Followers

Showing posts with label usha. Show all posts
Showing posts with label usha. Show all posts

Thursday, October 29, 2009

വിശ്വാസങ്ങളുടെ കർമ്മം













aathmayanangalude khasak/ m k harikumar

വിശ്വാസങ്ങളുടെ കർമ്മം -9


ഓർമ്മകളിൽ അലിയുന്നില്ല, കണ്ണീർ തുടിച്ചു നിൽക്കുന്ന ദിനവേളകളുടെ ശൈത്യം. രവിയുടെ ബോധരാവുകളിൽ സ്നേഹത്തിന്റെ ഭാഷയും കരുണയുടെ ഈണവും ആസക്തിയുടെ രാഗവും ഏതു വിധമാണ്‌ ലയിച്ചുച്ചേർന്നിരിക്കുന്നതെന്ന്‌ തിരക്കുമ്പോൾ മനോവേളകളുടെ മിന്നിമിന്നിപ്പോകുന്ന രാത്രിവണ്ടികളെത്തിച്ചേരുന്നു. ചാന്തുമ്മയുടെ അരികിലിരുന്നുകൊണ്ട്‌ ഹൃദയവികാരങ്ങളെ അലിയിപ്പിക്കാനൊരുങ്ങുമ്പോൾ , എവിടേയോ നോവനുഭവപെടുന്നു. മനസ്സിന്റെ നാഴികകളിൽ ഇനിയും ജനിക്കാത്ത കഴുകന്മാരുണ്ട്‌. അവയെ കണ്ടെത്താനായി , വര്‍ഷങ്ങളിലൂടെ രവി പിന്നെയും പിന്നെയും അലഞ്ഞു. വിഷമങ്ങളുടെ ഋതുക്കളിൽ നട്ടുവളർത്തിയ സ്വന്തം സസ്യങ്ങളെ രവി ഓർത്തു. എന്നാല്‍ ഓരോ താവളത്തിലെത്തിച്ചേരുമ്പോഴും വേരിൽ പറ്റിച്ചേർന്നു കിടക്കുന്ന വിശ്വാസങ്ങളുടെ ഘടന മാറുന്നില്ല. വിശ്വാസങ്ങളുടെ പ്രാകൃതമായ അനുഷ്ഠാനങ്ങളിലൂടെ രവി മറ്റുള്ളവരെ അറിയാൻ ശ്രമിച്ചു. റസ്സൽ അറിയിക്കുന്നുണ്ട്‌. മനുഷ്യന്റെ സ്വാതന്ത്ര്യം എന്നു പറയുന്നത്‌ , നന്മയെ കുറിച്ചുള്ള സ്വന്തം ബോധത്തിൽ നിന്നുദിച്ച ദൈവത്തെ സൃഷ്ടിക്കുന്നതിലും നിത്യനിമിഷങ്ങളെ ഉത്തേജിപ്പിക്കുന്ന കർമ്മങ്ങളിലുമാണെന്ന്‌ .
വിജയൻ ഓർമ്മകളെ സാന്ത്വനിപ്പിക്കാനുള്ളത്‌ തേടുന്നത്‌! ആത്മാവിന്റെ വിഗ്രഹങ്ങളുടെ സമീപത്താണ്‌. ഏത്‌ വികാരങ്ങളുടെ കടലുകളിൽ കഴിഞ്ഞാലും പ്രാർത്ഥനയുടെ അനുരണനങ്ങളിൽ നിന്ന്‌ രക്ഷപ്പെടാനില്ലെന്ന്‌ ഖേദത്തോടെ വിജയൻ ഓർമ്മിപ്പിക്കുന്നത്‌ ഇതുകൊണ്ടാണ്‌. വിശ്വാസങ്ങൾ ദുഃഖത്തിനുള്ള വഴിമരുന്നുമാത്രമായിരുന്നു. അതിന്റെ പ്രാചീനമായ സുഭഗതയിൽ രവിയുടെ ജൈവഭാരത്തിന്റെ തൊങ്ങലുകൾ ബാഹ്യലോകവുമായി ഇഴബന്ധം സ്ഥാപിച്ചു. സ്നേഹവും ആസക്തിയും മനുഷ്യന്റെ മൂല്യബോധങ്ങളുടെ വിരുന്നുകളിൽ പങ്കെടുക്കാതെ മനസ്സിന്റെ കാട്ടിലൂടെ സഞ്ചരിക്കുകയായിരുന്നു.
ദ്വേഷവും, തൃഷ്ണയും കാലത്തെ അതിജീവിക്കാനുള്ള വിശ്വാസങ്ങളുടെ അനുഷ്ഠാനങ്ങളായി മാറി. സ്വാതന്ത്ര്യത്തിനും ദിവ്യ വിധിക്കുമിടയിലെ ഭഗ്നാശയചിത്തത്തിന്റെ പാലമാണ്‌ അനുഷ്ഠാനമെന്ന്‌ ആർതർ കൊയ്സ്റ്റലർ പറയുന്നുണ്ട്‌. കർമ്മങ്ങളുടെ മൊട്ടിനുള്ളിൽ പ്രാർത്ഥനയുടെ രോദനം സംഭരിക്കുന്നു. അത്‌ സ്വാച്ഛന്ദ്യത്തിനും വിധിക്കുമിടയിലുള്ള കരുണാപൂർണ്ണമായ വെളിപ്പെടുത്തലുകളെ ഓർമ്മകൾകൊണ്ട്‌ നനയ്ക്കുന്നു. അപ്പുക്കിളിയും മാധവന്നായരും പകർന്നുകൊടുക്കുന്ന ലോകാവസ്ഥകൾ രവിയും ഖസാക്കിനു നൽകുന്നുണ്ട്‌. ഖസാക്കിന്റെ തൃഷ്ണകളിൽ രവി ഏതോ ഉൾപ്രേരണയുടെ ആത്മയാനമായി നിന്നപ്പോൾ , അനുഷ്ഠാനങ്ങൾ പ്രാകൃതമായ സ്വച്ഛതയോടെ ആഭരണങ്ങൾ കണ്ടെത്തി. സ്നേഹിച്ചുകൊണ്ട്‌ ഖസാക്കിന്റെ പ്രകൃതിയിൽ നിന്ന്‌ രവി മനസ്സിനുള്ള സസ്യങ്ങൾ പറിച്ചെടുത്തു. അങ്ങനെ മാധവൻ നായരും അപ്പുക്കിളിയും രവിയും പ്രകൃതിയും പദാർത്ഥങ്ങളും വിശ്വാസങ്ങളും നിശാചർച്ചകളിൽ പങ്കു കൊണ്ടു. ഖസാക്കിലെ വിരുന്നിൽ ജീവിതാവസ്ഥകളുടെ സം വാദങ്ങൾ പ്രാകൃതവിശ്വാസങ്ങളുടെ കർമ്മ രേഖകളായിത്തീരുന്നുണ്ട്‌. പ്രവർത്തനങ്ങളുടെ പാന്ഥാവിൽ നിന്ന്‌ മനുഷ്യൻ ,ഇവിടെ പിൻമാറുന്നില്ല, നന്മതിന്മകൾക്കപ്പുറത്ത്‌ പ്രാചീന വിശ്വാസങ്ങളുടെ സരളതയിൽ മനുഷ്യൻ നേരിനെ അറിയുകയായിരുന്നു. സത്യബോധത്തിന്റെ പ്രാപഞ്ചികമായ വിശ്വാസതലങ്ങൾ കണ്ടെത്തുന്നതിൽ ഓരോ നിമിഷത്തിന്റേയും ആന്തരികാസക്തിയെ പ്രവർത്തനോൻമുഖമാക്കി ഉപയോഗിക്കുകയാണ്‌. നേരിന്റെ വിളി ലോകത്തിന്റെ സുഗമധാരക്കുവേണ്ടിയുള്ള പ്രാർത്ഥനയല്ല.

ഉള്ളിന്റെ മൂശക്കൊത്ത സാദ്ധ്യതകളുടെ ബാഹ്യചേരുവകൾ സ്വകാര്യമായി ചില കർമ്മാനുഷ്‌ഠാനങ്ങളിലേക്ക്‌ കടന്നുചെല്ലുകയാണ്‌. അങ്ങനെ നേരിന്റെ വ്യാകരണങ്ങൾക്കുള്ളിൽ തപ്‌തമായ ഹൃദയം ഉരുവാകുന്നു. വിശ്വാസങ്ങളുടെ അനുഷ്ഠാനങ്ങൾക്കു പിന്നിൽ മൂകമായി മന്ത്രിക്കുന്നത്‌ വ്യസന ച്ഛന്ദസ്സുകളാണ്‌. ഏത്‌ ഏകാകികതയുടെ നടുവിലാണ്‌ താൻ വിശ്വസിച്ച അനുഷ്ഠാനങ്ങളുടെ പകിട്ട്‌ നഷ്ടപ്പെട്ടത്‌? കർമ്മപഥങ്ങളുടെ ആകുലമായ വിപത്‌ സന്ധികളിൽ ഐഹികതയുടെ ഏത്‌ രാഗമണ്‌ മൂകമായിപ്പോയത്‌? പ്രാചീനതയുടെ ഗംഗാതടങ്ങൾ , ആത്മാവിന്റെ സ്നേഹാന്വേഷണങ്ങൾ , പുരാതന ലിഖിതങ്ങളുടെ ഓർമ്മകളുമായി മനുഷ്യരിലൂടെ അലഞ്ഞു നടക്കുന്ന മനസ്സുകൾ, പരാഗണങ്ങളുടെ നദിപ്രവാഹത്തിൽ മുഗ്‌ദ്ധമായ ചുംബനങ്ങൾ നിക്ഷേപിക്കുന്ന ശിരസ്സുകൾ-നൈരന്തര്യത്തിന്റെ സ്പർശങ്ങൾ നേരിടാനായി ഖസാക്കിലെ വിശ്വാസങ്ങൾ കണ്ടെത്തിയ കർമ്മം തെളിയുന്നു. വഴിയമ്പലങ്ങളിൽ ജീവിതത്തിന്റെ ജലം നിറയുന്നു. മറുകര കാണാതെ ഒരു കടൽ പിന്നെയും പരന്നുകിടക്കുന്നു.

ഖസാക്കിന്റെ അധോലോകങ്ങളിൽ ജന്മസ്മൃതികളുമായി നിന്നു തിരിയുന്ന മനുഷ്യരെ പൗരാണികമായ പുരാവൃത്തങ്ങളുമായി വിശ്വാസങ്ങൾ ബന്ധിച്ചിരിക്കുന്നു. വിശ്വാസങ്ങൾ അവരുടെ ജീവിതങ്ങളിൽ സമാധിനിദ്രയുടെ ആഴങ്ങളാണ്‌ ഉരിഞ്ഞിട്ടിരിക്കുന്നത്‌. അത്‌ പ്രവർത്തനത്തിന്റെ മൂകമായ ഹൃദയത്തെയോ ,ദിവ്യമായ വചസ്സിനേയോ ഓർമ്മിപ്പിക്കുന്നുണ്ട്‌. വംശത്തിന്റെ ഖരാവസ്ഥയിൽ ഉറച്ചുപോയ തങ്ങളുടെ മനസ്സിന്റെ രഹസ്യമായി ആ വിശ്വാസങ്ങളെ അവർ അനുഭവിക്കുകയായിരുന്നു. അത്‌ അവരെ ആദ്ധ്യാത്മികമായി ചിട്ടപ്പെടുത്തുകയും മണ്ണിന്റെ സ്മൃതിയുമായി ച്ചേർത്തുനിർത്തുകയും ചെയ്‌തു. മനുഷ്യൻ ക്രമപൂർണ്ണമായ നിയോഗങ്ങളിലൂടെ നടന്ന്‌ മനുഷ്യനിലെത്തേണ്ടവനാണെന്ന വിശ്വാസം അവരുടെ കർമ്മങ്ങളിൽ നിഴലിട്ടു നിന്നു. സ്നേഹിക്കുമ്പോഴും തൃഷ്ണകളിൽ വീണുപോകുമ്പോഴും ഉള്ളിന്റെ വിശ്വാസസന്ദർഭങ്ങളിൽ നിന്ന്‌ അകന്നു പോകാതെ ബന്ധിക്കുന്ന സാക്ഷി ഖസാക്കിന്റെ സ്പന്ദനങ്ങളിലുണ്ടായിരുന്നു. ഉറച്ചുപോയ ധാരണകൾ കൊണ്ട്‌ തൊട്ടറിയുന്ന ഹിമവേളകൾ ഖസാക്കിന്റെ വേളകളിൽ നിറഞ്ഞിതിങ്ങനെയാണ്‌. നാഗത്താന്മാരും പ്രേതങ്ങളും വിശ്വാസങ്ങളുടെ വേഷം കെട്ടി നരന്റെ ദേശങ്ങളിൽ വന്ന്‌ പ്രപഞ്ചത്തിന്റെ പ്രാഗ്‌രൂപം കാണിച്ചുകൊടുത്തപ്പോൾ അത്‌ ഖസാക്കിന്റെ ഉണർച്ചകളുടെ നിഗൂഢതയിലാണ്‌ ചെന്നെത്തിയത്‌. പനയുടെ ചീർത്ത ചിതമ്പലുകൾ പൊഴിഞ്ഞുകിടക്കുന്ന സ്വപ്‌നങ്ങളും നാഗകന്യകളുടേ തുഷാരശുദ്ധിയുള്ള ആസക്തികളും ഖസാക്കിന്റെ കർമ്മപഥങ്ങളിൽ ചാലുകളൊരുക്കി.

ജീവിതത്തിന്റെ തുടർച്ചകൾ അറിയാനും അങ്ങനെ വിപുലമായ ധാരണകളിൽ നിന്ന്‌ പതിച്ച്‌ അറിവിന്റെ സരളതകളിൽ തൃഷ്ണകളുടെ പരിശുദ്ധ സ്നാനം നിറവേറ്റാനും ഖസാക്കിലെ പദാർത്ഥസംയുക്തങ്ങൾ യാത്രയാവുകയാണ്‌. കുടിലിന്റെ ഏകാന്തതയിൽ നിന്ന്‌ വെളിമ്പുറങ്ങളുടെ ഏകാന്തതയിലേക്ക്‌ കുപ്പുവച്ചൻ നടന്നുവെന്ന്‌ വിജയൻ അറിയിക്കുന്നത്‌ വിശ്വാസങ്ങളുടെ സരളമായ സത്യ വാങ്ങ്‌മൂലങ്ങളും വിശദമായ മൗനത്തിന്റെ താഴ്‌ന്ന താളവും നിറഞ്ഞുകിടക്കുന്ന ഖസാക്കിന്റെ പ്രാണയാനങ്ങളെ ഓർമ്മിപ്പിക്കാൻ വേണ്ടിയായിരുന്നു.
ഖസാക്കിലെ വിശ്വാസത്തെ തേടിപ്പോവുമ്പോൾ ഏതെങ്കിലും മനുഷ്യന്റെ കർമ്മാനുഷ്ഠാനങ്ങൾ അപര്യാപ്തമായിത്തീരുന്നു. സത്യത്തിൽ എല്ലാവരുടേയും പ്രവർത്തനങ്ങളുടെ ആകാശമായിത്തീരുകയാണ്‌. , ഈ വിശ്വാസം. നേരിന്റെ അനൈഹികമായ സ്വച്ഛതയിലും നിശ്ശബ്ദതയിലും വസിച്ചുകൊണ്ടാണ്‌ അവർ പ്രാകൃതമായ കർമ്മങ്ങളുടെ വിശ്വാസങ്ങളെ രേഖപ്പെടുത്തുന്നത്‌. വിശ്വാസത്തിന്റെ കർമ്മം നിലനിൽപ്പിന്റെ അനിവാര്യമായ ശ്വസനവും മനുഷ്യബന്ധങ്ങളുടെ നാഡിയായ ശക്തിയുമായിത്തീരുന്നു. രവിയും അപ്പുക്കിളിയും കർമ്മങ്ങളിലൂടെ പ്രാക്തനവിശ്വാസത്തിന്റെ രണ്ടു നിറങ്ങൾ ഖസാക്കിന്റെ മണ്ണിൽ വരച്ചിടുന്നു. തുമ്പികളുടേയും പൂക്കളുടെയും പ്രകൃതിയിൽ ,വിരിയാത്ത പൊരുളുകളുടെ പ്രത്യക്ഷങ്ങളിൽ, ബന്ധങ്ങളുടെ ധ്രുവീകരണങ്ങളിൽ അപ്പുക്കിളി ശാന്തതയോടെ കഴിയുന്നു. എന്നാൽ രവി ഓർമ്മകളുടെ ശാപവും പേറി ലൗകികതയുടെ ആശ്രമങ്ങൾ തോറും ശാന്തിക്കായി അലയുകയാണ്‌. നന്മയും തിന്മയും അണിയിച്ചൊരുക്കുന്ന യാതൊരു ഭൗതികതയും ഇവിടെ സ്പർശിക്കപ്പെടുന്നില്ല. ജീവിതത്തിന്റെ നിശ്ച്ചല ചിത്രങ്ങളിൽ നിന്ന്‌ അതിഭൗതികവിതാനങ്ങളിലേക്കുള്ള പ്രവാസമാണ്‌` വിശ്വാസത്തിന്റെ ഭാഷയായി പ്രത്യക്ഷപ്പെടുന്നത്‌. വിശ്വാസം പ്രകടനാത്മകതയിലേക്കോ വർത്തമാനത്തിന്റെ സമുന്നതമായ ആശ്ലേഷത്തിലേക്കോ വന്നെത്തുന്നില്ല.
വിശ്വാസങ്ങളുടെ ആദിമമായ പ്രവർത്തനശാലയായി ജീവിതം തുടരുകയാണ്‌. നേരിന്റെ അസ്വാസ്ഥ്യം വിതച്ച നേര്‍‌രേഖകളിലൂടെ അത്‌ മുന്നോട്ടു പോകുന്നു. പനമ്പട്ടകളിൽ ഇടിമിന്നലും കാറ്റുമുണ്ടെന്ന്‌ സൂചിപ്പിച്ച ഉടനെ തന്നെ പനയുടെ കൂർത്ത ചിതമ്പലുകളിലെ തേളിനെ ഓർമ്മിപ്പിക്കുന്നു. പെട്ടെന്നുതന്നെ പനകയറ്റക്കാരൻ തഴമ്പിക്കുറിച്ച്‌ സംസാരിക്കുന്നു. ഇങ്ങനെയാണ്‌ വിജയൻ വിശ്വാസങ്ങളുടെ ഭീതിദമായ ആരോഹണം ആവിഷ്‌ക്കരിക്കുന്നത്‌. നൈസാമലിയുടെ നൈരന്തര്യത്തിലൂടെ , വിജയൻ മതിഭ്രമങ്ങളിൽ നിന്ന്‌ വിശ്വാസത്തിലെത്തിച്ചേരുന്ന ചിത്താവസ്ഥയെ പരിചയപ്പെടുത്തുന്നു. ഭൂമിയുടെ തുരുമ്പിൽ നിന്നും പ്രാകൃത ജഡാവശിഷ്ടങ്ങളിൽ നിന്നും സ്വച്ഛതയിലേക്ക്‌ ചേക്കേറുന്ന ഖസാക്കിന്റെ വർത്തമാനസ്വരം നാമിവിടെ കേട്ടറിയുകയാണ്‌. ഐന്ദ്രികവേളകളുടേയോ വൈകാരിക മുഹൂർത്തങ്ങളുടേയോ ഗന്ധം മുറ്റിനിൽക്കുന്ന തോന്നലുകളിൽ നിന്ന്‌ നിത്യമായ പ്രവാസം നേടിയെടുക്കുകയാണ്‌ വിശ്വാസം. അതാണ്‌ ഖസാക്കിന്റെ ഗ്രാമ്യാവസ്ഥകളെ പ്രപഞ്ചത്തിന്റെ മഹത്തായ അന്തര്‍ധാരകളിലെത്തിക്കുന്ന സ്വാച്ഛന്ദ്യം.

കർമ്മങ്ങളുടെ വിശ്വാസവുമായി മനുഷ്യൻ ഐഹികതയെ അറിയുകയാണ്‌. അതിൽ വിചാരിച്ചിരിക്കാത്ത സുഖദുഃഖങ്ങളുടെ ചെമ്പൻമൂകത തത്തിക്കളിക്കും.വേർതിരിച്ചെടുക്കുന്ന ധാരണയുടെ തടാകത്തിൽ കര്‍തൃലോകത്തിന്റെ മുഴുവൻ വിധിയും പേറി മനസ്സ്‌ ജീവിതത്തെ അറിയും. "റൊമെയ്‌ൻ റോളണ്ടിനെ "ഓർക്കുമ്പോൾ , സ്വയം പേറുന്ന ദൈവത്തിന്റേയും,സൃഷ്ടിയുടേയും കരുണയിലേക്ക്‌ നാമെത്തിച്ചേരുന്നു. വിശ്വാസങ്ങൾ വാസ്തവത്തിൽ മനുഷ്യനെ ഏകാന്തനായ പോരാളിയും അഭയാന്വേഷിയായ ഭക്തനുമാക്കിത്തീർക്കുകയാണ്‌. ഓരോന്ന്‌ പ്രവർത്തിച്ചുകൊണ്ട്‌ ജീവിതത്തിന്റെ ധാര മുറിയാതെ സംരക്ഷിക്കുന്നു. അതിലൂടെ ആയുസ്സിന്റെ കാമങ്ങളെ അരിഞ്ഞുവീഴ്‌ത്തുകയാണ്‌`. മുക്തിയുടെ വാതിലുകൾ തേടി മനുഷ്യനിലെ മനുഷ്യനെ കണ്ടെത്തുന്നു. ലോകത്തിന്റെ ദുരൂഹമായ പ്രവചനങ്ങൾക്കു മുമ്പിൽ മനുഷ്യൻ ഉയർത്തുന്ന ചോദ്യങ്ങളും നീതീകരണങ്ങളും വിശ്വാസത്തിൽ അടങ്ങിയിട്ടുണ്ട്‌. വിജയന്റെ ചിന്ത ഖസാക്കിന്റെ പൗരാണികമായ ചിത തേടിയാണ്‌ നീങ്ങുന്നത്‌ .മൃതാവസ്ഥകളിൽ നിന്നു പോലും ഈ എഴുത്തുകാരൻ സ്വച്ഛന്ദവാസത്തിന്റെ ഔഷധം തേടുന്നു.ധാതുക്കളുടെ പ്രാണനിൽ നിന്ന്‌ ജീവിതത്തിന്റെ വാഹനം സംസ്ക്കരിച്ചെടുക്കുന്ന പ്രവർത്തനം വരെ വിജയന്റെ വിശ്വാസസംബന്ധമായ ആതുരതകൾ നീണ്ടുകിടക്കുന്നു. പുഞ്ചിരിയും ഓർമ്മകളും ഭൂതകാലത്തിന്റെ എതോ ഏടുകളിലേക്ക്‌ അധികനേരം യാത്രചെയ്യുന്നു. അവയുടെ അനാദിയായ സ്പർശങ്ങളത്രയും ജൈവബന്ധങ്ങളുടെ വൈകാരികശുദ്ധിക്കും പ്രവർത്തനത്തിനും വേണ്ടിയാണ്‌ .

എന്നാൽ വീണ്ടും ആ ചിന്തകളുടെ അന്തരാളങ്ങളിലേക്ക്‌ ചെല്ലുമ്പോൾ സ്വാസ്ഥ്യം അനുഭവിക്കാം. ഗോത്രാനുഷ്ഠാനങ്ങളുടേയും ആചാരവിശ്വാസങ്ങളുടേയും ലോകം മനുഷ്‌യന്‍റെ ആദിമമായ അനാഥത്വത്തെ തഴുകിയുറക്കുന്നുണ്ട്‌. എങ്ങോ കളഞ്ഞുപോയ സ്വാസ്ഥ്യത്തിന്റെ ദുഃഖപരിസരം ബന്ധങ്ങളിലൂടേയും വിശ്വാസങ്ങളിലൂടേയും മനുഷ്യൻ കൈവരിക്കുന്നതിന്റെ ചിത്രമാണ്‌` അവതരിപ്പിക്കുന്നത്‌. ജന്മം കൊണ്ടു തന്നെ പ്രവാസിയായിരുന്ന നൈസാമലി മൊല്ലാക്കയുമായി പിണങ്ങുന്നു. അത്തരുമായി വഴക്കിടുന്നു. ഒടുവിൽ ഖാലിയാരായി , ജന്മങ്ങളുടെ മാറാപ്പുമായി ദുഃഖങ്ങളുടെ ഉറുമ്പുകൾ പൊതിഞ്ഞ കൂടുമായി അയാൾ ഖസാക്കിലെത്തുന്നു. ഖാലിയാരായി തിരിച്ചുവരുന്നത്‌ അയാളുടെ രൗദ്രമായ സ്വാസ്ഥ്യാന്വേഷണങ്ങളുടെ ദുഃഖം നിറഞ്ഞ പ്രകടനമാണ്‌.ഉള്ളിന്റെ വിഹ്വലമായ വിഷമസന്ധികളോടുകൂടി വിശ്വാസത്തിന്റേയും അനുഷ്ഠാനങ്ങളുടേയും മണ്ണിൽ അയാൾ അന്തർദ്ധാനം ചെയ്യുന്നു.സ്മരണകളും സന്ധ്യകളും പൂത്തുനിൽക്കുന്ന ഗതകാലത്തിൽ നിന്ന്‌ രവി മനസ്സുമായി ഒളിച്ചോടുന്നു. ആശ്രമങ്ങളും ചുവന്ന പാതകളും താണ്ടി ഒടുവിൽ ഖസാക്കിലെത്തുന്നതും വിശ്വാസങ്ങളിലൂടെയുള്ള തിരോധാനമാണ്‌. മൂല്യങ്ങളുടെ പ്രച്ഛന്നമായ ലോകത്ത്‌` ആത്മാവ്‌ കൊണ്ട്‌ മറയുന്ന ഏകാകിയുടെ സ്വരം ഇവിടെ നാം കേൾക്കുന്നു. അപ്പുക്കിളിയും മാധവന്നായരുമെല്ലാം അനുനിമിഷം തങ്ങളുടെ സ്വാസ്ഥ്യാന്വേഷണങ്ങളുടെ വേഗം കൂട്ടുന്നു. പ്രവർത്തനങ്ങളുടെ ജലംകൊണ്ട്‌ അവർ ദുഃഖപരിസരങ്ങളിൽ ആത്മാവിന്റെ സസ്യങ്ങളെ വളർത്തുന്നു.
അതിലൂടെ മുക്തിയുടെ പുതിയ തമസ്സുകൾ നിർമ്മിക്കുന്നു. തുരുത്തുകൾ കണ്ടെത്തി അതിന്റെ ഇരുട്ടിൽ ജീവിതത്തിന്റെ ദുരന്തസ്മൃതികളെ ഉറക്കുകയാണീ മനുഷ്യർ ചെയ്യുന്നത്‌. അങ്ങനെയാണ്‌ ഖസാക്ക്‌ എന്ന ഗ്രാമം വിശ്വാസങ്ങളുടേ കർമ്മമായി പരിണമിച്ചതു. ഉൾപ്രേരണകൾ പോലെ അതിൽ ജീവികൾ അങ്ങോട്ടുമിങ്ങോട്ടും പാഞ്ഞു. വെയിലു വീണിടത്ത്‌ ചിറകു വിരിച്ച്‌ അവർ കിടന്നു. അതിന്റെ സ്വച്ഛവേഗങ്ങളിൽ പാപസ്മൃതികളും ശാപവചസ്സുകളും സ്വകാര്യമാക്കിമാറ്റി. ഖസാക്ക്‌ രവിയുടേയോ മൊല്ലാക്കയുടേയോ വിശ്വാസപരിതഃസ്ഥിതിയല്ല പേറുന്നത്‌`. പൂക്കളും തുമ്പികളും ഷെയ്‌ഖിന്റെ ജീവൻ തുടിക്കുന്ന പാറക്കെട്ടുകളും മനുഷ്യരും അതിൽ അമർന്നു കിടക്കുന്നു. ഇവയിലാണ്‌` ഖസാക്കിന്റെ വിശ്വാസങ്ങളുടെ കർമ്മം ശ്വാസോച്ഛ്വാസം ചെയ്‌തത്‌. അല്ലെങ്കിൽ വിശ്വാസങ്ങൾ ഖസാക്ക്‌ എന്ന കർമ്മമായി ശേഷിച്ചതു്‌

പ്രാണയാനങ്ങളുടെ സുരത സംഗീതം












aathmaayanangalude khasak/ m k harikumar


പ്രാണയാനങ്ങളുടെ സുരത സംഗീതം -6

പ്രാണയാനങ്ങളുടെ സുരത സംഗീതം -6
പ്രപഞ്ചത്തിന്റെ തരളമായ ബാല്യത്തെക്കുറിച്ച്‌ ചിന്തിക്കുന്നതിനിടയിൽ എമേഴ്‌സൺ വൃക്ഷച്ചോലകളുടെ സാന്ത്വനത്തെ സ്പർശിക്കുന്നുണ്ട്‌. പൗരാണികമായ ഏതോ വിഷാദമാണ്‌ സസ്യസാന്ത്വനങ്ങളുടെ വചസ്സുകളിൽ നിന്ന്‌ പ്രസരിക്കുന്നത്‌. മുഖം നമുക്ക്‌ മറയ്ക്കാനാവില്ല. വിസ്മരിക്കപ്പെട്ട മനസ്സിന്റെ കിനാവുകൾ തേടി എമേഴ്‌സൺ വനഗർഭങ്ങളുടേ തണലുകളിലേക്ക്‌ യാത്രയായി. ചരിത്രത്തിന്റെ സമാശ്വാസത്തെപ്പോലും പുല്ലിന്റെ മാതൃത്വത്തിലൂടെ അദ്ദേഹം തൊട്ടറിയുന്നു. കളഞ്ഞുപോയ കിനാവുകളുടേ അവശിഷ്‌ടങ്ങൾ പ്രകൃതിയുടെ ഗീതങ്ങളിൽ ആസന്നമായ മൃത്യുവിനെ നേരിടുകയാണ്‌. ആരാമങ്ങളുടെ ചോലകളിൽ നിന്ന്‌ നിഷ്‌ക്കാസിതനായ മനുഷ്യന്റെ പുരോപ്രയാണം നമ്മെ വ്യഥിമായ സംയമനത്തിന്റെ ഹൃദയവികാരങ്ങളിലെത്തിക്കുന്നു.
സ്നേഹത്തിന്റേയോ, വെറുപ്പിന്റേയോ നുകം പേറിക്കൊണ്ട്‌ മനുഷ്യന്റെ മനസ്സിനെ വാഴ്‌ത്താം. എന്നാൽ ആകസ്മികമായുണ്ടാകുന്ന രസച്ചേർച്ചകളുടേ ഭാവിയിൽ നിന്ന്‌ വംശത്തിന്റെ വേരുകൾ പിഴുതെടുക്കാനാകുമോ? എമേഴ്‌സന്റെ വിഷാദം ഒരു പൂർണ്ണശ്വസനമാക്കിമാറ്റികൊണ്ട്‌ അകന്നുപോയ വഴിത്താരകളെക്കുറിച്ചും നഷ്‌ടപ്പെട്ടുപോയ മെതിയടികളെക്കുറിച്ചും വിജയൻ ഖിന്നനാകുന്നു. സരളതയുടെ രേതസ്സ്‌ ഭക്ഷിച്ചുകൊണ്ട്‌ വളരുന്ന മനസ്സ്‌ വിശ്രാന്തികളാണ്‌. സ്വച്ഛതയ്ക്കും സ്വാതന്ത്ര്യത്തിനും വേണ്ടി പ്രകൃതിയുടെ ഇലത്തട്ടുകളിൽ സ്നാനം ചെയ്യുമ്പോഴാണ്‌ മനുഷ്യനാകാനും ഐഹികപൂർണ്ണതയുടെ ജ്വരം സഫലമാകാനുമുള്ള ഉദ്യമങ്ങൾ കണ്ണുതുറക്കുന്നത്‌. വൃക്ഷച്ചോലകളിലേക്ക്‌ മടങ്ങുമ്പോഴും നരനിലെ ആദിമമായ ശിലകളെ തൃഷ്ണക്കഭിമുഖമായി പ്രതിഷ്ഠിക്കേണ്ടതുണ്ട്‌.

ഖസാക്കിലെ കുട്ടികൾക്ക്‌ ദുഃഖത്തിന്റെ ആലസ്യം വീണ അന്തരീക്ഷത്തിൽ രവി ഓന്തുകളുടെ കഥ പറഞ്ഞുകൊടുക്കുന്നു. ജീവ ബിന്ദുക്കൾ നടക്കാനിറങ്ങിയ കഥ കർമ്മ നൈരന്തര്യങ്ങളുടെ സ്നേഹരഹിതമായ കഥയായിരുന്നു അത്‌.ചമ്പകത്തെ തിരിച്ചറിയാതെ പെൺകുട്ടി പൂ നുള്ളിയപ്പോൾ നരന്റെ പൊയ്‌കയിൽ വളർന്നിരുന്ന താമരകൾ എവിടെയാണ്‌ മറഞ്ഞുപോയത്‌ നീർച്ചോലകളിലൂടെ ഒഴുകിയിറങ്ങുന്ന ജലാസക്തികൾ. ഏതോ തീരത്ത്‌ ചമ്പകമായി പുഷ്പിച്ചിട്ടുണ്ട്‌. നിലയ്ക്കാത്ത നിശ്ശബ്‌ദതയുടേ വ്രണിതസുഖവും പേറി സന്ധ്യകൾ തോറും അത്‌ വിലപിക്കുന്നു. , അമർത്തപ്പെട്ട പുരാതനമായ മനസ്സിന്റെ ഏതോ നക്ഷത്രം വീണ്ടും തിരിച്ചു കിട്ടുന്നു. മനുഷ്യന്റെ ധാരണയുടെ ജൈവപരമായ അന്തർദ്ധാരകൾ മൺമറഞ്ഞവരുടെ പുരാവൃത്തങ്ങളോട്‌ ബന്ധപ്പെട്ടാണ്‌ കിടക്കുന്നത്‌. ഊഷരമായ വിങ്ങലുകളും അവ്യ്ക്തമായിത്തീര്‍ന്ന ഇച്ഛാശക്തിയും മേളിച്ചിരിക്കുന്ന കളിസ്ഥലത്ത്‌ ബിംബാരാധനകൾ ഭഗ്നമാവുകയാണ്‌ . ഖസാക്കിനെ പ്രപഞ്ചത്തിന്റെ മഹത്തായ അന്തർദ്ധാരകളുടെ അരങ്ങാക്കി മാറ്റിക്കൊണ്ട്‌ ആത്മാവിന്റെ ഉൾപ്പിരിവുകളുടെ , സ്മൃതി ഇവിടെ അനാവൃതമാവുന്നു.

പായലിലൂടെ കാലത്തിലൂടെ ഗതമോഹങ്ങളുടെ ആഴത്തിലേക്ക്‌ പ്രജ്ഞ കടന്നുചെല്ലുന്നു. ബാല്യത്തിന്റെ ഇടിഞ്ഞ ഭിത്തികൾ ,പ്രാർത്ഥനയുടെ ദ്രവിച്ച ഓലകൾ, എന്നോ ജീവിച്ചിരുന്നവരുടെ വംശകഥ പറയുന്ന പഴയ ഏടുകൾ ... വിസ്മൃതിയുടേ ജഡം നിറയെ വിഷാദത്തിന്റെ പ്രാണികൾ അരിച്ചുനടക്കുന്നു. ഓർമ്മകളുടെ വാതായനങ്ങളിലെവിടേയോ ലോകത്തിന്റെ ശിരസ്സ്‌ കത്തുന്നു. വിചാരങ്ങളുടെ പൂർണ്ണമായ തണുപ്പറിയുമ്പോൾ ഓർമ്മത്തെറ്റുകളുടെ സാരള്യത പ്രകടമാവുന്നു. മനസ്സിന്റെ ജീവിതം നിശ്ച്ചലമായൊരു ദൃശ്യമാകുന്നതിങ്ങനെയാണ്‌. ആ ദൃശ്യത്തിൽ മണ്ണും മനുഷ്യനും ,വിത്തും, കൊയ്ത്തും, പ്രഭാതവും. സൃഷ്ടിയും, ഗണിതവും, ലയിച്ചുകിടപ്പുണ്ട്‌. ഒമർഖയ്യാമിന്റെ ഒരു ദൃശ്യവൽക്കരണത്തിന്റെ ധ്വനി ഇപ്പോൾ ഓർമ്മയിൽ വിടരുകയാണ്‌. ഭൂമിയുടെ ആദ്യത്തെ മണ്ണുമായി അവർ അവസാനത്തെ മനുഷ്യന്റെ മാവ്‌ കുഴച്ചു. അവസാനത്തെ കൊയ്ത്താണ്‌` വിത്ത്‌ വിതച്ചതു്‌.അതെ, ബോധത്തിന്റെ അവസാനത്തെ പുലരി എന്താണ്‌` വായിക്കാൻ പോകുന്നതെന്ന്‌ സൃഷ്ടിയുടെ ആദ്യത്തെ പ്രഭാതം എഴുതുക്കഴിഞ്ഞു. വിച്ഛേദങ്ങളുടെ ക്രമഭംഗങ്ങളിൽ നിന്ന്‌ ലയത്തിന്റെ ലക്ഷ്യനിർവ്വച്ചനങ്ങൾ വേർതിർച്ചെടുക്കുന്ന ദൃശ്യബോധമാണിവിടെ പ്രകാശിതമാകുന്നത്‌.

സ്മൃതിയും, വിസ്മൃതിയും, ഏത്‌ സ്പർശിനിയിലാണ്‌ ബോദ്ധ്യങ്ങളുടെ കെട്ടറിഞ്ഞത്‌? ആത്മമോഹങ്ങളുടെ ഉയിരു നഷ്ടപ്പെട്ട ഈ അവസ്ഥ സന്താപമാണോ, സന്തോഷമാണോ? ഖസാക്കിലെ ദുഃഖമുഹൂർത്തങ്ങൾ കാലത്തിന്റെ പടവുകളിലാണ്‌. കഥ കേൾക്കാനെത്തുന്ന കുട്ടികൾ പ്രകൃതിയുടെ വൃക്ഷച്ചുവട്ടിലിരുനു. ബാല്യത്തിന്റെ ഓർമ്മകൾ അവരെ തഴുകി. പ്രാണയാത്രകളുടെ ശിഥിലസ്മരണകളിലൂടെ എന്നോ വാർന്നുപോയ കിനാവിന്റെ കാമുകി , ക്ഷണനേരത്തേക്ക്‌ തിരിച്ചെത്തുകയാണ്‌. പെൺകുട്ടിയുടെ ഉദരത്തിൽ മണ്ണിന്റെ പച്ചിലകൾ അമർത്തിത്തേച്ചതും ചുണ്ടിന്റെ തുമ്പികൾ കൊണ്ട്‌ അവളെ കൊത്തിവലിച്ചതും മുഖത്തിന്റെ മൊട്ടുകളിൽ കല്ലിന്‍റെ ഭസ്മം തൊടീച്ചതും അവളുടെ തുടകളിൽ മുഖത്തിന്റെ ക്രോധം കൊണ്ട്‌ ആശ്വാസം പകർന്നതും പ്രാണായാനങ്ങളിലൂടെ മടങ്ങിവരുന്നു. ചമ്പകത്തെ തിരിച്ചറിയാനും ഉദരത്തിലൂടെ അവളെ മോചിപ്പിക്കാനും മനസ്സിന്റെ കൂട്ടിൽ നിന്ന്‌ വ്യഥിത യാത്രകളുടെ മാൻപേട ഓടിയിറങ്ങുകയാണ്‌. ഖസാക്കിന്‍റെ മതിഭ്രമങ്ങളിലും അയഥാർത്ഥ്യത്തിന്റെ കൊച്ചരുവികളിലും ചമ്പകത്തെ വീണ്ടെടുക്കാനും ചുംബിക്കാനും ജൈവധാരകളുടെ ഒരാത്മാവ്‌ പതിയിരിക്കുന്നത്‌ നാമറിയുന്നു. ഫ്രഞ്ച്‌ പ്രബോധകനായിരുന്ന" റോച്ചേ ഫൗക്കോ "ബോധിപ്പിക്കുന്നുണ്ട്‌. സ്നേഹവും, കരുണയും ദയയും ധൈര്യവും താന്താങ്ങളുടെ ലൗകികയാത്രകളിലൂടെ , തിരിച്ചറിയപ്പെടാതെപോകുന്ന ആത്മ പ്രേരണകളെയാണ്‌ ബന്ധനമാക്കുന്നതെന്ന്‌ .

വികാരത്തിന്റേയോ പ്രവർത്തനത്തിന്റേയോ ഏതൊരു നിമിഷവും പ്രാണപ്രേരണയുടെ കാന്തി നിറഞ്ഞിരിക്കുന്നു. എങ്കിലും അത്‌ വിസ്മൃതമായിരിക്കുന്നു. ഖസാക്കിന്റെ മതിഭ്രമങ്ങളിൽ പ്രപഞ്ചത്തിലെ ജൈവാംശങ്ങളുടെ സ്വാംശീകരണമാണുള്ളത്‌. ഓന്തിനെക്കുറിച്ച്‌ കുട്ടികൾ പറയുന്ന കഥയിലൂടേ ഖസാക്കിന്റെ വിശ്വാസസംബന്ധമായ ഉൾഭ്രമങ്ങൾ വെളിവാക്കുന്നു. ആ ഗ്രാമത്തിന്റെ സ്വഭാവരീതിയിലുള്ള ഭ്രമങ്ങൾ വിശ്വാസവും അവിശ്വാസവും ലയിച്ച്‌ ചേർന്നുണ്ടാകുന്ന ജീവിതം ചിത്രീകരിക്കുന്നുണ്ട്‌. മനുഷ്യന്റെ നിഴലുകളോടുള്ള പോരാട്ടത്തിലെ അലൗകിക ഭാവം ഗ്രാമ്യസാഹചര്യത്തിന്റെ ഹൃദയത്തിൽ നിത്യയാഥാർത്ഥ്യമാകുന്നു.
അങ്ങനെ മനുഷ്യന്റെ ശാശ്വതവർണ്ണങ്ങൾ തെളിഞ്ഞുകിട്ടുന്നു. വിശ്വാസത്തിന്റേയും അവിശ്വാസത്തിന്‍റെയും നൂൽപ്പാലത്തിലൂടെ അധോമുഖിയായി അജ്ഞതയുടേ ജീവിതത്തിലേക്ക്‌ കടന്നുചെല്ലുന്നു. പ്രേതകഥകളും വിശ്വാസഭംഗങ്ങളും വേരുപിടിച്ച ഖസാക്കിലെ മണ്ണ്‌ ആദ്ധ്യാത്മികമായ പുരാവൃത്തത്തിന്റെ ഭൂപ്രദേശങ്ങളെ മുഴുവൻ ആവാഹിക്കുന്നു. പ്രാർത്ഥനയുടെ കണ്ണുകളും യുക്തിയുടെ വാരിയെല്ലുകളും വിശ്വാസത്തിന്റെ കൈകാലുകളും അവിശ്വാസത്തിന്റെ ശ്രദ്ധയുമുള്ള ഖസാക്കിന്റെ ദിവ്യശരീരം ബോധങ്ങളിലൂടെ പുനരാവിഷ്ക്കരിക്കപ്പെടുന്നു. ടെന്നിസൻ ഓർമ്മിപ്പിക്കുന്നതുപോലെ ഇപ്പോഴിതാ ദൈവം എല്ലാത്തിനെയും വീണ്ടും ജനിപ്പിച്ചിരിക്കുന്നു. വസന്തംകൊണ്ട്‌ തണുപ്പിന്റെ തൂവൽ വിരിക്കുന്നു. മഞ്ഞുകൊണ്ട്‌ പുഷ്പ്പങ്ങളെ അലങ്കരിക്കുന്നു. കറുത്ത പക്ഷികൾക്കും ഗായകർക്കും മനസ്സ്‌ തിരിച്ചുകിട്ടിയിരിക്കുന്നു.

ഖസാക്കിന്റെ പ്രാണയാനങ്ങളുടെ സുരത സംഗീതം പുതുമഴയിലൂടേയും വിദ്യാലയത്തിലെ കുട്ടികളിലൂടേയുമാണ്‌ വിജയൻ ആവിഷ്ക്കരിക്കുന്നത്‌. പ്രാണയാനങ്ങളുടെ വഴിയമ്പലങ്ങളിൽ ജന്മത്തിന്റെ പൊരുളറിയാതെ ഗ്രാമവാസികൾ നിന്നു. കാലവർഷത്തിന്റെ ധ്യാനനിമഗ്നമായ ശരീരവും കുട്ടികളുടെ ഇളകിമറിയുന്ന മനസ്സും പ്രാണയാനങ്ങളുടെ വിചിത്ര നിമിഷങ്ങളാണ്‌ തുറന്നിടുന്നത്‌. ഓലകളുമേന്തി കുട്ടികൾ വരിവെള്ളത്തിൽ ചവുട്ടിയും തേവിയും പോകുമ്പോൾ ബാല്യത്തിന്റെ നിഗൂഢമായ രതിവേഗങ്ങളിലേക്ക്‌ ഖസാക്ക്‌ ഉണരുന്നു.

വഴിയാത്രക്കാരുടെ ഉദാസീനമായ സന്ദർശനം പോലേയോ , വൃക്ഷശിഖരത്തിൽ നിന്ന്‌ ഒരില കൊഴിയുന്നതുപോലേയോ അവർ രവിയുടെ സ്ക്കൂളിൽ ചേർന്നു. ഗതിഭംഗങ്ങളുടെ ആത്മയാനങ്ങളെ അവതരിപ്പിക്കേണ്ടി വന്നപ്പോൾ മനസ്സിനിണങ്ങുന്ന നിരങ്ങളിലൂടെ വിജയൻ ഭൂമിയെ കണ്ടെത്തി. ഭൂമിയുടെ മാഞ്ഞുപോയ നിരങ്ങളുടെ സ്ഥലങ്ങളിൽ പ്രാണയാത്രകളുടെ ദുഃഖസ്വപ്നവേളകളെ തിരുകി വെച്ചു. ഖസാക്കിലെ മനുഷ്യരുടെ കാലത്തെത്തേടി വിജയൻ അനിശ്ചയങ്ങളുടെ ആഗമനങ്ങളിലും ദുരൂഹമായ മൊഴികളിലും ആസക്തനായി .
പഠിപ്പു നിർത്തിയ ചാത്തനിലൂടെ ,പേരയ്‌ക്കാടനിലൂടേ അവരെ അനുഗമിച്ചു വന്ന അച്ഛനമ്മമാരിലൂടെ , കുപ്പുവച്ഛന്റെ വിരക്തമായ വിശ്രമങ്ങളിലൂടെ, കുഞ്ഞാമിനയുടെ കഥയിലൂടെ , മൈമൂനയുടെ നിശ്ശബ്ദഹൃദയത്തിലൂടെ , വിജയൻ ആത്മാവിന്റെ , ഖസാക്കിന്റെ പ്രാക്തനമായ പല്ലവികളും അസ്പഷ്ടമായ ചോദനകളും തേടുകയായിരുന്നു. ഇരുള്‍വീഴുവാൻ പോകുമ്പോൾ സ്നേഹത്തിന്റെ സ്പർശവും ഗന്ധവുമുണ്ടായിരുന്നു. . മനസ്സ്‌ നിയന്ത്രണമില്ലാതെ അനിശ്ചയങ്ങളുടെ ആതുരതകളിലേക്ക്‌ വീഴുന്നു. രൂപങ്ങളിലൂടേ ഖസാക്കിന്റെ സന്തതികൾ വെവ്വേറെ സഞ്ചരിച്ചു. മാധവൻ നായർ പാടത്തേക്കും മൊല്ലാക്ക നടുപ്പറമ്പിലേക്കും പോയി.ദിവ്യരൂപങ്ങളുടെ ഉൾപ്രേരണകൾ ഐഹിക തീർത്ഥത്തിൽ ലക്ഷ്യങ്ങളുടെ പാതയന്വേഷിച്ച്‌ അലഞ്ഞു നടക്കുന്നു. ഓർമ്മകൾ ഓർമ്മത്തെറ്റുകളായി ഭൂമിയുടെ മാറിൽ കുതിർന്നിറങ്ങുന്നു. കരിമ്പനയുടെ ആയുസ്സിൽ നിറയെ മുറിവേറ്റ ഋതുക്കളും പുതിയ ഫലങ്ങളും പൊഴിഞ്ഞുകിടക്കുന്നു. സാന്ദ്രമായ സൗഹൃദങ്ങളിലൂടെ , അലിവുള്ള സുഖാന്വേഷണങ്ങളിലൂടെ തണൽ വിരിച്ച പാതയിൽ മനുഷ്യമനസ്സുകൾ കൃഷിചെയ്‌തു. വസ്തുക്കളുടെ സാന്നിധ്യം ഹൃദയത്തിൽ കുരുങ്ങിമരിച്ച കാമനകളെ ഓർമ്മിപ്പിക്കുകയാണ്‌. അത്‌` ഭൂമി തുലച്ച്‌ മൃതി തേടുന്ന ആസക്തികളെ വെളിച്ചത്തുകൊണ്ടുവരുന്നു. കൈത്തലത്തിൽ നിന്ന്‌ വിരലുകൾക്കിടയിലൂടെ ചോർന്നുപോകുന്ന പ്രഭാതം ആത്മായനങ്ങളുടെ സുരതസംഗീതമായിത്തീരുന്നു. പേരക്കൊമ്പിൽ വന്നിരിക്കാറുള്ള മൈമൂനയുടെ പാട്ടിൽ പ്രാണയാനങ്ങളുടെ അലിവു ള്ള സ്നേഹസ്മരണകൾ മുളച്ചിരിക്കുന്നു.

ചിങ്ങപാറ്റകൾ പൊന്തിയിരിക്കുന്ന, കാറ്റിനെ ഉദരത്തിൽ വഹിക്കുന്ന , ചെതലിയുടെ നേർക്ക്‌ നടന്നുപോകുന്ന കുട്ടികൾക്കിടയിലൂടെ വായുവേഗത്തിൽ മിന്നിമറയുന്ന ഖസാക്കിന്റെ പാരവശ്യങ്ങളിൽ ആത്മയാനങ്ങളുടെ സ്നേഹപ്രസരങ്ങളും ദുഃഖവേളകളും ഇണചേർന്നു കിടക്കുകയാണ്‌`. പദാർത്ഥങ്ങളുടെ മാതാവാകാൻ രവിയുടെ മനസ്സ്‌ വീണ്ടും സ്നേഹസ്പർശങ്ങളുടെ ഉലയിൽ വീഴുന്നു. പൂവിറുത്തു നടക്കുന്ന കുട്ടികൾ കുന്നിൻചെരുവിലെ മഞ്ഞിലേക്കും കാട്ടുപ്പൂക്കളിലേക്കും വൃഥാ ആസക്തരാവുന്നു.
ജീവിതത്തിന്റെ പ്രാണയാനം നടക്കുമ്പോൾ കാലത്തിന്റെ കളിമുറ്റത്ത്‌ വിരിയുന്ന ഓർമ്മകൾ ഭൗതികപ്രപഞ്ചത്തിന്റെ ദിവ്യപദാർത്ഥങ്ങളാണ്‌. സാങ്കൽപ്പികമായ കുറ്റകൃത്യങ്ങൾ ഭയാനകങ്ങളെങ്കിലും അവ ആന്തരികമാണെന്ന്‌ ഓർവ്വെല്ലിന്റെ കഥാപാത്രം പറയുന്നുണ്ട്‌. സ്വയം അറിയുന്നതിനുമുമ്പ്‌ നമ്മെ ക്രൂരമായി കൈയ്യടക്കുന്ന പരിതഃസ്ഥിതി ഉണ്ടാകുന്നു. ദിവ്യമായി മാറുന്ന വേദനയും ഭീതിയും മനുഷ്യനെ വിശുദ്ധനാക്കുന്നു. സാത്വികനായി ബന്ധിച്ചു നിർത്തുന്നു. ഇവിടെയാണ്‌ പ്രാചീനമായ സ്മൃതികളിലൂടെ വർത്തമാനത്തിന്റെ നിമ്നോന്നതങ്ങളെ അതിജീവിക്കുന്ന ജൈവസംയുക്തങ്ങളെ അനുഭവിക്കുന്നത്‌ . രവിയുടേയും മൊല്ലാക്കയുടേയും മറ്റും പ്രാണയാനങ്ങൾ
ഖസാക്കിന്റെ ആത്മയാത്രയുടെ സംഗീതത്തെയാണ്‌ ഓർമ്മിപ്പിക്കുന്നത്‌. കല്ലുകൾ വാകയിലകൾ പോലെ സ്നിഗ്ദ്ധമാകുന്നു. വൻവൃക്ഷങ്ങൾ ഇളം തളിരുകളുടേ സ്വകാര്യതയിലേക്ക്‌ ഇറ്റുവീഴുകയാണ്‌. മഞ്ഞുപോലെ പെയ്യുന്ന ഖസാക്കിന്റെ പ്രാണയാനങ്ങളിൽ വിരഹത്തിന്റെ ആദ്യ നാഗരികത ഇഴുകിച്ചേർന്നിട്ടുണ്ട്‌. നിരാശ്രയമായ ഉന്മാദം പോലെ ഖസാക്കിലെ പ്രകൃതിയും സ്വച്ഛമായ വഴികളിലൂടെ സഞ്ചരിക്കുന്നു. തനുവിൽ നിന്നു പൊഴിഞ്ഞു വീഴുന്ന നക്ഷത്രങ്ങളുടെ വിശുദ്ധരൂപങ്ങൾ , ഓർമ്മകളുടെ എല്ലിൻകഷണങ്ങളിൽ നിന്ന്‌ വമിക്കുന്ന പ്രകൃതി-സ്മൃതികൾ -ഭൂമി കിളച്ചെടുത്തു കിട്ടിയ നാഴികയുടെ അന്തർധാര. പിന്നെ, ഗ്രാമത്തിന്റെ ഉന്മാദങ്ങളിലൂടെ ജീവിതത്തെ സ്പർശിക്കുന്ന ചില അസന്നിഗ്ദ്ധതകളും പ്രാർത്ഥനകളും ആവിഷ്ക്കരിക്കാനാണ്‌ വിജയൻ ശ്രമിക്കുന്നത്‌. അതിനായി പ്രപഞ്ചത്തിന്റെ തൂവല്‍ പോലും ഈ എഴുത്തുകാരൻ സൂക്ഷ്മമായി പരിശോധിക്കുന്നു. ദുഃഖം ആത്യന്തികമായി ഉള്ളിന്റെ മഥനമാണോ? അതിനെ ലൗകികസ്മൃതിയുടെ ശബ്ദഘോഷങ്ങളിൽ നിന്ന്‌ നിശ്ശബ്ദതയുടെ അമ്മ മോഷ്ടിച്ചതു്‌ എന്നാണ്‌? കാലത്തിന്റെ അനുഭവം വ്യസനമായി മാറുമ്പോൾ മനുഷ്യന്‌ ബോധത്തിന്റെ യഥാർത്ഥ സ്ഥിതിയിലേക്ക്‌ മടങ്ങാതെ വയ്യ. .വിശ്വാസങ്ങളുടെ ഉത്തോലകങ്ങൾ നഷ്ടപ്പെട്ട പരിതഃസ്ഥിതിയും ധാരണയുടെ ത്രസിക്കുന്ന കൊമ്പുകളും വിശ്രമം കൊള്ളുന്ന മനുഷ്യന്റെ ഗ്രാമം , വാസ്തവത്തിൽ നിത്യജീവിതത്തിന്റെ സ്മൃതിയല്ല പങ്കിടുന്നത്‌ . ഏതോ മഹാധാരയുടെ ഭാഗമായിരുന്നുകൊണ്ട്‌ അനുഭവിച്ചറിയുന്ന വർത്തമാന സത്യത്തേക്കാൾ ദിവ്യരൂപങ്ങളും അതിഭൗതികമായ രക്ഷസ്സുകളും തമ്മിലുള്ള സംവാദമാണ്‌ മുറ്റിനിൽക്കുന്നത്‌ .വീണ്ടുവിചാരങ്ങളുടെ ഈ കറുത്ത മണ്ണിൽ വിഷാദത്തിന്റെ വഴികൾ അവസാനിക്കുന്നില്ല. രാത്രിക്കപ്പുറത്ത്‌ ,മറ്റൊരു വഴിയുടെ ശൃംഖല തുടങ്ങുന്നതേയുള്ളൂ.
കർമ്മപരമ്പരകളെന്നും, ജനിമൃതികളെന്നും മാറി മാറി വിളിക്കുമ്പോഴും അസ്പഷ്ടമായ ഓർമ്മകളിലൂടെ ജൈവബന്ധം അന്വേഷിക്കുകയാണ്‌ . യുക്തിയുടെ ഏത്‌ കോണിലാണ്‌ പ്രാണയാനങ്ങളുടെ രഹസ്യം നിലയുറപ്പിച്ചിരിക്കുന്നത്‌? സ്നേഹരഹിതമായ ആരോഹണത്തിന്‍റെ അവശിഷ്ടങ്ങളിലെ ആ ദിവ്യബോധം എവിടെ നിന്നാണ്‌ ലഭിക്കുക?