മണ്ണിനു മരണമില്ല
അത് പരേതരെ
ചിതലുകളായും മണ്ണിരകളായും
പ്രാണികളായും
ഈയാംപാറ്റകളായും
പുനർജനിപ്പിച്ചു വിടുന്നു
ജീവിക്കാത്ത ജീവിതങ്ങളുടെ
ആകാശവും ഭൂമിയും
സർവ്വ ഇന്ദ്രിയങ്ങളുമുപയോഗിച്ച്
തുരന്നു ചെല്ലാൻ.
കാടിനകത്ത് തീയാണ് ,
മായാരൂപത്തിൽ.
ഒരു നാരങ്ങാ രണ്ടായി
പിളരുമ്പോൾ അഗ്നി.
സംവത്സരങ്ങളോളം
അണയാതെ ,
നിർവ്വേദാത്മകമായി
മണ്ണിനടിയിൽ
തപസ്സ് ചെയ്യുന്ന അഗ്നി
മണ്ണ് അഗ്നിയെ
പൂവായും പ്രണയമായും
സൗന്ദര്യമായും
ശബ്ദമായും നിശ്ശബ്ദതയായും
ഉയിർപ്പിക്കുന്നു.
മണ്ണ് ജീവിതമാണ് ,അതീതമാണ്
കാലമാണ് ,രഹസ്യമാണ് ;
അഗ്നിയെ ഭ്രാന്തമായി ചുംബിക്കുന്ന
ശലഭത്തെപ്പോലെ
No comments:
Post a Comment