M K Harikumar, M K Harikumar photos
critic, columnist, journalist, poet, novelist, philosopher, theorist,short-story writer and orator/- സാഹിത്യമല്ലാത്തതായി ഈ ലോകത്ത് യാതൊന്നും തന്നെയില്ല .ഒരു പക്ഷിയുടെ കരച്ചിൽ പോലും സാഹിത്യമാണ്. ആ കരച്ചിലിലുള്ളത് ശബ്ദമാണ്. ശബ്ദം ഒരാഖ്യാനമാണ്. ആഖ്യാനം അർത്ഥത്തെയാണ് തേടുന്നത്. ആ ശബ്ദം കേൾക്കുന്ന ഓരോ വ്യക്തിക്കും കവിക്കും എഴുത്തുകാരനും അതിൻ്റെ നരേറ്റീവ് ഓരോന്നാണ്. അങ്ങനെയത് സാഹിത്യമായിത്തീരുന്നു. അതേസമയം അത് മൂന്നാം കണ്ണിന്റെ വിവരണവുമാണ്.-എം കെ ഹരികുമാർ / pho:9995312097 harikumarm961@yahoo.com
Followers
Monday, January 27, 2025
Tuesday, January 14, 2025
Thursday, January 9, 2025
എന്താണ് സാഹിത്യം,കല - 5 /എം.കെ.ഹരികുമാർ
![]() |
എം.കെ.ഹരികുമാർ |
ടോൾസ്റ്റോയിയൻ സിദ്ധാന്തം: സഹനവും സംക്രമണവും
ടോൾസ്റ്റോയ്
എക്കാലത്തെയും മഹാനായ റഷ്യൻ കഥാകൃത്തും നോവലിസ്റ്റുമാണല്ലോ. അതുപോലെ തന്നെ
വലിയൊരു കലാചിന്തകനുമായിരുന്നു.കലയുടെ കാര്യത്തിൽ മാത്രമല്ല
,തത്ത്വചിന്തകനെന്ന നിലയിലും അദ്ദേഹം ലോകത്തെ നോക്കിക്കാണുന്നുണ്ട്
.അദ്ദേഹം ചിന്തയുടെ കാമ്പ് അന്വേഷിക്കുന്ന സ്വഭാവക്കാരനായിരുന്നു.
അദ്ദേഹത്തിൻ്റെ കലയെക്കുറിച്ചുള്ള ആശയങ്ങൾ വളരെ പ്രസിദ്ധമാണ്; ചർച്ച
ചെയ്യപ്പെട്ടതുമാണ്. അദ്ദേഹം അമൂർത്തകലയിലോ ആധുനികകലയിലോ
രൂപപരീക്ഷണങ്ങളിലോ വിശ്വസിച്ചിരുന്നില്ല. What is Art എന്ന പുസ്തകത്തിൽ
ആധുനികതയുടെയും അമൂർത്തതയുടെയും അനുഭവ ദാതാക്കളായി അറിയപ്പെട്ടിരുന്ന
ബോദ്ലേർ, മല്ലാർമേ തുടങ്ങിയ കവികളെ രൂക്ഷമായി വിമർശിക്കുന്നുണ്ട്. ബോദ്ലേർ
നൂറ്റാണ്ടുകളായി മഹാകവിയായി തുടരുകയാണ്. അദ്ദേഹം ജീവിതത്തിൻ്റെ ഇരുണ്ട
പാർശ്വങ്ങളിലേക്ക് ആകൃഷ്ടനായി, തീരെ അപരിചിതമായ വശങ്ങളെക്കുറിച്ചാണ്
എഴുതിക്കൊണ്ടിരുന്നത്. പ്രകൃതിയിലെ യഥാർത്ഥ വൃക്ഷങ്ങളേക്കാൾ ബോദ്ലേറിനു
കൃത്രിമമാതൃകകൾ മതിയെന്നു വരെ ടോൾസ്റ്റോയിയുടെ വിമർശനം കടന്നു ചെല്ലുന്നു.
കവിത ഉന്നതമായ ഒരു സമൂഹത്തിനു വേണ്ടിയാണെന്ന ചിലരുടെ വാദത്തെ ടോൾസ്റ്റോയ്
നിരാകരിക്കുന്നു. കലയിൽ ഉന്നതരെന്നും സാധാരണക്കാരെന്നും പറയുന്നത്
വൈകാരികസംവേദനത്തിന്റെ കാര്യത്തിലാണ്. മനസ്സിൽ അനുഭൂതിയുളവാക്കാത്തവരോട്
കലയെക്കുറിച്ച് പറയാനാവില്ല .കലയിൽ അതുല്യമായ ഒരു വികാരമുണ്ട്. ഈ വികാരത്തെ
ആഴത്തിൽ അറിയണം. അത് അതേ അളവിൽ അനുവാചകനു കൊടുക്കുന്നതാണ് കലാവിരുത്. അതിൽ
വിജയിക്കുന്നതാണ് സർഗാത്മകതയുടെ ഉരകല്ല്. അനുവാചകൻ അതേ അളവിൽ അതറിയുന്നത്
സവിശേഷമായ ഒരു നിമിഷമാണ്. ഉന്നതമായ ടോൾസ്റ്റോയി യൻ പാരമ്പര്യമാണത് .
ടോൾസ്റ്റോയ്
എഴുതുന്നു: "കല, ചില ദാർശനികമാർ പറയുന്നതുപോലെ, സൗന്ദര്യത്തിന്റെയോ
ദൈവത്തിന്റെയോ നിഗൂഢമായ ഒരാശയത്തിന്റെ പ്രകാശനമല്ല .ചില
സൗന്ദര്യശാസ്ത്രവാദികളായ ശരീരശാസ്ത്രകാരന്മാർ പറയുന്നതുപോലെ മനുഷ്യൻ അവൻ്റെ
അധികമായുള്ള ഊർജ്ജം ചെലവഴിക്കുന്ന കളിയുമല്ല. ബാഹ്യമായ
അടയാളങ്ങളിലൂടെയുള്ള മനുഷ്യവികാരങ്ങളുടെ പ്രകടനവുമല്ല. സന്തോഷിപ്പിക്കുന്ന
വസ്തുക്കളുടെ ഉത്പാദനവുമല്ല. എല്ലാത്തിലുമുപരി ഇത് സന്തോഷമല്ല .ഇത്
മനുഷ്യർക്കിടയിലെ രമ്യതയുടെ ഒരു മാർഗ്ഗമാണ്. അവരെ ഒരേ വികാരത്തിൽ
കൂട്ടിച്ചേർക്കുകയാണ്. വ്യക്തികളുടെയും മാനവസമൂഹത്തിന്റെയും ഉന്നമനത്തിനു
ഇത് അനിവാര്യമാണ്. " ഇതാണ് ടോൾസ്റ്റോയിയുടെ കലാസിദ്ധാന്തത്തിന്റെ അടിവേര്.
അദ്ദേഹം കലയെ സൗന്ദര്യമോ, ദൈവമോ, സന്തോഷമോ എന്നിങ്ങനെ കാണുന്നില്ല. ഇതൊക്കെ
കൃത്യമായി അർത്ഥം പറയാവുന്ന വാക്കുകളല്ലല്ലോ.എല്ലാ വാക്കുകളിലും
കബളിപ്പിക്കലുണ്ട്. വാക്കുകൾക്ക് അർത്ഥമോ അനുഭവമോ ഇല്ല;
സങ്കല്പങ്ങളാണുള്ളത്. മനുഷ്യർ സംസാരിക്കുന്നത് സങ്കല്പങ്ങളിലൂടെയാണ്.
സങ്കല്പങ്ങളെ നിർവചിക്കുന്നതിലാണ് മനുഷ്യരുടെ ശ്രദ്ധ.അതുകൊണ്ടുതന്നെ
സംസാരത്തിനു ശേഷം സങ്കൽപ്പങ്ങൾ തകർന്നു പോകുകയും ചെയ്യുന്നു.
ഒരു ആന്തരവികാരം
സൗന്ദര്യാത്മകമായ
ഒരു വീക്ഷണം പകരാനല്ല ഒരാൾ വരയ്ക്കുന്നത്, എഴുതുന്നത് എന്നാണ്
ടോൾസ്റ്റോയിയുടെ നിലപാട്. മനുഷ്യനിൽ അമിതമായ ഊർജ്ജമുള്ളതുകൊണ്ട് ഒരു
കർമ്മത്തിൽ ഏർപ്പെടുകയുമല്ല. അദമ്യമായ ആവശ്യം എന്ന ആശയത്തോടു ടോൾസ്റ്റോയി
യോജിക്കുന്നില്ല. മറ്റെന്തെങ്കിലും ബാഹ്യമായ ആവശ്യങ്ങൾക്കു വേണ്ടി
നിർമ്മിക്കുന്നതല്ല കല. ഒരു കൈത്തൊഴിലോ യാന്ത്രികമായ രൂപനിർമാണമോ അല്ല.
മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ വേണ്ടി വരയ്ക്കുകയും എഴുതുകയും
ചെയ്യുന്നവരുണ്ട് .ഇപ്പോൾ അത്തരക്കാരാണല്ലോ കൂടുതൽ. വിനോദത്തിന്റെ
കച്ചവടക്കാരാണവർ. പണത്തിനു വേണ്ടി കലയെ ഈ രീതിയിൽ സമീപിക്കുന്നവരുണ്ട്.
വിനോദത്തിനുവേണ്ടിയുള്ള കലയിൽ ഒരധ:പതനമുണ്ട്. എന്നാൽ ടോൾസ്റ്റോയി ഊന്നി
പറയുന്ന ഒരു കാര്യം നാം എന്തെങ്കിലും ഗൗരവത്തിൽ വരയ്ക്കുകയോ എഴുതുകയോ
ചെയ്യുകയാണെങ്കിൽ അത് നമുക്ക് വേണ്ടി മാത്രമല്ല, ആശയ,വികാര വിനിമയത്തിനു
വേണ്ടിയാണ്. തന്നെപ്പോലെയുള്ളവരോടല്ല , എല്ലാവരോടും വിനിമയം ചെയ്യാവുന്ന
ചില വസ്തുതകൾ, ചിന്തകൾ വികാരങ്ങൾ തന്നിലുണ്ട്. അത് സത്യസന്ധമായി
പകർത്തുകയാണ് ലക്ഷ്യം. ഒരേ വികാരത്തിന്റെ കൂട്ടിയിണക്കലാണ് കലയിൽ
സംഭവിക്കുന്നത് .അത് സാധാരണവും ഉപരിപ്ളവവുമായ വികാരമല്ല.
ടോൾസ്റ്റോയ്
'ഇവാൻ ഇല്ലിച്ചിൻ്റെ മരണ'ത്തിൽ സാമൂഹ്യജീവിതത്തിന്റെ അടിയിലുള്ള
നിർദ്ദയമായ സ്വാർത്ഥതയുടെയും വഞ്ചനയുടെയും ചിത്രങ്ങളാണ് തരുന്നത്. ഒരാൾ
മരിക്കാൻ പോകുന്നു എന്നറിയുമ്പോൾ കൂടെയുള്ളവരുടെ മനസ്സിൽ എന്താണ്
സംഭവിക്കുന്നതെന്നു അദ്ദേഹം പരിശോധിക്കുന്നു. മനുഷ്യൻ സ്നേഹത്തിനു
വേണ്ടിയാണ് ജീവിക്കുന്നതെന്നു ഒരു കഥയിൽ പറഞ്ഞ അദ്ദേഹം ഈ കഥയിൽ ആ സ്നേഹം
കപടമാണെന്നു തിരിച്ചറിയുന്നു. ഇവാൻ ഇല്ലിച്ച് മരിക്കാൻ പോവുകയാണ്.
അതുകൊണ്ട് അയാൾ അനുഭവിച്ച പദവിയും സമ്പത്തും തങ്ങളിലേക്ക്
വന്നുചേരുന്നതിനെക്കുറിച്ചാണ് പലരും ആലോചിക്കുന്നത്. മനുഷ്യൻ സ്നേഹത്തിൽ
ജീവിക്കുന്നു ;എന്നാൽ അവൻ സ്വാർത്ഥതയിലാണ് അതിജീവിക്കുന്നത് എന്ന ആശയമാണ് ഈ
കഥ നല്കുന്നത്.
ഈ വികാരം ടോൾസ്റ്റോയിയുടെ
മനസ്സിനുള്ളിൽ വിരിഞ്ഞ സത്യസന്ധതയുടെ ഒരു പൂവാണ്. അതിന്റെ പരിമളം അല്പം
പോലും ചോർന്നു പോകാതെ അനുവാചകനു കിട്ടുന്നു. ഇതാണ് ടോൾസ്റ്റോയിയുടെ
സാഹിത്യദർശനത്തിൻ്റെ കാതൽ.ടോൾസ്റ്റോയ് ഇതാണു ലക്ഷ്യം വയ്ക്കുന്നത് .അദ്ദേഹം
സൗന്ദര്യത്തിൽ വിശ്വസിക്കുന്നില്ലെങ്കിലും സൗന്ദര്യം എന്നത് അദ്ദേഹത്തിനു ഈ
സുതാര്യമായ, കൃത്യമായ, സത്യമായ വികാരസംവേദനമാണ്. എഴുത്തുകാരൻ അനുഭവിച്ച
വികാരം അതേയളവിൽ വായനക്കാരനു കിട്ടണമെന്ന തത്ത്വമാണ് അദ്ദേഹത്തിനുള്ളത്.
സൗന്ദര്യം എന്ന ആശയത്തിന്റെ മൂർത്തമായ ഒരു പരിഭാഷയായി ഇതിനെ കാണാം.
സ്കൂളുകൾ പരാജയപ്പെടുന്നു
മനുഷ്യർക്ക്
എല്ലാവർക്കും പങ്കുപറ്റാവുന്ന വികാരങ്ങളുണ്ട്; വികാരവിനിമയങ്ങളുണ്ട്.
എല്ലാവരും എത്തിച്ചേരുന്ന ഒരു ബിന്ദുവുണ്ട്. എന്നാൽ അത് മനസ്സിനുള്ളിലെ
ആഴമുള്ള സത്യമായിരിക്കണം.ഒരിക്കൽ നാം അനുഭവിച്ച വികാരത്തെ മറ്റൊരവസരത്തിൽ
നാം സമീപിക്കുന്നതാണ് എഴുത്തിൽ സംഭവിക്കുന്നത്. എഴുതാനുള്ള വിഷയം
ജീവിതത്തിൻ്റെ നേര് എന്ന നിലയിൽ മനസ്സിലേക്ക് വന്നത് വളരെ മുമ്പായിരിക്കും.
എന്നാൽ എഴുതാൻ തുടങ്ങുമ്പോൾ അത് എഴുത്തുകാരനു അറിയാനുള്ള ഒരാശയമായി മാറി
കഴിഞ്ഞിട്ടുണ്ടാവും. അതിനടിയിൽ താൻ പരിപാവനമായി കാണുന്ന ഒരു
സത്യത്തോടായിരിക്കും അടുപ്പം.അത് അതേ തീവ്രതയോടെ എഴുതുകയാണ് വെല്ലുവിളി.
ആത്മാവിൽ സത്യസന്ധമായിരിക്കുകയാണ് പ്രധാനം. ഈ സത്യത്തെ സുതാര്യമായി
ആവിഷ്കരിക്കുന്നതിലാണ് കല. അനുവാചകന്റെയുള്ളിലേക്ക് ആ തീവ്രത
സന്നിവേശിപ്പിക്കപ്പെടുന്നു. അപ്പോൾ ആവിഷ്കാരത്തിന്റെ, ജ്ഞാനത്തിന്റെ
പാരമ്പര്യമുള്ളവരായി മാറുന്നു അനുവാചകർ.
ഒരു
കലാസൃഷ്ടിയുടെ രൂപത്തിലല്ല പ്രാധാന്യമെന്നാണ് ടോൾസ്റ്റോയി പറയുന്നത്
.കലാകാരൻ അത് സൃഷ്ടിക്കാൻ ചെലവഴിക്കുന്ന ഒരു പ്രയത്നമുണ്ട് -labour of his
soul - ഇതാണ് മൂല്യം. ഇത് സഹനമാണ്. സത്യാഭിമുഖ്യത്തിൻ്റെ സഹനം . കലയിൽ ഈ
മൂല്യം കണ്ടുപിടിക്കാൻ ഒരു സ്കൂളിനും കഴിയില്ല .സ്കൂളിൽ കലയും അതിൻ്റെ
പിന്നിലെ യഥാർത്ഥപ്രവർത്തനവുമല്ല പഠിപ്പിക്കുന്നത് ;എന്താണ് നാം കാണുന്നത്
എന്നു മാത്രമാണ് .ഒരു വ്യക്തിയിൽ കലാപരമായ സത്യത്തിന്റെ വികാരം
ജനിപ്പിക്കാൻ ഒരു സ്കൂളിനും കഴിയില്ലെന്നു ടോൾസ്റ്റോയി
അഭിപ്രായപ്പെടുന്നുണ്ട്. ഒരാൾ കഥയെഴുതുന്ന ശൈലി അയാൾ തിരഞ്ഞെടുക്കുന്നതാണ്.
ചെക്കോവ് ,മാക്സിം ഗോർക്കി തുടങ്ങിയ കഥാകാരന്മാരുടെ ശൈലി അവർ വർഷങ്ങളായി
മനസ്സിൽ കൊണ്ടുനടക്കുന്ന ചിന്തകളിൽ നിന്നുണ്ടാകുന്നതാണ് .അത് ഒട്ടും
യാന്ത്രികമല്ല .ആ ശൈലിയിൽ വ്യക്തി അലിഞ്ഞുചേർന്നിരിക്കുന്നു. അത്
മറ്റൊരാൾക്ക് സൃഷ്ടിക്കാനാവില്ല. സ്കൂളുകളിൽ പഠിപ്പിക്കുന്നത് കലാകാരന്മാർ
ആവിഷ്കരിച്ച വികാരങ്ങളെ അവർ എങ്ങനെ വിനിമയം ചെയ്തു എന്നാണ്. ഇതാണ്
കലാപഠനത്തിന്റെ ഉള്ളടക്കം. അവർക്ക് ഇതിനപ്പുറം ഒന്നും സാധ്യമല്ല.
സ്കൂളുകളിൽ കലാകാരനു ഒരിടമില്ല .ഇത് ശരിയായ കലയുടെ അന്തർമണ്ഡലവും അതിൻ്റെ
പിന്നിലെ ക്ലേശവും മനസ്സിലാക്കാൻ സഹായകമല്ല എന്നും അദ്ദേഹം പറയുന്നുണ്ട്.
കല
എങ്ങനെ അനുകരിക്കാൻ പര്യാപ്തമാണെന്നാണ് മിക്ക അദ്ധ്യാപകരും
പഠിപ്പിക്കുന്നത്. കാരണം, അവർ കലയിലെ വികാരങ്ങളുടെ
ഉള്ളടക്കത്തെക്കുറിച്ചാണ് പറയുന്നത് .ടോൾസ്റ്റോയ് കലാഭ്യാസനത്തെക്കുറിച്ച്
ഉന്നയിക്കുന്ന ആക്ഷേപങ്ങൾ ഇവയാണ് :അത് കലയുടെ അനുകരണങ്ങളിലേക്ക്
ആകർഷിക്കുന്നു .കലാപരിശീലനരംഗത്ത് പ്രവർത്തിക്കുന്നവരെപോലെ അരസികന്മാർ
വേറെയില്ല. സ്കൂളുകളിൽ വ്യാജകലയാണ് സൃഷ്ടിക്കുന്നത്. മതപാഠങ്ങൾ
പഠിപ്പിക്കുന്ന ഇടങ്ങളിലെ വ്യാജമായ പെരുമാറ്റം പോലെയാണിത്.കല പഠിക്കാൻ
പോകുന്നവർ ഏഴോ എട്ടോ വർഷം ചെലവഴിച്ചു കഴിയുമ്പോൾ അവർ യഥാർത്ഥ കല
സൃഷ്ടിക്കാൻ കഴിവില്ലാത്തവരായി മാറുന്നു .കലയുടെ വ്യാജരൂപങ്ങളെ അമിതമായി
പ്രോത്സാഹിപ്പിക്കുന്നു.
രുപം മാത്രം പോരാ
കല
വികാരങ്ങളുടെ സംക്രമണമാണെന്നു പറഞ്ഞതുകൊണ്ട് നമുക്ക് ചുറ്റും സർവ്വത്ര
കലാനുഭവത്തിന്റെ ഔന്നിത്യമാണുള്ളതെന്നു തെറ്റിദ്ധരിക്കേണ്ടതില്ല.
ടോൾസ്റ്റോയ് ഇതു വിശദീകരിക്കുന്നുണ്ട്. "നമ്മൾ കലയെക്കുറിച്ച് പൊതുവേ
മനസ്സിലാക്കുന്നത് ,നമുക്ക് ചുറ്റിനുമുള്ള നാടകങ്ങളും സംഗീതമേളകളും
കലാപ്രവർത്തനങ്ങളും പ്രതിമകളും ശില്പങ്ങളും കവിതകളും നോവലുകളും മുഖേനയാണ്
.ഇതെല്ലാം നാം വിനിമയം ചെയ്യുന്ന കലയുടെ ഏറ്റവും ചെറിയ ഒരു ഭാഗമാണ്.
മനുഷ്യജീവിതത്തിൽ പല തലങ്ങളിൽ കലയുടെ ഇടപെടലുണ്ട് .തൊട്ടിലാട്ടുന്ന ഗാനം
മുതൽ കെട്ടിടങ്ങളും മഹാഘോഷയാത്രകളും വരെ ആ അനുഭവങ്ങൾ നീണ്ടുകിടക്കുന്നു.
ഇതെല്ലാം കലാപ്രവർത്തനമാണ്. അതുകൊണ്ട് കല എന്ന വാക്കിൻ്റെ പരിമിതമായ
അർത്ഥത്തിൽ എല്ലാ മാനുഷികപ്രവർത്തനങ്ങളും വികാരങ്ങൾ സംക്രമണം
ചെയ്യുകയാണെന്നു അർത്ഥമാക്കേണ്ട. എന്നാൽ ചില പ്രത്യേക കാരണങ്ങൾ കൊണ്ട്
നമ്മെ ആകർഷിക്കുന്ന ചിലതുണ്ട്. അത് നാം തിരഞ്ഞെടുക്കുകയാണ്. അതിനോട് നാം
കൂടുതൽ ബന്ധിക്കപ്പെടുന്നു."
ടോൾസ്റ്റോയ്
സുചിന്തിതമായ വീക്ഷണം അവതരിപ്പിക്കുന്നതോടൊപ്പം പല വിഗ്രഹങ്ങളെയും
തച്ചുടക്കുകയും ചെയ്തു .ഷേക്സ്പിയർ ,ദാന്തെ തുടങ്ങിയ പ്രതിഭകളെ അദ്ദേഹം
അംഗീകരിച്ചിട്ടില്ല. ഷേക്സ്പിയർ മോശം നാടകകൃത്താണെന്നു പറയുന്നുണ്ട്
.എന്താണോ ഒരു കലാസൃഷ്ടിയിൽ താൻ കാണുന്നത് അത് എങ്ങനെ സ്വയം
അവതരിപ്പിക്കാമെന്നു ആലോചിച്ച എഴുത്തുകാരനാണ് ടോൾസ്റ്റോയ് .
അദ്ദേഹത്തിൻ്റെ കലാവീക്ഷണം ഒരു സൗന്ദര്യശാസ്ത്രചർച്ചയായി ഒതുങ്ങുന്നില്ല.
അത് കൃതികളിൽ വിന്യസിച്ചിരിക്കുന്നു. എന്താണ് ചിന്തിക്കുന്നതെന്നത്
പ്രായോഗികമായി അവതരിപ്പിച്ച ചുരുക്കം ചില എഴുത്തുകാരിലൊരാളാണ് ടോൾസ്റ്റോയ്
.ജോർജ് ഓർവെൽ ഒരു ലേഖനത്തിൽ ടോൾസ്റ്റോയിയുടെ കലാസങ്കല്പം വ്യർത്ഥമാണെന്നു
പറഞ്ഞതിനോടു വിയോജിക്കുകയാണ്. ടോൾസ്റ്റോയ് സൂചിപ്പിച്ച ആത്മാർത്ഥത ,സദാചാരം
തുടങ്ങിയ വാക്കുകളുടെ പരിമിതിയാണ് ഓർവെൽ ചൂണ്ടിക്കാട്ടുന്നത് .എന്നാൽ ഈ
വാക്കുകളിലൂടെയാണ് ടോൾസ്റ്റോയിയുടെ കലാവീക്ഷണം
സ്ഥാപിക്കപ്പെട്ടിരിക്കുന്നത്. ഈ വാക്കുകൾ കലാകാരൻ സ്വയം പാലിക്കേണ്ട
അച്ചടക്കവും തീക്ഷ്ണമായ സത്യസന്ധതയും പ്രകടമാക്കാൻ ഉപയോഗിക്കുന്നതാണ്.
വെളിപാടിൻ്റെ കല
കലാകാരൻ്റെ
ആന്തരികമായ അധ്വാനത്തെ അദ്ദേഹം ഉയർത്തിക്കാണിക്കുന്നത് അഗാധമായ അറിവുകളോടു
ദൃഢമായ ഐക്യം നിലനിർത്തുന്നതിനു വേണ്ടിയാണ്. ഒരു ശില്പമുണ്ടാക്കിയതുകൊണ്ട്
ഒരു സാഹിത്യരചനയും വിജയിക്കുന്നില്ലെന്ന ടോൾസ്റ്റോയിയുടെ നിലപാട്
ശരിയാണെന്നു പിൽക്കാലത്ത് ഉത്തരാധുനിക നോവലുകളുടെ കാര്യത്തിൽ
തെളിഞ്ഞു.ഉത്തരാധുനിക നോവലുകൾ intertextuality തുടങ്ങിയ മാർഗങ്ങളിലൂടെ
അവതരിപ്പിക്കപ്പെട്ടെങ്കിലും അതിൻ്റെയുള്ളിൽ കലാസ്വാദനത്തിനുള്ള
സാമഗ്രികളില്ലായിരുന്നു. ഒരു കനമുള്ള അനുഭവം അനുവാചകനിലേക്ക്
കടത്തിവിടുന്നതിൽ പലരും പരാജയപ്പെട്ടു.രൂപം അല്ലെങ്കിൽ ശില്പം മാത്രം ഒരു
എടുപ്പുപോലെ പ്രകടമായി കാണാം. അതിനുള്ളിൽ ചിന്തിക്കാനോ വികാരം കൊള്ളാനോ
യാതൊന്നുമില്ലെന്നു പല കൃതികളുടെയും പശ്ചാത്തലത്തിൽ പറയാനാവും. അവിടെയാണ്
ടോൾസ്റ്റോയ് സ്വാനുഭവത്തിൽ അടിയുറച്ചു നിന്നു ഒരു സാർവലൗകിക കലാസിദ്ധാന്തം
മുന്നോട്ടു കൊണ്ടുവരുന്നത് .ടോൾസ്റ്റോയിയുടെ കലാസിദ്ധാന്തം എന്ന പേരിൽ
അദ്ദേഹം എഴുതുകയോ പ്രചരിപ്പിക്കുകയോ ചെയ്തിട്ടില്ല. ഒരു
കലാസിദ്ധാന്തമായിട്ടല്ല, വീക്ഷണമായിട്ടാണ് അദ്ദേഹം ഇതു പറയുന്നത് .എന്നാൽ ആ
ചിന്തകൾ അപഗ്രഥിക്കുമ്പോൾ നമുക്ക് ഒരു സിദ്ധാന്തം രൂപീകരിക്കാൻ കഴിയും.
ഇവിടെ പരിചയപ്പെടുത്തുന്ന സംക്രമണ സിദ്ധാന്തം ഒരു പുസ്തകത്തിലും
കാണുകയില്ല. അതേസമയം ടോൾസ്റ്റോയിയെ വായിക്കുന്ന ഒരാളെന്ന നിലയിൽ എൻ്റെ
മനസ്സിൽ ഉയർന്നു വന്ന സിദ്ധാന്തമാണിവിടെ എഴുതുന്നത്. അതിനു
അടിസ്ഥാനമായിട്ടുള്ളത് ടോൾസ്റ്റോയിയുടെ വാക്കുകളാണ്. അദ്ദേഹം ഇങ്ങനെ
എഴുതുന്നു:
''A true work of art is the revelation of a new
conception of life arising in the artist's soul which,when expressed
,lights up the path along with humanity progresses."
കലാകാരൻ്റെ
മനസ്സിൽ പ്രത്യക്ഷപ്പെടുന്ന ജീവിതത്തെക്കുറിച്ചുള്ള ഒരു വെളിപാടാണ്
കലാസൃഷ്ടിയെ അർത്ഥപൂർണ്ണമാക്കുന്നതെന്നു അദ്ദേഹം എഴുതുകയാണ് .അത്
വെളിപാടാണ്. എത്രയോ വലിയ ആശയമാണത്. സാമാന്യജനത്തിനോട് വൈകാരികമായ സംക്രമണം
സാധ്യമാക്കണമെന്നു പറയുമ്പോഴും അതൊരു വെളിപാടയിരിക്കണമെന്നു
നിഷ്കർഷിക്കുന്നു. വികാരം വെളിപാടിന്റെ തലത്തിലേക്ക് ഉയരുകയാണ് .അത്
ജ്ഞാനമാണ്. അതുകൊണ്ട് കലയിലെ വികാരം ആധിയായി മാറുന്നു. അത് കേവലം
വ്യക്തിയിൽ ഒതുങ്ങുന്നതല്ല. അത് വ്യക്തിനിഷ്ഠവുമല്ല. എല്ലാ മനുഷ്യരെയും
ബാധിക്കുന്നതാണ്. എഴുത്തുകാരൻ്റെയുള്ളിലെ വെളിപാട് പ്രാപഞ്ചികമായ അർത്ഥം
കൈവരിക്കുന്നു. ഈ വെളിപാട് മാനവരാശിക്കു പ്രകാശമാനമായ ഒരു പാത കാണിച്ചു
കൊടുക്കുകയാണെന്നു എഴുതുന്നു. അതിനർത്ഥം, മാനവരാശി അതുവരെ അറിയാത്ത ഒരു
സത്യമാണത് എന്നാണ്. അതൊരു പൊളിച്ചെഴുത്തായിത്തീരുന്നു. മനുഷ്യജീവിതത്തിന്റെ
ഒരു കണ്ടെത്തൽ പോലെ വിസ്മയകരമാണത്. കൈവിട്ടുപോയ ഒരു സത്യബോധത്തെ
തിരിച്ചുകൊണ്ടുവരുന്ന പ്രക്രിയയാണിത്. ടോൾസ്റ്റോയിയുടെ ഭാഷയിൽ
എഴുത്തുകാരൻ്റെ ആത്മാവിലെ അദ്ധ്വാനം.
ടോൾസ്റ്റോയിയുടെ
പ്രസിദ്ധമായ 'ഡയറി ഓഫ് എ ലുനാറ്റിക്' എന്ന കഥയിൽ ഈ വെളിപാടും സംക്രമണവും
കാണാം.ഇതിലെ പ്രധാന കഥാപാത്രം ഒരു ധനികനായ ബിസിനസുകാരനാണ്. അയാൾ
എസ്റ്റേറ്റു വിലയ്ക്ക് വാങ്ങി വിൽക്കുന്നവനാണ് .അവിടെ തൊഴിലാളികളെ
താമസിപ്പിച്ചു പണിയെടുപ്പിക്കാറുണ്ട്. കൂലി കൊടുക്കുന്നതിൽ നിന്നു വാടക
ഈടാക്കി അവരെ ചൂഷണം ചെയ്യുന്ന ശീലമാണ് അയാൾക്കുള്ളത്. എന്നാൽ ഇങ്ങനെയെല്ലാം
ധനലബ്ധിയിൽ സന്തോഷിച്ചു ജീവിക്കാമായിരുന്നു എന്ന പ്രതീക്ഷയ്ക്ക്
പെട്ടെന്നു മങ്ങലേൽക്കുകയാണ്. തന്നെ ഒരു അകാരണമായ ഭയം
പിടികൂടിയിരിക്കുന്നതായി അയാൾ മനസ്സിലാക്കുന്നു. അത് ഭ്രാന്താണെന്ന
നിഗമനത്തിൽ എത്തിച്ചേരുന്നു. എന്നാൽ സൂക്ഷ്മവിചിന്തനത്തിൽ മരണഭയമാണെന്നു
ബോധ്യപ്പെടുന്നു.
അയാൾ വേദപുസ്തകത്തിലൂടെ
വെറുതെ വായിച്ചു മുന്നേറിയപ്പോൾ ഒരാശയം മനസിൽ തടഞ്ഞു. സങ്കീർത്തനത്തിലെ
അബലർക്കും ദുർബ്ബലർക്കുമായി നിലകൊള്ളുക ,ദരിദ്രർക്കും പീഡിതർക്കും
ന്യായപാലനം ചെയ്യുക എന്നീ ചിന്തകൾ അയാളെ ഉണർത്തി. എല്ലാവരും ദൈവത്തിൻ്റെ
മക്കളാണ്. ചൂഷണം ചെയ്യരുത് എന്ന ആശയമായിരുന്നു അത്.ആൾക്കാരുടെയിടയിൽ തൻ്റെ
ഭ്രാന്ത് ഒളിപ്പിച്ചുകൊണ്ട് നടക്കുന്നതിന്റെ പ്രയാസം
അനുഭവിക്കുകയായിരുന്നു അയാൾ. ഈ ആശയം കിട്ടിയതോടെ അയാളുടെ മനോനില പെട്ടെന്നു
മെച്ചപ്പെട്ടു .ഭയം സാവധാനം ഒഴിഞ്ഞു പോകുന്നതായി അനുഭവപ്പെട്ടു .ഭ്രാന്തിൽ
നിന്നു മോചനം നേടുന്നതിൻ്റെ ആഹ്ലാദത്തിൽ അയാൾ ചുറ്റുമുള്ളവരിലേക്ക് തൻ്റെ
സ്നേഹം പ്രചരിപ്പിക്കാൻ ആഗ്രഹിച്ചു. പതിവായി അയാൾ പള്ളിയിൽ പോകാറുള്ളതാണ്.
മനസിനു ഉണർവ്വ് വന്നശേഷം പള്ളിയിൽ പോയ അയാൾ പതിവില്ലാതെ ഗേറ്റിനു പുറത്ത്
ഭിക്ഷ യാചിക്കുന്നവരെ ശ്രദ്ധിച്ചു. അവർ ദൈവത്തിൻ്റെ മക്കളാണല്ലോ എന്ന
ചിന്തയിൽ തൻ്റെ കൈയിലുണ്ടായിരുന്ന 35 റൂബിൾ അവർക്ക് വീതിച്ചു കൊടുത്തു.
തന്നിലെ ഭ്രാന്തിനെ അയാൾ തന്നെ ചികിത്സിച്ചു ഭേദമാക്കിയ
പ്രവർത്തനമായിരുന്നു അത്.
ആസ്വാദനക്ഷമത നഷ്ടപ്പെട്ടവർ എഴുതരുത്
ഈ
കഥയിൽ വിശദീകരിക്കുന്നത് പ്രാപഞ്ചികമായ മനുഷ്യത്വത്തെക്കുറിച്ചും
സ്നേഹത്തെക്കുറിച്ചുമാണ്. പക്ഷേ അതറിയാൻ വളരെ വൈകിയിരുന്നു.
പ്രതീക്ഷയുള്ളതും നന്മയുള്ളതുമായ ഒരു ജീവിതത്തിലേക്ക് ഉയർത്തുന്ന ആശയമാണ്
അയാളിൽ വികാരമായി പ്രവർത്തിച്ചത്. കഥ വായിക്കുന്നവർക്ക് ഇത് മനസ്സിലാവും.
മനുഷ്യൻ കാണാത്ത ജീവിതത്തിൻ്റെ ഒരു വശം ടോൾസ്റ്റോയി ആവിഷ്കരിക്കുകയാണ്.
കലാവിമർശനത്തിൽ തത്ത്വചിന്തയെക്കുറിച്ച് എഴുതുമ്പോൾ തന്റെ കാലത്ത്
എങ്ങനെയാണ് ഉന്നതമായ കലയിൽ നിന്നു ആളുകൾ താഴെ വീഴുന്നതെന്നു
വെളിവാക്കുന്നുണ്ട് .രണ്ടു പ്രശ്നങ്ങളാണ് അദ്ദേഹം ഉന്നയിക്കുന്നത്. ഒന്ന്
,വിനോദത്തിനും ദുഷിപ്പിക്കാനും വേണ്ടി നിർമ്മിക്കുന്ന കലയുടെ കപടമുഖം.
രണ്ട്, ഉൽകൃഷ്ടമെന്നു മുദ്രകുത്തപ്പെട്ട കലാവസ്തുക്കളുടെ മേധാവിത്വം. ഈ
രണ്ടു ഘടകങ്ങളുടെ സ്വാധീനം ഒരു സമൂഹത്തിൽ യഥാർത്ഥവും ഉന്നതവുമായ കല
ആസ്വദിക്കാനുള്ള ശേഷി നശിപ്പിക്കുകയാണ് ചെയ്യുന്നതെന്നു അദ്ദേഹം
നിരീക്ഷിക്കുന്നു. ആസ്വാദനക്ഷമത നഷ്ടപ്പെടുന്നത് കലാകാരന്മാർക്ക് പോലും
വ്യക്തമാവാതെ വരും. അപ്പോൾ സാധാരണ ജനങ്ങളുടെ കാര്യവും അങ്ങനെ
തന്നെയായിരിക്കും. ആസ്വാദനക്ഷമതയില്ലാത്തവർ കല സൃഷ്ടിക്കാൻ മെനക്കെടുന്നത്
കാപട്യത്തിൻ്റെ തോത് വർധിപ്പിക്കുന്നു. കലയുടെ മേഖലയിൽ ഏറ്റവും മഹത്തായത്
സംഭവിക്കുമ്പോൾ അത് തിരിച്ചറിയാനുള്ള സിദ്ധി നഷ്ടപ്പെടുന്നു എന്നതാണ്
ഇതിൻ്റെ ഫലം. അത് ഈ കാലഘട്ടത്തിലും നമുക്ക് കാണാനാവും. ആഴം കുറഞ്ഞതും
കപടവും വികാരരഹിതവുമായ രചനകളെ മഹത്തായത് എന്ന നിലയിൽ വിലയിരുത്തുന്നത് ഒരു
വിപത്തായി മാറിയിട്ടുണ്ട് .ടോൾസ്റ്റോയ് അത് തിരിച്ചറിഞ്ഞിരുന്നു.
ആസ്വാദനക്ഷമത
നഷ്ടപ്പെട്ടവർ എത്ര വിദ്യാഭ്യാസമുള്ളവരായാലും അവർക്ക് മഹത്തായ കലയുടെ
സ്വാധീനിശക്തി മനസ്സിലാവുകയില്ല .അവരുടെയുള്ളിൽ കല വിഭാവന ചെയ്യുന്ന,
അനുഭവിപ്പിക്കുന്ന ആർദ്രതയോ ജ്ഞാനമോ വിനിമയം ചെയ്യുന്നില്ല. നാഗരികതയുടെ
പ്രകടനപരതയിൽ അഭിരമിക്കുന്ന അവർ കൂടുതൽ മനുഷ്യവിമുഖരായി മാറുകയാണ്
ചെയ്യുന്നത്.
ജാതി വൃക്ഷങ്ങൾ, മതം കാറ്റ് , ദൈവം സൂര്യൻ
കൂത്താട്ടുകുളം
:ഓരോ ജീവിതവും അതുല്യമായ മൂല്യത്തെയാണ് വഹിക്കുന്നതെന്നും അത് നാം
തിരിച്ചറിയുന്ന നിമിഷമാണ് ജീവിതം തുടങ്ങുന്നതെന്നും എം.കെ. ഹരികുമാർ
അഭിപ്രായപ്പെട്ടു .
കൂത്താട്ടുകുളത്തെ മുതിർന്ന
വനിതകളുടെയും വനിതാപെൻഷൻകാരുടെയും സംഘടനയായ ജനനി സീനിയർ സിറ്റിസൻസ്
സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നല്കിയ സ്വീകരണത്തിനു നന്ദി പറയുകയായിരുന്നു
ഹരികുമാർ .ഹരികുമാറിനു ജനനി പ്രസിഡൻ്റ് എൽ. വസുമതിയമ്മ ഉപഹാരം സമ്മാനിച്ചു.
ജീവിതം
ഒരുതവണ മാത്രം സംഭവിക്കുന്നു. ഒരു കൂട്ടം പൊടിയാണ് മനുഷ്യൻ. അത് ഓരോ
മനുഷ്യന്റെയും പ്രത്യേക രൂപത്തിൽ കാണപ്പെടുന്നത് ഈ പ്രപഞ്ചത്തിൻ്റെ
യാത്രയിൽ ഒരു തവണ മാത്രമാണ്. നമുക്ക് ഇനിയൊരു ആവർത്തനമില്ല .ഈ നിമിഷത്തിൽ
നമ്മൾ ആയിരിക്കുന്നു എന്നു പറയുന്നത് അതുല്യമാണ്.കാരണം ,മുമ്പ് ഇല്ലാത്ത
ഒരു അസ്തിത്വമാണിത്. ഇനി ഉണ്ടാവുകയുമില്ല. അതുകൊണ്ട് ഇത് അനന്യമാണ്
-ഹരികുമാർ പറഞ്ഞു
ഹരികുമാറിൻ്റെ പ്രഭാഷണത്തിൽ
നിന്ന്: പുനർജന്മത്തിൽ വിശ്വസിക്കുന്നവരുണ്ടാകും. എന്നാൽ അങ്ങനെ
വിശ്വസിക്കുന്നവരോട് പറയാനുള്ളത് ഇതാണ്. നിങ്ങൾക്ക് മനുഷ്യൻ്റെ രൂപത്തിൽ
തന്നെ ഇനിയും ജനിക്കാൻ കഴിയുമെന്നു പറയാൻ കഴിയില്ല. 'യോഗവാസിഷ്ട'ത്തിൽ
പറയുന്നുണ്ട് ,പല ജീവികളായി വീണ്ടും വീണ്ടും ജനിക്കേണ്ടിവരുമെന്ന്
.അതുകൊണ്ട് നമ്മളുടെ ഈ മനുഷ്യരൂപം ഒരേയൊരു പ്രാവശ്യം മാത്രമുള്ളതാണ്.
അതുകൊണ്ട് അതിനു മൂല്യമുണ്ട്.
ഞാൻ സർക്കാർ രേഖകൾ
പ്രകാരം ഒരു ജാതിയിലോ മതത്തിലോ ആയിരിക്കാം. എന്നാൽ ഒരു കലാകാരനായ എനിക്ക്
ജാതിയോ മതമോ ഇല്ല .എന്റെ ജാതി വൃക്ഷങ്ങളാണ് .കാറ്റാണ് എൻ്റെ മതം. സൂര്യനാണ്
എൻ്റെ ദൈവം .വൃക്ഷങ്ങൾ മനുഷ്യവംശത്തിന്റെ ആശ്രമങ്ങളാണെന്നു വിഖ്യാത
എഴുത്തുകാരൻ ഹെർമൻ ഹെസ്സെ പറഞ്ഞിട്ടുണ്ട്. ആരോടും വിദ്വേഷമോ പകയോ
ഇല്ലാതെയാണ് വൃക്ഷങ്ങൾ ജീവിക്കുന്നത്. മഹനീയമാണ് അതിൻ്റെ അസ്തിത്വം. അത്
അവാച്യമായ ഒരു സുഖം അനുഭവിക്കുന്നു. എൻ്റെ മതം കാറ്റാണ് .കാറ്റിനു
വേർതിരിവില്ല. ഏതെങ്കിലും ഒരു വിഭാഗത്തോടു കാറ്റിനു പ്രത്യേക
താല്പര്യമില്ല. കാറ്റ് പ്രാണനാണ്. എല്ലാവർക്കും ജീവൻ
നിലനിർത്തിക്കൊടുക്കുന്നത് വായുവാണ്. അതുകൊണ്ട് വായു എല്ലാവർക്കും
ഒരുപോലെയാണ്. വായു എല്ലാവരുടേതുമാണ്. അതാണ് യഥാർത്ഥ മതം .എൻ്റെ ദൈവം
സൂര്യനാണ്. സൂര്യൻ ആരോടും പ്രത്യേക പരിഗണന കാണിക്കുന്നില്ല. സൂര്യൻ
ഇല്ലെങ്കിൽ നമുക്ക് നിലനിൽപ്പില്ല.സൂര്യൻ ഒരു പ്രത്യേക വിഭാഗത്തിനു
അനുകൂല്യം പ്രഖ്യാപിക്കുന്നില്ല .ഓരോ ജീവിയുടെയും നിലനില്പ് ഈ കാരണം കൊണ്ട്
തന്നെ പ്രധാനമാണ്.യാതൊന്നിനും ഒരു മേൽക്കൈ ഇല്ല. ഒന്നും മറ്റൊന്നിനേക്കാൾ
ശ്രേഷ്ഠമല്ല.
എന്നാൽ മനുഷ്യൻ എല്ലാ ഭൂതങ്ങളെയും
മലിനമാക്കിയിരിക്കുന്നു. ഭാവിതലമുറയുടെ ജീവിതം എങ്ങനെ തുടരുമെന്ന ആശങ്ക
പരക്കുകയാണ്. മനുഷ്യൻ എല്ലാം മലിനമാക്കി .ഒരു ജീവിയെയും വെറുതെ
വിടുന്നില്ല.എല്ലാറ്റിനെയും കൊന്നു തിന്നുകയാണ്. എന്നാൽ ഒരു നായ കടൽ
ചീത്തയാക്കുന്നില്ല. ഒരു പാറ്റ പരിസ്ഥിതി നശിപ്പിക്കുന്നില്ല. അതുകൊണ്ട്
അവയ്ക്ക് മഹത്വമുണ്ട്. ഓരോ ജീവിയുടെയും അസ്തിത്വം അനന്യമാണ്. ഏതൊരു
ജീവിയായിരിക്കുന്നതും ഒരു വലിയ നേട്ടമാണ്. ഒരു പ്രാണിയായിരിക്കുന്നതുപോലും
വലിയ നേട്ടമാണ് .കാരണം ,അത് ആയിരക്കണക്കിനു വർഷങ്ങളായുള്ള പ്രതിബന്ധങ്ങളെ,
കാലാവസ്ഥാമാറ്റങ്ങളെ ,ഭൂകമ്പങ്ങളെ അതിജീവിച്ചുവന്നിരിക്കുന്ന ഒരു ജീവൻ്റെ
കണമാണ്. അതുകൊണ്ട് അതിൻ്റെ അതിജീവനത്തിനു സൗന്ദര്യമേറുന്നു .
എൻ്റെ
സാഹിത്യരചനയാരംഭിച്ചിട്ട് നാല്പത്തിരണ്ടു വർഷം പിന്നിട്ടു. അക്ഷരജാലകം
പംക്തി തുടങ്ങിയിട്ട് ഇരുപത്തിയേഴ് വർഷം പിന്നിടുകയാണ്. മുപ്പത്തഞ്ചു
പുസ്തകങ്ങളെഴുതി. പെട്ടെന്നു തന്നെ എല്ലാവരും പരവതാനി വിരിച്ചു തരുമെന്നു
ഞാനൊരിക്കലും പ്രതീക്ഷിച്ചിട്ടില്ല. എഴുതിക്കൊണ്ടിരിക്കുക എന്ന ഒരു
ചോദനയല്ലാതെ മറ്റൊന്നും മനസിനെ ഭരിച്ചിട്ടില്ല .പുതിയ വായനക്കാരെ എനിക്കു
മിക്ക ദിവസങ്ങളിലും ലഭിക്കുന്നുണ്ട്. അതാണ് പ്രചോദനം.
Wednesday, January 1, 2025
എം.കെ. ഹരികുമാറിന്റെ നോവലുകൾ: സർഗാത്മകതയുടെ ആത്യന്തികതലങ്ങൾ / ഇരവി
എം.കെ.ഹരികുമാറിൻ്റെ ജലഛായ ,ശ്രീനാരായണായ ,വാൻഗോഗിന് എന്നീ നോവലുകളിലെ സർഗാത്മകവും അതീന്ദ്രിയവുമായ തലങ്ങളെ തൊട്ടുകൊണ്ട് ഒരു വായന .
എം.കെ.ഹരികുമാറിൻ്റെ
നോവലുകൾ പുതിയ ലോകമാണ് സൃഷ്ടിച്ചിരിക്കുന്നത്; പുതിയ ഭാഷയ്ക്കുവേണ്ടി
ആവേശം കൊള്ളുന്ന സർഗ്ഗതപസ്സാണിത്. ആ ഭാഷതന്നെ ആ ക്രാഫ്റ്റ്. ആ ക്രാഫ്റ്റ്
തന്നെ ആ പാറ്റേൺ. അതുതന്നെ ഭാഷാവൈചിത്ര്യത്തിന്റെ കഥാവിസ്മയം. ആ
ഭാഷാഭിലാഷത്തിലാണ് വാക്കുകളുടെ തുമ്പികൾ വന്ന് പിടിച്ചുതൂങ്ങുന്നത്.
മാധ്യമചട്ടക്കൂടുകളിൽ നിന്നു മോചിതമാകാതെ മൗലികകൃതികൾക്ക് നിർഭയമായി പറന്നുയരാനാവില്ല.
എം.കെ.
ഹരികുമാർ ജലഛായ, ശ്രീനാരായണായ, വാൻഗോഗിന് എന്നീ നോവൽത്രയത്തിലൂടെ
രചനാവൈവിധ്യത്തിന്റെ ഒരു സഹിത്യകലാവിപ്ലവം ഇവിടെ സൃഷ്ടിച്ചിരിക്കുന്നു.ഇത്
ആഘോഷിക്കപ്പെട്ടോ? എവിടെപ്പോയി പുരസ്കാര കലാമന്നന്മാർ?. ആഢ്യന്മാർ
കള്ളുഷാപ്പിൽ നിന്നിറങ്ങുന്നതുപോലെ ഹരികുമാറിന്റെ മുന്നിലൂടെ തലയിൽ
മുണ്ടിട്ട് നമ്മുടെ സാഹിത്യത്തെ മുരടിപ്പിക്കുന്ന ദയനീയകാഴ്ച!
മാസ്മരികമായ ജലഛായ
'ഖസാക്കിന്റെ
ഇതിഹാസ'ത്തിൽ അറച്ച നോവൽ 'ജലഛാ'യയിലൂടെ മുന്നോട്ടു ചലനം കൊള്ളുന്നതു
കാണാം. സർഗ്ഗതാന്ത്രികമേന്മയും മൗലികതയും പ്രപഞ്ചജൈവവ്യാപ്തിയെ
സംഭൃതമാക്കുന്ന കലാവിദ്യയും ഈ കൃതികളിൽ നാം അതിശയത്തോടെ കാണും. ജലഛായ
മനുഷ്യന്റെ കഥയല്ല. ജൈവലോകവിശാലതയുടെ കഥയാണ്. ഈ ജനുസിൽപ്പെട്ട ഒരു കൃതി
ഇവിടെ വേറെ ഇല്ല. രാമായണത്തിൽ കുറച്ചൊക്കെ ജന്തുലോകത്തെ മനുഷ്യന്
ഭിന്നമല്ലാത്തവിധത്തിൽ ചിത്രീകരിച്ചിട്ടുണ്ട്. ഹരികുമാറിന്റെ ഈ അപൂർവ്വ
കലാവിദ്യ ശ്രദ്ധിക്കപ്പെട്ടതായോ വായനാലോകത്തിന്റെ ജനപദങ്ങൾ കീഴടക്കിയതായോ
അറിവില്ല.
ആർജ്ജിത വിവരങ്ങൾ കുത്തിനിറച്ച് നോവൽ എഴുതുന്ന ഒരു
സമ്പ്രദായം ഇവിടെ ഫാഷനായിരിക്കുന്നു. ചിന്തകൾ കടഞ്ഞെടുക്കേണ്ടത്
ആശയങ്ങളുടെ ചന്ദ്രബിംബങ്ങളെയാണ്. ഇവിടുത്തെ നോവലുകളിൽ ചിന്തകളുണ്ടേ?
ടോൾസ്റ്റോയിയെപ്പോലെ, ദസ്തയ്‌വ്സകിയെപ്പോലെ, ഗോർക്കിയെപ്പോലെ,
ഷേക്സ്പിയറെപ്പോലെ? എന്നാൽ ചിന്താസമ്പന്നവും ആശയവൈപുല്യവും എം.കെ.
ഹരികുമാറിന്റെ കലാസ്വരൂപത്തിന്റെ ഉൾക്കരുത്താണ്.
മൗലിക
സ്വഭാവത്തോടെയുള്ള ഒരു ഇതരലോകം ജലഛായയിൽ ഹരികുമാർ സൃഷ്ടിക്കുന്നു. പ്രകൃതി
സൃഷ്ടിച്ച ജീവിതത്തിന് തൊട്ടടുത്ത് ഹരികുമാർ ഒരു ഇരട്ടയെ സൃഷ്ടിക്കുന്നു.
ഇതാണ് ഈ നോവലിന്റെ വ്യക്തിത്വതനിമ. പ്രകൃതിയോടും മുൻ നോവലുകളോടുമുള്ള
വെല്ലുവിളി. ഈ കൃത്രിമജീവിതം അകൃത്രിമമാക്കുന്നത് അത് ജയിച്ചുനോക്കുമ്പോൾ
കിട്ടുന്ന യഥാർത്ഥജീവിതത്തിന്റെ ഉപ്പുരസമാണ്. കുറേ ബൃഹത്തായ
മേച്ചിൽപ്പുറങ്ങളിലാണീ ജീവിതം വിളയുന്നതും.
ചരിത്രജീർണ്ണതകളും
സാമൂഹിക നിഷ്ഠൂരതകളും സദാചാര മാലിന്യങ്ങളും സാംസ്കാരികത്തകർച്ചകളും ഇതിൽ
അലിഞ്ഞുചേർന്നിരിക്കുന്നു. ശാസ്ത്രീയസംഗീതം നേർത്ത് നേർത്ത്
ലളിതഗാനമാകുന്നതുപോലെ. ചരിത്രത്തെ അസ്വസ്ഥമാക്കുന്ന സാമൂഹിക
നീതിശാസ്ത്രങ്ങൾക്കെതിരെയുള്ള രോഷം സംയമനസീമകളിലൊതുക്കി, ആളിക്കത്തിക്കാതെ
നിസംഗമായി നിൽക്കുന്നത് ഈ കഥപറച്ചിലിനെ ഉദാത്തഗംഭീരമാക്കുന്നു.
ചാതുർവർണ്യത്തിന് അധീനമാകുന്ന ദൈന്യതകളുടെ സാമൂഹിക നിസ്സഹായതകളെ ഈ നോവൽ
ഒന്ന് തൊട്ടുനോക്കുന്നത് അതിന്റെ വന്യസ്മൃതികളുണർത്തി
ഹിസ്റ്റീരിക്കാകാനല്ല. മറിച്ച്, നോവലിന്റെ ശിൽപഘടനയ്ക്ക് യോജിച്ച
സ്വരൂപസൃഷ്ടിക്ക് ഇഴചേർക്കാനാണ്. കഥാകൃത്ത് താൻ നിർമ്മിക്കുന്ന
കലാശിൽപത്തെക്കുറിച്ചേ വേവലാതിപ്പെടുന്നുള്ളൂ. ധർമ്മരോഷവും സാമൂഹിക
പരിഷ്കരണവും അദ്ദേഹത്തിന്റെ വിഷയമല്ല എന്ന തോന്നലാണീ നിസ്സംഗരചന
ഉണ്ടാക്കുന്നത്.
ഉറുമ്പുകളുടെ ജീവിതം പ്രതിപാദിക്കുന്നു
'ഉറുമ്പുകളുടെ
ലോകം' എന്ന അദ്ധ്യായം പ്രദാനം ചെയ്യുന്ന ഉറുമ്പുകളുടെ ഇതിഹാസം
അനുഭൂതിദായകമാണ്. അത്യാകർഷകമായ സൂക്ഷ്മതല വിവരങ്ങളുടെ ഇഴപാകലാണ്.
ഉറുമ്പുകൾക്ക് കഥാകൃത്ത് നിർമ്മിക്കുന്ന ഒരു വിചിത്രജീവിതമുണ്ട്.
നിഗൂഢപ്രകൃതിയുടെ അറിവിനും അർത്ഥങ്ങൾക്കുമപ്പുറമാണ് ഇതിന്റെ അസ്തിത്വം. മുലകളെ
അലങ്കരിക്കുന്ന ഫ്യൂഡലിസവൈകല്യങ്ങളെ പരിഹാസ വിധേയമാക്കുന്നതുപോലും
സൗന്ദര്യോപാസകനായ ഒരു കവിയായി മാറിനിന്നുകൊണ്ടാണ്. ഇവിടെ ആക്ഷേപഹാസ്യഭാഷയെ
നിഷ്കരണം ചവിട്ടിപ്പുറത്താക്കുന്നു.ദൃശ്യകലകളുടെ സാധ്യതകൾക്കാണിവിടെ
ഊന്നൽ. “കുരുമുളക് മരണങ്ങളി”ൽ കീഴാളപീഡനം പ്രകടനപരതയോടെ
ഉയർത്തിക്കാട്ടാനൊന്നും നോക്കാത്തത് നോവലിന്റെ കാവ്യഭംഗിയോടും
താളാത്മകതയോടുമുള്ള കരുതൽ കൊണ്ടാണ്. വേണമെങ്കിൽ വായനക്കാരൻ ആ കറുത്ത
മുത്ത് ഒന്നു കടിച്ച് എരിവറിഞ്ഞോട്ടെ എന്ന നിസ്സംഗത. കുരുമുളക് എന്ന
പ്രതീകത്തിലേക്ക് ആ പ്രതിഷേധം വന്നിരിക്കുന്നത് സ്തുത്യർഹമാണ്.
ബൈബിളും
ഖുറാനും ഗീതയുമൊക്കെ മഹത്ഗ്രന്ഥങ്ങളായത് അവ ചിന്തകളുടെ
ഭണ്ഡാകാരങ്ങളായതുകൊണ്ടാണ്. അറിഞ്ഞോ അറിയാതെയോ ഐതിഹാസിക ചിന്തകളുടെ
ഉപാസകനാവുകയാണ് ഹരികുമാർ. ഈ ചിന്തകൾ നമ്മുടെ ആനുകാലിക സൃഷ്ടികളിൽ തീരെ
ഇല്ലാത്തത്താണ്. കഥപറയാൻ വേണ്ടി കഥ എഴുതുന്നവർക്കും കഥാരചന ലാഘവമായി
എടുക്കുന്നവർക്കും അതിനു കഴിയില്ല. ഹരികുമാറിന്റെ കൃതികൾക്ക് പിന്നിൽ
കഠിനമായ ഹോംവർക്കുണ്ടെന്നത് വ്യക്തം. അർത്ഥഗർഭവും ഉൾക്കരുത്തുള്ളതുമായൊരു
ഭാഷയുണ്ടാക്കുന്നതിനും യത്നിച്ചിരിക്കും. പഠിക്കുന്നതും ഗവേഷണം
ചെയ്യുന്നതും അസംസ്കൃത വസ്തു മാത്രമായിരിക്കണം. അല്ലാതെ, അതിന്റെ
ഫോട്ടോപതിപ്പാവരുത്. ഈ നോവൽ എഴുതാൻവേണ്ടി ഹരികുമാർ അനുഷ്ഠിച്ച തപസ് മലയാള
നോവൽ സാഹിത്യത്തിനൊരു അപരിചിതമുഖം നൽകാൻ ഉപകരിച്ചിരിക്കുന്നു. ഒ.വി.
വിജയനിൽ നിന്ന് നമ്മുടെ നോവൽ സാഹിത്യം മുളപൊട്ടുന്നത് 'ജലഛായ'യിൽ കാണാം.
അപരജീവിതത്തിന്റെ 'വാൻഗോഗിന്'
പ്രകൃതിയിലെ
കല കണ്ടെത്തുന്നത് അതിന്റെ മുമ്പിൽ നിന്ന് അതിനെ സ്വപ്നം കാണുമ്പോഴാണ്
എന്ന വാൻഗോഗിന്റെ ഉദ്ധരണി കൊടുത്തുകൊണ്ടാണ് ഹരികുമാർ വാൻഗോഗിന്റെ കഥ പറയാൻ
തുടങ്ങുന്നത്. ഈ ഉദ്ധരണിയിൽ എല്ലാമുണ്ട്.ബോധപൂർവ്വമാണ് കഥാകൃത്ത് ഈ
ഉദ്ധരണി കൊടുത്തിരിക്കുന്നത്. അദ്ദേഹത്തിന്റെ ക്രാഫ്റ്റ് മനസ്സിലാക്കാൻ
വായനക്കാരനൊരു ക്ലൂ കൂടിയാണിത്. വാൻഗോഗിന്റെ ജീവചരിത്രത്തിൽ നിന്നും
വാൻഗോഗിനെ സ്വപ്നം കണ്ട് പകർത്തുകയാണദ്ദേഹം ചെയ്തത്. അങ്ങനെയാണിത്
സർഗ്ഗാത്മകജീവചരിത്രനോവലായത്. ഇവിടെയും സ്വയം രൂപകൽപന ചെയ്തെടുത്ത
കലാവിദ്യതന്നെ ഉപയോഗപ്പെടുത്തിയിരിക്കുന്നു. 'ജലഛായ'യിൽ പരീക്ഷണം നടത്തി
വാർത്തെടുത്ത കലാവിദ്യ.
19-ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഡച്ചു
ചിത്രകാരനായ വിൻസന്റ് വാൻഗോഗിനെ കേന്ദ്രീകരിച്ച് കഥ എഴുതാൻ ഹരികുമാറിനെ
പ്രേരിപ്പിച്ച സംഗതി എന്താണ്? ഒരു ചരിത്രപുരുഷനെ മെറ്റീരിയലാക്കുമ്പോൾ
അയാളിലെ ഏതെങ്കിലും ഘടകം കഥാകൃത്തിനെ പ്രചോദിപ്പിച്ചിരിക്കണമല്ലോ.
ആലോചിച്ചാൽ ഇത് മനസ്സിലാകും. ജീവിതവും, ജീവിച്ചിരുന്നപ്പോഴുള്ള കീർത്തിയും
അത്ര നിറപ്പകിട്ടാർന്നതല്ലെങ്കിലും ചിത്രകാരന്മാർക്കിടയിലെ
അപൂർവ്വതയായിരുന്നു വാൻഗോഗ്. ഒരു തപ്തബാഷ്പം! ഒരു കഥാകൃത്തിനെ ആകർഷിക്കാൻ
വേണ്ടുവോളം കണ്ണീര് കെട്ടിക്കിടന്ന ഒരു മനസ്സാണ് വാൻഗോഗിൻ്റേത് . അതിന്
സാന്ത്വനമേകാൻ ഒരു തൂവൽസ്പർശം പോലെയാണ് ഈ നോവൽ കഥാകൃത്ത് വാൻഗോഗിന്
സമർപ്പിക്കുന്നത്,വെറുതേ ഒരു സംതൃപ്തിക്കുവേണ്ടി.‘വാൻഗോഗിന്’ എന്നാണല്ലോ നോവലിന്റെ പേര്.
മരണാനന്തരം
പ്രശസ്തിയുടെ ഉത്തുംഗശൃംഗങ്ങൾ പിടിച്ചടക്കിയ ഒരു കലാകാരന്
ജീവിച്ചിരുന്നപ്പോൾ അവഗണനയുടെ കയ്പുനീർ കുടിക്കേണ്ടിവന്ന ജീവിതസന്ധിതന്നെ
കഥാമർമ്മം. ആ നിരാസദുഃഖവും അതിന്റെ പാർശ്വഫലങ്ങളുമാണ് തികച്ചും
നിശ്ശബ്ദതയുടെ ഒരന്തരീക്ഷം സൃഷ്ടിച്ച് കയ്യൊതുക്കത്തോടെ ഹരികുമാർ
വരച്ചുവച്ചത്. കലാകാരൻ തന്നെയായ ഒരെഴുത്തുകാരൻ സമാനഹൃദയനായ ഒരുവന്റെ
ദുഃഖത്തിൽ താദാത്മ്യം പ്രാപിക്കാനാവുന്നതുപോലെ മറ്റൊരാൾക്കാവില്ലെന്നും ഈ
നോവൽ തെളിയിക്കുന്നു.
ഈ മാതിരി വ്യക്തിത്വങ്ങളോട് കുറ്റകരമായ
അനാസ്ഥ കാട്ടുന്നവരാണ് നമ്മുടെ സമൂഹം. അത് അന്നും ഇന്നും എന്നും
അങ്ങനെതന്നെ. ഇക്കാരണത്താൽ രചന നിർത്തിയവരുണ്ട്; ആത്മഹത്യ ചെയ്തവരുണ്ട്….
കലാകാരൻ ഏതോ ഭാഗ്യകടാക്ഷത്താൽ ഒരു പിടിവള്ളി കിട്ടി കയറിയപ്പോയാൽ അവന്റെ
ആസനം താങ്ങാൻ പിന്നാലെ സമൂഹമുണ്ടാകും. കലാകാരന്റെ സ്വീകാര്യത ആഘോഷതലത്തിൽ
എത്തുമ്പോൾ അവനെ സമൂഹം ബലംപ്രയോഗിച്ചു സ്വന്തമാക്കും; ബോധംകെട്ട ആരാധനയാണ്
പിന്നെ. അവൻ ആര്, എന്ത് എന്നൊക്കെ അറിയാമായിരുന്നിട്ടും
തമസ്കരിക്കപ്പെടുകയാണ്. ഇതിന്റെ ഇരയായിരുന്ന വാൻഗോഗ് ഇതുപോലുള്ള മറ്റനേകം
കലാകാരന്മാരെ പ്രതിനിധീകരിക്കുന്നു എന്നതാണ് ഇപ്പോഴും ഈ കഥയുടെ പ്രസക്തി.
അസാധാരണ നോവൽ
അവനവനോട്
ചോദ്യം ചോദിച്ച് ഉത്തരം തേടുകയാണ് ഹരികുമാറിന്റെ വാൻഗോഗ് ചെയ്യുന്നത്.
വരച്ചുകൊണ്ടാണ് ചോദ്യോത്തരങ്ങളിലെ അവ്യക്തത്തകൾക്ക്
തീർപ്പുണ്ടാക്കുന്നത്. കഥാപാത്രത്തിന്റെ മനസ്സിനെ സൂക്ഷ്മമായി ഇവിടെ
വരച്ചിടുന്നു. കലാകാരന്മാർ എന്താണെന്നതിന് ബാഹ്യസംഭവങ്ങൾ നിസ്സാരമാണെന്നു
പറയാറുണ്ട്. മനസ്സിന്റെ അബോധതലങ്ങളുടെ ഒരു വ്യക്തിപഠനം ഇവിടെയുണ്ട്.
കഥാപാത്രമനസ്സിന്റെ ഇരുട്ടറകളിലേയ്ക്കിറങ്ങിച്ചെല്ലാനുള്ള ബുദ്ധിവ്യായാമം
എഴുത്തുകാരന്റെ സ്വഭാവത്തിന്റെ ഉത്തമഘടകമാണ്. പൂർവ്വസൂരികൾ വെട്ടിവച്ച
വഴിയേ നടന്നുകൊണ്ട് എഴുതുന്നവൻ കഥ എഴുത്തുകാരനല്ല, ആധാരമെഴുത്തുകാരനാണ്.
വാൻഗോഗിന്റെ
പ്രണയമനസ്സിന്റെ ഉൾത്തേങ്ങൽ നോവലിൽ ശക്തിയായി മിടിക്കുന്നുണ്ട്. പ്രണയം
വരയ്ക്ക് പ്രചോദനമാണദ്ദേഹത്തിന്. വരയും പ്രണയംപോലെ മറ്റൊന്നിനും
വേണ്ടിയായിരുന്നില്ല. കാമുകൻ കാമുകിയോടു പറയുന്നു: “നീ എന്റെ യജമാനത്തിയും
ആരാധനാപാത്രവുമായിരിക്കും. നിന്റെ ഓരോ ചലനവും ഞാൻ വരയ്ക്കും.” വരയും
പ്രണയവും ആ കലാകാരന് ഒന്നാണെന്ന് വരുന്നതിലെ ഭാവതീവ്രത!
വരയ്ക്കാനിരുത്തിയ
കാമുകി മോഡലല്ല, ചിത്രത്തിന്റെ സ്വഭാവത്തെ നിർണ്ണയിക്കുന്ന ഘടകമാണ്.
അദ്ദേഹത്തിന്റെ ചിത്രങ്ങളെ നിർജ്ജീവമായ വരകളല്ലാതാക്കുന്നത് ഈ സ്വഭാവമാണ്.
വാൻഗോഗിന്റെ
വിശ്വവിഖ്യാത പെയിന്റിംഗുകൾ ഈ നോവലിൽ ഭംഗ്യന്തരേണ
ഇണക്കിച്ചേർത്തിട്ടുണ്ട്. … 'പെയെഴ്സ് ഓഫ് ഷൂസ്' എന്ന വാൻഗോഗ്
ചിത്രത്തിന്റെ വ്യാഖ്യാനം നോക്കൂ:
വാൻ തന്നെ കണ്ടെത്തുന്ന ആ
ഷൂസിൽ ഒരു മഹാഭാരതകഥതന്നെ ഒളിച്ചിരിക്കുന്നു. വാൻഗോഗ് പറയുന്നു: (അതോ
ഹരികുമാർ പറയിപ്പിക്കുന്നതോ) പുറപ്പാടിന്റെ സകല ചലനത്തെയും റദ്ദ് ചെയ്ത്
നിശ്ചലതയ്ക്കുള്ളിൽ പ്രക്ഷുബ്ധമായ ഒരാകാശം സൃഷ്ടിക്കുന്നതിന് ഇതിനേക്കാൾ
നല്ല കാഴ്ച വേറേ കാണില്ല എന്ന്.
തലയോട്ടി വിലയില്ലാത്തതാണെന്ന
പഴയ തത്വശാസ്ത്രത്തിനൊരു തിരിച്ചടിയാണ് 'ഉരുളക്കിഴങ്ങ് കുട്ട' എന്ന
ചിത്രം. ഈ അചേതനവസ്തു ആശയസമ്പുഷ്ടതകൊണ്ട് സജീവമാകുന്നു. ആശയലോകത്ത്
അതിന് ജീവനുണ്ട്, ജീവിതസന്ദേശമുണ്ട്. നോവലിന്റെ പൊതുസ്വഭാവത്തിന്
മാറ്റുകൂട്ടുന്ന ആശയമാണിവിടെ തെളിയുന്നത്. “മുപ്പതോ നാൽപതോ പേരുടെ തലയോട്ടി
ഒരു കുട്ടയിൽ വന്ന് കൂട്ടുകൂടിയാൽ അവിടെ അഭൗമമായ ഒരു ഭാഷ ഉരുത്തിരിയും.”
നോവലിന്റെ മിസ്റ്റിക് ബ്യൂട്ടിതന്നെയാണ് ഈ പെയിന്റിംഗിന്റെ പ്രമേയവും.
കഥയുടെ പൊതുധാരയ്ക്കിണങ്ങുന്ന ഘടകങ്ങൾ കണ്ടെത്താനുള്ള കഴിവ് ഒരു
നോവലിസ്റ്റിന്റെ അന്യാദൃശ്യഘടകമാണ്. ഹരികുമാറിൽ ഇത് വേണ്ടുവോളമുണ്ട്.
കഥാകൃത്ത്
പറയുന്നു: “വരയ്ക്കുമ്പോൾ വാൻഗോഗിന്റെ പവിത്രമായ നോട്ടം കലയുടെ വഴിയേ
പോകുന്നവന്റെ പവിത്രതതന്നെ.” പവിത്രനാവാതെ ഒരുവന് കലാസൃഷ്ടി
ചെയ്യാനാവില്ല. ഏതൊരു കലാകാരന്റെയും അസംസ്കതവസ്തു നന്മതന്നെ. തിന്മയുടെ
രൂപങ്ങൾ വാർക്കാനും നന്മതന്നെ വേണം.
കലാസ്വാദകരെപ്പറ്റി പറയുന്നു: കാണികൾ സ്വതന്ത്രരല്ല. കുറേ മാധ്യമങ്ങളും കച്ചവടക്കാരുമാണ് എല്ലാം തീരുമാനിക്കുന്നത്.
എക്കാലത്തും
ഇത് ശരിയല്ലേ? സ്വതന്ത്രരല്ലാത്ത കാണികൾ ആ പാരതന്ത്ര്യം അറിഞ്ഞുകൊണ്ട്
ശിരസാവഹിക്കുന്നു. മാധ്യമങ്ങളെ സോപ്പിടാനും അവരുടെ ഇഷ്ടസന്തതികളെ വാഴ്ത്തി
പ്രീതി സമ്പാദിക്കാനും സ്വന്തം പേര് അച്ചടിച്ചുകാണാനും.
തന്റെ
കലാസപര്യയെപ്പറ്റി വാൻഗോഗ് പറയുന്നു: ഞാൻ ദൈവത്തിന്റെ വിരലിൽ തൊടാൻ
ശ്രമിച്ചു. പോരെ? മറ്റെന്താണ് നിഷ്കപടവും ഉദാത്തവും മൗലികവുമായ
രചനയെക്കുറിച്ചു പറയാൻ? ഹൂർണിക എന്ന അഭിസാരികയെ ഈ നോവലിന്റെ ഭാഗമാക്കി
നോവലിനൊരപൂർവ്വ മുഖം നൽകുന്നു. ലൈംഗികത നിഷേധിക്കപ്പെട്ടവരാണ് അവളെ തേടി
ചെല്ലുന്നത്. വാൻഗോഗിനുമാത്രം അവളുമായി ഒരു വിശുദ്ധബന്ധമുണ്ട്. അത്
വരയുടെ പ്രചോദനമായി മാറുന്നു. ആർക്കും പിടിതരാത്ത, ജീവിതത്തിന്റെ
പുറംപോക്കുകളിലെ മാലിന്യത്തിൽ മരതകം വിളയിക്കുന്ന ഭാഗം.
അവഗണിക്കപ്പെട്ടവരുടെ സങ്കലനത്തിൽ നിന്നുൽഭൂതമാകുന്ന കവിത.രണ്ട്
അഭിസാരികമാരും പോൾ വാൻഗോഗിൻ എന്ന സുഹൃത്തുമാണിതിലെ പ്രധാന ഉപകഥാപാത്രങ്ങൾ. ഈ
മൂന്നു കഥാപാത്രങ്ങളും പൊതുവേ കാണപ്പെടുന്ന സ്വഭാവഗുണത്തിൽപ്പെട്ടവരല്ല.
വിചിത്രസ്വഭാവക്കാരാണ്. നോവലിലെ അസാധാരണത്വത്തിന് ഇവർക്ക് നോവലുമായുള്ള
ചേരുവ മാറ്റുകൂട്ടുന്നു. കേന്ദ്രകഥാപാത്രത്തിന്റെ ബന്ധുമിത്രാദികൾക്കൊന്നും
വിശാല ഇടങ്ങൾ നൽകാൻ കഥാകൃത്ത് തയ്യാറല്ല. അത് സാധാരണ കഥകളിൽ
അങ്ങനെയൊക്കെയുള്ളതുകൊണ്ടാവും.കഥ ഭാവതീപ്തവും മൂർച്ചയേറിയതും,
സംവേദനക്ഷമതയോടെ തറഞ്ഞുകയറുകയും ചെയ്യുന്നത് അതുകൊണ്ടാണ്.
ആരുമില്ലാത്ത
വഴിയിൽവച്ച് വാൻഗോഗും ഗോഗിനും തമ്മിൽ പരസ്പരം കണ്ടെത്തി എന്നാണ് അവരുടെ
ദൃഢസൗഹൃദത്തെപ്പറ്റി പറയുന്നത്. രണ്ടുപേരുടെയും
ഏകാന്തത്തയെക്കുറിച്ചെഴുതാവുന്ന പേജുകൾ ഒഴിവാക്കി ആരോരുമില്ലാത്ത വഴിയിൽ
എന്ന സൂചിമുനത്തുമ്പിലൊതുക്കിയ നിയന്ത്രിത തൂലികയ്ക്ക് അഭിവാദ്യം.
ഗോഗിന്റെ ഡയറി വാൻഗോഗിന്റെ സെൽഫിനെ ചിത്രണം ചെയ്യുന്നു. മഞ്ഞനിറത്തിലൂടെ
പ്രതീകവൽക്കരിക്കപ്പെടുന്ന ഷണ്ഡത്വത്തിന്റെ ആത്മനൊമ്പരം മഹാപ്രണയമായി
രൂപാന്തരപ്പെടുന്ന സ്വഭാവത്തിന്റെ മനഃശാസ്ത്രതലം വാൻഗോഗിലുണ്ട്. വേശ്യ
വിശുദ്ധസ്നേഹത്തിനായുള്ള ദാഹം തീർക്കാൻ ഒരുവന്റെ ബലഹീനതയ്ക്കുള്ളിൽ
കഴിയുന്നത് ജീവിതത്തിന്റെ കാണാക്കയങ്ങളിലെ വിസ്മയങ്ങളാണ്.
വാൻഗോഗിൻ്റെ ചെവി മുറിച്ചത് ആര് ?
വിവാദമായ
വാൻഗോഗിന്റെ ചെവി മുറിക്കൽ തികഞ്ഞ സ്വാഭാവികതയോടെയും ഗവേഷണ
ബുദ്ധിയിലൂടെയും യാഥാർത്ഥ്യബോധം ജനിപ്പിച്ചുകൊണ്ട് വിശദമാക്കുന്നുണ്ട്.
അത് വാൻഗോഗ് സ്വയം ചെയ്തതാണെന്ന അവകാശവാദം കഥാകൃത്ത് നിഷേധിക്കുന്നു.
ആരെയും നോവിക്കാൻ ഇഷ്ടമില്ലാത്ത വാൻഗോഗ് സ്വയം നോവിക്കുമോ? ചങ്ങാതി പോൾ
ഗോഗിൻ ഇത് ചെയ്യാനുള്ള സാഹചര്യങ്ങൾ നോവലിസ്റ്റ് വിവരിക്കുന്നുണ്ട്.
ഭ്രാന്തനിമിഷങ്ങളിലെ നാടകീയതയിൽ സ്നേഹിതന്റെ കൈകൊണ്ട് വീണുപോയതാണാ ചെവി!
ഭാഷ
ആശയങ്ങളുടെ ഒരു പുറംചട്ടയല്ല ഹരികുമാറിന്. കർണ്ണനെപ്പോലെ ആശയങ്ങളുടെ
സഹജമായ മെയ്ച്ചട്ടയാണ്. പ്രമേയത്തിൽനിന്നും കഥനത്തിൽനിന്നും ഭാഷയ്ക്കൊരു
ഭിന്നവ്യക്തിത്വമില്ല. ആ ഭാഷയാണ് ആ കഥ.
ഇതാ ഒരു ഭാഗം:
“വാൻഗോഗ്
പുറംലോകത്തെ നിരാകരിക്കുകയല്ല ചെയ്തത്. തനിക്ക് വഴങ്ങാത്ത യുക്തിയും
ഗർവ്വും പുലർത്തിയ ലോകത്തെ തന്റേതായ രീതിയിൽ മിതപ്പെടുത്തുകയും
ചിട്ടപ്പെടുത്തുകയുമാണ് ചെയ്തത്. പുറത്തേയ്ക്കു പോകാൻ തന്നെപ്പോലുള്ള
മനസ്സുകളെയാണാ ചിത്രകാരന് വേണ്ടിയിരുന്നത്. അത് ലഭിക്കില്ല എന്നു
ബോധ്യമായതോടെ അദ്ദേഹത്തിന്റെ ഉള്ളിലേക്കുതന്നെ ആ ലോകത്തെ അന്വേഷിച്ചുപോയി…”
ഇത് വാൻഗോഗിന്റെ സത്തയാണ്. ഈ സത്തയെ ആവിഷ്കരിച്ച ഭാഷതന്നെ അതിന്റെ ആശയവും. ഇതുപറയാൻ വേറൊരു ഭാഷയില്ല.
ഉന്നതവും
അഗാധവുമായ ചിന്തയിൽ വെന്തുനീറിയാലേ ഇത്തരം ആശയങ്ങൾ ജന്മംകൊള്ളൂ. ഗാന്ധിജി
സ്വയം പരീക്ഷണവസ്തുവായത് സത്യം കണ്ടെത്താനാണ്. ഹരികുമാറിന്റെ നോവൽ
പരീക്ഷണങ്ങളുടെ ലക്ഷ്യവും സത്യംതന്നെ. ഇവിടെ കഥാകൃത്ത് വാൻഗോഗിന്റെ
സത്യമാണന്വേഷിച്ചത്. അത് സൂക്ഷ്മവും ഋജുവുമായി പരിസമാപ്തിയിലെത്തുകയും
ചെയ്തു.
അർത്ഥനിർമ്മിതിയുടെ 'ശ്രീനാരായണായ'
ശ്രീനാരായണഗുരുവിന്റെ
ജീവിതം എന്നും എഴുത്തുകാർക്ക് പ്രചോദനമായിരുന്നിട്ടുണ്ട്. അത് നിരവധി
കൃതികൾക്ക് ജന്മം നൽകാൻ ഇടവരുത്തുകയും ചെയ്തു. ഗുരുതത്വങ്ങൾ
കടഞ്ഞെടുത്തൊരു പുതുരൂപം, ഒരു പുതുഭാവുകത്വം നൽകാൻ അവയ്ക്കൊന്നും
കഴിഞ്ഞിട്ടില്ല. നാരായണഗുരുവിന്റെ തത്വസംഹിതകൾക്കൊരു പ്രചാരണം എന്നതിലുപരി
അവ ഒന്നുമായിരുന്നില്ല. ആ ദൈവവിചാരങ്ങളും സാമൂഹ്യപരിഷ്കരണാശയങ്ങളും
പ്രചരിപ്പിക്കേണ്ടതുതന്നെ. എന്നിരിക്കിലും കലാസൃഷ്ടികളുടെ ഉന്നങ്ങൾ
വേറെയാണല്ലോ.
കൂട്ടത്തിൽ മികച്ചുനിന്നത് പ്രശസ്ത നോവലിസ്റ്റ്
കെ. സുരേന്ദ്രൻ , ശ്രീനാരായണഗുരുവിന്റെ ജീവിതത്തെ അടിസ്ഥാനമാക്കി എഴുതിയ
'ഗുരു' എന്ന നോവലാണ്. തീർച്ചയായും, പരിചയസമ്പന്നനും പ്രതിഭാധനനുമായ
അദ്ദേഹം ലക്ഷണയുക്തവും കുറ്റമറ്റതും സംഭവങ്ങളുടെ സന്തുലിതാവസ്ഥ
നിലനിർത്തിക്കൊണ്ടുള്ളതുമായ ഒരു രചനതന്നെയാണ പൂർത്തിയാക്കിയത്. നിർമ്മമമായ
ഒരു മാനസികതലത്തിൽ നിന്നുകൊണ്ട് സംഭവങ്ങളെ രൂപനിർണ്ണയം ചെയ്ത്
നോവലിനുവേണ്ടി നോവലെഴുതിയതുകൊണ്ടാണ് മികച്ചതായത്. ശ്രീനാരായണഗുരുവിന്റെ
കഥകൾ അവിടെ അവസാനിപ്പിക്കുന്നതു നന്നായിരിക്കും. ഇതിനപ്പുറമായി ഇനി
എന്തെഴുതാൻ എന്ന് വിചാരിച്ചിരുന്നു.
പക്ഷേ,
ആ തോന്നലിനെ മാറ്റിമറിച്ചുകൊണ്ട് ഹരികുമാർ വ്യത്യസ്തനായ ഒരു ഗുരുവിനെ
കലാചാതുരിയോടെ നിർമ്മിച്ചെടുത്തിരിക്കുന്നു. നാരായണഗുരുവിന്റെ ആത്മസത്തയിൽ
വെള്ളം ചേർക്കാതെ ഭിന്നമായൊരാംഗിളിലൂടെ നോക്കിക്കാണാൻ പരിശ്രമിച്ചിരുന്നു.
ഇല്ലാത്ത നാരായണഗുരുവിനെ ഇവിടെ സൃഷ്ടിച്ചിട്ടൊന്നുമില്ല. ഇത് കെ.
സുരേന്ദ്രന്റെ, കഥയുടെ കല അറിയാവുന്ന നോവലിസ്റ്റിന്റെ കൃതിയുമായി
മത്സരിക്കുമെന്ന് ഞാൻ പറയില്ല. എന്തിന് മത്സരിക്കണം? അതിലും നല്ലതല്ലേ
മറ്റൊന്നായി മാറിനിന്ന് പ്രകാശം പരത്തുന്നത്? ചന്ദ്രൻ വേറെ, സൂര്യൻ വേറെ.
ഇവയെ തമ്മിൽ താരതമ്യം ചെയ്യാറില്ല…
ചരിത്രത്തിന്റെ
ഫോട്ടോസ്റ്റാറ്റെടുത്ത് ചരിത്ര നോവലെഴുതരുത്. അത് ചരിത്രത്തിൽ നിന്ന്
സൃഷ്ടിച്ചെടുത്തത്താവണം. ഇവിടെയും കഥാകൃത്ത് നാരായണഗുരുവിനെ ആഴത്തിൽ
പഠിച്ച് മനനം ചെയ്തുചെയ്ത് സ്വപ്നമാക്കി, ആ സ്വപ്നശിൽപത്തെ അനുവാചകന്
സമ്മാനിക്കുകയാണ്. സാധാരണ ചരിത്ര അഥവാ പഠന നോവലുകളിൽ അസംസ്കൃതവസ്തുക്കൾ
ഭാവനയുമായി വിലയം പ്രാപിക്കാതെ ദഹനക്കേടായി കിടക്കാറുണ്ട്. ഒട്ടും
മോശമല്ലാത്ത ഗവേഷണകൃതികളൊക്കെ ഇവിടെ ഉണ്ടായിട്ടുണ്ട്. അതിലൊക്കെ ഈ
ദഹനക്കേടു കാണാം. കഥയേക്കാളും ചരിത്രം പറയാൻ വെപ്രാളം കാണിച്ചാൽ അങ്ങനെ
വരും.
മാമൂലധിഷ്ഠിതമായ കഥകളിൽ മുന്നിട്ടുനിൽക്കുന്നത് കഥയുടെ
ബാഹ്യപ്രകൃതിയാണ്. കഥാപാത്രങ്ങൾ, ബാഹ്യജീവിതത്തിലെ സംഭവങ്ങൾ, കൊടുക്കൽ
വാങ്ങലുകൾ, ജീവിതനാടകങ്ങൾ, സന്തോഷങ്ങൾ, നൈരാശ്യങ്ങൾ…. ഈ നോവലിന് ഒരു
ബാഹ്യപ്രകൃതിയില്ല. കുറേക്കൂടെ വ്യക്തമാക്കിയാൽ കേന്ദ്രകഥാപാത്രത്തിന്
കുടുംബപശ്ചാത്തലമില്ല, ചുറ്റിപ്പറ്റുന്ന മിത്രങ്ങളില്ല, സ്ഥാപനങ്ങളില്ല.
ഡോ. പൽപുവും കുമാരനാശാനും സഹോദരൻ അയ്യപ്പനും തൈക്കാട് അയ്യാസ്വാമിയും
ചട്ടമ്പിസ്വാമിയുമില്ല. ഇവരൊന്നുമില്ലാതെ നാരായണഗുരുവിനെക്കുറിച്ചൊരു കഥ
സങ്കൽപിക്കുക അസാധാരണവും അതിസാഹസികവുമാണ്. അതൊക്കെ വലിച്ചുവാരി
പുറത്തിട്ടിരുന്നെങ്കിൽ എത്ര എളുപ്പം ഒരു കഥ പടയ്ക്കാമായിരുന്നു. കണ്ടും
കേട്ടും പഴകിയ ആ ജീവിതവിവരണങ്ങളും ആഡംബരങ്ങളും കൊടുത്ത് വായനക്കാരനെ
മടുപ്പിക്കരുതെന്ന വിചാരം അഭിനന്ദനീയം.
ഇത് ഗുരുവിൻ്റെ ആത്മാവിൻ്റെ പെയിൻ്റിംഗ്
ഈ
നോവൽ നാരായണഗുരുവിന്റെ സെൽഫിന്റെ പോർട്രേയലാണ്. സെൽഫിന്റെ
പെയിന്റിംഗാണ്. അങ്ങനെയൊരു കൃതി മുൻപുണ്ടായിട്ടുണ്ടോ? ഇല്ലെന്നതാണീ
കൃതിയുടെ രചനാവിപ്ലവം, അപൂർവ്വ സൗകുമാര്യം. മൗലികം മൗലികം എന്നൊക്കെ
മുട്ടിനുമുട്ടിന് പറഞ്ഞു നടക്കുന്നവരെ ഇത് ചിന്തിപ്പിക്കും.
ഈ
കഥയിലെ നായകൻ ശ്രീനാരായണഗുരുവല്ല. ദൈവമാണ്! സാമ്പ്രദായിക നോവലുകളിലൊക്കെ
കഥയെ മുന്നോട്ടു നയിക്കുന്നത് ചില അന്വേഷണങ്ങളും ഗുപ്തമായി വച്ചിട്ടുള്ള
സംഗതികൾ അറിയാനുള്ള ഉൽക്കണ്ഠയും കഥാപാത്രങ്ങളുടെ പ്രശ്നങ്ങളും പീഡനങ്ങളും
ഇവയൊക്കെ എങ്ങനെ പരിസമാപ്തമാകും എന്നറിയാനുള്ള ആവേശവുമൊക്കെയാണ്. അങ്ങനെ
കഥയെ വലിച്ചുനീട്ടി വായനക്കാരനെ പുറകേ കൊണ്ടുനടക്കുന്നത് ഈ
നോവലിസ്റ്റിന്റെ രീതിയല്ല. ഇവിടെ പ്രപഞ്ചരഹസ്യങ്ങളെക്കുറിച്ചറിയാൻ
തീവ്രാഭിലാഷമുള്ള ഏതൊരു വായനക്കാരനും ആ മഹാസത്യം കണ്ടെത്താനുള്ള
അന്വേഷണത്വരയും അദമ്യാഭിലാഷവും വർധിച്ചു വരും. ദൈവത്തെ കണ്ടുപിടിക്കാനോ
ആത്മബോധത്തിൽ നിന്ന് രൂപനിർണ്ണയം ചെയ്യാനോ ഉള്ള ശ്രമമാണ് ഹരികുമാറിന്റെ
നാരായണഗുരു നടത്തുന്നത്. അദ്ദേഹം പറയുന്നുണ്ടല്ലോ; “നാം യാത്രയിലാണ്;
ഒരിക്കലും അവസാനിക്കാത്ത യാത്ര…. ഇത് അനന്തതയിലേയ്ക്കല്ല
എന്നിലേയ്ക്കുതന്നെയാണ്.”
ശ്രീനാരായണഗുരു
ദൈവത്തെ അറിയാൻ തന്നിലേയ്ക്ക് ഒരുപാട് നടന്നതിന്റെ കഥയാണ് ഹരികുമാർ
പറയുന്നത്. അതറിയാൻതന്നെ വായനക്കാരനും ഈ നോവലിൽ നാരായണഗുരുവിന്റെ പിറകേ
നടക്കും, മറ്റൊരു കഥാപാത്രമായി. ഈ നോവൽ ഒരു ചർച്ചയാണെങ്കിൽ അതിലെ സജീവ
പങ്കാളിയാണ് വായനക്കാരൻ.
ഒരു സത്രത്തിന്റെ മതിലിലിരിക്കുന്ന ചില
മനുഷ്യരെ കാഴ്ചപ്പെടുത്തുന്നുണ്ട് കൃതിയിലൊരിടത്ത്. മതിലിൽ ഇരുന്നവർ
പൊടുന്നനെ ഇല്ലാതായി. അവർ എങ്ങോട്ടുപോയെന്നറിയില്ല. ഗുരുവിന്റെ
ആന്തരികോർജ്ജം നിവർത്തുന്ന തിരശീലയിൽ അവർ വന്നുമാഞ്ഞു. ഗുരുവിന്റെ
മനപ്പരിവർത്തനത്തെ, ആത്മസാക്ഷാൽക്കാരത്തെ നാടകീയമായി
ആവിഷ്കരിക്കുകയാണിവിടെ. അതായത് ഭൗതികലോകം മാഞ്ഞുമാഞ്ഞുവരുന്നത്, അഹം
മായാവി മുക്തമാകുന്നത്.
വെള്ളമൊഴുകുന്നതിന്റെ മഹത്ചിത്രീകരണം
ആദ്യ അദ്ധ്യായത്തെ ശ്രേഷ്ഠമാക്കുന്നു. ജീവിതയാത്രയെ പ്രതീകവൽക്കരിക്കുന്നു.
കെട്ടുകൾ പൊട്ടിച്ചുകൊണ്ടൊഴുകുന്ന ജീവിതത്തിന്റെ ശാന്തിയും സംശുദ്ധിയും
നിർമ്മമത്വവും നിർവ്വാണംപോലും ഇതിൽ കാണാം. സ്വാതന്ത്ര്യത്തിന്റെ
വിശാലവിഹായസിൽ ആ ജീവിതം മയങ്ങുന്നതും..”അത് (വെള്ളം) എവിടെച്ചെല്ലുന്നവോ ആ
ഇടം സ്വന്തമാണ്”. കഥാകൃത്ത് ഗുരുവിന്റെ ചിന്തയെ ഇവിടെ ഭാഷാന്തരം
ചെയ്യുന്നു. സ്ഥിരമായി ഒരു ‘സ്വന്ത’മില്ലാത്തതിന്റെ അയവ് ഇവിടെ
അനുഭവവേദ്യമാകുന്നു. ഇതിൽക്കവിഞ്ഞ ഒരു സമ്മർദ്ദരഹിത, ഭൗതികേതര അസ്തിത്വം
എന്താണ്? വെട്ടിപ്പിടിക്കാനുള്ള ആന്തലിന്റെ സമ്മർദ്ദവും അനന്തരഫലവും
ഭയങ്കരമല്ലേ? ഇതിൽനിന്ന് തത്വശാസ്ത്രമെടുത്തു മാറ്റിയാൽ സാധാരണക്കാരനൊരു
പ്രശാന്തജീവിതം കാണിച്ചുകൊടുക്കുന്നതറിയാനാവും.എല്ലാവരും ശാന്തിയാണ്
തേടുന്നതെങ്കിലും അതിനായി തിരഞ്ഞെടുക്കുന്ന വഴികൾ ശരിയല്ലല്ലോ.
സാധാരണ
കഥകളിൽ നാം പോകുന്നത് കഥാപാത്രങ്ങൾക്കു പിന്നാലെയാണ്. ഇതിലോ? ഈ നാം
നമ്മുടെ പിന്നാലെയാണ് പോകുന്നത്. കഥയുടെ അസംസ്കൃതവസ്തു എടുത്ത്
കഥാകൃത്ത് ആ വിധത്തിലൊരു ജാലവിദ്യ കാട്ടുന്നു. ഒരുപക്ഷേ ,അനേകം കോടി
വർഷങ്ങൾക്കുശേഷം പരിണാമപ്പരിണതിയിൽ ഉരുത്തിരിയാവുന്ന മനുഷ്യനെ ഗുരു ഇപ്പോഴേ
സങ്കൽപിച്ചുകഴിഞ്ഞു. ദൈവത്തെയും മനുഷ്യനെയും പുനഃസൃഷ്ടിക്കുന്നുണ്ടിവിടെ.
ഗുരുതത്വങ്ങളിൽ നിന്ന് കഥാകൃത്തിന്റെ ലക്ഷ്യങ്ങൾക്കിണങ്ങുന്ന
ആംഗിളുകളെടുത്ത് അർത്ഥനിർമ്മിതി നടത്തുകയാണിവിടെ. ഇതും സർഗ്ഗസൃഷ്ടിതന്നെ.
യഥാർത്ഥത്തിൽ ഉള്ളതിന്റെ ആഴങ്ങളറിഞ്ഞ് സ്വന്തമായ വ്യാഖ്യാനങ്ങൾ നൽകി
സ്വന്തമായ ഭാഷാപാറ്റേണിൽ പ്രദർശിപ്പിക്കുന്നു. വ്യാഖ്യാനിച്ചും വിവരിച്ചും
പഠിപ്പിച്ചുതരുന്നുണ്ട്. ഈ നോവലിൽ ഒരു അദ്ധ്യാപകനുണ്ട്, അത്
കഥാകൃത്താണ്. രാമായണത്തിൽ വാത്മീകിയും കഥാപാത്രമാണല്ലോ.
മനുഷ്യന്റെ
നിസ്സഹായാവസ്ഥ ഈ നോവലിനെ ത്രസിപ്പിക്കുന്നുണ്ട്. ആ നിസ്സാഹായത മാറാനുള്ള
മാർഗ്ഗവും സൂചിപ്പിക്കുന്നുണ്ട്. അവനവനെ അറിയുക എന്നതാണത്. അവനവനെ
അറിയാത്തവരുണ്ടെങ്കിൽ (അവരാണല്ലോ അധികവും) അതാണവരുടെ ദുരന്തം.
ശലഭങ്ങളുടെ അദ്ധ്യായം
ശലഭങ്ങളെക്കുറിച്ചുള്ള
ഇതിഹാസമാണ് ഒരദ്ധ്യായം. ഈ അദ്ധ്യായം മലയാള സാഹിത്യത്തിലെ തന്നെ
അപൂർവ്വസുന്ദരമായൊരുനുഭവമാണ്. ആത്മദലങ്ങളിൽ ദേവാമൃതവർഷിണിയായി
പവിത്രവികാരസംക്രമണദീപ്തമാകുന്നു. വിശ്വസാഹിത്യത്തോളമുയരുന്നു. ഒരു മഹാന്റെ
(സന്യാസിവര്യന്റെ) വ്യക്തിചിത്രം തയ്യാറാക്കുമ്പോൾ അവിടെ ഭാവനയുടെ അതിരറ്റ
മിസ്റ്റിക് സ്വപ്നം വരയ്ക്കുന്നത് ഉദാത്തമാണ്.
ഒരിടത്ത്
പറയുന്നു: “ഗുരുവിന്റെ നിരാസക്തി കനമുള്ളതും വിവേകപൂർണ്ണവും സകല
സങ്കടപർവ്വങ്ങളും കാണുന്നതുമാണ്.” ഏതൊരു ഗുരുഭക്തനും തോന്നാവുന്ന
ഗുരുവിന്റെ ആ ഗാർഹികജീവിത പരിത്യാഗത്തോടുള്ള പരിഭവത്തിന് കഥാകൃത്ത്
മറുപടി പറയുകയാണെന്ന് തോന്നുന്നു. ഗാർഹസ്ത്യജീവിത പരിത്യാഗത്തിന് ഏറെയേറെ
നിഷ്കളങ്കവും യുക്തിപൂർവ്വവുമായ ന്യായീകരണം തന്നെ ഇത്. സന്യാസ,
ഗാർഹസ്ത്യ, ജീവിതനിരാസം തന്നെയെങ്കിലും ദാമ്പത്യത്തിലേർപ്പെട്ടിട്ട്
പൊടുന്നനെ വിട്ടുപോയ അസ്വരസ്യത്തെ ഒരു കൊച്ചുവാചകം കൊണ്ട് അലിച്ചുകളയാൻ
കഴിഞ്ഞിരിക്കുന്നു.
അരുവിപ്പുറം
പ്രതിഷ്ഠയെക്കുറിച്ചു പറയുന്നത് ശ്രദ്ധേയമാണ്. സവർണ്ണനിൽ നിന്ന്
അവർണ്ണന് ആത്മീയാനുഭവത്തിലേയ്ക്കുള്ള മോചനമാണെന്ന്. സ്വന്തം ശിവനെയാണ്
പ്രതിഷ്ഠിച്ചതെന്ന പ്രഖ്യാപനത്തിന്റെ ഏറ്റവും നല്ല വ്യാഖ്യാനം.
“പകൽ
സൂര്യരഥങ്ങൾ ദൂരേയ്ക്ക്, പ്രതീതിയും പൂക്കളും” എന്ന ശീർഷകം
ക്ലാസിക്കാണ്. കാവ്യാത്മകവും, അത്യന്താധുനികതയുടെ
പുത്തനുണർവേകുന്നതുമാണ്. ആദ്യ അദ്ധ്യായത്തിൽ മരുത്വാമലയെ മനസ്സുമായി
ബന്ധിപ്പിച്ചിരിക്കുന്നു. മലയുടെ ആത്മോപദേശത്തിന്റെ വെളിച്ചം ഇവിടെ
പടരുന്നു ;ഗുരുവിന്റെ അന്തരംഗങ്ങളിലെ ആദ്ധ്യാത്മികചർച്ചകളും.
ആദ്യ
അദ്ധ്യായം നാരായണഗുരുവിന്റെ ഉള്ളു മെനഞ്ഞെടുക്കുന്നു. ഗുരുവിനെ
അവതരിപ്പിച്ചതു, പരിചയപ്പെടുത്തിയത് അപൂർവ്വമായ ആദ്ധ്യാത്മിക ചൈതന്യം വീണു
കിടക്കുന്ന വഴിയിലൂടെ വായനക്കാരനെ നടത്തിക്കൊണ്ടുതന്നെ.
പഴം
തിന്നാൻ വകയില്ലാത്ത കുട്ടി പഴത്തിലേയ്ക്ക് നോക്കി ഇരിക്കുമ്പോൾ പഴം
അവനുവേണ്ടി സ്വയം മാറുന്നതിന്റെ ചിത്രീകരണം മനോഹരമാണ്. പഴം പഴത്തിന്റെ
ഗുണങ്ങൾ ഉപേക്ഷിച്ച് അവന്റെ രസനയെ മോഹമുക്തമാക്കുന്നു. ഇങ്ങനെ ഭോഗങ്ങളിൽ
നിന്ന് മുക്തിനേടുന്നത് എത്രയോ തപസ്സുകൾക്ക് തുല്യമാണെന്നും പറയുന്നു.
പഴങ്ങളും ബാലനും ചേർന്നുണ്ടാക്കുന്ന സങ്കൽപചിത്രം ജോർ.
“നിന്റെ
ഭാവനയ്ക്കൊത്തു മാത്രമേ എനിക്ക് വളരാനാകൂ”- ദൈവം ആ രഹസ്യം
വെളിപ്പെടുത്തിക്കഴിഞ്ഞു. ഇവിടെ ചിരകാലമായി നാം അന്വേഷിക്കുന്ന ദൈവത്തെ
കണ്ടെത്തിയിരിക്കുന്നു. ഹൃദ്യമായ വരികളിൽ നാടകീയമായി വിശ്വാസയോഗ്യമായി
സാധാരണക്കാരന് എത്തുംപിടിയും കിട്ടാത്ത ദൈവത്തെ ഗുരുദേവന്റെ ചിന്താധാരയിൽ
നിന്ന് അടർത്തി എടുത്ത് ഹരികുമാർ ആഖ്യാനവിരുതോടെ അവതരിപ്പിക്കുന്നു.
നമുക്കൊരു എത്തും പിടിയും കിട്ടാത്ത ദൈവത്തെ അന്വേഷിച്ച് നാം എന്തിനലയണം?
സ്വന്തമായി ഒരു വിശ്വാസപ്രമാണം ഉണ്ടാക്കിവയ്ക്കുന്നതല്ലേ നന്ന്?
ദൈവം
നമ്മുടെ ആവലാതികൾ ചൊവിക്കൊള്ളാത്തതും ദുഃഖവിമുക്തരാക്കാത്തതും
എന്തുകൊണ്ട്? അതൊക്ക ചെയ്യേണ്ടത് നമ്മൾതന്നെയായതുകൊണ്ടാണ്. നാം നമ്മെ
അവഗണിച്ചുകൊണ്ട് നിത്യദുഃഖവിമോചനത്തിന് അപേക്ഷയുമായി മറ്റെങ്ങോ
പോകുന്നതിന്റെ പരിഹാസ്യത ഗുരുവചനങ്ങളെ സാക്ഷിനിർത്തി അധ്യാപനം ചെയ്യുന്നു.
ഈ
നോവലിന്റെ രൂപനിർണ്ണയം നടത്തുന്ന വാക്കുകൾ കഥാകൃത്തിന്റെ ആശയങ്ങളുടെ
ബൃഹത് ഭാവമണ്ഡലം പേറാൻ തികച്ചും കരുത്തുള്ളതാണ്. ഭാവത്തിനിണങ്ങുന്ന
പ്രൗഢിപോലെ പലപ്പോഴും ലളിതവും ഋജുവുമാവുകയും ചെയ്യുന്നുണ്ട്.
ദാർശനികദീപ്തമായ പ്രയോഗങ്ങൾ തത്വചിന്താപരമായ ഈ കൃതിക്കിണങ്ങും. കഥാകൃത്ത്
ഒരിടത്ത് പറയുന്നു:
“താമരയുടെ ഇതളുകൾ ഏതോ സത്യത്തിന് കാവൽ
നിൽക്കുന്നു.” ആത്യന്തിക സത്യത്തെ, ദൈവത്തെക്കുറിച്ചുള്ള ഏറ്റവും നല്ല
കവിതയായി ഇത് തോന്നി. “എല്ലാ നേട്ടങ്ങളുമുണ്ടാക്കിയിട്ട് അതിന്
കാവലിരിക്കുക എന്ന വിധിയാണ് മനുഷ്യന്. ജീവിതം ഗവേഷണം ചെയ്തു കണ്ടെത്തിയ
ഇത്തരം നിസ്സാഹായതകൾ ഈ നോവലിൽ ഉടനീളം കാണാം. “ദൈവികതയുടെ അസംസ്കൃത
വസ്തുക്കളാണ് പ്രാണികൾ” എന്നൊക്കെ വെറുമൊരെഴുത്തുകാരന് പറയാനാവില്ല.
ശ്രീനാരായണഗുരു
പറഞ്ഞതും പറഞ്ഞതിലെ ധ്വനികളും പറയാത്തതിലെ മൗനങ്ങളും എടുത്ത്
അർത്ഥസമ്പുഷ്ഠമാക്കി നിർമ്മിക്കുന്ന സ്വകീയ പാറ്റേൺ ഈ കൃതിയെ ഹരികുമാറിന്റെ
സ്വന്തമാക്കുന്നു. നോവൽ അവസാനിക്കുന്നത് നോക്കൂ:
“ഒരു പീഡ എറുമ്പിനും വരുത്തരുത്”
ഗുരുവിന്റെ ആത്മസത്ത നോവലവസാനിക്കുമ്പോൾ ഇങ്ങനെ പ്രകാശിച്ചുനിൽക്കുന്നു.
ഈ
മൂന്നു നോവലുകളും മലയാള നോവൽസാഹിത്യത്തിന് ആശയപരമായ ഔന്നത്യവും
ദാർശനികമായ നായകത്വവും പ്രദാനം ചെയ്യുന്നു. വായന ഗൗരവമായി
എടുക്കുന്നവർക്കും പുതിയ പ്രവണതകൾ പഠിക്കാനാഗ്രഹിക്കുന്നവർക്കും വായനയിൽ
ഭിന്നരുചി കാംക്ഷിക്കുന്നവർക്കും ഈ നോവലുകൾ മുതൽക്കൂട്ടാണ്. മലയാളത്തിന്
മറ്റൊരു മൗലികഭാഷ!
ജലഛായ
ശ്രീനാരായണായ
വാൻഗോഗിന്
(നോവലുകൾ )
പ്രസാധനം: സുജിലി പബ്ളിക്കേഷൻസ്
ചാത്തന്നൂർ
കൊല്ലം
+919496644666
ഇരവി
സായ്ഹൃദയ്
ഉളിയനാട്, എൻ.സി.സി. റോഡ്
പേരൂർക്കട പി.ഒ.
തിരുവനന്തപുരം
ഫോൺ: 9447704604
മൗനത്തിനും സംഗീതത്തിനുമിടയിൽ / എം.കെ.ഹരികുമാർ
![]() |
എം.കെ.ഹരികുമാർ |
രമണ
മഹർഷിയുടെ അനുയായിയായിരുന്ന ബ്രിട്ടീഷ് ഗ്രന്ഥകാരൻ പോൾ ബ്രണ്ടൻ പറഞ്ഞു:
"ജീവിതത്തിൽ വന്നുചേരുന്ന ഏതൊരു സാഹചര്യവും ആത്മീയമായ വളർച്ചയ്ക്ക്
ഉപകരിക്കുന്നതാണ് ;ഒരു സാഹചര്യവും യഥാർത്ഥത്തിൽ ചീത്തയല്ല."ജീവിതത്തിലെ ഈ
മായികഭാവം എത്രപേർ മനസ്സിലാക്കിയിട്ടുണ്ടെന്നറിയില്ല. എന്നാൽ
ശ്രീനാരായണഗുരുവിന് ഇതറിയാമായിരുന്നു. ഗുരു മഹാജ്ഞാനിയാകുന്നത് അതുകൊണ്ടാണ്
.ചിലരുടെ ശേഖരത്തിൽ നിന്ന് സമീപകാലത്ത് മാത്രം പുറത്തുവന്ന ഗുരുവിൻ്റെ ചില
ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോകൾ കാണാനിടയായി.ഗുരു ഉടുത്തിരിക്കുന്നത് ഒരു
സാധാരണ വെള്ള മുണ്ടാണ്. യാത്ര ചെയ്ത് ഉലഞ്ഞതിൻ്റെ പാടുകൾ അതിൽ കാണാം. ആ
ഫോട്ടോയിൽ യഥാർത്ഥ ഗുരുവിനെ കാണാം. .ഒരു ഫോട്ടോ ചില പ്രമുഖരായ
വ്യക്തികളോടൊപ്പമാണ്. അവർ പാൻ്റ്സും കോട്ടും ധരിച്ചതുകൊണ്ട് ഡോക്ടർമാരോ
നിയമജ്ഞരോ ആകാനാണ് സാധ്യത. അതോടൊപ്പം സാധാരണക്കാരുമുണ്ട്. മറ്റൊരു
ഫോട്ടോയിൽ ഗുരു ഒരു പഴയ ചുമരിനോട് ചേർന്ന് കസേരയിൽ ഒറ്റയ്ക്ക്
ഇരിക്കുന്നതാണ് കണ്ടത്.
രണ്ടിലും ഗുരുവിന്റെ
പ്രായാധിക്യവും ജ്ഞാനത്താൽ തീക്ഷ്ണമായ കണ്ണുകളും ആത്മീയമായ പരിവ്റാകത്വവും
പരിത്യാഗം മനോഭാവവും തെളിഞ്ഞു കാണാം.ഗുരുവിനെ പിൻപറ്റി വന്ന ഒരു
സന്യാസിയെന്ന നിലയിൽ അവ്യയാനന്ദ സ്വാമിക്കും ഇതേക്കുറിച്ച് പലതും
പറയാനുണ്ടാകും എന്നറിയാം. സ്വാമിയുടെ 'ശിവഗിരി നമ്മുടെ പുണ്യതീർത്ഥം' എന്ന
പുസ്തകം പുറത്തിറങ്ങിയിട്ട് ഏതാനും മാസങ്ങളേ ആയിട്ടുള്ളു.
പാരിജാതത്തിൻ്റെ സന്ധ്യകൾ
സ്വാമി
ഇടവേളകളിൽ നിശ്ശബ്ദതയിലേക്ക് ആണ്ടു പോകാറുണ്ട് .ചിലപ്പോൾ ധ്യാനാത്മകമായ
നിശബ്ദതയാകാം. പ്രാർത്ഥനയുടെ അനുരണനങ്ങൾ ഉള്ളിലേക്ക് തന്നെ
ചൂഴ്ന്നിറങ്ങുന്നുണ്ടാവാം. പ്രപഞ്ചത്തിന് അനേകം സ്പന്ദനങ്ങളുണ്ട് .അതിൽ
എവിടെയോ നമ്മളുമുണ്ട് .സ്വാമിയുടെ നിശ്ശബ്ദതകളിൽ പൊതുവേ ആരെയും
വിളിക്കുകയോ ചടങ്ങുകളിൽ പങ്കെടുക്കുകയോ ചെയ്യാറില്ല. അത് മൗനത്തിനും
വാക്കുകളുടെ സംഗീതത്തിനുമിടയിലുള്ള രൂപാന്തരപ്പെടലാണ്. ആ നിശ്ശബ്ദതയിലേക്ക്
പ്രവേശനമില്ല .ഞാൻ ചിലപ്പോൾ വിളിക്കാറുണ്ട് .അപ്പോൾ സംഭാഷണങ്ങൾക്ക് ഊർജ്ജം
ഉണ്ടാവാറില്ല. ഒരു വിമുഖത അനുഭവപ്പെടും .എഴുതാനോ വായിക്കാനോ തോന്നാത്ത
ഒരവസ്ഥയാണത്രേ അത്. ചിലപ്പോൾ ഈ അവസ്ഥ വർഷങ്ങൾ നീണ്ടു പോയേക്കാം.
പഴഞ്ഞി
ഗുരുപ്രഭാവാശ്രമത്തിൽ സ്വാമി ചുമതലകൾ നിർവഹിച്ചിരുന്ന കാലത്ത് ഞാൻ
വല്ലപ്പോഴും പോകാറുണ്ടായിരുന്നു. അവിടെ നിറഞ്ഞു കായ്ക്കുന്ന
പ്ലാവുണ്ടായിരുന്നു. ഞാൻ ചെല്ലുമ്പോഴൊക്കെ സ്വാമി എനിക്ക് രുചികരമായ
ചക്കപ്പുഴുക്ക് നൽകി സന്തോഷിപ്പിക്കാറുണ്ടായിരുന്നു. ഊണു കഴിഞ്ഞാൽ ഞങ്ങൾ
ക്ഷേത്രത്തിനോട് ചേർന്നുള്ള കൊച്ചു വീട്ടിലാണ് വിശ്രമിക്കുക. അവിടെയാണല്ലോ
സ്വാമിയുടെ താമസം. അവിടെ സ്വാമിയുടെ മുറിക്കകത്ത് പുസ്തകങ്ങൾ അടക്കി
വച്ചിരുന്നു. അതിലേക്ക് നമ്മൾ നോക്കുന്നത് കണ്ടാൽ സ്വാമി വാചാലനാകാൻ
തുടങ്ങും .ശാശ്വതികാനന്ദ സ്വാമി, നിത്യചൈതന്യയതി ,സുകുമാർ അഴീക്കോട് ,സി.
രാധാകൃഷ്ണൻ ... സ്വാമി വായിച്ച പുസ്തകങ്ങളെക്കുറിച്ച് പറഞ്ഞുകൊണ്ടിരിക്കും .
ലളിതമായാണ്
സംസാരിക്കുക. സംസാരത്തിനിടയിൽ ആസ്വദിക്കുന്ന മട്ടിൽ ചിരിക്കുകയും ചെയ്യും.
ആ കൊച്ചു വീടിൻ്റെ മുറ്റത്ത് ഒരു പാരിജാതം ഉണ്ടായിരുന്നു .അത് വിശുദ്ധവും
സുവർണ്ണവുമായ ഒരു ജീവിതത്തിന്റെ പ്രചീനമായ സാന്നിധ്യത്തെക്കുറിച്ച്
ഓർമ്മപ്പെടുത്തുകയാണ്. പാരിജാതത്തിൻ്റെ ഇലകൾ മുട്ടിയുരുമ്മുന്ന ശബ്ദത്തിൽ
ഗുരുഭാവമോ? അവിടെയാണ് അവ്യയാനന്ദ സ്വാമി സാഹിതീയമായ പ്രസാദസൗഖ്യം
അനുഭവിച്ചത്. സന്ധ്യകളിൽ ആ മരത്തിന്റെ കൊമ്പുകളിൽ പറ്റിക്കൂടുന്ന ചെറിയ
പക്ഷികൾക്കൊപ്പം രാത്രിയുടെ സംഗീതവും കേൾക്കുന്നുണ്ടാവും. സ്വാമി അതിനെ
പദാത്മകമായ അഭിവാഞ്ചകളായി പരിഭാഷപ്പെടുത്തിക്കൊണ്ടിരിക്കും.ജീവിതത്തിൽ
പദവിയോ ധനമോ മറ്റു ലാഭങ്ങളോ വേണ്ടെന്ന് വെച്ചവർക്ക് പാരിജാതത്തിന്റെ
സാന്ത്വനം പ്രധാനമാണ് .ഒരു മരച്ചുട്ടിൽ ഇരുന്നാൽ മതി; ചിലപ്പോൾ
ബോധത്തിനടിയിൽ നിന്ന് രഹസ്യങ്ങളുടെ കുമിളകൾ മുകളിലോട്ട് വരാൻ തുടങ്ങും.
ആത്മീയതയിൽ സൗഹൃദം
റോസ്
നിറത്തിലുള്ള വേഷം ധരിച്ച ശാശ്വതികാനന്ദ സ്വാമിയാണ് എന്നോട് ശിവഗിരിയിൽ
പ്രഭാഷണം ചെയ്യണമെന്ന് ആദ്യമായി ആവശ്യപ്പെട്ടത്. അത്
രണ്ടായിരാമാണ്ടിലാണെന്നു തോന്നുന്നു. ഒരു ദിവസം രാവിലെ അഞ്ചുമണിക്ക്
എനിക്ക് ഒരു കോൾ വന്നു.ഞാൻ തൃപ്പൂണിത്തുറയിലാണ് അന്ന് താമസിച്ചിരുന്നത്.
ഫോണെടുത്തപ്പോൾ കേട്ടത് ശാശ്വതികാനന്ദ സ്വാമിയുടെ ശബ്ദമാണ്. സ്വാമി എന്നെ
ക്ഷണിച്ചു. എന്നാൽ ആ സംഭാഷണം കഴിഞ്ഞ ഉടനെ ശാശ്വതികാനന്ദ സ്വാമി ഫോൺ
അവ്യയാനന്ദ സ്വാമിക്ക് കൈമാറി.
ഞങ്ങൾ തമ്മിൽ
നേരത്തെ തന്നെ കണ്ടിട്ടും പരിചയപ്പെട്ടിട്ടുമുണ്ടായിരുന്നു. സൂക്ഷ്മാനന്ദ
സ്വാമിയുടെ ഒരു പുസ്തകത്തെക്കുറിച്ച് ഞാൻ 'കർപ്പൂരം' മാസികയിലെഴുതിയ ഒരു
ലേഖനത്തിന്റെ പേര് 'ബദാം മരത്തിൻ്റെ ആത്മീയത' എന്നായിരുന്നു. അത്
വായിച്ചിട്ടാണ് സ്വാമി വന്നത്. കേരളകൗമുദി കൊച്ചി ഓഫീസിൽ വന്നപ്പോൾ സ്വാമി,
എന്തുകൊണ്ടാണ് ഞാൻ ആ ടൈറ്റിൽ തിരഞ്ഞെടുത്തത് തുടങ്ങിയ കാര്യങ്ങൾ
ചോദിച്ചറിഞ്ഞു .എനിക്ക് പറ്റിയ കക്ഷിയാണ് ഈ സ്വാമി എന്ന് അന്നാണ് ഞാൻ
തിരിച്ചറിഞ്ഞത്.
പിന്നീട് ഞങ്ങൾ തമ്മിൽ
നിരന്തരമായ സ്നേഹഭാഷണം തുടർന്നു. സ്വാമി എൻ്റെ രചനകളോടും പുസ്തകങ്ങളാടും
ഒപ്പം സഞ്ചരിച്ചു. എൻ്റെ പംക്തികൾ വായിച്ച് പ്രതികരിച്ചു. ഇതൊക്കെ എനിക്ക്
പ്രചോദനമാണ് .എനിക്ക് ആത്മീയമായ ഒരു സുഹൃത്താണ് സ്വാമി ; ആദരവോടെയാണ് ഞാൻ ആ
സൗഹൃദത്തെ കാണുന്നത്.
സ്വാമിക്ക് എഴുത്തും
വായനയുമില്ലാത്ത ഘട്ടങ്ങളിൽ സംസാരിക്കുമ്പോഴൊക്കെ ഞാൻ ലേഖനങ്ങൾ എഴുതാൻ
ആവശ്യപ്പെടാറുണ്ട്. പലപ്പോഴും നിരാശപ്പെടുത്തുന്ന മറുപടിയാണ് ഉണ്ടാവുക
.നിശ്ശബ്ദതയെ പ്രേമിച്ച സന്യാസിയാണ് അവ്യയാനന്ദ സ്വാമി.സ്വാമി
സപ്തതിയിലെത്തുമ്പോൾ അത് ജീവിതത്തിലെ കാഴ്ചകൾക്കെല്ലാം മനോഹാരിത നൽകുന്നു.
പോൾ ബ്രണ്ടൻ ഇങ്ങനെ പറഞ്ഞു :"The deep silence has a melody of its own,a
sweetness unknown amid the harsh discords of the world's sounds."ഈ
ലോകത്തിലെ അസുഖകരമായ അപസ്വരങ്ങൾക്കിടയിൽ അറിയപ്പെടാത്ത ഒരു മാധുര്യമാണ്,
തനിമയാർന്ന ഒരു രാഗഭാവമുള്ള അഗാധനിശ്ശബ്ദത."
ആരോടും
ഒന്നും പറയാതെ ജീവിച്ചവരുണ്ടായിരുന്നു, ചരിത്രത്തിൽ. മഹാനായ ജർമ്മൻ
ചിന്തകൻ ഫ്രെഡറിക് നിഷെ പത്തു വർഷക്കാലം ആരോടും സംസാരിക്കാതെ ഒഴിഞ്ഞുമാറി
ജീവിച്ചു. ഇക്കാലത്ത് രോഗം വന്നപ്പോൾ ഡോക്ടർമാരെ കാണാനും അദ്ദേഹത്തിനു
മടിയായിരുന്നു. മനുഷ്യനെ അദ്ദേഹം വെറുക്കുകയാണ് ചെയ്തത്.ഇവിടെ അവ്യയാനന്ദ
സ്വാമി മനുഷ്യനെ വെറുക്കുന്നില്ല. പകരം പ്രാർത്ഥനയിലും ഏകാന്തമനനത്തിലും
മുഴുകുകയാണ് .
പ്രഭാതങ്ങളോട് പ്രേമം
ഏതാനും
മാസങ്ങൾക്കു മുൻപ് ഞാൻ സ്വാമിയുടെ ആത്മകഥയെക്കുറിച്ച് ഒരു റിവ്യൂ
എഴുതിയിരുന്നു, ഇംപ്രസിയോ ഡോട് കോമിൽ. സ്വാമിക്ക് അത് വളരെ ഇഷ്ടപ്പെട്ടതായി
പറഞ്ഞു.എന്തുകൊണ്ടെന്ന് അറിയില്ല, അധികം താമസിക്കാതെ സ്വാമി ലേഖനങ്ങൾ
വീണ്ടും എഴുതാൻ തുടങ്ങി. മനസ്സിനെ മൂടിയിരുന്ന കറുത്ത പുറംതോടുകൾ പൊട്ടി
സൂര്യന്റെ യഥാർത്ഥ കിരണങ്ങൾ പ്രവേശിച്ചു .പ്രഭാതങ്ങളെക്കുറിച്ച് എഴുതിയ
വരികൾ മനഃപാഠമാക്കുന്ന സ്വാമി ഒരു പുലർകാലപ്രേമിയാണ്. ദിവസത്തിൻ്റെ
ശുഭപ്രതീക്ഷയാണ് ഉദയ സൂര്യൻ. ആ സൂര്യനിൽ വിശ്വസിക്കുക. എല്ലാ സൗന്ദര്യവും
അവിടെയാണ്. ആ ഒഴുക്കിൽ സ്വാമി എഴുതിയ ലേഖനങ്ങളുടെ സമാഹാരമാണ് 'ശിവഗിരി
നമ്മുടെ പുണ്യതീർത്ഥം.'
ദൈവപ്രസാദത്തെ വിട്ട്
സ്വാമി എഴുതുകയോ ഗ്രന്ഥനാമങ്ങൾ സ്വീകരിക്കുകയോ ചെയ്തിട്ടില്ല .
'മൗനനിലയത്തിൽ മൊഴിയഴകിന്റെ ദേവത' എന്ന ലേഖനത്തിൽ (ശിവഗിരി നമ്മുടെ
പുണ്യതീർത്ഥം) സ്വാമി ഇങ്ങനെ എഴുതുന്നു: " മുനിമാരുടെ തലയിലെഴുന്നള്ളി
മൂളുന്നത് നീയാണ്. അറിവിൻ്റെ നിശ്ശബ്മധുരമായ മുഴക്കമാണത്. അത്
വിശുദ്ധിയുടെയും നിഷ്കളങ്കതയുടെയും ചിറകൊച്ചയാണ്. പനിയുണ്ടിടും കൃമി -
ഈർപ്പം തിന്നു ജീവിക്കുന്ന കൃമി -തുടങ്ങി എല്ലാം നിൻ്റെ ഇനമാണ്.
സർവ്വത്തിലും മൗനനില പൂണ്ടിരുന്നു മുഴങ്ങുന്ന മൊഴി നീയാണ്. മഹേശ്വരനും
മുനിമാർ തൊട്ട് കൃമിവരെയുള്ള എല്ലാം ഏകമായ നീയാണ് എന്ന അറിവ് എനിക്ക് തന്ന്
നീ നിലകൊണ്ടാലും. ഇടയിലിരുന്ന് കാണുന്ന ജനനത്തിനും മരണത്തിനും മധ്യേ
പൊടി(മണ്ണ്)കൊണ്ട് നിർമ്മിതമായ ഈ ഉടലിനു തടവില്ല. അതിൻ്റെ നാശം തടുത്തു
നിർത്താൻ ആവില്ല എന്ന്. അതുകൊണ്ട് നിൻ്റെ നാശമില്ലാത്ത ,നിത്യമായ,
നിരാമയമായ ഉടലെനിക്ക് തരിക. അറിവിന് നാശമില്ല. അതാണ് ജീവിതത്തെ
രചിക്കുന്നതും പരിണമിപ്പിക്കുന്നതും മാറ്റത്തിൻ്റെ അനശ്വരതയിലേക്ക് അതിനെ
നയിച്ചുകൊണ്ടിരിക്കുന്നതും .അതിനു ഉടൽ ഉണ്ടോ ?ഉണ്ടെങ്കിലെങ്ങനെ ?ഗുരുദേവൻ
അതൊന്നും പറയുന്നില്ല. "
ഗുരുവിൻ്റെ ചിന്തകളെ
ഇത്രയും ഹൃദ്യമായി ,ലളിതമായി വ്യാഖ്യാനിക്കാനുള്ള കഴിവ് ശ്രദ്ധേയമാണ്.
ഏതൊരു സാധാരണ വായനക്കാരനും ഇത് പ്രചോദനവും മാർഗദർശനവുമാണ്. സ്വാമി സ്വയം
വ്യാഖ്യാനിച്ചു ബോധ്യപ്പെടുന്നതാണ് എഴുതുന്നത് .ആ സത്യസന്ധത പ്രധാനമാണ്
.ഗുരുവിൻ്റെ വാക്കുകളുടെയിടയിലെ മൗനങ്ങളെ നല്ലപോലെ മനനം ചെയ്യുകയാണിവിടെ
.ഇത് അവ്യയാനന്ദ സ്വാമിയുടെ രചനകളുടെ ഒരു പ്രതിനിധാനമായി കാണാവുന്നതാണ്
.ആനുകാലികങ്ങൾ വായിക്കുന്ന, എഴുത്തുകാരുമായി ഇടപഴകാൻ ആഗ്രഹിക്കുന്ന ഒരു
വ്യക്തിത്വമാണ് സ്വാമി. സ്വാമിക്ക് സാഹിത്യത്തിൽ കാഴ്ചപ്പാടുണ്ട്. ഏത്
ചവറും സ്വാമി വായിക്കുകയില്ല. ഉൽകൃഷ്ടമായ ആശയങ്ങളുള്ളവരെ ശ്രദ്ധിക്കുകയും
നിരീക്ഷിക്കുകക്കുകയും ചെയ്യും.
ഇന്ന്
ശിവഗിരിയിൽ പുസ്തകങ്ങളെ പ്രേമിക്കുന്ന ,ആശയങ്ങളിൽ ജീവിക്കുന്ന
സന്യാസിമാരുണ്ട്. സച്ചിദാനന്ദ സ്വാമിയുടെ പ്രൗഢമായ ലേഖനങ്ങൾ ,വിശേഷിച്ച്
'ഗുരുസ്തവവായന'യും മറ്റും, മഹത്തരമാണ് .സ്വാമിക്ക് എപ്പോഴും എഴുതാൻ കഴിയും.
ഒരു വിചാര ജീവിയുടെ ലക്ഷണമാണിത്.ശുഭാംഗാനന്ദ സ്വാമിയുടെ പ്രസംഗങ്ങൾ
കേൾക്കാതിരിക്കാതാവില്ല. എറണാകുളത്ത് സഹോദരൻ സൗധത്തിൽ ,അവ്യയാനന്ദ
സ്വാമിയുടെ ദൈവദശകം വ്യാഖ്യാനത്തിൻ്റെ പുതിയ പതിപ്പ് പ്രകാശിപ്പിക്കുന്ന
ചടങ്ങിലാണ് ഞാൻ ഒടുവിൽ സ്വാമിയോടൊപ്പം പ്രസംഗിച്ചത്. അന്ന് സ്വാമിയുടെ
പ്രസംഗം പതിവുപോലെ ഉഗ്രമായി.ആശയങ്ങൾ അടുക്കോടെ ഒഴുകി വന്നു. ഗുരുവിൻ്റെ
തത്ത്വങ്ങളിലധിഷ്ഠിതമായ ദൈവികതയും മതേതരത്വവും എല്ലാ പ്രസംഗങ്ങളിലും
തുടിച്ചു നിൽക്കും. സൂക്ഷ്മാനന്ദ സ്വാമിയുടെ പുതിയ പുസ്തകം What We are All
About പുറത്തിറങ്ങിയിട്ട് അധികകാലമായില്ല. ഈ സന്യാസസംഘമാണ് അവ്യയാനന്ദ
സ്വാമിക്ക് കൂട്ടായിട്ടുള്ളത്. സ്വാമിയുടെ ലേഖനങ്ങളും പുസ്തകങ്ങളും ഇപ്പോൾ
ശിവഗിരിയുടെ താഴ്വരയിൽ ഭദ്രമാണ്.
സ്വാമി ഇനിയും
എഴുതണം .ആത്മീയമായ സാഹോദര്യത്തെക്കുറിച്ചും മതങ്ങൾക്കപ്പുറത്തുള്ള
ദൈവികതയെക്കുറിച്ചും സ്വാമിക്ക് എഴുതാനുണ്ടെന്നറിയാം. നമ്മുടെ നാട്
ഇപ്പോഴും അപരിഷ്കൃതമായ ആത്മീയാചാരങ്ങളിലൂടെ കടന്നു പോകുന്ന ഈ ഘട്ടത്തിൽ ഒരു
ആഗോള ഏകാത്മക സമന്വയത്തിൻ്റെ പ്രസക്തി എത്രയോ വലുതാണ്.
പിതൃപുരുഷബീജാങ്കുരങ്ങളുടെ യാത്രയ്ക്ക് നന്ദി /എം.കെ.ഹരികുമാർ
- എല്ലാ മഹാന്മാരായ ചിന്തകന്മാരും മതപ്രബോധകന്മാരും മനുഷ്യൻ്റെനടപ്പാതയ്ക്ക് മുന്നിൽ ഒരു പുതിയ സ്വപ്നം കണ്ടു .സമ്പൂർണമായ ഒരു മനുഷ്യഭാവത്തിനായി അവർ സ്വയം പരിതപിച്ചു. വിമർശനങ്ങൾക്ക് കണക്കില്ല. എല്ലാ വിമർശനങ്ങളും തന്നിലേക്ക് തന്നെയാണ് തിരിച്ചുവരുന്നതെന്ന് അറിയാൻ ബുദ്ധിയുള്ളവർക്ക് പ്രയാസമുണ്ടാവില്ല.എന്നാൽ സ്വന്തം തെറ്റുകളെ ആത്മാർത്ഥമായി വിലയിരുത്തുന്ന നിമിഷം എന്നാണ് വരുക ?ശുദ്ധമായ ഒരാത്മവിമലീകരണം ഉണ്ടാവുമോ ?മതങ്ങളുടെയോ പൗരോഹിത്യത്തിൻ്റെയോ പശ്ചാത്തലത്തിൽ ഒരു ആത്മതാപവിചാരണ എന്നുണ്ടാകും? . ചെയ്ത ദ്രോഹങ്ങളുടെ ആഴവും പരപ്പും തിരിച്ചറിഞ്ഞ് ആത്മശുദ്ധത നേടാനാകുമോ ?ഷേക്സ്പിയറിൻ്റെ നാടകത്തിൽ പറയുന്നു: The fault ,dear Brutus,is not in our stars,but in ourselves .നക്ഷത്രങ്ങളെ പഴിക്കേണ്ട. തെറ്റുകളുടെ ഉത്തരവാദിത്തം നമ്മളിൽ തന്നെയാണ്. തെറ്റുകളുടെ പ്രഭവകേന്ദ്രം തന്നെ നമ്മളായിരിക്കെ ആരോടു പരാതി പറയും ?.വലിയ സേവനവും ത്യാഗവും ചെയ്യുന്നവരിൽ പോലും അഹന്തയും ദുരഭിമാനവും ഹിംസാവാസനയും നിലനിൽക്കുകയാണ്. തീർത്തും നിസ്വനായ ഒരു പരിവ്റാജകനെ സങ്കൽപ്പിക്കേണ്ടതുണ്ട്. സ്വന്തം ആത്മാവിൽ അഗ്നിയുമായി ശാശ്വതമായ സത്യത്തെ തേടി നടന്ന ഗുരു ഇങ്ങനെ പറഞ്ഞു: "അതുകൊണ്ട് നാം യാതൊരു പ്രാണികൾക്കും ഉപദ്രവം വരാത്ത വിധത്തിലുള്ള പ്രവൃത്തികൾ ചെയ്തു സന്മാർഗികളായി ശുദ്ധോപചാരങ്ങളോടുകൂടി ശുദ്ധദൈവങ്ങളെ ഭജിച്ചു പ്രസാദിപ്പിക്കണം. അപ്പോൾ ഇവരുടെ അനുഗ്രഹംകൊണ്ട് നമുക്ക് ഹൃദയപ്രസാദമുണ്ടായി ഐഹിക ഭോഗങ്ങൾ സകലവും ന്യായമായി അനുഭവിച്ച് തൃപ്തി വന്ന് ഭോഗങ്ങളിൽ വൈരാഗ്യമുണ്ടായി ബ്രഹ്മജ്ഞാനികളാകുന്നതിനും സംഗതി വരുന്നു."നല്ല മനുഷ്യനായാൽ സ്വന്തം പാപശ്രംഖലയിൽ നിന്ന് മോചിതനാകാമെന്നാണ് ഗുരു ഉപദേശിക്കുന്നത് .നാം ശുദ്ധരായാലേ ശുദ്ധദൈവങ്ങളെ ലഭിക്കൂ എന്നു ഗുരു എഴുതിയിരിക്കുന്നു.നമ്മുടെ പ്രാർത്ഥനയിൽ നല്ല ചിന്തയും മൂല്യവും ഉണ്ടാകണമെങ്കിൽ പ്രവൃത്തിയിലും അത് പ്രതിഫലിച്ചിരിക്കണം .സ്വന്തമെന്നു കരുതുന്നതെല്ലാം അഴിഞ്ഞു പോകാനുള്ളതാണ്. സ്വന്തത്തെക്കുറിച്ചുള്ള മിഥ്യാധാരണകളിൽ നിന്നു ഇടയ്ക്കെങ്കിലും വിമോചനം ആവശ്യമാണ്. അപ്പോൾ എന്താണ് യഥാർത്ഥ 'ഞാൻ' എന്നു ചിന്തിക്കാൻ കഴിയും .എല്ലാ പൊങ്ങച്ചങ്ങളും അവകാശവാദങ്ങളും മിഥ്യയാണെന്നു മനസ്സിലാക്കാൻ അവസരമുണ്ടാകണമെങ്കിൽ അനാവശ്യമായത് ഉപേക്ഷിക്കാൻ സ്വയം പരിശീലിക്കണം. നമുക്ക് ആവശ്യമില്ലാത്തത് സ്വന്തമാക്കാനുള്ള വെമ്പൽ എവിടെയും പ്രകടമായിരിക്കയാണ്.ഒരു ക്രൂര മൃഗമാവരുത്"നാശോന്മുഖമായ ഒരു സാഹചര്യമാണിത്. ഭോഗങ്ങളിൽ വൈരാഗ്യമുണ്ടാകുമ്പോൾ ബ്രഹ്മജ്ഞാനികളാകുന്നു" എന്നു ഗുരു പറയുന്നത് ശ്രദ്ധിച്ചു നോക്കിയാൽ അത് സത്യത്തെ തേടുന്ന മനസ്സിന്റെ ഒരു വഴിയാണെന്ന് ബോധ്യപ്പെടും." ബ്രഹ്മജ്ഞാനമെന്നാൽ സത്യജ്ഞാനമാണ്. കളവിൽ നിന്നു നമ്മെ തന്നെ മോചിപ്പിക്കണം. എന്തുകൊണ്ടാണ് കളവ് ആവശ്യമായി വരുന്നത്?. കളവ് കൈവശമുണ്ടെങ്കിൽ ഭൗതികജീവിതത്തിൽ രഹസ്യമായി വിജയിക്കാം എന്ന ചിന്തയാണിത് .എല്ലാ വ്യാജത്വത്തെയും മനുഷ്യൻ കൂട്ടുപിടിക്കുന്നത് ജീവിതാസക്തി മൂലമാണ്. ജീവിതാസക്തി എന്നാൽ ക്രൂരമായ ഒരു നായാട്ടാണ്. മുന്നിൽ വരുന്നതിനെ യെല്ലാം തിന്നു മുന്നേറുന്ന ക്രൂരമൃഗങ്ങളുടെ സ്വഭാവം അതിൽ അന്തർഭവിച്ചിരിക്കുന്നു. സ്വതന്ത്രനാവുക എന്ന മോഹം അവിടെയില്ല. ക്രൂരവും നാശോന്മുഖവുമായ ചിന്തകൾ കൊണ്ട് സ്വാതന്ത്ര്യത്തെ ഭയചകിതമാക്കുകയാണവിടെ. സ്വതന്ത്രനാകുന്നതിനു പകരം എല്ലാറ്റിന്റെയും പ്രലോഭനങ്ങൾക്ക് അടിമപ്പെടുന്നു .അങ്ങനെ സത്യം മറന്നു പോകുന്നു.ഗുരു പറയുന്നത്, ഇത് തിരുത്തി സത്യത്തെ തെളിച്ചെടുക്കണമെന്നാണ്. അതിനു ദ്രോഹചിന്തകൾ ഉപേക്ഷിക്കണം.ഇന്നത്തെ മനുഷ്യരുടെ കാതുകളിൽ ഇത് പ്രവേശിക്കുമോ? ദ്രോഹിക്കാൻ എത്ര ഉത്സാഹമാണ്. രണ്ടുപേർക്കു യാത്ര ചെയ്യാവുന്ന സർക്കാർ ബസിൽ പോലും സമാധാനത്തോടെ, അമിത അഹന്തയില്ലാതെ ഇരുന്ന് യാത്ര ചെയ്യാൻ പോലും കഴിയാത്തവരാണ് അധികവും. സ്വന്തം ആവശ്യം നിറവേറിയാലും അതിൽ സംതൃപ്തി നേടാൻ കഴിയുന്നില്ല. അന്യനെ എങ്ങനെ വെറുക്കാമെന്നാണ് ആലോചിക്കുന്നത് .എന്തൊരു ഗതികേടാണ്!. ഇങ്ങനെയുള്ളവർക്ക് ശുദ്ധദൈവത്തെ ശുദ്ധമനസ്സോടെ സമീപിക്കാനാവില്ല. അവർ ദൈവങ്ങളെ തങ്ങളുടെ ദുരാഗ്രഹങ്ങൾകൊണ്ട് ചീത്തയാക്കി കൊണ്ടിരിക്കും.അങ്ങനെ അവർ തന്നെ ബന്ധിതരും സത്യത്തോട് വിമുഖതയുള്ളവരുമായിരിക്കും. ജ്ഞാനം കൊണ്ട് മാത്രമേ സ്വാതന്ത്യം ലഭിക്കൂ.അതാണ് ഗുരു ഭോഗത്തിൽ വൈരാഗ്യമുണ്ടാവണമെന്ന് പറഞ്ഞത്.അമിത സുഖാസക്തി വേണ്ടഭോഗം എന്നാൽ ലൈംഗികസുഖം എന്നു പരിമിതപ്പെടുത്തേണ്ട. ഭോഗം അമിതമായ ആഗ്രഹങ്ങളോടുള്ള ആസക്തിയാണ്. സുഖം തേടാനുള്ള അത്യുൽസാഹമാണ്. അത് നമ്മെ മറ്റുള്ളവരിൽ നിന്നകറ്റും. സ്വന്തം സുഖം മാത്രമല്ല ലോകം. മറ്റുള്ളവരുടെയും സുഖം പ്രധാനമാണ്. നമ്മുടെ സുഖാസക്തി ലഘൂകരിച്ചിട്ട് നോക്കിയാൽ മറ്റുള്ളവരുടെ ജീവിതക്ളേശം ബോധ്യമാകും. അതും ജ്ഞാനമാണ്. ജീവിതത്തെക്കുറിച്ചുള്ള അറിവ് അപ്പോൾ വർദ്ധിക്കും. അത് നമ്മെ കൂടുതൽ സത്യം കാണാൻ പ്രേരിപ്പിക്കും. അങ്ങനെ നമ്മൾ സ്വതന്ത്രരാകും. അപ്പോഴാണ് ബ്രഹ്മജ്ഞാനത്തിലേക്ക് പ്രവേശിക്കാനാവുന്നത്.ബ്രഹ്മം നമ്മുടെ ഓരോ നിമിഷത്തിലും, സ്പന്ദനത്തിലും ,കാഴ്ചയിലും അനുഭവത്തിലുമുണ്ട് .പക്ഷേ, ഒരു നിഴൽ കൊണ്ട് മറച്ചിരിക്കുകയാണ്. ആ നിഴലിനെ മാറ്റണമെങ്കിൽ നമ്മുടെയുള്ളിൽ ശുദ്ധദൈവങ്ങൾ കണ്ണു തുറക്കണം. അശുദ്ധ വാസനകളാൽ നാം ദൈവങ്ങളുടെ കണ്ണ് കെട്ടിയിരിക്കുന്നത് കൊണ്ട് അവർക്ക് ഒന്നും കാണാൻ കഴിയുന്നില്ല. നമ്മളിലെ ഉന്നതമായ നവമാനവചേതന താഴെ വീണു കിടക്കുമ്പോൾ തെറ്റുകളിലേക്ക് തന്നെ സഞ്ചരിക്കാതെ നിർത്തിയില്ലല്ലോ. "കയ്യിലിരിക്കുന്ന കൽപ്പക വൃക്ഷക്കനിയെ ഭക്ഷിക്കാതെ കളഞ്ഞ് കാഞ്ഞിരക്കനിയെ തേടി ഭക്ഷിച്ചു വിഷം കൊണ്ടു മരിക്കുന്നു" എന്ന് ഗുരു പറയുന്നത് ശ്രദ്ധിക്കണം. നമ്മൾ നമ്മളിലുള്ള ശുദ്ധാത്മകതയെ കളഞ്ഞതിന്റെ ഫലമായി കയ്പേറിയ അനുഭവങ്ങളെ തന്നെ പിൻപറ്റേണ്ടി വരുന്നു. അതിൻ്റെ അറിവിലാണ് ഷേക്സ്പിയറിൻ്റെ നാടകത്തിൽ ഇങ്ങനെ കാണുന്നത്:"Hell is empty and all the devil's are here"." നരകത്തിൽ ആരുമില്ല. അവിടെയുണ്ടെന്നു വിശ്വസിക്കപ്പെടുന്ന പിശാചുക്കൾ ഇവിടെത്തന്നെയുണ്ട്. എത്രയോ ഉദാത്തമായി ജീവിക്കാൻ, ചിന്തിക്കാൻ അവസരം കിട്ടിയിട്ടും അതെല്ലാം തല്ലിക്കൊഴിച്ച പിശാച് തന്നെയല്ലേ മനുഷ്യൻ ?മനുഷ്യനു മനുഷ്യത്വമില്ല. ഒരു പശുവിനു പശു ത്വവും പൂച്ചയ്ക്ക് പൂച്ചത്വവുമുണ്ട്. പശു ഇറച്ചി കഴിക്കില്ല ;എന്തെന്നാൽ അതിന്റെ സ്വഭാവത്തിൽ പശുത്വമാണുള്ളത്. അതിൻ്റെ സ്വഭാവത്തിൽ നിന്ന് അത് വ്യതിചലിക്കുകയില്ല .എന്നാൽ മനുഷ്യനോ?. അവനു സ്വഭാവം തന്നെയില്ല. അവൻ എന്തൊക്കെ ചെയ്യുമെന്ന് പ്രവചിക്കാനാവില്ല. അവനു ഒരു നിശ്ചിത പ്രകൃതിയോ പ്രകൃതമോ ഇല്ല .അവൻ എങ്ങനെയും പ്രവർത്തിക്കും. എല്ലാ ജീവികളിൽ നിന്നും വ്യത്യസ്തനായ മനുഷ്യനു മനുഷ്യത്വം എന്ന ഗുണമില്ല. ഇതാണ് അവന്റെ ദുരന്തം .മനുഷ്യൻ മനുഷ്യത്വത്തെ ചിന്തയിൽ സൂക്ഷിക്കുകയാണ് ചെയ്യുന്നത്. അതിൻ്റെ ബലത്തിൽ അവൻ മനുഷ്യത്വമുള്ളവനാണെന്നു തെറ്റിദ്ധരിക്കുന്നു ."പുത്രന് തള്ളയുടെ സ്തനത്തെ ഉപയോഗിക്കുന്നതിനല്ലാതെ മാതൃനിഗ്രഹം ചെയ്ത് മാംസത്തെ ഉപയോഗിക്കണമെന്ന് ദൈവസങ്കല്പം സംഭവിക്കുമോ? അത് ഒരിക്കലും വരുന്നതല്ല" - ഗുരു പറയുന്നു.മനുഷ്യത്വത്തെക്കുറിച്ച് സൂചന നൽകുകയാണ്. അമ്മയുടെ പാൽ കുടിക്കാനേ നമുക്ക് അവകാശമുള്ളു. അമ്മയെ കൊന്നു മാംസം ഭക്ഷിക്കാൻ അനുവാദമില്ല .ഈ മനുഷ്യത്വമാണ് നാം മനസ്സിലാക്കേണ്ടത് .എന്നാൽ മനുഷ്യർ ചെയ്യുന്നതെന്താണ് ?സ്നേഹത്തിനു മുന്നിൽ അവർ തലകുനിക്കുംആരോടും ബന്ധമോ സ്നേഹമോ ഇല്ലാത്ത ഏകാന്തജീവികളായി അവർ മാറിയിരിക്കുന്നു. സാർവത്രികമായ തിന്മയുടെ ആധിക്യത്തിൽ നിന്ന് രക്ഷനേടാനാണ് മനസ്സിൽ സ്നേഹമുണ്ടാകണമെന്നു മഹാഗുരുക്കന്മാർ ഉദ്ബോധിപ്പിച്ചത്. സ്നേഹം പ്രകൃതിയിലും ജീവികളിലുമുണ്ട്. ജീവികൾ തമ്മിൽ പോലും അത് പ്രകടമാണ്.ഒരു കാക്കയ്ക്ക് ,പൂച്ചയ്ക്ക് സ്നേഹം മനസിലാകും. സ്നേഹമുള്ളിടത്ത് അവർ തലകുനിക്കുന്നു. സ്നേഹം തങ്ങളെ സാർത്ഥകമായി ബന്ധിപ്പിക്കുന്നതായി ആ ജീവികൾ ഉൾക്കൊള്ളുന്നു .എന്നാൽ മനുഷ്യർക്ക് സ്നേഹത്തെക്കുറിച്ച് പഠിപ്പിച്ചു കൊടുക്കേണ്ടി വരുന്നു. സ്നേഹം മഹത്താണെന്ന് കവികൾ എഴുതേണ്ടി വരുന്നു .കവികൾ എഴുതിയത് വായിക്കാതെ തന്നെ നമുക്ക് സ്നേഹം എന്താണെന്ന് തോന്നേണ്ടതല്ലേ?There are a thousand ways to kneel and kiss the ground; there are a thousand ways to go home again എന്നു ജലാലുദ്ദീൻ റൂമി എഴുതുന്നു. ഈ മണ്ണിൽ മുട്ടുകുത്തി ചുംബിക്കാൻ നമുക്ക് വഴികളുണ്ട്. വീട്ടിലേക്ക് തിരികെ ചെല്ലാൻ ഒരായിരം വഴികളുണ്ട് .എന്താണിതിൻ്റെ അർത്ഥം? ഈ ലോകത്തിൻ്റെ അനേകമനേകം ഗുരുസാന്നിധ്യങ്ങൾക്ക് ചെവിയോർക്കുകയേ വേണ്ടൂ നമുക്ക് മുട്ടുകുത്താനാവും .പ്രപഞ്ചം നമ്മെ സൃഷ്ടിക്കാൻ എത്ര നൂറ്റാണ്ടുകളെടുത്തു? എത്രയോ പൂർവ്വപിതാക്കന്മാരിലൂടെ കൈമാറി വന്ന ബീജാങ്കുരങ്ങളാണ് നമ്മളിലേക്ക് എത്തിയത്? ഏതെല്ലാം കാലഘട്ടങ്ങളിലെ പ്രകൃതിക്ഷോഭത്തിലും യുദ്ധത്തിലും നാശത്തിലും നമ്മുടെ പൂർവികർ ഇല്ലാതായി പോകേണ്ടതായിരുന്നു, നമ്മെ ജനിപ്പിക്കുന്നതിനു ആധാരമായ പിതൃപുരുഷബീജാങ്കുരങ്ങളെ അതിജീവിക്കാൻ അനുവദിക്കാത്ത വിധം .പ്രകൃതി നല്കിയ അർഹതഎത്രയോ അതിജീവനത്തിന്റെ കഥകളാണ് നമ്മൾ ജനിപ്പിച്ച ബീജത്തിന്റെ യാത്രയ്ക്ക് പറയാനുള്ളത് !.നമ്മൾ ജനിച്ചത് പിതാവിന്റെ ബീജവും മാതാവിൻ്റെ അണ്ഡവുമാണല്ലോ കൊണ്ടാണല്ലോ. എന്നാൽ അത് അങ്ങനെ തന്നെ ഭദ്രമായി നിലനിന്നതിനു പ്രകൃതിയിൽ നൂറു നൂറു കാരണങ്ങളുണ്ട്. നാം എങ്ങനെ അതിജീവിക്കപ്പെട്ടു? കോടിക്കണക്കിനു വർഷങ്ങളുടെ അതിജീവനത്തിന്റെ കഥയാണത്. അവിടെ നമ്മുടെ സ്വന്തം പരിശുദ്ധിയും അർഹതയും തിരിച്ചറിയണം.പ്രകൃതി നൽകിയ ആ അർഹതയ്ക്ക് നാം എന്ത് പ്രതിഫലമായി കൊടുത്തു എന്നു ചിന്തിക്കണം .പ്രപഞ്ചത്തിന്റെ സാരസ്വതമായ സത്യത്തിൻ്റെയും സ്നേഹത്തിന്റെയും നൂലുകളിൽ നാം എന്നെങ്കിലും കോർത്തെടുക്കപ്പെട്ടുവോ ? അതിനായി നാം പരിശ്രമിച്ചോ? നമ്മെ പ്രതീക്ഷിച്ചയോടെ നോക്കിയ പ്രാണികളെയും പക്ഷികളെയും മൃഗങ്ങളെയും മനുഷ്യരെയും നാം എന്നെങ്കിലും തിരിച്ചറിഞ്ഞിട്ടുണ്ടോ ? എന്തുകൊണ്ടാണ് തിരിച്ചറിയപ്പെടാതെ പോയത്? നാം ക്രൂരവും അന്ധവുമായ ഒരു നായാട്ടിൽ പങ്കെടുക്കുകയായിരുന്നു.നമ്മുടെ സഹജീവികളുടെയും പ്രകൃതിയുടെ തന്നെയും മാംസളമായ അനുഭവങ്ങളെ ആർത്തിയോടെ ഭക്ഷിച്ചു തീർക്കുകയെന്ന ഭ്രാന്തായിരുന്നു അത് .അവിടെയാണ് ഗുരു പറയുന്നത്, ഭോഗങ്ങളിൽ വൈരാഗ്യമുണ്ടാവണമെന്ന്. ആ വൈരാഗ്യം വളരെ അർത്ഥസാന്ദ്രമാണ്. അത് നമ്മെ ചിന്തിപ്പിക്കും. നമ്മുടെ അതിജീവനത്തിന്റെയും അതിനു പകരമായി കൊടുക്കേണ്ട നന്ദിയുടെയും പ്രാർത്ഥനയുടെയും തലമാണത്. അതാണ് ഗുരു 'പിണ്ഡനന്ദി'യിൽ വിവരിക്കുന്നത് .നമുക്ക് തലകുനിക്കാൻ ആയിരം വഴികളുണ്ട്. നമ്മുടെ തന്നെ വീടുകളിലേക്ക്, മാതൃഗേഹലേക്ക്, സത്യത്തിലേക്ക് തിരിച്ചെത്താൻ അനേകം വഴികൾ ഇനിയും അവശേഷിക്കുന്നു. അശുദ്ധ ദൈവങ്ങളല്ല ,ശുദ്ധദൈവങ്ങളാണ് വേണ്ടത്.
Subscribe to:
Posts (Atom)