Followers

Sunday, June 14, 2026

നിശ്ശബ്ദതയുടെ ഉരഗം ഇഴഞ്ഞ പാട് / എം.കെ.ഹരികുമാർ

 





കുമാരനാശാൻ്റെ 'വീണപൂവ്'  വായിച്ചപ്പോൾ വിമർശക മനസിലുണ്ടായ സൃഷ്ടിപരമായ അലട്ടലുകളെ തത്വചിന്താപരമായി അപഗ്രഥിക്കുകയാണിവിടെ. 


എൻ്റെ 'ആത്മായനങ്ങളുടെ ഖസാക്ക് ' എന്ന കൃതി 1964 ലാണ്  പ്രസിദ്ധീകരിച്ചത്. വിമർശനസർഗ്ഗത്തിൽ ചെയ്തതിന്റെ തുടർച്ചയോ ആ ബിന്ദുവിൽ നിന്നുള്ള  വളർച്ചയോ ആയിട്ട് സമീപകാലത്ത് പ്രസിദ്ധീകരിച്ച 'കടമ്മനിട്ടക്കവിതയിൽ നരേന്ദ്രപ്രസാദിൻ്റെ സ്വം വായന' എന്ന കൃതിയെ കാണാൻ തോന്നുന്നു. വിമർശനത്തെ ആന്തരികമായ സാഹിത്യകലയുടെ, അനുഭവമായി കാണുകയാണ് എൻ്റെ രീതി. ഒരു പ്രബന്ധകാരന്റെ മുൻകൂട്ടി തീരുമാനിച്ച ആശയങ്ങളോ മറ്റുള്ളവരുടെ ചിന്തകളിലൂടെയുള്ള സഞ്ചാരമോ ഇവിടെ കാണാനാവില്ല. നമ്മുടെ ഭാഷയിൽ ധാരാളം വിമർശന ലേഖനങ്ങൾ വരുന്നുണ്ട് .എന്നാൽ 99 ശതമാനവും സ്റ്റാറ്റസ്കോ നിലനിർത്താനുള്ള വെപ്രാളം മാത്രമാണ്. പ്രതിഷേധിക്കുന്ന ,നവീകരിക്കുന്ന ഒരു തലം കാണാനില്ല.പുതിയൊരു ആലോചനയില്ല .വൈലോപ്പിള്ളിയുടെ 'മാമ്പഴ'ത്തെ പോലും ഒരേ രീതിയിൽ ചർച്ച ചെയ്യുകയാണ്.'വീണപൂവ്','കരുണ' എന്നീ കാവ്യങ്ങൾക്ക് ക്ളീഷേ ആസ്വാദനമാണുള്ളത്. ഒരു കവിതയെക്കുറിച്ച് നൂറ് വർഷത്തിനിടയിൽ പോലും വ്യത്യസ്തമായ ഒരു വായന ഉണ്ടാകുന്നില്ല. 'വീണപൂവി'നെക്കുറിച്ച് അസഹനീയമായ വിധം പഴയ പാഠങ്ങൾ ആവർത്തിക്കുകയാണ് ചെയ്തിട്ടുള്ളത്. അതിനെതിരെയാണ് ഞാൻ 'വീണപൂവ് കാവ്യങ്ങൾക്കു മുമ്പേ' എന്ന പുസ്തകമെഴുതിയത്.  അതിൽ ഒരു പൂവിൻ്റെ അനന്യതയാണ് അന്വേഷിച്ചത്. ഒരു വസ്തുവിന് കേവലം അതായിരിക്കാനുള്ള അവകാശമുണ്ട്. വസ്തുവിന്റെ പ്രാഥമികമായ പ്രകൃതി, അസ്തിത്വം നിഷേധിക്കപ്പെടുന്നിടത്ത് കലയില്ല. നമ്മുടെ വായന മറ്റൊരു വഴിക്കാണ് പോകുന്നത്. അത് വളരെ അപക്വവും വഴിതിരിഞ്ഞു പോകുന്നതുമായ  അർത്ഥവിചാരമാണ്. ഒരു കാവ്യത്തിലെ ബിംബങ്ങളെ അർത്ഥപരമായോ അതിവൈകാരികമായോ സമീപിക്കുന്നതിന്റെ കുഴപ്പമാണിത്. 

വീണപൂവ് ആശാൻ്റെ കാമുകിയാണെന്ന് സമർത്ഥിക്കുന്നത് അർത്ഥശൂന്യമാണ് .ഒരു മഹത്തായ കവിതയ്ക്ക് അങ്ങനെ നിലനിൽക്കാനാവില്ല. കവിതയെ അങ്ങനെ ലഘൂകരിക്കാനാവില്ല. പൂവ് കാമുകിയാണെന്ന് പറയുന്നതോടെ അതിന് പ്രണയകാവ്യങ്ങളുടെ പട്ടികയിൽ ഇടം കിട്ടിയേക്കാം.ആ ലേബൽ പതിപ്പിച്ചാൽ അതെഴുതുന്നവന് കൂടുതൽ വായനക്കാരെ കിട്ടുമായിരിക്കും. ഒരു ദുരന്ത പ്രണയകാവ്യം വായിക്കാൻ താത്പര്യപ്പെടുന്നവരുണ്ട്. അല്ലെങ്കിൽ മറ്റൊരു സാധ്യതയുള്ളത് അതിവൈകാരികമായ ഉപഭോഗമാണ്.


പകൽ പോലെയുള്ള സത്യങ്ങൾ കലയിൽ വേണ്ട 


കവിതയിൽ അമിതമായ വൈകാരികഭാരം അടിച്ചേൽപ്പിക്കുമ്പോൾ അതിൽ വിമർശകന്റെ ആന്തരമായ സൂക്ഷ്മദർശനമോ ദാർശനികമായ പര്യവേക്ഷണമോ ഇല്ലാതാകുന്നു. എന്നാൽ 'വീണപൂവ് കാവ്യങ്ങൾക്കു മുമ്പേ' എന്ന കൃതി എഴുതിയപ്പോൾ ഈ ലേഖകനെ അലട്ടിയത്, ഒരു കവിയും പ്രകൃതിയിലെ ഒരു വസ്തുവും തമ്മിലുള്ള സംവേദനത്തിലൂടെ ജീവിതത്തിന്റെ മറഞ്ഞിരിക്കുന്ന പോരളുകളെപ്പറ്റി ആലോചിക്കാനാവുമോ എന്ന പ്രശ്നമാണ്. വസ്തുവിന്റെ ജീവതത്വപരമായ (ontological) അർത്ഥമാണ് കവിതയ്ക്ക് വേണ്ടത്. ജീവതത്വപരം, അല്ലെങ്കിൽ പ്രകൃതത്തിലുള്ള ,അസ്തിത്വപരമായ അർത്ഥം നിശ്ചിതമായ ചതുരവടിവിലുള്ളതല്ല. അത് ഒരു  ത്രികോണം വരയ്ക്കുന്നത് പോലെ ക്ലിപ്തമായിരിക്കില്ല. ത്രികോണത്തിന്റെ മൂന്ന് ബിന്ദുക്കൾ എവിടെയാണെന്നറിയാത്ത ഒരു വിദ്യാർത്ഥിയുടെ ആശയക്കുഴപ്പമാണ് അതിലുള്ളത്.അത് എങ്ങനെ പൂർത്തിയാക്കാം എന്നിടത്താണ് കവിത ആരംഭിക്കുന്നത്. അതുകൊണ്ടാണ് പലരും പറഞ്ഞതും നമുക്ക് നേരത്തെ തന്നെ ഉറച്ചധാരണകളുള്ളതുമായ വസ്തുതയെക്കുറിച്ച് എഴുതരുതെന്ന് വിവരമുള്ളവർ പറയുന്നത്. പകൽ പോലെയുള്ള സത്യങ്ങൾ വിവരിക്കുന്നതിൽ കലയില്ല. അറിയാത്തതിനെക്കുറിച്ചുള്ള അന്വേഷണമാണ് കലയെ മഹത്തരമാക്കുന്നത്. അതിവൈകാരികത കവിതയുടെ ശത്രുവാണ്.

നമുക്ക് അറിയാത്തതാണ് സൃഷ്ടിപരമായ തലത്തിലേക്ക് ഉയരേണ്ടത്‌. അതുകൊണ്ടാണ് പല യുക്തികൾ ഉപയോഗിച്ച് ആശാൻ സങ്കീർണമായ ആ വസ്തുതയെ വിശകലനം ചെയ്യുന്നത്. ഔപനിഷദോക്തികൾ, ചിലപ്പോൾ സമാധാനം തന്നേക്കാം എന്നാണ് അശാൻ പറയുന്നത്. വസ്തുവിൻ്റെ പ്രകൃതത്തിലുള്ള ,പ്രത്യക്ഷത്തിലുള്ള അനന്യതയുടെ തത്വചിന്ത പല വിധത്തിൽ കവി പരിശോധിക്കുന്നത് കാണാം.അപ്പോൾ പോലും പൂർണമായ അർത്ഥമോ ആശയപരമായ ശാന്തിയോ ലഭിക്കുന്നില്ല.  അതുകൊണ്ടാണ് പല യുക്തികൾ ഉപയോഗിച്ച് ആശാൻ സങ്കീർണമായ ആ പ്രകൃതിയെ വിശകലനം ചെയ്യുന്നത്. 


തത്വചിന്താപരമായ അശാന്തി 


വീണപൂവ് അവശേഷിപ്പിക്കുന്നത് അശാന്തിയാണ് .അത് ആശയപരവും തത്വചിന്താപരവുമായ അശാന്തിയാണ്. എന്നാൽ കവിതയിൽ ഒരു കാമുകിയുടെ സ്ഥാനത്താണ് പൂവെന്നും പൂവ് വീണതോടെ കവിയുടെ പ്രണയമാണ് തകർന്നതെന്നും വ്യാഖ്യാനിച്ചാൽ 'വീണപൂവി'ൽ വ്യാപരിക്കുന്ന ജീവതത്വപരമായ ആരായലുകൾ അപ്രത്യക്ഷമാകും. അത് ആണും  പെണ്ണും തമ്മിലുള്ള ബന്ധത്തിൻ്റെ ലോകമായി വഴിമാറിപ്പോകും. ഇത് കവിതയെ അപഹസിക്കുന്നതിന് തുല്യമാണ് .ഇത്തരം വായനയിൽ യാതൊരു ശ്രേഷ്ഠതയുമില്ല. അത് വാണിജ്യവൽക്കരിക്കപ്പെട്ട മനസ്സുകളുടെ പ്രത്യേകതയായി കണ്ടാൽ മതി.

അതിവൈകാരികവും വാണിജ്യപരവുമായ താൽപര്യങ്ങളുള്ള മനുഷ്യർക്ക് കലയുടെ പ്രകൃതത്തെ അറിയാനൊക്കില്ല .ഇവിടുത്തെ വിമർശകർക്ക് ഒരു കവിയുടെ കലാപരവും സൗന്ദര്യാത്മകവുമായ അത്തരം ചോദനകളെ അതിന്റെ അർത്ഥപരതയിൽ സമീപിക്കാൻ ശേഷിയില്ല. അതിനുപകരം അവർ കവിതയിലെ വസ്തുതളെയെല്ലാം മാനുഷിക ജീവിതത്തിലെ കൊടുക്കൽ വാങ്ങലുകളുടെയും വാണിജ്യ താൽപര്യങ്ങളുടെയും ബിംബങ്ങളായി കാണുന്നു.ഇത് കവിതയ്ക്ക് ബാഹ്യമായ ആലോചനകളാണ്. അവിടെ കവിയോ ആസ്വാദകനോ ഇല്ല. 

ആശാൻ പൂവിനെയാണ് അഭിസംബോധന ചെയ്യുന്നത്.ആ  അഭിസംബോധനയ്ക്ക് ആവശ്യമായ യുക്തിയും തത്വചിന്തയും ഭാവനയുമാണ് തേടുന്നത്. അതാണ് കവിതയ്ക്ക് ആവശ്യമുള്ളത്. ഒരു യുക്തി മറ്റൊന്നിന് പരിഹാരമല്ല. ദുർഗ്രഹമായ ഒരു ലോകത്ത് എവിടേക്ക് തിരിയണമെന്ന് ആലോചിച്ച് സന്ത്രാസപ്പെട്ടു നിൽക്കുന്ന അവസ്ഥ 'വീണപൂവി'ലുണ്ട്. അതുകൊണ്ടാണ് ആശാൻ ഇങ്ങനെ എഴുതുന്നത്:

"ഇന്നീവിധം ഗതി നിനക്കയി പോക! പിന്നൊ-
ന്നൊന്നായ്ത്തുടർന്നു വരുമാ വഴി ഞങ്ങളെല്ലാം;
ഒന്നിന്നുമില്ല നില - ഉന്നതമായ കുന്നു -മെന്നല്ലയാഴിയുമൊരിക്കൽ 
നശിക്കുമോർത്താൽ."

ജീവിത നശ്വരതയെക്കുറിച്ചോർത്താൽ അശാന്തി അകലും. ശാശ്വതമായത് ഒന്നുമില്ലെങ്കിൽ പിന്നെന്തിന്  ആഗ്രഹിക്കണം ,ദു:ഖിക്കണം ? സ്വാർത്ഥത ഒരു മിന്നലാട്ടം മാത്രമാണ്. അതും വ്യർത്ഥമാണ്.

"ഉല്പന്നമായത് നശിക്കു- മണുക്കൾ നിൽക്കും
ഉല്പന്നമാമുടൽ വെടിഞ്ഞൊരു ദേഹി വീണ്ടും
ഉല്പത്തി കർമഗതി പോലെ വരും ജഗത്തിൽ,
കൽപ്പിച്ചിടുന്നിവിടെയിങ്ങനെ ആഗമങ്ങൾ."

ഇതും ഒരു യുക്തിയാണ്. കർമ്മഗതിയെ അഭയം പ്രാപിക്കുന്നു. കാമുകിയുടെ മരണത്തിൽ വേദനിക്കുന്ന കവിക്ക് ഇങ്ങനെ ചിന്തിക്കാനാവില്ല. കാരണം കാമുകിയോടുള്ള ബന്ധം വൈകാരികമാണ്. ആശാനാകട്ടെ വൈകാരിക വിച്ഛേദമാണ് അവതരിപ്പിക്കുന്നത്.

പൂവ് ഒരു മറയാണ് 

പൂവ് പ്രതീകമല്ലെന്ന നിലപാടാണ് ഈ ലേഖകൻ്റെ 'വീണപൂവ് കാവ്യങ്ങൾക്ക് മുമ്പേ' എന്ന കൃതിയിൽ കൈക്കൊണ്ടത്. മലയാളവിമർശനത്തിന്റെ ചരിത്രവും, വിശേഷിച്ച് ആശാൻ കൃതികളുടെ വിമർശനത്തിൻ്റെ ചരിത്രവും ഗൗരവത്തോടെ ഉൾക്കൊണ്ട ഒരാൾക്ക് ഇത് വളരെ പുതിയ വീക്ഷണമാണെന്ന് കാണാൻ വിഷമമില്ല. അതുകൊണ്ടാണ് സുകുമാർ അഴീക്കോടും കെ.പി.അപ്പനും എൻ്റെ പ്രതീകവാദവിരുദ്ധ നിലപാട് പ്രസക്തവും പുതിയതുമാണെന്ന് എഴുതിയത്. "ഈ വിമർശനത്തിൽ അസന്നിഗ്ദ്ധമായ ഒരു പൂർവ്വാന്വേഷണ നിരാസവും ഒരു നവദര്‍ശന കൗതുകവും നമുക്ക് കാണാൻ കഴിയുമെന്ന് " അഴീക്കോട് എഴുതുന്നുണ്ട് .വീണപൂവ് ഒന്നിൻ്റെയും പ്രതീകമല്ല - ഇതാണ് എൻ്റെ നിലപാട്.

ഈ കാര്യത്തിൽ 'വീണപൂവി'നെ അതിൻ്റെ തനതായ ജീവതത്വ ബോധത്തിലേക്ക് നയിക്കുന്ന മറ്റൊരു വിമർശനവും മലയാളത്തിൽ ഉണ്ടായിട്ടില്ല.' വീണപൂവ് കാവ്യങ്ങൾക്ക് മുൻപേ' എന്ന കൃതി ഒരു വഴിത്തിരിവ് എന്ന നിലയിലാണ് ഞാൻ സമീപിച്ചിട്ടുള്ളത്. പുസ്തകത്തിലെ ഒരു ഭാഗം ഉദ്ധരിക്കട്ടെ:

"പൂവ് ഏതിന്റെയെങ്കിലും പ്രതീകമാണെങ്കിൽ കവിക്ക് പൂവിനെപ്പറ്റിയുള്ള പല നിഗമനങ്ങളിൽ ഏർപ്പെടേണ്ടതില്ല. മറിച്ച് പൂവിന് പൂവ്  മാത്രമായാൽ മതിയെന്നും അത് മറ്റെന്തിനെയും പോലെ കാവ്യവസ്തുവായല്ല ജനിച്ചതെന്നും കവി മനസ്സിലാക്കുന്നു.കാവ്യവസ്തുവാകാതെ ജീവിച്ചതിന്റെ യഥാർത്ഥ ചിത്രമാണ് ആശാൻ വരച്ചു കാണിക്കുന്നത്. കാവ്യവസ്തുവായ പൂവ് എപ്പോഴും അന്യവസ്തുക്കളുടെ ഭാരം ചുമക്കുകയാവും. പൂവിനെ ആശാൻ ആ ഭാരം ഏൽപ്പിക്കുന്നില്ല." 

ഇതാണ് കാവ്യപരമായ സ്വതന്ത്രത . കവിത മറ്റൊന്നിനെ ചാരിനിൽക്കുന്നതല്ല. അതിന് അനന്യതയുണ്ട്. കവിതയിലെ വസ്തു അതിൽതന്നെയാണ് ആസ്വദിക്കപ്പെടേണ്ടത് .കവിത അതിൻ്റെ തന്നെ ഘടനയിലാണ് വസ്തുവിനെ പ്രതിഷ്ഠിക്കുന്നത് . വസ്തു മറ്റൊന്നല്ല. ഒരു വസ്തു മറ്റൊന്നിന് വേണ്ടി നിലനിൽക്കുകയാണെന്ന് പറയുന്നത്  മനുഷ്യൻ്റെ ഉപഭോഗ ആവശ്യത്തിന് വേണ്ടിയുള്ള കാഴ്ചപ്പാടാണ്.

കവികൾ എന്നും വാഴ്ത്തിയിട്ടുള്ള വസ്തുവാണ് പൂവ്. മറ്റൊന്നും എഴുതാനില്ലാതെ കഷ്ടപ്പെടുമ്പോൾ കവികൾ പൂവിനെ ആശ്രയിക്കാറുണ്ട്. പൂവിനെക്കുറിച്ചുള്ള ചിന്തയ്ക്ക് അതിൽ തന്നെ ഉത്തരം തേടാൻ ശ്രമിക്കുകയാണ് പോംവഴി. 

കവി പൂവിനെ സ്നേഹിച്ചത് അതിൻ്റെ സ്നിഗ്ദ്ധസൗന്ദര്യത്തിലും നശ്വരയിലുമാണ്. ദുരന്തത്തെ മുൻകൂട്ടി കാണുന്ന കവികൾ പൂവിലൂടെ അത് മറയ്ക്കാൻ ശ്രമിച്ചു. അതിന്റെയർത്ഥം പുവ് മറയ്ക്കുന്നത് ദുരന്തമാണ് എന്നാണ്. പൂവ് ഒരു മറയാണ്. അതിനടിയിൽ ജീവിതത്തിൻ്റെ ഭയപ്പെടുത്തുന്ന നശ്വരതയും  അമൂല്യമായ ജീവൻ്റെ അനിവാര്യമായ പതനവും അടങ്ങിയിരിക്കുന്നു. പൂവിനെ കാണുമ്പോൾ ഭയമുണ്ടാകും. കാരണം അത് വീഴ്ചയുടെ അവസാനത്തെ മുനമ്പാണ്. വലിയ യുദ്ധങ്ങൾക്ക് മുമ്പുള്ള പുറപ്പാടാണ്. യുദ്ധം കഴിഞ്ഞാൽ പടക്കളം എല്ലാവരും വിസ്മരിക്കുന്നു. യുദ്ധം നടന്നതിന്റെ ഓർമ്മകൾക്ക് അവകാശികളില്ല .നിശ്ശബ്ദതയുടെ ഉരഗം തകർന്ന വസ്തുക്കൾക്കിടയിലൂടെ  കടന്നുപോകുന്നുണ്ടാവും. ആ ഉരഗങ്ങൾ ഇഴഞ്ഞുപോയ പാടുകൾ തേടിച്ചെല്ലാൻ കവിക്ക് കഴിയണം. 


മറ്റുള്ളവർ എഴുതിയത് മായ്ച്ചുകളയാനാണ് എഴുതേണ്ടത്

ആത്യന്തികമായ ഫലശൂന്യതയെക്കുറിച്ചുള്ള വെളിപാട് വിധ്വംസകമാണ്. സൗന്ദര്യത്തിന്റെ ഇരുണ്ട വശമാണത്. സൗന്ദര്യത്തെ ആസ്വദിക്കുന്നതിൽ നിന്ന് നമ്മെ വിലക്കുന്നതിലെ സൗന്ദര്യമാണ് ആശാൻ ചർച്ച ചെയ്യുന്നത്. ലോകത്തിൻ്റെ അറിയാത്ത സമുദ്രങ്ങളെക്കുറിച്ചാണ് എഴുതേണ്ടത്. എഴുതുക എന്ന് പറഞ്ഞാൽ വലിയൊരു അർത്ഥമുണ്ട് .അത് നേരത്തെ എഴുതിയതിന്റെ ആവർത്തനമല്ല .നാം എഴുതുകയാണെന്ന് പറഞ്ഞാൽ പുതിയ ഒരു കാര്യമാണ് എഴുതുന്നത്. അതുവരെ ആരും എഴുതാത്തതാണത്.  അപ്പോഴാണല്ലോ എഴുത്തിനർത്ഥം ഉണ്ടാകുന്നത് .എഴുതുമ്പോൾ അത് പുതിയൊരു കടലാസിലാണ് പിറക്കുന്നത്;മറ്റൊരാൾ എഴുതിയതിന്റെ പുറത്തല്ല .ഒഴിഞ്ഞ ഇടങ്ങളിലേ എഴുതാനൊക്കൂ; അങ്ങനെയാണ് എഴുതേണ്ടത്. അതിൻ്റെയർത്ഥം ഇങ്ങനെ വിശദമാക്കാം: നിങ്ങൾ എഴുതുമ്പോൾ അത് വ്യക്തമായി കാണണമെങ്കിൽ ഒഴിഞ്ഞ ഇടമായിരിക്കണം .ശൂന്യമായ പ്രതലത്തിലാണ് എഴുതുന്നത്. അപ്പോഴാണ് അത് ദൃശ്യമാകുന്നത്. അതുകൊണ്ട് എഴുത്ത് പുതിയ ആവിർഭാവമാണ്. മറ്റൊരാൾ എഴുതാത്തത് എഴുതുമ്പോൾ അതുവരെ പലർ എഴുതിയത് മായ്ച്ചു കളയുകയാണ്. 

അങ്ങനെ നോക്കുമ്പോൾ എഴുതുക എന്ന പ്രക്രിയയിലൂടെ പുതിയ സുവിശേഷമാണ് പുറത്തു വരേണ്ടത്.  മറ്റുള്ളവർ പറയാത്തതാണ് അതിലൂടെ വെളിച്ചം തേടേണ്ടത്. ധാരാളം പേർ പറഞ്ഞത് ആവർത്തിക്കുന്നത് എഴുത്തല്ല. അത്  വാക്കുകളുടെ ആവർത്തനം മാത്രമാണ്. എഴുതുമ്പോൾ ഒരു തുടച്ചു നീക്കൽ സംഭവിക്കുന്നു. ആവർത്തിക്കപ്പെട്ടതും എവിടെ നോക്കിയാലും കാണാവുന്നതുമായ ചിന്തകളുടെ അഴുക്കാണ് തുടച്ചു മാറ്റപ്പെടുന്നത്. അത് ആശാൻ സാധ്യമാക്കിയത് കൊണ്ട് അതിനെക്കുറിച്ച് ഒരു വിമർശനാത്മക സർഗവിചാരം ആവശ്യമായി വരുന്നു. ആ കൃതി വിമർശകമനസ്സിൽ വന്നു വീഴുന്നതിന്റെ അനുരണനങ്ങളാണ് എഴുതുന്നത്. അതിൻ്റെ ഉള്ളടക്കമോ സാമൂഹിക പ്രസക്തിയോ ഒന്നുമല്ല.

വിമർശകൻ മറ്റൊരു കവിത എഴുതുന്നു 

കവിത വായിച്ചുകൊണ്ട് വിമർശകൻ മറ്റൊരു കവിത സൃഷ്ടിക്കുകയാണ്.അത് കവിതയുടെ സൂക്ഷ്മത്തിലും ഗദ്യത്തിന്റെ രാഗത്തിലുമാണ് സംഭവിക്കുന്നത്. വിമർശകൻ്റെ ഗദ്യം ഭാവനയുടേതാണ്.അത് കവിതയുടെ വിശദീകരണമല്ല. കവിത അനുഭവിച്ചതിന്റെ ഫലമായി സ്വയം വായിക്കുന്നതിന്റെ ഫലമാണിത്.  വിമർശകൻ തന്നെത്തന്നെ വായിക്കുന്നു. അമേരിക്കൻ വിമർശകനായ ദാനിയേൽ ഗ്രീൻ (Daniel Green) പറയുന്നു, The experience of reading is always the experience of language.വായിക്കുമ്പോൾ നമുക്ക് കിട്ടുന്ന അനുഭവം ഭാഷയുടെ അനുഭവമാണ്. ഇതാകട്ടെ ഓരോരുത്തർക്കും വ്യത്യസ്തമാണ്.

ജീവിതനശ്വരതയെപ്പറ്റിയുള്ള എൻ്റെ വ്യഥയെ എൻ്റെ വഴിയിൽ അന്വേഷിക്കുകയാണ് ഞാൻ ഈ കൃതിയിൽ ചെയ്തത്. ജീവിതത്തിന്റെ അർത്ഥമെന്തെന്ന് ചോദിക്കുന്നതുപോലെ ദുർഗ്രഹമാണ് എന്തുകൊണ്ടാണ് അത് നശ്വരമായിരിക്കുന്നതെന്ന്  തിരയുന്നത്. ഏതൊരു മനീഷിയെയും ഈ ചോദ്യങ്ങൾ കുഴയ്ക്കുന്നു. സ്നേഹത്തെ നൈമിഷികമോ താൽക്കാലികമോ ആക്കുന്നത് ഈ ചോദ്യങ്ങളാണ്. ജീവിതത്തിൻ്റെ അനിശ്ചിതത്വവും നശ്വരതയും മൂല്യങ്ങളുടെ നിലനിൽപ്പിന് ഭീഷണി ഉയർത്തുന്നു. ഒരു പക്ഷിയെ  സ്നേഹിക്കുന്നു .എന്നാൽ തൊട്ടടുത്ത നിമിഷം അതിനെ ഒരാൾ അമ്പെയ്ത് കൊല്ലുന്നു. ഒരു മീനിനെ, അതിൻ്റെ  ചലനത്തെ സ്നേഹിക്കുന്നു. പൊടുന്നനെ ഒരുവൻ അതിനെ ചൂണ്ടയിട്ടോ വലയിൽ കുടുക്കിയോ  പിടിച്ചു കൊല്ലുന്നു. എത്ര ക്ഷണികമാണ് ജീവിതം ? ഈ അനിശ്ചിതാവസ്ഥ തരുന്ന മരവിപ്പും മടുപ്പും ഭീകരമാണെന്നിരിക്കെ അതിനെ സമാശ്വസിപ്പിക്കാനുള്ള ആശയം തേടിയാണ് ഞാൻ ഈ കവിത വായിച്ചത്. വീണുകിടക്കുന്ന പൂവിനെക്കുറിച്ചുള്ള ദുഃഖം എന്റേതുമാണ്. എൻ്റെ മനസ്സിൻ്റെ അടിയിലൂടെ വിഷാദാത്മകതയെക്കുറിച്ച് അന്വേഷിക്കാൻ ഇത് പ്രേരണയായി.

മറ്റൊരു വീണപൂവായി ഞാൻ ഓരോന്നിനെയും സങ്കൽപ്പിക്കാൻ തുടങ്ങി. ബാല്യകൗമാരങ്ങളും സ്നേഹബന്ധങ്ങളും ഇതുപോലെ വീണുപോകുന്നത് കണ്ടു. വീണതിന് പിന്നീട് ഉയർപ്പില്ല .മനസ്സിൽ നിന്ന്  വിഷാദത്തിന്റെ ഉയിർപ്പ് ഒഴിവാക്കാൻ  സ്വയം തേടുകയാണ് ചെയ്തത്. ലോകജീവിതത്തിന്റെ അർത്ഥശൂന്യതയും വിളിച്ചാൽ വിളി കേൾക്കാത്ത അവസ്ഥയും എന്നിൽ സംഘർഷം സൃഷ്ടിച്ചു. അത് പരിഹരിക്കാൻ വാക്കുകളുടെ സഹായമില്ലാതെ മനസ്സിൽ കവിത രചിച്ചുകൊണ്ടിരുന്നു. അസ്തമയങ്ങളിലും കൊഴിയുന്ന ഇലകളിലും സ്നേഹിതരുടെ മൃത്യുവിലും ലോകത്തിൻ്റെ മറവിയിലും ഞാൻ തിരഞ്ഞുകൊണ്ടിരുന്നു. അപ്പോൾ ആശാൻ്റെ വരികൾ പ്രതിധ്വനിച്ചു.

"സാധിച്ചു വേഗമഥവാ നിജ്ജന്മകൃത്യം
സാധിഷ്ഠർ പോട്ട് - ഇഹ നിശിപാന്ഥപാദം
ബാധിച്ചു രൂക്ഷശില വാഴ്വതിൽ നിന്ന് മേഘ-
ജ്യോതിസ്സുതൻ ക്ഷണികജീവിതമല്ലി കാമ്യം"

പരാജയപ്പെട്ട ജീവിതങ്ങൾക്കെല്ലാം ഇത് സാന്ത്വനമായി തീരുന്നതായി വായിക്കാം ."പൂവിനെക്കുറിച്ചല്ലാതെ മറ്റൊന്നിനെക്കുറിച്ചും പറയാനില്ലെന്ന് സൂചിപ്പിക്കുന്ന കവി കവിതയിലെ ഏത് പ്രവണതയെയും അതിജീവിക്കുകയാണ്. വിഭിന്ന  ഭാവങ്ങളുള്ള പൂവ് അങ്ങനെ അനേകം സ്വരങ്ങളെ ഓർമ്മിപ്പിക്കുന്നു. പൂവിനെക്കുറിച്ചല്ലാതെ മറ്റൊന്നും പറയാതിരിക്കുക ,പൂവിൻ്റെ തന്നെ പല ജീവിതങ്ങൾ ധ്വനിപ്പിക്കുക എന്നീ മാർഗങ്ങളിലൂടെയാണ് കവിത സാർവലൗകിക പ്രസക്തിയിലേക്ക് വരുന്നത്.സാർവകാലികാനുഭവങ്ങളുടെ സാരാംശത്തിലേക്ക് എത്തുന്ന കവി എല്ലാ മനുഷ്യനിർമ്മിത പ്രത്യയശാസ്ത്രങ്ങളെയും ഉപേക്ഷിക്കുന്നു. ഇങ്ങനെ കവിത സ്വതന്ത്രമാകുന്നു."

എന്നാൽ കവിതയുടെ ഈ സ്വാതന്ത്ര്യം വിമർശകന്റെ മനസ്സിലാണ് വിചിത്രമായ പദകോശങ്ങളോടെ ഉദിച്ചുയരുന്നത്. വിമർശകൻ അതിൽ സ്വയം ദർശിക്കുന്നു. അത് വിമർശകൻ്റെ  സ്വാതന്ത്ര്യവുമാണ്. പാരമ്പര്യത്തിൻ്റെ  നിശ്ചലമായ ആശയലോകത്ത് നിന്നുള്ള സ്വാതന്ത്ര്യം പ്രഖ്യാപിക്കാൻ വിമർശകൻ തിരഞ്ഞെടുക്കുന്ന നിമിഷമാണിത്. വിമർശകൻ സ്വന്തം മനസ്സിന്റെ സർഗാത്മക സ്വാതന്ത്ര്യത്തെ വീണ്ടെടുക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമാണ് ഈ വായന. വിമർശകൻ സ്വന്തം സ്വാതന്ത്ര്യസങ്കല്പത്തെ വായിക്കുകയാണ്. അയാളുടെ സംവേദനാത്മകതയുടെ ആകസ്മികമായ എത്തിച്ചേരലാണിത്.  അങ്ങനെ അയാളിലെ പ്രക്ഷോഭകാരിയെ ശരിക്കും സാക്ഷാത്കരിക്കുന്നു.

ഒരു ഭാഗം കൂടി ഉദ്ധരിക്കുന്നു: " നിരന്തരം അന്യവൽക്കരിക്കുക എന്നതാണ് ജീവിതത്തിൻ്റെ സ്വഭാവം. അങ്ങനെയുള്ള പ്രക്രിയയിൽ നഷ്ടപ്പെടുന്നത് മാനുഷികതയാണ്. അകന്നുപോകുന്നത് ,നഷ്ടപ്പെടുന്നത് എവിടെയെന്ന ചോദ്യം വീണപൂവ് എന്ന കാവ്യത്തിന്റെ ആദിമധ്യാന്തം മുഴങ്ങുന്നതായി ഞാൻ കേൾക്കുന്നു." അമേരിക്കൻ തത്വചിന്തകനായ 
ജോൺ ഡിവി (John Dewy) പറഞ്ഞതുപോലെ കവിത നിഗൂഢതയിലേക്കാണ് ആഴ്ന്നിറങ്ങുന്നത് .It(poetry)has served the purpose of penetrating the mysterious depths of things

No comments: