Followers

Thursday, July 16, 2026

ഗോവർധൻ്റെ യാത്രകൾ നാഴികക്കല്ല് / എം.കെ.ഹരികുമാർ





'ഖസാക്കിൻ്റെ ഇതിഹാസ'ത്തെപ്പറ്റി ഞാനെഴുതിയ പുസ്തകം 'ആത്മായനങ്ങളുടെ ഖസാക്ക് '(1984) മലയാളനോവലിൻ്റെ പുതിയൊരു ദിശ ചൂണ്ടിക്കാണിച്ച കൃതി എന്ന നിലയിലാണ് എഴുതിയത്. അതിന് ഇന്നും പ്രസക്തിയുണ്ട്. പിന്നീട്  പുതിയൊരു ഭാഷയും ശൈലിയും സൃഷ്ടിക്കാൻ ശ്രമിച്ച ചിലരൊക്കെ ഖസാക്കിനെ അനുകരിക്കുകയാണ് ചെയ്തത്. ആർക്കും അനുകരിച്ചാൽ കിട്ടുന്നതല്ല 'ഖസാക്കിൻ്റെ ഇതിഹാസം'.അത് എഴുത്തുകാരൻ കലയുടെ അനാസക്തിയിലേക്ക് ,അപാരതയിലേക്ക് ,ധ്യാനത്തിലേക്ക് നിരുപാധികം നടത്തിയ യാത്രയായിരുന്നു. അതേസമയം ആനന്ദിന്റെ 'ഗോവർധൻ്റെ യാത്രകൾ '(1995) പ്രസിദ്ധീകരിച്ചിട്ട് 30 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. മലയാള എഴുത്തുകാരുടെ സംവേദനക്ഷമതയെ ഈ കൃതി സ്പർശിച്ചില്ല എന്നത് ഞെട്ടലുണ്ടാക്കുന്നതാണ്.മാർകേസ് ,കാഫ്ക ,ബോർഹസ് തുടങ്ങിയവരെപ്പറ്റി പത്രങ്ങളിലെഴുതുന്നവർ കേരളത്തിലുണ്ട്. ഇത് വെറും കാപട്യമാണ്. യഥാർത്ഥത്തിൽ അവരുടെ കൃതികൾ ആസ്വദിച്ചതുകൊണ്ടല്ല എഴുതുന്നത്; അവർക്ക് അന്താരാഷ്ട്ര പ്രശസ്തിയുള്ളതുകൊണ്ടാണ് .ഈ മലയാളലേഖകർക്ക് ശരിയായ സാഹിത്യഭാവുകത്വം ഉണ്ടായിരുന്നെങ്കിൽ അവർ ആനന്ദിൻ്റെ 'ഗോവർധൻ്റെ യാത്രകൾ' വായിക്കുമായിരുന്നു, എഴുതുമായിരുന്നു.

ഇതുപോലൊരു നോവൽ പിന്നീട് ഇവിടെ എഴുതപ്പെട്ടിട്ടില്ല.വളരെ ഉന്നതമായ ഒരു ക്രാഫ്റ്റും ശൈലിയും ഭാഷയുമാണ് ആനന്ദ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. ഇന്ത്യൻ എഴുത്തിന്റെ വർത്തമാന മുഖമാണിത്.  ഇത് പുരാതനവും സമകാലികവുമായ ഇന്ത്യയുടെ ആഴത്തിലുള്ള അന്വേഷണമാണ്. നീതിയുടെ വഴിയിൽ സഞ്ചരിച്ച് ,ഉടുവസ്ത്രം നഷ്ടപ്പെട്ട്  അനാഥനായി നിൽക്കുന്ന കഥാപാത്രമാണ് ഇതിലുള്ളത് .ഗോവർധൻ എന്ന ആ കഥാപാത്രം ഇന്ത്യൻ ആത്മാവിൻ്റെ പ്രാചീനമായ മുറിവുകൾ ഏറ്റെടുക്കുന്നു. മാധ്യമങ്ങളും വ്യവഹാര സ്ഥാപനങ്ങളും സൃഷ്ടിച്ച പുറംമോടിയുള്ള ഇന്ത്യയ്ക്ക്  വിരുദ്ധമായി നിസ്സഹായന്റെ ദുഃഖം നിറഞ്ഞൊഴുകുന്ന കൃതിയാണ് 'ഗോവർധൻ്റെ യാത്രകൾ'.

നീതി ഒരിടത്തും ലഭിക്കുന്നില്ല എന്നതിനപ്പുറത്ത് അനീതി നിരുപാധികമായി വന്നു പതിക്കുകയാണ്. അനീതിയെക്കുറിച്ച് പറയാൻ ഒരിടവുമില്ല .നീതി നടപ്പാക്കുമെന്ന് വിശേഷിപ്പിപ്പെടുന്ന സ്ഥാപനങ്ങളും വ്യക്തികളും പരാതിക്കാരനെ ശിക്ഷിക്കാൻ എന്താണ് വഴിയെന്ന് അന്വേഷിക്കുകയാണ് .പരാതി പറയാൻ ചെല്ലുന്നവൻ കുറ്റവാളിയാവുകയും തുടച്ചുനീക്കപ്പെടുകയും ചെയ്യുന്ന അവസരമാണ് നോവലിലുള്ളത്. കുറ്റകൃത്യങ്ങൾ കണ്ട് നിസ്സംഗനാവുകയും അതിൻ്റെ പേരിലുള്ള വേദനയും നിരാശയും ഒറ്റയ്ക്ക് അനുഭവിക്കുകയും ചെയ്യുന്നു. ഒരുവനിൽ ബാക്കിയാവുന്നത് ഭൂമിയുടെ അടിയിലേക്ക് വരെ തുളച്ചു കയറാൻ ശേഷിയുള്ള നിശബ്ദത മാത്രമാണ്.

ഈ കഥാപാത്രത്തെ സൃഷ്ടിച്ച ഭാരതേന്ദു ഹരിച്ഛന്ദ്ര ,താൻ ചെയ്ത തെറ്റ് ബോധ്യപ്പെട്ട് അയാളെ പാർപ്പിച്ചിരിക്കുന്ന തടവറയിൽ ചെന്ന് തുറന്നു വിടുന്നു.ഒരു നാടകമെഴുതിയത് കൊണ്ട് തെറ്റുകളോട് സമരം ചെയ്തു എന്ന് കരുതേണ്ട .നിരപരാധിയെ കൊലയ്ക്ക് കൊടുത്താൽ അതിൻ്റെ പേരിൽ കുറ്റബോധമുണ്ടാകും. നാടകകൃത്തിന് കഥാകൃത്തിനെ കൈയൊഴിയാനാവില്ല .കഥാപാത്രവും ജീവിക്കുകയാണ്. അവർ യഥാർത്ഥ മനുഷ്യർ തന്നെയാണ്. അതുകൊണ്ടാണ് ഭാരതേന്ദു  ഗോവർദ്ധനെ മോചിപ്പിക്കുന്നത്. തൻ്റെ നാടകത്തിൽ നിന്ന്  ദുരന്തവാഹകനായ ഒരു കഥാപാത്രത്തെ മോചിപ്പിക്കുകയാണ് അദ്ദേഹം ചെയ്തത്. നാടകത്തിനുമപ്പുറം ഒരു യാഥാർത്ഥ്യമുണ്ട്. നാടകത്തിൻ്റെ സാങ്കല്പികലോകത്ത് നിന്ന് ഗോവർധൻ യഥാർത്ഥ ലോകത്തിലേക്കാണ് എത്തിച്ചേരുന്നത്.എന്നാൽ പിന്നീട് അയാൾക്ക് ആരാണ് തുണയായുള്ളത്? അയാൾക്ക് ആരെയും സ്വയം പരിചയപ്പെടുത്താൻ പോലുമാവില്ല .അതിനു വിശ്വസനീയതയുണ്ടാവില്ല. നമ്മളും ആരുടെയെങ്കിലുമൊക്കെ കഥാപാത്രമാണെന്ന് സങ്കൽപ്പിച്ചു നോക്കൂ. നമ്മൾ ആരാണെന്ന ചോദ്യത്തിന് ഉത്തരം കിട്ടും. ഒരു കഥാപാത്രമാവുകയെന്ന വിധിയാണ് നമുക്കുള്ളതെങ്കിൽ ,അതിൽ നാമെന്ത് മാറ്റം വരുത്തിയാലും അതിൻ്റെ ആത്യന്തികമായ വിധിയിൽ നിന്ന് മോചനം കിട്ടുകയില്ല.നമ്മൾ നാടകകൃത്തിനോട് കയർത്താലും രക്ഷയില്ല. അപ്പോൾ നാടകകൃത്തിന് നമ്മെ രക്ഷിക്കാനാവില്ല. നാടകകൃത്തിൻ്റെ കഥയ്ക്കുള്ളിൽ നാം എന്നന്നേക്കുമായി തളച്ചിടപ്പെടുകയാണ് ചെയ്യുന്നത് .വല്ലാത്തൊരു ശൂന്യതയാണ് അയാൾക്ക് അഭിമുഖീകരിക്കേണ്ടി വരുന്നത്. ഭാരതേന്ദുവിൻ്റെ കഥാപാത്രത്തിന്റെ പിന്നാലെ അലയുന്ന ആനന്ദ് നോവലിൽ എഴുതുന്നത് ഇതാണ്:" ഭയാനകമായ ഒരു ശൂന്യത ഭാരതേന്ദുവിനെ വലയം ചെയ്തു. അദ്ദേഹം ജനലിൽ ചെന്ന് കമ്പികൾ പിടിച്ചു പുറത്തേക്ക് നോക്കി. പുറത്ത് ഇരുട്ടും തണുപ്പും കൂടിക്കലർന്ന് ഉറയ്ക്കുകയാണ്.കോഠിയിൽ ഭാരതേന്ദുവിൻ്റെയൊഴിച്ച് എല്ലാ മുറികളിലും വിളക്ക് അണഞ്ഞിരിക്കുന്നു.വീട്ടുകാരും വേലക്കാരും ഉറങ്ങിയിരിക്കുന്നു. വിശാലവും കട്ടിയുള്ളതുമായ ഉറക്കം എല്ലാവരുടെയും മേൽ വീണു കിടക്കുന്നു. മനുഷ്യൻ, മൃഗങ്ങൾ, മരങ്ങൾ എല്ലാത്തിന്റെയും. ഒന്നു മാത്രം ഉണർന്നിരിക്കുന്നു :നിയമം. നിരപരാധികളെ ശിക്ഷിക്കുന്ന നിയമം. തണുപ്പും ഇരുട്ടും അതിനെ ബാധിക്കുന്നില്ല. അഥവാ, അതുതന്നെയല്ലേ തണുപ്പും ഇരുട്ടും?"

എല്ലാത്തിന്റെയും മേൽ രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ക്രൂരമായ നിയമം നോട്ടമയച്ച് കാത്തുനിൽക്കുകയാണ്. ഒന്ന് അനങ്ങുകയേ വേണ്ടൂ,നിയമം ചാടി വീണിരിക്കും. നിയമത്തിന്റെ ദേവതയുടെ കണ്ണുകൾ കെട്ടിയിരിക്കുന്നതിനനുസരിച്ച് വിധിയും ആളുകളുടെ മുഖമനുസരിച്ച് മാറുന്നതാകരുതെന്നാണ് രാജാവിൻ്റെ ശാസന. ഒരാൾ കുറ്റം ചെയ്തിട്ടുണ്ടോ നിരപരാധിയാണോ എന്നീ വിഷയങ്ങൾ നിയമത്തിൻ്റെ നിഷ്പക്ഷതയുടെ മുന്നിൽ നിലനിൽക്കുന്നില്ല എന്നാണ് രാജാവ് പറയുന്നത് .നിയമത്തിന് ഒരു ഇരയെയാണ് വേണ്ടത്. അയാളെ ശിക്ഷിക്കുകയാണ് ആത്യന്തികമായ കർത്തവ്യം. ഇതിനിടയിൽ തടവറയിൽ നിന്ന് രക്ഷപ്പെട്ട ഗോവർധനെ അന്വേഷിച്ച് മഹംത് എത്തുന്നുണ്ട്, ഭാരതേന്ദുവിൻ്റെ ബംഗ്ലാവിൽ.

എന്നാൽ ഭാരതേന്ദു ഒരു നാടകകൃത്ത് മാത്രമാണ്. കഥാപാത്രങ്ങളെ സൃഷ്ടിച്ചത് കൊണ്ട് അവരെ എന്തും ചെയ്യാമെന്ന് കരുതരുത് .ഒരാളുടെ നീതിയെക്കുറിച്ചുള്ള ബോധമാണ് കഥാപാത്രത്തെ മനുഷ്യനാക്കുന്നത്. നാടകകൃത്തു തൻ്റെ മാനുഷികതയെ ഒരു പരീക്ഷണ വസ്തുവാക്കുകയാണ്. അപ്പോൾ ഭാരതേന്ദുവിന് നിരപരാധിയായ ഗോവർധനെ നീതിപീഠത്തിന്റെ ക്രൂരതയ്ക്ക് എറിഞ്ഞ് കൊടുക്കേണ്ടി വന്നു .നീതിക്ക് കണ്ണില്ല. അതുകൊണ്ട് ആരാണോ കുറ്റവാളിയായി മുന്നിൽ വരുന്നത്, അവനെ അത് ശിക്ഷിക്കും! .നാടകകൃത്തിന് തന്റെയുള്ളിലെ മുറിവായി കഥാപാത്രം മാറുകയാണ്. അതുകൊണ്ട് അയാളെ മോചിപ്പിക്കേണ്ടത് അത്യാവശ്യമായി. അതിനെക്കുറിച്ച് അദ്ദേഹം ഇങ്ങനെ പറയുന്നു:ഗോവർധനെ എന്റെ പേനയിൽ നിന്ന് ഞാൻ ഇറക്കി വിട്ടു. എൻ്റെ പേനയുടെ മഷിയിൽ നിന്നെന്നപോലെ, സ്ഥലകാലങ്ങളുടെ വരകളിൽ നിന്നും കുറികളിൽ നിന്നും അവൻ വേർപെട്ടുപോയി, എവിടത്തെയും എക്കാലത്തെയും ഗോവർദ്ധനാണ് ഇന്ന് അവൻ. അവൻ  നിങ്ങളുടെ സഹായം ചോദിച്ച് കരഞ്ഞു കൊണ്ടിരിക്കും ,തീർച്ച. നിങ്ങളുടെ ധർമ്മം അവനെ രക്ഷിക്കുവാനായി പിടഞ്ഞുകൊണ്ടുമിരിക്കും. പക്ഷേ നിങ്ങൾ കണ്ടുമുട്ടുകയില്ല."

ഭാരതേന്ദു പറയുന്നതിൽ നിന്ന് വ്യക്തമാവുന്നത് ഗോവർധൻ കേവലം ഒരു കഥാപാത്രമല്ലെന്നും നിരപരാധിയാണെങ്കിലും ഒരിക്കലും നീതി ലഭിക്കില്ലെന്ന് ഉറപ്പുള്ള ഒരു മനുഷ്യനാണെന്നുമാണ്. അയാൾ പല പേരുകളുള്ള മനുഷ്യരായി പലയിടത്തും കാണും. സ്ഥലകാലങ്ങളുടെ വരകളിൽ നിന്നും കുറികളിൽ നിന്നും അവൻ വേർപെട്ടുപോയി എന്ന പ്രസ്താവം  സാർവകാലികകമായ ഒരു മനുഷ്യാവസ്ഥയെയാണ് ലക്ഷ്യം വയ്ക്കുന്നത്. മനുഷ്യാസ്തിത്വത്തെക്കുറിച്ച് സനാതനമായ ഒരു വെളിപ്പെടുത്തൽ നടത്താനാണ് ഭാരതേന്ദു ആലോചിച്ചത്. വിധിയെ ഒരു സർവതലസ്പർശിയായ അനുഭവമായി പരിഗണിക്കണം. അതിൻ്റെ പൊരുൾ വ്യക്തമല്ല. വിധിയുടെ യുക്തി,വിന്യാസം, നീതി എന്നീ കാര്യങ്ങൾ എല്ലാവർക്കും അജ്ഞാതമാണ് .എവിടത്തെയും എക്കാലത്തെയും ഗോവർധനാണ് അവൻ എന്ന് പറയുന്നതോടെ ഭാരതേന്ദുവിൻ്റെ കഥാപാത്രത്തെ ഏതുകാലത്തും ഏതു സമയത്തും പ്രതീക്ഷിക്കാം. അവൻ നമ്മുടെ മുന്നിൽ യാദൃശ്ചികമായി പ്രത്യക്ഷപ്പെടുന്ന മനുഷ്യരിൽ ഉണ്ടായിരിക്കും. ഗോവർധൻ ഓരോ  വാതിലിലും വന്നു മുട്ടുന്നുണ്ടാവണം. ചെയ്യാത്ത കുറ്റത്തിന് ശിക്ഷയനുഭവിക്കേണ്ടിവരുന്നതിന്റെ ദുരന്തം അയാൾ ആരോടൊക്കെയോ പറയാൻ ഓടുകയാണ്. അയാൾ തന്നെയാണ് പലരിലുമുള്ളത്. അയാളെപ്പോലെ അനേകം പേരുണ്ട്. അങ്ങനെ അത് മനുഷ്യാവസ്ഥയുടെ കേന്ദ്ര അനുഭവമായിത്തീരുന്നു. അവൻ്റെ കരച്ചിലും അനാഥമായ യാത്രയും ഒരുവശത്ത് അനന്തമായി നീങ്ങുന്നു. അവൻ ഒരു വലിയ ശ്രംഖലയിലെ കണ്ണിയാണ് .അവല്ലെങ്കിൽ മറ്റൊരാൾ അവൻ്റെ വിധി ഏറ്റെടുത്ത്  നീങ്ങുന്നുണ്ടാവും.

ധർമ്മം ഒരു സ്ഥാപനത്തെ പോലെയാണ് .അത് സ്ഥാപനത്തിൻ്റെ ഔപചാരികതകളാണ് പൂർത്തീകരിക്കാൻ ശ്രമിക്കുന്നത്. എല്ലാ സ്ഥാപനങ്ങളും അവിടങ്ങളിലേക്ക് വരുന്ന മനുഷ്യർക്ക് നീതി കൊടുക്കുക എന്നതിനപ്പുറത്ത് അവയുടെ നിയമപരവും വ്യവസ്ഥാപിതവുമായ നടപടിക്രമങ്ങൾ പൂർത്തീകരിക്കാനും അത് ക്രമപ്പെടുത്തി വയ്ക്കാനുമാണ് തിടുക്കപ്പെടുക. വ്യവസ്ഥാപിതമായ നടപടിക്രമങ്ങളുടെ പട്ടികയിൽ ഇടം കണ്ടെത്തുന്നതോടെ ധർമ്മത്തിന്റെ ജോലി മിക്കവാറും അവസാനിക്കും. ധർമ്മത്തിന് രക്ഷിക്കാനൊന്നുമില്ല. ധർമ്മത്തിന്റെ മുന്നിൽ വരുന്നവൻ യോഗ്യനാണോ എന്ന് മാനദണ്ഡങ്ങൾ ഉപയോഗിച്ച് പരിശോധിക്കുകയാണ് മുഖ്യമായി ചെയ്യുക. ധർമ്മം കിട്ടാതെ ഒരാൾ മടങ്ങുന്നത് യാതൊരു വ്യസനവുമുണ്ടാക്കുന്നില്ല. അയാൾ അതിന് അർഹനല്ലെന്ന കുറിപ്പ് എഴുതിയാൽ ധർമ്മം ഭാവി പ്രവചിക്കുന്നയാളുടെ തത്തയെപ്പോലെ തിരിച്ചു കൂട്ടിൽ കയറിക്കൊള്ളും. 

നമുക്ക് യുക്തിയിൽ വിശ്വസിക്കാം; എന്നാൽ യുക്തിക്ക് നമ്മളിൽ വിശ്വാസമുണ്ടാവുകയില്ല .കാരണം യുക്തി നമ്മെ തന്നെ റദ്ദാക്കി കളയും. യുക്തിയോടെ തിരഞ്ഞാലും യുക്തി തന്നെ നമ്മെ പുറത്താക്കി കൊണ്ടിരിക്കും. എന്തിനാണ് നാം പീഡിപ്പിക്കപ്പെടുന്നതെന്ന് ആരും പറഞ്ഞുതരികയില്ല. ആരെങ്കിലും പറഞ്ഞാൽ തന്നെ അത് നമുക്ക് മനസ്സിലാവുകയില്ല .യുദ്ധം ചെയ്യുന്നതുപോലും എന്തിനെന്ന് ഭടന്മാർ അറിയണമെന്നില്ല. അവർ തല വെട്ടുന്നതും ബലാത്സംഗം ചെയ്യുന്നതും യുക്തിപൂർവ്വമായാണ്. തല വെട്ടാൻ കൈ ഉയർത്തണമെന്നും തല വേർപെണമെന്നും യോദ്ധാവിന് നിശ്ചയമുണ്ട്. എന്നാൽ എന്തിനാണ് ഒരു കുറ്റം ചെയ്തുവെന്ന് ബോധ്യമില്ലാത്ത ഒരാളെ കൊല്ലുന്നതെന്നോ, അയാളെ കൊന്നശേഷം തനിക്ക് എന്താണ് അതിൽ നിന്ന് കിട്ടുന്നതെന്നോ ചിന്തിച്ചാൽ പിടികിട്ടുകയില്ല .ഒരു യുക്തിക്ക് തല വെട്ടാം; എന്നാൽ അത് എന്തിനാണെന്ന് ബോധ്യപ്പെടാനാണ്  പ്രയാസം. ഗോവർധന്റെ സഹോദരനായ അലിദോസ്ത് യുദ്ധം ചെയ്തത് എന്തിനെന്ന് അയാൾക്ക് ബോധ്യപ്പെട്ടിട്ടില്ല. യുദ്ധം ചെയ്യേണ്ടതുണ്ടായിരുന്നതുകൊണ്ട് അത് പരമാവധി വൃത്തിയായി ചെയ്തു.

അലിദോസ്ത് ഒരു പട്ടാളക്കാരനായി മാറിയതോടെ അയാളുടെ മുൻഗണനാക്രമങ്ങൾക്ക് മാറ്റം സംഭവിച്ചു.അയാൾ സ്വാതന്ത്ര്യമാണ് ആഘോഷിച്ചത് .അങ്ങനെയേ അയാൾക്ക് സ്വാതന്ത്ര്യം ആഘോഷിക്കാൻ കഴിയുമായിരുന്നുള്ളൂ. അതിനുമുമ്പ് അയാൾ മാലിക്കിന്റെ അടിമയായിരുന്നു .അയാൾ തൻ്റെ ചക്രവർത്തിയെ ആദരിച്ചു. യുദ്ധത്തിൽ  പങ്കെടുക്കുക മാത്രമല്ല, അത് കഴിഞ്ഞ് അവിടെ കുടുംബമുണ്ടാക്കി താമസിക്കുകയും ചെയ്യുമായിരുന്നു.മറ്റൊരു യുദ്ധം വരെയാണ് അയാളുടെ പാർപ്പ് .ഗുജറാത്തിലെ ഒരു സുൽത്താൻ, അലിയുടെ ഹൃദയത്തിലെ 'വികാരരഹിതമായ നൈർമല്യം' കണ്ടെത്തി. എന്താണ് ആ നൈർമല്യം?പടക്കളത്തിൽ സ്വന്തം ജീവൻ രക്ഷിക്കാൻ വേണ്ടി വാളേന്തിയ ഒരു സാധാരണ ഭടനല്ല അലിദോസ്ത്; അയാൾ തനിക്ക് ഒരു ദ്രോഹവും ചെയ്യാത്തവനെയും, ചങ്ങലയിൽ ബന്ധിക്കപ്പെട്ട് കിടന്നവനെയും കൊന്നുതള്ളി. അതാണ് സുൽത്താന് അയാളോട് താൽപര്യം തോന്നാൻ കാരണം .അലിദോസ്തിന് സ്ഥാനക്കയറ്റം കിട്ടാൻ അത് കാരണമായി .അലിദോസ്തിന് സുൽത്താൻ്റെ കൊട്ടാരത്തിൽ വേറൊരു ജോലിയുണ്ടായിരുന്നു. "യുദ്ധത്തിൽ പിടിച്ചുകെട്ടി കൊണ്ടുവന്ന പ്രധാന വ്യക്തികളുടെ തലകൾ അറുത്തു കളയുവാനും കൈകാലുകൾ ഛേദിച്ചുകളയുവാനും വരിയുടയ്ക്കുവാനും അവരെ കുന്തത്തിൽ കയറ്റുവാനും തൂണിൽ കെട്ടി കത്തിക്കുവാനും ഒക്കെ നിയുക്തനായി അയാൾ."

ഇവിടെ അയാളെ രക്ഷിച്ചത് യുക്തിയാണ്. അയാൾ ഒരു ഭടനാണത്രേ.ഭടന് കൊല്ലാതിരിക്കാനാവില്ലല്ലോ. കൊന്നാലും ആരും അത്ഭുതപ്പെടില്ല .തന്റെ മുന്നിൽ എത്തിയ ഇരകൾ ആരാണെന്ന് അയാൾ അന്വേഷിക്കാറില്ലായിരുന്നു. ഇതായിരുന്നു അയാളുടെ വികാരരഹിതമായ നൈർമല്യം! .എന്താണ് കുറ്റമെന്ന് അയാൾ തിരക്കാതിരിക്കുന്നതും അതുകൊണ്ടാണ് .അവർ നിരപരാധിയോ കുറ്റവാളിയോ ആയിരുന്നാലും അലിദോസ്തിന് ഒരുപോലെയാണ്. നിരപരാധിയാവുക എന്നത് വെല്ലുവിളിയാണ്. കുറ്റം ചെയ്തിട്ടില്ല എന്ന് തെളിയിക്കാനാകില്ല എന്ന പ്രശ്നമാണതിലുള്ളത് .



ഖസാക്കിൻ്റെ ഇതിഹാസത്തിനു ശേഷം ഗോവർധൻ്റെ യാത്രകൾ /എം.കെ.ഹരികുമാർ

 

എം.കെ.ഹരികുമാർ 

അക്ഷരജാലകം 

പുതിയൊരു ഭാഷയാണ് ഒ.വി. വിജയൻ്റെ 'ഖസാക്കിന്റെ ഇതിഹാസം'(1969) സംഭാവന ചെയ്തത്. അതുവരെ നോവൽ എഴുതാൻ ഉപയോഗിച്ച ഭാഷയല്ലായിരുന്നു അത് ; അതുവരെ പ്രചാരത്തിലിരുന്ന വിവരണരീതിയുമല്ലായിരുന്നു. അതിൽ ഒരു സോദ്ദേശ്യ നായകനില്ലായിരുന്നു. വിപ്ലവത്തിൽ ഏർപ്പെടുന്ന, സമരം ചെയ്യുന്ന ,സ്ത്രീ സുരക്ഷയ്ക്കായി നിലകൊള്ളുന്ന നായകനല്ലായിരുന്നു രവി. രവി അയാളുടെ മാത്രം പ്രശ്നത്തിനകത്ത് കുതിർന്ന്, ദ്രവിച്ച് പോവുകയായിരുന്നു.നിസ്സഹായതയുടെ പുതിയൊരു മുഖമായിരുന്നു ആ നായകൻ. ജീവിതത്തിൻ്റെ പ്രകൃതത്തിലേക്ക് തുറന്നു വച്ച കഥാപാത്രം. ഒരു സന്ദേശവുമില്ല.അതൊരു ജീവിത മാതൃകയല്ലായിരുന്നു.അയാൾ വിജയിക്കാൻ വേണ്ടി ഒന്നും ചെയ്തില്ല. അതുകൊണ്ട് പരാജയം എന്ന് വിളിക്കാവുന്ന തരത്തിൽ അയാൾ വീണു കൊടുക്കുന്നു. ഖസാക്കിലെ ഈ ഭാഷ നോക്കൂ:
"രവി ഉറങ്ങാൻ കിടന്നു. ജനാലയിലൂടെ ആകാശം മിന്നുന്നു, തുടിക്കുന്നു. ഈശ്വരാ, ഒന്നുമറിയരുത് .ഉറങ്ങിയാൽ മതി .ജന്മത്തിൽ നിന്ന് ജന്മത്തിലേക്ക് തലചായ്ക്കുക. കാടായി ,നിഴലായി ,മണ്ണായി ആകാശമായി വിശ്രമം കൊള്ളുക.  അറിവിൻ്റെ കണ്ണുകൾ പതുക്കെ പൂടി. മിന്നിത്തുടിക്കുന്ന ബഹിരാകാശം  കയ്തപ്പൊന്തകളിലേക്കിറങ്ങി വന്ന് ഖസാക്കിലെ മിന്നാമിനുങ്ങുകളായി.ആ അനന്തരാശിയിൽ നിന്ന് ഏതോ സാന്ദ്രതയുടെ കിനിവുകൾ അയാളുടെ നിദ്രയിലിറ്റുവീണു. അവ ആ മനുഷ്യനെ സ്നാനപ്പെടുത്തി."

ഒരു പ്രവചനാത്മക ആത്മീയ ഭാഷയാണിത്. മനസിൽ പതിഞ്ഞ ബിംബങ്ങൾ ആവിഷ്കരിക്കുകയാണ്. വസ്തുവിന്റെ ഉള്ളിലേക്ക് യാത്ര ചെയ്യുന്ന അനുഭവമാണ്. അതീതമായ ആനന്ദത്തെ ലക്ഷ്യം വയ്ക്കുന്ന വാക്കുകളായി അത് നിറഞ്ഞുനിന്നു. ജീവിതത്തിൻ്റെ നശ്വരതയിൽ മറഞ്ഞിരിക്കുന്ന ആനന്ദവും സൗന്ദര്യവും തേടുകയാണ് നോവലിസ്റ്റ് .ഒരു ഗ്രാമത്തിലെ നൂറ്റാണ്ടുകളായുള്ള മിത്തുകളും ആചാരങ്ങളും ഓർമ്മകളും സംഭാഷണങ്ങളും പ്രകൃതിയും ചേർന്നുണ്ടാകുന്ന സവിശേഷമായ ഒരു ഭാവുകത്വമാണ് 'ഖസാക്കിൻ്റെ ഇതിഹാസ'ത്തിലുള്ളത്.

നോവൽ ഒരു കലാരൂപമാണ്

എല്ലാ സൗന്ദര്യാസ്വാദകർക്കും ആവശ്യമുള്ളതത്രയും ആ നോവലിൽ നിന്ന് ലഭിച്ചു .പല തലമുറകളെ അത് വായിപ്പിച്ചു. സൂക്ഷ്മമായ ലോകങ്ങൾ അനാവരണം ചെയ്യപ്പെട്ടു. നഷ്ടപ്പെടുമായിരുന്ന ഗ്രാമ്യതയുടെ കാണാകുടുക്കുകൾ സുന്ദരമായി തിരിച്ചെടുത്തു തരുകയായിരുന്നു നോവലിസ്റ്റിൻ്റെ ഉദ്യമം. സൗന്ദര്യാരാധകൻ്റെ നോവലാണ് 'ഖസാക്കിൻ്റെ ഇതിഹാസം'.

ഇതിനു ബദലായി ചിലർ സ്വാതന്ത്ര്യസമരം, പുന്നപ്ര - വയലാർ സമരം, ജാലിയൻ വാലാബാഗ്, ഇന്ത്യ - ബംഗ്ലാദേശ് യുദ്ധം ,നെഹ്റുവിൻ്റെ ജീവിതം ,വയനാട്ടിലെ ആദിവാസി ജീവിതം, ആശുപത്രിയിലെ ജീവിതം ,കുട്ടനാടൻ ജീവിതം തുടങ്ങി പല മേഖലകളെ പരിചയപ്പെടുത്തിയെങ്കിലും അതെല്ലാം നോവൽ എന്ന കലയുടെ 200 മീറ്റർ അകലെ പോലും എത്തിയില്ല .നോവൽ ഒരു കലയാണെന്ന തലത്തിൽ ഭാവന ചെയ്യാൻ കഴിയണം. നോവൽ ചരിത്രം എഴുതി നിറയ്ക്കാനുള്ള മാധ്യമമല്ല; അതൊക്കെ കാലഹരണപ്പെട്ട സങ്കല്പമാണ്.രാഷ്ട്രീയസമരങ്ങളെ ഓർത്തു വയ്ക്കാനുള്ള ഇടമല്ല നോവൽ. അത്  ഒരു കലാകാരന്റെ തനിച്ചുള്ള ആന്തരയാത്രയും വെളിപാടുമാണ്. ദുർഗ്രഹമായ ജീവിതത്തെക്കുറിച്ച് തനിക്കൊന്നുമറിയില്ലെന്ന് പറയുന്നതിനേക്കാൾ, അത് എങ്ങനെ വിചിത്രവും ദുരൂഹവുമായിരിക്കുന്നു എന്ന് എഴുതി അവതരിപ്പിക്കുന്നതാണ് മാജിക്. പ്രമുഖ ചെക്ക് നോവലിസ്റ്റ് മിലാൻ കുന്ദേര എഴുതി, അധുനിക നോവൽ അസ്തിത്വത്തെക്കുറിച്ചുള്ള ധ്യാനമാണെന്ന്.അത് ഖസാക്കിലുണ്ട്. അതിനു പകരം കുറെ ചരിത്രം ഭാവന ചെയ്യാൻ കൊള്ളാത്ത ഭാഷയിൽ സ്ഥൂലമായി വിവരിക്കുന്നത് കലയാവില്ല. നോവലിന് വേണ്ടത് പൊതു വ്യവഹാരത്തിനുപയോഗിക്കുന്ന നിശ്ചലമായ ഗദ്യമല്ല. അത് വസ്തുവിനെ കണ്ണാടിയിലെന്ന പോലെ പ്രതിബിംബിക്കുകയും അതിൻ്റെ വിസ്തൃതമായ ഋതുഭേദങ്ങളിലേക്ക് നയിക്കുകയും വേണം.

'ഖസാക്കിൻ്റെ ഇതിഹാസം' മലയാളനോവലിൻ്റെ ഒരേയൊരു വസന്തഋതുവാണ്. അത് വന്യമായ സൗന്ദര്യവും സംഗീതവുമാണ്. സൗന്ദര്യത്തിൻ്റെ പൂക്കളാണ് അതിൽ വിടർന്നത്. ഖസാക്കിന് ശേഷമുണ്ടായ ഏറ്റവും മികച്ച നോവൽ ഏതെന്ന  ചോദ്യം പ്രസക്തമായിരിക്കുന്നു. അതിനു ശേഷം പ്രത്യക്ഷപ്പെട്ട ഏറ്റവും വലിയ സർഗാത്മക നോവൽ ആനന്ദിന്റെ 'ഗോവർധൻ്റെ യാത്രകളാ'ണ്. ഖസാക്ക് ഒരു ഇന്ത്യൻ നോവലാണെങ്കിൽ 'ഗോവർധൻ്റെ യാത്രകൾ' ഇന്ത്യൻ പശ്ചാത്തലമുള്ള അന്താരാഷ്ട്ര നോവലാണ്. സംവേദനക്ഷമത നഷ്ടപ്പെട്ട മലയാള വിമർശകരും എഴുത്തുകാരും 'ഗോവർധന്റെ യാത്രകൾ' വേണ്ടപോലെ വായിച്ചിട്ടില്ല. 1995 ൽ  പ്രസിദ്ധീകരിച്ച ഈ നോവൽ മുപ്പത് വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. താരതമ്യേന നല്ലൊരു കാലഘട്ടമാണിത്. ഈ കാലത്തിനിടയിൽ ഇതിനെ മറികടക്കുന്ന കൃതികൾ എഴുതാൻ ശേഷിയുള്ളവർ ഉണ്ടായിട്ടില്ലെന്ന് അനുമാനിക്കാൻ പ്രേരിപ്പിക്കുന്നതാണ് 'ഗോവർധന്റെ യാത്രകളു'ടെ  വേറിട്ടുള്ള നിൽപ്പ്.

പുതിയ ആഖ്യാനം 

നോവൽ എന്ന കലാശില്പത്തിൻ്റെ വിവിധ തലങ്ങളിലുള്ള സൗന്ദര്യം പ്രത്യക്ഷമാക്കുന്ന ഈ നോവൽ മനുഷ്യാനുഭവത്തിന്റെയും സ്വഭാവത്തിൻ്റെയും ദ്വന്ദങ്ങൾ എടുത്തുകാണിക്കുന്നു. സത്യവും മിഥ്യയും തമ്മിലുള്ള പോരാട്ടം ഈ നോവലിലാണ് ഏറ്റവുമധികം കാണാൻ കഴിയുക. 'ഗോവർധൻ്റ യാത്രകൾ' ഇന്ത്യൻ നോവലിലുണ്ടായ ഒരു അത്ഭുതമാണ്. നോവലിൻ്റെ രചനയിൽ ഇതുവരെ കണ്ടെത്തിയ സങ്കേതങ്ങളിൽ വച്ച് ഏറ്റവും പുതുമയുള്ളതാണ് ഇതിൻ്റെ ആഖ്യാനം. ഇത് ആനന്ദ് കടമെടുത്ത ഒരു കഥാപാത്രത്തിന്റെ കഥയാണ്.പത്തൊൻപതാം നൂറ്റാണ്ടിൽ ജീവിച്ച ഹിന്ദി നാടകകൃത്ത് ഭാരതേന്ദു ഹരിച്ഛന്ദ്ര (1850-1888) എന്ന നാടകകൃത്തിൻ്റെ 'അംധേർ നഗരി'(1881) എന്ന രചനയാണ് നോവലിന് വഴികാട്ടിയാകുന്നത് .ഇത് ബി.വി. കാരന്ത് രംഗത്ത് അവതരിപ്പിച്ചിട്ടുണ്ട്. അതിലെ ഒരു കഥാപാത്രമാണ് ഗോവർധൻ. ചെയ്യാത്ത കുറ്റത്തിന് രാജാവ് അയാളെ ജയിലിട്ടിരിക്കുകയാണ്. നാടകകൃത്ത് ചിന്തയുടെ ഒരു നിമിഷത്തിൽ തൻ്റെ നാടകത്തിൽ നിന്ന് ഈ കഥാപാത്രത്തെ സ്വതന്ത്രമാക്കുന്നു. ഇനി ഗോവർധന് സ്വതന്ത്രമായി ജീവിക്കാം. അതിനു നാടകകൃത്ത് തടസ്സമായിരിക്കില്ല. ഈ നാടകത്തിൻ്റെ കഥ ഇങ്ങനെ സംഗ്രഹിക്കാം: 'അംധേർ നഗരിയിലെ ചൗപട് രാജാവിൻ്റെ മുന്നിൽ വരുന്ന ഒരു കേസിൽ നിന്നാണ് തുടക്കം.ആ നഗരം നീതിയുക്തമായ ബസാർ എന്ന നിലയിൽ പ്രസിദ്ധമാണ്. കഥയിലേക്ക് കടക്കാം. 'കല്ലുവിന്റെ മതിൽ വീണ് പരാതിക്കാരന്റെ ആട് ചത്തതിന് ആദ്യം മതിലിനെയും പിന്നെ കല്ലുവിനെയും അതിനു ശേഷം മതിലു പണിത ആശാരിയെയും കുമ്മായം കൂട്ടിയ കുമ്മായക്കാരനെയും അയാൾക്ക് കൂടുതൽ വെളളമൊഴിച്ചു കൊടുത്ത ദിശ്തിയെയും ദിശ്തിക്ക്   വലിയ മസ്ക് ഉണ്ടാക്കിക്കൊടുത്ത കസായിയെയും, കസായിക്ക് വലിയ ആടിനെ വിറ്റ ആട്ടിടയനെയും ഒടുവിൽ വിൽക്കുന്ന സമയത്ത് ഇടയൻ്റെ ശ്രദ്ധ തെറ്റിച്ച കോത്വാലിനെയും തൂക്കി കൊല്ലുവാൻ വിധിച്ച നീതിബോധമില്ലാത്ത ചൗപട് രാജാവ്. അവസാനം, തൂക്കുകയറിന്റെ കുടുക്ക് കോത്വാലിന്റെ കഴുത്തിൽ കടക്കുന്നില്ലെന്നതിനാൽ കഴിവിലേറ്റുവാൻ കൊണ്ടുപോകപ്പെടുന്ന കുടുക്കിനിണങ്ങിയ കഴുത്തുള്ള വഴിപോക്കനാണ് ഗോവർധൻ.'

ഇപ്പോൾ ഗോവർധൻ ആരാണെന്ന് മനസ്സിലായല്ലോ. ഈ പശ്ചാത്തലം വിവരിച്ചുകൊണ്ട് ആനന്ദ് താൻ അഭിമുഖീകരിക്കുന്നത് കാലഭേദമില്ലാത്ത നീതിയുടെ പ്രശ്നമാണെന്ന് സൂചിപ്പിക്കുന്നു. അങ്ങനെ അദ്ദേഹം ഭാരതേന്ദ്ര ഹരിച്ഛന്ദ്രയുമായി ഭാവനയിൽ സംസാരിക്കുന്നു .സാധാരണക്കാർക്ക് നീതി ലഭിക്കുമോ എന്ന വിഷയത്തെക്കുറിച്ച് അവർ ആഴത്തിൽ ചർച്ച ചെയ്തു .ഗോവർധൻ്റെ കാര്യത്തിൽ ഭാരതേന്ദു ഹരിച്ഛന്ദ്രയ്ക്ക് കുറ്റബോധം തോന്നി. അനീതിയുടെ കൽതുറുങ്കുകൾ ഭേദിക്കാൻ നീതിമാന്മാർ വരുമെന്ന് കരുതിയിരിക്കുന്നത് വ്യർത്ഥമാണ്. ഗോവർധനെ സൃഷ്ടിച്ച ഭാരതേന്ദു തന്നെ അതിന് മുന്നോട്ടുവരുന്നു. അദ്ദേഹം ഗോവർധനെ പാർപ്പിച്ചിരിക്കുന്ന ജയിലിൽ ചെന്ന്  വാതിൽ തുറന്നിടുന്നു. ഗോവർധൻ പുറത്തിറങ്ങി. അനീതിയും ഇരുട്ടും തിന്ന് ശോഷിച്ച ആ മനുഷ്യനുമായി സംസാരിക്കാൻ പലർക്കും അവസരമുണ്ടാകുന്നു. അയാൾ നീതി നിഷേധിക്കപ്പെടുന്നതിന് ഇരയാകുന്ന പലരിലൂടെ ജീവിക്കുന്നു.

നീതിയുടെ യുക്തി 

'നീതിയും അനീതിയും തിരിച്ചറിയാനാവാത്ത വിധം കുഴഞ്ഞു മറിഞ്ഞു കിടക്കുന്ന ,ശരിയും തെറ്റും, പ്രകാശവും തമസ്സും തമ്മിൽ വേർതിരിക്കേണ്ട ആവശ്യം മനസ്സിലാക്കപ്പെടുക കൂടി ചെയ്യാത്ത ലോക'മാണിതെന്ന് ആനന്ദ് ആമുഖത്തിൽ എഴുതുന്നത് ഈ നോവലിൻ്റെ മേഖല ഏതാണെന്ന് വ്യക്തമാക്കി തന്നു. 'ആടിനെ കൊന്ന കുറ്റത്തിന് ആരെയെങ്കിലും കഴിവിലേറ്റാതെ പോയാൽ അത് അന്യായമാകുമെന്ന്' ചൗപട് രാജാവിന്റെ കോടതിയിലെ സിപാഹി പറഞ്ഞത് ഭാരതേന്ദുവിനെ സ്തബ്ദനാക്കുകയാണ്.

ഗോവർധൻ പിന്നീട് കണ്ടത് നീതിയുടെയും ശരിയുടെയും ലോകത്ത് നിന്ന് നിഷ്കാസനം ചെയ്യപ്പെട്ട മനുഷ്യരെയാണ്.ഇരുപത്തിനാലാം  അധ്യായത്തിൽ രാജാവിന്റെ ഭടൻ, ഗോവർധൻ രക്ഷപ്പെട്ട കാര്യം വിവരിക്കുന്നത് വായിക്കാം. ഇത് ആനന്ദും ഭാരതേന്ദു ചേർന്ന് എഴുതുകയാണെന്ന് സങ്കല്പിച്ചാലും തകരാറില്ല .ഭാരതേന്ദുവിൻ്റെ കഥാപാത്രമായ ഗോവർധൻ ഇപ്പോൾ ആനന്ദിന്റെ കൈയിലെ ഉപകരണമാണ്. അയാൾ ജയിൽ ചാടിയവനാണ്. അതുകൊണ്ട് അയാളെ പിടിക്കാൻ ജയിലധികാരികൾ ശ്രമിക്കാതിരിക്കില്ല.

'കേൾക്കുവിൻ, കേൾക്കുവിൻ! മഹാരാജാവിന്റെ അടിയന്തര കൽപ്പന! ഇന്നേക്ക് 14 ദിവസത്തിനകം ജയിൽ ചാടിപ്പോയ കൊലപ്പുള്ളി ഗോവർധനെ  പിടികിട്ടിയില്ലെങ്കിൽ, വധശിക്ഷ തിരിയെ കോത്വാലിന് നൽകുന്നതായിരിക്കും.കോത്വാൽ  ഇതിനകം ചാടിപ്പോവുകയും അടുത്ത 14 ദിവസത്തിനകം അയാളെ പിടികിട്ടാതിരിക്കുകയും ചെയ്താൽ, ആട്ടിടയനെ വധിക്കുന്നതായിരിക്കും. ആട്ടിടയൻ ഇതിനകം അപ്രത്യക്ഷനാവുകയും അടുത്ത 14 ദിവസത്തിനകം അയാളെ പിടികിട്ടാതിരിക്കുകയും ചെയ്താൽ, കസായിയെ വധിക്കുന്നതായിരിക്കും. കസായി ഇതിനകം അപ്രത്യക്ഷനാവുകയും ,അടുത്ത 14 ദിവസത്തിനകം അയാളെ  പിടികിട്ടാതിരിക്കുകയും ചെയ്താൽ കുമ്മായക്കാരനെ വധിക്കുന്നതായിരിക്കും. കുമ്മായക്കാരൻ ഇതിനകം അപ്രത്യക്ഷനാവുകയും ,അടുത്ത 14 ദിവസത്തിനകം അയാളെ പിടികിട്ടാതിരിക്കുകയും ചെയ്താൽ, ആശാരിയെ വധിക്കുന്നതായിരിക്കും. ആശാരി ഇതിനകം അപ്രത്യക്ഷനാവുകയും അടുത്ത 14 ദിവസത്തിനകം അയാളെ പിടികിട്ടാതിരിക്കുകയും ചെയ്താൽ, കല്ലുബനിയായെത്തന്നെ വധിക്കുന്നതായിരിക്കും. കല്ലുവിന്റെ മതിൽ വീണു വഴിയെ പോയ ആട് ചത്ത കുറ്റത്തിന് ആരെയെങ്കിലും ശിക്ഷിക്കാതെ നിവൃത്തിയില്ലാത്തതിനാൽ ,രാജ്യത്ത് ഇനിമേൽ കൊലക്കുടുക്ക് ഉപയോഗിച്ചല്ല ,ശിരച്ഛേദം ചെയ്തിട്ടായിരിക്കും നടത്തുക എന്ന് രാജാവ് സദയം ഉത്തരവായിരിക്കുന്നു.'

ഗോവർധൻ ഒരു  കഥാപാത്രമാണെങ്കിലും അയാൾ ജീവിക്കുന്ന ഒരു മനുഷ്യനാണ്. അയാളെക്കുറിച്ച് കടലാസിലാണ് രേഖകൾ ഉള്ളതെങ്കിലും അയാളും  ജീവിക്കുകയാണ് .അയാൾ കടലാസിൽ പലവിധത്തിലുള്ള ദുരന്തങ്ങളെ അഭിമുഖീകരിച്ചിരിക്കുന്നു.
അയാൾ രക്ഷപ്പെട്ടെത്തിയ ഒരു പട്ടണത്തിലെ കാഴ്ചകൾ ആ വിധിയെ ശരിവെക്കുന്നതായിരുന്നു. അവിടെ പേടിപ്പിക്കുന്ന ഒരു നിശബ്ദതയാണ് തങ്ങി നിന്നത് .അവിടെ കണ്ട  ആളുകളുടെ മുഖങ്ങളിൽ വിരക്തി എന്ന രോഗം പ്രകടമായിരുന്നു. വൃത്തികേട് പോലെ സൗന്ദര്യവും അവർക്ക് അസഹ്യമായിരുന്നു .ഒന്നും സുന്ദരമാക്കണമെന്ന് ആഗ്രഹിക്കാത്തവർ .വീടുകളും തെരുവുകളും വൃത്തിഹീനമായിരുന്നു. കാണുവാനും കേൾക്കുവാനും കഴിഞ്ഞിരുന്നെങ്കിലും മൂകരെയോ ബധിരരെയോ പോലെയാണ് അവർ നടന്നത്.

ഗോവർധൻ ഉറുമ്പുകളോടൊത്ത് 

ഏറ്റവും ഭയപ്പെടുത്തിയത് തെരുവ് പട്ടികളാണ്. അവയെല്ലാം കാഴ്ചയില്ലാത്തവയായിരുന്നു. ഓടുമ്പോൾ അവ എവിടെയോ ചെന്നിടിച്ച് വീണു .ആ പട്ടണത്തിൽ സകല മൃഗങ്ങളും എങ്ങനെയാണ് അന്ധരായതെന്ന് അയാൾക്ക് പിടികിട്ടിയില്ല. നീതിയുടെ യുക്തിയെ തന്നെ അന്ധമാക്കുന്ന തരം കാഴ്ചകൾ ഈ നോവലിൽ ധാരാളമുണ്ട്. ഇത് നമ്മുടെ നോവൽ സാഹിത്യത്തിന് പുതിയൊരു മുഖമാണ് നൽകുന്നത്. ഇതിന് സമാനമായ ' മറ്റൊരു നടുക്കം സൃഷ്ടിക്കാൻ പിന്നീട് ഒരു നോവലിസ്റ്റിനും കഴിഞ്ഞിട്ടില്ല. മലയാളസാഹിത്യത്തിൽ മഹത്തായ ഒരു പാഠമാണ് ആനന്ദ് നിർമ്മിച്ചിരിക്കുന്നത്.

ഗോവർധൻ്റെ യാത്രകൾക്ക് ശേഷമുള്ള ശൂന്യതയെക്കുറിച്ചല്ല നാം സംസാരിക്കേണ്ടത് ;ഇത് 'ഖസാക്കിൻ്റെ  ഇതിഹാസ'ത്തിനു ശേഷം സ്പഷ്ടമായ ഉത്തരങ്ങളോടെ നോവൽ വായനയെ വഴിതിരിച്ചുവിട്ടു എന്നതിലാണ്. ആനന്ദ് ഈ നോവൽ അവസാനിപ്പിക്കുന്നത് തന്റെ കഥാപാത്രത്തെ ഭാരതേന്ദുവിൻ്റെ  നാടകത്തിലേക്ക് പറഞ്ഞയച്ചു കൊണ്ടല്ല ,ഉപേക്ഷിച്ചുകൊണ്ടാണ്. ഗോവർധൻ ഒടുവിൽ ഗത്യന്തരമില്ലാതെ ,ദുഃഖഭാരം പോലും വികാരമുണർത്താത്ത ഘട്ടത്തിൽ ഉറുമ്പുകളോടൊപ്പം യാത്ര പോവുകയാണ് .ഉറുമ്പുകൾ അയാളോട് പറഞ്ഞത് അവരുടെ കൂടെ ചേർന്നാൽ രാത്രി അയാൾ ഗ്രാമത്തിൽ എത്തുകയില്ല എന്നാണ്.  അപ്പോൾ അയാൾ പറയുന്നത്, ഏതെങ്കിലും ഒരു രാത്രിയിൽ ഏതെങ്കിലും ഒരു ഗ്രാമത്തിൽ എത്തിയാൽ മതിയെന്നാണ്! ഉറുമ്പുകളുടെ യുക്തി ഗോവർധനെ ഞെട്ടിച്ചു :'ഞങ്ങളുടെ കൂടെ നടന്നു തുടങ്ങിയ നിങ്ങൾ കണ്ടേക്കും, നിങ്ങൾ നടന്നുവന്ന വഴികൾ പലതും ഇനിയും നടക്കാനിരിക്കുന്നതേയുള്ളൂവെന്ന്!

ആനന്ദ് പറയുന്നത് വായനക്കാർക്ക് ഗോവർധനെ വിട്ടുതരുന്നു എന്നാണ്. കാരണം ഗോവർധനെ അറിയുന്ന വായനക്കാർക്ക് അയാളോടൊപ്പം നടക്കാനാവും.

രജതരേഖകൾ

1)ബി.രാജീവൻ 

ഇടതുപക്ഷ പാർട്ടികൾക്ക് ഇന്നത്തെ നവജനാധിപത്യമുന്നേറ്റ പ്രക്ഷോഭങ്ങളിൽ പങ്കാളിത്തമില്ലെന്നും ലോകമെങ്ങുമുള്ള സാധാരണ ജനങ്ങളുടെ നേതൃത്വരഹിത സമരങ്ങളിൽ ഇടതു പാർട്ടികൾ  ഒറ്റപ്പെട്ടുവെന്നും ബി.രാജീവൻ (മോഹൻലാലിൻ്റെ പിണറായി വിജയൻ അഭിമുഖം, പ്രസാധകൻ ,ഏപ്രിൽ) അഭിപ്രായപ്പെടുന്നു.യഥാർത്ഥത്തിൽ ഇടതുപക്ഷവും കമ്മ്യൂണിസ്റ്റ് പാർട്ടികളും അവരുടെ ഒഫീഷ്യൽ ചട്ടങ്ങളിലും മുൻവിധികളിലും ജീവിക്കുകയല്ലാതെ പുതിയ ബഹുജനങ്ങളെ തങ്ങളോടൊപ്പം കൂട്ടാൻ ഒന്നും ചെയ്യുന്നില്ല .അധികാരം നേടാൻ തിരഞ്ഞെടുപ്പിനെ ഉപയോഗിക്കുകയും അത് ലഭിച്ചു കഴിയുമ്പോൾ കാലാവധി തീരും വരെ തങ്ങളിൽപ്പെട്ടവരെ അല്ലാതെ മറ്റാരെയും ആവശ്യമില്ലെന്ന് തീരുമാനിക്കുകയും മറ്റുള്ളവരോട്  യാതൊരു വിധ സമ്പർക്കവുമില്ലാതിരിക്കുകയും ചെയ്യുന്ന പ്രവണതയാണുള്ളത്.ഇതിൻ്റെ ഫലമായി വായു കടക്കാത്ത ഒരു അടഞ്ഞ ലോകം സൃഷ്ടിക്കപ്പെടുന്നു. ഇടതുപക്ഷ സാംസ്കാരിക പ്രവർത്തകർ 'അയിത്ത'ത്തെ ഒരു പ്രധാന മൂല്യമായി സാഹിത്യ അക്കാദമി പോലുള്ള സ്ഥാപനങ്ങളിൽ പോലും വെച്ച് വാഴിച്ചു .തങ്ങൾ മാത്രം മതി, മറ്റുള്ളവരെല്ലാം അസ്പൃശ്യർ എന്ന തികച്ചും ജനാധിപത്യവിരുദ്ധവുമായ സമീപനം ഇടതുപക്ഷത്തെയും അതിൻ്റെ സാംസ്കാരിക നേതൃത്വത്തെയും പുതിയ ഫ്യൂഡൽ മനോഭാവത്തിൻ്റെ അടയാളം എന്ന നിലയിൽ പിടികൂടിയിട്ടുണ്ട്. പുറമേ സാംസ്കാരിക മുഖംമൂടി അണിഞ്ഞ പലരും തങ്ങളുടെ രാഷ്ട്രീയത്തോട് അന്ധമായ അടിമത്വം കാണിക്കാത്തവരെ അന്യരായി കാണുകയും അവരുമായി ഒരു സംഭാഷണത്തിന് പോലും തയ്യാറാവാതിരിക്കുകയും ചെയ്യുന്ന പ്രവണത ഇന്നത്തെ പശ്ചാത്തലത്തിൽ നിരാശയോടെ ഓർക്കാവുന്നതാണ്.  

2)പി.ജെ.ആൻ്റണി 

നാടകകാരനും കവിയും ചലച്ചിത്രനടനുമായ പി. ജെ. ആന്റണിയുടെ സർഗാത്മക ജീവിതത്തെ അടുത്തുനിന്ന് വീക്ഷിക്കുന്ന ലേഖനമാണ് ഡോ. പോൾ മണലിൽ എഴുതിയ 'തീച്ചൂളയിൽ എരിഞ്ഞു കൊണ്ടിരിക്കുന്ന ഒരു ജീവിതം'(തന്മ മാസിക ,മെയ്).ഇത് തീവ്രമായ ഒരു വികാര വിസ്ഫോടനമാണ്. ആൻറണി എഴുതിയ 'ശവം സംസാരിക്കുന്നു' എന്ന ഗദ്യഗവിതയിലെ അവസാന വരികൾ തൻ്റെ ശവക്കല്ലറയിൽ എഴുതിവയ്ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നല്ലോ. ആ വരികൾ അതുപ്രകാരം ശവക്കല്ലറയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അത് പോൾ മണലിൽ ഉദ്ധരിക്കുന്നുണ്ട്: 'വിലമതിക്കാനാവാത്ത അനേകം കഴിവുകളുണ്ടായിരുന്നിട്ടും യാതൊന്നും നേടാതെയും എണ്ണിയാലൊടുങ്ങാത്ത അഭിലാഷങ്ങളിൽ ഒന്നുപോലും നിറവേറാതെയും , ആയുഷ്കാലത്തിൽ ഒരു നിമിഷമെങ്കിലും ആശ്വസിക്കാൻ കഴിയാതെയും സ്വന്തമെന്ന് പറയാനും സ്നേഹിക്കാനും ഒരു ജീവിപോലുമില്ലാതെയും ആരംഭം മുതൽ അവസാനം വരെ തീച്ചൂളയിൽ എരിഞ്ഞുകൊണ്ടിരിക്കുന്ന ഒരു ജീവിതം ഇവിടെ അവസാനിച്ചിരിക്കുന്നു.' ജീവിതത്തെ ആഴത്തിൽ പഠിച്ച ഒരു ജീനിയസിന്റെ വരികളാണിത്.എന്താണ് ആഴക്കാഴ്ച!

3)ജോൺ ലെനൻ 

ഇംഗ്ലീഷ് സംഗീതകാരൻ ജോൺ ലെനന്(1940-1980) മരണത്തെ ഭയമില്ലായിരുന്നു .ഒരു കാറിൽ നിന്ന് മറ്റൊന്നിലേക്ക് മാറുന്നതുപോലെയാണത്രേ മരണം.

4)പി.എ.ബക്കർ 

പി.എ.ബക്കറുടെ 'മണിമുഴക്കം'(1976)എന്ന ചിത്രത്തിനു സാമൂഹ്യപ്രസക്തിയുണ്ട്. അനാഥനായ ഒരുവൻ്റെ തിരിച്ചടികളാണ് അതിൽ ചിത്രീകരിക്കുന്നത്. ഹരികേശൻ തമ്പി (ഹരി)യാണ് പ്രധാന വേഷം ചെയ്തത്. ശ്രീനിവാസനും അതിൽ അഭിനയിച്ചിട്ടുണ്ട്. സാറാ തോമസിന്റെ 'മുറിപ്പാടുകൾ' എന്ന നോവലിനെ ആധാരമാക്കിയാണ് ബക്കർ ചിത്രം സംവിധാനം ചെയ്തത്. ആ ചിത്രത്തെക്കുറിച്ച് എം.സി. രാജനാരായണൻ എഴുതിയ ലേഖനത്തിന് (മാതൃഭൂമി ഓൺലൈൻ) കാലിക പ്രസക്തിയുണ്ട്.മലയാളിയുടെ മികച്ച സിനിമയെ തനതായി നിർവ്വചിച്ച സിനിമകളിലൊന്നാണ് 'മണിമുഴക്കം'.

5)ഡോ. വി.രാജകൃഷ്ണൻ ,ആഷാമേനോൻ 

ഇനി എഴുത്തച്ഛൻ പുരസ്കാരം കൊടുക്കേണ്ടത് സാഹിത്യവിമർശകരായ ഡോ.വി. രാജകൃഷ്ണനും ആഷാമേനോനമാണ്. 

6)ഡോ. ജോർജ് മരങ്ങോലി 

ഡോ. ജോർജ് മരങ്ങോലിയുടെ കഥകളുടെ സമാഹാരമാണ് 'ഇനി  ഒരിക്കൽ'(സൺഷൈൻ ബുക്സ്). മുണ്ടക്കൈ ,ചൂരൽമല ഉരുൾപൊട്ടൽ  ദുരന്തം പശ്ചാത്തലമാക്കി എഴുതിയതാണ് ടൈറ്റിൽ കഥയായ 'ഇനി ഒരിക്കൽ'.കുത്തൊഴുക്കിൽപ്പെട്ട് പരസ്പരം വേർപെടാൻ നേരം അവർ പറഞ്ഞു: ഇനി ഒരു ജന്മത്തിൽ കൂടിച്ചേരാമെന്ന്! മരങ്ങോലിയുടെ  കഥകൾ മനുഷ്യഹൃദയങ്ങളെ സ്പർശിക്കുന്നു. അത് സരളവും ആത്മാർത്ഥവുമാണ് .

7)പി.ജി.സദാനന്ദൻ 

പി.ജി. സദാനന്ദൻ എഴുതിയ രാഷ്ട്രീയ, സാംസ്കാരിക വിവക്ഷകളടങ്ങിയ സാഹിത്യലേഖനങ്ങളുടെ  സമാഹാരമാണ് 'പാപബോധത്തിന്റെ സ്നാനഘട്ടങ്ങൾ'(ഒരുമ). കക്കാടിന്റെയും പണ്ഡിറ്റ് കറുപ്പന്റെയും കരൂർ ശശിയുടെയും കവിതകളെക്കുറിച്ചുള്ള പഠനങ്ങളും ഗാന്ധിജിയെക്കുറിച്ചുള്ള വിചാരങ്ങളും അടങ്ങുന്ന 18 ലേഖനങ്ങൾ ഇതിലുണ്ട്. എന്നാൽ 'വിമർശകർ ഏത്  മാളത്തിൽ പോയി ഒളിച്ചിരിക്കുന്നു? ' എന്ന ലേഖനം വായിച്ചപ്പോൾ സദാനന്ദൻ ഈ രംഗത്ത് വേണ്ടത്ര ഗൃഹപാഠം ചെയ്തിട്ടില്ല എന്ന് തോന്നി. മലയാളവിമർശനം ഉത്തര- ഉത്തരാധുനികതയിലും നവാദ്വൈതത്തിലും എത്തിയത് അദ്ദേഹം അറിഞ്ഞിട്ടില്ല എന്ന് പറയേണ്ടിവരും.

8)ആസ്വാദനക്ഷമത 

കാക്കനാടന്റെ കഥകൾ ആസ്വദിക്കാൻ കഴിയുന്നില്ലെന്ന് ഒരു മുതിർന്ന കഥാകൃത്ത് എഴുതിയത് ഞെട്ടിച്ചു! കഥയുടെ നവീനമായ ഭാവുകത്വത്തെപ്പറ്റി ഒന്നുമറിയാത്തവർ എന്തിനെഴുതുന്നു എന്ന ചോദ്യം ഉയരേണ്ടതുണ്ട്. 

9)ജയകുമാർ മേലൂട്ടത്ത് 

കഴുകൻ പക്ഷികുടുംബത്തെ വെടിവയ്ക്കാൻ ഉത്തരവുണ്ടായിട്ടും മാതൃത്വത്തെയും കുഞ്ഞുങ്ങളെയും തനിക്ക് ജനിക്കാൻ പോകുന്ന കുഞ്ഞിനെയും ഓർത്ത് അയാൾ അവയെ കൊല്ലാതെ വിട്ടു. അനുകമ്പയുടെ ഒരു കണം പുറത്തെടുക്കാൻ മനുഷ്യന് കഴിയുക എന്നത് ചെറിയ കാര്യമല്ല. അനുകമ്പ ആകസ്മികമാണ്. ജയകുമാർ മേലൂട്ടത്ത് എഴുതിയ 'കഴുകമാനം'(പച്ചമലയാളം, മെയ്) എന്ന കഥയാണ് ഈ ചിന്തകൾ മനസ്സിലേക്ക് പടർത്തി വിട്ടത്.  അഭിനന്ദനങ്ങൾ!


ആദിവാസി യുവാവ് മധുവും കാഫ്കയെസ്ക് ലോകവും /എംകെ.ഹരികുമാർ

 

m k harikumar 

അക്ഷരജാലകം

ലോകസാഹിത്യത്തെ മറ്റൊരു വഴിക്ക് തിരിച്ചുവിട്ട ഒരേയൊരു എഴുത്തുകാരനേയുള്ളൂ, അത് ജർമൻ സംസാരിക്കുന്ന ചെക്ക് നോവലിസ്റ്റ്  ഫ്രാൻസ് കാഫ്ക (1883-1824)യാണ് . അധികമൊന്നും എഴുതി പ്രസിദ്ധീകരിക്കാൻ ആഗ്രഹമില്ലാതിരുന്ന കാഫ്കയ്ക്ക് പക്ഷേ വാക്കുകൾ, ആമാശയത്തിലെ ദഹിക്കാതെ ഭക്ഷണം പോലെ,  അസ്വസ്ഥജനകമായിരുന്നു. തലയിൽ  കൊമ്പുകളുമായി ജീവിക്കുന്ന മനുഷ്യനെ സങ്കല്പിക്കാമെങ്കിൽ ,കാഫ്ക അതായിരുന്നു. അദ്ദേഹം  ഞെരുങ്ങുകയും ഇടറുകയും ചെയ്തു.
എഴുതണമെങ്കിൽ തനിക്ക് ഒരു ശവത്തിൻ്റെ ഏകാന്തത വേണമെന്ന് പറഞ്ഞ കാഫ്കയ്ക്ക് ഒരു രചന വായനക്കാരൻ്റെ മനസിൽ തണുത്തുറത്ത് കിടക്കുന്ന മഞ്ഞുപാളി വെട്ടിപ്പൊളിക്കാനുള്ള മഴുവായിരുന്നു.

ഒരു മികച്ച സാധൂകരണം അല്ലെങ്കിൽ ശരിയായ ഉത്തരം ലഭിക്കാത്തതു കൊണ്ടുള്ള ശാരീരിക പ്രശ്നങ്ങൾ അദ്ദേഹത്തെ അലട്ടിയിരുന്നു. കാഫ്കയുടെ ക്ഷയരോഗം അദ്ദേഹത്തിന് ജ്ഞാനം നൽകിക്കൊണ്ടിരുന്നു. ആ രോഗത്തെ  നിലനിർത്തിയതും വളർത്തിയതും കാഫ്കയിൽ അലിഞ്ഞു ചേർന്ന വ്യഗ്രതയും അന്തിമമായ വിധിതീർപ്പിലെത്താൻ കഴിയാത്ത മാനസികാവസ്ഥയുമായിരുന്നു. ഒരു കടയിൽ നിന്ന് സാധനങ്ങൾ വാങ്ങി ബാക്കി തുകയുമായി മടങ്ങിപ്പോകുന്ന ഒരു സാധാരണ പ്രവൃത്തിയിൽ പോലും അസ്വസ്ഥപ്പെടാനും പിരിമുറുക്കത്തിലകപ്പെടാനും ധാരാളം കാര്യങ്ങളുണ്ടെന്ന് കാഫ്ക ഒരു കഥയിലൂടെ സൂചിപ്പിക്കുന്നുണ്ട്. കടയിൽ നിന്ന് സാധനങ്ങൾ വാങ്ങിയപ്പോൾ എല്ലാം താനെടുത്ത് ബാഗിൽ വച്ചോ, ബാക്കി കിട്ടിയ തുക കൃത്യമായിരുന്നോ തുടങ്ങിയ പ്രശ്നങ്ങൾ അലട്ടലുകൾക്ക് കാരണമാകുന്നു. തുക കൊടുത്തതും ബാക്കി കിട്ടിയതും പലവട്ടം മനസ്സിലിട്ട് കശക്കി നോക്കുന്നു. താൻ അയാളുടെ  മുന്നിൽ എങ്ങനെയാണ് പ്രത്യക്ഷപ്പെട്ടത് ,തന്നെ അയാൾ എങ്ങനെയാണ് കണ്ടത്, ആരാണ് ശരിക്കും കബളിപ്പിക്കപ്പെട്ടത് ,തനിക്ക്  ബാക്കി കിട്ടിയ തുകയിൽ കൃത്യതയില്ലെങ്കിൽ അതെങ്ങനെ പരിഹരിക്കും തുടങ്ങിയ പ്രശ്നങ്ങൾ പൊന്തിവന്ന് മനസ്സ് നീറ്റുകയാണ്. ഇതാണ് കാഫ്കയുടെ മാനസികാവസ്ഥ. ഇത് അദ്ദേഹം എഴുതിയപ്പോൾ പുതിയൊരു വ ഴിച്ചാൽ നിർമ്മിക്കപ്പെടുകയായിരുന്നു.

കുറ്റം ചെയ്തില്ലെങ്കിലും 

'ദ് ട്രയൽ' എന്ന നോവലാണ് കാഫ്കയുടെ സവിശേഷമായ മാനസികാവസ്ഥയെ വിളംബരം ചെയ്യുന്നത്. അതിൽ ജോസഫ് കെ എന്ന ബാങ്ക് ക്ലാർക്ക് ഒരു ദിവസം അറസ്റ്റ് ചെയ്യപ്പെടുന്നു. എന്താണ് താൻ ചെയ്ത കുറ്റം എന്ന് അറസ്റ്റ് ചെയ്യാൻ വന്ന ഉദ്യോഗസ്ഥർ വെളിപ്പെടുത്തുന്നില്ല.ജോസഫ് കെ  യാതൊരു കുറ്റവും ചെയ്തിട്ടില്ലെന്ന് അയാൾക്ക് ഉറപ്പുണ്ട് .എന്നാൽ കുറ്റം ചെയ്യാതെയും അറസ്റ്റ് ചെയ്യപ്പെടാം. അതിൻ്റെ യുക്തി എവിടെയും വിശദീകരിക്കപ്പെടണമെന്നില്ല. അങ്ങനെയൊരു യുക്തി നിലനിൽക്കുന്നുപോലുമുണ്ടായിരിക്കില്ല.
അയാൾക്ക് കോടതി നടപടികൾ നേരിടേണ്ടി വരുന്നു .കോടതിക്കും അയാൾ ചെയ്ത തെറ്റ് എന്താണെന്ന് ബോധ്യപ്പെടുത്താനാവുന്നുന്നില്ല. ഒരു ദു:സ്വപ്നം പോലെ കോടതി നടപടികൾ മാറുന്നു. അയാളെ ഒരു വക്കീലിനും സഹായിക്കാനാവുന്നില്ല. അയാൾ തൻ്റെ മുപ്പത്തിയൊന്നാം  ജന്മദിനത്തിൽ കൊലചെയ്യപ്പെടുകയാണ്. അയാൾക്ക് നീതി ലഭിച്ചില്ലെന്ന് മാത്രമല്ല, അനീതിയെ നേരിടേണ്ടി വരുകയും അതിൻ്റെ ഉറവിടത്തെക്കുറിച്ച്, ലക്ഷ്യത്തെക്കുറിച്ച് യാതൊരു അറിവും ലഭിക്കാൻ അർഹതയില്ലെന്ന്  സ്ഥാപിക്കപ്പെടുകയും ചെയ്തു.

കാഫ്ക ഈ നോവൽ എഴുതിത്തുടങ്ങിയത് 1914 ലാണെങ്കിൽ ജീവിതകാലത്ത് അത് പ്രസിദ്ധീകരിച്ചില്ല. എന്തുകൊണ്ടായിരിക്കും അത് പ്രസിദ്ധീകരിക്കാതെ മാറ്റിവെച്ചത്? താൻ എഴുതിയ ഒരു നോവൽ എന്ന നിലയിലല്ല അദ്ദേഹത്തെ അത് ബാധിച്ചത്;താൻ അറിഞ്ഞ ജീവിതം എന്ന തലത്തിലാണ്. അതുകൊണ്ടുതന്നെ അതിനെക്കുറിച്ചുള്ള വ്യക്തതയ്ക്കും നിഗമനങ്ങൾക്കുമായി അദ്ദേഹം കാത്തിരുന്നിട്ടുണ്ടാകും. നോവൽ അറിയപ്പെടുന്നത് 'ദ് ട്രയൽ' എന്ന പേരിലാണെങ്കിലും അത് ജർമൻ ഭാഷയിൽ പ്രസിദ്ധീകരിക്കപ്പെട്ടത് 'ഡെർ പ്രോസസ്' എന്ന പേരിലാണ്. 
ഈ പേരാണ് കാഫ്ക ഉപയോഗിച്ചത്. ജർമൻ ഭാഷയിൽ ഇതിൻ്റെയർത്ഥം കോടതി വ്യവഹാരം എന്നാണ്.ഇത് 
ഒരു സാങ്കല്പിക കഥയായല്ല  എഴുതുന്നത്; അതിനേക്കാൾ ഭീകരവും അസ്ഥിയിലേക്ക് കയറുന്നതുമായ ഒരു ജീവിതാനുഭവത്തെ അല്ലെങ്കിൽ വിധിയെ എഴുതുകയാണ് ചെയ്തത്; അല്ലെങ്കിൽ തന്നെത്തന്നെയാണ് അദ്ദേഹം എഴുതിയത്. കാഫ്കയുടെ മരണാനന്തരം സുഹൃത്ത് മാക്സ് ബ്രോഡ് ജർമ്മനിയിൽ പ്രസിദ്ധീകരിച്ച കൃതിക്ക് ഒരു ഇംഗ്ലീഷ് പരിഭാഷയുണ്ടായത് 1937 ലാണ്. വില്ല, എഡ്വിൻ മൂർ എന്നിവർ ചേർന്ന് പരിഭാഷ ചെയ്തപ്പോൾ അവർ കുറേക്കൂടി വ്യക്തതയോടെ, കൃത്യതയോടെ ,മൂർച്ചയോടെ ട്രയൽ (വിചാരണ) എന്ന പേര് നല്കുകയായിരുന്നു.

മാർകേസ് ,ക്രാസ്നാഹോർകെ 

കാഫ്ക ധാരാളം എഴുത്തുകാരെ  സ്വാധീനിച്ചു .ക്ലാരിസ് ലിസ്പെക്ടർ ,ഇഷിഗുറെ ,മാർകേസ്, ക്രാസ്നാഹോർകെ തുടങ്ങിയവർ അവരിൽ ചിലർ മാത്രം. പുതിയ ഒരു എഴുത്ത് അദ്ദേഹം സംഭാവന ചെയ്തു. അതുവരെയുണ്ടായിരുന്ന കല്പിത സാഹിത്യത്തെ ,അതിൻ്റെ പരമ്പരാഗതമായ ഊഹങ്ങളെ, സങ്കല്പങ്ങളെ, മാനസികാവസ്ഥയെ മായ്ച്ചു കളഞ്ഞു എന്നതാണ് പ്രത്യേകത .കഴിഞ്ഞ വർഷം നോബൽ സമ്മാനം ലഭിച്ച ക്രാസ്നാഹോർകെ  ഇങ്ങനെ പറഞ്ഞു: 'കാഫ്കയില്ലായിരുന്നെങ്കിൽ ഞാനൊരു എഴുത്തുകാരനാകില്ലായിരുന്നു. കുട്ടിക്കാലത്ത് മുതിർന്ന കുട്ടികൾ പുസ്തകങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നത് കേൾക്കുമായിരുന്നു. ഒരു കൗതുകത്തിന് വേണ്ടി. എന്നാൽ എന്താണ് അവർ ചർച്ച ചെയ്യുന്നതെന്ന്  മനസ്സിലാക്കണമെന്ന തോന്നലുണ്ടായി. അങ്ങനെയാണ് ഒരു രാത്രിയിൽ ഒരു പുസ്തകം വായിക്കാൻ എടുത്തത്.  ഭാഗ്യമോ നിർഭാഗ്യമോ, ആ പുസ്തകത്തിൻ്റെ പേര് 'ദ് കാസിൽ' എന്നായിരുന്നു. അത് കാഫ്കയുടെ നോവലായിരുന്നു. അന്ന് എനിക്ക് പതിനൊന്നോ പന്ത്രണ്ടോ വയസ്സു കാണും. ഞാൻ അത് മുഴുവൻ വായിച്ചു .എനിക്കൊന്നും മനസ്സിലായില്ല .എന്താണ് ഇതിൽ പറയുന്നത്? എന്താണ് ഈ ദുർഗ്ഗം? എന്തുകൊണ്ടാണ് അതിലേക്ക് പ്രവേശനം ലഭിക്കാത്തത് ?അത് എനിക്ക് ഒരു വലിയ രഹസ്യമായി തോന്നി. മുതിർന്നവരുടെ ചർച്ചകളിലേക്കും സൗഹൃദങ്ങളിലേക്കും  പ്രവേശനം കിട്ടാൻ അത് സഹായിച്ചെങ്കിലും എനിക്ക് ഒരിക്കലും കാഫ്കയുടെ കാസിൽ (ദുർഗം) എന്താണെന്ന് മനസ്സിലായില്ല. ഇന്നും എനിക്ക് കാഫ്കയുടെ കാസിൽ സാഹിത്യത്തിലെ ഏറ്റവും മനോഹരമായ ഒരു രഹസ്യമായി അനുഭവപ്പെടുന്നു. അതുകൊണ്ടാണ് ഞാൻ പറഞ്ഞത്, കാസിൽ വായിച്ചിരുന്നില്ലെങ്കിൽ ഞാൻ ഒരു സാഹിത്യകാരനാകുമായിരുന്നില്ല എന്ന്.'

ലോകത്തിലെ പ്രധാന എഴുത്തുകാരിലൊരാളായ ഗാർസിയ  മാർകേസ് കാഫ്കയെ വായിച്ചതിനെപ്പറ്റി എഴുതിയിട്ടുള്ളത് ഇങ്ങനെയാണ്:'ഒരു രാത്രിയിൽ എൻ്റെ ഒരു സുഹൃത്ത് എനിക്ക് വായിക്കാൻ തന്നത് കാഫ്കയുടെ  ചെറുകഥകളായിരുന്നു .അന്ന് ഞാൻ കാഫ്കയുടെ 'ദ് മെറ്റാമോർഫോസിസ്'(രൂപാന്തരം)എന്ന കഥ വായിച്ചു. ആദ്യവാചകം വായിച്ചപ്പോൾ തന്നെ ഞാൻ തകർന്നുപോയി!.ഞാൻ അത്രയ്ക്ക് അതിശയിച്ചു. ആദ്യവാചകം ഇങ്ങനെയാണ്: കുഴപ്പം പിടിച്ച സ്വപ്നങ്ങളിൽ നിന്ന് രാവിലെ ഉറക്കമുണർന്ന ഗ്രിഗർ സാംസ  തിരിച്ചറിഞ്ഞു, താൻ ഒരു വലിയ ഷഡ്പദമായി രൂപാന്തരപ്പെട്ടിരിക്കുന്നു എന്ന്. ഈ വാചകം വായിച്ചശേഷം ഞാനോർത്തത് ഇതുപോലെ ഒരാളും എഴുതിയിട്ടില്ല എന്നാണ്; ഉണ്ടായിരുന്നെങ്കിൽ ഞാൻ നേരത്തെ തന്നെ എഴുതിത്തുടങ്ങിയേനെ.
അങ്ങനെ ഞാൻ പെട്ടെന്ന് തന്നെ ചെറുകഥകൾ എഴുതാൻ തുടങ്ങി.'

മർദ്ദകരുടെ ലഹരി 

ജീവിതത്തെക്കുറിച്ചുള്ള നിശിതവും സത്യസന്ധവുമായ നിരീക്ഷണമാണ് കാഫ്ക അവതരിപ്പിക്കുന്നത്. ലോകത്ത് അനീതി ഏത് സമയത്തും ഭീമാകാരമായി പ്രത്യക്ഷപ്പെടാം. അനീതിയുടെ രാക്ഷസൻ സമീപത്ത് തന്നെയുണ്ട്. നീതിക്ക് വേണ്ടി അലയാമെങ്കിലും  അത് കിട്ടണമെന്നില്ല .നീതി തേടി ചെല്ലുന്നവനെ കുറ്റവാളിയായി ചിത്രീകരിച്ചു ശിക്ഷിക്കാനും സാധ്യതയുണ്ട്. ഒരാൾ കുറ്റം ചെയ്തിട്ടില്ലെന്ന് സ്ഥാപിക്കാൻ അയാൾക്ക് ഒന്നും തന്നെ ചെയ്യാനില്ല.  അതിന് മറ്റുള്ളവരുടെ സഹായം വേണം .കുറ്റം ചെയ്തിട്ടില്ലെന്ന് തെളിയിക്കാൻ സത്യസന്ധമായി ആഗ്രഹിക്കുന്ന ഒരാൾക്ക് , കുറ്റാരോപിതന് ഒരിടത്തു നിന്നും സഹായം കിട്ടണമെന്നില്ല. കാരണം അയാൾ കുറ്റം ചെയ്തതായി പ്രഖ്യാപിക്കപ്പെട്ടിരിക്കുകയാണ്.ഒരു നിരപരാധിക്ക്, തൻ്റെ നിരപരാധിത്വത്തിന് നിരത്താവുന്ന തെളിവ് അയാളെത്തന്നെയാണ്.അതാകട്ടെ , ആർക്കും വിശ്വസിക്കാൻ കഴിയാത്തതാണ്. ഒരു വ്യക്തിയുടെ സങ്കീർണമായ ഒറ്റപ്പെടലാണിത്.  മനുഷ്യബന്ധങ്ങളിലും കുടുംബജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും ഈ കാഫ്കയെസ്ക് (കാഫ്കയുടെ കൃതികളിൽ കാണുന്ന വിചിത്രമായ ,പേടിപ്പിക്കുന്ന ,ദുസ്വപ്ന സമാനമായ അവസ്ഥ)ലോകം ജീവിക്കുന്നുണ്ട്. അത് എല്ലാവർക്കും തിരിച്ചറിയാനൊക്കില്ല.എന്നാൽ അങ്ങനെ ഒരവസ്ഥയുണ്ട്. ചിലർ അതിനെ ദുർവ്യാഖ്യാനം ചെയ്തേക്കാം; പരിഹസിക്കാനും മുതിരും. ധാരാളം പേർ ഒരുമിച്ച് കൂടി ഒരാളെ വിചാരണ ചെയ്യുകയാണെങ്കിൽ പ്രതിരോധിക്കാനാവില്ല.

ആദിവാസി യുവാവ് മധു ആൾക്കൂട്ട വിചാരണയിൽ കൊലചെയ്യപ്പെട്ട സംഭവം നമ്മുടെ നാട്ടിൽ കൺമുന്നിലുണ്ടായ ഒരു കാഫ്കയെസ്ക് ലോകത്തിൻ്റെ നിർദ്ദയമായ പ്രവൃത്തിക്ക് ഉദാഹരണമാണ്. മധുവിന് വിദ്യാഭ്യാസമോ വിനിമയസാമർത്ഥ്യമോ ഇല്ല. ഉണ്ടെങ്കിൽ പോലും ക്രുദ്ധമായ ആൾക്കൂട്ടത്തെ പറഞ്ഞു ധരിപ്പിക്കാൻ എളുപ്പമല്ല .മധുവിൻ്റെ കൈകൾ ബന്ധിച്ചിരുന്നു, അതുകൊണ്ട് മർദ്ദിക്കുന്നവർക്ക് കുറേക്കൂടി ആവേശമുണ്ടാകാൻ ഇടയാക്കി. പ്രതികരിക്കാൻ നിസ്സഹായനായ ഒരുവരെ മർദ്ദിക്കുന്നതിൽ മർദ്ദകർക്ക് എന്നും പ്രത്യേക ലഹരിയുണ്ടാകും. മർദ്ദിക്കുന്നവർ മനുഷ്യരുടെ വംശത്തിൽ നിന്ന് മാറി മാംസഭുക്കായ ഒരു മൃഗത്തിന്റെ സ്വാഭാവിക പരാക്രമത്തിലേക്കാണ് എത്തിച്ചേരുന്നത്.
അപ്പോൾ അവർക്ക് കാതുകൾ ഉണ്ടായിരിക്കില്ല .മനസ്സ് അലറി വിളിക്കും. മനസ്സിൽ നിന്ന് ക്രൂരത പ്രവഹിക്കുന്നതിൽ അവർ അഭിമാനം കൊള്ളുന്നുണ്ടാവും. അപ്രതിരോധ്യനും  ബന്ധുബലമില്ലാത്തവനും നിസ്സഹായനും നിരക്ഷരനുമായ ഒരുവനെ പരിഷ്കൃതരായ ജനക്കൂട്ടം ആക്രമിച്ചു കൊല്ലുന്നത് ജനാധിപത്യത്തിനകത്ത് പടരുന്ന ഭ്രാന്താണ്.

രാഷ്ട്രീയത്തിൻ്റെ വെള്ളിക്കൊലുസ് 

മധുവിന് ഒന്നിനും ഉത്തരം കിട്ടിയില്ല. ഭക്ഷണം കഴിക്കാത്തതുകൊണ്ട് വിശപ്പുണ്ടായിരുന്നു. അതുകൊണ്ട് ഭക്ഷണത്തോട് താല്പര്യം തോന്നാം. എന്തുകൊണ്ടാണ് തനിക്ക് മാത്രം ഭക്ഷണം കിട്ടാത്തതെന്ന് മധുവിന് അറിയില്ലായിരുന്നു .മധുവിൻ്റെ അടുത്തേക്ക് രാഷ്ട്രീയം അതിൻ്റെ വെള്ളിക്കൊലുസുകൾ കിലുക്കി എത്തിയില്ല. മധു രാഷ്ട്രീയത്തിന് പുറത്തായിരുന്നു. മധുവിനെ മർദ്ദിച്ചവർക്ക് അത് പറഞ്ഞു കൊടുക്കാനുള്ള ബാധ്യതയില്ലല്ലോ. അവർക്ക് തെളിയിക്കാനുണ്ടായിരുന്നത് തങ്ങൾ മധുവിനേക്കാൾ വലിയ കുടുംബപശ്ചാത്തലമുള്ളവരും ധനസ്ഥിതിയുള്ളവരും  ആരോഗ്യമുള്ളവരുമാണെന്ന അഹന്ത മാത്രമായിരുന്നു. അവർ സാധാരണ മനുഷ്യശരീരങ്ങളല്ലായിരുന്നു; അഹന്തയുടെ മനുഷ്യശരീരങ്ങളായിരുന്നു. അവർക്ക് ഒന്നും ഓർമ്മയുണ്ടായിരുന്നില്ല .ഒരു ഇരയെ കിട്ടുന്നതോടെ തങ്ങൾ ഉന്നതരും പുണ്യവാളന്മാരുമാണെന്ന് സമർത്ഥിക്കാൻ അവർ ഏത് മാർഗവും സ്വീകരിക്കുന്നത് പതിവാണ്. തൻ്റെ പേരിൽ ചാർത്തപ്പെട്ട കുറ്റം എന്താണെന്ന് അവന് അറിയില്ലായിരുന്നു .അവൻ്റെ  നിഷ്കളങ്കതയിലേക്ക് ചോര തെറിപ്പിക്കാൻ ആൾക്കൂട്ടത്തിന് കഴിഞ്ഞു.അവൻ്റെ അറസ്റ്റും കോടതിയും വക്കീലും നിയമവ്യവഹാരവും എല്ലാം ആ കാട്ടിൽ തന്നെ പൂർത്തിയായി. അവന് സ്വന്തം പ്രവൃത്തിയുടെ അർത്ഥം എന്താണെന്ന് മനസ്സിലാവാതെ വിടവാങ്ങേണ്ടി വന്നു. അത് അറിയിക്കാൻ ഒരു ഭരണകൂടവും ആ സമയത്ത് അവിടെ ഉണ്ടായിരുന്നില്ല. കാഫ്കയുടെ സാഹിത്യത്തിലൂടെ രൂപപ്പെട്ട ജീവിതരഹസ്യത്തെക്കുറിച്ചുള്ള ഈ വെളിപാട്, ഈ കാഫ്കയെസ്ക് ലോകം ഏതു ജനാധിപത്യ രാജ്യത്തും  ഏതുസമയത്തും സംഭവിക്കാവുന്നതാണെന്ന് ഓർമ്മിപ്പിക്കുന്നതാണ് മധുവിൻ്റെ കൊലപാതകം. 

Wednesday, July 8, 2026

ഉത്തര- ഉത്തരാധുനികത/ഉത്തരാധുനികത മരിച്ചു/new books

 

ഉത്തരാധുനികത മരിച്ചു എന്ന് പറഞ്ഞത് അമേരിക്കൻ സാഹിത്യ സൈദ്ധാന്തികനായ റെയോൾ ഇഷത്മാനാ(Raoul Eshelman)ണ്. അദ്ദേഹം പെർഫോമാറ്റിസം എന്ന സിദ്ധാന്തമാണ്  അവതരിപ്പിച്ചത്. കൃതിയിലെ ആഖ്യാനപരമായ മികവ് ,അതിൻ്റെ രസാനുഭവങ്ങൾ, അതിൽ തന്നെയുള്ള കലയുടെ മാന്ത്രികത തുടങ്ങിയവ പുതിയൊരു മേഖലയായി അദ്ദേഹം വ്യാഖ്യാനിച്ചു .അതീതത്വം ,കല ,സൗന്ദര്യം എന്നിവ നിരുപാധികമായി അനുഭവിപ്പിക്കുന്നതാകണം സാഹിത്യമെന്ന് അദ്ദേഹം പറഞ്ഞു. ഐഡൻ്റിറ്റിയെ നിരാകരിക്കുകയാണ്, അദ്ദേഹം ചെയ്തത്. 

ബ്രിട്ടീഷ് സാഹിത്യചിന്തകനായ അലൻ കിർബി ഡിജിമോഡേണിസം എന്ന പുസ്തകമെഴുതിയത് നവകാലഘട്ടത്തിലെ ഡിജിറ്റൽ ആധുനികത എങ്ങനെയെല്ലാം മനുഷ്യബുദ്ധിയിൽ പുതിയ മുന്നേറ്റമുണ്ടാക്കി എന്ന് സ്ഥാപിക്കാനാണ് .ഫ്രഞ്ച് കലാചിന്തകനും ക്യൂറേറ്ററുമായ  നിക്കോളൈ ബോറിയ 'റിലേഷണൽ എയ്സ്തെറ്റിക്സ്' എന്ന സിദ്ധാന്തമാണ് മുന്നോട്ടുവച്ചത്.കലാ വസ്തുവും അതിൻ്റെ ഇടവും പരസ്പര പൂരകമാണെന്നും കലയിൽ നിന്നുണ്ടാകുന്ന അനുഭൂതി  ആപേക്ഷികമാണെന്നും അദ്ദേഹം വാദിച്ചു.

 അമേരിക്കൻ സൈദ്ധാന്തികനായ ജിൽസ് ലിപോവെറ്റ്സ്കി Hyper Modern Times എന്ന ഒരു പുസ്തകമെഴുതി. പരിധിയില്ലാത്ത വികസനമാണ് ആധുനിക സമൂഹങ്ങളിൽ സംഭവിക്കുന്നതെന്ന് വാദിച്ച അദ്ദേഹം വ്യക്തികളുടെ സമ്പൂർണ്ണമായ ആഗ്രഹ പൂർത്തീകരണവും വാണിജ്യവൽക്കരണവുമാണ് ഇപ്പോൾ പ്രധാനമായി കാണപ്പെടുന്നതെന്ന് പറഞ്ഞു. 

Bookinn publications

07736300323 

Wednesday, June 24, 2026

നിശ്ശബ്ദതയുടെ ഉരഗം ഇഴഞ്ഞ പാട് /എം.കെ.ഹരികുമാർ




കുമാരനാശാൻ്റെ 'വീണപൂവ്'  വായിച്ചപ്പോൾ വിമർശക മനസിലുണ്ടായ സൃഷ്ടിപരമായ അലട്ടലുകളെ തത്വചിന്താപരമായി അപഗ്രഥിക്കുകയാണിവിടെ. 


എൻ്റെ 'ആത്മായനങ്ങളുടെ ഖസാക്ക് ' എന്ന കൃതി 1964 ലാണ്  പ്രസിദ്ധീകരിച്ചത്. വിമർശനസർഗ്ഗത്തിൽ ചെയ്തതിന്റെ തുടർച്ചയോ ആ ബിന്ദുവിൽ നിന്നുള്ള  വളർച്ചയോ ആയിട്ട് സമീപകാലത്ത് പ്രസിദ്ധീകരിച്ച 'കടമ്മനിട്ടക്കവിതയിൽ നരേന്ദ്രപ്രസാദിൻ്റെ സ്വം വായന' എന്ന കൃതിയെ കാണാൻ തോന്നുന്നു. വിമർശനത്തെ ആന്തരികമായ സാഹിത്യകലയുടെ, അനുഭവമായി കാണുകയാണ് എൻ്റെ രീതി. ഒരു പ്രബന്ധകാരന്റെ മുൻകൂട്ടി തീരുമാനിച്ച ആശയങ്ങളോ മറ്റുള്ളവരുടെ ചിന്തകളിലൂടെയുള്ള സഞ്ചാരമോ ഇവിടെ കാണാനാവില്ല. നമ്മുടെ ഭാഷയിൽ ധാരാളം വിമർശന ലേഖനങ്ങൾ വരുന്നുണ്ട് .എന്നാൽ 99 ശതമാനവും സ്റ്റാറ്റസ്കോ നിലനിർത്താനുള്ള വെപ്രാളം മാത്രമാണ്. പ്രതിഷേധിക്കുന്ന ,നവീകരിക്കുന്ന ഒരു തലം കാണാനില്ല.പുതിയൊരു ആലോചനയില്ല .വൈലോപ്പിള്ളിയുടെ 'മാമ്പഴ'ത്തെ പോലും ഒരേ രീതിയിൽ ചർച്ച ചെയ്യുകയാണ്.'വീണപൂവ്','കരുണ' എന്നീ കാവ്യങ്ങൾക്ക് ക്ളീഷേ ആസ്വാദനമാണുള്ളത്. ഒരു കവിതയെക്കുറിച്ച് നൂറ് വർഷത്തിനിടയിൽ പോലും വ്യത്യസ്തമായ ഒരു വായന ഉണ്ടാകുന്നില്ല. 'വീണപൂവി'നെക്കുറിച്ച് അസഹനീയമായ വിധം പഴയ പാഠങ്ങൾ ആവർത്തിക്കുകയാണ് ചെയ്തിട്ടുള്ളത്. അതിനെതിരെയാണ് ഞാൻ 'വീണപൂവ് കാവ്യങ്ങൾക്കു മുമ്പേ' എന്ന പുസ്തകമെഴുതിയത്.  അതിൽ ഒരു പൂവിൻ്റെ അനന്യതയാണ് അന്വേഷിച്ചത്. ഒരു വസ്തുവിന് കേവലം അതായിരിക്കാനുള്ള അവകാശമുണ്ട്. വസ്തുവിന്റെ പ്രാഥമികമായ പ്രകൃതി, അസ്തിത്വം നിഷേധിക്കപ്പെടുന്നിടത്ത് കലയില്ല. നമ്മുടെ വായന മറ്റൊരു വഴിക്കാണ് പോകുന്നത്. അത് വളരെ അപക്വവും വഴിതിരിഞ്ഞു പോകുന്നതുമായ  അർത്ഥവിചാരമാണ്. ഒരു കാവ്യത്തിലെ ബിംബങ്ങളെ അർത്ഥപരമായോ അതിവൈകാരികമായോ സമീപിക്കുന്നതിന്റെ കുഴപ്പമാണിത്. 

വീണപൂവ് ആശാൻ്റെ കാമുകിയാണെന്ന് സമർത്ഥിക്കുന്നത് അർത്ഥശൂന്യമാണ് .ഒരു മഹത്തായ കവിതയ്ക്ക് അങ്ങനെ നിലനിൽക്കാനാവില്ല. കവിതയെ അങ്ങനെ ലഘൂകരിക്കാനാവില്ല. പൂവ് കാമുകിയാണെന്ന് പറയുന്നതോടെ അതിന് പ്രണയകാവ്യങ്ങളുടെ പട്ടികയിൽ ഇടം കിട്ടിയേക്കാം.ആ ലേബൽ പതിപ്പിച്ചാൽ അതെഴുതുന്നവന് കൂടുതൽ വായനക്കാരെ കിട്ടുമായിരിക്കും. ഒരു ദുരന്ത പ്രണയകാവ്യം വായിക്കാൻ താത്പര്യപ്പെടുന്നവരുണ്ട്. അല്ലെങ്കിൽ മറ്റൊരു സാധ്യതയുള്ളത് അതിവൈകാരികമായ ഉപഭോഗമാണ്.


പകൽ പോലെയുള്ള സത്യങ്ങൾ കലയിൽ വേണ്ട 


കവിതയിൽ അമിതമായ വൈകാരികഭാരം അടിച്ചേൽപ്പിക്കുമ്പോൾ അതിൽ വിമർശകന്റെ ആന്തരമായ സൂക്ഷ്മദർശനമോ ദാർശനികമായ പര്യവേക്ഷണമോ ഇല്ലാതാകുന്നു. എന്നാൽ 'വീണപൂവ് കാവ്യങ്ങൾക്കു മുമ്പേ' എന്ന കൃതി എഴുതിയപ്പോൾ ഈ ലേഖകനെ അലട്ടിയത്, ഒരു കവിയും പ്രകൃതിയിലെ ഒരു വസ്തുവും തമ്മിലുള്ള സംവേദനത്തിലൂടെ ജീവിതത്തിന്റെ മറഞ്ഞിരിക്കുന്ന പോരളുകളെപ്പറ്റി ആലോചിക്കാനാവുമോ എന്ന പ്രശ്നമാണ്. വസ്തുവിന്റെ ജീവതത്വപരമായ (ontological) അർത്ഥമാണ് കവിതയ്ക്ക് വേണ്ടത്. ജീവതത്വപരം, അല്ലെങ്കിൽ പ്രകൃതത്തിലുള്ള ,അസ്തിത്വപരമായ അർത്ഥം നിശ്ചിതമായ ചതുരവടിവിലുള്ളതല്ല. അത് ഒരു  ത്രികോണം വരയ്ക്കുന്നത് പോലെ ക്ലിപ്തമായിരിക്കില്ല. ത്രികോണത്തിന്റെ മൂന്ന് ബിന്ദുക്കൾ എവിടെയാണെന്നറിയാത്ത ഒരു വിദ്യാർത്ഥിയുടെ ആശയക്കുഴപ്പമാണ് അതിലുള്ളത്.അത് എങ്ങനെ പൂർത്തിയാക്കാം എന്നിടത്താണ് കവിത ആരംഭിക്കുന്നത്. അതുകൊണ്ടാണ് പലരും പറഞ്ഞതും നമുക്ക് നേരത്തെ തന്നെ ഉറച്ചധാരണകളുള്ളതുമായ വസ്തുതയെക്കുറിച്ച് എഴുതരുതെന്ന് വിവരമുള്ളവർ പറയുന്നത്. പകൽ പോലെയുള്ള സത്യങ്ങൾ വിവരിക്കുന്നതിൽ കലയില്ല. അറിയാത്തതിനെക്കുറിച്ചുള്ള അന്വേഷണമാണ് കലയെ മഹത്തരമാക്കുന്നത്. അതിവൈകാരികത കവിതയുടെ ശത്രുവാണ്.

നമുക്ക് അറിയാത്തതാണ് സൃഷ്ടിപരമായ തലത്തിലേക്ക് ഉയരേണ്ടത്‌. അതുകൊണ്ടാണ് പല യുക്തികൾ ഉപയോഗിച്ച് ആശാൻ സങ്കീർണമായ ആ വസ്തുതയെ വിശകലനം ചെയ്യുന്നത്. ഔപനിഷദോക്തികൾ, ചിലപ്പോൾ സമാധാനം തന്നേക്കാം എന്നാണ് അശാൻ പറയുന്നത്. വസ്തുവിൻ്റെ പ്രകൃതത്തിലുള്ള ,പ്രത്യക്ഷത്തിലുള്ള അനന്യതയുടെ തത്വചിന്ത പല വിധത്തിൽ കവി പരിശോധിക്കുന്നത് കാണാം.അപ്പോൾ പോലും പൂർണമായ അർത്ഥമോ ആശയപരമായ ശാന്തിയോ ലഭിക്കുന്നില്ല.  അതുകൊണ്ടാണ് പല യുക്തികൾ ഉപയോഗിച്ച് ആശാൻ സങ്കീർണമായ ആ പ്രകൃതിയെ വിശകലനം ചെയ്യുന്നത്. 


തത്വചിന്താപരമായ അശാന്തി 


വീണപൂവ് അവശേഷിപ്പിക്കുന്നത് അശാന്തിയാണ് .അത് ആശയപരവും തത്വചിന്താപരവുമായ അശാന്തിയാണ്. എന്നാൽ കവിതയിൽ ഒരു കാമുകിയുടെ സ്ഥാനത്താണ് പൂവെന്നും പൂവ് വീണതോടെ കവിയുടെ പ്രണയമാണ് തകർന്നതെന്നും വ്യാഖ്യാനിച്ചാൽ 'വീണപൂവി'ൽ വ്യാപരിക്കുന്ന ജീവതത്വപരമായ ആരായലുകൾ അപ്രത്യക്ഷമാകും. അത് ആണും  പെണ്ണും തമ്മിലുള്ള ബന്ധത്തിൻ്റെ ലോകമായി വഴിമാറിപ്പോകും. ഇത് കവിതയെ അപഹസിക്കുന്നതിന് തുല്യമാണ് .ഇത്തരം വായനയിൽ യാതൊരു ശ്രേഷ്ഠതയുമില്ല. അത് വാണിജ്യവൽക്കരിക്കപ്പെട്ട മനസ്സുകളുടെ പ്രത്യേകതയായി കണ്ടാൽ മതി.

അതിവൈകാരികവും വാണിജ്യപരവുമായ താൽപര്യങ്ങളുള്ള മനുഷ്യർക്ക് കലയുടെ പ്രകൃതത്തെ അറിയാനൊക്കില്ല .ഇവിടുത്തെ വിമർശകർക്ക് ഒരു കവിയുടെ കലാപരവും സൗന്ദര്യാത്മകവുമായ അത്തരം ചോദനകളെ അതിന്റെ അർത്ഥപരതയിൽ സമീപിക്കാൻ ശേഷിയില്ല. അതിനുപകരം അവർ കവിതയിലെ വസ്തുതളെയെല്ലാം മാനുഷിക ജീവിതത്തിലെ കൊടുക്കൽ വാങ്ങലുകളുടെയും വാണിജ്യ താൽപര്യങ്ങളുടെയും ബിംബങ്ങളായി കാണുന്നു.ഇത് കവിതയ്ക്ക് ബാഹ്യമായ ആലോചനകളാണ്. അവിടെ കവിയോ ആസ്വാദകനോ ഇല്ല. 

ആശാൻ പൂവിനെയാണ് അഭിസംബോധന ചെയ്യുന്നത്.ആ  അഭിസംബോധനയ്ക്ക് ആവശ്യമായ യുക്തിയും തത്വചിന്തയും ഭാവനയുമാണ് തേടുന്നത്. അതാണ് കവിതയ്ക്ക് ആവശ്യമുള്ളത്. ഒരു യുക്തി മറ്റൊന്നിന് പരിഹാരമല്ല. ദുർഗ്രഹമായ ഒരു ലോകത്ത് എവിടേക്ക് തിരിയണമെന്ന് ആലോചിച്ച് സന്ത്രാസപ്പെട്ടു നിൽക്കുന്ന അവസ്ഥ 'വീണപൂവി'ലുണ്ട്. അതുകൊണ്ടാണ് ആശാൻ ഇങ്ങനെ എഴുതുന്നത്:

"ഇന്നീവിധം ഗതി നിനക്കയി പോക! പിന്നൊ-
ന്നൊന്നായ്ത്തുടർന്നു വരുമാ വഴി ഞങ്ങളെല്ലാം;
ഒന്നിന്നുമില്ല നില - ഉന്നതമായ കുന്നു -മെന്നല്ലയാഴിയുമൊരിക്കൽ 
നശിക്കുമോർത്താൽ."

ജീവിത നശ്വരതയെക്കുറിച്ചോർത്താൽ അശാന്തി അകലും. ശാശ്വതമായത് ഒന്നുമില്ലെങ്കിൽ പിന്നെന്തിന്  ആഗ്രഹിക്കണം ,ദു:ഖിക്കണം ? സ്വാർത്ഥത ഒരു മിന്നലാട്ടം മാത്രമാണ്. അതും വ്യർത്ഥമാണ്.

"ഉല്പന്നമായത് നശിക്കു- മണുക്കൾ നിൽക്കും
ഉല്പന്നമാമുടൽ വെടിഞ്ഞൊരു ദേഹി വീണ്ടും
ഉല്പത്തി കർമഗതി പോലെ വരും ജഗത്തിൽ,
കൽപ്പിച്ചിടുന്നിവിടെയിങ്ങനെ ആഗമങ്ങൾ."

ഇതും ഒരു യുക്തിയാണ്. കർമ്മഗതിയെ അഭയം പ്രാപിക്കുന്നു. കാമുകിയുടെ മരണത്തിൽ വേദനിക്കുന്ന കവിക്ക് ഇങ്ങനെ ചിന്തിക്കാനാവില്ല. കാരണം കാമുകിയോടുള്ള ബന്ധം വൈകാരികമാണ്. ആശാനാകട്ടെ വൈകാരിക വിച്ഛേദമാണ് അവതരിപ്പിക്കുന്നത്.

പൂവ് ഒരു മറയാണ് 

പൂവ് പ്രതീകമല്ലെന്ന നിലപാടാണ് ഈ ലേഖകൻ്റെ 'വീണപൂവ് കാവ്യങ്ങൾക്ക് മുമ്പേ' എന്ന കൃതിയിൽ കൈക്കൊണ്ടത്. മലയാളവിമർശനത്തിന്റെ ചരിത്രവും, വിശേഷിച്ച് ആശാൻ കൃതികളുടെ വിമർശനത്തിൻ്റെ ചരിത്രവും ഗൗരവത്തോടെ ഉൾക്കൊണ്ട ഒരാൾക്ക് ഇത് വളരെ പുതിയ വീക്ഷണമാണെന്ന് കാണാൻ വിഷമമില്ല. അതുകൊണ്ടാണ് സുകുമാർ അഴീക്കോടും കെ.പി.അപ്പനും എൻ്റെ പ്രതീകവാദവിരുദ്ധ നിലപാട് പ്രസക്തവും പുതിയതുമാണെന്ന് എഴുതിയത്. "ഈ വിമർശനത്തിൽ അസന്നിഗ്ദ്ധമായ ഒരു പൂർവ്വാന്വേഷണ നിരാസവും ഒരു നവദര്‍ശന കൗതുകവും നമുക്ക് കാണാൻ കഴിയുമെന്ന് " അഴീക്കോട് എഴുതുന്നുണ്ട് .വീണപൂവ് ഒന്നിൻ്റെയും പ്രതീകമല്ല - ഇതാണ് എൻ്റെ നിലപാട്.

ഈ കാര്യത്തിൽ 'വീണപൂവി'നെ അതിൻ്റെ തനതായ ജീവതത്വ ബോധത്തിലേക്ക് നയിക്കുന്ന മറ്റൊരു വിമർശനവും മലയാളത്തിൽ ഉണ്ടായിട്ടില്ല.' വീണപൂവ് കാവ്യങ്ങൾക്ക് മുൻപേ' എന്ന കൃതി ഒരു വഴിത്തിരിവ് എന്ന നിലയിലാണ് ഞാൻ സമീപിച്ചിട്ടുള്ളത്. പുസ്തകത്തിലെ ഒരു ഭാഗം ഉദ്ധരിക്കട്ടെ:

"പൂവ് ഏതിന്റെയെങ്കിലും പ്രതീകമാണെങ്കിൽ കവിക്ക് പൂവിനെപ്പറ്റിയുള്ള പല നിഗമനങ്ങളിൽ ഏർപ്പെടേണ്ടതില്ല. മറിച്ച് പൂവിന് പൂവ്  മാത്രമായാൽ മതിയെന്നും അത് മറ്റെന്തിനെയും പോലെ കാവ്യവസ്തുവായല്ല ജനിച്ചതെന്നും കവി മനസ്സിലാക്കുന്നു.കാവ്യവസ്തുവാകാതെ ജീവിച്ചതിന്റെ യഥാർത്ഥ ചിത്രമാണ് ആശാൻ വരച്ചു കാണിക്കുന്നത്. കാവ്യവസ്തുവായ പൂവ് എപ്പോഴും അന്യവസ്തുക്കളുടെ ഭാരം ചുമക്കുകയാവും. പൂവിനെ ആശാൻ ആ ഭാരം ഏൽപ്പിക്കുന്നില്ല." 

ഇതാണ് കാവ്യപരമായ സ്വതന്ത്രത . കവിത മറ്റൊന്നിനെ ചാരിനിൽക്കുന്നതല്ല. അതിന് അനന്യതയുണ്ട്. കവിതയിലെ വസ്തു അതിൽതന്നെയാണ് ആസ്വദിക്കപ്പെടേണ്ടത് .കവിത അതിൻ്റെ തന്നെ ഘടനയിലാണ് വസ്തുവിനെ പ്രതിഷ്ഠിക്കുന്നത് . വസ്തു മറ്റൊന്നല്ല. ഒരു വസ്തു മറ്റൊന്നിന് വേണ്ടി നിലനിൽക്കുകയാണെന്ന് പറയുന്നത്  മനുഷ്യൻ്റെ ഉപഭോഗ ആവശ്യത്തിന് വേണ്ടിയുള്ള കാഴ്ചപ്പാടാണ്.

കവികൾ എന്നും വാഴ്ത്തിയിട്ടുള്ള വസ്തുവാണ് പൂവ്. മറ്റൊന്നും എഴുതാനില്ലാതെ കഷ്ടപ്പെടുമ്പോൾ കവികൾ പൂവിനെ ആശ്രയിക്കാറുണ്ട്. പൂവിനെക്കുറിച്ചുള്ള ചിന്തയ്ക്ക് അതിൽ തന്നെ ഉത്തരം തേടാൻ ശ്രമിക്കുകയാണ് പോംവഴി. 

കവി പൂവിനെ സ്നേഹിച്ചത് അതിൻ്റെ സ്നിഗ്ദ്ധസൗന്ദര്യത്തിലും നശ്വരയിലുമാണ്. ദുരന്തത്തെ മുൻകൂട്ടി കാണുന്ന കവികൾ പൂവിലൂടെ അത് മറയ്ക്കാൻ ശ്രമിച്ചു. അതിന്റെയർത്ഥം പുവ് മറയ്ക്കുന്നത് ദുരന്തമാണ് എന്നാണ്. പൂവ് ഒരു മറയാണ്. അതിനടിയിൽ ജീവിതത്തിൻ്റെ ഭയപ്പെടുത്തുന്ന നശ്വരതയും  അമൂല്യമായ ജീവൻ്റെ അനിവാര്യമായ പതനവും അടങ്ങിയിരിക്കുന്നു. പൂവിനെ കാണുമ്പോൾ ഭയമുണ്ടാകും. കാരണം അത് വീഴ്ചയുടെ അവസാനത്തെ മുനമ്പാണ്. വലിയ യുദ്ധങ്ങൾക്ക് മുമ്പുള്ള പുറപ്പാടാണ്. യുദ്ധം കഴിഞ്ഞാൽ പടക്കളം എല്ലാവരും വിസ്മരിക്കുന്നു. യുദ്ധം നടന്നതിന്റെ ഓർമ്മകൾക്ക് അവകാശികളില്ല .നിശ്ശബ്ദതയുടെ ഉരഗം തകർന്ന വസ്തുക്കൾക്കിടയിലൂടെ  കടന്നുപോകുന്നുണ്ടാവും. ആ ഉരഗങ്ങൾ ഇഴഞ്ഞുപോയ പാടുകൾ തേടിച്ചെല്ലാൻ കവിക്ക് കഴിയണം. 


മറ്റുള്ളവർ എഴുതിയത് മായ്ച്ചുകളയാനാണ് എഴുതേണ്ടത്

ആത്യന്തികമായ ഫലശൂന്യതയെക്കുറിച്ചുള്ള വെളിപാട് വിധ്വംസകമാണ്. സൗന്ദര്യത്തിന്റെ ഇരുണ്ട വശമാണത്. സൗന്ദര്യത്തെ ആസ്വദിക്കുന്നതിൽ നിന്ന് നമ്മെ വിലക്കുന്നതിലെ സൗന്ദര്യമാണ് ആശാൻ ചർച്ച ചെയ്യുന്നത്. ലോകത്തിൻ്റെ അറിയാത്ത സമുദ്രങ്ങളെക്കുറിച്ചാണ് എഴുതേണ്ടത്. എഴുതുക എന്ന് പറഞ്ഞാൽ വലിയൊരു അർത്ഥമുണ്ട് .അത് നേരത്തെ എഴുതിയതിന്റെ ആവർത്തനമല്ല .നാം എഴുതുകയാണെന്ന് പറഞ്ഞാൽ പുതിയ ഒരു കാര്യമാണ് എഴുതുന്നത്. അതുവരെ ആരും എഴുതാത്തതാണത്.  അപ്പോഴാണല്ലോ എഴുത്തിനർത്ഥം ഉണ്ടാകുന്നത് .എഴുതുമ്പോൾ അത് പുതിയൊരു കടലാസിലാണ് പിറക്കുന്നത്;മറ്റൊരാൾ എഴുതിയതിന്റെ പുറത്തല്ല .ഒഴിഞ്ഞ ഇടങ്ങളിലേ എഴുതാനൊക്കൂ; അങ്ങനെയാണ് എഴുതേണ്ടത്. അതിൻ്റെയർത്ഥം ഇങ്ങനെ വിശദമാക്കാം: നിങ്ങൾ എഴുതുമ്പോൾ അത് വ്യക്തമായി കാണണമെങ്കിൽ ഒഴിഞ്ഞ ഇടമായിരിക്കണം .ശൂന്യമായ പ്രതലത്തിലാണ് എഴുതുന്നത്. അപ്പോഴാണ് അത് ദൃശ്യമാകുന്നത്. അതുകൊണ്ട് എഴുത്ത് പുതിയ ആവിർഭാവമാണ്. മറ്റൊരാൾ എഴുതാത്തത് എഴുതുമ്പോൾ അതുവരെ പലർ എഴുതിയത് മായ്ച്ചു കളയുകയാണ്. 

അങ്ങനെ നോക്കുമ്പോൾ എഴുതുക എന്ന പ്രക്രിയയിലൂടെ പുതിയ സുവിശേഷമാണ് പുറത്തു വരേണ്ടത്.  മറ്റുള്ളവർ പറയാത്തതാണ് അതിലൂടെ വെളിച്ചം തേടേണ്ടത്. ധാരാളം പേർ പറഞ്ഞത് ആവർത്തിക്കുന്നത് എഴുത്തല്ല. അത്  വാക്കുകളുടെ ആവർത്തനം മാത്രമാണ്. എഴുതുമ്പോൾ ഒരു തുടച്ചു നീക്കൽ സംഭവിക്കുന്നു. ആവർത്തിക്കപ്പെട്ടതും എവിടെ നോക്കിയാലും കാണാവുന്നതുമായ ചിന്തകളുടെ അഴുക്കാണ് തുടച്ചു മാറ്റപ്പെടുന്നത്. അത് ആശാൻ സാധ്യമാക്കിയത് കൊണ്ട് അതിനെക്കുറിച്ച് ഒരു വിമർശനാത്മക സർഗവിചാരം ആവശ്യമായി വരുന്നു. ആ കൃതി വിമർശകമനസ്സിൽ വന്നു വീഴുന്നതിന്റെ അനുരണനങ്ങളാണ് എഴുതുന്നത്. അതിൻ്റെ ഉള്ളടക്കമോ സാമൂഹിക പ്രസക്തിയോ ഒന്നുമല്ല.

വിമർശകൻ മറ്റൊരു കവിത എഴുതുന്നു 

കവിത വായിച്ചുകൊണ്ട് വിമർശകൻ മറ്റൊരു കവിത സൃഷ്ടിക്കുകയാണ്.അത് കവിതയുടെ സൂക്ഷ്മത്തിലും ഗദ്യത്തിന്റെ രാഗത്തിലുമാണ് സംഭവിക്കുന്നത്. വിമർശകൻ്റെ ഗദ്യം ഭാവനയുടേതാണ്.അത് കവിതയുടെ വിശദീകരണമല്ല. കവിത അനുഭവിച്ചതിന്റെ ഫലമായി സ്വയം വായിക്കുന്നതിന്റെ ഫലമാണിത്.  വിമർശകൻ തന്നെത്തന്നെ വായിക്കുന്നു. അമേരിക്കൻ വിമർശകനായ ദാനിയേൽ ഗ്രീൻ (Daniel Green) പറയുന്നു, The experience of reading is always the experience of language.വായിക്കുമ്പോൾ നമുക്ക് കിട്ടുന്ന അനുഭവം ഭാഷയുടെ അനുഭവമാണ്. ഇതാകട്ടെ ഓരോരുത്തർക്കും വ്യത്യസ്തമാണ്.

ജീവിതനശ്വരതയെപ്പറ്റിയുള്ള എൻ്റെ വ്യഥയെ എൻ്റെ വഴിയിൽ അന്വേഷിക്കുകയാണ് ഞാൻ ഈ കൃതിയിൽ ചെയ്തത്. ജീവിതത്തിന്റെ അർത്ഥമെന്തെന്ന് ചോദിക്കുന്നതുപോലെ ദുർഗ്രഹമാണ് എന്തുകൊണ്ടാണ് അത് നശ്വരമായിരിക്കുന്നതെന്ന്  തിരയുന്നത്. ഏതൊരു മനീഷിയെയും ഈ ചോദ്യങ്ങൾ കുഴയ്ക്കുന്നു. സ്നേഹത്തെ നൈമിഷികമോ താൽക്കാലികമോ ആക്കുന്നത് ഈ ചോദ്യങ്ങളാണ്. ജീവിതത്തിൻ്റെ അനിശ്ചിതത്വവും നശ്വരതയും മൂല്യങ്ങളുടെ നിലനിൽപ്പിന് ഭീഷണി ഉയർത്തുന്നു. ഒരു പക്ഷിയെ  സ്നേഹിക്കുന്നു .എന്നാൽ തൊട്ടടുത്ത നിമിഷം അതിനെ ഒരാൾ അമ്പെയ്ത് കൊല്ലുന്നു. ഒരു മീനിനെ, അതിൻ്റെ  ചലനത്തെ സ്നേഹിക്കുന്നു. പൊടുന്നനെ ഒരുവൻ അതിനെ ചൂണ്ടയിട്ടോ വലയിൽ കുടുക്കിയോ  പിടിച്ചു കൊല്ലുന്നു. എത്ര ക്ഷണികമാണ് ജീവിതം ? ഈ അനിശ്ചിതാവസ്ഥ തരുന്ന മരവിപ്പും മടുപ്പും ഭീകരമാണെന്നിരിക്കെ അതിനെ സമാശ്വസിപ്പിക്കാനുള്ള ആശയം തേടിയാണ് ഞാൻ ഈ കവിത വായിച്ചത്. വീണുകിടക്കുന്ന പൂവിനെക്കുറിച്ചുള്ള ദുഃഖം എന്റേതുമാണ്. എൻ്റെ മനസ്സിൻ്റെ അടിയിലൂടെ വിഷാദാത്മകതയെക്കുറിച്ച് അന്വേഷിക്കാൻ ഇത് പ്രേരണയായി.

മറ്റൊരു വീണപൂവായി ഞാൻ ഓരോന്നിനെയും സങ്കൽപ്പിക്കാൻ തുടങ്ങി. ബാല്യകൗമാരങ്ങളും സ്നേഹബന്ധങ്ങളും ഇതുപോലെ വീണുപോകുന്നത് കണ്ടു. വീണതിന് പിന്നീട് ഉയർപ്പില്ല .മനസ്സിൽ നിന്ന്  വിഷാദത്തിന്റെ ഉയിർപ്പ് ഒഴിവാക്കാൻ  സ്വയം തേടുകയാണ് ചെയ്തത്. ലോകജീവിതത്തിന്റെ അർത്ഥശൂന്യതയും വിളിച്ചാൽ വിളി കേൾക്കാത്ത അവസ്ഥയും എന്നിൽ സംഘർഷം സൃഷ്ടിച്ചു. അത് പരിഹരിക്കാൻ വാക്കുകളുടെ സഹായമില്ലാതെ മനസ്സിൽ കവിത രചിച്ചുകൊണ്ടിരുന്നു. അസ്തമയങ്ങളിലും കൊഴിയുന്ന ഇലകളിലും സ്നേഹിതരുടെ മൃത്യുവിലും ലോകത്തിൻ്റെ മറവിയിലും ഞാൻ തിരഞ്ഞുകൊണ്ടിരുന്നു. അപ്പോൾ ആശാൻ്റെ വരികൾ പ്രതിധ്വനിച്ചു.

"സാധിച്ചു വേഗമഥവാ നിജ്ജന്മകൃത്യം
സാധിഷ്ഠർ പോട്ട് - ഇഹ നിശിപാന്ഥപാദം
ബാധിച്ചു രൂക്ഷശില വാഴ്വതിൽ നിന്ന് മേഘ-
ജ്യോതിസ്സുതൻ ക്ഷണികജീവിതമല്ലി കാമ്യം"

പരാജയപ്പെട്ട ജീവിതങ്ങൾക്കെല്ലാം ഇത് സാന്ത്വനമായി തീരുന്നതായി വായിക്കാം ."പൂവിനെക്കുറിച്ചല്ലാതെ മറ്റൊന്നിനെക്കുറിച്ചും പറയാനില്ലെന്ന് സൂചിപ്പിക്കുന്ന കവി കവിതയിലെ ഏത് പ്രവണതയെയും അതിജീവിക്കുകയാണ്. വിഭിന്ന  ഭാവങ്ങളുള്ള പൂവ് അങ്ങനെ അനേകം സ്വരങ്ങളെ ഓർമ്മിപ്പിക്കുന്നു. പൂവിനെക്കുറിച്ചല്ലാതെ മറ്റൊന്നും പറയാതിരിക്കുക ,പൂവിൻ്റെ തന്നെ പല ജീവിതങ്ങൾ ധ്വനിപ്പിക്കുക എന്നീ മാർഗങ്ങളിലൂടെയാണ് കവിത സാർവലൗകിക പ്രസക്തിയിലേക്ക് വരുന്നത്.സാർവകാലികാനുഭവങ്ങളുടെ സാരാംശത്തിലേക്ക് എത്തുന്ന കവി എല്ലാ മനുഷ്യനിർമ്മിത പ്രത്യയശാസ്ത്രങ്ങളെയും ഉപേക്ഷിക്കുന്നു. ഇങ്ങനെ കവിത സ്വതന്ത്രമാകുന്നു."

എന്നാൽ കവിതയുടെ ഈ സ്വാതന്ത്ര്യം വിമർശകന്റെ മനസ്സിലാണ് വിചിത്രമായ പദകോശങ്ങളോടെ ഉദിച്ചുയരുന്നത്. വിമർശകൻ അതിൽ സ്വയം ദർശിക്കുന്നു. അത് വിമർശകൻ്റെ  സ്വാതന്ത്ര്യവുമാണ്. പാരമ്പര്യത്തിൻ്റെ  നിശ്ചലമായ ആശയലോകത്ത് നിന്നുള്ള സ്വാതന്ത്ര്യം പ്രഖ്യാപിക്കാൻ വിമർശകൻ തിരഞ്ഞെടുക്കുന്ന നിമിഷമാണിത്. വിമർശകൻ സ്വന്തം മനസ്സിന്റെ സർഗാത്മക സ്വാതന്ത്ര്യത്തെ വീണ്ടെടുക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമാണ് ഈ വായന. വിമർശകൻ സ്വന്തം സ്വാതന്ത്ര്യസങ്കല്പത്തെ വായിക്കുകയാണ്. അയാളുടെ സംവേദനാത്മകതയുടെ ആകസ്മികമായ എത്തിച്ചേരലാണിത്.  അങ്ങനെ അയാളിലെ പ്രക്ഷോഭകാരിയെ ശരിക്കും സാക്ഷാത്കരിക്കുന്നു.

ഒരു ഭാഗം കൂടി ഉദ്ധരിക്കുന്നു: " നിരന്തരം അന്യവൽക്കരിക്കുക എന്നതാണ് ജീവിതത്തിൻ്റെ സ്വഭാവം. അങ്ങനെയുള്ള പ്രക്രിയയിൽ നഷ്ടപ്പെടുന്നത് മാനുഷികതയാണ്. അകന്നുപോകുന്നത് ,നഷ്ടപ്പെടുന്നത് എവിടെയെന്ന ചോദ്യം വീണപൂവ് എന്ന കാവ്യത്തിന്റെ ആദിമധ്യാന്തം മുഴങ്ങുന്നതായി ഞാൻ കേൾക്കുന്നു." അമേരിക്കൻ തത്വചിന്തകനായ 
ജോൺ ഡിവി (John Dewy) പറഞ്ഞതുപോലെ കവിത നിഗൂഢതയിലേക്കാണ് ആഴ്ന്നിറങ്ങുന്നത് .It(poetry)has served the purpose of penetrating the mysterious depths of things.



ഗാന്ധിജിയുടെ ആത്മീയത എം.കെ.ഹരികുമാർ




" എനിക്ക് ഗാന്ധിജിയോട് വലിയ ഒരു അടുപ്പം ഒരിക്കലും തോന്നിയിട്ടില്ല.എന്നാൽ ഒരു രാഷ്ട്രീയ ചിന്തകനെന്ന നിലയിൽ അദ്ദേഹത്തിനു പ്രധാന കാര്യങ്ങളിൽ തെറ്റുപറ്റിയെന്നും കരുതുന്നില്ല. അതുപോലെ അദ്ദേഹത്തിൻ്റെ ജീവിതം ഒരു പരാജയമാണെന്നും പറയാനാവില്ല." ജോർജ് ഓർവെൽ എഴുതിയ Reflections on Gandhi എന്ന ലേഖനത്തിലെ വാക്യങ്ങളാണിത്.ഗാന്ധിജിയുടെ ഒരു ഓർമ്മ പുതുക്കലിൽ ഓർവെല്ലിൻ്റെ ലേഖനം വീണ്ടുവിചാരത്തിനും കണ്ടെത്തലിനുമുള്ള വഴിമരുന്നിടുകയാണ്. എന്തുകൊണ്ടായിരിക്കും അദ്ദേഹത്തിനു ഗാന്ധിജിയോട് അടുപ്പം തോന്നാത്തത്? അത് വ്യക്തിപരമായ സൗന്ദര്യബോധത്തിൻ്റെ പ്രശ്നമാണ്. ആ ലേഖനത്തിന്റെ ഒടുവിൽ ഓർവെൽ  തൻ്റെ സൗന്ദര്യാത്മകമായ അരുചി വെളിവാക്കിക്കൊണ്ട് ഇങ്ങനെ പ്രസ്താവിക്കുന്നു:
"One may feel ,as I do ,a sort of aesthetic distaste for Gandhi ,one may reject the claims of sainthood made on his behalf (he never made any such claim himself ,by the way) ,one may also reject sainthood as an ideal and therefore feel that Gandhi's basic aims were anti human and reactionary "

ഓർവെല്ലിനു ,ഗാന്ധിജിയോട്, സൗന്ദര്യബോധത്തിന്റെ പശ്ചാത്തലത്തിൽ അരുചിയുണ്ട് ; ഉൾക്കൊള്ളാൻ പറ്റാത്ത ചിലതുണ്ട്. അദ്ദേഹത്തെ ഒരു പുണ്യാളനാക്കുന്നതിനോടും ഓർവെൽ  വിയോജിക്കുന്നു ,അങ്ങനെ ഗാന്ധിജി അവകാശപ്പെട്ടില്ലെങ്കിലും. പുണ്യാളത്തത്തെ ഒരു മാതൃകയായി കാണാത്തവർ ഗാന്ധിജിയുടെ ലക്ഷ്യങ്ങളെ മനുഷ്യവിരുദ്ധമായി വിലയിരുത്തുമെന്നുവരെ ഓർവെൽ അഭിപ്രായപ്പെടുന്നു.

ഗാന്ധിജിക്ക് ഒരു വ്യക്തിയോടല്ലായിരുന്നു താത്പര്യം ,ഒരു ജനതയോടായിരുന്നു. അടുത്ത സുഹൃത്തുക്കളുണ്ടാവുന്നത് തൻ്റെ ലക്ഷ്യത്തിൽ നിന്നു വ്യതിചലിക്കാൻ ഇടയാക്കുമെന്ന് ഗാന്ധിജി ചിന്തിച്ചിരുന്നു. ഓർവെൽ എഴുതുന്നു ,ഒരാൾക്ക് ദൈവത്തെ സ്നേഹിക്കണമെങ്കിൽ ,അല്ലെങ്കിൽ മനുഷ്യവംശത്തെയാകെ സ്നേഹിക്കണമെങ്കിൽ ഏതെങ്കിലും ഒരു വ്യക്തിയോടുള്ള പ്രത്യേക ഇഷ്ടം ഉപേക്ഷിക്കണം .വൈയക്തികത ഇല്ലാതാവുകയും ലോകസാകല്യത പ്രാമുഖ്യം നേടുകയുമാണ്.  ഇവിടെയാണ് മാനസികവും മതപരവുമായ ആശയങ്ങൾ തമ്മിൽ ചേരാതെ നിൽക്കുന്നത്. സാധാരണക്കാർക്ക് സ്നേഹം എന്നു പറഞ്ഞാൽ ആരോടെങ്കിലുമൊക്കെയുള്ള അധികരിച്ച സ്നേഹമാണ്.

ഗാന്ധിജിക്ക് ആഹാരം രുചിക്കാനോ ആസ്വദിക്കാനോ ഉള്ളതല്ല;ആരോഗ്യത്തിനുള്ളതായിരുന്നു. മറ്റൊന്ന് ,ലൈംഗികതയോടുള്ള വിരക്തിയാണ്. ലൈംഗികവേഴ്ചയുണ്ടാകുകയാണെങ്കിൽ ,അത് ദീർഘിച്ച ഇടവേളകളിൽ സന്താനോൽപാദനത്തിനു വേണ്ടി മാത്രമാകണമത്രേ .ഓർവെൽ  ചൂണ്ടിക്കാട്ടുന്ന പോലെ ,ഗാന്ധിജി തന്റെ മുപ്പതുകളിൽ ലൈംഗികത ഉപേക്ഷിച്ച് ബ്രഹ്മചര്യത്തിലേക്ക് പോയ വ്യക്തിയാണ് .ലൈംഗികദാഹത്തെ പൂർണ്ണമായി ഉച്ചാടനം ചെയ്യുകയായിരുന്നു ആ ബ്രഹ്മചര്യത്തിൻ്റെ ലക്ഷ്യം. അത് വ്യക്തിയുടെ രാഗങ്ങളിൽ നിന്നുള്ള രക്ഷപ്പെടലും സമൂലമായ ലോകത്തിൻ്റെ വാഴ്വിൻ്റെ നേരെയുള്ള നോട്ടവുമായിരുന്നു. ലോകത്തിൻ്റെ സാരം ആർജിക്കുന്നതിൻ്റെ മറ്റൊരു രീതിയാണിത്. 

ത്യാഗം ,തപസ്സ് 

അതുകൊണ്ട് ഗാന്ധിയൻ ജീവിതമാതൃക എന്നു പറയുന്നത്  കഠിനമായ, ദുർഘടമായ ഒരു വഴിയാണ്. സാധാരണ മനസുകൾക്ക് അത് അപ്രാപ്യമാണ്. ഗാന്ധിയൻ ജീവിതം ആത്മീയമായ ചിന്തകളിലും ശ്രമകരമായ ചര്യകളിലും അധിഷ്ഠിതമാണ്. അത് മാനസികമല്ല; ആശയപരമായ ദൃഢനിശ്ചയങ്ങളും ത്യാഗവും തപസ്സുമാണ് അഭിവ്യഞ്ജിപ്പിക്കുന്നത് .ഗാന്ധിജിയുടെ ജീവിതാദർശം അഥവാ ഗാന്ധിസം അദ്ദേഹത്തിനു മാത്രമേ പ്രാവർത്തികമാക്കാനാവൂ.അത് മനുഷ്യൻ്റെ അതീതമായ ഒരിടമാണ്. അത് സാധാരണ മനുഷ്യൻ്റെ സ്വപ്നമോ അതിശയമോ ആയിരിക്കും . അദ്ദേഹത്തിൻ്റെ വസ്ത്രധാരണം ,ഭക്ഷണരീതി, വിശ്രമം ,ജീവിതാദർശങ്ങൾ ,മിതവ്യയം, ലക്ഷ്യബോധം എന്നിവ ശ്രദ്ധിച്ചാൽ ഒരു കാര്യം വ്യക്തമാകും. അത് ഗാന്ധിജിയുടെ സവിശേഷമായ മതപരമായ യാത്രയാണ്. വ്യക്തിഗതമായ മതമാണത്.  സർവമതങ്ങളെയും ആശ്ളേഷിക്കുന്നതിനപ്പുറത്ത് തൻ്റേതായൊരു മോക്ഷപാതയാണ് ഗാന്ധിജി വിഭാവന ചെയ്തത്. സ്വാതന്ത്യസമരം ആ യാത്രയ്ക്കുള്ള പരീക്ഷണശാലയായിരുന്നു ,കർമ്മ മേഖലയായിരുന്നു. 

രാഷ്ട്രീയത്തിൽ മറ്റുള്ളവർക്ക് പാലിക്കാൻ പറ്റാത്ത നിയമങ്ങളും മൂല്യങ്ങളുമാണ് ഗാന്ധിജി പുലർത്തിയത്. എന്തെന്നാൽ തൻ്റെ വ്യക്തിത്വത്തിനും ആന്തരികവും  ആത്മീയവുമായ അനുധാവനങ്ങൾക്കും പര്യാപ്തമായ സാഹചര്യങ്ങളാണ് അദ്ദേഹം തേടിക്കൊണ്ടിരുന്നത്.ചുറ്റുപാടുകളെ അതിനനുസരിച്ച് മാറ്റിയെടുക്കാൻ ഗാന്ധിജിക്ക് കഴിയുമായിരുന്നു. 

അദ്ദേഹത്തിൻ്റെ ചിന്തകൾ ആകർഷിക്കപ്പെടുന്നത് അതിനു  പറ്റിയ ആശയങ്ങളിലേക്കാണ്. സ്വന്തം ചിന്തകൾ ഉല്പാദിപ്പിക്കുന്നതിനേക്കാൾ തൻ്റെ ജീവിതചക്രം പൂർത്തീകരിക്കുന്നതിനായി മറ്റുള്ളവരുടെ ആശയങ്ങൾ സ്വീകരിച്ചു കൊണ്ടിരുന്നു. ഒരിക്കലും അതിൽ മുടക്കം വരുത്തിയിട്ടില്ല. എന്തിനാണ് ഇങ്ങനെ സ്വയം വികസിപ്പിക്കുന്നത്? സ്വയം ഒരു സത്യാന്വേഷകനാണെന്ന് കണ്ടെത്തുന്നത് ?അതാണ് ഗാന്ധിയൻ യജ്ഞം. ആരെയെങ്കിലും കായികമായി ,ആയുധങ്ങൾ ഉപയോഗിച്ച് നേരിടുന്നത് ഗാന്ധിജി ഇഷ്ടപ്പെട്ടില്ല .അത് ആ വ്യക്തിത്വത്തിൻ്റെ സഹജമായ സ്വഭാവമാണ്. ഉപേക്ഷിക്കാവുന്നതെല്ലാം ഉപേക്ഷിച്ചാലും ഒടുവിൽ താനും തൻ്റെ അനുഭവങ്ങളും ബാക്കിനിൽക്കുമെന്ന് കണ്ടെത്തിയ ഒരു സെൻ ബുദ്ധിസ്റ്റായിരുന്നു ഗാന്ധിജി . അദ്ദേഹം ഒരു ഭൗതികവസ്തുവിന്റെയും ഉടമസ്ഥതയിൽ വിശ്വസിച്ചില്ല.എന്നാൽ തൻ്റെ അഗാധവും ദൃഢവുമായ ആത്മീയതയിൽ വിശ്വസിച്ചു. നഷ്ടപ്പെടലുകളെ ഓർത്ത് വിഷാദിക്കാതെ ,തൻ്റെ കൂടെ പ്രകൃതി നല്കിയത് ഉണ്ടായിരുന്നാൽ മതിയെന്ന ചിന്തയാണിത്. ഒരു നിമിഷത്തിനാണ് മൂല്യം .ഒരു തുണ്ട് തുണികൊണ്ട് മറച്ചാൽ തീരുന്നതേയുള്ളൂ തന്റെ എല്ലാത്തരത്തിലുള്ള നഗ്നതകളുമെന്ന് ഗാന്ധിജിക്ക് മാത്രമേ ചിന്തിക്കാനാവൂ. ആ തുണ്ട് അദ്ദേഹത്തിൻ്റെ സത്യസന്ധതയാണ് പ്രകടമാക്കുന്നത്. എത്ര വലിയ സാമ്രാജ്യത്വ മേലാളന്മാരുടെ ഉടുത്തുകെട്ടുകളും ആ ചെറിയ തുണിക്കഷണത്തിൽ തട്ടി നിഷ്പ്രഭമാവുമായിരുന്നു. അദ്ദേഹം ആഗ്രഹങ്ങളില്ലാത്ത ഒരു മനുഷ്യനായിരുന്നു .ആഗ്രഹങ്ങളില്ലാത്തവർക്ക് സ്വയം ഭാവന ചെയ്യാൻ തുറസ്സായ ഇടങ്ങൾ ധാരാളമായി ലഭിക്കും .

അഹിംസയുടെ മൂർച്ച

റഷ്യൻ സാഹിത്യകാരൻ ടോൾസ്റ്റോയിയുമായുള്ള കത്തിടപാടുകളിലൂടെയാണ്  ഗാന്ധിജി അഹിംസ എന്ന ആശയത്തിന്റെ അടിമയാകുന്നത്. ടോൾസ്റ്റോയി പറഞ്ഞു ,ഒരു ഭരണകൂടത്തോട് ഒരിക്കലും ആയുധമെടുത്ത് പോരാടരുതെന്ന് .അതാണ് ദക്ഷിണാഫ്രിക്കയിലും ഇന്ത്യയിലും അദ്ദേഹം ഉപയോഗിച്ചത്. എന്താണ് അഹിംസ ?അങ്ങോട്ട്  ആക്രമിക്കുകയില്ലെന്നാണ് അർത്ഥം . എന്നാൽ ഇങ്ങോട്ട് ആക്രമണമുണ്ടായാൽ നഷ്ടം സഹിക്കണം. കഷ്ടപ്പാടും സഹനവും നാം നേരിടണം.അഹിംസ  ആത്യന്തികമായി നമ്മളിലേക്ക് തന്നെ തിരിഞ്ഞുകുത്തുകയാണ് ചെയ്യുക .ഒരു വലിയ രാജ്യം നമ്മെ  ആക്രമിക്കുമ്പോൾ അഹിംസയിൽ വിശ്വസിച്ച് നാം നിശ്ശബ്ദരായിരുന്നാൽ ,നമ്മെ അവർ കൊന്നൊടുക്കും .പൂർണമായി കൊന്നൊടുക്കില്ലായിരിക്കാം; അടിമകളാക്കപ്പെടുന്നതുവരെ ആ കൊല തുടരും. 

അഹിംസയുടെ ഫലം, മറ്റൊരാളിൻ്റെ , സൈന്യാധിപൻ്റെ രാജ്യത്തിന്റെ മനസ്സിലാണ് ഉണ്ടാകേണ്ടത്.അഹിംസ ഒരു ഉദ്ബുദ്ധമായ നീലാകാശമായി  ശത്രുവിന്റെ മനസ്സിൽ ഉണരണം. അപ്പോഴാണ് അഹിംസ ഫലപ്രദമാകുന്നത്. അഹിംസ ആചരിക്കുന്നവനു യാതൊന്നും ചെയ്യാനില്ല. മർദ്ദനം ഏറ്റുവാങ്ങുക മാത്രമാണ് പോംവഴി.അഹിംസയിൽ അന്തർലീനമായ ആദർശം അവനവനിലുള്ള കീഴടങ്ങലാണ്.  സ്വന്തം ഇന്ദ്രിയങ്ങളെയും വികാരങ്ങളെയും പരിത്യജിക്കാനുള്ള പരിശീലനമാണത്. അഹിംസ പ്രബുദ്ധതയാണ് ;എന്നാൽ ആക്രമണകാരിക്ക് പ്രബുദ്ധതയില്ല .അവനു നശീകരണ ത്വര മാത്രമേയുള്ളൂ. അവൻ്റെ ബോധത്തെ നവീകരിക്കാനുള്ള ഒരു  ഉപകരണമായി അഹിംസയിൽ  വിശ്വസിക്കുന്ന വ്യക്തി മാറണം.

അഹിംസയിലൂടെ നഷ്ടം സംഭവിക്കാം. എത്ര പേർ മരിച്ചാലും ,അഹിംസാവാദിക്ക്  അതിൽ നിന്ന് പിന്മാറാനാകില്ല.  ഗാന്ധിജി പറഞ്ഞു, ശക്തി എന്നു പറയുന്നത്, ശാരീരികമായ, ഭൗതികമായ ബലമല്ല. അത് കീഴടക്കാൻ സാധിക്കാത്ത ഒരു മനസ്സിൽ നിന്നാണ് വരുന്നത് .ഇതിൽ ഗാന്ധിജി ജീവിതകാലമത്രയും  വിശ്വസിച്ചു. മനസ്സിലെ മുറിവുകൾ പാടി നടക്കുന്ന കവിയോടല്ല ഗാന്ധിജിയെ ഉപമിക്കേണ്ടത്;ജീവിതദുഃഖത്തെക്കുറിച്ചുള്ള ചിന്തയിൽ മുഴുകുകയും  ദുഃഖത്തിൽ നിന്നൊഴിയാൻ മാർഗങ്ങൾ അന്വേഷിക്കുകയും ചെയ്ത ബുദ്ധനോടാണ് .

അന്നത്തെ രാഷ്ട്രീയത്തിന്റെ കാലാവസ്ഥ സ്വാതന്ത്ര്യസമരത്തിൻ്റേതായിരുന്നു. അടിച്ചമർത്തലിന്റെ കാലത്ത് ഗാന്ധിജിയെ പോലൊരു ഗുരുവിനു, പരിവ്രാജകന് മൗനിയായിരിക്കാൻ സാധ്യമല്ല. നിരന്തരം സംസാരിക്കുക തന്നെ വേണം. ഓരോ നിമിഷത്തിൻ്റെയും ആശയം ചർച്ച ചെയ്യണം. കനമുള്ളതും അർത്ഥമുള്ളതുമെല്ലാം ആരായണം .പതിരെല്ലാം കളയണം.അതാണ് ഗാന്ധിജി ചെയ്തു കൊണ്ടിരുന്നത്. ശരീരത്തിൻ്റെ ശക്തി ഏതെങ്കിലും ഒരു ഘട്ടത്തിൽ നഷ്ടപ്പെടാം; 
എന്നാൽ ആന്തരികമായ കരുത്ത് എല്ലാ ഭൗതിക നഷ്ടങ്ങൾക്ക് മുന്നിലും  ജീവിക്കാൻ പ്രേരിപ്പിച്ചുകൊണ്ടിരിക്കും. കുറെയൊക്കെ നഷ്ടം സംഭവിച്ചാലും ബാക്കിയുള്ളതിനെ രക്ഷിക്കാൻ ഇത് ആവശ്യമാണ്. 

സത്യത്തെ മുറുകെപ്പിടിക്കുന്നത് 

ആന്തരികശക്തി സമാഹരിക്കാനാണ് ഗാന്ധിജി വിഷയസുഖത്തെയും മറ്റു രുചികളെയും വർജിച്ചത് .ഏതിനും  ഒരർത്ഥമുണ്ടാകണമെന്നായിരുന്നു അദ്ദേഹത്തിൻ്റെ വിചാരം. മനുഷ്യൻ അർത്ഥമുള്ള ഒരു ജീവിയാണ്; അല്ലെങ്കിൽ അർത്ഥമുള്ളതാക്കണം. കലങ്ങിമറിഞ്ഞ ഒരു അന്തരീക്ഷത്തിൽ എല്ലാറ്റിനും ഒരു ക്രമമുണ്ടാവണം.മനുഷ്യമനസിൽ കണ്ണടച്ചിരിക്കുന്ന ആ ബുദ്ധനെ ,പ്രബുദ്ധനെ പുറത്തു കൊണ്ടുവരാനായി എല്ലാ വ്യാമോഹങ്ങളിൽ നിന്നും ,കാഴ്ചയെ മറയ്ക്കുന്ന കപടരൂപങ്ങളിൽ നിന്നും  മനസ്സിനെ വിമോചിപ്പിക്കേണ്ടതുണ്ട്. ഭക്ഷണത്തിൽ ഒരു സസ്യാഹാരപ്രിയനായതിൻ്റെ കാരണം അദ്ദേഹത്തിൻ്റെ അഹിംസാസിദ്ധാന്തം തന്നെയാണ്. സസ്യങ്ങൾക്ക് വേദനിക്കില്ലല്ലോ. ഒരു താപസൻ്റെ ,ബുദ്ധസന്യാസിയുടെ അനലംകൃതമായവഴികൾ ഗാന്ധിജി തിരഞ്ഞെടുത്തു .ഒരു രാഷ്ട്രീയ പ്രവർത്തകനു ഇതിൻ്റെയൊന്നും ആവശ്യമില്ലല്ലോ. 

ഗാന്ധിജിക്ക് മാത്രമേ സത്യഗ്രഹിയാകാൻ കഴിയൂ. സത്യത്തെ ദൃഢമായി ഉറപ്പിച്ചു നിർത്താനുള്ള മനസ് വേണം .സത്യത്തെ തേടുന്നതിൽ ഗാന്ധിജി പാശ്ചാത്യ പുരോഹിതന്മാരുടെ മാർഗമല്ല പിന്തുടർന്നത് ;ഒരു യുദ്ധത്തിൽ രണ്ടു ഭാഗവും ഒരുപോലെ കുറ്റക്കാരായിരിക്കും. രണ്ടുകൂട്ടരും ചെയ്യുന്നത് കൊലയാണല്ലോ.അതുകൊണ്ടാണ് ഗാന്ധിജി സത്യഗ്രഹത്തെ ,സത്യത്തെ  മുറുകെപ്പിടിച്ചത്. സത്യഗ്രഹം (Firmness in the Truth)ഒരു മതമായി ,മതാചാരമായി ഗാന്ധിജി വികസിപ്പിച്ചു .സത്യഗ്രഹത്തിന്റെ മാർഗവും ആർക്കും സുലളിതമായിരിക്കില്ല. അതും സഹനം തന്നെയാണ് .ആന്തരികബലമാണ് നാം തേടുന്നത്. 1938 ൽ ഗാന്ധിജിയോട് ഈ വിഷയത്തിൽ ഒരു ചോദ്യം ചോദിച്ച സംഭവം ലൂയി ഫിഷറുടെ 'ഗാന്ധി ആൻഡ് സ്റ്റാലിൻ' (Gandhi and Stalin: Louis Fischer ) എന്ന കൃതിയിൽ നിന്നു ഓർവെൽ  ഉദ്ധരിക്കുന്നുണ്ട് .

ഗാന്ധിജി പറഞ്ഞത് ജർമൻ ജൂതന്മാർ കൂട്ടത്തോടെ ആത്മഹത്യ ചെയ്യുകയായിരുന്നു നല്ലതെന്നാണ്. യുദ്ധമുഖത്ത് അവർ വധിക്കപ്പെടുമെന്നു ഉറപ്പായിരുന്നു.  അതിനു ഗാന്ധിജി പറഞ്ഞ ന്യായം ഇതാണ് :"ആ കൂട്ട ആത്മഹത്യ ലോകത്തെയും ജർമ്മൻ ജനതയെയും ഉണർത്തും ,ഹിറ്റ്ലറുടെ ആക്രമണത്തിനെതിരെ ."

അഹിംസയായാലും സത്യഗ്രഹമായാലും അതിനു സത്യത്തോടാണ് കൂറ്. സത്യമാണ് അവിടെ വിജയിക്കുന്നത്. സത്യം ജയിക്കാൻ നമ്മൾ ത്യാഗം ചെയ്യണം.നമുക്കല്ല ,സത്യത്തിനാണ് പ്രസക്തി. അതുകൊണ്ട് തന്നെയാണ് ഗാന്ധിയൻ ആദർശം സഹനമേറെയുള്ള ഒരു മതമാകുന്നത്.

പൗരന്മാരാണ് അധികാരകേന്ദ്രം 

മറ്റൊരു പ്രധാന ആശയം സിവിൽ ഡിസൊബീഡിയൻസാണ് .1849 ൽ  അമേരിക്കൻ പരിസ്ഥിതിവാദിയായ  ഹെൻട്രി ഡേവിഡ് തോറോ എഴുതിയ Civil Disobedience എന്ന ലേഖനമാണ് ഗാന്ധിജിയെ വഴിതിരിച്ചുവിട്ടത്.  അമേരിക്കയിലെ അടിമത്വത്തിനെതിരെ, അമേരിക്കയുടെ മെക്സിക്കൻ ആക്രമണത്തിനെതിരെയാണ് തോറോ ശബ്ദിച്ചത്. സർക്കാരുകളുടെ അമിതാധികാരത്തെ ചെറുക്കാൻ അതിനോട് സഹകരിക്കേണ്ടതില്ലെന്ന നിലപാടാണ് തോറോ സ്വീകരിച്ചത് .
ഇതിലൂടെ ജനതയ്ക്ക് അവരുടെ  മനസ്സാക്ഷിയെ സംരക്ഷിക്കാനാവും. "സ്വതന്ത്രവും ബുദ്ധികൊണ്ട് തെളിഞ്ഞതുമായ ഒരു രാഷ്ട്രം ഒരിക്കലും ഉണ്ടാവുകയില്ല ,എല്ലാ അധികാരവും അപ്രമാദിത്വവും നൽകുന്ന വ്യക്തിയെ ഉയർന്നതും സ്വതന്ത്രവുമായ ഒരു അധികാര കേന്ദ്രമായി കാണാത്തിടത്തോളം "
എന്നു തോറോ എഴുതിയിട്ടുണ്ട്. 
ജനാധിപത്യത്തിൽ വ്യക്തിക്കാണ് ഉന്നതമായ സ്ഥാനം. വ്യക്തിയെന്നാൽ പൗരൻ അല്ലെങ്കിൽ വോട്ടർ. രാഷ്ട്രത്തിന് അധികാരവും ബലവും കിട്ടുന്നത് ഈ പൗരനിൽ നിന്നാണ് .ഈ ബോധം ഭരണകൂടത്തിനില്ലെങ്കിൽ അത് ഒരിക്കലും ഒരു സ്വതന്ത്രമായ, പ്രബുദ്ധമായ രാജ്യമായിരിക്കില്ല. 

ഇന്നു നാം കാണുന്നതെന്താണ് ?പതിനായിരക്കണക്കിനാളുകൾ വോട്ടു ചെയ്ത് വിജയിപ്പിക്കുന്ന ഒരു ജനപ്രതിനിധി വല്ലാത്ത അഹന്തയാണ് കാണിക്കുന്നത് .ശരീരഭാഷ തന്നെ ധിക്കാരവും സ്വാർത്ഥതയും ചേർന്നതാണ്. വിളിച്ചാൽ ഫോണെടുക്കില്ല .താൻ സ്വയം ജയിച്ചതാണെന്ന അബദ്ധ ധാരണ പലരെയും പിടികൂടിയിരിക്കുന്നു .ഇത് മുന്നിൽ കണ്ടാണ് ഗാന്ധിജി ഇങ്ങനെ  പറഞ്ഞത്:
"Honest disagreement is often a good sign of progress ". സത്യസന്ധമായ വിയോജിപ്പുകൾ നമ്മെ പുരോഗതിയിലേക്ക് നയിക്കുക തന്നെ ചെയ്യുമെന്നു സാരം. ഒത്തുതീർപ്പുകളോ ,കീഴടങ്ങലോ സത്യത്തിനു എതിരാണ്. സത്യം എപ്പോഴും തിരഞ്ഞുകൊണ്ടിരിക്കണം. ജീവിതം നമ്മുടെ മുന്നിൽ അവതരിപ്പിക്കുന്നത് പലപ്പോഴും സത്യമല്ല .അതിൻ്റെ മുന്നിലുള്ള കപടമുഖം വലിച്ചു കീറണം. തന്റെ മനസ്സിന്റെ സ്വാതന്ത്ര്യമാണ്, തന്റെ ചിന്തയുടെ പ്രബുദ്ധതയാണ് മറ്റെല്ലാറ്റിലും വലുത് എന്ന് പ്രഖ്യാപിക്കുകയാണ് അദ്ദേഹം ചെയ്തത്. അദ്ദേഹം തൻ്റേതായ വഴിയിലൂടെ സത്യത്തെ അന്വേഷിച്ചു. എന്നു പറഞ്ഞാൽ ദൈവത്തെ തേടുന്നതിൽ, സ്വതന്ത്രമായ മാർഗം അവലംബിച്ചു. സമകാലിക ലോകത്തിനു ഇണങ്ങുന്നതും അർത്ഥമുള്ളതുമായ മാർഗങ്ങൾ അവലംബിച്ചു. അന്ധമായ വിശ്വാസമല്ല, പ്രായോഗികമായ വിജയവും സ്വതന്ത്രമായ മനസ്സുമാണ് അതിനുള്ള വഴികൾ. ഇക്കാര്യത്തിൽ ഗാന്ധിജി കേവല മനുഷ്യന്റെ സ്വഭാവങ്ങളോട് വിട്ടുവീഴ്ച ചെയ്തിട്ടില്ല. സാധാരണ മനുഷ്യർക്ക് എത്തിപ്പിടിക്കാനാവാത്ത ഉയരം അതിനുണ്ടായിരുന്നു.

ഗാന്ധിയന്മാർ പരാജയപ്പെട്ടു 

ഗാന്ധിയന്മാർക്ക് ഗാന്ധിയാകാൻ സാധ്യമല്ല. ഗാന്ധിയന്മാർക്ക് ഗാന്ധിയെ പോലെ അസഹനീയമായ ദിനചര്യയിലൂടെ ,സേവനങ്ങളിലൂടെ പ്രാർത്ഥനയിലൂടെ കടന്നുപോകാനാവില്ല .അവർക്ക് തത്ത്വചിന്തയില്ലല്ലോ .ജീവിതകാല മത്രയും സത്യത്തിനു വേണ്ടി ,സത്യത്തെ വീണ്ടും തിരയുന്നതിനു വേണ്ടി ജീവിക്കുക എളുപ്പമായിരിക്കില്ല .ഹൃദയമില്ലാത്ത വാക്കുകൾ ഉച്ചരിച്ചുകൊണ്ട് ഒരു ആരാധനാലയത്തിനു മുന്നിൽ നിൽക്കുന്നതിനേക്കാൾ മഹത്തരമായത് പ്രാർത്ഥിക്കുമ്പോൾ ഒരു വാക്കും മനസിൽ ഇല്ലാതിരിക്കുന്നതാണെന്നു ഗാന്ധിജി പറഞ്ഞത് ശ്രദ്ധിക്കണം. 

വേറിട്ട ആത്മീയവാദിയായിരുന്നു അദ്ദേഹം.തൻ്റേതായ ആത്മീയതയാണ് ഗാന്ധിജി തേടിയത്. അത് വേറൊരു മതമാണ് .നിശ്ചിതമായ ഒരു കൂട്ടം ചിന്തകളും ചട്ടങ്ങളുമാണ് ഗാന്ധിസത്തിൽ കാതലായിട്ടുള്ളത്. സർവോദയമെന്ന ആശയം ഇവിടെ ചർച്ച ചെയ്യുന്നത് നന്നായിരിക്കും. ഒരു രാഷ്ട്രീയക്കാരനോ ,രാഷ്ട്രീയപാർട്ടിക്കോ രാഷ്ട്രത്തിനോ ചിന്തിക്കാൻ സാധിക്കാത്ത ആശയമാണ് സർവ്വോദയം. ജോൺ റസ്കിൻ 
എഴുതിയ Un to This Last എന്ന ധനശാസ്ത്ര കൃതിയാണ് ഗാന്ധിജിയെ സർവോദയം എന്ന ആശയത്തിലേക്ക് വശീകരിച്ചത്. എല്ലാവരുടെയും ഉന്നമനം മാത്രമല്ല വിഷയം; ഏറ്റവും അവസാനത്തെ വ്യക്തിയുടെയും ക്ഷേമം ഉറപ്പാക്കുമ്പോഴാണ് രാഷ്ട്രീയത്തിന് അർത്ഥമുണ്ടാകുന്നത്.
ഒരു രാജ്യത്ത് ഒരാൾ പോലും കഷ്ടപ്പെടരുത്. ഇന്ന് ഏതെങ്കിലും  ഒരു രാഷ്ട്രത്തിനു ഇങ്ങനെ ചിന്തിക്കാനാവുമോ ? രാഷ്ട്രങ്ങളുടെ പരിധിക്ക് പുറത്ത് തൻ്റെ സ്വപ്നങ്ങൾക്ക് വേണ്ടി അലഞ്ഞ സ്വപ്നദർശിയായിരുന്നു ഗാന്ധിജി .  അദ്ദേഹം യാഥാർത്ഥ്യങ്ങളെ ചിലപ്പോഴെല്ലാം സ്വപ്നങ്ങളാക്കി ;അല്ലെങ്കിൽ സ്വപ്നങ്ങൾക്ക് യാഥാർത്ഥ്യത്തിൻ്റെ പ്രതീതി നൽകി. 

റസ്കിൻ എഴുതി: "ഇന്നു കൂടുതൽ ധനമുണ്ടാക്കുക എന്നതല്ല സമ്പന്നനാകുന്നതിൻ്റെ വിദ്യ .തൊട്ടയൽക്കാരന് തന്നേക്കാൾ വളരെ കുറഞ്ഞ ധനമേ ഉണ്ടാകാവൂ എന്ന് ഉറപ്പുവരുത്തുകയാണ്.നമ്മുടെ താൽപര്യത്തിന് അനുസരിച്ച് പരമാവധി അസമത്വം സൃഷ്ടിക്കുകയാണ്." നമ്മുടെ പരിസരത്ത് അസമത്വം ഉറപ്പുവരുത്താനാണ് നമ്മൾ ധനികരാകാൻ മത്സരിക്കുന്നത് .ഇത് എത്ര ശരിയാണ് !.ലോകം അങ്ങനെ കൊച്ചുകൊച്ചു യൂണിറ്റുകളായിരിക്കുന്നു. സമ്പത്തുണ്ടാക്കുന്ന തുരുത്തുകളായി വീടുകളും സ്ഥാപനങ്ങളും മാറിയിരിക്കുന്നു. അതിൻ്റെയെല്ലാം സമീപത്ത് ദരിദ്രർ ശ്വാസംമുട്ടി കഴിയുന്നുണ്ടാവും. ഗാന്ധിജി പറഞ്ഞത് ഇതിൻ്റെ അടിസ്ഥാനത്തിൽ കൂടുതൽ വ്യാപ്തി നേടുകയാണ്: "Earth provides enough to satisfy everyman's needs,but not everyman's greed ."എല്ലാവരുടെയും ആവശ്യങ്ങൾ നിറവേറ്റാനുള്ള വിഭവങ്ങൾ ഭൂമി തരുന്നുണ്ട്; എല്ലാവരുടെയും അത്യാഗ്രഹം തീർക്കാനുള്ളത് അവിടെയില്ല. മനുഷ്യരുടെ അത്യാഗ്രഹം മൂലം ലോകം തന്നെ വീർപ്പുമുട്ടുകയാണ്. പഞ്ചഭൂതങ്ങളും മലിനമായിരിക്കുന്നു. പരിസ്ഥിതി വീണ്ടെടുക്കപ്പെടാനാവാതെ , നാശത്തിന്റെ പാതയിലാണ് .കടലിൽ പോലും മാലിന്യമല കുന്നുകൂടുകയാണ്. അവിടെയാണ് ഗാന്ധിജിയുടെ നിഷ്കാമരാഷ്ട്രീയവും നിഷ്കാമമായ  ആദർശജീവിതവും ശ്രദ്ധനേടുന്നത്.

ഓർവില്ലിന്റെ distaste നു കാരണം, ഗാന്ധിസം ആർക്കും തന്നെ പ്രായോഗികമായി വിജയിപ്പിക്കാനാവുകയില്ല എന്ന ബോധ്യമാണ് .എന്നാൽ മനുഷ്യർക്ക് കേവലമായ ആനന്ദത്തെ ഉപേക്ഷിച്ച് ,കൂടുതൽ പേരുടെ ക്ഷേമത്തിനും ലോകത്തിന്റെ ഭാവിക്കും വേണ്ടി കടുത്ത തീരുമാനങ്ങളെടുക്കേണ്ടി വരുമെന്നാണ്  ഗാന്ധിജി നൽകുന്ന സൂചന.മനുഷ്യൻ ഉത്തരവാദിത്വത്തിൽ നിന്നു ഒഴിഞ്ഞു മാറാൻ പാടില്ല. 


 

പുസ്തകങ്ങളുടെ സ്റ്റാലിൻ /എം.കെ.ഹരികുമാർ





ലോകം കണ്ട ഏറ്റവും വലിയ ഏകാധിപതികളിലൊരാളായ റഷ്യൻ ഭരണാധികാരി ജോസഫ് സ്റ്റാലിന്റെ അധികമാരും അറിയാത്ത അഭിനിവേശങ്ങളിലേക്ക് നമ്മെ നയിക്കുകയാണ്, ജിയോഫ്രി റോബർട്ട് സ്(Geoffrey Roberts)എഴുതിയ Stalin's Library -  a dictator and his books എന്ന ഗ്രന്ഥം .സ്റ്റാലിനെ കൂടുതൽ സുമുഖനാക്കാനല്ല ഈ ഗ്രന്ഥം. ഇതിൻ്റെ ടൈറ്റിൽ സൂചിപ്പിക്കുന്നതു പോലെ ഇവിടെ ഏകാധിപതിയുടെ വായനയും പുസ്തകജീവിതവുമാണ് അന്വേഷിക്കുന്നത്. Tiflis സെമിനാരിയിൽ പഠിക്കുമ്പോൾ തന്നെ മാർക്സിസത്തിൽ ആകൃഷ്ടനായതാണ് സ്റ്റാലിൻ (1878-1953).1924 മുതൽ 1953 വരെയാണ് സ്റ്റാലിൻ്റെ ഭരണകാലം .1922 മുതൽ 1952 വരെ സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയായിരുന്നു.ലെനിൻ്റെ മരണത്തോടെയാണ് സ്റ്റാലിൻ അധികാരത്തിലെത്തുന്നത്. സ്റ്റാലിൻ നടപ്പാക്കിയ വിട്ടുവീഴ്ചയില്ലാത്ത അടിച്ചമർത്തൽ ഭരണരീതി സ്റ്റാലിനിസം എന്നാണ് അറിയപ്പെടുന്നത് .രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ ശേഷം സ്റ്റാലിൻ പല തവണ സൈബീരിയയിലേക്ക്  നാടുകടത്തപ്പെട്ടു. 

ഈ പുസ്തകം ഒരു പ്രത്യേക നോട്ടമാണ്. സ്റ്റാലിന്റെ പുസ്തകശേഖരത്തിലൂടെയുള്ള നോട്ടമാണ്. ജീവിതകാലമത്രയും നീണ്ടുനിൽക്കുന്ന ഒരു ഭ്രമമാണ് അദ്ദേഹത്തിനു പുസ്തകങ്ങളോടുണ്ടായിരുന്നത്. മോസ്കോയിലെ വസതിയിൽ പ്രധാന മുറി ലൈബ്രറിക്ക് വേണ്ടി മാറ്റി വച്ചിരിക്കുകയായിരുന്നു. സ്റ്റാഫും  മറ്റുള്ളവരും നൽകുന്ന പുസ്തകങ്ങൾ വയ്ക്കാൻ വീടിനോട് ചേർന്ന് വേറൊരു മുറിയും സജ്ജീകരിച്ചിട്ടുണ്ടായിരുന്നു. കൂടുതൽ സമയവും അദ്ദേഹം ലൈബ്രറിയിലായിരുന്നത്രേ. സ്റ്റാലിൻ്റെ  മരണത്തിനു പിറ്റേന്നു അവിടം സന്ദർശിച്ച Dmitry Shepilov കണ്ടത് എഴുതാൻ വേണ്ടി ഉപയോഗിച്ചിരുന്ന വലിയൊരു മേശയും അതിനോടു അടുത്ത് സൂക്ഷിച്ചിട്ടുള്ള കടലാസുകളും കൈയെഴുത്തുപ്രതികളും പുസ്തകങ്ങളുമായിരുന്നു. അദ്ദേഹം ലൈബ്രറിയിൽ കിടന്നാണ് മരിച്ചത്. അപ്പോൾ അവിടെ 2500 ലേറെ പുസ്തകങ്ങളും മാസികകളും ഉണ്ടായിരുന്നു .സ്റ്റാലിൻ്റെ മരണാനന്തരം ആ പുസ്തകങ്ങൾ പലയിടങ്ങളിലേക്ക് മാറ്റപ്പെട്ടു. ആ വീട്  അദ്ദേഹത്തിൻ്റെ മ്യൂസിയമാക്കാനുള്ള ശ്രമം പിൻഗാമിയായ ക്രൂഷ്ചേവ് തടയുകയാണ് ചെയ്തത്. എന്നാൽ ചില പ്രധാനപെട്ട പുസ്തകങ്ങളും രേഖകളും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ശേഖരത്തിലുണ്ടായിരുന്നു. അദ്ദേഹം അടയാളപ്പെടുത്തിയ നൂറു പുസ്തകങ്ങൾ അങ്ങനെ കണ്ടുകിട്ടി.

1980 കളുടെ ഒടുവിൽ സോവിയറ്റു യൂണിയൻ ശിഥിലമായതോടെ സ്റ്റാലിന്റെ പുസ്തകങ്ങളിലേക്ക് എല്ലാവർക്കും വാതിൽ തുറന്നു കിട്ടി. അവതാരികയിൽ (Introduction: Kremlin Scholar)സ്റ്റാലിൻ കർക്കശബുദ്ധിയുള്ള ഒരു ബുദ്ധിജീവിയായിരുന്നുവെന്നു(Stalin was a serious intellectual who valued ideas as much as power) രേഖപ്പെടുത്തിയിട്ടുണ്ട് .അദ്ദേഹം ആശയങ്ങളുടെ പിന്നാലെ കൊമ്പുള്ള ഒരു മൃഗത്തെപ്പോലെ സഞ്ചരിച്ചു. അധികാരത്തോടെന്ന പോലെ ആസക്തമായി പിന്തുടർന്നു.  വാക്കുകളുടെ ശക്തിയിൽ 'വിശ്വസിച്ച' അദ്ദേഹം പുസ്തകങ്ങളിൽ അന്വേഷിച്ചത് ഒരു വലിയ കമ്മ്യൂണിസ്റ്റ് അവബോധത്തിലേക്ക് എങ്ങനെ എത്തിച്ചേരാമെന്നായിരുന്നു .ആശയങ്ങളും അതിൻ്റെ പ്രയോഗവും വിചിത്രമായി രീതിയിൽ കലഹിക്കുകയോ അകന്നുപോവുകയോ ചെയ്യുന്നത് സ്വാഭാവികമാണ് .മനുഷ്യൻ്റെ വിധിയാണത്. സോവിയറ്റ് സോഷ്യലിസം എന്ന ഒരിക്കലും നടക്കാത്ത ആദർശത്തിനു വേണ്ടിയാണ് അദ്ദേഹം വാക്കുകളെ 'വിശ്വസിച്ചത്'.എന്നാൽ അത് മതപരമായ ഒരു വിശ്വാസമല്ല. അത് ആഭിമുഖ്യവും സന്ദേഹവുമാണ് ഉൾക്കൊള്ളുന്നത്. 

സ്റ്റാലിനു ചരിത്രത്തോടായിരുന്നു ഏറ്റവും അടുപ്പം തോന്നിയത്. മാർക്സിയൻ സിദ്ധാന്തവും സാഹിത്യവുമെല്ലാം ഇതിന്റെ ഭാഗമായാണ് വായനയിൽ ഇടം തേടിയത്. ലെനിൻ്റെ പുസ്തകങ്ങൾ കമ്പോടു കമ്പ് വായിച്ച സ്റ്റാലിൻ തൻ്റെ എതിരാളികൾ എഴുതിയ പുസ്തകങ്ങളും ലേഖനങ്ങളും കൃത്യമായി നോക്കുമായിരുന്നു.ആഗോള സാഹചര്യങ്ങളെ മനസ്സിലാക്കുന്നതിൽ അതീവ തല്പരനായിരുന്ന സ്റ്റാലിനു റഷ്യൻ ,ജോർജിയൻ ഭാഷകളിലാണ് പരിജ്ഞാനമുണ്ടായിരുന്നത്.  അതുകൊണ്ട് വിദേശപുസ്തകങ്ങളുടെ പരിഭാഷകളെയും ആശ്രയിച്ചു.ഒരു ഡയറിയോ ഓർമ്മക്കുറിപ്പുകളോ എഴുതി സൂക്ഷിക്കാത്ത  അദ്ദേഹത്തിന്റെ സാഹിത്യപരമായ അഭിവാഞ്ച വലുതായിരുന്നു .അദ്ദേഹം  എഡിറ്റ് ചെയ്തതും രചിച്ചതും വായിച്ചതുമായ പുസ്തകങ്ങളിലൂടെ സഞ്ചരിച്ചാൽ ഇത് പിടികിട്ടും.

വിപ്ലവവും സൗന്ദര്യവും

ഒരു രാഷ്ട്രീയ ഏകാധിപതിയുടെ ജീവിതം അദ്ദേഹത്തിനു അനിവാര്യമായിരുന്നു. വിപ്ലവാനന്തര ഭരണകൂടത്തിൻ്റെ അണിയറയിൽ സഹിക്കാനും തകർക്കാനും ധാരാളം പ്രശ്നങ്ങളുണ്ടാവും .അതിനു സൗന്ദര്യം ഉണ്ടാകണമെന്നില്ല .വിപ്ളവത്തിനു സൗന്ദര്യം ആവശ്യമായി വരുമെന്നു ആൽബേർ കമ്യു പറഞ്ഞത് ഇവിടെ ഓർക്കുന്നത് നല്ലതാണ്. മനുഷ്യനുവേണ്ടി സൃഷ്ടിക്കപ്പെടുന്ന ഒരു ലോകക്രമം അതിനുള്ളിൽ തന്നെ വളർന്നുവരുന്ന സന്ദേഹങ്ങളുടെയും ആപത്ശങ്കകളുടെയും സമ്മർദ്ദഫലമായി മനുഷ്യവിരുദ്ധമായിത്തീരുന്നത് സ്വാഭാവികമാണ്. ഒരു നേതാവിനു പോലും അതിൻ്റെ ബലഹീനതകൾ കണ്ടെത്താനാകില്ല. ബുൾഗാകോവ്  എഴുതിയ Heart of a dog ,The Master and Margarita എന്നീ നോവലുകൾ കമ്യൂണിസ്റ്റ് ഭരണരീതിയിലെ അസംബന്ധത്തെ തുറന്നു കാട്ടാൻ വേണ്ടി എഴുതിയതാണ്. 

എന്നാൽ പരാജയഭീതിയിൽ ഏകാധിപതി ചെയ്തുവയ്ക്കുന്ന അനേകം അസംബന്ധങ്ങൾക്കിടയിലും ആശയങ്ങളിൽ അയാൾക്ക് ഒരു വഴി കണ്ടെത്തേണ്ടതുണ്ട്. എത്ര യഥാർത്ഥമായ ഭരണക്രമത്തിലും ഒരു അന്തർമുഖത്വമുണ്ട്. എല്ലാം ആഗോളവൽക്കരിക്കപ്പെട്ട ഒരു നേരിലും സമത്വത്തെബോധത്തെ ലക്ഷ്യംവെയ്ക്കുന്ന പ്രത്യാശയിലുമാണ് വിലമതിക്കപ്പെടുന്നത്. സ്റ്റാലിന്റെ രാഷ്ട്രീയജീവിതത്തിന്റെ മറുപുറമാണ് വായനജീവിതം (reading life) .സ്വയം ആരാണെന്നു ബോധ്യമുള്ള ഒരു ധിഷണാശാലിയായ വിപ്ലവകാരി എന്നാണ് ഈ പുസ്തകത്തിൽ സ്റ്റാലിൻ്റെ വിശേഷണം .അക്കാലത്ത് ബോൾഷെവിക്കുകൾ പുസ്തകവായനയെ വളരെ ഗൗരവമായി കണ്ടിരുന്നു. രാഷ്ട്രീയപ്രവർത്തനത്തിൽ ചിന്തകൾക്കും ആശയങ്ങൾക്കും സ്ഥാനമുണ്ടെന്നു തിരിച്ചറിഞ്ഞ് ലോകചരിത്രത്തിൻ്റെ പരിണാമവും  വിചാരധാരകളും എങ്ങനെയാണ് തങ്ങളെ നയിക്കാൻ പര്യാപ്തമാകുന്നതെന്നു അവർ അന്വേഷിച്ചുകൊണ്ടിരുന്നു. ജനങ്ങളുടെ കാഴ്ചപ്പാടുകളെ മാത്രമല്ല മനുഷ്യപ്രകൃതിയെ തന്നെ മാറ്റിമറിക്കാൻ പുസ്തകങ്ങൾക്ക് കഴിയുമെന്ന് ചിന്തിച്ചവരാണ് ബോൾഷെവിക്കുകൾ.

ഒരാളുടെയുള്ളിൽ എന്താണ് സംഭവിക്കുന്നതെന്ന് നമുക്കറിയില്ല. എന്നാൽ അയാളുടെ പുസ്തകശേഖരം നോക്കിയാൽ അയാൾ എങ്ങനെയാണ് ഉള്ളിൽ ജീവിച്ചതെന്നു ബോധ്യപ്പെടാനാകും.ഇത് സ്റ്റാലിൻ്റെ  അഭിപ്രായമാണ് .സ്റ്റാലിൻ്റെ സമഗ്രരചനകൾ എഴുതപ്പെടുന്നതിൽ  അദ്ദേഹം പുലർത്തിയ നിബന്ധന ഓർക്കേണ്ടതുണ്ട് .തന്റെ ലേഖനങ്ങളും പ്രഭാഷണങ്ങളും സംഭാഷണങ്ങളും ലഘുലേഖകളും കൈപ്പുസ്തകങ്ങളും ബൗദ്ധികജീവിതത്തിന്റെ പ്രകാശനത്തിനു ഉപകരിക്കുമെന്നാണ് ചിന്തിച്ചത് .എന്നാൽ ജീവിതകാലത്ത് ആ ജീവചരിത്രരചന പൂർത്തീകരിച്ചില്ല. ക്രൂഷ്ചേവ് ആ പദ്ധതി റദ്ദാക്കി. അപ്പോൾ പ്രസിദ്ധീകരിക്കപ്പെട്ടു കഴിഞ്ഞ സമ്പൂർണ കൃതികളുടെ 13 വാല്യങ്ങൾ ആ ജീവിതത്തിൻ്റെ ബൗദ്ധിക വ്യാപാരത്തിൻ്റെ വ്യാപ്തി അറിയിക്കുന്നതാണ് .

വളരെ ചെറുപ്പത്തിൽ പുസ്തകങ്ങൾ വായിച്ചു തുടങ്ങിയ സ്റ്റാലിൻ്റെ ആഗ്രഹം ഒരു കോളേജ് പ്രൊഫസർ ആകണമെന്നായിരുന്നു. എന്നാൽ സാറിസ്റ്റ് ഭരണക്രമത്തിൻ്റെ ഭാഗമായ അടിച്ചമർത്തൽ അദ്ദേഹത്തെ രാഷ്ട്രീയസമരരംഗത്തേക്കു വഴി തിരിച്ചുവിടുകയായിരുന്നു. നന്നായി ബൈബിൾ വായിക്കുകയും പഠിക്കുകയും ചെയ്ത അദ്ദേഹം  രാഷ്ട്രീയജീവിതത്തിനിടയിൽ ദൈവമില്ലാത്ത മാർക്സിസ്റ്റ് സിദ്ധാന്തങ്ങളിലേക്കാണ് ആഴ്ന്നിറങ്ങിയത്. മതസരഹിതമായ ജീവിതത്തിനു വേണ്ടി ദൈവത്തെ ഉപേക്ഷിക്കുകയാണ് ചെയ്തത്.അക്കാലത്ത് ബോൾഷെവിക്കാകുന്നവർ ദൈവത്തെ നിരാകരിക്കുകയാണ് പതിവ്. അവർ ശാസ്ത്രത്തെയാണ് അവലംബിച്ചത്; യുക്തിയിലാണ് ജീവിച്ചത്. അടിച്ചമർത്തലിനും പീഡനത്തിനും എതിരെ പോരാടുകയും തൊഴിലാളികളുടെയും കർഷകരുടെയും വിമോചനത്തിനു വേണ്ടി പ്രവർത്തിക്കുകയും ചെയ്യുമ്പോൾ യുക്തിസഹമായ  പദ്ധതികൾക്കായിരുന്നു പ്രാധാന്യം.

വിപ്ളവത്തിലെ മാമോദീസ

രാഷ്ട്രീയത്തിലെ പ്രായോഗികതയുടെ ഭാഗമായിട്ടെന്നപോലെ റഷ്യൻ  ഓർത്തഡോക്സ് ചർച്ചുമായി ഒത്തുതീർപ്പിൻ്റെ പാതയാണ് ബോൾഷെവിക്കുകൾ സ്വീകരിച്ചത്. സ്വന്തം വിപ്ലവബീജാങ്കുരങ്ങളെക്കുറിച്ച് സ്റ്റാലിൻ വെളിപ്പെടുത്തിയ ഒരു സന്ദർഭം ഈ പുസ്തകത്തിലുണ്ട്. 1926 ൽ ജോർജിയയിൽ ഒരു മാസം നീണ്ട പര്യടന കാലത്ത് തിബിലീസിൽ (Tbilisil) അദ്ദേഹം റെയിൽവേ തൊഴിലാളികളെ അഭിസംബോധന ചെയ്ത വേളയിലാണ് ഇത് വിശദീകരിച്ചത് .രാഷ്ട്രീയവിപ്ളവത്തിലേക്ക് ജ്ഞാനസ്ഥാനം ചെയ്യപ്പെടുന്നതിനു മുമ്പുള്ള ഒരുക്കത്തെക്കുറിച്ചായിരുന്നു ആ പ്രഭാഷണം. താനൊരു യുദ്ധപ്രഭു അല്ലെന്നു അവകാശപ്പെട്ട അദ്ദേഹം തന്റെ യഥാർത്ഥ രാഷ്ട്രീയ ജീവിതത്തിലെ പാഠങ്ങൾ തൊഴിലാളികളിൽനിന്നു പഠിച്ചതാണെന്നു തുറന്നു പറഞ്ഞു. അവിടത്തെ തൊഴിലാളികളായിരുന്നു ആദ്യ ഗുരുക്കന്മാർ.1898 ൽ  റെയിൽവേ തൊഴിലാളികൾക്ക് വേണ്ടി രൂപീകരിച്ച സ്റ്റഡി സർക്കിളിന്റെ ചുമതല സ്റ്റാലിനായിരുന്നു .അതിൻ്റെ ഭാഗമായാണ് അവിടെ മിക്കപ്പോഴും സന്ദർശിച്ചത്. പ്രായോഗിക രാഷ്ട്രീയത്തിലെ പ്രവർത്തനങ്ങൾ എങ്ങനെയായിരിക്കണമെന്ന പാഠം
അവിടെ നിന്നാണ് ലഭിച്ചത്.വിപ്ലവ പോരാട്ടത്തിലെ ആദ്യത്തെ മാമോദിസ(first baptism in the revolutionary stuggle) എന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്. അത് വിപ്ലവം എന്ന കലയിൽ അപ്രൻ്റീസായി പ്രവർത്തിക്കാനുള്ള ആദ്യ അവസരമായിരുന്നു. രണ്ടാം മാമോദിസ എന്നു പറയാവുന്നത് 1907-1909 വരെയുള്ള Baku വിൽ  ജീവിച്ച കാലത്തെ അനുഭവങ്ങളാണ്. അവിടെ എണ്ണത്തൊഴിലാളികളെ സംഘടിപ്പിക്കുകയായിരുന്നു അക്കാലത്തെ മുഖ്യ ചുമതല.അന്ന് ഒരു സഞ്ചാരിയായി മാറി. ജയിലുകളിൽനിന്നു സഖാക്കളെ നാടുകടത്തിയ പ്രദേശങ്ങളിലേക്ക് ദൗത്യവുമായി സഞ്ചരിക്കേണ്ടിവന്നു. 1917 ലാണ് പാർട്ടി പെട്രോഗ്രാഡിലേക്ക് അയച്ചത് .അത് മൂന്നാം മാമോദിസയായിരുന്നു. എന്നാൽ റഷ്യയിൽ ലെനിൻ്റെ മേൽനോട്ടത്തിലാണ് സ്റ്റാലിൻ  വിപ്ലവത്തിന്റെ കലയിൽ സ്വാഭിപ്രായ സ്ഥൈര്യമുള്ള ഒരു ആവിഷ്കർത്താവാകുന്നത്. 

1925ലാണ് സ്റ്റാലിൻ തന്റെ സ്റ്റാഫിനോട് ഒരു ലൈബ്രറിയുണ്ടാക്കുന്നതിന്റെ ഭാഗമായി പുസ്തകം തരം തിരിക്കാൻ ആവശ്യപ്പെട്ടത്. 32 വിഭാഗങ്ങൾ നിർദ്ദേശിക്കപ്പെട്ടു. അതിൽ തത്ത്വചിന്ത, മന:ശാസ്ത്രം, സാമൂഹ്യശാസ്ത്രം, ധനം, വ്യവസായം, കൃഷി, സഹകരണം, റഷ്യൻ ചരിത്രം, നയതന്ത്രം ,സൈനിക കാര്യങ്ങൾ, തൊഴിലാളികൾ, ട്രേഡ് യൂണിയൻ, കഥ, കലാവിമർശനം, ഓർമ്മകൾ തുടങ്ങിയവ ഉൾപ്പെടുന്നു .ഇതിനു പുറമേ മറ്റൊരു തരംതിരിക്കൽ നിർദ്ദേശിച്ചത് ലെനിൻ ,മാർക്സ് ,ഏംഗൽസ്, കൗട്സ്കി ,സുഖ്നേവ്, ട്രോസ്കി, ബുഖാറിൻ ,സിനോവീവ്, കമനേവ് ,ലഫാർ ലക്സംബർഗ് ,റാദെയ് എന്നിവരുടെ പുസ്തകങ്ങളുടെ കാര്യത്തിലാണ്. ബോൾഷെവിക്കുകളുടെ എതിരാളികളും വിമർശകരുമായ  കാൾ കൗട്സ്കി, റോസാ ലക്സംബർഗ്, പാർട്ടിക്കുള്ളിലെ  വിമർശകരായ ലിയോൺ ട്രോട്സ്കി ,ലവ് കമനേവ് ,ഗ്രിഗറി സിനോവീവ് എന്നിവരുടെ പുസ്തകങ്ങൾക്ക് എത്രമാത്രം പ്രാധാന്യം കൊടുത്തുവെന്ന് ഇത്  വ്യക്തമാക്കുന്നു.പുസ്തകങ്ങളുടെ ലിസ്റ്റ് തയ്യാറാക്കാൻ സഹായിച്ചത് സെക്രട്ടറി P.Tovstukha യാണ്. 

സ്റ്റാലിനും നിഷെയും 

സ്റ്റാലിൻ്റെ തത്ത്വശാസ്ത്രഗ്രന്ഥശേഖരത്തിൽ
Moris G Leiteizen ൻ്റെ Nietzsche and Finance capital (1928)എന്ന പുസ്തകമുണ്ടായിരുന്നു. ബോൾഷെവിക്കുകൾ പെറ്റിബൂർഷ്വാ എന്നു കുറ്റപ്പെടുത്തി നിരോധിച്ച എഴുത്തുകാരനാണ് ജർമ്മൻ തത്ത്വചിന്തകനായ ഫ്രഡറിക് നിഷെ. ഫാസിസ്റ്റ് നാസി ചിന്തകന്മാരോടുള്ള കൂട്ടുകെട്ടാണ് നിഷെയെ ഔദ്യോഗിക സോവിയറ്റ് സംസ്കാരത്തിൽനിന്ന് അകറ്റിയത്. നിഷെയുടെ കൃതികൾ സ്റ്റാലിൻ വായിച്ചിട്ടുണ്ടോ എന്നതിനു തെളിവില്ല. നിഷെയുടെ വിമർശകനായിരുന്നു Leiteizen. ബോൾഷെവിസത്തിനും നിഷെയുടെ തത്ത്വചിന്തയായ നിഹിലിസത്തിനും (സർവ്വനിഷേധം) ഇടയിൽ യോജിപ്പിന്റെ ഒരു നേരിയ ധാരയുണ്ടെന്നു അദ്ദേഹം കണ്ടുപിടിക്കുന്നുണ്ട്. ഇക്കാര്യം അവതാരികയിൽ Anatomy Lunacharsky പിന്താങ്ങുന്നുമുണ്ട്. Leiteizen എഴുതുന്നു :നിഷെ നമ്മിൽ നിന്നു വളരെ അകന്ന ഒരു ചിന്തകനാണ്. എന്നാൽ അദ്ദേഹം വളരെ അടുത്തുമാണ്. അദ്ദേഹത്തിൻ്റെ രചനകൾ വായിക്കുമ്പോൾ കിട്ടുന്നത് പർവതങ്ങളിലൂടെ വീശുന്ന ശുദ്ധമായ വായുവാണ് .ആശയത്തിന്റെ കൃത്യതയും തെളിമയും ഉണ്ടായിരിക്കും. മനോഹരമായ ഒരു വാക്യത്തിനു പിറകിൽ ഒളിപ്പിച്ച യാതൊന്നുമില്ല. നഗ്നവും അനലംകൃതവുമായ ഇതേ ഭാഷയാണ് വർഗ്ഗബന്ധങ്ങളിലും, മിഥ്യകൾക്കും ആദർശങ്ങൾക്കും എതിരായ സമരത്തിനുമുള്ളത്.സാധാരണമായ ദൈവങ്ങൾക്കും ചതിക്കുന്ന ജനാധിപത്യത്തിനും എതിരായ നിഷെയുടെ സമരത്തിലും ഇതു തന്നെ കാണാം. നമ്മെ ഇരുകൂട്ടരെയും ബന്ധിപ്പിക്കുന്നത് വ്യക്തിവാദത്തിനും മുതലാളിത്ത സമൂഹത്തിന്റെ അരാജകത്വത്തിനും എതിരായ സമരമാണ്. "

ഗ്രന്ഥകാരൻ എഴുതുന്നു: "ഒരു യുവാവെന്ന നിലയിൽ സ്റ്റാലിൻ്റെ ആദ്യത്തെ ഇഷ്ടം കവിതയോടായിരുന്നു .ആദ്യം പ്രസിദ്ധീകരിച്ചത് ദേശഭക്തി നിറഞ്ഞ കവിതകളായിരുന്നു .വിപ്ലവകരമായ ഉള്ളടക്കമുള്ള കഥകളാണ് അദ്ദേഹത്തെ വിപ്ലവത്തിലേക്ക് ആകർഷിച്ചത്. മാർക്സിനെ പോലെ, ലെനിനെ പോലെ അദ്ദേഹം സാഹിത്യത്തിലെ ക്ലാസിക്കുകളുടെ , നവീന അവബോധം സൃഷ്ടിക്കാനുള്ള പങ്ക് മനസ്സിലാക്കി .അതുപോലെ ജനങ്ങളെ ചലിപ്പിക്കാൻ ശേഷിയുള്ള നാടകങ്ങളെയും സിനിമകളെയും കുറിച്ച് അറിവ് നേടി .ഒരു സോഷ്യലിസ്റ്റ് സമൂഹത്തിലെ എഴുത്തുകാർ മനുഷ്യാത്മാവിൻ്റെ എഞ്ചിനീയർമാരാണ് (Engineers of human soul)എന്ന സ്റ്റാലിന്റെ പ്രസ്താവന പ്രശസ്തമാണ്. സ്റ്റാലിന്റെ കാര്യത്തിൽ സാഹിത്യം മനുഷ്യമനസ്സുകളെ ജയിക്കാനുള്ള മാർഗമായിരുന്നു."

ലോകം പുറമേ കണ്ട അധികാരരൂപമായ ഒരു സ്റ്റാലിനല്ല  അദ്ദേഹത്തിൻ്റെ മനസ്സിൽ ജീവിച്ചതെന്നു നിരീക്ഷിക്കുന്നതിൽ ഒരു കൗതുകമുണ്ട്.സ്റ്റാലിൻ ഒരു ഇരട്ട ജീവിതമാണ് നയിച്ചത്. ഇത്  ബുദ്ധിപരമായ കഴിവുകളുടെ ആന്തരിക സമ്മർദ്ദത്തിൽപ്പെടുന്നവർക്ക് സ്വാഭാവികമായി സംഭവിക്കുന്നതാണ്. അദ്ദേഹം തീക്ഷ്ണബുദ്ധിയായിരുന്നു. അവിടെ പല മനുഷ്യസ്വഭാവങ്ങളും അറിവുകളും സംഗമിച്ചു. വിവിധ ധാരങ്ങളെ ഒരേസമയം കൊണ്ടുനടക്കാൻ കഴിവുള്ള ഒരു ബുദ്ധിമാനായിരുന്നു അദ്ദേഹം.കവിതയെ ഇഷ്ടപ്പെടുന്ന സ്റ്റാലിൻ എതിരാളികളോട് വിട്ടുവീഴ്ചയില്ലാതെ പെരുമാറി. രണ്ടും അദ്ദേഹത്തിൻ്റെ ത്രസിക്കുന്ന ബുദ്ധിയുടെ കൈവഴികളായിരുന്നു. സ്റ്റാലിൻ ഉള്ളിൽ മറ്റൊരു വ്യക്തിത്വം തേടുകയും അനുഭവിക്കുകയും ചെയ്തു. 
അതുകൊണ്ടാണ് തൻ്റെ ബാഹ്യമായ രാഷ്ട്രീയജീവിതത്തോട് ഇണങ്ങാത്ത പുസ്തകങ്ങളും ലേഖനങ്ങളും അദ്ദേഹം വായിച്ചത്.

പാർട്ടിക്കാരായ എഴുത്തുകാർ മാത്രം പോരാ 

രണ്ടാം ലോകമഹായുദ്ധകാലത്ത് അമേരിക്കയിലെ സോവിയറ്റ്  അംബാസിഡറായിരുന്ന ആന്ദ്രേ ഗ്രൊമാഖ്യോ (Andrei Gromyko) യുദ്ധാനന്തരം സോവിയറ്റ് യൂണിയനിൽ ഡെപ്യൂട്ടി ഫോറിൻ മിനിസ്റ്ററായിരുന്നു. അദ്ദേഹം സ്റ്റാലിനെ വളരെ അടുത്തറിഞ്ഞയാളാണ് .ഗ്രൊമാഖ്യോവിൻ്റെ ഒരു ഓർമ്മ ഇങ്ങനെയാണ്: " സ്റ്റാലിനു സാഹിത്യത്തിലുള്ള അഭിരുചിയെക്കുറിച്ച് എനിക്ക് പറയാനുള്ളത് ,അദ്ദേഹം വളരെയധികം വായിക്കുമായിരുന്നു എന്നാണ് .അദ്ദേഹത്തിൻ്റെ പ്രസംഗങ്ങളിൽ ഇത് വ്യക്തമായിരുന്നു. റഷ്യൻ ക്ലാസിക്കുകളെക്കുറിച്ച് ,വിശേഷിച്ച് ഗോർക്കി ,Saltykov -Shchedrin എന്നിവരുടെ കൃതികളെക്കുറിച്ച് നല്ല ധാരണയുണ്ടായിരുന്നു. ഷേക്സ്പിയർ, ഹിൻറിച്ച് ഹീനെ,ബൽസാക്ക് ,ഹ്യൂഗോ  എന്നിവരെ അദ്ദേഹം നന്നായി വായിച്ചിട്ടുണ്ട്."

സാഹിത്യരംഗത്ത് പ്രവർത്തിക്കുന്നവരെ അന്നത്തെ കമ്മ്യൂണിസ്റ്റ് പാർട്ടി വളരെ ശ്രദ്ധയോടെയാണ് കണ്ടിരുന്നത്. പാർട്ടിയുടെ വളർച്ചയ്ക്കും നിലനിൽപ്പിനും എഴുത്തുകാരുടെ സംഭാവന വലുതാണെന്നു ആദ്യം തിരിച്ചറിഞ്ഞ വ്യക്തികളിലൊരാളാണ് റഷ്യൻ വിപ്ളവകാരിയായ ലിയോൺ  ട്രോസ്കി.ട്രോസ്കി 1922 ൽ പോളിറ്റ് ബ്യൂറോയ്ക്ക് എഴുതിയ ഒരു കത്താണ് സ്റ്റാലിനെ സാംസ്കാരിക രാഷ്ട്രീയത്തിലേക്ക് തിരിയാൻ പ്രേരിപ്പിച്ചത്. എഴുത്തുകാരുമായി പാർട്ടി സ്ഥാപിക്കേണ്ട ബന്ധത്തെക്കുറിച്ചായിരുന്നു ആ കത്ത്. ട്രോസ്കി എഴുത്തുകാരുടെ ഒരു ലിസ്റ്റ് തയ്യാറാക്കി അവരുമായി പാർട്ടി പുലർത്തേണ്ട ബന്ധത്തെക്കുറിച്ച് വിവരിച്ചു. എഴുത്തുകാർക്ക് വേണ്ട സാഹചര്യം ഒരുക്കുന്നതിനോടൊപ്പം മുതലാളിത്ത റോൾ മോഡലുകൾക്ക് ബദലായി എഴുത്തുകാരെയും പ്രസാധകശാലകളെയും സൃഷ്ടിക്കുക എന്നതും അതിൻ്റെ ലക്ഷ്യമായിരുന്നു. പാർട്ടിയുടെ സ്വാധീനത്തിലല്ലാതെ ഒരു സാഹിത്യ പ്രസിദ്ധീകരണം വേണമെന്നാണ് ട്രോസ്കി വാദിച്ചത്.അത് വ്യക്തികളുടെ ചിന്താഗതികളുടെ വൈവിധ്യത്തിനു സഹായിക്കുമെന്നായിരുന്നു വിശദീകരണം.

ഇതിനെപ്പറ്റി പഠിച്ച് ഒരു റിപ്പോർട്ട് സമർപ്പിക്കാൻ സ്റ്റാലിൻ പാർട്ടിയുടെ പ്രചാരണ വിഭാഗം ഡെപ്യൂട്ടി ചീഫായ Yakovlev നെ ഏൽപ്പിക്കുന്നത് അങ്ങനെയാണ് .യാക്കോവ്ലെവിൻ്റെ റിപ്പോർട്ടിൽ ബോൾഷെവിക്കുകളും  വിപ്ലവവിരുദ്ധരായ എഴുത്തുകാരും തമ്മിലുള്ള സംഘർഷങ്ങൾ രേഖപ്പെടുത്തിയിരുന്നു .അദ്ദേഹം ബോൾഷെവിക്കുകളോടു അടുപ്പമുള്ള ഒരുകൂട്ടം എഴുത്തുകാരെ കണ്ടെത്തുകയും പാർട്ടി ഇതര സംഘടന രൂപീകരിച്ച് എല്ലാവരെയും ഒരു കുടക്കീഴിൽ അണിനിരത്തണമെന്നു നിർദ്ദേശിക്കുകയും ചെയ്തു. റഷ്യൻ സംസ്കാരത്തിന്റെ വികാരത്തിനു വേണ്ടിയുള്ള ഒരു സൊസൈറ്റിയെന്നാണ് അദ്ദേഹം അതിനെ വിശേഷിപ്പിച്ചത് .ഈ സംഘടനയുണ്ടെങ്കിൽ പാർട്ടി അനുഭാവികളായ എഴുത്തുകാരുടെ നീതീകരിക്കാനാവാത്ത കമ്മ്യൂണിസ്റ്റ് ധാർഷ്ട്യത്തിനു കടിഞ്ഞാണിടാമെന്നും അദ്ദേഹം അതിൽ ചൂണ്ടിക്കാണിച്ചിരുന്നു.ആ റിപ്പോർട്ട് പോളിറ്റ്ബ്യൂറോയ്ക്ക് സമർപ്പിച്ചുകൊണ്ടുള്ള കത്തിൽ ട്രോസ്കിയുടെ അഭിപ്രായത്തെയും  യാക്കോവ്ലെവിൻ്റെ റിപ്പോർട്ടിലെ സൊസൈറ്റി രൂപീകരണം എന്ന ആശയത്തെയും സ്റ്റാലിൻ പിന്താങ്ങുന്നുണ്ട്. അതിന്റെ ഫലമായാണ് പോളിറ്റ്ബ്യൂറോ യുവ എഴുത്തുകാരുടെ നിലനിൽപ്പിനും വളർച്ചയ്ക്കും വേണ്ടി ഒരു പാർട്ടി ഇതര പ്രസാധനശാല തുടങ്ങാനും സൊസൈറ്റി രൂപീകരിക്കാനും തീരുമാനിച്ചത്. 

തൊഴിലാളി വർഗ അജണ്ട പിന്നീട് 

എല്ലാ എഴുത്തുകാരുടെയും മേൽ ഒരു തൊഴിലാളിവർഗ അജണ്ട അടിച്ചേൽപ്പിക്കുന്നതിൽ ട്രോസ്കിയും  സ്റ്റാലിനും ആ കാലത്ത് എതിരായിരുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്.1925 ൽ പോളിറ്റ്ബ്യൂറോ പാസാക്കിയ പ്രമേയത്തിൽ പറയുന്നത്, തൊഴിലാളിവർഗ സാഹിത്യം വികസിക്കാൻ അതിന്റേതായ സമയമെടുക്കുമെന്നും അതിനിടയിൽ സഹകരിക്കാൻ മനസ്സുള്ള മറ്റു എഴുത്തുകാരുമായി ഒരു സഖ്യം ഉണ്ടാക്കുകയാണ് വേണ്ടതെന്നുമാണ്. 

വളരെ ശ്രദ്ധേയവും സഹിഷ്ണുത  നിറഞ്ഞതുമായ ഒരു നിലപാടാണ് റഷ്യൻ കമ്യൂണിസ്റ്റ് പാർട്ടി അനുവർത്തിച്ചത്. ഇക്കാര്യത്തിൽ സ്റ്റാലിൻ്റെ പങ്ക് വലുതാണെന്നു ഈ സംഭവം തെളിയിക്കുകയാണ്. കമ്മ്യൂണിസ്റ്റ് അനുഭാവമുള്ള എഴുത്തുകാരെ മാത്രമല്ല വ്യത്യസ്ത അഭിപ്രായമുള്ളവരെയും സൗഹൃദത്തിൻ്റെ ഒരുമയിൽ എത്തിക്കാൻ കഴിയുമോ എന്ന ചിന്തയാണത്. അതിനായി വെറുതെ ആഹ്വാനം ചെയ്യുകയായിരുന്നില്ല. പാർട്ടിയോടുള്ള അന്ധമായ കൂറ് മാറ്റിവെച്ച് സഹവർത്തിത്വത്തിൻ്റെ പാതയാണ് തുറന്നത്. ഒരു വലിയ ലക്ഷ്യത്തിനുവേണ്ടി സമാന മനസ്സുള്ളവരെക്കൂടി പങ്കെടുപ്പിക്കുക എന്ന നയമാണത്. പാർട്ടിയിൽപ്പെട്ടവരും അനുഭാവികളും  മാത്രമായ ഒരു സാഹിത്യകൂടാരത്തിൽ കൂടുതൽ കാലം നിലനിൽക്കുന്നതോടെ പലരും അന്ധതയുടെ എഴുന്നള്ളിപ്പുകളായി മാറും.  അനാവശ്യമായ ധാർഷ്ട്യവും പരുക്കൻ പ്രകൃതവും തലപൊക്കും. അത് മറ്റ് എഴുത്തുകാരെയും കലാകാരന്മാരെയും പാർട്ടിയിൽ നിന്നകറ്റും.  എഴുത്തുകാരെ അവരുടെ തൊഴിൽ മേഖലയിൽ പിന്താങ്ങുകയും സഹകരിപ്പിക്കുകയുമാണ് വേണ്ടതെന്നു  റഷ്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി തിരിച്ചറിഞ്ഞു എന്നതിന്റെ തെളിവാണ് ഈ ഗ്രന്ഥത്തിൽ കാണുന്നത്.

പാർട്ടിക്ക് പുറത്തുള്ളവരോ,  വിപ്ലവത്തെ സംശയത്തോടെ നോക്കുന്നവരോ ശത്രുക്കളല്ലെന്നും  അവർ സഹതപിക്കേണ്ട വിഭാഗമാണെന്നും അറിയേണ്ടതുണ്ട്.  വിവിധ ഗ്രൂപ്പുകളെയും പ്രവണതകളെയും വളരാനും മത്സരിക്കാനും അനുവദിക്കണമെന്ന ആശയമാണ് റഷ്യയിൽ ആവിഷ്കരിക്കപ്പെട്ടത്. പാർട്ടിയിലുള്ളവർ മാത്രം മതി എന്ന ചിന്ത എത്ര അപക്വവും അനുചിതവുമാണെന്നു അക്കാലത്ത് ട്രോസ്കിയും സ്റ്റാലിനുമാണ് ബോധ്യപ്പെടുത്തിയത്. സോഷ്യലിസം സൃഷ്ടിക്കേണ്ടത് സാഹിത്യരൂപങ്ങളുടെ വൈവിധ്യം നശിപ്പിച്ചുകൊണ്ടോ  സർഗാത്മക സമീപനങ്ങളെ ഇല്ലാതാക്കി കൊണ്ടോ ആകരുതെന്നാണ് സ്റ്റാലിൻ വാദിച്ചത്. 

കമ്മ്യൂണിസ്റ്റ് എഴുത്തുകാരോട് കൂടുതൽ നാടകങ്ങൾ എഴുതാനും അവതരിപ്പിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു. പാർട്ടിക്ക് പുറത്തുള്ള എഴുത്തുകാരെക്കുറിച്ചും മാർക്സിസ്റ്റ് വൈരുദ്ധ്യാത്മകതയെക്കുറിച്ചും സ്റ്റാലിൻ ഇങ്ങനെ എഴുതി: "ടോൾസ്റ്റോയിയും സെർവാന്തിസ്സും  ഷേക്സ്പിയറും വൈരുദ്ധ്യാത്മക  ചിന്താഗതിക്കാരല്ലായിരുന്നു. എന്നാൽ അതുകൊണ്ട് അവർ വലിയ കലാകാരന്മാരല്ലാതാകുന്നില്ല. അവർ വലിയ കലാകാരന്മാരാണ്. അവരുടെ രചനകൾ സ്വന്തം കാലഘട്ടങ്ങളെ പ്രതിഫലിപ്പിച്ചു. വൈരുദ്ധ്യാത്മക ദർശനം പഠിക്കണമെന്നു പറയുന്നവർ  മനസ്സിലാക്കാത്ത ഒരു കാര്യമുണ്ട്. എഴുത്തുകാർ സാഹിത്യത്തിലെ ക്ലാസിക്കുകളാണ് പഠിക്കേണ്ടത്, മാർക്സിസ്റ്റ് കൃതികൾ എന്നപോലെ. ലെനിൻ പറഞ്ഞു: മനുഷ്യരാശിയുടെ ഭൂതകാല സംസ്കാരത്തെക്കുറിച്ച് അറിവ് നേടാതെ നമുക്ക് ഒരു പുതിയ സോഷ്യലിസ്റ്റ് സംസ്കാരം നിർമിക്കാനാവില്ല."

കാല്പനികതയും വേണം 

വളരെ കൃത്യമായി സ്റ്റാലിൻ തന്റെ കാഴ്ചപ്പാട് അവതരിപ്പിക്കുകയാണ്. സാഹിത്യത്തിൻ്റെയും കലയുടെയും രംഗത്ത് വെറും പ്രചാരണം മാത്രമായാൽ നിലനിൽപ്പില്ല. ആഴമുള്ള ചിന്തകളും ജീവിതാനുഭവങ്ങളുമാണ് ഒരു കലാകാരനെ സൃഷ്ടിക്കുന്നത് .ഒരു പാർട്ടിക്ക് വേണ്ടിയോ ആശയശാസ്ത്രത്തിനു വേണ്ടിയോ പ്രചാരണം ചെയ്താൽ അതിനു ഉത്തമമായ ഇരിപ്പിടം ലഭിക്കുകയില്ല .അതുകൊണ്ട് സ്റ്റാലിൻ സമഗ്രവും ആധികാരികവുമായ ലോക സാഹിത്യസംഗ്രഹത്തിൽ ഊന്നിയാണ് ഈ വിഷയത്തിൽ ഇടപെട്ടത്. എങ്ങനെയാണ് മഹത്തായ സാഹിത്യകൃതികൾ നിലനിൽക്കുന്നതെന്നു ഷേക്സ്പിയർ, ടോൾസ്റ്റോയ് തുടങ്ങിയവരുടെ രചനകളിലൂടെയാണ് അദ്ദേഹം ഉൾക്കൊണ്ടത്. താൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഉന്നത പദവിയിലെത്തിയിട്ടും അദ്ദേഹത്തിൽ ആ ചിന്തകൾ മരിച്ചില്ല. അദ്ദേഹം സൃഷ്ടിച്ച ലൈബ്രറി അതിനു തെളിവാണ് .ലോക സാഹിത്യത്തിലെ ഏറ്റവും വലിയ ധാരയായ കാല്പനികതയെപ്പറ്റി സ്റ്റാലിൻ എഴുതി :"റൊമാൻറിസിസം ഒരു ആദർശവത്ക്കരണമാണ്, യാഥാർത്ഥ്യത്തെ അലങ്കരിക്കലാണ്. ഷേക്സ്പിയറുടെ കാല്പനികത ഷില്ലറുടേതിൽ നിന്ന് വിഭിന്നമാണ്.ഗോർക്കിയുടെ വിപ്ളവകരമായ ആവിഷ്കാരം ഉണരുന്ന വർഗ്ഗത്തിന്റേതാണ്; അധികാരത്തിനുവേണ്ടിയും മാനവരാശിയുടെ ഭാവിക്കുവേണ്ടിയും കഷ്ടപ്പെടുന്ന വർഗ്ഗത്തിന്റേതാണ്. നമ്മുടെ കാലഘട്ടത്തിലെ പ്രധാന ധാര വിപ്ലവകരമായ സോഷ്യലിസ്റ്റ് റിയിലിസമായിരിക്കണം. എന്നാൽ അത് കൽപ്പനിക സ്കൂളിന്റെ എഴുത്ത് രീതികളെയും എഴുത്തുകാരെയും ഒഴിവാക്കി കൊണ്ടാകരുത്."

റഷ്യയുടെ ചരിത്രത്തെ ആഴത്തിൽ പരിശോധിച്ച സ്റ്റാലിനാണ്, എല്ലാ രോമകൂപങ്ങളിലൂടെയും എന്നപോലെ, റഷ്യയെ ദീർഘകാലം പ്രതിരോധിച്ചത്. 1931 ലെ ഒരു പ്രഭാഷണത്തിൽ സ്റ്റാലിൻ പറഞ്ഞത് ശ്രദ്ധേയമാണ്: "പഴയ റഷ്യയുടെ ചരിത്രം മറ്റു പല വസ്തുതകൾക്കിടയിൽ , പിന്നോക്കാവസ്ഥയിൽ അടിച്ചമർത്തപ്പെട്ടു. റഷ്യയെ മംഗോൾ ഖാന്മാർ തകർത്തു .ടർക്കിഷ് മേലാളന്മാർ തകർത്തു. സ്വീഡിഷ് ഫ്യൂഡൽ ഭരണാധികാരികൾ തകർത്തു.പോളിഷ് - ലിത്വാനിയൻ പ്രഭുക്കന്മാർ തകർത്തു. ജാപ്പനീസ് അധികാരികൾ തകർത്തു. റഷ്യയുടെ പിന്നോക്കാവസ്ഥയിൽ (സൈനിക ,രാഷ്ട്ര ,വ്യാവസായിക ,കാർഷിക ,പിന്നോക്കാവസ്ഥയിൽ) എല്ലാവരും പ്രഹരമേൽപ്പിച്ചു. റഷ്യയെ പ്രഹരിക്കുന്നത് അവർക്കെല്ലാം ആദായകരമായിരുന്നു .ശിക്ഷ കിട്ടുമെന്ന ഭയം അവർക്കില്ലായിരുന്നു. അതായിരുന്നു ചൂഷകരുടെ നയം. പിന്തള്ളപ്പെട്ടവരെ ആക്രമിക്കുന്നു ; എന്തുകൊണ്ടെന്നാൽ നിങ്ങൾ ദുർബലരാണ്.ഏതാണ്ട് 50 മുതൽ 100 വർഷം വരെ നമ്മൾ വികസിത രാജ്യങ്ങൾക്ക് പിറകിലായിരുന്നു. ഈ വിടവ് പത്തു വർഷം കൊണ്ട് പരിഹരിക്കണം. ഒന്നുകിൽ ഇത് ചെയ്യണം ;അല്ലെങ്കിൽ നമ്മൾ  ചിതറിപ്പോകും."

ഇതാണ് സ്റ്റാലിനെ വ്യഗ്രതയുള്ള ഒരു ഭരണാധികാരിയാക്കിയത്. അതേസമയം ,സ്റ്റാലിൻ്റെ പുസ്തകവായനയെക്കുറിച്ച് ട്രോസ്കിക്കു മതിപ്പില്ലായിരുന്നു. ഒരു ഇടത്തരം രാഷ്ട്രീയചിന്തകനായാണ് സ്റ്റാലിനെ അദ്ദേഹം കണ്ടത്. ലൈബ്രറി കണ്ടെത്തിയതോടെയാണ് ഈ ധാരണയ്ക്ക് പൊതുജനങ്ങൾക്കിടയിലും എഴുത്തുകാർക്കിടയിലും മാറ്റം വരുന്നത് .ഇന്ന് സ്റ്റാലിൻ്റെ ജീവചരിത്രക്കാരന്മാർക്ക് അവരുടെ ലക്ഷ്യത്തിലെത്തിച്ചേരാവുന്ന പാതകളുണ്ട്. അദ്ദേഹം സൂക്ഷിച്ച പുസ്തകങ്ങളും അതിൽ എഴുതിയ കുറിപ്പുകളുമാണത്. 

മാർക്സിനോടും ഏംഗൽസിനോടും ലെനിനോടും വിയോജിച്ചു

1989 ൽ Dmitry Volkoginov എഴുതിയ Stalin's Mind എന്ന കൃതിയിൽ  അസാധാരണ ധിഷണാശാലി എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത് .Lenin's Collected Work എന്ന പുസ്തകത്തിൽ സ്റ്റാലിൻ മാർജിനുകളിൽ എഴുതിയതും അടിവരയിട്ടതും Volkogino ആണ് കണ്ടുപിടിച്ചത്. എതിരഭിപ്രായമുള്ളവരെ നേരിടുന്നതിനു ആവശ്യമായ ഉദ്ധരണികൾ കണ്ടെത്തുന്നത് സ്റ്റാലിൻ്റെ രീതിയായിരുന്നു .എതിരാളികളുടെ കൃതികളിൽ നിന്നുതന്നെ അവരെ എതിർക്കാനുള്ള വാചകങ്ങൾ അദ്ദേഹം കണ്ടെത്തുമായിരുന്നു .

1988ൽ Yuri Sharapov എഴുതിയ ഇംഗ്ലീഷ് ഓർമ്മക്കുറിപ്പിലാണ് സ്റ്റാലിൻ്റെ വിപുലമായ ഗ്രന്ഥശേഖരത്തെക്കുറിച്ച് പുറംലോകം അറിയുന്നത് .അതിനു ശേഷമാണ് സ്റ്റാലിൻ്റെ വായനയും ധൈഷണിക ജീവിതവും പലരും അന്വേഷിച്ചിറങ്ങിയത് . നല്ലൊരു വായനക്കാരനായിരുന്നിട്ടും എതിരാളികൾ അദ്ദേഹത്തെ വിലകുറച്ചു കണ്ടു എന്നാണ് ഡൊണാൾഡ് റേഫീൽഡ് Stalin and his Hangmen എന്ന പുസ്തകത്തിൽ എഴുതുന്നത് .റഷ്യൻ ചരിത്രകാരനായ 
Oleg Khlevniuk ൻ്റെ അഭിപ്രായത്തിൽ സ്റ്റാലിനെ വായനയാണ് രൂപാന്തരപ്പെടുത്തിയത് .Stephen Kotkin തൻ്റെ ജീവചരിത്രത്തിലൂടെ സ്റ്റാലിന്റെ ബുദ്ധിയെയും വായനയെയും പ്രശംസിക്കുന്നുണ്ട്. Nikolai Simonov എഴുതിയ Reflections on Stalin's  Markings in the Margins of Marxist Literature എന്ന ലേഖനത്തിൽ അദ്ദേഹം സ്ഥാപിക്കുന്നത് ഇതാണ്: "സ്റ്റാലിൻ ഒരു ലെനിനിസ്റ്റായിരുന്നില്ല. സോഷ്യലിസ്റ്റ് കാഴ്ചപ്പാടിൽ രാഷ്ട്രത്തെക്കുറിച്ചുള്ള സിദ്ധാന്തം രൂപപ്പെടുത്തുന്നതിൽ സ്റ്റാലിനു വ്യത്യസ്ത കാഴ്ചപ്പാട് ഉണ്ടായിരുന്നു. അദ്ദേഹം മാർക്സ്, ഏംഗൽസ് ,ലെനിൻ എന്നിവരോടു ഈ കാര്യത്തിൽ വിയോജിക്കുകയാണ് ചെയ്തത്. ക്ലാസിക്കൽ മാർക്സിസ്റ്റ് സിദ്ധാന്തമനുസരിച്ച് മുതലാളിത്ത രാഷ്ട്രം (ഗവണ്മെൻ്റ്,സിവിൽ സർവീസ്, ജുഡീഷ്യറി, പോലീസ്, സായുധസേന ) അടിച്ചമർത്താനുള്ള ഒരു ബൂർഷ്വാ ഉപകരണമാണ്. ഇത് സോഷ്യലിസം വരുന്നതോടെ കൊഴിഞ്ഞു വീഴും. എതിർവർഗം ഇല്ലാതാകുകയാണപ്പോൾ .

സ്റ്റാലിൻ്റെ വീക്ഷണത്തിൽ സോഷ്യലിസത്തിനു വളരെ ശക്തമായ ഒരു രാഷ്ട്രം വേണം. എങ്കിലേ  തൊഴിലാളി വർഗ്ഗത്തിന് അധികാരത്തിലെത്താൻ കഴിയുകയുള്ളൂ. ട്രോസ്കിയുടെ  വീക്ഷണത്തോടും സ്റ്റാലിൻ വിയോജിച്ചു. ട്രോസ്കി പറയുന്നത് തൊഴിലാളിവർഗ്ഗത്തിന്റെ അധികാരം കമ്മ്യൂണിസ്റ്റ് പാർട്ടിയാണ് കൈയാളുന്നത് എന്നാണ്. സ്റ്റാലിനാകട്ടെ പാർട്ടിയെ ഒരു രാഷ്ട്രീയ സംവിധാനമായാണ് കാണുന്നത്. അതിനാണ് രാഷ്ട്രത്തിന്റെ മേലും ട്രേഡ് യൂണിയനുകളുടെ മേലും അധികാരമുള്ളത് .മാർക്സിസ്റ്റ് സിദ്ധാന്ത പ്രകാരം രാഷ്ട്രം മുതലാളിത്തത്തിൻ്റെയും വർഗ്ഗാധികാരത്തിന്റെയും താൽക്കാലികവും കൃത്രിമവുമായ  ഉപകരണമാണ്. എന്നാൽ രാഷ്ട്രം ഒരു ദീർഘകാല യാഥാർത്ഥ്യമാണെന്നു സ്റ്റാലിൻ ചിന്തിച്ചു .അതിൻ്റെ  തുടർച്ചയും മേധാശക്തിയും സോവിയറ്റ് സോഷ്യലിസ്റ്റ് വ്യവസ്ഥിതിയുടെ സംരക്ഷണത്തിനു ആവശ്യമാണത്രേ.

ക്ലാസിക്കൽ മാർക്സിസം ജനാധിപത്യ പ്രക്രിയയിലൂടെ രാഷ്ട്രത്തിന്റെ അധികാരം കുറയ്ക്കാമെന്നാണ് ഭാവന ചെയ്യുന്നത് .സ്റ്റാലിൻ ഇതിനു നേരെ വിപരീതമായി രാഷ്ട്രത്തിൻ്റെ തുടർച്ചയ്ക്കും അടിച്ചമർത്തൽ സ്വഭാവത്തിനും യുക്തി കണ്ടെത്തുന്നു, ശത്രുക്കളിൽ നിന്ന് സോഷ്യലിസത്തെ രക്ഷിക്കാനെന്ന നാട്യത്തിൽ.Roy Medvedev എന്ന ചരിത്രകാരന്റെ ചിന്തകൾ ഇവിടെ പ്രത്യേകം സ്മരിക്കേണ്ടതാണ് .സ്റ്റാലിന്റെ ലൈബ്രറിയിൽ വലിയ താല്പര്യമുള്ളയാളായിരുന്നിട്ടും Medvedev 2005 ൽ ഒരു പുസ്തകമെഴുതി .What did Stalin Read? Medvedev ഉം അദ്ദേഹത്തിൻ്റെ ഇരട്ട സഹോദരനായ Zhores ഉം സോവിയറ്റ് കാലഘട്ടത്തിലെ പ്രശസ്ത വിമതരായിരുന്നു. റോയിയെ 1969 ൽ പാർട്ടിയിൽ നിന്ന് പുറത്താക്കി.Zhores നെ നാടുകടത്തി. ഇവർ സോവിയറ്റ് വ്യവസ്ഥിതിയിൽ വിശ്വസിച്ചവരാണ് .പക്ഷേ അതിൽ ജനാധിപത്യവൽക്കരണം ഉണ്ടാകണമെന്ന് വാദിച്ചു .ക്രൂഷ്ചേവ് ഇരുപതാം പാർട്ടി കോൺഗ്രസിൽ  ആരംഭിച്ച സ്റ്റാലിൻ വിരുദ്ധ നീക്കത്തിന്റെ ഭാഗമായി 1930 കളിലെ  സ്റ്റാലിനിസ്റ്റ് അടിച്ചമർത്തലുകളെക്കുറിച്ച് സത്യം പറയാൻ റോയി നിയുക്തനായി. റോയി എഴുതിയ Let History Judge സോവിയറ്റ് യൂണിയനിൽ പ്രസിദ്ധീകരിക്കാനായില്ല. എന്നാൽ അത് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി 1970 കളുടെ തുടക്കത്തിൽ വിദേശത്ത് പ്രസിദ്ധീകരിച്ചു.

പല സ്റ്റാലിന്മാർ 

മിഥോളജിയിൽ ,സ്റ്റാലിൻ വളരെ തത്പരനായിരുന്നു. മിഥോളജിയെ  ആധുനിക സാഹചര്യത്തിനനുസരിച്ച് അദ്ദേഹം വ്യാഖ്യാനിക്കുമായിരുന്നു. ഗ്രന്ഥകാരൻ്റെ വാക്കുകൾ: " പാർട്ടിയുടെ ശക്തി, സ്റ്റാലിൻ പറഞ്ഞു, ജനങ്ങളുമായുള്ള ബന്ധത്തിലാണിരിക്കുന്നത്. അവർ ഗ്രീക്ക് സമുദ്രദേവനായ Poseidon ൻ്റെ മകനായ Antaeus ,ഭൂമി ദേവതയായ Gaia എന്നിവരെ പരാമർശിക്കുന്നുണ്ട്. യുദ്ധത്തിൽ Antaeus ശക്തനായിരുന്നു. എന്തുകൊണ്ടെന്നാൽ അവനു മാതാവിൻ്റെ ശക്തിയുണ്ട്, ഭൂമി മാതാവിൻ്റെ അനുഗ്രഹത്താൽ . ഭൂമിയെ സ്പർശിച്ചാൽ അവൻ്റെ ശക്തി ഇരട്ടിക്കും. എന്നാൽ ഒരു ദിവസം ഒരു ശത്രു വന്ന് അവനെ പരാജയപ്പെടുത്തി. ഹെർക്കുലീസ് എന്നായിരുന്നു ആ ശത്രുവിൻ്റെ പേര്. അവൻ Antaeus നെ  ആകാശത്തിലേക്ക് ഉയർത്തിപ്പിടിച്ചതുകൊണ്ട് അവനു ഭൂമിയെ സ്പർശിക്കാൻ കഴിഞ്ഞില്ല."
ഈ ഉദാഹരണത്തിലൂടെ സ്റ്റാലിൻ പറയുന്നത് ബോൾഷെവിക്കുകൾ Antaeus നെ ഓർമിപ്പിക്കുന്നുവെന്നാണ്.
അവർ തങ്ങളുടെ മാതാവായ ജനങ്ങളുമായി ബന്ധം പുലർത്തുന്നു.
Antaeus പോലെ ജനങ്ങളാണല്ലോ ബോൾഷെവിക്കുകൾക്ക് ജന്മം നൽകിയത്. അതാണ് മാതൃബന്ധം. അവർക്ക് അജയ്യമായിരിക്കാനുള്ള എല്ലാ സാധ്യതയുമുണ്ട്.

ഈ പുസ്തകത്തിൻ്റെ  ഉപസംഹാരമായ ഒരു അധ്യായമുണ്ട്:
The Dictator Who Loved Books.
അതിൻ്റെ ആദ്യത്തെ വാചകം സ്റ്റാലിന്റെ ഏറ്റവും അടുത്ത സഹയാത്രികനായിരുന്ന Lazar Kaganovich സോവിയറ്റ് എഴുത്തുകാരൻ Felix Chuev മായുള്ള ഒരു സംഭാഷണത്തിൽ പറഞ്ഞതാണത്. 
"I saw no less than five or six different stalins."യുദ്ധത്തിനു മുമ്പുണ്ടായിരുന്ന സ്റ്റാലിൻ അല്ലായിരുന്നു യുദ്ധാനന്തരം  പ്രത്യക്ഷപ്പെട്ടത്.!  

സ്റ്റാലിൻ എങ്ങനെ വ്യത്യസ്തനായിരുന്നുവെന്ന ചോദ്യത്തിനു Kaganovich ഇങ്ങനെ പറഞ്ഞു :"അദ്ദേഹം വ്യത്യസ്തനായിരുന്നു ,പക്ഷേ ഒരാളായിരുന്നു .മെരുക്കാൻ പ്രയാസമുള്ള ,ദൃഢനിശ്ചയമുള്ള, ശാന്തനായ ,ആത്മനിയന്ത്രണമുള്ള വ്യക്തിയായിരുന്നു. ഒരു കാര്യത്തെക്കുറിച്ച് ചിന്തിക്കാതെ പറയില്ല." "ഞാൻ എപ്പോഴും കണ്ടിട്ടുള്ളത് ചിന്തിക്കുന്ന സ്റ്റാലിനെയാണ്." അദ്ദേഹം പറയുന്നു ,നമ്മളോട് സംസാരിക്കുമ്പോഴും സ്റ്റാലിൻ  ചിന്തിച്ചുകൊണ്ടിരിക്കും. എന്തിനും ഒരു ലക്ഷ്യമുണ്ടായിരിക്കും. സ്റ്റാലിനെ ഒരു ഏകാധിപതിയായി കാണുന്ന ഗ്രന്ഥകാരൻ അദ്ദേഹത്തിൻ്റെ  ബുദ്ധിസാമർത്ഥ്യത്തെയും ഒരു പദ്ധതി ഏത് മാർഗ്ഗത്തിലൂടെയും പ്രയോഗികമാക്കാനുള്ള വിരുതിനെയും കാണാതിരിക്കുന്നില്ല.

"സ്റ്റാലിൻ ഒരു മാർക്സിസ്റ്റ് മൗലികവാദിയായിരുന്നു .മാറുന്ന സാഹചര്യങ്ങൾക്കും പുതിയ അനുഭവങ്ങൾക്കും നേടിയ അറിവിനും അനുസരിച്ചു രൂപാന്തരപ്പെട്ടതാണ് സ്റ്റാലിന്റെ ചില ആശയങ്ങൾ. ലോകത്തെ ആദ്യത്തെ സോഷ്യലിസ്റ്റ് സൊസൈറ്റിയുടെ നിർമ്മാണം സ്റ്റാലിനു ബൗദ്ധികവും പ്രായോഗികവുമായ ഒരു പദ്ധതിയായിരുന്നു. നയരൂപീകരണത്തിൽ സിദ്ധാന്തവത്കരണവും പ്രായോഗികവിജയവും  പ്രധാനമായിരുന്നു. സ്വതന്ത്രമായ വായനയാണ് മിക്കപ്പോഴും സ്റ്റാലിനു തുണയായത്. സോവിയറ്റ് സോഷ്യലിസത്തിന്റെ പ്രതിരോധത്തിലും  നിർമ്മാണത്തിലും."

കനൽ ഒളിപ്പിച്ച പുസ്തകങ്ങൾ 

റഷ്യൻ ചരിത്രത്തിന്റെ പുനർവായനയും ലെനിന്റെ പാഠങ്ങളുടെ പഠനവും എതിരഭിപ്രായക്കാരായ ട്രോസ്കി , Gregory Zinoviev എന്നിവരുമായി നടന്ന ആശയപരമായ ഏറ്റുമുട്ടലും സ്റ്റാലിന്റെ ചിന്താപദ്ധതികളുടെ ഭാഗമായി വികസിച്ചു വന്ന മാർഗങ്ങളാണ്. സോവിയറ്റ് സോഷ്യലിസം  യാഥാർത്ഥ്യമാക്കുന്നതിനു വേണ്ടിയാണ് സ്റ്റാലിൻ 'വായിച്ച'തെന്നു പറയാവുന്നതാണ്. തന്റെ ചിന്തകൾക്കും പ്രതീക്ഷകൾക്കുമൊപ്പം വളരാൻ വേണ്ടി ധൈഷണികവും ചരിത്രപരവുമായ പിൻബലം തേടിയാണ് പുസ്തകങ്ങളിലേക്ക് സഞ്ചരിച്ചത്. ആ വായന നാം കരുതുന്നതു പോലെ അത്ര നിഷ്കളങ്കമോ ശാന്തമോ അല്ല. അതിൽ ഒരു കനലെരിച്ചിലുണ്ട്. അത് വരാൻ പോകുന്ന രാഷ്ട്രീയ സംഭവവികാസങ്ങളുടെ തീയും പുകയും അടങ്ങിയ വായനയായിരുന്നു. സാറിസ്റ്റ് റഷ്യയുടെ ഓർമ്മകളിൽ നിന്ന് ഉയർന്നുവന്ന ലക്ഷ്യത്തെ തേടിപ്പിടിച്ച രാഷ്ട്രീയ നേതാവാണ് സ്റ്റാലിൻ . അദ്ദേഹം ഭരണസാരഥ്യത്തിലിരുന്നപ്പോൾ ഒരു വ്യക്തി പോലുമല്ലായിരുന്നു .മറിച്ച് സോവിയറ്റ് സോഷ്യലിസ്റ്റ് രാഷ്ട്രം  എന്ന ആശയത്തിന്റെ സംഘാടനത്തിനു വേണ്ടി രൂപീകരിക്കപ്പെട്ട ഒരു മനുഷ്യശരീരമായിരുന്നു. സാഹിത്യത്തെയും സിനിമയെയും അദ്ദേഹം സമീപിച്ചത് ഈ ചിന്തയുടെ ഉള്ളടക്കത്തോടെയാണ്.

പല എഴുത്തുകാരോടും ചലച്ചിത്രകാരന്മാരോടും സ്റ്റാലിൻ വിയോജിച്ചതിന്റെ കാരണം ഇതാണ്.  കലാസ്വാദകന്റെ റോളല്ല ,സോവിയറ്റ് രാഷ്ട്രീയ വ്യാഖ്യാതാവിന്റെ മനോനിലയാണ് അവിടെ കാണാനാവുക. സാംസ്കാരികവും ചരിത്രപരവുമായ പാരമ്പര്യത്തെ ഒരു റഷ്യൻ നവരാഷ്ട്രത്തിന്റെ പിറവിക്കുവേണ്ടി ഉപയോഗപ്പെടുത്തുകയാണ് അദ്ദേഹം ചെയ്തത്.

സ്റ്റാലിൻ ഒരിക്കലും വ്യക്തിപൂജ ഇഷ്ടപ്പെട്ടിരുന്നില്ല .ഈ ഗ്രന്ഥത്തിൽ അതിനു തെളിവുകളും നിരത്തുന്നുണ്ട്. സ്റ്റാലിൻ തൻ്റെ ജീവചരിത്രരചനയോടോ വാഴ്ത്തിപ്പാടലുകളോടോ താത്പര്യപ്പെട്ടിരുന്നില്ല.വ്യക്തിപൂജയെ പ്രോത്സാഹിപ്പിക്കരുതെന്നായിരുന്നു അദ്ദേഹത്തിൻ്റെ ദൃഢനിശ്ചയം.1933ൽ പഴയ ബോൾഷെവിക്കുകളുടെ ഒരു നിർദ്ദേശത്തെ നിരാകരിക്കുകയാണ് ചെയ്തത്. സ്റ്റാലിൻ്റെ ജീവചരിത്രത്തിലെ സംഭവങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് ഒരു സ്റ്റേജ് പരിപാടിയാണ് അവർ ഉദ്ദേശിച്ചിരുന്നത്. ഇതുപോലുള്ള  ഇടപാടുകൾ വ്യക്തിപൂജയിലേക്ക് നയിക്കുമെന്നാണ് സ്റ്റാലിൻ അവരോടെല്ലാം പറഞ്ഞത്. അത് നമ്മുടെ പാർട്ടിക്ക് ദ്രോഹകരമാണ്, ചേരാത്തതാണ്. 
യംഗ് കമ്മ്യൂണിസ്റ്റ് ലീഗ് (Komsomol) ഫൗണ്ടേഷന്റെ പതിനഞ്ചാം വാർഷികത്തിന്റെ ഭാഗമായി സ്റ്റാലിൻ്റെ  ജീവിതത്തെ ആധാരമാക്കി യുക്രേനിയൻ പാർട്ടി ഒരു ഗ്രന്ഥം  പ്രസിദ്ധീകരിക്കാൻ സമീപിച്ചപ്പോഴും സ്റ്റാലിൻ അത് തടയുകയാണ് ചെയ്തത്. സ്വന്തം കുട്ടിക്കാലത്തെക്കുറിച്ചുള്ള കുറിപ്പുകൾ  പ്രസിദ്ധീകരിക്കുന്നത് പോലും വിലക്കിയിരുന്നു.

Tales of Stalin's Childhood എന്ന പേരിൽ V Smirnov എഴുതിയ പുസ്തകത്തിൻ്റെ പ്രസിദ്ധീകരണം സ്റ്റാലിൻ ഇടപെട്ട് തടഞ്ഞതാണ്.ഈ പുസ്തകം തടഞ്ഞതിനു കാരണമായി ചൂണ്ടിക്കാണിച്ചത് നിറയെ തെറ്റുകളും വസ്തുതകളുടെ വളച്ചൊടിക്കലുകളും അതിശയോക്തികളും അനർഹമായ സ്തുതിയുമാണ്.യക്ഷിക്കഥകളിൽ താല്പര്യമുള്ളവരുടെ പ്രേരണയിൽ ഗ്രന്ഥകാരൻ തെറ്റായ നിഗമനങ്ങളിലെത്തിയെന്നും അയാളോടു സഹതാപമുണ്ടെന്നും  സ്റ്റാലിൻ പറഞ്ഞു .ഏറ്റവും പ്രധാനമായി കണ്ടത് ഈ പുസ്തകം ലോകത്തെ കുട്ടികളിലും (പൊതുജനങ്ങളിലും) വ്യക്തികളിലും , വലിയ നേതാക്കളെയും ഒരിക്കലും തെറ്റു പറ്റാത്ത നായകന്മാരെയും ആരാധിക്കാനുള്ള ഒരു പ്രവണത അപകടകരമായി വളർന്നവരും എന്നുള്ളതാണ് .ആ പുസ്തകം കത്തിച്ചുകളയാനാണ് സ്റ്റാലിൻ ഉപദേശിച്ചത്.

മനുഷ്യമനസിൻ്റെ എഞ്ചിനീയർമാർ 

സ്റ്റാലിന്റെ ഓഫീസിൽ ചേർന്ന പ്രാഥമിക യോഗത്തിനു ശേഷമാണ് അദ്ദേഹത്തിൻ്റെ സമ്പൂർണ്ണ കൃതികൾ പ്രസിദ്ധീകരിക്കാനുള്ള ആലോചന ശക്തി പ്രാപിച്ചത് .അത് അധികം വൈകിയില്ല. പോളിറ്റ് ബ്യൂറോ സ്റ്റാലിൻ്റെ സമ്പൂർണ്ണ കൃതികൾ പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചു .16 വാല്യമാണ് വിഭാവന ചെയ്യപ്പെട്ടത്. ഓരോന്നും 50,000 കോപ്പി അച്ചടിക്കണം .ഒരു ബുക്കിന് ആറ് റൂബിൾസ് വില. 1946 ൽ  ആദ്യ മൂന്നു വാല്യം .നാലു മുതൽ 10 വരെയുള്ള വാല്യം 1947 ൽ. ബാക്കിയുള്ളത് 1948ൽ. ലേഖനങ്ങൾ വിവിധ ഭാഷകളിലേക്ക് പരിഭാഷപ്പെടുത്താനും ക്രമീകരണങ്ങൾ ചെയ്തു .1946 ജനുവരി 20ന് 'പ്രവ്ദ'യിൽ ഇതിനെക്കുറിച്ച് പരസ്യം നൽകി. ആദ്യ വാല്യം ജൂലായിൽ പുറത്തുവന്നു. ആദ്യവാല്യത്തിൽ സ്റ്റാലിൻ എഴുതിയ മുഖവുരയിൽ  ഇങ്ങനെ വായിക്കാം: "എൻ്റെ ആദ്യകാല ലേഖനങ്ങളെ ഒരു യുവ മാർക്സിസ്റ്റിൻ്റെ സംഭാവനയായി  കാണുക .ശരിയായ മാർക്സിസ്റ്റ് ലെനിനിസ്റ്റ് വീക്ഷണത്തിൽ എത്തുന്നതിനു മുമ്പുള്ളതാണത്.Works എന്നാണ് പുസ്തകത്തിനു ഇംഗ്ലീഷിൽ പേരിട്ടത്. 1901 മുതൽ 1934 വരെയുള്ള ലേഖനങ്ങൾ ഉൾക്കൊള്ളുന്ന 13 വാല്യങ്ങൾ 1946 -49 കാലത്ത് പുറത്തുവന്നു .എന്നാൽ ഇരുപതാം പാർട്ടി കോൺഗ്രസിൽ ക്രൂഷ്ചേവിൻ്റെ എതിർപ്പിനെ തുടർന്ന് ആ പ്രസാധനം നിലയ്ക്കുകയായിരുന്നു.

സ്റ്റാലിൻ തൻ്റെ എതിരാളികളെ വെറുക്കുകയും നിരാകരിക്കുകയും ചെയ്തുവെന്ന് ജീവചരിത്രകാരന്മാർ സമ്മതിക്കുന്നുണ്ട് .അദ്ദേഹത്തിൻ്റെ ദേശീയവാദം അത്ര ഭീകരമായിരുന്നു.The KGB's Literary Archive എന്ന പുസ്തകത്തിൽ Vitaly Shentalinsky പറയുന്നത് 1500 എഴുത്തുകാർ സ്റ്റാലിന്റെ കാലത്ത് എഴുത്ത് നിർത്തേണ്ടി വന്നുവെന്നാണ്.അങ്ങനെയുള്ള എഴുത്തുകാരെക്കുറിച്ച് ഈ പുസ്തകത്തിൽ ഒന്നും പറയുന്നില്ല എന്നത് ഒരു ന്യൂനതയായി 2022ൽ ഗാർഡിയനിൽ Amelia Gentleman എഴുതിയ നിരൂപണത്തിൽ സൂചിപ്പിക്കുന്നുണ്ട്. 

ഒരു ഓർമ്മപുസ്തകമോ ഡയറിയോ എഴുതാത്ത സ്റ്റാലിന്റെ മനസ്സ് ജീവചരിത്രകാരന്മാർ വായിച്ചത്  അദ്ദേഹം സൂക്ഷിച്ച ലൈബ്രറിയിലൂടെയാണ്. ആ  പുസ്തകങ്ങളുടെ മാർജിനിൽ എഴുതുകയും പ്രധാനപ്പെട്ട വാക്യങ്ങളുടെ അടിയിൽ വരയ്ക്കുകയും ചെയ്യുന്ന ശീലമാണ് സ്റ്റാലിന്റെ മനസ്സ് അനാവൃതമാക്കുന്നത്.അദ്ദേഹം റഷ്യയിലെ എഴുത്തുകാരെ ശ്രദ്ധിച്ചിരുന്നു. അവരെ ഇഷ്ടപ്പെട്ടിരുന്നുവെന്നു പറയാനാവില്ല.1934ൽ സോവിയറ്റ് റൈറ്റേഴ്സ് കോൺഗ്രസിൽ സ്റ്റാലിൻ പ്രസ്താവിച്ചത് സോഷ്യലിസം നിർമ്മിക്കാൻ സിവിൽ എഞ്ചിനീയർമാരെ വേണം ;എന്നാൽ രാജ്യം മനുഷ്യാത്മാവിൻ്റെ എഞ്ചിനീയർമാരായ എഴുത്തുകാരെ  ആവശ്യപ്പെടുന്നു എന്നാണ്.