Followers

Showing posts with label a ayyappan. Show all posts
Showing posts with label a ayyappan. Show all posts

Tuesday, August 13, 2024

എ.അയ്യപ്പൻ :സംസ്കാരങ്ങളോടു ചിതൽ ചെയ്തത് /എം.കെ.ഹരികുമാർ



കവി ഒരു സമൂഹത്തിൻ്റെ വക്താവാകരുതെന്നു ഐറിഷ് കവി ലൂയി മക്നീസ് പറഞ്ഞതോർക്കുന്നു. അതിനു കാരണമായി അദ്ദേഹം വിശദീകരിച്ചത്, ഒരു സമൂഹത്തിനു വേണ്ടി എഴുതുമ്പോൾ അവർക്ക് സ്വീകാര്യമായതും നിലവിലുള്ളതും  മാത്രമേ പകരാനാവൂ .സത്യം പറയാനാവില്ല .സത്യം അവരുടെ അധീനതയിലായിരിക്കും. അവർ സ്വന്തം ചേഷ്ടകളെയും ആഗ്രഹങ്ങളെയും സത്യമാക്കി വിലയിരുത്തിക്കൊണ്ടിരിക്കും. അസത്യം പറയാൻ ധാരാളം പേർ ക്യൂ നിൽക്കുമ്പോൾ കവി അതിനെതിരെയാണ് പൊരുതേണ്ടത്. കവി അയാളുടെ വ്യക്തി ജീവിതത്തിന്റെ ഇരയല്ല ;അയാളിലൂടെ മറ്റുള്ളവർ സംസാരിക്കണം. അയാൾ സ്വയം ഒരു വീണ്ടെടുപ്പാണ്. ചിലപ്പോൾ അയാൾ വ്യക്തിയല്ല, നഗ്നവും ഭീകരവുമായ ഒരനുഭവമാണ് .അയാൾക്കു പോലും നിയന്ത്രിക്കാനാവാത്തതും നിർവ്വചിക്കാനാവാത്തതും. ജീവിതം തന്നിലുടെ പടരുകയാണ് ,അതിൻ്റെ തനി സ്വാതന്ത്യങ്ങളിൽ; അതാണ് അയാളെ അപാരമായ ലഘുത്വത്തിലേക്ക് നയിക്കുന്നത്.അതിനെ മറ്റുള്ളവർ വിശ്വസിക്കണമെന്നില്ല. അവിശ്വസനീയമായതെല്ലാം അയാൾ സ്വയം എറിഞ്ഞുടച്ചതിൻ്റെ  ഫലമായുണ്ടായതാണ്. മറ്റുള്ളവരെ വിശ്വസിപ്പിക്കാൻ വേണ്ടിയല്ല ,കഴിയുന്നിടത്തോളം അവനവനോട് സ്വയം വെളിപ്പെടുത്താനാണ് കവി എഴുതുന്നത് .എ.അയ്യപ്പൻ തന്നെ ഉപേക്ഷിച്ച് തൻ്റെ കവിതയെ അന്വേഷിച്ചു നടന്ന കവിയാകുന്നത് ഇവിടെയാണ്. 

നിലവിലുള്ള ഒരു പ്രസ്ഥാനത്തിനും തന്റെ കവിതയെ ഒതുക്കാനാവില്ലെന്ന് അറിഞ്ഞതുകൊണ്ടാണ് അയ്യപ്പനു വ്യവസ്ഥാപിത ജീവിതം തന്നെ അസാധ്യമായത്. ഒരു തൊഴിലിലോ സംഘടനയിലോ ചേർന്നു നിൽക്കാൻ പറ്റാത്ത വിധം ദുസ്സഹമായ ഒരു അസ്തിത്വപ്രതിസന്ധിയായി കവിത അയ്യപ്പനിൽ രൂപാന്തരപ്പെട്ടു. കവിതയാകട്ടെ ജീവിതത്തിൽ നിന്നു വേർപെടുത്താനാവാതെ തുടരുകയും ചെയ്തു. 

കവിതയുടെ പരിപ്രേക്ഷ്യങ്ങളെ ഉപേക്ഷിക്കുമ്പോൾ 

'അപ്രത്യക്ഷമാകുന്ന അടയാളങ്ങൾ' എന്ന കവിതയിൽ അയ്യപ്പൻ ഇങ്ങനെ എഴുതുന്നു: "
മധുരത്തെക്കുറിച്ചോർക്കുമ്പോൾ
നാവിലൂറുന്ന ഉമിനീരു പോലുമിറക്കരുത് .
ഒരു നിശാശലഭം 
എൻ്റെ ശിരസ്സിനുമുകളിൽ 
പറക്കുന്നു
വാക്കറ്റ പക്ഷി പാടുന്നേയില്ല
കാലിൽത്തടഞ്ഞ തുരുമ്പിച്ച തോക്കിനു
പരിചിതമായ കൈകളുടെ ഗന്ധം
പാതയിൽ രുധിരവർണ്ണത്തിന്റെ പൂക്കൾ 
പൊഴിഞ്ഞുകൊണ്ടിരിക്കുന്നു."

ഈ വരികളുടെ അർത്ഥം പറയുന്നത് സദാചാരവിരുദ്ധമാണ് .കാരണം ,ഒരു കവിത വെറുതെ അർത്ഥമല്ല ഉത്പാദിപ്പിച്ചു വയ്ക്കുന്നത് .അത് മനസിനു പോലും അപരിചിതമായ ഒരു ലോകത്തെ മാനുഷികമാക്കുകയാണ്.  വിവിധ മനസ്സുകൾ കൊണ്ട് ഉണ്ടാക്കപ്പെട്ട മനുഷ്യരെക്കുറിച്ചാണ് ഈ വരികൾ പ്രതിപാദിക്കുന്നത്. പല ജീവിതങ്ങൾ ഇവിടെ തളം കെട്ടി നിൽക്കുകയാണ്. തൻ്റെ ദു:ഖത്തിനു കവി വ്യാപ്തി നല്കുകയാണ്. തനിക്കു ദുഃഖിക്കാൻ തൻ്റെ ജീവിതം മതിയാകില്ലെന്ന് പ്രഖ്യാപിക്കാൻ ഇതുപോലുള്ള വരികളുടെ സാക്ഷ്യം  വേണം .മധുരം എല്ലാവരുടെയും മധുരമല്ല; അതിന് ആ പേരുണ്ടെന്നേയുള്ളു. അത് വിശ്വസിച്ചു ഉപഭോഗം ചെയ്യാനുള്ളതുമല്ല. മധുരം മധുരമായി വെറുതെ നിൽക്കുകയാണ്. അത് അടയാളമാണ്. എന്നാൽ അതിൽ ധാരാളം പതനങ്ങളും വഞ്ചനകളും അടങ്ങിയിരിക്കുന്നു .മധുരം നുണയുമ്പോൾ കയ്പായി മാറാം. കയ്പാണെന്ന് വ്യാഖ്യാനിക്കാം. അങ്ങനെ വിലപ്പെട്ടതെന്ന് കരുതുന്നതോ ആഹ്ലാദകരമെന്ന് വാഴ്ത്തപ്പെട്ടതോ നമ്മെ എപ്പോഴാണ് ക്രൂരമായി ചതിക്കുകയെന്നറിയില്ല .ലോകം സ്ഥിരമായി ,വ്യവസ്ഥാപിതമായി നിർത്തുന്നതിനെയാണ് കവി അട്ടിമറിക്കുന്നത്. കവിതകൾ സൃഷ്ടിച്ച പരിപ്രേക്ഷ്യങ്ങളിൽ നിന്നു പോലും വ്യതിചലിച്ചു കൊണ്ടു വേണം ഒരു യഥാർത്ഥ കവിക്ക് എഴുതാൻ. കാരണം ,യാഥാർത്ഥ്യം എവിടെയാണ് ? വസ്തു ഇല്ലല്ലോ ;വ്യാഖ്യാനങ്ങളും വർണനകളും വിലയിരുത്തലുകളും മാത്രമാണുള്ളത്. ഒരു പൂവ് ,ഒരു കടൽ ,ഒരു നക്ഷത്രം എല്ലാം മനുഷ്യ മനസിൽ ഭാവനകളും സാഹിത്യ പരിപ്രേക്ഷ്യങ്ങളുമായി വിഘടിക്കപ്പെടുകയാണ്. യാതൊന്നിൻ്റെയും അനന്യത എവിടെയുമില്ല. പ്രപഞ്ചം വീക്ഷണങ്ങളും വിചിന്തനങ്ങളുമായി വേർപിരിയുകയാണ്. അവിടെയാണ് യഥാർത്ഥമായ യാഥാർത്ഥ്യത്തെ തേടേണ്ടി വരുന്നത് .ഒരിടത്തും കാവ്യപരമായി പൊതിഞ്ഞു വയ്ക്കപ്പെടാത്ത ഒരു വസ്തുവുമില്ല. 

ശലഭം പുതുതായി പറക്കുകയാണ് 

ലോകം പണിതുവെച്ച മനോഹര രുചികൾ തനിക്ക് വേണ്ടിയുള്ളതല്ലെന്നു കവി സൂചിപ്പിക്കുകയാണ്. തൊട്ടടുത്ത വരി മറ്റൊരു അടയാളത്തെക്കുറിച്ചാണ്. അത് നിശാശലഭമാണ്. സുന്ദരവും ക്ഷണികവുമായ ആ ശലഭത്തിന്റെ പറക്കൽ ഒരു ദുർഗ്രഹതയാണ് .അത് കവിയുടെ ശിരസ്സിനു മുകളിൽ എന്തോ പരതുകയാണ് .വാസ്തവത്തിൽ അത് അയ്യപ്പൻ എന്ന കവിയാകണമെന്നില്ല. മഹാസൗന്ദര്യവുമായി അവതരിച്ച ശലഭം എന്താവും അശരണനും നിരാശനുമായ ഒരു കവിയിൽ നിന്നു പ്രതീക്ഷിക്കുന്നത്? ഒരു കാര്യം വ്യക്തമാണ്: ശലഭത്തെക്കുറിച്ച് കവികൾ എഴുതി ഉറപ്പിച്ചെടുത്തതൊന്നും ഇനിമേൽ യഥാർത്ഥ്യമല്ല എന്ന ആശയമാണ് അത് സംവേദനം ചെയ്യുന്നത്.അത് ഒരു ശലഭമായിരിക്കുന്നതിന്റെ നിശ്ചിതവും ആശയങ്ങളാൽ നിക്ഷിപ്തവുമായ  ഭാവുകത്വത്തെ വഹിക്കാൻ ഇഷ്ടപ്പെടുന്നില്ല .ശലഭം പുതുതായി പറക്കുകയാണ്. പൂർവ്വകാലങ്ങളിൽ പറന്ന ശലഭങ്ങളിൽ നിന്ന് വേറിട്ടു പറക്കാൻ ആ ശലഭത്തിനു ആഗ്രഹിക്കാമല്ലോ .അവിടെയാണ് കവിതയുള്ളത്. അങ്ങനെയുള്ള ഉദ്യമത്തിൽ അതിനു ഒരു കവിയുടെ ശിരസ്സ് പ്രിയങ്കരമാവും. കാരണം ,അർത്ഥത്തിന്റെ നിലവാരപ്പെടൽ ,ഉറപ്പിക്കൽ പ്രക്രിയകളിൽ നിന്ന് അകന്ന് ദുർഗ്രഹമായ ഒരു സ്ഥലരാശിയിലൂടെ അത് സ്വതന്ത്രമായി പറക്കുകയാണ്, ഏതോ അനന്യതകളിലേക്ക്.അത് പുതിയ ഒരു വൃത്തം ചമയ്ക്കുകയാണ് .ഇതല്ലേ സൗന്ദര്യം? ജീവിതത്തെ അറിയാനായി പുതിയൊരു മിത്ത് സൃഷ്ടിക്കുകയാണിവിടെ .എന്നിട്ടും അത് അസംബന്ധമോ അർത്ഥശൂന്യമോ ആയി  അവശേഷിക്കുന്നു.

വാക്കറ്റ പക്ഷി പാടുന്നേയില്ല എന്ന് പറഞ്ഞതിൽ നിന്നു നമുക്ക് അനുമാനിക്കാവുന്നത് നമ്മൾ ഓരോരുത്തരും ഓരോ തരം പക്ഷിയാണെന്നാണ്. എവിടേക്കോ  പറക്കുന്നു .ചിറകടിച്ച് കരഞ്ഞു പറക്കുന്ന നമ്മൾ ചിലപ്പോൾ കൂട്ടിൽ തിരിച്ചെത്തുന്നു. അല്ലെങ്കിൽ പറന്നു ദൂരേക്ക് പോകുന്നു. മിക്കപ്പോഴും നമ്മൾ പറന്നു തളർന്ന പക്ഷികളാണ് .നമുക്ക് ദൂരേക്ക് പോകാനാവില്ല .അതിനാൽ നാം പാട്ടു നിർത്തിയവരാണ്. കഠിനമായ അനുഭവങ്ങളിലൂടെ കടന്നുപോയത് പ്രകാരം മൗനമായിരുന്നു നമ്മുടെ ഭക്ഷണം. സഹനങ്ങളിൽ നാം പഠിച്ചത് നിശ്ശബ്ദതയുടെ ഭാഷയാണ്. 

എല്ലാ സാഹചര്യങ്ങളും എതിരാകുമ്പോൾ നമുക്ക് നിശ്ശബ്ദതയിൽ അഭയം തേടാം. നിശ്ശബ്ദത ആരുടെയും അധീനതയിലുള്ള ഭൂമിയല്ല .അത് എല്ലാവർക്കും അവകാശപ്പെട്ടതാണ്. എല്ലാ പരിത്യക്തരും വിമുഖരും പരാധീനരും അവിടേക്ക് പോയി മറയുന്നു. പറക്കാൻ കഴിയുന്ന പക്ഷികൾ പെട്ടെന്ന് നിശ്ശബ്ദരായിരിക്കുന്നു.അവർ കണ്ട കാഴ്ചകളാകാം അതിനു കാരണമായത്. പക്ഷികൾക്ക് വാക്കുകൾ നഷ്ടപ്പെടാറുണ്ടെന്ന്  അയ്യപ്പൻ പറയുന്നതിൽ ഒരു സൂക്ഷ്മ നിരീക്ഷണമുണ്ട്. മനുഷ്യനും പറക്കാൻ കഴിയും, അവൻ്റെ മനസ്സിനുള്ളിലൂടെ.

ഐറിഷ് കവി സീമസ് ഹീനെ (Seamus Heaney) ഇങ്ങനെ അഭിപ്രായപ്പെടുന്നു :"I think that self forgetfulness ,self entrancement ,is part of the action of writing ,certainly of writing verse .To dwell silently on something within yourself ,to forget that you are there watching yourself in action that is the achievement and that is the desire."
ആത്മവിസ്മൃതി ,ആത്മപ്രവേശനം എന്നിവ കവിതയെഴുത്തിൽ ഒഴിവാക്കാനാവില്ല. നിശ്ശബ്ദമായി  നിങ്ങളുടെയുള്ളിലുള്ള ഏതോ കേന്ദ്രത്തിലേക്ക് പോയി നിങ്ങളെത്തന്നെ വിസ്മരിക്കുന്നതാണ് ഏറ്റവും വലിയ നേട്ടം .കവിയുടെ രചനാപ്രക്രിയ ഇതാവശ്യപ്പെടുന്നു.അയ്യപ്പൻ തന്നിലേക്ക് തന്നെ സഞ്ചരിക്കുന്നത് ,ഏറ്റവും അനന്യമായ അറിവുകൾക്ക് വേണ്ടിയാണ് .

അവ്യക്തത സൗന്ദര്യമാണ് 

പിന്നീട് തുരുമ്പിച്ച തോക്കിന്റെ കഥ പറയുന്നു. ആ തോക്ക് വെടിയുതിർത്ത കാര്യമല്ല കവിയെ വേട്ടയാടുന്നത്; അത് പരിചിതമായ ആരുടെയോ സ്പർശത്തെ ഓർമ്മിപ്പിക്കുന്നു. ആ  കൈകളുടെ ഗന്ധം തോക്കിലുണ്ട്. ആരായിരിക്കും ആ  തോക്ക് ഉപയോഗിച്ചിരിക്കുക?. എന്നാൽ അതിൽ തന്നെ മറ്റൊരു വസ്തുതയുമുണ്ട് .ആ തോക്ക് സമീപത്തെങ്ങും ഉപയോഗിച്ചിട്ടില്ല.
അതുകൊണ്ടാണ് അത് തുരുമ്പിച്ചു താഴെ വീണു കിടന്നത്.യാദൃശ്ചികമായി, അത് പഥികൻ്റെ കാലിൽ തടഞ്ഞതാണ്. ആരെയോ വെടിവെച്ചു കൊന്നശേഷം തോക്ക് ഉപേക്ഷിച്ച് കൊലയാളി കടന്നു കളഞ്ഞതാകാം. കൈകളുടെ ബന്ധം പഥികനു പരിചയമുള്ളതാണ് എന്ന പ്രസ്താവന ഏറ്റവും ഉദ്വേഗമുണ്ടാക്കുന്നതാണ്. 

ഇന്നലെ നമ്മുടെ സുഹൃത്തായിരുന്നവൻ ആരെയോ കൊന്നിരിക്കുന്നു .അവൻ ഒളിച്ചു പോയിരിക്കുകയാണ്. കവിയുടെ സുഹൃത്തുക്കൾ സൗഹൃദങ്ങൾ ഉപേക്ഷിച്ചു കൊല്ലാൻ കെല്പുള്ളവരായി വളർന്നിരിക്കുന്നു. കൊന്നും മറഞ്ഞും ജീവിക്കുന്നവർക്കിടയിൽ തൻ്റെ പ്രസക്തി എന്താണെന്ന് ,അവനവനെ പോലും കൊണ്ടുനടക്കാൻ ശേഷിയില്ലാത്തവനു ചിന്തിക്കാവുന്നതാണ് .പിന്നെ എഴുതുന്നത് ,പാതയിലെ രുധിര വർണ്ണപ്പൂക്കളെക്കുറിച്ചാണ്. രക്ത നിറമുള്ള പൂക്കൾ പാതയിൽ രക്തസാക്ഷികളെ പോലെ ചിതറിക്കിടക്കുന്നു. ഈ കവിതയിലെ ബിംബങ്ങളെല്ലാം പരസ്പരം വിഘടിച്ചും അകന്നും കഴിയുകയാണ്. പലതരം ബിംബങ്ങൾ ഏതോ ആന്തരിക പൊരുത്തത്താൽ കവിതയിലേക്ക് വന്ന് താളമുണ്ടാക്കുന്നു .
മധുരം, നിശാശലഭം, പക്ഷി, തോക്ക്, രക്തശോഭമാർന്ന പൂക്കൾ ഇവയെല്ലാം കവിയിൽ പല കാലങ്ങളും പല മനുഷ്യരുമായി പിരിയുന്നു.

അർത്ഥം നഷ്ടപ്പെട്ട വാക്കുകളെ പോലെ അവ പുതിയൊരു പിറവിക്കായി പ്രതീക്ഷിക്കുകയാണ്. യുക്തിയും ക്രമവും ഇല്ലാതായ ഈ ലോകത്ത് തനിക്ക് ഓരോന്നും പുതിയ ഭയമാണ് തരുന്നത്. എല്ലാത്തിലും എന്തോ ഒളിഞ്ഞിരിക്കുന്നു .അവ്യക്തമായ ഒരു ഭാഷയായി കവിത പരിണമിക്കുകയാണ്.ഇത് കവിതയെ അനുഭവിക്കുന്നതിനു തടസ്സമല്ല .ഈ അവ്യക്തത സൗന്ദര്യമാണ്. ഇത്  വാസ്തവത്തിൽ കവിതയുടേതല്ല;  ജീവിതത്തിൻ്റേതാണ് .ജീവിതം നൽകുമെന്ന് കരുതിയിരുന്ന യുക്തിയും ക്രമവും ഇല്ലാതായിരിക്കുന്നു ;പകരം ലഭിക്കുന്നതാകട്ടെ ഭ്രാന്തും വൈരുദ്ധ്യവും പലായനവുമാണ്. ഭയമാണ് ആകെയുള്ള ബോധം. 

"നിലാവിനെ തിന്നു തീർത്ത പക്ഷി
ഈ മരക്കൊമ്പിലാവുമോ? വർത്തമാനകാലത്തിന്റെ കുടലെടുക്കുമെന്ന് 
കശാപ്പുകാരന്റെ അശരീരി."

ഈ വരികളിലുള്ളത് ആ ഭയമാണ്. അതാകട്ടെ യുക്തിരഹിതവുമാണ്. കവിക്ക് മാത്രം മനസ്സിലാകുന്ന ഭയമാണത്. തന്നെ വിട്ടുമാറാതെ പിടികൂടിയിരിക്കുന്ന ഈ ഭയം മാത്രമാണ് താൻ ജീവിച്ചിരിക്കുന്നതിൻ്റെ തെളിവ് എന്ന് കവി തിരിച്ചറിയുന്നു. അത് 'മൊഴിയിൽ തെളിവ് പാടില്ല 'എന്ന കവിതയിൽ ഇങ്ങനെ വ്യക്തമാക്കുന്നു :

"തൊണ്ടയില്ലാത്ത ഒരു 
കരച്ചിലായിരുന്നു രാത്രി 
അവനിനിപ്പാടുകയില്ല 
പെങ്ങളുടെ മടിയിലുറങ്ങുകയില്ല 
ഒറ്റച്ചവിട്ടിനാണ് 
അവൻ്റെ ഓടക്കുഴൽ തകർത്തത് ."

പേടിസ്വപ്നത്തിലെന്ന പോലെ  ജീവിതം സ്നേഹശൂന്യമാവുകയും പരിചിതമായതെല്ലാം  അപരിചിതമാവുകയും ചെയ്യുന്നു. ഉപരിതലത്തിലെ കാഴ്ചകൾ കണ്ട് അതിനോട് സൗമ്യമായി പ്രതികരിച്ചു കടന്നുപോയ കവിയല്ല എ .അയ്യപ്പൻ .അദ്ദേഹം കോൺക്രീറ്റ് ചെയ്ത് മൂടിവച്ച് നഗ്നസത്യങ്ങൾ പുറത്തെടുക്കാൻ രാത്രിയും പകലും  അധ്വാനിച്ചവനാണ്. ഒരു വസ്തുവിനെ കാണുന്ന മാത്രയിൽ അതിന്റെ സ്ഥാനവും സമയവും നോക്കി ,ഈ ലോകജീവിതത്തിൽ അതിനുള്ള സ്ഥാനമെന്താണെന്നു പ്രവചിക്കാൻ കഴിഞ്ഞ അപൂർവ രചയിതാക്കളിൽ ഒരാളാണ് അയ്യപ്പൻ. അദ്ദേഹം കവിതയെ സമൂലം മാറ്റിമറിച്ചു .കവിതയുടെ എല്ലാ വരേണ്യതയും നശിപ്പിക്കുകയും അതിനു ഏറ്റവും പതിതനായ മനുഷ്യൻ്റെ ,അലഞ്ഞ ജീവിയുടെ അന്തരംഗത്തിൻ്റെ സ്വരം നൽകുകയും  ചെയ്തു. അതേസമയം ,അയ്യപ്പൻ്റെ കവിതയിൽ വികാരങ്ങൾ കുത്തിയൊഴുകുന്നില്ല. ഭാഷയുടെ ഉന്നതമായ സംസ്കാരം ഓരോ വരിയിലുമുണ്ട് .വാക്കുകളെ പൊട്ടിക്കരയാൻ അനുവദിക്കാതെ, അദ്ദേഹം പ്രബുദ്ധമായ ഒരു വിതാനം നൽകുന്നു .വാക്കുകളെ ബുദ്ധൻ്റെ ബോധിവൃക്ഷച്ചുവട്ടിലേക്കാണ് അയ്യപ്പൻ ആട്ടിത്തെളിച്ചത്. വാക്കുകളുടെ ആട്ടിടയനാണ് കവി. ഓരോ വാക്കും ലക്ഷ്യത്തിലെത്തണം. ഒന്നും വഴിമാറിപ്പോകരുത്. 

കവിതയുടെ അസംസ്കൃത വസ്തുക്കൾ 

'ജയിൽ മുറ്റത്തെ പൂക്കൾ' എന്ന് ഒരു കവിതാസമാഹാരത്തിനു പേരിടുന്നത് എത്രയോ ആഴത്തിലുള്ള ഒരു ചിന്തയുണർത്തുന്നു. ജയിലിനുള്ളിൽ ഏകാന്തതയും വേർപെടലും ദുഃഖവുമാണുള്ളത്. എന്നാൽ ആ പൂക്കൾ ചിരിക്കുകയാണ്; പ്രകൃതിയനുവദിച്ച സമയം പരമാവധി ലഹരിയിൽ ആവാഹിക്കാൻ അവ പാടുപെടുന്നു.പ്രതീക്ഷയുടെ കണ്ണുകൾ പൂക്കൾക്ക് ഉപേക്ഷിക്കാനാവില്ല.  സൗന്ദര്യത്തെ ഇങ്ങനെയാണ് പിന്തുടരേണ്ടത് .

"റോസിനു ഒരുമ്മ കൊടുത്തു. അഴികളിലൂടെ നോക്കിയാൽ നിലാവത്ത് ചിരിക്കും
വെളുത്ത മൊസാൻ്റ .
................
മോചിതനാകേണ്ട നാൾ വന്നു.
എൻ്റെ പേർ വിളിക്കപ്പെട്ടു .
ചെടികൾ കാറ്റത്താടി 
എല്ലാ പൂക്കളും എന്നെ നോക്കി
ഹായ് 
എൻ്റെ സൂര്യകാന്തിയുടെ വിത്തുപൊട്ടി"

ആധുനികകവിതയുടെ വ്യർത്ഥചിന്തയോ അന്യതാബോധമോ ഒന്നും കവി അതേപടി ഇവിടെ ആവിഷ്കരിക്കുന്നില്ല. അയ്യപ്പൻ തന്റെ സാഹസികവും ക്രമം തെറ്റിയതുമായ യാത്രകളിലൂടെ കവിതയുടെ അസംസ്കൃത വസ്തുക്കൾ കണ്ടെത്തുകയാണ് .അദ്ദേഹം സ്വന്തം വ്യസനത്തിന്റെയും തകർച്ചയുടെയും നിസ്സഹായതയുടെയും വഴികളിലൂടെ നടന്ന് തൻ്റേതായ സൗന്ദര്യം സൃഷ്ടിക്കുകയാണ്. ഓരോ വസ്തുവിലും കവി തൻ്റെ ആത്മാവിനോട് ഏതോ ഭാഷയിൽ സംവദിക്കുന്ന പല ജീവികളെ കണ്ടുമുട്ടുന്നു. 

ഒരാൾ കവിതയ്ക്ക് വേണ്ടി ഇത്രയും കഷ്ടപ്പെടേണ്ടതുണ്ടോ, കവിതയെ അത്രയ്ക്കങ്ങു ആശ്രയിക്കേണ്ടതുണ്ടോ തുടങ്ങിയ ചോദ്യങ്ങൾ ഏത് യാഥാസ്ഥിതിക സമൂഹത്തിലും ഉയരാവുന്നതാണ്. മല്ലാർമെ ,ബോദ്ലേർ തുടങ്ങിയ കവികളെപ്പോലെ കവിതയുടെ അന്ത:ക്ഷോഭങ്ങൾ സ്വശരീരത്തിലേക്കും അസ്തിത്വത്തിലേക്കും  ഇറക്കിക്കൊണ്ടുവരുന്നത് ആപത്തല്ലേ എന്നു പ്രായോഗികമതികളായ അധ്യാപകർക്കൊക്കെ ചോദിക്കാവുന്നതാണ്. അതിനുള്ള കാരണങ്ങൾ ആലോചനയ്ക്ക് വിഷയമാണ്. മനുഷ്യൻ ഇതൊന്നുമില്ലാതെ ജീവിച്ചാൽ തനിയെ അർത്ഥം കൈവരുമോ? മനുഷ്യാസ്തിത്വം നിത്യമായ ദുർഗ്രഹതയിലാണുള്ളത് .ഓരോ നിമിഷവും അത് അനാവരണം ചെയ്യേണ്ടിയിരിക്കുന്നു .വളരെ നാളുകൾക്ക് മുൻപ് സംഭവിച്ചതും വ്യക്തതയുള്ളതുമായ കാര്യങ്ങൾ പോലും കുറേക്കാലം കഴിയുമ്പോൾ അവ്യക്തവും അസാധാരണവുമായ വിധം ദുർഗ്രഹമായിത്തീരുന്നു. മനസ്സിലേക്ക് വീണ ഒരു കനലാണത്; അറിയത്തക്കതല്ലാത്ത അസ്തിത്വത്തെയും കാലത്തെയും അത് എരിക്കുന്നു.

കവി ചിതലിനെ പോലെയാണ് ചിലപ്പോൾ .അയാൾ ഭൂതകാലത്തെ ഒരു കടലാസു തുണ്ടു പോലെ മുറിച്ചു മുറിച്ച് ഭക്ഷിക്കുകയാണ്. അതിൽ മതി വരാത്തപ്പോൾ അയാൾ തനിക്ക് പറ്റിയ വസ്തുക്കൾ അന്വേഷിച്ചു നീങ്ങുന്നു .എന്നാൽ ഒരു വ്യത്യാസമുണ്ട് ;കവി ഒറ്റയ്ക്കാണ് യാത്ര. അയാളുടെ ഉള്ളിലാണ് മറ്റു സഹയാത്രികരുള്ളത് .അയാൾ ദ്രവിക്കാൻ തയ്യാറായി അവശേഷിക്കുന്നതെല്ലാം പരിശോധിക്കുന്നു.സകല സംസ്കാരങ്ങളോടും ചിതലിന് എന്താണ് ചെയ്യാനുള്ളതെന്ന് ഓർക്കാതെ ,അതിനു സമാനമായി കവി പ്രവർത്തിക്കുന്നു. എല്ലാറ്റിലും  തന്നെക്കുറിച്ചുള്ള ഏതോ വിവരങ്ങൾ അടക്കം ചെയ്തിരിക്കുന്നു എന്ന അറിവാണ് കവിയെ പ്രചോദിപ്പിക്കുന്നത്.

അയാൾ വ്യക്തി എന്ന നിലയിൽ ഏകാന്തനായിരിക്കുമ്പോഴും, നൂറുകണക്കിനു ഭൂതകാല സ്മൃതികളും കാലങ്ങളും പ്രകൃതിയും അയാളിലേക്ക് കിതച്ചെത്തി പലതായി ചിതറുന്നു.  ഓരോന്നിന്റെയും സ്ഥാനവും അർത്ഥവും അയാളെ അസ്വസ്ഥനാക്കുന്നു.ജീവിച്ചിരിക്കണമെങ്കിൽ ഇതിനൊക്കെ ഒരു നീതികരണം വേണം .ചിലപ്പോൾ യുക്തി തന്നെ പൊട്ടിപ്പോകുന്നു. ബിംബങ്ങൾ മാത്രമായി പലതും ഉപേക്ഷിക്കപ്പെടുകയാണ് മനസ്സിന്റെ അനാഥമായ മണ്ണിൽ .ജീവിച്ചിരിക്കാൻ വേണ്ടി എഴുതേണ്ടി വരുന്നു .എഴുതുന്നതിലൂടെ  ജീവിതത്തിലെ അവിശ്വാസങ്ങളും മിഥ്യകളും മറ്റൊരു മാനത്തിലേക്ക് വളരുന്നു .എഴുത്തുകൊണ്ട് പരിഹരിക്കാൻ കഴിയുന്ന കാര്യം അവനവനെക്കുറിച്ചുള്ള മിഥ്യകളെ കുറേക്കൂടി അഗാധമായി സമീപിക്കാമെന്നതാണ് .

എന്തല്ല ഞാൻ ?

എന്താണ് ഞാൻ എന്നു ചോദിക്കുന്നതിന് പകരമായി എന്തല്ല ഞാൻ എന്നു പറയുന്നത് എളുപ്പമാണെന്നു അയ്യപ്പൻ്റെ കവിതകൾ കാണിച്ചുതരുന്നത് ഇങ്ങനെയാണ് :

"വേരുകൾ പൊട്ടി 
മരമായ്
ശാഖികൾ വീശി
തളിരിടും 
പൂമരമല്ല 
എൻ്റെ പ്രേമം 
എൻ്റെ പ്രേമത്തിനു 
നെല്ലിമരത്തിന്റെ ചിഹ്നം 
നെല്ലിപ്പഴത്തിൻ്റെ രുചിഭേദങ്ങൾ;
പെട്ടെന്നു നിശ്ചലമാകുന്ന കാട്ടാറ്
വീണ്ടും ഒറ്റക്കുതിപ്പിലൊഴുകുന്ന പോലെ 
കയ്പിൽ നിന്നും 
മധുരത്തിന്റെ മോക്ഷഗാനം 
ജന്മനാ ചിരിച്ച കുഞ്ഞുറങ്ങുമ്പോൾ
കരതലാമലകം 
കയ്പിലേയുപേക്ഷിച്ച 
പരാജിത കാമുകന്റെ ഗൃഹത്യാഗം."
(പ്രേമത്തിന്റെ ചിഹ്നവും ഗോത്രവും)

പ്രേമവും നെല്ലി മരവും തമ്മിൽ ഒരു ബന്ധം കവി കാണുകയാണ് .ഇത് തന്റെ മാത്രം പ്രേമമല്ല ,തന്നെപ്പോലെ പ്രേമിച്ചവരുടെ എല്ലാ പ്രേമമാണെന്ന് കവിക്കറിയാം. ആദ്യം കയ്പാണ്, പിന്നെ മധുരവും.മോക്ഷം എപ്പോഴും ഒറ്റയ്ക്കാണ്. ഒരാളെ കൂടെ കൊണ്ടുവരാൻ ഒരു ദൈവവും അനുവദിക്കില്ല. ഏകവ്യക്തിയുടെ കാര്യകാരണങ്ങൾക്കൊടുവിലാണ് മോക്ഷത്തിന്റെ സാധ്യതയുള്ളത്. കയ്പ് മാത്രമായ ജീവിതം പിന്നീട് മധുരിക്കുന്നത് ,ഒരു മിസ്റ്റിക് ഭാവം മനസ്സിലുള്ളതുകൊണ്ടാണ് .ഒന്നും തന്നെ നേടാനുമില്ല, നഷ്ടപ്പെടാനുമില്ല എന്നറിയുന്നത് ശാന്തത നൽകും.

അയ്യപ്പൻ തൻ്റെ അത്യപാരമായ ദർശനേന്ദ്രിയം കൊണ്ട് ഭൗതികജീവിതത്തിന്റെ അരികുകൾ ഭേദിച്ച് മഹാരഹസ്യങ്ങൾ ചൂഴ്ന്നെടുക്കുകയാണ്. വിചിത്രമായ കാഴ്ചകൾ അദ്ദേഹത്തെ തേടിയെത്തുന്നു. ഉള്ളിൽ ഈ കവി മറ്റൊരു മനുഷ്യനായിരുന്നു. വേറൊരു ആത്മകഥയുള്ള കവി .അഭിമുഖീകരിക്കേണ്ടി വന്ന ഓരോ വസ്തുവിലേക്കും നോക്കി  കവി അപരിചിതമായ കാഴ്ചകൾ ദർശിക്കുന്നു. നഗ്നനേത്രങ്ങൾക്ക് അപ്രാപ്യമായ ദർശനം.

"ദൈവമെനിക്ക്
ഉൽപതിഷ്ണുവിൻ്റെ 
കാലിൽ കൊത്തുന്ന
സർപ്പം;
കലമാനിനെ കടിച്ചുകൊണ്ടോടുന്ന
കടുവയാകുന്നു കാലം."

ഈ കാഴ്ച ഉള്ളിലെ അപരൻ്റെ ഇളക്കങ്ങളാണ്. ഒരു പമ്പരമാക്കി തന്നെ തെരുവിലേക്കിറക്കി വിട്ടത് ദൈവമല്ലേ? ?എങ്കിലും കവി  പൂർണമായി സ്വതന്ത്രനാകാൻ ശ്രമിക്കുന്നു .അവനു സത്യം വിളിച്ചു പറയാതിരിക്കാനാവില്ല. അയ്യപ്പൻ വായിച്ചതോ പഠിച്ചതോ ഒന്നുമല്ല അദ്ദേഹത്തിൻ്റെ കവിത. അത് വേറൊരു ഗ്രഹം പോലെ വ്യത്യസ്തമാണ്. ലോകം സറിയലിസ്റ്റ് ബിംബങ്ങളായും അർത്ഥരഹിത സ്വപ്നങ്ങളായും ഈ കവിയിൽ പുതുതായി പിറക്കുന്നു. ജ്ഞാനമാണ് കവിതയായി മാറുന്നത്. 

"പാറകൊണ്ടൊരു ദൈവമുണ്ടാക്കൂ 
ചോരകൊണ്ടൊരു ഭൂപടമുണ്ടാക്കൂ 
വേദനകളെ ഭൂപാളമാക്കൂ."
എന്ന് എഴുതുന്നത് മറ്റൊരു  സുവിശേഷമാണ് ,വേറൊരു ഭാഷയിലാണ് അത്  സംവദിക്കുന്നത്.

മലയാളകവിതയിൽ വാക്കുകൾ കൊണ്ട് അപരിചിത അർത്ഥങ്ങളും സംവേദനങ്ങളുമാണ് അയ്യപ്പൻ തേടിയത്. അദ്ദേഹം ബോധപൂർവ്വം ഒരു പരീക്ഷണവും കൊണ്ടു വന്നില്ല.എന്നാൽ അർത്ഥങ്ങളുടെ വ്യാകരണം കണ്ടെത്താൻ കവി ഒരു അന്യനാകുന്നു ,അനിവാര്യത പോലെ .

ടി.എസ്. എലിയറ്റ് ഇങ്ങനെ പറഞ്ഞത് ഓർമ്മിക്കണം:I don't think one was constantly trying to reject things ,but just trying to find out what was right for oneself .I don't think good poetry can be produced in a kind of political attempt to overthrow some existing form.എലിയറ്റ് പറയുന്നത് ഒരു കവി തൻ്റെ ആവശ്യമെന്ന നിലയിലാണ് പുതിയ രൂപം തേടുന്നത്. അത് ഒഴിവാക്കാനാവില്ല. ചില വ്യവസ്ഥകളെ എതിർക്കണം എന്ന പൂർവ്വ നിശ്ചിത പദ്ധതിയല്ല അത്. കവിതയുടെ ആവശ്യത്തിനു ഒരു പുതിയ നിഷേധവും രുപവും ഭാവനയും ഭാഷയും ഉണ്ടാകുകയാണ്. അയ്യപ്പൻ്റെ വഴിയും ഇതായിരുന്നു. 




  •  or 

  • Monday, October 21, 2019

    എ അയ്യപ്പൻ:ചങ്ങമ്പുഴയ്ക്ക് ശേഷം വന്ന വലിയ കവി / എം.കെ. ഹരികുമാർ




    m k harikumar

    വലിയ ആഘോഷങ്ങൾക്കിടയിൽ അയ്യപ്പൻകവിതകൾ വേണ്ടപോലെ വായിക്കപ്പെട്ടില്ല എന്ന്‌ എനിക്ക്‌ ഇപ്പോൾ തോന്നുന്നു. ഒരു സ്ഥിരം വാസസ്ഥലമില്ലാതെ, എല്ലാ ആവാസവ്യവസ്ഥകളിലും നിത്യവും അതിനായി, എല്ലാ സൗഹൃദങ്ങളിലും അനിവാര്യമായ പുഴുക്കുത്തായി, ഒന്നിലും നിലനിൽക്കാനാഗ്രഹിക്കാതെ പുറത്തേക്ക്‌ പോയ അയ്യപ്പനെ ഒരു അസ്തിത്വമാക്കിയത്‌ കവിതയാണ്‌. എല്ലാ മിഥ്യകളെയും തഴഞ്ഞ്‌ മുന്നോട്ടുപോയ അയ്യപ്പനെ അതിനു സഹായിച്ചതു തന്റെ കവിതയാണ്‌. എന്നാൽ അദ്ദേഹത്തെ മലയാളികൾ ആവശ്യാനുസരണം വായിച്ചില്ല. അലഞ്ഞുതിരിഞ്ഞ അയ്യപ്പനെയാണ്‌ പലരും വായിച്ചതു. അദ്ദേഹത്തിന്റെ മുറിഞ്ഞ കൂട്ടുകെട്ടുകളെയും ഭഗ്നബിംബങ്ങളെയും ചേർത്തുവയ്ക്കാൻ ശ്രമിച്ചു. വളരെ എളുപ്പത്തിൽ സമീപിക്കാവുന്നവിധം നിസ്സാരമാണ്‌ ആ കവിതകൾ എന്ന മുൻവിധിയുണ്ടായി. അതിനു കാരണം ആ ജീവിതത്തിന്റെ തുറന്ന പ്രകൃതമാണ്‌. അയ്യപ്പൻ എഴുതിയത്‌ തന്റെ വേരറ്റ ജീവിത പ്രകൃതിയെ തന്നെയാണെന്ന്‌ ധരിച്ചവരുണ്ട്‌. ആ രീതിയിൽ ഒരു വായന ഇവിടെയുണ്ടായി. എന്നാൽ ഇപ്പോൾ അയ്യപ്പന്റെ കവിതകളെ പുനർവായിക്കുകയാണ്‌. സമീപകാല യുവകവിതയുടെ തലത്തിലോ മലയാളത്തിലെ ആധുനികകവിതയുടെ (1960നും 1990നും ഇടയിൽ പ്രത്യക്ഷപ്പെട്ട കവിത) പശ്ചാത്തലത്തിലോ ഒതുങ്ങുന്നതല്ല അയ്യപ്പന്റെ കവിത.


    ആധുനിക കവിതയുടെ പൊതുസ്വഭാവത്തിൽ അയ്യപ്പൻ വ്യത്യസ്തനായി നിൽക്കുന്നത്‌ ഒരു അത്ഭുതമായി തോന്നാം. അതിവാചാലത, അതിവൈകാരികത, മഹത്വവൽക്കരണം, രൗദ്രത തുടങ്ങിയ സ്വഭാവസവിശേഷതകളായിരുന്നു ആധുനിക കവിതയ്ക്ക്‌ ഉണ്ടായിരുന്നതെങ്കിൽ, അയ്യപ്പൻ ആ കാലത്ത്‌ ജീവിച്ചുകൊണ്ട്‌ അതിനെയെല്ലാം കബളിപ്പിക്കുകയും വഴിമാറി നടക്കുകയും ചെയ്തു. പ്രോഫസർമാരും ഉയർന്ന സർക്കാർ ഉദ്യോഗസ്ഥരും ജീവിതം ശൂന്യമാണെന്നും തങ്ങൾ മഹാദുഃഖം പേറുന്നവരാണെന്നും പാടി നടന്നത്‌ കണ്ട്‌ വിഷണ്ണനായ അയ്യപ്പൻ അതിനെ മറികടക്കാനാണ്‌ ഒരു ഉദ്യോഗത്തിലും ഒതുങ്ങാതെ സ്വന്തം ജീവിതം കൊണ്ടുതന്നെ ആത്മാവിന്റെ നഗ്നത കോരിയെടുത്തത്‌. വലിയ ശമ്പളം പറ്റുന്നവർ തങ്ങളുടെ ജീവിതം ഭദ്രമാക്കിയശേഷം അശാന്തിയെക്കുറിച്ച്‌ പാടിയതിൽ ഒരു ഏങ്കോണിപ്പ്‌ ഈ കവിക്ക്‌ തോന്നിയിരിക്കണം. അയഥാർത്ഥവും കപടവുമായ ഒരു മനോഭാവം കവിതയിൽ പതഞ്ഞുയരുന്നതും അത്‌ ബൗദ്ധികമായ കേന്ദ്രങ്ങളിൽ ചർച്ചയാകുന്നതും അദ്ദേഹത്തെ ഞെട്ടിക്കുകയോ തകർക്കുകയോ ചെയ്തിരിക്കണം. സർക്കാരിന്റെ സുരക്ഷിതത്വത്തിൽ കഴിഞ്ഞുകൊണ്ട്‌, ബൗദ്ധികശക്തിയാൽ അശരണരെ പാടിയുറക്കുന്നതിൽ അസുഖകരമായ ഒരു ശീലം രൂപപ്പെടുന്നത്‌ കാണാമായിരുന്നു. കവിത ജീവിതത്തിന്റെ തനത്‌ നിസ്സഹായതകളിൽ നിന്നും ധർമ്മവ്യസനങ്ങളിൽ നിന്നുമാണ്‌ ഉണ്ടാകേണ്ടത്‌.  ആശാനും മറ്റും എഴുതിയത്‌ നമ്മുടെ മുന്നിലുണ്ട്‌. ‘ദുരവസ്ഥ’ എഴുതുമ്പോൾ, ആ കവിത തന്നെക്കൂടി ബാധിക്കുന്നതാണെന്ന്‌ അദ്ദേഹത്തിന്‌ അറിയാമായിരുന്നു. എന്നാൽ ആധുനികകവിതയിലെ ജീവിതവിചാരങ്ങളിൽ അതെഴുതിയവർക്ക്‌ വ്യക്തിപരമായ പങ്കില്ല. അവർ വ്യസനങ്ങൾ അനുഭവിക്കാതെ,  ചിന്തകൊണ്ട്‌ വ്യസനങ്ങൾ അവതരിപ്പിക്കുകയായിരുന്നു. അയ്യപ്പൻ ഇവിടെയാണ്‌ തന്റെ സത്യസന്ധതയുടെ ആഴം ലോകത്തിനു കാണിച്ചുകൊടുക്കാൻ വേണ്ടി സ്വയം അനാവരണം ചെയ്യാൻ തീരുമാനിച്ചതു. എപ്പോഴും അദ്ദേഹത്തിനു ചിന്തേരിട്ടപോലെ മിനുസപ്പെട്ട്‌ നിൽക്കാൻ കഴിഞ്ഞിട്ടുണ്ടാവില്ല. ആരെയും വശീകരിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ലല്ലോ. ഒരു മികച്ച പ്രതിച്ഛായയ്ക്കുവേണ്ടി അഭിനയിക്കേണ്ട കാര്യവുമില്ലായിരുന്നു. സൗഹൃദങ്ങൾ അതുകൊണ്ടുതന്നെ അനിവാര്യമായി മുറിഞ്ഞുകൊണ്ടിരുന്നു.


    മേൽവിലാസമില്ലാത്തതിന്റെ യാതൊരു ഉത്ക്കണ്ഠയും അദ്ദേഹത്തിനില്ലായിരുന്നു. താൻ ജീവിച്ചതു കവിതയ്ക്ക്‌ വേണ്ടി മാത്രമാണെന്ന്‌ പറയാവുന്ന തരത്തിൽ ആഴത്തിൽ ചിന്തിച്ച ഒരു കവിയെ മാത്രമാണ്‌ കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനപാതിയിൽ നമുക്ക്‌ കാണാനാകുന്നത്‌. ഈ പ്രശ്നത്തെയും അതിനു വ്യാപ്തി നൽകിയ കവിതയെയുമാണ്‌ ഇനി വിശകലനം ചെയ്യേണ്ടത്‌. അയ്യപ്പന്റെ കവിതകൾക്കുള്ള നൈസർഗികശക്തി ആ കാലഘട്ടത്തിലെ മറ്റാർക്കുമില്ല. കാരണം, അദ്ദേഹം നടന്നുപോയ വഴിയാണത്‌. ആ കവിതകളിൽ നിന്ന്‌ വേറിട്ട ഒരു ആത്മകഥ അദ്ദേഹത്തിനുണ്ടാകില്ല.

    ഒരാളുടെ ആത്മാവിന്റെ കണ്ടുപിടിത്തങ്ങളാണല്ലോ കവിതയായും കഥയായും മറ്റും പുറത്തുവരുന്നത്‌. ഇതുതന്നെ പ്രത്യേക തരത്തിലുള്ള ആത്മകഥകളുമാണ്‌. വേറൊരു ആത്മകഥ ഉണ്ടാവുക അസാധ്യമാണ്‌. കവിക്ക്‌ താൻ നടന്നതും ഭക്ഷണം കഴിച്ചതും കുടുംബജീവിതം നയിച്ചതുമൊക്കെ എഴുതാം. പക്ഷേ, അതിൽ ആത്മകഥ എന്ന സാഹിത്യത്തിനു ഇടമുണ്ടാവില്ല. കവിതയാണ്‌ ആത്മകഥ. അതാകട്ടെ വ്യക്തി എന്ന കർതൃത്വത്തെ പേറുന്നുമില്ല. വെറും വ്യക്തിയുടെ കഥയല്ല അത്‌. കവിത എഴുതുന്നയാൾ വ്യക്തിയുടെ തനത്ഭാവമല്ല; വ്യക്തിയേക്കാൾ ഉയർന്നതും തീക്ഷ്ണവും ശുദ്ധവുമായ ഒരു പ്രതിനിധാനമാണത്‌. തനിക്കുപോലും അജ്ഞാതമായ ഒരു ജ്ഞാനമണ്ഡലത്തിലേക്ക്‌ ഉയരുന്നത്‌ കവി കാണുകയാണ്‌. അത മറഞ്ഞിരിക്കുന്ന അപാരതയുടെ വെളിപ്പെടലാണ്‌. അയ്യപ്പൻ എന്ന കവിയിൽ രണ്ട്‌ തരത്തിലുള്ള വെളിപാട്‌ അന്തർഭവിച്ചിട്ടുണ്ട്‌. കാലുവെന്ത്‌ നടന്ന വഴികളിൽ നിന്ന്‌ മനസിലാക്കാൻ കഴിഞ്ഞ ഏറ്റവും താഴ്‌ന്ന മനുഷ്യസമൂഹങ്ങളുടെ ഒറ്റപ്പെടലിന്റെയും നിത്യമായ നരകത്തിന്റെയും ബലാബലങ്ങളാണ്‌ ഒന്ന്‌. രണ്ടാമത്തേത്‌, ഒരാൾ ഒറ്റയ്ക്ക്‌ സ്വതന്ത്രമാകുന്നതിന്റെ നീക്കിയിരുപ്പുകൾക്കായി കാത്തിരിക്കാത്തതിന്റെ, ഒന്നിലും ഭ്രമിക്കാതെ സ്വയം നിരൂപാധികമായ അസ്തിത്വമാകുന്നതിന്റെ വെളിപാടാണ്‌.

    എ. അയ്യപ്പൻ
    അതുല്യവും ഉത്കൃഷ്ടവുമായ കവിവ്യക്തിത്വമാണ്‌ അയ്യപ്പൻ നേടിയത്‌. ഒരുപക്ഷേ,  യാഥാസ്ഥിതികരും സ്വാർത്ഥരുമായ ചിലരെങ്കിലും പ്രതിച്ഛായ നോക്കാതെ ചുറ്റിത്തിരിയുന്ന അയ്യപ്പനിൽ നിന്ന്‌ അകലം പാലിച്ചുകാണും. അത്‌ ആ കാലഘട്ടത്തിന്റെ ഒരു ചേഷ്ടയായി കണ്ടാൽ മതി. ഒരു യഥാർത്ഥ ജീനിയസ്‌ ഏത്‌ മേഖലയിൽ വന്നാലും ഉപരിവർഗ ബുദ്ധിജീവികളും സമ്പന്നരും പ്രതാപികളുമായ ചിലർ അവനിൽ നിന്ന്‌ അകന്ന്‌ നിൽക്കാൻ നോക്കും. ഇത്‌ സർഗാത്മക ഭീരുത്വമാണ്‌. തങ്ങളുടെ അവസരവാദത്തെയും ലാഭക്കൊതിയെയും അറപ്പുള്ളവാക്കുന്ന ഭോഗേച്ഛയെയും ഈ ജീനിയസ്‌ അപകടപ്പെടുത്തുമോ എന്ന ശങ്കയാണ്‌ ഇതിനു പിന്നിലുള്ളത്‌. സ്വയം കഴുതയാണെന്ന്‌ ബോധ്യമുള്ളവർക്ക്‌ കൂടുതൽ ഭാരം കയറ്റുന്നതിനോട്‌ എതിർപ്പുണ്ടായിരിക്കും. എല്ലാ യാഥാസ്ഥിതിക സമൂഹങ്ങളും അവരുടെ കപടമൂല്യങ്ങളുടെ കാവൽക്കാരാകാൻ നോക്കും. അല്ലെങ്കിൽ അങ്ങനെ ഭാവിക്കും. കവിക്ക്‌ ഇതിനെതിരെ പോരാടാൻ വലിയ ആയുധങ്ങളൊന്നുമില്ല. സ്വകവിതയുടെ വക്താക്കളെ ഒരു രാഷ്ട്രീയപാർട്ടിപോലും അംഗീകരിക്കുകയില്ല. വ്യവസ്ഥിതിയുടെ ജോലിക്കാരായി നിന്നുകൊണ്ട്‌ വ്യവസ്ഥാപിതമല്ലാത്ത ആത്മാകുലതകൾ അനുഭവിക്കാൻ എത്രത്തോളം സാധ്യതയുണ്ട്‌ എന്ന്‌ ചിന്തിക്കാവുന്നതാണ്‌. മറ്റു കവികളെല്ലാം സമൂഹത്തിൽ പേരും അംഗീകാരവും നേടിയെടുത്തത്‌ അവരുടെ തൊഴിലിന്റെയും ജനിച്ച സാമൂഹിക ശ്രേണിയുടെയും വിദ്യാഭ്യാസത്തിന്റെയും കൂടി ഫലമായാണ്‌.


    ഉയർന്ന വിദ്യാഭ്യാസമുള്ളവർക്കും പ്രോഫസർമാർക്കും സർക്കാർ ഉദ്യോഗസ്ഥർക്കും ധാരാളം സുഹൃത്തുക്കളെ അനായാസമായി ലഭിക്കും. അവരെ സഹായിക്കാനും സ്നേഹിക്കാനും പലരും മുന്നോട്ടുവരും. എന്നാൽ ഇതൊന്നുമില്ലാത്ത അയ്യപ്പൻ ഒരു അംഗീകൃത സ്ഥാപനമാകുകയില്ല. അദ്ദേഹം ഒരാളിൽനിന്ന്‌ പണം വാങ്ങിയാൽ അത്‌ ദാനമോ ഔദാര്യമോ ആയി നിർവചിക്കപ്പെടും. എന്നാൽ വലിയ ഉദ്യോഗത്തിലിരിക്കുന്നവന്‌ പണത്തിന്റെ ആവശ്യമുണ്ടായാൽ സഹായവുമായി അതുപോലെയുള്ളവർ അങ്ങോട്ടെത്തും. അതിനെ വേണമെങ്കിൽ കടം എന്ന്‌ വിളിക്കാം.
    എല്ലാ പലായനങ്ങളും പ്രേമഭംഗങ്ങളും വഴിപിരിയലുകളും അയ്യപ്പനിലേക്ക്‌ കവിതയായി ഇരച്ചെത്തിക്കൊണ്ടിരുന്നു. കവിതയ്ക്കല്ലാതെ മറ്റൊന്നിനും ആ പണിശാലയിൽ ഇടമില്ലായിരുന്നു. എല്ലാ അസംസ്കൃതവസ്തുക്കളും കൊണ്ടുവരുന്നു; എന്നാൽ അതെല്ലാം അവിടെനിന്ന്‌ തിരിച്ചിറങ്ങുന്നത്‌ കവിതയായാണ്‌. എല്ലാം ഒരേ കണ്ണിലൂടെ പുനർനിർണയിക്കപ്പെടുന്നു. അയ്യപ്പൻ എന്ന വ്യക്തി ഇവിടെ പലതായി മുറിച്ചുമാറ്റപ്പെടുന്നു. എന്നാൽ എല്ലാറ്റിന്റെയും പേര്‌ കവിതയെന്നാണ്‌.




    അയ്യപ്പന്റെ കവിത വിമർശകനെ ഇപ്പോൾ പ്രചോദിപ്പിക്കുകയാണ്‌. ഈ രചനകൾ ഒരു പുതിയ സൈദ്ധാന്തിക സമീപനം ആവശ്യപ്പെടുന്നുണ്ട്‌. കവിതാനിർമ്മാണം, തുടർച്ച, ചിന്ത, കർത്തൃത്വം എന്നീ വിഷയങ്ങളിൽ ഒരു പുനർവിചിന്തനം ആവശ്യമായി വന്നിരിക്കുകയാണ്‌. പരമ്പരാഗതമായ കവിതകളല്ല ഇവിടെ കാണുന്നത്‌. നമ്മുടെ സാഹിത്യചരിത്രത്തെ വേറിടൽകൊണ്ട്‌ നിറയ്ക്കാൻ ഈ കവിതകൾക്ക്‌ കഴിയും. ഗതാനുഗതികത്വത്തിൽ നിന്ന്‌ ആത്മാവിന്റെ ശൈഥില്യത്തിലേക്കും ചിതറലിന്റെ രഹസ്യത്തിലേക്കും അത്‌ വായനക്കാരനെ നയിക്കുന്നു. ചങ്ങമ്പുഴയ്ക്ക്‌ ശേഷം കാവ്യകലയെ സമൂലമായ പരിവർത്തനത്തിനും ആത്മീയ സമസ്യകൾക്ക്‌ ഉത്തരം കണ്ടെത്താനും പ്രാപ്തമാക്കിയ കവിയാണ്‌ അയ്യപ്പൻ.
    അവന്‌ ആകാശത്തിൽ
    മഴവില്ലൊന്നുണ്ടായി
    അവനെയ്ത അമ്പേറ്റ്‌
    ആ വില്ല്‌ മുറിഞ്ഞുപോയി
    ഇങ്ങനെ സ്വന്തം മഴവില്ല്‌ പൊട്ടിച്ചുകളയാൻ സ്വാതന്ത്ര്യത്തിന്റെ മത്ത്‌ പിടിച്ച കവിക്ക്‌ പ്രയാസമില്ല. പാരമ്പര്യത്തെ അറിഞ്ഞിടത്തോളം വച്ച്‌ പിന്നിൽ ഉപേക്ഷിക്കുകയാണ്‌. സ്വയം എന്തെങ്കിലും ആണെന്ന്‌ സ്ഥാപിക്കാനല്ല, താൻ എന്തല്ല എന്ന്‌ വിളിച്ചുപറയാനും ത്രാണി വേണം. മറ്റുള്ളവരുടെ വിജ്ഞാനവും ഭാരവും ചുമന്ന്‌ കുനിഞ്ഞ ശിരസ്സുമായി നിൽക്കുന്ന വരേണ്യകവികൾക്കിടയിലൂടെ, തനിക്കിഷ്ടമുള്ളതെല്ലാം യുക്തി തെറ്റിച്ച്‌ വിളിച്ചുപറഞ്ഞ്‌ ഒരു ഭ്രാന്തനെപ്പോലെ അയ്യപ്പൻ നീങ്ങുകയാണ്‌. അയ്യപ്പന്‌ പുറംലോകത്തിന്റെ യുക്തികൊണ്ട്‌ ഒന്നും പരിഹരിക്കാനില്ല. എന്നാൽ ആന്തരികയുക്തി ഒരു മരീചികയുമായിരിക്കുന്നു.
    ആകാശത്തിലേക്ക്‌ പറക്കുന്ന പോത്തിന്റെ പുറകേ നടക്കുക
    ജീവിതത്തിലേക്ക്‌ തിരിഞ്ഞുനോക്കരുത്‌
    ഇത്‌ മാർക്ക്‌ ഷഗാലിനെയോ സാൽവദോർ ദാലിയെയോ ഓർമ്മിപ്പിക്കാതിരിക്കില്ല. ഒരു ചിത്രകാരന്‌ യഥാർത്ഥ വസ്തുവല്ല പ്രചോദനം. ആ വസ്തുവിൽ താൻ കണ്ടതാണ്‌ പ്രധാനം. ഈ കവിയും വസ്തുക്കളിൽ മറ്റൊന്തോ ആണ്‌ തിരഞ്ഞത്‌. ആകാശത്തിലേക്ക്‌ പറക്കുന്ന പോത്ത്‌ തന്റെ അന്തരംഗത്തിന്റെ ചായക്കൂട്ടാണ്‌. അത്‌ മിഥ്യയായലെന്താണ്‌? അതിന്റെ പിന്നാലെ നടക്കുന്നതോടെ അതൊരു സാരവത്തായ യാത്രയായി മാറുന്നു.


    തുടർച്ചയുടെ ഭംഗം
    അമൂർത്തവും അപൂർണവുമെന്ന്‌ തോന്നുന്ന കവിതകൾ ഒരു ആഭ്യന്തര പദ്ധതിയാണ്‌. അത്‌ ഭാഷയുടെ ശക്തിയെയും  സൗന്ദര്യത്തെയും ചൂണ്ടിക്കാണിക്കുന്നു. അയ്യപ്പൻ രണ്ട്‌ ഭാഷയിൽ അറിവ്‌ നേടിയിരുന്നു. അതിലൊന്ന്‌ ഗദ്യവും മറ്റേത്‌ പദ്യവുമായിരുന്നു. ഗദ്യത്തിലെഴുതണമെങ്കിൽ പദ്യത്തിന്റെ ദൗർബല്യം കൂടി അറിയണം. വെറുതെ ഈണമുണ്ടാക്കിക്കൊണ്ടിരിക്കലാണല്ലോ മിക്കപ്പോഴും പദ്യത്തിന്റെ ജോലി. ഏത്‌ തലപോയ അനുഭവത്തിന്റെയും ശരീരഭാഗങ്ങളെടുത്ത്‌ ഈണമുണ്ടാക്കിയാൽ മതിയെന്ന്‌ പദ്യം വിചാരിക്കുന്നു. മരണാനന്തര ചടങ്ങുകളിൽ ആലപിക്കപ്പെടുന്ന ചില ഈണങ്ങളെയാണ്‌ അത്‌ പൈന്തുടരുന്നത്‌. അതിന്‌ ഉള്ള്‌ പൊള്ളി നിൽക്കുന്ന കവിയെ ആവശ്യമില്ല; അയാളുടെ ജീവിതത്തെയും. പദ്യം ഉള്ളുപൊള്ളയായ വെറും ഈണമാണെന്ന്‌ മനസിലാക്കി അതിൽ നിന്ന്‌ ജീവൻ രക്ഷിക്കാനായി ഓടുന്നവനാണ്‌ ഗദ്യത്തിൽ അഭയം തേടുന്നത്‌. ഗദ്യമാകട്ടെ മറ്റൊരു ഈണം നൽകി അവനെ അനുഗ്രഹിക്കുന്നു. വൈകാരികതയുടെ കുറേക്കൂടി സത്യസന്ധമായ ഒരു ഉച്ചാരണം സാധ്യമാവുകയാണ്‌. അയ്യപ്പന്‌ ഈ രണ്ട്‌ ഭാഷയിലും സ്വാധീനമുണ്ടായിരുന്നതുകൊണ്ട്‌, രണ്ടിന്റെയും ഓജസ്സ്‌ ഊറ്റിക്കുടിച്ച്‌ അദ്ദേഹം വളർന്നു. നാട്ടുവഴക്കങ്ങളല്ല, തന്റെ വന്യമായ, അനാഥമായ യാത്രകളുടെ വീര്യമാണ്‌ അതിൽ നിറഞ്ഞത്‌. ആരെയും പ്രീതിപ്പെടുത്താൻ അദ്ദേഹം ഒന്നുമെഴുതിയില്ല. എന്നാൽ തന്റെ ഉൾക്കണ്ണിൽ കണ്ടതെല്ലാം വലിച്ചു പുറത്തിടുകയും ചെയ്തു. ഭാഷ പേപിടിച്ച ഒരു നായയെപ്പോലെ ഓടിക്കിതച്ച്‌ ചെന്ന്‌ കവിതയിലെ യാഥാസ്ഥിതിക ബ്രാഹ്മണ്യത്തിന്റെ മണ്ണ്‌ മാന്തി ശവം വലിച്ചെടുക്കുന്നു. അപ്പോൾ ആ നായ എങ്ങോട്ടൊക്കെയോ നോക്കി കുരയ്ക്കും. പക്ഷേ, ആ കുര ഒരാക്രമണവും തകർക്കലുമാണ്‌. അതിൽ പ്രാകൃതമായ നീതി സംഭവിച്ചിരിക്കുന്നു.
    “മണ്ണ്‌ പിളർന്നുപോയ
    പ്രേമമേ
    മണക്കുന്ന ഒരു കരിമ്പനയാകുക”
    (പ്രേമം നിശ്ശബ്ദമായതുകൊണ്ട്‌)
    ബധിരനായതുകൊണ്ട്‌
    അവനത്‌ കേൾക്കാനാവില്ല
    മനുഷ്യനുമായുള്ള ഒരഭിമുഖം
    (മനുഷ്യനും മൃഗവുമായുള്ള അഭിമുഖം)
    നമ്മുടെ കോളേജ്‌ മലയാളം ക്ലാസുകളിലെ മലയാളത്തെ അടക്കം ചെയ്തശേഷം അതിനു മുകളിലാണ്‌ അയ്യപ്പൻ തന്റെ അനാവൃതമായ ഭാഷയുടെ ചെടികൾ നട്ടത്‌.
    കിണറിനെ സ്നേഹിക്കണം
    മരിച്ച പ്രണയം
    ഈ ആഴത്തിലാണ്‌
    (ഇടവേളകൾ)
    വസന്തം കാണാൻ
    വാതിൽ തുറക്കുമ്പോൾ
    വെറ്റിലയ്ക്ക്‌ ചുണ്ണാമ്പു കിട്ടാതെ
    മുത്തശ്ശി മരിച്ച
    മുറിയുടെ ഗന്ധം
    (ശ്രാദ്ധം)
    ഒരു അക്കാദമിക്‌ എലിപ്പെട്ടിക്കുള്ളിൽ ഭാഷയെ ഞെരുക്കാൻ സമ്മതിക്കാത്ത ഈ കവി വാക്കുകളെ അന്തരീക്ഷത്തിലേക്ക്‌ പറത്തിവിട്ടു. പഠിപ്പിക്കുന്ന ഭാഷയിൽ തന്റെ കവിത ഒതുങ്ങില്ലെന്ന്‌ അദ്ദേഹം എന്നേ അറിഞ്ഞതാണ്‌. എവിടെയും വിലക്കില്ലാത്തവന്‌ മാത്രമേ ഇതുപോലെ ഭൂതകാലത്തെ മായ്ച്ചുകളഞ്ഞവന്റെ കവിത സൃഷ്ടിക്കാനാവൂ. അയ്യപ്പനുവേണ്ടിയാണ്‌ കവിത ചുറ്റിത്തിരിഞ്ഞത്‌. കാരണം അദ്ദേഹത്തിനു മാത്രം സൃഷ്ടിക്കാൻ സാധിക്കുന്ന കവിതയാണല്ലോ ഇത്‌. എല്ലാ പ്രേമങ്ങളും തകരുമെന്ന്‌ മുൻകൂട്ടി കണ്ട്‌ പ്രേമിക്കുന്നവന്റെ മുകളിൽ ഒരു വാളുണ്ട്‌. പ്രേമിക്കുമ്പോൾ അവൻ ആ വാളിനെയും നോക്കും. ചുംബിക്കുമ്പോൾ അവന്റെ ചുണ്ടുകൾ പാതി ആ വാളിന്റെ വായ്ത്തലയിലും ഉരുമും.




    അയ്യപ്പന്റെ കവിതകൾ വായിച്ചപ്പോൾ ആ രചനാരീതിയിൽ അപൂർവ്വമായ ചില സംഗതികൾ കാണാനിടയായി. അതിലൊന്നാണ്‌ തുടർച്ചയുടെ ഭംഗം. ഇത്‌ പൈന്തുടർച്ചയില്ലാതിരിക്കുക എന്ന ഗുണമാണ്‌. ഒരു ഡിസ്കണക്ടിവിറ്റി. അതായത്‌ എഴുതിവരുന്ന മുറയ്ക്ക്‌ കവിക്ക്‌ തന്റെ വരികളുടെ തുടർച്ച നഷ്ടമാവുകയാണ്‌; താൻ എന്താണ്‌ എഴുതുന്നതെന്ന്‌ കവി മറന്നുപോകുന്നപോലെ. ഒരു വരി എഴുതിക്കഴിയുമ്പോൾ അതിനു പിന്നെ തുടർച്ച ലഭിക്കാതെ വരുന്നു. അടുത്തവരി മറ്റൊരു കവിതയിലെ ഏതോ വരിയുടെ തുടർച്ചയായി തോന്നാം. ഈ പ്രവണതയെ സൈദ്ധാന്തികമായി കാണാവുന്നതാണ്‌. കവിത തന്റെ മനസിന്റെ ഒരു ക്രമമാണെന്ന്‌ കവിക്ക്‌ വാദിക്കാവുന്നതാണ്‌. അത്‌ വായനക്കാരന്റെ തുടർച്ചയല്ല. കവിയുടെ മനസിൽ പല കവിതകളുമുണ്ട്‌. അതിൽ നിന്നാണ്‌ ഒരു കവിത നമുക്ക്‌ ലഭിക്കുന്നത്‌. എന്നാൽ നമുക്ക്‌ ഇഷ്ടപ്പെട്ട ഒരു പഴമോ സ്ഥലമോ വ്യക്തിയോ ഒന്നുമല്ല കവിതയിലൂടെ ഈ കവി ആവിഷ്കരിക്കുന്നത്‌. അത്‌ വളരെ വ്യക്തിനിഷ്ഠവും തനിക്കുമാത്രം ബോധ്യപ്പെട്ടതുമായ ചില വികാരങ്ങളാണ്‌. അത്‌ യഥാർത്ഥമായ വസ്തുവിനെക്കുറിച്ചാണെന്ന്‌ പറയാൻപോലും കവി അശക്തനാണ്‌. ഭൗതികളോകത്തിന്റെ നിർദയമായ നോട്ടത്തിൽ പല വഴിക്ക്‌ തെറിച്ചുപോയ തന്റെ സത്യാത്മകതയെ പെറുക്കിക്കൂട്ടാനാണ്‌ കവി ശ്രമിക്കുന്നത്‌. അതിന്റെ അന്തർമുഖതയും അപ്രത്യക്ഷതയുമാണ്‌ വാക്കുകളിലുടെ വരുന്നത്‌.
    ‘പുര’ എന്ന കവിതയിൽ തുടർച്ചയുടെ ഭംഗം കാണം.
    “തീ പിടിച്ചതു
    പുരയ്ക്കോ
    തലയ്ക്കോ.
    ഋതുഭംഗത്താൽ
    ക്ഷയിച്ചുപോയ്‌ സൂര്യൻ
    രശ്മിയെ പൊട്ടിച്ചുതിന്നുന്നു
    പച്ചില.
    വേണ്ടാത്ത പുസ്തകം
    വലിച്ചെറിയുന്നു കടലിൽ
    കടൽ കൊണ്ടുപോയ്‌
    കവിതയെ പാടുന്നുകടൽ
    പാതിരാക്കവിത.
    പഥികനില്ല
    നിഴലില്ലാതെ
    പൊള്ളുന്നു ഭൂമി
    ഇതിൽ ഓരോ ഖണ്ഡത്തിലും വേറിട്ട ധ്വനികളും ആശയങ്ങളുമുണ്ട്‌. ഒന്ന്‌ മറ്റൊന്നിന്റെ തുടർച്ചയല്ല. അത്‌ പല കവിതകളുടെ ഭാഗവുമായി നിരീക്ഷിക്കാവുന്നതാണ്‌. എന്നാൽ പരസ്പരം ചേരാത്ത ഈ ഖണ്ഡങ്ങൾ അയ്യപ്പന്‌ ഒരു ചേർച്ചയാണ്‌. തന്റെ കവിത ഒരു യാഥാർത്ഥ്യമല്ലെന്നും അത്‌ യാഥാർത്ഥ്യത്തെക്കുറിച്ചുള്ള തന്റെ ചിതറിയ സന്ദേഹങ്ങളാണെന്നും കവി കരുതുന്നുണ്ടാവണം. നവകവിതയുടെ ഒരു പൊതുഘടനയാണിതെന്ന്‌ പറയാം. എന്താണ്‌ എഴുതുന്നതെന്ന്‌ ചോദിച്ചാൽ ആശാനും വള്ളത്തോളിനുമൊക്കെ ഒരു പ്രമേയം ഉത്തരമായി തരാനുണ്ടായിരുന്നു. അവർ ആ പ്രമേയത്തെ വികസിപ്പിക്കുകയാണ്‌. അതാണ്‌ അവരുടെ ധൈഷണികമായ ഉത്തരവാദിത്തം. ആ ഉത്തരവാദിത്തത്തിൽ ഒതുങ്ങിനിന്നുകൊണ്ടാണ്‌ അവർ തങ്ങളുടെ ഛന്ദസ്സ്‌ അവതരിപ്പിക്കുന്നത്‌. അയ്യപ്പന്റെയോ പിന്നീട്‌ വന്ന നവകവികളുടെയോ കാര്യത്തിൽ മറ്റൊരു താളക്രമമാണുള്ളത്‌. അവർ ഒരു പ്രമേയത്തെ തന്നെ സംശയിക്കുന്നു. ഏത്‌ വസ്തുവും പ്രമേയവും തങ്ങളെ വഞ്ചിക്കുമെന്ന്‌ അവർ ചിന്തിക്കുന്നു; അല്ലെങ്കിൽ തങ്ങൾ ഒരു പ്രമേയമായി പരിഗണിക്കുമ്പോൾതന്നെ അത്‌ ശിഥിലമായി തുടങ്ങുന്നു. യാഥാർത്ഥ്യംതന്നെ മായികമായിത്തീരുന്നു. അത്‌ അവിശ്വസനീയമാണ്‌. അതുകൊണ്ട്‌ അതിന്റെ പിടിതരാത്ത സ്വഭാവത്തെയാണ്‌ കവി എന്ന നിലയിൽ ഒരാൾ പൈന്തുടരുന്നത്‌. അതുകൊണ്ട്‌ അയ്യപ്പന്റെ ‘ചുവന്ന പട്ടം’ എന്ന കവിത വായിക്കുന്നതിനുമുമ്പ്‌ അത്‌ ഒരു കുട്ടി പറത്തിയ പട്ടമാണെന്നോ, അതിനു ചുവന്ന നിറമാണെന്നോ അനുമാനിക്കരുത്‌. ആ പട്ടത്തിനു പിന്നാലെ പോയതിന്‌ കുട്ടിയുടെ അമ്മ ശാസിച്ചതോ പട്ടം ഇനി പറത്തിവിടരുതെന്ന്‌ ആജ്ഞാപിച്ചതോ പ്രതീക്ഷിക്കരുത്‌. ഇങ്ങനെയുള്ള പ്രതീക്ഷകളെയും അനുമാനങ്ങളെയും നിരാകരിക്കുന്നതുകൊണ്ടാണ്‌ ഈ കവിതയ്ക്ക്‌ നവീന മനുഷ്യന്റെ അനുഭവ സങ്കീർണതകൾക്കിടയിലേക്ക്‌ കയറി പേടിസ്വപ്നംപോലെ ഒരിടപെടൽ നടത്താനാകുന്നത്‌.
    ‘ചുവന്ന പട്ടം’ എന്ന കവിതയിലെ ഈ വരികൾ ശ്രദ്ധിക്കു:
    ഇന്ന്‌ സന്ധ്യയ്ക്ക്‌
    നൂല്‌ പൊട്ടിയ ഒരു ചുവന്നപട്ടം
    നിന്റെ മുന്നിൽ പറന്നു വീണു
    വൈദ്യുതിയേറ്റു വീണ
    കാക്കയുടെ ചാക്കാലയ്ക്ക്‌
    ഗ്രാമത്തിലെ എല്ലാ കാക്കകളുമെത്തിയിരുന്നു.
    പുലർച്ചേ കേട്ടത്‌
    ഇവരുടെ കൂട്ടക്കരച്ചിലായിരുന്നു
    കൂട്ടിലെപ്പക്ഷിയുടെ നേത്രം
    രണ്ടായി പിളരുന്നു
    ഒറ്റക്കണ്ണുകൊണ്ട്‌
    എന്റെ സ്വാതന്ത്ര്യത്തെ തുറിച്ചു
    നോക്കുന്നു
    ത്രിവർണക്കൊടി മുഷിഞ്ഞപ്പോൾ
    വെളുത്തേടന്‌ കൊടുത്തിരുന്നു.
    ഇന്നത്‌ തിരിച്ചുവന്നപ്പോൾ
    വെളുത്തൊരു മുണ്ട്‌.
    പക്ഷിക്കെതിരെ ഞാൻ
    വെള്ളക്കൊടി കാട്ടി.
    അപ്പോൾ ഒളിപ്പോരാളിയുടെ
    കാലൊച്ചകളിൽ
    ഒലീവിലകൾ”
    വായനക്കാരൻ ഭ്രമിക്കേണ്ട. ഇത്‌ അയ്യപ്പൻ എന്ന കവി മനസിൽകൊണ്ടുനടന്ന വിഭ്രാമകമായ ഒരു കുട്ടിക്കാലത്തെക്കുറിച്ചുതന്നെയാണ്‌. പരിശുദ്ധമായി വരവേൽക്കപ്പെട്ട കുട്ടിക്കാലം അജ്ഞാതമായ ഒരു വൻകരപോലെയാണ്‌. അവിടെയെത്താൻ ഇപ്പോൾ ഒരു വഴിയുമില്ല. പട്ടം പറന്നുവീണ കാര്യം സൂചിപ്പിച്ച കവി പിന്നീട്‌ എഴുതുന്നത്‌ കാക്കകളെക്കുറിച്ചും കൂട്ടിലെ പക്ഷിയെക്കുറിച്ചും ഒലീവിലകളെക്കുറിച്ചുമാണ്‌. തുടർച്ച നഷ്ടപ്പെട്ടത്‌ ബാഹ്യമായാണെങ്കിലും ഒരു കൊളാഷിനെ ഓർമ്മിപ്പിച്ചുകൊണ്ട്‌ പല കാലങ്ങളെയും ചേർത്തുവയ്ക്കാൻ നോക്കുന്നതുകാണാം. കവി സമീപിക്കുന്ന വിഷയം അദ്ദേഹത്തെ കബളിപ്പിച്ചുകൊണ്ട്‌  അങ്ങേയറ്റം കുഴഞ്ഞുമറിയുകയും ഉത്തരമില്ലാത്ത കുറേ ചോദ്യങ്ങളായി പിരിയുകയും ചെയ്യുന്നു.


    പലതരം കവികൾ
    ഒരു കവിതയിൽതന്നെ പല കവികൾ, പല കർത്താക്കൾ പ്രത്യക്ഷമാകുകയാണ്‌. കവിതയുടെ ഏക കേന്ദ്രീകൃതമായ അസ്തിത്വം ഇന്ന്‌ ചോദ്യം ചെയ്യപ്പെട്ടുകഴിഞ്ഞു. ഒരു മൂർത്തമായ, യുക്തിപൂർണമായ അനുഭവമല്ല കവിത. അത്‌ സ്വയം ചോദിക്കുന്നതുപോലെ ഒരാത്മാന്വേഷണമാണ്‌. അത്‌ ചിലപ്പോൾ അസംബന്ധങ്ങൾകൊണ്ട്‌ യുക്തിയുണ്ടാക്കാൻ പരിശ്രമിക്കുന്നു. അല്ലെങ്കിൽ മതിഭ്രമങ്ങളിലൂടെ ഒഴുകിയൊഴുകി ഒരു കരയിലെത്താമോ എന്ന്‌ ആലോചിക്കുന്നു. ജീവിതം ഒരു മൂർത്തവസ്തുവല്ല; അത്‌ വ്യക്തിപരമായ ഒരു നിർമ്മിതിയുമല്ല; അത്‌ സമസ്യയാണ്‌. ചോദ്യങ്ങൾ ചോദിച്ചുകൊണ്ട്‌ അതിനെ സജീവമാക്കി നിലനിർത്താനാണ്‌ ഉദ്ദേശിക്കുന്നത്‌.
    ‘വാക്കും പ്രയോഗവും’ എന്ന കവിതയിൽ പല കവികൾ ഒരുമിച്ചുവന്ന്‌ സമ്മേളിക്കുന്നത്‌ കാണാം.
    “ഈ കഠാരം
    കൊലയ്ക്കു കൊണ്ടുപോകേണ്ട
    ഒരു കൊമ്പൻ പല്ല്‌
    ഇപ്പോൾ എന്ത്‌ പ്രകാശം
    ഇരുട്ടിൽ ചിരിക്കില്ല
    ചുവക്കും.
    അവൻ വെളിച്ചത്തോട്‌
    നീതി പുലർത്തിയില്ല
    ഭൂതം ചുരത്തിലോടിച്ചവനെ
    ഭാവിയുടെ കയം
    അഭയം നൽകി.
    ജലപ്പിശാച്ച്‌
    വർത്തമാനത്തിന്റെ
    കെട്ടുപോയ വഴിവിളക്കിന്റെ ചുവട്ടിൽ
    പ്രത്യക്ഷണാകുന്നു”
    ഈ കവിതയിൽ പല കവികളാണ്‌ സംസാരിക്കുന്നത്‌. വേറെ വേറെ ജീവചരിത്രമുള്ളവരെപ്പോലെ ആ കവികൾ സംസാരിക്കുന്നു. അവരെയെല്ലാം തന്നിൽ ജീവിപ്പിക്കുക എന്ന വലിയ ഭാരമാണ്‌ ഇവിടെ കവി ഏറ്റെടുക്കുന്നത്‌. എങ്ങനെയാണ്‌ വ്യത്യസ്ത മാനങ്ങളുള്ള അപരകവികൾ ഒരാളിൽതന്നെ കൂട്ടുകൂടി സ്വരവ്യതിയാനങ്ങൾ തീർക്കുന്നത്‌. അത്‌ ഈ കാലത്തിന്റെ പ്രത്യേകതയാണ്‌. യാതൊരു വ്യക്തിക്കും ഒരു നിശ്ചിതമായ ഐഡന്റിറ്റിയിൽ ജീവിക്കാനാവില്ല. പുറംലോകത്തിന്റെ സമ്മർദ്ദങ്ങളും പ്രലോഭനങ്ങളും ഓരോ വ്യക്തിയെയും മാറ്റുന്നു. അയാൾ എങ്ങനെ പുറമെനിന്ന്‌ വരുന്ന ആവേശങ്ങളെ മെരുക്കാമെന്നാണ്‌ ചിന്തിക്കുന്നത്‌. അതിന്റെ തള്ളലിൽ അയാൾ വീണുപോവുകയേയുള്ളൂ. തന്റെ യുക്തി കൈമോശം വന്നുവേന്ന തിരിച്ചറിവ്‌ അയാളെ കോപാകുലനും സംശയാലുവുമാക്കുന്നു. കവിയിൽ ഇത്‌ നേരത്തേ സംഭവിക്കുന്നത്‌. കാലത്തിന്റെ സൂക്ഷ്മചലനങ്ങൾ അയാൾക്ക്‌ നേരത്തെ തന്നെ ഉൾക്കൊള്ളാൻ കഴിയുന്നതുകൊണ്ടാണ്‌.
    ‘നദി കരയുന്നതെന്തിന്‌?’ എന്ന കവിതയിലും ഇതുപോലെ പല കവികൾ കടന്നുവരുന്നു.
    “അഞ്ചു വയസ്സുകാരൻ
    വള്ളമുണ്ടാക്കി
    നദിയിലൊഴുക്കി”
    എന്ന ആദ്യഖണ്ഡത്തിനുശേഷം വരുന്ന ചില ഖണ്ഡങ്ങൾ ഇവിടെ കുറിക്കുകയാണ്‌:
    “പ്രത്യയശാസ്ത്രങ്ങളെയും
    പ്രതീക്ഷകളെയും തകർത്ത
    കൊടിയുമായ്‌
    നദിയൊഴുകി”
    “ഒഴുകിത്തുടങ്ങിയതുമുതൽ
    ഒടുവിലെത്തിച്ചേരുംവരെ
    ഓരോ ദുരന്തങ്ങളുമോർത്തോർത്ത്‌
    നദി കരയുന്നു
    കരഞ്ഞുകൊണ്ടേയൊഴുകുന്നു.”
    ‘നദി’ എന്ന പ്രമേയത്തെക്കുറിച്ച്‌ പല രീതിയിൽ ദുഃഖിതരായ കവികളെ ഇവിടെ കാണാം. അവർക്ക്‌ നദികളെക്കുറിച്ച്‌ ഓർക്കാൻ പല കാരണങ്ങളുണ്ട്‌. അവർ നദികളെക്കുറിച്ചുള്ള വിഷാദാത്മകമായ സ്മൃതികൾ തങ്ങളാലാവുംവിധം ഇവിടെ പങ്കുവയ്ക്കുന്നു. ആ കർതൃത്വങ്ങളെല്ലാം അയ്യപ്പനിൽ പല കാലങ്ങളിലായി രൂപം പ്രാപിച്ചതുമാണ്‌.


    ശ്രദ്ധയുടെ വിച്ഛേദം
    സ്വസ്ഥമായ ഒരു ചിന്തനം അസാധ്യമാകുംവിധം വാർത്തകളും സംഭവങ്ങളും ദുരന്തങ്ങളും പെരുകുകയാണല്ലോ. മനുഷ്യൻ ഒരു ആഗോളജീവിയായെങ്കിലും അവന്റെ സ്വകാര്യഇടം തീരെ ചുരുങ്ങിയിരിക്കുന്നു. അവന്‌ സ്വയം ബോധ്യപ്പെടാനാവാത്തവിധം ലൗകിക പുകമറ രൂപപ്പെട്ടിരിക്കുന്നു. അതുകൊണ്ട്‌ കവിക്ക്‌ അവന്റെ കവിതത്തന്നെ നഷ്ടപ്പെടുന്നു. എന്ത്‌ തന്നെയാണെങ്കിലും ഒന്നേ കവിക്ക്‌ നോക്കാനുള്ളൂ. പോൾ വലേറി പറഞ്ഞതുപോലെ ഒന്നിനെ കാണണമെങ്കിൽ അതിന്റെ പേരു മറന്നേക്കണം. അതിനുള്ളിലെ ലോകവുമായാണ്‌ കവി സംവദിക്കുന്നത്‌.
    അപ്രത്യക്ഷമാകുന്ന അടയാളങ്ങൾ’ എന്ന കവിതയിൽ ഇങ്ങനെ കുറിക്കുന്നു:
    “സമയം തെറ്റിയ വണ്ടിയിലാണ്‌
    ഞാനും സഞ്ചരിച്ചതു
    എനിക്കെല്ലാം നഷ്ടപ്പെട്ടു”
    ഈ കവിതയിൽ തന്നെ മറ്റൊരിടത്ത്‌, ഇതെല്ലാം മറന്ന്‌ കവി ഇങ്ങനെ വിവരിക്കുന്നു:
    “നിലാവിനെ തിന്നു തീർത്ത പക്ഷി
    ഈ മരക്കൊമ്പിലാവുമോ?
    വർത്തമാനകാലത്തിന്റെ
    കുടലെടുക്കുമെന്ന്‌
    കശാപ്പുകാരന്റെ അശരീരി.”
    ഒരു കവിതയുടെ ആകെ ശരീരംതന്നെ പലരുടെ ജീവിതങ്ങൾ കൊണ്ട്‌ നിറയുന്നു. മറ്റൊരു ഭാഷയിൽ പറഞ്ഞാൽ ഒരു കവിതത്തന്നെ പല ജീവിതങ്ങൾ ജീവിക്കുന്നു. ജീവിതത്തിന്റെ ഗതിഭ്രംശങ്ങളും മറവികളും ഭ്രാന്തൻ ഓട്ടങ്ങളും കവിതയ്ക്കും ഏറ്റെടുക്കേണ്ടിവരുന്നു. മനുഷ്യനെപ്പോലെ കവിതയ്ക്കും മറവിരോഗം ബാധിക്കുന്നു. ഇതാണ്‌ എ. അയ്യപ്പൻ മലയാള കവിതയ്ക്ക്‌ നൽകിയ സഞ്ചാരപഥങ്ങൾ.