Followers

Thursday, October 29, 2009

സൗന്ദര്യത്തിന്റെ വിചാര ശാസ്‌ത്രം














aathmayanagalude khasak/ m k harikumar


സൗന്ദര്യത്തിന്റെ വിചാര ശാസ്‌ത്രം -2


പ്രാകൃത മനുഷ്യരുടെ കലയെക്കുറിച്ചു് ചിന്തിക്കുന്നതിനിടയിൽ പുരാണങ്ങളുടെ യാഥാർത്ഥ്യത്തിൽ തഴച്ച അവരുടെ ഉപബോധത്തിന്റെ സൗന്ദര്യാന്വേഷണങ്ങളെ ലിയൊണാര്‍ഡ് ആദം (leonard adam : primitive art) തൊട്ടറിയുന്നുണ്ട്‌. വംശസ്‌മരണകളുടേയും വിശ്വാസങ്ങളുടേയും ഈടുവെയ്‌പ്പിൽകൂടി നിർഗമിച്ച ആസക്തി ധാരകളെ സാക്ഷാത്‌കരിക്കാനായി തെരെഞ്ഞെടുത്ത പ്രരൂപങ്ങളുടേയും ദൃശ്യ്യലിപികളുടേയും വിന്യാസം ഇവിടെ പ്രധാനമാണ്‌. ആ മനുഷ്യരെ സ്പർശിച്ച്‌ പറയുകയാണെങ്കിൽ , അഭിരാമമായ മോഹക്കാഴ്‌ച്ചയുടെ ചിരന്തനമായ പ്രാപ്‌തിക്കുവേണ്ടി നടത്തിയ പ്രാര്‍ത്ഥനയോളം വിശുദ്ധമായ ഒരന്തർസ്പർശനമായിരുന്നു കല. സൗന്ദര്യാന്വേഷണങ്ങളുടെ നിഗൂഢമായ ഇച്ഛകളും ഉന്നങ്ങളും സഫലമാകുന്നത്‌ ഇരുളിലാണ്ട നൃത്തമണ്ഡപത്തിൽ തിരിച്ചറിയുന്ന ഇഷ്‌ട നർത്തകികളിലൂടെയാണ്‌. അരങ്ങ്‌ ലഭിക്കാതെ പോയ ലാവണ്യ സന്ദർഭങ്ങൾ മനസ്സിൽ പുതിയൊരു പ്രതിബിംബം തേടിവന്നെത്തുമ്പോൾ സൃഷ്‌ടിയുടെ ഉൾവിളി രൂഢമാവുകയാണ്‌.


സൗന്ദര്യത്തിന്റെ ശാഠ്യം ആത്മാവിന്റെ വേദനാപൂർണ്ണമായ യാനത്തോളം കിനിഞ്ഞിറങ്ങുമ്പോഴാണ്‌. പ്രപഞ്ചത്തിൽ നിന്ന്തനിക്കൊരു വ്യവസ്‌ഥയുടെ തൂവൽ വേണമെന്ന ചിന്തയിൽ ഓരോ കലാകാരനും ആത്മപ്രവേശം നടത്തുന്നത്‌ . നിർമ്മാണപരമായ എല്ലാ വ്യവസ്ഥയുടേയും പിന്നിൽ നിയമവിമുക്തമായ നൈതികസമ്പത്ത്‌ അടങ്ങിയിരിപ്പുണ്ട്‌. കരകാണാതെ കരയിൽ യാത്ര ചെയ്യുന്ന തോണിക്കാരനെ ഇവിടെ ഓർക്കാം. യാത്രയുടെ ഓരോ വേളയിലും ആന്തരികമായ സാഫല്യങ്ങളില്ല. അജ്ഞാതമായ ഭാവിയുടെ ആ ദൃശ്യദർശനങ്ങൾ നിറഞ്ഞ ഐഹിക പ്രവർത്തനങ്ങളിൽ മുഴുകുമ്പോൾ അയാൾ തീർത്തും അനാഥനാണ്‌. തനിക്കു മാത്രം യോജിച്ച ഏതോ പ്രമാണത്തിന്റെ ഓരം പറ്റി ഭൂമിയുടെ സുഗന്ധ ദൃശ്യങ്ങൾ ചമയ്ക്കാനാണ്‌ ആ സാഹസികൾ ശ്രമിക്കുന്നത്‌.

കലാകാരനും പ്രപഞ്ചത്തിന്റെ അന്തമറ്റ ചോദനകളിൽ ഒരു തോണിക്കാരനാണ്‌.ക്രമത്തിൽ ഇലകൾ കൊഴിഞ്ഞെത്തിയ പുഷ്‌പത്തെപ്പോലെ ഭൂമിയുടെ ശാഖയിൽ അയാൾ പുഷ്‌പിച്ചിരിക്കുകയാണ്‌. വെളിപ്പെടാത്ത നേരുകൾക്കുവേണ്ടി സ്വാസ്‌ഥ്യത്തിന്റെ അധോനേരുകൾ നിർമ്മിക്കുന്ന പ്രക്രിയയാണ്‌ കലാകാരന്റേത്‌.
ഏറെ ബാഹ്യവത്‌കരിക്കാത്ത രൂപങ്ങളുടെ അധോരഹസ്യങ്ങൾ സൃഷ്‌ടിച്ച ആധിയിൽ നിന്നുള്ള വിടുതൽ ഓരോ പ്രവർത്തനത്തിലും രക്തത്തിന്റെ വാൽസല്യം ചേർക്കുന്നുണ്ട്‌. വാക്കുകളുടെ മേളനത്തിലും നിറങ്ങളുടെ കൂട്ടിലും പ്രകൃതിയുടെ ഒളിഞ്ഞിരിക്കുന്ന കാതലിനെ ആത്മാവിന്റെ സൗരലോകം കൊണ്ട്‌ ചെറുക്കുകയും അതോടൊപ്പം ചിത്തത്തിന്‌ വിമുക്തമാക്കാനാക്കാത്ത വ്യവസ്‌ഥയുടെ ഭാഗമാകുകയുമാണ്‌ കലാകാരൻ ചെയ്യുന്നത്‌. വഴങ്ങാത്ത വ്യവസ്‌ഥയുടെ പൊരുളുകളിൽ നിന്ന്‌ വാർന്നൊലിക്കുന്ന കണ്ണീരിന്റെ പ്രഭവം തേടി തന്നിൽതന്നെ വന്നു മുട്ടുന്നു. കൈനീട്ടിയാൽ ജലം കൈത്തലത്തിൽ നിറയുന്നു. വർഷപാതത്തിന്റെ സംഗീതം സിരകളിലാകെ പൂക്കുന്നു. വരാനിരിക്കുന്ന അറിവിനായി ധാതുവിൽ നിന്നും ഇരുമ്പിൽ നിന്നും ആയുസ്സിന്റെ കൽപ്പങ്ങളെ വളർത്തിയെടുക്കുന്നു. അറിവ്‌ ആനന്ദവും നൊമ്പരവുമാണ്‌. വസ്‌തുവിന്റെ ഉള്ളിലെത്താൻ മനസ്സുകൊണ്ടൊരു വ്യവസ്‌ഥ ചമയ്ക്കുമ്പോഴാണ്‌ സൗന്ദര്യത്തിന്റെ നിർമ്മാണ വേദന അനുഭവിക്കേണ്ടിവരുന്നത്‌`. ഇങ്ങനെ പ്രപഞ്ചത്തിന്റെ വസന്തർത്തുവിൽനിന്ന്‌ വ്യവസ്ഥക്കുള്ളിലേക്ക്‌ ക്രമരാഹിത്യത്തോടെ അരങ്ങേറുന്നു.


അത്‌ ലൗകികമായ പ്രതിജ്ഞാലംഘനങ്ങളും ഇച്ഛയുടെ ഗതിഭംഗം വന്ന വിരുന്നുകളും ചേർന്ന സംസാരമാകുന്നു. കലാകാരനും നൊമ്പരങ്ങളുടെ പേടകമാക്കുമ്പോഴും പ്രപഞ്ചത്തോടുള്ള സംഗീതാത്മകമായ മർമ്മരങ്ങളിൽ ആസക്തനാക്കുന്നത്‌ ഇതാണ്‌. സൗന്ദര്യാനുഭവത്തിന്റെ ആവിഷ്‌ക്കാരത്തിൽ ഉൾക്കൊണ്ടിരിക്കുന്ന ഏകാന്തമായ ഈ വ്യവസ്ഥാ ലംഘനങ്ങളെക്കുറിച്ച്‌ ലയണൽ ട്രില്ലിംഗ്‌ (lionel trilling: criticism and aesthetics) ഓർക്കുന്നു. റീഡിന്റെ നൈസർഗ്ഗിക സൗന്ദര്യ ദർ ശനത്തെ [enigma of natural beauty]സ്പർശിച്ചുകൊണ്ട്‌ സത്തയോളം ആഴ്‌ന്നിറങ്ങുന്ന നോവാണ്‌ സൗന്ദര്യമെന്ന്‌ ട്രില്ലിംഗ്‌ പറയുന്നു. വാക്കുകൾക്കും നിറങ്ങൾക്കും അതീതമായ , ഭാവസ്പർശിയായ ഉദാത്തതയുടെ വിളയാട്ടം പകരാനാവുന്നതല്ല.കലക്കു രഹസ്യം വന്നുചേരുന്നത്‌ അതിന്റെ സൗന്ദര്യഘടകങ്ങളുടെ അന്യോന്യ സ്പർശങ്ങളിൽകൂടിയാണ്‌`.

കലയുടെ രഹസ്യവും, കലാകാരന്റെ ഏകവചനവും ചേർന്ന്‌ പ്രപഞ്ചത്തിനു സ്വാസ്ഥ്യം കണ്ടെത്തുന്നു. സത്യത്തിൽ പ്രപഞ്ചത്തിലെ പുറം തിരിഞ്ഞ നൈതിക ക്രമത്തെ കലാസൃഷ്‌ടിയിലൂടെ മനുഷ്യൻ തന്റേതാക്കി മാറ്റുകയാണിവിടെ .ഏകാന്തത നിറഞ്ഞ പ്രവർത്തനമാണെങ്കിലും സൃഷ്‌ടിയുടെ ഓരോ വേളയിലും ആത്മാവും പ്രപഞ്ചവും പരസ്‌പരം വസ്‌ത്രമണിയിക്കുകയും വിരുന്നു നൽകുകയും ചെയ്യുന്നു.

ജീവിക്കാനുള്ള തൃഷ്‌ണയിൽ നിന്നാണ്‌ സ്വന്തം പ്രതിരൂപം തേടി മനുഷ്യൻ കലകളിലെത്തിച്ചേർന്നത്‌. എന്നാൽ സൗന്ദര്യത്തിന്റെ നോവ്‌ സൃഷ്‌ടിക്കപ്പുറത്ത്‌ ജീവിതത്തിന്റെ രൂപത്തിലും പ്രകടമാവുന്നുണ്ട്‌. സ്വയം ഏറ്റുവാങ്ങുന്ന അരുതായ്‌കകളുടെ അധോമുഖമായ പ്രയാണം ജീവിത രൂപമായി നിൽക്കുന്നു. ജീവിതം ഉൾവേദനകൾ പേറുമ്പോൾ മനുഷ്യന്‌ പ്രവാചകനാവാതെ വയ്യ. ഭാവിയിലേക്കും മനുഷ്യരിലേക്കും അവന്റെ മിഴികൾ ആഴ്‌ന്നിറങ്ങുന്നു. അതൊരു ദുഃഖമായി വീഴുന്നു. എന്നാൽ അതേ സമയം ,ജീവിതത്തിൽ പ്രതിഫലിപ്പിക്കാൻ കഴിയാതെ വരുന്ന അധോബിംബം(profile) ബാഹ്യമായ സൃഷ്‌ടികളുടെ ശാലകളിലേക്ക്‌ യാത്രയാകുന്നുണ്ട്‌. അങ്ങനെ കലാസൃഷ്‌ടിയുടെ വചസ്സ്‌ തെളിയുന്നു. വാക്കുകളെയും നിറങ്ങളെയും പ്രപഞ്ചവസ്തുക്കളേയും ഉള്ളിൽ പേറിക്കൊണ്ട്‌ നഷ്‌ടപ്പെട്ടുപോയ കണ്ണികൾ പെറുക്കിയെടുക്കാനും പ്രപഞ്ചത്തിന്‌ ദൃശ്യമായ ഐഹിക ശൃംഖല മെനെഞ്ഞെടുക്കാനും കലാകാരൻ ശ്രമിക്കുന്നു. ദുഃഖം ഉച്ഛരിക്കാനാവാതെ പോയ ഏതോ ഗാഢസന്ധിയിൽ ടാഗോർ പാടുന്നുണ്ട്‌ : അമ്മേ ,എന്റെ സങ്കടങ്ങളുടെ തുള്ളികൾ കൊണ്ട്‌ , മുത്തുമാലയണിയാം എന്ന്‌. കലയും, സൗന്ദര്യവും ആത്മാവിന്റെ ഏകമുനയിൽ വിശ്വത്തിലെ സാരവത്തായ സമാധിയായിത്തീരുന്നു. അത്‌ ഉള്ളിന്റെ വ്യതിരിക്തതകളെ കരുണ കൊണ്ട്‌ പ്രസാദിപ്പിക്കുന്നു. സൗന്ദര്യം മനുഷ്യനെ ആദ്ധ്യാത്മികമായി വിനമ്രനും ആതുരനും ആക്കുന്നത്‌ ഒരേ സമയത്താണ്‌. അതവന്റെ ജൈവസംയുക്തങ്ങളുടെ സാകല്യമായ പ്രമാണവും നിലവിളികളുമായിത്തീരുന്നു.

ദുഃഖത്തിന്റെ ആശിർവാദവും യോഗിയുടെ കണ്ണീരും കലർന്നതാണ്‌ സൗന്ദര്യ ബോധം. പരിത്യക്തന്റെ വേപഥുവും രോഗിയുടെ മന്ദഹാസവും ചേർന്നതാണ്‌ സൗന്ദര്യാനുഭവം.

മൃത്യുവിന്റെ വാർത്ത കേൾക്കുക മാത്രമാണ്‌ സുഖകരമായ അനുഭവം എന്നു പറയുന്ന മൊണ്ടെയ്‌ന്റെ സൗന്ദര്യബോധവും ഇവിടെയുണ്ട്‌. ഒരാളുടെ മരണസമയത്തുണ്ടായിരുന്ന മുഖസ്പർശങ്ങളും വാക്കുകളും ഉച്ഛാരണങ്ങളും തന്നെ സുരതത്തോളം എത്തിക്കുന്നതായി മൊണ്ടെയ്‌ൻ അറിയിക്കുന്നു. ഇവിടെ നേര്‌ തീവ്രമായ ആഘാതവും ഉദ്ദീപനരക്ഷസ്സുമായിത്തീരുകയാണ്‌. വൃക്ഷത്തിൽ നിന്ന്‌ നനഞ്ഞ ഇല , പൂക്കളിൽ നിന്ന്‌ ജലകണം , ആകാശത്തിൽ നിന്ന്‌ തിളങ്ങുന്ന രശ്‌മി -സൗന്ദര്യക്കാഴ്‌ച്ചയുടെ ധാതുക്കൾ മനസ്സിന്റെ മുറ്റത്ത്‌ തന്നെയാണ്‌. ഇങ്ങനെ സൗന്ദര്യം ഹൃദയത്തിന്റെ ഏതോ അർദ്ധ സുഷുപ്‌തിയിൽ പ്രവചനാതീതമായ നീലിമ സൃഷ്‌ടിച്ചപ്പോഴാണ്‌ ഒ.വി.വിജയൻ ഖസാക്ക്‌ എഴുതിയത്‌.തന്റെ ഉൺമയുടെ എല്ലാ അവ്യക്‌തതകളും പ്രണയങ്ങളും ബോധത്തിന്റെ ഔന്നത്യത്തിൽ നിന്നുകൊണ്ട്‌ വിജയൻ പകർത്തി.

അതിൽ യുക്തിയുടെ സരളമായ ആന്ധ്യം പുഷ്‌പിച്ചിട്ടുണ്ടായിരുന്നു. വിവേകത്തിന്റെ നിർമ്മലമായ ദാസ്യം ഉച്ചാരണം ശീലിക്കുന്നുണ്ടായിരുന്നു. മൺമറഞ്ഞുപോയ സന്ധ്യകളും ആത്മാക്കളും രാത്രിയുടെ ഏതോ മുഹൂർത്തത്തിൽ വന്ന്‌ മനസ്സിനെ വിളിച്ചു. കൽപ്പവൃക്ഷത്തിന്റെ തൊണ്ടു കാണാനായി മനസ്സ്‌ കൺമിഴിച്ചു.ആകാശത്തിന്റെ നിറച്ചാർത്തുകളിലെവിടേയോ കത്തിനിന്ന്‌ മോഹാലസ്യവും നീലിമയും മനസ്സിൽ . ഭീതി പുരണ്ട സ്വപ്‌നങ്ങൾ , അവിടെ നിന്ന്‌ ഇറങ്ങാനാവാതെ നിദ്രയുടെ സ്ഫോടനങ്ങളിലേക്കും തളർച്ചയുടെ ആന്തരരാഗമാലികകളിലേക്കും പറന്നുചെല്ലേണ്ടതിനെ കുറിച്ചോര്‍ത്തു . സൗന്ദര്യദർശനത്തിന്റെ പ്രാപഞ്ചിക വിതാനങ്ങളുരുകി തെളിച്ച വിജയന്റെ അധോലോകം ബഹുമുഖമായ കലാസന്ദർഭത്തിൽ കിളിർക്കാനിടയായതിങ്ങനെയാണ്‌.

ഓരോ മനുഷ്യനും അതീവ രഹസ്യമായി സംഭരിക്കുന്ന ചരിത്ര സ്മൃതികളും പുരാവൃത്തങ്ങളുമുണ്ട്‌. ഏകാകിയായി ഭൂതസ്പർശങ്ങളിൽ വീണുഴലുമ്പോൾ ആത്മാവിന്റെ പ്രാചീനതയിലെവിടേയോ നട്ടുവളർത്തിയ പകൽക്കിനാവുകൾ നാമ്പെടുക്കുന്നു. അത്‌` പിന്നീട്‌` ജൈവതന്തുക്കളിൽ നിറയുന്നു. ഭൂതവസ്തുതയോടുള്ള പ്രമാണമായിതീരുന്നു. ഗതകാലത്തിന്റെ ശോകമുദ്രകളിലാണ്‌ ആത്മബിംബം .വീഴ്‌ച്ചകളില്ലാത്ത അശ്വമേധങ്ങൾ നടത്തേണ്ടത്‌ പോയ കിനാവുകളുടെ ഭൂമിയിലാണ്‌`.



അവിടെ നിന്ന്‌ ശേഖരിക്കുന്ന നനവാർന്ന മണ്ണ്‌, പിന്നെ വിശ്രമ വേളകളിലാകെ ഉൻമേഷം പകരുന്നു. ഗതകാലത്തിന്റെ ശിരസ്സ്‌ ശയിക്കുന്ന തടത്തിൽ നിന്നുള്ള കഥകളാണ്‌ നരനെ ആതുര ഘട്ടത്തിൽ ആശ്വസിപ്പിക്കുന്നത്‌. സത്യത്തിൽ ചരിത്രസംഭവങ്ങളിൽ ആകൃഷ്‌ടരാകുന്നതും അതിൽനിന്നുള്ള പ്രലോഭനത്തിൽ മനുഷ്യന്റെ ചരിത്രം കുറിക്കാൻ പ്രേരണ ജനിക്കുന്നതും ഈ സാഹചര്യത്തിലാണ്‌. ചരിത്ര സന്ദർഭങ്ങളെ സ്പർശിച്ചുണരുന്ന കലാസൃഷ്‌ടികളും വൈയക്തികമായ ഉൾപീഡകളുടെ പ്രകടനങ്ങളായിതീരുന്നതിങ്ങനെയാണ്‌.

മലയാളത്തിൽ ചരിത്ര നോവലുകൾ സി.വി.യുടെ ചിന്തകൾ മുതലാണ്‌ ആരംഭിക്കുന്നത്‌. ആ നോവലുകൾക്ക്‌` ചിത്തത്തിന്റെ വായ്‌ത്തലയിൽ വീണ വാക്കുകളുടെ രക്തപ്പാടുകളുണ്ടായിരുന്നു.എന്നാൽ മനുഷ്യ മനസ്സാക്ഷിയുടെ ക്രമവും അക്രമവും ചാലിച്ചുള്ള ധാരയിൽ , ആത്മാവിൽ നിന്നുള്ള വംശക്കുറിപ്പുകളിൽ ശേഷം വന്ന എഴുത്തുകാർ വിമുഖത കാണിച്ചു. ഉറൂബും ബഷീറും വ്യക്തിയുടെ തുരുത്തുകൾ കാണാനാണ്‌ കൂടുതൽ ഇഷ്‌ടപ്പെട്ടത്‌. മഥിക്കുന്ന ഭൗതികവസ്തുക്കളും ലൗകികരഹസ്യങ്ങളും ഈ എഴുത്തുകാരെ ചില നേരങ്ങളിൽ വിഷമിപ്പിച്ചു. അതവരുടെ മനസ്സിന്റെ സഹജമായ സ്വഭാവനിഷ്‌ഠയോ ,വൈയക്തികമായൊരു നിർബന്ധമോ ആയിരുന്നു. നിമ്നോന്നതങ്ങളിലൂടെ സഞ്ചരിക്കാനുള്ള മനസ്സിന്റെ കഴിവിനെ അവർ പരീക്ഷിക്കുകയായിരുന്നു.എന്നാല്‍ അതിലും സജീവമായി ആത്മാവിന്‍‌റെ വ്യസനസന്നിഗ്‌ദ്ധമായ ദ്വീപുകളെ അടുത്തറിയാനും‌ ഭൗതികലോകത്തോടുള്ള പ്രജ്ഞാപരമായൊരു കലാപത്തില്‍ കൂടുതല്‍ വികാരത്തോടെ പങ്കെടുക്കാനും‌ ഉദ്യമിച്ചത് പുതിയ എഴുത്തുകാരാണ്‌. അവരുടെ നോവലുകളില്‍ ഹൃദയത്തിന്റെ നിഷ്‌ഠക്കൊത്ത്‌ പ്രപഞ്ച വസ്തുതകള്‍ മാറി. ദൃഢമായ ഖരവസ്തുക്കള്‍ മഞ്ഞു പോലെ സ്നിഗ്‌ദ്ധമായി. ആര്‍ദ്ര ചും‌ബനങ്ങള്‍ നടക്കുകയും ദേഷ്യപ്പെടുകയും ചെയ്യുന്ന ലൗകിക ദുരന്തമായി . വൈകാരികമായ അവസ്ഥാഭേദം മനസ്സിന്‍‌റെ കപടവാദങ്ങളെ വേറൊരു വഴിക്കു നയിച്ചു. ഹൃദയത്തില്‍ സ്വന്തം വിഷമവൃത്തങ്ങള്‍ ചികഞ്ഞെടുക്കാന്‍ ശ്രമിച്ചപ്പോള്‍ വാക്കുകള്‍ക്കുണ്ടായ ഭാരം അവരെ പുതിയ കലയുടെ സൗന്ദര്യവേദനകളിലേക്ക്‌ ആനയിച്ചു.

വൈരുദ്ധ്യത്തിലേക്കും സത്യത്തിലേക്കും ഒരുപോലെ പരിഭാഷപ്പെടുത്താവുന്നവയാകണം വാക്കുകളെന്ന്` തോറോ നിഷ്‌ക്കർഷിച്ചത്‌` ഓർമ്മ വരുന്നു. വാക്കുകളിൽ നിന്ന്‌ മനസ്സിനെയോ, മനസ്സിൽ നിന്ന് വാക്കിനെയോ, വ്യതിചലിപ്പിക്കാൻ കഴിയാതെ വരുമ്പോൾ വൈരുദ്ധ്യവും സത്യവും ഇണചേരുകയാണ്‌. ശിലയുടെ കണ്ണീരും സംസാരവും ഇഴുകിചേർന്ന സ്വപ്‌നനിറമുള്ള പദശൃംഖലയാണ്‌ യാഥാർത്ത്യത്തിന്റെ ആത്മീയമായ ഭാഷ്യത്തിനായി വിജയൻ കണ്ടെത്തിയത്‌. മണ്ണിൽ വീണുകിടക്കുന്ന ഏതോ പുരാതന ശിൽപ്പത്തിലും തന്റെ വ്യഥയുടെ അവശിഷ്‌ടങ്ങൾ കണ്ട്‌ വിജയൻ പരിഭ്രമിച്ചു. വാക്കുകളിലും മനസ്സിന്റെ ദലങ്ങളിലും ഒരുപോലെ ഭൗതികവസ്തുക്കൾ അലിഞ്ഞുചേർന്നിരിക്കുന്നു. കല്ലിന്റെ കാഠിന്യവും ഇലയുടെ സ്നിഗ്‌ദ്ധതയും പദങ്ങൾക്കുണ്ട്‌.


വാക്കുകൾക്ക്‌ എത്ര നാളാണ്‌ മനസ്സിൽ കഴിയാൻ നിയോഗമുള്ളത്‌! പദങ്ങളുടെ ആവനാഴിയിൽ തന്റെ ഉൺമ ഊറിതെളിയുന്നു. വിജയന്റെ സ്മൃതിതലങ്ങളിൽ സൃഷ്‌ടിയുടെ സൗന്ദര്യ വ്യസനങ്ങൾ പ്രത്യക്ഷമാകുന്നതിങ്ങനെയാണ്‌. മനസ്സിലേക്കുള്ള യാത്രയിൽ കാഴ്‌ചകൾക്കപ്പുറത്ത്‌ പദങ്ങൾ നടന്നടുക്കുന്നു. ശരീരം അനുനിമിഷം പ്രവൃത്തികളിലേർപ്പെടുന്നതുപോലെ പദങ്ങളുടെ പാദരക്ഷകൾ ആത്മാവിന്റെ കൂട്ടിലേക്ക്‌` ആതുരതയോടെ യാത്ര ചെയ്യുന്നു. "ഖസാക്കിന്റെ ഇതിഹാസത്തിൽ" വിജയൻ പ്രവാസത്തിന്റെ നൊമ്പരമാവിഷ്‌ക്കരിക്കാനാണ്‌ തുനിഞ്ഞത്‌. ഇനിയൊരിക്കലും വിളിച്ചുവരുത്താനാകാത്ത ദുഃഖഭാവങ്ങൾ കാതുകളിൽ ചിലമ്പൊച്ചയുണർത്തി മറയുന്നു. കാമുകന്റെ വക്ഷസ്സു തലോടി കന്യക അടുത്തുതന്നെയുണ്ട്‌. ദൈവത്തിന്റെ പുഞ്ചിരി ഇവിടെ , ഇവിടെ മാത്രമാണ്‌. എങ്കിലും ഇച്ഛാഭംഗത്തിന്റെ ഇലച്ചാർത്തുകൾ കാണുന്നു.

സൗന്ദര്യം വിഷാദമാണ്‌ .അത്‌ കൻമദത്തിന്റെ പ്രഭവമെങ്കിലും മനസ്സിന്റെ മാന്ത്രിക ലഹരിയിൽ പുനരാവിഷ്‌ക്കരിക്കപ്പെടാതെ എല്ലാം മയങ്ങട്ടെ. കൂടലങ്കരിക്കുന്ന കിളിയെപ്പോലെയാണ്‌ വാക്കുകൾ.അവയുടെ അനന്തമായ സ്നേഹസ്പർശങ്ങൾ തരുണവേനലുകൾക്കായി കൂട്‌ സംരക്ഷിക്കുന്നു. ദൈവത്തിനുള്ള പ്രവർത്തനങ്ങളിൽ ഏറ്റവും മഹത്തായത്‌ സ്നേഹമാണെന്ന്‌ ഓർത്തുകൊണ്ടുതന്നെ പദങ്ങളും അവയുടെ ആത്മഭാവങ്ങൾക്കായി മഞ്ഞിൻ തൂവലുകളുള്ള കൂട്ടിലേക്ക്‌,യാത്രയാവുന്നു. അത്രയും വിജയന്റെ ദുഃഖപൂർണ്ണമായ മനസ്സിന്‌ ശാന്തിയരുളി.

ഏതോ സ്തബ്ധമായ ഉൾബോധത്തിലേക്ക്‌ ജാഗ്രതയില്ലാതെ പ്രവേശിക്കുമ്പോഴാണ്‌ സ്മൃതിയുടെ പേടകം തകർന്നത്‌` .ഘോരസ്മൃതിയുടെ വ്യഥിതമായ ഭൂതകാലവും പേറി ,പ്രാവുകളെല്ലാം കൂടണയുന്നതും നോക്കി, മനസ്സ്‌ സായംകാലങ്ങളിൽ അലഞ്ഞുനടക്കുന്നു. ആത്മാവിന്റെ മുറ്റത്തെ മുല്ല ഇന്നും പുഷ്‌പിച്ചു.

അവൾ ദുഃഖിതയാണെങ്കിലും ഇലകളിൽ പച്ചപ്പുണ്ട്‌. കടലിലേക്കു പോയ മുക്കുവനെതേടി കാലങ്ങളുടെ ഉള്ളിലിരുന്ന്‌ വ്രണിതയായ മിഥുനം വിതുമ്പുന്നു. നഷ്‌ടപ്പെട്ട സ്മൃതി തേടി യാത്ര തുടരാം. ബുച്ചർ അറിയിക്കുന്നതുപോലെ കല എത്ര പിന്നീടാണ്‌ മനുഷ്യന്റെ ഉപയോഗത്തിലെത്തുന്നത്‌.

സൃഷ്‌ടിയും, സൗന്ദര്യവും പ്രാഥമികമായി , ഒരായുസ്സിന്റെ രക്ഷയാണെന്നോർമ്മിക്കുക. ആൽഡ്‌സ്‌ ഹക്‌സ്‌ലി വെളിപ്പെടുത്തുന്നതിലും , കാതലായ അംശം സ്മൃതിയിൽ അവശേഷിച്ചുപോയ ഉൺമയെക്കുറിച്ചാണ്‌. തന്റെ നാമവും, ഓർമ്മകളും എല്ലാം എനിക്കെന്നോ ഉണ്ടായിരുന്ന ഭാവത്തിൽ നിന്നാണെന്ന്‌ ആ മനസ്സ്‌ സൂചിപ്പിക്കുന്നുണ്ട്‌. ഭൂതത്തിൽ നിന്ന്‌ മിഴി നേടിയ അസ്തിത വിജയന്റെ കലാസാഹചര്യങ്ങളിൽ ഭാവപൂർണ്ണമായൊരു അനുധ്യാനത്തിന്‌ പദങ്ങൾ പാകുന്നുണ്ട്‌.

home

No comments: