Followers

Saturday, June 29, 2024

മുണ്ടശ്ശേരി മലയാളസാഹിത്യത്തിനു പുതിയൊരു പരിപ്രേക്ഷ്യം നൽകി: എം.കെ.ഹരികുമാർ




നാട്ടിക(തൃശ്ശൂർ):സാഹിത്യവിമർശൻ സാഹിത്യചരിത്രത്തെ  കാലിഡോസ്കോപ്പിലെന്ന പോലെ കശക്കി പുതിയൊരു കാഴ്ചയൊരുക്ക കയാണ് ചെയ്യുന്നതെന്ന് എം.കെ.ഹരികുമാർ അഭിപ്രായപ്പെട്ടു. 

സമസ്തകേരള സാഹിത്യപരിഷത്തിൻ്റെ ആഭിമുഖ്യത്തിൽ നാട്ടികയിൽ ചേർന്ന സമ്മേളനത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം .

സാഹിത്യവിമർശനത്തിന്റെ നോട്ടം ഒരു കലയാണ് .അത് അപരിചിതമാണ് .അയാൾ ഭാവന ചെയ്യുകയാണ്. ജീവിതം, മരണം തുടങ്ങിയ വിഷയങ്ങൾ വിമർശകൻ്റെ  ഭാവനയിൽ വരികയാണ് - ഹരികുമാർ പറഞ്ഞു.

ഹരികുമാറിൻ്റെ പ്രഭാഷണത്തിൽ നിന്ന്: "കുമാരനാശാനെപോലെ ഒരു പാർശ്വവത്ക്കരിക്കപ്പെട്ട കവി ഇവിടെ ഉറയ്ക്കാൻ കാരണം ജോസഫ് മുണ്ടശ്ശേരിയാണ്. ആ നിരീക്ഷണം ചരിത്രം സൃഷ്ടിച്ചു. മുണ്ടശ്ശേരി ആശാനെ കവിത്രയത്തിനും മുകളിൽ പ്രതിഷ്ഠിച്ചു .എന്തുകൊണ്ടാണ്  ആശാൻ ഇരുപതാം നൂറ്റാണ്ടിലെ പ്രഥമഗണനീയനായ കവിയാകുന്നതെന്ന് മുണ്ടശ്ശേരി 'പ്രയാണം' എന്ന കൃതിയിൽ വിശദീകരിക്കുന്നുണ്ട്. ആശാൻ കവിതയിൽ വിപ്ലവം സൃഷ്ടിച്ചത് എങ്ങനെയാണെന്നും അദ്ദേഹം പറയുന്നു. ഈ കാലഘട്ടത്തിൽ പോലും കവിതയിലെ വിപ്ലവത്തെക്കുറിച്ച് പലർക്കും അറിയില്ല. കാവ്യബോധത്തിൽ, ഭാഷയിൽ, ശൈലിയിൽ ,സാമൂഹിക വീക്ഷണത്തിൽ വിപ്ലവം സൃഷ്ടിക്കാൻ കഴിയുമ്പോഴാണ് യാഥാർത്ഥ കവിയാകുന്നത്. അതുകൊണ്ടാണ് ആശാനെ 'വിപ്ളവത്തിൻ്റെ ശുക്രനക്ഷത്രം' എന്ന് മുണ്ടശ്ശേരി വിളിച്ചത് .മലയാളസാഹിത്യത്തിൽ മുണ്ടശേരി ഒരു പുതിയ ക്രമം സൃഷ്ടിച്ചു. ഒരു പുതിയ കാഴ്ചയാണത്.   അതുവരെയുണ്ടായിരുന്ന നിലപാടുകളെ മാറ്റി മലയാളകവിതയെ വേറൊരു രീതിയിൽ വായിക്കാൻ അത് സഹായകമായി. ഒരു പുതിയ ആസ്വാദനപ്രക്രിയ ഇവിടെയുണ്ടായി.  മുണ്ടശ്ശേരി സൃഷ്ടിച്ച ഈ പരിവർത്തന പ്രക്രിയയെ മറികടക്കാൻ ഇപ്പോഴും ഒരു വിമർശകനും കഴിഞ്ഞിട്ടില്ല. മുണ്ടശ്ശേരിയെ അംഗീകരിച്ചു കൊണ്ടാണ് സുകുമാർ അഴീക്കോട് നീങ്ങിയത്.മാരാരും ഈ നിലപാടിൽ നിന്നു മാറിയില്ല .എം.ഗോവിന്ദൻ ആശാൻ്റെ ജന്മശതാബ്ദിയോടനുബന്ധിച്ച് ഇംഗ്ലീഷിൽ തയ്യാറാക്കിയ ബൃഹത് സമാഹാരത്തിൽ ആശാനെ ലോകകവിതയുടെ ഒരു മുഖമായി അവതരിപ്പിക്കുന്നതു കാണാം .ഇതു മുണ്ടശ്ശേരി സൃഷ്ടിച്ച പുതിയ കാഴ്ചപ്പാടിന്റെ സ്വാധീനത്തിൻ്റെ ഫലമായി സംഭവിച്ചതാണ്. പരമ്പരാഗതമായ മൂല്യങ്ങളെ മാത്രം പിന്തുടർന്നുകൊണ്ട് ഒരു കലാകാരനും മുന്നോട്ടു പോകാനാവില്ല. ഷേക്സ്പിയർ ഗ്രീക്ക്, റോമൻ നാടകങ്ങളെ ,നിയമങ്ങളെ തൃണവൽഗണിച്ചു കൊണ്ടാണ് നാടകം എഴുതിയത്. അതാണ് പിന്നീട് ലോകം അംഗീകരിച്ചത്. ഗ്രീക്ക്,റോമൻ നാടകങ്ങളുടെ മൂല്യങ്ങൾ കടമെടുത്തു നാടകം എഴുതിയിരുന്നെങ്കിൽ ഷേക്സ്പിയർക്ക് ഇന്നത്തെ സ്ഥാനം കിട്ടുമായിരുന്നില്ല. ഇന്ന് ഷേക്സ്പിയറെ സഹസ്രാബ്ദത്തിൻ്റെ പ്രതിഭയായി വിലയിരുത്തപ്പെടുന്നു. നൂതനമായ ഒരു സർഗാത്മകമേഖല സൃഷ്ടിച്ചതാണ് കാരണം. എൻ്റെ 'ആത്മായനങ്ങളുടെ ഖസാക്ക് 'എന്ന കൃതി അക്കാദമിക് വിമർശകരുടെ സങ്കല്പത്തിലുള്ള ഒരു വിമർശനമല്ല .അത് കലാപരമായ ഒരു സൃഷ്ടിയാണ്. അത് പഠനമല്ല. എൻ്റെ മനസിലെ അനുഭവങ്ങൾ സറിയലിസ്റ്റിക് ഭാവനയിൽ പ്രവഹിക്കകയായിരുന്നു .വിമർശകനിൽ ഒരു കലാകാരൻ ജീവിക്കുന്നുണ്ട്. എന്നിലെ കലാപരമായ പ്രശ്നങ്ങളെ ആവിഷ്ക്കരിക്കാനാണ് അതെഴുതിയത്. ഇക്കാര്യത്തിൽ എനിക്ക് മറ്റു സർട്ടിഫിക്കറ്റുകൾ വേണ്ട. അതിൽ ഉൾക്കൊണ്ടിരിക്കുന്നത് ഒരു വിമർശകൻ്റെ കലാപരമായ സമസ്യകളും ആശയങ്ങളുമാണ്.  എൻ്റെ പ്രതിവാരപംക്തി 'അക്ഷരജാലക'ത്തിൻ്റെ ഇരുപത്തിയേഴാം വർഷമാണിത്.  ധാരാളം എഴുത്തുകാരെ ഞാൻ പരിചയപ്പെടുത്തുകയും അതുപോലെ വിമർശിക്കുകയും ചെയ്തു. എന്നാൽ അതൊന്നും വ്യക്തിപരമല്ല. ആസ്വാദനത്തിന്റെ ഭാഗമായി സംഭവിക്കുന്നതാണ്. എനിക്ക് ആസ്വദിക്കാൻ കഴിയാത്ത ഒരു കൃതിയെക്കുറിച്ചും പ്രശംസിച്ചു എഴുതേണ്ടി വന്നിട്ടില്ല. ഞാൻ കോളേജിൽ പഠിക്കുന്ന കാലഘട്ടത്തിൽ  സുകുമാർ അഴീക്കോടിൻ്റെ പ്രസംഗം കേരളകൗമുദിയിൽ അച്ചടിച്ചു വരുമായിരുന്നു. മലയാളം പഠിപ്പിക്കുന്ന അധ്യാപകർ ഈ പ്രസംഗത്തെക്കുറിച്ച് പറഞ്ഞ് ആവേശം കൊള്ളും .ഇത് ഒരു പ്രചോദനമായിരുന്നു. ഇപ്പോൾ എഴുത്തുകാർ പ്രസംഗിക്കുമ്പോൾ മറ്റു  സാഹിത്യകാരന്മാരുടെ കൃതികൾ വായിച്ചതിൻ്റെ ഒരു സൂചന പോലുമില്ല. ഇത് ദയനീയമാണ്.ഞാൻ സാഹിത്യപരിഷത്തിൻ്റെ പരിപാടിയിൽ പങ്കെടുക്കുന്നത് ഏതാണ്ട് ഒരു ദശാബ്ദത്തിനു ശേഷമാണ്. ഇവിടെ വന്നത് പരിഷത്ത് ഭാരവാഹിയായ ബാലചന്ദ്രൻ വടക്കേടത്ത് ക്ഷണിച്ചതുകൊണ്ടാണ്. അദ്ദേഹം രോഗബാധിതനായപ്പോൾ വന്നു കാണാൻ കഴിഞ്ഞില്ല .അദ്ദേഹത്തെ കാണാനാണ് വന്നത്. വടക്കേടത്ത് ദശാബ്ദങ്ങൾക്കു മുൻപ് കേരളകൗമുദിയിൽ ലേഖനങ്ങൾ എഴുതിയിരുന്നത് ഓർക്കുകയാണ് . ആ കാലഘട്ടം മുതൽ അറിയാം. സത്യസന്ധമായി അഭിപ്രായം പറയാൻ   അദ്ദേഹം എന്നും ധൈര്യം കാണിച്ചിട്ടുണ്ട് .സമകാലിക കാല്പനികത ജീർണിച്ചപ്പോൾ അദ്ദേഹം അത് തുറന്നെഴുതി. തൻ്റെ ചിന്തകൾ എവിടെയും അദ്ദേഹം ഒളിച്ചു വച്ചിട്ടില്ല. ഇടപ്പള്ളിയെക്കുറിച്ചും ചങ്ങമ്പുഴയെക്കുറിച്ചും വടക്കേടത്ത് വ്യക്തമായി, പുതിയ അന്വേഷണബുദ്ധിയോടെ എഴുതിയിട്ടുണ്ട് .നമ്മുടെ കാലഘട്ടത്തിൽ സ്വാതന്ത്ര്യത്തിൻ്റെ മഹത്വം മനസിലാക്കിയ ,വിമർശനത്തിൻ്റെ മൂല്യം ഉൾക്കൊണ്ട അപൂർവ്വ വിമർശകനാണ് ബാലചന്ദ്രൻ വടക്കേടത്ത്. "

No comments: