Followers

Thursday, June 4, 2026

അവ്യയാനന്ദ സ്വാമിയുടെ പുസ്തകം:ഗുരുചിന്തയുടെ കാവ്യശിലാപത്മങ്ങൾ എം.കെ.ഹരികുമാർ

 

 



 

അവ്യയാനന്ദ സ്വാമി രചിച്ച ‘തീർത്ഥാടനപാഥേയം’ എന്ന കൃതി ശിവഗിരിയുടെ ചരിത്രത്തിൽ തീർത്ഥാടനത്തെ അനുഭവമായി വ്യാഖ്യാനിക്കുന്ന ആദ്യകൃതിയാണ്. 

 

 

ദീർഘകാലമായി ശിവഗിരി ധർമ്മസംഘം ട്രസ്റ്റിൽ അംഗമായി പ്രവർത്തിക്കുകയും വിവിധ ചുമതലകളേറ്റെടുത്ത് മാതൃകാപരമായി ഗുരുസന്ദേശം പ്രചരിപ്പിക്കുകയും ചെയ്തിട്ടുള്ള അവ്യയാനന്ദസ്വാമിയുടെ ഗ്രന്ഥരചനാ പാടവവും സാഹിത്യതാൽപര്യവും എല്ലാവർക്കും അറിവുള്ളതാണല്ലോ. പതിറ്റാണ്ടുകളായി,അദ്ദേഹം ഗുരുദർശനത്തെക്കുറിച്ച് എഴുതിക്കൊണ്ടിരിക്കുകയാണ്. സ്വാനുഭവഗീതിയെക്കുറിച്ച് ദീർഘമായി ഉപന്യസിച്ചിട്ട് അധികകാലമായിട്ടില്ല. ഗുരുസൂക്തങ്ങളെപ്പറ്റി സദാചിന്തിക്കുകയും ആശയങ്ങളെ പുനരുല്പാദിപ്പിക്കുകയും ചെയ്യുന്ന സ്വാമിയുടെ ശൈലിയിൽ കവിതയുടെ പരാഗങ്ങൾ വീണുകിടപ്പുണ്ട്.കാവ്യപരമായ ചിന്തയാണിത്. ഉപമകളും അലങ്കാരങ്ങളും സ്വാമിയുടെ ഭാഷയിൽ കലരുന്നു. ഗുരുവിന്റെ കൃതികളിലെ സാഹിതീയമായ പൊരുൾ അന്വേഷിക്കുന്ന മേഖലയാണ് അവ്യയാനന്ദ സ്വാമിയുടേത്. ‘ശിവഗിരിയുടെ താഴ്വരയിൽ”ഗുരുപ്പെരുമ’,ദൈവദശക വ്യാഖ്യാനം എന്നീ കൃതികളിൽ ഇത്  തെളിഞ്ഞുകാണാം. സ്വാമിയുടെ രചനകളെ വേറിട്ട് നിർത്തുന്നത് അതിൻ്റെ വേദാന്ത വ്യാഖ്യാനങ്ങളല്ല; സഹൃദയത്വത്തിൻ്റെ സമ്മോഹനമായ ലീലയും ഭാവനയുമാണ്. ഒരു സഹൃദയനായ മനുഷ്യൻ ഗുരുസാഹിത്യത്തെ നോക്കിക്കാണുന്നതിന്റെ സാരള്യം ഇവിടെ കാണാം.

വേദാന്ത വ്യാഖ്യാനങ്ങളുടെ കഠിനമായി വഴികളിലേക്ക് പോകുന്നതിനു പകരം ഗുരുവിൻ്റെ രചനകളിലെ സൗന്ദര്യത്തെയാണ് സ്വാമി തേടുന്നത്.

സ്വാമിയുടെ സാഹിത്യസംരംഭങ്ങളെ മറ്റുള്ളവരുടേതിൽ നിന്ന് വേർതിരിക്കുന്ന പ്രധാന ഘടകമാണിത്. സ്വാമി ആത്മീയാന്വേഷകനായിരിക്കെ  തന്നെ കാല്പനികമായ ആലോചനകളുടെയും കാവ്യപരമായ ഭവനകളുടെയും കേന്ദ്രമാണ്. ആത്മഭാവത്തിന്‍റെ വൈകാരികമായ പ്രതിഛായ സൃഷ്ടിക്കുന്നതിൽ സ്വാമിക്ക് പ്രത്യേക സാമർത്ഥ്യമുണ്ട്. വായനക്കാരനിൽ ഭാവനയുടെ ആവേശം നിറയ്ക്കാനും അവനെ സ്വപ്നത്തിലൂടെ ആത്മഹർഷത്തിലേക്ക് ഉയർത്താനും സ്വാമിയുടെ എഴുത്തുകൾക്ക്  കഴിഞ്ഞിട്ടുണ്ട്.

ഒരു ഭാവഗാനം പോലെ 

സാഹിത്യപരമായ ഉന്മാദമാണത്. ഈ പന്ഥാവിൽ സ്വാമി കൈവരിച്ച വലിയ വിജയമാണ് ‘തീർത്ഥാടനപാഥേയം’ എന്ന പുതിയ കൃതി.ഇത് 2013 ൽ  പ്രസിദ്ധീകരിച്ചതാണ്. ഇതിൻ്റെ പരിഷ്കരിച്ച പതിപ്പാണ് ഇപ്പോൾ ശിവഗിരി പബ്ലിക്കേഷൻസ് പുറത്തിറക്കിയിരിക്കുന്നത്.നാല്  പുതിയ ലേഖനങ്ങൾ കൂട്ടിച്ചേർത്തിരിക്കുന്നു.പാഥേയം പൊതിച്ചോറാണ്. തീർത്ഥാടനത്തിനു പോകുന്നവന്റെ പൊതിച്ചോറാണത് .ഓരോ തീർത്ഥാടകനും കൈയിൽ കരുതുന്നതും സമയമനുസരിച്ച് അനുധ്യാനം ചെയ്യുന്നതുമായ കൃതിയാണിതെന്ന് അതിൻ്റെ തലവാചകത്തിൽ നിന്നു തന്നെ സൂചിതമാവുന്നു. ഗുരുകൃതിയുടെ വ്യാഖ്യാനമല്ല, അത് ആത്മാനുരാശിയായ ഒരു പരിവ്റാജകനിൽ സൃഷ്ടിക്കുന്ന ഭാവരൂപമാണ് സ്വാമി പിന്തുടരുന്നത്. അത് അനുരണങ്ങളുണ്ടാക്കുകയാണ്. യുക്തിക്കപ്പുറത്ത് ഭാവാത്മകമായ ഒരു ഗാനം പോലെ ഗുരുസാന്നിധ്യവും ഗുരുസാഹിത്യവും മനസ്സിൽ മുഴങ്ങുകയാണ്. ആ പാഥേയത്തെക്കുറിച്ച് സ്വാമിക്കുണ്ടായ ഉൾവെളിച്ചം അദ്ദേഹം ഏതാനും വാചകങ്ങളിൽ ഈ പുസ്തകത്തിൻ്റെ ആമുഖത്തിൽ എഴുതുന്നത് ഇങ്ങനെയാണ്:

‘”ഇത് ശിവഗിരിക്കുന്ന് കയറിവരുന്ന ഗുരുദേവ ഭക്തർക്കുള്ളതാണ് – തീർത്ഥാടനപാഥേയം. ദയയാണ് പാചകൻ .ഗുരുദേവദർശനത്തിന്റെ ജീവനാണ് ദയ അഥവാ അനുകമ്പ .ഗുരുദേവൻ ‘ദൈവദശക’ത്തിൽ ദയാസിന്ധു എന്നാണ് ദൈവത്തെ കൽപന ചെയ്തിരിക്കുന്നത്. നമ്മുടെ വാക്കുകളിലെ ദയ ആത്മവിശ്വാസം പകരും .ചിന്തയിലെ ദയ വിനയം പകരും.ദാനത്തിലെ ദയ സ്നേഹം മടക്കിത്തരും .ഹൃദയത്തിലെ ദയ ദൈവത്തോട് ചേർത്ത് നിർത്തും. ഹൃദയത്തിലെ ദയ ദൈവം വിരലടയാളമാക്കിയതാണ് നമ്മുടെ ഏറ്റവും വലിയ സൗഭാഗ്യം. ആ സൗഭാഗ്യത്തിന്റെ വെളിച്ചത്തിലിരുന്നാണ് ഈ പാഥേയം  പൊതിയുന്നത്.” ഈ പുസ്തകം രചിക്കാനുണ്ടായ അന്തർദർശനപരമായ കാര്യമാണ് മുകളിൽ കൊടുത്തിരിക്കുന്നത്. ദയയാണ് ഗുരുദർശനത്തിൻ്റെ കാതൽ എന്ന് സ്വാമി കണ്ടെത്തുന്നു. വാക്കിലും ചിന്തയിലും ഹൃദയത്തിലും ദയയുണ്ടാകണം. ദൈവം എല്ലായിടത്തുമുണ്ടെന്നാണ് വേദാന്തികൾ പറയുന്നത്. ദൈവിക ചൈതന്യമില്ലാത്തതായി യാതൊന്നുമില്ല.എന്നാൽ ദയയോ? ദയ  എവിടെയുമില്ല .അറവുമൃഗങ്ങൾക്കും മത്സ്യങ്ങൾക്കും ദയ ജീവിതത്തിലൊരിക്കലും കിട്ടുന്നില്ല. അവയെ മനുഷ്യർ വെട്ടിക്കീറി കൊന്നു തിന്നുന്നു. ദൈവത്തിൻ്റെ നീതിയോ മനുഷ്യന്റെ നീതിയോ നടപ്പാക്കപ്പെടേണ്ടത്? ദൈവം എല്ലായിടത്തുമുണ്ടെങ്കിലും ദയ എവിടെയുമില്ല എന്നത് നമ്മെ നിരാശരാക്കുക മാത്രമല്ല അന്ധതമസ്സിലെത്തിക്കുകയും ചെയ്യും.മോചനത്തിനായി നാലുപാടും നോക്കാനേ നിവൃത്തിയുള്ളൂ.

ദയ മനുഷ്യനിലുണ്ട്. എന്നാൽ അത് വറ്റിപ്പോയിരിക്കയാണ്. ഗുരു ആ ദയയെ മനുഷ്യമനസിൽ നിന്ന്  കുഴിച്ചെടുക്കാനാണ് യത്നിച്ചത്. ഗുരു ദയയെ സ്വന്തം ജീവിതം കൊണ്ട് ഒരു ഭൂഖണ്ഡ(continent)മാക്കി വികസിപ്പിച്ചു കാണിച്ചു.നമുക്ക് ബുദ്ധിയും കരുത്തും മത്സരവുമുണ്ടായതുകൊണ്ട് മാത്രമായില്ല; ദയ വേണം. അതിലാണ് മനുഷ്യത്വമിരിക്കുന്നത്. മറ്റൊരാളെ സഹായിക്കാനുള്ള മനസ്സ് അതിലാണുള്ളത്.തീർത്ഥാടനത്തിൻ്റെ പാഥേയം മനുഷ്യശരീരത്തിലെ സർവ്വ മേഖലകളിലും മനസ്സിൻ്റെ സമഗ്രമായ പ്രവർത്തനങ്ങളിലും സ്ഥാപിക്കേണ്ട ദയയാണ്.അത് ഉൾക്കൊണ്ടാൽ കലഹം ഇല്ലാതാകും. ദ്രോഹചിന്തകൾ  മാറിപ്പോകും. ഈ സദ് ദർശനമാണ് ‘തീർത്ഥാടനപാഥേയം’ നമ്മളിലേക്ക് പകരുന്നത്.

സാരസ്വതമനനം 

മനുഷ്യാനുഭവം എന്ന ശിലയിൽ ഗുരു ഒളിഞ്ഞിരിക്കുന്നു. നമ്മുടെ പരിമിതിമൂലമാണ് അത് പൂർണ്ണമായി കൊത്തിയെടുക്കാൻ കഴിയാത്തതെന്ന് സ്വാമി എഴുതുന്നുണ്ട്. അനുഭവശിലകളിൽ നിന്ന് ഗുരുവിനെ വീണ്ടെടുക്കേണ്ടതുണ്ട്. ഗുരുദേവൻ്റെ പ്രതിഛായ എല്ലാ മനുഷ്യാനുഭവങ്ങളിലും  ദർശിക്കുകയാണ്. മനുഷ്യമനസിന്റെ അകക്കാമ്പിൽ ഗുരുവിന്റെ പ്രതിഛായ കണ്ടതുകൊണ്ടാണ് സ്വാമി ഈ  ലേഖനങ്ങൾ എഴുതിയിരിക്കുന്നത്. “പൂർണ്ണതയ്ക്ക് വേണ്ടിയുള്ള പരിശ്രമത്തിനിടയിൽ പൂർത്തിയാക്കാത്ത ആ ശിലാശില്പങ്ങൾ സ്വയം പ്രാർത്ഥനയിലാണ്”- സ്വാമി എഴുതുന്നു. അത് ഒരിക്കലും അവസാനിക്കാത്ത പര്യവേക്ഷണമാണ്. അത് ഭാവിയിലേക്ക് നീളുകയാണ്. സ്വാമിയുടെ രചനകളിലെ സാരസ്വതമനനത്തെക്കുറിച്ച് ഈ പുസ്തകത്തിലെഴുതിയ കുറിപ്പിൽ  സച്ചിദാനന്ദസ്വാമിയും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. “സ്വാമിയുടെ ചരിത്രകഥനത്തിൽ സാഹിത്യപദങ്ങൾ കൂടുതലായി കടന്നു നിൽക്കുന്നു ” എന്നാണ് സച്ചിദാനന്ദ സ്വാമി നിരീക്ഷിക്കുന്നത്. ഇത് കവിയായ അവ്യയാനന്ദ സ്വാമിയുടെ സാധ്യതയും സിദ്ധിയുമാണ് .സ്വാമി ഒരു ഇംപ്രഷനിസ്റ്റാണ് .മനസ്സിലെ വികാരങ്ങൾ പ്രതിഫലിപ്പിക്കുന്ന കലാകാരനാണ്. ഗദ്യത്തിലാണ് എഴുതുന്നതെങ്കിലും അതിൽ  കലയുടെ അംശമുണ്ട്. കവിതയുടെ ഗദ്യ ആഖ്യാനങ്ങളായി ഇതിനെ കാണാം. കവിതയ്ക്ക് വസിക്കാൻ പ്രത്യേകരൂപം ആവശ്യമില്ല. അത് ഏത് രൂപത്തിലും പ്രകാശിക്കും.

അവ്യയാനന്ദ സ്വാമി

തീർത്ഥാടകൻ നടക്കുന്നു 

ശിവഗിരി തീർത്ഥാടനത്തിൽ വിവേചനമില്ല ,വിവേകമാണുള്ളത്.  അവിടെ അറിവിനെ തേടുന്ന ധ്യാനമാണ് വേണ്ടതെന്ന് സ്വാമി കുറിക്കുന്നു. അറിവിനെ അറിയുന്നവനാണ് ജ്ഞാനി.തീർത്ഥാടകൻ നടക്കുകയാണ് .മൗനം കൊണ്ടു ജ്ഞാനം നേടിയും, ശീതളച്ഛായ പകരുന്ന തണലുകളിലിരുന്നും, വനഭംഗിയുടെ ശാരദാകാശത്തിലേക്ക് ദൃഷ്ടിപായിച്ചും, പഴയ ദു:ശീലങ്ങളെ പിടിച്ചുകെട്ടിയും, നിഷ്കളങ്ക ജീവിതചര്യയിൽ സ്വയം നിറച്ചും, ശാരദാമഠത്തിന് വലം വച്ചും, അഹമൊഴിഞ്ഞ് മനസ്സിൻ്റെ ഭാരം കുറച്ചും, സ്വയം അർപ്പിച്ച് പ്രസാദമായി തന്നെത്തന്നെ സ്വീകരിച്ചും, സിദ്ധമായതിൽ മുഴുകിയും, കൃതാർത്ഥതകളിൽ ആണ്ടുമുങ്ങിയും വിസ്മൃതിയെ ജയിച്ച് സ്മൃതികളിൽ ഉയിർത്തും, നിരഞ്ജനമായ വിശ്വപ്രേമത്തിൽ മന്ദ്രമായ സംഗീതം കേട്ടും, ഗുരുദേവാർത്ഥങ്ങളുടെ ഉറവകളിൽ സ്നാനം ചെയ്തും, അറിവിൽ വിമലീകരിക്കപ്പെട്ടു പഞ്ചശുദ്ധിയുടെ ആർഷശോഭങ്ങളിൽ സ്വയം സാക്ഷാത്കരിച്ചും, ത്യാഗമനോഭാവത്തെ ഉജ്വലിപ്പിച്ചും, ആത്മീയ ഉന്നതിയുടെ പാതകളിൽ ഋഷിചേതനയെ സ്വാംശീകരിച്ചും , ജീവിതപ്പൂർണ്ണതയെ ആശ്ളേഷിച്ചും, ജീവിതത്തിൻ്റെ സാർത്ഥകമായ സാധ്യതകളെ പരമാവധി തേടിയും, സമത്വത്തെയും സാഹോദര്യത്തെയും സ്വന്തം ശരീരത്തിൽ തിരിച്ചറിഞ്ഞും, പ്രകൃതിയുടെ സദ് സന്ദേശങ്ങൾ കേട്ടും ,ദൈവസ്മരണയെ അനർത്ഥമാക്കുന്ന പ്രാർത്ഥനകളിൽ അലിഞ്ഞും, ഗുരുഹൃദയത്തിലേക്കുള്ള വഴികൾ ഓർമ്മയിൽ സൂക്ഷിച്ചും, പ്രലോഭനങ്ങളെ വകഞ്ഞുമാറ്റിയും, മാനവമഹത്വത്തിലേക്കുള്ള വഴി തിരഞ്ഞും ,കാമക്രോധവികാരങ്ങളുടെ മാറാലകളിൽ നിന്നു മോചനം നേടിയും, സത്യാന്വേഷണങ്ങളിൽ നിന്ന് മാറില്ല എന്ന് പ്രതിജ്ഞ ചെയ്തും, മനുഷ്യനിലെ ദേവത്വത്തെ അറിഞ്ഞും, ദൈവികതയുടെ അദ്വൈതാനുഭൂതി നുകർന്നും, ഗുരുസാമീപ്യത്തെ അനുഭവിച്ചും, സത്യസന്ധതയോടെ സ്വയം മാറേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അറിഞ്ഞും , തീർഥാടനലക്ഷ്യങ്ങളെ നിരന്തരമായി ഓർമിച്ചും, പഞ്ചശുദ്ധിയിൽ സ്വയം ഉറപ്പുവരുത്തിയും, ലൗകികൻ്റെ  സന്യാസത്തെ ആത്മാവിൽ ഉൾക്കൊണ്ടും ,ഗുരുദേവകീർത്തനങ്ങളാലപിച്ച് പകലും രാവും ഉറക്കമില്ലാതെ ദൈവസന്നിധിയിലെന്നപോലെ ഉല്ലസിക്കുന്ന ശിവഗിരിയിലെ വൃക്ഷങ്ങളെ നമസ്കരിച്ചും, സമാധിമന്ദിരത്തിലെ അലൗകികമായ നിശബ്ദതയിൽ ജീവിതത്തിൻ്റെ അർത്ഥം തിരഞ്ഞും, നിഴലുകളിലും ഇലയനക്കങ്ങളിലും ഗുരുദേവനെ ദർശിച്ചും, ആന്തരികതയിൽ അർത്ഥവത്തായി അനുരഞ്ജനപ്പെട്ടും, ആനന്ദത്തിന്റെ നിർമലമായ പടികളെണ്ണിയും, തീർത്ഥാടകനും തീർത്ഥമനസ്സും തമ്മിലുള്ള അകലം കുറച്ചും, ജീവിതത്തെ മനോഹരമാക്കാൻ ഗുരുവിൻ്റെ വാക്കുകൾ മനസിൽ ചൊല്ലിയും ,അറിവില്ലായ്മയുടെ രോഗം ശമിക്കാൻ അറിവ് എന്ന ഔഷധം കഴിച്ചും, ശരീരത്തിന്റെയും മനസ്സിന്റെയും പ്രാർത്ഥനയായി ഗുരുവിന്റെ രൂപം മനസ്സിൽ കണ്ടും , നമ്മുടെ തന്നെ അനുഭവങ്ങളിൽ തീർത്ഥം കണ്ടെത്തിയും ,തെറ്റുകളോട് ക്ഷമിച്ചും ,മാനവികതയിൽ കൂടുതൽ പഠിച്ചും ,ഇരുട്ടിൽ നന്മയുടെ ദീപം തെളിക്കാമെന്ന് വാക്കുകൊടുത്തും, നാമസങ്കീർത്തനങ്ങളിൽ ഏകാഗ്രമായും ,ഏത് ജാതിയായാലും മതമായാലും ആത്മാവിന്റെ സാക്ഷിയായി ജീവിക്കുന്നതിന്റെ സത്യത്തെ ആശ്ളേഷിച്ചും, സ്നേഹമഞ്ഞയിൽ കിളികളുടെ ആരവം കേട്ടും, വ്യർത്ഥചിന്തകളെ ഉപേക്ഷിച്ച് സ്നേഹത്തിൽ പൂത്തുലഞ്ഞും, പുതുമൊഴികൾ കേട്ടും തീർത്ഥാടകൻ മുന്നോട്ടു നടക്കുന്നു.

പരാപരനന്മയിൽ ഉള്ളറിഞ്ഞ് 

ശിവഗിരി തീർത്ഥാടനത്തെ സ്വാമി ഇങ്ങനെയാണ് സംഗ്രഹിക്കുന്നത്:

“ഗുരു സത്യമായ കാലത്തിൻ്റെ പര്യായമാണ് .ഗുരുമൊഴിയും അത് തന്നെ .അമൃതവാഹിനിയായ സത്യത്തോടൊപ്പം ശുദ്ധമായ വാക്കിന്റെയും സാധകനായി ഗുരു മാറി. അതുകൊണ്ടുതന്നെ ശിവഗിരീശ്വരിക്കായി ശിവഗിരിയുടെ താഴ്വാരത്ത് നിത്യനികേതനവുമൊരുക്കി. ശിവഗിരി തീർത്ഥാടനം അറിവിൻ്റെ അമ്മയിലേക്കുള്ള വിശുദ്ധയാത്ര കൂടിയാണ് .ശിവഗിരി തീർത്ഥാടനം മൂന്ന് നന്മകൾ നമുക്ക് നേരുന്നു .ഒന്ന്, ചെയ്യാൻ എന്തെങ്കിലും ഉണ്ടായിരിക്കുക. രണ്ട്, സ്നേഹിക്കാൻ എന്തെങ്കിലും ഉണ്ടായിരിക്കുക. മൂന്ന് , പ്രതീക്ഷിക്കാൻ എന്തെങ്കിലും ഉണ്ടായിരിക്കുക.” അപരസ്നേഹമാണ് ഇതിലൂടെ തെളിഞ്ഞുവരുന്നത്. ജീവിതത്തിന് സ്വമേധയാ അർത്ഥമില്ല. നാം അർത്ഥം കൊടുക്കണം. അർത്ഥമുള്ളതാകുന്നത് ,നാം മറ്റുള്ളവരോട് എങ്ങനെ പെരുമാറുന്നു എന്നതിൻ്റെ അടിസ്ഥാനത്തിലാണ് .നാം ആരെയും ഇഷ്ടപ്പെടുന്നില്ലെങ്കിൽ, യാതൊന്നിനോടും ആഭിമുഖ്യം തോന്നുന്നില്ലെങ്കിൽ ,ജീവിതം വ്യർത്ഥമായിത്തീരും. വളരെ പ്രയാസമുള്ള ഒരു കടമ്പയാണിത്. നവമുതലാളിത്തം നമ്മെയെല്ലാം വിഴുങ്ങിക്കൊണ്ടിരിക്കുകയാണ്. സ്വതന്ത്രമായ സാഹിത്യരചന ഈ നാട്ടിൽ ഇനി അനുവദിക്കുമെന്ന് തോന്നുന്നില്ല. പുസ്തകങ്ങളുടെ അച്ചടിയും വിതരണവും കുത്തകകളുടെ കൈയിലാണ്. കാശു കൊടുത്താൽ പോലും പുസ്തകം വേണ്ടെന്നാണ് പ്രമുഖ പ്രസാധകർ പറയുന്നത് .അവർക്ക് ഏതാനും പേരെ മതി.ശ്രീനാരായണഗുരുവിനെക്കുറിച്ച് ലേഖനങ്ങൾ എഴുതുകയോ നോവൽ എഴുതുകയോ ചെയ്യുന്നവരെ സാഹിത്യത്തിന്റെ നേരറിവുകളിലേക്ക് ആനയിക്കാൻ ഈ നവമുതലാളിത്ത വീഥികളിൽ ആരുമില്ല. രാഷ്ട്രീയ പാർട്ടികളുടെ പ്രചാരകരായി മാറുന്നവർക്കാണ് ഇവിടെ നേട്ടങ്ങൾ ഉണ്ടാക്കാനാകുന്നത് .നഗ്നമായ രാഷ്ട്രീയ അതിപ്രസരത്തിൽ സാഹിത്യമേഖല തകരുകയാണ്. “മനുഷ്യവിമോചനത്തിനായി സ്വജീവിതം പരീക്ഷണശാലകളാക്കിയവർ ഈ തീർത്ഥവാഹിനിയുടെ ഓളവും തീരവുമായിത്തീരുന്നു” എന്ന് സ്വാമി എഴുതുന്നതിന്റെ പശ്ചാത്തലത്തിൽ ഓർത്തുപോയതാണ്. എവിടെയാണ് ആ മനുഷ്യവിമോചനം?”സ്വന്തം തൂലികകൊണ്ട് ലോകത്തെ സ്വപ്നം കാണാൻ പഠിപ്പിച്ചവർ” എന്ന് സ്വാമി അറിയിക്കുന്നത് ഒരു കാലത്തെ ഓർമ്മയിൽ സൂക്ഷിച്ചുകൊണ്ടാണ്. എന്നാൽ സ്വന്തം തൂലിക കൊണ്ട് സ്വപ്നം കാണാൻ പറ്റാത്തവരുണ്ട്. പലരും എഴുത്ത് നിർത്തി .സ്വപ്നങ്ങൾ ഇന്ന് വൻകിട കോർപ്പറേറ്റ് മാധ്യമങ്ങളുടെയും പ്രസാധകരുടെയും കീഴിലാണുള്ളത്. ആ സ്വപ്നങ്ങളെ സാധാരണ എഴുത്തുകാരന് എത്തിപ്പിടിക്കാനാവില്ല. ” അമൃതവാഹിനിയായ സത്യം” എന്നത് എത്ര മനോഹരമാണ്! എന്നാൽ സ്വന്തം ആളുകൾക്ക് മാത്രം എല്ലാം നീക്കി വയ്ക്കുന്ന ഇന്നത്തെ വിദ്യാസമ്പന്നരുടെ അഴിമതി  ഗുരുവിന്റെ പ്രഭാവത്തെ നശിപ്പിക്കുകയാണ്. 

ഗുരു ‘ആത്മോപദേശശതക’ത്തിൽ എഴുതുന്നു:

“ഒളിമുതലാം പഴമഞ്ചുമുണ്ടു നാറും നളികയിലേറി നയേന മാറിയാടും 

കിളികളെയഞ്ചുമരിഞ്ഞു കീഴ്മറിക്കും

വെളിവുരുവേന്തിയകം വിളങ്ങിടേണം.”

വേദാന്തസാരത്തെ സാഹിത്യത്തിൻ്റെ സർവാത്മഭാവനയിൽ പരാവർത്തനം ചെയ്ത് ഗുരു അവതരിപ്പിക്കുന്ന ഈ ചിത്രത്തിന് തുല്യമായ അളവിൽ മറ്റൊരാളും എഴുതിക്കണ്ടിട്ടില്ല. വേദാന്തസാരത്തെ ഗുരു സാഹിത്യസാരസർവസ്വമാക്കിയിരിക്കുന്നു. പഞ്ചേന്ദ്രിയങ്ങളിൽ നിന്നുത്ഭൂതമാകുന്ന പഴങ്ങൾ കഴിച്ചു ശരീരത്തിൽ കൗശലത്തോടെ ആടിക്കളിക്കുന്ന ഇന്ദ്രിയങ്ങളാകുന്ന കിളികളെ അരിഞ്ഞ് വീഴ്ത്തുന്ന ജ്ഞാനത്തെയാണ് വേണ്ടതെന്ന് ഗുരു പ്രാർത്ഥിക്കുന്നു. ഇതാണ് ഗുരുവിൻ്റെ പരമോന്നതമായ മാനവികത .അവിടെ വിഭജനങ്ങളോ തരംതിരിവോ വിദ്വേഷമോ ഇല്ല .എല്ലാം പരാപരനന്മയിൽ ഉള്ളറിഞ്ഞ്  ലയിക്കുകയാണ്. അതാണ് ശിവഗിരി തീർഥാടനത്തിലൂടെ ലക്ഷ്യമാക്കുന്നത്.

ദൈവഭാവത്തിൻ്റെ അനുഭൂതി 

മനുഷ്യൻ കെട്ടുപോകരുതെന്ന ജാഗ്രതയാണ് അതിലുള്ളത്. അവ്യയാനന്ദ സ്വാമിയുടെ വാക്കുകളിൽ ഏക മഹാമാനവികതയെ ലക്ഷ്യം വയ്ക്കുന്ന സൂചിക കാണാം: “ഓർമ്മകളിലെ കാട്ടുപച്ചുകൾക്ക് കണ്ടവയെക്കാൾ കടുംപച്ചയാണ്. ഓർമ്മകളിലെ ശിവഗിരിയിലെ പൂമരങ്ങളിൽ പൂക്കൾ ഇലകളെ മൂടുന്നു .ഓർമ്മകളിലെ ശിവഗിരി ക്കിളികൾ പഞ്ചമം പാടുന്നു. ഓർമ്മകളിലെ ശിവഗിരിക്കാടുകൾക്കുള്ളിലെ കുടിലുകൾ പൂവളളിക്കുടിലുകളാണ്. ശിവഗിരിക്കാറ്റിന് എന്തൊരു സുഖമാണ്. ഇത് തീർത്ഥാടകരുടെ തീർത്ഥഘട്ടങ്ങളായി തീർഥാടകനെ വന്നു സ്പർശിക്കുമ്പോൾ അനിർവചനീയമായ ഒരു അന്ത:ശീതളതയിൽ നിമഗ്നനായി  തീർത്ഥാടകൻ സാവധാനം കുന്നിറങ്ങുന്നു.പിന്നിൽ നിന്ന് തൃപ്പാദങ്ങളുടെ ഇഷ്ടവൃക്ഷമായ പ്ളാവും അരുളൻപനുകമ്പയുടെ ഇളം തെന്നലായി തൊട്ടു തന്നെയുണ്ട്.” 

ഇത് ഗുരുവിനെക്കുറിച്ചുള്ള താത്വികമായ വിശകലനമല്ല; ഗുരുവിൻ്റെ ദൈവഭാവത്തിന്റെ അനുഭൂതിയെ ഉള്ളിലേക്ക് കൊണ്ടുവരുന്നതിന്റെ അടയാളമാണ്. ഗുരു മനസ്സിലാണ് ജീവിക്കേണ്ടത്; തത്വങ്ങളിലല്ല. സ്വാമി ഗുരുവിനെ  ചിന്തയിലും സ്വപ്നത്തിലും തേടുകയാണ്. അതിനാണ് അദ്ദേഹം എഴുതുന്നത്.അദേഹം കവിയാണ്. ഒരു കവി എഴുത്തിൽ അബോധത്തെയും ആവിഷകരിക്കുന്നു.സർഗാത്മകമാണിത്. തന്റെ വാക്കുകളിലൂടെ അദ്ദേഹം ഗുരുവിൻ്റെ ആത്മീയപ്രഭാവത്തിലേക്ക്, മൂല്യങ്ങളിലേക്ക് പ്രവേശിക്കാനാണ് ആഗ്രഹിക്കുന്നത് .പവിത്രമായ ആഗ്രഹമാണിത് .ഇതിൽ ലൗകികമായ ചോദനയില്ല .ആത്മഭാവത്തിൽ മനുഷ്യർക്ക് മറ്റൊരു പേരും ഊരുമാണുള്ളത്. ആന്തരികമായി മറ്റൊരു മനുഷ്യനാകുന്നതിൻ്റെ സ്നിഗ്ദ്ധലാവണ്യമാണിത്. അവിടെയാണ് വേദാന്തവും കലയും സാഹിത്യവും സംഗമിക്കുന്നത്. ഇത് കലാകാരന്റെ വീക്ഷണമാണ്. എൻ്റെ ‘ശ്രീനാരായണായ’ എന്ന നോവലിൽ ഗുരുവിൻ്റെ ലാവണ്യാത്മകവും കലാപരവുമായ സന്നിവേശമാണ് ഉൾക്കൊള്ളുന്നത്. ഗുരുവിൻ്റെ ചരിത്രപരമായ നാൾവഴികളോ ജീവചരിത്രമോ അതിലില്ല. അത് ആത്മലാവണ്യാത്മകവും സൗന്ദര്യാത്മകവുമായ അനുഭവമാണ്. ഒരു ശുദ്ധപ്രയാണിയുടെ

നേർരേഖയാണത്.അതിന് സന്ധിക്കാൻ ആത്യന്തികമായി ഒരു ബിന്ദു മാത്രമാണുള്ളത്- അത് ഗുരുവിൻ്റെ പദസഞ്ചയവും സത്യവുമാണ്. അവ്യയാനന്ദ സ്വാമി ആ ഭാഷയിലൂടെ ഗുരുവിനെ അനുഭവിക്കാൻ ശ്രമിക്കുന്നു. ഭാഷയുടെ ഭാവനയിൽ ഗുരു പ്രത്യക്ഷമാണ്. അത് നേരായ യാത്രയുടെ സ്പന്ദമാണ് .ആശാൻ പറഞ്ഞതുപോലെ ‘നേരാം വഴി കാട്ടുന്ന’ ദൈവമാണ്.

മനുഷ്യന് ദൈവത്തെ അവന്റെ സത്തയിലൂടെയേ സ്പർശിക്കാനാവൂ. ഒരു ജീവിയായതുകൊണ്ട് ജീവിച്ചുകൊണ്ട് മാത്രമേ ദൈവത്തെ അറിയാനാവൂ. ‘തീർത്ഥാടനപാഥേയം’ എന്ന കൃതി ശിവഗിരിയുടെ ചരിത്രത്തിൽ ആദ്യമായുണ്ടായ തീർത്ഥാടന വ്യാഖ്യാനവും അനുഭവാഖ്യാനവുമാണ്. ഒരു impressionist കലാകാരനെ പോലെ വ്യക്തിഗതമായ അന്തർസഞ്ചയമായി സ്വാമി ഇത് പുന:രാവിഷ്കരിക്കുകയാണ്. ഈ പുസ്തകം നിശ്ചയമായും തീർത്ഥാടനത്തെ, അതിന്റെ അർത്ഥങ്ങളെ കൂടുതൽ നന്നായി പഠിപ്പിക്കുന്നു. അന്വേഷകന് ഏകാഗ്രമായി വിചാരം കൊള്ളാനുള്ള മതരഹിതമായ പാഥേമാണിത്. 

അദ്വൈതവും നവാദ്വൈതവും/എം.കെ.ഹരികുമാർ

 

അദ്വൈതവും നവാദ്വൈതവും/എം.കെ.ഹരികുമാർ

എൻ്റെ നവാദ്വൈതം അഥവാ ഉൾപ്പരിവർത്തനവാദം ഇപ്പോൾ തീർത്തും അപരിചിതമായിരിക്കില്ലെന്ന് കരുതുന്നു. വിവിധ മാഗസിനുകളിലൂടെയും എന്റെ ചില ലേഖനങ്ങളിലൂടെയും അത് വ്യക്തമാക്കപ്പെട്ടതാണ്. എൻ്റെ ലേഖനങ്ങളും അഭിമുഖങ്ങളും ഇത് വിശദമായി പറയുന്നുണ്ട്. എന്നിരിക്കിലും ചിലർ ഇപ്പോഴും അദ്വൈതം എന്ന വാക്കിനെ മറയാക്കി ആശങ്ക സൃഷ്ടിക്കുന്നുണ്ട്.അവർക്ക് അദ്വൈതം എന്നു കേട്ടാൽ പിന്നെ വേറൊന്നും ചിന്തിക്കാനാവില്ല. അദ്വൈതം എന്ന വാക്ക് വേറൊരു അർത്ഥത്തിൽ പ്രയോഗിക്കുന്നതിന്റെ സൗന്ദര്യാത്മകതപോലും ഉൾക്കൊള്ളാനാകുന്നില്ല.

അദ്വൈതം ഉപനിഷത്തിൽ നിന്നാണ് വന്നിട്ടുള്ളത്. വേദത്തിലും ഉപനിഷത്തിലും പറയുന്ന ആശയങ്ങളെല്ലാം ഒരിടത്തേക്കാണ് യാത്ര ചെയ്യുന്നത് -ബ്രഹ്മത്തിലേക്ക്. ആ ‘ഒന്നി’നെയാണ് അദ്വൈതം എന്ന് വിളിക്കുന്നത്.ബ്രഹ്മമൊഴികെ എല്ലാം നശിക്കുന്നതാണെന്ന ആശയമാണ് അദ്വൈതത്തിലൂടെ സ്പഷ്ടമാക്കപ്പെടുന്നത്.ജീവിതത്തിൻ്റെ നശ്വരതയാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്. മനുഷ്യനു എന്താണ് സ്വന്തമായുള്ളത്? ഉണ്ടെന്ന് കരുതുന്നതെല്ലാം ക്ഷണികമാണ്. അതൊന്നും നമ്മുടെ അധീനതയിലല്ല . ‘ഗീത’യിലും ഇത് പറയുന്നു.നമ്മൾ നിസ്സഹായരാണ്. നമുക്ക് സ്വയം രക്ഷിക്കാനാവില്ല .ഒന്നും എല്ലാകാലത്തേക്കും സൂക്ഷിച്ചു വയ്ക്കാനാവില്ല. ഒന്നും സ്ഥിരമല്ല.വേറൊരു രീതിയിൽ പറഞ്ഞാൽ തകർന്നുകൊണ്ടിരിക്കുന്ന ഒരു വാഹനത്തിലാണ് നാം എന്ന് വിശ്വസിക്കുന്നത് പോലും ഒരു ഉറപ്പുള്ള കാര്യമല്ല .ബോധം തന്നെ വ്യക്തതയുള്ളതല്ല. സ്വന്തം മനസ്സ് പോലും കൃത്യതയുള്ളതല്ല. മനസ്സ് മാറുകയാണല്ലോ. പിന്നെ എന്തിനെയാണ് ‘ഞാൻ’ എന്ന് പറയുന്നത്.

ആ ഒന്ന്

ഈ അദ്വൈതം ചിന്താശാലികൾക്ക് മാത്രമല്ല, അല്ലാത്തവർക്കും ലളിതമായി മനസ്സിലാക്കാവുന്നതാണ്. ഭൗതികമായി നശിക്കുന്നതിന്റെ ബാക്കിപത്രമാണത്. മനസിൻ്റെ നിസ്സാരതയെക്കുറിച്ചാണ് അത് സംസാരിക്കുന്നത് .മനുഷ്യന് ഭൗതികജീവിതംകൊണ്ട് ആർജിക്കാമെന്ന് ഉറപ്പില്ലാത്ത ആ ‘ഒന്നി’നെ മാത്രമേ കാംക്ഷിക്കാനുള്ളൂ എന്ന് പറയുന്നതിൽ പ്രായോഗികതയില്ലെന്ന് വ്യക്തമാണല്ലോ. ജീവിതം ഉപേക്ഷിക്കാനുള്ളതാണെന്ന ധ്വനി അതിൽ അടങ്ങിയിട്ടുണ്ട്. തത്ത്വചിന്താപരമായി അദ്വൈതം സുന്ദരമാണ്.നശ്വരതയെ അഭിമുഖീകരിച്ചുകൊണ്ട് അപാരതയുമായി ബന്ധം പുലർത്താം. എല്ലാം നഷ്ടമാകുന്ന ഒരു ലോകത്ത് അന്തര്യാമിയും പ്രാപഞ്ചികവുമായ ഇരട്ട പ്രത്യക്ഷത്തിലൂടെ സനാതനമായ ഒരർത്ഥം ലഭിക്കുന്നത് എപ്പോഴും നല്ലതാണ് .എന്നാൽ അദ്വൈതം മനുഷ്യനെ പാരതന്ത്ര്യത്തിലേക്ക് തള്ളിവിട്ടുവെന്ന വിമർശനവുമുണ്ട്. കാരണം, എല്ലാവരുടെയും ജീവിതം ഒരുപോലെ നിർവ്വചിക്കപ്പെടുന്നു .അതിൻ്റെ അർത്ഥം ഏകതാനമാവുന്നു. എല്ലാവർക്കും ഒരേ തരം എത്തിച്ചേരൽ, ശൂന്യത മുൻകൂട്ടി നിശ്ചയിക്കപ്പെടുന്നു. എന്ത് പ്രവർത്തിച്ചാലും അത്യന്തികമായ ഫലം ഇല്ലെന്ന് സൂചിതമാവുന്നത് പലരെയും ലക്ഷ്യരഹിതരാക്കും. ഒരാൾ അവനവനിലേക്ക് മാത്രം നിർബാധം സഞ്ചരിക്കേണ്ട ഒറ്റയടിപ്പാതയാണെന്ന ഒരു അടിക്കുറിപ്പ് ഓരോ ജീവിതത്തിനടിയിലും എഴുതിവയ്ക്കപ്പെടുന്നു. ഈ പാരതന്ത്ര്യം കണ്ടിട്ടാണ് ശ്രീനാരായണഗുരു അതിനെ മനുഷ്യജീവിതത്തിന് ഉപയോഗപ്രദമായ അദ്വൈതമായി പുനർനിർവ്വചിച്ചത്. ഏകപക്ഷീയമായ അദ്വൈതമാണ് ഗുരു ലക്ഷ്യമാക്കിയിരുന്നതെങ്കിൽ മരുത്വാ മലയിൽ തന്നെ കഴിഞ്ഞാൽ മതിയായിരുന്നു.ഭക്തിയും ക്ഷേത്രജീവിതവും മാത്രമായി ഗുരു ചുരുങ്ങുമായിരുന്നു. ഗുരുവിൽ സമൂഹം ഉണ്ടാവുകയില്ലായിരുന്നു. കേവലം വ്യക്തി എന്ന നിലയിൽ നിന്ന് ഗുരു ബൃഹത്തായ ഒരു സാമൂഹിക സ്വരസംഘാംതമാകുന്നത് അദ്വൈതത്തിൻ്റെ ഗതാനുഗതികത്വത്തിൽ നിന്ന് വിമോചിപ്പിക്കപ്പെടുന്നതോടെയാണ്.

ഗുരു അദ്വൈതത്തിൻ്റെ വൈദിക പക്ഷത്തെയോ ഔപനിഷദികമായ വിവക്ഷകളെയോ നിഷേധിച്ചിട്ടില്ല. അതിനു പകരം ഗുരു മറ്റൊരു അദ്വൈതവായന സാധ്യമാക്കുകയാണ് ചെയ്തത് .അത് പ്രവൃത്തിയിലൂടെ സാക്ഷാത്കരിക്കപ്പെട്ടു. മനുഷ്യർ തമ്മിലുള്ള ഭേദം പോകണമെന്ന് ചിന്തിക്കുന്നത് ,അദ്വൈതത്തിന്റെ മഹത്തായ ഒരു പ്രായോഗിക വേദാന്തമാണ് .

ആശയലോകങ്ങളിലെ ഏകത്വം

അദ്വൈതത്തെ എങ്ങനെ മനുഷ്യനു ഉപകാരപ്പെടുന്ന തരത്തിൽ അവതരിപ്പിക്കാമെന്ന് ഗുരു ചിന്തിച്ചു. സംസ്കൃത പാOശാലയിൽ അധ:സ്ഥിതരായ പറയക്കുട്ടികളെയും പുലയക്കുട്ടികളെയും പ്രവേശിപ്പിക്കുന്നതും അവരെ പാചക വേലയിൽ പങ്കെടുപ്പിക്കുന്നതും വളരെ ലളിതവും അർത്ഥപൂർണ്ണവുമായ അദ്വൈത പാഠാവലിയാണ്.ഇങ്ങനെയേ അദ്വൈതം സാധാരണക്കാർക്ക് പറഞ്ഞുകൊടുക്കാനാവൂ. എല്ലാവരുടെയും ഉള്ളിലുള്ള ആത്മാവ് ഒന്നാണെന്ന് വേറെ എങ്ങനെ പറഞ്ഞു കൊടുക്കും? ബൃഹദാരണ്യകോപനിഷത്തിൽ പറയുന്നത് ഇങ്ങനെയാണ്:
“ഏഷ ത ആത്മാ സർവ്വാന്തര: “(എല്ലാറ്റിൻ്റെയും ഉള്ളിലുള്ളത് ഈ ആത്മാവ് തന്നെയാണ്).ഇത് ഗാഢമായി ബോധ്യപ്പെട്ട ഒരാൾക്ക് എല്ലാവരെയും ഒരുപോലെ കാണുവാനുള്ള ഉൽകൃഷ്ടമായ താല്പര്യമുണ്ടാകും. അദ്വൈതം ജന്മവാസന പോലെ മൃദുവായി തീരുന്നത് ഇവിടെയാണ്.അദ്വൈതം നിരാസ്പദമായ ഒരു ശൈശവഭാവമായിത്തീരുന്നു.

ഗുരു അത് സ്വജീവിതത്തിൽ ഉയർത്തിപ്പിടിച്ചു. അത് എല്ലായിടത്തും പരീക്ഷിച്ചു. ആരാധന,വൈദികവൃത്തി, ഗാർഹസ്ഥ്യം, രാഷ്ട്രീയം, സാമൂഹിക പ്രശ്നങ്ങൾ, മതം,ജാതി,സ്ത്രീപുരുഷ ബന്ധം, ഭാര്യാധർമ്മം, വിദ്യാഭ്യാസം, ധർമ്മം, മനുഷ്യത്വം ,സർവ്വപ്രാണി ക്ഷേമം തുടങ്ങിയ മേഖലകളിലെല്ലാം ഗുരു പ്രായോഗിക അദ്വൈതത്തെ വിജയിപ്പിച്ചു .അദ്വൈതത്തിൻ്റെ വ്യാപ്തിയാണത്.എന്നാൽ എൻ്റെ ‘നവാദ്വൈതം’ എന്ന പേര് കേട്ടയുടനെ അദ്വൈതം ഒന്നേയുള്ളൂ, രണ്ടല്ല എന്നൊക്കെ പറയുന്ന ചിലർ വിദ്യാസമ്പന്നരാണെങ്കിലും തീരെ ചിന്താശേഷിയില്ലാത്തവരാണെന്ന് പെട്ടെന്ന് തന്നെ ബോധ്യമാകും.എൻ്റേത് നവാദ്വൈതമാണ്.അതിൻ്റെർത്ഥം ,പുതിയ വൈദിക അദ്വൈതമെന്നല്ല .ശങ്കരാചാര്യരുടെ അദ്വൈതത്തിനു വേറൊരു നവഭാഷ്യം ആവശ്യമില്ല. അത് പാഠങ്ങളിലുള്ളതാണ്. അത് വേറൊന്നായി അവതരിപ്പിക്കേണ്ട ആവശ്യവുമില്ല. ഗുരുവിന്റെ അദ്വൈതവും വേറൊരു ഭാഷയിൽ പറയേണ്ടതില്ല .ഇവിടെ ഞാൻ ലക്ഷ്യമാക്കുന്നത് അദ്വൈതം എന്ന വാക്കിൻ്റെ അർത്ഥമാണ്: രണ്ടല്ലാത്തത്. ഒന്നായി നിൽക്കുന്നത്. ഈ അർത്ഥത്തിൽ നമുക്ക് പുതിയ ആശയലോകങ്ങളിലെ ഏകത്വത്തെ അദ്വൈതം എന്ന വാക്ക് ഉപയോഗിച്ച് വിശദീകരിക്കാം.

അതൊന്നും വൈദിക വിഷയമാകേണ്ടതില്ല .എൻ്റെ ചിന്ത പുതിയ ഒരു ഒന്നിനെക്കുറിച്ചുള്ളതാണ്. അത് ബ്രഹ്മത്തിൻ്റെയോ ദ്വൈതത്തിന്റെയോ ഉപനിഷത്തിന്റെയോ മേഖലയിലുള്ള കാര്യമേയല്ല .തത്ത്വചിന്താപരമായ പാഠങ്ങളെ വിശദമാക്കുമ്പോൾ നമുക്ക് ചില വാക്കുകളുടെ ആവശ്യം വരും. അത് വാക്കിൻ്റെ അർത്ഥപരമായ രൂപാന്തരമായി കാണുകയാണ് വേണ്ടത്. കമ്പ്യൂട്ടർ ഭാഷയിൽ റൈറ്റ് ചെയ്യുക എന്ന് പറഞ്ഞാൽ ഒരു സിഡിയിലേക്ക് പകർത്തുക എന്നർത്ഥം.റൈറ്റിംഗ് എന്നു കേട്ട ഉടനെ ഒരാൾ ഇത് നോവൽ റൈറ്റിംഗ് ആണെന്ന് പറഞ്ഞാൽ എത്ര അപഹാസ്യം ആയിരിക്കും? .അതുപോലെയാണ് നവാദ്വൈതത്തിൻ്റെ കാര്യത്തിലുമുള്ളത്. ഇങ്ങനെയുള്ള ‘വിലകൂടിയ’ മണ്ടന്മാരെക്കുറിച്ച് ഡോ. എൻ.എ. കരീം എൻ്റെ ‘മറവിയുടെ നിർമ്മാണം’ എന്ന കൃതിക്ക് എഴുതിയ അവതാരികയിൽ പറയുന്നുണ്ട് .

ആ ഭാഗം ഇവിടെ ഉദ്ധരിക്കാം: “നവാദ്വൈതം എന്ന വാക്കിൻ്റെ അർത്ഥമോ നിഷ്പത്തിയോ അന്വേഷിച്ച് ആരും തല പുണ്ണാക്കേണ്ടതില്ല.എന്തുകൊണ്ടെന്നാൽ അത് അത്തരം ഒരൊറ്റ വാക്കല്ല. അത് ഹരികുമാറിന്റെ ചിന്താവിപ്ലവത്തിന്റെ കൊടിയടയാളം മാത്രമാണ് .അല്ലെങ്കിൽ അനേകം ബൃഹദ്ചിന്തകളുടെ ചുരുക്കെഴുത്തെന്നും നിരൂപിക്കാം. ഒരു മലയാളിയായതുകൊണ്ടാണ് അത് നവാദ്വൈതമായി നാമകരണം ചെയ്യപ്പെടാനിടയായത്.നവനാരായണീയം എന്നായിരുന്നെങ്കിലും ചിന്തകളുടെ വിപ്ലവഭാവത്തിന് ഒരു മാറ്റവും വരുമായിരുന്നില്ല. എന്ന് മാത്രമല്ല കുറെയധികം കൂടിയെന്നും വരും. എന്തുകൊണ്ടെന്നാൽ നാരായണീയത്തിന്റെ വിമോചനമൂല്യങ്ങൾ ഹരികുമാറിൻ്റെ ചിന്തകളിലേതുപോലെ വളരെ വലുതും വിപ്ളവകരവുമായിരുന്നില്ലോ.”
ഡോ. എൻ.എ.കരീമിനു അനായാസം മനസ്സിലായത് ,ഇവിടെ പല വിദ്വാന്മാർക്കും പിടികിട്ടിയിട്ടില്ല! .

നിരസിക്കുന്നു നിർമ്മിക്കുന്നു

നവാദ്വൈതം അഥവാ ഉൾപരിവർത്തനവാദം ഒന്നിന്റെയും അന്ത്യമോ ചിന്തകളുടെ അന്തിമമായ വിശ്രാന്തിയോ ലക്ഷ്യമാക്കുന്നില്ല. പലപ്പോഴും ഏതൊരു തത്ത്വചിന്തയും അതിൻ്റെ ലക്ഷ്യത്തിൽ ചെന്ന് അവസാനിക്കുകയാണ് പതിവ്. ഗ്രീക്ക് ചിന്തകനായ പൈറോയുടെ ‘അതരാക്സിയ'(Atharaxia)എന്ന തത്ത്വം അർത്ഥമാക്കുന്നത് ‘അലട്ടലുകളിൽ നിന്നുള്ള വിടുതൽ’ എന്നാണ്. സ്വന്തം വിശ്രാന്തി കണ്ടെത്തുക എന്ന ആഹ്വാനമാണത്. അവിടെ ആ തത്ത്വചിന്ത ലക്ഷ്യം കാണുന്നു. അതുപോലെയുള്ള വിശ്രാന്തി അഥവാ ലക്ഷ്യപ്രാപ്തി ഉൽപരിവർത്തനത്തിലില്ല .അത് എപ്പോഴും മറ്റൊന്നാകുകയാണ്. മനസ്സിന്റെ സ്വഭാവത്തോട് അതിനെ ഉപമിക്കാം. മനസ്സ് യാതൊരു ബാഹ്യപ്രേരണയുമില്ലാതെതന്നെ സ്വയം ഒരു എഞ്ചിനീയറിങ്ങിന്റെ ഫലമായെന്നോണം സദാസമയവും മാറുകയാണ്.

ഒരു ചിന്ത ഉണ്ടാകുമ്പോൾ തന്നെ പലതരം മറ്റു ചിന്തകൾ വന്നു കെട്ടിമറിയുന്നു. ഭൂതവർത്തമാനഭാവികാലങ്ങൾ ഒന്നായാണ് മനസ്സിൽ നിൽക്കുന്നത്. ഓർമ്മകൾ വർത്തമാനകാലം തന്നെയാണവിടെ. അതുകൊണ്ട് മനസ്സിന് സ്ഥിരമായ ഭാവമില്ല .അത് സ്വയം നിരസിച്ചു മറ്റൊന്നാകുകയാണ്. ഈ നിരാസനിർമ്മാണങ്ങളിൽ ആയിരിക്കുകയാണ് നമ്മുടെ വിധി. ഒരിടത്തും എത്താനാകില്ല. മൃത്യുവിൽ അവസാനിക്കില്ലേ എന്ന് ചോദിക്കാം. പക്ഷേ ,മൃത്യുപോലും ആശയമാണ്. മൃത്യുവിനെക്കുറിച്ച് ചിന്തിക്കുന്നതോടെ അത് പല ആലോചനകളായി മാറുന്നു. അത് തുടർചിന്തകളാണുണ്ടാക്കുന്നത്. ടോൾസ്റ്റോയിയുടെ ‘ഇവാൻ ഇല്ലിച്ചിൻ്റെ മരണം’ എന്ന കഥ വായിക്കുന്നവർ മരണം എന്ന യാഥാർത്ഥ്യത്തെ പലരീതിയിലായിരിക്കും അനുഭവിക്കുക. പലരും അത് ആശയമായെടുക്കും. കാരണം ,ആ കഥയിൽ മരണമല്ല വിവരിക്കുന്നത്; മരണത്തിലേക്ക് നീങ്ങുന്ന മാനസികാവസ്ഥയാണ്. ഒരാൾ മരണാസന്നനാവുകയോ രോഗഗ്രസ്തനാവുകയോ ചെയ്താൽ ചിന്തകൾ വേറൊരു വഴിക്ക് ഒഴുകി തുടങ്ങും. പുതിയൊരു യാഥാർത്ഥ്യം ആ മനസ്സിലേക്ക് കയറി വരും. അയാളുടെ മനസ്സ് സ്വയം നിരസിച്ചു മറ്റൊന്നാകും. വായനക്കാരൻ ഈ മരണത്തെ ഇവാൻ ഇല്ലിച്ചിൻ്റെ ജീവിതവുമായി ചേർത്തുവച്ചു കാണുമെങ്കിലും, അവിടെ ഒതുങ്ങാതെ സ്വാനുഭവങ്ങളിലേക്ക് മടങ്ങും .മരണം പല ആശയങ്ങളായി ചിതറിപ്പോകും. അതിന് എവിടെയാണ് അവസാനമുള്ളത്? ഇത് എല്ലായ്പ്പോഴും ഉണ്ട് .ഓരോ പ്രവൃത്തിയും ഇതുപോലെ പല ചിന്തകളുടെ അലങ്കോലമാണ്. ഇത് ഉൾപ്പരിവർത്തനമാണ്. സ്വയം പരിവർത്തനപ്പെടുകയാണ് ലോകഗതി. ഒരു വാക്ക് മറ്റൊന്നിനായി ആഗ്രഹിക്കുന്നു. വാക്ക് സ്വയം ഉപേക്ഷിച്ച് മറ്റൊന്നാകുന്നു. അങ്ങനെയാണ് ഭാഷ നിലനിൽക്കുന്നത്. ഓരോ അണുവും അതിനാണ് ശ്രമിക്കുന്നത്. നാനോ കണങ്ങൾ പോലും നവാദ്വൈതത്തിൻ്റെ പരിധിയിലാണ് .ഇവിടെ നവാദ്വൈതം മാറ്റമില്ലാത്ത ഈ ആന്തരിക പരിവർത്തനത്തെയും അതിൻ്റെ അവസ്ഥയെയുമാണ് അർത്ഥമാക്കുന്നത്. കൂടിച്ചേരുക എന്ന അവസ്ഥയാണത്. ശിവം എന്ന വാക്ക് സ്വയം നിരസിച്ച് ശിവശക്തിയാകുന്നു .ശക്തി എന്ന വാക്കും സ്വയം നിരസിക്കുന്നു. വേറൊരു അർത്ഥം നിർമ്മിക്കപ്പെടുന്നു. പ്രപഞ്ചം ഈ പ്രക്രിയയാണ്. വേറൊന്നല്ല. ഇതാണ് പ്രപഞ്ച ലീല.അതാണ് ആ ‘ഒന്ന്’. എല്ലാറ്റിനെയും സംയോജിപ്പിക്കുകയും വിഘടിപ്പിക്കുകയും ചെയ്യുന്ന അലങ്കോലവും തുടർന്നുള്ള ലയവും പിന്നീടുള്ള നിരാസനിർമ്മാണവുമാണത് .

കഥാപാത്രങ്ങൾ കഥാകാരനെ തടവിലാക്കുന്നു / എം.കെ. ഹരികുമാർ




സക്കറിയയുടെ 'രാധ രാധ മാത്രം' എന്ന കഥയുടെ പിരിയൻ ഗോവണിയിലൂടെ ഒരു സഞ്ചാരം


മലയാളകഥയിലുണ്ടായ ഏറ്റവും പരീക്ഷണാത്മകമായ രചനയാണ് സക്കറിയയുടെ 'രാധ രാധ മാത്രം'. ഇതേ പേരിൽ മറ്റൊരു കഥയുണ്ടായിട്ടും അദ്ദേഹം ഈ പേര് സ്വീകരിച്ചുകൊണ്ട് എഴുതുകയാണ്.  അതിനെ ലഘൂകരിക്കുന്നതിന് പകരം  ഒരു വലിയ രഹസ്യമാണെന്ന കാഴ്ചപ്പാടാണ് കഥാകൃത്തിനുള്ളത്. വേറൊരു പേര് സ്വീകരിക്കുന്നതുകൊണ്ട് ,ഈ കഥയിലൂടെ അന്വേഷിക്കുന്ന വസ്തുതയ്ക്ക് യാതൊരു തുമ്പും കിട്ടുകയില്ലെന്ന് അറിഞ്ഞുകൊണ്ടാണ് കഥാകൃത്ത് എഴുതുന്നത്. എല്ലാ പേരുകളും ദൈവത്തിൻ്റെ വകയാണ്. എല്ലാ പേരുകളുടെയും ആത്യന്തികമായ സ്ഥാനം ദൈവത്തിലാണ്. ഇതിന് സാധൂകരണമായി കഥാകൃത്ത് ആർതർ സി. ക്ലാർക്കിൻ്റെ 'ദൈവത്തിന്റെ നുറു കോടി നാമങ്ങൾ' എന്ന കഥയെ ഓർമ്മിപ്പിക്കുന്നു. ദൈവത്തിൻ്റെ നൂറുകോടി നാമങ്ങൾ ഉച്ചരിച്ചു തീരുന്നതോടെ സൃഷ്ടിയുടെ രഹസ്യം വെളിവാകുമെന്ന ധാരണയിൽ ഒരു യന്ത്രം ഹിമാലയത്തിൽ നാമജപം ചെയ്യുകയാണെന്ന് കഥയിൽ സൂചിപ്പിക്കുന്നു. അത് നിരീക്ഷിക്കാനെത്തിയ ശബ്ദങ്ങൾ അന്തിമനാമം ഉച്ചരിക്കുന്നതിന് മുന്നേ തന്നെ അവിടെ നിന്നിറങ്ങി താഴ്വരയിൽ വന്നു നോക്കുമ്പോൾ തൽഫലമായി നക്ഷത്രങ്ങൾ ഓരോന്നായി അണയുന്നത് ശ്രദ്ധിക്കുന്നു. പ്രപഞ്ചം അവസാനിക്കുന്നത് അങ്ങനെയാണെന്ന് ആർതർ സി. ക്ളാർക്ക് പറഞ്ഞത് ഒരു മുഖവുര പോലെ ഈ കഥയിൽ അവതരിപ്പിക്കുന്നുണ്ട്.ദൈവത്തിന് എന്തിനാണ് പേരെന്ന് ചോദിക്കുന്നത് പോലെ പ്രധാനമാണ് എല്ലാ അറിവുകളും പേരുകളിലാണുള്ളതെന്ന് അറിയുന്നതും.എല്ലാപേരുകളും  ഒന്നിന്റെ തന്നെ പല ശബ്ദങ്ങളാണ്. യഥാർത്ഥത്തിൽ എല്ലാം ദുരൂഹമായിരിക്കുന്നതിനെ മറച്ചു പിടിക്കുന്നതാണ് പേരുകളുടെ പ്രത്യക്ഷപ്പെടൽ.

പേരുകൾ വേറിട്ട അസ്തിത്വമാണെന്ന് ധ്വനിപ്പിക്കുകയാണ് .ഈ വേറിടലിൽ തൃപ്തി നേടാനാവാത്തത് കൊണ്ട് ഇവിടെ കഥാകൃത്ത് മറ്റൊരാളുടെ  കഥയുടെ പേര് തന്നെ കടമെടുക്കുന്നു. ഇക്കാര്യം കഥാകൃത്ത് തുടക്കത്തിൽ തന്നെ സമ്മതിക്കുന്നുണ്ട്. തനിക്ക് പറയാനുള്ള കാര്യങ്ങൾ വായനക്കാരിലേക്ക് കുറച്ചെങ്കിലുമെത്തിക്കാൻ മറ്റൊരാളുടെ കഥയുടെ പേര് തന്നെ ധാരാളമാണെന്ന് അറിയുന്നിടത്താണ് ഈ കഥയുടെ രഹസ്യം ചുരുളഴിയുന്നത്.

കഥ ഒരു ഒറ്റമൂലിയോ സൂത്രവാക്യമോ പരിഹാരമോ അല്ല ;അത് ഒരു അനുഭവമോ തോന്നലോ സ്വപ്നമോ ആണ്. സമൂഹജീവിതത്തിൽ നിന്ന് മാറി ഒരാൾ ഒറ്റയ്ക്ക് കൊണ്ടുനടക്കുന്ന ഫാന്റസിയാണത്. അത് വ്യക്തിയുടെ പ്രതിസന്ധിയാണ്. വൈകാരികവും ചിന്താപരവുമായ ഊരാക്കുടുക്കാണത്.ഈ കഥ എഴുതാൻ വേണ്ടി കഥാകൃത്ത് കഥാപാത്രമാകാൻ തയ്യാറാവുന്നു. ഇടയ്ക്ക് വെച്ച് കഥാപാത്രത്തിനെ സ്വതന്ത്രനായി വിടുകയും ചെയ്യുന്നു. കഥാപാത്രമായാലും കഥാകൃത്തായാലും അനുഭവത്തിന്റെ ആകെത്തുക ഒന്നുതന്നെയാണ്. "വെറുമൊരു കഥയ്ക്ക് വിധിവിഹിതം,  ജനനമരണങ്ങളുടെ തുമ്പ്,സമയത്തിന്റെ രഹസ്യം ഇവയൊക്കെയുടെ ഒരു അതിവിദൂരദർശനമോ പ്രതീതിയോ പോലും ഉളവാക്കാൻ കഴിയുമോ" എന്ന്  ചോദിക്കുന്നത് കഥ എന്ന മാധ്യമത്തിൻ്റെ മൂർത്തമായ ,യഥാർത്ഥമായ  ആശയസംവേദനത്തെ പ്രതിസന്ധിയിലാക്കുകയാണ്.  മനുഷ്യാസ്തിത്വത്തിൻ്റെ ദുരൂഹമായ വഴികൾ ഒരു കഥയ്ക്ക് അനാവരണം ചെയ്യാൻ കഴിയില്ലെന്ന് മനസ്സിലാക്കി കൊണ്ടാണ് എഴുതുന്നത്. അവ്യക്തതയാണ് സൗന്ദര്യമായിത്തീരുന്നത്. ഇത് കഥ വായിച്ച് മനസിലാക്കാൻ പറ്റാത്ത വിഷയമല്ല;ജീവിതത്തിൻ്റെ ദുരൂഹതയാണ്. കഥാകൃത്ത് ഇരുട്ടിൻ്റെ സ്ഥലവിഭ്രാന്തിയിൽ തൻ്റെ അമ്പുകൾ തൊടുക്കുകയാണ്. ഓരോ അമ്പും തന്നിലേക്ക് തന്നെ തിരിച്ചുവന്ന് തറയ്ക്കുന്നു.

കഥാകൃത്തിനെ രക്ഷിക്കാൻ ദൈവമില്ല 

"കലയുടെ പരിമിതികൾ എഴുത്തുകാരന്റെ മനസ്സിനെ തളർത്തുന്നു.എന്തിന്, വെറും സ്വാനുഭവങ്ങളുടെ പോലും വാക്കുകൾ കൊണ്ട് പൂർണ്ണതയോടെ ,സത്യം അല്പം പോലും ചോർന്നു പോകാതെ വിവരിക്കാമെന്ന് ഏതെഴുത്തുകാരന് അവകാശപ്പെടാൻ കഴിയും!. അനുഭവത്തിന്റെ ബിംബങ്ങൾക്കും മനസ്സിൻ്റെ മൂശയ്ക്കും കലയുടെ കണ്ണാടിക്കുമിടയ്ക്ക് അഗാധഗർത്തങ്ങൾ അനവധിയാണ്. അവയ്ക്ക് മീതെ എഴുത്തുകാരൻ്റെ സത്യം ഒരു നൂൽപ്പാലത്തിലെന്നപോലെയാണ് ചരിക്കുന്നത്. അവൻ്റെ ഏകാന്തമായ വാക്കിനെ മറുകരയിലെത്തിക്കുന്നത് ഏത് കരങ്ങളുടെ മാർഗ്ഗദർശനമാണ്?" എഴുത്തുകാരന്റെ യഥാർത്ഥ്യം അതിസങ്കീർണമാണെന്ന അറിവ് എത്രയോ വലിയ പ്രതിസന്ധമാണ്.  എഴുതാനുള്ള വിഭവങ്ങൾ സ്വരൂപിക്കപ്പെടുമ്പോഴേക്കും അത് കൈയിൽ നിന്ന് വഴുതി പോകുന്നതായി അനുഭവപ്പെടുന്നു. ഇവിടെ എഴുത്തുകാരന്റെ അവസ്ഥ ഭയപ്പെടുത്തുന്നതാണ്. അയാൾ ആത്മവ്യഥയിലും  സംഘർഷത്തിലുമാണ് വാക്കുകളെ സമീപിക്കുന്നത് .സ്വന്തം അനുഭവങ്ങളിൽ വാക്കുകൊണ്ട് വിവരിക്കാനാവാത്ത അനേകം ഗർത്തങ്ങളുണ്ടെന്നാണ് കഥാകൃത്ത് എഴുതുന്നത്.രചയിതാവിൻ്റെ വിശുദ്ധമായ ദുഃഖമാണിത് .ഇതിൽ നിന്ന് 
അയാളെ രക്ഷിക്കാൻ ദൈവം എത്തുന്നില്ല .വായനക്കാരനെ ആശ്രയിച്ചിട്ട് കാര്യമില്ല .വായനക്കാരൻ അവൻ്റെ സ്വന്തം പാഠമാണല്ലോ വായിക്കുന്നത്.

ആധുനികാനന്തര വായനയുടെ സിദ്ധാന്തമനുസരിച്ച് എഴുത്തുകാരൻ എഴുതുന്നതല്ല വായനക്കാരൻ വായിക്കുന്നത് .വായനക്കാരൻ സ്വതന്ത്രനാണ്. അവൻ തന്റേതായ നിലയിൽ വായിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ടാണ് സക്കറിയയിലെ കഥാകൃത്ത് തൻ്റെ നിസ്സഹായാവസ്ഥ വെളിപ്പെടുത്തുന്നത്. രചനയിലെ സ്വാതന്ത്ര്യവും അതിൻ്റെ അനിവാര്യമായ പരാജയവും ഇവിടെ ഒരുപോലെ സംഗതമാവുകയാണ്.അനുഭവത്തിൽ തെളിയുന്നതും മനസ്സിൽ ഉരുത്തിരിയുന്ന ചിന്തകളും അത് കലയായി ആവിഷ്കരിക്കുമ്പോഴുള്ള  പ്രശ്നങ്ങളും എഴുത്തുകാരന്റെ പൂർണ നിയന്ത്രണത്തിലോ അധികാരത്തിലോ അല്ല. ഈ പ്രസ്താവം, 'രാധ രാധ മാത്രം' എന്ന കഥ അനുഭവത്തിനും ചിന്തകൾക്കും കലയുടെ ആവിഷ്കാരത്തിനും അപ്പുറമുള്ള തലത്തെയാണ് സൂചിപ്പിക്കുന്നതെന്ന് വ്യക്തമാക്കുകയാണ്.ഇവിടെ കഥാകൃത്ത് തന്റെ മനസ്സിനെ മഥിക്കുന്ന ഒരവസ്ഥയ്ക്ക് പരമാവധി വ്യക്തത വരുത്താൻ വേണ്ടി കഠിനപ്രയത്നം ചെയ്തു പകരാനാണ് ശ്രമിക്കുന്നത്. അതിനായി ലീല, കഥാകൃത്ത് എന്നിവരാണ് നമ്മുടെ മുന്നിലേക്ക് വരുന്നത്. ലീലയുടെ കാമുകനായ കഥാകൃത്ത് വേണമെങ്കിൽ മറ്റൊരാളാണെന്ന്  സങ്കൽപ്പിച്ചാലും കുഴപ്പമില്ല .അയാളെ മറ്റൊരു പേരിട്ടു വിളിക്കാമെങ്കിലും അത് കഥാകൃത്ത് തന്നെയായിരിക്കുന്നതിൽ നിന്ന് വ്യത്യസ്തമാകുന്നില്ല .ഈ കഥയിലെ  പ്രധാന കഥാപാത്രം തന്റെ ജീവിതത്തിൽ ശിക്ഷിക്കപ്പെടുന്നത് മനസ്സാക്ഷിയിലൂടെയാണ്. അയാൾ എന്താണ് ജീവിച്ചത്, മറന്നത് എന്ന് വേർതിരിക്കാനാവാതെ കുഴയുകയാണ്. കഥയിൽ കരുണൻ എന്ന യുവാവ് തൻ്റെ കാമുകിയുടെ പെൺസുഹൃത്തിനെ തേടിയിറങ്ങുകയാണ്.എന്നാൽ അവളെക്കുറിച്ചുള്ള ഓർമ്മകൾ പെട്ടെന്ന് മങ്ങിപ്പോകുന്നു. പല അടയാളങ്ങൾ ഉപയോഗിച്ച് അവളുടെ കത്ത് കണ്ടെത്തിയെങ്കിലും അവിടെ വെച്ച് സ്വപ്നം മുറിഞ്ഞ പോലെ മുന്നോട്ടു നീങ്ങാനാവാതെ വന്നു. ഒരു സ്വപ്നത്തിന്റെ അന്തരീക്ഷത്തിലാണ് അയാൾ രാധയെ ഓർമിക്കുന്നത്. എന്നാൽ ലീലയെക്കുറിച്ച് കുറേക്കൂടി  വ്യക്തതയോടെ വിവരിക്കുന്നുണ്ട്. അയാൾ ലീലയെ സ്വപ്നം കാണുകയാണ്. ആ സ്വപ്നത്തിന്റെ മൂർധന്യത്തിൽ അയാൾ അകപ്പെടുന്ന  മറ്റൊരു ഫാന്റസിയാണ് രാധയുമായുള്ള ബന്ധം. രണ്ടും മായികമായ കാഴ്ചകളാണ്. ഒഴിഞ്ഞ പാക്കറ്റ് പോലെ രണ്ടും അയാളിൽ നിന്ന് ഇറങ്ങിപ്പോയിരിക്കുന്നു. അനുഭവമുണ്ടാകുന്നതും ഉണ്ടെന്ന് സങ്കല്പിക്കുന്നതും തമ്മിൽ ഭേദമില്ല. 

ഉള്ളിൽ മറ്റൊരാൾ 

ഏതാണ് യഥാർത്ഥ ജീവിതം? ജീവിച്ചതാണോ ?അതോ സ്വപ്നത്തിൽ തീവ്രമായി ആഗ്രഹിച്ചതോ? അധികമായ ആസക്തിയോടെ മനസ്സിൽ ആവേശിച്ചതെല്ലാം നാം ജീവിക്കുന്നത് തന്നെയാണ്. മനസ്സിലും നാം ജീവിക്കുന്നു. നമ്മുടെ ആത്മകഥ എന്ന് പറയുന്നത് മറ്റുള്ളവർ നമ്മെ കണ്ടത് മാത്രമല്ല ;ഒരു സമൂഹം ,പ്രത്യേകിച്ച് സഹപ്രവർത്തകരും സുഹൃത്തുക്കളും കണ്ടെത്തുന്നതിനപ്പുറമാണ് .മറ്റുള്ളവർ കാണുന്നത് ഭൗതികമായ ചില അളവുകളുടെ അടിസ്ഥാനത്തിലാണ്. മറ്റുള്ളവരോടു പ്രതികരിക്കുന്നു എന്നതാണ് അവിടെ മുഖ്യം. എന്നാൽ   നാം ഉള്ളിൽ ജീവിക്കുന്നത് അങ്ങനെയല്ല.നാം ഭീകരമായ വിധം സന്ദിഗ്ദ്ധവും സംഘർഷാത്മകവുമായ ഇടുക്കുവഴികളിലൂടെ സഞ്ചരിക്കുന്നു. ആത്മഹത്യ ചെയ്യാൻ പോകുന്നതിനു മുമ്പ് ഒരുവൻ അനുഭവിക്കുന്ന ഒറ്റപ്പെടൽ ,ഭീകരമായ നിരാശ എന്താണെന്ന് സമൂഹത്തിനറിയില്ല. പത്രങ്ങൾക്കറിയില്ല .അത് വ്യക്തിയുടെ സ്വകാര്യലോകമാണ്. അതും അവൻ്റെ ജീവിതമാണ്.അവൻ ജീവിച്ചതാണത്.  ആഭ്യന്തരമായ വിഷാദവും പേടിസ്വപ്നങ്ങളും സന്ദേഹവും  മനുഷ്യനെ ജീവിതത്തിൽ പലതരത്തിലുള്ള പ്രതികരണങ്ങളിലേക്ക് തിരിച്ചുവിടാം. അതെല്ലാം പാർലമെൻ്റിനും മുനിസിപ്പാലിറ്റിക്കും പുറത്താണ്.വ്യക്തി തൊഴിലിൽ ഏർപ്പെട്ട്  കുടുംബം പുലർത്തി ,നിയമാനുസൃതം വോട്ട് ചെയ്യുന്നു. എങ്കിലും അവനിൽ  സമ്മിശ്രവികാരമുണർത്തുന്ന ഫാൻ്റസിയുമുണ്ട്. യഥാർത്ഥത്തിൽ, അവൻ ജീവിതമെന്ന പേരിൽ ഒരു മിഥ്യയുടെ പിന്നാലെയാണോ അലഞ്ഞതെന്ന ചോദ്യം ഏതെങ്കിലുമൊരു നിമിഷത്തിൽ അവനെ പിടികൂടാവുന്നതാണ് .

ഒരു കഥ രചിക്കുന്നതിന് ,എന്തിനാണ് അത് എഴുതുന്നയാൾ ഇത്രമാത്രം ഉത്ക്കണ്ഠയും സന്ദിഗ്ദ്ധതയും  അനുഭവിക്കുന്നതെന്ന് ചോദിച്ചേക്കാം. ഇത് കഥ എന്നതിലുപരി ഒരു തിരച്ചിലാണ്. സ്വയം കണ്ടെത്തുക പ്രയാസമാണ്;ഐന്ദ്രിയസംവേദനങ്ങളുടെ ബ്രഹത്  ലോകത്തിലൂടെ,സൂക്ഷ്മമായ വിനിമയങ്ങളിലൂടെ ഒരുത്തരം ലഭിക്കുമോ എന്ന് തിരക്കുന്നത് മനുഷ്യസഹജമാണ്.താൻ ജീവിച്ചിരിക്കുന്നതിന്റെ അർത്ഥത്തെക്കുറിച്ച് ആകുലതകളുള്ള ഒരാൾ എഴുതുമ്പോൾ അത് രചനയിൽ കലരുന്നത് സ്വാഭാവികമാണല്ലോ. കഥ അല്ലെങ്കിൽ കല മനുഷ്യന് എത്രമാത്രം നിർണായകമാണെന്ന് സക്കറിയ ഈ കഥയിൽ ചില സുപ്രധാന സൂചനകളിലൂടെ അഭിവഞ്ജിപ്പിക്കുകയാണ്.

ദൈവം മറച്ചുവച്ചത് എഴുതുക

ദീർഘകാലമായി നേരിട്ട  സമ്മർദ്ദത്തിന്റെ ഫലമായിട്ടാണ് അദ്ദേഹം അതിൽ എത്തിച്ചേരുന്നത്. ഒരു വസ്തുവിനെയോ സംഭവത്തെയോ നാം മനസ്സിലാക്കുന്നത് സമൂഹം അല്ലെങ്കിൽ വ്യവസ്ഥാപിതമായ മാധ്യമങ്ങൾ നൽകിയ ഊടും പാവും അനുസരിച്ചാണ്. വികാരവും വിചാരവും അംഗീകൃത സ്കൂളുകൾ നൽകിയ 
ശിക്ഷണമനുസരിച്ചാണ് നിർണയിക്കപ്പെടുന്നത്.ഓരോ വികാരത്തിനും നിശ്ചിതമായ ഒരിടം  സങ്കൽപ്പിച്ചിട്ടുണ്ട്. അത് ഒരു വശത്തു നിന്നുള്ള നോട്ടമാണ്. അത് പൂർണമായ നോട്ടമല്ല, കാഴ്ചയല്ല. ഒരു വസ്തുവിന്റെ ,അനുഭവത്തിന്റെ, സംഭവത്തിന്റെ കാഴ്ചയിൽ നാം കാണാത്ത അനേകം മാനങ്ങളുണ്ട്,
അർത്ഥങ്ങളുണ്ട്.ഈ മാനങ്ങളെല്ലാം എവിടെയാണുള്ളത്? അതെങ്ങനെ അറിയും? ഈ പ്രശ്നം ഒരു ശരിയായ കലാകാരനെ,സാഹിത്യകാരനെ വല്ലാതെ വലയ്ക്കും .അതാണ് സക്കറിയ ഈ കഥയിലൂടെ തിരയുന്നത്. 

"ഹിമാലയത്തിലെ ജപയന്ത്രം  ചെയ്തത് ദൈവത്തെ പൂർണമായി വിവരിക്കുകയല്ലാതെ മറ്റൊന്നുമല്ല. ദൈവം പൂർണമായി വിവരിക്കപ്പെട്ടാൽ പിന്നെ പ്രപഞ്ചത്തിന് സ്ഥാനമെന്ത്? അത് അണയുന്നു. കാരണം ദൈവത്തിൻ്റെ വിവരണം മെല്ലെ ചുരുൾ നിവരുന്നതാണ് കാലം. കാലത്തിൻ്റെ വാത്സല്യത്തിൽ ജീവിക്കുന്ന നമുക്കാകട്ടെ ,ഒരെറുമ്പിനെയോ  ആനയെയോ ഒരു മേഘത്തെയോ ഒരു മുടിനാരിഴയെപോലുമോ പൂർണമായി വിവരിക്കാൻ കഴിയില്ല.പൂർണവിവരണം ദൈവത്തിനേ കഴിയൂ.കാരണം,പൂർണ്ണ വിവരങ്ങൾ അവൻ്റെ പക്കലാണുളളത്. " കഥാരചനയുടെ നിത്യമായ നഷ്ടം അല്ലെങ്കിൽ ദുഃഖം ഇതാണ്. എന്താണോ എഴുതാൻ ഉദ്ദേശിച്ചത് അതിൻ്റെ അടുത്തെങ്ങും എത്താനാവാതെ പിൻവാങ്ങേണ്ടിവരുന്ന അവസ്ഥ. പവിത്രമായ ഒരു വസ്തുവാണ് കലാവസ്തു. എന്നാൽ അതിനെ ഒരു വീടായി സങ്കൽപ്പിച്ചാൽ, അതിനുള്ളിൽ കയറാനാവാതെ ചുറ്റും ഓടി നടക്കാനാണ് കലാകാരന്റെ വിധി. ഇതറിയുന്നതുകൊണ്ടാണ് ഈ കഥാകൃത്ത് തൻ്റെ കരാഗൃഹം എത്ര ഭയങ്കരമാണെന്നറിഞ്ഞ് വിലപിക്കുന്നത്. ഭൂരിപക്ഷം എഴുത്തുകാർക്കും ഈ വിധിയെക്കുറിച്ച് അറിയില്ല. അവർ വർദ്ധിച്ച ആത്മവിശ്വാസത്തോടെ എഴുതുന്നു.അവർ കുടഞ്ഞിടുന്ന വികാരപ്രകടനങ്ങളിൽ എല്ലാം ഭദ്രമാണെന്ന് വൃഥാ വിചാരിക്കുന്നു. ആ വികാരപ്രകടനങ്ങൾ വിദ്യാലയങ്ങളിൽ നിന്ന് പകർന്നു കിട്ടിയതാണെന്ന സത്യം അവർ മറന്നുപോകുന്നു. ഒരു ഗുരുനാഥനോ ഒരുകൂട്ടം ഗുരുനാഥന്മാരോ ചർച്ച ചെയ്ത് സമ്മതിച്ച് പുറപ്പെടുവിച്ച വീക്ഷണത്തിന് അംഗീകാരം നൽകുകയോ പിന്താങ്ങുകയോ ചെയ്യുന്നവരാണ് ഭൂരിപക്ഷവും. അവർ യഥാർത്ഥത്തിൽ ചിന്തിക്കുന്നില്ല. ചിന്തിക്കാനറിയില്ല എന്ന ദുരവസ്ഥയുണ്ട്. ചിന്തിക്കാനറിയില്ലെന്ന്  നമുക്ക് ബോധ്യപ്പെടുന്നത് ഇത്തരം വെളിപ്പെടുത്തലുകൾക്ക് മുഖാമുഖം വരുമ്പോഴാണ് .

ദൈവം മറച്ചുവച്ചതാണ് എഴുതേണ്ടത്. അതിനെയാണ് പ്രതിഭ എന്ന് വിളിക്കേണ്ടത്. ചിരപരിചിതമായത് എഴുതിയതുകൊണ്ട് ആർക്കും പ്രയോജനമില്ല .ഇവിടെ സക്കറിയ തനിക്ക് അപരിചിതമായ ഒരു ലോകത്തെ അറിയാനാണ്  എഴുതുന്നത് .അദ്ദേഹം പല വാതിലുകളിലും മുട്ടുന്നു. അത് ഒരു എത്തിനോട്ടമാണ് .കഥാപാത്രമായും കേവലം വ്യക്തിയായും കഥാകൃത്തായും അദ്ദേഹം മാറുന്നു .വേഷപ്പകർച്ചകൾ, അനുഭവങ്ങൾ വ്യത്യസ്തമാണ്. എല്ലാറ്റിന്റെയും പിന്നിൽ അറിയപ്പെടാത്ത പൊരുളുകളുണ്ട്.അജ്ഞാതത്വത്തെയാണ് ദൈവം എന്ന് വിളിച്ചിരിക്കുന്നത്. സിവിൽ സമൂഹത്തിലെ രാഷ്ട്രീയച്ചുവയുള്ള കഥകൾ അല്ലെങ്കിൽ ഗാർഹിക പശ്ചാത്തലത്തിൽ നിന്നുള്ള കഥകൾ ചൂണ്ടിക്കാണിക്കുന്നത് പൊതുസമൂഹത്തിൻ്റെ ചിന്താമണ്ഡലത്തിൽ പത്രവാർത്തകളിലൂടെ വന്നിട്ടുള്ള വിവരങ്ങളാണ്. അതിൽ സാമൂഹികജീവിതത്തിൽ തീർത്തും അറിയപ്പെടാത്ത യാതൊന്നുമില്ല. 
എന്നാൽ ഈ കഥയിൽ രാധ എന്ന കഥാപാത്രത്തെക്കുറിച്ചാണ്  എഴുതുന്നതെന്ന് പറയുന്നത് പൂർണമായും ശരിയല്ല. ആ കഥാപാത്രത്തെ ഒരിക്കൽ കണ്ട  ഓർമ്മ മാത്രമാണ് കഥയിൽ സൂചിതമാകുന്നത്. പിന്നീട് ആ രാധയെ അന്വേഷിച്ചു കരുണൻ പുറപ്പെട്ടുവെങ്കിലും അയാൾക്ക് ഒന്നും ഓർക്കാനാവുന്നില്ല. അത് അയാളുടെ മനസ്സിൻ്റെ ഏകാന്തതയിൽ സംഭവിച്ച ഒരു ഫാൻറസി കാഴ്ചയായിരുന്നു. സ്വപ്നത്തിൽ, ഒറ്റപ്പെടുന്ന അവസരത്തിൽ മനസ്സ് നഷ്ടപ്പെട്ടുപോകാതിരിക്കാൻ പലവിധത്തിലുള്ള രൂപാന്തരപ്പെടലിന് മനുഷ്യൻ വിധേയനാകുന്നു.അവന് മറ്റു മാർഗ്ഗമില്ല.

നശ്വരത ഭ്രമിപ്പിക്കുന്നു

ഫ്രഞ്ച് സാഹിത്യകാരൻ സാർത്രിൻ്റെ 'ദ് വാൾ'(The Wall)എന്ന കഥ ഓർക്കുക. തടവറയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഒരുവനാണ് പ്രധാന കഥാപാത്രം. അയാൾ നശ്വരതയെ മുഖാമുഖം കാണുകയാണ്. അപ്പോഴും അയാൾ സ്വതന്ത്രനാകാൻ ശ്രമിക്കുന്നു. പൊലിസ് അന്വേഷിക്കുന്നയാളെക്കുറിച്ച് വിവരം നൽകിയാൽ വിട്ടയയ്ക്കാമെന്ന് പൊലിസ് പറയുന്നു.എന്നാൽ അയാൾ പൊലീസിന് തെറ്റായ വിവരമാണ് നൽകുന്നത്. വൈരുദ്ധ്യമെന്ന് പറയാവുന്ന വിധം ആ കുറ്റവാളി അയാൾ പറഞ്ഞ സ്ഥലത്തു തന്നെയുണ്ടായിരുന്നു!.ഒളിച്ചു നടക്കുന്നതിനിടയിൽ കുറ്റവാളി അവിടെ എത്തിയതാണ്. കുറ്റവാളിയെ പൊലിസ് വെടിവച്ചു കൊല്ലുന്നു. തടവറയിൽ കിടന്നയാൾ പുറത്തിറക്കുകയും ചെയ്തു. ജീവിതമോഹത്താൽ സുഹൃത്തിനെ ഒറ്റിയവനായി അയാൾ മാറുന്നു. വാസ്തവം എന്താണ് ?ജീവിതത്തിൻ്റെ അർത്ഥശൂന്യത എപ്പോഴും പ്രതീക്ഷിക്കണം .അവിടെ യുക്തിയില്ല.ജീവിതം അനുനിമിഷം നഷ്ടപ്പെടുകയാണ്. സ്വന്തമാക്കിയ സാധനങ്ങളോ സമ്പത്തോ എപ്പോഴും തുണയാകില്ല. അതെല്ലാം നാം ജീവിച്ചിരിക്കുന്നതിന്റെ കാലയളവിൽ നമ്മെ ഭ്രമിപ്പിക്കുകയാണ്. വെറുതെ മോഹിപ്പിക്കും .ജീവിതം ഇടതൂർന്നതാണെന്ന്, അതിന് അടുത്തൊന്നും അവസാനമില്ലെന്ന് തോന്നിപ്പിക്കുകയാണ് ആ വസ്തുക്കളുടെ ചുമതല.അങ്ങനെ നോക്കുമ്പോൾ ആ വസ്തുക്കൾക്ക് ജീവനുണ്ടെന്നു തോന്നും. സമ്പത്തിനും  വസ്തുക്കൾക്കും ഉടമസ്ഥതയ്ക്കും മറ്റു ആകർഷകമായ സാധനങ്ങൾക്കും ജീവനുണ്ട്. അവയ്ക്ക് നമ്മളിൽ  കൃത്രിമമായ ചോദനകൾ സൃഷ്ടിക്കാൻ  കഴിവുണ്ട്. നാം ചില വസ്തുക്കളുടെ ഉടമയായിരിക്കുന്നതുകൊണ്ട് ജീവിതം കൈവെള്ളയ്ക്കകത്ത് ഭദ്രമാണെന്ന് വിചാരിപ്പിക്കാൻ അവയ്ക്ക് കഴിയുന്നു എന്ന വസ്തുത പ്രധാനമാണ്. എന്നാൽ അത് മിഥ്യയാണെന്ന് അറിയുന്നത് കാലത്തിൻ്റെ സുരക്ഷിതത്വം നഷ്ടപ്പെടുന്നു എന്ന് തോന്നുമ്പോഴാണ്. ഫ്രാൻസ് കാഫ്ക പറഞ്ഞു ,പെണ്ണ് കൈപ്പിടിക്കുള്ളിലാണെങ്കിലും സ്വന്തമല്ലെന്ന് .ഇത്രയും ആഴത്തിൽ ചെല്ലുന്ന ഒരു വെട്ട് വേറെ എവിടെയും കണ്ടിട്ടില്ല. എല്ലാ സ്വപ്നങ്ങൾക്കും മേലെ വാൾകൊണ്ട് വെട്ടുകയാണ് കാഫ്ക ചെയ്തത്. ഇത് നിരാശ ബാധിച്ചതുകൊണ്ടുള്ള വർത്തമാനമാണെന്ന് കരുതരുത്.  അറിവുകളെ പല കോണുകളിൽ നിന്ന് നോക്കുന്നതിൻ്റെ ഫലമായുണ്ടാകുന്ന കണ്ടെത്തലാണ്.

പ്രമുഖ പോർച്ചുഗീസ് കവി ഫെർഡിനാൻഡ് പെസ്സോവയെക്കുറിച്ചുള്ള ഒരു സംഭാഷണത്തിൽ പൗലോ ബോർഹസ് (Paulo Borges)ഈ ലോകത്തെ, ചതിച്ച ഒരു ദൈവത്തിൻ്റെ സൃഷ്ടിയായോ മിഥ്യാവാദിയുടെ നിർമ്മിതിയായോ കണ്ട് ഉപേക്ഷിക്കുന്ന പ്രവണതയെക്കുറിച്ച് പറയുന്നുണ്ട്. സ്വപ്നം അല്ലെങ്കിൽ മിഥ്യയാണ് യാഥാർത്ഥ്യത്തിൻ്റെ കാതൽ എന്ന ധാരണയിലാണ് പെസ്സോവ നീങ്ങിയതെന്ന് കാണാം.അദ്ദേഹത്തിൻ്റെ ബുക്ക് ഓഫ് ഡിസ്ക്വയ്റ്റ്' (Book of Disquiet)എന്ന കൃതിയിൽ ഇതിനെ ദൃഢീകരിക്കുന്ന ഭാഗങ്ങളുണ്ട് ."എനിക്ക് ചുറ്റിനുമുള്ളതെല്ലാം ആവിയായി പോവുകയാണ്. എൻ്റെ ആകെ ജീവിതം ,ഓർമ്മകൾ, ഭാവന ,അതിന്റെ ഉള്ളടക്കം ,എൻ്റെ വ്യക്തിത്വം -ഇതെല്ലാം ആവിയായി പോവുകയാണ്. എനിക്കെപ്പോഴും തോന്നുന്നു ,ഞാൻ മറ്റാരോ ആണെന്ന്. ഈ രീതിയിൽ ചിലതൊക്കെ തോന്നാറുണ്ട്,ചിന്തിക്കാറുണ്ട്.ഞാനിവിടെ കണ്ടുകൊണ്ടിരിക്കുന്നത് മറ്റേതോ സംഘർഷത്തോടൊപ്പമുള്ള ഒരു കളിയാണ്." ജീവിതം അതാര്യമാണെന്ന സത്യത്തിലേക്ക് ഓരോ വാക്യവും നയിക്കുന്ന കഥയാണ് 'രാധ രാധ മാത്രം'.അതിലേക്ക് പ്രവേശിക്കുന്നതോടെ ഇത് ദൃഢമാവുകയാണ്.ഒരാൾ ജീവിച്ചത്, പുറത്ത് കണ്ട യാഥാർത്ഥ്യത്തേക്കാൾ   സത്യമാണെന്ന് ഉറപ്പിക്കുകയാണ്. മനുഷ്യന്റെ നരകവും സ്വർഗവും അവൻ്റെയുള്ളിലാണ്. ഈ വസ്തുതയുടെ ആഴമാണ് പെസ്സോവയുടെ വാക്കുകളിലൂടെ വെളിപ്പെടുന്നത്.ചുറ്റുമുള്ളതെല്ലാം ആവിയായി പോകുന്നുവെന്ന്! അപ്പോൾ ഏതിനെ വിശ്വസിക്കും? സ്നേഹം, ഓർമ്മ, ബന്ധം എല്ലാം ഒരിടവേളയിലെ താൽക്കാലിക ഭ്രമണങ്ങളായിരുന്നുവെന്ന് അറിയുന്നതോടെ സത്യത്തിൻ്റെ കുത്തേറ്റ് നാം തകർന്നുപോകും.

കഥയെഴുതാൻ വേണ്ടി ഉണർന്നിരിക്കുന്ന ഒരാൾ ഉറങ്ങുമ്പോഴും അതിൽ തന്നെയാണുള്ളത്. അയാൾ കാണുന്ന  സ്വപ്നത്തിൽ ജീവിതമാണുള്ളത്. സ്വപ്നത്തിൽ കണ്ടത് കുറച്ചുനേരത്തേക്ക് ഭയപ്പെടുത്തും. സ്വപ്നം അവസാനിക്കുന്നതോടെ ഭയത്തിൽ നിന്ന് മാത്രമല്ല ,അതുവരെ ഭരിച്ച ഒരു ഭീകരാവസ്ഥയിൽ നിന്ന് രക്ഷപ്പെട്ടതായി മനസ്സിലാകും.എന്നാൽ ഉണർന്നു തിരിച്ചെത്തിയ ലോകവും നമ്മെ മറ്റൊരു തരത്തിൽ ഭയപ്പെടുത്തുകയാണ്. വിശ്വസിച്ചാൽ വഞ്ചിക്കുന്ന ലോകത്തെ കണ്ട് ഒരുവൻ അവനിലേക്ക് തന്നെ ചുരുണ്ടുകൂടാൻ നോക്കും.'ഞാനിനിയും ജനിച്ചിട്ടില്ല,എന്നെ ആശ്വസിപ്പിക്കൂ' എന്ന് ഐറിഷ് കവി ലൂയി മക്നീസ് (Louis MacNeice) Prayer Before Death എന്ന കവിതയിൽ എഴുതിയത് ഈ ഭീകരാവസ്ഥയുടെ ബോധ്യത്തിന്റെ ഫലമായാണ്. ഓർമ്മയും ഭാവനയും വ്യക്തിത്വവുമെല്ലാം ആവിയായി പോകുന്നുവെന്നാണ് പെസ്സോവ പറഞ്ഞത്. പിന്നെ എന്തിനെയാണ് ആശ്രയിക്കുന്നത്? ഉണ്ടെന്ന് വിശ്വസിച്ചതിനും മറന്നതിനുമിടയിലുള്ള ആപൽക്കരമായ ഒരവസ്ഥയായി ജീവിതം മാറുന്നു.എൻ്റെ ജീവിതം, ഞാൻ ജീവിച്ചത് എന്നൊന്നും പറയാനൊക്കില്ല. അതൊക്കെ ആപേക്ഷികസത്യങ്ങളും തോന്നലുകളുമായിരുന്നു.

സ്വയം മറന്നതിൻ്റെ ,സ്വയം തെറ്റിദ്ധരിച്ചതിന്റെ ഫലമായി നാം ആകെ മാറിപ്പോകുന്നു. അതോടൊപ്പം നമ്മോടൊപ്പമുള്ളവരും മാറുന്നു. എങ്ങനെയാണ് ചുറ്റിനുമുള്ള ലോകം   സ്നേഹവും ദയയും  കാണിക്കുന്നതായി നമുക്ക് തോന്നുന്നത്? അത് നമ്മുടെ തന്നെ ആന്തരിക സംവിധാനത്തിന്റെ ഫലമായുണ്ടാകുന്നതാണ്.നമ്മുടെ മുറിവുണക്കാൻ നമ്മളിലുള്ള ഒരാൾ തന്നെ ഉയർത്തെഴുന്നേന്നേൽക്കേണ്ടതുണ്ട്. അതുവരെ ആ ആൾ അജ്ഞാതമായി തുടരുകയായിരിക്കാം. അയാളുടെ സേവനം ആവശ്യപ്പെടുമ്പോഴാണ് എത്തിച്ചേരുക .ഇത് അർത്ഥമാക്കുന്നത് നാം പുറമേ ജീവിതമെന്ന് വിളിക്കുന്നത് സമ്പൂർണ്ണമായ യാഥാർത്ഥ്യത്തിനപ്പുറത്താണ് എന്നാണ്. ഫാന്റസിയും തോന്നലും ഐന്ദ്രിയമായ ഉദ്വേഗങ്ങളും നിറഞ്ഞ ഒരവസ്ഥയാണത്. അത് നിറയെ അനുഭൂതികളല്ല. യാതൊരു വികാരവും ജനിപ്പിക്കാത്തതാണ് , പ്രബോധനാത്മകമാണ് .പെസ്സോവ പറഞ്ഞു, താൻ മറ്റൊരാളാണെന്ന്  ചിലപ്പോഴൊക്കെ തോന്നാറുണ്ടെന്ന്.  മറ്റൊരാളുടെ വികാരങ്ങൾ താൻ കൊണ്ടുനടക്കുകയാണെന്ന്. ഏതോ ഒരു സംഘത്തിൻ്റെ കളി കാണുകയാണ് താനെന്ന്. ഇതിനു സമാനമായ പ്രതിധ്വനികളാണ് സക്കറിയയുടെ കഥകളിലുമുള്ളത്.
തന്നിലെ ശൂന്യതയെക്കുറിച്ച് നല്ലപോലെ ബോധവാനായ ഒരാൾ കഥാപാത്രത്തിന് വേണ്ടി വാദിക്കുകയാണ്. ആകെ കുഴഞ്ഞു മറിഞ്ഞ ഒരു ജീവചരിത്രത്തിനകത്ത് വീർപ്പുമുട്ടുന്ന കരുണൻ എന്ന കഥാപാത്രത്തിൻ്റെ അപസ്വരങ്ങളുടെ രക്ഷകനായി കഥാകൃത്ത് അവതരിക്കുകയാണ് .കഥാപാത്രമായി മാറാൻ മനസ്സുള്ള ,പിന്നീട് കഥാപാത്രത്തെ ജീവിക്കാൻ അനുവദിക്കുന്ന കഥാകൃത്ത് സ്വയം ആരാണെന്ന അന്വേഷണമാണ് തുടങ്ങിവയ്ക്കുന്നത് .ഒരു കഥ എഴുതിയതുകൊണ്ട് അതിനു ഉത്തരം ലഭിക്കുന്നില്ലെന്ന് അദ്ദേഹം ആദ്യമേ തന്നെ പറയുന്നുണ്ട്. കഥയുടെ അന്ത്യം കരുണൻ രാധയെ കണ്ടോ ,രാധ തന്നെയാണോ അയാൾ കണ്ടുപിടിച്ച വീടിനു മുന്നിൽ നിന്നത്, അയാൾ ലീലയുടെ വീട്ടിൽ നിന്ന് ജനാലയിലൂടെ താഴേക്ക് നോക്കിയപ്പോൾ കണ്ട കുട്ടി രാധയുടേതായിരുന്നോ, ലീലയുടെ  വീടിനടുത്ത് തന്നെയാണോ രാധയുടെ വീട് ,എങ്കിൽ താൻ എന്തിന് രാധയുടെ വീട് തേടി ഇത്ര ദൂരം അലഞ്ഞു തുടങ്ങിയ ചോദ്യങ്ങൾക്ക് കഥാകൃത്തിന്റെ കൈയിൽ ഉത്തരമില്ല.
ഈ ലോകജീവിതത്തെക്കുറിച്ച് തനിക്ക് പ്രാഥമികമായോ അന്തിമമായോ ഒരു പ്രസ്താവന ചെയ്യാൻ കഴിയില്ലെന്ന് പ്രഖ്യാപിക്കുന്നതുപോലെയാണിത്.

ഗതികിട്ടാത്ത പ്രവാചകൻ 

താൻ കഥാരചനയിൽ ഏർപ്പെട്ടതിലൂടെ വല്ലാത്ത ഏടാകൂടത്തിലകപ്പെട്ടിരിക്കയാണ്,തന്നെ രക്ഷിക്കാൻ ഈ കഥാപാത്രത്തെ കൊണ്ടാകുമെന്ന് തോന്നുന്നില്ല - എന്നിങ്ങനെ കഥാകൃത്ത് ചിന്തിക്കുന്നതായി നമുക്ക് തോന്നും. അത് സത്യവുമാണ് .അയാൾ നേരിട്ടറിഞ്ഞ കാര്യങ്ങൾ പോലും പിന്നീട് അയാൾക്ക് സന്ദേഹമുണ്ടാക്കുന്നു. കരുണൻ  ഉറപ്പിച്ചുവെച്ച കാര്യങ്ങൾക്ക് ഇപ്പോൾ ഒരു സ്വപ്നത്തിന്റെ വിലയേയുള്ളൂ. അത് ജീവിച്ചതല്ല ,സ്വപ്നം കണ്ടത് തന്നെയായിരുന്നു. എങ്കിൽ അത് ഒരു ഫാൻറസിയാണ് .തന്നിലെ അനിയന്ത്രിതമായ കാമവും ലൈംഗികമായ അതിമോഹവും ഈ ലോകത്ത് ഒരിടത്തും സംവേദനം  ചെയ്യാനാവുകയില്ലെന്നറിഞ്ഞു  അയാൾ സൃഷ്ടിച്ച രണ്ട് കഥാപാത്രങ്ങളാവാം ലീലയും രാധയും. ചിലപ്പോൾ അവർ രണ്ടുപേരും ഒരാളുടെ തന്നെ രണ്ട് കാലഘട്ടങ്ങളിലെ പെരുമാറ്റമായിരിക്കാം. അയാൾ തന്നിലെ ഭ്രാന്തമായ ലൈംഗികാസക്തി വിവരിക്കാൻ ലീലയെ  കണ്ടുപിടിക്കുന്നു. അവളുമൊത്ത്  സന്തോഷിക്കുന്നതിനേക്കാൾ കൂടുതൽ കാര്യങ്ങൾ മനസ്സിൽ പറയുകയാണ്. ഈ ലോകത്ത് നിന്ന് തീർത്തും വേർപെട്ട ഒരിടമാണ് അയാളുടെ മനസ്സും അതിൻ്റെ ഫാന്റസിയും.

ഒരു ഫാന്റസിയുടെ അന്ത്യം കഥാകൃത്തിനെങ്ങനെ നിർവ്വചിക്കാനാവും.? കഥയിലെ ഈ വാക്യങ്ങൾ അത് സൂചിപ്പിക്കുന്നു. "എനിക്കൊരു വിശ്വാസമുണ്ട്. എന്തിനെയും പൂർണമായി വിവരിക്കാൻ കഴിഞ്ഞാൽ അതിന്റെ സത്യത്തിൽ എത്തിച്ചേരാനും കഴിയും."
എന്നാൽ ദൈവത്തിനല്ലാതെ പൂർണമായ വിവരണം തരാൻ മറ്റാർക്കും സാധ്യമല്ല. അതേസമയം മറ്റൊരു ബോധ്യവുമുണ്ട് .എല്ലാം വിവരിക്കപ്പെട്ടാൽ പിന്നെ ദൈവത്തിൻ്റെ സ്ഥാനമെന്താണ്? ഈ അവസ്ഥ ഭീതിതമാണ് .കാര്യങ്ങളുടെ നിജസ്ഥിതിയും അതിനു നമ്മളോടുള്ള യഥാർത്ഥബന്ധവും അറിയാതെയാണ് നാം വലിയ ജീവിതമൂല്യങ്ങൾ പുറപ്പെടുവിക്കുന്നതും ദീർഘിച്ച പ്രബന്ധങ്ങളും സാഹിത്യവും എഴുതുന്നതും.

ഒന്നിനും അന്തിമമായ സുവിശേഷം പറയാനില്ല. എല്ലാം ഇരുട്ടിൽ തപ്പുകയാണ്. എഴുത്തുകാരൻ ഒരു അടഞ്ഞ ലോകത്തിൻ്റെ ഗതികിട്ടാത്ത പ്രവാചകനാണ്. ദൈവത്തെ നഷ്ടപ്പെട്ടതിൻ്റെ വേദനയും സന്ത്രാസവുമാണ് അവനെ ചൂഴുന്നത്.  അവന് ഭാവിയെയോ ഭൂതകാലത്തെയോ എത്തിപ്പിടിക്കാനാവില്ല.  വർത്തമാനകാലമാകട്ടെ അവനെ ആസൂത്രിതമായി കബളിപ്പിക്കുന്നു. "പ്രപഞ്ചത്തിന്റെ പിടികിട്ടാത്ത മിനുസ തൂണിൽ എണ്ണ തേച്ച ദേഹവുമായി പിടിച്ചുകയറുന്നവനെ പോലെയാണ് എഴുത്തുകാരൻ .വഴുക്കി വീഴലിൽ  ചിലപ്പോൾ പിടികിട്ടുന്നത് ഒരു കള്ള നാമത്തിലായിരിക്കും." അതുകൊണ്ട് യഥാതഥമെന് നാം കരുതുന്ന വസ്തുതകളെയും വിവരങ്ങളെയും അതേപടി അവതരിപ്പിക്കുന്നതിൽ ഒരു അവ്യക്തതയുണ്ട്. അത് പിടിതരാത്ത ഏതോ മേഖലയുടെ ഒരറ്റം മാത്രമാണ്. മനുഷ്യൻ അവൻ്റെ സഹജമായ ഫാന്റസിയിലാണ് ജീവിതത്തെ ഐന്ദ്രിയമായി സ്പർശിക്കുന്നത്. ഇത് താരതമ്യേന ഗാഢമായി വിനിമയം ചെയ്യുന്നതിനാണ് കരുണൻ എന്ന കഥാപാത്രത്തിന്റെ തീവ്രമായ രതിമോഹത്തെ കൂടുതൽ വ്യക്തതയോടെ എഴുതിയത്.സ്വപ്നത്തിന്റെ ഭാഷയ്ക്ക് സൗന്ദര്യമേറും. അത് ഹൃദയത്തിൻ്റെ അവ്യക്തതകളെയും അനൈഹികമായ അവസ്ഥകളെയും സാധാരണമാക്കി കാണിക്കുകയാണ്. അവിടെ ഒരു ക്രമമുണ്ട് .ആ ക്രമവുമായി പൊരുത്തപ്പെട്ട് അതിനു നീതീകരണം കൊടുക്കുന്ന സമയത്താണ് സ്വപ്നം മാറിമറിയുന്നത്. അതോടെ സ്വപ്നത്തിന്റെ വേറൊരു ഘട്ടം ആരംഭിക്കുകയാണ് .



Monday, May 25, 2026

ശ്രീനാരായണധർമ്മത്തിൻ്റെ പ്രചാരകനല്ല നിത്യചൈതന്യയതി: എം.കെ.ഹരികുമാർ

 




കാലടി ബുധസംഗമം ബുക്സ് പ്രസിദ്ധീകരിച്ച നിത്യചൈതന്യയതി ജന്മശതാബ്ദി സ്മരണിക ( 800 പേജ് ,രണ്ടായിരം രൂപ ) ‘യതിയുടെ ജ്ഞാനസരണി ‘ ആലുവ അദ്വൈതാശ്രമത്തിൽ പ്രകാശനം ചെയ്ത  ചടങ്ങിൽ എം.കെ. ഹരികുമാർ പുസ്തകം അവതരിപ്പിച്ച് സംസാരിക്കുന്നു. സി. രാധാകൃഷ്ണൻ ,ജസ്റ്റിസ് കെ.സുകുമാരൻ ,ഡോ. ധർമ്മരാജ് അടാട്ട് ,സ്വാമി ധർമചൈതന്യ, അഡ്വ.കെ.ബി. സാബു ,കാലടി എസ് മുരളിധരൻ ,ജയപ്രകാശ് ഒക്കൽ  ,ഡോ. എം.വി.നടേശൻ  തുടങ്ങിയവർ പങ്കെടുത്തു.

 

ലുവ :ഭാവുകത്വത്തെ മറികടന്ന് വിജ്ഞാനത്തിന്റെയും സൗന്ദര്യത്തിന്റെയും സമന്വയവും സാക്ഷാത്കാരവുമാണ് നിത്യചൈതന്യയതി തേടിയതെന്ന് എം.കെ.ഹരികുമാർ അഭിപ്രായപ്പെട്ടു.

കാലടി ബുധസംഗമം പ്രസിദ്ധീകരിച്ച നിത്യചൈതന്യയതിയുടെ ജന്മശതാബ്ദി സ്മരണിക 'നിത്യയുടെ ജ്ഞാനസരണി' എന്ന പുസ്തകത്തിൻ്റെ പ്രകാശനവേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹരികുമാറിൻ്റെ പ്രഭാഷണത്തിൽ നിന്ന്: 

യതി ജ്ഞാനത്തെയാണ് തേടിയത്. അതിനായുള്ള ആസക്തിയാണ് പ്രവർത്തിച്ചത്. മനുഷ്യൻ നേടുന്ന അറിവ് എന്ന നിലയിലല്ല യതി അറിവിനെ കണ്ടത് .ഒരു ചെടിയിൽ ഇതൾ വിരിയുന്നതും അറിവാണ്. അതിന് മതമില്ല. അത്  വിശ്വാസത്തിനും അവിശ്വാസത്തിനും അപ്പുറത്താണെന്ന കാഴ്ചപ്പാടാണ് യതിയുടേത്. അദ്ദേഹം സകല വസ്തുക്കളിലും അറിവ് തേടിയലഞ്ഞു. അദ്ദേഹത്തിന് പാശ്ചാത്യവും പൗരസ്ത്യവുമായ വ്യത്യാസമില്ലായിരുന്നു.ഇതിൻ്റെ ഭാഗമായാണ് ഈസ്റ്റ് വെസ്റ്റ് യൂണിവേഴ്സിറ്റി എന്ന ആശയം പ്രചരിപ്പിച്ചത്. യതി ഭാവുകത്വത്തിനപ്പുറമാണ് ജ്ഞാനത്തെ തേടിയത്.പൊതുവേ എഴുത്തുകാർക്ക് അവരുടെ ഭാവുകത്വ പരിസരമുണ്ട് .അവർ തങ്ങളുടെ ആസ്വാദനത്തിനു പറ്റിയ കൃതികളാണ് തിരഞ്ഞെടുക്കുക. അതിനപ്പുറമുള്ള കൃതികൾ അവർ വായിക്കുമെങ്കിലും എഴുതാൻ സാധിക്കില്ല. ഭാവുകത്വത്തിൻ്റെ  പശ്ചാത്തലത്തിലാണ് വായിക്കുന്നത്. എന്നാൽ യതി ഒരു ഭാവുകത്വത്തെയും ഗൗനിച്ചില്ല. അദ്ദേഹം എല്ലാ വിജ്ഞാന ശാഖകളിലേക്കും അറിവ് തേടി സഞ്ചരിച്ചു. എല്ലാം അദ്ദേഹത്തിന് വിഭവമായിരുന്നു .ഉപനിഷത്ത് മുതൽ ശാസ്ത്രം വരെ പരിശോധിച്ചു.ആ പാതയിലാണ് യതി ശ്രീനാരായണഗുരുവിൻ്റെ കൃതികളെയും കാണുന്നത്.ശ്രീനാരായണഗുരുവിൻ്റെ  കൃതികളുടെ ,ധർമ്മത്തിന്റെ പ്രചാരകനാണോ എന്ന് ഒരു മാധ്യമ പ്രവർത്തകൻ ചോദിച്ചപ്പോൾ അല്ല എന്നാണ് യതി മറുപടി നൽകിയത്. അദ്ദേഹം ഗുരുവിൻ്റെ ധർമ്മം പ്രചരിപ്പിക്കുകയല്ല ചെയ്തത്. വിജ്ഞാനപരമായ അഭിനിവേശമാണ് അതിനു പിന്നിലുള്ളത്.ഗുരുവിൻ്റെ കൃതികൾ പോലെ തന്നെ സിമോങ് ദ് ബുവെ, പാബ്ളോ നെരൂദ തുടങ്ങിയവരെക്കുറിച്ചും അദ്ദേഹം എഴുതി. യതി ഗുരുധർമ്മത്തിൻ്റെ  പ്രചാരകനാണെന്ന പേരിൽ ടി. ഭാസ്കരൻ എഴുതിയ ലേഖനം ഈ ഗ്രന്ഥത്തിലുണ്ട് .എന്നാൽ ആ വാദത്തോട് യോജിക്കാനാവില്ല . ഗുരുവിൻ്റെ നിലയിലുള്ള ജീവിതമല്ല യതി നയിച്ചത്. യതി ഒരു സന്യാസിയല്ലായിരുന്നു. സമാധാനപരമായി ആത്മീയകാര്യങ്ങൾ അറിയാൻ ശ്രമിച്ച ഒരു മനീഷി യായിരുന്നു. വിജ്ഞാനശാഖകൾ തമ്മിലുള്ള അതിർത്തി മായിച്ചു കളയാനാണ് അദ്ദേഹം ശ്രമിച്ചത്. അദ്ദേഹം ചിത്രകാരൻ മാറ്റിസിനെയും സംഗീതജ്ഞൻ ബിഥോവനെയും കവി ബ്ളേക്കിനെയും സമന്വയിപ്പിച്ചുകൊണ്ട് അറിവിൻ്റെ സൗന്ദര്യശാസ്ത്രം നേടുകയാണ് ചെയ്തത്. യതി ആവിഷ്കാരത്തിന് തിരഞ്ഞെടുത്തത് വിവിധ രൂപങ്ങളാണ്. കത്തുകൾ ,ഡയറിക്കുറിപ്പുകൾ ,വിവർത്തനം, ക്ലാസുകൾ,പ്രഭാഷണങ്ങൾ, ലേഖനങ്ങൾ ,കവിത തുടങ്ങിയ രൂപങ്ങൾ ഉണ്ടായിരുന്നു. യതി  സുഹൃത്തുക്കൾക്ക് കത്തുകളെഴുതി  ഒരു ലോകം സൃഷ്ടിച്ചു.  അദ്ദേഹവുമായി ആശയവിനിമയം നടത്തിയവർ അറിവിൻ്റെ ശുദ്ധാവസ്ഥയിൽ എത്തിച്ചേർന്നു. യതി യുടെ ഏറ്റവും നല്ല പുസ്തകം 'ഭഗവത്ഗീതാ സ്വാദ്ധ്യായ'മാണെന്ന് ഇവിടെ പറഞ്ഞു. എന്നാൽ  അതിനെക്കുറിച്ച് യതിക്ക് വലിയ മതിപ്പില്ലായിരുന്നു .ഒരു ശിഷ്യൻ ഇതിനെക്കുറിച്ച് ചോദിച്ചപ്പോൾ , അങ്ങയുടെ മികച്ച പുസ്തകം ഏതാണെന്ന് ചോദിച്ചപ്പോൾ വലിയ അനിഷ്ടത്തോടെയാണ് യതി പ്രതികരിച്ചത്. ഇത് കേട്ട് ചോദ്യ കർത്താവ് പിൻവാങ്ങി. അദ്ദേഹം ഒരു വ്യവഹാരത്തിലും ഒതുങ്ങാത്ത ഒരു ലോക സഞ്ചാരിയായിരുന്നു .വീടു വിട്ട് സത്യം തേടിയ യതിക്ക് അതിർവരമ്പുകളില്ലായിരുന്നു. അദ്വൈതത്തെ വിജ്ഞാന സരണിയിലൂടെ അന്വേഷിക്കുകയാണ് യതി ചെയ്തത്.അദ്വൈതം ഈ പ്രപഞ്ചവും നമ്മളും തമ്മിൽ ഭിന്നതയില്ലെന്നാണ് അർത്ഥമാക്കുന്നത്. ഒരാളുടെ ആന്തരിക ചൈതന്യവും പ്രപഞ്ചമനസ്സും തമ്മിൽ ഭേദമില്ല. എങ്കിൽ അവിടെ ദൈവത്തിനു സ്ഥാനമില്ല. ആത്മചൈതന്യത്തിൽ നിന്ന് ഭിന്നമായി യാതൊന്നുമില്ല. അതുകൊണ്ട് ദൈവം ഉണ്ടായിരിക്കാൻ പാടില്ല. ദൈവം ഉണ്ടായിരിക്കുമ്പോൾ  നമുക്ക് അന്യമായി, ഭിന്നമായി ഒന്നു നിലനിൽക്കുന്നു എന്നു വരുകയാണ്. അതുകൊണ്ട് അദ്വൈതികളായ ശ്രീനാരായണഗുരുവിനും ശങ്കരാചാര്യർക്കും ദൈവം ഇല്ല എന്ന് പറയാവുന്നതാണ് .അവർ പ്രപഞ്ചവുമായുള്ള ബന്ധത്തിൽ ഭേദചിന്തകളില്ലാതെ ജീവിച്ചവരാണ്. ഈ തത്വത്തെ അറിഞ്ഞ യതി എല്ലാം തന്നിലേക്ക് ആകർഷിക്കുകയാണ് ചെയ്തത്. എല്ലാറ്റിലും ചേർന്നു നിൽക്കുന്ന ഒരു ഏകാത്മക ചൈത്യന്യമാണ് അദ്ദേഹത്തിൻ്റെ ബുദ്ധിയെ വശീകരിച്ചത്. യതിയുടെ My Inner Profile എന്ന കവിതാസമാഹാരത്തെക്കുറിച്ച് ഞാൻ 2014 ൽ കലാകൗമദിയിൽ എഴുതിയത്  ഓർക്കുന്നു. ബുധസംഗമത്തിൽ നിന്ന് എന്നെ വിളിച്ചെങ്കിലും ഈ ലേഖനം എത്തിച്ചുകൊടുക്കാൻ കഴിഞ്ഞില്ല. അതുകൊണ്ട് ആ ലേഖനം ഇതിൽ ചേർത്തിട്ടില്ല. യതിയുടെ മനസ്സിൻ്റെ സൗന്ദര്യാത്മക ലോകത്തെ അനുഭവിപ്പിക്കുന്ന കവിതകളാണതിലുള്ളത്. ടാഗോറിന്റെ 'ഗീതാഞ്ജലി' പോലെ യതിയുടെ കവിതകളും പ്രപഞ്ചചൈതന്യത്തോടുള്ള സംവാദമാണ്. താൻ നേടിയ അറിവുകളിൽ നിന്ന് ശേഖരിച്ച സൗന്ദര്യമാണ് ആ കവിതകളിൽ യതി  അവതരിപ്പിച്ചത്.




Sunday, May 17, 2026

പ്രഭാഷകൻ്റെ മൂല്യം നിശ്ചയിക്കുന്നത് അനീതിയോടുള്ള എതിർപ്പ്: എം.കെ.ഹരികുമാർ


ശിവഗിരി മഠവും മാവേലിക്കര ഡോ. സുകുമാർ അഴീക്കോട് ജന്മശതാബ്ദി സമിതിയും ചേർന്ന് ശിവഗിരി മഠത്തിൽ സംഘടിപ്പിച്ച  സുകുമാർ അഴീക്കോട് ജന്മശതാബ്ദി സമ്മേളനത്തിൽ എം.കെ. ഹരികുമാർ മുഖ്യപ്രഭാഷണം നടത്തുന്നു. സച്ചിദാനന്ദ സ്വാമി ,അവ്യയാനന്ദ സ്വാമി ,ജോർജ് തഴക്കര ,അജയൻ പനയറ, ബാബു പാക്കനാർ ,സന്തോഷ് കുമാർ എന്നിവർ സമീപം .




സുകുമാർ അഴീക്കോട് ജന്മശതാബ്ദിയിൽ ശിവഗിരിയിൽ ചെയ്ത പ്രസംഗം 



ശിവഗിരി: അനീതിയെ എതിർക്കാൻ വേണ്ടിയാണ് സുകുമാർ അഴീക്കോട് പ്രസംഗിച്ചതെന്ന് എം.കെ.ഹരികുമാർ അഭിപ്രായപ്പെട്ടു.

ശിവഗിരി മഠവും മാവേലിക്കരയിലെ സുകുമാർ അഴീക്കോട് ജന്മശതാബ്ദി സമിതിയും ചേർന്ന് ശിവഗിരിയിൽ  സംഘടിപ്പിച്ച സുകുമാർ അഴീക്കോട്  ജന്മശതാബ്ദി സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം .

ഹരികുമാറിൻ്റെ പ്രഭാഷണത്തിൽ നിന്ന്: അഴീക്കോടിൻ്റെ പ്രഭാഷണത്തിന് മൂല്യമുണ്ടാകുന്നത് അദ്ദേഹം കൂടുതൽ നേരം പ്രസംഗിച്ചത് കൊണ്ടല്ല; കൂടുതൽ വേദികളിൽ പ്രസംഗിച്ചത് കൊണ്ടല്ല ;കൂടുതൽ കാലം പ്രസംഗിച്ചതുകൊണ്ടുമല്ല. അഴീക്കോടിൻ്റെ പ്രസംഗം പ്രസക്തമാകുന്നത് അദ്ദേഹം നമ്മുടെ മനസ്സാക്ഷിയെ പ്രകാശനം ചെയ്യുന്നതു കൊണ്ടാണ് .നമ്മൾ പറയേണ്ടത് അദ്ദേഹം പറയുകയാണ്. നമുക്ക് പറയണമെന്നുണ്ടായിരുന്നു.അത്  അദ്ദേഹം പറയുകയാണ് .നമ്മളിൽ ഉണ്ടായിരുന്ന നേര് ,അദ്ദേഹം പറയുമ്പോഴാണ് നാം തിരിച്ചറിയുന്നത്. അതുകൊണ്ട് അത് സമൂഹത്തിന്റെ ഹൃദയത്തിൽ നിന്നുണ്ടാകുന്ന പ്രഭാഷണമാണ്. അത് കാലത്തിൻ്റെ ആത്മാവായി മാറുന്നു. അനീതിയെ എതിർക്കുക എന്ന ആശയമാണ് അദ്ദേഹം മുറുകെ പിടിച്ചത്. തെറ്റിനെ മൂടിവയ്ക്കുന്നവൻ പ്രഭാഷകനല്ല. 

1991 ൽ എനിക്ക് 'അങ്കണം' അവാർഡ് ലഭിച്ച സന്ദർഭത്തിലാണ്  അഴീക്കോടിനെ പരിചയപ്പെടുന്നത്. അദ്ദേഹത്തെ ആ അവസരത്തിൽ വീട്ടിൽ പോയി കണ്ടു. എനിക്ക് അന്ന് അവാർഡ് തന്നത് അഴീക്കോടായിരുന്നു. ആ പ്രസംഗത്തിൽ അദ്ദേഹം അവാർഡിനർഹമായ എൻ്റെ കൃതി 'മനുഷ്യാംബരാന്തങ്ങളെ'പ്പറ്റി ഉണ്ടായ ബഹളങ്ങളെക്കുറിച്ച് സൂചിപ്പിച്ചു. 'മനുഷ്യാംബരാന്തങ്ങൾ' എന്ന ഗ്രന്ഥനാമം ജഡ്ജിംഗ് കമ്മിറ്റിയിലുണ്ടായിരുന്ന ഒരു പ്രൊഫസറെ അമ്പരിപ്പിച്ചു എന്ന് അദ്ദേഹം പറഞ്ഞു. ആ പുസ്തകത്തിൽ നിന്നുള്ള കുറിപ്പുകൾ എഴുതി തൻ്റെ ജബയുടെ പോക്കറ്റിൽ സൂക്ഷിച്ചുകൊണ്ടാണ് അദ്ദേഹം വന്നത്. പുസ്തകത്തിലെ ഒരു വാചകം ഉദ്ധരിച്ചത് ഓർക്കുന്നു: "മനുഷ്യജീവിതം പ്രലോഭനങ്ങളുടെ കൂടാണ്"- തുടർന്ന്   ഇതാണ് സാഹിത്യം എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അഴീക്കോട് അദ്വൈതത്തിന്റെ ഉദ്ഘോഷകനായിരുന്നു. ഈ പ്രപഞ്ചവുമായി മനുഷ്യാത്മാവിന് യാതൊരു ഭേദവുമില്ല എന്ന ഉപനിഷത്  ദർശനം അദ്ദേഹത്തിനുണ്ടായിരുന്നു. അതുകൊണ്ടായിരിക്കാം അദ്ദേഹം ക്ഷേത്രങ്ങളിൽ പോകാറില്ലായിരുന്നു.

ശ്രീനാരായണഗുരുവിനെക്കുറിച്ച് രണ്ട് സന്ദർഭങ്ങളിലായി അദ്ദേഹം എന്നോട് പറഞ്ഞ ആ കാര്യങ്ങൾ ഇവിടെ സൂചിപ്പിക്കുകയാണ്. ഒന്നാമത്തേത് , ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന ദർശനത്തെക്കുറിച്ചാണ്. ഇങ്ങനെ ഒരു പ്രസ്താവന ചെയ്യാൻ ഹൃദയത്തിൽ അദ്വൈതാനുഭൂതി നിറഞ്ഞു തുളുമ്പി നിൽക്കുന്ന ഒരാൾക്ക് മാത്രമേ കഴിയൂ എന്ന് അദ്ദേഹം അറിയിച്ചു .മറ്റൊരു നിരീക്ഷണം അരുവിപ്പുറം പ്രതിഷ്ഠയെക്കുറിച്ചാണ്. അരുവിപ്പുറത്ത് നടന്ന പ്രതിഷ്ഠ പാരമ്പര്യത്തെ ധിക്കരിക്കുന്നതായിരുന്നു. ആറ്റിൽ നിന്ന് ഒരു കല്ലെടുത്ത് വച്ച ശേഷം അത് ശിവനാണെന്ന് പ്രഖ്യാപിക്കുന്നു. ആ ശിവപ്രതിഷ്ഠ പല പ്രമാണിമാരെയും ചൊടിപ്പിച്ചു. ചിലർ  ചോദ്യം ചെയ്തു .അപ്പോൾ അവരോട് ഗുരു പറയുന്നു: ഇത് നമ്മുടെ ശിവനാണെന്ന്! ശിവനെ ഗുരു മോചിപ്പിക്കുകയാണ് .സാധാരണക്കാർക്ക് കൂടി പ്രാപ്യമായ ഒരു ശിവനെ ഗുരു കണ്ടെത്തുന്നു.അങ്ങനെ ദൈവത്തെ ഗുരു ജനാധിപത്യവത്ക്കരിക്കുന്നു. 
ഗുരുവിൻ്റെ ഈ പ്രസ്താവന ചരിത്രത്തിൽ ആദ്യത്തേതാണ്.  ചരിത്രത്തിൽ ഒരിക്കലും ഇതുപോലൊരു സന്ദർഭം ഉണ്ടായിട്ടില്ല. അതുകൊണ്ട് ആ മറുപടി സർഗാത്മകമാണ്. മറ്റാരും അതുപോലൊരു മറുപടി നൽകുകയില്ല. സാധാരണക്കാർക്ക് കൂടി പ്രാപ്യമായ ഒരു ശിവനെ ഗുരു കണ്ടെത്തുന്നു. അങ്ങനെ ദൈവത്തെ ഗുരു ജനാധിപത്യപരമാക്കുന്നു. ജനാധിപത്യം  എന്നാൽ തുല്യത വരുത്തുക എന്നാണർത്ഥം. എല്ലാവർക്കും ഒരുപോലെ അവകാശമുള്ളതാക്കുക . ദൈവത്തിൻ്റെ കാര്യത്തിലുള്ള ഈ ജനാധിപത്യവൽക്കരണം ജാതിചിന്തകൾ കൊണ്ട് കളങ്കിതമായ ഒരു സമൂഹത്തിൽ വളരെ പ്രധാനമാണ്. 

ഒരു വിമർശകനെന്ന നിലയിൽ അഴീക്കോട് പുനർമൂല്യനിർണയം എന്ന ആശയത്തിന്റെ വക്താവായിരുന്നു. എഫ്. ആർ. ലിവിസ് എഴുതിയ Revaluation : Tradition and Development in English Poetry എന്ന പുസ്തകത്തിൽ നിന്ന് അദ്ദേഹം ഉദ്ധരിക്കുന്നു. ഒരു കൃതിയെക്കുറിച്ച് എഴുതുമ്പോൾ നിലവിലുള്ള ആസ്വാദനചിന്തകൾ അതേപടി ഏറ്റുപാടരുത് .യുക്തിയെ പുനർമൂല്യവിചാരണ നടത്തണം.  പുതിയ മൂല്യം അന്വേഷിക്കണം .ഒരു കൃതിയെ ഇങ്ങനെ പുനർമൂല്യവിചാരം ചെയ്യുമ്പോഴാണ് വിമർശനം ഉണ്ടാകുന്നതെന്ന് അഴീക്കോട് വാദിച്ചു. ഭാവുകത്വം മലിനമായിത്തീരും. അതിനെ നവീകരിക്കേണ്ട ഉത്തരവാദിത്വം വിമർശകനുള്ളതാണ്.ടി.എസ്.എലിയറ്റിൻ്റെ ഒരു നിരീക്ഷണം കൂടി കാണണം. വായനക്കാർക്ക് ഇഷ്ടാനിഷ്ടങ്ങളുണ്ട്. അത് എല്ലാം ശരിയാകണമെന്നില്ല. അവരുടെ വീക്ഷണത്തിൽ തകരാർ സംഭവിക്കുമ്പോൾ അത് തിരുത്താൻ വിമർശിക്കാൻ തയ്യാറാവണം .

അഴീക്കോടും മുണ്ടശ്ശേരിയും മാരാരും ചേർന്ന വിമർശകത്രയമാണ് കഴിഞ്ഞ നൂറ്റാണ്ടിലെ വിമർശനത്തിലെ ഒരു പ്രധാന ആകർഷണം. മുണ്ടശ്ശേരിയും മാരാരും അഴീക്കോടും എഴുത്തച്ഛൻ്റെ കാര്യത്തിൽ മൗനം പാലിച്ചു. എന്നാൽ ഇവർ മൂന്നു പേരും ജി. ശങ്കരക്കുറുപ്പിൻ്റെ കവിതയെ  വിമർശിക്കുകയാണ് ചെയ്തത്.ശങ്കരക്കുറുപ്പിൻ്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ  മുണ്ടശ്ശേരി അദേഹത്തിൻ്റെ കവിതയെ  വിമർശിച്ചപ്പോൾ തകഴി അദ്ധ്യക്ഷനായിരുന്നു. ശങ്കരക്കുറുപ്പ് വിമർശിക്കപ്പെടേണ്ട കവിയാണെന്ന  നിലപാടായിരുന്നു മാരാർക്കുമുണ്ടായിരുന്നത്.  അദ്ദേഹമാണ് അഴീക്കോടിൻ്റെ പുസ്തകത്തിന് 'ശങ്കരക്കുറുപ്പ് വിമർശിക്കപ്പെടുന്നു' എന്ന പേര് നിർദ്ദേശിച്ചത്.

അഴീക്കോടിൻ്റെ ജന്മശതാബ്ദി സംസ്ഥാന സർക്കാർ ഏറ്റെടുക്കേണ്ടതായിരുന്നു. അദ്ദേഹത്തിൻ്റെ ഓർമ്മയോട് ആദരവ് പ്രകടിപ്പിക്കാൻ ഈ നാട്ടിൽ വിപുലമായ ഒരു ഒരുക്കം നടന്നില്ല എന്നത് ഖേദകരമാണ്- ഹരികുമാർ പറഞ്ഞു. സച്ചിദാനന്ദ സ്വാമി,അവ്യയാനന്ദ സ്വാമി, ജോർജ് തഴക്കര ,ഡോ. അജയൻ പനയറ ,ബാബു  പാക്കനാർ ,സന്തോഷ്കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.


Thursday, March 26, 2026

കമ്മനിട്ടക്കവിതയിൽ നരേന്ദ്രപ്രസാദിൻ്റെ സ്വം വായന' പ്രകാശനം ചെയ്തു

 

  • കമ്മനിട്ടക്കവിതയിൽ 
    നരേന്ദ്രപ്രസാദിൻ്റെ സ്വം വായന' പ്രകാശനം ചെയ്തു
     


     
    എം.കെ.ഹരികുമാറിൻ്റെ "കടമ്മനിട്ടക്കവിതയിൽ നരേന്ദ്രപ്രസാദിൻ്റെ സ്വം വായന" എന്ന വിമർശനകൃതി എറണാകുളം പോൾസൺ പാർക്ക് ഹോട്ടലിൽ ചേർന്ന സീനിയർ ജേർണലിസ്റ്റ് ഫോറം ജില്ലാ സമ്മേളനത്തിൽ സീനിയർ ജേർണലിസ്റ്റ് ഫോറം സംസ്ഥാന ജനൽ സെക്രട്ടറി കെ.പി.വിജയകുമാറിന് ആദ്യ കോപ്പി നൽകി ഡോ. സെബാസ്റ്റ്യൻ പോൾ പ്രകാശനം ചെയ്യുന്നു.എം.കെ.ഹരികുമാർ, കൊച്ചി മേയർ അഡ്വ.വി.കെ.മിനിമോൾ  ഫോറം ജില്ല സെക്രട്ടറി പി.ഒ. തങ്കച്ചൻ, പ്രസിഡൻ്റ് ആർ എം ദത്തൻ,ഫോറം പ്രസ് ക്ലബ് പ്രസിഡൻ്റ് ആർ. ഗോപകുമാർ, ഫോറം രക്ഷാധികാരി എ. മാധവൻ, ജില്ല ട്രഷറർ കെ.ജി. ദിലീപ്കുമാർ എന്നിവർ സമീപം.





    എം.കെ.ഹരികുമാറിന്റെ പുതിയ വിമർശനഗ്രന്ഥം 'കടമ്മനിട്ടക്കവിതയിൽ നരേന്ദ്രപ്രസാദിന്റെ സ്വം വായന' ഡോ.സെബാസ്റ്റ്യൻ പോൾ പ്രകാശനം ചെയ്തു. എറണാകുളത്ത് ചേർന്ന് സീനിയർ ജേർണലിസ്റ്റ് ഫോറം ജില്ലാ സമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.വിജയകുമാർ ആദ്യ കോപ്പി സ്വീകരിച്ചു.

    സാഹിത്യവിമർശനത്തിന്റെ സൈദ്ധാന്തികവും കലാപരവുചർച്ചകൾക്ക് ചൂട് പകരുന്ന കൃതിയാണിത്.എഴുപതുകളിൽ പ്രൊഫ. നരേന്ദ്രപ്രസാദ് കടമ്മനിട്ടക്കവിതകൾക്ക് എഴുതിയ അവതാരികയുടെ പുനർവായനയിലൂടെയാണ് ഹരികുമാർ തൻ്റെ സമകാലിക വിമർശനത്തിനു പുതിയ തത്വചിന്ത  വികസിപ്പിക്കുന്നുത്. കടമ്മനിട്ടക്കവിതയുടെ വായനയിലൂടെ ഒരു വിമർശകനെന്ന നിലയിൽ നരേന്ദ്രപ്രസാദ് സ്വന്തം മനസ്സിനെയാണ് വായിച്ചതെന്നും ഇത് വിമർശനകലയിലെ സ്വയം ആവിഷ്കാരമാണെന്നും ഇവിടെ സൂചിപ്പിക്കുന്നു. സാഹിത്യകൃതി വിമർശകനിൽ ഒരു പ്രതിപ്രവർത്തനമാണ് സൃഷ്ടിക്കുന്നത്. അതൊരു പരസ്പരസംവാദമായി വളരുന്നു. ഹരികുമാറിൻ്റെ സംവേദനാത്മക വിമർശനം എന്ന സിദ്ധാന്തത്തിൻ്റെ തുടർവായന യാണിത്. വായന സർഗാത്മകമാകുന്നതിന്റെ ഏറ്റവും മനോഹരമായ നിമിഷമാണിത്. വിമർശകമനസിൻ്റെ അടിത്തട്ടിൽ നിന്നുണരുന്ന സൗന്ദര്യാനുഭവമാണിത്. വായന ധ്യാനത്തിലേക്ക് നീങ്ങുകയാണ്.ഈ സമയം വായിക്കുന്ന കൃതി വിമർശനത്തിന്റെ അന്തർ മണ്ഡലത്തിൽ അടച്ചിട്ടിരിക്കുന്ന മുറികൾ ഓരോന്നായി തുറക്കുകയാണ്.  വായന എന്ന പ്രക്രിയയിൽ വിമർശകൻ സ്വയം വായിക്കുന്നു .മലയാളവിമർശനത്തിൻ്റെ ചരിത്രത്തിൽ നിർണായകമായി അടയാളപ്പെടുത്തേണ്ട അസാധാരണ കൃതിയാണിത്. ഇത് പൂർവ്വകാല വിമർശനത്തെ വീണ്ടും വായിക്കുകയും വിമർശകമനസ്സിനെ പുനരവതരിപ്പിക്കുകയുമാണ് ചെയ്യുന്നത് .
     
    പ്രസാധകരമായ ബോധിബുക്സ് ഇങ്ങനെ കുറിക്കുന്നു: 'വിമർശനത്തിന്റെ വിമർശനം എന്ന  നിലയിൽ ഈ കൃതി കാലത്തിനുമുമ്പേ സഞ്ചരിക്കുകയാണ്. നമ്മുടെ ഭാഷയിൽ സംഭവിക്കുന്ന വിമർശനാത്മക കലാചിന്തയുടെ ഒരു സജീവചർച്ചയായി ഇതിനെ നിരീക്ഷിക്കാവുന്നതാണ്. ഈ രംഗത്ത് സ്വന്തം സിദ്ധാന്തവും തത്വചിന്തയും കൊണ്ട് വേറിട്ട വായനക്കാരെ സൃഷ്ടിച്ച എം.കെ. ഹരികുമാർ വിമർശകന്റെ ആത്മീയ ആകുലതകളും അന്തരംഗതത്വചിന്തയും സ്വതന്ത്രമായി ആവിഷ്കരിക്കുകയാണ്.'സാഹിത്യത്തെ ഗൗരവമായി സമീപിക്കുന്നവരുടെ സൗന്ദര്യബോധത്തെ ഉന്നതിയിലെത്തിക്കുന്ന രചനയാണിത്. 
    (metrovartha, march  27, 2026




    സാഹിത്യരചനയിൽ അമ്പത് വർഷത്തോടുക്കുന്ന എം.കെ. .ഹരികുമാറിനെ ഡോ. സെബാസ്റ്റ്യൻ പോൾ പൊന്നാട അണിയിക്കുന്നു.

Thursday, March 12, 2026

പുസ്തകപ്രകാശനം/അനന്യമായ ഓർമ്മപ്പാതകളിൽ ലോകം ഇതാ പുനർജനിക്കുന്നു

 




അനന്യമായ ഓർമ്മപ്പാതകളിൽ ലോകം ഇതാ പുനർജനിക്കുന്നു


ഒഎൻവിപിഭാസ്കരൻ എഴുമംഗലംഇടശ്ശേരി 
 

bodhi books  9061108334

bookjin publications 7736300323


സക്കറിയയുടെ കഥ: അസ്തിത്വപ്രതിസന്ധിയുടെ ആഖ്യാനം /എം.കെ.ഹരികുമാർ

  • a

    കഥാരചനയിൽ ഒരാധുനികതയുണ്ട് ;അത് കഥാകൃത്ത് കണ്ടെത്തേണ്ടതാണ്. പൂർവ്വകാല കഥാകൃത്ത് കാരൂർ എഴുതിയ കഥകളിലെ യാഥാർഥ്യം സാമൂഹികമായ പ്രസക്തിയുള്ളതാണ്. ആ കാലത്തെ മനുഷ്യർ ദീനരോദനം അമർത്തിപ്പിടിച്ചതിൻ്റെ സൂചനകൾ കഥകളിൽ കാണാം. അന്ന് രേഖീയമായ ഒരു കഥാകഥനരീതി മതിയായിരുന്നു. ഒരു കഥയിൽ എല്ലാം സമ്പൂർണ്ണമായിരുന്നു. കൂടുതലൊന്നും ചോദിക്കാനോ പറയാനോ കഥാകൃത്ത് ശ്രമിക്കാറില്ല .അതിൻ്റെ ആവശ്യവുമില്ല. കഥപറയുന്നതോടെ അത് വായനക്കാരൻ വിശ്വസിക്കുന്നു. ആ കാര്യങ്ങളെക്കുറിച്ച് കഥാകൃത്തിന് പൂർണമായി ബോധ്യമുണ്ടായിരുന്നു. പൂർണമായ ബോധ്യമുള്ളതുകൊണ്ടാണ് അദ്ദേഹം അതെഴുതുന്നത് .അതാണ് ആ റിയലിസത്തിൻ്റെ ആകെത്തുക.  കഥ വായിക്കുകയാണെങ്കിലും വായനക്കാരൻ കേൾക്കുകയാണ്. കഥ വെറുമൊരു കഥയല്ലെന്നും അത് ലോകത്ത് എവിടെയെങ്കിലും സംഭവിച്ചതാണെന്നുമുള്ള ഒരു അധികവിശ്വാസം അവനെ പിന്തുണയ്ക്കാനെത്തും. അതുകൊണ്ട് കഥയുടെ ലോകം അതിൻ്റെ വായനയോടെ അവസാനിക്കുന്നു.

    ഒരു സംഭവത്തെക്കുറിച്ച് മാധ്യമങ്ങൾ നൽകുന്ന വിവരണമാണല്ലോ നാം വിശ്വസിക്കുന്നത്. എന്നാൽ അത് ഒരു ഭാഗം മാത്രമാണെന്നും അതിൻ്റെ പിന്നിൽ വേറെയും പലതും അന്വേഷിക്കാനുണ്ടെന്നും അല്ലെങ്കിൽ പറയാനുണ്ടെന്നുമുള്ള കാര്യം ആരും പൊതുവേ ശ്രദ്ധിക്കാറില്ല.വാർത്തകളിൽ നിറയുന്ന സംഭവത്തിൽ ഉൾപ്പെട്ട വ്യക്തികൾക്ക് ക്യാമറയിൽ പതിഞ്ഞ മുഖമേയുള്ളൂ . ക്യാമറയിലാണ് അവർ ജീവിക്കുന്നത്. അല്ലെങ്കിൽ ഒരു ലേഖകനോട് അവർ പറഞ്ഞ കാര്യങ്ങളിലാണ് ജീവിക്കുന്നത്. അതിനപ്പുറത്ത് അവർ എന്താണ്, അവരുടെ മനോവികാരങ്ങൾ എന്തെല്ലാമാണ്, അവരുടെ സ്വഭാവമെന്താണ്, അവർ പുറത്തുപറയുന്നതിനപ്പുറം അവരെ അലട്ടുന്ന വികാരങ്ങൾ എന്തൊക്കെയാണ്, അവർക്ക് മരണഭയമുണ്ടോ തുടങ്ങിയ കാര്യങ്ങളൊന്നും ഒരു റിപ്പോർട്ടർക്ക് അന്വേഷിക്കേണ്ടതില്ല .അതൊന്നും അയാളുടെ പരിധിയിലല്ല. 

    പുതിയ രചനാരീതി 

    കഥയുടെ ഭൗതികസാഹചര്യമാണ് പൊതുവേ റിയലിസ്റ്റ് എഴുത്തുകാർ പരിഗണിക്കുന്നത് .റിയലിസം എന്നാൽ അത് വായിക്കുന്നവരുടേതുമാണ്. വായിക്കുന്നവർ കാണുന്ന, അല്ലെങ്കിൽ കാണാനാഗ്രഹിക്കുന്ന യാഥാർത്ഥ്യമാണത്. ഇതിനു വിരുദ്ധമായാണ് കഥയുടെ ആഖ്യാനത്തിൽ പുതിയ അനുഭവങ്ങളും ചിന്തകളും കടന്നുവരുന്നത്. സ്വപ്നങ്ങൾക്കും ആകുലതകൾക്കും പിറകെ പോകുന്ന മനുഷ്യരുണ്ട് .ചില എഴുത്തുകാർ ആകുലതകളാണ്,അലട്ടലുകളാണ് എഴുതുന്നത് ;ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളല്ല. ഭരണകൂടങ്ങൾക്കോ രാഷ്ട്രീയപാർട്ടികൾക്കോ പരിഹരിക്കാനാകാത്ത പ്രശ്നങ്ങൾ തലയിൽ കൊണ്ടെടുക്കുന്നവരുണ്ട്. പ്രമേയം ഉണ്ടാകുന്നതുപോലെ തന്നെ പ്രധാനമാണ് അതെങ്ങനെ വിവരിക്കാമെന്ന് ചോദ്യം. ഇക്കാര്യത്തിൽ സക്കറിയ പരീക്ഷണാത്മകമായി ഇടപെട്ടു. മലയാളകഥയെ ആധുനികവത്കരിക്കുന്നതിൽ അദ്ദേഹം പ്രധാന പങ്കുവഹിച്ചു. അദ്ദേഹം ഒരു പുതിയ രചനാരീതി പരിചയപ്പെടുത്തി. താൻ എഴുതാൻ പോകുന്ന കഥയെക്കുറിച്ച് തനിക്ക് കാര്യമായി വിവരമില്ലെന്ന് തുറന്നു പറഞ്ഞുകൊണ്ടാണ് അദ്ദേഹം എഴുതുന്നത് .കഥ പറയുന്നതിനൊപ്പം അത് അന്വേഷിക്കുകയും ചെയ്യുകയാണ്.

    ഈ ലോകജീവിതത്തിലെ സംഭവങ്ങളും അതിനോടുള്ള മനുഷ്യരുടെ പ്രതികരണങ്ങളും നിസ്സഹായമായ ഒരവസ്ഥയിലേക്കാണ് എത്തിച്ചേരുന്നതെന്ന് സക്കറിയയുടെ കഥകൾ ചൂണ്ടിക്കാണിക്കുന്നു. മനുഷ്യന്റെ പ്രവൃത്തിയ്ക്ക് യുക്തിയോ പ്രസക്തിയോ ഉണ്ടെന്ന് നാം അവകാശപ്പെടുമ്പോഴും അതിനടിയിൽ  ഈ ലോകത്തിലെ പരാജയപ്പെട്ട ,തെറ്റായി മനസിലാക്കി വഴിതെറ്റിയവരുടെ തേങ്ങൽ അലയടിക്കുന്നുണ്ടെന്ന് കഥാകൃത്ത് സൂചനതരുന്നുണ്ട്. 'ഒരു സുന്ദര സന്ധ്യയിൽ' എന്ന കഥ സക്കറിയ എഴുതുന്നത് 1969 ലാണ്. ഇപ്പോഴും അത് പുതുമയോടെ വായിക്കാം. നമ്മുടെ വികാരങ്ങളുടെയും വിചാരങ്ങളുടെയും സകല തന്ത്രികളും അതിൽ ഇഴുകിച്ചേരുന്നു.അല്ലെങ്കിൽ നമ്മളിൽ നിന്ന് അത് കൂടുതൽ പങ്കാളിത്തം ആവശ്യപ്പെടുന്നു. എ എന്ന എഴുത്തുകാരനെയും ബി എന്ന എഴുത്തുകാരനെയും പരിചയപ്പെടുത്തുകയും പിന്നീട് അവർ കണ്ടുമുട്ടുന്നതും അതിനു ശേഷം അവർ ചില കഥകൾ എഴുതാൻ പദ്ധതിയിടുന്നതും അതിനു വേണ്ടി ബി എന്ന എഴുത്തുകാരൻ്റെ വീട്ടിലെ  അടച്ചിട്ട മുറിയിൽ എത്തുന്നതും  കഥയെഴുതുന്നതും അതോടെ ബിയുടെ മാനസിക നില മാറി അയാൾ എ യെ  വെടിവച്ചതിൻ്റെ ഫലമായി ബി അയാളെ പൊക്കിയെടുത്ത് നദിയിലേക്ക് എറിയുന്നതുമാണ് കഥ.

    ഇത് ഒരു വികലമായ ചുരുക്കെഴുത്തായി കണ്ടാൽ മതി. കഥ  വായിക്കുമ്പോൾ എഴുത്തിൻ്റെ  ബ്രില്ല്യൻസ് അനുഭവിക്കും. അതിൻ്റെ അവിശ്വസനീയമായ ആഖ്യാനത്തിൽ വായനക്കാരൻ പൊട്ടിച്ചിരിക്കുകയോ സങ്കടപ്പെടുകയോ സാധാരണ സംഭവങ്ങളിൽ പോലും ഉൾച്ചേർന്നിരിക്കുന്ന പ്രഹേളികയെ മുഖാമുഖം കാണുകയും ചെയ്യും. കഥ പറയുന്നതിലാണ് സക്കറിയ കഥയുടെ നിഗൂഢത കഥയും ഒളിപ്പിക്കുന്നത്.നാനാതരത്തിലുള്ള  ചിന്തകൾ വന്നുചേരുകയാണ്. തൻ്റെ ആധിപിടിച്ച കഥാപാത്രങ്ങളുടെ മനോവിചാരങ്ങളെ കഥാകൃത്ത് തന്നെ ചിലപ്പോൾ പരിഹസിക്കുന്നു; ചിലപ്പോൾ അവരോട് അനുതാപം കാണിക്കുന്നു. അവർ വിധിയുടെ ക്രൂരവിനോദത്തിന് ഇരയാകുന്ന പാവകളാണെന്നു തോന്നുന്ന തരത്തിൽ അവരെ കഥാകൃത്ത് ജീവിതത്തിന്റെ നഗ്നതയിൽ നിർത്തുന്നു. അവർ രണ്ട് എഴുത്തുകാരായതിനാൽ അവർ ഏകാകികളും തലതിരിഞ്ഞവരും ദുഃഖിതരുമാണെന്ന് അറിയിക്കുന്നു. അവരെ പുറമെ നിന്ന് ഒരു റിപ്പോർട്ടറോ, ടിവി ക്യാമറമാനോ, കാരൂരിനെ പോലെ ഒരു കഥാകൃത്തോ  കാണുന്നതിൽ നിന്ന് വ്യതിചലിച്ച് വേറൊരു ലോകം സൃഷ്ടിക്കുന്നു. ഇതാണ് രചനയുടെ അതിസമ്പനമായ പശ്ചാത്തലമായി മാറുന്നത്. ഈ രണ്ടു കഥാപാത്രങ്ങളെ പരിചയപ്പെടുന്നത് തന്നെ കഥയായി മാറുന്നു. കഥാകൃത്ത് എന്ന നിലയിലുള്ള ഉത്ക്കണ്ഠ ഇവിടെ പങ്കുവെയ്ക്കുന്നു.അവരിലേക്ക് നോക്കിയിരിക്കുന്ന രണ്ട് കണ്ണുകളാണ് കഥാകൃത്ത്. അത് പക്ഷേ ലോകത്ത് എവിടെയുമുള്ള നോട്ടക്കാർക്ക് സമാനമല്ല .

    യുക്തിയും യുക്തിഭംഗവും ചേരുമ്പോൾ 

    സക്കറിയയുടെ ഉദ്വേഗങ്ങളും അറിവുകളും ആകുലതകളുമാണ് അദ്ദേഹം എഴുതുന്നത്. അദ്ദേഹം തന്റെ കഥാപാത്രങ്ങളെ ദയനീയമായി നോക്കുന്നു. ഒരു സ്വപ്നത്തിലെന്നപോലെ അവരെ പിന്തുടരുന്നു. ജർമ്മൻ കവി ദോർസ്  ഗൂൺബീൻ(Durs Grunbein)
    എഴുതിയ Exaltations in Sleep എന്ന കവിതയിൽ ഇങ്ങനെ വായിക്കാം:
    Extreme ,in sleep we struggle with our dreams,
    like Din Quixote ,until the body finds its rest."
    സെർവാന്തസിൻ്റെ 'ഡോൺ 'ക്വിക്സോട്ട്' എന്ന നോവലിലെ അതേ പേരുള്ള കഥാപാത്രം സാങ്കല്പിക ശത്രുക്കളെ സൃഷ്ടിച്ച് യുദ്ധം ചെയ്യുന്ന സ്വഭാവക്കാരനാണ് .അയാൾ ആവശ്യമില്ലാതെ പലതിനെയും ശത്രു വാക്കുന്നു. എല്ലാ യുദ്ധങ്ങളിലും പരാജയപ്പെടുന്നു. ഈ കഥാപാത്രങ്ങളുടെ ലോകം ഭാഗികമായി ക്വിക്സോട്ടിൻ്റേതിനു സമാനമാണ്. അവർ സ്വപ്നത്തിലെന്ന പോലെ പലതും പിന്തുടരുന്നു. ഇതിനിടയിൽ കഥയുടെ ലോകം സാങ്കല്പികം മാത്രമല്ലെന്നും അത് നമ്മുടെ ഓരോരുത്തരുടെയും ഭൂതവർത്തമാനഭാവികളെ ബാധിക്കുന്നതാണെന്നും കഥാകൃത്ത് വെളിപാട് പോലെ എഴുതുന്നു. "പക്ഷേ ഒന്നു പറയട്ടെ, പുച്ഛവും ശിരസ്സും ഇല്ലാത്ത കഥാവസ്തുവെന്തെന്ന് എത്ര ആലോചിച്ചാലും മനസ്സിലാക്കാൻ സാധിക്കാത്ത ഒരു കഥ സൃഷ്ടിക്കുന്നതിനേക്കാൾ എത്രയോ സംതൃപ്തിദായകമാണ് ഭൂതവർത്തമാനഭാവികാലങ്ങളും ആദിമധ്യാന്തങ്ങളും ഉള്ള ഒരു നല്ല കഥ അല്പം തളർച്ചയും കാലതാമസവും വക വച്ചിരുന്ന് ശ്രവിക്കുന്നത് .തന്നെയല്ല, കാലതാമസം വരുന്നതിലത്ഭുതപ്പെടാനുണ്ടോ? കാരണം ഈ ലോകത്തിലെ ഒരു സംഭവം ,എന്നു പറഞ്ഞാൽ അതെത്ര നിസ്സാരവുമായിക്കൊള്ളട്ടെ ,വിശകലനം എത്രയോ ദുഷ്കരമായതും, ഏതെല്ലാം നിഗൂഢശക്തികളൊന്നിച്ച് വർത്തിക്കുന്നതിൻ്റെ -ഗ്രഹങ്ങളും നക്ഷത്രങ്ങളും കൈരേഖകളും  മുഖലക്ഷണങ്ങളും ഗൗളികളും കിളികളും വെടിവഴിപാടുകളും ഒന്നായിച്ചേർന്ന് പ്രവർത്തിക്കുന്നതിന്റെ -ദൃശ്യഫലവും പൂർവജന്മാധിഷ്ഠിതമായ  കർമ്മഫലത്തിന്റെയും അണു വാനരസ്വഭാവശക്തികളുടെയും ഏകകാലാസ്ഥാനമായ ഏകതാനകേന്ദ്രവും ആയ ഒരു പ്രതിഭാസത്തെപ്പറ്റിയാണ് നാം സംസാരിക്കുന്നോർക്കണം."

    ജീവിതത്തിലെ ഒരു പ്രവൃത്തിക്ക്, ഒരു നോട്ടത്തിന് ,സ്പർശത്തിന് ഇങ്ങനെ പലവിധത്തിലുള്ള അർത്ഥങ്ങളും മാനങ്ങളുമുണ്ടെന്നത് കഥാകൃത്തെന്ന നിലയിൽ സക്കറിയയെ കുഴയ്ക്കുകയാണ് .യുക്തിയും യുക്തിഭംഗവും ഇണചേരുന്നതിൻ്റെ യുക്തിയാണ് സ്വപ്നത്തിനുള്ള തെങ്കിൽ ജീവിതത്തെ അതിൽ നിന്നു വേർതിരിച്ചെടുക്കാനാവുന്നില്ല. തൻ്റെ  കഥാപാത്രങ്ങൾ എന്തിനാണ് വ്യഥയനുഭവിക്കുന്നതെന്ന വിചാരം   അദ്ദേഹത്തെ അസ്വസ്ഥനാക്കുകയാണ്. അതേസമയം ഏതോ നിയോഗത്താൽ ജീവിതത്തിൽ ആസക്തരാവുകയും വഴക്കടിക്കുകയും ചെയ്യന്ന മനുഷ്യരുടെ നിസ്സാരത ,അല്പത്വം ,അസംബന്ധം കഥയിലുടനീളം ചൂണ്ടിക്കാണിക്കുന്നുണ്ട്. എന്താണ് ഇതിന്റെയൊക്കെ അർത്ഥമെന്നു നാം ആലോചിക്കാതിരിക്കില്ല. പ്രധാനമായി തോന്നിയ ഒരു കാര്യം ഇതാണ്: ഈ കഥാപാത്രങ്ങളേക്കാൾ കൂടിയ വ്യഥ അവരുടെ പേരിൽ കഥാകൃത്ത് അനുഭവിക്കുകയാണ്. അതെന്തിനു വേണ്ടിയാണ് ?അവിടെയും യുക്തിയും യുക്തിഭംഗവും ചേർന്നു കളിക്കുന്നു. കഥാപാത്രങ്ങളുടെ മനസ്സിനുള്ളിലൂടെ വീശിയടിക്കുന്ന കാറ്റ് എത്ര ശക്തിയുള്ളതാണെന്ന് കഥാകൃത്താണ് വിശദീകരിക്കുന്നത്. അവരെ കഥാകൃത്ത് വലുതായി കാണുകയാണ് ,ജീവിതത്തേക്കാൾ . അവർ ജീവിതത്തിൽ സ്വയം നഷ്ടപ്പെടുകയായിരുന്നു. ഉദാഹരണത്തിന് സാഹിത്യകാരൻ ബി   നേരിടുന്ന പ്രശ്നങ്ങൾ കഥാകൃത്ത് ഇങ്ങനെ വിശദീകരിക്കുന്നു: "എഴുത്തുകാരൻ ബി ക്ക് ചില സുന്ദരസന്ധ്യകളിൽ പാതവിളക്കുകളെരിയുന്ന ഏകാന്തവും അനന്തവുമായ പാതകളിൽക്കൂടെ  ജീവിതത്തെയും സാഹിത്യത്തെയും ദൈവത്തിൻ്റെ അർത്ഥത്തെയും പ്രപഞ്ചത്തിന്റെ സത്യത്തെയും സ്നേഹത്തിന്റെ വ്യാപ്തിയെയും ധനത്തിന്റെ പ്രാപ്തിയെയും സംബന്ധിച്ച പ്രശ്നങ്ങളിൽ ധ്യാനനിമഗ്നനായി കുനിഞ്ഞശിരസും പിറകിൽ അഥവാ നെഞ്ചിൽ വിലങ്ങനെ കെട്ടിയ കൈകളുമായി നടന്നു നടന്നു പോവുന്ന ഒരു പതിവുണ്ടായിരുന്നു."

    എഴുത്തിൽ സത്യത്തിനാണ് പരമപ്രാധാന്യമെന്ന് സക്കറിയ വിശദീകരിക്കുന്നു .സത്യത്തെ കുറെക്കൂടി വലുതായി കാണിക്കുന്നത് വായനക്കാർക്ക് അതിൻ്റെ ആഴം ബോധ്യമാവാനാണ്. ഒരു എഴുത്തുകാരന്റെ മനസ്സിൽ, പ്രത്യക്ഷത്തിൽ അകാരണമായി കടൽ പോലെ ഏതോ വ്യഥ തള്ളിക്കയറി വരുന്നുണ്ട് .അതിൻ്റെ മർദ്ദത്തിൽ വീണുപോവുകയാണ് ചെയ്യുക. അതിൽ നിന്ന് രക്ഷനേടണമെങ്കിൽ വികാരത്തിനു മുകളിൽ ജ്ഞാനവും പ്രായോഗികബുദ്ധിയും വേണം.  എന്നാൽ പ്രായോഗിക ബുദ്ധിയില്ലാത്തവർ മറ്റൊരോ ചലിപ്പിക്കുന്ന പാവയെ പോലെ, സ്വയം നിയന്ത്രണമില്ലാതെ വികാരങ്ങളുടെ ഒഴുക്കിൽപ്പെട്ടുപോകും. 

    കഥാപാത്രങ്ങളുടെ മുന്നിൽ നിസ്സഹായനായി 

    താൻ സൃഷ്ടിച്ച കഥാപാത്രങ്ങളെ ഒരു ജാലകത്തിലൂടെ നോക്കി കാണേണ്ട ചുറ്റുപാടിലാണ് കഥാകൃത്ത് .ഇത് ഒരു വായനക്കാരൻ്റെ സത്യവാങ്മൂലമാണ്.  ആ കഥാപാത്രങ്ങളുടെ മനോഗതി എളുപ്പത്തിൽ അറിയാവുന്നുന്നത് അവരെ സൃഷ്ടിച്ചയാൾക്കായിരിക്കുമല്ലോ.
    എന്നാൽ അത് അത്രയ്ക്കൊന്നും തനിക്ക് അറിയില്ലെന്നാണ് കഥാകൃത്തിൻ്റെ കാഴ്ചപ്പാട്.ഇവിടെ കഥാകൃത്ത് തന്നിൽ നിന്നു അന്യവത്ക്കരിക്കുകയാണ്. തൻ്റെ കഥ തന്നിൽ നിന്നു ദുരൂഹമായി തെന്നിമാറിപ്പോകുന്നതിൻ്റെ ശൂന്യതയിലാണ് അദ്ദേഹം. ഇതാണ് കഥാകൃത്തിൻ്റെ അസ്തിത്വപ്രതിസന്ധി. എന്തെങ്കിലും അറിയാമെങ്കിൽ തന്നെ അത് എഴുതി കൊണ്ടിരിക്കുന്നതിനിടയിൽ മാറിമറിയുകയും ചെയ്യും. ഒരിക്കൽ സക്കറിയ ഇങ്ങനെ പറഞ്ഞു: "അതുകൊണ്ട് എഴുത്തുകാരന്റെ ചുമതല നമ്മുടെ വായനക്കാരെ ചതിക്കാതിരിക്കുക എന്നതായിരിക്കണം. മതങ്ങളോടും ദൈവങ്ങളോടുമുള്ള അന്ധമായ ആരാധന, വർഗീയതയോടുള്ള കീഴടങ്ങൽ ,രാഷ്ട്രീയത്തിന്റെ ഏറ്റവും മൂഢമായ വിചാരങ്ങളോടുള്ള കീഴടങ്ങൽ ,മൂഢമല്ലെങ്കിലും എല്ലാത്തരം രാഷ്ട്രീയത്തോടുമുള്ള കീഴടങ്ങൽ, സ്വേച്ഛാധിപത്യപ്രവണതയോടുള്ള കീഴടങ്ങൽ ഇതൊക്കെ ഒരു എഴുത്തുകാരന് കൊള്ളാമെന്ന് ഞാൻ വിശ്വസിക്കുന്നില്ല." പക്ഷേ ഇതൊക്കെ ആദർശമോ തീരുമാനമോ ആയി നിൽക്കുമ്പോഴും കഥയിലെ സത്യം വളരെ ദുർഗ്രഹമായി വിവിധ വ്യാഖ്യാനങ്ങളായി ചിതറിപ്പോകുന്നു .കഥാരചന തൻ്റെ വികലമായ ഒരു അനുകരണമാണെന്ന, വ്യാജമായ ഒരു നിർമ്മിതയാണെന്ന സ്വയം വിമർശനവും കഥയിലുണ്ട്. പ്രകൃതിയെ കഥയിൽ വിവരിക്കുന്നത് അത് മറ്റെവിടെയെങ്കിലും വരാനിടയുള്ള വർണന പോലെയാണ്. പ്രകൃതി ഇങ്ങനെയൊക്കെയാണ് കഥയിൽ പ്രത്യക്ഷപ്പെടാറുള്ളതെന്ന ധ്വനി അതിലുണ്ട്. അതുകൊണ്ട് താൻ പ്രകൃതിവർണന ഇവിടെ അവസാനിപ്പിക്കുകയാണെന്ന് പറഞ്ഞ് പിൻവാങ്ങുന്നു. 

    കഥാപാത്രങ്ങളുടെ വിധിയെക്കുറിച്ച് പ്രതിപാദിക്കാനുള്ള പാണ്ഡിത്യമോ വിവരമോ തനിക്കില്ലെന്ന് കഥാകൃത്ത് പറയുന്നിടത്താണ് സക്കറിയുടെ കഥയുടെ സൗന്ദര്യം. അദ്ദേഹം അജ്ഞേയമായ ഒരു ലോകത്തെ മനുഷ്യരെ അറിയാനാണ് നോക്കുന്നത്. അതൊരു ഊരാക്കുടുക്കാണ്. അതാകട്ടെ പിടിതരാതെ ഒഴിഞ്ഞുമാറുകയാണ് .ഓരോ വസ്തുവും ദൃശ്യവും അനുഭവവും അതിൻ്റെ യഥാർത്ഥമായ തലം, അങ്ങനെയൊന്നുണ്ടെങ്കിൽ ,മറച്ചുവച്ചാണ് നമ്മുടെ മുന്നിൽ വരുന്നത്.നാം സംവദിക്കുന്നതോടെ അത് ഏടാകൂടമായി മാറുന്നു. തൊട്ടടുത്തുള്ള യാളെ പോലും മനസ്സിലാക്കാനാവാത്ത വിധം വളരെ ദുർഗ്രഹമായ ജീവിതസാഹചര്യത്തിലാണ് മനുഷ്യൻ  ജീവിക്കുന്നതെന്ന തോന്നൽ ആ കഥാപാത്രങ്ങളിൽ നിന്നു നമ്മളിലേക്ക് സംക്രമിക്കുന്നു.അതിനെ എങ്ങനെ പിടികൂടണമെന്ന കുഴപ്പിക്കുന്ന ചോദ്യമുയരുകയാണ്. അതിനുവേണ്ടിയുള്ള യുദ്ധതന്ത്രമാണ് ആഖ്യാനമായിത്തീരുന്നത് .


  • To:  me · Thu, 12 Mar at 11:27 pm

    Message Body



    എന്താണ് സാഹിത്യം ,കല -15 
    എം.കെ.ഹരികുമാർ 

    സക്കറിയയുടെ കഥ: അസ്തിത്വപ്രതിസന്ധിയുടെ ആഖ്യാനം 


    കഥാരചനയിൽ ഒരാധുനികതയുണ്ട് ;അത് കഥാകൃത്ത് കണ്ടെത്തേണ്ടതാണ്. പൂർവ്വകാല കഥാകൃത്ത് കാരൂർ എഴുതിയ കഥകളിലെ യാഥാർഥ്യം സാമൂഹികമായ പ്രസക്തിയുള്ളതാണ്. ആ കാലത്തെ മനുഷ്യർ ദീനരോദനം അമർത്തിപ്പിടിച്ചതിൻ്റെ സൂചനകൾ കഥകളിൽ കാണാം. അന്ന് രേഖീയമായ ഒരു കഥാകഥനരീതി മതിയായിരുന്നു. ഒരു കഥയിൽ എല്ലാം സമ്പൂർണ്ണമായിരുന്നു. കൂടുതലൊന്നും ചോദിക്കാനോ പറയാനോ കഥാകൃത്ത് ശ്രമിക്കാറില്ല .അതിൻ്റെ ആവശ്യവുമില്ല. കഥപറയുന്നതോടെ അത് വായനക്കാരൻ വിശ്വസിക്കുന്നു. ആ കാര്യങ്ങളെക്കുറിച്ച് കഥാകൃത്തിന് പൂർണമായി ബോധ്യമുണ്ടായിരുന്നു. പൂർണമായ ബോധ്യമുള്ളതുകൊണ്ടാണ് അദ്ദേഹം അതെഴുതുന്നത് .അതാണ് ആ റിയലിസത്തിൻ്റെ ആകെത്തുക.  കഥ വായിക്കുകയാണെങ്കിലും വായനക്കാരൻ കേൾക്കുകയാണ്. കഥ വെറുമൊരു കഥയല്ലെന്നും അത് ലോകത്ത് എവിടെയെങ്കിലും സംഭവിച്ചതാണെന്നുമുള്ള ഒരു അധികവിശ്വാസം അവനെ പിന്തുണയ്ക്കാനെത്തും. അതുകൊണ്ട് കഥയുടെ ലോകം അതിൻ്റെ വായനയോടെ അവസാനിക്കുന്നു.

    ഒരു സംഭവത്തെക്കുറിച്ച് മാധ്യമങ്ങൾ നൽകുന്ന വിവരണമാണല്ലോ നാം വിശ്വസിക്കുന്നത്. എന്നാൽ അത് ഒരു ഭാഗം മാത്രമാണെന്നും അതിൻ്റെ പിന്നിൽ വേറെയും പലതും അന്വേഷിക്കാനുണ്ടെന്നും അല്ലെങ്കിൽ പറയാനുണ്ടെന്നുമുള്ള കാര്യം ആരും പൊതുവേ ശ്രദ്ധിക്കാറില്ല.വാർത്തകളിൽ നിറയുന്ന സംഭവത്തിൽ ഉൾപ്പെട്ട വ്യക്തികൾക്ക് ക്യാമറയിൽ പതിഞ്ഞ മുഖമേയുള്ളൂ . ക്യാമറയിലാണ് അവർ ജീവിക്കുന്നത്. അല്ലെങ്കിൽ ഒരു ലേഖകനോട് അവർ പറഞ്ഞ കാര്യങ്ങളിലാണ് ജീവിക്കുന്നത്. അതിനപ്പുറത്ത് അവർ എന്താണ്, അവരുടെ മനോവികാരങ്ങൾ എന്തെല്ലാമാണ്, അവരുടെ സ്വഭാവമെന്താണ്, അവർ പുറത്തുപറയുന്നതിനപ്പുറം അവരെ അലട്ടുന്ന വികാരങ്ങൾ എന്തൊക്കെയാണ്, അവർക്ക് മരണഭയമുണ്ടോ തുടങ്ങിയ കാര്യങ്ങളൊന്നും ഒരു റിപ്പോർട്ടർക്ക് അന്വേഷിക്കേണ്ടതില്ല .അതൊന്നും അയാളുടെ പരിധിയിലല്ല. 

    പുതിയ രചനാരീതി 

    കഥയുടെ ഭൗതികസാഹചര്യമാണ് പൊതുവേ റിയലിസ്റ്റ് എഴുത്തുകാർ പരിഗണിക്കുന്നത് .റിയലിസം എന്നാൽ അത് വായിക്കുന്നവരുടേതുമാണ്. വായിക്കുന്നവർ കാണുന്ന, അല്ലെങ്കിൽ കാണാനാഗ്രഹിക്കുന്ന യാഥാർത്ഥ്യമാണത്. ഇതിനു വിരുദ്ധമായാണ് കഥയുടെ ആഖ്യാനത്തിൽ പുതിയ അനുഭവങ്ങളും ചിന്തകളും കടന്നുവരുന്നത്. സ്വപ്നങ്ങൾക്കും ആകുലതകൾക്കും പിറകെ പോകുന്ന മനുഷ്യരുണ്ട് .ചില എഴുത്തുകാർ ആകുലതകളാണ്,അലട്ടലുകളാണ് എഴുതുന്നത് ;ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളല്ല. ഭരണകൂടങ്ങൾക്കോ രാഷ്ട്രീയപാർട്ടികൾക്കോ പരിഹരിക്കാനാകാത്ത പ്രശ്നങ്ങൾ തലയിൽ കൊണ്ടെടുക്കുന്നവരുണ്ട്. പ്രമേയം ഉണ്ടാകുന്നതുപോലെ തന്നെ പ്രധാനമാണ് അതെങ്ങനെ വിവരിക്കാമെന്ന് ചോദ്യം. ഇക്കാര്യത്തിൽ സക്കറിയ പരീക്ഷണാത്മകമായി ഇടപെട്ടു. മലയാളകഥയെ ആധുനികവത്കരിക്കുന്നതിൽ അദ്ദേഹം പ്രധാന പങ്കുവഹിച്ചു. അദ്ദേഹം ഒരു പുതിയ രചനാരീതി പരിചയപ്പെടുത്തി. താൻ എഴുതാൻ പോകുന്ന കഥയെക്കുറിച്ച് തനിക്ക് കാര്യമായി വിവരമില്ലെന്ന് തുറന്നു പറഞ്ഞുകൊണ്ടാണ് അദ്ദേഹം എഴുതുന്നത് .കഥ പറയുന്നതിനൊപ്പം അത് അന്വേഷിക്കുകയും ചെയ്യുകയാണ്.

    ഈ ലോകജീവിതത്തിലെ സംഭവങ്ങളും അതിനോടുള്ള മനുഷ്യരുടെ പ്രതികരണങ്ങളും നിസ്സഹായമായ ഒരവസ്ഥയിലേക്കാണ് എത്തിച്ചേരുന്നതെന്ന് സക്കറിയയുടെ കഥകൾ ചൂണ്ടിക്കാണിക്കുന്നു. മനുഷ്യന്റെ പ്രവൃത്തിയ്ക്ക് യുക്തിയോ പ്രസക്തിയോ ഉണ്ടെന്ന് നാം അവകാശപ്പെടുമ്പോഴും അതിനടിയിൽ  ഈ ലോകത്തിലെ പരാജയപ്പെട്ട ,തെറ്റായി മനസിലാക്കി വഴിതെറ്റിയവരുടെ തേങ്ങൽ അലയടിക്കുന്നുണ്ടെന്ന് കഥാകൃത്ത് സൂചനതരുന്നുണ്ട്. 'ഒരു സുന്ദര സന്ധ്യയിൽ' എന്ന കഥ സക്കറിയ എഴുതുന്നത് 1969 ലാണ്. ഇപ്പോഴും അത് പുതുമയോടെ വായിക്കാം. നമ്മുടെ വികാരങ്ങളുടെയും വിചാരങ്ങളുടെയും സകല തന്ത്രികളും അതിൽ ഇഴുകിച്ചേരുന്നു.അല്ലെങ്കിൽ നമ്മളിൽ നിന്ന് അത് കൂടുതൽ പങ്കാളിത്തം ആവശ്യപ്പെടുന്നു. എ എന്ന എഴുത്തുകാരനെയും ബി എന്ന എഴുത്തുകാരനെയും പരിചയപ്പെടുത്തുകയും പിന്നീട് അവർ കണ്ടുമുട്ടുന്നതും അതിനു ശേഷം അവർ ചില കഥകൾ എഴുതാൻ പദ്ധതിയിടുന്നതും അതിനു വേണ്ടി ബി എന്ന എഴുത്തുകാരൻ്റെ വീട്ടിലെ  അടച്ചിട്ട മുറിയിൽ എത്തുന്നതും  കഥയെഴുതുന്നതും അതോടെ ബിയുടെ മാനസിക നില മാറി അയാൾ എ യെ  വെടിവച്ചതിൻ്റെ ഫലമായി ബി അയാളെ പൊക്കിയെടുത്ത് നദിയിലേക്ക് എറിയുന്നതുമാണ് കഥ.

    ഇത് ഒരു വികലമായ ചുരുക്കെഴുത്തായി കണ്ടാൽ മതി. കഥ  വായിക്കുമ്പോൾ എഴുത്തിൻ്റെ  ബ്രില്ല്യൻസ് അനുഭവിക്കും. അതിൻ്റെ അവിശ്വസനീയമായ ആഖ്യാനത്തിൽ വായനക്കാരൻ പൊട്ടിച്ചിരിക്കുകയോ സങ്കടപ്പെടുകയോ സാധാരണ സംഭവങ്ങളിൽ പോലും ഉൾച്ചേർന്നിരിക്കുന്ന പ്രഹേളികയെ മുഖാമുഖം കാണുകയും ചെയ്യും. കഥ പറയുന്നതിലാണ് സക്കറിയ കഥയുടെ നിഗൂഢത കഥയും ഒളിപ്പിക്കുന്നത്.നാനാതരത്തിലുള്ള  ചിന്തകൾ വന്നുചേരുകയാണ്. തൻ്റെ ആധിപിടിച്ച കഥാപാത്രങ്ങളുടെ മനോവിചാരങ്ങളെ കഥാകൃത്ത് തന്നെ ചിലപ്പോൾ പരിഹസിക്കുന്നു; ചിലപ്പോൾ അവരോട് അനുതാപം കാണിക്കുന്നു. അവർ വിധിയുടെ ക്രൂരവിനോദത്തിന് ഇരയാകുന്ന പാവകളാണെന്നു തോന്നുന്ന തരത്തിൽ അവരെ കഥാകൃത്ത് ജീവിതത്തിന്റെ നഗ്നതയിൽ നിർത്തുന്നു. അവർ രണ്ട് എഴുത്തുകാരായതിനാൽ അവർ ഏകാകികളും തലതിരിഞ്ഞവരും ദുഃഖിതരുമാണെന്ന് അറിയിക്കുന്നു. അവരെ പുറമെ നിന്ന് ഒരു റിപ്പോർട്ടറോ, ടിവി ക്യാമറമാനോ, കാരൂരിനെ പോലെ ഒരു കഥാകൃത്തോ  കാണുന്നതിൽ നിന്ന് വ്യതിചലിച്ച് വേറൊരു ലോകം സൃഷ്ടിക്കുന്നു. ഇതാണ് രചനയുടെ അതിസമ്പനമായ പശ്ചാത്തലമായി മാറുന്നത്. ഈ രണ്ടു കഥാപാത്രങ്ങളെ പരിചയപ്പെടുന്നത് തന്നെ കഥയായി മാറുന്നു. കഥാകൃത്ത് എന്ന നിലയിലുള്ള ഉത്ക്കണ്ഠ ഇവിടെ പങ്കുവെയ്ക്കുന്നു.അവരിലേക്ക് നോക്കിയിരിക്കുന്ന രണ്ട് കണ്ണുകളാണ് കഥാകൃത്ത്. അത് പക്ഷേ ലോകത്ത് എവിടെയുമുള്ള നോട്ടക്കാർക്ക് സമാനമല്ല .

    യുക്തിയും യുക്തിഭംഗവും ചേരുമ്പോൾ 

    സക്കറിയയുടെ ഉദ്വേഗങ്ങളും അറിവുകളും ആകുലതകളുമാണ് അദ്ദേഹം എഴുതുന്നത്. അദ്ദേഹം തന്റെ കഥാപാത്രങ്ങളെ ദയനീയമായി നോക്കുന്നു. ഒരു സ്വപ്നത്തിലെന്നപോലെ അവരെ പിന്തുടരുന്നു. ജർമ്മൻ കവി ദോർസ്  ഗൂൺബീൻ(Durs Grunbein)
    എഴുതിയ Exaltations in Sleep എന്ന കവിതയിൽ ഇങ്ങനെ വായിക്കാം:
    Extreme ,in sleep we struggle with our dreams,
    like Din Quixote ,until the body finds its rest."
    സെർവാന്തസിൻ്റെ 'ഡോൺ 'ക്വിക്സോട്ട്' എന്ന നോവലിലെ അതേ പേരുള്ള കഥാപാത്രം സാങ്കല്പിക ശത്രുക്കളെ സൃഷ്ടിച്ച് യുദ്ധം ചെയ്യുന്ന സ്വഭാവക്കാരനാണ് .അയാൾ ആവശ്യമില്ലാതെ പലതിനെയും ശത്രു വാക്കുന്നു. എല്ലാ യുദ്ധങ്ങളിലും പരാജയപ്പെടുന്നു. ഈ കഥാപാത്രങ്ങളുടെ ലോകം ഭാഗികമായി ക്വിക്സോട്ടിൻ്റേതിനു സമാനമാണ്. അവർ സ്വപ്നത്തിലെന്ന പോലെ പലതും പിന്തുടരുന്നു. ഇതിനിടയിൽ കഥയുടെ ലോകം സാങ്കല്പികം മാത്രമല്ലെന്നും അത് നമ്മുടെ ഓരോരുത്തരുടെയും ഭൂതവർത്തമാനഭാവികളെ ബാധിക്കുന്നതാണെന്നും കഥാകൃത്ത് വെളിപാട് പോലെ എഴുതുന്നു. "പക്ഷേ ഒന്നു പറയട്ടെ, പുച്ഛവും ശിരസ്സും ഇല്ലാത്ത കഥാവസ്തുവെന്തെന്ന് എത്ര ആലോചിച്ചാലും മനസ്സിലാക്കാൻ സാധിക്കാത്ത ഒരു കഥ സൃഷ്ടിക്കുന്നതിനേക്കാൾ എത്രയോ സംതൃപ്തിദായകമാണ് ഭൂതവർത്തമാനഭാവികാലങ്ങളും ആദിമധ്യാന്തങ്ങളും ഉള്ള ഒരു നല്ല കഥ അല്പം തളർച്ചയും കാലതാമസവും വക വച്ചിരുന്ന് ശ്രവിക്കുന്നത് .തന്നെയല്ല, കാലതാമസം വരുന്നതിലത്ഭുതപ്പെടാനുണ്ടോ? കാരണം ഈ ലോകത്തിലെ ഒരു സംഭവം ,എന്നു പറഞ്ഞാൽ അതെത്ര നിസ്സാരവുമായിക്കൊള്ളട്ടെ ,വിശകലനം എത്രയോ ദുഷ്കരമായതും, ഏതെല്ലാം നിഗൂഢശക്തികളൊന്നിച്ച് വർത്തിക്കുന്നതിൻ്റെ -ഗ്രഹങ്ങളും നക്ഷത്രങ്ങളും കൈരേഖകളും  മുഖലക്ഷണങ്ങളും ഗൗളികളും കിളികളും വെടിവഴിപാടുകളും ഒന്നായിച്ചേർന്ന് പ്രവർത്തിക്കുന്നതിന്റെ -ദൃശ്യഫലവും പൂർവജന്മാധിഷ്ഠിതമായ  കർമ്മഫലത്തിന്റെയും അണു വാനരസ്വഭാവശക്തികളുടെയും ഏകകാലാസ്ഥാനമായ ഏകതാനകേന്ദ്രവും ആയ ഒരു പ്രതിഭാസത്തെപ്പറ്റിയാണ് നാം സംസാരിക്കുന്നോർക്കണം."

    ജീവിതത്തിലെ ഒരു പ്രവൃത്തിക്ക്, ഒരു നോട്ടത്തിന് ,സ്പർശത്തിന് ഇങ്ങനെ പലവിധത്തിലുള്ള അർത്ഥങ്ങളും മാനങ്ങളുമുണ്ടെന്നത് കഥാകൃത്തെന്ന നിലയിൽ സക്കറിയയെ കുഴയ്ക്കുകയാണ് .യുക്തിയും യുക്തിഭംഗവും ഇണചേരുന്നതിൻ്റെ യുക്തിയാണ് സ്വപ്നത്തിനുള്ള തെങ്കിൽ ജീവിതത്തെ അതിൽ നിന്നു വേർതിരിച്ചെടുക്കാനാവുന്നില്ല. തൻ്റെ  കഥാപാത്രങ്ങൾ എന്തിനാണ് വ്യഥയനുഭവിക്കുന്നതെന്ന വിചാരം   അദ്ദേഹത്തെ അസ്വസ്ഥനാക്കുകയാണ്. അതേസമയം ഏതോ നിയോഗത്താൽ ജീവിതത്തിൽ ആസക്തരാവുകയും വഴക്കടിക്കുകയും ചെയ്യന്ന മനുഷ്യരുടെ നിസ്സാരത ,അല്പത്വം ,അസംബന്ധം കഥയിലുടനീളം ചൂണ്ടിക്കാണിക്കുന്നുണ്ട്. എന്താണ് ഇതിന്റെയൊക്കെ അർത്ഥമെന്നു നാം ആലോചിക്കാതിരിക്കില്ല. പ്രധാനമായി തോന്നിയ ഒരു കാര്യം ഇതാണ്: ഈ കഥാപാത്രങ്ങളേക്കാൾ കൂടിയ വ്യഥ അവരുടെ പേരിൽ കഥാകൃത്ത് അനുഭവിക്കുകയാണ്. അതെന്തിനു വേണ്ടിയാണ് ?അവിടെയും യുക്തിയും യുക്തിഭംഗവും ചേർന്നു കളിക്കുന്നു. കഥാപാത്രങ്ങളുടെ മനസ്സിനുള്ളിലൂടെ വീശിയടിക്കുന്ന കാറ്റ് എത്ര ശക്തിയുള്ളതാണെന്ന് കഥാകൃത്താണ് വിശദീകരിക്കുന്നത്. അവരെ കഥാകൃത്ത് വലുതായി കാണുകയാണ് ,ജീവിതത്തേക്കാൾ . അവർ ജീവിതത്തിൽ സ്വയം നഷ്ടപ്പെടുകയായിരുന്നു. ഉദാഹരണത്തിന് സാഹിത്യകാരൻ ബി   നേരിടുന്ന പ്രശ്നങ്ങൾ കഥാകൃത്ത് ഇങ്ങനെ വിശദീകരിക്കുന്നു: "എഴുത്തുകാരൻ ബി ക്ക് ചില സുന്ദരസന്ധ്യകളിൽ പാതവിളക്കുകളെരിയുന്ന ഏകാന്തവും അനന്തവുമായ പാതകളിൽക്കൂടെ  ജീവിതത്തെയും സാഹിത്യത്തെയും ദൈവത്തിൻ്റെ അർത്ഥത്തെയും പ്രപഞ്ചത്തിന്റെ സത്യത്തെയും സ്നേഹത്തിന്റെ വ്യാപ്തിയെയും ധനത്തിന്റെ പ്രാപ്തിയെയും സംബന്ധിച്ച പ്രശ്നങ്ങളിൽ ധ്യാനനിമഗ്നനായി കുനിഞ്ഞശിരസും പിറകിൽ അഥവാ നെഞ്ചിൽ വിലങ്ങനെ കെട്ടിയ കൈകളുമായി നടന്നു നടന്നു പോവുന്ന ഒരു പതിവുണ്ടായിരുന്നു."

    എഴുത്തിൽ സത്യത്തിനാണ് പരമപ്രാധാന്യമെന്ന് സക്കറിയ വിശദീകരിക്കുന്നു .സത്യത്തെ കുറെക്കൂടി വലുതായി കാണിക്കുന്നത് വായനക്കാർക്ക് അതിൻ്റെ ആഴം ബോധ്യമാവാനാണ്. ഒരു എഴുത്തുകാരന്റെ മനസ്സിൽ, പ്രത്യക്ഷത്തിൽ അകാരണമായി കടൽ പോലെ ഏതോ വ്യഥ തള്ളിക്കയറി വരുന്നുണ്ട് .അതിൻ്റെ മർദ്ദത്തിൽ വീണുപോവുകയാണ് ചെയ്യുക. അതിൽ നിന്ന് രക്ഷനേടണമെങ്കിൽ വികാരത്തിനു മുകളിൽ ജ്ഞാനവും പ്രായോഗികബുദ്ധിയും വേണം.  എന്നാൽ പ്രായോഗിക ബുദ്ധിയില്ലാത്തവർ മറ്റൊരോ ചലിപ്പിക്കുന്ന പാവയെ പോലെ, സ്വയം നിയന്ത്രണമില്ലാതെ വികാരങ്ങളുടെ ഒഴുക്കിൽപ്പെട്ടുപോകും. 

    കഥാപാത്രങ്ങളുടെ മുന്നിൽ നിസ്സഹായനായി 

    താൻ സൃഷ്ടിച്ച കഥാപാത്രങ്ങളെ ഒരു ജാലകത്തിലൂടെ നോക്കി കാണേണ്ട ചുറ്റുപാടിലാണ് കഥാകൃത്ത് .ഇത് ഒരു വായനക്കാരൻ്റെ സത്യവാങ്മൂലമാണ്.  ആ കഥാപാത്രങ്ങളുടെ മനോഗതി എളുപ്പത്തിൽ അറിയാവുന്നുന്നത് അവരെ സൃഷ്ടിച്ചയാൾക്കായിരിക്കുമല്ലോ.
    എന്നാൽ അത് അത്രയ്ക്കൊന്നും തനിക്ക് അറിയില്ലെന്നാണ് കഥാകൃത്തിൻ്റെ കാഴ്ചപ്പാട്.ഇവിടെ കഥാകൃത്ത് തന്നിൽ നിന്നു അന്യവത്ക്കരിക്കുകയാണ്. തൻ്റെ കഥ തന്നിൽ നിന്നു ദുരൂഹമായി തെന്നിമാറിപ്പോകുന്നതിൻ്റെ ശൂന്യതയിലാണ് അദ്ദേഹം. ഇതാണ് കഥാകൃത്തിൻ്റെ അസ്തിത്വപ്രതിസന്ധി. എന്തെങ്കിലും അറിയാമെങ്കിൽ തന്നെ അത് എഴുതി കൊണ്ടിരിക്കുന്നതിനിടയിൽ മാറിമറിയുകയും ചെയ്യും. ഒരിക്കൽ സക്കറിയ ഇങ്ങനെ പറഞ്ഞു: "അതുകൊണ്ട് എഴുത്തുകാരന്റെ ചുമതല നമ്മുടെ വായനക്കാരെ ചതിക്കാതിരിക്കുക എന്നതായിരിക്കണം. മതങ്ങളോടും ദൈവങ്ങളോടുമുള്ള അന്ധമായ ആരാധന, വർഗീയതയോടുള്ള കീഴടങ്ങൽ ,രാഷ്ട്രീയത്തിന്റെ ഏറ്റവും മൂഢമായ വിചാരങ്ങളോടുള്ള കീഴടങ്ങൽ ,മൂഢമല്ലെങ്കിലും എല്ലാത്തരം രാഷ്ട്രീയത്തോടുമുള്ള കീഴടങ്ങൽ, സ്വേച്ഛാധിപത്യപ്രവണതയോടുള്ള കീഴടങ്ങൽ ഇതൊക്കെ ഒരു എഴുത്തുകാരന് കൊള്ളാമെന്ന് ഞാൻ വിശ്വസിക്കുന്നില്ല." പക്ഷേ ഇതൊക്കെ ആദർശമോ തീരുമാനമോ ആയി നിൽക്കുമ്പോഴും കഥയിലെ സത്യം വളരെ ദുർഗ്രഹമായി വിവിധ വ്യാഖ്യാനങ്ങളായി ചിതറിപ്പോകുന്നു .കഥാരചന തൻ്റെ വികലമായ ഒരു അനുകരണമാണെന്ന, വ്യാജമായ ഒരു നിർമ്മിതയാണെന്ന സ്വയം വിമർശനവും കഥയിലുണ്ട്. പ്രകൃതിയെ കഥയിൽ വിവരിക്കുന്നത് അത് മറ്റെവിടെയെങ്കിലും വരാനിടയുള്ള വർണന പോലെയാണ്. പ്രകൃതി ഇങ്ങനെയൊക്കെയാണ് കഥയിൽ പ്രത്യക്ഷപ്പെടാറുള്ളതെന്ന ധ്വനി അതിലുണ്ട്. അതുകൊണ്ട് താൻ പ്രകൃതിവർണന ഇവിടെ അവസാനിപ്പിക്കുകയാണെന്ന് പറഞ്ഞ് പിൻവാങ്ങുന്നു. 

    കഥാപാത്രങ്ങളുടെ വിധിയെക്കുറിച്ച് പ്രതിപാദിക്കാനുള്ള പാണ്ഡിത്യമോ വിവരമോ തനിക്കില്ലെന്ന് കഥാകൃത്ത് പറയുന്നിടത്താണ് സക്കറിയുടെ കഥയുടെ സൗന്ദര്യം. അദ്ദേഹം അജ്ഞേയമായ ഒരു ലോകത്തെ മനുഷ്യരെ അറിയാനാണ് നോക്കുന്നത്. അതൊരു ഊരാക്കുടുക്കാണ്. അതാകട്ടെ പിടിതരാതെ ഒഴിഞ്ഞുമാറുകയാണ് .ഓരോ വസ്തുവും ദൃശ്യവും അനുഭവവും അതിൻ്റെ യഥാർത്ഥമായ തലം, അങ്ങനെയൊന്നുണ്ടെങ്കിൽ ,മറച്ചുവച്ചാണ് നമ്മുടെ മുന്നിൽ വരുന്നത്.നാം സംവദിക്കുന്നതോടെ അത് ഏടാകൂടമായി മാറുന്നു. തൊട്ടടുത്തുള്ള യാളെ പോലും മനസ്സിലാക്കാനാവാത്ത വിധം വളരെ ദുർഗ്രഹമായ ജീവിതസാഹചര്യത്തിലാണ് മനുഷ്യൻ  ജീവിക്കുന്നതെന്ന തോന്നൽ ആ കഥാപാത്രങ്ങളിൽ നിന്നു നമ്മളിലേക്ക് സംക്രമിക്കുന്നു.അതിനെ എങ്ങനെ പിടികൂടണമെന്ന കുഴപ്പിക്കുന്ന ചോദ്യമുയരുകയാണ്. അതിനുവേണ്ടിയുള്ള യുദ്ധതന്ത്രമാണ് ആഖ്യാനമായിത്തീരുന്നത് .


  • അസ്തിത്വബോധത്തെ അസ്ഥിരപ്പെടുത്തുന്ന ദർശനം /എം.കെ.ഹരികുമാർ

     

     a


     

    ഈ നൂറ്റാണ്ടിൽ ,മലയാളനോവലിൽ പിറന്ന ആദ്യത്തെ ക്ലാസ്സിക് കൃതി എന്ന നിലയിലാണ് 'എം.ആർ .അനിൽകുമാറിൻ്റെ 'ഏകാന്തതയുടെ മ്യൂസിയം'(2019) എന്ന നോവലിനെ ഇവിടെ സമീപിക്കുന്നത് എന്നു പറയട്ടെ

     




    • ഈ നൂറ്റാണ്ടിൽ ,മലയാളനോവലിൽ പിറന്ന ആദ്യത്തെ ക്ലാസ്സിക് കൃതി എന്ന നിലയിലാണ് 'എം.ആർ .അനിൽകുമാറിൻ്റെ 'ഏകാന്തതയുടെ മ്യൂസിയം'(2019) എന്ന നോവലിനെ ഇവിടെ സമീപിക്കുന്നത് എന്നു പറയട്ടെ. നോവലിനുള്ളിലെ നോവലും എഴുത്തുകാരനുള്ളിലെ  എഴുത്തുകാരനുമാണ് ഈ  നോവലിൻ്റെ മുഖ്യപ്രമേയം. ഈ നൂറ്റാണ്ടിൽ ഒരു നോവൽ എഴുതുമ്പോൾ അതിനു ഭാഷാപരവും പ്രമേയപരവുമായ നവീനത അനിവാര്യമാണ്. കാലികമായ ക്രാഫ്റ്റിൻ്റെ നവീകരണം ഉണ്ടാകണം. ഈ നോവൽ ഇത്  സാധ്യമാക്കിയിരിക്കുന്നു. സമകാലിക സാഹിത്യത്തിലെയും സമീപഭൂതകാലത്തിലെയും മികച്ച കൃതികൾ അവതരിപ്പിച്ച ക്രാഫ്റ്റ് അറിയുന്ന ആളാണ് ഇത് എഴുതിയിരിക്കുന്നതെന്നു വായനക്കാരനു മനസ്സിലാവുന്ന ധാരാളം സന്ദർഭങ്ങളുണ്ട്. 

      മെക്സിക്കൻ എഴുത്തുകാരൻ ഹ്വാൻ റുൾഫോയുടെ 'പെഡ്രോ പരാമോ' പ്രസിദ്ധീകരിച്ചത് 1955 ലാണ്.വ്യക്തിഗതമായ ആത്മീയത, യാഥാർത്ഥ്യത്തിനും മിഥ്യയ്ക്കുമിടയിലുള്ള ആഖ്യാനം, സ്വപ്നാത്മകത ,ഭ്രമാത്മകത ,ശൂന്യത, ആഖ്യാനത്തിൽ കാലങ്ങളുടെ കുഴമറിച്ചിൽ തുടങ്ങിയ സങ്കേതങ്ങൾ അതിലുണ്ടായിരുന്നു .ഹ്വാൻ റുൾഫോക്ക് ഇരുപതാം നൂറ്റാണ്ടിലെ നോവൽ എന്താണെന്നു അറിയാമായിരുന്നു .ഫ്രാൻസ് കാഫ്കയുടെയും ക്ലാരിസ് ലിസ്പെക്റ്ററിൻ്റെയും നോവലുകളും ബോർഹസിൻ്റെയും എഡ്ഗാർ അലൻപോയുടെയും കഥകളും നൽകിയ സാഹിത്യസംസ്കാരത്തെ ഒന്നു പുതുക്കുകയാണ് ഹ്വാൻ റുൾഫോ ചെയ്തത്. ആധുനിക മനസ്സിൽ നിന്നുള്ള വളർച്ചയാണ് ഇവിടെ കാണാനായത് .ആധുനിക മനസ്സ് എന്ന ബെഞ്ച് മാർക്ക് ഉണ്ടാകണം. അത് ഇനിയുള്ള സാഹിത്യരചനകളുടെ പശ്ചാത്തലഭംഗിയാണ്.

      ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ പത്തൊൻപതാം നൂറ്റാണ്ടിലെ കാഴ്ചപ്പാടുകളും പ്രമേയങ്ങളും ആവർത്തിക്കേണ്ട; ആ ഭാഷയോ ശൈലിയോ മതിയാവുകയില്ല .
      വായനക്കാർക്ക് അത് വിസ്മയം നൽകില്ല .ജീവിതത്തെ ആഴത്തിൽ കാണുന്ന ഒരു എഴുത്തുകാരനു  അയാളുടേതായ ക്രാഫ്റ്റ്, നവീന സാഹിത്യാവബോധം  ഉണ്ടാകാതിരിക്കില്ല. നോവലിൻ്റെ സംസ്കാരം എന്താണെന്നു അറിയേണ്ടതുണ്ട്. വ്ളാഡിമിർ നബോക്കോവ് നിരീക്ഷിക്കുന്നത്, ഓരോ നോവലും അതിനു മുമ്പുണ്ടായ എല്ലാ നോവലുകളെയും അതിശയിപ്പിക്കണമെന്നാണ്. നോവൽ എന്ന മാധ്യമം പുതിയതാകാൻ വിധിക്കപ്പെട്ടിരിക്കുന്നു. നോവലിൽ എന്തും പറയാമെന്ന ധാരണ വേണ്ട. ചിലർ ഇപ്പോഴും ചരിത്രവും ഭൂമിശാസ്ത്രവും വിശ്വാസവും നഗര, ഗ്രാമ പുരാണങ്ങളും നോവലിലൂടെ വേവിച്ചു വിളമ്പുകയാണ്. ഇതൊക്കെ കാലഹരണപ്പെട്ട ആവിഷ്കാരങ്ങളാണ്.

      നോവലിനള്ളിൽ മറ്റൊരു നോവൽ 

      'പെഡ്രോ പരാമോ'യുടെ ഭ്രമാത്മകതയും മനുഷ്യത്വവും ഇരുപതാംനൂറ്റാണ്ടിന്റെ അനുഭവമായിരുന്നു .ആധുനികതയുടെയും ഉത്തരാധുനികതയുടെയും സംസ്കാരമുള്ളവർ എഴുതുന്ന നോവലുകളാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിനെ കാത്തിരിക്കുന്നത്. ഗബ്രിയേൽ ഗാർസിയ മാർകേസ് ,റോബർട്ടോ ബൊലാനോ തുടങ്ങിയവരുടെ നോവൽ പര്യവേക്ഷണങ്ങൾ ഓർമ്മയിലുണ്ട്. യാൻ മാർട്ടൽ എഴുതിയ 'ലൈഫ് ഓഫ് പി' (2001) ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദ്യ ലോകക്ളാസിക്കായി പരിഗണിക്കാവുന്നതാണ്. 
      തൊട്ടു പിന്നാലെയാണ് 2004 ൽ റോബർട്ടോ ബൊലാനോയുടെ '2666' പ്രസിദ്ധീകരിക്കപ്പെട്ടത്. 2003 ൽ ബൊലാനോ വിടവാങ്ങിയ ശേഷമാണ് നോവൽ പുറത്തുവന്നത്. 2017 ൽ ജോർജ് സോണ്ടേഴ്സിൻ്റെ 'ലിങ്കൺ ഇൻ ദ് ബാർദോ' പ്രത്യക്ഷപ്പെട്ടത്  നോവലിൻ്റെ ഭാവിയിൽ വിശ്വസിക്കാനുള്ള പ്രചോദനവും ശക്തിയും നൽകി .അനിൽകുമാറിന്റെ 'ഏകാന്തതയുടെ മ്യൂസിയം' ഒരാധുനിക മനസ്സിൻ്റെ  സാന്നിദ്ധ്യം നിലനിർത്തുന്നു. ഗൃഹാതുരത്വമോ മിത്തുകളുടെ നിർമ്മാണമോ പ്രാദേശിക ഭൂപ്രദേശങ്ങളുടെ വീണ്ടും കണ്ടെത്തലോ ഇല്ല. താരതമ്യേന  വളരെ ബൃഹത്തായ ഒരു നോവലാണിത്. എഴുനൂറ്റി നാല്പത് പുറങ്ങളിൽ വ്യാപിക്കുന്ന നോവലിൽ പല കഥാതന്തുക്കൾ കൂട്ടിയോജിപ്പിക്കുന്നതിലും അത് നോവലിനുള്ളിലെ മറ്റൊരു നോവലായി വികസിപ്പിക്കുന്നതിലും സൂക്ഷ്മതയും അധ്വാനവും വളരെ ആവശ്യമാണ്. മലയാളനോവലിനെ കാല്പനിക ജ്വരത്തിൽ നിന്ന് മോചിപ്പിച്ച കൃതിയാണിത് .നമ്മുടെ ഭാഷയിൽ ഒരു മിസ്റ്റിക് ,കാല്പനിക ,ചരിത്ര സ്വരമേളനത്തിനാണ് എപ്പോഴും ആധിപത്യം ചെലുത്താനായിട്ടുള്ളത്. ബഷീറിൻ്റെ 'മാന്ത്രികപ്പൂച്ച', വിജയൻ്റെ 'ഖസാക്കിൻ്റെ ഇതിഹാസം' തുടങ്ങിയ കൃതികൾ ഉദാഹരണം. ഒരു നവ റൊമാൻറിക് ,സൗന്ദര്യാത്മക  പരിപ്രേക്ഷ്യം മലയാള വായനക്കാർക്ക് ഇപ്പോൾ ഉൾക്കൊള്ളാൻ കഴിയും. വിജയൻ്റെ ദാർശനികമായ അജ്ഞേയതയും വൈദികമായ സൗന്ദര്യാത്മകതയും മലയാളവായനയെ നവീകരിച്ചു എന്നതാണ് സത്യം.

      എന്നാൽ അനിൽകുമാർ കേവലം ഒരു നോവൽ കൊണ്ട് വായനയിൽ സമൂലമായ പരിവർത്തനം സാധ്യമാക്കുക മാത്രമല്ല, സമകാലികമായ നോവൽ സംസ്കാരത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിനു ഉതകുന്ന വിധം ഉത്തരാധുനികമായ ആഖ്യാനതന്ത്രത്തെ  കലാപരമായി വികസിപ്പിക്കുകയും ചെയ്തിരിക്കുന്നു.പുതിയൊരു പ്രമേയം കണ്ടെത്തുകയോ ഒരു രാഷ്ട്രീയ വിഷയം വിശദീകരിക്കുകയോ ചെയ്യുന്നതിനു പകരം നോവൽ തന്നെ നോവലിനെ അപനിർമ്മിക്കുന്നതാണ് നാം കാണുന്നത് .ഓർമ്മയ്ക്കുള്ളിലേക്ക് പോയി ഇതര ഓർമ്മകൾ കോർത്തെടുക്കുന്നതു പോലെയാണിത്.

      ഈ നോവലിൽ ഒരിടത്ത് നോവലിസ്റ്റ് തൻ്റെ കഥാസങ്കല്പം വ്യക്തമാക്കാൻ  ചില കാര്യങ്ങൾ പറയുന്നുണ്ട് .അത് നോവലിലെ എഴുത്തുകാരനെന്ന കഥാപാത്രത്തോടുള്ള ചോദ്യങ്ങൾക്ക് ഉത്തരമായി രേഖപ്പെടുത്തുന്നതാണ്. ജീവിതത്തിൽ നിന്ന് ഒരു കഥ എടുത്ത് പകർത്തുകയല്ല ,ജീവിതത്തെ അതായിട്ടു തന്നെ ആവിഷ്കരിക്കുകയാണ് ലക്ഷ്യമെന്ന് ആ എഴുത്തുകാരൻ അറിയിക്കുന്നുണ്ട്. ജീവിതം ഒരു കഥയല്ലെന്ന നിലപാടിനാണ് ഇവിടെ പ്രസക്തി.  ജീവിതം ഒരിക്കലും ഒരു കഥയല്ല ;അത് ജീവിതം മാത്രമാണ്. ജീവിതത്തെ കഥയാക്കുമ്പോൾ യാഥാർത്ഥ്യങ്ങൾ ചോർന്നു പോകും.കഥയുടെ ക്രാഫ്റ്റിനും ഉള്ളടക്കത്തിനുമായി ജീവിതത്തെ രൂപാന്തരപ്പെടുത്തേണ്ടി വരും. യഥാതഥ   നോവലിസ്റ്റുകൾ ജീവിതത്തെ ഒരു കഥയാക്കി പരിമിതപ്പെടുത്തി എന്ന ആരോപണവും കഥാപാത്രം ഉന്നയിക്കുന്നുണ്ട്. ഒരു പ്ളോട്ടിനുള്ളിൽ കഥാപാത്രങ്ങൾ കുരുങ്ങിക്കിടക്കുന്നതിനെതിരെയാണ്  അദ്ദേഹം ചിന്തിക്കുന്നത്. "ജീവിതത്തിലൊരിടത്തും അങ്ങനെ കുരുങ്ങിക്കിടക്കുന്നവരെ കാണാൻ പറ്റില്ല .ജീവിതം മറ്റൊന്നുമല്ല. പരസ്പരം കെട്ടുപിണഞ്ഞു കിടക്കുന്ന വലക്കണ്ണികൾ മാതിരിയുള്ള എണ്ണമറ്റ സംഭവങ്ങൾ മാത്രമാണ് .ഏതൊരാളും ആ പരമ്പരകളിലെ തുടർച്ചയും പങ്കാളിയുമാണ്. ശ്രമിച്ചു നോക്കിയാൽ സംഭവങ്ങളും കഥാപാത്രങ്ങളാവാൻ തയ്യാറാവാത്ത മനുഷ്യരും ആകസ്മികതകളും ഒക്കെ കെട്ടുപിണഞ്ഞു കിടക്കുന്ന ഒന്നാണ്  ജീവിതമെന്നു കാണാം ." ഈ വീക്ഷണം 'ഏകാന്തതയുടെ മ്യൂസിയ'ത്തെ  മലയാളനോവലിൻ്റെ വഴിയിൽ ഒരു നാഴികക്കല്ലാക്കുകയാണ്.

      നോവലിസ്റ്റ് വിശുദ്ധനാവുമ്പോൾ 

      മുൻകൂട്ടി നിശ്ചയിക്കപ്പെട്ടതാണെന്നു  തോന്നാത്ത ആഖ്യാനമായി ജീവിതത്തെ കാണുകയാണ് നോവലിസ്റ്റ്. എഴുത്തുകാരനും കൃതിയിലെ എഴുത്തുകാരനും ഒരേ പോലെ ചിന്തിക്കുകയാണ് .കൃതിയിലെ എഴുത്തുകാരന്റെ സങ്കല്പത്തിലാണ് ഇത് രചിച്ചിരിക്കുന്നത്. അതുകൊണ്ട് ഈ  ക്രാഫ്റ്റ് 'ഏകാന്തതയുടെ മ്യൂസിയ'ത്തിൻ്റ കർത്താവിന്റേതാണ്. ജീവിതത്തിൻ്റെ  ആകസ്മികതകളെയാണ് നോവലിസ്റ്റ്  സാമഗ്രിയായി നിരീക്ഷിക്കുന്നത്. ആകസ്മിക സംഭവങ്ങൾ ജീവിതത്തെ അനന്യമാക്കുന്നു. എങ്ങനെയാണ് ഇത് ആവിഷ്കരിക്കുക എന്ന ആലോചന നോവലിലെ എഴുത്തുകാരൻ വിശദീകരിക്കുന്നത് ഇങ്ങനെയാണ്: "വിചാരിച്ചിരിക്കെ പെട്ടെന്നൊരുനാൾ ജീവിതം വഴിമാറി ഒഴുകാൻ തുടങ്ങുന്നു. അതിൻ്റെ വിസ്മയമാണ് കഥ .പെട്ടെന്നൊരാൾ ധനികനാകുന്നു. അല്ലെങ്കിൽ വേറൊരാൾ മരണത്തിലേക്കോ വലിയ രോഗത്തിലേക്കോ വഴുതിവീഴുന്നു. കപ്പൽച്ചേതം വന്ന് ആർക്കും ത്രാണനം  ചെയ്യാനാവാത്ത മരണസമുദ്രത്തിൽപ്പെടുന്നു. സ്നേഹം നടിച്ചു വരുന്ന ഒരു ഭരണാധികാരി നമ്മുടെ സ്വാതന്ത്ര്യമെല്ലാം കവർന്നെടുത്തുകൊണ്ടുപോകുന്നു. ക്രൂരനും കോമാളിയുമായ ഒരു ഏകാധിപതി സ്ഥാനഭ്രഷ്ടനാക്കപ്പെടുന്നു. തെരുവുകൾ നായകളെ പോലെ അയാളെ കടിച്ചു കീറുന്നു.അപ്രതീക്ഷിതമായി ഭാര്യയും ഭർത്താവും വഴക്കിട്ട് പിരിയുന്നു. അവരുടെ നിഷ്കളങ്കരായ കുട്ടികൾ അനാഥരാവുന്നു.പെട്ടെന്നൊരാൾ അകാരണമായി വിഷാദരോഗിയാവുന്നു. അതുകാരണമായി അല്ലെങ്കിൽ കാരണമുണ്ടായിട്ടുതന്നെ ഒരാൾ ഉന്മാദത്തിലേക്ക് നിലവിട്ട് പതിക്കുന്നു. സന്തോഷവാനായ ഒരാൾ കടങ്കഥ പോലെ ആത്മഹത്യ ചെയ്യുന്നു. ബാല്യം വിടാത്ത ചിത്രശലഭം പോലെ നിഷ്കളങ്കയായ ഒരു ചെറിയ പെൺകുട്ടി ഏറ്റവും ക്രൂരമായി ഒരു മാംസക്കൊതിയനാൽ തിന്നുതീർക്കപ്പെടുന്നു. അങ്ങനെയുള്ള നിർഭാഗ്യങ്ങളുടെയും ക്രൂരതകളുടെയും പെരുമഴയും കൊടുങ്കാറ്റുമുണ്ടാകുന്നു. അത് ജീവിതത്തെ ചുഴലിക്കാറ്റ് മാതിരി ആകാശത്തേക്ക് തകർത്തെറിയുന്നു. നിലയില്ലാത്ത സൗന്ദര്യത്തിലേക്ക് കുത്തിയൊലിപ്പിച്ചു കൊണ്ടുപോകുന്നു. സ്ഫോടനത്തിലൂടെ ഛിന്നഭിന്നമാക്കുന്നു.അത്തരം ആകസ്മികമായ പരിണതികളെ ചിത്രീകരിക്കുന്നതിനുള്ള കല  കണ്ടുപിടിക്കുക എന്നത് മാത്രമായിരുന്നു എൻ്റെ ലക്ഷ്യം."

      ജീവിതത്തെ ചരിത്രത്തിൻ്റെയോ മിത്തിൻ്റെയോ തടിച്ച പുസ്തകങ്ങളുടെ യോ മഹത് വചനങ്ങളുടെ പശ്ചാത്തലത്തിലല്ലാതെ മുഖാമുഖം കാണാനാണ് നോവലിസ്റ്റിൻ്റെ ഉദ്യമം . മറ്റുള്ളവർ കണ്ടതിനും അവർ കാണിച്ചുതന്നതിനും അപ്പുറത്ത് താൻ എന്തു കണ്ടുവെന്ന് സ്ഥിരീകരിക്കാൻ സ്ഥായിയായ ഒരു നിർബന്ധമുണ്ടാകുന്നു. ഇവിടെ നോവലിസ്റ്റ് വിശുദ്ധ (saint)നാവുകയാണ് .നന്മയെയും തിന്മയെയും വെറും സാക്ഷിയായി നിന്ന് വിചാരണ ചെയ്യുന്നു. ആരോടും പക്ഷമില്ല. എല്ലാം തന്നിൽ നിന്നു പിറവിയെടുത്തതാണെന്ന ബോധ്യത്തിൽ സത്യങ്ങൾ തന്നിലേക്കു തന്നെ അസ്ത്രങ്ങളായി പാഞ്ഞു വരുന്നത് കണ്ട് നിഷ്കളങ്കനും നിസ്സഹായനുമാകുന്നു .നിർമ്മമതയുടെ വിശുദ്ധിയിൽ വാക്കുകൾ അലൗകികമായ പൊരുളുകളായിത്തീരുന്നു. ഇത് നോവലിസ്റ്റിനെ വിശുദ്ധനാക്കുകയാണ്. താൻ ഒരു പുണ്യാളനാണെന്ന അറിവിൽ യാതൊന്നിനോടും സന്ധി ചെയ്യാതെ ജീവിതത്തെ വിചാരണ ചെയ്യുന്നു. വിശുദ്ധൻ്റെ അനുഭവങ്ങൾ കൈവിരലുകൾക്കിടയിലൂടെ താഴേക്ക് വീണു പോകും. കാലം  അങ്ങനെയാണ് ഓരോന്നിനെയും പിന്നിലേക്ക് മാറ്റുന്നത് .ഒരു ദിവസം എന്നത് ഒരു ഇല പോലെയോ, വർത്തമാന പത്രത്തിന്റെ ഒരു കടലാസ് പോലെയോ, ഒരു തകിട് പോലെയോ, ബിസ്ക്കറ്റ് പോലെയോ, കലണ്ടറിലെ താള് പോലെയോ എവിടെയും സൂക്ഷിക്കപ്പെടുന്നില്ല. ദിവസം  അപ്പോൾ തന്നെ നിഷ്പ്രഭമാവുകയാണ്. എത്ര കൊട്ടിഘോഷിച്ചുകൊണ്ടാണ് ഒരു ദിവസം ആരംഭിക്കുന്നത് !.എത്രയോ പക്ഷികളും പ്രാണികളും  ഹർഷാരവത്തോടെയാണ് അതിനെ വരവേറ്റത് .എന്നാൽ അത് ഏറ്റവും വലിയ ശോക ഘോഷയാത്രയോടെ  അവസാനിക്കുന്നു .ഒരു പ്രതീതി പോലെ അത് അപ്രത്യക്ഷമാകുന്നു.  ആ ദിവസം എവിടെയാണുള്ളതെന്നു തിരഞ്ഞു ചെല്ലുന്നവൻ ഒരു നായയെപ്പോലെ, സൂര്യൻ ദൂരെ അസ്തമിച്ച ശേഷമുള്ള ഇരുൾ മറയ്ക്കു നേരെ നിന്ന് കുരച്ചുകൊണ്ടിരിക്കേണ്ടി വരും. വേറെ  മാർഗമില്ല .അതുകൊണ്ട് ആകസ്മികമായി ,കാരണമില്ലാതെ സംഭവിക്കുന്നതിലെല്ലാം ജീവിതത്തെ അഭിദർശിക്കുകയാണ് നോവലിസ്റ്റ് .ഒരു മധ്യവയസ്കൻ്റെ മരണത്തെ പോലും ആകസ്മികമായി നോക്കിക്കാണാൻ തയ്യാറാവുന്നു. "സ്വന്തം മരണത്തെ അദ്ദേഹം സ്വയം തിരഞ്ഞെടുത്തു കഴിഞ്ഞിരുന്നു. ഒരുവൻ നിത്യമായ ബ്രഹ്മചര്യത്തെയും പൗരോഹിത്യത്തെയും തിരഞ്ഞെടുക്കുന്നത് പോലെ വളരെ വളരെ സ്വാഭാവികമായിരുന്നു അത് ." എന്തിനെയും പുതുതായി ,നഗ്നമായി അനുഭവിക്കാനുള്ള ആസക്തിയാണ് ഈ നോവലിൻ്റെ പിന്നിൽ പ്രവർത്തിച്ചതെന്ന് കാണാം. യാതൊന്നും മറ്റൊരു ശക്തിക്കും വിട്ടുകൊടുക്കുകയില്ല.

      ആത്മീയത കലയുടെ വസ്തു 

      എല്ലാത്തിനെയും താനാണ് അനുഭവിക്കുന്നതെന്നു നോവലിസ്റ്റ് സ്വയം ബോധ്യപ്പെടുകയാണ് .ബ്രഹ്മചര്യവും  പൗരോഹിത്യവും പോലെയുള്ള ഒരവസ്ഥയാണ് മരണമെന്ന് സങ്കല്പിക്കുന്നതിലെ സ്വതന്ത്രമായ ആത്മീയത നോവലിൽ കലയുടെ വസ്തുവായി പരിണമിക്കുകയാണ്. എഴുതിക്കഴിഞ്ഞ നോവലിനെക്കുറിച്ചുള്ള ചർച്ചയിൽ എഴുത്തുകാരൻ തന്റെ കഥാപാത്രങ്ങൾക്ക് വിവിധ സാധ്യതകൾ സങ്കല്പിക്കുന്നുണ്ട്. എങ്ങനെയൊക്കെ മാറ്റി എഴുതിയാലും അടിസ്ഥാനപരമായ യാദൃച്ഛികത എന്ന ഗുണമില്ലാതാകുന്നില്ല.

      ഈ നോവലിൽ വിവരിക്കുന്ന കൃതിയുടെ പേരാണ് 'ഏകാന്തതയുടെ  മ്യൂസിയം'. നോവലിസ്റ്റ് കടുത്ത വിഷാദത്തിൽ അമരുകയായിരുന്നു. ഒരു ഇംഗ്ലീഷ് പത്രപ്രവർത്തകൻ യാദൃച്ഛികമായാണ് എക്സകവേഷൻസ് എന്ന ബ്ലോഗ് വായിക്കുന്നത്. ബ്ലോഗ് ആധുനികകാലത്തെ ഒരു പ്ലാറ്റ്ഫോമാണ്. നോവൽ അതിൽ നിന്നാണ് പിറവിയെടുക്കുന്നത്. ബ്ലോഗിൽ ആരോ എഴുതിയ ഒരു നോവലിന്റെ ചില ഭാഗങ്ങൾ പ്രസിദ്ധീകരിച്ചത് കാണാനിടയാകുന്നു. ഡിടിപി ചെയ്ത് നോവൽ ഭാഗങ്ങളാണ്. അതിൽ ചോരപ്പാടുകളുണ്ടായിരുന്നു. പ്രധാന കഥാപാത്രങ്ങളിലൊരാളായ സിദ്ധാർത്ഥൻ എന്ന പത്രപ്രവർത്തകൻ അതിനു പിന്നിലെ കഥ കണ്ടെത്തുന്നു.ഗബ്രിയേൽ ജോസഫ് കട്ടക്കാരൻ എന്ന ആംഗ്ലോ ഇന്ത്യൻ എഴുത്തുകാരന്റെ 'ദേശത്തെപ്പറ്റി പറഞ്ഞ ആയിരം നുണകൾ' എന്ന പേരുള്ള ഇംഗ്ലീഷ് നോവലിൻ്റെ മലയാള പരിഭാഷയിലെ ഏതാനും പേജുകളാണത്. നോവലിൻ്റെ യഥാർത്ഥ കർത്താവിനെ തേടിപ്പോവുകയാണ് സിദ്ധാർത്ഥൻ. എഴുത്തുകാരനെ കണ്ടെത്തുമ്പോൾ സംശയങ്ങൾ ഒന്നൊന്നായി ദൂരീകരിക്കുകയാണ്. എന്നാൽ ആ ചോരപുരണ്ട കൈയെഴുത്തുപ്രതിയുടെ പിന്നിലെ രഹസ്യങ്ങളെക്കുറിച്ച് ഞാൻ വിശദമാക്കാത്തത് ബോധപൂർവമാണെന്ന് നോവലിസ്റ്റ് അറിയിക്കുന്നു .അത് അദ്ദേഹം വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. അതേപ്പറ്റി ഇങ്ങനെ എഴുതിയിരിക്കുന്നു: " ഒരുപക്ഷേ ആയിരം വർഷങ്ങൾക്ക് ശേഷം ഭൂമി ഇളക്കി മറിക്കുമ്പോൾ ഒരിടത്തുനിന്ന് ഒരു മൺകുടം പോലെ ആ രഹസ്യം പൊങ്ങി വന്നേക്കാം. സാമൂതിരിയുടെയും സാമന്തന്മാരുടെയും അഞ്ഞൂറ്  വർഷത്തെ കടൽ വാണിജ്യത്തിന്റെ സമ്പാദ്യം മുഴുവനും ആ രഹസ്യങ്ങളോടൊപ്പം മണ്ണിനടിയിൽ നിന്ന് വീണ്ടും കണ്ടെടുക്കപ്പെടുമായിരിക്കും. അതുവരെ അവ കാലത്തിന്റെ രഹസ്യാത്മകമായ മ്യൂസിയങ്ങളിൽ തന്നെ സൂക്ഷിക്കപ്പെടും. അല്ലെങ്കിൽ മണ്ണടിഞ്ഞു പോകും. " 

      താൻ എഴുതിയ കാര്യങ്ങൾ തൻ്റെ കൺമുന്നിൽ അതേപടി സംഭവിച്ചതിനു ശേഷമാണ് നോവലിസ്റ്റ് നോവൽ മാറ്റിയെഴുതിയത് .ഭാവന ജീവിതത്തെ അതിക്രമിച്ചു കടക്കുന്ന സന്ദർഭമാണെന്ന തിരിച്ചറിവ് സംഭവിക്കുകയാണ്. നോവലിസ്റ്റ് തൻ്റെ വാദം പൂർത്തിയാക്കുന്നത് ഇങ്ങനെയാണ്: "പക്ഷേ യാഥാർത്ഥ്യം ഫിക്ഷ്നെക്കാൾ അവിശ്വസനീയമാണെന്നു ചിലർക്കെങ്കിലും അറിയാതിരിക്കില്ല. എഴുത്തും യാഥാർത്ഥ്യവും തമ്മിലുള്ള ഇടപെടലുകളെല്ലാം നടക്കുന്നത് ഒരു മാന്ത്രിക കളത്തിനകത്തുവച്ചാണ്. എഴുത്തുകാർ മുൻകൂട്ടി പറഞ്ഞുവെച്ചതുപോലെയാണ് ചുറ്റുമുള്ള ഈ ലോകത്ത് കാര്യങ്ങൾ സംഭവിക്കുന്നത്. അതോർക്കുമ്പോൾ പേടി തോന്നും. ഒരു ഉറക്കം കഴിഞ്ഞ് എണീക്കുമ്പോഴേക്കും ലോകം അതേപടി ഇവിടെയുണ്ടല്ലോ. അപ്പോൾ നമുക്ക് സന്തോഷം തോന്നും. ആരും അത് ഇല്ലാതാക്കിയിട്ടില്ല. അതിനെക്കാൾ അത്ഭുതകരമായി മറ്റെന്താണുള്ളത് ? അല്ലെങ്കിൽ ഉറക്കത്തിൽ നിന്നുണർന്ന് നോക്കുമ്പോൾ ഗ്രിഗർ സാംസയെ പോലെ നമ്മളും ഒരു വിചിത്ര ഷഡ്പദമായി പരിണമിച്ചിട്ടില്ല എന്നതിനേക്കാൾ അത്ഭുതകരമായി മറ്റെന്താണുള്ളത് ? നിങ്ങളുടെ മക്കൾക്ക് നിങ്ങളെ വിശ്വാസപൂർവ്വം ചുംബിക്കാൻ കഴിയുന്നു എന്നതിനേക്കാൾ അവിശ്വസനീയമായി മറ്റെന്താണുള്ളത്? ഇത്രയും ഇൻസെക്യുർ ആയ ഒരു ദേശത്തിൻ്റെ തെരുവിലൂടെ നടക്കുമ്പോൾ ആരും നമ്മളെ കൊലപ്പെടുത്തുകയോ കവർച്ച ചെയ്യുകയോ ബലാത്സംഗം ചെയ്യുകയോ ചെയ്യുന്നില്ലല്ലോ. ആരും ഒരു മോട്ടോർസൈക്കിളിൽ വന്ന് വെടിവെച്ചു വീഴ്ത്തുന്നില്ലല്ലോ. പിടിച്ചുകൊണ്ട് പോയി നമ്മുടെ അവയവങ്ങൾ മുറിച്ചെടുക്കുന്നില്ലല്ലോ. ഒരു വർഗീയ കലാപത്തിലും പെട്ട് നമ്മൾ കത്തിയെരിയുന്നില്ലല്ലോ. അല്ലെങ്കിൽ ഇതൊന്നും നടക്കുന്ന വിവരങ്ങൾ പോലും നാം അറിയുന്നില്ലല്ലോ. ഇതിനേക്കാളൊക്കെ വലിയ അത്ഭുതങ്ങൾ എന്തുണ്ട് ?ഇതെല്ലാം സൃഷ്ടിക്കുന്നത് വെറും സാധാരണമനുഷ്യരാണ്. അതുകൊണ്ട് പറയാൻ നിന്നാൽ വിരസമായ ഈ ജീവിതത്തെക്കുറിച്ച് മുഴുവൻ ഉപന്യസിക്കേണ്ടിവരും."

      ഇവിടെ നോവലിൻ്റെ ഭാഷ കാല്പനികമല്ല; യഥാതഥവുമല്ല. എന്നാൽ അത് ഭാഷയുടെ ഒരു വഴിയാണ് . ഭാഷ തനിയെ സൃഷ്ടിക്കപ്പെടുകയാണ്. അതിൽ ആസൂത്രണം ചെയ്ത വിഷാദമോ ഭ്രമമോ ഇല്ല .ചിന്തകൾ ആവശ്യപ്പെടുന്നതനുസരിച്ച് ഭാഷ രൂപപ്പെടുകയാണ്. ഭാഷ മുൻകൂട്ടി നിശ്ചയിക്കപ്പെട്ട വിഭവം കഴിച്ച് പെരുമ്പാമ്പിനെ പോലെ കിടക്കുകയല്ല; ഇരയുടെ വലുപ്പത്തിനനുസരിച്ച് ഉടൽ ക്രമീകരിക്കുന്ന ഉരഗമാണത്. 

      മനുഷ്യാവസ്ഥയിലേക്ക് ആഴത്തിൽ പതിക്കുന്ന മനസ്സ് 

      ഒരു ഭാഗത്ത് ഭാഷ നോവലിസ്റ്റിനെ തന്നെ വലിച്ചുകൊണ്ടു പോവുകയാണ്.
      "എഴുത്തുകാരൻ ആ മരണഫയൽ തട്ടിയെടുത്ത് അത് ആർത്തിയോടെ തുറന്നപ്പോൾ അതിൽ നിന്ന് ദേശാടനപ്പക്ഷികൾ ആകാശത്തേക്ക് ചിറകടിച്ചു പറന്നു. അതിൽ നിന്ന് മഞ്ഞും കാറ്റും പുറത്തേക്ക് വമിച്ചു. ഒരരുവി അതിൽനിന്ന് പുറത്തേക്കൊഴുകി. അനന്തരം സന്ധ്യയായി ,രാവായി. ചുറ്റിലും നിലാവ് പരന്നു. മഗ്ദലേന സലോമിയും ചുഴലി ചുറ്റിത്തിരിയുന്ന കാറ്റും അശാന്തമായ തടാകവുമെല്ലാം അതിൽ  പ്രത്യക്ഷപ്പെട്ടു ."

      വേറൊരിടത്ത് എഴുതുന്നത് നോക്കുക: " ആ വാക്കുകൾക്ക് ഒപ്പിയത്തിൻ്റെയും മരിജുവാനയുടെയും അലൗകികമായ സുഖാനുഭവം ഉണ്ടാക്കാൻ കഴിഞ്ഞിരുന്നു. ആ വാക്കുകൾ മരങ്ങൾക്ക് മുകളിലേക്ക് പടർന്നു കയറാനും താഴേക്ക് തൂങ്ങിയാടാനും വെമ്പുന്ന വള്ളിച്ചെടികളായിരുന്നു. ഭ്രാന്തമായ വെളിച്ചം പരത്തുന്നവയായിരുന്നു.അവൻ അവളുടെ വിരലുകളിൽ തൊട്ടു. അതിൻ്റെ റോസ് നിറമുള്ള അഗ്രങ്ങൾ സ്വപ്നങ്ങളിലുള്ള മാലാഖമാരെ ഓർമ്മിപ്പിച്ചു ." 'ഏകാന്തതയുടെ മ്യൂസിയം' വെറുതെ ഭാഷ സൃഷ്ടിക്കാൻ വേണ്ടി  എഴുതിയതല്ല ;അനുഭവങ്ങളുടെ പൊരുൾ തേടിച്ചെല്ലുന്ന ഒരു മനസ്സിന്റെ പ്രകമ്പനങ്ങളും കാഴ്ചകളുമാണ് ഇവിടെ ചുരുൾ നിവരുന്നത്. മനുഷ്യാവസ്ഥയിലേക്ക് ആഴത്തിൽ പതിക്കുന്ന ഒരു മനസ്സിൻ്റെ വിഭ്രാമകമായ ശബ്ദങ്ങൾ ഇതിൽ മുഴങ്ങുന്നുണ്ട് .മനുഷ്യൻ എന്ന അവസ്ഥയുടെ അനേകം അടരുകൾ പുറത്തുകൊണ്ടുവരാൻ ഒരു എഴുത്തുകാരനെയും അയാളുടെ കൃതിയെയും ഉപയോഗിക്കുകയാണ് നോവലിസ്റ്റ്.ഒന്നിൽ തന്നെ അതിൻ്റെ അപരത്വം,സറിയലിസ്റ്റിക്  അനുഭവത്തിൽ തന്നെ അതിൻ്റെ  വൈരുദ്ധ്യാത്മകമായ അനുരണനങ്ങൾ വായനക്കാരൻ അഭിമുഖീകരിക്കുകയാണ്. നോവൽ ഒരു രൂപകമാവുകയാണ്. അത് ചിലപ്പോൾ പ്രഹേളികയാവുകയും ചെയ്യുന്നു.

      നായകനായ സിദ്ധാർത്ഥൻ വളരെ യാദൃശ്ചികമായി കാണുന്ന 'മഗ്ദലേന സലോമി' എന്ന നോവൽഭാഗം ഒരു തെരുവിൽ അനാഥമായി കിടന്ന ഒരു ഡി ടി പി പേപ്പറായിരുന്നല്ലോ .എക്സ് എന്ന ബ്ലോഗറുടെ 'എക്സകവേഷൻസ് എന്ന ബ്ലോഗിലാണ് അത് കാണുന്നതെന്ന് സൂചിപ്പിച്ചത് ഓർക്കുമല്ലോ. ഇവിടെ അജ്ഞാതമായ ഒരു നോവലും അതിൻ്റെ അജ്ഞാതമായ എഴുത്തുകാരനും ഒരു വശത്ത്. അത് തെരുവിൽ നിന്നെടുത്ത് ബ്ളോഗിൽ പോസ്റ്റ് ചെയ്യുന്നയാൾ മറുവശത്ത് .ഇതിനെല്ലാം  സാക്ഷിയായ സിദ്ധാർത്ഥൻ എന്ന പത്രപ്രവർത്തകനും .ജീവിതത്തിൻ്റെ  അനിശ്ചിതവും അദൃശ്യവും അപരിഹാര്യവുമായ സമസ്യയാണ് അല്ലെങ്കിൽ എടാകൂടമാണ് അനുഭവപ്പെടുന്നത്. ഒരു നൈമിഷികമായ ബോധതലം ജീവിതത്തിലുണ്ട് .പക്ഷേ സത്യത്തെയും മിഥ്യയെയും വേർപിരിക്കാൻ കഴിയാത്ത തരത്തിലുള്ള ഒരവസ്ഥയുണ്ട്. ആ അനുഭവത്തെ പകർത്തുന്നതിനു വേണ്ടിയാണ്, ഇതുപോലെ പ്രതീതി യാഥാർത്ഥ്യങ്ങൾ കലയിൽ ഉപയോഗിക്കുന്നത് .ഇതിനു പുറമെ, നോവൽ രൂപകൽപ്പന ചെയ്യുന്ന അനിൽകുമാർ എന്ന എഴുത്തുകാരൻ ഒരു കാര്യം വ്യക്തമാക്കുന്നുണ്ട്:
      "ഒന്നിലധികം കൃതികളുടെ ഒരു ചേരുവ എന്ന നിലയിൽ പലവിധത്തിലുള്ള ആഖ്യാനങ്ങളും ഇതിനുള്ളിൽ കടന്നുവരുന്നുണ്ട്. അതുണ്ടാക്കുന്ന സ്വാഭാവികമായ സങ്കീർണതകളും കണ്ടേക്കാം. ഇത് സമ്പൂർണ്ണമായും ഒരു ഫിക്ഷ്നാണ്. ആ നിലയ്ക്ക് ഇതിലെ സ്ഥലകാലങ്ങൾ യഥാർത്ഥ സ്ഥലകാലങ്ങളല്ല. ഇതിലെ ചരിത്രപരാമർശങ്ങളും വ്യക്തികളും കുടുംബങ്ങളും ഒന്നും യഥാർഥ്യങ്ങളല്ല.  കഥാപാത്രങ്ങളെ കഥാപാത്രങ്ങൾ മാത്രമായി കാണണമെന്നും വായനക്കാരോടു അഭ്യർത്ഥിക്കുന്നു.
      അവർ പറയുന്നതും ചെയ്യുന്നതുമെല്ലാം അവരുടേത് മാത്രമായ ഒരു ലോകത്തിരുന്നുകൊണ്ടാണ്. തീർച്ചയായും അത് നമ്മുടെ ലോകമല്ല. നമ്മുടെ ഇടപെടലുകൾ ആവശ്യപ്പെടുന്ന ലോകവുമല്ല. അവിടെയുള്ളത് നമുക്ക് നിശ്ശബ്ദമായി നടന്നു കണ്ടു പോകുവാനുള്ള മ്യൂസിയങ്ങൾ മാത്രമാണ്. നമ്മൾ അതിനുള്ളിലേക്ക് പ്രവേശിക്കുക മാത്രമേ ചെയ്യേണ്ടതുള്ളൂ."

      സ്യൂഡോ റിയലിസം 

      ഇത് വളരെ ആധുനികമായ ഒരു ക്രാഫ്റ്റിൻ്റെ നിർമ്മിതിക്ക്  ആവശ്യമായ ഒരു ഘടകമാണ് .വർഷങ്ങൾക്കു മുമ്പ്, 2014 ൽ ,എൻ്റെ ആദ്യ നോവൽ 'ജലഛായ' (ഗ്രീൻ ബുക്സ്, പിന്നീട് സുജിലി പബ്ലിക്കേഷൻസ് ) പ്രസിദ്ധീകരിച്ചത് സ്യൂഡോ റിയലിസം (pseudo realism)എന്ന റിയാലിറ്റി ക്രാഫ്റ്റിൻ്റെ ഉദ്ഘാടനം എന്ന നിലയിലാണ് .ഞാൻ നോവലിലെ ഒരു വ്യാജ യാഥാർത്ഥ്യത്തെയാണ് പരിചയപ്പെടുത്തിയത്. അതോടൊപ്പം നോവൽ പല കൃതികളുടെയും സംഗമബിന്ദുവായി മാറുകയായിരുന്നു. ജീവിച്ചിരുന്ന വ്യക്തികളും കലാകാരന്മാരും നോവലിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. അത് പക്ഷേ അവരുടെ പഴയ സാഹചര്യത്തിലല്ല . പുതിയ ഒരു സാഹചര്യത്തിലേക്ക് അവരെ പറിച്ചു നടുകയായിരുന്നു.യാഥാർത്ഥ്യത്തെ ധ്വംസിക്കുക ,കബളിപ്പിക്കുക എന്ന തന്ത്രത്തിന്റെ പൂർത്തീകരണത്തിനു വേണ്ടിയാണ് സ്യൂഡോ റിയാലിറ്റി അവതരിപ്പിച്ചത്. 'ജലഛായ'യിൽ  ധാരാളം മറ്റു കൃതികളും എഴുത്തുകാരും പരാമർശിക്കപ്പെടുന്നുണ്ട്.പല  കൃതികളിൽ നിന്നും ഉദ്ധരണികൾ ചേർത്തിട്ടുണ്ട് .എന്നാൽ ഇതൊന്നും ഒറിജിനൽ കൃതികളല്ല; നോവലിനു വേണ്ടി ഭാവന ചെയ്യപ്പെട്ടതാണ്. യഥാർത്ഥമായതിനെ ഭാവനയാക്കുകയും ഭാവന ചെയ്യാവുന്നതിനെ യഥാർത്ഥമാക്കുകയും ചെയ്തുകൊണ്ടാണ് സ്യൂഡോ റിയലിസം പ്രവർത്തിച്ചത്. ഒരു ഫിക്ഷ്ൻ  എന്ന നിലയിൽ മാത്രം നോവലിനെ കാണാമെങ്കിൽ അതിനു അയാഥാർത്ഥ്യത്തിൻ്റെ ഒരു മാനം കൂടി ഉണ്ടാവണം .നാം ജീവിക്കുന്നത് യഥാർത്ഥമായ വസ്തുതകൾ കൊണ്ടു മാത്രമല്ല ;അയഥാർത്ഥമായ ഘടകങ്ങൾ കൊണ്ടു കൂടിയാണ്. ഇതേ സങ്കേതത്തിലാണ് എൻ്റെ 'ശ്രീനാരായണായ','വാൻഗോഗിന്' എന്നീ നോവലുകളും രചിച്ചത് .'ശ്രീനാരായണായ' (2015)യിൽ ഓഥർ എന്ന സങ്കല്പത്തെ തന്നെ  നിരാകരിച്ചിരിക്കുകയാണ്. അതിൽ പതിനഞ്ച് എഴുത്തുകാരുണ്ട് .അവർ എഴുതിയ രചനകളുടെ സമാഹാരമാണ് നോവൽ.'വാൻഗോഗിന്'(2017) എന്ന കൃതിയിൽ വാൻഗോഗ് ആത്മഹത്യ  ചെയ്തതിനു തൊട്ടുപിന്നാലെ ഫ്രാൻസിൽ പ്രസിദ്ധീകരിച്ച പത്രങ്ങളിൽ വന്ന കുറിപ്പുകളും റിപ്പോർട്ടുകളുമാണ് സമാഹരിച്ചിരിക്കുന്നത്.ഈ റിപ്പോർട്ടുകളും കുറിപ്പുകളുമെല്ലാം വ്യാജമാണ്. 'ജലഛായ' യുടെ ആമുഖത്തിൽ എഴുതിയ ഏതാനും വാക്യങ്ങൾ ഈ സങ്കേതത്തെക്കുറിച്ച് അറിവ് നൽകാൻ സഹായിക്കും:
      "നോവൽ ഒരു കലയാണെന്നും അതിൻ്റെ രചനയിൽ ഏറ്റവും പ്രസക്തമായ പ്രശ്നം നോവൽ തന്നെ ഉള്ളടക്കമാക്കുന്നതാണെന്നും നേരത്തെ തന്നെ മനസ്സിലാക്കിയിരുന്നു. അതുകൊണ്ടുതന്നെ പരമ്പരാഗത ശില്പഘടന ഉപേക്ഷിക്കേണ്ടിവന്നു. കഥാപാത്രം ,എഴുത്തുകാരൻ , പ്രമേയം എന്നീ അടിസ്ഥാന പ്രമാണങ്ങളെല്ലാം കൂടിക്കുഴഞ്ഞു. യാഥാർത്ഥ്യത്തെപ്പറ്റിയുള്ള പൊതു വിശ്വാസങ്ങൾ സ്വാഭാവികമായിത്തന്നെ പിൻവാങ്ങി. എൻ്റെ കാലത്തോടും ചരിത്രത്തോടും അറിവുകളോടും എങ്ങനെയെല്ലാം സംവേദനം ചെയ്യാൻ കഴിയുമെന്നതിന്റെ കലാപരമായ സംഘർഷമാണിവിടെയുള്ളത് .യുക്തിയോ സിദ്ധാന്തമോ അല്ല, സൗന്ദര്യാത്മകതയാണ്."

      നോവലിനെക്കുറിച്ച് ഈ വീക്ഷണമുള്ളതുകൊണ്ടാണ് അനിൽകുമാറിന്റെ 'ഏകാന്തതയുടെ മ്യൂസിയം' വായിച്ചു തുടങ്ങിയപ്പോൾ തന്നെ എന്നെ ആകർഷിച്ചത് .ഒരു കൃതിക്കുള്ളിൽ വിവിധ എഴുത്തുകാരുടെ സ്വരങ്ങൾ കേൾപ്പിക്കുന്നത് രസാവഹമാണ്. ആഖ്യാനത്തിന്റെ ഒരു ലീല ഏതൊരു വലിയ രചനയ്ക്കും ആവശ്യമാണ്. ആഖ്യാനത്തിനുള്ളിൽ ഒരു അലൗകിക യുക്തിയുടെ ലീല ഉണ്ടാവണം. ആഖ്യാനം അതിൻ്റെ ലയത്തിൽ പൂർണമാകണം. ആഖ്യാനം അതിൻ്റെ ലോകo സൃഷ്ടിച്ചുകൊണ്ടിരിക്കണം.റയോൾ   ഇഷെൽമാൻ അവതരിപ്പിച്ച പെർഫോമാറ്റിസത്തിൽ ആഖ്യാനം അതിൻ്റെ മാത്രമായ ലയവും സൗന്ദര്യവുമാണ് സൃഷ്ടിക്കേണ്ടതെന്ന് സൂചിപ്പിക്കുന്നുണ്ട് .ഒരു പുതിയ ലോകത്തിൻ്റെ നിയമങ്ങളും ചിന്തകളുമാണ് അവിടെ ഉണ്ടാകേണ്ടത്. 'ഏകാന്തതയുടെ മ്യൂസിയ'ത്തിൽ രണ്ട് സ്വരങ്ങൾ പ്രകടമായുണ്ട് .സിദ്ധാർത്ഥൻ വായിക്കുന്ന ആ അപൂർണ്ണ നോവൽ ഒരു സ്വപ്നത്തിന്റെ വർണത്തൂവലുകൾ കൊണ്ട് മനോഹരമായ ഒരു ഭൂഭാഗവും മനുഷ്യാവസ്ഥയും കാലവും സൃഷ്ടിക്കുന്നു. സിദ്ധാർത്ഥൻ വായിക്കുന്ന നോവലിലെ ഒരു ഭാഗം ഇതാണ്: "അവളുടെ ശരീരത്തിൽ സൂര്യചന്ദ്രന്മാരും നക്ഷത്രങ്ങളും തിളങ്ങി .അവളുടെ നഗ്നതയിൽ നിന്ന് പൊഴിയുന്ന വെളിച്ചം സമസ്ത ജീവജാലങ്ങളിലേക്കും ഒഴുകിപ്പരന്നു. അവളിലേക്കല്ല, മറിച്ച് വെളിച്ചം അവളിൽ നിന്നുമാണ് പുറപ്പെടുന്നതെന്നു തോന്നിച്ചു. മാംസമായ വെളിച്ചം ,അവളുടെ മാറിടങ്ങളോടൊപ്പം ശരീരമാകെത്തന്നെയും ഒരു ജലശില്പം പോലെ ആ സന്ധ്യയിൽ വെട്ടിത്തിളങ്ങി. അപ്പോൾ സ്നാനഘട്ടത്തോടു ചേർന്നുള്ള ഉദ്യാനത്തിലെ കനത്ത പൊന്തക്കാടിനുള്ളിൽ നിന്ന് പാമ്പന്റേതു പോലൊരു സീൽക്കാരമുണർന്നു .തൻ്റെ സകല നിയന്ത്രണങ്ങളും കൈവിട്ടുപോയ മാത്ത എന്ന വേലക്കാരന്റെ ശബ്ദമായിരുന്നു അത്. അവളുടെ നഗ്നത പൊന്തക്കാടിന്റെ മറവിൽ ഒളിഞ്ഞിരുന്നു കാണുകയായിരുന്നു അവൻ .അവന് ആ നഗ്നതയുടെ മനോഹാരിതയും പ്രപഞ്ചത്തെ മയക്കുന്ന ആ സൗന്ദര്യവും തന്റെ ശരീരത്തെ ഉഴുതുമറിക്കുന്ന അവളുടെ  ആകർഷണീയതയും സഹിക്കാൻ കഴിഞ്ഞില്ല."

      സറിയലിസ്റ്റ് അനുഭവം പോലെ ഏകാന്തത 

      ഈ നോവലിൽ ആവിഷ്കൃതമാകുന്നത്  സ്യൂഡോ റിയലിസമാണ്. നോവൽ മനുഷ്യൻ്റെ അസ്തിത്വബോധത്തെ അസ്ഥിരപ്പെടുത്തുകയാണ് ചെയ്യുന്നത്. സുദൃഢമായ ,സൂക്ഷ്മമായ ,മുൾമുനയിലെന്ന പോലെ ജീവിതത്തെ നിർമ്മിക്കുന്ന അസ്തിത്വബോധം സാധ്യമല്ലെന്നാണ് നോവൽ വായിച്ചപ്പോൾ തോന്നിയത്. ഒരു കഥാഖ്യാനത്തിന്റെ ചുവടുപിടിച്ച് സാങ്കല്പിക തുരങ്കങ്ങളുണ്ടാക്കി മുന്നേറുന്ന കഥാപാത്രങ്ങൾ ജീവിതത്തിൻ്റെ ജലാത്മകത - രൂപരഹിതമായ അവസ്ഥയാണ് - പ്രതിപാദിക്കുന്നത്. അസ്ഥിരവും  സ്വപ്നാത്മകവുമായ ജീവിതത്തെ അറിയുന്ന നാം ,ഒരുപക്ഷേ ഏതെങ്കിലും ഒരു കഥയിലെ കഥാപാത്രം ആയിരിക്കുമോ എന്നു സംശയിച്ചു പോകും .മന:ശക്തിക്കനുസരിച്ച്, നമുക്ക് നേരിടേണ്ടി വരുന്ന വെല്ലുവിളികളുടെ കാഠിന്യവും വർദ്ധിക്കുന്നുണ്ടാവണം. നമ്മുടെ കടമ്പകൾ ശേഷിക്കൊത്ത് തിരഞ്ഞെടുക്കാമെങ്കിലും, അതിലെല്ലാം ഒരു അവ്യക്തത നിഴലിക്കുന്നുണ്ട് .ഒറ്റയടിപ്പാതകളിൽ  ഓരോരുത്തരും ആഖ്യാനം ചെയ്യപ്പെട്ട കഥാപാത്രത്തിന്റെ ജീവിതം തേടുന്നു. നമ്മുടേത് ഒരു ഭാഗിക അനുഭവമാണ് .ജീവിതത്തെ മാറിനിന്ന് വീക്ഷിക്കാൻ നമുക്കാവില്ല. ഒരു സറിയലിസ്റ്റ് അനുഭവം പോലെയാണ് ഏകാന്തതയും സന്യാസവും മരണവും. ഒന്നും പൂർണമായി ഗ്രഹിക്കാനാവില്ല. ഇതിനെ സാധൂകരിക്കുന്ന ഒരു ഭാഗം  നോവലിൽ നിന്നുദ്ധരിക്കാം:  "എല്ലാവർക്കും ഒരു ശാപമുണ്ട്. നാശത്തിലേക്ക് നയിക്കുന്ന ഒരു മർമ്മം. ഒരു അക്കില്ലസ് ഹീൽ.അല്ലെങ്കിൽ സാംസൻ്റെ മുടി.കർണ്ണൻ്റെ ദാനം .ധനാർത്തായാവാം ,ലൈംഗികതയാവാം, പുതുമയോടുള്ള ഭ്രമമാകാം, അധികാരഭ്രാന്താവാം, ലഹരിയാവാം, അല്ലെങ്കിൽ ഭൂതദയയോ ,ദാനശീലമോ  ആവാം .ദേശീയതയോ മതഭ്രാന്തോ അല്ലെങ്കിൽ വെറും തീറ്റക്കൊതിയോ ആവാം. നിങ്ങളെപ്പോലെയുള്ളവരുടെ വെറും ഉപഭോഗതൃഷ്ണ അതിലൊന്നായിരിക്കും, അല്ലെങ്കിൽ ഇവയൊക്കെ കൂടിയാകും ഓരോ സമൂഹത്തെയും അതിൻ്റെ പ്രാകൃതപതനങ്ങളിലേക്ക് നടത്തിക്കൊണ്ടുപോകുന്നത്. അടിമത്തത്തിലേക്കും പിന്നെ അപരിഹാര്യമായ നാശത്തിലേക്കും.  അതാണ് മർമ്മം."

       


    • To:  me · Thu, 12 Mar at 11:26 pm

      Message Body



      അസ്തിത്വബോധത്തെ 
      അസ്ഥിരപ്പെടുത്തുന്ന ദർശനം 


      എം.കെ.ഹരികുമാർ 


      ഈ നൂറ്റാണ്ടിൽ ,മലയാളനോവലിൽ പിറന്ന ആദ്യത്തെ ക്ലാസ്സിക് കൃതി എന്ന നിലയിലാണ് 'എം.ആർ .അനിൽകുമാറിൻ്റെ 'ഏകാന്തതയുടെ മ്യൂസിയം'(2019) എന്ന നോവലിനെ ഇവിടെ സമീപിക്കുന്നത് എന്നു പറയട്ടെ. നോവലിനുള്ളിലെ നോവലും എഴുത്തുകാരനുള്ളിലെ  എഴുത്തുകാരനുമാണ് ഈ  നോവലിൻ്റെ മുഖ്യപ്രമേയം. ഈ നൂറ്റാണ്ടിൽ ഒരു നോവൽ എഴുതുമ്പോൾ അതിനു ഭാഷാപരവും പ്രമേയപരവുമായ നവീനത അനിവാര്യമാണ്. കാലികമായ ക്രാഫ്റ്റിൻ്റെ നവീകരണം ഉണ്ടാകണം. ഈ നോവൽ ഇത്  സാധ്യമാക്കിയിരിക്കുന്നു. സമകാലിക സാഹിത്യത്തിലെയും സമീപഭൂതകാലത്തിലെയും മികച്ച കൃതികൾ അവതരിപ്പിച്ച ക്രാഫ്റ്റ് അറിയുന്ന ആളാണ് ഇത് എഴുതിയിരിക്കുന്നതെന്നു വായനക്കാരനു മനസ്സിലാവുന്ന ധാരാളം സന്ദർഭങ്ങളുണ്ട്. 

      മെക്സിക്കൻ എഴുത്തുകാരൻ ഹ്വാൻ റുൾഫോയുടെ 'പെഡ്രോ പരാമോ' പ്രസിദ്ധീകരിച്ചത് 1955 ലാണ്.വ്യക്തിഗതമായ ആത്മീയത, യാഥാർത്ഥ്യത്തിനും മിഥ്യയ്ക്കുമിടയിലുള്ള ആഖ്യാനം, സ്വപ്നാത്മകത ,ഭ്രമാത്മകത ,ശൂന്യത, ആഖ്യാനത്തിൽ കാലങ്ങളുടെ കുഴമറിച്ചിൽ തുടങ്ങിയ സങ്കേതങ്ങൾ അതിലുണ്ടായിരുന്നു .ഹ്വാൻ റുൾഫോക്ക് ഇരുപതാം നൂറ്റാണ്ടിലെ നോവൽ എന്താണെന്നു അറിയാമായിരുന്നു .ഫ്രാൻസ് കാഫ്കയുടെയും ക്ലാരിസ് ലിസ്പെക്റ്ററിൻ്റെയും നോവലുകളും ബോർഹസിൻ്റെയും എഡ്ഗാർ അലൻപോയുടെയും കഥകളും നൽകിയ സാഹിത്യസംസ്കാരത്തെ ഒന്നു പുതുക്കുകയാണ് ഹ്വാൻ റുൾഫോ ചെയ്തത്. ആധുനിക മനസ്സിൽ നിന്നുള്ള വളർച്ചയാണ് ഇവിടെ കാണാനായത് .ആധുനിക മനസ്സ് എന്ന ബെഞ്ച് മാർക്ക് ഉണ്ടാകണം. അത് ഇനിയുള്ള സാഹിത്യരചനകളുടെ പശ്ചാത്തലഭംഗിയാണ്.

      ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ പത്തൊൻപതാം നൂറ്റാണ്ടിലെ കാഴ്ചപ്പാടുകളും പ്രമേയങ്ങളും ആവർത്തിക്കേണ്ട; ആ ഭാഷയോ ശൈലിയോ മതിയാവുകയില്ല .
      വായനക്കാർക്ക് അത് വിസ്മയം നൽകില്ല .ജീവിതത്തെ ആഴത്തിൽ കാണുന്ന ഒരു എഴുത്തുകാരനു  അയാളുടേതായ ക്രാഫ്റ്റ്, നവീന സാഹിത്യാവബോധം  ഉണ്ടാകാതിരിക്കില്ല. നോവലിൻ്റെ സംസ്കാരം എന്താണെന്നു അറിയേണ്ടതുണ്ട്. വ്ളാഡിമിർ നബോക്കോവ് നിരീക്ഷിക്കുന്നത്, ഓരോ നോവലും അതിനു മുമ്പുണ്ടായ എല്ലാ നോവലുകളെയും അതിശയിപ്പിക്കണമെന്നാണ്. നോവൽ എന്ന മാധ്യമം പുതിയതാകാൻ വിധിക്കപ്പെട്ടിരിക്കുന്നു. നോവലിൽ എന്തും പറയാമെന്ന ധാരണ വേണ്ട. ചിലർ ഇപ്പോഴും ചരിത്രവും ഭൂമിശാസ്ത്രവും വിശ്വാസവും നഗര, ഗ്രാമ പുരാണങ്ങളും നോവലിലൂടെ വേവിച്ചു വിളമ്പുകയാണ്. ഇതൊക്കെ കാലഹരണപ്പെട്ട ആവിഷ്കാരങ്ങളാണ്.

      നോവലിനള്ളിൽ മറ്റൊരു നോവൽ 

      'പെഡ്രോ പരാമോ'യുടെ ഭ്രമാത്മകതയും മനുഷ്യത്വവും ഇരുപതാംനൂറ്റാണ്ടിന്റെ അനുഭവമായിരുന്നു .ആധുനികതയുടെയും ഉത്തരാധുനികതയുടെയും സംസ്കാരമുള്ളവർ എഴുതുന്ന നോവലുകളാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിനെ കാത്തിരിക്കുന്നത്. ഗബ്രിയേൽ ഗാർസിയ മാർകേസ് ,റോബർട്ടോ ബൊലാനോ തുടങ്ങിയവരുടെ നോവൽ പര്യവേക്ഷണങ്ങൾ ഓർമ്മയിലുണ്ട്. യാൻ മാർട്ടൽ എഴുതിയ 'ലൈഫ് ഓഫ് പി' (2001) ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദ്യ ലോകക്ളാസിക്കായി പരിഗണിക്കാവുന്നതാണ്. 
      തൊട്ടു പിന്നാലെയാണ് 2004 ൽ റോബർട്ടോ ബൊലാനോയുടെ '2666' പ്രസിദ്ധീകരിക്കപ്പെട്ടത്. 2003 ൽ ബൊലാനോ വിടവാങ്ങിയ ശേഷമാണ് നോവൽ പുറത്തുവന്നത്. 2017 ൽ ജോർജ് സോണ്ടേഴ്സിൻ്റെ 'ലിങ്കൺ ഇൻ ദ് ബാർദോ' പ്രത്യക്ഷപ്പെട്ടത്  നോവലിൻ്റെ ഭാവിയിൽ വിശ്വസിക്കാനുള്ള പ്രചോദനവും ശക്തിയും നൽകി .അനിൽകുമാറിന്റെ 'ഏകാന്തതയുടെ മ്യൂസിയം' ഒരാധുനിക മനസ്സിൻ്റെ  സാന്നിദ്ധ്യം നിലനിർത്തുന്നു. ഗൃഹാതുരത്വമോ മിത്തുകളുടെ നിർമ്മാണമോ പ്രാദേശിക ഭൂപ്രദേശങ്ങളുടെ വീണ്ടും കണ്ടെത്തലോ ഇല്ല. താരതമ്യേന  വളരെ ബൃഹത്തായ ഒരു നോവലാണിത്. എഴുനൂറ്റി നാല്പത് പുറങ്ങളിൽ വ്യാപിക്കുന്ന നോവലിൽ പല കഥാതന്തുക്കൾ കൂട്ടിയോജിപ്പിക്കുന്നതിലും അത് നോവലിനുള്ളിലെ മറ്റൊരു നോവലായി വികസിപ്പിക്കുന്നതിലും സൂക്ഷ്മതയും അധ്വാനവും വളരെ ആവശ്യമാണ്. മലയാളനോവലിനെ കാല്പനിക ജ്വരത്തിൽ നിന്ന് മോചിപ്പിച്ച കൃതിയാണിത് .നമ്മുടെ ഭാഷയിൽ ഒരു മിസ്റ്റിക് ,കാല്പനിക ,ചരിത്ര സ്വരമേളനത്തിനാണ് എപ്പോഴും ആധിപത്യം ചെലുത്താനായിട്ടുള്ളത്. ബഷീറിൻ്റെ 'മാന്ത്രികപ്പൂച്ച', വിജയൻ്റെ 'ഖസാക്കിൻ്റെ ഇതിഹാസം' തുടങ്ങിയ കൃതികൾ ഉദാഹരണം. ഒരു നവ റൊമാൻറിക് ,സൗന്ദര്യാത്മക  പരിപ്രേക്ഷ്യം മലയാള വായനക്കാർക്ക് ഇപ്പോൾ ഉൾക്കൊള്ളാൻ കഴിയും. വിജയൻ്റെ ദാർശനികമായ അജ്ഞേയതയും വൈദികമായ സൗന്ദര്യാത്മകതയും മലയാളവായനയെ നവീകരിച്ചു എന്നതാണ് സത്യം.

      എന്നാൽ അനിൽകുമാർ കേവലം ഒരു നോവൽ കൊണ്ട് വായനയിൽ സമൂലമായ പരിവർത്തനം സാധ്യമാക്കുക മാത്രമല്ല, സമകാലികമായ നോവൽ സംസ്കാരത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിനു ഉതകുന്ന വിധം ഉത്തരാധുനികമായ ആഖ്യാനതന്ത്രത്തെ  കലാപരമായി വികസിപ്പിക്കുകയും ചെയ്തിരിക്കുന്നു.പുതിയൊരു പ്രമേയം കണ്ടെത്തുകയോ ഒരു രാഷ്ട്രീയ വിഷയം വിശദീകരിക്കുകയോ ചെയ്യുന്നതിനു പകരം നോവൽ തന്നെ നോവലിനെ അപനിർമ്മിക്കുന്നതാണ് നാം കാണുന്നത് .ഓർമ്മയ്ക്കുള്ളിലേക്ക് പോയി ഇതര ഓർമ്മകൾ കോർത്തെടുക്കുന്നതു പോലെയാണിത്.

      ഈ നോവലിൽ ഒരിടത്ത് നോവലിസ്റ്റ് തൻ്റെ കഥാസങ്കല്പം വ്യക്തമാക്കാൻ  ചില കാര്യങ്ങൾ പറയുന്നുണ്ട് .അത് നോവലിലെ എഴുത്തുകാരനെന്ന കഥാപാത്രത്തോടുള്ള ചോദ്യങ്ങൾക്ക് ഉത്തരമായി രേഖപ്പെടുത്തുന്നതാണ്. ജീവിതത്തിൽ നിന്ന് ഒരു കഥ എടുത്ത് പകർത്തുകയല്ല ,ജീവിതത്തെ അതായിട്ടു തന്നെ ആവിഷ്കരിക്കുകയാണ് ലക്ഷ്യമെന്ന് ആ എഴുത്തുകാരൻ അറിയിക്കുന്നുണ്ട്. ജീവിതം ഒരു കഥയല്ലെന്ന നിലപാടിനാണ് ഇവിടെ പ്രസക്തി.  ജീവിതം ഒരിക്കലും ഒരു കഥയല്ല ;അത് ജീവിതം മാത്രമാണ്. ജീവിതത്തെ കഥയാക്കുമ്പോൾ യാഥാർത്ഥ്യങ്ങൾ ചോർന്നു പോകും.കഥയുടെ ക്രാഫ്റ്റിനും ഉള്ളടക്കത്തിനുമായി ജീവിതത്തെ രൂപാന്തരപ്പെടുത്തേണ്ടി വരും. യഥാതഥ   നോവലിസ്റ്റുകൾ ജീവിതത്തെ ഒരു കഥയാക്കി പരിമിതപ്പെടുത്തി എന്ന ആരോപണവും കഥാപാത്രം ഉന്നയിക്കുന്നുണ്ട്. ഒരു പ്ളോട്ടിനുള്ളിൽ കഥാപാത്രങ്ങൾ കുരുങ്ങിക്കിടക്കുന്നതിനെതിരെയാണ്  അദ്ദേഹം ചിന്തിക്കുന്നത്. "ജീവിതത്തിലൊരിടത്തും അങ്ങനെ കുരുങ്ങിക്കിടക്കുന്നവരെ കാണാൻ പറ്റില്ല .ജീവിതം മറ്റൊന്നുമല്ല. പരസ്പരം കെട്ടുപിണഞ്ഞു കിടക്കുന്ന വലക്കണ്ണികൾ മാതിരിയുള്ള എണ്ണമറ്റ സംഭവങ്ങൾ മാത്രമാണ് .ഏതൊരാളും ആ പരമ്പരകളിലെ തുടർച്ചയും പങ്കാളിയുമാണ്. ശ്രമിച്ചു നോക്കിയാൽ സംഭവങ്ങളും കഥാപാത്രങ്ങളാവാൻ തയ്യാറാവാത്ത മനുഷ്യരും ആകസ്മികതകളും ഒക്കെ കെട്ടുപിണഞ്ഞു കിടക്കുന്ന ഒന്നാണ്  ജീവിതമെന്നു കാണാം ." ഈ വീക്ഷണം 'ഏകാന്തതയുടെ മ്യൂസിയ'ത്തെ  മലയാളനോവലിൻ്റെ വഴിയിൽ ഒരു നാഴികക്കല്ലാക്കുകയാണ്.

      നോവലിസ്റ്റ് വിശുദ്ധനാവുമ്പോൾ 

      മുൻകൂട്ടി നിശ്ചയിക്കപ്പെട്ടതാണെന്നു  തോന്നാത്ത ആഖ്യാനമായി ജീവിതത്തെ കാണുകയാണ് നോവലിസ്റ്റ്. എഴുത്തുകാരനും കൃതിയിലെ എഴുത്തുകാരനും ഒരേ പോലെ ചിന്തിക്കുകയാണ് .കൃതിയിലെ എഴുത്തുകാരന്റെ സങ്കല്പത്തിലാണ് ഇത് രചിച്ചിരിക്കുന്നത്. അതുകൊണ്ട് ഈ  ക്രാഫ്റ്റ് 'ഏകാന്തതയുടെ മ്യൂസിയ'ത്തിൻ്റ കർത്താവിന്റേതാണ്. ജീവിതത്തിൻ്റെ  ആകസ്മികതകളെയാണ് നോവലിസ്റ്റ്  സാമഗ്രിയായി നിരീക്ഷിക്കുന്നത്. ആകസ്മിക സംഭവങ്ങൾ ജീവിതത്തെ അനന്യമാക്കുന്നു. എങ്ങനെയാണ് ഇത് ആവിഷ്കരിക്കുക എന്ന ആലോചന നോവലിലെ എഴുത്തുകാരൻ വിശദീകരിക്കുന്നത് ഇങ്ങനെയാണ്: "വിചാരിച്ചിരിക്കെ പെട്ടെന്നൊരുനാൾ ജീവിതം വഴിമാറി ഒഴുകാൻ തുടങ്ങുന്നു. അതിൻ്റെ വിസ്മയമാണ് കഥ .പെട്ടെന്നൊരാൾ ധനികനാകുന്നു. അല്ലെങ്കിൽ വേറൊരാൾ മരണത്തിലേക്കോ വലിയ രോഗത്തിലേക്കോ വഴുതിവീഴുന്നു. കപ്പൽച്ചേതം വന്ന് ആർക്കും ത്രാണനം  ചെയ്യാനാവാത്ത മരണസമുദ്രത്തിൽപ്പെടുന്നു. സ്നേഹം നടിച്ചു വരുന്ന ഒരു ഭരണാധികാരി നമ്മുടെ സ്വാതന്ത്ര്യമെല്ലാം കവർന്നെടുത്തുകൊണ്ടുപോകുന്നു. ക്രൂരനും കോമാളിയുമായ ഒരു ഏകാധിപതി സ്ഥാനഭ്രഷ്ടനാക്കപ്പെടുന്നു. തെരുവുകൾ നായകളെ പോലെ അയാളെ കടിച്ചു കീറുന്നു.അപ്രതീക്ഷിതമായി ഭാര്യയും ഭർത്താവും വഴക്കിട്ട് പിരിയുന്നു. അവരുടെ നിഷ്കളങ്കരായ കുട്ടികൾ അനാഥരാവുന്നു.പെട്ടെന്നൊരാൾ അകാരണമായി വിഷാദരോഗിയാവുന്നു. അതുകാരണമായി അല്ലെങ്കിൽ കാരണമുണ്ടായിട്ടുതന്നെ ഒരാൾ ഉന്മാദത്തിലേക്ക് നിലവിട്ട് പതിക്കുന്നു. സന്തോഷവാനായ ഒരാൾ കടങ്കഥ പോലെ ആത്മഹത്യ ചെയ്യുന്നു. ബാല്യം വിടാത്ത ചിത്രശലഭം പോലെ നിഷ്കളങ്കയായ ഒരു ചെറിയ പെൺകുട്ടി ഏറ്റവും ക്രൂരമായി ഒരു മാംസക്കൊതിയനാൽ തിന്നുതീർക്കപ്പെടുന്നു. അങ്ങനെയുള്ള നിർഭാഗ്യങ്ങളുടെയും ക്രൂരതകളുടെയും പെരുമഴയും കൊടുങ്കാറ്റുമുണ്ടാകുന്നു. അത് ജീവിതത്തെ ചുഴലിക്കാറ്റ് മാതിരി ആകാശത്തേക്ക് തകർത്തെറിയുന്നു. നിലയില്ലാത്ത സൗന്ദര്യത്തിലേക്ക് കുത്തിയൊലിപ്പിച്ചു കൊണ്ടുപോകുന്നു. സ്ഫോടനത്തിലൂടെ ഛിന്നഭിന്നമാക്കുന്നു.അത്തരം ആകസ്മികമായ പരിണതികളെ ചിത്രീകരിക്കുന്നതിനുള്ള കല  കണ്ടുപിടിക്കുക എന്നത് മാത്രമായിരുന്നു എൻ്റെ ലക്ഷ്യം."

      ജീവിതത്തെ ചരിത്രത്തിൻ്റെയോ മിത്തിൻ്റെയോ തടിച്ച പുസ്തകങ്ങളുടെ യോ മഹത് വചനങ്ങളുടെ പശ്ചാത്തലത്തിലല്ലാതെ മുഖാമുഖം കാണാനാണ് നോവലിസ്റ്റിൻ്റെ ഉദ്യമം . മറ്റുള്ളവർ കണ്ടതിനും അവർ കാണിച്ചുതന്നതിനും അപ്പുറത്ത് താൻ എന്തു കണ്ടുവെന്ന് സ്ഥിരീകരിക്കാൻ സ്ഥായിയായ ഒരു നിർബന്ധമുണ്ടാകുന്നു. ഇവിടെ നോവലിസ്റ്റ് വിശുദ്ധ (saint)നാവുകയാണ് .നന്മയെയും തിന്മയെയും വെറും സാക്ഷിയായി നിന്ന് വിചാരണ ചെയ്യുന്നു. ആരോടും പക്ഷമില്ല. എല്ലാം തന്നിൽ നിന്നു പിറവിയെടുത്തതാണെന്ന ബോധ്യത്തിൽ സത്യങ്ങൾ തന്നിലേക്കു തന്നെ അസ്ത്രങ്ങളായി പാഞ്ഞു വരുന്നത് കണ്ട് നിഷ്കളങ്കനും നിസ്സഹായനുമാകുന്നു .നിർമ്മമതയുടെ വിശുദ്ധിയിൽ വാക്കുകൾ അലൗകികമായ പൊരുളുകളായിത്തീരുന്നു. ഇത് നോവലിസ്റ്റിനെ വിശുദ്ധനാക്കുകയാണ്. താൻ ഒരു പുണ്യാളനാണെന്ന അറിവിൽ യാതൊന്നിനോടും സന്ധി ചെയ്യാതെ ജീവിതത്തെ വിചാരണ ചെയ്യുന്നു. വിശുദ്ധൻ്റെ അനുഭവങ്ങൾ കൈവിരലുകൾക്കിടയിലൂടെ താഴേക്ക് വീണു പോകും. കാലം  അങ്ങനെയാണ് ഓരോന്നിനെയും പിന്നിലേക്ക് മാറ്റുന്നത് .ഒരു ദിവസം എന്നത് ഒരു ഇല പോലെയോ, വർത്തമാന പത്രത്തിന്റെ ഒരു കടലാസ് പോലെയോ, ഒരു തകിട് പോലെയോ, ബിസ്ക്കറ്റ് പോലെയോ, കലണ്ടറിലെ താള് പോലെയോ എവിടെയും സൂക്ഷിക്കപ്പെടുന്നില്ല. ദിവസം  അപ്പോൾ തന്നെ നിഷ്പ്രഭമാവുകയാണ്. എത്ര കൊട്ടിഘോഷിച്ചുകൊണ്ടാണ് ഒരു ദിവസം ആരംഭിക്കുന്നത് !.എത്രയോ പക്ഷികളും പ്രാണികളും  ഹർഷാരവത്തോടെയാണ് അതിനെ വരവേറ്റത് .എന്നാൽ അത് ഏറ്റവും വലിയ ശോക ഘോഷയാത്രയോടെ  അവസാനിക്കുന്നു .ഒരു പ്രതീതി പോലെ അത് അപ്രത്യക്ഷമാകുന്നു.  ആ ദിവസം എവിടെയാണുള്ളതെന്നു തിരഞ്ഞു ചെല്ലുന്നവൻ ഒരു നായയെപ്പോലെ, സൂര്യൻ ദൂരെ അസ്തമിച്ച ശേഷമുള്ള ഇരുൾ മറയ്ക്കു നേരെ നിന്ന് കുരച്ചുകൊണ്ടിരിക്കേണ്ടി വരും. വേറെ  മാർഗമില്ല .അതുകൊണ്ട് ആകസ്മികമായി ,കാരണമില്ലാതെ സംഭവിക്കുന്നതിലെല്ലാം ജീവിതത്തെ അഭിദർശിക്കുകയാണ് നോവലിസ്റ്റ് .ഒരു മധ്യവയസ്കൻ്റെ മരണത്തെ പോലും ആകസ്മികമായി നോക്കിക്കാണാൻ തയ്യാറാവുന്നു. "സ്വന്തം മരണത്തെ അദ്ദേഹം സ്വയം തിരഞ്ഞെടുത്തു കഴിഞ്ഞിരുന്നു. ഒരുവൻ നിത്യമായ ബ്രഹ്മചര്യത്തെയും പൗരോഹിത്യത്തെയും തിരഞ്ഞെടുക്കുന്നത് പോലെ വളരെ വളരെ സ്വാഭാവികമായിരുന്നു അത് ." എന്തിനെയും പുതുതായി ,നഗ്നമായി അനുഭവിക്കാനുള്ള ആസക്തിയാണ് ഈ നോവലിൻ്റെ പിന്നിൽ പ്രവർത്തിച്ചതെന്ന് കാണാം. യാതൊന്നും മറ്റൊരു ശക്തിക്കും വിട്ടുകൊടുക്കുകയില്ല.

      ആത്മീയത കലയുടെ വസ്തു 

      എല്ലാത്തിനെയും താനാണ് അനുഭവിക്കുന്നതെന്നു നോവലിസ്റ്റ് സ്വയം ബോധ്യപ്പെടുകയാണ് .ബ്രഹ്മചര്യവും  പൗരോഹിത്യവും പോലെയുള്ള ഒരവസ്ഥയാണ് മരണമെന്ന് സങ്കല്പിക്കുന്നതിലെ സ്വതന്ത്രമായ ആത്മീയത നോവലിൽ കലയുടെ വസ്തുവായി പരിണമിക്കുകയാണ്. എഴുതിക്കഴിഞ്ഞ നോവലിനെക്കുറിച്ചുള്ള ചർച്ചയിൽ എഴുത്തുകാരൻ തന്റെ കഥാപാത്രങ്ങൾക്ക് വിവിധ സാധ്യതകൾ സങ്കല്പിക്കുന്നുണ്ട്. എങ്ങനെയൊക്കെ മാറ്റി എഴുതിയാലും അടിസ്ഥാനപരമായ യാദൃച്ഛികത എന്ന ഗുണമില്ലാതാകുന്നില്ല.

      ഈ നോവലിൽ വിവരിക്കുന്ന കൃതിയുടെ പേരാണ് 'ഏകാന്തതയുടെ  മ്യൂസിയം'. നോവലിസ്റ്റ് കടുത്ത വിഷാദത്തിൽ അമരുകയായിരുന്നു. ഒരു ഇംഗ്ലീഷ് പത്രപ്രവർത്തകൻ യാദൃച്ഛികമായാണ് എക്സകവേഷൻസ് എന്ന ബ്ലോഗ് വായിക്കുന്നത്. ബ്ലോഗ് ആധുനികകാലത്തെ ഒരു പ്ലാറ്റ്ഫോമാണ്. നോവൽ അതിൽ നിന്നാണ് പിറവിയെടുക്കുന്നത്. ബ്ലോഗിൽ ആരോ എഴുതിയ ഒരു നോവലിന്റെ ചില ഭാഗങ്ങൾ പ്രസിദ്ധീകരിച്ചത് കാണാനിടയാകുന്നു. ഡിടിപി ചെയ്ത് നോവൽ ഭാഗങ്ങളാണ്. അതിൽ ചോരപ്പാടുകളുണ്ടായിരുന്നു. പ്രധാന കഥാപാത്രങ്ങളിലൊരാളായ സിദ്ധാർത്ഥൻ എന്ന പത്രപ്രവർത്തകൻ അതിനു പിന്നിലെ കഥ കണ്ടെത്തുന്നു.ഗബ്രിയേൽ ജോസഫ് കട്ടക്കാരൻ എന്ന ആംഗ്ലോ ഇന്ത്യൻ എഴുത്തുകാരന്റെ 'ദേശത്തെപ്പറ്റി പറഞ്ഞ ആയിരം നുണകൾ' എന്ന പേരുള്ള ഇംഗ്ലീഷ് നോവലിൻ്റെ മലയാള പരിഭാഷയിലെ ഏതാനും പേജുകളാണത്. നോവലിൻ്റെ യഥാർത്ഥ കർത്താവിനെ തേടിപ്പോവുകയാണ് സിദ്ധാർത്ഥൻ. എഴുത്തുകാരനെ കണ്ടെത്തുമ്പോൾ സംശയങ്ങൾ ഒന്നൊന്നായി ദൂരീകരിക്കുകയാണ്. എന്നാൽ ആ ചോരപുരണ്ട കൈയെഴുത്തുപ്രതിയുടെ പിന്നിലെ രഹസ്യങ്ങളെക്കുറിച്ച് ഞാൻ വിശദമാക്കാത്തത് ബോധപൂർവമാണെന്ന് നോവലിസ്റ്റ് അറിയിക്കുന്നു .അത് അദ്ദേഹം വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. അതേപ്പറ്റി ഇങ്ങനെ എഴുതിയിരിക്കുന്നു: " ഒരുപക്ഷേ ആയിരം വർഷങ്ങൾക്ക് ശേഷം ഭൂമി ഇളക്കി മറിക്കുമ്പോൾ ഒരിടത്തുനിന്ന് ഒരു മൺകുടം പോലെ ആ രഹസ്യം പൊങ്ങി വന്നേക്കാം. സാമൂതിരിയുടെയും സാമന്തന്മാരുടെയും അഞ്ഞൂറ്  വർഷത്തെ കടൽ വാണിജ്യത്തിന്റെ സമ്പാദ്യം മുഴുവനും ആ രഹസ്യങ്ങളോടൊപ്പം മണ്ണിനടിയിൽ നിന്ന് വീണ്ടും കണ്ടെടുക്കപ്പെടുമായിരിക്കും. അതുവരെ അവ കാലത്തിന്റെ രഹസ്യാത്മകമായ മ്യൂസിയങ്ങളിൽ തന്നെ സൂക്ഷിക്കപ്പെടും. അല്ലെങ്കിൽ മണ്ണടിഞ്ഞു പോകും. " 

      താൻ എഴുതിയ കാര്യങ്ങൾ തൻ്റെ കൺമുന്നിൽ അതേപടി സംഭവിച്ചതിനു ശേഷമാണ് നോവലിസ്റ്റ് നോവൽ മാറ്റിയെഴുതിയത് .ഭാവന ജീവിതത്തെ അതിക്രമിച്ചു കടക്കുന്ന സന്ദർഭമാണെന്ന തിരിച്ചറിവ് സംഭവിക്കുകയാണ്. നോവലിസ്റ്റ് തൻ്റെ വാദം പൂർത്തിയാക്കുന്നത് ഇങ്ങനെയാണ്: "പക്ഷേ യാഥാർത്ഥ്യം ഫിക്ഷ്നെക്കാൾ അവിശ്വസനീയമാണെന്നു ചിലർക്കെങ്കിലും അറിയാതിരിക്കില്ല. എഴുത്തും യാഥാർത്ഥ്യവും തമ്മിലുള്ള ഇടപെടലുകളെല്ലാം നടക്കുന്നത് ഒരു മാന്ത്രിക കളത്തിനകത്തുവച്ചാണ്. എഴുത്തുകാർ മുൻകൂട്ടി പറഞ്ഞുവെച്ചതുപോലെയാണ് ചുറ്റുമുള്ള ഈ ലോകത്ത് കാര്യങ്ങൾ സംഭവിക്കുന്നത്. അതോർക്കുമ്പോൾ പേടി തോന്നും. ഒരു ഉറക്കം കഴിഞ്ഞ് എണീക്കുമ്പോഴേക്കും ലോകം അതേപടി ഇവിടെയുണ്ടല്ലോ. അപ്പോൾ നമുക്ക് സന്തോഷം തോന്നും. ആരും അത് ഇല്ലാതാക്കിയിട്ടില്ല. അതിനെക്കാൾ അത്ഭുതകരമായി മറ്റെന്താണുള്ളത് ? അല്ലെങ്കിൽ ഉറക്കത്തിൽ നിന്നുണർന്ന് നോക്കുമ്പോൾ ഗ്രിഗർ സാംസയെ പോലെ നമ്മളും ഒരു വിചിത്ര ഷഡ്പദമായി പരിണമിച്ചിട്ടില്ല എന്നതിനേക്കാൾ അത്ഭുതകരമായി മറ്റെന്താണുള്ളത് ? നിങ്ങളുടെ മക്കൾക്ക് നിങ്ങളെ വിശ്വാസപൂർവ്വം ചുംബിക്കാൻ കഴിയുന്നു എന്നതിനേക്കാൾ അവിശ്വസനീയമായി മറ്റെന്താണുള്ളത്? ഇത്രയും ഇൻസെക്യുർ ആയ ഒരു ദേശത്തിൻ്റെ തെരുവിലൂടെ നടക്കുമ്പോൾ ആരും നമ്മളെ കൊലപ്പെടുത്തുകയോ കവർച്ച ചെയ്യുകയോ ബലാത്സംഗം ചെയ്യുകയോ ചെയ്യുന്നില്ലല്ലോ. ആരും ഒരു മോട്ടോർസൈക്കിളിൽ വന്ന് വെടിവെച്ചു വീഴ്ത്തുന്നില്ലല്ലോ. പിടിച്ചുകൊണ്ട് പോയി നമ്മുടെ അവയവങ്ങൾ മുറിച്ചെടുക്കുന്നില്ലല്ലോ. ഒരു വർഗീയ കലാപത്തിലും പെട്ട് നമ്മൾ കത്തിയെരിയുന്നില്ലല്ലോ. അല്ലെങ്കിൽ ഇതൊന്നും നടക്കുന്ന വിവരങ്ങൾ പോലും നാം അറിയുന്നില്ലല്ലോ. ഇതിനേക്കാളൊക്കെ വലിയ അത്ഭുതങ്ങൾ എന്തുണ്ട് ?ഇതെല്ലാം സൃഷ്ടിക്കുന്നത് വെറും സാധാരണമനുഷ്യരാണ്. അതുകൊണ്ട് പറയാൻ നിന്നാൽ വിരസമായ ഈ ജീവിതത്തെക്കുറിച്ച് മുഴുവൻ ഉപന്യസിക്കേണ്ടിവരും."

      ഇവിടെ നോവലിൻ്റെ ഭാഷ കാല്പനികമല്ല; യഥാതഥവുമല്ല. എന്നാൽ അത് ഭാഷയുടെ ഒരു വഴിയാണ് . ഭാഷ തനിയെ സൃഷ്ടിക്കപ്പെടുകയാണ്. അതിൽ ആസൂത്രണം ചെയ്ത വിഷാദമോ ഭ്രമമോ ഇല്ല .ചിന്തകൾ ആവശ്യപ്പെടുന്നതനുസരിച്ച് ഭാഷ രൂപപ്പെടുകയാണ്. ഭാഷ മുൻകൂട്ടി നിശ്ചയിക്കപ്പെട്ട വിഭവം കഴിച്ച് പെരുമ്പാമ്പിനെ പോലെ കിടക്കുകയല്ല; ഇരയുടെ വലുപ്പത്തിനനുസരിച്ച് ഉടൽ ക്രമീകരിക്കുന്ന ഉരഗമാണത്. 

      മനുഷ്യാവസ്ഥയിലേക്ക് ആഴത്തിൽ പതിക്കുന്ന മനസ്സ് 

      ഒരു ഭാഗത്ത് ഭാഷ നോവലിസ്റ്റിനെ തന്നെ വലിച്ചുകൊണ്ടു പോവുകയാണ്.
      "എഴുത്തുകാരൻ ആ മരണഫയൽ തട്ടിയെടുത്ത് അത് ആർത്തിയോടെ തുറന്നപ്പോൾ അതിൽ നിന്ന് ദേശാടനപ്പക്ഷികൾ ആകാശത്തേക്ക് ചിറകടിച്ചു പറന്നു. അതിൽ നിന്ന് മഞ്ഞും കാറ്റും പുറത്തേക്ക് വമിച്ചു. ഒരരുവി അതിൽനിന്ന് പുറത്തേക്കൊഴുകി. അനന്തരം സന്ധ്യയായി ,രാവായി. ചുറ്റിലും നിലാവ് പരന്നു. മഗ്ദലേന സലോമിയും ചുഴലി ചുറ്റിത്തിരിയുന്ന കാറ്റും അശാന്തമായ തടാകവുമെല്ലാം അതിൽ  പ്രത്യക്ഷപ്പെട്ടു ."

      വേറൊരിടത്ത് എഴുതുന്നത് നോക്കുക: " ആ വാക്കുകൾക്ക് ഒപ്പിയത്തിൻ്റെയും മരിജുവാനയുടെയും അലൗകികമായ സുഖാനുഭവം ഉണ്ടാക്കാൻ കഴിഞ്ഞിരുന്നു. ആ വാക്കുകൾ മരങ്ങൾക്ക് മുകളിലേക്ക് പടർന്നു കയറാനും താഴേക്ക് തൂങ്ങിയാടാനും വെമ്പുന്ന വള്ളിച്ചെടികളായിരുന്നു. ഭ്രാന്തമായ വെളിച്ചം പരത്തുന്നവയായിരുന്നു.അവൻ അവളുടെ വിരലുകളിൽ തൊട്ടു. അതിൻ്റെ റോസ് നിറമുള്ള അഗ്രങ്ങൾ സ്വപ്നങ്ങളിലുള്ള മാലാഖമാരെ ഓർമ്മിപ്പിച്ചു ." 'ഏകാന്തതയുടെ മ്യൂസിയം' വെറുതെ ഭാഷ സൃഷ്ടിക്കാൻ വേണ്ടി  എഴുതിയതല്ല ;അനുഭവങ്ങളുടെ പൊരുൾ തേടിച്ചെല്ലുന്ന ഒരു മനസ്സിന്റെ പ്രകമ്പനങ്ങളും കാഴ്ചകളുമാണ് ഇവിടെ ചുരുൾ നിവരുന്നത്. മനുഷ്യാവസ്ഥയിലേക്ക് ആഴത്തിൽ പതിക്കുന്ന ഒരു മനസ്സിൻ്റെ വിഭ്രാമകമായ ശബ്ദങ്ങൾ ഇതിൽ മുഴങ്ങുന്നുണ്ട് .മനുഷ്യൻ എന്ന അവസ്ഥയുടെ അനേകം അടരുകൾ പുറത്തുകൊണ്ടുവരാൻ ഒരു എഴുത്തുകാരനെയും അയാളുടെ കൃതിയെയും ഉപയോഗിക്കുകയാണ് നോവലിസ്റ്റ്.ഒന്നിൽ തന്നെ അതിൻ്റെ അപരത്വം,സറിയലിസ്റ്റിക്  അനുഭവത്തിൽ തന്നെ അതിൻ്റെ  വൈരുദ്ധ്യാത്മകമായ അനുരണനങ്ങൾ വായനക്കാരൻ അഭിമുഖീകരിക്കുകയാണ്. നോവൽ ഒരു രൂപകമാവുകയാണ്. അത് ചിലപ്പോൾ പ്രഹേളികയാവുകയും ചെയ്യുന്നു.

      നായകനായ സിദ്ധാർത്ഥൻ വളരെ യാദൃശ്ചികമായി കാണുന്ന 'മഗ്ദലേന സലോമി' എന്ന നോവൽഭാഗം ഒരു തെരുവിൽ അനാഥമായി കിടന്ന ഒരു ഡി ടി പി പേപ്പറായിരുന്നല്ലോ .എക്സ് എന്ന ബ്ലോഗറുടെ 'എക്സകവേഷൻസ് എന്ന ബ്ലോഗിലാണ് അത് കാണുന്നതെന്ന് സൂചിപ്പിച്ചത് ഓർക്കുമല്ലോ. ഇവിടെ അജ്ഞാതമായ ഒരു നോവലും അതിൻ്റെ അജ്ഞാതമായ എഴുത്തുകാരനും ഒരു വശത്ത്. അത് തെരുവിൽ നിന്നെടുത്ത് ബ്ളോഗിൽ പോസ്റ്റ് ചെയ്യുന്നയാൾ മറുവശത്ത് .ഇതിനെല്ലാം  സാക്ഷിയായ സിദ്ധാർത്ഥൻ എന്ന പത്രപ്രവർത്തകനും .ജീവിതത്തിൻ്റെ  അനിശ്ചിതവും അദൃശ്യവും അപരിഹാര്യവുമായ സമസ്യയാണ് അല്ലെങ്കിൽ എടാകൂടമാണ് അനുഭവപ്പെടുന്നത്. ഒരു നൈമിഷികമായ ബോധതലം ജീവിതത്തിലുണ്ട് .പക്ഷേ സത്യത്തെയും മിഥ്യയെയും വേർപിരിക്കാൻ കഴിയാത്ത തരത്തിലുള്ള ഒരവസ്ഥയുണ്ട്. ആ അനുഭവത്തെ പകർത്തുന്നതിനു വേണ്ടിയാണ്, ഇതുപോലെ പ്രതീതി യാഥാർത്ഥ്യങ്ങൾ കലയിൽ ഉപയോഗിക്കുന്നത് .ഇതിനു പുറമെ, നോവൽ രൂപകൽപ്പന ചെയ്യുന്ന അനിൽകുമാർ എന്ന എഴുത്തുകാരൻ ഒരു കാര്യം വ്യക്തമാക്കുന്നുണ്ട്:
      "ഒന്നിലധികം കൃതികളുടെ ഒരു ചേരുവ എന്ന നിലയിൽ പലവിധത്തിലുള്ള ആഖ്യാനങ്ങളും ഇതിനുള്ളിൽ കടന്നുവരുന്നുണ്ട്. അതുണ്ടാക്കുന്ന സ്വാഭാവികമായ സങ്കീർണതകളും കണ്ടേക്കാം. ഇത് സമ്പൂർണ്ണമായും ഒരു ഫിക്ഷ്നാണ്. ആ നിലയ്ക്ക് ഇതിലെ സ്ഥലകാലങ്ങൾ യഥാർത്ഥ സ്ഥലകാലങ്ങളല്ല. ഇതിലെ ചരിത്രപരാമർശങ്ങളും വ്യക്തികളും കുടുംബങ്ങളും ഒന്നും യഥാർഥ്യങ്ങളല്ല.  കഥാപാത്രങ്ങളെ കഥാപാത്രങ്ങൾ മാത്രമായി കാണണമെന്നും വായനക്കാരോടു അഭ്യർത്ഥിക്കുന്നു.
      അവർ പറയുന്നതും ചെയ്യുന്നതുമെല്ലാം അവരുടേത് മാത്രമായ ഒരു ലോകത്തിരുന്നുകൊണ്ടാണ്. തീർച്ചയായും അത് നമ്മുടെ ലോകമല്ല. നമ്മുടെ ഇടപെടലുകൾ ആവശ്യപ്പെടുന്ന ലോകവുമല്ല. അവിടെയുള്ളത് നമുക്ക് നിശ്ശബ്ദമായി നടന്നു കണ്ടു പോകുവാനുള്ള മ്യൂസിയങ്ങൾ മാത്രമാണ്. നമ്മൾ അതിനുള്ളിലേക്ക് പ്രവേശിക്കുക മാത്രമേ ചെയ്യേണ്ടതുള്ളൂ."

      സ്യൂഡോ റിയലിസം 

      ഇത് വളരെ ആധുനികമായ ഒരു ക്രാഫ്റ്റിൻ്റെ നിർമ്മിതിക്ക്  ആവശ്യമായ ഒരു ഘടകമാണ് .വർഷങ്ങൾക്കു മുമ്പ്, 2014 ൽ ,എൻ്റെ ആദ്യ നോവൽ 'ജലഛായ' (ഗ്രീൻ ബുക്സ്, പിന്നീട് സുജിലി പബ്ലിക്കേഷൻസ് ) പ്രസിദ്ധീകരിച്ചത് സ്യൂഡോ റിയലിസം (pseudo realism)എന്ന റിയാലിറ്റി ക്രാഫ്റ്റിൻ്റെ ഉദ്ഘാടനം എന്ന നിലയിലാണ് .ഞാൻ നോവലിലെ ഒരു വ്യാജ യാഥാർത്ഥ്യത്തെയാണ് പരിചയപ്പെടുത്തിയത്. അതോടൊപ്പം നോവൽ പല കൃതികളുടെയും സംഗമബിന്ദുവായി മാറുകയായിരുന്നു. ജീവിച്ചിരുന്ന വ്യക്തികളും കലാകാരന്മാരും നോവലിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. അത് പക്ഷേ അവരുടെ പഴയ സാഹചര്യത്തിലല്ല . പുതിയ ഒരു സാഹചര്യത്തിലേക്ക് അവരെ പറിച്ചു നടുകയായിരുന്നു.യാഥാർത്ഥ്യത്തെ ധ്വംസിക്കുക ,കബളിപ്പിക്കുക എന്ന തന്ത്രത്തിന്റെ പൂർത്തീകരണത്തിനു വേണ്ടിയാണ് സ്യൂഡോ റിയാലിറ്റി അവതരിപ്പിച്ചത്. 'ജലഛായ'യിൽ  ധാരാളം മറ്റു കൃതികളും എഴുത്തുകാരും പരാമർശിക്കപ്പെടുന്നുണ്ട്.പല  കൃതികളിൽ നിന്നും ഉദ്ധരണികൾ ചേർത്തിട്ടുണ്ട് .എന്നാൽ ഇതൊന്നും ഒറിജിനൽ കൃതികളല്ല; നോവലിനു വേണ്ടി ഭാവന ചെയ്യപ്പെട്ടതാണ്. യഥാർത്ഥമായതിനെ ഭാവനയാക്കുകയും ഭാവന ചെയ്യാവുന്നതിനെ യഥാർത്ഥമാക്കുകയും ചെയ്തുകൊണ്ടാണ് സ്യൂഡോ റിയലിസം പ്രവർത്തിച്ചത്. ഒരു ഫിക്ഷ്ൻ  എന്ന നിലയിൽ മാത്രം നോവലിനെ കാണാമെങ്കിൽ അതിനു അയാഥാർത്ഥ്യത്തിൻ്റെ ഒരു മാനം കൂടി ഉണ്ടാവണം .നാം ജീവിക്കുന്നത് യഥാർത്ഥമായ വസ്തുതകൾ കൊണ്ടു മാത്രമല്ല ;അയഥാർത്ഥമായ ഘടകങ്ങൾ കൊണ്ടു കൂടിയാണ്. ഇതേ സങ്കേതത്തിലാണ് എൻ്റെ 'ശ്രീനാരായണായ','വാൻഗോഗിന്' എന്നീ നോവലുകളും രചിച്ചത് .'ശ്രീനാരായണായ' (2015)യിൽ ഓഥർ എന്ന സങ്കല്പത്തെ തന്നെ  നിരാകരിച്ചിരിക്കുകയാണ്. അതിൽ പതിനഞ്ച് എഴുത്തുകാരുണ്ട് .അവർ എഴുതിയ രചനകളുടെ സമാഹാരമാണ് നോവൽ.'വാൻഗോഗിന്'(2017) എന്ന കൃതിയിൽ വാൻഗോഗ് ആത്മഹത്യ  ചെയ്തതിനു തൊട്ടുപിന്നാലെ ഫ്രാൻസിൽ പ്രസിദ്ധീകരിച്ച പത്രങ്ങളിൽ വന്ന കുറിപ്പുകളും റിപ്പോർട്ടുകളുമാണ് സമാഹരിച്ചിരിക്കുന്നത്.ഈ റിപ്പോർട്ടുകളും കുറിപ്പുകളുമെല്ലാം വ്യാജമാണ്. 'ജലഛായ' യുടെ ആമുഖത്തിൽ എഴുതിയ ഏതാനും വാക്യങ്ങൾ ഈ സങ്കേതത്തെക്കുറിച്ച് അറിവ് നൽകാൻ സഹായിക്കും:
      "നോവൽ ഒരു കലയാണെന്നും അതിൻ്റെ രചനയിൽ ഏറ്റവും പ്രസക്തമായ പ്രശ്നം നോവൽ തന്നെ ഉള്ളടക്കമാക്കുന്നതാണെന്നും നേരത്തെ തന്നെ മനസ്സിലാക്കിയിരുന്നു. അതുകൊണ്ടുതന്നെ പരമ്പരാഗത ശില്പഘടന ഉപേക്ഷിക്കേണ്ടിവന്നു. കഥാപാത്രം ,എഴുത്തുകാരൻ , പ്രമേയം എന്നീ അടിസ്ഥാന പ്രമാണങ്ങളെല്ലാം കൂടിക്കുഴഞ്ഞു. യാഥാർത്ഥ്യത്തെപ്പറ്റിയുള്ള പൊതു വിശ്വാസങ്ങൾ സ്വാഭാവികമായിത്തന്നെ പിൻവാങ്ങി. എൻ്റെ കാലത്തോടും ചരിത്രത്തോടും അറിവുകളോടും എങ്ങനെയെല്ലാം സംവേദനം ചെയ്യാൻ കഴിയുമെന്നതിന്റെ കലാപരമായ സംഘർഷമാണിവിടെയുള്ളത് .യുക്തിയോ സിദ്ധാന്തമോ അല്ല, സൗന്ദര്യാത്മകതയാണ്."

      നോവലിനെക്കുറിച്ച് ഈ വീക്ഷണമുള്ളതുകൊണ്ടാണ് അനിൽകുമാറിന്റെ 'ഏകാന്തതയുടെ മ്യൂസിയം' വായിച്ചു തുടങ്ങിയപ്പോൾ തന്നെ എന്നെ ആകർഷിച്ചത് .ഒരു കൃതിക്കുള്ളിൽ വിവിധ എഴുത്തുകാരുടെ സ്വരങ്ങൾ കേൾപ്പിക്കുന്നത് രസാവഹമാണ്. ആഖ്യാനത്തിന്റെ ഒരു ലീല ഏതൊരു വലിയ രചനയ്ക്കും ആവശ്യമാണ്. ആഖ്യാനത്തിനുള്ളിൽ ഒരു അലൗകിക യുക്തിയുടെ ലീല ഉണ്ടാവണം. ആഖ്യാനം അതിൻ്റെ ലയത്തിൽ പൂർണമാകണം. ആഖ്യാനം അതിൻ്റെ ലോകo സൃഷ്ടിച്ചുകൊണ്ടിരിക്കണം.റയോൾ   ഇഷെൽമാൻ അവതരിപ്പിച്ച പെർഫോമാറ്റിസത്തിൽ ആഖ്യാനം അതിൻ്റെ മാത്രമായ ലയവും സൗന്ദര്യവുമാണ് സൃഷ്ടിക്കേണ്ടതെന്ന് സൂചിപ്പിക്കുന്നുണ്ട് .ഒരു പുതിയ ലോകത്തിൻ്റെ നിയമങ്ങളും ചിന്തകളുമാണ് അവിടെ ഉണ്ടാകേണ്ടത്. 'ഏകാന്തതയുടെ മ്യൂസിയ'ത്തിൽ രണ്ട് സ്വരങ്ങൾ പ്രകടമായുണ്ട് .സിദ്ധാർത്ഥൻ വായിക്കുന്ന ആ അപൂർണ്ണ നോവൽ ഒരു സ്വപ്നത്തിന്റെ വർണത്തൂവലുകൾ കൊണ്ട് മനോഹരമായ ഒരു ഭൂഭാഗവും മനുഷ്യാവസ്ഥയും കാലവും സൃഷ്ടിക്കുന്നു. സിദ്ധാർത്ഥൻ വായിക്കുന്ന നോവലിലെ ഒരു ഭാഗം ഇതാണ്: "അവളുടെ ശരീരത്തിൽ സൂര്യചന്ദ്രന്മാരും നക്ഷത്രങ്ങളും തിളങ്ങി .അവളുടെ നഗ്നതയിൽ നിന്ന് പൊഴിയുന്ന വെളിച്ചം സമസ്ത ജീവജാലങ്ങളിലേക്കും ഒഴുകിപ്പരന്നു. അവളിലേക്കല്ല, മറിച്ച് വെളിച്ചം അവളിൽ നിന്നുമാണ് പുറപ്പെടുന്നതെന്നു തോന്നിച്ചു. മാംസമായ വെളിച്ചം ,അവളുടെ മാറിടങ്ങളോടൊപ്പം ശരീരമാകെത്തന്നെയും ഒരു ജലശില്പം പോലെ ആ സന്ധ്യയിൽ വെട്ടിത്തിളങ്ങി. അപ്പോൾ സ്നാനഘട്ടത്തോടു ചേർന്നുള്ള ഉദ്യാനത്തിലെ കനത്ത പൊന്തക്കാടിനുള്ളിൽ നിന്ന് പാമ്പന്റേതു പോലൊരു സീൽക്കാരമുണർന്നു .തൻ്റെ സകല നിയന്ത്രണങ്ങളും കൈവിട്ടുപോയ മാത്ത എന്ന വേലക്കാരന്റെ ശബ്ദമായിരുന്നു അത്. അവളുടെ നഗ്നത പൊന്തക്കാടിന്റെ മറവിൽ ഒളിഞ്ഞിരുന്നു കാണുകയായിരുന്നു അവൻ .അവന് ആ നഗ്നതയുടെ മനോഹാരിതയും പ്രപഞ്ചത്തെ മയക്കുന്ന ആ സൗന്ദര്യവും തന്റെ ശരീരത്തെ ഉഴുതുമറിക്കുന്ന അവളുടെ  ആകർഷണീയതയും സഹിക്കാൻ കഴിഞ്ഞില്ല."

      സറിയലിസ്റ്റ് അനുഭവം പോലെ ഏകാന്തത 

      ഈ നോവലിൽ ആവിഷ്കൃതമാകുന്നത്  സ്യൂഡോ റിയലിസമാണ്. നോവൽ മനുഷ്യൻ്റെ അസ്തിത്വബോധത്തെ അസ്ഥിരപ്പെടുത്തുകയാണ് ചെയ്യുന്നത്. സുദൃഢമായ ,സൂക്ഷ്മമായ ,മുൾമുനയിലെന്ന പോലെ ജീവിതത്തെ നിർമ്മിക്കുന്ന അസ്തിത്വബോധം സാധ്യമല്ലെന്നാണ് നോവൽ വായിച്ചപ്പോൾ തോന്നിയത്. ഒരു കഥാഖ്യാനത്തിന്റെ ചുവടുപിടിച്ച് സാങ്കല്പിക തുരങ്കങ്ങളുണ്ടാക്കി മുന്നേറുന്ന കഥാപാത്രങ്ങൾ ജീവിതത്തിൻ്റെ ജലാത്മകത - രൂപരഹിതമായ അവസ്ഥയാണ് - പ്രതിപാദിക്കുന്നത്. അസ്ഥിരവും  സ്വപ്നാത്മകവുമായ ജീവിതത്തെ അറിയുന്ന നാം ,ഒരുപക്ഷേ ഏതെങ്കിലും ഒരു കഥയിലെ കഥാപാത്രം ആയിരിക്കുമോ എന്നു സംശയിച്ചു പോകും .മന:ശക്തിക്കനുസരിച്ച്, നമുക്ക് നേരിടേണ്ടി വരുന്ന വെല്ലുവിളികളുടെ കാഠിന്യവും വർദ്ധിക്കുന്നുണ്ടാവണം. നമ്മുടെ കടമ്പകൾ ശേഷിക്കൊത്ത് തിരഞ്ഞെടുക്കാമെങ്കിലും, അതിലെല്ലാം ഒരു അവ്യക്തത നിഴലിക്കുന്നുണ്ട് .ഒറ്റയടിപ്പാതകളിൽ  ഓരോരുത്തരും ആഖ്യാനം ചെയ്യപ്പെട്ട കഥാപാത്രത്തിന്റെ ജീവിതം തേടുന്നു. നമ്മുടേത് ഒരു ഭാഗിക അനുഭവമാണ് .ജീവിതത്തെ മാറിനിന്ന് വീക്ഷിക്കാൻ നമുക്കാവില്ല. ഒരു സറിയലിസ്റ്റ് അനുഭവം പോലെയാണ് ഏകാന്തതയും സന്യാസവും മരണവും. ഒന്നും പൂർണമായി ഗ്രഹിക്കാനാവില്ല. ഇതിനെ സാധൂകരിക്കുന്ന ഒരു ഭാഗം  നോവലിൽ നിന്നുദ്ധരിക്കാം:  "എല്ലാവർക്കും ഒരു ശാപമുണ്ട്. നാശത്തിലേക്ക് നയിക്കുന്ന ഒരു മർമ്മം. ഒരു അക്കില്ലസ് ഹീൽ.അല്ലെങ്കിൽ സാംസൻ്റെ മുടി.കർണ്ണൻ്റെ ദാനം .ധനാർത്തായാവാം ,ലൈംഗികതയാവാം, പുതുമയോടുള്ള ഭ്രമമാകാം, അധികാരഭ്രാന്താവാം, ലഹരിയാവാം, അല്ലെങ്കിൽ ഭൂതദയയോ ,ദാനശീലമോ  ആവാം .ദേശീയതയോ മതഭ്രാന്തോ അല്ലെങ്കിൽ വെറും തീറ്റക്കൊതിയോ ആവാം. നിങ്ങളെപ്പോലെയുള്ളവരുടെ വെറും ഉപഭോഗതൃഷ്ണ അതിലൊന്നായിരിക്കും, അല്ലെങ്കിൽ ഇവയൊക്കെ കൂടിയാകും ഓരോ സമൂഹത്തെയും അതിൻ്റെ പ്രാകൃതപതനങ്ങളിലേക്ക് നടത്തിക്കൊണ്ടുപോകുന്നത്. അടിമത്തത്തിലേക്കും പിന്നെ അപരിഹാര്യമായ നാശത്തിലേക്കും.  അതാണ് മർമ്മം."