Followers

Wednesday, August 6, 2025

m k harikumar photos

 














എം.ടി.വാസുദേവൻ നായരുമായി അഭിമുഖം / എം.കെ.ഹരികുമാർ

 

 (2005 ജൂൺ 12നു  കലാകൗമുദിയിൽ  പ്രസിദ്ധീകരിച്ച ,എം.ടി യുമായുള്ള എൻ്റെ അഭിമുഖമാണിത്. ഈ കോപ്പി എൻ്റെ കൈയിലില്ലായിരുന്നു. പ്രിയ സുഹൃത്തും ചലച്ചിത്ര നിരൂപകനുമായ ശ്രീ  എം.സി. രാജനാരായണൻ ഞാനാവശ്യപ്പെട്ട പ്രകാരം അയച്ചു തന്നതാണിത്. ഈ അഭിമുഖത്തിനു വേണ്ടി ഞാൻ എം.ടി യെ കണ്ടത് കോഴിക്കോട് കോസ്മോ ബുക്സ് കെട്ടിടത്തിലുള്ള അദ്ദേഹത്തിൻ്റെ  ഓഫിസിൽ വച്ചായിരുന്നു).

 എം.ടി. വാസുദേവന്‍നായര്‍
സംഭാഷണം


രണ്ടാമൂഴക്കാരന്‍ കൈവച്ച ഒരുമേഖലയിലും രണ്ടാമനല്ല. നോവലില്‍, ചെറുകഥയില്‍, തിരക്കഥയില്‍, പത്രപ്രവര്‍ത്തനത്തില്‍ അങ്ങനെ ഓരോ മേഖലയിലും 'എം.ടി. മാജിക്'. അതിന്റെ വിസ്മയങ്ങള്‍ കാട്ടി തലമുറകളെ കീഴടക്കി. എം.ടി.സാഹിത്യത്തിന് വാര്‍ദ്ധക്യമില്ല. മലയാളികളുടെ നിതാന്തയൗവ്വനമാണ് ആ വാങ്മയം.


ഞാന്‍ ഒരു വഴിയെപ്പറ്റി എഴുതുമ്പോള്‍, എനിക്ക് പരിചയമുള്ള ഒരു വഴിയായിരിക്കും. വീടാണങ്കില്‍, എന്റെ മനസ്സിലുള്ള വിടായിരിക്കും. സ്വന്തം വീടായിരിക്കണമെന്നില്ല. എഴുതുമ്പോള്‍ ഒരു പറമ്പോ വീടോ തോട്ടമോ വഴിയോ മനസ്സിലേക്ക് കയറിവരും. ഞാനത് ദൃശ്യവല്‍കരിക്കും
അമ്മയെപ്പറ്റി എഴുതുമ്പോള്‍, ആ ഇരുപ്പ്, മണ്ണെണ്ണവിളക്ക്, ഇരുട്ട് എല്ലാം മനസ്സിലേക്ക് ഓടിയെത്തും എഴുത്തില്‍ എല്ലാം ദൃശ്യവത്കരിക്കുന്നത് എന്റെ ശിലമാണ്...

എം.ടി വാസുദേവന്‍നായര്‍ അങ്ങനെയാണ് പറഞ്ഞുതുടങ്ങിയത്.
എഴുതാന്‍ ഉദ്ദേശിച്ച കാര്യങ്ങള്‍ നമ്മുടെ ഭാഷയിലുണ്ടായിരിക്കണം. അത് ലളിതമായിരിക്കണം. വ്യാഖ്യാതാവിന്റെ സഹായത്തോടെ മാത്രം മനസ്സിലാകുന്ന തരത്തിലാകരുതെന്ന് എനിക്ക് നിര്‍ബന്ധമുണ്ട്. ഭാഷ വായനക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കരുത്.
എന്റെ എഴുത്ത് പുതിയ തലമുറയെയും ആകര്‍ഷിക്കുന്നു എന്നു പറയുന്നതിന്റെ ഘടകം ഇതാകാം. അവരുടെയുള്ളിലേക്ക് ഒരാശയം കടത്തിവിടാന്‍ കഴിയുന്നത് ചെറിയ കാര്യമല്ല. പ്രമേയത്തിന് അര്‍ഹിക്കുന്ന ഭാഷവേണം. 'രണ്ടാമൂഴ'ത്തിലെ ഭാഷ ആ സംസ്‌കൃതിയുമായി യോജിക്കുന്നതാണ്. അത് സൃഷ്ട്ടിച്ചതാണ്. അതിലെ ബിംബകല്പനകള്‍ ആ കാലത്തിന്റേതാണ്. സുരസുന്ദരിമാരുടെ വിരലുകളിലെ മുത്തിനെപ്പറ്റി പറയുന്നുണ്ട്. അത് ആ കാലമാണു കാണിക്കുന്നത്.
കാലം മായ്ക്കാത്ത, മഞ്ഞുമൂടാത്ത, വായനക്കാരനു മുന്നില്‍ ഒരിക്കലും രണ്ടാമൂഴക്കാരനാകാത്ത എഴുത്തിനെപ്പറ്റി എം.ടി ഇങ്ങനെ തുടര്‍ന്നു.

വലിയ വിജയം അവകാശപ്പെടുന്നില്ല. എന്റെ പുസ്തകങ്ങള്‍ വേഗത്തില്‍ വിറ്റഴിയുന്നു. അത് വീണ്ടും അച്ചടിക്കണമെന്ന് പ്രസാധകര്‍ പറയുന്നു. പുതിയ പതിപ്പുകള്‍ വരുന്നു. ഇതെല്ലാം എഴുത്തുകാരനെന്ന നിലയില്‍ എന്നെ സന്തോഷിപ്പിക്കുന്നുണ്ട്. എവിടെയോ എന്റെ പുസ്തകങ്ങള്‍ക്ക് ആവശ്യക്കാരുണ്ട് എന്നറിയുന്നത് സംതൃപ്തി തരുന്ന കാര്യമാണ്. പക്ഷേ ഞാന്‍ വലിയ വിജയമൊന്നും അവകാശപ്പെടുന്നില്ല.
മറ്റു ചില മേഖലകളിലും ഞാന്‍ പ്രവര്‍ത്തിച്ചു ചില സിനിമകള്‍ക്ക് സ്‌ക്രിപ്റ്റ് എഴുതി ചിലത് സംവിധാനം ചെയ്തു. അത്ഭുതകരമായ വിജയമാണെന്ന് തോന്നിയിട്ടില്ല. എനിക്ക് പരിമിതികള്‍ ഉണ്ട്. അത് ഞാന്‍ മനസ്സിലാക്കുന്നുണ്ട്.
പത്രപ്രവര്‍ത്തനത്തോട് എനിക്ക് ആദ്യം മുതലേ താത്പര്യമുണ്ടായിരുന്നു. അപ്രന്റിസ്ഷിപ്പ് കഴിഞ്ഞപ്പോള്‍ ഡെയ്‌ലിയില്‍ വര്‍ക്ക് ചെയ്യാമോ എന്ന് ചോദിച്ചിരുന്നു. എന്നാല്‍ എനിക്കിഷ്ടം വീക്കിലിയായിരുന്നു. ഡെയ്‌ലിയാവുമ്പോള്‍ നൈറ്റ് ഡ്യൂട്ടിയുണ്ടാവും അത് സമയം അപഹരിക്കും. വായിക്കാന്‍ സമയം കുറഞ്ഞെങ്കിലോ എന്നു ശങ്കിച്ച് ഞാന്‍ വിക്കിലിയില്‍ത്തന്നെ ചേര്‍ന്നു.
സാഹിത്യപ്രവര്‍ത്തനത്തോടുള്ള താത്പര്യം ശരിക്കുമുണ്ടായിരുന്നു. അനേകം കൈയെഴുത്തുപ്രതികള്‍ വായിക്കാന്‍ കിട്ടുന്നു എന്നത് വലിയ കാര്യമാണ്. പലരുടെയും പുതിയ രചനകള്‍ ആദ്യമേ വായിക്കാം. ഇതില്‍നിന്ന് ചിലപ്പോള്‍ നല്ലൊരു രചന കണ്ടുകിട്ടുന്നത് ആഹഌദകരമാണ്. നല്ലതൊന്ന് കണ്ടെത്തുമ്പോള്‍ മടുപ്പുമാറും ചിലത് ഉത്തരവാദിത്വത്തോടെ വായിച്ചുതീര്‍ക്കേണ്ടതുണ്ട്, ധാരാളം സമയം നഷ്ടപ്പെടുത്തുമ്പോഴാവും മികച്ച ഒരു കൃതി നമ്മള്‍ കണ്ടെത്തുന്നത്. വലിയ സംതൃപ്തിയുടെ നിമിഷമാണിത്. ഇത് സാഹിത്യപത്രപ്രവര്‍ത്തനത്തിലെ സൗഭാഗ്യമായി ഞാന്‍ കരുതുന്നു. നമ്മുടെ അഭിരുചി മാത്രമല്ല സാഹിത്യപത്രപ്രവര്‍ത്തനത്തില്‍ പ്രധാനം. ലിറ്ററി ട്രെന്‍ഡുകള്‍ ശ്രദ്ധിക്കണം ഇഷ്ടാനിഷ്ടങ്ങളുടെ സങ്കുചിതത്വത്തില്‍പ്പെട്ടുപോകാതെ നോക്കണം. വായനകള്‍ക്കിടയില്‍ ഇതു നല്ലതാണ് എന്നു തോന്നുന്ന തരത്തില്‍ ഒരെണ്ണം കിട്ടുക എന്നതാണ് പ്രധാനം.

ചോദ്യം: ഏറ്റവും പുതിയ തലമുറയും എം. ടി കൃതികള്‍ വായിച്ച് അഭിമാനം കൊള്ളുന്നു. ഇതിനെ എങ്ങനെയാണ് നോക്കിക്കാണുന്നത്?

പുതിയ തലമുറയുമായി എനിക്ക് അടുപ്പമുണ്ട്. പത്താം കഌസ്സില്‍ പഠിക്കുന്നവരും
അതില്‍ ഉള്‍പ്പെടും. കത്തുകളിലൂടെയും മറ്റും അവരുടെ മനസ്സ് ഞാന്‍ കണ്ടിട്ടുണ്ട്. ചില സ്ഥലങ്ങളില്‍ ചെല്ലുമ്പോള്‍ ഈ കുട്ടികള്‍ നമ്മെ നോക്കുന്നതിലൂടെ, അവരുടെ ഭാവത്തിലൂടെ അതു മനസ്സിലാവും. എന്റെ രചനകള്‍ പുതിയ തലമുറയെയും സ്പര്‍ശിക്കുന്നു എന്നറിയുന്നത് സന്തോഷകരമാണ്.

-

എഴുത്ത് എങ്ങനെയാണ് ക്രിയാത്മകമായി നിലനിര്‍ത്തുന്നത്?

എഴുത്ത് ഓരോ ഘട്ടത്തിലും മാറുന്നുണ്ട്. ആദ്യം വിനോദമായിരുന്നു എഴുത്ത്. രാപകല്‍ ആലോചനയുമായി നടക്കുന്നൊരു കാലമുണ്ട്. ചില വരികള്‍ മനസ്സിലിട്ടുകൊണ്ടുനടക്കും. തുടക്കത്തില്‍ മിക്ക എഴുത്തുകാരും കവിത എഴുതാനാവും ശ്രമിക്കുക. അത് ശരിയാവുന്നില്ല എന്നു തോന്നുമ്പോള്‍ പിന്മാറുന്നു.
എല്ലാത്തിലും കഥ കാണുക, ഒരു ശീലമാവുന്നു. ആഴ്ചയില്‍ രണ്ടും മൂന്നും കഥകള്‍ എഴുതിയ കാലമുണ്ടായിരുന്നു. വാര്‍ഷികപ്പതിപ്പുകളുടെയും മറ്റും നിര്‍ബന്ധത്തിനു വഴങ്ങിക്കൊണ്ടാണ് അന്ന് എഴുതിയത്.
പകുതിയെഴുതി ഉപേക്ഷിച്ച ചില കഥകള്‍ വര്‍ഷങ്ങള്‍ കഴിഞ്ഞ് മിനുക്കിയെടുത്ത് പിന്നീട് നല്ല കഥകളാക്കി മാറ്റിയിട്ടുണ്ട്. എത്ര എഴുതിയാലും ശരിയാകില്ല എന്നു പറഞ്ഞ് ഉപേക്ഷിച്ച കഥകളുമുണ്ട്. ഇത് പ്രധാനമാണ് ഞാന്‍ ഈ കഥ എഴുതേണ്ടതുണ്ടോ എന്ന് സ്വയം ചോദിക്കണം. സ്വയം തര്‍ക്കിച്ചുകൊണ്ട് നല്ല കഥയ്ക്കുള്ള വാതില്‍ തുറക്കുകയാണു വേണ്ടത്.

എഴുത്തിലേക്കു വരുന്ന മുഹൂര്‍ത്തം ഏതാണ്?

നമ്മള്‍ അറിയാതെ മനസ്സില്‍ ചിലതെല്ലാം ഉണ്ടാകുന്നു. നാം നിത്യജീവിതത്തില്‍ അനുഭവിക്കുന്നത്. ഉള്ളില്‍ത്തട്ടുന്നത്. സൂക്ഷിച്ചുവയ്ക്കുന്നത്. ഉരുട്ടിക്കളിക്കുന്നത് വളരെ ശ്രദ്ധിക്കേണ്ടതുണ്ട്. സ്വയം പിന്തുടരാനുള്ള ജാഗ്രത വളരെ പ്രധാനമാണ്. ഇതില്‍ നിന്നാണ് എഴുത്തുവരുന്നത്.
വര്‍ഷങ്ങളോളം മനസ്സിലിട്ടുകൊണ്ടുനടന്ന ചില പ്രമേയങ്ങളുണ്ട്. 'ഷെര്‍ലക്' എന്ന കഥ നാലുവര്‍ഷം മനസ്സിലിട്ടുകൊണ്ടു നടന്നതാണ്. എഴുതാന്‍ സമയമായില്ല എന്നു തോന്നി നീട്ടിവച്ചു. പിന്നീട് സമയമായപ്പോള്‍ എഴുതി. 'കാഴ്ച' എന്ന കഥയും ഇതുപോലൊന്നാണ്. എന്നും മനസ്സിലുണ്ടായിരുന്ന പ്രമേയമായിരുന്നു അത്.

വായനക്കാരും എഴുത്തുമായുള്ള ബന്ധം?

നമ്മളെ മറ്റുള്ളവന്‍ ബാധിക്കേണ്ട കാര്യമില്ല നമ്മള്‍ എഴുതിവരുമ്പോള്‍, അദ്യശ്യരായ വായനക്കാരുണ്ടാവും. അവര്‍ കത്തെഴുതിയെന്നു വരില്ല. പക്ഷേ, അവരെ നമുക്കു കാണാം. വികാരങ്ങള്‍ തിരിച്ചറിയാം. അപ്പോള്‍ അവരുടെ പ്രതീക്ഷകള്‍ നാം കൈവിടരുത്. അവരുടെ ലെവലില്‍ നിന്ന് നാം താഴേക്കു പോയാല്‍ അവര്‍ വായിക്കാതാകും.
വിശ്വസ്തരായ ഒരുകൂട്ടം വായനക്കാരുടെ കാര്യമാണ് ഞാന്‍ പറയുന്നത്. ട്രസ്റ്റഡ് ആഡിയന്‍സ്. അവര്‍ എന്നില്‍ ഒരു വിശ്വാസം അര്‍പ്പിക്കുന്നുണ്ട്. ഇതു നിലനില്ക്കുമ്പോഴാണ് എഴുത്തുകാരനെന്ന നിലയില്‍ എനിക്ക് അസ്തിത്വം ഉണ്ടാകുന്നത്. അവര്‍ സ്തുതിച്ചുകൊണ്ട് കത്തെഴുതി ചുറ്റും കൂടണമെന്നില്ല. പക്ഷേ, അവരുടെ സാന്നിധ്യം നമുക്കറിയാന്‍ പറ്റും.

എഴുതിയതിലെല്ലാം സ്ഥായിയായ ഒരു വികാരത്തെ കണ്ടിട്ടുണ്ടോ?

എന്റെ ഓരോ നോവലും ഓരോ കാലഘട്ടത്തെയാണ് പ്രതിനിധീകരിക്കുന്നത്. അസുരവിത്തിനൊരു കാലം. മഞ്ഞിനൊരു കാലം, ഓരോന്നിനോടും പ്രത്യേക താത്പര്യമുണ്ട്. ഏതാണ് കൂടുതല്‍ ഇഷ്ടം എന്ന് പറയാനൊക്കില്ല

എഴുത്തിനുവേണ്ടതായ തയ്യാറെടുപ്പ് എന്താണ്?


ചര്‍ച്ചകള്‍കൊണ്ട് കാര്യമില്ല. ഏകാന്തതയില്‍ നാം മനസ്സിലിട്ട് പാകപ്പെടുത്തുന്നതായിരിക്കണം പ്രമേയങ്ങള്‍. ഇതിനു സമയം വേണം. വിഷയം നന്നായി അവതരിപ്പിക്കാന്‍ അതിന്റേതായ കടമ്പകളുണ്ട്. വേദനയുണ്ട്. ഇതിനപ്പുറം ഉള്ളതെല്ലാം ആനുഷംഗികമാണ്. മനസ്സിലെ നെരിപ്പോടില്‍ തീകൂട്ടി പരമാവധി ചോര്‍ ത്തിയെടുക്കാന്‍ കഴിയണം. വായന ക്കാരന് വിലപ്പെട്ടതു കിട്ടുന്നത് അപ്പോഴാണ്.

വിമര്‍ശനങ്ങളെ എങ്ങനെയാണ് നേരിടുന്നത്?


പുസ്തകങ്ങളെപ്പറ്റി, കഥകളെപ്പറ്റിയുള്ള ചില വിമര്‍ശനങ്ങള്‍ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഞാന്‍ കാണാത്ത അര്‍ത്ഥത്തലം അവര്‍ കണ്ടിരിക്കാം. എന്റെ കൃതി ഒരു അസംസ്‌കൃതവസ്തുവായി സ്വീകരിച്ച് വിമര്‍ശകര്‍ പുതിയ സൃഷ്ടി നടത്തിയതായിത്തോന്നിയ അനുഭവമുണ്ടായിട്ടുണ്ട്.

ജീവിതത്തില്‍ വ്യര്‍ത്ഥതാബോധം തോന്നിയ സന്ദര്‍ഭമുണ്ടോ?

പലതും ചെയ്യാന്‍ കഴിയുന്നില്ലല്ലോ എന്നു ചിന്തിക്കുമ്പോള്‍ വ്യര്‍ത്ഥത അനുഭവപ്പെടും. മനുഷ്യരാശിയെപ്പറ്റി ഭീകരമായ പലതും കേള്‍ക്കുമ്പോള്‍, ക്രൂരത കാണുമ്പോള്‍. വല്ലാത്ത വ്യര്‍ത്ഥതാബോധം തോന്നും നീതി നിഷേധിക്കപ്പെടുന്നതു കാണുമ്പോള്‍, തെറ്റിനെ തിരുത്താന്‍ കഴിയാതെ വരുമ്പോള്‍, നിഷ്‌കളങ്കതയെ തിരിച്ചറിയാതിരിക്കുമ്പോള്‍ എനിക്ക് എല്ലാം വ്യര്‍ത്ഥമായതായിത്തോന്നും. ഒന്നും ചെയ്യാന്‍ കഴിയുന്നില്ലല്ലോ എന്ന് വേദനിക്കും.

പുസ്തകവായനയുടെ രീതി എങ്ങനെയാണ്? ഒരിക്കല്‍ കെ.പി. അപ്പന്‍ പറഞ്ഞു. ഗ്രബ്രിയേല്‍ ഗാര്‍സിയാ മാര്‍കേസിനെപ്പറ്റി പതിറ്റാണ്ടുകള്‍ക്കു മുമ്പ് ആദ്യം പറഞ്ഞത് എം.ടിയാണെന്ന്. എങ്ങനെ ഇത്ര അഗാധവും വിശാലവുമായി പുസ്തകങ്ങളെ ശ്രദ്ധിക്കാന്‍ കഴിയുന്നു?

ഇന്നും വായനയുണ്ട്. ഷുഗര്‍ ഉള്ളതുകൊണ്ട് യാത്ര കുറച്ചു. രോഗം കൂടിയപ്പോള്‍ വീട്ടില്‍ത്തന്നെ കഴിഞ്ഞു. പണ്ടു വായിക്കാതെ മാറ്റിവച്ച കുറെ പുസ്തകങ്ങള്‍ ഈയിടെ വായിച്ചു.
പുറംരാജ്യങ്ങളില്‍ പോകുമ്പോള്‍ അവിടെ സാഹിത്യത്തില്‍ എന്തു നടക്കുന്നു എന്ന് അന്വേഷിക്കുന്നത് എന്റെ പ്രകൃതമാണ്. ചൈനയില്‍,അമേരിക്കയില്‍ എന്തു സംഭവിക്കുന്നു, നടക്കുന്നു എന്ന് അന്വേഷിക്കും.
എനിക്ക് ഓരോ സ്ഥലത്തും വായിക്കുന്ന നല്ല സുഹൃത്തുക്കളുണ്ട് അവര്‍ വായിച്ച നല്ല പുസ്തകങ്ങളെപ്പറ്റി എന്നെ അറിയിക്കും. ചിലത് അയച്ചു തരും ഓരോ എഴുത്തുകാരും ഏതെല്ലാം വേദികളിലാണ് എഴുതുന്നതെന്നറിയണം: പല ഭാഗങ്ങളിലും നല്ല കൃതികള്‍ വരുന്നുണ്ട്. അതു കിട്ടാനുള്ള സൗകര്യം വേണം.
മുമ്പ് അമേരിക്കയില്‍ പോയ അവസരത്തിലാണ് ഞാന്‍ മാര്‍കേസിനെപ്പറ്റി അറിയുന്നത്. ഏകാന്തതയുടെ ഒരു നൂറുവര്‍ഷങ്ങള്‍ ഇറങ്ങിയ കാലം. സ്പാനിഷ് അറിയുന്ന ഒരു പ്രൊഫസര്‍ അന്ന് മാര്‍കേസിനെപ്പറ്റി പറഞ്ഞു. ഒരുപക്ഷേ, നോബല്‍ സമ്മാനം കിട്ടിയേക്കുമെന്നും പറഞ്ഞു. ആ റിസര്‍ച്ച് സ്‌കോളര്‍ പറഞ്ഞതുകേട്ട് ഞാന്‍ ' ഏകാന്തതയുടെ ഒരു നൂറുവര്‍ഷങ്ങള്‍' വാങ്ങി. അത്ഭുതപ്പെട്ടുപോയി. ഇവിടെ ഞാന്‍ അത് ജി. എന്‍.പിള്ളയ്ക്കാണ് ആദ്യം വായിക്കാന്‍ കൊടുത്തത്. ആ പുസ്തകം കൈമറിഞ്ഞ് നഷ്ടപ്പെട്ടുപോയി. പിന്നെ ഞാന്‍ വേറൊരു കോപ്പി വാങ്ങുകയായിരുന്നു.
ഭാഷയില്‍ വന്ന മാറ്റങ്ങള്‍ എന്നെ അതിശയിപ്പിച്ചു. ഭാഷ കൊണ്ട് ഇങ്ങനെയൊക്കെ ചെയ്യാമല്ലോ എന്നാണു ചിന്തിച്ചത്. നമുക്ക് അതുപോലെ എഴുതാന്‍ പറ്റിയിട്ടില്ല. സ്പാനിഷ് ഭാഷയിലുള്ള ഒറിജിനല്‍ അല്ല നാം വായിച്ചത്. ഇംഗ്ലീഷ് തര്‍ജ്ജമയാണ്. എങ്കിലും തൃപ്തി തോന്നി.

പുതിയ തലമുറയിലെ എഴുത്തിനെപ്പറ്റി?

ചില കഥകള്‍ വായിച്ചപ്പോള്‍ നല്ലതാണെന്നു തോന്നിയ അനുഭവമുണ്ട്. സുഭാഷ് ചന്ദ്രന്‍, മുരളി, സന്തോഷ്, പ്രിയ എ എസ്. എന്നിവരുടെ രചനകള്‍ ഭേദപ്പെട്ടതായിത്തോന്നി. ഇവര്‍ കഥയെഴുതുന്നത് വളരെ ഗൗരവത്തോടെയാണ്. അവാര്‍ഡ് നേടിയ സി. അഷ്‌റഫിന്റെ നോവല്‍ പുതുമയുള്ളതായിത്തോന്നി. വേറെയും നല്ല കഥാകൃത്തുക്കളുണ്ട്. പെട്ടെന്ന് ഓര്‍മ്മയില്‍ വന്നത് പറഞ്ഞതാണ്. എന്തിന് എഴുതി എന്നു ചോദിച്ചാല്‍ മറുപടിയുണ്ടാവണം.

ആധുനികതയെ എങ്ങനെ വീക്ഷിക്കുന്നു?

ആധുനികത പുതിയ മാര്‍ഗ്ഗങ്ങളിലൂടെ സഞ്ചരിക്കണം. പുതിയ പുതിയ വഴികള്‍ കണ്ടെത്തണം. ലേബലിലൊന്നും ഒരു കാര്യവുമില്ല. പുതിയ രചനാരീതികള്‍, ഭാഷയിലുള്ള പരീക്ഷണങ്ങള്‍ ആവശ്യമാണ്. വായനക്കാരനില്‍നിന്ന് അകലുന്ന കൃതികളോട് യോജിപ്പില്ല. കുമാരനാശാന്റെ കൃതികള്‍ വീണ്ടും വീണ്ടും വായിക്കുമ്പോള്‍ പുതിയ അര്‍ത്ഥങ്ങള്‍ കിട്ടുന്നു. ഇത് ശ്രദ്ധിക്കേണ്ടതാണ്.
ശൈലി കൃതിയുടെ ഭാഗം തന്നെയാണ്. വച്ചുകെട്ടല്. അലങ്കാരമല്ല ചര്‍മ്മംപോലെ തന്നെ, ശരീരത്തിന്റെ ഭാഗമാണ് ലോകത്ത് ഏറ്റവും കൂടുതല്‍ വായിക്കപ്പെടുന്നത് ലാറ്റിനമേരിക്കന്‍ കൃതികളാണ് വായനക്കാരന് ഒരു പ്രയാസവുമുണ്ടാകുന്നില്ല. ചില പ്രയോഗങ്ങള്‍ നമ്മെ അത്ഭുതപ്പെടുത്തിയേക്കാം. ഭാഷയുടെ നവീകരണം അത്യാവശ്യമാണ്.

എന്തുകൊണ്ടാണ് നമ്മുടെ കഥകള്‍ക്ക് ലോകമാര്‍ക്കറ്റില്‍ ഇടം കിട്ടാത്തത്?

അത് വിവര്‍ത്തനത്തിന്റെ പ്രശ്‌നമാണ് 'കുട്ട്യേടത്തി' ലോംഗ്മാന്‍ പ്രസിദ്ധീകരിച്ചു. എന്നാല്‍ ഇത് ചെല്ലുന്നത് ഇവിടുത്തെ വായനാസമൂഹത്തിലേക്കു തന്നെയാണ്. അന്താരാഷ്ട്രതലത്തിലെത്തുന്നില്ല. വിദേശികള്‍ക്ക് താത്പര്യമുണ്ടാകുന്ന തരത്തില്‍ വിവര്‍ത്തനം ഉണ്ടാകണം. നമ്മുടെ വിവര്‍ത്തകര്‍മോശക്കാരല്ല എന്നര്‍ത്ഥം.
നമുക്ക് റഷ്യന്‍ ഭാഷ അറിയില്ലെങ്കിലും ദസ്തയേവിസ്‌കിയുടെ കൃതികള്‍ ഇംഗ്ലീഷില്‍ വന്നത് വായിച്ച് തൃപ്തിപ്പെട്ടു. ലോകം മുഴുവന്‍ റഷ്യന്‍ ക്ലാസിക്കുകള്‍ വിവര്‍ത്തനം ചെയ്യപ്പെട്ടു. എന്നാല്‍ ഇപ്പോള്‍ റഷ്യക്കാര്‍ പറയുന്നത്, റഷ്യന്‍ ക്ലാസിക്കുകളുടെ ഇംഗ്ലീഷ് വിവര്‍ത്തനം നന്നല്ല എന്നാണ്. അവര്‍ വേറെ പരിഭാഷകള്‍ പുറത്തിറക്കാന്‍ ആലോചിക്കുകയാണിപ്പോള്‍. 'ബ്രദേഴ്‌സ് കാരമസോവി'ന്റെ പോലും അവസ്ഥ ഇതാണ്. ഓരോ എഴുത്തുകാരനും വ്യത്യസ്്ത ഭാഷയുള്ളതുപോലെ, കഥാപാത്രങ്ങള്‍ക്കും ഭാഷണഭേദമുണ്ട്. ഈ ഭാഷാണഭേദങ്ങള്‍ വിവര്‍ത്തനത്തില്‍ വരുന്നില്ല. എങ്കില്‍പ്പോലും വിദേശകൃതികള്‍ നാമാസ്വദിച്ചുവെന്നതു ശരിയാണ്.
മലയാളഭാഷയിലെ കൃതികള്‍ നല്ല വിവര്‍ത്തനത്തോടെ വിദേശത്ത് എത്തിയിട്ടില്ല. ഇതിന് പ്രസാധകരും വേണം. ലോകനിലവാരത്തില്‍ മാര്‍ക്കറ്റ് ചെയ്യാനും കഴിയണം. പൂര്‍ണ്ണമായും ഇന്ത്യക്കാര്‍ ചെയ്യുന്ന വിവര്‍ത്തനമാണ് ഇപ്പോള്‍ വരുന്നത്. ഒരു കഥയില്‍ ആശാരിപ്പറമ്പ് എന്നൊരു വാക്കുണ്ട്. ഇത് ashariparampu എന്നുതന്നെയാണ് ഇംഗ്ലീഷ് വിവര്‍ത്തനത്തിലും ഉപയോഗിച്ചിരിക്കുന്നത്. carpenters Compound എന്ന് ഉപയോഗിച്ചാല്‍ എന്താണ് കുഴപ്പം? ഇതിപ്പോള്‍ ഒരു ഫാഷനായിരിക്കുകയാണ്.

നമ്മുടെ ഭാഷ മനസ്സിലാകാത്തവര്‍ക്ക് കൃതി മനസ്സിലാകണം. 'രണ്ടാമൂഴ'ത്തിന് ഒരു ജര്‍മ്മന്‍ തര്‍ജ്ജമ തയ്യാറാവുന്നുണ്ട്. അവര്‍ ഇംഗ്ലീഷില്‍ നിന്നാണ് തര്‍ജ്ജമ ചെയ്യുന്നത്, മലയാളികളുടെ സഹായത്തോടെ വേറൊരു ഓഡിയന്‍സിനു മുമ്പില്‍ അവര്‍ക്കുകൂടി സ്വീകാര്യമായ ഭാഷവേണം സ്വീകരിക്കാന്‍.

പുരസ്‌കാരങ്ങളെപ്പറ്റി എന്നാണ് പറയാനുള്ളത്?

ഞാന്‍ പുരസ്‌കാരങ്ങളെപ്പറ്റി ആലോചിക്കാറില്ല. പിലത് വന്നുചേരുകയാണ്. സന്തോഷത്തോടെ സ്വീകരിക്കാറുമുണ്ട്. പുരസ്‌കാരമാണ് ഒരെഴുത്തുകാരന്റെ വളര്‍ച്ചയുടെ പരമാവധി രേഖപ്പെടുത്തുന്നതെന്ന് ചിന്തിച്ചിട്ടില്ല. എന്നെ സംബന്ധിച്ചിടത്തോളം പരമാവധി എന്ന നിലയില്‍ ഞാന്‍ കാണുന്നത് ലോക കഌസ്സിക്കുകളെയാണ്. അവ കൊടുമുടിപോലെ നില്ക്കുന്നു. ദൂരെനിന്ന് അവയെ ആരാധിക്കുകയാണ് അതിനേക്കാള്‍, അവാര്‍ഡിനു പ്രാമുഖ്യം കൊടുക്കുന്നില്ല. ഞാന്‍ എഴുതിത്തുടങ്ങിയപ്പോള്‍ പുരസ്‌കാരങ്ങളെപ്പറ്റി യാതൊരു ചിന്തയുമില്ലായിരുന്നു. ഒരു കഥ ചന്ദ്രിക ആഴ്ചപ്പതിപ്പില്‍ അച്ചടിച്ചുവന്നപ്പോള്‍ അഞ്ചുരൂപ പ്രതിഫലമായി കിട്ടി. പിന്നീട് കൗമുദിയില്‍ നിന്ന് കെ.ബാലകൃഷ്ണന്‍ 10 രൂപ കഥയ്ക്ക് പ്രതിഫലമായി അയച്ചുതന്നു. രൂപ കിട്ടിയപ്പോള്‍ കഥാരചന ആദായമുള്ള കര്‍മ്മമാണല്ലോ എന്നുതോന്നി. ചന്ദ്രികയില്‍ ഒരുകാലത്ത് ഇടശ്ശേരിയും ഉറൂബും മറ്റും എഴുതിയിരുന്നു. പ്രതിഫലമായി കിട്ടിയ ചെക്ക് മാറിയെടുക്കാനായിരുന്നു പ്രയാസം. എഴുത്തിനൊപ്പം വരുമാനമുണ്ടാകുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല.

കേരളത്തിന്റെ അവസ്ഥയെപ്പറ്റി എന്തുതോന്നുന്നു?

വൈരുദ്ധ്യങ്ങളുടെ ഒരു പ്രദേശമായിട്ടുണ്ട് നമ്മുടെ നാട്. സ്വത്വമില്ലാത്ത അവസ്ഥ കാണുന്നു. പക്ഷെ, കേരളം ബീഹാറോ ഒറിസയോ അല്ല. നമുക്ക് മാറ്റിയെടുക്കാന്‍ കഴിയുന്നതാണ്. പ്രതീക്ഷ തീരെ കെട്ടടങ്ങിയിട്ടില്ല. അവകാശബോധമുണ്ട്. പക്ഷെ, നീതി നിഷേധിക്കപ്പെടുകയും ചെയ്യുന്നുണ്ട്. ഇതിനെന്തു പരിഹാരമെന്ന് ചിന്തിക്കണം. എന്നെപ്പോലുള്ളവര്‍ക്ക് ഈ വേദനകള്‍ പങ്കുവയ്ക്കാനേ കഴിയുന്നുള്ളൂ.

പുതിയ കേരളത്തിന്റെ പിറവിക്കു ശേഷമുള്ള മലയാളിയുടെ നാനാവിധമുള്ള മനുഷ്യാനുഭവങ്ങള്‍ സാഹിത്യ കൃതികളില്‍ ആവിഷ്‌കൃതമായോ?

പുതിയ കാലത്തിന്റെ വൈരുദ്ധ്യങ്ങളെപ്പറ്റി എഴുതിക്കഴിഞ്ഞിട്ടില്ല. ആദ്യകാലത്തെ കൃഷിഭൂമി സംബന്ധിച്ച തര്‍ക്കങ്ങളെപ്പറ്റി കൃതികള്‍ വന്നിട്ടുണ്ട്. ആ സംഘര്‍ഷങ്ങള്‍ കുറെ ഇപ്പോഴുമുണ്ട്. പുതിയ സംഘര്‍ഷങ്ങള്‍ ഉദ്ഭവിച്ചിട്ടുമുണ്ട്. ഭരിക്കുന്നവരും ഭരണീയരുമുണ്ട്. സാദാചാരത്തെപ്പറ്റിയുള്ള സംഘര്‍ഷങ്ങളുണ്ട്. ഇത് ഓരോ കാലത്തും മാറിക്കൊണ്ടിരിക്കും. രാജലക്ഷ്മിയുടെ 'മകള്‍' എന്ന കഥയില്‍ ഒരു കുട്ടിയെ ശകാരിക്കുന്നത് ചായപ്പീടികയില്‍ പോയി ചായകുടിച്ചതിനാണ്. അന്ന് അതു വലിയ സംഘര്‍ഷമുണ്ടാക്കിയിരിക്കണം. ഇന്നുകേട്ടാല്‍ തമാശ തോന്നും.  ഇന്ന് ബാറില്‍ പോയാലും കുഴപ്പമില്ല എന്നായി. അതി സമ്പന്നതയുടെ പ്രകടനമാണ് ഒരുവശത്ത്. ഒപ്പമെത്താന്‍ ഇടത്തരക്കാരും തീവ്രമായി ശ്രമിക്കുകയാണ്. ഇഷ്ടംപോലെ കടം വാങ്ങി തുലയുന്നു. ആത്മഹത്യ ചെയ്യുന്നു. നമുക്കിന്ന് അയല്‍പക്കങ്ങളില്ല. സ്വന്തം കുടുംബത്തിന കത്തു തന്നെ തുരുത്തുകളായി മാറിയിരിക്കയാണ് നാം. ഇതെല്ലാം പുതിയ പ്രമേയങ്ങളാണ് ഇനിയും എഴുതാനുള്ളത്.

ഇത്തരം പ്രമേയങ്ങളെ അടിസ്ഥാനമാക്കി നോവല്‍ എഴുതുന്നുണ്ടോ?

ഒരു നോവല്‍ ആലോചിക്കുന്നുണ്ട്. 1924ലെ വെള്ളപ്പൊക്കം മുതല്‍ സ്വാതന്ത്ര്യലബ്ധിവരെയുള്ള കാലത്ത് ഗ്രാമങ്ങളില്‍ സംഭവിച്ച മാറ്റം എഴുതണം. ഈ സംഘര്‍ഷങ്ങളിലൂടെ കടന്നുപോകുന്ന കഥാപാത്രങ്ങളിലൂടെ നൈതികമായ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യുകയാണ് ലക്ഷ്യം.

സ്ത്രീപുരുഷ സങ്കല്പം മാറിയോ? പ്രമുഖ വിവര്‍ത്തകയായ പ്രേമ ജയകുമാറുമായുള്ള സംഭാഷണത്തില്‍, ഇപ്പോഴത്തെ മലയാളിപ്പെണ്‍കുട്ടികള്‍ കേരളത്തില്‍ ജനിച്ചുവളര്‍ന്ന മലയാളികളായ ചെറുപ്പക്കാരെ വിവാഹം കഴിക്കാന്‍ വിമുഖരാണെന്ന് സൂചിപ്പിക്കുകയുണ്ടായി...

പെണ്‍കുട്ടികള്‍ കുറെ അഡ്വാന്‍സ്ഡ് ആണ്. പക്ഷേ, പരമ്പരാഗതമായ രീതിയില്‍ പെണ്‍കുട്ടികളെ കാണാന്‍ ആണ്‍കുട്ടികളും ശ്രമിക്കുന്നു എന്ന് കരുതാന്‍ വയ്യ. പെണ്‍കുട്ടികള്‍ക്ക് ഇവിടത്തെ ആണുങ്ങളെപ്പറ്റി മതിപ്പു കുറയാന്‍ കാരണമുണ്ട്. സ്ത്രീപീഡനകഥകളും മറ്റും ഉണ്ടാകുന്നതും ശിക്ഷിക്കപ്പെടാതെ പോകുന്നതും അവരെ അകറ്റാന്‍ ഇടയാക്കിയിട്ടുണ്ടാകാം. വളരെ നന്നായി വായിക്കുന്ന പെണ്‍കുട്ടികളുണ്ട്. സീരിയല്‍ കാണുക മാത്രമല്ല അവര്‍ ചെയ്യുന്നത്. സ്ത്രീകളെ പീഡിപ്പിക്കുന്ന ആണുങ്ങളെ എന്തിനു കൊള്ളാം എന്നു ചിന്തിക്കുന്നതിലും ന്യായമുണ്ട്. ആണുങ്ങളുടെ ക്രൂരതകളുടെ കഥകളാണല്ലോ ചുറ്റും കേള്‍ക്കുന്നത്.
നമ്മുടെ പെണ്‍കുട്ടികള്‍ക്ക് എവിടെപ്പോയാലും അഡ്ജസ്റ്റ് ചെയ്തു ജീവിക്കാനും പുതിയ ഭാഷ പഠിക്കാനും കഴിവുണ്ട് അവരുടെ സാമര്‍ത്ഥ്യത്തെയാണ് ഇത് കാണിക്കുന്നത്. എന്റെ രണ്ടു പെണ്‍മക്കളും അന്യഭാഷ സംസാരിക്കുന്നവരെയാണു വിവാഹം ചെയ്തത്. ഒരാള്‍ മറാഠിയെയും മറ്റെയാള്‍ തമിഴനെയും എനിക്ക് സമ്മതമായിരുന്നു.

കുടുംബബന്ധങ്ങളുടെ തകര്‍ച്ച ഏതുരീതിയിലാണ് കേരളീയ സമൂഹത്തെ ബാധിക്കുക?

ഏകാകികളുടെ തുരുത്തുകളാണ് ഇന്ന് കുടുംബമായി അറിയപ്പെടുന്നത്. കുട്ടികള്‍ക്ക് മാതാപിതാക്കളുമായി ചിന്തയും വികാരവും പങ്കുവയ്ക്കാന്‍ അവസരമില്ല. ന്യൂകഌയര്‍ ഫാമിലിയുടെ ഉള്ളില്‍ത്തന്നെ തുരുത്തുകള്‍ ഉണ്ടാവുകയാണ്.
കുട്ടികളുടെ അഭിരുചികള്‍ ആര്‍ക്കും അറിയാന്‍ പറ്റുന്നില്ല. ടെലിവിഷന്‍ ചാനല്‍ മാറ്റുന്നതിനെച്ചൊല്ലി കുട്ടികള്‍ പ്രകടിപ്പിക്കുന്ന അമര്‍ഷം ചെറിയ പ്രശ്‌നമായി കാണരുത്. രണ്ട് അഭിരുചികള്‍ തമ്മിലുള്ള വലിയ സംഘര്‍ഷമാണത്.
വീടുകള്‍ തമ്മിലുള്ള ബന്ധം പഴയതുപോലെ ഇന്നില്ല. അന്യോന്യമുള്ള കൂടിക്കാഴ്ചകളും കുറഞ്ഞു. ഒന്നും ചര്‍ച്ച ചെയ്യാനില്ല. ഇനിയും ഹെല്‍പ്‌ലൈനുകള്‍ വര്‍ദ്ധിക്കുമോ എന്നാണ് ആശങ്ക, കടക്കെണിയില്‍പ്പെട്ടവര്‍ മറ്റു വഴി അടയുമ്പോള്‍ കുട്ടികളെക്കൂടി കൊന്നിട്ട് മരിക്കുകയാണ്. ആരോടെങ്കിലും സംസാരിച്ചാല്‍ ഒരു വഴി തുറന്നുകിട്ടാതിരിക്കില്ല. പക്ഷേ, അതുണ്ടാകുന്നില്ല. കുട്ടികള്‍ നാളെ എന്തായിത്തിരുമെന്നു ചിന്തിക്കാന്‍ ഇവിടെ ആരുമില്ല. സമൂഹമെന്നത് ഒറ്റപ്പെട്ട ന്യൂകഌയസുകളായി മാറി.

വിദ്യാസമ്പന്നരായ മനോവൈക്യതക്കാരുടെ എണ്ണം കേരളത്തില്‍ ഏറുകയാണെന്നു തോന്നുന്നു...

'പെണ്‍കുട്ടികള്‍ക്ക് ഇവിടത്തെ ആണുങ്ങളെപ്പറ്റി മതിപ്പു കുറയാന്‍ കാരണമുണ്ട്'
ശരിയാണത്. ഇത്തരം സംഭവങ്ങളില്‍ വ്യക്തികള്‍ തന്നെ കേസെടുക്കാന്‍ മുന്നോട്ടുവരണം. നമ്മുടെ നിയമപരമായ അവകാശങ്ങളെപ്പറ്റി, ഭരണപരമായ അവകാശങ്ങളെപ്പറ്റി ബോധവല്‍ക്കരണം വേണം. വ്യക്തികളില്‍ നിന്ന് ദുഷ്ഫലങ്ങള്‍ നേരിടുമ്പോള്‍ ഇതു പ്രയോജനപ്പെടണം. ഓരോ പഞ്ചായത്തിലും ഈ പ്രശ്‌നങ്ങളെ മുന്‍നിറുത്തി കഌസ് വേണം. സാംസ്‌കാരിക നിലയങ്ങള്‍ ഉണ്ടാകണം.
പരിസ്ഥിതി, മഴ തുടങ്ങിയ വിഷയങ്ങളിലും ശരിയായ ബോധനം വേണ്ടതല്ലേ ജലസംസ്‌ക്കാരം ഉണ്ടാകണം. മഴവെള്ളം സൂക്ഷിക്കാനായാല്‍ പിന്നീട് ഉപയോഗിക്കാനാവും. റെയിന്‍ ഹാര്‍വെസ്റ്റ് എന്താണെന്ന് പഠിപ്പിക്കണം. നിയമസാക്ഷരതയും വര്‍ദ്ധിപ്പിക്കണം.
പ്രകൃതിയെ എങ്ങനെ സംരക്ഷിക്കണമെന്ന് കുട്ടിക്കാലം മുതലേ പഠിപ്പിക്കണം. പാഠം പഠിപ്പിക്കുന്നതിനെക്കാള്‍. പ്രായോഗികമായ അവബോധമാണ് ഉണ്ടാകേണ്ടത്.
ചെടികള്‍ വച്ചുപിടിപ്പിക്കാനും തോട്ടമുണ്ടാക്കാനും കുട്ടി കുളെ ശീലിപ്പിക്കണം. കളിമണ്ണുകൊണ്ടു കുട്ടികള്‍ നിര്‍മ്മിച്ച വസ്തുക്കള്‍ മാഷന്മാര്‍ ടേബിളില്‍ പ്രദര്‍ശിപ്പിച്ചിരുന്ന കാലം ഓര്‍ക്കുകയാണ്.

വിശ്വസ്തരായ ഒരുകൂട്ടം വായനക്കാരുടെ കാര്യമാണ് ഞാന്‍ പറയുന്നത്. ട്രഡ് ആഡിയന്‍സ്. അവര്‍ എന്നില്‍ ഒരു വിശ്വാസം അര്‍പ്പിക്കുന്നുണ്ട്. ഇതു നിലനില്ക്കുമ്പോഴാണ് എഴുത്തുകാരനെന്ന നിലയില്‍ എനിക്ക് അസ്തിത്വം ഉണ്ടാകുന്നത്.

ഒന്നും നേരെയാകില്ലെന്ന മട്ടിലാണ് പൊതു വേയുള്ള ചിന്ത...?

ഒന്നും നേരെയാവില്ല എന്ന ചിന്ത പാടില്ല. ഇത്രയും ബുദ്ധിയുള്ള മലയാളികള്‍ക്ക് ഇതിന് ഉത്തരം കാണാന്‍ കഴിയും.
ഒരിക്കല്‍ ദല്‍ഹിയിലെ ഒരു സര്‍ക്കാര്‍ ഓഫീസില്‍ ചെന്നപ്പോള്‍ എല്ലാ കസേരകളും ഒഴിഞ്ഞുകിടക്കുന്നതു കണ്ടു. അന്വേഷിച്ചപ്പോള്‍ എല്ലാവരും മറ്റൊരു മുറിയില്‍ ടി.വി കാണുകയാണെന്ന് വിവരം ലഭിച്ചു. നമ്മുടെ നാട് ആ നിലയില്‍ എത്തിയിട്ടില്ലല്ലോ. എല്ലാം ഭദ്രം എന്ന്. ഞാന്‍ പറയുന്നില്ല. നീതിയുടെയും സ്ത്രീയുടെയും കാര്യത്തില്‍ നമ്മുടെ
കൊല്‍ക്കത്തയില്‍ ഏത് അര്‍ദ്ധരാത്രിയിലും യാത്രചെയ്യാം. വീട്ടില്‍ തിരിച്ചുവരാം. ആ നിലയിലെത്താന്‍ കേരളത്തിനും കഴിയണം. സ്ത്രീകള്‍ക്ക് രാത്രിയില്‍ പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥ ഭൂഷണമാണോ എന്ന് നാം ചിന്തിക്കണം.

ഒന്നും ചെയ്യാന്‍ പറ്റുന്നില്ലല്ലോ എന്ന തോന്നലുണ്ടോ?

1976ല്‍ ഭാതപ്പുഴ മരിക്കുന്നു എന്ന് ഞാനെന്റെ കോളത്തില്‍ എഴുതി. നിയമവിരുദ്ധമായ മണല്‍വാരലിനെപ്പറ്റിയായിരുന്നു അത്. പലയിടത്തും പ്രസംഗിച്ചു. ഒരു പ്രയോജനവുമുണ്ടായില്ല. പുഴ മരിച്ചുകഴിഞ്ഞു.
ഞാന്‍ അന്ന് ഗ്രാമത്തില്‍ ഭാരതപ്പുഴയോടു ചേര്‍ന്ന് ഒരു കോട്ടേജ് നിര്‍മ്മിച്ചത് പ്രതീക്ഷയോടെയായിരുന്നു. എന്നാല്‍ പുഴവറ്റി. നടുക്ക് കാട് വളര്‍ന്നിരിക്കുന്നു. ലോറികള്‍ ഇരമ്പിപ്പായുന്നതാണ് ഒടുവില്‍ പോയപ്പോള്‍ കണ്ടത്. ഇപ്പോള്‍ ഞാനങ്ങോട്ട് പോകാറില്ല. ഇതെല്ലാം എന്റെ വേദനകളാണ്. ഉത്കണ്ഠകളാണ്. എനിക്കൊന്നും ചെയ്യാന്‍ പറ്റുന്നില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ പ്രയാസം തോന്നും.

തിരക്കഥാകൃത്തായ എം.ടി എഴുതുന്ന സംഭാഷണങ്ങള്‍ ഹൃദ്യമാണ്. എങ്ങനെയാണ് സംഭാഷണങ്ങളിലെ റിഥം കണ്ടെത്തുന്നത്? 'വടക്കന്‍ വീരഗാഥ' പ്രത്യേകം ഓര്‍മ്മിപ്പിക്കുന്നു...?

എം.ടിയുടെ വടക്കന്‍പാട്ടിലെ റിഥം ആണ് ആ സിനിമയുടെ സംഭാഷണത്തില്‍ ഞാനുപയോഗിച്ചത്. 'വാരിക്കോരി വാഴ്ത്തുമൊഴി' തുടങ്ങിയ പ്രയോഗങ്ങള്‍ വടക്കന്‍പാട്ടിലുള്ളതാണ്. അതില്‍നിന്നു കിട്ടിയ പദാവലി കള്‍, ബിംബങ്ങള്‍ ഞാന്‍ ഉപയോഗിച്ചിട്ടുണ്ട്. 'നിറകൊണ്ട പാതിര' എന്ന് നാട്ടിലൊക്കെ പറയും ആ പ്രയോഗവും വടക്കന്‍പാട്ടിലുണ്ട്.
ഡയലോഗ് സാധാരണ ശൈലിയില്‍ തന്നെയാണ് എഴുതുന്നത്. പിന്നെ അതിനൊരു താളക്രമം ഉണ്ടാക്കുകയാണ്.

എഴുതുമ്പോള്‍ അഭിനയിച്ചു നോക്കുമോ?

അഭിനയം അത്രയ്ക്കില്ല. പക്ഷെ, എഴുതിയ സംഭാഷണങ്ങള്‍ ഞാന്‍ ഉറക്കെ വായിച്ചുനോക്കും. അത് റിഥം നിശ്ചയിക്കുന്നതില്‍ സഹായകമാണ്. ആവര്‍ത്തിക്കുന്ന വാക്കുകളുണ്ടെങ്കില്‍ കട്ടുചെയ്യും.

തിരക്കഥ സിനിമയായിക്കഴിയുമ്പോള്‍ എങ്ങനെയാണ് നിരീക്ഷിക്കുക?
തിരക്കഥ സംവിധായകര്‍ക്ക് നല്ല ഉപകരണമാണ്. നടന്മാര്‍ക്കും നടിമാര്‍ക്കും തിരക്കഥയില്‍ ഉള്ളതിനെക്കാള്‍ അല്പംകൂടി ജ്വലിപ്പിക്കാനാവും. ഇത് എക്‌സ്ട്രാ ആയി വരുന്നതാണ്. എഴുതിവച്ചതിനപ്പുറം പോകാന്‍ കഴിയണമെങ്കില്‍ പ്രതിഭയും വേണം. ഭാവത്തിലൂടെയാണ് നടീനടന്മാര്‍ ഇതു സാധിക്കുക. ചില ചലനങ്ങള്‍പോലും പ്രധാനമാണ്.

ഏതാണ് പുതിയ സിനിമ?

ഒരു ജാപ്പനീസ് പ്രോജക്ട് വന്നിട്ടുണ്ട്. ഇംഗ്ലീഷിലാണ് സിനിമ ചെയ്യുന്നത്. കേരളമാണ് പശ്ചാത്തലം പുതിയ കഥ ഇതിനായി എഴുതുകയാണ്. ജപ്പാനിലെ ഒരു പ്രമുഖ നടന്‍ അഭിനയിക്കുന്നുണ്ട്. ഇതു സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നുവരികയാണ്
എം. കെ.ഹരികുമാര്‍

ഏറ്റവും പ്രിയപ്പെട്ട കവി, കഥാകൃത്ത്, നോവലിസ്റ്റ് ഏറ്റവും പ്രിയപ്പെട്ട കവി ആരാണ്?

ഞാന്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്നത് വൈലോപ്പിള്ളിയെയും ഇടശ്ശേരിയെയുമാണ്. 'കുടിയൊഴിക്കല്‍' എത്ര പ്രാവശ്യം വായിച്ചിട്ടുണ്ടെന്ന് എനിക്കുതന്നെ അറിയില്ല. ഇടശ്ശേരിയോട് പ്രത്യേക ആദരവുണ്ട്.
ജി.ശങ്കരക്കുറുപ്പിന്റെയും പി.കുഞ്ഞിരാമന്‍നായരുടെയും കവിതകള്‍ വളരെ ഉന്നത നിലവാരത്തിലാണ് ഞാന്‍ കാണുന്നത്.

മലയാളത്തിലെ ഏറ്റവും വലിയ കഥാകൃത്ത് ആരാണ്

എന്റെ അഭിപ്രായത്തില്‍ കാരൂരാണ് ഏറ്റവും വലിയ കഥാകൃത്ത്. അദ്ദേഹത്തിന്റെ കഥകള്‍ വീണ്ടും വീണ്ടും വായിക്കാന്‍ പ്രേരിപ്പിക്കുന്നു. പുതുമ നശിക്കുന്നില്ല.
മറ്റു പലരുടെയും കഥകള്‍ ഇഷ്ടമാണെങ്കിലും ഇപ്പോഴും അമ്പരപ്പിക്കുന്നത് കാരൂരാണ്.

ഏറ്റവും പ്രിയപ്പെട്ട നോവലിസ്റ്റ് ആരാണ്?

തകഴിയുടെ നോവല്‍ പ്രത്യേകിച്ചും 'കയര്‍' വലിയ ഒരു കൃതിയായി ഞാന്‍ കാണുന്നു.
ഉറൂബിന്റെ ഉമ്മാച്ചു' എസ്.കെയുടെ 'തെരുവിന്റെ കഥ', ലളിതാംബികയുടെ ' അഗ്‌നിസാക്ഷി' തുടങ്ങിയ കൃതികളും ഇഷ്ടമാണ് ഇവരെയെല്ലാം ഞാന്‍ ആരാധിച്ചിട്ടുണ്ട്.
സ്‌കോളര്‍ഷിപ്പു കിട്ടിയ തുക കൊണ്ടാണ് ഞാന്‍ ഇവരുടെ പുസ്തകങ്ങള്‍ വാങ്ങിയത്. അന്നത്തെ ആ ഗ്ര ന്ഥശേഖരത്തില്‍ ബഷീര്‍, സി.വി തുടങ്ങിയവരുടെ കൃതികളുമുണ്ട്. പഴയ തലമുറയെ വായിച്ചാണ് പുതിയ എഴുത്തുകാര്‍ വരുന്നത്. സാഹിത്യം അനുസ്യൂതമായ ഒരു പ്രവാഹമാണ്. തുടര്‍ച്ചയാണ്.

 









a


 എം.ടി.വാസുദേവൻ നായരുമായി അഭിമുഖം / എം.കെ.ഹരികുമാർ 

INTEVIEW WITH M T VASUDEVAN NAIR