Followers

Saturday, January 10, 2026

ഗാന്ധിജിയുടെ ദാരിദ്ര്യ ഉപാസനയും ടി.പത്മനാഭൻ്റെ കഥയും /എം.കെ.ഹരികുമാർ

 







ഗാന്ധിജിയുടെ ചിന്തകളോ ജീവിതമോ ഒരു രാഷ്ട്രീയനേതാവിനും പിന്തുടരാനാകില്ല. അത് ഗാന്ധിജിക്ക് മാത്രമുള്ളതാണ്. അദ്ദേഹം സത്യം സ്ഥാപിച്ചുകിട്ടുന്നതിന് വേണ്ടി ആഹാരം ഉപേക്ഷിച്ച് സമരം ചെയ്തു. അത് സമരമല്ല, പ്രാർത്ഥനയും ത്യാഗവും ധ്യാനവുമാണ് .സത്യത്തെ കാലുഷ്യത്തിൽ നിന്ന് സ്വതന്ത്രമാക്കി ഗ്രഹിക്കാൻ തന്റെ നിസ്സംഗമായ പ്രാർത്ഥനയ്ക്കും ത്യാഗത്തിനും കഴിയുമെന്നാണ് അദ്ദേഹം പ്രത്യാശിച്ചത്. ആഹാരം കഴിക്കാതെ, സത്യത്തിനു വേണ്ടി നിശ്ശബ്ദനായി വെറുതെ കിടക്കുകയോ ഇരിക്കുകയോ ചെയ്യന്നത് എതിരാളികളുടെ മനസ്സുമാറ്റുമെന്നു ഗാന്ധിജി ചിന്തിച്ചു. ഈ നിരാഹാരാനുഷ്ഠാനം കണ്ട്  എതിരാളികൾ വിറളി പിടിച്ച് ആക്രമിക്കാൻ വന്നാൽ അത് ഏറ്റുവാങ്ങിക്കൊള്ളണമെന്നാണ് അദ്ദേഹത്തിൻ്റെ വാദം.അത് മറ്റു സമൂഹങ്ങൾക്ക് മാതൃകയാകുമെന്നും പറയുന്നു. ഇത് പ്രായോഗികമായ കാര്യമാണ്. ആക്രമിക്കാൻ വരുന്നവരെ  നിരായുധരായി നിന്ന് അഭിമുഖീകരിക്കുകയോ അവർക്ക് കീഴടങ്ങുകയോ വേണം, സത്യത്തിനുവേണ്ടി!.ഇതിനിടയിൽ സത്യം ആരാണ് ഗ്രഹിക്കുന്നത് ,ആരുടെ കൈയിലാണ് അതുണ്ടാവുന്നത്? ആക്രമിക്കപ്പെട്ട്  കരയുന്നവന്റെ കൈയിൽ നിന്ന് അവൻ്റെ ദുർവഹമായ സത്യം താഴേക്ക് പതിക്കുകയായിരിക്കും ഫലം.

നിരായുധനാകുന്നത് ,നിരാഹാരമിരിക്കുന്നത് ,ത്യജിക്കുന്നത് ഗാന്ധിജിയുടെ ജീവിതരീതി തന്നെയായി മാറുന്നതാണ് നാം കണ്ടത്. എന്നാൽ ഇത് ഒരു സാധാരണക്കാരന്റെ മന:ശാസ്ത്രത്തിൽ ഒരിക്കലും പ്രതീക്ഷിക്കാത്ത തിരിച്ചടികളുളവാക്കും. അവൻ സത്യത്തിന് വേണ്ടി നിരാഹാരമനുഷ്ഠിക്കും.എന്നു പറഞ്ഞാൽ ആഹാരം മാത്രമാണ് ഉപേക്ഷിക്കാൻ എളുപ്പമെന്നതുകൊണ്ട് നിരാഹാരത്തിലിരിക്കുന്നത് അവൻ്റെ മഹിമയും സദ്ബുദ്ധിയും ഇരട്ടിപ്പിക്കുമെന്ന് അവൻ കണക്കുകൂട്ടാൻ തുടങ്ങുന്നു.അത് അവനെ ഭൗതികസ്വത്തിൽ നിന്ന്, എന്തെങ്കിലും സ്വന്തമാക്കാനുള്ള ചോദനയിൽ നിന്ന് പിന്തിരിപ്പിക്കുകയും ചെയ്യും.ഇത് ദാരിദ്ര്യത്തിന്റെ ഉപാസനയാണ് .ദാരിദ്ര്യത്തെ സ്വയം നിറഞ്ഞ ഒരവസ്ഥയായി കാണുന്നു എന്നാണ് ഇതിൽ നിന്ന് മനസ്സിലാക്കേണ്ടത് .ലോകത്തിലെ നല്ല ഭക്ഷണത്തെയും പാർപ്പിടത്തെയും വസ്ത്രത്തെയും ആളുകൾ വെറുക്കുന്നതും ഏറ്റവും ചെറിയ ചുറ്റുപാടിൽ ഒതുങ്ങാൻ സഹായിക്കുന്നതും ഇതാണ്.

ആഗ്രഹം കുറയ്ക്കണമെന്നാണ് ഗാന്ധിജി ഉപദേശിക്കുന്നത്. അതിനു ഉപോദ്ബലകമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത് അതിലൂടെയാണ് നാഗരികത ഉരുത്തിരിയുന്നതെന്നാണ്. ഇത് ഗാന്ധിജിക്കു മാത്രം സ്വീകാര്യമായതാണ്. ഒരു വലിയ രാജ്യത്തിൻ്റെ സ്വാതന്ത്ര്യസമരത്തിന് നേതൃത്വം കൊടുക്കുന്ന ഒരു വ്യക്തിക്ക് ആഗ്രഹം ഉപേക്ഷിക്കാം .അദ്ദേഹത്തിനു മറ്റ് ആഗ്രഹങ്ങൾ ഇല്ലാതാകുന്നതു കൊണ്ടാണ് രാഷ്ട്രത്തിൻ്റെ വിമോചനത്തിനു വേണ്ടി മുഴുവൻ സമയവും പ്രവർത്തിക്കാനാവുന്നത്.  എന്നാൽ സാധാരണക്കാരന് ആഗ്രഹങ്ങളുണ്ട് .അവന്റെ ജീവിതം താപസൻ്റെയോ സന്യാസിയുടെയോ അലഞ്ഞു തിരിയുന്നവൻ്റെയോ തത്ത്വശാസ്ത്രവുമായി കൂട്ടിക്കെട്ടാൻ  പാടുള്ളതല്ല. ഒരു താപസനു ആശ്രമത്തിൽ കഴിഞ്ഞാൽ മതി. സന്യാസിക്ക് സ്വയം തീർത്ത മഠങ്ങളോ  സ്ഥാപനങ്ങളോ ഉണ്ടായിരിക്കും. അലഞ്ഞുതിരിയുന്നവന് സത്രങ്ങളും ക്ഷേത്രങ്ങളുമാണ് അഭയം. അവനു ആഗ്രഹങ്ങൾ ഉപേക്ഷിക്കാം. അവനു ആഗ്രഹമില്ലാതിരിക്കുന്നത് സ്വരക്ഷയ്ക്ക് വേണ്ടിയാണ്. ഒന്നും സ്വന്തമാക്കാനുള്ള ജീവിതസാഹചര്യം അത്തരക്കാർക്കില്ല .

ഒരു കുടുംബമുള്ളവന് വീട് അത്യാവശ്യമാണ്. വീട് എന്നാൽ, ആധുനികകാലത്താണെങ്കിൽ സാങ്കേതിക സൗകര്യങ്ങൾ വേണം. മക്കൾക്ക് പഠിക്കാൻ വൈഫൈ വേണം. ഒരു വാഹനം അത്യാവശ്യമാണ്. കുട്ടികളെ ദാരിദ്ര്യത്തിന്റെ ഉപാസകരാക്കി  വളർത്താനാവില്ല. സമൂഹത്തിലെ സാമ്പത്തികമായ മാറ്റങ്ങൾ നമ്മുടെ ജീവിതത്തിലും പ്രതിഫലിക്കും. ഡെമോൺസ്ട്രേഷൻ എഫക്ട് ഉണ്ടാകും. അയൽ വീട്ടിൽ മീൻ വറുത്താൽ നമുക്കും വറുക്കാൻ തോന്നും. ടിവിയുടെ റിമോട്ട് കൊടുക്കാത്തതിന്റെ പേരിലും, സ്മാർട്ട്ഫോൺ വാങ്ങി നൽകാത്തതിൻ്റെ പേരിലും ആത്മഹത്യ ചെയ്ത എത്രയോ കുട്ടികളുണ്ട് ഈ നാട്ടിൽ !ആധുനിക വിദ്യാഭ്യാസത്തിൽ ഒരു സ്മാർട്ട് ഫോണിന്റെ റോൾ എത്ര വലുതാണെന്ന് ഓർക്കണം. മറ്റു കുട്ടികളുടെയിടയിൽ അവർക്കൊപ്പം മാന്യമായി വേഷം ധരിക്കാനായില്ലെങ്കിൽ അത് ദുസ്സഹമായിരിക്കും. ഫോൺ ഇല്ലാതായാൽ മാനസികമായി അത് പ്രഹരമേല്പിക്കും. അതുകൊണ്ട് നാഗരികത വളരാൻ അല്ലെങ്കിൽ വികസിക്കാൻ ആഗ്രഹങ്ങളെ ഉപേക്ഷിക്കണമെന്ന ഗാന്ധിജിയുടെ ആശയം അപ്രസക്തമാണ്. ഗാന്ധിജി  വ്യക്തി എന്ന നിലയിൽ രാഷ്ട്രീയപ്രവർത്തനത്തിനപ്പുറത് തേക്ക് പോവുകയും തൻ്റെ തന്നെ പ്രകൃതത്തിൽ തളച്ചിടപ്പെടുകയുമാണ് ചെയ്തത് .രാഷ്ട്രീയത്തിലെ നിസ്വാർത്ഥതയും ത്യാഗവും സമഭാവനയും അച്ചടക്കവും പാലിക്കാൻ വേണ്ടി അദ്ദേഹം ഇന്ദ്രിയങ്ങളെ അടയ്ക്കുകയും സ്വയം ഹിംസിക്കുകയുമാണ് ചെയ്തത്.ഒരാൾ  സ്വന്തം അപ്പം ജോലി ചെയ്തു ഉണ്ടാക്കിയാൽ ലോകത്ത് പട്ടിണിയുണ്ടാവില്ലെന്ന് അദ്ദേഹം പറയുന്നുണ്ട് .എല്ലാവരും അവരവരുടെ അപ്പം മാത്രമുണ്ടാക്കിയാൽ രോഗികൾക്കും വയോധികൾക്കും ആര്  ഭക്ഷണം കൊടുക്കും?എന്നാൽ ഒരാൾ കൂടുതൽ ഭക്ഷണം ഉല്പാദിപ്പിക്കണം; അവനവന് വേണ്ടി മാത്രം പോരാ .സ്വന്തം ഭക്ഷണത്തിനുവേണ്ടി മാത്രം ജോലി ചെയ്താൽ എന്ത് സംഭവിക്കും? ഗാന്ധിജി പറയുന്നു:
"If we did so,our wants would be minimised ,our food would be simple.we should then eat to live not live to eat.

ഇത് കച്ചവടത്തിന്റെയും  വികാസത്തിന്റെയും കൂമ്പ് നുള്ളുകയാണ് ചെയ്യുന്നത്. നമ്മൾ നാമമാത്രമായി ഭക്ഷണം കഴിച്ച്, പറയാത്തക്ക ആഗ്രഹങ്ങളൊന്നുമില്ലാതെ കഴിയണമെന്ന് പറയുന്നത് ഒരു യുദ്ധസാഹചര്യത്തിലാണ് ഇണങ്ങുക. സാധാരണ ജീവിതത്തിൽ ഇത് പ്രാകൃതമായ ഏർപ്പാടാണ് .നമ്മൾ എന്തിനാണ് ഭക്ഷണം ,രുചി എന്നിവ വർജിക്കുന്നത്? പതിറ്റാണ്ടുകളായി ,നല്ല പാത്രത്തിൽ വിളമ്പിക്കഴിക്കാൻ പോലും കഴിയാതിരുന്ന എത്രയോ സമുദായങ്ങളുണ്ടായിരുന്നു ഇന്ത്യയിൽ !.അവർക്ക് മേൽത്തരം  രുചികൾ നിഷിദ്ധമായിരുന്നു.വരേണ്യരുടെ പാത്രങ്ങളിലെ രുചികൾ അവർ മാത്രം അനുഭവിച്ചാൽ മതിയെന്ന ധ്വനി ഇതിലുണ്ട്. ഗാന്ധിജി ഇന്ത്യയിലെ  സാധാരണക്കാരനോട് ,താഴ്ന്നജാതിക്കാരനോട് പറഞ്ഞതായി ഇതിനെ കണ്ടാൽ മതി .നിങ്ങൾ അധികമൊന്നും ഭയക്കണ്ട. ആഗ്രഹങ്ങൾ ഒന്നുതന്നെ വേണ്ട. ജീവിക്കാൻ വേണ്ടി എന്തെങ്കിലും കഴിച്ചു എന്നു വരുത്തിയാൽ മതി. ഈ നിലപാട് ദാരിദ്ര്യത്തെ ഉപാസിക്കാനുള്ള 'പവിത്ര'മായ ആഹ്വാനമാണ്.

ദാരിദ്ര്യത്തിന്റെ ഉപാസകർ നല്ല ഷർട്ട് ധരിക്കുകയില്ല. ഒരാൾ നിറമുള്ള ഷർട്ട് വാങ്ങി കൊടുത്താലും അവർ ധരിക്കുകയില്ല; അല്ലെങ്കിൽ നിറം മങ്ങിയ ശേഷം ഉപയോഗിക്കും. അവരെ നിറം ഭയപ്പെടുത്തും. നിറം  സമ്പന്നതയുടെ അടയാളമാണെന്നു  തെറ്റിദ്ധരിച്ചവരുണ്ട്. അവർ നല്ല ഭക്ഷണം കഴിക്കാനുള്ള ആഗ്രഹമില്ലാതെ ജീവിക്കും .രുചി വേണ്ടെന്ന് വയ്ക്കും .നല്ല പാർപ്പിടമുണ്ടാക്കണമെന്ന് തോന്നുകയില്ല. എവിടെയെങ്കിലും കിടന്നാൽ മതിയെന്നു വിചാരിക്കും . ഇങ്ങനെ ചെയ്യുമ്പോൾ നാഗരികത നശിക്കുകയല്ലേ ചെയ്യുന്നത് ? ഒരു നാഗരികതയ്ക്ക് വികാസം വേണം. വൻതോതിൽ ഉത്പാദിപ്പിച്ചാലേ ധാരാളം തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിയൂ. അപ്പോഴാണ് പുതിയ ഉപഭോക്താക്കൾ ഉണ്ടാകുന്നത്. ഓരോ ഉപഭോക്താവും തൊഴിൽ സൃഷ്ടിക്കുകയാണ് ചെയ്യുന്നത് .ഒരു ടൗണിൽ നല്ല ഭക്ഷണം കൊടുക്കുന്ന റസ്റ്റോറൻറ് വിജയിച്ചാൽ അവർ മറ്റു ടൗണുകളിലേക്ക് വ്യാപിപ്പിച്ചു കൂടുതൽ യൂണിറ്റുകൾ തുടങ്ങും. അതോടെ കൂടുതൽ ഉപഭോക്താക്കളെത്തും. അത് കൂടുതൽ പേർക്ക് തൊഴിൽ നൽകും. അങ്ങനെ ജീവിതനിലവാരം ഉയരും. ഗ്രാമങ്ങളിലേക്ക് മടങ്ങിയാൽ ഇതൊന്നും സാധ്യമല്ല. ഗാന്ധിജിയുടെ തത്ത്വങ്ങൾ അദ്ദേഹത്തിന് മാത്രമാണ് ഇണങ്ങുക.അത് മറ്റൊരാൾക്ക് പ്രായോഗികമാക്കാൻ കഴിയില്ല.

ഗാന്ധിജിയെക്കുറിച്ച് ജോർജ് ഓർവെൽ എഴുതിയ Reflections on Gandhi എന്ന ലേഖനത്തിൽ ഗാന്ധിജിയുടെ മനുഷ്യത്വവിരുദ്ധമായ കടംപിടുത്തങ്ങളിൽ താൻ സൗന്ദര്യാത്മകമായ അരുചി(aesthetic  distaste)അനുഭവിക്കുകയാണെന്നു  തുറന്നുപറയുന്നുണ്ട്. എന്നാൽ ഗാന്ധിജി എല്ലാ രാഷ്ട്രീയക്കാർക്കും മുകളിലാണ്. ഔപനിഷദികവും ബ്രാഹ്മണിക പാരമ്പര്യത്തിൽ അധിഷ്ഠിതവുമായ ചില മൂല്യങ്ങൾ രാഷ്ട്രീയ പ്രവർത്തനത്തിൻ്റെ ഔന്നത്യത്തിനു അനിവാര്യമെന്ന മട്ടിലാണ് ഗാന്ധിജി സമീപിച്ചത്. തനിക്ക് ആവശ്യമില്ലാത്തതെല്ലാം മോഷ്ടിച്ചതായി കരുതണമെന്ന ചിന്ത ഉപനിഷത്തിൽ നിന്നു പ്രചോദനം ഉൾക്കൊണ്ട് സ്വീകരിച്ചതാണ്. വെജിറ്റേറിയനിസം ബ്രാഹ്മണിക് വേറിടലിൻ്റെ ഭാഗമാണ്. ദാരിദ്ര്യത്തെ ഉപാസിക്കുന്നതിനുള്ള മുന്നൊരുക്കമായാണ് ഈ ചിന്തയെ കാണേണ്ടത്.

ടി.പത്മനാഭൻ്റെ 'ഗസ്സയിലെ കുട്ടികൾ' എന്ന കഥയിൽ ദാരിദ്ര്യത്തെ മുഖ്യമായി കാണുന്ന ഒരു സന്ദർഭമുണ്ട്. ഒരു യൂണിവേഴ്സിറ്റി സെമിനാർ ഉദ്ഘാടനം ചെയ്യാൻ വന്ന കഥാനായകൻ്റെ മേൽ  അസുഖകരമായ ചില ചിന്തകളാണ് വൈസ് ചാൻസിലർ വർഷിച്ചത്.താനൊരു പഴഞ്ചനാണെന്നും തനിക്ക് ആധുനികകാല സാഹിത്യത്തെക്കുറിച്ച്  ഒന്നുമറിയില്ലെന്നും സിൻഡിക്കേറ്റിൽ ഒരു വിഭാഗം വാദിച്ചത് വൈസ് ചാൻസിലർ അറിയിച്ചതാണ് കാരണം.   എന്നാൽ യൂണിവേഴ്സിറ്റിയിൽ  നടക്കുന്ന ഗവേഷണത്തെക്കുറിച്ച് കഥാനായകൻ ചിന്തിക്കുന്നത് വലിയ സത്യമാണ്."ഇനി ഗവേഷണത്തിന്റെ കാര്യം പറയുകയാണെങ്കിൽ, ലോകത്തെവിടെയെങ്കിലുമുണ്ടാകുമോ ഇത്തരമൊരു നാറിയ ഇടപാട് ! അർത്ഥശൂന്യമായ വിഷയങ്ങൾ, അവയെപ്പറ്റി ആഴത്തിൽ ചിന്തിക്കുകയും ഗവേഷിക്കുകയും ചെയ്യന്ന വിദ്യാർത്ഥികൾ." പിന്നീട് പ്രസംഗവേദിയിൽ എത്തിയെങ്കിലും അദ്ദേഹം വിഷയത്തിലേക്ക് കടന്നില്ല. ഗസയിലെ കുട്ടികൾ ഭക്ഷണപ്പൊതിക്കു വേണ്ടി കൈകൾ ഉയർത്തിയപ്പോൾ കിട്ടിയത് ബോംബാന്നെന്ന് പറഞ്ഞ് ആകുലതകളോടെ പ്രസംഗം അവസാനിപ്പിച്ച് ഇറങ്ങിപ്പോയി. ഓരോരുത്തരും അവരവർക്ക് വേണ്ടി മാത്രം ,സ്വന്തം അപ്പത്തിന് വേണ്ടി മാത്രം അധ്വാനിച്ചാൽ മതിയെങ്കിൽ ഗസയിലെ കുട്ടികളെ ആരു നോക്കും? ഗാന്ധിജി പറഞ്ഞത് ഇവിടെ ഫലിക്കില്ല.പത്മനാഭൻ്റെ കഥാപാത്രം മനുഷ്യർ ദാരിദ്ര്യത്തെ ഉപാസിക്കുന്നതിനെ നിശ്ശബ്ദമായി ശകാരിക്കുകയും അതിൻ്റെ പേരിൽ ദു:ഖിക്കുകയുമാണ് ചെയ്യുന്നത്.തെറ്റു ചെയ്യാത്ത കുട്ടികൾ ഭക്ഷണത്തിൻ്റെ പേരിൽ പീഡിപ്പിക്കപ്പെടുന്നത് നീതീകരിക്കാനാവില്ല .
published in THANMA IN DECEMBER, 2025

ടി.പത്മനാഭൻ കഥയെഴുതുകയാണ് /aksharajalakam

 


ടി.പത്മനാഭൻ കഥയെഴുതുകയാണ് 

ടി. പത്മനാഭൻ്റെ വസതിയിലേക്ക് കഥകൾ അന്വേഷിച്ച് ചെല്ലുകയാണ് .ഓരോ കഥയും അദ്ദേഹത്തോട് ആവശ്യപ്പെടുകയാണ് തന്നെ എഴുതണമെന്ന്. വികാരതരളിത നായി ,ഓർമ്മകളിൽ നിലീനമായി മനുഷ്യൻ ജീവിക്കുന്നത് എങ്ങനെയാണെന്ന് ആ കഥകൾ വായിക്കുമ്പോൾ അറിയാം .ഹൃദയാനുരാഗിയായ കഥാകൃത്താണ് ടി. പത്മനാഭൻ .കാലത്തിൻ്റെ മാറ്റത്തിൽ സ്നേഹം വെറും ഔപചാരികതയോ ,സോഷ്യൽ മീഡിയ നാട്ടുനടപ്പോ എന്ന നിലയിൽ  മാറിയിട്ടുണ്ട് .അയ്യായിരം സുഹൃത്തുക്കളുണ്ടെന്ന്  അവകാശപ്പെടുന്ന ഒരു ഫെയ്സ്ബുക്കർക്ക് ഒരു മനുഷ്യനെ സ്നേഹിച്ചതിന്റെ ഓർമ്മകൾ പറയാനറിയില്ല.ഇപ്പോൾ എല്ലായിടത്തും കഥകൾ പ്രത്യക്ഷപ്പെടുന്നു. ധാരാളം ചെറുപ്പക്കാർ കഥാകൃത്തുക്കളായി മാറുകയാണ്. അവർക്കെല്ലാം ടി. പത്മനാഭനെ പോലെ കഥയ്ക്ക് വേണ്ടി മാത്രമായി ജീവിക്കണമെന്നില്ല. കഥയുടെ അന്തസ്സ് തന്നോടൊപ്പമാണ് പൂർത്തിയാകുന്നതെന്ന് ടി. പത്മനാഭനെ പോലെ പ്രതിജ്ഞയെടുക്കാൻ അവർക്ക് കഴിയില്ല. അവരുടെ കഥകളിൽ സംഭവങ്ങളുണ്ടായിരിക്കാം, ഗ്രാമങ്ങളുണ്ടായിരിക്കാം, ഗ്രാമത്തിൽ സാധാരണക്കാർ ഉപയോഗിക്കുന്ന വാമൊഴിപേച്ചുകൾ കണ്ടേക്കാം. പക്ഷേ കഥയുടെ ആ രസഭാവം,ഹൃദയാനുരാഗം, ഹൃദയപക്ഷം ,സ്നേഹാഭിമുഖ്യം  ഉണ്ടാവുകയില്ല.അതിൻ്റെ രസതന്ത്രം അവർ ഇനിയും പഠിക്കേണ്ടിയിരിക്കുന്നു.

ഈ വർഷത്തെ ഓണം കഥകളുടെ ഒരു കണക്കെടുപ്പ് നടത്തുകയാണെങ്കിൽ ടി.പത്മനാഭൻ്റെ കഥ മുന്നിട്ടു നിൽക്കുകയാണ്. ഓണത്തിനു പുറത്തു വന്ന ഭൂരിപക്ഷം കഥകളിലും കട്ട പിടിച്ചു നിൽക്കുന്ന കൃത്രിമത്വവും ,മനുഷ്യവിരുദ്ധതയും ദുസ്സഹമാണ്. പുതിയ കുട്ടികളുടെ ഭാഷയിൽ പറഞ്ഞാൽ ടി. പത്മനാഭൻ ഓണക്കാലത്തെ കഥയെ 'തൂക്കി'!. എന്നു പറഞ്ഞാൽ ഓണത്തിനു പ്രത്യക്ഷപ്പെട്ട ഏറ്റവും നല്ല കഥ എന്ന നിലയിൽ മുഴുവൻ ക്രെഡിറ്റും പത്മനാഭൻ അടിച്ചെടുത്തിരിക്കുന്നു.

അദ്ദേഹത്തിൻ്റെ 'കൃഷ്ണൻകുട്ടി'(ദേശാഭിമാനി ഓണം വിശേഷാൽ പ്രതി)എന്ന കഥയെക്കുറിച്ചാണ് പറയുന്നത്. ഒരു  ജാഡയുമില്ലാതെ മനുഷ്യസ്നേഹത്തിന്റെ നീർച്ചാല്  കണ്ടെത്തുകയാണ്. സ്വാർത്ഥതയുടെയും ദുരാഗ്രഹത്തിൻ്റെയും ചപ്പുചവറുകൾ മൂടിക്കിടക്കുന്ന നാഗരികതയുടെ വിസ്തൃതിക്കടിയിൽ അനർഘമായ രത്നത്തെ പോലെ അവശേഷിക്കുന്ന മാനുഷികതയെ അദ്ദേഹം സ്വകർമ്മവ്യഗ്രതയിലും അനുകമ്പയിലും പുറത്തെടുക്കുന്നു.

മനുഷ്യൻ ജീവിച്ചിരിക്കുന്നു 

പത്മനാഭൻ നമ്മുടെ സാഹിത്യരംഗത്ത് ഏറ്റവും മുതിർന്ന എഴുത്തുകാരനാണെന്ന് ഓർക്കണം. തൊണ്ണൂറ്റിനാല് വയസിലാണ്, അദ്ദേഹം നടക്കുന്നത്.ആ നടപ്പ് മലയാളത്തിന് അവിസ്മരണീയമായ ഒരു വാഴ്വ് സമ്മാനിച്ചിരിക്കുന്നു. അദ്ദേഹത്തിൻ്റെ  'കത്തുന്ന ഒരു രഥചക്രം' എന്ന കഥയെക്കുറിച്ച് തൊണ്ണൂറുകളുടെ ആദ്യമാണ് ഞാനൊരു ലേഖനം എഴുതിയത് .അത് എൻ്റെ 'അഹംബോധത്തിൻ്റെ സർഗാത്മകത' കേരള സാഹിത്യ അക്കാദമി ,1995) എന്ന പുസ്തകത്തിൽ ചേർത്തിട്ടുണ്ട്. പിന്നീട് രാമേട്ടൻ,ഗൗരി,പുഴ കടന്നു മരങ്ങളുടെ ഇടയിലേക്ക് ,പ്രകാശം പരത്തുന്ന ഒരു പെൺകുട്ടി തുടങ്ങിയ കഥകൾ എന്നെ വശീകരിച്ചു. ടി. പത്മനാഭൻ്റെ കഥകളെ കുറേക്കാലത്തേക്ക് പിന്തുടരുക മാത്രമാണ് ചെയ്തത് .വായനയുടെ സ്മൃതികളിലേക്ക് ആ കഥകൾ ചെന്ന് പുതുമുകുളങ്ങളായി പരിണമിച്ചു. വിരലുകളിലും രോമകൂപങ്ങളിലും സാഹിത്യത്തിൻ്റെ പുതുനാമ്പുകൾ പൊന്തിവരുന്നത് അറിയുന്നത് മികച്ച രചനകളിലൂടെ കടന്നു പോകുമ്പോഴാണ്.പത്മനാഭൻ്റെ കഥകൾ ആ അറിവ് തന്നിട്ടുണ്ട്. വായനയ്ക്ക്  ഋതുക്കൾ നൽകുന്ന സൗന്ദര്യമാണത്. 

ഇപ്പോൾ 'കൃഷ്ണൻകുട്ടി' എന്ന കഥയിൽ മനസ്സ് അർപ്പിക്കുന്നു. അത് ഒരു സാന്ത്വനമാണ്. ഊഷരമായ മനുഷ്യബന്ധങ്ങൾക്കിടയിൽ ഒരു ഓർമ്മപ്പെടുത്തലായി തീരുകയാണ് ഈ കഥ. അതിൻ്റെ നിലനിൽപ്പിനു വേണ്ടി ഒരു കഥാകൃത്ത് തന്റെ ജീവിതത്തെ സാർത്ഥകമാക്കി പരിവർത്തനപ്പെടുത്തിയിരിക്കുന്നു. കഥാകൃത്ത് സ്വയം കഥ പറയുന്ന രീതിയാണ് അവലംബിച്ചിരിക്കുന്നത്. ധനികനായ കൃഷ്ണൻകുട്ടിയുമൊത്തുള്ള  സഞ്ചാരമാണ് പ്രമേയമായി വികസിക്കുന്നത്. കൃഷ്ണൻകുട്ടി വിളിച്ചാൽ കൂടെ പോകാതിരിക്കാനാവില്ല. ഒരാൾക്ക് ജാമ്യം നിന്ന്, തുക അടയ്ക്കാത്തതിൻ്റെ പേരിലുള്ള മനോവിഷമം നേരിട്ട കഥാനായകൻ അതിന്റെ ഉദാസീനതയിൽ നിന്ന് എഴുന്നേൽക്കുന്നത് കൃഷ്ണൻകുട്ടി വിളിച്ചതുകൊണ്ടാണ്.

മൈലാപൂരിൽ കപാലീശ്വർ സംഗീതസഭയിൽ ശെമ്മാങ്കുടി സ്വാമിയുടെ കച്ചേരി കേൾക്കാനാണ് അവർ പോകുന്നത്. ഓഡിറ്റോറിയത്തിലെത്തി സംഗീതപരിപാടി ആസ്വദിച്ചു.ശെമ്മാങ്കുടി ഒരു മണിക്കൂർ പാടി; ഖരഹരപ്രിയ ആനന്ദത്തിൽ ആഴ്ത്തിക്കളഞ്ഞു.തിരിച്ച് കാറിൽ പോകുമ്പോഴാണ് മറ്റൊരു അധ്യായം തുറക്കുന്നത്. മദിരാശിയിലെ സാഹിതീസഖ്യത്തിലേക്ക് ഒരു സന്ദർശനം നടത്തിയാലോ എന്ന് കൃഷ്ണൻകുട്ടിയാണ് ചോദിക്കുന്നത്.  അതിന്റെ സാരഥിയായിരുന്ന പരമേശ്വരൻ മരിച്ചു .അതോടെ സഖ്യം നിർജീവമായി. അയാൾ കഥാനായകന്റെ സുഹൃത്തായിരുന്നു. പിന്നീട് കഥാനായകൻ വിഷാദത്തോടെ  ഇങ്ങനെ പറഞ്ഞു:'അല്ലെങ്കിൽ പോകണ്ട. ആരെ കാണാനാണ്, കേൾക്കാനാണ് അവിടെ പോകേണ്ടത്? ഗോവിന്ദൻ പോയി,നമ്പ്യാർ പോയി , കൊടുങ്ങല്ലൂർ പോയി ...ഇപ്പോൾ പരമേശ്വരനും പോയി. ഇവരൊന്നുമില്ലാത്ത സമാജത്തിൽ... വേണ്ട... വേണ്ട...'

ആ വാക്കുകൾ മനുഷ്യർ ജീവിച്ചിരിക്കുന്നു എന്ന് ഓർമ്മിപ്പിച്ചു. എത്ര യുദ്ധങ്ങൾ നാശം കൊയ്താലും  മനുഷ്യർ മരിക്കുന്നില്ലെന്ന് അറിയിച്ചത്  ആ വാചകങ്ങളാണ് .ഓർമ്മകളിൽ ജീവിക്കുന്നവരുടെ സ്വഭാവമാണത്.  അവർ ഓർമ്മകളിൽ നിറയെ ജീവിതം സംഭരിച്ചിരിക്കയാണ്. മറ്റുള്ളവരുടെ മരണം അവരെ ഓർമ്മയുടെ അറകളിലേക്ക് കൊണ്ടുപോകും.  അതിനിടയിൽ അവർ ഹോട്ടലിലെത്തി ഒരു വിവാഹ സൽക്കാരത്തിൽ പങ്കെടുക്കുന്നു. കൃഷ്ണൻകുട്ടിക്ക് പ്രിയപ്പെട്ട ഒരു യുവാവും യുവതിയും വന്ന് അദ്ദേഹത്തിൻ്റെ കാലിൽ വണങ്ങുന്നത് കണ്ടപ്പോൾ  കഥാനായകനു ആകാംക്ഷയായി. ഡ്രൈവറോട് ചോദിച്ചപ്പോഴാണ് അറിഞ്ഞത്, കൃഷ്ണൻകുട്ടി പണ്ട് കിടക്കാൻ ഇടവും തൊഴിലും നൽകി സഹായിച്ച ഒരു സ്വാമിയുടെ പേരക്കുട്ടികളാണവർ.സ്വാമി മരിച്ചുപോയി .ഭാര്യയും മകനും നേരത്തെ മരിച്ചു .ആ പേരക്കുട്ടികൾ ഇപ്പോൾ സിംഗപ്പൂരിൽ നല്ല നിലയിലാണ്. തിരിച്ചു കാറിൽ കയറി യാത്ര തുടർന്നപ്പോൾ കൃഷ്ണൻകുട്ടി പറഞ്ഞു:'എല്ലാം അനാഥമായി. എല്ലാം... ഇപ്പോൾ നമ്മൾ രണ്ടുപേർ മാത്രം ബാക്കി. ഗോവിന്ദൻ പോയി, ദാമോദരൻ നായർ പോയി, നമ്പ്യാർ പോയി ,കൊടുങ്ങല്ലൂർ പോയി... വല്ലാത്ത ഒരു ശൂന്യത ...'

ജീവിതാനുരാഗം 

ഇതാണ് കൃഷ്ണൻകുട്ടിയും കഥാനായകനും തമ്മിലുള്ള മാനസികമായ അടുപ്പം .രണ്ടുപേരും ഒരുപോലെ ചിന്തിക്കുന്നു. രണ്ടുപേരും പണത്തിനും പദവിക്കും അപ്പുറം ശുദ്ധമായ സൗഹൃദത്തിൽ വിശ്വസിക്കുന്നു. തനിക്ക് എന്ത് കിട്ടും എന്ന് നോക്കി സൗഹൃദം കൂടുന്നവരാണ് അധികവും. അതിനിടയിലാണ് കൃഷ്ണൻകുട്ടി കഥാനായകനെ കൂടെ താമസിക്കാൻ ക്ഷണിക്കുന്നത്. കഥാനായകൻ  ഇപ്പോൾ ഒറ്റയ്ക്കാണ്. ഭാര്യ മരിച്ചു. സഹോദരിമാരും മരിച്ചു.മരുമക്കൾ വിദേശത്താണ് .ആകെ കൂട്ടിനുള്ളത് പൂച്ചകളും നായ്ക്കളും മാത്രം .ഇവരുടെ കാര്യം നോക്കാൻ  താൻ സുരക്ഷിതമായ മാർഗം  നോക്കാമെന്ന് കൃഷ്ണൻകുട്ടി ഉറപ്പു കൊടുക്കുന്നു. കഥാനായകൻ അത്  സമ്മതിക്കുകയും ചെയ്തു. ഇത്രയും സംഭവങ്ങൾ ഒരു സ്വപ്നത്തിന്റെ രൂപത്തിലാണ് കഥയിൽ വിവരിക്കുന്നത്.നല്ല ചിന്ത നല്ല സ്വപ്നങ്ങൾ ജനിപ്പിക്കുമായിരിക്കും .നല്ല സ്വപ്നങ്ങൾ എത്രയോ വലിയ ഭാഗ്യമാണ് .സ്വപ്നത്തിൽ നിന്നുണർന്നപ്പോൾ കണ്ടത് ഇതാണ്: 'കിടക്കയിൽ അഞ്ഞൂറിന്റെ പുത്തൻ ബാങ്കുനോട്ടുകളുടെ ഒരു വലിയ കെട്ട്.'
കൃഷ്ണൻകുട്ടി രാത്രിയിൽ വന്ന് നോട്ടുകെട്ടുകൾ കിടക്കയിൽ വെച്ചിട്ട് പോയിരിക്കാമെന്ന് കഥാനായകൻ  ചിന്തിക്കുന്നു.

ടി. പത്മനാഭൻ എന്ന കഥാകൃത്ത് തുടക്കം മുതൽ പരിപാലിച്ചു പോരുന്ന സ്നേഹസംസ്കാരം, ഹൃദയമമത, ജീവിതാനുരാഗവിവശത, സാന്ത്വനം തേടൽ എല്ലാം കഥയിൽ ഉദിച്ചുയരുകയാണ്.അദ്ദേഹത്തിൻ്റെയടുത്ത് കൃഷ്ണൻകുട്ടി എന്ന സന്മനസ്സുള്ള, സമ്പന്നനായ സുഹൃത്ത് വരുന്നത് ജീവിതത്തെ സ്നേഹിക്കുന്നതു കൊണ്ടാണ്. ഓസ്ട്രേലിയൻ ടെലിവിഷൻ എഴുത്തുകാരി റോണ്ടാ ബയൺ 'ദ് സീക്രട്ട്' എന്ന കൃതിയിൽ, മനസ്സിൽ തീവ്രമായി ആഗ്രഹിക്കുമ്പോൾ ഫലം അനുകൂലമായി വരുമെന്നു പറയുന്നുണ്ട്. നമ്മുടെ മനസ്സാണ് നല്ലത് വരാൻ കാത്തിരിക്കുന്നത് .ചീത്ത കാര്യങ്ങളോട് കൂട്ടുകൂടരുത്. പണക്കാരോട് അസൂയ ഉണ്ടായാൽ പണം ലഭിക്കില്ല. ലോകത്തിന്റെ ധനാത്മകമായ ചലനങ്ങളെ ഏറ്റെടുക്കണം. അപ്പോൾ അതിൻ്റെ കമ്പനങ്ങൾ നമ്മളിലേക്ക് പ്രസരിക്കും. 

ടി.പത്മനാഭൻ ദാരിദ്ര്യത്തെ ഉപാസിക്കുന്ന കഥാകൃത്തല്ല. മലയാളത്തിലെ പല കഥാകൃത്തുക്കളും  ദാരിദ്ര്യദുഃഖത്തെ ആരാധിക്കുന്നവരാണ്. എന്നാൽ പത്മനാഭൻ തൻ്റെ ചുറ്റുപാടിനെ വസന്തത്തിന്റെ ആഗമനം വിളിച്ചറിയിക്കുന്നു .ഉണർന്നിരിക്കാൻ ആഹ്വാനം ചെയ്യുന്നു. മനുഷ്യൻ്റെ ശ്രേയസ്സും അന്തസ്സും കാത്തുരക്ഷിക്കുന്ന ദേവരഥം ഇതാ  ഇതുവഴി കടന്നുപോകുന്നു എന്ന് ഉദ്ബോധിപ്പിക്കുന്ന കഥാകൃത്താണ്  അദ്ദേഹം .ഗാന്ധിജിയെക്കുറിച്ച് നല്ലത് മാത്രമേ പറയാനുള്ളൂ. നമുക്ക് വേണ്ടി ഷർട്ട് ധരിക്കാതെ നടന്ന അദ്ദേഹം എല്ലാം ത്യജിച്ചു.അതേസമയം ഗാന്ധിജി ദാരിദ്ര്യത്തെ ഉപാസിച്ചു എന്ന പറയാതിരിക്കാനാവില്ല. തനിക്ക് ലഭിക്കുന്ന കത്തുകളുടെ മറുവശത്ത് ഒഴിഞ്ഞു കിടക്കുന്ന സ്ഥലത്ത് മറുപടി എഴുതി അയക്കുന്നതിലൂടെ ഗാന്ധിജി ദാരിദ്ര്യത്തെ ആദരിക്കയാണ് ചെയ്തത്. ഒരു തുണ്ട് കടലാസ് പോലും പാഴാക്കാതെ അതിലൊക്കെ എഴുതുമായിരുന്നു .വസ്ത്രങ്ങൾ പോലും നിത്യോപയോഗത്തിനല്ലാതെ വാങ്ങി സൂക്ഷിക്കുമായിരുന്നില്ല .എല്ലാം ഈ വിധം നിരസിക്കുമ്പോൾ ദാരിദ്ര്യത്തിലെത്തും. ഗാന്ധിജി ഇന്ത്യൻ ജനതയുടെ മനസാക്ഷിക്കകത്ത് കയറിയിരുന്ന് ദാരിദ്ര്യത്തെ ഒരു ശീലമാക്കണമെന്ന് മന്ത്രിച്ചുകൊണ്ടിരിക്കുകയാണ്.ഈ ലോകത്തെ നല്ല വസ്ത്രമോ ഭക്ഷണമോ പാർപ്പിടമോ വേണ്ടെന്നു വയ്ക്കുന്നതിനെ ലാളിത്യമായി കാണാനാവില്ല. ദാരിദ്യത്തെ തത്ത്വചിന്താപരമായി മഹത്വവൽക്കരിക്കുന്നതിനോട് യോജിക്കാനാവില്ല. ദാരിദ്ര്യം നമ്മുടെ ലക്ഷ്യമല്ല; താൽക്കാലികമായ അവസ്ഥയാണ്. മഹാപ്രചോദന പ്രഭാഷകനായ മഹാത്രിയ പറഞ്ഞു, ഒരു ക്ഷേത്രത്തിലേക്ക് ആരാധനയ്ക്ക് പോകുന്ന നിങ്ങൾ ആദ്യം കാണുന്നത് ശ്രീകോവിലിലെ മൂർത്തിയെയാണ്. വഴി വക്കിലിരിക്കുന്ന യാചകരെയല്ല. യാചകരെ ആരാധിച്ചാൽ ദാരിദ്ര്യമാണ് കൂടെ പോരുക .ശ്രീകോവിലിലെ മൂർത്തി സുഭിക്ഷിതയാണ് തരുന്നത്. ജീവിതം തഴച്ചു വളരാനുള്ള വിഭവങ്ങൾ അവിടെയുണ്ടെന്ന് നാം വിശ്വസിക്കുന്നു .എന്നാൽ ആദ്യമേ തന്നെ യാചകരെ ആദരിച്ചാൽ അത് ദാരിദ്ര്യത്തോടുള്ള ആരാധനയായി മാറും. കോവിലിലെ ആരാധന കഴിഞ്ഞ് തിരിച്ചുവരുമ്പോൾ യാചകരെ സഹായിക്കാം.

ജീവിതത്തേക്കാൾ സത്യം 

പ്രായം ചെല്ലുംതോറും മനുഷ്യമനസ്സ് എന്തിലും കുറ്റം കണ്ടുപിടിക്കാൻ താല്പര്യപ്പെടുന്നു. മനസ്സിൻ്റെ സ്വഭാവമാണത്. എന്നാൽ പത്മനാഭന് പ്രായമേറിയപ്പോൾ ശിശുസഹജമായ നിഷ്കളങ്കതയിലും  സ്നേഹാർദ്രതയിലും അദ്ദേഹത്തിൻ്റെ കഥകൾ വിങ്ങുകയാണ്. തൻ്റെ നഷ്ടപ്പെട്ട ഉറ്റ സുഹൃത്തുക്കളെക്കുറിച്ചാണ് അദ്ദേഹം  എഴുതുമ്പോഴും വായിക്കുമ്പോഴും ഓർക്കുന്നത്. അത് നിരുത്സാഹപ്പെടുത്തുകയല്ല , പ്രവർത്തിക്കാൻ പ്രേരിപ്പിക്കുകയാണ്. മനുഷ്യരുടെ ഓർമ്മകൾ പേറി ജീവിതത്തെ അർത്ഥവത്താക്കുന്നു. എല്ലാത്തിലും തിന്മകാണുന്നവരുടെ മറുചേരിയിലാണ് അദ്ദേഹമെന്ന് ഈ കഥയും തെളിയിക്കുന്നു. ലോകത്തെ  അധിക്ഷേപിക്കാനല്ല അതിന്റെ വൈവിധ്യമാർന്ന സൗന്ദര്യം ആസ്വദിക്കാനും അതിനെക്കുറിച്ച് പറയാനുമാണ് സമയം കണ്ടെത്തുന്നത് .ഉദാസീനത ,മറവി, വിമുഖത തുടങ്ങിയ രാക്ഷസസൈന്യവുമായി ഏറ്റുമുട്ടി കൊണ്ടാണ് ഓരോ കഥയും എഴുതുന്നത് .സമൂഹത്തിലെ തിന്മകൾ തന്നെ ബാധിക്കാതിരിക്കാൻ അദ്ദേഹം ജാഗ്രത പുലർത്തുന്നു. വീട്ടിൽ വളർത്തുന്ന പൂച്ചകളും നായ്കളും ,തനിക്കു നഷ്ടപ്പെട്ടു എന്നു കരുതിയ സ്നേഹത്തെ പുന:സൃഷ്ടിക്കാനും  പ്രത്യക്ഷവത്ക്കരിക്കാനും വേണ്ടിയുള്ള പരിഹാരക്രിയയുടെ ഭാഗമാണ്. 

ഹെമിംഗ്വേ പറഞ്ഞു, 'എല്ലാ നല്ല പുസ്തകങ്ങൾക്കും പൊതുവായ ഒരു കാര്യമുണ്ട്. അത് യഥാർത്ഥത്തിൽ സംഭവിക്കുന്നതിനേക്കാൾ സത്യമായിരിക്കും.' ഇത് പത്മനാഭൻ്റെ 'കൃഷ്ണൻകുട്ടി'യുടെ കാര്യത്തിലും സത്യമാണ്'. ഈ കഥ ഒരു സ്വപ്നമാണല്ലോ. എന്നാൽ അത് സത്യമായി വായനക്കാർക്ക് അനുഭവപ്പെടുന്നു. കഥയിൽ പരാമർശിക്കുന്ന വ്യക്തികളോട് പോലും വായനക്കാർക്ക് ആത്മബന്ധം തോന്നുന്നു .വികാരങ്ങൾ ഉപരിപ്ളവമായി പറഞ്ഞുപോകുന്നതല്ലാതെ പുതിയ കഥാകൃത്തുക്കളിൽ ഭൂരിപക്ഷത്തിനും അത് വായനക്കാരന്റെ മനസിൽ നോവായി രൂപാന്തരപ്പെടുത്താൻ കഴിയുന്നില്ല. പത്മനാഭൻ്റെ വിജയം അവിടെയാണ്. അദ്ദേഹം മനുഷ്യമഹത്വത്തിൽ വിശ്വസിക്കുന്നു. ടെലിവിഷൻ ചർച്ചകളിലെ ഭീകരമായ  അവസരവാദവും പൊതുമണ്ഡലത്തിലെ അതിരുവിട്ട അക്രമാസക്തിയും ആരോടും ക്ഷമിക്കുകയില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ടുള്ള പൊതുജീവിതവും കണ്ടു മടുത്ത കഥാകൃത്താണ് അദ്ദേഹം .അതുകൊണ്ടു തൻ്റെ കഥയിൽ പ്രത്യാശ നിലനിർത്തണമെന്ന് തീരുമാനിക്കുന്നു.

റോണ്ടാ ബയൺ എഴുതി, 'നിങ്ങളുടെയുളളിൽ, ആഴത്തിൽ ,കണ്ടെത്തപ്പെടാനായി കാത്തു കിടക്കുന്ന സത്യമുണ്ട്. ആ സത്യം ഇതാണ്: ജീവിതം വാഗ്ദാനം ചെയ്യന്ന എല്ലാ നല്ല കാര്യങ്ങളും നിങ്ങൾ അർഹിക്കുന്നു.' ഇത് തടയുകയാണ് ഗാന്ധിജി ചെയ്തത്. അദ്ദേഹത്തിൻ്റെ പൊതുപ്രവർത്തനത്തോടുള്ള എല്ലാ ആദരവും നിലനിർത്തിക്കൊണ്ടാണ്  ഇത് പറയുന്നത് .

ഞാൻ തൊണ്ണൂറുകളിൽ, കണ്ണൂരിൽ പത്മനാഭൻ്റെ പള്ളിക്കുന്നിലെ വീട്ടിൽ പോയിട്ടുണ്ട്. ഇപ്പോൾ സുഹൃത്തും  പ്രസാധകനുമായ സി. പി. ചന്ദ്രൻ അദ്ദേഹത്തെ വീട്ടിൽ പോയി കണ്ട കാര്യം ഫെയ്സ്ബുക്കിൽ വായിച്ചു. ഒരു മണിക്കൂർ നീണ്ട കൂടിക്കാഴ്ചയ്ക്ക് ശേഷം പിരിയാൻ നേരം 'പത്മരാഗം' എന്ന പുസ്തകം പത്മനാഭൻ സമ്മാനമായി നൽകി. ടി.അജീഷ് എഴുതിയ പത്മനാഭൻ്റെ ജീവിതകഥയാണത്. 

രജതരേഖകൾ 

1)ഇന്ത്യ ചൈനയിലേക്ക് വിമാനസർവീസ്  പുനരാരംഭിക്കുകയാണെന്നറിഞ്ഞു. നമ്മുടെ സാംസ്കാരിക സവിശേഷതകളെ ചൈനക്കാർക്ക് പരിചയപ്പെടുത്തി കൊടുക്കാൻ  സാധിക്കട്ടെ. മലയാള സാഹിത്യരചനകൾ ചൈനീസ് ഭാഷയിൽ വന്നാൽ ആരെങ്കിലും എതിർക്കുമോ? ചൈനീസ് കവി ഗൂ ചെങ് രചിച്ച 'മഞ്ഞുമനുഷ്യൻ'(കലാപൂർണ, ഒക്ടോബർ)മുരളി ആർ പരിഭാഷപ്പെടുത്തിയിരിക്കുന്നു.തൻ്റെ പകരക്കാരനായി അതിഥികളെ വരവേൽക്കാൻ കവി നിർമ്മിച്ച മഞ്ഞുമനുഷ്യനെക്കുറിച്ചാണ് കവിത. കവിതയുടെ ആന്തരമായ ഗുണം ഇവിടെ കാണാം.

'ആ മഞ്ഞു മനുഷ്യൻ പുഞ്ചിരിച്ചില്ല.
ഒന്നും ശബ്ദിച്ചില്ല.
പിന്നെ,തിളങ്ങുന്ന സൂര്യൻ
അയാളെ ഉരുക്കികളഞ്ഞു.
അയാൾ ഇപ്പോൾ എവിടെയാണ്?
ആ മധുരിക്കുന്ന ഹൃദയം എവിടെയാണ് ?
കണ്ണുനീരുകളുടെ ചെറു ചേറ്റുകുളത്തിന്നരികെ 
ഒരു തേനീച്ചയുടെ മുളക്കം.'

2)മലയാള നാടകവേദിക്ക് പരീക്ഷണാത്മകമായ സംവേദനക്ഷമത  സമ്മാനിച്ച ജി .ശങ്കരപ്പിള്ളയുടെ നാടകങ്ങൾ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തി കൊടുക്കാൻ കേരള സംഗീത നാടക അക്കാദമി മുന്നോട്ടുവരണം. ശങ്കരപ്പിള്ള നാടകോത്സവം തന്നെ ആവശ്യമാണ്. അക്കാദമിയുടെ ജോലി അവാർഡ് കൊടുക്കൽ മാത്രമാകരുത്, കേരള സാഹിത്യ അക്കാദമിയെ പോലെ.

3)ജീവിതം ഒരു വഴിയോര സത്രമാണെന്ന അർത്ഥത്തിൽ കെ. ഡി .ഷൈബു മുണ്ടയ്ക്കൽ (മെട്രോ വാർത്ത വാർഷികപ്പതിപ്പ്)എഴുതിയ കവിത ശ്രദ്ധേയമായി. ജീവിതത്തിൻ്റെ യാത്രയെ സാന്ദർഭികമായി എത്തിച്ചേരുന്ന വഴിയമ്പലങ്ങളോട് ഉപമിച്ചിരിക്കുന്നു.

'ഓരോ വാഴ്വുമൊരു വഴിയമ്പലം
പുലരവേ പുലരവേ
പുതുപുതു യാത്രികർ 
പുതു പുതു വേഷങ്ങൾ
പടികടന്നെത്തുന്ന വഴിയമ്പലം 
ഓരോ വാഴ്വുമൊരു 
വഴിയോരസത്രം.'

4)സമകാലിക മനുഷ്യബന്ധങ്ങളിലെ  അസംബന്ധങ്ങളും നുണകളും തുറന്നുകാട്ടുകയാണ് എൻ.കെ.ഷീലയുടെ 'ഉള്ളുരുക്കങ്ങൾ'(മെട്രോവാർത്ത വാർഷികപ്പതിപ്പ്)എന്ന കവിത.

'തെന്നലിൽ പൂ കളിച്ചീടും
ഞെട്ടുറച്ചങ്ങിരിക്കവേ
തെല്ലിളക്കമതിനേശിയാൽ 
കാറ്റ് വീഴ്ത്തീടും പൂവിനെ 
കൂമ്പുവാടാത്തയിഷ്ടത്തിൻ
താക്കോലിട്ടു തുറക്കുക .
അഹം പൂട്ടിയ ശ്രീകോവിൽ 
മമതയ്ക്കൊത്തു വാഴുവാൻ.'

5)യുക്തിവാദിയും നിശിത വിമർശകനും പ്രമുഖ നാടകകൃത്തുമായ എൻ.എൻ.പിള്ള സാമൂഹ്യമണ്ഡലത്തെ വ്യാഖ്യാനിച്ചു പരിശോധിച്ചപ്പോൾ തോപ്പിൽ ഭാസി നാടകത്തെ സാമൂഹ്യപരിവർത്തനത്തിനുള്ള  ഉപകരണമാക്കി.ആധുനിക കേരളത്തിൻ്റെ അടയാളമായി നിൽക്കുകയാണ് തോപ്പിൽ ഭാസിയുടെ നാടകങ്ങളും അതിലെ പാട്ടുകളും .

6)പ്രമുഖ കവി രാജൻ സി.എച്ച് എഴുതിയ പുതിയ കവിതകളുടെ  മൂന്നു സമാഹാരങ്ങളും വായിച്ചു -തലയെ വിഴുങ്ങും വാല്(ഹൈക്കു കവിതകൾ ,നിത്യ പബ്ലിക്കേഷൻസ് ഭോപ്പാൽ),ഒളിച്ചുകടത്തുന്ന ജീവിതം (മലയാളഭൂമി ബുക്സ്), അയനാഭിരാമം (കോർപ്പസ് തിരുമല) എന്നിവ .

'ഒരു കവിയും 
ഒരൊറ്റ ഭാഷയിലെഴുതുകയില്ല.
ഒരൊറ്റ ഭാഷയും
ഒരു കവിയിലും നിറയുകയുമില്ല' -
എന്നെഴുതുന്ന രാജൻ വാക്കുകളിൽ ഇന്നത്തെ യാഥാർത്ഥ്യത്തെ തിളച്ചുമറിയുന്ന അനുഭവമാക്കി മാറ്റുന്നു. കുറച്ച് വാക്കുകളിൽ ജീവിതാനുഭവത്തെ അതിസൂക്ഷ്മമായി ആവിഷ്കരിക്കാൻ ഈ കവിക്ക് പ്രത്യേക സാമർത്ഥ്യമുണ്ട്.

7)ജീവിതത്തെക്കുറിച്ച് ഫ്രാൻസ് കാഫ്ക എഴുതി:'ജീവിതം മോടിയായി വേഷം ധരിച്ചെത്തുന്നവരുടെ, മേക്കപ്പിട്ടു നടക്കുന്നവരുടെ  കൂട്ടമാണ് .അവിടെ യഥാർത്ഥമുഖവുമായെത്തിയ എനിക്ക് എന്നെക്കുറിച്ചോർക്കുമ്പോൾ ലജ്ജ തോന്നുന്നു.' 

8)സംവിധായകൻ ജി. അരവിന്ദനെയും  അദ്ദേഹത്തിൻ്റെ സഹോദരനെയും കണ്ടിട്ടുണ്ട്. രണ്ടു പേരെയും കണ്ടാൽ ഒരുപോലെയിരിക്കും. അസാമാന്യമായ വശീകരണശേഷിയാണ് അവർക്കുണ്ടായിരുന്നത്. ഏത് അപരിചിതനും അവരെ കണ്ടാൽ നിശ്ശബ്ദനാവുകയോ എഴുന്നേൽക്കുകയോ ചെയ്യും. അവരാകട്ടെ സമ്പൂർണ്ണ മൗനത്തിലായിരിക്കും.

Sunday, January 4, 2026

ശിവഗിരിയിലെ പാചകശാലയിൽ ഗുരു അദ്വൈതത്തെ പുനർനിർവ്വചിച്ചു : എം.കെ.ഹരികുമാർ



തൊണ്ണൂറ്റി മൂന്നാമത് ശിവഗിരി തീർത്ഥാടനത്തിൻ്റെ ഭാഗമായ സാഹിത്യസമ്മേളനത്തിൽ എം.കെ.ഹരികുമാറിൻ്റെ പ്രഭാഷണം.
 
 
ശിവഗിരി സാഹിത്യ സമ്മേളനത്തിൽ എം.കെ.ഹരികുമാർ പ്രസംഗിക്കുന്നു.



 
റിപ്പോർട്ട്.എൻ. രവി 


ശിവഗിരി :ശിവഗിരിയിലെ പാചകശാലയിൽ പുലയക്കുട്ടികളെയും പറയക്കുട്ടികളെയും പാചകപ്പണിയിൽ പങ്കെടുപ്പിച്ച് അവരുണ്ടാക്കിയ ഭക്ഷണം പ്രമാണിമാർക്ക് വിളമ്പുകയും അത് ആ സമയത്ത് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തതാണ് അദ്വൈതമെന്ന് സാഹിത്യവിമർശകനും കോളമിസ്റ്റും നോവലിസ്റ്റുമായ എം.കെ.ഹരികുമാർ അഭിപ്രായപ്പെട്ടു.

ശിവഗിരി തീർത്ഥാടനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സാഹിത്യസമ്മേളനത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.എം.കെ. ഹരികുമാറിൻ്റെ പ്രഭാഷണത്തിൽ നിന്ന്:
"ഇവിടെ തന്നിരിക്കുന്ന വിഷയം സമകാലിക സാഹിത്യത്തിൽ ഗുരുവിന്റെ സാന്നിധ്യം എന്നതാണ്. സാന്നിധ്യം മാത്രം മതിയെങ്കിൽ പലതും ചൂണ്ടിക്കാണിക്കാനാവും. തെരുവിലേക്കിറങ്ങിയാൽ ഗുരുവിന്റെ ഒരു ചിത്രം കാണാതിരിക്കില്ല. ഗുരുവിനെക്കുറിച്ചുള്ള ചിലരുടെ പ്രഭാഷണം കേൾക്കാം. ചിലർ ഗുരുവിനെക്കുറിച്ച് കവിതയെഴുതുന്നു.എന്നാൽ ഇത്തരം സാന്നിദ്ധ്യങ്ങൾ ഗുരുവിൻ്റെ യഥാർത്ഥമായ ലക്ഷ്യത്തെ സാക്ഷാത്കരിക്കാൻ പര്യാപ്തമല്ല. ഗുരുവിൻ്റെ ആന്തരികമായ സത്യത്തെ   എവിടെയും കാണാനില്ല. ഗുരുവിൻ്റെ ആന്തരികമായ സാഹിത്യത്തെ എവിടെയും പ്രാവർത്തികമാക്കുന്നില്ല. കഴിഞ്ഞ 85 വർഷത്തെ മലയാളസിനിമയിൽ നിന്ന് ഗുരുവിനെ ഒഴിവാക്കി നിർത്തിയിരിക്കുകയാണ്. സിനിമയിൽ ഗുരുവിൻ്റെ ചിത്രം വൃത്തിയായി കാണിക്കാറില്ല. വല്ലപ്പോഴും കാണിക്കുന്നത് ഓലകൾക്കിടയിൽ തിരുകി വച്ച നിലയിലാണ്. അല്ലെങ്കിൽ പഴയ സാധനങ്ങൾ കൂട്ടിയിട്ടിരിക്കുന്നിടത്ത് കാണാം. അതുമല്ലെങ്കിൽ ഏതാനും കുടുംബങ്ങൾ താമസിക്കുന്ന ഒരു സ്ഥലത്ത് ഒരു ഇടനാഴിയുടെ അറ്റത്ത് അവ്യക്തമായി,അപ്രധാനമായി വച്ചിരിക്കുന്ന നിലയിലായിരിക്കും കാണുക. ഇത് ഗുരു നേരിടുന്ന അയിത്തമാണ്. ഗുരുവിനെ സിനിമാപ്പാട്ടുകളിൽ പോലും കാണാനില്ല.സാഹിത്യത്തിൽ നിന്ന് ഗുരു പാടെ മാറ്റി നിർത്തപ്പെട്ടിരിക്കയാണ്.പലരും  ഗുരുവിനെ പ്രതിരോധത്തിലാക്കുകയാണ്. എന്നാൽ ചില പ്രസിദ്ധീകരണങ്ങളിൽ ഗുരുവിനെ വിമർശിക്കുന്ന ലേഖനങ്ങൾ കാണാറുണ്ട്. ഒരു പ്രമുഖ വാരികയുടെ പ്രത്യേക പതിപ്പിൽ ഗുരുവിൻ്റെ കൃതികൾ രചിച്ച തീയതിയും സമയവും  അന്വേഷിക്കുന്ന ലേഖനം ഒരു കഥാകൃത്തെഴുതിയത് കണ്ടു.പ്രത്യക്ഷത്തിൽ നിരുപദ്രവമെന്ന് തോന്നുമെങ്കിലും വിഷലിപ്തമായ ഒരു ലക്ഷ്യം അതിനുണ്ടായിരുന്നു. ബൈബിളിൽ സുവിശേഷം എഴുതിയതിൻ്റെ ഡേറ്റ് നോക്കിയാണോ നമ്മൾ വായിക്കുന്നത്? ഇതുപോലുള്ള വിഡ്ഡിത്തങ്ങളാണ് ചില കഥാകൃത്തുക്കൾ ആലോചിക്കുന്നത്.   ഗുരുവിൻ്റെ അരുവിപ്പുറം പ്രതിഷ്ഠ ഒരു സന്ദേശമാണെന്നറിയണം. അത് നമ്മെ അവകാശബോധമുള്ളവരാക്കുന്നു.  മുഖ്യധാരയിലെ ശിവന്മാരെ തൊഴാൻ  അനുവദിച്ചില്ലെങ്കിൽ ഞങ്ങൾ സ്വന്തം ക്ഷേത്രങ്ങൾ നിർമ്മിച്ച് ഞങ്ങളുടെ ശിവനെ പ്രതിഷ്ഠിക്കുമെന്ന് തെളിയിച്ചതാണ് ഗുരുവിൻ്റെ വിപ്ലവം. അത് നമ്മുടെ വിമോചനമാർഗമായി കാണണം. ഗുരു അദ്വൈതത്തെ പുനർനിർവ്വചിച്ചു .ശിവഗിരിയിലെ പാചകശാലയിലേക്ക് പറയക്കുട്ടികളെയും പുലയക്കുട്ടികളെയും കയറ്റി വിട്ട്  പാചകം ചെയ്യിച്ച് അത് ഉള്ളൂരിനെ പോലെയുള്ള മഹാന്മാർക്ക് വിളമ്പിക്കൊടുക്കുകയും അത് പരസ്യപ്പെടുത്തുകയും ചെയ്യുന്നതാണ് ഗുരുവിൻ്റെ നവീകരിച്ച അദ്വൈതം. അവിടെ എല്ലാം ഒന്നാണെന്ന് വരുന്നു. കേവല സന്യാസിമാർ പറയുന്നതല്ല അദ്വൈതം. ഇന്നും പ്രാമാണിമാർ പറയക്കുട്ടികളും പുലയക്കുട്ടികളും പാചകം ചെയ്ത ഭക്ഷണം കഴിക്കുമോ എന്ന് പരിശോധിക്കണം. ഗുരു ഒരു പുതിയ മനുഷ്യനെ അവതരിപ്പിച്ചു. മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്ന് പറയുന്നതിലെ മനുഷ്യൻ നമ്മളല്ല; അത് കേവലമനുഷ്യനാണ്. ആ മനുഷ്യനിൽ നമ്മളില്ല .നമ്മൾ പകയുള്ളവരും ചതിക്കുന്നവരും വെറുക്കുന്നവരുമാണ്. ഫെയ്സ്ബുക്ക് തുറന്നാൽ വെറുപ്പിൻ്റെ ഭാണ്ഡക്കെട്ട് അഴിഞ്ഞുവീഴുകയായി.ഗുരുവിൻ്റെ മനുഷ്യൻ അനുകമ്പയുള്ളവനാണ്. അനുകമ്പയില്ലാത്തവനെ ഗുരു നാറുന്ന ഉടലെന്ന് വിളിച്ചിട്ടുണ്ട്. നാം എത്രയോ ദൂരം നടന്നാലാണ് ഗുരുവിൻ്റെ 'മനുഷ്യൻ' എന്ന ആശയത്തിലെത്തുക? നാം ആ 'മനുഷ്യനി'ലേക്ക് എത്തിച്ചേരേണ്ടതുണ്ട്. സമൂഹം അതിൽ നിന്ന് വളരെ ദൂരെയാണ്. ഭക്ഷണം ചോദിക്കുന്ന ആദിവാസിയെ തല്ലിക്കൊല്ലുന്നു .ഉത്തരേന്ത്യയിൽ നിന്നെത്തിയ സാധുമനുഷ്യൻ മർദ്ദനമേറ്റു മരിക്കുന്നു. രണ്ടു സമുദായങ്ങളിൽപ്പെട്ടവർ തമ്മിലുള്ള കല്യാണങ്ങൾ മുൻകാലങ്ങളിൽ നടന്നിരുന്നു .ഇപ്പോൾ ജാതി മാറി കല്യാണം കഴിച്ചാൽ മാതാപിതാക്കൾ തന്നെ വന്നു തല്ലിക്കൊല്ലും.പ്രണയിക്കുന്നവർ പോലീസ് സ്റ്റേഷനിൽ അഭയം പ്രാപിക്കേണ്ട അവസ്ഥയാണ്.  ഇതാണോ ജാതിഭേദം മതദ്വേഷമേതുമില്ലാതെ ഗുരു കണ്ട കേരളം ?സാംസ്കാരിക രംഗത്ത് സമ്മേളനങ്ങളിൽ 'ഞങ്ങളുടെ ആളുകൾ മാത്രം മതി' എന്ന് രാഷ്ട്രീയപാർട്ടികളുടെ കീഴിലുള്ള ആളുകൾ പോലും തീരുമാനിക്കുന്നു!. അവർക്ക് ഞങ്ങളുടെ ആളുകൾ മാത്രം മതി എന്ന കാഴ്ചപ്പാടാണ്. അതിൽ മഹത്വമോ മനുഷ്യത്വമോ ജനാധിപത്യമോ ഇല്ല .അത് ഫ്യൂഡൽ കാഴ്ചപ്പാടാണ്. ഏത് മേഖലയിലായാലും അസ്പൃശ്യതയാണ് ഏറ്റവും വലിയ തിന്മ. അസ്പൃശ്യത ഗുരുവിന് എതിരായ മാനസികാവസ്ഥയാണ്.അതുകൊണ്ട് ഗുരുവിൻ്റെ വെറും സാന്നിദ്ധ്യം മാത്രം പോരാ ;ഗുരു എന്താണോ മാനവികത എന്ന നിലയിൽ അവതരിപ്പിച്ചത് ആത് പ്രായോഗികമായി ആവിഷ്കരിക്കണം. എല്ലാ വിഭാഗം ജനങ്ങൾക്കും വ്യത്യാസങ്ങളില്ലാതെയിരിക്കാവുന്ന പ്ലാറ്റ്ഫോമുകൾ ഉണ്ടാവുകയാണ് വേണ്ടത് -ഹരികുമാർ പറഞ്ഞു. 

ഗുരുവിനെക്കുറിച്ച് നൂറ് ലേഖനങ്ങൾ എഴുതിയ എം.കെ. ഹരികുമാർ വർത്തമാനകാലത്ത്  ഗുരുദർശനങ്ങൾക്ക് ഏറ്റവുമധികം  പ്രചാരമുണ്ടാക്കിയ വ്യക്തിയാണെന്ന് സ്വാഗതപ്രസംഗത്തിൽ ശിവഗിരി മാസിക ചീഫ് എഡിറ്റർ അവ്യയാനന്ദ സ്വാമി പറഞ്ഞു.ഹരികുമാറിൻ്റെ 'ശ്രീനാരായണായ' എന്ന നോവൽ സാഹിത്യരംഗത്ത് അപൂർവ്വമായ സംഭവമാണ്. പുതിയൊരു വീക്ഷണവും കലയും ഭാഷയുമാണത് .അദ്ദേഹം തീക്ഷ്ണമായി ചിന്തിക്കുകയാണ്. ഗുരുവിനെ കണ്ടെത്തുകയാണ്. അദ്ദേഹത്തിൻ്റെ 'ദൈവദശകത്തിലെ ദൈവം' എന്ന പുസ്തകം പുതിയൊരു  വ്യാഖ്യാനമാണ് അവതരിപ്പിക്കുന്നത് .അദേഹം എഴുതുമ്പോൾ ഒരു പുതിയ മാനം കൈവരുന്നു ,ആശയത്തെ  നവീകരിക്കുന്നു. പിണ്ഡനന്ദി :ആനന്ദത്തിൻ്റെ എഞ്ചിനീയറിംഗ് ,കുണ്ഡലിനിപ്പാട്ട്: ഒരു സൗന്ദര്യാത്മക ദൈവത്തെ തേടി 'എന്നീ പഠനപരമ്പരകൾ ഗുരുസാഹിത്യത്തെ പുതിയ രീതിയിലും ഭാഷയിലും നവീനമായി  അന്വേഷിക്കുകയാണ്. 

എം.മുകുന്ദൻ ഉദ്ഘാടനം ചെയ്ത യോഗത്തിൽ കെ.പി. രാമനുണ്ണി അദ്ധ്യക്ഷനായിരുന്നു. പി.കെ.ഗോപി, മണമ്പൂർ രാജൻബാബു, മുരുകൻ കാട്ടാക്കട തുടങ്ങിയവർ പ്രസംഗിച്ചു.

.


Tuesday, December 2, 2025

ദുരൂഹതയുടെ നേർക്കുള്ള അമ്പെയ്ത്ത്: ഇവിടെ സാഹിത്യം സ്പന്ദിക്കുന്നു

 

അഭിമുഖം 

എം.കെ.ഹരികുമാർ / കെ.ജി.മഹേന്ദ്രകുമാർ 
 
 
എം.കെ. ഹരികുമാറിൻ്റെ പുതിയ പുസ്തകമായ 'ബുദ്ധിസ്റ്റ് നീലാകാശങ്ങളെ ' മുൻനിറുത്തി ഒരു സംഭാഷണം .
 
ബുദ്ധിസ്റ്റ് നീലാകാശങ്ങൾ 
(സാഹിത്യവിമർശനം)
എം.കെ. ഹരികുമാർ 
പ്രസാധകർ: ബോധി ബുക്സ് 

Contact: 9061108334, 9447304886 (whatsaap

 


 

 ഇന്ന് മലയാളത്തിലെ ഏറ്റവും ശക്തനായ സാഹിത്യവിമർശകൻ എം.കെ.ഹരികുമാറാണ്. വിമർശനത്തിൻ്റെ വിവിധ മേഖലകളിൽ ഒരേ പോലെ പ്രാഗത്ഭ്യം തെളിയിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. കഥ ,കവിത ,വിമർശനം ,തത്വചിന്ത ,നോവൽ ,സിദ്ധാന്തം ,കല ,വേദാന്തം  തുടങ്ങിയ മേഖലകളുടെയാകെ വിമർശകനാണ് അദ്ദേഹം. സംവേദനാത്മക വിമർശനം ,സ്യൂഡോ റിയലിസം ,ഉത്തര- ഉത്തരാധുനികത തുടങ്ങിയ സിദ്ധാന്തങ്ങൾ അദ്ദേഹത്തിനു മാത്രം അവകാശപ്പെട്ടതാണ്.  ഇതിനു പുറമെയാണ് ആനുകാലിക സാഹിത്യ ,സാംസ്കാരിക സംഭവങ്ങളുടെ അവലോകനവും വിമർശനവും കൊണ്ട് ഇന്ത്യയിൽ തന്നെ താരതമ്യമില്ലാത്ത അക്ഷരജാലകം  എന്ന  പംക്തിയിലൂടെ കൂടുതൽ ശ്രദ്ധാലുക്കളായ വായനക്കാരെ ആകർഷിച്ചിരിക്കുന്നത്. അനുധാവനം എന്ന പംക്തിയും സമാനതകളില്ലാത്തതാണ്. 

മലയാളവിമർശനത്തിൽ തത്വചിന്തയുടെയും കലയുടെയും സമന്വയത്തിലൂടെ എം.കെ .ഹരികുമാർ അവതരിപ്പിക്കുന്ന മൗലികവും സർഗാത്മകവുമായ സ്വരം വേറിട്ട് കേൾപ്പിക്കുന്ന ഗ്രന്ഥമാണ് 'ബുദ്ധിസ്റ്റ് നീലാകാശങ്ങൾ'.
അപൂർവമായി മാത്രം സംഭവിക്കുന്ന കൃതിയാണിത്. സാഹിത്യത്തിൻ്റെ  ആത്മാവ് ഇവിടെ സ്പന്ദിക്കുകയാണ്.  യാതൊന്നും അന്യമല്ലെന്ന അറിവ് നമ്മെ ചൂഴുന്നു. ഭാഷയിൽ നവീനവിമർശനത്തിന്റെ സിദ്ധാന്തത്തിനും കലയ്ക്കും ഹരികുമാർ നൽകുന്ന ദിശാസൂചിയായ സംഭാവനകളെക്കുറിച്ചും മലയാളവിമർശനത്തിന്റെ ബഹുസ്വരങ്ങൾക്കിടയിൽ സ്വന്തം ഭാവുകത്വം സൃഷ്ടിച്ചതിനെക്കുറിച്ചും  ഹരികുമാർ ഇവിടെ സംസാരിക്കുന്നു.എം.കെ.ഹരികുമാറിന്റെ 'അക്ഷരജാലകം' എന്ന പ്രതിവാര സാഹിത്യപംക്തി ഇരുപത്തിയേഴ് വർഷം പിന്നിട്ടിരിക്കുന്നു. വായനക്കാർ കാത്തിരുന്ന് വായിക്കുന്ന അക്ഷരങ്ങൾ .ഇത്രയും കാലമായി തുടരുന്ന ഒരു സാഹിത്യ, സാംസ്കാരിക പംക്തി ഇപ്പോൾ ഇന്ത്യയിൽ വേറെയില്ലല്ലോ. ഈ വാർത്തമാനകാലത്ത് മലയാളത്തിൻ്റെ ഒരേയൊരു കോളമിസ്റ്റ് എന്ന നിലയിൽ തിളങ്ങുന്ന ഹരികുമാർ സാഹിത്യവിമർശകനെന്ന നിലയിൽ  സൈദ്ധാന്തികനും കലാകാരനുമാണ്. നവാദ്വൈതം, ഉത്തര- ഉത്തരാധുനികത ,സ്യൂഡോറിയലിസം ,തനിമനസ് തുടങ്ങിയ സിദ്ധാന്തങ്ങളിലൂടെ ഹരികുമാർ തൻ്റെ വിമർശനസമീപനങ്ങൾക്ക് പുതിയ ഉള്ളടക്കവും അടിത്തറയും സൃഷ്ടിച്ചുകഴിഞ്ഞു.പുതിയ വിമർശനത്തിന്റെ ആവിഷ്കർത്താവായി മാറിയ അദ്ദേഹം, 1984 ൽ എഴുതിയ 'ആത്മായനങ്ങളുടെ ഖസാക്ക് 'വിമർശനത്തെ കവിതയിലേക്കും കലയിലേക്കും ഉയർത്തുകയായിരുന്നു.

ചോദ്യം: 'ബുദ്ധിസ്റ്റ് നീലാകാശങ്ങൾ' എന്ന പേര് എങ്ങനെയാണ് കണ്ടെത്തിയത് ?

എം.കെ.ഹരികുമാർ :വിയറ്റ്നാമീസ് സെൻ ബുദ്ധിസ്റ്റ് തീച്ച് നാത് ഹാനെക്കുറിച്ച് മലയാളത്തിൽ ആദ്യമായി ഒരു ലേഖനമെഴുതുന്നത് ഞാനാണ്. ആ ലേഖനത്തിന് നല്കിയ പേരാണിത്. ഒരു ബുദ്ധിസ്റ്റ് തന്നിലേക്ക് തന്നെ ചൂഴ്ന്നിറങ്ങി സകലതിനെയും അതിൽ ലയിപ്പിക്കുന്നു. ഏതൊരു വസ്തുവിലും കാമിക്കാത്തതും  ആഗ്രഹിക്കാത്തതുമായ തലമുണ്ട്. അത് അസ്തിത്വത്തിന്റെ ഏറ്റവും ലളിതമായ ഒരു സാന്നിധ്യമാണ്. ഒരു ചെടി പോലെ നിസ്സംഗവും  നിസ്വാർത്ഥവുമാകുന്നതിന്റെ കലയാണത് .നീലാകാശത്തിന് പോലും ഒരു ബുദ്ധഭാവമുണ്ട്. അത് നിത്യമായ ഉൾപ്രകമ്പനങ്ങളിലാണ്.

ചോദ്യം: ആമുഖത്തിൽ താങ്കൾ എഴുതി: 'ഇവിടെ ഭാഷ ശലഭങ്ങളുടെ പറക്കൽ പോലെയോ ജലോപരിതലത്തിലേക്ക് പരൽമീനുകൾ കുതിച്ചുയരുന്ന പോലെയോ എനിക്കനുഭവപ്പെട്ടു'എന്ന് ?

എം.കെ.ഹരികുമാർ: ഭാഷ ഒരു കാര്യം പറയാനുള്ള ഏറ്റവും മിനിമം പരിപാടിയായി കാണരുത്. ഭാഷ പറയുന്നതിനും അപ്പുറമാണ്. പലതും നാം പറയുന്നുണ്ടെങ്കിലും അപ്പോഴെല്ലാം പറയാത്തത് അവശേഷിക്കുന്നു. ഭാഷയ്ക്കൊരു ഭാഷയുണ്ട്. ഒരാൾ മണിക്കൂറുകൾ സംസാരിക്കുന്നുണ്ടെങ്കിലും ,അത് കഴിയുമ്പോൾ അയാൾ പറയാത്ത ഒരു ഭാഷ നമ്മളിൽ അവശേഷിപ്പിക്കും. ആ ഭാഷയാണ് നാം പരിശോധിക്കുന്നത്. അതിലാണ് നാം സത്യം അന്വേഷിക്കുന്നത്. അതുകൊണ്ട് ഭാഷ പ്രത്യക്ഷത്തിലുള്ള വാക്കുകൾ മാത്രമല്ല സങ്കൽപ്പത്തിലേക്ക് വരുന്ന വാക്കുകളുമാണ്. ഭാഷ, യഥാർത്ഥത്തിൽ ,അതിന് വെളിയിലാണ് അർത്ഥം തേടുന്നത്.
 


 

ചോദ്യം:മനുഷ്യാവസ്ഥയുടെ അഗാധമായ സത്യങ്ങൾ ഒരു നക്ഷത്രസമൂഹം എന്ന പോലെ കാണാറാകുന്നു എന്നെഴുതിയത് ഓർക്കുന്നു. അസ്തിത്വവ്യഥയാണോ ഉദ്ദേശിക്കുന്നത് ?

എം.കെ.ഹരികുമാർ: അസ്തിത്വവ്യഥ  എന്ന് കേൾക്കുമ്പോൾ തന്നെ മുൻവിധികൾ ഉണ്ടാകാൻ സാധ്യതയുണ്ട്. മനുഷ്യൻ സ്വയം തിരഞ്ഞെടുക്കാൻ നിയോഗിക്കപ്പെട്ടവനാണ്. അതിൻ്റെ സംഘർഷത്തിൽ അവനെപ്പോഴും ദുഃഖിതനാണ്. ഇതാണ് സാമാന്യമായ അർത്ഥം. എന്നാൽ ഇതിനേക്കാൾ വിപുലമാണ് അർത്ഥം. ഒരു സ്കൂളിലും ഉൾപ്പെടാതെ ജീവിക്കുന്ന മനുഷ്യരുണ്ടിവിടെ .അവർ എല്ലാറ്റിലേക്കും നോക്കുകയാണ്, വെളിച്ചത്തിനുവേണ്ടി. എല്ലാ തുരങ്കവും ഇരുട്ടിൽ തന്നെ അവസാനിക്കുന്നു. കുറെ ദൂരം സഞ്ചരിച്ചു കഴിയുമ്പോൾ തിരിച്ചു പോരാനുള്ള വെമ്പലുണ്ടാവും. ഞാൻ ഒരു മതതത്വത്തിലോ തത്വചിന്തയിലോ ഒതുങ്ങുന്നില്ല. ഞാൻ വിശ്വസിക്കുകയോ അവിശ്വസിക്കുകയോ ചെയ്യുന്നില്ല. എല്ലാറ്റിലൂടെയും കടന്നുപോവുകയാണ്. പല സത്യങ്ങളുണ്ട് ,ആത്യന്തികസത്യം ചിലപ്പോഴൊക്കെ പ്രകാശിക്കും. തൊട്ടടുത്ത നിമിഷം അത് ഇരുളിൽ മായുന്നു .ജീവിതം ശരീരത്തിലാണ്. ചിലപ്പോളത് മനസ്സിലാണ്. ബുദ്ധിയിലും സ്വപ്നത്തിലും ജീവിക്കുന്നു. പ്രേമത്തിലും അകൽച്ചയിലും മറവിയിലും ജീവിക്കുന്നു.എല്ലാം കുറച്ചു നേരത്തേക്കെങ്കിലും സത്യമാണെന്ന് തോന്നിപ്പിക്കുന്നു. എല്ലാം കൈവിട്ടു കളയുമെന്ന് ഉറപ്പായാൽ സ്വന്തം അറിവുകളിലേക്കും ആശ്രയങ്ങളിലേക്കും മമതകളിലേക്കും  തിരിച്ചുവരാനാകും. പൊരുളുകൾ അവസാനിക്കുന്നില്ല .


 

ചോദ്യം: ഈ പുസ്തകത്തിൽ  മയിൽപീലിയെ കുറിച്ചും പുലിയുടെ വിഷാദത്തെ കുറിച്ചും ഓരോ ലേഖനം എഴുതിയിട്ടുണ്ട്. മലയാളഭാഷയിൽ ആദ്യമായിട്ടാണ് ഇത്തരം ലേഖനങ്ങൾ.ഇത് അറിയാത്ത മേഖലകളിലൂടെയുള്ള സാഹസികസഞ്ചാരം പോലെ തോന്നിച്ചു. എങ്ങനെയാണ് ഇത്തരം വിഷയങ്ങൾ തിരഞ്ഞെടുക്കുന്നത്?

എം.കെ.ഹരികുമാർ: ഒരു വസ്തുവിനെ സ്നേഹിക്കുമ്പോൾ അതിൻ്റെ തത്വചിന്തയുമുണ്ടാകും. മയിൽപീലി എന്നിൽ അറിയാത്ത ലോകത്തെ അറിയാനുള്ള ആഗ്രഹം ജനിപ്പിച്ചു.അത് ദുരൂഹതയുടെ നേർക്കുള്ള അമ്പെയ്ത്താണ്.പുലിയുടെ വിഷാദരോഗം ദൈവത്തിൻ്റെ ഒരു കെണിയാണെന്ന് മനസിലായി .ഓരോ ജീവിയും അവയുടെ പ്രകൃതിയിൽ സുസജ്ജവും സ്വയം സമ്പൂർണവുമാണെങ്കിലും അവയുടെ അതീതമായ അസ്തിത്വത്തിൽ തിരിച്ചടികളുടെയും മറുപടിയില്ലാത്ത ചോദ്യങ്ങളുടെയും അസ്തിത്വത്തിൽ അസ്വതന്ത്രമാണ്. 
പുലി തൻ്റേതല്ലാത്ത ഒരു കൂട്ടിൽ അകപ്പെട്ടിരിക്കുന്നു. അവിടെ എത്തിപ്പെടാതെ പുലിയുടെ ജീവിതം പൂർണമാകുന്നില്ല.മനസ്സിലാക്കിയ കാര്യങ്ങൾ അല്ലേ മിക്കവരും എഴുതുന്നത്? അറിയാത്ത കാര്യങ്ങളിലേക്കാണ് നമ്മുടെ ശ്രദ്ധ  തിരിയേണ്ടത്. അത് നമ്മെ അലട്ടണം.    മയിൽപീലി ഒരു ലോകം തുറക്കുകയാണ്.പുലി സ്വയമറിയാതെ  ഒരു കൂട്ടിലകപ്പെട്ടിരിക്കുന്നു .

ചോദ്യം: മറ്റൊരു പ്രധാന ലേഖനം ദസ്തയെന്കിയെക്കുറിച്ചാണ്.പലരും  എഴുതിയ ലേഖനങ്ങളിൽ അദ്ദേഹത്തിൻ്റെ ചൂതുകളിയും  അന്നയുമായുള്ള ബന്ധവുമൊക്കെയാണ് വിവരിക്കുന്നത്. ചിലർ അദ്ദേഹം വധശിക്ഷയിൽ നിന്ന് രക്ഷപ്പെട്ടതിനെപ്പറ്റിയാണ് എഴുതുക. എന്നാൽ താങ്കൾ അദ്ദേഹത്തിൻ്റെ ശരിയായ ആത്മീയപ്രതിസന്ധികൾ ദർശനികമായ ഉൾക്കാഴ്ചകൾ ,പരിവ്റാജകത്വം, ദൈവവുമായുള്ള സംഘർഷങ്ങൾ, ക്രിസ്തുവിനോടുള്ള പരാതി തുടങ്ങി വലിയ വിഷയങ്ങൾ അപഗ്രഥിക്കുന്നു.ഇതിലൂടെ താങ്കൾ സ്വയം അപഗ്രഥിക്കുകയാണോ ചെയ്യുന്നത്.? സ്വന്തം അസ്തിത്വപരമായ ആകുലതകളെ ഇതൾ വിടർത്തി  പരിശോധിക്കുകയാണോ?

എം.കെ.ഹരികുമാർ: തീർച്ചയായും സ്വയം അപഗ്രഥനമുണ്ട്. ഏതൊരു മൂല്യാന്വേഷണവും ചെന്നുചേരുന്നത് നമ്മളിൽ തന്നെയാണ് .നമ്മളിലില്ലാത്തത് നമുക്ക് കണ്ടെത്താനാവില്ല .എന്നിൽ ദസ്തയെവ്സ്കിയുണ്ടായിരുന്നു .അത് അനാവരണം ചെയ്യാൻ ശ്രമിക്കുകയാണ്. അത് എൻ്റെയുള്ളിലേക്കുള്ള നിരുപാധികമായ  യാത്രയായി തീരുന്നു. അവനവനിലേക്കുള്ള യാത്ര അഗാധഗർത്തത്തിനു മുകളിലുള്ള ഒരു ചരടിലെന്നപോലെയുള്ള സഞ്ചാരമാണ്. അത് സാഹസികമാണ്. സ്വന്തം ശരീരത്തിന്റെ ഓരോ അണുവിലുമുള്ള  അപസ്മാരവും ഭയവും അഭിമുഖീകരിച്ചുകൊണ്ടുള്ള യാത്രയാണത്. സൂര്യനിൽ മുഴുവൻ ജീവിതവും അടങ്ങിയിട്ടുണ്ടെന്ന ദസ്തയെവ്സ്കിയുടെ വാക്യം എന്നിലേക്കുള്ള നോട്ടവുമാണ്.

ചോദ്യം: "മഹത്വം ഒരു അനുതാപരാഗമാണ്; അത് അപരത്വത്തെ ഇല്ലാതാക്കി മറ്റുള്ളവരുമായി കൂടിച്ചേരുന്നതിൻ്റെ സത്തയാണ് " എന്ന് താങ്കൾ എഴുതുന്നത് തീച്ച് നാത് ഹാനിനെപ്പറ്റിയുള്ള ലേഖനത്തിലാണ്. ബുദ്ധിസ്റ്റ് നീലാകാശങ്ങളെ വീക്ഷിക്കുന്നത് ഈ അനുതാപ രാഗമാണോ? 

എം.കെ.ഹരികുമാർ: മറ്റുള്ളവരിലാണ് നാം നമ്മെ അന്വേഷിക്കേണ്ടത്. സ്വന്തം മഹത്വം സ്വയം നിശ്ചയിക്കുന്ന രീതിയല്ല ഇത്. നാം മറ്റുള്ളവർക്ക് വേണ്ടി എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കിൽ അതിലാണ് മഹത്വം. അത് അനുതാപരാഗമാണ്. ലോകക്ഷേമത്തിനായി പ്രവർത്തിക്കുന്നവരാണ് മനുഷ്യരാശിയുടെ കണ്ണിയിൽ അണിചേരുന്നത് .തീച്ച് നാത് ഹാൻ  ബുദ്ധിസത്തെ തന്റേതായ രീതിയിൽ വികസിപ്പിക്കുകയും വ്യാഖ്യാനിക്കുകയുമാണ് ചെയ്തത്. ധ്യാനത്തെപ്പറ്റിയുള്ള മിഥ്യാധാരണകൾ മാറ്റാൻ സമയമായി എന്നാണ് ഈ ലേഖനത്തിൽ പറയാൻ ശ്രമിക്കുന്നത്.

ചോദ്യം: വളരെ പ്രധാനപ്പെട്ട ഒരു ലേഖനമാണ് ബൈബിളിലെ സഭാപ്രസംഗകനെക്കുറിച്ചുള്ളത്.  ഇതുപോലൊരു ലേഖനം മലയാളത്തിൽ ആദ്യമാണ്. ആധുനിക  പാശ്ചാത്യ സാഹിത്യത്തിൻ്റെ ഉറവിടം ആ പ്രസംഗകന്റെ വാക്കുകളിലാണെന്ന് താങ്കൾ അഭിപ്രായപ്പെടുന്നു .

എം.കെ.ഹരികുമാർ: സഭാപ്രസംഗകൻ  എന്നെ സ്വാധീനിച്ചിട്ടുണ്ട്. ഇതുപോലെ സത്യം പറയാൻ വേറൊരു ദാർശനികനും കഴിയില്ല. മനുഷ്യജീവിതത്തെ ഇത്രയും നന്നായി മനസ്സിലാക്കിയവർ എത്ര പേരുണ്ട്? ജീവിതം അർത്ഥശൂന്യമാണെന്ന് പറയുന്നത് എത്ര യുക്തിഭദ്രമായാണ്! യാതൊന്നിനും ഒരു പുതുമയുമില്ല. എല്ലാം ആവർത്തനങ്ങൾ മാത്രമാണ്. സഭാപ്രസംഗകന്റെ ലോകം എനിക്ക് കഴിയുന്ന രീതിയിൽ അവലോകനം ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്.സാഹിത്യകൃതികളിലൂടെ അവതരിപ്പിക്കപ്പെടുന്ന മനുഷ്യൻ എന്ന സങ്കല്പത്തെ അതെത്രമാത്രം  സ്വാധീനിച്ചിട്ടുണ്ടെന്ന് ആലോചിച്ചു.


 

ചോദ്യം: ജീവജാലങ്ങളുടെ പക്കലുള്ള കോഡ് ,പ്രിയപ്പെട്ട വസ്തുക്കൾ ആത്മഹത്യ ചെയ്യുന്നു എന്നിവ  പ്രപഞ്ചവും ഇതരജീവജാലങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ രഹസ്യം വെളിപ്പെടുത്തുന്ന അസാധാരണ ലേഖനങ്ങളാണ്. ശരിക്കും ഒരു ദാർശനികന്റെ ലേഖനമാണത്. എല്ലാ തത്വസഹിതകൾക്കും അപ്പുറത്ത് മനുഷ്യൻ എന്താണെന്ന് ഇത് നിർവ്വചിക്കുന്നതായി തോന്നി. 

എം.കെ.ഹരികുമാർ: വസ്തുക്കളെ സ്നേഹിക്കുന്ന നാം പെട്ടെന്ന് തന്നെ പിന്മാറുകയാണ് ചെയ്യുന്നത്. കാരണം നമുക്ക് സ്നേഹവുമായി മുന്നോട്ടു പോകാനാവില്ല. അത് നമ്മുടെ ഹൃദയത്തിലെ തിന്മയുടെ ഫലമാണ്. എന്നാൽ ഒരു വസ്തു നമ്മുടെ സ്നേഹത്തിൻ്റെ ചുറ്റുവട്ടത്തിൽ വന്നാൽ അതിന് ജീവൻ വയ്ക്കുകയാണ് .സ്നേഹമില്ലാതായാൽ അത് മരിക്കും. ഇത് എത്രയോ കാലമായി അനുഭവിക്കുന്നതാണ്. നമ്മുടെ സ്നേഹം വളരെ പരിമിതവും രോഗഗ്രസ്തവുമാണ് .നമുക്ക് ഒന്നിനോടും മമതയില്ല. സകലതും രോഗത്താൽ പീഡിപ്പിക്കപ്പെടുകയാണ്. എങ്ങനെ തിന്മയിലേക്ക് പതിക്കാം എന്നാണ് ആലോചിക്കുന്നത്. ശരിയായ  ബന്ധത്തിലും അമിതമായ സാഹസികതയ്ക്ക് ഇടമുണ്ടോ എന്നാണ് പലരും നോക്കുന്നത്. തിന്മ ജനാധിപത്യവത്ക്കരിക്കപ്പെട്ടിരിക്കുന്നു. രാഷ്ട്രീയവും സാമുദായവുമെല്ലാം  മനുഷ്യൻ്റെ തിന്മയെ വ്യവസ്ഥാപിതമാക്കുകയാണ് ചെയ്യുന്നത്. അതിനോട് ചേരാതെ ഒരാൾക്കും നിലനിൽക്കാൻ സാധിക്കാത്ത സാഹചര്യമാണുള്ളത്. വിദ്യാഭ്യാസമുള്ളവരും തൊഴിൽ മേഖലയിൽ വിജയിച്ചവരുമാണ് ഇന്ന് ഈ വലയത്തിലകപ്പെടുന്നത്. രാഷ്ട്രീയവും അതിൻ്റെ സാങ്കേതികമായ അധികാരത്തിന്റെ വ്യാജനിർമ്മിതികളായ പ്രശസ്തിയും പദവിയും തെറ്റായ ജനാധിപത്യ സംസ്കാരത്തെ വളർത്തിയെടുത്തിരിക്കുന്നു .തെറ്റിനെ, സ്വജനപക്ഷപാതത്തെ ,രാഷ്ട്രീയ പക്ഷപാതത്തെ സദാചാരമായി സ്വീകരിച്ച് പ്രവർത്തിച്ചില്ലെങ്കിൽ പ്രതിബന്ധമുണ്ടാകും .ഇത് പല എഴുത്തുകാരെയും നിശബ്ദരാക്കിയിരിക്കുകയാണ് .എല്ലാ കുത്തകങ്ങളും ഒരുമിച്ച് ചേരുകയും കൈകോർത്തു നിൽക്കുകയാണ്. അവരുടെ ശക്തമായ അരുതായ്കകൾ വർണ്ണങ്ങൾ കൊണ്ട് അലങ്കരിച്ച് പ്രദർശിപ്പിക്കുകയാണ് ചെയ്യുന്നത്.ഈ പ്രവൃത്തിയിലൂടെ സമൂഹത്തിൻ്റെ സഹജമായ സാന്നിദ്ധ്യങ്ങൾ തനിയെ ഇല്ലാതാകും. 

ചോദ്യം: എഴുത്തുകാരൻ ആത്മഹത്യയുടെ വക്കിലാണോ?

എം.കെ.ഹരികുമാർ: നിസ്സഹായരായ എഴുത്തുകാർ ആത്മഹത്യയെപ്പറ്റി ആലോചിക്കുന്നതായി മനസ്സിലാക്കാൻ  കഴിയുന്നുണ്ട്. നിസ്വാർത്ഥരായി, ആദർശനിഷ്ടയോടെ രചനയെ സമീപിക്കുന്നവരെ ചില അധികാരശക്തികൾ തുടച്ചുനീക്കുന്നതിന്റെ തിക്തഫലമാണിതെന്ന് മനസ്സിലാക്കുന്നു. സാഹിത്യരചനയിൽ ഇപ്പോൾ രാഷ്ട്രീയത്തിനും  പണത്തിനുമാണ് പ്രാധാന്യം. മുൻകാല  എഴുത്തുകാരെ, മൺമറഞ്ഞവരെ പ്രസാധകർ പോലും മറന്നു. കഴിഞ്ഞ ദിവസം എറണാകുളത്ത് ഒരു വലിയ പുസ്തകപ്രസാധനശാല സന്ദർശിച്ചപ്പോൾ അവിടെ പല പ്രമുഖരുടെയും പുസ്തകങ്ങൾ കണ്ടില്ല.  പ്രസാധകന് വേണ്ടപ്പെട്ട ചിലരുടെ പുസ്തകങ്ങൾ മാത്രമാണ് വിൽക്കുന്നത്! അവർ പ്രസിദ്ധീകരിച്ച പുസ്തകങ്ങളോടു പോലും അവർക്ക് താല്പര്യമില്ല.


 

ചോദ്യം: റോമാ ചക്രവർത്തിയായിരുന്ന മാർകസ് ഒറേലിയസിനെക്കുറിച്ച് ഈ പുസ്തകത്തിൽ മനോഹരമായ ഒരു ലേഖനമുണ്ട് .ജീവിതത്തെക്കുറിച്ച് സത്യസന്ധമായ നിരീക്ഷണങ്ങളാണ്  അദ്ദേഹം മുന്നോട്ട് വെയ്ക്കുന്നത്.  എന്തിനും ഉത്തരമുണ്ട്. പല ചോദ്യങ്ങളും ഉന്നയിക്കുന്നു. 
ഒറേലിയസിൻ്റെ തത്വചിന്ത  എന്താണെന്നും അത് എങ്ങനെയാണ് നമുക്ക് പ്രിയങ്കരമാവുന്നതെന്നും താങ്കൾ വിശദീകരിക്കുന്നുണ്ട്.

എം.കെ.ഹരികുമാർ :മാർകസ് ഒറേലിയസ് ഒരു സാന്ത്വനമാണ്. പ്രക്ഷുബ്ധമായ ജീവിതവും അർത്ഥശൂന്യമായ മുഴക്കങ്ങളും നമ്മുടേതാണ്. നാം എന്താണ് തേടുന്നത്? എന്താണ് നമുക്ക് ലഭിക്കുന്നത് ?ഒറേലിയസ് അതെല്ലാം ആലോചിക്കുന്നു. ജ്ഞാനത്തിൻ്റെ  സത്യസന്ധത അപാരമാണ്. നമുക്കൊക്കെ സത്യസന്ധതയുണ്ടെന്ന് പറയാം. പക്ഷേ ജ്ഞാനമില്ല, സ്വാതന്ത്രമില്ല.
നമുക്ക് ജ്ഞാനവും സ്വാതന്ത്ര്യവും ഉണ്ടായാലോ? സത്യം പറയുകയില്ല. ഈ പ്രതിസന്ധി വിദ്യാഭ്യാസത്തിന്റെയും കുടുംബത്തിന്റെയും വ്യക്തിപരമായ അതിജീവനത്തിന്റെയും ഭാഗമാണ്.  കണ്ടീഷനിങ്ങിന് വിധേയമായതുകൊണ്ട് നമുക്ക് ഒറേലിയസിനെ പോലെ സത്യം കാണേണ്ട ഉത്തരവാദിത്തമില്ല .സ്വന്തം മഹത്വം കാണാൻ ഒരുവനും തയ്യാറല്ല എന്ന് ഒറേലിയസ് പറഞ്ഞതിന്റെ അർത്ഥം മനസ്സിലാക്കണം.

ചോദ്യം: ദൈവം എന്ന അനുഭവത്തെക്കുറിച്ച് ഒരു ലേഖനമുണ്ട് .അമേരിക്കൻ ഗ്രന്ഥകാരനായ നീലെ ഡൊണാൾഡ് വാൽസിന്റെ 'കോൺവെർസേഷൻ വിത്ത് ഗോഡ്' എന്ന നാലുവാല്യങ്ങളുള്ള പുസ്തകത്തെക്കുറിച്ച് എഴുതിയ ലേഖനമാണത്. താങ്കളെ ദൈവചിന്ത   ബാധിച്ചിരിക്കുകയാണ്?

എം.കെ.ഹരികുമാർ: ദൈവചിന്ത എന്നെ ബാധിച്ചിട്ടുണ്ട്. ജീവിതത്തിലെ മൗനത്തിലും അത് തനിയെ വരും .ദൈവത്തെ സൗന്ദര്യാത്മകമായാണ് ഞാൻ കാണുന്നത്. ഒരു മത്സ്യം വെള്ളത്തിൽ നീന്തിത്തുടിക്കുന്നത് കാണുമ്പോൾ ഞാൻ ദൈവികമായ അനുഭൂതിയിലേക്ക് എത്തും. മത്സ്യത്തിന്റെ നീന്തലിൽ ദൈവികതയുണ്ട്. ഇതാണ് സൗന്ദര്യം. 
ദൈവം എത്ര അനായാസമായി മത്സ്യത്തെ നീന്താൻ സജ്ജമാക്കിയിരിക്കുന്നു .എന്നാൽ തീർത്തും ദൈവനിഷേധിയായ മനുഷ്യൻ മത്സ്യത്തെ കൊല്ലുന്നു. മനുഷ്യൻ ഓരോ നിമിഷവും ദൈവത്തെ കൊല്ലുകയാണ്.ക്രിസ്തു ഓരോ നിമിഷവും കുരിശിലേറ്റപ്പെടുന്നു.

ചോദ്യം:'ബുദ്ധിസ്റ്റ് നീലാകാശങ്ങൾ'  മലയാളവിമർശനത്തെ  സജീവമാക്കുമെന്ന കാര്യത്തിൽ തർക്കമില്ല. വിമർശനത്തെ തത്വചിന്തയുടെയും കലയുടെയും ആവിഷ്കാരമാക്കുകയാണ്. 'ആത്മായനങ്ങളുടെ ഖസാക്ക്' ഒരു സറിയലിസ്റ്റ് ചിത്രം പോലെ, ആധുനിക കവിതപോലെയാണ് വായിക്കേണ്ടത്. വിമർശകൻ്റെ മനസിലെ കവിതയാണത്. ഈ പുസ്തകം താങ്കളുടെ ചിന്തയുടെ ബൃഹത് ലോകമാണ് അനാവരണം ചെയ്യുന്നത്. താങ്കൾ ഇതിനെ എങ്ങനെ ഉൾക്കൊള്ളുന്നു.

എം.കെ.ഹരികുമാർ :ഭാവുകത്വം മരിച്ച ഒരു കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്നു പോയിക്കൊണ്ടിരിക്കുന്നത് .ആഴത്തിൽ ചിന്തിക്കുകയോ വളരെ ആലോചിക്കേണ്ടതായ ഒരു  വിഷയത്തെക്കുറിച്ച് കൂടുതൽ മനനം ചെയ്യുകയോ ആണെങ്കിൽ അതിനു പ്രതികരണം കിട്ടാൻ പ്രയാസമാണ്. ഭാവുകത്വത്തിൻ്റെ പരിസരം ചുരുങ്ങിപ്പോയിരിക്കുന്നു. ആളുകൾ ഇന്ന് കൂട്ടുകെട്ടുകളും ബന്ധങ്ങളുമുള്ളതുകൊണ്ട് കുറെ പുസ്തകങ്ങൾ എഴുതി പ്രസിദ്ധീകരിക്കുന്നു ,അവാർഡ് വാങ്ങുന്നു. അതിനപ്പുറം ഒന്നുമില്ല.  ഭാവുകത്വപരമായി പ്രാധാന്യമുള്ള, വൈകാരികമായ, ദാർശനികമായ വിഷയങ്ങളെക്കുറിച്ച് എഴുതുന്നത്, ഇന്നത്തെ സമൂഹത്തിൽ, റിസ്കാണ്. കാരണം, അത് വായനയ്ക്ക്, ചർച്ചയ്ക്ക് വിഷയമാകുന്ന തരത്തിലുള്ള അന്തരീക്ഷമില്ല .
ആസ്വദിക്കുന്നവർ കുറവാണ്.ഞാൻ ഭാഷാപരവും ആത്മീയവുമായ സൗന്ദര്യബോധമാണ് ആവിഷ്കരിക്കുന്നത്.അതോടൊപ്പം പ്രസക്തമായ വാദങ്ങൾ ഉന്നയിക്കാറുണ്ട്. വീണപൂവ്, ഖസാക്കിന്റെ ഇതിഹാസം എന്നീ കൃതികളെക്കുറിച്ചുള്ള പുസ്തകങ്ങൾ ഇതിൻ്റെ ഭാഗമായിട്ടുള്ള ഉദ്യമങ്ങളാണ്.
പുതിയ ഒരു കണ്ടെത്തൽ ,ആശയങ്ങളുടെ പുതിയ ക്രമീകരണം ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്.

ചോദ്യം: 'അക്ഷരജാലകം' എന്ന പംക്തി എഴുതിതുടങ്ങുമ്പോൾ അത് സുദീർഘമായ ഒരു കാലയളവിലേക്ക് വളരുമെന്ന് കരുതിയിരുന്നോ ?

എം.കെ.ഹരികുമാർ: അങ്ങനെയൊരു പ്രതീക്ഷയില്ലായിരുന്നു. എഴുതിതുടങ്ങിയപ്പോൾ തന്നെ എനിക്ക് വായനക്കാരുടെ പിന്തുണ കിട്ടിക്കൊണ്ടിരുന്നു. വായനക്കാരുടെ ജിജ്ഞാസ ശരിക്കും ഞാൻ അനുഭവിച്ചിട്ടുണ്ട്. 'അക്ഷരജാലകം' എന്ന പേര് ഇന്ന് സാഹിത്യത്തെപ്പറ്റി പറയുന്ന പലയിടങ്ങളിലും ഉപയോഗിക്കുന്നു. ദൂരദർശനിൽ ഇതേ പേരിൽ ,സാഹിത്യകൃതികളെപ്പറ്റി ചർച്ച ചെയ്യുന്ന ഒരു പരിപാടി തുടങ്ങിയത് എൻ്റെ പംക്തിയുടെ വിജയത്തെ സൂചിപ്പിക്കുന്നു.ഇപ്പോൾ പത്രങ്ങളിൽ 'അക്ഷരജാലകം' എന്ന പേരിൽ പംക്തി എഴുതുന്നവരുണ്ട് .'അക്ഷരജാലകം' സാഹിത്യപംക്തികളിലെ ഒരു ബ്രാൻഡായി മാറിയതിന്റെ വിജയമാണിത്. 


 

ചോദ്യം: എങ്ങനെയാണ് താങ്കൾ ഈ കാൽ നൂറ്റാണ്ടിൻ്റെ വിജയം നേടിയത്?

എം.കെ.ഹരികുമാർ :വായനക്കാരോട് സത്യം പറയുകയാണ് ഞാൻ ചെയ്തത്. ആരുടെയും പരസ്യം ഞാൻ ഏറ്റെടുത്തില്ല. ചിന്തിക്കുന്നത് എങ്ങനെയെന്ന് മനസ്സിലാക്കി കഴിഞ്ഞാൽ ആരുടെയും സ്വാധീനമില്ലാതെ നീങ്ങാനാവും. സത്യം നമ്മെ സ്വതന്ത്രമാക്കും.ഞാൻ സ്വാതന്ത്ര്യത്തെയാണ് അറിയാൻ  ശ്രമിച്ചത്.ഒരു എഴുത്തുകാരൻ്റെ ജീവിതത്തിൽ സ്വതന്ത്രനാവുന്നതിനാണ് മൂല്യം. ഇതിനു വലിയ പ്രയത്നം ആവശ്യമാണ്. എൻ്റെ വായനയുടെ ഫലമായുണ്ടായ സ്വാതന്ത്ര്യമാണിത്. ഈ ചിന്തകൾ വായനക്കാരുമായി പങ്കുവച്ചപ്പോൾ അവർ സ്വീകരിച്ചു.അവർ ഓരോ ആഴ്ചയിലും കാത്തിരുന്നു വായിച്ചു.

ചോദ്യം: താങ്കൾ സത്യം പറയുമ്പോൾ അത് പലർക്കും പ്രയാസമുണ്ടാക്കില്ലേ ?

എം.കെ.ഹരികുമാർ: എനിക്ക് വ്യക്തിപരമായ വിദ്വേഷമില്ലല്ലോ. ഞാൻ നേരിട്ട് കാണുകയോ സംസാരിക്കുകയോ ചെയ്യാത്ത എഴുത്തുകാരെയും വിമർശിച്ചിട്ടുണ്ട്. അതിൽ ആശയപരവും സൗന്ദര്യശാസ്ത്രപരവുമായ വിയോജിപ്പുകളേയുള്ളു.വിമർശനം ഇല്ലാതായാൽ സമൂഹം ചീഞ്ഞുനാറും. എല്ലാത്തിനെയും പ്രോത്സാഹിപ്പിക്കുന്ന ഒരു സമൂഹത്തിന് ഉന്നതമായ സംശയങ്ങളും സത്യത്തെക്കുറിച്ചുള്ള അന്വേഷണങ്ങളും ഉണ്ടായിരിക്കില്ല.

ചോദ്യം: 'അക്ഷരജാലകം' ഏതെല്ലാം ഇടങ്ങളിലൂടെയാണ് പ്രസിദ്ധീകരിക്കപ്പെട്ടത്?

എം.കെ.ഹരികുമാർ: 1998 ഫെബ്രുവരിയിൽ കേരളകൗമുദിയുടെ  കൊച്ചി എഡിഷനിലാണ് 'അക്ഷരജാലകം' ആദ്യം പ്രസിദ്ധീകരിച്ചത്. പിന്നെ, അധികം താമസിയാതെ അത് പത്രത്തിൻ്റെ എഡിറ്റോറിയൽ പേജിലേക്ക് മാറ്റി. ഇപ്പോൾ 'മെട്രോവാർത്ത'യിലാണ് പ്രസിദ്ധീകരിക്കുന്നത്. കലാകൗമുദിയിൽ എട്ടു വർഷം എഴുതി. പിന്നീട് 'പ്രസാധകൻ' മാസികയിലും.

ചോദ്യം: എന്തുകൊണ്ടായിരിക്കും   താങ്കളെപ്പോലെ കാൽനൂറ്റാണ്ടിലേറെ കോളമെഴുതുന്ന മറ്റൊരാളെ കാണാനില്ലാത്തത്?

എം.കെ.ഹരികുമാർ: പംക്തി എഴുതുന്നത് വളരെ കഠിനമായ സപര്യയാണ്. എല്ലാ ആഴ്ചയിലും എഴുതണമല്ലോ. പുതിയ ചിന്തകളും ആശയങ്ങളും ഉണ്ടാകണം. സ്ഥിരമായി വായിക്കുന്ന ശീലമുള്ളവർക്കേ  ഇങ്ങനെ തുടർച്ചയായി എഴുതാനൊക്കൂ .സ്വന്തം കവിതയും കഥയുമല്ലാതെ മറ്റൊന്നും വായിക്കാത്തവരെയാണ് ഞാൻ കൂടുതലും കണ്ടിട്ടുള്ളത് .അവർക്ക് പംക്തിയെഴുതാനുള്ള മാനസികാവസ്ഥയുണ്ടാവില്ല.സ്ഥിരമായി എഴുതാനുള്ള ഊർജ്ജം അത്യാവശ്യമാണ്, ഒരു കോളമെഴുത്തുകാരന് .ലോക നിലവാരത്തിലുള്ള നവീനമായ ആശയങ്ങളില്ലെങ്കിൽ കോളം ആരും ഗൗരവത്തിലെടുക്കില്ല. ആഴ്ചയിൽ ഒരു പുസ്തകം ,ഒരു ചിത്രം ,ഒരു സിനിമ ,ഒരു കവിത എന്നൊക്കെ പറഞ്ഞ് കോളമെഴുതുന്ന പൈങ്കിളിക്കാരെ കണ്ടിട്ടുണ്ട്. അവർക്ക് പോലും അത്തരം എഴുത്തുകൊണ്ട് പ്രയോജനമില്ല .നിരന്തരമായി ആശയങ്ങളുമായി ഏറ്റുമുട്ടാനും പുതിയ വീക്ഷണങ്ങളിലേക്ക് വളരാനും കഴിയുന്നവർക്കേ കോളം എഴുത്ത് സാധ്യമാകൂ .

ചോദ്യം: 'അക്ഷരജാലകം' മലയാള സാഹിത്യത്തെ സ്വാധീനിച്ചത് എങ്ങനെയാണ് ?താങ്കൾ അത് വിലയിരുത്തിയിട്ടുണ്ടോ.?

എം.കെ.ഹരികുമാർ:അക്ഷരജാലകം ,വായനക്കാരുടെ പംക്തിയാണ്‌ .അവരാണ് അതിനെ നിലനിർത്തിയത്. എല്ലാ ആഴ്ചയിലും അക്ഷരജാലകം വായിച്ചിട്ട് എനിക്ക് സന്ദേശമയയ്ക്കുന്നവരുണ്ട്. കിട്ടിയില്ലെങ്കിൽ ചോദിച്ച് മേടിച്ച് വായിക്കും.ചിലർ ഇതിനെപ്പറ്റി വാട്സപ്പ് ഗ്രൂപ്പിലും ഫേസ്ബുക്കിലും എഴുതാറുണ്ട്. ഇങ്ങനെ നല്ല വായനക്കാർ കാത്തിരിക്കുന്നതു കൊണ്ട് ജാഗ്രത പാലിച്ചേ മതിയാകൂ.
ഏതെങ്കിലുമൊരു പുസ്തകം പരിചയപ്പെടുത്താൻ വേണ്ടി മാത്രം കോളം എഴുതിയിട്ടില്ല.അസംബന്ധങ്ങളും അർത്ഥശൂന്യതകളും നിറഞ്ഞ സാഹിത്യസംസ്കാരത്തെ എതിർക്കാൻ എന്നും ശ്രദ്ധിച്ചിട്ടുണ്ട്. 

ചോദ്യം:ഒരു കോളമെഴുത്തുകാരനെ വിജയിപ്പിക്കുന്നത് എന്താണ്?

എം.കെ.ഹരികുമാർ : നല്ല ഭാഷയും പുതിയ ചിന്തയുമാണ് പ്രധാന ഗുണങ്ങളായി വേണ്ടത്. ഭാഷയുണ്ടാകണമെങ്കിൽ ശരിയായ സാഹിത്യസംസ്കാരം അറിയണം. 

ചോദ്യം:അക്ഷരജാലകം വായനക്കാരുടെ ,സാഹിത്യ, സാംസ്കാരിക മണ്ഡലത്തിന്റെ ചിന്താധാരയിൽ പരിവർത്തനം വരുത്തിയതായി താങ്കൾ ചിന്തിക്കുന്നുണ്ടോ ? എന്താണത്?

എം.കെ.ഹരികുമാർ: ദീർഘകാലമായി, അന്ധമായി പിന്തുടരുന്ന പല സങ്കല്പങ്ങളും എൻ്റെ പംക്തിയിൽ ചോദ്യം ചെയ്യപ്പെട്ടു. അതിലൊന്ന് സ്വത്വം എന്ന ആശയത്തിനെതിരായ എൻ്റെ സമരമാണ്. സ്വത്വം എന്ന് പറഞ്ഞ് രക്ഷപ്പെടുന്ന കുറെ എഴുത്തുകാരെ ഞാൻ കണ്ടിട്ടുണ്ട്. എന്നാൽ സ്വത്വം ഒരു Pre modern  ആശയമാണ്. ഇന്നത്തെ ലോകത്ത് എഴുത്തുകാരനായാലും സാധാരണ വ്യക്തിയായാലും സാഹചര്യങ്ങൾക്കനുസരിച്ച് മാറുകയാണ് ചെയ്യുന്നത്. വേഗതയേറിയ പുതിയ ജീവിതത്തിൽ പരമ്പരാഗതമായ സങ്കല്പങ്ങൾ കലഹരണപ്പെടുകയാണ്. ഫ്രഞ്ച് തത്ത്വചിന്തകനായ പോൾ വിറിലിയോ പറഞ്ഞതുപോലെ സമാധാനത്തിലായിരിക്കുന്നതിനും ഇന്ന്  വേഗത വേണം .വേഗത ഒരു പുതിയ മാനമാണ്. പ്രണയിക്കുന്നതും വേർപിരിയുന്നതും അമിതവേഗത്തിലായിട്ടുണ്ടെങ്കിൽ അത് പുതിയ കാലത്തിന്റെ പ്രത്യേകതയാണ്. പ്രേം നസീർ സിനിമകളിലും ചങ്ങമ്പുഴയുടെ കവിതകളിലും കണ്ട പ്രണയം ഇന്ന് ആർക്കും മനസിലാവുകയില്ല. 
മറ്റൊന്ന്, സംസ്കാരം എന്ന ആശയമാണ്. കലയും പൈതൃകവുമല്ല  സംസ്കാരത്തിന്റെ അളവുകോലുകളെന്ന് ഈ കോളത്തിൽ എഴുതി;
ഇത് കോളത്തിലൂടെ സ്ഥാപിച്ചെടുത്തു. ഒരു വ്യക്തി പണം കൊടുത്ത് വാങ്ങുന്ന വസ്തു സംസ്കാരത്തെ നിർണയിക്കുന്നു.വലിയ മാളുകളിലെ ഫുഡ് കോർട്ടിൽ പോയി ഭക്ഷണം കഴിക്കുന്നത്, വലിയ കാറുകളിൽ സഞ്ചരിക്കുന്നത്, വലിയ കെട്ടിടങ്ങളിൽ താമസിക്കുന്നത്... തുടങ്ങിയവ മനുഷ്യരുടെ സാംസ്കാരിക അടയാളങ്ങളായി മാറിയിരിക്കുന്നു .പാവപ്പെട്ടവർക്കും ഇതെല്ലാം അനിവാര്യമായിരിക്കുന്നു.ഇത് നേടിയില്ലെങ്കിൽ സംസ്കാരത്തിൻ്റെ ചന്തയിൽ ഇവർ പിന്തള്ളപ്പെടും. ഉത്തരാധുനികത മരിച്ചു എന്ന് ഞാനാണ് ആദ്യം എഴുതിയത്. ഉത്തര- ഉത്തരാധുനികതയുടെ വരവ് അറിയിച്ചു കൊണ്ട് 'അക്ഷരജാലക'ത്തിൽ ഞാൻ ധാരാളം എഴുതി. അലൻ കിർബി ,നിക്കോളെ ബോറിയ ,റയോൾ ഇഷെൽമാൻ തുടങ്ങിയവരെ ഞാൻ ഇൻ്റർവ്യു ചെയ്തതിൻ്റെ സംക്ഷിപ്ത വിവരം 'അക്ഷരജാലക'ത്തിൽ അവതരിപ്പിച്ചിരുന്നു .പിന്നീട് 'ഉത്തര- ഉത്തരാധുനികത' എന്ന പുസ്തകവും പ്രസിദ്ധീകരിച്ചു. 


 

ചോദ്യം:'അക്ഷരജാലക'ത്തോട് മറ്റു എഴുത്തുകാർ എങ്ങനെയാണ് പ്രതികരിച്ചത് ?

എം.കെ.ഹരികുമാർ: സ്ഥാപിത താൽപര്യമില്ലാത്തവർ എൻ്റെ പംക്തിയെ എന്നും പിന്തുണച്ചിട്ടുണ്ട്. സംവിധായകൻ കെ.എസ്.സേതുമാധവൻ മിക്കവാറും വിളിക്കുമായിരുന്നു .അദ്ദേഹം ഇതിനെക്കുറിച്ച് കത്തെഴുതി പ്രസിദ്ധീകരിച്ചു.'അക്ഷരജാലക'ത്തിൻ്റെ രണ്ടു വാല്യങ്ങൾ ഇപ്പോൾ സുജിലി പബ്ളിക്കേഷൻസ് പ്രസിദ്ധീകരിച്ചു ,രണ്ടു വാല്യങ്ങളായിട്ട്.  ഒരു പുസ്തകത്തിൻ്റെ പിൻകവറിൽ  കെ.എസ്.സേതുമാധവൻ്റെ കത്ത് ചേർത്തിട്ടുണ്ട്. മറ്റേ പുസ്തകത്തിൻ്റെ പിൻകവറിൽ ചെമ്മനം ചാക്കോയുടെ കത്താണ് ചേർത്തിട്ടുള്ളത്. അദ്ദേഹം  ഈ കോളത്തിന്റെ വലിയ ആരാധകനായിരുന്നു. അദ്ദേഹം തന്നെ ഇത് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹം കത്ത് എഴുതി  കലാകൗമുദിയിൽ പ്രസിദ്ധപ്പെടുത്തുകയായിരുന്നു.  വേറെയും ധാരാളം എഴുത്തുകാർ 'അക്ഷരജാലക'ത്തെ പ്രശംസിച്ചിട്ടുണ്ട്. 

ചോദ്യം: ഒരു കോളമിസ്റ്റിന് കലയോടുള്ള സമീപനം എന്താണ്? ദീർഘകാലയളവിൽ കോളമെഴുതുമ്പോൾ , ആവർത്തിക്കപ്പെടുന്ന ആശയങ്ങളും പരസ്പരവിരുദ്ധമായ ചിന്തകളും  ഉണ്ടാവില്ലേ ?

എം.കെ.ഹരികുമാർ: ഒരു കോളമിസ്റ്റിനു മാത്രമായി പ്രത്യേക സമീപനമില്ല. ഒരു കലാകാരനായതുകൊണ്ടാണ് ഞാൻ വിമർശനമെഴുതുന്നത്. എന്നിലെ കലാകാരനും തത്ത്വചിന്തകനും ചേർന്നാണ് എന്നെ വിമർശകനാക്കുന്നത്. അതുകൊണ്ട് വിമർശനാത്മകതയുടെ സ്വാതന്ത്ര്യത്തെ അറിയാൻ ഞാൻ സഞ്ചരിച്ചുകൊണ്ടിരിക്കും. ഒരു വിമർശകനായിരുന്നില്ലെങ്കിൽ കോളമെഴുതില്ലായിരുന്നു. ആ പംക്തിയെ മുന്നോട്ടു കൊണ്ടുപോകുന്നത് എൻ്റെ വിമർശനാത്മക ബുദ്ധിയാണ്.അതേസമയം പംക്തിയെ വിചാരാത്മകമാക്കുന്നത്, സൗന്ദര്യമുള്ളതാക്കുന്നത് എന്നിലെ  തത്ത്വചിന്താപരമായ ആലോചനകളാണ്.'ഒരു പൂച്ചയും ഒറിജിനലല്ല' എന്ന പേരിൽ ഞാനൊരു  ലേഖനം എഴുതിയിരുന്നു .കലയോടുള്ള എൻ്റെ സമീപനം ഇതിലുണ്ട്. ഞാൻ ഒന്നിനെയും ഒറിജിനലായി കാണുന്നില്ല. കലാകാരൻ സൃഷ്ടിക്കുകയാണ്.  അതുകൊണ്ട് അത് പുതിയതാണ്; അല്ലെങ്കിൽ പുതിയതാകണം.ഒരു പൂച്ചയെ വരയ്ക്കുമ്പോൾ അത് ഒറിജിനലല്ലാതാകും. താൻ കണ്ട  പൂച്ചയാണ് അയാൾ വരയ്ക്കുന്നത്. യാതൊരു വസ്തുവും പ്രത്യക്ഷത്തിൽ പ്രതീതിയും പ്രതിഛായയുമാണ്. ഓരോ മനുഷ്യനും കാണുന്നത് വിഭിന്നമായാണ്. കാഴ്ചകൾ പലതാണ്. ഒരു വസ്തുവിനെ ആയിരം കണ്ണുകൾ നോക്കുന്നു. അതുകൊണ്ട് അതിനു വാസ്തവികതയില്ല. പലതരം പ്രതിഛായകളാണ് ഉണ്ടാകുന്നത്.എഴുതുമ്പോൾ യഥാർത്ഥമായതിനെ നിഷേധിക്കുകയും മറ്റൊന്നിനെ സൃഷ്ടിക്കുകയുമാണ്. എൻ്റെ വീക്ഷണത്തിൽ, പ്രകൃതിയിലെ  കാഴ്ചകൾ -മേഘങ്ങൾ ,നദികൾ, സമുദ്രങ്ങൾ, വൃക്ഷങ്ങൾ, ആകാശം, പക്ഷികൾ ,പ്രാണികൾ ,മൃഗങ്ങൾ, സൂര്യോദയം ,അസ്തമയം ,രാത്രി  തുടങ്ങിയവയെല്ലാം സുന്ദരമാണ്. എന്നാൽ ആ സൗന്ദര്യവുമായി നമുക്ക് ബന്ധമില്ല. നമ്മുടെ നിലനിൽപ്പിനെ അത് ഒരു തരത്തിലും സംരക്ഷിക്കുന്നില്ല. പ്രകൃതിയിലുള്ള വസ്തുവിൽ സൗന്ദര്യം കാണുകയാണെങ്കിൽ, ചിലപ്പോൾ മറ്റൊരാൾ സൃഷ്ടിച്ചത് കണ്ടാൽ രസം തോന്നണമെന്നില്ല. എന്നാൽ കലാകാരൻ്റേത് ഒരു കലാപമാണ്. അയാൾ പ്രകൃതിയുടെ വസ്തുസൗന്ദര്യത്തിൻ്റെ പൂർണത, തന്നെ എങ്ങനെ ബാധിക്കുമെന്നാണ് പരിശോധിക്കുന്നത് .
കലാകാരന് പരാജയത്തെക്കുറിച്ച് നല്ല ബോധ്യമുണ്ട് .അയാൾ ഒരു പാർശ്വവീക്ഷണമാണ് തേടുന്നത്. അതിൽപോലും അയാൾക്ക് അനശ്വരമായ ആനന്ദം കണ്ടെത്താനാവുന്നില്ല. ഡാവിഞ്ചി തൻ്റെ ചിത്രങ്ങൾ പൂർണമായി വരച്ചു തീർത്തിരുന്നില്ല. എപ്പോഴും വരച്ചും മിനുക്കിയുമിരിക്കും. പള്ളി അധികാരികൾ വരയുടെ അവസാന ഘട്ടത്തിൽ ബലമായി ചിത്രങ്ങൾ എടുത്തുകൊണ്ടു പോവുകയായിരുന്നു പതിവ്.വൈരുദ്ധ്യങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്. ചിന്തിക്കുന്തോറും പല ധാരണകളും മാറി വരും. പുതിയ അപ്ഡേറ്റുകൾ വേണം. വൈരുദ്ധ്യങ്ങൾ ഉണ്ടായാലെന്താണ് ? അത് ചിന്തയുടെ ലക്ഷണമാണ്. കലാകാരന് ഒരു കാര്യത്തിലും അന്തിമമായ തീരുമാനത്തിലെത്താനാവില്ല. 


 

ചോദ്യം: ഇരുപത്തിയഞ്ച് വർഷമായി താങ്കൾ 'അക്ഷരജാലകം' എഴുതുന്നു.  ഓരോ ആഴ്ചയിലും പുതിയ പുതിയ ആശയങ്ങൾ അവതരിപ്പിക്കുന്നത് എങ്ങനെയാണ്?

എം.കെ.ഹരികുമാർ: എഴുതാനുള്ള ഒരു ത്വര എപ്പോഴുമുണ്ട്. എനിക്ക് അതിനുള്ള സമയം കിട്ടിയാൽ മതി. എൻ്റെ പ്രകൃതിയിൽ അതിനുള്ള ഇന്ധനമുണ്ട് .ആശയങ്ങൾ മനസ്സിൽ എപ്പോഴും ഉൽപാദിപ്പിക്കപ്പെട്ടുകൊണ്ടിരിക്കും. എന്തെങ്കിലും വായിച്ചാൽ അത് കുറേക്കൂടി തീവ്രമാകും. വായിക്കുന്നത് കടം കൊള്ളാറില്ല. എൻ്റെ ചിന്ത ലോക നിലവാരത്തിലുള്ളതാണെന്ന് ഞാൻ  കരുതുന്നു. ഞാൻ മനസിൽ ആലോചിച്ച കാര്യങ്ങൾ ചില പാശ്ചാത്യ എഴുത്തുകാരുടെ കൃതികളിലും സംഭാഷണങ്ങളിലും കണ്ട് ഞെട്ടിയിട്ടുണ്ട്. എൻ്റെ ചിന്തയ്ക്ക് പര്യാപ്തമായത് എൻ്റെ മനസിൽ നിന്നു വരും. 'നവാദ്വൈതം' തുടങ്ങിയ ആശയങ്ങൾ അങ്ങനെ ഉണ്ടായതാണ്. പുതിയ ആശയങ്ങളില്ലെങ്കിൽ എന്തിനാണ് ഒരു കോളമെഴുതുന്നത് ? ഒരു കോളമിസ്റ്റിൽ നിന്ന് വായനക്കാർ പ്രതീക്ഷിക്കുന്നത് പുതിയൊരു ചിന്തയാണ് .നമ്മൾ എഴുതിക്കഴിയുമ്പോൾ അത് അവരുടെതായിരുന്നുവെന്ന് അവർക്ക് തോന്നണം. ഹൃദയത്തോട് ഹൃദയം സത്യം പറയണം. സത്യം നമ്മെ മോചിപ്പിക്കും.

ചോദ്യം: വായനക്കാരുടെ പ്രതികരണം എങ്ങനെയാണ്?

എം.കെ.ഹരികുമാർ: വായനക്കാർക്ക് എന്നോട് വലിയ സ്നേഹമാണ്. അതെനിക്ക് തിരിച്ചറിയാനായിട്ടുണ്ട്. ഞാനൊരിക്കൽ ബാംഗ്ലൂരിൽ ചെന്നപ്പോൾ അവിടെ എന്നെ കാണാൻ വന്ന ഒരു വായനക്കാരൻ 'അക്ഷരജാലക'ത്തിൻ്റെ കുറെ പേജുകൾ കട്ട് ചെയ്ത് ഒരു ഫയലാക്കി കൊണ്ടുവന്നത് അത്ഭുതപ്പെടുത്തി. ഏതാനും മാസങ്ങൾക്ക് മുൻപ് ഒരു യുവാവ്, ഈ  പംക്തിയുടെ പേജുകൾ ബയൻ്റ് ചെയ്തതിൻ്റെ ഫോട്ടോ വാട്സപ്പിൽ അയച്ചുതന്നത് അതിശയിപ്പിച്ചു. 'അക്ഷരജാലകം' പ്രസിദ്ധീകരിച്ചു വരുന്നതിൻ്റെ തലേ ദിവസം ഫോൺ ചെയ്ത് എന്തൊക്കെയാണ് 'അക്ഷരജാലക'ത്തിൽ എഴുതിയിരിക്കുന്നതെന്ന് തിരക്കിയ  കുറെ വായനക്കാരുണ്ട്.

ചോദ്യം:താങ്കളോട് ഈ പംക്തിയുടെ പേരിൽ മുഖ്യധാരയിലെ ചില എഴുത്തുകാർക്ക് അനിഷ്ടമുള്ളതായി  അറിയാമോ ?

എം.കെ.ഹരികുമാർ: തീർച്ചയായും ഇഷ്ടക്കേടുണ്ട് .അത് സ്വാഭാവികമാണ്. വലിയ രാഷ്ട്രീയ സാഹിത്യകാരന്മാരുടെ പക്ഷപാതവും പിന്തിരിപ്പൻ അവസരവാദങ്ങളും എല്ലാവർക്കും അറിയാമല്ലോ. അതുകൊണ്ട് സ്വന്തം ഗ്രൂപ്പ് ഉണ്ടാക്കി, ജനാധിപത്യബോധമോ, സഹിഷ്ണുതയോ ഇല്ലാതെ ,  പരസ്പരം പുകഴ്ത്തുന്ന അവരെ ഗൗരവത്തിലെടുക്കാൻ തോന്നുന്നില്ല.

ചോദ്യം:താങ്കളുടെ ജലഛായ , ശ്രീനാരായണായ ,വാൻഗോഗിന് എന്നീ  നോവലുകൾ വേണ്ടത്ര  വായിക്കപ്പെട്ടില്ലെന്ന് തോന്നിയോ?

എം.കെ.ഹരികുമാർ :വായന നിശ്ചിത കാലയളവിൽ പൂർത്തിയാക്കേണ്ടതല്ലല്ലോ. അത് നന്നായി വായിക്കപ്പെട്ടു. 'ജലഛായ' പലരും പിന്നീട് കോപ്പിയടിച്ചു. ഒരു സുഹൃത്ത് ഇതിൻ്റെ കണക്കെടുത്ത് കാണിച്ചതാണ്. നോവലിൻ്റെ കലയിൽ ,ഈ മലയാള സാഹിത്യത്തിൽ, എന്റെ നോവലുകൾ മഹത്തായ സംഭാവനയാണെന്ന് എത്രയോ പേർ പറഞ്ഞു! രൂപത്തിലും ഉള്ളടക്കത്തിലും ഇത്രയും പൊളിച്ചെഴുത്ത് സാധ്യമാക്കിയ വേറെ ഒരു കൃതി ചൂണ്ടിക്കാണിക്കാൻ മലയാളസാഹിത്യത്തിലില്ല. അത്ര നൂതനമാണ് എൻ്റെ രചനകൾ . അതുകൊണ്ട് ഈ കൃതികൾക്കെതിരെ ഗൂഢാലോചന ഉണ്ടാവും.

ചോദ്യം :എഴുതി തുടങ്ങിയിട്ട് അമ്പത് വർഷത്തോട് അടുക്കുകയാണല്ലോ.  താങ്കൾ ഇതിനെ സ്വന്തം പശ്ചാത്തലത്തിൽ എങ്ങനെ കാണുന്നു ?

എം.കെ.ഹരികുമാർ : മുപ്പത്തിയെട്ട്  പുസ്തകങ്ങളെഴുതി. സമാഹരിക്കാൻ എത്രയോ ലേഖനങ്ങളുണ്ട്. നമ്മൾ എഴുതി തുടങ്ങുമ്പോൾ സാഹസികരാവണം. മതിലുകൾ തകർക്കാനുള്ള ചിന്തയാണ് പ്രധാനം .ചിന്തയ്ക്ക് ക്ഷീണം ബാധിച്ചാൽ പിന്നീട് എഴുതുന്നത് വ്യർത്ഥമാണ്. തുടക്കത്തിൽ നമ്മെ എല്ലാവരും കൗതുകത്തോടെയാണ് കാണുന്നത്. എന്നാൽ 'ആത്മായനങ്ങളുടെ ഖസാക്ക് ' പോലുള്ള കൃതികൾ എഴുതുമ്പോൾ പലരും അകലും. കാരണം, ഒരു ഗദ്യകലാകാരനെ ഉൾക്കൊള്ളാനുള്ള സർഗബലം മിക്കവർക്കുമില്ല. ഇവിടെ സ്വന്തമായി ഒരു ആസ്വാദനം ,വിധിതീർപ്പ് സാധ്യമാകുന്നത് വളരെ കുറച്ചു പേർക്ക് മാത്രമാണ്. വല്ലവരും പറയുന്നത് കേട്ട് സാഹിത്യം വായിക്കുന്നവരാണ് ഭൂരിപക്ഷവും .നമ്മൾ ശക്തമായി എഴുതുമ്പോൾ ,ആ യാത്രയിൽ മതിലുകൾ ഇടിഞ്ഞു വീഴും .അപ്പോൾ നമ്മെ സ്നേഹിക്കുന്നവർ കുറയും.യാഥാസ്ഥിതിക എഴുത്തുകാർ നിശ്ശബ്ദമായി നമ്മെ നശിപ്പിക്കാൻ നോക്കും. അവർ ഭീരുത്വത്തിൻ്റെ ഫലമായ കുശുമ്പിലേക്ക് കടക്കും. നമ്മുടെ ഒരു കൃതിയെങ്കിലും, വല്ലപ്പോഴും പ്രകാശിതമാകുമ്പോൾ പോലും അവർ അസ്വസ്ഥരാകും. അവരുടെ ഭീരുത്വം പരിധിയില്ലാതെ വളരും. ഞാൻ ഗദ്യത്തിൻ്റെ കലയിൽ പരീക്ഷണം നടത്തുന്നത് ചിലരെ വിറളി പിടിപ്പിച്ചേക്കാം.'ആനന്ദത്തിന്റെ എഞ്ചിനീയറിങ്ങ്,''വാക്കുകൾ കടന്നു ചെല്ലാത്ത ഇടങ്ങൾ' തുടങ്ങിയ തലവാചകങ്ങൾ കൊണ്ട് ഞാൻ ഭീരുക്കളെ ഒന്നുകൂടെ അസ്വസ്ഥരാക്കും .

ചോദ്യം: മലയാളത്തിൽ ഉത്തര- ഉത്തരാധുനികതയെക്കുറിച്ച് ആദ്യമായി എഴുതിയത് താങ്കളാണല്ലോ ?

എം.കെ.ഹരികുമാർ: ഞാൽ 2012 ൽ  'ഉത്തര -ഉത്തരാധുനികത' എന്ന പുസ്തകം പ്രസിദ്ധീകരിച്ചു. എന്നാൽ അതിനു മുന്നേ തന്നെ 'അക്ഷരജാലക'ത്തിലൂടെ ഉത്തരാധുനികതയുടെ മരണത്തെ  ചൂണ്ടിക്കാണിച്ചിരുന്നു. 

ചോദ്യം: ഉത്തരാധുനികത മരിച്ചിട്ട് കാൽ നൂറ്റാണ്ട് കഴിഞ്ഞല്ലോ ?എന്നിട്ടും  ചില യൂണിവേഴ്സിറ്റികളിലും കോളജുകളിലും ഇപ്പോഴും ഉത്തരാധുനികതയെക്കുറിച്ച് ദിവസങ്ങൾ നീളുന്ന സെമിനാറുകൾ നടത്തുകയാണ് .

എം.കെ.ഹരികുമാർ:നമ്മുടെ അക്കാദമിക് രംഗം വല്ലാതെ വരണ്ടു പോയിരിക്കുകയാണ്. നല്ല ഗദ്യമെഴുതുന്ന ഒരാൾ പോലും ഇപ്പോൾ കലാശാലകളിലില്ല.ഗദ്യത്തെ കലാരൂപം എന്ന നിലയിൽ അറിയുന്നവർ ആ മേഖലയിലില്ല .അവർ ഗവേഷണം ചെയ്യുന്ന ഉത്തരാധുനിക വിഷയങ്ങളിൽ തന്നെ കുരുങ്ങിക്കിടക്കുകയാണ്. അവർക്ക് ദേശകാലപഠനങ്ങളല്ലാതെ വേറെ ഒന്നും ചെയ്യാനില്ല .
 


കെ.ജി.മഹേന്ദ്രകുമാർ 
 
 
 
ബുദ്ധിസ്റ്റ് നീലാകാശങ്ങൾ 
(സാഹിത്യവിമർശനം)
എം.കെ. ഹരികുമാർ 
പ്രസാധകർ: ബോധി ബുക്സ് 

Contact: 9061108334, 9447304886 (whatsaap
 
 


Monday, September 1, 2025

മഴയുടെ ആന്തരരാഗം /എം.കെ.ഹരികുമാർ

 

അക്ഷരജാലകം
m k harikumar 

 


 


വർഷത്തിൽ എട്ടുമാസം മഴ ലഭിക്കുന്ന കേരളത്തിൽ മഴ ഒരാത്മീയ, സാംസ്കാരിക  അനുഭവമായിട്ടില്ല .മൺസൂൺ ടൂറിസം എന്നൊക്കെ പറയാൻ സമീപകാലത്ത് ചില റിസോർട്ട് ഉടമകളാണ് മുന്നോട്ടുവന്നത്. മഴ നമുക്ക് ദുഃഖവും സന്തോഷവുമാണ്.മഴ പെരുകി പെരുവെള്ളമായി നാം കുതിർന്നതിൻ്റെ പ്രശ്നങ്ങൾ ഇപ്പോഴും മാറിയിട്ടില്ല.  മഴയുടെ ഫലമായി ഉണ്ടാകുന്ന ഉരുൾപൊട്ടൽ ,നദി കരകവിയിൽ, ഒഴുകിപ്പോകൽ, വെള്ളപ്പൊക്കം തുടങ്ങി എത്രയോ ദുരനുഭവങ്ങൾ കണ്ടവരാണ് നാം. അതെല്ലാം പ്രകൃതിയുടെ സങ്കടമായിരുന്നു. പ്രകൃതിയോട് നമുക്ക് നേരെയാകാൻ പ്രാർത്ഥിക്കാനേ പറ്റൂ. എന്നാൽ മഴയുടെ നല്ല അനുഭവത്തെ അതിൽ മുക്കി കൊല്ലേണ്ടതില്ല. മഹാസമുദ്രം പോലെയുള്ള വെള്ളത്തിൻ്റെ ബൃഹത്തായ സാന്നിധ്യത്തിൽ ഒരു തുള്ളി എന്ന ഹൃദ്യമായ സാന്ത്വനം അടങ്ങിയിരിക്കുന്നു .

ജീവിതത്തിനു അർത്ഥം 

ഒരു തുള്ളി വെള്ളത്തിനു എത്രയോ  പ്രാധാന്യമുണ്ട്. രോഗികൾക്ക് മാത്രമല്ല, കടുത്ത വേനലിൽ കഴിയുന്നവർക്കും ഒരു തുള്ളി വെള്ളത്തിൻ്റെ വിലയറിയാം. ഒരു കടലിൽ ,മഴയിൽ അന്തർലീനമായ ദൈവബിന്ദുവാണ്  ഒരു തുള്ളി .അത് കവിതയാണ്. പുൽക്കൊടിയിൽ താഴേക്ക് വീഴാനായി തങ്ങിനിൽക്കുന്ന ഒരു തുള്ളിയെ താൻ കണ്ടിട്ടില്ലെന്നും അത് മനസ്സിലാക്കാൻ വൈകിയെന്നും പരിതപിച്ചത് മഹാസംവിധായകനായ സത്യജിത് റായിയാണ് .ലോകത്ത് ധാരാളം സഞ്ചരിച്ചതുകൊണ്ട് വീടിനു തൊട്ടടുത്തുള്ള വിസ്മയകരമായ കാഴ്ചയെക്കുറിച്ച് അറിയണമെന്നില്ല. ലോകപ്രശസ്തമായ മൃഗസങ്കേതങ്ങളും കാഴ്ചബംഗ്ളാവുകളും സന്ദർശിച്ചതുകൊണ്ട്, ഒരു പൂച്ചക്കുട്ടി സ്നേഹത്തോടെ നമ്മുടെ നെഞ്ചിലേക്ക് കയറി വന്ന് എന്താണ് പറയുന്നതെന്ന് അറിയണമെന്നില്ല .സ്നേഹത്തിന്റെ മാത്രമല്ല, ജീവിതത്തിന്റെയും അർത്ഥം അതിലുണ്ട്. സ്നേഹിച്ച ഒരു പൂച്ചക്കുട്ടിയെ നഷ്ടപ്പെടുമ്പോൾ എത്രയോ വിലയേറിയ ഓർമ്മകൾ ശേഷിക്കുന്നുണ്ടാവും. അത് അഗ്നിയിൽ കത്തിയെരിയുന്ന വിറകു പോലെ മനസ്സിലുണ്ടാവും. അതാണ് ജീവിതത്തിനു അർത്ഥമുണ്ടാക്കുന്നത്. ശോകാത്മകമായ ഒരു ബിന്ദുവിൽ, ചുട്ടുപഴുത്ത ഇരുമ്പ് ദണ്ഡുപോലെ  മനസ്സ് ആയിത്തീരുന്ന അവസ്ഥ. മറ്റൊന്നിനോടുള്ള സ്നേഹമാണ് അതിനു കാരണം. അതാകട്ടെ മനുഷ്യമനസിന്റെ അടിത്തട്ടിൽ ഒഴിഞ്ഞു കിടക്കുന്നതായിരുന്നു; ആരാലും ഉണർത്തിയതല്ല. ഒരു നിമിഷത്തിൽ ജീവിതത്തിൻ്റെ ചൂടും നഷ്ടവും വേവും സങ്കടവും അറിയിക്കാനായി പ്രപഞ്ചം ഒരുക്കിയ ഒരു പദ്ധതിയാണത്.

മഴ മനസ്സിൽ 

മനുഷ്യർക്ക് വെട്ടിയിട്ട തടി പോലെയോ, കെട്ടിക്കിടക്കുന്ന വെള്ളം പോലെയോ ജീവിക്കാം .അപ്പോൾ ജീവിക്കുന്നതിൻ്റെ അർത്ഥമെന്താണെന്നു ചിന്തിച്ചാൽ  ഒന്നും പിടികിട്ടില്ല .സ്വയം ആരായുന്നതാണ് മഹത്തരമായത്. സ്നേഹത്താൽ ബന്ധിച്ചത് എന്തിനായിരുന്നുവെന്നു തീവ്രമായി ആലോചിക്കാം. യാദൃശ്ചികമായി  കണ്ടുമുട്ടിയ ഒരു ജീവിയെ നഷ്ടപ്പെടുമ്പോൾ അതിൻ്റെ സ്നേഹത്തീയിൽ, ഓർമ്മയിൽ വെന്തുരുകുമ്പോഴാണ് നാം ജീവിച്ചത് ജീവിതമാണെന്നു അറിയുന്നത്.

ഒരു വലിയ ശബ്ദം എത്ര ഭയാനകമാണ്. അത് കർണപുടങ്ങളെ തകർത്തേക്കാം. എന്നാൽ ആ ശബ്ദത്തിന്റെ പ്രപഞ്ചത്തിന്റെ കനത്തിനുള്ളിലാണ് ഓങ്കാരം  ചേർന്നിരിക്കുന്നത്. ഓങ്കാരത്തെ വേർതിരിച്ച് മനസ്സിലാക്കണമെങ്കിൽ പ്രാണസൗഖ്യത്തോടെ അതിൻ്റെ പിന്നാലെ അലയണം .എപ്പോഴെങ്കിലും ഒരു ഒറ്റപ്പെട്ട നിമിഷത്തിൽ, ശബ്ദത്തിന്റെ ആരോഹണത്തിൽ നിന്നുത്ഭൂതമാകുന്ന ലയത്തിൽ ഓങ്കാരം എന്ന ശാബ്ദികബ്രഹ്മത്തിന്റെ സർവാതിശായിയായ സൗഖ്യം അനുഭവിക്കാനായേക്കും. അതുപോലെയാണ് മഴയും. കോരിച്ചൊരിയുന്ന മഴ നമുക്ക് അപരിചിതമല്ല. ന്യൂനമർദ്ദവും കാലവർഷവും നാം അനുഭവിക്കുന്നു. മഴയുടെ ഇടവേളകളിൽ കട്ടിയുള്ള  വെയിൽ പരപ്പുകൾ കാണാറാകുന്നതാണ് ആഗസ്തിന്റെ പ്രത്യേകത. മഴ പെയ്തും വെയിൽ വിരിഞ്ഞും വീണ്ടും മഴ പെയ്തും ഒരു താളത്തിൽ പോവുകയാണ് ആഗസ്ത്. മഴയെ അറിയുന്നവരും കേൾക്കുന്നവരും തൊടുന്നവരും സ്വപ്നം കാണുന്നവരുമുണ്ട്. മഴ ആകാശത്തിലല്ല മനസ്സിലാണ് പെയ്യുന്നതെന്ന് ചിന്തിക്കുന്നവരുണ്ട്. മഴയ്ക്ക് വേറെയും മാനങ്ങളുണ്ട് . കലാകാരന്മാരുടെയും കവികളുടെയും വിമർശകരുടെയും വ്യാഖ്യാനങ്ങളിൽ ,മനസുകളിൽ പെയ്യുന്ന മഴയുണ്ട്. ഇപ്പോഴും നമുക്ക് ഒരു മഴ ഉത്സവമില്ല. മഴയെ നാം കുടയും കാറ്റും വെള്ളവും മറ്റുമായാണ് അറിയാൻ ശ്രമിക്കുന്നത് .മഴ നൽകിയ അനുഭൂതിയെ മറക്കുകയാണ്. ഇന്ന് ഭൂരിപക്ഷം കുട്ടികൾക്കും മഴയിൽ ,കാറ്റിൽ താഴെ വീണ മാങ്ങ പെറുക്കിയെടുത്ത അനുഭവമുണ്ടാകില്ല .ആലിപ്പഴം ശേഖരിച്ച ഒരു തലമുറയുണ്ടായിരുന്നു. പെട്ടെന്ന് അലിഞ്ഞുപോകുന്ന ആലിപ്പഴത്തിൽ അവർ കവിത കണ്ടു. അതാണ് സ്വപ്നാത്മകമായ കാവ്യഭാവനയുടെ ലൗകികവും പ്രായോഗികമായ തലം. 

അമെരിക്കൻ സോഷ്യലിസ്റ്റ് എഴുത്തുകാരനായ ആഷ്ലി സ്മിത്ത് എഴുതി:'ജീവിതം എത്ര സുന്ദരമാണ്!.അത് നോക്കൂ. മൂളുന്ന തേനീച്ചകളെ ശ്രദ്ധിക്കണം. ഒരു കുട്ടിയുടെ മുഖത്ത് വിരിയുന്ന പുഞ്ചിരി കാണണം. മഴയുടെ മണം പിടിക്കണം. കാറ്റിനെ അറിയണം. ജീവിതത്തെ അതിൻ്റെ പൂർണതയിൽ ,പരമാവധി സാധ്യതയിൽ അനുഭവിക്കുക. അങ്ങനെ സ്വപ്നങ്ങൾക്ക് വേണ്ടി പോരാടുക.' ഭൗതികജീവിതത്തിന്റെ മെച്ചപ്പെടൽ കൊണ്ടുമാത്രം എല്ലാം പൂർണമാകില്ല. കുറേക്കൂടി നമുക്ക് ജീവിക്കാം .നമുക്ക് സാധ്യമായ എല്ലാ വഴികളിലും സാഹസികതകളിലും രുചികളിലും നിറങ്ങളിലും ഇഴുകിച്ചേർന്നുകൊണ്ട്.

മഴക്കാലം 

2005 ൽ പത്രപ്രവർത്തകൻ  ടോം ജെ മങ്ങാട്ട് എഡിറ്റു ചെയ്ത് പ്രസിദ്ധീകരിച്ച ഒരു പുസ്തകത്തെക്കുറിച്ച് ഈ സന്ദർഭത്തിൽ എഴുതാതിരിക്കുന്നത് ശരിയല്ല. ഒരു മഴയാത്രയില്ലാത്ത ,മഴഗാലറിയില്ലാത്ത ,മഴസാഹിത്യമില്ലാത്ത, മഴനോവലില്ലാത്ത മലയാളത്തിനു ഒരു മഴ ആസ്വാദനം ,മഴവിമർശനം ,മഴഛന്ദസ്സ് ഉണ്ടെന്നു തെളിയിച്ച ആദ്യപുസ്തകമാണിത് .'മഴക്കാലം' (ഡിസി)എന്നാണ് പുസ്തകത്തിൻ്റെ പേര്. മഴയെ നിരീക്ഷിക്കുകയും ആസ്വദിക്കുകയും ചെയ്ത കവികളുടെയും എഴുത്തുകാരുടെയും മഴക്കുറിപ്പുകളാണ് ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. വാൻഗോഗിൻ്റെ 'ബ്രിഡ്ജ് ഇൻ ദ് റെയിൻ' എന്ന പെയിൻ്റിംഗാണ് കവർ ചിത്രമായി ഉപയോഗിച്ചത് .ആറ്റിൽ മഴ പെയ്യുന്നത് നോക്കി പാലത്തിൽ നിൽക്കുന്നവരുടെ ചിത്രമാണ് ആദ്യ പേജിലുണ്ടായിരുന്നത്. അതോടൊപ്പം ഇടശ്ശേരിയുടെ ഈ വരികളുമുണ്ടായിരുന്നു:
'ഇടവപ്പാതിപ്പാതിരയാണിടിയും
മഴയും പൊടിപൂരം 
പുരമുറ്റത്തെപ്പുളിമാവിൻ മേലൊരു ഗന്ധർവ്വൻ പാടുന്നു,
അറബിക്കടലിൻ മുറുകും തന്ത്രികളാരോ മീട്ടുവതോടൊപ്പം.'

ഈ പുസ്തകത്തിൽ മൂന്നു ഭാഗങ്ങളുണ്ട്. ഒന്ന് ,ഋശ്യശൃംഗൻ്റെ പുസ്തകം .രണ്ട് ,മഴപുരാണം.മൂന്ന് ,മഴയുടെ രഹസ്യങ്ങൾ .മഴപുരാണം  എന്ന് ഭാഗത്ത് എൻ്റെ ലേഖനവും ചേർത്തിരിക്കുന്നു.'മഴ: അറിയത്തക്കതല്ലാത്ത ആവിർഭാവം ' എന്ന പേരിൽ എഴുതിയ ആ ലേഖനത്തിൽ ഇങ്ങനെ വായിക്കാം:  'മാനവികമായ പുരാതനത്വത്തിന്റെ വഴിയിലൂടെ നടന്ന് മഴ പുരാതനരുടെ  സംഭാഷണങ്ങളെ നമുക്ക് കേൾപ്പിച്ചു തരുന്നു. ഭൂമി തുറക്കുമ്പോൾ നമ്മുടെ ഓർമ്മകൾക്ക് അലയാൻ ഒരു വഴിയും നിഷിദ്ധമല്ല. അതുപോലെ, മഴയുടെ പ്രത്യേകമായ സ്തോത്രാലപനം, മനുഷ്യർക്ക് പരേതരെക്കുറിച്ചുള്ളതാണ്. പരേതർക്ക് സംസാരിക്കാനുള്ള മാധ്യമമായി മഴയ്ക്കേ മാറാനാകൂ. മഴയിൽ ,നമ്മെ എന്നോ മറന്ന, ഉപേക്ഷിച്ച ,അതേസമയം നമ്മെക്കുറിച്ച് അറിയാൻ താല്പര്യമുള്ള ആരോ ഒരു കൂട്ടം പേർ വന്ന് വിഹരിക്കുന്നുണ്ട്. മഴയുടെ പ്രത്യക്ഷതയ്ക്കപ്പുറമുള്ള അദൃശ്യതയുടെ ലോകമാണത്.'

മഴ കലാകാരൻ ഉൾക്കൊള്ളുന്നത് അതിൻ്റെ വൈകാരികവും കലാപരവുമായ പ്രാതിഭാസിക തലത്തിലാണ്.'മഴയുടെ ജ്വാലകൾ' എന്ന പേരിൽ കാക്കനാടൻ എഴുതിയ കഥ ഓർക്കണം .മഴ ജീവിതത്തെക്കാൾ വലിയ പ്രതിഛായ നേടുകയാണ്. മനുഷ്യാസ്തിത്വത്തിൻ്റെ  കണ്ടെത്തലാണത്. എഡിറ്റർ ടോം ജെ. മങ്ങാട്ട് എഴുതിയ കുറിപ്പിൽ നിന്ന്: 'മൺസൂൺ ഒരു മഹാത്ഭുതമാണ്. പ്രവചനാതീതമായ ഒരു പ്രതിഭാസം .അത് സുന്ദരമാണ് ,വശ്യമാണ്. ഒപ്പം ഭീകരവും. അതിനായി നമ്മൾ ഒരു വേനൽക്കാലം മുഴുവൻ കാത്തിരിക്കുന്നു.മൺസൂൺ പോയി മറയുമ്പോൾ വീണ്ടും നമ്മൾ കാത്തിരിക്കുന്നു, മഴ പെയ്യുന്ന ദിനങ്ങളെ സ്വപ്നം കാണുന്നു. പേക്കാച്ചി തവളകളുടെ രാപ്പാട്ടുകൾക്ക് കാതോർക്കുന്നു.കളിവള്ളമുണ്ടാക്കി മഴയിലൊഴുക്കിയ ദിനങ്ങളെ സ്നേഹിക്കുന്നു.മൺസൂൺ പിന്നെ തുലാവർഷമായി മാറുന്നു.'

മഴയുടെ നാനാവർണങ്ങൾ 

തകഴി 'അന്നത്തെ മഴ' എന്ന ലേഖനത്തിൽ ഇങ്ങനെ കുറിച്ചിരിക്കുന്നു:' മിഥുനം, കർക്കടകം മാസങ്ങളിൽ ഘോരമഴ പെയ്തിരുന്നു. പേമാരി എന്തൊക്കെയോ പുലമ്പിക്കൊണ്ടിരിക്കും. ഉറങ്ങാൻ സുഖമാണ് .ചിങ്ങം ആവുമ്പോൾ ഒട്ടൊരു ശാന്തത അനുഭവപ്പെടും.' മഴയുടെ അനുഭവം ബഹുസ്വരമാണ്, നാനാവർണങ്ങൾ അതിലടങ്ങിയിരിക്കുന്നു. അത് ഓരോരുത്തരെയും ഓരോ തരത്തിൽ ഈ ലോകത്തോട് ബന്ധിപ്പിക്കുന്നു. സുഗതകുമാരി എഴുതുന്നത് ഇങ്ങനെയാണ്:'രാത്രിയിൽ മുറ്റത്ത് വന്നിരുന്ന് അഴിച്ചിട്ട മുടിയുമായി തേങ്ങിത്തേക്കിക്കരയുന്ന രാത്രിമഴയാണ് എനിക്കേറെ പരിചിതം.'

മഴ അതീതമാണ്. അത് സറിയലിസമാണ്. എന്നു പറഞ്ഞാൽ ,മനസിൽ എന്തു തോന്നുന്നുവോ അതിനോടുള്ള പ്രതികരണമാണ്. ഒരു വസ്തുവിനെ കാണുന്ന മാത്രയിൽ മനസിൽ പതിയുന്ന ബിംബത്തെ ഓർത്തെടുക്കുന്ന കലയാണത് . എന്നാൽ ദുഃഖിതരെ മഴ സാന്ത്വനിപ്പിക്കുന്നുണ്ട്. ആരോടും കടപ്പെടാതെ മഴ നനയാം. മഴവെള്ളം ശേഖരിക്കാം. അത് ആകാശം തരുന്നതാണ്. 'മഴയത്ത് നടക്കാനാണ് എനിക്കിഷ്ടം .എന്തെന്നാൽ അപ്പോൾ ഞാൻ കരയുന്നത് ആരും കാണുകയില്ലല്ലോ' എന്ന പറഞ്ഞ ചാർളി ചാപ്ലിന്റെ മനസ്സിൽ മഴ അമ്മയായിരുന്നിരിക്കണം.മാറോട് ആശ്ളേഷിച്ച് എല്ലാ സങ്കടങ്ങളെയും സാന്ത്വനിപ്പിക്കാൻ ആരുമില്ലാത്തവർക്ക് മഴയുണ്ട് ; കാരുണ്യവർഷം. അതിൽ നിറയാം, ഉൾവലിയാം ,സ്വയം ഒളിക്കാം, പരിതപിക്കാം ,മറക്കാം. മഴയോട് ദേഷ്യപ്പെടരുതെന്നാണ് റഷ്യൻ - അമെരിക്കൻ നോവലിസ്റ്റ് വ്ളാഡിമിർ നബോക്കോക്കോവിൻ്റെ അഭിപ്രായം. അതിനു നിർബാധം താഴേക്ക് പതിക്കാനേ അറിയൂ, മുകളിലേക്ക് പോകാനറിയില്ല .

ഇൻസ്റ്റഗ്രാമിലെ ഒരു റീലിൽ വായിച്ച വരികൾ ഓർക്കുകയാണ് .ഇത് എഴുതിയത് ആരാണെന്നറിയില്ല.
'ഒരു വെള്ള മന്ദാരം,
ഒരു ചാറ്റൽ മഴ. അടർന്ന ഹൃദയത്തിൻ അടിത്തട്ടിൽ നിന്ന് 
എന്നാ മറന്നുപോയ
ഒരു ചെറു പുഞ്ചിരി.
നീയാമാത്രയിൽ എൻ്റെ നീർമിഴികളിലെ
ശിശിരം. 
ഇവയ്ക്കിന്നൊരു ദ്വയാർത്ഥമില്ല.
ഒരർത്ഥം മാത്രം
ഞാൻ നിന്നെ ഇന്നും 
അഗാധമായ് പ്രണയിക്കുന്നു.'

പ്രണയിക്കുമ്പോൾ മഴയും ഒപ്പമുണ്ടാകുന്നുവെന്ന ചിന്തയാണിത്. പ്രണയം വിരഹികൾക്കും കമിതാക്കൾക്കും ഓർമ്മകളാണ് കുടഞ്ഞിടുന്നത്.ദൂരെ നിന്നു ഇരച്ചെത്തുന്ന മഴയുടെ ശബ്ദം ആരെയാണ് പ്രലോഭിക്കാത്തത്? ഗ്രാമങ്ങളിലാണ് അത് ആസ്വദിക്കാനാവുക.നഗരങ്ങളിൽ പലതരം ശബ്ദങ്ങൾ കൂടിച്ചേർന്ന് ഒരു രമ്യതയിൽ എത്തിച്ചേരാനാകാതെ പോകുന്നു .ദൂരെ നിന്നു വരുന്ന മഴയുടെ ശബ്ദം അതിഭൗതിക ലോകത്തിൻ്റെ ആരവം പോലെ തോന്നും. പിറവിയിലേക്ക് പാഞ്ഞെത്തുന്ന അനേകം ജീവികളുടെ സംഘാരവമോ?

മഴ നനഞ്ഞു ,സ്നേഹത്തിൽ അലിഞ്ഞു നടക്കണമെങ്കിൽ നല്ല ഏകാഗ്രത വേണം. യാന്ത്രികമായ ജീവിതത്തിന്റെ മുരൾച്ചയിൽ നിന്ന് അകന്നു മാറി സ്വച്ഛമായ ഒരിടം തേടുന്നവർ ഇന്നുമുണ്ട്. എല്ലാവരും യാന്ത്രികജീവിതത്തിലേക്കും നഗരവൽക്കരണത്തിൻ്റെ സുഖങ്ങളിലേക്കും എത്തിച്ചേർന്നിട്ടില്ല. നഗരങ്ങളിൽ നിന്ന് ഗ്രാമങ്ങളിലേക്കും വിജനതകളിലേക്കും പോകുന്നവരുണ്ട്. അമെരിക്കൻ കവി ഇ.വി. കമ്മിംഗ്സിൻ്റെ ഒരു സറിയലിസ്റ്റ് കവിത ഇങ്ങനെയാണ്:
'നിൻ്റെ കണ്ണുകളുടെ ശബ്ദം 
എല്ലാ റോസാപ്പൂക്കളേക്കാൾ അഗാധമാണെന്നു 
എൻ്റെയുള്ളിലിരുന്നു ആരോ മന്ത്രിക്കുന്നുണ്ട് .
മഴയ്ക്ക് പോലും ഇത്രയും ചെറിയ കരങ്ങളില്ല.'

എല്ലാ നിശ്ശബ്ദതകളുടെയും അടിയിലുള്ള ശബ്ദം പ്രേമമാണെന്നറിഞ്ഞ കവിയാണദ്ദേഹം . മൗനമായിരിക്കുന്നിടത്തെല്ലാം വിശുദ്ധവും വിവേകിയുമായ പ്രേമം സ്പന്ദിക്കുന്നു. പ്രേമമുണ്ട് എന്ന് വിശ്വസിക്കുന്നതാണ് ഏറ്റവും പ്രതീക്ഷ നൽകുന്നത്. പ്രേമത്തിനു പകരം ഒന്നും കൊടുക്കേണ്ടതില്ല; പണത്തിനും സേവനത്തിനും പകരം കൊടുക്കണം. അതുപോലെയാണ് മഴയിൽ അലഞ്ഞ, ആർത്തിരമ്പിയ സ്നേഹങ്ങളും. അത് മഴയുടെ ഓർമ്മകളോടൊപ്പം, മരണമില്ലാതെ രാത്രിയിൽ സംഗീതമാലപിക്കുന്ന ചെറുപ്രാണികൾക്കൊപ്പം സഞ്ചരിക്കുന്നു.


രജതരേഖകൾ 

1)അന്തരിച്ച ചലച്ചിത്ര സംവിധായകൻ ഷാജി എൻ കരുണിനെ എം.സി. രാജനാരായണൻ അനുസ്മരിക്കുന്നു - 'സിനിമ ജീവിതം തന്നെയായിരുന്നു'(കലാപൂര്‍ണ, ഓഗസ്റ്റ്) എന്ന ലേഖനത്തിൽ .ഷാജിക്ക് പ്രിയപ്പെട്ട ഇന്ത്യൻ സംവിധായകൻ സത്യജിത് റായിയാണ്, ഷാജിയുടെ 'പിറവി' എന്ന സിനിമ ഒരു   ചരിത്രസംഭവമാണ് തുടങ്ങിയ പ്രധാന കാര്യങ്ങൾ ഈ ലേഖനത്തിൽ ചർച്ച ചെയ്യുന്നുണ്ട് .

2)ഇന്ത്യൻ സിനിമയിൽ നിശ്ശബ്ദത അപ്രത്യക്ഷമായിരിക്കുകയാണ്. സത്യജിത് റായി ,അടൂർ ഗോപാലകൃഷ്ണൻ ,അരവിന്ദൻ , ഷാജി എൻ കരുൺ തുടങ്ങിയവരുടെ ചിത്രങ്ങളിലെ പ്രധാന പ്രമേയം നിശ്ശബ്ദതയായിരുന്നു .മനുഷ്യൻ അവനിലേക്ക് തിരിയുന്ന നിമിഷങ്ങൾ പകർത്തുക എളുപ്പമല്ല. അതിനാണ് ആ സംവിധായകർ ക്യാമറയ്ക്ക് വെളിയിൽനിന്ന് വസ്തുക്കൾ ശേഖരിച്ച് ക്യാമറയ്ക്കുള്ളിലേക്ക് പോയത്. 

3)മലയാളകവിതയിൽ ഉന്നതമായ ആശയവും ഭാവനയും കുറയുമെന്നു കണ്ടാൽ വിദേശരചനകളിൽ അഭയം തേടാം. നല്ല പരിഭാഷകളും വായിക്കാം. രവികുമാർ പരിഭാഷപ്പെടുത്തിയ 'എന്തിന് നക്ഷത്രങ്ങൾ'(കലാപൂർണ ,ഓഗസ്റ്റ് ) ബംഗാളി കവി ജീബനാനന്ദദാസ് രചിച്ചതാണ്. ജീവതത്ത്വപരമായ ,വസ്തുവിൻ്റെ ഉണ്മയെ സംബന്ധിക്കുന്ന ആശയങ്ങൾ സൃഷ്ടിക്കുകയാണ് ഒരു കവിയുടെ ധർമ്മം. ഈ വരികൾ അത് സ്പഷ്ടമാക്കുന്നു.

'എന്തിന് പുതുമഴ പൊടിയെ ചുംബിക്കുമ്പോൾ
മണ്ണിൻ്റെ മണമതിൽ നിന്നുയരണം,
എന്തിന് കാശപ്പൂവുകൾ 
കൂട്ടത്തോടെ പൂക്കണം ?
എന്തിനു വാലാട്ടിക്കിളികൾ നൃത്തച്ചുവടുവയ്ക്കണം ?
ബുൾബുളും തുന്നാരവും 
കാടുകൾ ചുറ്റിപ്പറക്കണം?
നമുക്കഭിവൃദ്ധിപ്പെടാൻ നഗരങ്ങളും തുറമുഖങ്ങളും മതിയെങ്കിൽ
നമ്മുടെ കാലടിയിലമരാൻ
മാത്രമുള്ളതാണ് പുല്ലെങ്കിൽ ,
എന്തിന് വാലാട്ടിക്കിളികൾ 
നൃത്തം വയ്ക്കണം?
എന്തിന് ബുൾബുളുകൾ കാടുകളിൽ പറന്നു നടക്കണം?'

4)ജെ.കെ. റൗളിങ്ങിന്റെ പ്രശസ്തമായ 'ഹാരി പോട്ടർ' എന്ന കൃതി പന്ത്രണ്ട് പ്രസാധകർ തള്ളിക്കളഞ്ഞതാണ്.  പ്രസാധകർ പുസ്തകം പ്രസിദ്ധീകരിക്കാനും തള്ളിക്കളയാനുമുള്ളവരാണ്. 

5) രാജീവ് ജി. ഇടവയുടെ 'ആനന്ദച്ചാവ് '(ഗ്രന്ഥാലോകം ,ആഗസ്റ്റ് )എന്ന കൃതി ഈ കാലത്തിൻ്റെ ഗതികേടും വൈപരീത്യവും തുറന്നു കാട്ടുകയാണ്.  അമ്മയുടെ പേര് മറന്നു പോകുന്ന മകൻ്റെ കഥയാണിത്. എന്തൊരു വിധിയാണ്! മനുഷ്യൻ പാപം ചെയ്യാൻ വിധിക്കപ്പെടുന്നവനാണെന്ന് ഒന്നുകൂടി തെളിയിക്കുകയാണ് ഈ കഥ.

6)അന്തരിച്ച കഥാകത്ത് ടി.ആർ ഏകാകിയും ആവിഷ്ക്കാരത്തിൽ നിഷേധിമായിരുന്നു. തൻ്റെ കഥകൾ തനിക്ക് വേണ്ടി മാത്രം എഴുതിയതാണെന്ന് ടി.ആർ പറഞ്ഞാലും അത്ഭുതപ്പെടാനില്ല .'ജാസക്കിനെ കൊല്ലരുത്' എന്ന കഥ ഇന്നത്തെ നിലയ്ക്ക് വളരെ സ്വതന്ത്രമാണ്. കെ. എൻ .ഷാജി എഴുതിയ ലേഖനത്തിൽ (മൗലികമായ ഒരു പതാക, മാതൃഭൂമി ആഴ്ചപ്പതിപ്പ് ,ഓഗസ്റ്റ്‌ 2) ഇങ്ങനെ വായിക്കാം:
'മലയാളകഥയുടെ പ്രസക്തവും ചൈതന്യവത്തുമായ പൈതൃകം ,ടി ആറിനെ പോലെ ധിക്കാരികളും സർഗധനരുമായ എഴുത്തുകാർ സൃഷ്ടിച്ച ഭാവുകത്വം കൂടിയാണെന്ന് കാലം വിലയിരുത്തും.'

7)സാഹിത്യത്തിലും കലയിലും സിനിമയിലും സ്വന്തം നിലയിൽ പൊരുതുകയും വ്യവസ്ഥകളെ എതിരിട്ട് മൗലികമായ ശബ്ദം കേൾപ്പിക്കുകയും ചെയ്ത ഒരു കൂട്ടം എഴുപതുകളിലും എൺപതുകളിലുമാണുണ്ടായിരുന്നത്.  കലയുടെ പേരിൽ അധികാരത്തിന്റെയും പദവിയുടെയും പിന്നാലെ പോകാത്തവരെ കാണാനും  ആ കാലത്തേക്ക് നോക്കണം. അക്കിത്തം ,അയ്യപ്പപ്പണിക്കർ തുടങ്ങിയവരെ ഓർക്കുകയാണ്. 

8)ഈ ലോകത്തെ ഞെട്ടിക്കുന്ന ഒരു പ്രസ്താവന ചെയ്തത് 2004 ൽ നോബൽ സമ്മാനം നേടിയ ഓസ്ട്രിയൻ എഴുത്തുകാരി യെൽഫ്രീഡ് യെൽനക് ആണ്. അവർ എഴുതി:
'ഓരോ ദിവസവും ഒരു സംഗീതശില്പം, ഒരു കഥ ,ഒരു കവിത ഇവിടെ മരിക്കുന്നു. എന്തുകൊണ്ടെന്നാൽ  ഇവയുടെ അസ്തിത്വം ഈ കാലത്ത് ഒട്ടും നീതീകരിക്കപ്പെടുന്നില്ല. അനശ്വരമെന്ന് കരുതിയിരുന്നത് ഇന്ന് നശ്വരമായിരിക്കുന്നു; ആരും തന്നെ അതൊന്നും ശ്രദ്ധിക്കുന്നില്ല. അത് ജീവിക്കേണ്ടതാണെങ്കിൽ പോലും.'

9)സിനിമയ്ക്ക് വേണ്ടി നടീനടന്മാരെ തിരഞ്ഞെടുക്കുന്നതിൽ സംവിധായകൻ ഭരതൻ്റെ ബുദ്ധിയാണ് അപാരം .ഒരു കഥാപാത്രത്തെ അവതരിപ്പിക്കാൻ ഭരതൻ ഒരാളെ തിരഞ്ഞെടുക്കുന്നത് പ്രേക്ഷകരെ ഞെട്ടിക്കും .ഒരു കണ്ടെത്തലും അത്ഭുതവുമായിരിക്കും അത്. ജയഭാരതി (സന്ധ്യമയങ്ങും നേരം ,മാധവി (ഓർമ്മയ്ക്കായി), പ്രേംനസീർ (പാർവ്വതി),സോമൻ (അണിയറ)മമ്മൂട്ടി(കാതോടു കാതോരം), മോഹൻലാൽ (താഴ്വാരം),ഗോപി, ശ്രീവിദ്യ (കാറ്റത്തെ കിളിക്കൂട് )അരവിന്ദ് സ്വാമി (ദേവരാഗം),നെടുമുടി വേണു (മർമ്മരം). ഇതുപോലെ കൃത്യമായ കാസ്റ്റിംഗ് നടത്താൻ ഭരതനെ പോലെ കഴിവുള്ളവർ തീരെ കുറവാണ് .


aksharajalakam

എം.കെ. ഹരികുമാറിനു കൃതി സ്റ്റേറ്റ് അവാർഡ്/2005

 എം.കെ. ഹരികുമാറിനു മലയാള സാഹിത്യ അക്കാദമിയുടെ കൃതി സ്റ്റേറ്റ് അവാർഡ് (സമഗ്ര സാഹിത്യ സംഭാവനയ്ക്കുള്ളത് )കഴക്കൂട്ടം എൻ എസ് എസ് ഓഡിറ്റോറിയത്തിൽ ചേർന്ന ചടങ്ങിൽ മധുപാൽ സമ്മാനിക്കുന്നു.കെ.പി. രാമനുണ്ണി, ഡോ.സി.ഗണേഷ് ,എച്ച്മിക്കുട്ടി ,ഗംഗാറാണി, ഡോ.അശോക് ഡിക്രൂസ് എന്നിവർ പങ്കെടുത്തു.

 



 



Monday, August 25, 2025

നോവൽ തെറാപ്പി /എം.കെ.ഹരികുമാർ

 

അക്ഷരജാലകം 




നോവൽ തെറാപ്പി എന്ന ഒരു മേഖല രൂപപ്പെടുകയാണെന്നു തോന്നുന്നു. സംഗീതത്തിലൂടെ രോഗശാന്തി തെളിയിക്കപ്പെട്ടിട്ടുണ്ട്. രോഗികളെയും മാനസികനില തെറ്റിയവരെയും സംഗീതത്തിലൂടെ പരിചരിക്കാറുണ്ട്. സംഗീതം ഇതരജീവികളിലും ആന്തരിക ചലനങ്ങളുണ്ടാക്കുമെന്നു നിരീക്ഷണങ്ങളുണ്ട്. നോവൽ തെറാപ്പി എന്നു പറഞ്ഞത് പുതിയ തെറാപ്പി എന്ന അർത്ഥത്തിലല്ല ;നോവൽ വായനയിലൂടെ ഒരു തെറാപ്പി സാധ്യമാകുന്നു എന്ന ധാരണയിലാണ്.മനസ്സിനു ഉത്തേജനം നല്കുന്ന പുസ്തകങ്ങളുണ്ട് .അക്കൂട്ടത്തിൽ നോവലുകളുണ്ട് .റിച്ചാർഡ് ബാക് എഴുതിയ 'ജോനഥൻ ലിവിംഗ്സ്റ്റൺ സീഗൾ',പാവ്ലോലോ കൊയ്ലോയുടെ 'ആൽക്കമിസ്റ്റ്',വിക്ടർ ഫ്രാങ്ക്ലിന്റെ ഓർമ്മക്കുറിപ്പുകളടങ്ങിയ 'മാൻസ്  സേർച്ച് ഫോർ മീനിംഗ്',തോറോയുടെ കാടോർമ്മകൾ വിവരിക്കുന്ന 'വാൽഡൻ',റോമാ ചക്രവർത്തിയായിരുന്ന മാർകസ് ഒറേലിയസിൻ്റെ 'മെഡിറ്റേഷൻസ്', ചൈനീസ് നോവലിസ്റ്റ് യു ഹുവയുടെ  'ക്രോണിക്കിൾ ഓഫ് എ ബ്ലഡ് മർച്ചന്റ്',ഖലിൽ ജിബ്രാന്റെ ജീവിതസാരത്തെ പരാമർശിക്കുന്ന 'ദ് പ്രോഫറ്റ്' തുടങ്ങിയ പുസ്തകങ്ങൾ വായിക്കുന്നത് ഒരു തെറാപ്പിയായി കാണാവുന്നതാണ്. വായനയുടെ വേളയിൽ ആശ്വാസം ലഭിക്കും. നോവൽ വായനയിലൂടെ ആത്മശാന്തിയും സംഗീതബോധവും നേടാനാഗ്രഹിക്കുന്നവർക്ക് ഇ.പി. ശ്രീകുമാറിന്റെ 'സ്വരം'(ഡിസി) വായിക്കാം.

കുട്ടിക്കാലം മുതലുള്ള സംഗീതപഠനവും തൻ്റെ അച്ഛൻ്റെ ഓർമ്മ നഷ്ടപ്പെട്ട കാലത്തെക്കുറിച്ചുള്ള ചിന്തകളും ഈ കൃതി എഴുതാൻ പ്രേരിപ്പിച്ചതായി അദ്ദേഹം കുറിക്കുന്നുണ്ട്: 'പ്രപഞ്ചത്തിലെ സമസ്ത ജീവജാലങ്ങളെയും സ്വാധീനിക്കാൻ കഴിവുള്ള ,നിയന്ത്രിക്കാൻ കഴിയുന്ന സംഗീതം എന്ന മഹാപ്രതിഭാസത്തെ മനസ്സിലാക്കി. അങ്ങനെ അനേകകാലം കൊണ്ട് ശേഖരിച്ച വിവരങ്ങളും അറിവിലേക്ക് ചേർത്ത അനുഭവസാക്ഷ്യങ്ങളും എന്നിലെ സംഗീതചിന്തകൾ അതിരില്ലാതെ വളരുവാനും തനത് സംഗീതസങ്കൽപ്പനങ്ങൾ രൂപപ്പെടുവാനും ഇടയാക്കി.ആ സങ്കല്പങ്ങളിൽ ശ്രുതിയും രാഗവും താളവും ലയവും എനിക്ക് മാത്രം പ്രാപ്യമായ സവിശേഷ പൂർണഭംഗിയാർജിച്ചു.' ഓർമ്മകളെ ശുദ്ധികരിക്കാനും സംഗീതത്തിനുള്ളിലെ സംഗീതം അറിയാനുമാണ് ഈ നോവൽ രചിച്ചത് .നോവൽ എഴുതുന്നതും തെറാപ്പിയാണെന്നു ഇതിലൂടെ തെളിയുകയാണ്.സംഗീതത്തിൽ അഭിനിവേശമുള്ളവർക്ക് 'സ്വരം' ആദ്യന്തം രസാനുഭവമായിരിക്കും. എന്നാൽ സംഗീതപാണ്ഡിത്യമില്ലാത്തവർക്ക്, അത്  ആസ്വദിക്കാൻ മനസ്സുള്ളവർക്ക് ഇത് നല്ല ഓർമ്മകൾ സമ്മാനിക്കും.

മറവിയുടെ നിർമ്മാണം 

മനുഷ്യമനസ്സിലെ ഓർമ്മകൾ പഠന വിഷയമാണ്. എത്ര പഠിച്ചാലും തീരില്ല. ഓർമ്മകൾ ഇല്ലാതാകുന്നത്  തലച്ചോറിലെ കോശങ്ങൾ നഷ്ടപ്പെടുന്നതുകൊണ്ടാണെന്നു പറയുന്നത് ശാസ്ത്രീയ വിശദീകരണമാണ് .എന്നാൽ അതിനപ്പുറം മനുഷ്യമനസ്സ് പിൻവാങ്ങുന്നതിൻ്റെ സൂചനകളായി അതിനെ കാണാവുന്നതാണ്. ജീവിതത്തിൽ കാര്യമായൊന്നും ചെയ്യാനില്ലാതെ വരുമ്പോൾ ജീവിതപ്രേമം കൊണ്ടുനടന്ന ഒരു മനസ്സ് സാവധാനം തകരും .അത് തലച്ചോറിനെ ബാധിക്കുമെന്നു പറയുന്നത് രസാവഹമായിരിക്കില്ല. ഒരു പിൻവാങ്ങലിനുള്ള അബോധത്വര മനസ്സിനെ പിന്നോട്ട് വലിക്കുന്നു.പരിചിതമായതിൽ നിന്ന് രക്ഷനേടാൻ തോന്നും. മൗനം അനുവാദമില്ലാതെ മനസ്സിലേക്ക് ഇഴഞ്ഞു താവളം ഉറപ്പിക്കും. ശരീരത്തിനു ക്ഷയമുണ്ടാകുന്നു. നിശ്ചലമായതിൽ നിന്ന് നവോന്മേഷം ഉണ്ടാവുകയില്ല .

ജീവിതം ഒരു ചക്രമാണെന്നു പറയാറുണ്ട്. ജനനം - മരണം എന്ന ചക്രം .എന്നാൽ ജീവിതം യാത്രയുമാണ് .ആ യാത്രയ്ക്ക് ഒരു പ്രചോദനം വേണം. അത് ഒരു വ്യക്തിയാകാം, ഉപാസനയാകാം , കലയാകാം ,സ്വപ്നമാകാം. ഇതെല്ലാം  നഷ്ടപ്പെടുന്നവർ മനസ്സിൽ ദ്രവിക്കുകയാണ് .അവർക്ക് ഭാഷ നഷ്ടപ്പെടുകയാണ് .അവർ പറയുന്നത് വ്യക്തമായി കേൾക്കാമെങ്കിലും അർത്ഥം ആർക്കും ഗ്രഹിക്കാനാവില്ല. അവർക്ക് സംവേദനം ചെയ്യാൻ കഴിഞ്ഞാൽ പോലും അതിനു ആരും വില കൊടുക്കുകയില്ല .ഈ ലോകം പ്രതാപത്തിലും പ്രതികാരത്തിലും അധികാരത്തിലും ഹിംസയിലുമാണ് ചുറ്റിത്തിരിയുന്നത്.തെറ്റു ചെയ്യാത്തവർ ക്രൂശിക്കപ്പെട്ടുകൊണ്ടിരിക്കും. ഓർമ്മകൾ നശിപ്പിക്കാൻ വേണ്ടിയാണ് വീണ്ടും വീണ്ടും ഓർക്കുന്നത് പോലും. ഒരേ കാര്യം തന്നെ ഓർക്കുന്നത് ഓർമ്മ ഇല്ലാതാക്കുകയാണ്.
മറവിയായിരിക്കും നിർമ്മിക്കപ്പെടുക. ഒന്നും ഓർക്കാനില്ലാത്തവർക്ക് മറവി ആശ്വാസമാണ് .എല്ലാം മറക്കുക എന്ന് മനസ്സിൽ പറഞ്ഞു പോകും. 

വസ്തുക്കൾ ആത്മഹത്യ ചെയ്യും

ദൈവ ചിന്തയിൽ, പ്രാർത്ഥനയിൽ എല്ലാ വിഷയങ്ങളിൽ നിന്നും രക്ഷിക്കൂ എന്നാണ് പറയുക. ഈ രക്ഷ ഓർമ്മകളിൽ നിന്നുള്ള രക്ഷയാണ്. നമ്മളിൽ നിന്ന് നോവിക്കുന്ന ഓർമ്മകൾ മാത്രം എടുത്തു മാറ്റാൻ പ്രകൃതിക്കു താത്പര്യമില്ല .നമ്മൾ ആവശ്യപ്പെടുന്നത് അതേപടി പ്രകൃതി മനസ്സിലാക്കണമെന്നില്ല .ഓർമ്മകൾ എന്നു പറയുമ്പോൾ അതിൽ നല്ലതും  ചീത്തയുമെല്ലാം ഉൾപ്പെടും. ഇതിനു തെളിവെന്നോണം ഒരു ഭാഗം നോവലിലുണ്ട് :'സംഭവങ്ങളെ ശ്രദ്ധയോടെ ഓർമ്മയിൽ സൂക്ഷിക്കാതിരുന്നാൽ അവ ക്രമേണ നശിക്കുന്നു .ഷെൽഫിൽ വെച്ചിട്ടുള്ള വസ്തുക്കൾ ഇടയ്ക്കൊക്കെ എടുത്ത് ഉപയോഗിച്ചില്ലെങ്കിൽ അവയുടെ തിളക്കം നഷ്ടപ്പെടുകയോ അവ കേടുവരികയോ ചെയ്യില്ലേ? പുതിയ ഓർമ്മകൾ പഴയവയെ മറക്കാൻ നിർബന്ധിക്കും. ഓർമ്മകളെ നാം കോഡ് രൂപത്തിൽ സൂക്ഷിക്കുന്നതുകൊണ്ട് ചിലത്  തിരിച്ചെടുക്കാൻ കഴിയാതെ വരും.' ഇതിൽ നിന്ന് നോവലിസ്റ്റ് ഓർമ്മകളുടെ കാര്യത്തിൽ പുലർത്തുന്ന ജാഗ്രത വ്യക്തമാണ്.

ഏതൊരു വസ്തുവിലും നമ്മുടെ ശ്രദ്ധ ചെന്നില്ലെങ്കിൽ ജീവിതത്തോടുള്ള വിമുഖത പ്രകടിപ്പിക്കും .അത് മങ്ങിപ്പോകും. അത് ആത്മഹത്യ ചെയ്യും. നാം ജീവൻ കൊടുക്കുന്നതുകൊണ്ടാണ് നമ്മുടെ പരിസരവും വാക്കുകളും ചലിക്കുന്നത്. അല്ലെങ്കിൽ അതെല്ലാം മൃതാവസ്ഥയെ ഓർമ്മിപ്പിക്കും .നമുക്ക് ജീവിതം വേണമെങ്കിൽ നാം  ചുറ്റുമുള്ളവയെയും ജീവിപ്പിക്കണം. അത് നിങ്ങൾക്ക് തിരഞ്ഞെടുക്കാം.

അമെരിക്കൻ നോവലിസ്റ്റ് റിച്ചാർഡ് ബാക് എഴുതി: 'നിങ്ങളുടെ മനസ്സിനെ മാറ്റിമറിക്കാൻ നിങ്ങൾക്ക് സ്വാതന്ത്യമുണ്ട്, ഒരു പുതിയ ഭാവിയോ  വ്യത്യസ്തമായ ഒരു ഭൂതകാലമോ തിരഞ്ഞെടുക്കാൻ. നാം നമ്മുടെ ഭൂതകാലം തിരഞ്ഞെടുക്കുന്നത് വലിയ ഒരു ആശയമാണ് .ഓരോ ഓർമ്മയും ഓർക്കും തോറും മാറുകയാണ്. മാർസൽ പ്രൂസ്തിൻ്റെ ഒരു വാക്യമുണ്ട് .ഓരോന്നും നാം ഓർക്കുമ്പോൾ അത് ആരംഭത്തിൽ, ഭൂതകാലത്തിൽ എങ്ങനെയായിരുന്നുവോ അതിൽ നിന്ന് വ്യതിചലിചാരിക്കുമെന്ന് . 

എന്തും സoഗീതമായി കാണുന്ന നോവലിസ്റ്റ് ഇങ്ങനെ കുറിക്കുന്നു:'പണ്ട് ഞാൻ, നന്നായി കൂർക്കം വലിച്ചിരുന്ന അമ്മാവൻ്റെ കൂർക്കംവലി ശ്രുതി അളന്നു.അത് ഒന്നരക്കട്ടയായിരുന്നു. ഉച്ചത്തിൽ മാത്രം സംസാരിച്ചിരുന്ന ബാധിര്യം ബാധിച്ച അമ്മായി മൂന്നു കട്ട ശ്രുതിയിലാണ് സംസാരിച്ചിരുന്നത്. അമ്മാവൻ്റെ ഉറക്കത്തിൽ അരികിലിരുന്നു കുറേനേരം രണ്ടുകട്ട  ശ്രുതിയിട്ടപ്പോൾ കൂർക്കംവലി രണ്ടു  കട്ടയിലേക്ക് മാറി.'

എല്ലാ വികാരങ്ങളുടെയും ആന്തരിക ധ്യാനം 

നമ്മുടെയൊക്കെ ജീവിതം ഓരോ ശ്രുതിയിലാണ്. അത് ഓരോ ഒറ്റയടിപ്പാതയായി നീളുകയാണ്. സമാന്തരങ്ങൾക്കിടയിൽ മൗനം ഘനീഭവിക്കുകയാണ്. സംഭാഷണങ്ങളുടെ അദൃശ്യത . അനുഭവങ്ങളുടെ അസ്പൃശ്യത. എന്തെന്നാൽ വ്യക്തിഗതമായി ഹൃദയത്തിലാണ് സംഗീതമുള്ളത്. അത് ഒരാളുടേതാണ്.ഛാന്ദോഗ്യോപനിഷത്തിൽ ഹൃദയത്തെ നിർവ്വചിക്കുന്നുണ്ട്. ഹൃദയത്തിലാണ് ആത്മാവുള്ളത്. ഹൃദി  അയം എന്നതാണ് ഹൃദയത്തിൻ്റെ നിർവ്വചനം .ഹൃദയത്തിൽ ഇതാ ആത്മാവ് എന്നാണർത്ഥം. സ്വഹൃദയത്തിലാണ് ആത്മാവുള്ളതെന്നു അറിയാനുള്ള ഉപാധിയാണ് സംഗീതം. അതുകൊണ്ട് ഹൃദയാകാശത്തെ കാമിക്കുന്നവൻ ബ്രഹ്മത്തെ അനുഭവിക്കുന്നു. സംഗീതം പ്രാപഞ്ചികമായ ലയമാണ്. എല്ലാ വികാരങ്ങളുടെയും ആന്തരികധ്യാനമാണ്.ശബ്ദത്തിലാണ് സംഗീതം .ഓം എല്ലായിടത്തുമുണ്ട്.  അതാണ് ബ്രഹ്മം.എന്നാൽ അത്  സംഗീതമായി എല്ലാവരും അനുഭവിക്കുന്നില്ല. അത് ഹൃദയത്തിലുള്ളതായി പലരും  അറിയുന്നില്ല.

സംഗീതം ഓർമ്മയിൽ നിന്നാണ് പിറക്കുന്നതെന്ന അറിവിൽ നോവലിസ്റ്റ് മനുഷ്യത്വത്തെയാണ് തേടുന്നത് .അസ്തിത്വത്തിൻ്റെ അതിഗഹനമായ അടരുകളിലേക്ക് യാത്ര ചെയ്യുകയാണ് ലക്ഷ്യം. അതിനായി ഓർമ്മ, മറവി ,സംഗീതം എന്നിവയെ ആശ്രയിക്കുന്നു. മനുഷ്യനു ഒന്നും ഓർക്കാൻ കഴിയുന്നില്ലെങ്കിൽ, സംഗീതം സ്വാധീനിക്കുമോ? സംഗീതം അബോധത്തിലാണുള്ളതെങ്കിൽ അതിൻ്റെ സൂചന തരുമോ ?എങ്കിൽ ധ്വനി ഏത് വാക്കിലും തിരയണം. 'ഇരുപത്തിരണ്ട് ശ്രുതികളെപ്പറ്റി സിദ്ധാർത്ഥസർ പറഞ്ഞത് പല ദിവസങ്ങളെടുത്താണ്. ഏത് ശബ്ദവും ധ്വനിയാണെന്നു പറഞ്ഞായിരുന്നു തുടക്കം. ധ്വനിയിൽ നിന്നാണ് നാദത്തിലെത്തുന്നത്. ധ്വനി  സംഗീതാത്മകമാകുമ്പോൾ അത് നാദമാകുന്നു. മണിയടി ശബ്ദം നാദമാണെന്നു പറയാം. ഒരു സ്റ്റീൽ ഗ്ലാസ്സിൽ സ്പൂൺ കൊണ്ടു തട്ടുമ്പോൾ അതും നാദമാകുന്നു. തിരഞ്ഞെടുത്ത നാദത്തിൽ നിന്നും സംഗീതം ഉണ്ടാവുമ്പോഴാണ് ശ്രുതി നാം തിരിച്ചറിയുന്നത്. സപ്തസ്വരസഞ്ചാരത്തിന്മേൽ ഷഡ്ജത്തിനും കീഴ് ഷഡ്ജത്തിനും മധ്യേ അനേകം ഫ്രീക്വൻസികളുണ്ട്. അവയ്ക്കുള്ളിലൂടെ യാത്ര ചെയ്യുമ്പോൾ സഞ്ചാരം തടസ്സപ്പെടുത്തുന്ന ചില ബിന്ദുക്കളുണ്ട്. ആ മർമ്മങ്ങൾക്ക് നാദങ്ങളെ തമ്മിൽ ബന്ധിപ്പിക്കാനുള്ള കഴിവുണ്ട്. മർമ്മങ്ങളിൽ സ്വരസഞ്ചാരം നിലയ്ക്കുമ്പോൾ അവിടെ തങ്ങി  നിൽക്കുന്ന നാദം കമ്പനം കൊള്ളുന്നത് ശ്രവണേന്ദ്രിയ സിദ്ധിക്ക് കേൾക്കാനാവും. കേവലം 45 മില്ലി സെക്കൻഡ് നേരം മാത്രം കേൾവിയിൽ ഒട്ടിനിൽക്കുന്ന അതിൻ്റെ അനന്യത പ്രത്യേകം തിരിച്ചറിയാനാകും .അതാണ് ശ്രുതി .തിരഞ്ഞെടുത്ത നാദങ്ങളിൽ നിന്നും 22 ശ്രുതികളെ കണ്ടെത്തിയിട്ടുണ്ട് ,സപ്തസ്വരസഞ്ചാരത്തിൽ. ഈ ശ്രുതികളിൽ നിന്നാണ് സ്വരങ്ങൾ ഉണ്ടാകുന്നത് .'

മറവി ഒരു രാഗമാണ് 

ഇങ്ങനെ അപഗ്രഥിക്കുമ്പോൾ സംഗീതത്തിന്റെ സഞ്ചാരപഥം വ്യക്തമാകുന്നു .എന്നാൽ സംഗീതം നമ്മുടെ ലൗകികവും അലൗകികവുമായ അനുഭവങ്ങളെ ഒരുമിപ്പിക്കുകയാണ് ചെയ്യുന്നത് .അസ്തിത്വത്തിൻ്റെ ഒരടി മുകളിൽ വിഹരിക്കാൻ അത്  സഹായിക്കുന്നു.ലോകജീവിതത്തിൻ്റെ , സംസാരത്തിന്റെ ലാഭനഷ്ടങ്ങളോടോ ,മൃതിയോടോ സന്ധിചെയ്യാത്ത മനസ്സിൻ്റെ ആയിത്തീരലാണത് .മനസ്സ് നിശ്ശബ്ദതയുടെ ഒരിടമാണ്. എന്നാൽ അതിൽ മനുഷ്യൻ തൃപ്തനല്ല .അവൻ അപാരതയുടെ രമ്യതയ്ക്ക് വേണ്ടി ദാഹിക്കുന്നു .ആൽഡസ് ഹക്സിലി പറഞ്ഞതുപോലെ ,നിശ്ശബ്ദതയ്ക്ക് ശേഷം പ്രകടിപ്പിക്കാനാവാത്തത് പ്രകടിപ്പിക്കാനായി തൊട്ടടുത്തുള്ളത് സംഗീതമാണ്. 

മൗനം ഒരു ഭാഷയാണ്. മൗനത്തിലും സംഗീതമുണ്ട്. സംഗീതമാകട്ടെ , ശരീരത്തിൻ്റെയും ഇന്ദ്രിയങ്ങളുടെയും ആകാശത്തിൻ്റെയും ഭാഷയാണ് .ഒരു സാകല്യതയാണത്. വാക്കുകളായോ തരംഗങ്ങളായോ നിലനിന്നിട്ടില്ലാത്ത ഒരവസ്ഥയാണത്. ഇതിൻ്റെ സാക്ഷ്യത്തിനു 'സ്വരം' ജീവിതത്തിന്റെ ബോധാബോധങ്ങളിൽ സംഗീതം എങ്ങനെയെല്ലാം സ്വാധീനം ചെലുത്തുന്നുവെന്നു  അന്വേഷിക്കുകയാണ്. മറവിയിലാണ്ടു പോയ മനസ്സിന്റെ സംഗീതത്തിന്റെ വിലോലമായ ഒരു കണം ജീവത്തായ  അനുരണനങ്ങളിലേക്ക് കൈപിടിച്ചുയർത്തുന്നുണ്ടോ എന്നു ചിന്തിക്കുന്നു.

'എന്നിലെ ഓർമ്മകൾ അയഥാർത്ഥമാകുന്നുണ്ടോ, മിഥ്യാസ്മൃതികൾ എന്നിൽ വളർന്നു തുടങ്ങുകയാണോ'എന്നീ ചോദ്യങ്ങൾ ബോധത്തിനപ്പുറമുള്ള മേഖലകൾ ഖനനം ചെയ്യാനുള്ള ഒരു വാതിൽ തുറക്കുകയാണ്. മറവി ഒരു രാഗമാണ്. മറവി വേറൊരു ഓർമ്മയാവും സൃഷ്ടിക്കുക .അതിൻ്റെ സ്വച്ഛന്ദമായ ഒഴുക്കിൽ അസാധാരണമായ സംവാദങ്ങൾ ,കാഴ്ചകൾ സംഭവിക്കുകയാണ് .മനുഷ്യർക്ക് യാഥാർത്ഥ്യത്തിനപ്പുറത്തും ജീവിതമുണ്ട് .അവർ അയഥാർത്ഥമെന്നു മറ്റുള്ളവർ കരുതുന്നതിൽ നിന്ന് ജീവജലം തേടുന്നു. ഓർമ്മ മനുഷ്യൻ്റെ സമരമാർഗ്ഗമാണ് .മറവിരോഗം ബാധിച്ചാലും ഈ സമരം അവസാനിക്കുകയില്ല .പുതിയ തുറന്നുകൾ തേടി അടഞ്ഞ വാതിലുകൾ മുട്ടിത്തുറക്കാൻ വിധിക്കപ്പെടുകയാണ് .ഓർമ്മ എന്ന പ്രക്രിയ എത്ര വന്യമായാലും ,എത്ര അബദ്ധസഞ്ചാരിണിയായാലും മനുഷ്യൻ്റെ നിലനിൽപ്പിനു ആവശ്യമാണ് .ഒരു മറവിരോഗി സ്വമേധയാ സഞ്ചരിക്കുകയാണ് ഓർമ്മയുടെ ക്ഷീരപഥങ്ങളിൽ ,മറ്റൊരു കൂടിക്കാഴ്ചയെക്കുറിച്ച് പ്രതീക്ഷയില്ലാതെ .

സമൂഹത്തിന്റെ ആരോഗ്യകരമായ ഓർമ്മകളിൽ നിന്ന് വേർപെടുത്തപ്പെട്ടാലും മനുഷ്യൻ ഓർമ്മകൾ സ്വയം സൃഷ്ടിച്ച് സഞ്ചരിക്കുകയാണ് .'ഞാൻ ചിന്തിക്കുന്നു ,അതുകൊണ്ട് ഞാൻ നിലനിൽക്കുന്നു'എന്ന് സാർത്ര് പറഞ്ഞു .ഞാൻ അനുഭവിക്കുന്നു, അതുകൊണ്ട് ഞാൻ നിലനിൽക്കുന്നു' എന്നു മിലാൻ കുന്ദേര പറഞ്ഞു. വാസ്തവത്തിൽ ,ചിന്തയ്ക്ക് താളം തെറ്റും, വികാരമെന്നത് തെറ്റായി മനസ്സിലാക്കപ്പെടും. വേദനിക്കുന്നതിന്റെ അർത്ഥം ഒരു മറവിരോഗി അറിയണമെന്നില്ല .അതുകൊണ്ട് ബോധമുണ്ടായിരിക്കുകയും അബോധപ്രേരണയിൽ എന്നപോലെ ചില ആവേഗങ്ങളോടു  പ്രതികരിക്കുകയും ചെയ്യുമ്പോഴും മനുഷ്യൻ ജീവിക്കുകയാണ്.

രജതരേഖകൾ 

1)മലയാളകഥയിൽ താൻ ഏറ്റവും അധികം ഇഷ്ടപ്പെടുന്നത് കാരൂരിന്റെ കഥകളാണെന്നു എം.ടി.വാസുദേവൻ നായർ ഒരു അഭിമുഖത്തിൽ പറഞ്ഞു. എന്നാൽ എന്തുകൊണ്ടോ കാരൂരിനെ  മലയാള മാധ്യമലോകം തഴഞ്ഞിരിക്കയാണ്. കാരൂർ കഥകളെ  ആഘോഷിക്കാൻ ഒരു സാഹിത്യസംഘത്തെയും കാണാനില്ല.   എന്താ ,കേരളത്തിലെ ഏറ്റവും വലിയ സെമിനാർ കാരൂരിൻ്റ കഥകളെക്കുറിച്ചായിക്കൂടെ ?

2)പി.എ.നാസിമുദ്ദീൻ്റെ കവിതകളെക്കാൾ നല്ലത് ബഷീറിനെക്കുറിച്ച് അദ്ദേഹം എഴുതിയ 'ഉന്മാദിയായ ബഷീർ: ലോകസ്നേഹത്തിന്റെ ആനന്ദലഹരി'(മാതൃഭൂമി ആഴ്ചപ്പതിപ്പ് ,ജൂലായ് 6 -12)എന്ന ലേഖനമാണ്.വൈരൂപ്യത്തെയും സൗന്ദര്യത്തെയും ഒരുമിച്ച് ഇണക്കുന്ന അത്ഭുതസിദ്ധി ബഷീറിൽ കാണാമെന്നു ലേഖകൻ ഉദാഹരണസഹിതം സ്ഥാപിക്കുന്നു.

2)സച്ചു തോമസ് എഴുതിയ 'കണക്ക് ക്ലാസിൽ തോമസ് ഹാർഡി'(മാതൃഭൂമി ആഴ്ചപ്പതിപ്പ് ,ജൂലായ് 6-17)നല്ല പോലെ ബോറടിപ്പിച്ചു. കവി കവിത എന്ന മാധ്യമത്തെ വല്ലാതെ അപകീർത്തിപ്പെടുത്തുകയാണ് . ടെലിവിഷൻ ചാനലുകളിലെ രാഷ്ട്രീയചർച്ചയുടെ ഭാഷ കവിതയ്ക്ക് അപമാനമായിത്തീരുമെന്നു മനസിലാക്കുക.

3)ചങ്ങമ്പുഴയ്ക്കും ഇടപ്പള്ളിക്കും നേരിടേണ്ടി വന്ന എതിർപ്പിനെക്കുറിച്ച് (ചങ്ങമ്പുഴ ആത്മാർത്ഥതയുടെ വെല്ലുവിളി)എന്ന ലേഖനത്തിൽ മുണ്ടശ്ശേരി എഴുതുന്നുണ്ട്. 'പൊതുവേ, അന്നുവരെ വാഴ്ച നടത്തിയിരുന്ന ന്യൂനപക്ഷഭാവനാസമ്പ്രദായങ്ങൾക്ക് എതിരെ നിന്നാണ് അവ കരുത്തിട്ടത്. ഈ സവിശേഷതയാണ് ആ കവിതകളിലെ സർവപ്രധാനമായ  അംശം ;എന്നുവച്ചാൽ എതിർപ്പുകളെ ക്ഷണിച്ചു വരുത്തിയ അംശം ,അവർ മേൽവിലാസമുള്ള കവികളായ നിമിഷം തൊട്ട് അവരുടെ ജീവിതത്തിൻ്റെ ഏതിളുമ്പിലും വിഷം കലർത്തക്കവണ്ണം തുളച്ചുകയറിക്കൊണ്ടിരുന്നു.'

4)കന്നഡ കവി ജി.എസ്. ശിവരുദ്രപ്പയുടെ കവിതകൾ നടരാജൻ ബോണക്കാട് (പച്ചമലയാളം, ജൂലായ് ) പരിഭാഷപ്പെടുത്തിയിരിക്കുന്നു. 'തിരിച്ചുവരവ് 'എന്ന കവിത ഇങ്ങനെ തുടങ്ങുന്നു '

'ഞാൻ തിരിച്ചു വരുമ്പോൾ 
ആരും എന്നെ അറിയുകയില്ല .
ഞാൻ തിരിച്ചു വന്നേക്കും
നിങ്ങളുടെ ഉദ്യാനത്തിലെ 
വേപ്പിൽ പാർക്കുന്ന
ഒരു പക്ഷിയെ പോലെ .
നിങ്ങളുടെ വരാന്തയിലെ 
ഫാനിനു മുകളിൽ 
ഞാൻ ഉണ്ടാക്കിയിരിക്കും, ഒരു കൂട്.
നിങ്ങളെന്നെ ആട്ടിയോടിക്കും.
അല്ലെങ്കിൽ ഒരു ചാറ്റൽമഴക്ക് ശേഷം
നിങ്ങളുടെ വീടിനു ചുറ്റും വിരിക്കപ്പെട്ട
പച്ച പോലെ ഞാൻ തിരിച്ചുവരും. നിങ്ങൾക്ക് സമാശ്വാസം അനുഭവപ്പെടും 
തെല്ല് ആഹ്ളാദവും 
ഞാനവിടെ ചിതറിക്കിടക്കുന്നതറിയാതെ .'

അന്യവത്ക്കരിക്കപ്പെട്ട ആത്മാവിൻ്റെ  ഏറ്റുപറച്ചിലാണിത്. ഒരു തിരിച്ചുവരവിനു എപ്പോഴും സാധ്യതയുണ്ട് ,നാം അകന്നുപോയ  ഇടങ്ങളിലേക്ക്.

5)പ്രമുഖ നാടകകൃത്തും എഴുത്തുകാരനുമായ തിക്കോടിയൻ ഒരു ഘട്ടത്തിൽ കടുത്ത ആത്മനിന്ദ അനുഭവിച്ചിരുന്നു എന്നു അനുമാനിക്കേണ്ടി വരും .തന്നെപ്പോലെയുള്ളവരെ സാംസ്കാരികനായകരായി കാണുന്നവരുടെ ഗതികേട് ഓർത്ത് ദുഃഖിക്കുകയാണെന്നു അദ്ദേഹം പ്രസംഗിച്ചു. സാംസ്കാരിക പ്രവർത്തകർക്ക് ഈ ലോകത്തെക്കുറിച്ച് ഒന്നുമറിയില്ലെന്നാണ് അദ്ദേഹം വിവരിച്ചത് .

6)ഒ.വി.വിജയന്റെ 'ധർമ്മപുരാണ'ത്തിലെ രാഷ്ട്രീയവിമർശനവും അസുഖകരമായ പരാമർശങ്ങളും  വളരെ വിവാദമായതാണല്ലോ. ഇതിൽ സദാചാരധ്വംസനമുണ്ടെന്നു കെ.പി.അപ്പൻ  ചൂണ്ടിക്കാണിക്കുന്നുണ്ട് .എന്നാൽ ഈ നോവൽ നമ്മെ വേട്ടയാടിക്കൊണ്ടിരിക്കുമെന്നും ഇതിനു മറുപടി പറയുന്നതുവരെ രാഷ്ട്രീയത്തിൽ നമുക്ക് ബുദ്ധിപരമായ ജീവിതമില്ലെന്നുമാണ് അപ്പൻ എഴുതിയത് .രാഷ്ട്രീയപാർട്ടികളെ ഉപജീവിച്ചു കഴിയുന്ന എത്രയോ സംഘടനകളും എഴുത്തുകാരും മലയാളത്തിലുണ്ട് !.എന്നിട്ടും അവർ ഇതിനു മറുപടി പറഞ്ഞിട്ടില്ല. അതുകൊണ്ട് കേരളത്തിലെ എഴുത്തുകാരുടെ രാഷ്ട്രീയത്തിൽ ബുദ്ധിപരമായ ജീവിതമില്ല എന്ന വസ്തുതയ്ക്ക് ഇത് അടിവരയിടുന്നു.

7)ആത്മകഥാപരമായ അനുഭവത്തോടെ ഫ്രഞ്ച് സ്ത്രീപക്ഷവാദിയും  എഴുത്തുകാരിയുമായ സിമോങ് ദേ ബുവേ എഴുതി:'പുരുഷൻ ഒരു മനുഷ്യജീവിയാണെന്നു  നിർവചിക്കപ്പെട്ടിരിക്കുന്നു ;എന്നാൽ  ഒരു സ്ത്രീ ഒരു പെണ്ണ് (പെൺലിംഗം)മാത്രമാണ്.എപ്പോഴെങ്കിലും അവൾ ഒരു മനുഷ്യജീവിയായി പെരുമാറുകയാണെങ്കിൽ ,പുരുഷനെ അനുകരിക്കുകയാണെന്നു കുറ്റപ്പെടുത്തും .