Followers

Tuesday, January 30, 2024

ഗുരുവിൻ്റേത് സഹജീവികളെയോർത്ത് വേദനിച്ച് സൃഷ്ടിച്ച ദൈവശാസ്ത്രം /എം.കെ.ഹരികുമാർ

 

തൊണ്ണൂറ്റിയൊന്നാമത് ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച നടന്ന സാഹിത്യസമ്മേളനത്തിൽ എം.കെ.ഹരികുമാർ പ്രഭാഷണം നടത്തുന്നു. അവ്യയാനന്ദ സ്വാമി,പ്രഭാവർമ്മ,സുനിൽ പി ഇളയിടം,സൂക്ഷ്മാനന്ദ സ്വാമി,ലക്ഷ്മി രാജീവ്,അജയൻ പനയറ,ഋതംബരാനന്ദ സ്വാമി എന്നിവർ സമീപം

റിപ്പോർട്ട്: എൻ.രവി

ശിവഗിരി :ഒരു കവിയായി ശ്രീനാരായണഗുരുവിനെ താഴ്ത്താനാവില്ലെന്ന് വിമർശകനും കോളമിസ്റ്റുമായ എം.കെ. ഹരികുമാർ അഭിപ്രായപ്പെട്ടു .

തൊണ്ണൂറ്റിയൊന്നാമത് ശിവഗിരി തീർത്ഥാടനത്തോടനുനുവദിച്ചു നടന്ന സാഹിത്യസമ്മേളനത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഹരികുമാറിൻ്റെ പ്രഭാഷണത്തിൽ നിന്ന് :

ശ്രീനാരായണഗുരു വെറുമൊരു വികാരജീവിയായ കവിയല്ല.അങ്ങനെയുള്ള കവിതകളല്ല ഗുരുവിൻ്റേത്. വയലാർ, ചങ്ങമ്പുഴ, ഇടപ്പള്ളി തുടങ്ങിയ കവികളെ പോലെ അതിവൈകാരികത തുടിക്കുന്ന കവിതകൾ ഗുരു എഴുതിയിട്ടില്ല. കവിത വികാരത്തിൻ്റെ നിരീക്ഷണവും നൈസർഗികമായ ആവിഷ്കാരവുമാണെന്ന് വേർഡ്സ്വർത്ത് പറഞ്ഞിട്ടുണ്ട്.
വയലാറിൻ്റെ 'ആത്മാവിൽ ഒരു ചിത' നോക്കൂ .ഒരു കുട്ടിയുടെ അച്ഛൻ്റെ മരണം വിവരിക്കുകയാണ്. വികാരം കുത്തിയൊഴുകുകയാണ്.ഇത് കുട്ടികൾ സ്‌റ്റേജിൽ ചൊല്ലാനേ പാടുള്ളതല്ല. കവിതയിൽ അതിവൈകാരികത പാടില്ല .ഔചിത്യവും ധ്വനിയുമാണ് കവിതയുടെ സത്ത. എല്ലാം ഉച്ചത്തിൽ വിളിച്ചു പറഞ്ഞാൽ കവിതയില്ലാതാകും .ചങ്ങമ്പുഴയുടെ 'രമണനി'ലെ പ്രേമം ഗുരുവിന്റെ രചനകളിലില്ല. ചങ്ങമ്പുഴയും ഇടപ്പള്ളിയും എഴുതിയത് തങ്ങളുടെ വിഷാദത്തിന്റെ പ്രകമ്പനങ്ങളാണ്.
ഗുരുവിന്റെ കവിതകളെ വയലാർ, ചങ്ങമ്പുഴ, ഇടപ്പള്ളി തുടങ്ങിയവരുടെ കവിതകളുമായി താരതമ്യം ചെയ്താൽ അത് സാഹിത്യവിമർശനത്തിൻ്റെ ആത്മഹത്യയായിരിക്കും.കവികളുടെ അതിവൈകാരിക ജീവിതം അവർക്ക് തന്നെ വിനയാവുകയാണ്. ഇടപ്പള്ളി ആത്മഹത്യ ചെയ്തത് ഓർക്കുക. വൈകാരിക പ്രതിസന്ധി അനുഭവിക്കുന്നവരാണ് കവികൾ .അതുകൊണ്ട് ഗുരുവിന്റെ കവിതകളെ ഈ ഗണത്തിലേക്ക് വലിച്ച് താഴ്ത്തരുത്.ഗുരു കവിയാകാൻ വേണ്ടി ജീവിച്ചിട്ടില്ല. ഗുരുവിൻ്റെ കവിതകൾക്ക് കവിതയുടെ രൂപം ഉണ്ടായിട്ടുണ്ടാകാം. എന്നാൽ വൃത്തം ,അലങ്കാരം തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണോ ഗുരുവിന്റെ കവിതകളുടെ മഹത്വം വിലയിരുത്തുന്നത് ?സമകാലിക ലോകകവിതയിൽ ഛന്ദസ്സിനു ഒരു പ്രാധാന്യവുമില്ല. നോബൽ സമ്മാനം നേടിയ കവികൾ പോലും ഛന്ദസ്സ് ഉപയോഗിക്കുന്നില്ല.

ഗദ്യം ഒരു കലാരൂപം

ഛന്ദസ്സിനു പകരം കവികൾ സ്വതന്ത്രമായ ഗദ്യമാണ് ഉപയോഗിക്കുന്നത്. എന്തിനാണ് ഗദ്യം ഉപയോഗിക്കുന്നത്? ഗദ്യം പുതിയ കാലത്ത് ഒരു കലാരൂപമാവുകയാണ്.ഗദ്യം പ്രതിഭയുള്ളവരുടെ കൈയിൽ മറ്റൊരു രാഗമാണ് -other harmony .അത് സംഗീതാത്മകമാണ്. അത് ഗദ്യം എഴുതുന്നയാളിൻ്റെ ആന്തരിക താളമാണ്.പദ്യം എഴുതാൻ താരതമ്യേന എളുപ്പമാണ്. പദ്യത്തിൽ വൃത്തം ഉപയോഗിക്കുകയാണെങ്കിൽ അതിൻ്റെ താളത്തിലേക്ക് വാക്കുകൾ ഇണങ്ങി നിന്നുകൊള്ളും .ആ താളത്തിനൊപ്പിച്ച് എഴുതിയാൽ മതി. എന്നാൽ ഗദ്യത്തിനു അതു പോരാ. ഒരു ഗദ്യകാരന് പൂർവ്വമാതൃകയില്ല. ഗദ്യമെഴുതുന്നയാൾ അതിനായി സ്വന്തം താളം കണ്ടുപിടിക്കണം. അയാൾ അതിൽ കൊണ്ടുവരുന്ന വാസ്തുശില്പഭംഗി പൂർവ്വകാലത്ത് നിന്ന് സംഘടിപ്പിക്കാനാവില്ല. അയാൾക്ക് മാത്രമേ അത് സൃഷ്ടിക്കാനാവൂ.ഈ ഗദ്യത്തിന്റെ സൗന്ദര്യത്തിനു വേണ്ടിയാണ് പുതിയ കവികൾ ഗദ്യം ഉപയോഗിക്കുന്നത്. പത്രങ്ങളിൽ ഉപയോഗിക്കുന്ന ഭാഷ ഗദ്യമല്ല; അത് ഒരു ടെക്നിക്കാണ്. അത് പരിശീലനം കൊണ്ട് നേടാവുന്നതാണ് .അച്ഛന്റെ പീഡനം മൂലം കാലൊടിഞ്ഞു ആശുപത്രിയിൽ കിടന്നു നരകിച്ച്, വല്ലവരുടെയും സഹായത്തോടെ ജീവിതത്തിലേക്ക് തിരിച്ചുവരുന്ന ഒരു കുട്ടി പിന്നീട് കവിതയെഴുതുമ്പോൾ കാകളി ഉപയോഗിക്കണമെന്ന് ശഠിക്കുന്നത് എന്തിനാണ് ?അവന് കാകളി ഉപയോഗിക്കാൻ സൗകര്യമില്ല. കാകളി അവന്റെ താളമല്ല; അവൻ കണ്ട ജീവിതത്തിന്റെ ആന്തരികമായ അറിവാണ് അവൻ്റെ ഭാഷയുടെ താളമായി മാറുന്നത് .അവൻ ഗദ്യത്തിൽ എഴുതുന്നത് അതിൻ്റെ സൂക്ഷ്മതയും പുതുമയും കൊണ്ടുവരാനാണ്.ഒരു പൂവിനെ വരയ്ക്കാൻ താൻ ഏറ്റവും പ്രയാസപ്പെടുകയാണെന്ന് ഫ്രഞ്ച് ചിത്രകാരനായ ഹെൻറി മാറ്റിസ് പറഞ്ഞത് ഓർക്കുകയാണ്. മറ്റുള്ളവർ വരച്ച പൂവുകളിൽ നിന്ന് വ്യത്യസ്തമായാണ് വരയ്ക്കേണ്ടത്. അവിടെയാണ് മൗലികത . അതുകൊണ്ട് അതിനായി കൂടുതൽ കഷ്ടപ്പെടണം. ഒരു നല്ല എഴുത്തുകാരൻ മറ്റുള്ളവർ എഴുതിയതു മായ്ച്ചു കളയുകയാണ് ചെയ്യുന്നത്. അത് ക്ളീൻ സ്ളേറ്റാണ്. പുതിയത് സൃഷ്ടിക്കുകയാണ് അയാൾ .ഗദ്യം നവീന സാഹിത്യ വിമർശനത്തിലും വ്യവഹാരത്തിലും ഒരു കലാസൃഷ്ടിയാണ്. അതിൻ്റെ പിന്നിൽ ആവിഷ്കാരത്തിന്റെ മൗലികതയ്ക്ക് വേണ്ടിയുള്ള ശ്രമമാണ് കാണുക .

ഒരേ ആകാശം

നമ്മളെല്ലാം ഒരേ ആകാശത്തിന് കീഴിലാണ്. നമുക്ക് വ്യത്യസ്ത ആകാശമില്ല .അതുകൊണ്ട് നമ്മൾ ഒന്നാണ്. ഇതാണ് അദ്വൈതത്തിൻ്റെ ലളിതമായ പരിഭാഷ. എന്നാൽ സകല ജീവജാലങ്ങളെയും സ്നേഹം എന്ന ചരടുകൊണ്ട് ബന്ധിച്ചിരിക്കുകയാണ്.അതാണ് സംവേദനം .ഒരു പുസ്തകം വായിച്ചാൽ അദ്വൈതത്തെക്കുറിച്ച് അറിയാനാകില്ല. സ്നേഹവും അങ്ങനെയാണ്.ഒരു പുസ്തകം വായിച്ചാൽ സ്നേഹത്തെക്കുറിച്ച് ഒന്നും മനസിലാക്കാനാവില്ല .അതിനു നമ്മൾ ഉള്ളറിഞ്ഞ് സ്നേഹിക്കണം. അതിൻ്റെ മുറിവുകൾ നമ്മെ സ്നേഹം എന്താണെന്ന് അറിയിക്കും. സ്നേഹത്തിൻ്റെ ഈ സംവേദനത്തെ ബ്രഹ്മത്തിൻ്റെ അറിവുകൊണ്ട് വിപുലമാക്കുകയാണ് ഗുരു ചെയ്തത്.

സമൂഹബ്രഹ്മമഠം

ഗുരുവിൻ്റേത് സമൂഹബ്രഹ്മമഠമാണ്.ബ്രഹ്മജ്ഞാനത്തെ സാമൂഹികമാക്കി പ്രായോഗികതയിൽ വിജയിപ്പിക്കുന്നു. പ്രായോഗികമായ അദ്വൈതമാണത്. മനുഷ്യർക്കിടയിലെ ഭിന്നത നീക്കാൻ പ്രവൃത്തിയിലൂടെ പലതും കാണിച്ചുകൊടുത്തു. അദ്വൈതിയാണെന്ന് പറയുന്നവർ തങ്ങളുടെ ഓഫീസിൽ ജോലി ചെയ്യുന്ന ക്ളാസ് ഫോർ ജീവനക്കാരുമായി ബന്ധം സൃഷ്ടിക്കില്ല .സാമ്പത്തികമായ ഭിന്നതയ്ക്കപ്പുറത്ത് ഒരുമ കാണേണ്ടതുണ്ട്. ഇത് പരിഹരിക്കാൻ ഗുരുവല്ലാതെ ഒരു സന്യാസിയും ഒന്നും ചെയ്തിട്ടില്ല. ഗുരു ഏകാന്തമോക്ഷം തേടിയില്ല. സമൂഹത്തെ ബ്രഹ്മത്തിന്റെ അറിവിലേക്ക് ഉയർത്താനാണ് ഗുരു പ്രയത്നിച്ചത് .ദൈവികമായ അറിവിന് വേണ്ടി നാം ശ്രമിക്കുമ്പോൾ അവിടെ ശാശ്വത സത്യം കണ്ടില്ലെന്നു വരാം. പിന്നീടാണ് പലതും സത്യമല്ലെന്ന് മനസ്സിലാക്കുന്നത്.വാർദ്ധക്യം ജീവിതത്തെക്കുറിച്ച് മറ്റൊരു ഞെട്ടിക്കുന്ന ധാരണയാണ് തരുന്നത്. അതുവരെ നിഷേധിച്ചതെല്ലാം അപ്പോഴാണ് സത്യമായി മാറുന്നത്.വാർദ്ധക്യത്തിൽ രോഗിയായി കിടക്കുമ്പോൾ ചുറ്റും നിൽക്കുന്ന സ്വന്തക്കാരെല്ലാം അയാൾ മരിക്കാനായി ആഗ്രഹിക്കുന്നുവെന്നറിയുന്നത് നടുക്കും. ഇങ്ങനെ സത്യം ഒന്നൊന്നായി ,എണ്ണിയെണ്ണി തൊട്ടെണ്ണും ,ഇല്ലാതാകുമ്പോൾ നമ്മൾ അവിശ്വാസിയായി മാറാം. എന്നാൽ നിരീശ്വരനായാലോ? അപ്പോഴും നമുക്ക് ഒഴിഞ്ഞുമാറാനാവില്ല. സൽപ്രവൃത്തികളിലൂടെ നിരീശ്വരത്വത്തെ ജയിക്കേണ്ടതുണ്ട്.സൽപ്രവൃത്തി നമ്മെ ദൈവത്തിലേക്ക് അടുപ്പിക്കും. സഹോദരൻ അയ്യപ്പൻ്റെ പ്രവൃത്തിയിൽ ദൈവമുണ്ടെന്ന് ഗുരു പറഞ്ഞത് ഓർക്കണം. പ്രവൃത്തി തന്നെ ദൈവമാണ്. പ്രവൃത്തിയിലൂടെ സാവധാനം വീണ്ടും ദൈവികതയെ അറിയുന്നു. ഈ അറിവ് വളർന്ന് മുന്നോട്ടു പോകുമ്പോൾ പിന്നെയും പലതും സത്യമല്ലെന്ന് ബോധ്യമാകും.
അപ്പോൾ നമ്മൾ അവിശ്വാസിയാകും. ഈ ചംക്രമണം തുടർന്നേ പറ്റൂ .ഇതൊരു തുടർപ്രകിയയാണ്.ഇത് മനസിലാക്കാത്തവരാണ് ഗുരുവിനെ യുക്തിവാദിയായി അവതരിപ്പിച്ച് ലേഖനമെഴുതിയത്.

ഗുരുവിൻ്റെ ദൈവശാസ്ത്രം

ഗുരു എല്ലാ കവിതകളിലും ദൈവത്തെക്കുറിച്ചാണ് എഴുതിയിട്ടുള്ളത്. ദൈവശാസ്ത്രമാണത്. ദൈവശാസ്ത്രത്തെ പലരീതിയിൽ അവതരിപ്പിച്ചു ,പുനരവതരിപ്പിച്ചു, വിലയിരുത്തി, വീണ്ടും വിലയിരുത്തി, ആവിഷ്കരിച്ചു .ഓരോ കവിതയിലും ദൈവത്തെ വ്യാഖ്യാനിക്കുന്നു. ശിവശതകം ,സുബ്രഹ്മണ്യ കീർത്തനം, ജനനീനവരത്ന മഞ്ജരി, ദൈവദശകം തുടങ്ങിയ കവിതകൾ ദൈവമെന്താണെന്ന് അന്വേഷിക്കുന്നു. ഗുരുവിൻ്റെ ദൈവം എന്താണെന്ന് മനസ്സിലാക്കാത്തതുകൊണ്ടാണ് ഒരു കവി 'ദൈവദശകം' അന്ധവിശ്വാസമാണെന്ന് പറഞ്ഞത്. 'ദൈവദശക'ത്തിൽ ദൈവത്തെ നിർവ്വചിച്ചിട്ടുണ്ട്.

"നീയല്ലോ സൃഷ്ടിയും സ്രഷ്ടാ-
വായതും സൃഷ്ടിജാലവും
നീയല്ലോ ദൈവമേ ,സൃഷ്ടി -
ക്കുള്ള സാമഗ്രിയായതും "

നമ്മളൊക്കെ സൃഷ്ടിയാണ്. നമ്മൾ സ്രഷ്ടാവുമാണ്. എല്ലാ ജീവികളും ചേർന്നാൽ സൃഷ്ടിജാലമാണ്. പഞ്ചഭൂതങ്ങളാണ് സൃഷ്ടിയുടെ സാമഗ്രികൾ. ഇതെല്ലാം ദൈവികമാണ്. എന്നാൽ ആ ദൈവത്തെ എങ്ങനെ അറിയും ?അതിനാണ് നമ്മോട് സ്വയം പരിശോധിക്കാൻ പറഞ്ഞത്. മനുഷ്യമനസ് നിറയെ അഴുക്കാണ്. പായൽ നിറഞ്ഞ ജലാശയത്തിൽ കുളിക്കാനിറങ്ങിയാൽ പായൽ മാറ്റണം .എന്നാൽ കുളി കഴിഞ്ഞാലുടനെ പായൽ വന്നു നിറയും .ആരാധനാലയത്തിൽ കയറി തൊഴുമ്പോൾ മനസ് അല്പം താഴും .പുറത്തിറങ്ങിയാൽ ഉടനെ അതിനെ വിമർശിക്കും .അതുകൊണ്ട് നമ്മളിലെ മാലിന്യം പോകണം. അതിനാണ് പഞ്ചശുദ്ധി വേണമെന്ന് ഗുരു പറയുന്നത്. പഞ്ചശുദ്ധിയിലൂടെ നമ്മുടെ ദൈവത്തെ നമുക്ക് പാപത്തിൽ നിന്ന്, കളങ്കത്തിൽ നിന്ന് രക്ഷിക്കാം. നാം തെറ്റു ചെയ്യുമ്പോൾ ,പാപം ചെയ്യുമ്പോൾ നമ്മുടെ ദൈവത്തെയും നമ്മൾ കൂട്ടുപിടിക്കും. ആ ദൈവം നമ്മുടെ പാപങ്ങൾക്ക് താഴെ ഒപ്പുവച്ചു തരും .അതിനു ഒത്താശ ചെയ്യാതെ തരമില്ലല്ലോ. ഇങ്ങനെ ദൈവത്തെ ദുഷിപ്പിക്കരുതെന്നും ദൈവത്തെ എല്ലാ തിന്മകളിൽ നിന്നും മോചിപ്പിക്കണമെന്നുമാണ് ഗുരുവിന്റെ വീക്ഷണം. അതിനാണ് ജീവിതരീതിയിൽ ശ്രദ്ധിക്കാൻ പറയുന്നത്. ശുദ്ധമായ ഒരു ദൈവമുണ്ടായാൽ നമ്മളും ശുദ്ധമായി.ശരീരത്തിൻ്റെ പ്രതിബന്ധങ്ങളിൽ നിന്ന് ആനന്ദത്തിലേക്കാണ് യാത്ര.'പിണ്ഡനന്ദി'യിൽ അത് സൂചിപ്പിക്കുന്നു .'പിണ്ഡത്തിനു അമൃത് നൽകി' എന്നാണ് വിശദീകരണം. പിണ്ഡത്തിനു സ്വയം പ്രതിരോധിക്കാൻ ശേഷിയില്ല. അത് പലതിനെയും ആശ്രയിച്ചാണ് അതിജീവിക്കുന്നത്. അവിടെയാണ് പിണ്ഡത്തിൽ അമൂല്യമായ ഒരു സിദ്ധി അടക്കം ചെയ്തിട്ടുള്ളതായി ഗുരു കാണുന്നത്. അത് പരമമായ അനുഭവം നേടാനുള്ള സിദ്ധിയാണ്. അവിടെ ദൈവികതയുടെ സ്പർശം കാണുകയാണ്. ദൈവം അപ്രത്യക്ഷതയിലാണുള്ളത്. ദൈവത്തിനു ദൃശ്യമായിരിക്കാനാവില്ല. 'ഇന്ദ്രിയവൈരാഗ്യ'ത്തിൽ അതിനെക്കുറിച്ച് പറയുന്നുണ്ട് .ഇന്ദ്രിയങ്ങൾക്ക് അപ്പുറമുള്ള അദൃശ്യതയാണ് ദൈവം .ഒരു പൂ വിരിയുന്നത് നമുക്ക് കാണാനാവില്ല. ആ അദൃശ്യതയിൽ ദൈവമുണ്ട്. നമ്മുടെ തന്നെ തൊട്ടടുത്തുള്ള ഭാവി നമുക്കറിയില്ല. അവിടെയാണ് ദൈവം.ആ അദൃശ്യതയിലേക്ക് മനസ്സ് തുറക്കാനാണ് പ്രാർത്ഥന.

ഏകാന്തതയോ ?

എന്തുകൊണ്ടാണ് നമുക്ക് ഏകാന്തനായിരിക്കാനാവുന്നത് ?നമ്മുടെ ഏകാന്തത സത്യമല്ല. കവികൾ ഹാ ഏകാന്തതേ എന്നു പറഞ്ഞ് കവിതയെഴുതും. നമുക്ക് ചുറ്റിനുമുള്ള കോടിക്കണക്കിനു ജീവികൾ അവയുടെ ജീവനു വേണ്ടി പെടാപ്പാട് പെടുന്നത് നമ്മൾ അറിയുന്നില്ല .അതുകൊണ്ടാണ് നമുക്ക് ഏകാന്തതയുള്ളത്, മനസമാധാനമുള്ളത്. സഹജീവികളുടെ വേദനയെക്കുറിച്ചോർക്കാത്ത ശാലാഹൃദയർക്ക് ഏകാന്തനായിരിക്കാം ,മന:ശാന്തി നേടാം. എന്നാൽ ഗുരു മറ്റുള്ളവരുടെ വേദന അറിഞ്ഞു;ശിലാഹൃദയമായിരുന്നില്ല.

സച്ചിദാനന്ദ സ്വാമി, അവ്യയാനന്ദ സ്വാമി ,ശുഭാംഗാനന്ദ സ്വാമി, സൂക്ഷ്മാനന്ദ സ്വാമി ,പ്രഭാവർമ്മ, സുനിൽ പി. ഇളയിടം, സജയ് കെ. വി, ലക്ഷ്മി രാജീവ് ,അജയൻ പനയറ, ഋതംബരാനന്ദ സ്വാമി എന്നിവർ പ്രസംഗിച്ചു.

ഡിലീറ്റ് ചെയ്യുന്നതാണ് ഈ കാലത്തിൻ്റെ സംസ്കാരം /എം.കെ.ഹരികുമാർ

 

രാമപുരം കവല ഗാന്ധിനഗർ റസിഡൻസ് അസോസിയേഷൻ ഒമ്പതാം വാർഷികാഘോഷം എം.കെ.ഹരികുമാർ ഉദ്ഘാടനം ചെയ്യുന്നു. ശ്രീകുമാർ ,കെ.ബി.സോമൻ ,പ്രൊഫ. എം.ഡി.ദിവാകരൻ ,രമ മോഹനൻ ,കൗൺസിലർ ഷിബി ബേബി എന്നിവർ സമീപം .

റിപ്പോർട്ട് :എൻ.രവി

കൂത്താട്ടുകുളം :കാലത്തെക്കുറിച്ചും സ്ഥലത്തെക്കുറിച്ചുമുള്ള പരമ്പരാഗത സങ്കല്പം തകർന്നുവെന്ന് സാഹിത്യകാരനും കോളമിസ്റ്റും വിമർശകനുമായ എം.കെ.ഹരികുമാർ അഭിപ്രായപ്പെട്ടു.

കൂത്താട്ടുകുളം രാമപുരം കവല ഗാന്ധിനഗർ റസിഡൻസ് അസോസിയേഷൻ ഒമ്പതാമത് വാർഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എം.കെ.ഹരികുമാറിൻ്റെ പ്രഭാഷണത്തിൽ നിന്ന്:

"പതിറ്റാണ്ടുകൾക്ക് മുൻപ്, ഇരുപത്തിനാല് മണിക്കൂർ കുടുമ്പോഴാണ് നാം ലോകത്തെ വീണ്ടും കാണാൻ ശ്രമിച്ചത്. പത്രങ്ങൾ അച്ചടിച്ച് വിതരണം ചെയ്യുന്നത് രാവിലെയാണല്ലോ .ഒരാൾ പത്രം വായിക്കാനായി പുലർകാലം നീക്കിവയ്ക്കുന്നു. തലേ ദിവസത്തെ വാർത്തകൾ അയാൾക്ക് പിറ്റേ ദിവസം അറിഞ്ഞാൽ മതി. അതൊരു കാലബോധമായിരുന്നു.കാലം അത്ര മന്ദഗതിയിലായിരുന്നു .24 മണിക്കൂർ കൂടുമ്പോഴാണ് ലോകം പുതുക്കപ്പെടുന്നത് എന്നായിരുന്നു ധാരണ. ഇപ്പോൾ 24 മണിക്കൂർ വരെ ഒരാളും കാത്തുനിൽക്കുന്നില്ല. ലോകം അവൻ്റെ കൺമുന്നിലേക്ക് വന്നിരിക്കുന്നു. അവൻ എപ്പോഴും പുതുക്കപ്പെടുകയാണ്. ലോകം ലൈവാണ് .ഇപ്പോൾ ഓരോ നിമിഷവും നമുക്ക് ലോകത്തെ അറിയണം. അല്ലെങ്കിൽ നമ്മൾ അസ്വസ്ഥരാകും. സ്ഥലത്തെക്കുറിച്ച് ഉണ്ടായിരുന്ന വീക്ഷണവും തകിടംമറിഞ്ഞു. മുമ്പ്, ഒരു കത്തയച്ച് മറുപടി വരുന്നത് വരെ കാത്തിരിക്കണമായിരുന്നു. അമേരിക്കയിൽ കത്ത് പോയി മറുപടി വരാനെടുക്കുന്ന സമയം പോലെ അങ്ങോട്ടുള്ള ദൂരവും പ്രധാനമാണ്. ഇപ്പോൾ ഒരു ദൂരം ഇല്ലാതായി. ഒരു വാട്സപ്പ് സന്ദേശം ഒരു സെക്കൻഡിനുള്ളിൽ അമേരിക്കയിൽ കേൾപ്പിക്കാം. ഒരു സന്ദേശമല്ല ആയിരം സന്ദേശങ്ങൾ. വിവിധ രാജ്യങ്ങളിൽ ,വിവിധ ഇടങ്ങളിലുള്ളവർക്കെത്തിക്കാം, ഒരു നിമിഷം മതി.വിവിധ ഇടങ്ങളിലേക്കുള്ള ദൂരം ഒരു നിമിഷത്തിലേക്ക് ചുരുങ്ങി. ഈ മാറ്റം നമ്മുടെ ജീവിതത്തിന്റെ വേഗമാണ് കാണിക്കുന്നത്. കുട്ടികൾ ഈ വേഗത്തിനൊപ്പമാണ്. അവർക്ക് മുതിർന്നവരേക്കാൾ ഊർജ്ജമുണ്ട്. അതുകൊണ്ടാണ് കുസൃതി ഉണ്ടാകുന്നത്. കുട്ടികൾക്ക് നല്ല ബുദ്ധിയുണ്ട് .കുട്ടികൾക്കായി പ്രത്യേക സാഹിത്യം വേണ്ട എന്നാണ് എൻ്റെ നിലപാട് .ഞാൻ കുട്ടികൾക്ക് മാത്രമായി ഒന്നും എഴുതിയിട്ടില്ല. മുതിർന്നവരേപ്പോലെ തന്നെ കുട്ടികളെയും കാണണം. അവർ പെട്ടെന്ന് തന്നെ ലോകത്ത് ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കുകയാണ്. കുട്ടികളോട് ചോദിച്ചിട്ടാണ് മാതാപിതാക്കൾ ഇന്ന് മൊബൈൽ ആപ്ലിക്കേഷനുകൾ പഠിക്കുന്നത് .കമ്പ്യൂട്ടറും മൊബൈൽ ഫോണും ഉപയോഗിക്കാൻ കുട്ടികൾക്ക് പ്രത്യേക സാമർത്ഥ്യമുണ്ട് .അവർ അത് വേഗം പഠിക്കുന്നു. എന്നാൽ അതിവേഗത നമ്മെ എവിടെയോ കൊണ്ടെത്തിച്ചിരിക്കുന്നു. ഇൻസ്റ്റഗ്രാമിൽ ഒരു സെക്കൻഡിൽ ദശലക്ഷക്കണക്കിനു ഫോട്ടോകളാണ് വരുന്നത് .അതിസുന്ദരമാണ് മിക്ക ഫോട്ടോകളും. പക്ഷേ ,എവിടെയും സൂക്ഷിക്കാനാവില്ല. ഫോണിൽ കുറച്ചു പടങ്ങളേ സൂക്ഷിക്കാനാവൂ. അതിനേക്കാൾ മികച്ചത് കാണുമ്പോൾ പുതിയത് ഡിലീറ്റ് ചെയ്യും .പുതിയതും പിന്നീട് ഡിലീറ്റ് ചെയ്യേണ്ടിവരും. പുതിയ ഫോട്ടോകൾ വന്നുകൊണ്ടിരിക്കുകയാണല്ലോ. എവിടെയും ഇവ സൂക്ഷിക്കാനാവില്ല. ഇഷ്ടപ്പെട്ടതിനെ നിരാശയോടെ ഡിലീറ്റ് ചെയ്യേണ്ട ഗതികേടിലാണ് നമ്മൾ .ഓർക്കാനുള്ള ശേഷിക്ക് അപ്പുറത്താണ് കാര്യങ്ങൾ. അതുകൊണ്ട് ഡിലീറ്റ് ചെയ്യുന്നത് നമ്മുടെ സ്വഭാവമായി തീർന്നിട്ടുണ്ട്. ഈമെയിലിലും സമൂഹമാധ്യമങ്ങളിലും തുടരുന്ന ഡിലീറ്റ് സമ്പ്രദായം വ്യക്തിജീവിതത്തിലേക്ക് സംക്രമിക്കുകയാണ്. അതാണ് ഭയാനകം. ആളുകൾ ഓർമ്മകൾ ഇല്ലാത്തവരായി മാറുന്നു. പൂർവ്വകാലത്തിന്റെ ഓർമ്മകൾ ഭാരമായിരിക്കുന്നു. ഭൂതകാലത്തിലെ സംഭവങ്ങളോ രചനകളോ പോലും ആരും ഓർക്കാതായി.നമ്മുടെ ബന്ധങ്ങൾ ഡിലീറ്റ് ചെയ്യപ്പെടാതെ നോക്കുകയാണ് ഇന്നത്തെ വെല്ലുവിളി. സമയം പണത്തേക്കാൾ മൂല്യമുള്ളതാകയാൽ അത് നഷ്ടപ്പെടുത്താതിരിക്കാനാണ് നാം ശീലിക്കേണ്ടത് .സമയത്തെക്കുറിച്ച് പുതിയൊരു അവബോധം ആവശ്യമാണ് .സമയം നഷ്ടപ്പെടുന്നത് എങ്ങനെ നികത്താനൊക്കും.? കൂടുതൽ വേഗത്തിൽ ജീവിക്കുന്ന നമുക്ക് സമയത്തെ തോൽപ്പിക്കാനാവണം. കൂടുതൽ പ്രവർത്തിക്കുകയാണ് അതിനുള്ള വഴി .ഒന്നിനും ഗ്യാരണ്ടിയില്ല .കിട്ടുന്ന സമയം പരമാവധി ഉപയോഗിക്കുക."

രമ മോഹനൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി കെ.ബി. സോമൻ സ്വാഗതം പറഞ്ഞു. പ്രൊഫ.എം.ഡി. ദിവാകരൻ, ശ്രീകുമാർ ,കൗൺസിലർ ഷിബി ബേബി ,ജമ്മ ഷാജി തുടങ്ങിയവർ പ്രസംഗിച്ചു.

അദ്വൈതവും നവാദ്വൈതവും /എം.കെ.ഹരികുമാർ

 





എൻ്റെ നവാദ്വൈതം അഥവാ ഉൾപ്പരിവർത്തനവാദം ഇപ്പോൾ തീർത്തും അപരിചിതമായിരിക്കില്ലെന്ന് കരുതുന്നു. വിവിധ മാഗസിനുകളിലൂടെയും എന്റെ ചില ലേഖനങ്ങളിലൂടെയും അത് വ്യക്തമാക്കപ്പെട്ടതാണ്. എൻ്റെ  ലേഖനങ്ങളും അഭിമുഖങ്ങളും ഇത് വിശദമായി പറയുന്നുണ്ട്. എന്നിരിക്കിലും ചിലർ ഇപ്പോഴും  അദ്വൈതം എന്ന വാക്കിനെ മറയാക്കി ആശങ്ക സൃഷ്ടിക്കുന്നുണ്ട്.അവർക്ക് അദ്വൈതം എന്നു കേട്ടാൽ പിന്നെ വേറൊന്നും ചിന്തിക്കാനാവില്ല. അദ്വൈതം എന്ന വാക്ക് വേറൊരു അർത്ഥത്തിൽ പ്രയോഗിക്കുന്നതിന്റെ സൗന്ദര്യാത്മകതപോലും ഉൾക്കൊള്ളാനാകുന്നില്ല.

അദ്വൈതം ഉപനിഷത്തിൽ നിന്നാണ് വന്നിട്ടുള്ളത്. വേദത്തിലും ഉപനിഷത്തിലും പറയുന്ന ആശയങ്ങളെല്ലാം ഒരിടത്തേക്കാണ് യാത്ര ചെയ്യുന്നത് -ബ്രഹ്മത്തിലേക്ക്. ആ 'ഒന്നി'നെയാണ് അദ്വൈതം എന്ന് വിളിക്കുന്നത്.ബ്രഹ്മമൊഴികെ എല്ലാം നശിക്കുന്നതാണെന്ന ആശയമാണ് അദ്വൈതത്തിലൂടെ സ്പഷ്ടമാക്കപ്പെടുന്നത്.ജീവിതത്തിൻ്റെ നശ്വരതയാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്. മനുഷ്യനു എന്താണ് സ്വന്തമായുള്ളത്? ഉണ്ടെന്ന് കരുതുന്നതെല്ലാം ക്ഷണികമാണ്. അതൊന്നും നമ്മുടെ അധീനതയിലല്ല . 'ഗീത'യിലും ഇത് പറയുന്നു.നമ്മൾ നിസ്സഹായരാണ്. നമുക്ക് സ്വയം രക്ഷിക്കാനാവില്ല .ഒന്നും എല്ലാകാലത്തേക്കും സൂക്ഷിച്ചു വയ്ക്കാനാവില്ല. ഒന്നും സ്ഥിരമല്ല.വേറൊരു രീതിയിൽ പറഞ്ഞാൽ തകർന്നുകൊണ്ടിരിക്കുന്ന ഒരു വാഹനത്തിലാണ് നാം എന്ന് വിശ്വസിക്കുന്നത് പോലും ഒരു  ഉറപ്പുള്ള കാര്യമല്ല .ബോധം തന്നെ വ്യക്തതയുള്ളതല്ല. സ്വന്തം മനസ്സ് പോലും കൃത്യതയുള്ളതല്ല. മനസ്സ് മാറുകയാണല്ലോ. പിന്നെ എന്തിനെയാണ് 'ഞാൻ' എന്ന് പറയുന്നത്.

ആ ഒന്ന് 

ഈ അദ്വൈതം ചിന്താശാലികൾക്ക് മാത്രമല്ല, അല്ലാത്തവർക്കും ലളിതമായി മനസ്സിലാക്കാവുന്നതാണ്. ഭൗതികമായി നശിക്കുന്നതിന്റെ ബാക്കിപത്രമാണത്. മനസിൻ്റെ നിസ്സാരതയെക്കുറിച്ചാണ് അത് സംസാരിക്കുന്നത് .മനുഷ്യന് ഭൗതികജീവിതംകൊണ്ട് ആർജിക്കാമെന്ന് ഉറപ്പില്ലാത്ത ആ 'ഒന്നി'നെ മാത്രമേ കാംക്ഷിക്കാനുള്ളൂ എന്ന് പറയുന്നതിൽ പ്രായോഗികതയില്ലെന്ന് വ്യക്തമാണല്ലോ. ജീവിതം ഉപേക്ഷിക്കാനുള്ളതാണെന്ന ധ്വനി അതിൽ അടങ്ങിയിട്ടുണ്ട്. തത്ത്വചിന്താപരമായി അദ്വൈതം സുന്ദരമാണ്.നശ്വരതയെ  അഭിമുഖീകരിച്ചുകൊണ്ട് അപാരതയുമായി ബന്ധം പുലർത്താം.  എല്ലാം നഷ്ടമാകുന്ന ഒരു ലോകത്ത് അന്തര്യാമിയും പ്രാപഞ്ചികവുമായ ഇരട്ട പ്രത്യക്ഷത്തിലൂടെ സനാതനമായ ഒരർത്ഥം ലഭിക്കുന്നത് എപ്പോഴും നല്ലതാണ് .എന്നാൽ അദ്വൈതം മനുഷ്യനെ പാരതന്ത്ര്യത്തിലേക്ക് തള്ളിവിട്ടുവെന്ന വിമർശനവുമുണ്ട്. കാരണം, എല്ലാവരുടെയും ജീവിതം ഒരുപോലെ നിർവ്വചിക്കപ്പെടുന്നു .അതിൻ്റെ അർത്ഥം ഏകതാനമാവുന്നു. എല്ലാവർക്കും ഒരേ തരം എത്തിച്ചേരൽ, ശൂന്യത മുൻകൂട്ടി നിശ്ചയിക്കപ്പെടുന്നു. എന്ത് പ്രവർത്തിച്ചാലും അത്യന്തികമായ ഫലം ഇല്ലെന്ന് സൂചിതമാവുന്നത് പലരെയും ലക്ഷ്യരഹിതരാക്കും. ഒരാൾ അവനവനിലേക്ക് മാത്രം നിർബാധം സഞ്ചരിക്കേണ്ട ഒറ്റയടിപ്പാതയാണെന്ന ഒരു അടിക്കുറിപ്പ് ഓരോ ജീവിതത്തിനടിയിലും എഴുതിവയ്ക്കപ്പെടുന്നു. ഈ പാരതന്ത്ര്യം കണ്ടിട്ടാണ് ശ്രീനാരായണഗുരു അതിനെ മനുഷ്യജീവിതത്തിന് ഉപയോഗപ്രദമായ അദ്വൈതമായി പുനർനിർവ്വചിച്ചത്. ഏകപക്ഷീയമായ അദ്വൈതമാണ് ഗുരു ലക്ഷ്യമാക്കിയിരുന്നതെങ്കിൽ മരുത്വാ മലയിൽ തന്നെ കഴിഞ്ഞാൽ മതിയായിരുന്നു.ഭക്തിയും ക്ഷേത്രജീവിതവും മാത്രമായി ഗുരു ചുരുങ്ങുമായിരുന്നു. ഗുരുവിൽ സമൂഹം ഉണ്ടാവുകയില്ലായിരുന്നു. കേവലം വ്യക്തി എന്ന നിലയിൽ നിന്ന് ഗുരു ബൃഹത്തായ ഒരു സാമൂഹിക സ്വരസംഘാംതമാകുന്നത്  അദ്വൈതത്തിൻ്റെ ഗതാനുഗതികത്വത്തിൽ നിന്ന് വിമോചിപ്പിക്കപ്പെടുന്നതോടെയാണ്.

ഗുരു അദ്വൈതത്തിൻ്റെ വൈദിക പക്ഷത്തെയോ ഔപനിഷദികമായ വിവക്ഷകളെയോ നിഷേധിച്ചിട്ടില്ല. അതിനു പകരം ഗുരു മറ്റൊരു അദ്വൈതവായന സാധ്യമാക്കുകയാണ് ചെയ്തത് .അത് പ്രവൃത്തിയിലൂടെ സാക്ഷാത്കരിക്കപ്പെട്ടു. മനുഷ്യർ തമ്മിലുള്ള ഭേദം പോകണമെന്ന് ചിന്തിക്കുന്നത് ,അദ്വൈതത്തിന്റെ മഹത്തായ ഒരു പ്രായോഗിക വേദാന്തമാണ് .

ആശയലോകങ്ങളിലെ ഏകത്വം 

അദ്വൈതത്തെ എങ്ങനെ മനുഷ്യനു ഉപകാരപ്പെടുന്ന തരത്തിൽ അവതരിപ്പിക്കാമെന്ന് ഗുരു ചിന്തിച്ചു. സംസ്കൃത പാOശാലയിൽ അധ:സ്ഥിതരായ പറയക്കുട്ടികളെയും പുലയക്കുട്ടികളെയും  പ്രവേശിപ്പിക്കുന്നതും അവരെ പാചക വേലയിൽ പങ്കെടുപ്പിക്കുന്നതും വളരെ ലളിതവും അർത്ഥപൂർണ്ണവുമായ അദ്വൈത പാഠാവലിയാണ്.ഇങ്ങനെയേ അദ്വൈതം സാധാരണക്കാർക്ക് പറഞ്ഞുകൊടുക്കാനാവൂ.  എല്ലാവരുടെയും ഉള്ളിലുള്ള ആത്മാവ് ഒന്നാണെന്ന് വേറെ എങ്ങനെ പറഞ്ഞു കൊടുക്കും? ബൃഹദാരണ്യകോപനിഷത്തിൽ പറയുന്നത് ഇങ്ങനെയാണ്:
"ഏഷ ത ആത്മാ സർവ്വാന്തര: "(എല്ലാറ്റിൻ്റെയും  ഉള്ളിലുള്ളത് ഈ ആത്മാവ് തന്നെയാണ്).ഇത് ഗാഢമായി ബോധ്യപ്പെട്ട ഒരാൾക്ക് എല്ലാവരെയും ഒരുപോലെ കാണുവാനുള്ള ഉൽകൃഷ്ടമായ താല്പര്യമുണ്ടാകും. അദ്വൈതം  ജന്മവാസന പോലെ മൃദുവായി തീരുന്നത് ഇവിടെയാണ്.അദ്വൈതം നിരാസ്പദമായ ഒരു ശൈശവഭാവമായിത്തീരുന്നു.

ഗുരു അത് സ്വജീവിതത്തിൽ ഉയർത്തിപ്പിടിച്ചു. അത് എല്ലായിടത്തും പരീക്ഷിച്ചു. ആരാധന,വൈദികവൃത്തി, ഗാർഹസ്ഥ്യം, രാഷ്ട്രീയം, സാമൂഹിക പ്രശ്നങ്ങൾ, മതം,ജാതി,സ്ത്രീപുരുഷ ബന്ധം, ഭാര്യാധർമ്മം, വിദ്യാഭ്യാസം, ധർമ്മം, മനുഷ്യത്വം ,സർവ്വപ്രാണി ക്ഷേമം തുടങ്ങിയ മേഖലകളിലെല്ലാം ഗുരു പ്രായോഗിക അദ്വൈതത്തെ വിജയിപ്പിച്ചു .അദ്വൈതത്തിൻ്റെ വ്യാപ്തിയാണത്.എന്നാൽ എൻ്റെ 'നവാദ്വൈതം' എന്ന പേര് കേട്ടയുടനെ അദ്വൈതം ഒന്നേയുള്ളൂ, രണ്ടല്ല എന്നൊക്കെ പറയുന്ന ചിലർ വിദ്യാസമ്പന്നരാണെങ്കിലും തീരെ ചിന്താശേഷിയില്ലാത്തവരാണെന്ന് പെട്ടെന്ന് തന്നെ ബോധ്യമാകും.എൻ്റേത് നവാദ്വൈതമാണ്.അതിൻ്റെർത്ഥം ,പുതിയ വൈദിക അദ്വൈതമെന്നല്ല .ശങ്കരാചാര്യരുടെ അദ്വൈതത്തിനു വേറൊരു നവഭാഷ്യം ആവശ്യമില്ല. അത് പാഠങ്ങളിലുള്ളതാണ്. അത് വേറൊന്നായി അവതരിപ്പിക്കേണ്ട ആവശ്യവുമില്ല. ഗുരുവിന്റെ അദ്വൈതവും വേറൊരു ഭാഷയിൽ പറയേണ്ടതില്ല .ഇവിടെ ഞാൻ ലക്ഷ്യമാക്കുന്നത് അദ്വൈതം എന്ന വാക്കിൻ്റെ അർത്ഥമാണ്: രണ്ടല്ലാത്തത്. ഒന്നായി നിൽക്കുന്നത്. ഈ അർത്ഥത്തിൽ നമുക്ക് പുതിയ ആശയലോകങ്ങളിലെ ഏകത്വത്തെ  അദ്വൈതം എന്ന വാക്ക് ഉപയോഗിച്ച് വിശദീകരിക്കാം. 

അതൊന്നും വൈദിക വിഷയമാകേണ്ടതില്ല .എൻ്റെ ചിന്ത പുതിയ ഒരു ഒന്നിനെക്കുറിച്ചുള്ളതാണ്. അത് ബ്രഹ്മത്തിൻ്റെയോ ദ്വൈതത്തിന്റെയോ ഉപനിഷത്തിന്റെയോ മേഖലയിലുള്ള കാര്യമേയല്ല .തത്ത്വചിന്താപരമായ പാഠങ്ങളെ വിശദമാക്കുമ്പോൾ നമുക്ക് ചില വാക്കുകളുടെ ആവശ്യം വരും. അത് വാക്കിൻ്റെ അർത്ഥപരമായ രൂപാന്തരമായി കാണുകയാണ് വേണ്ടത്. കമ്പ്യൂട്ടർ ഭാഷയിൽ റൈറ്റ് ചെയ്യുക എന്ന് പറഞ്ഞാൽ ഒരു സിഡിയിലേക്ക് പകർത്തുക എന്നർത്ഥം.റൈറ്റിംഗ് എന്നു കേട്ട ഉടനെ ഒരാൾ ഇത് നോവൽ റൈറ്റിംഗ് ആണെന്ന് പറഞ്ഞാൽ എത്ര അപഹാസ്യം ആയിരിക്കും? .അതുപോലെയാണ് നവാദ്വൈതത്തിൻ്റെ കാര്യത്തിലുമുള്ളത്. ഇങ്ങനെയുള്ള 'വിലകൂടിയ' മണ്ടന്മാരെക്കുറിച്ച് ഡോ. എൻ.എ. കരീം എൻ്റെ 'മറവിയുടെ നിർമ്മാണം' എന്ന കൃതിക്ക് എഴുതിയ അവതാരികയിൽ പറയുന്നുണ്ട് .

ആ ഭാഗം ഇവിടെ ഉദ്ധരിക്കാം: "നവാദ്വൈതം എന്ന വാക്കിൻ്റെ അർത്ഥമോ നിഷ്പത്തിയോ  അന്വേഷിച്ച് ആരും തല പുണ്ണാക്കേണ്ടതില്ല.എന്തുകൊണ്ടെന്നാൽ അത് അത്തരം ഒരൊറ്റ വാക്കല്ല. അത് ഹരികുമാറിന്റെ ചിന്താവിപ്ലവത്തിന്റെ കൊടിയടയാളം മാത്രമാണ് .അല്ലെങ്കിൽ അനേകം ബൃഹദ്ചിന്തകളുടെ ചുരുക്കെഴുത്തെന്നും നിരൂപിക്കാം.  ഒരു മലയാളിയായതുകൊണ്ടാണ് അത് നവാദ്വൈതമായി നാമകരണം ചെയ്യപ്പെടാനിടയായത്.നവനാരായണീയം എന്നായിരുന്നെങ്കിലും ചിന്തകളുടെ വിപ്ലവഭാവത്തിന് ഒരു മാറ്റവും വരുമായിരുന്നില്ല. എന്ന് മാത്രമല്ല കുറെയധികം കൂടിയെന്നും വരും. എന്തുകൊണ്ടെന്നാൽ നാരായണീയത്തിന്റെ വിമോചനമൂല്യങ്ങൾ ഹരികുമാറിൻ്റെ ചിന്തകളിലേതുപോലെ വളരെ വലുതും വിപ്ളവകരവുമായിരുന്നില്ലോ."
ഡോ. എൻ.എ.കരീമിനു അനായാസം മനസ്സിലായത് ,ഇവിടെ പല വിദ്വാന്മാർക്കും പിടികിട്ടിയിട്ടില്ല! .

നിരസിക്കുന്നു നിർമ്മിക്കുന്നു 

നവാദ്വൈതം അഥവാ  ഉൾപരിവർത്തനവാദം ഒന്നിന്റെയും അന്ത്യമോ ചിന്തകളുടെ അന്തിമമായ വിശ്രാന്തിയോ ലക്ഷ്യമാക്കുന്നില്ല. പലപ്പോഴും ഏതൊരു തത്ത്വചിന്തയും അതിൻ്റെ ലക്ഷ്യത്തിൽ ചെന്ന് അവസാനിക്കുകയാണ് പതിവ്. ഗ്രീക്ക് ചിന്തകനായ പൈറോയുടെ 'അതരാക്സിയ'(Atharaxia)എന്ന തത്ത്വം അർത്ഥമാക്കുന്നത് 'അലട്ടലുകളിൽ നിന്നുള്ള വിടുതൽ' എന്നാണ്. സ്വന്തം വിശ്രാന്തി  കണ്ടെത്തുക എന്ന ആഹ്വാനമാണത്.  അവിടെ ആ തത്ത്വചിന്ത ലക്ഷ്യം കാണുന്നു. അതുപോലെയുള്ള വിശ്രാന്തി അഥവാ ലക്ഷ്യപ്രാപ്തി  ഉൽപരിവർത്തനത്തിലില്ല .അത് എപ്പോഴും മറ്റൊന്നാകുകയാണ്. മനസ്സിന്റെ സ്വഭാവത്തോട് അതിനെ ഉപമിക്കാം. മനസ്സ് യാതൊരു ബാഹ്യപ്രേരണയുമില്ലാതെതന്നെ സ്വയം ഒരു എഞ്ചിനീയറിങ്ങിന്റെ ഫലമായെന്നോണം സദാസമയവും മാറുകയാണ്.

ഒരു ചിന്ത ഉണ്ടാകുമ്പോൾ തന്നെ പലതരം മറ്റു ചിന്തകൾ വന്നു കെട്ടിമറിയുന്നു. ഭൂതവർത്തമാനഭാവികാലങ്ങൾ ഒന്നായാണ് മനസ്സിൽ നിൽക്കുന്നത്. ഓർമ്മകൾ വർത്തമാനകാലം തന്നെയാണവിടെ. അതുകൊണ്ട് മനസ്സിന് സ്ഥിരമായ ഭാവമില്ല .അത് സ്വയം നിരസിച്ചു മറ്റൊന്നാകുകയാണ്. ഈ നിരാസനിർമ്മാണങ്ങളിൽ ആയിരിക്കുകയാണ് നമ്മുടെ വിധി. ഒരിടത്തും എത്താനാകില്ല. മൃത്യുവിൽ  അവസാനിക്കില്ലേ എന്ന് ചോദിക്കാം. പക്ഷേ ,മൃത്യുപോലും ആശയമാണ്. മൃത്യുവിനെക്കുറിച്ച് ചിന്തിക്കുന്നതോടെ അത് പല ആലോചനകളായി മാറുന്നു.  അത് തുടർചിന്തകളാണുണ്ടാക്കുന്നത്. ടോൾസ്റ്റോയിയുടെ 'ഇവാൻ ഇല്ലിച്ചിൻ്റെ  മരണം' എന്ന കഥ വായിക്കുന്നവർ മരണം എന്ന യാഥാർത്ഥ്യത്തെ പലരീതിയിലായിരിക്കും അനുഭവിക്കുക. പലരും അത് ആശയമായെടുക്കും. കാരണം ,ആ കഥയിൽ മരണമല്ല വിവരിക്കുന്നത്; മരണത്തിലേക്ക് നീങ്ങുന്ന മാനസികാവസ്ഥയാണ്. ഒരാൾ മരണാസന്നനാവുകയോ രോഗഗ്രസ്തനാവുകയോ ചെയ്താൽ ചിന്തകൾ വേറൊരു വഴിക്ക് ഒഴുകി തുടങ്ങും. പുതിയൊരു യാഥാർത്ഥ്യം ആ മനസ്സിലേക്ക് കയറി വരും. അയാളുടെ മനസ്സ് സ്വയം നിരസിച്ചു മറ്റൊന്നാകും. വായനക്കാരൻ ഈ മരണത്തെ ഇവാൻ ഇല്ലിച്ചിൻ്റെ  ജീവിതവുമായി ചേർത്തുവച്ചു കാണുമെങ്കിലും, അവിടെ ഒതുങ്ങാതെ സ്വാനുഭവങ്ങളിലേക്ക് മടങ്ങും .മരണം പല ആശയങ്ങളായി ചിതറിപ്പോകും. അതിന് എവിടെയാണ് അവസാനമുള്ളത്? ഇത് എല്ലായ്പ്പോഴും ഉണ്ട് .ഓരോ പ്രവൃത്തിയും ഇതുപോലെ പല ചിന്തകളുടെ അലങ്കോലമാണ്. ഇത് ഉൾപ്പരിവർത്തനമാണ്. സ്വയം പരിവർത്തനപ്പെടുകയാണ് ലോകഗതി. ഒരു വാക്ക് മറ്റൊന്നിനായി ആഗ്രഹിക്കുന്നു. വാക്ക് സ്വയം ഉപേക്ഷിച്ച് മറ്റൊന്നാകുന്നു.  അങ്ങനെയാണ് ഭാഷ നിലനിൽക്കുന്നത്. ഓരോ അണുവും അതിനാണ് ശ്രമിക്കുന്നത്. നാനോ കണങ്ങൾ പോലും നവാദ്വൈതത്തിൻ്റെ പരിധിയിലാണ് .ഇവിടെ നവാദ്വൈതം മാറ്റമില്ലാത്ത ഈ ആന്തരിക പരിവർത്തനത്തെയും അതിൻ്റെ അവസ്ഥയെയുമാണ് അർത്ഥമാക്കുന്നത്. കൂടിച്ചേരുക എന്ന അവസ്ഥയാണത്. ശിവം എന്ന വാക്ക് സ്വയം നിരസിച്ച് ശിവശക്തിയാകുന്നു .ശക്തി എന്ന വാക്കും സ്വയം നിരസിക്കുന്നു. വേറൊരു അർത്ഥം നിർമ്മിക്കപ്പെടുന്നു. പ്രപഞ്ചം ഈ പ്രക്രിയയാണ്. വേറൊന്നല്ല. ഇതാണ് പ്രപഞ്ച ലീല.അതാണ് ആ 'ഒന്ന്'. എല്ലാറ്റിനെയും സംയോജിപ്പിക്കുകയും വിഘടിപ്പിക്കുകയും ചെയ്യുന്ന അലങ്കോലവും തുടർന്നുള്ള ലയവും പിന്നീടുള്ള നിരാസനിർമ്മാണവുമാണത് .