Followers

Thursday, December 20, 2007

മുറിഞ്ഞ്‌ വേര്‍പെടുന്ന വാക്കുകള്‍dec20



മുറിഞ്ഞ്‌ വേര്‍പെടുന്ന വാക്കുകള്‍

ഗാനവീഥിയിലെന്നും
എന്നതിനു പകരം
ഗാനമില്ലാത്ത
വീഥിയില്ലാത്ത പാട്ടുകാരനെന്ന്
എഴുതിനോക്കി.
ഗാനത്തിനു വീഥിയോട്‌
ഇനി ചേരാന്‍ താല്‍പര്യമില്ല.
വീഥിയാണെങ്കില്‍ എല്ലറ്റിനെയും
ഉപേക്ഷിച്ച മട്ടാണ്‌.
നിത്യ ഹരിതമെന്ന്
എഴുതിയെങ്കിലും വെട്ടി.
നിത്യതയ്‌ക്ക്‌
ഒരു ഹരിതമില്ലിപ്പോള്‍.
ഹരിതമാകട്ടെ നിത്യതയിലൊന്നും
വിശ്വസിക്കുന്നുമില്ല.
മുലപ്പാലെന്ന് പ്രയോഗിച്ചതും
തിരുത്തേണ്ടിവന്നു.
മുലയില്‍ പാലില്ലത്രേ .
പാലിന്‌ മുലയും വേണ്ട.
ഈശ്വരാരധനയും പാളി.
ഈശരന്‌ ഒരുത്തന്റെയും
ആരാധന വേണ്ട.
എല്ലാം മതിയായി.
ആരാധനയ്‌ക്കാകട്ടെ
ഈശ്വരന്‍ വേണ്ട.
പണമോ പൊങ്ങച്ച്മോ മതി.
വാക്കുകളുടെ ഏകാന്തതയാണ്‌
ഇന്നത്തെ ഏറ്റവും
വലിയ സമസ്യ.
വാക്കുകള്‍ അവയുടെ
സ്വയം പര്യാപ്തത തേടുന്നു.
ഒന്ന് ഒന്നിനോട്‌ ചേരാതെ.