Followers

Wednesday, March 12, 2025

അക്ഷരജാലകം എം.കെ.ഹരികുമാർ



സി.ജെ.തോമസിൻ്റെ കുറുക്കുവഴികൾ ,തകർച്ച എന്നീ ലേഖനങ്ങൾ 


ഒരു ആദർശമനുഷ്യൻ എന്ന സ്വപ്നം നമുക്ക് നഷ്ടപ്പെട്ടിരിക്കുകയാണോ? അമ്പതുകളിലും അറുപതുകളിലും രാഷ്ട്രീയത്തിലും സാംസ്കാരിക രംഗത്തും അത് ഒരു വലിയ പ്രതീക്ഷയായിരുന്നു. അധികാരമോ സമ്പത്തോ അല്ല ആദർശത്തെ സൃഷ്ടിക്കുന്നത്. ഒരു ജീവിതരീതിയാണ്. അതിൽ ഗാന്ധിസമുണ്ട്, ബുദ്ധിസമുണ്ട് ,ഗുരുദർശനമുണ്ട്. മനുഷ്യൻ ഒരു മരിക്കാത്ത പദമാണ്; അങ്ങനെയാകണം. ആ ലക്ഷ്യത്തെ മുന്നിൽ കണ്ടു പ്രവർത്തിച്ച ധാരാളം പേരുണ്ട്. അവരുടെ വംശം ഏതാണ്ട് കുറ്റിയറ്റ നിലയിലാണ് .മനുഷ്യത്വം എന്ന സ്വപ്നം പുസ്തകത്തിലെ ഒരു കടലാസിലൊതുങ്ങുമോ? ടെക്നോളജിയുടെയും ഭാവിയെക്കുറിച്ചുള്ള ചർച്ചകളുടെയും ഇടയിൽ മനുഷ്യൻ എന്ന പദം വേറൊരുതലത്തിൽ പരിണമിച്ചിരിക്കുന്നു. പലരുടെയും മനസ്സിൽ മനുഷ്യനെക്കുറിച്ചുള്ള ആദർശാത്മകസ്വപ്നങ്ങൾ തിരോഭവിക്കുകയാണ്. പകരം  ലാഭവും നഷ്ടവുമൊക്കെയാണ് ആധിപത്യം പുലർത്തുന്നത്. സി.ജെ. തോമസിന്റെ 'തകർച്ചകളുടെ കാലം'(1951)എന്ന ലേഖനത്തിൽ ഇങ്ങനെ വായിക്കാം: 'നമ്മുടെ നാട്ടിലെ തിരഞ്ഞെടുപ്പുകൾ കണ്ടിട്ടുള്ളവർക്ക് ജനാധിപത്യം എന്ന ആശയം തന്നെ ദഹിക്കാതെ വന്നേക്കാം. അതുകൊണ്ടായിരിക്കണമല്ലോ ചിലർ ജനകീയ ജനാധിപത്യമെന്നും മറ്റും പുനരുക്തിപ്രയോഗം നടത്തുന്നത്. അപ്പോൾ അവിടെ കുഴപ്പമില്ല. സംസ്കാരം, സന്മാർഗം, കല മുതലായതുകളേപ്പറ്റിയും ഇക്കാലത്ത് വലിയ വ്യാമോഹങ്ങൾ ഉണ്ടാവാൻ നിവൃത്തിയില്ല. അത്ഭുതദർശനങ്ങളും അമെരിക്കൻ അർദ്ധനഗ്നകളും മറ്റുമാണ് ഇവയുടെ കുത്തുക ഏറ്റെടുത്തിരിക്കുന്നത്. ഇങ്ങനെ നിലവിലുള്ളതിനെ ഓരോന്നോരോന്നായി എടുത്തു പറഞ്ഞിട്ട് കാര്യമില്ല. അവ ഓരോന്നായി തകരുകയാണ്.'

ജീവിതം ഒരു നുണയോ ?

സി.ജെ ഒരു പ്രവാചകനെ പോലെ പറയുകയാണ് .അദ്ദേഹം ഇന്നത്തെ അതിഭയാനകമായ മനുഷ്യത്വരാഹിത്യവും സാംസ്കാരികമായ അധ:പതനവും കലാരംഗത്തെ മൂല്യത്തകർച്ചയും മുൻകൂട്ടി കണ്ടിരുന്നുവെന്നല്ലേ ഇതു  സൂചിപ്പിക്കുന്നത്. ഒരു സംഘടിതവിശ്വാസത്തിനും ആദർശം വേണ്ട; സന്മാർഗം ഒരു സ്വപ്നം പോലെ അകന്നു പോവുകയാണ്. ജീവിതം ഒരു നുണയായി പരിണമിച്ചിരിക്കുന്നു. ഒരു കഥയിൽ പോലും ഇന്നു മനുഷ്യൻ്റെ ജീവിതത്തിലെ നേർക്കാഴ്ചകൾ കാണാനില്ല. കാട്ടിൽ പോയി പുലിയെ കറിവെച്ച് കഴിക്കുന്നതിനെക്കുറിച്ചുള്ള കഥകളാണ് എഴുതപ്പെടുന്നത്. കലയെക്കുറിച്ചും സംസ്കാരത്തെക്കുറിച്ചുമുള്ള വ്യാമോഹങ്ങൾ അസ്തമിച്ചുവെന്നു സി.ജെ പറഞ്ഞത് ഇന്നു കൂടുതൽ തെളിമയോടെ കാണാവുന്ന സത്യമാണ്. കലയുടെ പ്രയോക്താക്കൾ ഉള്ളടക്കം തന്നെ നഷ്ടപ്പെടുത്തി അധികാരത്തിന്റെയും പദവിയുടെയും പിന്നാലെ പായുകയാണ്. ഒരുകാലത്ത് ആധുനികരെന്നു അവകാശപ്പെട്ടു കൊണ്ട്, എല്ലാറ്റിനെയും തള്ളിപ്പറഞ്ഞ്  ആശയക്കുഴപ്പമുണ്ടാക്കിയവരുണ്ട്. അവർ ഇന്നു പാർട്ടികളിൽനിന്നും വ്യവസ്ഥാപിത സമൂഹത്തിൽനിന്നും 'അംഗീകാരം' നേടാൻ വേണ്ടി ഏതറ്റം വരെയും പോവുകയാണ് .അംഗീകാരങ്ങൾക്ക്  പുല്ലുവില എന്നു പെരുമ്പറ മുഴക്കിയവർ ഇപ്പോൾ ബാലസാഹിത്യ അവാർഡുകൾ പോലും തട്ടിയെടുക്കുകയാണ്.  അംഗീകാരങ്ങളിൽ പുളകം കൊള്ളുന്നു, കിനാവ് കാണുന്നു. ഒരു വിമതസാഹിത്യകാരൻ എന്ന സങ്കല്പം ഉയർത്തിക്കൊണ്ടുവന്ന്, ഒരു റിബൽ പരിവേഷം കൽപ്പിച്ചു കൂട്ടി സമ്പാദിച്ചവർ പിന്നീട് അതെല്ലാം ഉപേക്ഷിച്ച് കക്ഷിരാഷ്ട്രീയത്തിലേക്കും വ്യക്തിപരമായ അംഗീകാരങ്ങളിലേക്കും പദവികളിലേക്കും സ്വാർത്ഥതയോടെ കൂറുമാറുകയാണ്. ഇതാണ് നമ്മുടെ സാംസ്കാരികലോകം കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകൾക്കിടയിൽ നേരിട്ട വലിയ വെല്ലുവിളി .എന്നാൽ താനൊരു വിമതനാണെന്നും പ്രക്ഷോഭകാരിയാണെന്നും വിളിച്ചു പറയാതിരിക്കുകയും ഓരോ രചനയിലൂടെയും എതിർപ്പും പ്രക്ഷോഭവും സ്പഷ്ടമാക്കുകയും ചെയ്ത യു.പി ജയരാജ്, ഉണ്ണികൃഷ്ണൻ തിരുവാഴിയോട് തുടങ്ങിയവർ ഒരുതരത്തിലും അംഗീകാരത്തിൻ്റെ പിന്നാലെ പോയിരുന്നില്ല. അവർ തങ്ങളുടെ കഥകളിലാണ് വിശ്വസിച്ചത്. കാക്കനാടൻ ഉന്നതമായ  പ്രകാശഗോപുരമായിരുന്നു. കാക്കനാടൻ തൻ്റെ പ്രക്ഷോഭം നിലനിർത്തുകയാണ് ചെയ്തത്. അദ്ദേഹം പദവികൾക്കു പിന്നാലെ ഓടിയലഞ്ഞില്ല .നാമമാത്രമായ പദവികളിലൂടെ കിട്ടുന്ന പ്രശസ്തിയെ അദ്ദേഹം അവിശ്വസിക്കുകയാണ് ചെയ്തത് .

പൊള്ളയായ പോരാട്ടങ്ങൾ 

എന്താണോ എഴുതുന്നത് അതിൽ എഴുതുന്നയാൾ ഉണ്ടാവണം. അതാണ് ജയരാജും ഉണ്ണികൃഷ്ണൻ തിരുവാതിയോടും കാക്കനാടനും പാലിച്ചത്.അവർ ഇപ്പോഴും  എഴുതിയതിൻ്റെ മൂല്യത്തിൽ ജീവിക്കുന്നു. മലയാളകഥയുടെ യഥാർത്ഥ വായനക്കാർ ഇവരിലേക്ക് തന്നെ തിരിച്ചു വരാതിരിക്കില്ല. സാംസ്കാരത്തിൻ്റെ 'വക്താക്കളുടെ' ഈ തകർച്ചയാണ് ഏറെ വിഷാദമുണ്ടാക്കുന്നത്. സി.ജെയുടെ 'തകർച്ചകളുടെ കാലം' എന്ന ലേഖനം അതാണ് ദീർഘദർശനം ചെയ്തത് .കലാരംഗത്തുള്ളവരുടെ ആദർശപ്രസംഗങ്ങളും വ്യവസ്ഥിതിക്കെതിരെയുള്ള പോരാട്ടങ്ങളും പൊള്ളയാണെന്നു അദ്ദേഹം തുറന്നെഴുതുന്നു. "ചിന്ത തലച്ചോറെന്ന വസ്തുവിന്റെ ഒരു ഭാഗമാണ്.തലച്ചോറ് ഉണ്ണുന്ന ചോറിൻ്റെ ഫലമാണ്. ഉണ്ണുന്ന ചോറ് സമുദായം ഉണ്ടാക്കുന്നതാണ്. അതുകൊണ്ട് ഉത്തരം എളുപ്പത്തിൽ കിട്ടി .നമ്മുടെ ആശയങ്ങളും ആദർശങ്ങളുമെല്ലാം സമുദായം ഉണ്ടാക്കിത്തീർത്തതാണ്. (തെറ്റിയാലെന്താ പാട് ,താനല്ലല്ലോ തീരുമാനിച്ചത്,സമുദായമല്ലേ?)ഇങ്ങനെ ചിന്തയുടെ ഉത്തരവാദിത്വം പോലും സമുദായത്തിന്റെ പുറത്ത് കെട്ടിവച്ച് കൈയിൽ കിട്ടിയ വിശ്വാസത്തെയും മുറുകെപ്പിടിച്ച് അവർ ഇരിക്കുകയാണ്. അവരെ സംബന്ധിച്ചിടത്തോളം അന്വേഷണങ്ങളുടെ കാലം കഴിഞ്ഞിരിക്കുന്നു .സനാതനസത്യം കണ്ടെത്തിയിരിക്കുന്നു .അത് ചോദ്യം ചെയ്യപ്പെട്ടാലും അവർക്ക് കുലുക്കമില്ല.' ഇക്കൂട്ടർ തങ്ങളുടെ രഹസ്യമായ താൽപര്യങ്ങളുടെ നേട്ടത്തിനായി യാതൊരു യുക്തിവിചാരത്തിലേക്കും പോകാതെ ഒരു മരവെപ്പിൽ അമരുകയാണ് .ഇവർ വായനക്കാരെ വഞ്ചിച്ചുകഴിഞ്ഞു. ഇവരെ വിശ്വസിച്ച് വായിച്ചവരൊക്കെ വഴി തെറ്റിപ്പോയി. വായനക്കാരൻ്റെ തലയിൽ ദുരന്തം കയറ്റിവെച്ച ഇവർ സ്വന്തം കാര്യങ്ങൾ നേടുമ്പോൾ വായനക്കാർ വിസ്മരിക്കപ്പെടുന്നു. ഇവർക്ക് തിരിഞ്ഞുനോക്കാൻ ഒന്നുമില്ല. യാതൊരു പ്രിയപ്പെട്ട ഓർമ്മകളും അവർക്കില്ല .പ്രിയപ്പെട്ട ഒരിടമോ ബന്ധമോ അവർക്കില്ല. നിലവിലുള്ള സമുദായത്തിന്റെ വാശികളോടു ,ദുരാഗ്രഹങ്ങളോടു ഐക്യദാർഢ്യം പ്രഖ്യാപിക്കുകയാണ് ഈ പൂർവ്വകാല വിമതർ ചെയ്യുന്നത് .അവർക്ക് ഉപേക്ഷിക്കാനുള്ളത് അവരുടെ പൊയ്ക്കലൻ വിമതത്വം മാത്രമാണ്. സി.ജെ.തുടർന്നെഴുതുന്നു:'ഇതുതന്നെയാണ് ഇന്നത്തെ കുഴപ്പം; കുഴപ്പമുണ്ട്  എന്ന വാസ്തവം മനസ്സിലാക്കാൻ തന്നെയുള്ള കഴിവില്ലായ്മ .ഓരോ വിശ്വാസവും രൂപീകരിക്കാൻ ചെലവാക്കിയ ചിന്തയുടെ അനേകമിരട്ടി പ്രചരിപ്പിക്കാൻ വേണ്ടി ചിലവാക്കപ്പെടുന്നു. അവയ്ക്ക്  അംഗീകാരം കിട്ടി. ശ്രദ്ധ തത്ത്വത്തിൽ നിന്നു പ്രസരണത്തിലേക്ക് തിരിഞ്ഞു. കുറെ കഴിഞ്ഞപ്പോൾ അതെന്താണെന്ന് വിറ്റവനും വാങ്ങിയവനും അറിഞ്ഞുകൂടാ. പക്ഷേ, അത് കുറെ മനുഷ്യമനസ്സുകളിൽ ഉറഞ്ഞുപിടിച്ചുകഴിഞ്ഞു .ആരെങ്കിലും അതിലെ ചളി കുത്തിയിളക്കിയാൽ, അയാൾ കൺഫ്യൂഷൻ പരത്തുകയാണ്.' ഇതുതന്നെയാണ് ഇപ്പോഴും കാണാനാകുന്നത്. വ്യവസ്ഥിതിയെ ചോദ്യം ചെയ്തവർ ആയുധം താഴെ വച്ച് കീഴടങ്ങിയെന്നു എഴുതിയാൽ അതിനെതിരെ അവർ വാളെടുക്കും .കൺഫ്യൂഷൻ പരത്തുകയാണെന്നു ആരോപിക്കും.

വിമർശനമില്ലെന്നു സ്ഥാപിക്കൽ 

അതുകൊണ്ടാണ് ഇതെല്ലാം കണ്ടിട്ടും നമ്മുടെ യുവജന സാംസ്കാരിക വേദികളും സാഹിത്യവേദികളും നിശ്ശബ്ദരായിരിക്കുന്നത്. അവരിൽ  ഒരാൾ പോലും മിണ്ടുന്നില്ല. നിശ്ശബ്ദത ഒരു രോഗം പോലെ പടരുകയാണ്. അതുകൊണ്ടാണ് യാതൊരു വിമർശനവും സാഹിത്യത്തിൽ ഉയരുന്നില്ലെന്നു സ്ഥാപിച്ചെടുക്കാൻ വേണ്ടി ഇ.പി. രാജഗോപാലൻ്റെ നേതൃത്വത്തിൽ സാഹിത്യോത്സവത്തിൽ സംവാദം സംഘടിപ്പിക്കുന്നത്.ഇവിടെ വിമർശനമില്ലെന്നു സ്ഥാപിക്കേണ്ടത് പലരുടെയും ആവശ്യമാണ്. അതിനു ചൂട്ടുപിടിക്കുകയാണ് ഇ.പി.രാജഗോപാലിൻ്റെ ദൗത്യം.

ഒരു യുവാവിനു പോലും ആദർശം എന്ന സങ്കല്പമില്ല. പ്രായോഗിക വിജയം മാത്രമാണ് ലക്ഷ്യം. വ്യക്തിപരമായി ഒരു തത്ത്വചിന്തയോ സംസ്കാരമോ വേണമെന്നില്ല. എന്നാൽ ഓരോ പ്രവർത്തിക്കും കനത്ത പ്രതിഫലം വേണം. വിജയിപ്പിക്കാൻ വേണ്ടി എന്തു മാർഗ്ഗവും സ്വീകരിക്കുന്നവരെ സി.ജെ 'കുറുക്കുവഴികൾ' എന്ന ലേഖനത്തിൽ വിമർശിക്കുന്നുണ്ട്. ലക്ഷ്യത്തിൻ്റെ കാര്യം ഓർക്കുമ്പോൾ മാർഗം വഴിതെറ്റിപ്പോകും. 'ലക്ഷ്യം സ്വീകരിക്കുന്നതുതന്നെ വളരെ ആലോചിച്ചതിനുശേഷം വേണം' എന്നു  സി.ജെ മുന്നറിയിപ്പു നല്കുന്നുണ്ട്.  എന്തിനാണ് ഒരു ലക്ഷ്യം എന്നാലോചിക്കണം. ഒരു ലക്ഷ്യത്തിലേക്ക് നീങ്ങുകയാണെങ്കിൽ അത് നല്ലതാണോയെന്നു ചിന്തിക്കണം. ലക്ഷ്യം നേടാൻ ഉത്സുകരാകുന്നവർക്ക് പല പരീക്ഷകളെ നേരിടേണ്ടി വരും. അതാണ് കുറുക്കുവഴികൾ തിരഞ്ഞെടുക്കാൻ കാരണം. സ്വതന്ത്രമായി ചിന്തിക്കുന്നവർ ഇല്ലാതാവുന്നത് ഇങ്ങനെയാണ്. ബുദ്ധിപരമായ അടിമത്തവും  സാംസ്കാരികമായ വ്യക്തിത്വ രാഹിത്യവും ഇത്രത്തോളം ഭീകരമായി കാണപ്പെട്ട ഒരു കാലം കേരളപ്പിറവിക്ക് ശേഷം ഉണ്ടായിട്ടില്ല. സാഹിത്യരംഗത്ത് നവാഗതർ പോലും സാംസ്കാരിക സദാചാരത്തെ ഉപേക്ഷിച്ചു ഭൗതികമായ നേട്ടത്തിനായി വ്യക്തിബന്ധങ്ങൾ ഉപയോഗിക്കുന്നു.
സി.ജെയുടെ വാക്കുകൾ :'ഒന്നാമത്, നേരെയുള്ള വഴിയേക്കാൾ നീളം കുറഞ്ഞ കുറുക്കുവഴി ഇല്ല. രണ്ടാമത്  നിങ്ങളെത്തുന്ന ലക്ഷ്യം തെറ്റാണെങ്കിൽ തിരിഞ്ഞു നടക്കാൻ പ്രപഞ്ചം നിങ്ങളെ അനുവദിക്കുകയില്ല .അങ്ങെത്തിക്കഴിഞ്ഞ് എല്ലാം സാധിച്ചുകൊള്ളാം എന്ന് നിങ്ങൾ വിചാരിക്കുന്നു. അങ്ങനെയെങ്കിൽ കൂലിയും കൈക്കൂലിയും കൊടുത്ത് മതത്തിൽ ആളുകളെ ചേർക്കുന്നതിനെപ്പറ്റി നിങ്ങൾ എന്തു പറയുന്നു?"

സ്വന്തം രചനയിൽ വിശ്വാസമില്ലാത്തവർ 

സ്വന്തം രചനയുടെ, ടെക്സ്റ്റിന്റെ, കഥയുടെ, കവിതയുടെ ബലത്തിൽ ജീവിക്കാമെന്ന വിശ്വാസം പല എഴുത്തുകാർക്കും നഷ്ടപ്പെട്ടു .അവർ ഒരു വാണിജ്യതന്ത്രത്തെയാണ് പയറ്റുന്നത്. അടുത്തിടെ ഒരു നോവലിസ്റ്റ് തൻ്റെ നോവലിന്റെ പരസ്യത്തിനു ഒരു രാഷ്ട്രീയനേതാവിനെ കൊണ്ട് പ്രശംസാവാചകം വീഡിയോയിൽ റെക്കോർഡ് ചെയ്ത് പ്രചരിപ്പിരുന്നു. സാഹിത്യവിമർശനം രാഷ്ട്രീയ പ്രവർത്തകർ ഏറ്റെടുത്തതല്ല ;എഴുത്തുകാർക്ക് സ്വന്തം രചനയിലുള്ള വിശ്വാസം നഷ്ടപ്പെടുകയാണ് ചെയ്തത്. മലയാളത്തിലെ മികച്ച കവിത ഏതാണെന്ന് പറയാൻ ഡോ.എം.ലീലാവതിക്കു കഴിയും .എന്നാൽ ആ ജോലി ഒരു രാഷ്ട്രീയനേതാവിനെ കൊണ്ട് ചെയ്യിപ്പിച്ച് വീഡിയോയിലാക്കി പ്രചരിപ്പിക്കുന്നത് സി.ജെ പറയുന്നത് പോലുള്ള ഒരു തകർച്ചയാണ്; അല്ലെങ്കിൽ കുറുക്കുഴിയാണ്. സി.ജെ  31 വയസ്സുള്ളപ്പോൾ എഴുതിയ ലേഖനമാണ് 'കുറുക്കുവഴികൾ'.1949 ൽ 'മംഗളോദയ'ത്തിലാണ് ഇത് പ്രസിദ്ധീകരിച്ചത്. ഈ ലേഖനം ഇപ്പോൾ കൂടുതൽ പ്രസക്തി നേടുകയാണ്. സർക്കാരിനും പ്രതിപക്ഷത്തിനുമൊപ്പം നീന്തുന്നവർ ഇക്കാലത്താണല്ലോ തിരശ്ശീല മാറ്റി  മുന്നിലേക്കു വന്നത്. 

സദാചാരത്തിൽനിന്നും വിശ്വാസത്തിൽനിന്നും സ്നേഹത്തിൽനിന്നും വല്ലാതെ നിപതിച്ച ഒരു കാലമാണല്ലോ ഇത്. ഇവിടെ ആദർശങ്ങൾക്കും നേരുകൾക്കും വിലയില്ല.ഇവിടെ സ്ഥാപനങ്ങളാണ് എല്ലാം തീരുമാനിക്കുന്നത് .സ്ഥാപനങ്ങളുടെ സർട്ടിഫിക്കറ്റിനാണ് വില. ഒരാൾ എന്തെഴുതി എന്നു മനസ്സിലാക്കുന്നില്ല. പകരം, അയാളെ ഏത് സ്ഥാപനമാണ് അംഗീകരിക്കുന്നത് എന്നാണ് നോക്കുന്നത് .ഇതാണ് സ്ഥാപനവൽക്കരണം .സാഹിത്യത്തിൽ തത്ത്വചിന്താപരമായ ,സൗന്ദര്യാത്മകമായ വിചാരങ്ങളെ എങ്ങനെയാണ് ഒരു വ്യവസ്ഥാപിതസ്ഥാപനത്തിനു 'അംഗീകരിക്കാൻ' കഴിയുന്നത്? ആ അംഗീകാരത്തിനു വെളിയിലല്ലേ അതിൻ്റെ യഥാർത്ഥ അസ്തിത്വം ? എഴുതിയത് വായിച്ചു നോക്കി ഒരാൾ എവിടെ നിൽക്കുന്നുവെന്നു മനസ്സിലാക്കാനുള്ള സിദ്ധി പലർക്കും നഷ്ടപ്പെട്ടിരിക്കുന്നു.

രജതരേഖകൾ 

1)മഹാപ്രതിഭയായ പ്രൊഫ.ജി ബാലകൃഷ്ണൻ നായർ 'വസിഷ്ഠസുധ -യോഗവാസിഷ്ഠസാരം' എന്ന കൃതി  പരിഭാഷപ്പെടുത്തിയത് മലയാളത്തിനു നിത്യമായ സംഭാവനയാണ്. ഇത്രയും ഉന്നതമായ ഒരു പരിഭാഷ മറ്റാർക്കെങ്കിലും സാധ്യമാണോ എന്നറിയില്ല .മുപ്പത്തിനായിരം പദ്യങ്ങളുള്ള ഈ കൃതി വാത്മീകി രചിച്ചുവെന്നു പറയുന്നത് ശരിയല്ലെന്നു സുകുമാർ അഴീക്കോട് വസിഷ്ഠമുനിയുടെ 'ശൈലിയെ ഉദ്ധരിച്ചുകൊണ്ട് അവതാരികയിൽ പറയുന്നുണ്ട്.ശ്രീരാമനു വസിഷ്ഠമുനി നല്കുന്ന താത്ത്വിക ഉപദേശമാണ് ഈ കൃതി ഉൾക്കൊള്ളുന്നത്. 

2)കൽപ്പറ്റ നാരായണൻ കവിതയെ വല്ലാതെ തെറ്റിദ്ധരിച്ചിരിക്കയാണ്. യഥാർത്ഥ കവിതയ്ക്ക് പകരം പ്രസ്താവനകളും തോന്നലുകളുമാണ് അദ്ദേഹം വളരെക്കാലമായി എഴുതിക്കൊണ്ടിരിക്കുന്നത്. 'സുരക്ഷാവലയം'(മാതൃഭൂമി ആഴ്ചപ്പതിപ്പ് ,ഫെബ്രുവരി 23)എന്ന കവിതയിലെ ഈ വരികൾ നോക്കുക: " അഞ്ചാളെ പച്ചയ്ക്ക് 
വെട്ടി നുറുക്കിയ ആളാണ് .
കയ്യിൽ കിട്ടിയാൽ
ഏതാണ്ടതൊക്കെ അയാളോടും ചെയ്യാനുള്ള വെമ്പലിലാണ് ജനക്കൂട്ടം .
അതങ്ങ് കയ്യിൽ വച്ചാൽ മതി .
കുറ്റം കയ്യിലെടുക്കുമ്പോലെ
നിയമം കയ്യിലെടുക്കാൻ നോക്കണ്ട .
അതിലൊരാളെപ്പോലും അയാളെയൊന്നു 
തൊട്ടുനോക്കാൻ പൊലീസ് അനുവദിക്കില്ല. 
(തൊട്ടുനോക്കലിനൊക്കെ 
പൊലീസ് നിഘണ്ടുവിൽ 
മാരകമായ അർത്ഥമാണുള്ളതെന്നറിയാമല്ലോ)'

ഇത് കവിതയാണോ ?എങ്കിൽ ചാനൽ ചർച്ചയിൽ പങ്കെടുക്കുന്നവർ പറയുന്നതൊക്കെ കവിതയാണ്. കൽപ്പറ്റ കവിതയെ കൊല്ലുകയാണ്. അതിനു മാതൃഭൂമി ആഴ്ചപ്പതിപ്പ് ഒരു പൊങ്ങച്ചത്തിൻ്റെ ലേബലിൽ പിന്തുണ കൊടുക്കുകയാണ് .ഇതിൻ്റെ പേരിൽ ഇനി കല്പറ്റയ്ക്ക് അവാർഡ് കിട്ടിയാലും അത്ഭുതമില്ല.കവിത വായിക്കാനും ആസ്വദിക്കാനും കഴിയുന്ന ഒരു ന്യൂനപക്ഷം ഇപ്പോഴും ഇവിടെയുണ്ട്. അവരുടെ ബുദ്ധിയെ പരീക്ഷിക്കരുതെന്നു കൽപ്പറ്റയോടു  അഭ്യർത്ഥിക്കുന്നു .മറ്റൊരു കാര്യം കയ്യിൽ എന്നു തെറ്റായി പ്രയോഗിച്ചതാണ്. കൈയിൽ എന്നതാണ് ശരി.

3)മേതിൽ രാധാകൃഷ്ണൻ്റെ ഒരു വീഡിയോ ഇന്റർവ്യൂ കാണാനിടയായി.  മൊബൈൽഫോൺ കണ്ടുപിടിച്ചത് ലോകത്തെ മാറ്റിമറിച്ചുവെന്നും സർഗാത്മക കലാകാരന്മാർക്ക് ഇങ്ങനെയൊരു മാറ്റത്തിൻ്റെ പിതൃത്വം അവകാശപ്പെടാനാവില്ലെന്നും അഭിപ്രായപ്പെടുന്നതു കണ്ടു. എന്തൊരു അസംബന്ധമാണിത്. മേതിൽ എക്കാലവും കലയ്ക്കും  സാഹിത്യത്തിനും എതിരെയാണ് പ്രവർത്തിച്ചത് .എത്ര വലിയ ഉപരിപ്ളവ ചിന്തയാണ് മേതിൽ  അവതരിപ്പിക്കുന്നത്!. ലോകത്തെ മൊബൈൽഫോൺ മാറ്റുന്നത് വേഗത, സാങ്കേതികത എന്നീ തലങ്ങളിലാണ്. എന്നാൽ സാഹിത്യവും കലയും ലോകത്തെ മാറ്റുന്നത് യാഥാർത്ഥ്യം, ബോധം ,മൂല്യം, അറിവ്, ജ്ഞാനം എന്നീ തലങ്ങളിലാണ് .മഹാഭാരതം ഒരു മൂല്യമാണ്. അതാകട്ടെ ഒരു ചർച്ചയിലോ വായനയിലോ അവസാനിക്കുന്നില്ല. ഫോൺ ഒരു തുടർ മൂല്യമല്ല; ഒരു സാങ്കേതിക സൗകര്യമാണ്. പുതിയതൊന്നു കണ്ടു പിടിക്കുമ്പോൾ നിലവിലുള്ളത് അപ്രസക്തമാകും .ടൈപ്പ് റൈറ്റർ ലോകത്തെ മാറ്റി; എന്നാൽ കമ്പ്യൂട്ടർ വന്നപ്പോൾ ടൈപ്പ് റൈറ്റർ അപ്രസക്തമായി. ഷേക്സ്പിയറുടെ 'ഹാംലറ്റ്' ഒരിക്കലും അപ്രസക്തമാകുന്നില്ല. 
ഈ വശത്തെക്കുറിച്ച് മേതിലിനു വലിയ ധാരണയില്ലെന്നു തോന്നുന്നു.

4)ഡോ. കെ.ബി.ശെൽവമണി  ചിന്താശൂന്യതകൊണ്ട് അലങ്കരിച്ച ലേഖനമാണ് 'വിതുമ്പിപ്പോയ ചില്ലക്ഷരങ്ങൾ സ്വരങ്ങളിൽ കൂടൊരുക്കുമ്പോൾ (പ്രസാധകൻ ,ഫെബ്രുവരി).ലേഖകന്റെ വാദം ഇങ്ങനെ സംഗ്രഹിക്കാം: കാക്കനാടൻ്റെ 'ഉഷ്ണമേഖല' ഒരു ക്ലാസിക് നോവലാണ്. എന്നാൽ ഇതിനെ വിമർശകർ വല്ലാതെ അവഗണിച്ചു. ആരും ഒന്നും എഴുതിയില്ല .കെ.പി.അപ്പൻ 'ഉഷ്ണമേഖല'യെക്കുറിച്ച് എഴുതിയില്ല .കാക്കനാടനെ ആരും ഇപ്പോൾ ഓർക്കുന്നില്ല.

ഈ വാദങ്ങളിൽ കഴമ്പില്ലെന്നു അറിയിക്കട്ടെ. ഉഷ്ണമേഖലയെക്കുറിച്ച് നരേന്ദ്രപ്രസാദ് എഴുതിയിട്ടുണ്ട് .കെ. പി. അപ്പൻ എഴുതുന്നത് അദ്ദേഹത്തിൻ്റെ കലാസങ്കല്പത്തിനു അനുസരിച്ചാണ്. നാട്ടുകാർ പറയുന്നത് കേട്ടല്ല. കാക്കനാടനെ ഓർക്കാൻ കൊല്ലത്ത് ഒരു സ്മാരകം ഉയരേണ്ടതാണ് .കൊല്ലത്തുകാർ വിചാരിക്കണം ;പാലക്കാട്  ഒ.വി.വിജയൻ്റെ സ്മാരകം ഉണ്ടായതു പോലെ.എന്നാൽ 'ഉഷ്ണമേഖല' ശ്രദ്ധിക്കപ്പെട്ട നോവലാണ്.ഈ കൃതിയെക്കുറിച്ച് ഡോ.കെ.എം. തരകനും ഗോപി കൊടുങ്ങല്ലൂരും റേഡിയോയിൽ ചർച്ച നടത്തിയത് ഓർക്കുകയാണ്.

5)സിബിൻ ഹരിദാസ് എഴുതിയ 'നാനോ കഥകൾ'(ഹരിതം ബുക്സ്) സൂക്ഷ്മതയിൽ സ്ഥൂലപ്രപഞ്ചം തേടുകയാണ് .ഇന്ന് നാനോ കഥകൾ കൊണ്ട് വിസ്മയം സൃഷ്ടിക്കുകയാണ് ഈ കഥാകൃത്ത്.ഒരു കഥ ഇങ്ങനെയാണ്:

'ഇന്നലെ ഞാനും അയാളും പറഞ്ഞത് മനുഷ്യനെക്കുറിച്ചായിരുന്നു .ഇന്ന് ഞാനും അയാളും പറയുന്നത് അയാളുടെയും എൻ്റെയും മനുഷ്യരെക്കുറിച്ചാണ്.'

6)ഫ്രഞ്ച് സാഹിത്യകാരൻ എമിലി സോളോയാണ് ഭൂതകാലത്തെക്കുറിച്ച് സത്യമായ ഒരു കാര്യം പറഞ്ഞത്: 'എൻ്റെ മിഥ്യകളുടെ ശവപ്പറമ്പായിരുന്നു ഭൂതകാലം.'

7)മറ്റാരെയെങ്കിലും ബോധിപ്പിക്കാൻ വേണ്ടി സേവനം ചെയ്യുന്നവരുണ്ടാകാം. ചിലർ സഹായം ചെയ്തിട്ട് അത് വീഡിയോയിലും ഫോട്ടോയിലും ചിത്രീകരിച്ച് പരസ്യപ്പെടുത്താറുണ്ട്.  ഇതൊക്കെ ഓരോ വീക്ഷണമാണ്. ചിലർ സഹായം ചെയ്യും ;അത് രഹസ്യമാക്കി വയ്ക്കും.'ദ ഗുഡ് എർത്ത്' എന്ന നോവൽ എഴുതിയ പേൾ എസ് ബക്കിൻ്റെ വാക്കുകൾ: 'സേവനം ചെയ്യുന്നത് മനോഹരമാകണമെങ്കിൽ അത് സന്തോഷത്തോടെ ,നിറഞ്ഞ ഹൃദയത്തോടെ, സ്വതന്ത്രമനസ്സോടെയാകണം.' ഭാഗവതത്തിൽ പറയുന്നുണ്ട് ,ഒരാളെ സഹായിക്കേണ്ടത്, സംഭാവന ചെയ്യേണ്ടത് അവനെ ബഹുമാനിച്ചുകൊണ്ടു വേണമെന്ന്. കാരണം അവനിലും ദൈവത്തിൻ്റെ ചൈതന്യമാണുള്ളത്.



അക്ഷരജാലകം എം.കെ.ഹരികുമാർ (march 3,2025)

 




ബുദ്ധൻ എന്താണ് പഠിപ്പിച്ചത് ?


ബുദ്ധചിന്തകൾ ഒരു വെളിച്ചമായിരുന്നു. വ്യക്തിയുടെ ശുദ്ധീകരണമായിരുന്നു അത്. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തുടച്ചു നീക്കി ഒരു ശുദ്ധമനുഷ്യനെ വിഭാവന ചെയ്യുകയാണ് ബുദ്ധൻ ചെയ്തത്. മനുഷ്യൻ ഒരു യാഥാർത്ഥ്യമായിരിക്കാം.; എന്നാൽ അത് പലപ്പോഴും ശിഥിലമാകുന്നു. സ്ഥിരമായതല്ല അത്. അത് മലിനവും അസത്തുമായിരിക്കുന്ന അവസ്ഥയുണ്ട്. ഉള്ളിലെ ബുദ്ധി തെറ്റായ മാർഗങ്ങളിലൂടെ സഞ്ചരിക്കാം; ആ സഞ്ചാരത്തെ തിരുത്താനാവാത്ത അവസ്ഥ വന്നേക്കാം .സ്വന്തം മാർഗം തെറ്റിപ്പോയി എന്നറിയുന്നതുതന്നെ വിരളമാണ്. തെറ്റും ശരിയും ആരു നിശ്ചയിക്കും? സകലതിൻ്റെയും  ഉത്തരവാദിത്വം നമ്മുടെ തലയിൽ തന്നെ വരും .നമുക്ക് എവിടേക്കും ഓടിപ്പോകാനാവില്ല;അപ്രത്യക്ഷമാകാനാവില്ല. ഒരു തത്ത്വം അല്ലെങ്കിൽ കർമ്മം  തെറ്റിപ്പോകുന്നത് സ്വാഭാവികമാണ് . എന്നാൽ അതിനെ ഉപേക്ഷിച്ച് രക്ഷപ്പെടാനാവില്ല. വേണമെങ്കിൽ രണ്ടാമതൊന്നുകൂടി പ്രവർത്തിക്കാൻ കഴിയുമോ എന്നു പരിശോധിക്കാം.  പക്ഷേ ആദ്യമുണ്ടായ സാഹചര്യം രണ്ടാമതൊന്നുകൂടി ആവർത്തിക്കില്ല. അതുകൊണ്ടാണ് ബുദ്ധൻ ഇങ്ങനെ പറഞ്ഞത്: 'ഒരുവൻ അവൻ്റെ തന്നെ അഭയമാണ്.' മനുഷ്യൻ സ്വയം ഒരു അഭയമാകണമെന്നാണ് ബുദ്ധൻ അനുയായികളെ പഠിപ്പിച്ചത് .മറ്റൊരാളെ അഭയമായി കാണരുത് .

ശ്രീലങ്കൻ ബുദ്ധിസ്റ്റ് സന്യാസിയും പണ്ഡിതനമായ വാൽപോല രാഹുല എഴുതിയ 'വാട്ട് ദ് ബുദ്ധ ടോട്ട് (What the Buddha Taught)എന്ന പുസ്തകം ബുദ്ധമതത്തിലേക്കല്ല, ബുദ്ധതത്ത്വങ്ങളിലേക്കാണ് സഞ്ചരിക്കുന്നത്. എന്താണ് ബുദ്ധമാനസം? മനുഷ്യൻ അവൻ്റെ പരമാധികാരമാണ് .മനുഷ്യൻ അവൻ്റെ ഉത്തരവാദിത്തമാണ്. ശാശ്വതമായ ദുഃഖം, ദുഃഖത്തിന്റെ കാരണം ,പരമമായ സത്യം, നിർവ്വാണം, ദയ ,അനാത്മാവ് തുടങ്ങിയ തത്ത്വങ്ങളാണ് ഈ കൃതിയിൽ പരിശോധിക്കുന്നത്.മനുഷ്യൻ അവന്റെ തന്നെ മാസ്റ്ററാണ്. മനുഷ്യൻ്റെ വിധിയെ നിശ്ചയിക്കാൻ ഉന്നതമായ യാതൊരു അധികാരമോ ശക്തിയോ നിലനിൽക്കുന്നില്ലെന്നാണ് ബുദ്ധൻ പ്രാഥമികമായി പഠിപ്പിക്കുന്നത്. ഈ ചിന്ത ഒരു വലിയ വിപ്ലവമാണ് ഇന്നും .ഭൗതികശാസ്ത്രങ്ങളുടെയെല്ലാം അടിത്തറ ഇതാണല്ലോ. മനുഷ്യൻ അവൻ്റെ തന്നെ സൃഷ്ടിയാണ്. മറ്റൊരിടത്തും അഭയം തേടാൻ ശ്രമിക്കരുത് .ബുദ്ധൻ ഓരോ വ്യക്തിയോടും പറയുന്നത് സ്വയം വിമോചിപ്പിക്കാനാണ്. സ്വയം വികാസപാതകൾ കണ്ടെത്തണം. മനുഷ്യനു സ്വയം വിമോചിപ്പിക്കാനുള്ള ശേഷിയുണ്ട്.

ആർക്കും ബുദ്ധനാകാം 

ഒരു തഥാഗതൻ അല്ലെങ്കിൽ സത്യത്തെ അറിഞ്ഞവൻ നമ്മെ രക്ഷിക്കുമെന്നു കരുതേണ്ട. അവൻ നമുക്ക്  മാർഗ്ഗനിർദേശം തരുമായിരിക്കും. അവൻ വിമോചനം എവിടെയാണെന്നു ചൂണ്ടിക്കാണിച്ചേക്കാം. എന്നാൽ പാത കണ്ടെത്തുന്നത് നമ്മൾ ഓരോരുത്തരുമാണ്. ബുദ്ധൻ പറഞ്ഞിട്ടുണ്ട്, ഒരു തത്ത്വമോ രഹസ്യമോ തൻ്റെ കൈവെള്ളയിൽ ഒളിപ്പിച്ചുവെച്ചിട്ടില്ലെന്ന്. ബുദ്ധനെ ഒരു തത്ത്വത്തിന്റെ സൂക്ഷിപ്പുകാരൻ എന്ന മട്ടിൽ സമീപിക്കുന്നതിനോടു അദ്ദേഹം യോജിച്ചില്ല .ആർക്കും ബുദ്ധനാകാം .നിർവ്വാണം പ്രാപിക്കുന്നതിനു തൊട്ടു മുൻപ് അദ്ദേഹം ആശങ്കയോടെ തന്റെ അനുയായികളോട് തിരക്കിക്കൊണ്ടിരുന്നത് താൻ ഇതുവരെ പറഞ്ഞ കാര്യങ്ങളിൽ എന്തെങ്കിലും സംശയമുണ്ടോ എന്നാണ്. പിന്നീട് ആ സംശയങ്ങൾ തീർത്തു തരാൻ കഴിഞ്ഞില്ലെങ്കിലോ എന്നായിരുന്നു ബുദ്ധൻ്റെ ചിന്ത.

മതങ്ങളിൽ പൊതുവേ ചിന്താസ്വാതന്ത്ര്യം അനുവദിക്കാറില്ല. മതത്തിനു പുറത്താണ് ചിന്താസ്വാതന്ത്ര്യം. തോന്നിയപോലെ ചിന്തിക്കുന്നവനെ മതങ്ങൾ ഉൾക്കൊള്ളുകയില്ല .ബുദ്ധൻ തൻ്റെ ചിന്തകൾക്ക് ഒരു മതത്തിൻ്റെ ചട്ടക്കൂട് ഉണ്ടാക്കിയില്ല. പകരം സ്വാതന്ത്ര്യമാണ് അനുവദിച്ചത് .മതങ്ങൾക്കു അപരിചിതമായ സ്വാതന്ത്ര്യമാണത്. നമ്മുടെ വ്യക്തിബന്ധങ്ങളിലോ കുടുംബബന്ധങ്ങളിലോ ഈ സ്വാതന്ത്ര്യമില്ലെന്നോർക്കണം. സ്വതന്ത്രമായി അഭിപ്രായം പറയുന്നവനെ ശത്രുവായി കാണുകയാണല്ലോ പതിവ്. ബുദ്ധൻ അനുയായികളെ സ്വതന്ത്രമായി ചിന്തിക്കാനാണ് പരിശീലിപ്പിച്ചത്. എന്തെന്നാൽ വിമോചനം സാധ്യമാകണമെങ്കിൽ സത്യത്തെ സ്വന്തം നിലയിൽ അനുഭവിക്കണം; മറ്റെന്തെങ്കിലും ശക്തി സമ്പാദിക്കാനല്ല. ഇതാകട്ടെ ദൈവത്തിൻ്റെ പ്രീതി നേടാനോ മറ്റെന്തെങ്കിലും ശക്തി സ്വരൂപിക്കാനോ അല്ല.

നല്ലത് സ്വീകരിക്കുക 

കോസല രാജ്യത്ത് കേശപുത്ത എന്ന ചെറിയ പട്ടണം സന്ദർശിച്ച വേളയിൽ പട്ടണവാസികൾ ബുദ്ധനെ കണ്ട് ഒരു സംശയമുന്നയിച്ചു .തങ്ങളുടെ പട്ടണത്തിൽ ചില തപസ്വികളും ബ്രാഹ്മണരും വന്ന് അവരുടെ തത്ത്വങ്ങളെ ആധികാരികമായി അവതരിപ്പിക്കുകയും മറ്റുള്ളവരുടെ തത്ത്വങ്ങളെ നിന്ദിക്കുകയും ചെയ്യാറുണ്ട്.ഇവർ പോയ ശേഷം വേറൊരു കൂട്ടർ വന്ന് അവരുടെ സിദ്ധാന്തങ്ങളും ചിന്തകളും അവതരിപ്പിക്കുകയും മറ്റുള്ളവരുടെ തത്ത്വങ്ങളെ ദൂരെയെറിയണമെന്നു ഉപദേശിക്കുയും ചെയ്യും. അതുകൊണ്ട് ആരാണ് ശരി, ആരാണ് തെറ്റ് എന്നു മനസ്സിലാകുന്നില്ല. ഇതിനു മറുപടിയായി ബുദ്ധൻ പറഞ്ഞത് ഇതാണ്: 'സംശയിക്കത്തക്ക വസ്തുതകളുടെ മേൽ സംശയമുണ്ടാകുന്നത് സ്വാഭാവികമാണ് .എന്നാൽ റിപ്പോർട്ടുകളെയോ പാരമ്പര്യത്തെയോ കേട്ടുകേൾവികളെയോ ആശ്രയിക്കരുത്. മതഗ്രന്ഥങ്ങളിലെ സൂക്തങ്ങളോ വെറും യുക്തിയോ അഭ്യൂഹമോ പ്രത്യക്ഷകാഴ്ചയോ അദ്ധ്യാപകരോ നമ്മെ നയിക്കാൻ അനുദിക്കരുത്. ചില സംഗതികൾ ദോഷകരമായി തോന്നുന്നുണ്ടെങ്കിൽ അത് സ്വീകരിക്കാതിരിക്കുക; അതേപോലെയുള്ള ചില കാര്യങ്ങൾ നല്ലതാണെന്നു ,നന്മയുടെ പേരിൽ തോന്നുകയാണെങ്കിൽ അത് സ്വീകരിക്കുക.' ബുദ്ധൻ പറയുന്നത് സത്യത്തെക്കുറിച്ച് ജ്ഞാനം നേടിയ ആളെപ്പോലും അന്ധമായി പിന്തുടരാൻ പാടില്ലെന്നാണ്. ആ വ്യക്തിയെ ശരിയായി പരിശോധിക്കണം.

നിരന്തരം നിരീക്ഷിക്കുന്നത് ധ്യാനം 

ബുദ്ധനു സ്വന്തമായ ഒരു ധ്യാനമാർഗമുണ്ട്. ഒരു മുറിയിൽ അടച്ചിരിക്കുന്നതല്ല ധ്യാനം .ഒരു മലമുകളിൽ പോയി ഏകാന്തനായി നിശബ്ദത പാലിക്കുന്നതല്ല ധ്യാനം.  ജീവിതത്തിൻ്റെ സാധാരണ കാര്യങ്ങളിൽ നിന്നുള്ള രക്ഷപ്പെടലാണ് ധ്യാനം എന്നു ധരിക്കുന്നവരുണ്ടെങ്കിൽ അവർക്ക് തെറ്റി; അതല്ല ബുദ്ധന്റെ ധ്യാനം. ഒരു ഗുഹയിലിരിക്കുന്ന പ്രതിമ പോലെയാകുന്നതല്ല ധ്യാനം.ഏതെങ്കിലും അലൗകിക വിഷയത്തെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കുന്നതല്ല ധ്യാനം.ബുദ്ധിസ്റ്റ് ധ്യാനത്തെ പലരും തെറ്റിദ്ധരിച്ചതിന്റെ ഫലമായി അതൊരു ആചാരമായോ ചടങ്ങായോ അധ:പതിച്ചു. ബുദ്ധൻ ധ്യാനം കൊണ്ടുദ്ദേശിക്കുന്നത് വസ്തുക്കളുടെ പ്രകൃതിയിലേക്കുള്ള ഉൾക്കാഴ്ചയാണ്. മനസ്സിനെ പൂർണമായി മോചിപ്പിക്കുന്ന അവസ്ഥയാണിത്. ഇതൊരു മാനസിക സാംസ്ക്കാരമാണ് .

ജീവിതത്തെ നിരാകരിക്കുകയോ സ്വീകരിക്കുകയോ ചെയ്യുന്നില്ല .അതേസമയം നമ്മുടെ ജീവിതവുമായി നാം കണ്ണിചേർക്കപ്പെട്ടിരിക്കുകയാണ്. മനസ്സിനെ ശുദ്ധീകരിക്കുകയാണ്. അശുദ്ധമാക്കുന്നതിൽ നിന്നു മോചിപ്പിക്കുകയാണ് .മനസ്സിൽ ഊർജ്ജവും സന്തോഷവും ശാന്തിയുമാണ് ഉണ്ടാകേണ്ടത്. എന്ത് ചെയ്യുമ്പോഴും അത് മനസ്സ് അറിയുന്നതാണ് ധ്യാനം. ഇതിനെയാണ് ബുദ്ധൻ മൈൻഡ്ഫുൾനസ് എന്നു പറയുന്നത്. ഭാവിയിലോ ഭൂതകാലത്തിലോ ഒരു പിടി ആകുലതകളുമായി അലയുന്നത് ധ്യാനമല്ല. ഈ നിമിഷത്തിലാണ് ശ്രദ്ധിക്കേണ്ടത്. ഉയർന്ന മാനസികാവസ്ഥയിലെത്താൻ ഏതൊരു സാധാരണ മനുഷ്യനും സാധിക്കുമെന്നാണ് ബുദ്ധൻ പറഞ്ഞിട്ടുള്ളത്. മാതാപിതാക്കളെയും ഗുരുക്കന്മാരെയും ഭാര്യയെയും മക്കളെയും സുഹൃത്തുക്കളെയും ബന്ധുക്കളെയും അയൽക്കാരെയും ആരാധിക്കണമെന്നാണ് ബുദ്ധൻ്റെ ഉപദേശം .ആരാധിക്കുന്നത് അമ്പലം പണിതുകൊണ്ടല്ല; ഒരുവൻ അവന്റെ ചുമതലകൾ നിറവേറ്റിയാൽ മതി.  അപ്പോൾ സ്വന്തം ചുമതലകൾ നിർവഹിക്കുകയും അതിൽ നിന്നു ആനന്ദം കണ്ടെത്തുകയും ചെയ്യുകയാണെങ്കിൽ അത് ധ്യാനമാണ്.

ജീവിതസൗഖ്യം നേടാൻ നാലു കാര്യങ്ങൾ ബുദ്ധൻ നിർദ്ദേശിക്കുന്നു. ഒന്ന് ,ധാർമികവും ആത്മീയവുമായ  കാര്യങ്ങളിൽ വിശ്വാസമുണ്ടായിരിക്കണം .രണ്ട്, ചതി, മോഷണം ,മായം ചേർക്കൽ തുടങ്ങിയവയിലൂടെ ജീവിതത്തെ നശിപ്പിക്കുന്നതിൽ നിന്നു വിട്ടുനിൽക്കണം.മൂന്ന് ,സമ്പത്തിനോടു താൽപര്യമില്ലാതെ, യാതൊന്നും പ്രതീക്ഷിക്കാതെ ദാനം ചെയ്യണം. നാല്, ആത്യന്തികസത്യത്തെ അറിയാൻ ശ്രദ്ധിക്കണം. യാതനകൾ ഇല്ലാതാക്കാനുള്ള ജ്ഞാനമാണത്. മനുഷ്യൻ പാപിയാണെന്നു ബുദ്ധൻ ചിന്തിച്ചിട്ടില്ല. തെറ്റുകൾ ചെയ്യുന്നതിനു കാരണം അജ്ഞതയാണ്.

മനസിലേക്കു നോക്കൂ 

ചലിക്കാതെ നിന്ന് നമ്മെ  ചലിപ്പിക്കുന്ന ഒരു ശക്തിയില്ല.ചലനം മാത്രമേയുള്ളു. ജീവിതം തന്നെയാണ് ചലനം. ജീവിതവും ചലനവും രണ്ടല്ല.  മരണാനന്തരം ,ബുദ്ധൻ ഒരു പറുദീസയോ സ്വർഗ്ഗരാജ്യമോ വാഗ്ദാനം ചെയ്തിട്ടില്ല .എന്നാൽ മരണാനന്തരവും നമുക്ക് ജീവിതമുണ്ട്, നാം നശിക്കുന്നില്ല എന്നാണ് അദ്ദേഹത്തിൻ്റെ വാദം .വാൽപോല രാഹുല പറയുന്നു:'ചിന്തയ്ക്ക് പിറകിൽ ചിന്തിക്കുന്ന ഒരാളില്ല. ചിന്ത തന്നെയാണ് ചിന്തിക്കുന്നയാൾ. നിങ്ങൾ ചിന്തയെ ഒഴിവാക്കിയാൽ ചിന്തിച്ചയാളിനെ കാണാനാകില്ല.'
സ്വയം ബോധത്തിൽനിന്നു ഒഴിഞ്ഞു നിന്നതുകൊണ്ടാണ് കലാകാരന്മാർക്ക് മഹത്തായ കലാസൃഷ്ടികളിലേർപ്പെടാനാവുന്നത്.  സൃഷ്ടികർത്താവ് തൻ്റെ പ്രവർത്തനത്തിൽ സ്വയം നഷ്ടപ്പെടുകയാണ് ചെയ്യുന്നത്. വർത്തമാനത്തിൽ ജീവിക്കുന്നതിന്റെ ഉന്നതമായ തലമാണിത്. മനുഷ്യൻ അവൻ്റെ മനസ്സിനെ ഒരു കണ്ണാടിയിൽ എന്നപോലെ നോക്കാൻ തുടങ്ങിയാൽ ബുദ്ധിസത്തിലേക്കുള്ള വാതിൽ തുറന്നു എന്നർത്ഥം. പലപ്പോഴും നമുക്ക് അതിനു കഴിയുന്നില്ല. നമ്മൾ ചിന്തകളെ പേടിക്കുന്നു. എന്നാൽ അതിനെ അഭിമുഖീകരിക്കാനുള്ള ധൈര്യം നാം നേടേണ്ടിയിരിക്കുന്നു.

ഇംഗ്ലീഷ് എഴുത്തുകാരൻ എച്ച്.ജി. വെൽസ് എഴുതി:'ബുദ്ധനിൽ നമ്മൾ കാണുന്നത് വളരെ തെളിഞ്ഞ ഒരു മനുഷ്യനെയാണ് .അദ്ദേഹം പ്രകാശത്തിനായി പോരാടുകയാണ്. ബുദ്ധൻ ഒരു മിത്തല്ല ;വ്യക്തമായ ഒരു മനുഷ്യനാണ്. മനുഷ്യനു ഒരു പ്രാപഞ്ചികഭാവം നൽകുകയാണ് ബുദ്ധൻ ചെയ്തത്. ആധുനികമായ മിക്ക ആശയങ്ങളും ബുദ്ധനിൽ കാണാം. നമ്മുടെ ദുരിതങ്ങൾക്കും അതൃപ്തികൾക്കും കാരണം സ്വാർത്ഥതയാണ്.മനുഷ്യനു ശാന്തത വേണമെങ്കിൽ ഇന്ദ്രിയസുഖം തേടിയുള്ള യാത്ര അവസാനിപ്പിക്കുകയാണ് വേണ്ടത്.
അപ്പോൾ അവൻ ഒരു വലിയ മേഖലയിലേക്ക് ഉയരും. 

അസ്തിത്വചിന്ത 

ഒരു ബാഹ്യശക്തിയുടെയോ ആത്മാവിന്റെയോ ദൈവത്തിന്റെയോ ഉന്നതമായ അധികാരകേന്ദ്രത്തിന്റെയോ സഹായമില്ലാതെ തന്നെ മനുഷ്യനു ഉന്നതമായ അവസ്ഥ പ്രാപ്യമാണെന്നു ബുദ്ധൻ പഠിപ്പിച്ചു.മനുഷ്യനു എത്രവേണമെങ്കിലും ഉയരാം; അവനാണ് അത് തീരുമാനിക്കേണ്ടത്. ദുരിതത്തിൽ നിന്നു കരകയറാൻ അവൻ വിചാരിക്കണം .മനുഷ്യനിലുള്ള വിശ്വാസമാണത്.മനുഷ്യൻ ആത്മവിശ്വാസവും ഉത്തരവാദിത്വവും നേടുകയാണ് വേണ്ടതെന്ന പാഠമാണ് ബുദ്ധൻ നൽകുന്നത്. ജീവിതം ദു:ഖവും നിരാശയുമാണെന്നും അതുകൊണ്ടു എല്ലാം അർത്ഥരഹിതമാണെന്നുമല്ല ബുദ്ധൻ പറഞ്ഞത്. ജീവിതത്തിനു അർത്ഥം കൊടുക്കുകയാണ് മനുഷ്യൻ്റെ വിധി.ഈ നിമിഷത്തിൽ ,നമ്മുടെ ശരീരത്തിൽ മാനസികമായ ഊർജം നശിക്കുകയും വീണ്ടും ഉണ്ടാകുകയുമാണ് ചെയ്യുന്നതെന്ന തത്ത്വമാണിതിൽ അടങ്ങിയിരിക്കുന്നത്. ഈ നിമിഷം കഴിഞ്ഞാൽ മറ്റൊന്നാണ്. 
ഈ നിമിഷം മരിക്കുന്നു; അടുത്ത നിമിഷത്തിൽ വീണ്ടും ജനിക്കുന്നു .

ബുദ്ധിസം ആധുനികതയാണ്.അത് മനുഷ്യനെയും ലോകത്തെയും വിശ്വദർശനം ചെയ്യുന്നു. മനുഷ്യൻ നിരന്തരമായി മാറണമെന്ന ആഹ്വാനമാണ് അതിലുള്ളത് .മനുഷ്യനിൽ മാറ്റത്തിനുള്ള അനിയന്ത്രിതമായ ശക്തിയുണ്ട് .മനുഷ്യനെ എഴുതി തള്ളാൻ കഴിയില്ല. മനുഷ്യനിലെ ശക്തി  ഉപയോഗിക്കുമ്പോഴാണ് ഒരവൻ  വിമോചിപ്പിക്കപ്പെടുന്നത്. അവൻ്റെ  അസ്തിത്വത്തെക്കുറിച്ചുള്ള എല്ലാ തത്ത്വചിന്തകളും ബുദ്ധനിൽ ചെന്നെത്തും. മനുഷ്യൻ തന്നിൽ വന്നുചേർന്ന ചരിത്രപരവും നരവംശശാസ്ത്രപരവുമായ തിന്മകളിൽ നിന്നു മോചനം നേടാൻ ഓരോ നിമിഷവും പ്രവർത്തിക്കണമെന്നു പറയുന്നതിലെ നവീനത ഒരിക്കലും അപ്രസക്തമാകുന്നില്ല. 

രജതരേഖകൾ 

1)ഹെൻറി റൂസോയുടെ വിഖ്യാതമായ 'നാടോടി സ്ത്രീയുടെ ഉറക്കം' എന്ന ചിത്രത്തെക്കുറിച്ച് പ്രൊഫ.കാട്ടൂർ നാരായണപിള്ള എഴുതിയിരിക്കുന്നു (പ്രഭാവം ,ജനുവരി).ആ കലാകാരൻ്റെ നൂറ്റി എൺപതാം ജന്മവാർഷികത്തോടനുബന്ധിച്ചാണ് ലേഖനം .ഈ ചിത്രം അമൂർത്തമല്ല. എന്നാൽ റിയലിസവുമല്ല.തൻ്റെ ഗിറ്റാർ അരികിൽ വച്ച് ഒരു ഗ്രാമീണ സ്ത്രീ തെരുവിൽ ക്ഷീണിതയായി ഉറങ്ങുകയാണ്.അവരുടെ അടുത്ത് ഒരു സിംഹം പ്രത്യക്ഷപ്പെട്ടിരിക്കുന്നു .എല്ലാത്തിനും സാക്ഷിയായി ചന്ദ്രബിംബത്തെയും കാണാം. അമൂർത്ത ചിത്രത്തിൽ നിന്നു  നമുക്ക് ഇതുപോലുള്ള ഫീൽ കിട്ടുകയില്ല. കേരളത്തിലെ ചിത്രകാരന്മാർ ഇപ്പോഴും അമൂർത്തകലയിൽ അഭിരമിക്കുന്നത് ഒരു നല്ല പ്രവണതയല്ല. യാഥാർത്ഥ്യത്തെ ധ്വംസിക്കുകയോ അന്ധാളിപ്പിക്കുകയോ ചെയ്യുകയാണ് കലാകാരന്റെ മൗലികമായ കടമ. അപ്പോഴാണ് സൗന്ദര്യാനുഭൂതിയിലേക്ക് പ്രവേശിക്കുന്നത്. യാഥാർത്ഥ്യം എങ്ങനെ ഉരുത്തിരിയുന്നു എന്ന ചോദ്യമാണ് ഒരു ചിത്രത്തിൽ ഉയരുന്നത്. എന്നാൽ അതിൻ്റെ  ഉത്തരം ചിത്രകാരനൊപ്പം കാണിയും
അന്വേഷിക്കുകയാണ്. 

2)ദിവാകരൻ വിഷ്ണുമംഗലത്തിൻ്റെ കവിത 'അവിചാരിതം'(എഴുത്ത്, ഫെബ്രുവരി) നിർവ്വികാരമായ ,പൊട്ടി പഞ്ചറായ ഒരു കാവ്യഭാഷയെ പ്രത്യാനയിക്കുകയാണ് .കാലത്തിൻ്റെ സൂചനകൾ ,ഭാഷകൾ ,ആംഗ്യങ്ങൾ, മനോരോഗങ്ങൾ, വിശ്ലേഷണങ്ങൾ എന്നിവ വായിച്ചു മനസ്സിലാക്കാൻ കഴിവില്ലാത്ത കവിയാണ് ദിവാകരൻ വിഷ്ണുമംഗലം. ഈ വരികൾ നോക്കുക :

'ഹൃദയത്തിൽനിന്നു നിനവുകൾ സ്വപ്ന-
നിറങ്ങൾ ചാലിച്ചുമറഞ്ഞ സന്ധ്യയിൽ
വരുവാനുള്ളതു കൊടുംരാവാണെന്ന- തറിയാമെങ്കിലും കിനാവു ചൂഴുന്നു.'

എന്തൊരു തകർന്ന ഭാഷയാണിത് !.ഈ ഭാഷ ഇന്നത്തെ ഒരു സമൂഹത്തിനു മുമ്പിൽ കാണിക്കാൻ കൊള്ളില്ല. രചനയിൽ സ്വന്തം ഭാഷ സൃഷ്ടിക്കാൻ വിധിക്കപ്പെട്ടിരിക്കുകയാണെന്നു കവി മനസ്സിലാക്കണം. ഹൃദയത്തിൽനിന്നു നിനവുകൾ, സ്വപ്നനിറങ്ങൾ, ചാലിച്ചു മറഞ്ഞ സന്ധ്യ, കൊടും രാവ്, കിനാവ് ചൂഴുന്നു ... ഇതിൽ ഒന്നു പോലും ഈ കവിക്ക് അവകാശപ്പെട്ട പദപ്രയോഗങ്ങളല്ല. ഏതു തെരുവിലും ഈ കാവ്യഭാഷ വാങ്ങാൻ കിട്ടും. അല്ലെങ്കിൽ ഒരു കാവ്യച്ചന്തയുടെ തെരുവിലെ ഓടയ്ക്കരികിൽനിന്നു പെറുക്കിയെടുക്കാവുന്ന വാങ്മയങ്ങളാണ് ഇതെല്ലാം .ഈ കാലത്ത് ഇതൊക്കെ എന്തിനു എഴുതുന്നുവെന്നു മനസ്സിലാകുന്നില്ല. കവിത ഒരു പുറപ്പാടാണ് .അത് തിരിച്ചുവരാനാകാത്ത വിധം അപരിചിതത്വത്തെയാണ് തേടുന്നത്. പക്ഷേ ദിവാകരൻ വിഷ്ണുമംഗലത്തിൻ്റെ കവിതയിൽ അതൊന്നും കാണാനാവുന്നില്ല.

3)മലയാളത്തിലെ വാരികകളിൽ എഴുതുകയോ ,ഇവിടുത്തെ എഴുത്തുകാരെ അറിയുകയോ ,ചരിത്രം മനസിലാക്കുകയോ ഒന്നും വേണ്ട ,ഒറ്റയടിക്ക് മലയാള എഴുത്തുകാർക്ക് ആദ്യ കൃതികൊണ്ടു തന്നെ ദേശീയ ,അന്തർദേശീയ പുരസ്കാരങ്ങൾ നേടാൻ കഴിയുമെന്നു തെളിഞ്ഞിരിക്കുകയാണ്. ഒരുമ്പെട്ടാൽ ദേശീയത താഴെ വരും. ചിലർ സർക്കാരിനും പ്രതിപക്ഷത്തിനുമൊപ്പം നീന്തിയിട്ടു പോലും രക്ഷയില്ല. 

4)മറ്റുള്ളവരെ സുഖിപ്പിക്കാൻ വേണ്ടി യാതൊന്നും ചെയ്യാൻ തനിക്ക് താൽപര്യമില്ലെന്നു ചിന്തിക്കാൻ ധൈര്യം ഉണ്ടാകുമ്പോഴാണ് ഒരു കലാകാരൻ തൻ്റെ യഥാർത്ഥ പ്രതിഭ കണ്ടെത്തുന്നതെന്നു ഫ്രഞ്ച് കലാചരിത്രകാരനായ ആന്ദ്രേ മാൽറോ പറഞ്ഞു. ഇതിൻ്റെയർത്ഥം ഒരു കലാസൃഷ്ടി കാണുകയോ ആസ്വദിക്കുകയോ ചെയ്യുന്നത് പാപമാണ് എന്നല്ല; വെറുതെ സന്തോഷിപ്പിക്കാൻ വേണ്ടി മനപ്പൂർവം  ശ്രമിക്കുന്നവരെ ഉദ്ദേശിച്ചാണ്  അദ്ദേഹം ഇങ്ങനെ പറഞ്ഞത്. കലാകാരൻ്റെ ജോലി കലാപരമായ സൗന്ദര്യം ആവിഷ്കരിക്കുകയാണ്. അതിനിടയിൽ ഇൻഷുറൻസ് ഏജൻറിനെ പോലെ വിനയത്തോടെയും ഉദാരതയോടെയും പെരുമാറി കാണികളെ കൂട്ടേണ്ടതില്ല എന്നാണ് അദ്ദേഹം അർത്ഥമാക്കുന്നത് .

5)പി.എ.ബക്കർ കമ്പനീനദി  ചുവന്നപ്പോൾ ,ചാരം ,മണിമുഴക്കം തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്തപ്പോൾ അത്തരം പ്രശ്നങ്ങളെ ഉൾക്കൊള്ളാൻ കഴിയുന്ന പ്രേക്ഷകരുടെ ഒരു യുവനിരയുണ്ടായിരുന്നു. ഇപ്പോൾ കലയിലെ യുവത്വം എവിടെയോ അപ്രത്യക്ഷമായിരിക്കുന്നു. എല്ലാവരും മാമൂലുകളിലേക്ക് മടങ്ങിപ്പോയിരിക്കുന്നു. നിലവിലുള്ള അവസ്ഥയോടു ,അനീതിയോടു പ്രതിഷേധിക്കുന്ന യുവജനങ്ങളെ കാണാനില്ല. ഇപ്പോൾ യുവാക്കൾ പ്രതിഷേധിക്കുന്നത് ഹോട്ടലിൽ ഭക്ഷണം കിട്ടാൻ താമസിക്കുമ്പോഴാണ്.  

6)ഫ്രഞ്ച് സാഹിത്യകാരനും ചിന്തകനുമായ ഷാങ് പോൾ സാർത്ര്  പറഞ്ഞു: 'കല പ്രകോപനം സൃഷ്ടിക്കണം. അത് നമ്മുടെ കാഴ്ചപ്പാടുകളെയും ലോകവീക്ഷണത്തെയും ചോദ്യം ചെയ്യുന്നതിനു നമ്മെത്തന്നെ വെല്ലുവിളിക്കണം.'
ഇതാണ് കലയുടെ പ്രയോജനമെന്നാണ് സാർത്ര് വിശദീകരിച്ചത്. കല കെട്ടിക്കിടന്നു നശിക്കുന്ന ജലാശയമല്ല;അത് പൊരുതുന്ന കൈകളാണ്.

അക്ഷരജാലകം /എം.കെ.ഹരികുമാർ(march 10, 2025)

 




നരേന്ദ്രഭൂഷൺ വർണം ,ധർമ്മം എന്നിവയെക്കുറിച്ച് 


രാഷ്ട്രീയ, സാമൂഹിക മണ്ഡലങ്ങളിൽ എപ്പോഴും മുഴങ്ങിനിൽക്കുന്ന പദമാണ് ധർമ്മം. നീതിന്യായവ്യവസ്ഥയ്ക്കുമപ്പുറം ഒരു വ്യക്തി സ്വയം പാലിക്കുന്ന മറ്റൊരു മൂല്യവ്യവസ്ഥയാണിത്. ധാർമ്മികമായി ശരിയാകാതെ ജീവിതം ശരിയാവുകയില്ലെന്നു പറയുന്ന ജ്ഞാനികളുണ്ട്. ഏത് വിധത്തിലും അതിജീവിക്കുന്നത് ധർമ്മഭ്രംശമാണെന്നു വിലയിരുത്തുന്നവരുണ്ട്. അല്ലെങ്കിൽ അതിജീവനത്തിനു വേണ്ടി ധർമ്മത്തെ ഉപേക്ഷിക്കാമെന്നു ചിന്തിക്കുന്നവരുണ്ട്.ഈ ചർച്ചകൾക്ക് അവസാനമില്ല. 'മഹാഭാരത'ത്തിൽ ധർമ്മം ഒരു കഥാപാത്രത്തെ പോലെ സാന്നിദ്ധ്യമറിയിക്കുന്നുണ്ട്. ക്രൂരകൃത്യം ചെയ്യുന്നവരും ധർമ്മത്തെപ്പറ്റി പറയുന്നത് കേൾക്കാം. ഭീഷ്മരെയും അർജുനനെയും കർണനെയും ധർമ്മം പഠിപ്പിക്കേണ്ട സാഹചര്യം വരുന്നുണ്ട്. ഓരോ വിഭാഗവും അവരവരുടെ ധർമ്മത്തെപ്പറ്റി പറയുന്നു.ഭാരതത്തിലെ  അടിസ്ഥാനലിഖിതങ്ങളിൽ ധർമ്മം എങ്ങനെയാണ് വ്യാഖ്യാനിക്കപ്പെട്ടിട്ടുള്ളതെന്നു അറിയുന്നത് ഇന്നത്തെ സാഹചര്യത്തിൽ വളരെ പ്രസക്തമാണ്. പ്രത്യേകിച്ച് വാദകോലാഹലങ്ങൾ കൊണ്ട് കലുഷിമായ ഈ  അന്തരീക്ഷത്തിൽ. ധർമ്മം ജാതി,മത ചിന്തകൾക്കപ്പുറത്ത് ഒരു മനുഷ്യൻ്റെ ശുദ്ധവും യുക്തവുമായ നീതിബോധത്തെയും സഹാനുഭൂതിയെയുമാണ് ഉൾക്കൊള്ളുന്നത്. 

വേദപണ്ഡിതനായ നരേന്ദ്രഭൂഷൻ്റെ 'ധർമ്മപാഠങ്ങൾ' എന്ന പുസ്തകത്തിൽ ധർമ്മത്തിന്റെ വൈദികമായ അർത്ഥതലങ്ങൾ ചോദ്യോത്തര രൂപത്തിൽ വിവരിക്കുന്നുണ്ട്.അദ്ദേഹത്തിൻ്റെ അഭിപ്രായങ്ങളും വ്യാഖ്യാനങ്ങളുമുണ്ട്. വേദങ്ങളിലെ മന്ത്രങ്ങൾ ഉദ്ധരിച്ചുകൊണ്ടുള്ള സത്യസന്ധമായ വിലയിരുത്തലുകളുമുണ്ട്. സൂക്തങ്ങളെയാണ് അദ്ദേഹം ഉദാഹരിക്കുന്നത്. സൂക്തം എന്നാൽ നല്ലവരുടെ നല്ല വാക്ക് എന്നാണർത്ഥം. ആചാര്യ നരേന്ദ്രഭൂഷൺ വൈദിക മണ്ഡലത്തിൽ നിന്നു ലഭിച്ച ആചാര്യ പദവി ഉപേക്ഷിച്ചയാളാണ്. ചതുർവേദ സംഹിത എന്ന ബൃഹത്ഗ്രന്ഥത്തിൻ്റെ സംശോധനം, 10 ഉപനിഷത്തുകളുടെ വ്യാഖ്യാനം, നാലു ദർശനങ്ങൾക്ക് വ്യാഖ്യാനം, സാമവേദം, യജുർവേദം, ഋഗ്വേദം ,അഥർവവേദം എന്നിവയിൽ ഓരോന്നിൽ നിന്നും 101 മന്ത്രങ്ങളുടെ വ്യാഖ്യാനം എന്നിവ അദ്ദേഹത്തിൻ്റെ പ്രധാനപ്പെട്ട സംഭാവനകളാണ്.

ദൈവം എല്ലാവരുടേതും 

വൈദിക സമ്പ്രദായത്തിൽ ഗുരുകുലം സ്ഥാപിച്ച നരേന്ദ്രഭൂഷൺ ജീവിച്ചിരിക്കെ 50 കൃതികൾ പ്രസിദ്ധീകരിച്ചു. ചിലർ അപ്രസക്തമായ പുസ്തകങ്ങള ഉദ്ധരിച്ച് ജാതിയെക്കുറിച്ചും ധർമ്മത്തെക്കുറിച്ചും  തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്. എന്താണ് വേദങ്ങളിൽ പറഞ്ഞിരിക്കുന്നതെന്നു അറിയാൻ ശ്രമിക്കാത്തവരുണ്ട്. ജാതിചിന്ത കലശലായുള്ളവർ തങ്ങളുടെ അതിരുവിട്ട താല്പര്യങ്ങൾക്ക് വേണ്ടി അബദ്ധങ്ങൾ പ്രമാണങ്ങളെന്ന വ്യാജേന അവതരിപ്പിക്കുന്നത് സ്വാഭാവികമാണ്. എന്നാൽ നരേന്ദ്രഭൂഷൺ തൻ്റെ പതിറ്റാണ്ടുകൾ നീണ്ട പഠനത്തിന്റെയും ഗവേഷണത്തിന്റെയും ഫലമായി ഭാരതത്തിൻ്റെ യഥാർത്ഥമായ ജ്ഞാനത്തെ അടുത്തറിഞ്ഞ വ്യക്തിയായതുകൊണ്ടാണ് അദ്ദേഹത്തിൻ്റെ വാക്കുകൾ ഇവിടെ ശ്രദ്ധ നേടുന്നത്. 

വേദങ്ങൾ സൃഷ്ടിച്ചത് മനുഷ്യനന്മയ്ക്കു വേണ്ടിയാണെന്നു ഈശാവാസ്യ ഉപനിഷത്തിൻ്റെ വ്യാഖ്യാനത്തിൽ അദ്ദേഹം അറിയിക്കുന്നുണ്ട്. വേദങ്ങളെല്ലാം മനുഷ്യർക്കു വേണ്ടിയുള്ളതാണ്. അത് ഒരു പ്രത്യേക വിഭാഗത്തിൻ്റേതല്ല .അതുപോലെ  ദൈവത്തെക്കുറിച്ചുള്ള വേദസങ്കല്പം ദൈവം എല്ലാവരുടെയും പിതാവ് എന്ന താണ്. ദൈവം ഒരു വിഭാഗത്തിന്റെ മാത്രമല്ല .യജൂർവേദത്തിൻ്റെ ഇരുപത്തിയാറാം അദ്ധ്യായത്തിലെ രണ്ടാമത്തെ മന്ത്രത്തിൽ പറയുന്നത് എല്ലാവരുടെയും നന്മയ്ക്കു വേണ്ടിയാണ് വേദങ്ങൾ സ്ഥാപിക്കപ്പെട്ടിരിക്കുന്നതെന്നാണ്.
സ്മൃതികളിൽ പ്രധാനമായുള്ള മനുസ്മൃതിയിൽ പിൽക്കാലത്ത് ചില ഭാഗങ്ങൾ കൂട്ടിച്ചേർത്തിട്ടുള്ളതായി നരേന്ദ്രഭൂഷൺ എഴുതുന്നുണ്ട് .അത് ഒഴിവാക്കി പഠിക്കണമെന്നാണ് അദ്ദേഹത്തിൻ്റെ മതം. 

ധർമ്മം എന്നാൽ എന്ത് എന്ന  ചോദ്യത്തിനു നരേന്ദ്രഭൂഷൺ നല്കുന്ന ഉത്തരം ഇതാണ്: നല്ല പ്രവൃത്തികൾ ചെയ്യുന്നതാണ് ധർമ്മം. ധർമ്മം ആചരിക്കുന്നതുകൊണ്ട് മാത്രമേ സത്യമായ സുഖം ലഭിക്കുകയുള്ളൂ. വ്യാസൻ്റെ വീക്ഷണത്തിലുള്ള ധർമ്മം  ഇതാണ്:'ധരിക്കുന്നതാണ് ധർമ്മം. പദാർത്ഥങ്ങളെയെല്ലാം ധരിക്കുന്നത് ധർമ്മമാണ്. എല്ലാവരുടെയും ഉന്നതിക്ക് കാരണമാകുന്നത്, സ്നേഹം കൊണ്ട് അന്യോന്യം സഹകരിപ്പാൻ കഴിയുന്നത് അതിനെയത്രേ ധർമ്മമെന്നു പറയേണ്ടത്. സമൂഹത്തിനു ഹാനിയുണ്ടാക്കിയതും മനുഷ്യരെ അന്യോന്യം ഭിന്നിപ്പിച്ചതുമായ ആചാരങ്ങൾ ,അനുഷ്ഠാനങ്ങൾ, ജാതിവ്യത്യാസങ്ങൾ ഇവയൊന്നും ധർമ്മമല്ല." വൈശേഷിക ദർശനശാസ്ത്രത്തിൽ കണാദ മഹർഷി പറയുന്നു ,ധർമ്മം ലൗകികമായ ഉന്നതിയും അവസാനിക്കാത്ത ആനന്ദവും ലഭിക്കുന്ന പ്രവൃത്തിയാണെന്ന് .ധർമ്മത്തിന് 10 ലക്ഷണങ്ങളാണുള്ളത്: ദൃഢനിശ്ചയം, ക്ഷമ, ഏകാഗ്രത, അന്യരുടെ ധനം അപഹരിക്കാതിരിക്കുക ,ശാരീരികവും മാനസികവുമായ ശുചിത്വം, ഇന്ദ്രിയനിയന്ത്രണം, ബുദ്ധിയെ നിലനിർത്തുക, വിദ്യ നേടുക ,സത്യം പറയുക, കോപിക്കാതിരിക്കുക എന്നിവയാണത്.

ബ്രാഹ്മണനു ഗുണമാണ് മൂല്യം 

ആരാണ് ബ്രാഹ്മണൻ എന്ന ചോദ്യത്തിനു നരേന്ദ്രഭൂഷൺ ഇങ്ങനെ ഉത്തരം നൽകുന്നു: 'പഠിച്ച സത്യം പ്രചരിപ്പിക്കുക, ധർമ്മം ഉപദേശിക്കുക, പരോപകാരപ്രദമായ കാര്യങ്ങൾ ചെയ്യുക. സത്യം ,ദാനം ,ക്ഷമ, തപസ്സ്   തുടങ്ങിയ ഗുണങ്ങളില്ലെങ്കിൽ അയാൾ  ബ്രാഹ്മണനല്ല. ബ്രാഹ്മണനു കുലമല്ല, ഗുണമാണ് പ്രധാനം. അതേസമയം ഏതു കുലത്തിൽ പിറന്നവരാണെങ്കിലും വയറ്റു പിഴപ്പിനു വേണ്ടി അലയുന്നവരെയാണ് ശൂദ്രരായി കാണുന്നത്. ശൂദ്രർ: ശുചാദ്രവതി ഇതി ശൂദ്ര:- ദു:ഖത്തിൽ ദ്രവിക്കുന്നവനാണ് ശൂദ്രൻ .

ചാതുർവർണ്യത്തെക്കുറിച്ചുള്ള അന്ധത നീക്കുന്ന പ്രസ്താവന ഇതാണ് : 'ഗുണം ,കർമ്മം ,സ്വഭാവം എന്നിവയനുസരിച്ച് തിരഞ്ഞെടുക്കുന്നതിന്റെ പേരാണ് വർണം. ഒരുവൻ വരിക്കുന്നതാണ് അവൻ്റെ വർണം. വരിക്കുന്നതിനാൽ വർണം .ബ്രാഹ്മണർ ,ക്ഷത്രിയര്‍, വൈശ്യർ ,ശൂദ്രർ എന്നിങ്ങനെ നാലുവർണം. വർണവ്യവസ്ഥ ജാതി വ്യവസ്ഥയല്ല. വർണവ്യവസ്ഥയെ അധർമികളായ സ്വാർത്ഥികൾ ജാതിവ്യവസ്ഥയാക്കിയതാണ്. പ്രയത്നിച്ചു ഗുണങ്ങൾ തേടുന്നവനെയാണ് വേദത്തിൽ ബ്രാഹ്മണൻ എന്നു വിശേഷിപ്പിക്കുന്നത്.ഹരിജനങ്ങളിലും ഗിരിവർഗ്ഗക്കാരിലും ഗുണകർമ്മമനുസരിച്ച് ബ്രാഹ്മണ, ക്ഷത്രിയ, വൈശ്യ, ശൂദ്രർ  ഉണ്ടെന്നാണ് നരേന്ദ്രഭൂഷൺ എഴുതുന്നത്. മനുഷ്യരിൽ ഗുണങ്ങളുടെ വ്യത്യാസത്തിൻ്റെ അടിസ്ഥാനത്തിൽ നാലു വിഭാഗങ്ങളുണ്ടെന്നു യജുർവേദത്തിൽ പറഞ്ഞിരിക്കുന്നതായി അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.

ശൂദ്രനായി ജനിച്ചയാളിനു ബ്രാഹ്മണനാകാമോ എന്ന ചോദ്യത്തിനു നരേന്ദ്രഭൂഷൺ ഇങ്ങനെ ഉത്തരം നൽകുന്നു: "ശൂദ്രകുലത്തിൽ ജനിച്ചയാൾ വിദ്വാനും ധർമ്മാത്മാവും സദാചാരിയും ത്യാഗിയും  തപസ്വിയുമായി അധ്യാപകൻ, ഉപദേഷ്ടാവ് മുതലായ ജോലികൾ സ്വീകരിച്ചാൽ അയാൾ ബ്രാഹ്മണനാണ്.  എന്നാൽ ബ്രാഹ്മണകുലത്തിൽ  ജനിച്ചവൻ അധർമ്മിയും ദുരാചാരിയും സ്വാർത്ഥിയുമായാൽ അയാൾ ശൂദ്രനിലും താഴെ മ്ലേച്ഛനാണ് .'

വർണവും ജാതിയും ഒന്നല്ല 

ഇന്നത്തെ ജനാധിപത്യയുഗത്തിൽ ,സമത്വത്തിന്റെ കാലഘട്ടത്തിൽ ചാതുർവർണ്യ വിഭജനങ്ങളുടെ അടിസ്ഥാനത്തിൽ ഒരു വ്യക്തിയെയും കാണാനാവില്ല. നിയമത്തിന്റെ അടിസ്ഥാനത്തിലാണ് എല്ലാവരും സഹകരിക്കുന്നത്. ഭരണഘടനയാണ് സംരക്ഷണം നൽകുന്നത്. ഉയർന്ന തൊഴിലുള്ളവർ തീരെ താഴെയുള്ള വിഭാഗങ്ങളോട് വിവാഹബന്ധം സ്ഥാപിക്കുകയില്ല.സമൂഹത്തിലെ സാമ്പത്തിക ഉച്ചനീചത്വത്തിന്റെ ദുഷിച്ചഫലങ്ങൾ ഇപ്പോഴും  നിലനിൽക്കുന്നു എന്നാണ് ഇതു  കാണിക്കുന്നത് .ജാതിയെക്കുറിച്ചുള്ള മിഥ്യകൾ വിളിച്ചറിയിക്കുന്ന പ്രസ്താവനയാണ് നരേന്ദ്രഭൂഷൻ്റേത്. അദ്ദേഹം ഗൗതമ മഹർഷിയുടെ ന്യായദർശനത്തെ ഉദ്ധരിച്ച് ഇങ്ങനെ എഴുതുന്നു: "വർണവും ജാതിയും ഒന്നല്ല. മനുഷ്യരിൽ ഒരു ജാതിയും രണ്ടു ഉപജാതികളും മാത്രമേയുള്ളൂ. മനുഷ്യൻ എന്ന ജാതി ;ആണ് ,പെണ്ണ് എന്നീ ഉപജാതികൾ .കാഴ്ചയിൽ തിരിച്ചറിയാവുന്നതായിരിക്കണം ജാതി .മനുഷ്യജാതിയെ കണ്ടാലറിയാം .ആൺ പെൺ ഭേദവും ആകൃതി കൊണ്ടറിയാം. ആകൃതിയാണ് ജാതിയുടെ ചിഹ്നം എന്നു ഗൗതമ മഹർഷി പറയുന്നു. ഈ ജാതി മാറ്റാൻ ആർക്കും കഴിയുകയില്ല. കുതിര കഴുതയാവുകയില്ല .മനുഷ്യൻ കരടിയാവുകയില്ല .ജന്മംകൊണ്ടാണ് ജാതി തിരിച്ചറിയുന്നത്. നായ, പൂച്ച, പശു, പക്ഷി, പാറ്റ, എലി എന്നിവയെല്ലാം ജന്മം കൊണ്ട് അതതിന്റെ ജാതിയിൽപ്പെടുന്നു. അതിനു മാറ്റം ഉണ്ടാവുകയില്ല.' ഇതാണ് ആധികാരികമായ ഭാരതീയ കാഴ്ചപ്പാട്. ഇതിൽ മായം ചേർക്കുന്നവരുണ്ടാകാം. അധികാരവും സമ്പത്തും നിലനിർത്താൻ ശക്തന്മാർ ഏത് ഉപായവും സ്വീകരിക്കും. അതുകൊണ്ട് അത് ഒരു നിയമമോ ആചാരമോ ആവുകയില്ല .

ഇതിനെല്ലാമപ്പുറത്ത് വ്യാസൻ ഭൃഗുവിന്‍റെയും ധർമ്മപുത്രരുടെയും ഭാഷണം ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു: 'സത്യം ,ദാനം, ക്ഷമ,സൽസ്വഭാവം മുതലായ ലക്ഷണങ്ങൾ ബ്രാഹ്മണകുലത്തിൽ പിറന്നവനു ഇല്ലെങ്കിൽ അയാൾ ബ്രാഹ്മണനല്ല. ശൂദ്രകുലത്തിൽ പിറന്നവനു ഈ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ അവൻ ശൂദ്രനുമല്ല. ജാതി ,ധർമ്മം, സനാതന ധർമ്മം തുടങ്ങിയ വിഷയങ്ങളിലുള്ള അവ്യക്തത മാറ്റാൻ ഈ പ്രസ്താവന ധാരാളമാണ്.

തീർത്ഥം ഉള്ളിൽ 

'ഒരു ജാതി ഒരു മതം ഒരു ദൈവ'മാണ് തൻ്റെ സനാതനധർമ്മമെന്നു ശ്രീനാരായണഗുരു പറയുന്നതിൽ ഇത് അടങ്ങിയിട്ടുണ്ട് .മനുഷ്യത്വവും ആത്മീയ സഹവർത്തിത്വവും ദൈവികമായ ആയിത്തീരലുമാണ് മഹത്വമെന്നാണ് ഗുരു അർത്ഥമാക്കുന്നത്. ഗുണത്തെ അടിസ്ഥാനമാക്കി വർണം നിശ്ചയിക്കാമെന്ന വേദ കാഴ്ചപ്പാടിനോടു ഗുരു വിയോജിക്കുന്നുണ്ട്: 'ഗുണകർമ്മങ്ങളിൽ സ്ഥായിയായി ഒന്നും ഇല്ലല്ലോ. അത് എപ്പോഴും മാറിക്കൊണ്ടിരിക്കും. അപ്പോൾ പിന്നെ വർണം എങ്ങനെ നിശ്ചയിക്കാമെന്നാണ്' ഗുരു ചോദിക്കുന്നത് .ഗുരുവിൻ്റെ ജാതി നിഷേധത്തിൽ ജാതീയമായി നിർണയിച്ചിട്ടുള്ള തൊഴിലുകളിൽ നിന്നു വിമോചനം നേടാനുള്ള ആഹ്വാനവും അടങ്ങിയിരിക്കുന്നു. തലമുറകളായി ഒരേ തൊഴിൽ തന്നെ ചെയ്യുന്നവർക്ക് ഈ ലോകത്തെക്കുറിച്ച് യാതൊന്നും  അറിയാത്ത സാഹചര്യമുണ്ടെന്നു ഗുരു പറഞ്ഞിട്ടുണ്ട് .

ഭൂതം ,പ്രേതം, പിശാച് ,രക്ഷസ്സ് എന്നെല്ലാം പറയുന്നത് എന്താണെന്ന ചോദ്യത്തിനു നരേന്ദ്രഭൂഷൻ്റെ മറുപടി ഇതാണ്:'ഭൂതം എന്നു വച്ചാൽ  കഴിഞ്ഞുപോയത്. ഇനി വരാത്തത് എന്നർത്ഥം .പ്രേതം ശവശരീരമാണ്. പിശാച് ശുദ്ധിയില്ലാത്തവരുടെയും ശവം ഭക്ഷിക്കുന്നവരുടെയും പര്യായമാണ് .രക്ഷസ് മായാജാലം കൊണ്ടെന്നപോലെ നാമാരും കാണാതെ വന്നു നമ്മെ ആക്രമിക്കുന്ന കൃമികൾ, കീടങ്ങൾ രോഗാണുക്കൾ മുതലായവയുടെ പേരാണ്.'

തീർത്ഥം എന്ന ആശയത്തെക്കുറിച്ച് അബദ്ധം നിറഞ്ഞ ചിന്തകളാണ് പലരും പ്രചരിപ്പിക്കുന്നത്.ജലത്തിൽ മുങ്ങുക എന്നത് പ്രതീകാത്മകമാണ്. നരേന്ദ്രഭൂഷൻ 'മഹാഭാരത'ത്തിൽ തീർത്ഥത്തെക്കുറിച്ച് പറഞ്ഞത് വിശദീകരിക്കുന്നുണ്ട്:'സത്യതീർത്ഥം, ക്ഷമാതീർത്ഥം, ഇന്ദ്രിയനിഗ്രഹതീർത്ഥം , ബ്രഹ്മചര്യതീർത്ഥം, അഹിംസാതീർത്ഥം ,സർവ്വഭൂതദയാതീർത്ഥം ,ആർജ്ജവതീർത്ഥം, ഉത്തമപുരുഷതീർത്ഥം എന്നിവയാണത്. ജലത്തിൽ കുളിക്കുമ്പോഴല്ല ശുദ്ധി നേടുന്നത്. പ്രവൃത്തിയിലാണ് തീർത്ഥം .സത്യവും ക്ഷമയും തീർത്ഥമാണ് .സത്യം പറയുന്നതും ക്ഷമ ശീലിക്കുന്നതും തീർത്ഥമാണ്. ഇന്ദ്രിയങ്ങളെ നിയന്ത്രിക്കുന്നത് തീർത്ഥമാണ്. ബ്രഹ്മചര്യം എന്നാൽ വലുതും മഹത്തായതും എന്നർത്ഥം.  മഹത്തായ രീതിയിൽ പ്രവർത്തിക്കുന്നതാണ് തീർത്ഥം. അഹിംസ പാലിക്കുന്നത് തീർത്ഥമാണ്. ചുരുക്കത്തിൽ ഉത്തമമനുഷ്യനാകുന്നതാണ് തീർത്ഥം. തീർത്ഥമെന്നാൽ വിശുദ്ധസ്നാനമാണ് .ജലം ശുദ്ധികരിക്കാനുള്ളതാണ്.  ആന്തരികമായ ശുദ്ധീകരണമാണ് തീർത്ഥം. സദ്പ്രവൃത്തിയുടെ ജലാശയത്തിൽ മുങ്ങി ശുദ്ധി നേടുക എന്നതാണ് ഇതിൻ്റെ പൊരുൾ . ആ ജലാശയമാകട്ടെ ഉള്ളിലാണ്. 

രജതരേഖകൾ 

1)നമ്മുടെ എഴുത്തുകാർ മറ്റുള്ളവരെക്കുറിച്ച് ഒന്നും എഴുതാറില്ല.  ആത്മവിശ്വാസക്കുറവുള്ളതുകൊണ്ട് പദവികൾ എപ്പോഴും ആഗ്രഹിച്ചുകൊണ്ടിരിക്കും. എന്നാൽ ഈ കാലഘട്ടത്തിലെ ഏറ്റവും വലിയ എഴുത്തുകാരനായ സൽമാൻ റുഷ്ദി മറ്റു എഴുത്തുകാരുടെ രചനകൾ വായിക്കുകയും അതിനെക്കുറിച്ച് എഴുതുകയും ചെയ്യാറുണ്ട്. സമകാലിക ലോകത്ത് റുഷ്ദിയെപ്പോലെ മറ്റു എഴുത്തുകാരുടെ കൃതികളെക്കുറിച്ച് എഴുതിയവർ വിരളമായിരിക്കും. ആർതർ മില്ലർ ,എഡ്വേർഡ് സെയ്ദ് ,ജെ എം. കൂറ്റ്സെ തുടങ്ങിയവരെക്കുറിച്ച് റുഷ്ദി എഴുതിയ ലേഖനങ്ങളും യാത്രാവിവരണങ്ങളുമടങ്ങിയ പുസ്തകമാണ് 'സ്റ്റെപ്പ് എക്രോസ് ദിസ് ലൈൻ'. റുഷ്ദി ഒരു ആഗോള സാഹിത്യകാരനാണെന്നു വിളിച്ചു പറയുന്ന പുസ്തകമാണിത്. 

2)ജിജോ തച്ചൻ എഴുതിയ കവിതകളുടെ സമാഹാരമാണ് 'മരണവീട്ടിലെ കവർച്ച'(വീസീ തോമസ് എഡിഷൻ).സമകാലിക കവിതയുടെ തീക്ഷ്ണമായ പരിസരമാണ് ജിജോയുടെ കവിതകളെ ശ്രദ്ധേയമാക്കുന്നത്. 'രാത്രികളെ കാമിച്ച് നഷ്ടമാക്കിയ പുലരികൾ', 'പ്രണയവും കാമവും കൈകൾ കോർത്ത്' എന്നിങ്ങനെ വെട്ടിത്തുറന്നു എഴുതുന്ന ശൈലിയാണ് ഈ കവിയുടേത്.'പുണ്യവും പാപവും' എന്ന കവിതയിൽ ഇങ്ങനെ വായിക്കാം:

'നമ്മളീ ചെയ്യുന്നത് കൊടും പാപം
അതിനാൽ നമുക്കീയുറകൾ ധരിക്കാം.
ഇതിനുള്ളിൽ പാപത്തിനു നിർദ്ദയം സഞ്ചരിക്കാം.
അകത്തും പുറത്തും ആരോരുമറിയാതെ
പൊറുത്തു കൊള്ളും ദൈവം 
അവൻ കനിയല്ലാതെ 
ഉറ നിരോധിച്ചിട്ടില്ലല്ലോ.
പിന്നെ, നിയമത്തിന്റെ വാൾ -
അത് ഉറയിൽക്കിടന്നു തന്നെ തുരുമ്പെടുത്തോളും .
അകത്തു ചെല്ലാത്തതും പുറത്തുവരാത്തതുമായ പാപം 
നമ്മുടെ പുണ്യം തന്നെ.'

ഇങ്ങനെ നിശിതമായി വിമർശിക്കാനും വിലയിരുത്താനും കവിക്കു കഴിയുന്നു എന്നത് ചെറിയ കാര്യമല്ല.

3)പ്രശസ്ത സംഗീതസംവിധായകൻ എൽ.പി.ആർ വർമ്മയെക്കുറിച്ച് മകൾ ശോഭാവർമ്മ എഴുതിയ 'സ്വർണത്തിളക്കമുള്ള സംഗീതം'(പ്രഭാതരശ്മി, മാർച്ച്) എന്ന ലേഖനത്തിൽ 'അച്ഛനെക്കുറിച്ച്  ആലോചിക്കുമ്പോൾ സൂര്യതേജസ്സോടെ വേദിയിലിരുന്നു താളമിട്ടു പാട്ടുപാടുന്ന ആ രൂപമാണ് മനസ്സിൽ വരുന്നതെന്നു' കുറിക്കുന്നുണ്ട്. മലയാള സിനിമാസംഗീതശാഖയിലെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാളാണ് എൽ.പി.ആർ വർമ്മ. അദ്ദേഹത്തിൻ്റെ  'അജ്ഞാതസഖി ആത്മസഖി' എന്ന ഒറ്റ ഗാനം മതി ആ പ്രതിഭയുടെ ആഴം  മനസ്സിലാക്കാൻ.

4)പ്രമുഖ പത്രാധിപരായ അമ്പാട്ട് സുകുമാരൻ നായർ തന്റെ ഓർമ്മകൾ എഴുതി പ്രസിദ്ധീകരിച്ചിരിക്കുന്നു. 'മംഗളത്തിന്റെ കഥ എന്റെയും'(സെൻ ബുക്സ് )എന്നാണ് പുസ്തകത്തിൻ്റെ പേര് .ഒരുകാലത്ത് ആളുകളെ വായനയിലേക്ക് ആകർഷിക്കുന്നതിൻ്റെ പതിനെട്ടടവും വശത്താക്കിയ പത്രാധിപരായിരുന്നു അദ്ദേഹം.എപ്പോഴും സൗമ്യമായി പെരുമാറുകയും സത്യസന്ധമായി ജീവിക്കുകയും ചെയ്തതാണ് അമ്പാട്ടു സുകുമാരൻ നായരുടെ മഹത്വം .അമ്പാട്ട് മനുഷ്യനന്മയുടെ അടയാളമാണ്. അദ്ദേഹത്തിൽ കാപട്യമില്ല, ഭാഷയിലും .

5)എഴുതാൻ ഒന്നുമില്ലാത്തപ്പോൾ, ഒരു കഥ എന്ന പേരിൽ പതിനഞ്ചും ഇരുപതും പേജുകൾ എഴുതുന്നവരെ കണ്ടിട്ടുണ്ട് .കൃത്രിമമായി എഴുതരുത്. മഹാനായ നാടകകൃത്ത് എഡ്വേർഡ്  ആൽബി പറഞ്ഞു:'എഴുതാൻ ഒന്നുമില്ലെങ്കിൽ നിശ്ശബ്ദത പാലിക്കുക. നിശ്ശബ്ദതയ്ക്ക് ചില സമയങ്ങളിൽ മഹത്തായ സൗന്ദര്യമുണ്ട്.'

6)പ്രേമത്തിനുവേണ്ടി മരിക്കുന്നതിനേക്കാൾ വലിയ ഒരു പദവി വേറെയില്ലെന്നു കൊളമ്പിയൻ നോവലിസ്റ്റ് ഗാർസിയ മാർകേസ് 'ലൗ ഇൻ ദ് ടൈം ഓഫ് കോളറ' എന്ന കൃതിയിൽ പറയുന്നുണ്ട്. പതിറ്റാണ്ടുകൾക്കു മുൻപ്  കേരളത്തിൽ വിശുദ്ധപ്രേമമുണ്ടായിരുന്നു .പ്രേമിച്ച പെണ്ണിനെ നഷ്ടപ്പെടുകയാണെങ്കിൽ , ഇഷ്ടപ്പെട്ടവളെ പ്രേമിക്കാൻ കഴിഞ്ഞില്ലെങ്കിൽ നിരാശപ്പെടുന്നവരുണ്ടായിരുന്നു. സത്യമാണിത്. അവർ താടി വളർത്തുമായിരുന്നു. വിവാഹം വേണ്ടെന്നു വയ്ക്കുന്നവരുണ്ടായിരുന്നു. അവർ തങ്ങളുടെ നഷ്ടപ്രണയത്തെ തേടി സിനിമാതിയേറ്ററിൽ പോയി പ്രണയരംഗങ്ങൾ കാണുമായിരുന്നു. പൊയ്പോയ ആ പ്രേമവസന്തത്തിനു സലാം.

7)ഓർമ്മകളെക്കുറിച്ച് നടക്കുമുണ്ടാക്കുന്ന ഒരു പ്രസ്താവന ചെയ്തത് ഫ്രഞ്ച് എഴുത്തുകാരൻ മാർസൽ പ്രൂസ്താണ്. 'കഴിഞ്ഞ കാലങ്ങളിലെ നിമിഷങ്ങൾ നിശ്ചലമായിരിക്കുകയല്ല; അത് ഓർമ്മയിൽ നിലനിൽക്കുകയും ഭാവിയിലേക്ക് സഞ്ചരിക്കുകയുമാണ്.'
നാം വളരുന്തോറും ആ ഓർമ്മകളും നമ്മോടൊപ്പം വളരുന്നു, വീണ്ടും വീണ്ടും പുതുക്കിക്കൊണ്ട്.

ഡോ.എം.കെ.ഹരികുമാർ / കുണ്ഡലിനിപ്പാട്ട് -ഒരു സൗന്ദര്യാത്മക ദൈവത്തെ തേടി - 6



എന്തുകൊണ്ട് പ്രാർത്ഥന, എന്തുകൊണ്ട് സത്യം എന്നു അന്വേഷിക്കേണ്ടതുണ്ട് .നമുക്ക് പ്രാർത്ഥനയെന്തിനാണ്? എന്താണ് അതിൻ്റെ ശുദ്ധാവസ്ഥ? ദൈവത്തിനുള്ളത് ദൈവത്തിനു  എന്നതാണോ നമ്മുടെ പ്രാർത്ഥനയുടെ കാതൽ? നമ്മൾ ഒരുപ്രകാരം ജീവിച്ചുകൊണ്ടിരിക്കുന്നു. അധ്യാപകരോ മാതാപിതാക്കളോ സമുദായപ്രമാണിമാരോ വിചാരിച്ചാൽ പോലും ഒരാളെ നന്നാക്കാനാവില്ല. ഒരാൾ തൻ്റെ മുൻവിധികളുടെയും അബദ്ധചിന്തകളുടെയും അന്ധതമസ്സുകളുടെയും സൃഷ്ടിയാണ്. ഇക്കാര്യത്തിൽ ഒരു തർക്കത്തിനു ഒന്നും ചെയ്യാനാവില്ല .മുൻവിധികൾ വല്ലാത്ത ദുരന്തമാണ്. ഒരാളെ നാം കണ്ടമാത്രയിൽ വിധിയെഴുതും. ചിലരുമായി യോജിക്കാനാവാതെ വരും. മാനസികാവസ്ഥകൾ വ്യത്യസ്തമായിരിക്കും. ഇതെല്ലാം  പ്രാർത്ഥനയിലും പ്രതിഫലിക്കും. ലൗകികന്റെ പ്രാർത്ഥന ഒരു അരക്ഷിതാവസ്ഥയിലാണ് രൂപം കൊള്ളുന്നത് .അവനു പൊരുൾ വേണ്ട ;ഫലം മതി. ഒരു വസ്ത്രം ഉണ്ടാക്കിയിരിക്കുന്നത് നാരുകൾ കൊണ്ടാണെന്നും അത് വീണ്ടും വീണ്ടും വിഭജിച്ചാൽ അണുക്കളാണെന്നും അറിയാം. എന്നാൽ ലൗകികനു അണുക്കളെക്കൊണ്ട് ഒരു കാര്യവുമില്ല. അത് ശാസ്ത്രജ്ഞന്മാർക്ക് വിട്ടുകൊടുത്ത് അവൻ സ്വസ്ഥമായി ഉറങ്ങാനാണ് നോക്കുന്നത്. 

ആരായലിൻ്റെ രീതി 

ജർമ്മൻ ഫിസിസിസ്റ്റ് ഹൈസൻബെർഗി(Heisenberg)ൻ്റെ  ചിന്തയെ ഉദ്ധരിച്ചുകൊണ്ട് അമേരിക്കൻ ഗ്രന്ഥകാരനും ശാസ്ത്രചിന്തകനുമായ ഫ്രിജോഫ് കാപ്ര (Fritjof Capra)ഇങ്ങനെ എഴുതി:"In the world of Heisenberg "what we observe is not nature itself, but nature exposed to our method of questioning." നമ്മൾ കാണുന്ന ഈ പ്രകൃതി പ്രകൃതിയേയെ അല്ല; എന്നാൽ പ്രകൃതി നമ്മുടെ ആരായലുകളുടെ രീതിക്കനുസരിച്ച് കാണപ്പെടുകയാണ് ചെയ്യുന്നത്. നമ്മൾ കാണുന്ന ദൃശ്യപ്രപഞ്ചം നമ്മുടെ വീക്ഷണത്തിനനുസരിച്ചുള്ളതാണ്. നമ്മളാണ് അതിനു യുക്തിയും  അർത്ഥവും നൽകിയത്. അത് ഒരു അർത്ഥത്തെ ഏറ്റെടുക്കണമെന്നു  നമ്മോടു പറയുന്നില്ല. നമ്മുടെ ആവശ്യമാണ് ഒരർത്ഥം വേണമോ വേണ്ടയോ എന്നത് .ഈ ലോകത്ത് ജീവിക്കണമെങ്കിൽ നാം ഒരു method of questioning സ്വായത്തമാക്കണം. അതിൻ്റെ ഫലമായി കിട്ടുന്ന ഉത്തരങ്ങളാണ് നമ്മുടെ വിശ്വാസവും പ്രവൃത്തികളും .ഒരു മോഷ്ടാവിന്റെ ആരായൽ രീതി വ്യത്യസ്തമാണ്. അയാൾ തനിക്കില്ലാത്തതിന്റെ കണക്കെടുക്കുന്നു. അതിൻ്റെയടിസ്ഥാനത്തിൽ ഈ ലോകത്തെ കാണുന്നു. ഈ ലോകത്ത് സമ്പത്ത് എങ്ങനെയുണ്ടായി എന്നോ അതിൻ്റെ പിന്നിലെ അവകാശികൾ ആരെല്ലാമെന്നോ അയാൾ തിരയുകയില്ല. അങ്ങനെ തിരഞ്ഞാൽ അയാൾക്ക് മോഷ്ടിക്കാനാവില്ല. അയാൾ ചിന്തിക്കുന്നത് തനിക്കു ലഭിക്കാത്തതെല്ലാം അനീതിയാണെന്ന തരത്തിലാണ്.

പലർ സ്വന്തം കാര്യത്തിനായി ദേവനെ സമീപിച്ച് ഭണ്ഡാരത്തിൽ നിക്ഷേപിച്ച പണം തനിക്ക് മോഷ്ടിച്ചു കൊണ്ടുപോകാൻ 'അധികാര'മുണ്ടെന്നത് ഒരു പ്രത്യേകതരം ആരായൽ രീതിയാണ്. അയാൾക്കു ലഭിക്കുന്ന ഉത്തരം അത് എടുക്കാമെന്നാണ്.അയാളുടെ ഭാവനയ്ക്കൊത്താണ് കൺമുന്നിലുള്ള  ഭണ്ഡാരവും പണവും നിലനിൽക്കുന്നത്. ഈ ലോകത്ത് സാർത്ഥകമായി ജീവിക്കണമെങ്കിൽ നമ്മുടെ മനസ്സിലെ അനീതികളെ ഇല്ലാതാക്കാനുള്ള ബലം നേടേണ്ടതുണ്ട്. അനീതിയെ കണ്ടറിയാനുള്ള ശേഷി വേണം. വ്യക്തിപരമായി, നമ്മെ പ്രലോഭിപ്പിച്ചുകൊണ്ടിരിക്കുന്ന പല വിധ രസങ്ങളുമായി രഹസ്യബന്ധം അല്ലെങ്കിൽ കൊതി സൂക്ഷിക്കുന്ന ഒരുവനു അത് കിട്ടിയ പറ്റൂ. അവൻ അതിനനുസരിച്ച് വാദങ്ങളെ മിനുക്കിയെടുക്കുന്നു. മാതാവിനെ കൊന്നിട്ട് പണം തട്ടിയെടുക്കുന്നവനു അതിനുള്ള ന്യായമുണ്ട്. അവന്റെ ജീവിതവീക്ഷണം അവനെ അതിനു പ്രേരിപ്പിക്കുന്നു. ഈ ലോകം വല്ലാതെ അന്ധതയാൽ മേഘാവൃതമാണ്. സത്യം കണ്ടെത്താനാവാത്ത വിധം കാർമേഘം മൂടിക്കിടക്കുകയാണ്.അതുകൊണ്ടാണ് പ്രാർത്ഥന തെറ്റിപ്പോകുന്നത്. മനസ്സിൽ നിന്നു വിഷം മാറ്റി സദ്ചിന്തകളുടെ ശാന്തിയും സമാധാനവും നിറയ്ക്കണമെന്ന പ്രാർത്ഥന എങ്ങനെയാണ് മറ്റുള്ളവർക്ക് ദോഷം ഉണ്ടാകണമെന്ന തരത്തിൽ വഴിമാറുന്നത് ? സ്വാർത്ഥതയുടെ തിമിംഗല വായ് തുറന്നതു  പോലെയാകരുത് പ്രാർത്ഥന.

പ്രാർത്ഥിക്കുമ്പോൾ തനിച്ച് 

പ്രാർത്ഥിക്കുമ്പോൾ നാം തനിച്ചാണ്. ഈ ലോകത്തെ മഹാശക്തിയോടാണ് നാം പ്രാർത്ഥിക്കുന്നത്. നമുക്കു  ഒരുതരത്തിലും നിയന്ത്രിക്കാൻ കഴിയാത്ത ശക്തിയാണത്. അതുകൊണ്ട് അവിടെ നാം നിസ്വനാകുന്നു.വിദ്യാഭ്യാസവും ജാതിയും സംസ്കാരവുമൊന്നും ഏശാത്ത മേഖലയാണത്.വിദ്വേഷം പ്രാർത്ഥനയിൽ വരികയാണെങ്കിൽ അതിനേക്കാൾ വലിയ അധഃപതനമില്ല. ലോകത്തിൻ്റെ ഗതി സുഗമമാകുന്നതിൽ പ്രാർത്ഥനയ്ക്ക് വലിയ പങ്കുണ്ട് .അതുകൊണ്ടാണ് ഗുരു ഇങ്ങനെ എഴുതുന്നത്.

"അഹോ !ജാതിപിശാചസ്യബാധയാ ചിത്തവിഭ്രമാത്
കേചിന്മത്സരിങ്ങോ ഭൂത്വാ ഹിംസന്ത്യന്യാനകിഞ്ചനാൻ."

ജാതിപ്പിശാചിൻ്റെ ബാധയിൽ കഴിയുന്ന ഭ്രാന്തന്മാർ പല പ്രകാരത്തിൽ മത്സരിച്ച് പാവപ്പെട്ടവരെ പീഡിപ്പിക്കുകയാണ്. ഇതാണ് അന്ധത. ജാതിയും സമ്പത്തും അധികാരചിഹ്നങ്ങളാണെന്നു ചിലർ വിചാരിക്കുന്നു.അവരുടെ മുൻവിധിയും  ആരായലിൻ്റെ രീതിയും ഇത്തരത്തിലാണ് സജ്ജമായിട്ടുള്ളത്. അവർക്ക് ആരെയെങ്കിലും  ജയിക്കണം. ഒരു ജാതിയിൽ പിറക്കാൻ വേണ്ടി താൻ ഒന്നും മഹത്തരമായി ചെയ്തിട്ടില്ലെന്നു ചിന്തിക്കാൻ പോലും കഴിയാത്തവർ ഏറിവരികയാണ് .ഇവർ അന്ധവിശ്വാസത്തെ പ്രചരിപ്പിക്കുകയാണ് .ഇപ്പോഴും ചിലർ പറയുന്നത് ദുരനുഭവങ്ങൾ ഉണ്ടാകുന്നത് ദൈവകോപം കൊണ്ടാണെന്നമട്ടിലാണ്. ആശുപത്രികളിൽ കഴിയുന്നവരൊക്കെ  ദൈവത്തിൻ്റെ അപ്രീതിക്ക് പാത്രമായവരാണോ ?അസംബന്ധമാണിത് .ഗുരുവിൻ്റെ ദൈവസങ്കല്പം ഇവർക്കറിയില്ല. നമ്മുടെ ദൈവത്തെ ചീത്തയാക്കുന്നത് നമ്മൾ തന്നെയാണ്. നാം ചീത്തക്കാര്യങ്ങൾ ചെയ്താൽ നമ്മുടെ ദൈവം അതിനു കൂട്ടുനില്ക്കും. കാരണം നാം ദൈവത്തെ ആ രീതിയിലാണ് സമീപിക്കുന്നത് .

ഈ ലോകത്ത് അർത്ഥം കണ്ടെത്തണമെങ്കിൽ നാം എന്തിനെയെങ്കിലും വിശ്വസിക്കണം .ഒരു പൂവിലോ  ആകാശത്തിലെ നക്ഷത്രങ്ങളിലോ പുഞ്ചിരിയിലോ സ്നേഹത്തിലോ വിശ്വസിക്കണം. അതാണ് സൗന്ദര്യം. എല്ലാറ്റിനെയും സംശയിക്കുന്നതും വെറുക്കുന്നതും നമ്മുടെ തന്നെ ചീത്ത ചിന്തയുടെ ഫലമാണ്. നാം ദുഷിച്ച ചിന്തകളുടെ ,വെറുപ്പിന്റെ, അകൽച്ചയുടെ ഒരു കേന്ദ്രമാവുകയാണെങ്കിൽ ഈ ലോകം വളരെ അനാകർഷകമായി നമുക്കനുഭവപ്പെടും .മനുഷ്യമനസിനു പല തലങ്ങളുണ്ട്.സ്വന്തം മനസ്സിലെ അനീതിയോട്, അസംബന്ധത്തോട്, വെറുപ്പിനോട് പടവെട്ടി ജയിച്ചുകൊണ്ട് മാത്രമേ നമുക്ക് ദൈവത്തെ കണ്ടെത്താനാവുകയുള്ളു.
ഗുരു പ്രാർത്ഥിക്കുന്നു:
"പൂമലരോനും തിരുമാലുമാരും പൊൻ 
പൂമേനി കണ്ടില്ലെന്നാടു പാമ്പേ."

ശിവന്റെ മനോഹരമായ ശരീരം മറ്റു ദേവന്മാർ കണ്ടിട്ടില്ലെന്നറിഞ്ഞു ആടണം. എന്താണ് ഈ പ്രാർത്ഥനയുടെ പൊരുൾ ? ഒരു ഭക്തൻ കണ്ടെത്തുന്നതാണത്. അവൻ്റെ പ്രകൃതിയിൽ ചേർന്നിരിക്കുന്ന തിന്മകളെ മറികടന്നു വേണം അവിടെയെത്താൻ. മത്സരബുദ്ധിയോടെ പാവപ്പെട്ടവരെയും ദുർബ്ബലരെയും ചവിട്ടിമെതിക്കുന്ന പ്രകൃതിയിൽ നിന്നു മോചനം നേടിയാലേ ഈ പരമപദമായ ശിവൻ്റെ യടുത്ത് എത്താനാവൂ എന്നാണ് വിവക്ഷ.മാനസികമായ എത്തിച്ചേരലാണിത്. ദുഷ്ചെയ്തികളിലൂടെ വീണ്ടും വീണ്ടും പതിക്കുന്ന മനുഷ്യനു ഒരു ഉയിർപ്പു വേണമെങ്കിൽ പരിപാവനത്വമാണ് അഭികാമ്യം.യാതൊന്നിൽ ആ പരിപാവനത്വം ആരോപിക്കും? തീർച്ചയായും മനുഷ്യനു സ്വന്തം ശരീരത്തിലോ മനസ്സിലോ അത് അന്വേഷിക്കാനാവില്ല. നാം സർവ്വത്ര മലിനമാണ്. ഒരാളുടെ മനസ്സിലൂടെ അഹന്തയുടെയും ദുരയുടെയും എത്രയോ വലിയ കൊടുങ്കാറ്റാണ് വീശിയടിച്ചുപോകുന്നത്.

പ്രപഞ്ചം ഒരു വല 

ഇതൊരു വലിയ വലയാണ്.ബന്ധങ്ങളുടെ ഒരു വല (web of relations).പൗരസ്ത്യ ദാർശനികർ ഈ പ്രപഞ്ചത്തെ വേർപെടുത്താനാവാത്ത ഒരു വലയായാണ് കണ്ടത്. ഈ വലയാകട്ടെ പരസ്പരബന്ധിതവും ചലനാത്മകവുമാണ്. ഫ്രിജോഫ് കാപ്ര  പറയുന്നതുപോലെ ഈ പ്രപഞ്ചം ഒരു സജീവമായ വല(The cosmic web is alive).യാണ്. ഇത് ചലിക്കുന്നു ,വളരുന്നു, മാറുന്നു, സ്ഥിരമായി. ആധുനികഭൗതികശാസ്ത്രവും പ്രപഞ്ചത്തെ ഒരു വലയായി  കാണുകയാണ്. ഇത് പരസ്പര ബന്ധങ്ങളുടെ വലയാണ് .പൗരസ്ത്യ ദാർശനികർ ചലനാത്മക വല എന്നു വിളിക്കുന്നതും ഇതിനു സമാനമാണ്. 

ക്വാണ്ടം സിദ്ധാന്ത(Quantum theory) ത്തിൽ പിണ്ഡത്തിന്റെ ചലനാത്മകതയെ നിർണയിക്കുന്നത് അണുഘടകങ്ങളുടെ തരംഗസ്വഭാവമാണ്. അതിൻ്റെയർത്ഥം ഒരു അണു എന്നു പറയുന്നത്  ചലനവും പരസ്പരപ്രവർത്തനവും രൂപാന്തരവും ചേർന്നതാണ്. മനുഷ്യനിലെ ഓരോ അണുവും ,ഈ വിധം ചലനാത്മകവും പരസ്പര പ്രവർത്തനപ്രേരകവും രൂപമാറ്റ വിധേയവുമാണ്.ഈ ഒഴുക്ക് അനുസ്യൂതം സംഭവിക്കുകയാണ്. നമ്മുടെ ചിന്തയിലും ഇതല്ലേ സംഭവിക്കുന്നത് ?

നമുക്ക് ഒരു നിമിഷം ശാന്തമായിരിക്കാൻ പ്രയാസമായിരിക്കും. മനുഷ്യൻ ശാന്തി തേടുകയാണ്. മനസിൽ ഒരു നിമിഷം തെളിയുന്ന ചിന്ത ചലനാത്മകമാണ്. അത് ആരെയെങ്കിലും എതിരിടാനുണ്ടോ ,കുറവ് കണ്ടുപിടിക്കാനുണ്ടോ എന്നാണ് ആലോചിക്കുന്നത് .അത് പ്രകൃതത്തിൽ അസ്വസ്ഥമാണ്. ഒരു ചിന്ത പൊട്ടിപ്പിളർന്നുണ്ടാവുകയാണ്. അതിനു ഉറവിടത്തിലേക്ക് തിരിച്ചു പോകാനാവില്ല .അത് എവിടെയോ ലയിക്കുകയാണ് .നിമിഷത്തിനുള്ളിൽ തന്നെ ഈ ചലനവും പരസ്പരപ്രവർത്തനവും രൂപാന്തരവും സംഭവിക്കുന്നു. അതുകൊണ്ട് ചിന്തിക്കുന്നതെന്താണോ അത് നമ്മെ സ്വാധീനിക്കുന്നില്ല. ആരുടെയെങ്കിലും അനുയായി എന്ന നിലയിൽ തുടരുമ്പോൾ തന്നെ ആ വ്യക്തിയോട് വിയോജിക്കുകയും അകന്നുനിൽക്കുകയും ചെയ്യുന്നത് ഇതുകൊണ്ടാണ്. എല്ലാ പ്രണയങ്ങളിലും വഞ്ചനയുടെ ഒരു ഘടകം പ്രവർത്തിക്കുന്നതും ഇതുകൊണ്ടാണ്. മനസ്സിൽ സ്ഥായിയായ ഒരു ചിന്തയുടെ കണം നിൽക്കുന്നില്ല; ഒരാഗ്രഹം മരിക്കാതെ ശേഷിക്കുന്നുണ്ടാവാം. മനസ് മാറിക്കൊണ്ടിരിക്കുകയാണ് .ഈ പ്രപഞ്ചം എങ്ങനെ ചലനാത്മകതയിൽ വളരുന്നുവോ അതുപോലെ തന്നെ മനസ്സിൽ ഓരോ നിമിഷത്തിലും ചലനാത്മകമായ വളർച്ചയുണ്ടാവുന്നു.

ആൽബർട്ട് ഐൻസ്റ്റീൻ്റെ റിലേറ്റിവിറ്റി സിദ്ധാന്തത്തിൽ സ്ഥലകാലങ്ങളുടെ  ഏകീകരണം സൂചിപ്പിക്കുന്നത് ഒരു പിണ്ഡത്തിന്റെ അവസ്ഥയെ അതിൻ്റെ പ്രവർത്തനത്തിൽ നിന്നു മാറ്റിനിർത്താനാവില്ലെന്നാണ്. ഇതുതന്നെയാണ് മനുഷ്യമനസിലും ഉണ്ടാകുന്നത്. മനസിൻ്റ അവസ്ഥയെ അതിൻ്റെ പ്രവർത്തനത്തിൽ നിന്നു വേർപ്പെടുത്താനാവില്ല .ഈ പ്രതിസന്ധി പരിഹരിക്കാനാണ് ഗുരു  പ്രാർത്ഥനയുടെ യോഗാത്മകത, പ്രാർത്ഥനയുടെ ധ്യാനം, പ്രാർത്ഥനയുടെ സംഗീതം പരിചയപ്പെടുത്തുന്നത് .

"കാമനെച്ചുട്ട കണ്ണുള്ള കാലാരിതൻ നാമം നുകർന്നു നിന്നാടുപാമ്പേ."

കാമദേവനെ സംഹരിച്ചത് ശിവനാണ്. ആ കണ്ണുകളിലെ തീക്ഷ്ണമായ ഊർജ്ജം അപാരമാണ്.അങ്ങനെയുള്ള ശിവൻ്റെ നാമം ഓർത്ത് ആടണമെന്നാണ് പ്രാർത്ഥന. മനസിൻ്റെ ചാഞ്ചാട്ടത്തിൽ നിന്നു മുക്തി നേടാൻ ശിവൻ്റെ തീജ്വാല പോലെയുള്ള കണ്ണുകളെ ഓർത്ത് പ്രാർത്ഥിക്കണമെന്നാണ് സാരം.


എന്താണ് സാഹിത്യം, കല ? -7 എം.കെ.ഹരികുമാർ

 a


വ്യാസനെ കൃഷ്ണചൈതന്യ വായിക്കുന്നു 


മലയാളസാഹിത്യം കണ്ട ,ഇന്ത്യൻ സാഹിത്യം കണ്ട വലിയ സംസ്കൃത സാഹിത്യപണ്ഡിതനും സാഹിത്യചരിത്രകാരനുമാണ് കൃഷ്ണചൈതന്യ (1918-1994).അദ്ദേഹം കലാഭിരജ്ഞതയുടെ ഉന്നതിയിലാണ് ജീവിച്ചത് .പടിഞ്ഞാറുള്ളതും കിഴക്കുള്ളതുമായ കലയെയും ആശയങ്ങളെയും പരിശോധിച്ച് ഭാരതസംസ്കാരത്തിൻ്റെ വൈചാരിക ജീവിതത്തിന്റെ അടിത്തട്ടു നിർണയിച്ച കൃഷ്ണചൈതന്യയെ ഇന്നു മാധ്യമങ്ങൾ ഓർക്കാതിരിക്കുന്നതോ , അദ്ദേഹത്തിൻ്റെ കൃതികൾ എല്ലാം ഔട്ട് ഓഫ് പ്രിൻ്റ് ആയിട്ടും ഒന്നുപോലും അച്ചടിക്കാതിരിക്കുന്നതോ അത്ഭുതപ്പെടുത്തുന്നില്ല .

എല്ലാ മേഖലയിലും ഇപ്പോൾ വളരെ വേഗത്തിലുള്ള നടത്തിപ്പാണ് മുന്നേറുന്നത് .ഭക്ഷണം അതിവേഗം പാചകം ചെയ്യുന്നതിനാണ് മുൻഗണന. വാർത്ത അതിവേഗം എത്തിക്കുന്നവർക്കാണ് വില. പ്രേമത്തിൽ പോലും വേഗത്തിനാണ് മൂല്യം. വേഗതയില്ലാത്തവരെ തിരസ്ക്കരിക്കുകയാണ്. അതുകൊണ്ട് കൃഷ്ണചൈതന്യയുടെ ആഴത്തിലുള്ള അറിവുകൾ തേടിച്ചെല്ലാൻ പലർക്കും സമയം കിട്ടുകയില്ല. എളുപ്പത്തിൽ കിട്ടുന്നത് ധാരാളമുണ്ടല്ലോ.ആരൊക്കെ വിസ്മരിച്ചാലും കൃഷ്ണചൈതന്യയുടെ പ്രസക്തി ഇല്ലാതാവുകയില്ല. അദ്ദേഹത്തിൻ്റെ 'സംസ്കൃതസാഹിത്യ തത്ത്വചിന്ത' എന്ന പുസ്തകം രണ്ടു വാല്യങ്ങളിലാണ് പതിറ്റാണ്ടുകൾക്കു മുൻപ് പ്രസിദ്ധീകരിച്ചത്. സംസ്കൃത സാഹിത്യചരിത്രം, യവനസാഹിത്യചരിത്രം, റോമാസാഹിത്യ ചരിത്രം, യഹൂദസാഹിത്യചരിത്രം, പിൽക്കാല ലത്തീൻ സാഹിത്യചരിത്രം, ഈജിപ്ഷ്യൻ സാഹിത്യചരിത്രം,  മെസപ്പെട്ടോമിയൻ സാഹിത്യചരിത്രം,അറബി സാഹിത്യചരിത്രം, എന്നിവയാണ് അദ്ദേഹത്തിൻ്റെ സാഹിത്യചരിത്രഗ്രന്ഥങ്ങൾ. വിജ്ഞാനത്തിന്റെ മൗലിക തത്ത്വത്രയം ,ശാസ്ത്രത്തിൻ്റെ വിശ്വാവലോകനം എന്നീ കൃതികൾ കൃഷ്ണചൈതന്യയുടെ വിജ്ഞാനദാഹം വെളിപ്പെടുത്തുകയാണ്. ഇതിനു  പുറമെയാണ് ഇന്ത്യൻ ചിത്രകലയെക്കുറിച്ചും ലോകസാഹിത്യത്തെക്കുറിച്ചും ഇംഗ്ലീഷിൽ അദ്ദേഹം എഴുതിയ പുസ്തകങ്ങൾ: Sanskrit Poetics,Ravivarma,The Mahsbharatha -A Literary Study,The Betrayal of Krishna,The Biology of Freedom,The Psychology of Freedom,The physics and Chemistry of Freedom,A History of World Literature vol 1,2,3,4, Portfolio of Indian Paintings,A History of Indian Painting.

കൃഷ്ണചൈതന്യ വ്യാസനയെക്കുറിച്ചു വിപുലമായ ഒരു ചർച്ച സംഘടിപ്പിച്ചിട്ടുണ്ട് 'സംസ്കൃതത്തിലെ സാഹിത്യതത്ത്വചിന്ത' എന്ന ഗ്രന്ഥത്തിൽ. അദ്ദേഹം ചൂണ്ടിക്കാട്ടുന്നത് കലയിൽ പ്രധാനമായി രണ്ടുതലമുണ്ടെന്നാണ്.എഡ്വേർഡ് ഹോണിങ് (Edward Honing)Dark Conceit-The Making of Allegory  എന്ന പുസ്തകത്തിൽ പ്രവാചകത്വത്തെയും ക്രാന്തദർശനത്തെയും വേറിട്ട് വിലയിരുത്തുന്നതിനെ ഉദ്ധരിച്ചുകൊണ്ടാണ് അദ്ദേഹം വ്യാസനിൽ ഈ രണ്ടു ഗുണങ്ങളും  സമ്മേളിക്കുന്നതായി കണ്ടെത്തുന്നത്. 'തീർത്ഥയാത്രയുടെ കഥ'(The Pilgrim's Progress ,John Bunyan)എഴുതിയ ബന്യൻ പ്രവാചകധർമ്മത്തെയും ഫ്രാൻസ് കാഫ്ക(Franz Kafka) ക്രാന്തദർശനത്തെയും പ്രതിനിധീകരിക്കുന്നതായി കണ്ടെത്തുന്നു.എന്നാൽ വ്യാസനിൽ ഈ രണ്ടു ഗുണങ്ങളും സമർത്ഥമായി സമന്വയിപ്പിക്കപ്പെടുകയാണ്. വ്യാസൻ  ഉപനിഷത്തും വേദവും ഉപയോഗിച്ച് തന്റെ പ്രമേയത്തിനു ആധികാരികത ഉറപ്പാക്കുന്നു. അതേസമയം അതിനെ വ്യക്തിപരമായി വ്യാഖ്യാനിച്ചു വിപ്ലവകരമായ ചിന്തകൾ കൂട്ടിച്ചേർക്കുന്നു. അങ്ങനെ വ്യാസന്റെ വിശ്വദർശനം സംഭവിക്കുന്നു .ഈ ജീവിതത്തിനു അർത്ഥമുണ്ടോ എന്ന ചിന്തയിൽ നിന്നാണ് ആ അന്വേഷണം ആരംഭിക്കുന്നത്. ജീവിതത്തിനു എങ്ങനെ അർത്ഥമുണ്ടാകും? ജീവിതത്തിനു അർത്ഥമില്ലെങ്കിൽ കലയ്ക്ക് അർത്ഥമുണ്ടാകുമോ?

ജീവിതം ഉണ്മയുടെ അപഭ്രംശമല്ല 

കൃഷ്ണചൈതന്യ എഴുതുന്നു: "അതീതാസ്തിത്വവും അന്തർഭവത്വവും,  പുരുഷനും പ്രകൃതിയും, കേവലമായ ഉണ്മയും ചരിത്രപരമായ ഉണ്മയും തമ്മിൽ വളരുന്ന ഒരു വിടവ് പല ചിന്താസരണികളിലും നിഴലിക്കാൻ തുടങ്ങിയിരുന്നു.ആചാരജടിലമായ മതത്തിൽ നിന്നു ദൂരെ വിജനപ്രശാന്തമായ വിപിനങ്ങളിൽ ധ്യാനനിരതരായിരുന്ന മഹാചിന്തകന്മാർ സൃഷ്ടിച്ച ഉപനിഷത്തുകൾ ഇഹത്തിന്റെ ഉണ്മയെ നിരാകരിക്കുന്നില്ല. പക്ഷേ, നിത്യവും സ്ഥിതിഭേദമില്ലാത്തതുമായ പരബ്രഹ്മത്തോടു തട്ടിച്ചുനോക്കുമ്പോൾ ഈ ലോകത്തിൻ്റെ യാഥാർത്ഥ്യം താണതരത്തിലുള്ളതാണെന്ന ഒരു ശങ്ക  നിഴലിക്കുന്നുണ്ട്. ബുദ്ധനു ശേഷമുണ്ടായിട്ടുള്ള ചില കൃതികളിൽ - ഉദാഹരണമായി മൈത്രായണി ഉപനിഷത്തെടുക്കാം - ആദ്യകാലത്തിലെ സമതുലനം മുഴുവനും നഷ്ടമാകുന്നു. സകല പ്രതിഭാസങ്ങളുടെയും ക്ഷണപ്രഭാചഞ്ചലത്വം ചിന്തയെ ശ്വാസം മുട്ടിക്കുന്നു.
സാംഖ്യചിന്താഗതിയിൽ പുരുഷൻ പ്രകൃതിയിൽനിന്നു പാടെ അകന്നു നിൽക്കുന്നു .പക്ഷേ സ്വയം സമർത്ഥനത്തിനു മനുഷ്യൻ സമ്മുഖീകരിക്കേണ്ട നിരവധി വെല്ലുവിളികളുടെയും കഷ്ടാനിഷ്ടങ്ങളുടെയും കളരിയായ ഈ ലോകത്തെ സംഭവാത്മകവും ചരിത്രജനകവുമായ ഉണ്മയെ ,മരീചികയായോ അസ്തിത്വത്തിൽ നിന്നൊരു അപഭ്രംശമായോ ഗണിക്കാൻ കവിയായ വ്യാസനു കഴിഞ്ഞില്ല. ഗുരുതരമായ വേറൊരു ആശയക്കുഴപ്പവും പടർന്നുപിടിച്ചതായി വ്യാസൻ കണ്ടു. ജനനത്തോടെ പ്രജ്ഞ പ്രത്യക്ഷപ്പെടുന്നുണ്ടെങ്കിൽ മരണത്തോടെ അത് തിരോധാനം ചെയ്യുന്നുമുണ്ട്. മരണം വ്യക്തിത്വത്തിന്റെ നിരവശേഷ നാശമായും കാണപ്പെടുന്നു. ഈ വൈഷമ്യത്തിൽ ദാർശനികചിന്ത ഈ നിഗമനത്തിലേക്കാണ് ചാഞ്ഞത് - പ്രജ്ഞയുടേതിനേക്കാൾ ഉയർന്ന തലമാണ് പ്രജ്ഞാരാഹിത്യത്തിൻ്റേത് (സുഷുപ്തിയുടേത് );ബ്രഹ്മത്തിൽ വ്യക്തിത്വം, പുരുഷധർമ്മം, ആരോപിച്ചുകൂടാ. കണ്ണും മൂക്കുമുള്ള മനുഷ്യരൂപാരോപമല്ലാത്ത ഒരു ഗഹനപുരുഷസങ്കല്പം സാധ്യമാണെന്നത് ഈ ദാർശനികർ കണ്ടില്ല."

രണ്ടു കാര്യങ്ങളാണ് ഇതിൽ പറയുന്നത് .ഒന്ന് ,സാഹിത്യത്തിലെ രണ്ടു ധാരകളായ പ്രവാചകധർമ്മവും ക്രാന്തദർശനവും. രണ്ട്, ഈ രണ്ടു ധാരങ്ങളും വ്യാസനിൽ ചേരുക മാത്രമല്ല ,അതിനെ വ്യക്തിഗതവും വിപ്ലവകരമായ ഒരു ആഖ്യാനത്തിലേക്ക് വളർത്തുകയും ചെയ്യുന്നു. ധ്യാനത്തിലൂടെയും മനനത്തിലൂടെയും നേടുന്ന അതീതമായ അറിവ് സമകാല ജീവിതത്തിൻ്റെ പുറമേയുള്ള യുക്തിയോട് ചേരാതെ നിൽക്കുന്നത് തത്ത്വചിന്താപരമായ ഒരു പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. മതവിശ്വാസത്തിൽ നിന്നു അകലെ മാറി ഏകാന്തധ്യാനത്തിലൂടെയാണ് മഹർഷിമാർ ഉപനിഷത്കൃതികൾ രചിച്ചത് .പക്ഷേ അവർ സാധാരണ ജീവിതത്തെ നിരാകരിക്കുന്നില്ല. ഓരോരുത്തരുടെയും ജീവിതത്തിനു ഉണ്മയുണ്ട് .എന്തെന്നാൽ ,നാം ജീവിക്കുകയാണ് .നമുക്ക് ലഭിച്ചിട്ടുള്ള ഐന്ദ്രിയവും ബുദ്ധിപരവുമായ സിദ്ധികൾ ഉപയോഗിച്ച് നാം ജീവിക്കുന്നു .ആ തലത്തിൽ അത് നിലനിൽക്കുന്നു. അതിനെ നിരാകരിച്ചു കൊണ്ട് ആർക്കും ഒന്നും കണ്ടെത്താനാവില്ല. ജീവിച്ചുകൊണ്ടാണ് ഏതൊരു ആശയവും ആരായുന്നത് . എങ്കിലും നാം ക്ഷണികതയിലും നശ്വരതയിലുമാണ് ജീവിക്കുന്നത്. നമുക്ക് ഓരോ നിമിഷവും ജീവിതമുണ്ടെന്നു പറയുമ്പോഴും അത് നഷ്ടപ്പെടുകയാണ്. ജീവിതം കൈപ്പിടിയിലാക്കാനാവില്ല. ജീവിതത്തെ ഒരു ചെറിയ പാത്രത്തിലെന്നപോലെ സൂക്ഷിക്കാനാവില്ല. അപ്രതിരോധ്യമായ ഒരവസ്ഥയാണിത്. എത്രയൊക്കെ  സന്തോഷിച്ചാലും സമ്പാദിച്ചാലും ജീവിതം ആപേക്ഷികമാണ്, നഷ്ടപ്പെടുന്നതാണ് .വാസ്തവത്തിൽ ഒരു നിമിഷത്തിലും ജീവിതം നമുക്ക് സ്വന്തമല്ല ;നമ്മുടെ നഷ്ടപ്പെടലാണത്. അനിശ്ചിതമായ ഈ നഷ്ടപ്പെടലാണ്  ഈ ചിന്താമണ്ഡലത്തെ അസ്വസ്ഥമാക്കുന്നത്. പുരുഷനും പ്രകൃതിയും തമ്മിൽ അകന്നാണ് ജീവിക്കുന്നത് .പുരുഷൻ പ്രകൃതിയെ അറിയുന്നുണ്ടോ? ഈ വൈരുദ്ധ്യത്തെ മറികടക്കുന്നതാണ് വ്യാസന്റെ കലയെന്നു കൃഷ്ണചൈതന്യ അഭിപ്രായപ്പെടുന്നു .അതുകൊണ്ടാണ്സ്വന്തം അസ്തിത്വം സ്ഥാപിക്കാൻ നിരന്തരം വെല്ലുവിളികളിലേർപ്പെടേണ്ട മനുഷ്യനു ഈ ലോകത്തെ മിഥ്യയായി കാണാനാവില്ലെന്നു പറയുന്നത്.

അനിഷ്ടങ്ങളുടെയും അപ്രീതികളുടെയും ഈ ലോകത്ത് ജീവിക്കുക എന്ന ഉണ്മയുണ്ട് .അതിനെ 'സംഭവാത്മകവും ചരിത്രജനകവും' എന്നു കൃഷ്ണചൈതന്യ വിളിക്കുന്നു. അതിനെ മരീചികയായി കാണാൻ വ്യാസൻ തയ്യാറായില്ല. അദ്ദേഹത്തിൻ്റെ ചിന്തയിൽ അതീന്ദ്രിയവും ധ്യാനാത്മകമായ സിദ്ധികൾ ഈ ലോകത്തിൻ്റെ ഉണ്മയുമായി  ചേർന്നിരിക്കുകയാണ്.
അതീന്ദ്രിയമായ അറിവുകൾ അസ്തിത്വത്തിൽ നിന്നുള്ള അപഭ്രംശമല്ല .കലാകാരന്റെ ചിന്തകൾ അതീതമാണെന്നു തോന്നുന്ന ഘട്ടത്തിലും അത് ഈ മണ്ണിൽ വേരുകളാഴ്ത്തിയിരിക്കുകയാണ്. വ്യാസൻ പരിഹരിച്ച ആദ്യത്തെ ആശയക്കുഴപ്പമാണിത്. രണ്ട് വിഭിന്ന ധ്രുവങ്ങളെ വ്യാസൻ ഇണക്കിച്ചേർക്കുന്നു .അതിലൂടെ അർത്ഥം സൃഷ്ടിക്കുന്നു .കലാകാരന്റെ സഞ്ചാരം ഈ ലോകത്തിൻ്റെ  അപര്യാപ്തതകൾ പരിഹരിക്കാനാണ്. ജീവിതത്തിനു അർത്ഥമുണ്ടാകണമെങ്കിൽ ജീവിതാനന്തരമായ കാലത്തിനും അർത്ഥമുണ്ടാകണം. ജീവിതം നശ്വരമായിരിക്കുമ്പോഴും അത് അതീതത്തെ ഉൾക്കൊള്ളുന്നു. മരണം ഒരർത്ഥമാണ്. മൃതിയുടെ സൗന്ദര്യമാണ് ജീവിതത്തെ അര്‍ത്ഥവത്താക്കുന്നത് .വ്യാസൻ ജീവിതത്തിനു ശാശ്വതത്വമാണ് സംഭാവന ചെയ്തത്. എന്തുകൊണ്ടെന്നാൽ അദ്ദേഹം മരണത്തെ അർത്ഥവത്താക്കി തീർത്തു. അദ്ദേഹം കർമ്മവൈശിഷ്ടത്തിനു പ്രാധാന്യം കൊടുക്കുന്നു.

ഗഹനപുരുഷസങ്കല്പം 

മനുഷ്യൻ ഉണ്ടായിരുന്നു എന്നതിനു അർത്ഥം ഉണ്ടാകണമെങ്കിൽ മരണാനന്തര ജീവിതത്തിൻ്റെ അർത്ഥവും കൂടി വേണം. നാം മരണാനന്തര ജീവിതം കൂടി കൊണ്ടു നടക്കുന്നു. വ്യാസൻ ഈ പ്രതിസന്ധി പരിഹരിക്കാൻ ഒരു ഗഹനപുരുഷസങ്കല്പം കണ്ടെത്തുകയായിരുന്നു. അതാണ് 'ഉണ്മയുടെ ആധാരമായി ഒരു പുരുഷോത്തമനെ സങ്കല്പിക്കുന്നത്. ഇത് കൃഷ്ണചൈതന്യയുടെ വ്യാഖ്യാനമാണ് .അദ്ദേഹം കലയിലെ മൂല്യത്തെ ജീവിതതത്ത്വവിചാരമായി  ഉയർത്തിക്കൊണ്ടുവരുന്നു. കലയിൽ ഇത് ഭാവനയാണ്. മനുഷ്യൻ ഭാവന ചെയ്യാൻ വിധിക്കപ്പെട്ടിരിക്കുന്നു .എല്ലാ പ്രതിസന്ധികളെയും പരാജയങ്ങളെയും  മറികടക്കുന്നത് ഭാവനയിലൂടെയാണ്. ദീർഘകാലം തടവറയിൽ കിടക്കുമ്പോൾ അത് സഹിക്കാവുന്ന തരത്തിലാക്കാൻ മനുഷ്യൻ പരിശ്രമിക്കുന്നു. അവനു അതിൽ വിജയിക്കാതെ തരമില്ല .അവൻ ഭാവനകൊണ്ട് ലോകങ്ങൾ ഉണ്ടാക്കുന്നു.

ഭരണാധികാരിക്കോ സൈന്യത്തിനോ ഒരാൾ മനസ്സിൽ ഭാവന ചെയ്യുന്നതിനെ കണ്ടുപിടിക്കാനോ ശിക്ഷിക്കാനോ  സാധ്യമല്ല. ഭാവനയിൽ ഒരാൾ സ്വന്തം അസ്തിത്വത്തെ നിർമ്മിക്കുന്നു. ബാഹ്യലോകം ക്രൂരമാണെന്നറിഞ്ഞുകൊണ്ടുതന്നെ അതിനെ ലഘൂകരിക്കാൻ നോക്കുകയാണ്. അങ്ങനെ ഈ ലോകത്തെ അറിയിക്കാതെ മനുഷ്യനു ജീവിക്കാനാകുന്നു .നോർത്രോപ് ഫ്രൈ(Northrop Frye)പറഞ്ഞു :
"The world of literature is a world where there is no reality except that of the human imagination." സാഹിത്യസൃഷ്ടിയിൽ യാഥാർത്ഥ്യം തന്നെ നിലനിൽക്കുന്നില്ലെന്നാണ് ഫ്രൈ പറയുന്നത്. പിന്നെന്താണുള്ളത്? മനുഷ്യൻ്റെ ഭാവനയുടെ ലോകമാണത്. വളരെ പ്രാഥമികവും മൗലികവുമായ ഒരു കാര്യമാണ് ഇതെങ്കിലും പലർക്കും ഇതിൻ്റെ ഗൗരവം മനസ്സിലായില്ല. സാഹിത്യം ചരിത്രത്തെ ആഖ്യാനം ചെയ്യാനുള്ളതല്ല; ഭാവനയുടെ ആഖ്യാനമാണത് .ഭാവനയില്ലാത്തവനു ഭാഷ സൃഷ്ടിക്കാനാവില്ല. ഭാഷ ഭാവന ചെയ്യപ്പെടുകയാണ്.പലരും ഉപയോഗിച്ച ഭാഷയുടെ ഏകതാനമായ സ്വരസവിശേഷതയിൽ എഴുതിയിട്ട് കാര്യമില്ല. പുതിയ അനുഭവം അതിൽ വന്നുചേരുകയാണ്. ഭാഷ സൃഷ്ടിക്കുന്നവനാണ് സാഹിത്യകലയിൽ സ്വതന്ത്രനാവുന്നത്. വ്യാസൻ ഈ സ്വാതന്ത്ര്യത്തെ ദർശിച്ചു.അത് ഭാഷയിലൂടെ മാത്രമല്ല സാക്ഷാത്കരിച്ചത്. ആശയങ്ങളിലൂടെയും ദർശനങ്ങളിലൂടെയുമാണ്.

ജനനത്തോടെ പ്രജ്ഞ പ്രത്യക്ഷപ്പെടുന്നുണ്ടെങ്കിൽ മരണത്തോടെ അത് തിരോധാനം ചെയ്യുന്നുണ്ടെന്നുള്ള ചിന്തയാണ് വിചാരജീവിതത്തെ ശൂന്യതയിലേക്ക് മറിച്ചിടുന്നത് .വ്യാസൻ തൻ്റെ ബുദ്ധിപരവും സർഗ്ഗാത്മകവുമായ ശക്തികൊണ്ട് മരണത്തിനു ജീവിതാനന്തരമായ മാനം നൽകുകയാണ്. വ്യാസൻ മരണത്തെ പുതിയൊരാഖ്യാനമാക്കുകയാണ്. തൻ്റെ സൃഷ്ടിപരമായ പാരവശ്യത്തിനു സമാധാനം കണ്ടെത്തുന്നതിൻ്റെ  ഭാഗമായാണ് അദ്ദേഹം മരണത്തെ കലാലോകത്ത് ഒരു ആഖ്യാനതത്ത്വമായി വളർത്തുന്നത്. പ്രജ്ഞാരാഹിത്യം അല്ലെങ്കിൽ സുഷുപ്തി വ്യാസന്റെ കലയുടെ മാന്ത്രികമായി യാഥാർഥ്യമാണ്. ബ്രഹ്മത്തേക്കാൾ വലിയ ആശയമായി വ്യാസൻ ഇതിനെ സങ്കൽപ്പിച്ചു എന്നാണ് കൃഷ്ണചൈതന്യ വിവരിക്കുന്നത്. വ്യാസനെ ലോകസാഹിത്യത്തിന്റെ പിതാവിന്റെ സ്ഥാനത്തേക്ക് സങ്കല്പിക്കാവുന്ന സന്ദർഭമാണിത്. 

"ഇതര ദാർശനികരുടെ അവ്യയ ബ്രഹ്മത്തേക്കാൾ ഉയർന്നതാണ് പുരുഷോത്തമൻ. കാരണം അതീതമായ ബ്രഹ്മവും അന്തർഭവമായ ജഗതാത്മനും പുരുഷോത്തമന്റെ അവസ്ഥാഭേദങ്ങളുടെ മൂർത്തരൂപസങ്കല്പങ്ങൾ മാത്രമാണ്. ഒന്നു മറ്റൊന്നിനേക്കാൾ ഉയർന്നതാണെന്നു പറയാനാവില്ല." സകല ദാർശനികരുടെയും വേലിക്കെട്ടുകൾ തകർത്ത് വ്യാസൻ ഭൗതികരൂപപ്രപഞ്ചത്തിലെ വിചാരജീവിതത്തിനും ആത്മീയ പ്രതിസന്ധിക്കും പരിഹാരം കാണുകയാണ്. ബ്രഹ്മം എന്ന അമൂർത്ത സങ്കൽപത്തെ കണ്ടു വഴിമുടങ്ങിയതായി കരുതേണ്ട. വേറൊരു പാത സാധ്യമാണെന്നു വ്യാസൻ തെളിയിക്കുന്നു. മനുഷ്യരുടെയുള്ളിലെ ദൈവചിന്തയും എല്ലാത്തിനും അപ്പുറത്തുള്ള ബ്രഹ്മവും ഈ പുരുഷോത്തമന്റെ അവസ്ഥാഭേദങ്ങൾ മാത്രമാണത്രേ. അതിനർത്ഥം പുരുഷോത്തമൻ സ്ഥായിയായി നിലനിൽക്കുന്നു എന്നാണല്ലോ. ബ്രഹ്മം സ്ഥിരമായതാണ്. എന്നാൽ മനുഷ്യമനസ്സിലെ ദൈവം ചലനാത്മകമാണ്. അത് മനുഷ്യഭാവനക്കൊത്ത് മാറുന്നു. ചിലപ്പോൾ ഉദാത്തമാകുന്നു, ചിലപ്പോൾ അപചയത്തെ നേരിടുന്നു. ഇതു  രണ്ടിനെയും സംയോജിപ്പിക്കുകയാണ് പുരുഷോത്തമൻ. ബ്രഹ്മതത്ത്വത്തെ മനുഷ്യജീവിതസന്ദർഭങ്ങളുടെ കഥ പറയുമ്പോൾ ഒരാഖ്യാനമാക്കി വികസിപ്പിക്കാൻ പ്രയാസമാണ്. അത് വിനിമയയോഗ്യമാവാനും തടസ്സമുണ്ട്. അതുകൊണ്ട് വ്യാസൻ ആ കുറവ് പരിഹരിച്ചുകൊണ്ടാണ് പുരുഷോത്തമനെ സ്ഥാപിക്കുന്നത്.


പരിവർത്തന ക്രിയാത്മകതയാണ് ദൈവം 

പുരുഷോത്തമന്റെ വിരാട് ലോകത്താണ് ബ്രഹ്മവും അന്തർഭവവുമായ ദൈവചിന്തയുള്ളത്. ഇതിലൂടെ വലിയൊരു ആശങ്ക നീങ്ങുകയാണ്. ഈ ലോകം  അവ്യയമായ ഉണ്മയിൽ നിന്നുള്ള അപഭ്രംശമാണെന്ന സങ്കല്പം ഇല്ലാതാകുന്നു.എസ്. രാധാകൃഷ്ണന്റെ ഭഗവത്ഗീതാ വ്യാഖ്യാനത്തിലെ ഒരു ഭാഗം അദ്ദേഹം ഉദ്ധരിക്കുന്നത് ഇങ്ങനെയാണ്: "പിണ്ഡത്തിൽ നിന്നു വ്യതിരിക്തമല്ല ചൈതന്യം. പുരുഷൻ പ്രകൃതിയിൽ നിന്നു അകൽച്ച പാലിക്കുന്നുമില്ല. എല്ലാ ജീവജാലങ്ങളുടെയും ജീവൻ്റെ  ആധാരമാണ് ദൈവം." ദൈവത്തെ നമ്മുടെ ഭൗതികവ്യവസ്ഥിതിയുടെ പരിണാമപ്രക്രിയയുടെ നിയന്താവായി സങ്കല്പിച്ചാൽ ഇത് വ്യക്തമാകും.ദുരൂഹത നിറഞ്ഞ ജനിമൃതികളെ സുവ്യക്തമായ ഒരു പാഠമാക്കി മാറ്റാൻ ദൈവത്തിൻ്റെ അസ്തിത്വത്തിനു കഴിയും. ഒരു കർമ്മത്തിന്റെയോ ജീവിതത്തിന്റെയോ പര്യവസാനമായല്ല പരിവർത്തനപ്രക്രിയയെ കാണേണ്ടതെന്നു കൃഷ്ണചൈതന്യ എഴുതുന്നുണ്ട്. ഭൗതികവാദിയായ മനുഷ്യൻ മരണത്തെയും നാശത്തെയും ആത്യന്തികമായ പരിവർത്തനമായി കാണുന്നുണ്ടെങ്കിലും അത് പിശകാണ്. പരിവർത്തനം എന്നത് നാശമല്ല; ദ്രവിച്ചു പോകലല്ല. അത് നിരന്തരമായ കർമ്മപരതയാണ്. ഒരു ചെടിയിൽ നിന്ന് അനേകം ചെടികൾ ഉണ്ടാകുന്നു .ക്രിയാത്മകത്വമാണ് പരിവർത്തനം. ഒരു മരച്ചീനി തണ്ടിൽ നിന്നു പത്തോ പതിനഞ്ചോ മരച്ചീനികൾ നട്ടുവളർത്താമെന്നത് ക്രിയാത്മകതയാണ്. അതിൽ ഓരോന്നിൽ നിന്നും വീണ്ടും വളർത്താമല്ലോ. ഈ ക്രിയാത്മകത്വമാണ് പരിവർത്തനം. ഒരു മരച്ചീനി വളർന്ന് അത് പിഴുതു മാറ്റുന്നതല്ല പരിവർത്തനം ;അത്  വീണ്ടും അതുപോലെയുള്ള മരച്ചീനിയെ  ഉല്പാദിപ്പിക്കുന്നതാണ് പരിവർത്തനം. ഒരു ലക്ഷ്യത്തിലേക്കാണ് ആ ചെടി സഞ്ചരിക്കുന്നത് .അത് അന്തർഭവമായ ദൈവികതയായി മനസ്സിലാക്കാം. ഈ നിരന്തരമായ ക്രിയാത്മകത്വത്തെ ഉണ്മയുടെ അപഭ്രംശമായി കാണുന്നതാണ് തെറ്റ്. ഇതിനോടൊപ്പം അണിചേരുമ്പോഴാണ്  ജീവിതത്തിനു അർത്ഥമുണ്ടാകുന്നത്. നാം നടുന്ന ഓരോ വിത്തും തണ്ടും  നമ്മെ ദൈവികമായ ഒരു പരിണാമ,പരിവർത്തന ക്രിയാത്മകത്വത്തിനു പങ്കാളിയാക്കുന്നു. മഹാഭാരതത്തിലെ കാവ്യപരമായ ഉൾക്കാഴ്ചകളും കാവ്യപരമായ ഭാവനയും അപഗ്രഥിക്കുന്ന കൃഷ്ണചൈതന്യ കലയുടെ ആദ്യന്തം പുതുമയുള്ള ഒരു മേഖലയാണ് തുറന്നിടുന്നത് .എന്തുകൊണ്ട് വ്യാസൻ ഒരു ഉത്തമപുരുഷനെ സൃഷ്ടിച്ചു എന്ന  ചോദ്യത്തിനുള്ള ഉത്തരം അങ്ങേയറ്റം സർഗാത്മകമാണ്. 

മഹാഭാരതകഥയിൽ നിറഞ്ഞുനിൽക്കുന്നത് ആസക്തിയും ഹിംസയുമാണ്. എപ്പോഴും ഏറ്റുമുട്ടലാണ്. ഏറ്റുമുട്ടാൻ തയ്യാറെടുത്താണ്, ഓരോ നിമിഷവും, ഇരുപക്ഷത്തുമുള്ളവർ നീങ്ങുന്നത്. ഒരേ കുലത്തിൽപ്പെട്ട ഇരുകൂട്ടർ തമ്മിൽ ഒരിക്കലും അവസാനിക്കാത്ത പകയാണ് മഹാഭാരതകഥയെ ജ്വലിപ്പിച്ചു നിർത്തുന്നത് .യുദ്ധം ഒഴിവായിപ്പോയിരുന്നെങ്കിൽ മഹാഭാരതത്തിനു ആകർഷകത്വം കുറയുമായിരുന്നു. ധർമ്മം എന്ന ചലനാത്മകവും വ്യാഖ്യാനാതീതവുമായ ഒരു തത്ത്വമാണ് മാറ്റുരച്ചു നോക്കപ്പെടുന്നത്. ധർമ്മം നീതിബോധത്തിൻ്റെയും മഹത്വത്തിന്റെയും സമന്വയമാണ്. വിരുദ്ധശക്തികളാണ് മഹാഭാരതത്തെ നയിക്കുന്നതെങ്കിലും ഇവർക്കിടയിൽ കൃഷ്ണനെ സൃഷ്ടിച്ചതാണ് വ്യാസൻ്റെ കാവ്യകലയുടെ കേന്ദ്രബിന്ദുവായിത്തീരുന്നത്.

ധർമ്മത്തിൻ്റെ പത്മവ്യൂഹം

കൃഷ്ണചൈതന്യ എഴുതുന്നു: "ഇവർക്ക് രണ്ടിനുമിയിലാണ് വ്യാസൻ തൻ്റെ ഉൽകൃഷ്ടവും കേന്ദ്രസ്ഥാനവുമായ പാത്രത്തെ, കൃഷ്ണനെ, സ്ഥാപിക്കുന്നത്. അനന്യസാധാരണമായ ധൈര്യത്തോടെ അദ്ദേഹം കൃഷ്ണനെ പുരുഷോത്തമൻ്റെ അവതാരമാക്കുന്നു .കർമ്മപരതയുടെ പാഠമാണ് കൃഷ്ണൻ പഠിപ്പിക്കുന്നതും." ഒരു ഗൂഢാർത്ഥകഥയാണ് മഹാഭാരതത്തിലൂടെ അനാവരണം ചെയ്യുന്നത്. ഗൂഢാർത്ഥകഥനത്തിൽ കഥാപാത്രങ്ങൾ ഉപകരണങ്ങളാണ്. കഥാപാത്രങ്ങളുടെ സംഘട്ടനത്തിലൂടെ  ധർമ്മവും നീതിയും നിർവഹണവുമാണ് തെളിയുന്നത് .ഈ ധർമ്മമാകട്ടെ മാനവരാശിയെ എന്നും പ്രചോദിപ്പിക്കുകയാണ്. അസ്ത്രങ്ങൾ പരസ്പരം എഴുതിവിടുന്നതിനിടയിൽ, ചതിക്കുകയും കൊല്ലുകയും ചെയ്യുന്നതിനിടയിൽ, പകവീട്ടുന്നതിനിടയിൽ ഈ ധർമ്മത്തെ വ്യാസൻ കടത്തിക്കൊണ്ടു പോവുകയാണ് .മനുഷ്യർക്ക് ധർമ്മം വേണമെന്ന ദൃഢനിശ്ചയമാണ് വ്യാസനെ നയിക്കുന്നത്. എന്നാൽ ധർമ്മം എന്ന സമസ്യയെ അഴിച്ചെടുക്കുകയും വേണം . ധാർമ്മികതയുടെ ഒരു പത്മവ്യൂഹമുണ്ട്. അതിനുള്ളിൽ കയറി തെറ്റും ശരിയും വ്യാഖ്യാനിച്ച് ശുദ്ധതയോടെ പുറത്തുവരണം. പുരുഷോത്തമൻ അതിനു നമ്മെ സഹായിക്കുകയാണ്. വിരക്തിയും സന്യാസവും ത്യാഗവും വ്യാസൻ്റെ കൃതിയിൽ ശുദ്ധീകരിക്കപ്പെടുകയാണെന്നു കൃഷ്ണചൈതന്യ എഴുതുന്നുണ്ട്. 
അനുരഞ്ജനത്തിനുള്ള പാതയാണ്, അല്ലെങ്കിൽ വാഹനമാണ് കൃഷ്ണൻ. കൃഷ്ണനിലൂടെ ഒരു വിശ്വദർശനമാണ് വ്യാസൻ പറയുന്നത്.
ക്രൂരതയും സന്യാസവും നേർക്കുനേർ വരുന്നു.രണ്ടിനെയും സമന്വയിപ്പിക്കുന്നു. വ്യാസൻ കണ്ടുപിടിച്ച ഉത്തമപുരുഷനാണ് കൃഷ്ണൻ.ആ ഉത്തമപുരുഷൻ ലൗകികതയുടെയും കർമ്മപരതയുടെയും വൈരുദ്ധ്യത്തെ  ഇല്ലാതാക്കി അർജുനനു സത്യത്തിന്റെ പ്രബുദ്ധത നൽകുകയാണ്. 

ഈ ദശാസന്ധി മായയല്ല 

കൃഷ്ണൻ നൽകുന്ന ഉപദേശം ഈ ലോകം മിഥ്യയാണെന്നല്ല, ഉന്മയാണെന്നാണ് ."മനുഷ്യചരിത്രത്തിൽ ആദ്ധ്യാത്മികോപദേശത്തിനു യുദ്ധക്കളം രംഗമായെടുത്ത ഏകവ്യക്തിയായ കൃഷ്ണൻ - അഥവാ കൃഷ്ണനിലൂടെ വ്യാസൻ - ആ അസാധാരണവരണംകൊണ്ട് വെളിവാക്കിയത് ഈ സത്യമാണ്: കർമ്മപരജീവിതത്തിലെ ദശാസന്ധി മായയല്ല, പേക്കിനാവല്ല ,ഉണ്മയാണ്. അതിഗഹനമായ അർത്ഥത്തിൽ  ധാർമികമായ, അതായത് അവ്യയമായ അതീതാസ്തിത്വത്തിന്റെയും സംഭവാത്മകമായ ഭൗമാസ്തിത്വത്തിന്റെയും അന്തരത്തിനറുതിവരുന്ന തലത്തിലെ, ദൃഢനിശ്ചയങ്ങളും വരണങ്ങളും മൂലമേ ആ ദശാസന്ധി തരണം ചെയ്യാനാവുകയുള്ളൂ." ജീവിതത്തിനു അർത്ഥമുണ്ടാകുകയാണ് .വേദവും ഉപനിഷത്തും നല്കുന്ന ആത്യന്തികസത്യവുമായി ഈ ലോകത്തെ ബന്ധിപ്പിക്കാൻ കൃഷ്ണനു മാത്രമാണ് കഴിയുന്നത്. കൃഷ്ണൻ നൂതനമായ ഒരു അവബോധമായി കാവ്യത്തിൽ നിൽക്കുകയാണ്. ദൈവികമായ ചിന്തകളും ലൗകികചിന്തകളും ഇവിടെ ഒന്നായി മാറുന്നു. ഇതാണ് കൃഷ്ണചൈതന്യ നേരത്തെ സൂചിപ്പിച്ച വിപ്ലവകരമായ, വ്യക്തിഗതമായ ആഖ്യാനം. എന്തിനാണ് പടവെട്ടേണ്ടത് എന്ന ചോദ്യത്തിനാണ് കൃഷ്ണൻ ഉത്തരം നല്കുന്നത് .അത് കേവലം വ്യക്തിപരമായ അഭിലാഷങ്ങളുടെ പൂർത്തീകരണമല്ല. രാജ്യം കിട്ടുമെന്ന ആശയുടെ സമ്മർദ്ദമല്ല. ജയിക്കുകയോ മരിക്കുകയോ ചെയ്തേക്കാം. എന്നാൽ അപ്പോഴെല്ലാം കാതലായ ഒരു സത്യം ശേഷിക്കുന്നു. അത് ധർമ്മത്തിന്റെ നിലനിൽപ്പാണ്. ധർമ്മം ഉണ്ടെങ്കിലേ ലോകത്തിനു പ്രസക്തിയുള്ളൂ .അധർമ്മത്തെ തടയുക എന്ന സ്വധർമ്മം നിർവഹിക്കുകയാണ് വേണ്ടത്. അതിലൂടെ ലോകത്തിനു ഒരു വലിയ ഉള്ളടക്കം ലഭിക്കുകയാണ്. വ്യാസന്റെ കല മണ്ണിനെയും വിണ്ണിനെയും സംയോജിപ്പിക്കുകയാണ്. അമൂർത്തമായ ബ്രഹ്മത്തെ വിട്ട് കൃഷ്ണനെന്ന ഉത്തമപുരുഷനെ സൃഷ്ടിച്ച് ആ സമന്വയം സമഗ്രമാക്കി.  അർജുനനു പോരാട്ടവീര്യവും പ്രശാന്തമായ മാനസികനിലയും എങ്ങനെ കൈവരുന്നു? അതാണ് കൃഷ്ണന്റെ ഇടപെടൽകൊണ്ട് കാവ്യത്തിനുണ്ടാകുന്ന മേന്മ.ആ പോരാട്ടം കേവല മനുഷ്യവ്യക്തിയിൽ നിന്നുയർന്നു വലിയൊരു മാനവലക്ഷ്യം നേടിയെടുക്കുന്നു. അധർമ്മം ക്ഷയിക്കണമെങ്കിൽ വ്യക്തികൾ അവരുടെ ക്ഷുദ്രമായ അഭിലാഷങ്ങൾ ഉപേക്ഷിക്കണം.അർജുനൻ അത് ഉപേക്ഷിക്കാൻ തയ്യാറാവുന്നു. അർജുനൻ യുദ്ധത്തിൻ്റെ, യുദ്ധവീര്യത്തിന്റെ പ്രതിനിധാനമായിത്തീരുന്നു, അർജുനൻ എന്ന വ്യക്തിക്കപ്പുറം.

കൃഷ്ണചൈതന്യയുടെ വാക്കുകൾ: "വ്യാസൻ കർമ്മം അകർമ്മത്തേക്കാൾ ശ്രേഷ്ഠമാണെന്ന തത്ത്വത്തെ ആസ്വാദകധർമ്മത്തിന്റെ അവകാശങ്ങളുമായി അനുരഞ്ജിപ്പിക്കുന്നു. ദാർശനികൻ കവിതയെഴുതാൻ മുതിർന്നതിൻ്റെ ഉദാഹരണമല്ല വ്യാസൻ ,കവിപ്രതിഭ  പ്രകൃതിയെയും മനുഷ്യനെയും ചരിത്രപരമായ ഉണ്മയെയും മനുജഭാഗധേയത്തെയുംപറ്റി അവഗാഢമായി ധ്യാനിച്ചതിന്റെ ദൃഷ്ടാന്തമാണ്."

മലയാളത്തിൽ സമീപകാലത്ത് എഴുതപ്പെട്ട മഹാഭാരതപഠനങ്ങൾ യാതൊരു സാംഗത്യവുമില്ലാതെ പാഴ് ശ്രമങ്ങളായി അവശേഷിക്കുകയാണെന്നു മനസ്സിലാക്കുന്നത് ഈ പശ്ചാത്തലത്തിലാണ്. ഇത്തരം പഠനങ്ങളിൽ കച്ചവടസിനിമയിലെ നായകനെ പോലെയാണ് കൃഷ്ണനെ കാണുന്നത് .അതിനു പിന്നിൽ ദാർശനികമായ അന്വേഷണമില്ല .യാതൊരു കലാചിന്തയും അവതരിപ്പിക്കാൻ ഇത്തരം എഴുത്തുകാർക്കു കഴിയാറില്ല. അവർ കൃഷ്ണനെ കാണാതെ മഹാഭാരതം വായിക്കുകയാണ് ചെയ്തത്.