Followers

Sunday, February 19, 2023

ഒരു ദൈവം/എം.കെ ഹരികുമാർ

 


 ശ്രീനാരായണഗുരു ദൈവത്തെ നാവികനായും ജീവിതത്തെ സമുദ്രമായും സങ്കല്പിച്ചിട്ടുണ്ടല്ലോ . ‘ദൈവദശക’ത്തിലെ ആദ്യ നാലുവരിയിൽ തന്നെ ഇത് വ്യക്തമാക്കുന്നു. ജീവിതം സമുദ്രമാണെന്ന് പറയുന്നത് രണ്ട് അർത്ഥത്തിൽ മനസ്സിലാക്കാം. ഒന്ന്, അത് അഗാധവും അജ്ഞേയവുമാണ്. സമുദ്രത്തിൻ്റെ വ്യാപ്തി നമ്മുടെ കണ്മുന്നിലില്ല .അത് അജ്ഞേയതയുടെ ഒരു ഭാഗം മാത്രമാണ്. കണ്ണുകൾക്ക് കാണാൻ പറ്റാത്ത വ്യാപ്തിയിലാണ് അത് നിലനിൽക്കുന്നത്. കടൽ ഒരേ സമയം പ്രത്യക്ഷവും അപ്രത്യക്ഷവും ദൃശ്യവും അദൃശ്യവുമാണ്. രണ്ട് ,കടൽ അപ്രവചനാത്മകമാണ്. കടൽ വിഷാദമാണ്. കടലിൽ സൂര്യൻ അസ്തമിക്കുന്നു എന്ന കാഴ്ച തന്നെ വിഷാദാത്മകമാണ്. കടൽ വിഷാദമായിരിക്കെ ,ഭീഷണവുമാണ്. കടൽ നമ്മുടെ ജീവിതത്തിൻ്റെ  ദുരൂഹത വർധിപ്പിക്കുന്നു. ദൈവം നാവികനാവുന്നതിൻ്റെ സൗന്ദര്യം  കടലിൻ്റെ ഈ അഗാധ ,അജ്ഞേയ സത്യങ്ങളുടെ പശ്ചാത്തലത്തിൽ വർധിക്കുകയാണ്. ദൈവം കടലിനെ ഭരിക്കുന്നു. വെറും നാവികനല്ല, മനുഷ്യരെയും ഇതൊരു ജീവജാലങ്ങളെയും കാത്തുരക്ഷിക്കുന്ന ശക്തിയാണത് .നാവികൻ അജ്ഞാത നാമധാരിയായ പൊരുളാണ്. അതുകൊണ്ട് ദൈവം എന്ന പൊതുനാമം ഉപയോഗിക്കുന്നു. വ്യത്യസ്ത പേരുകളിൽ അറിയപ്പെടുന്ന ദൈവങ്ങളുടെ കൂടിച്ചേരലാണ് ഗുരു നാവികൻ അല്ലെങ്കിൽ ദൈവം എന്ന് പറയുമ്പോൾ സംഭവിക്കുന്നത്.

അത് പ്രാപഞ്ചിക ശക്തിയാണ് ;ദൈവം എന്ന നാമത്തിൽ അവതരിക്കുന്ന ഒരു മനുഷ്യശരീരിയല്ല .മാനുഷിക ദൈവത്തെ മാത്രമേ നമുക്ക് പ്രത്യക്ഷത്തിൽ ഭാവന ചെയ്യാനാകൂ. അത് വിഗ്രഹങ്ങളായി, നാമങ്ങളായി നമ്മുടെ മുന്നിലുണ്ട്. എന്നാൽ അതിനപ്പുറമുള്ള ദൈവം ഒരു പൊരുളായി നിലനിൽക്കുകയാണ്. ആ കേവല ദൈവത്തെ ഗുരു  നാവികനായി പരിചയപ്പെടുത്തുന്നു. നാവികനായ ദൈവം നമുക്ക് പരിചയമുള്ളതല്ല. ക്ഷേത്രങ്ങളിലെ ദൈവത്തെ ഗുരു ദൈവശാസ്ത്രവിചിന്തനത്തിനായി വേറൊരു ഭാഷയിലേക്ക് പരിഭാഷപ്പെടുത്തുകയാണ്. ഭാഷ എന്നു പറഞ്ഞത് സംവേദന തലമാണ് .മതാധിഷ്ഠിതവും ആരാധനാസമ്പ്രദായത്തിലുള്ളതുമായ  ദൈവത്തെയല്ല ഗുരു പരിചയപ്പെടുത്തുന്നത് ;നാവികൻ എന്ന രൂപത്തിലുള്ള ദൈവത്തെയാണ്. നാവികൻ ഒരു ആരാധനാസങ്കല്പമല്ല. ദൈവം രക്ഷകനായി വരുകയാണ്; കടലിലാണല്ലോ നാം അകപ്പെട്ടിരിക്കുന്നത് .കടൽ അപകടമേഖലയാണ്. അവിടെ സുരക്ഷയൊരുക്കാൻ പ്രകൃതി തന്നെ വേണം .പ്രകൃതി അവിടെ നാവികൻ്റെ രൂപത്തിലേ വരികയുള്ളു. ആ നാവികൻ്റെ കപ്പൽ കാത്തുകഴിയുന്ന ഭക്തന്മാരെ ഗുരു കാണുന്നു .

മനുഷ്യബുദ്ധിക്ക് അപ്പുറം

“നാവികൻ നീ ഭവാബ്ധിക്കോ രാവിവൻതോണി നിൻപദം ”

ഭവം എന്നാൽ സംസാരം എന്നർത്ഥം. ഭവാബ്ധി എന്നാൽ സംസാരമാകുന്ന സാഗരം .ഈ വ്യാവഹാരിക ലോക ജീവിതത്തിൻ്റെ സമുദ്രസമാനമായ കയറ്റിറക്കങ്ങളിൽ ,കുഴഞ്ഞുമറിയലുകളിൽ, ദുരവസ്ഥകളിൽ ,അഗാധതകളിൽ സമാധാനത്തിൻ്റെ ജലവാഹനം  വരേണ്ടതുണ്ട് .അത് വാക്കായി, പ്രവൃത്തിയായി ,ചിന്തയായി, ജീവിതചര്യയായി ,സ്നേഹമായി വരാം. അതിനെയെല്ലാം വ്യക്തിത്വവത്ക്കരിക്കുകയാണ് ഗുരു  നാവികൻ എന്ന പദത്തിലുടെ .നാവികൻ്റെ ആവിക്കപ്പൽ എന്താണ്? ദൈവത്തിൻ്റെ പാദമാണത്. ആ പാദത്തിൽ അഭയം തേടുകയാണെങ്കിൽ രക്ഷയായി.ഇത് അന്ധവിശ്വാസമാണെന്ന് പറയുന്ന കുബുദ്ധികൾ കണ്ടേക്കാം .

മനുഷ്യമനസ്സിൽ നിന്ന് യാഥാസ്ഥിതികവും മതാധിഷ്ഠിതവുമായ ദൈവത്തെ മാറ്റി അവിടെ മനുഷ്യനും പ്രകൃതിയും തമ്മിലുള്ള അനശ്വരമായ രമ്യതയെയാണ് ഗുരു പ്രതിഷ്ഠിക്കുന്നത്. ഭൗതികവാദികൾ പറഞ്ഞത് പ്രകൃതിയെ കിടക്കണമെന്നായിരുന്നല്ലോ. പ്രകൃതിയെ കീഴടക്കാൻ മനുഷ്യൻ ആരാണ് ?അവൻ പ്രകൃതിയിലെ ഒരു വൈറസിനെ പേടിച്ച് എത്ര മാസങ്ങളാണ് വീട്ടിൽ നിന്ന് പുറത്തിറങ്ങാതിരുന്നത് എന്നാലോചിക്കണം. എത്ര ലക്ഷം പേരാണ് ആ വൈറസിൻ്റെ ആക്രമണത്തിൽ മരണമടഞ്ഞത്! .

പ്രകൃതിയുടെ വ്യവസ്ഥ ഋതുക്കളായും  ദിനരാത്രങ്ങളായും പഞ്ചഭൂതങ്ങളായും നാം അനുഭവിക്കുന്നു. അതിനോട് ചേർന്നാണ് നാം നിൽക്കേണ്ടത്. അതിനെ അലങ്കോലപ്പെടുത്തിയാൽ ജീവജാലങ്ങളുടെ നിലനിൽപ്പ് അപകടത്തിലാവും. പ്രകൃതിയുടെ ചാക്രികമായ ചലനങ്ങളിൽ നമുക്ക് ഒരുമയോടെ പോകാനാകും. അതുകൊണ്ടാണ് പ്രകൃതിയെ, രക്ഷിക്കുന്ന ബിംബമായി കാണുന്നത്. മനുഷ്യബുദ്ധിക്ക് അപ്പുറത്തുള്ള ദൈവമാണത്. മനുഷ്യൻ്റെ യുക്തി പരിമിതമാണല്ലോ. ഏതു വൈറസ് എവിടെ നിന്ന് പുറപ്പെടുമെന്നു നമുക്കറിയില്ല. ഏത് രീതിയിൽ നാളെ സൂര്യൻ്റെ ചൂട് ഉയരുമെന്ന് മുൻകൂട്ടി പറയാനാവില്ല. കാരണം ,അത് അദൃശ്യതയുടെ ,അജ്ഞേയതയുടെ ലോകമാണ്.

അവിടെയാണ് ദൈവമിരിക്കുന്നത്. ഇത് യുക്തിചിന്തയാണ് .ദൈവത്തിന് അദൃശ്യമായിരിക്കാനേ കഴിയൂ. ദൈവം നാവികനായി വരുന്നത് കാണാനൊക്കുമോ എന്ന് ചോദിച്ചാൽ, നമ്മുടെ ഭാവിയെ അലട്ടലില്ലാതാക്കാൻ  പലതരത്തിൽ പ്രവർത്തിച്ചേക്കാവുന്ന ഘടകങ്ങളുടെ നേർക്ക് നമുക്കുള്ള വിനീതമായ പ്രാർത്ഥനയാണ് മുഖ്യമായിട്ടുള്ളത് .പ്രാപഞ്ചിക ശക്തികളെ വെല്ലുവിളിക്കുന്നത് അവിവേകവും, ബഹുമാനിക്കുന്നത് യുക്തിയുമാണ്. യുക്തിചിന്തയിലാണ് ദൈവം ഉണ്ടാകേണ്ടത്. യുക്തിരാഹിത്യത്തിൽ ദൈവമിരിക്കുന്നില്ല.

നമ്മുടെ കണ്ണുകൾക്കും കാതുകൾക്കും അപ്രാപ്യമായത് ഈ ലോകത്തുണ്ട്. ശാസ്ത്രത്തിന് അങ്ങോട്ട് എത്താനാവില്ല .ഒരു ചിവീട് മനുഷ്യജീവിതത്തെ എങ്ങനെയാണ് കാണുന്നതെന്ന് പറയുന്ന ഒരു ശാസ്ത്രവും എവിടെയുമില്ല .ഒരു നായയുടെ കുരയുടെ ഭാഷ എന്താണെന്ന് വ്യാഖ്യാനിക്കാൻ കഴിവുള്ള ഒരു ഭാഷാശാസ്ത്രജ്ഞനുമില്ല. ഇതാണ് യുക്തി. ഈ യുക്തിയിലൂടെ നമുക്ക് അദൃശ്യതയിലെ ദൈവത്തെ അറിയാം. അപ്രകാശിതമായ ,അദൃശ്യമായ ദൈവത്തെ മനസിലാക്കുമ്പോൾ നാം കൂടുതൽ വിവേകമുള്ളവരാകും. ലോകത്തിൻ്റെ അദൃശ്യത (Invisibility) നമ്മുടെ നിത്യജീവിത സാക്ഷ്യമാണ്.

ദൈവം അപ്രത്യക്ഷതയാണ്

മനുഷ്യൻ അജ്ഞാതമായ പൊരുളുകളുടെ ലോകത്ത് നട്ടംതിരിയുകയാണ് .ആ അദൃശ്യതയിൽ ദൈവമിരിക്കുന്നു. നമ്മുടെ മനസ്സിൽ നാളെ എന്ത് ചിന്തയാണ് ഉണ്ടാകാൻ പോകുന്നതെന്ന് പ്രവചിക്കാൻ ഒരു ദൈവശാസ്ത്രജ്ഞനും സാധ്യമല്ല. അതുകൊണ്ട് ദൈവശാസ്ത്രജ്ഞനും  അപ്പുറമാണ് ദൈവം .ദൈവത്തിനു  മറഞ്ഞിരിക്കാനേ കഴിയൂ .

നമ്മളാണ് പ്രത്യക്ഷത ;ദൈവം  അപ്രത്യക്ഷയാണ്. ഭാവിയെ പ്രവചിക്കാ ൻ അറിയാത്തതുകൊണ്ട് ദൈവം ഭാവിയാണ് .ദൈവം ,അവിടെ മറഞ്ഞിരിക്കുന്നു. സൂക്ഷ്മാണുക്കളെ  നമുക്ക് കാണാൻ കഴിയാത്തതുകൊണ്ട്  ആ അദൃശ്യതയിൽ ദൈവത്തെ പ്രതീക്ഷിക്കാം. പ്രപഞ്ചരഹസ്യത്തെ  കണ്ണുകൾകൊണ്ട് കാണാനാവാത്തതിനാൽ ദൈവം എവിടെയുമുണ്ട് എന്ന സത്യം  മനസ്സിലാക്കാൻ ശ്രമിക്കാം. അത് വിരാട് അവസ്ഥയുടെ ചിതറലാണ് ;വികേന്ദ്രീകരണമാണ് .അദൃശ്യതയുടെ സാകല്യതയിൽ ദൈവം പല രൂപഭാവങ്ങളിൽ വസിക്കുന്നു. ഒരു ജീവിയുടെ രൂപത്തിൽ ദൈവമില്ലേ എന്ന് ചോദിക്കാം. എന്നാൽ അത് സൃഷ്ടിയാണ്. അതിൻ്റെ പ്രത്യക്ഷതയിൽ ദൈവത്തിനു പ്രവർത്തിക്കാനാവില്ല .അതേസമയം അതിനെ വലയം ചെയ്തിരിക്കുന്ന അജ്ഞാതത്വത്തിൻ്റെ സമുദ്രത്തിൽ ദൈവം സർവത്ര സന്നിഹിതമാണ്.

തൊട്ടടുത്ത നിമിഷം എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് അറിയാത്തതുകൊണ്ട്, ദൈവം വരാനിരിക്കുന്ന നിമിഷങ്ങളിലാണുള്ളതെന്ന് കാണാം.  കാലത്തിൽ ദൈവം സന്നിവേശിച്ചിരിക്കുന്നു. കാണാമറയത്ത് ദൈവം വിന്യസിക്കപ്പെട്ടിരിക്കുന്നു.

‘ഇന്ദ്രിയവൈരാഗ്യം’ എന്ന കവിതയിൽ “കാണുന്ന കണ്ണിനൊരു ദന്ധവുമില്ല കണ്ടെൻ

പ്രാണൻ വെടിഞ്ഞിടുകിലെന്തിന് പിന്നെയെല്ലാം!

കാണും നിറം തരമിതൊക്കെയഴിഞ്ഞെഴും നിൻ

ചേണുറ്റ ചെങ്കഴലു തന്നു ജയിക്കശംഭോ!”

കണ്ണുകൾ കാണുക മാത്രമാണ് ചെയ്യുന്നത് .അത് ആരുടെ ശരീരത്താണെന്ന് നോക്കിയിട്ടല്ല കാണുന്നത്. അതിനു കാണലിൽ വിവേചനമില്ല .കണ്ണുകൾക്ക് കാണാൻ യാതൊരു നിബന്ധനയുമില്ല ;കാണുന്നത് എന്തായാലും അത് കണ്ടതായി അംഗീകരിക്കും. എന്നാൽ കാണുന്ന വ്യക്തിക്ക് കാണലുകളുടെ ഒടുവിൽ ഒരു വ്യർത്ഥത തോന്നിയേക്കാം. കണ്ടതെല്ലാം ശരിയായിരുന്നോ എന്ന ചോദ്യം മനുഷ്യധിഷണയിലാണ് ഉയരുന്നത് .കാണലിൻ്റെ രതിയിൽ മുഴുകിയാലും പ്രാണൻ വെടിയണം, പിന്നീട്. കണ്ടതുകൊണ്ട് ഒന്നും  രക്ഷപ്പെടില്ല; കണ്ടവനും രക്ഷപ്പെടില്ല . കണ്ടു കണ്ടു നാം മെല്ലെ  മാറുകയാണ്; കാണാത്തതിലേക്ക്. കാണാത്തതിൻ്റെ ഒരു മഹാസമുദ്രത്തെ   ഉപേക്ഷിച്ചുകൊണ്ട് .കണ്ടതെല്ലാം ഉപേക്ഷിക്കുകയാണ് ഒടുവിൽ .

കണ്ണുകൾ കണ്ടു കണ്ടു ഓരോന്നിൻ്റെയും നിറവും തരവും മനസ്സിലാക്കുന്നു; വിവേചനം ചെയ്യുന്നുണ്ടെന്നു അർത്ഥം .വിശ്ളേഷണം ചെയ്യാനുള്ളതാണ് കണ്ണുകൾ ,വെറും കാണലിനപ്പുറത്ത്. കണ്ണുകൾ പൊരുളുകളെ ഇഴപിരിച്ചെടുക്കുന്നു . ഓരോന്നിൻ്റെയും വേറിടൽ ,അസ്തിത്വം കണ്ണുകൾ ഉറപ്പുവരുത്തുന്നു .നാം വഴി വിട്ട് പിരിഞ്ഞു പോവുകയാണ് കാഴ്ചകളിലൂടെ .ഉണ്മയിൽ നിന്നു തിരിച്ചു നടക്കുകയാണോ ?ഉണ്മയിലേക്ക് നടക്കുകയാണോ കാഴ്ചകളിലൂടെ കണ്ണുകൾ ?

അതാര്യതയുടെ മഹാസമുദ്രം

എന്നാൽ കാണലുകൾക്കെല്ലാം അപ്പുറത്തുള്ള അദൃശ്യതയുടെ ഒരു ലോകമുണ്ടല്ലോ .ഭാവിയുടെയും  അതാര്യതയുടെയും അജ്ഞാതത്വത്തിൻ്റെയും ആ  മഹാസമുദ്രമുണ്ടല്ലോ. അവിടെയാണ് ‘നിൻ ചേണുറ്റ ചെങ്കഴലു’ള്ളത് എന്ന് ഗുരു കാണുന്നു. അവിടെയാണ് ദൈവത്തിൻ്റെ  വാസസ്ഥലമുള്ളത് .അദൃശ്യതയിൽ ദൈവമിരിക്കുന്നു ,അദൃശ്യതയിൽ മാത്രമാണ് ദൈവമിരിക്കുന്നത് എന്ന തത്ത്വമാണ് ഗുരു അവതരിപ്പിക്കുന്നത്.

ഇതാണ് ഗുരുവിൻ്റെ ‘ഒരു ദൈവം. ഇത് ഭൗതികജീവിതത്തിൻ്റെ നൂറായിരം  ആഗ്രഹങ്ങളുടെയും പരാതികളുടെയും ഭ്രമങ്ങളുടെയും അപ്പുറത്തുള്ള അപാരതയുടെ കാഴ്ചയാണ്. യഥാർത്ഥ ലോകം നമ്മുടെ അപ്പുറത്താണുള്ളതെന്ന സാരമാണിത്. നാം കണ്ടതൊക്കെ കൊഴിഞ്ഞുപോയ ഇലകളായി നിരീക്ഷിക്കാവുന്നതാണ്. അവിടെ കരിഞ്ഞ ഇലകളാണുള്ളത്.  ഓർമ്മകളായി അത് മനസ്സുകളിലേക്ക് ഇരച്ചെത്തി വീണ്ടും ഭൂതകാലത്തേക്ക് തന്നെ മടങ്ങിപ്പോകുന്നു .ചവറുകൾ പിൻമുറ്റത്തുനിന്നു വന്ന് ഭൂതകാലത്തിലേക്ക് തന്നെ അപ്രത്യക്ഷമാവുകയാണ്.

ഓർമ്മകൾ വന്ന് നൃത്തം ചെയ്യുമ്പോൾ നാം തനിച്ചല്ലെന്നു തോന്നും; കാരണം നാം ഭൂതകാലത്തിൻ്റേതായിരുന്നുവല്ലോ .അവിടെ നിന്നും വരുന്ന ഒരു പൂവിതൾ പോലും ഒരു മഹാവൃക്ഷമായി തോന്നും. ഭ്രമം പോലെ അത് അപ്രത്യക്ഷമാവുകയും ചെയ്യും. ഭൂതകാലത്തിൻ്റെയും  ഓർമ്മകളുടെയും ചവച്ചു തീർത്ത ജീവിതം ഒരു ഭൗതികാവശിഷ്ടമാണ്. അതിനപ്പുറത്ത് ദൈവത്തിൻ്റെ അതാര്യ ലോകമുണ്ട് .ഏകദൈവം എന്ന ഈ അപ്രാപ്യത എല്ലാവർക്കും ഒരുപോലെയാണ്. അതിലേക്ക് അടുക്കാനാണ് മഹാമുനിമാർ തപസ്സ് ചെയ്യുന്നത്. ഭൗതികമായ അലങ്കാരങ്ങളിൽപ്പെട്ട് സ്വസ്ഥത നശിക്കുകയോ ത്വരകൾ വർദ്ധിക്കുകയോ ചെയ്താൽ സൗമ്യമായ ഭാവിയുടെ സ്വരം അപ്രാപ്യമാകും .അതിനു കനത്ത നിശ്ശബ്ദത ആവശ്യമാണ്.

അന്തര്യാമിയായ നിശ്ശബ്ദതയിലെ അവാച്യമായ പ്രാപഞ്ചികസംഗീതം എന്നെങ്കിലും നമുക്ക് അനുഭവവേദ്യമാകുമോ ? ഓരോ വിഷാദകണവും നമ്മെ അങ്ങോട്ട് പ്രലോഭിപ്പിക്കുകയാണ്. ദുഃഖത്തിൻ്റെ  അലകൾ നൃത്തം ചെയ്തു  കഴിയുമ്പോൾ മനസ്സ് ഒരു മാൻകുട്ടിയെപ്പോലെ അപാരതയെ നോക്കി എടുത്തു ചാടും .മഴ മാറി നേർത്ത വെയിലിൽ ആകാശം പതിവിലേറെ വെളുത്ത് വെള്ളയായി പ്രഭാവം കൊള്ളുമ്പോൾ അപാരത നമുക്ക് അടുത്താണെന്ന് തോന്നും .അത് പ്രലോഭനങ്ങളുടെ വാതിലാണ്.

ഗുരുവിൻ്റെ ചിന്തയിൽ ദൈവത്തെ മനുഷ്യൻ ആർജിക്കേണ്ടതിൻ്റെ ഒരു വേദാന്തവുമുണ്ട് .ദൈവം സൃഷ്ടിയും സൃഷ്ടാവും സൃഷ്ടിക്കുള്ള സാമഗ്രിയുമായതുകൊണ്ട്, ദൈവത്തിൻ്റെ സൃഷ്ടികളായ എല്ലാത്തിനും ദൈവികാംശമുണ്ട്; അതിൽ അപ്രത്യക്ഷതയുടെ സൗന്ദര്യം അടങ്ങിയിരിക്കുന്നു. നമ്മൾ എന്താണോ അത് നമ്മൾ മനസ്സിലാക്കിയ ദൈവത്തിൻ്റെ  പ്രത്യക്ഷവത്ക്കരണമാണ്. നാം  കുറ്റകൃത്യങ്ങളെ മഹത്തരമായി കാണുന്നുണ്ടെങ്കിൽ ,അത് നമ്മളിലെ  ദൈവത്തിൻ്റെ ആജ്ഞയാൽ  സംഭവിക്കുന്നതാണ്. നമ്മുടെ വർത്തമാനം നമ്മുടെ ദൈവത്തിൻ്റെ  ഒരു പ്രകടനാത്മകതയാണ്. നാം ചീത്തയായാൽ നമ്മുടെ ദൈവവും ചീത്തയാകും. അതുകൊണ്ട് ദൈവത്തെ പരിശുദ്ധമാക്കണമെങ്കിൽ നാം പരിശുദ്ധമാകണം. ഗുരു പഞ്ചശുദ്ധി പാലിക്കണമെന്ന് പറഞ്ഞത് ദൈവത്തെ മനുഷ്യശരീരത്തിൽ മഹത്വപ്പെടുത്താനാണ്. ഒരു ചീത്ത മനസിൽ ചീത്തദൈവമാണുള്ളത്. അവൻ്റെ മനസിൻ്റെ സാധ്യമായ ദൈവം ചീത്തയായിരിക്കും. ചീത്ത പ്രവൃത്തികൾ ചെയ്തുകൊണ്ടാണല്ലോ അവൻ ദൈവത്തെ കൂട്ടിനു വിളിക്കുന്നത് .അതിനപ്പുറത്ത് വിശുദ്ധമായ ദൈവത്തെ പ്രാപിക്കണമെങ്കിൽ നമുക്ക് കൂടുതൽ പരിശ്രമിച്ചു  മുന്നേറേണ്ടതുണ്ട് .വിളക്ക് കത്തുമ്പോഴേ പ്രകാശമുള്ളു. വിളക്കണഞ്ഞാൽ ഇരുട്ടിൻ്റെ അധിപത്യവും അന്ധതമസുമാണ് ഉണ്ടാവുക .അതുകൊണ്ട് ദൈവത്തെ സൃഷ്ടിക്കുന്നവനാണ് മനുഷ്യൻ. മനുഷ്യനും സൃഷ്ടാവാണല്ലോ .അവൻ സന്താനോല്പാദനം മാത്രമല്ല, വിജ്ഞാന നിർമ്മിതിയിലും  കലാസാഹിത്യസൃഷ്ടികളിലും ഏർപ്പെടുന്നു. സൃഷ്ടിക്കുമ്പോൾ ദൈവമുണ്ടാകുന്നു. ഗുരുവിൻ്റെ  ഒരേയൊരു ദൈവം അവിടെയുണ്ട്. പ്രവൃത്തികളിലൂടെ കൂടുതൽ പ്രകാശം പരത്തുകയാണെങ്കിൽ ,ദൈവം അവിടെയാണുള്ളത്, ഒരേയൊരു ദൈവം .

ഗുരുവിനെ കവിയായി താഴ്ത്താൻ അനുവദിക്കില്ല: എം.കെ.ഹരികുമാർ

അക്ഷരജാലകം പ്രതിവാര പംക്തി ഇരുപത്തിയഞ്ചു വർഷം പിന്നിട്ടതിൽ എം.കെ .ഹരികുമാറിനെ ആലുവ അദ്വൈതാശ്രമത്തിൽ സ്വാമി അസ്പർശാനന്ദ പൊന്നാട അണിയിച്ച് ആദരിക്കുന്നു

 



റിപ്പോർട്ട്: എൻ.രവി


ആലുവ :ശ്രീനാരായണഗുരുവിനെ ഒരു കവിയായി താഴ്ത്താൻ അനുവദിക്കുകയില്ലെന്ന് എം.കെ.ഹരികുമാർ അഭിപ്രായപ്പെട്ടു.

ആലുവ അദ്വൈതാശ്രമത്തിൽ 1924 ൽ  ശ്രീനാരായണഗുരു സംഘടിപ്പിച്ച സർവമത സമ്മേളനത്തിൻ്റെ നൂറാം വാർഷികത്തിനോടനുബന്ധിച്ച് ചേർന്ന സാഹിത്യസമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം .

ശ്രീനാരായണഗുരുവിനെ ഒരു കവിയുടെ തലത്തിലേക്ക് താഴ്ത്താനാവില്ല. കവികൾ വൈകാരിക പ്രതിസന്ധിയുള്ളവരാണ്. ചില കവികൾ അതിൻ്റെ പേരിൽ ആത്മഹത്യ ചെയ്തിട്ടുണ്ട്. കവികൾ ജീവിതത്തെ നോക്കി ചിലപ്പോഴെങ്കിലും  അസംബന്ധം എന്നു വിളിക്കുന്നവരാണ്. ഗുരുവിനെ ഒരു കവിയായി തരം താഴ്ത്തിയാൽ വികാരജീവികളായ കവികളുമായി താരതമ്യപഠനത്തിനു ചിലർ തയ്യാറാകും. യു.ജി.സി ഉള്ളതുകൊണ്ട് ധനസഹായത്തിനു പ്രയാസമില്ല . ചങ്ങമ്പുഴയുടെ കവിതകളുമായി ഗുരുവിൻ്റെ കവിതകളെ താരതമ്യം ചെയ്ത് ഗവേഷണത്തിലേർപ്പെടുന്നത് ഒരു ദുരന്തമായിരിക്കും. ഇത് അനുവദിക്കില്ല .ചങ്ങമ്പുഴ ഒരു കവിതയ്ക്ക് പേരിട്ടിരിക്കുന്നത് ‘പാടുന്ന പിശാച്’ എന്നാണ്. ഒരു പ്രൊഫസർ ഏതാനും ദിവസങ്ങൾക്കു മുമ്പ് ഒരു വെബ് മാഗസിനിൽ എഴുതിയത് ഗുരുവിനെ ഡോ.എം.ലീലാവതി തൻ്റെ കവിതാചരിത്രത്തിൽ അശാൻ്റെ ഗുരുവായി മാത്രം അവതരിപ്പിച്ചത് ശരിയായില്ലെന്നാണ്. ഗുരുവിനെ കവിയാക്കാൻ ശ്രമിക്കുന്ന ഇത്തരം പ്രൊഫസർമാരോടും വിമർശകരോടും ഒരു കാര്യമേ പറയാനുള്ളു. ഗുരുവിനെ കവിയായി താഴ്ത്താനുള്ള പരിശ്രമങ്ങൾ ഉപേക്ഷിക്കണം. അല്ലെങ്കിൽ നിങ്ങൾ ശക്തമായ എതിർപ്പുകൾ, വിമർശനങ്ങൾ അഭിമുഖീകരിക്കേണ്ടി വരും -ഹരികുമാർ പറഞ്ഞു.
എം.കെ.ഹരികുമാർ ദീപം തെളിക്കന്നു.പ്രൊഫ. കെ.ജി.പൗലോസ് ,സുനിൽ പി. ഇളയിടം ,എം കെ .സാനു ,ബാലചന്ദ്രൻ മങ്ങാട് ,ധർമ്മചൈതന്യ സ്വാമി തുടങ്ങിയവർ സമീപം

ഗുരുവിനെ ഒരു ഫിലോസഫർ പോയറ്റ് എന്ന് വേണമെങ്കിൽ വിളിക്കാം .ജലാലുദ്ദീൻ റൂമി ,ഖലിൽ ജിബ്രാൻ ,വാൾട്ട് വിറ്റ്മാൻ എന്നിവരുടെ നിരയിൽ കാണാവുന്നതാണ്. പക്ഷേ ,ഗുരുവിൻ്റെ രചനകൾ അവരുടെ കവിതകൾക്കും മുകളിലാണ്.ഗുരുവിൻ്റേത് സുഭാഷിതവും ജ്ഞാനവും ചേർന്ന രചനകളാണ്. അത് അതിവൈകാരികമല്ല. കുമാരനാശാൻ്റെ മിക്ക കൃതികളും ഒരു കഥയുടെ ആഖ്യാനമോ സ്ഥൂലമായ ആവിഷ്കാരമോ ആണ്. കവിത എന്ന നിലയിൽ അതിനു മൂല്യമുണ്ട്. 






‘വീണപൂവ്’ ഒരു പൂവിൻ്റെ പതനത്തിൻ്റെ ചിത്രീകരണമാണ്. ‘ചിന്താവിഷ്ടയായ സീത’ രാമായണകഥയുടെ മറ്റൊരു ആഖ്യാനമാണ്. ‘ചണ്ഡാലഭിക്ഷുകി’ ജാതി എന്ന പ്രശ്നത്തെ കഥയിലൂടെ ആഖ്യാനം ചെയ്ത കവിതയാണ്.’ദുരവസ്ഥ’ ഒരു സാമൂഹികാവസ്ഥയുടെ ആഖ്യാനമാണ്. ‘കരുണ’യായട്ടെ ഉപഗുപ്തൻ്റെയും വാസവദത്തയുടെയും ജീവിതങ്ങളെ കാണിച്ചുതരുന്നു. ഉപഗുപ്തൻ്റെ നിലപാടിനോട് തനിക്ക് യോജിപ്പില്ല .ഒരു സ്ത്രീ തൻ്റെ ജീവിതത്തിൽ പരിവർത്തനത്തിനു ശ്രമിക്കുമ്പോൾ അത് കാണാൻ ഉപഗുപ്തൻ തയ്യാറാവുന്നില്ല. അദ്ദേഹം പറയുന്നത് സമയമായില്ലെന്നാണ്. പിന്നീട് വാസവദത്തയുടെ ജീവിതം കഷ്ടത്തിലാവുന്നു .അവളുടെ കൈകാലുകൾ ഭേദിച്ച്, ഈച്ചയാർക്കുന്ന അവസ്ഥയിൽ ആ ഉപഗുപ്തൻ സന്ദർശിക്കാൻ വരുന്നു.    ഒരു സ്ത്രീയെ അതുപോലൊരു അവസ്ഥയിൽ പോയി കാണാൻ പാടില്ലായിരുന്നു ;പ്രത്യേകിച്ച് ആ ഉപഗുപ്തൻ .ഉപഗുപ്തനു അനുകമ്പയില്ല. എന്നാൽ ഗുരുവിൻ്റെ രചനകൾ ഈ രീതിയിലുള്ളതല്ല. ദൈവശാസ്ത്രവും ആത്മതത്ത്വങ്ങളുമാണ് ഗുരു  എഴുതിയത് .അതിനെ സാധാരണ കവിതയായി കാണാനാവില്ല -ഹരികുമാർ ചൂണ്ടിക്കാട്ടി.

ഇപ്പോഴും കേരളീയ പൊതുമണ്ഡലം ഗുരുവിനോടും ഗുരുവിന്റെ ചിന്തകളോടും അയിത്തം തുടരുന്നതായി ഹരികുമാർ പറഞ്ഞു. മലയാളസിനിമ എട്ട് പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും ഗുരുവിൻ്റെ ഒരു ഫോട്ടോ പോലും കാണിക്കുന്നില്ല. സ്വന്തം തറവാട് വിറ്റ് ഗുരുവിനെക്കുറിച്ച് സിനിമയെടുക്കുന്നവരുടെ കാര്യമല്ല പറയുന്നത്. മുഖ്യധാരാ സിനിമയിൽ ഗുരുവിനു അയിത്തമുണ്ട്.  ‘അനുഭവങ്ങൾ പാളിച്ചകൾ’ എന്ന സിനിമയിൽ ഗുരുവിൻ്റെ ഒരു ഫോട്ടോ കാണിച്ച സംവിധായകൻ കെ .എസ് . സേതുമാധവൻ എതിർപ്പുകൾ മൂലം  പിന്നിട് അത്തരം ഉദ്യമങ്ങളിൽ നിന്നു പിൻവാങ്ങിയതായി അദ്ദേഹം തന്നെ തന്നോട് പറഞ്ഞിട്ടുണ്ട്. ഗുരുവിൻ്റെ ചിത്രത്തിനു മുന്നിൽ പൂക്കൾ അർപ്പിച്ചു വിവാഹിതരായ ലക്ഷക്കണക്കിനാളുകൾ കേരളത്തിലുണ്ട് .എന്നാൽ അത്തരമൊരു വിവാഹം ഒരു സിനിമയിലും കാണാനില്ല. സാംസ്കാരിക രംഗത്ത് നിലനിൽക്കുന്ന ഗൂഢമായ വിവേചനമാണിത്. വിദ്യാസമ്പന്നരായ സംവിധായകരും തിരക്കഥാകൃത്തുകളും നിർമ്മാതാക്കളും ഈ പ്രശ്നത്തിൽ ഇടപെടണം.’ദൈവദശകം’ അന്ധവിശ്വാസമാണെന്നും അത്  സ്കൂളുകളിൽ പഠിപ്പിക്കരുതെന്നും  ഒരു കവി പ്രസംഗിച്ചിട്ട് അധികനാളായിട്ടില്ല .എന്തുകൊണ്ടാണ് കവികൾക്ക് ഗുരുവിൻ്റെ ദൈവശാസ്ത്രം മനസിലാകാതെ പോകുന്നത് ? കവികൾക്കു പോലും സഹൃദയത്വമില്ലാത്ത കാലമാണിത്. ഗുരുവിൻ്റെ ദൈവം കേവലം ബിംബാരാധനയിൽ അധിഷ്ഠിതമല്ല. ക്ഷേത്രവും ബിംബാരാധനയുമൊക്കെ ദൈവത്തിലേക്കുള്ള വഴികളായി കണ്ടാൽ മതി. ജീവിതത്തെക്കുറിച്ചുള്ള ജാഗ്രതയും നിരന്തരമായ ശുദ്ധീകരണവും ആവശ്യപ്പെടുന്ന ഒരു ദൈവശാസ്ത്രമാണ് ഗുരു അവതരിപ്പിച്ചത്. ദൈവത്തെ നാം തിരയേണ്ടതുണ്ട്. ഒരാൾ ദേവാലയത്തിൽ പോയി പ്രാർത്ഥിച്ചാൽ എല്ലാമായി എന്ന് കരുതരുത് .പ്രവൃത്തിയിൽ ശുദ്ധിയുണ്ടാകണം. ഇക്കാര്യം ഗുരു സഹോദരൻ അയ്യപ്പനോട് പറഞ്ഞിട്ടുണ്ട്.പ്രവൃത്തിയിൽ ശുദ്ധി വേണമെന്ന് പറയുന്നതിൽ ഒരു ദൈവശാസ്ത്രമുണ്ട് .

‘നീ തന്നെ സൃഷ്ടിയും സ്രഷ്ടാവും സൃഷ്ടിജാലവും’ എന്നു പറഞ്ഞതിൽ നിന്ന് സൃഷ്ടിയായ നമ്മളും ദൈവമാണെന്ന് അർത്ഥമാക്കാം. നാം സ്രഷ്ടാവാണ്. ജീവനും ചിന്തയ്ക്കും കലയ്ക്കും സാഹിത്യത്തിനും ജന്മം കൊടുക്കുന്ന നമ്മൾ സ്രഷ്ടാവിന്റെ റോളിലാണ് നിൽക്കുന്നത്. ആശയങ്ങൾ സൃഷ്ടിക്കുന്നവൻ സ്രഷ്ടാവാണ്. സൃഷ്ടിയും സ്രഷ്ടാവും ദൈവമാണ്. അതുകൊണ്ട് നമ്മളും നമ്മുടെ സൃഷ്ടികളും ദൈവികമാണ്. സൃഷ്ടിയുടെ സാമഗ്രിയും ദൈവമാണ്. എന്തൊക്കെയാണ് ആ സാമഗ്രികൾ? ജീവിതോപകാരപ്രദമായ എല്ലാ വസ്തുക്കളും ദൈവികമാണ്. അതിനെയെല്ലാം പവിത്രമായി കാണണമെന്നാണ് അർത്ഥം. ദൈവത്തെ ആരാധിച്ച ശേഷം പാപം ചെയ്താൽ നമ്മുടെ ദൈവവും കുറ്റവാളിയാകും. അങ്ങനെയാണല്ലോ കരാർ .ദൈവം നമ്മുടെ തെറ്റുകൾക്ക് പിന്തുണ നല്കുന്ന അവസ്ഥ ഉണ്ടാകരുത്. ദൈവത്തെ അപകീർത്തിപ്പെടുത്തരുതെന്നർത്ഥം .അതുകൊണ്ട് ഓരോ നിമിഷവും നാം ജാഗ്രത പാലിക്കണം. ഇതിനാണ് സർവതലങ്ങളിലും ,വാക്കിലും, പ്രവൃത്തിയിലും, ചിന്തയിലും ശുദ്ധി വേണമെന്ന് ഗുരു പറഞ്ഞത്. ഈ ദൈവശാസ്ത്രം നമുക്കൊപ്പം വളരുകയാണ്. ഇത് മനസ്സിലാക്കാത്ത കവികൾ ഇതിനെ അന്ധവിശ്വാസമെന്ന് വിളിക്കുന്ന ദുരവസ്ഥയാണുള്ളത്. മനുഷ്യർക്ക് ദൈവത്തെക്കുറിച്ച് ശരിയായ അവബോധം നൽകുകയാണ് ഗുരു ചെയ്തത് -ഹരികുമാർ പറഞ്ഞു .





ദൈവത്തെ അപ്രത്യക്ഷതയിലാണ് നാം തിരയേണ്ടത്. അത് അറിയത്തക്ക തല്ലാത്ത ലോകമാണ് .ഇനിയും നമുക്ക് മുൻപിൽ അനാവരണം ചെയ്യാത്ത ലോകമാണത്- the world to be discovered .അത് ഗുരു തന്റെ കൃതികളിൽ വിവരിച്ചിട്ടുണ്ട് .സംസാര സാഗരത്തിലേക്ക് വരുന്ന ആവിക്കപ്പലിലെ നാവികനാണ് ദൈവം .ആ ആവിക്കപ്പൽ  ദൈവത്തിൻ്റെ പാദമാണ്. ആ പാദത്തിലാണ് നമുക്ക് ശരണം. ഇതല്ലേ നിത്യപ്രാർത്ഥന? ഒരു വശത്ത് ഗുരു കലാപത്തിലാണ് .അത് പുതിയ ഒരു ക്രമം ഉണ്ടാക്കാനുള്ള കലാപമാണ്. അതിൻ്റെ മറുവശമാണ് ദൈവികത .ഒരു മതവും വേണ്ടെന്ന് പറഞ്ഞിട്ടില്ല. ഗുരു ഉദാരമതിയാണ്. മതമേതായാലും മനുഷ്യൻ നന്നായാൽ മതിയെന്ന് പറഞ്ഞതിലൂടെ നിങ്ങൾക്ക് ഏതു മതത്തിലും തുടരാമെന്നാണ് ഉപദേശം. മതദൈവങ്ങളെ ഗുരു ക്ഷേത്രങ്ങളിൽ പ്രതിഷ്ഠിച്ചത് മതവിരോധമല്ല തന്റെ മതം എന്ന് വ്യക്തമാക്കുന്നു .പക്ഷേ, പ്രവൃത്തികൾ ശുദ്ധമായിരിക്കണം. മതവിശ്വാസിയായിരുന്നുകൊണ്ട് ദ്രോഹം ചെയ്താൽ അതിനെ നിന്ദിക്കണം. മതപരിവർത്തനത്തിന് പ്രസക്തിയില്ല. കാരണം, എല്ലാ മതങ്ങളുടെയും സാരമൊന്നാണല്ലോ -ഹരികുമാർ പറഞ്ഞു.

ഗുരുവിന്റെ അദ്വൈതം കേവല ബ്രഹ്മതത്ത്വമല്ല .അത് ശങ്കരാചാര്യരുടെ അദ്വൈതത്തിൽ നിന്നു വ്യത്യസ്തമാവുന്നത് പ്രായോഗികമായ തലത്തിലാണ്.  ജീവിതോപകാരപ്രദമായ, മനുഷ്യോപകാരപ്രദമായ അദ്വൈതമാണ് ഗുരു വിഭാവന ചെയ്തത്.അദ്വൈതത്തിനു ഒരു പ്രയോജനമൂല്യമുണ്ട്. എല്ലാവരെയും തുല്യരായി കാണുന്ന പ്രായോഗിക സമീപനം വീട്ടിലും നാട്ടിലും ജോലിസ്ഥലത്തും ഉണ്ടാകണം. സാമ്പത്തികമായ അന്തരമുള്ളപ്പോൾ രണ്ടുപേർ തമ്മിൽ സൗഹൃദം പോലും ഉണ്ടാകാൻ പ്രയാസമാണ്. ഉദ്യോഗത്തിൻ്റെ ഗ്രേഡ് അനുസരിച്ചാണ് കുടുംബങ്ങൾ തമ്മിൽ വൈവാഹിക ബന്ധമുണ്ടാകുന്നത്. അതുകൊണ്ട്  തുല്യത നടപ്പാകുന്നില്ല. ഭാഗവതത്തിൽ പറയുന്നുണ്ട് ,അഭിന്നേന ചക്ഷുഷ – ഭിന്നതയില്ലാത നോക്കുക. ഗുരുവിൻ്റെ അദ്വൈതം സാമൂഹികജീവിതത്തിലെ  അന്തരങ്ങളെ ഭിന്നതയില്ലാതെ നോക്കി തുല്യത സൃഷ്ടിക്കാനാണ് ശ്രമിച്ചത് -ഹരികുമാർ വിശദീകരിച്ചു.

‘അക്ഷരജാലകം’ എന്ന പ്രതിവാരപംക്തി എഴുതി ഇരുപത്തിയഞ്ചു വർഷം പിന്നിട്ട എം.കെ. ഹരികുമാറിനെ ആലുവ അദ്വൈതാശ്രമത്തിൻ്റെ നേതൃത്വത്തിൽ ആദരിച്ചു. സ്വാമി അസ്പർശാനന്ദ ഹരികുമാറിനെ പൊന്നാടയണിയിച്ചു. സ്വാമി ധർമ്മചൈതന്യയുടെ പ്രസ്താവന ഇങ്ങനെയായിരുന്നു: ‘അക്ഷരജാലകം’ എന്ന സാഹിത്യപംക്തി തുടങ്ങിയിട്ട് ഫെബ്രുവരിയിൽ ഇരുപത്തിയഞ്ച് വർഷം പിന്നിട്ടിരിക്കുന്നു .1998 ഫെബ്രുവരിയിൽ കേരളകൗമുദി എഡിറ്റോറിയൽ പേജിലാണ് പംക്തി തുടങ്ങിയത്. പിന്നീട് 2005 മുതൽ കലാകൗമുദിയിൽ തുടർന്നു.2013 മുതൽ പ്രസാധകൻ മാസിക ,മലയാളസമീക്ഷ ഓൺലൈൻ ,കഥ മാസിക എന്നിവിടങ്ങളിൽ തുടർന്നു. 2017 മുതൽ അത് മെട്രോവാർത്ത പത്രത്തിൽ തിങ്കളാഴ്ച തോറും പ്രസിദ്ധീകരിക്കുകയാണ്. ഇരുപത്തഞ്ച് വർഷം പൂർത്തിയാക്കിയ മറ്റൊരു സാഹിത്യപംക്തി വേറെയില്ല. സാഹിത്യം,സമൂഹം,തത്ത്വചിന്ത ,ചരിത്രം,സൗന്ദര്യശാസ്ത്രം,ആത്മീയത തുടങ്ങി മിക്കവാറും എല്ലാ വ്യവഹാര മേഖലകളെയും ആഴത്തിൽ വിലയിരുത്തുന്നു ഈ പംക്തി. അതോടൊപ്പം ഒരു നിയോഗമെന്ന നിലയിൽ വിമർശിക്കാനും ഹരികുമാർ തയ്യാറാവുന്നു .എല്ലാ നവപ്രവണതകളെയും ഉൾക്കൊണ്ടും നവീനമായി ചിന്തിച്ചുമാണ് വായനക്കാരെ സ്വാധീനിച്ച ഈ പംക്തി നിലനിൽക്കുന്നത്’.


എം.കെ.ഹരികുമാർ ദീപം തെളിക്കന്നു.പ്രൊഫ. കെ.ജി.പൗലോസ് ,സുനിൽ പി. ഇളയിടം ,എം കെ .സാനു ,ബാലചന്ദ്രൻ മങ്ങാട് ,ധർമ്മചൈതന്യ സ്വാമി തുടങ്ങിയവർ സമീപം



 പ്രൊഫ. കെ.ജി. പൗലോസ് അധ്യക്ഷത വഹിച്ച സമ്മേളനം എം.കെ സാനു ഉദ്ഘാടനം ചെയ്തു. സുനിൽ പി. ഇളയിടം ,മങ്ങാട് ബാലചന്ദ്രൻ ,അരുവി അരുവിപ്പുറം ,നിർമ്മൽകുമാർ എന്നിവർ പ്രസംഗിച്ചു.