരമുണ്ട്.

നോവലിൻ്റെ കാര്യത്തിൽ അതുമില്ല. അത് ഒരു വിചിത്രമായ തുടർച്ചയാണ്. ടോൾസ്റ്റോയ് ഒരു കഥ വിവരിക്കുകയാണ്. അദ്ദേഹത്തിൻ്റെ കഥപറയൽ രീതിയുണ്ട്. അതും അദ്ദേഹം നിശ്ചയിച്ചതാണ്.വായനക്കാരന് അത് മാറ്റിമറിക്കാനാവില്ല.നോവൽ വായിച്ചവസാനിപ്പിക്കാൻ അവന് സ്വന്തം മാർഗമില്ല.ടോൾസ്റ്റോയ് കഥ നിർത്തിയിടത്തു തന്നെ  എത്തിച്ചേരണം. ഇത് വ്യക്തമാക്കുന്നത് വായനക്കാരന് തൻ്റെ മുന്നിലുള്ള സാഹിത്യകൃതി ഒരു യാഥാർത്ഥ്യം മാത്രമല്ല; അലംഘനീയമായ അവസ്ഥയാണ്,അസ്പൃശ്യവുമാണ്. 

അത് വായിക്കുന്നയാൾക്ക് ഇഷ്ടം പോലെ വ്യാഖ്യാനിക്കാൻ കഴിഞ്ഞേക്കും; പക്ഷേ, ടെക്സ്റ്റ് അതേപടി ഉദ്ധരിച്ചേ പറ്റൂ. ടെക്സ്റ്റിൻ്റെ ധ്വനി എടുക്കാനായി സ്വാതന്ത്ര്യം പരിമിതമാക്കപ്പെട്ടിരിക്കുന്നു.വായന എപ്പോഴും മുൻകൂട്ടി നിശ്ചയിച്ചതാണ്. അതിനു ഒരു നിയതമായ മാർഗം മാത്രമേയുള്ളൂ. പത്താം പേജ് മുതൽ ഇരുപതാം പേജ് വരെ ഒരു വായനയില്ല.അത് അർത്ഥശൂന്യമാണ് .അന്നാകരേനിനയുടെ നൂറ്റി എഴുപതാം പേജ് മുതൽ മൂന്നൂറാം പേജ് വരെ മാത്രമുള്ള വായന ഒരിടത്തും അംഗീകരിക്കുന്നില്ല .കാരണം, അത് അപൂർണ്ണവും അനീതിയുമാണ്. ടോൾസ്റ്റോയിയുടെ നോവലാണ് വായിക്കേണ്ടത്; ഏതാനും പുറങ്ങളല്ല. വായിക്കുമ്പോൾ ചിന്തിക്കാനുള്ള സ്വാതന്ത്ര്യം മാത്രമേ നമുക്കുള്ളു. 

അഖണ്ഡ ഭൗതികവസ്തു

വായനക്കാരൻ്റെ പ്രവൃത്തി നേരത്തെ തന്നെ വിഭാവന ചെയ്യപ്പെട്ടതാണ്. കൃതിയുടെ തുടക്കം മുതലാണ് വായിക്കേണ്ടത്. എങ്കിലേ അത് വായനയാകുന്നുള്ളൂ. സാഹിത്യകൃതി ഒരു അഖണ്ഡ ഭൗതികവസ്തുവാണ്. അത് കുറയ്ക്കാനോ വർദ്ധിപ്പിക്കാനോ അസാധ്യമാണ്‌ .അത് മനസിൽ വേറൊന്നായി അനുഭവപ്പെടുമ്പോൾ പോലും അതിൻ്റെ യാഥാർത്ഥഭാവത്തെ നിരാകരിക്കാനാവില്ല. 

അത് സൃഷ്ടിയുടെ യഥാർത്ഥ്യമായതുകൊണ്ട് ഒരു കാലത്തും മാറ്റാനാവില്ല. അത് എപ്പോൾ എഴുതപ്പെടുന്നുവോ പിന്നീടങ്ങോട്ട് കാലത്തിനോ വായനയ്ക്കോ വായനക്കാരനോ അതിൻ്റെ രൂപത്തെയോ വലിപ്പത്തെയോ വിസ്തൃതിയെയോ സ്വാധീനിക്കാനാവില്ല.എഴുതുന്നതോടുകൂടി അത് ലോകജീവിതത്തിൽ പുതിയ വിസ്തൃതിയുടെ അനുഭവം സൃഷ്ടിക്കുകയാണ്. ലോകത്തിൽ പുതിയൊരു ജൈവമേഖല പിറക്കുകയാണ് .അത് യാഥാർത്ഥ്യമാണ്. അതിന് ഒരിക്കലും ഒരു ഇളക്കവുമില്ല.

തിരുനൽവേലി ,വയനാട് തുടങ്ങിയ സ്ഥലങ്ങൾ പോലെ ആർക്കും മനസിലാക്കാവുന്നതും ക്ളിപ്തമായി കാണാവുന്നതുമല്ല ആധുനിക നോവലുകളിലെ ഭൂപ്രദേശം. അത് നോവലിസ്റ്റിൻ്റെ ഒരു ഡിസൈനാണ്.അത് എഴുന്നൂറ് പേജുള്ള ഒരു പുസ്തകത്തിലാണുള്ളത് എന്നതിനാൽ അതിനു ജീവനില്ലാതാകുന്നില്ല. യാഥാർത്ഥ്യങ്ങൾ വ്യക്തികളോ ഭൂവിഭാഗങ്ങളോ ആയി മാത്രമല്ല ജീവിക്കുന്നത് ;അത് ഒരാളുടെ ഭാവനയിൽ നിന്നുണ്ടാകുന്ന സാഹിത്യമായും ജീവിക്കുന്നു. കഥാപാത്രങ്ങൾ ജീവിക്കുകയാണ് ,നമ്മേ പോലെ . ടോൾസ്റ്റോയിയുടെ നോവൽ നമ്മുടെ മുമ്പിൽ വയ്ക്കുന്നത് ആർക്കും പരിഹരിക്കാൻ കഴിയാത്ത പ്രശ്നങ്ങളാണ്. ഒരു പക്ഷേ, നോവലിസ്റ്റ് ചില സമീപനങ്ങളിലൂടെ തൻ്റെ രചനയിലെ സമസ്യകളെ ബുദ്ധിപരമായി മെരുക്കുന്നുണ്ടാകാം. കഥാപാത്രങ്ങളുടെ ഗതി മാറ്റിമറിച്ചുകൊണ്ടും  ലക്ഷ്യത്തെക്കുറിച്ചുള്ള സങ്കല്പങ്ങൾ പൊളിച്ചെഴുതിക്കൊണ്ടും  സൃഷ്ടിക്കുന്ന ഈ പ്രശ്നപരിഹാരങ്ങൾ താൽക്കാലികമായി അവസാനിച്ചു എന്ന് കരുതാം. പക്ഷേ ,അത് വായനക്കാരനിൽ തുടർചലനങ്ങൾ  ഉണ്ടാക്കിക്കൊണ്ടിരിക്കും. വായനക്കാരന് നോവലിലെ  സംഭവങ്ങളിൽ ഒന്നും ചെയ്യാനാകില്ല. അവൻ്റെ മനസ്സിലെ ചോദ്യങ്ങൾക്ക് എപ്പോഴും ഉത്തരങ്ങൾ ലഭിച്ചു കൊള്ളണമെന്നുമില്ല. ഇവിടെ അവൻ നോവലിസ്റ്റുമായി ആശയപരമായി വിയോജിക്കുന്നു .ഈ വിയോജിപ്പ് ഇന്ന് സൈബർ ലോകത്ത് ഒരു കൊടുങ്കാറ്റായി പുതിയ വേഷം ധരിച്ചെത്തുകയാണ്. 

ഗൂഗിളും നോവലും

വിയോജിപ്പും അകൽച്ചയും ഒരു ആചാരമായി കഴിഞ്ഞു. ഗൂഗിളൈസേഷൻ എന്ന പ്രക്രിയയിൽ, സാഹിത്യകൃതികളുടെ ആദിമദ്ധ്യാന്തപരമായ അഖണ്ഡതയാണ് നിരാകരിക്കപ്പെടുന്നത്. ഗൂഗിളിൽ പത്തുപേർ പരതുന്നത് പത്ത് രീതിയിലാണ്. ഒരു മുൻ മാതൃക അവിടെയില്ല .ഒരു സമ്പൂർണ ടെക്സ്റ്റ് എന്ന അർത്ഥത്തിൽ നോവൽ വായിക്കുന്നത് പോലെയുള്ള പാരതന്ത്ര്യം അവിടെയില്ല .ഗൂഗിൾ ഇടങ്ങളിൽ വ്യക്തി അവന്റെ തുടക്കമാണ് കണ്ടുപിടിക്കുന്നത്. അവസാനിപ്പിക്കുന്നതും അവനുവേണ്ടി മാത്രമാണ്. അവൻ്റെ ഇഷ്ടമാണ് നടപ്പാക്കുന്നത്. അവൻ നിരാകരിക്കുന്നതും വിയോജിക്കുന്നതുമെല്ലാം അവിടെ സ്വതന്ത്രമായ തിരച്ചിലുകളായി മാറുന്നു.ഒരു ദിവസത്തെ തിരച്ചിൽ പിന്നീടൊരിക്കലും ആവർത്തിക്കുകയില്ല. ലിങ്കുകളിലൂടെയുള്ള തിരച്ചിൽ ഒട്ടും പ്രവചനാത്മകമല്ല.അപ്രതീക്ഷിത ലിങ്കുകൾ വന്നുകൊണ്ടിരിക്കുകയാണ്. ഇത് പുസ്തകം എന്ന യാഥാർത്ഥ്യത്തിന് വിപരീതമാണ്.

പല ദിവസങ്ങളിലെ പരതലുകളിലൂടെ ഒരു വായനക്കാരൻ തൻ്റെ താൽപര്യങ്ങളുടെയും വായനകളുടെയും വിവിധ റൂട്ടുകളാണ് കണ്ടെത്തുന്നത്. പക്ഷേ, അത് ആവർത്തിക്കുന്ന റൂട്ടല്ല. ഓരോ തിരച്ചിലിനും, ഓരോ റൂട്ടാണ്. 

സ്നിഗ്ദ്ധാനുഭവങ്ങളിൽ അതാര്യതകളുടെ നീണ്ട നിര/എം.കെ.ഹരികുമാർ

 

a




*എഴുമംഗലം കരുണാകരൻ്റെ കവിതകളെക്കുറിച്ച്* 



ഒരു കവി എഴുതുന്നത് അയാൾക്ക് പോലും വ്യക്തമായി അറിയാത്ത കാര്യങ്ങളെക്കുറിച്ചാണെന്ന് ടി.എസ്.എലിയറ്റ് പറഞ്ഞത് എന്തുകൊണ്ടാണ്?. കവിയിൽ അജ്ഞാതമായ ഒരു അന്തർലോകമുണ്ട്. അത് കണ്ടെത്തുകയല്ല ,കവിയിലൂടെ പ്രമുക്തി നേടുകയാണ് ചെയ്യുന്നത്.എഴുമംഗലത്തിൻ്റെ കവിതകളിൽ മിക്കതും സ്വയം പ്രമുക്തി നേടിയവയാണ്. 

എഴുമംഗലം കരുണാകരന്റെ കവിതകൾ ഏതാണ്ട് വിസ്മരിക്കപ്പെട്ടതായിരുന്നു .അത് കവിയുടെ കുഴപ്പമല്ല; വായനക്കാരുടെ പ്രശ്നമാണ് .കാലം എല്ലാ സ്വരങ്ങളെയും ഉൾക്കൊള്ളുന്നുണ്ട്. പക്ഷേ,അത് പൂർണമായി, സംവേദനക്ഷമമായി പുറം ലോകത്തെത്താൻ സമയമെടുത്തേക്കാം .എന്നാൽ ചിലതെല്ലാം ,ആശയപരമായ സംഘർഷങ്ങളെയും കലാപങ്ങളെയും ഉൾക്കൊള്ളുന്നത് ,അടിത്തട്ടിലേക്ക് വലിഞ്ഞുപോകും. കവിക്ക് ഒരു സംഗീതശാലയുണ്ട്. അവിടെയാണ് അയാളുടെ ആവിഷ്കാരം.അതിനു  അയാൾ ഒറ്റയ്ക്കാണ് വരുന്നത്. എന്നാൽ ക്രമേണ വായനക്കാരുടെ മനസും അതിനോടു ചേരുന്നു.വായനക്കാർ കവിയെ പ്രലോഭിപ്പിക്കും. ചിലപ്പോൾ നയിക്കും.എന്നാൽ കവി വായനക്കാരെ നോക്കി എഴുതില്ല .കവി പ്രായം മറക്കും .കവിക്ക് എന്തിനാണ് വാർദ്ധക്യം?

യുവാവായ കവിയെ, ചിലപ്പോൾ സഹൃദയർ ശ്രദ്ധിക്കുന്നില്ല. എന്തെന്നാൽ കവിതയിൽ കാലത്തിൻ്റെ ഭാരമാണ് പലരും പ്രതീക്ഷിക്കുന്നത്. വാസ്തവത്തിൽ ,കവിതയിൽ യൗവ്വനത്തിനാണ് പ്രസക്തി. യൗവ്വനമാണ് പ്രതിഷേധിക്കുന്നത്. സ്റ്റാറ്റസ് കോയ്ക്ക് എതിരെ ചിന്തിക്കുന്നത് യുവത്വമാണ്. യുവത്വം ഒരു മാറ്റത്തെ എപ്പോഴും അന്വേഷിക്കുന്നു. പലപ്പോഴും യുവാവായ കവിക്ക് ആ കാലത്തിൻ്റെ അടയാളം ലഭിക്കാറില്ല. അയാൾ വാർദ്ധക്യത്തിലെത്തി തൻ്റെ കവിതയെ നിർമമതയിൽ പ്രതിഫലിപ്പിക്കുമ്പോഴാണ് അനുവാചകരുടെ സ്ഥാപനങ്ങൾ അതിലേക്ക് ശ്രദ്ധിക്കുന്നത്. 

മലയാളകവിതയിൽ എഴുപതുകൾ മുതൽ രൂപപ്പെട്ട അമൂർത്തവും അന്യവത്കൃതവുമായ ബിംബങ്ങളുടെ പ്രവാഹത്തിൽ കുറെ നല്ല കവികളുടെ ശബ്ദങ്ങൾ വേണ്ടപോലെ കേട്ടില്ല. പലരും കവിതയെ ഒരു പ്രസ്ഥാനമാക്കി. അയ്യപ്പപ്പണിക്കർ തുടങ്ങിയവരുടെ നേതൃത്വത്തിൽ 'കേരളകവിത' എന്ന പേരിൽ ഒരു പ്രസിദ്ധീകരണം തുടങ്ങിയത് ഒരു പുതിയ പ്രസ്ഥാനത്തിൻ്റെ ഉദയമാണ് ലക്ഷ്യമാക്കിയത്. തിരസ്കാരവും എതിർപ്പും ഒരാവശ്യമായിരുന്നു. വളരെ ലോലവും ഇമ്പമുള്ളതുമായ പദങ്ങൾ കൊണ്ടുള്ള കാല്പനിക കാവ്യ പെരുമാറ്റങ്ങളെ കർക്കിടകത്തിന്റെ മൂടിക്കെട്ടിയ ആകാശത്തിലേക്ക് പറത്തിവിടാൻ ആധുനികതയ്ക്ക് കഴിഞ്ഞു. പ്രണയം പോലെ പ്രണയനഷ്ടവും എഴുതുന്നവരുണ്ട്.പ്രണയം തന്നെ ഒരു ആത്മവഞ്ചനയാണെന്ന മട്ടിലാണ് ആധുനികർ എഴുതിയത്. അനുഭവങ്ങളെ പോസ്റ്റ്മോർട്ടം ചെയ്യന്നത് ഒരു വിധിയാണ്. അതേസമയം കവിതയ്ക്കു ദാർശനികതയെ ഒഴിവാക്കാനാവില്ല. ദാർശനികത സൂക്ഷ്മതകളെ തേടുകയാണ്.

ഒരു സവിശേഷ മനസ് 

കവിക്ക് തത്ത്വചിന്ത വേണം. വെറും വസ്തുതാവിവരണം കവിക്ക് എന്നപോലെ വായനക്കാർക്കും ആവശ്യമില്ല .ഏഴുമംഗലം കരുണാകരന്റെ കനമുള്ള ശബ്ദം കവിതയുടെ ഒരു കാലഘട്ടത്തിൽ പാർശ്വവൽക്കരിക്കപ്പെട്ടെങ്കിൽ ഇപ്പോഴിതാ അതിൻ്റെ നാനാവർണ്ണങ്ങളോടെ തിരിച്ചെത്തുകയാണ് .ഇനി ഈ കവിതകൾ കൂടുതൽ വായിക്കപ്പെടും. ജീവിതത്തിലെ വിവിധ സന്ദർഭങ്ങളെയും പലവിധത്തിലുള്ള ആശങ്കകളെയും ഭാവിയെക്കുറിച്ചുള്ള ചിന്തകളെയും എഴുമംഗലം തൻ്റെ കവിതയിലേക്ക് കൂട്ടിക്കൊണ്ടുവരുകയാണ്.അതിലെല്ലാം കവിക്ക് സ്വന്തമായ ഒരു മനോഭാവമുണ്ട്. ആധുനിക ഭാഷയിൽ പറഞ്ഞാൽ ഇത് ഒരു സവിശേഷമായ മനസ്സാണ്. മനുഷ്യമനസ് എന്ന അർത്ഥത്തിലുള്ള ഒരു മനസ്സല്ല.
ഇത് മനോഭാവമാണ് പ്രകടിപ്പിക്കുന്നത്. മനോവ്യഥകളെയും ജ്ഞാനത്തെയും സംശ്ളേഷണം ചെയ്ത് ഉല്പാദിപ്പിക്കപ്പെട്ട മനസാണത്. 

എഴുമംഗലം കവിതകളിൽ ദാർശനിക ഭാവമുണ്ട്. വ്യഥകളെ സാരശേഷിയുള്ളതാക്കുന്ന ഒരു കലയാണത്. 'ഞാൻ' എന്ന കവിത അദ്ദേഹത്തിന്റെ ജീവിതാനുഭവത്തെയും വീക്ഷണത്തെയും തൊട്ടു കാണിക്കുകയാണ്.

"എന്തിന്നുവേറിട്ടറിയുന്നു നമ്മൾ എല്ലാത്തിലും തെല്ലു നാട്യംനടിക്കാൻ ലാഭത്തിനായിട്ടുസ്നേഹം ,വെറും - വിൽക്കലും വാങ്ങലുംതന്നെ ലോകം;
എനിക്കുള്ള,തെന്താണ് വിൽക്കുന്നതി- ന്നായി ഞാൻതന്നെ തീർക്കുന്ന
വസ്തുക്കളല്ലല്ലോ 
ലാഭത്തിനായിട്ടു തേടുന്നുനിന്നെ -
നീ എന്നെയും; ഒപ്പ -
മെന്ന് വിഴുങ്ങുന്നു ഞാൻ നിന്നെ,
സ്നേഹം നടിച്ചും
നീയെന്നെയും; ലോകമെന്നുള്ളതോ - ഞാൻ!"

നമ്മളൊക്കെ തമ്മിൽ എന്തെങ്കിലും വ്യത്യാസമുണ്ടോ? ഏതോ കഥയുടെ പുനരാവർത്തനം മാത്രം. കവി ചോദിക്കുന്നു ,പരസ്പരം ചതിക്കാനല്ലാതെ നമുക്ക് എന്തറിയാമെന്ന് .നമ്മൾ പരസ്പരം അറിയുന്നത് തന്നെ നടിക്കാനാണ്. നമ്മൾ എന്താണോ അതല്ലെന്ന് സ്ഥാപിക്കാനാണ് ശ്രമിക്കുന്നത്.ഈ മറച്ചു പിടിക്കൽ നമ്മുടെ ജീവിതത്തെ ദുരൂഹമാക്കുകയാണ്.സ്നേഹം എന്തിനാണ്? അതിന് ലാഭം വേണം .ആരെയെങ്കിലും സ്നേഹിക്കണമെങ്കിൽ എന്തെങ്കിലും കിട്ടണം. ജീവിതം നൈമിഷികമാണെന്നും യാതൊന്നും സ്ഥിരമായിരിക്കുന്നില്ലെന്നുമുള്ള വലിയ വാക്യങ്ങളൊക്കെയും ഇവിടെ നിഷ്പ്രഭമായിരിക്കുകയാണ്. എല്ലാ ബന്ധങ്ങളും കൊടുക്കൽ വാങ്ങലിനു മാത്രമുള്ളതാണെങ്കിൽ ലോകജീവിതം വ്യർത്ഥതയിൽ നിർമ്മിച്ച നിഴൽ ഗോപുരങ്ങളല്ലേ? ലോകം  മിഥ്യയാണെന്ന് വേദാന്തികൾ  പറയുന്നതിനെ ഇത് സാധൂകരിക്കുന്നു.ബന്ധങ്ങൾ മറ്റെന്തിനോ വേണ്ടി മാത്രം നിൽക്കുന്നു.ബന്ധങ്ങൾക്കപ്പുറമൊന്നുമില്ല. ബന്ധങ്ങൾ എന്തെങ്കിലും കൊടുക്കുന്നതുകൊണ്ടോ വാങ്ങുന്നതുകൊണ്ടോ മാത്രം സംഭവിക്കുന്നു. സ്നേഹം യഥാർത്ഥത്തിലുണ്ടോ? സ്നേഹത്തിന് ആധാരമായ വസ്തുതകളും ചിന്തകളുമാണ് സ്നേഹിക്കപ്പെടുന്നത്. അതെല്ലാം മായുന്നതോടെ ഭൗതിക ജീവിയുടെ സ്നേഹം അപ്രത്യക്ഷമാവുന്നു.ഇതല്ലേ മിഥ്യ? നമ്മുടെ ശാരീരികവും മാനസികവുമായ ഇല്ലാതാകൽ? ഇവിടെയാണ് ജോസഫ് മുണ്ടശ്ശേരിയുടെ പ്രസ്താവനയ്ക്ക്  മിഴിവ് കിട്ടുന്നത്. അദ്ദേഹം എഴുമംഗലത്തിന്റെ കവിതകളെക്കുറിച്ച് പറയുന്നതിതാണ്:
"അത്യാധുനികരെന്നറിയപ്പെടുന്ന കവികളിൽ നിന്ന് തുലോം  വ്യത്യസ്തനാണ് ശ്രീ കരുണാകരൻ. കഴിഞ്ഞ പുരുഷാന്തരത്തിൽ യുഗപ്രഭാവരായിരുന്ന ആശാന്റെയും വള്ളത്തോളിന്റെയും ചങ്ങമ്പുഴയുടെയും പാരമ്പര്യത്തിലൂടെയാണ് അദ്ദേഹം കടന്നുപോയിട്ടുള്ളത് .അവരാണെങ്കിൽ ആത്മാവിൻ്റെ ആഹ്വാനത്തിന് മാത്രം രൂപം നൽകിയവരും .ചുറ്റുപാടും  നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങളുടെ അന്തരാർത്ഥങ്ങൾ മനസ്സിലാക്കുകയും അനീതിക്കെതിരായി ശബ്ദമുയർത്തുകയും ചെയ്തവരാണവർ. അവരുടെ കാലത്തിനുശേഷം സാമൂഹിക ജീവിതത്തിലെ അനീതിക്കെതിരായുള്ള ധർമ്മരോഷം ജനങ്ങളിൽ പരക്കെ ആളിക്കത്തിക്കൊണ്ടിരിക്കുകയാണപ്പോൾ."എഴുമംഗലം വിപ്ലവോൽബോധകമായ കവിതകളാണ് എഴുതുന്നതെന്ന് മുണ്ടശ്ശേരി പ്രഖ്യാപിക്കുന്നുണ്ട്.'ജാതി വേണ്ട മതം വേണ്ട' എന്ന കവിത ഇത് വ്യക്തമാക്കുന്നു. ജീവിതത്തെ ഇരുട്ടാക്കി മാറ്റുന്ന എല്ലാ നൂലാമാലകൾക്കും മാറാലുകൾക്കും എതിരെ കവിയെഴുതുന്നു. ഒരു യഥാർത്ഥ മനുഷ്യനെയും മനുഷ്യത്വത്തെയും തേടുകയാണ്. കപട വാഗ്ദാനങ്ങളും അടിസ്ഥാനമില്ലാത്ത അവകാശവാദങ്ങളും നമ്മുടെ സാമൂഹികശരീരത്തെ കാർന്നുതിന്നുന്നതിനോടുള്ള അമർഷം എഴുമംഗലത്തിൻ്റെ കവിതകളിൽ പടർന്നിട്ടുണ്ട്. എന്നാൽ വലിയ ഒച്ചയോ ഇളക്കമോ ഇല്ല. ആത്മാവിൽ നിന്ന് പ്രാപഞ്ചികമായ ഒരുമയുടെ ഗീതം സ്വാഭാവികമായി ഒഴുകിവരുകയാണ്.
a

 

"പൂനിലാവല ചിന്നിടുമ്പോൾ പുഞ്ചിരിക്കുന്നാമ്പില 
സൂര്യബിംബമുയർന്നു കണ്ടാൽ
പുഞ്ചിരിക്കും താരക 
ദീപമൊന്നു തെളിഞ്ഞുകണ്ടാൽ
പാറിയെത്തും പാറ്റകൾ 
സ്നേഹനൂലാൽ ബന്ധിതം
ഈ ലോകമെല്ലാമോമലേ ..."

സ്നേഹത്തെ കവി പ്രാപഞ്ചികമായ ഒരു ചരടായി കാണുന്നു. ഉന്നതമായ ദർശനമാണിത് .ഇങ്ങനെ ലോകത്തെ നോക്കണമെങ്കിൽ മിഥ്യകളെക്കുറിച്ചും  നിസ്സാരതകളെക്കുറിച്ചും മനസ്സിലാക്കണം. തുച്ഛമായ കാര്യങ്ങൾക്ക് വേണ്ടി പോരടിക്കുന്നവർക്ക് ഇങ്ങനെ വീക്ഷിക്കാനാവില്ല. തന്നെക്കാൾ വലുതായ ,താനറിയാത്ത ഒരു ലോകമുണ്ടെന്ന് ആദ്യം അറിയണം.  സ്നേഹത്തിന്റെ ദർശനമാണിത്. ഇത് അപാരമായ സ്നേഹമാണ്; ലൗകികമായ കൊടുക്കൽ വാങ്ങലുകളുടെ സ്നേഹമല്ല .സകല ജീവികളും പങ്കെടുക്കുന്ന സ്നേഹത്തിൻ്റെ ബൃഹത്തായ ലോകം. ഇതിലാണ് എഴുമംഗലം തൻ്റെ സഹജമായ തൃഷ്ണകളെയും ലോകത്തെയും കണ്ടത്.

നിഷേധത്തിൽ ശരി 

എഴുമംഗലത്തിന്റെ 'നിഷേധപർവ്വം' ലോകനാടകത്തിന്റെ രഹസ്യം തേടുകയാണ് .ലോകം നിഷേധത്തിൽ കൂടിയും വളരുന്നു. നിഷേധത്തിൽ ശരിയുണ്ട്. പ്രത്യക്ഷനാടകങ്ങളുടെ അകം കണ്ട് പുതിയൊരു ക്രമം കണ്ടെടുക്കുകയാണ് കവി. ഒരു പുതിയ വീക്ഷണമാണിവിടെ അവതരിപ്പിക്കുന്നത്.

"ഹാ! നിഷേധമേ ,നിന്നെ ഞാനുമീ യുഗത്തിന്റെ
നാദബിന്ദുവാ,യുപ്പായുയിരായ് കാണട്ടെയോ ?
ഹാ! വിഷാദമേ!വിശ്വകന്ദരത്തിലെ സത്യ-
ദീപമായി ,വെളിച്ചമായ് ,നിന്നെയും കാണട്ടെയോ?

നിഷേധത്തെ നാദബിന്ദുവായും
വിഷാദത്തെ സത്യദീപമായും കണ്ടു. ഈ കവി നമ്മുടെ പ്രാതസ്മരണീയനായ ആധുനിക കവിയാണ് .അദ്ദേഹം വാക്കുകളെയും അവയുടെ അർത്ഥങ്ങളെയും ഒരു കാലിലോസ്കോപ്പിലെന്ന പോലെ കശക്കുന്നു .വിപരീതമെന്ന് നാം കരുതിയതിനെ പുതിയൊരു പാറ്റേണിൽ അടക്കുന്നു.ഈ ലോകം ഒരു കപടനാടകമാണെന്ന ചിന്ത എഴുമംഗലം വിടുന്നില്ല. അദ്ദേഹം പ്രകൃതി പ്രതിഭാസങ്ങളെ പുതിയൊരു കണ്ണുകൊണ്ട് നോക്കുന്നു. 

"വെറുപ്പിൻ സാമ്രാജ്യത്തി-
ലുദിക്കുന്നെന്നും സൂര്യൻ 
വിയർപ്പിൻ കടലിൽ ചെ-
ന്നസ്തമിക്കുന്നു നിത്യം 
വെളിച്ചം തരും മുട്ടയുടച്ചു കുടിക്കുന്നു 
വെളുക്കെച്ചിരിക്കുന്നു കടലിൻ കരിനാഗം ! "

നാം നിത്യവും കാണുന്ന സൂര്യനല്ല ഇത്; കവി കണ്ടതാണത്.എന്നാൽ ആ സൂര്യൻ ഇവിടെയുണ്ട്. നമുക്ക് കാണാൻ കഴിവില്ലാത്തതുകൊണ്ട് കാണുന്നില്ല .ഈ സൂര്യനെ എങ്ങനെയാണ് നമ്മുടെ ദുര  ചീത്തയാക്കിയതെന്നാണ് കവി  ചോദിക്കുന്നത് .നമ്മൾ വെറുപ്പിന്റെ സാമ്രാജ്യം സൃഷ്ടിച്ചു കഴിഞ്ഞു .അതുകൊണ്ട് അവിടെയുദിക്കുന്ന സൂര്യനും അതിനെ പേറേണ്ടി വരുന്നു.'വിയർപ്പിൽ കടലിൽ ചെന്നസ്തമിക്കുന്നു' എന്ന പ്രയോഗം എത്ര കാവ്യാത്മകവും നൂതനവുമാണ്!. സൂര്യൻ പകലിൽ വിയർക്കുകയാണ്. എന്തുകൊണ്ട് ?നമ്മൾ ഉയർത്തുന്ന വിയർപ്പിന്റെ ചൂടുകൊണ്ട്.സൂര്യൻ്റെ ചൂടിന് കാഠിന്യമില്ല .എന്നാൽ മനുഷ്യൻ ഉയർത്തുന്ന വിയർപ്പ് ലോകത്തെ ഉരുക്കുകയാണ്.കടൽ ആ സൂര്യനെ ഒരു മുട്ട എന്നപോലെ ഉടച്ചു കുടിക്കുന്നു .കവിതയും യഥാർത്ഥ്യവും ഇഴചേർന്ന് ഒന്നാകുന്ന അപൂർവമായ സൗന്ദര്യമാണിവിടെ അനാവൃതമാകുന്നത്. 

Grande Chartreuse യിൽ മാത്യു ആർനോൾഡ് എഴുതി:
"Wandering between two worlds,
One dead 
The other powerless to be born,
With nowhere yet to rest my head
Like there ,on earth I wait forlorn " .

ഞാൻ അലയുന്നത് മരിച്ചവർക്കും ഇനി ജനിക്കാനിരിക്കുന്നവർക്കും ഇടയിലാണ് ;പക്ഷേ ,കാര്യമെന്താണെന്നു വച്ചാൽ എനിക്ക് തല ചായ്ക്കാനിടമില്ല ,ഇവരെ പോലെ. ഇവിടെ ഞാൻ ഏകാന്തനായി ഒരവസരം കാക്കുകയാണ്.ജീവിതം ഇനിയും അകലെയാണെന്ന് കവി ധ്വനിപ്പിക്കുകയാണ്.മനുഷ്യന്റെ ക്രൂരതയും സ്വാർത്ഥതയും കടലിന്റെ തിരത്തള്ളലിലും കാണുകയാണ് .കടൽ അതിൻ്റെ ശാന്തത കൈവിട്ടിരിക്കുന്നു .കടൽ ഒരു ജീവിയാണെങ്കിൽ അതിൻ്റെ മാനസികനിലയിൽ മാറ്റം വന്നിരിക്കുകയാണെന്ന് അനുമാനിക്കാം.

"ചെമ്പൻ മുടിയും നീട്ടി
ചുവന്ന നാവും നീട്ടി 
വെളുത്ത പല്ലും  കാട്ടി 
തുറിച്ച കണ്ണുമുരുട്ടി 
പതച്ചു പൊന്തുന്നു കടൽ."

കടലിന്റെ ഹിംസാത്മകമുഖം  ആവിഷ്കരിക്കുന്ന കവി ഉന്നതമായ തലത്തിലെത്തുകയാണ്. ഏഴുമംഗലത്തിലെ കവിയുടെ നാനാവർണങ്ങൾ ചിതറിത്തെറിക്കുന്ന കാഴ്ചയാണ് 'നിഷേധപർവ്വ'ത്തിലുള്ളത്.മനുഷ്യരിൽ ദൈവവും പിശാചും ഒരുപോലെ കഴിയുന്നവയുകയാണ്. ഇത് ഒരു അഴിയാകുരുക്കാണ്. പകലിനെ സ്റ്റെനോ ടൈപ്പിസ്റ്റായി നിരീക്ഷിക്കുകയാണ്. 

"കരിഞ്ഞ ചുണ്ടും കുഴിഞ്ഞ കണ്ണും
മങ്ങിയ കാഴ്ചയുമായി 
മടമ്പു പൊന്തിയ ഷൂസിൽ 
പൊങ്ങച്ചത്തിൻ സഞ്ചിയുമായ് ,
കുണുങ്ങി നീങ്ങി 
കണ്മഷി പരന്നും 
നെറ്റിയിലെ പൊട്ടിത്തിരി മാഞ്ഞും പിന്മുടിയിൽ പൂക്കൾ ചതഞ്ഞും
ഫാക്ടറി വിട്ടുവരും സ്റ്റെനോ ടൈപ്പിസ്റ്റ്. "

നക്ഷത്രങ്ങൾ ഭ്രാന്തമായി ഉത്സുകരാവുന്നു

എന്നാൽ നക്ഷത്രങ്ങൾക്കു സമനില തെറ്റിയിരിക്കുകയാണ്. ഭൂമിയിലെ പതിതരുടെ വിലാപങ്ങൾ കണ്ട് അവർക്ക് പ്രകാശം ചൊരിയാനായി നക്ഷത്രങ്ങൾ ഉത്സുകരാവുകയാണ് ,ഭ്രാന്തമായി. 

"മഞ്ഞ ഞൊറിഞ്ഞും
മഞ്ഞു പൊഴിഞ്ഞും
കുളിരു പകർന്നും
കടലുകളുടെ പടവുകൾ താണ്ടി
പടവുകളുടെ പാലം കേറി
ചക്രവാളത്തിൽ വിളറിയ ചിരിയുമായി
താരകൾ കുത്തുവിളക്ക് കൊളുത്തി."

നക്ഷത്രങ്ങൾ എന്തിനാണ് വിളറിയ ചിരി ചിരിക്കുന്നത്? അവ കണ്ട കാഴ്ചകൾ അത്തരത്തിലുള്ളതായിരുന്നു. 
തൻ്റെ കാലത്തെ ആഴത്തിൽ അനുഭവിക്കുന്ന കവി സ്വയം മറന്ന്  അതിന്റെ ഭീകരമായ അവസ്ഥ ഇങ്ങനെ ഉപസംഹരിക്കുന്നു:

"വ്രജനാരികൾ നിൻ ചുറ്റും നൃത്തം ചെയ്യുന്നു
നീ, കാളിയനായ്, കാർക്കോടകനായ് ,
കടൽപ്രഭുവായ് നിൽക്കുന്നു ,
കണ്ണിൽ തീയെരിയുന്നു 
തലയിലെ നീലപ്പീലികൾ കരിയുന്നു
ഉടയാടയിൽനിന്നും മഞ്ജിമ ചോർന്നൊഴുകുന്നു 
ഓടക്കുഴൽനാദം...!
നിരോധ്! നിരോധ്!
തെരുവിൽ തെണ്ടി നടക്കുന്നു നീ 
കുമാരിഗുളികകൾ വിൽക്കാൻ."

കൃഷ്ണൻ കണ്ട കാഴ്ചകൾ സകല തിന്മകളും നിറഞ്ഞതായിരുന്നു .കവി കൃഷ്ണനെ പറഞ്ഞയയ്ക്കുകയാണ്.
"തിരിച്ചു പോവുക -കണ്ണാ -
കാട്ടിൽ -
ഒരു വള്ളിക്കുടിലിൽ 
കെട്ടിത്തൂങ്ങി മരിക്കുക - "

എത്രയോ അർത്ഥമുള്ള വാക്കുകൾ! തീക്ഷ്ണതയുടെ കവിയാണ് എഴുമംഗലം. എല്ലാ പ്രഖ്യാപിത മനോഹാരിതകളെയും കണ്ണുമടച്ച് പാടിപ്പുകഴ്ത്തിയ കവിയല്ല എഴുമംഗലം. അദ്ദേഹം എല്ലാ സ്നിഗ്ദ്ധാനുഭവങ്ങളിലും അതാര്യതകളുടെ ഒരു നിര തന്നെ കാണുകയാണ്.

പഴയ മഷിപ്പാത്രം തട്ടി മറിച്ചിട്ടു 

ജീവിതത്തിൻ്റെ സർവത്രികമായ അവസ്ഥയെ ഏതൊരു നിമിഷത്തിലും അനുഭവിക്കുകയാണ്. എല്ലാം അപൂർണമാണ്. പൂർണ്ണമാക്കാനുള്ള മനുഷ്യന്റെ ശ്രമങ്ങളിൽ ദുരന്തവും ദുഃഖവുമാണ് ബാക്കിയാവുന്നത്.ഫ്രഞ്ച് കവി ബോദ്ലേറിനെ പോലെ സൗന്ദര്യാനുഭവത്തിന് മുന്നിൽ സ്നേഹത്തെയും വിഷാദത്തെയും അപ്രതീക്ഷിതമായി നേരിടുകയാണ് കവി.'പറയൂ പ്രിയേ?'എന്ന കവിതയിലെ വരികൾ വെളിപാടുപോലെ നമ്മെ ചൂഴുന്നു:

"നിൻ്റെ മാറിലെ പിരമിഡുകൾക്കുള്ളിൽ എത്ര സ്നേഹത്തിൻ ശവം ചീഞ്ഞളിഞ്ഞിട്ടുണ്ടാവും ?
നിൻ്റെ കണ്ണുകളാകും കരിങ്കടലിന്നുള്ളിൽ 
എത്രമോഹത്തിൻ കപ്പൽ താണുപോയിട്ടുണ്ടാവും! 
നിൻ്റെയീ വിഷഫലം പോലുള്ള ചുണ്ടിൽ ചുംബി-
ച്ചെത്ര സ്നേഹത്തിൻ നറുശലഭം ചത്തിട്ടുണ്ടാം!
നിൻ്റെ നോട്ടമാം മിന്നൽപ്പിണർ പായവേ ചുറ്റും 
എത്ര പ്രേമത്തിന്നിയ്യാംപാറ്റകൾ ചിറകറ്റു!
നിൻ്റെ പുഞ്ചിരിയുടെ തേൻനിലാവലനഞ്ഞേ -
റ്റെത്ര മാനസത്തിലെ മാമ്പൂക്കൾ കരിഞ്ഞാവോ?
നിൻ്റെ ശീതള വിഷസ്പർശനത്താലെ മന്നി-
ലെത്ര മാസ്മരമയിൽപ്പീലികൾ കൊഴിഞ്ഞാവൂ ?
നീ പ്രിയേ! പറഞ്ഞാലും മറ്റുള്ളവർക്കേ കും നിൻ 
പുഞ്ചിരിയമൃതമോ,വിഷമോ വിഷാദമോ?"

എന്താണ് നമ്മൾ ഇവിടെ കാണുന്നത്? മലയാളത്തിൻ്റെ കാല്പനിക കവികളുടെ മഷിപ്പാത്രം തട്ടിമറിച്ചിട്ട് കവി മറ്റൊരു ചായക്കൂട്ട് നിർമ്മിക്കുന്നു. നമ്മൾ കേൾക്കാനാഗ്രഹിച്ചത് ,സങ്കല്പിച്ചത് ,പരിചിതമായത് പറയാനല്ല ഇവിടെ കവി താൽപര്യപ്പെടുന്നത്. ഇത് ആത്മാവിൽ അടിഞ്ഞുകൂടിയ ഭൂതകാലദുഃഖമാണ്.  പ്രേമവും ഒരു ചതിയാണ്. 'സ്നേഹത്തിൽ ശവം' എന്ന പ്രയോഗം ഒരു കവിയുടെ മാത്രം നിരീക്ഷണമായി കാണേണ്ട. അത് ഒരു സമൂഹികജീവിതപ്രക്രിയയിൽ അവശിഷ്ടമായി തീരുന്ന മനുഷ്യാനുഭവമാണ്.എത്രയൊക്കെ തുടച്ചു വൃത്തിയാക്കിയാലും ഈ കണ്ണാടിയിൽ കാണുന്നത് സ്നേഹത്തിനേറ്റ തിരിച്ചടികളുടെ ചിത്രങ്ങളായിരിക്കും.എഴുമംഗലത്തിൻ്റെ കണ്ണാടി ,വസ്തുവിന്റെ പുറംഭാഗമല്ല പ്രതിബിംബിപ്പിക്കുന്നത്, ആന്തരജീവിതമാണ്. എല്ലാ ആഘോഷങ്ങളുടെയും അടിയിലുള്ള വഞ്ചനയുടെ ആഴവും നിഷ്ഫലതയുടെ മുറിവുകളും ദാക്ഷിണ്യമില്ലാതെ വരച്ചിടുന്നു .അസുഖകരമായ കാര്യങ്ങൾ മറച്ചുവെച്ച കവിയല്ല എഴുമംഗലം .

വിഷാദവും വൈരുദ്ധ്യവും

ഡബ്ളിയു.ബി.യേറ്റ്സ് 'ദ് സെൽറ്റിക് ട്വിലൈറ്റി'ൽ എഴുതി:
Everything exists ,
Everything is true,
And the erath is only a little dust under our feet 

എല്ലാം നിലനിൽക്കുന്നു .എല്ലാം സത്യം തന്നെയാണ്.പക്ഷേ,മണ്ണ് എന്നു പറയുന്നത് നമ്മുടെ കാലിനടിയിലെ ഒരു പിടി പൊടിയാണ് .നമുക്ക് പരിചിതമായതാണ് നമ്മുടെ ലോകം. അതാകട്ടെ നമ്മുടെ മിഥ്യകളുമാണ്. യാഥാർത്ഥ്യവും മിഥ്യയും ഒരുമിച്ച് അനുഭവിക്കാനാണ് നമ്മുടെ നിയോഗം.

തീവ്രമായ വിഷാദവും വിരുദ്ധയുക്തിയും സന്ദിഗ്ദ്ധാവസ്ഥയുമാണ് ഈ കവി  അഭിമുഖീകരിക്കുന്നത്. അദ്ദേഹത്തിൻ്റെ കവിതകൾ ഇങ്ങനെ ഒന്നിച്ച് വരുമ്പോൾ അത് വിഭിന്നവും വിരുദ്ധവുമായ വീക്ഷണങ്ങളുടെ അസുലഭമായ സിംഫണിയായിത്തീരുന്നു.വിഷയവൈവിധ്യം മനസിൻ്റെ വ്യാപ്തി ചൂണ്ടിക്കാണിക്കുകയാണ്. സുകുമാർ അഴീക്കോട് നിരീക്ഷിക്കുന്നത് ഇങ്ങനെയാണ്: എഴുമംഗലത്തിന്റെ കവിതയുടെ അന്തരംഗം സ്തോഭപൂർണ്ണമാണ്, പ്രക്ഷുബ്ധമാണ് എന്ന് തന്നെ പറയാം. കണ്ണീര് തീരുമ്പോഴും അതിലൂടെ മിന്നൽപ്പിണരുകൾ പായുന്നുണ്ടാകും. വയലാറിൻ്റെ നിര്യാണത്തിൽ ഉള്ള് വിങ്ങുമ്പോഴും 'എങ്കിലുമെന്നിലൊളിച്ചിരിക്കുന്നു നീ' എന്ന തൻ്റെ ഏറ്റവും സ്വകാര്യമായ ആത്മരഹസ്യം കവിക്ക് ശക്തിയേകുന്നു. "

സംഘാത്മകമായ നമ്മുടെ ജീവിതത്തിന് പുതിയൊരു ഉണർവ് വേണമെന്ന് ആഗ്രഹിച്ച ഈ കവി  അതിനായി 'മൃത്യുഞ്ജയം' എന്ന  കവിത എഴുതി .

"കല്ലായ്ക്കിടക്കുന്ന നൂറുനൂറായിരം -
കർത്തവ്യമിന്നുമീ കാട്ടിലനാഥമായ് പോയ യുഗങ്ങൾ തൻ ശാപങ്ങളിൽ നിന്ന് 
വീണ്ടെടുത്തീടുവിൻ ,നിങ്ങളഹല്യയെ! "
എന്ന് പാടുകയാണ് .നമ്മുടെ ജീവിതത്തിന്റെ അപര്യാപ്തതയിൽ നിന്നാണ് നമുക്ക് ഒരു വരി കിട്ടുന്നത്. അത് ഭൂതകാലത്തിന്റെ മണ്ണിൽ നിന്നാണ് വരുന്നത്. അവിടെ വീണ്ടും തിരയേണ്ടതുണ്ട് .മുൻ തലമുറകൾക്ക് നഷ്ടപ്പെട്ട ജീവിതങ്ങൾ നമ്മെ നോവിക്കുന്നുണ്ട്. 'കാട്ടിലനാഥമായി പോയി യുഗങ്ങൾ' എന്ന് കവി വ്യക്തമായി എഴുതുകയാണ്.

എഴുമംഗലം കരുണാകരന്റെ സമ്പൂർണ്ണ കവിതാസമാഹാരമാണല്ലോ ഇത്. ഒരു കവിയുടെ വ്യത്യസ്ത കാലഘട്ടങ്ങളിലെ കവിതകൾ ഒന്നിച്ചു അവതരിപ്പിക്കുകയാണ്. ആശയപരമായ ഐക്യമോ വൈരുദ്ധ്യമോ ഇടകലർന്നു വന്നാലും ദോഷമില്ല. കവിത ഒരാത്മീയ വിനിമയമാണ്.കവിതയ്ക്ക് അതിൻ്റെ തലത്തിൽ മാത്രമാണ് നിലനിൽപ്പ്. കവിത തന്നെയാണ് അത് സാക്ഷാത്കരിക്കപ്പെടുന്നത്. എന്നാൽ വ്യക്തി എന്ന നിലയിൽ കവി യാതൊന്നും തന്നെ പരിഹരിക്കാനല്ല എഴുതുന്നത്. സ്വന്തം ആശയസംഘട്ടനങ്ങളും അവ്യക്തതകളും കവിക്ക് പ്രിയപ്പെട്ടതാണ്. അതിൽ നിന്ന് സൗന്ദര്യം തേടുന്നതാണ് പ്രധാനം .ബിന്ദു, നീയും ഞാനും ,അന്വേഷണം, പ്രതിസന്ധി,എക്സ്റേ പ്ലാന്റിൽ സുഗന്ധം, തപസ്സ് ,ഭാഗ്യക്കുറി, സദനത്തിൽ ഒരു ശകുന്തള, സർപ്പസത്രം തുടങ്ങിയ കവിതകളെല്ലാം ഈ രീതിയിലാണ് എഴുതപ്പെടുന്നത്. 'നീയും ഞാനും' എന്ന കവിതയിലെ വരികൾ നോക്കൂ.

"ഇരുട്ടിൻ കുരുവിക്കൂട്ടിൽ
മിന്നാമിന്നികൾ താരകൾ
വിശ്വവൃക്ഷത്തിലങ്ങിങ്ങു 
തുന്നിക്കൂട്ടിയ കൂടുകൾ,
അതിൽ നിന്നിണയെത്തേടി
പറക്കും, കിളിയെന്നപോൽ ,
കുളിർകാറ്റോടിയെത്തുന്നു .
തളിർ,ചില്ലകൾ തുള്ളവേ!
നീയും ഞാനും സമാന്തര-
രേഖപോൽ നീണ്ടുപോകവേ,
കറങ്ങും വിശ്വപങ്കായ -
ക്കയറാരുടെ കൈകളിൽ?"



*എഴുമംഗലം കവിതകൾ സമ്പൂർണം
ബുക്കർ മീഡിയ പബ്ളിക്കേഷൻസ് 
വില 550 /
Pho 9895474001

Tuesday, January 30, 2024

ഗുരുവിൻ്റേത് സഹജീവികളെയോർത്ത് വേദനിച്ച് സൃഷ്ടിച്ച ദൈവശാസ്ത്രം /എം.കെ.ഹരികുമാർ

 

തൊണ്ണൂറ്റിയൊന്നാമത് ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച നടന്ന സാഹിത്യസമ്മേളനത്തിൽ എം.കെ.ഹരികുമാർ പ്രഭാഷണം നടത്തുന്നു. അവ്യയാനന്ദ സ്വാമി,പ്രഭാവർമ്മ,സുനിൽ പി ഇളയിടം,സൂക്ഷ്മാനന്ദ സ്വാമി,ലക്ഷ്മി രാജീവ്,അജയൻ പനയറ,ഋതംബരാനന്ദ സ്വാമി എന്നിവർ സമീപം

റിപ്പോർട്ട്: എൻ.രവി

ശിവഗിരി :ഒരു കവിയായി ശ്രീനാരായണഗുരുവിനെ താഴ്ത്താനാവില്ലെന്ന് വിമർശകനും കോളമിസ്റ്റുമായ എം.കെ. ഹരികുമാർ അഭിപ്രായപ്പെട്ടു .

തൊണ്ണൂറ്റിയൊന്നാമത് ശിവഗിരി തീർത്ഥാടനത്തോടനുനുവദിച്ചു നടന്ന സാഹിത്യസമ്മേളനത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഹരികുമാറിൻ്റെ പ്രഭാഷണത്തിൽ നിന്ന് :

ശ്രീനാരായണഗുരു വെറുമൊരു വികാരജീവിയായ കവിയല്ല.അങ്ങനെയുള്ള കവിതകളല്ല ഗുരുവിൻ്റേത്. വയലാർ, ചങ്ങമ്പുഴ, ഇടപ്പള്ളി തുടങ്ങിയ കവികളെ പോലെ അതിവൈകാരികത തുടിക്കുന്ന കവിതകൾ ഗുരു എഴുതിയിട്ടില്ല. കവിത വികാരത്തിൻ്റെ നിരീക്ഷണവും നൈസർഗികമായ ആവിഷ്കാരവുമാണെന്ന് വേർഡ്സ്വർത്ത് പറഞ്ഞിട്ടുണ്ട്.
വയലാറിൻ്റെ 'ആത്മാവിൽ ഒരു ചിത' നോക്കൂ .ഒരു കുട്ടിയുടെ അച്ഛൻ്റെ മരണം വിവരിക്കുകയാണ്. വികാരം കുത്തിയൊഴുകുകയാണ്.ഇത് കുട്ടികൾ സ്‌റ്റേജിൽ ചൊല്ലാനേ പാടുള്ളതല്ല. കവിതയിൽ അതിവൈകാരികത പാടില്ല .ഔചിത്യവും ധ്വനിയുമാണ് കവിതയുടെ സത്ത. എല്ലാം ഉച്ചത്തിൽ വിളിച്ചു പറഞ്ഞാൽ കവിതയില്ലാതാകും .ചങ്ങമ്പുഴയുടെ 'രമണനി'ലെ പ്രേമം ഗുരുവിന്റെ രചനകളിലില്ല. ചങ്ങമ്പുഴയും ഇടപ്പള്ളിയും എഴുതിയത് തങ്ങളുടെ വിഷാദത്തിന്റെ പ്രകമ്പനങ്ങളാണ്.
ഗുരുവിന്റെ കവിതകളെ വയലാർ, ചങ്ങമ്പുഴ, ഇടപ്പള്ളി തുടങ്ങിയവരുടെ കവിതകളുമായി താരതമ്യം ചെയ്താൽ അത് സാഹിത്യവിമർശനത്തിൻ്റെ ആത്മഹത്യയായിരിക്കും.കവികളുടെ അതിവൈകാരിക ജീവിതം അവർക്ക് തന്നെ വിനയാവുകയാണ്. ഇടപ്പള്ളി ആത്മഹത്യ ചെയ്തത് ഓർക്കുക. വൈകാരിക പ്രതിസന്ധി അനുഭവിക്കുന്നവരാണ് കവികൾ .അതുകൊണ്ട് ഗുരുവിന്റെ കവിതകളെ ഈ ഗണത്തിലേക്ക് വലിച്ച് താഴ്ത്തരുത്.ഗുരു കവിയാകാൻ വേണ്ടി ജീവിച്ചിട്ടില്ല. ഗുരുവിൻ്റെ കവിതകൾക്ക് കവിതയുടെ രൂപം ഉണ്ടായിട്ടുണ്ടാകാം. എന്നാൽ വൃത്തം ,അലങ്കാരം തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണോ ഗുരുവിന്റെ കവിതകളുടെ മഹത്വം വിലയിരുത്തുന്നത് ?സമകാലിക ലോകകവിതയിൽ ഛന്ദസ്സിനു ഒരു പ്രാധാന്യവുമില്ല. നോബൽ സമ്മാനം നേടിയ കവികൾ പോലും ഛന്ദസ്സ് ഉപയോഗിക്കുന്നില്ല.

ഗദ്യം ഒരു കലാരൂപം

ഛന്ദസ്സിനു പകരം കവികൾ സ്വതന്ത്രമായ ഗദ്യമാണ് ഉപയോഗിക്കുന്നത്. എന്തിനാണ് ഗദ്യം ഉപയോഗിക്കുന്നത്? ഗദ്യം പുതിയ കാലത്ത് ഒരു കലാരൂപമാവുകയാണ്.ഗദ്യം പ്രതിഭയുള്ളവരുടെ കൈയിൽ മറ്റൊരു രാഗമാണ് -other harmony .അത് സംഗീതാത്മകമാണ്. അത് ഗദ്യം എഴുതുന്നയാളിൻ്റെ ആന്തരിക താളമാണ്.പദ്യം എഴുതാൻ താരതമ്യേന എളുപ്പമാണ്. പദ്യത്തിൽ വൃത്തം ഉപയോഗിക്കുകയാണെങ്കിൽ അതിൻ്റെ താളത്തിലേക്ക് വാക്കുകൾ ഇണങ്ങി നിന്നുകൊള്ളും .ആ താളത്തിനൊപ്പിച്ച് എഴുതിയാൽ മതി. എന്നാൽ ഗദ്യത്തിനു അതു പോരാ. ഒരു ഗദ്യകാരന് പൂർവ്വമാതൃകയില്ല. ഗദ്യമെഴുതുന്നയാൾ അതിനായി സ്വന്തം താളം കണ്ടുപിടിക്കണം. അയാൾ അതിൽ കൊണ്ടുവരുന്ന വാസ്തുശില്പഭംഗി പൂർവ്വകാലത്ത് നിന്ന് സംഘടിപ്പിക്കാനാവില്ല. അയാൾക്ക് മാത്രമേ അത് സൃഷ്ടിക്കാനാവൂ.ഈ ഗദ്യത്തിന്റെ സൗന്ദര്യത്തിനു വേണ്ടിയാണ് പുതിയ കവികൾ ഗദ്യം ഉപയോഗിക്കുന്നത്. പത്രങ്ങളിൽ ഉപയോഗിക്കുന്ന ഭാഷ ഗദ്യമല്ല; അത് ഒരു ടെക്നിക്കാണ്. അത് പരിശീലനം കൊണ്ട് നേടാവുന്നതാണ് .അച്ഛന്റെ പീഡനം മൂലം കാലൊടിഞ്ഞു ആശുപത്രിയിൽ കിടന്നു നരകിച്ച്, വല്ലവരുടെയും സഹായത്തോടെ ജീവിതത്തിലേക്ക് തിരിച്ചുവരുന്ന ഒരു കുട്ടി പിന്നീട് കവിതയെഴുതുമ്പോൾ കാകളി ഉപയോഗിക്കണമെന്ന് ശഠിക്കുന്നത് എന്തിനാണ് ?അവന് കാകളി ഉപയോഗിക്കാൻ സൗകര്യമില്ല. കാകളി അവന്റെ താളമല്ല; അവൻ കണ്ട ജീവിതത്തിന്റെ ആന്തരികമായ അറിവാണ് അവൻ്റെ ഭാഷയുടെ താളമായി മാറുന്നത് .അവൻ ഗദ്യത്തിൽ എഴുതുന്നത് അതിൻ്റെ സൂക്ഷ്മതയും പുതുമയും കൊണ്ടുവരാനാണ്.ഒരു പൂവിനെ വരയ്ക്കാൻ താൻ ഏറ്റവും പ്രയാസപ്പെടുകയാണെന്ന് ഫ്രഞ്ച് ചിത്രകാരനായ ഹെൻറി മാറ്റിസ് പറഞ്ഞത് ഓർക്കുകയാണ്. മറ്റുള്ളവർ വരച്ച പൂവുകളിൽ നിന്ന് വ്യത്യസ്തമായാണ് വരയ്ക്കേണ്ടത്. അവിടെയാണ് മൗലികത . അതുകൊണ്ട് അതിനായി കൂടുതൽ കഷ്ടപ്പെടണം. ഒരു നല്ല എഴുത്തുകാരൻ മറ്റുള്ളവർ എഴുതിയതു മായ്ച്ചു കളയുകയാണ് ചെയ്യുന്നത്. അത് ക്ളീൻ സ്ളേറ്റാണ്. പുതിയത് സൃഷ്ടിക്കുകയാണ് അയാൾ .ഗദ്യം നവീന സാഹിത്യ വിമർശനത്തിലും വ്യവഹാരത്തിലും ഒരു കലാസൃഷ്ടിയാണ്. അതിൻ്റെ പിന്നിൽ ആവിഷ്കാരത്തിന്റെ മൗലികതയ്ക്ക് വേണ്ടിയുള്ള ശ്രമമാണ് കാണുക .

ഒരേ ആകാശം

നമ്മളെല്ലാം ഒരേ ആകാശത്തിന് കീഴിലാണ്. നമുക്ക് വ്യത്യസ്ത ആകാശമില്ല .അതുകൊണ്ട് നമ്മൾ ഒന്നാണ്. ഇതാണ് അദ്വൈതത്തിൻ്റെ ലളിതമായ പരിഭാഷ. എന്നാൽ സകല ജീവജാലങ്ങളെയും സ്നേഹം എന്ന ചരടുകൊണ്ട് ബന്ധിച്ചിരിക്കുകയാണ്.അതാണ് സംവേദനം .ഒരു പുസ്തകം വായിച്ചാൽ അദ്വൈതത്തെക്കുറിച്ച് അറിയാനാകില്ല. സ്നേഹവും അങ്ങനെയാണ്.ഒരു പുസ്തകം വായിച്ചാൽ സ്നേഹത്തെക്കുറിച്ച് ഒന്നും മനസിലാക്കാനാവില്ല .അതിനു നമ്മൾ ഉള്ളറിഞ്ഞ് സ്നേഹിക്കണം. അതിൻ്റെ മുറിവുകൾ നമ്മെ സ്നേഹം എന്താണെന്ന് അറിയിക്കും. സ്നേഹത്തിൻ്റെ ഈ സംവേദനത്തെ ബ്രഹ്മത്തിൻ്റെ അറിവുകൊണ്ട് വിപുലമാക്കുകയാണ് ഗുരു ചെയ്തത്.

സമൂഹബ്രഹ്മമഠം

ഗുരുവിൻ്റേത് സമൂഹബ്രഹ്മമഠമാണ്.ബ്രഹ്മജ്ഞാനത്തെ സാമൂഹികമാക്കി പ്രായോഗികതയിൽ വിജയിപ്പിക്കുന്നു. പ്രായോഗികമായ അദ്വൈതമാണത്. മനുഷ്യർക്കിടയിലെ ഭിന്നത നീക്കാൻ പ്രവൃത്തിയിലൂടെ പലതും കാണിച്ചുകൊടുത്തു. അദ്വൈതിയാണെന്ന് പറയുന്നവർ തങ്ങളുടെ ഓഫീസിൽ ജോലി ചെയ്യുന്ന ക്ളാസ് ഫോർ ജീവനക്കാരുമായി ബന്ധം സൃഷ്ടിക്കില്ല .സാമ്പത്തികമായ ഭിന്നതയ്ക്കപ്പുറത്ത് ഒരുമ കാണേണ്ടതുണ്ട്. ഇത് പരിഹരിക്കാൻ ഗുരുവല്ലാതെ ഒരു സന്യാസിയും ഒന്നും ചെയ്തിട്ടില്ല. ഗുരു ഏകാന്തമോക്ഷം തേടിയില്ല. സമൂഹത്തെ ബ്രഹ്മത്തിന്റെ അറിവിലേക്ക് ഉയർത്താനാണ് ഗുരു പ്രയത്നിച്ചത് .ദൈവികമായ അറിവിന് വേണ്ടി നാം ശ്രമിക്കുമ്പോൾ അവിടെ ശാശ്വത സത്യം കണ്ടില്ലെന്നു വരാം. പിന്നീടാണ് പലതും സത്യമല്ലെന്ന് മനസ്സിലാക്കുന്നത്.വാർദ്ധക്യം ജീവിതത്തെക്കുറിച്ച് മറ്റൊരു ഞെട്ടിക്കുന്ന ധാരണയാണ് തരുന്നത്. അതുവരെ നിഷേധിച്ചതെല്ലാം അപ്പോഴാണ് സത്യമായി മാറുന്നത്.വാർദ്ധക്യത്തിൽ രോഗിയായി കിടക്കുമ്പോൾ ചുറ്റും നിൽക്കുന്ന സ്വന്തക്കാരെല്ലാം അയാൾ മരിക്കാനായി ആഗ്രഹിക്കുന്നുവെന്നറിയുന്നത് നടുക്കും. ഇങ്ങനെ സത്യം ഒന്നൊന്നായി ,എണ്ണിയെണ്ണി തൊട്ടെണ്ണും ,ഇല്ലാതാകുമ്പോൾ നമ്മൾ അവിശ്വാസിയായി മാറാം. എന്നാൽ നിരീശ്വരനായാലോ? അപ്പോഴും നമുക്ക് ഒഴിഞ്ഞുമാറാനാവില്ല. സൽപ്രവൃത്തികളിലൂടെ നിരീശ്വരത്വത്തെ ജയിക്കേണ്ടതുണ്ട്.സൽപ്രവൃത്തി നമ്മെ ദൈവത്തിലേക്ക് അടുപ്പിക്കും. സഹോദരൻ അയ്യപ്പൻ്റെ പ്രവൃത്തിയിൽ ദൈവമുണ്ടെന്ന് ഗുരു പറഞ്ഞത് ഓർക്കണം. പ്രവൃത്തി തന്നെ ദൈവമാണ്. പ്രവൃത്തിയിലൂടെ സാവധാനം വീണ്ടും ദൈവികതയെ അറിയുന്നു. ഈ അറിവ് വളർന്ന് മുന്നോട്ടു പോകുമ്പോൾ പിന്നെയും പലതും സത്യമല്ലെന്ന് ബോധ്യമാകും.
അപ്പോൾ നമ്മൾ അവിശ്വാസിയാകും. ഈ ചംക്രമണം തുടർന്നേ പറ്റൂ .ഇതൊരു തുടർപ്രകിയയാണ്.ഇത് മനസിലാക്കാത്തവരാണ് ഗുരുവിനെ യുക്തിവാദിയായി അവതരിപ്പിച്ച് ലേഖനമെഴുതിയത്.

ഗുരുവിൻ്റെ ദൈവശാസ്ത്രം

ഗുരു എല്ലാ കവിതകളിലും ദൈവത്തെക്കുറിച്ചാണ് എഴുതിയിട്ടുള്ളത്. ദൈവശാസ്ത്രമാണത്. ദൈവശാസ്ത്രത്തെ പലരീതിയിൽ അവതരിപ്പിച്ചു ,പുനരവതരിപ്പിച്ചു, വിലയിരുത്തി, വീണ്ടും വിലയിരുത്തി, ആവിഷ്കരിച്ചു .ഓരോ കവിതയിലും ദൈവത്തെ വ്യാഖ്യാനിക്കുന്നു. ശിവശതകം ,സുബ്രഹ്മണ്യ കീർത്തനം, ജനനീനവരത്ന മഞ്ജരി, ദൈവദശകം തുടങ്ങിയ കവിതകൾ ദൈവമെന്താണെന്ന് അന്വേഷിക്കുന്നു. ഗുരുവിൻ്റെ ദൈവം എന്താണെന്ന് മനസ്സിലാക്കാത്തതുകൊണ്ടാണ് ഒരു കവി 'ദൈവദശകം' അന്ധവിശ്വാസമാണെന്ന് പറഞ്ഞത്. 'ദൈവദശക'ത്തിൽ ദൈവത്തെ നിർവ്വചിച്ചിട്ടുണ്ട്.

"നീയല്ലോ സൃഷ്ടിയും സ്രഷ്ടാ-
വായതും സൃഷ്ടിജാലവും
നീയല്ലോ ദൈവമേ ,സൃഷ്ടി -
ക്കുള്ള സാമഗ്രിയായതും "

നമ്മളൊക്കെ സൃഷ്ടിയാണ്. നമ്മൾ സ്രഷ്ടാവുമാണ്. എല്ലാ ജീവികളും ചേർന്നാൽ സൃഷ്ടിജാലമാണ്. പഞ്ചഭൂതങ്ങളാണ് സൃഷ്ടിയുടെ സാമഗ്രികൾ. ഇതെല്ലാം ദൈവികമാണ്. എന്നാൽ ആ ദൈവത്തെ എങ്ങനെ അറിയും ?അതിനാണ് നമ്മോട് സ്വയം പരിശോധിക്കാൻ പറഞ്ഞത്. മനുഷ്യമനസ് നിറയെ അഴുക്കാണ്. പായൽ നിറഞ്ഞ ജലാശയത്തിൽ കുളിക്കാനിറങ്ങിയാൽ പായൽ മാറ്റണം .എന്നാൽ കുളി കഴിഞ്ഞാലുടനെ പായൽ വന്നു നിറയും .ആരാധനാലയത്തിൽ കയറി തൊഴുമ്പോൾ മനസ് അല്പം താഴും .പുറത്തിറങ്ങിയാൽ ഉടനെ അതിനെ വിമർശിക്കും .അതുകൊണ്ട് നമ്മളിലെ മാലിന്യം പോകണം. അതിനാണ് പഞ്ചശുദ്ധി വേണമെന്ന് ഗുരു പറയുന്നത്. പഞ്ചശുദ്ധിയിലൂടെ നമ്മുടെ ദൈവത്തെ നമുക്ക് പാപത്തിൽ നിന്ന്, കളങ്കത്തിൽ നിന്ന് രക്ഷിക്കാം. നാം തെറ്റു ചെയ്യുമ്പോൾ ,പാപം ചെയ്യുമ്പോൾ നമ്മുടെ ദൈവത്തെയും നമ്മൾ കൂട്ടുപിടിക്കും. ആ ദൈവം നമ്മുടെ പാപങ്ങൾക്ക് താഴെ ഒപ്പുവച്ചു തരും .അതിനു ഒത്താശ ചെയ്യാതെ തരമില്ലല്ലോ. ഇങ്ങനെ ദൈവത്തെ ദുഷിപ്പിക്കരുതെന്നും ദൈവത്തെ എല്ലാ തിന്മകളിൽ നിന്നും മോചിപ്പിക്കണമെന്നുമാണ് ഗുരുവിന്റെ വീക്ഷണം. അതിനാണ് ജീവിതരീതിയിൽ ശ്രദ്ധിക്കാൻ പറയുന്നത്. ശുദ്ധമായ ഒരു ദൈവമുണ്ടായാൽ നമ്മളും ശുദ്ധമായി.ശരീരത്തിൻ്റെ പ്രതിബന്ധങ്ങളിൽ നിന്ന് ആനന്ദത്തിലേക്കാണ് യാത്ര.'പിണ്ഡനന്ദി'യിൽ അത് സൂചിപ്പിക്കുന്നു .'പിണ്ഡത്തിനു അമൃത് നൽകി' എന്നാണ് വിശദീകരണം. പിണ്ഡത്തിനു സ്വയം പ്രതിരോധിക്കാൻ ശേഷിയില്ല. അത് പലതിനെയും ആശ്രയിച്ചാണ് അതിജീവിക്കുന്നത്. അവിടെയാണ് പിണ്ഡത്തിൽ അമൂല്യമായ ഒരു സിദ്ധി അടക്കം ചെയ്തിട്ടുള്ളതായി ഗുരു കാണുന്നത്. അത് പരമമായ അനുഭവം നേടാനുള്ള സിദ്ധിയാണ്. അവിടെ ദൈവികതയുടെ സ്പർശം കാണുകയാണ്. ദൈവം അപ്രത്യക്ഷതയിലാണുള്ളത്. ദൈവത്തിനു ദൃശ്യമായിരിക്കാനാവില്ല. 'ഇന്ദ്രിയവൈരാഗ്യ'ത്തിൽ അതിനെക്കുറിച്ച് പറയുന്നുണ്ട് .ഇന്ദ്രിയങ്ങൾക്ക് അപ്പുറമുള്ള അദൃശ്യതയാണ് ദൈവം .ഒരു പൂ വിരിയുന്നത് നമുക്ക് കാണാനാവില്ല. ആ അദൃശ്യതയിൽ ദൈവമുണ്ട്. നമ്മുടെ തന്നെ തൊട്ടടുത്തുള്ള ഭാവി നമുക്കറിയില്ല. അവിടെയാണ് ദൈവം.ആ അദൃശ്യതയിലേക്ക് മനസ്സ് തുറക്കാനാണ് പ്രാർത്ഥന.

ഏകാന്തതയോ ?

എന്തുകൊണ്ടാണ് നമുക്ക് ഏകാന്തനായിരിക്കാനാവുന്നത് ?നമ്മുടെ ഏകാന്തത സത്യമല്ല. കവികൾ ഹാ ഏകാന്തതേ എന്നു പറഞ്ഞ് കവിതയെഴുതും. നമുക്ക് ചുറ്റിനുമുള്ള കോടിക്കണക്കിനു ജീവികൾ അവയുടെ ജീവനു വേണ്ടി പെടാപ്പാട് പെടുന്നത് നമ്മൾ അറിയുന്നില്ല .അതുകൊണ്ടാണ് നമുക്ക് ഏകാന്തതയുള്ളത്, മനസമാധാനമുള്ളത്. സഹജീവികളുടെ വേദനയെക്കുറിച്ചോർക്കാത്ത ശാലാഹൃദയർക്ക് ഏകാന്തനായിരിക്കാം ,മന:ശാന്തി നേടാം. എന്നാൽ ഗുരു മറ്റുള്ളവരുടെ വേദന അറിഞ്ഞു;ശിലാഹൃദയമായിരുന്നില്ല.

സച്ചിദാനന്ദ സ്വാമി, അവ്യയാനന്ദ സ്വാമി ,ശുഭാംഗാനന്ദ സ്വാമി, സൂക്ഷ്മാനന്ദ സ്വാമി ,പ്രഭാവർമ്മ, സുനിൽ പി. ഇളയിടം, സജയ് കെ. വി, ലക്ഷ്മി രാജീവ് ,അജയൻ പനയറ, ഋതംബരാനന്ദ സ്വാമി എന്നിവർ പ്രസംഗിച്ചു.

ഡിലീറ്റ് ചെയ്യുന്നതാണ് ഈ കാലത്തിൻ്റെ സംസ്കാരം /എം.കെ.ഹരികുമാർ

 

രാമപുരം കവല ഗാന്ധിനഗർ റസിഡൻസ് അസോസിയേഷൻ ഒമ്പതാം വാർഷികാഘോഷം എം.കെ.ഹരികുമാർ ഉദ്ഘാടനം ചെയ്യുന്നു. ശ്രീകുമാർ ,കെ.ബി.സോമൻ ,പ്രൊഫ. എം.ഡി.ദിവാകരൻ ,രമ മോഹനൻ ,കൗൺസിലർ ഷിബി ബേബി എന്നിവർ സമീപം .

റിപ്പോർട്ട് :എൻ.രവി

കൂത്താട്ടുകുളം :കാലത്തെക്കുറിച്ചും സ്ഥലത്തെക്കുറിച്ചുമുള്ള പരമ്പരാഗത സങ്കല്പം തകർന്നുവെന്ന് സാഹിത്യകാരനും കോളമിസ്റ്റും വിമർശകനുമായ എം.കെ.ഹരികുമാർ അഭിപ്രായപ്പെട്ടു.

കൂത്താട്ടുകുളം രാമപുരം കവല ഗാന്ധിനഗർ റസിഡൻസ് അസോസിയേഷൻ ഒമ്പതാമത് വാർഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എം.കെ.ഹരികുമാറിൻ്റെ പ്രഭാഷണത്തിൽ നിന്ന്:

"പതിറ്റാണ്ടുകൾക്ക് മുൻപ്, ഇരുപത്തിനാല് മണിക്കൂർ കുടുമ്പോഴാണ് നാം ലോകത്തെ വീണ്ടും കാണാൻ ശ്രമിച്ചത്. പത്രങ്ങൾ അച്ചടിച്ച് വിതരണം ചെയ്യുന്നത് രാവിലെയാണല്ലോ .ഒരാൾ പത്രം വായിക്കാനായി പുലർകാലം നീക്കിവയ്ക്കുന്നു. തലേ ദിവസത്തെ വാർത്തകൾ അയാൾക്ക് പിറ്റേ ദിവസം അറിഞ്ഞാൽ മതി. അതൊരു കാലബോധമായിരുന്നു.കാലം അത്ര മന്ദഗതിയിലായിരുന്നു .24 മണിക്കൂർ കൂടുമ്പോഴാണ് ലോകം പുതുക്കപ്പെടുന്നത് എന്നായിരുന്നു ധാരണ. ഇപ്പോൾ 24 മണിക്കൂർ വരെ ഒരാളും കാത്തുനിൽക്കുന്നില്ല. ലോകം അവൻ്റെ കൺമുന്നിലേക്ക് വന്നിരിക്കുന്നു. അവൻ എപ്പോഴും പുതുക്കപ്പെടുകയാണ്. ലോകം ലൈവാണ് .ഇപ്പോൾ ഓരോ നിമിഷവും നമുക്ക് ലോകത്തെ അറിയണം. അല്ലെങ്കിൽ നമ്മൾ അസ്വസ്ഥരാകും. സ്ഥലത്തെക്കുറിച്ച് ഉണ്ടായിരുന്ന വീക്ഷണവും തകിടംമറിഞ്ഞു. മുമ്പ്, ഒരു കത്തയച്ച് മറുപടി വരുന്നത് വരെ കാത്തിരിക്കണമായിരുന്നു. അമേരിക്കയിൽ കത്ത് പോയി മറുപടി വരാനെടുക്കുന്ന സമയം പോലെ അങ്ങോട്ടുള്ള ദൂരവും പ്രധാനമാണ്. ഇപ്പോൾ ഒരു ദൂരം ഇല്ലാതായി. ഒരു വാട്സപ്പ് സന്ദേശം ഒരു സെക്കൻഡിനുള്ളിൽ അമേരിക്കയിൽ കേൾപ്പിക്കാം. ഒരു സന്ദേശമല്ല ആയിരം സന്ദേശങ്ങൾ. വിവിധ രാജ്യങ്ങളിൽ ,വിവിധ ഇടങ്ങളിലുള്ളവർക്കെത്തിക്കാം, ഒരു നിമിഷം മതി.വിവിധ ഇടങ്ങളിലേക്കുള്ള ദൂരം ഒരു നിമിഷത്തിലേക്ക് ചുരുങ്ങി. ഈ മാറ്റം നമ്മുടെ ജീവിതത്തിന്റെ വേഗമാണ് കാണിക്കുന്നത്. കുട്ടികൾ ഈ വേഗത്തിനൊപ്പമാണ്. അവർക്ക് മുതിർന്നവരേക്കാൾ ഊർജ്ജമുണ്ട്. അതുകൊണ്ടാണ് കുസൃതി ഉണ്ടാകുന്നത്. കുട്ടികൾക്ക് നല്ല ബുദ്ധിയുണ്ട് .കുട്ടികൾക്കായി പ്രത്യേക സാഹിത്യം വേണ്ട എന്നാണ് എൻ്റെ നിലപാട് .ഞാൻ കുട്ടികൾക്ക് മാത്രമായി ഒന്നും എഴുതിയിട്ടില്ല. മുതിർന്നവരേപ്പോലെ തന്നെ കുട്ടികളെയും കാണണം. അവർ പെട്ടെന്ന് തന്നെ ലോകത്ത് ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കുകയാണ്. കുട്ടികളോട് ചോദിച്ചിട്ടാണ് മാതാപിതാക്കൾ ഇന്ന് മൊബൈൽ ആപ്ലിക്കേഷനുകൾ പഠിക്കുന്നത് .കമ്പ്യൂട്ടറും മൊബൈൽ ഫോണും ഉപയോഗിക്കാൻ കുട്ടികൾക്ക് പ്രത്യേക സാമർത്ഥ്യമുണ്ട് .അവർ അത് വേഗം പഠിക്കുന്നു. എന്നാൽ അതിവേഗത നമ്മെ എവിടെയോ കൊണ്ടെത്തിച്ചിരിക്കുന്നു. ഇൻസ്റ്റഗ്രാമിൽ ഒരു സെക്കൻഡിൽ ദശലക്ഷക്കണക്കിനു ഫോട്ടോകളാണ് വരുന്നത് .അതിസുന്ദരമാണ് മിക്ക ഫോട്ടോകളും. പക്ഷേ ,എവിടെയും സൂക്ഷിക്കാനാവില്ല. ഫോണിൽ കുറച്ചു പടങ്ങളേ സൂക്ഷിക്കാനാവൂ. അതിനേക്കാൾ മികച്ചത് കാണുമ്പോൾ പുതിയത് ഡിലീറ്റ് ചെയ്യും .പുതിയതും പിന്നീട് ഡിലീറ്റ് ചെയ്യേണ്ടിവരും. പുതിയ ഫോട്ടോകൾ വന്നുകൊണ്ടിരിക്കുകയാണല്ലോ. എവിടെയും ഇവ സൂക്ഷിക്കാനാവില്ല. ഇഷ്ടപ്പെട്ടതിനെ നിരാശയോടെ ഡിലീറ്റ് ചെയ്യേണ്ട ഗതികേടിലാണ് നമ്മൾ .ഓർക്കാനുള്ള ശേഷിക്ക് അപ്പുറത്താണ് കാര്യങ്ങൾ. അതുകൊണ്ട് ഡിലീറ്റ് ചെയ്യുന്നത് നമ്മുടെ സ്വഭാവമായി തീർന്നിട്ടുണ്ട്. ഈമെയിലിലും സമൂഹമാധ്യമങ്ങളിലും തുടരുന്ന ഡിലീറ്റ് സമ്പ്രദായം വ്യക്തിജീവിതത്തിലേക്ക് സംക്രമിക്കുകയാണ്. അതാണ് ഭയാനകം. ആളുകൾ ഓർമ്മകൾ ഇല്ലാത്തവരായി മാറുന്നു. പൂർവ്വകാലത്തിന്റെ ഓർമ്മകൾ ഭാരമായിരിക്കുന്നു. ഭൂതകാലത്തിലെ സംഭവങ്ങളോ രചനകളോ പോലും ആരും ഓർക്കാതായി.നമ്മുടെ ബന്ധങ്ങൾ ഡിലീറ്റ് ചെയ്യപ്പെടാതെ നോക്കുകയാണ് ഇന്നത്തെ വെല്ലുവിളി. സമയം പണത്തേക്കാൾ മൂല്യമുള്ളതാകയാൽ അത് നഷ്ടപ്പെടുത്താതിരിക്കാനാണ് നാം ശീലിക്കേണ്ടത് .സമയത്തെക്കുറിച്ച് പുതിയൊരു അവബോധം ആവശ്യമാണ് .സമയം നഷ്ടപ്പെടുന്നത് എങ്ങനെ നികത്താനൊക്കും.? കൂടുതൽ വേഗത്തിൽ ജീവിക്കുന്ന നമുക്ക് സമയത്തെ തോൽപ്പിക്കാനാവണം. കൂടുതൽ പ്രവർത്തിക്കുകയാണ് അതിനുള്ള വഴി .ഒന്നിനും ഗ്യാരണ്ടിയില്ല .കിട്ടുന്ന സമയം പരമാവധി ഉപയോഗിക്കുക."

രമ മോഹനൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി കെ.ബി. സോമൻ സ്വാഗതം പറഞ്ഞു. പ്രൊഫ.എം.ഡി. ദിവാകരൻ, ശ്രീകുമാർ ,കൗൺസിലർ ഷിബി ബേബി ,ജമ്മ ഷാജി തുടങ്ങിയവർ പ്രസംഗിച്ചു.

അദ്വൈതവും നവാദ്വൈതവും /എം.കെ.ഹരികുമാർ

 





എൻ്റെ നവാദ്വൈതം അഥവാ ഉൾപ്പരിവർത്തനവാദം ഇപ്പോൾ തീർത്തും അപരിചിതമായിരിക്കില്ലെന്ന് കരുതുന്നു. വിവിധ മാഗസിനുകളിലൂടെയും എന്റെ ചില ലേഖനങ്ങളിലൂടെയും അത് വ്യക്തമാക്കപ്പെട്ടതാണ്. എൻ്റെ  ലേഖനങ്ങളും അഭിമുഖങ്ങളും ഇത് വിശദമായി പറയുന്നുണ്ട്. എന്നിരിക്കിലും ചിലർ ഇപ്പോഴും  അദ്വൈതം എന്ന വാക്കിനെ മറയാക്കി ആശങ്ക സൃഷ്ടിക്കുന്നുണ്ട്.അവർക്ക് അദ്വൈതം എന്നു കേട്ടാൽ പിന്നെ വേറൊന്നും ചിന്തിക്കാനാവില്ല. അദ്വൈതം എന്ന വാക്ക് വേറൊരു അർത്ഥത്തിൽ പ്രയോഗിക്കുന്നതിന്റെ സൗന്ദര്യാത്മകതപോലും ഉൾക്കൊള്ളാനാകുന്നില്ല.

അദ്വൈതം ഉപനിഷത്തിൽ നിന്നാണ് വന്നിട്ടുള്ളത്. വേദത്തിലും ഉപനിഷത്തിലും പറയുന്ന ആശയങ്ങളെല്ലാം ഒരിടത്തേക്കാണ് യാത്ര ചെയ്യുന്നത് -ബ്രഹ്മത്തിലേക്ക്. ആ 'ഒന്നി'നെയാണ് അദ്വൈതം എന്ന് വിളിക്കുന്നത്.ബ്രഹ്മമൊഴികെ എല്ലാം നശിക്കുന്നതാണെന്ന ആശയമാണ് അദ്വൈതത്തിലൂടെ സ്പഷ്ടമാക്കപ്പെടുന്നത്.ജീവിതത്തിൻ്റെ നശ്വരതയാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്. മനുഷ്യനു എന്താണ് സ്വന്തമായുള്ളത്? ഉണ്ടെന്ന് കരുതുന്നതെല്ലാം ക്ഷണികമാണ്. അതൊന്നും നമ്മുടെ അധീനതയിലല്ല . 'ഗീത'യിലും ഇത് പറയുന്നു.നമ്മൾ നിസ്സഹായരാണ്. നമുക്ക് സ്വയം രക്ഷിക്കാനാവില്ല .ഒന്നും എല്ലാകാലത്തേക്കും സൂക്ഷിച്ചു വയ്ക്കാനാവില്ല. ഒന്നും സ്ഥിരമല്ല.വേറൊരു രീതിയിൽ പറഞ്ഞാൽ തകർന്നുകൊണ്ടിരിക്കുന്ന ഒരു വാഹനത്തിലാണ് നാം എന്ന് വിശ്വസിക്കുന്നത് പോലും ഒരു  ഉറപ്പുള്ള കാര്യമല്ല .ബോധം തന്നെ വ്യക്തതയുള്ളതല്ല. സ്വന്തം മനസ്സ് പോലും കൃത്യതയുള്ളതല്ല. മനസ്സ് മാറുകയാണല്ലോ. പിന്നെ എന്തിനെയാണ് 'ഞാൻ' എന്ന് പറയുന്നത്.

ആ ഒന്ന് 

ഈ അദ്വൈതം ചിന്താശാലികൾക്ക് മാത്രമല്ല, അല്ലാത്തവർക്കും ലളിതമായി മനസ്സിലാക്കാവുന്നതാണ്. ഭൗതികമായി നശിക്കുന്നതിന്റെ ബാക്കിപത്രമാണത്. മനസിൻ്റെ നിസ്സാരതയെക്കുറിച്ചാണ് അത് സംസാരിക്കുന്നത് .മനുഷ്യന് ഭൗതികജീവിതംകൊണ്ട് ആർജിക്കാമെന്ന് ഉറപ്പില്ലാത്ത ആ 'ഒന്നി'നെ മാത്രമേ കാംക്ഷിക്കാനുള്ളൂ എന്ന് പറയുന്നതിൽ പ്രായോഗികതയില്ലെന്ന് വ്യക്തമാണല്ലോ. ജീവിതം ഉപേക്ഷിക്കാനുള്ളതാണെന്ന ധ്വനി അതിൽ അടങ്ങിയിട്ടുണ്ട്. തത്ത്വചിന്താപരമായി അദ്വൈതം സുന്ദരമാണ്.നശ്വരതയെ  അഭിമുഖീകരിച്ചുകൊണ്ട് അപാരതയുമായി ബന്ധം പുലർത്താം.  എല്ലാം നഷ്ടമാകുന്ന ഒരു ലോകത്ത് അന്തര്യാമിയും പ്രാപഞ്ചികവുമായ ഇരട്ട പ്രത്യക്ഷത്തിലൂടെ സനാതനമായ ഒരർത്ഥം ലഭിക്കുന്നത് എപ്പോഴും നല്ലതാണ് .എന്നാൽ അദ്വൈതം മനുഷ്യനെ പാരതന്ത്ര്യത്തിലേക്ക് തള്ളിവിട്ടുവെന്ന വിമർശനവുമുണ്ട്. കാരണം, എല്ലാവരുടെയും ജീവിതം ഒരുപോലെ നിർവ്വചിക്കപ്പെടുന്നു .അതിൻ്റെ അർത്ഥം ഏകതാനമാവുന്നു. എല്ലാവർക്കും ഒരേ തരം എത്തിച്ചേരൽ, ശൂന്യത മുൻകൂട്ടി നിശ്ചയിക്കപ്പെടുന്നു. എന്ത് പ്രവർത്തിച്ചാലും അത്യന്തികമായ ഫലം ഇല്ലെന്ന് സൂചിതമാവുന്നത് പലരെയും ലക്ഷ്യരഹിതരാക്കും. ഒരാൾ അവനവനിലേക്ക് മാത്രം നിർബാധം സഞ്ചരിക്കേണ്ട ഒറ്റയടിപ്പാതയാണെന്ന ഒരു അടിക്കുറിപ്പ് ഓരോ ജീവിതത്തിനടിയിലും എഴുതിവയ്ക്കപ്പെടുന്നു. ഈ പാരതന്ത്ര്യം കണ്ടിട്ടാണ് ശ്രീനാരായണഗുരു അതിനെ മനുഷ്യജീവിതത്തിന് ഉപയോഗപ്രദമായ അദ്വൈതമായി പുനർനിർവ്വചിച്ചത്. ഏകപക്ഷീയമായ അദ്വൈതമാണ് ഗുരു ലക്ഷ്യമാക്കിയിരുന്നതെങ്കിൽ മരുത്വാ മലയിൽ തന്നെ കഴിഞ്ഞാൽ മതിയായിരുന്നു.ഭക്തിയും ക്ഷേത്രജീവിതവും മാത്രമായി ഗുരു ചുരുങ്ങുമായിരുന്നു. ഗുരുവിൽ സമൂഹം ഉണ്ടാവുകയില്ലായിരുന്നു. കേവലം വ്യക്തി എന്ന നിലയിൽ നിന്ന് ഗുരു ബൃഹത്തായ ഒരു സാമൂഹിക സ്വരസംഘാംതമാകുന്നത്  അദ്വൈതത്തിൻ്റെ ഗതാനുഗതികത്വത്തിൽ നിന്ന് വിമോചിപ്പിക്കപ്പെടുന്നതോടെയാണ്.

ഗുരു അദ്വൈതത്തിൻ്റെ വൈദിക പക്ഷത്തെയോ ഔപനിഷദികമായ വിവക്ഷകളെയോ നിഷേധിച്ചിട്ടില്ല. അതിനു പകരം ഗുരു മറ്റൊരു അദ്വൈതവായന സാധ്യമാക്കുകയാണ് ചെയ്തത് .അത് പ്രവൃത്തിയിലൂടെ സാക്ഷാത്കരിക്കപ്പെട്ടു. മനുഷ്യർ തമ്മിലുള്ള ഭേദം പോകണമെന്ന് ചിന്തിക്കുന്നത് ,അദ്വൈതത്തിന്റെ മഹത്തായ ഒരു പ്രായോഗിക വേദാന്തമാണ് .

ആശയലോകങ്ങളിലെ ഏകത്വം 

അദ്വൈതത്തെ എങ്ങനെ മനുഷ്യനു ഉപകാരപ്പെടുന്ന തരത്തിൽ അവതരിപ്പിക്കാമെന്ന് ഗുരു ചിന്തിച്ചു. സംസ്കൃത പാOശാലയിൽ അധ:സ്ഥിതരായ പറയക്കുട്ടികളെയും പുലയക്കുട്ടികളെയും  പ്രവേശിപ്പിക്കുന്നതും അവരെ പാചക വേലയിൽ പങ്കെടുപ്പിക്കുന്നതും വളരെ ലളിതവും അർത്ഥപൂർണ്ണവുമായ അദ്വൈത പാഠാവലിയാണ്.ഇങ്ങനെയേ അദ്വൈതം സാധാരണക്കാർക്ക് പറഞ്ഞുകൊടുക്കാനാവൂ.  എല്ലാവരുടെയും ഉള്ളിലുള്ള ആത്മാവ് ഒന്നാണെന്ന് വേറെ എങ്ങനെ പറഞ്ഞു കൊടുക്കും? ബൃഹദാരണ്യകോപനിഷത്തിൽ പറയുന്നത് ഇങ്ങനെയാണ്:
"ഏഷ ത ആത്മാ സർവ്വാന്തര: "(എല്ലാറ്റിൻ്റെയും  ഉള്ളിലുള്ളത് ഈ ആത്മാവ് തന്നെയാണ്).ഇത് ഗാഢമായി ബോധ്യപ്പെട്ട ഒരാൾക്ക് എല്ലാവരെയും ഒരുപോലെ കാണുവാനുള്ള ഉൽകൃഷ്ടമായ താല്പര്യമുണ്ടാകും. അദ്വൈതം  ജന്മവാസന പോലെ മൃദുവായി തീരുന്നത് ഇവിടെയാണ്.അദ്വൈതം നിരാസ്പദമായ ഒരു ശൈശവഭാവമായിത്തീരുന്നു.

ഗുരു അത് സ്വജീവിതത്തിൽ ഉയർത്തിപ്പിടിച്ചു. അത് എല്ലായിടത്തും പരീക്ഷിച്ചു. ആരാധന,വൈദികവൃത്തി, ഗാർഹസ്ഥ്യം, രാഷ്ട്രീയം, സാമൂഹിക പ്രശ്നങ്ങൾ, മതം,ജാതി,സ്ത്രീപുരുഷ ബന്ധം, ഭാര്യാധർമ്മം, വിദ്യാഭ്യാസം, ധർമ്മം, മനുഷ്യത്വം ,സർവ്വപ്രാണി ക്ഷേമം തുടങ്ങിയ മേഖലകളിലെല്ലാം ഗുരു പ്രായോഗിക അദ്വൈതത്തെ വിജയിപ്പിച്ചു .അദ്വൈതത്തിൻ്റെ വ്യാപ്തിയാണത്.എന്നാൽ എൻ്റെ 'നവാദ്വൈതം' എന്ന പേര് കേട്ടയുടനെ അദ്വൈതം ഒന്നേയുള്ളൂ, രണ്ടല്ല എന്നൊക്കെ പറയുന്ന ചിലർ വിദ്യാസമ്പന്നരാണെങ്കിലും തീരെ ചിന്താശേഷിയില്ലാത്തവരാണെന്ന് പെട്ടെന്ന് തന്നെ ബോധ്യമാകും.എൻ്റേത് നവാദ്വൈതമാണ്.അതിൻ്റെർത്ഥം ,പുതിയ വൈദിക അദ്വൈതമെന്നല്ല .ശങ്കരാചാര്യരുടെ അദ്വൈതത്തിനു വേറൊരു നവഭാഷ്യം ആവശ്യമില്ല. അത് പാഠങ്ങളിലുള്ളതാണ്. അത് വേറൊന്നായി അവതരിപ്പിക്കേണ്ട ആവശ്യവുമില്ല. ഗുരുവിന്റെ അദ്വൈതവും വേറൊരു ഭാഷയിൽ പറയേണ്ടതില്ല .ഇവിടെ ഞാൻ ലക്ഷ്യമാക്കുന്നത് അദ്വൈതം എന്ന വാക്കിൻ്റെ അർത്ഥമാണ്: രണ്ടല്ലാത്തത്. ഒന്നായി നിൽക്കുന്നത്. ഈ അർത്ഥത്തിൽ നമുക്ക് പുതിയ ആശയലോകങ്ങളിലെ ഏകത്വത്തെ  അദ്വൈതം എന്ന വാക്ക് ഉപയോഗിച്ച് വിശദീകരിക്കാം. 

അതൊന്നും വൈദിക വിഷയമാകേണ്ടതില്ല .എൻ്റെ ചിന്ത പുതിയ ഒരു ഒന്നിനെക്കുറിച്ചുള്ളതാണ്. അത് ബ്രഹ്മത്തിൻ്റെയോ ദ്വൈതത്തിന്റെയോ ഉപനിഷത്തിന്റെയോ മേഖലയിലുള്ള കാര്യമേയല്ല .തത്ത്വചിന്താപരമായ പാഠങ്ങളെ വിശദമാക്കുമ്പോൾ നമുക്ക് ചില വാക്കുകളുടെ ആവശ്യം വരും. അത് വാക്കിൻ്റെ അർത്ഥപരമായ രൂപാന്തരമായി കാണുകയാണ് വേണ്ടത്. കമ്പ്യൂട്ടർ ഭാഷയിൽ റൈറ്റ് ചെയ്യുക എന്ന് പറഞ്ഞാൽ ഒരു സിഡിയിലേക്ക് പകർത്തുക എന്നർത്ഥം.റൈറ്റിംഗ് എന്നു കേട്ട ഉടനെ ഒരാൾ ഇത് നോവൽ റൈറ്റിംഗ് ആണെന്ന് പറഞ്ഞാൽ എത്ര അപഹാസ്യം ആയിരിക്കും? .അതുപോലെയാണ് നവാദ്വൈതത്തിൻ്റെ കാര്യത്തിലുമുള്ളത്. ഇങ്ങനെയുള്ള 'വിലകൂടിയ' മണ്ടന്മാരെക്കുറിച്ച് ഡോ. എൻ.എ. കരീം എൻ്റെ 'മറവിയുടെ നിർമ്മാണം' എന്ന കൃതിക്ക് എഴുതിയ അവതാരികയിൽ പറയുന്നുണ്ട് .

ആ ഭാഗം ഇവിടെ ഉദ്ധരിക്കാം: "നവാദ്വൈതം എന്ന വാക്കിൻ്റെ അർത്ഥമോ നിഷ്പത്തിയോ  അന്വേഷിച്ച് ആരും തല പുണ്ണാക്കേണ്ടതില്ല.എന്തുകൊണ്ടെന്നാൽ അത് അത്തരം ഒരൊറ്റ വാക്കല്ല. അത് ഹരികുമാറിന്റെ ചിന്താവിപ്ലവത്തിന്റെ കൊടിയടയാളം മാത്രമാണ് .അല്ലെങ്കിൽ അനേകം ബൃഹദ്ചിന്തകളുടെ ചുരുക്കെഴുത്തെന്നും നിരൂപിക്കാം.  ഒരു മലയാളിയായതുകൊണ്ടാണ് അത് നവാദ്വൈതമായി നാമകരണം ചെയ്യപ്പെടാനിടയായത്.നവനാരായണീയം എന്നായിരുന്നെങ്കിലും ചിന്തകളുടെ വിപ്ലവഭാവത്തിന് ഒരു മാറ്റവും വരുമായിരുന്നില്ല. എന്ന് മാത്രമല്ല കുറെയധികം കൂടിയെന്നും വരും. എന്തുകൊണ്ടെന്നാൽ നാരായണീയത്തിന്റെ വിമോചനമൂല്യങ്ങൾ ഹരികുമാറിൻ്റെ ചിന്തകളിലേതുപോലെ വളരെ വലുതും വിപ്ളവകരവുമായിരുന്നില്ലോ."
ഡോ. എൻ.എ.കരീമിനു അനായാസം മനസ്സിലായത് ,ഇവിടെ പല വിദ്വാന്മാർക്കും പിടികിട്ടിയിട്ടില്ല! .

നിരസിക്കുന്നു നിർമ്മിക്കുന്നു 

നവാദ്വൈതം അഥവാ  ഉൾപരിവർത്തനവാദം ഒന്നിന്റെയും അന്ത്യമോ ചിന്തകളുടെ അന്തിമമായ വിശ്രാന്തിയോ ലക്ഷ്യമാക്കുന്നില്ല. പലപ്പോഴും ഏതൊരു തത്ത്വചിന്തയും അതിൻ്റെ ലക്ഷ്യത്തിൽ ചെന്ന് അവസാനിക്കുകയാണ് പതിവ്. ഗ്രീക്ക് ചിന്തകനായ പൈറോയുടെ 'അതരാക്സിയ'(Atharaxia)എന്ന തത്ത്വം അർത്ഥമാക്കുന്നത് 'അലട്ടലുകളിൽ നിന്നുള്ള വിടുതൽ' എന്നാണ്. സ്വന്തം വിശ്രാന്തി  കണ്ടെത്തുക എന്ന ആഹ്വാനമാണത്.  അവിടെ ആ തത്ത്വചിന്ത ലക്ഷ്യം കാണുന്നു. അതുപോലെയുള്ള വിശ്രാന്തി അഥവാ ലക്ഷ്യപ്രാപ്തി  ഉൽപരിവർത്തനത്തിലില്ല .അത് എപ്പോഴും മറ്റൊന്നാകുകയാണ്. മനസ്സിന്റെ സ്വഭാവത്തോട് അതിനെ ഉപമിക്കാം. മനസ്സ് യാതൊരു ബാഹ്യപ്രേരണയുമില്ലാതെതന്നെ സ്വയം ഒരു എഞ്ചിനീയറിങ്ങിന്റെ ഫലമായെന്നോണം സദാസമയവും മാറുകയാണ്.

ഒരു ചിന്ത ഉണ്ടാകുമ്പോൾ തന്നെ പലതരം മറ്റു ചിന്തകൾ വന്നു കെട്ടിമറിയുന്നു. ഭൂതവർത്തമാനഭാവികാലങ്ങൾ ഒന്നായാണ് മനസ്സിൽ നിൽക്കുന്നത്. ഓർമ്മകൾ വർത്തമാനകാലം തന്നെയാണവിടെ. അതുകൊണ്ട് മനസ്സിന് സ്ഥിരമായ ഭാവമില്ല .അത് സ്വയം നിരസിച്ചു മറ്റൊന്നാകുകയാണ്. ഈ നിരാസനിർമ്മാണങ്ങളിൽ ആയിരിക്കുകയാണ് നമ്മുടെ വിധി. ഒരിടത്തും എത്താനാകില്ല. മൃത്യുവിൽ  അവസാനിക്കില്ലേ എന്ന് ചോദിക്കാം. പക്ഷേ ,മൃത്യുപോലും ആശയമാണ്. മൃത്യുവിനെക്കുറിച്ച് ചിന്തിക്കുന്നതോടെ അത് പല ആലോചനകളായി മാറുന്നു.  അത് തുടർചിന്തകളാണുണ്ടാക്കുന്നത്. ടോൾസ്റ്റോയിയുടെ 'ഇവാൻ ഇല്ലിച്ചിൻ്റെ  മരണം' എന്ന കഥ വായിക്കുന്നവർ മരണം എന്ന യാഥാർത്ഥ്യത്തെ പലരീതിയിലായിരിക്കും അനുഭവിക്കുക. പലരും അത് ആശയമായെടുക്കും. കാരണം ,ആ കഥയിൽ മരണമല്ല വിവരിക്കുന്നത്; മരണത്തിലേക്ക് നീങ്ങുന്ന മാനസികാവസ്ഥയാണ്. ഒരാൾ മരണാസന്നനാവുകയോ രോഗഗ്രസ്തനാവുകയോ ചെയ്താൽ ചിന്തകൾ വേറൊരു വഴിക്ക് ഒഴുകി തുടങ്ങും. പുതിയൊരു യാഥാർത്ഥ്യം ആ മനസ്സിലേക്ക് കയറി വരും. അയാളുടെ മനസ്സ് സ്വയം നിരസിച്ചു മറ്റൊന്നാകും. വായനക്കാരൻ ഈ മരണത്തെ ഇവാൻ ഇല്ലിച്ചിൻ്റെ  ജീവിതവുമായി ചേർത്തുവച്ചു കാണുമെങ്കിലും, അവിടെ ഒതുങ്ങാതെ സ്വാനുഭവങ്ങളിലേക്ക് മടങ്ങും .മരണം പല ആശയങ്ങളായി ചിതറിപ്പോകും. അതിന് എവിടെയാണ് അവസാനമുള്ളത്? ഇത് എല്ലായ്പ്പോഴും ഉണ്ട് .ഓരോ പ്രവൃത്തിയും ഇതുപോലെ പല ചിന്തകളുടെ അലങ്കോലമാണ്. ഇത് ഉൾപ്പരിവർത്തനമാണ്. സ്വയം പരിവർത്തനപ്പെടുകയാണ് ലോകഗതി. ഒരു വാക്ക് മറ്റൊന്നിനായി ആഗ്രഹിക്കുന്നു. വാക്ക് സ്വയം ഉപേക്ഷിച്ച് മറ്റൊന്നാകുന്നു.  അങ്ങനെയാണ് ഭാഷ നിലനിൽക്കുന്നത്. ഓരോ അണുവും അതിനാണ് ശ്രമിക്കുന്നത്. നാനോ കണങ്ങൾ പോലും നവാദ്വൈതത്തിൻ്റെ പരിധിയിലാണ് .ഇവിടെ നവാദ്വൈതം മാറ്റമില്ലാത്ത ഈ ആന്തരിക പരിവർത്തനത്തെയും അതിൻ്റെ അവസ്ഥയെയുമാണ് അർത്ഥമാക്കുന്നത്. കൂടിച്ചേരുക എന്ന അവസ്ഥയാണത്. ശിവം എന്ന വാക്ക് സ്വയം നിരസിച്ച് ശിവശക്തിയാകുന്നു .ശക്തി എന്ന വാക്കും സ്വയം നിരസിക്കുന്നു. വേറൊരു അർത്ഥം നിർമ്മിക്കപ്പെടുന്നു. പ്രപഞ്ചം ഈ പ്രക്രിയയാണ്. വേറൊന്നല്ല. ഇതാണ് പ്രപഞ്ച ലീല.അതാണ് ആ 'ഒന്ന്'. എല്ലാറ്റിനെയും സംയോജിപ്പിക്കുകയും വിഘടിപ്പിക്കുകയും ചെയ്യുന്ന അലങ്കോലവും തുടർന്നുള്ള ലയവും പിന്നീടുള്ള നിരാസനിർമ്മാണവുമാണത് .




Wednesday, December 13, 2023

എം.കൃഷ്ണൻ നായർ വിമർശകൻ്റെ അധികാര വ്യവസ്ഥ സ്ഥാപിച്ചു: എം.കെ.ഹരികുമാർ




കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ സംഘടിപ്പിച്ച എം.കൃഷ്ണൻ നായർ അനുസ്മരണം എം.കെ.ഹരികുമാർ ഉദ്ഘാടനം ചെയുന്നു .ജസ്റ്റിസ് പി.എസ്.ഗോപിനാഥൻ,പ്രൊഫ. ടി.എം.മാത്യു,അഡ്വ.സഹദേവൻ പാവുമ്പ,വിദ്യാസാഗരൻ,എം.വി. ഹരിറാം ,ജോസ് ക്രിസ്റ്റഫർ സേവ്യർ എന്നിവർ സമീപം .



റിപ്പോർട്ട് :എൻ.രവി



കൊച്ചി: മലയാള സാഹിത്യചരിത്രത്തിൽ അനന്യമായ വിധം എം. കൃഷ്ണൻ നായർ ഒരു വിമർശകന്റെ അധികാര വ്യവസ്ഥ സ്ഥാപിച്ചുവെന്ന് വിമർശകനും കോളമിസ്റ്റും സാഹിത്യകാരനുമായ എം.കെ. ഹരികുമാർ അഭിപ്രായപ്പെട്ടു.

കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച എം.കൃഷ്ണൻ നായർ  അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാ വിമർശകർക്കും അധികാര വ്യവസ്ഥ സ്ഥാപിക്കാൻ കഴിയില്ല. കാരണം, പലരും സ്റ്റാറ്റസ്കോ നിലനിർത്താനാണ് ശ്രമിക്കുന്നത്.പ്രശസ്തിയും പ്രതിഷ്ഠയും നേടിയവരെ ചോദ്യം ചെയ്യാതെ കീഴടങ്ങുകയാണ് പലരുടെയും രീതി. അവർ എതിർപ്പ് ഉന്നയിക്കുകയില്ല. എന്നാൽ എന്തിനെയെങ്കിലും സൂക്ഷ്മമായി  വായിക്കണമെങ്കിൽ കൂടുതൽ സ്വതന്ത്രനാകണം. ലോക നിലവാരത്തിലുള്ള പുസ്തകപരിചയവും സാഹിത്യാവബോധവും നേടണം .അപ്പോഴാണ്  നിലവാരമില്ലാത്ത കൃതികളെ തിരിച്ചറിയാനാവുകയുള്ളു.  സ്വതന്ത്രവും സ്വന്തവുമായ ആസ്വാദനമൂല്യമാണ് എം. കൃഷ്ണൻ നായരെ മുന്നോട്ടു നയിച്ചത്. അദ്ദേഹം മഹാരചയിതാക്കളെ വിമർശിച്ചു. അദ്ദേഹത്തിന് എഴുത്തുകാരുടെ സ്നേഹം വേണ്ടായിരുന്നു. അതിനേക്കാൾ പ്രധാനം എഴുതുന്നതിലുള്ള സത്യസന്ധതയായിരുന്നു - ഹരികുമാർ പറഞ്ഞു .

36 വർഷം മുടങ്ങാതെ ,ആഴ്ചതോറും സാഹിത്യവാരഫലമെഴുതാൻ കൃഷ്ണൻ നായർക്ക് കഴിഞ്ഞത് എഴുത്തിലും വായനയിലുമുള്ള സവിശേഷമായ അച്ചടക്കവും പ്രൊഫഷണൽ മികവുമാണ് .ഒരാഴ്ച കൊണ്ടാണ് കോളം എഴുതേണ്ടത് .ധാരാളം ആനുകാലികങ്ങൾ വായിക്കണം. വെറുതെ വായിച്ച് മുട്ടിലിഴഞ്ഞാൽ പോരാ ;ധീരമായി എഴുതണം. അതിനു സ്വന്തം ചിന്ത വേണം .ലോകസാഹിത്യാനുഭവവുമായി ചേർത്ത് വച്ച് പരിശോധിക്കുന്നത് വായനയുടെ ബലമാണ് കാണിച്ചു തരുന്നത്. സമകാലികമായ സാഹിത്യ ജ്ഞാനം അതിനാവശ്യമാണ്.ഇതെല്ലാമാണ് കൃഷ്ണൻ നായരെ സൃഷ്ടിച്ചത്.പുതിയ അറിവുകൾ ഇല്ലാതെ ,പുതിയ  പുസ്തകങ്ങൾ ശ്രദ്ധിക്കാതെ ഒരു നല്ല കോളമിസ്റ്റിനു മുന്നോട്ടു പോകാനാവില്ല. എം .കൃഷ്ണൻ നായരുടെ കാലഘട്ടത്തിലെ പല വിമർശകരും പ്രത്യേക ചട്ടക്കൂടിൽ ഒതുങ്ങുകയാണ് ചെയ്തത്. അവരിൽ പലർക്കും ഐ.എ. റിച്ചാർഡ്സ്, മാത്യു ആർനോൾഡ് തുടങ്ങിയവരിൽ ഒതുങ്ങേണ്ടി വന്നു. എന്നാൽ കൃഷ്ണൻ നായർ ആധുനിക എഴുത്തുകാരെയും ഉത്തരാധുനിക എഴുത്തുകാരെയും വായിച്ചു. ആ കാലഘട്ടത്തിലെ വിമർശകരിൽ കാഫ്ക ,കമ്യു ,സാർത്ര് തുടങ്ങിയവരെ വായിക്കുകയും  അഭിപ്രായം പറയുകയും ചെയ്തത് കൃഷ്ണൻ നായരാണ്. കാരണം അദ്ദേഹത്തിൻ്റെ പംക്തിയുടെ സമ്പൂർണ്ണതയ്ക്കും വിജയത്തിനും അത് വേണം. വായനയും വായനയുടെ വിപ്ലവവുമാണ് അദ്ദേഹത്തിൻ്റെ പംക്തിയെ വായനക്കാരിലേക്ക് ആകർഷിച്ചത് .ഒരു പംക്തിയിൽ  എല്ലാം വിശദീകരിച്ച് എഴുതാനാവില്ല .ചിലത് ഒരു വാചകത്തിൽ ചുരുക്കണം. ഇതിനുള്ള   പരിശീലനവും സിദ്ധിയും കൃഷ്ണൻ നായർക്കുണ്ടായിരുന്നു - ഹരികുമാർ ചൂണ്ടിക്കാട്ടി. 





ഏത് പാശ്ചാത്യ ,പൗരസ്ത്യ സാഹിത്യസിദ്ധാന്തവും വളരെ ലളിതമായി സാധാരണക്കാർക്ക് പരിചയപ്പെടുത്താൻ അദ്ദേഹത്തിന് പ്രത്യേക കഴിവുണ്ടായിരുന്നു.  ശരിയായ കാര്യങ്ങൾ ഗ്രഹിച്ചാലേ ഇത് സാധ്യമാകൂ. ഉത്തരാധുനികരുടെ കൃതികളിൽ സൗന്ദര്യാനുഭവമില്ലെന്ന് കണ്ടെത്തണമെങ്കിൽ ശരിയായ സൗന്ദര്യാനുഭവത്തെക്കുറിച്ച് ധാരണം വേണം. സ്ഥൂലമായി എഴുതപ്പെടുന്ന കൃതികൾ പൊള്ളയാണെന്ന് എങ്ങനെ തിരിച്ചറിയും? എം.മുകുന്ദൻ ,എൻ.എസ്. മാധവൻ തുടങ്ങിയവരുടെ കഥകളിൽ സൗന്ദര്യമില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. വ്യക്തവും നിശിതവുമായ കാഴ്ചപ്പാടുകൾ ഇതിനാവശ്യമാണ്.  സൗന്ദര്യത്തിന്റെ അനുഭവം ഉണ്ടാവണം.ഏത് പ്രസ്ഥാനത്തിൽപ്പെട്ട കൃതിയാണെങ്കിലും സൗന്ദര്യമാണ് കൃഷ്ണനായർ അന്വേഷിക്കുക. ഭാഷയിലുള്ള സൂക്ഷ്മത എത്രപേർക്കുണ്ട് ?പലരും  ജീവചരിത്രവും ആത്മകഥയും എഴുതുന്നു. എന്നാൽ ഗദ്യത്തിന്റെ അവസ്ഥയെന്താണ്? വല്ലവരുടെയും ഭാഷ കടമെടുക്കുകയാണ്. സ്വന്തമായ ശൈലിയില്ല .ആവശ്യമുള്ളത് മാത്രം എഴുതാൻ കഴിയുന്ന സിദ്ധിയുള്ളവർ കുറവാണ് .ഗദ്യം എഴുതുന്നയാളാണ് അതിൻ്റെ താളം സൃഷ്ടിക്കുന്നത്. അതിനു മുൻ മാതൃകകളില്ല . പദ്യത്തിനാണെങ്കിൽ ഒരു ഫ്രെയിമുണ്ട്. ആ ഫ്രെയിമിലേക്ക് പ്രവേശിച്ചാൽ മതി, താളത്തിനൊത്ത് പദ്യമുണ്ടായികൊള്ളും. ഗദ്യം ഗദ്യകാരൻ തന്നെ കണ്ടെത്തണം. ഗദ്യം ഗദ്യകാരൻ്റെ താളത്തിൽ നിന്നുണ്ടാകുന്നതാണ് .അത് ഒരു നൃത്തമാണ്. അതിൽ നാടകീയതയും വൈകാരികതയും ഉൾച്ചേർന്നിരിക്കുന്നു. ഇങ്ങനെയാണ് ഗദ്യം ഉണ്ടാകുന്നതെന്ന് കൃഷ്ണൻ നായർക്ക് അറിയാമായിരുന്നു. അദ്ദേഹത്തിന് അതിനുള്ള വായനയുണ്ടായിരുന്നു. കൃഷ്ണൻ നായർ തൻ്റെ പംക്തിയെ ലിറ്റററി ജേർണലിസം എന്ന് വിശേഷിപ്പിച്ചത് അദ്ദേഹത്തിൻ്റെ വിനയമായി കണ്ടാൽ മതി. ഇതുപോലുള്ള 'ലിറ്റററി ജേർണലിസം' നമ്മുടെ നാട്ടിൽ ഉണ്ടോ? ഇപ്പോഴത്തെ ലിറ്റററി ജേർണലിസ്റ്റുകൾ മറ്റുള്ളവർ എഴുതി അയച്ചു കൊടുക്കുന്നത് അതേപടി അച്ചടിക്കുന്നതിനപ്പുറത്ത് ഒന്നും  എഡിറ്റ് ചെയ്യാറില്ല. എം.ടി കൈയിൽ കിട്ടുന്ന കഥകൾ എഡിറ്റ് ചെയ്യുമായിരുന്നു എന്നു കേട്ടിട്ടുണ്ട്.   കൃഷ്ണൻ നായരുടെ കോളം ലിറ്റററി ജേർണലിസത്തിനൊക്കെ വളരെ ഉയരത്തിലാണ്. അദ്ദേഹം വിമർശകന്റെ അധികാരവും നിയമവും സ്ഥാപിച്ച എഴുത്തുകാരനാണ്. വിമർശകൻ ഒരു അധികാര വ്യവസ്ഥയാണ്. വിമർശകന്റെ ശകാരത്തിനും എതിർപ്പിനും  ഇരയാകുന്ന കൃതികൾക്ക് എക്കാലത്തും അതിൻ്റെ മങ്ങൽ ഉണ്ടായിരിക്കും. ആ കരി നിഴലിൽ നിന്ന് പുറത്തു കടക്കാനാവില്ല. എഴുത്തച്ഛൻ്റെ അദ്ധ്യാത്മരാമായണം ഉമിക്കരി ചവച്ചതു പോലെയാണെന്നു പറയാൻ ഇന്ന് ജീവിച്ചിരിക്കുന്ന ഏതെങ്കിലും വിമർശകനു ധൈര്യമുണ്ടോ ?എന്നാൽ എം.കൃഷ്ണൻ നായർ അത് പറഞ്ഞു. അദ്ദേഹം തന്റെ ഗുരുനാഥനായ ഗോപാലപിള്ള സാറിനെ ഉദ്ധരിച്ചുകൊണ്ട് കണ്ണശ്ശപ്പണിക്കരുടെ അയൽപക്കത്ത് വരാനുള്ള യോഗ്യത എഴുത്തച്ഛനില്ലെന്നു പ്രഖ്യാപിക്കുകയാണ് ചെയ്തത്.
ഈ ധൈര്യം വായനയുടെ ഉന്നതമായ ഒരു ഗുണമാണ്. ഉറച്ചു പോയതിനെ ചോദ്യം ചെയ്യുന്നവനാണ് വിമർശകൻ.വിമർശനമെഴുതുന്നവരിൽ ഭൂരിപക്ഷത്തിനും ഇരുപതാം നൂറ്റാണ്ടിലെ ചിന്തകളെക്കുറിച്ച് വിവരമില്ല. ബർട്രാൻഡ് റസ്സൽ ,നോർത്രോപ്പ് ഫ്രൈ ,സാർത്ര് ,കമ്യു ,നിഷെ തുടങ്ങിയവരെ വായിക്കാതെ ഇന്ന് വിമർശനമെഴുതാൻ പാടില്ല .കാരണം , അസ്തിത്വവാദപരമായ ആശയങ്ങൾ  അത്രമേൽ പിൽക്കാല സാഹിത്യത്തെ സ്വാധീനിച്ചിരിക്കുന്നു. വായനയിൽ ആ മാനം പ്രധാനമായിരിക്കുന്നു. തത്ത്വചിന്താപരമായ  അറിവില്ലാത്തവരുടെ വിമർശനത്തെ ആരും ഗൗനിക്കാറില്ല -ഹരികുമാർ പറഞ്ഞു. 

a




ഒരു സാഹിത്യകൃതിയുടെ അവസാനിപ്പിക്കൽ എങ്ങനെയായിരിക്കണമെന്നത് പരമപ്രധാനമായ ചിന്ത ആവശ്യപ്പെടുന്നു. മഹാഭാരതത്തിന്റെ അവസാനം മഹാപ്രസ്ഥാനമാണ്. ആ മഹാപ്രസ്ഥാനത്തിന് തുല്യമായ ഒരു Ending ലോകസാഹിത്യത്തിലെ മികച്ച രചനകളിലൊന്നും കണ്ടിട്ടില്ലെന്ന് മലയാളം കണ്ട മഹാസാഹിത്യ ചിന്തകനും സംസ്കൃതപണ്ഡിതനും സാഹിത്യചരിത്രകാരനുമായിരുന്ന കൃഷ്ണചൈതന്യ 'സംസ്കൃത സാഹിത്യത്തിലെ തത്ത്വചിന്ത ' എന്ന ഗ്രന്ഥത്തിൽ വിവരിക്കുന്നുണ്ട്. കൃഷ്ണൻ നായരും ഈ അഭിപ്രായക്കാരനായിരുന്നു. എം.ടിയുടെ  'രണ്ടാമൂഴ'ത്തിന്റെ അവസാനഭാഗത്ത് മഹാപ്രസ്ഥാനത്തിനു തുല്യമായ ഒരു രംഗം കാണാത്തതിൽ കൃഷ്ണൻ നായർ ഒരു വേദിയിൽ വിമർശനമുന്നയിക്കുകയായിരുന്നു. എന്തുകൊണ്ടാണ് അത് കലാകൗമുദിയിൽ എഴുതാത്തതെന്ന്  ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് കലാകൗമുദിയും എം.ടിയും തമ്മിലുള്ള ബന്ധത്തെ അലങ്കോലമാക്കാൻ താൻ ആഗ്രഹിക്കുന്നില്ല എന്നായിരുന്നു. വ്യക്തിപരമായി സ്നേഹശീലനായിരുന്ന  അദ്ദേഹം സാഹിത്യവിമർശനത്തിൽ സ്നേഹത്തെ ഉപേക്ഷിക്കുകയാണ് ചെയ്തത്; പകരം നിഷ്കളങ്കമായ യുക്തിയാണ് ഉപയോഗിച്ചത്.
ഒരു പംക്തീകാരനെന്ന നിലയിൽ ഒരാഴ്ചയിലെ സമയത്തിന്റെ ഉപയോഗത്തെക്കുറിച്ച് എനിക്ക് നല്ല ബോധമുണ്ട് .കൃഷ്ണൻ നായർ ജീവിച്ചിരുന്നപ്പോൾ തന്നെ ഞാൻ 'അക്ഷരജാലകം' എഴുതി തുടങ്ങിയതാണ്.പ്രതിവാര പംക്തിയാണ്, കേരളകൗമുദി എഡിറ്റോറിയൽ പേജിൽ .അത് 25 വർഷം പിന്നിട്ടിരിക്കുന്നു. ഇപ്പോൾ 'മെട്രോവാർത്ത'യിൽ തിങ്കളാഴ്ചകളിൽ പ്രസിദ്ധീകരിക്കുന്നു. എല്ലാ പ്രലോഭനങ്ങളിൽ നിന്നും അകന്നു സത്യസൗന്ദര്യത്തിൻ്റെ പിന്നാലെ അലയുന്നവർക്ക് മാത്രമേ ഒരു മികച്ച കോളമിസ്റ്റാകാൻ കഴിയൂ - ഹരികുമാർ പറഞ്ഞു .

ജസ്റ്റിസ് പി.എസ്.ഗോപിനാഥൻ അദ്ധ്യക്ഷത വഹിച്ചു.പ്രൊഫ. ടി.എം.മാത്യു ,അഡ്വ. സഹദേവൻ പാവുമ്പ, വിദ്യാസാഗരൻ, എം.വി. ഹരി റാം ,ജോസ് ക്രിസ്റ്റഫർ സേവ്യർ എന്നിവർ പ്രസംഗിച്ചു.




 

Monday, November 27, 2023

കുമാരനാശാൻ സ്നേഹത്തെ പ്രാപഞ്ചിക സംവേദനമായി അനുഭവിച്ച കവി: എം.കെ.ഹരികുമാർ





മാല്യങ്കര എസ്.എൻ.എം.ഐ.എം.ടി എഞ്ചിനീയറിംഗ് കോളജിൽ  കുമാരനാശാൻ്റെ നൂറ്റി അമ്പതാം ജന്മദിനാഘോഷസമ്മേളനം എം.കെ.ഹരികുമാർ ഉദ്ഘാടനം ചെയ്യുന്നു. എസ്‌.എൻ.എം.ഐ.എം.ടി. മാനേജർ പി.എൻ .ശ്രീകുമാർ ,എച്ച്. എം. ഡി .പി സഭാ പ്രസിഡൻ്റ് ഇ.പി. സന്തോഷ് ,സെക്രട്ടറി ഡി.സന്തോഷ് ,കൊടുവഴങ്ങ ബാലകൃഷ്ണൻ,എസ്.എൻ.എം.കോളജ് പ്രിൻസിപ്പൽ ഡോ.ജിത ടി.എച്ച് എന്നിവർ സമീപം .



റിപ്പോർട്ട് എൻ.രവി

മാല്യങ്കര(വടക്കൻ പറവൂർ): പ്രാപഞ്ചികമായ സംവേദനത്തിൻ്റെ ശ്രംഖലയിൽ സ്നേഹം എന്ന വികാരവുമായി താദാത്മ്യം പ്രാപിച്ച കവിയാണ് കുമാരനാശാനെന്നു വിമർശകനും സാഹിത്യകാരനുമായ എം.കെ.ഹരികുമാർ അഭിപ്രായപ്പെട്ടു.

മാല്യങ്കര എസ്.എൻ.എം.ഐ.എം.ടി. എൻജിനീയറിങ് കോളേജിൽ കുമാരനാശാൻ്റെ നൂറ്റിയൻപതാം  ജന്മദിനാഘോഷസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സ്നേഹം ഒരു പ്രാപഞ്ചികമായ കണക്ടിവിറ്റിയാണ് .സ്നേഹം ദൈവമാണെന്നു വലിയ മുനിമാർ  പറഞ്ഞത് അതുകൊണ്ടാണ്. സ്നേഹത്തിലൂടെ ദൈവത്തിന്റെ സംവേദനലോകത്തേക്ക് നമുക്ക് പ്രവേശനം കിട്ടുന്നു. ഏതൊരു സസ്യത്തിനും ജീവിക്കും ഈ സ്നേഹം മനസ്സിലാകും. അത് ജീവൻ്റെ ഉദാത്തമായ ഒരു അനുഭവതലമാണ്. സ്നേഹത്തിൽ വിഭിന്നത ഇല്ലാതാവുകയാണ്. അത് നമ്മെ ഒന്നിപ്പിക്കുകയാണ്. വളരാൻ വിസമ്മതിക്കുന്ന ഒരു സസ്യത്തെ  ഏതാനും ദിവസം നിങ്ങൾ അടുത്ത് ചെന്ന് ഒരു കുട്ടിയോട് എന്നപോലെ ലാളിച്ചു പെരുമാറി നോക്കൂ. അത്ഭുതകരമായ മാറ്റം ഉണ്ടാകും .ആ ചെടി വളരാൻ തുടങ്ങും. ഒരു പക്ഷിക്ക് വെള്ളം കൊടുത്താൽ അത് നമ്മെ തേടിവരും .ഇത് പ്രാപഞ്ചികമായ ബന്ധമാണ്. സ്നേഹമെന്ന അഭൗമമായ തലമാണത്. കുമാരനാശാൻ സ്നേഹം എന്ന വികാരത്തിലൂടെ പ്രപഞ്ചത്തിന്റെ ഉന്നതമായ സംവേദനതലങ്ങളുമായി ബന്ധപ്പെട്ടു .സ്നേഹത്തെ മനുഷ്യൻ്റെ  ഏറ്റവും വലിയ മഹത്വമായി ആശാൻ നിരീക്ഷിക്കുന്നത് അതുകൊണ്ടാണ് -ഹരികുമാർ പറഞ്ഞു.

ആശാൻ്റെ 'നളിനി' സ്നേഹത്തിന്റെ ,പ്രേമത്തിന്റെ വിശുദ്ധി തേടുകയാണ് .അവൾ തന്റെ പ്രിയനെ കാണാനായി കഷ്ടപ്പെടുന്നു. ഒടുവിൽ ഹിമാലയ താഴ്വരയിൽ വച്ച് കാണുമ്പോഴും ആ യോഗിയോട്  അവൾ തൻ്റെ പ്രേമത്തെക്കുറിച്ചാണ് പറയുന്നത് .അവൾക്ക് അത് മറയ്ക്കാനാവില്ല. അവൾക്ക് പ്രേമം ജീവിക്കാനുള്ളതാണ്.'ലീല'യാകട്ടെ എല്ലാ സ്നേഹങ്ങളുടെയും അപ്പുറത്തുള്ള ശുദ്ധമായ സ്നേഹത്തെ തേടുകയാണ്.മാംസനിബദ്ധമായ പ്രേമത്തെയും അവൾ ജയിക്കുകയാണ് .ഈ സ്നേഹം ആശാൻ്റെ അദ്വൈതമായ ഒരു ഭാവനാത്മക മേഖലയാണ് .ശ്രീനാരായണഗുരു അദ്വൈതത്തെ മാനുഷികമായ ഐക്യത്തിൻ്റെയും ഉപകാരത്തിൻ്റെയും  അനുഭവങ്ങളിലൂടെ സംവേദനക്ഷമമാക്കി. ഭിന്നതയില്ലാതെ  ഗുരു സമൂഹത്തിൽ പ്രവർത്തിച്ചത് അതുകൊണ്ടാണ്. ഗുരുവിനു ജാതിവ്യത്യാസമില്ല. ഗുരുവിൻ്റെ  ആശ്രമങ്ങളിൽ പറയക്കുട്ടികളും പുലയക്കുട്ടികളും ഭക്ഷണം പാചകം ചെയ്യാറുണ്ടായിരുന്നു.  പ്രായോഗികമായ ,ജനക്ഷേമകരമായ അദ്വൈതമാണത്. സ്നേഹമാണ് അതിൻ്റെ അടിത്തട്ട് .ആശാൻ ആ അദ്വൈതത്തിൽ നിന്നാണ് പ്രചോദനം നേടിയത്.ആശാനിൽ സ്നേഹം മാനുഷികമായ അറിവുകളാൽ ഏറ്റവും ശുദ്ധമാക്കപ്പെട്ടതാണ്. അത് വിനിമയോപാധിയാണ്. ഈ പ്രപഞ്ചവുമായി നിങ്ങൾക്ക് താദാത്മ്യം പ്രാപിക്കാനുള്ള ഉപാധിയാണ് സ്നേഹം. അദ്വൈതത്തെ അനുഭവിക്കണമെങ്കിൽ ഈ താദാത്മ്യഭാവം അനിവാര്യമാണ്. തടിച്ച പുസ്തകങ്ങൾ വായിച്ചതുകൊണ്ട് അദ്വൈതാനുഭൂതി കിട്ടില്ല. കോടിക്കണക്കിനു പക്ഷികൾ പറന്ന ആകാശത്തിലേക്ക് നോക്കിയാൽ നിങ്ങൾക്ക് പ്രകൃതിയുടെ വിസ്മൃതി എന്ന പ്രതിഭാസം കാണാം .പ്രകൃതി ആരെയും ഓർക്കുന്നില്ല. അത് എല്ലാത്തിനെയും വിസ്മൃതി എന്ന നിലയിൽ പിന്നിൽ ഉപേക്ഷിക്കുന്നു. കോടിക്കണക്കിനു പക്ഷികൾ പറന്ന ആകാശത്ത് ശൂന്യതയാണ് കാണാനാവുന്നത് .എന്നാൽ വല്ലപ്പോഴും ഒരു കൂട്ടം പക്ഷികൾ ആകാശത്തിൽ വന്ന് ലീലയിൽ ഏർപ്പെടുമ്പോൾ ,പല ആകൃതിയിൽ പറക്കുമ്പോൾ നിങ്ങൾക്ക് ഏതോ ഒരു താദാത്മ്യബോധം  ഉണ്ടാവുകയാണെങ്കിൽ അത് അദ്വൈത്തിൻ്റെ ആംശിക അനുഭൂതിയാണ്. നിങ്ങളുടേതായ എന്തോ ഒന്ന് അതിൽ ദർശിക്കാൻ കഴിയുന്നുണ്ടെങ്കിൽ അത് നിങ്ങളെ വികാരഭരിതരാക്കും. അതിൽ അദ്വൈതമുണ്ട് .ഈ വികാരം ഈ ലോകത്തിൻ്റെ ഓരോ നിമിഷത്തിലും നിറഞ്ഞു നിൽക്കുകയാണ്. ആശാൻ  കവിതയിലെ കലഹങ്ങളും പ്രതിഷേധങ്ങളും ഈ ലക്ഷ്യത്തെ മുൻനിർത്തിയുള്ളതാണ് -ഹരികുമാർ പറഞ്ഞു.


മാല്യങ്കര എസ്.എൻ.എം.ഐ.എം.ടി എഞ്ചിനീയറിംഗ് കോളജിൽ എം.കെ.ഹരികുമാർ പ്രഭാഷണം നടത്തുന്നു.




സ്വാതന്ത്ര്യമാണ് സാഹിത്യത്തെ നിലനിർത്തുന്നത്. എഴുതാനുള്ള കേവലസ്വാതന്ത്ര്യമല്ല അത്.  എന്തെഴുതണമെന്നും സാംസ്കാരികമായി ഉയരണമെന്നും നിശ്ചയിക്കാനുള്ള സ്വാതന്ത്ര്യമാണത്. ആശാൻ അത് ശരിക്കും ഉൾക്കൊണ്ടു. അർത്ഥശൂന്യമായി പൂക്കളെക്കുറിച്ച് പാടുന്ന കവികളെയാണ് നാം കണ്ടിട്ടുള്ളത്. വിടർന്നു നിൽക്കുന്ന പൂക്കൾ കണ്ടിട്ട് സുന്ദരമാണെന്ന് അവർ പറയും. എന്നാൽ സൗന്ദര്യത്തിന്റെ മറുവശം വൃത്തികെട്ടതാണെന്ന് ഫ്രഞ്ച്  നാടകകൃത്ത് ഷെനെ പറഞ്ഞു. പലപ്പോഴും പൂക്കൾ വിടർന്ന് നിൽക്കുന്ന തണ്ടുകൾ വേരുറപ്പിച്ചിരിക്കുന്നത്  ചെളിയിലായിരിക്കും. പൂക്കൾ കൊണ്ട് വൃത്തിഹീനത മറയ്ക്കാനാവും. ആശാൻ പൂവ് കണ്ടു മതിമറന്നവനല്ല. പൂവിൻ്റെ വാഴ്വിൽ അതിൻ്റെ ആത്യന്തികമായ പതനത്തെയും കണ്ടു. അതുകൊണ്ട് ആശാനെ വീണു കിടക്കുന്ന പൂവ് അസ്വസ്ഥനാക്കി. വീണപൂവ് ഒരു വലിയ വേദനയായി. 'ഉൽപ്പന്നമായത് നശിക്കും' എന്ന ആശാൻ്റെ വീക്ഷണമാണ് നിലം പതിഞ്ഞ പൂവിൻ്റെ മുന്നിലും ആശാനെ മഥിക്കുന്നത്. അത് മനുഷ്യത്വത്തിൻ്റെ പതനമാണ്. എന്താണ് മനുഷ്യത്വം? നാരായണഗുരു മനുഷ്യത്വത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. അനുകമ്പയുള്ളവനിലാണ് ഗുരു മനുഷ്യത്വം കാണുന്നത്. അനുകമ്പയില്ലാത്തവൻ നാറുന്ന ഉടൽ  മാത്രമാണെന്ന് ഗുരു വളരെ പ്രക്ഷുബ്ധമായി പറഞ്ഞിട്ടുണ്ട്. 'വീണപൂവി'ലൂടെ ആശാൻ പറയാൻ ശ്രമിക്കുന്നത് നമ്മുടെ സാംസ്കാരിക ജീവിതത്തിന്റെ തന്നെ പതനത്തെക്കുറിച്ചാണ്. ആശാൻ്റെ മറ്റു പ്രധാന കവിതകളിലും പൂവിൻ്റെ വീഴ്ച വേറെ രൂപത്തിൽ കാണാവുന്നതാണ്. ജാതിയുടെ അന്ധതയിൽപ്പെട്ട സമൂഹം ഒരു പതനമല്ലേ ?'ചണ്ഡാലഭിക്ഷുകി'യിൽ ഒരു ബുദ്ധസന്യാസിക്ക് വെള്ളം കൊടുക്കാനാവാതെ കുഴയുന്ന ചണ്ഡാലിക പറയുന്നത് തന്നെ പോലുള്ളവരിൽ നിന്ന് വെള്ളം വാങ്ങി കുടിക്കരുതെന്നാണ്. അവൾ ജാതി വ്യവസ്ഥയെ പേടിക്കുന്നു.വെള്ളത്തിനും ജാതി പിടിപെടുന്ന കാലമായിരുന്നു അത് .അത് ഒരു വീഴ്ചയല്ലേ?'ചിന്താവിഷ്ടയായ സീത'യിൽ അവഗണിക്കപ്പെട്ട സീതയെ ആദരവോടെ കാണുകയാണ്. ഫെമിനിസമൊക്കെ വരുന്നതിനു മുന്നേ ആശാൻ പുരുഷൻ്റെ അധികാരത്തിന്റെയും പദവിയുടെയും പേരിൽ ഒതുക്കപ്പെടുന്ന സ്ത്രീയെക്കുറിച്ച് ധീരമായി എഴുതി .ഭാഷയിൽ പോലും സ്ത്രീ ഇല്ലല്ലോ .പല വാക്കുകൾക്കും പുരുഷ ഭാവമേയുള്ളൂ .സീതയ്ക്ക് ഇനിയും വേണ്ടത്ര ആദരവ് കിട്ടിയിട്ടില്ല. ആശാൻ്റെ സീത അതുകൊണ്ടുതന്നെ ഒരു വിപ്ലവമായി പടരുകയാണ്- ഹരികുമാർ പറഞ്ഞു .


സദസിൻ്റെ ദൃശ്യം

ആശാൻ കവിത മനുഷ്യൻ്റെ പവിത്രമായ മൂല്യങ്ങൾക്ക് പിന്നാലെയാണ് നീങ്ങുന്നത്. സ്നേഹവും ദയയും നമ്മളിലുണ്ടെങ്കിൽ നമ്മെ മുറിവുകൾ ഏശുകയില്ലെന്ന ബുദ്ധദർശനമാണ് ആശാൻ്റെ കവിതകളിലുള്ളത്. ബുദ്ധശരീരം അങ്ങനെയാണ്. ആ ശരീരത്തിൽ ആവശ്യത്തിൽ കൂടുതൽ സ്നേഹവും ദയയുമുണ്ട് .അതുകൊണ്ട് ആ ശരീരത്തെ മുറിവുകൾ ബാധിക്കില്ല. ആശാൻ കവിതകൾ ബുദ്ധശരീരമാണ്.  ഒരു സന്യാസി എങ്ങനെയാകരുതെന്ന പാഠമാണ് 'കരുണ' പഠിപ്പിക്കുന്നത്. വാസവദത്ത എന്ന സമ്പന്നയായ സ്ത്രീ തൻ്റെ അതിരുവിട്ട ജീവിതത്തിനിടയിലാണ് ഉപഗുപ്തനെക്കുറിച്ച് കേൾക്കുന്നത്. അവൾക്ക് സുന്ദരനായ ഉപഗുപ്തനെ കാണണമെന്നു തോന്നുന്നു. എന്നാൽ ഉപഗുപ്തൻ കാണാൻ കൂട്ടാക്കുന്നില്ല. അദ്ദേഹം പറയുന്നത് സമയമായില്ലെന്നാണ്. ഒരു വ്യക്തിയെ കാണുന്നതിന് എന്തിനാണ് പ്രത്യേക സമയം? മനുഷ്യസ്നേഹമല്ലേ നമ്മുടെ അടയാളം? എന്നാൽ തെറ്റ് ചെയ്ത വാസവദത്തയുടെ കരചരണങ്ങൾ അറുത്തുമാറ്റി ചുടലക്കാട്ടിൽ കിടത്തിയപ്പോൾ കൂടെ തോഴി മാത്രമേ ഉണ്ടായിരുന്നുള്ളൂ .ആ സമയത്ത് ആവശ്യപ്പെടാതെ തന്നെ ഉപഗുസ്തൻ അങ്ങോട്ട് ചെല്ലുകയാണ് .ഒരു സ്ത്രീ ഏറ്റവും അപമാനിതയായി കഴിയുന്ന വേളയിൽ അവളെ കാണാൻ പോകുന്നത്, പ്രത്യേകിച്ചും ഈ ഉപഗുപ്തൻ, മര്യാദകേടാണ്.വാസവദത്ത ആരെയും കാണാനാഗ്രഹിക്കാത്ത സമയമാണത്.  അവിടെ ചെന്ന ഉപഗുപ്തൻ വാസവദത്തയ്ക്ക് മോക്ഷം നൽകിയെന്നു പറയുന്നതിൽ ഗുപ്തമായ വിമർശനമാണ് അടങ്ങിയിരിക്കുന്നത്. കരചരണങ്ങളറ്റ  അവൾക്ക് എന്ത് മോക്ഷമാണ് വേണ്ടത്?ഭൗതികജീവിതത്തിൽ സർവ്വവും നഷ്ടപ്പെട്ട അവൾ വേദന അനുഭവിക്കുകയാണ്. അവൾക്ക് 'മോക്ഷം' കൊടുക്കാൻ വേണ്ടി ഉപഗുപ്തൻ പോകരുതായിരുന്നു .ഈ ലോകജീവിതത്തിലെ ശിക്ഷകൾക്ക് ബദൽ തേടി മരണാനന്തര ജീവിതത്തിൽ അലയുന്നത് വ്യർത്ഥതയാണ്. ഇതുപോലുള്ള സന്യാസമല്ല ശ്രീനാരായണഗുരു പഠിപ്പിച്ചത്. ലോകക്ഷേമത്തെ മുൻനിർത്തി ഭിന്നതയില്ലാതെ പെരുമാറുകയാണ് ഗുരുവിൻ്റെ സന്യാസസങ്കല്പത്തിലുള്ളത്. ഭാഗവതത്തിൽ പറയുന്നുണ്ട് ,അഭിന്നേ ന ചക്ഷുഷ: .ഭിന്നതയില്ലാതെ നോക്കുക.ഉപഗുപ്തൻ ഭിന്നതയോടെ നോക്കിയതുകൊണ്ടാണ് വാസവദത്തയെ ഒന്നു കാണാൻ പോലും തയ്യാറാവാതിരുന്നത് -ഹരികുമാർ പറഞ്ഞു.

ജീവിതാനന്തരം കിട്ടുമെന്നു പറയുന്ന  സ്വർഗത്തിൽ അവിശ്വാസം രേഖപ്പെടുത്തിക്കൊണ്ടാണ് ദസ്തയെവ്സ്കിയുടെ 'കരമസോവ് സഹോദരന്മാരി'ലെ ഐവാൻ സംസാരിക്കുന്നത്.  കുട്ടികളെക്കുറിച്ചുള്ള ഒരു നിരീക്ഷണം ചിന്തിപ്പിക്കും. ഒരു തെറ്റും ചെയ്യാത്ത കുട്ടികൾ ശിക്ഷിക്കപ്പെടുന്നത് എന്തിനാണെന്ന് ഐവാൻ ചോദിക്കുന്നു. കുട്ടികളെ പീഡിപ്പിക്കാനുള്ള കാരണം  മാതാപിതാക്കൾ ചെയ്ത  തെറ്റാണെങ്കിൽ ,ആ തെറ്റിൻ്റെ ഫലം ഏറ്റെടുക്കാൻ എന്ത് ബാധ്യതയാണ്  കുട്ടികൾക്കുള്ളത്? അതുകൊണ്ട് ഈ ലോകത്തിൽ ചെയ്യാത്ത തെറ്റുകളുടെ പേരിൽ ഒരാൾ ശിക്ഷ അനുഭവിക്കുകയാണെങ്കിൽ അതിന് ഒരു യുക്തിയുമില്ല .ഇവിടെ വേറൊരു യുക്തി പൊന്തിവരുന്നു. ഈ ലോകത്ത് എല്ലാ പീഡനങ്ങളും അനുഭവിച്ചു കഴിഞ്ഞിട്ടുണ്ടെങ്കിൽ പിന്നെ എന്തിനാണ് അയാൾക്ക് സ്വർഗ്ഗത്തിന്റെ ആവശ്യം? സ്വർഗം ഇതിനെ ഇല്ലാതാക്കുന്നതെങ്ങനെയാണ് ?
അതുകൊണ്ട് വാസവദത്ത അനുഭവിച്ച പീഡനങ്ങൾ കേവലം ഒരു ഉപഗുപ്തനു 'മോക്ഷം' നല്കി ഇല്ലാതാക്കാനാവില്ല -ഹരികുമാർ പറഞ്ഞു.

എച്ച്.എം.ഡി.പി സഭാ പ്രസിഡണ്ട് ഇ.പി. സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡി.സുൽകുമാർ ആശാൻ അനുസ്മരണ പ്രഭാഷണം ചെയ്തു. എഴുത്തുകാരൻ കൊടുവഴങ്ങ  ബാലകൃഷ്ണൻ മുഖ്യപ്രഭാഷണം ചെയ്തു. മാല്യങ്കര എസ്.എൻ.എം. കോളേജ് പ്രിൻസിപ്പൽ ഡോ.ജിത ടി. എച്ച് പ്രഭാഷണം ചെയ്തു. എസ്.എൻ.എം. ഐ.എം.ടി.മാനേജർ   പി.എൻ.ശ്രീകുമാർ സ്വാഗതവും എൻജിനീയറിങ് കോളേജ് പ്രിൻസിപ്പൽ ഡോ. ആത്മാറാം നന്ദിയും പറഞ്ഞു.



ദൈവം - കൊക്കൂണിൽ നിന്നു ശലഭങ്ങൾ പുറത്തു വരുന്നതു പോലെ- എം.കെ. ഹരികുമാർ







വാൽഷ് : ഞാൻ ആഗ്രഹിച്ചത് ഒന്നും നടക്കാറില്ല .എൻ്റെ ജീവിതം അതിൻ്റെ സാക്ഷ്യമാണ്.

ദൈവം: നിങ്ങൾ സൃഷ്ടിക്കുന്നതാണ് നിങ്ങൾക്ക് കിട്ടുന്നത്. നിങ്ങളുടെ ലക്ഷ്യങ്ങളാണ് നിങ്ങളുടെ ജീവിതത്തെ നയിക്കുന്നത്. അതിനു കാരണം നിങ്ങളുടെ ചിന്തകളാണ്. 

ദൈവത്തെക്കുറിച്ച് ധാരാളം പുസ്തകങ്ങൾ എഴുതപ്പെട്ടിട്ടുണ്ട്. എങ്കിലും എന്താണ് ദൈവം എന്നറിയാൻ നമുക്കെല്ലാം ഇനിയും പലതും വായിക്കേണ്ടതുണ്ട് ;അല്ലെങ്കിൽ പലതും ചിന്തിക്കേണ്ടതുണ്ട്. അമേരിക്കയിലെ ഗ്രന്ഥകാരനും ദൈവ ചിന്തകനുമായ നീലേ ഡൊണാൾഡ് വാൽഷ് (Neale Donald Walsch) ഈ വിഷയത്തിൽ അപൂർവ്വമായ ഒരു വിചാരശാസ്ത്രം അവതരിപ്പിക്കുകയാണ്.  അദ്ദേഹത്തിന്റെ 'കോൺവെർസേഷൻസ് വിത്ത് ഗോഡ്' എന്ന ഗ്രന്ഥപരമ്പര ഈ വിഷയത്തെ അഗാധമായി സമീപിക്കുകയാണ്. ലോകത്തിൻ്റെ ശ്രദ്ധയാകർഷിക്കുന്ന ഉദ്യമമാണിത്. ദൈവത്തെ അന്ധവിശ്വാസത്തിൽ നിന്ന് മോചിപ്പിക്കുകയാണിവിടെ. വിശ്വാസം ,അവിശ്വാസം എന്ന ദ്വന്ദത്തെ വാൽഷ് ആശ്രയിക്കുന്നില്ല . ദൈവത്തെക്കുറിച്ച് സ്വാനുഭവത്തിൻ്റെ  പശ്ചാത്തലത്തിൽ ദുർല്ലഭവും അതിശയകരവുമായ വെളിപാടുകൾ നിരത്തുകയാണ്. ദൈവം ഒരു വ്യക്തിയല്ലെന്നും അങ്ങനെയുള്ള ദ്വന്ദം അസംബന്ധമാണെന്നും വാൽഷ് സ്ഥാപിക്കുന്നു. ദൈവം ഒരനുഭവമാണ്. ദൈവം അധികാരിയോ രാജാവോ അല്ല. ആധുനിക വിജ്ഞാനത്തിൻ്റെ വഴിയിൽ ദൈവത്തെ മഹത്തായ മനുഷ്യത്വമായും സൗന്ദര്യമായും അദ്ദേഹം പരിചയപ്പെടുത്തുന്നു. ഒരു പൂവിൻ്റെ സുഗന്ധം പോലെ ഹൃദ്യമാണത്. ശലഭച്ചിറകിലെ കൃഷ്ണമണികൾ പോലെ വിസ്മയമാണത്. ഏതൊരു മനുഷ്യവ്യക്തിയിലും ഈ ദൈവമുണ്ട്; അത് ഒരാന്തരിക വ്യവസ്ഥയാണ് ,അല്ലെങ്കിൽ അന്തർവലയാണ്. യുക്തിയിലും നിരീശ്വരത്വത്തിലും കലയിലും ബോധത്തിലും അത് സജീവമായി നില്ക്കുന്നു. ഈ ദൈവം ആചാരമോ അന്ധതയോ മൂർത്തിയോ വിഗ്രഹമോ അല്ല ;സ്വന്തം ശരീരത്തിലും മനസിലും മനുഷ്യനു അറിയാനുള്ളതാണ്. 

മനുഷ്യൻ്റെ എക്കാലത്തെയും  മഹാവിജ്ഞാനം എന്ന രീതിയിൽ ഇത് പ്രപഞ്ചത്തെക്കുറിച്ച് അറിയാനുള്ള വാതിലുകൾ തുറന്നിടുകയാണ്.

മനുഷ്യൻ്റെ ചിന്താപ്രശ്നങ്ങളും  ആകുലതകളും ഇവിടെ അനാവരണം ചെയ്യപ്പെടുകയും അതിനു പരിഹാരം കാണുകയും ചെയ്യുന്നു. മനസ്സിൽ സ്വാഭാവികമായി വരുന്ന  ചോദ്യങ്ങൾക്കെല്ലാം അദ്ദേഹത്തിൻ്റെ  ഉള്ളിലിരുന്ന് ദൈവം മറുപടി പറയുന്നു. ദൈവത്തെ അന്വേഷിച്ച വാൽഷിനു ഉള്ളിൽ തന്നെ മറുപടി ലഭിച്ചു. ദൈവത്തെക്കുറിച്ച് വളരെ സ്വതന്ത്രവും സ്വകാര്യവുമായ അനുഭവമാണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത് .

ദൈവം ഇവിടെ വളരെ വിദൂരമായ, ഇഷ്ടാനിഷ്ടങ്ങളുള്ള ഒരു ഒരു കേന്ദ്രമല്ല. മറിച്ച് ,അദ്ദേഹത്തിൽ തന്നെ നിലകൊള്ളുന്ന ഒരു പൂർണതയാണ്. മനസ്സിലുള്ള ദൈവത്തെയാണ് വാൽഷ്  അന്വേഷിക്കുന്നത്. അത് വെളിപാടു പോലെ വിശുദ്ധമാണ്. മനസ്സിൽ വന്ന ചോദ്യങ്ങൾ ഓരോന്നായി ദൈവത്തിന്റെ മുന്നിൽ സമർപ്പിക്കുകയാണ്. ഓരോന്നിനും ദൈവം ഉത്തരം നല്കുകയാണ് .

ഒരു മതത്തിന്റെയോ  സംഘടനയുടെയോ വീക്ഷണമല്ല ഇവിടെ തെളിയുന്നത് .ആത്മാവിൽ നിന്നുള്ള അക്ഷരങ്ങൾ ദൈവത്തിൻ്റെ വചനങ്ങളായി പുറപ്പെടുന്നു. ഒരു നവപ്രഭാമണ്ഡലമാണിത്. അപ്രതീക്ഷിതവും പ്രചോദനാത്മകവുമായ ഒരു പുതിയ ദൈവശാസ്ത്രമാണ് വാൽഷ് തൻ്റെ സുവിശേഷമായി പങ്കുവയ്ക്കുന്നത്. നാളിതുവരെയുള്ള ദൈവവിജ്ഞാനീയത്തിൻ്റെ സദ്ഫലങ്ങൾ സ്വാംശീകരിക്കാനും മറന്നിട്ടില്ല .യുക്തിക്ക് പകരം സാകല്യമായ പ്രപഞ്ചബോധമാണ് വേണ്ടത്. മനുഷ്യന് പ്രാപ്യമാണോ ദൈവം? നമ്മൾ ഈ മഹാപ്രപഞ്ചത്തിലെ അനാഥമായ ബോധത്തിന്റെ ഏത് കണമാണ്? അത് എങ്ങനെയാണ് ഉണ്ടാക്കപ്പെട്ടിരിക്കുന്നത് ?അതിന് എന്തെങ്കിലും അർത്ഥമുണ്ടോ? പുസ്തകത്തിൻ്റെ തുടക്കത്തിലെ വാക്യം ഇതാണ്: 'എല്ലാം ജീവിതമാണ് .ജീവിതം തന്നെയാണത്'.ജീവിതമല്ലാത്തതായി യാതൊന്നുമില്ല .എല്ലാം ഓരോ വ്യവസ്ഥയ്ക്കകത്താണ്. എന്നാൽ അത് എപ്പോഴും മാറുകയും പുതിയ ഘടനയുണ്ടാവുകയും ചെയ്യുന്നു.ജീവിതമാണ് എന്നതുകൊണ്ട് ഒന്നും ലളിതമായി തീരുന്നില്ല .കണ്ടെത്താനുള്ളതെന്തോ അതിൽ വ്യാപിക്കുകയാണ്. അത് വളരെ പ്രകടവും വ്യക്തിപരവും ആയിരിക്കെ ,അദൃശ്യവും അജ്ഞാതവുമാണ് .എല്ലാം മനസ്സിലാക്കാൻ കഴിയുന്നതാണെന്ന് ചിന്തിക്കുമ്പോൾ തന്നെ പിടിതരാതെ വഴുതുകയും ചെയ്യും .ജീവിതം കുറെ വികാരങ്ങളല്ലേ നമുക്കായി തരുന്നത് ?.വികാരങ്ങൾക്ക് മറ്റൊരു ജീവിതമാണുള്ളത് .ദൈവത്തെക്കുറിച്ചുള്ള അന്ധവിശ്വാസങ്ങൾ അവസാനിപ്പിച്ച കൃതിയാണിത്. ദൈവം മറ്റെവിടെയോ ഇരുന്ന് ,മനുഷ്യനെപ്പോലെ നിസ്സാരവും അല്ലാത്തതുമായ കാര്യങ്ങളുടെ പേരിൽ ഇടപെടുന്ന ഒരു വ്യക്തിയാണെന്ന  അന്ധവിശ്വാസം തകരുകയാണ്. എന്നാൽ വാൽഷ് പറയുന്നു ദൈവം ഒരു സുഹൃത്താണെന്ന്. 

ദൈവം നമ്മുടെ ഉള്ളിൽ തന്നെ പ്രവർത്തിക്കുന്ന ഒരു വ്യവസ്ഥയാണ്. ആ വ്യവസ്ഥയിലേക്ക് കൊടുക്കേണ്ടതായ സൂചനകൾ  നമ്മൾ തന്നെ കൊടുക്കേണ്ടതാണ്.

അതിനനുസരിച്ച് ആ വ്യവസ്ഥയ്ക്കുള്ളിൽ തന്നെ ഒരു ബുദ്ധി പ്രവർത്തിക്കുകയാണ് ചെയ്യുന്നത്. ദൈവം ഒരു സുഹൃത്താണ്, അല്ലെങ്കിൽ ഒരു ചിന്തയാണ് .സുഹൃത്തിനെ വേണമെങ്കിൽ നമുക്ക് വളരെ നന്നാക്കിയെടുക്കാം ;അല്ലെങ്കിൽ നമ്മുടെ തൊട്ടടുത്തുള്ള ദൈവത്തെ അതിനു പര്യാപ്തമായ സമീപനങ്ങളിലൂടെ അറിയുകയാണ് പ്രധാനം. 

എൻ്റെ ജീവിതം എന്തുകൊണ്ടാണ് പ്രവർത്തിക്കാത്തത് ?

അടുത്തിരിക്കുന്ന ദൈവത്തിനു ഏതിനും ഉത്തരം നൽകാനാവും ; ദൈവം നല്കുന്ന ഉത്തരങ്ങൾ കേൾക്കാനുള്ള മനസ്സ് വേണം .അനേകം അസത്യങ്ങൾ ജീവിതത്തിന് നേർക്ക് പാഞ്ഞടുക്കുകയാണ്. എന്നാൽ അതിനെയെല്ലാം നമുക്കനുകൂലമായ സത്യങ്ങളാക്കി മാറ്റാനുള്ളതാണ്. 'ഈ പുസ്തകം ഞാൻ എഴുതിയതല്ല ,അത് സംഭവിച്ചതാണ്' -അദ്ദേഹം പറയുന്നു.ഒരാൾ സ്വയം അടച്ചിട്ട നിലവിറകൾ തുറക്കുകയാണ് .സ്വയം സ്വതന്ത്രനാകുമ്പോഴാണ് അത് സംഭവിക്കുന്നത് .കെട്ടുപാടുകളിൽ നിന്ന് കുതറിമാറി നമ്മെക്കാൾ ജനാധിപത്യമുള്ള ,സാഹോദര്യമുള്ള ,ജ്ഞാനമുള്ള, സർവതിനോടും സംസാരിക്കുന്ന ഒരു ദൈവത്തെ തേടാൻ നാം വിധിക്കപ്പെട്ടിരിക്കുന്നു. എങ്കിലേ നമുക്ക് അജ്ഞതയിൽ നിന്ന് രക്ഷപ്പെടാനാവുകയുള്ളൂ. ഒരിടത്ത് കെട്ടിക്കിടക്കുന്ന  ജലാശയമാവുന്നതിന് പകരം നാനാ ദിക്കുകളിലേക്ക് ഒഴുകിയില്ലാതാവുന്നതാണ് ദൈവിക ചിന്തയുടെ പരിസമാപ്തി തോന്നുന്നു.

വാൽഷിൻ്റെ കൃതിയിൽ നിന്ന് :'സത്യം ഇതാണ് :ദൈവം എല്ലാവരോടും സംസാരിക്കുന്നു ,നല്ലവരോടും ,ദുഷ്ടന്മാരോടും പുണ്യാളന്മാരോടും തെമ്മാടികളോടും .നമ്മളൊക്കെ ഇതിനിടയിലാണുള്ളത്. നിങ്ങളെ തേടി  ജീവിതത്തിൽ ദൈവം പല കുറി വന്നിട്ടുണ്ട്. ഇത് അതുപോലെ ഒന്നാണ്. പഴയ ഒരു ചൊല്ലുണ്ട് , ശിഷ്യൻ തയ്യാറാണെങ്കിൽ ഗുരു വന്നിരിക്കും. ഈ പുസ്തകം അതിനു തെളിവാണ്'.

ദൈവത്തെ തേടുക എന്ന വിധി ഉള്ളിൽ ഒരു നീറ്റലായി കൊണ്ടുനടക്കുന്നത് എന്തിനാണ്?

കൂടുതൽ മെച്ചപ്പെട്ട ലോകം സൃഷ്ടിക്കാൻ. ഈ കൃതി എഴുതപ്പെട്ടത് തൻ്റെ ജീവിതത്തിലെ തുടരന്വേഷണങ്ങളും തെറ്റുകളും തിരുത്തലുകളും വഴിയാണെന്ന് വാൽഷ് പറയുന്നു .'അപമാനകരമായ പെരുമാറ്റങ്ങളും തുടർച്ചയായ തെറ്റുകളും സംഭവിച്ചിട്ടുണ്ട്. മറ്റുള്ളവർ ക്ഷമിക്കാത്തതും അവർക്ക് ഉപദ്രവകരമായതും പലതും ഉണ്ടായി. മറ്റുള്ളവരുടെ വേദന എന്നെ പലരീതിയിൽ പ്രബുദ്ധനാക്കിയിട്ടുണ്ട്. അതിൽ നന്ദിയുണ്ട് .എൻ്റെ  ജീവിതത്തിലെ വ്യക്തികളിലൂടെ ഞാൻ ധാരാളം പഠിച്ചു. ദൈവത്തിൻ്റെ ഈ പഠനപ്രക്രിയ വളരെ സാവധാനത്തിലായിരുന്നു. ഭയത്തിൽ ജീവിക്കാത്തതിനും പരാജയങ്ങളിൽ ക്ഷമിച്ചതിനും ഞാൻ ദൈവത്തോട് കടപ്പെട്ടിരിക്കുന്നു.നമ്മൾ ദു:ഖിച്ചതും ദു:ഖിപ്പിച്ചതുമെല്ലാം പിന്നീട് വലിയ അറിവുകളായി പരിണമിക്കുകയാണ് '.

ഏതൊരു തെറ്റിനും പ്രായച്ഛിത്തമുണ്ട്. മറ്റൊരാളോടു ചെയ്യുന്ന ഏതൊരു അപരാധത്തിനും പശ്ചാത്താപമുണ്ട്.  തെറ്റ് ഏറ്റുപറയാൻ മനുഷ്യന്റെ മനസ്സ്  അന്യാദൃശമായ ഒരു ഇടമാണ്. അവിടെ അവൻ തൻ്റെ ഇനിയും അനാവൃതമാകാത്ത ദൈവത്തെ കണ്ടുമുട്ടുന്നു .ആ ദൈവത്തെ കാണുന്ന മാത്രയിൽ അവൻ സ്വയം തുറന്നു കാണിക്കുന്നു .പിന്നീട് മറക്കുകയും ചെയ്യുന്നു.

1992 ഈസ്റ്ററിനോട് അനുബന്ധിച്ചാണ് വാൽഷ് തൻ്റെയുള്ളിലെ ഈ ചോദ്യോത്തര സംവാദത്തിന് സാക്ഷിയാവുന്നത്. അന്ന് അദ്ദേഹത്തിൻ്റെ മനസ്സിൽ അടിഞ്ഞുകൂടിയ ചോദ്യങ്ങൾ പലതാണ്. ആ ചോദ്യങ്ങൾ പ്രധാനമായും ഇതെല്ലാമാണ് :'എൻ്റെ ജീവിതം എന്തുകൊണ്ടാണ് പ്രവർത്തിക്കാത്തത് ?അതിനെ പ്രവർത്തിപ്പിക്കാൻ എന്ത് ചെയ്യണം? മറ്റുള്ളവരുമായുള്ള ബന്ധത്തിൽ എനിക്കെന്തുകൊണ്ട് സന്തോഷം കിട്ടുന്നില്ല .തുടർച്ചയായ  കഷ്ടപ്പാടുകളിലേക്ക് എന്നെ തള്ളി വിടുന്നതിന് കാരണമായി ഞാൻ എന്താണ് ചെയ്തത്?' ഈ ചോദ്യങ്ങൾ മനസ്സിൽ ഉയർന്നു വന്നത് സ്വാഭാവികമായാണ് .എന്നാൽ ഉള്ളിൽ നിന്ന് മറ്റൊരു കേന്ദ്രം അതിനു ഉത്തരം നല്കുകയാണ്. ആ കേന്ദ്രത്തെ ദൈവമെന്നു വിളിക്കാനാണ് വാൽഷ് ആഗ്രഹിക്കുന്നത്. അതാകട്ടെ ഒരാളോട് മാത്രമല്ല ഇങ്ങനെ സംസാരിക്കുന്നത്. കേൾക്കാൻ മനസ്സുള്ള എല്ലാവരോടുമാണ്.

ദൈവം ഇങ്ങനെ പ്രതിവചിച്ചു: 'സംഭാഷണം എന്നതിന് പകരം വിനിമയം എന്ന വാക്ക് തിരഞ്ഞെടുക്കാം .പരസ്പരം സംസാരിക്കുമ്പോൾ വാക്കുകളുടെ അവിശ്വസനീയമായ പരിമിതി നമ്മെ പിന്നോട്ടു പിടിച്ചു വലിക്കുന്നുണ്ട്. അതുകൊണ്ട് ഞാൻ വാക്കുകൾ കൊണ്ട് മാത്രമല്ല വിനിമയം ചെയ്യുന്നത്. എൻ്റെ ഏറ്റവും പൊതുവായ വിനിമയമാർഗം വികാരമാണ്. ആത്മാവിൻ്റെ  ഭാഷയാണ് വികാരം. എന്തിൻ്റെയെങ്കിലും സത്യാവസ്ഥ ബോധ്യപ്പെടണമെങ്കിൽ, നിങ്ങൾക്ക് അതിനെക്കുറിച്ച് എന്ത് വികാരമാണുള്ളതെന്ന് അറിയാൻ ശ്രമിക്കുക. വികാരങ്ങളെ പലപ്പോഴും കണ്ടെത്താൻ പ്രയാസമാണ്. തിരിച്ചറിയാനും പ്രയാസമാണ്. നിങ്ങളുടെ അഗാധമായ വികാരങ്ങൾക്കുള്ളിലാണ് ഉന്നതമായ സത്യമുള്ളത് .ഈ വികാരങ്ങളിലേക്ക് എത്തിച്ചേരുകയാണ് അതിനുള്ള പോംവഴി '.

ഞാൻ ആകാശത്തിൻ്റെ നിറത്തിൽ വിശ്വസിക്കുന്നു 

വികാരങ്ങളെ കണ്ടെത്താൻ ബുദ്ധിമുട്ടാണെങ്കിൽ അതിനർത്ഥം അന്ധമായ ഒരു പലായനത്തിലേക്ക് നമ്മൾ വീണു എന്നാണ് . 'ദൈവപ്രസാദം ഒരിക്കലും വാർത്തകളോ വിചിത്രമായ കാര്യങ്ങളോ ശ്രദ്ധിക്കുന്നില്ല. എന്തുകൊണ്ടെന്നാൽ ഇതെല്ലാം ആരംഭിക്കുന്നത് മനുഷ്യൻ്റെ  പ്രാചീനമായ ദുർബുദ്ധിയിൽ നിന്നാണ്. അതിനാൽ പുതിയതായി യാതൊന്നുമില്ല ; ഭൂമിയിൽ എന്നേക്കും  നിലനിൽക്കുന്നതായി ഒന്നുന്നുമില്ല' - ദൈവശാസ്ത്രജ്ഞനായ തോമസ് കെമ്പിസ് പറഞ്ഞത് ഓർക്കുകയാണ്. 

വാസ്തവത്തിൽ ,മനുഷ്യശരീരത്തിലാകെ സംവേദനതുല്യമായ വികാരങ്ങൾ നാനാവിധമായി സംസാരിക്കുകയാണ്. കൈകൾ പലതും സംസാരിക്കുന്നുണ്ട്. ഓരോരുത്തരോടും നമ്മുടെ കൈകൾ പലതാണ് സംസാരിക്കുന്നത്. അത് ജീവിതത്തിൻ്റെ മുഖ്യധാരയിലല്ലാത്ത എന്തോ ഉച്ചരിക്കുന്നുണ്ട്. അങ്ങനെ നമ്മളിൽ നിന്നു പലതരം  വികാരജീവിതങ്ങൾ പുറപ്പെടുകയാണ്. 

അതിൽ ഏതാണ് നമ്മൾ? ഒരു വ്യക്തി അയാളുടെ ബഹുമുഖമായ അന്യജീവിതങ്ങൾക്കിടയിൽ ഏകാകിയാണ്. മറ്റുള്ളവർ നമ്മെ കാണുന്ന മാത്രയിൽ ശരീരത്തിൽ നിന്ന്, അവയവങ്ങളിൽ നിന്ന് സ്വരൂപിച്ചെടുക്കുന്ന ആത്മബന്ധങ്ങളും  അറിവുകളുമുണ്ട്. 

അത് മറ്റുള്ളവരിലാണ് ജീവിക്കുന്നത്. അതിൽ നിന്ന് നമുക്ക് വിടുതൽ നേടാൻ പ്രയാസമാണ് ;എങ്കിൽ അതിലാണ് നമ്മൾ പ്രയത്നിക്കുന്നത്.

'ദൈവം തുടർന്നു : ഞാൻ ചിന്തകൊണ്ടു വിനിമയും ചെയ്യുന്നു. ചിന്തകളും വികാരങ്ങളും ഒന്നല്ല, അവ രണ്ടും ഒന്നിച്ചു വരുന്നുണ്ടെങ്കിൽ പോലും .ചിന്തകൊണ്ട് വിനിമയം ചെയ്യുമ്പോൾ ഞാൻ ചിത്രങ്ങളും ബിംബങ്ങളുമാണ് ഉപയോഗിക്കുക. അതുകൊണ്ട് വാക്കുകളേക്കാൾ ഫലപ്രദമായിട്ടുള്ളത് ചിന്തകളാണ്.ഇതിനു പുറമേയാണ് ഞാൻ അനുഭവത്തിൻ്റെ വാഹനത്തെ മഹത്തായ വിനിമയമാർഗമായി ഉപയോഗിക്കുന്നത്. വികാരങ്ങളും ചിന്തകളും പരാജയപ്പെടുമ്പോൾ ,ഞാൻ വാക്കുകൾ ഉപയോഗിക്കുന്നു. വിനിമയത്തിൽ ഏറ്റവും താഴ്ന്ന നിലയിലുള്ളതാണ് വാക്കുകൾ; അത് മിക്കപ്പോഴും തെറ്റായ വ്യാഖ്യാനങ്ങൾക്കും തെറ്റിദ്ധാരണകൾക്കും ഇടവരുത്തുന്നു'. 

വാക്കുകൾ ഒരിടത്ത് കെട്ടിയിടാനുള്ളതാണ് ;വ്യാഖ്യാനങ്ങളും ഭാവനകളുമാണ് അതിൽ നിന്നു മോചിപ്പിക്കുന്നത്. ഭാവനകൾ പക്ഷേ ,ഏകപക്ഷീയവും വ്യക്തി കേന്ദ്രീകൃതവുമാണ് .വാക്കുകൾ അപരനിൽ ,മനസുകളിൽ സൃഷ്ടിക്കുന്ന നിറവ്യത്യാസങ്ങൾ ഒരു  സമൂഹത്തിനാകെ ലഭിക്കുകയില്ല;

അത് ഓരോ വ്യക്തിയിലുമാണ് ഉണ്ടാകുന്നത് .ഞാൻ ആകാശത്തിന്റെ നിറത്തിൽ വിശ്വസിക്കുന്നു എന്ന് ഒരാൾ പറഞ്ഞാൽ അത് ഒരു സമൂഹത്തിനാകെ ഒരുപോലെ മനസ്സിലാവുകയില്ല. കാരണം, അത് ഒരു വെറും വസ്തുതയല്ല ;അതിൽ വ്യക്തിപരമായ ഭാവന കലർന്നിരിക്കുന്നു .അത് കവിതയുടെ അന്തർലോകമാണ്. അതിന് വ്യക്തിഗതമായ, നിശ്ചിതമായ അർത്ഥം പോലുമില്ല. ചില അവ്യക്തതകളാണ് വാക്കുകളിലൂടെ പകരുന്നത്. പറയുന്ന ആളിന് പോലും വ്യക്തതയില്ലെങ്കിലും വാക്കുകൾ വന്നുകൊണ്ടിരിക്കും. വാക്കുകളുടെ അർത്ഥമോ വ്യാഖ്യാന മോ ഏതാണ് ശരിയെന്ന ചിന്ത ബാക്കിയാണ്. ചിലപ്പോൾ വ്യാഖ്യാനിച്ചു കഴിയുമ്പോൾ അർത്ഥം തന്നെ ഇല്ലാതാകും .ഇന്ന് എല്ലാവരും വ്യാഖ്യാതാക്കളാണ്. അതിലൂടെ  സൃഷ്ടിക്കപ്പെടുന്നത് സിന്തസിസ് അല്ല; ആൻ്റിതീസിസ് ആണ്. എതിരഭിപ്രായങ്ങൾ നമ്മൾ തന്നെയാണ്. അഭിപ്രായവും എതിരഭിപ്രായവും നമ്മളിലുണ്ട്. 

'ദൈവത്തെ അനുഭവിക്കാനുള്ള വഴി ഇതാണ്: ഏറ്റവും ഉന്നതമായ ചിന്ത, വ്യക്തമായ വാക്ക്, മഹത്തായ വികാരം എന്നിവയിലൂടെ ദൈവത്തെ അറിയാം. ഉന്നതമായ ചിന്തയിൽ സന്തോഷമുണ്ടാകും. വ്യക്തതയുള്ള  വാക്കുകളിൽ സത്യമുണ്ടാകും . മഹത്തരമായ വികാരത്തിൽ  സ്നേഹമാണുണ്ടാവുക'.

ഞാനാരാണ് എന്നതിൻ്റെ  അടിസ്ഥാനത്തിലാണ് എനിക്ക് ഉയർന്ന ചിന്തയും വാക്കും വികാരവും ആവശ്യമായി വരുന്നത്. ഞാനെന്തുകൊണ്ട് അത് ആഗ്രഹിക്കുന്നുവെന്ന പ്രശ്നമുണ്ട്. ചിലപ്പോൾ അതൊന്നും തേടുന്നില്ലെങ്കിൽ നമുക്ക് കിട്ടുന്ന സന്തോഷം വ്യത്യസ്തമായിരിക്കും. സന്തോഷം വേണ്ടെന്നു  തീരുമാനിക്കുന്നവരുണ്ട്. അവർ സന്ദേഹവും ദുഃഖവുമായിരിക്കും മുഖ്യമായി കാണുക. അത് അനുഭവിക്കാൻ അവർ കിട്ടാവുന്ന എല്ലാ മാർഗ്ഗങ്ങളും തേടുന്നു. അവർ ഏറെക്കുറെ വൈകാരികവും ബുദ്ധിപരവുമായ പ്രതിരോധശേഷി നേടുന്നത് ഈ വികാരങ്ങളെ ചേർത്തു നിർത്തുമ്പോഴായിരിക്കും.

'നിങ്ങളുടെ ലോകം ഇങ്ങനെ ആയിരിക്കില്ലായിരുന്നു ,നിങ്ങൾ നിങ്ങളുടെ അനുഭവത്തെ വെറുതെ ഒന്ന് നിരീക്ഷിച്ചിരുന്നെങ്കിൽ .അനുഭവത്തെ ശ്രദ്ധിക്കാതിരിക്കുന്നതിൻ്റെ ഫലം  അത് വീണ്ടും ജീവിക്കേണ്ടി വരുമെന്നതാണ് '.

മനസ് ഒരു അന്യഗ്രഹജീവിയാണോ ?

സ്വയം നിരീക്ഷിച്ചാൽ ദൈവം പുറത്ത് വരുമെന്നാണ് ദൈവം വാൽഷിനോട് പറയുന്നത്. സ്വയം മറയ്ക്കുന്ന കരിമ്പടമാകാതിരിക്കൂ .മനസ് ഇരുട്ടാണ് ,ചിലപ്പോഴെങ്കിലും . എവിടെയാണ് മനസ്സുള്ളതെന്ന് പോലും മനസിനറിയില്ല. മനസ്സ് ഒരു അന്യഗ്രഹ ജീവിയാണോ ?അന്യഗ്രഹജീവിയായതുകൊണ്ടാകാം  ആത്മവിനാശകരമായി തീരുന്നത്. ഈ സന്ദേശം ഞാൻ സംവത്സരങ്ങളായി നിങ്ങൾക്ക് നല്കുകയാണ്. നിങ്ങൾ അത് ശ്രദ്ധിക്കണമെന്നില്ല. നിങ്ങൾക്ക് ഒരു സ്വതന്ത്ര മനസ്സ് നല്കിയിട്ടുണ്ട് .അത് നിങ്ങളിൽ നിന്നും ആരും തിരിച്ചെടുക്കുകയില്ല. ദൈവത്തിൻ്റെ ഉറപ്പ് വാൽഷ്  മനസ്സിലാക്കുന്നുണ്ട്. പക്ഷേ, മാനവ വംശം അതിനു തുനിയുന്നില്ല. മഹാഋഷികളും ജ്ഞാനികളും പരാജയപ്പെട്ടിടത്ത് നമ്മൾ വിജയിക്കാൻ ശ്രമിക്കുന്നത് നല്ല ലക്ഷണമാണ്. എന്തുകൊണ്ടാണ് യേശുദേവനും ശ്രീബുദ്ധനും നമ്മെ സ്വാധീനിക്കാൻ കഴിയാതെ പോയത്? മാനവൻ ആരുടെയും പാത പിന്തുടരുന്നില്ല. മനസ്സിനെ പിന്തുടർന്ന് എന്താണ് സംഭവിക്കുന്നതെന്ന് പഠിക്കൂ എന്ന സന്ദേശം ഒരാളെയും സ്വാധീനിക്കുന്നില്ല. മനസ്സിൻ്റെ തെറ്റായ നിർദ്ദേശങ്ങൾ അതേപടി കേട്ട് അബദ്ധങ്ങളിൽ എത്തുന്നു .മനസ് ഒരാളിലിരുന്നു തെറ്റായി ഡ്രൈവ് ചെയ്യുകയാണെങ്കിൽ ,അത് വേറെ ഏതോ ഗ്രഹത്തിൽ നിന്നു വന്ന  മെഷീൻ ആയിരിക്കാം.

'എല്ലാ വ്യക്തികളും വിശേഷബുദ്ധിയുള്ളവരാണ് .എല്ലാ നിമിഷങ്ങളും സൗവർണമാണ്. മറ്റൊന്നിനേക്കാൾ മെച്ചമല്ല .ഒരു പ്രത്യേക വ്യക്തിയോ, പ്രത്യേക സമയമോ ഇല്ല. ചിലർ ധരിക്കുന്നത്  ദൈവം വിശേഷപ്പെട്ട ആളുകളുമായി  പ്രത്യേകമായി സംവദിക്കുന്നു എന്നാണ്. ഇത് ഭൂരിപക്ഷം പേരെയും എന്നിൽ നിന്നും അകറ്റി കളയുന്നു'.

ദൈവത്തിന് ആരും തന്നെ തിരഞ്ഞെടുക്കപ്പെട്ടവരല്ല .മനസ്സ് ഒരു യന്ത്രമായി നിൽക്കുമ്പോൾ അതിനു  സ്വയംബോധം സാധ്യമാകില്ല. എന്നാൽ മനസ്സ് ദൈവത്തിൻ്റെ ദൂത് ഏറ്റെടുക്കുകയാണെങ്കിൽ സ്വന്തം തെറ്റുകൾ കണ്ടെത്താനും ക്ഷമിക്കാനുമാവും .അവനവൻ്റെ തെറ്റുകളിലാണ് ഉരുകേണ്ടത്. അപ്പോൾ മറ്റുള്ളവരുടെ തെറ്റുകൾ മനസ്സിലാകും. അത് ക്ഷമിക്കാവുന്നതാകും .മറ്റുള്ളവരുടെ ചെറിയ തെറ്റുകൾക്കു പോലും  പരിഹാരം തേടി കോടതികളിലേക്ക് പോകുന്നവർ സ്വയം ജയിക്കാനുള്ള മാർഗങ്ങൾ നഷ്ടപ്പെട്ടവരാണ്. ക്ഷമിക്കാൻ പറയുന്നവരുടെ വലിയ മാനസികസംസ്കാരം ആർക്കറിയാം?

'ദൈവത്തെ തനിരൂപത്തിൽ കാണണമെന്ന് ആവശ്യപ്പെടുമ്പോൾ കിട്ടുന്ന ഉത്തരം ഇതാണ്: നിങ്ങൾക്ക് എവിടെയും എന്നെ കാണാം .എനിക്ക് പ്രത്യേക രൂപമോ ആകൃതിയോ ഇല്ലാത്തതുകൊണ്ട് ആ തനിരൂപത്തിൽ പ്രത്യക്ഷപ്പെടുക അസാധ്യമാണ്. നിങ്ങൾക്ക് മനസ്സിലാകുന്ന ഒരു രൂപമേ എനിക്ക് സ്വീകരിക്കാനാവുകയുള്ളൂ .എന്നാൽ ഇതിൻ്റെ അടിസ്ഥാനത്തിൽ എനിക്ക് ഈ ഒരേ ഒരു രൂപമേയുള്ളൂവെന്ന് പലരും വിചാരിക്കും'.

ദൈവം എന്ന വ്യക്തിയെ തേടുന്നവർ പ്രതീക്ഷിക്കുന്നത് കഥകളിലെപോലെ മനുഷ്യരൂപത്തിലുള്ള പ്രത്യക്ഷതകളാണ്. എന്നാൽ ഇവിടെ ദൈവം പറയുന്നു തനിക്ക് നിശ്ചിത രൂപമില്ലെന്ന്. മനുഷ്യൻ്റ മനസിലുള്ള ദൈവത്തിന് ഏതു രൂപവുമാകാം. അത് നമ്മുടെ മുന്നിലേക്ക് വരുന്നത് പല കാലങ്ങളിൽ പലരായിട്ടാണ്.

പൂക്കളിൽ നോക്കിയാൽ ദൈവം ചിരിക്കുന്നത് കാണാമെന്ന് കവി ഖലിൽ ജിബ്രാൻ പറഞ്ഞത് ശ്രദ്ധേയമാകുന്നത് ഇവിടെയാണ്. അർദ്ധരാത്രിയിൽ വിജനമായ ഒരിടത്ത് ഒറ്റപ്പെട്ടുപോകുന്ന ഒരാൾക്ക് ഒട്ടും പ്രതീക്ഷിക്കാതെ ഒരു വാഹനം സഹായഹസ്തം നീട്ടുന്നുവെന്ന് ചിന്തിക്കുക .അയാൾ അതിൽ കയറി ലക്ഷ്യസ്ഥാനത്ത് എത്തുന്നു. യുക്തിയിൽ ചിന്തിച്ചാൽ നമുക്ക് എത്താൻ കഴിയുന്ന ദൂരം യാദൃശ്ചികമായി സംഭവിച്ചതാണ് .ആ വാഹനം അതിലെ അപ്പോൾ വന്നു എന്ന് മാത്രം. എന്നാൽ ആലംബമില്ലാതെ നിന്ന വ്യക്തിയുടെ  കാര്യത്തിൽ വലിയൊരു വിമോചനമാണത്. അയാൾക്ക് രക്ഷപ്പെടാൻ വാഹനമാണ് വരേണ്ടത്. അയാൾ അത് ശരിക്കും ആഗ്രഹിച്ചു; വാഹനം വന്നു. ദൈവത്തിന് ആ രൂപത്തിലല്ലേ വരാനൊക്കൂ. ദൈവം പലപ്പോഴും പലതാണ് .മനസ്സിലെ ചിന്തകൾ മാറുന്നതിൽ പോലും അതുണ്ട്. എന്തുകൊണ്ടാണ് പ്രാർത്ഥനകൾക്ക് ഉത്തരം ലഭിക്കാത്തത് ? പ്രാർത്ഥിക്കുന്നതോടെ  ചോദ്യങ്ങൾ മാറി എന്ന് കരുതുന്നവർ ഏറെയാണ്. ദൈവത്തിൽ താൻ വിശ്വസിക്കുന്നതുകൊണ്ട് ദൈവം തന്നിലും വിശ്വസിക്കട്ടെയെന്ന് കരുതുന്നവരുണ്ട്. അവർ ദൈവത്തെ പ്രാർത്ഥന കൊണ്ട് പരീക്ഷിക്കുകയാണ് .ദൈവത്തിൻ്റെ  ധാർമ്മികതയിൽ ഇറങ്ങി കളിക്കുകയാണവർ .ദൈവത്തിൻ്റെ മൂല്യത്തിൽ നിലനിൽക്കുകയാണ്. സ്വന്തം മൂല്യത്തിൽ നിലനിൽക്കുമ്പോഴാണ് ദൈവമുള്ളത്. ദൈവത്തിൻ്റെ മൂല്യത്തിൽ നിൽക്കുമ്പോൾ നമ്മുടെ ഈഗോ മാത്രമാണുള്ളത്.

'പ്രാർത്ഥന തീക്ഷ്ണമായ ഒരു പ്രസ്താവനയാണ്. ഏത്  പ്രാർത്ഥനയും സർഗാത്മകമാണ്. എത്രത്തോളം അത് തീക്ഷ്ണമായി സത്യമായിരിക്കുന്നുവോ അത്രത്തോളം അത് നിങ്ങളുടെ അനുഭവങ്ങളിൽ തെളിഞ്ഞു വരും'.

പ്രാർത്ഥിക്കുമ്പോഴുള്ള ഊർജം 

പ്രാർത്ഥന ഒരു ശുദ്ധീകരണവുമാണ്. അത് ചുറ്റുമുള്ളതിനെയെല്ലാം  ശാന്തമാക്കുകയാണ്. പ്രാർത്ഥിക്കുന്ന വേളയിൽ നമ്മുടെ വ്യക്തിപരമായ ഉൽക്കർഷങ്ങളും തെറ്റിദ്ധാരണകളും  ദുഷിച്ച വികാരങ്ങളും ദുഷ്ചിന്തകളും കൊഴിഞ്ഞു പോകണം. നമ്മൾ ഇല്ലാത്ത അവസ്ഥയിലാണ് കണ്ണിൽനിന്ന് ജലം സ്വാഭാവികമായി വരുന്നത്. ആ കണ്ണുനീർ സാക്ഷ്യമാണ്. നമ്മുടെ തെറ്റുകൾ സ്വയം  വിലപിക്കുന്നതിന്റെ ലക്ഷണമാണത്.  പ്രാർത്ഥിക്കുമ്പോഴുള്ള ഊർജ്ജം സ്വാഭാവികമായുണ്ടാകണമെങ്കിൽ വ്യക്തിപരമായതെല്ലാം ആ സമയം ഉപേക്ഷിക്കണം.

'പ്രാർത്ഥന ശരിയാകണമെന്നില്ല. അത് നമ്മുടെ തീക്ഷ്ണമായ ചിന്തയാകണമെന്നില്ല .അതിന് പിന്നിൽ നിയന്ത്രിക്കുന്ന മറ്റൊരു ചിന്തയുണ്ടാകാം. നിങ്ങൾ യാചിക്കുമ്പോൾ ,അത് അനുഭവിക്കാനുള്ള സാഹചര്യം തീരെയില്ല. ഓരോ പ്രാർത്ഥനയുടെ പിറകിലും മറ്റൊരു ശക്തി  നിയന്ത്രിക്കാനുണ്ടാകും .യാചിക്കുമ്പോൾ നിയന്ത്രിക്കുന്നത് ആ സ്പോൺസറിങ് ചിന്തയാണ്. സ്പോൺസറിംഗ്‌ ചിന്തയെ മറികടന്ന് ദൈവത്തെ അറിയുമ്പോഴാണ് പ്രാർത്ഥന ഫലിക്കുന്നത് ". 

പ്രാർത്ഥന യുക്തിയുടെ ഫലമായുണ്ടാകുന്നതിനെയാണ് ദൈവം ചൂണ്ടിക്കാണിക്കുന്നത്. പ്രാർത്ഥന മനസിൽ നിന്നായിരിക്കില്ല വരുന്നത്; അത് ഭൗതികമായ ദുരാഗ്രഹങ്ങളിൽ നിന്നോ അപരന്മാരെ ദ്രോഹിക്കാനുള്ള വാസനയിൽ നിന്നോ കാപട്യത്തിൽ നിന്നോ ആയിരിക്കാം. അതെല്ലാം പല രീതിയിൽ വിഷമാണ് കൊണ്ടുവരുന്നത്. അതുകൊണ്ട് തന്നെ പ്രാർത്ഥന ഒരു മൽപ്പിടുത്തമോ , ശകാരമോ ,മത്സരമോ ആകുന്നു . അത് സ്പോൺസറിംഗ് എന്ന നിലയിൽ മനസിലെ മറ്റൊരു ചിന്തയുടെ ഫലമാണ്; പ്രാർത്ഥിക്കുമ്പോൾ ചിലത്  ഇല്ലാതാകുന്നു. അതുവരെ പുറത്തേക്ക് ചാടാൻ വെമ്പി നിന്ന ആഗ്രഹങ്ങളുടെ  വ്യാഘ്രങ്ങൾ പ്രാർത്ഥനയുടെ സ്വര പ്രളയത്തിൽ മയങ്ങിപ്പോകുന്നു. പ്രാർത്ഥന ഏറ്റവും അഗാധമായ മനസ്സിൽ നിന്ന് ഉണ്ടാവുമ്പോൾ അതിനു ബലം കൂടുന്നു; അത്  പ്രാർത്ഥിക്കുന്ന ആൾ തന്നെയായി മാറുന്നു. അതുകൊണ്ട് പ്രാർത്ഥന തന്നെ ഇല്ലാതാവുന്നു. 

'പ്രാർത്ഥന ലളിതമാകുന്നത്  അതിൻ്റെ ആവശ്യം തന്നെ ഇല്ലെന്ന് മനസ്സിലാക്കുമ്പോഴാണ്. പ്രാർത്ഥന ഒരു  നന്ദി പ്രകാശനമാണ്; അപേക്ഷയല്ല'.

പ്രാർത്ഥിക്കുന്നത് ദൈവത്തോടൊപ്പമാണ്; ദൈവത്തിൻ്റെ  മുന്നിലല്ല .ദൈവം തന്നെയായിരിക്കുന്നതിലൂടെ വസ്തുവും മനസ്സും തമ്മിലുള്ള വ്യത്യാസം ഇല്ലാതാവുന്നു .അപ്പോൾ അത് അപേക്ഷയല്ല,അറിവാണ്. പ്രാപഞ്ചിക പൊരുളിനു നേർക്കുള്ള ഒരു മനുഷ്യാത്മാവിന്റെ ഏറ്റവും അഗാധമായ നിശബ്ദതയാണ് സംവേദനമായി രൂപപ്പെടുന്നത്. വാസ്തവത്തിൽ ,ദൈവം പ്രാർത്ഥന കേൾക്കുന്നേയില്ല ; കാരണം ,ദൈവം തന്നെയാണല്ലോ അത്യുന്നതമായ അവസ്ഥയിൽ പ്രാർത്ഥന നടത്തുന്നത്.  ആത്മസംവേദനങ്ങൾ ഉള്ളിൽ തന്നെ ഉത്ഭവിച്ചു പിരിയുന്നു. അത് മനുഷ്യവ്യക്തിയെ കൂടുതൽ ഏകാഗ്രമാക്കുകയും അവൻ്റെ  മനോത്വരകളെ ഊർജ്ജപ്രവാഹമാക്കുകയും ചെയ്യുന്നു. അതിലൂടെ അവന്  പ്രാപഞ്ചികശക്തികളുടെ ആകർഷണം ലഭിക്കുന്നു .ഇരുട്ടിൽ കുറെ നേരം നോക്കിക്കൊണ്ടിരിക്കുമ്പോൾ ചിലതെല്ലാം തെളിഞ്ഞുവരുന്നതു പോലെ തോന്നും. ദൈവം നമ്മിലുള്ള ഒരു കാണിയാണ് ,ശ്രോതാവാണ് .ചിലപ്പോൾ നമ്മൾ ആ കാണിയിൽ നിന്ന്, ശ്രോതാവിൽ നിന്ന് അകന്നു പോകുന്നു. അപ്പോഴാണ് അപേക്ഷയും  യാചനയുമുണ്ടാകുന്നത്. ആ കാണയിലേക്ക്, ശ്രോതാവിലേക്ക്  അടുത്തുവരുമ്പോൾ ദൈവം മറ്റൊരു അസ്തിത്വമല്ലാതാകും. 

'ദൈവം എല്ലാ പ്രാർത്ഥനകളും കേട്ട് അതിനെല്ലാം ഉത്തരം തരാനിരിക്കുന്ന ഒരു വ്യക്തിയാണെന്ന് കരുതുന്നുണ്ടെങ്കിൽ നിങ്ങൾക്ക് തെറ്റി ; ദൈവം നിരീക്ഷകനാണ്, സ്രഷ്ടാവല്ല. ദൈവം നിങ്ങളെ സഹായിക്കാനായി നിൽക്കുന്നുണ്ട്. പക്ഷേ, അത് നിങ്ങൾ വിചാരിക്കുന്ന പോലെയല്ല'.

തൊട്ടടുത്തുള്ള ദൈവത്തെ നമുക്ക് കാണിച്ചു തരുന്ന പുസ്തകപരമ്പരയാണ് വാൽഷിൻ്റേതാണ്. ഇവിടെ ഭക്തിയോ, ആരാധനയോ ഒന്നുമല്ല അന്വേഷിക്കുന്നത്. സമീപത്തുള്ള ദൈവത്തെ നമ്മുടെ ഉള്ളിൽ കണ്ടെത്താമെന്നാണ് .ദൈവത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് വ്യവസ്ഥാപിത മതങ്ങൾ നല്കുന്ന  ഉത്തരങ്ങൾ നമുക്ക് മുന്നിലുണ്ട്. എന്നാൽ വാൽഷ് അതിനെ തന്റെ അന്ത:കരണത്തിലെ വെളിപാടിലൂടെ സ്വതന്ത്രമായ സൗന്ദര്യമായി ആവിഷ്കരിക്കുന്നു.

'ദൈവത്തിൻ്റെ ജോലിയല്ല ,നിങ്ങളുടെ സാഹചര്യങ്ങളും വ്യവസ്ഥകളും സൃഷ്ടിക്കുന്നതും  സൃഷ്ടിക്കാതിരിക്കുന്നതും -ദൈവം നിങ്ങളെ സൃഷ്ടിച്ചു;ദൈവശക്തിയുപയോഗിച്ച്  നിങ്ങൾ മറ്റെല്ലാം സൃഷ്ടിക്കുന്നു.  ദൈവം നിങ്ങൾക്ക് സ്വതന്ത്രമായി തിരഞ്ഞെടുക്കാനുള്ള ശക്തി നൽകിയിട്ടുണ്ട്'.

ഒരസ്ത്രം പായുന്നത് വേറൊരു ആകാശത്തിലല്ല 

നമ്മുടെ ചിന്തകളുടെ സൃഷ്ടിയായിട്ടാണ് നമ്മൾ തന്നെ രൂപാന്തരപ്പെടുന്നത്. സ്വതന്ത്രമായ വ്യക്തികളെന്ന നിലയിൽ നമ്മുടെ പെരുമാറ്റങ്ങളുടെ ഉത്തരവാദിത്വം നമ്മളിൽ തന്നെയാണ്. അതിൻ്റെ  പ്രത്യാഘാതങ്ങൾ നമ്മുടെ തന്നെ ഭാഗമായി മാറുന്നു. തൊടുക്കുന്ന അസ്ത്രങ്ങൾ നമ്മളിലേക്ക് തന്നെ തിരിച്ചുവരുകയാണ്. കാരണം, തൊടുത്തതിന്റെ ഉത്തരവാദിത്വം നമുക്കാണല്ലോ .ഒരസ്ത്രം പായുന്നത് വേറൊരു ആകാശത്തിലല്ല; അത് തൊടുക്കുന്നവന്റെ സ്വാതന്ത്ര്യം എന്ന ആശയത്തിലാണ് .

'നിങ്ങൾ വിഭാവനം ചെയ്തു കൊണ്ടു നടക്കുന്ന ജീവിതത്തിൽ എനിക്കൊന്നും ചെയ്യാനില്ല'.ദൈവത്തിനു മാത്രമേ ഇത്രയും സത്യസന്ധമാകാനാകൂ .അസ്ത്രങ്ങൾ തൊടുക്കുന്നവന്റെ ഉത്തരവാദിത്തമാണ് അതിൻ്റെ  പരിണാമത്തിൽ എന്തു സംഭവിച്ചു എന്നുള്ളത് .അവൻ മാത്രമാണ് അതേറ്റെടുക്കേണ്ടത്. ഒരാൾ തൻ്റെ  ജീവിതത്തെ യഥാർത്ഥമായല്ലല്ലോ കൊണ്ടുനടക്കുന്നത്. അത് നിറയെ ഭാവനയാണ്. അയാൾ തന്നിൽ നിന്നു  വേറിട്ട് നിർമ്മിച്ചെടുക്കുന്ന ഭാവനകൾ. അതിനെ അടിസ്ഥാനപ്പെടുത്തി  അയാൾ സൃഷ്ടിക്കുന്ന വ്യാജവും പ്രലോഭനങ്ങൾ നിറഞ്ഞതുമായ ഛായകൾ അവനെ മറ്റൊരാളാക്കുന്നു. ഇതെല്ലാം ദൈവത്തിൻ്റെ ബുദ്ധികൊണ്ട്, അതായത് ബാഹ്യമായ ഒരു വ്യക്തിയുടെ തലത്തിലിരുന്നുകൊണ്ട് ദൈവം തീരുമാനിക്കുന്നു എന്നു പറയുന്നതിലെ  യുക്തിരാഹിത്യമാണ് വാൽഷിന്റെ പുസ്തകത്തെ ദീപ്തമാക്കുന്നത്. 

'നിങ്ങളെ എപ്പോഴും ദൈവം ശ്രദ്ധിച്ചു കൊണ്ടിരിക്കുന്നുവെന്നുള്ള ധാരണയാണ് ഏറ്റവും വലിയ മിഥ്യ'.

കുട്ടികളെ കളിക്കാൻ വിടുമ്പോൾ അവർ ഏത് കളി തിരഞ്ഞെടുക്കുമെന്ന് പറയാനാവില്ല. എന്നാൽ അവർക്ക് വന്നുചേരുന്ന അനുഭവങ്ങളെപ്പറ്റി നിങ്ങൾ ബോധവാനാണ്. കളിയിൽ കുട്ടികളെ നയിക്കുന്നത് അവർ തന്നെയാണ്. അവരെ പുറമേ നിന്ന് വീക്ഷിക്കാനാവും മറ്റുള്ളവർ ശ്രമിക്കുക. ഉള്ളിൽ തന്നെയുള്ള ദൈവത്തിൻ്റെ കളിയാണ് മനുഷ്യൻ കളിക്കുന്നത്.ആ ദൈവത്തിന്റെ തിരഞ്ഞെടുപ്പ് ഓരോ വ്യക്തിയിലും നിക്ഷിപ്തമാണ്. അബോധത്തിൽ ദൈവം പ്രവർത്തിക്കുമ്പോൾ നമ്മൾ അതനുസരിക്കുകയാണ് ചെയ്യുന്നത്. എന്നാൽ ദൈവം എല്ലാത്തിന്റെയും അന്തിമഫലം നോക്കിയിരിക്കുന്നില്ല. കാരണം ,അത് നേരത്തെ നിശ്ചയിച്ചതാണ്. അന്തിമഫലം  സംശയാസ്പദമാണെന്ന് ചിന്തിക്കുന്നത് മറ്റൊരു വലിയ മിഥ്യയാണ്'.

അന്തിമഫലം നേരത്തെ നിശ്ചയിക്കപ്പെടാൻ കാരണമെന്താണ്? എത്രവട്ടം നാം സ്വയം തിരുത്തിയാലും നമുക്ക് എത്തിച്ചേരാനുള്ള ഇടം നേരത്തെ നിശ്ചയിച്ചതു തന്നെയാണ്. കാരണം, അബോധത്തെ മാറ്റാനാവില്ല .വീണ്ടും വീണ്ടും മനുഷ്യൻ നിയുക്തനാകുന്നത് അവൻ്റെ  അബോധത്തിൻ്റെ ,അല്ലെങ്കിൽ അവൻ എന്താണെന്നതിന്റെ പരിണാമത്തിലേക്ക് തന്നെയാണ്. അതുകൊണ്ട് വീണ്ടും വീണ്ടും തിരഞ്ഞെടുക്കപ്പെടുന്നത് അന്തിമമായ ഭുധികാലത്തെയാണ് നിശ്ചയിക്കുന്നത്.

'അന്തിമഫലത്തെക്കുറിച്ചുള്ള സംശയം ദൈവത്തെ സംശയിക്കാനിടയാക്കുന്നു.  ദൈവത്തെ സംശയിച്ചാൽ നിങ്ങൾക്ക് ഭയത്തിലും കുറ്റബോധത്തിലും കഴിക്കേണ്ടി വരും'.

ദൈവത്തെ സംശയിക്കുന്നത് ഉദ്ദേശിച്ച ഫലം കിട്ടാതെ വരുമ്പോഴാണ്.ജിദ്ദു കൃഷ്ണമൂർത്തി പറയുന്നുണ്ട് ,മനസിൽ നിന്ന് ഭയം മാറി നിന്നാലേ ദൈവത്തെ തേടാനാവൂ എന്ന് .ഉദ്ദേശിക്കപ്പെടുന്ന ഫലം ഒരു ഭാവനയായിരിക്കാം. പക്ഷേ, അവിടെ നമ്മളുണ്ടാകുന്നത് നമ്മുടേത് മാത്രം സമസ്യയാണ് .ഫലം തരാൻ വേണ്ടി സമ്മർദ്ദമനുഭവിക്കേണ്ട ആവശ്യം ദൈവത്തിനില്ല .അത് നമ്മുടെ ഉത്ക്കണ്ഠയാണ്. നമ്മൾ ഫലത്തിൽ മാത്രമാണ് വിശ്വസിക്കുന്നത്. ദൈവത്തെ സംശയിക്കുമ്പോൾ നമ്മുടെ പ്രവൃത്തികളെ തന്നെയാണ് സംശയിക്കുന്നത് .നാം തന്നെയാണല്ലോ ആ ദൈവത്തെ  സൃഷ്ടിച്ചത്.

'ദൈവത്തെ സംശയിക്കുകയാണെങ്കിൽ, പിന്നെങ്ങനെ സമാധാനം കിട്ടും?'

ദൈവവുമായി അകലുന്നതിന്റെ സൂചനയാണ് സന്ദേഹവും ഭയവും. സ്വന്തം പ്രവൃത്തികളിലുള്ള ദൃഢനിശ്ചയങ്ങളും പ്രതീക്ഷകളുമാണ് ദൈവത്തെ ഉറപ്പിക്കുന്നത്.നമ്മുടെ തെറ്റുകൾക്ക് മേൽ തീർച്ചയായും അതിനെ പിന്തുണയ്ക്കുന്ന ഒരു ദൈവമുണ്ടാകാം. അത് നമ്മുടെ ബോധങ്ങളുടെ ആകത്തുകയാണ്. പതിറ്റാണ്ടുകളായി തെറ്റുകൾ ചെയ്ത് , ദ്രോഹം ചെയ്ത് അതിൽ അഭിരമിക്കുന്നുവന് എങ്ങനെയാണ് അതിൽ നിന്ന് മാറി മറ്റൊരു ദൈവത്തെ മുഖാമുഖം കാണാനാവുക?പ്രാർത്ഥനകളിൽ തൻ്റെ പ്രവൃത്തികൾക്ക് പിന്തുണ നല്കിയ ദൈവത്തെയായിരിക്കും അവൻ വാഴ്ത്തുക. 'നിങ്ങൾ ഭയത്തിലും സംശയത്തിലും ജീവിക്കാതെ, ബുദ്ധനെ പോലെ, മറ്റ് പുണ്യവാളന്മാരെ പോലെ ജീവിക്കുക'.ഭയവും സംശയവും സ്വാർത്ഥമായ ചില  ലക്ഷ്യങ്ങളിൽ നിന്നാണ് ഉണ്ടാവുന്നത്. എന്നാൽ ദൈവത്തെ ഭയമില്ലാതെ ജീവിച്ച ബുദ്ധൻ ,ക്രിസ്തു തുടങ്ങിയ മഹാമനസ്സുകൾക്ക് ദൈവത്തെ തങ്ങളുടെ തന്നെ ഒരു കണ്ണാടി ബിംബമാക്കാൻ കഴിഞ്ഞു. അവരിൽ നിന്ന് വേർപെട്ട് അവർക്ക് വേറൊരു ദൈവമില്ല. അതുകൊണ്ട് ദൈവത്തെ അവർ ഭയപ്പെടുന്നില്ല. സംശയിക്കാൻ ഒന്നും തന്നെയില്ല.

ചിതറി വീഴുന്ന മഞ്ചാടിക്കുരുക്കളിൽ

ജീവിതത്തിൽ നാം മുന്നോട്ട് പോകാനാണല്ലോ ആഗ്രഹിക്കുന്നത്. ആരെയും ദ്രോഹിക്കാതെ  രാഷ്ട്രങ്ങളും പുരോഗതി ആഗ്രഹിക്കുന്ന മതങ്ങളും  സംഘടനകളുമുണ്ട്. അതിന് ആവശ്യമായ ഒരുക്കങ്ങൾ സാധ്യമാക്കുന്നതിനാണ് തന്റെ പുസ്തകമെന്ന് വാൽഷ് പറയുന്നുണ്ട്.

God will not condemn us no matter what we choose എന്ന് പറയുന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ് .പക്ഷേ, എന്ത് തെരഞ്ഞെടുക്കും? നമ്മൾ തിരഞ്ഞെടുക്കുന്ന വസ്തുവിന് എന്തെങ്കിലും മൂലമുണ്ടോ ? എന്തെങ്കിലും ഉൾക്കാഴ്ച ,ഉണർവ്വ്  നവീകരിച്ച ആഗ്രഹങ്ങൾക്ക്  വേണ്ടിയുള്ള ഒരു മിന്നൽ, ഈ  ജീവിതത്തിൽ ഫലവത്തായ എന്തെങ്കിലും മാറ്റം അതു കൊണ്ടുവരുന്നുണ്ടോ എന്നാണ്  നോക്കേണ്ടത് .

യഥേഷ്ടം തിരഞ്ഞെടുക്കാനുള്ള  സ്വാതന്ത്ര്യമുള്ളപ്പോൾ അവനവൻ്റെ  ബോധഘടനയനുസരിച്ച് പലതിലേക്ക് ആകർഷിക്കപ്പെടുന്നു. സ്വാതന്ത്ര്യത്തിന്റെ ഫലം അനുഭവിക്കേണ്ടത് മറ്റാരുമല്ല .എന്ത്  തിരഞ്ഞെടുക്കണമെന്ന് തീരുമാനിക്കപ്പെടുന്നത് ബോധഘടനയിലാണ്. അതിൻ്റെ സ്വാഭാവികമായ വഴികൾ മാത്രമേ തുറക്കപ്പെടുകയുള്ളൂ. ദൈവത്തെ നാം തന്നെ നിർവ്വഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്നത് നമ്മുടെ മൂല്യബോധം അനുസരിച്ചാണ്. ആ മൂല്യം എന്താണ്? അത് ലോകത്തിന് എന്തെങ്കിലും പ്രയോജനം ചെയ്യുന്നതാണോ ?അല്ലെങ്കിൽ ലോകത്തെ വെറുക്കുന്നതാണോ? വെറുപ്പുകൊണ്ട് വിജയങ്ങൾ ഉണ്ടാക്കാമെന്ന് തെളിയിക്കപ്പെടുകയാണെങ്കിൽ, അതിന് പറ്റിയ വിധത്തിൽ ദൈവം രൂപീകരിക്കപ്പെടുന്നു. 

ഒരു കൈപ്പിടിയിൽ നിറച്ചു വച്ചിരിക്കുന്ന മഞ്ചാടിക്കുരുകൾ തുറസ്സായ ഒരിടത്തേക്ക് എറിഞ്ഞാൽ ഓരോന്നും എങ്ങനെ വിന്യസിക്കപ്പെടുമെന്ന് പറയാനാവില്ലല്ലോ. ഓരോ കുരുവും എത്ര അകലത്തിൽ വീഴുമെന്ന കാര്യത്തിൽ യാതൊരു നിയമവും ബാധകമായിരിക്കില്ല. ദൈവത്തിന് അതിൻ്റെ അകലം നിശ്ചയിച്ചു തരേണ്ടതില്ല .അത് ദൂരേക്ക് എറിഞ്ഞപ്പോൾ ഉണ്ടായിരുന്ന  മാനസികാവസ്ഥയ്ക്ക് അനുസരിച്ചായിരിക്കും അതിലെ ഊർജ്ജം നിശ്ചയിക്കപ്പെടുക. അതിന്റെ അടിസ്ഥാനത്തിൽ കുരുക്കൾ ദൂരേക്ക് വീഴാം .അത് ആന്തരികമായ ഒരു പ്രാപഞ്ചിക വ്യവസ്ഥയുടെ ഭാഗമായി കണ്ടാൽ മതി.

'ഏറ്റവും എളുപ്പത്തിൽ ദൈവത്തെ അറിയാനുള്ള വഴി വാൽഷ്  കണ്ടെത്തുന്നു. പരസ്പരം കണ്ടെത്തുക .നമ്മൾ പരസ്പരം ഒളിപ്പിക്കാതിരിക്കുക. അതോടൊപ്പം നമ്മളിൽ നിന്ന് തന്നെ സ്വയം ഒളിപ്പിക്കരുത്'.

പരസ്പരം കണ്ടെത്തുന്നതിന് മുൻപേ നാം സ്വയം ആരായണം. സ്വന്തം തെറ്റുകൾ കണ്ടെത്താൻ മാത്രമുള്ള വിവേകം എപ്പോഴെങ്കിലും നേടാനായോ ? സ്വയം തൊടുത്തു വിട്ട  ഒരു അമ്പ് എന്നതിനപ്പുറം?. എന്തിനാണ് അമ്പു തൊടുത്തത്? എവിടേക്കാണ് അത് സഞ്ചരിക്കുന്നത്, അതിൻ്റെ പരിണാമം എന്തായിരിക്കും തുടങ്ങിയ കാര്യങ്ങൾ ഒരിക്കലെങ്കിലും അന്വേഷിച്ചിട്ടുണ്ടോ? നമ്മുടെ വാക്കുകൾ എവിടേക്കാണ് അനാഥമായി സഞ്ചരിക്കുന്നത്? അമ്പും വാക്കും ഒരുപോലെയാണ്. തൊടുത്തു കഴിഞ്ഞാൽ പിന്നെ അത് അനാഥമായി സഞ്ചരിക്കുന്നു, തിരിച്ചു വിളിക്കാനാവില്ല. അതിൻ്റെ ലക്ഷ്യം തെറ്റുകയോ ,ഉദ്ദേശ്യം അപകടകരമാകുകയോ ചെയ്യുമ്പോൾ മറ്റെവിടെയെങ്കിലും ഫലം അന്വേഷിച്ചു പോകേണ്ടതില്ല. അതിനെക്കുറിച്ച് വിചിന്തനം ചെയ്യുന്നത് തന്നെയാണ് ആത്മീയത .എന്തിനാണ് താൻ ഒരു വാക്ക് എടുത്ത് അസ്ത്രം പോലെ വിട്ടത് എന്ന് ചിന്തിക്കുന്നതോടെ, അതിൻ്റെ പേരിലുള്ള ദുഃഖം ഏറ്റെടുക്കുന്നതോടെ ,സ്വന്തം തെറ്റുകളെക്കുറിച്ച് ബോധവാനാകുന്നതോടെ കർമ്മത്തിൻ്റെ ആത്മീയമണ്ഡലമുണ്ടാകുന്നു. ഇങ്ങനെയാണ് ദൈവത്തെ സൃഷ്ടിക്കുന്നത്.സത്യം പറഞ്ഞാൽ നമുക്ക് സ്വയം ഒളിപ്പിക്കുന്നത് ഒഴിവാക്കാം'.

സത്യം പറയുന്നതോടെ ദൈവവും സത്യമുള്ളതാകും. ദൈവം നമ്മുടെ സത്യത്തെ ചക്രമായി ഉപയോഗിക്കുകയാണ്. ആ ചക്രത്തിൽ നമുക്കും ദൈവത്തിനും ഒരേസമയം സഞ്ചരിക്കാം. നമ്മുടെ ചക്രങ്ങളുടെ വേഗത കൂടിയാൽ ദൈവവും അതിനൊപ്പം നിൽക്കും. വേഗത കുറഞ്ഞാൽ അതിനൊപ്പവും. എന്തുകൊണ്ട് വേഗം വേണം എന്ന് ചിന്തിക്കുന്നിടത്തും നമ്മുടെ ദൈവമുണ്ട്. ആ ദൈവത്തെ വേറെന്താണ് ബോധ്യപ്പെടുത്താനാവുക?. സ്വയം സത്യം പറയുക. തന്നോടു തന്നെ സത്യം പറയുക .സ്വന്തം സത്യം എന്താണെന്ന് സംശയമുള്ളവർ എങ്ങനെ സത്യം പറയും? സത്യത്തെ അസത്യമായും അസത്യത്തെ സത്യമായും വ്യാഖ്യാനിക്കാൻ കഴിവുള്ള മനസ്സിൽ നമ്മൾ തന്നെയാണുള്ളത് .

മനസ്സിൻ്റെ സിദ്ധികൾക്ക് അപ്പുറത്താണ് മിക്കപ്പോഴും സത്യം നിലനിൽക്കുന്നത്. സത്യത്തെ വ്യക്തിഗതമായ ആഗ്രഹങ്ങൾ ചേർത്ത്  വക്രീകരിക്കുകയാണ് ചെയ്യാറുള്ളത്. അതുകൊണ്ട് എല്ലാ സ്വകാര്യതകളും അസത്യമായി തീരുന്നു. ഭാവനകളായി മാറുമ്പോൾ അതിനു ചമൽക്കാരം കിട്ടുക സ്വാഭാവികമാണ്.ചമൽക്കാരമുള്ളതുകൊണ്ട് ഒന്നും സത്യമാകുന്നില്ല. കാണാൻ ഭംഗിയുള്ള ആകാശദൃശ്യങ്ങൾ ചിത്രകാരന്മാർക്കും  കവികൾക്കും വേറിട്ട ആശയങ്ങളും വികാരങ്ങളുമാണ് നല്കുക. എന്നാൽ അതൊന്നും സത്യമാകണമെന്നില്ല. വൈകാരികമായ മുഹൂർത്തങ്ങൾ മാത്രമാണ്.

കാക്കകൾക്ക് തുടർച്ചയായി വെള്ളം വച്ചു നോക്കൂ

'സ്വാതന്ത്ര്യത്തിലേക്ക് അഞ്ചു വഴികളാണ് .1)നിങ്ങളെക്കുറിച്ച് സ്വയം സത്യം പറയുക.2)മറ്റൊരാളെക്കുറിച്ച് നിങ്ങളോട് നിങ്ങൾ സത്യം പറയുക .3)നിങ്ങളെക്കുറിച്ച് മറ്റൊരാളോടു  സത്യം പറയുക.4 ) മറ്റൊരാളെക്കുറിച്ച് അയാളോട് സത്യം പറയുക. 5) എല്ലാറ്റിനെക്കുറിച്ചുമുള്ള സത്യം എല്ലാവരോടും പറയുക'.

സത്യത്തിലൂടെ സ്വതന്ത്രരാകാമെന്ന വലിയ മനുഷ്യത്വത്തിലേക്കാണ് വാൽഷ് എത്തുന്നത്. ഓഷോ പറഞ്ഞിട്ടുണ്ട് ,ദൈവമില്ല ,ദൈവികതയാണുള്ളതെന്ന് .എന്താണ് ദൈവികത ? സ്നേഹം ,സന്തോഷം ,സൗന്ദര്യം ,സർഗാത്മകത. പ്രകൃതിയിലുള്ള ഏതൊരു വസ്തുവിനെയും സ്നേഹിച്ചാൽ അത് തിരിച്ചു സ്നേഹിക്കാൻ തുടങ്ങും (മനുഷ്യനൊഴികെ).ഒരു ചാമ്പച്ചെടിയിൽ മൃദുവായി ഒന്നു തലോടി നോക്കൂ.അത് വളരാൻ ഉത്സാഹിക്കും. കാക്കകൾക്ക് തുടർച്ചയായി വെള്ളം വച്ചു നോക്കൂ .വെള്ളം നാം പിൻവലിച്ചാലും അവ നമ്മെ വിട്ടു പോകില്ല .എന്താണ് കാരണം ? സ്നേഹം .എന്താണ് ഈ സ്നേഹം ? ദൈവം തന്നെ .ജീവജാലങ്ങളെ കൂട്ടിയിണക്കുന്ന രസവിദ്യയാണത്. സത്യത്തെക്കുറിച്ചുള്ള അറിവ് നമ്മെ സ്വതന്ത്രരാക്കും. സത്യം കെട്ടുപാടുകളിൽ നിന്നാണ് മോചിപ്പിക്കുന്നത്. 

ബുദ്ധിസ്റ്റ് സെൻ കഥകളിൽ പറയുന്നുണ്ട് ,നിറഞ്ഞ ഒരു കപ്പിലേക്ക് വീണ്ടും വെള്ളമൊഴിക്കാൻ കഴിയാത്തതിനെപ്പറ്റി. മനസ്സ് നിറഞ്ഞിരിക്കുമ്പോൾ പുതിയതൊന്ന് സ്വീകരിക്കുന്നത് അസാധ്യമായിരിക്കും. മനസ്സിൽ കുറേഭാഗം ഒഴിച്ചിടേണ്ടതുണ്ട്.  എന്തായിരിക്കും ഒഴിച്ചിടേണ്ടത് ?എന്തും  ഉൾക്കൊള്ളാനുള്ള ഇടം .അന്ധവിശ്വാസങ്ങളും പിന്തുടർച്ചകളും ഉറച്ച ബോധ്യങ്ങളും   പാരമ്പര്യവുമെല്ലാമാണ് മനസ്സിൽ മറ്റൊന്നിനും ഇടം കൊടുക്കാത്ത വിധം വേലി കെട്ടി തടഞ്ഞു നിർത്തുന്നത്. 

ഒരു വിശ്വാസസംഹിതയുടെ  ഭാഗമാകുന്നതിനെ ആരും വിമർശിക്കേണ്ടതില്ല. എന്നാൽ മനസ്സിന് വളരേണ്ടതുണ്ട് .വേരുകൾ പടർത്താൻ മണ്ണ് വേണം. സൂര്യപ്രകാശം കിട്ടാനുള്ള ഇടം വേണം. ഒരു സ്വന്തം സൂര്യനെ ആവശ്യമാണ് .ചൂടും വെളിച്ചവ്യം വായുവും വെള്ളവുമെല്ലാം മനസിനും  വേണം.ഇരുണ്ട മുറികൾ ആപത്താണ്.

a

ദൈവവുമായി സംവാദം :'താങ്കൾ പറഞ്ഞു ,ഇന്ന് നിങ്ങൾ എടുക്കുന്ന തീരുമാനം മിക്കപ്പോഴും നാളെ എടുക്കുന്ന തീരുമാനമായിരിക്കില്ല എന്ന്. അതുകൊണ്ടെന്താ ,മനസിന് ഒരു മാറ്റവും വരുത്താതെ ജീവിക്കണമെന്നാണോ താങ്കൾ പറയുന്നത് ?'

ദൈവം പറഞ്ഞു : നിങ്ങൾ മനസ്സിലെ ചിന്തകൾ ആവശ്യം പോലെ മാറ്റിക്കൊള്ളുക. ഓർക്കുക , മനസ്സിലെ ഓരോ മാറ്റവും ആകെ പ്രപഞ്ചത്തിൻ്റെ ഗതിയിൽ ഒരു മാറ്റം സൃഷ്ടിക്കുന്നുണ്ട് .നിങ്ങൾ മനസ്സിൽ ഒരുക്കം നടത്തുമ്പോൾ, പ്രപഞ്ചത്തെ ഒരു കർമ്മത്തിലേക്ക് ആകർഷിക്കുകയാണ്. നിങ്ങളുടെ ഗ്രഹണ ശേഷിക്കപ്പുറമാണത്.  നിങ്ങളുടെ ഭാവനയ്ക്കപ്പുറത്താണത്.  വളരെ സൂക്ഷ്മവും സജീവവുമാണത്. അതൊരു പ്രക്രിയയുടെ ധാരയാണ്. സങ്കീർണമായ ഒരു ഊർജ്ജബലതന്ത്രമാണത്. അത് നിങ്ങൾ മനസ്സിലാക്കി തുടങ്ങുന്നതേയുള്ളു. ഈ ശക്തികളും പ്രക്രിയകളും പരസ്പരം പ്രതിപ്രവർത്തിക്കുന്ന അസാധാരണമായ ഒരു ശ്രംഖലയുടെ ഭാഗമാണ് ;ഇതു കൂടി ചേരുന്നതാണ് അസ്തിത്വത്തിൻ്റെ സാകല്യത. അതിനെയാണ് നാം ജീവിതം എന്ന് വിളിക്കുന്നത് '.

അപാരമായ ഒരു അപഗ്രഥനമാണ് വാൽഷിൻ്റെ ദൈവം അവതരിപ്പിക്കുന്നത് .പ്രപഞ്ചം ഒരു വ്യക്തിയെയോ സംഭവത്തെയോ പ്രതീക്ഷിക്കുന്നില്ല. പ്രപഞ്ചത്തെ നമ്മളാണ് വികസിപ്പിക്കുന്നത്. ഒരു മുട്ട താഴെയെറിഞ്ഞു പൊട്ടിച്ചാൽ, പിന്നീടത് മുട്ടയല്ല, വേറൊരു അവസ്ഥയാണ്. മുട്ടയായിരിക്കുന്ന അവസ്ഥയിൽ നിന്ന് അത് ചിതറിയ അവസ്ഥയിലേക്ക് രൂപാന്തരപ്പെട്ടു. അതോടെ പ്രപഞ്ചം വികസിച്ചു. കാലം വളർന്നു .കാരണം, ചിതറിയ മുട്ടയുടെ ഭാഗങ്ങൾക്ക് തിരിച്ചു മുട്ടയിലേക്ക് പോകാനാവില്ല, കാലത്തിന് പിന്നോട്ട് പോകാൻ ഭൗതികമായി കഴിയാത്തതുപോലെ .പ്രപഞ്ചം പിന്നെ മറ്റൊന്നാണ്. മുട്ടയായിരുന്ന അവസ്ഥയില്ല. ചിതറിയ അവസ്ഥയിൽ  ലോകം മാറിയിരിക്കുന്നു .ഇതു തന്നെ മനസ്സിനും സംഭവിക്കുന്നു .ഒരാളെ പ്രേമിക്കുന്നതോടെ അതുവരെ ഉണ്ടായിരുന്ന പ്രപഞ്ചം വികസിക്കുകയാണ്.പുതിയൊരു ബന്ധം ഉണ്ടാവുകയാണ്. മനസ്സിൽ ഉണ്ടാകുന്ന മാറ്റങ്ങൾക്കനുസരിച്ച് നമ്മുടെ പ്രപഞ്ചം വളരുന്നു .പക്ഷേ, അത് നമുക്ക് തന്നെ എതിരാകാം.

'നിങ്ങൾ എടുക്കുന്ന തീരുമാനങ്ങൾ, ചലനങ്ങൾ നിങ്ങൾക്ക് തന്നെ പ്രയാസമുണ്ടാക്കാം. അതുകൊണ്ട് ഒന്നിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് നല്ലത്'.

പല വിധ കാര്യങ്ങളിൽ ഒരുപോലെ ഇടപെടാനാവില്ല. പലതിൽ ശ്രദ്ധ വികേന്ദ്രീകരിക്കുമ്പോൾ ഒന്നിനോട്  പ്രത്യേക ശ്രദ്ധ ഉണ്ടാവില്ല .അതോടെ എല്ലാം തുല്യ അകലത്തിലാകുന്നു .അടുത്ത് നില്ക്കുന്നത് ഇല്ലാതാകുന്നത് ശൂന്യതയാണ് .അത് നിർവ്വികാരതയും അകൽച്ചയുമാണ് .ലോകം ചുരുങ്ങുകയാണപ്പോൾ . ലോകത്തിൻ്റെ ഏതു ധാരയിലേക്ക്  നമ്മൾ ആകർഷിക്കപ്പെടും? ഗതിമാറാൻ സ്വയം ഒരുക്കുന്ന വഴികൾ തന്നെയാണത്. മനസ്സിലെ ചിന്തകൾ മാറുന്നതിനനുസരിച്ച് പുതിയ കർമ്മങ്ങൾക്കു ഉത്തരവാദിയാവുകയാണ്.

എന്താണോ നാം എന്ന പ്രശ്നം ,അത്  നിർവ്വചിക്കപ്പെടാനാവാത്ത വിധം കുഴഞ്ഞുമറിയുകയാണ്.'നിങ്ങൾ എന്തെങ്കിലും തിരഞ്ഞെടുക്കുകയാണെങ്കിൽ ,അതിൽ പൂർണമായി അർപ്പിക്കുക. സിംഗിൾ മൈൻഡഡ് (Single Minded)ആകുക'.

ഒരു കാര്യത്തിൽ തന്നെ പരമാവധി ശ്രദ്ധയും ശക്തിയും വിനിയോഗിക്കുകയാണെങ്കിൽ ഒരു നിയന്ത്രണാധികാരം മനസ്സിൽ വന്നുചേരും. മനസ്സിൻ്റെ ശക്തിയാണത്. മനസ്സ് ഈ പ്രപഞ്ചത്തിന്റെ ഒരു കേന്ദ്രമാണ്. ഒരു തുള്ളി വെള്ളത്തിൽ ഈ ഭൂമി എങ്ങനെയാണോ നിറഞ്ഞിരിക്കുന്നത്, അതുപോലെ മനസ്സിൽ ഈ പ്രപഞ്ചമാകെയുണ്ട്. മനസ്സുകൊണ്ട് നാം എന്തു ചെയ്യുമെന്നതാണ് പ്രശ്നം. മനസ്സിന് ഒരു വഴി തെളിഞ്ഞു കിട്ടാത്തത് അനേകം വഴികൾ സന്ദിഗ്ദ്ധത സൃഷ്ടിക്കുന്നതുകൊണ്ടാണ് .പല വഴികൾ കൂടിച്ചേരുന്ന ഒരു കവലയാണ് മനസ്സെങ്കിൽ, അതിൻ്റെ സന്ദിഗ്ദ്ധതകൾ ഏറെയായിരിക്കും. പല വഴികൾ ചിന്തകളായി ബുദ്ധിമുട്ടിക്കും .സംശയങ്ങൾ വർധിക്കും. ഒന്നും തന്നെ തിരഞ്ഞെടുക്കാനാവാതെ , ചിലപ്പോൾ, പരിക്ഷീണമാകാം . അത് പലരെയും തകർക്കുന്നു .അതിൽ നിന്ന് രക്ഷപ്പെടാനാണ് വിപാസന ധ്യാനം, അതരാക്സിയ (അലട്ടലിൽ നിന്നു അകലെ (Ataraxia)തുടങ്ങിയ സങ്കേതങ്ങൾ വികസിപ്പിച്ചിട്ടുള്ളത്. 

എല്ലാത്തിൽ നിന്നും വിട്ടു മാറി തന്നിലേക്കു തന്നെ കേന്ദ്രീകരിക്കുക. പുറത്തുള്ളതെല്ലാം പിന്തിരിപ്പിക്കുകയും ഭണ്ഡിപ്പിക്കുകയും ചെയ്യുകയാണ്. അതിൽ നിന്ന് രക്ഷ നേടാൻ എല്ലാവിഷ വിഷാദജ്വരങ്ങളിൽ നിന്നും അകലം പാലിക്കുക.

വ്യക്തി നിർമ്മിക്കുന്ന ട്രാഫിക്ക് 

'എന്തുകൊണ്ടാണ്  തീരുമാനങ്ങളെടുക്കാൻ കൂടുതൽ സമയം വേണ്ടി വരുന്നത്? ദൈവം പറയുന്നു :ഏറ്റവും നല്ലത് ഏതെന്ന്  കണ്ടുപിടിക്കാൻ നിങ്ങൾ കൂടുതൽ സമയം പാഴാക്കുന്നു. തിരച്ചിൽ സമയം പാഴാക്കുകയാണ് .സമയം കളയാതെ വേണം ചെയ്യാൻ. അതിനു നിങ്ങൾ മനസ്സിൽ നിന്നു പുറത്തു കടക്കണം. പെട്ടെന്ന് തീരുമാനങ്ങൾ എടുക്കാനാവും. തിരഞ്ഞെടുപ്പുകളും  അങ്ങനെതന്നെ. കാരണം, നിങ്ങളുടെ ആത്മാവ് വർത്തമാനത്തിന്റെ നിമിഷത്തിലും അനുഭവത്തിൽ നിന്ന് തിരഞ്ഞെടുക്കുന്ന പഴയകാലത്തിന്റെ പുനരാലോചനയോ വിശകലനമോ വിമർശനമോ ഒഴിവാക്കുന്നു .ഓർക്കുക ,നിങ്ങൾ  സൃഷ്ടിക്കുന്ന മനസ്സ് അതിനോട് പ്രതികരിക്കുന്നു '.

മനസ്സ് അതിൻ്റെ തന്നെ കർമ്മങ്ങളുടെ ഗുണിതങ്ങളിലേക്ക് എടുത്തെറിയപ്പെടുകയാണ്. അതിന്റേതായ യുക്തിയല്ലാതെ വേറൊന്നുമില്ല. ആ യുക്തി മിക്കപ്പോഴും സ്വയം ചതിക്കുന്നതാണ്. മനസിലെ യുക്തിക്ക് ഒരു കൂടാരത്തിലേ ജീവിതമേയുള്ളൂ. അത് മറ്റൊരു മനസ്സിൻ്റെ യുക്തിയുമായി പൊരുത്തപ്പെടുന്നില്ല. യുക്തിക്ക് വ്യക്തികളുടെ സ്വഭാവമാണുള്ളത്. അത് സ്വയം ധ്വംസിച്ചു കൊണ്ട് നിലനിൽക്കാൻ നോക്കുകയാണ്. ഒരാൾ സൃഷ്ടിക്കുന്ന സ്വന്തം പ്രതിബോധത്തെയാണ് അയാൾ തൻ്റേതെന്ന നിലയിൽ പിന്തുടരുന്നത്. 

അതുകൊണ്ട് തനിക്ക് എവിടെവച്ചാണ് തെറ്റ് പറ്റിയതെന്ന് വേർതിരിച്ചെടുക്കാനാവില്ല.

'ഈ നിമിഷം എന്നത് ദൈവം നിങ്ങൾക്ക് തന്നതാണ്. അതിനെക്കുറിച്ച് നിങ്ങൾ നേരത്തെ ഒരറിവ് നേടിയിട്ടില്ല. ഇതാണ് തൽസമയ അനുഭവമെന്ന് പറയുന്നത്. നിങ്ങൾ അതിനെ  തേടുകയായിരുന്നെങ്കിലും അത് നിങ്ങളിലേക്കുള്ള യാത്രയിലായിരുന്നു'.

ഒരാളിലേക്ക് ദൈവം എത്തുന്നത് അയാൾ നിർമ്മിച്ച ട്രാഫിക്കിലൂടെയാണ്. അത് പലതരം കർമ്മശക്തികളാൽ നിശ്ചയിക്കപ്പെട്ടതാണ്. എന്നാൽ അതിൽ തന്നെ ഒരു വൈരുദ്ധ്യമുണ്ട്. തത്സമയ നിമിഷം നമ്മുടെ ചിന്തയിൽ ഉണ്ടായിരുന്നില്ല; നമ്മുടേതായിരുന്നെങ്കിൽ പോലും.നിങ്ങൾ ശരിക്കും ആരാണ്, തെറ്റുകളിൽ എന്തെല്ലാമാണ് എന്നുള്ള തിരച്ചിലിൻ്റെ പാതയിൽ ആത്മാവ് ഉൾക്കാഴ്ചയിൽ ശരിയായ സാഹചര്യവും സന്ദർഭവും തേടുകയാണ്. ആത്മാവ് അതിൻ്റേതായ ചില അന്വേഷണങ്ങളിൽ ഏർപ്പെടുന്നു.

അതിൻ്റെ ശുദ്ധവും പ്രാചീനവുമായ ഉറവിടത്തിലേക്ക് മടങ്ങുന്നതിനെക്കുറിച്ചറിയാൻ. അതിൻ്റെ ചില സൂചനകൾ നമുക്ക് ലഭിക്കുന്നുണ്ട്, തിരിച്ചറിയാറില്ലെങ്കിൽ പോലും. വലിയ തീരുമാനങ്ങളിലും ചിന്തകളിലും ഇടപെടുമ്പോൾ സ്വയമൊന്നു തിരയുന്നത് നല്ലതായിരിക്കും. ആത്മാവ് നിങ്ങളോടു വികാരങ്ങളിലൂടെ സംസാരിക്കുന്നുണ്ട്.  വികാരങ്ങളെ ശ്രദ്ധിക്കൂ .എല്ലായിടത്തും ദൈവികതയുടെ ശബ്ദം മുഴങ്ങുകയാണെന്ന് എമേഴ്സൺ പറഞ്ഞത് പ്രസക്തമാണ്. 

'ആത്മാവ് നിങ്ങൾക്ക് നല്കപ്പെട്ടിരിക്കുന്ന അപൂർവമായ നിമിഷം (ദൈവം നല്കിയത്) തിരിച്ചറിയുമ്പോഴാണ് ദൈവവുമായി ഒരു സംവാദമുണ്ടാക്കുന്നത്'.

വികാരങ്ങളെ വകവയ്ക്കാതെയും ജീവിക്കാം. മനസ്സിന്റെ യന്ത്രസംവിധാനത്തിലൂടെ എല്ലാത്തിനെയും ആരിച്ചുനോക്കി വികാരങ്ങളെ ഒഴിവാക്കാം. സാഹചര്യങ്ങളെ മനസ്സ് എങ്ങനെ വിശകലനം ചെയ്യുന്നുവെന്ന് മനസ്സിലാക്കി മുന്നേറാം. പക്ഷേ, സന്തോഷത്തിനു ശ്രമിക്കരുത്.  കാരണം, അത് യന്ത്രസമാനമായ ഒരു ജീവിതമാണ്. നിങ്ങൾ ശരിക്കും ആരാണ്?(Who you truly are) എന്ന ചിന്തയുടെ ആഘോഷം അവിടെയുണ്ടാവില്ല .ദൈവം ഓർമ്മിപ്പിക്കുന്ന ആഘോഷങ്ങൾക്ക് മനസ്സില്ല. യാഥാർത്ഥ്യം എന്താണെന്നറിയാൻ കൂടുതൽ സമയം എടുക്കേണ്ടി വരുന്നത് സത്യത്തെക്കുറിച്ച് അറിയാത്തതുകൊണ്ടാണ് .സത്യം നിങ്ങളെ സ്വതന്ത്രരാക്കാതിരിക്കില്ല . ചിന്തകളെ മനസ്സ് സൃഷ്ടിക്കുന്നതാണ്. എന്നാൽ വികാരങ്ങൾ യഥാർത്ഥമാണ്. വികാരങ്ങൾ ഒരിക്കലും നെഗറ്റീവല്ല, നാശോന്മുഖമല്ല .ശരിയായ പ്രേമം പുറത്ത് പറയുകയാണെങ്കിൽ പ്രതിലോമകരമായ ,വീഴുന്ന ഫലങ്ങൾ ഉണ്ടാകുന്നത് വിരളമാണ്.

'നിങ്ങൾക്ക് ലോകത്തെ മാറ്റണമെന്ന് ആഗ്രഹമുണ്ടോ? നിങ്ങളുടെ ലോകത്ത് മാറ്റങ്ങൾ ഉണ്ടാവണമെന്നുണ്ടോ?ഹിറ്റ്ലർ നിങ്ങൾക്ക് സുവർണ്ണമായ ഒരവസരം തന്നു. ഹിറ്റ്ലർ അനുഭവം ,ക്രിസ്തു അനുഭവം -അതിൻ്റെ സൂചനകളിൽ അഗാധമാണ്,നിങ്ങളെക്കുറിച്ച് അത് പകർന്നു തരുന്ന സത്യങ്ങളിലും.  ബൃഹത്തായ ബോധങ്ങൾ - ഹിറ്റ്ലറുടെ ,ബുദ്ധൻ്റെ ,കൃഷ്ണൻ്റെ,  യേശുവിൻ്റെ ,ചെങ്കിസ് ഖാൻ്റെ - നിലനിൽക്കുന്നത് അവരെക്കുറിച്ചുള്ള നിങ്ങളുടെ ഓർമ്മകൾ ജീവനോടെയിരിക്കുമ്പോൾ മാത്രമാണ്'.

സ്വന്തം വഴിയിൽ ദൈവത്തെ സൃഷ്ടിക്കുമ്പോൾ 

സത്യം പറയുമ്പോൾ മറ്റുള്ളവർ അത് എങ്ങനെ സ്വീകരിക്കുമെന്നതിൻ്റെ  ഉത്തരവാദിത്വം നിങ്ങൾക്ക് ഏറ്റെടുക്കാനാവില്ല. വിനിമയം ചെയ്യുന്നത് ശരിയായിരിക്കണം. ദയയോടെ ,പ്രേമത്തോടെ ,വൈകാരിക ക്ഷമതയോടെ ധീരമായി വികാരങ്ങൾ കൈമാറുകയാണ് വേണ്ടത്. യഥാർത്ഥ വികാരങ്ങളും ചിന്തകൾ ഉത്പാദിപ്പിക്കുന്ന വികാരങ്ങളുമുണ്ട്. ആദ്യത്തേത്  ആത്മാവിൽ നിന്നു വരുന്ന വികാരങ്ങളാണ്.അതാണ്  സത്യമായിട്ടുള്ളത് .ദൈവം ഇങ്ങനെ പറഞ്ഞു:'മനുഷ്യജീവികളുടെ ഏറ്റവും വലിയ വെല്ലുവിളി ഈ സമയത്ത് ഇവിടെ ആയിരിക്കുക (Be here now)എന്നുള്ളതാണ്. വേറെ യാതൊന്നും സൃഷ്ടിക്കരുത്. ഒരു നിമിഷത്തെക്കുറിച്ച് ഒരു ചിന്ത നിർമ്മിക്കാതിരിക്കുക,'.

ഒരു ചിന്ത മനസ്സിൽ വരുന്നതിനു മുന്നേ നിങ്ങൾ നിർമ്മിച്ച ചിന്തയുണ്ടല്ലോ ,അതാണ് ഒഴിവാക്കേണ്ടത്. ഈ നിമിഷത്തിലായിരിക്കുക. ഈ നിമിഷം വരുമ്പോൾ അതിന്റെ സ്വാഭാവികമായ സത്യത്തെ അറിയുന്നതിന് പകരം മുൻകൂട്ടി തീരുമാനിച്ച ചിന്തകളെ ആശ്രയിക്കുന്നത് തെറ്റ്.

'ഹിറ്റ്ലറുടെ ഒരു കണം  നിങ്ങളിൽ എല്ലാവരിലുമുണ്ട് ;അതിൻ്റെ അളവിലേ വ്യത്യാസമുള്ളു '.

എങ്ങനെ അത് ഒഴിവാക്കും?  ശരിയായ പാതയെക്കുറിച്ച് ബോധമുണ്ട്; പക്ഷേ, അതിലെ സഞ്ചരിക്കുകയില്ല .എന്നിട്ട് ദൈവത്തോട് പരാതി പറയുന്നു.  സ്വയം സൃഷ്ടിക്കുന്ന മിഥ്യയാണിത്. ഓരോ വ്യക്തിക്കും സ്വന്തം നിർമ്മിതിയുണ്ട്. ഓരോ വ്യക്തിയും സ്വന്തം വഴിയിൽ ദൈവത്തെ സൃഷ്ടിക്കുന്നു. ചിലർക്ക് ദൈവം ശക്തിയാണ്, വികാരമാണ്, പ്രേമമാണ്.

'ദൈവം പറയുന്നു: ഞാനാണ് നിങ്ങളുടെ ആദ്യത്തെ ചിന്തയുടെ ആരംഭം. ഞാനാണ് നിങ്ങളുടെ ചിന്തയുടെ അവസാനം. ഹിറ്റ്ലറെ ആരും അയച്ചതല്ല ;ഹിറ്റ്ലർ നിങ്ങളാൽ സൃഷ്ടിക്കപ്പെട്ടതാണ്. നിങ്ങളുടെ സമഷ്ടിയായ ബോധത്തിൽ (Collective Consciousness) നിന്നാണ് ഹിറ്റ്ലർ വരുന്നത്; അല്ലാതെ ഹിറ്റ്ലർക്ക് നിലനിൽക്കാനാവില്ല. അതൊരു പാഠമാണ്.'

ജീവിതം ഒരു തുടർപ്രക്രിയയാണ്. ചിന്ത മാറ്റാതിരിക്കാനുള്ള കഴിവാണ് ഗുരുക്കന്മാരുടെ രഹസ്യം. ഒരേ കാര്യത്തിൽ തന്നെ പിടിച്ചുനിർത്തുക. ചിന്തിക്കുന്നത് ,വികാരം കൊള്ളുന്നത്, പറയേണ്ടത് പുറത്തു കൊണ്ടു വരിക .ജീവിതം സൃഷ്ടിയുടെയും പുനസൃഷ്ടിയുടെയും പ്രക്രിയയാണ്. ആത്മാവ് സൃഷ്ടിക്കുന്നു ,മനസ്സ് പ്രതികരിക്കുന്നു. മനസ്സിനു ഉൾക്കൊള്ളാനാവാത്തത് ആത്മാവ് മനസ്സിലാക്കുന്നു .എന്താണ് ഏറ്റവും നല്ലത് ,ജയിക്കേണ്ടത് ആഗ്രഹിക്കേണ്ടത്  തുടങ്ങിയവയൊക്കെ മാറ്റിവയ്ക്കുക . എന്താണോ നിങ്ങൾ ,അത് ഫീൽ ചെയ്യുക .Start going with what feels like who you are .മനസ്സിൽ നിന്ന് പുറത്ത് കടന്ന്  ഇന്ദ്രിയങ്ങളിലേക്ക് മടങ്ങുക .സത്യം അറിയാനിടവന്നാൽ അതിനൊപ്പം ജീവിക്കുക. മുൻകാല അനുഭവങ്ങൾ സത്യത്തിന്റെ സൂചകമല്ല. അവിടെയുമിവിടെയും സത്യം സൃഷ്ടിക്കപ്പെടുന്നു. അത് വീണ്ടും അവതരിപ്പിക്കാവുന്നതല്ല. ഭൂതവും ഭാവിയും ചിന്തയിലേയുള്ളൂ. ഈ നിമിഷം മാത്രമേ യഥാർത്ഥത്തിലുള്ളു .

'വേർപെടുത്തലിൻ്റെ ,തനിച്ചാകലിൻ്റെ ,മേധാവിത്വത്തിന്റെ ബോധമാണ് 'ഹിറ്റ്ലർ അനുഭവ'മുണ്ടാക്കുന്നത്'.ഞങ്ങൾ എന്നത് അവർ ആകുന്നതാണ് കുഴപ്പം. കാലം നമ്മുടെ മനസ്സിൻ്റെ ഭാവനയാണ്. സംഭവിച്ചത് എന്താണോ അത് വീണ്ടും സംഭവിക്കുകയാണ്; അത് വീണ്ടും വീണ്ടും സംഭവിക്കും. ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നു. 

'കാലം ഒരു തുടർ പ്രക്രിയയല്ല .അത് ആപേക്ഷികതയുടെ ഘടകമാണ്. അത്  നിലനിൽക്കുന്നത് ലംബമായാണ്, തിരശ്ചീനമായല്ല'.

മഹത്തായ, ദിവ്യമായ സഹോദര്യം , ഐക്യം ,ഒരുമ ,നമ്മുടേതാണ്. നിങ്ങളുടേത്, എൻ്റേത്  എന്നതിനേക്കാൾ 'ക്രിസ്തു അനുഭവ'

മുണ്ടാക്കുന്നത് ഇതാണ്. എന്താണ് ദേജാവു ?ചിലരെ കാണുമ്പോൾ അവരെ നേരത്തെ കണ്ട് പരിചയമുള്ളതാണെന്നു തോന്നും .ദൈവം പറയുന്നു: 

'അത് വളരെ അതിശയിപ്പിക്കുന്ന ,മനോഹരമായ ഒരനുഭവമാണ്. സത്യമാണത്. നിങ്ങൾ എന്നും ഉണ്ടായിരുന്നു. ഇപ്പോഴുമുണ്ട്; എന്നുമുണ്ടായിരിക്കും. നിങ്ങൾ ഇല്ലാതിരുന്ന ഒരു സമയം ഒരിക്കലുമുണ്ടായിട്ടില്ല .അങ്ങനെയൊരു കാലം ഒരിടത്തുമില്ല'.വില്യം ബ്ളേക്ക് ഈ പ്രപഞ്ചത്തിൽ അറിഞ്ഞതിനും അറിയാത്തതിനും ഇടയിൽ ധാരാളം വാതിലുകളുണ്ടെന്ന് എഴുതുന്നത് ഇതിനു കൂടുതൽ അർത്ഥവ്യാപ്തി നല്കുന്നു. 

ഒരു വൃക്ഷവും വിത്തും ഒരുപോലെ സമ്പൂർണ്ണമാണ്. ഒരു കുട്ടിയും മുതിർന്നവനും ഒരുപോലെ പൂർണമാണ്. കാരണം, അതിനൊന്നും ചെയ്യാനാവില്ല; അതിനൊന്നും അറിയില്ല .അതുകൊണ്ട് അത് പൂർണ്ണമല്ലാതാകുന്നില്ല. 

വേദന നമ്മുടേതാകുമ്പോൾ (നിങ്ങളുടേതല്ല),സന്തോഷം നമ്മുടേതാകുമ്പോൾ (എൻ്റേതല്ല), ജീവിതാനുഭവമാകെ നമ്മുടേതാകുമ്പോൾ ,അന്തിമമായി ഇതാണ് സത്യം -ഇതാണ് സാകല്യമായ ജീവിതാനന്ദം .

ഈ ലോകത്തിൻ്റെ ഭ്രാന്തു പിടിച്ച സ്വഭാവം 

'എൻ്റേത് ഒരു പാരമ്യാവസ്ഥയാണ്. അവിടെ ഒരു വസ്തു മറ്റൊന്നിനോട് ബന്ധം പുലർത്തി നിൽക്കുന്നില്ല. എല്ലാം സ്വതന്ത്രമാണ്. ജീവിതം തുടരുകയാണ് ;മരണമില്ല. ജീവിതമാണുള്ളത്; നിങ്ങൾ രൂപം മാറുന്നു '.

Life goes on forever and ever. Life  is. You simply change form. രൂപം മാറുന്നോടെ അനന്തരഫലങ്ങൾ ഇല്ലാതാവുന്നു .പിന്നീട് അറിവ് മാത്രമേയുള്ളൂ. ഫലങ്ങൾ ആപേക്ഷികതയാണ് .അതിന് പരമാവസ്ഥയിൽ ഇടമില്ല. അത് രേഖീയ (Linear)മായ സമയത്തിലും അനുക്രമ(Sequential)മായ സംഭവങ്ങളിലുമാണ് ആശ്രയിക്കുന്നത്. അവസാനമാണ് നിങ്ങൾ അറിയുന്നത്, നിങ്ങളുടെ 'പിശാച്' നിലനിൽക്കുന്നില്ലെന്ന് .പുറംലോകം വിധി തീർപ്പിന്റെയും കുറ്റപ്പെടുത്തലിന്റെയും അനുഭവം നിറഞ്ഞതാണ് .നിങ്ങൾ ഭ്രാന്തമായി പെരുമാറാൻ കാരണം ഈ പുറംലോകത്തിന്റെ ഭ്രാന്തുപിടിച്ച സ്വഭാവമാണ്. നിങ്ങൾ എന്തെങ്കിലുമാണെന്ന ധാരണ ഉണ്ടായിരിക്കുന്നതിന് കാരണം ചുറ്റുമുള്ള ഭ്രാന്തുപിടിച്ച ലോകമാണ്.

'ക്രിസ്തുമാരും ഹിറ്റ്ലർമാരും ഇപ്പോഴുമുണ്ട്. ഇനിയും വരും. കരുതിയിരിക്കുക .ഉയർന്നതും തരംതാണതുമായ ബോധനിലവാരമുള്ളവർ  നിങ്ങൾക്കിടയിലുണ്ട്. നിങ്ങളെപ്പോലെ അവരും സഞ്ചരിക്കുന്നു. നിങ്ങളോടൊപ്പം കൂട്ടുന്നത് ആരെയാണ്'.

പുറംലോകം നിങ്ങളെ മൂല്യവിചാരണ ചെയ്യുന്നു. അതുകൊണ്ട് നിങ്ങൾ നിങ്ങളെയും മൂല്യവിചാരണ ചെയ്യുന്നു. പിന്നീട് ദൈവത്തോട് നിങ്ങളെ വിലയിരുത്തണമെന്ന് പറഞ്ഞാൽ ദൈവം അതിന് തയ്യാറാവുകയില്ല. കാരണം, മനുഷ്യനെപ്പോലെ പെരുമാറാത്ത ഒരു ദൈവത്തെ നിങ്ങൾക്ക് മനസ്സിലാക്കാൻ കഴിയുന്നില്ല . ദൈവശാസ്ത്രം എപ്പോഴും നിങ്ങളെ കണ്ടെത്താനുള്ളതാകണം .

ജീവിതം എന്താണ് ,എന്തിനാണ് ജീവിക്കുന്നത് എന്നൊക്കെയുള്ള ചിന്തകളാണ് നിങ്ങളെ മാറ്റിക്കൊണ്ടിരിക്കുന്നത്. ലക്ഷ്യങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുമ്പോൾ വിജയം ഉണ്ടാകണമല്ലോ .അപ്പോൾ നിങ്ങൾ ആ ലക്ഷ്യത്തിൻ്റെ ജീവിതമാണ് യാഥാർത്ഥ്യമാക്കാൻ തുനിയുന്നത്. 

അവിടെ നിങ്ങൾക്ക് ഇടമില്ല. യഥാർത്ഥ ദൈവശാസ്ത്രമായി പിന്തുടരേണ്ടത് മറ്റൊന്നാണ്. ഈ ജീവിതം ഒരു വിചാരണയാണ്, പരീക്ഷണമാണ്. ഒരു ചെറിയ കാലത്തേക്ക് നിങ്ങളെ ചില ഘട്ടങ്ങളിലൂടെ കടത്തിവിടുന്നു , മൂല്യമുണ്ടോ എന്നറിയാൻ .ഈ രീതി അവലംബിച്ചാൽ ബോധമുണ്ടാകും. 

'ഹിറ്റ്ലർ സ്വർഗ്ഗത്തിൽ പോയിട്ടുണ്ടാകുമോ ? ദൈവം പറഞ്ഞു: മരണം ഒരു അന്ത്യമല്ല ;അതൊരു തുടക്കമാണ് .അത് ഭീതിയല്ല, സന്തോഷമാണ്.അത് അടച്ചുകെട്ടലല്ല,  തുറന്നുപിടിക്കലാണ്'.

എന്നാൽ  ജീവിതം ഒരവസരമാണ്; പ്രക്രിയയാണ് .അതിലൂടെ നിങ്ങൾ കണ്ടെത്തുകയാണ്, നിങ്ങൾക്ക് മൂല്യമുണ്ടെന്ന്. ദൈവത്തെ അഹന്ത നിറഞ്ഞ ദൈവമാക്കരുത്. ആ ദൈവത്തിനു സ്തുതിയോ ,ശ്രദ്ധയോ, ആസ്വാദനമോ വാത്സല്യമോ വേണ്ട; ദൈവത്തിന് അഹന്തയോ ,ആവശ്യമോ ഇല്ല. ജീവിതത്തിൻ്റെ ഉദ്ദേശ്യം ദൈവത്തെ പ്രസാദിപ്പിക്കാനല്ല. ജീവിതലക്ഷ്യം എന്നു പറയുന്നത് അറിയലാണ്;പുനരുജ്ജീവനമാണ് - നിങ്ങൾ ആരെണന്ന്. ഇക്കാര്യത്തിൽ  ദൈവത്തെ സ്തുതിക്കാം. നമ്മുടെ ഉള്ളിലുള്ളതല്ലാതെ വേറൊരു യാഥാർത്ഥ്യമില്ലെന്ന് ഹെർമ്മൻ ഹെസ്സെ പറഞ്ഞത് ഈ വിഷയത്തിലേക്കാണ് ആഴ്ന്നിറങ്ങി പോകുന്നത്. എന്തുകൊണ്ടാണ് ഹിറ്റ്ലർ സ്വർഗ്ഗത്തിൽ പോയി എന്ന് പറയുന്നത്? നരകം എന്നൊന്നില്ല . അതുകൊണ്ട് അയാൾക്ക് അങ്ങനെയൊരു സ്ഥലത്ത് പോകേണ്ടതില്ല .അയാളുടെ പ്രവൃത്തികൾ തെറ്റായിരുന്നു - ബുദ്ധി വികസിക്കാത്ത ഒരാളുടെ പ്രവൃത്തികൾ. എന്നാൽ തെറ്റുകൾക്ക് ശിക്ഷ കൊടുക്കാത്തതുകൊണ്ടായില്ല. തിരുത്താനുള്ള അവസരമുണ്ടാകണം. മാറാനുള്ള സമയം വേണം. ഹിറ്റ്ലർ മുഖേന മരിക്കാനിടയായവർക്ക് അയാളുടെ തെറ്റുകൾകൊണ്ട് ഒന്നും സംഭവിച്ചില്ല. അവരുടെ ആത്മാവുകൾ ഭൂമിയിലെ കെട്ടുപാടുകളിൽ നിന്ന് മോചിതമായി .അടച്ചുകെട്ടിയ ഒരു പാത്രം ഉടഞ്ഞ് ജലം അതിൻ്റെ ആദിമഗേഹത്തിലേക്ക് മടങ്ങുന്ന പോലെ. 

'നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷം അത് അവസാനിക്കന്ന നിമിഷമായിരിക്കും. കാരണം ,അതവസാനിക്കുകയല്ല, മനോഹരമായ വഴികളിൽ മുന്നോട്ടു പോവുകയാണ്,സമാധാനവും അറിവും സന്തോഷവുമായി. അത് നിങ്ങൾക്ക് വിശദീകരിക്കാനും മനസ്സിലാക്കാനും  പ്രയാസമായിരിക്കും'.

ഏതൊരു സമയവും വിശുദ്ധമാണ് 

ലോകത്ത് എന്തും നടക്കുന്നത് പൂർണ്ണതയോടെയാണ്. ദൈവം ഒരു തെറ്റും ചെയ്യുകയില്ല, ദീർഘകാലത്തിൽ. എല്ലാത്തിലും  പരമമായ പൂർണത കാണാനാവുമെങ്കിൽ (നിങ്ങളുമായി ബന്ധമുള്ള കാര്യങ്ങളിലല്ല ) , വിയോജിക്കാൻ തോന്നുന്ന കാര്യങ്ങളിലും, എങ്കിൽ നിങ്ങൾക്ക് ജ്ഞാനമുണ്ടെന്നു പറയാം .

ഏതൊരു സമയവും വിശുദ്ധമാണ്. ഏതൊരു മിനിറ്റും പവിത്രമാണ്. അതുകൊണ്ട് സമയത്തിന്റെ പ്രാധാന്യം മനസ്സിലാക്കുക. സമയം പാഴാക്കാതിരിക്കുക. സമയത്തെക്കുറിച്ചുള്ള അവബോധം നമുക്കില്ല. നമ്മുടെ ധാരണ സമയത്തിൻ്റെ ഒരു വലിയ ഖനി കൈയിലുണ്ടെന്നാണ് .എന്നാൽ ശുദ്ധവും പരിപാവനവുമായ സമയത്തിന് ഉറപ്പുമില്ല. പോൾ ബ്രണ്ടൻ കണ്ടെത്തിയത് ഇതാണ് :നമ്മൾ നൈമിഷികമായ ബോധത്തിലേക്ക് ചിതറിത്തെറിച്ച മനസിൻ്റെ ശകലങ്ങളാണ്.

മനുഷ്യൻ ദൈവശാസ്ത്രമായി വികസിപ്പിച്ചിട്ടുള്ളത് തെറ്റായ കുറെ  കാര്യങ്ങൾ സ്ഥാപിക്കാനുള്ള പദ്ധതിയാണ് .ഭ്രാന്തമായ ബോധമുള്ള ഒരു ദൈവത്തെ വിശദീകരിക്കാൻ വേണ്ടി ഭ്രാന്തുപിടിച്ച മാനവരാശി കണ്ടുപിടിച്ചതാണത്. അങ്ങനെയൊരു ദൈവം നിലനിൽക്കുന്നില്ലല്ലോ .

സംഭവങ്ങളെ പിശാചിന്റെയോ  ദൈവത്തിൻ്റെയോ തലയിൽ വയ്ക്കാൻ നോക്കരുത് .സംഭവങ്ങൾ, അനുഭവങ്ങൾ അതാതിൻ്റെ തലത്തിൽ മാത്രമാണുള്ളത്. ഒരു പന്ത് തറയിൽ ശക്തിയോടെ എറിഞ്ഞാൽ അതിൻ്റെ സഞ്ചാരപഥവും പരിണാമവും നിശ്ചയിക്കുന്നത് ദൈവമല്ല ; അവിടെ സൃഷ്ടിക്കപ്പെട്ട ഒരു വ്യവസ്ഥയുടെ ഫലമാണത്. ഓരോ സമയവും അതുല്യമാണ്. നമ്മൾ അതിനെക്കുറിച്ച് എന്ത് ചിന്തിക്കുന്നു എന്നത് പ്രധാനമാണ്. അതിനോട് പ്രതികരിക്കുകയാണല്ലോ ചെയ്യുക .അതാണ് അർത്ഥമുണ്ടാക്കുന്നത് .ബോധത്തിലൂടെ സൃഷ്ടിക്കുന്നതാണ് സംഭവങ്ങളും  അവസരങ്ങളും. ബോധമാണ് അനുഭവമുണ്ടാക്കുന്നത്. നിങ്ങൾ ബോധത്തെ ഉണർത്താൻ നോക്കുകയാണ് .നിങ്ങളുടെ ലോകം അതിലെ അവസ്ഥകളും, അവിടെ ജീവിക്കുന്ന എല്ലാവരുടെയും സംയുക്ത ബോധത്തിന്റെ ,സാകല്യമായ ബോധത്തിന്റെ പ്രതിഫലനവുമാണ്. ചാറ്റിനും നോക്കുക ,പലതും  പൂർത്തിയാക്കാതെ അവശേഷിക്കുന്നു എന്നു കാണുകയാണെങ്കിൽ നിങ്ങളിൽ എന്തോ മാറ്റാനുള്ള ഊർജം അവശേഷിക്കുന്നു എന്നാണർത്ഥം.  നിലവിലുള്ള ലോകം കൊണ്ടു തൃപ്തിപ്പെട്ടാൽ അതിനെ മാറ്റാനാവില്ല. നിങ്ങൾ ദൈവത്തെ കണ്ടെത്തുന്നതിനായി ഈ ലോകത്തെ  പരിവർത്തിപ്പിക്കേണ്ടതുണ്ട് .അതിലൂടെ നിങ്ങൾ ആരാണെന്ന് സ്വയം  മനസ്സിലാക്കാം.

'ജീവിതം എന്നപോലെ എല്ലാറ്റിനെക്കുറിച്ചുമുള്ള അറിവ് ചാക്രികമാണ്. പ്രപഞ്ചത്തെക്കുറിച്ചുള്ള അറിവ് നിങ്ങളെ സഹായിക്കും, നിങ്ങളുടെയുള്ളിലെ പ്രപഞ്ചത്തെ അറിയാൻ'.

കൂടുതൽ പേരും തൃപ്തി നേടുന്ന ഈ ലോകത്ത് വ്യത്യസ്തതകളെ അംഗീകരിക്കുന്നു ,ആദരിക്കുന്നു; എതിർ ശബ്ദങ്ങളെ എതിർത്തു തോല്പിക്കുന്നു. അധികാരമുള്ളവരും അവരെ ആശ്രയിക്കുന്നവരും തൃപ്തരായ ഒരു ലോകത്ത് ശക്തിയുള്ളവർക്ക് മാത്രമേ അതിജീവിക്കാനാവൂ .ശക്തിയാണ് ശരിയെന്ന് വരും. മത്സരം ആവശ്യമാകും. ജയിക്കുന്നതാണ് ഏറ്റവും വലിയ നന്മയെന്നു പറയും.

'ചാക്രികമായാണ് ജീവിതം നീങ്ങുന്നത് .എല്ലാം ചാക്രികമാണ്'.

കൂടുതൽ പേർക്കും തൃപ്തി ലഭിക്കുന്ന ഈ ലോകം തെറ്റുകാരെന്ന്  വ്യാഖ്യാനിക്കപ്പെടുന്നവരെ കൊന്നുകളയുന്നു ,പട്ടിണിക്കിടന്നു, നശിപ്പിക്കുന്നു. ഉപരിവർഗം ചൂഷണത്തെ ന്യായീകരിക്കുന്നു .ഓരോന്നും ചാക്രികമായി നീങ്ങുന്നു. ജീവിതത്തിന് സ്വാഭാവികമായ ഒരു താളമുണ്ട് .എല്ലാം ആ താളത്തിനനുസരിച്ച് ചലിക്കുകയാണ്. എന്നാൽ സ്വന്തം സമ്പത്ത്, ജീവിത രതി വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മാത്രം നീങ്ങുന്നവർ ഇത് അലങ്കോലപ്പെടുത്തുന്നു. അവർ കോടിക്കണക്കിനാളുകളെ ചൂഷണം ചെയ്യുന്നു. എല്ലാ പ്രവൃത്തികൾക്കും പിന്തുണ കൊടുക്കുന്നു. ഭൂമിയെ നശിപ്പിക്കാൻ അവർ കൂട്ടുനിൽക്കുകയാണ് .ചെറിയ കാലഘട്ടങ്ങളിലെ നേട്ടങ്ങൾ ദീർഘകാലത്ത് നഷ്ടമായിത്തീരുമെന്ന് അവർ അറിയുന്നില്ല.

സ്ത്രീയിലെ സംഗീതത്തിൻ്റെ ലയം

'സ്ത്രീകൾക്ക് ജീവിതത്തിൽ താളത്തിനൊത്ത് നീങ്ങാനാവുന്നു, പുരുഷനേക്കാൾ. ആണുങ്ങൾ തിരിമറികൾ നടത്താനും ചെറുക്കാനും ഒഴുക്കിനെ നിയന്ത്രിക്കാനും ശ്രമിക്കുന്നു'.

യാതനകൾ അവസാനിക്കുന്നില്ല. എന്താണ് കാരണം? ലോകത്തെ സംഘടിതമായ ബോധം ഭീഷണിപ്പെടുത്തി നിർത്തിയിരിക്കുകയാണ് ,കുറച്ച് ആളുകളുടെ ക്ഷേമത്തിനു വേണ്ടി. വാൽഷിനോടു ദൈവം ഇങ്ങനെ പറഞ്ഞു :The inability to experience the suffering of another as one's own is what allows such suffering to continue. മറ്റൊരുവന്റെ യാതന മനസ്സിലാക്കാൻ കഴിവില്ലാതിരിക്കുന്നതുകൊണ്ട് അത് തുടരുക തന്നെ .വേർപെടുത്തി നിർത്തുന്നത് അസ്വാസ്ഥ്യമുണ്ടാക്കുന്നു. തെറ്റായ ഉൽക്കർഷതയാണ് നല്കുന്നത്. ഒരുമ, ഐക്യം എന്നിവ അകന്നു നിൽക്കുകയാണ്. തെറ്റായ സംഘടിത ബോധമാണ് ഹിറ്റ്ലറെ  സൃഷ്ടിക്കുന്നത്.

'സ്ത്രീകൾ ജീവിതത്തെ അതിൻ്റെ  സ്വാഭാവികമായ ഒഴുക്കിൽ  അനുഭവിക്കുന്നു. അതിൻ്റെ  രമ്യതയ്ക്കായി ജീവിതത്തെ വാർത്തെടുക്കുന്നു'. സരളവും സംയുക്തവുമായ പ്രകൃതിയാണ് സ്ത്രീയിൽ നിറയുന്നത്. അമിതമായ ശക്തിയോ ,കഠിനമായ പ്രതികരണമോ ഇല്ലാതെ തന്നെ സ്ത്രീക്ക് പ്രകൃതിയുടെ താളം പെട്ടെന്ന് മനസ്സിലാക്കാനാവുന്നു. അവളിൽ  സൃഷ്ടിയും പരിപാലനവും സജീവമാണ്. അവൾ സകല വികാരങ്ങളുടെയും ഒരു സൃഷ്ടി വ്യവസ്ഥയാണ് .മഹാശക്തികളെ എതിർത്ത് തോല്പിക്കാൻ ശ്രമിക്കാതെ അതിനോട് സ്ത്രൈണമായ ലയം സാധ്യമാക്കുന്നു .സ്ത്രീയിലെ സംഗീതത്തിൻ്റെ ലയം പ്രപഞ്ച സംഗീതവുമായി ഒത്തു പോവുകയാണ്. 

'ഒരു സ്ത്രീ കാറ്റിൽ പൂക്കളുടെ രാഗം ശ്രദ്ധിക്കുന്നു .അദൃശ്യമായതിന്റെ സൗന്ദര്യം ,അവൾ കാണുന്നു. ജീവിതത്തിലെ പിടിയും വലിയും ശാഠ്യങ്ങളും അവൾ മനസിലാക്കുന്നു.  ഓടേണ്ടത് എപ്പോഴാണെന്ന്  അവൾക്കറിയാം. അതുപോലെ വിശ്രമിക്കുന്നതും ചിരിക്കുന്നതും കരയുന്നതും പിടിക്കുന്നതും അയച്ചു കൊടുക്കുന്നതും എപ്പോഴാണെന്ന് അവൾക്കറിയാം. അവൾ പ്രപഞ്ചയുക്തിയെക്കുറിച്ചാണ്  എപ്പോഴും ചിന്തിക്കുന്നത്. വാക്കുകൾക്കോ ഭാഷകൾക്കോ  വഴങ്ങാത്ത ആ യുക്തി സ്ത്രീയിൽ സ്ത്രൈണതയായി ഒഴുകുന്നു. എല്ലാത്തിന്റെയും യുവത്വവും മൃദുത്വവും ആകർഷകത്വവുമാണ് സ്ത്രീ. ഈ ലോകത്ത് ആകർഷകമായതിനെയെല്ലാം സ്ത്രൈണത എന്ന വിചിത്രരഹസ്യത്തിൽ പ്രകൃതി  സമ്മേളനം ചെയ്തിരിക്കുന്നു.

'മിക്കവാറും സ്ത്രീകൾ സ്വന്തം ശരീരത്തെ കാത്തുസൂക്ഷിക്കുന്നു. പുരുഷന്മാർ ശരീരത്തെ ഭീകരമായാണ് സമീപിക്കുന്നത്. ജീവിതത്തോടുള്ള  സമീപനത്തിനും ഇത് കാണാം'.സ്ത്രീക്ക് ഭാഷാതീതമായ സാരള്യതയാണുള്ളത്. അതവരുടെ ശരീരത്തിൽ വിലയം പ്രാപിച്ചിരിക്കുകയാണ്. ഒഴുകുന്ന നദിയുടെ അടിയിൽ തെളിഞ്ഞു കാണാവുന്ന ചരൽക്കല്ലുകൾ പോലെ സകലതിനെയും അവൾ ഉള്ളിൽ ദൃശ്യമാക്കുന്നു. അതിനെ ഇളക്കാനോ  അസ്ഥിരമാക്കാനോ അവൾ തുനിഞ്ഞേക്കില്ല .ചോദ്യങ്ങൾ ചോദിക്കുന്നതിന് മുമ്പേ ദൈവം ഉത്തരം നല്കിയിരിക്കുന്നു. ഒരു കാലം ഒരിടത്തുമില്ല. എല്ലാം ഒരേസമയത്ത് നിലനിൽക്കുകയാണ്. എല്ലാ സംഭവിക്കുന്നത് ഒരേ സമയത്താണ്. All things exists simultaneously.എല്ലാം ഈ ലോകത്ത് ഉണ്ടായിരുന്നു .എപ്പോഴുമുണ്ട് , ഉണ്ടായിരിക്കും.

'നിങ്ങൾക്ക് നിങ്ങളിൽ തന്നെ ഒതുങ്ങാനാവില്ല. കാരണം ,നിങ്ങൾ പ്രപഞ്ചത്തെ പോലെ അനന്തമാണ്. നിങ്ങളുടെ അനന്തമായ ആത്മാവിനെക്കുറിച്ച് ഒരാശയം കണ്ടുപിടിക്കാനാവും, ഭാവനയിലൂടെ'.

കാലത്തെക്കുറിച്ചുള്ള ശരിയായ ധാരണ ഉണ്ടാകണമെന്നാണ് ഉദ്ബോധനം. എങ്കിൽ സമാധാനത്തോടെ ജീവിക്കാം; നമ്മുടെ ആപേക്ഷികതയുടെ  യാഥാർത്ഥ്യത്തിനുള്ളിൽ. അവിടെ കാലം ഒരു ചലനമാണ്. അവിടെ ഒരു നിമിഷമേയുള്ളൂ .ഒരൊഴുക്കാണത് , സ്ഥിരമായതല്ല .It is you who are moving, no time. നമ്മളാണ് ചലിക്കുന്നത്,കാലമല്ല. കാലത്തിനു ചലനമില്ല. ഒരേയൊരു നിമിഷമേയുള്ളു .ഇതാണ് നിങ്ങളെ അറിയാനുള്ള മാർഗം. നമ്മുടെ കൈയിൽ ഉള്ളത് മാറുന്ന ഒരു  നിമിഷമാണ്. ഭൂതകാലം നഷ്ടപ്പെട്ടു. ഭാവി അനിശ്ചിതമാണ്. വർത്തമാനമാകട്ടെ അതിവേഗം കൊഴിയുകയാണ്.

'അതിർത്തികളില്ലാത്ത നിങ്ങൾ ഒരിടത്തും നിലനിൽക്കുന്നില്ല .കാരണം, ആത്മാവ് എല്ലായിടത്തുമുണ്ട്. അത്  എല്ലായിടത്തുമുണ്ടെങ്കിൽ അത് എവിടെയും ഭൗതികമായില്ല. കാലം നിലനിൽക്കുന്നില്ല,നിങ്ങളുടെ മനസ്സിന്റെ നിർമ്മിതി എന്ന നിലയിലല്ലാതെ. സംഭവിച്ചതെല്ലാം, ഇനി സംഭവിക്കാൻ പോകുന്നതും , ഇപ്പോൾ സംഭവിക്കുകയാണ്'

ഇതു മനസ്സിലാക്കാനുള്ള സിദ്ധി മാനസിക ഘടനയെ ആശ്രയിച്ചിരിക്കുന്നു. മനുഷ്യനു  അതറിയാനുള്ള കഴിവുണ്ട്. ദൈവം അത് സാക്ഷ്യപ്പെടുത്തുന്നു:

'നിങ്ങളൊരു ദിവ്യജീവിയാണ് ,ഒരേ സമയത്ത് തന്നെ ഒന്നിൽ കൂടുതൽ അനുഭവങ്ങൾ ഉൾക്കൊള്ളാനാവും. നിങ്ങളുടെ മനസ്സിനെ എത്ര വ്യക്തികളായും വിഭജിക്കാൻ കഴിയും'.

സെക്സ് എന്താണ് ?

ദിവ്യമായ അതിശയങ്ങൾ എല്ലാ വ്യക്തികളിലും നിലീനമാണ്. ഒരേ ജീവിതം വീണ്ടും വീണ്ടും ജീവിക്കാനാവും ,വിവിധ രീതികളിൽ .വിവിധ കാലങ്ങളിൽ വിവിധ ജീവിതങ്ങൾ ജീവിക്കാനും നിങ്ങൾക്കാവും .നമ്മൾ രേഖീയമായ യാഥാർത്ഥ്യത്തിൽ മാത്രം ജീവിക്കുന്നതുകൊണ്ടാണ് ഭൂതകാലം ,വർത്തമാനകാലം ,ഭാവികാലം എന്നിങ്ങനെയുള്ള അനുഭവങ്ങൾ ഉണ്ടാകുന്നത്. നിങ്ങൾക്ക് ഒരു ജീവിതമാണുള്ളതെന്ന് ഭാവന ചെയ്യുക ;അല്ലെങ്കിൽ പലതുണ്ടെന്ന്. പക്ഷേ ,ഒരു സമയത്ത് ഒരു ജീവിതമേയുണ്ടാകൂ. 'ദൈവത്തിനു അസാധ്യമായ ഒരേയൊരു കാര്യമുണ്ട് - ദൈവമല്ലാതിരിക്കുക എന്നതാണത്. ദൈവത്തിനു അതല്ലാതായിരിക്കാനാവില്ല. ദൈവത്തെ പോലെയല്ലാതെ അതിനു നിലനില്പില്ല. ദൈവമല്ലാതെ അതിനു നിലനില്പില്ല .ഞാൻ എല്ലായിടത്തുമുണ്ട്.  അതുകൊണ്ട് എവിടെയുമില്ല. ഒരിടത്തല്ലാത്തതിനാൽ ഞാൻ എവിടെയാ?'.ഈ നിമിഷം പാഴാക്കരുത്. ഇത് അസുലഭമായ ഒരു നിമിഷമാണ്. ജീവിതത്തിൻ്റെ എല്ലാ രഹസ്യങ്ങളും അനാവരണം ചെയ്യാൻ ഈ നിമിഷത്തിനാവും .നമ്മൾ ആരാണെന്ന് തീരുമാനിക്കുന്നിടത്താണ് നമ്മളെ ബാധിക്കുന്ന സത്യങ്ങൾ വേർതിരിക്കപ്പെടുന്നത്. നമ്മുടെ മൂല്യങ്ങളും അങ്ങനെതന്നെ .പാപത്തിൽ നിന്നു സന്തോഷം ലഭിക്കുകയാണെങ്കിൽ ആ മൂല്യമായിരിക്കും പ്രാബല്യം നേടുക.

'നല്ലത്,ചീത്ത തുടങ്ങിയ  കാഴ്ചപ്പാടുകൾ മാറിക്കൊണ്ടിരിക്കുകയാണ് ,എപ്പോഴും. വിവിധ സംസ്കാരങ്ങളിൽ, കാലങ്ങളിൽ, മതങ്ങളിൽ ,ഇടങ്ങളിൽ  അത് തന്നെ സംഭവിച്ചിട്ടുണ്ട്. കുടുംബങ്ങളിലും വ്യക്തികൾക്കിടയിലും ഇതു സംഭവിക്കുന്നു. ഒരു കാലത്ത്  ആളുകൾ ശരിയാണെന്ന് വിശ്വസിച്ചിരുന്ന ആചാരങ്ങൾ ഇന്ന് അങ്ങനെയല്ല'.ഭൂതകാലത്തെക്കുറിച്ചോ,ഭാവിജീവിതത്തെക്കുറിച്ചോ ,നിങ്ങൾക്ക് ലഭിക്കുന്ന സന്ദേശങ്ങളെ എങ്ങനെ വിശുദ്ധമായ ആത്മാവിൻ്റെ അറിവിനും  സൃഷ്ടിക്കും പുനർജീവനത്തിനും ആവിഷ്കാരത്തിനും അനുഭവത്തിനുമായി  ഉപയോഗിക്കാമെന്ന് ആലോചിക്കുക. എല്ലാവരും എല്ലാം സൃഷ്ടിക്കുകയാണ്. എല്ലാ അനുഭവങ്ങളും നമ്മളിലുണ്ട്. അതുകൊണ്ട് നമ്മൾ എല്ലാവരും ഒന്നാണ്. നമ്മുടെ ഏകത -There is only one of us .

സെക്സ് എന്താണ് ? ദൈവത്തിൻ്റെ വിശദീകരണം : ആകർഷണത്തിൻ്റെ  അനശ്വരമായ പ്രകൃതിയാണത്. ജീവിതത്തെ നിറയ്ക്കുന്ന ഊർജത്തിന്റെ താളമാണത്. എല്ലാ വസ്തുക്കളിലും ദൈവം ഒരു ഊർജ്ജം സന്നിവേശിപ്പിച്ചിട്ടുണ്ട്. അതിൻ്റെ  സിഗ്നലുകൾ പ്രപഞ്ചമാകെ പരക്കുകയാണ്. ഏതൊരു മനുഷ്യനും മൃഗത്തിനും സസ്യത്തിനും കല്ലിനും മരത്തിനും - ഏതൊരു ഭൗതിക വസ്തുവിനും - ഇതു ബാധകമാണ്. ഈ വസ്തുക്കൾ ഊർജം പുറത്തു വിടുന്നു;റേഡിയോ ട്രാൻസ്മിറ്റർ പോലെ. നിങ്ങൾ ഇപ്പോൾ ഊർജം പ്രവഹിപ്പിക്കുന്നു ,നിങ്ങളുടെ അസ്തിത്വത്തിൻ്റെ കേന്ദ്രത്തിൽ നിന്ന് എല്ലാ ദിശകളിലേക്കും .ഈ ഊർജം  തരംഗങ്ങളായി മുന്നോട്ടു കുതിക്കുന്നു. ഊർജം നിങ്ങളെ വിട്ടു ഭിത്തികളിലൂടെയും മലകളിലൂടെയും ചന്ദ്രനിലൂടെയും കടന്നു പോകുന്നു. അതവസാനിക്കുന്നില്ല .നിങ്ങളുടെ എല്ലാ ചിന്തകളും ഈ ഊർജത്തെ സ്വാധീനിക്കുന്നു. നിങ്ങൾ ചെയ്യുന്നതെന്തും ഇതിനെ ബാധിക്കും.

'ദൈവം പറഞ്ഞു :നിങ്ങൾ ചിന്തിക്കുന്നുണ്ടോ ഭൂമിയിലെ ജീവിതം   സ്വർഗ്ഗത്തിലെ ജീവിതത്തേക്കാൾ നല്ലതാണെന്ന്. ? നിങ്ങളുടെ മരണസമയത്ത് ഏറ്റവും വലിയ സ്വാതന്ത്ര്യവും സമാധാനവും സന്തോഷവും പ്രേമവും മനസിലാക്കും'.നിങ്ങളുടെ എതിർവശത്ത് നിൽക്കുന്ന വ്യക്തിയും ഇതുപോലെ ഊർജം പ്രവഹിപ്പിക്കുന്നു. നിങ്ങൾക്കിടയിൽ നിറയെ ഊർജമാണ്. നിങ്ങളുടെ രണ്ടുപേരുടെയും ഊർജകണങ്ങൾ കെട്ടുപിണയുന്നു .നിങ്ങൾ ആഗ്രഹിക്കുന്നിടത്ത് മാത്രമേ സൗന്ദര്യം കാണൂ .വൃത്തികേടും അതുപോലെതന്നെ. ഓരോ വ്യക്തിയും തൊടുക്കുന്ന ഊർജം അന്തരീക്ഷത്തിൽ കെട്ടു പിണഞ്ഞ് മറ്റൊരു ഊർജമേഖല രൂപപ്പെടുത്തുന്നു. ഈ ഊർജ ശ്രംഖലകൾ അസംഖ്യമാണ്. അത് പരസ്പരം ആകർഷിക്കപ്പെടുന്നു. ഇതാണ് ആകർഷണനിയമം -Law of Attraction. ചിന്തകൾ ചിന്തകളെ ആകർഷിക്കുന്നു .ധാരാളം പേർ ഒരുപോലെ ചിന്തിക്കുമ്പോൾ അതിനു കനം കൂടുന്നു .കൂട്ട പ്രാർഥനകൾക്ക് ശക്തി കൂടുതലാണ്. ആഗോളാടിസ്ഥാനത്തിൽ ഭയത്തെയും കോപത്തെയും പുൽകുന്ന ബോധം നിലനിൽക്കുകയാണെങ്കിൽ അതിൻ്റെ  പ്രത്യക്ഷാനുഭവങ്ങൾ ഉണ്ടാകും .

'നിങ്ങൾ ഇവിടെ ജനിച്ചത് എന്തെങ്കിലും പഠിക്കാനല്ല; ജീവിതം ഒരു പാഠശാലയല്ല. ഇവിടെ നിങ്ങളുടെ ജീവിതലക്ഷ്യം പഠനമല്ല. ഇത് ഓർക്കണം .വിശാലമായ ചിന്തയിൽ, ജീവിതം പല കാരണങ്ങളാൽ  വെട്ടിച്ചുരുക്കപ്പെടുകയാണ്'.ഊർജത്താൽ ആകർഷിക്കപ്പെടുകയും വേർപെടുത്തപ്പെടുകയുമാണ് എപ്പോഴും സംഭവിക്കുന്നത്. ഇതാണ് ജീവിതത്തിലെ നൃത്തം. ജീവിതം ഇതിൽ തന്നെയാണ്. ഇതിൽനിന്ന് പുതിയ അനുഭവങ്ങൾ ഉണ്ടാകുന്നു. ആകർഷണങ്ങൾ വിവിധ തലങ്ങളിൽ മുന്നേറുന്നതുകൊണ്ടാണ് വികർഷണമുണ്ടാകുന്നത് ; ഋതുക്കളുണ്ടാകുന്നത്, നക്ഷത്രങ്ങൾ സഞ്ചരിക്കുന്നത് ...എല്ലാം ഇങ്ങനെയാണ് .

ഇരുട്ടിലേക്കുള്ള വെളിച്ചമാകുക

'ദൈവം അനുവദിച്ചില്ലെങ്കിൽ നിങ്ങൾക്ക് ഒരു ചൂണ്ടുവിരൽ പോലും അനക്കാനാവില്ല'. ഇരുട്ടിൻ്റെ അഭാവത്തിൽ വെളിച്ചമില്ല. ചെറുതിന്റെ അഭാവത്തിൽ വലുതില്ല . വേഗത്തിന്റെ അഭാവത്തിൽ മന്ദതയില്ല.  ദുഷിച്ചത് എന്ന് നിങ്ങൾ വിളിക്കുന്നത് ഇല്ലെങ്കിൽ നല്ലതുമില്ല. അതുകൊണ്ട് യാതൊന്നിനെയും വിധിക്കാതിരിക്കുക. ഇരുട്ടിലേക്കുള്ള വെളിച്ചമാകുക. നിങ്ങൾക്കുള്ളത് സ്വയം പ്രഖ്യാപിക്കാം. സ്വയം നിറയ്ക്കാം. നിങ്ങൾ യഥാർത്ഥത്തിൽ ആരാണെന്ന് അറിയുക .മറ്റുള്ളവരെയും നിങ്ങൾ അങ്ങനെ സമീപിക്കുക .പ്രാപഞ്ചിക ലോകങ്ങളിലെല്ലാം ബോധേന്ദ്രിയങ്ങളുടെ ജീവികളുണ്ട്. അതിനെല്ലാം അവയുടെ യഥാർത്ഥ പ്രകൃതിയും തനിമയും പ്രകടിപ്പിക്കാനുള്ള ആഗ്രഹമുണ്ട്.

'ദൈവം പറഞ്ഞു: ഒരസുഖം മൂലം മരിക്കേണ്ടി വരുന്നത് 'തെറ്റാ'ണെന്ന് പറയാനൊക്കുമോ ?'പ്രാപഞ്ചിക ഉണ്മയുമായി ബന്ധം സ്ഥാപിച്ചിട്ടുള്ള വ്യക്തികളുണ്ട്. അവർ ഒരിക്കലും ആക്രമണത്തിന് കൂട്ടുനിൽക്കുന്നില്ല .അവർ സ്നേഹത്തിൻ്റെ ഭാഷയാണ് തേടുന്നത്. കാരണം ,പ്രപഞ്ചത്തിലെ പരമമായ ഊർജം  അതു തന്നെയാണ് .അവരെ Highly evolved beings എന്ന് വാൽഷ് വിളിക്കുന്നു .അവർക്ക് ചിന്തയിലോ പ്രവൃത്തിയിലോ അക്രമമില്ല .ഒരു ജീവിയെയും വേദനിപ്പിക്കുന്നതിനോട് അവർ യോജിക്കുന്നില്ല .അവരുടെ യാഥാർത്ഥ്യങ്ങളിൽ ആക്രമമില്ല. അവർക്ക് ദയയുള്ളവരായതുകൊണ്ട് ഒന്നും നഷ്ടപ്പെടാനില്ലെന്ന് മനസ്സിലാവുന്നു. ഓരോ നിമിഷവും നിസ്വാർത്ഥമാവുകയും ത്യജിക്കുകയും  ചെയ്യുകയാണ്.

'എന്തുകൊണ്ടാണ് ചിലതെല്ലാം സംഭവിക്കുന്നതെന്ന്, ദൈവത്തിൻ്റെ  മനസ്സിലേക്ക് കയറിയിരുന്ന് നമുക്ക് കാണാനൊക്കില്ല. അത് നമ്മൾ തിരയേണ്ടതില്ല'.ജീവിതമല്ലാതെ മറ്റൊരു മൂല്യമില്ല. അതാണ് നഷ്ടപ്പെടുത്തി കളയുന്നതെന്ന് അവർ അറിയുന്നു. സ്വന്തം ദൈവികത തിരിച്ചറിയുക എന്ന അനുഭവത്തിന് പിന്നാലെയാണ് അവർ സഞ്ചരിക്കുന്നത്. അതുകൊണ്ട് ആ വഴിയിൽ വേറൊന്നുമില്ല. സാക്ഷാത്കരിക്കേണ്ട  ആഗ്രഹമുണ്ടെന്ന് നിങ്ങൾക്ക് തോന്നുന്നതാണ് എല്ലാ യാതനയുടെയും കാരണം. അക്രമത്തിന് കാരണം ഈ യാതനയാണ്. യാതനയെ ഉന്മൂലനം ചെയ്യുക; അതോടെ അക്രമം ഇല്ലാതാവും.

ആഗ്രഹങ്ങൾ നമ്മുടെ ഉൺമയെ തകർക്കുകയാണ് എപ്പോഴും. അതിൽ നിന്ന് രക്ഷ നേടുന്നതാണ് ദൈവികതയിലേക്കുള്ള വഴി. ആഗ്രഹങ്ങൾ പീഢയാകുമ്പോൾ അത് എല്ലാത്തിനും എതിരാകുന്നു. അതിന് അക്രമസ്വഭാവമുണ്ടാകുന്നു. ജീവിതം അനശ്വരമാണെന്ന് അറിഞ്ഞാൽ, അനുഭവിക്കാൻ ആഗ്രഹിക്കുന്ന എല്ലാത്തിനും അനശ്വരതയുണ്ടാകും.  ഭൂതകാലത്തിലെ നല്ല അനുഭവങ്ങളെ പുന:സൃഷ്ടിക്കാനാവും. നിങ്ങൾക്ക് വളരെ കുറച്ചു സമയമേ ഉള്ളൂ എന്ന് കരുതുന്നുവെങ്കിൽ നിങ്ങൾ സകല സമാധാനവും ഉപേക്ഷിച്ച് ആഗ്രഹിച്ചത് നടപ്പിലാക്കാൻ ഓടിത്തുടങ്ങും. 

ബോധേന്ദ്രിയങ്ങളുള്ള ഏതു ജീവിക്കും ജീവിതം അനശ്വരമായ അനുഭവമാണ്. ഇത് എല്ലാവർക്കും ബോധ്യപ്പെടുന്നില്ല. വൈകാരികമായ യാഥാർത്ഥ്യത്തിന് അപ്പുറമാണിത് .ഭൗതിക യാഥാർത്ഥ്യത്തിനു അനശ്വരതയല്ല.

'എൻ്റെ താൽപര്യപ്രകാരം നിങ്ങൾ ശിക്ഷിക്കപ്പെടുന്നതിനു കാരണം ഇതാണ്: നിങ്ങൾ എന്തായി തീരണമോ, അത് നിങ്ങൾ തിരഞ്ഞെടുക്കാതിരിക്കുമ്പോൾ സംഭവിക്കുന്നതാണത് '.അക്രമം അവസാനിപ്പിക്കാനുള്ള വഴി ഇതാണ്: വേർപെട്ട് ജീവിക്കുന്നതിൽ  ഇന്ന് മാനവരാശി കാണിക്കുന്ന അഗാധമായ വിശ്വാസത്തിൽ നിന്ന് മാറി നിൽക്കുക. വേർപെടാനുള്ള  കാരണങ്ങൾ തിരയുന്നത് നവനഗര കേന്ദ്രീകൃത ജീവിതത്തിൻ്റെ ഉപോൽപ്പന്നമാണ്. ഓരോരുത്തരും അവരവരുടെ സംതൃപ്തിയും സ്വകാര്യതയും വ്യക്തിത്വവും ആത്മരതിയും സ്വാഭിമാനവും വളരെ വലുതാണെന്ന് ചിന്തിക്കുന്നു. താൻ കൂട്ടത്തിലല്ല ഒറ്റയ്ക്കാണെന്ന് എപ്പോഴും സ്വയം വിശ്വസിപ്പിക്കുന്നു. ഇത് ഒറ്റപ്പെടലിന്റെ സംഘർഷവും രോഗവുമായി പരിണമിക്കുന്നു.ആരോടും കൂടിച്ചേരാനാവാതെ വരുമ്പോൾ സംവാദങ്ങൾ ഇല്ലാതാവുന്നു. പിന്നെ അവശേഷിക്കുന്നത് ആത്മഹത്യയാണ്. മുൻകാലങ്ങളിൽ ചെയ്ത തെറ്റിനെക്കുറിച്ച് ചിന്തിച്ച് പിൻവാങ്ങുന്നവരുണ്ട്. അവർ എപ്പോഴും കുറ്റബോധവുമായി  നടക്കുന്നു. അപൂർണ്ണതയെക്കുറിച്ചുള്ള ഈ ബോധം നൂറ്റാണ്ടുകളായി മതപ്രചാരകന്മാർ കൊണ്ടുവന്നതാണ്. അത് നിങ്ങളെയും  സ്വാധീനിച്ചിരിക്കുന്നു .യഥാർത്ഥ പാപം  നിങ്ങളുടേതല്ല. ആദ്യത്തെ പാപം  നിങ്ങളിലേക്ക് കടത്തിവിട്ടത് ഈ ലോകമാണ്. അതിനു  ദൈവത്തെക്കുറിച്ച് ഒന്നുമറിയില്ലായിരുന്നു. ദൈവം എന്തിനെയെങ്കിലും അപൂർണമായി സൃഷ്ടിക്കുമോ ?ആഗ്രഹിക്കുന്ന കാര്യങ്ങൾക്ക് വേണ്ടി നിങ്ങൾ സ്വതന്ത്രനാണോ ? മനുഷ്യർക്ക് പ്രേമവും പരാജയപ്പെടാൻ ഒരു കാരണമാണ്. എന്തുകൊണ്ടു  പരാജയപ്പെടുന്നു ? തെറ്റായ ഒരു കാരണത്തിന്റെ പേരിലാണ് അവർ ബന്ധത്തിലേക്ക് വന്നത്. തെറ്റ് എന്ന് പറയുന്നത് അപേക്ഷികമാണെങ്കിലും ആ പ്രേമത്തിന്റെ കാരണം അവരുടെ അതിജീവനത്തിന്  ഇണങ്ങുന്നതായിരുന്നില്ല. എന്തെങ്കിലും ഭൗതികമായ നേട്ടം മാത്രമാണ് പ്രേമത്തിന്റെ പിന്നിലെങ്കിൽ അതിൻ്റെ  വഴിയടയും .എന്നാൽ പ്രേമത്തിലേക്ക് നമുക്ക് എന്ത് നല്കാനാവും എന്നാണ് നോക്കേണ്ടത്.

'ജീവിതത്തിൽ അവിശ്വസനീയമായ വിധം താൻ സ്വാർത്ഥനായിരുന്നിട്ടുണ്ട്.  മറ്റുള്ളവർക്ക് എന്ത് സംഭവിക്കുമെന്ന് നോക്കാതെ ,വാൽഷ് പറയുന്നു. ദൈവം പറഞ്ഞു: അതിലൊരു തെറ്റുമില്ല, നിങ്ങൾക്ക് സന്തോഷമുള്ള കാര്യങ്ങൾ ചെയ്യുന്നതിൽ .നിങ്ങളുമായി നിങ്ങൾ മൃദുലമായ ബന്ധത്തിലായിരിക്കണം.  നിങ്ങൾ സ്വയം വിലയിരുത്താൻ പോകണ്ട. മറ്റുള്ളവർ എന്തുപറയുന്നുവെന്ന് കരുതിയിരുന്നാൽ നിങ്ങൾ മറ്റുള്ളവരുടെ അധീനതയിലുള്ള ഒരാളായി തുടരും.ഒരു ബന്ധത്തിൻ്റെ ഉദ്ദേശ്യം എന്തായിരിക്കണം?  വ്യക്തിത്വത്തിൽ നിങ്ങൾ കാണാനാഗ്രഹിക്കുന്ന ഘടകങ്ങൾ അപരനു കാണിച്ചുകൊടുക്കാനാകണം . അപരൻ്റെ വ്യക്തിത്വത്തിലെ ഘടകം  കീഴടക്കാനാവരുത് .ബന്ധങ്ങൾക്ക് ഒരു ലക്ഷ്യമേ ഉണ്ടാവാൻ പാടുള്ളൂ, ജീവിതത്തിനും ;നിങ്ങൾ ശരിക്കും ആരാണെന്ന് തീരുമാനിക്കാനും അങ്ങനെ ആയിരിക്കാനും .

ഉള്ളിലുള്ള റഡാർ 

വാൽഷ് ചൂണ്ടിക്കാട്ടുന്ന സ്പിരിച്വൽ ഗെയിം (Spiritual Game) ഇതാണ്: 'ദൈവത്തിനോടുള്ള സാമ്യതയിലും പ്രതിഛായയിലും നിങ്ങൾ സ്വന്തം ജീവാത്മാവിനെ സൃഷ്ടിക്കുക. ഓരോ നിമിഷത്തിലും ഇതാണ് ചെയ്യേണ്ടത്. ഇത് പരമബോധമാണ്. ജീവിതത്തിൽ നിങ്ങൾ സുരക്ഷിതരാണെന്ന ചിന്ത ലഭിക്കുന്നതും ഈ പ്രക്രിയയുടെ  അടിസ്ഥാനത്തിലായിരിക്കും .നിങ്ങൾക്ക് മറ്റുള്ളവരെ നിന്ദിക്കാനും തോന്നുകയില്ല. അവരെ ഇതേ പാതയിലെത്തിക്കാൻ സഹായിക്കുകയാണ് പ്രധാനം .

'നിങ്ങൾ പഠിപ്പിക്കുന്നത് നിങ്ങൾ പഠിക്കാനാഗ്രഹിക്കുന്ന കാര്യങ്ങളാണ്. പൂർണതയെക്കുറിച്ച് സംസാരിക്കാൻ പൂർണത നേടണമെന്നില്ല. നൈപുണ്യത്തെക്കുറിച്ച് സംസാരിക്കാൻ നൈപുണ്യം നേടണമെന്നില്ല'.ദൈവത്തെ വേണ്ടെന്ന് മനസ്സിലാക്കുന്ന സമയമാണ് ദൈവത്തിൻ്റെ മഹനീയമായ നിമിഷം. എല്ലാത്തിന്റെയും വൈപരീത്യം ((Antithesis) ഇതാണ്. നിങ്ങളോട് പല പുരോഹിതന്മാരും  പറഞ്ഞിട്ടുണ്ടാകും ദേഷ്യമുള്ള, അസൂയയുള്ള, നിറയെ ആവശ്യങ്ങളുള്ള ഒരു ദൈവത്തെക്കുറിച്ച്. അതൊക്കെ തെറ്റാണ് .ആരായിരിക്കണം ശരിയായ ഗുരു? കൂടുതൽ ശിഷ്യന്മാരെ സൃഷ്ടിക്കുന്നയാളല്ല; കൂടുതൽ ഗുരുക്കന്മാരെ സൃഷ്ടിക്കാൻ കഴിവുള്ള യാളാണ്. ഒരു നല്ല നേതാവ് കൂടുതൽ അനുയായികളെയല്ല സൃഷ്ടിക്കുന്നത്, നേതാക്കളെയാണ്. നല്ല രാജാവ് കൂടുതൽ പ്രജകളുടെയാളല്ല, രാജകീയതലേക്ക് കൂടുതൽ പേരെ നയിക്കുന്നവനാണ് .കൂടുതൽ അറിവുള്ളവനല്ല ഒരു നല്ല അധ്യാപകൻ ; ധാരാളം പേർക്ക് കൂടുതൽ അറിവുണ്ടാകാൻ കാരണക്കാരനായവനാണ്. ഒരു യഥാർത്ഥ ദൈവം കൂടുതൽ ഭൃത്യന്മാരുടെ ആളാകണമെന്നില്ല; കൂടുതൽ പേരെ നന്നായി സേവിക്കുന്നവനാണ് .അങ്ങനെ അവരെ ദൈവങ്ങളാക്കുന്നു (Serves the most, thereby making Gods of all others) 

അപരാധവും ഭയവുമാണ് മനുഷ്യൻ്റെ ശത്രുക്കൾ .മനുഷ്യൻ മറ്റുള്ളവരെ ഭയക്കുന്നു. അതുകൊണ്ട് അവൻ പിൻവാങ്ങുന്നു. വലിയ പ്രതീക്ഷകൾ ബന്ധങ്ങൾക്ക് പോറലേൽപ്പിക്കുന്നു. നമ്മളിലുള്ളത് മറ്റുള്ളവരിലും തേടാൻ ശ്രമിക്കരുത്. മറ്റുള്ളവരെ അവരായി കാണുകയാണ് നല്ലത്. അവർ സ്വയം കാണാനും യാഥാർത്ഥത്തിൽ എന്താണെന്ന് മനസ്സിലാക്കാനും  ശ്രമിക്കുന്നിടത്താണ് മറ്റൊരു മൂല്യമുള്ള  ബന്ധം ഉണ്ടാകുന്നത്. അതിൻ്റെ  ദുർഘടപാതകളെ തരണം ചെയ്യാൻ ഉള്ളിലെ ഏറ്റവും ഉച്ചത്തിലുള്ള ശബ്ദം ശ്രവിക്കുക. അത് എന്റെ ശബ്ദമാണ്. ഓരോന്നും ശരിയോ തെറ്റോ എന്ന് അത് പറഞ്ഞു തരും. അത് ഒരു റഡാർ പോലെയാണ്. സഞ്ചാരവഴിയെ അത് നിയന്ത്രിക്കും.

'അപരാധത്തിലൂടെ നമുക്ക് വളരാനൊക്കില്ല .നിങ്ങളുടെ ശരീരത്തിൽ നിങ്ങൾ അപരാധിയാണെങ്കിൽ അതുകൊണ്ട് ഒന്നും തന്നെ സൃഷ്ടിക്കാനാവില്ല. നിങ്ങളുടെ ആത്മാവാണ് സൃഷ്ടിക്കുന്നത് .ശരീരം ആത്മാവിൻ്റെ ഉപകരണമാണ്. ആത്മശക്തിയിലാണ്  ശരീരം ചലിക്കുന്നത്.അറിവാണ് നിങ്ങൾ തേടുന്നത്. അറിവ് അപരാധമല്ല. പ്രേമം ഭയവുമല്ല'.അറിവ് ആത്മാവിൻ്റെ സ്വയം ബോധ്യമാണ്. അവിടെ അപരാധമില്ല. നിങ്ങൾക്കത് അന്വേഷിക്കേണ്ടതുണ്ട്. എങ്കിലേ കണ്ടെത്താനാവൂ. യാദൃശ്ചികമായ കൂട്ടിമുട്ടലുകൾ പ്രപഞ്ചത്തിലില്ല .ആധുനിക സർക്കാരുകൾക്കും രാഷ്ട്രീയ പാർട്ടികൾക്കും സ്വീകരിക്കാവുന്ന ഒരു തത്ത്വം വാൽഷ് തൻ്റെ ഗ്രന്ഥത്തിൽ വിവരിക്കുന്നുണ്ട്. ദൈവത്തെ നിങ്ങളിൽ നിന്ന് വേർപെട്ട ഒരാളായി കാണാതിരിക്കുക .നിങ്ങൾക്കിടയിൽ  ഭിന്നതയില്ല .എല്ലാം അന്തരികമായി ബന്ധിപ്പിക്കപ്പെട്ടതാണ് .വേർപെട്ടതായി ഒന്നും ഈ ലോകത്തില്ല. ജീവിതത്തിൻ്റെ നൂലിഴകൾ കൊണ്ട്, നശിപ്പിക്കാനാവാത്ത വിധം എല്ലാം പരസ്പരം നെയ്ത് ചേർക്കപ്പെട്ടതാണ്. ഇതാണ് മാനവവംശത്തിന് രക്ഷപ്പെടാനുള്ള വഴി.

'ജീവിതം ഒരു ദ്വന്ദമാണ്. ദൈവത്തിൻ്റെ തത്ത്വവും ദ്വന്ദമാണ്. ഒരനുഭവത്തിൽ തന്നെ പ്രത്യക്ഷത്തിൽ പരസ്പര വിരുദ്ധമായ സത്യങ്ങൾ നിലനിൽക്കുന്നു. ഒരേ കാലത്തും ഒരേ സ്ഥലത്തും അത് നിലനിൽക്കുന്നു'. 

മരണം നിങ്ങളെ എന്താണ് ബോധ്യപ്പെടുത്തുന്നത്? എന്താണോ യഥാർത്ഥമായുള്ളത് അതാണ് ജീവിതമെന്നാണ്. ജീവിതം എന്താണ്  പഠിപ്പിക്കുന്നത് ? ഒഴിവാക്കാനാവാത്തത് എന്താണോ അത് മരണമല്ല; എന്നാൽ അത്  അസ്ഥിരതയാണ്. ഒന്നും സ്ഥിരമായിട്ടുള്ളതല്ല. എല്ലാം മാറുകയാണ് ,ഓരോ നിമിഷത്തിലും. സ്ഥിരത എന്ന ആശയം തന്നെ അസ്ഥിരതയിൽ നിലനിൽക്കുകയാണ്. അതുകൊണ്ട് സ്ഥിരതയും അസ്ഥിരമാണ്. ഇതാണ് ശാശ്വത തത്ത്വം .ഇതാണ് ധർമ്മം ,ബുദ്ധൻ .

കുപ്പിയിലടച്ച ഭൂതം 

'ഞാനും നീയും വേർപെട്ടു നിൽക്കുന്നു എന്നതാണ് ആ ദ്വന്ദം .അതേസമയം നീയും ഞാനും ഒന്നാണ്. നീയും മറ്റുള്ളവരുമായുള്ള ബന്ധത്തിലും  വ്യക്തമായ ഈ വൈരുദ്ധ്യം നിലനിൽക്കുന്നു'. പണവും വിജയവും ഉണ്ടാകണമെന്ന് ആഗ്രഹിക്കാത്തവരില്ല .എന്താണ് ദൈവം പറയുന്നത്?'പ്രപഞ്ചത്തിൽ ഇക്കാര്യത്തിൽ ഒരു തിരഞ്ഞെടുപ്പില്ല. അതിനെക്കുറിച്ച് നിങ്ങൾക്കുള്ള ശരിയായ ബോധത്തിലേക്ക് നിങ്ങളെ കൊണ്ടുവരുക മാത്രമാണ് ചെയ്യുന്നത്. നിങ്ങൾ വിജയം വേണമെന്നു ആഗ്രഹിക്കുന്നു. നിങ്ങൾ അറിയുക , സർഗാത്മകമായ സിദ്ധി എന്നു  പറയുന്നത് ഒരു കുപ്പിയിൽ അടച്ച ഭൂതമാണ്. വാക്കുകളാണ് അതിനെ നിയന്ത്രിക്കാനുള്ള ശക്തി .ഞാൻ എന്ന വാക്ക് ശക്തമാണ്. 'ഞാൻ ആകുന്നു ' എന്ന് പറയുമ്പോൾ  അത് ആജ്ഞയ്ക്കുള്ള വാക്കുകളാണ് . മനുഷ്യജീവിതത്തിൽ നമ്മൾ നമുക്ക് വേണ്ടി ഏറ്റവും പ്രധാനമായി  തിരഞ്ഞെടുക്കുന്നത് അപരെന്റെയും മികച്ച തിരഞ്ഞെടുപ്പുമായിരിക്കണം. അതുകൊണ്ട് നിങ്ങൾക്ക് മാത്രം  ഏറ്റവും നല്ലത് തിരയുന്നതിലാണ് തെറ്റുളളത്. എന്താണ് നല്ലതെന്ന് അറിയാത്തതും പിഴവാണ്. 

'ഞാൻ' എന്നതിനെ തുടർന്ന് എന്തു വാക്ക് വരുന്നുവോ അതിനനുസരിച്ച് മാറ്റമുണ്ടാകുന്നു. മറ്റൊന്നും സൃഷ്ടിക്കാനാവില്ല .വാക്കുകൾക്ക്  ശക്തിയുണ്ട്. നിങ്ങൾ വിജയവും പണവും വേണമെന്ന് ആഗ്രഹിക്കുകയാണെങ്കിൽ ചിന്തയും പ്രവൃത്തിയും വാക്കും അതിനനുസരിച്ച് നീങ്ങാൻ തുടങ്ങും .തീർച്ചയായും അത് ലഭിച്ചിരിക്കും .കോപത്തിലോ  സംഘർഷത്തിലോ ഇരുന്നുകൊണ്ട് ഇങ്ങനെ ആഗ്രഹിച്ചാൽ  ഫലമുണ്ടാവില്ല. അപ്പോൾ ചിന്തകൾക്ക് യഥാർത്ഥ്യമാകാനുള്ള കരുത്തുണ്ടാവില്ല. ഒരു വാക്ക് ഒന്നല്ല, നൂറല്ല, പതിനായിരം തവണ ആവർത്തിച്ചാൽ വലിയ ഫലങ്ങളുണ്ടാകും .ആവർത്തിക്കപ്പെടുന്നതോടെ അത് യാഥാർത്ഥ്യമാകും. അത് പുറത്തേക്ക് വരികയാണ്. യാഥാർത്ഥ്യത്തെ മാറ്റുന്നതിന് അതിനു  അനുകൂലമായ വിധം മനസ്സിനെ പരുവപ്പെടുത്തുക. ദൈവത്തിനു നന്ദി പറയുന്നതു കൊണ്ട് പ്രയോജനമുണ്ടെന്നാണ് വാൽഷിൻ്റെ  പുസ്തകത്തിൽ എഴുതിയിരിക്കുന്നത്.  അതൊരു അറിവിൽ നിന്നാണ് ഉണ്ടാകുന്നത്. ഒരു ഫലം കാംക്ഷിച്ചില്ലെങ്കിലും ഫലമുണ്ടാകുന്നു .

യേശുവിനു ആ ഗുണമുണ്ടായിരുന്നു. എല്ലാ മഹത്തായ കർമ്മങ്ങൾക്കും ശേഷം യേശു ദൈവത്തിനോട് നന്ദി പറഞ്ഞു. വികാരമാണ് നമ്മെ പലതിലേക്കും ആകർഷിക്കുന്നത്. 

മൃഗങ്ങളെക്കുറിച്ച് പൊതുവേ കരുതുന്നത് അവ താഴ്ന്ന നിലയിലുള്ള ജീവികളെന്നാണ്. എന്നാൽ അതിനു നമ്മുടെ ഭയം തിരിച്ചറിയാനാവും. പലപ്പോഴും മൃഗങ്ങൾ മനുഷ്യരേക്കാൾ സ്വഭാവദാർഢ്യമുള്ളവരും സ്ഥിരമായ  നിലയുള്ളവരുമാണ് .അതുപോലെ സസ്യങ്ങൾ അവയെ സ്നേഹിക്കുന്നവരോട് പ്രതികരിക്കാറുണ്ട്, അവയെ ശ്രദ്ധിക്കാത്തവരേക്കാൾ. ഇതൊന്നും യാദൃശ്ചികമായി സംഭവിക്കുന്നതല്ല. പ്രപഞ്ചത്തിനു യാദൃച്ഛികതയില്ല. മഹത്തായ ഒരു ഡിസൈനാണത്.

'നിങ്ങൾക്ക് ബുദ്ധിപരമായി ഏറ്റവും നല്ലത് ഏതാണെന്ന് തിരഞ്ഞെടുക്കാനാവില്ല;നിങ്ങൾ  ആരാണ് ,എന്താണ് എന്നു ബുദ്ധിപരമായി മനസ്സിലാക്കുന്നതു വരെ'.വികാരമാണ് ചലിക്കുന്ന ഊർജമായിട്ടുള്ളത്. നിങ്ങൾ ഊർജത്തെ പ്രവഹിപ്പിക്കുമ്പോൾ ഒരു ഫലമുണ്ടാക്കുന്നു. മതിയായ അളവിൽ ഊർജമുണ്ടെങ്കിൽ അത് ദ്രവ്യമുണ്ടാക്കുന്നു, ആശയങ്ങളുണ്ടാക്കുന്നു. ഊർജത്തെ വരുതിയിലാക്കി ദീർഘകാലം കൈകാര്യം ചെയ്താൽ ആവശ്യമുള്ള ചിന്താവസ്തു, പ്രമേയം, ദ്രവ്യം ലഭിക്കും. ഇത് മഹാഗുരുക്കന്മാരെല്ലാം മനസിലാക്കിയിട്ടുണ്ട്. ഇതാണ്  പ്രപഞ്ചത്തിന്റെ രസവാദവിദ്യ. ഇതാണ് എല്ലാ ജീവിതത്തിന്റെയും രഹസ്യം. ചിന്ത ശുദ്ധമായ ഊർജമാണ്. എല്ലാ ചിന്തകൾക്കും സർഗാത്മകശക്തിയുണ്ട്. നിങ്ങളുടെ ചിന്തയുടെ ശക്തി ക്ഷയിക്കുന്നില്ല. അത് നിങ്ങളെയും കടന്നു പ്രപഞ്ചത്തിലേക്ക് വ്യാപിക്കുന്നു. അത് അനശ്വരമാണ്. ഇതിനോട് പൊരുത്തപ്പെടാത്ത ഊർജമാണ് നിങ്ങൾക്ക് നേരിടാനുള്ളതെങ്കിൽ പ്രമേയത്തെ ഇല്ലാതാക്കും .സമാന ചിന്താഗതിയുള്ളവ ഒരുമിച്ചു വന്നാൽ ഫലം കൂടുതലാണ്.

a

'എന്താണ് ദൈവത്തിന് ഏറ്റവും മികച്ച തായിട്ടുള്ളത് ?ദൈവം പറഞ്ഞു: ' ദൈവത്തിന് ഏറ്റവും പ്രിയങ്കരമായുള്ളത് നിങ്ങൾ നല്ലതെന്ന് കരുതുന്നതിന് നിങ്ങൾക്ക് നല്കുന്നതാണ്. കാരണം, ഞാൻ ഞാനായിരിക്കുന്നത് പ്രകടമാക്കാനാണ് ഇഷ്ടപ്പെടുന്നത്. നിങ്ങളിലൂടെയാണ്  ഞാൻ നിലനിൽക്കുന്നത്'.സ്നേഹമാണ് ദൈവത്തിൻ്റെ പരമമായ അവസ്ഥ. ഭയമാണ് അതിനെതിരായിട്ടുള്ളത്. ആപേക്ഷിക ലോകത്തിൻ്റെ പരിധിയും പരിമിതിയും മനസ്സിലാക്കുന്നതാണ് മഹാഗുരുക്കന്മാരുടെ പ്രത്യേകത. ആപേക്ഷികമായ ലോകം ക്ഷയിക്കുകയാണ് എപ്പോഴും. അത് നിരാകരിക്കപ്പെടേണ്ടതാണ്. അതുകൊണ്ടാണ് മഹാഋഷികൾ സ്നേഹത്തെ മാത്രം തിരഞ്ഞെടുക്കുന്നത്. ഓരോ നിമിഷത്തിലും അതല്ലാതെ മറ്റൊന്നും പ്രാമുഖ്യം നേടുന്നില്ല .അവരെ കൊല്ലുമ്പോഴും ആ കൊല ചെയ്യുന്നവരെ സ്നേഹിച്ചത്  അതുകൊണ്ടാണ് .എല്ലായിടത്തും ഈ സന്ദേശം ഉൽഘോഷിക്കപ്പെട്ടു. ഇതാണ് മഹത്തായ സത്യം. കവിതകളിലും കലകളിലും ഇതാണ് നിറയുന്നത്.  സ്നേഹത്തിൻ്റെ തത്ത്വശാസ്ത്രം എവിടെയും കാണാം .എല്ലാ മനുഷ്യാനുഭവങ്ങളുടെയും ഇടനാഴികളിൽ ഈ സത്യത്തിന്റെ പ്രതിധ്വനിയാണുള്ളത് .സ്നേഹമാണ് ഉത്തരം .നിങ്ങൾ അത് ശ്രദ്ധിച്ചിട്ടില്ല.

'എൻ്റെ ആത്മാവിൻ്റെ അംശത്തെ എനിക്ക് അനുഭവിക്കാനാകില്ല, അതിനെ പൂർണ്ണമായി അനുഭവിക്കാതെ'.നിങ്ങൾ എന്റെ ശബ്ദം കേൾക്കുക. നിങ്ങൾ അടുത്ത് കേൾക്കാൻ പോകുന്ന ഗാനം, ലേഖനം, കഥ, അടുത്തൊരു സുഹൃത്തിന്റെ ഭാഷണം, തൊട്ടടുത്തുള്ള നദിയുടെ ശബ്ദം, സമുദ്രത്തിൻ്റെ ശബ്ദം, കാതുകളിൽ വന്ന് മന്ത്രിക്കുന്ന കാറ്റിൻ്റെ ശബ്ദം... ഇതെല്ലാം എന്റെ ഉപകരണങ്ങളാണ്.  ശ്രദ്ധിക്കുകയാണെങ്കിൽ ഞാൻ നിങ്ങളോട് സംസാരിക്കും .എന്നെ ക്ഷണിച്ചാൽ ഞാൻ നിങ്ങളിലേക്ക് വരും'.

സ്വന്തം സത്യങ്ങളെ വഞ്ചിക്കാതിരുന്നാൽ 

ദൈവം ഒരേയൊരു മാർഗത്തിലൂടെ മാത്രമാണ് ഇടപെടുന്നതെന്ന് കരുതുന്നത് അപക്വമാണ്. അത്  നിങ്ങളെ ദൈവത്തിൽ നിന്ന് മറച്ചു പിടിക്കും. ജീവിതകാലമത്രയും അന്വേഷിച്ചാൽ, ഈ രീതിയിൽ ദൈവത്തെ കാണാനൊക്കില്ല. അശുദ്ധിയിലും നിഗൂഢതയിലും  ദൈവത്തെ കാണാൻ കഴിയുന്നില്ലെങ്കിൽ നിങ്ങൾക്ക് കാര്യം എന്താണെന്ന് വ്യക്തമായില്ലെന്നാണ്  അർത്ഥം .

'ദൈവം പറഞ്ഞു: നിങ്ങൾ എന്നെ ഒരാളാക്കാൻ നോക്കുന്നു ,മറ്റൊന്നും ആകാതിരിക്കാൻ. ഉന്നതമായതും പതിതമായതും ഞാനാണ് .ചോദ്യവും ഉത്തരവും ഞാനാണ്. ഇരുട്ടും വെളിച്ചവും ഞാനാണ്. നന്മയും തിന്മയും ഞാനാണ്. ഞാൻ എല്ലാമാണ് .എന്നാൽ എന്നെ നീ ഉയർന്നത് മാത്രമാക്കുന്നു ,താഴ്ന്നതാക്കുന്നില്ല .നല്ലതു മാത്രമാക്കുന്നു ,തിന്മയെ  ഒഴിവാക്കുന്നു. എന്നെ പകൃതി നിഷേധിക്കുന്നതിലൂടെ നീ നിൻ്റെ  ആത്മാവിൻ്റെ പാതിയാണ് ഉപേക്ഷിക്കുന്നത്. അങ്ങനെ ചെയ്താൽ നിനക്ക് ഒരിക്കലും നീ  യഥാർത്ഥത്തിൽ എന്താണോ  അതാകാൻ സാധിക്കില്ല'.ദൈവം ദുഃഖത്തിലും ചിരിയിലുമുണ്ട്. കയ്‌പിലും മധുരത്തിലുമുണ്ട്. എല്ലാത്തിനും മറ്റൊരു ഉദ്ദേശമുണ്ട്. എല്ലാ പ്രക്രിയകളുടെയും പിന്നിൽ മറ്റൊരു ലക്ഷ്യമുണ്ട് .അതുകൊണ്ട് എല്ലാത്തിന്റെയും അടിയിൽ വെറൊരു  സാന്നിധ്യമാണുള്ളത്. ദൈവം ചൂടും തണുപ്പമാണ്. ഇടതും വലതുമാണ്. ബഹുമാനവും ബഹുമാനക്കുറവുമാണ്. ദൈവത്തിനു നന്മയോടോ തിന്മയോടോ  പ്രത്യേക സ്നേഹമില്ല.

സന്തോഷം എന്താണ് ?സന്തോഷം  ഒരു മാനസികാവസ്ഥയാണ്, മറ്റേതൊരു മാനസികാവസ്ഥയും എന്നപോലെ. അത് ഭൗതികരൂപത്തിൽ പ്രത്യുൽപ്പാദിപ്പിക്കപ്പെടുന്നു. ഏതൊരു മാനസികാവസ്ഥയും ഇങ്ങനെ പ്രത്യുൽപ്പാദിപ്പിക്കപ്പെടുന്നുണ്ട്. നന്മ,തിന്മ എന്നൊക്കെ വിളിക്കുന്നത് നിങ്ങളുടെ ആശയങ്ങൾ മാത്രമാണ്. ആ ചിന്തകളാണ്, നിങ്ങൾ ആരാണെന്നതിനു നിർണയമായിട്ടുള്ളത് .ഇത് മാറ്റാൻ ഒരു കാരണമേയുള്ളൂ: എന്തായിരിക്കുന്നുവോ അതിൽ നിങ്ങൾ സന്തോഷിക്കുന്നില്ലെങ്കിൽ അത് മാറ്റാനുള്ള കാരണമാണ്. നിങ്ങൾ എന്താണോ സൃഷ്ടിക്കുന്നത്, അതിൽ സന്തോഷമുണ്ടെങ്കിൽ അതാണ് നിങ്ങളുടെ ശരി .

'എന്ത്  തിരഞ്ഞെടുക്കുമ്പോഴും അത് മറ്റുള്ളവർക്കും കൊടുക്കുക. സന്തോഷമായിരിക്കുകയാണെങ്കിൽ മറ്റൊരാൾക്കും സന്തോഷമുണ്ടാകട്ടെ.  ജീവിതത്തിൽ കൂടുതൽ സ്നേഹം വേണമെന്ന് ആഗ്രഹിക്കുമ്പോൾ മറ്റൊരാൾക്കും അത് കിട്ടട്ടെ. ഇത് ചെയ്യുന്നത് വ്യക്തിപരമായ നേട്ടത്തിനല്ല; മറ്റൊരാൾക്കും സന്തോഷമുണ്ടാക്കാൻ വേണ്ടിയാണ്. കൊടുക്കുന്നതെല്ലാം നിങ്ങളിലേക്ക് തന്നെ തിരിച്ചുവരും'.മൂല്യങ്ങൾ നമ്മുടെ തന്നെ നിർമ്മിതിയായിരിക്കെ, ആ മൂല്യങ്ങളിൽ തുടരാൻ പറയുന്നതിന്റെ യുക്തി എന്താണ് ?നിങ്ങളുടെ മൂല്യങ്ങൾ തെറ്റാണെന്ന് ദൈവം പറഞ്ഞിട്ടില്ല. അത് ശരിയുമല്ല. അതെല്ലാം വെറും നിർണയങ്ങൾ മാത്രമാണ്. മിക്കപ്പോഴും ആ  നിർണയങ്ങൾ നിങ്ങളെടുത്തതല്ല; മറ്റൊരുടേതോ ആണ് .ചിലപ്പോൾ മാതാപിതാക്കളാകാം; മതങ്ങളാകാം; അധ്യാപകരാകാം; ചരിത്രകാരന്മാരോ , രാഷ്ട്രീയക്കാരോ ആകാം. അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ ഉണ്ടാക്കിയ നിർണയങ്ങളാണ് ചിലതെല്ലാം. മറ്റുള്ളവരുടെ അനുഭവങ്ങളിൽ നിന്നാണ് നിങ്ങൾ നിങ്ങളെത്തന്നെ സൃഷ്ടിച്ചിട്ടുള്ളത്.

നിങ്ങൾ ചെയ്ത പാപം എന്താണ്? മറ്റുള്ളവരുടെ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ നിങ്ങൾ അങ്ങനെയാകാൻ തയ്യാറായതാണ്. സ്വന്തം അനുഭവത്തിന് വേണ്ടി കാത്തുനിന്നില്ല .അപ്പുറത്തുള്ളവരുടെ  അനുഭവങ്ങൾ സ്വീകരിക്കുകയാണ് ചെയ്തത് .അനുഭവങ്ങൾക്ക്  പാടുപെടുമ്പോൾ മാത്രമാണ് ഇതിനെ മറികടക്കാവുക .

'എന്തെങ്കിലും മറ്റൊരാൾക്ക് കൊടുക്കുമ്പോൾ അത് നിങ്ങൾക്കുള്ളതാണെന്ന നല്ല ബോധം ഉണ്ടാകുന്നു. കൊടുത്തില്ലെങ്കിൽ ആ ബോധമില്ല. ഒരു പുതിയ ചിന്തയാണത്.  നിങ്ങൾക്ക് ഇതുണ്ടായിരിക്കണം; അല്ലെങ്കിൽ കൊടുക്കാനാകില്ല'.പലരും ചിന്തിക്കാൻ പറഞ്ഞ വഴിയിലൂടെ ചിന്തിച്ചതുകൊണ്ടാണ് നിങ്ങളുടെ അനുഭവം നഷ്ടപ്പെട്ടത്. ലൈംഗികതയുടെ കാര്യത്തിൽ ഇത് വ്യക്തമാണ് .ലൈംഗികാനുഭവം ഏറ്റവും അതിശയകരവും ഊർജ്ജദായകവും ഏറ്റവും അടുപ്പമുണ്ടാക്കുന്നതുമാണ്.ഈ സത്യം അറിഞ്ഞശേഷവും നിങ്ങൾ മറ്റുള്ളവരുടെ അഭിപ്രായങ്ങൾ നിങ്ങളുടേതായി സ്വീകരിക്കുന്നു. നിങ്ങൾ എങ്ങനെ ചിന്തിക്കണമെന്ന കാര്യത്തിൽ ഇക്കൂട്ടർക്കെല്ലാം ന നിക്ഷിപ്ത താല്പര്യങ്ങളുണ്ട്.'ഈ പുതിയ ചിന്ത നിങ്ങളുടെ അനുഭവമാകുകയാണ് .നിങ്ങൾ ഒരു വസ്തുവിന്റെ ഭാഗമാണെന്ന് ചിന്തിക്കുന്നതോടെ പ്രപഞ്ചത്തിലെ സൃഷ്ടിയുടെ യന്ത്രം പ്രവർത്തിക്കാൻ തുടങ്ങുന്നു. അതാണ് നിങ്ങളുടെ ഡിവൈൻ സെൽഫ് (Divine Self).

Whatever you are being you are creating .പലരുടെ അഭിപ്രായങ്ങളും നിർണയങ്ങളും ഈ അനുഭവങ്ങൾക്കെതിരാണ് .സ്വന്തം സത്യങ്ങളെ വഞ്ചിക്കാതിരുന്നാൽ ഭയം ഉണ്ടാവുകയില്ല. ദൈവത്തെക്കുറിച്ച്  അധ്യാപകർ പറഞ്ഞതന്ന പാഠങ്ങൾ ദൈവം ചീത്തയാണെന്നും  പ്രതികാരദാഹമുള്ള വ്യക്തിയാണെന്നും സൂചിപ്പിക്കുന്നുണ്ട് .അതുകൊണ്ട് ദൈവത്തെ ഭയന്നു കഴിയേണ്ടി വരുന്നു.ദൈവം ക്ഷമയും ദയയുമാണെന്ന് അറിയണമെങ്കിൽ അതിനനുസരിച്ച് ഇന്ദ്രിയങ്ങൾ സജ്ജമാക്കണം.ആന്തരികമായ ആഗ്രഹങ്ങളെ ദൈവം ശരിവയ്ക്കുകയാണ് ചെയ്യുന്നത്.

'മരണപ്പെടാവുന്ന കാര്യമാണ് ചെയ്യുന്നതെങ്കിൽ പോലും അത് അഗാധമായ ആഗ്രഹമാണെങ്കിൽ ,അതായിരിക്കും നിങ്ങൾക്ക് കിട്ടുക; മരണത്തിന്റെ ആനന്ദം'.ചെറുപ്പകാലം മുഴുവൻ ദൈവത്തിൻ്റെ  പ്രീതിക്കുവേണ്ടി ആരാധനയും അനുസരണയും പാലിക്കുന്നു. ഇതിന്റെ വൈരുദ്ധ്യമെന്താണ് ?ദൈവത്തിന് നിങ്ങളുടെ ആരാധന ആവശ്യമില്ല. ഈ പെരുമാറ്റം ചരിത്രത്തിലെ രാജാക്കന്മാർ സൃഷ്ടിച്ചതാണ്. അവരുടെ നിലനിൽപ്പിന് ഇതാവശ്യമായിരുന്നു .ഇതൊന്നും ദൈവികതയുമായി ബന്ധമുള്ള  കാര്യമല്ല .

'നിങ്ങൾ സ്വയം മുറിവേൽപ്പിച്ചെങ്കിൽ, അത് നിങ്ങളുടെ ആഗ്രഹമായിരുന്നു'.ദൈവത്തിൻ്റെ ആഗ്രഹം എന്ന് പറയുന്നത് സൃഷ്ടിയാണ് .സ്വയം അറിയാനാണ് ആ ആഗ്രഹം .ഞാൻ നിന്നെ സൃഷ്ടിക്കുന്നതിനു മുമ്പ് അതുപോലൊന്ന് ഞാൻ ആലോചിച്ചിരുന്നില്ല .ഓരോ വ്യക്തിക്കും താനാരാണെന്ന് അറിയാനുള്ള ആഗ്രഹമുണ്ട്. അതിനുള്ള ശക്തി വ്യക്തിയിലുണ്ട്. അത് സ്വയം അറിയേണ്ടതാണ്. സ്വയം തിരഞ്ഞെടുക്കുന്ന മാർഗത്തിൽ. ജീവിതം സന്തോഷത്തിലായിരിക്കുന്നതാണ് ദൈവത്തിന്റെ നിലയിനമായ പദ്ധതി. അത് ഓരോ വ്യക്തിയിലുമുണ്ട്; ആരായപ്പെടുന്നില്ലെന്നു മാത്രം .ഓരോ  നിമിഷത്തിലും നിറവാണ് പ്രതീക്ഷിക്കപ്പെടുന്നത്‌ .

ജീവിതത്തിൻ്റെ മൂന്നു തലങ്ങൾ 

'ദൈവം:എല്ലാ സംഭവങ്ങളും നിങ്ങൾ അബോധത്തിലൂടെ  സൃഷ്ടിക്കുന്നതാണ്. നിങ്ങളുടെ ജീവിതത്തിലേക്ക് വരുന്ന ഓരോ വ്യക്തിയും സ്ഥലവും സംഭവവും നിങ്ങൾ സൃഷ്ടിക്കുന്നതാണ്'.ദൈവത്തിൻ്റെ സമ്പൂർണമായ വ്യവസ്ഥയുടെ അദൃശ്യവലയ്ക്കുള്ളിലാണ് നമ്മൾ .ജീവിതത്തിന് മൂന്നു തലങ്ങളുണ്ട്. ശരീരം ,മനസ് ,ആത്മാവ് .അല്ലെങ്കിൽ ഭൗതികം, ഭൗതികേതരം അതിഭൗതികം .ഇതാണ് പരമമായ ത്രിത്വം (Holy Trinity).മനശാസ്ത്രത്തിൽ ബോധം ,ഉപബോധം ,അതീതബോധം എന്നു പറയുന്നതും ഇതുതന്നെ. ചിന്തയും വാക്കും പ്രവൃത്തിയും ഇതുപോലെ തന്നെ .ഇതിൽ നിന്നാണ് അനുഭവം ഉണ്ടാകുന്നത്. നിങ്ങളുടെ ആത്മാവ് ഉപബോധമനസ്സാണ്, ഭൂതകാലമാണ് .അതിലാണ് വികാരങ്ങളെല്ലാം .ഇതിനെക്കുറിച്ചുള്ള അറിവാണ് ഓർമ്മ .ഓർക്കുമ്പോൾ മനസ് വികസിക്കുകയാണ് .വിട്ടുപോയ ഭാഗങ്ങളെല്ലാം കൂട്ടി യോജിപ്പിക്കുമ്പോൾ നിങ്ങൾക്ക് ജ്ഞാനമുണ്ടാകും.സർഗപ്രക്രിയ  ആരംഭിക്കുന്നത് ചിന്ത, ആശയം, കൽപ്പന, ദൃശ്യാനുഭവം എന്നിവ ഏകോപിപ്പിക്കുമ്പോഴാണ്.

'എന്തെങ്കിലും സാന്ത്വനം പകരാനോ, സൃഷ്ടിക്കാനോ ,അനുഭവിക്കാനോ അല്ലാതെ യാതൊന്നും നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കുന്നില്ല.നിങ്ങൾ അതിനെല്ലാം ആഗ്രഹിച്ചിരുന്നു'.നാം കണ്ടെത്തുന്നതെല്ലാം ഒരിക്കൽ മറ്റൊരാളുടേതായിരുന്നു. നിങ്ങളുടെ ലോകത്തിൽ ശുദ്ധമായ ചിന്ത എന്ന നിലയിൽ നിലനിന്നിട്ടില്ലാത്ത വിധത്തിൽ ഒന്നുമില്ല .ചിന്തയാണ് സൃഷ്ടിയുടെ ആദ്യപടി .പിന്നീട് വരുന്നതാണ് വാക്ക്. നിങ്ങൾ പറയുന്നതെന്തും ഒരു ചിന്തയുടെ പ്രകടനമാണ്. അത് സർഗാത്മകമാകയാൽ പ്രപഞ്ചത്തിലേക്ക് പ്രവഹിപ്പിക്കുന്നത്  ഊർജമാണ്. വാക്കുകൾക്ക് ശക്തി കൂടുതലാണ് .വാക്കുകൾ ചിന്തയിൽ നിന്നുള്ള വേറൊരു ചലനമാണ്. അത് പ്രപഞ്ചത്തിൽ മാറ്റമുണ്ടാക്കുന്നു. പിന്നീട് വരുന്നതാണ് പ്രവൃത്തി.

'നിങ്ങൾ ആഗ്രഹിക്കുന്ന ദൈവികതയി ലാണ് നിങ്ങൾ എത്തിച്ചേരുക ''Whatever aspect of Divinity you wish to be -that's who you are, that can change at any given point '.തുടക്കം ദൈവമാണ് ;അവസാനം പ്രവൃത്തിയാണ്. ദൈവത്തെ അനുഭവിക്കലാണ് പ്രവൃത്തിയിലുള്ളത്. സ്വയം തോന്നുന്ന അപകർഷതകൾക്ക്  കാരണം ,നമ്മൾ ആരാണെന്ന് അറിയാത്തതുകൊണ്ടാണ് .നിങ്ങൾ  ഒന്നുംകൊണ്ട് തൃപ്തി നേടുന്നില്ലെങ്കിൽ ഇരുട്ടാണ് നിറയുക . നിങ്ങളിലുള്ള കഴിവുകളെക്കുറിച്ച് നിങ്ങൾക്ക് തന്നെ അറിയില്ല. മറ്റുള്ളവർക്ക് കിട്ടിയ സിദ്ധികളിലും നിങ്ങൾക്ക് സന്തോഷമില്ല .നിങ്ങൾ എല്ലാത്തിന്റെയും ഒടുവിൽ വേദനയാണ് ആഗ്രഹിക്കുന്നത് ;യാതനയാണ് പ്രതീക്ഷിക്കുന്നത്. ജീവിതത്തിലെ വ്യക്തികൾ ,സ്ഥലങ്ങൾ, സംഭവങ്ങൾ എല്ലാം പൂർണ്ണതയോടെ സൃഷ്ടിച്ചത് പൂർണ്ണനായ ഒരു സ്രഷ്ടാവാണ് - നിങ്ങൾ. 'ഞാൻ' നിന്നിലൂടെ പ്രവർത്തിക്കുന്നതാണ് ഇവിടെ കാണുന്നത്. ഒരാൾ അയാൾക്ക് സാധ്യമായ ഉന്നതമായ ചിന്തയുമായിണോ ജീവിക്കുന്നത്? എങ്കിൽ ജീവിക്കണം. അങ്ങനെ ചിന്തിച്ചുകൊണ്ട് എല്ലാ ദിവസവും ജീവിച്ചിരുന്നെങ്കിൽ എന്ന് ഭാവനചെയ്തു നോക്കണം. നിങ്ങൾ ഇപ്പോൾ എവിടെയാണ് ,നിങ്ങൾ ആഗ്രഹിച്ചത് എന്താണ് എന്നിവ തമ്മിലുള്ള വ്യത്യാസം നോക്കൂ. തീർച്ചയായും മാറ്റം അനിവാര്യമാണ്.  ബോധപൂർവ്വം മാറണം. നിങ്ങളുടെ മഹനീയ വീക്ഷണത്തിനു ഇണങ്ങുന്ന വിധം ചിന്തയും വാക്കും പ്രവൃത്തിയും മാറണം.

'നിങ്ങളുടെ ഉള്ളിലെ ആത്മാവ് നിങ്ങൾ യഥാർത്ഥത്തിൽ ആരാണെന്ന് വ്യക്തമാക്കാനാണ് ശ്രമിക്കുന്നത്. ഇതാണ് ജീവിതവും തേടുന്നത്'.ഇതറിയാൻ വലിയ അധ്വാനം വേണം . സ്വയം നിരീക്ഷിക്കണം ,ഓരോ നിമിഷവും. സ്വന്തം അന്തരംഗപ്രക്രിയകളിലേക്കുള്ള ഒരു ചുഴിഞ്ഞുനോട്ടമാണാവശ്യം .ഓരോ വാക്കും ചിന്തയും പ്രവൃത്തിയും എങ്ങനെ സംഭവിക്കുന്നുവെന്ന് പരിശോധിക്കണം .ഇതാണ് ആത്മീയത. ഇത് ബോധമനസ്സിലേക്കുള്ള വലിയ കുതിച്ചുചാട്ടമാണ്. ഈ പ്രവൃത്തിയിൽ വിജയിക്കുകയാണെങ്കിൽ നിങ്ങൾക്ക് മനസ്സിലാകും, ജീവിതത്തിന്റെ പകുതി നിങ്ങൾ അബോധത്തിലാണ് കഴിഞ്ഞതെന്ന് .ബോധത്തിലൂടെ കലഹിച്ചും ചലിച്ചും ഓടിയും കഴിഞ്ഞെങ്കിലും സ്വന്തം പ്രവർത്തനങ്ങളെക്കുറിച്ച് യാതൊന്നും  അറിയില്ലായിരുന്നു .പല കാര്യങ്ങളും ചെയ്തുവെങ്കിലും അതൊന്നും സ്വയം നിരീക്ഷിച്ചതിന്റെ ഫലമായി ഉണ്ടായതല്ല. പല പ്രവൃത്തികൾക്കും അതിൻ്റെ ചുമതല നിറവേറ്റാനുണ്ടായിരുന്നില്ലെന്ന് പിന്നീട് മനസ്സിലാക്കാൻ ഇതുപകരിക്കും.

'ചരിത്രങ്ങളിലെ ദൈവം എന്തായാലും യഥാർത്ഥ ദൈവമല്ല. ആത്മാവ് ഒരപകരണമാണ് .അതിലും ഞാൻ എന്നെ അനുഭവിക്കുന്നു , ആവിഷ്ക്കരിക്കുന്നു'. അബോധ ജീവിതമാണ് നമ്മുടേതെങ്കിൽ, അതിന് സത്യവുമായി എന്ത് ബന്ധമാണുള്ളത്? ഏതു ചിന്തയുമായാണോ നാം ജീവിക്കുന്നത് ,അത് അതിൻ്റെ തന്നെ രമ്യതയിലാണോ എന്ന് നോക്കുക. പ്രവൃത്തികൾ നമ്മുടെ ബോധമനസ്സിൽ നിന്ന് വരുന്നതാണോ എന്ന് ചിന്തിക്കുക .നിങ്ങളുടെ ഉന്നത വീക്ഷണവുമായി ഒത്തുപോകാത്ത ചിന്തയെ പുറന്തള്ളുകയാണ് വേണ്ടത്. ഉദാത്തമായ സങ്കല്പങ്ങളുമായി ഇണങ്ങാത്ത വസ്തുക്കളെ മനസ്സിലേക്ക് വരാതെ വിലക്കേണ്ടതാണ് .

a

ഒന്നിനെയും പരിത്യജിക്കാനാവില്ല 

'ഏതൊരു മനുഷ്യനെയും ഞാൻ സൃഷ്ടിച്ചതാണ്. നിങ്ങളെ മാത്രമല്ല  ഞാൻ തിരഞ്ഞെടുത്തിട്ടുള്ളത്'. പ്രപഞ്ചത്തെ അറിയാൻ ആദ്യമേ പഠിക്കേണ്ട പാഠം ഇതാണ്: ഒരവസ്ഥയും നല്ലതോ ചീത്തയോ അല്ല .അത് ഒരവസ്ഥ മാത്രമാണ്. അതുകൊണ്ട് മൂല്യവിചാരണ ആവശ്യമില്ല .രണ്ടാമത്തെ പ്രധാന കാര്യം ഏതൊരു അവസ്ഥയും താൽക്കാലികമാണെന്നതാണ് .ഒന്നും  സ്ഥിരമായിരിക്കുന്നില്ല. ഒന്നും  നിശ്ചലമല്ല; ഏത് രീതിയിലാണ് ഒരു കാര്യം മാറുന്നതെന്നത് നിങ്ങളെ ആശ്രയിച്ചിരിക്കുന്നു. ത്യാഗത്തെക്കുറിച്ച് ഇതാണ് പറയുന്നത് :ത്യാഗത്തിൽ  തെറ്റായ ഒരർത്ഥമുണ്ട്. നിങ്ങൾക്ക് ഒന്നിനെയും പരിത്യജിക്കാൻ കഴിയില്ല;വേറൊരു തിരഞ്ഞെടുപ്പാണ് ആവശ്യം .കാരണം, പരിത്യജിക്കുന്നത് മനസിൽ നിന്ന് മായണമെന്നില്ല. ഒരു വസ്തുവിനെ മുന്നോട്ട് നീക്കുകയാണ്, ഒഴിഞ്ഞുമാറുകയാണ് വേണ്ടത് .

'ദൈവം പറഞ്ഞു: ഞാൻ ഏതൊരു പൂവിലുമുണ്ട്. ഞാൻ എല്ലാ മഴവില്ലിലുമുണ്ട്. ആകാശത്തിലെ എല്ലാ നക്ഷത്രങ്ങളിലുമുണ്ട് .ഓരോ നക്ഷത്രത്തെയും ചുറ്റുന്ന ഏതൊരു ഗ്രഹത്തിലും ഞാനുണ്ട് .ഞാൻ കാറ്റിൻ്റെ പിറുപിറുക്കലാണ്. സൂര്യൻ്റെ  ചൂടാണ്. ഓരോ മഞ്ഞുകട്ടയുടെയും അവിശ്വസനീയമായ തനിമയും പൂർണതയും ഞാനാണ്'.എന്തിൽ നിന്നെങ്കിലും ഒഴിഞ്ഞുമാറാൻ ശ്രമിച്ചാൽ അത് പിന്നാലെ വന്നു മഥിക്കും. നിങ്ങൾ ഓരോ നിമിഷത്തിലും യാഥാർത്ഥ്യത്തെ നിരസിക്കുകയാണ്, അറിഞ്ഞുകൊണ്ടല്ലെന്ന് മാത്രം.

'എൻ്റെ ഉൺമ എല്ലാറ്റിലുമാണുള്ളത്. എല്ലാമാണത്. സകല്യതയാണ് എൻ്റെ  ആവിഷ്കാരം. സമ്പൂർണ്ണതയിലാണ്  എൻ്റെ പ്രകൃതി .ഞാനല്ലാത്തതായി യാതൊന്നുമില്ല'. സ്വർഗ്ഗം എന്ന ഒരിടമില്ല. നിങ്ങൾക്ക് അതിനെക്കുറിച്ച് ഒരു ധാരണ മാത്രമേയുള്ളൂ. സ്വർഗ്ഗത്തിനു വേണ്ടി അധ്വാനിക്കേണ്ടതില്ല .നേരത്തെ തന്നെ എത്തിച്ചേർന്ന സ്ഥലത്തേക്ക് പിന്നീട് യാത്ര വേണ്ടല്ലോ .സ്വർഗം തേടാൻ പോയാൽ ഇപ്പോൾ നിങ്ങൾ എവിടെയാണോ അത് വേണ്ടെന്ന് വെക്കേണ്ടി വരും. അത് യാത്രയുടെ എല്ലാ ലക്ഷ്യവും നശിപ്പിക്കും. പലരും ചിന്തിക്കുന്നത്, ആഗ്രഹിക്കുന്ന ഇടത്ത് എത്തണമെങ്കിൽ ഇപ്പോൾ ഇരിക്കുന്ന സ്ഥലം ഉപേക്ഷിക്കണമെന്നാണ്. എന്നാൽ പരമമായ ജ്ഞാനമെന്നു പറയുന്നത് ഒരു ധാരണയാണ് .ഒരിടത്തേക്കും പോകാനില്ല. ഒന്നും ചെയ്യാനില്ല. ഇപ്പോൾ നിങ്ങൾ ആരാണോ ആ നിലയിൽ തുടർന്നാൽ മതി; മറ്റൊന്നുമാകണ്ട .നിങ്ങൾ ഒരിടത്തേക്കുമുള്ള യാത്രയിലല്ല .

'നമ്മൾ ആരാണ്, അതാണ് ജീവിതം ആവിഷ്കരിക്കുന്നത്. ഇതൊരു കളിയാണ്. അത് അവസാനിക്കുകയില്ല '.ദൈവം നമ്മളിലൂടെ ദൈവത്തെയാണ് അനുഭവിപ്പിക്കുന്നത്. ഞാനാരാണെന്ന് അറിയാനാണ് നിന്നെ സൃഷ്ടിച്ചത്. പരമജ്ഞാനം (Enlightenment) നിങ്ങളോട് പറയുന്നു, ഇതുവരെ അനുഭവിക്കാത്തത് അറിയാൻ ശ്രമിക്കുക. ദൈവമുണ്ടെന്ന് നിങ്ങൾക്കറിയാം. എവിടെയാണെന്ന് അറിയില്ല. അതുകൊണ്ട് ആ മനോഹരമായ അനുഭവത്തിനു തയ്യാറാകുക .എന്നാൽ ആ അനുഭവം നിങ്ങളിൽ നിക്ഷിപ്തമാണ്. അതിനെക്കുറിച്ച് അറിയില്ലെന്നേയുള്ളു. 

'രണ്ടു മഞ്ഞുകട്ടകൾക്ക്  ഒരുപോലെയാകാം .എന്നാൽ സൃഷ്ടികൾക്ക് അത് സാധ്യമല്ല. നിങ്ങൾക്ക് രണ്ടു പേരോട് ഒരുപോലെ സ്നേഹം കാണിക്കാനാവില്ല. കാരണം, നിങ്ങൾ ഒരു സൃഷ്ടിയാണ്. മൗലികതയുടെ സ്രഷ്ടാവുമാണ്'.ആഗ്രഹങ്ങളെ മറികടക്കണമെന്നല്ല  പറയേണ്ടത്; ആഗ്രഹങ്ങളെ മാറ്റിയാൽ മതി.ആദ്യത്തേത് കഠിനമായ ഒരു പ്രവൃത്തിയാണ് .ആഗ്രഹങ്ങൾ ആഗ്രഹങ്ങൾ തന്നെയാണ്. മനുഷ്യനെ നിർമ്മിച്ചിരിക്കുന്നത് പരിശോധിച്ചാൽ  ആഗ്രഹങ്ങളിൽ നിന്നു രക്ഷപ്പെടുക ലളിതമല്ല. അതുകൊണ്ട് ആഗ്രഹങ്ങളെ പറിച്ചുമാറ്റുമ്പോൾ നമുക്ക് തീവ്രമായ പ്രയാസങ്ങൾ ഉണ്ടാകും .എന്നാൽ രണ്ടാമത്തെ മാർഗ്ഗത്തിൽ മനസ്സിന് സ്വസ്ഥതയും സമാധാനവുമാണുണ്ടാവുക.

മനസ്സിനെ മറ്റൊന്നിലേക്ക് നയിക്കുക, മനസ്സ് പോലും അറിയാതെ .

'നിങ്ങൾ സൃഷ്ടിക്കുന്നതെല്ലാം മൗലികമായി തീരും. ഒരു വാക്കിനോ  പ്രവൃത്തിക്കോ ചിന്തയ്ക്കോ വ്യാജമാ കാൻ കഴിയില്ല .അത് ഒറിജിനലാണ്'.ദൈവത്തെ അറിയാൻ എല്ലാ ആഗ്രഹങ്ങളും വികാരങ്ങളും മാറ്റിവയ്ക്കാൻ ആഗ്രഹിച്ചാൽ, അങ്ങനെയൊരാഗ്രഹം മാത്രമാകും. അവരുടെ കർമ്മങ്ങളിൽ ലക്ഷ്യം നഷ്ടപ്പെട്ടിരിക്കും. വെറുതെ എന്തെങ്കിലും ത്യജിച്ചാൽ ദൈവത്തെ കിട്ടില്ല. ജീവിതത്തിലെ ഓരോ നിമിഷവും സ്നേഹത്തിനും അവകാശപ്പെട്ടതാണ് .ഏറ്റവും മഹത്തായ ഒരു ചിന്തയിലൂടെ ഓരോ നിമിഷവും കടന്നു പോയിരുന്നെങ്കിൽ! .എങ്കിൽ നമുക്ക് ഇങ്ങനെ കെട്ടിക്കിടക്കേണ്ടിവരില്ലായിരുന്നു. ഭൂമിക്ക് സമാധാനം കൊടുക്കാൻ നമുക്ക് കഴിയുമോ? നമ്മളിലൂടെ കടന്നു പോകുന്നവർക്കെല്ലാം സമാധാനം കൊടുക്കാൻ? 

'രണ്ടാളുകൾ ഒരുപോലെയല്ല; രണ്ട് ചിന്തകൾ ഒരുപോലെയല്ല; രണ്ട് ബന്ധങ്ങൾ ഒരുപോലെയല്ല'.ഓരോന്നിനോടുള്ള ദിവ്യമായ ബന്ധത്തെ അറിയുക,അനുഭവിക്കുക. അതാണ് വലിയ ജ്ഞാനം . പലപ്പോഴും നമ്മൾ അത് നഷ്ടപ്പെടുത്തുകയാണ് .വിപരീത ചിന്തകളിലേക്ക് ആകർഷിക്കപ്പെടുന്ന നാം അതിൻ്റെ ഫലമായി അകലാനും വെറുക്കാനും പരിശീലിക്കുന്നു .നാം എന്തായിത്തീരാൻ ഉള്ളിൽ ആഗ്രഹിക്കുന്നുവോ അതിനു നേരെ വിപരീതമായ ആഗ്രഹമുള്ളവരായി മാറുന്നു. എല്ലാ സാഹചര്യളെയും അശ്ലേഷിക്കുക, ദൈവത്തിൻ്റെ  വാക്കുകളാണിത്. എല്ലാ തെറ്റുകളും ഏറ്റെടുക്കുക.(Own every fault) എല്ലാ സന്തോഷവും പങ്കുവെക്കുക .എല്ലാ ദുരൂഹതകളെക്കുറിച്ചും ചിന്തിക്കുക. എല്ലാവരോടൊപ്പം നടക്കുക. എല്ലാ അക്രമങ്ങളോടും ക്ഷമിക്കുക. എല്ലാ ഹൃദയങ്ങളുടെയും മുറിവുണക്കുക. എല്ലാ വ്യക്തികളുടെയും സത്യത്തെ ആദരിക്കുക. എല്ലാ മനുഷ്യരുടെയും ദൈവത്തെ വാഴ്ത്തുക. എല്ലാവരുടെയും അവകാശങ്ങളെ സംരക്ഷിക്കുക .എല്ലാവരുടെയും അന്തസ്സിനെ സംരക്ഷിക്കുക. 

ദൈവികമായ ദ്വന്ദം

'പ്രപഞ്ചത്തിലെ ഓരോ വസ്തുവും തനതുരൂപത്തിലാണ് നിൽക്കുന്നത്. അതുപോലെ വേറൊന്നിനെ കാണാൻ കഴിയില്ല'.നിങ്ങളിൽ ഒരു സത്യം ജീവിക്കുന്നുണ്ട്. അതിൻ്റെ ശബ്ദം ശ്രവിക്കുക. അതിൻ്റെയർത്ഥം ഇങ്ങനെ വ്യാഖ്യാനിക്കാം:പ്രതീക്ഷകളൊന്നുമില്ലാതെ ജീവിക്കുക -ചില പ്രത്യേക ലക്ഷ്യങ്ങൾക്കു മാത്രമായി ജീവിക്കാതിരിക്കുക. അതാണ് സ്വാതന്ത്ര്യം. അതുതന്നെയാണ് ദൈവികത .

'ഇതാണ് ദൈവികമായ ദ്വന്ദം (Divine dichotomy).എല്ലാം അതാതിൻ്റെ  നിലയിൽ അതുല്യമാണ് .അതേസമയം എല്ലാം ഒന്നാണ്'.ഓരോന്നും അതിൻ്റെ രൂപത്തിൽ വേറിട്ടതായി കാണപ്പെടുന്നു. ഒരു നക്ഷത്രം പോലെ വേറൊന്നില്ല. ഒരാളുടെ മുഖം പോലെ വേറൊന്നില്ല. ഒരാളുടെ മനസ്സ് പോലെ മറ്റൊരാളുടെ മനസ്സില്ല. ഒരാൾ എഴുതുന്നപോലെ വേറൊരാൾക്ക് എഴുതാനാവില്ല. ഓരോ ചിത്രവും വിഭിന്നമാണ് .ഒരാൾ എഴുതുന്നത് പോലും ഓരോ സമയത്തും ഭിന്നമാണ് .എല്ലാം എപ്പോഴും വെവ്വേറെയാണ്.  ഓരോ ദിനവും അതുല്യമാണ് .ഭൂതകാലത്തിലെ ഒരു ദിവസം മറ്റേത് ദിവസത്തേതു പോലെ ആയിരുന്നില്ല .ഓരോ ദിവസത്തിനും പ്രത്യേക തിരക്കഥയും ദൃശ്യസംവിധാനവും സംഗീതവും വർണ്ണവും സന്നിവേശവും പെരുമാറ്റവുമുണ്ട് .എന്നാൽ എല്ലാത്തിന്റെയും അടിസ്ഥാനം ഒന്നുതന്നെയാണ്. മനുഷ്യശരീരത്തിൽ രക്തമല്ലാതെ വേറൊന്നും ഓടുന്നില്ല. ജീവിതത്തിൻ്റെ സ്വാഭാവികതയും സ്വയം സമ്പൂർണ്ണതയും മറ്റെവിടെയുമില്ല. ഒരാളിൽ തന്നെ സ്വയം സമ്പൂർണ്ണതയുണ്ട് .

'നിങ്ങളുടെ കൈയിലെ ഓരോ വിരലും വ്യത്യസ്തമാണ്. ഓരോ കൈയിലാണ് അതുള്ളത്. നിങ്ങളുടെ വീട്ടിലെ വായു എല്ലായിടത്തുമുള്ളതു തന്നെയാണ്. എന്നാൽ ഓരോ മുറിയിലെയും വായു  ഒരുപോലെയല്ല '.എന്നാൽ ഏതെങ്കിലും ഒരു കാര്യത്തിൽ ഒന്നിനും മാറ്റമില്ലാതെ തുടരുകയാണെന്ന് കരുതുകയാണെങ്കിൽ ജീവിതത്തെ നാം അറിയുന്നില്ല എന്നാണർത്ഥം. നേരത്തെ എഴുതപ്പെട്ട ഒരു തിരക്കഥയ്ക്ക് അനുസരിച്ച് മുന്നോട്ട് പോകുമ്പോൾ റിഹേഴ്സൽ വേണമെന്നത് മോഹം മാത്രമാണ്. ജീവിതം ഒരു ഉറപ്പും ആർക്കും കൊടുക്കുന്നില്ല .കാരണം, അത് അവ്യക്തതയിലാണ് വിഹരിക്കുന്നത്.

'നിങ്ങൾ ഒരാളെ സ്നേഹിക്കുമ്പോൾ അതുപോലെയാകില്ല .മറ്റൊരാളോടുള്ള  സ്നേഹം .ചിന്തകൾ ,വാക്കുകൾ, പ്രവൃത്തികൾ ,പ്രതികരണങ്ങൾ വ്യാജമാകുന്നില്ല'.നമ്മളെല്ലാം ഒന്നുതന്നെയാണ് .പക്ഷേ, നമുക്ക് ഒരു ചുമതലയുണ്ട് .നമ്മൾ ജീവിക്കുകയാണ്. ശരീരത്തിൽ നമ്മൾ ജീവിക്കുന്നു, ബോധമനസുമായി. ആകെ സങ്കീർണമായ അനുഭവശ്രംഖലകളിൽ പകുതിയും വ്യക്തമല്ല. അവ്യക്തതകൾ വന്നു പൊതിയുമ്പോൾ അതിൽ നിന്ന് രക്ഷനേടാൻ സ്വയം അറിയണമെന്നാണ് പ്രബുദ്ധമതം . ഒരു മാറ്റത്തിനായി അലയണം. ഇപ്പോഴത്തെ ജീവിതം തെറ്റായതുകൊണ്ടല്ല; എന്തുകൊണ്ടെന്നാൽ നിങ്ങൾ ആരാണെന്നതിനു കൃത്യമായ ഒരു വസ്തുത കണ്ടെത്താൻ അതിനാവുന്നില്ല.

There is only reason to anything ;as a statement to the universe of who you are .