M K Harikumar Times
critic, columnist, journalist, poet, novelist, philosopher, theorist,short-story writer and orator/- സാഹിത്യമല്ലാത്തതായി ഈ ലോകത്ത് യാതൊന്നും തന്നെയില്ല .ഒരു പക്ഷിയുടെ കരച്ചിൽ പോലും സാഹിത്യമാണ്. ആ കരച്ചിലിലുള്ളത് ശബ്ദമാണ്. ശബ്ദം ഒരാഖ്യാനമാണ്. ആഖ്യാനം അർത്ഥത്തെയാണ് തേടുന്നത്. ആ ശബ്ദം കേൾക്കുന്ന ഓരോ വ്യക്തിക്കും കവിക്കും എഴുത്തുകാരനും അതിൻ്റെ നരേറ്റീവ് ഓരോന്നാണ്. അങ്ങനെയത് സാഹിത്യമായിത്തീരുന്നു. അതേസമയം അത് മൂന്നാം കണ്ണിന്റെ വിവരണവുമാണ്.-എം കെ ഹരികുമാർ / pho:9995312097 harikumarm961@yahoo.com
Followers
Sunday, June 14, 2026
അക്ഷരജാലകം / എം.കെ.ഹരികുമാർ
നിശ്ശബ്ദതയുടെ ഉരഗം ഇഴഞ്ഞ പാട് / എം.കെ.ഹരികുമാർ
Thursday, June 4, 2026
അവ്യയാനന്ദ സ്വാമിയുടെ പുസ്തകം:ഗുരുചിന്തയുടെ കാവ്യശിലാപത്മങ്ങൾ എം.കെ.ഹരികുമാർ

അവ്യയാനന്ദ സ്വാമി രചിച്ച ‘തീർത്ഥാടനപാഥേയം’ എന്ന കൃതി ശിവഗിരിയുടെ ചരിത്രത്തിൽ തീർത്ഥാടനത്തെ അനുഭവമായി വ്യാഖ്യാനിക്കുന്ന ആദ്യകൃതിയാണ്.
ദീർഘകാലമായി ശിവഗിരി ധർമ്മസംഘം ട്രസ്റ്റിൽ അംഗമായി പ്രവർത്തിക്കുകയും വിവിധ ചുമതലകളേറ്റെടുത്ത് മാതൃകാപരമായി ഗുരുസന്ദേശം പ്രചരിപ്പിക്കുകയും ചെയ്തിട്ടുള്ള അവ്യയാനന്ദസ്വാമിയുടെ ഗ്രന്ഥരചനാ പാടവവും സാഹിത്യതാൽപര്യവും എല്ലാവർക്കും അറിവുള്ളതാണല്ലോ. പതിറ്റാണ്ടുകളായി,അദ്ദേഹം ഗുരുദർശനത്തെക്കുറിച്ച് എഴുതിക്കൊണ്ടിരിക്കുകയാണ്. സ്വാനുഭവഗീതിയെക്കുറിച്ച് ദീർഘമായി ഉപന്യസിച്ചിട്ട് അധികകാലമായിട്ടില്ല. ഗുരുസൂക്തങ്ങളെപ്പറ്റി സദാചിന്തിക്കുകയും ആശയങ്ങളെ പുനരുല്പാദിപ്പിക്കുകയും ചെയ്യുന്ന സ്വാമിയുടെ ശൈലിയിൽ കവിതയുടെ പരാഗങ്ങൾ വീണുകിടപ്പുണ്ട്.കാവ്യപരമായ ചിന്തയാണിത്. ഉപമകളും അലങ്കാരങ്ങളും സ്വാമിയുടെ ഭാഷയിൽ കലരുന്നു. ഗുരുവിന്റെ കൃതികളിലെ സാഹിതീയമായ പൊരുൾ അന്വേഷിക്കുന്ന മേഖലയാണ് അവ്യയാനന്ദ സ്വാമിയുടേത്. ‘ശിവഗിരിയുടെ താഴ്വരയിൽ”ഗുരുപ്പെരുമ’,ദൈവദശക വ്യാഖ്യാനം എന്നീ കൃതികളിൽ ഇത് തെളിഞ്ഞുകാണാം. സ്വാമിയുടെ രചനകളെ വേറിട്ട് നിർത്തുന്നത് അതിൻ്റെ വേദാന്ത വ്യാഖ്യാനങ്ങളല്ല; സഹൃദയത്വത്തിൻ്റെ സമ്മോഹനമായ ലീലയും ഭാവനയുമാണ്. ഒരു സഹൃദയനായ മനുഷ്യൻ ഗുരുസാഹിത്യത്തെ നോക്കിക്കാണുന്നതിന്റെ സാരള്യം ഇവിടെ കാണാം.
വേദാന്ത വ്യാഖ്യാനങ്ങളുടെ കഠിനമായി വഴികളിലേക്ക് പോകുന്നതിനു പകരം ഗുരുവിൻ്റെ രചനകളിലെ സൗന്ദര്യത്തെയാണ് സ്വാമി തേടുന്നത്.
സ്വാമിയുടെ സാഹിത്യസംരംഭങ്ങളെ മറ്റുള്ളവരുടേതിൽ നിന്ന് വേർതിരിക്കുന്ന പ്രധാന ഘടകമാണിത്. സ്വാമി ആത്മീയാന്വേഷകനായിരിക്കെ തന്നെ കാല്പനികമായ ആലോചനകളുടെയും കാവ്യപരമായ ഭവനകളുടെയും കേന്ദ്രമാണ്. ആത്മഭാവത്തിന്റെ വൈകാരികമായ പ്രതിഛായ സൃഷ്ടിക്കുന്നതിൽ സ്വാമിക്ക് പ്രത്യേക സാമർത്ഥ്യമുണ്ട്. വായനക്കാരനിൽ ഭാവനയുടെ ആവേശം നിറയ്ക്കാനും അവനെ സ്വപ്നത്തിലൂടെ ആത്മഹർഷത്തിലേക്ക് ഉയർത്താനും സ്വാമിയുടെ എഴുത്തുകൾക്ക് കഴിഞ്ഞിട്ടുണ്ട്.
ഒരു ഭാവഗാനം പോലെ
സാഹിത്യപരമായ ഉന്മാദമാണത്. ഈ പന്ഥാവിൽ സ്വാമി കൈവരിച്ച വലിയ വിജയമാണ് ‘തീർത്ഥാടനപാഥേയം’ എന്ന പുതിയ കൃതി.ഇത് 2013 ൽ പ്രസിദ്ധീകരിച്ചതാണ്. ഇതിൻ്റെ പരിഷ്കരിച്ച പതിപ്പാണ് ഇപ്പോൾ ശിവഗിരി പബ്ലിക്കേഷൻസ് പുറത്തിറക്കിയിരിക്കുന്നത്.നാല് പുതിയ ലേഖനങ്ങൾ കൂട്ടിച്ചേർത്തിരിക്കുന്നു.പാഥേയം പൊതിച്ചോറാണ്. തീർത്ഥാടനത്തിനു പോകുന്നവന്റെ പൊതിച്ചോറാണത് .ഓരോ തീർത്ഥാടകനും കൈയിൽ കരുതുന്നതും സമയമനുസരിച്ച് അനുധ്യാനം ചെയ്യുന്നതുമായ കൃതിയാണിതെന്ന് അതിൻ്റെ തലവാചകത്തിൽ നിന്നു തന്നെ സൂചിതമാവുന്നു. ഗുരുകൃതിയുടെ വ്യാഖ്യാനമല്ല, അത് ആത്മാനുരാശിയായ ഒരു പരിവ്റാജകനിൽ സൃഷ്ടിക്കുന്ന ഭാവരൂപമാണ് സ്വാമി പിന്തുടരുന്നത്. അത് അനുരണങ്ങളുണ്ടാക്കുകയാണ്. യുക്തിക്കപ്പുറത്ത് ഭാവാത്മകമായ ഒരു ഗാനം പോലെ ഗുരുസാന്നിധ്യവും ഗുരുസാഹിത്യവും മനസ്സിൽ മുഴങ്ങുകയാണ്. ആ പാഥേയത്തെക്കുറിച്ച് സ്വാമിക്കുണ്ടായ ഉൾവെളിച്ചം അദ്ദേഹം ഏതാനും വാചകങ്ങളിൽ ഈ പുസ്തകത്തിൻ്റെ ആമുഖത്തിൽ എഴുതുന്നത് ഇങ്ങനെയാണ്:
‘”ഇത് ശിവഗിരിക്കുന്ന് കയറിവരുന്ന ഗുരുദേവ ഭക്തർക്കുള്ളതാണ് – തീർത്ഥാടനപാഥേയം. ദയയാണ് പാചകൻ .ഗുരുദേവദർശനത്തിന്റെ ജീവനാണ് ദയ അഥവാ അനുകമ്പ .ഗുരുദേവൻ ‘ദൈവദശക’ത്തിൽ ദയാസിന്ധു എന്നാണ് ദൈവത്തെ കൽപന ചെയ്തിരിക്കുന്നത്. നമ്മുടെ വാക്കുകളിലെ ദയ ആത്മവിശ്വാസം പകരും .ചിന്തയിലെ ദയ വിനയം പകരും.ദാനത്തിലെ ദയ സ്നേഹം മടക്കിത്തരും .ഹൃദയത്തിലെ ദയ ദൈവത്തോട് ചേർത്ത് നിർത്തും. ഹൃദയത്തിലെ ദയ ദൈവം വിരലടയാളമാക്കിയതാണ് നമ്മുടെ ഏറ്റവും വലിയ സൗഭാഗ്യം. ആ സൗഭാഗ്യത്തിന്റെ വെളിച്ചത്തിലിരുന്നാണ് ഈ പാഥേയം പൊതിയുന്നത്.” ഈ പുസ്തകം രചിക്കാനുണ്ടായ അന്തർദർശനപരമായ കാര്യമാണ് മുകളിൽ കൊടുത്തിരിക്കുന്നത്. ദയയാണ് ഗുരുദർശനത്തിൻ്റെ കാതൽ എന്ന് സ്വാമി കണ്ടെത്തുന്നു. വാക്കിലും ചിന്തയിലും ഹൃദയത്തിലും ദയയുണ്ടാകണം. ദൈവം എല്ലായിടത്തുമുണ്ടെന്നാണ് വേദാന്തികൾ പറയുന്നത്. ദൈവിക ചൈതന്യമില്ലാത്തതായി യാതൊന്നുമില്ല.എന്നാൽ ദയയോ? ദയ എവിടെയുമില്ല .അറവുമൃഗങ്ങൾക്കും മത്സ്യങ്ങൾക്കും ദയ ജീവിതത്തിലൊരിക്കലും കിട്ടുന്നില്ല. അവയെ മനുഷ്യർ വെട്ടിക്കീറി കൊന്നു തിന്നുന്നു. ദൈവത്തിൻ്റെ നീതിയോ മനുഷ്യന്റെ നീതിയോ നടപ്പാക്കപ്പെടേണ്ടത്? ദൈവം എല്ലായിടത്തുമുണ്ടെങ്കിലും ദയ എവിടെയുമില്ല എന്നത് നമ്മെ നിരാശരാക്കുക മാത്രമല്ല അന്ധതമസ്സിലെത്തിക്കുകയും ചെയ്യും.മോചനത്തിനായി നാലുപാടും നോക്കാനേ നിവൃത്തിയുള്ളൂ.
ദയ മനുഷ്യനിലുണ്ട്. എന്നാൽ അത് വറ്റിപ്പോയിരിക്കയാണ്. ഗുരു ആ ദയയെ മനുഷ്യമനസിൽ നിന്ന് കുഴിച്ചെടുക്കാനാണ് യത്നിച്ചത്. ഗുരു ദയയെ സ്വന്തം ജീവിതം കൊണ്ട് ഒരു ഭൂഖണ്ഡ(continent)മാക്കി വികസിപ്പിച്ചു കാണിച്ചു.നമുക്ക് ബുദ്ധിയും കരുത്തും മത്സരവുമുണ്ടായതുകൊണ്ട് മാത്രമായില്ല; ദയ വേണം. അതിലാണ് മനുഷ്യത്വമിരിക്കുന്നത്. മറ്റൊരാളെ സഹായിക്കാനുള്ള മനസ്സ് അതിലാണുള്ളത്.തീർത്ഥാടനത്തിൻ്റെ പാഥേയം മനുഷ്യശരീരത്തിലെ സർവ്വ മേഖലകളിലും മനസ്സിൻ്റെ സമഗ്രമായ പ്രവർത്തനങ്ങളിലും സ്ഥാപിക്കേണ്ട ദയയാണ്.അത് ഉൾക്കൊണ്ടാൽ കലഹം ഇല്ലാതാകും. ദ്രോഹചിന്തകൾ മാറിപ്പോകും. ഈ സദ് ദർശനമാണ് ‘തീർത്ഥാടനപാഥേയം’ നമ്മളിലേക്ക് പകരുന്നത്.
സാരസ്വതമനനം
മനുഷ്യാനുഭവം എന്ന ശിലയിൽ ഗുരു ഒളിഞ്ഞിരിക്കുന്നു. നമ്മുടെ പരിമിതിമൂലമാണ് അത് പൂർണ്ണമായി കൊത്തിയെടുക്കാൻ കഴിയാത്തതെന്ന് സ്വാമി എഴുതുന്നുണ്ട്. അനുഭവശിലകളിൽ നിന്ന് ഗുരുവിനെ വീണ്ടെടുക്കേണ്ടതുണ്ട്. ഗുരുദേവൻ്റെ പ്രതിഛായ എല്ലാ മനുഷ്യാനുഭവങ്ങളിലും ദർശിക്കുകയാണ്. മനുഷ്യമനസിന്റെ അകക്കാമ്പിൽ ഗുരുവിന്റെ പ്രതിഛായ കണ്ടതുകൊണ്ടാണ് സ്വാമി ഈ ലേഖനങ്ങൾ എഴുതിയിരിക്കുന്നത്. “പൂർണ്ണതയ്ക്ക് വേണ്ടിയുള്ള പരിശ്രമത്തിനിടയിൽ പൂർത്തിയാക്കാത്ത ആ ശിലാശില്പങ്ങൾ സ്വയം പ്രാർത്ഥനയിലാണ്”- സ്വാമി എഴുതുന്നു. അത് ഒരിക്കലും അവസാനിക്കാത്ത പര്യവേക്ഷണമാണ്. അത് ഭാവിയിലേക്ക് നീളുകയാണ്. സ്വാമിയുടെ രചനകളിലെ സാരസ്വതമനനത്തെക്കുറിച്ച് ഈ പുസ്തകത്തിലെഴുതിയ കുറിപ്പിൽ സച്ചിദാനന്ദസ്വാമിയും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. “സ്വാമിയുടെ ചരിത്രകഥനത്തിൽ സാഹിത്യപദങ്ങൾ കൂടുതലായി കടന്നു നിൽക്കുന്നു ” എന്നാണ് സച്ചിദാനന്ദ സ്വാമി നിരീക്ഷിക്കുന്നത്. ഇത് കവിയായ അവ്യയാനന്ദ സ്വാമിയുടെ സാധ്യതയും സിദ്ധിയുമാണ് .സ്വാമി ഒരു ഇംപ്രഷനിസ്റ്റാണ് .മനസ്സിലെ വികാരങ്ങൾ പ്രതിഫലിപ്പിക്കുന്ന കലാകാരനാണ്. ഗദ്യത്തിലാണ് എഴുതുന്നതെങ്കിലും അതിൽ കലയുടെ അംശമുണ്ട്. കവിതയുടെ ഗദ്യ ആഖ്യാനങ്ങളായി ഇതിനെ കാണാം. കവിതയ്ക്ക് വസിക്കാൻ പ്രത്യേകരൂപം ആവശ്യമില്ല. അത് ഏത് രൂപത്തിലും പ്രകാശിക്കും.

തീർത്ഥാടകൻ നടക്കുന്നു
ശിവഗിരി തീർത്ഥാടനത്തിൽ വിവേചനമില്ല ,വിവേകമാണുള്ളത്. അവിടെ അറിവിനെ തേടുന്ന ധ്യാനമാണ് വേണ്ടതെന്ന് സ്വാമി കുറിക്കുന്നു. അറിവിനെ അറിയുന്നവനാണ് ജ്ഞാനി.തീർത്ഥാടകൻ നടക്കുകയാണ് .മൗനം കൊണ്ടു ജ്ഞാനം നേടിയും, ശീതളച്ഛായ പകരുന്ന തണലുകളിലിരുന്നും, വനഭംഗിയുടെ ശാരദാകാശത്തിലേക്ക് ദൃഷ്ടിപായിച്ചും, പഴയ ദു:ശീലങ്ങളെ പിടിച്ചുകെട്ടിയും, നിഷ്കളങ്ക ജീവിതചര്യയിൽ സ്വയം നിറച്ചും, ശാരദാമഠത്തിന് വലം വച്ചും, അഹമൊഴിഞ്ഞ് മനസ്സിൻ്റെ ഭാരം കുറച്ചും, സ്വയം അർപ്പിച്ച് പ്രസാദമായി തന്നെത്തന്നെ സ്വീകരിച്ചും, സിദ്ധമായതിൽ മുഴുകിയും, കൃതാർത്ഥതകളിൽ ആണ്ടുമുങ്ങിയും വിസ്മൃതിയെ ജയിച്ച് സ്മൃതികളിൽ ഉയിർത്തും, നിരഞ്ജനമായ വിശ്വപ്രേമത്തിൽ മന്ദ്രമായ സംഗീതം കേട്ടും, ഗുരുദേവാർത്ഥങ്ങളുടെ ഉറവകളിൽ സ്നാനം ചെയ്തും, അറിവിൽ വിമലീകരിക്കപ്പെട്ടു പഞ്ചശുദ്ധിയുടെ ആർഷശോഭങ്ങളിൽ സ്വയം സാക്ഷാത്കരിച്ചും, ത്യാഗമനോഭാവത്തെ ഉജ്വലിപ്പിച്ചും, ആത്മീയ ഉന്നതിയുടെ പാതകളിൽ ഋഷിചേതനയെ സ്വാംശീകരിച്ചും , ജീവിതപ്പൂർണ്ണതയെ ആശ്ളേഷിച്ചും, ജീവിതത്തിൻ്റെ സാർത്ഥകമായ സാധ്യതകളെ പരമാവധി തേടിയും, സമത്വത്തെയും സാഹോദര്യത്തെയും സ്വന്തം ശരീരത്തിൽ തിരിച്ചറിഞ്ഞും, പ്രകൃതിയുടെ സദ് സന്ദേശങ്ങൾ കേട്ടും ,ദൈവസ്മരണയെ അനർത്ഥമാക്കുന്ന പ്രാർത്ഥനകളിൽ അലിഞ്ഞും, ഗുരുഹൃദയത്തിലേക്കുള്ള വഴികൾ ഓർമ്മയിൽ സൂക്ഷിച്ചും, പ്രലോഭനങ്ങളെ വകഞ്ഞുമാറ്റിയും, മാനവമഹത്വത്തിലേക്കുള്ള വഴി തിരഞ്ഞും ,കാമക്രോധവികാരങ്ങളുടെ മാറാലകളിൽ നിന്നു മോചനം നേടിയും, സത്യാന്വേഷണങ്ങളിൽ നിന്ന് മാറില്ല എന്ന് പ്രതിജ്ഞ ചെയ്തും, മനുഷ്യനിലെ ദേവത്വത്തെ അറിഞ്ഞും, ദൈവികതയുടെ അദ്വൈതാനുഭൂതി നുകർന്നും, ഗുരുസാമീപ്യത്തെ അനുഭവിച്ചും, സത്യസന്ധതയോടെ സ്വയം മാറേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അറിഞ്ഞും , തീർഥാടനലക്ഷ്യങ്ങളെ നിരന്തരമായി ഓർമിച്ചും, പഞ്ചശുദ്ധിയിൽ സ്വയം ഉറപ്പുവരുത്തിയും, ലൗകികൻ്റെ സന്യാസത്തെ ആത്മാവിൽ ഉൾക്കൊണ്ടും ,ഗുരുദേവകീർത്തനങ്ങളാലപിച്ച് പകലും രാവും ഉറക്കമില്ലാതെ ദൈവസന്നിധിയിലെന്നപോലെ ഉല്ലസിക്കുന്ന ശിവഗിരിയിലെ വൃക്ഷങ്ങളെ നമസ്കരിച്ചും, സമാധിമന്ദിരത്തിലെ അലൗകികമായ നിശബ്ദതയിൽ ജീവിതത്തിൻ്റെ അർത്ഥം തിരഞ്ഞും, നിഴലുകളിലും ഇലയനക്കങ്ങളിലും ഗുരുദേവനെ ദർശിച്ചും, ആന്തരികതയിൽ അർത്ഥവത്തായി അനുരഞ്ജനപ്പെട്ടും, ആനന്ദത്തിന്റെ നിർമലമായ പടികളെണ്ണിയും, തീർത്ഥാടകനും തീർത്ഥമനസ്സും തമ്മിലുള്ള അകലം കുറച്ചും, ജീവിതത്തെ മനോഹരമാക്കാൻ ഗുരുവിൻ്റെ വാക്കുകൾ മനസിൽ ചൊല്ലിയും ,അറിവില്ലായ്മയുടെ രോഗം ശമിക്കാൻ അറിവ് എന്ന ഔഷധം കഴിച്ചും, ശരീരത്തിന്റെയും മനസ്സിന്റെയും പ്രാർത്ഥനയായി ഗുരുവിന്റെ രൂപം മനസ്സിൽ കണ്ടും , നമ്മുടെ തന്നെ അനുഭവങ്ങളിൽ തീർത്ഥം കണ്ടെത്തിയും ,തെറ്റുകളോട് ക്ഷമിച്ചും ,മാനവികതയിൽ കൂടുതൽ പഠിച്ചും ,ഇരുട്ടിൽ നന്മയുടെ ദീപം തെളിക്കാമെന്ന് വാക്കുകൊടുത്തും, നാമസങ്കീർത്തനങ്ങളിൽ ഏകാഗ്രമായും ,ഏത് ജാതിയായാലും മതമായാലും ആത്മാവിന്റെ സാക്ഷിയായി ജീവിക്കുന്നതിന്റെ സത്യത്തെ ആശ്ളേഷിച്ചും, സ്നേഹമഞ്ഞയിൽ കിളികളുടെ ആരവം കേട്ടും, വ്യർത്ഥചിന്തകളെ ഉപേക്ഷിച്ച് സ്നേഹത്തിൽ പൂത്തുലഞ്ഞും, പുതുമൊഴികൾ കേട്ടും തീർത്ഥാടകൻ മുന്നോട്ടു നടക്കുന്നു.
പരാപരനന്മയിൽ ഉള്ളറിഞ്ഞ്
ശിവഗിരി തീർത്ഥാടനത്തെ സ്വാമി ഇങ്ങനെയാണ് സംഗ്രഹിക്കുന്നത്:
“ഗുരു സത്യമായ കാലത്തിൻ്റെ പര്യായമാണ് .ഗുരുമൊഴിയും അത് തന്നെ .അമൃതവാഹിനിയായ സത്യത്തോടൊപ്പം ശുദ്ധമായ വാക്കിന്റെയും സാധകനായി ഗുരു മാറി. അതുകൊണ്ടുതന്നെ ശിവഗിരീശ്വരിക്കായി ശിവഗിരിയുടെ താഴ്വാരത്ത് നിത്യനികേതനവുമൊരുക്കി. ശിവഗിരി തീർത്ഥാടനം അറിവിൻ്റെ അമ്മയിലേക്കുള്ള വിശുദ്ധയാത്ര കൂടിയാണ് .ശിവഗിരി തീർത്ഥാടനം മൂന്ന് നന്മകൾ നമുക്ക് നേരുന്നു .ഒന്ന്, ചെയ്യാൻ എന്തെങ്കിലും ഉണ്ടായിരിക്കുക. രണ്ട്, സ്നേഹിക്കാൻ എന്തെങ്കിലും ഉണ്ടായിരിക്കുക. മൂന്ന് , പ്രതീക്ഷിക്കാൻ എന്തെങ്കിലും ഉണ്ടായിരിക്കുക.” അപരസ്നേഹമാണ് ഇതിലൂടെ തെളിഞ്ഞുവരുന്നത്. ജീവിതത്തിന് സ്വമേധയാ അർത്ഥമില്ല. നാം അർത്ഥം കൊടുക്കണം. അർത്ഥമുള്ളതാകുന്നത് ,നാം മറ്റുള്ളവരോട് എങ്ങനെ പെരുമാറുന്നു എന്നതിൻ്റെ അടിസ്ഥാനത്തിലാണ് .നാം ആരെയും ഇഷ്ടപ്പെടുന്നില്ലെങ്കിൽ, യാതൊന്നിനോടും ആഭിമുഖ്യം തോന്നുന്നില്ലെങ്കിൽ ,ജീവിതം വ്യർത്ഥമായിത്തീരും. വളരെ പ്രയാസമുള്ള ഒരു കടമ്പയാണിത്. നവമുതലാളിത്തം നമ്മെയെല്ലാം വിഴുങ്ങിക്കൊണ്ടിരിക്കുകയാണ്. സ്വതന്ത്രമായ സാഹിത്യരചന ഈ നാട്ടിൽ ഇനി അനുവദിക്കുമെന്ന് തോന്നുന്നില്ല. പുസ്തകങ്ങളുടെ അച്ചടിയും വിതരണവും കുത്തകകളുടെ കൈയിലാണ്. കാശു കൊടുത്താൽ പോലും പുസ്തകം വേണ്ടെന്നാണ് പ്രമുഖ പ്രസാധകർ പറയുന്നത് .അവർക്ക് ഏതാനും പേരെ മതി.ശ്രീനാരായണഗുരുവിനെക്കുറിച്ച് ലേഖനങ്ങൾ എഴുതുകയോ നോവൽ എഴുതുകയോ ചെയ്യുന്നവരെ സാഹിത്യത്തിന്റെ നേരറിവുകളിലേക്ക് ആനയിക്കാൻ ഈ നവമുതലാളിത്ത വീഥികളിൽ ആരുമില്ല. രാഷ്ട്രീയ പാർട്ടികളുടെ പ്രചാരകരായി മാറുന്നവർക്കാണ് ഇവിടെ നേട്ടങ്ങൾ ഉണ്ടാക്കാനാകുന്നത് .നഗ്നമായ രാഷ്ട്രീയ അതിപ്രസരത്തിൽ സാഹിത്യമേഖല തകരുകയാണ്. “മനുഷ്യവിമോചനത്തിനായി സ്വജീവിതം പരീക്ഷണശാലകളാക്കിയവർ ഈ തീർത്ഥവാഹിനിയുടെ ഓളവും തീരവുമായിത്തീരുന്നു” എന്ന് സ്വാമി എഴുതുന്നതിന്റെ പശ്ചാത്തലത്തിൽ ഓർത്തുപോയതാണ്. എവിടെയാണ് ആ മനുഷ്യവിമോചനം?”സ്വന്തം തൂലികകൊണ്ട് ലോകത്തെ സ്വപ്നം കാണാൻ പഠിപ്പിച്ചവർ” എന്ന് സ്വാമി അറിയിക്കുന്നത് ഒരു കാലത്തെ ഓർമ്മയിൽ സൂക്ഷിച്ചുകൊണ്ടാണ്. എന്നാൽ സ്വന്തം തൂലിക കൊണ്ട് സ്വപ്നം കാണാൻ പറ്റാത്തവരുണ്ട്. പലരും എഴുത്ത് നിർത്തി .സ്വപ്നങ്ങൾ ഇന്ന് വൻകിട കോർപ്പറേറ്റ് മാധ്യമങ്ങളുടെയും പ്രസാധകരുടെയും കീഴിലാണുള്ളത്. ആ സ്വപ്നങ്ങളെ സാധാരണ എഴുത്തുകാരന് എത്തിപ്പിടിക്കാനാവില്ല. ” അമൃതവാഹിനിയായ സത്യം” എന്നത് എത്ര മനോഹരമാണ്! എന്നാൽ സ്വന്തം ആളുകൾക്ക് മാത്രം എല്ലാം നീക്കി വയ്ക്കുന്ന ഇന്നത്തെ വിദ്യാസമ്പന്നരുടെ അഴിമതി ഗുരുവിന്റെ പ്രഭാവത്തെ നശിപ്പിക്കുകയാണ്.
ഗുരു ‘ആത്മോപദേശശതക’ത്തിൽ എഴുതുന്നു:
“ഒളിമുതലാം പഴമഞ്ചുമുണ്ടു നാറും നളികയിലേറി നയേന മാറിയാടും
കിളികളെയഞ്ചുമരിഞ്ഞു കീഴ്മറിക്കും
വെളിവുരുവേന്തിയകം വിളങ്ങിടേണം.”
വേദാന്തസാരത്തെ സാഹിത്യത്തിൻ്റെ സർവാത്മഭാവനയിൽ പരാവർത്തനം ചെയ്ത് ഗുരു അവതരിപ്പിക്കുന്ന ഈ ചിത്രത്തിന് തുല്യമായ അളവിൽ മറ്റൊരാളും എഴുതിക്കണ്ടിട്ടില്ല. വേദാന്തസാരത്തെ ഗുരു സാഹിത്യസാരസർവസ്വമാക്കിയിരിക്കുന്നു. പഞ്ചേന്ദ്രിയങ്ങളിൽ നിന്നുത്ഭൂതമാകുന്ന പഴങ്ങൾ കഴിച്ചു ശരീരത്തിൽ കൗശലത്തോടെ ആടിക്കളിക്കുന്ന ഇന്ദ്രിയങ്ങളാകുന്ന കിളികളെ അരിഞ്ഞ് വീഴ്ത്തുന്ന ജ്ഞാനത്തെയാണ് വേണ്ടതെന്ന് ഗുരു പ്രാർത്ഥിക്കുന്നു. ഇതാണ് ഗുരുവിൻ്റെ പരമോന്നതമായ മാനവികത .അവിടെ വിഭജനങ്ങളോ തരംതിരിവോ വിദ്വേഷമോ ഇല്ല .എല്ലാം പരാപരനന്മയിൽ ഉള്ളറിഞ്ഞ് ലയിക്കുകയാണ്. അതാണ് ശിവഗിരി തീർഥാടനത്തിലൂടെ ലക്ഷ്യമാക്കുന്നത്.
ദൈവഭാവത്തിൻ്റെ അനുഭൂതി
മനുഷ്യൻ കെട്ടുപോകരുതെന്ന ജാഗ്രതയാണ് അതിലുള്ളത്. അവ്യയാനന്ദ സ്വാമിയുടെ വാക്കുകളിൽ ഏക മഹാമാനവികതയെ ലക്ഷ്യം വയ്ക്കുന്ന സൂചിക കാണാം: “ഓർമ്മകളിലെ കാട്ടുപച്ചുകൾക്ക് കണ്ടവയെക്കാൾ കടുംപച്ചയാണ്. ഓർമ്മകളിലെ ശിവഗിരിയിലെ പൂമരങ്ങളിൽ പൂക്കൾ ഇലകളെ മൂടുന്നു .ഓർമ്മകളിലെ ശിവഗിരി ക്കിളികൾ പഞ്ചമം പാടുന്നു. ഓർമ്മകളിലെ ശിവഗിരിക്കാടുകൾക്കുള്ളിലെ കുടിലുകൾ പൂവളളിക്കുടിലുകളാണ്. ശിവഗിരിക്കാറ്റിന് എന്തൊരു സുഖമാണ്. ഇത് തീർത്ഥാടകരുടെ തീർത്ഥഘട്ടങ്ങളായി തീർഥാടകനെ വന്നു സ്പർശിക്കുമ്പോൾ അനിർവചനീയമായ ഒരു അന്ത:ശീതളതയിൽ നിമഗ്നനായി തീർത്ഥാടകൻ സാവധാനം കുന്നിറങ്ങുന്നു.പിന്നിൽ നിന്ന് തൃപ്പാദങ്ങളുടെ ഇഷ്ടവൃക്ഷമായ പ്ളാവും അരുളൻപനുകമ്പയുടെ ഇളം തെന്നലായി തൊട്ടു തന്നെയുണ്ട്.”
ഇത് ഗുരുവിനെക്കുറിച്ചുള്ള താത്വികമായ വിശകലനമല്ല; ഗുരുവിൻ്റെ ദൈവഭാവത്തിന്റെ അനുഭൂതിയെ ഉള്ളിലേക്ക് കൊണ്ടുവരുന്നതിന്റെ അടയാളമാണ്. ഗുരു മനസ്സിലാണ് ജീവിക്കേണ്ടത്; തത്വങ്ങളിലല്ല. സ്വാമി ഗുരുവിനെ ചിന്തയിലും സ്വപ്നത്തിലും തേടുകയാണ്. അതിനാണ് അദ്ദേഹം എഴുതുന്നത്.അദേഹം കവിയാണ്. ഒരു കവി എഴുത്തിൽ അബോധത്തെയും ആവിഷകരിക്കുന്നു.സർഗാത്മകമാണിത്. തന്റെ വാക്കുകളിലൂടെ അദ്ദേഹം ഗുരുവിൻ്റെ ആത്മീയപ്രഭാവത്തിലേക്ക്, മൂല്യങ്ങളിലേക്ക് പ്രവേശിക്കാനാണ് ആഗ്രഹിക്കുന്നത് .പവിത്രമായ ആഗ്രഹമാണിത് .ഇതിൽ ലൗകികമായ ചോദനയില്ല .ആത്മഭാവത്തിൽ മനുഷ്യർക്ക് മറ്റൊരു പേരും ഊരുമാണുള്ളത്. ആന്തരികമായി മറ്റൊരു മനുഷ്യനാകുന്നതിൻ്റെ സ്നിഗ്ദ്ധലാവണ്യമാണിത്. അവിടെയാണ് വേദാന്തവും കലയും സാഹിത്യവും സംഗമിക്കുന്നത്. ഇത് കലാകാരന്റെ വീക്ഷണമാണ്. എൻ്റെ ‘ശ്രീനാരായണായ’ എന്ന നോവലിൽ ഗുരുവിൻ്റെ ലാവണ്യാത്മകവും കലാപരവുമായ സന്നിവേശമാണ് ഉൾക്കൊള്ളുന്നത്. ഗുരുവിൻ്റെ ചരിത്രപരമായ നാൾവഴികളോ ജീവചരിത്രമോ അതിലില്ല. അത് ആത്മലാവണ്യാത്മകവും സൗന്ദര്യാത്മകവുമായ അനുഭവമാണ്. ഒരു ശുദ്ധപ്രയാണിയുടെ
നേർരേഖയാണത്.അതിന് സന്ധിക്കാൻ ആത്യന്തികമായി ഒരു ബിന്ദു മാത്രമാണുള്ളത്- അത് ഗുരുവിൻ്റെ പദസഞ്ചയവും സത്യവുമാണ്. അവ്യയാനന്ദ സ്വാമി ആ ഭാഷയിലൂടെ ഗുരുവിനെ അനുഭവിക്കാൻ ശ്രമിക്കുന്നു. ഭാഷയുടെ ഭാവനയിൽ ഗുരു പ്രത്യക്ഷമാണ്. അത് നേരായ യാത്രയുടെ സ്പന്ദമാണ് .ആശാൻ പറഞ്ഞതുപോലെ ‘നേരാം വഴി കാട്ടുന്ന’ ദൈവമാണ്.
മനുഷ്യന് ദൈവത്തെ അവന്റെ സത്തയിലൂടെയേ സ്പർശിക്കാനാവൂ. ഒരു ജീവിയായതുകൊണ്ട് ജീവിച്ചുകൊണ്ട് മാത്രമേ ദൈവത്തെ അറിയാനാവൂ. ‘തീർത്ഥാടനപാഥേയം’ എന്ന കൃതി ശിവഗിരിയുടെ ചരിത്രത്തിൽ ആദ്യമായുണ്ടായ തീർത്ഥാടന വ്യാഖ്യാനവും അനുഭവാഖ്യാനവുമാണ്. ഒരു impressionist കലാകാരനെ പോലെ വ്യക്തിഗതമായ അന്തർസഞ്ചയമായി സ്വാമി ഇത് പുന:രാവിഷ്കരിക്കുകയാണ്. ഈ പുസ്തകം നിശ്ചയമായും തീർത്ഥാടനത്തെ, അതിന്റെ അർത്ഥങ്ങളെ കൂടുതൽ നന്നായി പഠിപ്പിക്കുന്നു. അന്വേഷകന് ഏകാഗ്രമായി വിചാരം കൊള്ളാനുള്ള മതരഹിതമായ പാഥേമാണിത്.
അദ്വൈതവും നവാദ്വൈതവും/എം.കെ.ഹരികുമാർ
അദ്വൈതവും നവാദ്വൈതവും/എം.കെ.ഹരികുമാർ

എൻ്റെ നവാദ്വൈതം അഥവാ ഉൾപ്പരിവർത്തനവാദം ഇപ്പോൾ തീർത്തും അപരിചിതമായിരിക്കില്ലെന്ന് കരുതുന്നു. വിവിധ മാഗസിനുകളിലൂടെയും എന്റെ ചില ലേഖനങ്ങളിലൂടെയും അത് വ്യക്തമാക്കപ്പെട്ടതാണ്. എൻ്റെ ലേഖനങ്ങളും അഭിമുഖങ്ങളും ഇത് വിശദമായി പറയുന്നുണ്ട്. എന്നിരിക്കിലും ചിലർ ഇപ്പോഴും അദ്വൈതം എന്ന വാക്കിനെ മറയാക്കി ആശങ്ക സൃഷ്ടിക്കുന്നുണ്ട്.അവർക്ക് അദ്വൈതം എന്നു കേട്ടാൽ പിന്നെ വേറൊന്നും ചിന്തിക്കാനാവില്ല. അദ്വൈതം എന്ന വാക്ക് വേറൊരു അർത്ഥത്തിൽ പ്രയോഗിക്കുന്നതിന്റെ സൗന്ദര്യാത്മകതപോലും ഉൾക്കൊള്ളാനാകുന്നില്ല.
അദ്വൈതം ഉപനിഷത്തിൽ നിന്നാണ് വന്നിട്ടുള്ളത്. വേദത്തിലും ഉപനിഷത്തിലും പറയുന്ന ആശയങ്ങളെല്ലാം ഒരിടത്തേക്കാണ് യാത്ര ചെയ്യുന്നത് -ബ്രഹ്മത്തിലേക്ക്. ആ ‘ഒന്നി’നെയാണ് അദ്വൈതം എന്ന് വിളിക്കുന്നത്.ബ്രഹ്മമൊഴികെ എല്ലാം നശിക്കുന്നതാണെന്ന ആശയമാണ് അദ്വൈതത്തിലൂടെ സ്പഷ്ടമാക്കപ്പെടുന്നത്.ജീവിതത്തിൻ്റെ നശ്വരതയാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്. മനുഷ്യനു എന്താണ് സ്വന്തമായുള്ളത്? ഉണ്ടെന്ന് കരുതുന്നതെല്ലാം ക്ഷണികമാണ്. അതൊന്നും നമ്മുടെ അധീനതയിലല്ല . ‘ഗീത’യിലും ഇത് പറയുന്നു.നമ്മൾ നിസ്സഹായരാണ്. നമുക്ക് സ്വയം രക്ഷിക്കാനാവില്ല .ഒന്നും എല്ലാകാലത്തേക്കും സൂക്ഷിച്ചു വയ്ക്കാനാവില്ല. ഒന്നും സ്ഥിരമല്ല.വേറൊരു രീതിയിൽ പറഞ്ഞാൽ തകർന്നുകൊണ്ടിരിക്കുന്ന ഒരു വാഹനത്തിലാണ് നാം എന്ന് വിശ്വസിക്കുന്നത് പോലും ഒരു ഉറപ്പുള്ള കാര്യമല്ല .ബോധം തന്നെ വ്യക്തതയുള്ളതല്ല. സ്വന്തം മനസ്സ് പോലും കൃത്യതയുള്ളതല്ല. മനസ്സ് മാറുകയാണല്ലോ. പിന്നെ എന്തിനെയാണ് ‘ഞാൻ’ എന്ന് പറയുന്നത്.
ആ ഒന്ന്
ഈ അദ്വൈതം ചിന്താശാലികൾക്ക് മാത്രമല്ല, അല്ലാത്തവർക്കും ലളിതമായി മനസ്സിലാക്കാവുന്നതാണ്. ഭൗതികമായി നശിക്കുന്നതിന്റെ ബാക്കിപത്രമാണത്. മനസിൻ്റെ നിസ്സാരതയെക്കുറിച്ചാണ് അത് സംസാരിക്കുന്നത് .മനുഷ്യന് ഭൗതികജീവിതംകൊണ്ട് ആർജിക്കാമെന്ന് ഉറപ്പില്ലാത്ത ആ ‘ഒന്നി’നെ മാത്രമേ കാംക്ഷിക്കാനുള്ളൂ എന്ന് പറയുന്നതിൽ പ്രായോഗികതയില്ലെന്ന് വ്യക്തമാണല്ലോ. ജീവിതം ഉപേക്ഷിക്കാനുള്ളതാണെന്ന ധ്വനി അതിൽ അടങ്ങിയിട്ടുണ്ട്. തത്ത്വചിന്താപരമായി അദ്വൈതം സുന്ദരമാണ്.നശ്വരതയെ അഭിമുഖീകരിച്ചുകൊണ്ട് അപാരതയുമായി ബന്ധം പുലർത്താം. എല്ലാം നഷ്ടമാകുന്ന ഒരു ലോകത്ത് അന്തര്യാമിയും പ്രാപഞ്ചികവുമായ ഇരട്ട പ്രത്യക്ഷത്തിലൂടെ സനാതനമായ ഒരർത്ഥം ലഭിക്കുന്നത് എപ്പോഴും നല്ലതാണ് .എന്നാൽ അദ്വൈതം മനുഷ്യനെ പാരതന്ത്ര്യത്തിലേക്ക് തള്ളിവിട്ടുവെന്ന വിമർശനവുമുണ്ട്. കാരണം, എല്ലാവരുടെയും ജീവിതം ഒരുപോലെ നിർവ്വചിക്കപ്പെടുന്നു .അതിൻ്റെ അർത്ഥം ഏകതാനമാവുന്നു. എല്ലാവർക്കും ഒരേ തരം എത്തിച്ചേരൽ, ശൂന്യത മുൻകൂട്ടി നിശ്ചയിക്കപ്പെടുന്നു. എന്ത് പ്രവർത്തിച്ചാലും അത്യന്തികമായ ഫലം ഇല്ലെന്ന് സൂചിതമാവുന്നത് പലരെയും ലക്ഷ്യരഹിതരാക്കും. ഒരാൾ അവനവനിലേക്ക് മാത്രം നിർബാധം സഞ്ചരിക്കേണ്ട ഒറ്റയടിപ്പാതയാണെന്ന ഒരു അടിക്കുറിപ്പ് ഓരോ ജീവിതത്തിനടിയിലും എഴുതിവയ്ക്കപ്പെടുന്നു. ഈ പാരതന്ത്ര്യം കണ്ടിട്ടാണ് ശ്രീനാരായണഗുരു അതിനെ മനുഷ്യജീവിതത്തിന് ഉപയോഗപ്രദമായ അദ്വൈതമായി പുനർനിർവ്വചിച്ചത്. ഏകപക്ഷീയമായ അദ്വൈതമാണ് ഗുരു ലക്ഷ്യമാക്കിയിരുന്നതെങ്കിൽ മരുത്വാ മലയിൽ തന്നെ കഴിഞ്ഞാൽ മതിയായിരുന്നു.ഭക്തിയും ക്ഷേത്രജീവിതവും മാത്രമായി ഗുരു ചുരുങ്ങുമായിരുന്നു. ഗുരുവിൽ സമൂഹം ഉണ്ടാവുകയില്ലായിരുന്നു. കേവലം വ്യക്തി എന്ന നിലയിൽ നിന്ന് ഗുരു ബൃഹത്തായ ഒരു സാമൂഹിക സ്വരസംഘാംതമാകുന്നത് അദ്വൈതത്തിൻ്റെ ഗതാനുഗതികത്വത്തിൽ നിന്ന് വിമോചിപ്പിക്കപ്പെടുന്നതോടെയാണ്.
ഗുരു അദ്വൈതത്തിൻ്റെ വൈദിക പക്ഷത്തെയോ ഔപനിഷദികമായ വിവക്ഷകളെയോ നിഷേധിച്ചിട്ടില്ല. അതിനു പകരം ഗുരു മറ്റൊരു അദ്വൈതവായന സാധ്യമാക്കുകയാണ് ചെയ്തത് .അത് പ്രവൃത്തിയിലൂടെ സാക്ഷാത്കരിക്കപ്പെട്ടു. മനുഷ്യർ തമ്മിലുള്ള ഭേദം പോകണമെന്ന് ചിന്തിക്കുന്നത് ,അദ്വൈതത്തിന്റെ മഹത്തായ ഒരു പ്രായോഗിക വേദാന്തമാണ് .
ആശയലോകങ്ങളിലെ ഏകത്വം
അദ്വൈതത്തെ എങ്ങനെ മനുഷ്യനു ഉപകാരപ്പെടുന്ന
തരത്തിൽ അവതരിപ്പിക്കാമെന്ന് ഗുരു ചിന്തിച്ചു. സംസ്കൃത പാOശാലയിൽ
അധ:സ്ഥിതരായ പറയക്കുട്ടികളെയും പുലയക്കുട്ടികളെയും പ്രവേശിപ്പിക്കുന്നതും
അവരെ പാചക വേലയിൽ പങ്കെടുപ്പിക്കുന്നതും വളരെ ലളിതവും അർത്ഥപൂർണ്ണവുമായ
അദ്വൈത പാഠാവലിയാണ്.ഇങ്ങനെയേ അദ്വൈതം സാധാരണക്കാർക്ക് പറഞ്ഞുകൊടുക്കാനാവൂ.
എല്ലാവരുടെയും ഉള്ളിലുള്ള ആത്മാവ് ഒന്നാണെന്ന് വേറെ എങ്ങനെ പറഞ്ഞു
കൊടുക്കും? ബൃഹദാരണ്യകോപനിഷത്തിൽ പറയുന്നത് ഇങ്ങനെയാണ്:
“ഏഷ ത ആത്മാ
സർവ്വാന്തര: “(എല്ലാറ്റിൻ്റെയും ഉള്ളിലുള്ളത് ഈ ആത്മാവ് തന്നെയാണ്).ഇത്
ഗാഢമായി ബോധ്യപ്പെട്ട ഒരാൾക്ക് എല്ലാവരെയും ഒരുപോലെ കാണുവാനുള്ള ഉൽകൃഷ്ടമായ
താല്പര്യമുണ്ടാകും. അദ്വൈതം ജന്മവാസന പോലെ മൃദുവായി തീരുന്നത്
ഇവിടെയാണ്.അദ്വൈതം നിരാസ്പദമായ ഒരു ശൈശവഭാവമായിത്തീരുന്നു.
ഗുരു അത് സ്വജീവിതത്തിൽ ഉയർത്തിപ്പിടിച്ചു. അത് എല്ലായിടത്തും പരീക്ഷിച്ചു. ആരാധന,വൈദികവൃത്തി, ഗാർഹസ്ഥ്യം, രാഷ്ട്രീയം, സാമൂഹിക പ്രശ്നങ്ങൾ, മതം,ജാതി,സ്ത്രീപുരുഷ ബന്ധം, ഭാര്യാധർമ്മം, വിദ്യാഭ്യാസം, ധർമ്മം, മനുഷ്യത്വം ,സർവ്വപ്രാണി ക്ഷേമം തുടങ്ങിയ മേഖലകളിലെല്ലാം ഗുരു പ്രായോഗിക അദ്വൈതത്തെ വിജയിപ്പിച്ചു .അദ്വൈതത്തിൻ്റെ വ്യാപ്തിയാണത്.എന്നാൽ എൻ്റെ ‘നവാദ്വൈതം’ എന്ന പേര് കേട്ടയുടനെ അദ്വൈതം ഒന്നേയുള്ളൂ, രണ്ടല്ല എന്നൊക്കെ പറയുന്ന ചിലർ വിദ്യാസമ്പന്നരാണെങ്കിലും തീരെ ചിന്താശേഷിയില്ലാത്തവരാണെന്ന് പെട്ടെന്ന് തന്നെ ബോധ്യമാകും.എൻ്റേത് നവാദ്വൈതമാണ്.അതിൻ്റെർത്ഥം ,പുതിയ വൈദിക അദ്വൈതമെന്നല്ല .ശങ്കരാചാര്യരുടെ അദ്വൈതത്തിനു വേറൊരു നവഭാഷ്യം ആവശ്യമില്ല. അത് പാഠങ്ങളിലുള്ളതാണ്. അത് വേറൊന്നായി അവതരിപ്പിക്കേണ്ട ആവശ്യവുമില്ല. ഗുരുവിന്റെ അദ്വൈതവും വേറൊരു ഭാഷയിൽ പറയേണ്ടതില്ല .ഇവിടെ ഞാൻ ലക്ഷ്യമാക്കുന്നത് അദ്വൈതം എന്ന വാക്കിൻ്റെ അർത്ഥമാണ്: രണ്ടല്ലാത്തത്. ഒന്നായി നിൽക്കുന്നത്. ഈ അർത്ഥത്തിൽ നമുക്ക് പുതിയ ആശയലോകങ്ങളിലെ ഏകത്വത്തെ അദ്വൈതം എന്ന വാക്ക് ഉപയോഗിച്ച് വിശദീകരിക്കാം.
അതൊന്നും വൈദിക വിഷയമാകേണ്ടതില്ല .എൻ്റെ ചിന്ത പുതിയ ഒരു ഒന്നിനെക്കുറിച്ചുള്ളതാണ്. അത് ബ്രഹ്മത്തിൻ്റെയോ ദ്വൈതത്തിന്റെയോ ഉപനിഷത്തിന്റെയോ മേഖലയിലുള്ള കാര്യമേയല്ല .തത്ത്വചിന്താപരമായ പാഠങ്ങളെ വിശദമാക്കുമ്പോൾ നമുക്ക് ചില വാക്കുകളുടെ ആവശ്യം വരും. അത് വാക്കിൻ്റെ അർത്ഥപരമായ രൂപാന്തരമായി കാണുകയാണ് വേണ്ടത്. കമ്പ്യൂട്ടർ ഭാഷയിൽ റൈറ്റ് ചെയ്യുക എന്ന് പറഞ്ഞാൽ ഒരു സിഡിയിലേക്ക് പകർത്തുക എന്നർത്ഥം.റൈറ്റിംഗ് എന്നു കേട്ട ഉടനെ ഒരാൾ ഇത് നോവൽ റൈറ്റിംഗ് ആണെന്ന് പറഞ്ഞാൽ എത്ര അപഹാസ്യം ആയിരിക്കും? .അതുപോലെയാണ് നവാദ്വൈതത്തിൻ്റെ കാര്യത്തിലുമുള്ളത്. ഇങ്ങനെയുള്ള ‘വിലകൂടിയ’ മണ്ടന്മാരെക്കുറിച്ച് ഡോ. എൻ.എ. കരീം എൻ്റെ ‘മറവിയുടെ നിർമ്മാണം’ എന്ന കൃതിക്ക് എഴുതിയ അവതാരികയിൽ പറയുന്നുണ്ട് .
ആ ഭാഗം ഇവിടെ ഉദ്ധരിക്കാം: “നവാദ്വൈതം എന്ന
വാക്കിൻ്റെ അർത്ഥമോ നിഷ്പത്തിയോ അന്വേഷിച്ച് ആരും തല
പുണ്ണാക്കേണ്ടതില്ല.എന്തുകൊണ്ടെന്നാൽ അത് അത്തരം ഒരൊറ്റ വാക്കല്ല. അത്
ഹരികുമാറിന്റെ ചിന്താവിപ്ലവത്തിന്റെ കൊടിയടയാളം മാത്രമാണ് .അല്ലെങ്കിൽ
അനേകം ബൃഹദ്ചിന്തകളുടെ ചുരുക്കെഴുത്തെന്നും നിരൂപിക്കാം. ഒരു
മലയാളിയായതുകൊണ്ടാണ് അത് നവാദ്വൈതമായി നാമകരണം
ചെയ്യപ്പെടാനിടയായത്.നവനാരായണീയം എന്നായിരുന്നെങ്കിലും ചിന്തകളുടെ
വിപ്ലവഭാവത്തിന് ഒരു മാറ്റവും വരുമായിരുന്നില്ല. എന്ന് മാത്രമല്ല കുറെയധികം
കൂടിയെന്നും വരും. എന്തുകൊണ്ടെന്നാൽ നാരായണീയത്തിന്റെ വിമോചനമൂല്യങ്ങൾ
ഹരികുമാറിൻ്റെ ചിന്തകളിലേതുപോലെ വളരെ വലുതും വിപ്ളവകരവുമായിരുന്നില്ലോ.”
ഡോ. എൻ.എ.കരീമിനു അനായാസം മനസ്സിലായത് ,ഇവിടെ പല വിദ്വാന്മാർക്കും പിടികിട്ടിയിട്ടില്ല! .
നിരസിക്കുന്നു നിർമ്മിക്കുന്നു
നവാദ്വൈതം അഥവാ ഉൾപരിവർത്തനവാദം ഒന്നിന്റെയും അന്ത്യമോ ചിന്തകളുടെ അന്തിമമായ വിശ്രാന്തിയോ ലക്ഷ്യമാക്കുന്നില്ല. പലപ്പോഴും ഏതൊരു തത്ത്വചിന്തയും അതിൻ്റെ ലക്ഷ്യത്തിൽ ചെന്ന് അവസാനിക്കുകയാണ് പതിവ്. ഗ്രീക്ക് ചിന്തകനായ പൈറോയുടെ ‘അതരാക്സിയ'(Atharaxia)എന്ന തത്ത്വം അർത്ഥമാക്കുന്നത് ‘അലട്ടലുകളിൽ നിന്നുള്ള വിടുതൽ’ എന്നാണ്. സ്വന്തം വിശ്രാന്തി കണ്ടെത്തുക എന്ന ആഹ്വാനമാണത്. അവിടെ ആ തത്ത്വചിന്ത ലക്ഷ്യം കാണുന്നു. അതുപോലെയുള്ള വിശ്രാന്തി അഥവാ ലക്ഷ്യപ്രാപ്തി ഉൽപരിവർത്തനത്തിലില്ല .അത് എപ്പോഴും മറ്റൊന്നാകുകയാണ്. മനസ്സിന്റെ സ്വഭാവത്തോട് അതിനെ ഉപമിക്കാം. മനസ്സ് യാതൊരു ബാഹ്യപ്രേരണയുമില്ലാതെതന്നെ സ്വയം ഒരു എഞ്ചിനീയറിങ്ങിന്റെ ഫലമായെന്നോണം സദാസമയവും മാറുകയാണ്.
ഒരു ചിന്ത ഉണ്ടാകുമ്പോൾ തന്നെ പലതരം മറ്റു ചിന്തകൾ വന്നു കെട്ടിമറിയുന്നു. ഭൂതവർത്തമാനഭാവികാലങ്ങൾ ഒന്നായാണ് മനസ്സിൽ നിൽക്കുന്നത്. ഓർമ്മകൾ വർത്തമാനകാലം തന്നെയാണവിടെ. അതുകൊണ്ട് മനസ്സിന് സ്ഥിരമായ ഭാവമില്ല .അത് സ്വയം നിരസിച്ചു മറ്റൊന്നാകുകയാണ്. ഈ നിരാസനിർമ്മാണങ്ങളിൽ ആയിരിക്കുകയാണ് നമ്മുടെ വിധി. ഒരിടത്തും എത്താനാകില്ല. മൃത്യുവിൽ അവസാനിക്കില്ലേ എന്ന് ചോദിക്കാം. പക്ഷേ ,മൃത്യുപോലും ആശയമാണ്. മൃത്യുവിനെക്കുറിച്ച് ചിന്തിക്കുന്നതോടെ അത് പല ആലോചനകളായി മാറുന്നു. അത് തുടർചിന്തകളാണുണ്ടാക്കുന്നത്. ടോൾസ്റ്റോയിയുടെ ‘ഇവാൻ ഇല്ലിച്ചിൻ്റെ മരണം’ എന്ന കഥ വായിക്കുന്നവർ മരണം എന്ന യാഥാർത്ഥ്യത്തെ പലരീതിയിലായിരിക്കും അനുഭവിക്കുക. പലരും അത് ആശയമായെടുക്കും. കാരണം ,ആ കഥയിൽ മരണമല്ല വിവരിക്കുന്നത്; മരണത്തിലേക്ക് നീങ്ങുന്ന മാനസികാവസ്ഥയാണ്. ഒരാൾ മരണാസന്നനാവുകയോ രോഗഗ്രസ്തനാവുകയോ ചെയ്താൽ ചിന്തകൾ വേറൊരു വഴിക്ക് ഒഴുകി തുടങ്ങും. പുതിയൊരു യാഥാർത്ഥ്യം ആ മനസ്സിലേക്ക് കയറി വരും. അയാളുടെ മനസ്സ് സ്വയം നിരസിച്ചു മറ്റൊന്നാകും. വായനക്കാരൻ ഈ മരണത്തെ ഇവാൻ ഇല്ലിച്ചിൻ്റെ ജീവിതവുമായി ചേർത്തുവച്ചു കാണുമെങ്കിലും, അവിടെ ഒതുങ്ങാതെ സ്വാനുഭവങ്ങളിലേക്ക് മടങ്ങും .മരണം പല ആശയങ്ങളായി ചിതറിപ്പോകും. അതിന് എവിടെയാണ് അവസാനമുള്ളത്? ഇത് എല്ലായ്പ്പോഴും ഉണ്ട് .ഓരോ പ്രവൃത്തിയും ഇതുപോലെ പല ചിന്തകളുടെ അലങ്കോലമാണ്. ഇത് ഉൾപ്പരിവർത്തനമാണ്. സ്വയം പരിവർത്തനപ്പെടുകയാണ് ലോകഗതി. ഒരു വാക്ക് മറ്റൊന്നിനായി ആഗ്രഹിക്കുന്നു. വാക്ക് സ്വയം ഉപേക്ഷിച്ച് മറ്റൊന്നാകുന്നു. അങ്ങനെയാണ് ഭാഷ നിലനിൽക്കുന്നത്. ഓരോ അണുവും അതിനാണ് ശ്രമിക്കുന്നത്. നാനോ കണങ്ങൾ പോലും നവാദ്വൈതത്തിൻ്റെ പരിധിയിലാണ് .ഇവിടെ നവാദ്വൈതം മാറ്റമില്ലാത്ത ഈ ആന്തരിക പരിവർത്തനത്തെയും അതിൻ്റെ അവസ്ഥയെയുമാണ് അർത്ഥമാക്കുന്നത്. കൂടിച്ചേരുക എന്ന അവസ്ഥയാണത്. ശിവം എന്ന വാക്ക് സ്വയം നിരസിച്ച് ശിവശക്തിയാകുന്നു .ശക്തി എന്ന വാക്കും സ്വയം നിരസിക്കുന്നു. വേറൊരു അർത്ഥം നിർമ്മിക്കപ്പെടുന്നു. പ്രപഞ്ചം ഈ പ്രക്രിയയാണ്. വേറൊന്നല്ല. ഇതാണ് പ്രപഞ്ച ലീല.അതാണ് ആ ‘ഒന്ന്’. എല്ലാറ്റിനെയും സംയോജിപ്പിക്കുകയും വിഘടിപ്പിക്കുകയും ചെയ്യുന്ന അലങ്കോലവും തുടർന്നുള്ള ലയവും പിന്നീടുള്ള നിരാസനിർമ്മാണവുമാണത് .
കഥാപാത്രങ്ങൾ കഥാകാരനെ തടവിലാക്കുന്നു / എം.കെ. ഹരികുമാർ
Thursday, May 28, 2026
Monday, May 25, 2026
ശ്രീനാരായണധർമ്മത്തിൻ്റെ പ്രചാരകനല്ല നിത്യചൈതന്യയതി: എം.കെ.ഹരികുമാർ
Sunday, May 17, 2026
പ്രഭാഷകൻ്റെ മൂല്യം നിശ്ചയിക്കുന്നത് അനീതിയോടുള്ള എതിർപ്പ്: എം.കെ.ഹരികുമാർ
Thursday, March 26, 2026
കമ്മനിട്ടക്കവിതയിൽ നരേന്ദ്രപ്രസാദിൻ്റെ സ്വം വായന' പ്രകാശനം ചെയ്തു
- കമ്മനിട്ടക്കവിതയിൽനരേന്ദ്രപ്രസാദിൻ്റെ സ്വം വായന' പ്രകാശനം ചെയ്തു
എം.കെ.ഹരികുമാറിന്റെ പുതിയ വിമർശനഗ്രന്ഥം 'കടമ്മനിട്ടക്കവിതയിൽ നരേന്ദ്രപ്രസാദിന്റെ സ്വം വായന' ഡോ.സെബാസ്റ്റ്യൻ പോൾ പ്രകാശനം ചെയ്തു. എറണാകുളത്ത് ചേർന്ന് സീനിയർ ജേർണലിസ്റ്റ് ഫോറം ജില്ലാ സമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.വിജയകുമാർ ആദ്യ കോപ്പി സ്വീകരിച്ചു.സാഹിത്യവിമർശനത്തിന്റെ സൈദ്ധാന്തികവും കലാപരവുചർച്ചകൾക്ക് ചൂട് പകരുന്ന കൃതിയാണിത്.എഴുപതുകളിൽ പ്രൊഫ. നരേന്ദ്രപ്രസാദ് കടമ്മനിട്ടക്കവിതകൾക്ക് എഴുതിയ അവതാരികയുടെ പുനർവായനയിലൂടെയാണ് ഹരികുമാർ തൻ്റെ സമകാലിക വിമർശനത്തിനു പുതിയ തത്വചിന്ത വികസിപ്പിക്കുന്നുത്. കടമ്മനിട്ടക്കവിതയുടെ വായനയിലൂടെ ഒരു വിമർശകനെന്ന നിലയിൽ നരേന്ദ്രപ്രസാദ് സ്വന്തം മനസ്സിനെയാണ് വായിച്ചതെന്നും ഇത് വിമർശനകലയിലെ സ്വയം ആവിഷ്കാരമാണെന്നും ഇവിടെ സൂചിപ്പിക്കുന്നു. സാഹിത്യകൃതി വിമർശകനിൽ ഒരു പ്രതിപ്രവർത്തനമാണ് സൃഷ്ടിക്കുന്നത്. അതൊരു പരസ്പരസംവാദമായി വളരുന്നു. ഹരികുമാറിൻ്റെ സംവേദനാത്മക വിമർശനം എന്ന സിദ്ധാന്തത്തിൻ്റെ തുടർവായന യാണിത്. വായന സർഗാത്മകമാകുന്നതിന്റെ ഏറ്റവും മനോഹരമായ നിമിഷമാണിത്. വിമർശകമനസിൻ്റെ അടിത്തട്ടിൽ നിന്നുണരുന്ന സൗന്ദര്യാനുഭവമാണിത്. വായന ധ്യാനത്തിലേക്ക് നീങ്ങുകയാണ്.ഈ സമയം വായിക്കുന്ന കൃതി വിമർശനത്തിന്റെ അന്തർ മണ്ഡലത്തിൽ അടച്ചിട്ടിരിക്കുന്ന മുറികൾ ഓരോന്നായി തുറക്കുകയാണ്. വായന എന്ന പ്രക്രിയയിൽ വിമർശകൻ സ്വയം വായിക്കുന്നു .മലയാളവിമർശനത്തിൻ്റെ ചരിത്രത്തിൽ നിർണായകമായി അടയാളപ്പെടുത്തേണ്ട അസാധാരണ കൃതിയാണിത്. ഇത് പൂർവ്വകാല വിമർശനത്തെ വീണ്ടും വായിക്കുകയും വിമർശകമനസ്സിനെ പുനരവതരിപ്പിക്കുകയുമാണ് ചെയ്യുന്നത് .പ്രസാധകരമായ ബോധിബുക്സ് ഇങ്ങനെ കുറിക്കുന്നു: 'വിമർശനത്തിന്റെ വിമർശനം എന്ന നിലയിൽ ഈ കൃതി കാലത്തിനുമുമ്പേ സഞ്ചരിക്കുകയാണ്. നമ്മുടെ ഭാഷയിൽ സംഭവിക്കുന്ന വിമർശനാത്മക കലാചിന്തയുടെ ഒരു സജീവചർച്ചയായി ഇതിനെ നിരീക്ഷിക്കാവുന്നതാണ്. ഈ രംഗത്ത് സ്വന്തം സിദ്ധാന്തവും തത്വചിന്തയും കൊണ്ട് വേറിട്ട വായനക്കാരെ സൃഷ്ടിച്ച എം.കെ. ഹരികുമാർ വിമർശകന്റെ ആത്മീയ ആകുലതകളും അന്തരംഗതത്വചിന്തയും സ്വതന്ത്രമായി ആവിഷ്കരിക്കുകയാണ്.'സാഹിത്യത്തെ ഗൗരവമായി സമീപിക്കുന്നവരുടെ സൗന്ദര്യബോധത്തെ ഉന്നതിയിലെത്തിക്കുന്ന രചനയാണിത്.(metrovartha, march 27, 2026സാഹിത്യരചനയിൽ അമ്പത് വർഷത്തോടുക്കുന്ന എം.കെ. .ഹരികുമാറിനെ ഡോ. സെബാസ്റ്റ്യൻ പോൾ പൊന്നാട അണിയിക്കുന്നു.







.jpg)

