'ഖസാക്കിൻ്റെ
ഇതിഹാസ'ത്തെപ്പറ്റി ഞാനെഴുതിയ പുസ്തകം 'ആത്മായനങ്ങളുടെ ഖസാക്ക് '(1984)
മലയാളനോവലിൻ്റെ പുതിയൊരു ദിശ ചൂണ്ടിക്കാണിച്ച കൃതി എന്ന നിലയിലാണ്
എഴുതിയത്. അതിന് ഇന്നും പ്രസക്തിയുണ്ട്. പിന്നീട് പുതിയൊരു ഭാഷയും ശൈലിയും
സൃഷ്ടിക്കാൻ ശ്രമിച്ച ചിലരൊക്കെ ഖസാക്കിനെ അനുകരിക്കുകയാണ് ചെയ്തത്.
ആർക്കും അനുകരിച്ചാൽ കിട്ടുന്നതല്ല 'ഖസാക്കിൻ്റെ ഇതിഹാസം'.അത് എഴുത്തുകാരൻ
കലയുടെ അനാസക്തിയിലേക്ക് ,അപാരതയിലേക്ക് ,ധ്യാനത്തിലേക്ക് നിരുപാധികം
നടത്തിയ യാത്രയായിരുന്നു. അതേസമയം ആനന്ദിന്റെ 'ഗോവർധൻ്റെ യാത്രകൾ '(1995)
പ്രസിദ്ധീകരിച്ചിട്ട് 30 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. മലയാള
എഴുത്തുകാരുടെ സംവേദനക്ഷമതയെ ഈ കൃതി സ്പർശിച്ചില്ല എന്നത്
ഞെട്ടലുണ്ടാക്കുന്നതാണ്.മാർകേസ് ,കാഫ്ക ,ബോർഹസ് തുടങ്ങിയവരെപ്പറ്റി
പത്രങ്ങളിലെഴുതുന്നവർ കേരളത്തിലുണ്ട്. ഇത് വെറും കാപട്യമാണ്. യഥാർത്ഥത്തിൽ
അവരുടെ കൃതികൾ ആസ്വദിച്ചതുകൊണ്ടല്ല എഴുതുന്നത്; അവർക്ക് അന്താരാഷ്ട്ര
പ്രശസ്തിയുള്ളതുകൊണ്ടാണ് .ഈ മലയാളലേഖകർക്ക് ശരിയായ സാഹിത്യഭാവുകത്വം
ഉണ്ടായിരുന്നെങ്കിൽ അവർ ആനന്ദിൻ്റെ 'ഗോവർധൻ്റെ യാത്രകൾ'
വായിക്കുമായിരുന്നു, എഴുതുമായിരുന്നു.
ഇതുപോലൊരു
നോവൽ പിന്നീട് ഇവിടെ എഴുതപ്പെട്ടിട്ടില്ല.വളരെ ഉന്നതമായ ഒരു ക്രാഫ്റ്റും
ശൈലിയും ഭാഷയുമാണ് ആനന്ദ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. ഇന്ത്യൻ എഴുത്തിന്റെ
വർത്തമാന മുഖമാണിത്. ഇത് പുരാതനവും സമകാലികവുമായ ഇന്ത്യയുടെ ആഴത്തിലുള്ള
അന്വേഷണമാണ്. നീതിയുടെ വഴിയിൽ സഞ്ചരിച്ച് ,ഉടുവസ്ത്രം നഷ്ടപ്പെട്ട്
അനാഥനായി നിൽക്കുന്ന കഥാപാത്രമാണ് ഇതിലുള്ളത് .ഗോവർധൻ എന്ന ആ കഥാപാത്രം
ഇന്ത്യൻ ആത്മാവിൻ്റെ പ്രാചീനമായ മുറിവുകൾ ഏറ്റെടുക്കുന്നു. മാധ്യമങ്ങളും
വ്യവഹാര സ്ഥാപനങ്ങളും സൃഷ്ടിച്ച പുറംമോടിയുള്ള ഇന്ത്യയ്ക്ക് വിരുദ്ധമായി
നിസ്സഹായന്റെ ദുഃഖം നിറഞ്ഞൊഴുകുന്ന കൃതിയാണ് 'ഗോവർധൻ്റെ യാത്രകൾ'.
നീതി
ഒരിടത്തും ലഭിക്കുന്നില്ല എന്നതിനപ്പുറത്ത് അനീതി നിരുപാധികമായി വന്നു
പതിക്കുകയാണ്. അനീതിയെക്കുറിച്ച് പറയാൻ ഒരിടവുമില്ല .നീതി നടപ്പാക്കുമെന്ന്
വിശേഷിപ്പിപ്പെടുന്ന സ്ഥാപനങ്ങളും വ്യക്തികളും പരാതിക്കാരനെ ശിക്ഷിക്കാൻ
എന്താണ് വഴിയെന്ന് അന്വേഷിക്കുകയാണ് .പരാതി പറയാൻ ചെല്ലുന്നവൻ
കുറ്റവാളിയാവുകയും തുടച്ചുനീക്കപ്പെടുകയും ചെയ്യുന്ന അവസരമാണ്
നോവലിലുള്ളത്. കുറ്റകൃത്യങ്ങൾ കണ്ട് നിസ്സംഗനാവുകയും അതിൻ്റെ പേരിലുള്ള
വേദനയും നിരാശയും ഒറ്റയ്ക്ക് അനുഭവിക്കുകയും ചെയ്യുന്നു. ഒരുവനിൽ
ബാക്കിയാവുന്നത് ഭൂമിയുടെ അടിയിലേക്ക് വരെ തുളച്ചു കയറാൻ ശേഷിയുള്ള നിശബ്ദത
മാത്രമാണ്.
ഈ കഥാപാത്രത്തെ സൃഷ്ടിച്ച ഭാരതേന്ദു
ഹരിച്ഛന്ദ്ര ,താൻ ചെയ്ത തെറ്റ് ബോധ്യപ്പെട്ട് അയാളെ പാർപ്പിച്ചിരിക്കുന്ന
തടവറയിൽ ചെന്ന് തുറന്നു വിടുന്നു.ഒരു നാടകമെഴുതിയത് കൊണ്ട് തെറ്റുകളോട്
സമരം ചെയ്തു എന്ന് കരുതേണ്ട .നിരപരാധിയെ കൊലയ്ക്ക് കൊടുത്താൽ അതിൻ്റെ പേരിൽ
കുറ്റബോധമുണ്ടാകും. നാടകകൃത്തിന് കഥാകൃത്തിനെ കൈയൊഴിയാനാവില്ല
.കഥാപാത്രവും ജീവിക്കുകയാണ്. അവർ യഥാർത്ഥ മനുഷ്യർ തന്നെയാണ്. അതുകൊണ്ടാണ്
ഭാരതേന്ദു ഗോവർദ്ധനെ മോചിപ്പിക്കുന്നത്. തൻ്റെ നാടകത്തിൽ നിന്ന്
ദുരന്തവാഹകനായ ഒരു കഥാപാത്രത്തെ മോചിപ്പിക്കുകയാണ് അദ്ദേഹം ചെയ്തത്.
നാടകത്തിനുമപ്പുറം ഒരു യാഥാർത്ഥ്യമുണ്ട്. നാടകത്തിൻ്റെ സാങ്കല്പികലോകത്ത്
നിന്ന് ഗോവർധൻ യഥാർത്ഥ ലോകത്തിലേക്കാണ് എത്തിച്ചേരുന്നത്.എന്നാൽ പിന്നീട്
അയാൾക്ക് ആരാണ് തുണയായുള്ളത്? അയാൾക്ക് ആരെയും സ്വയം പരിചയപ്പെടുത്താൻ
പോലുമാവില്ല .അതിനു വിശ്വസനീയതയുണ്ടാവില്ല. നമ്മളും ആരുടെയെങ്കിലുമൊക്കെ
കഥാപാത്രമാണെന്ന് സങ്കൽപ്പിച്ചു നോക്കൂ. നമ്മൾ ആരാണെന്ന ചോദ്യത്തിന് ഉത്തരം
കിട്ടും. ഒരു കഥാപാത്രമാവുകയെന്ന വിധിയാണ് നമുക്കുള്ളതെങ്കിൽ ,അതിൽ
നാമെന്ത് മാറ്റം വരുത്തിയാലും അതിൻ്റെ ആത്യന്തികമായ വിധിയിൽ നിന്ന് മോചനം
കിട്ടുകയില്ല.നമ്മൾ നാടകകൃത്തിനോട് കയർത്താലും രക്ഷയില്ല. അപ്പോൾ
നാടകകൃത്തിന് നമ്മെ രക്ഷിക്കാനാവില്ല. നാടകകൃത്തിൻ്റെ കഥയ്ക്കുള്ളിൽ നാം
എന്നന്നേക്കുമായി തളച്ചിടപ്പെടുകയാണ് ചെയ്യുന്നത് .വല്ലാത്തൊരു ശൂന്യതയാണ്
അയാൾക്ക് അഭിമുഖീകരിക്കേണ്ടി വരുന്നത്. ഭാരതേന്ദുവിൻ്റെ കഥാപാത്രത്തിന്റെ
പിന്നാലെ അലയുന്ന ആനന്ദ് നോവലിൽ എഴുതുന്നത് ഇതാണ്:" ഭയാനകമായ ഒരു ശൂന്യത
ഭാരതേന്ദുവിനെ വലയം ചെയ്തു. അദ്ദേഹം ജനലിൽ ചെന്ന് കമ്പികൾ പിടിച്ചു
പുറത്തേക്ക് നോക്കി. പുറത്ത് ഇരുട്ടും തണുപ്പും കൂടിക്കലർന്ന്
ഉറയ്ക്കുകയാണ്.കോഠിയിൽ ഭാരതേന്ദുവിൻ്റെയൊഴിച്ച് എല്ലാ മുറികളിലും വിളക്ക്
അണഞ്ഞിരിക്കുന്നു.വീട്ടുകാരും വേലക്കാരും ഉറങ്ങിയിരിക്കുന്നു. വിശാലവും
കട്ടിയുള്ളതുമായ ഉറക്കം എല്ലാവരുടെയും മേൽ വീണു കിടക്കുന്നു. മനുഷ്യൻ,
മൃഗങ്ങൾ, മരങ്ങൾ എല്ലാത്തിന്റെയും. ഒന്നു മാത്രം ഉണർന്നിരിക്കുന്നു :നിയമം.
നിരപരാധികളെ ശിക്ഷിക്കുന്ന നിയമം. തണുപ്പും ഇരുട്ടും അതിനെ
ബാധിക്കുന്നില്ല. അഥവാ, അതുതന്നെയല്ലേ തണുപ്പും ഇരുട്ടും?"
എല്ലാത്തിന്റെയും
മേൽ രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ക്രൂരമായ നിയമം നോട്ടമയച്ച്
കാത്തുനിൽക്കുകയാണ്. ഒന്ന് അനങ്ങുകയേ വേണ്ടൂ,നിയമം ചാടി വീണിരിക്കും.
നിയമത്തിന്റെ ദേവതയുടെ കണ്ണുകൾ കെട്ടിയിരിക്കുന്നതിനനുസരിച്ച് വിധിയും
ആളുകളുടെ മുഖമനുസരിച്ച് മാറുന്നതാകരുതെന്നാണ് രാജാവിൻ്റെ ശാസന. ഒരാൾ കുറ്റം
ചെയ്തിട്ടുണ്ടോ നിരപരാധിയാണോ എന്നീ വിഷയങ്ങൾ നിയമത്തിൻ്റെ നിഷ്പക്ഷതയുടെ
മുന്നിൽ നിലനിൽക്കുന്നില്ല എന്നാണ് രാജാവ് പറയുന്നത് .നിയമത്തിന് ഒരു
ഇരയെയാണ് വേണ്ടത്. അയാളെ ശിക്ഷിക്കുകയാണ് ആത്യന്തികമായ കർത്തവ്യം.
ഇതിനിടയിൽ തടവറയിൽ നിന്ന് രക്ഷപ്പെട്ട ഗോവർധനെ അന്വേഷിച്ച് മഹംത്
എത്തുന്നുണ്ട്, ഭാരതേന്ദുവിൻ്റെ ബംഗ്ലാവിൽ.
എന്നാൽ
ഭാരതേന്ദു ഒരു നാടകകൃത്ത് മാത്രമാണ്. കഥാപാത്രങ്ങളെ സൃഷ്ടിച്ചത് കൊണ്ട്
അവരെ എന്തും ചെയ്യാമെന്ന് കരുതരുത് .ഒരാളുടെ നീതിയെക്കുറിച്ചുള്ള ബോധമാണ്
കഥാപാത്രത്തെ മനുഷ്യനാക്കുന്നത്. നാടകകൃത്തു തൻ്റെ മാനുഷികതയെ ഒരു പരീക്ഷണ
വസ്തുവാക്കുകയാണ്. അപ്പോൾ ഭാരതേന്ദുവിന് നിരപരാധിയായ ഗോവർധനെ
നീതിപീഠത്തിന്റെ ക്രൂരതയ്ക്ക് എറിഞ്ഞ് കൊടുക്കേണ്ടി വന്നു .നീതിക്ക്
കണ്ണില്ല. അതുകൊണ്ട് ആരാണോ കുറ്റവാളിയായി മുന്നിൽ വരുന്നത്, അവനെ അത്
ശിക്ഷിക്കും! .നാടകകൃത്തിന് തന്റെയുള്ളിലെ മുറിവായി കഥാപാത്രം മാറുകയാണ്.
അതുകൊണ്ട് അയാളെ മോചിപ്പിക്കേണ്ടത് അത്യാവശ്യമായി. അതിനെക്കുറിച്ച് അദ്ദേഹം
ഇങ്ങനെ പറയുന്നു:ഗോവർധനെ എന്റെ പേനയിൽ നിന്ന് ഞാൻ ഇറക്കി വിട്ടു. എൻ്റെ
പേനയുടെ മഷിയിൽ നിന്നെന്നപോലെ, സ്ഥലകാലങ്ങളുടെ വരകളിൽ നിന്നും കുറികളിൽ
നിന്നും അവൻ വേർപെട്ടുപോയി, എവിടത്തെയും എക്കാലത്തെയും ഗോവർദ്ധനാണ് ഇന്ന്
അവൻ. അവൻ നിങ്ങളുടെ സഹായം ചോദിച്ച് കരഞ്ഞു കൊണ്ടിരിക്കും ,തീർച്ച.
നിങ്ങളുടെ ധർമ്മം അവനെ രക്ഷിക്കുവാനായി പിടഞ്ഞുകൊണ്ടുമിരിക്കും. പക്ഷേ
നിങ്ങൾ കണ്ടുമുട്ടുകയില്ല."
ഭാരതേന്ദു പറയുന്നതിൽ
നിന്ന് വ്യക്തമാവുന്നത് ഗോവർധൻ കേവലം ഒരു കഥാപാത്രമല്ലെന്നും
നിരപരാധിയാണെങ്കിലും ഒരിക്കലും നീതി ലഭിക്കില്ലെന്ന് ഉറപ്പുള്ള ഒരു
മനുഷ്യനാണെന്നുമാണ്. അയാൾ പല പേരുകളുള്ള മനുഷ്യരായി പലയിടത്തും കാണും.
സ്ഥലകാലങ്ങളുടെ വരകളിൽ നിന്നും കുറികളിൽ നിന്നും അവൻ വേർപെട്ടുപോയി എന്ന
പ്രസ്താവം സാർവകാലികകമായ ഒരു മനുഷ്യാവസ്ഥയെയാണ് ലക്ഷ്യം വയ്ക്കുന്നത്.
മനുഷ്യാസ്തിത്വത്തെക്കുറിച്ച് സനാതനമായ ഒരു വെളിപ്പെടുത്തൽ നടത്താനാണ്
ഭാരതേന്ദു ആലോചിച്ചത്. വിധിയെ ഒരു സർവതലസ്പർശിയായ അനുഭവമായി പരിഗണിക്കണം.
അതിൻ്റെ പൊരുൾ വ്യക്തമല്ല. വിധിയുടെ യുക്തി,വിന്യാസം, നീതി എന്നീ കാര്യങ്ങൾ
എല്ലാവർക്കും അജ്ഞാതമാണ് .എവിടത്തെയും എക്കാലത്തെയും ഗോവർധനാണ് അവൻ എന്ന്
പറയുന്നതോടെ ഭാരതേന്ദുവിൻ്റെ കഥാപാത്രത്തെ ഏതുകാലത്തും ഏതു സമയത്തും
പ്രതീക്ഷിക്കാം. അവൻ നമ്മുടെ മുന്നിൽ യാദൃശ്ചികമായി പ്രത്യക്ഷപ്പെടുന്ന
മനുഷ്യരിൽ ഉണ്ടായിരിക്കും. ഗോവർധൻ ഓരോ വാതിലിലും വന്നു മുട്ടുന്നുണ്ടാവണം.
ചെയ്യാത്ത കുറ്റത്തിന് ശിക്ഷയനുഭവിക്കേണ്ടിവരുന്നതിന്റെ ദുരന്തം അയാൾ
ആരോടൊക്കെയോ പറയാൻ ഓടുകയാണ്. അയാൾ തന്നെയാണ് പലരിലുമുള്ളത്. അയാളെപ്പോലെ
അനേകം പേരുണ്ട്. അങ്ങനെ അത് മനുഷ്യാവസ്ഥയുടെ കേന്ദ്ര അനുഭവമായിത്തീരുന്നു.
അവൻ്റെ കരച്ചിലും അനാഥമായ യാത്രയും ഒരുവശത്ത് അനന്തമായി നീങ്ങുന്നു. അവൻ
ഒരു വലിയ ശ്രംഖലയിലെ കണ്ണിയാണ് .അവല്ലെങ്കിൽ മറ്റൊരാൾ അവൻ്റെ വിധി
ഏറ്റെടുത്ത് നീങ്ങുന്നുണ്ടാവും.
ധർമ്മം ഒരു
സ്ഥാപനത്തെ പോലെയാണ് .അത് സ്ഥാപനത്തിൻ്റെ ഔപചാരികതകളാണ് പൂർത്തീകരിക്കാൻ
ശ്രമിക്കുന്നത്. എല്ലാ സ്ഥാപനങ്ങളും അവിടങ്ങളിലേക്ക് വരുന്ന മനുഷ്യർക്ക്
നീതി കൊടുക്കുക എന്നതിനപ്പുറത്ത് അവയുടെ നിയമപരവും വ്യവസ്ഥാപിതവുമായ
നടപടിക്രമങ്ങൾ പൂർത്തീകരിക്കാനും അത് ക്രമപ്പെടുത്തി വയ്ക്കാനുമാണ്
തിടുക്കപ്പെടുക. വ്യവസ്ഥാപിതമായ നടപടിക്രമങ്ങളുടെ പട്ടികയിൽ ഇടം
കണ്ടെത്തുന്നതോടെ ധർമ്മത്തിന്റെ ജോലി മിക്കവാറും അവസാനിക്കും. ധർമ്മത്തിന്
രക്ഷിക്കാനൊന്നുമില്ല. ധർമ്മത്തിന്റെ മുന്നിൽ വരുന്നവൻ യോഗ്യനാണോ എന്ന്
മാനദണ്ഡങ്ങൾ ഉപയോഗിച്ച് പരിശോധിക്കുകയാണ് മുഖ്യമായി ചെയ്യുക. ധർമ്മം
കിട്ടാതെ ഒരാൾ മടങ്ങുന്നത് യാതൊരു വ്യസനവുമുണ്ടാക്കുന്നില്ല. അയാൾ അതിന്
അർഹനല്ലെന്ന കുറിപ്പ് എഴുതിയാൽ ധർമ്മം ഭാവി പ്രവചിക്കുന്നയാളുടെ
തത്തയെപ്പോലെ തിരിച്ചു കൂട്ടിൽ കയറിക്കൊള്ളും.
നമുക്ക്
യുക്തിയിൽ വിശ്വസിക്കാം; എന്നാൽ യുക്തിക്ക് നമ്മളിൽ വിശ്വാസമുണ്ടാവുകയില്ല
.കാരണം യുക്തി നമ്മെ തന്നെ റദ്ദാക്കി കളയും. യുക്തിയോടെ തിരഞ്ഞാലും യുക്തി
തന്നെ നമ്മെ പുറത്താക്കി കൊണ്ടിരിക്കും. എന്തിനാണ് നാം
പീഡിപ്പിക്കപ്പെടുന്നതെന്ന് ആരും പറഞ്ഞുതരികയില്ല. ആരെങ്കിലും പറഞ്ഞാൽ
തന്നെ അത് നമുക്ക് മനസ്സിലാവുകയില്ല .യുദ്ധം ചെയ്യുന്നതുപോലും എന്തിനെന്ന്
ഭടന്മാർ അറിയണമെന്നില്ല. അവർ തല വെട്ടുന്നതും ബലാത്സംഗം ചെയ്യുന്നതും
യുക്തിപൂർവ്വമായാണ്. തല വെട്ടാൻ കൈ ഉയർത്തണമെന്നും തല വേർപെണമെന്നും
യോദ്ധാവിന് നിശ്ചയമുണ്ട്. എന്നാൽ എന്തിനാണ് ഒരു കുറ്റം ചെയ്തുവെന്ന്
ബോധ്യമില്ലാത്ത ഒരാളെ കൊല്ലുന്നതെന്നോ, അയാളെ കൊന്നശേഷം തനിക്ക് എന്താണ്
അതിൽ നിന്ന് കിട്ടുന്നതെന്നോ ചിന്തിച്ചാൽ പിടികിട്ടുകയില്ല .ഒരു യുക്തിക്ക്
തല വെട്ടാം; എന്നാൽ അത് എന്തിനാണെന്ന് ബോധ്യപ്പെടാനാണ് പ്രയാസം.
ഗോവർധന്റെ സഹോദരനായ അലിദോസ്ത് യുദ്ധം ചെയ്തത് എന്തിനെന്ന് അയാൾക്ക്
ബോധ്യപ്പെട്ടിട്ടില്ല. യുദ്ധം ചെയ്യേണ്ടതുണ്ടായിരുന്നതുകൊണ്ട് അത് പരമാവധി
വൃത്തിയായി ചെയ്തു.
അലിദോസ്ത് ഒരു
പട്ടാളക്കാരനായി മാറിയതോടെ അയാളുടെ മുൻഗണനാക്രമങ്ങൾക്ക് മാറ്റം
സംഭവിച്ചു.അയാൾ സ്വാതന്ത്ര്യമാണ് ആഘോഷിച്ചത് .അങ്ങനെയേ അയാൾക്ക്
സ്വാതന്ത്ര്യം ആഘോഷിക്കാൻ കഴിയുമായിരുന്നുള്ളൂ. അതിനുമുമ്പ് അയാൾ
മാലിക്കിന്റെ അടിമയായിരുന്നു .അയാൾ തൻ്റെ ചക്രവർത്തിയെ ആദരിച്ചു.
യുദ്ധത്തിൽ പങ്കെടുക്കുക മാത്രമല്ല, അത് കഴിഞ്ഞ് അവിടെ കുടുംബമുണ്ടാക്കി
താമസിക്കുകയും ചെയ്യുമായിരുന്നു.മറ്റൊരു യുദ്ധം വരെയാണ് അയാളുടെ പാർപ്പ്
.ഗുജറാത്തിലെ ഒരു സുൽത്താൻ, അലിയുടെ ഹൃദയത്തിലെ 'വികാരരഹിതമായ നൈർമല്യം'
കണ്ടെത്തി. എന്താണ് ആ നൈർമല്യം?പടക്കളത്തിൽ സ്വന്തം ജീവൻ രക്ഷിക്കാൻ വേണ്ടി
വാളേന്തിയ ഒരു സാധാരണ ഭടനല്ല അലിദോസ്ത്; അയാൾ തനിക്ക് ഒരു ദ്രോഹവും
ചെയ്യാത്തവനെയും, ചങ്ങലയിൽ ബന്ധിക്കപ്പെട്ട് കിടന്നവനെയും കൊന്നുതള്ളി.
അതാണ് സുൽത്താന് അയാളോട് താൽപര്യം തോന്നാൻ കാരണം .അലിദോസ്തിന്
സ്ഥാനക്കയറ്റം കിട്ടാൻ അത് കാരണമായി .അലിദോസ്തിന് സുൽത്താൻ്റെ കൊട്ടാരത്തിൽ
വേറൊരു ജോലിയുണ്ടായിരുന്നു. "യുദ്ധത്തിൽ പിടിച്ചുകെട്ടി കൊണ്ടുവന്ന പ്രധാന
വ്യക്തികളുടെ തലകൾ അറുത്തു കളയുവാനും കൈകാലുകൾ ഛേദിച്ചുകളയുവാനും
വരിയുടയ്ക്കുവാനും അവരെ കുന്തത്തിൽ കയറ്റുവാനും തൂണിൽ കെട്ടി
കത്തിക്കുവാനും ഒക്കെ നിയുക്തനായി അയാൾ."
ഇവിടെ
അയാളെ രക്ഷിച്ചത് യുക്തിയാണ്. അയാൾ ഒരു ഭടനാണത്രേ.ഭടന്
കൊല്ലാതിരിക്കാനാവില്ലല്ലോ. കൊന്നാലും ആരും അത്ഭുതപ്പെടില്ല .തന്റെ മുന്നിൽ
എത്തിയ ഇരകൾ ആരാണെന്ന് അയാൾ അന്വേഷിക്കാറില്ലായിരുന്നു. ഇതായിരുന്നു
അയാളുടെ വികാരരഹിതമായ നൈർമല്യം! .എന്താണ് കുറ്റമെന്ന് അയാൾ
തിരക്കാതിരിക്കുന്നതും അതുകൊണ്ടാണ് .അവർ നിരപരാധിയോ കുറ്റവാളിയോ
ആയിരുന്നാലും അലിദോസ്തിന് ഒരുപോലെയാണ്. നിരപരാധിയാവുക എന്നത്
വെല്ലുവിളിയാണ്. കുറ്റം ചെയ്തിട്ടില്ല എന്ന് തെളിയിക്കാനാകില്ല എന്ന
പ്രശ്നമാണതിലുള്ളത് .


