Followers

Saturday, September 23, 2023

എം.കെ.ഹരികുമാറിനു ജന്മനാട്ടിൽ സ്വീകരണവും അക്ഷരജാലകം പ്രകാശനവും

 


എം.കെ.ഹരികുമാർ അക്ഷരജാലകത്തിൻ്റെ രണ്ടു വാല്യങ്ങൾ കിഴകൊമ്പ് പുരോഗമന കലാസാഹിത്യ സംഘം ലൈബ്രറിയിൽ പ്രകാശനം ചെയ്യുന്നു


റിപ്പോർട്ട് :എൻ.രവി 

കൂത്താട്ടുകുളം :അക്ഷരജാലകം പ്രതിവാര സാഹിത്യപംക്തി എഴുതി ഇരുപത്തിയഞ്ച് വർഷം പിന്നിടുന്ന സാഹിത്യവിമർശകനും എഴുത്തുകാരനുമായ എം.കെ.ഹരികുമാറിനെ ജന്മനാടായ കൂത്താട്ടുകുളത്ത് കിഴകൊമ്പ് പുരോഗമന കലാസാഹിത്യസംഘം ലൈബ്രറിയുടെ നേതൃത്വത്തിൽ ആദരിച്ചു.ലൈബ്രറി പ്രസിഡണ്ട് സി. എൻ .പ്രഭകുമാർ ഹരികുമാറിനെ പൊന്നാടയണിയിച്ചു.യോഗത്തിൽ  അക്ഷരജാലകത്തിൻ്റെ ഒന്നും രണ്ടും വാല്യങ്ങൾ ഹരികുമാർ പ്രകാശനം ചെയ്തു. എഴുത്തിൻ്റെ നാല് പതിറ്റാണ്ടു പിന്നിട്ട ഹരികുമാർ തൻ്റെ പുസ്തകശേഖരത്തിൽ നിന്നു പതിനായിരം രൂപയുടെ പുസ്തകങ്ങൾ ലൈബ്രറിക്ക് സംഭാവനയായി നല്കി. 

എം.കെ.ഹരികുമാർ 1981 ലാണ് സാഹിത്യരംഗത്ത് പ്രവേശിച്ചത്. ഇതിനോടകം മുപ്പത് പുസ്തകങ്ങൾ  പ്രസിദ്ധീകരിച്ചു .1998 ലാണ് ഹരികുമാർ അക്ഷരജാലകം എന്ന പ്രതിവാര സാഹിത്യപംക്തി കേരളകൗമുദിയിൽ ആരംഭിക്കുന്നത്. 25 വർഷങ്ങൾ പിന്നിട്ട അക്ഷരജാലകം ഇപ്പോൾ മെട്രോവാർത്ത പത്രത്തിൽ തിങ്കളാഴ്ച തോറും പ്രസിദ്ധീകരിക്കുന്നു. ഈ പംക്തി കലാകൗമുദി ,പ്രസാധകൻ ,മലയാളസമീക്ഷ ഓൺലൈൻ എന്നിവിടങ്ങളിലും പ്രസിദ്ധീകരിച്ചിരുന്നു. ഇത്രയും ദീർഘകാലമായി പ്രസിദ്ധീകരിച്ചു വരുന്ന ,ധാരാളം വായനക്കാർ കാത്തിരുന്ന് വായിക്കുന്ന ,പുതിയ ആശയങ്ങൾ അവതരിപ്പിക്കുന്ന ഒരു കോളം ഇന്ന് മലയാളത്തിൽ വേറെയില്ല .മലയാളത്തിലെ ഒരേയൊരു കോളമിസ്റ്റ് എന്ന നിലയിൽ ആദരിക്കപ്പെടുന്ന ഹരികുമാറിൻ്റെ  അക്ഷരജാലകത്തിൻ്റെ ആദ്യ രണ്ടു വാല്യങ്ങൾ കഴിഞ്ഞ മാസം കൊല്ലം സുജിലി പബ്ളിക്കേഷൻസാണ് പ്രസിദ്ധീകരിച്ചത്. ദീർഘകാലമായി അക്ഷരജാലകം വായിക്കുന്നവരുടെ ഒരാവശ്യമായിരുന്നു ഇത്.

കിഴകൊമ്പ് പുരോഗമന കലാസാഹിത്യ സംഘം ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നടന്ന യോഗത്തിൽ ഹരികുമാർ അക്ഷരജാലകത്തിന്റെ പ്രകാശനം നിർവഹിച്ചുകൊണ്ട് ലഘു പ്രഭാഷണം നടത്തി.കൂത്താട്ടുകുളത്തിൻ്റെ പ്രാചീനമായ വികാരം ഇനിയും വേണ്ടപോലെ എഴുതപ്പെട്ടിട്ടില്ലെന്നു ഹരികുമാർ പറഞ്ഞു. 

"നൂറുവർഷമായി ,പലധാരകളിലൂടെ മുന്നോട്ടുപോയ കൂത്താട്ടുകുളത്തിൻ്റെ  ജീവിതം ഒരു അദൃശ്യമേഖലയായി അവശേഷിക്കുകയാണ്. 'കൂത്താട്ടുകളം ചന്തയിൽ വന്നുപിരിഞ്ഞവർ' എന്ന പേരിൽ ഞാൻ സമീപകാലത്തെഴുതിയ കവിത ഫേസ്ബുക്കിൽ ചേർത്തപ്പോൾ വലിയ പ്രതികരണങ്ങളാണ് ലഭിച്ചത്. ഇത്രയധികം പേരുടെ മനസ്സിൽ ഈ നാട് ജീവിക്കുന്നു എന്നറിഞ്ഞ് സന്തോഷിക്കുകയാണ്. അതിൽ ചില സുഹൃത്തുക്കൾ പരിഭവം പറഞ്ഞത് അത്ഭുതപ്പെടുത്തി. അവരുടെ സ്വന്തം  പ്രദേശങ്ങളുടെ പേരുകൾ കൂടി കവിതയിൽ ഉൾപ്പെടുത്താമായിരുന്നു എന്നാണ് അവർ പറഞ്ഞത്.കൂത്താട്ടുകുളം തലമുറകളുടെ ആശയവിനിമയം കൊണ്ട് വളർന്ന സ്ഥലമാണ്. ജീവിതത്തിന്റെ അറിയപ്പെടാത്ത ഏടുകൾ ഇവിടെയുണ്ട്. പഴയ ഒരു കൂത്താട്ടുകുളം ഇപ്പോഴും മണ്ണിൽ ഉറങ്ങിക്കിടക്കുകയാണ് " -ഹരികുമാർ പറഞ്ഞു . 

എം.കെ.ഹരികുമാറിനെ ലൈബ്രറി പ്രസിഡൻ്റ് സി.എൻ. പ്രഭകുമാർ പൊന്നാടയണിയിക്കുന്നു



"കൂത്താട്ടുകുളത്ത് എം.സി. റോഡിലൂടെ ബസിൽ സഞ്ചരിക്കുന്ന ഒരാൾക്ക് ഈ പ്രദേശത്തെക്കുറിച്ച് ലഭിക്കുന്ന അറിവ് വളരെ ചെറുതാണ്. അഞ്ച് മിനിറ്റ് കൊണ്ട് ബസ് കൂത്താട്ടുകുളം കടന്നു പോകും.ഏറ്റവും ചെറിയ സമയമെടുത്താണ് ബസ്സുകൾ കൂത്താട്ടുകുളം പിന്നിടുന്നത്. ടൗണിൽ ഒരു കിലോമീറ്റർ തെക്കോട്ട് മാറിയാൽ ചോരക്കുഴിയായി. അതിനപ്പുറത്താണ് കോട്ടയം ജില്ല ആരംഭിക്കുന്നത്.  എന്നാൽ റോഡിൻ്റെ  ഇരുവശങ്ങളിലേക്കുമാണ് യഥാർത്ഥ കൂത്താട്ടുകുളം വ്യാപിച്ചിരിക്കുന്നത്. പുരോഗമന കലാസാഹിത്യ സംഘത്തിൻ്റെ ലൈബ്രറി ആസ്ഥാനമായ ഈ പടിഞ്ഞാറൻ പ്രദേശത്ത് നാലു മുനിസിപ്പൽ വാർഡുകളാണുള്ളത്. ഇവിടെയാണ് കൂത്താട്ടുകുളത്തിൻ്റെ വലിയ മേഖല. എന്നാൽ ഈ പ്രദേശം വേണ്ടത്ര അറിയപ്പെടുന്നില്ല. നാടിൻ്റെ മുഖ്യധാരയിലേക്ക് ഈ പ്രദേശത്തിൻ്റെ ചലനങ്ങൾ കൂടുതൽ എത്തിച്ചേരേണ്ടതുണ്ട്. എൻ്റെ പുസ്തകം ഇവിടെ പ്രകാശനം ചെയ്യാൻ കാരണമിതാണ് "-ഹരികുമാർ പറഞ്ഞു. 

എം.കെ.ഹരികുമാർ ലൈബ്രറി ഭാരവാഹികളായ സി.എൻ. പ്രഭകുമാർ ,എം.കെ .രാജു എന്നിവർക്ക് പുസ്തകങ്ങൾ സംഭാവന ചെയ്യുന്നു.



"അക്ഷരജാലകം ഈ ഗ്രാമത്തിൽ പ്രകാശനം ചെയ്യാനായതിൽ സന്തോഷിക്കുകയാണ്. മനോഹരമായ  അന്തരീക്ഷമാണ് ഇവിടെയുള്ളത്. ഗ്രാമത്തിൻ്റെ സുന്ദരമായ ദൃശ്യങ്ങൾ ഇവിടെയുണ്ട് .കൂത്താട്ടുകുളത്തിൻ്റെ മുഖ്യ ആകർഷണ കേന്ദ്രങ്ങളിൽ ഒന്നായ ചമ്പമല ഇവിടെയാണുള്ളത് .അക്ഷരജാലകത്തിന്റെ രണ്ടു വാല്യങ്ങൾ ഈ  ചെറിയ ഗ്രന്ഥശാലയിൽ അനൗപചാരികമായി പ്രകാശിപ്പിക്കുമ്പോൾ പല വികാരങ്ങൾ എന്നിലൂടെ കടന്നുപോവുകയാണ്. വലിയ നഗരങ്ങളിൽ പുസ്തകങ്ങൾ പ്രകാശനം ചെയ്തതിൽ നിന്നു വ്യത്യസ്തമായ ഒരനുഭവമാണിത്. ഈ കോളം തുടങ്ങിയിട്ട് 25 വർഷങ്ങൾ കടന്നുപോയിരിക്കുന്നു .എത്രയോ എഴുത്തുകാരും പുസ്തകങ്ങളും സംഭവങ്ങളും ഈ കോളത്തിലൂടെ അവതരിപ്പിക്കപ്പെട്ടു .വിചിത്രമായ അനുഭവങ്ങളാണ് ഇതെനിക്ക് നൽകിയത് .ഓരോ ആഴ്ചയിലും സ്വയം നവീകരിക്കാൻ എന്നെ പ്രാപ്തമാക്കിയത് ഈ പംക്തിയാണ്. പുസ്തകങ്ങൾ വായിക്കുന്നത് പോലെ തന്നെ അതിനെ സ്പർശിക്കുന്നതും കാണുന്നതും മറിച്ചു നോക്കുന്നതും വിദ്യാഭ്യാസമാണ് "-ഹരികുമാർ പറഞ്ഞു.
a



"എല്ലാ പുസ്തകങ്ങളും വായിക്കാൻ കഴിഞ്ഞില്ലെങ്കിലും വെറുതെ മറിച്ചു നോക്കുന്നത് പോലും വിദ്യാഭ്യാസമാണ്. കാരണം, അത്രയും അറിവ് നമുക്ക് കിട്ടും.പ്രമുഖ തമിഴ് ,മലയാളം സാഹിത്യകാരനായ നീല പത്മനാഭൻ്റെ  സമ്പൂർണ കൃതികളുടെ സമാഹാരമാണ് നമ്മുടെ മുന്നിലുള്ളത്. അത് 1200 പേജ് വരും. ഇത് കണ്ടിട്ടുള്ളവർക്ക് ഇതിൻ്റെ  വലിപ്പത്തെക്കുറിച്ച്, ഉള്ളടക്കത്തെക്കുറിച്ച് ഒരു ചെറിയ ധാരണയെങ്കിലും കിട്ടും. പുസ്തകം  കണ്ടിട്ടില്ലാത്തവരെ അപേക്ഷിച്ച് ഇത് വലിയ അറിവാണ്. എല്ലാം  സ്കൂളുകളിൽ നിന്നും കോളജുകളിൽ നിന്നും ലഭിക്കുകയില്ല .ഔപചാരിക വിദ്യാഭ്യാസം നിയമാനുസൃതമായ ഒന്നാണ് .അത് പൂർണ്ണമല്ല. പൂർണ്ണതയ്ക്ക് വേണ്ടി നാം സ്വന്തം നിലയിൽ വായിക്കണം. അതിനാണ് ലൈബ്രറികളുള്ളത് .കലാശാലകളിൽ നിന്നു കിട്ടാവുന്നത് ലൈബ്രറികളിൽ നിന്നും കിട്ടും. അത് വലിയ നേട്ടം തന്നെയാണ്. അതുകൊണ്ടാണ് ലൈബ്രറികളും വായനശാലകളും മിക്കപ്പോഴും സന്ദർശിക്കണമെന്നു പറയുന്നത്. ഒരു വാരിക മറിച്ചു നോക്കുന്നതു പോലും പ്രയോജനകരമാണ് .ഇത് വായനയ്ക്ക് പകരമല്ല .അഭിരുചിയില്ലാത്തവരെ വായനയിലേക്ക് അടുപ്പിക്കാൻ ഇത് സഹായിക്കും" -ഹരികുമാർ ചൂണ്ടിക്കാട്ടി.

ലൈബ്രറി സെക്രട്ടറി എം. കെ. രാജു, തോമസ് എന്നിവർ പ്രസംഗിച്ചു. 




Thursday, August 3, 2023

അക്ഷരജാലകം/കംപ്ളീറ്റ് എഡിറ്റർ /എം.കെ.ഹരികുമാർ

 



നല്ല വ്യക്തികളെക്കുറിച്ച് അമെരിക്കൻ എഴുത്തുകാരനായ ഏണസ്റ്റ് ഹെമിംഗ്വേ പറഞ്ഞത് ഓർക്കുകയാണ്: 'നല്ലയാളുകൾക്ക് ഒരു പ്രത്യേക സൗന്ദര്യമുണ്ട്. അവർ സാഹസികരായിരിക്കും. അവർ സത്യം പറയുന്ന ശീലമുള്ളവരാണ് .അവർ ത്യാഗം ചെയ്യും. എന്നാൽ അവരുടെ മേന്മകൾ അവരെ വഴങ്ങുന്ന സ്വഭാവമുള്ളവരാക്കും .അവർക്ക് പലപ്പോഴും മുറിവേൽക്കേണ്ടി വരുന്നു. അങ്ങനെ അവർ പ്രതിസന്ധികളെ  നേരിടുന്നു.'(എ ഫെയർ വെൽ ടു ആംസ്').മലയാള പത്രപ്രവർത്തന ചരിത്രത്തിൽ ആരെയും ആകർഷിക്കുന്ന വ്യക്തിത്വമായി നിറഞ്ഞു നിൽക്കുകയാണ് ആർ.ഗോപീകൃഷ്ണൻ(ഗോപി സാർ).അദേഹം വിടവാങ്ങുമ്പോൾ മെട്രോവാർത്തയുടെ ചീഫ് എഡിറ്ററായിരുന്നു .അതിനുമുമ്പ് മംഗളം, കേരളകൗമുദി എന്നിവിടങ്ങളിൽ ഡെപ്യൂട്ടി എഡിറ്ററായിരുന്നിട്ടുണ്ട്.

മനസുകൊണ്ട് തലകുനിക്കാതെ അദ്ദേഹവുമായി ഇടപെടനാകില്ല .ഉൽകൃഷ്ടമായ വ്യക്തിത്വഘടനയും ആദർശപരമായ കാഴ്ചപ്പാടുമായിരുന്നു അദ്ദേഹത്തിലേക്ക് ആകർഷിക്കുന്ന ഘടകങ്ങൾ .അദ്ദേഹം തൊഴിലിൽ എപ്പോഴും റിസ്ക് എടുക്കുമായിരുന്നു. ഗതാനുഗതികത്വം ഇഷ്ടമല്ലായിരുന്നു. താൻ എവിടെ പ്രവർത്തിക്കുന്നുവോ അവിടം മികവുറ്റതാക്കണമെന്നായിരുന്നു ചിന്ത. നിസ്വാർത്ഥവും ശുദ്ധവും സ്നേഹത്തിനു ക്ഷാമമില്ലാത്തതുമായ ആ ഔദ്യോഗിക ജീവിതം മാന്യതയാൽ സൗമ്യമായിരുന്നു.

ഗോപിസാർ പറഞ്ഞതെല്ലാം സത്യമായിരുന്നു. വ്യക്തിപരമായോ തൊഴിൽപരമായോ ഇടപെടുന്ന ഒരു ഘട്ടത്തിലും അദ്ദേഹം കള്ളം പറഞ്ഞതായി അനുഭവമില്ല .എന്താണോ പറയുന്നത് അത് നടപ്പാക്കിയിരിക്കും. ഇങ്ങനെയുള്ള വ്യക്തികൾ സ്വഭാവദൃഢതക്കുള്ളവരായിരിക്കും. ത്യജിക്കുന്നത് ഒരു പൊതുമനസ്സുള്ളവരുടെ പ്രത്യേകതയാണ്. എത്രയോ വലിയ അവസരങ്ങൾ ,നേട്ടങ്ങൾ അദ്ദേഹം വേണ്ടെന്നുവച്ചു. എന്നാൽ തൊഴിൽ പരമായ ഉത്തരവാദിത്തം നിറവേറ്റുന്നതിൽ ഉണ്ടാകാറുള്ള  തിരിച്ചടികൾ പോലും പ്രവൃത്തിയിലെ ശുദ്ധിയിൽ നിന്നു പിന്തിരിപ്പിച്ചില്ല. അതിൽ നിന്നുള്ള മുറിവുകൾക്ക് ഒരു സുഖമുണ്ട് .ഗോപി സാർ അതും ആസ്വദിച്ചിരുന്നു. 

മൂല്യങ്ങളിൽ ഉറച്ച് 

പക്വമായ ഒരാദർശ മനസാണ് ഗോപി സാറിനുണ്ടായിരുന്നത്. അത് ആർജിക്കുന്നതിലാണ് മഹത്വം. എല്ലാറ്റിൻ്റെയും നന്മയും ശുദ്ധിയും  ഉൾക്കൊള്ളാൻ കഴിയുന്നവർക്ക് മാത്രമേ ഇതിനുള്ള ക്ഷമ കിട്ടൂ. കേവലം വ്യക്തിയായിരിക്കുന്നവർക്ക് അനാവശ്യമായ ഇഷ്ടാനിഷ്ടങ്ങൾ ധാരാളമുണ്ടാകും. അതെല്ലാം അവർ തൊഴിലിടങ്ങളിൽ പ്രകടമാക്കുകയും ചെയ്യും. ഗോപിസാർ അങ്ങനെയായിരുന്നില്ല. പരസ്പരം പൊരുത്തമുള്ള ചിന്ത പ്രധാനമാണ്, ധാരാളം പ്രൊഫഷണലുകളെ നയിക്കുന്ന ഒരാളിനു പ്രത്യേകിച്ചും .മൂല്യങ്ങളിലുള്ള സ്ഥിരതയാണ് അതിൽ പ്രധാനം.ഗോപി സാർ അതിനു ഏറ്റവും നല്ല ഉദാഹരണമാണ് .ബാഹ്യമായ പരിഗണനകൾക്കപ്പുറത്ത് എല്ലാത്തിനെയും മൂല്യപരമായി തന്നിലേക്ക് വലിച്ചടുപ്പിക്കുകയാണ് അദ്ദേഹം ചെയ്തത്. അപ്പോഴാണ് നേതൃത്വഗുണം നാമറിയുന്നത്.

ഏതൊരു രംഗത്തും സ്ഥിരമായി പ്രവർത്തിക്കണമെങ്കിൽ നേതൃഗുണം വേണം. ഇത് പക്ഷേ ,വ്യക്തി താൽപര്യങ്ങളെ മറികടന്ന് കൂട്ടായ  വിജയത്തെ മുന്നിൽ കാണുന്നവരുടെ സവിശേഷതയാണ്. ഒരു പത്രത്തിന്റെ നിർമ്മാണത്തിന്റെ എല്ലാ ഘട്ടങ്ങളെക്കുറിച്ചും അറിവുള്ള എഡിറ്റർമാർ വളരെ വളരെ കുറവാണ്. പത്തു പേജുള്ള ഒരു പത്രം 50,000 കോപ്പി അച്ചടിക്കണമെങ്കിൽ അതിനു എത്ര അളവ് ന്യൂസ് പ്രിൻ്റ് വേണമെന്ന്  അറിയാവുന്ന ഒരു എഡിറ്ററായിരുന്നു ഗോപിസാർ. വാർത്തകൾ എങ്ങനെ പത്രത്തിൽ സംവിധാനം ചെയ്യണം, അതിൻ്റെ ഭാഷ എന്തായിരിക്കണം തുടങ്ങിയ കാര്യങ്ങളിൽ അദ്ദേഹത്തിനു  വ്യക്തമായ ധാരണയുണ്ടായിരുന്നു. ഒരു സമ്പൂർണ എഡിറ്ററായിരുന്നു അദ്ദേഹം -ഒരു കംപ്ളീറ്റ് എഡിറ്റർ .

കേരളത്തിലെ ഒന്നാന്തരം സ്പോർട്സ് ലേഖകനായിരുന്ന ഗോപിസാർ ടൈ ബ്രേക്ക് എന്ന പേരിൽ ഒരു കോളം മംഗളം പത്രത്തിൽ എഴുതിയിരുന്നു. സാധാരണ പത്രഭാഷയ്ക്കുപരി സൗന്ദര്യമുള്ള ഒരു എഴുത്തായിരുന്നു അത്. അതുപോലെയാണ് രാഷ്ട്രീയ സംഭവങ്ങളിലുള്ള അറിവ് .തത്സമയം വാർത്തകൾ ശേഖരിക്കാനും അതിനെ വിശകലനം ചെയ്യാനും വായനക്കാർക്ക് ആവശ്യമുള്ളതു മാത്രം അതിൽ നിന്ന് വേർതിരിച്ചെടുത്ത് പ്രസിദ്ധീകരിക്കാനുമുള്ള മികവ് പ്രശംസനീയമാണ്.കെ .കരുണാകരൻ ,കെ.ആർ. ഗൗരിയമ്മ തുടങ്ങിയവരുമായി ഗോപി സാർ ചെയ്ത അഭിമുഖങ്ങൾ ഓരോ കാലത്തും അദ്ദേഹം എത്ര സമകാലികനായിരുന്നുവെന്നും രാഷ്ട്രീയ അന്തർനാടകങ്ങളെ നിഷ്പക്ഷമായ ബുദ്ധിയുപയോഗിച്ച് എങ്ങനെ മനസ്സിലാക്കുന്നുവെന്നും  കാണിച്ചുതരുന്നു. അദ്ദേഹം ഒരുകാലത്ത് രാഷ്ട്രീയ ലേഖനങ്ങൾ എഴുതിയിരുന്നു .ആദ്യം മംഗളത്തിലും പിന്നീട് കലാകൗമുദിയിലും .

രാഷ്ട്രീയ ,സാമൂഹ്യപ്രശ്നങ്ങളെപ്പറ്റി ഞാൻ ഗോപിസാറുമായി ഫോണിൽ ധാരാളം സംസാരിച്ചിട്ടുണ്ട് .സംസ്ഥാന കോൺഗ്രസിലെ അധികാര മാറ്റവും  ഉമ്മൻചാണ്ടിയുടെ രോഗവുമെല്ലാം  ചർച്ചചെയ്തിട്ടുണ്ട്. ഉമ്മൻചാണ്ടിയുടെ രോഗത്തെക്കുറിച്ച് വളരെ സങ്കടത്തോടെയാണ് അദ്ദേഹം സംസാരിച്ചത്.ഉമ്മൻ ചാണ്ടിക്ക് രോഗം വന്നില്ലായിരുന്നെങ്കിൽ പത്രവായനക്കാർക്ക് ആവേശം പകരുന്ന പല മാറ്റങ്ങളും കോൺഗ്രസിൽ സംഭവിക്കുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞതോർക്കുന്നു .അതുപോലെ സോഷ്യൽ മീഡിയ രംഗത്തും ബ്ലോഗ് ,യൂട്യൂബ്, വിക്കിപീഡിയ തുടങ്ങിയ ഓൺലൈൻ വാർത്താ ,ഉള്ളടക്ക ഇടനാഴികളിൽ എന്തു സംഭവിക്കുന്നുവെന്ന് അദ്ദേഹം നിരീക്ഷിച്ചുകൊണ്ടിരുന്നു. മഹാനായ ഇന്ത്യൻ ചലച്ചിത്രസംവിധായകൻ  സത്യജിത് റായി(1921-1992)യുടെ ജന്മശതാബ്ദിയെക്കുറിച്ച് ഓർമ്മിപ്പിച്ചത് ഗോപിസാറാണ്. ആ പ്രചോദനത്തിലാണ് റായിയുടെ 'പഥേർ പാഞ്ചാലി' എന്ന വിഖ്യാതസിനിമയുടെ 65 വർഷം എന്ന വിഷയത്തിൽ ഞാൻ ലേഖനം എഴുതി 'അക്ഷരജാലക'ത്തിൽ പ്രസിദ്ധീകരിച്ചത്. 

അറിവ് ഒരു തൃഷ്ണ 

'മംഗള'ത്തിൽ ജോലി ചെയ്യുന്ന അവസരത്തിൽ രാത്രി എട്ടര മണിയായി കാണും ,ഗോപി സാർ എന്നെ അടുത്തേക്ക് വിളിച്ചു .ഞാൻ ചെന്നപ്പോൾ അദ്ദേഹം ഒരു മുഖവുരയുമില്ലാതെ പറഞ്ഞു ,എം.ടിക്ക് ജ്ഞാനപീഠം ലഭിച്ചിരിക്കയാണ്,ഒരു ലേഖനം ഉടനെ എഴുതിത്തരണം. ഞാൻ തത്കാലത്തേക്ക് മറ്റു ജോലികൾ മാറ്റി വച്ച് ഡസ്കിലിരുന്ന് അര മണിക്കുർ കൊണ്ട് ഒരു ലേഖനം എഴുതിക്കൊടുത്തു .അദ്ദേഹത്തിനു  അത് ഇഷ്ടപ്പെട്ടു ;പറയുകയും ചെയ്തു .അത് എഡിറ്റോറിയൽ പേജിൽ പിറ്റേദിവസം വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു. അന്ന് പെട്ടെന്ന് ആ ലേഖനം എഴുതിക്കൊടുത്തതിനെപ്പറ്റി പിൽക്കാലത്ത് ചില സുഹൃത്തുക്കളോട് അദ്ദേഹം പലവട്ടം പറഞ്ഞതായി ഞാൻ അറിഞ്ഞിട്ടുണ്ട്.ഇതായിരുന്നു ഗോപിസാറിൻ്റെ പ്രത്യേകത. അദ്ദേഹം ഓരോന്നിലും മനസ്സ് കൊടുത്തു പ്രവർത്തിക്കുകയായിരുന്നു. സൂക്ഷ്മമായ കണ്ടെത്തലും കൃത്യനിർവ്വഹണവും വേഗത്തിലായിരുന്നു . കുമാരനാശാൻ്റെ നൂറ്റിയൻപതാം ജന്മദിനം പ്രമാണിച്ച് ഞാൻ മെട്രോ വാർത്തയിൽ എഴുതിയ ഒരു ഫുൾ പേജ് ലേഖനവും (കവിതയുടെ ബുദ്ധശിരസ്സ്) മഹാകവി അക്കിത്തം അന്തരിച്ചപ്പോൾ എഴുതിയ ലേഖനവും (കവിതയുടെ നതോന്നത)ഗോപിസാറിൻ്റെ പ്രേരണയിലായിരുന്നു. 

തത്ത്വചിന്താപരവും  പ്രചോദനാത്മകവുമായ പ്രഭാഷകരിൽ സാർ ഏറ്റവും ശ്രദ്ധയോടെ പിന്തുടർന്നത് മഹാത്രിയ ,ജഗ്ഗു വാസുദേവ് (സദ്ഗുരു) എന്നിവരെയാണ്.യാദൃശ്ചികമായാണ് ഗോപിസാറുമായി  മഹാത്രിയയെക്കുറിച്ച് സംസാരിച്ചത്. എന്നാൽ എന്നെ ആശ്ചര്യപ്പെടുത്തിക്കൊണ്ട് അദേഹം  മഹാത്രിയയുടെ ജീവചരിത്രത്തിൻ്റെ ഒരു സംഗ്രഹം തന്നെ നൽകി. അദ്ദേഹത്തിൻ്റെ ആത്മീയ പ്രഭാഷണത്തെക്കുറിച്ചും അൽമാ മാറ്റർ എന്ന സ്ഥാപനത്തെക്കുറിച്ചും 'ഹയർ ഡീപ്പർ ബിയോണ്ട്' എന്ന വാർഷിക സമ്മേളനത്തെക്കുറിച്ചും ഇൻഫിനിറ്റി ഡോട്ട് കോമിനെക്കുറിച്ചും  അദ്ദേഹം സംസാരിച്ചു. അറിവ് ഒരു തൃഷ്ണയായിരുന്നു .ജഗ്ഗി വാസുദേവിൻ്റെ (സദ്ഗുരു) ആശയപരമായ വ്യക്തതയെക്കുറിച്ചും പ്രാചീനഗ്രന്ഥങ്ങളിലുള്ള പാണ്ഡിത്യത്തെക്കുറിച്ചും സാർ പറഞ്ഞതോർക്കുന്നു. 

ഇതിനു പുറമെയാണ് സിനിമയിലും സാഹിത്യത്തിലുമുള്ള താല്പര്യം. വെറും താൽപര്യമല്ല ,ഒരു എഡിറ്റർക്ക് വേണ്ട ആഴമുള്ള അറിവ് അദ്ദേഹത്തിനുണ്ടായിരുന്നു. ഒരിക്കൽ അദ്ദേഹം ചോദിച്ചു ,നമ്മുടെ മമ്മൂട്ടിയെക്കുറിച്ച് എന്താണ് അഭിപ്രായം? ഞാൻ മമ്മൂട്ടിയുടെ വിധേയൻ, മതിലുകൾ ,ഒരു വടക്കൻ വീരഗാഥ ,ന്യൂഡൽഹി ,ആവനാഴി, മൃഗയ തുടങ്ങിയ സിനിമകളെക്കുറിച്ച് പറഞ്ഞു. ഉടനെ അദ്ദേഹം പറഞ്ഞു, എന്നാൽ ഒരു ലേഖനം വേണം ,മെട്രോ വാർത്തയുടെ ഒരു സ്പെഷ്യൽ വരുന്നുണ്ട് ,അതിൽ ചേർക്കാനാണ്. ആ ലേഖനം കവർ സ്റ്റോറിയായിട്ടാണ് സാർ അച്ചടിച്ചത്. ചലച്ചിത്രമേഖലയിലെ ചലനങ്ങളെല്ലാം ഗോപിസാറിനു ഹൃദിസ്ഥമായിരുന്നു. ഒരിക്കൽ ഞാൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'ജല്ലിക്കട്ട്' എന്ന സിനിമയെക്കുറിച്ച് 'അക്ഷരജാലക'ത്തിൽ ദീർഘമായി എഴുതി. പിന്നീട് ആ സിനിമയ്ക്ക് സംസ്ഥാന അവാർഡ് ലഭിച്ചു. അപ്പോൾ  അദ്ദേഹം എന്നെ വിളിച്ചു പറഞ്ഞു ,ഹരികുമാർ എഴുതിയത് യഥാർത്ഥമായി ,അതിനാണ് അവാർഡ് എന്ന്. ആ ലേഖനം പുന:പ്രസിദ്ധീകരിക്കുന്നതിനെക്കുറിച്ചായിരുന്നു സാർ ആവേശത്തോടെ പറഞ്ഞത്. 

പാശ്ചാത്യ നവോത്ഥാനത്തിൻ്റെയും മാധ്യമസ്വാതന്ത്ര്യത്തിൻ്റെയും ആശയങ്ങൾ സ്വാംശീകരിച്ച ഗോപി സാർ മാറിയ കാലത്തിൻ്റെ പൊരുളുകൾക്കായി കാതോർത്തു. അദ്ദേഹം സത്യാത്മകതയുടെ വക്താവായിരുന്നു. അതുകൊണ്ടു തന്നെ മതേതരത്വം, സഹോദര്യം , സത്യം ,സ്വാതന്ത്ര്യം എന്നീ മൂല്യങ്ങളിൽ നിന്ന് ഊർജം സ്വീകരിച്ചാണ് അദ്ദേഹം വളർന്നതും ജീവിച്ചതും. തത്സമയ റിപ്പോർട്ടുകളുടെയും ഇരുപത്തിനാലു മണിക്കൂർ വാർത്താ സംപ്രേഷണത്തിന്റെയും മാധ്യമ വിസ്ഫോടനങ്ങളുടെയും കാലത്ത് വ്യക്തികൾക്ക് എത്രമാത്രം ശരിയായ വാർത്തകൾ കിട്ടുന്നു എന്ന വിഷയത്തിൽ അദ്ദേഹം ഉത്ക്കണ്ഠാകുലനായിരുന്നു. വാർത്തകൾ പരിശോധിക്കാനോ ,തെറ്റ് തിരുത്താനോ, ആഭ്യന്തരമായി ചർച്ച ചെയ്യാനോ സാധിക്കാത്ത വിധം അമിതവേഗത നമ്മുടെ മാധ്യമലോകത്തെ പിടിച്ചുലയ്ക്കുകയാണ്. അപ്പോഴും പ്രിൻ്റു ചെയ്തു വരുന്ന വാർത്തയുടെ കൃത്യതയും സത്യസന്ധതയും പാകതയും മറ്റൊന്നിനും  അവകാശപ്പെടാനാവില്ലെന്നാണ് ഗോപീകൃഷ്ണൻ വിശ്വസിച്ചത്. അത് സത്യവുമാണ്. വാർത്തയ്ക്ക്  പിന്നിലുള്ള വ്യക്തികൾക്കല്ല, വാർത്തയ്ക്കാണ് പ്രാധാന്യമെന്നു  വാദിച്ചു. ഒരു സമ്പൂർണ്ണ വാർത്താപത്രികയിലേക്കുള്ള ദൂരം അളക്കുന്നതിനു മനുഷ്യനും അവൻ്റെ സാഹോദര്യവും മാത്രമല്ല ,കലയും മാനുഷികതയും ധർമ്മവും അറിവും വേണമെന്ന നിലപാടിൽ അദ്ദേഹം വിട്ടുവീഴ്ച ചെയ്തില്ല .

ബഹുസ്വരത ,സഹിഷ്ണുത 

അതാണ് വായനക്കാർക്ക് വിശ്വാസയോഗ്യമാവുന്നത് .പത്രങ്ങൾ വാർത്തയെ സംവിധാനം ചെയ്യുന്ന രീതി ,അതിൻ്റെ മുൻഗണനാ ക്രമങ്ങൾ, വിചിന്തനങ്ങൾ അവതരണങ്ങൾ ,ബഹുസ്വരത ,ഉത്തരവാദിത്വം, സഹിഷ്ണുത തുടങ്ങിയ പ്രമാണങ്ങൾ ഉപേക്ഷിക്കാൻ ഒരു ഘട്ടത്തിലും തയ്യാറായില്ല.എന്നാൽ  അദ്ദേഹത്തിൻ്റെ സമകാലികരായ പലരും ഈ മൂല്യങ്ങളിൽ നിന്ന് പിൻവാങ്ങിയിരുന്നു. പത്രം ഒരാദർശമാണ് ;പത്രപ്രവർത്തകനാണ് അതിനു രക്തം പകരേണ്ടത്. പത്രപ്രവർത്തകൻ്റെ ജോലി പണമുണ്ടാക്കാനുള്ളതല്ല; അവൻ ഇരുപത്തിനാലു മണിക്കൂറും പണിയെടുക്കുന്നത് പ്രഭാതത്തിൽ പുറത്തിറങ്ങുന്ന ഒരു പത്രത്തിന് വേണ്ടിയാണ്. അതിൽ ത്യാഗത്തിന്റെ ഒരോഹരിയുണ്ട്. സങ്കീർണമായ സംഘർഷങ്ങളും തിരിച്ചടികളും അതിൽ നേരിടേണ്ടി വരും. ഇതെല്ലാം സഹിക്കുമ്പോൾ മനസ് നഷ്ടപ്പെടാതെ നോക്കുന്നതിലായിരുന്നു ഗോപി സാറിൻ്റെ വിജയം .മെട്രോവാർത്തയെ മനോഹരമായ ,സമഗ്രവും സുന്ദരവുമായ വാർത്താപത്രികയാക്കുന്നതിൽ ഗോപീകൃഷ്ണൻ ഉന്നതമായ  നിലപാടെടുത്തു .അത് മൈത്രിയും സഹവർത്തിത്വവും സത്യാന്വേഷണവും  പ്രധാനമായി കണ്ടതിൻ്റെ ഫലമാണ്.

ഇത് എംബെഡഡ് ജേർണലിസത്തിൻ്റെ കാലമാണ്. പ്രമുഖ ഫ്രഞ്ച്  ഉത്തരാധുനിക ചിന്തകനും സൈദ്ധാന്തികനുമായ ഷാങ് ബോദ്രിയാർ പറഞ്ഞു ,നമ്മുടേത് ഹൈപ്പർ റിയാലിറ്റി(അതിയാഥാർത്ഥ്യം അഥവാ കൃത്രിമ യാഥാർത്ഥ്യം)യുടെയും വ്യാജ വേഷത്തിൻ്റെയും കാലമാണെന്ന് .കമ്പ്യൂട്ടറിൽ സൗന്ദര്യവൽക്കരിച്ച ചരിത്രപുരുഷന്മാരെയാണ് നാമിപ്പോൾ കാണുന്നത്. അതുപോലെ യുദ്ധരംഗത്തെ വാർത്തകൾ മിലിട്ടറി യൂണിറ്റുകളാണ് നൽകുന്നത്.പത്രപ്രവർത്തകർ സൈനികർ നൽകുന്ന വാർത്തകളെ മാത്രം ആശ്രയിക്കുന്നു .അതാണ്  മാധ്യമങ്ങളിൽ വരുന്നത് . യുദ്ധങ്ങളിൽ എന്ത് സംഭവിച്ചുവെന്ന് ലോകത്തിനു അറിയില്ലെന്ന് ബോദ്രിയാർ അഭിപ്രായപ്പെടുന്നുണ്ട്. വാർത്തകൾ നൽകിയത് മിലിട്ടറി യൂണിറ്റുകളാണല്ലോ. ഇതാണ് എംബെഡഡ് ജേർണലിസം .ഇതിൽ സത്യമെത്രയുണ്ട് ? ഇതിനെക്കുറിച്ച് ഗോപിസാർ ഇങ്ങനെ പറഞ്ഞു: 'ഇറാക്ക് യുദ്ധകാലത്ത് അമെരിക്കൻ മിലിട്ടറി യൂണിറ്റുകൾ നൽകിയ വാർത്തകളാണ് ലോകത്ത് എവിടെയും അച്ചടിച്ചത്. മറ്റുള്ളവർ തരുന്ന വാർത്തകൾകൊണ്ട് നമുക്ക് എത്രകാലം തൃപ്തിപ്പെടാൻ കഴിയും? വാർത്തയുടെ ഉറവിടം തന്നെ ഇല്ലാതാവുകയാണ്.'അതിയാഥാർത്ഥ്യത്തിന്റെയും വ്യാജവേഷങ്ങളുടെയും കാലത്ത് സാമൂഹ്യ ഉത്തരവാദിത്വവും മാനുഷികമായ വകതിരിവും  കൈവിടാതെ പ്രവർത്തിക്കുകയാണ് ഭാവിയുടെ പത്രപ്രവർത്തകൻ നേരിടാൻ പോകുന്ന വെല്ലുവിളി. ഗോപി സാർ ഇത് തിരിച്ചറിഞ്ഞിരുന്നു. 

ജീവിതസത്യം കണ്ടെത്തുന്നു

ഡയാന രാജകുമാരിയുടെ ജീവിതകഥ രചിച്ച ഗോപിസാറിൻ്റെ സാഹിത്യ തൃഷ്ണകൾ അവസാനിച്ചിരുന്നില്ല. ഡാൻ ബ്രൗൺ പരിഭാഷയ്ക്കുമപ്പുറത്ത്  അത് 'കടൽ പറഞ്ഞ കടങ്കഥ' എന്ന നീണ്ടകഥയിലേക്ക് വ്യാപിക്കുകയായിരുന്നു. കുറേക്കൂടി വലിയ നോവൽ എഴുതാൻ സാറിൻ്റെ മനസ്സിൽ ചില പദ്ധതികളുണ്ടായിരുന്നു.'കടൽ പറഞ്ഞ കടങ്കഥ' എനിക്കാണ് സാർ ആദ്യം വായിക്കാൻ അയച്ചു തന്നത്. ഞാൻ അത് ആസ്വദിച്ചു വായിച്ചു. ഞങ്ങൾ ഫോണിലൂടെ ദീർഘനേരം അതിനെക്കുറിച്ച് സംസാരിച്ചു.ഈ  കൃതിക്ക് ഒരു മിത്തിക്കൽ സ്വഭാവമാണുള്ളത്. ഇതിൽ താമരസ്വാമി ഒരു മിത്താണ്. അതേസമയം ഇത് കടലിൻ്റെ കഥയുമാണ് .പരമ്പരാഗത കടൽ കഥകളിൽ നിന്ന് വ്യത്യസ്തമായി  ആത്മാവിലേക്ക് നടത്തുന്ന അന്വേഷണമാണിത്. നമ്മുടെയുള്ളിലെ ഗുരുവിനെ കണ്ടെത്താനുള്ള ശ്രമം. അവബോധങ്ങളുടെ അന്തിമമായ പവിത്രതയാണ് ലക്ഷ്യം വയ്ക്കുന്നത്. എവിടെ നിന്നോ ഒരു ദിവസം ഗ്രാമത്തിലെത്തുന്ന ഗുരു പലർക്കും പലതാണ്. യാഥാർത്ഥ്യത്തെക്കുറിച്ച് സുസ്ഥിരമായ ഒരഭിപ്രായമല്ല സാഹിത്യകാരനുള്ളത്. യാഥാർഥ്യം പലതായി വ്യാഖ്യാനിക്കപ്പെടുന്നിടത്താണ് ഗാർസിയ മാർകേസിൻ്റെ 'ഹാൻഡ്സൊമെസ്റ്റ് ഡ്രൗണ്ട് മാൻ ഇൻ ദ് വേൾഡ്,' 'എ വെരി ഓൾഡ് മാൻ വിത്ത് എനോർമസ് വിങ്സ്' തുടങ്ങിയ കഥകൾ ജീവിക്കുന്നത്. 
കഥകൾ ഭാവനയിലാണുള്ളതെങ്കിലും അവിടെയും ജീവിതമുണ്ട്. ഗുരുവായി പ്രത്യക്ഷപ്പെടുന്നത് ഒരു വ്യക്തിയായി തോന്നാമെങ്കിലും അത് അറിവിൻ്റെ ഭിന്നതലങ്ങളാണ് സൂചിപ്പിക്കുന്നത്. മനുഷ്യവ്യക്തികൾ ഭിന്നതയിലാണുള്ളത്. രമ്യത ഒരവബോധമാണ്.അപ്പോഴും നാം ഭിന്നരാണ്.ഗോപീകൃഷ്ണൻ എന്ന കഥാകൃത്തിൻ്റെ ആത്മസാക്ഷാത്കാരം അല്ലെങ്കിൽ സാർത്ഥകമായ പരിപ്രേക്ഷ്യം എന്ന നിലയിൽ അവതരിപ്പിക്കുന്ന ഒരാശയം ഈ കഥയിലുണ്ട്: 'ഈ മണ്ണിലിട്ട വിത്തുകൾ ഉറക്കം കഴിയുമ്പോൾ ഉണർന്നു തലപൊക്കും. ചോരയിലെഴുതിയതെല്ലാം താഴെയുണ്ട് മക്കളേ .വർഗീയത, ജാത്യഭിമാനം , വെറുപ്പ് ,ശത്രുത ,പക തുടങ്ങി എല്ലാം .നല്ല കാര്യങ്ങളെല്ലാം ഉയർന്ന് ആകാശത്തു തങ്ങി നിൽക്കും. ദൈവാധീനം, കാവൽ മാലാഖ, മലക്കുകൾ എന്നെല്ലാം പറയുന്നത് ഇതാണ്.' മനുഷ്യജീവിതത്തിന്റെ അല്ലെങ്കിൽ അസ്തിത്വത്തിന്റെ രഹസ്യത്തിലേക്ക് കഥാകൃത്ത് പ്രവേശിക്കുന്നതാണ് നാം കാണുന്നത്. ഇത്രയും വ്യക്തമായി ജീവിതസത്യം മനസ്സിലാക്കിത്തന്ന രചനകൾ കുറവാണ്. മനുഷ്യൻ പേറുന്ന അസംബന്ധവും യുക്തിരഹിതമായ ഉദ്വേഗങ്ങളും ദ്രവിച്ചു പോകുന്ന സന്ദർഭമാണിത്. 

ഇംഗ്ലീഷ് ദാർശനിക കവി ജോൺ ഡൺ ഇങ്ങനെ പറഞ്ഞു : 'ദൈവത്തിനു അനേകം പരിഭാഷകരുണ്ട്; ചിലത് പരിഭാഷപ്പെടുത്തുന്നത് കാലമാണ് ,രോഗം മറ്റു ചിലത് പരിഭാഷപ്പെടുത്തുന്നു ,യുദ്ധം ചിലത് പരിഭാഷപ്പെടുത്തുന്നു ,നീതിയും ചിലതെല്ലാം പരിഭാഷപ്പെടുത്തുന്നു.' കാലവും രോഗവും യുദ്ധവും നീതിയും പരിഭാഷകരാകുമ്പോൾ ജീവിതത്തിനു പല അടിത്തട്ടുകളും പ്രതലങ്ങളുമുള്ളതായി നമുക്ക് ബോധ്യപ്പെടുന്നു .വിവിധ അർത്ഥങ്ങൾ ഗ്രഹിക്കാനാവുന്ന സന്ദർഭങ്ങൾ ഉണ്ടാകുന്നത് ഇങ്ങനെയാണ്. ഇവിടെ ഗോപീകൃഷ്ണൻ തൻ്റെ കഥയിലൂടെ ജീവിതത്തിന്റെ രഹസ്യത്തിനുള്ളിലേക്ക് ചെന്ന് ചിലതെല്ലാം പരിഭാഷപ്പെടുത്തുന്നു. അകമേ നിറയുന്ന സത്യമാണത്.

ഇൻഡ്യൻ ഇംഗ്ലീഷ് കവിയും ഇലസ്ട്രേറ്റഡ് വീക്ക്ലിയുടെ എഡിറ്ററുമായിരുന്ന പ്രീതിഷ് നന്ദി പറഞ്ഞത് ഒരു എഡിറ്ററെ കിട്ടുക ഏറ്റവും പ്രയാസമായിരിക്കുമെന്നാണ്. നല്ല എഡിറ്റർക്ക് വലിയ ക്ഷാമമാണ്. അപൂർവ്വ ജീവിയാണത്രേ എഡിറ്റർ. എന്നാൽ മലയാളം സംഭാവന ചെയ്ത ഒരു നല്ല എഡിറ്ററായിരുന്നു ആർ. ഗോപീകൃഷ്ണൻ .


aksharajalakam book /two volumes

 




m k harikumar quotes, books

 

a







Sunday, February 19, 2023

ഒരു ദൈവം/എം.കെ ഹരികുമാർ

 


 ശ്രീനാരായണഗുരു ദൈവത്തെ നാവികനായും ജീവിതത്തെ സമുദ്രമായും സങ്കല്പിച്ചിട്ടുണ്ടല്ലോ . ‘ദൈവദശക’ത്തിലെ ആദ്യ നാലുവരിയിൽ തന്നെ ഇത് വ്യക്തമാക്കുന്നു. ജീവിതം സമുദ്രമാണെന്ന് പറയുന്നത് രണ്ട് അർത്ഥത്തിൽ മനസ്സിലാക്കാം. ഒന്ന്, അത് അഗാധവും അജ്ഞേയവുമാണ്. സമുദ്രത്തിൻ്റെ വ്യാപ്തി നമ്മുടെ കണ്മുന്നിലില്ല .അത് അജ്ഞേയതയുടെ ഒരു ഭാഗം മാത്രമാണ്. കണ്ണുകൾക്ക് കാണാൻ പറ്റാത്ത വ്യാപ്തിയിലാണ് അത് നിലനിൽക്കുന്നത്. കടൽ ഒരേ സമയം പ്രത്യക്ഷവും അപ്രത്യക്ഷവും ദൃശ്യവും അദൃശ്യവുമാണ്. രണ്ട് ,കടൽ അപ്രവചനാത്മകമാണ്. കടൽ വിഷാദമാണ്. കടലിൽ സൂര്യൻ അസ്തമിക്കുന്നു എന്ന കാഴ്ച തന്നെ വിഷാദാത്മകമാണ്. കടൽ വിഷാദമായിരിക്കെ ,ഭീഷണവുമാണ്. കടൽ നമ്മുടെ ജീവിതത്തിൻ്റെ  ദുരൂഹത വർധിപ്പിക്കുന്നു. ദൈവം നാവികനാവുന്നതിൻ്റെ സൗന്ദര്യം  കടലിൻ്റെ ഈ അഗാധ ,അജ്ഞേയ സത്യങ്ങളുടെ പശ്ചാത്തലത്തിൽ വർധിക്കുകയാണ്. ദൈവം കടലിനെ ഭരിക്കുന്നു. വെറും നാവികനല്ല, മനുഷ്യരെയും ഇതൊരു ജീവജാലങ്ങളെയും കാത്തുരക്ഷിക്കുന്ന ശക്തിയാണത് .നാവികൻ അജ്ഞാത നാമധാരിയായ പൊരുളാണ്. അതുകൊണ്ട് ദൈവം എന്ന പൊതുനാമം ഉപയോഗിക്കുന്നു. വ്യത്യസ്ത പേരുകളിൽ അറിയപ്പെടുന്ന ദൈവങ്ങളുടെ കൂടിച്ചേരലാണ് ഗുരു നാവികൻ അല്ലെങ്കിൽ ദൈവം എന്ന് പറയുമ്പോൾ സംഭവിക്കുന്നത്.

അത് പ്രാപഞ്ചിക ശക്തിയാണ് ;ദൈവം എന്ന നാമത്തിൽ അവതരിക്കുന്ന ഒരു മനുഷ്യശരീരിയല്ല .മാനുഷിക ദൈവത്തെ മാത്രമേ നമുക്ക് പ്രത്യക്ഷത്തിൽ ഭാവന ചെയ്യാനാകൂ. അത് വിഗ്രഹങ്ങളായി, നാമങ്ങളായി നമ്മുടെ മുന്നിലുണ്ട്. എന്നാൽ അതിനപ്പുറമുള്ള ദൈവം ഒരു പൊരുളായി നിലനിൽക്കുകയാണ്. ആ കേവല ദൈവത്തെ ഗുരു  നാവികനായി പരിചയപ്പെടുത്തുന്നു. നാവികനായ ദൈവം നമുക്ക് പരിചയമുള്ളതല്ല. ക്ഷേത്രങ്ങളിലെ ദൈവത്തെ ഗുരു ദൈവശാസ്ത്രവിചിന്തനത്തിനായി വേറൊരു ഭാഷയിലേക്ക് പരിഭാഷപ്പെടുത്തുകയാണ്. ഭാഷ എന്നു പറഞ്ഞത് സംവേദന തലമാണ് .മതാധിഷ്ഠിതവും ആരാധനാസമ്പ്രദായത്തിലുള്ളതുമായ  ദൈവത്തെയല്ല ഗുരു പരിചയപ്പെടുത്തുന്നത് ;നാവികൻ എന്ന രൂപത്തിലുള്ള ദൈവത്തെയാണ്. നാവികൻ ഒരു ആരാധനാസങ്കല്പമല്ല. ദൈവം രക്ഷകനായി വരുകയാണ്; കടലിലാണല്ലോ നാം അകപ്പെട്ടിരിക്കുന്നത് .കടൽ അപകടമേഖലയാണ്. അവിടെ സുരക്ഷയൊരുക്കാൻ പ്രകൃതി തന്നെ വേണം .പ്രകൃതി അവിടെ നാവികൻ്റെ രൂപത്തിലേ വരികയുള്ളു. ആ നാവികൻ്റെ കപ്പൽ കാത്തുകഴിയുന്ന ഭക്തന്മാരെ ഗുരു കാണുന്നു .

മനുഷ്യബുദ്ധിക്ക് അപ്പുറം

“നാവികൻ നീ ഭവാബ്ധിക്കോ രാവിവൻതോണി നിൻപദം ”

ഭവം എന്നാൽ സംസാരം എന്നർത്ഥം. ഭവാബ്ധി എന്നാൽ സംസാരമാകുന്ന സാഗരം .ഈ വ്യാവഹാരിക ലോക ജീവിതത്തിൻ്റെ സമുദ്രസമാനമായ കയറ്റിറക്കങ്ങളിൽ ,കുഴഞ്ഞുമറിയലുകളിൽ, ദുരവസ്ഥകളിൽ ,അഗാധതകളിൽ സമാധാനത്തിൻ്റെ ജലവാഹനം  വരേണ്ടതുണ്ട് .അത് വാക്കായി, പ്രവൃത്തിയായി ,ചിന്തയായി, ജീവിതചര്യയായി ,സ്നേഹമായി വരാം. അതിനെയെല്ലാം വ്യക്തിത്വവത്ക്കരിക്കുകയാണ് ഗുരു  നാവികൻ എന്ന പദത്തിലുടെ .നാവികൻ്റെ ആവിക്കപ്പൽ എന്താണ്? ദൈവത്തിൻ്റെ പാദമാണത്. ആ പാദത്തിൽ അഭയം തേടുകയാണെങ്കിൽ രക്ഷയായി.ഇത് അന്ധവിശ്വാസമാണെന്ന് പറയുന്ന കുബുദ്ധികൾ കണ്ടേക്കാം .

മനുഷ്യമനസ്സിൽ നിന്ന് യാഥാസ്ഥിതികവും മതാധിഷ്ഠിതവുമായ ദൈവത്തെ മാറ്റി അവിടെ മനുഷ്യനും പ്രകൃതിയും തമ്മിലുള്ള അനശ്വരമായ രമ്യതയെയാണ് ഗുരു പ്രതിഷ്ഠിക്കുന്നത്. ഭൗതികവാദികൾ പറഞ്ഞത് പ്രകൃതിയെ കിടക്കണമെന്നായിരുന്നല്ലോ. പ്രകൃതിയെ കീഴടക്കാൻ മനുഷ്യൻ ആരാണ് ?അവൻ പ്രകൃതിയിലെ ഒരു വൈറസിനെ പേടിച്ച് എത്ര മാസങ്ങളാണ് വീട്ടിൽ നിന്ന് പുറത്തിറങ്ങാതിരുന്നത് എന്നാലോചിക്കണം. എത്ര ലക്ഷം പേരാണ് ആ വൈറസിൻ്റെ ആക്രമണത്തിൽ മരണമടഞ്ഞത്! .

പ്രകൃതിയുടെ വ്യവസ്ഥ ഋതുക്കളായും  ദിനരാത്രങ്ങളായും പഞ്ചഭൂതങ്ങളായും നാം അനുഭവിക്കുന്നു. അതിനോട് ചേർന്നാണ് നാം നിൽക്കേണ്ടത്. അതിനെ അലങ്കോലപ്പെടുത്തിയാൽ ജീവജാലങ്ങളുടെ നിലനിൽപ്പ് അപകടത്തിലാവും. പ്രകൃതിയുടെ ചാക്രികമായ ചലനങ്ങളിൽ നമുക്ക് ഒരുമയോടെ പോകാനാകും. അതുകൊണ്ടാണ് പ്രകൃതിയെ, രക്ഷിക്കുന്ന ബിംബമായി കാണുന്നത്. മനുഷ്യബുദ്ധിക്ക് അപ്പുറത്തുള്ള ദൈവമാണത്. മനുഷ്യൻ്റെ യുക്തി പരിമിതമാണല്ലോ. ഏതു വൈറസ് എവിടെ നിന്ന് പുറപ്പെടുമെന്നു നമുക്കറിയില്ല. ഏത് രീതിയിൽ നാളെ സൂര്യൻ്റെ ചൂട് ഉയരുമെന്ന് മുൻകൂട്ടി പറയാനാവില്ല. കാരണം ,അത് അദൃശ്യതയുടെ ,അജ്ഞേയതയുടെ ലോകമാണ്.

അവിടെയാണ് ദൈവമിരിക്കുന്നത്. ഇത് യുക്തിചിന്തയാണ് .ദൈവത്തിന് അദൃശ്യമായിരിക്കാനേ കഴിയൂ. ദൈവം നാവികനായി വരുന്നത് കാണാനൊക്കുമോ എന്ന് ചോദിച്ചാൽ, നമ്മുടെ ഭാവിയെ അലട്ടലില്ലാതാക്കാൻ  പലതരത്തിൽ പ്രവർത്തിച്ചേക്കാവുന്ന ഘടകങ്ങളുടെ നേർക്ക് നമുക്കുള്ള വിനീതമായ പ്രാർത്ഥനയാണ് മുഖ്യമായിട്ടുള്ളത് .പ്രാപഞ്ചിക ശക്തികളെ വെല്ലുവിളിക്കുന്നത് അവിവേകവും, ബഹുമാനിക്കുന്നത് യുക്തിയുമാണ്. യുക്തിചിന്തയിലാണ് ദൈവം ഉണ്ടാകേണ്ടത്. യുക്തിരാഹിത്യത്തിൽ ദൈവമിരിക്കുന്നില്ല.

നമ്മുടെ കണ്ണുകൾക്കും കാതുകൾക്കും അപ്രാപ്യമായത് ഈ ലോകത്തുണ്ട്. ശാസ്ത്രത്തിന് അങ്ങോട്ട് എത്താനാവില്ല .ഒരു ചിവീട് മനുഷ്യജീവിതത്തെ എങ്ങനെയാണ് കാണുന്നതെന്ന് പറയുന്ന ഒരു ശാസ്ത്രവും എവിടെയുമില്ല .ഒരു നായയുടെ കുരയുടെ ഭാഷ എന്താണെന്ന് വ്യാഖ്യാനിക്കാൻ കഴിവുള്ള ഒരു ഭാഷാശാസ്ത്രജ്ഞനുമില്ല. ഇതാണ് യുക്തി. ഈ യുക്തിയിലൂടെ നമുക്ക് അദൃശ്യതയിലെ ദൈവത്തെ അറിയാം. അപ്രകാശിതമായ ,അദൃശ്യമായ ദൈവത്തെ മനസിലാക്കുമ്പോൾ നാം കൂടുതൽ വിവേകമുള്ളവരാകും. ലോകത്തിൻ്റെ അദൃശ്യത (Invisibility) നമ്മുടെ നിത്യജീവിത സാക്ഷ്യമാണ്.

ദൈവം അപ്രത്യക്ഷതയാണ്

മനുഷ്യൻ അജ്ഞാതമായ പൊരുളുകളുടെ ലോകത്ത് നട്ടംതിരിയുകയാണ് .ആ അദൃശ്യതയിൽ ദൈവമിരിക്കുന്നു. നമ്മുടെ മനസ്സിൽ നാളെ എന്ത് ചിന്തയാണ് ഉണ്ടാകാൻ പോകുന്നതെന്ന് പ്രവചിക്കാൻ ഒരു ദൈവശാസ്ത്രജ്ഞനും സാധ്യമല്ല. അതുകൊണ്ട് ദൈവശാസ്ത്രജ്ഞനും  അപ്പുറമാണ് ദൈവം .ദൈവത്തിനു  മറഞ്ഞിരിക്കാനേ കഴിയൂ .

നമ്മളാണ് പ്രത്യക്ഷത ;ദൈവം  അപ്രത്യക്ഷയാണ്. ഭാവിയെ പ്രവചിക്കാ ൻ അറിയാത്തതുകൊണ്ട് ദൈവം ഭാവിയാണ് .ദൈവം ,അവിടെ മറഞ്ഞിരിക്കുന്നു. സൂക്ഷ്മാണുക്കളെ  നമുക്ക് കാണാൻ കഴിയാത്തതുകൊണ്ട്  ആ അദൃശ്യതയിൽ ദൈവത്തെ പ്രതീക്ഷിക്കാം. പ്രപഞ്ചരഹസ്യത്തെ  കണ്ണുകൾകൊണ്ട് കാണാനാവാത്തതിനാൽ ദൈവം എവിടെയുമുണ്ട് എന്ന സത്യം  മനസ്സിലാക്കാൻ ശ്രമിക്കാം. അത് വിരാട് അവസ്ഥയുടെ ചിതറലാണ് ;വികേന്ദ്രീകരണമാണ് .അദൃശ്യതയുടെ സാകല്യതയിൽ ദൈവം പല രൂപഭാവങ്ങളിൽ വസിക്കുന്നു. ഒരു ജീവിയുടെ രൂപത്തിൽ ദൈവമില്ലേ എന്ന് ചോദിക്കാം. എന്നാൽ അത് സൃഷ്ടിയാണ്. അതിൻ്റെ പ്രത്യക്ഷതയിൽ ദൈവത്തിനു പ്രവർത്തിക്കാനാവില്ല .അതേസമയം അതിനെ വലയം ചെയ്തിരിക്കുന്ന അജ്ഞാതത്വത്തിൻ്റെ സമുദ്രത്തിൽ ദൈവം സർവത്ര സന്നിഹിതമാണ്.

തൊട്ടടുത്ത നിമിഷം എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് അറിയാത്തതുകൊണ്ട്, ദൈവം വരാനിരിക്കുന്ന നിമിഷങ്ങളിലാണുള്ളതെന്ന് കാണാം.  കാലത്തിൽ ദൈവം സന്നിവേശിച്ചിരിക്കുന്നു. കാണാമറയത്ത് ദൈവം വിന്യസിക്കപ്പെട്ടിരിക്കുന്നു.

‘ഇന്ദ്രിയവൈരാഗ്യം’ എന്ന കവിതയിൽ “കാണുന്ന കണ്ണിനൊരു ദന്ധവുമില്ല കണ്ടെൻ

പ്രാണൻ വെടിഞ്ഞിടുകിലെന്തിന് പിന്നെയെല്ലാം!

കാണും നിറം തരമിതൊക്കെയഴിഞ്ഞെഴും നിൻ

ചേണുറ്റ ചെങ്കഴലു തന്നു ജയിക്കശംഭോ!”

കണ്ണുകൾ കാണുക മാത്രമാണ് ചെയ്യുന്നത് .അത് ആരുടെ ശരീരത്താണെന്ന് നോക്കിയിട്ടല്ല കാണുന്നത്. അതിനു കാണലിൽ വിവേചനമില്ല .കണ്ണുകൾക്ക് കാണാൻ യാതൊരു നിബന്ധനയുമില്ല ;കാണുന്നത് എന്തായാലും അത് കണ്ടതായി അംഗീകരിക്കും. എന്നാൽ കാണുന്ന വ്യക്തിക്ക് കാണലുകളുടെ ഒടുവിൽ ഒരു വ്യർത്ഥത തോന്നിയേക്കാം. കണ്ടതെല്ലാം ശരിയായിരുന്നോ എന്ന ചോദ്യം മനുഷ്യധിഷണയിലാണ് ഉയരുന്നത് .കാണലിൻ്റെ രതിയിൽ മുഴുകിയാലും പ്രാണൻ വെടിയണം, പിന്നീട്. കണ്ടതുകൊണ്ട് ഒന്നും  രക്ഷപ്പെടില്ല; കണ്ടവനും രക്ഷപ്പെടില്ല . കണ്ടു കണ്ടു നാം മെല്ലെ  മാറുകയാണ്; കാണാത്തതിലേക്ക്. കാണാത്തതിൻ്റെ ഒരു മഹാസമുദ്രത്തെ   ഉപേക്ഷിച്ചുകൊണ്ട് .കണ്ടതെല്ലാം ഉപേക്ഷിക്കുകയാണ് ഒടുവിൽ .

കണ്ണുകൾ കണ്ടു കണ്ടു ഓരോന്നിൻ്റെയും നിറവും തരവും മനസ്സിലാക്കുന്നു; വിവേചനം ചെയ്യുന്നുണ്ടെന്നു അർത്ഥം .വിശ്ളേഷണം ചെയ്യാനുള്ളതാണ് കണ്ണുകൾ ,വെറും കാണലിനപ്പുറത്ത്. കണ്ണുകൾ പൊരുളുകളെ ഇഴപിരിച്ചെടുക്കുന്നു . ഓരോന്നിൻ്റെയും വേറിടൽ ,അസ്തിത്വം കണ്ണുകൾ ഉറപ്പുവരുത്തുന്നു .നാം വഴി വിട്ട് പിരിഞ്ഞു പോവുകയാണ് കാഴ്ചകളിലൂടെ .ഉണ്മയിൽ നിന്നു തിരിച്ചു നടക്കുകയാണോ ?ഉണ്മയിലേക്ക് നടക്കുകയാണോ കാഴ്ചകളിലൂടെ കണ്ണുകൾ ?

അതാര്യതയുടെ മഹാസമുദ്രം

എന്നാൽ കാണലുകൾക്കെല്ലാം അപ്പുറത്തുള്ള അദൃശ്യതയുടെ ഒരു ലോകമുണ്ടല്ലോ .ഭാവിയുടെയും  അതാര്യതയുടെയും അജ്ഞാതത്വത്തിൻ്റെയും ആ  മഹാസമുദ്രമുണ്ടല്ലോ. അവിടെയാണ് ‘നിൻ ചേണുറ്റ ചെങ്കഴലു’ള്ളത് എന്ന് ഗുരു കാണുന്നു. അവിടെയാണ് ദൈവത്തിൻ്റെ  വാസസ്ഥലമുള്ളത് .അദൃശ്യതയിൽ ദൈവമിരിക്കുന്നു ,അദൃശ്യതയിൽ മാത്രമാണ് ദൈവമിരിക്കുന്നത് എന്ന തത്ത്വമാണ് ഗുരു അവതരിപ്പിക്കുന്നത്.

ഇതാണ് ഗുരുവിൻ്റെ ‘ഒരു ദൈവം. ഇത് ഭൗതികജീവിതത്തിൻ്റെ നൂറായിരം  ആഗ്രഹങ്ങളുടെയും പരാതികളുടെയും ഭ്രമങ്ങളുടെയും അപ്പുറത്തുള്ള അപാരതയുടെ കാഴ്ചയാണ്. യഥാർത്ഥ ലോകം നമ്മുടെ അപ്പുറത്താണുള്ളതെന്ന സാരമാണിത്. നാം കണ്ടതൊക്കെ കൊഴിഞ്ഞുപോയ ഇലകളായി നിരീക്ഷിക്കാവുന്നതാണ്. അവിടെ കരിഞ്ഞ ഇലകളാണുള്ളത്.  ഓർമ്മകളായി അത് മനസ്സുകളിലേക്ക് ഇരച്ചെത്തി വീണ്ടും ഭൂതകാലത്തേക്ക് തന്നെ മടങ്ങിപ്പോകുന്നു .ചവറുകൾ പിൻമുറ്റത്തുനിന്നു വന്ന് ഭൂതകാലത്തിലേക്ക് തന്നെ അപ്രത്യക്ഷമാവുകയാണ്.

ഓർമ്മകൾ വന്ന് നൃത്തം ചെയ്യുമ്പോൾ നാം തനിച്ചല്ലെന്നു തോന്നും; കാരണം നാം ഭൂതകാലത്തിൻ്റേതായിരുന്നുവല്ലോ .അവിടെ നിന്നും വരുന്ന ഒരു പൂവിതൾ പോലും ഒരു മഹാവൃക്ഷമായി തോന്നും. ഭ്രമം പോലെ അത് അപ്രത്യക്ഷമാവുകയും ചെയ്യും. ഭൂതകാലത്തിൻ്റെയും  ഓർമ്മകളുടെയും ചവച്ചു തീർത്ത ജീവിതം ഒരു ഭൗതികാവശിഷ്ടമാണ്. അതിനപ്പുറത്ത് ദൈവത്തിൻ്റെ അതാര്യ ലോകമുണ്ട് .ഏകദൈവം എന്ന ഈ അപ്രാപ്യത എല്ലാവർക്കും ഒരുപോലെയാണ്. അതിലേക്ക് അടുക്കാനാണ് മഹാമുനിമാർ തപസ്സ് ചെയ്യുന്നത്. ഭൗതികമായ അലങ്കാരങ്ങളിൽപ്പെട്ട് സ്വസ്ഥത നശിക്കുകയോ ത്വരകൾ വർദ്ധിക്കുകയോ ചെയ്താൽ സൗമ്യമായ ഭാവിയുടെ സ്വരം അപ്രാപ്യമാകും .അതിനു കനത്ത നിശ്ശബ്ദത ആവശ്യമാണ്.

അന്തര്യാമിയായ നിശ്ശബ്ദതയിലെ അവാച്യമായ പ്രാപഞ്ചികസംഗീതം എന്നെങ്കിലും നമുക്ക് അനുഭവവേദ്യമാകുമോ ? ഓരോ വിഷാദകണവും നമ്മെ അങ്ങോട്ട് പ്രലോഭിപ്പിക്കുകയാണ്. ദുഃഖത്തിൻ്റെ  അലകൾ നൃത്തം ചെയ്തു  കഴിയുമ്പോൾ മനസ്സ് ഒരു മാൻകുട്ടിയെപ്പോലെ അപാരതയെ നോക്കി എടുത്തു ചാടും .മഴ മാറി നേർത്ത വെയിലിൽ ആകാശം പതിവിലേറെ വെളുത്ത് വെള്ളയായി പ്രഭാവം കൊള്ളുമ്പോൾ അപാരത നമുക്ക് അടുത്താണെന്ന് തോന്നും .അത് പ്രലോഭനങ്ങളുടെ വാതിലാണ്.

ഗുരുവിൻ്റെ ചിന്തയിൽ ദൈവത്തെ മനുഷ്യൻ ആർജിക്കേണ്ടതിൻ്റെ ഒരു വേദാന്തവുമുണ്ട് .ദൈവം സൃഷ്ടിയും സൃഷ്ടാവും സൃഷ്ടിക്കുള്ള സാമഗ്രിയുമായതുകൊണ്ട്, ദൈവത്തിൻ്റെ സൃഷ്ടികളായ എല്ലാത്തിനും ദൈവികാംശമുണ്ട്; അതിൽ അപ്രത്യക്ഷതയുടെ സൗന്ദര്യം അടങ്ങിയിരിക്കുന്നു. നമ്മൾ എന്താണോ അത് നമ്മൾ മനസ്സിലാക്കിയ ദൈവത്തിൻ്റെ  പ്രത്യക്ഷവത്ക്കരണമാണ്. നാം  കുറ്റകൃത്യങ്ങളെ മഹത്തരമായി കാണുന്നുണ്ടെങ്കിൽ ,അത് നമ്മളിലെ  ദൈവത്തിൻ്റെ ആജ്ഞയാൽ  സംഭവിക്കുന്നതാണ്. നമ്മുടെ വർത്തമാനം നമ്മുടെ ദൈവത്തിൻ്റെ  ഒരു പ്രകടനാത്മകതയാണ്. നാം ചീത്തയായാൽ നമ്മുടെ ദൈവവും ചീത്തയാകും. അതുകൊണ്ട് ദൈവത്തെ പരിശുദ്ധമാക്കണമെങ്കിൽ നാം പരിശുദ്ധമാകണം. ഗുരു പഞ്ചശുദ്ധി പാലിക്കണമെന്ന് പറഞ്ഞത് ദൈവത്തെ മനുഷ്യശരീരത്തിൽ മഹത്വപ്പെടുത്താനാണ്. ഒരു ചീത്ത മനസിൽ ചീത്തദൈവമാണുള്ളത്. അവൻ്റെ മനസിൻ്റെ സാധ്യമായ ദൈവം ചീത്തയായിരിക്കും. ചീത്ത പ്രവൃത്തികൾ ചെയ്തുകൊണ്ടാണല്ലോ അവൻ ദൈവത്തെ കൂട്ടിനു വിളിക്കുന്നത് .അതിനപ്പുറത്ത് വിശുദ്ധമായ ദൈവത്തെ പ്രാപിക്കണമെങ്കിൽ നമുക്ക് കൂടുതൽ പരിശ്രമിച്ചു  മുന്നേറേണ്ടതുണ്ട് .വിളക്ക് കത്തുമ്പോഴേ പ്രകാശമുള്ളു. വിളക്കണഞ്ഞാൽ ഇരുട്ടിൻ്റെ അധിപത്യവും അന്ധതമസുമാണ് ഉണ്ടാവുക .അതുകൊണ്ട് ദൈവത്തെ സൃഷ്ടിക്കുന്നവനാണ് മനുഷ്യൻ. മനുഷ്യനും സൃഷ്ടാവാണല്ലോ .അവൻ സന്താനോല്പാദനം മാത്രമല്ല, വിജ്ഞാന നിർമ്മിതിയിലും  കലാസാഹിത്യസൃഷ്ടികളിലും ഏർപ്പെടുന്നു. സൃഷ്ടിക്കുമ്പോൾ ദൈവമുണ്ടാകുന്നു. ഗുരുവിൻ്റെ  ഒരേയൊരു ദൈവം അവിടെയുണ്ട്. പ്രവൃത്തികളിലൂടെ കൂടുതൽ പ്രകാശം പരത്തുകയാണെങ്കിൽ ,ദൈവം അവിടെയാണുള്ളത്, ഒരേയൊരു ദൈവം .

ഗുരുവിനെ കവിയായി താഴ്ത്താൻ അനുവദിക്കില്ല: എം.കെ.ഹരികുമാർ

അക്ഷരജാലകം പ്രതിവാര പംക്തി ഇരുപത്തിയഞ്ചു വർഷം പിന്നിട്ടതിൽ എം.കെ .ഹരികുമാറിനെ ആലുവ അദ്വൈതാശ്രമത്തിൽ സ്വാമി അസ്പർശാനന്ദ പൊന്നാട അണിയിച്ച് ആദരിക്കുന്നു

 



റിപ്പോർട്ട്: എൻ.രവി


ആലുവ :ശ്രീനാരായണഗുരുവിനെ ഒരു കവിയായി താഴ്ത്താൻ അനുവദിക്കുകയില്ലെന്ന് എം.കെ.ഹരികുമാർ അഭിപ്രായപ്പെട്ടു.

ആലുവ അദ്വൈതാശ്രമത്തിൽ 1924 ൽ  ശ്രീനാരായണഗുരു സംഘടിപ്പിച്ച സർവമത സമ്മേളനത്തിൻ്റെ നൂറാം വാർഷികത്തിനോടനുബന്ധിച്ച് ചേർന്ന സാഹിത്യസമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം .

ശ്രീനാരായണഗുരുവിനെ ഒരു കവിയുടെ തലത്തിലേക്ക് താഴ്ത്താനാവില്ല. കവികൾ വൈകാരിക പ്രതിസന്ധിയുള്ളവരാണ്. ചില കവികൾ അതിൻ്റെ പേരിൽ ആത്മഹത്യ ചെയ്തിട്ടുണ്ട്. കവികൾ ജീവിതത്തെ നോക്കി ചിലപ്പോഴെങ്കിലും  അസംബന്ധം എന്നു വിളിക്കുന്നവരാണ്. ഗുരുവിനെ ഒരു കവിയായി തരം താഴ്ത്തിയാൽ വികാരജീവികളായ കവികളുമായി താരതമ്യപഠനത്തിനു ചിലർ തയ്യാറാകും. യു.ജി.സി ഉള്ളതുകൊണ്ട് ധനസഹായത്തിനു പ്രയാസമില്ല . ചങ്ങമ്പുഴയുടെ കവിതകളുമായി ഗുരുവിൻ്റെ കവിതകളെ താരതമ്യം ചെയ്ത് ഗവേഷണത്തിലേർപ്പെടുന്നത് ഒരു ദുരന്തമായിരിക്കും. ഇത് അനുവദിക്കില്ല .ചങ്ങമ്പുഴ ഒരു കവിതയ്ക്ക് പേരിട്ടിരിക്കുന്നത് ‘പാടുന്ന പിശാച്’ എന്നാണ്. ഒരു പ്രൊഫസർ ഏതാനും ദിവസങ്ങൾക്കു മുമ്പ് ഒരു വെബ് മാഗസിനിൽ എഴുതിയത് ഗുരുവിനെ ഡോ.എം.ലീലാവതി തൻ്റെ കവിതാചരിത്രത്തിൽ അശാൻ്റെ ഗുരുവായി മാത്രം അവതരിപ്പിച്ചത് ശരിയായില്ലെന്നാണ്. ഗുരുവിനെ കവിയാക്കാൻ ശ്രമിക്കുന്ന ഇത്തരം പ്രൊഫസർമാരോടും വിമർശകരോടും ഒരു കാര്യമേ പറയാനുള്ളു. ഗുരുവിനെ കവിയായി താഴ്ത്താനുള്ള പരിശ്രമങ്ങൾ ഉപേക്ഷിക്കണം. അല്ലെങ്കിൽ നിങ്ങൾ ശക്തമായ എതിർപ്പുകൾ, വിമർശനങ്ങൾ അഭിമുഖീകരിക്കേണ്ടി വരും -ഹരികുമാർ പറഞ്ഞു.
എം.കെ.ഹരികുമാർ ദീപം തെളിക്കന്നു.പ്രൊഫ. കെ.ജി.പൗലോസ് ,സുനിൽ പി. ഇളയിടം ,എം കെ .സാനു ,ബാലചന്ദ്രൻ മങ്ങാട് ,ധർമ്മചൈതന്യ സ്വാമി തുടങ്ങിയവർ സമീപം

ഗുരുവിനെ ഒരു ഫിലോസഫർ പോയറ്റ് എന്ന് വേണമെങ്കിൽ വിളിക്കാം .ജലാലുദ്ദീൻ റൂമി ,ഖലിൽ ജിബ്രാൻ ,വാൾട്ട് വിറ്റ്മാൻ എന്നിവരുടെ നിരയിൽ കാണാവുന്നതാണ്. പക്ഷേ ,ഗുരുവിൻ്റെ രചനകൾ അവരുടെ കവിതകൾക്കും മുകളിലാണ്.ഗുരുവിൻ്റേത് സുഭാഷിതവും ജ്ഞാനവും ചേർന്ന രചനകളാണ്. അത് അതിവൈകാരികമല്ല. കുമാരനാശാൻ്റെ മിക്ക കൃതികളും ഒരു കഥയുടെ ആഖ്യാനമോ സ്ഥൂലമായ ആവിഷ്കാരമോ ആണ്. കവിത എന്ന നിലയിൽ അതിനു മൂല്യമുണ്ട്. 






‘വീണപൂവ്’ ഒരു പൂവിൻ്റെ പതനത്തിൻ്റെ ചിത്രീകരണമാണ്. ‘ചിന്താവിഷ്ടയായ സീത’ രാമായണകഥയുടെ മറ്റൊരു ആഖ്യാനമാണ്. ‘ചണ്ഡാലഭിക്ഷുകി’ ജാതി എന്ന പ്രശ്നത്തെ കഥയിലൂടെ ആഖ്യാനം ചെയ്ത കവിതയാണ്.’ദുരവസ്ഥ’ ഒരു സാമൂഹികാവസ്ഥയുടെ ആഖ്യാനമാണ്. ‘കരുണ’യായട്ടെ ഉപഗുപ്തൻ്റെയും വാസവദത്തയുടെയും ജീവിതങ്ങളെ കാണിച്ചുതരുന്നു. ഉപഗുപ്തൻ്റെ നിലപാടിനോട് തനിക്ക് യോജിപ്പില്ല .ഒരു സ്ത്രീ തൻ്റെ ജീവിതത്തിൽ പരിവർത്തനത്തിനു ശ്രമിക്കുമ്പോൾ അത് കാണാൻ ഉപഗുപ്തൻ തയ്യാറാവുന്നില്ല. അദ്ദേഹം പറയുന്നത് സമയമായില്ലെന്നാണ്. പിന്നീട് വാസവദത്തയുടെ ജീവിതം കഷ്ടത്തിലാവുന്നു .അവളുടെ കൈകാലുകൾ ഭേദിച്ച്, ഈച്ചയാർക്കുന്ന അവസ്ഥയിൽ ആ ഉപഗുപ്തൻ സന്ദർശിക്കാൻ വരുന്നു.    ഒരു സ്ത്രീയെ അതുപോലൊരു അവസ്ഥയിൽ പോയി കാണാൻ പാടില്ലായിരുന്നു ;പ്രത്യേകിച്ച് ആ ഉപഗുപ്തൻ .ഉപഗുപ്തനു അനുകമ്പയില്ല. എന്നാൽ ഗുരുവിൻ്റെ രചനകൾ ഈ രീതിയിലുള്ളതല്ല. ദൈവശാസ്ത്രവും ആത്മതത്ത്വങ്ങളുമാണ് ഗുരു  എഴുതിയത് .അതിനെ സാധാരണ കവിതയായി കാണാനാവില്ല -ഹരികുമാർ ചൂണ്ടിക്കാട്ടി.

ഇപ്പോഴും കേരളീയ പൊതുമണ്ഡലം ഗുരുവിനോടും ഗുരുവിന്റെ ചിന്തകളോടും അയിത്തം തുടരുന്നതായി ഹരികുമാർ പറഞ്ഞു. മലയാളസിനിമ എട്ട് പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും ഗുരുവിൻ്റെ ഒരു ഫോട്ടോ പോലും കാണിക്കുന്നില്ല. സ്വന്തം തറവാട് വിറ്റ് ഗുരുവിനെക്കുറിച്ച് സിനിമയെടുക്കുന്നവരുടെ കാര്യമല്ല പറയുന്നത്. മുഖ്യധാരാ സിനിമയിൽ ഗുരുവിനു അയിത്തമുണ്ട്.  ‘അനുഭവങ്ങൾ പാളിച്ചകൾ’ എന്ന സിനിമയിൽ ഗുരുവിൻ്റെ ഒരു ഫോട്ടോ കാണിച്ച സംവിധായകൻ കെ .എസ് . സേതുമാധവൻ എതിർപ്പുകൾ മൂലം  പിന്നിട് അത്തരം ഉദ്യമങ്ങളിൽ നിന്നു പിൻവാങ്ങിയതായി അദ്ദേഹം തന്നെ തന്നോട് പറഞ്ഞിട്ടുണ്ട്. ഗുരുവിൻ്റെ ചിത്രത്തിനു മുന്നിൽ പൂക്കൾ അർപ്പിച്ചു വിവാഹിതരായ ലക്ഷക്കണക്കിനാളുകൾ കേരളത്തിലുണ്ട് .എന്നാൽ അത്തരമൊരു വിവാഹം ഒരു സിനിമയിലും കാണാനില്ല. സാംസ്കാരിക രംഗത്ത് നിലനിൽക്കുന്ന ഗൂഢമായ വിവേചനമാണിത്. വിദ്യാസമ്പന്നരായ സംവിധായകരും തിരക്കഥാകൃത്തുകളും നിർമ്മാതാക്കളും ഈ പ്രശ്നത്തിൽ ഇടപെടണം.’ദൈവദശകം’ അന്ധവിശ്വാസമാണെന്നും അത്  സ്കൂളുകളിൽ പഠിപ്പിക്കരുതെന്നും  ഒരു കവി പ്രസംഗിച്ചിട്ട് അധികനാളായിട്ടില്ല .എന്തുകൊണ്ടാണ് കവികൾക്ക് ഗുരുവിൻ്റെ ദൈവശാസ്ത്രം മനസിലാകാതെ പോകുന്നത് ? കവികൾക്കു പോലും സഹൃദയത്വമില്ലാത്ത കാലമാണിത്. ഗുരുവിൻ്റെ ദൈവം കേവലം ബിംബാരാധനയിൽ അധിഷ്ഠിതമല്ല. ക്ഷേത്രവും ബിംബാരാധനയുമൊക്കെ ദൈവത്തിലേക്കുള്ള വഴികളായി കണ്ടാൽ മതി. ജീവിതത്തെക്കുറിച്ചുള്ള ജാഗ്രതയും നിരന്തരമായ ശുദ്ധീകരണവും ആവശ്യപ്പെടുന്ന ഒരു ദൈവശാസ്ത്രമാണ് ഗുരു അവതരിപ്പിച്ചത്. ദൈവത്തെ നാം തിരയേണ്ടതുണ്ട്. ഒരാൾ ദേവാലയത്തിൽ പോയി പ്രാർത്ഥിച്ചാൽ എല്ലാമായി എന്ന് കരുതരുത് .പ്രവൃത്തിയിൽ ശുദ്ധിയുണ്ടാകണം. ഇക്കാര്യം ഗുരു സഹോദരൻ അയ്യപ്പനോട് പറഞ്ഞിട്ടുണ്ട്.പ്രവൃത്തിയിൽ ശുദ്ധി വേണമെന്ന് പറയുന്നതിൽ ഒരു ദൈവശാസ്ത്രമുണ്ട് .

‘നീ തന്നെ സൃഷ്ടിയും സ്രഷ്ടാവും സൃഷ്ടിജാലവും’ എന്നു പറഞ്ഞതിൽ നിന്ന് സൃഷ്ടിയായ നമ്മളും ദൈവമാണെന്ന് അർത്ഥമാക്കാം. നാം സ്രഷ്ടാവാണ്. ജീവനും ചിന്തയ്ക്കും കലയ്ക്കും സാഹിത്യത്തിനും ജന്മം കൊടുക്കുന്ന നമ്മൾ സ്രഷ്ടാവിന്റെ റോളിലാണ് നിൽക്കുന്നത്. ആശയങ്ങൾ സൃഷ്ടിക്കുന്നവൻ സ്രഷ്ടാവാണ്. സൃഷ്ടിയും സ്രഷ്ടാവും ദൈവമാണ്. അതുകൊണ്ട് നമ്മളും നമ്മുടെ സൃഷ്ടികളും ദൈവികമാണ്. സൃഷ്ടിയുടെ സാമഗ്രിയും ദൈവമാണ്. എന്തൊക്കെയാണ് ആ സാമഗ്രികൾ? ജീവിതോപകാരപ്രദമായ എല്ലാ വസ്തുക്കളും ദൈവികമാണ്. അതിനെയെല്ലാം പവിത്രമായി കാണണമെന്നാണ് അർത്ഥം. ദൈവത്തെ ആരാധിച്ച ശേഷം പാപം ചെയ്താൽ നമ്മുടെ ദൈവവും കുറ്റവാളിയാകും. അങ്ങനെയാണല്ലോ കരാർ .ദൈവം നമ്മുടെ തെറ്റുകൾക്ക് പിന്തുണ നല്കുന്ന അവസ്ഥ ഉണ്ടാകരുത്. ദൈവത്തെ അപകീർത്തിപ്പെടുത്തരുതെന്നർത്ഥം .അതുകൊണ്ട് ഓരോ നിമിഷവും നാം ജാഗ്രത പാലിക്കണം. ഇതിനാണ് സർവതലങ്ങളിലും ,വാക്കിലും, പ്രവൃത്തിയിലും, ചിന്തയിലും ശുദ്ധി വേണമെന്ന് ഗുരു പറഞ്ഞത്. ഈ ദൈവശാസ്ത്രം നമുക്കൊപ്പം വളരുകയാണ്. ഇത് മനസ്സിലാക്കാത്ത കവികൾ ഇതിനെ അന്ധവിശ്വാസമെന്ന് വിളിക്കുന്ന ദുരവസ്ഥയാണുള്ളത്. മനുഷ്യർക്ക് ദൈവത്തെക്കുറിച്ച് ശരിയായ അവബോധം നൽകുകയാണ് ഗുരു ചെയ്തത് -ഹരികുമാർ പറഞ്ഞു .





ദൈവത്തെ അപ്രത്യക്ഷതയിലാണ് നാം തിരയേണ്ടത്. അത് അറിയത്തക്ക തല്ലാത്ത ലോകമാണ് .ഇനിയും നമുക്ക് മുൻപിൽ അനാവരണം ചെയ്യാത്ത ലോകമാണത്- the world to be discovered .അത് ഗുരു തന്റെ കൃതികളിൽ വിവരിച്ചിട്ടുണ്ട് .സംസാര സാഗരത്തിലേക്ക് വരുന്ന ആവിക്കപ്പലിലെ നാവികനാണ് ദൈവം .ആ ആവിക്കപ്പൽ  ദൈവത്തിൻ്റെ പാദമാണ്. ആ പാദത്തിലാണ് നമുക്ക് ശരണം. ഇതല്ലേ നിത്യപ്രാർത്ഥന? ഒരു വശത്ത് ഗുരു കലാപത്തിലാണ് .അത് പുതിയ ഒരു ക്രമം ഉണ്ടാക്കാനുള്ള കലാപമാണ്. അതിൻ്റെ മറുവശമാണ് ദൈവികത .ഒരു മതവും വേണ്ടെന്ന് പറഞ്ഞിട്ടില്ല. ഗുരു ഉദാരമതിയാണ്. മതമേതായാലും മനുഷ്യൻ നന്നായാൽ മതിയെന്ന് പറഞ്ഞതിലൂടെ നിങ്ങൾക്ക് ഏതു മതത്തിലും തുടരാമെന്നാണ് ഉപദേശം. മതദൈവങ്ങളെ ഗുരു ക്ഷേത്രങ്ങളിൽ പ്രതിഷ്ഠിച്ചത് മതവിരോധമല്ല തന്റെ മതം എന്ന് വ്യക്തമാക്കുന്നു .പക്ഷേ, പ്രവൃത്തികൾ ശുദ്ധമായിരിക്കണം. മതവിശ്വാസിയായിരുന്നുകൊണ്ട് ദ്രോഹം ചെയ്താൽ അതിനെ നിന്ദിക്കണം. മതപരിവർത്തനത്തിന് പ്രസക്തിയില്ല. കാരണം, എല്ലാ മതങ്ങളുടെയും സാരമൊന്നാണല്ലോ -ഹരികുമാർ പറഞ്ഞു.

ഗുരുവിന്റെ അദ്വൈതം കേവല ബ്രഹ്മതത്ത്വമല്ല .അത് ശങ്കരാചാര്യരുടെ അദ്വൈതത്തിൽ നിന്നു വ്യത്യസ്തമാവുന്നത് പ്രായോഗികമായ തലത്തിലാണ്.  ജീവിതോപകാരപ്രദമായ, മനുഷ്യോപകാരപ്രദമായ അദ്വൈതമാണ് ഗുരു വിഭാവന ചെയ്തത്.അദ്വൈതത്തിനു ഒരു പ്രയോജനമൂല്യമുണ്ട്. എല്ലാവരെയും തുല്യരായി കാണുന്ന പ്രായോഗിക സമീപനം വീട്ടിലും നാട്ടിലും ജോലിസ്ഥലത്തും ഉണ്ടാകണം. സാമ്പത്തികമായ അന്തരമുള്ളപ്പോൾ രണ്ടുപേർ തമ്മിൽ സൗഹൃദം പോലും ഉണ്ടാകാൻ പ്രയാസമാണ്. ഉദ്യോഗത്തിൻ്റെ ഗ്രേഡ് അനുസരിച്ചാണ് കുടുംബങ്ങൾ തമ്മിൽ വൈവാഹിക ബന്ധമുണ്ടാകുന്നത്. അതുകൊണ്ട്  തുല്യത നടപ്പാകുന്നില്ല. ഭാഗവതത്തിൽ പറയുന്നുണ്ട് ,അഭിന്നേന ചക്ഷുഷ – ഭിന്നതയില്ലാത നോക്കുക. ഗുരുവിൻ്റെ അദ്വൈതം സാമൂഹികജീവിതത്തിലെ  അന്തരങ്ങളെ ഭിന്നതയില്ലാതെ നോക്കി തുല്യത സൃഷ്ടിക്കാനാണ് ശ്രമിച്ചത് -ഹരികുമാർ വിശദീകരിച്ചു.

‘അക്ഷരജാലകം’ എന്ന പ്രതിവാരപംക്തി എഴുതി ഇരുപത്തിയഞ്ചു വർഷം പിന്നിട്ട എം.കെ. ഹരികുമാറിനെ ആലുവ അദ്വൈതാശ്രമത്തിൻ്റെ നേതൃത്വത്തിൽ ആദരിച്ചു. സ്വാമി അസ്പർശാനന്ദ ഹരികുമാറിനെ പൊന്നാടയണിയിച്ചു. സ്വാമി ധർമ്മചൈതന്യയുടെ പ്രസ്താവന ഇങ്ങനെയായിരുന്നു: ‘അക്ഷരജാലകം’ എന്ന സാഹിത്യപംക്തി തുടങ്ങിയിട്ട് ഫെബ്രുവരിയിൽ ഇരുപത്തിയഞ്ച് വർഷം പിന്നിട്ടിരിക്കുന്നു .1998 ഫെബ്രുവരിയിൽ കേരളകൗമുദി എഡിറ്റോറിയൽ പേജിലാണ് പംക്തി തുടങ്ങിയത്. പിന്നീട് 2005 മുതൽ കലാകൗമുദിയിൽ തുടർന്നു.2013 മുതൽ പ്രസാധകൻ മാസിക ,മലയാളസമീക്ഷ ഓൺലൈൻ ,കഥ മാസിക എന്നിവിടങ്ങളിൽ തുടർന്നു. 2017 മുതൽ അത് മെട്രോവാർത്ത പത്രത്തിൽ തിങ്കളാഴ്ച തോറും പ്രസിദ്ധീകരിക്കുകയാണ്. ഇരുപത്തഞ്ച് വർഷം പൂർത്തിയാക്കിയ മറ്റൊരു സാഹിത്യപംക്തി വേറെയില്ല. സാഹിത്യം,സമൂഹം,തത്ത്വചിന്ത ,ചരിത്രം,സൗന്ദര്യശാസ്ത്രം,ആത്മീയത തുടങ്ങി മിക്കവാറും എല്ലാ വ്യവഹാര മേഖലകളെയും ആഴത്തിൽ വിലയിരുത്തുന്നു ഈ പംക്തി. അതോടൊപ്പം ഒരു നിയോഗമെന്ന നിലയിൽ വിമർശിക്കാനും ഹരികുമാർ തയ്യാറാവുന്നു .എല്ലാ നവപ്രവണതകളെയും ഉൾക്കൊണ്ടും നവീനമായി ചിന്തിച്ചുമാണ് വായനക്കാരെ സ്വാധീനിച്ച ഈ പംക്തി നിലനിൽക്കുന്നത്’.


എം.കെ.ഹരികുമാർ ദീപം തെളിക്കന്നു.പ്രൊഫ. കെ.ജി.പൗലോസ് ,സുനിൽ പി. ഇളയിടം ,എം കെ .സാനു ,ബാലചന്ദ്രൻ മങ്ങാട് ,ധർമ്മചൈതന്യ സ്വാമി തുടങ്ങിയവർ സമീപം



 പ്രൊഫ. കെ.ജി. പൗലോസ് അധ്യക്ഷത വഹിച്ച സമ്മേളനം എം.കെ സാനു ഉദ്ഘാടനം ചെയ്തു. സുനിൽ പി. ഇളയിടം ,മങ്ങാട് ബാലചന്ദ്രൻ ,അരുവി അരുവിപ്പുറം ,നിർമ്മൽകുമാർ എന്നിവർ പ്രസംഗിച്ചു.

Saturday, January 7, 2023

അഭിമുഖം  /എം.കെ.ഹരികുമാർ / രാജന്ദ്രൻ നിയതി


ദുർഗ്രഹമായ ഒരു അസന്തുഷ്ടി ;ക്ളേശകരമായ ആനന്ദം



ദൈവം ,മനസ് ,ചിന്ത ,വായന ,സന്തോഷം തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കി ഒരു സംഭാഷണം 



ചോദ്യം: മനുഷ്യൻ ദൈവമാകണമെന്നു വിചാരിച്ചാൽ ഒരു ശക്തിക്കും അവനെ തടയാനാവില്ലെന്നു താങ്കൾ എഴുതിയത് വായിച്ചു .എന്താണ് താങ്കളുടെ ദൈവ സങ്കല്പം ?

എം.കെ.ഹരികുമാർ :'ദൈവമല്ലേ  മനുഷ്യൻ? ദൈവത്തെക്കുറിച്ച് ചർച്ചചെയ്യുന്നത് അവനല്ലേ? മറ്റേതെങ്കിലും ജീവികൾ ദൈവത്തെക്കുറിച്ച് ചർച്ച ചെയ്തു വഴക്കടിക്കുന്നതായി കണ്ടിട്ടില്ല. ദൈവത്തെ നിർവ്വചിക്കുകയോ ദൈവവുമായി ഇടപഴകുകയോ ചെയ്യുന്നതാരാണ് ? മനുഷ്യൻ. അതിനു കഴിയുന്നുണ്ടെങ്കിൽ അവനു ദൈവികമായ ഒരു വാതായനം തുറന്നു കിട്ടി എന്നല്ലേ അർത്ഥം ?ദൈവമാകാതെ തന്നെ  ദൈവത്തെക്കുറിച്ചുള്ള ചർച്ച അന്തരീക്ഷത്തിൽ നിലനിർത്തുന്നവനെന്ന നിലയിൽ മനുഷ്യനാണ് ദൈവത്തിൻ്റെ സ്രഷ്ടാവെന്നു വ്യാഖ്യാനിക്കാവുന്നതാണ്. 

നാം ദൈവത്തെക്കുറിച്ച് കേട്ടതെങ്ങനെയാണ്, ഒരു വംശം എന്ന നിലയിൽ ?മനുഷ്യബുദ്ധിയുടെയും ശക്തിയുടെയും ഒരു വിരാട് രൂപമാണത്. മനുഷ്യൻ്റെ ലോകം ദൈവത്തിൻ്റേതുമാണ് . അതുകൊണ്ടാണ് അമേരിക്കൻ കവി ചാൾസ് ബുകോവ്സ്കി ഞാൻ എൻ്റെ ദൈവമാണെന്നു (I am my own God) എന്നു പ്രഖ്യാപിച്ചത്. ഒരു കവി തന്നിൽ തന്നെ ദൈവത്തെ കാണുകയാണ് .ആലോചിച്ചാൽ അതിൽ സാരമുണ്ട് .നമ്മൾ ചെയ്യുന്ന കാര്യങ്ങളിലെ ബുദ്ധികേന്ദ്രം ആരാണ് ? നമ്മൾ ഓരോന്ന് ആലോചിച്ചല്ലേ ചെയ്യുന്നത് ?ആലോചിക്കാതെയും പ്രവർത്തിക്കും. അതിൻ്റെ ഉത്തരവാദിത്വം ആര് ഏറ്റെടുക്കും ? നമ്മെക്കൊണ്ട് മറ്റാരോ ചെയ്യിക്കുകയാണെന്നു പറയുന്നതിൽ  സൗന്ദര്യമാണുള്ളത് .

നമ്മെ ശരിയും തെറ്റും ചെയ്യാൻ പ്രേരിപ്പിക്കുന്നത് ദൈവമാന്നെന്നു ചിന്തിക്കുന്നതിൽ മറ്റൊരു നീതിയാണുള്ളത് .നമുക്ക് അർഹതപ്പെട്ട ശരികളാണോ  കിട്ടുന്നത് ?അല്ലെങ്കിൽ തെറ്റുകളാണോ കിട്ടുന്നത് ?അപ്പോഴും നമുക്ക് ഉത്തരവാദിത്വമുണ്ട്, നമ്മുടെ പ്രവൃത്തികളുടെ നിയന്താവായി .കാരണം, നമ്മുടെ ശരികൾ നമ്മുടെ മാത്രം ശരികളാണ്.  നമ്മൾ ആഗ്രഹിച്ചതാണ് ആ ശരികൾ .നമ്മൾ വൈകാരികമായി ഉണരുകയും തകരുകയും ചെയ്യാറുണ്ട്. അത് നമ്മുടെ ശാരീരികമായ അവസ്ഥാഭേദങ്ങളാണല്ലോ .നമുക്ക് എങ്ങനെയാണ് കൂടുതൽ മെച്ചപ്പെട്ട ഒരു മനുഷ്യനാകാൻ കഴിയുന്നത് ? അത് അറിവാണ്.ലോകം സഞ്ചരിച്ച വഴികളെക്കുറിച്ച് ധാരാളം അറിവുകൾ നമുക്കുണ്ട് .രണ്ടാം നൂറ്റാണ്ടിലോ പത്താം നൂറ്റാണ്ടിലോ നേടിയതിനേക്കാൾ ബൃഹത്തായ ജീവിതപാഠങ്ങൾ നമ്മുടെ മുന്നിലുണ്ട് .നമുക്ക് മനുഷ്യസ്വഭാവത്തെക്കുറിച്ച് എത്രയോ പാഠങ്ങളാണുള്ളത്. മനുഷ്യൻ്റെ ചരിത്രത്തിൽ നിന്നും മന:ശാസ്ത്രത്തിൽ നിന്നും പഠിക്കാൻ ധാരാളമുണ്ടല്ലോ.അതുകൊണ്ട് നമ്മുടെ ശരികളെ വേർതിരിച്ചെടുക്കാൻ നമുക്കല്ലാതെ ആർക്കും കഴിയില്ല. നമ്മൾ ആർജിക്കേണ്ടതായ മഹത്വം ദയ, പ്രാർത്ഥന, സൗകുമാര്യത ,ത്യാഗം ,ദാനം തുടങ്ങിയവയിലാണുള്ളത്. നമ്മെ ഇരുട്ടിലേക്ക് തള്ളിവിടാതിരിക്കാൻ ഈ ഗുണങ്ങൾക്കേ കഴിയൂ. അതിലേക്ക് നാം എത്തിച്ചേരുന്നതോടെ മനുഷ്യൻ്റെ പരമോന്നതമായ കഴിവുകൾ അവനിൽ  പ്രവർത്തിക്കാൻ തുടങ്ങുകയാണ്. അങ്ങനെ അവൻ ദൈവമായിത്തീരുന്നു .




ചോദ്യം: താങ്കൾ 'എം.കെ.ഹരികുമാറിൻ്റെ സിദ്ധാന്തങ്ങൾ ' എന്ന കൃതിയിൽ ഇങ്ങനെ എഴുതി: "ചില സസ്യങ്ങൾ അതിൻ്റെ  ശരീരത്തിൽ ഏത് ഭാഗത്തുനിന്നും മറ്റൊരു ജനിക്ക് സജ്ജമാണ്. അവ ശരീരം നിറയെ മറ്റു ജന്മങ്ങളെ കൊണ്ടുനടക്കുകയാണ്. എവിടെ നിന്നും അത് പുതിയ മുളകളെ  അനുവദിക്കുകയാണ് .ഏത് സാഹചര്യത്തിലും ആ മുളകൾ നാമ്പെടുക്കും. അതിനു സുരക്ഷിതമായ ഇടമില്ല .കാലാവസ്ഥയാണ് സുരക്ഷ ; മണ്ണ് എവിടെയായാലും മതി" .എന്താണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്? ഇത് താങ്കളുടെ നവാദ്വൈതം അഥവാ ഉൾപ്പരിവർത്തനവാദവുമായി  എങ്ങനെയാണ് ബന്ധപ്പെടുന്നത് ?


എം.കെ .ഹരികുമാർ :ഇത് ഓരോന്നിന്റെയും ആത്മീയത എന്ന തത്ത്വത്തെ വിശദീകരിക്കാനായി സൂചിപ്പിച്ചതാണ്. ഓരോ നിമിഷത്തിലും ജീവിതമുണ്ടല്ലോ .'തനിമനസ്സ്'എന്ന അധ്യായത്തിലാണ് ഇത് വിവരിക്കുന്നത്. കൈകൊണ്ട് ഒരു കർമ്മം ചെയ്യുമ്പോൾ ,മനസ്സാണ് കൈയ്ക്ക് ആ പ്രമേയം നൽകുന്നത്. എന്നാൽ കൈ സ്വന്തം ഇഷ്ടത്തിനൊത്ത് എന്ന പോലെയാണ് പെരുമാറുന്നത് .കൈകൊണ്ട് ചെയ്യുന്ന കാര്യങ്ങൾ കാലുകൊണ്ട് ചെയ്യാൻ പ്രയാസമായിരിക്കും. ഓരോ അവയവത്തിനും അതിൻ്റേതായ ഒരു പ്രമേയമുണ്ട്, ഒരു ആലോചനയുണ്ട് ; സ്വാഭാവികമായ ഒരാത്മീയതയാണത്.

കർമ്മത്തിലൂടെ ഒരു മനസ്സ് ജനിക്കുന്നു. നമ്മൾ സൂചിയിൽ നൂൽ കോർത്തെടുക്കാൻ തുനിയുമ്പോൾ  വേറൊരു മനസ് ജനിക്കുന്നു. പിന്നീട് ഒരു പശുവിനെ കുളിപ്പിക്കുമ്പോൾ  വേറൊരു മനസ്സുണ്ടാകുന്നു. 
ഒരു വാഴ വെട്ടി വീഴ്ത്തുമ്പോൾ ചുവട്ടിൽ നിന്നു മുളപൊട്ടുന്നതു പോലെയാണ് മനസ് ജനിക്കുന്നത് .
എന്നാൽ അതിനു സ്ഥിരതയില്ല. ഇതാണ് തനിമനസിൻ്റെ സ്വയം നിർമ്മാണവും ആത്മീയമായ നൈസർഗികതയും. 

ഇത് ജീവിതഭാഷയിൽ മനസ്സിന്റെ പിറവിയെ തേടുന്ന ആനന്ദമാണ്. മനസ്സ് എപ്പോഴാണ് പുതിയതാകുന്നതെന്ന് പറയാനാവില്ല. അത് എപ്പോഴും മാറുകയാണ്. ചിലപ്പോൾ, അത് പഴയതാണ്. അതിനു കാലമില്ല .അത് ഭൂതകാലത്തെയും വർത്തമാനത്തെയും ഭാവിയെയും കൂട്ടി ഒട്ടിച്ചിരിക്കുകയാണ്. 

നാവിലാണ് എല്ലാ രുചികളും പരിശോധിക്കുന്നത്. എന്നാൽ നാവ് ഒരു രുചിയല്ല. നാവിനു സ്വന്തമായ ഇഷ്ടാനിഷ്ടങ്ങളുണ്ട്; അത്  ശരീരത്തിന് ഇണങ്ങുന്നതല്ലെങ്കിൽ പോലും .നാവ് മനസ് സൃഷ്ടിക്കുകയാണ്. നാവിൽ നിന്നു വേർപെട്ടു ഉള്ളിലേക്ക് പോകുന്നതോടെ രുചികൾ അസ്തമിക്കുകയാണ്. അതിന്റെയർത്ഥം ശരീരത്തിൽ നിന്നു ഭിന്നമായി അകലം സൃഷ്ടിക്കുന്ന വേറൊരു മനസും രുചികേന്ദ്രവും നാവു സൂക്ഷിക്കുന്നു എന്നാണ് .ഇതാണ് തനിമനസ്. നാവ് ഒരു വിശുദ്ധ ആചാരത്തെയാണ് പരിരക്ഷിക്കുന്നത്. അത് ശരീരത്തെ രക്ഷിക്കാൻ പരിശ്രമിക്കുന്നു, അരുചികളെ തളളിമാറ്റിക്കൊണ്ട്. നാവ് സ്വന്തമായി ഒന്നും കാംക്ഷിക്കുന്നില്ല. നാവ് ഒരു ഗുണവ്യവസ്ഥയായി മാറുകയാണ്. 
 


സസ്യം മരണത്തെ സ്വീകരിക്കുന്നത്  ഒരു വഴിമാറൽ എന്നപോലെയാണ്. മരണം അന്ത്യമല്ല .ഒരു സസ്യം വെട്ടിമാറ്റപ്പെടുമ്പോൾ അതിന്റെ ശരീരത്തിന്റെ ഏതെങ്കിലുമൊരു ഭാഗത്ത് നിന്ന് മറ്റൊന്ന് പിറവിയെടുക്കുന്നു..ഒരു സസ്യം പലതായി പിറക്കുന്നു. മരച്ചീനിയെ നോക്കൂ .അതിൻ്റെ തണ്ടിലെ മൊട്ടുകൾ പല ജീവിതങ്ങളെയാണ് ഗർഭം ധരിക്കുന്നത്. മരിക്കുന്നതോടെ പലതായി ജനിക്കുകയാണ്.

മൃത്യുവിനെക്കുറിച്ചുള്ള നമ്മുടെ ധാരണകളെ തലകീഴായി മറിക്കുന്ന അഭ്യാസമാണ് ഒരു മരച്ചീനി നടത്തുന്നത് .മൃത്യുവല്ലത്; അവിടെ  ജനിയുടെ വഴിത്തിരിവാണ് സംഭവിക്കുന്നത്. അതിനെ മൃത്യുവായി നാം തെറ്റിദ്ധരിക്കുകയാണ്. മനുഷ്യനിലും ഈ Radicant 
സ്വഭാവമുണ്ട്. അവൻ്റെ ജീവിതം എങ്ങനെ മൃത്യുവിനെ മിഥ്യയിലാക്കി മുന്നേറുന്നു എന്നു നോക്കണം. അവൻ മരിക്കുന്നത് ശരീരികമായാണ് ;അവൻ്റെ ശരീരം  നിറയെ പ്രകൃതിയാണ്. പ്രകൃതിയിൽ അവൻ നിറയുകയാണ്. അവൻ്റെ  ചിന്തകൾ എവിടെയെല്ലാം സഞ്ചരിച്ചു! .മനുഷ്യൻ  ജീവിച്ചപ്പോഴാണ് പലതായി വിഘടിപ്പിക്കപ്പെടുന്നത്;പലതായി ജനിച്ചത് .

ഓരോന്നിന്റെയും തനിമനസു കണ്ടാണ്  അവൻ ജീവിച്ചത്. അവനു എന്താണ് ഉപേക്ഷിക്കാനുള്ളത് ? ശരീരം അതിനാവശ്യമായ വിധത്തിൽ വളരുന്നത് ശ്രദ്ധിച്ചാൽ ബോധ്യപ്പെടും. ചിലർക്ക് വിഷാദം മതി .അവർ എപ്പോഴും വിഷാദത്തെ തേടിക്കൊണ്ടിരിക്കും .വിഷാദ ശീലരായ കവികളെ കണ്ടിട്ടില്ലേ? കാല്പനിക കവികളായ മാത്യു ആർനോർഡും കീറ്റ്സുമൊക്കെ വിഷാദത്തെയാണ് അനുഭവിച്ചത്. മഹാചിന്തകനായ ഷോപ്പനോർ  ജീവിതം ദുഃഖമാണെന്നു പ്രസ്താവിച്ചത് ആഴത്തിലുള്ള ഒരറിവായി കാണണം. ശരീരത്തിനു വേണ്ടത് കാമമാണെങ്കിൽ ,ശരീരം കാമരൂപിയായാണ് വളരുന്നത്. മനുഷ്യൻ്റെ ആഗ്രഹങ്ങൾ നടപ്പാക്കാൻ  ശരീരവും തയ്യാറാവുകയാണ്. 
ആഗ്രഹങ്ങൾക്കൊത്ത് ശരീരം ചേഷ്ടകളും ശീലങ്ങളും കണ്ടുപിടിക്കുന്നു. ശരീരം ഒരു പാമ്പോ , ചെടിയോ, വൃക്ഷമോ  ആകുന്നത് അങ്ങനെയാണ്. കാമിക്കുന്നവരുടെ ശരീരത്തിലെ ഓരോ അവയവവും കാമമായി രൂപാന്തരപ്പെടുന്നു. നമ്മൾ സ്നേഹിച്ചാൽ മതി ,ഓരോ വസ്തുവും നമ്മുടേതാകും. 

ചോദ്യം:താങ്കളുടെ വായന എങ്ങനെയാണ്? പതിവായി വായിക്കുന്ന പുസ്തകങ്ങളുണ്ടോ?

എം.കെ.ഹരികുമാർ : ചില പുസ്തകങ്ങളിലേക്ക് വല്ലപ്പോഴും ഞാൻ മടങ്ങിപ്പോകാറുണ്ട് .അത് എനിക്ക് ഒരു പുതിയ ഉണർവ്വാണ്.തോറോയുടെ ലേഖനങ്ങൾ, അക്കൂട്ടത്തിൽ പ്രധാനമാണ്. ബുദ്ധൻ്റെ ചിന്തകളും സെൻ കഥകളും വായിക്കാറുണ്ട്. വർഷത്തിൽ ഒരിക്കലെങ്കിലും യോഗവാസിഷ്ടം ,ഉപനിഷത്തുക്കൾ തുടങ്ങിയവ കുറെ ഭാഗമെങ്കിലും സമയം കിട്ടുന്നപോലെ വായിക്കാറുണ്ട്.
ഹെർമൻ ഹെസ്സെയുടെ എന്തും ഞാൻ വായിക്കും, എത്ര തവണ വേണമെങ്കിലും .മാർകസ് ഒറേലിയലി സിൻ്റെ meditations വായിക്കാറുണ്ട്. തത്ത്വചിന്തയുടെ ശാഠ്യങ്ങൾ ഒഴിഞ്ഞു പോകാൻ അത് സഹായിക്കും .
വാൻഗോഗ്, മാറ്റിസ് തുടങ്ങിയ ചിത്രകാരന്മാരെ ഞാനിപ്പോഴും പഠിക്കുന്നു. വാൻഗോഗിൻ്റെയും കാഫ്കയുടെയും കത്തുകൾ എനിക്കു പ്രിയങ്കരമാണ്. ദസ്തയെവ്സ്കി ,ഇവാൻ ബുനിൻ ,ടോൾസ്റ്റോയി തുടങ്ങിയവരുടെ കൃതികൾ ഒഴിവാക്കാനാവില്ല .ബൈബിളും ഗീതയും പലപ്പോഴും വായിക്കാറുണ്ട്.
എന്നാൽ എഴുതാനിരിക്കുമ്പോൾ ഇതൊന്നും എന്നെ സ്വാധീനിക്കാറില്ല .

ചോദ്യം: ജീവിതത്തെ ഏറ്റവും ദീപ്തമാക്കുന്നത് എന്താണ് ?ജീവിതത്തിലെ ആയുസിൻ്റെ ദൈർഘ്യമാണോ ? നിത്യപ്രചോദനമാണോ ?സന്തോഷമാണോ ?

എം.കെ: സന്തോഷമില്ലെങ്കിൽ എന്ത് നേടിയാലും വ്യർത്ഥമാണ്. എന്നാൽ  സന്തോഷം തീരുമാനിക്കുന്നത് നമ്മളാണ് .എങ്ങനെ സന്തോഷിക്കും? കലാപരമായ പ്രവൃത്തികളിൽ നിന്ന് കിട്ടുന്ന സന്തോഷം അത്ര ശുദ്ധമായതല്ല; അത് ദുർഗ്രഹമായ ഒരു അസന്തുഷ്ടിയാണ്. ക്ലേശകരമായ  ആനന്ദമാണത്. ടോൾസ്റ്റോയ് ഇങ്ങനെ എഴുതി:
The only real science is the knowledge of how a person should live his life.And this knowledge is open to everyone. 




സ്വന്തം ജീവിതം എങ്ങനെ ഉപയോഗപ്രദമാക്കാം എന്ന ചിന്ത വളരെ പ്രധാനപ്പെട്ടതാണ്. ജീവിക്കാൻ പഠിക്കുക എന്ന തത്ത്വമാണ് ടോൾസ്റ്റോയി നിർദ്ദേശിക്കുന്നത്. ഇവിടെയാണല്ലോ നാമൊക്കെ പരാജയപ്പെടുന്നത്. അത്  എല്ലാവർക്കും പ്രയോജനപ്പെടുന്നതാണെങ്കിൽ ഏറ്റവും നല്ലത് .

ചോദ്യം :ഒരു പുസ്തകം വായിക്കുമ്പോൾ താങ്കൾ സ്വയം കണ്ടെത്തുകയാണെന്ന് പറഞ്ഞല്ലോ.  അപ്പോൾ നേരത്തെ തന്നെ താങ്കളുടെ മനസ്സിൽ ഇതെല്ലാം എഴുതപ്പെട്ടു എന്നാണോ അർത്ഥം ?

എം. കെ :ജോർജ് ബർണാഡ് ഷായുടെ വാക്കുകൾ ഇതാണ്:
Life isn't finding yourself. Life is about creating youself.നിങ്ങൾ സ്വയം കണ്ടെത്തുന്നതല്ല ജീവിതം ;അത് നിങ്ങൾ സൃഷ്ടിക്കുന്നതാണ് .ഞാൻ നേരത്തെ പറഞ്ഞതും ഇതും തമ്മിൽ വൈരുദ്ധ്യമില്ല. ഞാൻ എന്നിലുള്ളത് തിരയുന്നു എന്നു പറഞ്ഞാൽ , എനിക്ക് അറിയാത്തതാണത്.  സാധാരണ ജീവിതത്തിൽ ഞാനതിനെക്കുറിച്ച് ബോധവാനല്ല. എന്നാൽ അതെല്ലാം എന്നിലുണ്ട്. അത് കണ്ടെത്തുന്നതോടെ ഒരു സൃഷ്ടി പ്രക്രിയയാണ് നടക്കുന്നത്. എന്നിലേക്ക് ആഴ്ന്നിറങ്ങി ഖനനം ചെയ്താണ് ഞാനത് തിരിച്ചറിയുന്നത്. ആ ഘട്ടം വരുമ്പോൾ ഒരു സാക്ഷാത്കാരമാണുണ്ടാകുന്നത്.

ചോദ്യം:ഭൂതകാലം ശരിക്കും മനുഷ്യനെ ദു:ഖിതനാക്കുകയാണോ ? ഗ്രഹാതുരത്വം തുടങ്ങിയ വാക്കുകൾ ഇവിടെ ഇപ്പോഴും മുഴങ്ങുകയാണല്ലോ. ഒരാളുടെ ജീവിതായോധനത്തിനു ,അതിജീവനത്തിനു ഭൂതകാലം എത്രത്തോളം ആവശ്യമാണ്?

എം.കെ: ഭൂതകാലം എപ്പോഴും നിർമ്മിക്കപ്പെടുകയാണ് .അത് സ്ഥിര മോ അവസാനിച്ചതോ അല്ല. അതുകൊണ്ടാണ് അത് നമ്മുടെ മനസ്സുകളിൽ നിന്ന് മാഞ്ഞുപോകാത്തത്. നമ്മൾ മണ്ണ്, വായു ,ആകാശം, വെള്ളം, അഗ്നി എന്നിവകൊണ്ടാണല്ലോ ഉണ്ടാക്കപ്പെട്ടത്. അതിനു സമാനമായി ഭൂതകാലവും നമ്മുടെ പിറവിയിൽ പങ്കുചേർന്നിട്ടുണ്ട്. അമിതമായ ഭൂതകാലജ്വരം ഒരു ഭാരമായി കൊണ്ടു നടക്കുന്നവരുണ്ട്. ചിലർ ധൈഷണികമായി, വൈകാരികമായി ഭൂതകാലത്തിൽ തന്നെ ജീവിക്കുകയാണ്.
ഇവർക്ക് വ്യക്തികളോട് സ്നേഹമു ണ്ടായിരിക്കുകയില്ല. ഇവർക്ക് ഭൂതകാലത്തിലെ നന്മതിന്മകളെപ്പറ്റിയുള്ള ചർച്ച നീട്ടിക്കൊണ്ടുപോകുന്നതിലാണ് താല്പര്യം .ഇവർ ഭൂതകാലത്തെ ലഹരിയാക്കുന്നു.  ഭാവിയിൽ എങ്ങനെ ജീവിക്കണമെന്ന് ചിന്തിക്കുന്നില്ല .അവർ ഭൂതകാലത്തെ പുന:സൃഷ്ടിക്കുകയോ നിർമ്മിക്കുകയോ ചെയ്യുന്നവരല്ല .മറിച്ച് ,പഠിച്ചത് അതേപടി  പാടുന്നവരാണ് .യാഥാർത്ഥ്യത്തിൻ്റെ ഏകദേശവും ബാഹ്യവുമായ അർത്ഥ തലങ്ങൾ മാത്രം മനസിലാക്കി അതിൽ അഭിരമിക്കുന്നവരാണ്. വെറും ഓർമ്മ പുതുക്കൽ എന്നതിനപ്പുറം ഇതിനു പ്രസക്തിയില്ല .ഇവർ ഭാവന ചെയ്യാൻ  കഴിവില്ലാത്തവരാണ്. ഇവർക്ക് ചരിത്ര വസ്തുതകൾ മതിയാകും .എനിക്ക് ഭൂതകാലം സമുദ്രംപോലെയാണ്. അതിനു പരിധിയില്ല. 




ജാപ്പനീസ് എഴുത്തുകാരൻ ഹാറുകി മുറകാമിയുടെ South of the border ,west of the Sun എന്ന കൃതിയിൽ Hysteria siberiana എന്ന അപൂർവ്വ രോഗത്തെക്കുറിച്ചത് വിവരിക്കുന്നുണ്ട്. മുറകാമി നല്കുന്ന വിവരണം ചുരുക്കി എഴുതാം:

നിങ്ങളൊരു കർഷകനാണെന്ന് സങ്കല്പിക്കുക. സൈബീരിയയുടെ വിജനമായ ഭൂമിയിലാണ് നിങ്ങൾ കൃഷി ചെയ്യുന്നത് .എല്ലാ ദിവസവും നിങ്ങൾ നിലം ഉഴുതു മറിക്കുന്നു. എങ്ങോട്ടു നോക്കിയാലും പ്രത്യേകിച്ച് ഒന്നുമില്ല;ചക്രവാളങ്ങൾ മാത്രം. സൂര്യൻ കിഴക്കുദിക്കുന്നു.പടിഞ്ഞാറ് അസ്തമിക്കുന്നു. രാവിലെ ഉണർന്ന് ജോലി തുടങ്ങി വൈകിട്ട് വീട്ടിലേക്ക്  മടങ്ങുന്ന നിങ്ങളിൽ, ഒരു ദിവസം എന്തോ മരിക്കുന്നതായി അനുഭവപ്പെട്ടു തുടങ്ങും. സൂര്യാസ്തമയങ്ങളല്ലാതെ മറ്റൊന്നും കാണാനില്ല. അപ്പോൾ  നിങ്ങൾ കലപ്പ ഉപേക്ഷിച്ച് ,മനസ്സ് ശൂന്യമാക്കി പടിഞ്ഞാറിനെ ലക്ഷ്യമാക്കി നടന്നു തുടങ്ങും .അവിടെയാണല്ലോ സൂര്യൻ അസ്തമിക്കുന്നത്. അസ്തമിക്കുന്ന സൂര്യൻ്റെ തൊട്ടടുത്തുള്ള സ്ഥലം ലക്ഷ്യമാക്കിയാണ് നടക്കുന്നത്.
ദിവസങ്ങൾ നീളുന്ന യാത്രയാണത്, ഒന്നും കഴിക്കുകയോ കുടിക്കുകയോ ചെയ്യാതെ .ആ യാത്ര അവസാനിക്കുന്നത് ,ക്ഷീണിച്ച് അവശനായി മണ്ണിൽ തളർന്നുവീണു മരിക്കുമ്പോഴാണ്. ഇതാണ് ഹിസ്റ്റീരിയ  സൈബീരിയാന .ഏതാണ്ട്  ഇതിനു സമാനമായാണ് ഞാൻ ഭൂതകാല ബന്ധത്തെ അനുഭവിക്കുന്നത്. എത്ര സഞ്ചരിച്ചാലും അവസാനിക്കാത്ത യാത്രയാണത്. മോചിതമാവാൻ  കഴിയുമെന്ന പ്രതീക്ഷയിൽ നടക്കുകയാണ്. അതിൽ ഭാവനയും മറവിയുമണ്ട് .ഭൂതകാലത്തെയാണ് ഞാൻ വിദൂരങ്ങളിൽ കാണുന്നത്, അല്ലെങ്കിൽ കാണാനാഗ്രഹിക്കുന്നത്.




അത് ഒരു ഗൃഹാതുരത്വമല്ല; ഭൂതകാലത്തെ ,എൻ്റെ വീടായി സങ്കല്പിക്കുകയല്ല; അകന്നിരിക്കുന്നതു കൊണ്ടുള്ള ദുഃഖമല്ലത്. ഞാൻ കണ്ടെത്തുന്നതാണത്. ഓർക്കുന്ന കാര്യങ്ങളൊക്കെ വ്യത്യസ്തമാവുകയാണ്. കുട്ടിക്കാലത്ത് കളിച്ചതോ കരഞ്ഞതോ ആയ കാര്യങ്ങൾ പിന്നീട് ,വർഷങ്ങൾക്ക് ശേഷം ഓർക്കുമ്പോൾ വേറൊരു ചിത്രമാണ് ഉണ്ടാകുന്നത് .ഓരോ തവണ ഓർക്കുമ്പോഴും അത് വ്യത്യസ്തമാകും .ഒരേ വസ്തുതയ്ക്ക് ,അനുഭവത്തിനു ഭിന്ന മാനങ്ങളാണുള്ളത്. അത് പല കാലങ്ങളിലൂടെയാണ് അനാവരണം ചെയ്യുന്നത് .നോക്കിക്കാണാൻ  ഒരേയൊരു ഉപകരണമേയുള്ളൂ :മനസ്സ്.