Followers

Wednesday, February 5, 2025

കഥ/ക്രിസ്തുവിനെ തേടുന്ന പൂമ്പാറ്റകൾ/എം.കെ.ഹരികുമാർ

 


അതൊരു വിചിത്രനോവലായിരുന്നു. പ്രധാനകഥാപാത്രം മുന്നറിയിപ്പില്ലാതെ അപ്രത്യക്ഷമായിരിക്കുന്നു. നോവൽ പകുതിയിലെത്തിയപ്പോഴാണ് ഈ പിന്മാറ്റം .അതിനെക്കുറിച്ച് നോവലിസ്റ്റിനു കൂടുതലൊന്നും അറിയില്ല എന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു. ഒരു മറവിയുടെ തണുത്ത കാലമാണ്, വായനക്കാരനായ ഇമ്മുവിൽ അതു സൃഷ്ടിച്ചത്. അവനു പൂർണമായി വായിക്കാൻ കൈയിൽ കിട്ടിയില്ലെങ്കിലും, പലയിടങ്ങളിൽ നിന്നും കിട്ടിയ വിവരങ്ങൾ നോക്കി ഈ കഥാപാത്രത്തെ അവൻ അറിയാൻ ശ്രമിക്കുകയാണ്.

ആ നോവൽ പൂർണരൂപത്തിൽ കാണണമെന്ന് അവൻ ആഗ്രഹിച്ചിരുന്നു. കഴിഞ്ഞില്ല. കിട്ടിയതാകട്ടെ അദ്ധ്യായങ്ങളുടെ ഭാഗങ്ങളും. എന്നാൽ നോവൽ പൂർണമായി വായിച്ച ചിലരെങ്കിലുമുണ്ട്. ചില അച്ചന്മാരുടെ വർത്തമാനങ്ങളിൽനിന്നാണ് അത് പ്രചരിച്ചത്. പക്ഷേ, അവർ ആരെല്ലാമാണെന്ന് വ്യക്തമല്ല.

അച്ചന്മാർ വേദപാഠ ക്ലാസുകളുടെ ഇടവേളയിൽ ഈ നോവലിനെക്കുറിച്ച് പറയാറുള്ളതായി കേട്ടിട്ടുണ്ട്. ഒരു പക്ഷേ ,അവർ വായിച്ച വളരെക്കുറച്ച് പുസ്തകങ്ങളിൽ ,ഇത് മനസിൽ നിന്ന് മാഞ്ഞുപോകാതെ നിന്നതാവാം.

‘ക്രിസ്തുവിനെ തേടിയ പൂമ്പാറ്റകൾ’ എന്നാണ് ആ നോവലിൻ്റെ പേര്. അതിലെ പ്രധാന കഥാപാത്രം ഒരു  ചിത്രകാരനായിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിൻ്റെ ഒടുവിലാണ് അയാൾ കൂടുതൽ വരച്ചത്. അയാൾ ഇരുപതാം നൂറ്റാണ്ട് കണ്ടിട്ടില്ല. ജീവിതാവസാനം വരെ വരച്ചിട്ടും, നാല്പത് വയസിനടുത്ത് ,അയാൾക്ക് പണമോ പ്രശസ്തിയോ നേടാനായില്ല. കലാകാരന്മാരുടെ ജീവിതത്തിൽ , പൗരോഹിത്യവും വലിയ സ്ഥാപനങ്ങളും അമിതമായി ഇടപെട്ടു പ്രവർത്തിക്കുന്നുണ്ട്. ഓരോ കലാകാരൻ്റെയും വിധി നിശ്ചയിക്കാൻ അധികാരിവർഗത്തിൻ്റെ പ്രതിനിധികൾ അവതരിക്കുകയാണ്.

ഓരോ ഗാലറിയും സത്യത്തെ അന്വേഷിക്കുകയാണ്. അവിടെ അവസാനത്തെ അത്താഴവും ഒറ്റിക്കൊടുക്കലും നിത്യേന സംഭവിക്കുന്നു .കുരിശേറ്റുന്നതിനായി ഒരു ക്രിസ്തുവിനെ കൊണ്ടുപോകുന്നത് കണ്ടാലും, നിത്യമായി മൗനികളായിപ്പോയ മനുഷ്യർ അത് നിർവികാരമായി നോക്കി നില്ക്കാൻ ശീലിച്ചിരിക്കുന്നു.

എല്ലാകാലത്തും കാഴ്ചയിൽ ലഹരിയുണ്ടായിരുന്നു. എന്തും കാണുന്നതിൽ ആളുകൾ മത്തുപിടിക്കുന്നു .കാഴ്ചകളോട് ലൈംഗികാഭിനിവേശമാണ്. ഏത് കാഴ്ചയിലൂടെയും ലൈംഗിക സംതൃപ്തി നേടുന്നവരുണ്ട്. അവർക്ക് എല്ലാം ലക്ഷ്യവും മാർഗവുമാകുന്നു. കണ്ടാൽ മതി; അതിൽതന്നെ എല്ലാറ്റിനും ഉത്തരം ലഭിക്കുമായിരുന്നു.

ഈ കാഴ്ചയിൽ തങ്ങൾ കാണിയല്ല ,വികാരങ്ങളുടെ ഉപയോക്താവാണെന്ന് അവർക്ക് നല്ല ബോധ്യമുണ്ടായിരുന്നു. ക്രിസ്തുവിനെ കൊണ്ടുപോയപ്പോൾ ആ കാണൽ സംഭവിച്ചു. അതിപ്പോഴും ആവർത്തിക്കുകയാണ്. ക്രിസ്തുവിനുവേണ്ടി ധാരാളം സ്ഥാപനങ്ങൾ ഉണ്ടായെങ്കിലും, ഇപ്പോഴും ,നിമിഷംതോറും ക്രിസ്തുവിനെ വിചാരണചെയ്യുകയാണ്, ശിക്ഷ വിധിക്കുകയാണ് ,കുരിശിലേറ്റുകയാണ് .രണ്ടു ചിന്തകൾക്കിടയിലെ സമയത്ത് ക്രിസ്തു കുരിശിലേറുന്നു.

നോവലിലെ കഥാപാത്രത്തിൻ്റെ പേര് ക്രിസ്റ്റഫർ എന്നായിരുന്നു. നോവലിസ്റ്റ് ക്രിസ്റ്റഫറിൻ്റെ ജീവിതത്തിലേക്ക് ആഴ്ന്നിറങ്ങി പോകുകയാണെന്ന വികാരം നോവലിൻ്റെ ആദ്യഭാഗങ്ങളിലുണ്ടെന്നാണ് ഒരാൾ പറഞ്ഞത്. എന്നാൽ ആ ഭാഗം പൂർണമായി വായിക്കാൻ ഇമ്മുവിനായില്ല. അത് കണ്ടുകിട്ടിയിട്ടില്ല. പലരിലൂടെ കൈമാറി വന്ന കുറച്ചു പേജുകളാണ് കിട്ടിയത്.
അവൻ അത് നിധിപോലെ സൂക്ഷിച്ചു വായിച്ചു.

ഒടുവിലെത്തുമ്പോൾ ക്രിസ്റ്റഫറിൻ്റെ കഥ സ്തംഭിച്ചുനില്ക്കുകയും പകരം ആ സ്ഥാനത്ത് മറ്റൊരാൾ വരികയും ചെയ്യുന്നു. ക്രിസ്റ്റഫറിനു  ആധികാരികതയുണ്ടോ?  തുടക്കം മുതലേ അല്ലെങ്കിൽ അതിനു മുന്നേ നിർമ്മിച്ചെടുത്ത ഒരു മൂശയിൽ എപ്പോഴും ആ കഥാപാത്രം സുരക്ഷിതനായിരിക്കുമോ ?യാദൃച്ഛികമായ പ്രചോദനങ്ങളുടെയോ വീഴ്ചകളുടെയോ പേരിൽ ആ  കഥാപാത്രത്തെ തന്നെ നഷ്ടപ്പെടാം.കാരണം, കഥാപാത്രത്തിൻ്റേത് വല്ലാത്ത ഒരു ഏകാന്തതയാണ് .ഒരാൾ സൃഷ്ടിക്കുന്നതാകയാൽ പാരതന്ത്ര്യമാണ് മുഖ്യം. പാരതന്ത്ര്യത്തെ ,എല്ലാ മനുഷ്യരെയും പോലെ സ്വാതന്ത്ര്യമാണെന്ന്  തെറ്റിദ്ധരിക്കാനും അതിൻപ്രകാരം പ്രചരിപ്പിക്കാനും ഒരു കഥാപാത്രത്തിനു നിയോഗമുണ്ട്.

പക്ഷേ ,ഇതിനൊക്കെ പരിധിയുണ്ടെന്നാർക്കണം. കഥാപാത്രങ്ങൾക്ക് ആത്മഹത്യാ പ്രേരണയുണ്ടാകാം.ഇത്  എഴുത്തുകാരൻ കൊടുക്കുന്ന പ്രേരണയാകണമെന്നില്ല. കഥാപാത്രത്തിൻ്റെ ഏകാന്തത എങ്ങനെയോ രൂപപ്പെടുന്നതാണ്.  അയാൾ സജീവമല്ലാത്ത ഒരു ലോകത്ത് ജീവിതത്തിൻ്റെ അർത്ഥം കണ്ടെത്താൻ നിയോഗിക്കപ്പെട്ടവനാണ്. റോബോട്ടുകൾപോലും ആത്മഹത്യ ചെയ്യുന്നത് നാം കാണുന്നു. ഒരേ ജോലിയിൽ ഒരേ വികാരത്തോടെ ജീവിച്ചുകൊണ്ടിരിക്കാൻ യന്ത്രങ്ങൾക്ക്പോലും അസാധ്യമാകുകയാണ്. ഏകാന്തതയിൽ ഉള്ള് അടർന്നു  ചിതറിവീഴുമ്പോൾ ,കഥാപാത്രങ്ങൾ എവിടെപോകാനാണ്? അവരുടെ ലോകം ആവിഷ്കാരത്തിൻ്റെയും  അധികാരത്തിൻ്റെയും  കടന്നാക്രമണങ്ങളാൽ മുഖരിതമാണ്.

അതുകൊണ്ട് ക്രിസ്റ്റഫറിനേപോലൊരാൾക്ക്  അവനോടുള്ള നീതിയുടെ പേരിലെങ്കിലും ഒരു ഒഴിഞ്ഞോടൽ  ആവശ്യമാണ്. സ്വയം നിഷ്കാസനം ചെയ്യുന്നതിൻ്റെ അതിരുവിട്ട കളിക്ക് കിസ്റ്റഫറിനു തയ്യാറാവേണ്ടി വന്നുവെന്ന് അനുമാനിക്കാം. അയാളുടെ മുന്നിൽ  വേറെ വഴിയില്ലായിരുന്നുവെന്നും  ആത്മഹത്യയിൽ അഭയം തേടുകയായിരുന്നുവെന്നും  സമാധാനിക്കുന്നതിൽ കാമ്പുണ്ട്. ക്രിസ്റ്റഫർ ഏത് പ്രശ്നത്തെയും സ്വന്തം ബുദ്ധികൊണ്ടും നീതിബോധംകൊണ്ടും നേരിട്ടു.

ഒരാൾ തൻ്റെ തന്നെ യഥാർത്ഥജീവിതത്തിനപ്പുറത്ത് മറ്റെന്തെങ്കിലും ആകേണ്ടതില്ലെന്ന ആദർശം ക്രിസ്റ്റഫറിൻ്റേതായിരുന്നു. ക്രിസ്തുവിൽ അതു കണ്ടതിൻ്റെ  വിശ്വാസത്തിലാണ് അയാൾ വര തിരഞ്ഞെടുത്തത്. എന്നാൽ ക്രിസ്റ്റഫർ വരച്ച വരകൾ കാൻവാസിൻ്റെ നാലതിരുകൾക്കുള്ളിൽ നിറങ്ങളെ ആവാഹിച്ചു നിന്നെങ്കിലും അത് പ്രകോപനപരമായി ഫ്രെയിമിനെ  അതിലംഘിച്ചു കടക്കുന്നതായ ഒരു ചിന്ത അനുവാചകനിൽ ജനിപ്പിച്ചു .

യഥാർത്ഥത്തിൽ അനുവാചകൻ്റെ  സൗന്ദര്യബോധത്തെ തന്നെ നിരാകരിച്ചുകൊണ്ട് കുതറിയോടുന്ന വരകളാണ് ക്രിസ്റ്റഫറിൻ്റേതെന്ന് വിമർശകർ പ്രചരിപ്പിച്ചു. ഒരു കാൻവാസ് സങ്കല്പിക്കുമ്പോൾ തന്നെ അതയാൾക്ക് അപര്യാപ്തവും  പരിമിതവും അസുഖകരവുമായ വിധം  പ്രകോപനമുണ്ടാക്കുമായിരുന്നു.

ക്രിസ്റ്റഫറിൻ്റെ കാണികൾ മറ്റാർക്കോ വേണ്ടി കാണാൻ വന്നപോലെയായിരുന്നു. അവർ അയാളുടെ ചിത്രങ്ങൾ കാണുകയായിരുന്നില്ല . വേണ്ടപ്പെട്ട പലരുടെയും ചിത്രങ്ങളെ  കൂടുതൽ വിലമതിക്കുന്നതിനു വേണ്ടി  ക്രിസ്റ്റഫറിനെ  നിരാകരിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. അതുകൊണ്ടുതന്നെ അവർ നോക്കിയത് വേറെ ചിത്രകാരന്മാരുടെ കണ്ണിലൂടെയായിരുന്നു

ഇത്തരം പ്രേക്ഷകരെ ക്രിസ്റ്റഫറിനു  കാണുന്നതു തന്നെ ഇഷ്ടമല്ലായിരുന്നു. അവരുടെ മുഖത്ത് കണ്ട കളങ്കിതമായ അതിശയവും അടക്കിയ ചിരിയും  അയാളെ വല്ലാതെ കീറി മുറിക്കുമായിരുന്നു. കാണികളിൽനിന്നു രക്ഷനേടാൻ അയാൾ അടുത്തുള്ള ഏതെങ്കിലും ഷോപ്പിലോ ബാത്റൂമിലോ  ബസ്റ്റോപ്പിലോ പോകുമായിരുന്നു.

നോവലിസ്റ്റിനു ക്രിസ്റ്റഫറിനെ ഇങ്ങനെ വിടാൻ ഭാവമില്ലായിരുന്നുവെന്നാണ് അനുമാനിക്കേണ്ടതെന്ന് വായനക്കാരായ ചില പ്രബുദ്ധമതികൾ  അഭിപ്രായപ്പെട്ടു. നോവലിൻ്റെ പല ഭാഗങ്ങൾ തേടിപ്പിടിച്ച് വായിച്ച ഫാ. ഗ്രിഗോറിയസ് പറഞ്ഞത് ഇമ്മു ഓർത്തു:

” ഈ നോവൽ ഉണ്ടെന്നറിഞ്ഞ് , കഷ്ടപ്പെട്ടാണ് അത് തേടിപ്പിടിച്ചു  വായിച്ചത് .പക്ഷേ, എൻ്റെ പക്കൽ  ഒരിക്കലും നോവൽ പൂർണരൂപത്തിലുണ്ടായിരുന്നില്ല .വിവിധ ഘട്ടങ്ങളിലായി ഞാനത് വായിച്ചു. ഒരിടത്തു നിന്നല്ല ,പലയിടങ്ങളിൽ നിന്ന് പല ഭാഗങ്ങൾ. ഇതിനായി ഞാൻ അഞ്ചുവർഷങ്ങൾ ചെലവാക്കി.

ഗ്രിഗോറിയോസ് അച്ചനു  അഞ്ചുവർഷങ്ങൾ നിസ്സാരമാണ്. കാലം അച്ഛൻ്റെ മുന്നിൽ പരന്നു കിടക്കുകയാണ്. ഇമ്മുവിൻ്റെ അവസ്ഥ അതുപോലെയല്ല. അവനു ഇതു സത്യത്തിനു വേണ്ടിയുള്ള പോരാട്ടമാണ്. ജീവിക്കുന്നതു തന്നെ അതിനാണ്. ഒരുരുള ചോറുപോലും, ഈ ആഗ്രഹത്തെ വെടിഞ്ഞ് അവൻ ഉള്ളിലോട്ടു ഇറക്കിയിട്ടില്ല. വിശപ്പ് അറിയുന്നതിനു പകരം അവൻ മറ്റുള്ളവരുടെ വിഷമങ്ങളും  തെറ്റുകളും എങ്ങനെ തന്നിലേക്ക് ഉൾക്കൊള്ളാനാവുമെന്നാണ്  ആലോചിച്ചത്.

അവൻ്റെ മുന്നിൽ അപരദു:ഖങ്ങൾ  അഴിച്ചെടുക്കാനാവാത്ത കുരുക്കായി തീർന്നു .അതുകൊണ്ട് അവനു സമയം പാഴാക്കാനില്ല. കിട്ടിയ ഭാഗം വായിച്ചതോടെ അവന് ക്രിസ്തീയ  അസ്തിത്വത്തെക്കുറിച്ചുള്ള ഒരു വെളിപാടുപോലെ ക്രിസ്റ്റഫിൻ്റെ  തിരോധനം അനുഭവപ്പെട്ടു.

കഥാഖ്യാനത്തിനിടയിൽ പ്രധാന കഥാപാത്രമായ ചിത്രകാരൻ ക്രിസ്റ്റഫർ എങ്ങനെയോ ഉൾവലിഞ്ഞിരിക്കുന്നു. അയാളുടെ അസ്തിത്വം ആ സാങ്കല്പിക കഥയിൽ മാത്രമാണ് ഉണ്ടായിരുന്നത്. അയാൾക്കുവേണ്ടി സാമൂഹിക സ്ഥാപനങ്ങൾ വിലപിക്കുകയോ ശബ്ദിക്കുകയോ ചെയ്തില്ല .അതേസമയം  സാങ്കല്പികമായ വിധം ക്രിസ്റ്റഫറിൻ്റെ ജീവിതസത്യങ്ങൾ തെളിഞ്ഞുനില്ക്കുകയാണ്. എഴുത്തുകാരൻ്റെ ഭാവനയിൽനിന്ന് ഉദിച്ച വ്യക്തിയാണെങ്കിലും ,പിന്നീട് അയാൾ സ്വന്തം ചിത്രകലാ ആദർശങ്ങളും ത്യാഗത്തിൻ്റെ മനോഹരമായ മാനസികജീവിതവും ഉയർത്തിപ്പിടിക്കുന്ന ഒരു വൻമരമായി  തീരുകയായിരുന്നു.

എന്നാൽ ക്രിസ്റ്റഫറിൻ്റെ തിരോധാനത്തെക്കുറിച്ച് നോവലിസ്റ്റ്  ഒന്നും മിണ്ടുന്നില്ല .കാരണം, അദ്ദേഹത്തിന് ക്രിസ്റ്റഫർ എന്ന വ്യക്തിയെക്കുറിച്ച് ഇനി എന്ത് പറയണമെന്നറിയില്ല. എഴുതിയ വിവരങ്ങൾ മാത്രമേ ഉള്ളൂ. കൂടുതലൊന്നും ആരായാനാവുന്നില്ല . ഒരു വിരക്തിയാണ് അവിടെ രക്തം പോലെ തളം കെട്ടി കിടക്കുന്നത്. എങ്ങോട്ട് പോകണമെന്നറിയാതെ എഴുത്തുകാരൻ പകച്ചു നിന്നിട്ടുന്നുണ്ടാവും .നോവലിസ്റ്റിനു തീർച്ചയായും ക്രിസ്റ്റഫറിനെകൊണ്ട്  കുറേ കാര്യങ്ങൾ ഉണ്ടായിരുന്നു. അതിനെല്ലാം സമാപ്തിയായി .ഇത് ക്രിസ്റ്റഫറിൻ്റെ മാത്രം വിധിയാണ്. അയാളുടെ പ്രതീതിജീവിതം ഒരു നോവലിലെ ഏതാനും അദ്ധ്യായങ്ങളിൽ  മാത്രമാണുണ്ടായിരുന്നത്. അതിനുശേഷം അയാൾ ജീവിതം മതിയാക്കി, ലോകത്തെ തിരസ്കരിച്ച്‌ മടങ്ങി.

പിന്നീട് നോവലിസ്റ്റ് വാൻഗോഗിനെ അതിൻ്റെ തുടർച്ചയിൽ  കഥാപാത്രമായി പ്രവേശിപ്പിക്കുന്നതാണ് നാം കാണുന്നത്‌. ഇമ്മുവിനു വാൻഗോഗിനെ വലിയ പിടിയില്ലായിരുന്നു. അവന് ആ ഡച്ച്‌ ചിത്രകാരൻ ആരുമല്ലായിരുന്നു. എന്നാൽ ഈ വിദേശ നോവലിൽ ഒരു പ്രത്യേക ഘട്ടത്തിൽ, മനുഷ്യാസ്തിത്വത്തിൻ്റെ മറവിയിലും വിരക്തിയിലും അന്തർധാനത്തിലും  ഉത്തരമില്ലാതെ ഒരെഴുത്തുകാരൻ നില്ക്കുമ്പോൾ അവിടെ വാൻഗോഗ്  അല്ലാതെ വേറെ ആരു വരും ? ക്രിസ്റ്റഫറിനും വാൻഗോഗിനും തമ്മിൽ  സാമ്യമുണ്ടായിരുന്നുവെന്ന് നോവൽ സൂചന നല്കുന്നുണ്ട്.

നോവൽ വായിക്കുന്ന ഒരാളുടെ പ്രശ്നമായി നോവലിസ്റ്റ് വാൻഗോഗിനെ നിർത്തുന്നു. അദ്ദേഹം വായനക്കാർക്ക് വേണ്ടി വാൻഗോഗിനോടു കുറെ ചോദ്യങ്ങൾ ചോദിക്കാൻ  തുടങ്ങുമ്പോഴേക്ക് വാൻഗോഗ് തിരിച്ചു ചോദിക്കുകയാണ്.

“നിങ്ങൾ ആ ചിത്രകാരനെ എന്തുചെയ്തു ” ? വാൻഗോഗ്  ആരാഞ്ഞു.

“ഞാൻ അയാളെ ഒരു സ്വതന്ത്രചിത്രകാരനും യഥാർത്ഥ ക്രിസ്തീയ ത്യാഗിയുമാക്കാനാണ് ശ്രമിച്ചത്. പക്ഷേ, ഇടയ്ക്ക് വച്ച് എൻ്റെ മനസ്സിൻ്റെ താളം തെറ്റിയതുപോലെ തോന്നുന്നു .എനിക്ക് അയാളുടെ മേലുള്ള സകല ഓർമ്മകളും  നഷ്ടപ്പെട്ടു .ഞാനിപ്പോൾ നിസ്സഹായനാണ് ” .നോവലിസ്റ്റ് പറഞ്ഞു.

“അയാൾ എത്ര ചിത്രങ്ങൾ വരച്ചു?”
“വരയ്ക്കുമായിരുന്നു, എത്രയെണ്ണമെന്ന് അറിയില്ല ” .

“അതെന്താ?”

“ഓർക്കുന്നില്ല” .

“അയാളുടെ കലാദർശനം എന്തിനാണ് താങ്കൾ പരിപാലിച്ചത്?”

അയാളെ സ്വതന്ത്രനാക്കുവാനാണ്  ഞാൻ ആഗ്രഹിച്ചത്”.

” എന്നിട്ട് ?”

“അയാളെ സ്വതന്ത്രനാക്കുവാനാണ് ഞാൻ ആഗ്രഹിച്ചത് ” .

“എന്നിട്ട്?”

“അയാൾ എന്നെയും കടന്ന് കൂടുതൽ ധിക്കാരിയും ഉത്തരങ്ങൾ തരാത്ത, ആകുലതകളുടെ വക്താവുമായി “.
“എന്താണ് അയാളുടെ പേര്?”

“ഓർമ്മയില്ല” .

“അയാളെ താങ്കൾ ക്രൂരമായി  കൊല്ലുകയായിരുന്നില്ലേ” .

“അല്ല ,ഒരിക്കലുമല്ല ” .

“അതെ. നിങ്ങൾ കൊന്നു .കാരണം നിങ്ങൾ ഒരു മുതലാളി ഗാലറി ഉടമയോ പൊങ്ങച്ച കലയുടെ ആസ്വാദകനോ ആണ്. അതിനു കഥാപാത്രം  കൂട്ടുനിൽക്കാതെ വന്നതോടെ നിങ്ങൾ അയാളെ നിഗ്രഹിക്കാൻ ശ്രമിച്ചു. എല്ലാകാലത്തും മൗലികമായ കാഴ്ചകളിൽ സ്വയം കണ്ടെത്തുന്നവനും സൂക്ഷ്മമായി ചിന്തിച്ചു കയറുന്നവനും  ഇതുപോലുള്ള അനുഭവമുണ്ടാകും. എപ്പോഴും മുതലാളിത്തകലയുടെ  ഗുണഭോക്താക്കളും സംഘങ്ങളും ഒന്നിനും പിടികൊടുക്കാത്ത കലാകാരന്മാരെ ഇല്ലാതാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കും ” .

“ഞാൻ അങ്ങനെയൊന്നും ഉദ്ദേശിച്ചില്ല. ധാരാളംപേർ ഒരുപോലെ ചിന്തിക്കുന്നിടത്ത് ഒരാൾ തൻ്റെ  പ്രക്ഷുബ്ധമായ ഏകാന്തതയുമായി  വന്നാലുണ്ടാകുന്ന പ്രശ്നങ്ങളാണ് ഞാൻ വിശകലനം ചെയ്തത് “.

“പിന്നെ എന്താണ് ആ കഥാപാത്രത്തിന് പറ്റിയത് ?”

“അതെനിക്ക് മനസ്സിലാകുന്നില്ല. എനിക്ക് എവിടെയോ തകർച്ചയുണ്ടായി. എൻ്റെ  വിശ്വാസപ്രമാണങ്ങൾ തകർന്നില്ല. ഞാൻ ഏതോ വീണ്ടുവിചാര സാധ്യതയിലാണ് “.

“വ്യക്തമാക്കൂ” .

“ഞാൻ പുറത്തുകൊണ്ടുവരാൻ ശ്രമിച്ച സത്യങ്ങളുടെ പേരിൽ ആ കഥാപാത്രം ഒരുപാട് സഹിച്ചുകഴിഞ്ഞു .എനിക്ക് ഇനി അയാളെ സമീപിക്കാൻപോലും കഴിയില്ല .എൻ്റെ മനസ്സിൽ ഏറെ സംഭവങ്ങൾ നടന്നുകഴിഞ്ഞിരിക്കുന്നു. ആ കഥാപാത്രത്തിൻ്റെ സഹനത്തിൽ എനിക്ക് സഹതപിക്കാൻ വാക്കുകളില്ല. അത് തോന്നിതുടങ്ങിയശേഷം എൻ്റെ  എഴുത്ത് മന്ദഗതിയിലായിരുന്നു. ചിലപ്പോഴൊക്കെ ,ആ ചിത്രകാരനുമായി ഞാൻ കലഹിച്ചു”.

“എന്തിനു?” വാൻഗോഗ് ആവേശത്തിൽ ചോദിച്ചു.

“അവൻ പറഞ്ഞു ,മനുഷ്യർ കുറ്റവാളികളാണെന്ന് സമർത്ഥിക്കുന്നത് അവരെ മർദ്ദിക്കാനും ശിക്ഷിക്കാനുമുള്ള ഗൂഢപദ്ധതിയുടെ ഭാഗമായിട്ടാണ് .കുറ്റവാളികളാക്കി നിലനിർത്തുന്നത് സമൂഹമാണ്. അവർക്ക് അവരുടെ മർദ്ദനോപകരണങ്ങൾ കണ്ടുപിടിക്കാനും മർദ്ദനങ്ങൾ തുടരാനും അതിനു വേണ്ടതായ തത്ത്വചിന്തയും ധാർമ്മികതയും നിലനിർത്താനും ഇങ്ങനെയുള്ളവർ   വേണം. അതുകൊണ്ടു മറ്റുള്ളവർ തെറ്റ് ചെയ്യാത്തവരായി വേർതിരിക്കപ്പെടുകയും അവർക്ക് കാപട്യത്തിൻ്റെയും മിഥ്യയുടെയും ആനുകൂല്യത്തിലൂടെ മേൽക്കൈ കിട്ടുകയും ചെയ്യുന്നു. ഇതു ക്രൂരവും  ബധിരവുമായ ഒരു യുദ്ധമാണ്.പാപികളെ എങ്ങനെയാണ് നാം വിശുദ്ധരാക്കേണ്ടതെന്നല്ല, പാപികൾ അങ്ങനെ തന്നെയായിരിക്കുന്നതാണ് നല്ലതെന്ന് പറയാൻ ശ്രമിക്കുകയാണ്. എന്നിൽ അത് ആശയക്കുഴപ്പമുണ്ടാക്കി. മറ്റൊന്നും എഴുതാൻ പറ്റാത്ത വിധം  ഞാൻ നിശ്ശൂന്യനായതുപോലെ തോന്നി “.

” ആ യുവാവ് പറഞ്ഞതിൻ്റെ പൊരുൾ  എന്താണെന്ന് താങ്കൾ പരിശോധിക്കാതിരുന്നത് ശരിയായില്ല . എന്തെങ്കിലും താങ്കൾ അതിൽ നിന്നു ഗ്രഹിച്ചോ? ” .

” അയാൾ ഒരിക്കൽ ഇങ്ങനെ പറഞ്ഞു :ഈ ലോകത്ത് പാപികളേ വരൂ എന്ന് ക്രിസ്തു പറഞ്ഞത് വലിയൊരു കുട നിവർത്തലാണ്. അതിനാൽ ഞാൻ കുടയില്ലാത്തവരുടെ  അടുത്തേക്ക് പോകുന്നു” .

“ഇത് കുറേക്കൂടി അർത്ഥവ്യാപ്തിയുള്ളതാണ് “.

വാൻഗോഗ് പ്രതികരിച്ചു .അദ്ദേഹം തുടർന്നു: ” ആ ചിത്രകാരനു ഞാൻ   സമുന്നതമായ സ്ഥാനം നല്കുകയാണ്. അയാൾ പോയപ്പോൾ താങ്കൾ എന്നെ ആ സ്ഥാനത്തേക്ക് കൊണ്ടുവന്നത് , താങ്കളിൽ ഇപ്പോഴും മായാതെ നിൽക്കുന്ന ഒരു സത്യാഭിമുഖ്യത്തെ കാണിക്കുന്നു. താങ്കൾ ധനമുള്ളവരുടെ   കൂടെ പ്രവർത്തിക്കാനിഷ്ടപ്പെടുന്നുണ്ടെങ്കിലും ,താങ്കളിൽ സദാസമയവും  നിസ്സഹായമാകുന്ന, എന്തുചെയ്യണമെന്നറിയാതെ കുഴങ്ങുന്ന ഒരു സത്യാന്വേഷിയുമുണ്ട്. നിസ്സാരമായി തള്ളിക്കളയാനാവാത്ത വിധം അത് താങ്കളെ ഞെരുക്കുന്നുണ്ട്. അതുകൊണ്ടാണ് പകരക്കാരൻ കഥാപാത്രം എന്ന നിലയിൽ ഞാൻ വരേണ്ടി വന്നത് ” .

“താങ്കൾ എന്താണ് ഇതിൽനിന്ന് അനുമാനിക്കുന്നത് ” – നോവലിസ്റ്റ് ചോദിച്ചു.

വാൻഗോഗ് പറഞ്ഞു :” പാപം ചെയ്യുന്നവരുണ്ടെന്നും അവർ പുറംപോക്കിലുള്ളവരാണെന്നും പറഞ്ഞ് ദുർബ്ബലരെയെല്ലാം ഇപ്പോഴും അധികാരികൾ ദ്രോഹിക്കുന്നു. പാപികളാക്കുക എന്നത് ഒരു ഭരണസംവിധാനമാണ്; അങ്ങനെയുള്ളവർക്ക് സ്വതന്ത്രമായ ആവിഷ്കാരമോ ചിന്തയോ അസാധ്യമായി വരും. മനസ്സിനെ ഒരു പ്രത്യേകരീതിയിൽ അടിമയാക്കിവയ്ക്കാം. അടിമത്തമാണ് ഏറ്റവും വലിയ സൗകര്യമെന്ന് ധരിച്ചു തുടങ്ങും. അവിടെയാണ് ക്രിസ്തു വരുന്നത്. ക്രിസ്തു എല്ലാ പാപികളെയും തന്നിലേക്ക് ആകർഷിച്ചു. എന്താണ് കാരണം ? പാപം ചെയ്തവർക്ക് വീണ്ടും ജീവിക്കാൻ ;സാർത്ഥകമായ  സംക്രമണം പൂർണ്ണമാക്കാൻ അവസരമുണ്ടെന്നർത്ഥം .അവർക്ക് വീണ്ടും ജനിക്കാം. അവരെ സമാശ്വസിപ്പിക്കാനുള്ള അവസാനത്തെ താവളമാണ് യേശു .മറ്റെല്ലാവരും തള്ളിക്കളഞ്ഞാലും യേശു അവരെ വിടില്ല. ഏത് അധികാരി ശിക്ഷിച്ചാലും യേശു അവനു സമാധാനം നല്കും. അവനെ എല്ലാ സങ്കുചിതമായ വേലിക്കെട്ടുകൾക്കും അപ്പുറം സ്വതന്ത്രവും നീലനിറമാർന്നതുമായ ആകാശത്തിൻ്റെ പുഷ്പസദൃശമായ മാർദ്ദവം അനുഭവിപ്പിക്കാൻ സഹായിക്കുന്നു. അവനെ സംരക്ഷിക്കാൻ ഒരാൾ ഉണ്ടാകുന്നത് എല്ലാ കോട്ടകൊത്തളങ്ങളും തകരുന്നതിനും ഇടയാക്കും .പാപികളല്ലാത്ത ആരുമില്ല എന്നും യേശു പറഞ്ഞു. അതോടെ ഉന്നതമാക്കപ്പെട്ടതും വരേണ്യവുമായ എല്ലാ ആത്മീയവ്യവഹാരങ്ങളും റദ്ദാവുകയും യേശുവിൻ്റെ  സ്നേഹത്തിൻ്റെ അനന്തമായ കടൽ  പരക്കുകയും ചെയ്യുന്നു. ആരെയും പുറത്താക്കാൻ യേശു അനുവദിക്കില്ല. ഇതാണ് അപാരമായ മനുഷ്യത്വത്തിൻ്റെ കാതൽ ,എക്കാലത്തും ” .

“താങ്കൾ വരച്ച ചിത്രങ്ങളിൽ ഈ യേശുവുണ്ടോ? “

“ആരാണ് താങ്കളോട് ഇതെല്ലാം പറഞ്ഞത്?. ഞാൻ താങ്കൾ ഉദ്ദേശിക്കുന്ന ആളല്ല .ഞാൻ ചിത്രങ്ങൾ വരച്ചിട്ടുണ്ടെന്ന് എങ്ങനെ അറിഞ്ഞു ?”

“താങ്കളല്ലേ ‘നക്ഷത്രാങ്കിത രാത്രി ‘ വരച്ചത്?”

“ഇല്ല ഞാൻ ചെയ്തിട്ടില്ല. നിങ്ങൾ ഉദ്ദേശിക്കുന്ന വാൻഗോഗ് ഞാനല്ല. അത് വേറൊരാളാണ് .അദ്ദേഹമാണ് നക്ഷത്രങ്ങൾ പതിതരുടെ പ്രിയത്തിനുവേണ്ടി പ്രകാശിക്കുന്നു എന്നർത്ഥം വരുന്ന രീതിയിൽ ആ ചിത്രം വരച്ചത് ” .

” അപ്പോൾ താങ്കൾ ആരാണ് ? താങ്കൾ ചിത്രകാരനാണോ ” .

“അതെ ,ഞാൻ കലാകാരനാണ് .പക്ഷേ ,ആ  വാൻഗോഗല്ല; പേര് വാൻഗോഗ് എന്നു തന്നെ ” .

താങ്കളെ കണ്ടുമുട്ടിയതു നന്നായി. താങ്കൾക്ക് ഒരു കാര്യത്തിലെങ്കിലും ആ പഴയ ഡച്ചു ചിത്രകാരനുമായി  ബന്ധമുണ്ടല്ലോ ,രണ്ടു പേരും ചിത്രകാരന്മാരാണല്ലോ “.

“അതു ശരിയാണ്. പക്ഷേ ,ഞാൻ വാൻഗോഗിനെപോലെ നിഷേധവാസനയോടെ വരയ്ക്കുന്നില്ല .എനിക്കു വേണ്ടത് എൻ്റെ തന്നെ ഇനിയും ജീവിക്കാത്ത  അനുഭവമാണ് ,ചിത്രമാണ് ” .

“ഒന്നും വ്യക്തമാകുന്നില്ല” .

“അതായത്, ഞാൻ എന്നെ പൂർണമായി അറിഞ്ഞ് ഒന്നും വരച്ചിട്ടില്ല. ഓരോ സമയത്ത് വെളിപ്പെടുന്നത് ,ഞാൻ സത്യമെന്നു  കരുതി വരയ്ക്കുകയാണ്. അത് എന്നെ പ്രതിനിധീകരിച്ചു എന്നു  പറയാനാവില്ല. എന്നിലൂടെ എന്തൊക്കെയോ ഒഴുകിക്കടന്നു പോകുന്നുണ്ട്. പ്രേക്ഷകർ എന്നെ അറിയാൻ ശ്രമിക്കുന്നത് ഈ ചിത്രങ്ങളിലൂടെയാണ്. അവർ വ്യാഖ്യാനിക്കുമ്പോൾ ഞാൻ തെളിഞ്ഞുവരും. എന്നാൽ അത് വളരെ നൈമിഷികമായ ഒരു തലമാണ്. ഞാൻ വരച്ച സമയത്ത് എന്നെ ദൈവം നോക്കിയപ്പോഴുണ്ടായ കാഴ്ചയാണ്  ചിത്രത്തിനാധാരമായിട്ടുള്ളത്. നിഷ്കളങ്കരായ കാണികൾക്ക് അതു മതി. അവർ ശുദ്ധതയ്ക്കുവേണ്ടി, എൻ്റെ നൈമിഷികതയുടെ വിളികളെ ശാശ്വതമാക്കുന്നു .എനിക്കത്  ആലോചിക്കാനേ വയ്യ .ഞാൻ എന്തുകൊണ്ട് ഹതാശമായ നിമിഷങ്ങളെ ഒരു ചിത്രത്തിലൂടെ  പിടിച്ചുനിർത്തിയെന്നു ചിന്തിക്കാനുള്ള സാവകാശം അവർ തരുന്നില്ല” .

“എന്നാൽ താങ്കൾക്ക് ആ ചിത്രങ്ങൾ പിൻവലിച്ചുകൂടെ ” – നോവലിസ്റ്റ് ചോദിച്ചു .

“അത് പ്രയാസമാണ് .ഞാൻ ജലച്ചായത്തിൽ വരച്ച ചിത്രങ്ങളാണ്  കൂടുതലും എന്നെ തൃപ്തിപ്പെടുത്തിയിട്ടുള്ളത്. ജലച്ചായത്തിൻ്റെ യഥാർത്ഥ രൂപമല്ല എനിക്കു വേണ്ടിയിരുന്നത്. കുറേക്കൂടി അസ്പഷ്ടവും സന്ദിഗ്ദ്ധവുമായ  ജലച്ചായമാണ് ഞാൻ പിന്തുടർന്നത്. നിറങ്ങൾ പെയിൻ്റ് ചെയ്യാനുള്ളതല്ല എന്ന വിശ്വാസം എന്നെ പിടികൂടിയിട്ടുണ്ട് .നിറങ്ങൾ  യഥാർത്ഥമായി എവിടെയെങ്കിലുമുണ്ടെങ്കിൽ അങ്ങനെതന്നെയിരിക്കട്ടെ. ചിത്രകാരന്മാർക്ക് അവയിൽ എന്തു കാര്യം?”

“അതെന്താണ് ?”

“കലാകാരന്മാർ അവരുടെ നിറങ്ങൾ കണ്ടെത്തുക തന്നെ വേണം .നിറങ്ങൾ കൂട്ടിച്ചേർക്കുമ്പോൾ മനുഷ്യൻ്റെ ജീവിതത്തിനു യഥാർത്ഥത്തിൽ ആവിഷ്കരിക്കാനാവാത്ത സൂക്ഷ്മ സംവേദനങ്ങൾ ഉണ്ടാകുന്നു” .

“ഇതു വളരെ രസകരമായിരിക്കുന്നു”.

“ഞാൻ ‘വിശ്വസ്തരായിരിക്കുന്നവർ ‘  എന്നൊരു ചിത്രം വരച്ചിട്ടുണ്ട് .അത് എന്നിലെ വിശ്വസ്തനെ ,
മറ്റുള്ളവരോടും സത്യത്തോടുമുള്ള വിശ്വസ്തതയെയാണ് ഉന്നം വയ്ക്കുന്നത്. എൻ്റെ മനസ്സിൽ  സന്ദേഹങ്ങളും കലാപങ്ങളുമുണ്ട്. പക്ഷേ ,ഞാൻ എൻ്റേതായ നിലയിൽ ചിലതിൽ ഉറച്ചുനിൽക്കാൻ മോഹിക്കുന്നു .ഒരു ഫാക്ടറിയിലെ തൊഴിലാളികൾ വൈകിട്ട് വീടുകളിലേക്ക് മടങ്ങുകയാണ്. അവർ ഒരു നാൽക്കവലയിൽ വന്ന് പലവഴിക്കായി പോവുകയാണ്. അതിലെ ഒരു സംഘത്തെയാണ് ഞാൻ അന്വേഷിക്കുക. അന്വേഷിക്കുക എന്നു പറഞ്ഞാൽ പിന്തുടരുക. പക്ഷേ, എൻ്റെ ചിത്രത്തിൽ ആ യാത്രയൊന്നുമില്ല. അവർ ഒരു മരത്തിൻ്റെ ചുവട്ടിലിരുന്ന് വർത്തമാനം പറയുകയാണ്. ഒരാളുടെ കൈയിൽ ഒരു ഒഴിഞ്ഞ കുപ്പിയുണ്ട്. അതു പഴക്കം ചെന്നതും ഗ്ലാസുകൊണ്ട് ഉണ്ടാക്കിയതുമാണ്. അതിൻ്റെ അടപ്പിലെ മഞ്ഞനിറം മങ്ങിയതാണ്. അതിൽ കറുത്ത പാടുകളുണ്ട്. എങ്കിലും അതിലെ ശൂന്യത ദൃഢമാണ്. ഒരു വികാരവും ജനിപ്പിക്കാത്ത ആ ശൂന്യത ഒരു ഖരവസ്തുപോലെ ഗാഢമാണ്. അവർ അഞ്ചുപേരുണ്ട്. രണ്ടുപേർ സ്ത്രീകളാണ്.അതിൽ ഒരുവൾ തലയിൽ ഒരു തുണിയിട്ടിട്ടുണ്ട്. അതിന് പ്രത്യേക ലക്ഷ്യമൊന്നുമില്ലെന്നു വ്യക്തം.ആ തുണികൊണ്ടു മറയ്ക്കാവുന്നതൊന്നും തലയിലില്ല. സൂര്യൻ ചാഞ്ഞു കിടക്കുകയാണ് .ഉറക്കത്തിനു  തയ്യാറെടുക്കുന്ന ഒരു മഹാപ്രഭുവിൻ്റെ ആലസ്യവും വിമുഖതയും ആ മുഖത്ത് പ്രകടമാണ്. ദിനാന്ത്യവേലകൾ ഇങ്ങനെയൊക്കെയാണ് അവസാനിക്കുന്നതെന്ന ധ്വനി  ഉള്ളതുപോലെയോ, അത് താൻ   മുൻകൂട്ടി കണ്ടിട്ട് മടങ്ങുകയാണെന്ന് ഭാവിക്കുന്നപോലെയോ ചില വികാരങ്ങൾ സൂര്യൻ്റെ മുഖത്തു നിന്നും വായിച്ചെടുക്കാം .സൂര്യൻ ഒരു കീഴടങ്ങലിനോ പ്രായാധിക്യത്തിൻ്റെ അവശത പേറാനോ തയ്യാറല്ലാത്ത വിധം പ്രൗഢമായിരുന്നു .സൂര്യബിംബത്തിൻ്റെ നഗ്നവും പ്രലോഭിപ്പിക്കുന്നതുമായ വശ്യത വീര്യം പകർന്നു .അതിൻ്റെ  പഴകിയതും ശാന്തവുമായ കിരണങ്ങൾ ആ പഞ്ചസംഘത്തിൻ്റെ നേർക്ക് പാഞ്ഞുവന്നുകൊണ്ടിരുന്നു.  ഒരു സ്ത്രീ എന്തോ പറഞ്ഞു ചിരിക്കുകയാണ്. മൂന്നു പുരുഷന്മാരിൽ  ഒരാൾ താരതമ്യേന തടിച്ചവനും നരച്ച മീശയുള്ളവനുമാണ് .അവൻ്റെ പകുതി കഷണ്ടിയായ തല സൂര്യപ്രകാശത്തിൽ തിളങ്ങുകയാണ്. അയാൾ ധരിച്ചിട്ടുള്ള നരച്ച ഷർട്ടിൻ്റെ മുകളിലത്തെ രണ്ട് ബട്ടൺ ഇട്ടിട്ടില്ല. ആ മരിച്ചുവീട്ടിലെ ബലിഷ്ഠമായ വേരുകളിലാണ് അവരുടെ ഇരിപ്പ് .രണ്ടുപുരുഷന്മാർ ,വെറുതെ എന്ന് തോന്നിപ്പിക്കുന്നപോലെ ദൂരെയെവിടെയോ നോക്കുന്നുണ്ട്. വയസ്സായവനെ കൂടാതെയുള്ള രണ്ടുപേരും യുവത്വം പിന്നിട്ടവരാണ്. എന്നാൽ അധികനേരം അവിടെ തുടരാൻ ഉദ്ദേശിക്കുന്നില്ലെന്ന് ആ ഇരിപ്പു കണ്ടാൽ തോന്നും. ആരോ വരാൻ കാത്തിരിക്കുന്നപോലെ ആ വയസ്സൻ മറ്റൊരു ദിക്കിലേക്ക് നോക്കുകയാണ് .ഒരു സ്ത്രീ അയാളെ  ശ്രദ്ധിക്കുന്നുണ്ട്. ഇരുട്ടിനെതിരെയുള്ള സായാഹ്നസൂര്യൻ്റെ പോരാട്ടം എന്നപോലെ പ്രകാശം സമീപത്തുള്ള രാത്രിയിലേക്ക് മെല്ലെ ചായുകയാണ്.ഇവർ വളരെ പാവപ്പെട്ടവരാണ്. അന്നന്ന് പണിതു ജീവിക്കുന്നവർ. അവർക്ക്  ലോകത്തിൻ്റെ ഗതിയോ നാളത്തെ കുട്ടികളുടെ ഭാവിയോ ഒന്നും ഊഹിക്കാനാകില്ല. അതുകൊണ്ട് അവർ സൗമ്യമായി ഇടപെടുന്നു. അവർക്ക് ചിന്താക്കുഴപ്പമില്ല. അവർ വിശ്വസ്തരാണ് .അവരിൽ മഹാവിശ്വാസത്തിൻ്റെ പ്രകാശം സപ്തവർണ്ണങ്ങളായി പിരിഞ്ഞു സമാധികൊള്ളുകയാണ്. പ്രാചീനവും വേദനിപ്പിക്കുന്നതുമായ ഉണ്മകൾ അവരിലേക്ക് വന്ന് സമാധാനത്തിൻ്റെ  കലാമൂല്യമായി പരിണമിക്കുന്നു. ആ അഞ്ചുപേർ വല്ലാത്ത ഏകാന്തതയിലുമാണ്. ഏകാന്തതയുടെ ആവിഷ്കാരംപോലെ ശരീരങ്ങൾ അന്തരീക്ഷവുമായി പിണക്കത്തിലാണ്.ഞാൻ ഈ ചിത്രം വരയ്ക്കാനായി  അവരെ നേരിൽ കണ്ടിട്ടുണ്ട്. അവർ പോകുന്നത് നിരീക്ഷിക്കാൻ ഏഴു ദിവസം ചെലവഴിച്ചു. അവരുടെ പിന്നാലെ നടന്നുകൊണ്ട് ഞാൻ ഒരു യജ്ഞം പൂർത്തിയാക്കി.എന്നാൽ ഒരിക്കൽപോലും അവർ എന്നെ ശ്രദ്ധിക്കുകയുണ്ടായില്ല.  അപരിചിതനായ ഒരാൾ പതിവായി ആ വഴി നടന്നുപോകുന്നത് സംശയത്തോടെ അവർ എന്തുകൊണ്ട് നോക്കിയില്ല എന്നത് എന്നെ അത്ഭുതപ്പെടുത്തി. അവർ വിശ്വസ്തരാണ്, അത്രതന്നെ. മറ്റാരിലുമെന്നപോലെ അവരിൽ തന്നെയും ഒരോരുത്തരും വിശ്വസ്തരാണ്. ആ വിശ്വാസം ഒരു കച്ചവടമോ ലാഭമോ അല്ല . അതിലൂടെ അവർക്ക് എത്തിപ്പിടിക്കാവുന്ന ഭൗതികതാല്പര്യങ്ങളൊന്നുമില്ല. എങ്കിലും അവർ ഏകാന്തരായി. ദാരിദ്ര്യത്തിൻ്റെയും ദുരിതത്തിൻ്റെയും ഗാനം അവർക്കിടയിലൂടെ അലയടിച്ച് ഒഴുകുകയാണ്. ഞാനപ്പോൾ ദൈവം പ്രസാദിച്ചെങ്കിലെന്നോർത്തു.  അവരുടെ തമാശകളും കളികളും കിട്ടുന്ന കൂലിയിലുള്ള വിശ്വാസവും  എന്നെ ജീവിതത്തിൻ്റെ അത്യുന്നതമായ ഒരു ശ്രംഗത്തിലെത്തിച്ചു. എനിക്ക് ശരിക്കും അവരെപോലെ ജീവിക്കാനാകില്ല. അവർ എന്തുകൊണ്ട് ഈ ലോകത്തെ വിശ്വസിക്കുന്നുവെന്ന് ഞാൻ പലവട്ടം സ്വയം ചോദിച്ചു. അതിന് എൻ്റെയുള്ളിൽ നിന്ന് അവർ മറുപടി പറഞ്ഞു .

“നിങ്ങൾക്കു ഒരു ധൃതിയുമില്ലല്ലോ. ആരെയാണ് പ്രതീക്ഷിക്കുന്നത് ?”
ഞാൻ ചോദിച്ചു .
അവരുടെ സംഘത്തെ പ്രതിനിധീകരിച്ച്  വയസ്സൻ മറുപടി പറഞ്ഞു: “ഞങ്ങൾ രാത്രി ഡ്യൂട്ടിക്ക് വരുന്ന സെലിൻ്റെ  മകനെ കാത്തിരിക്കുകയാണ് ” . “നിങ്ങൾ പൊതുവെ സന്തുഷ്ടരായി കാണപ്പെടുന്നു ” .
” ഞങ്ങൾ അസന്തുഷ്ടിക്കു കാരണമായതൊന്നും ചെയ്യുന്നില്ല” .
“അതെന്താ ?”
“ദു:ഖിച്ചിരിക്കാൻ സമയം കിട്ടാറില്ല. ഭക്ഷണം തേടുന്നതും ദൈവത്തെ ഓർക്കുന്നതും മനസ്സിനാവശ്യമായ വിചാരങ്ങളിൽ മുഴുകുന്നതും വേറെ വേറെ കാര്യങ്ങളായി തോന്നുന്നില്ല ” .

“വിശദമാക്കാമോ?”

“ജോലി ചെയ്യണമെങ്കിൽ ജോലിയിൽ വിശ്വസിക്കണം .ജോലി ചെയ്താൽ ജീവിക്കാം. ജീവിക്കണമെങ്കിൽ ദുഃഖം അറിയണം. ദു:ഖം അറിഞ്ഞാൽ ദൈവത്തെ അറിയാം” .

“വ്യക്തിപരമായി ദുഃഖങ്ങളില്ലേ?”

“അതുണ്ടെങ്കിലും ഇല്ലെങ്കിലും നമുക്കൊന്നും ചെയ്യാനില്ല” .

“ഏതൊരു കഠിനമായ കാലത്തിലൂടെ കടന്നുപോകുന്നവൻ്റെയും ഉള്ളിൽ ശാന്തതയെ തേടുകയാണ് ഞാൻ ചെയ്യാറുള്ളത് .ഒരുപക്ഷേ, ആ വ്യക്തി പോലും അത് തിരിച്ചറിയണമെന്നില്ല.  നമ്മൾ ഒരു വിപരീതാനുഭവത്തിന് വിധേയരാകുമ്പോൾ, അതിൽനിന്ന് എങ്ങനെ രക്ഷപ്പെടാമെന്നാണല്ലോ  ആലോചിക്കുന്നത്. അതിനാൽ നാം ഏതു വിധത്തിലാണ് ആ പ്രശ്നത്തെ  ഉൾക്കൊള്ളുന്നതെന്ന് ,അത് നമ്മളിൽ  എന്തു പരിവർത്തനമാണ് വരുത്തന്നതെന്ന് ചിന്തിക്കാനാവില്ല. ചിന്ത വേറൊരു മാനമാണ് .ചിന്ത നമ്മെ ഒരു ചിഹ്നംപോലെയാക്കും. നമ്മൾ അതാണ് എന്ന് നിശ്ചയിക്കാനാവും .എന്നാൽ  ചിന്തിക്കാതിരിക്കുമ്പോഴോ ? ചിന്തിക്കുക എന്നാൽ വേർതിരിച്ചെടുക്കുക എന്നുകൂടിയാണ് അർത്ഥം .ചിലപ്പോൾ മനുഷ്യർക്ക് അവരുടെ ജീവിതകാമനകളെ ,പ്രതിസന്ധികളെ വേർതിരിക്കാനും വിശകലനം  ചെയ്യാനും സാധിച്ചുവെന്ന് വരില്ല. അതുകൊണ്ട് മനുഷ്യൻ്റെ അജ്ഞാത ഭൂഖണ്ഡമായി അത് അവശേഷിക്കുന്നു. അവനു ഏറ്റവും പ്രിയപ്പെട്ടതായേക്കാവുന്ന ആ മേഖലയാണ് ഞാൻ ചിത്രങ്ങളിലൂടെ പകരാൻ ശ്രമിക്കുന്നത്. വിശ്വസ്തത ഒരു മോക്ഷമാണ്. അതിലൂടെയേ മോക്ഷം സാക്ഷാത്ക്കരിക്കാനാകൂ. അസ്തമിക്കുന്ന സൂര്യനിലും നമുക്ക് വിശ്വസ്തതയുണ്ടാവണം. ഇന്ന് മരിച്ച് നാളെ ഉയിർക്കാനുള്ള സൂര്യനാണത് .കുറച്ചു നേരത്തേക്ക് സൂര്യൻ മാറുകയാണ്. മനുഷിൻ്റെയുള്ളിലും സൂര്യൻ മാറിനിൽക്കും. ഇരുട്ടിൻ്റെയും  രാത്രിയുടെയും മഹാസൗന്ദര്യം നമ്മുടെ അടുത്തുതന്നെയുണ്ടല്ലോ. സൂര്യൻ്റെ  പ്രഭാവം മാറിയാലേ അതു  നേടാനാകൂ .സൂര്യനിലുള്ള വിശ്വസ്തത ഒരു വാഴ്വാണ്. സൂര്യരശ്മിയിൽ വിശ്വസിക്കാനുള്ള സൗമനസ്യവും ദൈവികതയുമാണ് കൈവരിക്കേണ്ടത്.വിശ്വസ്തതയിൽ ഒരു മഹത്വമുണ്ട്. ‘അവനവൻ ശരീരത്തിൽ ഇരിക്കുമ്പോൾ (ജീവിച്ചിരിക്കുമ്പോൾ ) നല്ലതു ചെയ്താലും തെറ്റ് ചെയ്താലും അതിൻ്റെ തക്കവണ്ണം പ്രാർഥിക്കേണ്ടതിനു (ലഭിക്കേണ്ടതിന്) നാമെല്ലാവരും ക്രിസ്തുവിൻ്റെ  ന്യായാസനത്തിനു മുമ്പാകെ വെളിപ്പെടേണ്ടതാകുന്നു (കൊറി 5:10). വിശ്വസിക്കുന്നത് ഓരോ വസ്തുവിലുമാണ്. അതിൻ്റെ  ആകെത്തുകയാണ് ക്രിസ്തു .ഒരാൾക്ക് ഏകാന്തത വിട്ടു  സംഘസത്തയിലേക്ക് വരാനും അവനവനിൽ തന്നെ തുടരാനും  വിശ്വസ്തത വേണം .അത് ഒരു കാതലായ തത്ത്വമാണ്. എൻ്റെ പഞ്ചസംഘത്തിൻ്റെ ചിത്രം അതിനോടു വിശ്വസ്തത പുലർത്തുന്നു. അതു ഭൗതികലോകം കാണാൻ കൂട്ടാക്കാത്ത വിഷാദശീലത്തിൻ്റെയും അതിനോട് ദൈവം പുലർത്തുന്ന നിസ്സീമമായ ഗാനാത്മകതയുടെയും അവസ്ഥയാണ്. ഒരാൾ എന്താണെന്ന് ആരും മനസ്സിലാക്കുന്നില്ലെങ്കിലും ,അയാളുടെ നഗ്നമായ അവസ്ഥ ഈ പ്രകൃതിക്ക് മുമ്പാകെ തുറന്നുകാണിക്കപ്പെടുന്നുണ്ട്. അതാണ് വരയ്ക്കേണ്ടത് .അതു  പുതിയൊരു യാഥാർത്ഥ്യമാണ്.

അഞ്ചുപേർക്ക് തണൽ വിരിച്ചുനിന്ന മരം ശാഖകൾകൊണ്ട് ആകാശത്തെ നോവിക്കാത്ത വിധം പ്രാർത്ഥനാനിരതമാണ്. വളരെ അലിവുള്ള ആകാശം അവരെ എപ്പോഴും കുട്ടികളെപ്പോലെ സംരക്ഷിക്കുകയാണ്. ആ സമയത്ത് ആകാശം അങ്ങനെയാണ്.അതു  സൂര്യനിൽനിന്ന് വേർപെട്ട് മനുഷ്യലോകത്തിലെ ദുരിതങ്ങളിലേക്ക് ഇറങ്ങിവന്ന് രക്ഷകഭാവമുള്ള ജ്ഞാനവ്യൂഹമായി രൂപാന്തരം പ്രാപിക്കുന്നു.

അവരുടെ സഹനത്തിൻ്റെയും  ജീവിതവേദനയുടെയും പുകമഞ്ഞ് എവിടേക്കോ  പോകകയാണ് .അവരുടെ മനസ്സിൻ്റെ അടിത്തട്ടിൽനിന്ന് കൂടുതൽ ശക്തിയുള്ള പ്രശാന്തത പ്രത്യക്ഷമാകുന്നു .അത് ആ വൃക്ഷത്തിൻ്റെ ശിഖരങ്ങളിലും ,അതിനും അപ്പുറത്ത്  മറ്റൊരു മതാനുഷ്ഠാനത്തിൽ എന്നപോലെ വഴി മാറി പരക്കുന്ന ആകാശത്തിലും ദൃശ്യമാണ്. ആ മനുഷ്യർ എന്നെ വിളിക്കുന്നപോലെ തോന്നി. ഞാൻ തിരിഞ്ഞുനോക്കി. അല്ല ,അവർ എന്നെ വിളിക്കുകയായിരുന്നില്ല. വിടുതൽ നേടിയ ഒരു സായാഹ്നത്തിൻ്റെ തലോടലിൽ അവർ സന്തോഷം പ്രകടിപ്പിക്കുകയായിരുന്നു. ഏതോ ഒരു ഫലിതം അവരെ തൊട്ടു കടന്നുപോയി. അവരുടെ ശരീരം ഒന്ന് കുലുങ്ങിയുണർന്നു. ആ കൈകൾ ഉയരുകയും എങ്ങോട്ടോ നീളുകയും  ചെയ്തു. അവർ അലിവാർന്ന ആകാശത്തിൻ്റെ മൃദുലമായ പദവിനിമയങ്ങൾ സ്വായത്തമാക്കാനായി മുകളിലേക്ക് നോക്കി “.

No comments: