Followers

Wednesday, February 12, 2025

അനുധാവനം /എം.കെ.ഹരികുമാർ




 
 
മിലാൻ കുന്ദേരയുടെ സുപ്രാപേഴ്സണൽ /jan, 2025


മലയാളഭാഷയിൽ ഒരു നോവൽ ഫാക്ടറി വന്നു കഴിഞ്ഞു. ഇനി നോവലിനു ക്ഷാമമുണ്ടാകില്ല. എല്ലാ ബസ്റ്റാൻഡുകളിലും റെയിൽവേ സ്റ്റേഷനുകളിലും സ്റ്റാഫ് റൂമുകളിലും മാർക്കറ്റുകളിലും മാളുകളിലും സ്റ്റാഫ്  റൂമുകളിലും ഡ്രോയിംഗ് റൂമുകളിലും നോവൽ വന്നു നിറയുകയാണ്. ട്രെയിനിൽ കയറാൻ തുടങ്ങുന്നതിനു മുമ്പ് ഈ നോവൽ വായിക്കൂ എന്നു പറഞ്ഞ് നോവലിസ്റ്റുകളുടെ ഏജൻ്റ് നമ്മെ സമീപിക്കുന്ന കാലം വിദൂരമല്ല. നോവലിസ്റ്റുകൾ എഴുത്തുകാർ മാത്രമല്ല പരസ്യദാതാക്കളുമാണ്. നോവലിസ്റ്റുകൾ ഫെയ്സ്ബുക്കിലും ഇൻസ്റ്റഗ്രാമിലും നോവലുകളുടെ പരസ്യം കൊടുക്കുന്നു. പരസ്യമാണ് വിൽക്കുന്നത്. നോവലിനു ഉള്ളടക്കം വേണമെന്നില്ല. അഥവാ ഉള്ളടക്കം  ഉണ്ടെങ്കിൽ തന്നെ ഇന്നു വേറെ ആളുകളെക്കൊണ്ട് എഴുതിച്ചെടുക്കാൻ കഴിയും - ഗോസ്റ്റ് റൈറ്റിംഗ് .

നോവൽ എഴുതിക്കൊടുക്കാമെന്നു പറഞ്ഞ് ഫേസ്ബുക്കിൽ പരസ്യം വരുന്നുണ്ട്. ആർക്കാണ് ഒരു നോവൽ എഴുതാൻ ആഗ്രഹമില്ലാത്തത്? അങ്കണം സാംസ്കാരികവേദിയുടെ ഒരു യോഗം തൊണ്ണൂറുകളിൽ തൃശൂരിൽ നടക്കുമ്പോൾ എക്സ്പ്രസ് (മലയാളം)പത്രത്തിൻ്റെ എഡിറ്ററായിരുന്ന പി. ശ്രീധരൻ  പറഞ്ഞു ,ജോസഫ് മുണ്ടശ്ശേരിക്ക് ഒരു നോവലിസ്റ്റാകാൻ ആഗ്രഹമുണ്ടായിരുന്നുവെന്ന്.വേദിയിലുണ്ടായിരുന്ന സുകുമാർ അഴീക്കോട് അത് ആസ്വദിക്കുകയും ചെയ്തു. ഒരു നോവലിസ്റ്റാകാൻ ആഗ്രഹം തോന്നുന്നത് സ്വാഭാവികമാണ്. എന്നാൽ ഇപ്പോഴത്തെ 'നോവൽ സിൻഡ്രം' ഒരു 
വിപത്തായി മാറുമോ എന്നാണ് ആലോചിക്കേണ്ടത് .ഒരു നോവൽ എഴുതി വിപണിയിൽ എത്തിച്ചു കഴിഞ്ഞാലുടനെ അടുത്ത നോവൽ അനൗൺസ് ചെയ്യുകയാണ്. നോവൽ ഒരു കലയായി വികസിക്കുന്നില്ല .നോവലിനു ആവർത്തനവിരസമായ ഒരു വിഷയം മതിയത്രേ .ഇപ്പോൾ കവിത ജനാധിപത്യവത്ക്കരിക്കപ്പെട്ടു. അതുപോലെ നോവലും ജനാധിപത്യവത്ക്കരിക്കപ്പെടുകയാണ്.നോവൽ ഒരു വലിയ കണ്ടുപിടുത്തമാണ്.അങ്ങനെയാണ് വലിയ എഴുത്തുകാർ പറഞ്ഞിട്ടുള്ളത്. മുൻകാലങ്ങളിൽ ഉണ്ടായിരുന്ന നോവലുകളുടെ അനുകരണം ആകരുത് പുതിയ നോവൽ. അത്  പുതിയ രൂപം ആർജിക്കണം. നോവൽ എഴുതുമ്പോൾ ഒരു പ്രത്യേക ഭൂവിഭാഗം കണ്ടെത്തുകയാണ്. അതുവരെ ഇല്ലാതിരുന്നതാണത്.

ഇവിടെയാണ് മിലാൻ കുന്ദേരയുടെ നോവൽ ആശയങ്ങൾ പ്രസക്തമായി തീരുന്നത്. നോവലിൻ്റെ രൂപം അപ്രവചനീയമാണ്. ഫ്രാൻസ് കാഫ്കയുടെ 'ദ് കാസിൽ' എന്ന നോവലിൻ്റെ വിഷയം വളരെ ലഘുവാണ്. ഒരു യുവാവ് ദൂരെയുള്ള ഒരു ദുർഗത്തിലേക്ക് സന്ദർശനം നടത്തുന്നു. അവിടെ അയാൾക്ക് ഒരു കാര്യം നിർവഹിക്കാനുണ്ട്. എന്നാൽ അയാളെ അവിടെ പ്രവേശിപ്പിക്കുന്നില്ല. ദുർഗത്തിൻ്റെ മേലധികാരിയെ കാണാൻ അനുവദിക്കുന്നില്ല. വ്യക്തമായ ഒരു കാരണമില്ല. ഈ ചെറിയ കാര്യത്തെക്കുറിച്ച് കാഫ്ക എഴുതിയപ്പോൾ അത് പ്രാപഞ്ചികമാനമുള്ള ഒരു വ്യവഹാരമായി മാറി. അത് ഒരു മിത്തായി മാറുകയാണ്. അതിനു ഇതിഹാസമാനം കൈവരുന്നു. കുന്ദേര പറയുന്നത് ഇതാണ്: "ഉദ്യോഗസ്ഥമേധാവിത്വം കൊണ്ടു ദുഷിച്ച ഒരു സമൂഹത്തിൻ്റെ , കവിതയുടെ ഒരു തുള്ളി പോലുമില്ലാത്ത, ഭൗതികജീവിതത്തെ കാഫ്ക അഗാധമായി രൂപാന്തരപ്പെടുത്തി നോവലിലെ മഹത്തായ കവിതയാക്കി മാറ്റി.'
എത്ര മനോഹരമായ വാക്യമാണിത്.കാഫ്ക സൃഷ്ടിച്ച സൗന്ദര്യം മറ്റെങ്ങും കാണാനുണ്ടായിരുന്നില്ല. ഇത് കാഫ്കയുടെ ചിന്താമണ്ഡലത്തെ കടന്നു പോവുകയാണ് ചെയ്തത്. നോവലിസ്റ്റിനേക്കാൾ ബുദ്ധി നോവലിനു കൈവരുന്നു. ഇതിനെ കുന്ദേര suprapersonal - വ്യക്തി അതീതം -എന്നു വിളിക്കുന്നു. കാഫ്കയുടെ നോവലിനു കാഫ്കയെക്കാൾ ബുദ്ധിയുണ്ട്. അത് കാഫ്ക എന്ന വ്യക്തിയുടെ ജീവിതത്തെയും കടന്ന് അനന്തമായ അഗാധതകൾ നിർമ്മിക്കുന്നു. കുന്ദേര യുടെ മറ്റൊരു മനോഹരമായ വാക്യം ഉദ്ധരിക്കട്ടെ:
"The novelist destroys the house of his life and uses its stones to build the house of his novel."

കൽപ്പറ്റയുടെ ഗദ്യത്തിനു ശേഷിയില്ല 

കല്പറ്റ നാരായണൻ എഴുതിയ ലേഖനം 'നീയഴിക്കുന്നൂ പേർത്തും' (മാതൃഭൂമി ആഴ്ചപ്പതിപ്പ് ,ഡിസംബർ 8)വൈലോപ്പിളളിയെക്കുറിച്ചാണ്. ഇത്രയും അരസികമായി  കവിതയെക്കുറിച്ച് എഴുതാമെന്നു അദ്ദേഹം തെളിയിച്ചിരിക്കുന്നു .കവിത അനുഭവമാണ് ,രസാനുഭൂതിയാണ്. അത് ജ്ഞാനേന്ദ്രിയത്തെയും ഉദ്ദീപിപ്പിക്കുന്നു .കവിതയെക്കുറിച്ചെഴുതുമ്പോൾ ഭാഷയിൽ അനുഭൂതി ഉണ്ടാവണം. അതാണ് വായനക്കാരനു പ്രിയങ്കരമായത്. ആസ്വാദനക്ഷമത എന്നത് ദൈവത്തിൻ്റെ സമ്മാനമാണ്. അത് കൈവശമില്ലാത്തവർ സാഹിത്യത്തെക്കുറിച്ച് എഴുതിയാൽ പെട്ടെന്നു മനസ്സിലാകും. കല്പറ്റയ്ക്ക് യഥാർത്ഥമായ ആസ്വാദനമില്ല. അദ്ദേഹം വൈലോപ്പിള്ളിക്കവിതയെ ബുദ്ധികൊണ്ട് സമീപിക്കുകയാണ്. അനുഭൂതികളില്ലാത്തതുകൊണ്ട് അത് ഗദ്യത്തിൽ കൊണ്ടുവരാനാവുന്നില്ല. കല്പറ്റയുടെ ലേഖനത്തിലെ ഒരു ഭാഗം നോക്കുക: "ശാപത്തെ അനുഗ്രഹങ്ങളാക്കി അവൾ പരിണമിപ്പിച്ചു .ഇരുട്ടു പിഴിഞ്ഞ് അവൾ വെളിച്ചമുണ്ടാക്കി. സാവിത്രിയുടെ കണ്ണിലൂടെ കണ്ടപ്പോൾ പൊറുക്കത്തക്കതായി എല്ലാ കുറ്റങ്ങളും. തന്നെയവൾ കർമ്മവീര്യത്തിൽ കവിയാക്കി."

ഈ ഭാഷയ്ക്ക് ഒരു തിളക്കവുമില്ല. ഇതല്ല വിമർശനത്തിൻ്റെ ഭാഷ .ഒരു പഴയ മലയാളം ക്ലാസ് മുറിയുടെ ചലനമറ്റ ചിന്തയാണ് ഇവിടെയുള്ളത്. ഗദ്യം വെറുമൊരു ആശയപ്രകാശനമല്ല. വിമർശനത്തിലെ ഗദ്യം വിമർശകനു പോലും അജ്ഞാതമായ, നൂതനമായ ഒരു സൃഷ്ടിയായിരിക്കണം. ഭാഷകൊണ്ടു ആവിഷ്കരിക്കാവുന്നത് യാഥാർത്ഥ്യത്തിന്റെ ഒരു ചെറിയ ഭാഗം മാത്രമാണ്; ബാക്കിയെല്ലാം നിശ്ശബ്ദതയിലാണുള്ളതെന്നു ജോർജ് സ്റ്റീനർ (George Steiner) അഭിപ്രായപ്പെടുന്നുണ്ട്. ഈ നിശ്ശബ്ദതയെക്കൂടി അനുഭവപ്പിക്കുന്ന ഗദ്യമാണ് വേണ്ടത്. കല്പറ്റയുടെ ഗദ്യത്തിൽ നിശ്ശബ്ദതയോ ഭാവനയോ ഇല്ല.ഗദ്യം ഒരു വാസ്തുശില്പമാണെന്നു ഹെമിംഗ്വേ പറഞ്ഞത് ശ്രദ്ധിക്കണം.ഗദ്യം ഇൻ്റീരിയർ ഡെക്കറേഷനല്ലെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.ഗദ്യത്തിനു മുൻ മാതൃകകളില്ല. അതിനു ഒരു താളമുണ്ട്. അത് മനുഷ്യൻ്റെ രക്തചംക്രമണത്തിൻ്റെ താളമാണ്.  കൽപ്പറ്റയുടെ ഗദ്യത്തിനു വല്ലാത്ത പഴക്കമുണ്ട്. ഒരാളുടെ ഗദ്യം അയാളുടെ സ്വഭാവമാണ്. കല്പറ്റയുടെ ഗദ്യത്തിനു അനുഭൂതികളില്ല. ഒരു വിമർശനലേഖനത്തിനു ആരെങ്കിലും 'നീയഴിക്കുന്നൂ പേർത്തും' എന്ന പേരിടുമോ? എന്നാൽ കവി പുംഗവൻ ,കാവ്യതല്ലജം എന്നൊക്കെ എഴുതി ജീർണത പൂർത്തിയാക്കാമായിരുന്നു. ഇതൊക്കെ സ്കൂൾ മലയാളം ക്ലാസുകളിൽ കൊള്ളാം.

പ്രഭാഷകൻ പറയുന്ന വാക്കുകളിൽ ജീവിക്കണം 

പ്രഭാഷണം ഒരു വികാരത്തിൻ്റെ ആരോഹണമാണ് .പ്രഭാഷകൻ തന്റെ വാക്കുകളിൽ ദ്രവിക്കണം .അവൻ പറയുന്ന വാക്കുകളിലെ വികാരം അവനിൽ അലയടിക്കണം. എന്തെന്നാൽ ,പ്രഭാഷകൻ തന്റെയുള്ളിൽ നിന്നുയർന്നുവരുന്ന ബോധ്യങ്ങൾക്ക് വേണ്ടിയാണ് സംസാരിക്കുന്നത്. സ്വയം ബോധ്യമില്ലാത്തവർ ,പറയുന്ന ആശയങ്ങളുമായി വ്യക്തിപരമായി ബന്ധമില്ലാത്തവർ പ്രസംഗിക്കുന്നത് ആപത്താണ്.

യഥാർത്ഥ പ്രഭാഷകൻ എന്താണോ പറയുന്നത് അത് അയാളുടെ ജീവിതത്തിലെ ഏറ്റവും സമുന്നതമായ സത്യമായിരിക്കും. അപ്പോൾ പ്രഭാഷകന്റെ മുഖത്ത് ആ വികാരമുണ്ടാകണം. അയാൾ അഭിനയിക്കുകയല്ല ,ജീവിക്കുകയാണ്.  സ്വന്തം വാക്കുകളിൽ കുരിശാരോഹണമാണ് പ്രഭാഷകൻ പ്രതീക്ഷിക്കുന്നത്. കാരണം, ആ വാക്കുകളിൽ നിന്നു അയാളെ എടുത്തുമാറ്റാനാവില്ല. ലോകരാഷ്ട്ര നേതാക്കളോട് യു.എൻ വേദിയിൽ ആഗോളതാപനത്തിന്റെ പേരിൽ കലഹിച്ച ഗ്രേറ്റ തൂൻ ബെർഗ് (Greta  Thunberg)പ്രഭാഷണത്തെ തീജ്വാല പോലെ നമ്മളിലേക്ക് കൊണ്ടുവരുന്നു. ആ യുവതി പറയുന്ന ഓരോ വാക്കും ശരീരത്തിൽ നിന്നും മനസ്സിൽ നിന്നും ഒരുമിച്ചു വരുന്നതാണ്. അവർ തീക്ഷ്ണമായ സത്യം പറയുമ്പോൾ ക്ഷോഭവും ധൈര്യവുമാണ് മുന്നിൽ വരുന്നത്. അവർ പറയുന്നത് അവരുടെ ജീവൻ്റെ ഭാഗമാണ്.ഗ്രേറ്റ തൂൻബെർഗിനെ പോലെ സ്വന്തം വാക്കുകളോട് സത്യസന്ധമായിരിക്കാൻ കഴിയുന്നതാണ് ഒരു പ്രഭാഷകൻ്റെ/ പ്രഭാഷകയുടെ വിജയം .

എന്നാൽ നമ്മുടെ നാട്ടിൽ ഇങ്ങനെയൊരു പ്രഭാഷണം ഉണ്ടാകുന്നില്ല .ഇവിടെ ആളുകൾ സ്റ്റേജിൽ വന്നു അറിയാവുന്ന വിവരങ്ങൾ തട്ടിവിടുകയാണ്. സ്ഥിതിവിവര കണക്ക്, പത്രവാർത്തകൾ ,പുസ്തകത്തിലെ ഉദ്ധരണികൾ, കവിതകൾ എല്ലാം കാണാതെ പഠിച്ച് പറയുകയാണ്. മന:പാഠമായി കവിത ഉദ്ധരിക്കുന്നത് കണ്ട് പ്രേക്ഷകർ അന്ധാളിച്ചിരിക്കുമെന്നാണ് മിക്കവരുടെയും ധാരണ. പ്രേക്ഷകരെ വെറുതെ ബോറടിപ്പിക്കണ്ട. പ്രേക്ഷകരുടെ കൈയിലിരിക്കുന്ന കവിത നിങ്ങൾ കാണാതെ ചൊല്ലുന്നത് ബോറടിപ്പിക്കും. ഇത് ക്ളാസ് റൂം സംസ്കാരമാണ്. നമ്മുടെ നാട്ടിൽ ഒരു പ്രഭാഷകനും സ്വന്തമായി ഒന്നും പറയാനില്ല. മറ്റുള്ളവർ പറഞ്ഞതെല്ലാം ഉദ്ധരിക്കുകയാണ് .നമ്മുടെ പ്രഭാഷണത്തിൻ്റെ ഉടമസ്ഥത മറ്റുള്ളവർക്കാകരുത്. പ്രഭാഷകൻ താൻ പറയാൻ ഉദ്ദേശിക്കുന്ന ആശയത്തിന്റെ ആൾരൂപമാകണം. അപ്പോഴാണ് പ്രഭാഷണത്തിനു ജീവനുണ്ടാകുന്നത്.

തിമോത്തി മോർട്ടൻ സൗന്ദര്യത്തെക്കുറിച്ച് 

കൂടുതൽ കോപ്പി വിൽക്കാൻ വേണ്ടി പുസ്തകം എഴുതുന്നവർക്കും നോവലിൻ്റെ പ്രമോഷനു വേണ്ടി രാഷ്ട്രീയപ്രവർത്തകരുടെ വീഡിയോ ഇറക്കുന്നവർക്കും കലയിലെ സൗന്ദര്യം എന്താണന്നറിയില്ല. സൗന്ദര്യം പ്രലോഭിപ്പിക്കുന്നതോടൊപ്പം ദഹിപ്പിക്കുന്നതുമാണ് .സൗന്ദര്യത്തെ ഉൾക്കൊള്ളാനുള്ള ശേഷി മനുഷ്യനില്ല   എന്നതാണ് വാസ്തവം. അതുകൊണ്ടാണ് കലാകാരന്മാർക്ക് 'ക്രൂരതയുടെ നാടകവേദി'യുടെ ഉപജ്ഞാതാവായ അഥൊന അർത്തോ(Antonin Arthaud)യെ പോലെ മാനസികനില തകരുന്നത്. അവർ തങ്ങളേക്കാൾ വലിയ പ്രതിച്ഛായ എത്തിപ്പിടിക്കാൻ ശ്രമിക്കുകയാണ്. എന്നാൽ അത് കൈകൊണ്ട് തൊടാനൊക്കില്ല .അതിൽ എത്തിപ്പിടിക്കാനാവാതെ നിരാശരാകും.  ഇതാണ് വിഷാദം. എന്തെങ്കിലും ഭൗതികമായ ആഗ്രഹങ്ങളുടെ പിന്നാലെ പോയി പരാജയപ്പെടുന്നതല്ല വിഷാദം .വിഷാദത്തിനു ഒരു പ്രാപഞ്ചികമാനമുണ്ട്. അത് പ്രപഞ്ചത്തിനുള്ളിൽ നിന്നുണ്ടായി വരുന്നതാണ് .അത് പ്രപഞ്ചത്തിൽ ഉണ്ടായിരുന്നു .നമുക്കത് അദൃശ്യമായിരുന്നു.നമ്മൾ ശ്രദ്ധയിലും ബുദ്ധിയിലും കൂടുതൽ ശ്രദ്ധ കൈവരിക്കുന്നതോടെ അദൃശ്യമായിരുന്നത് പ്രത്യക്ഷപ്പെടുകയാണ് .ഈ വിഷാദാത്മകതയെ ശരിയായി അനുഭവിക്കുന്നവരുടെ രചനകൾ പെട്ടെന്നു തിരിച്ചറിയാം. മാത്യു ആർനോൾഡിൻ്റെ കവിതകളിൽ അതുണ്ടായിരുന്നു. അമേരിക്കൻ പരിസ്ഥിതിശാസ്ത്ര അധ്യാപകനും  ഗ്രന്ഥകാരനുമായ തിമോത്തി മോർട്ടൻ  പറഞ്ഞു: "For beauty to work ,there must be surface capable of receiving the wound." സൗന്ദര്യത്തെ സാക്ഷാത്കരിക്കാനുള്ള യാത്രയിൽ നിങ്ങൾ ഒരു കാര്യം മനസ്സിലാക്കണം .മുറിവുകൾ ഏറ്റുവാങ്ങാനുള്ള ഒരിടമുണ്ടായിരിക്കണം. സൗന്ദര്യം നിങ്ങളെ മുറിപ്പെടുത്തും. സൗന്ദര്യാനുഭവത്തിലെ മുറിവ് വ്യക്തിപരമല്ല; അത് പ്രാപഞ്ചികമാണ്. അത് നമ്മുടെയുള്ളിലെ നിർവ്യക്തീകരിക്കപ്പെട്ട (Non self)ഒരു ഭാഗത്ത് ബാഹ്യമായ ശബ്ദങ്ങളോടും ദൃശ്യങ്ങളോടും വർണങ്ങളോടും ചേർന്ന് പ്രതിപ്രവർത്തിച്ചു മുഴക്കമുണ്ടാക്കുന്നതാണ് .

മോർട്ടൻ എഴുതി: "Beauty is how objects end.Beauty is death." ഒരു വസ്തു അവസാനിക്കുന്നതിന്റെ ആഖ്യാനമാണ് സൗന്ദര്യം. സൗന്ദര്യത്തിനപ്പുറം മറ്റൊന്നില്ല.അതുകൊണ്ട് അത് ഇല്ലാതാകലാണ്. 

പുതിയ തലമുറയുടെ വായന :ഹരീഷ് പറഞ്ഞത് ശരിയല്ല 

കഥാകൃത്ത് എസ്.ഹരീഷിന്റെ ഒരു പ്രസ്താവന 'പച്ചമലയാള'(നവംബർ)ത്തിൽ വായിച്ചു. ആ പ്രസ്താവന ഇങ്ങനെയാണ്: "പുതിയ തലമുറ വായിക്കുന്നില്ലെന്നു പറയാറുണ്ടല്ലോ. അതിന് കാരണം നമ്മൾ എഴുത്തുകാർ തന്നെയാണ്. നമ്മൾ എല്ലാവരും എഴുതുന്നത് വിൻ്റേത് ജീവിതമാണ്. പഴയകാല ജീവിതം. അവരുടെ ജീവിതവുമായി ഒരു ബന്ധവുമില്ലാത്തവ. എഴുത്തുകാരാണ്  ആത്മപരിശോധന നടത്തേണ്ടത്. "ഇത് ഹരീഷ് ശരിക്കും പറഞ്ഞതാണോ എന്നറിയില്ല. വാല്മീകി വായിച്ചിട്ടാണോ എഴുതുന്നതെന്നു കുറേക്കാലം മുമ്പ് ഒരു കഥാകൃത്ത് പ്രസംഗിച്ചതുപോലെയുള്ള ഒരു അബദ്ധമാണിത്. പുതിയ തലമുറ വായിക്കാത്തതിനു കാരണം എഴുത്തുകാരാണോ ? അങ്ങനെ പറയുന്നത് തെറ്റാണ് .ഇന്നത്തെ തലമുറയുടെ രചനകൾ പറ്റിയതല്ലെങ്കിൽ പഴയ കൃതികൾ വായിക്കാമല്ലോ .വായിക്കുക എന്നത് ഒരു ജന്മവാസനയാണ്. വായന ഒരു സർഗാത്മകപ്രക്രിയയാണ്. ശരിയായ ആന്തരിക നിർബന്ധമുള്ളയാൾ തനിക്ക് ഇണങ്ങുന്ന വായന ഏതു തിരക്കിലും ആൾക്കൂട്ടത്തിനിടയിലും സ്വകാര്യമായി കൊണ്ടുനടക്കും. വായിക്കുന്നത് മനസ്സിൻ്റെ ആവശ്യമാണ്. വായന മനസ്സിൻ്റെ ആവശ്യമല്ല എന്നു തോന്നുന്നവർ പ്രതിഫലം കൊടുത്താലും വായിക്കില്ല. അവരുടെ ജീവിതവുമായി ബന്ധമുള്ളത് എഴുതിക്കാണിച്ചാൽ അവർ വായിക്കുമോ? ഒരിക്കലുമില്ല. സർക്കാർ ഓഫീസിലിരിക്കുന്ന അരസികനായ ഒരുവനു സർക്കാർ ഓഫീസുകളിലെ വർത്തമാനങ്ങൾ പ്രമേയമാക്കിയ കഥാസമാഹാരങ്ങൾ കൊടുത്താൽ ആർത്തിയോടെ വായിക്കുമോ? അയാൾ പുച്ഛിക്കുകയേയുള്ളൂ. പുതിയ കഥകളുടെ സമാഹാരവുമായി പൊൻകുന്നം വർക്കി ഒരു പണക്കാരന്റെ വീട്ടിൽ ചെന്നപ്പോൾ അയാൾ അപമാനിക്കാണ് ശ്രമിച്ചത്. എന്നാൽ വർക്കിക്ക് അയാളെ എതിർത്ത് സംസാരിക്കേണ്ടി വന്നു. പണക്കാരന്റെ പ്രശ്നങ്ങൾ  എഴുതിയാൽ അയാൾ വാങ്ങി വായിക്കുമെന്നു പറയുന്നത് തെറ്റാണ്. പഴയകാലജീവിതം എഴുതുന്നതുകൊണ്ട് പുതിയ തലമുറ വായിക്കുന്നില്ല എന്നു പറയുന്നത് വസ്തുത വ്യക്തമായി മനസ്സിലാക്കാത്തതു കൊണ്ടാണ്. 

ലോകത്തിലെ ക്ലാസിക്കുകളിൽ ഭൂരിപക്ഷവും പൂർവ്വകാലത്തിന്റെ കഥകളാണ് പറഞ്ഞത് .പുതിയ തലമുറയുടെ കഥ എഴുതുക എന്നു പറയുന്നതിൽ ചില പ്രശ്നങ്ങളുണ്ട്. സ്ഥൂലവും ഉപരിപ്ളവവുമായ കഥയോ വിവരണമോ സാഹിത്യമാവുകയില്ല. സാഹിത്യകൃതിക്ക് ആന്തരികമായ ഉൾക്കാഴ്ചയുണ്ടാവണം. സാഹിത്യപരമായ മേന്മയുണ്ടാകണം. ഐടി, എഐ, വിദേശപഠനം, പുതിയ നഗരജീവിതം തുടങ്ങിയവ സ്ഥൂലമായി വിവരിച്ചാൽ ഒരു നാലാംകിട നോവൽ പോലുമാകില്ല. ആശയപരവും സൗന്ദര്യാത്മകവുമായ ആഴം ഉണ്ടാകണമെങ്കിൽ അതിനായി പ്രയത്നിക്കണം. കലാപരമായ നവീനതയാണ് പ്രധാനം. ഏത് വിഷയം എഴുതിയാലും കലാപരമായ  ആവിഷ്കാരത്തിനാണ് പ്രാധാന്യം. മറ്റെല്ലാം രണ്ടാമതോ മൂന്നാമതോ മാത്രമേ പരിഗണിക്കാനാവൂ. രാഷ്ട്രീയപ്രശ്നങ്ങൾ എഴുതിയാൽ മികച്ച കൃതിയുണ്ടാവില്ല. അതിൽ കലാപരമായ, സൗന്ദര്യാത്മകമായ ഔന്നത്യമുണ്ടാകണം. രാഷ്ട്രീയവും സാമൂഹികവുമായ പ്രശ്നങ്ങൾക്ക് കലയിൽ രണ്ടാം സ്ഥാനമേയുള്ളു.
വാൻഗോഗിൻ്റെ 'പൊട്ടറ്റോ ഈറ്റേഴ്സ് ' എന്ന ചിത്രം ഉരുളക്കിഴങ്ങ് തിന്നുന്നവരുടെ ചിത്രമായതുകൊണ്ടല്ല ശ്രദ്ധിക്കപ്പെടുന്നത് .അതിൽ അസാധാരണമായി കലാകാരൻ സൗന്ദര്യം സൃഷ്ടിച്ചതുകൊണ്ടാണ്. 
ആ ചിത്രത്തിൽ ഉരുളക്കിഴങ്ങിനു പ്രാധാന്യമില്ല. അതു കണ്ടിട്ടു ഉരുളക്കിഴങ്ങിൻ്റെ മാർക്കറ്റിലെ വിലയെക്കുറിച്ച് ആരും ചിന്തിക്കില്ല.

യഥാർത്ഥത്തിൽ വായനയിൽ താല്പര്യമുള്ളവരാണ് ഷേക്സ്പിയർ കൃതികൾ ഇപ്പോഴും വായിച്ചു കൊണ്ടിരിക്കുന്നത്. ഷേക്സ്പിയർ ആയിരം കൊല്ലത്തെ എഴുത്തുകാരനാണ്. ഷേക്സ്പിയറോളജി എന്ന ഒരു ശാഖ തന്നെ ഉണ്ടായിരിക്കുന്നു. ഷേക്സ്പിയർക്കു വേണ്ടി മാത്രം പ്രവർത്തിക്കുന്ന പ്രസ്ഥാനങ്ങളുണ്ട്. ഓരോ ദിവസവും ഷേക്സ്പിയറിൻ്റെ ഓരോ വാക്യം ഇമെയിലിൽ അയച്ചു തരുന്നവരുണ്ട്.

രാമനുണ്ണിയുടെ കഥ ഭാവിയെ അപഗ്രഥിക്കുന്നു

കെ.പി.രാമനുണ്ണി 2066ലെ ഒരു സംഭവം ഭാവനയിൽ കണ്ട് എഴുതിയ 'ഉറൂബ് എന്ന ആംബുലൻസ് ഡ്രൈവർ'(മാതൃഭൂമി ആഴ്ചപ്പതിപ്പ് ,8-14)ഭാവിയെ മാത്രമല്ല, മനുഷ്യനെയും അപഗ്രഥിക്കുന്നു. ഭാവിയിൽ പൊന്നാനിയിൽ സ്ഥാപിക്കുന്ന സാറ്റലൈറ്റ് സിറ്റിയിൽ ഡിജിറ്റൽ ഇൻകാർനേഷനിലൂടെ  അവതരിക്കുന്ന ഉറൂബ് എന്ന എഴുത്തുകാരനാണ് കഥയിലെ നായകൻ .

ഉറൂബ് കാണുന്ന ലോകം വിചിത്രമാണ്. എല്ലാ സാങ്കേതികനൂതനത്വവും പരിഷ്കൃതത്വവും പത്തിവിടർത്തി ആടുകയാണെങ്കിലും അദ്ദേഹത്തെ അത് മടുപ്പിക്കുന്നു. മനുഷ്യൻ പിന്നോട്ടു നടക്കുകയായിരുന്നു എന്ന നടുക്കുന്ന യാഥാർത്ഥ്യം അദ്ദേഹത്തെ കാർന്നു തിന്നുന്നു. പല കാഴ്ചകളും കണ്ടു അമ്പരുന്ന ഉറൂബ് ചോദിക്കുന്നു, "എവിടെ മനുഷ്യൻ - നിങ്ങളുടെ ഈ ലോകത്ത് എവിടെയാണ് മനുഷ്യൻ മക്കളെ."

ഇൻറർനെറ്റിൻ്റെയും സാങ്കേതിക അതിനൂതനത്വത്തിൻ്റെയും യുഗത്തിൽ മനുഷ്യർക്ക് ഒരു യന്ത്രമാകാനേ കഴിയൂ. സ്നേഹമോ അനുഭവമോ  പ്രയാസമാണ്. വേഗതയാണ് അവൻ്റെ സ്വപ്നം. അവനിൽ മനുഷ്യത്വം കാണില്ല. ക്രൂരമായ മനുഷ്യനിന്ദയും നിർദ്ദയമായ സ്നേഹരാഹിത്യവും ഉറൂബ് കണ്ടു .എന്നാൽ അദ്ദേഹത്തിനു ആശ്വാസം പകർന്നത് ആശുപത്രികളിലെ അത്യാഹിത വിഭാഗത്തിൽ ജോലി ചെയ്യുന്ന ഡോക്ടർമാരിലും നഴ്സുമാരിലും കണ്ട അനുകമ്പയും സ്നേഹവുമാണ് .അവർ പരിചരിക്കുന്നു, സുഖപ്പെടുത്തുന്നു. അവിടെ അദ്ദേഹം മനുഷ്യനെ കണ്ടു. ഇത് 2066 വരെ പോകണ്ട; ഇപ്പോൾ തന്നെ അതിക്രൂരവും നടുക്കുന്നതുമായ മനുഷ്യനിന്ദ കാണാം. കെ.പി.അപ്പൻ അന്തരിച്ചപ്പോൾ മാതൃഭൂമി ആഴ്ചപ്പതിപ്പിൻ്റെ കവർ പേജിൽ സ്റ്റാമ്പ് സൈസ് ഫോട്ടോയാണ് കൊടുത്തത്.അന്നു കവറിൽ തേങ്ങ വലിപ്പത്തിൽ അച്ചടിച്ചത് ടിവി ന്യൂസ് അവതാരകനായ നികേഷ്കുമാറിൻ്റെ പടമായിരുന്നു! ആഴ്ചപ്പതിപ്പിൻ്റെ ചുമതല വഹിച്ചിരുന്ന കമൽറാം സജീവിൻ്റെ സാഹിത്യവിരുദ്ധതയും പരിചയക്കുറവുമാണ് ഈ വലിയ അപരാധം ചെയ്യാനിടയായത്. 

കെ.പി.രാമനുണ്ണിയാണ് ഇപ്പോൾ ഫ്യൂച്ചറിസ്റ്റിക് മാനമുള്ള കഥകൾ എഴുതുന്നത്. അദ്ദേഹം മനുഷ്യജീവിതത്തിൽ സംഭവിക്കുന്ന സൂക്ഷ്മമായ മാറ്റങ്ങൾ നിരീക്ഷിക്കുന്നു, പ്രതികരിക്കുന്നു. സാങ്കേതികജ്ഞാനവും ഭാഷാപരമായ കൈത്തഴക്കവും ഒരുമിക്കുന്നു.

സച്ചിദാനന്ദൻ ,വിനോദ് ഇളകൊള്ളൂർ ,മുരുകൻ കാട്ടാക്കട

സച്ചിദാനന്ദന്റെ കവിതയിൽ ഗദ്യം ഒരു കലാരൂപമായി അവതരിക്കുകയാണ്. അദ്ദേഹം ധാരാളം എഴുതുന്നുണ്ട്. തന്നിലേക്ക് നിപതിക്കുന്ന മൗനത്തെ ഒരു ഭാരമായി താങ്ങാനാവാത്തതുകൊണ്ടാണ് എഴുതേണ്ടി വരുന്നത്.  ശൈത്യത്തിൻ്റെയും മറവിയുടെയും കരിമ്പടക്കെട്ടുകളെ വാക്കുകളാക്കിയില്ലെങ്കിൽ ഈ കവിക്ക് സമാധാനമുണ്ടാകില്ല. അദ്ദേഹത്തിൻ്റെ നിലപാടുകളല്ല ,കവിതയാണ് ഞാൻ ഇവിടെ പരിശോധിക്കുന്നത്. ചെമ്പൈ പാടുന്നത് (നിധിചാല സുഖമാ, മാതൃഭൂമി ആഴ്ചപ്പതിപ്പ് ,ഡിസം. 8) കവി അനുഭവിക്കുന്നത് ഇങ്ങനെയാണ്:
"ചെമ്പൈക്കു മുമ്പിൽ 
ഇപ്പോൾ മനുഷ്യരില്ല
രാഗവിസ്താരത്തിനൊപ്പം 
വളരുന്ന ത്യാഗരാജന്റെ,
കാണികൾക്ക് കാണാനാവാത്ത നിഴൽ മാത്രം. 
അത് ജീവിതത്തോടൊത്ത് കൈ മലർത്തിയും
മരണത്തോടൊത്ത് കമിഴ്ത്തിയും പാട്ടിനൊത്ത് താളം പിടിക്കുന്നു.
ഭൂമി മുഴുവൻ ഹരിതാഭമായ
രംഗഭൂമിയായി മാറുന്നു.
ഒരു തുമ്പിക്കൈ നീണ്ടുവന്നു
ഗായകനെ ഉഴിയുന്നു
ഹംസധ്വനിയുടെ മുഴക്കത്തിൽ അരയന്നങ്ങൾ നളനെ ഓർത്ത് 
ജലസാധകം ചെയ്യുന്നു.
മയിൽ പീലി നിവർത്തി ആടുന്നു
പാമ്പ് ഫണം വിരിച്ച് നൃത്തം ചെയ്യുന്നു
ഇപ്പോൾ ചെമ്പൈയും ഇല്ല
വിശ്വാസികൾക്കും അവിശ്വാസികൾക്കും 
ഇടയിലുണ്ടായിരുന്ന മതിൽ തകർന്നു വീഴുന്നു
നക്ഷത്രങ്ങൾ വിസ്മയത്താൽ തിളങ്ങി
സ്വർഗം താഴെ എന്നു തിരിച്ചറിയുന്നു."

ഈ ഭാഷയിൽ എത്തിച്ചേരുന്നതാണ് കവിതയുടെ മാജിക്. ഇത് ഒരു വസ്തു സ്ഥിതിവിവരണമല്ല ;ആന്തര ചിത്രമാണ് .വികാരത്തിൽ നിന്നു ജ്ഞാനം നേടുകയാണ്. യുക്തിയുടെ ചിന്തനമല്ല .ഈ പ്രത്യേകത കവിതയുടെ ഗദ്യത്തെ കലയിലേക്കും  ധ്യാനത്തിലേക്കും ഉയർത്തുന്നു. ശാബ്ദികമായ അനുഭവത്തെ ആനന്ദത്തിലേക്ക് ഉയർത്തുകയാണ്.

ഇത് രതിമൂർച്ചയല്ല എന്നോർക്കുക. സദ്ഗുരുവിന്റെ ഒരു വീഡിയോയിൽ ഓർഗാസം (രതിമൂർച്ച)ശരീരം കൊണ്ടല്ല ,മനസ്സുകൊണ്ടു നേടാമെന്നും അതാണ് ആനന്ദമെന്നും പറയുന്നത് കേട്ടു. ഇതിനോട് യോജിക്കാനാവില്ല. ഓർഗാസം എന്നാൽ ലൈംഗികവേഴ്ചയിൽ നിന്നു കിട്ടുന്ന പരമാവധി സുഖമാണ്. ഇതിനെ ആത്മീയമായ ധ്യാനത്തിലൂടെയുള്ള ആനന്ദവുമായി ചേർക്കുന്നത് അസംബന്ധമാണ്. വാക്കുകൾക്ക് ക്ഷാമമുണ്ടെങ്കിൽ മനസ്സിലാക്കാം. വേറെ വാക്കുകൾ ഉണ്ടല്ലോ .രതിമൂർച്ച വേറെ ,ആനന്ദം വേറെ .രതിമൂർച്ച വളരെ നൈസർഗികവും ഹിംസാത്മകവും സ്വാർത്ഥവുമാണ്. എന്നാൽ ആനന്ദത്തിൽ പ്രാപഞ്ചികമായ സമ്മോഹനജീവിതാവസ്ഥയുടെ അതിജീവനമാണുള്ളത്.

സച്ചിദാനന്ദൻ്റെ കവിതയെ പരാമർശിച്ചുകൊണ്ട് വിനോദ് ഇളകൊള്ളൂർ എഴുതിയ ചില വാക്യങ്ങൾ ഞെട്ടലുണ്ടാക്കി. അദ്ദേഹം എഴുതുന്നു: "സച്ചിദാനന്ദൻ്റെ കവിത മാത്രമാണ് കവിത എന്നു വിശ്വസിച്ചിരുന്നവരാണ് പണ്ടത്തെ കനപ്പെട്ടവർ. സച്ചിദാനന്ദനെ പോലെ മുരുകൻ കാട്ടാക്കടക്കും റോളുണ്ടെന്നും നവലോകം തെളിയിച്ചു .രണ്ടിനും രണ്ടു തരം കേൾവിക്കാരുണ്ട് .അർശസും ആമവാദവും ഉൾപ്പെടെയുള്ള വാർദ്ധക്യസഹജമായ രോഗങ്ങളുമായി ഇന്നു ഉഴറിക്കഴിയുന്ന പഴയകാല ബുദ്ധിജീവികൾക്ക് ആരെയും പരിഹസിച്ച് തമസ്കരിക്കാൻ ഇപ്പോൾ കഴിയില്ല. സച്ചിദാനന്ദന്റെയും മുരുകൻ കാട്ടാക്കടയുടെയും രണ്ടുതരം സഹൃദയരെ വിനയപൂർവ്വം അംഗീകരിച്ചേ പറ്റൂ."

വിനോദ് വല്ലാത്തൊരു മരവിപ്പാണ് സൃഷ്ടിച്ചിരിക്കുന്നത്.  ബുദ്ധിജീവികൾക്ക് രോഗം പിടിപെടില്ലെന്നു ആരു പറഞ്ഞു? കവികളെ അവരുടെ രോഗത്തിൻ്റെ പേരിൽ അറസ്റ്റ് ചെയ്യേണ്ടിവരുമോ? പതിറ്റാണ്ടുകൾക്കു മുമ്പ് പാലക്കാട്ട് വച്ച് പ്രഭാവർമ്മക്ക് അങ്കണം അവാർഡ് കൊടുത്ത ചടങ്ങിൽ ഞാനും പ്രസംഗിക്കാൻ ഉണ്ടായിരുന്നു ഒളപ്പമണ്ണയായിരുന്നു അദ്ധ്യക്ഷൻ. ഒളപ്പമണ്ണയുടെ കാലിനു വേദനയുണ്ടായിരുന്നതുകൊണ്ട് ഒരു വടി കൈയിൽ കരുതിയിരുന്നു. ഒളപ്പമണ്ണയുടെ കവിത വടി കുത്തിപ്പിടിച്ചാണ് നടക്കുന്നതെന്നു പത്രത്തിൽ വാർത്ത വരാതിരുന്നത് ഭാഗ്യം.എന്തിനാണ് പ്രായമാകുന്നതിനെയും രോഗിയാകുന്നതിനെയും പരിഹസിക്കുന്നത് ?ഏതൊരാളും വാർദ്ധക്യം എന്ന പ്രളയത്തിൽ അകപ്പെടാൻ യോഗ്യനാണെന്ന സത്യം അംഗീകരിക്കുക.

സച്ചിദാനന്ദനും മുരുകൻ കാട്ടാക്കടയ്ക്കും രണ്ടു തരം കേൾവിക്കാരുണ്ട് എന്നാണ് വിനോദിന്റെ വാദം. ഉണ്ടായിരിക്കാം. അതിലെന്താണ് അത്ഭുതം? എം.എൻ. വിജയനും കെ.എൽ.മോഹനവർമ്മയ്ക്കും രണ്ടു തരം കേൾവിക്കാരുണ്ട്. അതുകൊണ്ട് അവരെ ഒരേ പോലെ കാണുന്നതാണ് തെറ്റ്. ഓരോരുത്തരുടെയും സംവേദനപരമായ സൂക്ഷ്മതയും വേറിടലും ഉൾക്കൊണ്ടാണ് അവരെ ശരിയായ വായനക്കാർ ആദരിക്കുന്നത്. മുരുകൻ കാട്ടാക്കടയുടെ കവിതകൾ ഇഷ്ടപ്പെടുന്നവരുണ്ടാകും. അത്  സ്വാഭാവികമല്ലേ? എന്നാൽ കാട്ടാക്കടക്ക് ഒരിക്കലും സച്ചിദാനന്ദൻ്റെ കവിതയിലെ കലാപരമായ ഗദ്യം സൃഷ്ടിക്കാനാവില്ല; ആഴവും ഉണ്ടാകില്ല .കാട്ടാക്കടയുടെ അതിവൈകാരികമായ ട്രീറ്റ്മെൻ്റാണ്. മഹത്തായ കവിത അതിവൈകാരികതയിലേക്ക് പതിക്കില്ല. സച്ചിദാനന്ദൻ കവിത എന്ന ഒരു പുതിയ ഗദ്യം കണ്ടുപിടിച്ച കവിയാണ്. അത് നവീനകലയാണ്. കാട്ടാക്കടയ്ക്ക് എത്ര വായനക്കാരുണ്ടായാലും സച്ചിദാനന്ദൻ്റെ ഈ അനന്യതയ്ക്ക് ഒന്നും സംഭവിക്കില്ല. 

കെ.ആർ.ടോണി, പി.എം ഗോവിന്ദനുണ്ണി 

ഒരാൾ കവിത എഴുതുന്നത് ഇന്നലത്തെ സംഭവങ്ങൾ ഓർമിപ്പിക്കാനല്ല. അതിനു സിറ്റിസൻ ജേർണലിസ്റ്റുകളും ഫോട്ടോഗ്രാഫർമാരും ഫെയ്സ് ബുക്കർമാരുമുണ്ട്. കവിക്കെന്ത് കാര്യം ?കവി ഇന്നലെകളെ വെറുതെ കല്ലുകളായി എടുത്തുവയ്ക്കരുത്. ആ കല്ലുകളിൽ നിന്നു പറന്നു പൊങ്ങാൻ പക്ഷികളെയും കണ്ടെത്തണം. വസ്തുക്കളുടെ മൃണ്മയമായ വായ്ത്തലകളിൽ നിന്നു അതിരു കാണാൻ പറക്കുന്ന പക്ഷികളെ പറത്തി വിടണം. കവിത ഒരാളുടെ ഉള്ളിലാണ് പ്രവർത്തിക്കുന്നത് .റഫീഖ് അഹമ്മദിന്റെ ഒരു പ്രസ്താവന വായിച്ചു. ഇപ്പോൾ കവിത ആരും ഗൗനിക്കുന്നില്ലെന്ന് .ഇന്നത്തെ വായനക്കാരുടെ പ്രജ്ഞയെ വിറളി പിടിപ്പിക്കുന്ന വരികൾ എഴുതിയാൽ മതി. ഒരു ഭാവുകത്വത്തിലേക്ക് വാതിൽ തുറക്കും. എന്നാൽ അതിനു കൂടുതൽ അറിവു നേടുകയും കൂടുതൽ സെൻസിറ്റീവാകുകയും വേണം.

ഇന്നത്തെ സമൂഹത്തിൽ കാണുന്ന ക്രൂരതയും മറവിയും എളുപ്പത്തിൽ  ലാഭമുണ്ടാക്കാനുള്ള വ്യഗ്രതയും കലാകാരന്മാരെയും കവികളെയും ബാധിച്ചിട്ടുണ്ട്. ഇതു ഭാസനെയോ ഷെല്ലിയെയോ ബാധിച്ചിരുന്നില്ല. ഈ അപചയത്തെ മറികടന്നാലേ ആഴമുള്ള ഒരു വരി എഴുതാനൊക്കൂ.പി.എം.
ഗോവിന്ദനുണ്ണി എഴുതിയ 'പച്ച'(പച്ചമലയാളം, ഡിസംബർ) എന്ന കവിത എന്നെ ചിന്തിപ്പിച്ചു. കവിതയുടെ യഥാർത്ഥ  പിറവിയാണിതെന്ന് എനിക്ക് തോന്നി. വളരെ ആന്തരമായ ഒരു ലോകത്ത് ചില വിനിമയങ്ങൾ പൊട്ടിമുളയ്ക്കുന്നു. ഒരു പയർ വിത്തിൽ നിന്നു നാമ്പ് മുളപൊട്ടുന്നതുപോലെ മനസ്സിനുള്ളിൽ അനുഭൂതികളുടെ പൊടിപ്പുകൾ ഉണ്ടാവുകയാണ്. അതിനെ എന്തു വിളിക്കണമെന്ന് അറിയില്ല .അത് നിലനിൽക്കുന്നു. അത് അപാരമായ സംവേദനം ഒരുക്കുകയാണ് .കവിക്ക് താനെഴുതുന്നതിനെക്കുറിച്ച് ഒരു ഏകദേശധാരണയേ കാണൂ.എഴുത്ത് എന്ന പ്രക്രിയയിലൂടെ അത് സ്വാഭാവികമായി വികാസം പ്രാപിക്കുകയാണ്. ഗോവിന്ദനുണ്ണി എഴുതുന്നത് ജലത്തിൻ്റെ ആഴത്തിലുള്ള മത്സ്യങ്ങളെ വരച്ച വിരലുകളെക്കുറിച്ചാണ് .ആ വിവരണം പ്രാതിഭാസികമായി വളരുന്നു.അത് അസ്തിത്വത്തിൻ്റെ ഉള്ളറകളുടെ ഛായാപടങ്ങളായി മാറുന്നു .അത് വസ്തുവിന്റെ ജീവതത്ത്വശാസ്ത്ര (ontology)പരമായ ഒരു പരഭാഗ വീക്ഷണത്തെ ആരായുകയാണ്.ഒരു വസ്തുവിൻ്റെ യാഥാർത്ഥ്യം ,മനുഷ്യേതരമായ തലത്തിൽ ,എങ്ങനെയാണ് നിലനിൽക്കുന്നതെന്ന് ചിന്തിക്കുന്നു. യാഥാർത്ഥ്യം ഒരു പ്രകൃതിയാണ്. അത് സ്വയം പല യാഥാർത്ഥ്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.

"ശരീരത്തിൽ നിന്നുള്ള അവയുടെ സ്വാതന്ത്ര്യമല്ല 
അവർ രചിച്ച ആഴം.
അവ അനുസരിക്കുക മാത്രം ചെയ്തു മണ്ണിൽ വരയ്ക്കപ്പെട്ട 
നീലം കലർന്ന 
മരതകക്കണ്ണിൽ നിന്ന് 
പ്രണയം കുടിക്കാനുള്ള 
ഒരാളുടെ ഉണർന്നുവന്ന ദാഹത്തെ.

ചായം പുരട്ടിയ കാൻവാസിൽ 
അത് പാതാളത്തേക്കുള്ള
അന്വേഷണമായി 
വിരലുകൾ അതിനെ വരച്ചു തൂക്കിയ
മൺചുവരിൽ നിന്നു 
തറയിലേക്ക് ഒഴുകിപ്പരക്കുന്നു
കാൽക്കീഴിലെത്തുന്ന 
അതിൻ്റെ കനത്ത നനവിൽ 
രണ്ടു കാലടികൾ മുങ്ങുന്നു."

ഇത് വസ്തുവിൻ്റെ ജീവതത്ത്വശാസ്ത്രപരമായ ഒരാഖ്യാനമാണ് .തിമോത്തി മോർട്ടൻ എഴുതി: "Art is a way of revealing the hidden ontological dimension of reality.ഈ കവിത ജനസാമാന്യത്തിനു മനസ്സിലായില്ല എന്നൊന്നും പറഞ്ഞു വന്നേക്കരുത്. ഇത് ഞാൻ ആസ്വദിച്ചു. കവിക്ക് എഴുതാൻ കഴിയുന്ന ഭാഷയിലാണ് കവിത ഉണ്ടാകുന്നത് .കവിക്ക് സ്വീകാര്യമായ രൂപമാണ് സ്വീകരിക്കുന്നത്. ഇക്കാര്യത്തിൽ ഒരു നിർദ്ദേശം വയ്ക്കാൻ ഇന്ത്യൻ പാർലമെൻ്റിനു പോലും കഴിയില്ല. 

എന്നാൽ കെ. ആർ. ടോണിയുടെ 'ഐസ്ക്രീം'(മാതൃഭൂമി ആഴ്ചപ്പതിപ്പ് ,ഡിസംബർ 8) എന്ന കവിതയിൽ ഓർമ്മകൾ മാത്രമാണുള്ളത്. കവി പഴയ സ്കൂൾ ജീവിതം ഓർത്തെടുക്കുകയാണ്. ഇതിലെന്താണ് പുതുമ? ഇത് എല്ലാവർക്കും ചെയ്യാവുന്നതാണ്.  സർക്കാർ സ്കൂൾ ഗ്രൗണ്ടിൽ പന്ത് കളിച്ചതാണ് വിഷയം.
"പകിടക്കാലനും പേട്ടക്കാലനും
കൊള്ളിക്കും കൂരിനുമൊക്കെ ഇൻറർവെൽ സമയത്ത് കിട്ടുന്ന ഐസ്ക്രീമുകൾക്ക് കണക്കില്ല. ആരാധകരായ കുട്ടികൾ 
വാങ്ങി കൊടുക്കുന്നതാണ്."

കുറെ സംഭവങ്ങൾ വിവരിക്കുന്നതല്ലാതെ എന്തിനാണ് അത് എഴുതിയതെന്നു വ്യക്തമാകുന്നില്ല. നമ്മുടെ അസ്തിത്വത്തിലേക്ക് ഒരു അസ്ത്രം പായിക്കാൻ കവിക്ക് കഴിയുന്നില്ല .ഓർമ്മകൾ വന്ന പോലെ  മടങ്ങുകയാണ് ,ഒരു പ്രത്യാഘാതവും സൃഷ്ടിക്കാതെ .കവിതയിൽ പറയുന്ന ഉപരിപ്ലവമായ കാര്യങ്ങളില്ലാതെ അനുവാചകനെ ബാധിക്കുന്ന യാതൊന്നുമില്ല .

ചങ്ങമ്പുഴ പറഞ്ഞു: ചികിത്സ വേണം

നമ്മുടെ സാഹിത്യത്തിൽ പുതിയ പ്രസ്ഥാനങ്ങൾ രൂപപ്പെടണമെങ്കിൽ പാശ്ചാത്യ സാഹിത്യകൃതികൾ വായിച്ചു പഠിക്കണമെന്നു ചങ്ങമ്പുഴ ഒരു ലേഖനത്തിൽ അഭിപ്രായപ്പെടുന്നുണ്ട്. സംസ്കൃതത്തിലേക്ക് തന്നെ വീണ്ടും വീണ്ടും പോയിട്ട് കാര്യമില്ലത്രേ. പുരോഗമനത്തിന്റെ ശത്രുവും മാമൂലിന്റെ അടിമയുമായിരിക്കുന്നതിൽ നിർവൃതി കൊള്ളുന്ന ആദർശഭ്രാന്ത് ആപത്താണെന്നു ചങ്ങമ്പുഴ മുന്നറിയിപ്പ് നൽകുന്നു. അദ്ദേഹം ഇങ്ങനെ നിരീക്ഷിക്കുന്നു: "സമുദായം പുഴുത്തിരിക്കുന്നു. ആ പരമാർത്ഥം അതിനറിയാം. എന്നിരുന്നാലും ശ്മശാന രംഗത്തിൽ ഉപഗുപ്തനെ കണ്ടപ്പോൾ വാസവദത്തയെന്നപോലെ, പുരോഗമന സംരംഭത്തിനു മുൻപിൽ അത് അതിൻ്റെ മാലിന്യങ്ങളെ നിഷ്ഫലമായി, മറച്ചുപിടിക്കാൻ ശ്രമിക്കുകയാണ്. അതിൻ്റെ മാലിന്യങ്ങളെ വെളിച്ചത്തു തന്നെ പരിശോധിച്ചു വേണ്ട ചികിത്സ ചെയ്യണം. അല്ലാതെ ആദർശത്തിന്റെ മന്ത്രം ആയിരം പ്രാവശ്യം ഉരുക്കഴിച്ചു തീർത്ഥജലം തളിച്ചതുകൊണ്ടൊന്നും യാതൊരു വിശേഷവുമില്ല .വിഷാണുക്കളെ  നശിപ്പിക്കാൻ അവയെക്കാൾ ശക്തിയേറിയ വിഷം കുത്തിവെച്ചെങ്കിൽ മാത്രമേ ഒക്കൂ."(ചങ്ങമ്പുഴയുടെ ചിന്തകൾ, സുജിലി)
ചങ്ങമ്പുഴ പറയുന്നത് അലങ്കാരപ്പണി ചെയ്ത് വൃത്തികേടുകൾ മറച്ചിട്ടു കാര്യമില്ലെന്നാണ്. നിർദ്ദയമായി നിരീക്ഷിക്കണം .യാഥാർത്ഥ്യങ്ങൾ മണ്ണുമാന്തി പുറത്തെടുക്കണം. സമൂഹജീർണ്ണതയെ പുറത്തുകൊണ്ടുവരുന്ന ചികിത്സയാണ്  ആവശ്യം.

ഫേസ്ബുക്ക് കുശുമ്പുകളും  ഉത്തര- ഉത്തരാധുനികതയും 

ചില കവികൾ അവരുടെ സാഹിത്യയാത്രയുടെ പ്രധാന ഘട്ടം കഴിയുന്നതോടെ സിനിക്കുകളായി  മാറുകയാണ്. എല്ലാത്തിലും അവർ അസഹിഷ്ണുതയോടെ പെരുമാറുകയാണ് .ഫെയ്സ്ബുക്കിൽ കവിതയെഴുത്തിനു ശലഭായുസ്സ് മാത്രമാണുള്ളതെന്നു റഫീക്ക് അഹമ്മദ് പറഞ്ഞതായി കവി രാജൂ ഡി.മംഗലത്തിൻ്റെ ഫെയ്സ്ബുക്ക് പേജിൽ കണ്ടു. എസ്. ജോസഫ് ഒരു ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞത്  ഇന്നത്തെ കവികൾ തങ്ങളുടെ കവിത അച്ചടിച്ചു വന്നാൽ അത് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത് വിളിച്ചു പറയുന്നുവെന്നാണ്. സ്വന്തം കവിതയെക്കുറിച്ച് പറയാനും സ്വാതന്ത്ര്യമില്ലേ ? മുട്ടയിടുന്ന പിടക്കോഴിയെ പോലെയാണത്രേ ഈ  കവികൾ !ഇത് ബോഡി ഷെയ്മിങ്ങിന്റെ പരിധിയിൽ വരുമെന്നാണ് തോന്നുന്നത്. 

ഇത്രയും അസഹിഷ്ണുതയുണ്ടാകുന്നത് ഫെയ്സ്ബുക്ക് ഏതുതരം മാധ്യമമാണെന്നു അറിയാത്തതുകൊണ്ടാണ്. ഇപ്പോൾ ആഴ്ചയിലൊരിക്കൽ മാത്രം പുറത്തുവരുന്ന പ്രസിദ്ധീകരണത്തിന്റെ ഫ്രെയിമിലാണ് പലരും കാലത്തെ കാണുന്നത് .ഇത് തെറ്റായ അവബോധമാണ്.ഇത് ലൈവിൻ്റെ കാലമാണ് .ആഴ്ചയിൽ ഒന്നോ ഒന്നോ കവിത മതി എന്ന നിലപാടാണ് പലർക്കും .ഇതിനിടയിൽ ആരൊക്കെ എന്തെഴുതിയാലും അതൊക്കെ ചവറ്റുകുട്ടയിൽ !

ഫെയ്സ്ബുക്ക് ഒരു ഉത്തര- ഉത്തരാധുനിക(Post Postmodernism) മാധ്യമമാണ്. എന്നു പറഞ്ഞാൽ ,ഐഡന്റിറ്റിയും പ്രാദേശികതയും ഡയസ്പോറയും  പറഞ്ഞ ഉത്തരാധുനികത(Postmodernism)യുടെ മരണത്തിനു ശേഷം വന്ന സമൂഹമാധ്യമങ്ങളുടെയും സ്വത്വ രഹിത്യത്തിന്റെയും ആഗോളീകരണത്തിന്റെയും മാധ്യമം. ഇവിടെ ഡിജിറ്റൽ പേഴ്സണാലിറ്റിയാണുള്ളത്. വാരികകളിലെ ആഴ്ചയിലൊരിക്കൽ എന്ന നിലയിലുള്ള പേഴ്സണാലിറ്റിയല്ല .ഈ മാധ്യമം വ്യക്തികൾ അവരുടെ കൊച്ചു കാര്യങ്ങൾ പറയാനും കൂടി ഉദ്ദേശിച്ചുള്ളതാണ്. ബുദ്ധിജീവികളുടെ കാഴ്ചപ്പാടിനു പുറത്താണെന്നർത്ഥം.

'ഇന്ന് രാത്രിയിൽ എൻ്റെ ഭക്ഷണം ഇതാണ്' എന്ന ടാഗ്ലൈനോടെ(Tagline) ഒരു ഫോട്ടോ പൊതുമണ്ഡലത്തിൽ പ്രദർശിപ്പിക്കാൻ ഉത്തര-ഉത്തരാധുനികതയിൽ മാത്രമാണ് ഇടമുള്ളത്. സാഹിത്യത്തെ ഉദ്ദേശിച്ച് നിർമ്മിച്ചിരിക്കുന്നതല്ല ഫെയ്സ്ബുക്ക് .ഇവിടെ പണ്ഡിതന്മാർക്കോ ,റിട്ടയേർഡ് അധ്യാപകർക്കോ അഭിപ്രായം പറയാൻ തന്നെ യോഗ്യതയില്ല .ഫെയ്സ്ബുക്ക് വന്നതോടെ പഴയ വരേണ്യക്കൂറ് നിലനിൽക്കില്ല എന്നു എല്ലാവർക്കും ബോധ്യപ്പെടുകയാണ്. ഫെയ്സ്ബുക്കിലെ കവിതകൾ മുതിർന്ന കവികൾ വായിക്കണമെന്നില്ല.എന്നാൽ കഴമ്പുള്ള  കവിതകൾ എവിടെ പ്രത്യക്ഷപ്പെട്ടാലും കുശിമ്പില്ലാത്തവർ വായിക്കും .അതുകൊണ്ട് ഇന്നു വായിച്ച കവിത എന്നു പറഞ്ഞ് ദിവസവും കവികളെ പ്രൊമോട്ടു ചെയ്യന്ന പി.ആർ വർക്ക് ചെയ്യേണ്ടതുമില്ല .കുരീപ്പുഴ ശ്രീകുമാറും മറ്റും ഈ പണി ചെയ്ത് വശക്കേടായി.   കവിത ഇന്നു പുതിയൊരു മാധ്യമമാണ്. മാധ്യമത്തിന്റെ പരിവർത്തനമോ വഴിപിരിയലോ സംഭവിച്ചിരിക്കുന്നു .കുമാരനാശാൻ്റെ നളിനി ,വള്ളത്തോളിന്റെ ബന്ധനസ്ഥനായ അനിരുദ്ധൻ ,ചങ്ങമ്പുഴയുടെ രമണൻ തുടങ്ങിയ കാവ്യങ്ങൾ പോലെയല്ല ഇന്നു കവിതകൾ ഉണ്ടാകുന്നത് .ഇന്നു കവിത ഒരു പൊതുജനഭാഷണമാണ്. എല്ലാവരും അവരവരുടെ പൊതുഭാഷണം എന്ന സങ്കല്പത്തിലാണ് കവിതയെ സമീപിക്കുന്നത്. 'മയൂരസന്ദേശം' കോളേജിൽ എങ്ങനെ പഠിപ്പിക്കുന്നു എന്ന കാഴ്ചപ്പാടിലല്ല .അവരവരുടെ ജീവതത്ത്വശാസ്ത്രപരമോ ഓർമ്മാവതരണമോ ആയിട്ടുള്ള വിവരങ്ങൾ ഇന്നു കവിതയായി എഴുതുകയാണ്. എന്തും പൊതുമാധ്യമത്തിനുള്ളതാണ്. ഇതു മനസിലാക്കണം .

ഫെയ്സ്ബുക്ക് കവിതകൾക്കാണ് കൂടുതൽ ആയുസ്സുള്ളത് .അതിനു മരണമില്ല. കാരണം, അത് എപ്പോഴും തുറന്നു നോക്കാം .എന്നാൽ ഒരു വാരികയിൽ വരുന്ന കവിതകൾ ആ ആഴ്ച കഴിയുന്നതോടെ പിന്നെ എവിടെയും കാണാനാവില്ല. പുസ്തകമാക്കിയാൽ എത്രപേർ കാണും?

എം.ടി: എഴുത്തിൻ്റെ രഹസ്യം 

എഴുതുമ്പോൾ അസ്തിത്വമുണ്ടാകുന്നു . എഴുതാത്തപ്പോൾ നമ്മൾ വിസ്മൃതിയിലാണ്. എഴുതുമ്പോൾ നാം ചിലതെല്ലാം അടിത്തട്ടിൽ നിന്നു പുറത്തേക്ക് കൊണ്ടുവരികയാണ്. എഴുതിയില്ലെങ്കിൽ ഒരു മാറ്റവും സംഭവിക്കില്ല .ഒരാലോചന പോലും ജനിക്കില്ല .എല്ലാം മരുഭൂമികളായി തന്നെ തുടരും .എഴുതുമ്പോൾ ചിലതെല്ലാം ഭൂമിയോടു ചേരുന്നു. ആർദ്രമായ ചിന്തകൾ തെളിയുന്നു. എംടി എഴുതി: "അസംതൃപ്തമായ ആത്മാവിനു വല്ലപ്പോഴും വീണുകിട്ടുന്ന ആഹ്ലാദത്തിന്റെ അസുലഭ നിമിഷങ്ങൾക്കുവേണ്ടി, സ്വാതന്ത്ര്യത്തിനുവേണ്ടി ഞാനെഴുതുന്നു. ആ സ്വാതന്ത്ര്യമാണ് എൻ്റെ അസ്തിത്വം. അതില്ലെങ്കിൽ ഞാൻ കാനേഷുമാരി കണക്കിലെ ഒരക്കം മാത്രമാണ്. "

എം.ടി തന്റെ കാലത്തെ ജീവിതാനുഭവങ്ങളെ നാൾവഴി വച്ച് എഴുതിയിട്ടില്ല.അദ്ദേഹം ചിലത് തിരഞ്ഞെടുത്തു ;അതിലെ യാഥാർത്ഥ്യങ്ങൾക്ക് വർണം പകരാൻ. ജീവിച്ചിരിക്കുന്നതിന്റെ കാല്പനികവും സമ്മോഹനവുമായ വിഷാദത്തെ അറിയാൻ .ആത്മാവിൽ സ്വപ്നാത്മകമായ അസ്തിത്വത്തെ അനുഭവിക്കാൻ. സ്വാതന്ത്ര്യം എന്നു പറഞ്ഞത് ആരെയും തൊടാതെ, അനുസരിക്കാതെ ജീവിക്കാമെന്ന അർത്ഥത്തിലല്ല .ചുറ്റിനുമുള്ള ലോകം ക്രൂരമാണ്, ബധിരമാണ്. അവിടെ എഴുത്തുകാരനെ ആരും അറിയുന്നില്ല. എന്നാൽ ഏകാന്തതയിൽ എഴുത്തുകാരൻ ഉയിർത്തെഴുന്നേൽക്കുന്നു. സ്വയം സാക്ഷ്യപ്പെടുത്താൻ ,സ്വന്തം ഓർമ്മയുടെ വായ്ത്തലയിൽ നിന്നു അഗ്നിയെ ഓർമ്മിപ്പിക്കുന്ന പക്ഷിയായി പറന്നുയരാൻ.

എസ്. കെ.വസന്തൻ്റെ ഗദ്യത്തിൽ ഭാവനയില്ല 

എസ്.കെ.വസന്തൻ വൈലോപ്പിളളിയെക്കുറിച്ച് എഴുതിയപ്പോൾ (വിമർശകനായ വൈലോപ്പിള്ളി,മാതൃഭൂമി ആഴ്ചപ്പതിപ്പ് ,ഡിസം. 8) വിമർശനം എന്ന മാധ്യമമാണ് തകർന്നത്.

വൈലോപ്പിള്ളിയുടെ ഗദ്യലേഖനങ്ങളിൽ നിന്നുള്ള ഉദ്ധരണികൾ നിരത്തുന്നതല്ലാതെ അതിന്റെ അടിഴൊഴുക്ക് എന്താണെന്നു പറയാൻ കഴിയുന്നില്ല .ഒരു വിമർശനലേഖനം എങ്ങനെയാകരുതെന്നതിനു ഉദാഹരണമാണിത്. ഇതിലും നല്ലത് പത്രാധിപർ 'വൈലോപ്പിള്ളിയുടെ ഉദ്ധരണികൾ 'എന്ന പേരിൽ തിരഞ്ഞെടുത്ത വാക്യങ്ങൾ കൊടുത്താൽ മതിയായിരുന്നു. വസന്തൻ്റെ ഭാഷയിൽ കലയില്ല, ഭാവനയില്ല. അതുകൊണ്ട് അത് ആലോചിക്കുവാൻ പ്രേരിപ്പിക്കുന്നില്ല.


No comments: