Followers

Thursday, May 16, 2024

എന്റെ മാനിഫെസ്റ്റോ:സ്വയം നിരാസത്തിലൂന്നിയ കലാപം /ഡോ .യാക്കോബ് മാർ ഐറേനി

 

ഡോ .യാക്കോബ് മാർ ഐറേനി

 

 ശ്രീ. എം.കെ.ഹരികുമാറിന്റെ 'എന്റെ മാനിഫെസ്റ്റോ' വായിച്ചു  തുടങ്ങിയപ്പോൾ ഇത്‌ ഏതോ ദുരൂഹതയുടെ ഗുഹാമുഖമാണെന്ന്‌ തോന്നിപ്പോയി. വായന പുരോഗമിച്ചു വന്നപ്പോഴാണ്‌ ദുരൂഹത എന്നു നിരൂപിച്ചതിന്റെ അകംപൊരുൾ അത്ര നിസ്സാരമല്ലെന്ന്‌ ഒരു വെളിപാടുപോലെ ബോധോദയമുണ്ടായത്‌. വായിച്ചുതീരാറായപ്പോഴേക്കും ആശ്ചര്യം കൗതുകമായി  മാറിക്കഴിഞ്ഞിരുന്നു! സ്വയം നിരാസത്തിലൂന്നിയ മറ്റൊരദ്വൈതവിചാരമുണർത്തിവിടുന്ന ഒരു "കലാപ"മാണിതിന്റെ ഉള്ളടക്കം.

 "വസ്തുവിനെ അതിൽ നിന്നു മോചിപ്പിക്കുന്ന "സാഹസത്തെയാണ്‌ 'കലാപ'മെന്ന്‌ ഇവിടെ വിവക്ഷിക്കുന്നത്‌. എവിടെയായിരുന്നാലും അസ്വസ്ഥതയുളവാക്കുന്നതാണ്‌ കലാപം. അസ്വസ്ഥതയില്ലാതെ സ്വസ്ഥതയും സ്വസ്ഥതയുടെ രുചിയുമില്ലല്ലോ.

ഈ വിചാരവിശേഷത്തെ 'നവാദ്വൈതം' എന്ന്‌ ഹരികുമാർ വ്യവഹരിക്കുന്നു. മൗലികമായ അദ്വൈതചിന്തക്ക്‌ ഒരുതരം 'നിരാസം' നൽകി, പുനർജനി നൽകാനുള്ള തീവ്രശ്രമമാണിതിൽ. ഈ ശ്രമം പുതുമയാണ്‌. ഗരിമയുള്ളതുമാണ്‌. ഭാഷാപരമായും, ആശയപരമായും ആവനാഴിയിൽ സംഭരിച്ചിരിക്കുന്ന സമസ്തായുധങ്ങളും ഗ്രന്ഥകാരൻ ഈ 'കലാപ'ത്തിൽ എടുത്തുപ്രയോഗിച്ചിട്ടുണ്ട്‌. അവതരണരീതിയും, അതിൽ നമ്മെ വിശ്വസിപ്പിക്കാൻ പോരുന്നതാണ്‌. പ്രസ്തുത 'കലാപ'സാഹസം അഭിനന്ദനാർഹമെന്നതിൽ അശേഷം തർക്കമില്ല.

'സ്വയം നിരാസം' ഗ്രന്ഥകാരന്‌ ഒരു തപസ്യപോലെയാണ്‌. സംസ്കൃതമനസ്സുകൾക്ക്‌ എത്രയും ഹൃദ്യമായ ഈ വിചാരധാരയിൽ നിന്ന്‌ ഇടത്തോട്ടോ വലത്തോട്ടോ തിരിയാതെ അദ്ദേഹം പദമുറപ്പിച്ചു തന്നെ നിലകൊള്ളുന്നു. ആ നിൽപിലുമുണ്ടൊരു 'നിരാസം'. ചിന്തയുടെ നവംനവങ്ങളായ ദീപ്തമേഖലകളിലേക്ക്‌ അനുവാചകരെ അതു 'പരിഭാഷപ്പെടുത്തു'ന്നുമുണ്ട്‌. സ്വയംനിരാസത്തിലൂന്നിയ 'നവാദ്വൈതം' കേവലം അചലമായ ഒരു വിചാരമല്ല, മറിച്ച്‌ നവവിപ്ലവഛായയുള്ള ഒരു ചിന്താധാരയാണ്‌. അത്‌ ശബ്ദത്തെയും, വെളിച്ചത്തെയും ഗതിവേഗത്തെയുമെല്ലാം ഉൾക്കൊള്ളുകയും, നിർമമതയോടെ അവയെ നിരസിച്ച്‌ അതിർലംഘിക്കുകയും, അനുസ്യൂത നവസൃഷ്ടിയെന്ന നഭസ്സിലെത്തിക്കുകയും ചെയ്യുന്ന ചാലക ശക്തിയായി കാണപ്പെടുകയും ചെയ്യുന്നു. തുടർന്നങ്ങോട്ട്‌ അവിരാമമായ യാത്രതന്നെ. പരിചിതമായ സംസ്കൃതിയെ പൂർണ്ണമായി പുനർനിർമ്മിച്ച്‌, ഒരു പുത്തൻ സുതാര്യതയിലേക്ക്‌ ആനയിക്കണമെന്ന ഗ്രന്ഥകാരന്റെ ഇതിവൃത്തത്തിന്റെ ധ്വനിയും പ്രതിധ്വനിയും ഈ ഗ്രന്ഥത്തിലുടനീളം മുഴങ്ങുന്ന ഭാവമാണ്‌. (overwhelming concern)നിലവിലുള്ള ഘടനകളെയും വിചാരവിധികളെയും വിമർശനപരമായി നേരിടാതെ ഇത്തരമൊരു ഉദ്യമം അസാദ്ധ്യമാകയാൽ , ഇന്നത്തെ സാമാന്യ ചിന്താവിശേഷങ്ങളെ ഒരുതരം പരസ്യവിചാരണയ്ക്കു വിധേയമാക്കുന്നുണ്ട്‌:-
"സമയമെടുത്തു ചിന്തിക്കുന്നത്‌ അസാന്മാർഗ്ഗികവും പരിഹാസ്യവുമായിത്തീരുന്നു." (ഭാഷ മരിച്ചു).


ഗ്രന്ധവിചാരം സമാരംഭിച്ചിരിക്കുന്നത്‌ 'മൗലികവാദ'ത്തിന്‌ ഒരു പുതിയ നിർവചനവ്യാപ്തി നൽകിക്കൊണ്ടാണ്‌. "സ്വയം നിരസിക്കാനുള്ള തരത്തിൽ തത്വബോധത്തെ വികസിപ്പിച്ചില്ലെങ്കിൽ ഏതു ആശയവും മൗലികവാദമായിത്തീരും." (സ്വയം നിരാസം)
പലതരം മൗലികവാദങ്ങൾ അവയുടെ അർത്ഥനൈർമല്യം കൈവെടിഞ്ഞ്‌ ഹിംസാത്മകതയ്ക്ക്‌ കുഴലൂത്തു നടത്തുന്ന ആധുനിക കാലത്ത്‌ ഈ നിർവചനം തീർച്ചയായും ശ്രദ്ധിക്കപ്പെടേണ്ടതു തന്നെ. സമസ്ത മൗലികവാദ സമീപനങ്ങളുടെയും പുനർനിർമ്മിതിയുടെ കൺവേയർ ബൽറ്റാണിവിടെ തത്വശാസ്ത്രം. യാഥാസ്ഥിതിക കൺവേയർ ബൽറ്റിൽ സഞ്ചരിക്കുന്ന വസ്തുക്കൾക്ക്‌ മാറ്റമുണ്ടാകുന്നില്ല, സ്ഥാനചലനം മാത്രം. ഇവിടെയാകട്ടെ ചലനത്തോടൊപ്പം 'ആന്തരിക സ്വയം നിരാസ'മെന്ന പ്രക്രിയയും തുടരെ അരങ്ങേറുന്നതായി കാണാം. ആത്മാർത്ഥമായി സ്നേഹിക്കുന്നതിനുപോലും സ്വത്വനിരാസം അനിവാര്യമാണെന്ന്‌ ഈ പ്രമാണം വെളിപ്പെടുത്തുന്നു.

ഇക്കാലത്ത്‌ 'സ്വത്വബോധ'മെന്ന ആശയം പ്രത്യയശാസ്ത്ര വീക്ഷണങ്ങളിൽ തർക്കവിഷയമായിട്ടുണ്ട്‌. രാഷ്ട്രീയ പശ്ചാത്തലത്തിലുള്ള സ്വത്വനിഷേധം, മറ്റൊരു സ്വത്വനിർണ്ണയത്തിലേക്കുള്ള ആഹ്വാനമായി അസ്തമിക്കുന്നു. ഹരികുമാറിന്റെ വീക്ഷണത്തിൽ സ്വയംനിരാസം ചലനാത്മകമായ മറ്റനേകം ലോകങ്ങളിലേക്കുള്ള നിരന്തരപരിണാമത്തിനു ഹേതുവാണ്‌. അങ്ങനെ വരുമ്പോൾ സ്വയം നിരാസം തന്നെ യഥാർത്ഥ 'സ്വത്വബോധ' മാണെന്നു വരുന്നു. സ്വയം നിരാസത്തിലൂടെ 'ശൂന്യതാ നിർമ്മാണ'മല്ല ലക്ഷ്യം. നവനിർമ്മാണത്തിനാണിവിടെ ഊന്നൽ.
ഹരികുമാറിന്റെ ഹരിത ദർശനങ്ങളിൽ വിശ്വചിന്താധാരകളിലെ പ്രചുര ദർശനങ്ങളുടെ സമാന്തരരേഖകളും ഒളിയും കാണാം.

'പുനർജനി' എന്നത്‌ കേവലം ഒരു യുക്തിചിന്ത എന്നതിലപ്പുറം, യാഥാർത്ഥ്യത്തെ കവിയുന്ന യാഥാർത്ഥ്യമായി പല മതചിന്തകളിലും തെളിയുന്നുണ്ട്‌. വീണ്ടും ജനിക്കാതെ സ്വർഗ്ഗപ്രാപ്തിയില്ല എന്ന്‌ യേശക്രിസ്തു അരുൾ ചെയ്തു. അത്‌ ഒരവസ്ഥയും, അനുഭവവും മാനസിക സ്ഥിതിയും സംസ്കാരവും എല്ലാമായിട്ടാണ്‌ വ്യാഖ്യാനിക്കപ്പെടുന്നത്‌.
Pseudo Dionysius എന്ന വിഖ്യാതനായ സിറിയൻ ദർശകൻ 'നേതി'യുടെ മറ്റൊരു പ്രോക്താവാണ്‌. അദ്ദേഹത്തിന്റെ വേദവൈജ്ഞാനിക സങ്കൽപങ്ങളിൽ നിരാസങ്ങളുടെ ഒരു ഘോഷയാത്രയാണ്‌. ഉണ്മയെ തേടുന്നതിൽ നിരാസം ഒരു പ്രധാന ആയുധമായി അദ്ദേഹം പ്രയോഗിക്കുന്നു. കുറിവാക്യങ്ങൾ നിറഞ്ഞ അദ്ദേഹത്തിന്റെ രചനകളിലെ ചില ഭാഗങ്ങൾക്കരികെ, ഹരികുമാറിന്റെ സദൃശ്യവാക്യങ്ങൾപോലുള്ള ചില പരാമർശനങ്ങൾ പ്രതിഷ്ഠിക്കാവുന്നതാണ്‌. ഈ സാമ്യം ബോധപൂർവ്വം ചമച്ചതാണെന്നു കരുതാൻ ന്യായമില്ല.





John Donne യുടെയും കുഞ്ഞുണ്ണിമാഷിന്റെയും അളന്നുകുറിച്ചെടുത്തതുപോലെ ഉതിരുന്ന കുറിവാക്യങ്ങൾ പലതും ഇവിടെ സംഗതവും സാമ്യമുള്ളവയുമായി കാണപ്പെടുന്നു.
"Death thou shalt die[Donne:'holy sonnets']
വീടുവീടായ്‌ വരുമ്പോഴേ
നാടു നാടായ്‌ നടക്കൂ (കുഞ്ഞുണ്ണി)
ഇന്ദ്രിയാതീത തലങ്ങളിലേക്കുള്ള ഒരു ക്ഷണം ഇതിൽ മിന്നിമായുന്നുണ്ട്‌. മേൽപ്പറഞ്ഞ ഗണത്തിൽ വരുന്ന കുറിവാക്യങ്ങളുടെ ശൈലി ഹരികുമാറിന്റെ രചനയിലും കാണുന്നത്‌ അത്ഭുതാവഹമാണ്‌.
വഴിയാണ്‌ യാത്ര, യാത്രയാണു വഴി'
വഴി നമുക്കൊരു ലക്ഷ്യമല്ല, വഴിക്കു സ്ഥായീഭാവമില്ല'
വേഗമില്ലെങ്കിൽ യാത്രയില്ല. - (ഹരികുമാർ, 'വഴികൾ')

യേശുക്രിസ്തു ഇങ്ങനെ മൊഴിഞ്ഞു: 'എന്റെ ശിഷ്യനാകാൻ ഇച്ഛിക്കുന്നവൻ തന്നത്താൻ നിഷേധിച്ച്‌, ദിനംതോറും തന്റെ കുരിശുമെടുത്തു കൊണ്ട്‌ എന്റെ പിന്നാലെ വരണം' ഇവിടെ ശിഷ്യത്വം മൊട്ടിടുന്നത്‌ സ്വയംനിരാസത്തിലാണ്‌. സമസ്ത ഭൗതിക അവകാശവാദങ്ങൾക്കും ഇവിടെ വിരാമമാകുന്നു. മാനദണ്ഡങ്ങളും മാഞ്ഞുപോകുന്നു. സ്വയം നിഷേധിക്കുമ്പോൾ അതു മറ്റൊന്നിലേക്ക്‌ അഥവാ മറ്റുപലതിലേക്കു ലയിക്കുകയാണ്‌. ആ യാത്ര അവസാനിക്കുന്നുമില്ല. നിലവിലുള്ളതും അറിയുന്നതുമായ എല്ലാ ആത്മീക-സാമൂഹ്യ സങ്കൽപങ്ങളുടെ നിരാസം തന്നെയാണ്‌ ഇവിടെ പ്രമേയം. കുരിശുമെടുത്തുകൊണ്ട്‌ എന്നു പറഞ്ഞിരിക്കുന്നതിൽ, ഇത്‌ ഒരുതരം മരണവും പുനർജനിയുമാണെന്നു വ്യക്തമാകുന്നു. സാമാന്യമായി, മരണത്തിലൂടെയാണ്‌ പുനരുത്ഥാനത്തിലേക്കുള്ള വഴി. മരണരഹിതമായ രൂപാന്തരം മറ്റൊരു സാധ്യതയാണെന്ന്‌ സെയിന്റ്‌ പോൾ പറയുന്നുണ്ട്‌.

സ്വയം നിരാസത്തിന്റെ നാനാർത്ഥങ്ങളും വൈവിദ്ധ്യങ്ങളും യേശുക്രിസ്തുവിന്റെ 'പർവ്വത പ്രഭാഷണ' ത്തിൽ നിറയെക്കാണുന്നുണ്ട്‌.
"ദുഃഖിക്കുന്നവൻ ഭാഗ്യവാന്മാർ'
'നീതി നിമിത്തമായി പീഡനമേൽക്കുന്നവർ ഭാഗ്യമുള്ളവർ'
'ജനങ്ങൾ നിങ്ങളെ നിന്ദിക്കുകയും, സകല ദുർഭാഷണങ്ങളും നിങ്ങൾക്കെതിരെ വ്യാജമായി പറയുകയും ചെയ്യുമ്പോൾ നിങ്ങൾ ഭാഗ്യമുള്ളവർ."
'അടയാളങ്ങളും അത്ഭുതങ്ങളും' കാണാനാഗ്രിച്ച യഹൂദനേതാക്കന്മാരോട്‌ യേശുപറഞ്ഞു: 'ഈ മന്ദിരം പൊളിക്കുവിൻ, മൂന്നുദിവസം കൊണ്ട്‌ ഞാനതിനെ വീണ്ടും പണിയും' 46 നീണ്ട വർഷങ്ങൾകൊണ്ട്‌ പടുത്തുയർത്തിയ യരുശലേം ദേവാലയത്തെക്കുറിച്ചാണ്‌ അദ്ദേഹം പറഞ്ഞത്‌ എന്ന്‌ അവർ ധരിച്ചുപോയി! അദ്ദേഹമാകട്ടെ, തന്റെ ശരീരമെന്ന മന്ദിരത്തെപ്പറ്റിയാണ്‌ പറഞ്ഞത്‌. തന്റെ മരണം, പുനരുത്ഥാനം ഇവയെ സ്പർശിക്കുന്നതായിരുന്നു വിചിത്രമായ ഈ പ്രസ്താവന. 'നിരാസ'മെന്ന അടിസ്ഥാന ചിന്ത ഇവിടെ പല മാനങ്ങൾ തേടുന്നു.

നിസ്സായിലെ വിശുദ്ധ ഗ്രിഗോറിയോസിന്റെ (നാലാം നൂറ്റാണ്ട്‌] വേദഭാഷ്യപ്രധാനമായ ഗ്രന്ഥമാണ്‌, 'മോശയുടെ ജീവചരിത്രം'. വെളിച്ചത്തിന്റെ പ്രഭവസ്ഥാനം തേടി മലകയറുന്ന മോശ ഒന്നൊന്നായി 'പടികൾ കയറുന്നു'. ഒരു പടികയറുമ്പോൾ മറ്റൊന്നു മുമ്പിൽ തെളിയുന്നു. അങ്ങനെ വീണ്ടും വീണ്ടും .ഈ പുസ്തകത്തിലെ അനിതര സാധാരണമായ ഒരു അവതരണമാണീ ഭാഗം. മനുഷ്യജീവിതത്തിൽ, ആത്മീയവളർച്ചയ്ക്കും പുരോഗതിയ്ക്കും സ്ഥായീഭാവമല്ല,നിരന്തര പരിണാമത്തിലൂടെയുള്ള അവിരാമായ പുരോഗതി എന്ന ആരോഹണമാണത്‌ എന്നാണ്‌ ഗ്രിഗോറിയോസിന്റെ വാദം. 

'അവസാനിക്കാത്ത വളർച്ച' എന്ന്‌ അദ്ദേഹം ഈ യാത്രയെ വിളിക്കുന്നു. ആയിത്തീരൽ (becoming])എന്ന തുടർപ്രക്രിയ ഒരിക്കലും പൂർണ്ണമായും ആയിത്തീരുന്നില്ല (being). അവിരാമമായ ഈ വളർച്ചയ്ക്ക്‌ ഊർജ്ജവും സൗന്ദര്യവുമുണ്ട്‌. അത്തരം ജീവിതം ഒരു വെല്ലുവിളിയായിത്തുടരുന്നു. ആയിത്തീർന്നാൽ പിന്നെ വളരാനൊന്നുമില്ലല്ലോ. ഈ പശ്ചാത്തലത്തിൽ ഹരികുമാറിന്റെ 'സ്വയം പ്രതിഷ്ഠിക്കാനൊന്നുമില്ല' എന്ന ലേഖനത്തിലെ ചില വരികൾ നവോന്മേഷത്തോടെ എഴുന്നു നിൽക്കുന്നതുകാണാം.
"എല്ലാവരും ദൈവമാകുമ്പോൾ, പിന്നെ പ്രാർത്ഥനയോ, ക്ഷേത്രമോ ഒന്നും വേണമെന്നില്ല. ഇതു മനുഷ്യനെയെന്നല്ല, എല്ലാറ്റിനെയും അഹങ്കാരിയാക്കും.... ദൈവമായിത്തീരാൻ കഴിഞ്ഞാൽപ്പിന്നെ ജീവിതമെന്തിന്‌?"
മൗലികമായ അദ്വൈത തത്ത്വത്തെ വിശകലനം ചെയ്തുകൊണ്ടാണ്‌ ഈ പ്രസ്താവന. പ്രത്യക്ഷത്തിൽ നിർവ്വാണം നേടി ലയിക്കുക എന്നതിൽ നിന്നും ഭിന്നമാണീ ദർശനം. ഇവിടെ വളർച്ചയും വികാസവുമെന്ന ആരോഹണം ഒരു തുടർക്കഥയാണ്‌. എപ്പോഴും തൽസ്ഥിതിയെ നിരസിക്കുന്നതാണ്‌ അതിന്റെ നൈസർഗ്ഗിക ശൈലി. നിരാസത്തിലൂടെയുള്ള നവനിർമ്മിതിയെ ഹരികുമാർ ഇങ്ങനെ വ്യാഖ്യാനിക്കുന്നു.
"ഓരോ വസ്തുവിന്റെയും ഉള്ളിലുള്ള മൗലികവാദത്തെയും
ഗതകാല ആഭിമുഖ്യത്തെയും നിശ്ചലാവസ്ഥയെയും മാറ്റി, പ്രപഞ്ചികമായ ലോകാവസ്ഥയ്ക്ക്‌ പ്രധാനമായ ഉണ്മകളിലേക്ക്‌ പരിവർത്തനം ചെയ്യുന്നതിനാണ്‌ ഈ പുനർനിർമ്മാണം."

പ്രപഞ്ച ഉണ്മകൾ, നിശ്ചലാവസ്ഥയ്ക്കും ചലനാത്മകതയ്ക്കും അതീതമാണെന്നാണ്‌ സൂചന. ഹരികുമാറിന്റെ വീക്ഷണത്തിൽ, സ്വയം നിരാസത്തിലൂടെയുള്ള തുടർപരിണാമം, ഭ്രാന്തമായ അവ്യവസ്ഥിതിയിലേക്കു നീന്തിക്കയറുന്നതല്ല. അതു സൃഷ്ടിപരവും, സംസ്കരിച്ചെടുക്കലുമാണ്‌. സാഹിത്യത്തിനും മതത്തിനും ശാസ്ത്രത്തിനുമെല്ലാം ഇതു ബാധകമാണെന്നത്‌ ഗ്രന്ഥകാരന്റെ ശക്തമായ വീക്ഷണമാണ്‌. പരന്നവായന ആത്മീയപരിവർത്തനത്തിലേക്കു നയിച്ചേക്കാം. എന്നാൽ 'നിരാസ'രാഹിത്യരംഗത്ത്‌ 'ഭാഷ മരിക്കുന്നു' എന്നു ഗ്രന്ഥകാരൻ സമർത്ഥിക്കാൻ ശ്രമിക്കുന്നു.
"പ്രത്യേകിച്ച്‌ ഒന്നും വിനിമയം ചെയ്യാനില്ലാത്ത വാക്കുകൾ നടത്തുന്ന മാംസപ്രദർശനം ഭാഷയുടെ മരണത്തിനു നിമിത്തമാണ്‌." (ഭാഷ മരിച്ചു)

ഗ്രന്ഥകാരന്റെ മനനം ഇവ്വിധം ഗതിവേഗമാർജിക്കുമ്പോൾ, ആത്മീകതയ്ക്കും ഒരു നവമാനം കൽപിച്ചിട്ടുണ്ട്‌. ദൈവത്തെ ചുറ്റിപ്പറ്റിയുള്ള ചിന്തയല്ല, "സകലത്തിനെയും സ്വാംശീകരിച്ചുകൊണ്ടുള്ള ആത്മീകതയാണ്‌ സാഹിത്യത്തിന്റേത്‌." എന്നാണ്‌ അദ്ദേഹത്തിന്റെ മതം. വാസ്തവത്തിൽ കാമ്പുള്ള മതവിശ്വാസങ്ങളെ സ്വാധീനിച്ചിട്ടുള്ള ചിന്തതന്നെയാണിത്‌. പൗരസ്ത്യ ക്രൈസ്തവ വേദശാസ്ത്രദർശനത്തിൽ സകല സൃഷ്ടിയെയും ഉൾക്കൊള്ളാത്ത ആത്മീകതയുമില്ല, ആരാധനയുമില്ല. സാഹിത്യഗന്ധിയായ ഈ ആത്മീകതയെ, ഹരികുമാർ 'ബദൽ ആത്മീകത' എന്നു വിളിക്കുന്നുവെങ്കിലും സനാതനവും മൗലികവുമായ ആത്മീകതയുടെ രൂപം തന്നെയാണിത്‌.

a


 

'ചലനവും പുരോഗതി'യും ഗ്രന്ഥകാരന്‌ ഒരു obsession പോലെയാണ്‌. അത്‌ സ്വാഗതാർഹവുമാണ്‌. ചിന്തയ്ക്കു കുളിർമയരുളുന്ന ഈ ദർശനം ഈ ഗ്രന്ഥത്തിലെ പ്രതിപാദനങ്ങളിലുടനീളം ദൃശ്യമാണ്‌. ഇതാ 'വഴികൾ' എന്ന ലേഖനത്തിൽ നിന്ന്‌:-
"പ്രകാശത്തെക്കാൾ എത്രയോ ഇരട്ടി വേഗത്തിൽ നാം മനസ്സുകൊണ്ടു സഞ്ചരിക്കുന്നു."
" ആകാശത്തിലൂടെ നക്ഷത്രങ്ങൾ അതിവേഗത്തിൽ ഓടിക്കളിക്കുന്നു."
"നക്ഷത്രയാത്ര സർവ്വലോകങ്ങളെയും കടന്നുപോകുന്നു."
"നിശ്ചിത പഥമില്ലാത്തതുകൊണ്ട്‌, നമ്മുടെ യാത്രകൾക്കു വേഗം കൂടും." (നക്ഷത്രങ്ങളുടെ വൈവിധ്യമാർന്ന സഞ്ചാരപഥങ്ങളെ ഭാരതത്തിലെ പുരാതന വാനഗവേഷകർ നിർണ്ണയിച്ചിട്ടുണ്ട്‌!) അനന്തമായ സഞ്ചാര-പുരോഗതിയുടെ ഗതി ഗ്രന്ഥകാരൻ ഇങ്ങനെ സംഗ്രഹിച്ചിരിക്കുന്നു.
"വീണ്ടും എവിടേയ്ക്കോ പൊയ്ക്കൊണ്ടിരിക്കും." (വഴികൾ)
ഇത്രയുമെല്ലാം വിശദമായും സധൈര്യവും എഴുതിയെങ്കിലും ഗ്രന്ഥകാരൻ ഒരു ജാമ്യാപേക്ഷപോലെ കുറിച്ചിട്ടു:
നവാദ്വൈതം സാഹിത്യചിന്തയിലാണ്‌ മുഖ്യമായും പ്രയോഗിക്കുന്നത്‌." (ഉത്തരങ്ങൾക്കു വേണ്ടി) എത്ര സംഗതമായ ഒരു തിരിച്ചറിവാണിത്‌! സ്വയംനിരാസത്തിന്റെ (നവാദ്വൈതമെന്നു ഭാഷ്യം) പ്രായോഗികത, അദ്ദേഹം കണ്ടെത്തി നിർവചിക്കുകയും അതിൽ മനുഷ്യന്റെ ഭാഗധേയം നിർണ്ണയിക്കുകയും ചെയ്തിരിക്കുന്നു.

"വസ്തുക്കളെ അവയുടെ പരിസരത്തുനിന്നുയർത്തി കൂടുതൽ വലിയ ലോകവുമായി സംവാദത്തിലേർപ്പെടുത്തേണ്ട ജോലിയാണ്‌ മനുഷ്യന്റേത്‌" (സ്വയം പ്രതിഷ്ഠിക്കാനൊന്നുമില്ല)
അപ്പോൾ പരിണാമവിധേയമായ മനസ്സാണ്‌ നവാദ്വൈതചിന്തയുടെ പ്രാണൻ എന്നു സിദ്ധിക്കുന്നു.

മേൽപ്പറഞ്ഞ വിവരണങ്ങളുടെ ആകെത്തുകയാണ്‌ 'നവാദ്വൈതം'. ആത്മാവും പരമാത്മാവും തമ്മിൽ, ദൃശ്യവും അദൃശ്യവും തമ്മിൽ, ഭൗമവും അഭൗമവും തമ്മിൽ പിളർപ്പും ഭേദവുമില്ലെന്ന്‌ അദ്വൈതം വിധിക്കുന്നു. സ്വയം നിരാസമെന്ന പ്രക്രിയയിലൂടെ, പുറംലോകത്തെ വിശദാംശങ്ങളുമായി താദാത്മ്യമാകുമെന്ന്‌ 'നവാദ്വൈതം' പറയുന്നു. അങ്ങനെ നവാദ്വൈതത്തിലുമുണ്ട്‌ ഒരദ്വൈതം. 'മനുഷ്യൻ പ്രവൃത്തിയിലൂടെ മറ്റൊന്നായി മാറുമ്പോൾ, വലിയലോകത്തേക്കു കൂടിക്കലരുമ്പോൾ രണ്ടും തമ്മിൽ ഭേദമില്ലാതെ വരും. (സ്വയം പ്രതിഷ്ഠിക്കാനൊന്നുമില്ല) ഈ ഭേദരാഹിത്യം നവാദ്വൈതത്തിന്റെ കാതലാണ്‌. സ്വയംനിഷേധിക്കുന്നതിലൂടെ പുറംലോകവുമായി ഭേദമില്ലാതെ വരുന്നു.

'നവാദ്വൈത'മെന്ന തനതായ സങ്കൽപത്തിന്‌ ഹരികുമാർ ഈ 'മാനിഫെസ്റ്റോ'യിലൂടെ ഒരു പുതുഭാഷ്യം ചമച്ചിരിക്കുന്നു. അക്കൂട്ടത്തിൽ ഒ.വി.വിജയന്റെ 'ഖസാക്കിന്റെ ഇതിഹാസ'ത്തിന്‌ പ്രൗഢവും മനഃശാസ്ത്രപരവുമായ ഒരു വിമർശന വിചാരവും അവതരിപ്പിച്ചിരിക്കുന്നു.

a




'നവാദ്വൈത'ത്തിന്റെ കാതൽ, ജീവിതത്തിലെ സമസ്ത മേഖലകളിലും സ്വാധീനം ചെലുത്തുന്നതാണ്‌. സ്വാർത്ഥതയിൽ നിന്നുള്ള വിടുതൽ, വരണ്ട യാഥാസ്ഥിതികത്വത്തിൽ നിന്നുള്ള മോചനം, ആത്മാവില്ലാതെ വഴിപാടുപോലെ അവതരിക്കുന്ന സാഹിത്യസപര്യയിൽ നിന്നുള്ള വിമുക്തി, യഥാർത്ഥ ആത്മീകതയുടെ പരിഗ്രഹണം ഇവയെല്ലാം നവാദ്വൈതവുമായി ബന്ധപ്പെട്ടിരിക്കുന്നു. ജീവിക്കുന്നതിന്റെ ലക്ഷണമാണല്ലോ മാറ്റങ്ങൾ. മാറ്റങ്ങൾ ജീവിക്കുന്ന മനുഷ്യന്റെ പ്രകൃതിയിൽത്തന്നെയുള്ളതാണ്‌. നിഷേധാത്മകമായ നിരസമല്ല ഇവിടെ വിവക്ഷ. അത്‌ ക്രിയാത്മകവും, ചലനാത്മകവുമായ ആരോഹണത്തിന്റെ തുടർനിമിത്തമാണ്‌. ഈ വിഷയത്തിൽ ഹരികുമാറിന്റെ ആഖ്യാനം പല ഗതകാല ചിന്തകരുടെയും സർഗ്ഗശക്തിയുടെ ഉന്മേഷത്തെ അനുസ്മരിപ്പിക്കുന്നുണ്ട്‌. തത്വചിന്താപരമായ ഇത്തരം കൃതികൾ മലയാളത്തിൽ സുലഭമല്ല.

പ്രിയപ്പെട്ട ഹരികുമാറിന്റെ പ്രയത്നം ശ്ലാഘനീയമാണ്‌. പ്രൗഢഗംഭീരവും ആഴമുള്ളതുമായ ചിന്തകൾ ഈ ഗ്രന്ഥത്തിൽ ഉതിരുന്നത്‌ തികച്ചും അനായാസേനയാണ്‌. കടൽപ്പരപ്പിൽ പൊങ്ങിക്കിടക്കുന്നവയെ ശേഖരിക്കുകയല്ല, ആഴക്കടലിൽ മുങ്ങി, മുത്തുകൾ വാരുകയാണ്‌ ഗ്രന്ഥകാരൻ. ലഭിച്ച മുത്തുകളോ വർണ്ണാങ്കിതങ്ങളും അമൂല്യങ്ങളുമാണ്‌. ഇനിയും സാഹസികനായ ഈ മുക്കുവൻ മുത്തുകൾ വാരിക്കൂട്ടട്ടെ! ചിന്താശീലരും, മനുഷ്യരാശിയുടെ പുരോഗതികാംക്ഷിക്കുന്നവരുമായവർക്ക്‌ വഴികാട്ടിയായി അദ്ദേഹം വളരട്ടെ.
ഗ്രന്ഥകാരന്‌ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.

സ്വാർത്ഥതയിൽ നിന്നുള്ള വിടുതൽ, വരണ്ട യാഥാസ്ഥിതികത്വത്തിൽ നിന്നുള്ള മോചനം, ആത്മാവില്ലാതെ വഴിപാടുപോലെ അവതരിക്കുന്ന സാഹിത്യസപര്യയിൽ നിന്നുള്ള വിമുക്തി, യഥാർത്ഥ ആത്മീകതയുടെ പരിഗ്രഹണം ഇവയെല്ലാം നവാദ്വൈതവുമായി ബന്ധപ്പെട്ടിരിക്കുന്നു. ജീവിക്കുന്നതിന്റെ ലക്ഷണമാണല്ലോ മാറ്റങ്ങൾ. മാറ്റങ്ങൾ ജീവിക്കുന്ന മനുഷ്യന്റെ പ്രകൃതിയിൽത്തന്നെയുള്ളതാണ്‌. നിഷേധാത്മകമായ നിരാസമല്ല ഇവിടെ വിവക്ഷ. അത്‌ ക്രിയാത്മകവും, ചലനാത്മകവുമായ ആരോഹണത്തിന്റെ തുടർനിമിത്തമാണ്‌. ഈ വിഷയത്തിൽ ഹരികുമാറിന്റെ ആഖ്യാനം പല ഗതകാല ചിന്തകരുടെയും സർഗ്ഗശക്തിയുടെ ഉന്മേഷത്തെ അനുസ്മരിപ്പിക്കുന്നുണ്ട്‌. തത്വചിന്താപരമായ ഇത്തരംകൃതികൾ മലയാളത്തിൽ സുലഭമല്ല.

എം.കെ.ഹരികുമാർ കോളമെഴുത്തിൻ്റെ സിൽവർ ജൂബിലി നിറവിൽ /അഡ്വ.പാവുമ്പ സഹദേവൻ

 


  • അഡ്വ.പാവുമ്പ സഹദേവൻ,9744672832


    മലയാളഭാഷയുടെയും സാഹിത്യനിരൂപണത്തിന്റെയും എക്കാലത്തെയും അഭിമാനമായ എം.കെ.ഹരികുമാറിന്റെ ‘അക്ഷരജാലകം’പംക്തി കാൽനൂറ്റാണ്ട് പിന്നിട്ടിരിക്കുന്നു. 1998 ഫെബ്രുവരിയിൽ കേരളകൗമുദിയിലാണ് പംക്തി ആരംഭിച്ചത്. 

    ആയിരക്കണക്കിന് വായനക്കാർ നെഞ്ചിലേറ്റിയ ‘അക്ഷരജാലകം' പിന്നീട് കലാകൗമുദി, പ്രസാധകൻ, മലയാള സമീക്ഷാ ഡോട്ട്‌കോമിലും പ്രസിദ്ധീകരിച്ചു. ഇപ്പോൾ ഈ പംക്തി മെട്രോവാർത്താപത്രത്തിൽ തുടർച്ചയായി പ്രസിദ്ധീകരിച്ചുവരുന്നു. കഥ, കവിത, നോവൽ, സാഹിത്യനിരൂപണം, തത്ത്വചിന്ത, സംസ്‌ക്കാരം, ചരിത്രം, രാഷ്ട്രീയം, ചിത്രകല, സംഗീതം തുടങ്ങി ഒട്ടേറെ വൈവിധ്യമാർന്ന മേഖലകളിലേക്ക് വ്യാപിച്ചു കിടക്കുന്ന 30-തിലധികം ഗ്രന്ഥങ്ങൾ ഇതിനകം ഹരികുമാറിന്റേതായി പ്രസിദ്ധീകരിക്കപ്പെട്ടുകഴിഞ്ഞു. കൂടാതെ ഹരികുമാറിൻ്റെ അസാധാരണ പ്രതിഭാശേഷി പ്രസരിക്കുന്ന അക്ഷരജാലകം പംക്തിയുടെ ആയിരത്തിയറുന്നൂറിലധികം പേജുകൾവരുന്ന രണ്ട് വോളിയം തടിച്ച ഗ്രന്ഥങ്ങൾ സുജിലി പബ്ലിക്കേഷൻ പുറത്തിറക്കിയിരിക്കുന്നത് സാഹിത്യനിരൂപണ ചരിത്രത്തിലെ മഹത്തായ സംഭവമാണ്. 

    വാൻഗോഗിന്, ജലഛായ, ശ്രീനാരായണായ എന്നീ നോവലുകൾ ഹരികുമാർ പ്രസിദ്ധീകരിച്ചതോടെ അദ്ദേഹം നോവൽ കൊടിമരത്തിന്റെ ഉത്തുംഗതയിൽ എത്തിയിരിക്കുന്നു. മഷിയുണങ്ങാത്ത മനീഷി എന്നും സാഹിത്യനിരൂപണലോകത്തിലെ മുടിചൂടാമന്നൻ എന്നും വിശേഷിപ്പിക്കാൻ വർത്തമാനമലയാളസാഹിത്യത്തിൽ  സർവ്വഥാ യോഗ്യൻ ഹരികുമാറല്ലാതെ മറ്റാരുമില്ല എന്ന് അസന്ദിഗ്ദ്ധമായി പറയാം. കുട്ടികൃഷ്ണമാരാർ, കേസരി ബാലകൃഷ്ണപിള്ള, ജോസഫ് മുണ്ടശ്ശേരി, കെ.പി.അപ്പൻ, സുകുമാർ അഴീക്കോട്, എം.കെ.ഹരികുമാർ തുടങ്ങിയ സാഹിത്യനിരൂപണ കേസരികൾ മലയാളത്തിലെ സർഗ്ഗാത്മക സാഹിത്യകാരന്മാരേക്കാൾ തലപ്പൊക്കമുള്ളവരായി തീർന്നിട്ടുണ്ട് എന്നത് പരക്കെ സമ്മതിക്കുന്ന കാര്യമാണല്ലോ. തന്റെ സാഹിത്യനിരൂപണത്തിൽ അങ്ങേയറ്റം ആത്മാർത്ഥതയും സത്യസന്ധതയും നിഷ്പക്ഷതയും പുലർത്തിയ ഹരികുമാർ ഏത് കൊലകൊമ്പന്മാരായ സാഹിത്യകാരനെയും യുക്തിവിചാരത്തോടെ വിമർശിക്കുന്നതിൽ അസാധാരണ മനഃസാന്നിദ്ധ്യം പ്രകടിപ്പിച്ചിരുന്നു. വിമർശനാത്മക നിരൂപണത്തിലെ അദ്ദേഹത്തിന്റെ വിലയിരുത്തലുകൾ നമ്മുടെ സാഹിത്യചരിത്രത്തിൽ അപ്രതിരോധ്യമായ മതിലുകളാണ് കെട്ടി ഉയർത്തിയിരിക്കുന്നത്. താൻ വസ്തുനിഷ്ടമായി പരിശോധിക്കുന്ന സാഹിത്യകൃതികളുടെ ഡീമെറിറ്റിന് ഒപ്പം അതിന്റെ മെറിറ്റിനെ ഉയർത്തിക്കാണിക്കുന്നതിൽ ഹരികുമാർ അല്പംപോലും അമാന്തം കാണിച്ചിരുന്നില്ല. 

    ഹരികുമാറിന്റെ നിശിതമായ വിമർശനത്തിന്റെ ചാട്ടുളി പ്രയോഗമേറ്റ് പരുക്കേറ്റ ഒട്ടേറെ സാഹിത്യകാരന്മാർ അദ്ദേഹത്തിന്റെ വിരോധികളും ശത്രുക്കളുമായി തീർന്നിട്ടുണ്ട് എന്നത് തർക്കമറ്റ വസ്തുതയാണ്. സർഗ്ഗാത്മകസാഹിത്യത്തിൽ അടിഞ്ഞുകൂടിയ മാലിന്യത്തിന്റെ ഈജിയൻ തൊഴുത്ത് അടിച്ചു വൃത്തിയാക്കാൻ എത്തിയ അഭിനവഹെർക്കുലീസാണ് എം.കെ.ഹരികുമാർ. തന്മൂലം തനിക്ക് നഷ്ടപ്പെടാൻ സാധ്യതയുള്ള അവാർഡുകളെപ്പറ്റിയോ കുലീനവർഗ്ഗബന്ധങ്ങളെപ്പറ്റിയോ മുഖ്യധാരാപത്രമാസികകളുടെ  പേജുകളെപ്പറ്റിയോ ഹരികുമാർ അല്പംപോലും ഭയപ്പെട്ടിരുന്നില്ല. തന്റേതായ സാഹിത്യസിദ്ധാന്തങ്ങളും മലയാളനിരൂപണകാഴ്ചപ്പാടുകളുമുള്ള അദ്ദേഹം പാശ്ചാത്യസാഹിത്യസിദ്ധാന്തങ്ങളുടെ പുറകേ പോകാൻ ഒരിക്കലും താത്പര്യം കാണിച്ചിട്ടില്ല. സ്വന്തം യുക്തിബോധവും ബുദ്ധിശക്തിയും അവലംബിച്ചാണ് അദ്ദേഹം തന്റെ സാഹിത്യനിരൂപണസാമ്രാജ്യം കെട്ടിപ്പെടുത്തിരിക്കുന്നത്. 
     
    പരമ്പരാഗതനിരൂപണ മാർഗ്ഗങ്ങളിൽ നിന്ന് ഭിന്നമായി, യാഥാസ്ഥിതികനിരൂപണ മതിൽക്കെട്ടുകളെ തകർത്തെറിയുന്ന ഈ വിഗ്രഹഭഞ്ജകന്റെ അതികായത്വപ്രകടനം അദ്ദേഹത്തിന്റെ ജന്മസിദ്ധമായ വൈഭവമായിട്ടുവേണം വിലയിരുത്താൻ. സാഹിത്യനിരൂപണത്തിൽ ആരെയും ഭയപ്പെടുത്തുകയും വീരരസപ്രധാനമായ ഭാവോന്മീലനം പ്രകടിതമാക്കുകയും ചെയ്യുകയാണ്.തന്റെ വ്യക്തിജീവിതത്തിലെ സുഹൃദ്ബന്ധങ്ങളിൽ ഹരികുമാർ കാണിക്കുന്ന കുലീനവും ശ്രേഷ്ഠവുമായ പച്ചവേഷം ആരെയും വിസ്മയിപ്പിക്കുന്നതുതന്നെയാണ്. 

     

    കലാകാരനും തത്ത്വചിന്തകനും സൈദ്ധാന്തികനും വിമർശകനും സ്വാതന്ത്രചിന്തകനുമായ എം.കെ.ഹരികുമാർ “ഒരു പൂച്ചയും ഒറിജിനലല്ല”എന്ന് പ്രഖ്യാപിക്കുന്നു. ഒരു കലാകാരൻ ഒരു പൂച്ചയെ വരയ്ക്കുമ്പോൾ അയാൾ അയാളുടേതായ ഒരു പുതിയ പൂച്ചയെയാണ് വരയ്ക്കുന്നത്. ഒരു കലാകാരന്റെ മുമ്പിൽ, മനുഷ്യരുടെ കാഴ്ചകളിൽ, ഏതൊരു വസ്തുവും പ്രത്യക്ഷത്തിൽ, പ്രതീതിയും പ്രതിഛായയുമാണ്. ഏതൊരു എഴുത്തുകാരനും യഥാർത്ഥമായതിനെ നിഷേധിക്കുകയും  മറ്റൊന്നിനെ തന്റെ കല്പനാവൈഭവംകൊണ്ട് സൃഷ്ടിക്കുകയുമാണ്. ദാർശനികമായ നിറക്കൂട്ടുകളിൽ തൂലിക മുക്കിയാണ് ഹരികുമാർ തന്റെ നവാദ്വൈത നീലാകാശത്ത് ഭാവനാത്മകമായ ചിത്രങ്ങൾ വരയ്ക്കുന്നത്. “സ്‌നേഹം പ്രാപഞ്ചികമായ കണക്ടിവിറ്റിയാണ്. സ്‌നേഹം ദൈവമാണെന്ന് വലിയ മുനിമാർ പറഞ്ഞത് അതുകൊണ്ടാണ്. സ്‌നേഹത്തിലൂടെ ദൈവത്തിന്റെ സംവേദനലോകത്തേക്ക് നമുക്ക് പ്രവേശനം കിട്ടുന്നു. ഏതൊരു സസ്യത്തിനും ജീവിയ്ക്കും ഈ സ്‌നേഹം മനസ്സിലാകും. അത് ജീവന്റെ ഉദാത്തമായ ഒരു അനുഭവതലമാണ്.... ഒരു പക്ഷിക്ക് വെള്ളം കൊടുത്താൽ അത് നമ്മെ തേടിവരും. ഇത് പ്രാപഞ്ചികമായ ബന്ധമാണ്. സ്‌നേഹമെന്ന അഭൗമമായ തലമാണിത്. കുമാരനാശാൻ സ്‌നേഹമെന്ന വികാരത്തിലൂടെ ഉന്നതമായ സംവേദനതലങ്ങളുമായി ബന്ധപ്പെട്ടു”.
     
    അദ്വൈതവേദാന്തത്തെ സ്വർഗ്ഗത്തിൽ നിന്ന് ഭൂമിയിലേക്ക് ഇറക്കിക്കൊണ്ടുവന്ന ശ്രീനാരായണഗുരുവിന്റെ പ്രായോഗിക ജീവിതത്തെ ഹരികുമാർ നിരീക്ഷിക്കുന്നുണ്ട്. “ശ്രീനാരായണഗുരു അദ്വൈതവേദാന്തത്തെ മാനുഷികമായ ഐക്യത്തിന്റേയും ഉപകാരത്തിന്റേയും അനുഭവങ്ങളിലൂടെ സംവേദനക്ഷമമാക്കി. ഭിന്നതയില്ലാതെ ഗുരു സമൂഹത്തിൽ പ്രവർത്തിച്ചത് അതുകൊണ്ടാണ്. ഗുരുവിന് ജാതി വ്യത്യാസമില്ല. ഗുരുവിന്റെ ആശ്രമങ്ങളിൽ പറയക്കുട്ടികളും പുലയക്കുട്ടികളും ഭക്ഷണം പാകം ചെയ്യാറുണ്ടായിരുന്നു. പ്രായോഗികമായ, ജനക്ഷേമകരമായ അദ്വൈതമാണത്. സ്‌നേഹമാണ് അതിന്റെ അടിത്തട്ട്. ആശാൻ ആ അദ്വൈതത്തിൽ നിന്നാണ് പ്രചോദനം നേടിയത്... ഈ പ്രപഞ്ചവുമായി നിങ്ങൾക്ക് താദാത്മ്യം പ്രാപിക്കാനുള്ള ഉപാധിയാണ് സ്‌നേഹം”.വിണ്ടു വെണ്ണീറായിക്കിടന്ന അദ്വൈതത്തെ മജ്ജയും മാംസവും രക്തവും സ്‌നേഹവും കാരുണ്യവുമുള്ള അനുകമ്പാദർശനമായി രൂപപ്പെടുത്തുകയായിരുന്നു ശ്രീനാരായണഗുരു. ആശാനും ഗുരുവും അദ്വൈതദർശനത്തിന്റെ, കാരുണ്യത്തിൻ്റെ ആത്മാവിലേക്ക് തീർത്ഥാടനം ചെയ്യുകയായിരുന്നു.
     
    അദ്ദേഹം തുടരുന്നു: “ഇന്നത്തെ കലാപങ്ങൾ, രക്തച്ചൊരിച്ചിലുകൾ, കരച്ചിലുകൾ, ഒഴിഞ്ഞോടലുകൾ, തറയിൽ പടർന്ന രക്തത്തുള്ളികൾ, കൂട്ടക്കൊലകൾ, ബഹളങ്ങൾ, അപമാനകരമായ ക്രൂരതകൾ എല്ലാം ചരിത്രത്തിൽ ഒരു പ്രതിഛായ അവശേഷിപ്പിച്ചാണ് കടന്നുപോകുന്നത്. പ്രതിഛായകൾ എന്ന് പറയുന്നത് വ്യാവഹാരികലോകത്തെ മാധ്യമങ്ങൾക്കും ആളുകളുടെ മനസ്സുകൾക്കും വീണ്ടും വീണ്ടും ഓർമ്മിക്കാനുള്ള ചിത്രങ്ങളാണ്. പ്രതിഛായകൾ ചരിത്രമായി ആലേഖനം ചെയ്യപ്പെടുകയോ വിവരിക്കപ്പെടുകയോ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കപ്പെടുകയോ ചെയ്യുന്നതോടെ അത് ചരിത്രമാകുന്നു. അതിന്റെയർത്ഥം നാം അനുഭവിച്ചതെന്താണോ, അതിലേക്ക് കല്പിതകഥയുടെ ഒരു ഫാന്റസി കൂട്ടിച്ചേർക്കപ്പെടുന്നു എന്നാണ്. ഒരിക്കലും വാക്കുകളായിരുന്നിട്ടില്ലാത്ത യാഥാർത്ഥ്യങ്ങൾ പിന്നീട് പലർ പല രീതിയിൽ ടെക്സ്റ്റുകളായി രൂപാന്തരപ്പെടുത്തുന്നു”.അതെ, ചേര അതിന്റെ പടം പൊഴിക്കുന്നതുപോലെ, ചരിത്രം അതിന്റെ പടം പൊഴിച്ച് പ്രതിഛായകൾ സൃഷ്ടിച്ചുകൊണ്ടാണ് കാലരഥത്തിൽ സഞ്ചരിക്കുന്നത്. വ്യവഹാരികലോകത്തെ ചരിത്രസംഭവങ്ങൾ, യഥാതഥമായാണെങ്കിൽപ്പോലും, ഭാഷാമാധ്യമത്തിലൂടെ ജനങ്ങളിലേക്ക് റിപ്പോർട്ട് ചെയ്യുമ്പോൾ, അത് മറ്റൊരു ‘കാല്പനികവും’ ഐതിഹാസികവുമായ സംഭവമായാണ് അനുവാചകന് അനുഭവപ്പെടുന്നത്. അത്തരം ഓർമ്മച്ചിത്രങ്ങൾ ഫാന്റസിയുടേയും കെട്ടുകഥയുടേയും അകമ്പടിയോടെയാണ് അനുവാചകമനസ്സിൽ ആലേഖനം ചെയ്യപ്പെടുന്നത്. അങ്ങനെ, സംഭവിച്ചതെന്ന് ഊഹിക്കാവുന്ന മഹാഭാരതയുദ്ധം, വ്യാസന്റെ കല്പനാവൈഭവത്തിലൂടെയും വാഗ്‌വിലാസത്തിലൂടെയും ഐതിഹാസികമായി മഹാഭാരതഗ്രന്ഥമായി പിറവിയെടുക്കുകയായിരുന്നു. അങ്ങനെ ചരിത്രസംഭവങ്ങൾക്ക് ആഖ്യാനരൂപങ്ങളുണ്ടാകുമ്പോൾ, അത് മറ്റൊരു സംവേദനമാധ്യമത്തിലേക്കും വിതാനത്തിലേക്കും ഉയർന്ന് സ്വപ്നസന്നിഭമായ ദൃശ്യമായി പ്രകടനം കൈക്കൊള്ളുന്നതെങ്ങനെയാണെന്ന് ഹരികുമാർ ‘കലയുടെ ഒളിത്താവളം’ എന്ന നിരൂപണലേഖനത്തിൽ ചിത്രണം ചെയ്യുമ്പോൾ അത് മറ്റൊരു അവാച്യമായ അനുഭൂതിയായി അനുവാചകന് അനുഭവവേദ്യമാകുന്നു. 
     
     “ചരിത്രമാകുന്നതോടെ അത് നേരത്തെ സംഭവിച്ച കാര്യങ്ങളുടെ തനിപ്പകർപ്പല്ലാതായി മാറുകയാണ്. അത് മനുഷ്യർക്ക് വായിക്കാൻ വേണ്ടി നിർമ്മിച്ചതാണ്. അതുകൊണ്ട് നേരത്തെ സംഭവിച്ചതിനോട് അതിന് യാതൊരു ബന്ധവുമില്ലാത്തതായിതീരുന്നില്ല. എന്നാൽ ചരിത്രത്തിലെ കൊലപാതകത്തിന് യഥാർത്ഥത്തിൽ സംഭവിച്ചപ്പോഴുള്ള വേദനയോ ക്രൂരതയോ  ഇല്ല. അത് വായിക്കുന്നവരുടെ വാക്കുകളിലുള്ള ഒരനുഭവമാണ്. യുദ്ധത്തിൽ കൊലചെയ്യപ്പെട്ടവന്റെ വേദന വായനക്കാരന് ആവശ്യമില്ലല്ലോ. യുദ്ധത്തിൽ മരിച്ചവനെ ഒരു വായനക്കാരനും വേണ്ട. അവന് വേണ്ടത് അവന്റെ കാല്പനികകഥയിലെ ഒരു നായകനെയാണ്. ലോകത്തിലെ വിഷമസന്ധികൾ പിന്നീട് ഓർക്കുമ്പേൾ മധുരമുള്ള സ്വപ്നങ്ങളായി മാറുന്നു. നമ്മുടെ അനുഭവങ്ങൾ പിന്നീട് ഒരു കഥയാണ്. ആ കഥയിൽ നമ്മൾ ഒരു വിവേകജീവിയാണ്. നമുക്ക് സ്വയം പ്രശംസിക്കാനും കാലത്തെക്കുറിച്ചുള്ള കാല്പനികമായ സങ്കല്പങ്ങൾ സൃഷ്ടിക്കാനും അവസരമുണ്ട്. നമ്മൾ ഒരു പോരാട്ടത്തിന്റെ കഥയിലെ നായകനോ നായികയോ ആകുന്നത് വലിയ കാര്യമല്ലേ? ജീവിതത്തെ സാഹിത്യമാക്കുന്നതിന്റെ പ്രാഥമിക വിദ്യയാണിത്”. ഇങ്ങനെ സർഗ്ഗാത്മകനിരൂപണം അതിന്റെ കൊടുമുടി കയറുമ്പോഴാണ്, സമകാലികരായ സർഗ്ഗാത്മകസാഹിത്യകാരന്മാരേക്കാൾ മികച്ച പ്രതിഭാശാലികളായ, നിരൂപണകേസരികളായ, കുട്ടികൃഷ്ണമാരാരും, ജോസഫ് മുണ്ടശ്ശേരിയും, എം.കെ.ഹരികുമാറും ഉണ്ടാകുന്നത്. കേസരിബാലകൃഷ്ണപിള്ളയും, കെ.പി.അപ്പനും പി.കെ ബാലകൃഷ്ണനും, പ്രൊഫ.എം.കൃഷ്ണൻനായരും ഉണ്ടാകുന്നത്. അങ്ങനെയാണ് തലയെടുപ്പുളള ധിഷണാശാലികളായ എം.പി.പോളും, എംഎൻ.വിജയനും സുകുമാർ അഴീക്കോടും ഉണ്ടായത്.
     
    പച്ചയായ ജീവിതസംഭവങ്ങൾപോലും അല്പം ഭാവനയുടെ നിറക്കൂട്ടിൽ നെയ്‌തെടുക്കുമ്പോൾ അതൊരു ഫാന്റസിയും മുത്തശ്ശിക്കഥയുമായി മാറുന്നു എന്നതിൽ വിചിത്രമായ ഒന്നും തന്നെയില്ല. ഇനിയിപ്പോൾ ഭാവനയില്ലാതെ തന്നെ എന്തെങ്കിലും സംഭവകഥകൾ റിപ്പോർട്ട് ചെയ്താൽ അത് മറ്റൊരു മാനത്തിൽ മനസ്സിലാക്കപ്പെടുകയും വായിക്കപ്പെടുകയും മുത്തശ്ശിക്കഥയായി മാറുകയും ചെയ്യുന്നതിന് കാരണം മനുഷ്യന്റെ ജന്മസഹജമായ മനോഘടനയുടെ സവിശേഷതയാണ്. ഹരികുമാർ തുടരുന്നു: “ജീവിതത്തിൽ ഒരു നിഴൽപോലെ പിന്തുടരുകയാണ്. സാഹിതീയ അനുഭവങ്ങൾ നമ്മുടെ നഗ്നമായ യാഥാർത്ഥ്യങ്ങളിൽ സർപ്പത്തെപ്പോലെ ചുറ്റിവരിഞ്ഞ് കിടക്കുകയാണ്. അതുകൊണ്ട് നാം ജീവിക്കുന്ന യാഥാർത്ഥ്യങ്ങളിൽതന്നെ അതിന്റെ ടെക്സ്റ്റ്, അർത്ഥം മറ്റൊരു ഉൽപ്പന്നമായി രൂപാന്തരപ്പെട്ടുകൊണ്ടിരിക്കുകയാണ്”. സംഘർഷാത്മകമായ യുദ്ധങ്ങളും അലറിവിളികളും രക്തച്ചൊരിച്ചിലുകളും പോലും എഴുത്തുകാരൻ തന്റെ ഭാഷാശൈലിയിലേക്ക് ആവാഹിക്കുമ്പോൾ അനുവാചകന് ദു:ഖമല്ല, മറിച്ച് പനിനീർപ്പൂക്കൾ കാറ്റിലാടുന്നതുപോലെയുള്ള ഹൃദയഹാരിയായ കാഴ്ചയാണുണ്ടാവുന്നത്. “മഹാനായ കലാകാരൻ പിക്കാസോ, സ്പാനിഷ് യുദ്ധത്തിന്റെ ഭീതിയും നാശവും വിവരിക്കാനാണല്ലോ 'ഗോർണിക്ക' വരച്ചത്. ആ ചിത്രത്തിൽ ചോരയോ നിലവിളിയോ ഭയമോ ഇല്ല; സൗന്ദര്യത്തിന്റെ ഒരു കാലിഡോസ്‌കോപ്പിക്ക് ഇമേജാണത്. ശൈലിയിലൂടെ പിക്കാസോ ചരിത്രത്തെ ഒരു ജനപ്രിയവും നവീനവുമായ കലാവബോധമാക്കി മാറ്റുന്നു”. സാഹിത്യത്തിന്റെ സമസ്തമേഖലകളിലും തന്റെ തനതായ വ്യക്തിമുദ്ര സ്ഥാപിച്ചുകൊണ്ടുള്ള ഹരികുമാറിന്റെ നാല് പതിറ്റാണ്ടിലേറെ നീളുന്ന ജൈത്രയാത്രയിൽ, അദ്ദേഹം മഹത്തായ ഒരു വിമർശനാത്മകനിരൂപണസാമ്രാജ്യം കെട്ടിപ്പടുത്തിരിക്കുകയാണ്. തന്റെ സാഹിത്യനിരൂപണ സാമ്രാജ്യത്തിൽ അദ്ദേഹം നട്ടുവളർത്തിയ പൂങ്കാവനത്തിന്റെ സൗന്ദര്യവും സൗരഭ്യവും അനുഭവിക്കാൻ ഇന്ന് ആയിരക്കണക്കിന് അനുവാചകരാണ് അദ്ദേഹത്തിന് ആരാധകരായിട്ടുള്ളത്.
     
     സത്യസന്ധമായി പറഞ്ഞാൽ ഹരികുമാർ വായനക്കാരുടെ മനസ്സിൽ ഒരു മിത്തും ലെജന്റും ഇതിഹാസവുമായി മാറിയിരിക്കുന്നു. മലയാളനിരൂപണസാഹിത്യചരിത്രത്തിൽ, നിരൂപകന്റെ അധികാരവ്യവസ്ഥ പുനഃപ്രതിഷ്ഠിച്ച ഹരികുമാറിന്റെ വിമർശനാത്മക നിരൂപണ സംഭാവനകൾ, സാഹിത്യചരിത്രത്തിന്റെ തങ്കലിപികളിൽ മുദ്രണം ചെയ്യപ്പെടുമെന്ന് അസന്ദിഗ്ദ്ധമായി പറയാം. തന്റെ നിരൂപണാത്മക കർമ്മമണ്ഡലത്തിൽ ഒരു ഉദയസൂര്യനെപ്പോലെ നിന്ന് കത്തിജ്വലിച്ചുകൊണ്ട് അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്ന കഠിനാദ്ധ്വാനത്തെ എത്രയധികം പ്രകീർത്തിച്ച് പറഞ്ഞാലും അതൊന്നും അദ്ദേഹം ചെയ്തുകൊണ്ടിരിക്കുന്ന സാഹിത്യസംഭാവനയ്ക്ക് അല്പംപോലും പ്രതിഫലമാകില്ല. അത്രത്തോളം അദ്ദേഹം നിരൂപണസാഹിത്യത്തിന്റെയും തത്വചിന്താമേഖലയുടെയും സർഗ്ഗാത്മക സാഹിത്യത്തിൻ്റെയും ചിത്രകലയുടെയും മറ്റു വൈജ്ഞാനിക മേഖലയുടെയും ഗിരിശൃംഗങ്ങൾ കീഴടക്കിയിരിക്കുന്നു. മലയാളസാഹിത്യത്തിലെ മാത്രമല്ല, വിശ്വസാഹിത്യത്തിലെ തന്നെ കലയുടെയും കവിതയുടെയും നോവലിന്റെയും തത്വചിന്തയുടെയും ആത്മാവിലേക്ക് ആഴത്തിലിറങ്ങി സൂക്ഷ്മമായി അപഗ്രഥന-വിശ്ലേഷണങ്ങൾ നടത്താനും മൂല്യനിർണ്ണയം ചെയ്ത് വിധികല്പിക്കാനുമുള്ള ഹരികുമാറിന്റെ അപാരമായ ധിഷണാവൈഭവം അനുപമവും അതുല്യവുമാണ്. നമ്മുടെ കാലത്തെ സാഹിത്യ-സാംസ്‌ക്കാരിക-രാഷ്ട്രീയ മണ്ഡലങ്ങളുടെ പ്രവർത്തനത്തെ സമഗ്രമായി തിരിച്ചറിഞ്ഞ്, അതിന്റെ ജീർണ്ണമായ അവസ്ഥയെ രോഗനിർണയം ചെയ്ത് ഫലവത്തായ ചികിത്സാവിധികൾ കല്പ്പിക്കുന്ന സാഹിത്യഭിഷഗ്വരൻ കൂടിയാണ് ഹരികുമാർ എന്നതിൽ മലയാളികൾക്കെല്ലാവർക്കും അഭിമാനിക്കാം.
     
     സാഹിത്യനിരൂപണ മണ്ഡലത്തിൽ ശിരസ്സുയർത്തിപ്പിടിച്ചുകൊണ്ട് സാഹിത്യകൃതികളെ വിമർശനാത്മകമായി വിലയിരുത്തിയ ഹരികുമാറിന് തന്റെ സാഹിത്യജീവിതത്തിലും യഥാർത്ഥജീവിതത്തിലും ഒട്ടേറെ വിലകൊടു ക്കേണ്ടിവന്നിട്ടുണ്ട്. സാഹിത്യലോകത്ത് ശത്രുക്കളുടെ ഒരു വൻനിര അദ്ദേഹത്തെ ഭ്രമണം ചെയ്തുകൊണ്ടിരിക്കുന്നു.  വിമർശനാത്മക നിരൂപണ മണ്ഡലത്തിലും സ്വന്തം ജീവിതത്തിലും ത്യാഗപൂർണ്ണവും ആദർശസുരഭിലവുമായ ഒരു ജീവിതം നയിച്ചുകൊണ്ടിരിക്കുന്ന ഹരികുമാറിന്, അലങ്കാരബുദ്ധിജീവികൾക്ക് ലഭിക്കുന്ന നെറ്റിപ്പട്ടങ്ങളും വെൺചാമരങ്ങളും നഷ്ടപ്പെടുകയാണുണ്ടായത്;അഥവാ അത്തരമൊരു ജീവിതം ബോധപൂർവ്വം തിരഞ്ഞെടുത്തുകൊണ്ട് അദ്ദേഹം അതിനെയൊക്കെ സ്വയം നഷ്ടപ്പെടുത്തുകയാണുണ്ടായത്. പകരം ,ഭാവിയിൽ ഹരികുമാറിന് ആസനസ്ഥനാവാൻ, വരുംകാലത്തിന്റെ ചെങ്കോലും കിരീടവും സിംഹാസനവും ഗിരിശൃംഗങ്ങളിൽ കാത്തുകിടക്കുകയാണ്. 'അക്ഷരജാലക’ ത്തിന്റെ കാൽനൂറ്റാണ്ട് തികയുന്ന ഈ ധന്യമായ ചരിത്രമുഹൂർത്തത്തിൽ ഹരികുമാറിനെ ഞാൻ ഈ സാഹിത്യനിരൂപണസാമ്രാജ്യത്തിലെ രത്‌നസിംഹാസനത്തിൽ ആദരപൂർവ്വം അവരോധിക്കുകയാണ്.
    അക്ഷരജാലകം (രണ്ടു വാല്യം)
    സാഹിത്യപംക്തി
    എം കെ.ഹരികുമാർ 
    പേജ്  1600
    വില 2000

    സുജിലിപബ്ളിക്കേഷൻസ്
    ചാത്തന്നൂർ 
    9496644666