Followers

Thursday, January 29, 2009

Aphorisms of M K Harikumar in Malayalam


1.ശരീരങ്ങള്‍ തമ്മിലുള്ള ബന്ധമേ ഇന്ന് മനുഷ്യര്‍ തമ്മിലുള്ളു.


2.ഉള്ളിന്‍റെ ലോകം എവിടെയോ വീണുപോയിരിക്കുന്നു.


3.പുതിയ കാലത്ത്‌ കവി എന്ന കേന്ദ്രമില്ല. വാക്കുകളെ ഉപയോഗപ്പെടുത്തുന്ന ആളേയുള്ളു.


4.മനുഷ്യ വ്യക്തി ഇല്ലാതായി.


5.അനുഭവങ്ങളുടെ സമാനതയാണ്‌ ഇന്നത്തെ ലോകത്തിന്‍റെ പ്രത്യേകത. ഇത്‌ സാഹിത്യത്തെ സുവിശേഷമല്ലാതാക്കി.


6.എല്ലാം മരിക്കുന്ന ഈ കാലത്ത്‌ സ്വയം പരിഹസിക്കുന്നതിലൂടെയേ ഒരു ബ്രേക്ക്‌ സാധ്യമാകൂ.


7.ആകാശം വെറുമൊരു തോന്നലല്ല ;
അതിലും ഒരാള്‍ക്ക്‌ പല വിതാനങ്ങളില്‍ ജീവിക്കാന്‍ കഴിയും. അതൊരു മൈത്രിയുടെ സങ്കല്‍പ്പമാണ്‌.

8.കാറ്റ്‌ കൊണ്ടുവരുന്നത്‌ സാരമായ അറിവുകളാണ്‌.

9.ഒരാള്‍ കവിത വായിച്ചതുകൊണ്ട്‌ വിവാഹം കഴിക്കാതിരിക്കുകയോ കഴിക്കുകയോ ചെയ്യില്ല. എന്നാല്‍ ലൈംഗിക നിരാശ ഒരാളെ വ്യക്തിപരമായി മാറ്റിമറിക്കും.

10.ഇക്കാലത്ത്‌ എഴുത്തുകാരുടെ അനുഭവങ്ങള്‍ അവര്‍ പുസ്തകപരമായി വ്യാഖ്യാനിച്ചെടുക്കുന്നതാണ്‌.

11.ജീവിതം ഒരു തര്‍ക്കമാണ്‌: ശരിയേത്‌ തെറ്റേത്‌ എന്ന തര്‍ക്കം.

12.അനേക കോടി പ്രാണികള്‍ അവയുടെ ജീവിതത്തെ പ്രതിരോധിക്കാനാകാത്ത അവസ്ഥയിലും ധൈര്യം കൈവിടാതിരിക്കുകയാണ്‌.

13.കല കലാപമാകരുത്‌: ക
ല അതിന്‍റെ തന്നെ കണ്ടുപിടിത്തമാകണം.

14.കേവലം വ്യക്തിപരമായ മതിഭ്രമമോ പൊങ്ങച്ചമോ ആണ്‌ നൊസ്റ്റാള്‍ജിയ.

15.ഒരു സമൂഹം അനുവദിക്കുന്നതേ ഇന്ന് എഴുതാനൊക്കൂ.

16.ശരീരത്തിന്‍റെയും പ്രണയത്തിന്‍റെയും പ്രതിബിംബമാകാന്‍ കഴിയുന്നിടത്താണ്‌ ഇന്നത്തെ ജീവിത വിജയം.

17.മറ്റുള്ളവര്‍ക്ക്‌ വേണ്ടിയാണ്‌ ശരീരം. മനസ്സും അവനവന്‌ വേണ്ടിയല്ല. മനസ്സ്‌ ഒരു സിഗരറ്റ്‌ പയ്ക്കറ്റ്‌ പോലെ ഉപയോഗിച്ച്‌ വലിച്ചെറിയാനുള്ളതാണ്‌.

18.മനുഷ്യന്‍ ഒരു വന്‍കരയാണ്‌. ഇനിയും കണ്ടെത്താനുള്ളത്‌.


19.കാമുകിമാരേക്കാള്‍ നല്ലത്‌ കൊമേഴ്‌സ്യല്‍ ബാങ്കുകളാണ്‌.. അവര്‍ ഒരു ദിവസം പത്തോ പതിനഞ്ചോ എസ്‌. എം. എസ്‌ അയച്ചുതരാന്‍ ഉദാരത കാണിക്കുന്നു.


20.എല്ലായിടത്തും ആണ്‍ എന്ന പ്രതീകം തന്നെ മലിനമായിരിക്കുന്നു.


21.എഴുത്ത്‌ ഭാവിയുടെ
എസ്റ്റാബ്ളിഷ്‌മെന്‍റാണ്‌.


22.അഗാധമായതൊന്നും ഒരിക്കലും തുറക്കാതെ അവശേഷിക്കുന്നു.


23.യഥാര്‍ത്ഥത്തില്‍ ഒരു പെണ്ണാവുക എന്നത്‌ വിപ്ളവകരമാണ്‌. ആണിനെ വെറുക്കുകയും സ്വയം നിര്‍ലൈംഗീകരിക്കുകയും ചെയ്തുകൊണ്ട്‌ ഒരുവള്‍ക്ക്‌ പെണ്‍നല്ലാതാകാം.


24.യാഥാര്‍ത്ഥ്യം ഏേത്‌ നിമിഷവും തകര്‍ന്ന് വീഴാവുന്ന കൂടാരമാണ്‌.



25.വാസ്തവികത എന്നൊന്നില്ല. അത്‌ നമള്‍ ഉണ്ടാക്കുകയും മായ്ക്കുകയുമാണ്‌ ചെയ്യുന്നത്‌.




26.ടെലിവിഷനിലും സിനിമയിലും മാധ്യമങ്ങളിലുമൊക്കെ വ്യാമോഹങ്ങള്‍ മാത്രമേയുള്ളു.


27.എഴുത്തുകാരന്‌ ഇന്ന് ഒരു റോളൂം ഇല്ല. അയാള്‍ സൃഷ്ടിച്ചെടുക്കുന്ന അവാര്‍ഡിന്‍റെ ഒരു പാസ്പോര്‍ട്ട്‌ സൈസ്‌ ഫോട്ടോയിലാണ്‌ അയാളുടെ ലോകത്തിന്‍റെ അതിരുകളുള്ളത്‌.


28.രാഷ്ട്രീയക്കാരുടെ അരാഷ്ട്രീയവാദമാണ്‌ ഇന്നത്തെ വലിയ പ്രതിസന്ധി.


29.അന്തരിക്ഷത്തില്‍ പലവിധ ആസക്തികളും ആഗ്രഹങ്ങളും ഓടിയലയുന്നുണ്ട്‌. ഒന്നും തൊട്ട്‌ നോക്കാന്‍ കഴിയില്ല.


30.സകല പ്രണയങ്ങളും മീനിന്‍റെ ചെതുമ്പല്‍പോലെ കൊഴിഞ്ഞു വീഴും .

31.രതി ഒരു വികാരമല്ല. ഒരു നാടകമാണ്‌.



32.മനുഷ്യന്‍ തന്നേക്കാള്‍ വലിയതും അഗാധവുമായ അനേകം ലോകങ്ങളെ സ്വീകരിക്കാന്‍ വിധിക്കപ്പെട്ടിരിക്കുന്നു.

33.ഏെറെക്കാലം നം പിന്തുടര്‍ന്ന വലിയ വിസ്മയങ്ങള്‍ , ഒരു നിമിഷം കരിക്കട്ട പോലെ വെള്ളത്തില്‍ നനഞ്ഞ്‌ കിടക്കുന്നത്‌ കാണേണ്ടിവരും .


34.സിനിമയിലെ പ്രണയ ഗാന രംഗങ്ങളില്‍ , പ്രണയം പ്രണയിക്കുന്നവരേക്കാള്‍ വലിയ പ്രതിച്ഛായ നേടുകമാത്രമാണ്‌ ചെയ്യുന്നത്‌.

35.ഇന്ന് കവിത ഒരു പൊതുജനാഭിപ്രായമായി , സാമ്പ്രദായിക പൊതു ധാരണയായി അധ:പ്പതിച്ചിരിക്കുന്നു.


36.കവിത ഒരു തനിയാവര്‍ത്തനമാണ്‌; അനുഷ്‌ഠാനകലയാണ്‌.

37.ബോധാബോധങ്ങളില്‍നിന്ന് അശരണരായി താഴേക്ക്‌ വീണുകൊണ്ടിരിക്കുന്ന നിസ്വരായ
ചിന്തകളുടെ കരച്ചില്‍ പോലെ വേദനജനകമാണ്‌ മഴ.

38.പൂവ്‌ : കവിതയുടെ ഭാരം താങ്ങി മടുത്ത്‌ ഇന്‍റീരിയര്‍ ഡെക്കറേഷനുവേണ്ടി പ്ളാസ്റ്റിക്‌ രൂപം നേടി ആത്മഹത്യ ചെയ്യേണ്ടിവന്ന സൌന്ദര്യം.

39.ലോകത്ത്‌ ഒരു ജിവിക്കും മനക്ളേശമുണ്ടാകരുതെന്ന് പ്രാര്‍ത്ഥിക്കുന്ന പ്രക്രിയക്ക്‌ ആവശ്യമായ ഗുണമാണ്‌ തപസ്സ്‌.

40.പ്രണയത്തിലും രതിയിലും തനിക്കല്ല, ആണിനാണ്‌ നേട്ടമെന്ന് വിചാരിക്കുന്ന പെണ്ണിന്‌ സ്വന്തം ലൈംഗികതയുടെയോ അനുഭുതിയുടെയോ കേന്ദ്രമകാന്‍ കഴിയില്ല.

41.ചിത്രശലഭം: ജന്‍മാന്തരബന്ധങ്ങളെക്കുറിച്ചൊന്നും വേവലാതിപ്പെടാതെ തത്വമുക്തമായി ഒന്ന് പറക്കാമോയെന്ന് പരീക്ഷിക്കുന്ന ജീവി.

42.അസ്തിത്വം: ഭൂമിയില്‍ തന്നെയുള്ള മറ്റൊരു പ്ളാനറ്റാണത്‌.

43.ആമ: ഒരു ദിവസം കൊണ്ടോ , ഒരു മാസം കൊണ്ടോ . ഒരു വര്‍ഷം കൊണ്ടോ നടന്നു തീര്‍ക്കാന്‍ പ്രത്യേക ദൂരമോ വാശിയോ ഉത്തരവാദിത്തമോ ഇല്ലാത്ത അരാജകവാദി.

44.ലോകം ഇന്നു പ്രണയത്തോടൊപ്പ
മല്ല . പ്രണയം കാമുകിയോടോ കാമുകനോടോ ഒത്തല്ല.

45.കവികള്‍ക്ക്‌ പോലും പദ്യം വേണ്ട: അവര്‍ക്ക്‌ ഗദ്യം മതി.

46.ഇന്നത്തെ മനുഷ്യന്‍റെ വൈകാരിക ജീവിതത്തിന്‌ ആത്മീയ മൂല്യങ്ങള്‍ നഷ്ടമായി.

47.ആത്മീയതയ്ക്ക്‌ മതവുമായി ബന്ധമില്ല.

48.ഓരോ ആശയവും അത്മീയതയാകാന്‍ വിധിക്കപ്പെട്ടിരിക്കുന്നു.

49.കവിതയിലെ വാക്കുകള്‍ക്ക്‌ വെളിയിലാണ്‌ യഥാര്‍ത്ഥ കവിത.


50.ഒരു പൂവ്‌ വീഴുന്നത്‌ ഒരു ചരിത്രമാണ്‌.


51.മനുഷ്യ ജീവിതം ഒരു കഥയല്ല, പുസ്തകവുമല്ല.


52.എഴുത്തുകാരുടെ കഥകളൊക്കെ വിശ്വസനീയമല്ലാതായിക്കഴിഞ്ഞിരിക്കുന്നു.


53.സാഹിത്യത്തിന്‍റെ യാഥാര്‍ത്ഥ്യം ഇന്ന് നൂറുമടങ്ങ്‌ ദുര്‍ബ്ബലമായി.


54.ഓര്‍മ്മകള്‍ പെരുകുമ്പോഴുണ്ടാകുന്ന വിരക്തിയാണ്‌ യഥാര്‍ത്ഥ നിശ്ശബ്‌ദത

55.ഭൂതകാലത്തിന്‍റെ അന്ധവിശ്വാസത്തെ തകര്‍ക്കുമ്പോഴാണ്‌ യഥാര്‍ത്ഥ എഴുത്തുണ്ടാകുന്നത്‌.

56.എഴുത്തുകാരന്‍ സ്വയം ഒരു മീഡിയയാകണം.

57.മരം ഒരേ സമയം ഒരു ക്ഷേത്രവും മൂര്‍ത്തിയുമാണ്‌.

58.ദ്രവിച്ച ഓലയെ തീ വിഴുങ്ങുന്നപോലെ തിന്‍മകള്‍ വന്നു നിറയുമ്പോള്‍ നമുക്ക്‌ മിച്ചമില്ല.

59.നമ്മുടെ തരിശു നിലങ്ങള്‍ നമ്മുടെ ശരീരത്തിനുള്ളില്‍ നിന്ന് തുടങ്ങുന്നു; ശരീരത്തിന്‌ വെളിയിലേക്ക്‌ സാവധാനം വ്യാപിക്കുന്നു

60.മരങ്ങള്‍ ഏകാഗ്രതയ്ക്ക്‌ പുതിയ ഭാഷയുണ്ടാക്കുന്നു.

61.മരം എല്ലാ ജീവികള്‍ക്കും ഒരു ആത്മീയതയാണ്‌.


62.രാത്രി: അഭൌമമായ ഏെകാന്തതയുടെയും ഭയത്തിന്‍റെയും കാത്തിരുപ്പിന്‍റെയും സമ്മോഹനമായ ലാസ്യ പ്രകൃതി.

63.സാഹിത്യം: ഏേത്‌ ആപേക്ഷികതയ്ക്കും ജീവിതം നല്‍കുകയും അതിലൂടെ പരത്തെയും അപരത്തെയും വേര്‍തിരിച്ചെടുക്കുകയും ചെയ്യുന്ന ഊര്‍ജ്ജത്തിന്‍റെ സമ്പദ്‌ വ്യവസ്ഥ.

64.കല; സ്വന്തം ശരീരത്തെ വിചാരത്തില്‍ അലിയിച്ച്‌ ചേര്‍ക്കുന്നതിന്‍റെയും അതേസമയം ജീവിതത്തേക്കാള്‍ വലിയ പ്രതിച്ഛായകള്‍ ഉണ്ടാകുന്നതിന്‍റെയും ബലാബലം പരീക്ഷിച്ചറിയുന്ന ഊര്‍ജ്ജത്തിന്‍റെ അവസ്ഥ.


65.ജലം ഒരു ചാവേറാണ്‌.


66.വാക്കുകളുടെ ഏകാന്തതയാണ്‌ ഇന്നത്തെ ഏറ്റവും വലിയ സമസ്യ.


67.ലോകത്ത്‌ മനുഷ്യന്‍റേത്‌
ഏറ്റവും നിസ്സാരമായ അസ്തിത്വമാണ്‌; കാറ്റടിച്ചാല്‍ വീഴും.


68.ജീവിതം എവിടെയുമില്ല.


69.ഇല്ലാത്ത ആകാശത്തില്‍ നക്ഷത്രങ്ങളെ തിരയുന്നത്‌ ഒരു രസമാണ്‌.


70.സൌന്ദര്യം ഇന്ന് ആദ്ധ്യാത്മികതയല്ല. മറ്റുള്ളവര്‍ക്ക്‌ വേണ്ടിയുള്ള ആഘോഷമാണ്‌
.

71.എല്ലാ അറിവുകളും അനാസക്തിയിലേക്ക്‌ നയിക്കുന്നു.

72.വേഗമില്ലെങ്കില്‍ യാത്രയില്ല

73.പ്രകാശത്തേക്കാള്‍ എത്രയോ ഇരട്ടി വേഗത്തില്‍ , മനുഷ്യന്‍റെയുള്ളിലെ യാത്രകള്‍ സംഭവിക്കുന്നു.

74.വഴിയാണ്‌ യാത്ര.

75.യാത്രയാണ്‌ വഴി.

76.നമ്മുടെ യാത്രകള്‍ പ്രത്യേക ലക്ഷ്യത്തിലേക്കല്ല; അനേകം ലക്ഷ്യങ്ങളിലേക്കാണ്‌.


77.നമ്മുടെ യാത്രകള്‍ കാലത്തെ തോല്‍പ്പിക്കുന്നു. ഇതിനിടയില്‍ നാം അനിശ്ചിതമായ ഒരു കൂടാരം മാത്രമാണ്‌.


78.എല്ലാ വഴികളും ഒടുവില്‍ ഇല്ലാതാവുന്നു; യാത്രയുടെ യഥാര്‍ത്ഥ ഫലം.


79.ശരീരത്തിനു താങ്ങാവുന്നതിലേറെ നാം മനസ്സില്‍ കൊണ്ടുനടക്കുന്നു.


80.നമ്മുടെ വഴികള്‍ ഉണ്ടാകുമ്പോള്‍ തന്നെ മാഞ്ഞുപോകുന്നു; അത്‌ ശലഭ യാത്രകളാണ്‌.


81.പഞ്ച ഭൂതങ്ങളൂടെ ഇന്‍റെര്‍നെറ്റ്‌ ആണ്‌ മനുഷ്യന്‍ ഒരോ നിമിഷവും അഭിമുഖീകരിക്കുന്നത്‌.


82.സ്വന്തം തീരുമാങ്ങളൂടെ ഇരയാവുന്നവരാണ്‌ ഏെറ്റവും കൂടുതല്‍ മടുപ്പനുഭവിക്കുന്നത്‌.


83.പുതിയ വിപണി വ്യവസ്ഥയില്‍ ആണിനേക്കാള്‍ പെണ്ണിനാണ്‌ മാര്‍ക്കറ്റ്‌. അവളുടെ പടം , ശബ്ദം, സാന്നിദ്ധ്യം എല്ലാം ഒരു ബൂസ്റ്റാണ്‌.


84.ക്യൂ നില്‍ക്കുമ്പോള്‍ , സിനിമ
കാണുമ്പോള്‍ , സംസാരിക്കുമ്പോള്‍ കൈകള്‍ എന്ത്‌ ചെയ്യണമെന്നറിയാതെ വിഷമിച്ചിട്ടുണ്ട്‌.


85.സാഹിത്യകാരന്‍മാര്‍ക്ക്‌ ചെറുപ്പം അപമാനം ഏറ്റുവാങ്ങാനുള്ളതാണ്‌.


86.ഓരോ നിമിഷവും ഒരു യുദ്ധം നടക്കുന്നു, യാദൃച്ഛികതകളുടെ വരവിനെതിരെയുള്ളതാണത്‌.


വാക്യങ്ങൾ

87. ലൈംഗികത മരിച്ചു. ലൈംഗികത യാതൊരു സുഖവും ഇന്ന്‌ നൽകുന്നില്ല.
88. ജീവിതപ്രണയങ്ങൾക്ക്‌ അവധികൊടുത്ത ചിന്താശൂന്യതയിൽ നിന്നാണ്‌ ഗൃഹാതുരത്വം ആഘോഷിക്കാൻ അവധിചോദിക്കുന്നത്‌. ഗൃഹാതുരത്വം മനുഷ്യന്റെ പ്രശ്നമാണ്‌.
89. ഒരു നിമിഷത്തിലേ ജീവിതമുണ്ട്‌. ചെറിയ തോന്നലിന്റെ നൂറിലൊരു അംശത്തിലാണ്‌ ജീവിതം.
90. ഈ ജീവിതങ്ങൾക്കപ്പുറത്തെവിടെയോ വ്യാജവും ചതിക്കുന്നതുമായ ലോകം പതിയിരിക്കുന്നു.
91. എല്ലാത്തരം കലകളും സാഹിത്യങ്ങളും ജീവിക്കുന്നവനോട്‌ ഒന്നാന്തരം കള്ളങ്ങൾ പറഞ്ഞുകൊണ്ടിരിക്കുകയാണ്‌.
92. സൂപ്പർ സ്പേഷ്യാലിറ്റി ജീവിതാസക്തിയാണ്‌ ഇന്നത്തേത്‌.
93. ഇന്നത്തെ മനുഷ്യൻ വലിയ വസ്തുക്കളുടെ പിന്നാലെയാണ്‌. ഇതിന്റെ ഫലമായി മനസ്സ്‌ അപ്രത്യക്ഷമാകുന്നു.
94. ഇന്നത്തെ മനുഷ്യനു ശരിയായ വളർച്ചയെത്തിയിട്ടില്ല.
95. മനുഷ്യൻ ആദർശം പറയുന്നത്‌ കേട്ട്‌ എലികൾ കാട്ടിലേക്ക്‌ ഓടിയൊളിക്കുകയാണ്‌.
96. ഉന്നതാദർശക്കാരെക്കൊണ്ട്‌ പൊറുതിമുട്ടിയത്‌ കാരണം പുള്ളുകൾ രാത്രിയിലാണ്‌ വല്ലതും പറയാൻ ശ്രമിക്കുന്നത്‌.
97. ചുവന്ന പരവതാനി വിരിച്ച്‌ എല്ലാ തിന്മകളും സമൂഹമനസ്സാക്ഷിയിലേക്ക്‌ സദാചാരമായി മാർച്ച്‌ ചെയ്ത്‌ വരുന്നു.
98. ഓരോ കവി എഴുതുമ്പോഴും കവിത നഷ്ടപ്പെടുന്നു.
99. കവിത എപ്പോഴും എഴുതാത്ത വരികളിലേക്ക്‌ ഒളിച്ചു കടക്കുന്നു.
100. സത്യസന്ധരായ വാക്കുകൾ, ചിലപ്പോൾ ആഭരണങ്ങളെ വെറുത്ത്‌ നഗ്നരായി, ഇരുട്ടിൽ അസമയത്ത്‌ കയറിവരും.
101. കലാകാരൻ/ കലാകാരി എന്ന നിലയിലുള്ള മനുഷ്യന്റെ അസ്തിത്വം ചരിത്രത്തിലെ ഏറ്റവും വലിയ പൊയ്മുഖമാണ്‌.

വെള്ളം



വെള്ളം പിന്നെയും ആശ്വസിപ്പിച്ചു.
ഭൂഗര്‍ഭത്തിലെ മുഴുവന്‍ അനുതാപവും
അത്‌ പുറത്തുവിട്ടു.
തണുപ്പായി ,
ദാഹത്തെ കൊന്നുകൊണ്ട്‌.
ജലം ഉണര്‍വ്വ്‌ തന്ന് പൊട്ടിച്ചിരിച്ചു.
ഒരു ശുംഭനെയും മാനിക്കാതെ
അത്‌ ചലിച്ചപ്പോഴൊക്കെ
അസ്തിത്വത്തിന്‍റെ നിസ്സാരതയെ
ഒട്ടും അര്‍ത്ഥപൂര്‍ണമാക്കാതെ ചിരിച്ചു.
ആ ചിരിയില്‍ വലിയൊരു നിഷേധമുണ്ടായിരുന്നു.
ഒന്നിന്‍റെയും കള്ള മേല്‍വിലാസത്തില്‍
പൊള്ളയായി ഞെളിയരുതെന്നുള്ള
നിരുപാധികമായ ചിരിയായിരുന്നു അത്‌.