Followers

Saturday, July 24, 2010

my manifesto-19

യാഥാർത്ഥ്യം ഒരൊഴുക്കാണ്‌
എം. കെ. ഹരികുമാർ

ജീവിതത്തെ കണ്ടെത്താനാണ്‌ ഫിക്‍ഷൻ എഴുത്തുകാരൻ ശ്രമിക്കുന്നതെങ്കിൽ, അത്‌ പലപ്പോഴും പരാജയപ്പെടുന്നു. കാരണം കഥാകാരൻ സമീപിക്കുമ്പോഴേക്കും ജീവിതം സമയത്തിലൂടെ കൂടുതൽ മുന്നോട്ടായുന്നു. സമയത്തെക്കാൾ വേഗത്തിൽ അനുഭവങ്ങൾ സഞ്ചരിക്കുന്നു. ഈ സഞ്ചാരത്തിനൊപ്പമെത്താൻ കവിക്കും കഴിയുന്നില്ല. കാണാത്തതും കേൾക്കാത്തതുമായ വസ്തുക്കളെയും ആശയങ്ങളെയുമെല്ലാം കവി കണ്ടുപിടിച്ചു കുത്തിനിറച്ചാലും സമയത്തെക്കാൾ വേഗത്തിൽ കാര്യങ്ങൾ കടന്നുപോയിട്ടുണ്ടാകും. കവി കണ്ടുപിടിച്ചു കഴിയുമ്പോഴേക്കും, അയാളുടെ അനുഭവം പഴകുകയോ അപ്രസക്തമാകുകയോ ചെയ്യുന്നു. എന്റെ കാഴ്ചപ്പാടിൽ, യഥാർത്ഥ സർഗ്ഗാത്മകമായ വെല്ലുവിളി ഇതാണ്‌. അതുകൊണ്ട്‌ ഏത്‌ ജനുസ്സിൽ‍പ്പെട്ടാലും എഴുത്തിന്റെ കാര്യത്തിൽ അപ്രധാനമാകുന്നു. കവിതയോ ഗദ്യമോ ഏതായാലും ഈ വെല്ലുവിളിയെ അഭിമുഖീകരിക്കുന്നുണ്ടോ എന്നതാണ്‌ കാതലായ പ്രശ്നം.

കഥാകാരന്റെ ഫിക്‍ഷന്‌ യാഥാർത്ഥ്യത്തെ സമീപിക്കാൻ പോലും കഴിയാതെ വരുന്ന ഘട്ടങ്ങളുണ്ട്‌. യാഥാർത്ഥ്യം പിടിതരാതെ നിൽക്കുന്നുണ്ട്‌. ഒരുപക്ഷേ, അയാൾക്ക്‌ മനസ്സിലാക്കാൻ പോലും പറ്റില്ല. ഇതാണ്‌ ജീവിതത്തിന്റെ ഗഹനത. എന്തു കൊണ്ടാണ്‌ ആത്മഹത്യകളും കൊലപാതകങ്ങളും പെരുകുന്നത്‌ എന്നത്‌ പെട്ടെന്ന്‌ മനസ്സിലാകണമെന്നില്ല. എന്തുകൊണ്ടാണ്‌ നമ്മെ ഒരാൾ പെട്ടെന്ന്‌ വെറുക്കുന്നതെന്നും മനസ്സിലാകണമെന്നില്ല.
എന്നാൽ ഈ കുഴയ്ക്കുന്ന യാഥാർത്ഥ്യം ചിലപ്പോൾ വേഷം മാറി ഫിക്‍‍ഷനാണെന്ന് തോന്നപ്പിക്കുകയും ചെയ്യും. നാം സത്യമെന്ന്‌ വിശ്വസിക്കുന്നതുതന്നെ ഫിക്‍‍ഷനായിപ്പോയാലോ? അല്ലെങ്കിൽ അവിശ്വസനീയവും അദ്ഭുതകരവുമായാലോ?

ബ്രട്ടീഷ്‌ ഊർജ്ജതന്ത്രജ്ഞനായ സ്റ്റീഫൻ ഹോക്കിംഗ്‌ പറഞ്ഞത്‌, അന്യഗ്രഹങ്ങളിൽ ജീവികളുണ്ടെന്നാണ്‌. തക്കംകിട്ടിയാൽ ആ ജീവികൾ മനുഷ്യനെ വേട്ടയാടിപ്പിടിച്ച്‌ നശിപ്പിക്കുമത്രേ. പുതിയ ഭീതി ഉടലെടുക്കുകയാണ്‌. ഭൂമിയിലെ മനുഷ്യർ ഇനി അത്ര സുരക്ഷിതരായിരിക്കില്ല. ഇതിന്റെയർത്ഥം, ഇത്രയും കാലം നാം താലോലിച്ച തത്ത്വശാസ്ത്രങ്ങളും ധാർമ്മികതയും ഫിക്‍ഷനായി മാറുമെന്നാണ്‌.

സൂര്യനിൽ, ഗിത്താറിൽ നിന്ന്‌ പുറപ്പെടുന്നതിനു സമാനമായ ശബ്ദങ്ങൾ ഉണ്ടാകുന്നുവെന്ന് കണ്ടെത്തിയിരിക്കുന്നു (മെട്രോ വാർത്ത, ജൂൺ 21). ഷീഫെൽഡ്‌ യൂണിവേഴ്സിറ്റിയിലെ സൂര്യഗവേഷണവിഭാഗം തലവനായ പ്രൊ. റോബർട്ട്സ്‌ വോൺ ഫെ-സീബൻബർഗൻ ആണ്‌ ഈ വിവരം പുറത്തുവിട്ടത്‌. സൂര്യനിൽ ചൂട്‌ മാത്രമല്ല ഉള്ളത്‌. സംഗീതവുമുണ്ട്‌. സൂര്യോപരിതലത്തിലെ സോളാർ കൊറോണ എന്ന ഭാഗത്താണ്‌ പൊട്ടിത്തെറികൾ ഉണ്ടാകുന്നത്‌. ഇതിന്റെ ചിത്രമെടുത്ത്‌ പരിശോധിച്ചപ്പോഴാണ്‌, ഈ ഭാഗത്ത്‌ ഒരു ലക്ഷത്തോളം മയിൽ നീളമുള്ള കാന്തികപാളികൾ കമ്പനം ചെയ്യുന്നതായി ശാസ്ത്രജ്ഞർ അറിഞ്ഞത്‌. ഈ കമ്പനങ്ങൾ ഗിത്താർ കമ്പികളിൽ നിന്ന്‌ പുറപ്പെടുന്ന ശബ്ദങ്ങൾക്ക്‌ സമാനമാണത്രെ. ഈ ശബ്ദങ്ങളെ സംഗീതമായി മാറ്റാമെന്നാണ്‌ 'നാസ'യുടെ കണ്ടുപിടിത്തം.

ഇവിടെയും യാഥാർത്ഥ്യങ്ങൾ അവിശ്വസനീയമാംവിധം ഫിക്‍ഷൻ ആവുകയാണ്‌. ഫിക്‍ഷനോ യാഥാർത്ഥ്യമോ എന്ന്‌ തിരിച്ചറിയാൻ പറ്റാത്ത ഈ അവസ്ഥ, സമയത്തെക്കാൾ വേഗത്തിൽ പോകുന്ന ജീവിതത്തിന്റെ ആവിഷ്കാരത്തിനു മുമ്പിൽ വലിയ സമസ്യയാകുകയാണ്‌.
അതുകൊണ്ട്‌ എഴുത്തുകാരന്റെ യാഥാർത്ഥ്യം അതിവേഗം മരിക്കുകയാണ്‌. പകരം യാഥാർത്ഥ്യത്തെ കണ്ടുപിടിക്കുക എന്നതാണ്‌ അയാളുടെ ഉത്തരവാദിത്വം. ഇത്‌ തുടർ പ്രക്രിയയാണ്‌. നിരന്തരതയുടെ ഉണർവ്വും ലഹരിയുമാണ്‌ യാഥാർത്ഥ്യമായി പരിണമിക്കുന്നത്‌. സ്ഥിരമായ യാഥാർത്ഥ്യമുണ്ടാവണമെന്നില്ല. സൂര്യനിലെ സംഗീതം കേൾക്കാൻ കഴിയുന്നതോടെ, കുറെ യാഥാർത്ഥ്യങ്ങളും മരിക്കും. പക്ഷേ, എഴുത്തുകാരന്‌ പിന്നെയും പോകാനുണ്ട്‌.

my manifesto 18

പത്രത്തിന്റെ ഫിസിക്സ്‌
എം.കെ.ഹരികുമാർ

പത്രങ്ങൾക്ക്‌ വാർത്തകൾ ഒന്നിനുപിറകേ ഒന്നായി വിട്ടുകൊണ്ടിരുന്നാൽ മതി. എന്നാൽ അത്‌ വായിക്കുന്നവൻ സ്വമേധയാ ഉത്തര-ഉത്തരാധുനികമായ സമീപനങ്ങൾ ഉൾക്കൊള്ളേണ്ടിവരും. വായിക്കുന്നവന്‌ ഒരുപാട്‌ ജോലികളുണ്ട്‌. വാർത്തകളെ അവയുടെ വ്യത്യസ്ത വൈകാരികസ്വഭാവങ്ങൾക്കനുസരിച്ച്‌ തരംതിരിച്ച്‌, അവന്‌ അവനോടുതന്നെ പ്രതികരിക്കേണ്ടതുണ്ട്‌. കൈപ്പത്തി വെട്ടിമാറ്റിയ വാർത്തവായിച്ച്‌ അവന്‌ തലതാഴ്ത്താനും ഉത്കണ്ഠപ്പെടാനും കഴിയണം. ലോകഫുട്ബാളിൽ ഉറുഗ്വേയെ പരാജയപ്പെടുത്തി ഹോളണ്ട്‌ ജയിച്ചതു അവൻ ആഘോഷിക്കണം. ഹോളിവുഡ്‌ നടി ലിൻഡ്സെ ലോഹൻ ലഹരിമരുന്ന്‌ കേസിൽ ശിക്ഷകിട്ടിയതറിഞ്ഞ്‌ കരയുന്നത്‌ കണ്ട്‌ വായനക്കാരനും കരയണം. ഒരു പത്രത്തിലെ എല്ലാ രസങ്ങളോടും അവൻ പ്രതികരിക്കണം. ഈ പ്രതികരണം മറ്റാരും കാണാൻ വേണ്ടിയല്ല. അവനു സ്വയം കാണുന്നതിനാണ്‌. പിന്നെയുമുണ്ട്‌ അവനു ജോലി.

വാർത്തകൾ എവിടെ അവസാനിച്ചാലും വായനക്കാരന്‌ അത്‌ അവസാനിപ്പിക്കാനാകുമോ? കുറേനാൾ കഴിഞ്ഞ്‌ പത്രം അതിന്റെ തുടർച്ചകളുമായി വരുമ്പോൾ അതിനൊപ്പം ഓടാൻ അവൻ തയ്യാറായിരിക്കണം. വായനക്കാരൻ അവനെ തന്നെ വിശ്വസിപ്പിച്ചുകൊള്ളണം. വാർത്തകൾ അവസാനിക്കുന്നു എന്ന തോന്നൽ മിഥ്യയാണ്‌. വാർത്തകൾ അദൃശ്യമായി പിന്നെയും സഞ്ചരിക്കുന്നുണ്ട്‌. പത്രം അവസാനിപ്പിക്കുന്നിടത്ത്‌ വച്ച്‌ വായനക്കാരനും അവസാനിപ്പിച്ചാൽ അവൻ വാർത്തകളുടെ കൊലയാളിയായിമാറും. അതുകൊണ്ട്‌ വാർത്തകളുടെ സാങ്കൽപികഫയൽ ഒരിക്കലും ക്ലോസ്‌ ചെയ്യാൻ കഴിയുന്നതല്ല എന്നതാണ്‌ വായനക്കാരന്റെ ഉത്തര-ഉത്തരാധുനികമായ അവസ്ഥ.

സൂക്ഷ്മമായി ചിന്തിച്ചാൽ, ഇത്‌ പത്രത്തിനും വായനക്കാരനും ഇടയിലുള്ള ഫിസിക്സാണ്‌. ലോകത്തെ കീഴടക്കാനാണ്‌ പത്രം ശ്രമിക്കുന്നത്‌. ഓരോ നിമിഷവും ലോകം കാലത്തിലൂടെ വളരുകയാണ്‌. ഒരു കിളി പറക്കുന്നതും ഒരാൾ ഭക്ഷണം കഴിക്കുന്നതുപോലും കാലത്തിന്റെ വികാസത്തെയാണ്‌ സൂചിപ്പിക്കുന്നത്‌. കാലം ലോകത്തെ തൊട്ടുമുമ്പുള്ള അവസ്ഥയിൽ നിന്ന്‌ മോചിപ്പിക്കുന്നു. കോഴിമുട്ട വിരിയുന്നതിലൂടെ, കാലം മുട്ടയെ തൊട്ടുമുമ്പുള്ള അവസ്ഥയിൽനിന്ന്‌ വിമോചിപ്പിക്കുന്നു. ഇലയടരുമ്പോഴും ഇതു സംഭവിക്കുന്നു.

ലോകം ഒരിക്കലും പഴയതല്ല, ഓരോ നിമിഷവും പുതിയതാണ്‌ എന്നാണ്‌ പത്രം പ്രചരിപ്പിക്കുന്നത്‌. പത്രവും കാലത്തിലൂടെ, ലോകത്തിന്റെ വികാസത്തെ അനുകരിക്കുകയാണ്‌. അതിലൂടെ പത്രം കാലത്തിൽ സഞ്ചരിക്കുകയും ചെയ്യുന്നു. ലോകത്തിന്റെ നിമിഷം തോറുമുള്ള വികാസമാണ്‌ പത്രം. ലോകത്തിന്റെ ബഹുവിതാനങ്ങളിലുള്ള രൂപത്തിലുള്ള അനുനിമിഷ വികാസത്തിനൊപ്പമെത്താനുള്ള ഓട്ടമാണ്‌ പത്രത്തിന്റെ ഫിസിക്സ്‌. ഇത്‌ അവസാനമില്ലാത്ത പ്രക്രിയയാണ്‌. ഇതിൽ പഴയത്‌ എന്നൊന്നില്ല; പുതിയത്‌ മാത്രമേയുള്ളു.പഴയതിൽ നിന്ന് പുതിയത്‌ മോചിപ്പിക്കപ്പെടുന്ന അനുസ്യൂത പ്രവർത്തനത്തിൽ വായനക്കാരന്‌, ഓരോ ലോകചലനത്തെയും അനുധാവനം ചെയ്യേണ്ട റോളാണ്‌ ഉള്ളത്‌. വായനക്കാരന്റെ ദുരന്തവും വിധിയും മോചനവും ഇവിടെ ഒന്നായിത്തീരുന്നു.

my manifesto- 17

സാഹിത്യത്തിന്റെ ഫിസിക്സ്‌
എം.കെ.ഹരികുമാർ

സാഹിത്യം കലയെക്കാളേറെ ഫിസിക്സാണ്‌. രൂപവും ഉള്ളടക്കവും തമ്മിലുള്ള സംഘർഷം. രൂപമാണോ ഉള്ളടക്കമാണോ വലുത്‌ തുടങ്ങിയ തേയ്മാനം പറ്റിയ വിഷയങ്ങളിലാണ്‌ നമ്മുടെ ചർച്ചകൾ ഒതുങ്ങിപ്പോയിരിക്കുന്നത്‌. നമ്മുടെ അക്കാദമിക്‌ ലോകവും സമാന്തര സാഹിത്യവിഭാഗവും ഒരുപോലെ ഈ കെണിയിൽപ്പെട്ടിരിക്കയാണ്‌. ഇതിൽ നിന്ന്‌ മോചനമില്ല. എല്ലാ വിദ്യാർത്ഥികളും ഈ ദ്വന്ദത്തിൽ കടിച്ചുതൂങ്ങി കൃതികൾ വ്യാഖ്യാനിച്ചുകൊണ്ടിരിക്കുന്നു. മറ്റൊരു കൂട്ടർ സാഹിത്യത്തെ സംസ്കരപഠനം എന്ന നിലയിലേക്ക്‌ മാറ്റി ഇതേ പ്രശ്നത്തിൽത്തന്നെ വന്ന്‌ കൈകാലിട്ടടിക്കുന്നു. വാസ്തവത്തിൽ, കാലങ്ങളായി നില നിന്ന രൂപവും ഉള്ളടക്കവും തുടങ്ങിയ വിഷങ്ങൾ തിരോഭവിക്കുകയാണ്‌. രൂപത്തെപ്പറ്റിയോ ഉള്ളടക്കത്തെപ്പറ്റിയോ ഇനി എഴുത്തുകാരന്‌ ഉത്കണ്ഠപ്പെടേണ്ടതില്ല. അതിനപ്പുറമുള്ള ശാസ്ത്ര, ഡിജിറ്റൽ, പ്രശ്നങ്ങളിൽ വിചാരവസ്തു എന്ന നിലയിൽ സാഹിത്യം ഉൾപ്പെടുകയാണ്‌. ബെൽജിയൻ ശാസ്ത്രകാരനായ ഇല്യ പ്രിഗോഗിനി, അമേരിക്കൻ സർജനും എഴുത്തുകാരനുമായ ലിയോനാർഡ്‌ ഷ്ലെയ്ൻ എന്നിവരുടെ ചില ആശയങ്ങളെ അപഗ്രഥിച്ചുകൊണ്ട്‌ സാഹിത്യത്തെ സമീപിക്കുന്നത്‌ പുതിയ അന്വേഷണത്തിന്‌ വഴിതുറക്കുമെന്ന്‌ തോന്നുന്നു.

സാഹിത്യവും ശാസ്ത്രവും നമ്മൾ കാണാത്ത യാഥാർത്ഥ്യത്തെയാണ്‌ അറിയാൻ ശ്രമിക്കുന്നത്‌. രണ്ടും അനിശ്ചിതത്വത്തെയാണ്‌ അഭിമുഖീകരിക്കുന്നത്‌. സംഗീതം കാലത്തിന്റെ ഒഴുക്കിനെ ക്രമപ്പെടുത്തുകയാണു ചെയ്യുന്നതെന്ന്‌ റഷ്യൻ സംഗീതജ്ഞനായ സ്ട്രാവിൻസ്കി പറഞ്ഞത്‌ ലിയോനാർഡ്‌ ഷ്ലെയിൻ ഉദ്ധരിക്കുന്നുണ്ട്‌. വിപ്ലവകാരിയായ എഴുത്തുകാരനു മാത്രമേ ഫിസിക്സിന്റെ അകംലോകത്തേക്ക്‌ കടക്കുന്ന സാഹിത്യമെഴുതാൻ കഴിയൂ. മുമ്പൊരാളും ഭാവന ചെയ്യാത്ത ലോകം ഏതൊരു വസ്തുവിന്റെയുള്ളിലും കണ്ടെത്തണം. ശാസ്ത്രം ഒരു വസ്തുവിനെ വിഘടിപ്പിക്കുകയും തിരിയുകയുമാണ്‌ ചെയ്യുന്നത്‌. എഴുത്തുകാരനും വിഘടിപ്പിക്കുന്നു. എന്നാൽ ഷ്ലെയിൻ പറയുന്നതുപോലെ, അതു വിഘടിതമായ വസ്തുക്കളുടെ ആകെത്തുകയെക്കാൾ വലുതായിരിക്കും. പ്രിഗോഗിനി പറയുന്ന 'പങ്കെടുക്കൽ' സാഹിത്യാന്തരമായ ലോകത്തിനും ബാധകമാണ്‌. അചേതനവസ്തുവിൽ ജീവിതം ചില പ്രവൃത്തികൾ നടത്തുന്നു. ഇത്‌ പങ്കെടുക്കലാണ്‌. ആറ്റം പോലും ഖരവസ്തുവിൽ പ്രതികരിക്കുന്നു. ഓരോ നിമിഷവും ഒരുഘടകം വേർപെടുകയും മാനങ്ങൾ വ്യത്യസ്തമാകുകയും ചെയ്യുന്നു. അതുകൊണ്ട്‌, പ്രിഗോഗിനിയുടെ വീക്ഷണത്തിൽ, നിലനിൽക്കുക എന്നാൽ പങ്കെടുക്കുക, പ്രതിപ്രവർത്തിക്കുക എന്നൊക്കെയാണ്‌ അർത്ഥം; നിശ്ചലമായിരിക്കൽ ഒരിടത്തുമില്ല. അസ്തിത്വത്തിന്റെ പല തലങ്ങളുണ്ട്‌. അതെല്ലാം പരസ്പരം ബന്ധപ്പെട്ടും പ്രതിപ്രവർത്തിച്ചുമാണ്‌ നിൽക്കുന്നത്‌.

സാഹിത്യവും ഇങ്ങനെയാണ്‌. എഴുത്തുകാരൻ എഴുതുന്നതോടെ, അതുവരെയുണ്ടായിരുന്ന വീക്ഷണം മാറണം. അയാളുടെ വീക്ഷണം നിലവിലുള്ള കാഴ്ചപ്പാടിനപ്പുറം പോയി, പ്രകൃതിയെ വിഘടിപ്പിച്ച്‌, പരസ്പര ബന്ധത്തിന്റേതായ പല ശ്യംഖലകൾ കണ്ടെത്തുന്നു. സാഹിത്യത്തിന്റെ ഫിസിക്സിന്റെ ചുരുക്കം ഇതാണ്‌.
തീവ്രസ്വഭാവമുള്ള എഴുത്തിൽ, ഓരോ വസ്തുവും പുതുതായി ജനിക്കുകയാണ്‌ ഊർജ്ജതന്ത്രത്തിന്റെ വീക്ഷണത്തിലും ഓരോ വസ്തുവും പുതുതാകുകയാണ്‌. ഏത്‌ വസ്തുവും അതായിരിക്കുന്ന അവസ്ഥയെ നിഷേധിക്കുന്നതോടെയാണ്‌ ഫിസിക്സ്‌ ആരംഭിക്കുന്നത്‌. ഓരോ വസ്തുവും അനുഭവവും പൂർവ്വാവസ്ഥയിൽ നിന്ന്‌ വേർപെടുന്നതോടെ സാഹിത്യരചനയും ആരംഭിക്കുന്നു.

aksharajalakanm/1820-25 july 2010