ഭാരതീയചിന്തകളിൽ, മനുഷ്യന് ഒരു അന്തിമവിശ്രാന്തി(ultimate peace) യുള്ളതായി നിരീക്ഷിക്കപ്പെടുന്നുണ്ട്. പരമമായ ഒരു ബിന്ദുവാണത്. അതിനോടുള്ള ജീവകോടികളുടെ ആഭിമുഖ്യം എത്തിച്ചേരുന്നത് അവിഭാജ്യമായ ഒരു ഉണ്മയിലാണ്. ജീവനെകൊണ്ടുനടക്കുന്നവയ്ക്ക് ഒരു ഉണ്മയുണ്ടെന്ന് വിശ്വസിക്കുന്നതിൽ ഭാവനയും ചമൽക്കാരവുമുണ്ട്.എല്ലാം ആ അനുവദനീയമായ ഒന്നിലേക്ക് ദൃഷ്ടിയൂന്നിയിരിക്കുന്നു.എങ്ങോട്ടും വേർപെട്ടു പോകാനില്ല.ജനിയുടെ അർത്ഥമറിയില്ല ,മൃതിയുടെയും അറിയില്ല.
ഒരാൾക്കും ചോദിച്ചു വാങ്ങിയ ജീവിതമില്ല. മഹാഋഷികളും കലാകാരവ്യക്തിത്വങ്ങളും അവർക്ക് സൗജന്യമായി കിട്ടിയ വേളയെ അർത്ഥപൂർണ്ണമാക്കുകയാണ് ചെയ്തത്. അർത്ഥമില്ലെന്ന് വാദിക്കുന്നവർക്കും അവരുടെ വഴിയിൽ തുടരാം. ഏത് മഹാനായാലും ശാരീരികവേദനയും മാനസികമായ അലട്ടലും ഇല്ലാതാവുന്നില്ല ശരീരം എല്ലാവർക്കും ഒരുപോലെയാണ്.ശരീരം തിരിച്ചറിവ് നൽകും. എവിടെ നിൽക്കണം ,നടക്കണം, ചാടണം എന്നെല്ലാം മുന്നറിയിപ്പുണ്ടാകുന്നത് ശരീരമുള്ളതുകൊണ്ടാണ്. നമ്മൾ അശരീരികളായിരുന്നെങ്കിൽ ഒരു കുന്നിൽ നിന്ന് താഴേക്ക് ചാടുന്നതിലെ അപകടത്തെക്കുറിച്ച് ആലോചിക്കുകയില്ല. അശരീരികൾക്ക് മാനസികമായ ഞാണിന്മേൽ കളിയും ആവശ്യമില്ല. ഒരു വലിയ ഗർത്തത്തിന് മുകളിൽ കുറുകെ കെട്ടിയ ചരടിലൂടെ നടക്കുന്നതിന്റെ സാഹസികത അശരീരിക്കില്ല. ചിന്തയുടെ കാര്യത്തിലും അങ്ങനെയാണ്. സാഹസികമായ ചിന്തകൾക്കിടമില്ല. കാരണം ചിന്തയെ ഒരിടത്തും വസ്തുവകരിക്കുകയോ തെളിയിക്കുകയോ പ്രവർത്തിക്കുകയോ ചെയ്തു മൂർത്തമാക്കേണ്ടതില്ല.അതുകൊണ്ട് അദ്വൈതത്തിന് അർത്ഥമുണ്ടാകുന്നത് ശരീരത്തിൽ നാം നിലനിൽക്കുന്നത് കൊണ്ടാണ്. ശരീരമില്ലെങ്കിൽ നമുക്ക് നാശത്തപ്പറ്റി ആലോചിക്കേണ്ട; നാശം എന്ന അനുഭവം തന്നെയില്ല. ബ്രഹ്മത്തിൽ നിന്ന് ആംശികമായി പിറവിയെടുത്ത ജീവി പിന്നീട് ബ്രഹ്മത്തിൽ തന്നെ എത്തുന്നില്ല; പലതായി പിരിഞ്ഞ് ഈ പ്രപഞ്ചത്തിൽ പല ജീവികൾക്കും വസ്തുക്കൾക്കും രൂപം നൽകുകയാണ്.
മണ്ണിലാണ് ജീവികൾ എത്തിച്ചേരുന്നത്. മണ്ണിൽ നിന്ന് ആഹാരം സ്വീകരിച്ച് മണ്ണിനു തന്നെ തിരികെ കൊടുക്കുന്നു. ആത്മാവിന് അന്തമവിശ്രാന്തിയായ ബ്രഹ്മമുണ്ടാകുന്നത് നല്ലതാണ് ;അത് പ്രതീക്ഷ തരുന്നുണ്ട്. പക്ഷേ ആത്മാവ് ജനിക്കുന്നില്ല, മരിക്കുന്നില്ല എന്ന തത്വമാണ് അംഗീകരിക്കപ്പെട്ടിരിക്കുന്നത്.കഠോപനിഷത്തിൽ പറയുന്നു:
"ന ജായ മ്രിയതേ വാ വിപശ്ചിന്നായം
കുതച്ശിന്ന ബദൂവ കശ്ചിത്
അജോ നിത്യ: ശാശ്വതോടയം പുരാണ
ന ഹന്യതേ ഹന്യമാനേ ശരീരേ ."
ആത്മാവ് ജനിക്കുന്നില്ല ,മരിക്കുന്നുമില്ല.അത് ശാശ്വതമാണ്. ശരീരം നശിച്ചാലും ആത്മാവ് ഇല്ലാതാകുന്നില്ല.ആത്മാവിനെ സാക്ഷാത്കരിക്കുന്നവർക്ക് ജനന, മരണ ചക്രത്തിൽ നിന്ന് രക്ഷപ്പെടാമെന്നാണ് ഉപനിഷത്ത് പറയുന്നത്. എന്നാൽ പൂർത്തിയാക്കാത്ത ആഗ്രഹങ്ങളുടെയും കർമ്മങ്ങളുടെയും അടിസ്ഥാനത്തിൽ ആത്മാവ് പിന്നെയും പുതിയ ശരീരങ്ങളിൽ ഉണ്ടായിരിക്കുന്നതാണ്. ആത്മാവ് മനുഷ്യൻ്റെ അഹത്തിൽ നിന്ന് മുക്തമായതാണെന്ന സങ്കല്പത്തെ നിരാകരിക്കുന്ന ആശയമാണിത്. പഞ്ചഭൂതങ്ങൾക്ക് സ്പർശിക്കാനോ അറിയാനോ കഴിയാത്ത ആത്മാവ് എന്തിനാണ് ഒരു ശരീരത്തിൽ തങ്ങിനിന്ന് പൂർത്തിയാകാത്ത അഭിലാഷങ്ങൾക്കും കർമ്മങ്ങൾക്കും വേണ്ടി വീണ്ടും ജനിക്കുന്നതിന് അനുവദിക്കുന്നത്. ആത്മാവിനെ അറിയാത്തവർ ഈഗോയുള്ളവരാണല്ലോ.ഈഗോയില്ലാതെ ജീവിക്കുക പ്രയാസമാണ്. ഞാൻ എന്ന് ചിന്തിക്കാതിരുന്നാൽ ഭക്ഷണം കഴിക്കാനാവില്ല. മനുഷ്യനിലാണ് പ്രകൃതിയും ആകാശവുമുള്ളത്. വ്യക്തിയില്ലാത്തപ്പോൾ പ്രകൃതിയോ ആകാശമോ ഇല്ല .ഒരാളുടെ ദൈവം അയാളുടെ ഉള്ളിലാണ് അനുഭവപ്പെടുന്നത്.ഈഗോയുടെ വർധിച്ച പ്രഭാവം കുറച്ച് ബുദ്ധിപരമായി മനസ്സിനെ നിയന്ത്രിച്ചു ക്രമപ്പെടുത്താം. എന്നാൽ സാധാരണ മനോവികാരങ്ങളും ചിന്തകളും ഒഴിവാക്കിയാൽ, പിന്നെ നാം സാധാരണ അറിയുന്ന മനസില്ല .
മനസ്സ് ഒരു വ്യാജരൂപമാണ്. ഉള്ളിൽ മറ്റൊരാൾ ജീവിക്കുന്നത് പോലെയാണ് മനസ്സ് പ്രവർത്തിക്കുന്നത്.ആ ആളുടെ മേധാവിത്വത്തിന് പൂർണമായും കീഴടങ്ങിയാൽ നാം വലിയ തെറ്റുകളിൽ അമരും. മനസ്സ് ഒരു അപര(other)നാണ്. ആ അപരനെ നിയന്ത്രിച്ച് അവന് മുകളിൽ ആന്തരയുക്തി അല്ലെങ്കിൽ ആന്തരമനസ് പ്രവർത്തിക്കുകയാണെങ്കിൽ കുറച്ചൊക്കെ നമ്മെത്തന്നെ അറിയാനൊക്കും. മനസ്സിനെ പാടേ ഇല്ലാതാക്കിയാൽ, മറ്റൊരു ശാന്തവും നിർഗുണവുമായ തലത്തിലെത്താം.
അതിലൂടെ ആത്മാവിനെ അറിയാമെന്ന് ഉപനിഷത്ത് അറിയിക്കുന്നു. ആത്മാവ് നമ്മളിൽ തന്നെയുണ്ട്. എന്താണ് ആത്മാവ്? അത് നാം സ്വയം നിയന്ത്രിച്ച് , ആഗ്രഹങ്ങളെ കടിഞ്ഞാണിട്ട് കിട്ടാവുന്ന പരമാവധി ശാന്തതയാണ്. ഈ ശാന്തതയിൽ നാം സ്വതന്ത്രനും ജ്ഞാനിയുമാണ്. പക്ഷെ ശരീരത്തിന് ശേഷം ,ഈ ആത്മാവ് ഒരു അന്തിമവിശ്രാന്തിയിൽ എത്തുന്നു എന്നത് ദുരൂഹമാണ്. നല്ല കർമ്മങ്ങൾ ചെയ്തവർ സ്വർഗ്ഗത്തിനു സമാനമായ ഒരിടത്ത് എത്തുമത്രേ.
പൂർണമായും നല്ലത് മാത്രം പ്രവർത്തിച്ചവരുണ്ടോ? മനുഷ്യന് പാപം ചെയ്യാതിരിക്കാനാവില്ല. ജനിപ്പിച്ച മാതാപിതാക്കളുടെ മനസ്സറിഞ്ഞ് പ്രവർത്തിക്കാൻ ഒരു സന്തതിക്കും കഴിയില്ല. ഏറ്റവും ഭംഗിയായി ശുശ്രൂഷിച്ചാലും അതിൽ പൂർണ്ണതകൾ ഉണ്ടാകില്ല. ശാരീരികവും മാനസികവുമായ തകർച്ചയിൽ കഴിയുന്ന മാതാപിതാക്കളുടെ വേദന ആർക്കും ഉൾക്കൊള്ളാനാവില്ല. ഒരു ഉറുമ്പിനെയോ ജീവനെയോ കൊല്ലാതെ ഒരാളും കടന്നു പോകുന്നില്ല. എത്രയോ ജീവികൾ നമ്മുടെ സാന്നിദ്ധ്യം ഭയന്നു ജീവിക്കുന്നു! അതുകൊണ്ട് നമ്മൾ പാപികൾ തന്നെയാണ്. പിന്നെ എങ്ങനെയാണ് ജനിമൃതി ചക്രത്തിൽ നിന്ന് രക്ഷപ്പെടാനാവുന്നത്? യഥാർത്ഥത്തിൽ അന്തിമവിശ്രാന്തിയല്ല ,പലായനവും അനന്തയാത്രയുമാണുള്ളത്. നമ്മൾ പല സംഘങ്ങളായി ,ഒറ്റകളായി പിരിഞ്ഞ് യാത്ര ചെയ്യുകയാണ്. ഒരിടത്തും നാം എത്തിച്ചേരുന്നില്ല. പലയിടങ്ങളിലേക്ക് ചിതറിപ്പൊയ്ക്കൊണ്ടിരിക്കുന്നു. നമ്മളിലെ മൂലകങ്ങൾക്ക് ബോധമുണ്ടെങ്കിൽ അവയ്ക്ക് പറയാൻ സാധിച്ചേക്കും അതിൻ്റെ ഉടമസ്ഥനെക്കുറിച്ച്. ജീവനുള്ള ശീരത്തിലെ ബോധം അനന്തമായി സഞ്ചരിക്കുന്നു .അതുപോലെ മരണശേഷം നമ്മുടെ മൂലകങ്ങളും അനന്തമായി സഞ്ചരിക്കുന്നു.
നാം ഒരിക്കലും രക്ഷപ്പെടാനാവാത്ത ഒരു കെണിയിലാണ്. അപ്രതിരോധ്യമായ ജനനവും അപ്രതിരോധ്യമായ മരണവും നമ്മുടെ ഇരുകരകളിലും അനന്തതയെ ഉല്പാദിപ്പിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ നാം അഗാധതകൾ അജ്ഞാതമാക്കപ്പെട്ട യാദൃശ്ചികതയുടെ സമുദ്രമാണ് .നമുക്ക് നക്ഷത്രങ്ങളിലേക്കും വിചാരങ്ങളിലേക്കും ഉയരാം .സ്വയം ശ്രമിക്കാം. അതോടൊപ്പം താഴേക്ക് പതിക്കുകയും ചെയ്യാം. ജീവിതത്തിൻ്റെ ഈ നൈമിഷികതയുടെ ശാബ്ദികമായ സമുദ്രത്തിൽ നാം ഓരോരുത്തരും ഒറ്റയ്ക്കാണ്. ആരും ഉയർത്താനില്ല ,ലക്ഷ്യം കാണിച്ചു തരാനില്ല. ഓരോരുത്തർക്കും ഓരോ സമുദ്രമായി തിരയടിക്കാം. ഇംഗ്ലീഷ് സംഗീതകാരനും കലാകാരനുമായ ജോൺ ലെനൻ പറഞ്ഞു ,നിങ്ങൾ എത്രത്തോളം യഥാർത്ഥമാകുന്നുവോ അത്രത്തോളം ലോകം നിങ്ങൾക്ക് അയഥാർത്ഥമായിത്തീരുമെന്ന്. അത് ഓരോരുത്തർക്കും മാത്രമായി അടഞ്ഞ ലോകമാണ്. മറ്റൊരാൾക്ക് ആ സമുദ്രത്തെക്കുറിച്ച് ഒന്നുമറിയില്ല.
malayalam quotes, malayalam writers quotes, keralam writers, bookish, instabook ,toys, spiritual life , m k harikumar ,ithal maagazine, new philosophy




.jpg)
No comments:
Post a Comment