Followers

Wednesday, August 14, 2024

കൂത്താട്ടുകുളം ചന്തയിൽ വന്നു പിരിഞ്ഞവർ/ എം.കെ.ഹരികുമാർ

 


മഞ്ചിറയിൽ നിന്നു വന്ന കർഷകരുടെ
കൈയിൽ പാവയ്ക്കയുടെയും
പടവലങ്ങയുടെയും
പയറിൻ്റെയും വലിയ  കെട്ടുകളുണ്ടായിരുന്നു.

ചോരക്കുഴി പാലത്തിനു കിഴക്കുവശത്തു നിന്നു
വന്നവർക്ക് വിൽക്കാൻ
ചേമ്പും വാഴക്കുലകളുമുണ്ടായിരുന്നു

പുറ്റാനി മലയിൽ നിന്നു കാളിയും കാളനും വന്നത്
മുറ്റമടിക്കാനുള്ള ചൂലുകളുമായാണ്.

പുതുവേലിയിലെ കർഷകരുടെ
പോത്തുകൾ ഗ്രാമത്തോടിനു (ചന്തത്തോട്)സമീപം
ഒന്നിടഞ്ഞു .

കോഴിപ്പിള്ളിയിൽ നിന്നും
മൂങ്ങാംകുന്നിൽ നിന്നും
വീട്ടമ്മമാർ
കിലോമീറ്ററുകൾ നടന്നു വന്നു ,
മീൻ മേടിക്കാൻ.

വടകരയിലെയും വാളിയപ്പാടത്തെയും
വല്യപ്പന്മാർ
കൂത്താട്ടുകുളം കപ്പ വാങ്ങാതെ
മടങ്ങില്ല.
കൂത്താട്ടുകുളം അയലക്കറിക്ക്
കപ്പ വേണം .

കിഴകൊമ്പിലെ കാളകൾ
പുലർച്ചെ തന്നെ എത്തിയിരുന്നു.
ചമ്പമലയിലെ കോഴികളും
ഒലിയപ്പുറത്തെ ആടുകളും
ചന്തയിൽ അണിഞ്ഞൊരുങ്ങി നിന്നു .

കാരമലയിൽ നിന്നുള്ള
കമുക് കയറ്റക്കാർ
അങ്ങാടി വാണിഭം കഴിഞ്ഞ്
കൂത്താട്ടുകുളം ഷാപ്പിലെത്തി
സീറ്റുറപ്പിച്ചു. തെങ്ങ് ,പന ,
ചാളക്കറി ,മുട്ട ,കപ്പ പുഴുങ്ങിയത് ,മീൻ കറി ,
പോത്തിറച്ചി...

കരിമ്പനയിലെയും കാപ്പിപ്പിളളിയിലെയും
ആടുകച്ചവടക്കാർക്ക്
എന്നും വിജയം

ആറൂരിലെ നാളികേര കർഷകർ
രാവിലെ തന്നെ തേങ്ങ വിറ്റു മടങ്ങും

ചന്തയിൽ കുന്നു പോലെ കാണപ്പെട്ട
ഉണക്കച്ചെമ്മീൻ വാങ്ങി
പഴയ റോഡിലെയും കുളമ്പാടത്തെയും
അമ്പലംകുന്നിലെയും
പെണ്ണുങ്ങൾ ഉച്ചയൂണുണ്ടാക്കാനായി
വീട്ടിലേക്ക് പാഞ്ഞു.

ചന്തറോഡിൽ ലുങ്കികൾ ,സ്റ്റീൽ പാത്രങ്ങൾ ,കിണറുവലകൾ ,പ്ളാസ്റ്റിക് വീട്ടുപകരണങ്ങൾ .

ഓർമ്മകൾ മാതാപിതാക്കളെയും നാട്ടുകാരെയും സുഹൃത്തുക്കളെയും മറന്ന്
അനാഥരായി; ഇതല്ല ,ഇതല്ല ...

മാഞ്ഞു പോയ മുഖങ്ങളെ ഓർമ്മിക്കാനായി
ഏതോ അപരിചിതൻ
ഉറുമ്പൻ കാട്ടിലെ കരിങ്കല്ലിൽ
ഒരു കാട്ടില പറിച്ചു വച്ചു;
അരുവിയിൽ മുക്കിയ
തോർത്തിൽ നിന്നു കീറിയെടുത്ത
ഒരു തിരി, അതിൽ കിഴക്കു പടിഞ്ഞാറായി വച്ചു.
തീപ്പെട്ടിയുരച്ച് ആ തിരി കത്തിച്ചു:
'*അഗ്നയേ ഇദം ന മമ'

* ഹേ അഗ്നേ ,ഇത്എനിക്കുള്ളതല്ല ,അങ്ങേയ്ക്കുള്ളതാണ് .




No comments: