Followers

Tuesday, November 25, 2014

ദൈവദശകത്തിലെ ദൈവം

എം.കെ.ഹരികുമാർ

(യോഗനാദത്തിന്റെ പത്രാധിപരായ ശ്രീ വിജയറാം സർ ആണ് എന്നോട് രണ്ടു മാസം മുൻപ്  ‘ദൈവദശക’ത്തെപ്പറ്റി ഒരു ലേഖനം എഴുതി തരണമെന്ന് ആവശ്യപ്പെട്ടത്.വീടു മാറുന്ന തിരക്കിലായതിനാൽ ഞാൻ ക്ളേശിച്ചു.അദ്ദേഹം വീണ്ടും വിളിച്ചു സമയപരിധി നിശ്ചയിച്ചു. അങ്ങനെ എഴുതിയതാണ് ഈ ലേഖനം . ഇത് യോഗനാദത്തിൽ ജൂലായിയിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു.)
ദൈവമേ! കാത്തുകൊള്‍കങ്ങു
കൈവിടാതിങ്ങു ഞങ്ങളേ;
നാവികന്‍ നീ ഭവാബ്ധിക്കോ‌-
രാവിവന്‍തോണി നിന്‍പദം.
ഒന്നൊന്നായെണ്ണിയെണ്ണി ത്തൊ-
ട്ടെണ്ണും പൊരുളൊടുങ്ങിയാല്‍
നിന്നിടും ദൃക്കുപോലുള്ളം
നിന്നിലസ്‌പന്ദമാകണം.
അന്നവസ്ത്രാദി മുട്ടാതെ
തന്നു രക്ഷിച്ചു ഞങ്ങളെ
ധന്യരാക്കുന്ന നീയൊന്നു-
തന്നെ ഞങ്ങള്‍ക്കു തമ്പുരാന്‍.
ആഴിയും തിരയും കാറ്റും-
ആഴവും പോലെ ഞങ്ങളും
മായയും നിന്‍ മഹിമയും
നീയുമെന്നുള്ളിലാകണം.
നീയല്ലോ സൃഷ്ടിയും സൃഷ്ടാ-
വായതും സൃഷ്ടിജാലവും
നീയല്ലോ ദൈവമേ,സൃഷ്ടി-
യ്ക്കുള്ള സാമഗ്രിയായതും
നീയല്ലോ മായയും മായാ-
വിയും മായാവിനോദനും
നീയല്ലോ മായയെനീക്കി -
സ്സായൂജ്യം നല്‍കുമാര്യനും.
നീ സത്യം ജ്ഞാനമാനന്ദം
നീ തന്നെ വര്‍ത്തമാനവും
ഭൂതവും ഭാവിയും വേറ-
ല്ലോതും മൊഴിയുമോര്‍ക്കില്‍ നീ.
അകവും പുറവും തിങ്ങും
മഹിമാവാര്‍ന്ന നിന്‍ പദം
പുകഴ്ത്തുന്നൂ ഞങ്ങളങ്ങു
ഭഗവാനേ, ജയിയ്ക്കുക.
ജയിയ്ക്കുക മഹാദേവ,
ദീനവന പരായണാ,
ജയിയ്ക്കുക ചിദാനന്ദ,
ദയാസിന്ധോ ജയിയ്ക്കുക.
ആഴമേറും നിന്‍ മഹസ്സാ-
മാഴിയില്‍ ഞങ്ങളാകവേ
ആഴണം വാഴണം നിത്യം
ബുദ്ധമതത്തിൽ ഒരു ദൈവവുമില്ല; അതിൽ ആത്മാവുമില്ല. അതായത്‌, ദൈവമില്ലാതെയും മതത്തിനു നിൽക്കാം. എന്നാൽ അപാരമായ, വിസ്മയകരമായ ഒരു ജൈവാവസ്ഥയും അസ്തിത്വത്തിന്റെ അർത്ഥത്തെപ്പറ്റിയുള്ള സൂക്ഷ്മബോധവും നീതിയെക്കുറിച്ചുള്ള തീവ്രമായ വിചാരവും ബുദ്ധമതത്തിലുണ്ട്. മതത്തിന്‌ സദാചാരമോ ധാർമ്മികതയോ വേണമെന്നില്ല. റോമൻ, ഗ്രീക്ക്‌ മതാനുയായികൾ ദൈവങ്ങളെ പ്രീതിപ്പെടുത്താൻ മനുഷ്യബലി നടത്തിയിരുന്നു. നമ്മുടെ നാട്ടിൽ തന്നെ ഇപ്പോഴും, ദൈവങ്ങളെ പ്രീതിപ്പെടുത്താൻ കോഴികളെയും മറ്റും ബലി കൊടുക്കുന്നു. ദൈവങ്ങളെ നമ്മൾ സൃഷ്ടിച്ചാൽ, നമുക്ക്‌ തന്നെ അതിനാവശ്യമായ നീതിസാരവും ഉണ്ടാക്കേണ്ടി വരും. പലമതങ്ങളിലും ദൈവങ്ങളെ സ്വാർത്ഥലാഭത്തോടെ കണ്ടുപിടിച്ചിട്ടുണ്ട്‌. ദൈവങ്ങളുടെ പ്രീതിയും അപ്രീതിയും സമൂഹത്തിലെ അധികാരഘടനയുമായി ചേർന്നു നിൽക്കുന്നതാണ്. അധഃസ്ഥിതനായ ഒരുവന്റെ ജീവിതത്തെ നിർണയിക്കുന്നതിനു, ദൈവത്തിന്റെ തന്നെ ഉദ്ധരണികൾ കൂട്ടിനുണ്ടെങ്കിലോ? ഏത്‌ അസുരനാണെങ്കിലും അവന്‌ നന്മ ചെയ്യാൻ അവകാശമുണ്ടായിരിക്കണം. അവൻ അംഗീകരിക്കപ്പെടണം. അവനെ സ്നേഹിക്കാനുള്ള ഒരു മനസ്സ്‌ ഈ പ്രപഞ്ചത്തിലെവിടെയോ ഉണ്ട്. വർഗരഹിതമായ ഒരു കാഴ്ചയുടെ അർത്ഥത്തിലേക്കാണ്‌ ദൈവചിന്ത നമ്മെ കൊണ്ടുപോകേണ്ടത്‌.
ദൈവത്തിനു മതമില്ല, എന്നാൽ മനുഷ്യനു മതമുണ്ട്‌. ദൈവത്തിനു മുകളിൽ നിന്ന്‌ മാത്രമല്ല, നമ്മളിലൂടെയും നോക്കാൻ കഴിയുന്നു. നമ്മളായിട്ട്‌ ദൈവം അഭിനയിക്കുന്നു. നമ്മൾ എത്ര വൈവിധ്യമുള്ളവരാണ്‌! നമ്മളിൽ എത്രയോ മുഖങ്ങളും ജീവിതങ്ങളുമുണ്ട്‌. അതെല്ലാം ദൈവവും ജീവിക്കുന്നു. തീർച്ചയായും നമ്മെ കൊണ്ടുനടക്കുന്നതിനായി, നമ്മുടെ എല്ലാ നടപ്പുകളും ദൈവത്തിനും ഏറ്റെടുക്കേണ്ടി വരുന്നു. ദൈവികമായ ഏകീഭാവത്തിലെത്തുന്നതിനു പകരം, നമ്മൾ നാനാവിധമായ വഴികളിലൂടെ അനേകം ദൈവങ്ങളെ സൃഷ്ടിച്ചു കൊണ്ട്‌ പിറവിയിൽ നിന്ന്‌ അകന്നുപോകുകയാണ്‌ ചെയ്യുന്നത്‌.

ഒരു ജാതിയിലുമില്ലാത്ത മാനുഷ്യാവസ്ഥ
മാനവരാശിയുടെ ചരിത്രത്തിൽ, മിക്കപ്പോഴും ദൈവത്തിന്റെ പേരിൽ വർഗ്ഗത്തെ സൃഷ്ടിച്ചിരുന്നു. അതെല്ലാം മനുഷ്യന്റെ പ്രത്യേക ലക്ഷ്യത്തിനു വേണ്ടിയായിരുന്നു. ദൈവനിർമ്മാണത്തിൽ മുതലാളിത്തത്തിനും കമ്മ്യൂണിസത്തിനും അവരുടേതായ പങ്കുണ്ട്‌. സമ്പന്നതകൊണ്ട്‌ പ്രീതിപ്പെടുന്ന ദൈവം, പണമുള്ളവൻ കൈനീട്ടിപ്പിടിക്കുന്ന ദൈവം മുതലാളിത്തത്തിനു ആവശ്യമാണ്‌. എന്നാൽ കമ്മ്യൂണിസ്റ്റുകാരന്റെ ദൈവം യുക്തിവാദിയാണ്‌. ആ ദൈവം അധ്വാനിക്കുന്നവനെയാണ്‌ കാണുന്നത്‌. അധ്വാനിക്കാത്തവനെ ശിക്ഷിക്കുന്നു.
ഇവിടെയാണ്‌ ശ്രീനാരായണഗുരുവിന്റെ ദൈവദശകം പരിശോധിക്കപ്പെടേണ്ടത്‌. ഗുരു എപ്പോഴും അനുകമ്പയാണ്‌ തന്റെ ജാതിയായി സ്വീകരിച്ചിട്ടുള്ളത്‌. അനുകമ്പയില്ലാത്തവർ മനുഷ്യത്വമില്ലാത്തവരാണ്‌. ഗുരുവിന്റെ മനുഷ്യത്വം സമ്പൂർണ്ണമാകുന്നത്‌ അനുകമ്പയിലാണ്‌. ഗുരുവിന്റെ മുന്നിൽ മനുഷ്യജാതികളോ വർഗ്ഗങ്ങളോ ഇല്ല; ചരിത്രത്തിലെ ഏറ്റവും അസാധാരണവും വിശുദ്ധവുമായ ഏകീകരണമാണ്‌ ഗുരു നിർവഹിക്കുന്നത്‌. മനുഷ്യനെ ഇത്ര കാരുണ്യത്തോടെ സ്നേഹത്തോടെ എങ്ങനെ കാണാനാകുന്നു എന്ന്‌ ചിന്തിക്കേണ്ടതാണ്‌. എല്ലാത്തരം അനാചാരങ്ങൾക്കും വിവേചനങ്ങൾക്കും അപ്പുറത്തുള്ള ഒരു മനുഷ്യസ്ഥലം ഗുരു കണ്ടുപിടിക്കുകയാണ്‌. ഭഗവത്ഗീതയെപ്പറ്റിയൊക്കെ പല വിമർശനങ്ങളുമുണ്ടായിട്ടുണ്ട്‌. അത്‌ മനസ്സിൽ അക്രമവാസനയുണ്ടാക്കുന്നു എന്ന്‌ ഒരാൾ ഈയിടെ എഴുതിക്കണ്ടു. ഒരു പ്രത്യേക വർഗ്ഗത്തിന്റെ നിലനിൽപിനു വേണ്ടി യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ നിർമ്മിക്കപ്പെട്ട ദൈവശാസ്ത്രമാണതെന്ന്‌ ആ ലേഖകൻ അഭിപ്രായപ്പെടുന്നു.
ഗുരു ഈ വിപരീത ധ്രുവങ്ങളിൽ നിന്നെല്ലാം മനുഷ്യരാശിയെ മോചിപ്പിക്കുന്നു. ഒരു ജാതിയിലുമില്ലാത്ത മാനുഷ്യാവസ്ഥയുടെ മഹനീയത വീണ്ടെടുക്കുന്നു. ഒരു വലിയ ജനതയ്ക്ക്‌ ദൈവശാസ്ത്രത്തിൽ പ്രവേശനം നൽകണമെങ്കിൽ ദൈവദശകം പോലെ ഉദ്ഗ്രഥനാത്മകവും നിഷ്കളങ്കവും ത്യാഗനിർഭരവും വിനയാന്വിതവുമായ പ്രാർത്ഥനയാണ്‌ വേണ്ടത്‌. പുറമേ ഇത്‌ പ്രാർത്ഥനയായി നിൽക്കുമ്പോഴും, ഇത്‌ മതിലുകളില്ലാത്ത മനുഷ്യാവസ്ഥയുടെ വിസ്തൃതമായ കാലത്തെ അനുഭവിപ്പിക്കുകയാണ്‌. ദൈവദശകം ഒരു മതത്തിന്റെയും പ്രത്യേകമായ പ്രാർത്ഥനയല്ല;, എല്ലാ സംഘടിത മതങ്ങളിൽ നിന്നും മനുഷ്യനെ മോചിപ്പിക്കുന്ന പ്രാർത്ഥനയാണ്‌. ഗുരു മിക്കപ്പോഴും ഉപയോഗിക്കുന്ന പദമാണ്‌ മനുഷ്യൻ! മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി, ഒരു ജാതി ഒരു മതം ഒരു ദൈവം ‘മനുഷ്യന്‌’- ഈ മനുഷ്യനെ ഗുരു കണ്ടുപിടിക്കുകയായിരുന്നു. അതുവരെ ഈ മനുഷ്യൻ പ്രാർത്ഥനകളിലോ മതങ്ങളിലോ ഇല്ലായിരുന്നു. മതങ്ങൾക്ക്‌ അവരുടെ അനുയായികളെയാണ്‌ വേണ്ടത്‌. മതനിയമങ്ങൾക്കകത്ത്‌ വിശ്വാസപൂർവം നങ്കൂരമിടുന്നവരാണ്‌ അഭിസംബോധന ചെയ്യപ്പെടാറുള്ളത്‌. മനുഷ്യൻ എന്ന പേരിന്‌, അതുവരെയില്ലാതിരുന്ന ഒരു നവപ്രതീതി ഇവിടെ കൈവരുകയാണ്.

ജീവിതമാകുന്ന ശിൽപത്തിന്റെ നിർമ്മാണം
ദൈവദശകത്തിൽ, ഒരു ചെറിയ സസ്യത്തെപ്പോലെ നിഷ്കളങ്കമായി ദൈവശാസ്ത്രം വികസിപ്പിക്കുന്നു. മനുഷ്യൻ ദൈവത്തിന്റെ മറ്റെല്ലാ സൃഷ്ടികളും പോലെയാണ്‌. ദൈവം സ്രഷ്ടാവാണ്‌; എന്നാൽ സൃഷ്ടിയുമാണ്‌. സൃഷ്ടിയിൽ നിന്ന്‌ , സ്രഷ്ടാവിൽ നിന്ന്‌ വേർപെടുത്താൻ കഴിയാതെ വരുന്നതാണ്‌ അദ്വൈതത്തിന്റെ കാതൽ. ഈ അദ്വൈതത്തിന്‌ മതത്തിന്റെയോ ജാതിയുടെയോ കളങ്കമില്ല. അത്‌ എല്ലാത്തിലും നിറഞ്ഞു തുളുമ്പി പരന്നൊഴുകുന്നു. അത്‌ ഉള്ളടക്കവും രൂപവുമാണ്‌. പൂവ്‌ ഒരു സൃഷ്ടിയാണെങ്കിൽ, അതിന്റെ സ്രഷ്ടാവായ സസ്യവും അതുതന്നെയാണ്‌, പൂവും ചെടിയും ഒന്നാണ്‌. ആ ചെടിയുടെ സ്രഷ്ടാവും സൃഷ്ടിക്കുള്ള സാമഗ്രിയും ഒന്നാണ്‌. ആ ചെടിയെയും ജനിപ്പിച്ചത് അതു തന്നെയാണ്. ആ ചെടി, അതിന്റെ പൂവ്‌ എല്ലാം ഒന്നു തന്നെയാണ്‌. സൃഷ്ടി നടത്തുന്നതിനാവശ്യമായ എല്ലാ ഘടകങ്ങളും ദൈവമാണെന്ന്‌ അറിയണം. ഇത്‌ പരമമായ അറിവും വിനയവുമാണ്‌. എല്ലാറ്റിനെയും നാം വണങ്ങണം. കാരണം എല്ലാറ്റിലും ഏതൊന്നിന്റെയോ സൃഷ്ടിയുണ്ട്‌. എല്ലാം അതാതിന്റെ സാമഗ്രിയാണ്‌. എല്ലാ അസംസ്കൃത വസ്തുക്കളും ദൈവികകണങ്ങളാൽ നിറഞ്ഞിരിക്കയാണ്‌. അപ്പോൾ, ആ ദൈവം ഒരു വ്യക്തിയല്ല; ഒരു പ്രപഞ്ച ഊർജ്ജമോ, വ്യവസ്ഥയോ കണമോ ആണ്‌. ഒരു പക്ഷേ ‘അത്‌ ചിത്‌ എന്ന വസ്തുവാകാം’ നമ്മളിലും അതുണ്ട്‌. നാം തന്നെ നമ്മുടെ സ്രഷ്ടാവാണ്‌. നമ്മുടെ സൃഷ്ടിയുടെ സാമഗ്രിയും നാം തന്നെ. നാം നമ്മെത്തന്നെ നിർമ്മിക്കുന്നു; എങ്ങനെ? ജീവിതത്തിലെ ഓരോ തീരുമാനവും ഓരോ നിർമ്മാണ പ്രക്രിയയാണ്‌. അതിലെ കരുവും നിർമ്മാതാവും നാം തന്നെ. നമുക്ക്‌ ഒരു ജീവിതത്തിൽ അനേകം അവസരങ്ങളിലൂടെ നമ്മെത്തന്നെ വിഭാഗീയമായ രീതിയിൽ തിരഞ്ഞെടുക്കാം. നീണ്ടുപോകുന്ന ആ വ്യവഹാരത്തിലെവിടെയും ദൈവം നിറഞ്ഞു നിൽക്കുകയാണ്‌. ഏതാണ്‌ തിരഞ്ഞെടുക്കുന്നത്‌ എന്നതിനെ ആശ്രയിച്ച്‌ നമ്മുടെ ജീവിതം മാറി മറിയുന്നു. അതായത്‌, നമ്മുടെ തിരഞ്ഞെടുപ്പിൽ സാർവത്രികമായ ദൈവികതയുണ്ട്‌. എന്നാൽ അത്‌ നമുക്ക്‌ അനുകൂലമാകുന്നതിൽ നാം എന്ന സൃഷ്ടാവിന്റെ കൈ പ്രധാനമാണ്‌. മനസ്സിന്റെ ജീവിതം അവന്റെ ശുദ്ധീകരണത്തിലൂടെ ഉണ്ടായിത്തീരേണ്ടതാണ്‌. സൃഷ്ടി കർത്താവെന്ന നിലയിൽ നമുക്ക്‌ ഉത്തരവാദിത്തം നിറവേറ്റാനുള്ളത്‌ നമ്മോടു തന്നെയാണ്‌. കാരണം നാം ഒരു ശിൽപനിർമ്മാണത്തിലാണ്‌. ജീവിതമാകുന്ന ശിൽപത്തിന്റെ നിർമ്മാണം .ആ ശിൽപത്തിനു എന്ത്‌ രൂപം വേണമെന്ന്‌ നിശ്ചയിക്കാനുള്ള അവസരം നമുക്ക്‌ വന്നുചേർന്നിരിക്കുകയാണ്‌. ഇതിന്റെയർത്ഥം, ജീവിതത്തിൽ നാം ചെയ്യുന്ന നന്മയുടെയും തിന്മയുടെയും അനുഭവഫലങ്ങളുടെ ഉത്തരവാദിത്തം നാം തന്നെ ഏറ്റെടുക്കണമെന്നാണ്‌. കാരണം നാം എന്ന സൃഷ്ടിയും നാം എന്ന സ്രഷ്ടാവും ഒന്നുതന്നെയാണ്‌. നമ്മുടെ അനുഭവങ്ങളാകുന്ന സാമഗ്രികൾക്ക്‌ മറ്റെന്താണ്‌ ഏറ്റെടുക്കാനുള്ളത്‌? അതുകൊണ്ട്‌ വിവേകിയായ ഒരു മനുഷ്യൻ, തന്റെ കർമ്മങ്ങളുടെ അർത്ഥവും അതിന്റെ പരിണാമവും അന്വേഷിക്കേണ്ടതാണ്‌. പ്രാപഞ്ചികമായ ആയിത്തീരലുകളുടെ ഉണ്മയെ പ്രാപിക്കുന്നതിനായി,  യുക്തിയും മനനവും ആവശ്യമായിവരുന്നു.എന്തുകൊണ്ടാണ് ഒരേ സാഹചര്യങ്ങളിൽ നാം വ്യത്യസ്തമായി പെരുമാറുന്നത്?എന്തുകൊണ്ട് നാം നമ്മെ സ്നേഹിക്കുന്നവരെ വെറുക്കുന്നു? വെറുപ്പിൽ നിന്ന് നമുക്ക് മോചനമില്ലേ? നാം നമ്മുടെ തന്നെ രഹസ്യങ്ങളെപ്പറ്റി ആലോചിക്കുന്നില്ല. നമ്മുടെ വിവേകമില്ലാത്ത പെരുമാറ്റങ്ങൾഎവിടെ നിന്നു വരുന്നു?
ഏറ്റവും സൂക്ഷ്മമായ അപഗ്രഥനവും നിർമ്മാണകലയുമാണ്‌ നമ്മെ പരസ്പരപൊരുത്തത്തോടെ നിലനിർത്തുന്നതെന്ന്‌ ഗുരു ഉദ്ബോധിപ്പിക്കുന്നു.

നീ സത്യം ജ്ഞാനമാനന്ദം
നീ തന്നെ വർത്തമാനവും
ഭൂതവും ഭാവിയും വേറ-
ല്ലോതും മൊഴിയുമോർക്കിൽ നീ.

എങ്ങനെയാണ്‌ സത്യവും ജ്ഞാനവും വാക്കും പ്രവൃത്തിയും ഭൂതവും ഭാവിയും വർത്തമാനവും എല്ലാം ഒരാളായിരിക്കുന്നത്‌? അങ്ങനെ ഭേദമില്ലാത്ത ഒരു ലോകത്ത്‌ നാമെങ്ങനെ വേർപെട്ടു ജീവിക്കുന്നു? അവിടെയാണ്‌ ദൈവികതയുടെ ഡൈനാമിസം പ്രവർത്തിക്കുന്നത്‌. ജ്ഞാനവും വാക്കും അവിടുന്നാണ്‌. അവിടുന്ന്‌ സൃഷ്ടിയുമാണ്‌. വാക്ക്‌ നിർമ്മിക്കുന്ന നാമോരോരുത്തരും, പരമമായ അറിവാണ്‌. എങ്കിൽ ആ വാക്കിന്റെ അർത്ഥം എത്രമാത്രം പവിത്രമായിരിക്കണം. നമ്മുടെ ജ്ഞാനത്തെ ഏറ്റവും ഉയർന്ന വിതാനത്തിൽ എത്തിക്കുന്നതിനാവശ്യമായ വാക്കാണ്‌ ചേരുന്നത്‌. അപ്പോഴാണ്‌ ജ്ഞാനം എന്ന നിലയിലും സത്യം  എന്ന നിലയിലും നാം മനസ്സിലാക്കുന്നതെല്ലാം ഒന്നായിത്തീരുന്നത് . നമുക്കെല്ലാം ജീവിതത്തിലെ കാര്യങ്ങളറിയാം. ശരിയേത്‌ തെറ്റേത്‌ എന്നറിയാം. മറ്റുള്ളവരുടെ കാര്യത്തിലാണെങ്കിൽ, കാര്യഗൗരവം വളരെ കൂടുതലാണ്‌. തെറ്റുകളെക്കുറിച്ചുള്ള അവബോധം, അന്യരുടെ ജീവിതത്തിലാണെങ്കിൽ ഇരട്ടിക്കും. സ്വന്തം ജീവിതത്തിൽ പ്രാവർത്തികമാക്കേണ്ട സംഗതിയാണെങ്കിൽ , നന്മയുടെ ചിന്ത വരുക അപൂർവമായിരിക്കും. എല്ലാ അറിവുകളുമുള്ള നാം വലിയ വഞ്ചകരും നന്ദിയില്ലാത്തവനുമായി മാറുന്നത് ദുരൂഹമായ സാഹചര്യത്തിലാണ്. നൊടിനേരം കൊണ്ട് അഹങ്കാരം തിളച്ചു പൊന്തി നമ്മെ അന്ധകാരത്തിലേക്ക് വലിച്ചെറിയുന്നു. ഗുരു പറയുന്നത്‌,  അറിവുണ്ടെങ്കിൽ  അത്‌ ജ്ഞാനമായി പ്രായോഗികതലത്തിലെത്തണമെന്നാണ്‌. നമുക്ക്‌ അറിവുണ്ടായിരിക്കുകയും അതിനു വിരുദ്ധമായി പ്രവർത്തിക്കുകയും ചെയ്താൽ ജ്ഞാനമാകുമോ?ബോധ്യത്തിനൊപ്പം പ്രായോഗികമായി എത്താനുള്ള ഇച്ഛാാശക്തിയാണ് വേണ്ടത്.
വൃക്ഷത്തിൽ ഭാവിയുടെ വിത്തുണ്ട്‌
ഭൂതവും ഭാവിയും സ്രഷ്ടാവിന്റെ കൈയ്യിലാണുള്ളത്‌. എന്നാൽ നിർമ്മാണത്തിൽ കാലം ഒരു ഉപാധിയാണ്‌. കാലത്തിനൊപ്പമാണ്‌ നിർമ്മാണം നടക്കുന്നത്‌. നിർമ്മിച്ചതോടെ ഒരു കാലം കഴിയുന്നു. പിന്നീട്‌ ആ കാലത്തിലേക്ക്‌ പോകാനാവില്ല. കാരണം അത്‌ ഭൂതകാലമാണ്‌. നഷ്ടപ്പെട്ട ഭൂതകാലത്തെയും ആർജ്ജിക്കാത്ത ഭാവിയെയും വർത്തമാനത്തിൽ സമന്വയിപ്പിക്കുന്നത്‌ ഈശ്വരനാണ്‌. ഈശ്വരന്‌ ഏത്‌ കാലവും തന്റെ ഉടലിൽ സൂക്ഷിക്കാനാവും. എന്നാൽ ഈശ്വരനിൽ നിന്ന്‌ വേർപെടാത്ത മനുഷ്യനും തന്റെ ത്രികാലങ്ങളെ ഉടലിൽ കൊണ്ടുനടക്കാൻ കഴിയണമെങ്കിൽ, അവൻ പ്രജ്ഞകൊണ്ട്‌ സന്തുലിതാവസ്ഥ നേടണം. ഭൂതകാലത്തിന്റെയും ഭാവിയുടെയും അർത്ഥം വർത്തമാനത്തിന്റെ പ്രജ്ഞയിലുണ്ടെന്ന്‌ തിരിച്ചറിയണം. ഒരു വിത്തിൽ വൃക്ഷമുണ്ട്‌. വൃക്ഷത്തിൽ ഭാവിയുടെ വിത്തുണ്ട്‌. ഇന്നലെകളുടെ അർത്ഥവും നാളെകളുടെ വരവും ഒന്നു തന്നെയാണ്‌ പറയുന്നത്‌. അമേരിക്കൻ ചിന്തകൻ തോറോ പറഞ്ഞത്‌, ഒരു ബസ്സപകടമോ, ദുരന്തമോ ഉണ്ടായാൽ പിന്നീട്‌ അതുപോലുള്ള ഒരു വാർത്തയും കേൾക്കേണ്ടതില്ലെന്നാണ്‌. കാരണം കൂടുതലായി ഒന്നും തന്നെ അറിയാനില്ലത്രേ! ഇത്‌ ഒരു തരത്തിലുള്ള ജ്ഞാനമാണ്‌. ഒന്നിൽ നിന്ന്‌ സകലഭാവിയുടെയും ബലാബലം ഉൾക്കൊള്ളുക. അതിനപ്പുറമൊന്നുമില്ലെന്ന്‌ കണ്ടെത്തുകയാണ്.
എല്ലാ വാക്കുകളുടെയും അർത്ഥം ഒന്നാണെന്ന്‌ അറിയണമെങ്കിൽ ഈ ത്രികാലജ്ഞാനം അനിവാര്യമാണ്‌. എല്ലാവർക്കും ആ അർത്ഥസമന്വയത്തിലെത്താൻ കഴിയില്ല. ചിലപ്പോൾ, വീണുകിട്ടുന്ന ചില സാഹചര്യങ്ങളിലൂടെ നമുക്ക്‌ വിലപ്പെട്ട അറിവു ലഭിക്കും. ഒരു രോഗിയായാൽ മതി,അതുവരെ ഇല്ലാതിരുന്ന അറിവുണ്ടാകും. നമുക്ക്‌ ചുറ്റിനും അതുവരെ ഒരു ആത്മീയ ഭൂപ്രദേശം ഉയർന്നുവരുന്നതു കാണാം.  നമുക്ക്‌ ചുറ്റിനും അതുവരെ തിമിർത്ത്‌ പെയ്ത സന്തോഷത്തിന്റെ പൊള്ളത്തരം വെളിവാകും. നമ്മെ കാണുമ്പോൾ സന്തോഷിച്ചവരുടേതൊന്നും സന്തോഷമായിരുന്നില്ലത്രേ! ടോൾസ്റ്റോയിയുടെ ‘ഇവാൻ ഇല്ലിച്ചിന്റെ മരണം’ എന്ന കഥയിലെ പ്രധാന കഥാപാത്രമായ ഇല്ലിച്ച്‌ ഒരു പൊങ്ങച്ചക്കാരനായിരുന്നു. നല്ലപോലെ നടിച്ച്‌, പ്രകടിപ്പിച്ച്‌ ജീവിച്ചവൻ .എന്നാൽ അയാൾ അസുഖം വന്ന്‌ കിടപ്പിലായതോടെ, അതുവരെ കണ്ടിരുന്ന ലോകം വ്യാജമായിരുന്നെന്ന്‌ ബോധ്യമാവുന്നു. ഇത്‌ ത്രികാലജ്ഞാനത്തിന്റെയും അനുഭവപ്പൊരുളിന്റെയും കൂടിച്ചേരലിന്റെയും നിമിഷമാണ്‌. എത്രയൊക്കെ പാണ്ഡിത്യം നേടിയാലും നമുക്ക്‌ അനുഭവങ്ങളുടെ അർത്ഥം വേർതിരിഞ്ഞു കിട്ടുകയില്ല. എത്ര കൊണ്ടാലും വർത്തമാനത്തിലെ സംഭവങ്ങൾ എന്താണ്‌ സൂചിപ്പിക്കുന്നതെന്ന്‌ പിടികിട്ടുകയില്ല. അന്ധമായ പലായനത്തിനൊടുവിൽ ഉള്ളു ശൂന്യമായി വീഴുന്നതുവരെ ഒന്നും വ്യവച്ഛേദിച്ചു അറിയാൻ സാധിക്കാതെയും വരും.
അതുകൊണ്ട്‌ ഗുരുവിന്റെ ഭൂത-വർത്തമാന-ഭാവി സമന്വയം മനുഷ്യന്റെ അന്തിമമായ, ഉദാത്തമായ ജ്ഞാനത്തിന്റെ നിമിഷമാണ്‌.

ജയിക്കുക മഹാദേവ
ദീനാവനപരായണ
ജയിക്കുക ചിദാനന്ദ
ദയാസിന്ധോ ജയിക്കുക
എല്ലായ്പ്പോഴും കാരുണ്യവും ദീനതയകറ്റുന്നതിനുള്ള മനസ്സും വിജയിക്കട്ടെയെന്ന്‌ ഗുരു പ്രാർത്ഥിക്കുന്നു. എല്ലാവരും അങ്ങനെ ചെയ്യുമ്പോൾ ലോകം എത്ര മനോഹരമാകും! എത്ര വികസിക്കും. നാമൊക്കെ സ്വന്തം വികസനത്തിൽ മാത്രമാണല്ലോ ശ്രദ്ധിക്കുന്നത്‌. ശ്രീബുദ്ധനാകട്ടെ, തനിക്കുവേണ്ടിയല്ല ഭിക്ഷയെടുത്തത്‌, മറ്റുള്ളവർക്ക്‌ വേണ്ടിയാണ്‌. ഇന്ത്യൻ സന്യാസത്തിന്റെ ഉൽകൃഷ്ടമായ ഭാവമാണിത്‌. കുമാരനാശാന്റെ കൃതികളിലെല്ലാം തനിക്കു വേണ്ടിയല്ലാതെ ഭിക്ഷയെടുക്കുന്നവരുടെ സംസ്കാരം കലർന്നൊഴുകുന്നു. മറ്റുള്ളവരോടുള്ള സീമയറ്റ ബന്ധമാണ്‌ ഒരുവനെ ഈ നിലയിലെത്തിക്കുന്നത്‌. അതിനിടയിൽ അവനവനോടുള്ള താത്പര്യമൊക്കെ മാഞ്ഞുപോകുകയാണ്‌. ലോകം ചുറ്റി സഞ്ചരിക്കേണ്ടി വരുന്നവർ, മറ്റുള്ളവരുടെ ക്ഷേമത്തിനായി യത്നിക്കുമ്പോൾ അതിനു വലിയ അടിത്തറ ലഭിക്കുന്നു. ഗുരു മഹാദേവനെ മുൻനിറുത്തി പ്രാർത്ഥിക്കുന്നത്‌ കാരുണ്യമുണ്ടാകണമെന്നാണ്‌. ദുഃഖിപ്പിക്കുന്നവരെ സാന്ത്വനിപ്പിക്കാൻ കഴിയണം. അതിനു കഴിയുന്നില്ലെങ്കിൽ നമുക്ക്‌ മനുഷ്യനായിരിക്കാൻ പ്രയാസമായിരിക്കും.

ഈ മായയിൽ നമ്മളും കൂടിച്ചേർന്നിരിക്കുന്നു.
ദൈവത്തെ അപ്രാപ്യമായവർക്ക്‌ ഗുരു അത്‌ വിശദീകരിച്ചുകൊടുക്കുന്നു. അതുകൊണ്ടാണ്‌ ദൈവദശകത്തിന്റെ ഭാഷ ഹൃദ്യവും ലളിതവുമായത്‌. എന്നാൽ ആശയങ്ങൾ അനന്തമായി നീങ്ങുകയാണ്‌. ദൈവത്തെയാണ്‌ ഗുരു മുമ്പിൽ നിറുത്തിയിരിക്കുന്നത്‌. മതങ്ങളുടെ ദൈവത്തെയല്ല. ഒരു കമ്മ്യൂണിസ്റ്റ്പച്ചയ്ക്ക്‌ പോലും ദൈവമുണ്ട്‌. അതിനു പ്രാർത്ഥനയുണ്ടെങ്കിൽ അത്‌ ഇതുപോലെ കളങ്കമില്ലാത്ത ഋജുരേഖയിൽ തന്നെയായിരിക്കും. ചിന്തിച്ചുതുടങ്ങിയാൽ ദൈവശാസ്ത്രം വല്ലാതെ കുഴപ്പിക്കും. ദൈവത്തിന്റെ അസ്തിത്വം സാധാരണയുക്തിയെ പലപ്പോഴും നിരാകരിക്കുന്നതാണ്‌. പ്രകൃതിയെ നാം എപ്പോഴും ആരാധിക്കുന്നു. അതേസമയം അതിന്റെ പൊരുൾ യുക്തിക്ക്‌ വഴങ്ങില്ല. ഏറ്റവും സുന്ദരമെന്ന്‌ വിളിക്കാവുന്ന ഒരു താഴ്‌വരയിൽ പോയാൽ, അവിടെ മതിമറന്നു നിൽക്കാൻ തോന്നും. നല്ല പച്ചപ്പും തണുപ്പുമുള്ള സ്ഥലമാണെങ്കിൽ പ്രത്യേകിച്ചും. പൂക്കൾ നമ്മെ പ്രചോദിപ്പിക്കും. ജനിച്ചതിൽ നാം അഭിമാനിക്കും. എന്നാൽ അവിടെ നിൽക്കുമ്പോൾ ഉരുൾപൊട്ടലോ ഇടിവെട്ടോ സംഭവിക്കുകയില്ലെന്ന്‌ ഉറപ്പൊന്നുമില്ല. സൗന്ദര്യവും മൃത്യുവും തമ്മിൽ ഏതോ ബന്ധം സ്ഥാപിച്ചിരിക്കുകയാണോ? പ്രകൃതിയിലെ സൗന്ദര്യം ഒരു ചതിയാണെന്ന്‌ പറയേണ്ടിവരുമോ? അതിൽ ഭ്രമിക്കാൻ ഒന്നുംതന്നെയില്ലെന്നാണ്‌ അനുഭവപാഠം. ഇങ്ങനെ ഉത്തരമില്ലാത്ത ചോദ്യങ്ങളെ നേർപ്പിച്ചെടുത്ത്‌ ഒരു ജീവന്റെ നിലനിൽപിനായി വ്യാഖ്യാനിക്കുകയാണ്‌ .
ഉത്തരങ്ങൾ നഷ്ടപ്പെടുന്നവർ എങ്ങനെ പ്രാർത്ഥിക്കണം?
ആഴിയും തിരയും കാറ്റും
ആഴവും പോലെ ഞങ്ങളും
മായയും നിൻമഹിമയും
നീയുമെന്നുള്ളിലാകണം
എല്ലാ മായയും രഹസ്യാത്മകമാണ്‌. എന്നാൽ ആ രഹസ്യാത്മകതയെ ഭേദിക്കാൻ അതിന്റെ പൊരുളിൽ അലിയുകയാണ്‌ വേണ്ടത്‌. ബന്ധങ്ങൾ, കാഴ്ചകൾ, എല്ലാം ഇല്ലാതാകും. ഓരോരുത്തർ ഒറ്റക്ക്‌ വഴിപിരിഞ്ഞുപോകുകയാണ്‌. ഈ മായയിൽ നമ്മളും കൂടിച്ചേർന്നിരിക്കുന്നു. നമ്മെ അതിൽ നിന്ന്‌ വേർപെടുത്താനാകില്ല. എന്നാൽ ആ മായയുടെ സൃഷ്ടിയിൽ നമുക്കും പങ്കുണ്ട്‌.നമുക്കും അതിന്റെ നിർമ്മാണത്തിൽ ഒരു പങ്കുണ്ട്. അതു നാം തന്നെയുമാണ്‌. പിന്നെ എന്തിനു വിഷാദിക്കണം?
ഗുരു ഒരു വസ്തുതയ്ക്ക്‌ ഊന്നൽ നൽകുന്നുണ്ട്‌. ദുരിതങ്ങളെ അകറ്റുന്നതിനുള്ള ഉൾപ്രേരണ പ്രധാനമാണ്‌. ദൈവത്തിനുള്ള സിദ്ധി അതാണ്‌. ദൈവത്തിനു പ്രസാദം വേണം. അത്‌ അവിഭാജ്യമായ ജീവന്റെ സമർപ്പണമാണ്‌. ദൈവത്തെ നേരിൽ കണ്ട്‌ സമർപ്പിക്കാനോക്കുകയില്ല. നമ്മുടെയുള്ളിൽ തന്നെ ദൈവത്തെ കണ്ടെത്തേണ്ടിയിരിക്കുന്നു. ദുർഗുണങ്ങളിൽ നിന്ന്‌ അകന്നുനിന്നുകൊണ്ടാണ്‌ ആ ദൈവത്തെ തേടേണ്ടത്‌. എങ്കിലേ ഗുരുവിന്റെ സാക്ഷാത്കാരത്തിലുള്ള ദൈവത്തെ ലഭിക്കൂ. നമ്മുടെ ദൈവം ഏതെങ്കിലും തരത്തിൽ തരംതാഴാൻ പാടില്ല. നമ്മുടെ മഹത്വത്തിലൂടെയാണ്‌ ആ ദൈവത്തിന്റെ പൊരുൾ വികസിക്കുന്നത്.മനുഷ്യൻ അധഃപതിക്കുമ്പോൾ, അവൻ കണ്ടെത്തുന്ന ദൈവവും പരാധീനതയിലാണ്‌. ഗുരുവാകട്ടെ മനസ്സിനെ അവന്റെ ദീനതകളിൽ നിന്നും മാലിന്യങ്ങളിൽ നിന്നും രക്ഷപ്പെടുത്തുന്നതിനുള്ള ദൈവത്തെയാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌. ആ ദൈവമേ, മായയെ നീക്കി സായൂജ്യം നൽകുകയുള്ളൂ. അന്യരെ ദ്രോഹിക്കുകയും കള്ളങ്ങളിൽ അഭിരമിക്കുകയും ചെയ്യുന്നവർ, അവരുടെ ‘അകവുംപുറവും തിങ്ങും ദൈവത്തെ’ പുറത്തെടുക്കേണ്ടതാണ്‌.
പ്രാർത്ഥനയിൽ അവനവനെക്കൂടി ഉൾപ്പെടുത്താമെന്ന് ദൈവദശകം അറിവു നൽകുന്നു. അവനവന്റെ ആവലാതികൾ ദൈവത്തോട്  പറയരുതെന്ന് പറയുന്നവരുണ്ട്.എന്തിനാണ് ഭക്തനും ദൈവത്തിനുമിടയിൽ ഒരു മറ?. ഭക്തൻ സ്വന്ത ചിന്തയെ ശുദ്ധീകരിക്കുകയാണെങ്കിൽ അന്നവസ്ത്രാദി മുട്ടാതെതന്നു രക്ഷിക്കണമെന്ന് പറയാവുന്നതാണ്.
ദൈവദശകത്തിൽ പ്രാർത്ഥനയുടെ മനസ്സാണുള്ളതെങ്കിൽ അതിൽ മനുഷ്യന്റെ ഉയർച്ചയുടെ സഞ്ചാരവും കാണാം.നമ്മോടൊപ്പം ദൈവത്തെ എങ്ങനെ വിശുദ്ധമായി നിലനിർത്തമെന്ന് ഈ ഗീതം ചിന്തിക്കുന്നു.

കഥ/ സൂര്യവെളിച്ചത്തിന്റെ കൊമ്പുകൾ ശിരസ്സിലേന്തിയ മൃഗം:

എം.കെ.ഹരികുമാർ

(എന്റെ നോവൽ ”ജലഛായയുടെ പ്രസിദ്ധീകരണത്തിനു ശേഷം  ഫിക്ഷൻ എന്തെങ്കിലും എഴുതണമെന്ന് വിചാരിച്ചിരിക്കുകയായിരുന്നു.
അപ്പോഴാണ് കോട്ടയത്ത് നിന്ന് പ്രസിദ്ധികരിക്കുന്ന  തന്മയുടെ പത്രാധിപർ ശ്രീ വിജോയ് സ്കറിയ ഒരു കഥ എഴുതണമെന്ന് എന്നോട് ആവശ്യപ്പെടുന്നത്. തന്മയുടെ ആഗസ്റ്റ്  ലക്കത്തിൽ ഈ കഥ പ്രസിദ്ധീകരിച്ചു.ജലഛായയുടെ ഒരു അദ്ധ്യായം തന്മയിൽ നേരത്തെ വന്നിരുന്നു:  എം.കെ.ഹരികുമാർ)

ഇപ്പോഴും ആ മൃഗം ജീവിച്ചിരിക്കുന്നുവവെന്ന് വിശ്വസിക്കുന്നവരുണ്ട്‌. കാരണം, അവരുടെ അനുഭവം അതാണ്‌. അവർ എത്രയോ കേട്ടു കഴിഞ്ഞിരിക്കുന്നു. അവരുടെ ഗ്രാമത്തിൽ  ഭൂരിപക്ഷവും ആ മൃഗവുമായി ഇണങ്ങിയും പിണങ്ങിയുമാണ്‌ കഴിഞ്ഞത്‌. ഏത്‌ കാര്യത്തിലും അവർ ആ മൃഗത്തിന്റെ അഭിപ്രായം തേടി.
ആ മൃഗത്തിനെ അവർ ‘പൂവൻ ചെന്നായ്‌’ എന്നാണ്‌ വിളിച്ചത്. തലയ്ക്ക്‌ മുകളിലെ പൂവ്‌ ഒരു കാരണമാണ്‌. അത്‌ കണ്ടു പരിചയിച്ച ചെന്നായയല്ല; ചെന്നായയോട്‌ സാമ്യമുണ്ട്‌. ചെന്നായയുടേതിനേക്കാൾ അൽപം പൊക്കം കൂടുതൽ തോന്നിക്കുന്നതു കൊണ്ടും വേഗത്തിൽ ഓടുന്നതു കൊണ്ടുമാണ്‌ അങ്ങനെ പേരിടാൻ പ്രേരിപ്പിച്ചത് എന്നാൽ അതിന്‌ കൊമ്പുകളുണ്ട്‌. ചിലർ ആ കൊമ്പുകൾ കണ്ടിട്ടുണ്ട്‌. രാത്രിയിൽ, അത്‌ സൂര്യരശ്മി പോലെ പ്രകാശിക്കും. മാനിന്റേതിനു സമാനമായ കൊമ്പുകളാണ്‌. ഇരുട്ടിൽ ആ കൊമ്പുകൾ പ്രകാശിക്കും. മൃഗം ഓടുമ്പോൾ, കൊമ്പുകൾ അന്തരീക്ഷത്തിൽ ചലിക്കുന്നതായേ തോന്നൂ.
പൂവൻ ചെന്നായെപ്പറ്റി പല കഥകളും പ്രചരിക്കുന്നുണ്ട്‌. അതിൽ ഒരു കഥ ഇങ്ങനെയാണ്‌. പൂവൻ ചെന്നായ ആരേയും ഉപദ്രവിക്കില്ല. അത്‌ രാത്രിയിൽ തന്റെ ഇണയെ തേടി ഓടുകയാണ്‌. പകൽ മുഴുവൻ ദൂരെയുള്ള പാറക്കെട്ടുകൾക്കിടയിൽ ഒളിച്ചിരിപ്പാണ്‌. വെളിച്ചത്തെ ഭയമാണതിന്‌. വെളിച്ചമുണ്ടാകുന്നതോടെ എല്ലാവരും അവരുടേതായ നിലയിൽ സ്വയം മറയ്ക്കുകയും, തനിക്ക്‌ മാത്രം അതിന്‌ കഴിയാതെ വരികയും ചെയ്യുന്ന അവസ്ഥയാണ്‌ അത്‌ അഭിമുഖീകരിക്കുന്നത്‌. രാത്രിയായാൽ അത്‌ ജ്ഞാനത്തിന്റെയും ഗാന്ധർവ്വമായ ലീലകളുടെയും മധ്യേ ഒരു സുരക്ഷിത പാത തേടുകയാണ്‌. ഒട്ടുംതന്നെ സമയം കളയാനില്ലാത്ത വിധം അത്‌ ഓടുന്നു. ആ ഓട്ടത്തിനിടയിൽ ചെന്നുപെടുന്നവരെ ചവിട്ടി വീഴിക്കുകയോ കുത്തുകയോ ചെയ്യുന്നത്‌ മനഃപൂർവ്വമല്ല. അന്ധാളിപ്പിൽ നിന്നുണ്ടാകുന്ന സ്വാഭാവികമായ ചെറുത്തുനിൽപ്പിന്റെ നിമിഷമാണത്‌. പൂവനെ പിന്തുടർന്നവരൊക്കെ നിരാശരായിട്ടേയുള്ളു. കുറേനേരം ഓടിക്കഴിയുമ്പോൾ പൂവനെ കാണാതാകും. അമിതവേഗതയാണോ, നിറം മാറുന്നതാണോ, അപ്രത്യക്ഷമാകുന്നതാണോ എന്നൊന്നും അറിയില്ല.
മറ്റു ചില വർത്തമാനങ്ങൾ ഇങ്ങനെയാണ്‌: പൂവന്‌ മനുഷ്യരുടെ ജീവിതവുമായി മുറിച്ചു മാറ്റാനാവാത്ത ബന്ധമുണ്ട്‌. പൂവനെ കാണുന്ന ഗർഭിണികൾ പ്രസവത്തോടനുബന്ധിച്ച്‌ കഷ്ടതകൾ അനുഭവിക്കുമെന്ന്‌ വിശ്വസിക്കപ്പെടുന്നു. കുഞ്ഞിന്‌ പൂവൻ പീഡയുണ്ടാകും. കുഞ്ഞിന്റെ സ്വഭാവം അന്തർമുഖവും വക്രവുമാകുകയാണ്‌ പതിവ്‌. ഇത്തരം കുഞ്ഞുങ്ങൾ അമ്മയുടെ അടുത്ത്‌ നിന്ന്‌ മാറില്ല. വീട്‌ വിട്ട്‌ പോകുകയുമില്ല. രേവതി, പൂയം, പൂരുരുട്ടാതി, അശ്വതി തുടങ്ങിയ നാളുകളിൽ ജനിച്ചവർ പൂവനെ കാണാതിരിക്കാൻ ശ്രദ്ധിക്കണം. അവർ രാത്രി സഞ്ചാരം ഒഴിവാക്കുകയാണ്‌ നല്ലത്‌. സെക്കന്റ്‌ ഷോയ്ക്ക്‌ പോകുന്നവർ ഒറ്റപ്പെടാതെ നോക്കണം. കയ്യിൽ നന്നായി കത്തുന്ന ഓലച്ചൂട്ടോ വലിയ ടോർച്ച്‌ ലൈറ്റോ ഉണ്ടായിരിക്കണം. പ്രകാശമുള്ള ഭാഗത്തേക്ക്‌ പൂവൻ എത്തിനോക്കില്ല. അവന്‌ പ്രകാശത്തെയാണല്ലോ ഭയം. പ്രകാശം അവനെ തളർത്തും. ലഹരി കഴിച്ച പോലെ വീഴും. ഈ നാളുകൾ ഒറ്റപ്പെട്ട ദർശനങ്ങൾ ഒഴിവാക്കിയില്ലെങ്കിൽ ആപത്ത്‌ ഉറപ്പാണ്‌. അവർക്ക്‌ പല രോഗങ്ങളും പിടിപെടാം. ചിലർ പാട്ടു രോഗികളായി മാറിയിട്ടുണ്ട്‌. പൂവനെ കണ്ടതോടെ അവർ ‘പാട്ടുകാരായി’ മാറുകയാണ്‌. എന്നു പറഞ്ഞാൽ, ഒരിക്കലും കേട്ടിട്ടില്ലാത്ത പാട്ടുകൾ അവർ പാടിത്തുടങ്ങും. ചിലർ പഴയ പാട്ടുകൾ ഈണം മാറ്റിയാവും ആലപിക്കുക. എന്ത്‌ പ്രവൃത്തി ചെയ്യുമ്പോഴും അവരുടെ ചുണ്ടുകളിൽ നിന്ന്‌ ഈ പാട്ടുകൾ പ്രകാശംപോലെ പൊഴിഞ്ഞുകൊണ്ടിരിക്കും. അവർക്ക്‌ പാടാതിരിക്കാനാവില്ല. ചിലപ്പോൾ ജോലിക്ക്‌ പോകുന്നതു തന്നെ വെറുക്കും. വീട്ടിലിരുന്ന്‌ പാടേണ്ടി വരുന്നതാണ്‌ അവരുടെ ജീവിതം പ്രതിസന്ധിയിലാകാൻ കാരണം. ഇങ്ങനെ പാടി മരിക്കാൻ ഏതോ പ്രേരണയാൽ തീരുമാനിച്ചവർക്ക്‌ മോചനമില്ല.
അതുകൊണ്ട്‌ കുറേപ്പേരെങ്കിലും പൂവനെ പേടിസ്വപ്നമായി വിശേഷിപ്പിക്കുന്നു. ഭൂതകാലത്തിന്റെ മണ്ണിന്റെ അടരുകളിൽ നിന്ന്‌ ചില പാട്ടുകൾ ഉത്ഭവിച്ച്‌ വന്നിട്ടുണ്ട്‌. അതിന്‌ ഉടയോരില്ല. അത്‌ രംഗാവതരണങ്ങളിലും മറ്റും പിന്നീട്‌ ഉപയോഗിച്ചിട്ടുമുണ്ട്‌. ഗ്രാമത്തിലെ ചെറുപ്പക്കാർ തെങ്ങു കയറുമ്പോഴും മീൻ പിടിക്കുമ്പോഴും ആ പാട്ടുകൾ പാടും. അതു പക്ഷേ, രോഗമായി കാണാനാവില്ല. അവർ പൂവനേയും മറ്റും കളിയാക്കുന്നവരാണ്‌.ഒരു പഴയ പാട്ട്‌ ഇങ്ങനെയാണ്‌.
ഭൂമിക്കടിയിലെ മണ്ണിൽ നിന്ന്‌
രണ്ടു കൊമ്പുകൾ
ഉയരുകയായി.
സൂര്യനാളത്തിന്റെ ഈയം
പൂശിയ കൊമ്പുകൾ.
അവ മണ്ണിൽ നിന്ന്‌
പൊങ്ങി ഇരുട്ടിന്റെ
ശിഖരങ്ങളായി
തിളങ്ങുന്നു.
ആ കൊമ്പുകളിൽ
സൂര്യൻ ജീവിക്കുകയാണ്‌.
രാത്രിയിൽ സൂര്യനു ജീവിക്കാൻ
ഈ കൊമ്പുകൾ;
സൂര്യരശ്മി കൊണ്ടുണ്ടാക്കിയ
കൊമ്പുകൾ.
രാത്രിയിൽ പൂവന്റെ കണ്ണുകൾ ഈ കൊമ്പുകൾ തന്നെയാണെന്ന്‌ തോന്നും. കാരണം, പൂവന്റെ  കണ്ണുകൾ ആരും തന്നെ കണ്ടിട്ടില്ല. രാത്രി ആ കണ്ണുകളെ മൂടിയിട്ടുണ്ടാവും. പ്രകോപനപരമായ യാതൊന്നും തന്നെ ഭൂമിയിൽ ഇല്ലാതിരുന്നാലും പൂവൻ ചെന്നായ ആ ഗ്രാമത്തിലെ ഏതെങ്കിലുമൊരു വീഥിയിലൂടെ, അല്ലെങ്കിൽ കുറ്റിക്കാട്ടിലൂടെ ഓടുന്നുണ്ടാവും. വ്യാസനിർമ്മിതമായ നിശ്ശബ്ദതയുടെ പൗരാണികത്വത്തെ പുണർന്നുകൊണ്ട്‌, ഗതകാലത്തിലെ കുഞ്ഞുങ്ങളുടെ കാൽപ്പെരുമാറ്റം കേൾക്കാനായി ചെവിയോർത്തിട്ടെന്ന പോലെ ഓടിക്കൊണ്ടിരിക്കും.
പൂവനെപ്പറ്റി പല മാധ്യമങ്ങളും എഴുതിയിട്ടുണ്ട്‌. ഓല എന്ന ഗ്രാമത്തിലെ നിവാസികൾ നേരിടുന്ന പ്രശ്നം- പൂവൻ മിഥ്യയോ യാഥാർത്ഥ്യമോ എന്നതായിരുന്നു. പ്രമുഖ ചരിത്രകാരനായ പി.ജി.ലാൽ പണിക്കരുടെ ലേഖനത്തിന്റെ തലവാചകമാണിത്. അദ്ദേഹം ചരിത്രപരമായി ഇത്തരം പൂവൻമാർ ഉണ്ടാകുന്നതും അത്‌ എങ്ങനെ മിഥ്യയാകുന്നു എന്നതുമാണ്‌ വിശദീകരിച്ചത്. വളരെ പ്രചാരമുള്ള ഒരു പത്രത്തിൽ പൂവന്റെ ചിത്രം ചേർത്തത്‌ ചിത്രകാരന്റെ ഭാവനയിൽ എന്ന അടിക്കുറിപ്പോടെയായിരുന്നു. കറുത്ത പശ്ചാത്തലത്തിൽ പൊക്കമുള്ള ചെന്നായയുടെ ശരീരഘടനയോടെ ഒരു അവ്യക്തരൂപം; തിളങ്ങുന്ന കൊമ്പുകൾ മാത്രം കാണാം.
പൂവൻ ചെന്നായ ഭീഷണി സൃഷ്ടിക്കുന്നു; ലോക്കൽ പോലീസ്‌ കാവൽ ഏർപ്പെടുത്തി എന്ന വാർത്ത വന്നിട്ട്‌ അധികമായിട്ടില്ല. ഗ്രാമത്തിലെ രാഷ്ട്രീയ പാർട്ടികളുടെ പ്രവർത്തകരാണ്‌. പൂവനെ വെടിവെയ്ക്കണമെന്ന ആവശ്യവുമായി പോലീസ്‌ സ്റ്റേഷനെ സമീപിച്ചത്. അവർ വലിയ ഒരു പരാതി എഴുതി നൽകുക മാത്രമല്ല ചെയ്തത്‌, അതിൽ ആയിരത്തൊരു പേരുടെ ഒപ്പും ചാർത്തിയിരുന്നു. പോലീസ്‌ അനുഭാവപൂർവ്വം കേസ്‌ പരിഗണിച്ചു. ഏതാനും പോലീസുകാരെ ഇരുട്ടിൽ തിരയാനായി നിയോഗിച്ചു. എന്നാൽ ആ തിരച്ചിൽ അധികം നീണ്ടുപോയില്ല. പാവപ്പെട്ട ചില പെണ്ണുങ്ങൾ രാത്രിയിൽ മുറ്റത്തിറങ്ങിയെന്നും, പൂവന്‌ പകരം പോലീസുകാരെ കണ്ട്‌ ഞെട്ടിയെന്നുമൊക്കെ പരാതി ഉയർന്നിരുന്നു. അതോടെ പോലീസുകാർ തിരച്ചിൽ മതിയാക്കി മടങ്ങുകയായിരുന്നു.
ഒരു കവി പൂവനെപ്പറ്റി എഴുതിയ വരികൾ കുറേക്കാലത്തേക്കെങ്കിലും വായനശാലയിലെ ചെറുപ്പക്കാർ സമയം കിട്ടിയപ്പോഴൊക്കെ ചർച്ച ചെയ്തു. ‘വൃക്ഷങ്ങൾ കരയുന്നതാരും ശ്രദ്ധിച്ചില്ല. ഏകാന്തതയിൽ, പൂവൻ ചെന്നായയും കരയുന്നു.’
പൂവൻ ചെന്നായ ചിലർക്ക്‌ ശുഭലക്ഷണമാണ്‌. അവർ പൂവന്റെ ഒരു ഏകദേശ ചിത്രം വരച്ച്‌ വീട്ടിൽ ലാമിനേറ്റ്‌ ചെയ്തു സൂക്ഷിച്ചു. കമിതാക്കളും വിവാഹിതരും സമാഗമവേളയിൽ പൂവന്റെ ദീർഘിച്ച ചാട്ടത്തിനായി കാതോർത്തു. ഒരു മീറ്ററിലേറെ ദൂരെ കാല്‌ മാറ്റിച്ചവിട്ടിയാണ്‌ പൂവൻ ഓടുന്നത്‌. ആ ഓട്ടത്തിൽ സംഗീതം കേട്ട ധന്യർ, അവരുടെ വേളകളെ സമ്മോഹനമാക്കാൻ പൂവനെ വാഴ്ത്തി. ഒരു കമിതാവ്‌ തന്റെ പ്രിയയുടെ കാതിനുതാഴെ ഉമ്മവെച്ച ശേഷം, തലപൊക്കി പൂവൻ ഓടുന്നുണ്ടോ എന്നു ചെവിയോർത്തു നോക്കി. അവൻ മതിവരാതെ അവളുടെ തത്തത്തൂവൽ പോലെ മൃദുലമായ കഴുത്തിലെ കുഴിയിൽ നിന്നും പ്രാണസുന്ദരമായ സിന്ദൂരം മുഖം കൊണ്ട്‌ തുടച്ചു കളഞ്ഞു. പലവട്ടം. അവന്റെ മുഖമത്രയും അവളുടെ കുഴിഞ്ഞ്‌ വിസ്തൃതമായ കണ്ഠത്തിൽ പൂഴ്ത്തിവെച്ചു. അവളാകട്ടെ, അവന്റെ മുഖം പൂർണ്ണമായി തന്റെ സമ്പൂർണ്ണമായ ഐന്ദ്രിയാനുഭവങ്ങളിലേക്ക്‌ വലിച്ചെടുക്കാൻ വെമ്പി. ശ്വാസം പിടിച്ചും മനസിനെ ഏകാഗ്രമാക്കിയും അവൾ അവന്റെ ചുണ്ടുകളുടെ മൈഥുനം ഏകാന്തതയിലെന്ന പോലെ ആവാഹിച്ചു. അവളുടെ കണ്ഠത്തിലെ പായൽ രോമങ്ങൾ ഏതോ ജ്ഞാനത്താൽ ഉണർന്നിട്ടെന്ന പോലെ ഉലഞ്ഞു വിലസി. അവരുടെ ക്രീഡയെ സമാശ്വസിപ്പിക്കുകയും മൂർച്ചപ്പെടുത്തുകയും ചെയ്തത്‌ പൂവൻ ചെന്നായ ആയിരുന്നുവെന്ന സത്യം മറ്റാരേക്കാളും ഉൾക്കൊണ്ടത്‌ അവർ തന്നെയായിരുന്നു.
അവർ പൂവനിൽ വിശ്വസിച്ചു. എത്ര വൈകിയാലും അവൻ ചതിക്കാതെ വന്ന്‌  അമർത്തപ്പെട്ട ആശകളെ വിളിച്ചുണർത്തും. അവൻ പൂർവ്വകാലങ്ങളുടെയെല്ലാം വിശ്വാസമാണ്‌. അവൻ ഇന്നലെയല്ല ഓടിത്തുടങ്ങിയത്‌. അവരുടെയെല്ലാം നഷ്ടപ്പെട്ട കാലം എവിടെയാണോ ഉത്ഭവിച്ചത്, അവിടെയും പൂവനുണ്ടായിരുന്നു. അവൻ ആയിരം കൈകളോടെ ആ നാട്ടുകാരെ പല വിധത്തിൽ ഇളക്കി മറിച്ചു കൊണ്ടിരുന്നു.
‘പൂവൻ:വിഭിന്ന ഗോത്രത്വരകളുടെ സംഗമവേദി’ എന്ന പേരിൽ പൗരധ്വനി എന്ന സംഘടന നടത്തിയ ചർച്ച വിഭിന്ന ആശയങ്ങളുടെ കൂട്ടിയുരുമ്മലായി മാറി. വൈദ്യനും പണ്ഡിതനുമായ ഹാഷിം ഇങ്ങനെ അഭിപ്രായപ്പെട്ടു: പൂവൻ ഒരു ചിന്തയും പ്രയോഗവുമാണ്‌. നമുക്ക്‌ ശാരീരിക ശുദ്ധി, മനഃശുദ്ധി എന്നിവ കൈവരിക്കണമെങ്കിൽ, ചില നിഷ്ഠകൾ ആവശ്യമാണ്‌. പൂവൻ അങ്ങനെയൊരു നിഷ്ഠയാണ്‌. അത്‌ ഇപ്പോൾ നിമിത്തങ്ങളുടെ നിമിത്തമായി നാമെല്ലാം അംഗീകരിച്ചിരിക്കുന്നു.
സ്കൂൾ അധ്യാപകനായ രാകേഷ്‌: നമ്മൾ പൂവനെപ്പറ്റി ഒരു ലഘുപുസ്തകം പ്രസിദ്ധീകരിക്കണം. കാരണം അത്‌ നമ്മുടെ ചരിത്രത്തെപ്പറ്റിയുള്ള ഗ്രാമീണ കാഴ്ചപ്പാടായിരിക്കും.
ചിട്ടിക്കാരനും മദ്യഷാപ്പ് മുതലാളിയുമായ കുട്ടൻ: പൂവനു നമ്മൾ കാരണവരുടെ സ്ഥാനം നൽകുകയാണ്‌ വേണ്ടത്‌. എല്ലാ വർഷവും മുടങ്ങാതെ നാം പൂവനുവേണ്ടി മദ്യവും ഭക്ഷണവും നൽകണം.
ലൈബ്രേറിയൻ മാത്യു: പൂവനെപ്പറ്റിയുള്ള ഈ ചർച്ച ഒരു മനോനിലയെ വെളിപ്പെടുത്തുന്നതായി എനിക്ക്‌ തോന്നുന്നു. നമ്മുടെയെല്ലാം മനസിലെ ഇരുട്ടാണ്‌ പൂവനിലൂടെ പ്രതിനിധാനം ചെയ്യപ്പെടുന്നത്‌. നമുക്ക്‌ നമ്മുടെ തന്നെ ആദിമമായ ഉറവിടത്തിലേക്ക്‌ മടങ്ങാനുള്ള ചോദനയുണ്ട്‌. അത്‌ എപ്പോഴും നമ്മുടെ അഭയ സ്ഥാനവുമാണ്‌. പൂവൻ ഒരു മാനസികാവസ്ഥയുടെ സന്തതിയാണ്‌. ഫ്രോയ്ഡ്‌ പറഞ്ഞിട്ടുണ്ട്‌, നമ്മുടെ തന്നെ ഉത്കണ്ഠകളും വേവലാതികളുമാണ്‌ നമ്മുടെ കർമ്മങ്ങളെ നിയന്ത്രിക്കുന്നതെന്ന്‌. നമ്മുടെ അഗാധമായ ഇരുട്ടിലേക്കാണ്‌ പൂവനെ കാണുന്നതിലൂടെ നാം എത്തിച്ചേരുന്നത്‌.
എന്തുകൊണ്ടോ ചർച്ച എങ്ങുമെത്തിയില്ല. ഇത്തരം ചർച്ചകളിൽ എന്തുതന്നെ വെളിവാക്കപ്പെട്ടാലും ഗ്രാമവാസികൾ എന്തോ നിശ്ചയിച്ചുറപ്പിച്ചപോലെയായിരുന്നു. പൂവനിറങ്ങുന്ന രാത്രികളിൽ, അവന്റെ കാലൊച്ചകൾക്കരികെ ഒരു രാത്രിസമാഗമം കൊതിക്കാത്ത മിഥുനങ്ങളില്ലായിരുന്നു. ചില മിടുക്കികളായ സ്ത്രീകൾ, അർധനഗ്നകളായി രാത്രിയുടെ പച്ചിലകൾക്ക്‌ താഴെ കാത്തുനിന്നു. ഒരു വിടനോ, തെമ്മാടിയോ, ദുർമാർഗ്ഗിയോ നൊടി നേരം കൊണ്ട്‌ കാമദേവനും വിശുദ്ധനുമായി മാറുന്ന രാത്രിയായിരുന്നു അത്‌.
ഇത്തരം സംഭവങ്ങൾ ഗ്രാമത്തിനു പുതുതല്ല. സംഭോഗവും അതീന്ദ്രിയതയും കൈകോർത്തു. എന്നും അത്‌ ഉണ്ടായിക്കൊണ്ടിരുന്നു. ജീവിച്ചിരുന്നവർ തന്നെ ഐതിഹ്യകഥാപാത്രങ്ങളായി മാറുകയായിരുന്നു. ദേവകി എന്ന സ്ത്രീ പൂവന്റെ കഥകളിൽ ആകൃഷ്ടയായി വീട്‌ വിട്ട്‌ ഇറങ്ങിപ്പോകുകയായിരുന്നു. അവൾ ഒരു കൈക്കുഞ്ഞുമായാണ്‌ മടങ്ങിവന്നത്‌. ദേവകി പിന്നീട്‌ പലരുടെയും വർത്തമാനങ്ങളിൽ പടർന്നു. ദേവകി രാത്രിയിൽ ഉറങ്ങാതെ കിടന്നു. അവൾക്ക്‌ പൂവൻ ശുഭസൂചകവും മോക്ഷദായകവുമായിരുന്നു. ജീവസന്ധാരണത്തിനായി അവൾ പല വേലകൾ ചെയ്തു. എന്നാൽ അവളുടെ മനസ്‌ പിടിവിട്ട്‌ രാത്രിയിലെ നിശബ്ദതകളിലേക്ക്‌ ചേക്കേറുകയായിരുന്നു. ഓരോ അനക്കവും അവളെ കൂടുതൽ ജാഗ്രതയുള്ളവളാക്കി. അവൾ സ്വയം മറന്നു. ഒരു രാത്രിയിൽ അവൾ പൂവൻ ചെന്നായയുടെ പിന്നാലെ ഓടി ഓടി എവിടെയോ മറഞ്ഞു. പിന്നെ അവളെപ്പറ്റി ആരും ഒന്നും കേട്ടില്ല.
എന്നാൽ ഏറ്റവും വിചിത്രമായ കാര്യം, ജന്തു സംരക്ഷണ വകുപ്പും പുരാവസ്തു വകുപ്പും പോലീസും പൂവൻ ചെന്നായയെപ്പറ്റി വ്യത്യസ്തമായ ചിത്രങ്ങൾ അവതരിപ്പിച്ചു എന്നതാണ്‌. ജന്തു സംരക്ഷണ വകുപ്പിന്റെ പ്രസ്താവന ഇങ്ങനെ തുടരുന്നു: ഗ്രാമത്തിൽ ചർച്ച ചെയ്യുന്ന പൂവൻ ചെന്നായ എന്ന മൃഗം ഒന്നുകിൽ ചെന്നായോ അല്ലെങ്കിൽ മയിലോ ആയിരിക്കാനാണ്‌ സാധ്യത. വളരെ സാധാരണമായ ഈ മൃഗങ്ങളുടെ കാര്യത്തിൽ ദുർഗ്രഹത ഉണ്ടാകേണ്ടതില്ല. രാത്രിയിൽ കാണുന്നതുകൊണ്ട്‌ പലർക്കും വ്യക്തത കിട്ടിയിട്ടുണ്ടാകില്ല. അതുകൊണ്ടാണ്‌ ഈ മൃഗത്തിന്‌ അസാധാരണ സ്വഭാവമുള്ളതായി പറയപ്പെടുന്നത്‌. വീടിന്‌ ചുറ്റും മൂന്നു വലം വെച്ചു, ഭീകരമായ ഏതോ അവസ്ഥയെ ഓർമ്മപ്പെടുത്തുന്ന വിധം  ശബ്ദം പുറപ്പെടുവിച്ചു. ആൺകോഴികളുടെ പൂവ്‌ പറിച്ചെടുത്തു തിന്നു. കുളത്തിലിറങ്ങി കുളിക്കുന്നു, ചുവന്ന വസ്ത്രങ്ങൾ കടിച്ചെടുത്ത്‌ അപഹരിക്കുന്നു തുടങ്ങിയ വിവരങ്ങൾ എങ്ങനെ പ്രചാരത്തിൽ വന്നു എന്ന്‌ മനസ്സിലാകുന്നില്ല. ജന്തുശാസ്ത്രവകുപ്പ്‌, ഇതിനെപ്പറ്റി പഠിക്കുന്നതിന്‌ ആഫ്രിക്കൻ വന്യജീവികളെപ്പറ്റി  ഗ്രന്ഥങ്ങൾ രചിച്ചിട്ടുള്ള ഗുസ്താവ്‌ സ്കോട്ട്ജെറാൾഡിനെ സമീപിച്ചിരിക്കുകയാണ്‌.
പുരാവസ്തു വകുപ്പാകട്ടെ, പൂവന്റെ കാൽപ്പാടുകൾ പതിഞ്ഞ ഭാഗം ഫോട്ടോയെടുത്തും വീഡിയോയിൽ ചിത്രീകരിച്ചും  സെമിനാറുകൾ നടത്തി. ഭൂമുഖത്തു നിന്നും മറഞ്ഞുപോയ ഏതോ പുരാതന ജീവിയുമായി സാമ്യമുള്ളതായാണ്‌ അനുമാനിക്കുന്നത്‌. കൂടുതൽ തെളിവുകൾ കിട്ടേണ്ടതുണ്ട്‌. പാറക്കെട്ടുകളിൽ ഉൽഖനനം ചെയ്ത്‌ കൂടുതൽ എന്തെങ്കിലും ശേഖരിക്കാൻ കഴിയുമോ എന്ന്‌ പരിശോധിച്ച്‌ വരികയാണ്‌. ഒരു പക്ഷേ, പൂവന്റെ പുരാതനമായ ശരീരാവശിഷ്ടങ്ങൾ കിട്ടുകയാണെങ്കിൽ ഇക്കാര്യത്തിൽ വളരെ മുമ്പോട്ടു പോകാൻ കഴിയും.
പോലീസ്‌ മറ്റൊരു നിലപാടിലാണ്‌ എത്തിച്ചേർന്നത്‌. അവരുടെ നിരീക്ഷണത്തിൽ ഇതുവരെയും പൂവനെപ്പറ്റി വ്യക്തമായ അറിവ്‌ ലഭിച്ചിട്ടില്ല. സേനയിലെ ചിത്രകാരന്മാർ പല പടങ്ങളും വരച്ചുനോക്കിയെങ്കിലും ദൃക്സാക്ഷികൾ പറയുന്നതുമായി ഒന്നും പൂർണ്ണമായി ഒത്തുപോയില്ല. പൂവൻ വന്നുവെന്ന്‌ ഉറപ്പിച്ചു പറയുന്നവർ തന്നെ, കൂടുതൽ ചോദ്യം ചെയ്യുമ്പോൾ ഒഴിഞ്ഞു മാറുകയോ കുഴയുകയോ ചെയ്യുന്നു. പലതിനും ഉത്തരമില്ല. വേറൊരു രീതിയിലും പറയാം; ഉത്തരങ്ങൾ ഉണ്ട്‌, ചോദ്യങ്ങളില്ല. പൂവൻ ഒരു ചെറിയ പശുക്കുട്ടിയെപ്പോലെ തുള്ളിച്ചാടി എന്നാണ്‌ ഒരു വൃദ്ധൻ പറഞ്ഞത്‌. നിലാവുള്ള രാത്രിയിൽ അത്‌ മണ്ണിൽ കൊമ്പുകളുരയ്ക്കാൻ പാടുപെടുന്നതായി കണ്ടുവെന്ന്‌ ചിലർ മൊഴി നൽകിയിട്ടുണ്ട്‌. പൂവന്റെ കാൽകുളമ്പിന്റെ പാടുകൾ എന്നപോലെ ചില അടയാളങ്ങൾ പരിചയപ്പെടുത്തിയവരുണ്ട്‌. എന്നാൽ അത്‌ വയൽ ഉഴുതുമറിക്കാൻ കൊണ്ടുപോയ കാളകളുടേതായിക്കൂടെന്നില്ല.
പൂവൻ ഇല്ലാതെ ഒരു ദിവസം പോലും കടന്നു പോയിട്ടില്ല. പൂവന്റെ കടിയേറ്റവർ, ചുംബനമേറ്റവർ, വഴക്കു കേട്ടവർ,ബാധ കൂടിയവർ തുടങ്ങി പല വർഗ്ഗങ്ങൾ തന്നെയുണ്ടായി. ഏതോ കാലത്ത്‌ നിന്ന്‌ മനുഷ്യരുടെ യുഗത്തിലേക്ക്‌ എത്തിപ്പെട്ട ഗന്ധർവ്വ സാന്നിദ്ധ്യം പോലെ, ഋതുക്കളോടും പുരാണങ്ങളോടും ദൈവങ്ങളോടും ബന്ധപ്പെടുത്തി ആ മൃഗത്തെ വിലയിരുത്തിയവരുമുണ്ട്‌. എന്തിനാണ്‌ ജീവിതം? അത്‌ നമ്മുടെ തന്നെ ഒരു പ്രതിനിധാനമാണ്‌. നമ്മൾ നഷ്ടപ്പെട്ടത്‌ തിരയുകയാണ്‌. നമുക്ക്‌ വളരെ പ്രാരംഭദശയിൽ തന്നെ തിരിച്ചറിയാൻ കഴിഞ്ഞതിനെ വീണ്ടും തിരയേണ്ട അവസ്ഥയിലെത്തുന്നതിനെ ജീവിതം എന്നു വിളിക്കാം. അതുകൊണ്ട്‌, നാം ജീവിക്കുന്നത്‌, നമ്മുടെ ജീവിതമേയല്ല. നാം ഉള്ളിൽ എന്താണോ അതിന്റെ ബദൽ പതിപ്പാണ്‌. മോഹിപ്പിക്കുന്നതും നിരാശപ്പെടുത്തുന്നതുമായ ഒരു മൃഗം നമ്മെ വശീകരിക്കുകയാണ്‌. എന്തിന്‌? നമുക്ക്‌ അതിനൊപ്പം ഓടാൻ കഴിയില്ല. എന്നാൽ അത്‌ നമ്മേക്കാൾ വേഗത്തിൽ ചിന്തിക്കുന്നുണ്ടാവണം. പൂവനുമായി ഏതെങ്കിലുമൊക്കെ തലത്തിൽ പ്രതികരിച്ചും പ്രതിപ്രവർത്തിച്ചുമാണ്‌ അവിടുള്ളവർ ജീവിച്ചത്. അവർ രാത്രിയിൽ മാത്രമല്ല, പകലും പൂവനെ അനുഭവിച്ചു. പകൽ കുളങ്ങളിൽ കുളിക്കാനിറങ്ങിയവർ പൂവന്റെ നിഴൽ കണ്ട്‌ ഭയന്നു. മരത്തിന്‌ മുകളിൽ കയറിയവർക്ക്‌ അവന്റെ അനുഭൂതിയുണ്ടായി. മഴയിൽ, വെയിലിൽ അവർ പൂവനെ കണ്ടു. മഴത്തുള്ളികൾ ചതിച്ചില്ലായിരുന്നുവെങ്കിൽ പൂവനെ പിടിക്കാമായിരുന്നു. മഴ ദൂരെ നിന്ന്‌ വരുന്നതിനെപ്പറ്റി എത്രയോ പേർ സംസാരിച്ചിട്ടുണ്ട്‌. മഴയുടെ ശബ്ദത്തിൽ പൂവന്റെ പേടിയുണർത്തുന്ന ശബ്ദവും ഇരച്ചെത്തുമായിരുന്നു. അപ്രത്യക്ഷതകളിലെ പ്രത്യക്ഷതയും പ്രത്യക്ഷതകളിലെ അപ്രത്യക്ഷതയുമായി പൂവൻ ജീവിച്ചു.
മറ്റൊരു പ്രധാന വസ്തുത, പൂവന്‌ യഥാർത്ഥത്തിൽ ജീവിക്കേണ്ട ആവശ്യം തന്നെയില്ലായിരുന്നു എന്നതാണ്‌. പൂവൻ അവരിലെല്ലാം കലങ്ങി ഇല്ലാതാവുകയായിരുന്നു. പൂവനെ കണ്ടവരായി ആരുമില്ലെന്ന്‌ സർക്കാർ തന്നെയിപ്പോൾ വിജ്ഞാപനം പുറത്തു വിട്ടിരിക്കയാണ്‌. എന്തെല്ലാമാണ്‌ സർക്കാരിന്റെ കണ്ടെത്തലിൽ അടങ്ങിയിട്ടുള്ളത്‌?
പൂവൻ ചെന്നായ എന്ന ഒരു മൃഗം ജീവിച്ചിരിക്കുന്നില്ല. കാരണം അങ്ങനെയൊരു മൃഗത്തിന്റെ സാന്നിദ്ധ്യത്തെ ലോകത്തിലെ ഒരു ജന്തുഗവേഷകനും അംഗീകരിക്കുന്നില്ല. തെളിവിനായി ആ ജീവിയുടേതെന്നു പറയാവുന്ന ഒരു ശരീരഭാഗവും ആരുടെയും കൈവശമില്ല. പൂവൻ ചെന്നായ തീർത്തും ഒരു കൽപിത കഥയാണ്‌. അതിന്‌ യാഥാർത്ഥ്യവുമായി ബന്ധമില്ല. അത്‌ ആളുകൾ കാലങ്ങളിലൂടെ മെനഞ്ഞുണ്ടാക്കി വിശ്വസിപ്പിച്ച അഭൗതികമായ ഒരു സംഭവമാണ്‌. മറ്റുള്ളവർ പറഞ്ഞുകൊണ്ടിരിക്കുമ്പോൾ ഏതൊരാൾക്കും അതിന്റെ ഭാഗമാകാൻ തോന്നും. വിശ്വസിക്കുക എന്നത്‌ മനുഷ്യന്റെ വിധിയാണ്‌. പൂവനിൽ വിശ്വസിച്ചില്ലെങ്കിൽ, ഗ്രാമവാസികൾ തമ്മിലുള്ള ആശയവിനിമയം പോലും അസാധ്യമായി മാറും. ആ ജീവിയെ വിശ്വസിച്ചതും അതിന്റെ അനുഭവം തങ്ങൾക്കുണ്ടായി എന്ന്‌ പലരും പറഞ്ഞതും പ്രത്യേക മനോനിലയുടെ  പ്രതിഫലനമാണ്‌. ഒരിക്കൽ പോലും, അങ്ങനെയൊരു ജീവിയുടെ സാന്നിദ്ധ്യം തെളിയിക്കാൻ ആർക്കും കഴിഞ്ഞിട്ടില്ല. രാത്രിയിൽ, അതിനെ തേടിയിറങ്ങിയ സ്ത്രീകൾ കണ്ടതും വിറച്ചതുമൊക്കെ അവർ തന്നെ കൽപ്പിച്ചുണ്ടാക്കിയ ചില ദൃശ്യങ്ങളാണ്‌. അവർ പൂവനെ അവരുടെ ശരീരത്തിന്റെ ഒരു അവയവം പോലെ കൊണ്ടു നടക്കുകയായിരുന്നു.
പൂവനെപ്പറ്റി പലരും വിരുദ്ധങ്ങളായ സങ്കൽപങ്ങളാണ്‌ പുലർത്തിയത്‌. എത്രയോ തർക്കങ്ങളും സംഘട്ടനങ്ങളുമാണ്‌ ഉണ്ടായത്‌. രാഷ്ട്രീയ പാർട്ടികളിൽപ്പെട്ടവർപോലും പൂവന്റെ പേരിൽ രണ്ടു തട്ടിലായിട്ടുണ്ട്‌. ഒരു പാർട്ടിക്കാർ തന്നെ പൂവന്റെ കാര്യം പറഞ്ഞ്‌ ഗ്രൂപ്പുകളായി പിരിഞ്ഞ്‌ സ്ഥിരവൈരത്തിലേക്ക്‌ വീണിട്ടുണ്ട്‌.
പൂവൻ എല്ലാവരെയും വളർത്തി; സംഹരിക്കുകയും ചെയ്തു. ചില മത്സ്യങ്ങൾ ജലത്തിൽ നീങ്ങുമ്പോൾ അവയുടെ കണ്ണുകൾക്ക്‌ മുകളിലായി എന്തോ തിളങ്ങുന്നതായി തോന്നും. സ്ഫടിക സമാനമായ ഒരു ഉപരിതലമാണത്രേ അത്‌. അവയുടെ സ്വപ്നങ്ങൾ കൂട്ടിവെയ്ക്കുന്ന ഇടം. നീന്തുമ്പോൾ മീനുകൾ സ്വപ്നങ്ങളെ കൂട്ടുപിടിക്കാറില്ല. എന്നാൽ അടിത്തട്ടിൽ വിശ്രമത്തിനായി നങ്കൂരമിടുമ്പോൾ, അവ സ്വപ്നങ്ങളെ ഒന്നൊന്നായി പുറത്തേക്കു കൊണ്ടുവരുന്നു. രാവിന്‌ അത്‌ തിളക്കം കൂട്ടുകയാണ്‌. ഈ ലോകത്തിന്റെ ഐന്ദ്രിയ മതങ്ങൾക്ക്‌ മുകളിൽ, മീനകൾ അനൈഹികമായ പ്രകാശരേണുക്കൾ ഉൽപാദിപ്പിക്കുന്നു. നിറമില്ലാത്ത ജലാശയത്തിൽ, അത്‌ സൂര്യനെയും നക്ഷത്രങ്ങളെയും ചുമന്നുകൊണ്ട്‌ അപരിചിതമായ ജീവിതാവിർഭാവങ്ങളിലേക്ക്‌ തിരയുന്നു. ഈ പൂവനും അതുപോലെയാകാം. എന്നാൽ ഒരിക്കലും വരാത്ത ഒരു ജീവിയെ എങ്ങനെ മത്സ്യങ്ങളുടെ നിത്യതയുമായി ബന്ധിപ്പിക്കും. പൂവന്റെ തലയിലെ ശിഖരങ്ങളോടു കൂടിയ കൊമ്പുകൾ, പലരുടെയും വിവരണം ചേർത്തുവെച്ചു നോക്കിയാൽ, സൂര്യന്റെ കത്തുന്ന പ്രകാശമാണ്‌. ആ കൊമ്പുകൾ മാത്രമാണ്‌ പ്രകാശം കോരിച്ചൊരിയുന്നത്‌. അത്‌ കലാപരമായും സൗന്ദര്യാത്മകമായും, ആ നാട്ടുകാരെ പ്രലോഭിപ്പിക്കുന്നതാവണം. അതുപോലെ പ്രകാശശിഖരങ്ങളുള്ള ഒരു ജീവിയെ പ്രതീക്ഷിക്കുന്നത്‌ കുറ്റമാണോ? സ്വപ്നം കാണുന്നത്‌ വലിയ പാപമാണോ? ജീവിച്ചിരിക്കുമ്പോഴല്ലാതെ, മരണാനന്തരം സ്വപ്നങ്ങൾ കൊണ്ട്‌ എന്തെങ്കിലും പ്രയോജനമുണ്ടോ? അതുകൊണ്ട്‌ അവർ ജീവിപ്പിച്ച പൂവനെ വെറും സർക്കാർ കുറിപ്പിന്‌ തകർക്കാനാവില്ല.
ഈ പ്രപഞ്ചത്തിലെ ഏറ്റവും ഹൃദയശുദ്ധീകരണ ശക്തിയുള്ള സംഗീതം പോലെ പൂവന്റെ ഓർമ്മയെ താലോലിച്ചവരുണ്ട്‌. അവർ കിട്ടിയ സമയംകൊണ്ട്‌ രാത്രിയിലെ പ്രകാശമാനമായ കൊമ്പുകളുടെ ദൈവികതയിലും അപാര നിശീഥസ്വനങ്ങളിലും പരന്നൊഴുകാൻ തുടിച്ചു. നഷ്ടപ്പെടുമെന്നുറപ്പുള്ള എല്ലാ മായികദൃശ്യങ്ങളുടെയും ഈണങ്ങളുടെയും അനുഭവം അവരെ ഈ ജീവിതത്തിന്റെ മാറ്റ്‌ ഇരട്ടിയാക്കാൻ നിർബന്ധിച്ചു. അവർ സ്വയമറിയാതെ തന്നെ ആ അപാരതകളെ സ്വന്തം പരലോകവുമായും കൂട്ടിക്കുഴച്ചു. ഈ ലോകത്ത്‌ നിന്ന്‌ പൂവനെപ്പറ്റി ജ്യോത്സ്യന്മാരും ചില നിഗമനങ്ങളിലെത്തിയിരുന്നു. അതിൽ പ്രധാനപ്പെട്ട വാദം ഇപ്രകാരമാണ്‌: പൂവൻ മനുഷ്യരുടെ ദൃഷ്ടിയിൽപ്പെടാതെയിരിക്കാനാണ്‌ രാത്രിയിൽ തിരക്കിട്ട്‌ പോകുന്നത്‌. മനുഷ്യരുടെ ദൃഷ്ടി പതിക്കുന്നതോടെ വാസ്തവികതയ്ക്ക്‌ മേൽ ദൂഷിതമായ ഒരു വലയം സൃഷ്ടിക്കപ്പെടുന്നു. വസ്തുവിനെ കളങ്കിതമാക്കുന്നു. അതുകൊണ്ട്‌ ആവിർഭാവത്തിനുമേൽ മനുഷ്യദൃഷ്ടി പതിക്കുന്നതിന്‌ മുമ്പുള്ള ശുദ്ധാവസ്ഥ നിലനിർത്താനാണ്‌ പൂവന്റെ വേഗയാത്ര.
മനുഷ്യദൃഷ്ടിക്ക്‌ ചന്ദ്രനുമായി ബന്ധമുള്ളതിനാൽ, അതിൽ ലോകജീവിതത്തെ പാപവലയത്തിൽ കുടുക്കുന്നതും മോഹിപ്പിക്കുന്നതും മലിനമാക്കുന്നതുമായ ഘടകങ്ങൾ ഉൾച്ചേർന്നിട്ടുണ്ട്‌. ചാന്ദ്രരശ്മികളുടെ സത്തയിൽ നിന്നാണ്‌ മനുഷ്യ നേത്രങ്ങൾ ഉടലെടുത്തിരിക്കുന്നത്‌. അതുകൊണ്ട്‌ തന്നെ ഇരുട്ടിൽ  നേത്രങ്ങൾ ഒന്നും ചെയ്യാത്ത വസ്തുക്കളാണ്‌. ഈ സമയമാണ്‌ പൂവൻ ജ്വലിക്കുന്നത്‌. മനുഷ്യനേത്രങ്ങളുടെ ബലഹീനതയിലാണ്‌ അവന്റെ തുടിപ്പുകൾ പൂർണ്ണമാകുന്നത്‌. മനുഷ്യ നേത്രങ്ങളാകട്ടെ, നോക്കി നോക്കി രക്തമൂറ്റി ഭൂമിയുടെ ശ്മശാനത്തിലേക്ക്‌ എല്ലാറ്റിനെയും തള്ളിയിടുന്നു. മൃണ്മയമായതിനെയെല്ലാം അത്‌ പെട്ടെന്ന്‌ കണ്ടെത്തി ഇല്ലാതാക്കുന്നു. എങ്ങനെ വിടവാങ്ങും?. നിത്യമനോഹരമായ ഈ ദൃശ്യവും അതിന്റെ അലകളും എങ്ങനെ ഇവിടെ ഉപേക്ഷിക്കും? കുറേക്കാലം കഴിയുമ്പോൾ അവർ ഇവിടം വിട്ട്‌ പോകേണ്ടവരാണ്‌. അങ്ങനെ പോകുന്ന ഘട്ടത്തിൽ, പോയശേഷം, ഈ ദൃശ്യവും അതിന്റെ അവിസ്മരണീയമായ സംഗീതവും ഇവിടെ അടങ്ങാത്ത തിരകളെ പോലെ ആഞ്ഞടിച്ചു കൊണ്ടിരിക്കുകയില്ലേ?. തീർച്ചയായും അങ്ങനെതന്നെ തിരയടിക്കും. പരലോകത്ത്‌ എത്തിയവർ, ഒരൊഴിവ്‌ കിട്ടിയാൽ പൂവനെ തേടി രാത്രിയിൽ ഇങ്ങോട്ടു വരാതിരിക്കില്ല. അങ്ങനെ പൂവൻ ഒരേസമയം ഇഹലോകത്തും പരലോകത്തും പ്രഭ ചൊരിയുകയാണ്‌. ജീവിക്കുന്നവരുടെയും മരിച്ചവരുടെയും ഓർമ്മയുടെ മാംസത്തിലെ അതിസൂക്ഷ്മ നാഡികളിലേക്കു പോലും അവൻ കയറി ഓടുകയാണ്‌. പ്രാണായാനങ്ങളുടെ വാതിലുകളിൽ അവൻ സദാ മുട്ടിവിളിക്കുകയാണ്‌. അദൃശ്യവും അപ്രവചനീയവുമായ ഒരാരവം അവൻ സദാ ഉയർത്തുകയാണ്‌. അവൻ ഒരേ സമയം ദൃശ്യത്തിലും അദൃശ്യത്തിലും ഓടുകയാണ്‌. പൂവനെവിട്ട്‌ മണ്ണിൽ ലയിക്കുന്നവർ, എങ്കിലും കലശലായ വിഷാദത്തിലൂടെ കടന്നു പോകാതിരിക്കില്ല. അവരുടെ പരലോകത്തെപ്പറ്റിയുള്ള സന്ദിഗ്ധാശിലാവസ്ഥയാണ്‌ കാരണം. പരലോകവുമായി നിത്യസമ്പർക്കം പുലർത്തുന്നവർക്ക്‌ പൂവന്റെ സംഗീതവും ദൃശ്യാനുഭവവും ഉൾക്കൊള്ളാനായില്ലെങ്കിൽ, മണ്ണുകളുടെ അടരുകൾക്കിടയിലിരുന്ന്‌ അവർക്ക്‌ ദുഃഖിക്കേണ്ടിവരും.
ഭൗതികലോകത്തു തന്നെ നാം വളരെ വ്യക്തിപരമായ ഒരഭൗമ ലോകം സൃഷ്ടിച്ചു കൊണ്ടാണ്‌ ജീവിക്കുന്നതെന്ന്‌ തിരിച്ചറിയാനാവുന്നു. ഈ ഭൂമിയിൽ നിന്ന്‌ വാങ്ങാനാവാത്ത, മനുഷ്യ സ്വഭാവത്തിനിണങ്ങാത്ത ചില ഭാവങ്ങൾ, യുക്തിയെ വെല്ലുവിളിച്ചുകൊണ്ട്‌ പ്രകടമാവുകയാണ്‌. നമ്മുടെ ദൈനംദിന പ്രവൃത്തികളിൽ അത്‌ ഉണ്ടായിരിക്കില്ല. ചില വേളകളിൽ അത്‌ പുറത്തേക്ക്‌ വന്ന്‌ നമ്മെ എവിടേക്കോ ഉയർത്തിക്കൊണ്ട്‌ പോകുന്നു. പൂവനും അതേ ചെയ്യുന്നുള്ളു എന്ന്‌ വാദിച്ചവരുണ്ട്‌. അവർ മിക്കവരും സ്മൃതികളായി കഴിഞ്ഞു. അവർ ഏതോ ദേശത്തിരുന്ന്‌ പൂവനെ ഉള്ളിലേക്ക്‌ വാരി നിറയ്ക്കുകയാണ്‌. അവരുടെ കണ്ണുകളടയുമ്പോഴും, പൂവൻ ഓടുകയായിരുന്നു. ജീവിതത്തിൽ നിന്ന്‌ മരണത്തിലേക്ക്‌. അല്ല, മരണത്തിനും ജീവിതത്തിനുമിടയിലുള്ള ഇടനാഴിയിലേക്ക്‌.
പതിവുപോലെ പൂവനെ കാത്ത്‌ ഇപ്പോഴും ചെറുപ്പക്കാരും വീട്ടമ്മമാരും ഉറക്കമൊഴിയുന്നു. അവനുവേണ്ടി തൊടിയിലെ ചുവന്ന പട്ടുകൊണ്ടു മൂടിയ കല്ലിൽ ഭക്ഷണം കൊണ്ടു വയ്ക്കുന്നവരുണ്ട്‌.
ആ രാത്രിയിൽ, അവൻ വളരെ വേഗത്തിൽ ഓടുകയായിരുന്നില്ല; വലിയ ചുറ്റളവിൽ പ്രദക്ഷിണം വയ്ക്കുകയായിരുന്നു. പൂവൻ എന്തോ കണ്ട്‌ ഭയന്നിട്ടുണ്ടാകുമെന്ന്‌ മുതിർന്നവർ പറഞ്ഞത്‌ സ്ത്രീകൾക്കും കുട്ടികൾക്കും ആശ്വാസമായി. ഒന്നരമീറ്ററിലേറെ ദൂരെയാണ്‌ പൂവൻ ഓരോ ചാട്ടത്തിലൂടെയും മറി കടന്നത്‌. ഇടയ്ക്ക്‌ ഭൂഗർഭത്തിലെ മുഴക്കം അടങ്ങിയ ശബ്ദവും പുറപ്പെടുവിച്ചിരുന്നു. ചെറിയ ചെടികൾ അവന്റെ ഓട്ടത്തിൽ ഇളകിയാടി. കാറ്റിനെ പിടിച്ചു കെട്ടുന്ന വിധം അവൻ രാത്രിയുടെ കരിയിലകൾക്കിടയിലൂടെ കുതിച്ചു പാഞ്ഞു. വെട്ടിത്തിളങ്ങിയ കൊമ്പുകൾ ജ്വാലാമുഖിയായ ഇടിമിന്നലിനെപ്പോലെ ഇലകളിൽ കുത്തിയുരുമ്മി നേരിയ ഒച്ചയുണ്ടാക്കുക തന്നെ ചെയ്തു. വൃക്ഷച്ചില്ലകളിൽ പുരാതന സ്മൃതികളുടെ കാറ്റുവീശി. തീവ്രമായ മഥനത്തിന്റെ പ്രകമ്പനം. ദൂരെ,വളരെ  ദൂരെ പൂവൻ ചെന്നായ ഒരാരവമായി അലിഞ്ഞ്‌ ചേരുന്നുണ്ടായിരുന്നു
.

നവമാധ്യമകാലത്തെ വായനയും ചിന്തയും



എം.കെ.ഹരികുമാർ
ടെലിവിഷന്റെയും മൊബൈൽയിൽ ഫോണിന്റെയും ഇന്റർനെറ്റിന്റെയും ഈ കാലത്ത്‌, വായന മരിച്ചു എന്ന്‌ പറയുന്നത്‌ വിഡ്ഢിത്തമായിരിക്കും. എന്നാൽ വായനയുടെ രൂപവും ഉള്ളടക്കവും മാറിയിരിക്കുന്നു.കഴിഞ്ഞ നൂറ്റാണ്ടുകളിലെ എഴുന്നൂറും എണ്ണൂൂറും  പേജുകളുള്ള നോവലിന്‌ ഇരുന്നൂറ്‌ പേജിൽ സംഗ്രഹീത രൂപമാണ്‌ ഇപ്പോൾ വിപണിയിലിറങ്ങുന്നത്‌. സെർവാന്തസിന്റെ ‘ഡോൺ ക്വിക്സോട്ട്‌, ടോൾസ്റ്റോയിയുടെ ‘അന്നാകരേനിന’ തുടങ്ങിയ കൃതികൾ ഇപ്പോൾ ചെറിയ എഡിഷനുകളിൽ പ്രത്യക്ഷപ്പെടുന്നു. മൂലകൃതി വേണ്ട, സംഗ്രഹീത രൂപങ്ങൾ മതി എന്നായിട്ടുണ്ട്‌. ഈ ചെറിയ പതിപ്പുകൾ സമഗ്രമായ ഒരു വായനയ്ക്ക്‌ പര്യാപ്തമാണോ? എങ്കിൽ മഹത്തായ കൃതികളെന്ന്‌ നാം വാഴ്ത്തിയ പലതും എഴുതിയവരൊക്കെ ഒന്നും എഡിറ്റ്‌ ചെയ്യാതെ വാരിവലിച്ചെഴുതി എന്ന്‌ പറയേണ്ടിവരും. നോവലിന്റെ സ്ഥൂലത അന്ധവിശ്വാസമായിരുന്നോ?
ചെറിയ എഡിഷനുകളിൽ പുറത്തിറങ്ങുന്ന കൃതികളിലൂടെ ഒരു വായനക്കാരൻ നേടുന്നത്‌ വ്യത്യസ്തമായ ഒരനുഭവമാണ്‌. അതായത്‌ രചയിതാവ്‌ ഉദ്ദേശിച്ചതോ, വിഭാവന ചെയ്തതോ ആയ സൗന്ദര്യബോധത്തിലേക്കൊന്നും പോകേണ്ടതില്ല; അവനവന്‌ ആവശ്യമുള്ളത്‌ ഇന്നത്തെ വായനക്കാരൻ പാചകം ചെയ്തെടുക്കുകയാണ്‌. ഒരു ബൃഹത്തായ അനുഭവത്തിന്റെ സമഗ്രവും നീതിപൂർവ്വകവും പരമ്പരാഗതവുമായ ലോകത്തെ അതേപടി ഏറ്റുവാങ്ങാൻ ഇന്നത്തെ അനുവാചകന്‌ താത്പര്യമില്ല. അവൻ സൂപ്പർമാർക്കറ്റിൽ നിന്ന്‌ കുറച്ച്‌ സാധനങ്ങൾ മാത്രം വാങ്ങിക്കൊണ്ടുപോകുന്നവനാണ്‌. അവന്‌ ചെറിയ തുണ്ടുകളുടെ രൂപത്തിലാണ്‌, അനുഭൂതിയും കാഴ്ചയും രുചിയും സെക്സും അറിവും എല്ലാം വേണ്ടത്‌.
പേടിപ്പെടുത്തുന്ന നിലവാരപ്പെടൽ
വായിക്കുന്നവരിൽ ഒരു വിഭാഗം ഇപ്പോഴും പുസ്തകങ്ങളിൽ താത്പര്യം പ്രദർശിപ്പിച്ചുപോരുന്നുണ്ട്‌. അവർ ലൈബ്രറികളിൽ വന്നു പുസ്തകമെടുത്തുകൊണ്ടു പോകുന്നു. എന്നാൽ അവരുടെ വായനയെപ്പറ്റിയുള്ള അവബോധത്തിനു ഇടിച്ചിൽ തട്ടിയിട്ടുണ്ട്‌. അവരെ വലിയൊരു രോഗം ബാധിച്ചിട്ടുണ്ട്‌; എന്താണ്‌ വായിക്കേണ്ടതെന്നറിയില്ല. അവർ വായനയോട്‌ നിഷ്കളങ്കമായ സമീപനമാണ്‌ പുലർത്തുന്നത്‌. ജീവിതത്തിന്റെ അഗാധതയോ തീവ്രമായ വ്രണം പോലെയുള്ള മനോവേദനയോ  തിരിച്ചറിയാനാവാത്തവിധം സാമാന്യവത്ക്കരണത്തിന്റെ പിടിയിലമർന്നുപോയ പുതിയ വായനക്കാരനുമുന്നിൽ  പുസ്തകം  തുറക്കപ്പെടുകയില്ല. മനുഷ്യാനുഭവങ്ങളുടെ ഏറ്റക്കുറച്ചിലുകൾ അസ്തമിച്ചു. പേടിപ്പെടുത്തുന്ന നിലവാരപ്പെടൽ സംഭവിക്കുകയാണ്‌. ദുരനുഭവങ്ങളുടെ നേർക്ക്‌ നിസ്സംഗതയാണുള്ളത്‌. എന്നാൽ ചെറിയ കാര്യങ്ങളുടെ പേരിൽ വല്ലാതെ വികാരവിവശരാവുകയും ചെയ്യുന്നു. ഒരു അമച്വർ ഗായകനു  പാടാൻ അവസരമില്ലെങ്കിൽ വിദേശത്തേക്ക്‌ കൊണ്ടുപോയി പണം സമ്പാദിച്ചുകൊടുക്കും. എന്നാൽ ടൗണിൽ, റോഡുവക്കിൽ പ്ലാസ്റ്റിക്‌ ഷീറ്റുകൊണ്ട്‌ മറച്ച്‌ ഒരു കൂര എന്ന പേരിട്ട്‌ താമസിക്കുന്നവരെ ഉദാസീനതയോടെയാണ്‌ നോക്കുന്നത്‌. സഹായിക്കാതിരിക്കുക എന്ന വ്രതം നോറ്റവരാണ്‌ വായനയുടെ കമ്പം കേറി പുസ്തകശാലയിലേക്കോടുന്നത്‌.
പുസ്തകങ്ങളുടെ സംഗ്രഹം, പുസ്തകാഭിപ്രായങ്ങൾ, ഇന്റർനെറ്റിലെ കമന്റുകൾ, വിക്കിപ്പീഡിയ കുറിപ്പുകൾ, എന്നിവകൊണ്ട്‌ തൃപ്തിപ്പെടുന്നവർ ഏറിയിരിക്കുന്നു. വായനയിലൂടെ ലഭിക്കുന്ന അത്യുന്നതമായ ഏകാഗ്രതയും  മഹത്തായ ആദ്ധ്യാത്മികാനുഭൂതിയും വായനയുടെ കമ്പോളവത്ക്കരണത്തിലൂടെ ഒലിച്ചുപോയിരിക്കുന്നു. തുണ്ടുകളാണ്‌ പലർക്കും തൃപ്തിനൽകുന്നത്‌. ജീവിതവേഗത്തിന്റെ മറ്റൊരു ഭാഷ്യമാണ്‌ ഈ തുണ്ടുകളുടെ ആവിർഭാവത്തിനു പിന്നിലുള്ളത്‌. എട്ട്‌ മണിക്കൂർ, പന്ത്രണ്ട്‌ മണിക്കൂർ വണ്ടിയോടിക്കുന്നയാളിന്റെ മനസിൽ ക്ലാസിക്‌ നൃത്ത സങ്കൽപങ്ങൾക്കോ ക്ലാസിക്‌ സാഹിത്യഛന്ദസ്സുകൾക്കോ വിലയില്ല; അവൻ വളരെ റിയലിസ്റ്റിക്കാണ്‌. അവന്റെ കാൽപനികത ചെന്നവസാനിക്കുന്നത്‌ ഒരു മിനിട്ട്‌ സെക്സ്‌ വീഡിയോയിലോ രണ്ട്‌ മിനിട്ട്‌ റിംഗ്‌ ടോണിലോ, മൂന്ന്‌ മിനിട്ട്‌ ഹ്രസ്വചിത്രത്തിലോ ആയിരിക്കും. യൂ ട്യുബിന്റെ മൂന്ന്‌ മിനിട്ട്‌ ദൃശ്യാനുഭവം ഏറെക്കുറെ സ്വീകാര്യമായ ദൃശ്യമാതൃകയായി തീർന്നിരിക്കുന്നു. ഒരാൾ ഭാവനചെയ്യുന്ന ദൃശ്യം ഇന്ന്‌  സങ്കൽപത്തിലും സമയസൗകര്യത്തിലുമായിരിക്കും. ഒരാൾ സിനിമയും നൃത്തവും പ്രസംഗവും പാട്ടും എല്ലാം ആസ്വദിക്കുന്നത്‌ യൂ ട്യുബിന്റെ ഘടനയിലാണ്‌. 21-​‍ാം നൂറ്റാണ്ടിന്റെ ഏറ്റവും വലിയ ദൃശ്യവിപ്ലവം നടക്കുന്നത്‌ യുടൂബിന്റെ ഫ്രെയിമിലാണ്‌. അതിനനുസരിച്ച്‌ പ്രത്യേക ദൃശ്യപാക്കേജുകൾ ലക്ഷക്കണക്കിനു എന്നപോലെ ഉണ്ടാകുകയാണ്‌.  ഷക്കീറ പാടിയ ‘വക്കാ വക്കാ’ എന്ന ഫുട്ബോൾ ഗാനം നമുക്ക്‌ ഏത്‌ ഭീഷണമായ ട്രാഫിക്‌ കുരുക്കിനിടയിലും ആസ്വദിച്ചുകിടക്കാം. ട്രാഫിക്കിന്റെ കുരുക്കിനിടയിൽ ദാഹിച്ചും വലഞ്ഞും വിശന്നും കഴിയുമ്പോൾ ഈ യൂ ട്യുബിന്റെ തുണ്ടാണ്‌ പ്രിയങ്കരമാവുന്നത്‌. ക്ലാസിക്‌ ലോകം ഇവിടെ കൊഴിഞ്ഞുവീഴുകയാണ്‌. ക്ലാസിക്‌ സങ്കൽപം എന്നതിന്റെ പ്രത്യേകതകൾ പരിശോധിക്കണം. ആദിമധ്യാന്തം, സ്വാഭാവചിത്രീകരണം, അഖണ്ഡത, ആദർശാത്മകത, ജീവിതവുമായി ബന്ധമില്ലാത്ത വാർപ്പുമാതൃക, രൂപഘടന, അനുഭവങ്ങളുടെ കേന്ദ്രീകരണം, അനുഭവങ്ങളുടെ ഉടമസ്ഥത തുടങ്ങിയ ഘടകങ്ങൾ ക്ലാസിസത്തിന്‌ ഉപേക്ഷിക്കാനാവില്ല. എന്നാൽ നവമാധ്യമ കാലത്തെ കലാസ്വാദകന്റെ മുന്നിൽ ഇതൊന്നുമില്ല. അവൻ സ്വയമറിയാതെതന്നെ ഏകാന്തതയെ  ചുമക്കുകയാണ്‌. അവന്‌ സ്വത്വത്തിലോ, വർഗത്തിലോ, ഭാവുകത്വത്തിലോ അടിയുറച്ചു നിന്നുകൊണ്ട്‌ ഈ കാലഘട്ടത്തിലെ ആയിരക്കണക്കിനു കലാതുണ്ടുകൾ ഉൾക്കൊള്ളാനാകില്ല.
ഫേസ്ബുക്ക്‌ ഇന്ന്‌ വായനയുടെ വേറൊരു ലോകം അനാവരണം ചെയ്തിരിക്കുന്നു. ദിവസത്തിൽ എപ്പോഴെങ്കിലും അവിടെ ചെല്ലുകയാണെങ്കിൽ നമുക്ക്‌ വിവിധ വിഷയങ്ങളെപ്പറ്റി പലർ എഴുതിയ കുറിപ്പുകൾ വായിക്കാം. വീഡിയോ കാണാം. ഈ കുറിപ്പുകളിലൂടെ അനേകം കാര്യങ്ങൾ മനസിലാക്കാം. വിജ്ഞാനമല്ല, വർത്തമാനമാണ്‌ വിഭവമായിത്തീരുന്നത്‌. ലോകവിജ്ഞാനം പിന്തള്ളപ്പെടുകയും അവനവന്റെ ചെറിയ കാര്യങ്ങളെ ജിജ്ഞാസയോടെ കാണേണ്ടിവരുകയും ചെയ്യുകയാണ്‌. അറിവിനെപ്പറ്റിയുള്ള ധാരണകൾക്ക്‌ പരിണാമം ഉണ്ടായി. പരമമായ ജ്ഞാനം ‘ചുമക്കാൻ’ ആർക്കും താൽപര്യമില്ല. അസ്തിത്വത്തിന്റെ ലഘുത്വമാണ്‌ ഏവരും ആഗ്രഹിക്കുന്നത്‌. ലോകം ഇതുവരെ നേടിയെന്ന്‌ അഹങ്കരിച്ചതെല്ലാം, നൊടിനേരംകൊണ്ട്‌ പ്രീതിപ്പെടുത്തുന്ന സമീപത്തെ കാഴ്ചകൾക്കായി കീഴടങ്ങുകയാണ്‌. നമ്മുടെ വീട്‌, നമ്മുടെ നേതാവ്‌, നമ്മുടെ തൊടി, നമ്മുടെ തത്ത, നമ്മുടെതന്നെ ഫോട്ടോ എന്നിങ്ങനെ ആ മഹത്വവൽക്കരണം വ്യാപിക്കുന്നു. നമ്മെത്തന്നെ വലുതാക്കി കാണിക്കുന്നതിന്‌ ഒരു മാധ്യമം മുന്നോട്ടു വന്നിരിക്കയാണ്‌. സാഹിത്യമോ സിനിമയോ അതുപോലുള്ള കലകളോ ഒരിക്കലും അതിന്റെ രചയിതാക്കളെ വാഴ്ത്താനല്ല പുറപ്പെട്ടത്‌. രചയിതാകളുടെ കയ്യിൽനിന്ന് ഈ ലോകം വഴുതിവീണിരിക്കുന്നു. രചയിതാക്കൾ എന്തു ഭാവന ചെയ്യുന്നുവോ , അതു ഉടൻ തന്നെ കാലത്തിന്റെ ചവിട്ടേറ്റ് തകരുന്നു.
ഭാവന പെട്ടെന്നു പഴകുന്നു
ഒരു കവിയുടെ ഭാവന അതു പൂർത്തിയാകുമ്പോൾതന്നെ അപ്രസക്തമാകുന്നു. കാരണം കാലം അതിവേഗം ഓടുകയാണ്. ആ ഓട്ടം  എല്ലാത്തിനെയും നിഷ്പ്രഭമാക്കുന്നു.അതായത് വ്യക്തിഗത ഭാവനയുടെ ഭാഷാപരമായ വ്യവഹാരത്തിനപ്പുറത്തേക്ക് ലോകം പെട്ടെന്ന് ചെന്നെത്തുന്നു. കവി തന്റെ വരുതിയിൽ പിടിച്ചുനിർത്തുന്നത് എന്തായാലും അത് പെട്ടെന്ന് പഴകിപ്പോകുന്നു. മാവിൻപൂക്കൾ നുള്ളിയതിനു കുഞ്ഞിനെ തല്ലിയ അമ്മയെക്കുറിച്ച് വൈലോപ്പിള്ളി പതിറ്റാണ്ടുകൾക്ക് മുൻപാണ്  എഴുതിയത് ; എന്നാൽ ആ പ്രമേയം അന്ന് പ്രസക്തമായിരുന്നു.ഇന്നു മാവിൻപൂക്കളോ മാവുതന്നെയോ ഒരു വികാരമല്ലാതായിരിക്കുന്നു. പ്രകൃതി തന്നെ പിഴുതു മാറ്റപ്പെടുന്നു. വിദ്യാഭ്യാസത്തിൽ നിന്ന് പ്രകൃതി മാറിപ്പോയിരിക്കുന്നു; മാവിനെപ്പറ്റിയുള്ള ചിന്തകൾ ഇന്നത്തെ സമൂഹം ഒരു ആധിയായി ഏറ്റെടുക്കില്ല. കാരണം ഒരു മെട്രോ പദ്ധതി വരുമ്പോൾ എത്ര മാവുകളാണ് പിഴുതുമാറ്റപ്പെടുന്നത്.! ആർക്കാണ് പരാതിയുള്ളത്.?
ഒരു സംവിധായകൻ സ്വന്തം കുടുംബമഹിമയും സൗഹൃദത്തിന്റെ ശക്തിയും കാണിക്കാൻ വേണ്ടി ചിത്രമെടുക്കില്ല. തന്റെ സൃഷ്ടിയിൽ നിന്ന്‌ തന്റെ പ്രതിരൂപം  എത്രമാത്രം മറച്ചുപിടിക്കാമെന്നാണ്‌ ആലോചിച്ചിരുന്നത്‌. ‘ബൈസിക്കിൾ തീവ്സ്‌’ കാണുന്ന നമ്മൾ അതിന്റെ സംവിധായകനായ ഡിസീക്കയുടെ വ്യക്തിവിശേഷം അറിയുന്നില്ല. അദ്ദേഹത്തെപ്പറ്റി ഒന്നും തന്നെ ആ ചിത്രം വച്ചു നീട്ടുന്നില്ല. അദ്ദേഹത്തിന്റെ ചിത്രമോ ജീവചരിത്രമോ ഒന്നും ലഭിക്കില്ല. അതിനു നാം വേറെ ഏതെങ്കിലും വഴിനോക്കണം. രചയിതാവിനെ മറച്ചു പിടിച്ചുകൊണ്ടാണ്‌ രചന ഉണ്ടാകുന്നത്‌. ഇത്‌ ഒരു പഴയ ആശയമാണിപ്പോൾ. കാരണം ഇന്ന്‌ രചന സ്വയം സംസാരിക്കുകയാണ്‌. രചന എന്ന സങ്കൽപം തന്നെ മറ്റൊന്നാണ്‌. ഒരാൾ ചരിത്രത്തിലെ തന്നെ ഏറ്റവും നൂതനമായ സൃഷ്ടി നടത്തേണ്ടതില്ല. തന്റെ സാന്നിദ്ധ്യമറിയിച്ചാൽ മതി;അതിനു അനശ്വരതയില്ല. ഒരു സന്ദേശം, അത്‌ കവിതയാകാം, ഫോട്ടോയാകാം, പാട്ടാകാം; അത്‌ തന്നെത്തന്നെ പ്രതിനിധീകരിക്കാനായി ഫേസ്ബുക്കിൽ പോസ്റ്റ്ചെയ്താൽ മതി; അത്‌ ഒരു രചനയായി പ്രതിനിധീകരിച്ചുകൊള്ളും. ദിവസം പന്ത്രണ്ട്‌ മണിക്കൂറിലേറെ നേരം സോഷ്യൽ നെറ്റ്‌വർക്കിംഗ്‌ സൈറ്റുകളിൽ കഴിയുന്നവരുണ്ട്‌. ഇത്‌ മനഃശ്ശാസ്ത്രത്തിന്റെ കൂടി പ്രശ്നമാണ്‌. ഒരാൾക്ക്‌ കലാസൃഷ്ടിയിലൂടെ ലഭിക്കുന്നതിനേക്കാൾ കൂടിയ സാമൂഹിക ഇടപെടലും തിരിച്ചറിയലും മാനസികോല്ലാസവും വ്യക്തിത്വ പ്രകാശനവും ഉണ്ടാകുന്നു. ഒരാൾ താനൊരു പശുവിനെ വാങ്ങിയകാര്യം ഫേസ്ബുക്കിലൂടെ അറിയിക്കുന്നതിന്റെ അർത്ഥമെന്താണ്‌? തനിക്ക്‌ ഒരു പശുവുണ്ടെന്നതിൽ അയാൾ അഭിമാനിക്കുന്നു എന്ന്‌ പറഞ്ഞാൽ ശരിയാവുകയില്ല; ഈ ലോകത്തിലെ ഏത്‌ സദ്‌വാർത്തയേക്കാളും മികച്ചതായി അയാൾ അവതരിപ്പിക്കുന്നത്‌ തന്റെ ഈ പ്രതിച്ഛായയാണ്‌. അതാണ്‌ അയാൾക്ക്‌ തനിമ നൽകുന്നത്‌. മറ്റൊരാൾ പാട്ട്‌ പാടുകയോ ചിത്രം വരയ്ക്കുകയോ കവിത എഴുതുകയോ ചെയ്യുന്നതിനു തുല്യമായി ഒരു പദവി പശുവുമൊത്തുള്ള ചിത്രം സമ്മാനിക്കുന്നു. കവിത ഇതുപോലുള്ള ചിത്രങ്ങൾക്കിടയിലെ ഒരു വിഭവം മാത്രമാണല്ലോ. അയാൾ പശുവുമൊത്ത്‌ നിൽക്കുന്ന ചിത്രം രചനയായി രൂപാന്തരപ്പെടുന്നു. ഒരു പ്രദേശത്തിന്റെ, ഒരു മനുഷ്യന്റെ പ്രചോദനങ്ങളും പ്രലോഭനങ്ങളും വലിയ വിതാനത്തിലേക്കുയർന്ന്‌ രചനാപരമായ പ്രതിച്ഛായ നേടുന്നു.
പുസ്തകവായനയ്ക്ക്‌ ബദലായി ഫേസ്ബുക്ക്‌ വായന വിവരവും വിനോദവും ലഘൂകരണവുമായാണ്‌ നിലനിൽക്കുന്നത്‌. പുസ്തകങ്ങളിലെ അറിവുകളെ എങ്ങനെ ചുരുക്കാമെന്നാണ്‌ നവമാധ്യമങ്ങൾ ആലോചിക്കുന്നത്‌. തൊള്ളായിരം പേജുള്ള നോവലുകളും അത്രതന്നെ വലിപ്പമുള്ള ചരിത്രകൃതികളും, ഒരാൾക്ക്‌ ജീവിതകാലത്ത്‌ എത്രയൊക്കെ വായിച്ചുതീർക്കാനാവും? അനുഭൂതി തേടുന്നവർ, ചരിത്രത്തെ എങ്ങനെ ലഘൂകരിക്കാമെന്ന് ചിന്തിക്കുന്നു.  വിവരങ്ങളുടെ മഹാപ്രവാഹത്തിൽ ഒലിച്ചുപോകാതിരിക്കാനാണ്‌ ആധുനിക മനുഷ്യൻ പാടുപെടുന്നത്‌. എത്രയെത്ര പാസ്‌വേഡുകൾ, അക്കൗണ്ട്‌ നമ്പരുകൾ, ഫോൺ നമ്പരുകൾ അവൻ സൂക്ഷിക്കണം? ഓർമ്മയുടെ വ്യാപ്തി പരിമിതമാണ്‌. ഓർമ്മശക്തി എത്രതന്നെ ഉണ്ടെങ്കിലും ഈ അക്കങ്ങളുടെ മഹാസമുദ്രത്തിൽ കൈകാലിട്ടടിക്കുകയേ നിവൃത്തിയുള്ളു. സൗഹൃദങ്ങളെപ്പോലും കൈകാര്യം ചെയ്യാൻ പറ്റാത്ത അവസ്ഥയാണുള്ളത്‌. വ്യക്തിപരമായി നാം നേടുന്ന സുഹൃത്തുക്കളെയെല്ലാം നേരിൽ കാണാൻ എപ്പോഴും സാധിക്കുമോ? ഫോണിലും ഇ-മെയിലുമായി സൗഹൃദം ചുരുണ്ടുകൂടി കിടക്കുകയാണ്‌. സ്കൂൾ പഠനകാലം തൊട്ട്‌ സൗഹൃദവലയം വിപുലമാകുന്നു. തൊഴിലിന്റെയും സംഘടനയുടെയും ഭാഗമായി അത്‌ വീണ്ടും വലുതാകുന്നു. എല്ലാവർക്കുമായി ഒരു സന്ദേശമയയ്ക്കാൻ തന്നെ എത്ര സമയവും പണവും ചെലവാക്കണം? എല്ലാവർക്കും ഒത്തുകൂടാനുള്ള സമയവും ഒത്തുവരുകയില്ല. അതുകൊണ്ടുതന്നെ പുതിയ സൗഹൃദങ്ങൾ എപ്പോഴും കാലത്തിന്റെയും സ്ഥലത്തിന്റെയും സസ്പെൻഷനിലാണ്‌ കഴിയുകയാണ്‌. അവിടെയാണ്‌ ഫേസ്ബുക്ക്‌ സൗഹൃദങ്ങൾ തലപൊക്കുന്നത്‌. വല്ലപ്പോഴും ഒരു സംഭാഷണം, ഒരു കമന്റ്‌, ഒരു ഫോട്ടോ ഷെയറിംഗ്‌, ചർച്ച,… അടുപ്പത്തിന്റെ പുനരാഗമനമാകുകയാണ്‌. നേരിൽ കാണാനോ സംസാരിക്കാനോ അവസരമില്ലാത്ത  സൗഹൃദങ്ങളാണ്‌ ഇന്നത്തേത്‌. പ്രണയം പോലും ഒരു മാധ്യമത്തിന്റെ ക്രമീകരണത്തിനനുസരിച്ചാണ്‌ ഉണ്ടാകുന്നതും കൊഴിയുന്നതും. ചാറ്റ്‌റൂമിൽ തുടങ്ങി ഒരു ഫോൺവിളി വരെയോ അത്‌ നീളും;  കാരണം രണ്ട്‌ സംസ്ഥാനങ്ങളിലോ രാജ്യങ്ങളിലോ ആയിരിക്കും കമിതാക്കൾ , മിക്കപ്പോഴും താമസിക്കുന്നത്‌. രണ്ട്‌ ജില്ലകളിലായാൽപ്പോലും കൂടിക്കാണാൻ കഴിയണമെന്നില്ല. ഒരിക്കലും കാണുകയില്ലെന്ന്‌ ഉറച്ചുവിശ്വസിച്ചുകൊണ്ട്‌, എല്ലാം പറഞ്ഞ്‌ പറഞ്ഞ്‌ ജീവിതം കരിമ്പുപോലെ ചവച്ചു തുപ്പിക്കളയുകയാണ്‌ പലരും. ഒരു പ്രണയം കഴിയുന്നതോടെ ജീവിതത്തിന്റെ പ്രതീതികൾ ഉറയൂരി മറ്റൊന്നിനായി തയ്യാറെടുക്കുകയാണ്‌. കാണാൻ കഴിയാതെ പ്രണയിച്ചുകൊണ്ടേയിരിക്കുന്നത്‌ രക്തസമ്മർദ്ദം കൂട്ടുകയും നിരാശയുണ്ടാക്കുകയും ചെയ്യും. കടുത്ത നൈരാശ്യത്തിലേക്ക്‌ പതിക്കുന്നതിനുമുമ്പ്‌, ആ സൗഹൃദത്തിൽ നിന്ന്‌ ഓടിയകലാനാവും  ശ്രമിക്കുക. മാധ്യമങ്ങളുടെ ഉള്ളടക്കത്തിനകത്താണ്‌ ഇന്നത്തെ പ്രണയം. ഇത്‌ പ്രണയത്തിന്റെ ലഘൂകരണമാണ്‌. വായനയിലും ഈ ലഘൂകരണമാണുള്ളത്‌.
ചിന്തയുടെ അനന്തരകാലം
മറ്റൊന്ന്‌, ചിന്തയ്ക്ക്‌ സംഭവിച്ച ന്യൂനീകരണമാണ്‌. ചിന്തയുടെ അനന്തരകാലമാണിത്‌. ആശയങ്ങൾക്കല്ല, പ്രദർശനങ്ങൾക്കും സാന്നിദ്ധ്യങ്ങൾക്കും വിവരങ്ങൾക്കുമാണ്‌ പ്രാമുഖ്യം കൈവന്നിരിക്കുന്നത്‌. സാഹിത്യകൃതിയുടെ വായന കേവലമായ അർത്ഥത്തിൽ വെറും ‘വായന’മാത്രമായി. അതിനു പിന്നിലുള്ള സാമൂഹ്യ, രാഷ്ട്രീയ പ്രശ്നങ്ങളൊക്കെ ഉപരിതലത്തിൽ മാത്രം ഒതുങ്ങുകയോ വിസ്മൃതമാവുകയോ ചെയ്യുന്നു. വായനയ്ക്ക്‌ അതിന്റെ സത്ത നഷ്ടമായിരിക്കുന്നു. സാഹിത്യകൃതിയുടെ കാര്യത്തിൽ വളരെ യാഥാസ്ഥിതികപക്ഷത്താണ്‌ വായനക്കാരുള്ളത്‌. ആശയങ്ങളുടെ ലോകത്തെ വെറുക്കുന്ന വെറും വികാരജീവികളെയാണ്‌ നാം പലപ്പോഴും കാണുന്നത്‌. ഈ വായനയുടെ ക്രമാനുഗതമായ വളർച്ചയാണ്‌ ഫേസ്ബുക്കിലും മറ്റ്‌ ഇ-ലോകത്തും ഉള്ളത്‌. ആഴത്തിലേക്ക്‌ പോകാനുള്ള തയ്യാറെടുപ്പില്ല. തിരക്കിട്ട ജോലിക്കിടയിലെ വിശ്രമ മാർഗം എന്ന നിലയിലാണ്‌ അത്‌ നിലനിൽക്കുന്നത്‌. പല പ്രമുഖരുടെയും കവിതകൾ ഇന്റർനെറ്റിൽ വരുന്നുണ്ട്‌. ഇതിനോടുള്ള ചിലരുടെ നിഷ്കളങ്കമായ പ്രതികരണങ്ങൾ ലജ്ജിപ്പിക്കുന്നതാണ്‌. എന്നാൽ അവരെ കുറ്റപ്പെടുത്താനാവില്ല. കുട്ടിക്ക്‌ പാലുകൊടുക്കേണ്ടതെങ്ങനെയാണ്‌, ഭർത്താവിനെ കിടപ്പറയിൽ സന്തോഷിപ്പിക്കേണ്ടതെങ്ങനെയാണ്‌ എന്നൊക്കെ ടിവി ചാനലിലേക്ക്‌ വിളിച്ചുചോദിക്കുന്ന അഭ്യസ്തവിദ്യരാണിവർ.
ആശയങ്ങളല്ല, വാർത്താധിഷ്ഠിത അനുഷ്ഠാനങ്ങളാണ്‌ മിഴിവുനേടുന്നത്‌. ഒരു ചർച്ചയിലും വിദഗ്ദ്ധർ ആവശ്യമില്ലാതായിരിക്കുകയാണ്‌. ഫേസ്ബുക്കിലും ബ്ലോഗിലുമൊക്കെ സംഭവിക്കുന്ന ചർച്ചകൾ, ടിവി ചാനലുകളിലെ ന്യൂസ്‌ അവറുകളിൽ അരങ്ങേറുന്ന ചർച്ചകൾപോലെ വിരസവും പ്രകടനാത്മകവുമാണ്‌. വാർത്താവതാരകൻ നേതൃത്വം കൊടുക്കുന്ന ചർച്ചകൾ എങ്ങുമെത്താനുള്ളതല്ല; അത്‌ അതിഭാവുകത്വത്തിന്റെ പിടിയിലമർന്നു കഴിഞ്ഞതാണ്‌. ഏത്‌ വിഷയത്തെപ്പറ്റിയും ആർക്കും എന്തും പറയാമെന്നതാണ്‌ ആശയാനന്തരകാല (Post Idea)ത്തെ നിയമം. ചർച്ച നയിക്കാനായി സ്ഥിരം ചാനലുണ്ടാവുന്നതുതന്നെ  അതിന്റെ അവിദഗ്ദ്ധതയ്ക്ക്‌ ഉദാഹരണമാണ്‌; ഫുട്ബോളിനെപ്പറ്റിയുള്ള ചർച്ചയിൽ സംഗീതസംവിധായകരും രാഷ്ട്രീയക്കാരും വ്യവസായികളുമാണ്‌ പ്രത്യക്ഷപ്പെടുന്നത്‌. രാഷ്ട്രീയ ചർച്ചയിൽ നടന്മാരും ടിവി ആങ്കർമാരും വരുന്നു. ചർച്ച എവിടെയെങ്കിലുമെത്തണമെന്ന്‌ ആർക്കാണ്‌ നിർബന്ധമുള്ളത്‌. ജനങ്ങളെ നേരിട്ടുബാധിക്കുന്ന പ്രശ്നത്തേക്കാൾ, കണ്ട്‌ ചിരിക്കാവുന്ന സംഗതികൾക്കാണ്‌ മുൻതൂക്കം. ഏറ്റവും അപ്രധാനമായത്‌ പരമാവധി ഗൗരവത്തോടെ വാദപിടിവലികൾക്ക്‌ വിട്ടുകൊടുക്കുന്നത്‌ ആശയാനന്തര കാലത്തിന്റെ സവിശേഷതകളിലൊന്നാണ്‌. ഇതുതന്നെയാണ്‌ സാമൂഹ്യമാധ്യമങ്ങളിലുമുള്ളത്‌. ഫേസ്ബുക്ക്‌ ചർച്ചകളിൽ വരുന്നവർ വിഷയത്തെ പഠിക്കണമെന്ന്‌ എന്തിനാണ്‌ നിർബന്ധിക്കുന്നത്‌? അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യത്തിനാണ്‌ വില. എന്തെങ്കിലും പറയാനുണ്ടാവുന്നത്‌ രണ്ടാമത്തെ തലമാണ്‌. ഒന്നും പറയാനില്ലാതിരിക്കുകയും എന്തെങ്കിലും പറഞ്ഞുവെന്ന്  ഉറപ്പുവരുത്തുകയും ചെയ്യുകയാണ്‌ സംവാദങ്ങളുടെ രീതി.
എത്രയോ സംവാദങ്ങൾ രംഗം ഒഴിഞ്ഞിരിക്കുന്നു. തൊഴിലാളിവർഗ സാഹിത്യത്തെപ്പറ്റിയോ ബൂർഷ്വാസികളെപ്പറ്റിയോ സാർവദേശീയ സോഷ്യലിസ്റ്റ്‌ വിപ്ലവത്തെപ്പറ്റിയോ ഉള്ള ചർച്ചകൾ പൂർണമായി നാടുനീങ്ങിക്കഴിഞ്ഞു. ഇത്തരം പ്രമേയങ്ങൾ സാഹിത്യത്തിൽ നിന്നും സാമൂഹ്യജീവിതത്തിൽ നിന്നും  ഒഴിഞ്ഞുപോയിരിക്കുകയാണ്‌. തൊഴിലാളിക്കും മുതലാളിക്കും അപ്പുറത്തുള്ള ആശയരഹിതമേഖലയിലാണ്‌ ഇന്ന്‌ യുവാക്കൾ പങ്കെടുക്കുന്നത്‌.
മുറപ്പെണ്ണിനു ചുറ്റും മണ്ടിനടന്ന മലയാള സാഹിത്യകാരന്മാരൊക്കെ ഇപ്പോൾ ഒളിവിലാണ്‌. ഒരു കാലത്ത്‌ മലയാള സാഹിത്യത്തിന്റെ ഏറ്റവും അപരിഹാര്യമായ പ്രശ്നം മുറപ്പെണ്ണായിരുന്നു. മുറപ്പെണ്ണിനെ കിട്ടിയില്ലെങ്കിൽ നാടുവിടണമെന്ന സിദ്ധാന്തം തന്നെ ഇവർ പ്രചരിപ്പിച്ചു. സാമുവൽ ബക്കറ്റ്‌ (Samuel Beckett)മുതൽ റേമണ്ട്‌ ക്വിനേ (Raymond Queneau), റോബർട്ട്‌ ബൊലാനോ (Robert Bolano), സെസാർ  ഐറ (Cesar Aira),ജോൺ ഫോർബ്സ്‌ (John Forbes), മിഷേൽ ഡി ക്രെസ്റ്റർ (Michelle de crester), മാനുവൽ പ്യൂഗ്‌ (Manuel Puig) തുടങ്ങിയവർ മുറപ്പെണ്ണിനു ചുറ്റും കറങ്ങുകയായിരുന്നില്ലെന്ന്‌ ഓർക്കണം. വായനയുടെ നവമേഖലകൾ കണ്ടെത്തുന്നതിൽ സാഹിത്യകാരന്മാരും പരിശ്രമിക്കേണ്ടതുണ്ട്‌. ഗബ്രിയേൽ ഗാർസിയ മാർകേസിന്റെ പേരിൽ എത്രയോ മലയാള എഴുത്തുകാർ മുതലക്കണ്ണീരൊഴുക്കി. ഒന്നാന്തരം കള്ളത്തരമാണ്‌ മാർകേസിന്റെ പേരിൽ കെട്ടഴിച്ചുവിട്ടത്‌. മലയാളി എഴുത്തുകാർ മാർകേസിനെ ഇഷ്ടപ്പെടുന്നുവെന്ന്   ആരെങ്കിലും വിശ്വസിക്കുമോ? എങ്കിൽ മാർകേസിനെപ്പോലെ കേരളത്തിലെ  മണ്ണിനടിയിലായ ചരിത്രത്തെ ഇവരാരും എന്തുകൊണ്ട്‌ ഉൽഖനനം ചെയ്യുന്നില്ല. മാർകേസിന്റെ മാജിക്കിനു പകരം വരണ്ട യാഥാർത്ഥ്യത്തിന്റെ മുട്ടത്തൊണ്ടാണല്ലോ മിക്കവരും തള്ളിവിടുന്നത്‌. കഴിഞ്ഞ നൂറുവർഷത്തെ മലയാളിയുടെ സാമൂഹ്യജീവിതപ്രശ്നങ്ങളെ പ്രമേയമാക്കി വികസിപ്പിക്കാൻ ആർക്കെങ്കിലും കഴിഞ്ഞോ? ചിലർ നായർ തറവാടുകൾക്ക്‌ ചുറ്റും കറങ്ങി നടന്നു. സമൂഹത്തെ ആകെ കാണാൻ കഴിഞ്ഞില്ല.
ചിന്തയും ആശയവും നഷ്ടപ്പെട്ടാൽ വായനയും എഴുത്തും ഏത്‌ വഴിക്ക്‌ നീങ്ങുമെന്ന്‌ ആലോചിക്കുന്നത്‌ നന്നായിരിക്കും. ഈ കാലത്ത്‌ എഴുത്തുകാരും കവികളും എണ്ണത്തിൽ പെരുകിയത്‌ ഇതിനോടു ചേർത്തുവച്ച്‌ പരിശോധിക്കണം. അമ്പതുകളിലും അറുപതുകളിലും മുറപ്പെണ്ണിനെ കെട്ടാനായിരുന്നു എഴുത്തുകാർ നീങ്ങിയതെങ്കിൽ ഇപ്പോൾ ആശയങ്ങളെ വിട്ട്‌ ധാരാളം കവനങ്ങളിലേർപ്പെടാനും ഫേസ്ബുക്കിൽ അതറിയിക്കാനുമാണ്‌ പരിശ്രമം. എന്തെഴുതി എന്നതിലുപരി എത്രപേരെ കാണിച്ചു എന്നതിലാണ്‌ മികവ്‌. യാതൊന്നിനോടും പ്രതികരിക്കാനോ, അരുതാത്തതിനെ വിമർശിക്കാനോ കഴിവില്ലാത്ത ധാരാളം പേർ അവനവനെപ്പറ്റി, അവനവന്റെ മുറപ്പെണ്ണിനെപ്പറ്റി എഴുതിവിടുകയാണ്‌. യഥാർത്ഥ അരാഷ്ട്രീയതയുള്ളത്‌ ഇന്നത്തെ സാഹിത്യത്തിലാണ്‌ എന്ന്‌ വിശദീകരിക്കുമ്പോൾ അത്‌ നിരാകരണമായി കാണേണ്ടതില്ല. ഒന്നിലേക്കും ചുഴിഞ്ഞു നോക്കാനാവാതെ, സ്വന്തം പരിസരത്ത്‌ മാത്രം ഒതുങ്ങുന്നവരെയാണ്‌ കാണാനാകുന്നത്‌.
എഴുത്ത്‌ സാമ്പ്രദായികവും സാർവത്രികവുമായ കാലത്ത്‌ വ്യത്യസ്തനാവുക വളരെ പ്രയാസമാണ്‌. നവമാധ്യമങ്ങൾ നിലവാരപ്പെടുത്തലിന്റെ പാളമാണ്‌ പണിതിടുന്നത്‌. ഫേസ്ബുക്കിൽ പാവ്ലോ കൊയ്‌ലോയുണ്ട്‌; റയോൾ ഇഷൽമാനുണ്ട്‌; എഴുതുന്നവരും എഴുതാത്തവരുമുണ്ട്‌;  എല്ലാവർക്കും തുല്യപദവി മാത്രം. ആർക്കും പേജ്‌ തുടങ്ങാം. ആരെയും കാണിക്കാനായി തുറന്നുവയ്ക്കാം. എന്നാൽ ഇവിടെയും നമ്മുടെ ചില എഴുത്തുകാർ നാടുവാഴിത്തത്തിന്റെ അയിത്തം സൃഷ്ടിച്ചിരിക്കയാണ്‌. ഇക്കൂട്ടർ തങ്ങൾക്കിഷ്ടമില്ലാത്ത എഴുത്തുകാരെ ‘സുഹൃത്ത്‌ ‘ ആക്കുകയില്ല. തന്നെ വേണമെങ്കിൽ മറ്റുള്ളവർ സുഹൃത്താക്കാനായി അപേക്ഷ അയയ്ക്കട്ടെയെന്ന്‌  കരുതി സ്വയം ഊതിവീർപ്പിക്കുകയാണ്‌; വിഡ്ഢിത്തമാണിത്‌. ഫേസ്ബുക്കിൽ എഴുത്തുകാരുടെ ഗീർവാണങ്ങൾക്ക്‌ എന്ത്‌ വിലയാണുള്ളത്‌.? അവിടെ ജാതിയോ,പദവിയോ നോക്കാതെ ഇടപെടാൻ കഴിയുന്നവർ അനേകം പേരുണ്ടെന്നിരിക്കെ, പൊങ്ങച്ചക്കാർക്കും നാടുവാഴികൾക്കും വിലകിട്ടാൻ പോകുന്നില്ല.
പലതരം ഗുരുക്കന്മാർ
എല്ലാത്തരം വിവരങ്ങളുടെയും കുത്തൊഴുക്കിൽപ്പെട്ട് മനുഷ്യൻ കൂടുതൽ നിരക്ഷരനായിക്കൊണ്ടിരിക്കുകയാണ്.ഇന്ന് ആരോഗ്യത്തെപ്പറ്റിയുള്ള വിവരങ്ങൾ എത്രയോ ഇരട്ടി വർദ്ധിച്ചിരിക്കുന്നു. നൂറുകൂട്ടം ചികിൽസാ വിധികളും നൂറു നൂറു ഗുരുക്കന്മാരും പ്രത്യക്ഷപ്പെട്ടിരിക്കുന്നു.മാനേജ്മെന്റ് ഗുരു, ഐ ടി ഗുരു, ഗൂഗിൾ ഗുരു,പരസ്യ ഗുരു, തുടങ്ങി പല്ലുതേയ്ക്കുന്നതിനു പോലും ഗുരുക്കന്മാരുണ്ട്.എന്നാൽ നമ്മെ ബാധിച്ചിരിക്കുന്ന അന്ധത കുറയുന്നില്ല. ഒരു പത്ര വാർത്ത ഇങ്ങനെ: നാലു വയസ്സൂള്ള പെൺകുട്ടിയെ ജെസിബി ഉപയോഗിച്ച് കൊല്ലുകയാണ്!.ആ പെൺകുട്ടിയുടെ അമ്മ അതിനു കൂട്ടു നിൽക്കുന്നു!. എല്ലാ ഗുരുക്കന്മാരും എതോ അപകടാവസ്ഥയിലാണ്.നവഗുരുക്കന്മാർ വന്നതോടെ പരമ്പരാഗത ഗുരുക്കന്മാരായ അദ്ധ്യാപകരും ആചാര്യന്മാരും മാറ്റു കുറഞ്ഞ് വെറും ശമ്പളം വാങ്ങുന്ന വർഗ്ഗമായി അധഃപ്പതിച്ചു.
നവഗുരുക്കന്മാർ ഒരു വൃത്തത്തിനുള്ളിൽ കറങ്ങുകയാവണം. അവർക്ക് ജീവിതത്തെ സമഗ്രതയിൽ കാണേണ്ട ആവശ്യമില്ല. പരശ്ശതം ആരോഗ്യ വഴികാട്ടികൾ ആളുകളെ പല തട്ടുകളിലാക്കിക്കഴിഞ്ഞു. ശരീരത്തെപ്പറ്റി വിഭിന്നങ്ങളായ കാഴ്ചപ്പാടുകളാണ് തലപൊക്കിയിരിക്കുന്നത്. എത്ര അറിവു നേടിയവനും ചെറിയ കാര്യങ്ങളിൽ തപ്പിത്തടയുകയണ്. അതിരാവിലെ എഴുന്നേറ്റ് കിലോമീറ്ററുകൾ നടക്കണമെന്നത് മലയാളികൾ പഠിച്ച പുതിയ വേദമാണ്. എന്നാൽ ഈ ദിർഘയാത്രകൾ ശരീരം എങ്ങനെ ഉൾക്കൊള്ളും? ശരീരത്തിനു ഈ നടത്തയുടെ അർത്ഥം മനസ്സിലാകുമോ?
ഒരു പ്രവൃത്തിയുടെ ഉദ്ദേശ്യം ശരീരത്തിനു വിനിമയം ചെയ്തു കിട്ടണം. എന്നാൽ വെറും നടത്ത, അതും ഭ്രാന്തമായ അവസ്ഥയിൽ, ഒന്നും തന്നെ ശരീരത്തിനു പറഞ്ഞു കൊടുക്കൂന്നില്ല. ശരീരത്തിനു അത് ഒരു പീഡനമായേ തോന്നൂ.
ചികിൽസ അന്ധവിശ്വാസത്തിന്റെ തലത്തിലേക്ക് താഴാൻ കാരണം വിവിധതരം പ്രചരണങ്ങളാണ്. സ്വന്തം ശരീരത്തോടുള്ള എല്ലാ സ്വാഭാവിക ബന്ധങ്ങളും നഷ്ടമായ ഒരു തലമുറയാണ് വളർന്നു വന്നിരിക്കുന്നത്.ഇന്ന് മനസ്സ് ഇല്ലാതായിരിക്കുന്നു. സ്വന്തം ശരീരം ഡോക്ടർമാർക്ക് എറിഞ്ഞുകൊടുക്കാനേ രോഗിക്ക് നിർവ്വാഹമുള്ളൂ. കാരണം അവൻ ഒരു നാൽക്കവലയിലാണ്.എന്തു തിരഞ്ഞെടുക്കും?ആധുനിക കാലത്ത് ജീവിക്കാൻ ആത്മാവ് വേണ്ടെന്ന് ഓസ്കാർ വൈൽഡ് പ്രവചിച്ചത് എത്ര ശരിയായിരിക്കുന്നു.ഇന്ന് ശരീരം മാത്രം മതി. അതിനെ എത്രവേണമെങ്കിലും ദണ്ഡിപ്പിക്കാം; ശരീരത്തിനു വേണ്ടിത്തന്നെ.
ആശയങ്ങളോ ചിന്തകളോ  പ്രസക്തമല്ലാതാവുകയും പ്രയോജനമൂല്യം മാത്രം വലുതാവുകയും ചെയ്യുകയാണ്.