Followers

Saturday, April 17, 2010

manifesto 7

ഭാഷ മരിച്ചു

എം. കെ. ഹരികുമാർ


വ്യക്തികൾക്ക്‌ ഏകാന്തത നഷ്ടമാകുന്ന പുതിയ കാലത്ത്‌ അനുഭവങ്ങൾക്കുപോലും തനതായ നിലനിൽപ്പില്ല. ഓരോന്നും വ്യഖ്യാനത്തെ മാത്രം ആശ്രയിച്ചുനിൽക്കുകയാണ്‌. നാം കരയുകയോ പ്രേമിക്കുകയോ ചെയ്യുകയാണ്‌ എന്നത്‌ നാം പറഞ്ഞാലേ യാഥാർത്ഥ്യമാകൂ എന്ന അവസ്ഥയുണ്ട്‌. അതായത്‌ ഹൃദയത്തിൽ ഒരിടത്ത്‌, വളരെ ഭദ്രമായി കരച്ചിലോ പ്രേമമോ സ്ഥിരമായിരിക്കുന്നില്ല. നാം നിർമ്മിച്ചെടുക്കുന്ന താത്കാലികവും ചിന്താപരവുമായ അറിവുകളായി അനുഭവങ്ങൾ മാറുകയാണെന്ന വ്യാഖ്യാനത്തിനു പ്രസക്തിയുണ്ട്‌. ഇത്തരം വ്യാഖ്യാനവും അറിവുകളും സാമ്പത്തിക, സാമൂഹിക സാഹചര്യങ്ങളെ ആശ്രയിച്ചാണു വളരുന്നത്‌.


ജോൺ ഓനീൽ പറയുന്നത്‌ കാഴ്ചപ്പാടില്ലാത്ത ലോകത്ത്‌ സകലതും മിന്നുകയാണെന്നാണ്‌. കാഴ്ചപ്പാട്‌ നാം ഉണ്ടാക്കുന്നതാണ്‌. യഥാർത്ഥത്തിൽ ഉള്ളതല്ല. കരച്ചിലിനോ പ്രേമത്തിനോ നമുക്ക്‌ ഒരു കാഴ്ചപ്പാട്‌ വേണമെങ്കിൽ കൊടുക്കാം. അതാകട്ടെ, നാം നമ്മോടും ചുറ്റുപാടുകളോടും പുലർത്തുന്ന സമീപനങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്‌. ഇവിടെ ഭാഷയും അപ്രസക്തമാകുകയാണ്‌. റഷ്യൻ ഫോർമലിസത്തിന്റെ തുടർച്ചയായ ആധുനികതയിലും ഭാഷയുടെ ഉപയോഗത്തെക്കുറിച്ച്‌ സംശയമുയർന്നിരുന്നു. ഏലിയറ്റ്‌ തന്നെ പറഞ്ഞു. ഭാഷ പഴഞ്ചനും വ്യവസായയുഗത്തിൽ ലാഭകരമല്ലാത്തതുമായി എന്ന്‌. കവിതയ്ക്ക്‌ ഭാഷ ഒട്ടും ചേരില്ലെന്നും പ്രഖ്യാപനമുണ്ടായി. എസ്രാപൗണ്ട്‌, ഡി.എച്ച്‌.ലോറൻസ്‌ എന്നിവർക്കും ഭാഷയുടെ പതനത്തെക്കുറിച്ച്‌ നല്ല ബോധ്യമായിരുന്നു. കവിത സ്വയം അടഞ്ഞ ഒരു വസ്തുവാണെന്ന്‌ അമേരിക്കൻ നവ നവവിമർശകർ പ്രചരിപ്പിച്ചതു ഇതുകൊണ്ടാണ്‌.



ഭാഷ അനുഭവങ്ങളുടെ ഏകാത്മകതയ്ക്കും കേന്ദ്രീകരണത്തിനും വേണ്ടിയുള്ളതാണ്‌. അതേസമയം അനുഭവങ്ങൾ ചിതറിപ്പോകുമ്പോൾ, ഭാഷയും ശിഥിലമാകുന്നു. അനുഭവങ്ങളുടെ സമഗ്രത ഇന്നില്ല. നാം എന്താണോ അനുഭവിക്കുന്നത്‌, അതുതന്നെ പല അറിവുകളുടെ തുണ്ടുകളായിപ്പോകുന്നു. ടി.വി.കാണുന്ന നമ്മൾ, അതു കാണുന്ന അവസരത്തിൽത്തന്നെ വിനോദത്തിന്റെയും വാർത്തയുടെയും കുടുംബപ്രശ്നങ്ങളുടെയും ഇടയിലെ ഇരയായി മാറുന്നു. ഒരു തുടർച്ചയ്ക്കോ, ചിന്തയ്ക്കോ, അവനവനുവേണ്ടിയുള്ള വിചാരത്തിനോ നാമവയെ ഉപയോഗിക്കുന്നില്ല. അതോടെ ടെലിവിഷന്റെയും കാണികളുടെയും ഭാഷ ചിതറിപ്പോകുന്നു. അനുഭവങ്ങൾ എന്നുപറയാവുന്ന ജീവിതമേഖല ഇല്ലാതാകുന്നു. ഇതു ജീവിതത്തിന്റെ സ്വാഭാവികതയെ നശിപ്പിക്കുന്നു. പുതിയ സാഹിത്യം, ജീവിതത്തിന്റെ അടിസ്ഥാന സ്വഭാവങ്ങളെത്തന്നെ അസ്വഭാവികമാക്കിക്കാണിക്കുന്നത്‌ ഈ പശ്ചാത്തലത്തിലാണ്‌. യഥാർത്ഥ്യത്തെ അപരിചിതമാക്കുകയാണ്‌ പുതിയ കല എന്ന്‌ ലിൻഡാ ഹച്ചിയൻ പറയുന്നത്‌ ഈ അർത്ഥത്തിലാണ്‌.


യാഥാർത്ഥ്യംതന്നെ ബഹുസ്വരങ്ങളാണ്‌ ഉൽപ്പാദിപ്പിക്കുന്നത്‌. ഏകതാനതയുള്ള, അല്ലെങ്കിൽ അർത്ഥമുള്ള ഒരു സന്ദർഭമോ വാസ്തവമോ ഇല്ലാതായിരിക്കുന്നു. എല്ലാം അർത്ഥത്തിന്റെ ഗുണിതങ്ങളെത്തന്നെ അഴിച്ചുവിടുന്നു. വ്യക്തി ഒരു സംസ്കൃതിയാണെന്ന സങ്കൽപം തകർന്നു. വ്യക്തികളെ സംസ്കൃതിയുടെ സംരക്ഷകരെന്ന നിലയിൽ ഇനി പരിഗണിക്കാനാവില്ല. കാരണം വ്യക്തികൾ സംസ്കാരത്തിന്റെയല്ല: പലവിധത്തിലുള്ള സാംസ്കാരിക ചേഷ്ടകൾ അടങ്ങിയ ഒരു വ്യവസ്ഥയുടെ ഉൽപന്നങ്ങൾ മാത്രമാണ്‌. അവർക്ക്‌ സംസ്കൃതിയെ നിയന്ത്രിക്കാൻ കഴിയില്ല . വ്യക്തികൾ ഒറ്റയ്ക്ക്‌ ഒന്നുമല്ല. അവർ യാതൊന്നും വിനിമയം ചെയ്യുന്നില്ല. സർവേകളും പഠനങ്ങളുമെല്ലാം ഒരു സംഘം വ്യക്തികളെ അടിസ്ഥാനമാക്കിയാണ്‌ ചെയ്യാറുള്ളത്‌. വ്യക്തികൾ ഭൗതികമായി ചേർന്നുണ്ടാകുന്ന മാംസ ലോകമാണ്‌ ഇന്നത്തെ ജനാധിപത്യവും സംസ്കാരവുമെല്ലാം ഉണ്ടാക്കുന്നത്‌. ഇത്‌ ബോധപൂർവ്വമല്ല; യാദൃശ്ചികതയാണ്‌. വ്യക്തികളുടെ അദൃശ്യത, അല്ലെങ്കിൽ നാശം സാഹിത്യത്തിൽ വലിയൊരു മാറ്റത്തിനു കാരണമാകുന്നു.


നോവലുകളിലോ കഥകളിലോ വ്യക്തികളില്ല. ചില മനുഷ്യസാന്നിദ്ധ്യങ്ങളേയുള്ളു. ചില നോവലുകളിൽ ഒന്നോ രണ്ടോ കഥാപാത്രങ്ങൾക്കേ മനുഷ്യാകൃതിയുള്ളു. വ്യക്തികൾ ആന്തരികമായി മനുഷ്യശരീരങ്ങളിൽനിന്ന്‌ ഒഴിഞ്ഞുപോയതാണ്‌ ഭാഷയുടെ മരണത്തിനിടയാക്കിയത്‌. ഇന്ന്‌ നോവലുകളിലും കഥകളിലും (കവിതകളിൽപ്പോലും) പൊതുവേ ഭാഷയില്ല. ഭാഷയിലൂടെ പറയേണ്ടതായ വാസ്തവങ്ങൾ ധ്വനിപോലുമുയർത്തുന്നില്ല.
വാക്കുകളും അവയുടെ അപരിചിതമായ സംഗമങ്ങളും പുതിയ സാഹിത്യത്തെ പൂർണ്ണമായി ഇല്ലാതാക്കിയെന്നു പറയുന്നില്ല. എന്നാൽ വർത്തമാനകാല സമൂഹത്തിന്റെ ആന്തരികമായ ശൂന്യതയെ അതു തുറന്നുകാണിക്കുന്നുണ്ട്‌. ടെലിവിഷന്റെയോ സിനിമയുടെയോ സാഹിത്യത്തിന്റെയോ എല്ലാം ഭാഷാപരമായ പ്രതിസന്ധി ഈ 'മരണ'മാണ്‌. വാക്കുകളുടെ സംസ്കാരമുക്തമായ നിരയാണ്‌ നാം കാണുക. പ്രത്യേകിച്ച്‌ ഒന്നും വിനിമയം ചെയ്യാനില്ലാതെ വാക്കുകളും ഒരു മാംസപ്രദർശനത്തിനൊരുങ്ങുകയാണ്‌.



ഭാഷയിലൂടെ പറയാൻ അനുഭവങ്ങളില്ലാതായതിന്റെ ദുരന്തമായി ഇതിനെ വിലയിരുത്താം. സാഹിത്യം സമൂഹത്തിന്റെ പാരഡിയായി മാറുന്നതിന്റെ ദൃഷ്ടാന്തമാണിതെന്ന്‌ കുസ്പിറ്റ്‌ ഡൊണാൾഡ്‌ രേഖപ്പെടുത്തുന്നുണ്ട്‌. അതിവേഗം

മുതലാളിത്തവൽക്കരിക്കുന്ന സമൂഹത്തിൽ ഭാഷയ്ക്കു മാത്രമായി അതിന്റെ ആന്തരികമായ ഹരിതസമൃദ്ധി നിലനിർത്താനാവില്ല എന്ന തിരിച്ചറിവാണിത്‌. വ്യക്തികളുടെയും അവസ്ഥ ഇതാണ്‌. മാത്രമല്ല, ആഴമുള്ള എല്ലാ അനുഭവങ്ങളും അതിവേഗ ഉപഭോഗ, ആസ്വാദന സാമൂഹിക വ്യവസ്ഥയിൽ ധൂർത്തായിത്തീരുന്നു. സമയമെടുത്തു ചിന്തിക്കുന്നത്‌ അസന്മാർഗ്ഗികവും പരിഹാസ്യവുമാകുന്നു. ആലോചിക്കേണ്ടിവരുന്നത്‌ പരാജയത്തിന്റെ അടയാളമായി സ്ഥാപിച്ചുവച്ചിരിക്കുന്നു. അർത്ഥം സൃഷ്ടിക്കുന്നതോ അന്വേഷിക്കുന്നതോ അരുതായ്കയായി വിമർശിക്കപ്പെടുകയും ചെയ്യുന്നതു കാണാം. മുതലാളിത്തം കലാ, സാഹിത്യ വിചാരങ്ങളെയും, കോഴിയെയോ, താറാവിനെയോ എന്നപോലെ ഡ്രസ്സു ചെയ്ത്‌ ഉപയോഗിക്കുകയാണ്‌, അതുകൊണ്ട്‌ ഭാഷ, അത്‌ കസാന്ദ്സാക്കീസിന്റേതായാലും ഫുക്കുവോക്കയുടേതായാലും അധികപ്പറ്റാവും.



ഈ തകർച്ചയുടെ പശ്ചാത്തലത്തിലാണ്‌ നിലവിലിരിക്കുന്ന നിശ്ചലമായ മിത്തുകളെ, ചരിത്രത്തെ, സംസ്കൃതിയെ പുനർനിർമ്മിക്കണമെന്ന ആവശ്യമുയർന്നത്‌. പ്രമുഖ ചിന്തകനായ ഇഹാബ്‌ ഹസൻ പറയുന്നുണ്ട്‌, ഈ സംസ്കൃതിയെ പൂർണ്ണമായി പുനർനിർമ്മിച്ച്‌ പുതിയ സുതാര്യതയിലേക്കു മാറ്റണമെന്ന്‌. അർത്ഥശോഷണത്തിന്റെ, ഭാഷയുടെ മരണത്തിന്റെ, വ്യക്തിനാശത്തിന്റെ ബദലായാണ്‌ പുനർ നിർമ്മാണം സാധ്യമാകുന്നത്‌. ഭാഷയ്ക്കുള്ളിലെ ജീവിതം ഇന്നില്ല. അതു വ്യക്തിക്കുള്ളിലെ അനുഭവങ്ങളുടെ ചിതറിത്തെറിക്കലിലേക്കാണു നമ്മെ നയിക്കുന്നത്‌. ഭാഷയിലെ ജൈവതയുടെ മരണമാണ്‌ ഇത്‌. വാക്കുകൾ എത്രവേണമെങ്കിലും വാങ്ങാൻ കിട്ടും. വാക്കുകൾ എവിടെയുമുണ്ട്‌. എന്നാൽ അത്‌ ഉപയോഗിക്കാനുള്ള മനസ്സ്‌ ആർക്കുമില്ലാതാവുന്നു. വാക്കുകളും ആത്മാവും പരസ്പരവൈരികളായിക്കഴിഞ്ഞ കാലഘട്ടത്തിലാണ്‌ ഭാഷയുടെ മരണം യാഥാർത്ഥ്യമാകുന്നത്‌.
പരമ്പരാഗതമായ ഭാഷയുണ്ടാക്കുന്ന വിരസവും പഴകിയതുമായ സൗന്ദര്യാത്മക അവബോധത്തിൽ നിന്നുള്ള വിടുതൽ എന്ന നിലയിലാണ്‌ ഭാഷയുടെ പാരഡിയും പ്രത്യക്ഷമാകുന്നത്‌.


സ്ഥിരം ഫ്രെയിമിനുള്ളിൽനിന്ന്‌ മനുഷ്യാനുഭവങ്ങളെ മാറ്റാൻ ഇതിടയാക്കുന്നു. അതുകൊണ്ട്‌ ഇന്നത്തെ എഴുത്തിനെ നിരൂപണം ചെയ്യുന്നത്‌ വ്യത്യസ്തമായ വിതാനത്തിലാണ്‌. വ്യാഖ്യാനം സാഹസികമാണ്‌. റൊളാങ്ങ്‌ ബാർത്ത്‌ പറയുന്നുണ്ട്‌. ഒരർത്ഥവും ഇന്നത്തെ നിരൂപകൻ, സാഹിത്യകൃതിയിൽ തേടുന്നില്ലെന്ന്‌. കവിതയിൽ ഏതോ അർത്ഥം കുഴിച്ചിട്ടിരിക്കുന്നു എന്ന ധാരണ തന്നെ നിരൂപകൻ ഉപേക്ഷിച്ചുകഴിഞ്ഞു. അയാൾ ഇപ്പോൾ ഏറെ സ്വതന്ത്രനാണ്‌. കൃതിയിലെ വൈവിധ്യത്തെ അറിയുകയോ ഭാവന ചെയ്യുകയോ സംജ്ഞാസാന്നിദ്ധ്യങ്ങളെ അവതരിപ്പിക്കുകയോ ആണ്‌ നിരൂപകന്റെ ധർമ്മം. ഭാഷ മരിച്ച എഴുത്തിൽ, ഭാഷയ്ക്ക്‌ അതീതമായ തലങ്ങളിൽ നിന്ന്‌ കൃതിയിലെ സംജ്ഞകളെ ഉപയോഗിച്ച്‌ ഭാവന ചെയ്യുകയാണ്‌ നിരൂപകൻ ചെയ്യുന്നത്‌. മറന്ന ശബ്ദങ്ങളെ അനാവരണം ചെയ്യുക എന്നത്‌ പുതിയ നിരൂപണത്തിന്റെ സമകാലിക സംരംഭമാണ്‌.
ഭാഷയുടെ ആദ്യന്തരലോകത്തിന്റെ മരണം സംഭവിച്ചുകഴിഞ്ഞു: മനുഷ്യന്റെ സ്വകാര്യതയുടെയും സ്വച്ഛതയുടെയും.

No comments: