Followers

Wednesday, June 24, 2026

നിശ്ശബ്ദതയുടെ ഉരഗം ഇഴഞ്ഞ പാട് /എം.കെ.ഹരികുമാർ




കുമാരനാശാൻ്റെ 'വീണപൂവ്'  വായിച്ചപ്പോൾ വിമർശക മനസിലുണ്ടായ സൃഷ്ടിപരമായ അലട്ടലുകളെ തത്വചിന്താപരമായി അപഗ്രഥിക്കുകയാണിവിടെ. 


എൻ്റെ 'ആത്മായനങ്ങളുടെ ഖസാക്ക് ' എന്ന കൃതി 1964 ലാണ്  പ്രസിദ്ധീകരിച്ചത്. വിമർശനസർഗ്ഗത്തിൽ ചെയ്തതിന്റെ തുടർച്ചയോ ആ ബിന്ദുവിൽ നിന്നുള്ള  വളർച്ചയോ ആയിട്ട് സമീപകാലത്ത് പ്രസിദ്ധീകരിച്ച 'കടമ്മനിട്ടക്കവിതയിൽ നരേന്ദ്രപ്രസാദിൻ്റെ സ്വം വായന' എന്ന കൃതിയെ കാണാൻ തോന്നുന്നു. വിമർശനത്തെ ആന്തരികമായ സാഹിത്യകലയുടെ, അനുഭവമായി കാണുകയാണ് എൻ്റെ രീതി. ഒരു പ്രബന്ധകാരന്റെ മുൻകൂട്ടി തീരുമാനിച്ച ആശയങ്ങളോ മറ്റുള്ളവരുടെ ചിന്തകളിലൂടെയുള്ള സഞ്ചാരമോ ഇവിടെ കാണാനാവില്ല. നമ്മുടെ ഭാഷയിൽ ധാരാളം വിമർശന ലേഖനങ്ങൾ വരുന്നുണ്ട് .എന്നാൽ 99 ശതമാനവും സ്റ്റാറ്റസ്കോ നിലനിർത്താനുള്ള വെപ്രാളം മാത്രമാണ്. പ്രതിഷേധിക്കുന്ന ,നവീകരിക്കുന്ന ഒരു തലം കാണാനില്ല.പുതിയൊരു ആലോചനയില്ല .വൈലോപ്പിള്ളിയുടെ 'മാമ്പഴ'ത്തെ പോലും ഒരേ രീതിയിൽ ചർച്ച ചെയ്യുകയാണ്.'വീണപൂവ്','കരുണ' എന്നീ കാവ്യങ്ങൾക്ക് ക്ളീഷേ ആസ്വാദനമാണുള്ളത്. ഒരു കവിതയെക്കുറിച്ച് നൂറ് വർഷത്തിനിടയിൽ പോലും വ്യത്യസ്തമായ ഒരു വായന ഉണ്ടാകുന്നില്ല. 'വീണപൂവി'നെക്കുറിച്ച് അസഹനീയമായ വിധം പഴയ പാഠങ്ങൾ ആവർത്തിക്കുകയാണ് ചെയ്തിട്ടുള്ളത്. അതിനെതിരെയാണ് ഞാൻ 'വീണപൂവ് കാവ്യങ്ങൾക്കു മുമ്പേ' എന്ന പുസ്തകമെഴുതിയത്.  അതിൽ ഒരു പൂവിൻ്റെ അനന്യതയാണ് അന്വേഷിച്ചത്. ഒരു വസ്തുവിന് കേവലം അതായിരിക്കാനുള്ള അവകാശമുണ്ട്. വസ്തുവിന്റെ പ്രാഥമികമായ പ്രകൃതി, അസ്തിത്വം നിഷേധിക്കപ്പെടുന്നിടത്ത് കലയില്ല. നമ്മുടെ വായന മറ്റൊരു വഴിക്കാണ് പോകുന്നത്. അത് വളരെ അപക്വവും വഴിതിരിഞ്ഞു പോകുന്നതുമായ  അർത്ഥവിചാരമാണ്. ഒരു കാവ്യത്തിലെ ബിംബങ്ങളെ അർത്ഥപരമായോ അതിവൈകാരികമായോ സമീപിക്കുന്നതിന്റെ കുഴപ്പമാണിത്. 

വീണപൂവ് ആശാൻ്റെ കാമുകിയാണെന്ന് സമർത്ഥിക്കുന്നത് അർത്ഥശൂന്യമാണ് .ഒരു മഹത്തായ കവിതയ്ക്ക് അങ്ങനെ നിലനിൽക്കാനാവില്ല. കവിതയെ അങ്ങനെ ലഘൂകരിക്കാനാവില്ല. പൂവ് കാമുകിയാണെന്ന് പറയുന്നതോടെ അതിന് പ്രണയകാവ്യങ്ങളുടെ പട്ടികയിൽ ഇടം കിട്ടിയേക്കാം.ആ ലേബൽ പതിപ്പിച്ചാൽ അതെഴുതുന്നവന് കൂടുതൽ വായനക്കാരെ കിട്ടുമായിരിക്കും. ഒരു ദുരന്ത പ്രണയകാവ്യം വായിക്കാൻ താത്പര്യപ്പെടുന്നവരുണ്ട്. അല്ലെങ്കിൽ മറ്റൊരു സാധ്യതയുള്ളത് അതിവൈകാരികമായ ഉപഭോഗമാണ്.


പകൽ പോലെയുള്ള സത്യങ്ങൾ കലയിൽ വേണ്ട 


കവിതയിൽ അമിതമായ വൈകാരികഭാരം അടിച്ചേൽപ്പിക്കുമ്പോൾ അതിൽ വിമർശകന്റെ ആന്തരമായ സൂക്ഷ്മദർശനമോ ദാർശനികമായ പര്യവേക്ഷണമോ ഇല്ലാതാകുന്നു. എന്നാൽ 'വീണപൂവ് കാവ്യങ്ങൾക്കു മുമ്പേ' എന്ന കൃതി എഴുതിയപ്പോൾ ഈ ലേഖകനെ അലട്ടിയത്, ഒരു കവിയും പ്രകൃതിയിലെ ഒരു വസ്തുവും തമ്മിലുള്ള സംവേദനത്തിലൂടെ ജീവിതത്തിന്റെ മറഞ്ഞിരിക്കുന്ന പോരളുകളെപ്പറ്റി ആലോചിക്കാനാവുമോ എന്ന പ്രശ്നമാണ്. വസ്തുവിന്റെ ജീവതത്വപരമായ (ontological) അർത്ഥമാണ് കവിതയ്ക്ക് വേണ്ടത്. ജീവതത്വപരം, അല്ലെങ്കിൽ പ്രകൃതത്തിലുള്ള ,അസ്തിത്വപരമായ അർത്ഥം നിശ്ചിതമായ ചതുരവടിവിലുള്ളതല്ല. അത് ഒരു  ത്രികോണം വരയ്ക്കുന്നത് പോലെ ക്ലിപ്തമായിരിക്കില്ല. ത്രികോണത്തിന്റെ മൂന്ന് ബിന്ദുക്കൾ എവിടെയാണെന്നറിയാത്ത ഒരു വിദ്യാർത്ഥിയുടെ ആശയക്കുഴപ്പമാണ് അതിലുള്ളത്.അത് എങ്ങനെ പൂർത്തിയാക്കാം എന്നിടത്താണ് കവിത ആരംഭിക്കുന്നത്. അതുകൊണ്ടാണ് പലരും പറഞ്ഞതും നമുക്ക് നേരത്തെ തന്നെ ഉറച്ചധാരണകളുള്ളതുമായ വസ്തുതയെക്കുറിച്ച് എഴുതരുതെന്ന് വിവരമുള്ളവർ പറയുന്നത്. പകൽ പോലെയുള്ള സത്യങ്ങൾ വിവരിക്കുന്നതിൽ കലയില്ല. അറിയാത്തതിനെക്കുറിച്ചുള്ള അന്വേഷണമാണ് കലയെ മഹത്തരമാക്കുന്നത്. അതിവൈകാരികത കവിതയുടെ ശത്രുവാണ്.

നമുക്ക് അറിയാത്തതാണ് സൃഷ്ടിപരമായ തലത്തിലേക്ക് ഉയരേണ്ടത്‌. അതുകൊണ്ടാണ് പല യുക്തികൾ ഉപയോഗിച്ച് ആശാൻ സങ്കീർണമായ ആ വസ്തുതയെ വിശകലനം ചെയ്യുന്നത്. ഔപനിഷദോക്തികൾ, ചിലപ്പോൾ സമാധാനം തന്നേക്കാം എന്നാണ് അശാൻ പറയുന്നത്. വസ്തുവിൻ്റെ പ്രകൃതത്തിലുള്ള ,പ്രത്യക്ഷത്തിലുള്ള അനന്യതയുടെ തത്വചിന്ത പല വിധത്തിൽ കവി പരിശോധിക്കുന്നത് കാണാം.അപ്പോൾ പോലും പൂർണമായ അർത്ഥമോ ആശയപരമായ ശാന്തിയോ ലഭിക്കുന്നില്ല.  അതുകൊണ്ടാണ് പല യുക്തികൾ ഉപയോഗിച്ച് ആശാൻ സങ്കീർണമായ ആ പ്രകൃതിയെ വിശകലനം ചെയ്യുന്നത്. 


തത്വചിന്താപരമായ അശാന്തി 


വീണപൂവ് അവശേഷിപ്പിക്കുന്നത് അശാന്തിയാണ് .അത് ആശയപരവും തത്വചിന്താപരവുമായ അശാന്തിയാണ്. എന്നാൽ കവിതയിൽ ഒരു കാമുകിയുടെ സ്ഥാനത്താണ് പൂവെന്നും പൂവ് വീണതോടെ കവിയുടെ പ്രണയമാണ് തകർന്നതെന്നും വ്യാഖ്യാനിച്ചാൽ 'വീണപൂവി'ൽ വ്യാപരിക്കുന്ന ജീവതത്വപരമായ ആരായലുകൾ അപ്രത്യക്ഷമാകും. അത് ആണും  പെണ്ണും തമ്മിലുള്ള ബന്ധത്തിൻ്റെ ലോകമായി വഴിമാറിപ്പോകും. ഇത് കവിതയെ അപഹസിക്കുന്നതിന് തുല്യമാണ് .ഇത്തരം വായനയിൽ യാതൊരു ശ്രേഷ്ഠതയുമില്ല. അത് വാണിജ്യവൽക്കരിക്കപ്പെട്ട മനസ്സുകളുടെ പ്രത്യേകതയായി കണ്ടാൽ മതി.

അതിവൈകാരികവും വാണിജ്യപരവുമായ താൽപര്യങ്ങളുള്ള മനുഷ്യർക്ക് കലയുടെ പ്രകൃതത്തെ അറിയാനൊക്കില്ല .ഇവിടുത്തെ വിമർശകർക്ക് ഒരു കവിയുടെ കലാപരവും സൗന്ദര്യാത്മകവുമായ അത്തരം ചോദനകളെ അതിന്റെ അർത്ഥപരതയിൽ സമീപിക്കാൻ ശേഷിയില്ല. അതിനുപകരം അവർ കവിതയിലെ വസ്തുതളെയെല്ലാം മാനുഷിക ജീവിതത്തിലെ കൊടുക്കൽ വാങ്ങലുകളുടെയും വാണിജ്യ താൽപര്യങ്ങളുടെയും ബിംബങ്ങളായി കാണുന്നു.ഇത് കവിതയ്ക്ക് ബാഹ്യമായ ആലോചനകളാണ്. അവിടെ കവിയോ ആസ്വാദകനോ ഇല്ല. 

ആശാൻ പൂവിനെയാണ് അഭിസംബോധന ചെയ്യുന്നത്.ആ  അഭിസംബോധനയ്ക്ക് ആവശ്യമായ യുക്തിയും തത്വചിന്തയും ഭാവനയുമാണ് തേടുന്നത്. അതാണ് കവിതയ്ക്ക് ആവശ്യമുള്ളത്. ഒരു യുക്തി മറ്റൊന്നിന് പരിഹാരമല്ല. ദുർഗ്രഹമായ ഒരു ലോകത്ത് എവിടേക്ക് തിരിയണമെന്ന് ആലോചിച്ച് സന്ത്രാസപ്പെട്ടു നിൽക്കുന്ന അവസ്ഥ 'വീണപൂവി'ലുണ്ട്. അതുകൊണ്ടാണ് ആശാൻ ഇങ്ങനെ എഴുതുന്നത്:

"ഇന്നീവിധം ഗതി നിനക്കയി പോക! പിന്നൊ-
ന്നൊന്നായ്ത്തുടർന്നു വരുമാ വഴി ഞങ്ങളെല്ലാം;
ഒന്നിന്നുമില്ല നില - ഉന്നതമായ കുന്നു -മെന്നല്ലയാഴിയുമൊരിക്കൽ 
നശിക്കുമോർത്താൽ."

ജീവിത നശ്വരതയെക്കുറിച്ചോർത്താൽ അശാന്തി അകലും. ശാശ്വതമായത് ഒന്നുമില്ലെങ്കിൽ പിന്നെന്തിന്  ആഗ്രഹിക്കണം ,ദു:ഖിക്കണം ? സ്വാർത്ഥത ഒരു മിന്നലാട്ടം മാത്രമാണ്. അതും വ്യർത്ഥമാണ്.

"ഉല്പന്നമായത് നശിക്കു- മണുക്കൾ നിൽക്കും
ഉല്പന്നമാമുടൽ വെടിഞ്ഞൊരു ദേഹി വീണ്ടും
ഉല്പത്തി കർമഗതി പോലെ വരും ജഗത്തിൽ,
കൽപ്പിച്ചിടുന്നിവിടെയിങ്ങനെ ആഗമങ്ങൾ."

ഇതും ഒരു യുക്തിയാണ്. കർമ്മഗതിയെ അഭയം പ്രാപിക്കുന്നു. കാമുകിയുടെ മരണത്തിൽ വേദനിക്കുന്ന കവിക്ക് ഇങ്ങനെ ചിന്തിക്കാനാവില്ല. കാരണം കാമുകിയോടുള്ള ബന്ധം വൈകാരികമാണ്. ആശാനാകട്ടെ വൈകാരിക വിച്ഛേദമാണ് അവതരിപ്പിക്കുന്നത്.

പൂവ് ഒരു മറയാണ് 

പൂവ് പ്രതീകമല്ലെന്ന നിലപാടാണ് ഈ ലേഖകൻ്റെ 'വീണപൂവ് കാവ്യങ്ങൾക്ക് മുമ്പേ' എന്ന കൃതിയിൽ കൈക്കൊണ്ടത്. മലയാളവിമർശനത്തിന്റെ ചരിത്രവും, വിശേഷിച്ച് ആശാൻ കൃതികളുടെ വിമർശനത്തിൻ്റെ ചരിത്രവും ഗൗരവത്തോടെ ഉൾക്കൊണ്ട ഒരാൾക്ക് ഇത് വളരെ പുതിയ വീക്ഷണമാണെന്ന് കാണാൻ വിഷമമില്ല. അതുകൊണ്ടാണ് സുകുമാർ അഴീക്കോടും കെ.പി.അപ്പനും എൻ്റെ പ്രതീകവാദവിരുദ്ധ നിലപാട് പ്രസക്തവും പുതിയതുമാണെന്ന് എഴുതിയത്. "ഈ വിമർശനത്തിൽ അസന്നിഗ്ദ്ധമായ ഒരു പൂർവ്വാന്വേഷണ നിരാസവും ഒരു നവദര്‍ശന കൗതുകവും നമുക്ക് കാണാൻ കഴിയുമെന്ന് " അഴീക്കോട് എഴുതുന്നുണ്ട് .വീണപൂവ് ഒന്നിൻ്റെയും പ്രതീകമല്ല - ഇതാണ് എൻ്റെ നിലപാട്.

ഈ കാര്യത്തിൽ 'വീണപൂവി'നെ അതിൻ്റെ തനതായ ജീവതത്വ ബോധത്തിലേക്ക് നയിക്കുന്ന മറ്റൊരു വിമർശനവും മലയാളത്തിൽ ഉണ്ടായിട്ടില്ല.' വീണപൂവ് കാവ്യങ്ങൾക്ക് മുൻപേ' എന്ന കൃതി ഒരു വഴിത്തിരിവ് എന്ന നിലയിലാണ് ഞാൻ സമീപിച്ചിട്ടുള്ളത്. പുസ്തകത്തിലെ ഒരു ഭാഗം ഉദ്ധരിക്കട്ടെ:

"പൂവ് ഏതിന്റെയെങ്കിലും പ്രതീകമാണെങ്കിൽ കവിക്ക് പൂവിനെപ്പറ്റിയുള്ള പല നിഗമനങ്ങളിൽ ഏർപ്പെടേണ്ടതില്ല. മറിച്ച് പൂവിന് പൂവ്  മാത്രമായാൽ മതിയെന്നും അത് മറ്റെന്തിനെയും പോലെ കാവ്യവസ്തുവായല്ല ജനിച്ചതെന്നും കവി മനസ്സിലാക്കുന്നു.കാവ്യവസ്തുവാകാതെ ജീവിച്ചതിന്റെ യഥാർത്ഥ ചിത്രമാണ് ആശാൻ വരച്ചു കാണിക്കുന്നത്. കാവ്യവസ്തുവായ പൂവ് എപ്പോഴും അന്യവസ്തുക്കളുടെ ഭാരം ചുമക്കുകയാവും. പൂവിനെ ആശാൻ ആ ഭാരം ഏൽപ്പിക്കുന്നില്ല." 

ഇതാണ് കാവ്യപരമായ സ്വതന്ത്രത . കവിത മറ്റൊന്നിനെ ചാരിനിൽക്കുന്നതല്ല. അതിന് അനന്യതയുണ്ട്. കവിതയിലെ വസ്തു അതിൽതന്നെയാണ് ആസ്വദിക്കപ്പെടേണ്ടത് .കവിത അതിൻ്റെ തന്നെ ഘടനയിലാണ് വസ്തുവിനെ പ്രതിഷ്ഠിക്കുന്നത് . വസ്തു മറ്റൊന്നല്ല. ഒരു വസ്തു മറ്റൊന്നിന് വേണ്ടി നിലനിൽക്കുകയാണെന്ന് പറയുന്നത്  മനുഷ്യൻ്റെ ഉപഭോഗ ആവശ്യത്തിന് വേണ്ടിയുള്ള കാഴ്ചപ്പാടാണ്.

കവികൾ എന്നും വാഴ്ത്തിയിട്ടുള്ള വസ്തുവാണ് പൂവ്. മറ്റൊന്നും എഴുതാനില്ലാതെ കഷ്ടപ്പെടുമ്പോൾ കവികൾ പൂവിനെ ആശ്രയിക്കാറുണ്ട്. പൂവിനെക്കുറിച്ചുള്ള ചിന്തയ്ക്ക് അതിൽ തന്നെ ഉത്തരം തേടാൻ ശ്രമിക്കുകയാണ് പോംവഴി. 

കവി പൂവിനെ സ്നേഹിച്ചത് അതിൻ്റെ സ്നിഗ്ദ്ധസൗന്ദര്യത്തിലും നശ്വരയിലുമാണ്. ദുരന്തത്തെ മുൻകൂട്ടി കാണുന്ന കവികൾ പൂവിലൂടെ അത് മറയ്ക്കാൻ ശ്രമിച്ചു. അതിന്റെയർത്ഥം പുവ് മറയ്ക്കുന്നത് ദുരന്തമാണ് എന്നാണ്. പൂവ് ഒരു മറയാണ്. അതിനടിയിൽ ജീവിതത്തിൻ്റെ ഭയപ്പെടുത്തുന്ന നശ്വരതയും  അമൂല്യമായ ജീവൻ്റെ അനിവാര്യമായ പതനവും അടങ്ങിയിരിക്കുന്നു. പൂവിനെ കാണുമ്പോൾ ഭയമുണ്ടാകും. കാരണം അത് വീഴ്ചയുടെ അവസാനത്തെ മുനമ്പാണ്. വലിയ യുദ്ധങ്ങൾക്ക് മുമ്പുള്ള പുറപ്പാടാണ്. യുദ്ധം കഴിഞ്ഞാൽ പടക്കളം എല്ലാവരും വിസ്മരിക്കുന്നു. യുദ്ധം നടന്നതിന്റെ ഓർമ്മകൾക്ക് അവകാശികളില്ല .നിശ്ശബ്ദതയുടെ ഉരഗം തകർന്ന വസ്തുക്കൾക്കിടയിലൂടെ  കടന്നുപോകുന്നുണ്ടാവും. ആ ഉരഗങ്ങൾ ഇഴഞ്ഞുപോയ പാടുകൾ തേടിച്ചെല്ലാൻ കവിക്ക് കഴിയണം. 


മറ്റുള്ളവർ എഴുതിയത് മായ്ച്ചുകളയാനാണ് എഴുതേണ്ടത്

ആത്യന്തികമായ ഫലശൂന്യതയെക്കുറിച്ചുള്ള വെളിപാട് വിധ്വംസകമാണ്. സൗന്ദര്യത്തിന്റെ ഇരുണ്ട വശമാണത്. സൗന്ദര്യത്തെ ആസ്വദിക്കുന്നതിൽ നിന്ന് നമ്മെ വിലക്കുന്നതിലെ സൗന്ദര്യമാണ് ആശാൻ ചർച്ച ചെയ്യുന്നത്. ലോകത്തിൻ്റെ അറിയാത്ത സമുദ്രങ്ങളെക്കുറിച്ചാണ് എഴുതേണ്ടത്. എഴുതുക എന്ന് പറഞ്ഞാൽ വലിയൊരു അർത്ഥമുണ്ട് .അത് നേരത്തെ എഴുതിയതിന്റെ ആവർത്തനമല്ല .നാം എഴുതുകയാണെന്ന് പറഞ്ഞാൽ പുതിയ ഒരു കാര്യമാണ് എഴുതുന്നത്. അതുവരെ ആരും എഴുതാത്തതാണത്.  അപ്പോഴാണല്ലോ എഴുത്തിനർത്ഥം ഉണ്ടാകുന്നത് .എഴുതുമ്പോൾ അത് പുതിയൊരു കടലാസിലാണ് പിറക്കുന്നത്;മറ്റൊരാൾ എഴുതിയതിന്റെ പുറത്തല്ല .ഒഴിഞ്ഞ ഇടങ്ങളിലേ എഴുതാനൊക്കൂ; അങ്ങനെയാണ് എഴുതേണ്ടത്. അതിൻ്റെയർത്ഥം ഇങ്ങനെ വിശദമാക്കാം: നിങ്ങൾ എഴുതുമ്പോൾ അത് വ്യക്തമായി കാണണമെങ്കിൽ ഒഴിഞ്ഞ ഇടമായിരിക്കണം .ശൂന്യമായ പ്രതലത്തിലാണ് എഴുതുന്നത്. അപ്പോഴാണ് അത് ദൃശ്യമാകുന്നത്. അതുകൊണ്ട് എഴുത്ത് പുതിയ ആവിർഭാവമാണ്. മറ്റൊരാൾ എഴുതാത്തത് എഴുതുമ്പോൾ അതുവരെ പലർ എഴുതിയത് മായ്ച്ചു കളയുകയാണ്. 

അങ്ങനെ നോക്കുമ്പോൾ എഴുതുക എന്ന പ്രക്രിയയിലൂടെ പുതിയ സുവിശേഷമാണ് പുറത്തു വരേണ്ടത്.  മറ്റുള്ളവർ പറയാത്തതാണ് അതിലൂടെ വെളിച്ചം തേടേണ്ടത്. ധാരാളം പേർ പറഞ്ഞത് ആവർത്തിക്കുന്നത് എഴുത്തല്ല. അത്  വാക്കുകളുടെ ആവർത്തനം മാത്രമാണ്. എഴുതുമ്പോൾ ഒരു തുടച്ചു നീക്കൽ സംഭവിക്കുന്നു. ആവർത്തിക്കപ്പെട്ടതും എവിടെ നോക്കിയാലും കാണാവുന്നതുമായ ചിന്തകളുടെ അഴുക്കാണ് തുടച്ചു മാറ്റപ്പെടുന്നത്. അത് ആശാൻ സാധ്യമാക്കിയത് കൊണ്ട് അതിനെക്കുറിച്ച് ഒരു വിമർശനാത്മക സർഗവിചാരം ആവശ്യമായി വരുന്നു. ആ കൃതി വിമർശകമനസ്സിൽ വന്നു വീഴുന്നതിന്റെ അനുരണനങ്ങളാണ് എഴുതുന്നത്. അതിൻ്റെ ഉള്ളടക്കമോ സാമൂഹിക പ്രസക്തിയോ ഒന്നുമല്ല.

വിമർശകൻ മറ്റൊരു കവിത എഴുതുന്നു 

കവിത വായിച്ചുകൊണ്ട് വിമർശകൻ മറ്റൊരു കവിത സൃഷ്ടിക്കുകയാണ്.അത് കവിതയുടെ സൂക്ഷ്മത്തിലും ഗദ്യത്തിന്റെ രാഗത്തിലുമാണ് സംഭവിക്കുന്നത്. വിമർശകൻ്റെ ഗദ്യം ഭാവനയുടേതാണ്.അത് കവിതയുടെ വിശദീകരണമല്ല. കവിത അനുഭവിച്ചതിന്റെ ഫലമായി സ്വയം വായിക്കുന്നതിന്റെ ഫലമാണിത്.  വിമർശകൻ തന്നെത്തന്നെ വായിക്കുന്നു. അമേരിക്കൻ വിമർശകനായ ദാനിയേൽ ഗ്രീൻ (Daniel Green) പറയുന്നു, The experience of reading is always the experience of language.വായിക്കുമ്പോൾ നമുക്ക് കിട്ടുന്ന അനുഭവം ഭാഷയുടെ അനുഭവമാണ്. ഇതാകട്ടെ ഓരോരുത്തർക്കും വ്യത്യസ്തമാണ്.

ജീവിതനശ്വരതയെപ്പറ്റിയുള്ള എൻ്റെ വ്യഥയെ എൻ്റെ വഴിയിൽ അന്വേഷിക്കുകയാണ് ഞാൻ ഈ കൃതിയിൽ ചെയ്തത്. ജീവിതത്തിന്റെ അർത്ഥമെന്തെന്ന് ചോദിക്കുന്നതുപോലെ ദുർഗ്രഹമാണ് എന്തുകൊണ്ടാണ് അത് നശ്വരമായിരിക്കുന്നതെന്ന്  തിരയുന്നത്. ഏതൊരു മനീഷിയെയും ഈ ചോദ്യങ്ങൾ കുഴയ്ക്കുന്നു. സ്നേഹത്തെ നൈമിഷികമോ താൽക്കാലികമോ ആക്കുന്നത് ഈ ചോദ്യങ്ങളാണ്. ജീവിതത്തിൻ്റെ അനിശ്ചിതത്വവും നശ്വരതയും മൂല്യങ്ങളുടെ നിലനിൽപ്പിന് ഭീഷണി ഉയർത്തുന്നു. ഒരു പക്ഷിയെ  സ്നേഹിക്കുന്നു .എന്നാൽ തൊട്ടടുത്ത നിമിഷം അതിനെ ഒരാൾ അമ്പെയ്ത് കൊല്ലുന്നു. ഒരു മീനിനെ, അതിൻ്റെ  ചലനത്തെ സ്നേഹിക്കുന്നു. പൊടുന്നനെ ഒരുവൻ അതിനെ ചൂണ്ടയിട്ടോ വലയിൽ കുടുക്കിയോ  പിടിച്ചു കൊല്ലുന്നു. എത്ര ക്ഷണികമാണ് ജീവിതം ? ഈ അനിശ്ചിതാവസ്ഥ തരുന്ന മരവിപ്പും മടുപ്പും ഭീകരമാണെന്നിരിക്കെ അതിനെ സമാശ്വസിപ്പിക്കാനുള്ള ആശയം തേടിയാണ് ഞാൻ ഈ കവിത വായിച്ചത്. വീണുകിടക്കുന്ന പൂവിനെക്കുറിച്ചുള്ള ദുഃഖം എന്റേതുമാണ്. എൻ്റെ മനസ്സിൻ്റെ അടിയിലൂടെ വിഷാദാത്മകതയെക്കുറിച്ച് അന്വേഷിക്കാൻ ഇത് പ്രേരണയായി.

മറ്റൊരു വീണപൂവായി ഞാൻ ഓരോന്നിനെയും സങ്കൽപ്പിക്കാൻ തുടങ്ങി. ബാല്യകൗമാരങ്ങളും സ്നേഹബന്ധങ്ങളും ഇതുപോലെ വീണുപോകുന്നത് കണ്ടു. വീണതിന് പിന്നീട് ഉയർപ്പില്ല .മനസ്സിൽ നിന്ന്  വിഷാദത്തിന്റെ ഉയിർപ്പ് ഒഴിവാക്കാൻ  സ്വയം തേടുകയാണ് ചെയ്തത്. ലോകജീവിതത്തിന്റെ അർത്ഥശൂന്യതയും വിളിച്ചാൽ വിളി കേൾക്കാത്ത അവസ്ഥയും എന്നിൽ സംഘർഷം സൃഷ്ടിച്ചു. അത് പരിഹരിക്കാൻ വാക്കുകളുടെ സഹായമില്ലാതെ മനസ്സിൽ കവിത രചിച്ചുകൊണ്ടിരുന്നു. അസ്തമയങ്ങളിലും കൊഴിയുന്ന ഇലകളിലും സ്നേഹിതരുടെ മൃത്യുവിലും ലോകത്തിൻ്റെ മറവിയിലും ഞാൻ തിരഞ്ഞുകൊണ്ടിരുന്നു. അപ്പോൾ ആശാൻ്റെ വരികൾ പ്രതിധ്വനിച്ചു.

"സാധിച്ചു വേഗമഥവാ നിജ്ജന്മകൃത്യം
സാധിഷ്ഠർ പോട്ട് - ഇഹ നിശിപാന്ഥപാദം
ബാധിച്ചു രൂക്ഷശില വാഴ്വതിൽ നിന്ന് മേഘ-
ജ്യോതിസ്സുതൻ ക്ഷണികജീവിതമല്ലി കാമ്യം"

പരാജയപ്പെട്ട ജീവിതങ്ങൾക്കെല്ലാം ഇത് സാന്ത്വനമായി തീരുന്നതായി വായിക്കാം ."പൂവിനെക്കുറിച്ചല്ലാതെ മറ്റൊന്നിനെക്കുറിച്ചും പറയാനില്ലെന്ന് സൂചിപ്പിക്കുന്ന കവി കവിതയിലെ ഏത് പ്രവണതയെയും അതിജീവിക്കുകയാണ്. വിഭിന്ന  ഭാവങ്ങളുള്ള പൂവ് അങ്ങനെ അനേകം സ്വരങ്ങളെ ഓർമ്മിപ്പിക്കുന്നു. പൂവിനെക്കുറിച്ചല്ലാതെ മറ്റൊന്നും പറയാതിരിക്കുക ,പൂവിൻ്റെ തന്നെ പല ജീവിതങ്ങൾ ധ്വനിപ്പിക്കുക എന്നീ മാർഗങ്ങളിലൂടെയാണ് കവിത സാർവലൗകിക പ്രസക്തിയിലേക്ക് വരുന്നത്.സാർവകാലികാനുഭവങ്ങളുടെ സാരാംശത്തിലേക്ക് എത്തുന്ന കവി എല്ലാ മനുഷ്യനിർമ്മിത പ്രത്യയശാസ്ത്രങ്ങളെയും ഉപേക്ഷിക്കുന്നു. ഇങ്ങനെ കവിത സ്വതന്ത്രമാകുന്നു."

എന്നാൽ കവിതയുടെ ഈ സ്വാതന്ത്ര്യം വിമർശകന്റെ മനസ്സിലാണ് വിചിത്രമായ പദകോശങ്ങളോടെ ഉദിച്ചുയരുന്നത്. വിമർശകൻ അതിൽ സ്വയം ദർശിക്കുന്നു. അത് വിമർശകൻ്റെ  സ്വാതന്ത്ര്യവുമാണ്. പാരമ്പര്യത്തിൻ്റെ  നിശ്ചലമായ ആശയലോകത്ത് നിന്നുള്ള സ്വാതന്ത്ര്യം പ്രഖ്യാപിക്കാൻ വിമർശകൻ തിരഞ്ഞെടുക്കുന്ന നിമിഷമാണിത്. വിമർശകൻ സ്വന്തം മനസ്സിന്റെ സർഗാത്മക സ്വാതന്ത്ര്യത്തെ വീണ്ടെടുക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമാണ് ഈ വായന. വിമർശകൻ സ്വന്തം സ്വാതന്ത്ര്യസങ്കല്പത്തെ വായിക്കുകയാണ്. അയാളുടെ സംവേദനാത്മകതയുടെ ആകസ്മികമായ എത്തിച്ചേരലാണിത്.  അങ്ങനെ അയാളിലെ പ്രക്ഷോഭകാരിയെ ശരിക്കും സാക്ഷാത്കരിക്കുന്നു.

ഒരു ഭാഗം കൂടി ഉദ്ധരിക്കുന്നു: " നിരന്തരം അന്യവൽക്കരിക്കുക എന്നതാണ് ജീവിതത്തിൻ്റെ സ്വഭാവം. അങ്ങനെയുള്ള പ്രക്രിയയിൽ നഷ്ടപ്പെടുന്നത് മാനുഷികതയാണ്. അകന്നുപോകുന്നത് ,നഷ്ടപ്പെടുന്നത് എവിടെയെന്ന ചോദ്യം വീണപൂവ് എന്ന കാവ്യത്തിന്റെ ആദിമധ്യാന്തം മുഴങ്ങുന്നതായി ഞാൻ കേൾക്കുന്നു." അമേരിക്കൻ തത്വചിന്തകനായ 
ജോൺ ഡിവി (John Dewy) പറഞ്ഞതുപോലെ കവിത നിഗൂഢതയിലേക്കാണ് ആഴ്ന്നിറങ്ങുന്നത് .It(poetry)has served the purpose of penetrating the mysterious depths of things.



ഗാന്ധിജിയുടെ ആത്മീയത എം.കെ.ഹരികുമാർ




" എനിക്ക് ഗാന്ധിജിയോട് വലിയ ഒരു അടുപ്പം ഒരിക്കലും തോന്നിയിട്ടില്ല.എന്നാൽ ഒരു രാഷ്ട്രീയ ചിന്തകനെന്ന നിലയിൽ അദ്ദേഹത്തിനു പ്രധാന കാര്യങ്ങളിൽ തെറ്റുപറ്റിയെന്നും കരുതുന്നില്ല. അതുപോലെ അദ്ദേഹത്തിൻ്റെ ജീവിതം ഒരു പരാജയമാണെന്നും പറയാനാവില്ല." ജോർജ് ഓർവെൽ എഴുതിയ Reflections on Gandhi എന്ന ലേഖനത്തിലെ വാക്യങ്ങളാണിത്.ഗാന്ധിജിയുടെ ഒരു ഓർമ്മ പുതുക്കലിൽ ഓർവെല്ലിൻ്റെ ലേഖനം വീണ്ടുവിചാരത്തിനും കണ്ടെത്തലിനുമുള്ള വഴിമരുന്നിടുകയാണ്. എന്തുകൊണ്ടായിരിക്കും അദ്ദേഹത്തിനു ഗാന്ധിജിയോട് അടുപ്പം തോന്നാത്തത്? അത് വ്യക്തിപരമായ സൗന്ദര്യബോധത്തിൻ്റെ പ്രശ്നമാണ്. ആ ലേഖനത്തിന്റെ ഒടുവിൽ ഓർവെൽ  തൻ്റെ സൗന്ദര്യാത്മകമായ അരുചി വെളിവാക്കിക്കൊണ്ട് ഇങ്ങനെ പ്രസ്താവിക്കുന്നു:
"One may feel ,as I do ,a sort of aesthetic distaste for Gandhi ,one may reject the claims of sainthood made on his behalf (he never made any such claim himself ,by the way) ,one may also reject sainthood as an ideal and therefore feel that Gandhi's basic aims were anti human and reactionary "

ഓർവെല്ലിനു ,ഗാന്ധിജിയോട്, സൗന്ദര്യബോധത്തിന്റെ പശ്ചാത്തലത്തിൽ അരുചിയുണ്ട് ; ഉൾക്കൊള്ളാൻ പറ്റാത്ത ചിലതുണ്ട്. അദ്ദേഹത്തെ ഒരു പുണ്യാളനാക്കുന്നതിനോടും ഓർവെൽ  വിയോജിക്കുന്നു ,അങ്ങനെ ഗാന്ധിജി അവകാശപ്പെട്ടില്ലെങ്കിലും. പുണ്യാളത്തത്തെ ഒരു മാതൃകയായി കാണാത്തവർ ഗാന്ധിജിയുടെ ലക്ഷ്യങ്ങളെ മനുഷ്യവിരുദ്ധമായി വിലയിരുത്തുമെന്നുവരെ ഓർവെൽ അഭിപ്രായപ്പെടുന്നു.

ഗാന്ധിജിക്ക് ഒരു വ്യക്തിയോടല്ലായിരുന്നു താത്പര്യം ,ഒരു ജനതയോടായിരുന്നു. അടുത്ത സുഹൃത്തുക്കളുണ്ടാവുന്നത് തൻ്റെ ലക്ഷ്യത്തിൽ നിന്നു വ്യതിചലിക്കാൻ ഇടയാക്കുമെന്ന് ഗാന്ധിജി ചിന്തിച്ചിരുന്നു. ഓർവെൽ എഴുതുന്നു ,ഒരാൾക്ക് ദൈവത്തെ സ്നേഹിക്കണമെങ്കിൽ ,അല്ലെങ്കിൽ മനുഷ്യവംശത്തെയാകെ സ്നേഹിക്കണമെങ്കിൽ ഏതെങ്കിലും ഒരു വ്യക്തിയോടുള്ള പ്രത്യേക ഇഷ്ടം ഉപേക്ഷിക്കണം .വൈയക്തികത ഇല്ലാതാവുകയും ലോകസാകല്യത പ്രാമുഖ്യം നേടുകയുമാണ്.  ഇവിടെയാണ് മാനസികവും മതപരവുമായ ആശയങ്ങൾ തമ്മിൽ ചേരാതെ നിൽക്കുന്നത്. സാധാരണക്കാർക്ക് സ്നേഹം എന്നു പറഞ്ഞാൽ ആരോടെങ്കിലുമൊക്കെയുള്ള അധികരിച്ച സ്നേഹമാണ്.

ഗാന്ധിജിക്ക് ആഹാരം രുചിക്കാനോ ആസ്വദിക്കാനോ ഉള്ളതല്ല;ആരോഗ്യത്തിനുള്ളതായിരുന്നു. മറ്റൊന്ന് ,ലൈംഗികതയോടുള്ള വിരക്തിയാണ്. ലൈംഗികവേഴ്ചയുണ്ടാകുകയാണെങ്കിൽ ,അത് ദീർഘിച്ച ഇടവേളകളിൽ സന്താനോൽപാദനത്തിനു വേണ്ടി മാത്രമാകണമത്രേ .ഓർവെൽ  ചൂണ്ടിക്കാട്ടുന്ന പോലെ ,ഗാന്ധിജി തന്റെ മുപ്പതുകളിൽ ലൈംഗികത ഉപേക്ഷിച്ച് ബ്രഹ്മചര്യത്തിലേക്ക് പോയ വ്യക്തിയാണ് .ലൈംഗികദാഹത്തെ പൂർണ്ണമായി ഉച്ചാടനം ചെയ്യുകയായിരുന്നു ആ ബ്രഹ്മചര്യത്തിൻ്റെ ലക്ഷ്യം. അത് വ്യക്തിയുടെ രാഗങ്ങളിൽ നിന്നുള്ള രക്ഷപ്പെടലും സമൂലമായ ലോകത്തിൻ്റെ വാഴ്വിൻ്റെ നേരെയുള്ള നോട്ടവുമായിരുന്നു. ലോകത്തിൻ്റെ സാരം ആർജിക്കുന്നതിൻ്റെ മറ്റൊരു രീതിയാണിത്. 

ത്യാഗം ,തപസ്സ് 

അതുകൊണ്ട് ഗാന്ധിയൻ ജീവിതമാതൃക എന്നു പറയുന്നത്  കഠിനമായ, ദുർഘടമായ ഒരു വഴിയാണ്. സാധാരണ മനസുകൾക്ക് അത് അപ്രാപ്യമാണ്. ഗാന്ധിയൻ ജീവിതം ആത്മീയമായ ചിന്തകളിലും ശ്രമകരമായ ചര്യകളിലും അധിഷ്ഠിതമാണ്. അത് മാനസികമല്ല; ആശയപരമായ ദൃഢനിശ്ചയങ്ങളും ത്യാഗവും തപസ്സുമാണ് അഭിവ്യഞ്ജിപ്പിക്കുന്നത് .ഗാന്ധിജിയുടെ ജീവിതാദർശം അഥവാ ഗാന്ധിസം അദ്ദേഹത്തിനു മാത്രമേ പ്രാവർത്തികമാക്കാനാവൂ.അത് മനുഷ്യൻ്റെ അതീതമായ ഒരിടമാണ്. അത് സാധാരണ മനുഷ്യൻ്റെ സ്വപ്നമോ അതിശയമോ ആയിരിക്കും . അദ്ദേഹത്തിൻ്റെ വസ്ത്രധാരണം ,ഭക്ഷണരീതി, വിശ്രമം ,ജീവിതാദർശങ്ങൾ ,മിതവ്യയം, ലക്ഷ്യബോധം എന്നിവ ശ്രദ്ധിച്ചാൽ ഒരു കാര്യം വ്യക്തമാകും. അത് ഗാന്ധിജിയുടെ സവിശേഷമായ മതപരമായ യാത്രയാണ്. വ്യക്തിഗതമായ മതമാണത്.  സർവമതങ്ങളെയും ആശ്ളേഷിക്കുന്നതിനപ്പുറത്ത് തൻ്റേതായൊരു മോക്ഷപാതയാണ് ഗാന്ധിജി വിഭാവന ചെയ്തത്. സ്വാതന്ത്യസമരം ആ യാത്രയ്ക്കുള്ള പരീക്ഷണശാലയായിരുന്നു ,കർമ്മ മേഖലയായിരുന്നു. 

രാഷ്ട്രീയത്തിൽ മറ്റുള്ളവർക്ക് പാലിക്കാൻ പറ്റാത്ത നിയമങ്ങളും മൂല്യങ്ങളുമാണ് ഗാന്ധിജി പുലർത്തിയത്. എന്തെന്നാൽ തൻ്റെ വ്യക്തിത്വത്തിനും ആന്തരികവും  ആത്മീയവുമായ അനുധാവനങ്ങൾക്കും പര്യാപ്തമായ സാഹചര്യങ്ങളാണ് അദ്ദേഹം തേടിക്കൊണ്ടിരുന്നത്.ചുറ്റുപാടുകളെ അതിനനുസരിച്ച് മാറ്റിയെടുക്കാൻ ഗാന്ധിജിക്ക് കഴിയുമായിരുന്നു. 

അദ്ദേഹത്തിൻ്റെ ചിന്തകൾ ആകർഷിക്കപ്പെടുന്നത് അതിനു  പറ്റിയ ആശയങ്ങളിലേക്കാണ്. സ്വന്തം ചിന്തകൾ ഉല്പാദിപ്പിക്കുന്നതിനേക്കാൾ തൻ്റെ ജീവിതചക്രം പൂർത്തീകരിക്കുന്നതിനായി മറ്റുള്ളവരുടെ ആശയങ്ങൾ സ്വീകരിച്ചു കൊണ്ടിരുന്നു. ഒരിക്കലും അതിൽ മുടക്കം വരുത്തിയിട്ടില്ല. എന്തിനാണ് ഇങ്ങനെ സ്വയം വികസിപ്പിക്കുന്നത്? സ്വയം ഒരു സത്യാന്വേഷകനാണെന്ന് കണ്ടെത്തുന്നത് ?അതാണ് ഗാന്ധിയൻ യജ്ഞം. ആരെയെങ്കിലും കായികമായി ,ആയുധങ്ങൾ ഉപയോഗിച്ച് നേരിടുന്നത് ഗാന്ധിജി ഇഷ്ടപ്പെട്ടില്ല .അത് ആ വ്യക്തിത്വത്തിൻ്റെ സഹജമായ സ്വഭാവമാണ്. ഉപേക്ഷിക്കാവുന്നതെല്ലാം ഉപേക്ഷിച്ചാലും ഒടുവിൽ താനും തൻ്റെ അനുഭവങ്ങളും ബാക്കിനിൽക്കുമെന്ന് കണ്ടെത്തിയ ഒരു സെൻ ബുദ്ധിസ്റ്റായിരുന്നു ഗാന്ധിജി . അദ്ദേഹം ഒരു ഭൗതികവസ്തുവിന്റെയും ഉടമസ്ഥതയിൽ വിശ്വസിച്ചില്ല.എന്നാൽ തൻ്റെ അഗാധവും ദൃഢവുമായ ആത്മീയതയിൽ വിശ്വസിച്ചു. നഷ്ടപ്പെടലുകളെ ഓർത്ത് വിഷാദിക്കാതെ ,തൻ്റെ കൂടെ പ്രകൃതി നല്കിയത് ഉണ്ടായിരുന്നാൽ മതിയെന്ന ചിന്തയാണിത്. ഒരു നിമിഷത്തിനാണ് മൂല്യം .ഒരു തുണ്ട് തുണികൊണ്ട് മറച്ചാൽ തീരുന്നതേയുള്ളൂ തന്റെ എല്ലാത്തരത്തിലുള്ള നഗ്നതകളുമെന്ന് ഗാന്ധിജിക്ക് മാത്രമേ ചിന്തിക്കാനാവൂ. ആ തുണ്ട് അദ്ദേഹത്തിൻ്റെ സത്യസന്ധതയാണ് പ്രകടമാക്കുന്നത്. എത്ര വലിയ സാമ്രാജ്യത്വ മേലാളന്മാരുടെ ഉടുത്തുകെട്ടുകളും ആ ചെറിയ തുണിക്കഷണത്തിൽ തട്ടി നിഷ്പ്രഭമാവുമായിരുന്നു. അദ്ദേഹം ആഗ്രഹങ്ങളില്ലാത്ത ഒരു മനുഷ്യനായിരുന്നു .ആഗ്രഹങ്ങളില്ലാത്തവർക്ക് സ്വയം ഭാവന ചെയ്യാൻ തുറസ്സായ ഇടങ്ങൾ ധാരാളമായി ലഭിക്കും .

അഹിംസയുടെ മൂർച്ച

റഷ്യൻ സാഹിത്യകാരൻ ടോൾസ്റ്റോയിയുമായുള്ള കത്തിടപാടുകളിലൂടെയാണ്  ഗാന്ധിജി അഹിംസ എന്ന ആശയത്തിന്റെ അടിമയാകുന്നത്. ടോൾസ്റ്റോയി പറഞ്ഞു ,ഒരു ഭരണകൂടത്തോട് ഒരിക്കലും ആയുധമെടുത്ത് പോരാടരുതെന്ന് .അതാണ് ദക്ഷിണാഫ്രിക്കയിലും ഇന്ത്യയിലും അദ്ദേഹം ഉപയോഗിച്ചത്. എന്താണ് അഹിംസ ?അങ്ങോട്ട്  ആക്രമിക്കുകയില്ലെന്നാണ് അർത്ഥം . എന്നാൽ ഇങ്ങോട്ട് ആക്രമണമുണ്ടായാൽ നഷ്ടം സഹിക്കണം. കഷ്ടപ്പാടും സഹനവും നാം നേരിടണം.അഹിംസ  ആത്യന്തികമായി നമ്മളിലേക്ക് തന്നെ തിരിഞ്ഞുകുത്തുകയാണ് ചെയ്യുക .ഒരു വലിയ രാജ്യം നമ്മെ  ആക്രമിക്കുമ്പോൾ അഹിംസയിൽ വിശ്വസിച്ച് നാം നിശ്ശബ്ദരായിരുന്നാൽ ,നമ്മെ അവർ കൊന്നൊടുക്കും .പൂർണമായി കൊന്നൊടുക്കില്ലായിരിക്കാം; അടിമകളാക്കപ്പെടുന്നതുവരെ ആ കൊല തുടരും. 

അഹിംസയുടെ ഫലം, മറ്റൊരാളിൻ്റെ , സൈന്യാധിപൻ്റെ രാജ്യത്തിന്റെ മനസ്സിലാണ് ഉണ്ടാകേണ്ടത്.അഹിംസ ഒരു ഉദ്ബുദ്ധമായ നീലാകാശമായി  ശത്രുവിന്റെ മനസ്സിൽ ഉണരണം. അപ്പോഴാണ് അഹിംസ ഫലപ്രദമാകുന്നത്. അഹിംസ ആചരിക്കുന്നവനു യാതൊന്നും ചെയ്യാനില്ല. മർദ്ദനം ഏറ്റുവാങ്ങുക മാത്രമാണ് പോംവഴി.അഹിംസയിൽ അന്തർലീനമായ ആദർശം അവനവനിലുള്ള കീഴടങ്ങലാണ്.  സ്വന്തം ഇന്ദ്രിയങ്ങളെയും വികാരങ്ങളെയും പരിത്യജിക്കാനുള്ള പരിശീലനമാണത്. അഹിംസ പ്രബുദ്ധതയാണ് ;എന്നാൽ ആക്രമണകാരിക്ക് പ്രബുദ്ധതയില്ല .അവനു നശീകരണ ത്വര മാത്രമേയുള്ളൂ. അവൻ്റെ ബോധത്തെ നവീകരിക്കാനുള്ള ഒരു  ഉപകരണമായി അഹിംസയിൽ  വിശ്വസിക്കുന്ന വ്യക്തി മാറണം.

അഹിംസയിലൂടെ നഷ്ടം സംഭവിക്കാം. എത്ര പേർ മരിച്ചാലും ,അഹിംസാവാദിക്ക്  അതിൽ നിന്ന് പിന്മാറാനാകില്ല.  ഗാന്ധിജി പറഞ്ഞു, ശക്തി എന്നു പറയുന്നത്, ശാരീരികമായ, ഭൗതികമായ ബലമല്ല. അത് കീഴടക്കാൻ സാധിക്കാത്ത ഒരു മനസ്സിൽ നിന്നാണ് വരുന്നത് .ഇതിൽ ഗാന്ധിജി ജീവിതകാലമത്രയും  വിശ്വസിച്ചു. മനസ്സിലെ മുറിവുകൾ പാടി നടക്കുന്ന കവിയോടല്ല ഗാന്ധിജിയെ ഉപമിക്കേണ്ടത്;ജീവിതദുഃഖത്തെക്കുറിച്ചുള്ള ചിന്തയിൽ മുഴുകുകയും  ദുഃഖത്തിൽ നിന്നൊഴിയാൻ മാർഗങ്ങൾ അന്വേഷിക്കുകയും ചെയ്ത ബുദ്ധനോടാണ് .

അന്നത്തെ രാഷ്ട്രീയത്തിന്റെ കാലാവസ്ഥ സ്വാതന്ത്ര്യസമരത്തിൻ്റേതായിരുന്നു. അടിച്ചമർത്തലിന്റെ കാലത്ത് ഗാന്ധിജിയെ പോലൊരു ഗുരുവിനു, പരിവ്രാജകന് മൗനിയായിരിക്കാൻ സാധ്യമല്ല. നിരന്തരം സംസാരിക്കുക തന്നെ വേണം. ഓരോ നിമിഷത്തിൻ്റെയും ആശയം ചർച്ച ചെയ്യണം. കനമുള്ളതും അർത്ഥമുള്ളതുമെല്ലാം ആരായണം .പതിരെല്ലാം കളയണം.അതാണ് ഗാന്ധിജി ചെയ്തു കൊണ്ടിരുന്നത്. ശരീരത്തിൻ്റെ ശക്തി ഏതെങ്കിലും ഒരു ഘട്ടത്തിൽ നഷ്ടപ്പെടാം; 
എന്നാൽ ആന്തരികമായ കരുത്ത് എല്ലാ ഭൗതിക നഷ്ടങ്ങൾക്ക് മുന്നിലും  ജീവിക്കാൻ പ്രേരിപ്പിച്ചുകൊണ്ടിരിക്കും. കുറെയൊക്കെ നഷ്ടം സംഭവിച്ചാലും ബാക്കിയുള്ളതിനെ രക്ഷിക്കാൻ ഇത് ആവശ്യമാണ്. 

സത്യത്തെ മുറുകെപ്പിടിക്കുന്നത് 

ആന്തരികശക്തി സമാഹരിക്കാനാണ് ഗാന്ധിജി വിഷയസുഖത്തെയും മറ്റു രുചികളെയും വർജിച്ചത് .ഏതിനും  ഒരർത്ഥമുണ്ടാകണമെന്നായിരുന്നു അദ്ദേഹത്തിൻ്റെ വിചാരം. മനുഷ്യൻ അർത്ഥമുള്ള ഒരു ജീവിയാണ്; അല്ലെങ്കിൽ അർത്ഥമുള്ളതാക്കണം. കലങ്ങിമറിഞ്ഞ ഒരു അന്തരീക്ഷത്തിൽ എല്ലാറ്റിനും ഒരു ക്രമമുണ്ടാവണം.മനുഷ്യമനസിൽ കണ്ണടച്ചിരിക്കുന്ന ആ ബുദ്ധനെ ,പ്രബുദ്ധനെ പുറത്തു കൊണ്ടുവരാനായി എല്ലാ വ്യാമോഹങ്ങളിൽ നിന്നും ,കാഴ്ചയെ മറയ്ക്കുന്ന കപടരൂപങ്ങളിൽ നിന്നും  മനസ്സിനെ വിമോചിപ്പിക്കേണ്ടതുണ്ട്. ഭക്ഷണത്തിൽ ഒരു സസ്യാഹാരപ്രിയനായതിൻ്റെ കാരണം അദ്ദേഹത്തിൻ്റെ അഹിംസാസിദ്ധാന്തം തന്നെയാണ്. സസ്യങ്ങൾക്ക് വേദനിക്കില്ലല്ലോ. ഒരു താപസൻ്റെ ,ബുദ്ധസന്യാസിയുടെ അനലംകൃതമായവഴികൾ ഗാന്ധിജി തിരഞ്ഞെടുത്തു .ഒരു രാഷ്ട്രീയ പ്രവർത്തകനു ഇതിൻ്റെയൊന്നും ആവശ്യമില്ലല്ലോ. 

ഗാന്ധിജിക്ക് മാത്രമേ സത്യഗ്രഹിയാകാൻ കഴിയൂ. സത്യത്തെ ദൃഢമായി ഉറപ്പിച്ചു നിർത്താനുള്ള മനസ് വേണം .സത്യത്തെ തേടുന്നതിൽ ഗാന്ധിജി പാശ്ചാത്യ പുരോഹിതന്മാരുടെ മാർഗമല്ല പിന്തുടർന്നത് ;ഒരു യുദ്ധത്തിൽ രണ്ടു ഭാഗവും ഒരുപോലെ കുറ്റക്കാരായിരിക്കും. രണ്ടുകൂട്ടരും ചെയ്യുന്നത് കൊലയാണല്ലോ.അതുകൊണ്ടാണ് ഗാന്ധിജി സത്യഗ്രഹത്തെ ,സത്യത്തെ  മുറുകെപ്പിടിച്ചത്. സത്യഗ്രഹം (Firmness in the Truth)ഒരു മതമായി ,മതാചാരമായി ഗാന്ധിജി വികസിപ്പിച്ചു .സത്യഗ്രഹത്തിന്റെ മാർഗവും ആർക്കും സുലളിതമായിരിക്കില്ല. അതും സഹനം തന്നെയാണ് .ആന്തരികബലമാണ് നാം തേടുന്നത്. 1938 ൽ ഗാന്ധിജിയോട് ഈ വിഷയത്തിൽ ഒരു ചോദ്യം ചോദിച്ച സംഭവം ലൂയി ഫിഷറുടെ 'ഗാന്ധി ആൻഡ് സ്റ്റാലിൻ' (Gandhi and Stalin: Louis Fischer ) എന്ന കൃതിയിൽ നിന്നു ഓർവെൽ  ഉദ്ധരിക്കുന്നുണ്ട് .

ഗാന്ധിജി പറഞ്ഞത് ജർമൻ ജൂതന്മാർ കൂട്ടത്തോടെ ആത്മഹത്യ ചെയ്യുകയായിരുന്നു നല്ലതെന്നാണ്. യുദ്ധമുഖത്ത് അവർ വധിക്കപ്പെടുമെന്നു ഉറപ്പായിരുന്നു.  അതിനു ഗാന്ധിജി പറഞ്ഞ ന്യായം ഇതാണ് :"ആ കൂട്ട ആത്മഹത്യ ലോകത്തെയും ജർമ്മൻ ജനതയെയും ഉണർത്തും ,ഹിറ്റ്ലറുടെ ആക്രമണത്തിനെതിരെ ."

അഹിംസയായാലും സത്യഗ്രഹമായാലും അതിനു സത്യത്തോടാണ് കൂറ്. സത്യമാണ് അവിടെ വിജയിക്കുന്നത്. സത്യം ജയിക്കാൻ നമ്മൾ ത്യാഗം ചെയ്യണം.നമുക്കല്ല ,സത്യത്തിനാണ് പ്രസക്തി. അതുകൊണ്ട് തന്നെയാണ് ഗാന്ധിയൻ ആദർശം സഹനമേറെയുള്ള ഒരു മതമാകുന്നത്.

പൗരന്മാരാണ് അധികാരകേന്ദ്രം 

മറ്റൊരു പ്രധാന ആശയം സിവിൽ ഡിസൊബീഡിയൻസാണ് .1849 ൽ  അമേരിക്കൻ പരിസ്ഥിതിവാദിയായ  ഹെൻട്രി ഡേവിഡ് തോറോ എഴുതിയ Civil Disobedience എന്ന ലേഖനമാണ് ഗാന്ധിജിയെ വഴിതിരിച്ചുവിട്ടത്.  അമേരിക്കയിലെ അടിമത്വത്തിനെതിരെ, അമേരിക്കയുടെ മെക്സിക്കൻ ആക്രമണത്തിനെതിരെയാണ് തോറോ ശബ്ദിച്ചത്. സർക്കാരുകളുടെ അമിതാധികാരത്തെ ചെറുക്കാൻ അതിനോട് സഹകരിക്കേണ്ടതില്ലെന്ന നിലപാടാണ് തോറോ സ്വീകരിച്ചത് .
ഇതിലൂടെ ജനതയ്ക്ക് അവരുടെ  മനസ്സാക്ഷിയെ സംരക്ഷിക്കാനാവും. "സ്വതന്ത്രവും ബുദ്ധികൊണ്ട് തെളിഞ്ഞതുമായ ഒരു രാഷ്ട്രം ഒരിക്കലും ഉണ്ടാവുകയില്ല ,എല്ലാ അധികാരവും അപ്രമാദിത്വവും നൽകുന്ന വ്യക്തിയെ ഉയർന്നതും സ്വതന്ത്രവുമായ ഒരു അധികാര കേന്ദ്രമായി കാണാത്തിടത്തോളം "
എന്നു തോറോ എഴുതിയിട്ടുണ്ട്. 
ജനാധിപത്യത്തിൽ വ്യക്തിക്കാണ് ഉന്നതമായ സ്ഥാനം. വ്യക്തിയെന്നാൽ പൗരൻ അല്ലെങ്കിൽ വോട്ടർ. രാഷ്ട്രത്തിന് അധികാരവും ബലവും കിട്ടുന്നത് ഈ പൗരനിൽ നിന്നാണ് .ഈ ബോധം ഭരണകൂടത്തിനില്ലെങ്കിൽ അത് ഒരിക്കലും ഒരു സ്വതന്ത്രമായ, പ്രബുദ്ധമായ രാജ്യമായിരിക്കില്ല. 

ഇന്നു നാം കാണുന്നതെന്താണ് ?പതിനായിരക്കണക്കിനാളുകൾ വോട്ടു ചെയ്ത് വിജയിപ്പിക്കുന്ന ഒരു ജനപ്രതിനിധി വല്ലാത്ത അഹന്തയാണ് കാണിക്കുന്നത് .ശരീരഭാഷ തന്നെ ധിക്കാരവും സ്വാർത്ഥതയും ചേർന്നതാണ്. വിളിച്ചാൽ ഫോണെടുക്കില്ല .താൻ സ്വയം ജയിച്ചതാണെന്ന അബദ്ധ ധാരണ പലരെയും പിടികൂടിയിരിക്കുന്നു .ഇത് മുന്നിൽ കണ്ടാണ് ഗാന്ധിജി ഇങ്ങനെ  പറഞ്ഞത്:
"Honest disagreement is often a good sign of progress ". സത്യസന്ധമായ വിയോജിപ്പുകൾ നമ്മെ പുരോഗതിയിലേക്ക് നയിക്കുക തന്നെ ചെയ്യുമെന്നു സാരം. ഒത്തുതീർപ്പുകളോ ,കീഴടങ്ങലോ സത്യത്തിനു എതിരാണ്. സത്യം എപ്പോഴും തിരഞ്ഞുകൊണ്ടിരിക്കണം. ജീവിതം നമ്മുടെ മുന്നിൽ അവതരിപ്പിക്കുന്നത് പലപ്പോഴും സത്യമല്ല .അതിൻ്റെ മുന്നിലുള്ള കപടമുഖം വലിച്ചു കീറണം. തന്റെ മനസ്സിന്റെ സ്വാതന്ത്ര്യമാണ്, തന്റെ ചിന്തയുടെ പ്രബുദ്ധതയാണ് മറ്റെല്ലാറ്റിലും വലുത് എന്ന് പ്രഖ്യാപിക്കുകയാണ് അദ്ദേഹം ചെയ്തത്. അദ്ദേഹം തൻ്റേതായ വഴിയിലൂടെ സത്യത്തെ അന്വേഷിച്ചു. എന്നു പറഞ്ഞാൽ ദൈവത്തെ തേടുന്നതിൽ, സ്വതന്ത്രമായ മാർഗം അവലംബിച്ചു. സമകാലിക ലോകത്തിനു ഇണങ്ങുന്നതും അർത്ഥമുള്ളതുമായ മാർഗങ്ങൾ അവലംബിച്ചു. അന്ധമായ വിശ്വാസമല്ല, പ്രായോഗികമായ വിജയവും സ്വതന്ത്രമായ മനസ്സുമാണ് അതിനുള്ള വഴികൾ. ഇക്കാര്യത്തിൽ ഗാന്ധിജി കേവല മനുഷ്യന്റെ സ്വഭാവങ്ങളോട് വിട്ടുവീഴ്ച ചെയ്തിട്ടില്ല. സാധാരണ മനുഷ്യർക്ക് എത്തിപ്പിടിക്കാനാവാത്ത ഉയരം അതിനുണ്ടായിരുന്നു.

ഗാന്ധിയന്മാർ പരാജയപ്പെട്ടു 

ഗാന്ധിയന്മാർക്ക് ഗാന്ധിയാകാൻ സാധ്യമല്ല. ഗാന്ധിയന്മാർക്ക് ഗാന്ധിയെ പോലെ അസഹനീയമായ ദിനചര്യയിലൂടെ ,സേവനങ്ങളിലൂടെ പ്രാർത്ഥനയിലൂടെ കടന്നുപോകാനാവില്ല .അവർക്ക് തത്ത്വചിന്തയില്ലല്ലോ .ജീവിതകാല മത്രയും സത്യത്തിനു വേണ്ടി ,സത്യത്തെ വീണ്ടും തിരയുന്നതിനു വേണ്ടി ജീവിക്കുക എളുപ്പമായിരിക്കില്ല .ഹൃദയമില്ലാത്ത വാക്കുകൾ ഉച്ചരിച്ചുകൊണ്ട് ഒരു ആരാധനാലയത്തിനു മുന്നിൽ നിൽക്കുന്നതിനേക്കാൾ മഹത്തരമായത് പ്രാർത്ഥിക്കുമ്പോൾ ഒരു വാക്കും മനസിൽ ഇല്ലാതിരിക്കുന്നതാണെന്നു ഗാന്ധിജി പറഞ്ഞത് ശ്രദ്ധിക്കണം. 

വേറിട്ട ആത്മീയവാദിയായിരുന്നു അദ്ദേഹം.തൻ്റേതായ ആത്മീയതയാണ് ഗാന്ധിജി തേടിയത്. അത് വേറൊരു മതമാണ് .നിശ്ചിതമായ ഒരു കൂട്ടം ചിന്തകളും ചട്ടങ്ങളുമാണ് ഗാന്ധിസത്തിൽ കാതലായിട്ടുള്ളത്. സർവോദയമെന്ന ആശയം ഇവിടെ ചർച്ച ചെയ്യുന്നത് നന്നായിരിക്കും. ഒരു രാഷ്ട്രീയക്കാരനോ ,രാഷ്ട്രീയപാർട്ടിക്കോ രാഷ്ട്രത്തിനോ ചിന്തിക്കാൻ സാധിക്കാത്ത ആശയമാണ് സർവ്വോദയം. ജോൺ റസ്കിൻ 
എഴുതിയ Un to This Last എന്ന ധനശാസ്ത്ര കൃതിയാണ് ഗാന്ധിജിയെ സർവോദയം എന്ന ആശയത്തിലേക്ക് വശീകരിച്ചത്. എല്ലാവരുടെയും ഉന്നമനം മാത്രമല്ല വിഷയം; ഏറ്റവും അവസാനത്തെ വ്യക്തിയുടെയും ക്ഷേമം ഉറപ്പാക്കുമ്പോഴാണ് രാഷ്ട്രീയത്തിന് അർത്ഥമുണ്ടാകുന്നത്.
ഒരു രാജ്യത്ത് ഒരാൾ പോലും കഷ്ടപ്പെടരുത്. ഇന്ന് ഏതെങ്കിലും  ഒരു രാഷ്ട്രത്തിനു ഇങ്ങനെ ചിന്തിക്കാനാവുമോ ? രാഷ്ട്രങ്ങളുടെ പരിധിക്ക് പുറത്ത് തൻ്റെ സ്വപ്നങ്ങൾക്ക് വേണ്ടി അലഞ്ഞ സ്വപ്നദർശിയായിരുന്നു ഗാന്ധിജി .  അദ്ദേഹം യാഥാർത്ഥ്യങ്ങളെ ചിലപ്പോഴെല്ലാം സ്വപ്നങ്ങളാക്കി ;അല്ലെങ്കിൽ സ്വപ്നങ്ങൾക്ക് യാഥാർത്ഥ്യത്തിൻ്റെ പ്രതീതി നൽകി. 

റസ്കിൻ എഴുതി: "ഇന്നു കൂടുതൽ ധനമുണ്ടാക്കുക എന്നതല്ല സമ്പന്നനാകുന്നതിൻ്റെ വിദ്യ .തൊട്ടയൽക്കാരന് തന്നേക്കാൾ വളരെ കുറഞ്ഞ ധനമേ ഉണ്ടാകാവൂ എന്ന് ഉറപ്പുവരുത്തുകയാണ്.നമ്മുടെ താൽപര്യത്തിന് അനുസരിച്ച് പരമാവധി അസമത്വം സൃഷ്ടിക്കുകയാണ്." നമ്മുടെ പരിസരത്ത് അസമത്വം ഉറപ്പുവരുത്താനാണ് നമ്മൾ ധനികരാകാൻ മത്സരിക്കുന്നത് .ഇത് എത്ര ശരിയാണ് !.ലോകം അങ്ങനെ കൊച്ചുകൊച്ചു യൂണിറ്റുകളായിരിക്കുന്നു. സമ്പത്തുണ്ടാക്കുന്ന തുരുത്തുകളായി വീടുകളും സ്ഥാപനങ്ങളും മാറിയിരിക്കുന്നു. അതിൻ്റെയെല്ലാം സമീപത്ത് ദരിദ്രർ ശ്വാസംമുട്ടി കഴിയുന്നുണ്ടാവും. ഗാന്ധിജി പറഞ്ഞത് ഇതിൻ്റെ അടിസ്ഥാനത്തിൽ കൂടുതൽ വ്യാപ്തി നേടുകയാണ്: "Earth provides enough to satisfy everyman's needs,but not everyman's greed ."എല്ലാവരുടെയും ആവശ്യങ്ങൾ നിറവേറ്റാനുള്ള വിഭവങ്ങൾ ഭൂമി തരുന്നുണ്ട്; എല്ലാവരുടെയും അത്യാഗ്രഹം തീർക്കാനുള്ളത് അവിടെയില്ല. മനുഷ്യരുടെ അത്യാഗ്രഹം മൂലം ലോകം തന്നെ വീർപ്പുമുട്ടുകയാണ്. പഞ്ചഭൂതങ്ങളും മലിനമായിരിക്കുന്നു. പരിസ്ഥിതി വീണ്ടെടുക്കപ്പെടാനാവാതെ , നാശത്തിന്റെ പാതയിലാണ് .കടലിൽ പോലും മാലിന്യമല കുന്നുകൂടുകയാണ്. അവിടെയാണ് ഗാന്ധിജിയുടെ നിഷ്കാമരാഷ്ട്രീയവും നിഷ്കാമമായ  ആദർശജീവിതവും ശ്രദ്ധനേടുന്നത്.

ഓർവില്ലിന്റെ distaste നു കാരണം, ഗാന്ധിസം ആർക്കും തന്നെ പ്രായോഗികമായി വിജയിപ്പിക്കാനാവുകയില്ല എന്ന ബോധ്യമാണ് .എന്നാൽ മനുഷ്യർക്ക് കേവലമായ ആനന്ദത്തെ ഉപേക്ഷിച്ച് ,കൂടുതൽ പേരുടെ ക്ഷേമത്തിനും ലോകത്തിന്റെ ഭാവിക്കും വേണ്ടി കടുത്ത തീരുമാനങ്ങളെടുക്കേണ്ടി വരുമെന്നാണ്  ഗാന്ധിജി നൽകുന്ന സൂചന.മനുഷ്യൻ ഉത്തരവാദിത്വത്തിൽ നിന്നു ഒഴിഞ്ഞു മാറാൻ പാടില്ല. 


 

പുസ്തകങ്ങളുടെ സ്റ്റാലിൻ /എം.കെ.ഹരികുമാർ





ലോകം കണ്ട ഏറ്റവും വലിയ ഏകാധിപതികളിലൊരാളായ റഷ്യൻ ഭരണാധികാരി ജോസഫ് സ്റ്റാലിന്റെ അധികമാരും അറിയാത്ത അഭിനിവേശങ്ങളിലേക്ക് നമ്മെ നയിക്കുകയാണ്, ജിയോഫ്രി റോബർട്ട് സ്(Geoffrey Roberts)എഴുതിയ Stalin's Library -  a dictator and his books എന്ന ഗ്രന്ഥം .സ്റ്റാലിനെ കൂടുതൽ സുമുഖനാക്കാനല്ല ഈ ഗ്രന്ഥം. ഇതിൻ്റെ ടൈറ്റിൽ സൂചിപ്പിക്കുന്നതു പോലെ ഇവിടെ ഏകാധിപതിയുടെ വായനയും പുസ്തകജീവിതവുമാണ് അന്വേഷിക്കുന്നത്. Tiflis സെമിനാരിയിൽ പഠിക്കുമ്പോൾ തന്നെ മാർക്സിസത്തിൽ ആകൃഷ്ടനായതാണ് സ്റ്റാലിൻ (1878-1953).1924 മുതൽ 1953 വരെയാണ് സ്റ്റാലിൻ്റെ ഭരണകാലം .1922 മുതൽ 1952 വരെ സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയായിരുന്നു.ലെനിൻ്റെ മരണത്തോടെയാണ് സ്റ്റാലിൻ അധികാരത്തിലെത്തുന്നത്. സ്റ്റാലിൻ നടപ്പാക്കിയ വിട്ടുവീഴ്ചയില്ലാത്ത അടിച്ചമർത്തൽ ഭരണരീതി സ്റ്റാലിനിസം എന്നാണ് അറിയപ്പെടുന്നത് .രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ ശേഷം സ്റ്റാലിൻ പല തവണ സൈബീരിയയിലേക്ക്  നാടുകടത്തപ്പെട്ടു. 

ഈ പുസ്തകം ഒരു പ്രത്യേക നോട്ടമാണ്. സ്റ്റാലിന്റെ പുസ്തകശേഖരത്തിലൂടെയുള്ള നോട്ടമാണ്. ജീവിതകാലമത്രയും നീണ്ടുനിൽക്കുന്ന ഒരു ഭ്രമമാണ് അദ്ദേഹത്തിനു പുസ്തകങ്ങളോടുണ്ടായിരുന്നത്. മോസ്കോയിലെ വസതിയിൽ പ്രധാന മുറി ലൈബ്രറിക്ക് വേണ്ടി മാറ്റി വച്ചിരിക്കുകയായിരുന്നു. സ്റ്റാഫും  മറ്റുള്ളവരും നൽകുന്ന പുസ്തകങ്ങൾ വയ്ക്കാൻ വീടിനോട് ചേർന്ന് വേറൊരു മുറിയും സജ്ജീകരിച്ചിട്ടുണ്ടായിരുന്നു. കൂടുതൽ സമയവും അദ്ദേഹം ലൈബ്രറിയിലായിരുന്നത്രേ. സ്റ്റാലിൻ്റെ  മരണത്തിനു പിറ്റേന്നു അവിടം സന്ദർശിച്ച Dmitry Shepilov കണ്ടത് എഴുതാൻ വേണ്ടി ഉപയോഗിച്ചിരുന്ന വലിയൊരു മേശയും അതിനോടു അടുത്ത് സൂക്ഷിച്ചിട്ടുള്ള കടലാസുകളും കൈയെഴുത്തുപ്രതികളും പുസ്തകങ്ങളുമായിരുന്നു. അദ്ദേഹം ലൈബ്രറിയിൽ കിടന്നാണ് മരിച്ചത്. അപ്പോൾ അവിടെ 2500 ലേറെ പുസ്തകങ്ങളും മാസികകളും ഉണ്ടായിരുന്നു .സ്റ്റാലിൻ്റെ മരണാനന്തരം ആ പുസ്തകങ്ങൾ പലയിടങ്ങളിലേക്ക് മാറ്റപ്പെട്ടു. ആ വീട്  അദ്ദേഹത്തിൻ്റെ മ്യൂസിയമാക്കാനുള്ള ശ്രമം പിൻഗാമിയായ ക്രൂഷ്ചേവ് തടയുകയാണ് ചെയ്തത്. എന്നാൽ ചില പ്രധാനപെട്ട പുസ്തകങ്ങളും രേഖകളും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ശേഖരത്തിലുണ്ടായിരുന്നു. അദ്ദേഹം അടയാളപ്പെടുത്തിയ നൂറു പുസ്തകങ്ങൾ അങ്ങനെ കണ്ടുകിട്ടി.

1980 കളുടെ ഒടുവിൽ സോവിയറ്റു യൂണിയൻ ശിഥിലമായതോടെ സ്റ്റാലിന്റെ പുസ്തകങ്ങളിലേക്ക് എല്ലാവർക്കും വാതിൽ തുറന്നു കിട്ടി. അവതാരികയിൽ (Introduction: Kremlin Scholar)സ്റ്റാലിൻ കർക്കശബുദ്ധിയുള്ള ഒരു ബുദ്ധിജീവിയായിരുന്നുവെന്നു(Stalin was a serious intellectual who valued ideas as much as power) രേഖപ്പെടുത്തിയിട്ടുണ്ട് .അദ്ദേഹം ആശയങ്ങളുടെ പിന്നാലെ കൊമ്പുള്ള ഒരു മൃഗത്തെപ്പോലെ സഞ്ചരിച്ചു. അധികാരത്തോടെന്ന പോലെ ആസക്തമായി പിന്തുടർന്നു.  വാക്കുകളുടെ ശക്തിയിൽ 'വിശ്വസിച്ച' അദ്ദേഹം പുസ്തകങ്ങളിൽ അന്വേഷിച്ചത് ഒരു വലിയ കമ്മ്യൂണിസ്റ്റ് അവബോധത്തിലേക്ക് എങ്ങനെ എത്തിച്ചേരാമെന്നായിരുന്നു .ആശയങ്ങളും അതിൻ്റെ പ്രയോഗവും വിചിത്രമായി രീതിയിൽ കലഹിക്കുകയോ അകന്നുപോവുകയോ ചെയ്യുന്നത് സ്വാഭാവികമാണ് .മനുഷ്യൻ്റെ വിധിയാണത്. സോവിയറ്റ് സോഷ്യലിസം എന്ന ഒരിക്കലും നടക്കാത്ത ആദർശത്തിനു വേണ്ടിയാണ് അദ്ദേഹം വാക്കുകളെ 'വിശ്വസിച്ചത്'.എന്നാൽ അത് മതപരമായ ഒരു വിശ്വാസമല്ല. അത് ആഭിമുഖ്യവും സന്ദേഹവുമാണ് ഉൾക്കൊള്ളുന്നത്. 

സ്റ്റാലിനു ചരിത്രത്തോടായിരുന്നു ഏറ്റവും അടുപ്പം തോന്നിയത്. മാർക്സിയൻ സിദ്ധാന്തവും സാഹിത്യവുമെല്ലാം ഇതിന്റെ ഭാഗമായാണ് വായനയിൽ ഇടം തേടിയത്. ലെനിൻ്റെ പുസ്തകങ്ങൾ കമ്പോടു കമ്പ് വായിച്ച സ്റ്റാലിൻ തൻ്റെ എതിരാളികൾ എഴുതിയ പുസ്തകങ്ങളും ലേഖനങ്ങളും കൃത്യമായി നോക്കുമായിരുന്നു.ആഗോള സാഹചര്യങ്ങളെ മനസ്സിലാക്കുന്നതിൽ അതീവ തല്പരനായിരുന്ന സ്റ്റാലിനു റഷ്യൻ ,ജോർജിയൻ ഭാഷകളിലാണ് പരിജ്ഞാനമുണ്ടായിരുന്നത്.  അതുകൊണ്ട് വിദേശപുസ്തകങ്ങളുടെ പരിഭാഷകളെയും ആശ്രയിച്ചു.ഒരു ഡയറിയോ ഓർമ്മക്കുറിപ്പുകളോ എഴുതി സൂക്ഷിക്കാത്ത  അദ്ദേഹത്തിന്റെ സാഹിത്യപരമായ അഭിവാഞ്ച വലുതായിരുന്നു .അദ്ദേഹം  എഡിറ്റ് ചെയ്തതും രചിച്ചതും വായിച്ചതുമായ പുസ്തകങ്ങളിലൂടെ സഞ്ചരിച്ചാൽ ഇത് പിടികിട്ടും.

വിപ്ലവവും സൗന്ദര്യവും

ഒരു രാഷ്ട്രീയ ഏകാധിപതിയുടെ ജീവിതം അദ്ദേഹത്തിനു അനിവാര്യമായിരുന്നു. വിപ്ലവാനന്തര ഭരണകൂടത്തിൻ്റെ അണിയറയിൽ സഹിക്കാനും തകർക്കാനും ധാരാളം പ്രശ്നങ്ങളുണ്ടാവും .അതിനു സൗന്ദര്യം ഉണ്ടാകണമെന്നില്ല .വിപ്ളവത്തിനു സൗന്ദര്യം ആവശ്യമായി വരുമെന്നു ആൽബേർ കമ്യു പറഞ്ഞത് ഇവിടെ ഓർക്കുന്നത് നല്ലതാണ്. മനുഷ്യനുവേണ്ടി സൃഷ്ടിക്കപ്പെടുന്ന ഒരു ലോകക്രമം അതിനുള്ളിൽ തന്നെ വളർന്നുവരുന്ന സന്ദേഹങ്ങളുടെയും ആപത്ശങ്കകളുടെയും സമ്മർദ്ദഫലമായി മനുഷ്യവിരുദ്ധമായിത്തീരുന്നത് സ്വാഭാവികമാണ്. ഒരു നേതാവിനു പോലും അതിൻ്റെ ബലഹീനതകൾ കണ്ടെത്താനാകില്ല. ബുൾഗാകോവ്  എഴുതിയ Heart of a dog ,The Master and Margarita എന്നീ നോവലുകൾ കമ്യൂണിസ്റ്റ് ഭരണരീതിയിലെ അസംബന്ധത്തെ തുറന്നു കാട്ടാൻ വേണ്ടി എഴുതിയതാണ്. 

എന്നാൽ പരാജയഭീതിയിൽ ഏകാധിപതി ചെയ്തുവയ്ക്കുന്ന അനേകം അസംബന്ധങ്ങൾക്കിടയിലും ആശയങ്ങളിൽ അയാൾക്ക് ഒരു വഴി കണ്ടെത്തേണ്ടതുണ്ട്. എത്ര യഥാർത്ഥമായ ഭരണക്രമത്തിലും ഒരു അന്തർമുഖത്വമുണ്ട്. എല്ലാം ആഗോളവൽക്കരിക്കപ്പെട്ട ഒരു നേരിലും സമത്വത്തെബോധത്തെ ലക്ഷ്യംവെയ്ക്കുന്ന പ്രത്യാശയിലുമാണ് വിലമതിക്കപ്പെടുന്നത്. സ്റ്റാലിന്റെ രാഷ്ട്രീയജീവിതത്തിന്റെ മറുപുറമാണ് വായനജീവിതം (reading life) .സ്വയം ആരാണെന്നു ബോധ്യമുള്ള ഒരു ധിഷണാശാലിയായ വിപ്ലവകാരി എന്നാണ് ഈ പുസ്തകത്തിൽ സ്റ്റാലിൻ്റെ വിശേഷണം .അക്കാലത്ത് ബോൾഷെവിക്കുകൾ പുസ്തകവായനയെ വളരെ ഗൗരവമായി കണ്ടിരുന്നു. രാഷ്ട്രീയപ്രവർത്തനത്തിൽ ചിന്തകൾക്കും ആശയങ്ങൾക്കും സ്ഥാനമുണ്ടെന്നു തിരിച്ചറിഞ്ഞ് ലോകചരിത്രത്തിൻ്റെ പരിണാമവും  വിചാരധാരകളും എങ്ങനെയാണ് തങ്ങളെ നയിക്കാൻ പര്യാപ്തമാകുന്നതെന്നു അവർ അന്വേഷിച്ചുകൊണ്ടിരുന്നു. ജനങ്ങളുടെ കാഴ്ചപ്പാടുകളെ മാത്രമല്ല മനുഷ്യപ്രകൃതിയെ തന്നെ മാറ്റിമറിക്കാൻ പുസ്തകങ്ങൾക്ക് കഴിയുമെന്ന് ചിന്തിച്ചവരാണ് ബോൾഷെവിക്കുകൾ.

ഒരാളുടെയുള്ളിൽ എന്താണ് സംഭവിക്കുന്നതെന്ന് നമുക്കറിയില്ല. എന്നാൽ അയാളുടെ പുസ്തകശേഖരം നോക്കിയാൽ അയാൾ എങ്ങനെയാണ് ഉള്ളിൽ ജീവിച്ചതെന്നു ബോധ്യപ്പെടാനാകും.ഇത് സ്റ്റാലിൻ്റെ  അഭിപ്രായമാണ് .സ്റ്റാലിൻ്റെ സമഗ്രരചനകൾ എഴുതപ്പെടുന്നതിൽ  അദ്ദേഹം പുലർത്തിയ നിബന്ധന ഓർക്കേണ്ടതുണ്ട് .തന്റെ ലേഖനങ്ങളും പ്രഭാഷണങ്ങളും സംഭാഷണങ്ങളും ലഘുലേഖകളും കൈപ്പുസ്തകങ്ങളും ബൗദ്ധികജീവിതത്തിന്റെ പ്രകാശനത്തിനു ഉപകരിക്കുമെന്നാണ് ചിന്തിച്ചത് .എന്നാൽ ജീവിതകാലത്ത് ആ ജീവചരിത്രരചന പൂർത്തീകരിച്ചില്ല. ക്രൂഷ്ചേവ് ആ പദ്ധതി റദ്ദാക്കി. അപ്പോൾ പ്രസിദ്ധീകരിക്കപ്പെട്ടു കഴിഞ്ഞ സമ്പൂർണ കൃതികളുടെ 13 വാല്യങ്ങൾ ആ ജീവിതത്തിൻ്റെ ബൗദ്ധിക വ്യാപാരത്തിൻ്റെ വ്യാപ്തി അറിയിക്കുന്നതാണ് .

വളരെ ചെറുപ്പത്തിൽ പുസ്തകങ്ങൾ വായിച്ചു തുടങ്ങിയ സ്റ്റാലിൻ്റെ ആഗ്രഹം ഒരു കോളേജ് പ്രൊഫസർ ആകണമെന്നായിരുന്നു. എന്നാൽ സാറിസ്റ്റ് ഭരണക്രമത്തിൻ്റെ ഭാഗമായ അടിച്ചമർത്തൽ അദ്ദേഹത്തെ രാഷ്ട്രീയസമരരംഗത്തേക്കു വഴി തിരിച്ചുവിടുകയായിരുന്നു. നന്നായി ബൈബിൾ വായിക്കുകയും പഠിക്കുകയും ചെയ്ത അദ്ദേഹം  രാഷ്ട്രീയജീവിതത്തിനിടയിൽ ദൈവമില്ലാത്ത മാർക്സിസ്റ്റ് സിദ്ധാന്തങ്ങളിലേക്കാണ് ആഴ്ന്നിറങ്ങിയത്. മതസരഹിതമായ ജീവിതത്തിനു വേണ്ടി ദൈവത്തെ ഉപേക്ഷിക്കുകയാണ് ചെയ്തത്.അക്കാലത്ത് ബോൾഷെവിക്കാകുന്നവർ ദൈവത്തെ നിരാകരിക്കുകയാണ് പതിവ്. അവർ ശാസ്ത്രത്തെയാണ് അവലംബിച്ചത്; യുക്തിയിലാണ് ജീവിച്ചത്. അടിച്ചമർത്തലിനും പീഡനത്തിനും എതിരെ പോരാടുകയും തൊഴിലാളികളുടെയും കർഷകരുടെയും വിമോചനത്തിനു വേണ്ടി പ്രവർത്തിക്കുകയും ചെയ്യുമ്പോൾ യുക്തിസഹമായ  പദ്ധതികൾക്കായിരുന്നു പ്രാധാന്യം.

വിപ്ളവത്തിലെ മാമോദീസ

രാഷ്ട്രീയത്തിലെ പ്രായോഗികതയുടെ ഭാഗമായിട്ടെന്നപോലെ റഷ്യൻ  ഓർത്തഡോക്സ് ചർച്ചുമായി ഒത്തുതീർപ്പിൻ്റെ പാതയാണ് ബോൾഷെവിക്കുകൾ സ്വീകരിച്ചത്. സ്വന്തം വിപ്ലവബീജാങ്കുരങ്ങളെക്കുറിച്ച് സ്റ്റാലിൻ വെളിപ്പെടുത്തിയ ഒരു സന്ദർഭം ഈ പുസ്തകത്തിലുണ്ട്. 1926 ൽ ജോർജിയയിൽ ഒരു മാസം നീണ്ട പര്യടന കാലത്ത് തിബിലീസിൽ (Tbilisil) അദ്ദേഹം റെയിൽവേ തൊഴിലാളികളെ അഭിസംബോധന ചെയ്ത വേളയിലാണ് ഇത് വിശദീകരിച്ചത് .രാഷ്ട്രീയവിപ്ളവത്തിലേക്ക് ജ്ഞാനസ്ഥാനം ചെയ്യപ്പെടുന്നതിനു മുമ്പുള്ള ഒരുക്കത്തെക്കുറിച്ചായിരുന്നു ആ പ്രഭാഷണം. താനൊരു യുദ്ധപ്രഭു അല്ലെന്നു അവകാശപ്പെട്ട അദ്ദേഹം തന്റെ യഥാർത്ഥ രാഷ്ട്രീയ ജീവിതത്തിലെ പാഠങ്ങൾ തൊഴിലാളികളിൽനിന്നു പഠിച്ചതാണെന്നു തുറന്നു പറഞ്ഞു. അവിടത്തെ തൊഴിലാളികളായിരുന്നു ആദ്യ ഗുരുക്കന്മാർ.1898 ൽ  റെയിൽവേ തൊഴിലാളികൾക്ക് വേണ്ടി രൂപീകരിച്ച സ്റ്റഡി സർക്കിളിന്റെ ചുമതല സ്റ്റാലിനായിരുന്നു .അതിൻ്റെ ഭാഗമായാണ് അവിടെ മിക്കപ്പോഴും സന്ദർശിച്ചത്. പ്രായോഗിക രാഷ്ട്രീയത്തിലെ പ്രവർത്തനങ്ങൾ എങ്ങനെയായിരിക്കണമെന്ന പാഠം
അവിടെ നിന്നാണ് ലഭിച്ചത്.വിപ്ലവ പോരാട്ടത്തിലെ ആദ്യത്തെ മാമോദിസ(first baptism in the revolutionary stuggle) എന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്. അത് വിപ്ലവം എന്ന കലയിൽ അപ്രൻ്റീസായി പ്രവർത്തിക്കാനുള്ള ആദ്യ അവസരമായിരുന്നു. രണ്ടാം മാമോദിസ എന്നു പറയാവുന്നത് 1907-1909 വരെയുള്ള Baku വിൽ  ജീവിച്ച കാലത്തെ അനുഭവങ്ങളാണ്. അവിടെ എണ്ണത്തൊഴിലാളികളെ സംഘടിപ്പിക്കുകയായിരുന്നു അക്കാലത്തെ മുഖ്യ ചുമതല.അന്ന് ഒരു സഞ്ചാരിയായി മാറി. ജയിലുകളിൽനിന്നു സഖാക്കളെ നാടുകടത്തിയ പ്രദേശങ്ങളിലേക്ക് ദൗത്യവുമായി സഞ്ചരിക്കേണ്ടിവന്നു. 1917 ലാണ് പാർട്ടി പെട്രോഗ്രാഡിലേക്ക് അയച്ചത് .അത് മൂന്നാം മാമോദിസയായിരുന്നു. എന്നാൽ റഷ്യയിൽ ലെനിൻ്റെ മേൽനോട്ടത്തിലാണ് സ്റ്റാലിൻ  വിപ്ലവത്തിന്റെ കലയിൽ സ്വാഭിപ്രായ സ്ഥൈര്യമുള്ള ഒരു ആവിഷ്കർത്താവാകുന്നത്. 

1925ലാണ് സ്റ്റാലിൻ തന്റെ സ്റ്റാഫിനോട് ഒരു ലൈബ്രറിയുണ്ടാക്കുന്നതിന്റെ ഭാഗമായി പുസ്തകം തരം തിരിക്കാൻ ആവശ്യപ്പെട്ടത്. 32 വിഭാഗങ്ങൾ നിർദ്ദേശിക്കപ്പെട്ടു. അതിൽ തത്ത്വചിന്ത, മന:ശാസ്ത്രം, സാമൂഹ്യശാസ്ത്രം, ധനം, വ്യവസായം, കൃഷി, സഹകരണം, റഷ്യൻ ചരിത്രം, നയതന്ത്രം ,സൈനിക കാര്യങ്ങൾ, തൊഴിലാളികൾ, ട്രേഡ് യൂണിയൻ, കഥ, കലാവിമർശനം, ഓർമ്മകൾ തുടങ്ങിയവ ഉൾപ്പെടുന്നു .ഇതിനു പുറമേ മറ്റൊരു തരംതിരിക്കൽ നിർദ്ദേശിച്ചത് ലെനിൻ ,മാർക്സ് ,ഏംഗൽസ്, കൗട്സ്കി ,സുഖ്നേവ്, ട്രോസ്കി, ബുഖാറിൻ ,സിനോവീവ്, കമനേവ് ,ലഫാർ ലക്സംബർഗ് ,റാദെയ് എന്നിവരുടെ പുസ്തകങ്ങളുടെ കാര്യത്തിലാണ്. ബോൾഷെവിക്കുകളുടെ എതിരാളികളും വിമർശകരുമായ  കാൾ കൗട്സ്കി, റോസാ ലക്സംബർഗ്, പാർട്ടിക്കുള്ളിലെ  വിമർശകരായ ലിയോൺ ട്രോട്സ്കി ,ലവ് കമനേവ് ,ഗ്രിഗറി സിനോവീവ് എന്നിവരുടെ പുസ്തകങ്ങൾക്ക് എത്രമാത്രം പ്രാധാന്യം കൊടുത്തുവെന്ന് ഇത്  വ്യക്തമാക്കുന്നു.പുസ്തകങ്ങളുടെ ലിസ്റ്റ് തയ്യാറാക്കാൻ സഹായിച്ചത് സെക്രട്ടറി P.Tovstukha യാണ്. 

സ്റ്റാലിനും നിഷെയും 

സ്റ്റാലിൻ്റെ തത്ത്വശാസ്ത്രഗ്രന്ഥശേഖരത്തിൽ
Moris G Leiteizen ൻ്റെ Nietzsche and Finance capital (1928)എന്ന പുസ്തകമുണ്ടായിരുന്നു. ബോൾഷെവിക്കുകൾ പെറ്റിബൂർഷ്വാ എന്നു കുറ്റപ്പെടുത്തി നിരോധിച്ച എഴുത്തുകാരനാണ് ജർമ്മൻ തത്ത്വചിന്തകനായ ഫ്രഡറിക് നിഷെ. ഫാസിസ്റ്റ് നാസി ചിന്തകന്മാരോടുള്ള കൂട്ടുകെട്ടാണ് നിഷെയെ ഔദ്യോഗിക സോവിയറ്റ് സംസ്കാരത്തിൽനിന്ന് അകറ്റിയത്. നിഷെയുടെ കൃതികൾ സ്റ്റാലിൻ വായിച്ചിട്ടുണ്ടോ എന്നതിനു തെളിവില്ല. നിഷെയുടെ വിമർശകനായിരുന്നു Leiteizen. ബോൾഷെവിസത്തിനും നിഷെയുടെ തത്ത്വചിന്തയായ നിഹിലിസത്തിനും (സർവ്വനിഷേധം) ഇടയിൽ യോജിപ്പിന്റെ ഒരു നേരിയ ധാരയുണ്ടെന്നു അദ്ദേഹം കണ്ടുപിടിക്കുന്നുണ്ട്. ഇക്കാര്യം അവതാരികയിൽ Anatomy Lunacharsky പിന്താങ്ങുന്നുമുണ്ട്. Leiteizen എഴുതുന്നു :നിഷെ നമ്മിൽ നിന്നു വളരെ അകന്ന ഒരു ചിന്തകനാണ്. എന്നാൽ അദ്ദേഹം വളരെ അടുത്തുമാണ്. അദ്ദേഹത്തിൻ്റെ രചനകൾ വായിക്കുമ്പോൾ കിട്ടുന്നത് പർവതങ്ങളിലൂടെ വീശുന്ന ശുദ്ധമായ വായുവാണ് .ആശയത്തിന്റെ കൃത്യതയും തെളിമയും ഉണ്ടായിരിക്കും. മനോഹരമായ ഒരു വാക്യത്തിനു പിറകിൽ ഒളിപ്പിച്ച യാതൊന്നുമില്ല. നഗ്നവും അനലംകൃതവുമായ ഇതേ ഭാഷയാണ് വർഗ്ഗബന്ധങ്ങളിലും, മിഥ്യകൾക്കും ആദർശങ്ങൾക്കും എതിരായ സമരത്തിനുമുള്ളത്.സാധാരണമായ ദൈവങ്ങൾക്കും ചതിക്കുന്ന ജനാധിപത്യത്തിനും എതിരായ നിഷെയുടെ സമരത്തിലും ഇതു തന്നെ കാണാം. നമ്മെ ഇരുകൂട്ടരെയും ബന്ധിപ്പിക്കുന്നത് വ്യക്തിവാദത്തിനും മുതലാളിത്ത സമൂഹത്തിന്റെ അരാജകത്വത്തിനും എതിരായ സമരമാണ്. "

ഗ്രന്ഥകാരൻ എഴുതുന്നു: "ഒരു യുവാവെന്ന നിലയിൽ സ്റ്റാലിൻ്റെ ആദ്യത്തെ ഇഷ്ടം കവിതയോടായിരുന്നു .ആദ്യം പ്രസിദ്ധീകരിച്ചത് ദേശഭക്തി നിറഞ്ഞ കവിതകളായിരുന്നു .വിപ്ലവകരമായ ഉള്ളടക്കമുള്ള കഥകളാണ് അദ്ദേഹത്തെ വിപ്ലവത്തിലേക്ക് ആകർഷിച്ചത്. മാർക്സിനെ പോലെ, ലെനിനെ പോലെ അദ്ദേഹം സാഹിത്യത്തിലെ ക്ലാസിക്കുകളുടെ , നവീന അവബോധം സൃഷ്ടിക്കാനുള്ള പങ്ക് മനസ്സിലാക്കി .അതുപോലെ ജനങ്ങളെ ചലിപ്പിക്കാൻ ശേഷിയുള്ള നാടകങ്ങളെയും സിനിമകളെയും കുറിച്ച് അറിവ് നേടി .ഒരു സോഷ്യലിസ്റ്റ് സമൂഹത്തിലെ എഴുത്തുകാർ മനുഷ്യാത്മാവിൻ്റെ എഞ്ചിനീയർമാരാണ് (Engineers of human soul)എന്ന സ്റ്റാലിന്റെ പ്രസ്താവന പ്രശസ്തമാണ്. സ്റ്റാലിന്റെ കാര്യത്തിൽ സാഹിത്യം മനുഷ്യമനസ്സുകളെ ജയിക്കാനുള്ള മാർഗമായിരുന്നു."

ലോകം പുറമേ കണ്ട അധികാരരൂപമായ ഒരു സ്റ്റാലിനല്ല  അദ്ദേഹത്തിൻ്റെ മനസ്സിൽ ജീവിച്ചതെന്നു നിരീക്ഷിക്കുന്നതിൽ ഒരു കൗതുകമുണ്ട്.സ്റ്റാലിൻ ഒരു ഇരട്ട ജീവിതമാണ് നയിച്ചത്. ഇത്  ബുദ്ധിപരമായ കഴിവുകളുടെ ആന്തരിക സമ്മർദ്ദത്തിൽപ്പെടുന്നവർക്ക് സ്വാഭാവികമായി സംഭവിക്കുന്നതാണ്. അദ്ദേഹം തീക്ഷ്ണബുദ്ധിയായിരുന്നു. അവിടെ പല മനുഷ്യസ്വഭാവങ്ങളും അറിവുകളും സംഗമിച്ചു. വിവിധ ധാരങ്ങളെ ഒരേസമയം കൊണ്ടുനടക്കാൻ കഴിവുള്ള ഒരു ബുദ്ധിമാനായിരുന്നു അദ്ദേഹം.കവിതയെ ഇഷ്ടപ്പെടുന്ന സ്റ്റാലിൻ എതിരാളികളോട് വിട്ടുവീഴ്ചയില്ലാതെ പെരുമാറി. രണ്ടും അദ്ദേഹത്തിൻ്റെ ത്രസിക്കുന്ന ബുദ്ധിയുടെ കൈവഴികളായിരുന്നു. സ്റ്റാലിൻ ഉള്ളിൽ മറ്റൊരു വ്യക്തിത്വം തേടുകയും അനുഭവിക്കുകയും ചെയ്തു. 
അതുകൊണ്ടാണ് തൻ്റെ ബാഹ്യമായ രാഷ്ട്രീയജീവിതത്തോട് ഇണങ്ങാത്ത പുസ്തകങ്ങളും ലേഖനങ്ങളും അദ്ദേഹം വായിച്ചത്.

പാർട്ടിക്കാരായ എഴുത്തുകാർ മാത്രം പോരാ 

രണ്ടാം ലോകമഹായുദ്ധകാലത്ത് അമേരിക്കയിലെ സോവിയറ്റ്  അംബാസിഡറായിരുന്ന ആന്ദ്രേ ഗ്രൊമാഖ്യോ (Andrei Gromyko) യുദ്ധാനന്തരം സോവിയറ്റ് യൂണിയനിൽ ഡെപ്യൂട്ടി ഫോറിൻ മിനിസ്റ്ററായിരുന്നു. അദ്ദേഹം സ്റ്റാലിനെ വളരെ അടുത്തറിഞ്ഞയാളാണ് .ഗ്രൊമാഖ്യോവിൻ്റെ ഒരു ഓർമ്മ ഇങ്ങനെയാണ്: " സ്റ്റാലിനു സാഹിത്യത്തിലുള്ള അഭിരുചിയെക്കുറിച്ച് എനിക്ക് പറയാനുള്ളത് ,അദ്ദേഹം വളരെയധികം വായിക്കുമായിരുന്നു എന്നാണ് .അദ്ദേഹത്തിൻ്റെ പ്രസംഗങ്ങളിൽ ഇത് വ്യക്തമായിരുന്നു. റഷ്യൻ ക്ലാസിക്കുകളെക്കുറിച്ച് ,വിശേഷിച്ച് ഗോർക്കി ,Saltykov -Shchedrin എന്നിവരുടെ കൃതികളെക്കുറിച്ച് നല്ല ധാരണയുണ്ടായിരുന്നു. ഷേക്സ്പിയർ, ഹിൻറിച്ച് ഹീനെ,ബൽസാക്ക് ,ഹ്യൂഗോ  എന്നിവരെ അദ്ദേഹം നന്നായി വായിച്ചിട്ടുണ്ട്."

സാഹിത്യരംഗത്ത് പ്രവർത്തിക്കുന്നവരെ അന്നത്തെ കമ്മ്യൂണിസ്റ്റ് പാർട്ടി വളരെ ശ്രദ്ധയോടെയാണ് കണ്ടിരുന്നത്. പാർട്ടിയുടെ വളർച്ചയ്ക്കും നിലനിൽപ്പിനും എഴുത്തുകാരുടെ സംഭാവന വലുതാണെന്നു ആദ്യം തിരിച്ചറിഞ്ഞ വ്യക്തികളിലൊരാളാണ് റഷ്യൻ വിപ്ളവകാരിയായ ലിയോൺ  ട്രോസ്കി.ട്രോസ്കി 1922 ൽ പോളിറ്റ് ബ്യൂറോയ്ക്ക് എഴുതിയ ഒരു കത്താണ് സ്റ്റാലിനെ സാംസ്കാരിക രാഷ്ട്രീയത്തിലേക്ക് തിരിയാൻ പ്രേരിപ്പിച്ചത്. എഴുത്തുകാരുമായി പാർട്ടി സ്ഥാപിക്കേണ്ട ബന്ധത്തെക്കുറിച്ചായിരുന്നു ആ കത്ത്. ട്രോസ്കി എഴുത്തുകാരുടെ ഒരു ലിസ്റ്റ് തയ്യാറാക്കി അവരുമായി പാർട്ടി പുലർത്തേണ്ട ബന്ധത്തെക്കുറിച്ച് വിവരിച്ചു. എഴുത്തുകാർക്ക് വേണ്ട സാഹചര്യം ഒരുക്കുന്നതിനോടൊപ്പം മുതലാളിത്ത റോൾ മോഡലുകൾക്ക് ബദലായി എഴുത്തുകാരെയും പ്രസാധകശാലകളെയും സൃഷ്ടിക്കുക എന്നതും അതിൻ്റെ ലക്ഷ്യമായിരുന്നു. പാർട്ടിയുടെ സ്വാധീനത്തിലല്ലാതെ ഒരു സാഹിത്യ പ്രസിദ്ധീകരണം വേണമെന്നാണ് ട്രോസ്കി വാദിച്ചത്.അത് വ്യക്തികളുടെ ചിന്താഗതികളുടെ വൈവിധ്യത്തിനു സഹായിക്കുമെന്നായിരുന്നു വിശദീകരണം.

ഇതിനെപ്പറ്റി പഠിച്ച് ഒരു റിപ്പോർട്ട് സമർപ്പിക്കാൻ സ്റ്റാലിൻ പാർട്ടിയുടെ പ്രചാരണ വിഭാഗം ഡെപ്യൂട്ടി ചീഫായ Yakovlev നെ ഏൽപ്പിക്കുന്നത് അങ്ങനെയാണ് .യാക്കോവ്ലെവിൻ്റെ റിപ്പോർട്ടിൽ ബോൾഷെവിക്കുകളും  വിപ്ലവവിരുദ്ധരായ എഴുത്തുകാരും തമ്മിലുള്ള സംഘർഷങ്ങൾ രേഖപ്പെടുത്തിയിരുന്നു .അദ്ദേഹം ബോൾഷെവിക്കുകളോടു അടുപ്പമുള്ള ഒരുകൂട്ടം എഴുത്തുകാരെ കണ്ടെത്തുകയും പാർട്ടി ഇതര സംഘടന രൂപീകരിച്ച് എല്ലാവരെയും ഒരു കുടക്കീഴിൽ അണിനിരത്തണമെന്നു നിർദ്ദേശിക്കുകയും ചെയ്തു. റഷ്യൻ സംസ്കാരത്തിന്റെ വികാരത്തിനു വേണ്ടിയുള്ള ഒരു സൊസൈറ്റിയെന്നാണ് അദ്ദേഹം അതിനെ വിശേഷിപ്പിച്ചത് .ഈ സംഘടനയുണ്ടെങ്കിൽ പാർട്ടി അനുഭാവികളായ എഴുത്തുകാരുടെ നീതീകരിക്കാനാവാത്ത കമ്മ്യൂണിസ്റ്റ് ധാർഷ്ട്യത്തിനു കടിഞ്ഞാണിടാമെന്നും അദ്ദേഹം അതിൽ ചൂണ്ടിക്കാണിച്ചിരുന്നു.ആ റിപ്പോർട്ട് പോളിറ്റ്ബ്യൂറോയ്ക്ക് സമർപ്പിച്ചുകൊണ്ടുള്ള കത്തിൽ ട്രോസ്കിയുടെ അഭിപ്രായത്തെയും  യാക്കോവ്ലെവിൻ്റെ റിപ്പോർട്ടിലെ സൊസൈറ്റി രൂപീകരണം എന്ന ആശയത്തെയും സ്റ്റാലിൻ പിന്താങ്ങുന്നുണ്ട്. അതിന്റെ ഫലമായാണ് പോളിറ്റ്ബ്യൂറോ യുവ എഴുത്തുകാരുടെ നിലനിൽപ്പിനും വളർച്ചയ്ക്കും വേണ്ടി ഒരു പാർട്ടി ഇതര പ്രസാധനശാല തുടങ്ങാനും സൊസൈറ്റി രൂപീകരിക്കാനും തീരുമാനിച്ചത്. 

തൊഴിലാളി വർഗ അജണ്ട പിന്നീട് 

എല്ലാ എഴുത്തുകാരുടെയും മേൽ ഒരു തൊഴിലാളിവർഗ അജണ്ട അടിച്ചേൽപ്പിക്കുന്നതിൽ ട്രോസ്കിയും  സ്റ്റാലിനും ആ കാലത്ത് എതിരായിരുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്.1925 ൽ പോളിറ്റ്ബ്യൂറോ പാസാക്കിയ പ്രമേയത്തിൽ പറയുന്നത്, തൊഴിലാളിവർഗ സാഹിത്യം വികസിക്കാൻ അതിന്റേതായ സമയമെടുക്കുമെന്നും അതിനിടയിൽ സഹകരിക്കാൻ മനസ്സുള്ള മറ്റു എഴുത്തുകാരുമായി ഒരു സഖ്യം ഉണ്ടാക്കുകയാണ് വേണ്ടതെന്നുമാണ്. 

വളരെ ശ്രദ്ധേയവും സഹിഷ്ണുത  നിറഞ്ഞതുമായ ഒരു നിലപാടാണ് റഷ്യൻ കമ്യൂണിസ്റ്റ് പാർട്ടി അനുവർത്തിച്ചത്. ഇക്കാര്യത്തിൽ സ്റ്റാലിൻ്റെ പങ്ക് വലുതാണെന്നു ഈ സംഭവം തെളിയിക്കുകയാണ്. കമ്മ്യൂണിസ്റ്റ് അനുഭാവമുള്ള എഴുത്തുകാരെ മാത്രമല്ല വ്യത്യസ്ത അഭിപ്രായമുള്ളവരെയും സൗഹൃദത്തിൻ്റെ ഒരുമയിൽ എത്തിക്കാൻ കഴിയുമോ എന്ന ചിന്തയാണത്. അതിനായി വെറുതെ ആഹ്വാനം ചെയ്യുകയായിരുന്നില്ല. പാർട്ടിയോടുള്ള അന്ധമായ കൂറ് മാറ്റിവെച്ച് സഹവർത്തിത്വത്തിൻ്റെ പാതയാണ് തുറന്നത്. ഒരു വലിയ ലക്ഷ്യത്തിനുവേണ്ടി സമാന മനസ്സുള്ളവരെക്കൂടി പങ്കെടുപ്പിക്കുക എന്ന നയമാണത്. പാർട്ടിയിൽപ്പെട്ടവരും അനുഭാവികളും  മാത്രമായ ഒരു സാഹിത്യകൂടാരത്തിൽ കൂടുതൽ കാലം നിലനിൽക്കുന്നതോടെ പലരും അന്ധതയുടെ എഴുന്നള്ളിപ്പുകളായി മാറും.  അനാവശ്യമായ ധാർഷ്ട്യവും പരുക്കൻ പ്രകൃതവും തലപൊക്കും. അത് മറ്റ് എഴുത്തുകാരെയും കലാകാരന്മാരെയും പാർട്ടിയിൽ നിന്നകറ്റും.  എഴുത്തുകാരെ അവരുടെ തൊഴിൽ മേഖലയിൽ പിന്താങ്ങുകയും സഹകരിപ്പിക്കുകയുമാണ് വേണ്ടതെന്നു  റഷ്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി തിരിച്ചറിഞ്ഞു എന്നതിന്റെ തെളിവാണ് ഈ ഗ്രന്ഥത്തിൽ കാണുന്നത്.

പാർട്ടിക്ക് പുറത്തുള്ളവരോ,  വിപ്ലവത്തെ സംശയത്തോടെ നോക്കുന്നവരോ ശത്രുക്കളല്ലെന്നും  അവർ സഹതപിക്കേണ്ട വിഭാഗമാണെന്നും അറിയേണ്ടതുണ്ട്.  വിവിധ ഗ്രൂപ്പുകളെയും പ്രവണതകളെയും വളരാനും മത്സരിക്കാനും അനുവദിക്കണമെന്ന ആശയമാണ് റഷ്യയിൽ ആവിഷ്കരിക്കപ്പെട്ടത്. പാർട്ടിയിലുള്ളവർ മാത്രം മതി എന്ന ചിന്ത എത്ര അപക്വവും അനുചിതവുമാണെന്നു അക്കാലത്ത് ട്രോസ്കിയും സ്റ്റാലിനുമാണ് ബോധ്യപ്പെടുത്തിയത്. സോഷ്യലിസം സൃഷ്ടിക്കേണ്ടത് സാഹിത്യരൂപങ്ങളുടെ വൈവിധ്യം നശിപ്പിച്ചുകൊണ്ടോ  സർഗാത്മക സമീപനങ്ങളെ ഇല്ലാതാക്കി കൊണ്ടോ ആകരുതെന്നാണ് സ്റ്റാലിൻ വാദിച്ചത്. 

കമ്മ്യൂണിസ്റ്റ് എഴുത്തുകാരോട് കൂടുതൽ നാടകങ്ങൾ എഴുതാനും അവതരിപ്പിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു. പാർട്ടിക്ക് പുറത്തുള്ള എഴുത്തുകാരെക്കുറിച്ചും മാർക്സിസ്റ്റ് വൈരുദ്ധ്യാത്മകതയെക്കുറിച്ചും സ്റ്റാലിൻ ഇങ്ങനെ എഴുതി: "ടോൾസ്റ്റോയിയും സെർവാന്തിസ്സും  ഷേക്സ്പിയറും വൈരുദ്ധ്യാത്മക  ചിന്താഗതിക്കാരല്ലായിരുന്നു. എന്നാൽ അതുകൊണ്ട് അവർ വലിയ കലാകാരന്മാരല്ലാതാകുന്നില്ല. അവർ വലിയ കലാകാരന്മാരാണ്. അവരുടെ രചനകൾ സ്വന്തം കാലഘട്ടങ്ങളെ പ്രതിഫലിപ്പിച്ചു. വൈരുദ്ധ്യാത്മക ദർശനം പഠിക്കണമെന്നു പറയുന്നവർ  മനസ്സിലാക്കാത്ത ഒരു കാര്യമുണ്ട്. എഴുത്തുകാർ സാഹിത്യത്തിലെ ക്ലാസിക്കുകളാണ് പഠിക്കേണ്ടത്, മാർക്സിസ്റ്റ് കൃതികൾ എന്നപോലെ. ലെനിൻ പറഞ്ഞു: മനുഷ്യരാശിയുടെ ഭൂതകാല സംസ്കാരത്തെക്കുറിച്ച് അറിവ് നേടാതെ നമുക്ക് ഒരു പുതിയ സോഷ്യലിസ്റ്റ് സംസ്കാരം നിർമിക്കാനാവില്ല."

കാല്പനികതയും വേണം 

വളരെ കൃത്യമായി സ്റ്റാലിൻ തന്റെ കാഴ്ചപ്പാട് അവതരിപ്പിക്കുകയാണ്. സാഹിത്യത്തിൻ്റെയും കലയുടെയും രംഗത്ത് വെറും പ്രചാരണം മാത്രമായാൽ നിലനിൽപ്പില്ല. ആഴമുള്ള ചിന്തകളും ജീവിതാനുഭവങ്ങളുമാണ് ഒരു കലാകാരനെ സൃഷ്ടിക്കുന്നത് .ഒരു പാർട്ടിക്ക് വേണ്ടിയോ ആശയശാസ്ത്രത്തിനു വേണ്ടിയോ പ്രചാരണം ചെയ്താൽ അതിനു ഉത്തമമായ ഇരിപ്പിടം ലഭിക്കുകയില്ല .അതുകൊണ്ട് സ്റ്റാലിൻ സമഗ്രവും ആധികാരികവുമായ ലോക സാഹിത്യസംഗ്രഹത്തിൽ ഊന്നിയാണ് ഈ വിഷയത്തിൽ ഇടപെട്ടത്. എങ്ങനെയാണ് മഹത്തായ സാഹിത്യകൃതികൾ നിലനിൽക്കുന്നതെന്നു ഷേക്സ്പിയർ, ടോൾസ്റ്റോയ് തുടങ്ങിയവരുടെ രചനകളിലൂടെയാണ് അദ്ദേഹം ഉൾക്കൊണ്ടത്. താൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഉന്നത പദവിയിലെത്തിയിട്ടും അദ്ദേഹത്തിൽ ആ ചിന്തകൾ മരിച്ചില്ല. അദ്ദേഹം സൃഷ്ടിച്ച ലൈബ്രറി അതിനു തെളിവാണ് .ലോക സാഹിത്യത്തിലെ ഏറ്റവും വലിയ ധാരയായ കാല്പനികതയെപ്പറ്റി സ്റ്റാലിൻ എഴുതി :"റൊമാൻറിസിസം ഒരു ആദർശവത്ക്കരണമാണ്, യാഥാർത്ഥ്യത്തെ അലങ്കരിക്കലാണ്. ഷേക്സ്പിയറുടെ കാല്പനികത ഷില്ലറുടേതിൽ നിന്ന് വിഭിന്നമാണ്.ഗോർക്കിയുടെ വിപ്ളവകരമായ ആവിഷ്കാരം ഉണരുന്ന വർഗ്ഗത്തിന്റേതാണ്; അധികാരത്തിനുവേണ്ടിയും മാനവരാശിയുടെ ഭാവിക്കുവേണ്ടിയും കഷ്ടപ്പെടുന്ന വർഗ്ഗത്തിന്റേതാണ്. നമ്മുടെ കാലഘട്ടത്തിലെ പ്രധാന ധാര വിപ്ലവകരമായ സോഷ്യലിസ്റ്റ് റിയിലിസമായിരിക്കണം. എന്നാൽ അത് കൽപ്പനിക സ്കൂളിന്റെ എഴുത്ത് രീതികളെയും എഴുത്തുകാരെയും ഒഴിവാക്കി കൊണ്ടാകരുത്."

റഷ്യയുടെ ചരിത്രത്തെ ആഴത്തിൽ പരിശോധിച്ച സ്റ്റാലിനാണ്, എല്ലാ രോമകൂപങ്ങളിലൂടെയും എന്നപോലെ, റഷ്യയെ ദീർഘകാലം പ്രതിരോധിച്ചത്. 1931 ലെ ഒരു പ്രഭാഷണത്തിൽ സ്റ്റാലിൻ പറഞ്ഞത് ശ്രദ്ധേയമാണ്: "പഴയ റഷ്യയുടെ ചരിത്രം മറ്റു പല വസ്തുതകൾക്കിടയിൽ , പിന്നോക്കാവസ്ഥയിൽ അടിച്ചമർത്തപ്പെട്ടു. റഷ്യയെ മംഗോൾ ഖാന്മാർ തകർത്തു .ടർക്കിഷ് മേലാളന്മാർ തകർത്തു. സ്വീഡിഷ് ഫ്യൂഡൽ ഭരണാധികാരികൾ തകർത്തു.പോളിഷ് - ലിത്വാനിയൻ പ്രഭുക്കന്മാർ തകർത്തു. ജാപ്പനീസ് അധികാരികൾ തകർത്തു. റഷ്യയുടെ പിന്നോക്കാവസ്ഥയിൽ (സൈനിക ,രാഷ്ട്ര ,വ്യാവസായിക ,കാർഷിക ,പിന്നോക്കാവസ്ഥയിൽ) എല്ലാവരും പ്രഹരമേൽപ്പിച്ചു. റഷ്യയെ പ്രഹരിക്കുന്നത് അവർക്കെല്ലാം ആദായകരമായിരുന്നു .ശിക്ഷ കിട്ടുമെന്ന ഭയം അവർക്കില്ലായിരുന്നു. അതായിരുന്നു ചൂഷകരുടെ നയം. പിന്തള്ളപ്പെട്ടവരെ ആക്രമിക്കുന്നു ; എന്തുകൊണ്ടെന്നാൽ നിങ്ങൾ ദുർബലരാണ്.ഏതാണ്ട് 50 മുതൽ 100 വർഷം വരെ നമ്മൾ വികസിത രാജ്യങ്ങൾക്ക് പിറകിലായിരുന്നു. ഈ വിടവ് പത്തു വർഷം കൊണ്ട് പരിഹരിക്കണം. ഒന്നുകിൽ ഇത് ചെയ്യണം ;അല്ലെങ്കിൽ നമ്മൾ  ചിതറിപ്പോകും."

ഇതാണ് സ്റ്റാലിനെ വ്യഗ്രതയുള്ള ഒരു ഭരണാധികാരിയാക്കിയത്. അതേസമയം ,സ്റ്റാലിൻ്റെ പുസ്തകവായനയെക്കുറിച്ച് ട്രോസ്കിക്കു മതിപ്പില്ലായിരുന്നു. ഒരു ഇടത്തരം രാഷ്ട്രീയചിന്തകനായാണ് സ്റ്റാലിനെ അദ്ദേഹം കണ്ടത്. ലൈബ്രറി കണ്ടെത്തിയതോടെയാണ് ഈ ധാരണയ്ക്ക് പൊതുജനങ്ങൾക്കിടയിലും എഴുത്തുകാർക്കിടയിലും മാറ്റം വരുന്നത് .ഇന്ന് സ്റ്റാലിൻ്റെ ജീവചരിത്രക്കാരന്മാർക്ക് അവരുടെ ലക്ഷ്യത്തിലെത്തിച്ചേരാവുന്ന പാതകളുണ്ട്. അദ്ദേഹം സൂക്ഷിച്ച പുസ്തകങ്ങളും അതിൽ എഴുതിയ കുറിപ്പുകളുമാണത്. 

മാർക്സിനോടും ഏംഗൽസിനോടും ലെനിനോടും വിയോജിച്ചു

1989 ൽ Dmitry Volkoginov എഴുതിയ Stalin's Mind എന്ന കൃതിയിൽ  അസാധാരണ ധിഷണാശാലി എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത് .Lenin's Collected Work എന്ന പുസ്തകത്തിൽ സ്റ്റാലിൻ മാർജിനുകളിൽ എഴുതിയതും അടിവരയിട്ടതും Volkogino ആണ് കണ്ടുപിടിച്ചത്. എതിരഭിപ്രായമുള്ളവരെ നേരിടുന്നതിനു ആവശ്യമായ ഉദ്ധരണികൾ കണ്ടെത്തുന്നത് സ്റ്റാലിൻ്റെ രീതിയായിരുന്നു .എതിരാളികളുടെ കൃതികളിൽ നിന്നുതന്നെ അവരെ എതിർക്കാനുള്ള വാചകങ്ങൾ അദ്ദേഹം കണ്ടെത്തുമായിരുന്നു .

1988ൽ Yuri Sharapov എഴുതിയ ഇംഗ്ലീഷ് ഓർമ്മക്കുറിപ്പിലാണ് സ്റ്റാലിൻ്റെ വിപുലമായ ഗ്രന്ഥശേഖരത്തെക്കുറിച്ച് പുറംലോകം അറിയുന്നത് .അതിനു ശേഷമാണ് സ്റ്റാലിൻ്റെ വായനയും ധൈഷണിക ജീവിതവും പലരും അന്വേഷിച്ചിറങ്ങിയത് . നല്ലൊരു വായനക്കാരനായിരുന്നിട്ടും എതിരാളികൾ അദ്ദേഹത്തെ വിലകുറച്ചു കണ്ടു എന്നാണ് ഡൊണാൾഡ് റേഫീൽഡ് Stalin and his Hangmen എന്ന പുസ്തകത്തിൽ എഴുതുന്നത് .റഷ്യൻ ചരിത്രകാരനായ 
Oleg Khlevniuk ൻ്റെ അഭിപ്രായത്തിൽ സ്റ്റാലിനെ വായനയാണ് രൂപാന്തരപ്പെടുത്തിയത് .Stephen Kotkin തൻ്റെ ജീവചരിത്രത്തിലൂടെ സ്റ്റാലിന്റെ ബുദ്ധിയെയും വായനയെയും പ്രശംസിക്കുന്നുണ്ട്. Nikolai Simonov എഴുതിയ Reflections on Stalin's  Markings in the Margins of Marxist Literature എന്ന ലേഖനത്തിൽ അദ്ദേഹം സ്ഥാപിക്കുന്നത് ഇതാണ്: "സ്റ്റാലിൻ ഒരു ലെനിനിസ്റ്റായിരുന്നില്ല. സോഷ്യലിസ്റ്റ് കാഴ്ചപ്പാടിൽ രാഷ്ട്രത്തെക്കുറിച്ചുള്ള സിദ്ധാന്തം രൂപപ്പെടുത്തുന്നതിൽ സ്റ്റാലിനു വ്യത്യസ്ത കാഴ്ചപ്പാട് ഉണ്ടായിരുന്നു. അദ്ദേഹം മാർക്സ്, ഏംഗൽസ് ,ലെനിൻ എന്നിവരോടു ഈ കാര്യത്തിൽ വിയോജിക്കുകയാണ് ചെയ്തത്. ക്ലാസിക്കൽ മാർക്സിസ്റ്റ് സിദ്ധാന്തമനുസരിച്ച് മുതലാളിത്ത രാഷ്ട്രം (ഗവണ്മെൻ്റ്,സിവിൽ സർവീസ്, ജുഡീഷ്യറി, പോലീസ്, സായുധസേന ) അടിച്ചമർത്താനുള്ള ഒരു ബൂർഷ്വാ ഉപകരണമാണ്. ഇത് സോഷ്യലിസം വരുന്നതോടെ കൊഴിഞ്ഞു വീഴും. എതിർവർഗം ഇല്ലാതാകുകയാണപ്പോൾ .

സ്റ്റാലിൻ്റെ വീക്ഷണത്തിൽ സോഷ്യലിസത്തിനു വളരെ ശക്തമായ ഒരു രാഷ്ട്രം വേണം. എങ്കിലേ  തൊഴിലാളി വർഗ്ഗത്തിന് അധികാരത്തിലെത്താൻ കഴിയുകയുള്ളൂ. ട്രോസ്കിയുടെ  വീക്ഷണത്തോടും സ്റ്റാലിൻ വിയോജിച്ചു. ട്രോസ്കി പറയുന്നത് തൊഴിലാളിവർഗ്ഗത്തിന്റെ അധികാരം കമ്മ്യൂണിസ്റ്റ് പാർട്ടിയാണ് കൈയാളുന്നത് എന്നാണ്. സ്റ്റാലിനാകട്ടെ പാർട്ടിയെ ഒരു രാഷ്ട്രീയ സംവിധാനമായാണ് കാണുന്നത്. അതിനാണ് രാഷ്ട്രത്തിന്റെ മേലും ട്രേഡ് യൂണിയനുകളുടെ മേലും അധികാരമുള്ളത് .മാർക്സിസ്റ്റ് സിദ്ധാന്ത പ്രകാരം രാഷ്ട്രം മുതലാളിത്തത്തിൻ്റെയും വർഗ്ഗാധികാരത്തിന്റെയും താൽക്കാലികവും കൃത്രിമവുമായ  ഉപകരണമാണ്. എന്നാൽ രാഷ്ട്രം ഒരു ദീർഘകാല യാഥാർത്ഥ്യമാണെന്നു സ്റ്റാലിൻ ചിന്തിച്ചു .അതിൻ്റെ  തുടർച്ചയും മേധാശക്തിയും സോവിയറ്റ് സോഷ്യലിസ്റ്റ് വ്യവസ്ഥിതിയുടെ സംരക്ഷണത്തിനു ആവശ്യമാണത്രേ.

ക്ലാസിക്കൽ മാർക്സിസം ജനാധിപത്യ പ്രക്രിയയിലൂടെ രാഷ്ട്രത്തിന്റെ അധികാരം കുറയ്ക്കാമെന്നാണ് ഭാവന ചെയ്യുന്നത് .സ്റ്റാലിൻ ഇതിനു നേരെ വിപരീതമായി രാഷ്ട്രത്തിൻ്റെ തുടർച്ചയ്ക്കും അടിച്ചമർത്തൽ സ്വഭാവത്തിനും യുക്തി കണ്ടെത്തുന്നു, ശത്രുക്കളിൽ നിന്ന് സോഷ്യലിസത്തെ രക്ഷിക്കാനെന്ന നാട്യത്തിൽ.Roy Medvedev എന്ന ചരിത്രകാരന്റെ ചിന്തകൾ ഇവിടെ പ്രത്യേകം സ്മരിക്കേണ്ടതാണ് .സ്റ്റാലിന്റെ ലൈബ്രറിയിൽ വലിയ താല്പര്യമുള്ളയാളായിരുന്നിട്ടും Medvedev 2005 ൽ ഒരു പുസ്തകമെഴുതി .What did Stalin Read? Medvedev ഉം അദ്ദേഹത്തിൻ്റെ ഇരട്ട സഹോദരനായ Zhores ഉം സോവിയറ്റ് കാലഘട്ടത്തിലെ പ്രശസ്ത വിമതരായിരുന്നു. റോയിയെ 1969 ൽ പാർട്ടിയിൽ നിന്ന് പുറത്താക്കി.Zhores നെ നാടുകടത്തി. ഇവർ സോവിയറ്റ് വ്യവസ്ഥിതിയിൽ വിശ്വസിച്ചവരാണ് .പക്ഷേ അതിൽ ജനാധിപത്യവൽക്കരണം ഉണ്ടാകണമെന്ന് വാദിച്ചു .ക്രൂഷ്ചേവ് ഇരുപതാം പാർട്ടി കോൺഗ്രസിൽ  ആരംഭിച്ച സ്റ്റാലിൻ വിരുദ്ധ നീക്കത്തിന്റെ ഭാഗമായി 1930 കളിലെ  സ്റ്റാലിനിസ്റ്റ് അടിച്ചമർത്തലുകളെക്കുറിച്ച് സത്യം പറയാൻ റോയി നിയുക്തനായി. റോയി എഴുതിയ Let History Judge സോവിയറ്റ് യൂണിയനിൽ പ്രസിദ്ധീകരിക്കാനായില്ല. എന്നാൽ അത് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി 1970 കളുടെ തുടക്കത്തിൽ വിദേശത്ത് പ്രസിദ്ധീകരിച്ചു.

പല സ്റ്റാലിന്മാർ 

മിഥോളജിയിൽ ,സ്റ്റാലിൻ വളരെ തത്പരനായിരുന്നു. മിഥോളജിയെ  ആധുനിക സാഹചര്യത്തിനനുസരിച്ച് അദ്ദേഹം വ്യാഖ്യാനിക്കുമായിരുന്നു. ഗ്രന്ഥകാരൻ്റെ വാക്കുകൾ: " പാർട്ടിയുടെ ശക്തി, സ്റ്റാലിൻ പറഞ്ഞു, ജനങ്ങളുമായുള്ള ബന്ധത്തിലാണിരിക്കുന്നത്. അവർ ഗ്രീക്ക് സമുദ്രദേവനായ Poseidon ൻ്റെ മകനായ Antaeus ,ഭൂമി ദേവതയായ Gaia എന്നിവരെ പരാമർശിക്കുന്നുണ്ട്. യുദ്ധത്തിൽ Antaeus ശക്തനായിരുന്നു. എന്തുകൊണ്ടെന്നാൽ അവനു മാതാവിൻ്റെ ശക്തിയുണ്ട്, ഭൂമി മാതാവിൻ്റെ അനുഗ്രഹത്താൽ . ഭൂമിയെ സ്പർശിച്ചാൽ അവൻ്റെ ശക്തി ഇരട്ടിക്കും. എന്നാൽ ഒരു ദിവസം ഒരു ശത്രു വന്ന് അവനെ പരാജയപ്പെടുത്തി. ഹെർക്കുലീസ് എന്നായിരുന്നു ആ ശത്രുവിൻ്റെ പേര്. അവൻ Antaeus നെ  ആകാശത്തിലേക്ക് ഉയർത്തിപ്പിടിച്ചതുകൊണ്ട് അവനു ഭൂമിയെ സ്പർശിക്കാൻ കഴിഞ്ഞില്ല."
ഈ ഉദാഹരണത്തിലൂടെ സ്റ്റാലിൻ പറയുന്നത് ബോൾഷെവിക്കുകൾ Antaeus നെ ഓർമിപ്പിക്കുന്നുവെന്നാണ്.
അവർ തങ്ങളുടെ മാതാവായ ജനങ്ങളുമായി ബന്ധം പുലർത്തുന്നു.
Antaeus പോലെ ജനങ്ങളാണല്ലോ ബോൾഷെവിക്കുകൾക്ക് ജന്മം നൽകിയത്. അതാണ് മാതൃബന്ധം. അവർക്ക് അജയ്യമായിരിക്കാനുള്ള എല്ലാ സാധ്യതയുമുണ്ട്.

ഈ പുസ്തകത്തിൻ്റെ  ഉപസംഹാരമായ ഒരു അധ്യായമുണ്ട്:
The Dictator Who Loved Books.
അതിൻ്റെ ആദ്യത്തെ വാചകം സ്റ്റാലിന്റെ ഏറ്റവും അടുത്ത സഹയാത്രികനായിരുന്ന Lazar Kaganovich സോവിയറ്റ് എഴുത്തുകാരൻ Felix Chuev മായുള്ള ഒരു സംഭാഷണത്തിൽ പറഞ്ഞതാണത്. 
"I saw no less than five or six different stalins."യുദ്ധത്തിനു മുമ്പുണ്ടായിരുന്ന സ്റ്റാലിൻ അല്ലായിരുന്നു യുദ്ധാനന്തരം  പ്രത്യക്ഷപ്പെട്ടത്.!  

സ്റ്റാലിൻ എങ്ങനെ വ്യത്യസ്തനായിരുന്നുവെന്ന ചോദ്യത്തിനു Kaganovich ഇങ്ങനെ പറഞ്ഞു :"അദ്ദേഹം വ്യത്യസ്തനായിരുന്നു ,പക്ഷേ ഒരാളായിരുന്നു .മെരുക്കാൻ പ്രയാസമുള്ള ,ദൃഢനിശ്ചയമുള്ള, ശാന്തനായ ,ആത്മനിയന്ത്രണമുള്ള വ്യക്തിയായിരുന്നു. ഒരു കാര്യത്തെക്കുറിച്ച് ചിന്തിക്കാതെ പറയില്ല." "ഞാൻ എപ്പോഴും കണ്ടിട്ടുള്ളത് ചിന്തിക്കുന്ന സ്റ്റാലിനെയാണ്." അദ്ദേഹം പറയുന്നു ,നമ്മളോട് സംസാരിക്കുമ്പോഴും സ്റ്റാലിൻ  ചിന്തിച്ചുകൊണ്ടിരിക്കും. എന്തിനും ഒരു ലക്ഷ്യമുണ്ടായിരിക്കും. സ്റ്റാലിനെ ഒരു ഏകാധിപതിയായി കാണുന്ന ഗ്രന്ഥകാരൻ അദ്ദേഹത്തിൻ്റെ  ബുദ്ധിസാമർത്ഥ്യത്തെയും ഒരു പദ്ധതി ഏത് മാർഗ്ഗത്തിലൂടെയും പ്രയോഗികമാക്കാനുള്ള വിരുതിനെയും കാണാതിരിക്കുന്നില്ല.

"സ്റ്റാലിൻ ഒരു മാർക്സിസ്റ്റ് മൗലികവാദിയായിരുന്നു .മാറുന്ന സാഹചര്യങ്ങൾക്കും പുതിയ അനുഭവങ്ങൾക്കും നേടിയ അറിവിനും അനുസരിച്ചു രൂപാന്തരപ്പെട്ടതാണ് സ്റ്റാലിന്റെ ചില ആശയങ്ങൾ. ലോകത്തെ ആദ്യത്തെ സോഷ്യലിസ്റ്റ് സൊസൈറ്റിയുടെ നിർമ്മാണം സ്റ്റാലിനു ബൗദ്ധികവും പ്രായോഗികവുമായ ഒരു പദ്ധതിയായിരുന്നു. നയരൂപീകരണത്തിൽ സിദ്ധാന്തവത്കരണവും പ്രായോഗികവിജയവും  പ്രധാനമായിരുന്നു. സ്വതന്ത്രമായ വായനയാണ് മിക്കപ്പോഴും സ്റ്റാലിനു തുണയായത്. സോവിയറ്റ് സോഷ്യലിസത്തിന്റെ പ്രതിരോധത്തിലും  നിർമ്മാണത്തിലും."

കനൽ ഒളിപ്പിച്ച പുസ്തകങ്ങൾ 

റഷ്യൻ ചരിത്രത്തിന്റെ പുനർവായനയും ലെനിന്റെ പാഠങ്ങളുടെ പഠനവും എതിരഭിപ്രായക്കാരായ ട്രോസ്കി , Gregory Zinoviev എന്നിവരുമായി നടന്ന ആശയപരമായ ഏറ്റുമുട്ടലും സ്റ്റാലിന്റെ ചിന്താപദ്ധതികളുടെ ഭാഗമായി വികസിച്ചു വന്ന മാർഗങ്ങളാണ്. സോവിയറ്റ് സോഷ്യലിസം  യാഥാർത്ഥ്യമാക്കുന്നതിനു വേണ്ടിയാണ് സ്റ്റാലിൻ 'വായിച്ച'തെന്നു പറയാവുന്നതാണ്. തന്റെ ചിന്തകൾക്കും പ്രതീക്ഷകൾക്കുമൊപ്പം വളരാൻ വേണ്ടി ധൈഷണികവും ചരിത്രപരവുമായ പിൻബലം തേടിയാണ് പുസ്തകങ്ങളിലേക്ക് സഞ്ചരിച്ചത്. ആ വായന നാം കരുതുന്നതു പോലെ അത്ര നിഷ്കളങ്കമോ ശാന്തമോ അല്ല. അതിൽ ഒരു കനലെരിച്ചിലുണ്ട്. അത് വരാൻ പോകുന്ന രാഷ്ട്രീയ സംഭവവികാസങ്ങളുടെ തീയും പുകയും അടങ്ങിയ വായനയായിരുന്നു. സാറിസ്റ്റ് റഷ്യയുടെ ഓർമ്മകളിൽ നിന്ന് ഉയർന്നുവന്ന ലക്ഷ്യത്തെ തേടിപ്പിടിച്ച രാഷ്ട്രീയ നേതാവാണ് സ്റ്റാലിൻ . അദ്ദേഹം ഭരണസാരഥ്യത്തിലിരുന്നപ്പോൾ ഒരു വ്യക്തി പോലുമല്ലായിരുന്നു .മറിച്ച് സോവിയറ്റ് സോഷ്യലിസ്റ്റ് രാഷ്ട്രം  എന്ന ആശയത്തിന്റെ സംഘാടനത്തിനു വേണ്ടി രൂപീകരിക്കപ്പെട്ട ഒരു മനുഷ്യശരീരമായിരുന്നു. സാഹിത്യത്തെയും സിനിമയെയും അദ്ദേഹം സമീപിച്ചത് ഈ ചിന്തയുടെ ഉള്ളടക്കത്തോടെയാണ്.

പല എഴുത്തുകാരോടും ചലച്ചിത്രകാരന്മാരോടും സ്റ്റാലിൻ വിയോജിച്ചതിന്റെ കാരണം ഇതാണ്.  കലാസ്വാദകന്റെ റോളല്ല ,സോവിയറ്റ് രാഷ്ട്രീയ വ്യാഖ്യാതാവിന്റെ മനോനിലയാണ് അവിടെ കാണാനാവുക. സാംസ്കാരികവും ചരിത്രപരവുമായ പാരമ്പര്യത്തെ ഒരു റഷ്യൻ നവരാഷ്ട്രത്തിന്റെ പിറവിക്കുവേണ്ടി ഉപയോഗപ്പെടുത്തുകയാണ് അദ്ദേഹം ചെയ്തത്.

സ്റ്റാലിൻ ഒരിക്കലും വ്യക്തിപൂജ ഇഷ്ടപ്പെട്ടിരുന്നില്ല .ഈ ഗ്രന്ഥത്തിൽ അതിനു തെളിവുകളും നിരത്തുന്നുണ്ട്. സ്റ്റാലിൻ തൻ്റെ ജീവചരിത്രരചനയോടോ വാഴ്ത്തിപ്പാടലുകളോടോ താത്പര്യപ്പെട്ടിരുന്നില്ല.വ്യക്തിപൂജയെ പ്രോത്സാഹിപ്പിക്കരുതെന്നായിരുന്നു അദ്ദേഹത്തിൻ്റെ ദൃഢനിശ്ചയം.1933ൽ പഴയ ബോൾഷെവിക്കുകളുടെ ഒരു നിർദ്ദേശത്തെ നിരാകരിക്കുകയാണ് ചെയ്തത്. സ്റ്റാലിൻ്റെ ജീവചരിത്രത്തിലെ സംഭവങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് ഒരു സ്റ്റേജ് പരിപാടിയാണ് അവർ ഉദ്ദേശിച്ചിരുന്നത്. ഇതുപോലുള്ള  ഇടപാടുകൾ വ്യക്തിപൂജയിലേക്ക് നയിക്കുമെന്നാണ് സ്റ്റാലിൻ അവരോടെല്ലാം പറഞ്ഞത്. അത് നമ്മുടെ പാർട്ടിക്ക് ദ്രോഹകരമാണ്, ചേരാത്തതാണ്. 
യംഗ് കമ്മ്യൂണിസ്റ്റ് ലീഗ് (Komsomol) ഫൗണ്ടേഷന്റെ പതിനഞ്ചാം വാർഷികത്തിന്റെ ഭാഗമായി സ്റ്റാലിൻ്റെ  ജീവിതത്തെ ആധാരമാക്കി യുക്രേനിയൻ പാർട്ടി ഒരു ഗ്രന്ഥം  പ്രസിദ്ധീകരിക്കാൻ സമീപിച്ചപ്പോഴും സ്റ്റാലിൻ അത് തടയുകയാണ് ചെയ്തത്. സ്വന്തം കുട്ടിക്കാലത്തെക്കുറിച്ചുള്ള കുറിപ്പുകൾ  പ്രസിദ്ധീകരിക്കുന്നത് പോലും വിലക്കിയിരുന്നു.

Tales of Stalin's Childhood എന്ന പേരിൽ V Smirnov എഴുതിയ പുസ്തകത്തിൻ്റെ പ്രസിദ്ധീകരണം സ്റ്റാലിൻ ഇടപെട്ട് തടഞ്ഞതാണ്.ഈ പുസ്തകം തടഞ്ഞതിനു കാരണമായി ചൂണ്ടിക്കാണിച്ചത് നിറയെ തെറ്റുകളും വസ്തുതകളുടെ വളച്ചൊടിക്കലുകളും അതിശയോക്തികളും അനർഹമായ സ്തുതിയുമാണ്.യക്ഷിക്കഥകളിൽ താല്പര്യമുള്ളവരുടെ പ്രേരണയിൽ ഗ്രന്ഥകാരൻ തെറ്റായ നിഗമനങ്ങളിലെത്തിയെന്നും അയാളോടു സഹതാപമുണ്ടെന്നും  സ്റ്റാലിൻ പറഞ്ഞു .ഏറ്റവും പ്രധാനമായി കണ്ടത് ഈ പുസ്തകം ലോകത്തെ കുട്ടികളിലും (പൊതുജനങ്ങളിലും) വ്യക്തികളിലും , വലിയ നേതാക്കളെയും ഒരിക്കലും തെറ്റു പറ്റാത്ത നായകന്മാരെയും ആരാധിക്കാനുള്ള ഒരു പ്രവണത അപകടകരമായി വളർന്നവരും എന്നുള്ളതാണ് .ആ പുസ്തകം കത്തിച്ചുകളയാനാണ് സ്റ്റാലിൻ ഉപദേശിച്ചത്.

മനുഷ്യമനസിൻ്റെ എഞ്ചിനീയർമാർ 

സ്റ്റാലിന്റെ ഓഫീസിൽ ചേർന്ന പ്രാഥമിക യോഗത്തിനു ശേഷമാണ് അദ്ദേഹത്തിൻ്റെ സമ്പൂർണ്ണ കൃതികൾ പ്രസിദ്ധീകരിക്കാനുള്ള ആലോചന ശക്തി പ്രാപിച്ചത് .അത് അധികം വൈകിയില്ല. പോളിറ്റ് ബ്യൂറോ സ്റ്റാലിൻ്റെ സമ്പൂർണ്ണ കൃതികൾ പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചു .16 വാല്യമാണ് വിഭാവന ചെയ്യപ്പെട്ടത്. ഓരോന്നും 50,000 കോപ്പി അച്ചടിക്കണം .ഒരു ബുക്കിന് ആറ് റൂബിൾസ് വില. 1946 ൽ  ആദ്യ മൂന്നു വാല്യം .നാലു മുതൽ 10 വരെയുള്ള വാല്യം 1947 ൽ. ബാക്കിയുള്ളത് 1948ൽ. ലേഖനങ്ങൾ വിവിധ ഭാഷകളിലേക്ക് പരിഭാഷപ്പെടുത്താനും ക്രമീകരണങ്ങൾ ചെയ്തു .1946 ജനുവരി 20ന് 'പ്രവ്ദ'യിൽ ഇതിനെക്കുറിച്ച് പരസ്യം നൽകി. ആദ്യ വാല്യം ജൂലായിൽ പുറത്തുവന്നു. ആദ്യവാല്യത്തിൽ സ്റ്റാലിൻ എഴുതിയ മുഖവുരയിൽ  ഇങ്ങനെ വായിക്കാം: "എൻ്റെ ആദ്യകാല ലേഖനങ്ങളെ ഒരു യുവ മാർക്സിസ്റ്റിൻ്റെ സംഭാവനയായി  കാണുക .ശരിയായ മാർക്സിസ്റ്റ് ലെനിനിസ്റ്റ് വീക്ഷണത്തിൽ എത്തുന്നതിനു മുമ്പുള്ളതാണത്.Works എന്നാണ് പുസ്തകത്തിനു ഇംഗ്ലീഷിൽ പേരിട്ടത്. 1901 മുതൽ 1934 വരെയുള്ള ലേഖനങ്ങൾ ഉൾക്കൊള്ളുന്ന 13 വാല്യങ്ങൾ 1946 -49 കാലത്ത് പുറത്തുവന്നു .എന്നാൽ ഇരുപതാം പാർട്ടി കോൺഗ്രസിൽ ക്രൂഷ്ചേവിൻ്റെ എതിർപ്പിനെ തുടർന്ന് ആ പ്രസാധനം നിലയ്ക്കുകയായിരുന്നു.

സ്റ്റാലിൻ തൻ്റെ എതിരാളികളെ വെറുക്കുകയും നിരാകരിക്കുകയും ചെയ്തുവെന്ന് ജീവചരിത്രകാരന്മാർ സമ്മതിക്കുന്നുണ്ട് .അദ്ദേഹത്തിൻ്റെ ദേശീയവാദം അത്ര ഭീകരമായിരുന്നു.The KGB's Literary Archive എന്ന പുസ്തകത്തിൽ Vitaly Shentalinsky പറയുന്നത് 1500 എഴുത്തുകാർ സ്റ്റാലിന്റെ കാലത്ത് എഴുത്ത് നിർത്തേണ്ടി വന്നുവെന്നാണ്.അങ്ങനെയുള്ള എഴുത്തുകാരെക്കുറിച്ച് ഈ പുസ്തകത്തിൽ ഒന്നും പറയുന്നില്ല എന്നത് ഒരു ന്യൂനതയായി 2022ൽ ഗാർഡിയനിൽ Amelia Gentleman എഴുതിയ നിരൂപണത്തിൽ സൂചിപ്പിക്കുന്നുണ്ട്. 

ഒരു ഓർമ്മപുസ്തകമോ ഡയറിയോ എഴുതാത്ത സ്റ്റാലിന്റെ മനസ്സ് ജീവചരിത്രകാരന്മാർ വായിച്ചത്  അദ്ദേഹം സൂക്ഷിച്ച ലൈബ്രറിയിലൂടെയാണ്. ആ  പുസ്തകങ്ങളുടെ മാർജിനിൽ എഴുതുകയും പ്രധാനപ്പെട്ട വാക്യങ്ങളുടെ അടിയിൽ വരയ്ക്കുകയും ചെയ്യുന്ന ശീലമാണ് സ്റ്റാലിന്റെ മനസ്സ് അനാവൃതമാക്കുന്നത്.അദ്ദേഹം റഷ്യയിലെ എഴുത്തുകാരെ ശ്രദ്ധിച്ചിരുന്നു. അവരെ ഇഷ്ടപ്പെട്ടിരുന്നുവെന്നു പറയാനാവില്ല.1934ൽ സോവിയറ്റ് റൈറ്റേഴ്സ് കോൺഗ്രസിൽ സ്റ്റാലിൻ പ്രസ്താവിച്ചത് സോഷ്യലിസം നിർമ്മിക്കാൻ സിവിൽ എഞ്ചിനീയർമാരെ വേണം ;എന്നാൽ രാജ്യം മനുഷ്യാത്മാവിൻ്റെ എഞ്ചിനീയർമാരായ എഴുത്തുകാരെ  ആവശ്യപ്പെടുന്നു എന്നാണ്.


 

മാർകസ് ഒറേലിയസ് :മനസിലെ നിഷ്കളങ്കമായ വർണ്ണങ്ങൾ




എഡി 161 കൽ 180 വരെയാണ് മാർകസ് ഒറേലിയസ് റോമാ  ചക്രവർത്തിയായിരുന്നത്. ഉന്നതമായ ധാർമ്മികതയ്ക്കും ആത്മവിശുദ്ധിക്കും പ്രാധാന്യം കൊടുത്ത സ്റ്റോയിക്ക് (stoic) തത്ത്വചിന്തകനായിരുന്ന അദ്ദേഹം ദീർഘകാലയളവിലെ തത്ത്വചിന്തയും സാഹിത്യവുമെല്ലാം  പരിശോധിച്ചതിൻ്റെ തെളിവ് പലപ്പോഴായി എഴുതിയ കുറിപ്പുകളിൽ കാണാം. ആ കുറിപ്പുകളുടെ സമാഹാരമാണ് Meditations .ലോകത്തിലെ പല പ്രമുഖരായ എഴുത്തുകാരുടെയും പ്രിയപ്പെട്ട പുസ്തകമാണ് മെഡിറ്റേഷൻസ്. ജീവിതത്തിൻ്റെ  ക്ഷണികതയും നശ്വരതയും ചൂണ്ടിക്കാണിച്ച ഒറേലിയസ് മനുഷ്യനു അവൻ്റെ ജീവിതം ജീവിക്കുന്നതിന് ഏറ്റവും അത്യാവശ്യമായ ചിന്തകളും തത്ത്വങ്ങളുമെന്താണെന്ന് ഈ കുറിപ്പുകളിൽ വ്യക്തമാക്കുന്നുണ്ട്. പത്താം നൂറ്റാണ്ടുവരെ ഏറെക്കുറെ അജ്ഞാതമായിരുന്നു ഈ കുറിപ്പുകൾ ,ചില ചരിത്രകാരന്മാരുടെ പരാമർശങ്ങളിൽ ഒഴികെ.

ഒറേലിയസിൻ്റെ കുറിപ്പുകളുടെ പൂർണ രൂപം ആദ്യമായി കണ്ടത് ബിഷപ്പ് അരേതാസ് ഓഫ് കാസാർസ് (Arethas of Caesarea) ആണ് .അദ്ദേഹം  കൈയെഴുത്ത് പ്രതികളുടെ ഗവേഷകനായിരുന്നു. ഒരു ബുദ്ധിമാന്‍റെ ഗർവ്വില്ലാതെ സാധാരണ മനുഷ്യൻ്റെ ജീവിതത്തിലെ പ്രതിസന്ധികളെയും പ്രശ്നങ്ങളെയുമാണ് ഒറേലിയസ്  സമീപിക്കുന്നത്. മനുഷ്യത്വപൂർണമായ സമീപനം ,വൈകാരികമായ ശുദ്ധത എന്നീ ഗുണങ്ങൾ ഇവിടെയുണ്ട്. മനുഷ്യനെക്കുറിച്ചുള്ള എല്ലാ അന്ധമായ പൊങ്ങച്ചങ്ങളും കാഴ്ചപ്പാടുകളും പടം പൊഴിഞ്ഞു വീഴുകയാണ്.

എത്രയോ നൂറ്റാണ്ടുകളായി മനുഷ്യൻ കെട്ടിപ്പൊക്കിയ സങ്കൽപ്പങ്ങളെ, സുദൃഢവും സുനിശ്ചിതവുമായ ആശയങ്ങളെ നിഷേധത്തിലൂടെയല്ല ഒറേലിയസ് സമീപിക്കുന്നത്, സത്യത്തിന്റെ തീക്ഷ്ണ വർണം കൊണ്ടാണ്. മനുഷ്യനു കാണാൻ കഴിവുണ്ട്. എന്നാൽ അവൻ എല്ലാം കാണുന്നില്ല. ഒരു സ്റ്റോയ്ക് ഫിലോസഫർ എന്ന നിലയിൽ ചക്രവർത്തി ലക്ഷ്യം വയ്ക്കുന്നത് സംതൃപ്തി, ദുഃഖത്തിൽ നിന്നുള്ള അകന്നിരിക്കൽ ,ആത്മനിയന്ത്രണം, ആത്മാഭിമാനം തുടങ്ങിയവയാണ്. എന്നാൽ ഇതെല്ലാം അദ്ദേഹം പാലിച്ചു.

എല്ലാം കാണാൻ കഴിയാത്തതുകൊണ്ട് നമുക്ക് സമഗ്രജ്ഞാനമില്ല.  കമ്പാർട്ട്മെൻ്റലായിട്ടാണ് എല്ലാം നേടുന്നത്. വളരെക്കുറച്ചു ഇടങ്ങളിൽ മാത്രമേ നമുക്ക് വ്യവഹരിക്കാനാവുകയുള്ളൂ. ഡാവിഞ്ചി 'മോണാലിസ' വരയ്ക്കുന്നത് മനസ്സിലെ അകളങ്കിതമായ ഒരു ബ്രഷു കൊണ്ടാണ് .ആ ബ്രഷ് ഡാവിഞ്ചിയുടെ സ്വന്തമാണ് .എന്നാൽ അതാകട്ടെ പ്രാപഞ്ചികമായ പൊരുളിൻ്റെ വളരെ ചെറിയ ഒരംശം മാത്രമാണ് .

ചെളിയിൽ വീഴാതെ 


"ഒരുവന്റെ തെറ്റായ പ്രവൃത്തികൾ എന്നെ മുറിവേൽപ്പിക്കുകയില്ല. വൃത്തികേട് എന്റെ മേൽ ചൊരിയാൻ ആർക്കും കഴിയില്ല. എന്നാൽ എന്നിൽ വെറുപ്പ് ഉണ്ടാവുകയുമില്ല" - ഒറേലിയസ് പറയുന്നു.

എന്തിനാണ് നാം മറ്റൊരാൾ തെറിപ്പിച്ച ചെളിയിൽ നമ്മെത്തന്നെ അലിയിപ്പിക്കാൻ ശ്രമിക്കുന്നത് ? ചെളി ആരാണോ എറിയുന്നത്, അവനാണ് അതിൻ്റെ ഉത്തരവാദി. അതിൻ്റെ ഫലമായുണ്ടാകുന്ന എല്ലാ മൂല്യപ്രശ്നങ്ങളും അവനെയാണ് ബാധിക്കുന്നത്. അവന് അത്  വൃത്തിയാക്കാതെ അതിനു പരിഹാരം കാണാനാവില്ല. സ്വയം സമ്പൂർണ്ണമായിരിക്കാനാണ് ഒറേലിയസ് പഠിപ്പിക്കുന്നത്. ഒരു സമാന്തര സന്യാസാനുഭവമാണ് അദ്ദേഹത്തിൻ്റേത്. ലോകത്തിൻ്റെ  തിളക്കവും ഭോഗവും ആനന്ദവും എത്ര ദുർബ്ബലവും ക്ഷണികവുമാണെന്ന് അതിൽ നിന്ന് മനസ്സിലാക്കാം.

"നമ്മൾ പരസ്പരം സഹകരിക്കാനാണ് നിർമ്മിക്കപ്പെട്ടിരിക്കുന്നത് .കാല്പാദങ്ങൾ പോലെ, കൈകൾ പോലെ, കൺപോളകൾ പോലെ മുകൾനിരപ്പല്ലും താഴെയുള്ള പല്ലുകളും പോലെ .ശരീരത്തിലെ അവയവങ്ങൾ പരസ്പരം പോരാടുക എന്നു പറയുന്നത് പ്രകൃതിക്ക് എതിരാണ്."

മനുഷ്യരാശിയെ ഒരൊറ്റ ശരീരം പോലെ സങ്കല്പിക്കാവുന്നതാണ്. ശരീരത്തിൽ രണ്ടു കൈകൾ രണ്ടു വശങ്ങളിലായി ഘടിപ്പിച്ചിരിക്കുന്നു. മണ്ണിൽ കുത്തിനിൽക്കുന്നതിന്റെ ബാലൻസ് ഉറപ്പിക്കാൻ രണ്ട് കാലുകളും. കാലുകളും കൈകളും പരസ്പരധാരണയോടെയാണ് പ്രവർത്തിക്കുക. നടക്കുമ്പോൾ കാലുകൾ എത്ര കൃത്യമായി ഒരു ഫിലോസഫി സൃഷ്ടിക്കുന്നു.(എൻ്റെ 'ശ്രീനാരായണായ' എന്ന നോവലിൽ ഈ കാര്യം വിവരിച്ചിട്ടുണ്ട്).ഒരു കാലിനു മറ്റേ കാലിനോട് പറയാനുണ്ട് പലതും .നടക്കുമ്പോൾ ഓരോ കാലും മുന്നോട്ടുവരുന്നു ,അതേസമയം ഓരോന്നും പിന്നോട്ട് പോകുന്നു. 

"നമുക്കുള്ളതെല്ലാം ദൈവാധീനത്താൽ ഉണ്ടായതാണ് .പ്രകൃതിയിൽ നിന്നു വേർപെടുത്താൻ കഴിയാത്ത ഭാഗ്യമാണത് .കൂട്ടിത്തുന്നലോ  കെട്ടുപാടുകളോ ഇല്ലാതെ തന്നെ എല്ലാം ദൈവവാധീനത്തിലാണുള്ളത്" .

എന്നാൽ വേർപ്പെടാനും വേർപെട്ടു എന്നു മറ്റുള്ളവരെ ബോധ്യപ്പെടുത്താനുമാണല്ലോ നമ്മുടെ ശ്രമം .വ്യക്തിത്വവൽക്കരണം (Individualization) അപകടകരമാം വിധം വളർന്നിരിക്കുന്നു. ഒരു ഫോട്ടോ എടുക്കുന്നതിൽ പോലും നമ്മൾ വ്യക്തിത്വവൽക്കരണമാണ് ശ്രദ്ധിക്കുന്നത്. നമുക്ക് അന്യമായതും എന്നാൽ നമ്മുടെ വ്യക്തിത്വത്തിന്റെ ഭാഗമായതെന്ന് തെറ്റിദ്ധരിപ്പിക്കുന്നതുമായ പ്രതിച്ഛായകൾ കൊണ്ടെന്ത് പ്രയോജനം? യഥാർത്ഥത്തിൽ നാം അങ്ങനെയല്ലല്ലോ .

"ഓരോന്നും പ്രപഞ്ചത്തിന്റെ ആവശ്യത്തിനായി നിലനിൽക്കുന്നു."

നമ്മുടെ ചിരികൾ ,സങ്കടങ്ങൾ, രോഗങ്ങൾ തുടങ്ങിയവകൊണ്ട് ഈ ലോകം എന്തായിരിക്കും പ്രയോജനപ്പെടുത്തുക? എന്നാൽ നമ്മുടെ ചിരിയും ഈ ലോകത്തിനു വേണം. അത് നമ്മളിലൂടെ പുറത്തുവരുന്നതാണ്. ലോകത്തിൻ്റെ  വളർച്ചയോ വികാസമോ ആണത്.അതിനു പകരം നമ്മൾ  ഇല്ലാത്ത വികാരമോ ചേഷ്ടയോ ഭാവമോ പ്രദർശിപ്പിക്കുകയാണെങ്കിലോ ,ഈ ലോകം കൂടുതൽ വക്രീകരിക്കപ്പെടും. എല്ലാം വ്യക്തമായും മനസ്സിലാകുന്ന ഒരു ഘട്ടത്തിൽ കൃത്രിമമായി സൃഷ്ടിച്ച ദുർഗ്രഹതയായി അത് മാറുന്നതാണ്.
നമ്മൾ സ്വയം മറയ്ക്കുകയോ വഞ്ചിക്കുകയോ ചെയ്യുകയാണ്.

മനുഷ്യമനസ്  ഒരു ചീത്ത ഇടം 

"ഏതൊരുവൻ്റെയും ജീവിതം മതിയാവോളമാണ്. എന്നാൽ നിന്റെ ജീവിതം ഏറെക്കുറെ തീരാറായി. നിന്റെ ആത്മാവ് സ്വന്തം മഹത്വം കാണാൻ കൂട്ടാക്കുന്നില്ലല്ലോ . മറ്റുള്ളവരിൽ നീ വിസ്മയഭരിതമായി നോക്കുകയാണ്."

ജീവിതത്തിൽ തന്നെ അതിൻ്റെ പൂർണ്ണതയുണ്ട് .എന്താണോ നമുക്ക് അപര്യാപ്തമായി തോന്നുന്നത് ,അത് നമ്മളിൽ തന്നെയുണ്ട്. അത് കണ്ടെത്തുകയായിരിക്കണം നമ്മുടെ ലക്ഷ്യം. അവനവനെ ഉപേക്ഷിക്കുകയും മറ്റെവിടെയോ അത്  അന്വേഷിക്കുകയും ചെയ്യുന്നപോലെ വ്യർത്ഥമായിട്ടുള്ളതെന്താണ് ?ആത്മപരിശോധന വേണ്ട ;അവനവനിൽ ത്രസിച്ചു നിൽക്കുന്നതെന്താണെന്ന് അറിയാൻ ശ്രമിക്കുകയെങ്കിലും വേണ്ടേ? നല്ലതും പുതിയതുമായ കാര്യങ്ങൾ പഠിക്കാനായി നിങ്ങൾ സമയം കണ്ടെത്തുക .വെറുതെ ചുറ്റിക്കറങ്ങി സമയം കളയാതിരിക്കുക .സ്വന്തം ആത്മാവിൻ്റെ പഠനമുറി  വികസിപ്പിക്കുകയാണെങ്കിൽ നമുക്ക് അപര്യാപ്തമായത് എന്താണെന്ന് അറിയാം. ഒരുപക്ഷേ ,അത് നീണ്ടുനിൽക്കുന്ന ഒരു തിരച്ചിലാകാം. മനുഷ്യമനസ് ഒരു ചീത്ത ഇടമാണ്. അവിടെ സാർത്ഥകമായത് എന്തെങ്കിലും പൊട്ടിമുളച്ചാൽ തന്നെ ഉടമസ്ഥൻ അത് കളയാണെന്ന് കരുതി പറിച്ചു കളയും .നല്ലതെന്തെങ്കിലും ഉണ്ടെന്ന് തിരിച്ചറിയുന്നതാണ് പ്രധാനം .അതിനു മാനസികമായ തയ്യാറെടുപ്പുകൾ വേണം. മനുഷ്യമനസ്സിലെ മലിനമായതെല്ലാം നീക്കം ചെയ്യുന്ന പ്രക്രിയയാകണം വിദ്യാഭ്യാസം.,അല്ലെങ്കിൽ ആത്മീയത.

"മറ്റുള്ളവർ എന്താണ് ചിന്തിക്കുന്നതെന്ന്  ആലോചിക്കാതിരുന്നാൽ ഒരു തരത്തിലുള്ള അസന്തുഷ്ടിയും ഉണ്ടാകില്ല. എന്നാൽ സ്വന്തം മനസ്സിൽ സംഭവിക്കുന്നതെന്താണെന്ന് നിരീക്ഷിക്കാതിരിക്കുന്നവർക്ക് അസ്വസ്ഥതയൊഴിഞ്ഞു നേരമുണ്ടാവില്ല." 

സ്വയം പഠിക്കുകയല്ലാതെ ജീവിതത്തിൽ മറ്റൊന്നും മോക്ഷ മാർഗ്ഗമല്ല .മറ്റുള്ളവരുടെ ചിന്തകളെക്കുറിച്ച് ആലോചിക്കുന്നത് പുതിയ രോഗങ്ങൾക്കു കാരണമാകും. അന്യരുടെ മനസ്സ് പഠിക്കാനാണല്ലോ മിക്കവർക്കും താല്പര്യം. ആ പഠനം സ്വന്തം മനസിൻ്റെ പഠനമാണെന്ന്  കരുതുന്നവരുണ്ടാകാം.അത് തെറ്റാണ്; മറ്റുള്ളവരുടെ മനസ്സ് പഠിക്കുന്നവർ പലപ്പോഴും സ്വന്തം മനസ്സിനെ ഒരു സിഗരറ്റ് പാക്കറ്റ് പോലെ വലിച്ചെറിയുകയാണ് ചെയ്യുന്നത്. മനസ്സ് അങ്ങനെയൊരു ഒഴിഞ്ഞ പാക്കറ്റാണല്ലോ.

"ആളുകളിൽനിന്ന് ഓടിപ്പോകേണ്ടിവന്നാൽ ഭയപ്പെടരുത്, ദൈവം നിലനിൽക്കുന്നുണ്ടെങ്കിൽ. ദൈവങ്ങളെ നിങ്ങൾ തിന്മകളിലേക്ക്  വലിച്ചിഴക്കില്ലല്ലോ. എന്നാൽ ദൈവം നിലനിൽക്കുന്നില്ലെങ്കിൽ, മനുഷ്യരുടെ ജീവിതങ്ങളെക്കുറിച്ച് അവർക്ക് യാതൊരു വേവലാതിയുമില്ലെങ്കിൽ, ഞാനെന്തിനാണ് ദൈവങ്ങളും ദൈവാധീനവുമില്ലാത്ത ഒരു ലോകത്തിൽ ജീവിക്കുന്നത് ?"

നമ്മൾ സമർത്ഥിക്കുന്നത്, വാഴ്ത്തുന്നത് അവസാനം എന്തായിത്തീരുന്നു ?ഒരർത്ഥത്തിൽ  അത് സ്വയം വാഴ്ത്തലാണോ? യാതൊന്നിനെയും പിന്തുടരാൻ  കഴിയില്ലെന്നതാണ് വാഴ്ത്തുമ്പോഴും സമർപ്പിക്കുമ്പോഴും സംഭവിക്കുന്നത്. എല്ലാം വേഗം എവിടെയോ പോയി മറയുന്നു .

"How quickly all things disappear ,in the universe the bodies themselves ,but in time the remembrance of them"

ഓർമ്മകൾ മാത്രമായി ഒതുങ്ങാനായിരുന്നോ ഈ ബഹളങ്ങളും പ്രതികാരങ്ങളും? മനുഷ്യൻ വെറും നിഴലോ ചാരമോ ആകാനുള്ളതാണ്. എന്നാൽ അവൻ നിശൂന്യമായതിനെല്ലാം സങ്കല്പങ്ങളും അർത്ഥങ്ങളും നിർമ്മിക്കുകയാണ്. ആ നിർമ്മാണം  തുടർന്നുകൊണ്ടേയിരിക്കുന്നു. എത്രമാത്രം അപ്രസക്തമാണെങ്കിലും ജീവിതത്തിനു വേണ്ടി അർത്ഥം നിർമ്മിക്കുകയല്ലാതെ വേറെ വഴിയില്ല. ഈ അർത്ഥനിർമ്മിതി നീതിയെയും അനീതിയെയും വേർതിരിക്കാനാവാത്ത തലത്തിലേക്ക് കടന്നിരിക്കുന്നു.

"ഒരാവശ്യത്തിൽ നിന്നല്ല ,ജ്വരത്തിൽ നിന്നാണ് നീതിയും അനീതിയും വേർതിരിക്കപ്പെടാത്ത വിധം പല ഉദ്യമങ്ങളും ഉണ്ടാകുന്നത്. ഏതൊരു കാര്യത്തിലും ആവശ്യമില്ലാതെ ചാടി, മണ്ണിനടിയിൽ ചികഞ്ഞു നോക്കി അനുമാനങ്ങളുണ്ടാക്കുന്നതുപോലെ ചീത്തയായ ഒരു പ്രവൃത്തിയില്ല. മറ്റുള്ളവരുടെ മനസ്സുകളിലേക്ക് നോക്കുന്നതിനേക്കാൾ ഭേദമാണ് സ്വന്തം മനസ്സിലെ പിശാചിനെ നോക്കുന്നതെന്ന് മനസ്സിലാക്കുന്നില്ല."

സ്വന്തം മനസ്സിലെ 'പിശാചു'മായി കൂടിയാലോചിച്ചാണല്ലോ നന്മയെയും തിന്മയെയും വേർതിരിക്കുന്നത് .
സ്വന്തം ആവശ്യങ്ങളും താല്പര്യങ്ങളുമാണ് നമ്മുടെ പ്രമാണം .അതിനുപറ്റിയ ഏത് ചെകുത്താനുമായും കൂട്ടുകൂടും .ചെകുത്താനെന്ന്  മനസ്സിലാക്കുന്നത് പിന്നീടായിരിക്കും. അതുവരെ താൻ കൂടിയാലോചന നടത്തുന്നതെല്ലാം ദൈവമെന്ന് വിളിക്കുന്ന ഒരു വ്യക്തിയുമായിട്ടായിരിക്കും. നമ്മുടെ  എല്ലാ തിന്മകൾക്കും പിന്തുണ പ്രഖ്യാപിക്കേണ്ടത് ആ ദൈവത്തിൻ്റെ ചുമതലയാണല്ലോ. 

ഒരു പൂവ് അതിൽ സമ്പൂർണം 

"ഏതെങ്കിലും തരത്തിൽ സുന്ദരമായതെല്ലാം, അതിൽ തന്നെ സുന്ദരമാണ്. അത് അതിൽ തന്നെ അവസാനിക്കുന്നു. അതിന് യാതൊരുവിധ പ്രശംസയും ആവശ്യമില്ല.പ്രശംസ കൊണ്ട് , അതിനു യാതൊരു ഗുണമോ കോട്ടമോ സംഭവിക്കുന്നില്ല."

ഏതൊരു വസ്തുവും അതിൻ്റെ തന്നെ അനന്യതയിൽ നിലീനമാണ്. അതിനപ്പുറം അതല്ലാതെ മറ്റൊന്നുമില്ല. ഒരു ചെമ്പരത്തിപ്പൂവ് ആ പൂവിൽ തന്നെ സമ്പൂർണമാണ്. അത് റോസാപ്പൂവിൽ നിന്ന് ഒന്നും ആഗ്രഹിക്കുന്നില്ല. അതിനു അതിൻ്റെ മുകളിലോ താഴെയോ വേറൊരു  ലക്ഷ്യമില്ല .പൂവിനു അതിൽ നിന്ന് വേറിട്ട് ഒരു അസ്തിത്വമില്ല .പൂവിനെക്കുറിച്ച് എഴുതുന്നതോ പാടുന്നതോ പൂവിന് ഒരു നേട്ടവുമുണ്ടാക്കുന്നില്ല .പൂവ് അതിൻ്റെ ലോകത്ത് മാത്രമാണുള്ളത്. 
അത് അതിൻ്റെ ശൂന്യതയെ അന്വേഷിക്കുന്ന യാത്രയിലാണ്.

"കലാസൃഷ്ടിക്കും പ്രശംസ ആവശ്യമില്ല. യഥാർത്ഥത്തിൽ സുന്ദരമായതിനു യാതൊരു  പ്രശംസയും വേണ്ട ."

ഏത് കലാവസ്തുവും അതിന്റെ തന്നെ ആപേക്ഷികതയിലാണ് നിലകൊള്ളുന്നത് .അത് അനേകം കലാസൃഷ്ടികളുടെ നിരയിലാണുള്ളത്.  അതിനു മാത്രമായി ഒരു നിലനിൽപ്പില്ല. അനുസ്യൂതമായ ഒരു പ്രക്രിയയുടെ ഭാഗമാണത് .ആ പ്രക്രിയയാകട്ടെ പ്രകൃതിയിലുള്ള സർഗാത്മക മനസ്സിൻ്റെ ആവിർഭാവമാണ്. അത്  കാലങ്ങളിലൂടെ കുതിക്കുകയാണ് .പുതിയത് കൂട്ടിച്ചേർക്കപ്പെടുന്നു. ചിലത് അപ്രസക്തമാകുന്നു. ദീർഘകാലയളവിലെ കലാസൃഷ്ടികൾ  പരിശോധിക്കുകയാണെങ്കിൽ ഒരു കാര്യം വ്യക്തമാകും ;പുതിയതെന്തോ ഇനിയും വരാനുണ്ട് .അല്ലെങ്കിൽ അതിനെ നിശ്ശബ്ദമായി അന്വേഷിക്കുകയാണ് .ഇത് അനന്തമായ പ്രക്രിയയാണ്. വിവിധ ദേശങ്ങളിലും കാലങ്ങളിലുമുള്ള കലാകാരന്മാർ തങ്ങളുടെ നിലപാടുകളും കാഴ്ചകളും ഇതിനായി ഉപയോഗിക്കുന്നു.

"മരതകത്തിനും സ്വർണത്തിനും ദന്തത്തിനും നിറത്തിനും വീണയ്ക്കും കത്തിക്കും പൂവിനും പുൽക്കൊടിക്കും പ്രശംസിക്കപ്പെട്ടില്ലെങ്കിൽ എന്തെങ്കിലും കുഴപ്പമുണ്ടോ?"

അതുകൊണ്ടാണ് ഒറേലിയസ് ഏതൊരു വസ്തുവും അതിൽ തന്നെ  അനന്യമാണെന്ന് പറയുന്നത്. കാരണം, ഒരു കാലാവസ്തു അതിൻ്റെ ഭൂതകാലത്തെയോ  ഭാവികാലത്തെയോ പ്രതിനിധീകരിക്കുന്നില്ല .അത് ഒരു നിസ്തുലമായ പ്രത്യക്ഷതയാണ്. അതിനെ നാം വാഴ്ത്തുമ്പോൾ അതിനേക്കാൾ മികച്ചത് ഭാവിയിൽ ഉണ്ടാകില്ല എന്നർത്ഥമാക്കുന്നില്ല.  ഭാവി അതിൻ്റെ വഴിയെ തന്നെ ഉണ്ടായിക്കൊള്ളും. ഭാവിയെ തന്നെ നാം വേർപെടുത്തിയ ശേഷമാണ് ഒന്നിനെ പ്രശംസിക്കുന്നത്. നമ്മുടെ മുന്നിൽ ഭൂതകാലവും വർത്തമാനവും മാത്രമേയുള്ളൂ. വർത്തമാനത്തിലാണ് നമ്മുടെ മൂല്യബോധങ്ങൾ യഥാർത്ഥ രൂപം കൈക്കൊള്ളുന്നത്.

"തങ്ങളുടെ മരണശേഷവും പ്രശസ്തി വേണമെന്ന് ആഗ്രഹിക്കുന്നവർ ഓർക്കാത്ത ഒരു കാര്യമുണ്ട്. അവരെ ഓർക്കുന്നവരെല്ലാം താമസിയാതെ മരിക്കും. പിന്നീട് വരുന്ന തലമുറയും ഈ ഓർമ്മകളിലൂടെ കടന്ന ശേഷം  മരിക്കുന്നു. അവരും ഓർമ്മയാകുന്നു.  പിന്നീട് വരുന്നവരും അവരെ ഓർക്കുന്നവരും വീണ്ടും നിഷ്പ്രഭരാവുന്നു .ആ ഓർമ്മകൾ  അനശ്വരമാണെന്ന് തന്നെ കരുതുക.  അതുകൊണ്ട് നിങ്ങൾക്ക് എന്താണ് പ്രയോജനം ?അനാവശ്യമായി അനശ്വരതയെക്കുറിച്ചും വരും തലമുറ ഓർക്കുന്നതിനെക്കുറിച്ചും ആലോചിക്കുന്നത് പ്രകൃതി നൽകിയ വലിയ സൗഭാഗ്യങ്ങളെ അവഗണിക്കുന്നതിനു തുല്യമാണ്. 

പ്രകൃതിയിൽ വിസ്മൃതി മാത്രമാണുള്ളത്. ഓർക്കുന്നത് വളരെ ഹ്രസ്വമായ കാലയളവിലെ അനുഭവമാണ്. ഓർക്കുന്തോറും ഓർമ്മകൾ ഉണ്ടാവുന്നു. പുതിയ  ചിമിഴുകൾ ഉണ്ടാകുന്നു. ഓർമ്മകൾ സാവധാനം മറവിയിലേക്ക് ചായുകയാണ്. എല്ലാം വിസ്മൃതമാവാൻ കാത്തിരിക്കുന്നു. ഓർക്കുന്നത് പ്രകൃതിദത്തമല്ല ,പ്രകൃതി വിരുദ്ധമാണ്. ഓർക്കാൻ ധാരാളമുണ്ട്. എന്നാൽ അതെല്ലാം പ്രകൃതി തിരിച്ചെടുക്കുന്നു. പ്രകൃതിയുടെ അജ്ഞാതമായ ഒരിടത്തേക്ക് അത് താഴ്ന്നു താഴ്ന്നു പോകുന്നു. ആർക്കും തന്നെ അതിനെ വീണ്ടെടുക്കാനാവില്ല. മറവിയിൽ ആർക്കാണ് ശബ്ദമുള്ളത് ?

മറവിയുടെ സമുദ്രം

"നിങ്ങൾ നേടിയ സിദ്ധികൾ, അതെത്ര ചെറുതായാലും അതിനെ സ്നേഹിക്കുക. അതിൽ സംതൃപ്തി നേടുക .ജീവിതകാലമത്രയും ദൈവത്തിൽ വിശ്വസിച്ചു ആരുടെയും  അടിമയോ അധികാരിയോ ആകാതെ ജീവിക്കുക ."

നിങ്ങളുടെ സിദ്ധികൾ മറ്റൊരാളുടെ സിദ്ധികളുമായി താരതമ്യം ചെയ്യാതിരിക്കുക .നിങ്ങൾ സിദ്ധികളുടെ വ്യാപ്തി പരിശോധിച്ച് സ്വയം ബോധ്യപ്പെടുകയാണെങ്കിൽ, നിങ്ങളുടെ പരമാവധി ശക്തിയിൽ അത് പുറത്തുകൊണ്ടുവരാനാവും. 
അത് പ്രകൃതിയുടേതാണ്. വാസ്തവത്തിൽ ,ആ സിദ്ധി നിങ്ങളുടെ സ്വന്തമെന്ന് പറയാവുന്നതാണെങ്കിലും അതിനു ഒരു ചരിത്രമുണ്ട് .പലതരം ഭാവനകൾ നിങ്ങളിൽ പ്രവർത്തിക്കുന്നതിൻ്റെ ഫലമാണത് .നിങ്ങൾ സൃഷ്ടിച്ചെടുത്ത മാനുഷികതയുടെയും നീതിബോധത്തിൻ്റെയും ഒരു സൃഷ്ടിയാണത്. 

"പൂർവ്വകാലങ്ങളിലെ ഒരു ജീവിതത്തിന്റെയും ഒരു രാഗത്തിന്റെയും അടയാളം ശേഷിക്കുന്നില്ല. അതെല്ലാം മൂലഘടകങ്ങളിലേക്ക് വിഘടിച്ചുപോയിരിക്കുന്നു."

എല്ലാം മറക്കാനുള്ളതാണ്. എത്രയോ ജീവിവർഗങ്ങൾ അവയുടെ അംഗങ്ങളെ നൂറ്റാണ്ടുകളായി മറവിയിലേക്ക് മറവ് ചെയ്തിരിക്കുന്നു. ഒന്നും ഒരിടത്തും ഓർക്കപ്പെടുന്നില്ല. പറവകൾക്കും തേനീച്ചകൾക്കും ഉറുമ്പുകൾക്കും വ്യക്തിഗതമായ അടയാളങ്ങളില്ലേ ?അവയുടെ സമൂഹത്തിൽ ആർക്കും വ്യക്തിത്വമില്ലെന്ന് പറയാനൊക്കുമോ ? നിശ്ചയമായും ഓരോരുത്തരും വ്യക്തികളാണ്. ഓരോരുത്തരും കർമ്മങ്ങളിൽ വ്യത്യസ്തരാണ്. അവർ ഓരോ ജോലി ചെയ്യുന്നുണ്ട്. എത്രയോ പെൺജീവികൾ എല്ലാ കഷ്ടപ്പാടുകളും സഹിച്ച് കുഞ്ഞുങ്ങളെ പ്രസവിച്ച് പോറ്റുന്നു .ആരാണ് അവരെ ഇതെല്ലാം പഠിപ്പിച്ചത് ?

ഏതൊരു വസ്തുവും പെട്ടെന്ന്  മാഞ്ഞുപോവുകയാണ്. അവയെല്ലാം  വെറും കഥകളായി മാറുന്നു. വിസ്മൃതിയിൽ അവ അടക്കം ചെയ്യപ്പെടുന്നു. അത്ഭുതകരമായ രീതിയിൽ ജീവിച്ചവർക്കും ഇത് ബാധകമാണ്. ബാക്കിയുള്ളവരാകട്ടെ അവസാന ശ്വാസമെടുത്തു വിടുന്നതോടെ അവർ എന്നേക്കുമായി  മറയുകയാണ്. ഒരാളും പിന്നീട് അവരെ ഓർക്കുന്നില്ല .

പതിനായിരക്കണക്കിന് അംഗങ്ങൾ ഒരിടത്തു സമ്മേളിച്ചുകൊണ്ട് ചില ജീവിവർഗങ്ങൾ എന്തെല്ലാം കർമ്മബന്ധങ്ങളിൽ ഉത്സുകരാവുന്നു. എന്നാൽ അവർ ആകസ്മികമായി, ഏതോ കാരണങ്ങളാൽ അകറ്റപ്പെടുന്നു. ഒരു പ്രാണിസമൂഹത്തിലെ ആയിരക്കണക്കിനല്ല , കോടികണക്കിന് അംഗങ്ങൾ ഈ പ്രപഞ്ചത്തിന്റെ മഹാകാലത്തിൽ ഒരിക്കലും ഒർമ്മിക്കപ്പെടാതെ, അടയാളങ്ങൾ അവശേഷിപ്പിക്കാതെ തിരിച്ചുപോയിരിക്കുന്നു.വാസ്തവത്തിൽ,ഇത്രയും നിഷ്ഫലമായ ഒരു ജീവിതത്തെയാണോ എല്ലാ ജീവിവർഗങ്ങളും ആവേശത്തോടെ പുൽകുന്നത് ? എന്താണ് ഈ ആത്മാവുകളുടെ രഹസ്യം ?ഒന്നിനും ഒരർത്ഥവുമില്ലെങ്കിൽ ഈ ജീവിതത്തെ കുറേക്കൂടി സമാധാനത്തോടെ സമീപിക്കാമായിരുന്നുവെന്ന് തോന്നാവുന്നതല്ലേ? ജീവിതത്തിൻ്റെ ഏതെങ്കിലും ഒരു ഘട്ടത്തിൽ മനുഷ്യന് അങ്ങനെ തോന്നുന്നുണ്ടോ?

"And,to conclude the matter ,what is even an eternal remembeance ?A mere nothing. "

ആത്യന്തികമായി എന്താണ് ഓർക്കപ്പെടുന്നത്? ശ്മശാനങ്ങളും മൃതദേഹങ്ങളും മൃതദേഹാവശിഷ്ടങ്ങളും എല്ലാം ഒരു പോലെ മണ്ണിൽ ചേരുന്നു. എല്ലാ പേരുകളും വെള്ളത്തിൽ വരച്ച വരകളായി അപ്രത്യക്ഷമാകുന്നു.  ഓർമ്മകൾ ഒരു ഘട്ടം കഴിയുമ്പോൾ ഭാരമാണ് .ആദ്യകാലത്ത് എന്തിനെയും  ആവേശപൂർവ്വം ഓർക്കുന്ന നാം  പ്രായമാകുന്നതോടെ ഓർമ്മകളിൽ നിന്ന് ക്രമേണ അകലുകയാണ്. ഓർക്കുന്തോറും ചിന്തകൾക്ക് ഭാരമേറുകയും ശാരീരികവും മാനസികവുമായി പരിക്ഷീണിതരാവുകയും ചെയ്യുന്നു. 
ഓർമ്മകളിൽ നിന്ന് ഓടിയൊളിച്ചാൽ ധ്യാനവും ശാന്തിയും ലഭിക്കുന്നു.

"നമ്മുടെ വേദനകൾ പിന്നെ എന്തിനുവേണ്ടിയാണ്? നീതിയുള്ള ചിന്ത, മനുഷ്യോപകാരപ്രദമായ പ്രവൃത്തികൾ, കള്ളം പറയാതിരിക്കൽ ,ഏത് അനുഭവത്തെയും സ്വാഭാവികമായി സ്വീകരിക്കുക - ഒരു തത്ത്വത്തിൽ നിന്നും അതിൻ്റെ ഉറവിടത്തിൽ നിന്നും തനിയെ നിർഗമിച്ചത് എന്ന നിലയിൽ."

ഒന്നും തന്നെ സമ്പാദിക്കാനോ  സംരക്ഷിക്കാനോ കഴിയാത്ത ഈ ജീവിതത്തിൽ ആകെ ചെയ്യാവുന്നത് അവനവനിലുള്ള നന്മയെ പുറത്തെടുത്ത് ,കരയുന്നവരെ സ്നേഹിക്കുകയും സഹായിക്കുകയും ചെയ്യുന്നതാണ്. അപ്പോൾ വേദനകൾ തെല്ലൊന്ന് ശമിക്കും.ആശ്വാസമാവുകയാണെങ്കിൽ പതിതമായ മനസ്സുകളിൽ ഒരു നന്മയുള്ള ചിരി പടരും .അതായിരിക്കും ഈ നശ്വരമായ ജീവിതത്തിൽ നമുക്ക് നമ്മുടെ നന്മകളെക്കുറിച്ച് ബോധ്യം വരുന്ന നിമിഷം .ആ സന്ദർഭം നമ്മുടെ ജീവിതകാലത്തെങ്കിലും തിളക്കമുള്ളതായിരിക്കും. 

"ഓർമ്മിക്കുന്നവർക്കും ഓർക്കപ്പെടുന്നവർക്കും കുറച്ചു സമയമേയുള്ളു. "

എല്ലാത്തിന്റെയും തേരോട്ടങ്ങൾ തിരസ്ക്കരിക്കപ്പെടാനുള്ളതാണ്.  ചരിത്രം തന്നെ അഗാധമായ ഒരു മറവിയിലേക്ക് പോകാനുള്ള വഴി തിരഞ്ഞെടുത്തിരിക്കയാണ്. ഒരിക്കലും ഓർക്കപ്പെടാത്തവരാണ് മനുഷ്യർ. അതാണ് വിധി .പ്രകൃതി അതാണ് അതിൻ്റെ ഘടനയിൽ സജ്ജമാക്കിയിരിക്കുന്നത്. പ്രകൃതിക്ക് അതാണ് പ്രിയങ്കരമായിട്ടുള്ളത്. അനേകം പേരുകളും വ്യക്തിത്വങ്ങളും ഐഡന്റിറ്റികളും പ്രകൃതി എവിടെ ഓർമിച്ചു വയ്ക്കും?അത് പ്രകൃതിവിരുദ്ധവും അസാമാന്യമായ ഭാരമുള്ളതുമായ ജോലിയാണ്. പരസ്പരബന്ധത്തിന്റെയും അതിൽ നിന്നുണ്ടാകുന്ന പരിണാമങ്ങളുടെയും ഫലങ്ങളാണ് പ്രകൃതി ഓർക്കുന്നത്.

ഈയാമ്പാറ്റകൾ പൂർത്തിയാക്കുന്നത് 

"ഓരോന്നിന്റെയും മാറ്റം ശ്രദ്ധിക്കുക. പ്രകൃതി എല്ലാത്തിനെയും മാറ്റുന്നതിലാണ് ഊന്നൽ നല്കുന്നത്.  അതിൽ നിന്ന് അതുപോലെയുള്ള പുതിയ വസ്തുക്കൾ ഉണ്ടാവുകയാണ് ". 

പ്രകൃതി നമുക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. എന്നാൽ നമ്മളും  പ്രകൃതിയിലുണ്ട്. നമ്മളിലും അതുണ്ട്. അതിൻ്റെ സ്വാഭാവികമായ സഞ്ചാരത്തിൽ നമ്മളും പങ്കെടുക്കുകയാണ്. നമുക്ക് ഒരു മഹാലോകത്തിൻ്റെയുള്ളിലെ വസ്തുക്കൾ എന്ന പങ്കു മാത്രമേയുള്ളൂ. ഒരു യാത്രയെയോ  ചലനത്തെയോ യുക്തിയെയോ നമുക്ക് നിയന്ത്രിക്കാനാവില്ല. ഈയാമ്പാറ്റകൾ തീയിലേക്ക് വന്നു വീഴുന്നു. ഒരു പാറ്റ വീണത് കണ്ടാലും മറ്റു പാറ്റകൾ പിന്മാറില്ല.എല്ലാവർക്കും തീയിൽ വീണാൽ മതി .അവ സ്വന്തം ജീവിത ദൗത്യവും രഹസ്യവും മനസിലാക്കിയിരിക്കുന്നു. സുനിശ്ചിതമായ ഒരു സൗന്ദര്യാത്മക യാത്രയുടെ പര്യവസാനം എപ്പോഴും വേദന നിറഞ്ഞതു തന്നെ. മനുഷ്യനു ഈ നിശ്ചിതമായ ചംക്രമണത്തെ മാറ്റാനാകുമോ?

"നിലനിൽക്കുന്ന ഓരോന്നിലും അതിൻ്റെ വിത്തും അടങ്ങിയിരിക്കുന്നു. എന്നാൽ അതിനെ ഭൂമിയിലും  ഗർഭത്തിലും ഗർഭാശയത്തിലും വീണ വിത്ത് മാത്രമായി കാണരുത്."

മനുഷ്യനും ഇതുപോലെ തീയിൽ വീഴുകയാണ് .അതുപക്ഷേ, പ്രത്യക്ഷത്തിലുള്ള തീയാകണമെന്നില്ല. തീ പോലെയുള്ള എന്തുമാകാം. നമുക്കറിയില്ല അതിൽ വീണാൽ ചാരമാകുമെന്ന് .എന്തെന്നാൽ നമുക്ക് മുന്നേ പോയ ആരുടെയും വിധി നമ്മെ സ്വാധീനിച്ചിട്ടില്ല .നാം അതിനെക്കുറിച്ച് പഠിച്ചിട്ടില്ല. നമുക്ക് ഓരോ തീനാളത്തിലും -വിശ്വസ്തതയോ, അടിമത്വമോ, പ്രണയമോ ,ബന്ധമോ - എന്തുമാകട്ടെ വീണു മരിക്കുന്നതാണ് നമ്മുടെ വിധി. ആരു പിന്തിരിപ്പിച്ചാലും  അത് മാറില്ല. നമ്മുടെ വിധി നാം തന്നെ തിരഞ്ഞെടുത്തു കഴിഞ്ഞതാണ്.

"നിങ്ങൾക്ക് ദോഷകരമായത് വരുന്നത് മറ്റൊരാളുടെ മനോഗതത്തിൽ നിന്നല്ല; നിങ്ങളുടെ ശാരീരികരമായ പ്രത്യേകതകളിൽ നിന്നോ പെരുമാറ്റങ്ങളിൽ നിന്നോ അല്ല. പിന്നെ എവിടെ നിന്നാണ് ?തിന്മകളെക്കുറിച്ച് അഭിപ്രായം രൂപീകരിക്കുന്ന ,നിങ്ങളുടെ മനസ്സിൽ നിന്നാണ് "

അതുതന്നെയാണ് വിധി .മറ്റൊരാൾ എന്ത് ചെയ്താലും പറഞ്ഞാലും അതിൽ നിന്ന് രക്ഷപ്പെടാൻ നമുക്കാവില്ല .നമ്മെ ചുരണ്ടി  നശിപ്പിക്കുന്ന ചിതൽക്കൂട്ടം നമ്മുടെയുള്ളിലാണ് .അവ എപ്പോഴും നമ്മെ കാർന്നു തിന്നുകൊണ്ടിരിക്കുന്നു.  തിന്മയുടെ ചിതലുകളാണെന്ന് മാത്രം. ആ ചിതലുകൾക്ക് വളക്കൂറുള്ള മണ്ണാണല്ലോ നിങ്ങളുടെ മനസ്സ്. മനസ് എന്ന ചപ്പു കൂന ,മലിനമായ ഇടം സദാ സജീവമാണ്. നമ്മൾ എത്ര സ്നേഹത്തോടെ ഒരാൾക്ക് വേണ്ടി പ്രവർത്തിച്ചാലും അയാൾ അതൊന്നും ഓർക്കണമെന്നില്ല .കാരണം, പ്രകൃതിയിൽ ഓർമ്മകളില്ലല്ലോ .മാത്രമല്ല, ഓർമ്മകൾ ഇല്ലാതായതുകൊണ്ട് അയാൾ നമുക്ക് എതിരാവുകയും ചെയ്യുന്നു. ഇത്  സ്വാഭാവികമാണ്. മറവി അയാളെ  പുതിയൊരു മനുഷ്യനാക്കുന്നു.  ഓർക്കാനുള്ളത്  ശേഷിക്കുന്നത് അയാൾക്ക് മടുപ്പും വെറുപ്പും ഉണ്ടാക്കും .അയാൾ ആ ബന്ധനത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചുകൊണ്ടിരിക്കും. അതിൻ്റെ ഫലമായി നമ്മെ ഉപദ്രവിക്കാൻ നോക്കും. അത് അയാളുടെ മനസ്സിന് സ്വന്തം യുക്തിരഹിതമായ വാദങ്ങളെ സാധൂകരിക്കാനുള്ള ചവിട്ടുപടി നൽകും.

"We were formed by nature for mutual assistance ."

യഥാർത്ഥത്തിൽ നമുക്ക് പരസ്പരം തോളോടു തോൾ ചേർന്ന് പ്രവർത്തിക്കാനാണ് പ്രകൃതി ഉദ്ദേശിച്ചിട്ടുള്ളത്. അങ്ങനെയാണ് സൃഷ്ടി .ഒരു ജീവിവർഗ്ഗത്തിലെ അംഗങ്ങളുടെ സ്വഭാവവും പെരുമാറ്റവും അടിസ്ഥാനപരമായി  ഒന്നാണല്ലോ. മാനുകളുടെ ഒരു കൂട്ടം പൊതുവായി പെരുമാറുന്നതു ഒരുപോലെയാണ്.ഒരു മാൻ മറ്റൊരു മാനിനെക്കാൾ മികവുറ്റതാകണമെന്നില്ല. മനുഷ്യൻ്റെ കാര്യത്തിലാണെങ്കിൽ സ്വാർത്ഥമായ ചിന്തകളും മത്സരങ്ങളുമുണ്ടെങ്കിലും അവയവങ്ങളുടെ ഘടന ,പൊതുവികാരങ്ങളോടുള്ള  പ്രതികരണം, ഒരുമിച്ചുള്ള താമസം തുടങ്ങിയവ പരസ്പരം സഹകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ് .

"ചെയ്യുന്നത് എന്താണെന്ന് വിവേചിച്ചറിയണം. The bodily eye sees not these things;another sort of sight must discern them."

ഒറേലിയസിൻ്റെ സൂക്ഷ്മദൃഷ്ടി ഈ വാക്കുകളിലുണ്ട് .ശരീരത്തിലെ കണ്ണുകൾ അതിൻ്റെ ജോലി ചെയ്യുന്നു. അതിൽ വിവേചനമില്ല. നമ്മുടെ അനുവാദം ചോദിച്ചിട്ടില്ല കണ്ണുകൾ കാണുന്നത്.  അതിന് ആ കാര്യത്തിൽ പ്രത്യേക ഇഷ്ടമോ വിദ്വേഷമോ ഇല്ല. ഒരു സെൻ ബുദ്ധിസ്റ്റിൻ്റെ സംസ്കാരമാണ് കണ്ണുകൾക്കുള്ളത്. കണ്ണുകൾ ഇപ്പോൾ ,ഈ നിമിഷമാണ്  കാണുന്നത്. സത്യവും അസത്യവും ഒരുപോലെ കാണുകയാണ് കണ്ണുകൾ. 
എന്നാൽ മറ്റൊരു ഉൾക്കണ്ണ് ഉണ്ടെങ്കിലേ വിവേചിച്ചറിയാനുള്ള കഴിവ് ലഭിക്കൂ. അന്തരിന്ദ്രിയം കണ്ണുകളായി പ്രവർത്തിക്കണം .അത് എളുപ്പമല്ല. 

ഒരു രഹസ്യം 

"Death is ,like our birth,
a mystery of nature."

പഠനങ്ങളും വിചാരങ്ങളും ഏകോപിപ്പിക്കുമ്പോഴാണ് നമുക്ക് ശരിയായ മാർഗദർശനം കിട്ടുന്നത്. ആനന്ദത്തേക്കാൾ വലുതാണ് നീതി എന്ന ബോധം എവിടെ നിന്നു കിട്ടും? എല്ലാവരും അനുഭവത്തിനായി ഓടുകയാണ്. അപ്പോൾ ആനന്ദമോ ?

ഗുരുക്കന്മാരെല്ലാം പറയുന്നു, ഇതല്ല ജീവിതമെന്ന് .അവർ കണ്ട ജീവിതം  എന്തായിരിക്കും? അതാണ് ഒറേലിയ സ് മരണത്തെപ്പറ്റി പറയുന്നതിൽ കാണുന്നത്. മരണം പ്രകൃതിയുടെ ഒരു രഹസ്യമാണ്, ജനനം പോലെ. എന്തിനാണ് ജനിച്ചതെന്ന് ഒരു പണ്ഡിതനും പറയാനൊക്കില്ല. ഈ കാണുന്ന ശരീരം ,ചിന്തകൾ ,മനസ് തുടങ്ങിയവ എവിടെ നിന്നു വന്നു. ആരെങ്കിലും മുൻകൂട്ടി ഇത് തീരുമാനിച്ചതാണോ ? എന്തുകൊണ്ട്? നമുക്ക് എന്താണ് നമ്മുടെ മേലുള്ള അധികാരം?.കാരണം ,നമ്മൾ കൃഷി ചെയ്ത് ഉണ്ടാക്കിയ ജന്മമല്ലല്ലോ ഇത്. 
അതുകൊണ്ട് മുറിവേറ്റു എന്ന് പറയുമ്പോൾ മുറിവിനെയാണ് നിങ്ങൾ ഉപേക്ഷിക്കേണ്ടത്. മുറിവേൽക്കാനുള്ള മനസ്സിനെ നിങ്ങൾക്ക് തടയാനാവണം.ഒരു വൃക്ഷത്തിലെ പഴം താഴേക്ക് വീണു മുളയ്ക്കുന്നു. അത് ഒരു ക്രമമല്ലേ? വിത്തു തന്നെയാണ് വൃക്ഷം. പക്ഷേ ,വിത്തുകൾ താഴെ മണ്ണിൽ വീഴണം. ആ ക്രമം ഒരു തത്ത്വചിന്തയുമാണ് .ആർക്കാണ് അതിനെതിരെ സംസാരിക്കാനാവുക ?വിവേകം ഇതിൽ നിന്നാണ് ഉണ്ടാകുന്നത്. 

"ശ്രദ്ധിച്ചാൽ മനസിലാകും, എല്ലാം തന്നെ നീതിക്കനുസരിച്ചാണ് പ്രവർത്തിക്കുന്നത്. എന്തു ചെയ്യുമ്പോഴും വിവേകത്തോടെ നന്മയിൽ ജീവിക്കുക, നന്മയുടെ യഥാർത്ഥ ആശയത്തിൽ."

മനുഷ്യോപകാരപ്രദമാവണം കർമ്മങ്ങൾ.ഇത് പ്രകൃതിയിൽ ഇല്ലാത്തതാണ്. പ്രകൃതി ഒന്നിൻ്റെ നഷ്ടം മറ്റൊന്നിലൂടെ നികത്തുകയാണ്. ഒന്ന് മറ്റൊന്നിനെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്. ആശ്രയിക്കുക  എന്നാൽ ഹിംസിക്കുക എന്നും പറയാം.  പ്രകൃതിയിൽ ഹിംസയും മമതയും പലപ്പോഴും വേർതിരിച്ചെടുക്കാനാവില്ല.  അനിവാര്യതയിലാണ് അത് മുന്നോട്ടുപോകുന്നത്. എന്നാൽ മനുഷ്യനു വിവേകം വേണം. അവൻ ത്യാഗം, സ്നേഹം തുടങ്ങിയ ആശയങ്ങളെ വികസിപ്പിച്ചിട്ടുണ്ട്.

"മാനവരാശിയുടെ താൽപര്യാർത്ഥം  ചെയ്യുക .നിങ്ങളുടെ സ്വഭാവം മാറ്റാൻ  തയ്യാറായിരിക്കുക; തിരുത്തൽ  ആവശ്യമായി വരുമ്പോൾ നിങ്ങളുടെ അഭിപ്രായങ്ങളും മാറേണ്ടതുണ്ട്."

വിവേകികളാകുമ്പോഴാണ് നാം മാറുന്നത്. യാതൊന്നിൻ്റെയും അന്തർ നാടകങ്ങളെ ബുദ്ധികൊണ്ട് വിവേചിച്ചറിയുമ്പോൾ തെറ്റുകൾ തിരുത്താൻ തയ്യാറാകണം. ചിലപ്പോൾ മറ്റൊരാൾ അത് ചൂണ്ടിക്കാണിക്കുമ്പോഴാകും ബോധ്യപ്പെടുക. 
എല്ലാത്തിനെക്കുറിച്ചും അതാതു സമയത്ത് നമുക്ക് ചിന്തിക്കാനാവില്ല. ഒരു ഗുരുവിന്റെ വാക്കുകൾ അവിടെയാണ് പ്രസക്തമാവുന്നത്. ഗുരുക്കന്മാർ സമൂഹത്തിന്റെ പൊതുധാരയ്ക്ക് ,ബോധത്തിനപ്പുറത്ത് ആന്തരികമായ ഇന്ദ്രിയങ്ങൾ ഉപയോഗിക്കുന്നവരാണ് .

"മാറുന്നത് നീതിയുടെ ജീവിഗണത്തിനു വേണ്ടിയാണ്. സന്തോഷത്തിനോ പ്രതാപത്തിനോ വേണ്ടിയാകരുത് "

നീതി ഒരുകൂട്ടം ജൈവഘടകങ്ങളാണ്. നീതിയെ മനസ്സിലാക്കുക പ്രയാസവുമാണ്. ഓരോരുത്തരും അവരവരുടെ ബോധത്തെ ന്യായീകരിച്ചുകൊണ്ടിരിക്കുകയാണ്. സ്വയം വിമർശനത്തിനു തയ്യാറല്ല. അതുകൊണ്ട് നീതി ഒരുവൻ്റെ ധാർഷ്ട്യവും കൈകടത്തലുമായി രൂപാന്തരപ്പെടും .അവിടെയാണ് വ്യക്തി അതിൽ നിന്ന് സ്വതന്ത്രനായി, തന്റെ നിസ്സാരമായ അസ്തിത്വത്തെപ്പറ്റി മനസ്സിലാക്കി ലോകത്തിന് ക്ഷേമം വരുത്തുന്ന തീരുമാനത്തിലെത്തുന്നത്. നമുക്ക് മാത്രമേ ത്യാഗം ചെയ്യാനാവൂ. മറ്റൊരാളെക്കൊണ്ട് ത്യാഗം ചെയ്യിക്കാനാവില്ല.നമ്മൾ പിന്മാറുമ്പോൾ അത് ഏറ്റവും വിശുദ്ധമായ പ്രക്രിയയാകുന്നു.

"നിങ്ങൾ ഇവിടെ ഉണ്ടായിരിക്കുന്നത് ഈ പ്രപഞ്ചത്തിന്റെ ഒരു പ്രക്രിയയുടെ ഭാഗമായാണ്. നിങ്ങൾ വീണ്ടും ഇത് ഉപേക്ഷിക്കാൻ പോവുകയാണ്, നിങ്ങളുടെ ഉറവിടത്തിലേക്ക് ".

നമ്മളാരും ഇവിടെ ഒരു ചിരകാല സ്ഥാപനമോ, ആശയമോ, വർത്തമാനമോ ആകാൻ പോകുന്നില്ല. നമ്മൾ ഇവിടെ ജീവിക്കുന്നത് ഒരു സംയുക്ത ശരീരത്തിൻ്റെ ഭാഗമായാണ്. നമ്മൾ ഉപയോഗിക്കുന്ന വസ്തുക്കളിൽ ഒന്നു പോലും നമ്മൾ ഉണ്ടാക്കിയതല്ല . വസ്ത്രവും ഭക്ഷണവും മറ്റു ഉപകരണങ്ങളുമെല്ലാം ഈ ലോകത്തിൻ്റെ ഏതോ കോണിലിരുന്ന്  ആരൊക്കെയോ നിർമ്മിച്ചതാണ്. അവർ ഉണ്ടെങ്കിലേ നമുക്ക് ജീവിക്കാനാകൂ.അപ്പോൾ വെറുപ്പ് എത്ര  അപ്രസക്തമായ കാര്യമാണ്.ഓരോ ദിവസവും ഓരോ കാര്യത്തിനും നമുക്ക് അന്യരുടെ സഹായം വേണം. ഭക്ഷണം കഴിക്കുന്ന പാത്രം പോലും നമ്മൾ നിർമ്മിച്ചതല്ല. അപ്പോൾ നമ്മുടെ അഹന്ത എത്ര ദുർബ്ബലമാണ്. പഞ്ചഭൂതങ്ങളും അങ്ങനെ തന്നെ. എല്ലാം പ്രകൃതിയുടെ ദാനമാണല്ലോ. അതിന്മേൽ നമുക്ക് അധികാരമില്ല .നമ്മൾ പരാന്നഭോജികളും നിസ്സഹായരുമാണ്.

അനശ്വരത എവിടെ ?

"സഹസ്രാബ്ദങ്ങൾ ജീവിക്കാമെന്ന ചിന്തയിൽ ഒന്നും ഡിസൈൻ ചെയ്യേണ്ട; ജീവിക്കുമ്പോൾ നല്ലത് ചെയ്യുക ".

ആയിരക്കണക്കിന് വർഷങ്ങൾ ജീവിക്കാമെന്നാണ് ഓരോ മനുഷ്യന്റെയും ചിന്തയെങ്കിൽ അത് മലിനമാണ്. കലാകാരന്മാർക്കോ എഴുത്തുകാർക്കോ അതുവേണ്ട. ഇപ്പോൾ തന്നെ ,രണ്ടായിരത്തിലേറെ വർഷത്തെ ചരിത്രമല്ലാതെ വ്യക്തികളെ ആരും ഓർക്കുന്നില്ല.ഒരു രേഖപ്പെടുത്തൽ സംഭവിക്കുന്നുണ്ട്. അത് പക്ഷേ വിസ്മൃതമാണ്.

"Time is a river , a violent torrent of things coming in to being ;each one ,as soon as it has appeared , is swept off and disappears, and is succeeded by another which is swept away in its turn."

പ്രകൃതിയുടെയും മനുഷ്യരുടെയും ജീവിവർഗങ്ങളുടെയും ആകെത്തുക ഇതാണ്. നമ്മുടെ തലമുറ നിശേഷം തുടച്ചുമാറ്റപ്പെട്ട ശേഷം മറ്റൊന്നു ഇവിടെ വരുന്നു. അവരും തുടച്ചുമാറ്റപ്പെടുന്നു .തലമുറകൾ തമ്മിൽ യാതൊരു പരിചയവുമില്ല .പത്തൊൻപതാം നൂറ്റാണ്ടിൻ്റെ ആദ്യ പാദത്തിലുള്ളവരുമായി ഇരുപത്തിയൊന്നാം നൂറ്റാണ്ടിൻ്റെ ആദ്യ പാദത്തിലുള്ളവർക്ക് യാതൊരു ബന്ധവുമില്ല .എന്നാൽ നമ്മൾ ,ഈ മനുഷ്യകുലം പരസ്പരം സഹകരിച്ചാണ് ജീവിക്കുന്നത്. ഒരാളെ കൊണ്ട് അനേകർക്ക് പ്രയോജനമുണ്ട്. അതുകൊണ്ട് നമ്മൾ ഒരു ശരീരമാണ്. 

"റോസാപ്പൂക്കൾ വിടരുന്നതുപോലെയാണ് ലോകത്ത് ഓരോന്നും സംഭവിക്കുന്നത്; വേനൽക്കാലത്തെ പഴങ്ങൾ പോലെയും .രോഗങ്ങളും മരണങ്ങളും അപവാദങ്ങളും വഞ്ചനകളും എല്ലാം ഒന്നുകിൽ സന്തോഷമോ അല്ലെങ്കിൽ സങ്കടമോ ഉണ്ടാക്കുന്നു." 

ലോകത്ത് നമ്മുടെ നന്മതിന്മകൾക്കും സുഖദു:ഖങ്ങൾക്കും അപ്പുറത്ത് ചിലതെല്ലാം പൂർണത തേടുന്നു. അത്  വികസിക്കാനും വിടരാനും പറ്റിയ ഇടങ്ങൾ എവിടെയുണ്ടോ പ്രകൃതി അത് സാധ്യമാക്കുന്നു. എല്ലാം പൂക്കളാണ് ;സങ്കടങ്ങളും വിരഹങ്ങളും വിടവാങ്ങലുകളും .എല്ലാത്തിനും പ്രകൃതി സന്നിവേശിപ്പിച്ച സുഗന്ധമാണ്.

"രോഗികളെ മരണത്തിൽ നിന്ന് രക്ഷിച്ച ഡോക്ടർമാർ ഒടുവിൽ മരണത്തിനു കീഴടങ്ങി. അതുപോലെ ജ്യോതിഷ പണ്ഡിതന്മാർ ,മരണത്തെക്കുറിച്ച് പ്രവചിച്ചവർ പിന്നീട് മരണത്തിനു കീഴടങ്ങി. തത്ത്വചിന്തകന്മാർ, മരണത്തെക്കുറിച്ച് പ്രബന്ധമെഴുതിയവർ, അവരും മരിച്ചു.  അതുപോലെ ചില യോദ്ധാക്കൾ, എത്രയോ പേരെ വധിച്ചവർ, അവരും കാലത്തിൻ്റെ തിരശ്ശീലയ്ക്ക് പിന്നിൽ മറഞ്ഞു. ഏകാധിപതികളും മരിച്ചു. അതുപോലെ നഗരങ്ങൾ, എത്രയെത്ര നഗരങ്ങൾ ,എല്ലാം മരിച്ചു. മറ്റൊരാളുടെ സംസ്കാരത്തിൽ പങ്കെടുക്കുന്നവനെ പിന്നീട് മറ്റൊരാൾ സംസ്കരിക്കുന്നു. ഇതെല്ലാം ഒരു ചുരുങ്ങിയ കാലത്തിനുള്ളിൽ സംഭവിക്കുകയാണ് ."

മറ്റൊരാളുടെ ചരമ ശുശ്രൂഷ കഴിഞ്ഞ് ഒരാൾ മരണത്തിലേക്ക് മടങ്ങുകയാണെങ്കിൽ അത് ഒരു ചക്രത്തെ ഓർമ്മിപ്പിക്കുന്നുണ്ട്.  തുടങ്ങിയിടത്തു തന്നെ വരാതെ ചക്രം കറങ്ങുന്നില്ല. തൊട്ടടുത്തുള്ള കോഴിയെ എടുത്തുകൊണ്ടുപോയി വെട്ടിക്കൊല്ലുന്നത് ,ശേഷിക്കുന്ന കോഴികൾ കാണുമ്പോഴും അവയ്ക്ക് തീറ്റ തിന്നാനാവുന്നുണ്ട്. വ്യർത്ഥതയാൽ ശരീരമാസകലം മുങ്ങി കിടക്കുമ്പോൾ സത്യത്തോടു പോലും പ്രതികരിക്കാൻ തോന്നുകയില്ല. എല്ലാം പെട്ടെന്ന് കഴിയേണ്ടതു തന്നെയെന്ന ചിന്തയിൽ ആ കോഴികൾ ഒരു ചക്രത്തിൻ്റെ കറക്കം പൂർത്തിയാക്കുന്നത് നോക്കിയിരിക്കയാണ്. മരണത്തെയും ദുരന്തത്തെയും അറിഞ്ഞുകൊണ്ട് തന്നെ അതിൻ്റെ വരവിനായി കാക്കാതെ സ്വന്തം മിഥ്യകളിൽ അഭിരമിക്കുക. മനുഷ്യനും ഇങ്ങനെയാണ് .എല്ലാം നിഷ്ഫലമാണ് .ആഗ്രഹമോ ആത്മാർത്ഥതയോ പതിന്മടങ്ങ്  വിനാശകാരികളായി തിരിച്ചുവരും. അപ്പോഴും സൗമ്യമായിരിക്കാൻ ശീലിക്കണം.

"All human affairs are mean ,and but for a day."

മനുഷ്യർക്ക് എന്തും പറയാം .എത്രയും പൊങ്ങച്ചം അഭിനയിക്കാം. ആവുന്നിടത്തോളം സമ്പാദിക്കാം.  എല്ലാം നേടിയാലും അതിനേക്കാൾ നൂറിരട്ടി വേഗതയിൽ അതെല്ലാം അയാളെ ഉപേക്ഷിക്കാൻ കാത്തിരിക്കുകയാണ്. ഏത് നിമിഷത്തിലും, അയാൾക്ക് രോഗമോ വീഴ്ചയോ സംഭവിക്കാം. അപ്പോൾ അയാൾ ഒരു പഴന്തുണിക്കെട്ട് പോലെ ഉപയോഗശൂന്യമാകും. അയാൾ ഉയർത്താൻ ശ്രമിച്ച തത്ത്വശാസ്ത്രങ്ങൾ നനഞ്ഞ പൂച്ചയെപ്പോലെ മാറിപ്പോകും. ജീവിതം എപ്പോഴാണ് അതിൻ്റെ തനിസ്വരൂപം അനാവൃതമാക്കുന്നതെന്ന് പറയാനാവില്ല.ലോകം നിരാശപ്പെടുത്തുമ്പോൾ ഒരു തത്ത്വശാസ്ത്രമില്ലാതെ നാം വിഷമിക്കും.

"What yesterday was a trifling embroyo,tomorrow shall be an embalmed carcase ,or ashes."

ഇന്നലെ എന്നത് ഒരു ഭ്രൂണമായിരുന്നെങ്കിൽ നാളെ എന്നത് ഒരു കബന്ധമാണ് ,കേടു വരാതിരിക്കാൻ ലേപനം പുരട്ടിയത്. അല്ലെങ്കിൽ ചാരം .ആ ചാരത്തെക്കുറിച്ച് ഓർത്താൽ ജീവിക്കാൻ തോന്നില്ല. എങ്കിലും ആ ജീവിതത്തെ ആവേശം കൊള്ളിക്കുന്ന പല തരത്തിലുള്ള വൈകാരിക ജ്വരങ്ങളുണ്ട്. നൈമിഷികമാണെങ്കിലും ആ സുഖങ്ങൾ അവൻ ഉപേക്ഷിക്കുന്നില്ല .യാതൊന്നിനും ആയുസ്സില്ലെങ്കിലും അതും അവൻ  ആഘോഷിക്കുകയാണ്. 

പ്രകൃതി വ്യർത്ഥതയെ പരിവർത്തനം ചെയ്യട്ടെ 

"ഈ നിമിഷത്തെ പ്രകൃതിക്ക് വേണ്ടി  സന്തോഷത്തെ പിന്തുടരുക.  സന്തോഷത്തോടെ പിരിഞ്ഞു  പോവുക."

എല്ലാ വ്യർത്ഥതകളും സ്വന്തം തലയിൽ  നിന്ന് മാറ്റുക. പ്രകൃതി ആ വ്യർത്ഥതയെ എന്തെങ്കിലുമായി പരിവർത്തനം ചെയ്യട്ടെ .ഒരു നിമിഷത്തെ സംഭാഷണത്തിനും പ്രാധാന്യമുണ്ടല്ലോ. ജീവിക്കുന്ന നിമിഷം സങ്കീർണമാകാതിരിക്കുന്നതിലാണ് സാമർത്ഥ്യം വേണ്ടത് .ഏതൊരു ഇടപാടും ബന്ധവും സങ്കീർണമാക്കാം. അത് നമ്മൾ ഇടപെടുന്നതിൻ്റെ  സ്വഭാവമനുസരിച്ചിരിക്കും. വിചിത്ര യുക്തികളാണ് മനുഷ്യനുള്ളത്. വിജയത്തിനുവേണ്ടി അവൻ പാഴ് യുക്തികൾ പരിചപോലെ ഉപയോഗിക്കാൻ തുടങ്ങും. തർക്കം മൂക്കുമ്പോൾ ഇരുകൂട്ടർക്കും യുക്തി മനസ്സിലാകാതെ വരും. ലളിതമായി മനസ്സിലാക്കാവുന്ന കാര്യങ്ങൾ ചർച്ച ചെയ്തു കുഴപ്പത്തിലാക്കാനാവും.

"Ever speak and act what is most sound and upright. "

മനുഷ്യൻ്റെ യുക്തി എപ്പോഴും ഇല്ലാത്തത് ഉണ്ടെന്ന് സ്ഥാപിക്കുന്നതാണ് .അതുകൊണ്ടാണ് സംസാരിക്കുന്നതിന് മുമ്പ് എപ്പോഴും ആലോചിക്കണമെന്ന് സൂചിപ്പിക്കുന്നത്. സംസാരിക്കുന്നതിന് വ്യക്തത ആവശ്യമാണ്. അപ്പോൾ കലഹങ്ങൾ കുറയും. രണ്ടുപേർ തമ്മിൽ സ്നേഹത്തോടെ സംസാരിച്ചാൽ തന്നെ  സംഘർഷത്തിലേക്ക് പോകാൻ എളുപ്പമാണ്. മനുഷ്യൻ ഒരു അപായക്കെണിയാണ്. അവൻ്റെ ജീവിതം തന്നെ ഒരു കെണിയാണ് -മാക്സിം ഗോർക്കി പറഞ്ഞിട്ടുണ്ട്. അവൻ തന്നിൽ തന്നെ ബന്ധിതനാണ്. ചാർളി ചാപ്ളിൻ ഒരു  സിനിമയിൽ പ്രസംഗത്തിൽ പറയുന്നുണ്ട് ,ഏറ്റവും വേഗതയാർജിച്ച മനുഷ്യൻ അവൻ്റ മനസ്സ് അടച്ചുപൂട്ടി വെച്ചിരിക്കുകയാണെന്ന്. 

"ഞാനെൻ്റെ വഴിയിലൂടെ നടന്നത് പ്രകൃതിയുടെ ഒരു നിശ്ചയമാണ്;എൻ്റെ അവസാനശ്വാസം എടുക്കുന്നതു വരെ ,മണ്ണിലേക്ക് പതിക്കുന്നതുവരെ. അവിടെ നിന്നാണ് എൻ്റെ പിതാവിനു വിത്ത് കിട്ടിയത്, അമ്മയ്ക്ക് രക്തം കിട്ടിയത് ,എന്നെ പരിചരിച്ചവർക്ക് പാൽ കിട്ടിയത് ,ഇറച്ചിയും വെള്ളവും  തന്നത് .ഈ മണ്ണാണ് എന്നെ നടത്തിയത്.പലരീതിയിൽ അതെല്ലാം ദുരുപയോഗം ചെയ്യപ്പെട്ടു."

എത്രയോ ബന്ധിതമാണ് നമ്മുടെ 'സ്വാതന്ത്യം'.സ്വാതന്ത്ര്യം ഒരു അലങ്കാര ചിന്തയാണ്. നമുക്ക് എവിടെയാണ് സ്വാതന്ത്ര്യം? എല്ലാത്തിനോടും നാം സമാധാനം പറയണം .പഞ്ചഭൂതങ്ങളിൽ നിന്നാണ് നമ്മുടെ വംശമത്രയും ഉണ്ടായിരിക്കുന്നത്. ഒരു കണക്കുമില്ലാതെ മണ്ണും വെള്ളവും വായുവും നമുക്ക് ലഭിച്ചു.ജീവിതം മണ്ണിൻ്റെ ഒരു ആശയമാണ്. എല്ലാം മണ്ണിലേക്ക് വിഘടിച്ചു പോകേണ്ടതാണ്. മണ്ണിൽ നിന്ന് ഉയർന്ന് മണ്ണിലേക്ക് എത്തിച്ചേരുന്നതിനിടയ്ക്കുള്ള ഒരു കപട യാഥാർത്ഥ്യമാണ് നമ്മുടെ ജീവിതം. അതു ചിലപ്പോഴൊക്കെ പ്രതീതിയാണ്. അതുകൊണ്ടാണ് പ്രകൃതി നമുക്കൊന്നും ഓർമ്മിക്കാനില്ലെന്ന് ജൈവഘടനയിൽ തന്നെ എഴുതി വച്ചിരിക്കുന്നത്. പിറവികൾ ഒരു ജനറ്റിക് എഞ്ചിനീയറിങ്ങിന്റെ ഭാഗമാണ്. അതിൽ ആത്മാവിനെക്കുറിച്ച് എല്ലാവരും പറയും. നമുക്ക് സ്വന്തമായി ആത്മാവുണ്ടോ ?ഓരോരുത്തരും അവരവരുടെ ആത്മാവിനെക്കുറിച്ചാണ് പറയുന്നത്. നമ്മിൽ തന്നെയുള്ള ഒരു മിഥ്യയല്ലേ അത് ? നമുക്ക് ശേഷം അത് എവിടെയുമില്ല.

"എൻ്റെ ആത്മാവ് ആരുടേതാണ്? ഒരു കുട്ടിയുടെയോ ,യുവാവിന്റെയോ, അല്ലെങ്കിൽ സ്ത്രീയുടെയോ?"

ശരീരത്തിൻ്റെ പ്രത്യേകതകൾ അനുസരിച്ചാണോ ആത്മാവിന്റെ ലോകം വികസിക്കുന്നത് ?നാം ഏത് ലിംഗത്തിൽപ്പെട്ടതായാലും നമ്മുടെ ആത്മാവ് അതിൽ നിന്ന് സ്വതന്ത്രമായിരിക്കുന്നു .ഒറേലിയസ് ആത്മാവിനെ അന്വേഷിച്ചപ്പോൾ അത് പ്രകൃതിയിൽ ഏകമായിരിക്കുന്നത് കണ്ടു .അതേസമയം അത് നമ്മളിൽ ഓരോരുത്തരിലും നിലനിൽക്കുന്നതായി തോന്നുന്നു.

ഡേവിഡ് ഫോർദൈസ് (David Fordyce), അബെർദീനിലെ തത്ത്വശാസ്ത്ര അധ്യാപകൻ ,ഒറേലിയസിനെപ്പറ്റി പറഞ്ഞത്, ഈ പുസ്തകത്തിൻ്റെ  അവതാരികയിൽ ജെയിംസ് മൂർ (James Moore)ഉദ്ധരിക്കുന്നു: അദ്ദേഹത്തിൻ്റെ തത്ത്വങ്ങൾ ഉദാത്തമാണ്. മഹത്വത്തെക്കുറിച്ചുള്ള ഈ കാഴ്ചപ്പാടുകൾ മഹത്തരവും ആജ്ഞാശക്തിയുള്ളതുമാണ്.

മർകസ് ഒറേലിയസിൻ്റെ പ്രസക്തമായ ചില ദാർശനിക ചിന്തകൾ ചുവടെ അവതരിപ്പിക്കുന്നു:

1)ഇന്നത്തെ കാഴ്ചകൾ കാണുന്നവന് അനശ്വരതയിൽ നിന്നുകൊണ്ടോ അല്ലെങ്കിൽ അനശ്വരതയിലേക്കോ നോക്കാൻ കഴിയും. കാരണം, എല്ലാത്തിന്റെയും പ്രകൃതം ഒന്നുതന്നെയാണ്.

2)പ്രപഞ്ചത്തിൽ ഓരോന്നും പരസ്പരം കെട്ടുപിണഞ്ഞിരിക്കുകയാണ്. അതുകൊണ്ട് അവയെല്ലാം പരസ്പരം സ്നേഹത്തിലാണ് .

3)ദൈവാധീനത്തിന് നിങ്ങളിലേക്ക് വന്നുചേർന്നതിനെ സ്വീകരിക്കുക. എല്ലാവരെയും സ്നേഹിക്കുക , അവരോടൊപ്പം നിങ്ങൾക്ക് ജീവിക്കാൻ അവസരം വന്നു ചേർന്നിരിക്കയാണ്;അത് ആത്മാർത്ഥതയോടെയായിരിക്കണം.

"Adapt thy self to those things which are destined for you by providence ,and love those men,with whom it is your lot to live ,and that with a sincere affection "

4)നമ്മളെല്ലാം സഹകരിക്കുന്നുണ്ട്, ഒരു വലിയ കർമ്മത്തിന് വേണ്ടി. ലോകത്തിലെ പ്രാപഞ്ചികമായ മനസ്സിൻ്റെ ലക്ഷ്യങ്ങളുടെ ഭാഗമായി, അറിഞ്ഞോ അറിയാതെയോ . ഉറങ്ങിക്കിടക്കുന്ന ഒരാൾ പ്രവർത്തിക്കുകയാണെന്ന് ഹെറാക്ളിസ്റ്റസ് പറഞ്ഞത് ഒറേലിയ സ് ഉദ്ധരിക്കുന്നു. 

5)പ്രപഞ്ചത്തിൻ്റെ പദ്ധതിക്ക് അതീതമായി യാതൊന്നിനും നിങ്ങളെ വീഴ്ത്താനാവില്ല.

6)പുതിയതായി ഒന്നുമില്ല. എല്ലാം പഴയതാണ്. അതിൻ്റെ വാഴ്വ് കുറച്ചുകാലത്തേക്ക് മാത്രമാണ്.

7)ആകെ നോക്കുമ്പോൾ ലോകത്തിൽ ഒരു ദൈവമേയുള്ളു.
There is one God in the whole. അതുപോലെ ഒരു പദാർത്ഥം ,ഒരു നിയമം, ഒരു യുക്തി മാത്രമേ ബുദ്ധിയുള്ള ജീവിക്കുള്ളൂ. അവയെല്ലാം ഒരേ സ്വഭാവക്കാരാണ്. അവയ്ക്ക് ഒരേ യുക്തിയാണ് .

8)ഭൗതികമായത് എല്ലാം വേഗം നശിക്കും. പ്രപഞ്ചത്തിലെ പദാർത്ഥ സംയുക്തത്തിലേക്ക് അത് ലയിക്കുന്നു.

9)ഓരോന്നിൻ്റെയും ഓർമ്മകൾ വേഗത്തിൽ അനന്തതിയിലേക്ക് വിലയം പ്രാപിക്കുകയാണ്. 

10)നിങ്ങൾക്ക് പ്രിയപ്പെട്ടതിനെ ആശ്രയിച്ച് ജീവിക്കുക.

11)കൈയിലുള്ളതിനേക്കാൾ പ്രാധാന്യം കൈയിലില്ലാത്തതിനു കൊടുക്കാതിരിക്കുക .

12)മരണം ഒരു ചിതറലാണ്; അല്ലെങ്കിൽ അണുക്കളുടെ അപ്രത്യക്ഷമാകലാണ്,  വംശനാശമാണ് ,മറ്റൊരു അവസ്ഥയിലേക്കുള്ള പരിഭാഷയാണ്.

"Concerning death.Its either a disperson,or atoms ,a vanishing ,an extinction ,or a translation to another state."

13)നക്ഷത്രങ്ങളുടെ ഭ്രമണത്തെ നോക്കൂ.നിങ്ങളും അവയ്ക്കൊപ്പം സഞ്ചരിക്കുകയാണ്.

14)പ്ളേറ്റോ പറഞ്ഞു ,മനുഷ്യജീവിതത്തെ ഒരു ഉയർന്ന വിതാനത്തിൽ നിന്ന് നോക്കണമെന്ന്.എല്ലാം ഐഹികമാണ്. 

15)കഴിഞ്ഞ കാലങ്ങളിലെ ചക്രവർത്തിമാരുടെ ജീവിതം നോക്കിയാൽ, നമുക്ക് നാളെയെക്കുറിച്ച് ഒരു രൂപം കിട്ടും. എല്ലാം ഒരേ തരക്കാരാണ്.


16)നിങ്ങളുടെ ജീവിതം അവസാനിച്ചു എന്നും അത് ഗതകാലത്തേതാണെന്നും  കരുതുക. പിന്നെ എന്താണ് പ്രതീക്ഷിക്കപ്പുറത്ത് നിലനിൽക്കുന്നത്? പ്രകൃതിക്ക് അനുസരിച്ച് ജീവിക്കുക .


17) നിങ്ങളുടെ ഉള്ളിലേക്ക് നോക്കുക. അതാണ് നന്മയുടെ ജലധാര. അത് എപ്പോഴും ഒഴുകുകയാണ്, നിങ്ങൾ അതിനു വേണ്ടി കുഴിച്ചു കൊണ്ടിരിക്കുകയാണെങ്കിൽ.

Look inwards,within is the fountain of good ,which is ever springing up,if you always digging in it 

18)ഒരു തത്ത്വശാസ്ത്രജ്ഞനാകാൻ നിങ്ങൾക്ക് കഴിയില്ല. കാരണം, ശരിയായ ജ്ഞാനം നിങ്ങളിൽ നിന്ന് വളരെ അകലെയാണ്. 


19)ഒന്നിനെക്കുറിച്ചും ആകുലപ്പെടേണ്ട.പ്രകൃതിക്ക് ആവശ്യമുള്ളത് എന്താണോ  അതിനനുസരിച്ച് പ്രവർത്തിക്കുക

And be solicitous about nothing else ,but knowing what your nature requires ,and acting accordingly .


20)നിങ്ങൾ ഒരുപാട് അലഞ്ഞു.സന്തോഷം കിട്ടിയില്ല.


21)തത്ത്വശാസ്ത്രപരമായ വാദങ്ങളിലോ ,പണത്തിലോ ,പ്രശസ്തിയിലോ ,ലൈംഗികതയിലോ  ഒന്നുമല്ല സന്തോഷമുള്ളത്. പിന്നെ എവിടെയാണ് ?മനുഷ്യപ്രകൃതി 
ആവശ്യപ്പെടുന്ന കർമ്മങ്ങൾ ചെയ്യുന്നതിലാണ് സന്തോഷം. ചില ആശയങ്ങൾ നാം നേടണം .അതിൽ നിന്നായിരിക്കണം നമ്മുടെ ആഗ്രഹങ്ങളും പ്രവർത്തനങ്ങളും പ്രവഹിക്കേണ്ടത്.

22)ഒരുവനെ നീതിമാനും നല്ല മാനസികാവസ്ഥയുള്ളവനും ധീരനും സ്വതന്ത്രനുമാകാൻ സഹായിക്കാത്ത തൊന്നും നല്ലതായിരിക്കില്ല. 

23)എന്താണ് ഈ ലോകം? നമ്മുടെ ശരീരങ്ങളിൽ വിവിധങ്ങളായ  കാര്യങ്ങളാണ് നടക്കുന്നത് .നമ്മുടെ ആത്മാവുകളിലും അത് തന്നെ, ഒരേ നിമിഷത്തിൽ. ഒരൊറ്റ നിമിഷത്തിൽ ഇതെല്ലാം ഉൾച്ചേർന്നതാണ് ഈ പ്രപഞ്ചസംവിധാനം. അതാണ് ലോകം.


24)ഓരോ രൂപവും ഉണ്ടായിരിക്കുന്നതിന് ചില ഉദ്ദേശ്യങ്ങളുണ്ട് .കുതിരയായാലും മുന്തിരിവള്ളിയായാലും, സൂര്യൻ തന്നെയും രൂപപ്പെട്ടിരിക്കുന്നത് ചില ലക്ഷ്യങ്ങൾക്ക് വേണ്ടിയാണ്.


25)മരിക്കുന്നതൊന്നും ഈ പ്രപഞ്ചത്തിന്റെ അതിരുവിട്ടു പോകുന്നില്ല .

26)നിങ്ങൾ നിങ്ങളുടെ ഈ രൂപത്തിൽ ആയിരിക്കുന്നതിലൂടെ എന്താണ് ലക്ഷ്യമാക്കുന്നത് ? വൈകാരികമായ ലഹരികളുടെ പൂർത്തീകരണം ?


27)ഒരു പന്ത് എറിയുമ്പോൾ അതിൽ ഉദ്ദേശിക്കപ്പെട്ടിരിക്കുന്നത് അതിൻ്റെ ശക്തിയും ദിശയും മാത്രമല്ല, അത് എവിടെ യാത്ര നിർത്തുമെന്നതാണ് .


28)നമ്മളെല്ലാം ജീവിക്കുന്നത് മൂന്ന് ബന്ധങ്ങളിലാണ്. ഒന്ന്, ഈ നിമിഷത്തിലെ ജീവിതം. രണ്ട്, ദൈവികമായ ചിന്തകൾ .മൂന്ന് , അയൽക്കാരും സുഹൃത്തുക്കളും.

29)പ്രകൃതി നിങ്ങളെ രൂപപ്പെടുത്തിയിരിക്കുന്നത് ,ഒരു സാകല്യാവസ്ഥയുടെ ഭാഗമായാണ്. എന്നാൽ നിങ്ങൾ അതിൽ നിന്ന് സ്വയം വേർപെടുത്തപ്പെട്ടിരിക്കുന്നു.


30)നിങ്ങളെ എന്തെങ്കിലും മാനസികമായി ബുദ്ധിമുട്ടിക്കുന്നുണ്ടെങ്കിൽ, അത് ഒരു പ്രശ്നത്തിന്റെ സ്വഭാവം കൊണ്ടല്ല; അതിനെക്കുറിച്ചുള്ള നിങ്ങളുടെ വിലയിരുത്തൽ കൊണ്ടാണ്. അത് തിരുത്താനുള്ള സിദ്ധി നിങ്ങളിലുണ്ട്.

31)പ്രപഞ്ചത്തിൽ അതിനെ തന്നെ നോവിക്കുന്ന പ്രാപഞ്ചികമായ തിന്മയില്ല. ഒരു വ്യക്തിയുടെ തിന്മ മറ്റൊരുവനെയല്ല, അവനെ തന്നെയാണ് ബാധിക്കുന്നത്. 


32)സൂര്യന് ഒരു പ്രകാശമേയുള്ളൂ. അതാണ് മതിലുകളിലും പർവ്വതങ്ങളിലും മറ്റു വസ്തുക്കളിലും തട്ടി പലതായി വിഭജിക്കപ്പെടുന്നത്. ഒരേ ഒരു പദാർത്ഥമാണ് അനേകം  ശരീരങ്ങളിൽ പല ഗുണങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നത് .ഒരേയൊരു ആത്മാവാണ് അനേകം ജീവികളിൽ നിലനിൽക്കുന്നത്, പലതരത്തിലുള്ള പരിമിതികളോടെ. 

33)എഴുത്തിലായാലും വായനയിലായാലും ആദ്യം ചെയ്യേണ്ടത് നിങ്ങൾ സ്വയം പഠിക്കുകയാണ്, മറ്റുള്ളവരെ പഠിപ്പിക്കുന്നതായി നടിക്കുന്നതിനു മുമ്പ് .

34)ഏതിനെക്കുറിച്ചും നിങ്ങൾ അന്വേഷിക്കണം - എന്തുകൊണ്ടാണ് അത് ഉണ്ടാക്കപ്പെട്ടിരിക്കുന്നത്? എന്താണ് അതിൻ്റെ തത്ത്വം .ഈ പ്രപഞ്ചത്തിൽ അതിൻ്റെ ജോലി എന്താണ്? എത്രകാലം അത് നിലനിൽക്കും?


35)നിങ്ങളെ കോപാകുലനാക്കുന്നവർക്ക് ചുറ്റും കറങ്ങിയിട്ട് കാര്യമില്ല .നിങ്ങളിലേക്ക് മടങ്ങുന്നതാണ് നല്ലത് .

36)ഈ ലോകം ആറ്റങ്ങളുടെ നിർമ്മിതിയാണ്. അത് ഒത്തുചേരുകയും വേർപിരിയുകയുമാണ്. ഇവിടെ നിങ്ങൾക്ക് എന്തിനാണ് വിഷമം?

37)എല്ലാം ഒരു ശരീരമായി മാറിയിരിക്കുന്നു.

38) കണ്ണുകൾ കാണുക എന്ന ധർമ്മത്തിൽ വിവേചനം കാണിക്കുന്നില്ല. അതുപോലെ മനുഷ്യൻ അവൻ്റെ ജീവിതത്തിൽ വരുന്നതിനെയൊക്കെ സ്വീകരിക്കുന്നു.


39)ജീവിതത്തിന്റെ കല ഒരു ഗുസ്തിക്കാരനുമായാണ് സാമ്യപ്പെടുന്നത് ,ഒരു നർത്തകനേക്കാൾ. കാരണം, ഗുസ്തിക്കാരൻ എപ്പോഴും സ്വന്തം സുരക്ഷയ്ക്ക് തയ്യാറായിരിക്കണം. എതിരാളിയുടെ ഒട്ടും പ്രതീക്ഷിക്കാത്ത നീക്കത്തെ ചെറുക്കാൻ കരുതിയിരിക്കണം.

40)ഏതു വേദനയായാലും ഓർക്കുക, ഒരു ധാർമികമായ ദുരാചാരം അതിലില്ല. അത് മനസ്സിനെ ചീത്തയാക്കുന്നുമില്ല.  നശിപ്പിക്കുന്നുമില്ല.

41)പ്രകൃതി ആത്മാവിനെ ശരീരവുമായി സംയോജിപ്പിച്ചിട്ടില്ല .അതിന് സ്വയം പരിധി നിശ്ചയിക്കാനാവില്ല. 

42)ഒരാൾ വളരെ ദിവ്യനായിരിക്കാം.അയാളെ ആരും അറിയുന്നില്ലായിരിക്കാം. ജീവിതത്തിലെ സന്തോഷം വളരെ കുറച്ചു കാര്യങ്ങളിലാണ് അടങ്ങിയിരിക്കുന്നത്.

43)ദൈവങ്ങൾ അനശ്വരരാണ്, പീഡിതരല്ല. അനന്തതയിൽ ദൈവങ്ങൾ അസംഖ്യം ദുഷിച്ച ലോകങ്ങളെ സഹിക്കേണ്ടി വരുന്നു.


44)ഈ പ്രപഞ്ചത്തിന്റെ ആത്മാവ് ദയാപരവും സാമൂഹികവുമാണ്.  അതുകൊണ്ട് അത് വലിയവരുടെ  രക്ഷയ്ക്കായി ചെറിയ ഉത്തരവുകൾ നൽകിയിരിക്കുന്നു .എങ്ങനെയാണ് ലോകം കഴിവിന്റെ അടിസ്ഥാനത്തിൽ ഒരുമിക്കുന്നത് എന്ന് അത് കാണിച്ചുതരുന്നു.


45)നിങ്ങളുടെ ജീവിതത്തിൻ്റെ ചരിത്രവും ദൈവത്തിനുള്ള പരസ്യ സേവനവും പൂർത്തീകരിച്ചിട്ടില്ല. ഇതെല്ലാം നിങ്ങൾ സ്വയം പരിശോധിക്കണം .ദൈവത്തോടും മാതാപിതാക്കളോടും സുഹൃത്തുക്കളോടും എങ്ങനെ പെരുമാറി.നിങ്ങളുടെ ജീവിതത്തിൽ എന്തെല്ലാം നിലനിന്നു , വിട്ടുപോയി?


46) നിങ്ങളുടെ ജീവിതത്തിൽ എന്തെല്ലാം മനോഹരവും ആദരിക്കാവുന്നതുമായ സംഭവങ്ങൾ ഉണ്ടായി ?എന്തെല്ലാം സന്തോഷങ്ങൾ, വേദനകൾ ?


47)ഏതു മനസ്സാണ് , യഥാർത്ഥത്തിൽ ,സമർത്ഥവും ബുദ്ധിപരവും ? ഒരു കാര്യത്തിന്റെ കാരണവും പരിസമാപ്തിയും ആരറിയുന്നു ?

48)സർഗാത്മമായ കഴിവുകളുള്ള  മനസ്സുകളെ പിന്തിരിപ്പന്മാരായ അൽപന്മാർ ശല്യപ്പെടുത്താൻ കാരണമെന്താണ് ?
"Why should the instructed ,the intelligent ,and skilful soul be disturbed by the rude and illiterate ?

49)ജീവിതത്തിൽ ഏറ്റവും ബഹുമാനിക്കപ്പെടുന്നത് വ്യർത്ഥമാണ്, നിസ്സാരമാണ്. പട്ടികൾ തമ്മിൽ കലഹിക്കുന്നതു പോലെയോ , കുട്ടികൾ തമ്മിലടിക്കുന്നതു പോലെയോ ആണ് മനുഷ്യരുടെ ജീവിതം.

50)നിങ്ങൾക്ക് ഒരു പേര് പോലുമില്ല. ഒരു പേര് വെറും ശബ്ദമാണ്, മുഴക്കമാണ്. 

51)വൈകാരികമായി ബോധ്യപ്പെടുന്നതെല്ലാം മാറിക്കൊണ്ടിരിക്കുകയാണ്; അതിനു  സ്ഥിരതയില്ല. ഇന്ദ്രിയങ്ങൾ തന്നെ വിരസമായി തീരുന്നു. തെറ്റായ പ്രത്യക്ഷതകളെ അത് അംഗീകരിക്കുന്നു. മനുഷ്യജീവിയുടെ ജീവിതം, രക്തത്തിൽ നിന്നുള്ള ഒരു ഉയർച്ചയാണ്.ആ മൃഗങ്ങൾക്കിടയിൽ പ്രശസ്തി വേണമെന്ന് പറയുന്നത് ,വളരെ ദരിദ്രമായ ഒരു ശൂന്യതയാണ്.