M K Harikumar Times
critic, columnist, journalist, poet, novelist, philosopher, theorist,short-story writer and orator/- സാഹിത്യമല്ലാത്തതായി ഈ ലോകത്ത് യാതൊന്നും തന്നെയില്ല .ഒരു പക്ഷിയുടെ കരച്ചിൽ പോലും സാഹിത്യമാണ്. ആ കരച്ചിലിലുള്ളത് ശബ്ദമാണ്. ശബ്ദം ഒരാഖ്യാനമാണ്. ആഖ്യാനം അർത്ഥത്തെയാണ് തേടുന്നത്. ആ ശബ്ദം കേൾക്കുന്ന ഓരോ വ്യക്തിക്കും കവിക്കും എഴുത്തുകാരനും അതിൻ്റെ നരേറ്റീവ് ഓരോന്നാണ്. അങ്ങനെയത് സാഹിത്യമായിത്തീരുന്നു. അതേസമയം അത് മൂന്നാം കണ്ണിന്റെ വിവരണവുമാണ്.-എം കെ ഹരികുമാർ / pho:9995312097 harikumarm961@yahoo.com
Followers
Saturday, June 29, 2024
ഗീതാഞ്ജലിയും സോളമൻ്റെ പ്രണയഗീതവും എം.കെ.ഹരികുമാർ
അനന്യമായ ഓർമ്മപ്പാതകളിൽ ലോകം ഇതാ പുനർജനിക്കുന്നു - പി. കെ.ഗോപിയുടെ കവിതകളിലൂടെ എം.കെ.ഹരികുമാർ
കവിത വായിക്കുമ്പോൾ എന്നിലാണ് കവിതയുണ്ടാകുന്നത് ;ഞാനാണ് കവി.എന്നിലെ കവിത തേടുകയാണ് ഞാൻ .വായിക്കുമ്പോൾ ,എന്റെ നഷ്ടപ്പെട്ട പുരാതന സ്മൃതികൾ അപ്രതീക്ഷിത അതിഥികളായി വരുകയാണ്. പി.കെ.ഗോപിയുടെ മനുഷ്യേശ്വരം ,പച്ചിലകളുടെ സത്ത് എന്നീ സമാഹാരങ്ങൾ വായിക്കുകയായിരുന്നു.വായന ഒരു സ്നാനമാണ്. വായിക്കുമ്പോൾ കവി എന്ന കർത്താവിനെയല്ല, കവിതയുടെ ഉറവകൾ പുറപ്പെടുന്ന ഇടങ്ങളാണ് തേടുന്നത്. കർത്താവ് പിൻവാങ്ങി കഴിയുമ്പോൾ കവിത മറ്റൊരു രാഗമായി ആവേശിക്കും .
കവിതയ്ക്ക് എന്തിന് കർത്താവ്? കവിത എന്തിന് സ്വയം അനുകരിക്കണം? മറ്റു പല കവിതകളും പൂർവ്വകാലങ്ങളിൽ കർത്താവിൻ്റെ റോളിലാണ് സഞ്ചരിച്ചതെങ്കിൽ കവിതയ്ക്ക് ഇപ്പോൾ ആ ഭാരം കുടഞ്ഞു കളയാൻ നേരമായി. കർത്താവില്ലാത്ത കവിത സ്വയം വിമോചനത്തിന്റെ സാരമാണ്. അപ്പോൾ കവിതയ്ക്ക് സ്വയം സംസാരിക്കാനാവും. ഈ കവിതകൾ എന്നോട് കുറെ സംസാരിച്ചു. വാക്കുകൾ പലപ്പോഴും പക്ഷികളെ പോലെ പറന്ന് ഏതോ ആകാശങ്ങളിലേക്ക് പോവുകയും പിന്നീട് തിരിച്ചുവരികയും ചെയ്തു. കനലുകളിൽ ആർത്തിയോടെ ഉമ്മവച്ച ഈയാംപാറ്റകളെപ്പോലെ മനസ്സിന്റെ ചിന്തകൾ ചിലപ്പോൾ അപ്രത്യക്ഷമായി. വലിയ സന്ദേശങ്ങളുമായി സാവധാനം നീങ്ങുന്ന മേഘങ്ങൾ എന്നെ വശീകരിച്ചു. ഒരു പുരാതന നഗരിയിലേക്കായിരുന്നു യാത്ര.
വിവിധ കലാരൂപങ്ങൾ പതിവായി പ്രദർശിപ്പിക്കുന്ന ഒരു വേദി തെളിഞ്ഞു. വലിയ ചെരാതുകൾ, പന്തങ്ങൾ, കൽവിളക്കുകൾ, രാപ്പക്ഷികളുടെ പൊരുളറിയാത്ത കൂജനം . ആകാശത്തിൻ്റെ ഗഹനതയിൽ നിന്നു ഏതോ മന്ത്രത്തിന്റെ അർത്ഥം ഗ്രഹിക്കാനായി കാതോർത്തു നിൽക്കുന്ന നിശ്ചലവ്യക്ഷങ്ങൾ. ഓരോ ജലവും ഓരോ ജന്മം.ഒരു ഉത്സവവേദിയുടെ ആരവം കേൾക്കാറായി. ഏതോ വാദ്യോപകരണങ്ങൾ അലസമായി മീട്ടുന്നുണ്ട്. ആ ആരവങ്ങൾക്ക് ഒരർത്ഥമുണ്ടായിരുന്നു. അത് അനുഷ്ഠാനം പോലെയായിരുന്നു. അത് ശിക്ഷ നടപ്പാക്കലിൻ്റെയും വ്യർത്ഥമായ വിവരണങ്ങളുടെയും പശ്ചാത്തലസംഗീതം പോലെ അനുഭവപ്പെട്ടു.പശ്ചാത്തല സംഗീതം വേദിയിലെ അവതരണവുമായി ബന്ധമില്ലാതെ നീങ്ങുന്നത് പ്രേക്ഷകരുടെ ദുരന്തമാണ്. എന്നാൽ ദുരന്തങ്ങളുടെ പ്രദർശനവും ചടങ്ങും ആരുടെയും സമ്മതം ചോദിച്ചിട്ടല്ല സംഘടിപ്പിക്കുന്നത്.
ഒരു പുരാതന ശിക്ഷ നടപ്പാക്കൽ
അവിടെ ഒരാചാരം കണ്ടു.കുറെ ഭടന്മാർ തങ്ങൾക്ക് ലഭിച്ചിട്ടുള്ള പരിശീലനത്തിന്റെ അടിസ്ഥാനത്തിൽ അവിടെ കുറ്റവാളികളെ ഒരു ക്യൂവിൽ നിർത്തുകയാണ്. ഊഴം കൃത്യമായി പാലിക്കാൻ അവർ പ്രതിജ്ഞാബദ്ധരാണ്. അവർ തൊഴിലില് ആത്മാർത്ഥതയുള്ളവരാണ്. ഉത്തരവുകൾ മറ്റൊരുവനെ കഴുവേറ്റാനാണെന്ന് അറിയാവുന്നതുകൊണ്ട് അത് നിറവേറ്റാൻ വേണ്ടി അവർ മറ്റൊരാളായി മാറുകയാണ് പതിവ്. അവരുടെ വേഷവും തലയിലെ തൊപ്പിയും അവരെപ്പോലെ തന്നെ വേഷപ്പകർച്ചയിലും ദൗത്യനിർവ്വഹണത്തിലും ജാഗ്രത പാലിക്കുന്നു.അവിടെ ക്രമമനുസരിച്ച് ഓരോരുത്തരെ വധിക്കുകയാണ്.
"കുരിശും കുന്തവും നിർമ്മിച്ച്
വാളും ശൂലവും കൂർപ്പിച്ച്
അയാളുടെ നേരെ
പാഞ്ഞടുത്തവർക്ക്
അവയവങ്ങൾ പകുത്ത് കൊടുത്ത് പ്രാണൻ്റെ പച്ചിലയിൽ
അന്തിയുറങ്ങിയ ദിവസമായിരുന്നു
അവിസ്മരണീയം ...
അനശ്വരം!"
(പച്ചിലകളുടെ സത്ത്)
![]() |
പി. കെ.ഗോപി |
ചെയ്ത തെറ്റ് എന്താണെന്ന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവർക്ക് അറിയില്ല .വധിക്കുന്നത് രാജാവിന്റെ പ്രത്യേക യോദ്ധാവാണ്. അയാൾ ക്ഷീണിക്കുമ്പോൾ മറ്റൊരാൾ അത് നിറവേറ്റുന്നു .വാളുകൊണ്ട് കഴുത്തിൽ വെട്ടിവീഴ്ത്തുകയാണ്. വധിക്കുന്ന ഭടനും താൻ എന്ത് കുറ്റത്തിന്റെ പേരിലാണ് അത് ചെയ്യുന്നതെന്ന് അറിയില്ല.
"സിരകൾ വലിച്ച് പറിച്ച്
കഴുത്ത് മുറിച്ചെറിഞ്ഞ്
കിരീടമെടുത്ത് മുതുകിൽ വച്ച്
അവൻ ഭാരവാഹിയായി
കഷ്ടപ്പെട്ടുകൊള്ളട്ടെ."
(ഭാരവാഹികൾ)
വധിക്കപ്പെടുന്നവർക്ക് ഈ വൈകിയ വേളയിൽ അതറിയാനും താല്പര്യമില്ല. നിർവ്വികാരതയുടെ രക്തമാണ് അവിടെ വീഴുന്നത്.ആ രക്തം അതിൻ്റെ തലകൾ സ്വയം സൃഷ്ടിച്ച് ഒഴുകിക്കൊണ്ടിരിക്കുന്നു.തറയിൽ വീണ രക്തത്തിന് എന്ത് ഉത്തരവാദിത്വം? അത് ഒരു കലയായി മാറുകയാണ് ചെയ്യുന്നത്. ചോരയുടെ നിറം വളരെ മൗലികമാണ്. അത് തറയിൽ വീണ് പല വഴികളിലൂടെ നീങ്ങുമ്പോൾ ആർക്കും തന്നെ പ്രവചിക്കാനാവില്ല, കഴുത്ത് വെട്ടി മാറ്റപ്പെട്ടവൻ്റെ ചോര ഏത് വഴിക്കെല്ലാം സഞ്ചരിക്കാമെന്ന്. ഓരോ തുള്ളി ചോരയും തലയിൽ പൂവുമായി നീങ്ങുമെന്ന് പറയുന്ന കവിത എൻ്റെ മനസിലാണുള്ളത്.
രാജാവിൻ്റെ മുന്നിൽ ഭടന്മാർ ഓരോരുത്തരെയായി വധിക്കുന്നുണ്ട്. എന്നാൽ രാജാവ് പ്രഖ്യാപിച്ചു താൻ അന്ധനാണെന്ന്. അത് കേട്ടവർ കേട്ടില്ലെന്ന ഭാവത്തിൽ മുഖം തിരിച്ചു. അത് പലതവണ കേട്ടതാണെന്നും ആ തലതിരിച്ചിലിനു അർത്ഥമുണ്ട്. രാജാവ് ആ അന്ധതയിൽ അസ്വസ്ഥനായില്ല. എന്നാൽ അയാൾ ഒരു ആശ്വാസ വാക്ക് പോലെയാണ് അത് ഉച്ചരിച്ചത്. കുറേ കഴിഞ്ഞപ്പോൾ രാജാവ് പറയുന്നു ,തനിക്ക് എല്ലാം കാണാമെന്ന്! .
"ജപിച്ചിട്ടും പഠിച്ചിട്ടും
പാനപാത്രം രചിച്ചിട്ടും
പകിടകളിയിൽ ജയിച്ചിട്ടും തോറ്റിട്ടും
ഉരിഞ്ഞിട്ടും വരിഞ്ഞിട്ടും
വെല്ലുവിളിച്ചിട്ടും
വെന്നിക്കൊടി പാറിച്ചിട്ടും
ചതിച്ചിട്ടും കുതിച്ചിട്ടും
നടുക്കം മാറാതെ
ഉറങ്ങാനാവാത്തവൻ്റെ
വീരസ്വർഗവും
ഹീനനരകവും
ഞാൻ ഉപേക്ഷിക്കുന്നു ."
(ഖഡ്ഗങ്ങളുടെ ഭാഷ)
ശബ്ദങ്ങൾക്കുള്ളിലാണോ അതോ പുറത്താണോ മൗനം? ശബ്ദങ്ങൾ ഏറിയേറി ചെല്ലുന്നത് മൗനത്തിലേക്കാണോ ? അല്ലെങ്കിൽ ശബ്ദങ്ങൾ പിൻവലിയുമ്പോഴായിരിക്കും മൗനമുണ്ടാവുക. മൗനം തന്നെയുണ്ടോ?മൗനത്തിനു മുമ്പുള്ള അവസ്ഥയിൽ മൗനമുണ്ടോ ? സാൽവദോർ ദാലിയുടെ persistence of Memory ശബ്ദത്തിൻ്റെ നിശ്ചലതയാണ് .സമയമാപിനികൾ സ്വയം അഴിയുകയാണ്. അതുതന്നെ ശബ്ദമാണ് .അഴിയും തോറും പുതിയൊരു രൂപം പ്രാപിക്കേണ്ടത് പ്രകൃതിയുടെ സ്വഭാവമാണ്.
നിശ്ശബ്ദത ഒരു ഉരഗമായി ഇഴയുന്നു
കാലങ്ങൾക്കുള്ളിലിരുന്ന് ഗോപി പാടുന്നു:
"മൗനത്തിൻ്റെ കൊട്ടാരത്തിൽ പാർക്കാൻ
ഭാണ്ഡം മുറുക്കിയെത്തിയ ശബ്ദം
ഒറ്റരാത്രികൊണ്ട് സ്ഥലം വിട്ടു.
മുറ്റത്തെ പച്ചിലകളും പുഷ്പങ്ങളും
ഒന്നും പറയാൻ കൂട്ടാക്കിയില്ല.
നിലാവും നക്ഷത്രങ്ങളും
വെറുതെ നോക്കുക മാത്രം ചെയ്തു.
പ്രണയം പ്രണയമെന്ന്
നൂറുവട്ടം കലമ്പിയ
കാക്കക്കാമുകർ പോലും മിണ്ടാതിരുന്നു."
ഗോപിയുടെ നിശ്ശബ്ദതയൊരു ഉരഗമായി പൂർവ്വികരുടെ കുഴിമാടങ്ങളിലൂടെ ഇഴയുന്നു. ആ നിശ്ശബ്ദത തലയോട്ടികളെയും അസ്ഥികളെയും വലിഞ്ഞുമുറുക്കുന്നു. ശബ്ദത്തിനു ചിലത് കൂടെ കൊണ്ടുപോകാനുണ്ട്. അത് ഭൂതകാലമായിരിക്കാം. ഓരോ ശബ്ദവും അതിൻ്റെ ഭൂതകാലത്തിൽ കനം വയ്ക്കുന്നു. ശബ്ദത്തിനു വ്യക്തതയുണ്ടാവുന്നത് അപ്പോഴാണ്. ശബ്ദം നമ്മെ ഓർമ്മിപ്പിക്കുന്നു. അങ്ങനെയുള്ള ഒരു ശബ്ദം മൗനത്തിലായിരിക്കാൻ ആഗ്രഹിക്കുന്നു. ഏകാധിപതിയുടെ വരവ് എല്ലാത്തിനെയും മൗനിയാക്കും. റഷ്യ ആക്രമിച്ചാലും ഇസ്രയേൽ ആക്രമിച്ചാലും മിണ്ടാതിരിക്കേണ്ടത് പ്രാണികളുടെ ഉത്തരവാദിത്വമാണ്. എന്നാൽ ശരിയായ കവി ഇതറിയാതെ പോകുന്നില്ല. ഉക്രെയ്നിലെ പച്ചിലകളിൽ നിന്നും അഫ്ഗാനിസ്ഥാനിലെ മരങ്ങളിൽ നിന്നും അർത്ഥങ്ങളുടെ കറുപ്പുമായി വരുന്ന പക്ഷികൾ കറുത്ത ഹൃദയത്തിനു മുന്നിൽ എതോ ഭാഷയിൽ സംസാരിക്കുന്നു. അവയുടെ ഭാഷണമത്രയും നിശ്ശബ്ദമായിരിക്കാനുള്ള വെമ്പലാണ് .അതെങ്ങനെ ഒരു പൊതുചന്തയിൽ കൊണ്ടുപോകും? അത് കേൾക്കാൻ കവിക്കേ കഴിയൂ. ദാലിയുടെ വാക്കുകളിൽ ആ ശബ്ദത്തിൻ്റെ അലങ്കോലമുണ്ട്.
"You have to systematically create confusion,it sets creativity free .Everything that is contradictory creates life."
ശബ്ദത്തിൽ നിന്നു മൗനത്തിലേക്കു പോകുന്നത് രണ്ടു സന്ദർഭങ്ങളിലാണ്. ഒന്ന്,അധികാരികൾ ഉപദ്രവകാരികളാകുമ്പോൾ ,മറ്റൊന്ന് മനുഷ്യനു എല്ലാ വാക്കുകളും വ്യർത്ഥമായി തോന്നുമ്പോൾ . വാക്കുകൾ ഒന്നിനു പിന്നാലെ വരുമ്പോഴും അർത്ഥവ്യത്യാസം ഉണ്ടാകണമെന്നില്ല .എല്ലാ വാക്കുകളും ഒരേ തരം ശബ്ദം പുറപ്പെടുവിച്ചുകൊണ്ട് ഭൂമിയുടെ മേൽ പൊന്തിക്കിടക്കും. ഭാഷകളുടെ വ്യത്യാസമില്ലാതെ വാക്കുകൾ അവയുടെ ശബ്ദങ്ങളുടെ ഐകമത്യത്തിൽ ഒന്നായിത്തീരുന്നു. എല്ലാ വാക്കുകൾക്കും ഒരേ അർത്ഥമാകുമ്പോൾ പിന്നെ എന്തിനു സംസാരിക്കണം?. വാക്കുകൾ മൗനത്തിൻ്റെ പക്ഷിക്കുഞ്ഞുങ്ങളായി കൂട്ടിനുള്ളിൽ തന്നെ കഴിയുകയാണ്.
ഗോപികവിയുടെ വാക്കുകൾ :
"പ്രണയത്തിന് നീയല്ലാതെ
മറ്റൊരു ശത്രുവുമില്ല
ഹൃദയത്തിന് നീയല്ലാതെ
മറ്റൊരു മിത്രവുമില്ല
അനുരാഗിയുടെ വിളക്കിനു മുമ്പിൽ
പതിനാറായിരത്തെട്ടു നിറങ്ങൾ
നൃത്തം ചെയ്യുന്നു
പ്രതികാരത്തിന്റെ ഇരുട്ടറയിൽ
പ്രപഞ്ചത്തിനു ഒറ്റ നിറം
ഉദിക്കാത്തതെല്ലാം ഒളിപ്പിച്ചുവെച്ച
രാത്രിയുടെ മരണനിറം
മഹാരോഗങ്ങൾക്കിടയിൽ
മുളച്ചുപൊന്തിയ മരുന്നറയുടെ
ജാരസന്തതികൾ കൊത്തിവലിച്ച
ശരീരമേ, ഉപേക്ഷിക്കുക
നിൻ്റെ തീൻമേശകൾ...''
പ്രണയത്തിനുള്ളിൽ വെറുപ്പ്.സ്നേഹിക്കുമ്പോൾ തൃപ്തി വരണമെങ്കിൽ വഞ്ചന വേണം. എല്ലാ സുന്ദരവസ്തുക്കൾക്കും പിറകിൽ അസുന്ദരമായ പലതുമുണ്ടെന്ന് പറഞ്ഞ ഫ്രഞ്ച് നാടകകൃത്ത് ഷാൻ ഷെനെയുടെ വാക്കുകൾ കാതുകളിൽ വന്നലയ്ക്കുന്നു.
പ്രണയിക്കുന്നവൻ ഒരു പ്രതിബിംബമോ ?
ഷെനെ പറഞ്ഞു :"നമ്മൾ മറുവശത്തുള്ളവരെ പോലെ പെരുമാറുകയാണെങ്കിൽ, നമ്മളും മറ്റേ വശത്താണ്. ഈ ലോകത്തെ മാറ്റുന്നതിനു പകരം, നമുക്ക് ആർജിക്കാവുന്നത് നമ്മൾ നശിപ്പിക്കാൻ ആഗ്രഹിച്ച ഒരുവന്റെ പ്രതിബിംബമായി തീരുക എന്നതാണ്."പ്രണയിക്കുന്നവൻ മറുവശത്തുള്ളയാളുടെ പ്രതിബിംബമാവുകയാണോ ?പ്രണയിക്കുന്നവൻ അവൻ്റെ ശബ്ദത്തേക്കാൾ എതിരെയുള്ള വ്യക്തിയുടെ ശബ്ദത്തിനു കാതോർക്കുന്നു .അവനു മറ്റൊരാളാകാതെ ജീവിക്കാനാവില്ല. അവൻ മൂർച്ചയുള്ള വായ്ത്തലയ്ക്ക് താഴെ കഴുത്തുവച്ചുകൊടുക്കുന്നതിൽ രതിമൂർച്ഛ തേടുകയാണ്.
പ്രണയം മറവിയുടെയും നിന്ദയുടെയും വെറുപ്പിന്റെയും വായ്ത്തലകൾക്കിടയിലേക്ക് കഴുത്തു നീട്ടുകയാണ്. ഇത് അറിയുന്നയാൾക്ക് സ്വസ്ഥത നഷ്ടപ്പെടും .അയാൾ രാത്രിയിൽ ഇറങ്ങി നടക്കും . പുലരിയിൽ കുളിച്ച് ശുദ്ധനായി വരുന്ന സൂര്യനെ കാണാൻ. സൂര്യൻ പൂർവ്വകാലത്തെ ജപിച്ചുവരുത്താതെ പുതിയൊരു കാലത്തിൽ വരുകയാണ്. ഇന്നലെകളിലെ സൂര്യന്മാർ മരിച്ചതിന്റെ ഭാരം താങ്ങാതിരിക്കാൻ ഇന്നത്തെ സൂര്യൻ ശ്രദ്ധിക്കുന്നു. സൂര്യന്മാരുടെ ശ്മശാനം എവിടെയോ മറയ്ക്കപ്പെട്ടു. ഒരു പ്രതീതിയാഥാർത്ഥ്യമാണ് ഇന്നലത്തെ സൂര്യന്മാർ. ഏകാകിയായവൻ രാത്രിയുടെ കാട്ടുമരങ്ങൾക്കിടയിലൂടെ നടക്കുകയാണ്.നല്ല നിലാവുള്ളതുകൊണ്ട് ചെറിയ ഇലകളുള്ള ,ഉയരമുള്ള വൃക്ഷത്തിൽ വെളുത്ത പ്രാവുകൾ കൂട്ടത്തോടെ വന്നുചേരുന്നതും അതിൽ നിന്നും കുറെയെണ്ണം ആകാശത്തിന്റെ അവ്യക്തതകളിലേക്ക് ചിറകുവിരിച്ച് പറക്കുന്നതും കാണാനാകുന്നു.
പ്രാവിൻ്റെ വെൺമയും ആകാശത്തിന്റെ നിലാപ്രഭയും ചേർന്നൊരുക്കുന്ന വർണ്ണവിന്യാസം ഒരു കവിത രചിക്കുകയാണ്. കവിത അങ്ങനെയാണ് ;അത് അനുവാചകനെയോ രക്ഷകനെയോ തേടുന്നില്ല .കവിത ഉണ്ടാകുന്നത് വായനക്കാരെ ഗൗനിക്കാത്തപ്പോഴാണ്. കവി വെൺപ്രാവുകൾക്കൊപ്പം ഒരു അനാഥയാത്രയ്ക്ക് ഒരുമ്പെടുന്നു.പ്രാവുകളെ പോലെ നിഷ്കളങ്കരാവുക. ആകാശം നിങ്ങളുടെ കൈകളിലേക്ക് ഊർന്നിറങ്ങും. അവിടെയാണ് കവിയുടെ വാക്കുകൾ പ്രാവിൻ്റെ ആത്മഗതമായി പുറപ്പെടുന്നത് .
"ഞാനൊരു വെറും കാറ്റ്
സ്നേഹനിർഭരം ഭൂമി
ആദരാലളന്നളന്നാഴിയെ സമീപിക്കെ
ഏകാന്ത തപ:സ്ഥാനമാക്രമിച്ചഹങ്കാര -
വാക്ശരപ്രവാഹങ്ങളാത്മാവ് പിളർക്കുന്നു"
പ്രാവുകൾ പറക്കുന്നതിന്റെ ആഖ്യാനമാണിത്. പ്രാവുകൾ സ്നേഹത്തിൻ്റെ മൂർത്തിമദ്ഭാവമാണ്. എത്രത്തോളം ആത്മാവിൽ പരിതാപ പ്രണയമുണ്ടാകുന്നുവോ അത്രത്തോളം അത് നിലാവുള്ള രാത്രിയിൽ ആകാശത്തെ പ്രാർത്ഥനാനിർഭരമാക്കി പറക്കുന്നു.സന്ധ്യാംബരങ്ങൾ സ്വച്ഛന്ദമാവുകയാണ്.ആകാശസീമകളിൽ ചെമ്പരത്തിപ്പൂവിൻ്റെ ചാറ് .അതിൽ കവി തൻ്റെ ആത്മാവിന്റെ വർണം കാണുന്നു. മൗനത്തിനും മൃത്യുവിന്റെ രൂപമാണെന്ന് പറയുന്നു. അതാണ് ഉള്ളിലെ പ്രതിബിംബം.ഉള്ളിൽ ഉണരുന്ന ലോകം തന്നെയാണ് പുറത്തും കാണുന്നത്.പുറത്തു രൂപവും ഭാവവും വ്യക്തമായ മേൽവിലാസത്തിലാണുള്ളത് .അകമേഎല്ലാം നിഴലുകളാണ്. ജനിയും മൃതിയും അകത്തു നിഴലുകളായി ഉഴറുന്നു. വാക്കുകൾക്ക് അർത്ഥങ്ങളേക്കാൾ ആത്മാവാണ് മുഖ്യം. ആത്മാവാകട്ടെ സൃഷ്ടിക്കു മുമ്പുള്ള മൗനത്തെ അന്തർവഹിക്കുകയാണ്. വാക്കുകളുടെ ഗൃഹത്തിൽ നിന്നു പുറത്തു വരാൻ അന്യഗ്രഹം കവിയെ വിളിക്കുകയാണ്.
"സൃഷ്ടിചുംബനം ശിലാ
ഭാഷയെ താലോലിച്ചു
വിശ്വസങ്കടം പരകോടിയിൽ പ്രകാശിക്കേ
അസ്ഥിപഞ്ജരങ്ങളെ മാറോടു ചേർക്കാൻ വന്ന
മർത്ത്യത ശവഘോഷയാത്രയ്ക്ക് കൂട്ടാവുന്നു ."
മനുഷ്യർ കൂട്ടമായി നീങ്ങുന്നു. കൂട്ടമായി ശവങ്ങൾ പോകുന്നു. ജനിച്ച രൂപങ്ങളുടെ സംഘഗാനം. ജീവിച്ചവരുടെ സംഘഗാനം. മരിച്ചവരുടെ അവസാനത്തെ യാത്ര. എല്ലാം ഒരാളിലേക്ക് വരുകയാണ്. വാക്കുകൾ അവയുടെ കൂടുപേക്ഷിച്ച് ആത്മാവിന്റെ ഉറവിടം തേടുകയാണ്. മറ്റൊരു വാസസ്ഥാനത്തേക്ക് പോവുകയാണ് .വേദിക്കരികിൽ ആളുകൾ തലയില്ലാതെ കൂടിക്കിടക്കുന്നു.
അർത്ഥങ്ങളെ ഉപേക്ഷിക്കുന്ന വാക്കുകൾ
"അവൻ്റെ നിഴൽ പോലും
നീതിയുടെ മുഖത്തെ വികൃതമാക്കുന്നു. അവൻ വിരൽ ചൂണ്ടുന്നത് എവിടേക്കെന്നറിയാത്തതിനാൽ
ഇതാ,പടയാളികൾക്ക്
ഞാൻ സ്വയം വെളിപ്പെടുകയാണ്."(ഞാൻ കുരിശാകുന്നു)
യുക്തിയുടെ അരികുകൾ തേഞ്ഞു പോയിരിക്കുന്നു. കവിത ആദിമഹസ്സായി മാറുകയാണ് . സ്വപ്നവും യാഥാർത്ഥ്യവും തമ്മിൽ വേർതിരിച്ചറിയാൻ പ്രയാസമാണ്. യാഥാർത്ഥ്യങ്ങൾ ഒരു നിമിഷത്തിലാണുള്ളത്. സ്വപ്നമാകട്ടെ അസ്പൃശ്യമായി ദൂരെയും.റെനെ മഗ്രിറ്റ് പറഞ്ഞു :"നമ്മൾ പ്രത്യക്ഷത്തിൽ കാണുന്നതിൽ മറ്റെന്തോ ഒളിച്ചുവയ്ക്കപ്പെട്ടിരിക്കുന്നു. നമ്മൾ കാണുന്നതിൽ കാണാത്തതുമുണ്ട്. കാണപ്പെടാത്തത് അറിയാനുള്ള താൽപര്യം തീവ്രമായ ഒരു ആന്തരസംഘർഷത്തിലേക്ക് നയിക്കുന്നു. പ്രത്യക്ഷമായി കാണപ്പെടുന്നതിനും കാണപ്പെടുന്നതിൽ മറഞ്ഞിരിക്കുന്നതിനും ഇടയിൽ എന്നു പറയാം."
കവിത ഈ വിരുദ്ധ ധ്രുവങ്ങളെ വാക്കുകൾ കൊണ്ട് പൂരിപ്പിക്കാൻ ശ്രമിക്കുന്നു .വാക്കുകളാകട്ടെ അർത്ഥങ്ങളെ ഉപേക്ഷിച്ച് മറ്റൊരു വിമോചനയാത്രയ്ക്ക് വിധേയമാകുന്നു.കവിയുടെ തെറ്റിയ അനുമാനങ്ങളും സന്ദിഗ്ദ്ധതകളും യുക്തിരാഹിത്യവും, സന്മാർഗികവും ബുദ്ധിപരവുമായ അന്വേഷണങ്ങളുടെ നിഷ്ഫലതയുമാണ് കവിതയായിത്തീരുന്നത്. അതുകൊണ്ട് കവിത പ്രഹേളികയെ ഓർമ്മിപ്പിക്കുന്നു. പൂർത്തീകരിക്കാത്തതിലെല്ലാം കവിത അവശേഷിക്കുന്നു. അദൃശ്യതകളെ തേടുകയാണത്. ദൃശ്യതകളിൽ അസന്തുഷ്ടി അനുഭവിക്കുകയാണ് കവി. ഈ ലോകത്തിൽ തന്നെ വസിച്ചു കൊണ്ട് ,ഇവിടുത്തെ നിയമങ്ങളും ബന്ധങ്ങളും മറച്ചുവച്ചിരിക്കുന്ന ഒരു നാടകത്തെക്കുറിച്ച് വിളിച്ചു പറയാൻ കവി വിധിക്കപ്പെടുന്നു.ഈ അമ്പുകൾ എൻ്റെ നേർക്കാണ് വരുന്നതും തറയ്ക്കുന്നതും. ബോധപൂർവ്വമായ ഒരു വിശ്ളേഷണത്തിലൂടെയല്ല കവി ഇതറിയുന്നത്. കവിയുടെ അബോധത്തിലേക്ക് പലതരം അന്ധാളിപ്പുകൾ വന്നു നിറയുകയാണ് .കവിത അദൃശ്യതകളെ തേടുകയാണ് .
"ഓർമ്മയെ തൊട്ടുതലോടുക ,
ജീവൻ്റെ വേരുകൾക്കുള്ളിലെ നിക്ഷേപനോവുകൾ
ഭൂമിയിൽ വച്ചു പകുത്തുഭക്ഷിക്കുക..
കാറ്റിനെ തൊട്ടു വണങ്ങുക ,കാണാത്ത
സാഗരം പോറ്റിയ ഹംസനിശ്വാസങ്ങൾ
ആയുസ്സിനൊപ്പം പവിത്രമായ് മീട്ടുക
കാടിനെ നോക്കി തപം ചെയ്തിരിക്കുക.
കാട്ടാള ദംശങ്ങളേൽക്കാതെ കണ്ണുകൾ
കാലത്തിലേക്ക് തുറന്നു പിടിക്കുക.
ജാലകക്കാഴ്ച മറയ്ക്കാതിരിക്കുക,
ദൂരങ്ങൾ താണ്ടി വരുന്ന രാപ്പാടിയെ സ്നേഹനീഡം നൽകി സ്വീകരിച്ചോളുക." (ബുദ്ധന്റെ പുസ്തകം)
നമുക്ക് വസ്ത്രങ്ങൾ അഴിച്ചു വെച്ച് സ്നാനഘട്ടത്തിലിറങ്ങാം. പേരറിയിക്കാതെ സുഹൃത്തുക്കളെ നേടാം .അജ്ഞാത സുഹൃത്തിനൊപ്പം സവാരി പോകാം. മിണ്ടിപ്പറയാൻ നാടും പേരും എന്തിന് ?ജാതിയില്ലാതെ പ്രേമിക്കാം. തറവാടറിയാതെ ഭക്ഷണം പങ്കിടാം. പ്രേമത്തിന്റെ നാരായ വേരു തേടി യാത്ര ചെയ്യാം. ഇരിക്കുമ്പോഴും നടക്കുമ്പോഴും അപരിചിതരുടെ സ്നേഹം കിട്ടാൻ പ്രാർത്ഥിക്കാം. എല്ലാ യാത്രകളിലും അറിയപ്പെടാത്തവരാണ് നല്ലത്. എല്ലാ വഴികളും വിജനമാകാനുള്ളതാണ്. വഴിയിലേക്ക് വരുന്നവർ മറയാനുള്ളവരാണ്. അവർ അവിടെ കാൽപ്പാടുകൾ അവശേഷിപ്പിക്കാറില്ല. വഴിക്കെന്തിനു കാൽപ്പാടുകൾ? കാൽപ്പാടുകളെ ഓർക്കാതിരിക്കുമ്പോഴാണ് വഴി വഴിയാകുന്നത്.
വേദി
വെട്ടിയരിഞ്ഞിടത്തെല്ലാം
പുതിയതെന്തെങ്കിലും
പൊട്ടിമുളയ്ക്കാൻ
ശക്തിതരണേയെന്നു മാത്രം
വേരിനോടപേക്ഷിച്ചു.
(മായാത്ത മനുഷ്യമുദ്രകൾ)
എല്ലാവർക്കും വഴി പിരിയാനുണ്ട്. മനുഷ്യർ വഴി പിരിയുന്നിടത്ത് വഴി മാത്രം ബാക്കി. ആകാശത്തിൽ എത്രയോ ആയിരം പക്ഷികൾ പറന്നു. ഇപ്പോൾ ആ ആകാശം ശൂന്യമാണ്. ആ പക്ഷികൾ എവിടെപ്പോയി ? ഇനിയും പക്ഷികളെ താങ്ങാൻ , ഉദരത്തിൽ വഹിക്കാൻ ആകാശം ഒരുങ്ങിയിരിക്കുന്നു. എല്ലായിടവും വിവൃതമാണ് .ഒന്നും തന്നെ സൂക്ഷിക്കാനുമില്ല. എല്ലാം വിസ്മരിക്കപ്പെടാനുള്ളതാണ്.
എൻ്റെ ഏകാന്തത എൻ്റേത് മാത്രമല്ല
"മഴയിൽ നിന്നു സനാതന വാക്കിൻ്റെ നനവ് മാത്രമേ ഞാനെടുക്കാറുള്ളൂ.
പുഴയിൽ നിന്നിറ്റു കാരുണ്യവായ്പിൻ്റെ
തെളിമ മാത്രമേ ഞാൻ കുടിക്കാറുള്ളൂ.
വെയിലിൽ നിന്നൊരു വേരിൻ്റെ സൂര്യനെ അറിയുകെന്നതേ
ഞാനുണർത്താറുള്ളൂ.
നിഴൽ നിതാന്ത സുഹൃത്തെന്ന പോൽ വരും
മരണമെന്നതേ ഞാനുരയ്ക്കാറുള്ളൂ...
മറവിയെ മഹാലോകങ്ങളജ്ഞാന-
ഗുഹകളായ് കാത്ത കാലമായി കാണുന്നു
മകുടമോരോന്നുമോരോ മനസ്സിൻ്റെ
ശിരസ്സിലർപ്പിച്ച ഭാരമായ് തോന്നുന്നു
കലഹമോരോന്നുമാരോ മുറിക്കുന്ന ഹൃദയബന്ധപ്പിടച്ചിലായെണ്ണുന്നു ഇടിമുഴക്കങ്ങളൊക്കെയും വാഴ്വിൻ്റെ സഹനമൗനക്കിതപ്പു പോൽ തോന്നുന്നു."
മനസ്സിൽ പല കാലങ്ങളും ബോധങ്ങളും അടക്കം ചെയ്യപ്പെട്ടിരിക്കുന്നു .പലതരം 'ഞാനു'ണ്ട്. ഞാൻ ഒരു ഏകപക്ഷവചനമല്ല. 'ഞാനി'ൽ അനേകർ ഉൾപ്പെട്ടിരിക്കുന്നു. എന്നിലെ 'ഞാനി'നെ ബാധിച്ചിരിക്കുന്ന ജീവിതങ്ങൾ ഏതെല്ലാമെന്ന് തിരഞ്ഞുകൊണ്ടിരിക്കുന്നതും സൃഷ്ടിയുടെ ഭാഗമാണ് .ഞാൻ ഒറ്റയ്ക്കല്ല. എന്റെ ഏകാന്തത എൻ്റെ മാത്രമല്ല; എന്നിലെ പല രൂപങ്ങളുടേതാണ്, പല മനുഷ്യരുടേതാണ്. ഞാൻ എന്നാൽ പലതാണ്. പല സ്വരങ്ങളാണ്. ഞാൻ പല കാലങ്ങളിൽ ജീവിച്ചിരുന്നു. പലതലങ്ങളിൽ ജീവിക്കുന്നു. ജീവിക്കുന്ന ഈ നിമിഷത്തിൽ ഇതിൽ നിന്ന് ഏതെങ്കിലും എന്നിലൂടെ പുറത്തുവരികയാണ്. അടുത്ത നിമിഷത്തിൽ അത് മറ്റൊന്നാണ് .ഞാൻ മിഥ്യയാണോ? എങ്കിൽ ആ മിഥ്യ ഇതാ നിങ്ങളോട് സംസാരിക്കുന്നു. സറിയലിസ്റ്റ് ചിത്രകാരി ക്രിസ്റ്റീന മൈക്കലാപൗലോ ((Christina Michalapoulou)പറഞ്ഞു: "എൻ്റെ അബോധത്തിൽ ഞാൻ പുരാരേഖകളുടെ ഒരു ശേഖരം നിർമ്മിച്ചെടുത്തു. എൻ്റെ ശ്വാസത്തിനടിയിലെവിടെയോ അത് ജീവിക്കുന്നുണ്ടായിരുന്നു. അതെല്ലാം ഇപ്പോൾ പുറത്തേക്ക് ഒഴുകുകയാണ് .അത് പുതിയൊരു യാഥാർത്ഥ്യത്തെ, വർണ്ണബോധത്തെ സൃഷ്ടിച്ചു. തൻ്റെ കുട്ടിക്കാലത്തെ ഓർമ്മകളെയും ബന്ധങ്ങളെയും അനുഭവങ്ങളെയും ആവിഷ്കരിക്കാതെ തനിക്ക് നിലനിൽക്കാൻ പ്രയാസമായി."."It was then that parting became a psychotherapeutic procedure ,my way to clearance and freedom" -മൈക്കലോപൗലോയുടെ വാക്കുകൾ.
കവിതയും ഒരു വേർപിരിയലാണ്. അവനവനിൽ നിന്നു പുറത്ത് എവിടേക്കു പോകും? ഒരു കുയിലിന്റെ പാട്ടിൽ ,ഒരു തവളയുടെ കരച്ചിലിൽ, ഒരു തപോവനത്തിൻ്റെ ഹൃദ്യതയിൽ , ഒരു താപസൻ്റെ ഹൃദയത്തിൽ, ശൂന്യമായ വഴിത്താരകളിൽ, വൃക്ഷത്തിന്റെ ഉച്ചിയിൽ നിന്നു ഇലകൾ പൊഴിഞ്ഞുവീഴുന്നിടങ്ങളിൽ, ദിവസങ്ങളായി ഇലകൾ വീണ് കനം വെച്ച വിജനമായ പാതകളിൽ, മണ്ണിലേക്ക് ശാന്തി തേടി വലിയുന്ന മണ്ണിരയിൽ,പ്രാചീനവും സ്വപ്നാത്മകവുമായ ആത്മായനങ്ങളിൽ ?കല ബുദ്ധിയല്ല, അത് ആത്മാവുമല്ല. കല മനസ്സല്ല,മനസ്സിൻ്റെ വേഗവുമല്ല. ബുദ്ധിയും മനസ്സും ഉപേക്ഷിക്കുന്നതാണത്.
മാർക് ഷഗ്ഗാലിൻ്റെ I and the Village എന്ന ചിത്രത്തിൽ കാണുന്നതുപോലെ ഭയാനകമായ നിമിഷങ്ങൾ അബോധത്തിൽ നിന്ന് വരികയാണ്. അബോധം എന്തിനു ഒളിച്ചുവയ്ക്കപ്പെടണം? മനുഷ്യൻ അബോധത്തിൻ്റെ ഒരു പാവയാണ്. അബോധത്തിൽ എന്താണ് സംഭവിക്കുന്നതെന്നു അറിയുന്നവനു നിശ്ശബ്ദതയിലേക്ക് ആഴ്ന്നു പോകാം. ഷഗ്ഗാൽ പറഞ്ഞു :"Art seems to me to be a state of soul more than anything else."
എല്ലാ അറിവുകളിൽ നിന്നും വിമുക്തമാവാൻ ശ്രമിക്കുന്ന ഒരു പ്രാചീന സെൻ ബുദ്ധിസ്റ്റിൻ്റെ വചനങ്ങൾ കവിതയാവാൻ നമ്മുടെ അരികിൽ വന്നു നിൽക്കുകയാണ്.പോൾ എല്വാദിൻ്റെ വാക്കുകൾ: "There is another world and it is in this one.വേറെന്ത് ലോകമാണ് നമുക്കുള്ളത്? മരണാനന്തര ലോകമല്ല, ഈ ലോകത്തിൽ തന്നെ അനേകം ലോകങ്ങളിൽ നാം പണിയെടുത്തുകൊണ്ടിരിക്കുന്നു.
"നിലയ്ക്ക് നിന്നില്ലെങ്കിൽ
കൊന്നു കൊലവിളിക്കുമെന്ന്
ഭീഷണിപ്പെടുത്തിയവരോട്
ഒന്നേ പറയാനുള്ളൂ:
നീ കൊന്നെറിഞ്ഞ
ഉടലാണിതെന്ന്
ഇനിയും മനസ്സിലായില്ലെങ്കിൽ
ഇതാ, വീണ്ടും കെട്ടിപ്പുണരുക!"
(മരിച്ചവരുടെ ഉടൽ)
നക്ഷത്രങ്ങളെപ്പോലെ നമ്മളും
എത്രയോ വട്ടം മരിച്ചു;വീണ്ടും ജീവിക്കുക തന്നെ ചെയ്യും. എല്ലാ മരണവും മരണമല്ല .മരണമെന്ന കേവല തത്ത്വത്തിനകത്ത് അനേകം മരണങ്ങളുണ്ട്. നക്ഷത്രങ്ങളെ പോലെ അന്തമില്ലാതെ നമ്മളും സഞ്ചരിക്കുകയാണ്. അകത്തു തന്നെ ഭ്രമണം. നമ്മെ അറിഞ്ഞവൻ കൊല്ലാൻ വരുന്നുണ്ടെന്നറിഞ്ഞു പേടിസ്വപ്നത്തിൻ്റെ രാത്രിപഥങ്ങളിൽ നഗ്നമായി തന്നെ ഓടണം. നക്ഷത്രങ്ങൾ പൊഴിച്ചിട്ട ജീവിതാമൃതം നുകരാൻ സമയമുണ്ടെങ്കിൽ നന്ന്.അല്ലെങ്കിൽ ഒരു പിഞ്ചുകുഞ്ഞിൻ്റെ മുഖമോർത്ത് വൃക്ഷച്ചുവട്ടിൽ മയങ്ങിക്കിടക്കാം. രാത്രിക്ക് നിലാവിൻ്റെ കൈകളുണ്ട്. നിലാവ് നമ്മെ ആദ്യപ്പിറവിയിലെന്നപോലെ തലോടും .അനന്യമായ ഒരു കാന്തിയിൽ ലോകം പുനർജനിക്കുകയാണ്. കുറ്റവാളികളും കാപാലികരും എവിടെയോ അന്തർധാനം ചെയ്യുകയാണ്. കലയുടെ അനുഭവം എന്തെങ്കിലും ബുദ്ധിപരമായി സ്ഥാപിക്കുകയല്ല, അങ്ങനെ സംഭവിച്ചാൽ അത് വിനാശകരമാണ്. ലോകം മനുഷ്യൻ്റെ കപടബുദ്ധിക്ക് വേണ്ടിയല്ല നിലകൊള്ളുന്നത് .കലയിൽ പരമമായ ശാന്തതയും ലയവുമാണ് ആത്യന്തിക ഫലം .ക്ളോദ് മൊനെയുടെ 'വാട്ടർ ലില്ലി' പരമ്പരയിൽ അതാണ് തെളിയുന്നത്. ഒരു പക്ഷി പാടുന്നതുപോലെ സ്വാഭാവികമായി വരയ്ക്കാൻ ഒക്കുമോ ? താൻ അതിനാണ് ശ്രമിക്കുന്നതെന്ന് ഫ്രഞ്ച് പെയിൻറർ മൊനെ പറഞ്ഞിട്ടുണ്ട്. വാട്ടർ ലില്ലി ഒരു ആശയമല്ല ;ബുദ്ധിപരമായ ഒരു എടുത്തുചാട്ടമല്ല; പ്രത്യയശാസ്ത്ര ചർച്ചയോ രാഷ്ട്രീയനാടകമോ പടപ്പുറപ്പാടോ അല്ല.
അത് കേവലാനന്ദമാണ് ;ഉണ്മയിൽ വല്ലപ്പോഴുമൊക്കെ നാം അറിയാതെ ചെന്നുസ്പർശിക്കുന്ന ജീവത്തായ അനുഭവമാണ്.
"നക്ഷത്രങ്ങളെ തേടി
ആകാശങ്ങളിൽ പരതി നടന്ന്
നാഴികമണിയലിഞ്ഞു ചേർന്ന
കോശങ്ങളുടെ ഭാഷ കണ്ടെത്തി
പവിത്രമായ പ്രണയങ്ങളെ വാരിപ്പുണർന്നു "
(പ്രണയമനുഷ്യൻ)
മൊനെയുടെ ചിത്രങ്ങളിലെ ലില്ലിപ്പൂക്കൾ അത്ര വ്യക്തമല്ല .അത് ചെറിയ മുത്തു പോലെയുള്ള ചായപ്പടർപ്പുകളായി കാണപ്പെടുന്നു. ജലമാകട്ടെ, മതാത്മക ഗഹനതകളെയും സമസ്യകളെയും ആവാഹിക്കുകയാണ്. നിറങ്ങൾ അതീതത്തെ അഭിസംബോധന ചെയ്യുകയാണെന്ന് തോന്നും. എന്നാൽ നിറങ്ങൾ അതീതത്വം തന്നെമായി പരിണമിക്കുകയാണ്. ജലത്തെയും പൂക്കളെയും തന്റെ ആന്തരികാനുഭവങ്ങളുടെ ക്ഷണികതയുടെ അംശങ്ങളായി കാണുകയാണ് കലാകാരൻ .കവിയും അങ്ങനെയാണ്. വാക്കുകളുടെ അർത്ഥം കവിയെ നോവിക്കുന്നു; ഉറക്കം നഷ്ടപ്പെടുത്തുന്നു. വാക്കുകളെ അവയുടെ വ്യത്യസ്തമായ അർത്ഥങ്ങളിൽ നിന്ന് മോചിപ്പിക്കാൻ കവിതയെഴുതാതെ മാർഗ്ഗമില്ല. കവിത വാക്കുകളല്ല ;വാക്കുകളെ തന്നെ അപ്രസക്തമാക്കുന്ന ആന്തരിക വെളിച്ചമാണ്.
'പച്ചിലപ്പക്ഷിയുടെ സങ്കീർത്തന'ത്തിൽ ഗോപി എഴുതുന്നു:
'ഒറ്റക്കുതിരപ്പുറത്ത്
ഞാനിങ്ങനെ ചുട്ടുപൊള്ളുന്ന വെയിലിൽ കുതിക്കവേ
അസ്തമയം വരെ പോയ കുതിരയെ കട്ടുകൊണ്ടാരോ
മറഞ്ഞുപോയെങ്ങനോ !
ചുറ്റിപ്പിടിച്ചു കിടക്കും
നിഴലിനെ
വെട്ടമില്ലാതാരു വേർപെടുത്താൻ വരും?
മിഥ്യകൾ കൊണ്ട് മെനഞ്ഞ രഥം കേറി
യുദ്ധം നയിക്കുന്നതേതു
രക്താസുരൻ ?
നിശ്ചയക്കൂറുള്ള
വാക്കിൻ്റെ ഉച്ചിയിൽ
നട്ട വിത്തെല്ലാം
മുളച്ചെന്നു ചൊല്ലുവാൻ
ഇത്തിരിച്ചൂട്ടു -
വെളിച്ചത്തിൽ വന്നത്
മറ്റാരുമല്ലെന്റെ
പച്ചിലപ്പക്ഷികൾ ."
മിഥ്യകൾക്കുള്ളിലേക്ക് പോയി യുദ്ധം ചെയ്യാൻ വായനക്കാരൻ ഉത്സുകനാവുന്നു. ഓടിക്കിതച്ചു വന്ന കുതിരയെ ആരാണ് അപഹരിച്ചത്? ആ കുതിര അസ്തമയം വരെ പോയി. സ്വപ്നങ്ങൾക്ക് എന്ത് ഭംഗിയാണ്! . ചിന്തകൾക്കിടയിലുള്ള ധ്യാനമാണ് ബുദ്ധൻ.ബുദ്ധനെ തേടിപ്പോയാൽ നമുക്ക് യാത്ര അവസാനിപ്പിക്കാനാവില്ല. ബുദ്ധൻ എന്ന വാക്കിനപ്പുറത്ത് മനുഷ്യൻ്റെ പ്രവൃത്തികളിൽ ബുദ്ധനുണ്ട്.ഒരു പക്ഷിയെ കാണുന്നതിൽ ബുദ്ധനുണ്ട്. ജലത്തിനു മുകളിൽ നടക്കുന്നതോ വായുവിൽ സഞ്ചരിക്കുന്നതോ അല്ല അത്ഭുതമെന്ന് വിയറ്റ്നാമിലെ ബുദ്ധ സന്യാസിയായിരുന്ന തീച്ച് നാത് ഹാൻ പറഞ്ഞു.
അകൽച്ചയില്ലാതാവുന്നിടത്ത് കവിത
നമ്മൾ വഴിയിൽ നടക്കുന്നതിലും അത്ഭുതമുണ്ട്. നിലാകാശം ഒരു അത്ഭുതമാണ്. വെളുത്ത മേഘങ്ങൾ, പച്ചയിലകൾ ,ഒരു കുട്ടിയുടെ കറുത്ത, ആകാംക്ഷയുള്ള കണ്ണുകൾ - എല്ലാം അത്ഭുതമാണ്. അത്ഭുതം കാണുകയാണെങ്കിൽ കവിത നമ്മുടെ അരികിൽ, കൈയെത്തും ദൂരത്ത് തന്നെയുണ്ട് എന്നറിയാം. അതുകൊണ്ടാണ് കവിക്ക് എല്ലാത്തിനോടും വിസ്മയകരമായ അടുപ്പം തോന്നുന്നത്. നമ്മളാകട്ടെ, അകൽച്ചയെ ആഘോഷിക്കുകയാണ്. ഒരാളിൽ നിന്ന് ,ചിന്തയിൽ നിന്ന്, ബന്ധത്തിൽ നിന്ന്, ഓർമ്മയിൽ നിന്ന്, അനുകമ്പയിൽ നിന്ന് എങ്ങനെ അകലാമെന്നാണ് നാം ആലോചിക്കുന്നത്. യഥാർത്ഥ കവിത ഒരുമിക്കലിന്റേതാണ് .അകൽച്ചയില്ലാതാവുന്നിടത്താണ് കവിത .ഒരു ക്രൂരമൃഗത്തോട് അകൽച്ചയില്ലാതാകുന്നിടത്താണ് കവിത .വേർപെടൽ അല്ലെങ്കിൽ വേർപെടുത്തൽ എന്ന മിഥ്യയിൽ നിന്ന് ഉയർന്നു പൊങ്ങാനാണ് വിദ്യാഭ്യാസം വേണ്ടത്. ഒരില പോലും നമ്മളോട് സംവദിക്കുകയാണ്. ബുദ്ധികൊണ്ട് നിർമ്മിക്കപ്പെട്ട നമുക്ക് ആ സംഭാഷണം മനസിലാവുകയില്ല.അതിൽ പ്രത്യേകമായ സാമ്പത്തികലാഭമോ നേട്ടമോ ഉണ്ടാവുകയില്ലല്ലോ. അതുകൊണ്ട് കാതുകൾ പ്രവർത്തിക്കുകയില്ല .എന്നാൽ ഒന്നും ആവശ്യമില്ലെന്ന് തോന്നുകയാണെങ്കിൽ ഇലകളുടെ സംഭാഷണം കേൾക്കാം. ഇലകൾ നമ്മെ ഒരു വസന്തത്തിലേക്ക് ക്ഷണിക്കുന്നു. ഇലകളിൽ ഓർമ്മയുടെ ഞരമ്പുകൾ. പ്രേമഭാജനത്തിന്റെ ഉടൽ. ഇലകൾ പൂക്കളെക്കാൾ സുന്ദരം. ഇലകൾ നമ്മുടെ ആത്മഘടകമാണ്. പുരാതനജീവിതങ്ങളെ അത് സചേതനമാക്കുന്നു,വീണ്ടും.ജീവിക്കാൻ കൊള്ളാവുന്നതാണ് ജീവിതമെന്ന് ഓർമ്മിക്കാൻ ഈ ഇലകളുമുണ്ട് .മരിച്ചവരെയെല്ലാം ഇലകൾ സാന്ത്വനിപ്പിക്കുന്നു. മരണത്തിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചു വരാൻ വേണ്ടി വീണ്ടും ഇലകൾ തളിർക്കുന്നു. അതൊരു ശൈശവാനുഭവം പോലെയാണ്. റിൽ കേ എഴുതി: "The earth is like a child that knows poems by heart. ആത്മാവിൽ ഒരു ഭാഷ പ്രവർത്തിക്കുന്നു. അത് അന്തർമുഖമാണ്. എന്നാൽ ആത്മാവിൻ്റെ മണ്ണിനടിയിലേക്ക് ചെല്ലുകയാണെങ്കിൽ ആ ഭാഷയുടെ വിനിമയത്തിൻ്റെ നീർച്ചാൽ കാണാം.
പി.കെ.ഗോപി 'ഒളിച്ചു പാർക്കുന്ന വീട്' എന്ന കവിതയിൽ എഴുതി:
"മഴയും കാറ്റും വെയിലും
പച്ചിലകളോടൊപ്പം
വിരുന്നു വന്നു .
മനം നിറയെ
മൗനം കോരിക്കുടിച്ച്
പഴമ്പാട്ടുകൾ മൂളി
പടിയിറങ്ങിപ്പോയി ."
മുണ്ടശ്ശേരി മലയാളസാഹിത്യത്തിനു പുതിയൊരു പരിപ്രേക്ഷ്യം നൽകി: എം.കെ.ഹരികുമാർ
Thursday, May 16, 2024
എന്റെ മാനിഫെസ്റ്റോ:സ്വയം നിരാസത്തിലൂന്നിയ കലാപം /ഡോ .യാക്കോബ് മാർ ഐറേനി
![]() |
ഡോ .യാക്കോബ് മാർ ഐറേനി |
ശ്രീ. എം.കെ.ഹരികുമാറിന്റെ 'എന്റെ മാനിഫെസ്റ്റോ' വായിച്ചു തുടങ്ങിയപ്പോൾ ഇത് ഏതോ ദുരൂഹതയുടെ ഗുഹാമുഖമാണെന്ന് തോന്നിപ്പോയി. വായന പുരോഗമിച്ചു വന്നപ്പോഴാണ് ദുരൂഹത എന്നു നിരൂപിച്ചതിന്റെ അകംപൊരുൾ അത്ര നിസ്സാരമല്ലെന്ന് ഒരു വെളിപാടുപോലെ ബോധോദയമുണ്ടായത്. വായിച്ചുതീരാറായപ്പോഴേക്കും ആശ്ചര്യം കൗതുകമായി മാറിക്കഴിഞ്ഞിരുന്നു! സ്വയം നിരാസത്തിലൂന്നിയ മറ്റൊരദ്വൈതവിചാരമുണർത്തിവിടുന്ന ഒരു "കലാപ"മാണിതിന്റെ ഉള്ളടക്കം.
"വസ്തുവിനെ അതിൽ നിന്നു മോചിപ്പിക്കുന്ന "സാഹസത്തെയാണ് 'കലാപ'മെന്ന് ഇവിടെ വിവക്ഷിക്കുന്നത്. എവിടെയായിരുന്നാലും അസ്വസ്ഥതയുളവാക്കുന്നതാണ് കലാപം. അസ്വസ്ഥതയില്ലാതെ സ്വസ്ഥതയും സ്വസ്ഥതയുടെ രുചിയുമില്ലല്ലോ.
ഈ വിചാരവിശേഷത്തെ 'നവാദ്വൈതം' എന്ന് ഹരികുമാർ വ്യവഹരിക്കുന്നു. മൗലികമായ അദ്വൈതചിന്തക്ക് ഒരുതരം 'നിരാസം' നൽകി, പുനർജനി നൽകാനുള്ള തീവ്രശ്രമമാണിതിൽ. ഈ ശ്രമം പുതുമയാണ്. ഗരിമയുള്ളതുമാണ്. ഭാഷാപരമായും, ആശയപരമായും ആവനാഴിയിൽ സംഭരിച്ചിരിക്കുന്ന സമസ്തായുധങ്ങളും ഗ്രന്ഥകാരൻ ഈ 'കലാപ'ത്തിൽ എടുത്തുപ്രയോഗിച്ചിട്ടുണ്ട്. അവതരണരീതിയും, അതിൽ നമ്മെ വിശ്വസിപ്പിക്കാൻ പോരുന്നതാണ്. പ്രസ്തുത 'കലാപ'സാഹസം അഭിനന്ദനാർഹമെന്നതിൽ അശേഷം തർക്കമില്ല.
'സ്വയം നിരാസം' ഗ്രന്ഥകാരന് ഒരു തപസ്യപോലെയാണ്. സംസ്കൃതമനസ്സുകൾക്ക് എത്രയും ഹൃദ്യമായ ഈ വിചാരധാരയിൽ നിന്ന് ഇടത്തോട്ടോ വലത്തോട്ടോ തിരിയാതെ അദ്ദേഹം പദമുറപ്പിച്ചു തന്നെ നിലകൊള്ളുന്നു. ആ നിൽപിലുമുണ്ടൊരു 'നിരാസം'. ചിന്തയുടെ നവംനവങ്ങളായ ദീപ്തമേഖലകളിലേക്ക് അനുവാചകരെ അതു 'പരിഭാഷപ്പെടുത്തു'ന്നുമുണ്ട്. സ്വയംനിരാസത്തിലൂന്നിയ 'നവാദ്വൈതം' കേവലം അചലമായ ഒരു വിചാരമല്ല, മറിച്ച് നവവിപ്ലവഛായയുള്ള ഒരു ചിന്താധാരയാണ്. അത് ശബ്ദത്തെയും, വെളിച്ചത്തെയും ഗതിവേഗത്തെയുമെല്ലാം ഉൾക്കൊള്ളുകയും, നിർമമതയോടെ അവയെ നിരസിച്ച് അതിർലംഘിക്കുകയും, അനുസ്യൂത നവസൃഷ്ടിയെന്ന നഭസ്സിലെത്തിക്കുകയും ചെയ്യുന്ന ചാലക ശക്തിയായി കാണപ്പെടുകയും ചെയ്യുന്നു. തുടർന്നങ്ങോട്ട് അവിരാമമായ യാത്രതന്നെ. പരിചിതമായ സംസ്കൃതിയെ പൂർണ്ണമായി പുനർനിർമ്മിച്ച്, ഒരു പുത്തൻ സുതാര്യതയിലേക്ക് ആനയിക്കണമെന്ന ഗ്രന്ഥകാരന്റെ ഇതിവൃത്തത്തിന്റെ ധ്വനിയും പ്രതിധ്വനിയും ഈ ഗ്രന്ഥത്തിലുടനീളം മുഴങ്ങുന്ന ഭാവമാണ്. (overwhelming concern)നിലവിലുള്ള ഘടനകളെയും വിചാരവിധികളെയും വിമർശനപരമായി നേരിടാതെ ഇത്തരമൊരു ഉദ്യമം അസാദ്ധ്യമാകയാൽ , ഇന്നത്തെ സാമാന്യ ചിന്താവിശേഷങ്ങളെ ഒരുതരം പരസ്യവിചാരണയ്ക്കു വിധേയമാക്കുന്നുണ്ട്:-
"സമയമെടുത്തു ചിന്തിക്കുന്നത് അസാന്മാർഗ്ഗികവും പരിഹാസ്യവുമായിത്തീരുന്നു." (ഭാഷ മരിച്ചു).
ഗ്രന്ധവിചാരം സമാരംഭിച്ചിരിക്കുന്നത് 'മൗലികവാദ'ത്തിന് ഒരു പുതിയ നിർവചനവ്യാപ്തി നൽകിക്കൊണ്ടാണ്. "സ്വയം നിരസിക്കാനുള്ള തരത്തിൽ തത്വബോധത്തെ വികസിപ്പിച്ചില്ലെങ്കിൽ ഏതു ആശയവും മൗലികവാദമായിത്തീരും." (സ്വയം നിരാസം)
പലതരം മൗലികവാദങ്ങൾ അവയുടെ അർത്ഥനൈർമല്യം കൈവെടിഞ്ഞ് ഹിംസാത്മകതയ്ക്ക് കുഴലൂത്തു നടത്തുന്ന ആധുനിക കാലത്ത് ഈ നിർവചനം തീർച്ചയായും ശ്രദ്ധിക്കപ്പെടേണ്ടതു തന്നെ. സമസ്ത മൗലികവാദ സമീപനങ്ങളുടെയും പുനർനിർമ്മിതിയുടെ കൺവേയർ ബൽറ്റാണിവിടെ തത്വശാസ്ത്രം. യാഥാസ്ഥിതിക കൺവേയർ ബൽറ്റിൽ സഞ്ചരിക്കുന്ന വസ്തുക്കൾക്ക് മാറ്റമുണ്ടാകുന്നില്ല, സ്ഥാനചലനം മാത്രം. ഇവിടെയാകട്ടെ ചലനത്തോടൊപ്പം 'ആന്തരിക സ്വയം നിരാസ'മെന്ന പ്രക്രിയയും തുടരെ അരങ്ങേറുന്നതായി കാണാം. ആത്മാർത്ഥമായി സ്നേഹിക്കുന്നതിനുപോലും സ്വത്വനിരാസം അനിവാര്യമാണെന്ന് ഈ പ്രമാണം വെളിപ്പെടുത്തുന്നു.
ഇക്കാലത്ത് 'സ്വത്വബോധ'മെന്ന ആശയം പ്രത്യയശാസ്ത്ര വീക്ഷണങ്ങളിൽ തർക്കവിഷയമായിട്ടുണ്ട്. രാഷ്ട്രീയ പശ്ചാത്തലത്തിലുള്ള സ്വത്വനിഷേധം, മറ്റൊരു സ്വത്വനിർണ്ണയത്തിലേക്കുള്ള ആഹ്വാനമായി അസ്തമിക്കുന്നു. ഹരികുമാറിന്റെ വീക്ഷണത്തിൽ സ്വയംനിരാസം ചലനാത്മകമായ മറ്റനേകം ലോകങ്ങളിലേക്കുള്ള നിരന്തരപരിണാമത്തിനു ഹേതുവാണ്. അങ്ങനെ വരുമ്പോൾ സ്വയം നിരാസം തന്നെ യഥാർത്ഥ 'സ്വത്വബോധ' മാണെന്നു വരുന്നു. സ്വയം നിരാസത്തിലൂടെ 'ശൂന്യതാ നിർമ്മാണ'മല്ല ലക്ഷ്യം. നവനിർമ്മാണത്തിനാണിവിടെ ഊന്നൽ.
ഹരികുമാറിന്റെ ഹരിത ദർശനങ്ങളിൽ വിശ്വചിന്താധാരകളിലെ പ്രചുര ദർശനങ്ങളുടെ സമാന്തരരേഖകളും ഒളിയും കാണാം.
'പുനർജനി' എന്നത് കേവലം ഒരു യുക്തിചിന്ത എന്നതിലപ്പുറം, യാഥാർത്ഥ്യത്തെ കവിയുന്ന യാഥാർത്ഥ്യമായി പല മതചിന്തകളിലും തെളിയുന്നുണ്ട്. വീണ്ടും ജനിക്കാതെ സ്വർഗ്ഗപ്രാപ്തിയില്ല എന്ന് യേശക്രിസ്തു അരുൾ ചെയ്തു. അത് ഒരവസ്ഥയും, അനുഭവവും മാനസിക സ്ഥിതിയും സംസ്കാരവും എല്ലാമായിട്ടാണ് വ്യാഖ്യാനിക്കപ്പെടുന്നത്.
Pseudo Dionysius എന്ന വിഖ്യാതനായ സിറിയൻ ദർശകൻ 'നേതി'യുടെ മറ്റൊരു പ്രോക്താവാണ്. അദ്ദേഹത്തിന്റെ വേദവൈജ്ഞാനിക സങ്കൽപങ്ങളിൽ നിരാസങ്ങളുടെ ഒരു ഘോഷയാത്രയാണ്. ഉണ്മയെ തേടുന്നതിൽ നിരാസം ഒരു പ്രധാന ആയുധമായി അദ്ദേഹം പ്രയോഗിക്കുന്നു. കുറിവാക്യങ്ങൾ നിറഞ്ഞ അദ്ദേഹത്തിന്റെ രചനകളിലെ ചില ഭാഗങ്ങൾക്കരികെ, ഹരികുമാറിന്റെ സദൃശ്യവാക്യങ്ങൾപോലുള്ള ചില പരാമർശനങ്ങൾ പ്രതിഷ്ഠിക്കാവുന്നതാണ്. ഈ സാമ്യം ബോധപൂർവ്വം ചമച്ചതാണെന്നു കരുതാൻ ന്യായമില്ല.
John Donne യുടെയും കുഞ്ഞുണ്ണിമാഷിന്റെയും അളന്നുകുറിച്ചെടുത്തതുപോലെ ഉതിരുന്ന കുറിവാക്യങ്ങൾ പലതും ഇവിടെ സംഗതവും സാമ്യമുള്ളവയുമായി കാണപ്പെടുന്നു.
"Death thou shalt die[Donne:'holy sonnets']
വീടുവീടായ് വരുമ്പോഴേ
നാടു നാടായ് നടക്കൂ (കുഞ്ഞുണ്ണി)
ഇന്ദ്രിയാതീത തലങ്ങളിലേക്കുള്ള ഒരു ക്ഷണം ഇതിൽ മിന്നിമായുന്നുണ്ട്. മേൽപ്പറഞ്ഞ ഗണത്തിൽ വരുന്ന കുറിവാക്യങ്ങളുടെ ശൈലി ഹരികുമാറിന്റെ രചനയിലും കാണുന്നത് അത്ഭുതാവഹമാണ്.
വഴിയാണ് യാത്ര, യാത്രയാണു വഴി'
വഴി നമുക്കൊരു ലക്ഷ്യമല്ല, വഴിക്കു സ്ഥായീഭാവമില്ല'
വേഗമില്ലെങ്കിൽ യാത്രയില്ല. - (ഹരികുമാർ, 'വഴികൾ')
യേശുക്രിസ്തു ഇങ്ങനെ മൊഴിഞ്ഞു: 'എന്റെ ശിഷ്യനാകാൻ ഇച്ഛിക്കുന്നവൻ തന്നത്താൻ നിഷേധിച്ച്, ദിനംതോറും തന്റെ കുരിശുമെടുത്തു കൊണ്ട് എന്റെ പിന്നാലെ വരണം' ഇവിടെ ശിഷ്യത്വം മൊട്ടിടുന്നത് സ്വയംനിരാസത്തിലാണ്. സമസ്ത ഭൗതിക അവകാശവാദങ്ങൾക്കും ഇവിടെ വിരാമമാകുന്നു. മാനദണ്ഡങ്ങളും മാഞ്ഞുപോകുന്നു. സ്വയം നിഷേധിക്കുമ്പോൾ അതു മറ്റൊന്നിലേക്ക് അഥവാ മറ്റുപലതിലേക്കു ലയിക്കുകയാണ്. ആ യാത്ര അവസാനിക്കുന്നുമില്ല. നിലവിലുള്ളതും അറിയുന്നതുമായ എല്ലാ ആത്മീക-സാമൂഹ്യ സങ്കൽപങ്ങളുടെ നിരാസം തന്നെയാണ് ഇവിടെ പ്രമേയം. കുരിശുമെടുത്തുകൊണ്ട് എന്നു പറഞ്ഞിരിക്കുന്നതിൽ, ഇത് ഒരുതരം മരണവും പുനർജനിയുമാണെന്നു വ്യക്തമാകുന്നു. സാമാന്യമായി, മരണത്തിലൂടെയാണ് പുനരുത്ഥാനത്തിലേക്കുള്ള വഴി. മരണരഹിതമായ രൂപാന്തരം മറ്റൊരു സാധ്യതയാണെന്ന് സെയിന്റ് പോൾ പറയുന്നുണ്ട്.
സ്വയം നിരാസത്തിന്റെ നാനാർത്ഥങ്ങളും വൈവിദ്ധ്യങ്ങളും യേശുക്രിസ്തുവിന്റെ 'പർവ്വത പ്രഭാഷണ' ത്തിൽ നിറയെക്കാണുന്നുണ്ട്.
"ദുഃഖിക്കുന്നവൻ ഭാഗ്യവാന്മാർ'
'നീതി നിമിത്തമായി പീഡനമേൽക്കുന്നവർ ഭാഗ്യമുള്ളവർ'
'ജനങ്ങൾ നിങ്ങളെ നിന്ദിക്കുകയും, സകല ദുർഭാഷണങ്ങളും നിങ്ങൾക്കെതിരെ വ്യാജമായി പറയുകയും ചെയ്യുമ്പോൾ നിങ്ങൾ ഭാഗ്യമുള്ളവർ."
'അടയാളങ്ങളും അത്ഭുതങ്ങളും' കാണാനാഗ്രിച്ച യഹൂദനേതാക്കന്മാരോട് യേശുപറഞ്ഞു: 'ഈ മന്ദിരം പൊളിക്കുവിൻ, മൂന്നുദിവസം കൊണ്ട് ഞാനതിനെ വീണ്ടും പണിയും' 46 നീണ്ട വർഷങ്ങൾകൊണ്ട് പടുത്തുയർത്തിയ യരുശലേം ദേവാലയത്തെക്കുറിച്ചാണ് അദ്ദേഹം പറഞ്ഞത് എന്ന് അവർ ധരിച്ചുപോയി! അദ്ദേഹമാകട്ടെ, തന്റെ ശരീരമെന്ന മന്ദിരത്തെപ്പറ്റിയാണ് പറഞ്ഞത്. തന്റെ മരണം, പുനരുത്ഥാനം ഇവയെ സ്പർശിക്കുന്നതായിരുന്നു വിചിത്രമായ ഈ പ്രസ്താവന. 'നിരാസ'മെന്ന അടിസ്ഥാന ചിന്ത ഇവിടെ പല മാനങ്ങൾ തേടുന്നു.
നിസ്സായിലെ വിശുദ്ധ ഗ്രിഗോറിയോസിന്റെ (നാലാം നൂറ്റാണ്ട്] വേദഭാഷ്യപ്രധാനമായ ഗ്രന്ഥമാണ്, 'മോശയുടെ ജീവചരിത്രം'. വെളിച്ചത്തിന്റെ പ്രഭവസ്ഥാനം തേടി മലകയറുന്ന മോശ ഒന്നൊന്നായി 'പടികൾ കയറുന്നു'. ഒരു പടികയറുമ്പോൾ മറ്റൊന്നു മുമ്പിൽ തെളിയുന്നു. അങ്ങനെ വീണ്ടും വീണ്ടും .ഈ പുസ്തകത്തിലെ അനിതര സാധാരണമായ ഒരു അവതരണമാണീ ഭാഗം. മനുഷ്യജീവിതത്തിൽ, ആത്മീയവളർച്ചയ്ക്കും പുരോഗതിയ്ക്കും സ്ഥായീഭാവമല്ല,നിരന്തര പരിണാമത്തിലൂടെയുള്ള അവിരാമായ പുരോഗതി എന്ന ആരോഹണമാണത് എന്നാണ് ഗ്രിഗോറിയോസിന്റെ വാദം.
'അവസാനിക്കാത്ത വളർച്ച' എന്ന് അദ്ദേഹം ഈ യാത്രയെ വിളിക്കുന്നു. ആയിത്തീരൽ (becoming])എന്ന തുടർപ്രക്രിയ ഒരിക്കലും പൂർണ്ണമായും ആയിത്തീരുന്നില്ല (being). അവിരാമമായ ഈ വളർച്ചയ്ക്ക് ഊർജ്ജവും സൗന്ദര്യവുമുണ്ട്. അത്തരം ജീവിതം ഒരു വെല്ലുവിളിയായിത്തുടരുന്നു. ആയിത്തീർന്നാൽ പിന്നെ വളരാനൊന്നുമില്ലല്ലോ. ഈ പശ്ചാത്തലത്തിൽ ഹരികുമാറിന്റെ 'സ്വയം പ്രതിഷ്ഠിക്കാനൊന്നുമില്ല' എന്ന ലേഖനത്തിലെ ചില വരികൾ നവോന്മേഷത്തോടെ എഴുന്നു നിൽക്കുന്നതുകാണാം.
"എല്ലാവരും ദൈവമാകുമ്പോൾ, പിന്നെ പ്രാർത്ഥനയോ, ക്ഷേത്രമോ ഒന്നും വേണമെന്നില്ല. ഇതു മനുഷ്യനെയെന്നല്ല, എല്ലാറ്റിനെയും അഹങ്കാരിയാക്കും.... ദൈവമായിത്തീരാൻ കഴിഞ്ഞാൽപ്പിന്നെ ജീവിതമെന്തിന്?"
മൗലികമായ അദ്വൈത തത്ത്വത്തെ വിശകലനം ചെയ്തുകൊണ്ടാണ് ഈ പ്രസ്താവന. പ്രത്യക്ഷത്തിൽ നിർവ്വാണം നേടി ലയിക്കുക എന്നതിൽ നിന്നും ഭിന്നമാണീ ദർശനം. ഇവിടെ വളർച്ചയും വികാസവുമെന്ന ആരോഹണം ഒരു തുടർക്കഥയാണ്. എപ്പോഴും തൽസ്ഥിതിയെ നിരസിക്കുന്നതാണ് അതിന്റെ നൈസർഗ്ഗിക ശൈലി. നിരാസത്തിലൂടെയുള്ള നവനിർമ്മിതിയെ ഹരികുമാർ ഇങ്ങനെ വ്യാഖ്യാനിക്കുന്നു.
"ഓരോ വസ്തുവിന്റെയും ഉള്ളിലുള്ള മൗലികവാദത്തെയും
ഗതകാല ആഭിമുഖ്യത്തെയും നിശ്ചലാവസ്ഥയെയും മാറ്റി, പ്രപഞ്ചികമായ ലോകാവസ്ഥയ്ക്ക് പ്രധാനമായ ഉണ്മകളിലേക്ക് പരിവർത്തനം ചെയ്യുന്നതിനാണ് ഈ പുനർനിർമ്മാണം."
പ്രപഞ്ച ഉണ്മകൾ, നിശ്ചലാവസ്ഥയ്ക്കും ചലനാത്മകതയ്ക്കും അതീതമാണെന്നാണ് സൂചന. ഹരികുമാറിന്റെ വീക്ഷണത്തിൽ, സ്വയം നിരാസത്തിലൂടെയുള്ള തുടർപരിണാമം, ഭ്രാന്തമായ അവ്യവസ്ഥിതിയിലേക്കു നീന്തിക്കയറുന്നതല്ല. അതു സൃഷ്ടിപരവും, സംസ്കരിച്ചെടുക്കലുമാണ്. സാഹിത്യത്തിനും മതത്തിനും ശാസ്ത്രത്തിനുമെല്ലാം ഇതു ബാധകമാണെന്നത് ഗ്രന്ഥകാരന്റെ ശക്തമായ വീക്ഷണമാണ്. പരന്നവായന ആത്മീയപരിവർത്തനത്തിലേക്കു നയിച്ചേക്കാം. എന്നാൽ 'നിരാസ'രാഹിത്യരംഗത്ത് 'ഭാഷ മരിക്കുന്നു' എന്നു ഗ്രന്ഥകാരൻ സമർത്ഥിക്കാൻ ശ്രമിക്കുന്നു.
"പ്രത്യേകിച്ച് ഒന്നും വിനിമയം ചെയ്യാനില്ലാത്ത വാക്കുകൾ നടത്തുന്ന മാംസപ്രദർശനം ഭാഷയുടെ മരണത്തിനു നിമിത്തമാണ്." (ഭാഷ മരിച്ചു)
ഗ്രന്ഥകാരന്റെ മനനം ഇവ്വിധം ഗതിവേഗമാർജിക്കുമ്പോൾ, ആത്മീകതയ്ക്കും ഒരു നവമാനം കൽപിച്ചിട്ടുണ്ട്. ദൈവത്തെ ചുറ്റിപ്പറ്റിയുള്ള ചിന്തയല്ല, "സകലത്തിനെയും സ്വാംശീകരിച്ചുകൊണ്ടുള്ള ആത്മീകതയാണ് സാഹിത്യത്തിന്റേത്." എന്നാണ് അദ്ദേഹത്തിന്റെ മതം. വാസ്തവത്തിൽ കാമ്പുള്ള മതവിശ്വാസങ്ങളെ സ്വാധീനിച്ചിട്ടുള്ള ചിന്തതന്നെയാണിത്. പൗരസ്ത്യ ക്രൈസ്തവ വേദശാസ്ത്രദർശനത്തിൽ സകല സൃഷ്ടിയെയും ഉൾക്കൊള്ളാത്ത ആത്മീകതയുമില്ല, ആരാധനയുമില്ല. സാഹിത്യഗന്ധിയായ ഈ ആത്മീകതയെ, ഹരികുമാർ 'ബദൽ ആത്മീകത' എന്നു വിളിക്കുന്നുവെങ്കിലും സനാതനവും മൗലികവുമായ ആത്മീകതയുടെ രൂപം തന്നെയാണിത്.
a
'ചലനവും പുരോഗതി'യും ഗ്രന്ഥകാരന് ഒരു obsession പോലെയാണ്. അത് സ്വാഗതാർഹവുമാണ്. ചിന്തയ്ക്കു കുളിർമയരുളുന്ന ഈ ദർശനം ഈ ഗ്രന്ഥത്തിലെ പ്രതിപാദനങ്ങളിലുടനീളം ദൃശ്യമാണ്. ഇതാ 'വഴികൾ' എന്ന ലേഖനത്തിൽ നിന്ന്:-
"പ്രകാശത്തെക്കാൾ എത്രയോ ഇരട്ടി വേഗത്തിൽ നാം മനസ്സുകൊണ്ടു സഞ്ചരിക്കുന്നു."
" ആകാശത്തിലൂടെ നക്ഷത്രങ്ങൾ അതിവേഗത്തിൽ ഓടിക്കളിക്കുന്നു."
"നക്ഷത്രയാത്ര സർവ്വലോകങ്ങളെയും കടന്നുപോകുന്നു."
"നിശ്ചിത പഥമില്ലാത്തതുകൊണ്ട്, നമ്മുടെ യാത്രകൾക്കു വേഗം കൂടും." (നക്ഷത്രങ്ങളുടെ വൈവിധ്യമാർന്ന സഞ്ചാരപഥങ്ങളെ ഭാരതത്തിലെ പുരാതന വാനഗവേഷകർ നിർണ്ണയിച്ചിട്ടുണ്ട്!) അനന്തമായ സഞ്ചാര-പുരോഗതിയുടെ ഗതി ഗ്രന്ഥകാരൻ ഇങ്ങനെ സംഗ്രഹിച്ചിരിക്കുന്നു.
"വീണ്ടും എവിടേയ്ക്കോ പൊയ്ക്കൊണ്ടിരിക്കും." (വഴികൾ)
ഇത്രയുമെല്ലാം വിശദമായും സധൈര്യവും എഴുതിയെങ്കിലും ഗ്രന്ഥകാരൻ ഒരു ജാമ്യാപേക്ഷപോലെ കുറിച്ചിട്ടു:
നവാദ്വൈതം സാഹിത്യചിന്തയിലാണ് മുഖ്യമായും പ്രയോഗിക്കുന്നത്." (ഉത്തരങ്ങൾക്കു വേണ്ടി) എത്ര സംഗതമായ ഒരു തിരിച്ചറിവാണിത്! സ്വയംനിരാസത്തിന്റെ (നവാദ്വൈതമെന്നു ഭാഷ്യം) പ്രായോഗികത, അദ്ദേഹം കണ്ടെത്തി നിർവചിക്കുകയും അതിൽ മനുഷ്യന്റെ ഭാഗധേയം നിർണ്ണയിക്കുകയും ചെയ്തിരിക്കുന്നു.
"വസ്തുക്കളെ അവയുടെ പരിസരത്തുനിന്നുയർത്തി കൂടുതൽ വലിയ ലോകവുമായി സംവാദത്തിലേർപ്പെടുത്തേണ്ട ജോലിയാണ് മനുഷ്യന്റേത്" (സ്വയം പ്രതിഷ്ഠിക്കാനൊന്നുമില്ല)
അപ്പോൾ പരിണാമവിധേയമായ മനസ്സാണ് നവാദ്വൈതചിന്തയുടെ പ്രാണൻ എന്നു സിദ്ധിക്കുന്നു.
മേൽപ്പറഞ്ഞ വിവരണങ്ങളുടെ ആകെത്തുകയാണ് 'നവാദ്വൈതം'. ആത്മാവും പരമാത്മാവും തമ്മിൽ, ദൃശ്യവും അദൃശ്യവും തമ്മിൽ, ഭൗമവും അഭൗമവും തമ്മിൽ പിളർപ്പും ഭേദവുമില്ലെന്ന് അദ്വൈതം വിധിക്കുന്നു. സ്വയം നിരാസമെന്ന പ്രക്രിയയിലൂടെ, പുറംലോകത്തെ വിശദാംശങ്ങളുമായി താദാത്മ്യമാകുമെന്ന് 'നവാദ്വൈതം' പറയുന്നു. അങ്ങനെ നവാദ്വൈതത്തിലുമുണ്ട് ഒരദ്വൈതം. 'മനുഷ്യൻ പ്രവൃത്തിയിലൂടെ മറ്റൊന്നായി മാറുമ്പോൾ, വലിയലോകത്തേക്കു കൂടിക്കലരുമ്പോൾ രണ്ടും തമ്മിൽ ഭേദമില്ലാതെ വരും. (സ്വയം പ്രതിഷ്ഠിക്കാനൊന്നുമില്ല) ഈ ഭേദരാഹിത്യം നവാദ്വൈതത്തിന്റെ കാതലാണ്. സ്വയംനിഷേധിക്കുന്നതിലൂടെ പുറംലോകവുമായി ഭേദമില്ലാതെ വരുന്നു.
'നവാദ്വൈത'മെന്ന തനതായ സങ്കൽപത്തിന് ഹരികുമാർ ഈ 'മാനിഫെസ്റ്റോ'യിലൂടെ ഒരു പുതുഭാഷ്യം ചമച്ചിരിക്കുന്നു. അക്കൂട്ടത്തിൽ ഒ.വി.വിജയന്റെ 'ഖസാക്കിന്റെ ഇതിഹാസ'ത്തിന് പ്രൗഢവും മനഃശാസ്ത്രപരവുമായ ഒരു വിമർശന വിചാരവും അവതരിപ്പിച്ചിരിക്കുന്നു.
a
'നവാദ്വൈത'ത്തിന്റെ കാതൽ, ജീവിതത്തിലെ സമസ്ത മേഖലകളിലും സ്വാധീനം ചെലുത്തുന്നതാണ്. സ്വാർത്ഥതയിൽ നിന്നുള്ള വിടുതൽ, വരണ്ട യാഥാസ്ഥിതികത്വത്തിൽ നിന്നുള്ള മോചനം, ആത്മാവില്ലാതെ വഴിപാടുപോലെ അവതരിക്കുന്ന സാഹിത്യസപര്യയിൽ നിന്നുള്ള വിമുക്തി, യഥാർത്ഥ ആത്മീകതയുടെ പരിഗ്രഹണം ഇവയെല്ലാം നവാദ്വൈതവുമായി ബന്ധപ്പെട്ടിരിക്കുന്നു. ജീവിക്കുന്നതിന്റെ ലക്ഷണമാണല്ലോ മാറ്റങ്ങൾ. മാറ്റങ്ങൾ ജീവിക്കുന്ന മനുഷ്യന്റെ പ്രകൃതിയിൽത്തന്നെയുള്ളതാണ്. നിഷേധാത്മകമായ നിരസമല്ല ഇവിടെ വിവക്ഷ. അത് ക്രിയാത്മകവും, ചലനാത്മകവുമായ ആരോഹണത്തിന്റെ തുടർനിമിത്തമാണ്. ഈ വിഷയത്തിൽ ഹരികുമാറിന്റെ ആഖ്യാനം പല ഗതകാല ചിന്തകരുടെയും സർഗ്ഗശക്തിയുടെ ഉന്മേഷത്തെ അനുസ്മരിപ്പിക്കുന്നുണ്ട്. തത്വചിന്താപരമായ ഇത്തരം കൃതികൾ മലയാളത്തിൽ സുലഭമല്ല.
പ്രിയപ്പെട്ട ഹരികുമാറിന്റെ പ്രയത്നം ശ്ലാഘനീയമാണ്. പ്രൗഢഗംഭീരവും ആഴമുള്ളതുമായ ചിന്തകൾ ഈ ഗ്രന്ഥത്തിൽ ഉതിരുന്നത് തികച്ചും അനായാസേനയാണ്. കടൽപ്പരപ്പിൽ പൊങ്ങിക്കിടക്കുന്നവയെ ശേഖരിക്കുകയല്ല, ആഴക്കടലിൽ മുങ്ങി, മുത്തുകൾ വാരുകയാണ് ഗ്രന്ഥകാരൻ. ലഭിച്ച മുത്തുകളോ വർണ്ണാങ്കിതങ്ങളും അമൂല്യങ്ങളുമാണ്. ഇനിയും സാഹസികനായ ഈ മുക്കുവൻ മുത്തുകൾ വാരിക്കൂട്ടട്ടെ! ചിന്താശീലരും, മനുഷ്യരാശിയുടെ പുരോഗതികാംക്ഷിക്കുന്നവരുമായവർക്ക് വഴികാട്ടിയായി അദ്ദേഹം വളരട്ടെ.
ഗ്രന്ഥകാരന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.
സ്വാർത്ഥതയിൽ നിന്നുള്ള വിടുതൽ, വരണ്ട യാഥാസ്ഥിതികത്വത്തിൽ നിന്നുള്ള മോചനം, ആത്മാവില്ലാതെ വഴിപാടുപോലെ അവതരിക്കുന്ന സാഹിത്യസപര്യയിൽ നിന്നുള്ള വിമുക്തി, യഥാർത്ഥ ആത്മീകതയുടെ പരിഗ്രഹണം ഇവയെല്ലാം നവാദ്വൈതവുമായി ബന്ധപ്പെട്ടിരിക്കുന്നു. ജീവിക്കുന്നതിന്റെ ലക്ഷണമാണല്ലോ മാറ്റങ്ങൾ. മാറ്റങ്ങൾ ജീവിക്കുന്ന മനുഷ്യന്റെ പ്രകൃതിയിൽത്തന്നെയുള്ളതാണ്. നിഷേധാത്മകമായ നിരാസമല്ല ഇവിടെ വിവക്ഷ. അത് ക്രിയാത്മകവും, ചലനാത്മകവുമായ ആരോഹണത്തിന്റെ തുടർനിമിത്തമാണ്. ഈ വിഷയത്തിൽ ഹരികുമാറിന്റെ ആഖ്യാനം പല ഗതകാല ചിന്തകരുടെയും സർഗ്ഗശക്തിയുടെ ഉന്മേഷത്തെ അനുസ്മരിപ്പിക്കുന്നുണ്ട്. തത്വചിന്താപരമായ ഇത്തരംകൃതികൾ മലയാളത്തിൽ സുലഭമല്ല.
എം.കെ.ഹരികുമാർ കോളമെഴുത്തിൻ്റെ സിൽവർ ജൂബിലി നിറവിൽ /അഡ്വ.പാവുമ്പ സഹദേവൻ
- അക്ഷരജാലകം (രണ്ടു വാല്യം)മലയാളഭാഷയുടെയും സാഹിത്യനിരൂപണത്തിന്റെയും എക്കാലത്തെയും അഭിമാനമായ എം.കെ.ഹരികുമാറിന്റെ ‘അക്ഷരജാലകം’പംക്തി കാൽനൂറ്റാണ്ട് പിന്നിട്ടിരിക്കുന്നു. 1998 ഫെബ്രുവരിയിൽ കേരളകൗമുദിയിലാണ് പംക്തി ആരംഭിച്ചത്.ആയിരക്കണക്കിന് വായനക്കാർ നെഞ്ചിലേറ്റിയ ‘അക്ഷരജാലകം' പിന്നീട് കലാകൗമുദി, പ്രസാധകൻ, മലയാള സമീക്ഷാ ഡോട്ട്കോമിലും പ്രസിദ്ധീകരിച്ചു. ഇപ്പോൾ ഈ പംക്തി മെട്രോവാർത്താപത്രത്തിൽ തുടർച്ചയായി പ്രസിദ്ധീകരിച്ചുവരുന്നു. കഥ, കവിത, നോവൽ, സാഹിത്യനിരൂപണം, തത്ത്വചിന്ത, സംസ്ക്കാരം, ചരിത്രം, രാഷ്ട്രീയം, ചിത്രകല, സംഗീതം തുടങ്ങി ഒട്ടേറെ വൈവിധ്യമാർന്ന മേഖലകളിലേക്ക് വ്യാപിച്ചു കിടക്കുന്ന 30-തിലധികം ഗ്രന്ഥങ്ങൾ ഇതിനകം ഹരികുമാറിന്റേതായി പ്രസിദ്ധീകരിക്കപ്പെട്ടുകഴിഞ്ഞു. കൂടാതെ ഹരികുമാറിൻ്റെ അസാധാരണ പ്രതിഭാശേഷി പ്രസരിക്കുന്ന അക്ഷരജാലകം പംക്തിയുടെ ആയിരത്തിയറുന്നൂറിലധികം പേജുകൾവരുന്ന രണ്ട് വോളിയം തടിച്ച ഗ്രന്ഥങ്ങൾ സുജിലി പബ്ലിക്കേഷൻ പുറത്തിറക്കിയിരിക്കുന്നത് സാഹിത്യനിരൂപണ ചരിത്രത്തിലെ മഹത്തായ സംഭവമാണ്.വാൻഗോഗിന്, ജലഛായ, ശ്രീനാരായണായ എന്നീ നോവലുകൾ ഹരികുമാർ പ്രസിദ്ധീകരിച്ചതോടെ അദ്ദേഹം നോവൽ കൊടിമരത്തിന്റെ ഉത്തുംഗതയിൽ എത്തിയിരിക്കുന്നു. മഷിയുണങ്ങാത്ത മനീഷി എന്നും സാഹിത്യനിരൂപണലോകത്തിലെ മുടിചൂടാമന്നൻ എന്നും വിശേഷിപ്പിക്കാൻ വർത്തമാനമലയാളസാഹിത്യത്തിൽ സർവ്വഥാ യോഗ്യൻ ഹരികുമാറല്ലാതെ മറ്റാരുമില്ല എന്ന് അസന്ദിഗ്ദ്ധമായി പറയാം. കുട്ടികൃഷ്ണമാരാർ, കേസരി ബാലകൃഷ്ണപിള്ള, ജോസഫ് മുണ്ടശ്ശേരി, കെ.പി.അപ്പൻ, സുകുമാർ അഴീക്കോട്, എം.കെ.ഹരികുമാർ തുടങ്ങിയ സാഹിത്യനിരൂപണ കേസരികൾ മലയാളത്തിലെ സർഗ്ഗാത്മക സാഹിത്യകാരന്മാരേക്കാൾ തലപ്പൊക്കമുള്ളവരായി തീർന്നിട്ടുണ്ട് എന്നത് പരക്കെ സമ്മതിക്കുന്ന കാര്യമാണല്ലോ. തന്റെ സാഹിത്യനിരൂപണത്തിൽ അങ്ങേയറ്റം ആത്മാർത്ഥതയും സത്യസന്ധതയും നിഷ്പക്ഷതയും പുലർത്തിയ ഹരികുമാർ ഏത് കൊലകൊമ്പന്മാരായ സാഹിത്യകാരനെയും യുക്തിവിചാരത്തോടെ വിമർശിക്കുന്നതിൽ അസാധാരണ മനഃസാന്നിദ്ധ്യം പ്രകടിപ്പിച്ചിരുന്നു. വിമർശനാത്മക നിരൂപണത്തിലെ അദ്ദേഹത്തിന്റെ വിലയിരുത്തലുകൾ നമ്മുടെ സാഹിത്യചരിത്രത്തിൽ അപ്രതിരോധ്യമായ മതിലുകളാണ് കെട്ടി ഉയർത്തിയിരിക്കുന്നത്. താൻ വസ്തുനിഷ്ടമായി പരിശോധിക്കുന്ന സാഹിത്യകൃതികളുടെ ഡീമെറിറ്റിന് ഒപ്പം അതിന്റെ മെറിറ്റിനെ ഉയർത്തിക്കാണിക്കുന്നതിൽ ഹരികുമാർ അല്പംപോലും അമാന്തം കാണിച്ചിരുന്നില്ല.ഹരികുമാറിന്റെ നിശിതമായ വിമർശനത്തിന്റെ ചാട്ടുളി പ്രയോഗമേറ്റ് പരുക്കേറ്റ ഒട്ടേറെ സാഹിത്യകാരന്മാർ അദ്ദേഹത്തിന്റെ വിരോധികളും ശത്രുക്കളുമായി തീർന്നിട്ടുണ്ട് എന്നത് തർക്കമറ്റ വസ്തുതയാണ്. സർഗ്ഗാത്മകസാഹിത്യത്തിൽ അടിഞ്ഞുകൂടിയ മാലിന്യത്തിന്റെ ഈജിയൻ തൊഴുത്ത് അടിച്ചു വൃത്തിയാക്കാൻ എത്തിയ അഭിനവഹെർക്കുലീസാണ് എം.കെ.ഹരികുമാർ. തന്മൂലം തനിക്ക് നഷ്ടപ്പെടാൻ സാധ്യതയുള്ള അവാർഡുകളെപ്പറ്റിയോ കുലീനവർഗ്ഗബന്ധങ്ങളെപ്പറ്റിയോ മുഖ്യധാരാപത്രമാസികകളുടെ പേജുകളെപ്പറ്റിയോ ഹരികുമാർ അല്പംപോലും ഭയപ്പെട്ടിരുന്നില്ല. തന്റേതായ സാഹിത്യസിദ്ധാന്തങ്ങളും മലയാളനിരൂപണകാഴ്ചപ്പാടുകളുമുള്ള അദ്ദേഹം പാശ്ചാത്യസാഹിത്യസിദ്ധാന്തങ്ങളുടെ പുറകേ പോകാൻ ഒരിക്കലും താത്പര്യം കാണിച്ചിട്ടില്ല. സ്വന്തം യുക്തിബോധവും ബുദ്ധിശക്തിയും അവലംബിച്ചാണ് അദ്ദേഹം തന്റെ സാഹിത്യനിരൂപണസാമ്രാജ്യം കെട്ടിപ്പെടുത്തിരിക്കുന്നത്.പരമ്പരാഗതനിരൂപണ മാർഗ്ഗങ്ങളിൽ നിന്ന് ഭിന്നമായി, യാഥാസ്ഥിതികനിരൂപണ മതിൽക്കെട്ടുകളെ തകർത്തെറിയുന്ന ഈ വിഗ്രഹഭഞ്ജകന്റെ അതികായത്വപ്രകടനം അദ്ദേഹത്തിന്റെ ജന്മസിദ്ധമായ വൈഭവമായിട്ടുവേണം വിലയിരുത്താൻ. സാഹിത്യനിരൂപണത്തിൽ ആരെയും ഭയപ്പെടുത്തുകയും വീരരസപ്രധാനമായ ഭാവോന്മീലനം പ്രകടിതമാക്കുകയും ചെയ്യുകയാണ്.തന്റെ വ്യക്തിജീവിതത്തിലെ സുഹൃദ്ബന്ധങ്ങളിൽ ഹരികുമാർ കാണിക്കുന്ന കുലീനവും ശ്രേഷ്ഠവുമായ പച്ചവേഷം ആരെയും വിസ്മയിപ്പിക്കുന്നതുതന്നെയാണ്.കലാകാരനും തത്ത്വചിന്തകനും സൈദ്ധാന്തികനും വിമർശകനും സ്വാതന്ത്രചിന്തകനുമായ എം.കെ.ഹരികുമാർ “ഒരു പൂച്ചയും ഒറിജിനലല്ല”എന്ന് പ്രഖ്യാപിക്കുന്നു. ഒരു കലാകാരൻ ഒരു പൂച്ചയെ വരയ്ക്കുമ്പോൾ അയാൾ അയാളുടേതായ ഒരു പുതിയ പൂച്ചയെയാണ് വരയ്ക്കുന്നത്. ഒരു കലാകാരന്റെ മുമ്പിൽ, മനുഷ്യരുടെ കാഴ്ചകളിൽ, ഏതൊരു വസ്തുവും പ്രത്യക്ഷത്തിൽ, പ്രതീതിയും പ്രതിഛായയുമാണ്. ഏതൊരു എഴുത്തുകാരനും യഥാർത്ഥമായതിനെ നിഷേധിക്കുകയും മറ്റൊന്നിനെ തന്റെ കല്പനാവൈഭവംകൊണ്ട് സൃഷ്ടിക്കുകയുമാണ്. ദാർശനികമായ നിറക്കൂട്ടുകളിൽ തൂലിക മുക്കിയാണ് ഹരികുമാർ തന്റെ നവാദ്വൈത നീലാകാശത്ത് ഭാവനാത്മകമായ ചിത്രങ്ങൾ വരയ്ക്കുന്നത്. “സ്നേഹം പ്രാപഞ്ചികമായ കണക്ടിവിറ്റിയാണ്. സ്നേഹം ദൈവമാണെന്ന് വലിയ മുനിമാർ പറഞ്ഞത് അതുകൊണ്ടാണ്. സ്നേഹത്തിലൂടെ ദൈവത്തിന്റെ സംവേദനലോകത്തേക്ക് നമുക്ക് പ്രവേശനം കിട്ടുന്നു. ഏതൊരു സസ്യത്തിനും ജീവിയ്ക്കും ഈ സ്നേഹം മനസ്സിലാകും. അത് ജീവന്റെ ഉദാത്തമായ ഒരു അനുഭവതലമാണ്.... ഒരു പക്ഷിക്ക് വെള്ളം കൊടുത്താൽ അത് നമ്മെ തേടിവരും. ഇത് പ്രാപഞ്ചികമായ ബന്ധമാണ്. സ്നേഹമെന്ന അഭൗമമായ തലമാണിത്. കുമാരനാശാൻ സ്നേഹമെന്ന വികാരത്തിലൂടെ ഉന്നതമായ സംവേദനതലങ്ങളുമായി ബന്ധപ്പെട്ടു”.അദ്വൈതവേദാന്തത്തെ സ്വർഗ്ഗത്തിൽ നിന്ന് ഭൂമിയിലേക്ക് ഇറക്കിക്കൊണ്ടുവന്ന ശ്രീനാരായണഗുരുവിന്റെ പ്രായോഗിക ജീവിതത്തെ ഹരികുമാർ നിരീക്ഷിക്കുന്നുണ്ട്. “ശ്രീനാരായണഗുരു അദ്വൈതവേദാന്തത്തെ മാനുഷികമായ ഐക്യത്തിന്റേയും ഉപകാരത്തിന്റേയും അനുഭവങ്ങളിലൂടെ സംവേദനക്ഷമമാക്കി. ഭിന്നതയില്ലാതെ ഗുരു സമൂഹത്തിൽ പ്രവർത്തിച്ചത് അതുകൊണ്ടാണ്. ഗുരുവിന് ജാതി വ്യത്യാസമില്ല. ഗുരുവിന്റെ ആശ്രമങ്ങളിൽ പറയക്കുട്ടികളും പുലയക്കുട്ടികളും ഭക്ഷണം പാകം ചെയ്യാറുണ്ടായിരുന്നു. പ്രായോഗികമായ, ജനക്ഷേമകരമായ അദ്വൈതമാണത്. സ്നേഹമാണ് അതിന്റെ അടിത്തട്ട്. ആശാൻ ആ അദ്വൈതത്തിൽ നിന്നാണ് പ്രചോദനം നേടിയത്... ഈ പ്രപഞ്ചവുമായി നിങ്ങൾക്ക് താദാത്മ്യം പ്രാപിക്കാനുള്ള ഉപാധിയാണ് സ്നേഹം”.വിണ്ടു വെണ്ണീറായിക്കിടന്ന അദ്വൈതത്തെ മജ്ജയും മാംസവും രക്തവും സ്നേഹവും കാരുണ്യവുമുള്ള അനുകമ്പാദർശനമായി രൂപപ്പെടുത്തുകയായിരുന്നു ശ്രീനാരായണഗുരു. ആശാനും ഗുരുവും അദ്വൈതദർശനത്തിന്റെ, കാരുണ്യത്തിൻ്റെ ആത്മാവിലേക്ക് തീർത്ഥാടനം ചെയ്യുകയായിരുന്നു.അദ്ദേഹം തുടരുന്നു: “ഇന്നത്തെ കലാപങ്ങൾ, രക്തച്ചൊരിച്ചിലുകൾ, കരച്ചിലുകൾ, ഒഴിഞ്ഞോടലുകൾ, തറയിൽ പടർന്ന രക്തത്തുള്ളികൾ, കൂട്ടക്കൊലകൾ, ബഹളങ്ങൾ, അപമാനകരമായ ക്രൂരതകൾ എല്ലാം ചരിത്രത്തിൽ ഒരു പ്രതിഛായ അവശേഷിപ്പിച്ചാണ് കടന്നുപോകുന്നത്. പ്രതിഛായകൾ എന്ന് പറയുന്നത് വ്യാവഹാരികലോകത്തെ മാധ്യമങ്ങൾക്കും ആളുകളുടെ മനസ്സുകൾക്കും വീണ്ടും വീണ്ടും ഓർമ്മിക്കാനുള്ള ചിത്രങ്ങളാണ്. പ്രതിഛായകൾ ചരിത്രമായി ആലേഖനം ചെയ്യപ്പെടുകയോ വിവരിക്കപ്പെടുകയോ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കപ്പെടുകയോ ചെയ്യുന്നതോടെ അത് ചരിത്രമാകുന്നു. അതിന്റെയർത്ഥം നാം അനുഭവിച്ചതെന്താണോ, അതിലേക്ക് കല്പിതകഥയുടെ ഒരു ഫാന്റസി കൂട്ടിച്ചേർക്കപ്പെടുന്നു എന്നാണ്. ഒരിക്കലും വാക്കുകളായിരുന്നിട്ടില്ലാത്ത യാഥാർത്ഥ്യങ്ങൾ പിന്നീട് പലർ പല രീതിയിൽ ടെക്സ്റ്റുകളായി രൂപാന്തരപ്പെടുത്തുന്നു”.അതെ, ചേര അതിന്റെ പടം പൊഴിക്കുന്നതുപോലെ, ചരിത്രം അതിന്റെ പടം പൊഴിച്ച് പ്രതിഛായകൾ സൃഷ്ടിച്ചുകൊണ്ടാണ് കാലരഥത്തിൽ സഞ്ചരിക്കുന്നത്. വ്യവഹാരികലോകത്തെ ചരിത്രസംഭവങ്ങൾ, യഥാതഥമായാണെങ്കിൽപ്പോലും, ഭാഷാമാധ്യമത്തിലൂടെ ജനങ്ങളിലേക്ക് റിപ്പോർട്ട് ചെയ്യുമ്പോൾ, അത് മറ്റൊരു ‘കാല്പനികവും’ ഐതിഹാസികവുമായ സംഭവമായാണ് അനുവാചകന് അനുഭവപ്പെടുന്നത്. അത്തരം ഓർമ്മച്ചിത്രങ്ങൾ ഫാന്റസിയുടേയും കെട്ടുകഥയുടേയും അകമ്പടിയോടെയാണ് അനുവാചകമനസ്സിൽ ആലേഖനം ചെയ്യപ്പെടുന്നത്. അങ്ങനെ, സംഭവിച്ചതെന്ന് ഊഹിക്കാവുന്ന മഹാഭാരതയുദ്ധം, വ്യാസന്റെ കല്പനാവൈഭവത്തിലൂടെയും വാഗ്വിലാസത്തിലൂടെയും ഐതിഹാസികമായി മഹാഭാരതഗ്രന്ഥമായി പിറവിയെടുക്കുകയായിരുന്നു. അങ്ങനെ ചരിത്രസംഭവങ്ങൾക്ക് ആഖ്യാനരൂപങ്ങളുണ്ടാകുമ്പോൾ, അത് മറ്റൊരു സംവേദനമാധ്യമത്തിലേക്കും വിതാനത്തിലേക്കും ഉയർന്ന് സ്വപ്നസന്നിഭമായ ദൃശ്യമായി പ്രകടനം കൈക്കൊള്ളുന്നതെങ്ങനെയാണെന്ന് ഹരികുമാർ ‘കലയുടെ ഒളിത്താവളം’ എന്ന നിരൂപണലേഖനത്തിൽ ചിത്രണം ചെയ്യുമ്പോൾ അത് മറ്റൊരു അവാച്യമായ അനുഭൂതിയായി അനുവാചകന് അനുഭവവേദ്യമാകുന്നു.“ചരിത്രമാകുന്നതോടെ അത് നേരത്തെ സംഭവിച്ച കാര്യങ്ങളുടെ തനിപ്പകർപ്പല്ലാതായി മാറുകയാണ്. അത് മനുഷ്യർക്ക് വായിക്കാൻ വേണ്ടി നിർമ്മിച്ചതാണ്. അതുകൊണ്ട് നേരത്തെ സംഭവിച്ചതിനോട് അതിന് യാതൊരു ബന്ധവുമില്ലാത്തതായിതീരുന്നില്ല. എന്നാൽ ചരിത്രത്തിലെ കൊലപാതകത്തിന് യഥാർത്ഥത്തിൽ സംഭവിച്ചപ്പോഴുള്ള വേദനയോ ക്രൂരതയോ ഇല്ല. അത് വായിക്കുന്നവരുടെ വാക്കുകളിലുള്ള ഒരനുഭവമാണ്. യുദ്ധത്തിൽ കൊലചെയ്യപ്പെട്ടവന്റെ വേദന വായനക്കാരന് ആവശ്യമില്ലല്ലോ. യുദ്ധത്തിൽ മരിച്ചവനെ ഒരു വായനക്കാരനും വേണ്ട. അവന് വേണ്ടത് അവന്റെ കാല്പനികകഥയിലെ ഒരു നായകനെയാണ്. ലോകത്തിലെ വിഷമസന്ധികൾ പിന്നീട് ഓർക്കുമ്പേൾ മധുരമുള്ള സ്വപ്നങ്ങളായി മാറുന്നു. നമ്മുടെ അനുഭവങ്ങൾ പിന്നീട് ഒരു കഥയാണ്. ആ കഥയിൽ നമ്മൾ ഒരു വിവേകജീവിയാണ്. നമുക്ക് സ്വയം പ്രശംസിക്കാനും കാലത്തെക്കുറിച്ചുള്ള കാല്പനികമായ സങ്കല്പങ്ങൾ സൃഷ്ടിക്കാനും അവസരമുണ്ട്. നമ്മൾ ഒരു പോരാട്ടത്തിന്റെ കഥയിലെ നായകനോ നായികയോ ആകുന്നത് വലിയ കാര്യമല്ലേ? ജീവിതത്തെ സാഹിത്യമാക്കുന്നതിന്റെ പ്രാഥമിക വിദ്യയാണിത്”. ഇങ്ങനെ സർഗ്ഗാത്മകനിരൂപണം അതിന്റെ കൊടുമുടി കയറുമ്പോഴാണ്, സമകാലികരായ സർഗ്ഗാത്മകസാഹിത്യകാരന്മാരേക്കാൾ മികച്ച പ്രതിഭാശാലികളായ, നിരൂപണകേസരികളായ, കുട്ടികൃഷ്ണമാരാരും, ജോസഫ് മുണ്ടശ്ശേരിയും, എം.കെ.ഹരികുമാറും ഉണ്ടാകുന്നത്. കേസരിബാലകൃഷ്ണപിള്ളയും, കെ.പി.അപ്പനും പി.കെ ബാലകൃഷ്ണനും, പ്രൊഫ.എം.കൃഷ്ണൻനായരും ഉണ്ടാകുന്നത്. അങ്ങനെയാണ് തലയെടുപ്പുളള ധിഷണാശാലികളായ എം.പി.പോളും, എംഎൻ.വിജയനും സുകുമാർ അഴീക്കോടും ഉണ്ടായത്.പച്ചയായ ജീവിതസംഭവങ്ങൾപോലും അല്പം ഭാവനയുടെ നിറക്കൂട്ടിൽ നെയ്തെടുക്കുമ്പോൾ അതൊരു ഫാന്റസിയും മുത്തശ്ശിക്കഥയുമായി മാറുന്നു എന്നതിൽ വിചിത്രമായ ഒന്നും തന്നെയില്ല. ഇനിയിപ്പോൾ ഭാവനയില്ലാതെ തന്നെ എന്തെങ്കിലും സംഭവകഥകൾ റിപ്പോർട്ട് ചെയ്താൽ അത് മറ്റൊരു മാനത്തിൽ മനസ്സിലാക്കപ്പെടുകയും വായിക്കപ്പെടുകയും മുത്തശ്ശിക്കഥയായി മാറുകയും ചെയ്യുന്നതിന് കാരണം മനുഷ്യന്റെ ജന്മസഹജമായ മനോഘടനയുടെ സവിശേഷതയാണ്. ഹരികുമാർ തുടരുന്നു: “ജീവിതത്തിൽ ഒരു നിഴൽപോലെ പിന്തുടരുകയാണ്. സാഹിതീയ അനുഭവങ്ങൾ നമ്മുടെ നഗ്നമായ യാഥാർത്ഥ്യങ്ങളിൽ സർപ്പത്തെപ്പോലെ ചുറ്റിവരിഞ്ഞ് കിടക്കുകയാണ്. അതുകൊണ്ട് നാം ജീവിക്കുന്ന യാഥാർത്ഥ്യങ്ങളിൽതന്നെ അതിന്റെ ടെക്സ്റ്റ്, അർത്ഥം മറ്റൊരു ഉൽപ്പന്നമായി രൂപാന്തരപ്പെട്ടുകൊണ്ടിരിക്കുകയാണ്”. സംഘർഷാത്മകമായ യുദ്ധങ്ങളും അലറിവിളികളും രക്തച്ചൊരിച്ചിലുകളും പോലും എഴുത്തുകാരൻ തന്റെ ഭാഷാശൈലിയിലേക്ക് ആവാഹിക്കുമ്പോൾ അനുവാചകന് ദു:ഖമല്ല, മറിച്ച് പനിനീർപ്പൂക്കൾ കാറ്റിലാടുന്നതുപോലെയുള്ള ഹൃദയഹാരിയായ കാഴ്ചയാണുണ്ടാവുന്നത്. “മഹാനായ കലാകാരൻ പിക്കാസോ, സ്പാനിഷ് യുദ്ധത്തിന്റെ ഭീതിയും നാശവും വിവരിക്കാനാണല്ലോ 'ഗോർണിക്ക' വരച്ചത്. ആ ചിത്രത്തിൽ ചോരയോ നിലവിളിയോ ഭയമോ ഇല്ല; സൗന്ദര്യത്തിന്റെ ഒരു കാലിഡോസ്കോപ്പിക്ക് ഇമേജാണത്. ശൈലിയിലൂടെ പിക്കാസോ ചരിത്രത്തെ ഒരു ജനപ്രിയവും നവീനവുമായ കലാവബോധമാക്കി മാറ്റുന്നു”. സാഹിത്യത്തിന്റെ സമസ്തമേഖലകളിലും തന്റെ തനതായ വ്യക്തിമുദ്ര സ്ഥാപിച്ചുകൊണ്ടുള്ള ഹരികുമാറിന്റെ നാല് പതിറ്റാണ്ടിലേറെ നീളുന്ന ജൈത്രയാത്രയിൽ, അദ്ദേഹം മഹത്തായ ഒരു വിമർശനാത്മകനിരൂപണസാമ്രാജ്യം കെട്ടിപ്പടുത്തിരിക്കുകയാണ്. തന്റെ സാഹിത്യനിരൂപണ സാമ്രാജ്യത്തിൽ അദ്ദേഹം നട്ടുവളർത്തിയ പൂങ്കാവനത്തിന്റെ സൗന്ദര്യവും സൗരഭ്യവും അനുഭവിക്കാൻ ഇന്ന് ആയിരക്കണക്കിന് അനുവാചകരാണ് അദ്ദേഹത്തിന് ആരാധകരായിട്ടുള്ളത്.സത്യസന്ധമായി പറഞ്ഞാൽ ഹരികുമാർ വായനക്കാരുടെ മനസ്സിൽ ഒരു മിത്തും ലെജന്റും ഇതിഹാസവുമായി മാറിയിരിക്കുന്നു. മലയാളനിരൂപണസാഹിത്യചരിത്രത്തിൽ, നിരൂപകന്റെ അധികാരവ്യവസ്ഥ പുനഃപ്രതിഷ്ഠിച്ച ഹരികുമാറിന്റെ വിമർശനാത്മക നിരൂപണ സംഭാവനകൾ, സാഹിത്യചരിത്രത്തിന്റെ തങ്കലിപികളിൽ മുദ്രണം ചെയ്യപ്പെടുമെന്ന് അസന്ദിഗ്ദ്ധമായി പറയാം. തന്റെ നിരൂപണാത്മക കർമ്മമണ്ഡലത്തിൽ ഒരു ഉദയസൂര്യനെപ്പോലെ നിന്ന് കത്തിജ്വലിച്ചുകൊണ്ട് അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്ന കഠിനാദ്ധ്വാനത്തെ എത്രയധികം പ്രകീർത്തിച്ച് പറഞ്ഞാലും അതൊന്നും അദ്ദേഹം ചെയ്തുകൊണ്ടിരിക്കുന്ന സാഹിത്യസംഭാവനയ്ക്ക് അല്പംപോലും പ്രതിഫലമാകില്ല. അത്രത്തോളം അദ്ദേഹം നിരൂപണസാഹിത്യത്തിന്റെയും തത്വചിന്താമേഖലയുടെയും സർഗ്ഗാത്മക സാഹിത്യത്തിൻ്റെയും ചിത്രകലയുടെയും മറ്റു വൈജ്ഞാനിക മേഖലയുടെയും ഗിരിശൃംഗങ്ങൾ കീഴടക്കിയിരിക്കുന്നു. മലയാളസാഹിത്യത്തിലെ മാത്രമല്ല, വിശ്വസാഹിത്യത്തിലെ തന്നെ കലയുടെയും കവിതയുടെയും നോവലിന്റെയും തത്വചിന്തയുടെയും ആത്മാവിലേക്ക് ആഴത്തിലിറങ്ങി സൂക്ഷ്മമായി അപഗ്രഥന-വിശ്ലേഷണങ്ങൾ നടത്താനും മൂല്യനിർണ്ണയം ചെയ്ത് വിധികല്പിക്കാനുമുള്ള ഹരികുമാറിന്റെ അപാരമായ ധിഷണാവൈഭവം അനുപമവും അതുല്യവുമാണ്. നമ്മുടെ കാലത്തെ സാഹിത്യ-സാംസ്ക്കാരിക-രാഷ്ട്രീയ മണ്ഡലങ്ങളുടെ പ്രവർത്തനത്തെ സമഗ്രമായി തിരിച്ചറിഞ്ഞ്, അതിന്റെ ജീർണ്ണമായ അവസ്ഥയെ രോഗനിർണയം ചെയ്ത് ഫലവത്തായ ചികിത്സാവിധികൾ കല്പ്പിക്കുന്ന സാഹിത്യഭിഷഗ്വരൻ കൂടിയാണ് ഹരികുമാർ എന്നതിൽ മലയാളികൾക്കെല്ലാവർക്കും അഭിമാനിക്കാം.സാഹിത്യനിരൂപണ മണ്ഡലത്തിൽ ശിരസ്സുയർത്തിപ്പിടിച്ചുകൊണ്ട് സാഹിത്യകൃതികളെ വിമർശനാത്മകമായി വിലയിരുത്തിയ ഹരികുമാറിന് തന്റെ സാഹിത്യജീവിതത്തിലും യഥാർത്ഥജീവിതത്തിലും ഒട്ടേറെ വിലകൊടു ക്കേണ്ടിവന്നിട്ടുണ്ട്. സാഹിത്യലോകത്ത് ശത്രുക്കളുടെ ഒരു വൻനിര അദ്ദേഹത്തെ ഭ്രമണം ചെയ്തുകൊണ്ടിരിക്കുന്നു. വിമർശനാത്മക നിരൂപണ മണ്ഡലത്തിലും സ്വന്തം ജീവിതത്തിലും ത്യാഗപൂർണ്ണവും ആദർശസുരഭിലവുമായ ഒരു ജീവിതം നയിച്ചുകൊണ്ടിരിക്കുന്ന ഹരികുമാറിന്, അലങ്കാരബുദ്ധിജീവികൾക്ക് ലഭിക്കുന്ന നെറ്റിപ്പട്ടങ്ങളും വെൺചാമരങ്ങളും നഷ്ടപ്പെടുകയാണുണ്ടായത്;അഥവാ അത്തരമൊരു ജീവിതം ബോധപൂർവ്വം തിരഞ്ഞെടുത്തുകൊണ്ട് അദ്ദേഹം അതിനെയൊക്കെ സ്വയം നഷ്ടപ്പെടുത്തുകയാണുണ്ടായത്. പകരം ,ഭാവിയിൽ ഹരികുമാറിന് ആസനസ്ഥനാവാൻ, വരുംകാലത്തിന്റെ ചെങ്കോലും കിരീടവും സിംഹാസനവും ഗിരിശൃംഗങ്ങളിൽ കാത്തുകിടക്കുകയാണ്. 'അക്ഷരജാലക’ ത്തിന്റെ കാൽനൂറ്റാണ്ട് തികയുന്ന ഈ ധന്യമായ ചരിത്രമുഹൂർത്തത്തിൽ ഹരികുമാറിനെ ഞാൻ ഈ സാഹിത്യനിരൂപണസാമ്രാജ്യത്തിലെ രത്നസിംഹാസനത്തിൽ ആദരപൂർവ്വം അവരോധിക്കുകയാണ്.സാഹിത്യപംക്തിഎം കെ.ഹരികുമാർപേജ് 1600വില 2000സുജിലിപബ്ളിക്കേഷൻസ്ചാത്തന്നൂർ9496644666
-
Wednesday, March 27, 2024
ജാതിയില്ലാത്തവരുടെ റിപ്പബ്ളിക്ക് /എം.കെ.ഹരികുമാർ
ഒരു വലിയ കവി എങ്ങനെയായിരിക്കണമെന്ന് ചോദിച്ചാൽ അതിൻ്റെ പ്രത്യക്ഷ ഉദാഹരണമാണ് കുമാരനാശാൻ്റെ (1873 ഏപ്രിൽ 12-1924 ജനുവരി 16) ജീവിതം. സാമൂഹ്യമനുഷ്യനായി ഒരാൾ രൂപാന്തരപ്പെടുകയും സമൂഹത്തിൻ്റെ രോഗങ്ങളെ ചികിത്സിക്കുന്ന ആത്മീയ ഭിഷഗ്വരനായി മാറുകയും ചെയ്യുന്ന അത്ഭുതകരമായ കാഴ്ചയാണ് നാം കാണുന്നത്. എല്ലാ കവികളും സാമൂഹ്യ മനുഷ്യരല്ല .അവർ അകന്നു മാറുന്നവരാണ്. എത്ര പ്രകൃതിസ്നേഹമുണ്ടായാലും ,നമ്മൾ എഴുതുന്നത് കന്നുകാലികളെയോ പക്ഷികളെയോ വായിച്ചു കേൾപ്പിക്കാനാവില്ല. മനുഷ്യൻ തന്നെ വേണം ,പ്രണയമുള്ള മനുഷ്യൻ. ആശാനിൽ അതിഭാവുകത്വമില്ല .ഭാവുകത്വമേയുള്ളു. ഭാവുകത്വത്തെ പരിവർത്തനപ്പെടുത്തിയ കവിയാണ് ആശാൻ. അങ്ങനെയുള്ളവർ നൂറ്റാണ്ടിൽ തന്നെ വിരളമാണ്. ശീലിച്ച ഭാഷയിൽ നിന്ന്, ആലോചനകളിൽ നിന്ന് ,വഴക്കങ്ങളിൽ നിന്ന്, വീക്ഷണങ്ങളിൽ നിന്ന്, രുചികളിൽ നിന്ന് സമൂലമായ ഒരു മാറ്റം കൊണ്ടുവരുന്ന കവിയാണ് ഭാവുകത്വത്തെ മാറ്റുന്നവനായി അറിയപ്പെടുന്നത്. മാറ്റുവിൻ ചട്ടങ്ങളെ എന്നു പറഞ്ഞത് ,സാമൂഹ്യരാഷ്ട്രീയ അനാചാരങ്ങളെ മാത്രം ഉദ്ദേശിച്ചല്ല; കവിതയുടെ ജീർണതയെയും ലക്ഷൃം വച്ചിരുന്നു. കവിത ജീർണിക്കുന്നത് കവികളെല്ലാം ഒരുപോലെ ചിന്തിക്കുമ്പോഴാണ്. എല്ലാവരും ഒരേ വൃത്തത്തിനുള്ളിൽ കറങ്ങിക്കൊണ്ടിരിക്കുമ്പോൾ ഭാവുകത്വമില്ല .പുതിയ ഒരു അഭിരുചിയുടെ പ്രസക്തി തന്നെ ഇല്ലാതാവുന്നു.
ആശാൻ അഭിരുചിയെ നവീകരിച്ചു. 'നിത്യഭാസുരനഭശ്ചരങ്ങളേ' എന്നു വിളിക്കുന്നത് വിസ്മയങ്ങളുടെ ആകാശത്തെ ഭേദിച്ചുകൊണ്ട് അന്തരാത്മാവ് സൂചിമുഖി പക്ഷിയെപ്പോലെ പറക്കുന്ന അനുഭവം തരുകയാണ്. ആശാന് മുമ്പായിരുന്നെങ്കിൽ ഒരു കവി അങ്ങനെ പ്രയോഗിക്കില്ല ;പകരം അന്തമറ്റ നക്ഷത്രസമൂഹങ്ങളേ എന്നേ വിളിക്കൂ .അല്ലെങ്കിൽ അനശ്വരതാരകങ്ങളെ എന്നു വിളിക്കും.
എന്നാൽ 'നിത്യഭാസുരനഭശ്ചരങ്ങളേ' എന്നു വിളിക്കുമ്പോൾ അതിൽ ഒരു മിസ്റ്റിക് പ്രഭാവം കൈവരുന്നു .പ്രപഞ്ച നിഗൂഢതയുടെ നേർക്കുള്ള വ്യക്തിനിഷ്ഠമായ വിലാപവും അതിശയവുമാണത്. 'ആ നല്ല ഹൈമവതഭൂവിൽ ' എന്ന് ആശാനു മാത്രമേ എഴുതാനൊക്കൂ. എന്തിനാണ് നല്ല എന്നു പ്രയോഗിച്ചത് ?അതിൽ പുരാതനത്വത്തിൻ്റെ അവിഭാജ്യമായ നന്മകൾ അടങ്ങിയിരിക്കുന്നു. പരിശുദ്ധവും അചുംബിതവുമായ പ്രകൃതിയെ ഒരു ചെറിയ വാക്കു കൊണ്ട് ഒപ്പിയെടുക്കുകയാണ്.
മറ്റൊരു രാഗം
പ്രകൃതി മനുഷ്യനാൽ നശ്വരമാക്കപ്പെട്ടതല്ല.; അത് നല്ല പ്രകൃതത്തിലുള്ളതാണ്. മനുഷ്യൻ്റെ മനസ്സിനെ വിശുദ്ധമാക്കുന്ന തരത്തിൽ ഹൈമവതഭൂവ് എന്ന പ്രയോഗത്തിൽ നവീനതയുണ്ട് .വേറെ വല്ല എഴുത്തുകാരായിരുന്നെങ്കിൽ ഹിമാലയ താഴ്വരകൾ എന്നേ എഴുതൂ. എന്നാൽ ആശാന് ഭാഷ മറ്റൊരു രാഗമാണ്. അത് സംഗീതമാണ് ,പ്രാപഞ്ചികതയുടെ ഏതോ കോണിൽ നിന്നു വരുന്ന രാഗം .
'നളിനി ' ഈ ഭാഗം നോക്കൂ:
സ്വന്തകർമ്മവശരായ് തിരിഞ്ഞിടു -
ന്നന്തമറ്റ ബഹുജീവകോടികൾ ,
അന്തരാളഗതിതന്നിലൊന്നൊടൊ-
ന്നന്തരാ പെടുമണുക്കളാണ് നാം "
ഓരോ ജീവിയും കർമ്മവിവശരായി നട്ടം തിരിയുകയാണ്. അവയ്ക്കിടയിലുള്ള ദുരൂഹമായ വഴികളിൽ വച്ച് നാം യാദൃച്ഛികമായി കണ്ടുമുട്ടുന്നു ,വേർപിരിയുന്നു .ഇതല്ലേ ജീവിതം ?
ഭാഷയുടെ അദൃശ്യതയിൽ ഒരു കവിയെ കാത്തിരിക്കുന്ന പലതുമുണ്ട്. എന്തുകൊണ്ടാണ് ആശാൻ പുതിയ ഭാഷ സൃഷ്ടിച്ചത് ?അങ്ങനെയേ അനുഭവങ്ങളുടെ അന്തർ മണ്ഡലത്തിലേക്ക് കടക്കാനാവൂ.
ലോകത്തെ തൻ്റേത് മാത്രമായി കാണാനാവണം. അപ്പോഴാണ് ഭാഷയുണ്ടാവുന്നത്. മറ്റുള്ളവരുടെ മൂശയിൽ കയറിയിരിക്കുന്നവൻ അനുകർത്താവാണ് .എല്ലാവർക്കും അറിയാവുന്ന മൂല്യങ്ങളെ വല്ലാതങ്ങ് വാഴ്ത്താൻ ആശാൻ തയ്യാറായിട്ടില്ല. നമ്മുടെ കവിതയിൽ അമ്മ ,അച്ഛൻ ബിംബങ്ങളൊക്കെ എടുത്തിട്ട് അലക്കി ബോറടിപ്പിക്കുന്നതിന് കാരണം ആവർത്തിക്കപ്പെട്ട ആശയങ്ങളിൽ ഗത്യന്തരമില്ലാതെ കവികൾ ചുറ്റിത്തിരിയുന്നതുകൊണ്ടാണ്.
ആശാൻ തൊട്ടതെല്ലാം പുതിയതായി. 1907 ലാണല്ലോ 'വീണപൂവ്' പ്രസിദ്ധീകരിക്കുന്നത്. ആരും തന്നെ പ്രമേയമാക്കുകയില്ല ,വീണു കിടക്കുന്ന ഒരു പൂവിനെ. ഒരു പെണ്ണിനെ ലൈംഗികച്ചുവയോടെ വർണ്ണിച്ചാൽ പെട്ടെന്ന് കവിത വിൽക്കാവുന്ന കാലമായിരുന്നല്ലോ അത്. എന്നാൽ കൊൽക്കത്തയിൽ പോയി കൂടുതൽ പഠിച്ച് മടങ്ങിയെത്തിയ ആശാൻ ആഗോളതലത്തിൽ കാവ്യശാഖയെ മറ്റൊരു മാനത്തിൽ സമീപിക്കുന്നു എന്നാണ് 'വീണപൂവി'ൽ നിന്ന് നാം മനസ്സിലാക്കുന്നത്. വീണപൂവ് ഒരു കാമുകിയുടെ പ്രതീകമാണെന്ന് ചില പ്രൊഫസർമാർ പറഞ്ഞിട്ടുണ്ട്; തെറ്റാണത്. കാമുകിയെ ആരെങ്കിലും വീണു കിടന്നു ജീർണിക്കാൻ പോകുന്ന പൂവായി സങ്കല്പിക്കുമോ ? വീണപൂവ് ഒരു വസ്തുവിനെ അതിൻ്റെ അനന്യതയിൽ നോക്കിക്കാണുകയാണ് ചെയ്യുന്നത്. പൂവ് പൂവ് മാത്രമാണ്, പ്രതീകമല്ല. പൂവിനു മറ്റൊന്നും ആകേണ്ട .ലോകത്തിലെ ഓരോ വസ്തുവിനും ഇങ്ങനെ തനിച്ചൊരു ജീവിതമുണ്ട്. പൂവ് പൂവിൽ തന്നെ അവസാനിക്കുന്നു. അതിൽ ഈ ലോകജീവിതത്തിൻ്റെ സാരം തേടുകയാണ് കവി.
എല്ലാം ശുദ്ധമാക്കുന്ന പ്രേമം
പ്രണയത്തെ മനുഷ്യാത്മാവിൻ്റെ ഏറ്റവും ഉയർന്ന വിതാനമായി കാണാനാണ് ആശാൻ ഇഷ്ടപ്പെടുന്നത്. നളിനി ,ലീല എന്നീ കാവ്യങ്ങളിലൂടെ അത് തെളിയിച്ചു. 'ലീല'യിലെ പ്രണയം എങ്ങനെയാണ് മാംസത്തിൻ്റെയും കാമത്തിൻ്റെയും വിളികൾക്കപ്പുറത്ത് യഥാർത്ഥവും അന്തര്യാമിയുമായ ഒരു മൗലികഭാവത്തിൽ എത്തുന്നത്. അത് ശുദ്ധമായ മനുഷ്യാത്മാവിൻ്റെ ഒരു സാധ്യതയാണ് .ചിലപ്പോൾ നമുക്ക് സ്വയം വിമലീകരിക്കാൻ പ്രേമം വേണം. എല്ലാ ലൗകികമോഹങ്ങളും മിഥ്യകളാവുകയും അതിനപ്പുറത്തുള്ള ചില മൂല്യങ്ങൾ അനിവാര്യമായി നമ്മെ ആശ്വസിപ്പിക്കുകയും ചെയ്യുന്ന നിമിഷങ്ങൾ ജീവിതത്തിലുണ്ട്.
ശരീരം അനുനിമിഷം ദുർബ്ബലമാകുന്നതാണ്. എന്നാൽ അതിനുള്ളിലും ചേതനയോടെ ഒരു ജീവി ത്രസിക്കുന്നുണ്ട്. ആ ജീവി
ജീവിതത്തിൻ്റെ ഭാഗധേയത്തെക്കുറിച്ച് ചിന്തിക്കുന്നു.
ആശാൻ്റെ പ്രണയത്തിൽ സന്യാസമുണ്ട്. നിളിനിയിൽ അത് വ്യക്തമാണ്. പ്രണയമകലുമ്പോൾ സന്യാസതുല്യമായ ശാന്തതയും വിരക്തിയുമുണ്ടാവുകയാണ്. പ്രണയം ആത്മീയമായ ഒരു വിമോചനവും അറിവുമായി മാറുന്നു .ജീവിതത്തിൽ തികച്ചും പ്രായോഗികമായ രാഷ്ട്രീയാദർശനങ്ങളാണ് ആശാൻ ഉയർത്തിയത്. അതിൻ്റെ കാതൽ നിസ്സീമമായ മനുഷ്യത്വവും ഉണർവ്വുമാണ്. ജാതിയുടെയോ മതത്തിൻ്റെയോ വേലിക്കെട്ടുകൾക്ക് പുറത്താണ് താൻ എന്ന് ഉറച്ചുവിശ്വസിച്ചുകൊണ്ടാണ് ആശാൻ ശ്രീനാരായണഗുരുവിൻ്റെ ധർമ്മങ്ങൾ പ്രചരിപ്പിക്കാൻ തയ്യാറായത്. കൂടുതൽ നല്ല മനുഷ്യനാവുക എന്ന പ്രലോഭനത്തിൽ നിന്നു ഹൃദയാലുവായ ആശാന് ഒഴിഞ്ഞുനില്ക്കാനാവില്ലായിരുന്നു. 'വിവേകോദയം' മാസികയുടെ പത്രാധിപരായിരുന്നത് അതുകൊണ്ടാണ്.
തൻ്റെ കാലഘട്ടത്തിലെ ബൗദ്ധികജീവിതത്തിൻ്റെ ഉന്നതമായ ഒരു ദിശാസൂചിയാകാൻ ഈ കവി നിയുക്തനായി. കായിക്കരയിലെ കുമാരൻ ആശാനാകുന്നത് അങ്ങനെയാണ്. പ്രബുദ്ധതയുടെ ഐകമത്യം ആശാനെ എ.ആർ .രാജരാജവർമ്മ തുടങ്ങിയ പണ്ഡിതന്മാരിലേക്ക് അടുപ്പിച്ചു. അദ്ദേഹം എ .ആറിൻ്റെ മരണത്തിൽ അനുശോചിച്ചുകൊണ്ട് 'പ്രരോദനം' എന്ന മഹത്തായ കാവ്യം എഴുതിയത് ഇതിനു ദൃഷ്ടാന്തമാണ്. ഈ പ്രബുദ്ധമനസ്സിനു ജാതിയില്ല. അതേസമയം ജൈവലോകപ്രണയവും പ്രബുദ്ധതയുമുണ്ട്. പ്രബുദ്ധതയ്ക്ക് അന്നും ഇന്നും ജാതിയില്ല. പ്രബുദ്ധതയാണ് മൂർച്ചയുള്ള വാൾ. അന്ധതയെ ആ വാൾ നിഗ്രഹിക്കുന്നു.
വാക്കുകളാകുന്ന പന്തങ്ങൾ
രാഷ്ട്രീയപ്രവർത്തനവും പത്രാധിപത്യവും ആശാനു സ്വന്തം തൊഴിൽ ആയിരുന്നില്ല. ഉപജീവനത്തിന് ഓട് ഫാക്ടറി നടത്തുകയാണ് ചെയ്തത്. തൻ്റെ വീക്ഷണമനുസരിച്ചുള്ള ആഗോള മനുഷ്യസാഹോദര്യത്തെ ഉയർന്ന തലത്തിൽ നോക്കിക്കാണുന്ന ദർശനമാണ് ആശാൻ്റെ മൂലധനം. ശ്രീനാരായണഗുരുവിൽ നിന്ന് ബുദ്ധനിലേക്കും ബുദ്ധനിൽ നിന്ന് ഗുരുവിലേക്കും ആശാൻ സഞ്ചരിച്ചു.
അവശതയനുഭവിക്കുന്നവരോട് അനുകമ്പയുണ്ടായിരുന്നു .അവർക്ക് വേണ്ടിയാണ് അനീതിക്കെതിരെ നിരന്തരമായി അദ്ദേഹം വാക്കുകളാകുന്ന പന്തങ്ങൾ വീശിയെറിഞ്ഞത്.
സാഹിത്യവും സമൂഹവും രാഷ്ട്രീയവും വിപുലമായ ഒരു ശ്രേണിയിൽ എത്തുകയാണ്.
ആശാൻ്റെ ഗദ്യ ലേഖനങ്ങളിൽ സ്പന്ദിക്കുന്നത് പതിതൻ്റെ ആത്മാവാണ്. നിശ്ശബ്ദമാക്കപ്പെട്ടതിനു ഭാഷ നല്കി പുനരുജ്ജീവിപ്പിച്ച മാന്ത്രികനായി ഈ കവി മാറുന്നു.
അദ്ദേഹത്തിൻ്റെ ഗദ്യലേഖനങ്ങൾ വായിച്ച് ആ കാലഘട്ടത്തിലെ ഉൽപതിഷ്ണുക്കൾ ചിന്താക്കുഴപ്പം പരിഹരിച്ചു എന്ന അർത്ഥത്തിൽ ലളിതാംബിക അന്തർജനം ഒരു കഥയിൽ ആദരവോടെ സൂചിപ്പിച്ചിട്ടുണ്ട്.
ആശാൻ കവിത ബുദ്ധശരീരമാണെന്ന് പറയട്ടെ .ദയയുള്ളവനായിരുന്നാൽ യാതന നമ്മെ ഏശുകയില്ലെന്ന ബുദ്ധദർശനമാണത്. നമ്മളിൽ എത്ര സ്നേഹമുണ്ടോ ,അത്രത്തോളം നമ്മെ ആർക്കും മുറിപ്പെടുത്താനാവില്ല. സ്നേഹാധിക്യത്തിലൂടെ നമ്മുടെ മനസ് വലുതാവുന്നു. അങ്ങനെയുള്ളവരുടെ ശരീരമാണ് ബുദ്ധശരീരം. തപസും യാതനയും ഏകാന്തതയുമെല്ലാം ആ ശരീരത്തിൽ തട്ടി പൂക്കളായിതീരുന്നു. ലോകത്തെ മനസ്സിലാക്കാനായി ഓരോ നിമിഷവും തന്നിൽ കേന്ദ്രീകരിക്കുമ്പോൾ ബുദ്ധ ശരീരമുണ്ടാകുന്നു. അത് ലൗകികാസക്തികൾക്കപ്പുറത്ത് ഈ ലോകത്തെ സ്നേഹിക്കുകയാണ്. മഹത്വവും വിവേകവും ഒന്നിച്ചുദിക്കുകയാണ്. പാവപ്പെട്ടവരുടെയും താഴ്ന്ന വിഭാഗങ്ങളുടെയും അവകാശങ്ങൾക്കുവേണ്ടി ശബ്ദിച്ചതുകൊണ്ട് ആശാൻ ഏറ്റവും വ്യക്തതയുള്ള ,ലക്ഷ്യബോധമുള്ള, പ്രതിബദ്ധതയുള്ള കവിയായി.
അതിനപ്പുറത്താണ് ഈ ബുദ്ധിജീവി കവിതയിൽ വലിയ വിപ്ളവം യാഥാർത്ഥ്യമാക്കിയത്. കവിതയിലെ കളകൾ പറിച്ചു കളഞ്ഞ കവിയാണദ്ദേഹം. പഴകി ദ്രവിച്ച വിഷയങ്ങളെ നിർമ്മാർജനം ചെയ്ത അദ്ദേഹം ഉൽകൃഷ്ടമായ സംസ്കാരചിന്തകൾക്ക് കവിതയെ എങ്ങനെ ഉപയോഗപ്പെടുത്തണമെന്ന് പഠിപ്പിച്ചു .കവിത നമ്മുടെ പ്രവചനാത്മകമായ അറിവാണ് .അത് നമ്മെ ആന്തരികമായി നേരെയാക്കുന്നു. കുഴഞ്ഞുമറിഞ്ഞ ഒരു ലോകത്ത് കവിത മരുന്നാണ്. അതുകൊണ്ട് ഗൊയ്ഥെ ,മാത്യു ആർനോൾഡ് എന്നിവരെപോലെ ആശാൻ ഭാഷയിലൂടെ ചീത്ത അഭിരുചികളെയും ചിന്തകളെയും ചികിത്സിക്കുന്നതിൽ വിജയിച്ചു .
കവിതയെ ദാർശനികമാക്കുകയാണ് അതിൽ പ്രധാനം. ദാർശനികതയില്ലെങ്കിൽ കവിത വെറും പതിരായിപ്പോകും.
വെള്ളത്തിനു ജാതിയില്ല
ആശാൻ്റെ കവിത ജാതിയില്ലാത്തവരുടെ റിപ്പബ്ളിക്കാണ്. വീണപൂവ് ഒരു ജാതി ബോധത്തെയും ചൂണ്ടിക്കാണിക്കുന്നില്ല .നളിനിയും ലീലയും കേരളീയ സ്ത്രീകൾക്ക് മുന്നേ നടന്നവരാണ് .അവർക്ക് ജാതി ബോധമില്ല, ആത്മബോധമാണുള്ളത്. 'ദുരവസ്ഥ' ജാതിക്കാരെ തുരത്തുന്നു, ഗുരുവിൻ്റെ ഒരു മതം എന്ന ആശയം സ്ഥാപിക്കുന്നു. ആശാൻ്റെ സീത ജാതിരഹിതമായ സ്ത്രീശരീരമാണ്. 'കരുണ'യിൽ സ്ത്രീയുടെ ഹൃദയം എന്ന ഏക ജാതി കാണാൻ കഴിവില്ലാത്ത ഉപഗുപ്തനെതിരെയാണ് ഉന്നം വയ്ക്കുന്നത് .ഇത്രയുമൊക്കെ പോരേ മലയാള കവിതയിൽ വലിയ വിപ്ളവം സൃഷ്ടിക്കാൻ ?
സ്ഥൂലവും ബാഹ്യവുമായ വസ്തുതകളെ അതിവൈകാരികതയോടെ എഴുതുന്നവരെ ഇന്നു നാം കാണുന്നുണ്ട്. അവർ രചനയിൽ സ്വന്തമായി ഒന്നും സംഭാവന ചെയ്യുന്നില്ല .മറിച്ച് ,ആശാൻ ബാഹ്യ വസ്തുക്കളെ അതേനിലയിൽ എടുക്കാതെ ,ആത്മീയതയുടെ സ്റ്റെതസ്കോപ്പുകൊണ്ട് പരിശോധിച്ച് ആവശ്യമായത് എടുത്ത് നവീനമാക്കി.
വസ്തുതയുടെ ആത്മാവിനനുസരിച്ചു നവസംവേദനപാതകൾ തിരഞ്ഞെടുത്തു. കവിതയിൽ സാമൂഹികവിഷയങ്ങൾ അവതരിപ്പിച്ചപ്പോഴൊക്കെ ഈ പ്രതിഭ നക്ഷത്രത്തെ പോലെ തിളങ്ങി.'ചണ്ഡാലഭിക്ഷുകി'യിൽ ജാതിചിന്ത എന്ന ചരടു പൊട്ടിച്ചു തീയിലിട്ടു .വെള്ളം കുടിക്കുന്നതിൽ പോലും ജാതിയുണ്ടെങ്കിൽ അത് മഹത്വമല്ല, പതനമാണെന്ന് വിളിച്ചു പറഞ്ഞു.സംസ്കാരചിത്തരാവൂ എന്ന ആഹ്വാനമായിരുന്നു അത്. ദാഹിക്കുന്നവന് വെള്ളം കൊടുക്കൂ എന്ന് ഒരു കവിക്ക് പറയേണ്ടി വന്നു.
ഭക്ഷ്യവസ്തുക്കൾക്ക് ജാതിയുണ്ടോ? ഒരു ഗ്ലാസ് വെള്ളത്തിനു ജാതിയില്ല. എന്നാൽ അത് ആര് ആർക്ക് കൊടുക്കുന്നു എന്നതിൻ്റെ അടിസ്ഥാനത്തിൽ ജാതിയുണ്ടാകുന്നു! .വെള്ളത്തെയും നാം അപമാനിക്കുന്നു.
ഈ കവി കവിതയിലൂടെ പ്രാപഞ്ചികസാരമാണ് തേടിയത്. സൂക്ഷ്മതകൾ ഒന്നൊന്നായി തിരഞ്ഞ് ചെല്ലുന്നത് കാണാം.'കരുണ'യിൽ ലൈംഗികതയെ തോൽപ്പിക്കുന്ന പ്രണയത്തെയാണ് കാണുന്നത്. ഒരു വേശ്യക്ക് ഗാഢവും ശുദ്ധവും തീക്ഷ്ണവുമായ പ്രേമമുണ്ടാകുന്നത് കാരുണ്യമായാണ് മനസ്സിലാക്കേണ്ടത്.
പ്രണയം ഒന്നും നേടാനല്ല; അത് മനസ്സിൻ്റെ കരുണാർദ്രമായ ഒരാശ്ളേഷമാണ്. വിഷാദത്തെ സകലതിലും ദർശിച്ച ആശാൻ ലോകത്തിൻ്റെ ഭാവിയെ കവിതയിലൂടെ പ്രവചിച്ചു. പ്രണയത്തിൻ്റെ ശുദ്ധവും സുതാര്യവുമായ അംശം കണ്ടെത്തുന്നതിനാണ് കവി കാമത്തെ ,ശരീരത്തെ വിട്ട് മറ്റൊരു അസ്തിത്വം തേടുന്നത്. കാമത്തിലൂടെ അറിയാനാവാത്ത പ്രണയമുണ്ട്.
വീണപൂവ് പ്രസിദ്ധീകരിച്ചതോടെ പരമ്പരാഗത കാവ്യരൂപങ്ങളായ
മുക്തകങ്ങൾ ,ചമ്പുക്കൾ, മണിപ്രവാളം, സന്ദേശകാവ്യങ്ങൾ, തുള്ളൽക്കവിതകൾ ,ആട്ടക്കഥകൾ ,തുടങ്ങിയവയെല്ലാം കാലഹരണപ്പെട്ടു.
പകരം ,ആശാൻ ഭാരതത്തിൻ്റെ ഇനിയും കണ്ടെത്താത്ത സൗന്ദര്യ സമസ്യകളിലേക്ക് വായനക്കാരെ ക്ഷണിച്ചു. നളിനിയിലെ നായിക പ്രണയത്തിനു വേണ്ടി തപസ്വിയാകുന്നു. പ്രണയത്തെയും തപസ്സിനെയും അടുത്തടുത്ത് നിർത്തുകയാണ്. അദ്വൈതവും ബുദ്ധദർശനവും സമന്വയിക്കുകയാണ്.
ദൈവവും വൈയക്തികതയും ഒന്നിച്ചു ചേരുകയാണ്. കവിയുടെ ദിവാകരൻ ജ്ഞാനഭിക്ഷു മാത്രമല്ല, ലോകസേവകനുമാണ്. പ്രണയം ,തപസ്സ് ,ലോകസേവ എന്നിവയെല്ലാം ഒരാളിൽ കേന്ദ്രീകരിക്കുമ്പോൾ മാനുഷികതയ്ക്ക് പുതിയ അർത്ഥം ലഭിക്കുകയാണ്.
'ദുരവസ്ഥ'യിൽ മതാന്ധതയ്ക്കെതിരെ കവി ഗർജിക്കുന്നു. ആ ഗർജനം കാടിളക്കാൻ പോന്നതായിരുന്നു. ഇന്നത്തെ കവികൾക്ക് ഇങ്ങനെയൊന്നും എഴുതാൻ കഴിയില്ല.
കുട്ടികൃഷ്ണമാരാരും ജോസഫ് മുണ്ടശ്ശേരിയും എഴുത്തച്ഛനെക്കുറിച്ച് മൗനം പാലിക്കുമ്പോൾ ആശാനെ സൂക്ഷ്മമായി പഠിച്ച് വിശകലനം ചെയ്യുകയാണ്. 'പ്രയാണം 'എന്ന കൃതിയിൽ മുണ്ടശ്ശേരി, ആശാനെ മറ്റെല്ലാ മലയാളകവികൾക്കും മുകളിലാണ് നിർത്തുന്നത്. ആശാൻ വിപ്ളവകാരിയാണ്. കുഞ്ചൻ നമ്പ്യാർക്ക് ദാർശനികതയും നർമ്മവും കവിത്വവുമുണ്ടെങ്കിലും ആശാനെ പോലെ എന്നും നവീനത നിലനിർത്താനാവുന്നില്ല. എഴുത്തച്ഛൻ പുരാണങ്ങളുടെ സംഗ്രഹീത പുനരാഖ്യാനങ്ങളിലൂടെ വേദാന്തവും ഭക്തിയും തത്ത്വചിന്തയും പ്രചരിപ്പിച്ചു. പക്ഷേ ,അനീതിക്കെതിരെ പൊരുതുകയും ഏറ്റവും മഹത്തായ മനുഷ്യത്വത്തെ തേടുകയും ചെയ്യുന്ന ആശാനുമായി താരതമ്യമില്ല.
കുമാരനാശാൻ്റെ നൂറ്റിയമ്പതാം ജന്മ ദിനത്തിൽ പ്രഗത്ഭനായ കെ.പി. കുമാരൻ സംവിധാനം ചെയ്ത 'ഗ്രാമവൃക്ഷത്തിലെ കുയിൽ' തീയേറ്ററുകളിൽ പ്രദർശിപ്പിക്കുന്നു എന്ന ആഹ്ളാദമുണ്ട്. ആശാനെ അറിയുക എന്ന ആഹ്വാനമാണ് ഈ ചിത്രം.