deepika, padayanangal, m k harikumar
critic, columnist, journalist, poet, novelist, philosopher, theorist,short-story writer and orator/- ഞാൻ എന്നെയാണ് വായിക്കുന്നത്:എന്നെയാണ് എഴുതുന്നത് . എം കെ ഹരികുമാർ /
deepika, padayanangal, m k harikumar
ഭാരതീയചിന്തകളിൽ, മനുഷ്യന് ഒരു അന്തിമവിശ്രാന്തി(ultimate peace) യുള്ളതായി നിരീക്ഷിക്കപ്പെടുന്നുണ്ട്. പരമമായ ഒരു ബിന്ദുവാണത്. അതിനോടുള്ള ജീവകോടികളുടെ ആഭിമുഖ്യം എത്തിച്ചേരുന്നത് അവിഭാജ്യമായ ഒരു ഉണ്മയിലാണ്. ജീവനെകൊണ്ടുനടക്കുന്നവയ്ക്ക് ഒരു ഉണ്മയുണ്ടെന്ന് വിശ്വസിക്കുന്നതിൽ ഭാവനയും ചമൽക്കാരവുമുണ്ട്.എല്ലാം ആ അനുവദനീയമായ ഒന്നിലേക്ക് ദൃഷ്ടിയൂന്നിയിരിക്കുന്നു.എങ്ങോട്ടും വേർപെട്ടു പോകാനില്ല.ജനിയുടെ അർത്ഥമറിയില്ല ,മൃതിയുടെയും അറിയില്ല.
ഒരാൾക്കും ചോദിച്ചു വാങ്ങിയ ജീവിതമില്ല. മഹാഋഷികളും കലാകാരവ്യക്തിത്വങ്ങളും അവർക്ക് സൗജന്യമായി കിട്ടിയ വേളയെ അർത്ഥപൂർണ്ണമാക്കുകയാണ് ചെയ്തത്. അർത്ഥമില്ലെന്ന് വാദിക്കുന്നവർക്കും അവരുടെ വഴിയിൽ തുടരാം. ഏത് മഹാനായാലും ശാരീരികവേദനയും മാനസികമായ അലട്ടലും ഇല്ലാതാവുന്നില്ല ശരീരം എല്ലാവർക്കും ഒരുപോലെയാണ്.ശരീരം തിരിച്ചറിവ് നൽകും. എവിടെ നിൽക്കണം ,നടക്കണം, ചാടണം എന്നെല്ലാം മുന്നറിയിപ്പുണ്ടാകുന്നത് ശരീരമുള്ളതുകൊണ്ടാണ്. നമ്മൾ അശരീരികളായിരുന്നെങ്കിൽ ഒരു കുന്നിൽ നിന്ന് താഴേക്ക് ചാടുന്നതിലെ അപകടത്തെക്കുറിച്ച് ആലോചിക്കുകയില്ല. അശരീരികൾക്ക് മാനസികമായ ഞാണിന്മേൽ കളിയും ആവശ്യമില്ല. ഒരു വലിയ ഗർത്തത്തിന് മുകളിൽ കുറുകെ കെട്ടിയ ചരടിലൂടെ നടക്കുന്നതിന്റെ സാഹസികത അശരീരിക്കില്ല. ചിന്തയുടെ കാര്യത്തിലും അങ്ങനെയാണ്. സാഹസികമായ ചിന്തകൾക്കിടമില്ല. കാരണം ചിന്തയെ ഒരിടത്തും വസ്തുവകരിക്കുകയോ തെളിയിക്കുകയോ പ്രവർത്തിക്കുകയോ ചെയ്തു മൂർത്തമാക്കേണ്ടതില്ല.അതുകൊണ്ട് അദ്വൈതത്തിന് അർത്ഥമുണ്ടാകുന്നത് ശരീരത്തിൽ നാം നിലനിൽക്കുന്നത് കൊണ്ടാണ്. ശരീരമില്ലെങ്കിൽ നമുക്ക് നാശത്തപ്പറ്റി ആലോചിക്കേണ്ട; നാശം എന്ന അനുഭവം തന്നെയില്ല. ബ്രഹ്മത്തിൽ നിന്ന് ആംശികമായി പിറവിയെടുത്ത ജീവി പിന്നീട് ബ്രഹ്മത്തിൽ തന്നെ എത്തുന്നില്ല; പലതായി പിരിഞ്ഞ് ഈ പ്രപഞ്ചത്തിൽ പല ജീവികൾക്കും വസ്തുക്കൾക്കും രൂപം നൽകുകയാണ്.
മണ്ണിലാണ് ജീവികൾ എത്തിച്ചേരുന്നത്. മണ്ണിൽ നിന്ന് ആഹാരം സ്വീകരിച്ച് മണ്ണിനു തന്നെ തിരികെ കൊടുക്കുന്നു. ആത്മാവിന് അന്തമവിശ്രാന്തിയായ ബ്രഹ്മമുണ്ടാകുന്നത് നല്ലതാണ് ;അത് പ്രതീക്ഷ തരുന്നുണ്ട്. പക്ഷേ ആത്മാവ് ജനിക്കുന്നില്ല, മരിക്കുന്നില്ല എന്ന തത്വമാണ് അംഗീകരിക്കപ്പെട്ടിരിക്കുന്നത്.കഠോപനിഷത്തിൽ പറയുന്നു:
"ന ജായ മ്രിയതേ വാ വിപശ്ചിന്നായം
കുതച്ശിന്ന ബദൂവ കശ്ചിത്
അജോ നിത്യ: ശാശ്വതോടയം പുരാണ
ന ഹന്യതേ ഹന്യമാനേ ശരീരേ ."
ആത്മാവ് ജനിക്കുന്നില്ല ,മരിക്കുന്നുമില്ല.അത് ശാശ്വതമാണ്. ശരീരം നശിച്ചാലും ആത്മാവ് ഇല്ലാതാകുന്നില്ല.ആത്മാവിനെ സാക്ഷാത്കരിക്കുന്നവർക്ക് ജനന, മരണ ചക്രത്തിൽ നിന്ന് രക്ഷപ്പെടാമെന്നാണ് ഉപനിഷത്ത് പറയുന്നത്. എന്നാൽ പൂർത്തിയാക്കാത്ത ആഗ്രഹങ്ങളുടെയും കർമ്മങ്ങളുടെയും അടിസ്ഥാനത്തിൽ ആത്മാവ് പിന്നെയും പുതിയ ശരീരങ്ങളിൽ ഉണ്ടായിരിക്കുന്നതാണ്. ആത്മാവ് മനുഷ്യൻ്റെ അഹത്തിൽ നിന്ന് മുക്തമായതാണെന്ന സങ്കല്പത്തെ നിരാകരിക്കുന്ന ആശയമാണിത്. പഞ്ചഭൂതങ്ങൾക്ക് സ്പർശിക്കാനോ അറിയാനോ കഴിയാത്ത ആത്മാവ് എന്തിനാണ് ഒരു ശരീരത്തിൽ തങ്ങിനിന്ന് പൂർത്തിയാകാത്ത അഭിലാഷങ്ങൾക്കും കർമ്മങ്ങൾക്കും വേണ്ടി വീണ്ടും ജനിക്കുന്നതിന് അനുവദിക്കുന്നത്. ആത്മാവിനെ അറിയാത്തവർ ഈഗോയുള്ളവരാണല്ലോ.ഈഗോയില്ലാതെ ജീവിക്കുക പ്രയാസമാണ്. ഞാൻ എന്ന് ചിന്തിക്കാതിരുന്നാൽ ഭക്ഷണം കഴിക്കാനാവില്ല. മനുഷ്യനിലാണ് പ്രകൃതിയും ആകാശവുമുള്ളത്. വ്യക്തിയില്ലാത്തപ്പോൾ പ്രകൃതിയോ ആകാശമോ ഇല്ല .ഒരാളുടെ ദൈവം അയാളുടെ ഉള്ളിലാണ് അനുഭവപ്പെടുന്നത്.ഈഗോയുടെ വർധിച്ച പ്രഭാവം കുറച്ച് ബുദ്ധിപരമായി മനസ്സിനെ നിയന്ത്രിച്ചു ക്രമപ്പെടുത്താം. എന്നാൽ സാധാരണ മനോവികാരങ്ങളും ചിന്തകളും ഒഴിവാക്കിയാൽ, പിന്നെ നാം സാധാരണ അറിയുന്ന മനസില്ല .
മനസ്സ് ഒരു വ്യാജരൂപമാണ്. ഉള്ളിൽ മറ്റൊരാൾ ജീവിക്കുന്നത് പോലെയാണ് മനസ്സ് പ്രവർത്തിക്കുന്നത്.ആ ആളുടെ മേധാവിത്വത്തിന് പൂർണമായും കീഴടങ്ങിയാൽ നാം വലിയ തെറ്റുകളിൽ അമരും. മനസ്സ് ഒരു അപര(other)നാണ്. ആ അപരനെ നിയന്ത്രിച്ച് അവന് മുകളിൽ ആന്തരയുക്തി അല്ലെങ്കിൽ ആന്തരമനസ് പ്രവർത്തിക്കുകയാണെങ്കിൽ കുറച്ചൊക്കെ നമ്മെത്തന്നെ അറിയാനൊക്കും. മനസ്സിനെ പാടേ ഇല്ലാതാക്കിയാൽ, മറ്റൊരു ശാന്തവും നിർഗുണവുമായ തലത്തിലെത്താം.
അതിലൂടെ ആത്മാവിനെ അറിയാമെന്ന് ഉപനിഷത്ത് അറിയിക്കുന്നു. ആത്മാവ് നമ്മളിൽ തന്നെയുണ്ട്. എന്താണ് ആത്മാവ്? അത് നാം സ്വയം നിയന്ത്രിച്ച് , ആഗ്രഹങ്ങളെ കടിഞ്ഞാണിട്ട് കിട്ടാവുന്ന പരമാവധി ശാന്തതയാണ്. ഈ ശാന്തതയിൽ നാം സ്വതന്ത്രനും ജ്ഞാനിയുമാണ്. പക്ഷെ ശരീരത്തിന് ശേഷം ,ഈ ആത്മാവ് ഒരു അന്തിമവിശ്രാന്തിയിൽ എത്തുന്നു എന്നത് ദുരൂഹമാണ്. നല്ല കർമ്മങ്ങൾ ചെയ്തവർ സ്വർഗ്ഗത്തിനു സമാനമായ ഒരിടത്ത് എത്തുമത്രേ.
പൂർണമായും നല്ലത് മാത്രം പ്രവർത്തിച്ചവരുണ്ടോ? മനുഷ്യന് പാപം ചെയ്യാതിരിക്കാനാവില്ല. ജനിപ്പിച്ച മാതാപിതാക്കളുടെ മനസ്സറിഞ്ഞ് പ്രവർത്തിക്കാൻ ഒരു സന്തതിക്കും കഴിയില്ല. ഏറ്റവും ഭംഗിയായി ശുശ്രൂഷിച്ചാലും അതിൽ പൂർണ്ണതകൾ ഉണ്ടാകില്ല. ശാരീരികവും മാനസികവുമായ തകർച്ചയിൽ കഴിയുന്ന മാതാപിതാക്കളുടെ വേദന ആർക്കും ഉൾക്കൊള്ളാനാവില്ല. ഒരു ഉറുമ്പിനെയോ ജീവനെയോ കൊല്ലാതെ ഒരാളും കടന്നു പോകുന്നില്ല. എത്രയോ ജീവികൾ നമ്മുടെ സാന്നിദ്ധ്യം ഭയന്നു ജീവിക്കുന്നു! അതുകൊണ്ട് നമ്മൾ പാപികൾ തന്നെയാണ്. പിന്നെ എങ്ങനെയാണ് ജനിമൃതി ചക്രത്തിൽ നിന്ന് രക്ഷപ്പെടാനാവുന്നത്? യഥാർത്ഥത്തിൽ അന്തിമവിശ്രാന്തിയല്ല ,പലായനവും അനന്തയാത്രയുമാണുള്ളത്. നമ്മൾ പല സംഘങ്ങളായി ,ഒറ്റകളായി പിരിഞ്ഞ് യാത്ര ചെയ്യുകയാണ്. ഒരിടത്തും നാം എത്തിച്ചേരുന്നില്ല. പലയിടങ്ങളിലേക്ക് ചിതറിപ്പൊയ്ക്കൊണ്ടിരിക്കുന്നു. നമ്മളിലെ മൂലകങ്ങൾക്ക് ബോധമുണ്ടെങ്കിൽ അവയ്ക്ക് പറയാൻ സാധിച്ചേക്കും അതിൻ്റെ ഉടമസ്ഥനെക്കുറിച്ച്. ജീവനുള്ള ശീരത്തിലെ ബോധം അനന്തമായി സഞ്ചരിക്കുന്നു .അതുപോലെ മരണശേഷം നമ്മുടെ മൂലകങ്ങളും അനന്തമായി സഞ്ചരിക്കുന്നു.
നാം ഒരിക്കലും രക്ഷപ്പെടാനാവാത്ത ഒരു കെണിയിലാണ്. അപ്രതിരോധ്യമായ ജനനവും അപ്രതിരോധ്യമായ മരണവും നമ്മുടെ ഇരുകരകളിലും അനന്തതയെ ഉല്പാദിപ്പിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ നാം അഗാധതകൾ അജ്ഞാതമാക്കപ്പെട്ട യാദൃശ്ചികതയുടെ സമുദ്രമാണ് .നമുക്ക് നക്ഷത്രങ്ങളിലേക്കും വിചാരങ്ങളിലേക്കും ഉയരാം .സ്വയം ശ്രമിക്കാം. അതോടൊപ്പം താഴേക്ക് പതിക്കുകയും ചെയ്യാം. ജീവിതത്തിൻ്റെ ഈ നൈമിഷികതയുടെ ശാബ്ദികമായ സമുദ്രത്തിൽ നാം ഓരോരുത്തരും ഒറ്റയ്ക്കാണ്. ആരും ഉയർത്താനില്ല ,ലക്ഷ്യം കാണിച്ചു തരാനില്ല. ഓരോരുത്തർക്കും ഓരോ സമുദ്രമായി തിരയടിക്കാം. ഇംഗ്ലീഷ് സംഗീതകാരനും കലാകാരനുമായ ജോൺ ലെനൻ പറഞ്ഞു ,നിങ്ങൾ എത്രത്തോളം യഥാർത്ഥമാകുന്നുവോ അത്രത്തോളം ലോകം നിങ്ങൾക്ക് അയഥാർത്ഥമായിത്തീരുമെന്ന്. അത് ഓരോരുത്തർക്കും മാത്രമായി അടഞ്ഞ ലോകമാണ്. മറ്റൊരാൾക്ക് ആ സമുദ്രത്തെക്കുറിച്ച് ഒന്നുമറിയില്ല.
malayalam quotes, malayalam writers quotes, keralam writers, bookish, instabook ,toys, spiritual life , m k harikumar ,ithal maagazine, new philosophy
![]() |
| അക്ഷരജാലകം |
![]() |
| സുകുമാർ അഴീക്കോട് |
![]() |
| അക്ഷരജാലകം |
![]() |
| എം.കെ.ഹരികുമാർ |
ഇപ്പോൾ അന്തിമമായ കലോല്പന്നമില്ല. നിർമ്മാണത്തിൻ്റെ ഏത് ഘട്ടത്തിലുള്ളതും പ്രദർശിപ്പിക്കാം; വിൽക്കാം. ഒരു പ്രസിദ്ധനായ ശില്പി നിർമ്മിച്ചു പൂർത്തിയാകാത്ത ശില്പം പ്രദർശിപ്പിക്കാനാവും ;ഗാലറികൾ റെഡിയാണ് ,വാങ്ങാനാളുണ്ടാവും. പൂർത്തിയാക്കാത്ത ശില്പം എന്ന ലേബലിൽ പോലും വില്പനമൂല്യമുണ്ട്. ശില്പത്തിൻ്റെ മൂല്യമല്ല വില്ക്കുന്നത്; നിർമ്മാണത്തിൻ്റെ മൂല്യമാണ്. കാരണം ,കലയുടെ പ്രതിനിധാനം, അർത്ഥം തുടങ്ങിയവ ഇപ്പോഴില്ല .അർത്ഥാനന്തര(Postidea) കാലമാണിത്. അർത്ഥാനന്തരകാലവും സത്യാനന്തര (PostTruth) കാലവും വ്യത്യസ്തമാണെന്നും ഓർമ്മിപ്പിക്കട്ടെ. സത്യാനന്തരകാലം എന്നു പറയുന്നത് വസ്തുതകളേക്കാൾ ആളുകൾ വൈകാരികവും വ്യക്തിപരവുമായ താല്പര്യങ്ങളുടെ പേരിൽ ഒരു യാഥാർത്ഥ്യത്തെ നിർവ്വചിക്കുന്നതിനെയാണ്. അർത്ഥാനന്തരകാലം ആശയങ്ങളുടെ അനന്തരകാലമാണ്; ആശയങ്ങളോടു പ്രതിബദ്ധതയോ താത്പര്യമോ ഇല്ലാതാവുകയാണ്. ഇതാണ് ഉത്തര- ഉത്തരാധുനികതയുടെ ഭീഷണസ്വഭാവം. ഒന്നിനും അർത്ഥം വേണമെന്നില്ല; പ്രദർശനസാധ്യത മതി.
ഒരു പ്രശസ്തഗായകനെ പാട്ടുപഠിപ്പിക്കുന്ന വീഡിയോ ഉണ്ടെങ്കിൽ യൂട്യൂബിലിടാം; കാണാൻ ധാരാളം പേരുണ്ടാവും. ദേവരാജൻ മാസ്റ്റർ പാട്ടുകൾ ചിട്ടപ്പെടുത്തുന്നതിൻ്റെ വീഡിയോ ലഭ്യമല്ല; അദ്ദേഹം ചിട്ടപ്പെടുത്തി, പൂർത്തിയാക്കി പുറത്തിറങ്ങിയ പാട്ടുകളേയുള്ളു .അതായത് ,പൂർത്തിയാക്കിയ ഉല്പന്നം (Finished Product) അല്ലെങ്കിൽ പൂർത്തിയാക്കിയ ആശയം എന്ന നിലയിലാണ് കല ഉണ്ടായിരുന്നത്. ഇപ്പോൾ കല പൂർത്തിയാക്കേണ്ടതില്ല .ദേവരാജൻ മാസ്റ്റർ പി.സുശീലയെയോ യേശുദാസിനെയോ പാട്ടു പഠിപ്പിക്കുന്ന ഒരു വീഡിയോ എങ്കിലും ചിത്രീകരിക്കാൻ അന്നാർക്കും തോന്നാതിരുന്നത് കാലത്തിൻ്റെ പ്രത്യേകത കൊണ്ടാണ്. പാട്ടു പഠിപ്പിക്കുന്ന പ്രക്രിയയിലും ഉല്പന്നമുണ്ട് .ഇതു തിരിച്ചറിയുന്നത് ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഉത്തര- ഉത്തരാധുനികതയുടെ കാലത്താണ്. നൂറുകണക്കിന് പാട്ടുകൾ ദേവരാജൻ ചിട്ടപ്പെടുത്തി. ഒന്നിൻ്റെപോലും ദൃശ്യങ്ങളില്ല. ആ ദൃശ്യങ്ങൾ മുഴുവൻ സമാഹരിച്ചിരുന്നെങ്കിൽ മൂന്നോ നാലോ വർഷം മുഴുവൻ കണ്ടാൽ പോലും തീരാത്തത്ര സംഗീതപാഠങ്ങൾ ഉണ്ടാകുമായിരുന്നു. അത് കാണാനും വിൽക്കാനും കഴിയുമായിരുന്നു. എന്നാൽ അന്ന് അതാരും കാര്യമായി കണ്ടില്ല .കാരണം ,പൂർണമായ കലാശില്പത്തെയാണ് ആളുകൾ കാണാനിഷ്ടപ്പെട്ടിരുന്നത്. കെ.സി. എസ് .പണിക്കർ പകുതി പൂർത്തിയാക്കിയ ഒരു ചിത്രം ഗാലറിയിൽ വയ്ക്കുന്നതിനെക്കുറിച്ച് ആലോചിക്കാനാവുമോ ?
വാസ്തവത്തിൽ ,ഉത്തര- ഉത്തരാധുനികത (Post post modernism) യിൽ കലയ്ക്കോ അന്തിമ ഉൽപ്പന്നത്തിനോ അല്ല വില; അതിലേക്ക് നയിക്കുന്ന ഓരോ നിമിഷത്തിനുമാണ്. ഗ്രീൻ റൂമിൽ നടക്കുന്ന സംഭവങ്ങൾ ടെലിവിഷനിൽ ദൃശ്യയോഗ്യമാണ്. അതിന് പിന്തുണയുമായി പരസ്യദാതാക്കളുണ്ട്. പാചകമത്സര പരമ്പരയിൽ രണ്ട് സ്ത്രീകൾ തമ്മിൽ തെറിപറഞ്ഞ ദൃശ്യങ്ങൾ ഒരു ചാനലിൽ പവിത്രതയോടെ സംപ്രേഷണം ചെയ്തത് ഓർക്കുകയാണ്. കാഴ്ചയെ പുതുക്കുന്നു ഏതൊരു വസ്തുവിനെയും സ്വതന്ത്രമായാണ് കാണേണ്ടതെന്ന് സ്ഥാപിച്ചത് യൂറോപ്യൻ ഇംപ്രഷണിസ്റ്റുകളും പോസ്റ്റ് ഇംപ്രഷണിസ്റ്റുകളുമാണ്. വസ്തു തന്നിലേക്കു വരുന്നത് ഒരു പ്രത്യേക ഇടനാഴിയിലൂടെയാണെന്ന് ചിത്രകാരൻ തിരിച്ചറിയുന്ന നിമിഷം പ്രധാനമാണ്. സാമൂഹ്യജീവിതത്തിൻ്റെയോ രാഷ്ട്രീയ വീക്ഷണത്തിൻ്റെയോ പക്ഷം ചേരാതെ ലോകത്തെ എങ്ങനെ നിരീക്ഷിക്കാമെന്ന ചോദ്യമാണ് ഫ്രഞ്ച് ഇംപ്രഷണിസ്റ്റ് ചിത്രകാരനായ ക്ലോദ് മൊനെ (Claude Monet) ഉയർത്തിയത്. താൻ മാത്രം കാണുന്ന ഒരു കാഴ്ചയുണ്ടെന്ന് അദ്ദേഹം വിളിച്ചുപറഞ്ഞത് Three Trees in Grey Weather,Regatta at Sainte - Adresse തുടങ്ങിയ ചിത്രങ്ങളിലൂടെയാണ്. കാഴ്ചയെ ചിത്രകാരൻ പുതുക്കുകയാണ്. ഇതെല്ലാം പ്രകൃതിദൃശ്യങ്ങളാണ് .പ്രകൃതിയിലെ ദൃശ്യങ്ങളെ യഥാതഥമായി വരയ്ക്കുന്നവർ തൻ്റേതായതൊന്നും കൂട്ടിച്ചേർക്കുന്നില്ല. എന്നാൽ മൊനെ ഓരോ ചിത്രത്തെയും താനുമായി ബന്ധിപ്പിക്കുകയാണ്. യഥാതഥമല്ലാത്ത അത് താൻ കാണുന്നതുകൊണ്ട് മാത്രമാണ് നിലനിൽക്കുന്നതെന്ന് മറ്റാരെക്കാളും മൊനെയ്ക്ക് നന്നായറിയാം.നിറങ്ങൾകൊണ്ട് അത്ഭുതം സൃഷ്ടിക്കാൻ മൊനെയുടെ കാലഘട്ടത്തിലെ ചിത്രകാരന്മാർ തയ്യാറെടുത്തു. പ്രകാശത്തെ ഒരു വിനിമയോപാധിയായി പരിവർത്തനപ്പെടുത്തി. പ്രകാശം ഒരു വസ്തുവിനെ കൂടുതൽ വ്യക്തമാക്കുന്നതിലുപരി അത് സംവേദനക്ഷമതയുടെ ഇടങ്ങളായി മാറുകയാണ്.
ഹെൻറി മാറ്റിസി(Henry Matisse) ൻ്റെയും റെന്വെ(Renoir)യുടെയും വാൻഗോഗി (Van Gogh)ൻ്റെയും രചനകളിൽ പ്രകാശം ഒരു പ്രമേയമാകുന്നതോടൊപ്പം ഒളിപ്പിക്കപ്പെട്ട കണ്ണികൾ കാഴ്ചക്കാരൻ്റെ മുന്നിൽ അനാവൃതമാകുകയാണ് .വാൻഗോഗ് പറഞ്ഞത് നിറങ്ങൾ താൻ കണ്ടുപിടിക്കുന്നു എന്നാണ് . സ്വാഭാവിക നിറങ്ങൾ അദ്ദേഹത്തിനു വേണ്ട. തൻ്റെ മനസ്സിലെ വികാരമാണ് നിറങ്ങളായി പരിഗണിക്കുന്നതെന്ന് വാൻഗോഗ് ചിന്തിക്കുന്നു. ഒരിടത്ത് അദ്ദേഹം 'ഒരു കുതിരയുടെ ജീവിതം' എന്നു പേരുള്ള മുദ്രണങ്ങളെക്കുറിച്ച് സൂചിപ്പിക്കുന്നത് തൻ്റെ കലാവ്യാപാരത്തിൻ്റെ രഹസ്യങ്ങളിലേക്കുള്ള യാത്രയാണെന്ന് തോന്നിപ്പിക്കും.വാൻഗോഗ് തൻ്റെ സഹോദരൻ തിയോയ്ക്ക് എഴുതിയ കത്തുകൾ ഇന്ന് ലോകസാഹിത്യത്തിലെ തന്നെ വിലപ്പെട്ട ഒരു രേഖയാണ്. വലിയ വായനക്കാരനായ വാൻഗോഗിൻ്റെ ചിന്തകൾ കലാരംഗത്ത് ശ്രദ്ധാലുവായ ഏതൊരാൾക്കും വിലപ്പെട്ട സാഹിത്യം തന്നെയാണ് .ഇന്നു ആ കത്തുകൾ തലനാരിഴകീറി എന്ന പോലെ ആരാധകർ പഠിക്കുകയാണ്. വാൻഗോഗിനെപ്പറ്റി അറിയാൻ ആഗ്രഹിക്കുന്നവർക്കെല്ലാം ഈ കത്തുകൾ അമൂല്യനിധിയാണ്.
വാൻഗോഗിൻ്റെ ദൈവം ഈ സന്ദർഭത്തിൽ പ്രമുഖ പരിഭാഷകനായ എൻ. മൂസക്കുട്ടിയെ ആദരിക്കുകയാണ്. അദ്ദേഹം 'വാൻഗോഗിൻ്റെ കത്തുകൾ ' പരിഭാഷ ചെയ്തിട്ടുണ്ട്. അങ്ങനെ മലയാളത്തിനും വാൻഗോഗിനെ പ്രിയങ്കരനാക്കി .മൂസക്കുട്ടി 'വാൻഗോഗിൻ്റെ കത്തുകൾ 'എന്ന പേരിൽ പ്രസിദ്ധപ്പെടുത്തിയ പുസ്തകത്തിൽ 'കുതിരയുടെ മുദ്രണ'വും ഉൾപ്പെടുത്തിയിട്ടുണ്ട് .മൂസക്കുട്ടിയുടെ മനോഹരമായ പരിഭാഷയുടെ ഭാഗം ഇവിടെ ഉദ്ധരിക്കുകയാണ്: "ദുഃഖസാന്ദ്രവും വളരെ മ്ളാനവുമായ ഒരു രംഗമായിരുന്നു അത്. മൃതിയുടെ തണലിൻ്റെ താഴ്വരയിലൂടെ ഒരുനാൾ നമുക്കും കടന്നുപോകേണ്ടിവരുമെന്നും മനുഷ്യജീവിതത്തിൻ്റെ അന്ത്യത്തിൽ കണ്ണീരും നരച്ചരോമങ്ങളും ഭാഗഭാക്കാകുമെന്നും അറിയുകയും അനുഭവിക്കുകയും ചെയ്യുന്ന ഓരോ മനുഷ്യൻ്റെയും ശ്രദ്ധ ഇതു പിടിച്ചുപറ്റും. ഇതിനപ്പുറം കിടക്കുന്നത് മഹത്തായൊരു നിഗൂഢതയാണ്. ദൈവത്തിനു മാത്രമേ അതറിയൂ. എന്നാൽ മരിച്ചവർക്ക് ഉയിർത്തെഴുന്നേല്പുണ്ടെന്ന് ദൈവം തൻ്റെ വചനങ്ങളിലൂടെ സംശയരഹിതമായി വെളിപ്പെടുത്തിയിട്ടുണ്ട് .ഒരു പഴയ വിശ്വസ്ത സേവകനായ പാവം കുതിര ക്ഷമയോടെയും ശാന്തതയോടെയും എന്നാൽ ധീരമായും കൂസാതെയും അവിടെ നിൽക്കുന്നുണ്ട്. പഴയ കാവൽക്കാരൻ പറഞ്ഞപോലെ, ' കാവൽക്കാരൻ മരണം കൈവരിക്കുന്നു. പക്ഷേ, ഒരിക്കലും കീഴടങ്ങുന്നില്ല' .അത് അതിൻ്റെ അന്ത്യനിമിഷം കാത്തുകഴിയുന്നു . ഇന്ന് രാത്രി ഈ വണ്ടിക്കുതിരകളെ കണ്ടപ്പോൾ ആ കൊത്തുപണികളെ ക്കുറിച്ച് ഞാൻ അറിയാതെ ഓർത്തുപോയി. ഇനി കുതിരവണ്ടികളെക്കുറിച്ച് പറയുകയാണെങ്കിൽ, മലിനവും വൃത്തികെട്ടതുമായ വസ്ത്രം ധരിച്ച അവർ അഗാധമായ ദാരിദ്ര്യത്തിൽ മുങ്ങിത്താഴ്ന്നിരിക്കുന്നതായി തോന്നും .ഡി ഗ്രൗക്സ് 'പാവപ്പെട്ടവരുടെ ബഞ്ച് ' എന്ന കൃതിയിൽ ചിത്രീകരിച്ച ദരിദ്രക്കൂട്ടങ്ങളേക്കാൾ ദരിദ്രമാണ് ഇവർ .അതെപ്പോഴും എന്നിൽ ആഘാതമേല്പിക്കുന്നു. വളരെ വിചിത്രമാണത് .അവർണ്ണനീയവും നിർവാച്യവുമായ ഏകാന്തതയുടെയും ദാരിദ്ര്യത്തിൻ്റെയും ദുരന്തത്തിൻ്റെയും രൂപം നാം കാണുമ്പോൾ, എല്ലാ വസ്തുക്കളുടെയും അന്ത്യമോ അവയുടെ അറ്റമോ നാം കാണുമ്പോൾ, ദൈവത്തെക്കുറിച്ചുള്ള ചിന്ത നമ്മുടെ മനസ്സിൽ ഉയർന്നുവരുന്നു . ചുരുങ്ങിയ പക്ഷം എന്നെ സംബന്ധിച്ചിടത്തോളം ഇതാണ് അവസ്ഥ ". വാൻഗോഗിൻ്റെ ഈ പ്രസ്താവന ചിത്രരചനയെ അദ്ദേഹം വ്യത്യസ്തവും മൗലികവും ഏകാന്തവുമായി കണ്ടതിൻ്റെ തെളിവാണ് .
.വാൻഗോഗ് ഒരു ഭ്രാന്തനോ ഉത്തരവാദിത്തമില്ലാത്തവനോ നാടോടിയോ ആയിരുന്നില്ല. അദ്ദേഹം ധാരാളം വായിച്ചിരുന്നു .സ്വന്തമായി ചിന്തിക്കാൻ ധൈര്യം കാണിച്ചു. അതുകൊണ്ടാണ് ആ കാലഘട്ടത്തിലെ പല പ്രമുഖ ചിത്രകാരന്മാരുമായി അകന്നു കഴിഞ്ഞത് .ഗാലറികളിൽ, വാൻഗോഗ് വാദപ്രതിവാദത്തിൽ ഏർപ്പെടുമായിരുന്നു. ഒരു ചിത്രശാലയിൽ ജോലി നഷ്ടപ്പെടുവാൻ ഇടയാക്കിയത് ഇത്തരം തർക്കങ്ങളായിരുന്നു. വാൻഗോഗിൻ്റെ ജീവിതകാലത്ത് കേവലം ഒരു ചിത്രമാണ് വിറ്റതെന്ന് പറയാറുണ്ട്. അത് ശരിയുമാണ് .എന്നാൽ പല പ്രദർശനങ്ങളിൽ നിന്നും അദ്ദേഹം ഒഴിഞ്ഞുനിന്നിട്ടുണ്ട്. തൻ്റെ വീക്ഷണഗതികളുമായി യോജിക്കാത്തവരുടെ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്ന ഇടങ്ങളിൽ എന്തിനു സ്വന്തം ചിത്രങ്ങൾ വയ്ക്കണമെന്ന ചിന്ത അദ്ദേഹത്തെ പിടികൂടിയിരുന്നു. 'സ്വതന്ത്ര കലാകാരന്മാരുടെ ' പ്രദർശനത്തിൽ പങ്കുചേരാൻ വിളിച്ചപ്പോൾ അദ്ദേഹം പറഞ്ഞത്, താൻ അവിടെ ഇല്ല എന്നു വിചാരിച്ചു കൊള്ളാനാണ്. താൻ മരിച്ച ചിത്രകാരനാണെന്നും തനിക്ക് ഉയർത്തെഴുന്നേൽക്കാതിരിക്കാനാവില്ല എന്നുമാണ് വാൻഗോഗിൻ്റെ ദൈവചിന്ത അദ്ദേഹത്തെ പഠിപ്പിച്ചത്. ഒരിക്കൽ അദ്ദേഹം എഴുതി: 'വലിയ ചിത്രകാരന്മാരുടെ പ്രസക്തി അന്വേഷിച്ചാൽ നമ്മൾ അവരുടെ ചിത്രങ്ങളിൽ തന്നെ എത്തിച്ചേരും; അത് ദൈവത്തിലേക്കാണ് നയിക്കുന്നത്'. ഇത് അദ്ദേഹത്തിൻ്റെ കലയുടെ കാര്യത്തിൽ സത്യമായി ഭവിച്ചു. വാൻഗോഗിൻ്റെ മരണശേഷം ജനങ്ങൾ കുറ്റബോധവുമായി നടക്കുകയാണ്. ദിവസേന ആരാധകൻ കൂടുകയാണ്. ലോകം വാൻഗോഗിന് മുമ്പിൽ കുറ്റസമ്മതം നടത്തുകയാണിപ്പോൾ.
ഓരോ പ്രദർശനവും വാൻഗോഗിനെ ഓർമ്മിക്കുന്നു. ഓരോ ചിത്രകാരനെയും വാൻഗോഗ് സ്മൃതികളിൽ അലയാൻ വിടുന്നു. വാൻഗോഗ് സത്യമായിരുന്നു എന്നു വൈകിയാണ് ലോകം മനസ്സിലാക്കിയത്. ഇപ്പോൾ കലയിലും സാഹിത്യത്തിലും വാൻഗോഗ് ഒരു സ്വപ്നമാവുകയാണ്. അദ്ദേഹത്തെക്കുറിച്ച് എഴുതപ്പെട്ട ലേഖനങ്ങൾ പതിനായിരക്കണക്കിന് വരും. കഥകൾ, കവിതകൾ, നോവലുകൾ വേറെയും .ഇന്നത്തെ ഉത്തര-ഉത്തരാധുനികതയുടെ കാലത്ത് പഴയ ക്ലാസിക് ചിത്രങ്ങളുടെ പ്രിൻ്റുകൾ എടുക്കുവാനും രൂപമാറ്റം വരുത്താനും ഭാഗികമായി ഉപയോഗിക്കാനും അവസരമുണ്ട്. Edge of a Wheatfield with poppies, The Night Cafe, Road with Cypress and Star തുടങ്ങിയ ചിത്രങ്ങൾ എത്ര തവണ കണ്ടാലും പിന്നെയും എന്തോ കാണാൻ ബാക്കിയുള്ളതുപോലെ തോന്നും .ഇതൊന്നും ഒറ്റത്തവണ കണ്ട് തീർപ്പാക്കാനുള്ളതല്ല .കലാസങ്കേതങ്ങളുടെയും തത്ത്വശാസ്ത്രങ്ങളുടെയും ആത്മീയമായ അന്വേഷണങ്ങളുടെയും അനേകം പ്രശ്നങ്ങൾ ഇതിൽ അന്തർഭവിച്ചിരിക്കുന്നു . സൗന്ദര്യം തീയാണ് ,പ്രഹേളികയാണ് നിശ്ചലമെന്നു തോന്നുമ്പോൾ തന്നെ അത് നമ്മെ ചലിപ്പിക്കുകയാണ്. ആ ചിത്രങ്ങൾ സ്വയം സംസാരിക്കുന്നത് നമുക്ക് കേൾക്കാം. നമ്മുടെ ജീവിതത്തിൽ അത് ഇടപെടുകയാണ്.
നമ്മുടെ രാജ്യം എന്ന സങ്കൽപ്പത്തെ ദൈവരാജ്യംപോലെ മഹത്തായ ഒന്നാക്കി മാറ്റിക്കൊണ്ട് വാൻഗോഗ് പത്തൊമ്പതാം നൂറ്റാണ്ടിലെ ഫ്രഞ്ച് നോവലിസ്റ്റ് എമിലി സുവേസ്ത (Emily Souvestre,1806-1854)യുടെ An Attic Philosopher എന്ന കൃതിയെപ്പറ്റി സൂചിപ്പിക്കുന്നുണ്ട്. അദ്ദേഹം ഇങ്ങനെ എഴുതുന്നു: "പാവപ്പെട്ട ഒരു കൂലിപ്പണിക്കാരൻ തൻ്റെ രാജ്യത്തെക്കുറിച്ച് ഇപ്രകാരം ചിന്തിക്കുന്നു :നിങ്ങളുടെ രാജ്യം യഥാർത്ഥത്തിൽ എന്താണെന്ന് നിങ്ങൾ ഒരു പക്ഷേ ഒരിക്കലും ചിന്തിച്ചിട്ടുണ്ടാവില്ല' .എൻ്റെ തോളിൽ കൈവെച്ചുകൊണ്ട് അയാൾ പറഞ്ഞു :'നിങ്ങളെ വലയം ചെയ്തിരിക്കുന്നതെല്ലാം നിങ്ങളുടെ രാജ്യമാണ്. നിങ്ങളെ വളർത്തിക്കൊണ്ടുവന്നതും പരിപോഷിപ്പിച്ചതും നിങ്ങൾ സ്നേഹിച്ചതുമെല്ലാം നിങ്ങളുടെ രാജ്യമാണ്. നിങ്ങൾ കാണുന്ന ആ വയലുകൾ ,ആ വീടുകൾ, ആ വൃക്ഷങ്ങൾ കടന്നുപോകുമ്പോൾ ചിരിയുതിർക്കുന്ന ആ കൊച്ചു പെൺകുട്ടികൾ - അതാണ് നിങ്ങളുടെ രാജ്യം ! നിങ്ങളെ സംരക്ഷിക്കുന്ന നിയമങ്ങൾ ,അദ്ധ്വാനത്തിന് പ്രതിഫലമായി ലഭിക്കുന്ന അപ്പം . നിങ്ങൾ സംസാരിക്കുന്ന വാക്കുകൾ, ജനങ്ങളിൽനിന്ന് നിങ്ങൾക്ക് ലഭിക്കുന്ന സന്തോഷവും സന്താപവും ,നിങ്ങൾ താമസിക്കുന്നയിടങ്ങളിലെ സാധനങ്ങൾ - അതാണ് നിങ്ങളുടെ രാജ്യം ! നിങ്ങൾ അമ്മയെ കാണാനുപയോഗിക്കുന്ന കൊച്ചുമുറി, അമ്മ നിങ്ങൾക്കുവേണ്ടി ഉപേക്ഷിച്ചു പോയ ഓർമ്മകൾ, അമ്മ അന്ത്യവിശ്രമംകൊള്ളുന്ന മണ്ണ് - അതാണ് നിങ്ങളുടെ രാജ്യം. എല്ലായിടത്തും നിങ്ങളെ കാണുകയും ശ്വസിക്കുകയും ചെയ്യുന്നു . അവകാശങ്ങളും കടമകളും, സ്നേഹവും ആവശ്യങ്ങളും, ഓർമ്മകളും കഷ്ടപ്പാടുകളും സ്വയം കണക്കാക്കി നോക്കൂ .അതെല്ലാം ഒരു പേരിനു കീഴിൽ ശേഖരിച്ചുവയ്ക്കൂ .ആ പേരായിരിക്കും നിങ്ങളുടെ രാജ്യം. യഥാർഥത്തിൽ നല്ലതും സുന്ദരവുമായ എല്ലാ വസ്തുക്കളും, മനുഷ്യരിലെയും അവരുടെ കൃതികളിലെയും, ആന്തരികവും ധാർമ്മികവും ആത്മീയവും ഉദാത്തവുമായ സൗന്ദര്യം ദൈവത്തിൽനിന്നാണ് വരുന്നതെന്ന് ഞാൻ കരുതുന്നു. അതുപോലെതന്നെ മനുഷ്യരിലെയും അവരുടെ കൃതികളിലെയും ചീത്തയും തെറ്റായതുമായ കാര്യങ്ങളെല്ലാം ദൈവത്തിൻ്റേതല്ല .ദൈവം അതംഗീകരിക്കുന്നില്ല " . ഈ വ്യത്യാസം കലയിൽ പ്രധാനമാണെന്ന് വാൻഗോഗ് പറയുന്നത് നാം കാണുന്ന ലോകത്തെ നമുക്കായി എങ്ങനെ വേർതിരിച്ചെടുക്കാമെന്ന ആലോചനയിലേക്കാണ് നയിക്കേണ്ടത് .
നമ്മുടെ അറിയത്തക്കതല്ലാത്ത സൗന്ദര്യാത്മക, ഉദാത്ത ലോകത്തെ തേടുക എന്ന വിധിയാണത്. സൗന്ദര്യം തീയാണ് ,പ്രഹേളികയാണ് ,യാതനയാണ്. അതിനായാണ് കലാകാരൻ സഹിക്കുന്നത്. തന്നേക്കാൾ ബൃഹത്തായ സൗന്ദര്യലോകത്തെ പൂർണമായും ഉൾക്കൊള്ളാനോ ഏറ്റെടുക്കാനോ സാധിക്കാത്തതുകൊണ്ട് കലാകാരൻ പരീക്ഷീണിതനാവുന്നു. ജീവിതത്തേക്കാൾ മഹത്തായ സൗന്ദര്യമാണത്. അതിൻ്റെ ഒരംശമെങ്കിലും നേടാനാണ് അയാൾ പാടുപെടുന്നത്. പൂർണത എന്ന ആശയം കാലഹരണപ്പെട്ടു എന്നാൽ ഉത്തര- ഉത്തരാധുനികതയിൽ പൂർണത എന്ന ആശയം തന്നെ ഇല്ലാതായിരിക്കുകയാണ് .കാരണം, ഗ്രീൻ റൂമിൽ നടക്കുന്നതും ,കലയായോ , കലാപരമായ ദൃശ്യസാധ്യതയുള്ള വസ്തുവായോ വിലയിരുത്തപ്പെടുന്നു .
ഒരു സൃഷ്ടിയുടെ പൂർണ്ണതയെക്കുറിച്ചുള്ള ചർച്ചകൾ അവസാനിക്കുകയാണ്. പകരം ദൃശ്യ സാധ്യതകളിലേക്ക് മാത്രമാണ് നോക്കുന്നത്. ഇത് കലയിൽ റെന്വേ, പിക്കാസോ, ജോർജ്ജ് ബ്രാഖ് ,പോൾ സെസാൻ തുടങ്ങിയവർ പരമപ്രധാനമായി ദർശിച്ച സൗന്ദര്യത്തെ തന്നെ അട്ടിമറിച്ചിരിക്കുന്നു. റെന്വേ പറഞ്ഞു, താൻ ഒരു വസ്തുവിനെ മറ്റാരും കാണാത്ത വിധമാണ് നോക്കുന്നതെന്ന് .പുതിയ കാഴ്ച അവിടെ ലക്ഷ്യമാണ്. ഇന്ന് അങ്ങനെയുള്ള പൂർണ്ണതയില്ല. കല അനശ്വരമാകണമെന്നുപോലും നിർബന്ധമില്ലാത്ത വിധം വ്യവസായകലയും സ്പോൺസേഡ് കലയും പരസ്യകലയും സൈബർ കലയും തെരുവുകലയും കൂടിക്കുഴഞ്ഞിരിക്കുകയാണ്. അതുകൊണ്ടാണ് ഒരു തെരുവുപോലും ഒറിജിനലല്ല എന്ന പേരിൽ വർഷങ്ങൾക്കു മുമ്പ് ഞാനൊരു ലേഖനം എഴുതിയത്.
തെരുവുകളെ പലതരം വാണിജ്യകലകൾ കീഴടക്കിയിരിക്കുകയാണിന്ന്. അവിടെ യഥാതഥമെന്ന് പറയാവുന്നതായി യാതൊന്നുമില്ല. അത് മാറിക്കൊണ്ടിരിക്കുന്ന ദൃശ്യവിതാനങ്ങളാണ്. അവിടെ കോർപറേറ്റുകൾക്കുവേണ്ടി പണിയെടുക്കുന്ന പേരില്ലാത്ത കലാകാരന്മാരുടെ വിവിധതരം ഉൽപ്പന്നങ്ങൾ നിരത്തിയിട്ടുണ്ടാകും. അതെല്ലാം സാങ്കേതികമായി, ഉപഭോഗപരമായി നിലനിൽക്കുന്നതാണ് .എന്നാൽ ആ നിലനിൽപ്പ് നൈമിഷികമാണ്. പുതിയ ഉൽപ്പന്നങ്ങൾ വരുന്നതിന് അനുസരിച്ച് തെരുവിൻ്റെ മുഖച്ഛായ മാറുകയാണ്. അതിനൊരിക്കലും ആധികാരികതയില്ല ; അത് ഒറിജിനൽ അല്ല. ഈ അനുഭവം ഇന്നത്തെ നാഗരികജീവിതത്തിൻ്റെ ആകെത്തുകയാണ്. നിലനിൽക്കുന്നതോ ,വീണ്ടും കണ്ടെത്തേണ്ടതോ ,ഉദാത്തമെന്ന് വിശേഷിപ്പിക്കാവുന്നതോ ആയ യാതൊന്നും തിരയേണ്ടതില്ല എന്ന നിലയിലേക്ക് കലയുടെ ഉപയോഗവാദം ചുരുങ്ങിയിരിക്കുകയാണ്. വാൻഗോഗിൻ്റെ 'പൊട്ടറ്റോ ഈറ്റേഴ്സി'നെ കാണുന്നതുപോലെ, ഇന്നത്തെ ജീവിതത്തിൽ ഒരു ദൃശ്യശ്രാവ്യ കലാരൂപത്തെയും സമീപിക്കേണ്ടതില്ല. പ്രിയപ്പെട്ടതെല്ലാം പഴയതാകുകയാണ് ഒറ്റത്തവണ മാത്രം ഉപയോഗമുള്ള കലാവസ്തുക്കളാണ് ഇന്ന് ചാനലുകളിലും യുട്യൂബു വീഡിയോകളിലും വരുന്നത്. രണ്ടാമത് കാണേണ്ടതില്ല എന്ന ആശയം മിക്ക കലാവസ്തുക്കളുടെയും ടാഗ് ലൈനായി കഴിഞ്ഞു. ഒറ്റത്തവണ മാത്രം ആയുസ്സുള്ള ഉല്‌പന്നങ്ങൾ പെരുകുകയാണ്. അങ്ങനെ ക്ളാസിക്കുകൾ ഇല്ലാതാവുകയാണ്. വേഗതയുടെ ഇരയാണ് കലകൾ. എല്ലാം വേഗം പഴയതാകുന്നു. വേഗം എന്ന ചിന്തയ്ക്ക് മാത്രമാണ് പുതുമ . പുതിയത് എന്ന ചിന്ത ഒരു ലഹരിയാണ് .പ്രിയപ്പെട്ടതെല്ലാം പഴയതാകുകയാണ് ,അതിവേഗം. പ്രിയമുള്ളതിൽനിന്ന് പെട്ടെന്ന് ഓടി രക്ഷപ്പെടാനുള്ള വാശി എങ്ങും പ്രകടമാണ്. തീവ്രമായ ഉൽക്കണ്ഠകളും ആകുലതകളും ഭയങ്ങളും തിരിച്ചുവന്നിരിക്കുകയാണ് .ഈ കാലം എങ്ങനെ ഒരു വിശ്വസനീയമായ സംവാദം നടത്തുമെന്നത് ഒരു സമസ്യയാകുകയാണ്. റെന്വേയുടെ ചിത്രം നാം കാണുന്നതിലാണ് പൂർണത .റെന്വേ പൂർണമായി വരയ്ക്കുന്നത് തൻ്റെ മനസിലാണ്. അത് വൈകാരികമായ പൂരണം കൂടിയാണ്. അവിടെ മനസ്സ് ഒരു ഘടകമായി ഇടപെടേണ്ടതുണ്ട്. ഇന്നത്തെ സാങ്കേതിക, നാഗരിക കലാഖ്യാനങ്ങളിൽ വ്യക്തിയില്ല;അവൻ്റെ ചേഷ്ടകളേയുള്ളൂ. മാറ്റിസിൻ്റെ ചിത്രങ്ങളിൽ വിഷാദാത്മകത്വം അരിച്ചിറങ്ങുന്നുണ്ട്.
എന്നാൽ ഇന്ന് സ്വയം നിറയുന്ന ,തന്നിൽ തന്നെ അന്വേഷണത്തിന് പ്രേരിപ്പിക്കുന്ന കലയില്ലാതാവുന്നു. മാറ്റിസിൻ്റെ വാക്കുകൾ ശ്രദ്ധിക്കാം :" ഒരു മരത്തെയോ ആകാശത്തെയോ ചിന്തയെയോ പഠിക്കുന്നതുപോലെ തന്നെ കലാകാരൻ തന്നെത്തന്നെയും മനസ്സിലാക്കണം. കാരണം, നമ്മളും ഈ മഹാപ്രപഞ്ചവുമായി കണ്ണിചേർക്കപ്പെട്ടിരിക്കുന്നു".ഇതുപോലുള്ള സമഗ്രവും സംയുക്തവുമായ വൈകാരികമണ്ഡലം ഇപ്പോൾ ,ഈ സാങ്കേതികയുഗത്തിൽ നഷ്ടപ്പെട്ടിരിക്കുകയാണെന്ന് ഓർക്കണം. സൈബർ സാങ്കേതികതയിലൂടെ ചിത്രങ്ങൾ രൂപപ്പെടുത്താൻ വളരെ എളുപ്പം കഴിയുമെന്നിരിക്കെ, വിസ്മൃതമാവുന്നത് സൃഷ്ടിയും അതിൻ്റെ പിന്നാലെ ജൈവപ്രേരണകളുമാണ്. ഒരാൾ എന്തിനാണ് സ്വയം മനസ്സിലാക്കുന്നത്? അത് ഏതു തരത്തിലാണ് കലയെ സാന്ദ്രമാക്കുന്നത്? വിസ്മയകരമാക്കുന്നത്? സൈബർ, ഗ്രാഫിക്സ് കലകളിൽ ഒരു വ്യക്തിയുടെ ആന്തരികത ആവശ്യമില്ലല്ലോ. ഒരു കലാകാരനെന്ന നിലയിൽ ഒരാൾ കൊണ്ടുനടക്കുന്ന സവിശേഷമായ ജീവചരിത്രം ഗ്രാഫിക്സിൽ ,സാങ്കേതിക ഉപകരണങ്ങളിലെ കാലാഖ്യാനങ്ങളിൽ ആവശ്യമില്ല. ഒരു ടെലിവിഷൻ റിമോട്ട്, മൊബൈൽ ഫോൺ, ചായക്കപ്പ്, പരവതാനി, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയിൽ കലാപരത കൂടിച്ചേരുമ്പോഴാണ് അത് ആകർഷകമാകുന്നത് .എന്നാൽ ഈ കല ഒരു കർത്താവില്ലാതെയാണ് നിലനിൽക്കുന്നത് .കാരണം അതാരുടെയും ആത്മാവിഷ്കാരമല്ല. ആത്മാവിഷ്കാരത്തിൻ്റെ ഇടങ്ങൾ കുറഞ്ഞുവരുന്നു എന്നതാണ് പുതിയ ഭീഷണി.
a
kalapoorna onapathipp, 2026
m k harikumar art essay , kochi, film, songs, reading, writing, keralam, vision, god, country,
![]() |
| എം.കെ.ഹരികുമാർ |