Followers

Wednesday, February 12, 2025

അനുധാവനം /എം.കെ.ഹരികുമാർ




 
 
മിലാൻ കുന്ദേരയുടെ സുപ്രാപേഴ്സണൽ /jan, 2025


മലയാളഭാഷയിൽ ഒരു നോവൽ ഫാക്ടറി വന്നു കഴിഞ്ഞു. ഇനി നോവലിനു ക്ഷാമമുണ്ടാകില്ല. എല്ലാ ബസ്റ്റാൻഡുകളിലും റെയിൽവേ സ്റ്റേഷനുകളിലും സ്റ്റാഫ് റൂമുകളിലും മാർക്കറ്റുകളിലും മാളുകളിലും സ്റ്റാഫ്  റൂമുകളിലും ഡ്രോയിംഗ് റൂമുകളിലും നോവൽ വന്നു നിറയുകയാണ്. ട്രെയിനിൽ കയറാൻ തുടങ്ങുന്നതിനു മുമ്പ് ഈ നോവൽ വായിക്കൂ എന്നു പറഞ്ഞ് നോവലിസ്റ്റുകളുടെ ഏജൻ്റ് നമ്മെ സമീപിക്കുന്ന കാലം വിദൂരമല്ല. നോവലിസ്റ്റുകൾ എഴുത്തുകാർ മാത്രമല്ല പരസ്യദാതാക്കളുമാണ്. നോവലിസ്റ്റുകൾ ഫെയ്സ്ബുക്കിലും ഇൻസ്റ്റഗ്രാമിലും നോവലുകളുടെ പരസ്യം കൊടുക്കുന്നു. പരസ്യമാണ് വിൽക്കുന്നത്. നോവലിനു ഉള്ളടക്കം വേണമെന്നില്ല. അഥവാ ഉള്ളടക്കം  ഉണ്ടെങ്കിൽ തന്നെ ഇന്നു വേറെ ആളുകളെക്കൊണ്ട് എഴുതിച്ചെടുക്കാൻ കഴിയും - ഗോസ്റ്റ് റൈറ്റിംഗ് .

നോവൽ എഴുതിക്കൊടുക്കാമെന്നു പറഞ്ഞ് ഫേസ്ബുക്കിൽ പരസ്യം വരുന്നുണ്ട്. ആർക്കാണ് ഒരു നോവൽ എഴുതാൻ ആഗ്രഹമില്ലാത്തത്? അങ്കണം സാംസ്കാരികവേദിയുടെ ഒരു യോഗം തൊണ്ണൂറുകളിൽ തൃശൂരിൽ നടക്കുമ്പോൾ എക്സ്പ്രസ് (മലയാളം)പത്രത്തിൻ്റെ എഡിറ്ററായിരുന്ന പി. ശ്രീധരൻ  പറഞ്ഞു ,ജോസഫ് മുണ്ടശ്ശേരിക്ക് ഒരു നോവലിസ്റ്റാകാൻ ആഗ്രഹമുണ്ടായിരുന്നുവെന്ന്.വേദിയിലുണ്ടായിരുന്ന സുകുമാർ അഴീക്കോട് അത് ആസ്വദിക്കുകയും ചെയ്തു. ഒരു നോവലിസ്റ്റാകാൻ ആഗ്രഹം തോന്നുന്നത് സ്വാഭാവികമാണ്. എന്നാൽ ഇപ്പോഴത്തെ 'നോവൽ സിൻഡ്രം' ഒരു 
വിപത്തായി മാറുമോ എന്നാണ് ആലോചിക്കേണ്ടത് .ഒരു നോവൽ എഴുതി വിപണിയിൽ എത്തിച്ചു കഴിഞ്ഞാലുടനെ അടുത്ത നോവൽ അനൗൺസ് ചെയ്യുകയാണ്. നോവൽ ഒരു കലയായി വികസിക്കുന്നില്ല .നോവലിനു ആവർത്തനവിരസമായ ഒരു വിഷയം മതിയത്രേ .ഇപ്പോൾ കവിത ജനാധിപത്യവത്ക്കരിക്കപ്പെട്ടു. അതുപോലെ നോവലും ജനാധിപത്യവത്ക്കരിക്കപ്പെടുകയാണ്.നോവൽ ഒരു വലിയ കണ്ടുപിടുത്തമാണ്.അങ്ങനെയാണ് വലിയ എഴുത്തുകാർ പറഞ്ഞിട്ടുള്ളത്. മുൻകാലങ്ങളിൽ ഉണ്ടായിരുന്ന നോവലുകളുടെ അനുകരണം ആകരുത് പുതിയ നോവൽ. അത്  പുതിയ രൂപം ആർജിക്കണം. നോവൽ എഴുതുമ്പോൾ ഒരു പ്രത്യേക ഭൂവിഭാഗം കണ്ടെത്തുകയാണ്. അതുവരെ ഇല്ലാതിരുന്നതാണത്.

ഇവിടെയാണ് മിലാൻ കുന്ദേരയുടെ നോവൽ ആശയങ്ങൾ പ്രസക്തമായി തീരുന്നത്. നോവലിൻ്റെ രൂപം അപ്രവചനീയമാണ്. ഫ്രാൻസ് കാഫ്കയുടെ 'ദ് കാസിൽ' എന്ന നോവലിൻ്റെ വിഷയം വളരെ ലഘുവാണ്. ഒരു യുവാവ് ദൂരെയുള്ള ഒരു ദുർഗത്തിലേക്ക് സന്ദർശനം നടത്തുന്നു. അവിടെ അയാൾക്ക് ഒരു കാര്യം നിർവഹിക്കാനുണ്ട്. എന്നാൽ അയാളെ അവിടെ പ്രവേശിപ്പിക്കുന്നില്ല. ദുർഗത്തിൻ്റെ മേലധികാരിയെ കാണാൻ അനുവദിക്കുന്നില്ല. വ്യക്തമായ ഒരു കാരണമില്ല. ഈ ചെറിയ കാര്യത്തെക്കുറിച്ച് കാഫ്ക എഴുതിയപ്പോൾ അത് പ്രാപഞ്ചികമാനമുള്ള ഒരു വ്യവഹാരമായി മാറി. അത് ഒരു മിത്തായി മാറുകയാണ്. അതിനു ഇതിഹാസമാനം കൈവരുന്നു. കുന്ദേര പറയുന്നത് ഇതാണ്: "ഉദ്യോഗസ്ഥമേധാവിത്വം കൊണ്ടു ദുഷിച്ച ഒരു സമൂഹത്തിൻ്റെ , കവിതയുടെ ഒരു തുള്ളി പോലുമില്ലാത്ത, ഭൗതികജീവിതത്തെ കാഫ്ക അഗാധമായി രൂപാന്തരപ്പെടുത്തി നോവലിലെ മഹത്തായ കവിതയാക്കി മാറ്റി.'
എത്ര മനോഹരമായ വാക്യമാണിത്.കാഫ്ക സൃഷ്ടിച്ച സൗന്ദര്യം മറ്റെങ്ങും കാണാനുണ്ടായിരുന്നില്ല. ഇത് കാഫ്കയുടെ ചിന്താമണ്ഡലത്തെ കടന്നു പോവുകയാണ് ചെയ്തത്. നോവലിസ്റ്റിനേക്കാൾ ബുദ്ധി നോവലിനു കൈവരുന്നു. ഇതിനെ കുന്ദേര suprapersonal - വ്യക്തി അതീതം -എന്നു വിളിക്കുന്നു. കാഫ്കയുടെ നോവലിനു കാഫ്കയെക്കാൾ ബുദ്ധിയുണ്ട്. അത് കാഫ്ക എന്ന വ്യക്തിയുടെ ജീവിതത്തെയും കടന്ന് അനന്തമായ അഗാധതകൾ നിർമ്മിക്കുന്നു. കുന്ദേര യുടെ മറ്റൊരു മനോഹരമായ വാക്യം ഉദ്ധരിക്കട്ടെ:
"The novelist destroys the house of his life and uses its stones to build the house of his novel."

കൽപ്പറ്റയുടെ ഗദ്യത്തിനു ശേഷിയില്ല 

കല്പറ്റ നാരായണൻ എഴുതിയ ലേഖനം 'നീയഴിക്കുന്നൂ പേർത്തും' (മാതൃഭൂമി ആഴ്ചപ്പതിപ്പ് ,ഡിസംബർ 8)വൈലോപ്പിളളിയെക്കുറിച്ചാണ്. ഇത്രയും അരസികമായി  കവിതയെക്കുറിച്ച് എഴുതാമെന്നു അദ്ദേഹം തെളിയിച്ചിരിക്കുന്നു .കവിത അനുഭവമാണ് ,രസാനുഭൂതിയാണ്. അത് ജ്ഞാനേന്ദ്രിയത്തെയും ഉദ്ദീപിപ്പിക്കുന്നു .കവിതയെക്കുറിച്ചെഴുതുമ്പോൾ ഭാഷയിൽ അനുഭൂതി ഉണ്ടാവണം. അതാണ് വായനക്കാരനു പ്രിയങ്കരമായത്. ആസ്വാദനക്ഷമത എന്നത് ദൈവത്തിൻ്റെ സമ്മാനമാണ്. അത് കൈവശമില്ലാത്തവർ സാഹിത്യത്തെക്കുറിച്ച് എഴുതിയാൽ പെട്ടെന്നു മനസ്സിലാകും. കല്പറ്റയ്ക്ക് യഥാർത്ഥമായ ആസ്വാദനമില്ല. അദ്ദേഹം വൈലോപ്പിള്ളിക്കവിതയെ ബുദ്ധികൊണ്ട് സമീപിക്കുകയാണ്. അനുഭൂതികളില്ലാത്തതുകൊണ്ട് അത് ഗദ്യത്തിൽ കൊണ്ടുവരാനാവുന്നില്ല. കല്പറ്റയുടെ ലേഖനത്തിലെ ഒരു ഭാഗം നോക്കുക: "ശാപത്തെ അനുഗ്രഹങ്ങളാക്കി അവൾ പരിണമിപ്പിച്ചു .ഇരുട്ടു പിഴിഞ്ഞ് അവൾ വെളിച്ചമുണ്ടാക്കി. സാവിത്രിയുടെ കണ്ണിലൂടെ കണ്ടപ്പോൾ പൊറുക്കത്തക്കതായി എല്ലാ കുറ്റങ്ങളും. തന്നെയവൾ കർമ്മവീര്യത്തിൽ കവിയാക്കി."

ഈ ഭാഷയ്ക്ക് ഒരു തിളക്കവുമില്ല. ഇതല്ല വിമർശനത്തിൻ്റെ ഭാഷ .ഒരു പഴയ മലയാളം ക്ലാസ് മുറിയുടെ ചലനമറ്റ ചിന്തയാണ് ഇവിടെയുള്ളത്. ഗദ്യം വെറുമൊരു ആശയപ്രകാശനമല്ല. വിമർശനത്തിലെ ഗദ്യം വിമർശകനു പോലും അജ്ഞാതമായ, നൂതനമായ ഒരു സൃഷ്ടിയായിരിക്കണം. ഭാഷകൊണ്ടു ആവിഷ്കരിക്കാവുന്നത് യാഥാർത്ഥ്യത്തിന്റെ ഒരു ചെറിയ ഭാഗം മാത്രമാണ്; ബാക്കിയെല്ലാം നിശ്ശബ്ദതയിലാണുള്ളതെന്നു ജോർജ് സ്റ്റീനർ (George Steiner) അഭിപ്രായപ്പെടുന്നുണ്ട്. ഈ നിശ്ശബ്ദതയെക്കൂടി അനുഭവപ്പിക്കുന്ന ഗദ്യമാണ് വേണ്ടത്. കല്പറ്റയുടെ ഗദ്യത്തിൽ നിശ്ശബ്ദതയോ ഭാവനയോ ഇല്ല.ഗദ്യം ഒരു വാസ്തുശില്പമാണെന്നു ഹെമിംഗ്വേ പറഞ്ഞത് ശ്രദ്ധിക്കണം.ഗദ്യം ഇൻ്റീരിയർ ഡെക്കറേഷനല്ലെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.ഗദ്യത്തിനു മുൻ മാതൃകകളില്ല. അതിനു ഒരു താളമുണ്ട്. അത് മനുഷ്യൻ്റെ രക്തചംക്രമണത്തിൻ്റെ താളമാണ്.  കൽപ്പറ്റയുടെ ഗദ്യത്തിനു വല്ലാത്ത പഴക്കമുണ്ട്. ഒരാളുടെ ഗദ്യം അയാളുടെ സ്വഭാവമാണ്. കല്പറ്റയുടെ ഗദ്യത്തിനു അനുഭൂതികളില്ല. ഒരു വിമർശനലേഖനത്തിനു ആരെങ്കിലും 'നീയഴിക്കുന്നൂ പേർത്തും' എന്ന പേരിടുമോ? എന്നാൽ കവി പുംഗവൻ ,കാവ്യതല്ലജം എന്നൊക്കെ എഴുതി ജീർണത പൂർത്തിയാക്കാമായിരുന്നു. ഇതൊക്കെ സ്കൂൾ മലയാളം ക്ലാസുകളിൽ കൊള്ളാം.

പ്രഭാഷകൻ പറയുന്ന വാക്കുകളിൽ ജീവിക്കണം 

പ്രഭാഷണം ഒരു വികാരത്തിൻ്റെ ആരോഹണമാണ് .പ്രഭാഷകൻ തന്റെ വാക്കുകളിൽ ദ്രവിക്കണം .അവൻ പറയുന്ന വാക്കുകളിലെ വികാരം അവനിൽ അലയടിക്കണം. എന്തെന്നാൽ ,പ്രഭാഷകൻ തന്റെയുള്ളിൽ നിന്നുയർന്നുവരുന്ന ബോധ്യങ്ങൾക്ക് വേണ്ടിയാണ് സംസാരിക്കുന്നത്. സ്വയം ബോധ്യമില്ലാത്തവർ ,പറയുന്ന ആശയങ്ങളുമായി വ്യക്തിപരമായി ബന്ധമില്ലാത്തവർ പ്രസംഗിക്കുന്നത് ആപത്താണ്.

യഥാർത്ഥ പ്രഭാഷകൻ എന്താണോ പറയുന്നത് അത് അയാളുടെ ജീവിതത്തിലെ ഏറ്റവും സമുന്നതമായ സത്യമായിരിക്കും. അപ്പോൾ പ്രഭാഷകന്റെ മുഖത്ത് ആ വികാരമുണ്ടാകണം. അയാൾ അഭിനയിക്കുകയല്ല ,ജീവിക്കുകയാണ്.  സ്വന്തം വാക്കുകളിൽ കുരിശാരോഹണമാണ് പ്രഭാഷകൻ പ്രതീക്ഷിക്കുന്നത്. കാരണം, ആ വാക്കുകളിൽ നിന്നു അയാളെ എടുത്തുമാറ്റാനാവില്ല. ലോകരാഷ്ട്ര നേതാക്കളോട് യു.എൻ വേദിയിൽ ആഗോളതാപനത്തിന്റെ പേരിൽ കലഹിച്ച ഗ്രേറ്റ തൂൻ ബെർഗ് (Greta  Thunberg)പ്രഭാഷണത്തെ തീജ്വാല പോലെ നമ്മളിലേക്ക് കൊണ്ടുവരുന്നു. ആ യുവതി പറയുന്ന ഓരോ വാക്കും ശരീരത്തിൽ നിന്നും മനസ്സിൽ നിന്നും ഒരുമിച്ചു വരുന്നതാണ്. അവർ തീക്ഷ്ണമായ സത്യം പറയുമ്പോൾ ക്ഷോഭവും ധൈര്യവുമാണ് മുന്നിൽ വരുന്നത്. അവർ പറയുന്നത് അവരുടെ ജീവൻ്റെ ഭാഗമാണ്.ഗ്രേറ്റ തൂൻബെർഗിനെ പോലെ സ്വന്തം വാക്കുകളോട് സത്യസന്ധമായിരിക്കാൻ കഴിയുന്നതാണ് ഒരു പ്രഭാഷകൻ്റെ/ പ്രഭാഷകയുടെ വിജയം .

എന്നാൽ നമ്മുടെ നാട്ടിൽ ഇങ്ങനെയൊരു പ്രഭാഷണം ഉണ്ടാകുന്നില്ല .ഇവിടെ ആളുകൾ സ്റ്റേജിൽ വന്നു അറിയാവുന്ന വിവരങ്ങൾ തട്ടിവിടുകയാണ്. സ്ഥിതിവിവര കണക്ക്, പത്രവാർത്തകൾ ,പുസ്തകത്തിലെ ഉദ്ധരണികൾ, കവിതകൾ എല്ലാം കാണാതെ പഠിച്ച് പറയുകയാണ്. മന:പാഠമായി കവിത ഉദ്ധരിക്കുന്നത് കണ്ട് പ്രേക്ഷകർ അന്ധാളിച്ചിരിക്കുമെന്നാണ് മിക്കവരുടെയും ധാരണ. പ്രേക്ഷകരെ വെറുതെ ബോറടിപ്പിക്കണ്ട. പ്രേക്ഷകരുടെ കൈയിലിരിക്കുന്ന കവിത നിങ്ങൾ കാണാതെ ചൊല്ലുന്നത് ബോറടിപ്പിക്കും. ഇത് ക്ളാസ് റൂം സംസ്കാരമാണ്. നമ്മുടെ നാട്ടിൽ ഒരു പ്രഭാഷകനും സ്വന്തമായി ഒന്നും പറയാനില്ല. മറ്റുള്ളവർ പറഞ്ഞതെല്ലാം ഉദ്ധരിക്കുകയാണ് .നമ്മുടെ പ്രഭാഷണത്തിൻ്റെ ഉടമസ്ഥത മറ്റുള്ളവർക്കാകരുത്. പ്രഭാഷകൻ താൻ പറയാൻ ഉദ്ദേശിക്കുന്ന ആശയത്തിന്റെ ആൾരൂപമാകണം. അപ്പോഴാണ് പ്രഭാഷണത്തിനു ജീവനുണ്ടാകുന്നത്.

തിമോത്തി മോർട്ടൻ സൗന്ദര്യത്തെക്കുറിച്ച് 

കൂടുതൽ കോപ്പി വിൽക്കാൻ വേണ്ടി പുസ്തകം എഴുതുന്നവർക്കും നോവലിൻ്റെ പ്രമോഷനു വേണ്ടി രാഷ്ട്രീയപ്രവർത്തകരുടെ വീഡിയോ ഇറക്കുന്നവർക്കും കലയിലെ സൗന്ദര്യം എന്താണന്നറിയില്ല. സൗന്ദര്യം പ്രലോഭിപ്പിക്കുന്നതോടൊപ്പം ദഹിപ്പിക്കുന്നതുമാണ് .സൗന്ദര്യത്തെ ഉൾക്കൊള്ളാനുള്ള ശേഷി മനുഷ്യനില്ല   എന്നതാണ് വാസ്തവം. അതുകൊണ്ടാണ് കലാകാരന്മാർക്ക് 'ക്രൂരതയുടെ നാടകവേദി'യുടെ ഉപജ്ഞാതാവായ അഥൊന അർത്തോ(Antonin Arthaud)യെ പോലെ മാനസികനില തകരുന്നത്. അവർ തങ്ങളേക്കാൾ വലിയ പ്രതിച്ഛായ എത്തിപ്പിടിക്കാൻ ശ്രമിക്കുകയാണ്. എന്നാൽ അത് കൈകൊണ്ട് തൊടാനൊക്കില്ല .അതിൽ എത്തിപ്പിടിക്കാനാവാതെ നിരാശരാകും.  ഇതാണ് വിഷാദം. എന്തെങ്കിലും ഭൗതികമായ ആഗ്രഹങ്ങളുടെ പിന്നാലെ പോയി പരാജയപ്പെടുന്നതല്ല വിഷാദം .വിഷാദത്തിനു ഒരു പ്രാപഞ്ചികമാനമുണ്ട്. അത് പ്രപഞ്ചത്തിനുള്ളിൽ നിന്നുണ്ടായി വരുന്നതാണ് .അത് പ്രപഞ്ചത്തിൽ ഉണ്ടായിരുന്നു .നമുക്കത് അദൃശ്യമായിരുന്നു.നമ്മൾ ശ്രദ്ധയിലും ബുദ്ധിയിലും കൂടുതൽ ശ്രദ്ധ കൈവരിക്കുന്നതോടെ അദൃശ്യമായിരുന്നത് പ്രത്യക്ഷപ്പെടുകയാണ് .ഈ വിഷാദാത്മകതയെ ശരിയായി അനുഭവിക്കുന്നവരുടെ രചനകൾ പെട്ടെന്നു തിരിച്ചറിയാം. മാത്യു ആർനോൾഡിൻ്റെ കവിതകളിൽ അതുണ്ടായിരുന്നു. അമേരിക്കൻ പരിസ്ഥിതിശാസ്ത്ര അധ്യാപകനും  ഗ്രന്ഥകാരനുമായ തിമോത്തി മോർട്ടൻ  പറഞ്ഞു: "For beauty to work ,there must be surface capable of receiving the wound." സൗന്ദര്യത്തെ സാക്ഷാത്കരിക്കാനുള്ള യാത്രയിൽ നിങ്ങൾ ഒരു കാര്യം മനസ്സിലാക്കണം .മുറിവുകൾ ഏറ്റുവാങ്ങാനുള്ള ഒരിടമുണ്ടായിരിക്കണം. സൗന്ദര്യം നിങ്ങളെ മുറിപ്പെടുത്തും. സൗന്ദര്യാനുഭവത്തിലെ മുറിവ് വ്യക്തിപരമല്ല; അത് പ്രാപഞ്ചികമാണ്. അത് നമ്മുടെയുള്ളിലെ നിർവ്യക്തീകരിക്കപ്പെട്ട (Non self)ഒരു ഭാഗത്ത് ബാഹ്യമായ ശബ്ദങ്ങളോടും ദൃശ്യങ്ങളോടും വർണങ്ങളോടും ചേർന്ന് പ്രതിപ്രവർത്തിച്ചു മുഴക്കമുണ്ടാക്കുന്നതാണ് .

മോർട്ടൻ എഴുതി: "Beauty is how objects end.Beauty is death." ഒരു വസ്തു അവസാനിക്കുന്നതിന്റെ ആഖ്യാനമാണ് സൗന്ദര്യം. സൗന്ദര്യത്തിനപ്പുറം മറ്റൊന്നില്ല.അതുകൊണ്ട് അത് ഇല്ലാതാകലാണ്. 

പുതിയ തലമുറയുടെ വായന :ഹരീഷ് പറഞ്ഞത് ശരിയല്ല 

കഥാകൃത്ത് എസ്.ഹരീഷിന്റെ ഒരു പ്രസ്താവന 'പച്ചമലയാള'(നവംബർ)ത്തിൽ വായിച്ചു. ആ പ്രസ്താവന ഇങ്ങനെയാണ്: "പുതിയ തലമുറ വായിക്കുന്നില്ലെന്നു പറയാറുണ്ടല്ലോ. അതിന് കാരണം നമ്മൾ എഴുത്തുകാർ തന്നെയാണ്. നമ്മൾ എല്ലാവരും എഴുതുന്നത് വിൻ്റേത് ജീവിതമാണ്. പഴയകാല ജീവിതം. അവരുടെ ജീവിതവുമായി ഒരു ബന്ധവുമില്ലാത്തവ. എഴുത്തുകാരാണ്  ആത്മപരിശോധന നടത്തേണ്ടത്. "ഇത് ഹരീഷ് ശരിക്കും പറഞ്ഞതാണോ എന്നറിയില്ല. വാല്മീകി വായിച്ചിട്ടാണോ എഴുതുന്നതെന്നു കുറേക്കാലം മുമ്പ് ഒരു കഥാകൃത്ത് പ്രസംഗിച്ചതുപോലെയുള്ള ഒരു അബദ്ധമാണിത്. പുതിയ തലമുറ വായിക്കാത്തതിനു കാരണം എഴുത്തുകാരാണോ ? അങ്ങനെ പറയുന്നത് തെറ്റാണ് .ഇന്നത്തെ തലമുറയുടെ രചനകൾ പറ്റിയതല്ലെങ്കിൽ പഴയ കൃതികൾ വായിക്കാമല്ലോ .വായിക്കുക എന്നത് ഒരു ജന്മവാസനയാണ്. വായന ഒരു സർഗാത്മകപ്രക്രിയയാണ്. ശരിയായ ആന്തരിക നിർബന്ധമുള്ളയാൾ തനിക്ക് ഇണങ്ങുന്ന വായന ഏതു തിരക്കിലും ആൾക്കൂട്ടത്തിനിടയിലും സ്വകാര്യമായി കൊണ്ടുനടക്കും. വായിക്കുന്നത് മനസ്സിൻ്റെ ആവശ്യമാണ്. വായന മനസ്സിൻ്റെ ആവശ്യമല്ല എന്നു തോന്നുന്നവർ പ്രതിഫലം കൊടുത്താലും വായിക്കില്ല. അവരുടെ ജീവിതവുമായി ബന്ധമുള്ളത് എഴുതിക്കാണിച്ചാൽ അവർ വായിക്കുമോ? ഒരിക്കലുമില്ല. സർക്കാർ ഓഫീസിലിരിക്കുന്ന അരസികനായ ഒരുവനു സർക്കാർ ഓഫീസുകളിലെ വർത്തമാനങ്ങൾ പ്രമേയമാക്കിയ കഥാസമാഹാരങ്ങൾ കൊടുത്താൽ ആർത്തിയോടെ വായിക്കുമോ? അയാൾ പുച്ഛിക്കുകയേയുള്ളൂ. പുതിയ കഥകളുടെ സമാഹാരവുമായി പൊൻകുന്നം വർക്കി ഒരു പണക്കാരന്റെ വീട്ടിൽ ചെന്നപ്പോൾ അയാൾ അപമാനിക്കാണ് ശ്രമിച്ചത്. എന്നാൽ വർക്കിക്ക് അയാളെ എതിർത്ത് സംസാരിക്കേണ്ടി വന്നു. പണക്കാരന്റെ പ്രശ്നങ്ങൾ  എഴുതിയാൽ അയാൾ വാങ്ങി വായിക്കുമെന്നു പറയുന്നത് തെറ്റാണ്. പഴയകാലജീവിതം എഴുതുന്നതുകൊണ്ട് പുതിയ തലമുറ വായിക്കുന്നില്ല എന്നു പറയുന്നത് വസ്തുത വ്യക്തമായി മനസ്സിലാക്കാത്തതു കൊണ്ടാണ്. 

ലോകത്തിലെ ക്ലാസിക്കുകളിൽ ഭൂരിപക്ഷവും പൂർവ്വകാലത്തിന്റെ കഥകളാണ് പറഞ്ഞത് .പുതിയ തലമുറയുടെ കഥ എഴുതുക എന്നു പറയുന്നതിൽ ചില പ്രശ്നങ്ങളുണ്ട്. സ്ഥൂലവും ഉപരിപ്ളവവുമായ കഥയോ വിവരണമോ സാഹിത്യമാവുകയില്ല. സാഹിത്യകൃതിക്ക് ആന്തരികമായ ഉൾക്കാഴ്ചയുണ്ടാവണം. സാഹിത്യപരമായ മേന്മയുണ്ടാകണം. ഐടി, എഐ, വിദേശപഠനം, പുതിയ നഗരജീവിതം തുടങ്ങിയവ സ്ഥൂലമായി വിവരിച്ചാൽ ഒരു നാലാംകിട നോവൽ പോലുമാകില്ല. ആശയപരവും സൗന്ദര്യാത്മകവുമായ ആഴം ഉണ്ടാകണമെങ്കിൽ അതിനായി പ്രയത്നിക്കണം. കലാപരമായ നവീനതയാണ് പ്രധാനം. ഏത് വിഷയം എഴുതിയാലും കലാപരമായ  ആവിഷ്കാരത്തിനാണ് പ്രാധാന്യം. മറ്റെല്ലാം രണ്ടാമതോ മൂന്നാമതോ മാത്രമേ പരിഗണിക്കാനാവൂ. രാഷ്ട്രീയപ്രശ്നങ്ങൾ എഴുതിയാൽ മികച്ച കൃതിയുണ്ടാവില്ല. അതിൽ കലാപരമായ, സൗന്ദര്യാത്മകമായ ഔന്നത്യമുണ്ടാകണം. രാഷ്ട്രീയവും സാമൂഹികവുമായ പ്രശ്നങ്ങൾക്ക് കലയിൽ രണ്ടാം സ്ഥാനമേയുള്ളു.
വാൻഗോഗിൻ്റെ 'പൊട്ടറ്റോ ഈറ്റേഴ്സ് ' എന്ന ചിത്രം ഉരുളക്കിഴങ്ങ് തിന്നുന്നവരുടെ ചിത്രമായതുകൊണ്ടല്ല ശ്രദ്ധിക്കപ്പെടുന്നത് .അതിൽ അസാധാരണമായി കലാകാരൻ സൗന്ദര്യം സൃഷ്ടിച്ചതുകൊണ്ടാണ്. 
ആ ചിത്രത്തിൽ ഉരുളക്കിഴങ്ങിനു പ്രാധാന്യമില്ല. അതു കണ്ടിട്ടു ഉരുളക്കിഴങ്ങിൻ്റെ മാർക്കറ്റിലെ വിലയെക്കുറിച്ച് ആരും ചിന്തിക്കില്ല.

യഥാർത്ഥത്തിൽ വായനയിൽ താല്പര്യമുള്ളവരാണ് ഷേക്സ്പിയർ കൃതികൾ ഇപ്പോഴും വായിച്ചു കൊണ്ടിരിക്കുന്നത്. ഷേക്സ്പിയർ ആയിരം കൊല്ലത്തെ എഴുത്തുകാരനാണ്. ഷേക്സ്പിയറോളജി എന്ന ഒരു ശാഖ തന്നെ ഉണ്ടായിരിക്കുന്നു. ഷേക്സ്പിയർക്കു വേണ്ടി മാത്രം പ്രവർത്തിക്കുന്ന പ്രസ്ഥാനങ്ങളുണ്ട്. ഓരോ ദിവസവും ഷേക്സ്പിയറിൻ്റെ ഓരോ വാക്യം ഇമെയിലിൽ അയച്ചു തരുന്നവരുണ്ട്.

രാമനുണ്ണിയുടെ കഥ ഭാവിയെ അപഗ്രഥിക്കുന്നു

കെ.പി.രാമനുണ്ണി 2066ലെ ഒരു സംഭവം ഭാവനയിൽ കണ്ട് എഴുതിയ 'ഉറൂബ് എന്ന ആംബുലൻസ് ഡ്രൈവർ'(മാതൃഭൂമി ആഴ്ചപ്പതിപ്പ് ,8-14)ഭാവിയെ മാത്രമല്ല, മനുഷ്യനെയും അപഗ്രഥിക്കുന്നു. ഭാവിയിൽ പൊന്നാനിയിൽ സ്ഥാപിക്കുന്ന സാറ്റലൈറ്റ് സിറ്റിയിൽ ഡിജിറ്റൽ ഇൻകാർനേഷനിലൂടെ  അവതരിക്കുന്ന ഉറൂബ് എന്ന എഴുത്തുകാരനാണ് കഥയിലെ നായകൻ .

ഉറൂബ് കാണുന്ന ലോകം വിചിത്രമാണ്. എല്ലാ സാങ്കേതികനൂതനത്വവും പരിഷ്കൃതത്വവും പത്തിവിടർത്തി ആടുകയാണെങ്കിലും അദ്ദേഹത്തെ അത് മടുപ്പിക്കുന്നു. മനുഷ്യൻ പിന്നോട്ടു നടക്കുകയായിരുന്നു എന്ന നടുക്കുന്ന യാഥാർത്ഥ്യം അദ്ദേഹത്തെ കാർന്നു തിന്നുന്നു. പല കാഴ്ചകളും കണ്ടു അമ്പരുന്ന ഉറൂബ് ചോദിക്കുന്നു, "എവിടെ മനുഷ്യൻ - നിങ്ങളുടെ ഈ ലോകത്ത് എവിടെയാണ് മനുഷ്യൻ മക്കളെ."

ഇൻറർനെറ്റിൻ്റെയും സാങ്കേതിക അതിനൂതനത്വത്തിൻ്റെയും യുഗത്തിൽ മനുഷ്യർക്ക് ഒരു യന്ത്രമാകാനേ കഴിയൂ. സ്നേഹമോ അനുഭവമോ  പ്രയാസമാണ്. വേഗതയാണ് അവൻ്റെ സ്വപ്നം. അവനിൽ മനുഷ്യത്വം കാണില്ല. ക്രൂരമായ മനുഷ്യനിന്ദയും നിർദ്ദയമായ സ്നേഹരാഹിത്യവും ഉറൂബ് കണ്ടു .എന്നാൽ അദ്ദേഹത്തിനു ആശ്വാസം പകർന്നത് ആശുപത്രികളിലെ അത്യാഹിത വിഭാഗത്തിൽ ജോലി ചെയ്യുന്ന ഡോക്ടർമാരിലും നഴ്സുമാരിലും കണ്ട അനുകമ്പയും സ്നേഹവുമാണ് .അവർ പരിചരിക്കുന്നു, സുഖപ്പെടുത്തുന്നു. അവിടെ അദ്ദേഹം മനുഷ്യനെ കണ്ടു. ഇത് 2066 വരെ പോകണ്ട; ഇപ്പോൾ തന്നെ അതിക്രൂരവും നടുക്കുന്നതുമായ മനുഷ്യനിന്ദ കാണാം. കെ.പി.അപ്പൻ അന്തരിച്ചപ്പോൾ മാതൃഭൂമി ആഴ്ചപ്പതിപ്പിൻ്റെ കവർ പേജിൽ സ്റ്റാമ്പ് സൈസ് ഫോട്ടോയാണ് കൊടുത്തത്.അന്നു കവറിൽ തേങ്ങ വലിപ്പത്തിൽ അച്ചടിച്ചത് ടിവി ന്യൂസ് അവതാരകനായ നികേഷ്കുമാറിൻ്റെ പടമായിരുന്നു! ആഴ്ചപ്പതിപ്പിൻ്റെ ചുമതല വഹിച്ചിരുന്ന കമൽറാം സജീവിൻ്റെ സാഹിത്യവിരുദ്ധതയും പരിചയക്കുറവുമാണ് ഈ വലിയ അപരാധം ചെയ്യാനിടയായത്. 

കെ.പി.രാമനുണ്ണിയാണ് ഇപ്പോൾ ഫ്യൂച്ചറിസ്റ്റിക് മാനമുള്ള കഥകൾ എഴുതുന്നത്. അദ്ദേഹം മനുഷ്യജീവിതത്തിൽ സംഭവിക്കുന്ന സൂക്ഷ്മമായ മാറ്റങ്ങൾ നിരീക്ഷിക്കുന്നു, പ്രതികരിക്കുന്നു. സാങ്കേതികജ്ഞാനവും ഭാഷാപരമായ കൈത്തഴക്കവും ഒരുമിക്കുന്നു.

സച്ചിദാനന്ദൻ ,വിനോദ് ഇളകൊള്ളൂർ ,മുരുകൻ കാട്ടാക്കട

സച്ചിദാനന്ദന്റെ കവിതയിൽ ഗദ്യം ഒരു കലാരൂപമായി അവതരിക്കുകയാണ്. അദ്ദേഹം ധാരാളം എഴുതുന്നുണ്ട്. തന്നിലേക്ക് നിപതിക്കുന്ന മൗനത്തെ ഒരു ഭാരമായി താങ്ങാനാവാത്തതുകൊണ്ടാണ് എഴുതേണ്ടി വരുന്നത്.  ശൈത്യത്തിൻ്റെയും മറവിയുടെയും കരിമ്പടക്കെട്ടുകളെ വാക്കുകളാക്കിയില്ലെങ്കിൽ ഈ കവിക്ക് സമാധാനമുണ്ടാകില്ല. അദ്ദേഹത്തിൻ്റെ നിലപാടുകളല്ല ,കവിതയാണ് ഞാൻ ഇവിടെ പരിശോധിക്കുന്നത്. ചെമ്പൈ പാടുന്നത് (നിധിചാല സുഖമാ, മാതൃഭൂമി ആഴ്ചപ്പതിപ്പ് ,ഡിസം. 8) കവി അനുഭവിക്കുന്നത് ഇങ്ങനെയാണ്:
"ചെമ്പൈക്കു മുമ്പിൽ 
ഇപ്പോൾ മനുഷ്യരില്ല
രാഗവിസ്താരത്തിനൊപ്പം 
വളരുന്ന ത്യാഗരാജന്റെ,
കാണികൾക്ക് കാണാനാവാത്ത നിഴൽ മാത്രം. 
അത് ജീവിതത്തോടൊത്ത് കൈ മലർത്തിയും
മരണത്തോടൊത്ത് കമിഴ്ത്തിയും പാട്ടിനൊത്ത് താളം പിടിക്കുന്നു.
ഭൂമി മുഴുവൻ ഹരിതാഭമായ
രംഗഭൂമിയായി മാറുന്നു.
ഒരു തുമ്പിക്കൈ നീണ്ടുവന്നു
ഗായകനെ ഉഴിയുന്നു
ഹംസധ്വനിയുടെ മുഴക്കത്തിൽ അരയന്നങ്ങൾ നളനെ ഓർത്ത് 
ജലസാധകം ചെയ്യുന്നു.
മയിൽ പീലി നിവർത്തി ആടുന്നു
പാമ്പ് ഫണം വിരിച്ച് നൃത്തം ചെയ്യുന്നു
ഇപ്പോൾ ചെമ്പൈയും ഇല്ല
വിശ്വാസികൾക്കും അവിശ്വാസികൾക്കും 
ഇടയിലുണ്ടായിരുന്ന മതിൽ തകർന്നു വീഴുന്നു
നക്ഷത്രങ്ങൾ വിസ്മയത്താൽ തിളങ്ങി
സ്വർഗം താഴെ എന്നു തിരിച്ചറിയുന്നു."

ഈ ഭാഷയിൽ എത്തിച്ചേരുന്നതാണ് കവിതയുടെ മാജിക്. ഇത് ഒരു വസ്തു സ്ഥിതിവിവരണമല്ല ;ആന്തര ചിത്രമാണ് .വികാരത്തിൽ നിന്നു ജ്ഞാനം നേടുകയാണ്. യുക്തിയുടെ ചിന്തനമല്ല .ഈ പ്രത്യേകത കവിതയുടെ ഗദ്യത്തെ കലയിലേക്കും  ധ്യാനത്തിലേക്കും ഉയർത്തുന്നു. ശാബ്ദികമായ അനുഭവത്തെ ആനന്ദത്തിലേക്ക് ഉയർത്തുകയാണ്.

ഇത് രതിമൂർച്ചയല്ല എന്നോർക്കുക. സദ്ഗുരുവിന്റെ ഒരു വീഡിയോയിൽ ഓർഗാസം (രതിമൂർച്ച)ശരീരം കൊണ്ടല്ല ,മനസ്സുകൊണ്ടു നേടാമെന്നും അതാണ് ആനന്ദമെന്നും പറയുന്നത് കേട്ടു. ഇതിനോട് യോജിക്കാനാവില്ല. ഓർഗാസം എന്നാൽ ലൈംഗികവേഴ്ചയിൽ നിന്നു കിട്ടുന്ന പരമാവധി സുഖമാണ്. ഇതിനെ ആത്മീയമായ ധ്യാനത്തിലൂടെയുള്ള ആനന്ദവുമായി ചേർക്കുന്നത് അസംബന്ധമാണ്. വാക്കുകൾക്ക് ക്ഷാമമുണ്ടെങ്കിൽ മനസ്സിലാക്കാം. വേറെ വാക്കുകൾ ഉണ്ടല്ലോ .രതിമൂർച്ച വേറെ ,ആനന്ദം വേറെ .രതിമൂർച്ച വളരെ നൈസർഗികവും ഹിംസാത്മകവും സ്വാർത്ഥവുമാണ്. എന്നാൽ ആനന്ദത്തിൽ പ്രാപഞ്ചികമായ സമ്മോഹനജീവിതാവസ്ഥയുടെ അതിജീവനമാണുള്ളത്.

സച്ചിദാനന്ദൻ്റെ കവിതയെ പരാമർശിച്ചുകൊണ്ട് വിനോദ് ഇളകൊള്ളൂർ എഴുതിയ ചില വാക്യങ്ങൾ ഞെട്ടലുണ്ടാക്കി. അദ്ദേഹം എഴുതുന്നു: "സച്ചിദാനന്ദൻ്റെ കവിത മാത്രമാണ് കവിത എന്നു വിശ്വസിച്ചിരുന്നവരാണ് പണ്ടത്തെ കനപ്പെട്ടവർ. സച്ചിദാനന്ദനെ പോലെ മുരുകൻ കാട്ടാക്കടക്കും റോളുണ്ടെന്നും നവലോകം തെളിയിച്ചു .രണ്ടിനും രണ്ടു തരം കേൾവിക്കാരുണ്ട് .അർശസും ആമവാദവും ഉൾപ്പെടെയുള്ള വാർദ്ധക്യസഹജമായ രോഗങ്ങളുമായി ഇന്നു ഉഴറിക്കഴിയുന്ന പഴയകാല ബുദ്ധിജീവികൾക്ക് ആരെയും പരിഹസിച്ച് തമസ്കരിക്കാൻ ഇപ്പോൾ കഴിയില്ല. സച്ചിദാനന്ദന്റെയും മുരുകൻ കാട്ടാക്കടയുടെയും രണ്ടുതരം സഹൃദയരെ വിനയപൂർവ്വം അംഗീകരിച്ചേ പറ്റൂ."

വിനോദ് വല്ലാത്തൊരു മരവിപ്പാണ് സൃഷ്ടിച്ചിരിക്കുന്നത്.  ബുദ്ധിജീവികൾക്ക് രോഗം പിടിപെടില്ലെന്നു ആരു പറഞ്ഞു? കവികളെ അവരുടെ രോഗത്തിൻ്റെ പേരിൽ അറസ്റ്റ് ചെയ്യേണ്ടിവരുമോ? പതിറ്റാണ്ടുകൾക്കു മുമ്പ് പാലക്കാട്ട് വച്ച് പ്രഭാവർമ്മക്ക് അങ്കണം അവാർഡ് കൊടുത്ത ചടങ്ങിൽ ഞാനും പ്രസംഗിക്കാൻ ഉണ്ടായിരുന്നു ഒളപ്പമണ്ണയായിരുന്നു അദ്ധ്യക്ഷൻ. ഒളപ്പമണ്ണയുടെ കാലിനു വേദനയുണ്ടായിരുന്നതുകൊണ്ട് ഒരു വടി കൈയിൽ കരുതിയിരുന്നു. ഒളപ്പമണ്ണയുടെ കവിത വടി കുത്തിപ്പിടിച്ചാണ് നടക്കുന്നതെന്നു പത്രത്തിൽ വാർത്ത വരാതിരുന്നത് ഭാഗ്യം.എന്തിനാണ് പ്രായമാകുന്നതിനെയും രോഗിയാകുന്നതിനെയും പരിഹസിക്കുന്നത് ?ഏതൊരാളും വാർദ്ധക്യം എന്ന പ്രളയത്തിൽ അകപ്പെടാൻ യോഗ്യനാണെന്ന സത്യം അംഗീകരിക്കുക.

സച്ചിദാനന്ദനും മുരുകൻ കാട്ടാക്കടയ്ക്കും രണ്ടു തരം കേൾവിക്കാരുണ്ട് എന്നാണ് വിനോദിന്റെ വാദം. ഉണ്ടായിരിക്കാം. അതിലെന്താണ് അത്ഭുതം? എം.എൻ. വിജയനും കെ.എൽ.മോഹനവർമ്മയ്ക്കും രണ്ടു തരം കേൾവിക്കാരുണ്ട്. അതുകൊണ്ട് അവരെ ഒരേ പോലെ കാണുന്നതാണ് തെറ്റ്. ഓരോരുത്തരുടെയും സംവേദനപരമായ സൂക്ഷ്മതയും വേറിടലും ഉൾക്കൊണ്ടാണ് അവരെ ശരിയായ വായനക്കാർ ആദരിക്കുന്നത്. മുരുകൻ കാട്ടാക്കടയുടെ കവിതകൾ ഇഷ്ടപ്പെടുന്നവരുണ്ടാകും. അത്  സ്വാഭാവികമല്ലേ? എന്നാൽ കാട്ടാക്കടക്ക് ഒരിക്കലും സച്ചിദാനന്ദൻ്റെ കവിതയിലെ കലാപരമായ ഗദ്യം സൃഷ്ടിക്കാനാവില്ല; ആഴവും ഉണ്ടാകില്ല .കാട്ടാക്കടയുടെ അതിവൈകാരികമായ ട്രീറ്റ്മെൻ്റാണ്. മഹത്തായ കവിത അതിവൈകാരികതയിലേക്ക് പതിക്കില്ല. സച്ചിദാനന്ദൻ കവിത എന്ന ഒരു പുതിയ ഗദ്യം കണ്ടുപിടിച്ച കവിയാണ്. അത് നവീനകലയാണ്. കാട്ടാക്കടയ്ക്ക് എത്ര വായനക്കാരുണ്ടായാലും സച്ചിദാനന്ദൻ്റെ ഈ അനന്യതയ്ക്ക് ഒന്നും സംഭവിക്കില്ല. 

കെ.ആർ.ടോണി, പി.എം ഗോവിന്ദനുണ്ണി 

ഒരാൾ കവിത എഴുതുന്നത് ഇന്നലത്തെ സംഭവങ്ങൾ ഓർമിപ്പിക്കാനല്ല. അതിനു സിറ്റിസൻ ജേർണലിസ്റ്റുകളും ഫോട്ടോഗ്രാഫർമാരും ഫെയ്സ് ബുക്കർമാരുമുണ്ട്. കവിക്കെന്ത് കാര്യം ?കവി ഇന്നലെകളെ വെറുതെ കല്ലുകളായി എടുത്തുവയ്ക്കരുത്. ആ കല്ലുകളിൽ നിന്നു പറന്നു പൊങ്ങാൻ പക്ഷികളെയും കണ്ടെത്തണം. വസ്തുക്കളുടെ മൃണ്മയമായ വായ്ത്തലകളിൽ നിന്നു അതിരു കാണാൻ പറക്കുന്ന പക്ഷികളെ പറത്തി വിടണം. കവിത ഒരാളുടെ ഉള്ളിലാണ് പ്രവർത്തിക്കുന്നത് .റഫീഖ് അഹമ്മദിന്റെ ഒരു പ്രസ്താവന വായിച്ചു. ഇപ്പോൾ കവിത ആരും ഗൗനിക്കുന്നില്ലെന്ന് .ഇന്നത്തെ വായനക്കാരുടെ പ്രജ്ഞയെ വിറളി പിടിപ്പിക്കുന്ന വരികൾ എഴുതിയാൽ മതി. ഒരു ഭാവുകത്വത്തിലേക്ക് വാതിൽ തുറക്കും. എന്നാൽ അതിനു കൂടുതൽ അറിവു നേടുകയും കൂടുതൽ സെൻസിറ്റീവാകുകയും വേണം.

ഇന്നത്തെ സമൂഹത്തിൽ കാണുന്ന ക്രൂരതയും മറവിയും എളുപ്പത്തിൽ  ലാഭമുണ്ടാക്കാനുള്ള വ്യഗ്രതയും കലാകാരന്മാരെയും കവികളെയും ബാധിച്ചിട്ടുണ്ട്. ഇതു ഭാസനെയോ ഷെല്ലിയെയോ ബാധിച്ചിരുന്നില്ല. ഈ അപചയത്തെ മറികടന്നാലേ ആഴമുള്ള ഒരു വരി എഴുതാനൊക്കൂ.പി.എം.
ഗോവിന്ദനുണ്ണി എഴുതിയ 'പച്ച'(പച്ചമലയാളം, ഡിസംബർ) എന്ന കവിത എന്നെ ചിന്തിപ്പിച്ചു. കവിതയുടെ യഥാർത്ഥ  പിറവിയാണിതെന്ന് എനിക്ക് തോന്നി. വളരെ ആന്തരമായ ഒരു ലോകത്ത് ചില വിനിമയങ്ങൾ പൊട്ടിമുളയ്ക്കുന്നു. ഒരു പയർ വിത്തിൽ നിന്നു നാമ്പ് മുളപൊട്ടുന്നതുപോലെ മനസ്സിനുള്ളിൽ അനുഭൂതികളുടെ പൊടിപ്പുകൾ ഉണ്ടാവുകയാണ്. അതിനെ എന്തു വിളിക്കണമെന്ന് അറിയില്ല .അത് നിലനിൽക്കുന്നു. അത് അപാരമായ സംവേദനം ഒരുക്കുകയാണ് .കവിക്ക് താനെഴുതുന്നതിനെക്കുറിച്ച് ഒരു ഏകദേശധാരണയേ കാണൂ.എഴുത്ത് എന്ന പ്രക്രിയയിലൂടെ അത് സ്വാഭാവികമായി വികാസം പ്രാപിക്കുകയാണ്. ഗോവിന്ദനുണ്ണി എഴുതുന്നത് ജലത്തിൻ്റെ ആഴത്തിലുള്ള മത്സ്യങ്ങളെ വരച്ച വിരലുകളെക്കുറിച്ചാണ് .ആ വിവരണം പ്രാതിഭാസികമായി വളരുന്നു.അത് അസ്തിത്വത്തിൻ്റെ ഉള്ളറകളുടെ ഛായാപടങ്ങളായി മാറുന്നു .അത് വസ്തുവിന്റെ ജീവതത്ത്വശാസ്ത്ര (ontology)പരമായ ഒരു പരഭാഗ വീക്ഷണത്തെ ആരായുകയാണ്.ഒരു വസ്തുവിൻ്റെ യാഥാർത്ഥ്യം ,മനുഷ്യേതരമായ തലത്തിൽ ,എങ്ങനെയാണ് നിലനിൽക്കുന്നതെന്ന് ചിന്തിക്കുന്നു. യാഥാർത്ഥ്യം ഒരു പ്രകൃതിയാണ്. അത് സ്വയം പല യാഥാർത്ഥ്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.

"ശരീരത്തിൽ നിന്നുള്ള അവയുടെ സ്വാതന്ത്ര്യമല്ല 
അവർ രചിച്ച ആഴം.
അവ അനുസരിക്കുക മാത്രം ചെയ്തു മണ്ണിൽ വരയ്ക്കപ്പെട്ട 
നീലം കലർന്ന 
മരതകക്കണ്ണിൽ നിന്ന് 
പ്രണയം കുടിക്കാനുള്ള 
ഒരാളുടെ ഉണർന്നുവന്ന ദാഹത്തെ.

ചായം പുരട്ടിയ കാൻവാസിൽ 
അത് പാതാളത്തേക്കുള്ള
അന്വേഷണമായി 
വിരലുകൾ അതിനെ വരച്ചു തൂക്കിയ
മൺചുവരിൽ നിന്നു 
തറയിലേക്ക് ഒഴുകിപ്പരക്കുന്നു
കാൽക്കീഴിലെത്തുന്ന 
അതിൻ്റെ കനത്ത നനവിൽ 
രണ്ടു കാലടികൾ മുങ്ങുന്നു."

ഇത് വസ്തുവിൻ്റെ ജീവതത്ത്വശാസ്ത്രപരമായ ഒരാഖ്യാനമാണ് .തിമോത്തി മോർട്ടൻ എഴുതി: "Art is a way of revealing the hidden ontological dimension of reality.ഈ കവിത ജനസാമാന്യത്തിനു മനസ്സിലായില്ല എന്നൊന്നും പറഞ്ഞു വന്നേക്കരുത്. ഇത് ഞാൻ ആസ്വദിച്ചു. കവിക്ക് എഴുതാൻ കഴിയുന്ന ഭാഷയിലാണ് കവിത ഉണ്ടാകുന്നത് .കവിക്ക് സ്വീകാര്യമായ രൂപമാണ് സ്വീകരിക്കുന്നത്. ഇക്കാര്യത്തിൽ ഒരു നിർദ്ദേശം വയ്ക്കാൻ ഇന്ത്യൻ പാർലമെൻ്റിനു പോലും കഴിയില്ല. 

എന്നാൽ കെ. ആർ. ടോണിയുടെ 'ഐസ്ക്രീം'(മാതൃഭൂമി ആഴ്ചപ്പതിപ്പ് ,ഡിസംബർ 8) എന്ന കവിതയിൽ ഓർമ്മകൾ മാത്രമാണുള്ളത്. കവി പഴയ സ്കൂൾ ജീവിതം ഓർത്തെടുക്കുകയാണ്. ഇതിലെന്താണ് പുതുമ? ഇത് എല്ലാവർക്കും ചെയ്യാവുന്നതാണ്.  സർക്കാർ സ്കൂൾ ഗ്രൗണ്ടിൽ പന്ത് കളിച്ചതാണ് വിഷയം.
"പകിടക്കാലനും പേട്ടക്കാലനും
കൊള്ളിക്കും കൂരിനുമൊക്കെ ഇൻറർവെൽ സമയത്ത് കിട്ടുന്ന ഐസ്ക്രീമുകൾക്ക് കണക്കില്ല. ആരാധകരായ കുട്ടികൾ 
വാങ്ങി കൊടുക്കുന്നതാണ്."

കുറെ സംഭവങ്ങൾ വിവരിക്കുന്നതല്ലാതെ എന്തിനാണ് അത് എഴുതിയതെന്നു വ്യക്തമാകുന്നില്ല. നമ്മുടെ അസ്തിത്വത്തിലേക്ക് ഒരു അസ്ത്രം പായിക്കാൻ കവിക്ക് കഴിയുന്നില്ല .ഓർമ്മകൾ വന്ന പോലെ  മടങ്ങുകയാണ് ,ഒരു പ്രത്യാഘാതവും സൃഷ്ടിക്കാതെ .കവിതയിൽ പറയുന്ന ഉപരിപ്ലവമായ കാര്യങ്ങളില്ലാതെ അനുവാചകനെ ബാധിക്കുന്ന യാതൊന്നുമില്ല .

ചങ്ങമ്പുഴ പറഞ്ഞു: ചികിത്സ വേണം

നമ്മുടെ സാഹിത്യത്തിൽ പുതിയ പ്രസ്ഥാനങ്ങൾ രൂപപ്പെടണമെങ്കിൽ പാശ്ചാത്യ സാഹിത്യകൃതികൾ വായിച്ചു പഠിക്കണമെന്നു ചങ്ങമ്പുഴ ഒരു ലേഖനത്തിൽ അഭിപ്രായപ്പെടുന്നുണ്ട്. സംസ്കൃതത്തിലേക്ക് തന്നെ വീണ്ടും വീണ്ടും പോയിട്ട് കാര്യമില്ലത്രേ. പുരോഗമനത്തിന്റെ ശത്രുവും മാമൂലിന്റെ അടിമയുമായിരിക്കുന്നതിൽ നിർവൃതി കൊള്ളുന്ന ആദർശഭ്രാന്ത് ആപത്താണെന്നു ചങ്ങമ്പുഴ മുന്നറിയിപ്പ് നൽകുന്നു. അദ്ദേഹം ഇങ്ങനെ നിരീക്ഷിക്കുന്നു: "സമുദായം പുഴുത്തിരിക്കുന്നു. ആ പരമാർത്ഥം അതിനറിയാം. എന്നിരുന്നാലും ശ്മശാന രംഗത്തിൽ ഉപഗുപ്തനെ കണ്ടപ്പോൾ വാസവദത്തയെന്നപോലെ, പുരോഗമന സംരംഭത്തിനു മുൻപിൽ അത് അതിൻ്റെ മാലിന്യങ്ങളെ നിഷ്ഫലമായി, മറച്ചുപിടിക്കാൻ ശ്രമിക്കുകയാണ്. അതിൻ്റെ മാലിന്യങ്ങളെ വെളിച്ചത്തു തന്നെ പരിശോധിച്ചു വേണ്ട ചികിത്സ ചെയ്യണം. അല്ലാതെ ആദർശത്തിന്റെ മന്ത്രം ആയിരം പ്രാവശ്യം ഉരുക്കഴിച്ചു തീർത്ഥജലം തളിച്ചതുകൊണ്ടൊന്നും യാതൊരു വിശേഷവുമില്ല .വിഷാണുക്കളെ  നശിപ്പിക്കാൻ അവയെക്കാൾ ശക്തിയേറിയ വിഷം കുത്തിവെച്ചെങ്കിൽ മാത്രമേ ഒക്കൂ."(ചങ്ങമ്പുഴയുടെ ചിന്തകൾ, സുജിലി)
ചങ്ങമ്പുഴ പറയുന്നത് അലങ്കാരപ്പണി ചെയ്ത് വൃത്തികേടുകൾ മറച്ചിട്ടു കാര്യമില്ലെന്നാണ്. നിർദ്ദയമായി നിരീക്ഷിക്കണം .യാഥാർത്ഥ്യങ്ങൾ മണ്ണുമാന്തി പുറത്തെടുക്കണം. സമൂഹജീർണ്ണതയെ പുറത്തുകൊണ്ടുവരുന്ന ചികിത്സയാണ്  ആവശ്യം.

ഫേസ്ബുക്ക് കുശുമ്പുകളും  ഉത്തര- ഉത്തരാധുനികതയും 

ചില കവികൾ അവരുടെ സാഹിത്യയാത്രയുടെ പ്രധാന ഘട്ടം കഴിയുന്നതോടെ സിനിക്കുകളായി  മാറുകയാണ്. എല്ലാത്തിലും അവർ അസഹിഷ്ണുതയോടെ പെരുമാറുകയാണ് .ഫെയ്സ്ബുക്കിൽ കവിതയെഴുത്തിനു ശലഭായുസ്സ് മാത്രമാണുള്ളതെന്നു റഫീക്ക് അഹമ്മദ് പറഞ്ഞതായി കവി രാജൂ ഡി.മംഗലത്തിൻ്റെ ഫെയ്സ്ബുക്ക് പേജിൽ കണ്ടു. എസ്. ജോസഫ് ഒരു ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞത്  ഇന്നത്തെ കവികൾ തങ്ങളുടെ കവിത അച്ചടിച്ചു വന്നാൽ അത് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത് വിളിച്ചു പറയുന്നുവെന്നാണ്. സ്വന്തം കവിതയെക്കുറിച്ച് പറയാനും സ്വാതന്ത്ര്യമില്ലേ ? മുട്ടയിടുന്ന പിടക്കോഴിയെ പോലെയാണത്രേ ഈ  കവികൾ !ഇത് ബോഡി ഷെയ്മിങ്ങിന്റെ പരിധിയിൽ വരുമെന്നാണ് തോന്നുന്നത്. 

ഇത്രയും അസഹിഷ്ണുതയുണ്ടാകുന്നത് ഫെയ്സ്ബുക്ക് ഏതുതരം മാധ്യമമാണെന്നു അറിയാത്തതുകൊണ്ടാണ്. ഇപ്പോൾ ആഴ്ചയിലൊരിക്കൽ മാത്രം പുറത്തുവരുന്ന പ്രസിദ്ധീകരണത്തിന്റെ ഫ്രെയിമിലാണ് പലരും കാലത്തെ കാണുന്നത് .ഇത് തെറ്റായ അവബോധമാണ്.ഇത് ലൈവിൻ്റെ കാലമാണ് .ആഴ്ചയിൽ ഒന്നോ ഒന്നോ കവിത മതി എന്ന നിലപാടാണ് പലർക്കും .ഇതിനിടയിൽ ആരൊക്കെ എന്തെഴുതിയാലും അതൊക്കെ ചവറ്റുകുട്ടയിൽ !

ഫെയ്സ്ബുക്ക് ഒരു ഉത്തര- ഉത്തരാധുനിക(Post Postmodernism) മാധ്യമമാണ്. എന്നു പറഞ്ഞാൽ ,ഐഡന്റിറ്റിയും പ്രാദേശികതയും ഡയസ്പോറയും  പറഞ്ഞ ഉത്തരാധുനികത(Postmodernism)യുടെ മരണത്തിനു ശേഷം വന്ന സമൂഹമാധ്യമങ്ങളുടെയും സ്വത്വ രഹിത്യത്തിന്റെയും ആഗോളീകരണത്തിന്റെയും മാധ്യമം. ഇവിടെ ഡിജിറ്റൽ പേഴ്സണാലിറ്റിയാണുള്ളത്. വാരികകളിലെ ആഴ്ചയിലൊരിക്കൽ എന്ന നിലയിലുള്ള പേഴ്സണാലിറ്റിയല്ല .ഈ മാധ്യമം വ്യക്തികൾ അവരുടെ കൊച്ചു കാര്യങ്ങൾ പറയാനും കൂടി ഉദ്ദേശിച്ചുള്ളതാണ്. ബുദ്ധിജീവികളുടെ കാഴ്ചപ്പാടിനു പുറത്താണെന്നർത്ഥം.

'ഇന്ന് രാത്രിയിൽ എൻ്റെ ഭക്ഷണം ഇതാണ്' എന്ന ടാഗ്ലൈനോടെ(Tagline) ഒരു ഫോട്ടോ പൊതുമണ്ഡലത്തിൽ പ്രദർശിപ്പിക്കാൻ ഉത്തര-ഉത്തരാധുനികതയിൽ മാത്രമാണ് ഇടമുള്ളത്. സാഹിത്യത്തെ ഉദ്ദേശിച്ച് നിർമ്മിച്ചിരിക്കുന്നതല്ല ഫെയ്സ്ബുക്ക് .ഇവിടെ പണ്ഡിതന്മാർക്കോ ,റിട്ടയേർഡ് അധ്യാപകർക്കോ അഭിപ്രായം പറയാൻ തന്നെ യോഗ്യതയില്ല .ഫെയ്സ്ബുക്ക് വന്നതോടെ പഴയ വരേണ്യക്കൂറ് നിലനിൽക്കില്ല എന്നു എല്ലാവർക്കും ബോധ്യപ്പെടുകയാണ്. ഫെയ്സ്ബുക്കിലെ കവിതകൾ മുതിർന്ന കവികൾ വായിക്കണമെന്നില്ല.എന്നാൽ കഴമ്പുള്ള  കവിതകൾ എവിടെ പ്രത്യക്ഷപ്പെട്ടാലും കുശിമ്പില്ലാത്തവർ വായിക്കും .അതുകൊണ്ട് ഇന്നു വായിച്ച കവിത എന്നു പറഞ്ഞ് ദിവസവും കവികളെ പ്രൊമോട്ടു ചെയ്യന്ന പി.ആർ വർക്ക് ചെയ്യേണ്ടതുമില്ല .കുരീപ്പുഴ ശ്രീകുമാറും മറ്റും ഈ പണി ചെയ്ത് വശക്കേടായി.   കവിത ഇന്നു പുതിയൊരു മാധ്യമമാണ്. മാധ്യമത്തിന്റെ പരിവർത്തനമോ വഴിപിരിയലോ സംഭവിച്ചിരിക്കുന്നു .കുമാരനാശാൻ്റെ നളിനി ,വള്ളത്തോളിന്റെ ബന്ധനസ്ഥനായ അനിരുദ്ധൻ ,ചങ്ങമ്പുഴയുടെ രമണൻ തുടങ്ങിയ കാവ്യങ്ങൾ പോലെയല്ല ഇന്നു കവിതകൾ ഉണ്ടാകുന്നത് .ഇന്നു കവിത ഒരു പൊതുജനഭാഷണമാണ്. എല്ലാവരും അവരവരുടെ പൊതുഭാഷണം എന്ന സങ്കല്പത്തിലാണ് കവിതയെ സമീപിക്കുന്നത്. 'മയൂരസന്ദേശം' കോളേജിൽ എങ്ങനെ പഠിപ്പിക്കുന്നു എന്ന കാഴ്ചപ്പാടിലല്ല .അവരവരുടെ ജീവതത്ത്വശാസ്ത്രപരമോ ഓർമ്മാവതരണമോ ആയിട്ടുള്ള വിവരങ്ങൾ ഇന്നു കവിതയായി എഴുതുകയാണ്. എന്തും പൊതുമാധ്യമത്തിനുള്ളതാണ്. ഇതു മനസിലാക്കണം .

ഫെയ്സ്ബുക്ക് കവിതകൾക്കാണ് കൂടുതൽ ആയുസ്സുള്ളത് .അതിനു മരണമില്ല. കാരണം, അത് എപ്പോഴും തുറന്നു നോക്കാം .എന്നാൽ ഒരു വാരികയിൽ വരുന്ന കവിതകൾ ആ ആഴ്ച കഴിയുന്നതോടെ പിന്നെ എവിടെയും കാണാനാവില്ല. പുസ്തകമാക്കിയാൽ എത്രപേർ കാണും?

എം.ടി: എഴുത്തിൻ്റെ രഹസ്യം 

എഴുതുമ്പോൾ അസ്തിത്വമുണ്ടാകുന്നു . എഴുതാത്തപ്പോൾ നമ്മൾ വിസ്മൃതിയിലാണ്. എഴുതുമ്പോൾ നാം ചിലതെല്ലാം അടിത്തട്ടിൽ നിന്നു പുറത്തേക്ക് കൊണ്ടുവരികയാണ്. എഴുതിയില്ലെങ്കിൽ ഒരു മാറ്റവും സംഭവിക്കില്ല .ഒരാലോചന പോലും ജനിക്കില്ല .എല്ലാം മരുഭൂമികളായി തന്നെ തുടരും .എഴുതുമ്പോൾ ചിലതെല്ലാം ഭൂമിയോടു ചേരുന്നു. ആർദ്രമായ ചിന്തകൾ തെളിയുന്നു. എംടി എഴുതി: "അസംതൃപ്തമായ ആത്മാവിനു വല്ലപ്പോഴും വീണുകിട്ടുന്ന ആഹ്ലാദത്തിന്റെ അസുലഭ നിമിഷങ്ങൾക്കുവേണ്ടി, സ്വാതന്ത്ര്യത്തിനുവേണ്ടി ഞാനെഴുതുന്നു. ആ സ്വാതന്ത്ര്യമാണ് എൻ്റെ അസ്തിത്വം. അതില്ലെങ്കിൽ ഞാൻ കാനേഷുമാരി കണക്കിലെ ഒരക്കം മാത്രമാണ്. "

എം.ടി തന്റെ കാലത്തെ ജീവിതാനുഭവങ്ങളെ നാൾവഴി വച്ച് എഴുതിയിട്ടില്ല.അദ്ദേഹം ചിലത് തിരഞ്ഞെടുത്തു ;അതിലെ യാഥാർത്ഥ്യങ്ങൾക്ക് വർണം പകരാൻ. ജീവിച്ചിരിക്കുന്നതിന്റെ കാല്പനികവും സമ്മോഹനവുമായ വിഷാദത്തെ അറിയാൻ .ആത്മാവിൽ സ്വപ്നാത്മകമായ അസ്തിത്വത്തെ അനുഭവിക്കാൻ. സ്വാതന്ത്ര്യം എന്നു പറഞ്ഞത് ആരെയും തൊടാതെ, അനുസരിക്കാതെ ജീവിക്കാമെന്ന അർത്ഥത്തിലല്ല .ചുറ്റിനുമുള്ള ലോകം ക്രൂരമാണ്, ബധിരമാണ്. അവിടെ എഴുത്തുകാരനെ ആരും അറിയുന്നില്ല. എന്നാൽ ഏകാന്തതയിൽ എഴുത്തുകാരൻ ഉയിർത്തെഴുന്നേൽക്കുന്നു. സ്വയം സാക്ഷ്യപ്പെടുത്താൻ ,സ്വന്തം ഓർമ്മയുടെ വായ്ത്തലയിൽ നിന്നു അഗ്നിയെ ഓർമ്മിപ്പിക്കുന്ന പക്ഷിയായി പറന്നുയരാൻ.

എസ്. കെ.വസന്തൻ്റെ ഗദ്യത്തിൽ ഭാവനയില്ല 

എസ്.കെ.വസന്തൻ വൈലോപ്പിളളിയെക്കുറിച്ച് എഴുതിയപ്പോൾ (വിമർശകനായ വൈലോപ്പിള്ളി,മാതൃഭൂമി ആഴ്ചപ്പതിപ്പ് ,ഡിസം. 8) വിമർശനം എന്ന മാധ്യമമാണ് തകർന്നത്.

വൈലോപ്പിള്ളിയുടെ ഗദ്യലേഖനങ്ങളിൽ നിന്നുള്ള ഉദ്ധരണികൾ നിരത്തുന്നതല്ലാതെ അതിന്റെ അടിഴൊഴുക്ക് എന്താണെന്നു പറയാൻ കഴിയുന്നില്ല .ഒരു വിമർശനലേഖനം എങ്ങനെയാകരുതെന്നതിനു ഉദാഹരണമാണിത്. ഇതിലും നല്ലത് പത്രാധിപർ 'വൈലോപ്പിള്ളിയുടെ ഉദ്ധരണികൾ 'എന്ന പേരിൽ തിരഞ്ഞെടുത്ത വാക്യങ്ങൾ കൊടുത്താൽ മതിയായിരുന്നു. വസന്തൻ്റെ ഭാഷയിൽ കലയില്ല, ഭാവനയില്ല. അതുകൊണ്ട് അത് ആലോചിക്കുവാൻ പ്രേരിപ്പിക്കുന്നില്ല.


കുണ്ഡലിനിപ്പാട്ട് :ഒരു സൗന്ദര്യാത്മക ദൈവത്തെ തേടി - 5/എം.കെ.ഹരികുമാർ




ഇതൊരു അടഞ്ഞ ലോകമാണ്. അതുകൊണ്ടാണല്ലോ നക്ഷത്രങ്ങളും സൂര്യചന്ദ്രന്മാരും ഇനിയും പൊരുളെന്താണെന്നു വ്യക്തമാക്കി തരാത്തത് .സൂര്യനെ ആരാധിക്കുന്നവരുണ്ട് .എത്രയോ മഹനീയ പദമാണ് സൂര്യൻ !എല്ലാത്തിനെയും അത് നിലനിർത്തുന്നു, പരിപാലിക്കുന്നു. സൂര്യനില്ലെങ്കിൽ ജീവനില്ല. എന്നാൽ മനുഷ്യർക്ക് അത് ഇനിയും മനസ്സിലാവുകയോ അതനുസരിച്ച് സൂര്യനെ ആരാധിക്കുവാൻ തയ്യാറാവുകയോ ചെയ്തിട്ടില്ല. ഈ കേരളത്തിൽ ഒരു നല്ല സൂര്യക്ഷേത്രം ഇല്ലല്ലോ.ലോകം അടഞ്ഞു തന്നെയിരിക്കുന്നു .ഇപ്പോഴും നാം ഗർഭപാത്രത്തിൽ കിടക്കുന്ന അവസ്ഥയിലാണ്. എന്താണ് ഗർഭപാത്രത്തിനു പുറത്ത്, ഈ ലോകത്തുള്ളതെന്ന് അറിയാത്ത നിസ്സഹായതയുണ്ട് .അവിടെ പ്രാർത്ഥന മാത്രമേ മാർഗമായുള്ളൂ. ജീവിക്കുന്ന മനുഷ്യരും അതേ അവസ്ഥ മറ്റൊരു രൂപത്തിൽ അനുഭവിക്കുന്നു.

നമ്മെ ചൂഴുന്ന ഇരുട്ട് അജ്ഞാനത്തിൻ്റേതാണ്. നമ്മെ ചൂഴുന്ന തടവറ ഇന്ദ്രിയങ്ങൾ സൃഷ്ടിച്ച പരിമിതിയുടേതാണ്. നമുക്ക് അതിനു പുറത്തുള്ളതിനെക്കുറിച്ച് അറിയില്ല. നാം നമ്മുടെ തന്നെ ഒരു യുക്തിഗണിതത്തിനകത്ത് നട്ടം തിരിയുകയാണ്. ഇതിനു പുറത്തുള്ള ലോകത്തെ, പൊരുളിനെ അറിയാനാണ് ജ്ഞാനികൾ പരിശ്രമിക്കുന്നത്.ഈ ചുടുകാടിനെ അതിജീവിക്കുന്ന, മേയുന്ന ശിവനെയോർത്ത് ആടണം. ആ ശിവൻ നമ്മുടെ ആഭ്യന്തര ശക്തിയാണ്. നമ്മുടെ ജ്ഞാനകേന്ദ്രിത ശക്തിയാണ്. അത് നേടുമ്പോഴാണ് മനുഷ്യാസ്തിത്വത്തിൻ്റെ രുചി അനുഭവിക്കുന്നത്. അല്ലെങ്കിൽ പൊങ്ങുതടി പോലെ ഒഴുകിക്കൊണ്ടിരിക്കും.ലോകത്തിന്റെ പൊരുൾ അറിഞ്ഞാൽ പിന്നെ ചുറ്റിത്തിരിയാൻ എന്താണുള്ളത് ? ലോകം നമ്മളിലേക്ക് ചുരുങ്ങുന്നതാണ് കാണുന്നത് .അതാണ് സംഘട്ടനങ്ങൾക്കും വെറുപ്പിനും കാരണമാകുന്നത്. ഒരാൾ താൻ വളർത്തിയ നായയെ ഉപേക്ഷിക്കാൻ എന്ന നാട്യത്തിൽ ബൈക്കിൽ കെട്ടിവലിച്ചു കൊണ്ട് ഓടിച്ചുപോയത് കുറെ നാൾ മുമ്പ് വാർത്തയായിരുന്നു. ഇത് സൂചിപ്പിക്കുന്നത് അയാൾക്കു ലോകമെന്നത് ആ നായയിലേക്കു ചുരുങ്ങി എന്നാണ്. ലോകം നായ മാത്രമായി അവശേഷിക്കുന്നു. എന്നാൽ നായയിൽ ഈ ലോകത്തിൻ്റെ സ്വഭാവവും വിധിയും ആത്യന്തികമായ അവസ്ഥയും ദർശിക്കാൻ കഴിയും. അത് ജ്ഞാനികൾക്ക് സാധിക്കുന്ന കാര്യമാണ്.

സുന്ദരരൂപങ്ങൾ 

മഹാനായ സാഹിത്യകാരൻ സൽമാൻ റുഷ്ദി എഴുതി: For God's sake, the dog is saying ,'open the universe a little more!' ഈ ലോകം അടഞ്ഞിരിക്കുന്നതിനെതിരായ  ശബ്ദമാണ് നായയുടേത്. ലോകം എന്താണെന്നു പൂർണമായി വ്യക്തമാക്കാത്തതിലുള്ള പ്രതിഷേധമാണ് ആകാശത്തിലെ ചന്ദ്രനെ നോക്കിയുള്ള നായയുടെ കുര. അതുതന്നെയാണ് നമ്മളും ചെയ്യുന്നത്, മറ്റൊരു രൂപത്തിൽ. നമുക്ക് മുന്നിൽ അടച്ചിട്ടിരിക്കുന്ന കതകുകൾ ഏറെയാണ്. ഓരോ ഇന്ദ്രിയവും  നിശ്ചിത അനുഭവമായിരിക്കെത്തന്നെ അടച്ചിട്ട കതകുമാണ്. അത് ബോധ്യമാകാത്ത പലരുമുണ്ട് .വെറുതെ കടലിനെ നോക്കിയാൽ ഉപരിതലത്തിലെ കടലാണ് കാണുക .കടലിൻ്റെ മറുകരയിൽ എന്താണുള്ളതെന്നു അറിയില്ല. കടലിന്റെ അടിത്തട്ട് അജ്ഞാതമാണ്. കടലിൻ്റെ ഒരു പരിമിതവൃത്തമാണ് കണ്ണുകൾക്കു ഉൾക്കൊള്ളാനാകുന്നത്. അത് കണ്ടിട്ട് കടലാണെന്നു പറയുന്നു.ഇതുതന്നെയല്ലേ ഓരോ ബന്ധത്തിലും, ഇടപെടലിലും സംഭവിക്കുന്നത്? ഭാഗികജ്ഞാനമേ കിട്ടുന്നുള്ളു .മറ്റൊരാളെ അറിയുന്നത് എത്ര പരിമിതമായാണ്!. ഒരു വ്യക്തി ഒരു കടലാണ് .ആ കടലിന്റെ വളരെ ചെറിയൊരംശം മാത്രമാണ് അയാളുടെ അടുത്ത സുഹൃത്ത് പോലും അറിയുന്നത്. വിട്ടുപോയ കണ്ണികൾ നിരവധിയാണ് .അത് പൂരിപ്പിക്കാനായി നാം ധ്യാനിക്കുന്നു, പഠിക്കുന്നു, പ്രാർത്ഥിക്കുന്നു ,സ്നേഹിക്കുന്നു ,അലയുന്നു.ഗുരു എഴുതുന്നു:

"പൂമണക്കും കുഴലാളകം
കോമള മേനി കണ്ടാടുപാമ്പേ "

സുഗന്ധമുള്ള പൂക്കൾ തലമുടിക്കെട്ടിൽ വച്ച് ആരിലാണോ പാർവതിദേവി വസിക്കുന്നത് ആ ശരീരത്തെ മനുഷ്യൻ മനസ്സിൽ കണ്ടു നൃത്തം ചെയ്യണം. ആനന്ദത്തിന്റെ ഉന്നതമായ ഒരു സൂക്ഷ്മഭാവത്തിലേക്ക് ഗുരു സഞ്ചരിക്കുകയാണ് .മനസ്സിനെ ഉയർത്തേണ്ടതുണ്ട് എന്ന ഉദ്ബോധനം കാണാം.മനസ്സ് ലൗകികബന്ധങ്ങളിൽപ്പെട്ട് കഴിയുകയാണ് .യാതൊരു പ്രയോജനവുമില്ലാത്ത കാര്യങ്ങളിൽ മനസ്സ് സമയം പാഴാക്കുന്നു. വേറെ വഴിയില്ലാത്തതുകൊണ്ട് മനസ്സ് അതെല്ലാം സത്യമാണെന്നു വിചാരിക്കുന്നു. ആ മനസാണ് നിർമ്മലമാകേണ്ടത്.അപ്പോൾ അതിനു ഏകാഗ്രത ലഭിക്കും .മനസ്സിൽ നിന്നു മാലിന്യം പോകുന്നതോടെ സുന്ദരമായ കാഴ്ചകൾ ലഭിക്കും .അപ്പോഴാണ് സാന്തോഷകരമായ ജീവിതസാക്ഷാത്കാരത്തിലേക്ക് നോക്കാൻ കഴിയുന്നത്. ശിവൻ്റെയുള്ളിൽ ദേവിയുണ്ട്. ജീവന്റെ പ്രസാദമാണത്. തിന്മകൾ അവസാനിക്കുന്നിടത്ത് സാത്വികരൂപം തെളിയുന്നു. ജാതിമതാന്ധതയിലും പരസ്പരദ്വേഷത്തിലും ആണ്ടുകിടക്കുമ്പോൾ സുന്ദരരൂപങ്ങൾ  അകന്നു പോകും. മനസ്സിനു ഏകാഗ്രതയോ സുഖമോ ലഭിക്കുകയില്ല .എത്ര സമ്പാദിച്ചാലും രോഗവും മാനസികപ്രശ്നങ്ങളും അലട്ടുകയാണെങ്കിൽ എല്ലാം വ്യർത്ഥമായി തോന്നും. ലോകത്തിൽ സ്നേഹം നിലനിൽക്കുന്നില്ലെന്നു അപ്പോൾ തിരിച്ചറിയാം. പലരും ഉപചാരമായി സ്നേഹത്തെ കൊണ്ടുനടക്കുന്നു. സ്നേഹത്തിൻ്റെ അർത്ഥമെന്താണ്? എന്തെങ്കിലും തിരിച്ചുകിട്ടുന്നതിനെക്കുറിച്ച് ആലോചിക്കുന്നത് സ്നേഹമല്ല. സ്നേഹം നിസ്വാർത്ഥവും നിഷ്കളങ്കവുമായ ഒരൊഴുക്കാണ്. നാം ജീവിക്കാത്തതാണ് സ്നേഹത്തിലൂടെ നേടുന്നത്. ഒരു നായയ്ക്ക് വെള്ളം കൊടുക്കുമ്പോൾ അത് അനുകമ്പയാണ്. അവിടെ സ്നേഹമുണ്ട് .നായ എന്തെങ്കിലും തിരിച്ചുകൊടുക്കുമെന്ന ചിന്തയിലല്ല  സ്നേഹിക്കുന്നത്. നമ്മൾ ആ നിസ്വാർത്ഥതയും നിഷ്കളങ്കതയും മനസ്സിൽ കൊണ്ടുനടക്കുന്നുണ്ടാവും. എന്നാൽ അതു കൊണ്ടു ജീവിക്കുന്നില്ല. അത് സാധ്യമാകണമെങ്കിൽ നിസ്വാർത്ഥമായ  പ്രവൃത്തിയിൽ ഏർപ്പെടണം. അപ്പോൾ മനസ്സിൽ ഉദിച്ചുയരുന്ന രൂപമാണ് ഗുരുവിൻ്റെ ഭാഷയിൽ 'പൂമണക്കും കുഴലാളകം പൂക്കുമാ കോമളരൂപം' എന്നത്. അവിടെ സ്പർദ്ധയോ തിന്മയോ ഇല്ല .ദേവനും ദേവിയും നമ്മുടെയുള്ളിലാണ്.നമ്മുടെ തന്നെ ദ്വന്ദം. വേറെ എവിടെയാണ് അത് തിരയുക?

സ്വയം ശുദ്ധീകരിക്കാൻ 

സ്പാനിഷ് മിസ്റ്റിക്കും മതനവീകരണ പ്രവർത്തകയുമായിരുന്ന സെയിൻ്റ്  തെരേസ ഓഫ് ആവിള (saint Teresa of Avila,(1515-1582)യുടെ വാക്കുകൾ: സ്നേഹത്തിൻ്റെ ധാരാളം കാര്യങ്ങളിൽ ഉരുകിച്ചേരാൻ നിങ്ങൾ സ്വയം പരിശീലിപ്പിക്കുക. അത് നിങ്ങളുടെ ആത്മാവിനെ പ്രോജ്വലിപ്പിക്കും ,അലിയിക്കും." ഗുരു കുണ്ഡലിനിപ്പാട്ടിലൂടെ ഉപദേശിക്കുന്നത് വിശുദ്ധമായ ഒരു ആത്മാന്വേഷണമാണ് .അത് സ്വയം ശുദ്ധീകരിക്കാനുള്ളതാണ്. സെയിൻ്റ് തെരേസ ഓഫ് ആവിളയുടെ വാക്കുകളിൽ സ്നേഹം കൊടുക്കാനായി നാം അലയണമെന്നാണ് സാരം. 

എത്രയെത്ര പ്രവൃത്തികളിൽ സ്നേഹം കാണിക്കാൻ കഴിയുന്നുണ്ട്? കൃത്രിമമായ അടുപ്പമല്ല ,സ്വാഭാവികമായ സ്നേഹം, സഹതാപം എത്രമാത്രം ദുർലഭമാണിന്ന്! പരമാവധി കാര്യങ്ങളിൽ നമ്മൾ ഇഴുകിച്ചേരാൻ സ്വയം സഹായിക്കണം.അത് അനുഭൂതിയാകണം ;സ്നേഹത്തിൻ്റെ നിലയ്ക്കാത്ത അനുഭൂതി. ആത്മാവ് നഷ്ടപ്പെട്ട ജീവിതമാണ് നാം കൊണ്ടുനടക്കുന്നതെന്നു  കുറ്റപ്പെടുത്തിയാലും കുഴപ്പമില്ല .നമ്മളെല്ലാം  അങ്ങനെയാണ്. സംശയവും അകലാനുള്ള ത്വരയുമാണ് മിക്കവരും സദാചാരമായി ഉയർത്തിപ്പിടിക്കുന്നത്. ഇക്കാരണം കൊണ്ട് സ്നേഹമെന്ന വികാരം എല്ലാ പരിശുദ്ധിയും നഷ്ടപ്പെട്ട് മനസ്സിൻ്റെ ഒരു കോണിൽ പൊടിപൊടിച്ചു കിടക്കുകയാണ്. ഗുരു കുണ്ഡലിനിപ്പാട്ടിലൂടെ മനസ്സിനെ മോചിപ്പിക്കാനാണ് ആഹ്വാനം ചെയ്യുന്നത് .ഇത് മനസ്സിനോടുള്ള  നന്മനിറഞ്ഞ കൂടിച്ചേരലാണ്. സ്നേഹത്തിലും സ്വയം തിരിച്ചറിയാൻ സന്ദർഭമുണ്ടായാൽ അത് നമ്മുടെ ആത്മാവിനെ ,ജീവിതത്തെ പ്രോജ്വലിപ്പിക്കുമെന്നാണ് വ്യക്തമാകുന്നത്.

"നാദത്തിലുണ്ടാം നമശ്ശിവായപ്പൊരു
ളാദിയായുള്ളതെന്നാടു പാമ്പേ "

ഓരോ ശബ്ദത്തിലും ദേവനിരിക്കുന്നു. ഈ ലേഖകൻ്റെ ആദ്യപുസ്തകമായ 'ആത്മായനങ്ങളുടെ ഖസാക്കി'(1984)ലെ ഒരു അദ്ധ്യായത്തിൻ്റെ പേര് 'അറിവിനളളിലെ ദേവൻ' എന്നാണെന്നു ഓർത്തുപോകുന്നു.  പരമാർത്ഥം ഓരോ ശബ്ദത്തിലുമുണ്ട്. അതുകൊണ്ട് വാക്കുകൾ അർത്ഥത്തിനുള്ളതാണെന്ന ധാരണയോടെ ഉച്ചരിക്കുക. ശബ്ദം അനാഥമല്ല ,നിരർത്ഥമല്ല .അതിൽ ഈ പ്രപഞ്ചത്തിന്റെ പൊരുളാണുള്ളത്.

മനസിൽ ഒരു ആട്ടം 

ശബ്ദം തെറ്റായ അർത്ഥത്തിനോ സൂചനയ്ക്കോ ഉപയോഗിക്കുമ്പോൾ ദേവൻ ഇല്ലാതാകും.ശബ്ദത്തിനുള്ളിൽ നിശ്ശബ്ദത എന്ന അർത്ഥമാണുള്ളത്. ദേവൻ നിശ്ശബ്ദതയിലാണ്.ഗുരു നമ്മെ പരിശീലിപ്പിക്കുകയാണ്,ആത്മാവിൽ ഉൽകൃഷ്ടവും ദൈവികവുമായ അനുഭവം നേടാൻ .അതിനായി എന്തെല്ലാം ചെയ്യണമെന്നു ഓരോ വരിയിലും അറിയിക്കുകയാണ്. മനസ്സാകുന്ന സർപ്പത്തിന്റെ ആയിരം ഫണവും ആട്ടത്തിൽ പങ്കെടുക്കണമെന്നു പറയുന്ന ഗുരു  ശിവൻ്റെ നടനത്തിലേക്ക് നയിക്കുകയാണ്‌ .പ്രപഞ്ചം ഒരാട്ടമാണ്.മനസിലും ഒരാട്ടം അറിയണം. ഒരു സന്തുലിതാവസ്ഥയിലാണ് അത് ചരിക്കുന്നത്. ജനിമൃതികൾ മുറതെറ്റാതെയുണ്ടാവുന്നു.  മാറ്റങ്ങൾക്കൊപ്പം നഷ്ടവും സംഭവിക്കുന്നു .യാതൊരു രഹസ്യവുമില്ലെന്നു തോന്നിപ്പിക്കുമാറ്  എല്ലാം കാണപ്പെടുന്നു .പരിധിവിട്ട് യാതൊന്നും തുറന്നുതരുന്നുമില്ല. അടഞ്ഞ ലോകത്തിൽ നാം ഇരുട്ടിൽ അലയുകയാണ്. നമ്മെ മൂടി നിൽക്കുന്ന ഈ നക്ഷത്രങ്ങളും ആകാശവും എന്തിൻ്റെ പരിധിയാണ്? നാം നമ്മുടെ ശരീരത്തിനു തന്നെ ഈ ആകാശവും നക്ഷത്രങ്ങളും അടങ്ങിയ ലോകത്തിൻ്റെ പരിധി അനുവദിച്ചിട്ടുണ്ട് .അവിടെ കാണുന്ന ആകാശം ഭൗതികമല്ല; ആത്മീയമാണ്. മനസ്സാകുന്ന ആകാശത്തിൽ നാം അതിരുകൾക്കകത്ത് ബന്ധിതരാണ്.

പൊരുളിനു വേണ്ടിയുള്ള പുറപ്പാട് അവസാനിക്കുന്നില്ല. എണ്ണിയെണ്ണി തൊട്ടെണ്ണും പൊരുളൊടുങ്ങിയാൽ  പിന്നെയൊന്നുമില്ല. അവിടെ  നിശ്ചലമാകുകയാണ് കണ്ണുകൾ .മനസ്സ് പിന്നെ എവിടെയവസാനിക്കും? അതാണ് കുണ്ഡലിനിപ്പാട്ടിൽ ഗുരു ദർശിക്കുന്നത്. നാദത്തിലുള്ള ശിവപ്പൊരുളിനെ വണങ്ങുക. ഇത്രയും കാലം നാം ഉച്ചരിച്ച വാക്കുകളിൽ ശിവപ്പൊരുളുണ്ടായിരുന്നു .എന്നാൽ ആ പൊരുൾ അജ്ഞാതമായനുഭവപ്പെട്ടു. ഇപ്പോൾ അതിനു സമയമായിരിക്കുന്നു.ആ പൊരുൾ ശബ്ദങ്ങളിൽ ഒരാട്ടമായിരുന്നു .എത്രയോ കാലമായി മനുഷ്യൻ ശബ്ദിക്കുന്നു .അവനെ പൊരുൾ കൈവിടുന്നില്ല. പൊരുൾ കൂടെയുണ്ട് .വാക്കിലും പ്രവൃത്തിയിലും ഈ പൊരുളുണ്ട്. പ്രവൃത്തിയിൽ ദൈവമുണ്ടല്ലോ .ശബ്ദത്തിന്റെ പൊരുളിനെ അശുദ്ധമാക്കാതിരിക്കാൻ വേണ്ടി മൗനത്തിൽ പ്രവേശിക്കാം. ഈ മൗനത്തിലും നമ്മുടെ ശുദ്ധതയുണ്ട്. ഒരു വൃക്ഷത്തിനു വെള്ളമൊഴിക്കുന്നത്, രോഗിയെ ശുശ്രൂഷിക്കുന്നത്, അന്നം വാങ്ങിക്കൊടുക്കുന്നത് അനുതാപവും സ്നേഹവുമാണ്. ആ പ്രവൃത്തിയിൽ ദൈവമുണ്ട്. ദൈവത്തെ വാക്കിലും പ്രവൃത്തിയിലും കാണാൻ ശ്രമിക്കുക.അതാണ് പുള്ളിപ്പുലിത്തോൽ പുതയ്ക്കുന്ന ശിവൻ .

എന്താണ് സാഹിത്യം,കല?- 6/ എം.കെ.ഹരികുമാർ

 

ആൽബേർ കമ്യു :രമ്യതയുടെയും പ്രക്ഷോഭത്തിൻ്റെയും തത്ത്വശാസ്ത്രം 


ഫ്രഞ്ച് നോവലിസ്റ്റും ചിന്തകനുമായ ആൽബേർ കമ്യു The Rebel എന്ന കൃതിയിൽ എഴുതി: "കലാപ്രവർത്തനം ഒരേ സമയം യാഥാർത്ഥ്യത്തെ ഉയർത്തുകയും നിരാകരിക്കുകയും ചെയ്യുന്നു.'ഒരു കലാകാരനും യാഥാർത്ഥ്യത്തോടു പൊരുത്തപ്പെടുകയില്ല'- നിഷേ പറഞ്ഞു. അത് സത്യമാണ്. എന്നാൽ ഒരു കലാകാരനും യാഥാർത്ഥ്യമില്ലാതെ നിലനിൽക്കാനാവില്ല. കലാസൃഷ്ടി എന്നു പറയുന്നത് രമ്യതയ്ക്ക് വേണ്ടിയുള്ള വിളിയാണ്. അതേ സമയം അത് ഈ ലോകത്തെ നിരാകരിക്കലുമാണ്. എന്താണ് കുറവുള്ളത്, അല്ലെങ്കിൽ എന്താണ് ഈ ലോകം എന്നതിന്റെ അടിസ്ഥാനത്തിലാണ് ലോകത്തെ നിരാകരിക്കുന്നത് .പ്രക്ഷോഭത്തെ ഇവിടെ അതിൻ്റെ ശുദ്ധമായ അവസ്ഥയിലാണ്, അതിൻ്റെ മൗലികമായ സങ്കീർണതയിലാണ്  നിരീക്ഷിക്കേണ്ടത് .അതുകൊണ്ട് പ്രക്ഷോഭത്തിൻ്റെ ഉള്ളടക്കത്തിൻ്റെ തലത്തിൽ ,കലയിൽ നിന്നു നാം പ്രതീക്ഷിക്കുന്നത് ആത്യന്തികമായ പരിപ്രേക്ഷ്യമാണ്. "

കല ഒരേ സമയം ഒരു ഉദ്ഘോഷണവും നിരാകരണവുമാണ്. നിഷെ പറഞ്ഞത് ഒരു കലാകാരനും യാഥാർത്ഥ്യത്തെ സഹിക്കില്ലെന്നാണ്.കലയിൽ ഒരു ഉയർത്തലുണ്ട്.നിലവിലുള്ളതിനെ കല ഉയർത്തിക്കൊണ്ടു വരുന്നു. അത് യഥാർത്ഥമായിരിക്കുന്ന അവസ്ഥയിലല്ല. കലാകാരന്റെ സ്വപ്നാത്മകവും ആദർശാത്മകവുമായ ഒരു ലോകത്തേക്കാണ് ഉയർത്തുന്നത്. കലാകാരൻ ചിത്രീകരിക്കുന്നതോടെ  അത് സാധാരണത്വത്തിൽ നിന്നുയരുന്നു. റാഫേലാൻ്റെ The Triumph of Galatea(1512),The Sistine Madonna എന്നീ ചിത്രങ്ങൾ (1512) അത് വിശദീകരിക്കും.നിറങ്ങൾ ഈ ലോകത്തിനപ്പുറത്തു നിന്നു  വരികയാണെന്നു തോന്നും. യാഥാർത്ഥ്യത്തോടു സഹിഷ്ണുതയോടെയിരിക്കാൻ കലാകാരനു കഴിയാത്തത് എന്തുകൊണ്ടാണ് ?യാഥാർത്ഥ്യം ഒരു അസംസ്കൃതവസ്തുമാണ്. അത് അപൂർണമാണ്. അതിൽ കലാകാരൻ  പ്രവർത്തിക്കുമ്പോഴാണ് സൗന്ദര്യബോധം പ്രകടമാകുന്നത്.

ഒരു നക്ഷത്രത്തെ വരയ്ക്കുമ്പോൾ കലാകാരൻ തൻ്റെ ആകുലതകൾ , അനുഭവങ്ങൾ അതിൽ ചേർക്കും. ആകാശത്തിലെ നക്ഷത്രങ്ങളുടെ ഫോട്ടോ എടുത്താൽ കലാകാരന്റെ ക്രാഫ്റ്റ് കാണില്ല ;കലാകാരനാണ് യാഥാർത്ഥ്യം സൃഷ്ടിക്കുന്നത്. അതുകൊണ്ട് നിലവിലുള്ള യാഥാർത്ഥ്യം മതിയാകാതെ വരും.  യാഥാർത്ഥ്യമില്ലാതെ കലാകാരനു  മുന്നോട്ടുപോകാനാവില്ലെന്നു പറയുന്നത് ഇതിൻ്റെ തുടർച്ചയാണ്. പ്രത്യക്ഷത്തിലുള്ള ഒരു വസ്തുവിൽ നിന്നു പ്രചോദനം നേടുന്നതിനെക്കുറിച്ചാണ് കമ്യു പറയുന്നത് .കലാകാരനു വേണ്ടി ഓരോ വസ്തുവും പ്രത്യേക രീതിയിൽ പ്രത്യക്ഷമാവുകയാണ്.

അർത്ഥം കണ്ടെത്താൻ 

വില്യം മാരിസ് (William Maris)വരച്ച Cows at Evening എന്ന ചിത്രം നോക്കുക .അത് കലാകാരന്റെ പശുക്കളാണ്. അദ്ദേഹം കാണാൻ ആഗ്രഹിച്ചതാണ് ,മനസ്സിൽ കണ്ടതാണ്  വരച്ചത്. ഇന്നത്തെ സമൂഹത്തിൽ കൂടുതൽ പ്രശസ്തനാകുന്ന ഒരെഴുത്തുകാരൻ അറിഞ്ഞിരിക്കേണ്ടതിനെക്കുറിച്ച് കമ്യു അഭിപ്രായപ്പെട്ടത് ഇതാണ്: "പ്രശസ്തനാകുന്നത് ആ കലാകാരനല്ല; അയാളുടെ പേരിൽ മറ്റാരോ ആണ്. ആരോ അയാളെ സാവധാനം രക്ഷപ്പെടുത്തുകയാണ്. അവനിലെ യഥാർത്ഥ കലാകാരനെ ആരോ കൊല്ലുകയാണ്."കമ്യു പറയുന്ന രമ്യതയും നിരാകരണവും ഇവിടെ സ്പഷ്ടമാണ്. യഥാർത്ഥത്തിൽ ചിത്രകാരൻ കണ്ട പശുക്കളാണ് ഈ ചിത്രത്തിൻ്റെ ഹേതു. എന്നാൽ ആ പശുക്കൾ മാത്രമല്ല ചിത്രത്തിലുള്ളത്. ചിത്രത്തിൽ പ്രാപഞ്ചികമായ ഒരു നോട്ടം സൃഷ്ടിക്കപ്പെടുന്നു. ആകാശവും വൃക്ഷങ്ങളും സായംസന്ധ്യകളും പശുക്കളുടെ മേൽ വർണഗഹനമായ നിശ്ശബ്ദതയുടെ ഒരാവരണം കൊണ്ടുവരികയാണ് .ഇത് കലയുടെ അഭൗമമായ സൗന്ദര്യമാണ്. ഈ ലോകത്ത് സാക്ഷാത്കരിക്കാൻ  കഴിയാത്തത് കലാകാരൻ സൃഷ്ടിക്കുന്നു."വലിയ സെലിബ്രിറ്റിയായ എഴുത്തുകാരൻ പോലും ഒറ്റപ്പെട്ടവനാണ്. അയാളെ രാഷ്ട്രം  അറിയുന്നത് റേഡിയോയിലൂടെയും പത്രങ്ങളിലൂടെയുമാണ്. ഈ മാധ്യമങ്ങൾ അയാളെക്കുറിച്ച് വളരെ ലളിതവും സംക്ഷിപ്തവുമായ ഒരു വിവരം മാത്രമാണ് ജനങ്ങൾക്കു കൊടുക്കുന്നത്. ഈ ലോകത്തെ കലാകാരൻ നിരാകരിച്ചതുകൊണ്ടാണ് ഈ പശുക്കളുടേതു മാത്രമായ ഒരു ലോകം സൃഷ്ടിക്കപ്പെട്ടത്.രണ്ടു പശുക്കൾ ഒരു സ്ഥലത്ത് നിൽക്കുന്നത് പ്രത്യേക അർത്ഥം സൃഷ്ടിക്കണമെന്നില്ല .എന്നാൽ അതിൽ അർത്ഥം കണ്ടെത്താൻ കലാകാരൻ താത്പര്യമെടുക്കുന്നു. അതിലാണ് അയാളുടെ അസ്തിത്വം. ഈ അഭൗമസൗന്ദര്യമാണ്,ദൃശ്യമാണ് കലാകാരനെ നയിക്കുന്നത് .അതുമായി താദാത്മ്യം  പ്രാപിക്കാനാണ് അയാൾ വരയ്ക്കുന്നത്. ലോകത്തെക്കുറിച്ചുള്ള ഭാവനയുടെ അടിസ്ഥാനത്തിലാണ് കലാകാരൻ ലോകത്തെ തള്ളിക്കളയുന്നത്.


വളരെ അമൂർത്തവും ആശയരഹിതവും കുഴഞ്ഞുമറിഞ്ഞതും ഉത്തരമില്ലാത്തതുമായ ലോകം കലാകാരനെ വിഭ്രമിപ്പിക്കുന്നു. ആ കുഴച്ചിലിനിടയിൽ തൻ്റേതായ ഒരർത്ഥം സൃഷ്ടിക്കാമോ എന്നാണ് അയാൾ ആലോചിക്കുന്നത്. തിമോത്തി മോർട്ടൻ പറഞ്ഞതുപോലെ വസ്തുക്കളുടെ ജീവതത്ത്വപരമായ(ontological)അർത്ഥങ്ങൾ അന്വേഷിക്കാൻ കലാകാരൻ സ്വയം നിയോഗിക്കുന്നു. അപാരമായ വർണ്ണങ്ങളുടെ നിശ്ശബ്ദതകളും വികാരങ്ങളുമാണ് അയാളെ സഹായിക്കുന്നത്. ഇതാണ് പ്രക്ഷോഭം .നിലവിലില്ലാത്തതാണ് കണ്ടെത്തുന്നത് ,നിലവിലില്ലാത്തതാണ് സൃഷ്ടിക്കുന്നത് .ജീവിതത്തിൽ ഇതുപോലെയുള്ള ദൃശ്യങ്ങൾ നാം കണ്ടു മറന്നിട്ടുണ്ടെങ്കിലും കലാകാരന്റെ ഫ്രെയിമും സവിശേഷമായ വികാരവും നമുക്ക് ലഭിച്ചിട്ടില്ല .അതാണ് അയാൾ വരയ്ക്കുന്നത്. അയാൾ ഒരു ക്രമം അല്ലെങ്കിൽ രമ്യത സൃഷ്ടിക്കുകയാണ്.ഈ രമ്യത അർത്ഥശൂന്യതയ്ക്കെതിരെയുള്ള യുദ്ധവുമാണ്. രമ്യതയിൽ കാലം ഒളിച്ചുകടക്കുന്നു .ചരിത്രം ഒഴുകിപ്പോകുന്നു.

അജ്ഞാതത്വവുമായുള്ള ഏറ്റുമുട്ടൽ 

കമ്യു ഒരു അസ്തിത്വവാദി(existentialist)യും  അസംബന്ധവാദി(absurdist)യുമായിട്ടാണ് കരുതപ്പെടുന്നതെങ്കിലും ഇത്തരം ആശയങ്ങളുടെ ഉള്ളിലുള്ള യഥാർത്ഥ സ്പിരിറ്റ് എന്താണെന്നു പലരും അറിയുന്നുണ്ടോ എന്നു സംശയമാണ്. ജീവിതം അസംബന്ധമാണെന്നു കമ്യു വിലയിരുത്തുന്നത് ജീവിതത്തെ നിരാകരിക്കുന്നതിൻ്റെ ഭാഗമല്ല. ജീവിതത്തിൽ അർത്ഥത്തിനായി അന്വേഷിക്കുമ്പോൾ മനുഷ്യനു തൃപ്തികരമായ ഒരു ഉത്തരം കിട്ടുന്നില്ല. ഇതാണ് അസംബന്ധത്തിനു അടിസ്ഥാനം .ഇത് ജീവിതത്തിൻ്റെ പ്രകൃതമാണ്. അവിടെ ദൈവമോ അർത്ഥമോ സഹായിക്കുന്നതായി അനുഭവപ്പെടുന്നില്ല. അജ്ഞാതത്വവുമായുള്ള ഏറ്റുമുട്ടലാണ് ജീവിതം .അതിൽ ലക്ഷ്യത്തിൻ്റെ ഒരു അച്ചുതണ്ട് കാണാനാവുന്നില്ല. കമ്യുവിൻ്റെ ദ് പ്ളേഗ്, ദ് ഫാൾ ,ദ് സ്ട്രേഞ്ചർ എന്നീ നോവലുകളിൽ ഈ വികാരമാണ് പകരുന്നത്. 'ഈ ലോകത്ത് ഗൗരവമായ ഒരു താത്ത്വികപ്രശ്നമാണുള്ളത്: അത് ആത്മഹത്യയാണ്' എന്നു കമ്യു   എഴുതുന്നത് ഈ പശ്ചാത്തലത്തിലാണ്. ബുദ്ധികൊണ്ടോ ,ചിന്തകൊണ്ടോ ജീവിതത്തിൻ്റെ അർത്ഥരാഹിത്യത്തെ  പരിഹരിക്കാനാവാത്തതിന്റെ വ്യഥയാണ് ആത്മഹത്യയിലെത്തിക്കുന്നത്. മനുഷ്യനാകട്ടെ ,ഒരർത്ഥം തേടി അലയുകയാണ്.അതുകൊണ്ട് നിരാശപ്പെടാനാണ് അവൻ്റെ വിധി. ഒരുത്തരം നൽകാൻ മനുഷ്യന്റെ ലോകത്ത് യാതൊന്നുമില്ല. മനുഷ്യനു പരിഹരിക്കാനാവാത്ത ശൂന്യതയാണിത്. അതേസമയം ഈ ശൂന്യതയെ മറികടക്കണമെന്നാണ് ഒരു എഴുത്തുകാരനെന്ന നിലയിലുള്ള കമ്യുവിൻ്റെ നിലപാട്. ഭയാനകമായ ഒരു ക്രമരാഹിതത്തിലാണ് കമ്യു സ്വയം ദർശിക്കുന്നത്.ക്രമം എന്നു നാം വിളിക്കുന്നതെല്ലാം ക്രമരഹിതമായ ഒരു അവസ്ഥയാണ് അനുഭവിപ്പിക്കുന്നത്. അതാണ് കലാകാരൻ്റെ അരാജകത്വമായിത്തീരുന്നത്. എന്നാൽ സൃഷ്ടിപ്രക്രിയ മരണം പോലെയാണ് .അതുവരെ നിലനിന്നത് അവസാനിക്കുകയാണ്. ഒരു പുതിയ ക്രമമുണ്ടാക്കാനുള്ള ശ്രമമാണ്. അപ്പോൾ ഒരു വ്യക്തിയുടെ സകലസിദ്ധികളും ക്രമത്തിനെതിരായിരിക്കും. ഈ എതിരിടൽ ഇല്ലാതിരിക്കുന്നത് മരണത്തിനു തുല്യമാണ്. ഈ ലോകം അസ്വതന്ത്രമാണ്. അതുകൊണ്ട്  മനുഷ്യൻ പ്രക്ഷോഭകാരിയാവാൻ നിയോഗിക്കപ്പെട്ടിരിക്കുന്നു.

"കലയുടെ ലക്ഷ്യം, ജീവിതത്തിൻ്റെ ലക്ഷ്യം എന്നു പറയുന്നത് ഓരോ മനുഷ്യനിലുമുള്ള സ്വാതന്ത്ര്യവും ഉത്തരവാദിത്വവും വർദ്ധിപ്പിക്കുന്നതിനു വേണ്ടിയാകണം .ഒരു സാഹചര്യത്തിലും ഈ സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തുകയും അടിച്ചമർത്തുകയും ചെയ്യരുത്, താത്കാലികമായിപ്പോലും." 'ദ് ഫാൾ' എന്ന നോവലിലെ പ്രധാന കഥാപാത്രമായ ഷാൻ ബാപ്റ്റിസ്റ്റ് ക്ളാമൻസ് പാരീസിൽ  അഭിഭാഷകനായിരുന്നു. എന്നാൽ അയാൾ ഒരു സ്വാർത്ഥനും സുഖദാഹിയുമായിരുന്നു. യാദൃശ്ചികമായി ഒരു ബാറിൽ കണ്ടുമുട്ടിയ ഒരാളോട് ക്ളാമൻസ് തൻ്റെ മനസ്സിനെ അലട്ടുന്നതെന്താണെന്നു വിശദീകരിക്കുകയാണ് .ഒഴുക്കിൽപ്പെട്ട  ഒരു സ്ത്രീയെ അയാൾക്ക് രക്ഷിക്കാൻ  കഴിഞ്ഞില്ല. ആ സംഭവം അയാളുടെ മനസിൻ്റെ അടിയിലിരുന്നു ഒരു ചുണ്ടെലയെപ്പോലെ അയാളെ കരണ്ടു തിന്നുകയാണ്. മനുഷ്യൻ ജീവിക്കുമ്പോഴല്ല ശരി തെറ്റുകൾ തലപൊക്കുന്നത്;ജീവിച്ചശേഷമുള്ള വീണ്ടുവിചാരത്തിലാണ്. ജീവിക്കുന്നതിനു സമാന്തരമായി അത് സഞ്ചരിക്കുന്നു. അയാൾ കുറ്റം ഏറ്റുപറയുന്നത് മനസാക്ഷി വീണ്ടെടുക്കാനാണ്. It's not the struggle that makes us artists,but Art that makes us struggle-കമ്യുവിൻ്റെ വാക്കുകൾ.ഈ നോവൽ കലാരൂപമെന്ന നിലയിൽ നമ്മെ യാതന അനുഭവിപ്പിക്കുകയാണ്.  മനുഷ്യൻ ഉത്തരവാദിത്വമുള്ള ജീവിയായിരിക്കണമെന്നാണ് സുചിതമാകുന്നത്. കേവലം വ്യക്തിവാദമല്ല ജീവിതം. സാമൂഹികമായ ജീവിതത്തിൽ സ്വാതന്ത്ര്യവും ഉത്തരവാദിത്വവും  വിനിയോഗിക്കുന്നതിൽ നാം ജാഗ്രത പാലിക്കണം.

അൾജീരിയക്കാരനായ മേഴ്സോ എന്ന അന്യനെക്കുറിച്ചാണ് കമ്യു 'ദ് സ്ട്രേഞ്ചർ' എന്ന നോവലിൽ പ്രതിപാദിക്കുന്നത്. ആ അന്യൻ ഒരു കൊലപാതകിയാണ്. കൊലപാതകത്തിനു ശേഷം അയാൾ  സ്വയം പരിശോധിക്കുന്നു .ഈ പ്രപഞ്ചത്തിനു മനുഷ്യാസ്തിത്വത്തിൻ്റെ കാര്യത്തിൽ യാതൊന്നും ചെയ്യാനില്ലെന്നാണ് കമ്യുവിൻ്റെ തത്ത്വശാസ്ത്രം .നിത്യമായ ഈ വൈരുദ്ധ്യം മനുഷ്യനെ കൂടുതൽ ചിന്തിക്കാനും പ്രവർത്തിക്കാനും പ്രേരിപ്പിക്കുന്നു .ഗ്രീക്ക് പുരാണത്തിലെ സിസിഫസിനെക്കുറിച്ച് കമ്യു എഴുതിയ ലേഖനത്തിൽ (The Myth of Sisiphus) ജീവിതത്തിൽ സ്ഥായിയായ ഒരു മൂല്യമില്ലെന്നാണ് സ്ഥാപിക്കുന്നത്. സിസിഫസ് ഒരു വലിയ പാറ ഒരു കുന്നിലേക്ക് ഉരുട്ടിക്കയറ്റുകയാണ്. അതിനു ശേഷം അത് താഴേക്ക് ഉരുട്ടിവിടുന്നു. ജീവിതത്തിലെ കർമ്മങ്ങളുടെ ഫലശൂന്യതയാണ് ഇത് പ്രതീകാത്മകമായി ഉദാഹരിക്കുന്നത്. ഈ കല്ലുരുട്ടൽ വ്യർത്ഥതയുടെ ആവർത്തനമാണെങ്കിലും സിസിഫസ് അത് അവസാനിപ്പിക്കുന്നില്ല. സിസിഫസ് തൻ്റെ കർമ്മങ്ങൾക്ക് ഒരർത്ഥം സൃഷ്ടിക്കാൻ ശ്രമിക്കുകയാണ്. നാമെന്താണ് എന്നു തീരുമാനിക്കുന്നത് നമ്മുടെ ചിന്തകളിലൂടെ, പ്രവർത്തനങ്ങളിലൂടെയാണ്. അല്ലെങ്കിൽ നാം ചിന്തയിൽ അടിമയായി കഴിയേണ്ടിവരും. എതിരിടുക എന്നത് മനുഷ്യന്റെ അടിസ്ഥാന ചോദനയാണ്. അത് സ്വാതന്ത്ര്യത്തിലേക്കാണ് എത്തിക്കുന്നത്.നിലവിലിരിക്കുന്നതിനെ  അന്ധമായി സ്വീകരിക്കരുത്. ഇതാണ് കമ്യു പ്രധാനമായി കണ്ടത്. നിലവിലുള്ളതിനെ നിരാകരിക്കുകയാണ് എഴുത്തുകാരുടെ  പ്രാഥമികമായ കർമ്മം. എല്ലാവരും അന്ധമായി പിന്തുടരുന്ന ക്രമത്തെ നിരാകരിച്ചു പുതിയ യുക്തി സൃഷ്ടിക്കണം. ഇതാണ് സർഗാത്മകത .അതിലൂടെ മാനവികതയുടെ അർത്ഥം  സ്ഥാപിക്കപ്പെടണം.

വ്യർത്ഥതയെ മറികടക്കുന്നത് 

മനുഷ്യജീവിതത്തിൻ്റെ വ്യർത്ഥതയ്ക്കെതിരെ പൊരുതിയാണ് രമ്യത സൃഷ്ടിക്കേണ്ടത്. പ്രക്ഷോഭം ഒരു ചീത്ത പ്രവൃത്തിയായി കാണുന്നവരുണ്ടാകും .എന്നാൽ അത് കമ്യുവിനു ഏറ്റവു അനിവാര്യമാണ്. ഓരോ വ്യക്തിയും അവനവൻ്റെ രീതിയിൽ പൊരുതിയാണ് അസ്തിത്വത്തിനു ഒരർത്ഥം കണ്ടുപിടിക്കേണ്ടത്. അതുകൊണ്ട് ജീവിതത്തിൻ്റെ സഹജമായ വ്യർത്ഥതയെ ഭയക്കേണ്ടതില്ല.മനുഷ്യൻ അതിനെ തൻ്റെ മൂല്യന്വേഷണം കൊണ്ട് മറികടക്കുകയാണ്. നവമനുഷ്യൻ്റെ മേഖല സർഗാത്മകതയുടേതാണ്. അവിടെ ഓരോ നിമിഷവും എതിരിട്ടാണ് അവൻ ജീവിക്കുന്നത്. മനുഷ്യനായിരിക്കുന്നതിനു അർത്ഥമുണ്ടെന്നാണ് ഇതിനർത്ഥം. ഇവിടെ കല ലക്ഷ്യം വയ്ക്കുന്നത് ഈ അർത്ഥമാണ്. അതുകൊണ്ടാണ് "Without freedom,no art;art lives only on the restraints it imposes on itself ,and dies of all others." എന്നു കമ്യു പറഞ്ഞത്.കലയിലൂടെ കലാകാരൻ്റെ സ്വാതന്ത്ര്യം മാത്രമല്ല ,കേവല മനുഷ്യന്റെ സ്വാതന്ത്ര്യമാണ് ഉന്നം വയ്ക്കുന്നത്. കല സ്വയം നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയാണ്. അങ്ങനെയാണ് അത് അതുല്യമായ സ്വാതന്ത്ര്യത്തെ തേടുന്നത്. എഴുതുമ്പോൾ അതുവരെ നിലനിന്ന മിഥ്യ തകരുകയാണെന്നു കമ്യു എഴുതുന്നുണ്ട് .വാക്കുകൾ കൊണ്ട് മനസ്സിലാക്കാനാവാത്ത അപരിചിതത്വമാണ് ഓരോ വസ്തുവിനെയും ചൂഴുന്നത്. അതുകൊണ്ട് മനുഷ്യബുദ്ധിയിൽ അതെല്ലാം മിഥ്യകളായി മാറ്റിനിർത്തപ്പെടുന്നു. ഒന്നും  തിരയാനില്ല എന്ന തലത്തിലേക്ക് ചുരുങ്ങുന്നു

ഒരു സർഗാത്മക കലാകാരൻ എഴുതുമ്പോൾ മിഥ്യകൾ തകരുന്നു. ചില യാഥാർത്ഥ്യങ്ങൾ ഉരുത്തിരിയു രിയുന്നു ."സൗന്ദര്യത്തിന്റെ ഹൃദയത്തിൽ മനുഷ്യത്വരഹിതമായ എന്തോ ഉണ്ട് എന്നു കമ്യു ഓർമ്മിപ്പിക്കുന്നുണ്ട്.മലകൾ,സ്നിഗ്ദ്ധമായ ആകാശം ,മരങ്ങളുടെ ആകൃതി തുടങ്ങിയവയെല്ലാം കലാകാരൻ കാണുന്ന മാത്രയിൽ യാഥാർത്ഥ്യമായിത്തീരുകയും അതിനെക്കുറിച്ച് നിലനിന്ന അവ്യക്തത ,മിഥ്യ അവസാനിക്കുകയും ചെയ്യുന്നു.


ഒരു യഥാർത്ഥ എഴുത്തുകാരൻ തന്റെ കാലത്തെ സമൂഹം ആഗ്രഹിക്കുന്നതല്ല എഴുതേണ്ടതെന്നാണ് കമ്യുവിൻ്റെ അഭിപ്രായം .സമൂഹത്തിൽ ഭൂരിപക്ഷത്തിനും നിലവാരപ്പെട്ട ആശയങ്ങളാണുള്ളത് .അത് എപ്പോഴും കീഴടങ്ങൂ, അനുജനപ്പെടൂ, നിലവിലുള്ളതുമായി യോജിക്കൂ എന്നല്ലൊം ആഹ്വാനം ചെയ്തുകൊണ്ടിരിക്കുകയാണ്. നേരത്തേ ഉല്പാദിപ്പിച്ചതും പൊതുസമ്മതി നേടിയതുമായ ആശയങ്ങളുടെ ആവർത്തനമാണ് ഒരു സമൂഹം ആഗ്രഹിക്കുന്നത്. അപ്പോൾ സമൂഹത്തിനു യാതൊരു പ്രശ്നവുമില്ല. ചിന്തിക്കുകയോ പുതിയ ഒരു ക്രമത്തിനു വേണ്ടി യത്നിക്കുകയോ  വേണ്ടി വരുന്നില്ല. കലാകാരൻ സമൂഹത്തിലെ അനേകം റെഡിമെയ്ഡ് ഉത്പന്നങ്ങളിൽ ഒന്നു മാത്രമാകുന്നു.  ഇങ്ങനെയൊരു സ്ഥാനം കലാകാരനു കുറച്ചൊക്കെ ഉപകാരപ്രദവുമാണ്.സമൂഹം അത് പെട്ടെന്ന് അംഗീകരിക്കുകയും ആശീർവദിക്കുകയും ചെയ്യും. എഴുത്തുകാരൻ ഭരണവർഗത്തിനും അധികാരവ്യവസ്ഥയ്ക്കും വേണ്ടിയാണ് നിലകൊള്ളേണ്ടതെന്ന ജീർണിച്ച ആശയം തട്ടിവിടാൻ മടിയില്ലാത്തവരെ പോലും എഴുത്തുകാരുടെയിടയിൽ ഈ കാലം കാണുന്നു. ചിന്ത നശിച്ചതിൻ്റെ ലക്ഷണമാണിത്. കമ്യു പറയുന്നത് ഇത്തരം എഴുത്തുകാർ പ്രത്യേകിച്ചു യാതൊന്നും സംഭാവന ചെയ്യുന്നില്ല എന്നാണ് .അവർ എന്താണ് എഴുതുതെന്നു സമൂഹത്തിലെ ഭൂരിപക്ഷത്തിനും അറിയുകയില്ല. കാരണം, അതിൽ നിന്നു അവർക്ക് ഒന്നും തന്നെ ലഭിക്കാനില്ല .എല്ലാം മുമ്പേ തന്നെ ഉറച്ചു പോയ ആശയങ്ങളും ഭാവനകളുമായിരിക്കും. വളരെ ഭദ്രമായി ഒരു സമൂഹം കൊണ്ടുനടക്കുന്ന ഭാവനകളെ പുനരാനയിക്കാൻ ശ്രമിച്ചാൽ അതിൽ ധാരാളം സാധ്യതകൾ എഴുത്തുകാർക്കു  ലഭിക്കും. അതിലൂടെ  ചിന്തിക്കാതിരിക്കുക എന്ന 'സ്വാസ്ഥ്യ'ത്തിലേക്ക് പ്രവേശിക്കാം.കമ്യുവിൻ്റെ  രചനാപരമായ ,പ്രക്ഷോഭകരമായ ആശയം രമ്യതയും നിരാകരണവുമാണെന്നു നേരത്തെ പ്രസ്താവിച്ചല്ലോ. ഈ രമ്യതയോ നിരാകരണമോ സമൂഹത്തിൽ നിന്നും ഊർജ്ജം സ്വീകരിച്ച് നിലവാരപ്പെട്ട കലാരൂപങ്ങളുടെ ആവർത്തനത്തിൽ മുഴുകി കഴിയുന്ന എഴുത്തുകാരിൽ നിന്നു പ്രതീക്ഷിക്കരുത്. അവർ സുരക്ഷിതമായ അതിജീവനപാത എന്ന നിലയിൽ നിലവിലുള്ളതിനെ അതേപടി ചുമക്കുന്നവരാണ്. അതുകൊണ്ടാണ് കമ്യുവിൻ്റെ നോവലിലെ കഥാപാത്രം ഇങ്ങനെ പറയുന്നത് :"എനിക്കു കുറച്ചു സമയമേ ശേഷിക്കുന്നള്ളു. അത് ദൈവത്തിൻ്റെ പേരിൽ പാഴാക്കാൻ എനിക്കാഗ്രഹമില്ല."

സൗന്ദര്യത്തിനും സമൂഹത്തിനുമിടയിൽ 

ഇത് അസ്തിത്വത്തിൻ്റെ ദ്വീപിൽ  ഏകാകിയായി ഒഴിവാക്കപ്പെട്ടവൻ്റെ  വേദനയാണ് അറിയിക്കുന്നത്. സ്വയം   നിർണയിക്കാനും ലോകത്തെ അറിയാനും സമയം പോരാതെ വന്നിരിക്കുകയാണ് .മറ്റുള്ളവർ പറയുന്നതിനനുസരിച്ച് ,കീഴടങ്ങിക്കൊണ്ട് ജീവിക്കുകയാണെങ്കിൽ തനിക്ക് സ്വയം അറിയാനുള്ള അവസരം നഷ്ടപ്പെടും എന്ന അറിവാണത്. മനുഷ്യരുടെ സാധാരണ സന്തോഷങ്ങളും കഷ്ടപ്പാടുകളും ഉൽക്കൃഷ്ടമായ രീതിയിൽ അവതരിപ്പിച്ച്‌ ചടുലമാക്കാനുള്ള അവസരമാണ് സാഹിത്യമൊരുക്കുന്നത്. ഇത് കമ്യു പറഞ്ഞിട്ടുണ്ട് .ഇക്കാരണം കൊണ്ട് കലാകാരനു മറ്റെല്ലാറ്റിൽ നിന്നും ഒഴിഞ്ഞുമാറി ജീവിക്കാനാവില്ല. പ്രാപഞ്ചികമായ സത്യത്തിലേക്ക് മുഖാമുഖം നിൽക്കാൻ ഇത് കലാകാരനെ സഹായിക്കുന്നു. കലാകാരൻ സൗന്ദര്യത്തിനും  സമൂഹത്തിനും ഇടയിലാണ് നിൽക്കുന്നത്. ഇതാണ് കമ്യുവിൻ്റെ ഉദാത്തമായ കാഴ്ചപ്പാട്. ലോകത്തെ മനസ്സിലാക്കുകയാണ് വേണ്ടത്; വിധി പറയാൻ തിടുക്കം കാണിക്കേണ്ടതില്ല.

എഴുത്തുകാരൻ ചരിത്രം സൃഷ്ടിക്കുന്നവരോടൊപ്പമല്ലെന്നു അദ്ദേഹം പറയുന്നുണ്ട്. ചരിത്രത്തെ സഹായിക്കുന്നവരോടൊപ്പമാണ് എഴുത്തുകാരൻ. അല്ലെങ്കിൽ എഴുത്തുകാരൻ ഒറ്റപ്പെട്ടുപോകും.കമ്യു പ്രഖ്യാപിച്ചത് ചുറ്റുമുള്ളവരുമായി സഹവസിക്കുന്ന സൗന്ദര്യനിയമമാണ്. പതിതരുടെ വേദന അറിയാനുള്ള മനസ്സ് പ്രധാനമാണ്.സൗന്ദര്യബോധമുള്ളവർ യാതൊന്നിനെയും പരിഗണിക്കാതെ സ്വന്തം ആത്മാവിൻ്റെ മോക്ഷത്തിനു മാത്രമായി എഴുതുന്നത് സദാചാരവിരുദ്ധമാണ്. അറിയപ്പെടാത്ത ഒരു തടവുകാരന്റെ നിശ്ശബ്ദത, അയാൾ ലോകത്തിൻ്റെ മറുവശത്ത്  അപമാനത്തിലേക്ക് വലിച്ചെറിയപ്പെട്ട യാളാണ്, അത് മതിയാവും ഒരെഴുത്തുകാരനെ ഉണർത്താൻ. അത്രയ്ക്കു സെൻസിറ്റീവാകണം. എന്തു കണ്ടാലും, അനുഭവിച്ചാലും പാറ പോലെയിരിക്കുന്നവർ എഴുതാതിരി ക്കുന്നതാണ് നല്ലത് .കാരണം, അവരുടെ എഴുത്തിൽ ലോകമോ സമൂഹമോ ഉണ്ടായിരിക്കില്ല.  സ്വാതന്ത്ര്യത്തിന്റെ പറുദീസയിൽ കഴിഞ്ഞാലും ഈ നിശ്ശബ്ദതയുടെ വിളി കേൾക്കാനുള്ള മാനസികാവസ്ഥ വേണം. പതിതൻ്റെ നിശ്ശബ്ദതയെ മറക്കാനല്ല ,കലയിൽ അതിനെ പ്രതിധ്വനിപ്പിക്കാനാണ് ഒരു സർഗാത്മക കലാകാരൻ പ്രവർത്തിക്കുക. ഇവിടെയാണ് കമ്യുവിൻ്റെ രമ്യത എന്ന ആശയം കൂടുതൽ വികസിക്കുന്നത്. താൻ ഒറ്റയ്ക്കല്ലെന്നും സംഗീതാത്മകമായ സൗന്ദര്യബോധത്തിൽ വന്നുചേരുന്ന മറ്റു മനുഷ്യരുടെ ഹൃദയവികാരങ്ങൾ തന്നോടൊപ്പമുണ്ടെന്ന അറിവ് ഒരു മാറ്റമാന്നെന്നും ഉൾക്കൊള്ളണം . കലയിലൂടെ ഒരാൾ കടത്തിവിടുന്നത് മനുഷ്യാവസ്ഥയുടെ അത്യന്തം ദയനീയമായ അനുഭവങ്ങളാണ്. അവിടെയാണ് ഒരാൾ  മനുഷ്യാവസ്ഥയെ ആഴത്തിൽ അറിയുന്നത്. 

സത്യങ്ങൾക്കു ജീവൻ വയ്പ്പിക്കാൻ 

രണ്ടു ജോലികളാണ് എഴുത്തുകാരനെ കാത്തിരിക്കുന്നതെന്നു കമ്യു പറയുന്നു. ആദ്യത്തേത് സത്യത്തോടുള്ള ആഭിമുഖ്യമാണ്. രണ്ടാമത്തേത്  സ്വാതന്ത്ര്യത്തിന്റെ ഉപയോഗമാണ്. എന്തിനാണ് ഈ ജോലികൾ? മറ്റുള്ളവരെ തൻ്റെ കലയിലേക്ക് സമന്വയിപ്പിക്കുന്നതിനാണ് - unite the greatest possible number of people.

നുണകളുമായി ഒത്തുതീർപ്പിലെത്തുകയാണെങ്കിൽ അതോടെ കലാകാരൻ അസ്തമിക്കും.   വ്യക്തിപരമായ പരിമിതികൾ ഉണ്ടായിരിക്കാം. എന്നാൽ കലാകാരൻ്റെ ക്രാഫ്റ്റിൻ്റെ ഔന്നത്യം രണ്ടു പ്രതിബദ്ധതകളിലാണ് വേരുകൾ ആഴ്ത്തിയിരിക്കുന്നത്. അറിയാവുന്ന കാര്യങ്ങളിൽ നുണ പറയാതിരിക്കുക; അടിച്ചമർത്തുന്നതിനോടു ചെറുത്തു നില്ക്കുക .ഇത് രമ്യതയിലും പ്രക്ഷോഭത്തിലുമാണ് എത്തിച്ചേരുക .  ഏകാധിപത്യത്തിന്റെ ശക്തമായ ഭീഷണിയുള്ളപ്പോൾ നിശ്ശബ്ദനാകാതെ വയ്യ. അപ്പോൾ നുണ പറയാതിരിക്കാനും ശ്രദ്ധിക്കണം. സത്യങ്ങൾക്ക് ജീവൻ വയ്പിക്കാൻ വേണ്ടി എഴുതുക. അല്ലാത്തപ്പോൾ മിണ്ടാതിരിക്കുക .ഒരു ലോകാഭിമുഖ്യമാണ് ഇതിനു പിന്നിലുള്ളത്.തന്നെപ്പോലെയുള്ളവരുടെ ശബ്ദങ്ങൾക്കായി കാതോർക്കുമ്പോഴും അതിനെക്കുറിച്ച് എഴുതുമ്പോഴും രമ്യതയുണ്ടാകും. അത് ലോകാഭിമുഖ്യത്തിലേക്ക് ആഴത്തിൽ വലിച്ചിഴയ്ക്കും. മാനസികവും ബുദ്ധിപരവുമായ തലത്തിൽ നമ്മെ നശിപ്പിക്കുന്നവരോട് അനുജനപ്പെടാതിരിക്കുന്നതിലൂടെയാണ്  പ്രചോദനം എന്ന ആശയം രൂപപ്പെടുന്നത്. അനുരഞ്ജനപ്പെടാതിരിക്കുന്നവൻ ഊർജ്ജം ഉൾക്കൊണ്ട് സ്വാതന്ത്ര്യത്തിനായി പോരാടും. അത് ജീവിതത്തിനു ഒരർത്ഥം സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. നാം നമുക്ക് തന്നെ ഒരു ലക്ഷ്യമാകണം. അതിലൂടെയാണ് കലാസൃഷ്ടിയിൽ സൗന്ദര്യത്തിൻ്റെ അനിവാര്യത സൃഷ്ടിക്കപ്പെടുന്നത്. ക്രാഫ്റ്റിൽ ഉന്നതമായ മാർഗം കണ്ടെത്തുമ്പോഴും   നീതിക്കും സ്വാതന്ത്ര്യത്തിനുവേണ്ടി ശബ്ദിച്ചുകൊണ്ടിരിക്കണം. 

കമ്യു എഴുതി: The only liberty possible is liberty as regards death.The really free man is the one who, accepting death as it is, at the same time accepts its consequences—that is to say, the abolition of all life's traditional values. കമ്യു ചൂണ്ടിക്കാട്ടുന്നത് സ്വാതന്ത്ര്യത്തിൻ്റെ അനിവാര്യതയാണ്. സ്വതന്ത്രനായവനു അവൻ്റെ വിധിയുടെ ഉത്തരവാദിത്തമുണ്ടായിരിക്കും .അവൻ സ്വന്തം മൂല്യങ്ങളിലേക്കാണ് തുരങ്കം നിർമ്മിക്കുന്നത്.

എഐ: മനുഷ്യബുദ്ധിക്ക് അപ്രാപ്യമായത് /എം.കെ.ഹരികുമാർ

അക്ഷരജാലകം/feb 10, 2025






മനുഷ്യൻ എഐ(ആർട്ടിഫിഷ്യൽ ഇൻറലിജൻസ്) കണ്ടുപിടിച്ചത് ഒരു വിപത്തായി കാണാനാവില്ല. മനുഷ്യന്റെ അവസാനിക്കാത്ത യാത്രയാണത്. അങ്ങനെയേ പോകാനൊക്കൂ. മനുഷ്യനു ബുദ്ധിയുണ്ട് ;അതിബുദ്ധിക്കുണ്ട് . എന്നാൽ മനുഷ്യബുദ്ധികൊണ്ട് പ്രവർത്തിക്കാവുന്ന വേറെ ബുദ്ധിയുണ്ട്. എത്രയോ വർഷം മുമ്പ് തന്നെ ഓട്ടോമാറ്റിക് മെഷീനുകൾ കണ്ടുപിടിച്ചു. ബുദ്ധിക്ക് അങ്ങനെ മാത്രമേ സഞ്ചരിക്കാനാവൂ. മനുഷ്യൻ ചെയ്യേണ്ട വിവിധ ജോലികൾ ഒരു സ്വിച്ചിട്ടാൽ യന്ത്രം കൃത്യമായി ചെയ്യുന്നു. മനുഷ്യൻ്റെ ബുദ്ധിയാണ്; എന്നാൽ അത് ചെയ്യുന്നത് യന്ത്രമാണ്. ഈ യാത്രയുടെ അടുത്ത ഘടകമാണ് എഐ .യന്ത്രങ്ങൾ മനുഷ്യൻ്റെ ആജ്ഞയാലല്ലാതെ സ്വയം പ്രവർത്തിക്കുകയാണ്. എഐ ആപ്പുകൾ അതാണ് സൂചിപ്പിക്കുന്നത്. എഐ ആപ്പുകൾക്ക് ഏതെങ്കിലും പാർട്ടിയോടോ മതത്തോടോ വിധേയത്വമില്ല .എഐ മുൻകൂട്ടി നിശ്ചയിക്കപ്പെട്ട, നിശ്ചിത ഫലം ഉണ്ടാക്കുന്ന സോഫ്റ്റ്‌വെയറല്ല. ആവശ്യക്കാരൻ്റെ മനസിനനുസരിച്ച് ,ഓരോ ചോദ്യത്തിനനുസരിച്ച് പ്രത്യേകം ഉത്തരം കണ്ടെത്തുകയാണ് ചെയ്യുന്നത്. ആ ഉത്തരമാകട്ടെ മുൻകൂട്ടി തയ്യാറാക്കുന്നതല്ല .ചോദ്യത്തിലെ സൂചനയ്ക്കനുസരിച്ച് ഉത്തരം മാറുകയാണ്. 

ഒരു വാഷിംഗ് മെഷീനിൻ്റെ പ്രവർത്തനങ്ങളെ മുൻകൂട്ടി പ്രോഗ്രാം ചെയ്തു വച്ചിരിക്കുകയാണ് .അതിൻ്റെ സേവനങ്ങളെ വിപുലീകരിക്കാനാവില്ല. ബട്ടൺ അനുസരിച്ച് പ്രവർത്തിക്കുമ്പോൾ അത് നിശ്ചിതമാണ് .എഐയുടെ കാര്യത്തിൽ അത് അപ്രവചീനയമാണ്. ഐൻസ്റ്റീനിൻ്റെ സംഭാവന എന്താണെന്നു ചോദിച്ചാൽ എഐ ആപ്പായ ചാറ്റ്ജിപിടി കൃത്യമായി പറഞ്ഞു തരും. 

പരിണാമപ്രക്രിയ

ആ പറഞ്ഞുതരുന്നത് കളവല്ല. പുസ്തകം വെച്ച് പരിശോധിച്ചാൽ ശരിയായിരിക്കും .എങ്ങനെയാണ് ഇത് സാധ്യമാകുന്നത് ?ഇൻറർനെറ്റിലുള്ള വിവരങ്ങൾ വിവരങ്ങൾ അഞ്ച് സെക്കൻഡ് കൊണ്ട് എഐ പരതി കണ്ടുപിടിക്കുന്നു. അതിൽ നിന്നു പ്രസക്തമായത് തിരഞ്ഞെടുത്തു തരുന്നു. ഇത് മനുഷ്യബുദ്ധിക്ക് സാധ്യമായ കാര്യമല്ല .മനുഷ്യനു  ഐൻസ്റ്റീൻ്റെയോ റഷ്യൻ ശാസ്ത്രജ്ഞനായ ഇല്യ പ്രിഗോഗിനിയുടെയോ പുസ്തകങ്ങൾ മുഴുവൻ പരിശോധിച്ചു അതിൻ്റെ ഉള്ളടക്കത്തെക്കുറിച്ച് ഒരു വിവരണം തയ്യാറാക്കാൻ ഒരുമാസം എങ്കിലും വേണ്ടി വരും.മനുഷ്യബുദ്ധിക്കു സാധിക്കാത്തത്, മനുഷ്യബുദ്ധികൊണ്ട് നിർമ്മിച്ച എഐ ആപ്പിനു കഴിയുന്നു. എന്തിനാണ് എഐ കണ്ടുപിടിച്ചതെന്നു ചോദിക്കരുത്. കണ്ടുപിടിക്കുന്നത് ഒരു പരിണാമ പ്രക്രിയയുടെ ഭാഗമാണ്.

മനുഷ്യൻ മുന്നോട്ടാണ് പോകുന്നത്, പിന്നോട്ടല്ല. ആധുനിക ഭരണകൂടങ്ങൾ കെട്ടിടങ്ങൾ പണിയുമ്പോൾ  മേൽക്കൂര നിർമ്മിക്കുന്നത് ഓലകൊണ്ടല്ല ;ഏറ്റവും ആധുനികമായ സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത് .ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ഒരു അനിവാര്യതയായിരുന്നു. ഗൂഗിൾ ,യാഹൂ സെർച്ച് എഞ്ചിനുകൾ ഒരു അത്ഭുതമായാണ് വർഷങ്ങൾക്കു മുമ്പ് നമ്മുടെ മുന്നിലേക്ക് വന്നത്. ആവശ്യം വന്നാൽ ,നിമിഷനേരം കൊണ്ട് ചലച്ചിത്രകാരൻ ചാർലി ചാപ്ലിന്റെ നൂറുകണക്കിനു പേജുകളാണ് ഡൗൺലോഡ് ആകുന്നത്. ഇതിനു വേണ്ടി ലൈബ്രറികളെ ആശ്രയിക്കാൻ പോയാൽ നിരാശപ്പെടും.  ലൈബ്രറികളിൽ നമ്മൾ തിരയുന്ന പുസ്തകങ്ങൾ കാണണമെന്നില്ല. നമ്മുടെ സമയം പാഴാക്കാതിരിക്കാനും നല്ല ഫലം കിട്ടാനും ഇൻറർനെറ്റ് സെർച്ച് എഞ്ചിനുകൾ സഹായിക്കും.വ്യക്തികളുടെ ജീവചരിത്രക്കുറിപ്പ് പ്രസിദ്ധീകരിക്കുന്ന വിക്കിപീഡിയ പോലും എത്രയോ ഉപകാരപ്പെടുന്നു. വായനക്കാർക്ക് കൂട്ടിച്ചേർക്കാവുന്ന പേജുകളാണ് വിക്കിപീഡിയയുടേത്. മനുഷ്യൻ്റെ ആവശ്യം നിറവേറ്റാൻ കൂടുതൽ പേജുകളും സൈറ്റുകളും അത്യാവശ്യമാണ്.

മനുഷ്യൻ്റെ പരിണാമത്തെക്കുറിച്ച് മഹർഷി അരബിന്ദോ പറഞ്ഞത് ശ്രദ്ധേയമാണ്: 'മനുഷ്യൻ ഒരു പരിണാമപ്രക്രിയയിലൂടെ കടന്നുപോകുന്ന ജീവിയാണ്. അവൻ അന്തിമമല്ല.' അരബിന്ദോ മനുഷ്യൻ ഒരു അതിമനുഷ്യനായി മാറുമെന്നാണ് പ്രഖ്യാപിക്കുന്നത്. ഭൂമിയിലെ പരിണാമത്തിൽ അടുത്ത പ്രധാന ഘട്ടമാണ് മനുഷ്യന്റെ അതിമാനുഷനിലേക്കുള്ള പരിണാമമെന്നു അദ്ദേഹം വാദിക്കുന്നു. 

മനുഷ്യൻ എന്നാൽ ശരീരത്തിൽ തടവിലാക്കപ്പെട്ട മനസ്സാണെന്നു അരബിന്ദോ പറയുന്നുണ്ട്. ബോധത്തിന്റെ പരമോന്നതമായ  ശക്തിയല്ല മനസ്സ്. മനസ്സിൽ സത്യമില്ല. മനസ്സിനുള്ളിൽ നിരക്ഷരനായ ഒരു അന്വേഷി മാത്രമാണുള്ളത്. മനസ്സിനപ്പുറമാണ് അതിബുദ്ധിയുള്ള ബോധമിരിക്കുന്നത് .ഇതിൽ അനന്തമായ ജ്ഞാനം അടങ്ങിയിരിക്കുന്നു എന്നാണ് അരബിന്ദോ ചൂണ്ടിക്കാട്ടുന്നത്. സൂപ്പർ മനസ്സാണ് സൂപ്പർ മനുഷ്യൻ. ഈ യാത്ര ആർക്കും തടയാനാവില്ല.

മതാതീതമായ ശാസ്ത്രം 

ശാസ്ത്രത്തെ എങ്ങനെ തടയും? ഇപ്പോൾതന്നെ അസാധാരണവും മതപരമായി അംഗീകരിക്കപ്പെട്ടിട്ടില്ലാത്തതുമായ  എത്രയോ ശസ്ത്രക്രിയകൾ ചെയ്യുന്നു. ഒരാളുടെ ശരീരാവയവങ്ങൾ മറ്റൊരാൾക്കു കൊടുക്കാമെന്നും അത് തുന്നിച്ചേർത്തുകൊണ്ട് ജീവിക്കാമെന്നും സയൻസ് തെളിയിച്ചു.വിശ്വാസത്തിനപ്പുറമാണിത്. ദൈവം സൃഷ്ടിച്ച ആന്തരാവയവങ്ങൾ കേടായാൽ മറ്റൊരാളുടേതു സ്വീകരിക്കാം. ഇത് മതാതീതമായ സർഗാത്മകതയും ശാസ്ത്രവുമാണ്. അന്യൻ്റെ കണ്ണുകൾ കൊണ്ട് മറ്റൊരാൾക്കു കാണാനാവുന്നത് മതാതീതമാണ്. ഇത് മനുഷ്യൻ്റെ യാത്രയുടെ വിജയമാണ്. 'അതിമാനുഷ'നിലേക്കുള്ള യാത്രയാണെന്നു പറഞ്ഞാലും തെറ്റില്ല.  ശാസ്ത്രം വിശ്വാസംകൊണ്ടല്ല വസ്തുതയെ സമീപിക്കുന്നത്. ശാസ്ത്രത്തിന്റെ യാഥാർത്ഥ്യത്തിനു മനുഷ്യൻ്റെ സങ്കുചിതത്വമില്ല. ഇനി ഒരാളുടെ തല മാറ്റി തൽസ്ഥാനത്ത് ഏതെങ്കിലും ജീവിയുടെ തലവെയ്ക്കുന്ന ശസ്ത്രക്രിയ  ഇന്നല്ലെങ്കിൽ നാളെ സംഭവിക്കില്ല എന്നു പറയാനാവില്ല. അത് സാധ്യമായാൽ മതങ്ങളുടെ ലോകത്തിനപ്പുറത്ത് ഒരു പ്രപഞ്ചമാണുണ്ടാവുക.

എല്ലാ  രാജ്യങ്ങൾക്കും എഐ ഉപയോഗിക്കേണ്ടി വരും .എ ഐ ഉപയോഗിച്ച് രോഗം നിർണയം നടത്താമല്ലോ. ഒരാളുടെ ഫോട്ടോ ഇന്റർനെറ്റിൽ ഉണ്ടെങ്കിൽ ആ മുഖം ഡിജിറ്റലായി വ്യാഖ്യാനിച്ച് ഡാറ്റ ശേഖരിച്ച് അയാളുമായി ബന്ധമുള്ള വിവരങ്ങൾ ശേഖരിക്കാനാവും.ഇത് ഫേഷ്യൽ റികഗ്നിഷൻ എന്നാണ് അറിയപ്പെടുന്നത് .ചാറ്റ്ജിപിടി, മെറ്റ എഐ പോലുള്ള ആപ്പുകൾ നമ്മുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയാണ്. സമയമാണ് ലാഭിക്കപ്പെടുന്നത്. ഒരു ഉള്ളടക്കം വേണമെന്നു ആവശ്യപ്പെടുന്നവർക്ക് എഐ. അത് തയ്യാറാക്കി കൊടുക്കുന്നു. കലയിലും സാഹിത്യത്തിലും പ്രായോഗികമായ പാഠങ്ങളാണ് എഐ ഒരുക്കുന്നത്. പോസ്റ്റർ ഡിസൈനിങ് മുതൽ പുസ്തകമെഴുത്തു വരെ എഐ സഹായിക്കും.എന്നാൽ മനുഷ്യരുടെ സർഗ്ഗാത്മകതയ്ക്ക് ഇത് പകരമാവില്ല എന്നത് സത്യമാണ്. ഡാവിഞ്ചിയെ പോലെ മോണാലിസ വരയ്ക്കാൻ എഐവേണ്ട. എന്നാൽ ഡാവിഞ്ചിയുടെ  ചിത്രത്തിനു ഇന്നത്തെ മനുഷ്യരുടെ പ്രായോഗികാവശ്യങ്ങൾക്ക് അനുസരിച്ച് വിവിധതരം പതിപ്പുകൾ തയ്യാറാക്കാൻ എഐക്ക് കഴിയും .

എംടിയുടെയോ തകഴിയുടേയോ ഫോട്ടോകൾ ഉപയോഗിച്ച് കൂടുതൽ സൂക്ഷ്മതയുള്ള എഐ ചിത്രങ്ങൾ  സൃഷ്ടിച്ചെടുക്കാം.ഇവിടെ കലാകാരന്മാരുടെ തൊഴിൽ നഷ്ടമാകില്ലേ എന്നു ചോദിച്ചേക്കാം. കലാകാരന്മാരുടെ യഥാർത്ഥ സൃഷ്ടികൾ എത്രപേർക്ക് വേണമെന്ന് ആലോചിക്കണം. മനുഷ്യർ യഥാർത്ഥകലയിൽ നിന്നകന്നു പോയിരിക്കുന്നു .അവർക്ക് ഉത്തര- ഉത്തരാധുനികമായ സാങ്കേതികവിദ്യ മതി. വാൻഗോഗിൻ്റെ മിക്ക  ചിത്രങ്ങൾക്കും എഐ പതിപ്പുകളുണ്ട്.  മനുഷ്യരുടെ ആഗ്രഹങ്ങൾക്ക് അതിരില്ല.അവർ പുതിയത് തേടിക്കൊണ്ടിരിക്കും. അവിടെ എല്ലാ മാമൂലുകളും തകർക്കപ്പെടുകയാണ്. നെപ്പോളിയൻ യുദ്ധത്തിനു  പോകുന്നതിന്റെ ദൃശ്യം ,വേണ്ട വിവരങ്ങളും വസ്തുതകളും നൽകിയാൽ ,അത് എഐ ഇന്നു നിർമ്മിച്ചു തരും .

മനുഷ്യൻ ആഗ്രഹിച്ചത്, അവനു ചെയ്യാനാവാതിരുന്നത് എഐ യാഥാർത്ഥ്യമാക്കിയിരിക്കുന്നു. കലാകാരൻ ഇനി നിർമ്മിത ബുദ്ധിയോടു മത്സരിക്കണം. ഫോട്ടോയേക്കാൾ മനോഹരമാണ് എഐ ചിത്രമെങ്കിൽ ആളുകൾ അത് ഉപയോഗിക്കും .നിർമ്മിത ബുദ്ധി തൊഴിൽ നഷ്ടപ്പെടുത്തുന്നത് സാങ്കേതികമായാണ്. പുതിയ തൊഴിൽ നൈപുണിയെക്കുറിച്ചുള്ള അവബോധമാണ് നമുക്ക് വേണ്ടത്.  ഗൂഗിൾ പേമെന്റ് വന്നതോടെ കാഷ്യർമാരുടെ സേവനം നമുക്ക് വേണ്ടാതായി. കാഷ്യർമാർക്ക് വേറെ തൊഴിൽ പഠിക്കാൻ അവസരമുണ്ട്. ജീവിതകാലം മുഴുവൻ സ്ഥിരമായി ഒരു ജോലി തന്നെ ചെയ്യണമെന്നു പറയുന്നത് അസംബന്ധമാണ്. മൊബൈൽ ഫോണും ഗൂഗിൾ കൈയെഴുത്തും വന്നതോടെ കൊറിയർ, ഡിടിപി സേവനങ്ങളെ താൽക്കാലികമായി ഒഴിവാക്കാം. അതുകൊണ്ട് കൊറിയർ കമ്പനികൾക്ക് ജോലി ഇല്ലാതാവുന്നില്ല. മൊബൈലുകളിലൂടെ അയയ്ക്കാൻ കഴിയാത്തത് അവരെ തേടിവരും. ഡിടിപി ചിലർക്ക് മാത്രമായി അറിയാവുന്ന സിദ്ധിയായിരുന്നെങ്കിൽ ഇന്നു മൊബൈൽ ഉപയോഗിക്കുന്നവർക്ക് അത് എളുപ്പമാണ്. ഡിടിപി എല്ലാവർക്കും അറിയാമെന്നിരിക്കെ അത്  വിശേഷപ്പെട്ട ഒരു തൊഴിലല്ലാതാവുന്നു. പഴയ തൊഴിൽ മേഖലകളിൽ പലതും എന്നേ അപ്രത്യക്ഷമായി!. ആരും ടൈപ്പ് റൈറ്ററെ തേടിപ്പോകുന്നില്ല. ടൈപ്പ് ചെയ്യാൻ ആഗ്രഹിച്ചവരൊക്കെ കമ്പ്യൂട്ടർ പഠിച്ചു .അവർ ഡാറ്റ എൻട്രി പഠിച്ചു. ഇന്നു ഡാറ്റ എൻട്രി എഐ ഉപയോഗിച്ചു ചെയ്യാം. അതുകൊണ്ട് ഡാറ്റ എൻട്രി മറ്റൊരു സാങ്കേതിക വിദ്യയ്ക്ക് വഴിമാറുകയാണ് .

കലാഖ്യാനം ത്രീഡിയിൽ 

ഇത് അനിവാര്യമാണ്. നമുക്ക് തടയാനാകില്ല .പഴയ സങ്കല്പത്തിലുള്ള തൊഴിലാളികൾ ഇപ്പോൾ നാമമാത്രമായേ നിലനിൽക്കുന്നുള്ളു. സാങ്കേതികവിദഗ്ദ്ധരാണ് ഇന്നു തൊഴിലാളികളുടെ സ്ഥാനത്തുള്ളത്. കായികമായി ചെയ്യുന്ന ജോലികൾ റോബോട്ടുകൾക്കു മാറ്റിവയ്ക്കാം. സാങ്കേതികവിദഗ്ദ്ധരെ തൊഴിലാളികൾ എന്നു വിളിക്കാനാവില്ല. ലാബുകളിലും ഓഫീസുകളിലും പ്രവർത്തിക്കുന്നവർ തൊഴിലാളികളല്ല ,സാങ്കേതികവിദഗ്ദ്ധരാണ്. യന്ത്രങ്ങളെ എങ്ങനെ ഉപയോഗിക്കണമെന്ന അറിവാണ് നാം ഇനി നേടേണ്ടത് .എന്നാൽ ഒരു എഴുത്തുകാരനെ ,സോഫ്റ്റ്വെയർ എഞ്ചിനീയറെ ,ഫിസിയോ തെറാപ്പിസ്റ്റിനെ, ശാസ്ത്രജ്ഞരെ , കലാകാരന്മാരെ എഐക്കു മാറ്റിസ്ഥാപിക്കാനാവില്ല. ഒരു കലാസൃഷ്ടിയെ വിഷ്വൽ കലാഖ്യാനത്തിലേക്ക്, ത്രീഡിയിലേക്ക്  പരിവർത്തനം ചെയ്യാൻ എഐക്ക് സാധിക്കുന്നു. അത് കൂടുതൽ പേർ കാണാൻ സഹായിക്കും. എഐ മതനിരപേക്ഷതയുടെ രാഷ്ട്രീയമാണ് പകരുന്നത്. ആഫ്രിക്കക്കാരനായാലും ഇന്ത്യാക്കാരനായാലും എഐ ഉപയോഗിക്കാതെ ഇനി മുന്നോട്ടു പോകാനാവില്ല. മനുഷ്യൻ്റെ പരിണാമത്തിന്റെ പുതിയൊരു ഘട്ടമാണിത്. 

ഓട്ടോമാറ്റിക് മെഷീനുകൾ വന്നപ്പോൾ തൊഴിലാളികൾ അവരുടെ ആവർത്തനവിരസമായ തൊഴിലിൽ നിന്നു രക്ഷപ്പെടുകയാണ് ചെയ്തത്. അവർക്ക് പുതിയ അവസരങ്ങൾ ഉണ്ടാവുകയാണ്. സാങ്കേതികമായ കണ്ടുപിടിത്തം പുതിയ വിദഗ്ദ്ധന്മാരെ  സൃഷ്ടിക്കുകയാണ്. അങ്ങനെ പരമ്പരാഗത തൊഴിൽ മേഖലകളിൽ നിന്നു പുതിയ തൊഴിൽ മേഖലകളിലേക്ക് ആളുകൾ മാറിക്കൊണ്ടിരിക്കും .സാമൂഹിക ജീവിതത്തെ കൂടുതൽ ചലനാത്മകമാക്കുക മാത്രമല്ല, വേഗത്തിലാക്കുകയും ചെയ്യുന്നു. മനുഷ്യനെ നിർവീര്യനാക്കി കൊണ്ട് ഒരു കണ്ടുപിടിത്തത്തിനും വിജയിക്കാനാവില്ല. ഒരു തൊഴിലിൽ ഏറ്റവും യോഗ്യനായ ആളെ കണ്ടുപിടിക്കാൻ എഐക്കു കഴിയുമെങ്കിൽ അത് സകലലാഭവും വൈദഗ്ദ്ധ്യവും ഒരുമിച്ചു ഉറപ്പാക്കും. 

നിർമ്മിതബുദ്ധി പ്രവചനാത്മകമായി ഉപയോഗിക്കാം. കാലാവസ്ഥാദുരന്തങ്ങളെ മുൻകൂട്ടി കാണാൻ കഴിയുന്നത് ഏത് രാജ്യത്തിനും താത്പര്യമാണല്ലോ. ഒരു ഭരണസംവിധാനത്തിനു കൃത്യമായ ഓഡിറ്റിങ്ങിലൂടെ അഴിമതി കുറയ്ക്കാനും അനാവശ്യ ചെലവുകൾ ഏതെന്ന് കണ്ടെത്തി നിയന്ത്രിക്കാനും സാധിക്കും. റോബോട്ടുകളെയും എഐ മോഡലുകളെയും കേന്ദ്രീകരിച്ചുള്ള നോവലുകളും കഥകളുമാണ് ഇനി  വരാൻ പോകുന്നത് .റായി ബ്രാഡ്ബറിയുടെ 'ഐ സിംഗ് ദ്  ബോഡി ഇലക്ട്രിക്' എന്ന കഥാസമാഹാരത്തിൽ കാണുന്നതുപോലെയുള്ള വിഷയങ്ങൾ ഇനി പ്രതീക്ഷിക്കാം. നിർമ്മിതബുദ്ധിയെ എങ്ങനെ ഉപയോഗിക്കാം എന്ന ചിന്തയാണ് ഭാവിയിലെ എഴുത്തുകാരെ കാത്തിരിക്കുന്നത്. പുതിയ ആശയങ്ങൾ കണ്ടെത്താനും ഒരു മാധ്യമത്തിൽ പര്യവേക്ഷണം ചെയ്യാനും കഴിയുന്നുണ്ടെങ്കിൽ അത് രചനാപരമായ ഗവേഷണമാണ്. എഐ ഉപയോഗവും മനുഷ്യവികാരങ്ങളും തമ്മിലുള്ള ബന്ധത്തിൻ്റെ അതീതതലങ്ങൾ ഇനി ആരായാൻ അവശേഷിക്കുന്നു.

രജതരേഖകൾ 

1)ആർട്ടിസ്റ്റ് കാരയ്ക്കാമണ്ഡപം വിജയകുമാറിന്റെ നേതൃത്വത്തിൽ പുറത്തിറങ്ങുന്ന 'പ്രഭാവം' മാസിക (ഡിസംബർ -ജനുവരി)യിൽ ശങ്കരൻ കോറോം എഴുതിയ'ചങ്ങാതിമാർ' എന്ന കവിത മനുഷ്യൻ്റെ  ആത്യന്തികമായ നിസ്സഹായതയും ശുദ്ധമായ സ്നേഹാഭിമുഖ്യവും എടുത്തുകാണിക്കുന്നു .

'മിണ്ടുവാനില്ല -
വർക്കേറെയൊന്നും 
എങ്കിലും കാണാ-
തിരിക്കുവാൻ വയ്യ,യെന്നും -
ഒന്നിച്ചൊത്തിരി 
കൈകോർത്തു നടക്കണം
ആൽത്തറ തന്നിൽ 
ഉള്ളം പകുത്തടുത്തിരിക്കണം
അതുമതി, ചങ്ങാതി -
മാരവർ രണ്ടുപേർക്കും 
ഇന്നിനെ ധന്യമാക്കാൻ 
നാളെയെ കാത്തിരിക്കാൻ.'

ഒടുവിൽ മനുഷ്യർക്ക് ഇഷ്ടം പറയാൻ വാക്കുകൾ വേണ്ട. നിസ്സഹായതയുടെ കൊടുംശൈത്യത്തിൽ വിറങ്ങലിക്കുന്ന അവർ ജീവിച്ചിരിക്കുന്നു എന്നു സ്ഥിരീകരിക്കാനാണ് ശ്രദ്ധിക്കുന്നത്. സുഹൃത്തുക്കൾ ആരും തന്നെയില്ല. ഒരാൾ ബാക്കിയായിട്ടുണ്ടെങ്കിൽ ഭാഗ്യം. അതാണ് കവി ശങ്കരൻ കോറോം  എഴുതിയിരിക്കുന്നത്. കനംവച്ച നിശബ്ദതയാണ് ഈ കവിതയുടെ പ്രത്യേകത.

2)പാരിസ്ഥിതിക സൗന്ദര്യബോധത്തിലേക്ക് - കവിത ,ഭൂദൃശ്യം, സത്ത (പ്രഭാവം ,ജനുവരി)എന്ന ലേഖനമെഴുതിയ മുരളി ശിവരാമകൃഷ്ണൻ സമകാലിക പ്രസക്തിയുള്ള ചിന്തകൾ അവതരിപ്പിക്കുന്നു.
നമുക്കുള്ളതല്ലാത്തതിനെ പിടിച്ചെടുക്കരുത് - ഇതാണ് ലേഖകൻ നല്കുന്ന പാരിസ്ഥിതിക മുന്നറിയിപ്പ്.   പാരിസ്ഥിതികമായ വിവേകത്തിന്റെ സമുന്നതമായ അന്തസ്സത്ത ഇതാണ്.  യൂറോപ്യൻ അധിനിവേശം അവർക്ക് അവകാശപ്പെടാത്തത് തുടച്ചു മാറ്റിയല്ലോ. എന്നാൽ പാരിസ്ഥിതിക സൗഹൃദം നിറഞ്ഞ ഒരു ഇന്ത്യയെ തിരിച്ചുപിടിക്കേണ്ടതുണ്ട്. ലേഖകൻ  പറയുന്നത് ആന്തരികമായ ബോധോദയമാണ് നമ്മെ ചുറ്റുമുള്ള പ്രകൃതിയോട്, ആവാസവ്യവസ്ഥയോട് ചേർത്തുനിർത്തുന്നതെന്നാണ്.

3)ഒ എൻ വി യെക്കുറിച്ച് എംടി എഴുതിയ ഒരു കുറിപ്പ് 'ഗ്രന്ഥാലോക'ത്തിന്റെ ഫെബ്രുവരി ലക്കത്തിൽ പുന:പ്രസിദ്ധീകരിച്ചിട്ടുണ്ട്.  2001 ജൂണിൽ എംടി 'ഗ്രന്ഥാലോക 'ത്തിൽ എഴുതിയ കുറിപ്പാണിത്. എംടിയുടെ വാക്കുകൾ: 'തിരൂരിലെ ഒരു ലോഡ്ജ് മുറിയിലിരുന്ന് ഒരു രാത്രിയിൽ ഓ എൻ വി തന്റെ ആദ്യത്തെ കാവ്യാഖ്യായിക 'ഉജ്ജയിനി' മുഴുവൻ ചൊല്ലി. എൻ്റെ മനസ്സും കണ്ണും നിറഞ്ഞു അനുഭവമായിരുന്നു അത് .എം.എം ബഷീറുമുണ്ടായിരുന്നു .ബഷീർ എൻ്റെ കണ്ണിൽ നിന്നു നനവൂറുന്നത് കാണാതിരിക്കാൻ ഞാൻ പലപ്പോഴും മുഖം തിരിച്ചിരുന്നു. എന്നും എനിക്ക് തോന്നിയിട്ടുണ്ട്, ഈ കവി എനിക്ക് വേണ്ടിയാണ് എഴുതുന്നത്. ഒരുപക്ഷേ എനിക്ക് വേണ്ടി മാത്രം .'

ഒഎൻവി കവിതകളുടെ ആരാധകനാണ് താനെന്ന സത്യം തുറന്നു പറയാൻ എം ടിക്കു ഒരു മടിയുണ്ടായിരുന്നില്ല. എം.ടി എന്നും കവിതകൾ ധാരാളം വായിച്ചിരുന്നു.

4)കവിതയുടെ ആന്തരികശക്തി കാണിച്ചു തന്ന രചനയാണ് സാവിത്രി രാജീവന്റെ 'ചത്തവന്റെ ശക്തി'(മാതൃഭൂമി ആഴ്ചപ്പതിപ്പ് ,ഫെബ്രുവരി 9 -15). ഒരു പുഴയിൽ ഒരാൾ നീന്തുമ്പോൾ എന്തെല്ലാം ചിന്തകളും ചിത്രങ്ങളുമാണ് തെളിയുന്നത്! പുഴയിൽ ചാടി മരിച്ചവരെക്കുറിച്ചുള്ള ഓർമ്മകൾ പൊന്തിവരികയാണ്. മരണത്തെ, ആത്മഹത്യയെ ഉള്ളിൽ പേറുന്ന പുഴ യാതൊന്നും അറിയാത്ത ഭാവത്തിൽ ഒഴുകുകയാണ്. കവി ചോദിക്കുന്നു:

'മലർന്നും ചരിഞ്ഞും ഊളിയിട്ടും
നീന്തുമ്പോൾ 
മുങ്ങിമരിച്ചവന്റെയോ
പുഴയിൽ ചാടി 
ചത്തൊഴുകി വരുന്ന ചെറുപ്പക്കാരന്റെയോ ,
നീട്ടിയെറിഞ്ഞതിനാൽ 
നടുക്കയത്തിൽ
താണുപോയവളുടെയോ 
ഉടലിൽ 
നിൻ്റെ കൈകാലുകൾ കുരുങ്ങാതെ നോക്കണം.'
പച്ചവെള്ളത്തിനു തീപിടിച്ചു എന്നു പറഞ്ഞതുപോലെ നടുക്കം ഉണ്ടാക്കുന്ന കവിതയാണിത്. 

5)വായിക്കുമ്പോൾ നാം മറ്റൊരു മനസ്സിനെയാണ് അറിയുന്നത്. നമ്മുടേതല്ലാത്ത ഒരു ലോകത്തെ അനാവൃതമാക്കുന്നു. അമെരിക്കൻ എഴുത്തുകാരൻ കുർട്ട് വോണിഗട്ട് പറഞ്ഞു:' വായനയും എഴുത്തും , നാളിതുവരെ പരിചയപ്പെട്ടതിൽ വച്ചേറ്റവും നല്ല ധ്യാനരൂപങ്ങളാണ്. വായിക്കുമ്പോൾ ചരിത്രത്തിലെ രസകരമായ മനസ്സുകളെയാണ് അറിയുന്നത്. നമ്മൾ ആ  മനസ്സുകളുമായി ധ്യാനത്തിലേർപ്പെടുന്നു.'

6)സൗന്ദര്യത്തെക്കുറിച്ച് കാല്പനിക കവികൾ പറയുന്നതുപോലെ ഉപരിപ്ളമായി ,വികാരഭരിതമായി ദസ്തയെവ്സ്കി ചിന്തിക്കില്ല. അദ്ദേഹം ഇങ്ങനെ എഴുതി: 'സൗന്ദര്യം വളരെ ദുർഗ്രഹമാണ്, ഭീകരമാണ് .ദൈവവും ചെകുത്താനും മനുഷ്യമനസിൽ യുദ്ധം ചെയ്യുകയാണ്.' 

സാഹിത്യകലയിൽ പ്രവേശിക്കുന്ന ഏതൊരാൾക്കും ഈ വാചകം ഒരു പാഠമായിരിക്കും. നമ്മൾ കരുതുന്നതുപോലെയല്ല മനുഷ്യമനസ്സെന്നും സുന്ദരമായതെന്നു കരുതുന്നത് സുന്ദരമല്ല എന്നും തിരിച്ചറിയാൻ ഇത് സഹായിക്കും.