Followers

Wednesday, August 26, 2026

നമ്മളിലെ മാവേലിത്തം / എം.കെ.ഹരികുമാർ

 



ഓണത്തിന് മലയാളിയെ പോലെ ബഹുസ്വരതയുണ്ട്. ഓണത്തിൽ പൂവും കായും വളവും വിളയും പാട്ടും നൃത്തവും സൂര്യനും വെയിലും പൂക്കളും മഴയും കാറ്റും എല്ലാം കൂടിച്ചേരുന്നതാണ് ഓണം. ഓണത്തിന് സൗന്ദര്യമുണ്ട്. അതുപോലെ മലയാളിയുടെ ഐക്യത്തിനും സഹിഷ്ണുതയ്ക്കും ഒരോണസൗന്ദര്യമുണ്ട്.
മലയാളിക്ക് ഐക്യവും സഹിഷ്ണുതയുമുണ്ട്. ഒരു ട്രെയിനിലോ ബസ്സിലോ സഞ്ചരിക്കുമ്പോൾ, സിനിമാതീയേറ്ററിൽ സിനിമ കാണാനിരിക്കുമ്പോൾ തൊട്ടടുത്തുള്ളവനെ നമ്മൾ സഹോദരനെ പോലെയാണ് പരിഗണിക്കുന്നത്. അവൻ്റെ ജാതിയോ മതമോ തിരക്കുന്നില്ല. നാട്ടിൽ വെള്ളം പൊങ്ങിയാൽ നാം സാഹോദര്യം വീണ്ടും പ്രകടിപ്പിക്കും. വീടില്ലാത്തവർക്ക് വീട് വച്ചുകൊടുക്കാൻ തയ്യാറാവുന്ന വ്യവസായികളും സാമൂഹ്യപ്രവർത്തകരുമുള്ള നാടാണിത്. എവിടെയാണ് ഇതുപോലെ സാമൂഹ്യബോധമുള്ള, സ്ത്രീകളെ സംരക്ഷിക്കുന്ന ജനതയുള്ളത് ! ഇപ്പോൾ സ്ത്രീകൾക്ക് പിങ്ക് ബസും പ്രിയദർശിനി സൗജന്യയാത്രയും അനുവദിച്ചിരിക്കുന്നു.ഓരോ മലയാളിയും ഒരു മാവേലിയെ മനസിൽ സൂക്ഷിക്കുന്നു. എപ്പോൾ വേണമെങ്കിലും 'പാതാള'ത്തിലേക്ക് പോയേക്കാവുന്ന ദുർഘടസന്ധിയെ അവൻ വലം വയ്ക്കുന്നുണ്ട്. സാമ്പത്തിക ബാധ്യതകൾ, തൊഴിൽ പ്രശ്നങ്ങൾ,കുടുംബ സംഘർഷങ്ങൾ തുടങ്ങിയവ ഉണ്ടെങ്കിലും, അപ്പോഴും അവൻ കുടുംബത്തിനും സ്നേഹിതർക്കും വേണ്ടി അധ്വാനിക്കുന്നു ,സന്തോഷിക്കുന്നു.
എല്ലാവരും സമന്മാരാകില്ല, ഒരിക്കലും .ആ സങ്കല്പം ഉട്ടോപ്യയാണ്; നടക്കാത്ത സ്വപ്നം. ആളുകൾക്ക് വേറിട്ട അഭിരുചിയും ചിന്തയും മത്സരബുദ്ധിയും ഉള്ളിടത്തോളം കാലം സമത്വം ഉണ്ടാവുകയില്ല .സമത്വം വിപ്ലവത്തിലൂടെ വരികയില്ല. ഇത് മഹാതത്വജ്ഞാനി ബർട്രാൻഡ് റസ്സൽ നിരീക്ഷിച്ചിട്ടുണ്ട്. റസ്സൽ പറഞ്ഞത് , ഒരു വിപ്ലവത്തിൽ കുറെ പേർ പുറത്താക്കപ്പെടുകയോ മരിക്കുകയോ നിന്ദിക്കപ്പെടുകയോ ചെയ്യുന്നു. അവരുടെ കൂട്ടത്തിൽ കഴിഞ്ഞിരുന്നവരും കൂടി ഉൾപ്പെട്ട സമൂഹത്തിലാണ് വിപ്ലവം നയിച്ചവർ പിന്നീട് താമസിക്കുന്നത്. ഒരു വിഭാഗത്തിന് അപമാനവും ദു:ഖവും നഷ്ടവുമുള്ളപ്പോൾ അവർ അസന്തുഷ്ടരായിരിക്കും. അത് പരിഹരിക്കാനാവുകയില്ല. അങ്ങനെ സമൂഹം വീണ്ടും അസ്വസ്ഥതകളിലേക്ക് നീങ്ങും. മറ്റൊരു പ്രതിവിപ്ളവം അവിടെനിന്ന് ആരംഭിക്കുന്നു. വിപ്ലവത്തിന് കാരണമായ വസ്തുത എന്താണോ അതിലേക്കു തന്നെ സമൂഹം താമസിയാതെ എത്തിച്ചേരുന്നു. അതേസമയം ഒരു സുന്ദരസ്വപ്നത്തിന്റെ പിന്നാലെ പോവുക എന്നത് നമ്മുടെ കാല്പനികവും അനുഷ്ഠാനപരവുമായ അവസ്ഥയാണെന്ന് തിരിച്ചറിയുക . നമുക്ക് പ്രകൃതിയെ സ്നേഹിക്കാം. തുമ്പിയെക്കുറിച്ച് കവിതകൾ എഴുതാം. ഓണടച്ചുള്ള ഒരാകാശം ഇളം നീല കലർന്ന വെണ്മയിൽ വെട്ടിത്തിളങ്ങുന്നത് ആഘോഷത്തിന് അർത്ഥം നൽകുകയാണ് .മനുഷ്യർക്ക് പാപിയാകാതിരിക്കാൻ കഴിയില്ല എന്ന വിലപ്പെട്ട ആശയത്തെ കൈവിടാനൊക്കില്ല. എപ്പോഴെങ്കിലും ഒരു ജീവിയെ വേദനിപ്പിക്കാത്തവർ, ഉപദ്രവിക്കാത്തവർ ആരുമുണ്ടാകില്ല . മാതാപിതാക്കളെ നന്നായി ശുശ്രൂഷിക്കുമെങ്കിലും, സംസാരിക്കാനും ചലിക്കാനും ശേഷിയില്ലാതെ ശയ്യയിൽ ആശ്രയം തേടുന്ന അവരുടെ മനസ്സിലെ നൂറുകൂട്ടം ആശങ്കകളും നഷ്ടപ്പെടുന്ന പ്രതീക്ഷകളും അവസാനിക്കാത്ത വേദനകളും മക്കൾക്ക് പരിഹരിക്കാനാവുകയില്ല. അവരുടെ മനസ്സിലൂടെ എന്തൊക്കെയാണ് കടന്നു പോകുന്നതെന്ന് ആർക്കെങ്കിലും ഊഹിക്കാനാകുമോ? ഇതൊക്കെ പാപമായി നമ്മെ പിന്തുടരും .നീരസം പുറത്ത് പ്രകടിപ്പിക്കാതിരിക്കാനുള്ള ഔചിത്യമാണോ അവരുടെ മൗനത്തിലൂടെ സംക്രമിക്കുന്നത്? മക്കൾ പാപം ചെയ്യാൻ വിധിക്കപ്പെട്ടിരിക്കുന്നു .മക്കൾക്ക് ആരുടെയും പ്രതീക്ഷയ്ക്കൊത്ത് ഉയരാനാവുകയില്ല. ഈ യാഥാർത്ഥ്യത്തിന്റെ മുറിവായ കൂടിച്ചേരുന്നതിന് മുമ്പ് നാം പ്രസാദത്തിലേക്ക് കുതിക്കുകയാണ്. നമ്മെ വലയം ചെയ്ത പരിമിതികളെ മറികടന്ന് ഒരു ഓണത്തല്ല് ,ഓണക്കളി ,വള്ളംകളി ,ഓണസദ്യ നമ്മെ എവിടെയെങ്കിലും എത്തിക്കാതിരിക്കില്ല. പുതുവസ്ത്രവും പുഞ്ചിരിയും സിനിമയും സാധനങ്ങളും നമുക്ക് അവകാശപ്പെട്ട മാവേലിത്തമാണ്. നമ്മളിലാണ് മാവേലി. നമ്മളിലാണ് സഹോദരൻ. നമ്മളിലാണ് മതമൈത്രി.ഓണസദ്യ നമ്മെ ജനാധിപത്യപരമായ ഉയർത്തുകയാണ്. ഓരോ സമുദായത്തിന്റെയും ദേശത്തിന്റെയും കറികൾ ഒരു ഇലയിൽ വിളമ്പുമ്പോൾ നാം ജനാധിപത്യപരമായി ഒന്നിക്കുന്നു. എല്ലാവർക്കും പ്രാതിനിധ്യം ലഭിക്കുന്നു. വല്ലതും ചെറുതുമില്ല -തുല്യത മാത്രം .
ഓണത്തിൻ്റെ സമത്വവും സാഹോദര്യവും സത്യവും എല്ലാം ഒരു കവിയുടെ ഭാവനയാകാനാണ് സാധ്യത .മഹാബലി ഒന്നുകിൽ ഒരു മന:ശാസ്ത്രജ്ഞനായിരിക്കണം; അല്ലെങ്കിൽ ഒരു മജീഷ്യനായിരിക്കണം. കാരണം ,ഒരു രാജ്യത്തെ ജനങ്ങളെയാകെ സത്യസന്ധരും സന്തോഷമുള്ളവരും സാഹോദര്യ ബോധമുള്ളവരുമാക്കി മാറ്റാൻ ആർക്കും കഴിയില്ല. മനുഷ്യപ്രകൃതിയെ മനസ്സിലാക്കുന്നവർ അത് അംഗീകരിക്കുകയില്ല .മനുഷ്യനിൽ സമത്വബോധമോ സാഹോദര്യമോ ഇല്ല. മനുഷ്യൻ പ്രകൃതിക്കു എതിരാണ്. മനുഷ്യനു സത്യം മാത്രം പറഞ്ഞുകൊണ്ട് ജീവിക്കാനാവില്ല. ജീവിതത്തിൽ ദൈവം ഉണ്ടാക്കി വച്ചിരിക്കുന്ന ഒരു ഏടാകൂടമാണിത്. നമുക്ക് ആരോടെങ്കിലും അനീതി ചെയ്യാതെ ജീവിക്കാനാകില്ല .മനുഷ്യപ്രകൃതി അങ്ങനെയാണ്. മനുഷ്യനു ധർമ്മം പാലിക്കണമെങ്കിൽ മറ്റാരോടെങ്കിലും അധർമ്മം പ്രവർത്തിക്കേണ്ടിവരും. അതാണ് അവന്റെ ധർമ്മസങ്കടം. ഒരു പീഡയെറുമ്പിനും വരുത്തരുതെന്നു ശ്രീനാരായണഗുരു പറയുന്നത് ഒരാശയമാണ്. എന്നാൽ മനുഷ്യനു ഉറുമ്പിനെ കൊല്ലാതിരിക്കാനാവില്ല. മനുഷ്യൻ ക്രൂരനാണ് ,ഈ ഭൂമുഖത്തുള്ള ഏത് ജീവിയേക്കാൾ. അവൻ്റെ വീടിൻ്റെ ചുറ്റുമതിൽ കടന്നു ഏത് ജീവി വന്നാലും കൊല്ലപ്പെടും. മനുഷ്യനിൽ ദയ ഇല്ല .അതുകൊണ്ടാണ് മദർ തെരേസ സ്വന്തം ജീവിതകാലം മുഴുവൻ ദയ എന്താണെന്നു പഠിപ്പിക്കാൻ തീരുമാനിച്ചത്. മദർ തെരേസ ദയയെ മഹത്വപ്പെടുത്തി കാണിച്ചു. തനിക്കു വേണ്ടി മാത്രമാണ് ഈ ഭൂമി എന്നു മനുഷ്യൻ ചിന്തിക്കുന്നു. അവൻ പഞ്ചഭൂതങ്ങളെയും മലിനമാക്കിയിരിക്കുകയാണ്. മറ്റൊരു ജീവിക്കും ഇതിൽ പങ്കില്ല. കടലിൽ വലിയ രാജ്യങ്ങളുടെ വലിപ്പത്തിൽ പ്ലാസ്റ്റിക് കുന്നുകൂടി കിടക്കുകയാണ് .പ്ലാസ്റ്റിക് സുന്ദരമായ ജീവിതമാണ് കഴിഞ്ഞകാലങ്ങളിൽ സമ്മാനിച്ചതെങ്കിൽ ഇപ്പോൾ അത് ദുരന്തമായിരിക്കുന്നു.
ഓണത്തിൻ്റെ സന്ദർഭം നമ്മെ സ്വയം നിരീക്ഷിക്കാൻ സഹായിക്കുന്നു. അതിനുള്ള അവസരമാണിത്. സമത്വബോധമില്ലാത്ത നമുക്ക് അത് ഭാവനയിൽ ആചരിക്കാം. നമ്മൾ എന്നാണ് ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാൻ തുടങ്ങിയത് ?എന്നാണ് പാത്രത്തിൽ ഭക്ഷണം കഴിച്ചത്? അതിനുമുമ്പ് ഓണത്തിനായി നമ്മൾ ഒരുമിച്ചിരുന്നു എന്നു പറയുന്നത് അവിശ്വസനീയമാണ്. നമ്മുടെ ഓണം ഒരു നവകേരള സങ്കൽപ്പമാണ്. നാം എങ്ങനെയാണ് മുന്നേറേണ്ടതെന്നു അത് ഓർമിപ്പിക്കുന്നു. ഒരു പുതിയ വസന്തകാലത്തെയാണ് ഓണം മനസിലേക്കു കൊണ്ടുവരുന്നത് .
ഓണം പുതിയ ഒരു രാഷ്ട്രീയവും സംസ്കാരവുമാണ്. ഉറുമ്പിനും പക്ഷിക്കും പട്ടിക്കും ഓണമുണ്ട്. അവർക്കും ഇടം കിട്ടുകയാണ്. എല്ലാവർക്കും അവകാശവും നീതിയും ഉറപ്പാക്കാനുള്ള അഭിലാഷം. ഒന്നിച്ചിരുന്ന് ഉണ്ടിട്ടില്ലാത്ത മലയാളി ഒരു ഇലയിൽ ചോറും കറികളും വിളമ്പി ഒരുമിച്ചിരിക്കാമെന്നു തീരുമാനിക്കുന്നത് പുതിയ കേരളത്തിൻ്റെ നല്ല വാർത്തയാണ്. എല്ലാവർക്കും എല്ലാ രുചികളും ലഭ്യമല്ലാതിരുന്ന കേരളമായിരുന്നു ഇവിടെ നേരത്തെ ഉണ്ടായിരുന്നത്. പശുവില്ലാത്തവനു പാല് കിട്ടുമോ? അതുകൊണ്ട് വിവിധ സമുദായങ്ങളുടെ രചികൾ ഒരു ഇലയിൽ വിളമ്പുന്നതോടെ ഒരു പുതിയ ജനാധിപത്യകേരളം ഉണ്ടാവുകയാണ്.

deepika, padayanangal, m k harikumar 

Tuesday, August 25, 2026

അഗാധതകൾ അജ്ഞാതമാക്കപ്പെട്ട യാദൃശ്ചികതയുടെ സമുദ്രം/എം.കെ.ഹരികുമാർ









ഭാരതീയചിന്തകളിൽ, മനുഷ്യന് ഒരു  അന്തിമവിശ്രാന്തി(ultimate peace) യുള്ളതായി നിരീക്ഷിക്കപ്പെടുന്നുണ്ട്. പരമമായ ഒരു ബിന്ദുവാണത്. അതിനോടുള്ള ജീവകോടികളുടെ ആഭിമുഖ്യം എത്തിച്ചേരുന്നത്  അവിഭാജ്യമായ ഒരു ഉണ്മയിലാണ്. ജീവനെകൊണ്ടുനടക്കുന്നവയ്ക്ക് ഒരു ഉണ്മയുണ്ടെന്ന് വിശ്വസിക്കുന്നതിൽ ഭാവനയും ചമൽക്കാരവുമുണ്ട്.എല്ലാം ആ അനുവദനീയമായ ഒന്നിലേക്ക്  ദൃഷ്ടിയൂന്നിയിരിക്കുന്നു.എങ്ങോട്ടും വേർപെട്ടു പോകാനില്ല.ജനിയുടെ  അർത്ഥമറിയില്ല ,മൃതിയുടെയും അറിയില്ല. 

ഒരാൾക്കും ചോദിച്ചു വാങ്ങിയ ജീവിതമില്ല. മഹാഋഷികളും കലാകാരവ്യക്തിത്വങ്ങളും അവർക്ക് സൗജന്യമായി കിട്ടിയ വേളയെ അർത്ഥപൂർണ്ണമാക്കുകയാണ് ചെയ്തത്. അർത്ഥമില്ലെന്ന് വാദിക്കുന്നവർക്കും അവരുടെ വഴിയിൽ തുടരാം. ഏത് മഹാനായാലും  ശാരീരികവേദനയും മാനസികമായ അലട്ടലും ഇല്ലാതാവുന്നില്ല ശരീരം എല്ലാവർക്കും ഒരുപോലെയാണ്.ശരീരം തിരിച്ചറിവ് നൽകും. എവിടെ നിൽക്കണം ,നടക്കണം, ചാടണം എന്നെല്ലാം മുന്നറിയിപ്പുണ്ടാകുന്നത് ശരീരമുള്ളതുകൊണ്ടാണ്. നമ്മൾ അശരീരികളായിരുന്നെങ്കിൽ ഒരു കുന്നിൽ നിന്ന് താഴേക്ക് ചാടുന്നതിലെ അപകടത്തെക്കുറിച്ച് ആലോചിക്കുകയില്ല. അശരീരികൾക്ക് മാനസികമായ ഞാണിന്മേൽ കളിയും   ആവശ്യമില്ല. ഒരു വലിയ ഗർത്തത്തിന് മുകളിൽ കുറുകെ കെട്ടിയ ചരടിലൂടെ നടക്കുന്നതിന്റെ സാഹസികത അശരീരിക്കില്ല. ചിന്തയുടെ കാര്യത്തിലും അങ്ങനെയാണ്. സാഹസികമായ ചിന്തകൾക്കിടമില്ല. കാരണം ചിന്തയെ ഒരിടത്തും വസ്തുവകരിക്കുകയോ തെളിയിക്കുകയോ പ്രവർത്തിക്കുകയോ ചെയ്തു മൂർത്തമാക്കേണ്ടതില്ല.അതുകൊണ്ട് അദ്വൈതത്തിന് അർത്ഥമുണ്ടാകുന്നത് ശരീരത്തിൽ നാം നിലനിൽക്കുന്നത് കൊണ്ടാണ്. ശരീരമില്ലെങ്കിൽ നമുക്ക് നാശത്തപ്പറ്റി ആലോചിക്കേണ്ട; നാശം എന്ന അനുഭവം തന്നെയില്ല. ബ്രഹ്മത്തിൽ നിന്ന് ആംശികമായി പിറവിയെടുത്ത ജീവി പിന്നീട് ബ്രഹ്മത്തിൽ തന്നെ എത്തുന്നില്ല; പലതായി പിരിഞ്ഞ് ഈ പ്രപഞ്ചത്തിൽ പല ജീവികൾക്കും വസ്തുക്കൾക്കും രൂപം നൽകുകയാണ്.

മണ്ണിലാണ് ജീവികൾ എത്തിച്ചേരുന്നത്.  മണ്ണിൽ നിന്ന് ആഹാരം സ്വീകരിച്ച് മണ്ണിനു തന്നെ തിരികെ കൊടുക്കുന്നു. ആത്മാവിന് അന്തമവിശ്രാന്തിയായ ബ്രഹ്മമുണ്ടാകുന്നത് നല്ലതാണ് ;അത് പ്രതീക്ഷ തരുന്നുണ്ട്. പക്ഷേ ആത്മാവ് ജനിക്കുന്നില്ല, മരിക്കുന്നില്ല എന്ന തത്വമാണ് അംഗീകരിക്കപ്പെട്ടിരിക്കുന്നത്.കഠോപനിഷത്തിൽ പറയുന്നു:
"ന ജായ മ്രിയതേ വാ വിപശ്ചിന്നായം 
കുതച്ശിന്ന ബദൂവ കശ്ചിത് 
അജോ നിത്യ: ശാശ്വതോടയം പുരാണ 
ന ഹന്യതേ ഹന്യമാനേ ശരീരേ ."

ആത്മാവ് ജനിക്കുന്നില്ല ,മരിക്കുന്നുമില്ല.അത് ശാശ്വതമാണ്. ശരീരം നശിച്ചാലും ആത്മാവ് ഇല്ലാതാകുന്നില്ല.ആത്മാവിനെ സാക്ഷാത്കരിക്കുന്നവർക്ക് ജനന, മരണ ചക്രത്തിൽ നിന്ന് രക്ഷപ്പെടാമെന്നാണ് ഉപനിഷത്ത് പറയുന്നത്. എന്നാൽ പൂർത്തിയാക്കാത്ത ആഗ്രഹങ്ങളുടെയും കർമ്മങ്ങളുടെയും അടിസ്ഥാനത്തിൽ ആത്മാവ് പിന്നെയും പുതിയ ശരീരങ്ങളിൽ  ഉണ്ടായിരിക്കുന്നതാണ്. ആത്മാവ് മനുഷ്യൻ്റെ അഹത്തിൽ നിന്ന് മുക്തമായതാണെന്ന സങ്കല്പത്തെ നിരാകരിക്കുന്ന ആശയമാണിത്.  പഞ്ചഭൂതങ്ങൾക്ക് സ്പർശിക്കാനോ  അറിയാനോ കഴിയാത്ത ആത്മാവ് എന്തിനാണ് ഒരു ശരീരത്തിൽ തങ്ങിനിന്ന് പൂർത്തിയാകാത്ത അഭിലാഷങ്ങൾക്കും കർമ്മങ്ങൾക്കും വേണ്ടി വീണ്ടും ജനിക്കുന്നതിന് അനുവദിക്കുന്നത്. ആത്മാവിനെ അറിയാത്തവർ ഈഗോയുള്ളവരാണല്ലോ.ഈഗോയില്ലാതെ ജീവിക്കുക പ്രയാസമാണ്. ഞാൻ എന്ന് ചിന്തിക്കാതിരുന്നാൽ ഭക്ഷണം കഴിക്കാനാവില്ല. മനുഷ്യനിലാണ് പ്രകൃതിയും ആകാശവുമുള്ളത്. വ്യക്തിയില്ലാത്തപ്പോൾ പ്രകൃതിയോ ആകാശമോ ഇല്ല .ഒരാളുടെ ദൈവം അയാളുടെ ഉള്ളിലാണ് അനുഭവപ്പെടുന്നത്.ഈഗോയുടെ വർധിച്ച പ്രഭാവം കുറച്ച്  ബുദ്ധിപരമായി മനസ്സിനെ നിയന്ത്രിച്ചു ക്രമപ്പെടുത്താം. എന്നാൽ സാധാരണ മനോവികാരങ്ങളും ചിന്തകളും  ഒഴിവാക്കിയാൽ, പിന്നെ നാം സാധാരണ അറിയുന്ന മനസില്ല .

മനസ്സ് ഒരു വ്യാജരൂപമാണ്. ഉള്ളിൽ മറ്റൊരാൾ ജീവിക്കുന്നത് പോലെയാണ് മനസ്സ് പ്രവർത്തിക്കുന്നത്.ആ ആളുടെ മേധാവിത്വത്തിന് പൂർണമായും കീഴടങ്ങിയാൽ നാം വലിയ തെറ്റുകളിൽ അമരും. മനസ്സ് ഒരു അപര(other)നാണ്. ആ അപരനെ  നിയന്ത്രിച്ച് അവന് മുകളിൽ ആന്തരയുക്തി അല്ലെങ്കിൽ ആന്തരമനസ് പ്രവർത്തിക്കുകയാണെങ്കിൽ  കുറച്ചൊക്കെ നമ്മെത്തന്നെ അറിയാനൊക്കും. മനസ്സിനെ പാടേ ഇല്ലാതാക്കിയാൽ, മറ്റൊരു ശാന്തവും നിർഗുണവുമായ തലത്തിലെത്താം. 
അതിലൂടെ ആത്മാവിനെ അറിയാമെന്ന് ഉപനിഷത്ത് അറിയിക്കുന്നു. ആത്മാവ് നമ്മളിൽ തന്നെയുണ്ട്. എന്താണ് ആത്മാവ്? അത് നാം സ്വയം നിയന്ത്രിച്ച് , ആഗ്രഹങ്ങളെ കടിഞ്ഞാണിട്ട്  കിട്ടാവുന്ന പരമാവധി ശാന്തതയാണ്.  ഈ ശാന്തതയിൽ നാം സ്വതന്ത്രനും ജ്ഞാനിയുമാണ്. പക്ഷെ ശരീരത്തിന് ശേഷം ,ഈ ആത്മാവ് ഒരു അന്തിമവിശ്രാന്തിയിൽ എത്തുന്നു എന്നത് ദുരൂഹമാണ്. നല്ല കർമ്മങ്ങൾ ചെയ്തവർ സ്വർഗ്ഗത്തിനു സമാനമായ ഒരിടത്ത് എത്തുമത്രേ. 

പൂർണമായും നല്ലത് മാത്രം പ്രവർത്തിച്ചവരുണ്ടോ? മനുഷ്യന് പാപം ചെയ്യാതിരിക്കാനാവില്ല. ജനിപ്പിച്ച മാതാപിതാക്കളുടെ മനസ്സറിഞ്ഞ് പ്രവർത്തിക്കാൻ ഒരു സന്തതിക്കും കഴിയില്ല. ഏറ്റവും ഭംഗിയായി ശുശ്രൂഷിച്ചാലും അതിൽ പൂർണ്ണതകൾ ഉണ്ടാകില്ല. ശാരീരികവും മാനസികവുമായ തകർച്ചയിൽ കഴിയുന്ന മാതാപിതാക്കളുടെ വേദന ആർക്കും ഉൾക്കൊള്ളാനാവില്ല. ഒരു ഉറുമ്പിനെയോ ജീവനെയോ കൊല്ലാതെ ഒരാളും കടന്നു പോകുന്നില്ല. എത്രയോ ജീവികൾ നമ്മുടെ സാന്നിദ്ധ്യം ഭയന്നു ജീവിക്കുന്നു! അതുകൊണ്ട് നമ്മൾ പാപികൾ തന്നെയാണ്. പിന്നെ എങ്ങനെയാണ് ജനിമൃതി ചക്രത്തിൽ നിന്ന് രക്ഷപ്പെടാനാവുന്നത്? യഥാർത്ഥത്തിൽ അന്തിമവിശ്രാന്തിയല്ല ,പലായനവും അനന്തയാത്രയുമാണുള്ളത്. നമ്മൾ പല സംഘങ്ങളായി ,ഒറ്റകളായി പിരിഞ്ഞ് യാത്ര ചെയ്യുകയാണ്.  ഒരിടത്തും നാം എത്തിച്ചേരുന്നില്ല. പലയിടങ്ങളിലേക്ക് ചിതറിപ്പൊയ്ക്കൊണ്ടിരിക്കുന്നു. നമ്മളിലെ മൂലകങ്ങൾക്ക് ബോധമുണ്ടെങ്കിൽ അവയ്ക്ക് പറയാൻ സാധിച്ചേക്കും അതിൻ്റെ ഉടമസ്ഥനെക്കുറിച്ച്. ജീവനുള്ള ശീരത്തിലെ ബോധം അനന്തമായി സഞ്ചരിക്കുന്നു .അതുപോലെ മരണശേഷം നമ്മുടെ മൂലകങ്ങളും അനന്തമായി സഞ്ചരിക്കുന്നു.

നാം ഒരിക്കലും രക്ഷപ്പെടാനാവാത്ത ഒരു കെണിയിലാണ്. അപ്രതിരോധ്യമായ ജനനവും അപ്രതിരോധ്യമായ മരണവും നമ്മുടെ ഇരുകരകളിലും അനന്തതയെ ഉല്പാദിപ്പിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ നാം അഗാധതകൾ  അജ്ഞാതമാക്കപ്പെട്ട യാദൃശ്ചികതയുടെ സമുദ്രമാണ് .നമുക്ക് നക്ഷത്രങ്ങളിലേക്കും വിചാരങ്ങളിലേക്കും ഉയരാം .സ്വയം ശ്രമിക്കാം. അതോടൊപ്പം താഴേക്ക് പതിക്കുകയും ചെയ്യാം. ജീവിതത്തിൻ്റെ ഈ നൈമിഷികതയുടെ ശാബ്ദികമായ സമുദ്രത്തിൽ നാം ഓരോരുത്തരും ഒറ്റയ്ക്കാണ്. ആരും ഉയർത്താനില്ല ,ലക്ഷ്യം കാണിച്ചു തരാനില്ല. ഓരോരുത്തർക്കും ഓരോ സമുദ്രമായി തിരയടിക്കാം. ഇംഗ്ലീഷ് സംഗീതകാരനും കലാകാരനുമായ  ജോൺ ലെനൻ പറഞ്ഞു ,നിങ്ങൾ എത്രത്തോളം യഥാർത്ഥമാകുന്നുവോ അത്രത്തോളം ലോകം നിങ്ങൾക്ക് അയഥാർത്ഥമായിത്തീരുമെന്ന്. അത് ഓരോരുത്തർക്കും മാത്രമായി അടഞ്ഞ ലോകമാണ്. മറ്റൊരാൾക്ക് ആ സമുദ്രത്തെക്കുറിച്ച് ഒന്നുമറിയില്ല.

 






 

malayalam quotes, malayalam writers quotes, keralam writers, bookish, instabook ,toys, spiritual life , m k harikumar ,ithal maagazine, new philosophy

Monday, August 24, 2026

അക്ഷരജാലകം വിദേശത്ത് എഴുതി പ്രസിദ്ധീകരിച്ചിരുന്നെങ്കിൽ പുലിറ്റ്സർ പ്രൈസ് കിട്ടിയേനെ: എം.കെ.ഹരികുമാർ

 


എം.കെ. ഹരികുമാർ സംസാരിക്കുന്നു. ഉമേഷ് രാമൻ ,ജേക്കബ് എബ്രഹാം ,ഇന്ദിരാബാലൻ എന്നിവർ സമീപം.

"ന്യൂയോർക്ക് ടൈംസിൽ 'പബ്ലിക് ആൻഡ് പ്രൈവറ്റ്' എന്ന കോളം എഴുതിയ അന്ന ക്വിൻ്റലിന് പുലിറ്റ്സർ പ്രൈസ് ലഭിച്ചു. അവർ സാഹിത്യത്തെക്കുറിച്ചല്ല എഴുതിയത്; വ്യക്തിപരമായ ജീവിതപ്രശ്നങ്ങളെക്കുറിച്ചുള്ള കോളമായിരുന്നു. എന്നിട്ടും അവർക്ക് പുലിറ്റ്സർ പ്രൈസ് കൊടുക്കാൻ അവിടുള്ളവർ തയ്യാറായി. എന്നാൽ ഇവിടെയായിരുന്നുവെങ്കിൽ അന്നയുടെ കോളം ചവറ്റുകുട്ടയിൽ എറിയപ്പെടുമായിരുന്നു.  'അക്ഷരജാലകം' ഇംഗ്ലീഷിൽ എഴുതി വിദേശത്താണ് പ്രസിദ്ധീകരിച്ചിരുന്നതെങ്കിൽ പുലിറ്റ്സർ  സമ്മാനത്തെക്കാൾ വലിയ അവാർഡ് കിട്ടുമായിരുന്നു. കാരണം ഈ പംക്തി പോലെ വേറൊന്ന് കാണാനില്ല.അക്ഷരജാലക'ത്തിന്റെ മനസ് വിശാലവും സത്യാന്വേഷണപരവുമാണ്. എന്നാൽ ഇത് കണ്ടില്ലെന്നു നടിക്കുന്ന സാഹിത്യ എസ്റ്റാബ്ളിഷ്മെൻ്റ് ഭയപ്പെടുത്തുന്ന അംഗവിക്ഷേപമാണ് പ്രകടമാക്കുന്നത്. പ്രസ് അക്കാദമിയും കേരള സാഹിത്യ അക്കാഡമിയും സർക്കാരും മൗനത്തിലാണ്. അവർ ഇത് കണ്ടില്ലെന്ന് ഭാവിക്കുന്നു."


റിപ്പോർട്ട്: എൻ.പ്രേം


ബാംഗ്ളൂർ: 29 വർഷമായി തുടരുന്ന  തൻ്റെ 'അക്ഷരജാലകം' എന്ന പ്രതിവാര പത്രപംക്തിയെ കേരളത്തിലെ സാഹിത്യ എസ്റ്റാബ്ളിഷ്മെൻ്റ് തമസ്കരിക്കുകയാണെന്ന് എം.കെ. ഹരികുമാർ അഭിപ്രായപ്പെട്ടു.

ബാംഗ്ലൂർ സെൻറ് ജോൺസ് ഓഡിറ്റോറിയത്തിൽ നാല് ഭാഷകളെ ഉൾക്കൊള്ളിച്ച് ബുക് ബ്രഹ്മ സംഘടിപ്പിച്ച സാഹിത്യോത്സവത്തിന്റെ ഭാഗമായി നടന്ന 'കോളമെഴുത്തിൻ്റെ വർത്തമാനം' എന്ന സെഷനിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 

അക്ഷരജാലകം


'അക്ഷരജാലകം' ഈ കാലഘട്ടത്തിൻ്റെ സത്യസന്ധമായ ശബ്ദമാണെന്ന് പ്രമുഖ വായനക്കാരും എഴുത്തുകാരും അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇതിനു പുറമേ അഞ്ചു കോളങ്ങൾ കൂടി എഴുതുന്നുണ്ടെന്ന് അറിയിച്ച ഹരികുമാർ തൻ്റെ മാനസികഘടനയെയും മനോഭാവത്തെയും മനസ്സിന്റെ വേഗതയെയും കോളമെഴുത്ത് ഗുണപരമായി സ്വാധീനിച്ചിട്ടുണ്ടെന്ന് വിശദീകരിച്ചു. 

ഹരികുമാറിൻ്റെ പ്രസംഗത്തിൽ നിന്ന് : പത്രപ്രവർത്തനത്തിൽ എഴുത്തിനു വേഗം വേണം .ഇന്ന് രാത്രി 11 മണിക്ക് എഴുതി ഉടനെ തന്നെ അച്ചടിക്കുന്ന രീതിയാണ് അവിടെയുള്ളത്.  സാഹിത്യകാരന്മാരുടെ എഴുത്തിനെക്കുറിച്ചുള്ള സങ്കല്പമല്ല ഇത്. ഒരു കഥയെഴുതി പ്രസിദ്ധീകരിക്കാൻ മാസങ്ങൾ കാത്തിരിക്കുന്നതിൻ്റെ സ്വപ്നസങ്കല്പം എനിക്ക് തങ്ങാനാവില്ല.ഞാൻ എഴുതിയാൽ ഉടനെ പ്രസിദ്ധീകരിക്കണം. അല്ലെങ്കിൽ ഞാൻ തിരികെ വാങ്ങും ,പുസ്തകമായാലും ലേഖനമായാലും. എഴുത്തിനെക്കുറിച്ചുള്ള മിഥ്യാധാരണകൾ തകിടം മറിച്ചത്   പത്രപ്രവർത്തനമാണ്. എൻ്റെ പത്രപ്രവർത്തനകാലത്ത്  ആരംഭിച്ചതാണ് 'അക്ഷരജാലകം', 1998 ൽ.'കേരളകൗമുദി' യുടെ എഡിറ്റോറിയൽ പേജിൽ.എഡിറ്റോറിയൽ പേജിൽ സാഹിത്യപംക്തി ആരും പ്രസിദ്ധീകരിക്കാറില്ല. എനിക്കു മാത്രമാണ് എഡിറ്റോറിയൽ പേജിൽ സാഹിത്യപംക്തി എഴുതാൻ അവസരമുണ്ടായിട്ടുള്ളത്. ഇപ്പോൾ അത് 29 വർഷം പിന്നിട്ടു. അതിൻ്റെ ഉള്ളടക്കത്തിലോ ആഴത്തിലോ വിമർശനത്തിലോ ഒരു വിട്ടുവീഴ്ചയും ചെയ്തിട്ടില്ല. ഇപ്പോൾ 'മെട്രോവാർത്ത'യിലാണ് എഴുതുന്നത്.  ഈ കോളം എന്നെ മാനസികമായ നിതാന്ത ജാഗ്രതയിലേക്കും സൂക്ഷ്മതയിലേക്കും രചനാപരമായ ശൈലിയിലേക്കും  പ്രൊഫഷണലിസത്തിലേക്കും കൊണ്ടുപോയി. എഴുതിക്കഴിഞ്ഞശേഷം വെട്ടിത്തിരുത്തി ഒന്നിലധികം കോപ്പികളെഴുതുന്ന ശീലം എനിക്കില്ല. ഒറ്റക്കോപ്പി മാത്രമേ ഉണ്ടാവൂ. ഇത് 29 വർഷം 'അക്ഷരജാലകം' എഴുതി നേടിയ ശീലമാണ്. ഒരു കോളമെഴുതാൻ പലർക്കും പല വിഷയങ്ങൾ ഉണ്ടാകുമായിരിക്കും. അത് അവരുടെ സൗകര്യമാണ്. എൻ്റെ കാര്യത്തിൽ എന്റെ പംക്തികളെ ഞാൻ തന്നെ നിർവ്വചിക്കുകയാണ് ചെയ്തത്. ഇത് വളരെ മൗലികമാണ്. എനിക്ക് വളരെ പ്രധാനപ്പെട്ട ഒന്നാണ് ഈ ശൈലി.കോളം വളരെ അതുല്യമായ രീതിയിൽ വായനക്കാർക്ക് സ്വീകാര്യമായത് അതുകൊണ്ടാണ്. 29 വർഷങ്ങൾ പിന്നിട്ട ഇതുപോലൊരു ബഹുസ്വരകോളം ഇന്ന് ഇന്ത്യയിലില്ല. എന്നാൽ നാട്ടിലെ സാഹിത്യ എസ്റ്റാബ്ലിഷ്മെൻ്റ് ഇതിനെ കണ്ടില്ലെന്ന് നടിക്കുകയാണ്. ന്യൂയോർക്ക് ടൈംസിൽ 'പബ്ലിക് ആൻഡ് പ്രൈവറ്റ്' എന്ന കോളം എഴുതിയ അന്ന ക്വിൻ്റലിന് പുലിറ്റ്സർ പ്രൈസ് ലഭിച്ചു. അവർ സാഹിത്യത്തെക്കുറിച്ചല്ല എഴുതിയത്; വ്യക്തിപരമായ ജീവിതപ്രശ്നങ്ങളെക്കുറിച്ചുള്ള കോളമായിരുന്നു. എന്നിട്ടും അവർക്ക് പുലിറ്റ്സർ പ്രൈസ് കൊടുക്കാൻ അവിടുള്ളവർ തയ്യാറായി. എന്നാൽ ഇവിടെയായിരുന്നുവെങ്കിൽ അന്നയുടെ കോളം ചവറ്റുകുട്ടയിൽ എറിയപ്പെടുമായിരുന്നു.  'അക്ഷരജാലകം' ഇംഗ്ലീഷിൽ എഴുതി വിദേശത്താണ് പ്രസിദ്ധീകരിച്ചിരുന്നതെങ്കിൽ പുലിറ്റ്സർ  സമ്മാനത്തെക്കാൾ വലിയ അവാർഡ് കിട്ടുമായിരുന്നു. കാരണം ഈ പംക്തി പോലെ വേറൊന്ന് കാണാനില്ല. വളരെ ചെറുപ്പം മുതൽ തുടങ്ങിയ വായനയും പഠനവുമാണ് എന്നെ ഇപ്പോഴും ഇതിനു സഹായിക്കുന്നത്. അഗാധമായി ചിന്തിപ്പിക്കുന്ന പംക്തിയാണിതെന്ന് പലരും പറഞ്ഞിട്ടുണ്ട്. തത്വചിന്തയുടെ പശ്ചാത്തലത്തിൽ ജീവിതത്തെയും സംസ്കാരത്തെയും അപഗ്രഥിക്കുന്ന ഈ പംക്തി ധാരാളം പേർക്ക് ഉപകാരപ്പെട്ടതായി അറിഞ്ഞിട്ടുണ്ട്.
 

സുകുമാർ അഴീക്കോട് 

'അക്ഷരജാലക'ത്തിൻ്റെ യുക്തി അസാധാരണമാണെന്നും എം.കൃഷ്ണൻ നായർ ഇതുപോലെ എഴുതിയിട്ടില്ലെന്നും സുകുമാർ അഴീക്കോട് പരസ്യമായി പ്രസ്താവിച്ചത് ഓർക്കുകയാണ്. നമ്മുടെ നാട്ടിൽ സാഹിത്യത്തെ കഥ ,നോവൽ എന്നീ ശാഖകളിലേക്ക് മാത്രമായി  ചുരുക്കിയിരിക്കുകയാണ്. മറ്റൊരു ആഖ്യാനരീതിയെയും അവർ അംഗീകരിക്കുന്നില്ല .ഡയറിക്കുറിപ്പുകൾ ,കത്തുകൾ, കോളങ്ങൾ തുടങ്ങിയവയും സാഹിത്യമാണ്. ഒരു വ്യവഹാരത്തിനകത്ത് മാത്രം ഒതുങ്ങി ചിന്തിക്കുന്നത് യാഥാസ്ഥിതികത്വമാണ്.   അതിർത്തികൾ ഭേദിക്കുകയാണ് പുതിയ കാലം-breaking the barrier. നോവൽ പുതിയ ആഖ്യാനം ആവശ്യപ്പെടുന്നു. പുന്നപ്ര വയലാർ സമരം - പ്രശ്നങ്ങളും പരിഹാരങ്ങളും എന്ന രീതിയിൽ എഴുതുന്ന നോവലുകൾക്ക് പ്രസക്തിയില്ല. അസ്തിത്വത്തിൻ്റെ സമസ്യയെക്കുറിച്ചാണ് എഴുതേണ്ടത്. ചരിത്രവും ഭൂമിശാസ്ത്രവും നോവലിന് ഭാരമാണ്. ഒരു വിമർശകൻ നോവലിൻ്റെ കഥയല്ല എഴുതേണ്ടത്. ഉള്ളടക്കം നോവൽ വായിക്കുന്നവർക്ക് കിട്ടും .വിമർശകൻ ശൈലിയും ഭാഷയും പരിശോധിക്കണം. ജോർജ് ഓർവെൽ പറഞ്ഞത് തൻ്റെ ശൈലി രൂപപ്പെടുത്താൻ പന്ത്രണ്ട് വർഷമെടുത്തു എന്നാണ്. 'അക്ഷരജാലകം' നൽകിയ മറക്കാനാകാത്ത 
നിമിഷങ്ങളുണ്ട്. 15 വർഷം മുമ്പ് ബാംഗ്ലൂരിൽ വന്നപ്പോൾ ഒരു വീട്ടിൽ പോയി. ഞാൻ വന്നതറിഞ്ഞ് ഏതാനും വായനക്കാരും അവിടെയെത്തി. അവിടെ ഒരു സുഹൃത്ത് (ഇപ്പോൾ ആ സുഹൃത്തിന്റെ പേര് ഗബ്രിയേൽ എന്നാണെന്ന് ഇവിടെവെച്ച് അദ്ദേഹം ഓർമിപ്പിച്ചല്ലോ) വന്നത് 'അക്ഷരജാലക'ത്തിന്റെ വലിയൊരു കെട്ട് പത്രക്കട്ടിംഗുകളുമായാണ്.അത്  അദ്ദേഹത്തിൻ്റെ സ്നേഹത്തിന്റെയും ആദരവിന്റെയും പ്രകടനമായിരുന്നു. 'കേസരി' വാരികയിൽ രണ്ടു വർഷം ഞാൻ കോളം എഴുതിയിരുന്നു. ഒരു  വിദ്യാർത്ഥി ഏതോ ലൈബ്രറിയിൽ പോയി അതിൻ്റെ പേജുകൾ ശേഖരിച്ച് ബയൻറ് ചെയ്ത് പുസ്തകമാക്കി  വാട്സ്പ്പിൽ കാണിച്ചു തന്നത് എന്നെ 
അത്ഭുതപ്പെടുത്തി.

എം.കൃഷ്ണൻ നായർ

 
 
'അക്ഷരജാലക'ത്തിൻ്റെ പഴയ ലക്കങ്ങൾ സൂക്ഷിച്ചു വച്ച് അത് വീണ്ടും വീണ്ടും വായിക്കുകയാണെന്ന് ഒരു സുഹൃത്ത് തിരുവനന്തപുരത്തുനിന്ന് വിളിച്ചുപറഞ്ഞു. വലിയ സംവിധായകനായ കെ.എസ്.സേതുമാധവൻ 'അക്ഷരജാലക'ത്തിൻ്റെ സ്ഥിരം വായനക്കാരനായിരുന്നു.അദ്ദേഹം ആദരവോടെ അതിനെക്കുറിച്ച് 'കലാകൗമുദി'യിൽ ഒരു കത്തെഴുതി. അതിൽ പറഞ്ഞത് ഇത് വരും തലമുറയ്ക്ക് വേണ്ടി  പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കണമെന്നാണ്. ചെമ്മനം ചാക്കോയും കോളത്തെ പ്രശംസിച്ച് 'കലാകൗമുദി'യിൽ കത്തെഴുതി. അദ്ദേഹം പതിവായി വായിക്കുമായിരുന്നു .ഈ രണ്ട് കത്തുകളും 'അക്ഷരജാലക'ത്തിൻ്റെ ആദ്യ രണ്ടു വാല്യങ്ങൾ പ്രസിദ്ധീകരിച്ചപ്പോൾ അതിൽ ചേർക്കുകയും ചെയ്തു. 'അക്ഷരജാലകം' വിമർശനത്തിന്റെ വേദിയാണ്. സാഹിത്യത്തിൽ വിമർശനത്തിന് വലിയ സ്ഥാനമുണ്ട്.  വിമർശകൻ വിധിക്കുന്നതേ നിലനിൽക്കൂ. ജി.ശങ്കരക്കുറുപ്പ് നല്ലൊരു കവിയാണ് .എന്നാൽ ശങ്കരക്കുറുപ്പിന്റെ കവിതയെ വിമർശിച്ചുകൊണ്ട് സുകുമാർ അഴീക്കോട് എഴുതിയ പുസ്തകവും ജോസഫ് മുണ്ടശേരിയുടെയും മാരാരുടെയും വിമർശനങ്ങളും ശങ്കരക്കുറുപ്പ് എന്ന കവിക്ക് മേലെ കരിനിഴൽ വീഴ്ത്തിയിരിക്കുന്നു. പ്രമുഖ വിമർശകനായിരുന്ന കെ.പി. അപ്പൻ അന്തരിച്ചപ്പോൾ മാതൃഭൂമി ആഴ്ചപ്പതിപ്പ് ഒരു കവർ സ്റ്റോറി പ്രസിദ്ധീകരിച്ചില്ല. പകരം അവർ ആ ലക്കത്തിൽ ടി.വി. അവതാരകനായ നികേഷ്കുമാറിൻ്റെ ചിത്രം വലിപ്പത്തിൽ അച്ചടിക്കുകയാണ് ചെയ്തത്. ആ കവറിൻ്റെ മുകളിൽ അപ്പൻ്റെ ചിത്രം ഒരു മൂലയ്ക്ക് സ്റ്റാമ്പ് വലിപ്പത്തിൽ വയ്ക്കാൻ മറന്നില്ല. ഇതിൽപ്പരം അപമാനം എന്താണുള്ളത് ? സ്റ്റാമ്പിനു പോലും അപമാനമാണത്. വാരികയുടെ ഈ നിലപാടിനെ വിമർശിച്ചു ഞാൻ 'അക്ഷരജാലക'ത്തിൽ എഴുതി. ഇതിനെ വിമർശിക്കുന്നില്ലെങ്കിൽ പിന്നെ എഴുതുന്നതിൽ അർത്ഥമില്ല. ബാലചന്ദ്രൻ വടക്കേടത്ത് അന്തരിച്ചപ്പോൾ ഇതിനേക്കാൾ മോശമായത് സംഭവിച്ചു. അദ്ദേഹത്തെക്കുറിച്ച് ഒരു വരി പോലും ആഴ്ചപ്പതിപ്പ് കൊടുത്തില്ല .അദ്ദേഹം കോളജ് അധ്യാപകരെ പോലെ അളവിനൊത്ത് തയ്ക്കുന്ന ഷർട്ട് മാതിരിയുള്ള നിർമ്മാണമല്ല വിമർശനത്തിൽ അവലംബിച്ചത്.അദ്ദേഹം സ്വന്തം ചിന്തയിൽ നിന്ന് ആവിഷ്കരിക്കുകയായിരുന്നു. മൗലികതയ്ക്ക് വേണ്ടിയാണ് അദ്ദേഹം എഴുതിയത്.
 
ചെമ്മനം ചാക്കോ

ബാലചന്ദ്രൻ്റെ ഒന്നാം ചരമ വാർഷികത്തിലും ആഴ്ചപ്പതിപ്പ് ഈ നില തുടർന്നു. ഒരു കുറിപ്പ് പോലും പ്രസിദ്ധീകരിച്ചില്ല. ജേർണലിസം മരിച്ചു എന്നാണ് ഇത് കാണിക്കുന്നത്.ഇതിനെയും എനിക്ക് വിമർശിക്കേണ്ടി വന്നു. ഇന്നത്തെ പരമ്പരാഗത സാഹിത്യപ്രസിദ്ധീകരണങ്ങൾക്ക് വായനക്കാരെ വേണ്ട. അവർക്ക് പരസ്യവും വേണ്ട. മാനേജ്മെൻറ് ഒരു വലിയ തുക നടത്തിപ്പിനായി നീക്കിവെക്കുന്നു ,ലാഭനഷ്ടം നോക്കാതെ. അതുകൊണ്ട് ശമ്പളത്തിനും മറ്റു ചെലവുകൾക്കും ബുദ്ധിമുട്ടില്ല. വാരിക വിറ്റ് അതിൽ നിന്നുള്ള വരുമാനം കൊണ്ട് ചെലവ് നടത്തേണ്ടതില്ല. ഈ സാഹചര്യം വാരികയുടെ ഗുണമേന്മ നശിപ്പിക്കുമെന്ന കാര്യത്തിൽ തർക്കമില്ലല്ലോ. വായനക്കാർക്ക് ഒരു വിലയുമില്ല. വായിക്കുമെന്ന് ഉറപ്പുള്ള വിഭവങ്ങൾ തിരഞ്ഞെടുക്കേണ്ട സമ്മർദ്ദം പത്രാധിപർക്ക് ഇല്ലാതാകുന്നു .ആരും വായിച്ചില്ലെങ്കിലും ഒരു കുഴപ്പവുമില്ല. ശമ്പളം കിട്ടും ,മറ്റു ചെലവുകൾ നടക്കും.വൈക്കം ചന്ദ്രശേഖരൻ നായർ 'ചിത്രകാർത്തിക' എന്ന പ്രസിദ്ധീകരണത്തിൻ്റെ എഡിറ്ററായിരിക്കുമ്പോൾ ഓരോ ലക്കവും വിറ്റ് കിട്ടുന്ന തുക പ്രധാനമായിരുന്നു .അതിൽ നിന്ന് വേണം ചെലവ് നടത്താൻ. അതുകൊണ്ട് മാറ്റർ തിരഞ്ഞെടുക്കുമ്പോൾ പത്രാധിപർക്ക് വായനക്കാരെ ഓർക്കണം. മനസ്സിൽ അവരെ കാണേണ്ടിവരും. വായനക്കാരൻ നിരസിച്ചാൽ പ്രസിദ്ധീകരണം ഇല്ലാതാകും. ഇതായിരുന്നു അന്നത്തെ പത്രാധിപരുടെ ടെൻഷൻ.ഇപ്പോൾ  ഗുണനിലവാരം ഒരു പ്രശ്നമായി പരമ്പരാഗത സാഹിത്യ പ്രസിദ്ധീകരണങ്ങൾ കാണാത്തതിനു കാരണം ഇതാണ്. 
 
വൈക്കം ചന്ദ്രശേഖരൻ നായർ 

സാഹിത്യമൂല്യനിർണയത്തിൽ നീതിബോധം കൈവിടാതിരിക്കാനാണ്   ഞാൻ എന്നും ശ്രദ്ധിച്ചിട്ടുള്ളത്. എൻ്റെ കോളങ്ങളും ലേഖനങ്ങളും പുസ്തകങ്ങളും അതിന് തെളിവാണ്.  അതോടൊപ്പം സത്യസന്ധത എന്ന ഗുണവും നിലനിർത്തും. ചീത്ത രചന നല്ലതാണെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല. സത്യസന്ധത പ്രധാനമാണ്. വായനക്കാരനെ വഞ്ചിക്കരുത്. ഇത്രയും സുദീർഘമായ കാലം സാഹിത്യവും സാഹിത്യതത്വചിന്തയും ചർച്ച ചെയ്ത 'അക്ഷരജാലക'ത്തിന്റെ മനസ് വിശാലവും സത്യാന്വേഷണപരവുമാണ്. എന്നാൽ ഇത് കണ്ടില്ലെന്നു നടിക്കുന്ന സാഹിത്യ എസ്റ്റാബ്ളിഷ്മെൻ്റ് ഭയപ്പെടുത്തുന്ന അംഗവിക്ഷേപമാണ് പ്രകടമാക്കുന്നത്. പ്രസ് അക്കാദമിയും കേരള സാഹിത്യ അക്കാഡമിയും സർക്കാരും മൗനത്തിലാണ്. അവർ ഇത് കണ്ടില്ലെന്ന് ഭാവിക്കുന്നു. കഴിഞ്ഞ അഞ്ചുവർഷത്തെ കേരള സാഹിത്യ അക്കാദമി ഭരണം  ജനാധിപത്യവിരുദ്ധമായിരുന്നു. ഇക്കാര്യം കോളത്തിൽ എഴുതിയതാണ്. ഒരാൾക്ക് തന്നെ രണ്ട് തവണ അവാർഡ് കൊടുത്തു. ചുരുങ്ങിയത് രണ്ടുപേർക്കെങ്കിലും ഒന്നിൽ കൂടുതൽ തവണ അവാർഡ് കൊടുത്തതായി കാണാം.
 

അക്ഷരജാലകം
ഒരു ജനറൽ ആശുപത്രിയിലെ ഡോക്ടർ രോഗികളെ നോക്കുന്നത് ഏത് പാർട്ടിക്കാരനാണെന്ന് പരിഗണിച്ചല്ല. വില്ലേജ് ഓഫീസർ ആളുകൾക്ക് സേവനം ചെയ്യുന്നതും പാർട്ടി നോക്കിയല്ല .അതുപോലെ മാത്രമേ സാഹിത്യ അക്കാദമിയും പ്രവർത്തിക്കാവൂ. മൂല്യങ്ങൾ മാത്രമേ ശ്രദ്ധിക്കാവൂ.കാരണം അത് സർക്കാർ സ്ഥാപനമാണ്. അല്ലെങ്കിൽ അത് ജനാധിപത്യവിരുദ്ധമാണ്. അവാർഡ് വേണ്ടെന്ന് പ്രഖ്യാപിച്ചിട്ടുള്ളയാൾക്ക് നിർബന്ധിച്ചു കൊടുക്കാൻ വേണ്ടി പ്രഖ്യാപനം നടത്തി. ഈ പ്രവർത്തനങ്ങൾ കാണിക്കുന്നത് അതിൻ്റെ ഭാരവാഹികളിൽ ജനാധിപത്യത്തിൻ്റെ ഒരു കണിക പോലുമില്ലായിരുന്നു എന്നാണ്.കോളമെഴുത്തിനെപ്പറ്റി കേരളത്തിൽ ഒരു സെഷൻ സംഘടിപ്പിക്കില്ല. ഇവിടെ അത് നടത്താൻ മുന്നോട്ടു വന്ന എഴുത്തുകാരനും പരിഭാഷകനും ക്യൂറേറ്ററുമായ സുധാകരൻ രാമന്തളിയെ അഭിനന്ദിക്കുകയാണ്.  രാമന്തളിയോടുള്ള നന്ദി അറിയിക്കുകയാണ്. ഒരു സാഹിത്യ ഫെസ്റ്റിവലിൽ ആദ്യമായാണ് സീരിയസ്  കോളമെഴുത്ത് ചർച്ചയ്ക്ക് വരുന്നത് -ഹരികുമാർ പറഞ്ഞു.

ഉമേഷ് രാമൻ മോഡറേറ്ററായിരുന്നു.സെഷനിൽ ജേക്കബ് എബ്രഹാം ,ഇന്ദിരാബാലൻ എന്നിവർ സംസാരിച്ചു.കർണാടകത്തിൽ താമസിക്കുന്ന ധാരാളം മലയാളം എഴുത്തുകാർ സദസിലുണ്ടായിരുന്നു.

 





bookbrahma, bangalore, writers, bookshop, keralam , malayalam writers, kochi, thalassery, ov vijayan

Thursday, August 20, 2026

വാൻഗോഗിൻ്റെ ദൈവവും മാറുന്ന കലയും /എം.കെ.ഹരികുമാർ


എം.കെ.ഹരികുമാർ

 

 ഇപ്പോൾ അന്തിമമായ കലോല്പന്നമില്ല. നിർമ്മാണത്തിൻ്റെ ഏത് ഘട്ടത്തിലുള്ളതും പ്രദർശിപ്പിക്കാം; വിൽക്കാം. ഒരു പ്രസിദ്ധനായ ശില്പി നിർമ്മിച്ചു പൂർത്തിയാകാത്ത ശില്പം പ്രദർശിപ്പിക്കാനാവും ;ഗാലറികൾ റെഡിയാണ് ,വാങ്ങാനാളുണ്ടാവും. പൂർത്തിയാക്കാത്ത ശില്പം എന്ന ലേബലിൽ പോലും വില്പനമൂല്യമുണ്ട്. ശില്പത്തിൻ്റെ മൂല്യമല്ല വില്ക്കുന്നത്; നിർമ്മാണത്തിൻ്റെ മൂല്യമാണ്. കാരണം ,കലയുടെ പ്രതിനിധാനം, അർത്ഥം തുടങ്ങിയവ ഇപ്പോഴില്ല .അർത്ഥാനന്തര(Postidea) കാലമാണിത്. അർത്ഥാനന്തരകാലവും സത്യാനന്തര (PostTruth) കാലവും വ്യത്യസ്തമാണെന്നും ഓർമ്മിപ്പിക്കട്ടെ. സത്യാനന്തരകാലം എന്നു പറയുന്നത് വസ്തുതകളേക്കാൾ ആളുകൾ വൈകാരികവും വ്യക്തിപരവുമായ താല്പര്യങ്ങളുടെ പേരിൽ ഒരു യാഥാർത്ഥ്യത്തെ നിർവ്വചിക്കുന്നതിനെയാണ്. അർത്ഥാനന്തരകാലം ആശയങ്ങളുടെ അനന്തരകാലമാണ്; ആശയങ്ങളോടു പ്രതിബദ്ധതയോ താത്പര്യമോ ഇല്ലാതാവുകയാണ്. ഇതാണ് ഉത്തര- ഉത്തരാധുനികതയുടെ ഭീഷണസ്വഭാവം. ഒന്നിനും അർത്ഥം വേണമെന്നില്ല; പ്രദർശനസാധ്യത മതി. 

 ഒരു പ്രശസ്തഗായകനെ പാട്ടുപഠിപ്പിക്കുന്ന വീഡിയോ ഉണ്ടെങ്കിൽ യൂട്യൂബിലിടാം; കാണാൻ ധാരാളം പേരുണ്ടാവും. ദേവരാജൻ മാസ്റ്റർ പാട്ടുകൾ ചിട്ടപ്പെടുത്തുന്നതിൻ്റെ വീഡിയോ ലഭ്യമല്ല; അദ്ദേഹം ചിട്ടപ്പെടുത്തി, പൂർത്തിയാക്കി പുറത്തിറങ്ങിയ പാട്ടുകളേയുള്ളു .അതായത് ,പൂർത്തിയാക്കിയ ഉല്പന്നം (Finished Product) അല്ലെങ്കിൽ പൂർത്തിയാക്കിയ ആശയം എന്ന നിലയിലാണ് കല ഉണ്ടായിരുന്നത്. ഇപ്പോൾ കല പൂർത്തിയാക്കേണ്ടതില്ല .ദേവരാജൻ മാസ്റ്റർ പി.സുശീലയെയോ യേശുദാസിനെയോ പാട്ടു പഠിപ്പിക്കുന്ന ഒരു വീഡിയോ എങ്കിലും ചിത്രീകരിക്കാൻ അന്നാർക്കും തോന്നാതിരുന്നത് കാലത്തിൻ്റെ പ്രത്യേകത കൊണ്ടാണ്. പാട്ടു പഠിപ്പിക്കുന്ന പ്രക്രിയയിലും ഉല്പന്നമുണ്ട് .ഇതു തിരിച്ചറിയുന്നത് ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഉത്തര- ഉത്തരാധുനികതയുടെ കാലത്താണ്. നൂറുകണക്കിന് പാട്ടുകൾ ദേവരാജൻ ചിട്ടപ്പെടുത്തി. ഒന്നിൻ്റെപോലും ദൃശ്യങ്ങളില്ല. ആ ദൃശ്യങ്ങൾ മുഴുവൻ സമാഹരിച്ചിരുന്നെങ്കിൽ മൂന്നോ നാലോ വർഷം മുഴുവൻ കണ്ടാൽ പോലും തീരാത്തത്ര സംഗീതപാഠങ്ങൾ ഉണ്ടാകുമായിരുന്നു. അത് കാണാനും വിൽക്കാനും കഴിയുമായിരുന്നു. എന്നാൽ അന്ന് അതാരും കാര്യമായി കണ്ടില്ല .കാരണം ,പൂർണമായ കലാശില്പത്തെയാണ് ആളുകൾ കാണാനിഷ്ടപ്പെട്ടിരുന്നത്. കെ.സി. എസ് .പണിക്കർ പകുതി പൂർത്തിയാക്കിയ ഒരു ചിത്രം ഗാലറിയിൽ വയ്ക്കുന്നതിനെക്കുറിച്ച് ആലോചിക്കാനാവുമോ ? 

 

വാസ്തവത്തിൽ ,ഉത്തര- ഉത്തരാധുനികത (Post post modernism) യിൽ കലയ്ക്കോ അന്തിമ ഉൽപ്പന്നത്തിനോ അല്ല വില; അതിലേക്ക് നയിക്കുന്ന ഓരോ നിമിഷത്തിനുമാണ്. ഗ്രീൻ റൂമിൽ നടക്കുന്ന സംഭവങ്ങൾ ടെലിവിഷനിൽ ദൃശ്യയോഗ്യമാണ്. അതിന് പിന്തുണയുമായി പരസ്യദാതാക്കളുണ്ട്. പാചകമത്സര പരമ്പരയിൽ രണ്ട് സ്ത്രീകൾ തമ്മിൽ തെറിപറഞ്ഞ ദൃശ്യങ്ങൾ ഒരു ചാനലിൽ പവിത്രതയോടെ സംപ്രേഷണം ചെയ്തത് ഓർക്കുകയാണ്. കാഴ്ചയെ പുതുക്കുന്നു ഏതൊരു വസ്തുവിനെയും സ്വതന്ത്രമായാണ് കാണേണ്ടതെന്ന് സ്ഥാപിച്ചത് യൂറോപ്യൻ ഇംപ്രഷണിസ്റ്റുകളും പോസ്റ്റ് ഇംപ്രഷണിസ്റ്റുകളുമാണ്. വസ്തു തന്നിലേക്കു വരുന്നത് ഒരു പ്രത്യേക ഇടനാഴിയിലൂടെയാണെന്ന് ചിത്രകാരൻ തിരിച്ചറിയുന്ന നിമിഷം പ്രധാനമാണ്. സാമൂഹ്യജീവിതത്തിൻ്റെയോ രാഷ്ട്രീയ വീക്ഷണത്തിൻ്റെയോ പക്ഷം ചേരാതെ ലോകത്തെ എങ്ങനെ നിരീക്ഷിക്കാമെന്ന ചോദ്യമാണ് ഫ്രഞ്ച് ഇംപ്രഷണിസ്റ്റ് ചിത്രകാരനായ ക്ലോദ് മൊനെ (Claude Monet) ഉയർത്തിയത്. താൻ മാത്രം കാണുന്ന ഒരു കാഴ്ചയുണ്ടെന്ന് അദ്ദേഹം വിളിച്ചുപറഞ്ഞത് Three Trees in Grey Weather,Regatta at Sainte - Adresse തുടങ്ങിയ ചിത്രങ്ങളിലൂടെയാണ്. കാഴ്ചയെ ചിത്രകാരൻ പുതുക്കുകയാണ്. ഇതെല്ലാം പ്രകൃതിദൃശ്യങ്ങളാണ് .പ്രകൃതിയിലെ ദൃശ്യങ്ങളെ യഥാതഥമായി വരയ്ക്കുന്നവർ തൻ്റേതായതൊന്നും കൂട്ടിച്ചേർക്കുന്നില്ല. എന്നാൽ മൊനെ ഓരോ ചിത്രത്തെയും താനുമായി ബന്ധിപ്പിക്കുകയാണ്. യഥാതഥമല്ലാത്ത അത് താൻ കാണുന്നതുകൊണ്ട് മാത്രമാണ് നിലനിൽക്കുന്നതെന്ന് മറ്റാരെക്കാളും മൊനെയ്ക്ക് നന്നായറിയാം.നിറങ്ങൾകൊണ്ട് അത്ഭുതം സൃഷ്ടിക്കാൻ മൊനെയുടെ കാലഘട്ടത്തിലെ ചിത്രകാരന്മാർ തയ്യാറെടുത്തു. പ്രകാശത്തെ ഒരു വിനിമയോപാധിയായി പരിവർത്തനപ്പെടുത്തി. പ്രകാശം ഒരു വസ്തുവിനെ കൂടുതൽ വ്യക്തമാക്കുന്നതിലുപരി അത് സംവേദനക്ഷമതയുടെ ഇടങ്ങളായി മാറുകയാണ്.

 ഹെൻറി മാറ്റിസി(Henry Matisse) ൻ്റെയും റെന്വെ(Renoir)യുടെയും വാൻഗോഗി (Van Gogh)ൻ്റെയും രചനകളിൽ പ്രകാശം ഒരു പ്രമേയമാകുന്നതോടൊപ്പം ഒളിപ്പിക്കപ്പെട്ട കണ്ണികൾ കാഴ്ചക്കാരൻ്റെ മുന്നിൽ അനാവൃതമാകുകയാണ് .വാൻഗോഗ് പറഞ്ഞത് നിറങ്ങൾ താൻ കണ്ടുപിടിക്കുന്നു എന്നാണ് . സ്വാഭാവിക നിറങ്ങൾ അദ്ദേഹത്തിനു വേണ്ട. തൻ്റെ മനസ്സിലെ വികാരമാണ് നിറങ്ങളായി പരിഗണിക്കുന്നതെന്ന് വാൻഗോഗ് ചിന്തിക്കുന്നു. ഒരിടത്ത് അദ്ദേഹം 'ഒരു കുതിരയുടെ ജീവിതം' എന്നു പേരുള്ള മുദ്രണങ്ങളെക്കുറിച്ച് സൂചിപ്പിക്കുന്നത് തൻ്റെ കലാവ്യാപാരത്തിൻ്റെ രഹസ്യങ്ങളിലേക്കുള്ള യാത്രയാണെന്ന് തോന്നിപ്പിക്കും.വാൻഗോഗ് തൻ്റെ സഹോദരൻ തിയോയ്ക്ക് എഴുതിയ കത്തുകൾ ഇന്ന് ലോകസാഹിത്യത്തിലെ തന്നെ വിലപ്പെട്ട ഒരു രേഖയാണ്. വലിയ വായനക്കാരനായ വാൻഗോഗിൻ്റെ ചിന്തകൾ കലാരംഗത്ത് ശ്രദ്ധാലുവായ ഏതൊരാൾക്കും വിലപ്പെട്ട സാഹിത്യം തന്നെയാണ് .ഇന്നു ആ കത്തുകൾ തലനാരിഴകീറി എന്ന പോലെ ആരാധകർ പഠിക്കുകയാണ്. വാൻഗോഗിനെപ്പറ്റി അറിയാൻ ആഗ്രഹിക്കുന്നവർക്കെല്ലാം ഈ കത്തുകൾ അമൂല്യനിധിയാണ്. 

 വാൻഗോഗിൻ്റെ ദൈവം ഈ സന്ദർഭത്തിൽ പ്രമുഖ പരിഭാഷകനായ എൻ. മൂസക്കുട്ടിയെ ആദരിക്കുകയാണ്. അദ്ദേഹം 'വാൻഗോഗിൻ്റെ കത്തുകൾ ' പരിഭാഷ ചെയ്തിട്ടുണ്ട്. അങ്ങനെ മലയാളത്തിനും വാൻഗോഗിനെ പ്രിയങ്കരനാക്കി .മൂസക്കുട്ടി 'വാൻഗോഗിൻ്റെ കത്തുകൾ 'എന്ന പേരിൽ പ്രസിദ്ധപ്പെടുത്തിയ പുസ്തകത്തിൽ 'കുതിരയുടെ മുദ്രണ'വും ഉൾപ്പെടുത്തിയിട്ടുണ്ട് .മൂസക്കുട്ടിയുടെ മനോഹരമായ പരിഭാഷയുടെ ഭാഗം ഇവിടെ ഉദ്ധരിക്കുകയാണ്: "ദുഃഖസാന്ദ്രവും വളരെ മ്ളാനവുമായ ഒരു രംഗമായിരുന്നു അത്. മൃതിയുടെ തണലിൻ്റെ താഴ്വരയിലൂടെ ഒരുനാൾ നമുക്കും കടന്നുപോകേണ്ടിവരുമെന്നും മനുഷ്യജീവിതത്തിൻ്റെ അന്ത്യത്തിൽ കണ്ണീരും നരച്ചരോമങ്ങളും ഭാഗഭാക്കാകുമെന്നും അറിയുകയും അനുഭവിക്കുകയും ചെയ്യുന്ന ഓരോ മനുഷ്യൻ്റെയും ശ്രദ്ധ ഇതു പിടിച്ചുപറ്റും. ഇതിനപ്പുറം കിടക്കുന്നത് മഹത്തായൊരു നിഗൂഢതയാണ്. ദൈവത്തിനു മാത്രമേ അതറിയൂ. എന്നാൽ മരിച്ചവർക്ക് ഉയിർത്തെഴുന്നേല്പുണ്ടെന്ന് ദൈവം തൻ്റെ വചനങ്ങളിലൂടെ സംശയരഹിതമായി വെളിപ്പെടുത്തിയിട്ടുണ്ട് .ഒരു പഴയ വിശ്വസ്ത സേവകനായ പാവം കുതിര ക്ഷമയോടെയും ശാന്തതയോടെയും എന്നാൽ ധീരമായും കൂസാതെയും അവിടെ നിൽക്കുന്നുണ്ട്. പഴയ കാവൽക്കാരൻ പറഞ്ഞപോലെ, ' കാവൽക്കാരൻ മരണം കൈവരിക്കുന്നു. പക്ഷേ, ഒരിക്കലും കീഴടങ്ങുന്നില്ല' .അത് അതിൻ്റെ അന്ത്യനിമിഷം കാത്തുകഴിയുന്നു . ഇന്ന് രാത്രി ഈ വണ്ടിക്കുതിരകളെ കണ്ടപ്പോൾ ആ കൊത്തുപണികളെ ക്കുറിച്ച് ഞാൻ അറിയാതെ ഓർത്തുപോയി. ഇനി കുതിരവണ്ടികളെക്കുറിച്ച് പറയുകയാണെങ്കിൽ, മലിനവും വൃത്തികെട്ടതുമായ വസ്ത്രം ധരിച്ച അവർ അഗാധമായ ദാരിദ്ര്യത്തിൽ മുങ്ങിത്താഴ്ന്നിരിക്കുന്നതായി തോന്നും .ഡി ഗ്രൗക്സ് 'പാവപ്പെട്ടവരുടെ ബഞ്ച് ' എന്ന കൃതിയിൽ ചിത്രീകരിച്ച ദരിദ്രക്കൂട്ടങ്ങളേക്കാൾ ദരിദ്രമാണ് ഇവർ .അതെപ്പോഴും എന്നിൽ ആഘാതമേല്പിക്കുന്നു. വളരെ വിചിത്രമാണത് .അവർണ്ണനീയവും നിർവാച്യവുമായ ഏകാന്തതയുടെയും ദാരിദ്ര്യത്തിൻ്റെയും ദുരന്തത്തിൻ്റെയും രൂപം നാം കാണുമ്പോൾ, എല്ലാ വസ്തുക്കളുടെയും അന്ത്യമോ അവയുടെ അറ്റമോ നാം കാണുമ്പോൾ, ദൈവത്തെക്കുറിച്ചുള്ള ചിന്ത നമ്മുടെ മനസ്സിൽ ഉയർന്നുവരുന്നു . ചുരുങ്ങിയ പക്ഷം എന്നെ സംബന്ധിച്ചിടത്തോളം ഇതാണ് അവസ്ഥ ". വാൻഗോഗിൻ്റെ ഈ പ്രസ്താവന ചിത്രരചനയെ അദ്ദേഹം വ്യത്യസ്തവും മൗലികവും ഏകാന്തവുമായി കണ്ടതിൻ്റെ തെളിവാണ്  .

 

.വാൻഗോഗ് ഒരു ഭ്രാന്തനോ ഉത്തരവാദിത്തമില്ലാത്തവനോ നാടോടിയോ ആയിരുന്നില്ല. അദ്ദേഹം ധാരാളം വായിച്ചിരുന്നു .സ്വന്തമായി ചിന്തിക്കാൻ ധൈര്യം കാണിച്ചു. അതുകൊണ്ടാണ് ആ കാലഘട്ടത്തിലെ പല പ്രമുഖ ചിത്രകാരന്മാരുമായി അകന്നു കഴിഞ്ഞത് .ഗാലറികളിൽ, വാൻഗോഗ് വാദപ്രതിവാദത്തിൽ ഏർപ്പെടുമായിരുന്നു. ഒരു ചിത്രശാലയിൽ ജോലി നഷ്ടപ്പെടുവാൻ ഇടയാക്കിയത് ഇത്തരം തർക്കങ്ങളായിരുന്നു. വാൻഗോഗിൻ്റെ ജീവിതകാലത്ത് കേവലം ഒരു ചിത്രമാണ് വിറ്റതെന്ന് പറയാറുണ്ട്. അത് ശരിയുമാണ് .എന്നാൽ പല പ്രദർശനങ്ങളിൽ നിന്നും അദ്ദേഹം ഒഴിഞ്ഞുനിന്നിട്ടുണ്ട്. തൻ്റെ വീക്ഷണഗതികളുമായി യോജിക്കാത്തവരുടെ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്ന ഇടങ്ങളിൽ എന്തിനു സ്വന്തം ചിത്രങ്ങൾ വയ്ക്കണമെന്ന ചിന്ത അദ്ദേഹത്തെ പിടികൂടിയിരുന്നു. 'സ്വതന്ത്ര കലാകാരന്മാരുടെ ' പ്രദർശനത്തിൽ പങ്കുചേരാൻ വിളിച്ചപ്പോൾ അദ്ദേഹം പറഞ്ഞത്, താൻ അവിടെ ഇല്ല എന്നു വിചാരിച്ചു കൊള്ളാനാണ്. താൻ മരിച്ച ചിത്രകാരനാണെന്നും തനിക്ക് ഉയർത്തെഴുന്നേൽക്കാതിരിക്കാനാവില്ല എന്നുമാണ് വാൻഗോഗിൻ്റെ ദൈവചിന്ത അദ്ദേഹത്തെ പഠിപ്പിച്ചത്. ഒരിക്കൽ അദ്ദേഹം എഴുതി: 'വലിയ ചിത്രകാരന്മാരുടെ പ്രസക്തി അന്വേഷിച്ചാൽ നമ്മൾ അവരുടെ ചിത്രങ്ങളിൽ തന്നെ എത്തിച്ചേരും; അത് ദൈവത്തിലേക്കാണ് നയിക്കുന്നത്'. ഇത് അദ്ദേഹത്തിൻ്റെ കലയുടെ കാര്യത്തിൽ സത്യമായി ഭവിച്ചു. വാൻഗോഗിൻ്റെ മരണശേഷം ജനങ്ങൾ കുറ്റബോധവുമായി നടക്കുകയാണ്. ദിവസേന ആരാധകൻ കൂടുകയാണ്. ലോകം വാൻഗോഗിന് മുമ്പിൽ കുറ്റസമ്മതം നടത്തുകയാണിപ്പോൾ. 

 

ഓരോ പ്രദർശനവും വാൻഗോഗിനെ ഓർമ്മിക്കുന്നു. ഓരോ ചിത്രകാരനെയും വാൻഗോഗ് സ്മൃതികളിൽ അലയാൻ വിടുന്നു. വാൻഗോഗ് സത്യമായിരുന്നു എന്നു വൈകിയാണ് ലോകം മനസ്സിലാക്കിയത്. ഇപ്പോൾ കലയിലും സാഹിത്യത്തിലും വാൻഗോഗ് ഒരു സ്വപ്നമാവുകയാണ്. അദ്ദേഹത്തെക്കുറിച്ച് എഴുതപ്പെട്ട ലേഖനങ്ങൾ പതിനായിരക്കണക്കിന് വരും. കഥകൾ, കവിതകൾ, നോവലുകൾ വേറെയും .ഇന്നത്തെ ഉത്തര-ഉത്തരാധുനികതയുടെ കാലത്ത് പഴയ ക്ലാസിക് ചിത്രങ്ങളുടെ പ്രിൻ്റുകൾ എടുക്കുവാനും രൂപമാറ്റം വരുത്താനും ഭാഗികമായി ഉപയോഗിക്കാനും അവസരമുണ്ട്. Edge of a Wheatfield with poppies, The Night Cafe, Road with Cypress and Star തുടങ്ങിയ ചിത്രങ്ങൾ എത്ര തവണ കണ്ടാലും പിന്നെയും എന്തോ കാണാൻ ബാക്കിയുള്ളതുപോലെ തോന്നും .ഇതൊന്നും ഒറ്റത്തവണ കണ്ട് തീർപ്പാക്കാനുള്ളതല്ല .കലാസങ്കേതങ്ങളുടെയും തത്ത്വശാസ്ത്രങ്ങളുടെയും ആത്മീയമായ അന്വേഷണങ്ങളുടെയും അനേകം പ്രശ്നങ്ങൾ ഇതിൽ അന്തർഭവിച്ചിരിക്കുന്നു . സൗന്ദര്യം തീയാണ് ,പ്രഹേളികയാണ് നിശ്ചലമെന്നു തോന്നുമ്പോൾ തന്നെ അത് നമ്മെ ചലിപ്പിക്കുകയാണ്. ആ ചിത്രങ്ങൾ സ്വയം സംസാരിക്കുന്നത് നമുക്ക് കേൾക്കാം. നമ്മുടെ ജീവിതത്തിൽ അത് ഇടപെടുകയാണ്.

 

 നമ്മുടെ രാജ്യം എന്ന സങ്കൽപ്പത്തെ ദൈവരാജ്യംപോലെ മഹത്തായ ഒന്നാക്കി മാറ്റിക്കൊണ്ട് വാൻഗോഗ് പത്തൊമ്പതാം നൂറ്റാണ്ടിലെ ഫ്രഞ്ച് നോവലിസ്റ്റ് എമിലി സുവേസ്ത (Emily Souvestre,1806-1854)യുടെ An Attic Philosopher എന്ന കൃതിയെപ്പറ്റി സൂചിപ്പിക്കുന്നുണ്ട്. അദ്ദേഹം ഇങ്ങനെ എഴുതുന്നു: "പാവപ്പെട്ട ഒരു കൂലിപ്പണിക്കാരൻ തൻ്റെ രാജ്യത്തെക്കുറിച്ച് ഇപ്രകാരം ചിന്തിക്കുന്നു :നിങ്ങളുടെ രാജ്യം യഥാർത്ഥത്തിൽ എന്താണെന്ന് നിങ്ങൾ ഒരു പക്ഷേ ഒരിക്കലും ചിന്തിച്ചിട്ടുണ്ടാവില്ല' .എൻ്റെ തോളിൽ കൈവെച്ചുകൊണ്ട് അയാൾ പറഞ്ഞു :'നിങ്ങളെ വലയം ചെയ്തിരിക്കുന്നതെല്ലാം നിങ്ങളുടെ രാജ്യമാണ്. നിങ്ങളെ വളർത്തിക്കൊണ്ടുവന്നതും പരിപോഷിപ്പിച്ചതും നിങ്ങൾ സ്നേഹിച്ചതുമെല്ലാം നിങ്ങളുടെ രാജ്യമാണ്. നിങ്ങൾ കാണുന്ന ആ വയലുകൾ ,ആ വീടുകൾ, ആ വൃക്ഷങ്ങൾ കടന്നുപോകുമ്പോൾ ചിരിയുതിർക്കുന്ന ആ കൊച്ചു പെൺകുട്ടികൾ - അതാണ് നിങ്ങളുടെ രാജ്യം ! നിങ്ങളെ സംരക്ഷിക്കുന്ന നിയമങ്ങൾ ,അദ്ധ്വാനത്തിന് പ്രതിഫലമായി ലഭിക്കുന്ന അപ്പം . നിങ്ങൾ സംസാരിക്കുന്ന വാക്കുകൾ, ജനങ്ങളിൽനിന്ന് നിങ്ങൾക്ക് ലഭിക്കുന്ന സന്തോഷവും സന്താപവും ,നിങ്ങൾ താമസിക്കുന്നയിടങ്ങളിലെ സാധനങ്ങൾ - അതാണ് നിങ്ങളുടെ രാജ്യം ! നിങ്ങൾ അമ്മയെ കാണാനുപയോഗിക്കുന്ന കൊച്ചുമുറി, അമ്മ നിങ്ങൾക്കുവേണ്ടി ഉപേക്ഷിച്ചു പോയ ഓർമ്മകൾ, അമ്മ അന്ത്യവിശ്രമംകൊള്ളുന്ന മണ്ണ് - അതാണ് നിങ്ങളുടെ രാജ്യം. എല്ലായിടത്തും നിങ്ങളെ കാണുകയും ശ്വസിക്കുകയും ചെയ്യുന്നു . അവകാശങ്ങളും കടമകളും, സ്നേഹവും ആവശ്യങ്ങളും, ഓർമ്മകളും കഷ്ടപ്പാടുകളും സ്വയം കണക്കാക്കി നോക്കൂ .അതെല്ലാം ഒരു പേരിനു കീഴിൽ ശേഖരിച്ചുവയ്ക്കൂ .ആ പേരായിരിക്കും നിങ്ങളുടെ രാജ്യം. യഥാർഥത്തിൽ നല്ലതും സുന്ദരവുമായ എല്ലാ വസ്തുക്കളും, മനുഷ്യരിലെയും അവരുടെ കൃതികളിലെയും, ആന്തരികവും ധാർമ്മികവും ആത്മീയവും ഉദാത്തവുമായ സൗന്ദര്യം ദൈവത്തിൽനിന്നാണ് വരുന്നതെന്ന് ഞാൻ കരുതുന്നു. അതുപോലെതന്നെ മനുഷ്യരിലെയും അവരുടെ കൃതികളിലെയും ചീത്തയും തെറ്റായതുമായ കാര്യങ്ങളെല്ലാം ദൈവത്തിൻ്റേതല്ല .ദൈവം അതംഗീകരിക്കുന്നില്ല " . ഈ വ്യത്യാസം കലയിൽ പ്രധാനമാണെന്ന് വാൻഗോഗ് പറയുന്നത് നാം കാണുന്ന ലോകത്തെ നമുക്കായി എങ്ങനെ വേർതിരിച്ചെടുക്കാമെന്ന ആലോചനയിലേക്കാണ് നയിക്കേണ്ടത് .

നമ്മുടെ അറിയത്തക്കതല്ലാത്ത സൗന്ദര്യാത്മക, ഉദാത്ത ലോകത്തെ തേടുക എന്ന വിധിയാണത്. സൗന്ദര്യം തീയാണ് ,പ്രഹേളികയാണ് ,യാതനയാണ്. അതിനായാണ് കലാകാരൻ സഹിക്കുന്നത്. തന്നേക്കാൾ ബൃഹത്തായ സൗന്ദര്യലോകത്തെ പൂർണമായും ഉൾക്കൊള്ളാനോ ഏറ്റെടുക്കാനോ സാധിക്കാത്തതുകൊണ്ട് കലാകാരൻ പരീക്ഷീണിതനാവുന്നു. ജീവിതത്തേക്കാൾ മഹത്തായ സൗന്ദര്യമാണത്. അതിൻ്റെ ഒരംശമെങ്കിലും നേടാനാണ് അയാൾ പാടുപെടുന്നത്. പൂർണത എന്ന ആശയം കാലഹരണപ്പെട്ടു എന്നാൽ ഉത്തര- ഉത്തരാധുനികതയിൽ പൂർണത എന്ന ആശയം തന്നെ ഇല്ലാതായിരിക്കുകയാണ് .കാരണം, ഗ്രീൻ റൂമിൽ നടക്കുന്നതും ,കലയായോ , കലാപരമായ ദൃശ്യസാധ്യതയുള്ള വസ്തുവായോ വിലയിരുത്തപ്പെടുന്നു . 

 ഒരു സൃഷ്ടിയുടെ പൂർണ്ണതയെക്കുറിച്ചുള്ള ചർച്ചകൾ അവസാനിക്കുകയാണ്. പകരം ദൃശ്യ സാധ്യതകളിലേക്ക് മാത്രമാണ് നോക്കുന്നത്. ഇത് കലയിൽ റെന്വേ, പിക്കാസോ, ജോർജ്ജ് ബ്രാഖ് ,പോൾ സെസാൻ തുടങ്ങിയവർ പരമപ്രധാനമായി ദർശിച്ച സൗന്ദര്യത്തെ തന്നെ അട്ടിമറിച്ചിരിക്കുന്നു. റെന്വേ പറഞ്ഞു, താൻ ഒരു വസ്തുവിനെ മറ്റാരും കാണാത്ത വിധമാണ് നോക്കുന്നതെന്ന് .പുതിയ കാഴ്ച അവിടെ ലക്ഷ്യമാണ്. ഇന്ന് അങ്ങനെയുള്ള പൂർണ്ണതയില്ല. കല അനശ്വരമാകണമെന്നുപോലും നിർബന്ധമില്ലാത്ത വിധം വ്യവസായകലയും സ്പോൺസേഡ് കലയും പരസ്യകലയും സൈബർ കലയും തെരുവുകലയും കൂടിക്കുഴഞ്ഞിരിക്കുകയാണ്. അതുകൊണ്ടാണ് ഒരു തെരുവുപോലും ഒറിജിനലല്ല എന്ന പേരിൽ വർഷങ്ങൾക്കു മുമ്പ് ഞാനൊരു ലേഖനം എഴുതിയത്. 

 തെരുവുകളെ പലതരം വാണിജ്യകലകൾ കീഴടക്കിയിരിക്കുകയാണിന്ന്. അവിടെ യഥാതഥമെന്ന് പറയാവുന്നതായി യാതൊന്നുമില്ല. അത് മാറിക്കൊണ്ടിരിക്കുന്ന ദൃശ്യവിതാനങ്ങളാണ്. അവിടെ കോർപറേറ്റുകൾക്കുവേണ്ടി പണിയെടുക്കുന്ന പേരില്ലാത്ത കലാകാരന്മാരുടെ വിവിധതരം ഉൽപ്പന്നങ്ങൾ നിരത്തിയിട്ടുണ്ടാകും. അതെല്ലാം സാങ്കേതികമായി, ഉപഭോഗപരമായി നിലനിൽക്കുന്നതാണ് .എന്നാൽ ആ നിലനിൽപ്പ് നൈമിഷികമാണ്. പുതിയ ഉൽപ്പന്നങ്ങൾ വരുന്നതിന് അനുസരിച്ച് തെരുവിൻ്റെ മുഖച്ഛായ മാറുകയാണ്. അതിനൊരിക്കലും ആധികാരികതയില്ല ; അത് ഒറിജിനൽ അല്ല. ഈ അനുഭവം ഇന്നത്തെ നാഗരികജീവിതത്തിൻ്റെ ആകെത്തുകയാണ്. നിലനിൽക്കുന്നതോ ,വീണ്ടും കണ്ടെത്തേണ്ടതോ ,ഉദാത്തമെന്ന് വിശേഷിപ്പിക്കാവുന്നതോ ആയ യാതൊന്നും തിരയേണ്ടതില്ല എന്ന നിലയിലേക്ക് കലയുടെ ഉപയോഗവാദം ചുരുങ്ങിയിരിക്കുകയാണ്. വാൻഗോഗിൻ്റെ 'പൊട്ടറ്റോ ഈറ്റേഴ്സി'നെ കാണുന്നതുപോലെ, ഇന്നത്തെ ജീവിതത്തിൽ ഒരു ദൃശ്യശ്രാവ്യ കലാരൂപത്തെയും സമീപിക്കേണ്ടതില്ല. പ്രിയപ്പെട്ടതെല്ലാം പഴയതാകുകയാണ് ഒറ്റത്തവണ മാത്രം ഉപയോഗമുള്ള കലാവസ്തുക്കളാണ് ഇന്ന് ചാനലുകളിലും യുട്യൂബു വീഡിയോകളിലും വരുന്നത്. രണ്ടാമത് കാണേണ്ടതില്ല എന്ന ആശയം മിക്ക കലാവസ്തുക്കളുടെയും ടാഗ് ലൈനായി കഴിഞ്ഞു. ഒറ്റത്തവണ മാത്രം ആയുസ്സുള്ള ഉല്‌പന്നങ്ങൾ പെരുകുകയാണ്. അങ്ങനെ ക്ളാസിക്കുകൾ ഇല്ലാതാവുകയാണ്. വേഗതയുടെ ഇരയാണ് കലകൾ. എല്ലാം വേഗം പഴയതാകുന്നു. വേഗം എന്ന ചിന്തയ്ക്ക് മാത്രമാണ് പുതുമ . പുതിയത് എന്ന ചിന്ത ഒരു ലഹരിയാണ് .പ്രിയപ്പെട്ടതെല്ലാം പഴയതാകുകയാണ് ,അതിവേഗം. പ്രിയമുള്ളതിൽനിന്ന് പെട്ടെന്ന് ഓടി രക്ഷപ്പെടാനുള്ള വാശി എങ്ങും പ്രകടമാണ്. തീവ്രമായ ഉൽക്കണ്ഠകളും ആകുലതകളും ഭയങ്ങളും തിരിച്ചുവന്നിരിക്കുകയാണ് .ഈ കാലം എങ്ങനെ ഒരു വിശ്വസനീയമായ സംവാദം നടത്തുമെന്നത് ഒരു സമസ്യയാകുകയാണ്. റെന്വേയുടെ ചിത്രം നാം കാണുന്നതിലാണ് പൂർണത .റെന്വേ പൂർണമായി വരയ്ക്കുന്നത് തൻ്റെ മനസിലാണ്. അത് വൈകാരികമായ പൂരണം കൂടിയാണ്. അവിടെ മനസ്സ് ഒരു ഘടകമായി ഇടപെടേണ്ടതുണ്ട്. ഇന്നത്തെ സാങ്കേതിക, നാഗരിക കലാഖ്യാനങ്ങളിൽ വ്യക്തിയില്ല;അവൻ്റെ ചേഷ്ടകളേയുള്ളൂ. മാറ്റിസിൻ്റെ ചിത്രങ്ങളിൽ വിഷാദാത്മകത്വം അരിച്ചിറങ്ങുന്നുണ്ട്. 

 

എന്നാൽ ഇന്ന് സ്വയം നിറയുന്ന ,തന്നിൽ തന്നെ അന്വേഷണത്തിന് പ്രേരിപ്പിക്കുന്ന കലയില്ലാതാവുന്നു. മാറ്റിസിൻ്റെ വാക്കുകൾ ശ്രദ്ധിക്കാം :" ഒരു മരത്തെയോ ആകാശത്തെയോ ചിന്തയെയോ പഠിക്കുന്നതുപോലെ തന്നെ കലാകാരൻ തന്നെത്തന്നെയും മനസ്സിലാക്കണം. കാരണം, നമ്മളും ഈ മഹാപ്രപഞ്ചവുമായി കണ്ണിചേർക്കപ്പെട്ടിരിക്കുന്നു".ഇതുപോലുള്ള സമഗ്രവും സംയുക്തവുമായ വൈകാരികമണ്ഡലം ഇപ്പോൾ ,ഈ സാങ്കേതികയുഗത്തിൽ നഷ്ടപ്പെട്ടിരിക്കുകയാണെന്ന് ഓർക്കണം. സൈബർ സാങ്കേതികതയിലൂടെ ചിത്രങ്ങൾ രൂപപ്പെടുത്താൻ വളരെ എളുപ്പം കഴിയുമെന്നിരിക്കെ, വിസ്മൃതമാവുന്നത് സൃഷ്ടിയും അതിൻ്റെ പിന്നാലെ ജൈവപ്രേരണകളുമാണ്. ഒരാൾ എന്തിനാണ് സ്വയം മനസ്സിലാക്കുന്നത്? അത് ഏതു തരത്തിലാണ് കലയെ സാന്ദ്രമാക്കുന്നത്? വിസ്മയകരമാക്കുന്നത്? സൈബർ, ഗ്രാഫിക്സ് കലകളിൽ ഒരു വ്യക്തിയുടെ ആന്തരികത ആവശ്യമില്ലല്ലോ. ഒരു കലാകാരനെന്ന നിലയിൽ ഒരാൾ കൊണ്ടുനടക്കുന്ന സവിശേഷമായ ജീവചരിത്രം ഗ്രാഫിക്സിൽ ,സാങ്കേതിക ഉപകരണങ്ങളിലെ കാലാഖ്യാനങ്ങളിൽ ആവശ്യമില്ല. ഒരു ടെലിവിഷൻ റിമോട്ട്, മൊബൈൽ ഫോൺ, ചായക്കപ്പ്, പരവതാനി, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയിൽ കലാപരത കൂടിച്ചേരുമ്പോഴാണ് അത് ആകർഷകമാകുന്നത് .എന്നാൽ ഈ കല ഒരു കർത്താവില്ലാതെയാണ് നിലനിൽക്കുന്നത് .കാരണം അതാരുടെയും ആത്മാവിഷ്കാരമല്ല. ആത്മാവിഷ്കാരത്തിൻ്റെ ഇടങ്ങൾ കുറഞ്ഞുവരുന്നു എന്നതാണ് പുതിയ ഭീഷണി. 

 

a






 

kalapoorna onapathipp, 2026 

m k harikumar art essay , kochi, film, songs, reading, writing, keralam, vision, god, country, 

Wednesday, August 19, 2026

പദായനങ്ങൾ -2-/എം.കെ.ഹരികുമാർ /മന:ശാസ്ത്രപരമായ പുനരധിവാസം

 



 
മനുഷ്യർക്ക് ഉയർന്ന ആദർശമുണ്ട്.നാം സ്നേഹത്തെയും സഹകരണത്തെയും വിലപ്പെട്ട അറിവുകളായി അടുത്തറിയുന്നവരാണ്. നാം എത്ര ദു:ഖകരമായ സാഹചര്യത്തിലാണെങ്കിലും മറ്റൊരാൾക്ക് ഒരു നല്ല കാര്യം സംഭവിച്ചാൽ അയാളെ അഭിനന്ദിക്കണം എന്ന് പഠിച്ചിട്ടുണ്ട്. നാം തകർന്നിരിക്കുകയാണെങ്കിലും  പ്രിയപ്പെട്ടവരെ ഒഴിവാക്കുകയോ  നിന്ദിക്കുകയോ ചെയ്യുന്നത് പാപമാണെന്ന് ധരിച്ചിട്ടുണ്ട് .നാം നല്ലതിന് വേണ്ടി പ്രയത്നിക്കുന്നു, പ്രാർത്ഥിക്കുന്നു. എന്തെന്നാൽ നമ്മളിൽ നന്മയുണ്ട് .എന്നാൽ മനുഷ്യസ്വഭാവത്തിൽ അക്രമവും അസൂയയും തിന്മയും മത്സരവും വെറുപ്പും കലർന്നിട്ടുണ്ട്. നൂറ്റാണ്ടുകളായി ഈ സ്വഭാവത്തെ വിലയിരുത്തിയത് നാം മൃഗപൈതൃകമുള്ളവരാണെന്നും മൃഗവാസന നമ്മളിൽ ഇപ്പോഴും മായാതെ നിൽക്കുന്നു എന്നുമാണ്. 

നമ്മുടെ ജീനുകൾ മൃഗീയമായ വാസനകളെ ഉൾക്കൊള്ളുന്നുണ്ടത്രേ. അതുകൊണ്ട് മൃഗസമാനമായ പെരുമാറ്റങ്ങളിൽ നിന്ന് നമുക്ക് മോചനമില്ല. തെറ്റ് ചെയ്യുന്നത് ജീനുകളുടെ ആജ്ഞയിൽ സംഭവിക്കുന്നതാകയിൽ ,നാം  നിസ്സഹായരാണ്. എന്നാൽ ആസ്ട്രേലിയൻ ബയോളജിസ്റ്റ് ജെറിമി ഗ്രിഫിത്ത് എഴുതിയ " ഫ്രീഡം :ദ് എൻ ഡ് ഓഫ് ദ് ഹ്യൂമൻ കണ്ടീഷൻ " എന്ന കൃതിയിൽ അദ്ദേഹം മറ്റൊരു വാദം മുന്നോട്ടുവെക്കുന്നു. മനുഷ്യൻ്റെ പെരുമാറ്റത്തിന് ജീനുകളെ കുറ്റപ്പെടുത്തേണ്ടതില്ല. അത് അവൻ ബോധപൂർവ്വം ചെയ്യുന്നതാണ്. ഒരു പെൺകുട്ടിയെ പ്രേമിക്കുന്നത് ബോധപൂർവ്വമായാണ്. അവളെ തനിക്ക് വേണം എന്ന് ചിന്തിക്കുന്നത് ജീനുകൾ പറഞ്ഞിട്ടല്ല; കൃത്യമായി ചിന്തിച്ചുറപ്പിച്ചിട്ട് തന്നെയാണ്. മന:ശാസ്ത്രപരമായാണ് മനുഷ്യൻ നീങ്ങുന്നത് .അവനെ ആകർഷിക്കുന്ന ചിലതുണ്ട്. ഇണയെ, സുഹൃത്തിനെ ആകർഷിക്കാൻ പലതും ചെയ്യും. അവന് ബുദ്ധിയുള്ളതുകൊണ്ടാണ് ഇത് സംഭവിക്കുന്നത്. അവൻ ആസൂത്രണം ചെയ്യുന്നു. അവന് ലക്ഷ്യമുണ്ട്. ലക്ഷ്യത്തിലെത്താൻ കുറുക്കുവഴികളുണ്ടെന്നറിയാം. അവൻ ചിലപ്പോൾ ശകാരിക്കുകയും ചതിക്കുകയും ചെയ്യും. തീവ്രമായി സ്നേഹിച്ചു പിന്നാലെ നടന്ന ശേഷം  പെൺകുട്ടി പ്രേമത്തിലാവുന്നതോടെ  അവൻ ആശ്വസിക്കുന്നു. എന്നാൽ അവൾ പ്രേമത്തിൽ നിന്ന് പിന്മാറുമ്പോൾ അവന് താങ്ങാനാകുന്നില്ല, എന്നു മാത്രമല്ല അവൻ പ്രകോപിതനാവുകയും അവളെ ആക്രമിക്കുകയും ചിലപ്പോൾ കൊല്ലുകയും ചെയ്യുന്നു.രണ്ടു കാര്യത്തിൽ, അവന് നിശ്ചയദാർഢ്യമുണ്ടായിരുന്നു: പ്രേമിക്കാനും പിന്നീട് പ്രേമം നഷ്ടപ്പെട്ടപ്പോൾ ആക്രമിച്ച് വധിക്കാനും. ജീനകളുടെ നിർദ്ദേശമനുസരിച്ച് ഈ രണ്ട് കാര്യങ്ങളും ചെയ്യാനൊക്കില്ല. ജീനുകൾ നിയന്ത്രിക്കുന്ന ജന്മവാസനകൾ ഒരു പ്രത്യേക ചട്ടക്കൂടിലാണുള്ളത്. അത് നൈസർഗികമായ ഒരാവേശമാണ്. അത് ആസൂത്രണത്തിലൂടെ ഉണ്ടാകുന്നതല്ല.

ജെറിമി ഗ്രിഫിത്ത് നൂറ്റാണ്ടുകളായുള്ള മനുഷ്യാവസ്ഥയെ പുതിയ രീതിയിൽ വ്യാഖ്യാനിക്കുകയാണ്. മനുഷ്യാവസ്ഥയിൽ ഒരു സംഘട്ടനമുണ്ട്. അത് നൂറ്റാണ്ടുകളായി തുടരുന്നു. ഈ സംഘട്ടനത്തിൻ്റെ ഫലമായി മനുഷ്യമനസ്സിൽ ഭയവും അരക്ഷിതാവസ്ഥയുമുണ്ടായിരിക്കുന്നു. മൃഗങ്ങളിൽ കാണുന്നതിന് സമാനമായ ജന്മവാസനയും, ബുദ്ധിയുദിച്ചതിന്റെ ഫലമായി പ്രത്യേക ലക്ഷ്യത്തോടെയുള്ള പെരുമാറ്റവും തമ്മിലുള്ള സംഘർഷമാണത്. മനുഷ്യൻ ജീനുകളുടെ ഇരയല്ല; അവൻ ബുദ്ധിപരമായ ആസക്തിയുടെ ഇരയാണ്. ചിന്തിച്ച് പ്രവർത്തിക്കുന്നതിലൂടെ മനുഷ്യൻ  അകപ്പെടുന്ന മന:ശാസ്ത്രപരമായ ഏടാകൂടത്തെപ്പറ്റിയാണ് ഗ്രിഫിത്ത്  വിശദീകരിക്കുന്നത് .

ഒരു കാര്യം നടപ്പിലാക്കാൻ പ്രവർത്തിക്കുമ്പോൾ എല്ലായ്പ്പോഴും വിജയിക്കുന്നില്ല. അപ്പോൾ വിഷാദമുണ്ടാകും; സുരക്ഷിതത്വം നഷ്ടപ്പെട്ടതായി തോന്നും. ഇത് ആധിയുണ്ടാക്കുന്നു. ഇതിൽ നിന്ന് രക്ഷനേടാൻ മനുഷ്യൻ അക്രമകാരിയാവുന്നു.തൊട്ടടുത്തുള്ളവനെ വകവരുത്താൻ ശ്രമിക്കും. സുഹൃത്തുക്കളെ പോലും തിരിച്ചറിയാതെ ചിലതൊക്കെ ചെയ്യുന്നു. ഓർമ്മകൾക്ക് സ്നേഹം നഷ്ടപ്പെടുന്നു.തൻ്റെ പ്രവൃത്തി മൂലം ജീവിതത്തിൽ പിന്തള്ളപ്പെടുന്നു എന്ന  തോന്നലുണ്ടാക്കുന്ന അരാജകത്വത്തിൽ നിന്ന് രക്ഷനേടാൻ സഹജീവികളോട് മത്സരിക്കുകയും വേണ്ടിവന്നാൽ ആക്രമിക്കുകയും ചെയ്യുന്നു.ഇതാണ് ഗ്രിഫിത്ത് നിരീക്ഷിക്കുന്ന മനുഷ്യാവസ്ഥ. മനുഷ്യൻ്റെ പെരുമാറ്റത്തിന്റെ ഉറവിടം മൃഗീയവാസനകളല്ല; ജീനുകളുടെ അടിസ്ഥാനത്തിലുള്ള സഹവർത്തിത്വവും നാഡീപരമായ വേരുകളുള്ള ബുദ്ധിയും തമ്മിലുള്ള സംഘർഷമാണ് മനുഷ്യാവസ്ഥയുടെ കാതൽ .

മനുഷ്യർക്ക് ബുദ്ധിയുദിച്ചപ്പോൾ ജന്മവാസനകൾക്ക് പകരം യുക്തിയിൽ കാര്യങ്ങൾ പഠിച്ചു പെരുമാറി. ഇത് അവനെ മന:ശാസത്രപരമായി കുഴപ്പത്തിലാക്കിയിരിക്കുന്നു. ചെയ്യുന്ന പ്രവൃത്തി തനിക്ക് നേരെ തൊടുക്കുന്ന അസ്ത്രമായി മാറുന്നു.എന്തുകൊണ്ടാണ് നാം ഇങ്ങനെ പരിതാപകരമായ കുറ്റകൃത്യത്തിലേക്കും ആത്മമഥനത്തിലേക്കും പതിച്ചതെന്ന് ചിന്തിക്കുന്നവർക്ക് കുറ്റബോധമുണ്ടാകും. ഇത് തിരിച്ചറിയുകയാണ് വേണ്ടത്. ജന്മവാസനയെയോ ബുദ്ധിപരമായ തിരഞ്ഞെടുപ്പിനെയോ നിരാകരിക്കുന്നതുകൊണ്ട് പ്രയോജനമില്ല. ഈ മനുഷ്യാവസ്ഥ തിരിച്ചറിയണം .അപ്പോൾ നമുക്ക് സ്വയം വിധി ക്രമീകരിക്കാനാവും.  മുന്നിൽ വന്നു നിൽക്കുന്ന അപരൻ ശത്രുവല്ല;ആ തോന്നൽ അരക്ഷിതബോധത്തിൻ്റെ ഫലമാണെന്ന് മനസ്സിലാക്കുന്നതോടെ  മനുഷ്യനു മുന്നിൽ സഹകരണത്തിന്റെ, സ്നേഹത്തിന്റെ വാതിൽ തുറക്കുന്നു.

മനുഷ്യർക്ക് മന:ശാസ്ത്രപരമായ ഒരു പുതിയ വാസസ്ഥലം സംഭാവന ചെയ്യുകയാണ് ഗ്രിഫിത്ത്. മന:ശാസ്ത്രപരമായ പുനരധിവാസം എന്ന് വിളിക്കാം. അതുകൊണ്ട് ഏത് തലത്തിലും നാമെല്ലാം നല്ല വ്യക്തികളാണ്. ചീത്തയാക്കുന്ന ഒരു ഘടകവും നമ്മളിലില്ല. ഇത്  മനുഷ്യാവസ്ഥയിൽ നിന്നുള്ള മോചനമാണ്. മനുഷ്യൻ വിചാരിച്ചാൽ അവൻ്റെ പെരുമാറ്റത്തെ നന്നാക്കാനാവുമെന്ന് മനുഷ്യാസ്ഥയെക്കുറിച്ചുള്ള ഈ ബോധം തെളിയിക്കുന്നു. ഭൗതികമായ പ്രതാപമാണ് വലുതെന്ന് വിചാരിക്കുന്നത് കിടമത്സരത്തിൻ്റെ ഫലമാണ് .ഇവിടെ ആത്മീയമായ അവബോധമാണ് പ്രധാനമാകുന്നത്. ദാരിദ്ര്യമോ ഭൗതികമായ പ്രതിബന്ധകളോ അല്ല മനുഷ്യരാശിയുടെ ബന്ധനത്തിന് കാരണം.



പദായനങ്ങൾ {1 }/എം.കെ.ഹരികുമാർ /സത്യത്തിൻ്റെ ഒഴുക്കുചാൽ

 




എഴുത്തുകാർ ചെറിയ മോഹങ്ങളുടെ പേരിൽ രാഷ്ട്രീയനേതാക്കളുടെ പിന്നാലെ നടന്ന് പ്രീതി പിടിച്ചു പറ്റാൻ  അനവസരത്തിലും അബദ്ധത്തിലും പക്ഷം പിടിച്ചതിന്റെ ഫലമായി സമൂഹത്തിൽ അവരെക്കുറിച്ച് വലിയ അളവിൽ വെറുപ്പുണ്ടായിട്ടുണ്ട്. സമൂഹമാധ്യമങ്ങൾ തുറന്നു നോക്കിയാൽ അത് മനസ്സിലാകും.പതിറ്റാണ്ടുകൾ  എഴുതിയതിനൊന്നും ഒരു വിലയുമില്ല. എഴുത്തുകാരെ ആകെ പുച്ഛിക്കുകയും തെറിവിളിക്കുകയും ചെയ്യുന്ന തരത്തിലേക്ക് ഈ പ്രവണത മാറിയിരിക്കുന്നു. രാഷ്ട്രീയലാഭത്തിനുവേണ്ടി ഇങ്ങനെ സ്വയം നഗ്നരായ ഈ എഴുത്തുകാർ മറ്റ് എഴുത്തുകാരുടെ അന്തസ്സും ഇടിച്ചുതാഴ്ത്തിയിരിക്കുന്നു. അവസരവാദവും പറ്റിക്കൂടലുമാണ് അവരെ ഈ നിലയിലേക്ക് അധ:പതിപ്പിക്കുന്നത്. സ്വതന്ത്രമായി എഴുതണമെങ്കിൽ സത്യത്തെക്കുറിച്ചുള്ള ആധി ഉണ്ടായിരിക്കണം. സത്യം നമ്മുടെ കൈയിലില്ല. അത് അന്വേഷിച്ചുകൊണ്ടിരിക്കണം. സത്യത്തിനു വേണ്ടി ആത്മാവിൽ നഗ്നമാകണം. അതിന് രാഷ്ട്രീയപക്ഷപാതം തടസ്സമാണ്.അപ്പോഴാണ് ആത്മാവിൽ ദരിദ്രമാകുന്നത്. അപ്പോൾ മാത്രമാണ് ശരിയായ ജ്ഞാനത്തിലേക്ക് നമുക്ക് എത്താനാവുകയുള്ളൂ. 

വലിയ പ്രതിഭകൾ സത്യത്തെ ഉൾക്കൊണ്ടത് ഭൂമിക്കടിയിലൂടെ ഒഴുകുന്ന ഒരു നദി കണ്ടെത്തുന്നതു പോലെയാണ്. എല്ലായിടത്തും കിണർ കുഴിച്ചാൽ വെള്ളം കിട്ടുകയില്ല. എന്നാൽ വെള്ളം ഭൂമിക്കടിയിൽ ഉറവയായി ഒഴുകുന്നു. അവിടെ എത്തിയാൽ വെള്ളം കിട്ടും. അത് പോലെയാണ് സത്യവും. അത് മണ്ണിനടിയിലുണ്ട്. എന്നാൽ നാം പാറയിൽ കിളച്ചാൽ സത്യം തെളിയുകയില്ല. അതിന് പാറ തുരക്കുകയോ കൂടുതൽ മണ്ണിളക്കുകയോ വേണം. മണ്ണിളക്കി  ഒരു അഴത്തിലെത്തുമ്പോൾ വെള്ളത്തിൻ്റെ ചാൽ ദൃശ്യമാകും. സത്യത്തെ സ്പർശിച്ചവരെല്ലാം മണ്ണിളക്കി പാറ തുരന്ന് ഈ പ്രത്യേക നിലയിൽ എത്തിയവരാണ്. അവർ ഒരിടത്ത് ഒന്നിക്കുന്നു. അവരുടെ ഭാഷണങ്ങൾക്കു സമാനത തോന്നുന്നത് അപ്പോഴാണ്.

മഹാനായ ഓസ്ട്രിയൻ കവി റെയ്നർ മരിയ റിൽകെ ഒരു യുവകവിക്ക് എഴുതിയ കത്തിൽ ഇങ്ങനെ സൂചിപ്പിച്ചു: "ഏറ്റവും പ്രധാന കാര്യം ഏകാന്തതയെ അറിയുകയാണ്. അതിനെ ആലിംഗനം ചെയ്യുക. അത് ഉള്ളിലെ മഹത്തായ അവസ്ഥയാണ്. ഇതിനായി മണിക്കൂറുകളോളം അദ്ധ്വാനിക്കുക. അതിന് വേണ്ടതായ വേദന സഹിക്കുക. അതിന്റെ ഗാനാത്മകതയിൽ അലിഞ്ഞുചേരുക. നിങ്ങൾക്ക് പരിഹരിക്കാൻ കഴിയാത്ത പല കാര്യങ്ങളുണ്ട് .അതിനെല്ലാം വേണ്ടി ക്ഷമയോടെയിരിക്കുക.ആ പ്രശ്നങ്ങളെ തന്നെ സ്നേഹിക്കുക - അടച്ചിട്ട മുറി പോലെയോ ,നിങ്ങൾക്ക് മനസ്സിലാകാത്ത ഭാഷയിൽ എഴുതിയ പുസ്തകം പോലെയോ കണ്ട്. ഉത്തരങ്ങൾക്ക് വേണ്ടി അലയരുത്. നിങ്ങൾക്ക് ആ ഉത്തരങ്ങൾ നൽകാത്തത്, അത് നിങ്ങൾ ജീവിച്ചിട്ടില്ലാത്തതുകൊണ്ടാണ്. അത് എന്തും അനുഭവിക്കുന്നതിനെക്കുറിച്ചുള്ള പ്രശ്നമാണ്. ഇപ്പോൾ നിങ്ങൾ ആ പ്രശ്നത്തോടൊപ്പം ജീവിക്കുകയാണ് പ്രധാനം. ഒരു പക്ഷേ ,ക്രമേണ, കുറച്ചു ദിവസങ്ങൾ കഴിഞ്ഞ് നിങ്ങൾ പോലും ശ്രദ്ധിക്കാത്ത അവസരത്തിൽ ആ ഉത്തരം നിങ്ങളെ തേടിവരും."

ഇവിടെ റിൽകെ പറയുന്ന ക്ഷമയും കാത്തിരിപ്പും സ്വന്തം അവസ്ഥയോടുള്ള മമതയും പല എഴുത്തുകാർക്കും  തിരിച്ചറിയാനാവാത്ത വിധം അകലെയാണെന്നതാണ് യാഥാർത്ഥ്യം. ഇപ്പോൾ സ്വന്തം പ്രമോഷനും പ്രശസ്തിയും മാത്രമാണ് ഭൂരിപക്ഷവും നോക്കുന്നത്. മറ്റുള്ളവരെ  വായിക്കുകയില്ല ,അതിനെക്കുറിച്ച് എഴുതുകയുമില്ല.റിവ്യൂ എഴുതുന്ന എഴുത്തുകാരില്ലാത്ത ഭാഷയാണ് മലയാളം. സൽമാൻ റുഷ്ദി ,മാർഗരറ്റ് അറ്റ്വുഡ്, വിർജിനിയ വുൾഫ് തുടങ്ങിയ വലിയ എഴുത്തുകാർ മറ്റ് എഴുത്തുകാരുടെ രചനകളെക്കുറിച്ച് ആവേശത്തോടെ എഴുതിയിട്ടുണ്ട്. റുഷ്ദി എത്രയോ പുസ്തകനിരൂപണങ്ങൾ എഴുതിയിട്ടുണ്ടെന്ന് ഓർക്കണം. നമ്മൾ മാത്രമായിട്ട് ഒരു നിലനില്പില്ല. ഒരു എഴുത്തുകാരനും അങ്ങനെ ചിന്തിക്കരുത്. നാം ഒരു ചരിത്രത്തിലാണ്. നമുക്ക് ഒരു പാരമ്പര്യമുണ്ട് .ജോസഫ് മുണ്ടശ്ശേരിയും സി.ജെ. തോമസും  ഇല്ലാതെ കെ.പി.അപ്പനോ എം.എൻ. വിജയനോ ഇല്ല. ആശാനും  വള്ളത്തോളും ഇല്ലാതെ ഒരു ചങ്ങമ്പുഴയോ എ. അയ്യപ്പനോ ഇല്ല. ഈ നൈരന്തര്യം പ്രധാനമാണ്. എഴുത്തുകാർ പൂർവ്വകാല എഴുത്തുകാരെ വായിക്കുകയും എഴുതുകയും വേണം. നമ്മുടെ ഭാഷയിൽ നടക്കുന്ന സാഹിത്യക്യാമ്പുകളിൽ പോലും ബഷീർ അല്ലെങ്കിൽ പൊൻകുന്നം വർക്കി പരാമർശിക്കപ്പെടുന്നില്ല. ചില കഥാകൃത്തുക്കൾ വന്ന് അവരെക്കുറിച്ച് മാത്രമാണ് സംസാരിക്കുന്നത്. ഓരോ പ്രസംഗവും സ്വന്തം പ്രശസ്തിക്കുവേണ്ടിയാണ്. ഇത് നല്ലതല്ല.

റിൽകെ ചൂണ്ടിക്കാട്ടിയത് വലിയ ഒരു മാനത്തെക്കുറിച്ചാണ്. നാം എങ്ങനെയാണ് സത്യത്തെ മെരുക്കാൻ സ്വയം ഒരുങ്ങേണ്ടതെന്ന പാഠമാണത്.  നാം അഭിമുഖീകരിക്കുന്ന സൗന്ദര്യം ഭയാനകമാണ്. അത് നമ്മുടെ കൈപ്പിടിയിൽ ഒതുങ്ങുന്നതല്ല. അതുകൊണ്ടാണ് ചില കലാകാരന്മാർ രചന നിർവഹിച്ച ശേഷം തൃപ്തി വരാതെ അത് നശിപ്പിക്കുന്നത്. ഡാവിഞ്ചിയുടെ പ്രത്യേകത ഈ തൃപ്തിക്കുറവായിരുന്നു. അദ്ദേഹം ഒരു ചിത്രവും മതിയാവോളം വരച്ചു പൂർത്തിയാക്കിയിട്ടില്ല. ഓർഡർ പ്രകാരം പള്ളിയിൽ നിന്ന് ചിത്രം എടുത്തുകൊണ്ടു പോകാൻ പലപ്പോഴും വരാറുണ്ടായിരുന്നു. അപ്പോഴെല്ലാം അദ്ദേഹം മിനുക്കിക്കൊണ്ടിരിക്കുകയായിരിക്കും. ഒടുവിൽ പള്ളി അധികൃതർ ആ ചിത്രം ബലമായി എടുത്തുകൊണ്ടു പോവുകയാണ് പതിവ്. 'മോണാലിസ'ലോകപ്രശസ്തമാണല്ലോ. എന്നാൽ അതും ഡാവിഞ്ചി വരച്ച് തീർത്തത് എന്ന് പറയാനാവില്ല. കാരണം അദ്ദേഹത്തിന് വരച്ചു പൂർത്തിയാക്കാനാവില്ല. സൗന്ദര്യത്തെ തന്നെക്കാൾ വലിയ പ്രതിച്ഛായയായി ഉൾക്കൊള്ളുന്ന കലാകാരന്മാരുടെ വിധിയാണിത്.സത്യത്തെ തേടുന്നതിന് മനുഷ്യരുടെ പൊതുവായ ഇടത്തിനപ്പുറത്ത് ,പാറ തുരന്ന് ഒരു നിലത്ത് എത്തണമെന്ന് പറഞ്ഞല്ലോ. അതുപോലെ വലിയ കലാകാരന്മാർ കഷ്ടപ്പെട്ട് ആ ചാലിൽ എത്തുന്നു. അവിടെ അവർ സമാന ഹൃദയമുള്ളവരെ കാണുന്നു.

റിൽകെ പറഞ്ഞ താദാത്മ്യം  മനുഷ്യൻ്റെ അസ്തിത്വപരമായ അറിവാണ്. ചിലപ്പോൾ നമ്മെക്കുറിച്ച് തന്നെ ഓർത്ത് അസ്വസ്ഥനാകേണ്ടിവരും. അത് സൃഷ്ടിപരമായ ആവശ്യമാണ്. ഉത്തരങ്ങൾ നമ്മെ തേടി വരികതന്നെ ചെയ്യും. നമ്മുടെ മനസ്സ് നാം തേടുന്ന ഉന്നതമായ അവസ്ഥയിലേക്ക് അപ്രതീക്ഷിതമായി എത്തിച്ചേരുന്നതിൽ സർഗ്ഗാത്മകത അന്തർഭവിച്ചിരിക്കുന്നു. പ്രമുഖ ഇംഗ്ലീഷ് സംഗീതകാരനും ഗീതികാരനുമായിരുന്ന ജോൺ ലെന്നൻ പറഞ്ഞു: "എപ്പോഴും പ്രചോദിപ്പിക്കുന്ന രണ്ട് ശക്തികളുണ്ട് - ഭയവും സ്നേഹവും. ഭയപ്പെട്ടാൽ നാം ജീവിതത്തിൽ നിന്ന് പിന്തള്ളപ്പെടും. നമ്മൾ സ്നേഹത്തിലാണെങ്കിൽ ജീവിതം നല്കുന്ന അഭിനിവേശത്തിലേക്കും അതിശയത്തിലേക്കും  സ്വീകാര്യതയിലേക്കും എത്തിച്ചേരും. പ്രാഥമികമായി ,നാം നമ്മെ തന്നെ സ്നേഹിക്കണം .നമ്മുടെ നേട്ടങ്ങളിലും പരിമിതികളിലും ഒരുപോലെ നമുക്ക് സ്വയം സ്നേഹിക്കാനാവുന്നില്ലെങ്കിൽ, മറ്റുള്ളവരെ സ്നേഹിക്കാനുള്ള പൂർണസിദ്ധിയിലേക്കോ സൃഷ്ടിപരമായ ഔന്നത്യത്തിലേക്കോ  എത്തിച്ചേരനാവില്ല .ജീവിതത്തിന്റെ ഉന്നതിയും പ്രതീക്ഷയുമായിരിക്കുന്നത്  എല്ലാറ്റിനെയും ആലിംഗനം ചെയ്യാൻ പാകത്തിലുള്ള ഭയരാഹിത്യത്തിലും തുറന്ന മനസ്സിലുമാണ്."

ലെന്നൻ അറിയിക്കുന്ന തുറന്ന സ്നേഹവും റിൽകെ ചൂണ്ടിക്കാണിച്ച പരിഹരിക്കാൻ കഴിയാത്ത പ്രശ്നങ്ങൾക്കുള്ള ഉത്തരവും എത്തിച്ചേരുന്നത് ഒരേ സത്യത്തിലാണ്. രണ്ടു വലിയ മനസ്സുകൾ സത്യത്തിന്റെ നീരൊഴുക്കിൽ യാദൃശ്ചികമായി ഒത്തുചേരുന്നു.വലിയ സിദ്ധിയുടെ അടയാളമാണത്. അവർ സാധാരണ ജീവിതത്തിൻ്റെ ഭൂമിക്കടിയിൽ ശുദ്ധമായി ഒഴുകുന്ന നീർച്ചാലിൽ വന്നു നിൽക്കുന്നു. ദൈവം അവരെ അവിടെ  എത്തിച്ചതാണ്. ലെന്നൻ  സർവാശ്ളേഷിയായ മനസ്സിനെ വാഴ്ത്തുന്നു .റിൽകെ ഉത്തരങ്ങൾ തേടിപ്പോകുന്നതിന് പകരം ഏകാന്തതയിൽ അലട്ടുന്ന പ്രശ്നത്തെ  സ്നേഹിക്കാൻ പറയുന്നു. ഈ സർവ്വമമത ,ഗാനാത്മകത ,ലയം, സത്യത്തോടുള്ള പ്രതിബദ്ധത മഹത്തായ സർഗാത്മകതയിൽ ഉണർവായി വർത്തിക്കുന്നു.



Thursday, July 16, 2026

ഗോവർധൻ്റെ യാത്രകൾ നാഴികക്കല്ല് / എം.കെ.ഹരികുമാർ





'ഖസാക്കിൻ്റെ ഇതിഹാസ'ത്തെപ്പറ്റി ഞാനെഴുതിയ പുസ്തകം 'ആത്മായനങ്ങളുടെ ഖസാക്ക് '(1984) മലയാളനോവലിൻ്റെ പുതിയൊരു ദിശ ചൂണ്ടിക്കാണിച്ച കൃതി എന്ന നിലയിലാണ് എഴുതിയത്. അതിന് ഇന്നും പ്രസക്തിയുണ്ട്. പിന്നീട്  പുതിയൊരു ഭാഷയും ശൈലിയും സൃഷ്ടിക്കാൻ ശ്രമിച്ച ചിലരൊക്കെ ഖസാക്കിനെ അനുകരിക്കുകയാണ് ചെയ്തത്. ആർക്കും അനുകരിച്ചാൽ കിട്ടുന്നതല്ല 'ഖസാക്കിൻ്റെ ഇതിഹാസം'.അത് എഴുത്തുകാരൻ കലയുടെ അനാസക്തിയിലേക്ക് ,അപാരതയിലേക്ക് ,ധ്യാനത്തിലേക്ക് നിരുപാധികം നടത്തിയ യാത്രയായിരുന്നു. അതേസമയം ആനന്ദിന്റെ 'ഗോവർധൻ്റെ യാത്രകൾ '(1995) പ്രസിദ്ധീകരിച്ചിട്ട് 30 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. മലയാള എഴുത്തുകാരുടെ സംവേദനക്ഷമതയെ ഈ കൃതി സ്പർശിച്ചില്ല എന്നത് ഞെട്ടലുണ്ടാക്കുന്നതാണ്.മാർകേസ് ,കാഫ്ക ,ബോർഹസ് തുടങ്ങിയവരെപ്പറ്റി പത്രങ്ങളിലെഴുതുന്നവർ കേരളത്തിലുണ്ട്. ഇത് വെറും കാപട്യമാണ്. യഥാർത്ഥത്തിൽ അവരുടെ കൃതികൾ ആസ്വദിച്ചതുകൊണ്ടല്ല എഴുതുന്നത്; അവർക്ക് അന്താരാഷ്ട്ര പ്രശസ്തിയുള്ളതുകൊണ്ടാണ് .ഈ മലയാളലേഖകർക്ക് ശരിയായ സാഹിത്യഭാവുകത്വം ഉണ്ടായിരുന്നെങ്കിൽ അവർ ആനന്ദിൻ്റെ 'ഗോവർധൻ്റെ യാത്രകൾ' വായിക്കുമായിരുന്നു, എഴുതുമായിരുന്നു.

ഇതുപോലൊരു നോവൽ പിന്നീട് ഇവിടെ എഴുതപ്പെട്ടിട്ടില്ല.വളരെ ഉന്നതമായ ഒരു ക്രാഫ്റ്റും ശൈലിയും ഭാഷയുമാണ് ആനന്ദ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. ഇന്ത്യൻ എഴുത്തിന്റെ വർത്തമാന മുഖമാണിത്.  ഇത് പുരാതനവും സമകാലികവുമായ ഇന്ത്യയുടെ ആഴത്തിലുള്ള അന്വേഷണമാണ്. നീതിയുടെ വഴിയിൽ സഞ്ചരിച്ച് ,ഉടുവസ്ത്രം നഷ്ടപ്പെട്ട്  അനാഥനായി നിൽക്കുന്ന കഥാപാത്രമാണ് ഇതിലുള്ളത് .ഗോവർധൻ എന്ന ആ കഥാപാത്രം ഇന്ത്യൻ ആത്മാവിൻ്റെ പ്രാചീനമായ മുറിവുകൾ ഏറ്റെടുക്കുന്നു. മാധ്യമങ്ങളും വ്യവഹാര സ്ഥാപനങ്ങളും സൃഷ്ടിച്ച പുറംമോടിയുള്ള ഇന്ത്യയ്ക്ക്  വിരുദ്ധമായി നിസ്സഹായന്റെ ദുഃഖം നിറഞ്ഞൊഴുകുന്ന കൃതിയാണ് 'ഗോവർധൻ്റെ യാത്രകൾ'.

നീതി ഒരിടത്തും ലഭിക്കുന്നില്ല എന്നതിനപ്പുറത്ത് അനീതി നിരുപാധികമായി വന്നു പതിക്കുകയാണ്. അനീതിയെക്കുറിച്ച് പറയാൻ ഒരിടവുമില്ല .നീതി നടപ്പാക്കുമെന്ന് വിശേഷിപ്പിപ്പെടുന്ന സ്ഥാപനങ്ങളും വ്യക്തികളും പരാതിക്കാരനെ ശിക്ഷിക്കാൻ എന്താണ് വഴിയെന്ന് അന്വേഷിക്കുകയാണ് .പരാതി പറയാൻ ചെല്ലുന്നവൻ കുറ്റവാളിയാവുകയും തുടച്ചുനീക്കപ്പെടുകയും ചെയ്യുന്ന അവസരമാണ് നോവലിലുള്ളത്. കുറ്റകൃത്യങ്ങൾ കണ്ട് നിസ്സംഗനാവുകയും അതിൻ്റെ പേരിലുള്ള വേദനയും നിരാശയും ഒറ്റയ്ക്ക് അനുഭവിക്കുകയും ചെയ്യുന്നു. ഒരുവനിൽ ബാക്കിയാവുന്നത് ഭൂമിയുടെ അടിയിലേക്ക് വരെ തുളച്ചു കയറാൻ ശേഷിയുള്ള നിശബ്ദത മാത്രമാണ്.

ഈ കഥാപാത്രത്തെ സൃഷ്ടിച്ച ഭാരതേന്ദു ഹരിച്ഛന്ദ്ര ,താൻ ചെയ്ത തെറ്റ് ബോധ്യപ്പെട്ട് അയാളെ പാർപ്പിച്ചിരിക്കുന്ന തടവറയിൽ ചെന്ന് തുറന്നു വിടുന്നു.ഒരു നാടകമെഴുതിയത് കൊണ്ട് തെറ്റുകളോട് സമരം ചെയ്തു എന്ന് കരുതേണ്ട .നിരപരാധിയെ കൊലയ്ക്ക് കൊടുത്താൽ അതിൻ്റെ പേരിൽ കുറ്റബോധമുണ്ടാകും. നാടകകൃത്തിന് കഥാകൃത്തിനെ കൈയൊഴിയാനാവില്ല .കഥാപാത്രവും ജീവിക്കുകയാണ്. അവർ യഥാർത്ഥ മനുഷ്യർ തന്നെയാണ്. അതുകൊണ്ടാണ് ഭാരതേന്ദു  ഗോവർദ്ധനെ മോചിപ്പിക്കുന്നത്. തൻ്റെ നാടകത്തിൽ നിന്ന്  ദുരന്തവാഹകനായ ഒരു കഥാപാത്രത്തെ മോചിപ്പിക്കുകയാണ് അദ്ദേഹം ചെയ്തത്. നാടകത്തിനുമപ്പുറം ഒരു യാഥാർത്ഥ്യമുണ്ട്. നാടകത്തിൻ്റെ സാങ്കല്പികലോകത്ത് നിന്ന് ഗോവർധൻ യഥാർത്ഥ ലോകത്തിലേക്കാണ് എത്തിച്ചേരുന്നത്.എന്നാൽ പിന്നീട് അയാൾക്ക് ആരാണ് തുണയായുള്ളത്? അയാൾക്ക് ആരെയും സ്വയം പരിചയപ്പെടുത്താൻ പോലുമാവില്ല .അതിനു വിശ്വസനീയതയുണ്ടാവില്ല. നമ്മളും ആരുടെയെങ്കിലുമൊക്കെ കഥാപാത്രമാണെന്ന് സങ്കൽപ്പിച്ചു നോക്കൂ. നമ്മൾ ആരാണെന്ന ചോദ്യത്തിന് ഉത്തരം കിട്ടും. ഒരു കഥാപാത്രമാവുകയെന്ന വിധിയാണ് നമുക്കുള്ളതെങ്കിൽ ,അതിൽ നാമെന്ത് മാറ്റം വരുത്തിയാലും അതിൻ്റെ ആത്യന്തികമായ വിധിയിൽ നിന്ന് മോചനം കിട്ടുകയില്ല.നമ്മൾ നാടകകൃത്തിനോട് കയർത്താലും രക്ഷയില്ല. അപ്പോൾ നാടകകൃത്തിന് നമ്മെ രക്ഷിക്കാനാവില്ല. നാടകകൃത്തിൻ്റെ കഥയ്ക്കുള്ളിൽ നാം എന്നന്നേക്കുമായി തളച്ചിടപ്പെടുകയാണ് ചെയ്യുന്നത് .വല്ലാത്തൊരു ശൂന്യതയാണ് അയാൾക്ക് അഭിമുഖീകരിക്കേണ്ടി വരുന്നത്. ഭാരതേന്ദുവിൻ്റെ കഥാപാത്രത്തിന്റെ പിന്നാലെ അലയുന്ന ആനന്ദ് നോവലിൽ എഴുതുന്നത് ഇതാണ്:" ഭയാനകമായ ഒരു ശൂന്യത ഭാരതേന്ദുവിനെ വലയം ചെയ്തു. അദ്ദേഹം ജനലിൽ ചെന്ന് കമ്പികൾ പിടിച്ചു പുറത്തേക്ക് നോക്കി. പുറത്ത് ഇരുട്ടും തണുപ്പും കൂടിക്കലർന്ന് ഉറയ്ക്കുകയാണ്.കോഠിയിൽ ഭാരതേന്ദുവിൻ്റെയൊഴിച്ച് എല്ലാ മുറികളിലും വിളക്ക് അണഞ്ഞിരിക്കുന്നു.വീട്ടുകാരും വേലക്കാരും ഉറങ്ങിയിരിക്കുന്നു. വിശാലവും കട്ടിയുള്ളതുമായ ഉറക്കം എല്ലാവരുടെയും മേൽ വീണു കിടക്കുന്നു. മനുഷ്യൻ, മൃഗങ്ങൾ, മരങ്ങൾ എല്ലാത്തിന്റെയും. ഒന്നു മാത്രം ഉണർന്നിരിക്കുന്നു :നിയമം. നിരപരാധികളെ ശിക്ഷിക്കുന്ന നിയമം. തണുപ്പും ഇരുട്ടും അതിനെ ബാധിക്കുന്നില്ല. അഥവാ, അതുതന്നെയല്ലേ തണുപ്പും ഇരുട്ടും?"

എല്ലാത്തിന്റെയും മേൽ രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ക്രൂരമായ നിയമം നോട്ടമയച്ച് കാത്തുനിൽക്കുകയാണ്. ഒന്ന് അനങ്ങുകയേ വേണ്ടൂ,നിയമം ചാടി വീണിരിക്കും. നിയമത്തിന്റെ ദേവതയുടെ കണ്ണുകൾ കെട്ടിയിരിക്കുന്നതിനനുസരിച്ച് വിധിയും ആളുകളുടെ മുഖമനുസരിച്ച് മാറുന്നതാകരുതെന്നാണ് രാജാവിൻ്റെ ശാസന. ഒരാൾ കുറ്റം ചെയ്തിട്ടുണ്ടോ നിരപരാധിയാണോ എന്നീ വിഷയങ്ങൾ നിയമത്തിൻ്റെ നിഷ്പക്ഷതയുടെ മുന്നിൽ നിലനിൽക്കുന്നില്ല എന്നാണ് രാജാവ് പറയുന്നത് .നിയമത്തിന് ഒരു ഇരയെയാണ് വേണ്ടത്. അയാളെ ശിക്ഷിക്കുകയാണ് ആത്യന്തികമായ കർത്തവ്യം. ഇതിനിടയിൽ തടവറയിൽ നിന്ന് രക്ഷപ്പെട്ട ഗോവർധനെ അന്വേഷിച്ച് മഹംത് എത്തുന്നുണ്ട്, ഭാരതേന്ദുവിൻ്റെ ബംഗ്ലാവിൽ.

എന്നാൽ ഭാരതേന്ദു ഒരു നാടകകൃത്ത് മാത്രമാണ്. കഥാപാത്രങ്ങളെ സൃഷ്ടിച്ചത് കൊണ്ട് അവരെ എന്തും ചെയ്യാമെന്ന് കരുതരുത് .ഒരാളുടെ നീതിയെക്കുറിച്ചുള്ള ബോധമാണ് കഥാപാത്രത്തെ മനുഷ്യനാക്കുന്നത്. നാടകകൃത്തു തൻ്റെ മാനുഷികതയെ ഒരു പരീക്ഷണ വസ്തുവാക്കുകയാണ്. അപ്പോൾ ഭാരതേന്ദുവിന് നിരപരാധിയായ ഗോവർധനെ നീതിപീഠത്തിന്റെ ക്രൂരതയ്ക്ക് എറിഞ്ഞ് കൊടുക്കേണ്ടി വന്നു .നീതിക്ക് കണ്ണില്ല. അതുകൊണ്ട് ആരാണോ കുറ്റവാളിയായി മുന്നിൽ വരുന്നത്, അവനെ അത് ശിക്ഷിക്കും! .നാടകകൃത്തിന് തന്റെയുള്ളിലെ മുറിവായി കഥാപാത്രം മാറുകയാണ്. അതുകൊണ്ട് അയാളെ മോചിപ്പിക്കേണ്ടത് അത്യാവശ്യമായി. അതിനെക്കുറിച്ച് അദ്ദേഹം ഇങ്ങനെ പറയുന്നു:ഗോവർധനെ എന്റെ പേനയിൽ നിന്ന് ഞാൻ ഇറക്കി വിട്ടു. എൻ്റെ പേനയുടെ മഷിയിൽ നിന്നെന്നപോലെ, സ്ഥലകാലങ്ങളുടെ വരകളിൽ നിന്നും കുറികളിൽ നിന്നും അവൻ വേർപെട്ടുപോയി, എവിടത്തെയും എക്കാലത്തെയും ഗോവർദ്ധനാണ് ഇന്ന് അവൻ. അവൻ  നിങ്ങളുടെ സഹായം ചോദിച്ച് കരഞ്ഞു കൊണ്ടിരിക്കും ,തീർച്ച. നിങ്ങളുടെ ധർമ്മം അവനെ രക്ഷിക്കുവാനായി പിടഞ്ഞുകൊണ്ടുമിരിക്കും. പക്ഷേ നിങ്ങൾ കണ്ടുമുട്ടുകയില്ല."

ഭാരതേന്ദു പറയുന്നതിൽ നിന്ന് വ്യക്തമാവുന്നത് ഗോവർധൻ കേവലം ഒരു കഥാപാത്രമല്ലെന്നും നിരപരാധിയാണെങ്കിലും ഒരിക്കലും നീതി ലഭിക്കില്ലെന്ന് ഉറപ്പുള്ള ഒരു മനുഷ്യനാണെന്നുമാണ്. അയാൾ പല പേരുകളുള്ള മനുഷ്യരായി പലയിടത്തും കാണും. സ്ഥലകാലങ്ങളുടെ വരകളിൽ നിന്നും കുറികളിൽ നിന്നും അവൻ വേർപെട്ടുപോയി എന്ന പ്രസ്താവം  സാർവകാലികകമായ ഒരു മനുഷ്യാവസ്ഥയെയാണ് ലക്ഷ്യം വയ്ക്കുന്നത്. മനുഷ്യാസ്തിത്വത്തെക്കുറിച്ച് സനാതനമായ ഒരു വെളിപ്പെടുത്തൽ നടത്താനാണ് ഭാരതേന്ദു ആലോചിച്ചത്. വിധിയെ ഒരു സർവതലസ്പർശിയായ അനുഭവമായി പരിഗണിക്കണം. അതിൻ്റെ പൊരുൾ വ്യക്തമല്ല. വിധിയുടെ യുക്തി,വിന്യാസം, നീതി എന്നീ കാര്യങ്ങൾ എല്ലാവർക്കും അജ്ഞാതമാണ് .എവിടത്തെയും എക്കാലത്തെയും ഗോവർധനാണ് അവൻ എന്ന് പറയുന്നതോടെ ഭാരതേന്ദുവിൻ്റെ കഥാപാത്രത്തെ ഏതുകാലത്തും ഏതു സമയത്തും പ്രതീക്ഷിക്കാം. അവൻ നമ്മുടെ മുന്നിൽ യാദൃശ്ചികമായി പ്രത്യക്ഷപ്പെടുന്ന മനുഷ്യരിൽ ഉണ്ടായിരിക്കും. ഗോവർധൻ ഓരോ  വാതിലിലും വന്നു മുട്ടുന്നുണ്ടാവണം. ചെയ്യാത്ത കുറ്റത്തിന് ശിക്ഷയനുഭവിക്കേണ്ടിവരുന്നതിന്റെ ദുരന്തം അയാൾ ആരോടൊക്കെയോ പറയാൻ ഓടുകയാണ്. അയാൾ തന്നെയാണ് പലരിലുമുള്ളത്. അയാളെപ്പോലെ അനേകം പേരുണ്ട്. അങ്ങനെ അത് മനുഷ്യാവസ്ഥയുടെ കേന്ദ്ര അനുഭവമായിത്തീരുന്നു. അവൻ്റെ കരച്ചിലും അനാഥമായ യാത്രയും ഒരുവശത്ത് അനന്തമായി നീങ്ങുന്നു. അവൻ ഒരു വലിയ ശ്രംഖലയിലെ കണ്ണിയാണ് .അവല്ലെങ്കിൽ മറ്റൊരാൾ അവൻ്റെ വിധി ഏറ്റെടുത്ത്  നീങ്ങുന്നുണ്ടാവും.

ധർമ്മം ഒരു സ്ഥാപനത്തെ പോലെയാണ് .അത് സ്ഥാപനത്തിൻ്റെ ഔപചാരികതകളാണ് പൂർത്തീകരിക്കാൻ ശ്രമിക്കുന്നത്. എല്ലാ സ്ഥാപനങ്ങളും അവിടങ്ങളിലേക്ക് വരുന്ന മനുഷ്യർക്ക് നീതി കൊടുക്കുക എന്നതിനപ്പുറത്ത് അവയുടെ നിയമപരവും വ്യവസ്ഥാപിതവുമായ നടപടിക്രമങ്ങൾ പൂർത്തീകരിക്കാനും അത് ക്രമപ്പെടുത്തി വയ്ക്കാനുമാണ് തിടുക്കപ്പെടുക. വ്യവസ്ഥാപിതമായ നടപടിക്രമങ്ങളുടെ പട്ടികയിൽ ഇടം കണ്ടെത്തുന്നതോടെ ധർമ്മത്തിന്റെ ജോലി മിക്കവാറും അവസാനിക്കും. ധർമ്മത്തിന് രക്ഷിക്കാനൊന്നുമില്ല. ധർമ്മത്തിന്റെ മുന്നിൽ വരുന്നവൻ യോഗ്യനാണോ എന്ന് മാനദണ്ഡങ്ങൾ ഉപയോഗിച്ച് പരിശോധിക്കുകയാണ് മുഖ്യമായി ചെയ്യുക. ധർമ്മം കിട്ടാതെ ഒരാൾ മടങ്ങുന്നത് യാതൊരു വ്യസനവുമുണ്ടാക്കുന്നില്ല. അയാൾ അതിന് അർഹനല്ലെന്ന കുറിപ്പ് എഴുതിയാൽ ധർമ്മം ഭാവി പ്രവചിക്കുന്നയാളുടെ തത്തയെപ്പോലെ തിരിച്ചു കൂട്ടിൽ കയറിക്കൊള്ളും. 

നമുക്ക് യുക്തിയിൽ വിശ്വസിക്കാം; എന്നാൽ യുക്തിക്ക് നമ്മളിൽ വിശ്വാസമുണ്ടാവുകയില്ല .കാരണം യുക്തി നമ്മെ തന്നെ റദ്ദാക്കി കളയും. യുക്തിയോടെ തിരഞ്ഞാലും യുക്തി തന്നെ നമ്മെ പുറത്താക്കി കൊണ്ടിരിക്കും. എന്തിനാണ് നാം പീഡിപ്പിക്കപ്പെടുന്നതെന്ന് ആരും പറഞ്ഞുതരികയില്ല. ആരെങ്കിലും പറഞ്ഞാൽ തന്നെ അത് നമുക്ക് മനസ്സിലാവുകയില്ല .യുദ്ധം ചെയ്യുന്നതുപോലും എന്തിനെന്ന് ഭടന്മാർ അറിയണമെന്നില്ല. അവർ തല വെട്ടുന്നതും ബലാത്സംഗം ചെയ്യുന്നതും യുക്തിപൂർവ്വമായാണ്. തല വെട്ടാൻ കൈ ഉയർത്തണമെന്നും തല വേർപെണമെന്നും യോദ്ധാവിന് നിശ്ചയമുണ്ട്. എന്നാൽ എന്തിനാണ് ഒരു കുറ്റം ചെയ്തുവെന്ന് ബോധ്യമില്ലാത്ത ഒരാളെ കൊല്ലുന്നതെന്നോ, അയാളെ കൊന്നശേഷം തനിക്ക് എന്താണ് അതിൽ നിന്ന് കിട്ടുന്നതെന്നോ ചിന്തിച്ചാൽ പിടികിട്ടുകയില്ല .ഒരു യുക്തിക്ക് തല വെട്ടാം; എന്നാൽ അത് എന്തിനാണെന്ന് ബോധ്യപ്പെടാനാണ്  പ്രയാസം. ഗോവർധന്റെ സഹോദരനായ അലിദോസ്ത് യുദ്ധം ചെയ്തത് എന്തിനെന്ന് അയാൾക്ക് ബോധ്യപ്പെട്ടിട്ടില്ല. യുദ്ധം ചെയ്യേണ്ടതുണ്ടായിരുന്നതുകൊണ്ട് അത് പരമാവധി വൃത്തിയായി ചെയ്തു.

അലിദോസ്ത് ഒരു പട്ടാളക്കാരനായി മാറിയതോടെ അയാളുടെ മുൻഗണനാക്രമങ്ങൾക്ക് മാറ്റം സംഭവിച്ചു.അയാൾ സ്വാതന്ത്ര്യമാണ് ആഘോഷിച്ചത് .അങ്ങനെയേ അയാൾക്ക് സ്വാതന്ത്ര്യം ആഘോഷിക്കാൻ കഴിയുമായിരുന്നുള്ളൂ. അതിനുമുമ്പ് അയാൾ മാലിക്കിന്റെ അടിമയായിരുന്നു .അയാൾ തൻ്റെ ചക്രവർത്തിയെ ആദരിച്ചു. യുദ്ധത്തിൽ  പങ്കെടുക്കുക മാത്രമല്ല, അത് കഴിഞ്ഞ് അവിടെ കുടുംബമുണ്ടാക്കി താമസിക്കുകയും ചെയ്യുമായിരുന്നു.മറ്റൊരു യുദ്ധം വരെയാണ് അയാളുടെ പാർപ്പ് .ഗുജറാത്തിലെ ഒരു സുൽത്താൻ, അലിയുടെ ഹൃദയത്തിലെ 'വികാരരഹിതമായ നൈർമല്യം' കണ്ടെത്തി. എന്താണ് ആ നൈർമല്യം?പടക്കളത്തിൽ സ്വന്തം ജീവൻ രക്ഷിക്കാൻ വേണ്ടി വാളേന്തിയ ഒരു സാധാരണ ഭടനല്ല അലിദോസ്ത്; അയാൾ തനിക്ക് ഒരു ദ്രോഹവും ചെയ്യാത്തവനെയും, ചങ്ങലയിൽ ബന്ധിക്കപ്പെട്ട് കിടന്നവനെയും കൊന്നുതള്ളി. അതാണ് സുൽത്താന് അയാളോട് താൽപര്യം തോന്നാൻ കാരണം .അലിദോസ്തിന് സ്ഥാനക്കയറ്റം കിട്ടാൻ അത് കാരണമായി .അലിദോസ്തിന് സുൽത്താൻ്റെ കൊട്ടാരത്തിൽ വേറൊരു ജോലിയുണ്ടായിരുന്നു. "യുദ്ധത്തിൽ പിടിച്ചുകെട്ടി കൊണ്ടുവന്ന പ്രധാന വ്യക്തികളുടെ തലകൾ അറുത്തു കളയുവാനും കൈകാലുകൾ ഛേദിച്ചുകളയുവാനും വരിയുടയ്ക്കുവാനും അവരെ കുന്തത്തിൽ കയറ്റുവാനും തൂണിൽ കെട്ടി കത്തിക്കുവാനും ഒക്കെ നിയുക്തനായി അയാൾ."

ഇവിടെ അയാളെ രക്ഷിച്ചത് യുക്തിയാണ്. അയാൾ ഒരു ഭടനാണത്രേ.ഭടന് കൊല്ലാതിരിക്കാനാവില്ലല്ലോ. കൊന്നാലും ആരും അത്ഭുതപ്പെടില്ല .തന്റെ മുന്നിൽ എത്തിയ ഇരകൾ ആരാണെന്ന് അയാൾ അന്വേഷിക്കാറില്ലായിരുന്നു. ഇതായിരുന്നു അയാളുടെ വികാരരഹിതമായ നൈർമല്യം! .എന്താണ് കുറ്റമെന്ന് അയാൾ തിരക്കാതിരിക്കുന്നതും അതുകൊണ്ടാണ് .അവർ നിരപരാധിയോ കുറ്റവാളിയോ ആയിരുന്നാലും അലിദോസ്തിന് ഒരുപോലെയാണ്. നിരപരാധിയാവുക എന്നത് വെല്ലുവിളിയാണ്. കുറ്റം ചെയ്തിട്ടില്ല എന്ന് തെളിയിക്കാനാകില്ല എന്ന പ്രശ്നമാണതിലുള്ളത് .



ഖസാക്കിൻ്റെ ഇതിഹാസത്തിനു ശേഷം ഗോവർധൻ്റെ യാത്രകൾ /എം.കെ.ഹരികുമാർ

 

എം.കെ.ഹരികുമാർ 

അക്ഷരജാലകം 

പുതിയൊരു ഭാഷയാണ് ഒ.വി. വിജയൻ്റെ 'ഖസാക്കിന്റെ ഇതിഹാസം'(1969) സംഭാവന ചെയ്തത്. അതുവരെ നോവൽ എഴുതാൻ ഉപയോഗിച്ച ഭാഷയല്ലായിരുന്നു അത് ; അതുവരെ പ്രചാരത്തിലിരുന്ന വിവരണരീതിയുമല്ലായിരുന്നു. അതിൽ ഒരു സോദ്ദേശ്യ നായകനില്ലായിരുന്നു. വിപ്ലവത്തിൽ ഏർപ്പെടുന്ന, സമരം ചെയ്യുന്ന ,സ്ത്രീ സുരക്ഷയ്ക്കായി നിലകൊള്ളുന്ന നായകനല്ലായിരുന്നു രവി. രവി അയാളുടെ മാത്രം പ്രശ്നത്തിനകത്ത് കുതിർന്ന്, ദ്രവിച്ച് പോവുകയായിരുന്നു.നിസ്സഹായതയുടെ പുതിയൊരു മുഖമായിരുന്നു ആ നായകൻ. ജീവിതത്തിൻ്റെ പ്രകൃതത്തിലേക്ക് തുറന്നു വച്ച കഥാപാത്രം. ഒരു സന്ദേശവുമില്ല.അതൊരു ജീവിത മാതൃകയല്ലായിരുന്നു.അയാൾ വിജയിക്കാൻ വേണ്ടി ഒന്നും ചെയ്തില്ല. അതുകൊണ്ട് പരാജയം എന്ന് വിളിക്കാവുന്ന തരത്തിൽ അയാൾ വീണു കൊടുക്കുന്നു. ഖസാക്കിലെ ഈ ഭാഷ നോക്കൂ:
"രവി ഉറങ്ങാൻ കിടന്നു. ജനാലയിലൂടെ ആകാശം മിന്നുന്നു, തുടിക്കുന്നു. ഈശ്വരാ, ഒന്നുമറിയരുത് .ഉറങ്ങിയാൽ മതി .ജന്മത്തിൽ നിന്ന് ജന്മത്തിലേക്ക് തലചായ്ക്കുക. കാടായി ,നിഴലായി ,മണ്ണായി ആകാശമായി വിശ്രമം കൊള്ളുക.  അറിവിൻ്റെ കണ്ണുകൾ പതുക്കെ പൂടി. മിന്നിത്തുടിക്കുന്ന ബഹിരാകാശം  കയ്തപ്പൊന്തകളിലേക്കിറങ്ങി വന്ന് ഖസാക്കിലെ മിന്നാമിനുങ്ങുകളായി.ആ അനന്തരാശിയിൽ നിന്ന് ഏതോ സാന്ദ്രതയുടെ കിനിവുകൾ അയാളുടെ നിദ്രയിലിറ്റുവീണു. അവ ആ മനുഷ്യനെ സ്നാനപ്പെടുത്തി."

ഒരു പ്രവചനാത്മക ആത്മീയ ഭാഷയാണിത്. മനസിൽ പതിഞ്ഞ ബിംബങ്ങൾ ആവിഷ്കരിക്കുകയാണ്. വസ്തുവിന്റെ ഉള്ളിലേക്ക് യാത്ര ചെയ്യുന്ന അനുഭവമാണ്. അതീതമായ ആനന്ദത്തെ ലക്ഷ്യം വയ്ക്കുന്ന വാക്കുകളായി അത് നിറഞ്ഞുനിന്നു. ജീവിതത്തിൻ്റെ നശ്വരതയിൽ മറഞ്ഞിരിക്കുന്ന ആനന്ദവും സൗന്ദര്യവും തേടുകയാണ് നോവലിസ്റ്റ് .ഒരു ഗ്രാമത്തിലെ നൂറ്റാണ്ടുകളായുള്ള മിത്തുകളും ആചാരങ്ങളും ഓർമ്മകളും സംഭാഷണങ്ങളും പ്രകൃതിയും ചേർന്നുണ്ടാകുന്ന സവിശേഷമായ ഒരു ഭാവുകത്വമാണ് 'ഖസാക്കിൻ്റെ ഇതിഹാസ'ത്തിലുള്ളത്.

നോവൽ ഒരു കലാരൂപമാണ്

എല്ലാ സൗന്ദര്യാസ്വാദകർക്കും ആവശ്യമുള്ളതത്രയും ആ നോവലിൽ നിന്ന് ലഭിച്ചു .പല തലമുറകളെ അത് വായിപ്പിച്ചു. സൂക്ഷ്മമായ ലോകങ്ങൾ അനാവരണം ചെയ്യപ്പെട്ടു. നഷ്ടപ്പെടുമായിരുന്ന ഗ്രാമ്യതയുടെ കാണാകുടുക്കുകൾ സുന്ദരമായി തിരിച്ചെടുത്തു തരുകയായിരുന്നു നോവലിസ്റ്റിൻ്റെ ഉദ്യമം. സൗന്ദര്യാരാധകൻ്റെ നോവലാണ് 'ഖസാക്കിൻ്റെ ഇതിഹാസം'.

ഇതിനു ബദലായി ചിലർ സ്വാതന്ത്ര്യസമരം, പുന്നപ്ര - വയലാർ സമരം, ജാലിയൻ വാലാബാഗ്, ഇന്ത്യ - ബംഗ്ലാദേശ് യുദ്ധം ,നെഹ്റുവിൻ്റെ ജീവിതം ,വയനാട്ടിലെ ആദിവാസി ജീവിതം, ആശുപത്രിയിലെ ജീവിതം ,കുട്ടനാടൻ ജീവിതം തുടങ്ങി പല മേഖലകളെ പരിചയപ്പെടുത്തിയെങ്കിലും അതെല്ലാം നോവൽ എന്ന കലയുടെ 200 മീറ്റർ അകലെ പോലും എത്തിയില്ല .നോവൽ ഒരു കലയാണെന്ന തലത്തിൽ ഭാവന ചെയ്യാൻ കഴിയണം. നോവൽ ചരിത്രം എഴുതി നിറയ്ക്കാനുള്ള മാധ്യമമല്ല; അതൊക്കെ കാലഹരണപ്പെട്ട സങ്കല്പമാണ്.രാഷ്ട്രീയസമരങ്ങളെ ഓർത്തു വയ്ക്കാനുള്ള ഇടമല്ല നോവൽ. അത്  ഒരു കലാകാരന്റെ തനിച്ചുള്ള ആന്തരയാത്രയും വെളിപാടുമാണ്. ദുർഗ്രഹമായ ജീവിതത്തെക്കുറിച്ച് തനിക്കൊന്നുമറിയില്ലെന്ന് പറയുന്നതിനേക്കാൾ, അത് എങ്ങനെ വിചിത്രവും ദുരൂഹവുമായിരിക്കുന്നു എന്ന് എഴുതി അവതരിപ്പിക്കുന്നതാണ് മാജിക്. പ്രമുഖ ചെക്ക് നോവലിസ്റ്റ് മിലാൻ കുന്ദേര എഴുതി, അധുനിക നോവൽ അസ്തിത്വത്തെക്കുറിച്ചുള്ള ധ്യാനമാണെന്ന്.അത് ഖസാക്കിലുണ്ട്. അതിനു പകരം കുറെ ചരിത്രം ഭാവന ചെയ്യാൻ കൊള്ളാത്ത ഭാഷയിൽ സ്ഥൂലമായി വിവരിക്കുന്നത് കലയാവില്ല. നോവലിന് വേണ്ടത് പൊതു വ്യവഹാരത്തിനുപയോഗിക്കുന്ന നിശ്ചലമായ ഗദ്യമല്ല. അത് വസ്തുവിനെ കണ്ണാടിയിലെന്ന പോലെ പ്രതിബിംബിക്കുകയും അതിൻ്റെ വിസ്തൃതമായ ഋതുഭേദങ്ങളിലേക്ക് നയിക്കുകയും വേണം.

'ഖസാക്കിൻ്റെ ഇതിഹാസം' മലയാളനോവലിൻ്റെ ഒരേയൊരു വസന്തഋതുവാണ്. അത് വന്യമായ സൗന്ദര്യവും സംഗീതവുമാണ്. സൗന്ദര്യത്തിൻ്റെ പൂക്കളാണ് അതിൽ വിടർന്നത്. ഖസാക്കിന് ശേഷമുണ്ടായ ഏറ്റവും മികച്ച നോവൽ ഏതെന്ന  ചോദ്യം പ്രസക്തമായിരിക്കുന്നു. അതിനു ശേഷം പ്രത്യക്ഷപ്പെട്ട ഏറ്റവും വലിയ സർഗാത്മക നോവൽ ആനന്ദിന്റെ 'ഗോവർധൻ്റെ യാത്രകളാ'ണ്. ഖസാക്ക് ഒരു ഇന്ത്യൻ നോവലാണെങ്കിൽ 'ഗോവർധൻ്റെ യാത്രകൾ' ഇന്ത്യൻ പശ്ചാത്തലമുള്ള അന്താരാഷ്ട്ര നോവലാണ്. സംവേദനക്ഷമത നഷ്ടപ്പെട്ട മലയാള വിമർശകരും എഴുത്തുകാരും 'ഗോവർധന്റെ യാത്രകൾ' വേണ്ടപോലെ വായിച്ചിട്ടില്ല. 1995 ൽ  പ്രസിദ്ധീകരിച്ച ഈ നോവൽ മുപ്പത് വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. താരതമ്യേന നല്ലൊരു കാലഘട്ടമാണിത്. ഈ കാലത്തിനിടയിൽ ഇതിനെ മറികടക്കുന്ന കൃതികൾ എഴുതാൻ ശേഷിയുള്ളവർ ഉണ്ടായിട്ടില്ലെന്ന് അനുമാനിക്കാൻ പ്രേരിപ്പിക്കുന്നതാണ് 'ഗോവർധന്റെ യാത്രകളു'ടെ  വേറിട്ടുള്ള നിൽപ്പ്.

പുതിയ ആഖ്യാനം 

നോവൽ എന്ന കലാശില്പത്തിൻ്റെ വിവിധ തലങ്ങളിലുള്ള സൗന്ദര്യം പ്രത്യക്ഷമാക്കുന്ന ഈ നോവൽ മനുഷ്യാനുഭവത്തിന്റെയും സ്വഭാവത്തിൻ്റെയും ദ്വന്ദങ്ങൾ എടുത്തുകാണിക്കുന്നു. സത്യവും മിഥ്യയും തമ്മിലുള്ള പോരാട്ടം ഈ നോവലിലാണ് ഏറ്റവുമധികം കാണാൻ കഴിയുക. 'ഗോവർധൻ്റ യാത്രകൾ' ഇന്ത്യൻ നോവലിലുണ്ടായ ഒരു അത്ഭുതമാണ്. നോവലിൻ്റെ രചനയിൽ ഇതുവരെ കണ്ടെത്തിയ സങ്കേതങ്ങളിൽ വച്ച് ഏറ്റവും പുതുമയുള്ളതാണ് ഇതിൻ്റെ ആഖ്യാനം. ഇത് ആനന്ദ് കടമെടുത്ത ഒരു കഥാപാത്രത്തിന്റെ കഥയാണ്.പത്തൊൻപതാം നൂറ്റാണ്ടിൽ ജീവിച്ച ഹിന്ദി നാടകകൃത്ത് ഭാരതേന്ദു ഹരിച്ഛന്ദ്ര (1850-1888) എന്ന നാടകകൃത്തിൻ്റെ 'അംധേർ നഗരി'(1881) എന്ന രചനയാണ് നോവലിന് വഴികാട്ടിയാകുന്നത് .ഇത് ബി.വി. കാരന്ത് രംഗത്ത് അവതരിപ്പിച്ചിട്ടുണ്ട്. അതിലെ ഒരു കഥാപാത്രമാണ് ഗോവർധൻ. ചെയ്യാത്ത കുറ്റത്തിന് രാജാവ് അയാളെ ജയിലിട്ടിരിക്കുകയാണ്. നാടകകൃത്ത് ചിന്തയുടെ ഒരു നിമിഷത്തിൽ തൻ്റെ നാടകത്തിൽ നിന്ന് ഈ കഥാപാത്രത്തെ സ്വതന്ത്രമാക്കുന്നു. ഇനി ഗോവർധന് സ്വതന്ത്രമായി ജീവിക്കാം. അതിനു നാടകകൃത്ത് തടസ്സമായിരിക്കില്ല. ഈ നാടകത്തിൻ്റെ കഥ ഇങ്ങനെ സംഗ്രഹിക്കാം: 'അംധേർ നഗരിയിലെ ചൗപട് രാജാവിൻ്റെ മുന്നിൽ വരുന്ന ഒരു കേസിൽ നിന്നാണ് തുടക്കം.ആ നഗരം നീതിയുക്തമായ ബസാർ എന്ന നിലയിൽ പ്രസിദ്ധമാണ്. കഥയിലേക്ക് കടക്കാം. 'കല്ലുവിന്റെ മതിൽ വീണ് പരാതിക്കാരന്റെ ആട് ചത്തതിന് ആദ്യം മതിലിനെയും പിന്നെ കല്ലുവിനെയും അതിനു ശേഷം മതിലു പണിത ആശാരിയെയും കുമ്മായം കൂട്ടിയ കുമ്മായക്കാരനെയും അയാൾക്ക് കൂടുതൽ വെളളമൊഴിച്ചു കൊടുത്ത ദിശ്തിയെയും ദിശ്തിക്ക്   വലിയ മസ്ക് ഉണ്ടാക്കിക്കൊടുത്ത കസായിയെയും, കസായിക്ക് വലിയ ആടിനെ വിറ്റ ആട്ടിടയനെയും ഒടുവിൽ വിൽക്കുന്ന സമയത്ത് ഇടയൻ്റെ ശ്രദ്ധ തെറ്റിച്ച കോത്വാലിനെയും തൂക്കി കൊല്ലുവാൻ വിധിച്ച നീതിബോധമില്ലാത്ത ചൗപട് രാജാവ്. അവസാനം, തൂക്കുകയറിന്റെ കുടുക്ക് കോത്വാലിന്റെ കഴുത്തിൽ കടക്കുന്നില്ലെന്നതിനാൽ കഴിവിലേറ്റുവാൻ കൊണ്ടുപോകപ്പെടുന്ന കുടുക്കിനിണങ്ങിയ കഴുത്തുള്ള വഴിപോക്കനാണ് ഗോവർധൻ.'

ഇപ്പോൾ ഗോവർധൻ ആരാണെന്ന് മനസ്സിലായല്ലോ. ഈ പശ്ചാത്തലം വിവരിച്ചുകൊണ്ട് ആനന്ദ് താൻ അഭിമുഖീകരിക്കുന്നത് കാലഭേദമില്ലാത്ത നീതിയുടെ പ്രശ്നമാണെന്ന് സൂചിപ്പിക്കുന്നു. അങ്ങനെ അദ്ദേഹം ഭാരതേന്ദ്ര ഹരിച്ഛന്ദ്രയുമായി ഭാവനയിൽ സംസാരിക്കുന്നു .സാധാരണക്കാർക്ക് നീതി ലഭിക്കുമോ എന്ന വിഷയത്തെക്കുറിച്ച് അവർ ആഴത്തിൽ ചർച്ച ചെയ്തു .ഗോവർധൻ്റെ കാര്യത്തിൽ ഭാരതേന്ദു ഹരിച്ഛന്ദ്രയ്ക്ക് കുറ്റബോധം തോന്നി. അനീതിയുടെ കൽതുറുങ്കുകൾ ഭേദിക്കാൻ നീതിമാന്മാർ വരുമെന്ന് കരുതിയിരിക്കുന്നത് വ്യർത്ഥമാണ്. ഗോവർധനെ സൃഷ്ടിച്ച ഭാരതേന്ദു തന്നെ അതിന് മുന്നോട്ടുവരുന്നു. അദ്ദേഹം ഗോവർധനെ പാർപ്പിച്ചിരിക്കുന്ന ജയിലിൽ ചെന്ന്  വാതിൽ തുറന്നിടുന്നു. ഗോവർധൻ പുറത്തിറങ്ങി. അനീതിയും ഇരുട്ടും തിന്ന് ശോഷിച്ച ആ മനുഷ്യനുമായി സംസാരിക്കാൻ പലർക്കും അവസരമുണ്ടാകുന്നു. അയാൾ നീതി നിഷേധിക്കപ്പെടുന്നതിന് ഇരയാകുന്ന പലരിലൂടെ ജീവിക്കുന്നു.

നീതിയുടെ യുക്തി 

'നീതിയും അനീതിയും തിരിച്ചറിയാനാവാത്ത വിധം കുഴഞ്ഞു മറിഞ്ഞു കിടക്കുന്ന ,ശരിയും തെറ്റും, പ്രകാശവും തമസ്സും തമ്മിൽ വേർതിരിക്കേണ്ട ആവശ്യം മനസ്സിലാക്കപ്പെടുക കൂടി ചെയ്യാത്ത ലോക'മാണിതെന്ന് ആനന്ദ് ആമുഖത്തിൽ എഴുതുന്നത് ഈ നോവലിൻ്റെ മേഖല ഏതാണെന്ന് വ്യക്തമാക്കി തന്നു. 'ആടിനെ കൊന്ന കുറ്റത്തിന് ആരെയെങ്കിലും കഴിവിലേറ്റാതെ പോയാൽ അത് അന്യായമാകുമെന്ന്' ചൗപട് രാജാവിന്റെ കോടതിയിലെ സിപാഹി പറഞ്ഞത് ഭാരതേന്ദുവിനെ സ്തബ്ദനാക്കുകയാണ്.

ഗോവർധൻ പിന്നീട് കണ്ടത് നീതിയുടെയും ശരിയുടെയും ലോകത്ത് നിന്ന് നിഷ്കാസനം ചെയ്യപ്പെട്ട മനുഷ്യരെയാണ്.ഇരുപത്തിനാലാം  അധ്യായത്തിൽ രാജാവിന്റെ ഭടൻ, ഗോവർധൻ രക്ഷപ്പെട്ട കാര്യം വിവരിക്കുന്നത് വായിക്കാം. ഇത് ആനന്ദും ഭാരതേന്ദു ചേർന്ന് എഴുതുകയാണെന്ന് സങ്കല്പിച്ചാലും തകരാറില്ല .ഭാരതേന്ദുവിൻ്റെ കഥാപാത്രമായ ഗോവർധൻ ഇപ്പോൾ ആനന്ദിന്റെ കൈയിലെ ഉപകരണമാണ്. അയാൾ ജയിൽ ചാടിയവനാണ്. അതുകൊണ്ട് അയാളെ പിടിക്കാൻ ജയിലധികാരികൾ ശ്രമിക്കാതിരിക്കില്ല.

'കേൾക്കുവിൻ, കേൾക്കുവിൻ! മഹാരാജാവിന്റെ അടിയന്തര കൽപ്പന! ഇന്നേക്ക് 14 ദിവസത്തിനകം ജയിൽ ചാടിപ്പോയ കൊലപ്പുള്ളി ഗോവർധനെ  പിടികിട്ടിയില്ലെങ്കിൽ, വധശിക്ഷ തിരിയെ കോത്വാലിന് നൽകുന്നതായിരിക്കും.കോത്വാൽ  ഇതിനകം ചാടിപ്പോവുകയും അടുത്ത 14 ദിവസത്തിനകം അയാളെ പിടികിട്ടാതിരിക്കുകയും ചെയ്താൽ, ആട്ടിടയനെ വധിക്കുന്നതായിരിക്കും. ആട്ടിടയൻ ഇതിനകം അപ്രത്യക്ഷനാവുകയും അടുത്ത 14 ദിവസത്തിനകം അയാളെ പിടികിട്ടാതിരിക്കുകയും ചെയ്താൽ, കസായിയെ വധിക്കുന്നതായിരിക്കും. കസായി ഇതിനകം അപ്രത്യക്ഷനാവുകയും ,അടുത്ത 14 ദിവസത്തിനകം അയാളെ  പിടികിട്ടാതിരിക്കുകയും ചെയ്താൽ കുമ്മായക്കാരനെ വധിക്കുന്നതായിരിക്കും. കുമ്മായക്കാരൻ ഇതിനകം അപ്രത്യക്ഷനാവുകയും ,അടുത്ത 14 ദിവസത്തിനകം അയാളെ പിടികിട്ടാതിരിക്കുകയും ചെയ്താൽ, ആശാരിയെ വധിക്കുന്നതായിരിക്കും. ആശാരി ഇതിനകം അപ്രത്യക്ഷനാവുകയും അടുത്ത 14 ദിവസത്തിനകം അയാളെ പിടികിട്ടാതിരിക്കുകയും ചെയ്താൽ, കല്ലുബനിയായെത്തന്നെ വധിക്കുന്നതായിരിക്കും. കല്ലുവിന്റെ മതിൽ വീണു വഴിയെ പോയ ആട് ചത്ത കുറ്റത്തിന് ആരെയെങ്കിലും ശിക്ഷിക്കാതെ നിവൃത്തിയില്ലാത്തതിനാൽ ,രാജ്യത്ത് ഇനിമേൽ കൊലക്കുടുക്ക് ഉപയോഗിച്ചല്ല ,ശിരച്ഛേദം ചെയ്തിട്ടായിരിക്കും നടത്തുക എന്ന് രാജാവ് സദയം ഉത്തരവായിരിക്കുന്നു.'

ഗോവർധൻ ഒരു  കഥാപാത്രമാണെങ്കിലും അയാൾ ജീവിക്കുന്ന ഒരു മനുഷ്യനാണ്. അയാളെക്കുറിച്ച് കടലാസിലാണ് രേഖകൾ ഉള്ളതെങ്കിലും അയാളും  ജീവിക്കുകയാണ് .അയാൾ കടലാസിൽ പലവിധത്തിലുള്ള ദുരന്തങ്ങളെ അഭിമുഖീകരിച്ചിരിക്കുന്നു.
അയാൾ രക്ഷപ്പെട്ടെത്തിയ ഒരു പട്ടണത്തിലെ കാഴ്ചകൾ ആ വിധിയെ ശരിവെക്കുന്നതായിരുന്നു. അവിടെ പേടിപ്പിക്കുന്ന ഒരു നിശബ്ദതയാണ് തങ്ങി നിന്നത് .അവിടെ കണ്ട  ആളുകളുടെ മുഖങ്ങളിൽ വിരക്തി എന്ന രോഗം പ്രകടമായിരുന്നു. വൃത്തികേട് പോലെ സൗന്ദര്യവും അവർക്ക് അസഹ്യമായിരുന്നു .ഒന്നും സുന്ദരമാക്കണമെന്ന് ആഗ്രഹിക്കാത്തവർ .വീടുകളും തെരുവുകളും വൃത്തിഹീനമായിരുന്നു. കാണുവാനും കേൾക്കുവാനും കഴിഞ്ഞിരുന്നെങ്കിലും മൂകരെയോ ബധിരരെയോ പോലെയാണ് അവർ നടന്നത്.

ഗോവർധൻ ഉറുമ്പുകളോടൊത്ത് 

ഏറ്റവും ഭയപ്പെടുത്തിയത് തെരുവ് പട്ടികളാണ്. അവയെല്ലാം കാഴ്ചയില്ലാത്തവയായിരുന്നു. ഓടുമ്പോൾ അവ എവിടെയോ ചെന്നിടിച്ച് വീണു .ആ പട്ടണത്തിൽ സകല മൃഗങ്ങളും എങ്ങനെയാണ് അന്ധരായതെന്ന് അയാൾക്ക് പിടികിട്ടിയില്ല. നീതിയുടെ യുക്തിയെ തന്നെ അന്ധമാക്കുന്ന തരം കാഴ്ചകൾ ഈ നോവലിൽ ധാരാളമുണ്ട്. ഇത് നമ്മുടെ നോവൽ സാഹിത്യത്തിന് പുതിയൊരു മുഖമാണ് നൽകുന്നത്. ഇതിന് സമാനമായ ' മറ്റൊരു നടുക്കം സൃഷ്ടിക്കാൻ പിന്നീട് ഒരു നോവലിസ്റ്റിനും കഴിഞ്ഞിട്ടില്ല. മലയാളസാഹിത്യത്തിൽ മഹത്തായ ഒരു പാഠമാണ് ആനന്ദ് നിർമ്മിച്ചിരിക്കുന്നത്.

ഗോവർധൻ്റെ യാത്രകൾക്ക് ശേഷമുള്ള ശൂന്യതയെക്കുറിച്ചല്ല നാം സംസാരിക്കേണ്ടത് ;ഇത് 'ഖസാക്കിൻ്റെ  ഇതിഹാസ'ത്തിനു ശേഷം സ്പഷ്ടമായ ഉത്തരങ്ങളോടെ നോവൽ വായനയെ വഴിതിരിച്ചുവിട്ടു എന്നതിലാണ്. ആനന്ദ് ഈ നോവൽ അവസാനിപ്പിക്കുന്നത് തന്റെ കഥാപാത്രത്തെ ഭാരതേന്ദുവിൻ്റെ  നാടകത്തിലേക്ക് പറഞ്ഞയച്ചു കൊണ്ടല്ല ,ഉപേക്ഷിച്ചുകൊണ്ടാണ്. ഗോവർധൻ ഒടുവിൽ ഗത്യന്തരമില്ലാതെ ,ദുഃഖഭാരം പോലും വികാരമുണർത്താത്ത ഘട്ടത്തിൽ ഉറുമ്പുകളോടൊപ്പം യാത്ര പോവുകയാണ് .ഉറുമ്പുകൾ അയാളോട് പറഞ്ഞത് അവരുടെ കൂടെ ചേർന്നാൽ രാത്രി അയാൾ ഗ്രാമത്തിൽ എത്തുകയില്ല എന്നാണ്.  അപ്പോൾ അയാൾ പറയുന്നത്, ഏതെങ്കിലും ഒരു രാത്രിയിൽ ഏതെങ്കിലും ഒരു ഗ്രാമത്തിൽ എത്തിയാൽ മതിയെന്നാണ്! ഉറുമ്പുകളുടെ യുക്തി ഗോവർധനെ ഞെട്ടിച്ചു :'ഞങ്ങളുടെ കൂടെ നടന്നു തുടങ്ങിയ നിങ്ങൾ കണ്ടേക്കും, നിങ്ങൾ നടന്നുവന്ന വഴികൾ പലതും ഇനിയും നടക്കാനിരിക്കുന്നതേയുള്ളൂവെന്ന്!

ആനന്ദ് പറയുന്നത് വായനക്കാർക്ക് ഗോവർധനെ വിട്ടുതരുന്നു എന്നാണ്. കാരണം ഗോവർധനെ അറിയുന്ന വായനക്കാർക്ക് അയാളോടൊപ്പം നടക്കാനാവും.

രജതരേഖകൾ

1)ബി.രാജീവൻ 

ഇടതുപക്ഷ പാർട്ടികൾക്ക് ഇന്നത്തെ നവജനാധിപത്യമുന്നേറ്റ പ്രക്ഷോഭങ്ങളിൽ പങ്കാളിത്തമില്ലെന്നും ലോകമെങ്ങുമുള്ള സാധാരണ ജനങ്ങളുടെ നേതൃത്വരഹിത സമരങ്ങളിൽ ഇടതു പാർട്ടികൾ  ഒറ്റപ്പെട്ടുവെന്നും ബി.രാജീവൻ (മോഹൻലാലിൻ്റെ പിണറായി വിജയൻ അഭിമുഖം, പ്രസാധകൻ ,ഏപ്രിൽ) അഭിപ്രായപ്പെടുന്നു.യഥാർത്ഥത്തിൽ ഇടതുപക്ഷവും കമ്മ്യൂണിസ്റ്റ് പാർട്ടികളും അവരുടെ ഒഫീഷ്യൽ ചട്ടങ്ങളിലും മുൻവിധികളിലും ജീവിക്കുകയല്ലാതെ പുതിയ ബഹുജനങ്ങളെ തങ്ങളോടൊപ്പം കൂട്ടാൻ ഒന്നും ചെയ്യുന്നില്ല .അധികാരം നേടാൻ തിരഞ്ഞെടുപ്പിനെ ഉപയോഗിക്കുകയും അത് ലഭിച്ചു കഴിയുമ്പോൾ കാലാവധി തീരും വരെ തങ്ങളിൽപ്പെട്ടവരെ അല്ലാതെ മറ്റാരെയും ആവശ്യമില്ലെന്ന് തീരുമാനിക്കുകയും മറ്റുള്ളവരോട്  യാതൊരു വിധ സമ്പർക്കവുമില്ലാതിരിക്കുകയും ചെയ്യുന്ന പ്രവണതയാണുള്ളത്.ഇതിൻ്റെ ഫലമായി വായു കടക്കാത്ത ഒരു അടഞ്ഞ ലോകം സൃഷ്ടിക്കപ്പെടുന്നു. ഇടതുപക്ഷ സാംസ്കാരിക പ്രവർത്തകർ 'അയിത്ത'ത്തെ ഒരു പ്രധാന മൂല്യമായി സാഹിത്യ അക്കാദമി പോലുള്ള സ്ഥാപനങ്ങളിൽ പോലും വെച്ച് വാഴിച്ചു .തങ്ങൾ മാത്രം മതി, മറ്റുള്ളവരെല്ലാം അസ്പൃശ്യർ എന്ന തികച്ചും ജനാധിപത്യവിരുദ്ധവുമായ സമീപനം ഇടതുപക്ഷത്തെയും അതിൻ്റെ സാംസ്കാരിക നേതൃത്വത്തെയും പുതിയ ഫ്യൂഡൽ മനോഭാവത്തിൻ്റെ അടയാളം എന്ന നിലയിൽ പിടികൂടിയിട്ടുണ്ട്. പുറമേ സാംസ്കാരിക മുഖംമൂടി അണിഞ്ഞ പലരും തങ്ങളുടെ രാഷ്ട്രീയത്തോട് അന്ധമായ അടിമത്വം കാണിക്കാത്തവരെ അന്യരായി കാണുകയും അവരുമായി ഒരു സംഭാഷണത്തിന് പോലും തയ്യാറാവാതിരിക്കുകയും ചെയ്യുന്ന പ്രവണത ഇന്നത്തെ പശ്ചാത്തലത്തിൽ നിരാശയോടെ ഓർക്കാവുന്നതാണ്.  

2)പി.ജെ.ആൻ്റണി 

നാടകകാരനും കവിയും ചലച്ചിത്രനടനുമായ പി. ജെ. ആന്റണിയുടെ സർഗാത്മക ജീവിതത്തെ അടുത്തുനിന്ന് വീക്ഷിക്കുന്ന ലേഖനമാണ് ഡോ. പോൾ മണലിൽ എഴുതിയ 'തീച്ചൂളയിൽ എരിഞ്ഞു കൊണ്ടിരിക്കുന്ന ഒരു ജീവിതം'(തന്മ മാസിക ,മെയ്).ഇത് തീവ്രമായ ഒരു വികാര വിസ്ഫോടനമാണ്. ആൻറണി എഴുതിയ 'ശവം സംസാരിക്കുന്നു' എന്ന ഗദ്യഗവിതയിലെ അവസാന വരികൾ തൻ്റെ ശവക്കല്ലറയിൽ എഴുതിവയ്ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നല്ലോ. ആ വരികൾ അതുപ്രകാരം ശവക്കല്ലറയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അത് പോൾ മണലിൽ ഉദ്ധരിക്കുന്നുണ്ട്: 'വിലമതിക്കാനാവാത്ത അനേകം കഴിവുകളുണ്ടായിരുന്നിട്ടും യാതൊന്നും നേടാതെയും എണ്ണിയാലൊടുങ്ങാത്ത അഭിലാഷങ്ങളിൽ ഒന്നുപോലും നിറവേറാതെയും , ആയുഷ്കാലത്തിൽ ഒരു നിമിഷമെങ്കിലും ആശ്വസിക്കാൻ കഴിയാതെയും സ്വന്തമെന്ന് പറയാനും സ്നേഹിക്കാനും ഒരു ജീവിപോലുമില്ലാതെയും ആരംഭം മുതൽ അവസാനം വരെ തീച്ചൂളയിൽ എരിഞ്ഞുകൊണ്ടിരിക്കുന്ന ഒരു ജീവിതം ഇവിടെ അവസാനിച്ചിരിക്കുന്നു.' ജീവിതത്തെ ആഴത്തിൽ പഠിച്ച ഒരു ജീനിയസിന്റെ വരികളാണിത്.എന്താണ് ആഴക്കാഴ്ച!

3)ജോൺ ലെനൻ 

ഇംഗ്ലീഷ് സംഗീതകാരൻ ജോൺ ലെനന്(1940-1980) മരണത്തെ ഭയമില്ലായിരുന്നു .ഒരു കാറിൽ നിന്ന് മറ്റൊന്നിലേക്ക് മാറുന്നതുപോലെയാണത്രേ മരണം.

4)പി.എ.ബക്കർ 

പി.എ.ബക്കറുടെ 'മണിമുഴക്കം'(1976)എന്ന ചിത്രത്തിനു സാമൂഹ്യപ്രസക്തിയുണ്ട്. അനാഥനായ ഒരുവൻ്റെ തിരിച്ചടികളാണ് അതിൽ ചിത്രീകരിക്കുന്നത്. ഹരികേശൻ തമ്പി (ഹരി)യാണ് പ്രധാന വേഷം ചെയ്തത്. ശ്രീനിവാസനും അതിൽ അഭിനയിച്ചിട്ടുണ്ട്. സാറാ തോമസിന്റെ 'മുറിപ്പാടുകൾ' എന്ന നോവലിനെ ആധാരമാക്കിയാണ് ബക്കർ ചിത്രം സംവിധാനം ചെയ്തത്. ആ ചിത്രത്തെക്കുറിച്ച് എം.സി. രാജനാരായണൻ എഴുതിയ ലേഖനത്തിന് (മാതൃഭൂമി ഓൺലൈൻ) കാലിക പ്രസക്തിയുണ്ട്.മലയാളിയുടെ മികച്ച സിനിമയെ തനതായി നിർവ്വചിച്ച സിനിമകളിലൊന്നാണ് 'മണിമുഴക്കം'.

5)ഡോ. വി.രാജകൃഷ്ണൻ ,ആഷാമേനോൻ 

ഇനി എഴുത്തച്ഛൻ പുരസ്കാരം കൊടുക്കേണ്ടത് സാഹിത്യവിമർശകരായ ഡോ.വി. രാജകൃഷ്ണനും ആഷാമേനോനമാണ്. 

6)ഡോ. ജോർജ് മരങ്ങോലി 

ഡോ. ജോർജ് മരങ്ങോലിയുടെ കഥകളുടെ സമാഹാരമാണ് 'ഇനി  ഒരിക്കൽ'(സൺഷൈൻ ബുക്സ്). മുണ്ടക്കൈ ,ചൂരൽമല ഉരുൾപൊട്ടൽ  ദുരന്തം പശ്ചാത്തലമാക്കി എഴുതിയതാണ് ടൈറ്റിൽ കഥയായ 'ഇനി ഒരിക്കൽ'.കുത്തൊഴുക്കിൽപ്പെട്ട് പരസ്പരം വേർപെടാൻ നേരം അവർ പറഞ്ഞു: ഇനി ഒരു ജന്മത്തിൽ കൂടിച്ചേരാമെന്ന്! മരങ്ങോലിയുടെ  കഥകൾ മനുഷ്യഹൃദയങ്ങളെ സ്പർശിക്കുന്നു. അത് സരളവും ആത്മാർത്ഥവുമാണ് .

7)പി.ജി.സദാനന്ദൻ 

പി.ജി. സദാനന്ദൻ എഴുതിയ രാഷ്ട്രീയ, സാംസ്കാരിക വിവക്ഷകളടങ്ങിയ സാഹിത്യലേഖനങ്ങളുടെ  സമാഹാരമാണ് 'പാപബോധത്തിന്റെ സ്നാനഘട്ടങ്ങൾ'(ഒരുമ). കക്കാടിന്റെയും പണ്ഡിറ്റ് കറുപ്പന്റെയും കരൂർ ശശിയുടെയും കവിതകളെക്കുറിച്ചുള്ള പഠനങ്ങളും ഗാന്ധിജിയെക്കുറിച്ചുള്ള വിചാരങ്ങളും അടങ്ങുന്ന 18 ലേഖനങ്ങൾ ഇതിലുണ്ട്. എന്നാൽ 'വിമർശകർ ഏത്  മാളത്തിൽ പോയി ഒളിച്ചിരിക്കുന്നു? ' എന്ന ലേഖനം വായിച്ചപ്പോൾ സദാനന്ദൻ ഈ രംഗത്ത് വേണ്ടത്ര ഗൃഹപാഠം ചെയ്തിട്ടില്ല എന്ന് തോന്നി. മലയാളവിമർശനം ഉത്തര- ഉത്തരാധുനികതയിലും നവാദ്വൈതത്തിലും എത്തിയത് അദ്ദേഹം അറിഞ്ഞിട്ടില്ല എന്ന് പറയേണ്ടിവരും.

8)ആസ്വാദനക്ഷമത 

കാക്കനാടന്റെ കഥകൾ ആസ്വദിക്കാൻ കഴിയുന്നില്ലെന്ന് ഒരു മുതിർന്ന കഥാകൃത്ത് എഴുതിയത് ഞെട്ടിച്ചു! കഥയുടെ നവീനമായ ഭാവുകത്വത്തെപ്പറ്റി ഒന്നുമറിയാത്തവർ എന്തിനെഴുതുന്നു എന്ന ചോദ്യം ഉയരേണ്ടതുണ്ട്. 

9)ജയകുമാർ മേലൂട്ടത്ത് 

കഴുകൻ പക്ഷികുടുംബത്തെ വെടിവയ്ക്കാൻ ഉത്തരവുണ്ടായിട്ടും മാതൃത്വത്തെയും കുഞ്ഞുങ്ങളെയും തനിക്ക് ജനിക്കാൻ പോകുന്ന കുഞ്ഞിനെയും ഓർത്ത് അയാൾ അവയെ കൊല്ലാതെ വിട്ടു. അനുകമ്പയുടെ ഒരു കണം പുറത്തെടുക്കാൻ മനുഷ്യന് കഴിയുക എന്നത് ചെറിയ കാര്യമല്ല. അനുകമ്പ ആകസ്മികമാണ്. ജയകുമാർ മേലൂട്ടത്ത് എഴുതിയ 'കഴുകമാനം'(പച്ചമലയാളം, മെയ്) എന്ന കഥയാണ് ഈ ചിന്തകൾ മനസ്സിലേക്ക് പടർത്തി വിട്ടത്.  അഭിനന്ദനങ്ങൾ!