Followers

Wednesday, March 27, 2024

ജാതിയില്ലാത്തവരുടെ റിപ്പബ്ളിക്ക് /എം.കെ.ഹരികുമാർ






ഒരു വലിയ കവി എങ്ങനെയായിരിക്കണമെന്ന് ചോദിച്ചാൽ അതിൻ്റെ പ്രത്യക്ഷ ഉദാഹരണമാണ് കുമാരനാശാൻ്റെ (1873 ഏപ്രിൽ 12-1924 ജനുവരി 16) ജീവിതം. സാമൂഹ്യമനുഷ്യനായി ഒരാൾ  രൂപാന്തരപ്പെടുകയും സമൂഹത്തിൻ്റെ  രോഗങ്ങളെ ചികിത്സിക്കുന്ന ആത്മീയ ഭിഷഗ്വരനായി മാറുകയും ചെയ്യുന്ന അത്ഭുതകരമായ കാഴ്ചയാണ് നാം കാണുന്നത്. എല്ലാ കവികളും സാമൂഹ്യ മനുഷ്യരല്ല .അവർ അകന്നു മാറുന്നവരാണ്. എത്ര പ്രകൃതിസ്നേഹമുണ്ടായാലും ,നമ്മൾ എഴുതുന്നത് കന്നുകാലികളെയോ പക്ഷികളെയോ വായിച്ചു കേൾപ്പിക്കാനാവില്ല. മനുഷ്യൻ തന്നെ വേണം ,പ്രണയമുള്ള മനുഷ്യൻ. ആശാനിൽ അതിഭാവുകത്വമില്ല .ഭാവുകത്വമേയുള്ളു. ഭാവുകത്വത്തെ പരിവർത്തനപ്പെടുത്തിയ കവിയാണ് ആശാൻ. അങ്ങനെയുള്ളവർ നൂറ്റാണ്ടിൽ തന്നെ വിരളമാണ്. ശീലിച്ച ഭാഷയിൽ നിന്ന്, ആലോചനകളിൽ നിന്ന് ,വഴക്കങ്ങളിൽ നിന്ന്, വീക്ഷണങ്ങളിൽ നിന്ന്, രുചികളിൽ നിന്ന് സമൂലമായ ഒരു മാറ്റം കൊണ്ടുവരുന്ന കവിയാണ് ഭാവുകത്വത്തെ മാറ്റുന്നവനായി അറിയപ്പെടുന്നത്. മാറ്റുവിൻ ചട്ടങ്ങളെ എന്നു പറഞ്ഞത് ,സാമൂഹ്യരാഷ്ട്രീയ അനാചാരങ്ങളെ മാത്രം ഉദ്ദേശിച്ചല്ല; കവിതയുടെ ജീർണതയെയും ലക്ഷൃം വച്ചിരുന്നു. കവിത ജീർണിക്കുന്നത് കവികളെല്ലാം ഒരുപോലെ ചിന്തിക്കുമ്പോഴാണ്. എല്ലാവരും ഒരേ വൃത്തത്തിനുള്ളിൽ കറങ്ങിക്കൊണ്ടിരിക്കുമ്പോൾ ഭാവുകത്വമില്ല .പുതിയ ഒരു അഭിരുചിയുടെ പ്രസക്തി തന്നെ ഇല്ലാതാവുന്നു.

ആശാൻ അഭിരുചിയെ നവീകരിച്ചു. 'നിത്യഭാസുരനഭശ്ചരങ്ങളേ' എന്നു വിളിക്കുന്നത് വിസ്മയങ്ങളുടെ ആകാശത്തെ ഭേദിച്ചുകൊണ്ട് അന്തരാത്മാവ് സൂചിമുഖി പക്ഷിയെപ്പോലെ പറക്കുന്ന അനുഭവം തരുകയാണ്. ആശാന് മുമ്പായിരുന്നെങ്കിൽ ഒരു കവി അങ്ങനെ പ്രയോഗിക്കില്ല ;പകരം അന്തമറ്റ നക്ഷത്രസമൂഹങ്ങളേ എന്നേ  വിളിക്കൂ .അല്ലെങ്കിൽ അനശ്വരതാരകങ്ങളെ എന്നു വിളിക്കും.
എന്നാൽ 'നിത്യഭാസുരനഭശ്ചരങ്ങളേ' എന്നു വിളിക്കുമ്പോൾ അതിൽ ഒരു മിസ്റ്റിക് പ്രഭാവം കൈവരുന്നു .പ്രപഞ്ച നിഗൂഢതയുടെ നേർക്കുള്ള   വ്യക്തിനിഷ്ഠമായ വിലാപവും അതിശയവുമാണത്. 'ആ നല്ല ഹൈമവതഭൂവിൽ ' എന്ന് ആശാനു മാത്രമേ എഴുതാനൊക്കൂ. എന്തിനാണ് നല്ല എന്നു പ്രയോഗിച്ചത് ?അതിൽ പുരാതനത്വത്തിൻ്റെ അവിഭാജ്യമായ നന്മകൾ അടങ്ങിയിരിക്കുന്നു. പരിശുദ്ധവും അചുംബിതവുമായ പ്രകൃതിയെ ഒരു ചെറിയ വാക്കു കൊണ്ട് ഒപ്പിയെടുക്കുകയാണ്.

മറ്റൊരു രാഗം

പ്രകൃതി മനുഷ്യനാൽ നശ്വരമാക്കപ്പെട്ടതല്ല.; അത് നല്ല പ്രകൃതത്തിലുള്ളതാണ്. മനുഷ്യൻ്റെ മനസ്സിനെ വിശുദ്ധമാക്കുന്ന തരത്തിൽ ഹൈമവതഭൂവ് എന്ന പ്രയോഗത്തിൽ നവീനതയുണ്ട് .വേറെ വല്ല എഴുത്തുകാരായിരുന്നെങ്കിൽ ഹിമാലയ താഴ്വരകൾ എന്നേ എഴുതൂ. എന്നാൽ ആശാന് ഭാഷ മറ്റൊരു രാഗമാണ്. അത് സംഗീതമാണ് ,പ്രാപഞ്ചികതയുടെ ഏതോ കോണിൽ നിന്നു വരുന്ന രാഗം .
'നളിനി ' ഈ ഭാഗം നോക്കൂ:

സ്വന്തകർമ്മവശരായ് തിരിഞ്ഞിടു -
ന്നന്തമറ്റ ബഹുജീവകോടികൾ ,
അന്തരാളഗതിതന്നിലൊന്നൊടൊ-
ന്നന്തരാ പെടുമണുക്കളാണ് നാം "

ഓരോ ജീവിയും കർമ്മവിവശരായി നട്ടം തിരിയുകയാണ്. അവയ്ക്കിടയിലുള്ള ദുരൂഹമായ വഴികളിൽ വച്ച് നാം യാദൃച്ഛികമായി കണ്ടുമുട്ടുന്നു ,വേർപിരിയുന്നു .ഇതല്ലേ ജീവിതം ?

ഭാഷയുടെ അദൃശ്യതയിൽ ഒരു കവിയെ കാത്തിരിക്കുന്ന പലതുമുണ്ട്.  എന്തുകൊണ്ടാണ് ആശാൻ പുതിയ ഭാഷ സൃഷ്ടിച്ചത് ?അങ്ങനെയേ അനുഭവങ്ങളുടെ അന്തർ മണ്ഡലത്തിലേക്ക് കടക്കാനാവൂ.
ലോകത്തെ തൻ്റേത് മാത്രമായി കാണാനാവണം. അപ്പോഴാണ് ഭാഷയുണ്ടാവുന്നത്. മറ്റുള്ളവരുടെ മൂശയിൽ കയറിയിരിക്കുന്നവൻ അനുകർത്താവാണ്‌ .എല്ലാവർക്കും അറിയാവുന്ന മൂല്യങ്ങളെ വല്ലാതങ്ങ് വാഴ്ത്താൻ ആശാൻ തയ്യാറായിട്ടില്ല. നമ്മുടെ കവിതയിൽ അമ്മ ,അച്ഛൻ ബിംബങ്ങളൊക്കെ എടുത്തിട്ട് അലക്കി ബോറടിപ്പിക്കുന്നതിന് കാരണം ആവർത്തിക്കപ്പെട്ട ആശയങ്ങളിൽ  ഗത്യന്തരമില്ലാതെ കവികൾ ചുറ്റിത്തിരിയുന്നതുകൊണ്ടാണ്.

ആശാൻ തൊട്ടതെല്ലാം പുതിയതായി. 1907 ലാണല്ലോ 'വീണപൂവ്' പ്രസിദ്ധീകരിക്കുന്നത്. ആരും തന്നെ പ്രമേയമാക്കുകയില്ല ,വീണു  കിടക്കുന്ന ഒരു പൂവിനെ. ഒരു പെണ്ണിനെ ലൈംഗികച്ചുവയോടെ വർണ്ണിച്ചാൽ പെട്ടെന്ന് കവിത വിൽക്കാവുന്ന കാലമായിരുന്നല്ലോ അത്‌. എന്നാൽ കൊൽക്കത്തയിൽ പോയി കൂടുതൽ പഠിച്ച് മടങ്ങിയെത്തിയ ആശാൻ ആഗോളതലത്തിൽ കാവ്യശാഖയെ മറ്റൊരു മാനത്തിൽ സമീപിക്കുന്നു എന്നാണ് 'വീണപൂവി'ൽ നിന്ന് നാം മനസ്സിലാക്കുന്നത്. വീണപൂവ് ഒരു കാമുകിയുടെ പ്രതീകമാണെന്ന് ചില പ്രൊഫസർമാർ പറഞ്ഞിട്ടുണ്ട്; തെറ്റാണത്. കാമുകിയെ ആരെങ്കിലും വീണു കിടന്നു ജീർണിക്കാൻ പോകുന്ന പൂവായി സങ്കല്പിക്കുമോ ? വീണപൂവ് ഒരു വസ്തുവിനെ അതിൻ്റെ അനന്യതയിൽ നോക്കിക്കാണുകയാണ് ചെയ്യുന്നത്. പൂവ് പൂവ് മാത്രമാണ്, പ്രതീകമല്ല. പൂവിനു മറ്റൊന്നും ആകേണ്ട .ലോകത്തിലെ ഓരോ വസ്തുവിനും ഇങ്ങനെ തനിച്ചൊരു ജീവിതമുണ്ട്. പൂവ് പൂവിൽ തന്നെ അവസാനിക്കുന്നു. അതിൽ ഈ ലോകജീവിതത്തിൻ്റെ സാരം തേടുകയാണ് കവി.

എല്ലാം ശുദ്ധമാക്കുന്ന പ്രേമം

പ്രണയത്തെ മനുഷ്യാത്മാവിൻ്റെ  ഏറ്റവും ഉയർന്ന വിതാനമായി കാണാനാണ് ആശാൻ ഇഷ്ടപ്പെടുന്നത്. നളിനി ,ലീല എന്നീ കാവ്യങ്ങളിലൂടെ അത് തെളിയിച്ചു. 'ലീല'യിലെ പ്രണയം എങ്ങനെയാണ് മാംസത്തിൻ്റെയും കാമത്തിൻ്റെയും വിളികൾക്കപ്പുറത്ത് യഥാർത്ഥവും അന്തര്യാമിയുമായ ഒരു മൗലികഭാവത്തിൽ എത്തുന്നത്. അത് ശുദ്ധമായ മനുഷ്യാത്മാവിൻ്റെ ഒരു സാധ്യതയാണ് .ചിലപ്പോൾ നമുക്ക് സ്വയം വിമലീകരിക്കാൻ പ്രേമം വേണം.  എല്ലാ ലൗകികമോഹങ്ങളും മിഥ്യകളാവുകയും അതിനപ്പുറത്തുള്ള ചില മൂല്യങ്ങൾ അനിവാര്യമായി നമ്മെ ആശ്വസിപ്പിക്കുകയും ചെയ്യുന്ന നിമിഷങ്ങൾ ജീവിതത്തിലുണ്ട്.
ശരീരം അനുനിമിഷം ദുർബ്ബലമാകുന്നതാണ്. എന്നാൽ അതിനുള്ളിലും ചേതനയോടെ ഒരു ജീവി ത്രസിക്കുന്നുണ്ട്‌. ആ ജീവി
ജീവിതത്തിൻ്റെ ഭാഗധേയത്തെക്കുറിച്ച് ചിന്തിക്കുന്നു.

ആശാൻ്റെ പ്രണയത്തിൽ സന്യാസമുണ്ട്. നിളിനിയിൽ അത് വ്യക്തമാണ്. പ്രണയമകലുമ്പോൾ സന്യാസതുല്യമായ ശാന്തതയും വിരക്തിയുമുണ്ടാവുകയാണ്. പ്രണയം  ആത്മീയമായ ഒരു വിമോചനവും അറിവുമായി മാറുന്നു .ജീവിതത്തിൽ തികച്ചും പ്രായോഗികമായ രാഷ്ട്രീയാദർശനങ്ങളാണ് ആശാൻ ഉയർത്തിയത്. അതിൻ്റെ കാതൽ നിസ്സീമമായ മനുഷ്യത്വവും ഉണർവ്വുമാണ്. ജാതിയുടെയോ മതത്തിൻ്റെയോ വേലിക്കെട്ടുകൾക്ക് പുറത്താണ് താൻ എന്ന് ഉറച്ചുവിശ്വസിച്ചുകൊണ്ടാണ് ആശാൻ ശ്രീനാരായണഗുരുവിൻ്റെ ധർമ്മങ്ങൾ പ്രചരിപ്പിക്കാൻ തയ്യാറായത്. കൂടുതൽ നല്ല മനുഷ്യനാവുക എന്ന പ്രലോഭനത്തിൽ നിന്നു ഹൃദയാലുവായ ആശാന് ഒഴിഞ്ഞുനില്ക്കാനാവില്ലായിരുന്നു. 'വിവേകോദയം' മാസികയുടെ പത്രാധിപരായിരുന്നത് അതുകൊണ്ടാണ്‌.

തൻ്റെ കാലഘട്ടത്തിലെ ബൗദ്ധികജീവിതത്തിൻ്റെ ഉന്നതമായ ഒരു ദിശാസൂചിയാകാൻ ഈ കവി  നിയുക്തനായി. കായിക്കരയിലെ കുമാരൻ ആശാനാകുന്നത് അങ്ങനെയാണ്. പ്രബുദ്ധതയുടെ ഐകമത്യം ആശാനെ  എ.ആർ .രാജരാജവർമ്മ തുടങ്ങിയ പണ്ഡിതന്മാരിലേക്ക് അടുപ്പിച്ചു. അദ്ദേഹം എ .ആറിൻ്റെ മരണത്തിൽ അനുശോചിച്ചുകൊണ്ട് 'പ്രരോദനം' എന്ന മഹത്തായ കാവ്യം എഴുതിയത് ഇതിനു ദൃഷ്ടാന്തമാണ്. ഈ പ്രബുദ്ധമനസ്സിനു ജാതിയില്ല. അതേസമയം ജൈവലോകപ്രണയവും പ്രബുദ്ധതയുമുണ്ട്. പ്രബുദ്ധതയ്ക്ക് അന്നും ഇന്നും ജാതിയില്ല. പ്രബുദ്ധതയാണ് മൂർച്ചയുള്ള വാൾ. അന്ധതയെ ആ വാൾ നിഗ്രഹിക്കുന്നു.

വാക്കുകളാകുന്ന പന്തങ്ങൾ

രാഷ്ട്രീയപ്രവർത്തനവും പത്രാധിപത്യവും ആശാനു  സ്വന്തം തൊഴിൽ ആയിരുന്നില്ല. ഉപജീവനത്തിന് ഓട് ഫാക്ടറി നടത്തുകയാണ് ചെയ്തത്. തൻ്റെ വീക്ഷണമനുസരിച്ചുള്ള ആഗോള മനുഷ്യസാഹോദര്യത്തെ ഉയർന്ന തലത്തിൽ നോക്കിക്കാണുന്ന ദർശനമാണ് ആശാൻ്റെ മൂലധനം. ശ്രീനാരായണഗുരുവിൽ നിന്ന് ബുദ്ധനിലേക്കും ബുദ്ധനിൽ നിന്ന് ഗുരുവിലേക്കും ആശാൻ സഞ്ചരിച്ചു.
അവശതയനുഭവിക്കുന്നവരോട്  അനുകമ്പയുണ്ടായിരുന്നു .അവർക്ക്   വേണ്ടിയാണ് അനീതിക്കെതിരെ നിരന്തരമായി അദ്ദേഹം വാക്കുകളാകുന്ന പന്തങ്ങൾ വീശിയെറിഞ്ഞത്.
സാഹിത്യവും സമൂഹവും രാഷ്ട്രീയവും വിപുലമായ ഒരു ശ്രേണിയിൽ എത്തുകയാണ്.

ആശാൻ്റെ ഗദ്യ ലേഖനങ്ങളിൽ സ്പന്ദിക്കുന്നത് പതിതൻ്റെ ആത്മാവാണ്. നിശ്ശബ്ദമാക്കപ്പെട്ടതിനു ഭാഷ നല്കി പുനരുജ്ജീവിപ്പിച്ച മാന്ത്രികനായി ഈ കവി മാറുന്നു.
അദ്ദേഹത്തിൻ്റെ ഗദ്യലേഖനങ്ങൾ വായിച്ച്  ആ കാലഘട്ടത്തിലെ  ഉൽപതിഷ്ണുക്കൾ ചിന്താക്കുഴപ്പം പരിഹരിച്ചു എന്ന അർത്ഥത്തിൽ ലളിതാംബിക അന്തർജനം ഒരു കഥയിൽ ആദരവോടെ സൂചിപ്പിച്ചിട്ടുണ്ട്.

ആശാൻ കവിത ബുദ്ധശരീരമാണെന്ന്  പറയട്ടെ .ദയയുള്ളവനായിരുന്നാൽ യാതന നമ്മെ ഏശുകയില്ലെന്ന ബുദ്ധദർശനമാണത്. നമ്മളിൽ എത്ര സ്നേഹമുണ്ടോ ,അത്രത്തോളം നമ്മെ ആർക്കും മുറിപ്പെടുത്താനാവില്ല. സ്നേഹാധിക്യത്തിലൂടെ നമ്മുടെ മനസ് വലുതാവുന്നു. അങ്ങനെയുള്ളവരുടെ ശരീരമാണ് ബുദ്ധശരീരം. തപസും യാതനയും ഏകാന്തതയുമെല്ലാം ആ ശരീരത്തിൽ തട്ടി പൂക്കളായിതീരുന്നു.  ലോകത്തെ മനസ്സിലാക്കാനായി ഓരോ നിമിഷവും തന്നിൽ കേന്ദ്രീകരിക്കുമ്പോൾ ബുദ്ധ ശരീരമുണ്ടാകുന്നു. അത് ലൗകികാസക്തികൾക്കപ്പുറത്ത് ഈ ലോകത്തെ സ്നേഹിക്കുകയാണ്. മഹത്വവും വിവേകവും ഒന്നിച്ചുദിക്കുകയാണ്. പാവപ്പെട്ടവരുടെയും താഴ്ന്ന വിഭാഗങ്ങളുടെയും അവകാശങ്ങൾക്കുവേണ്ടി ശബ്ദിച്ചതുകൊണ്ട് ആശാൻ ഏറ്റവും വ്യക്തതയുള്ള ,ലക്ഷ്യബോധമുള്ള, പ്രതിബദ്ധതയുള്ള കവിയായി.

അതിനപ്പുറത്താണ് ഈ ബുദ്ധിജീവി കവിതയിൽ വലിയ വിപ്ളവം യാഥാർത്ഥ്യമാക്കിയത്. കവിതയിലെ  കളകൾ പറിച്ചു കളഞ്ഞ കവിയാണദ്ദേഹം. പഴകി ദ്രവിച്ച വിഷയങ്ങളെ നിർമ്മാർജനം ചെയ്ത അദ്ദേഹം ഉൽകൃഷ്ടമായ സംസ്കാരചിന്തകൾക്ക് കവിതയെ  എങ്ങനെ ഉപയോഗപ്പെടുത്തണമെന്ന്  പഠിപ്പിച്ചു .കവിത നമ്മുടെ പ്രവചനാത്മകമായ അറിവാണ് .അത് നമ്മെ ആന്തരികമായി നേരെയാക്കുന്നു. കുഴഞ്ഞുമറിഞ്ഞ ഒരു ലോകത്ത് കവിത മരുന്നാണ്. അതുകൊണ്ട്  ഗൊയ്ഥെ ,മാത്യു ആർനോൾഡ് എന്നിവരെപോലെ ആശാൻ ഭാഷയിലൂടെ ചീത്ത അഭിരുചികളെയും ചിന്തകളെയും ചികിത്സിക്കുന്നതിൽ വിജയിച്ചു .
കവിതയെ ദാർശനികമാക്കുകയാണ് അതിൽ പ്രധാനം. ദാർശനികതയില്ലെങ്കിൽ കവിത വെറും പതിരായിപ്പോകും.

വെള്ളത്തിനു ജാതിയില്ല

ആശാൻ്റെ കവിത ജാതിയില്ലാത്തവരുടെ റിപ്പബ്ളിക്കാണ്. വീണപൂവ് ഒരു ജാതി ബോധത്തെയും ചൂണ്ടിക്കാണിക്കുന്നില്ല .നളിനിയും ലീലയും കേരളീയ സ്ത്രീകൾക്ക് മുന്നേ നടന്നവരാണ് .അവർക്ക് ജാതി ബോധമില്ല, ആത്മബോധമാണുള്ളത്. 'ദുരവസ്ഥ' ജാതിക്കാരെ തുരത്തുന്നു, ഗുരുവിൻ്റെ ഒരു മതം എന്ന ആശയം സ്ഥാപിക്കുന്നു.  ആശാൻ്റെ സീത ജാതിരഹിതമായ സ്ത്രീശരീരമാണ്. 'കരുണ'യിൽ സ്ത്രീയുടെ ഹൃദയം എന്ന ഏക ജാതി കാണാൻ കഴിവില്ലാത്ത ഉപഗുപ്തനെതിരെയാണ് ഉന്നം വയ്ക്കുന്നത് .ഇത്രയുമൊക്കെ പോരേ മലയാള കവിതയിൽ വലിയ വിപ്ളവം സൃഷ്ടിക്കാൻ ?

സ്ഥൂലവും ബാഹ്യവുമായ വസ്തുതകളെ അതിവൈകാരികതയോടെ  എഴുതുന്നവരെ ഇന്നു നാം  കാണുന്നുണ്ട്. അവർ രചനയിൽ സ്വന്തമായി ഒന്നും സംഭാവന ചെയ്യുന്നില്ല .മറിച്ച് ,ആശാൻ ബാഹ്യ വസ്തുക്കളെ അതേനിലയിൽ എടുക്കാതെ ,ആത്മീയതയുടെ സ്റ്റെതസ്കോപ്പുകൊണ്ട് പരിശോധിച്ച് ആവശ്യമായത് എടുത്ത് നവീനമാക്കി.

വസ്തുതയുടെ ആത്മാവിനനുസരിച്ചു നവസംവേദനപാതകൾ തിരഞ്ഞെടുത്തു. കവിതയിൽ സാമൂഹികവിഷയങ്ങൾ അവതരിപ്പിച്ചപ്പോഴൊക്കെ ഈ പ്രതിഭ നക്ഷത്രത്തെ പോലെ തിളങ്ങി.'ചണ്ഡാലഭിക്ഷുകി'യിൽ ജാതിചിന്ത എന്ന ചരടു പൊട്ടിച്ചു തീയിലിട്ടു .വെള്ളം കുടിക്കുന്നതിൽ പോലും ജാതിയുണ്ടെങ്കിൽ അത് മഹത്വമല്ല, പതനമാണെന്ന് വിളിച്ചു പറഞ്ഞു.സംസ്കാരചിത്തരാവൂ എന്ന ആഹ്വാനമായിരുന്നു അത്. ദാഹിക്കുന്നവന് വെള്ളം കൊടുക്കൂ എന്ന് ഒരു കവിക്ക് പറയേണ്ടി വന്നു.
ഭക്ഷ്യവസ്തുക്കൾക്ക് ജാതിയുണ്ടോ? ഒരു ഗ്ലാസ് വെള്ളത്തിനു ജാതിയില്ല. എന്നാൽ അത് ആര് ആർക്ക് കൊടുക്കുന്നു എന്നതിൻ്റെ അടിസ്ഥാനത്തിൽ ജാതിയുണ്ടാകുന്നു! .വെള്ളത്തെയും നാം അപമാനിക്കുന്നു.

ഈ കവി കവിതയിലൂടെ പ്രാപഞ്ചികസാരമാണ് തേടിയത്. സൂക്ഷ്മതകൾ ഒന്നൊന്നായി തിരഞ്ഞ് ചെല്ലുന്നത് കാണാം.'കരുണ'യിൽ ലൈംഗികതയെ തോൽപ്പിക്കുന്ന പ്രണയത്തെയാണ് കാണുന്നത്. ഒരു വേശ്യക്ക് ഗാഢവും ശുദ്ധവും തീക്ഷ്ണവുമായ പ്രേമമുണ്ടാകുന്നത് കാരുണ്യമായാണ് മനസ്സിലാക്കേണ്ടത്.
പ്രണയം ഒന്നും നേടാനല്ല; അത് മനസ്സിൻ്റെ കരുണാർദ്രമായ ഒരാശ്ളേഷമാണ്. വിഷാദത്തെ സകലതിലും ദർശിച്ച ആശാൻ ലോകത്തിൻ്റെ ഭാവിയെ കവിതയിലൂടെ പ്രവചിച്ചു. പ്രണയത്തിൻ്റെ ശുദ്ധവും സുതാര്യവുമായ അംശം കണ്ടെത്തുന്നതിനാണ് കവി കാമത്തെ ,ശരീരത്തെ വിട്ട് മറ്റൊരു അസ്തിത്വം തേടുന്നത്. കാമത്തിലൂടെ അറിയാനാവാത്ത പ്രണയമുണ്ട്.

വീണപൂവ് പ്രസിദ്ധീകരിച്ചതോടെ പരമ്പരാഗത കാവ്യരൂപങ്ങളായ
മുക്തകങ്ങൾ ,ചമ്പുക്കൾ, മണിപ്രവാളം, സന്ദേശകാവ്യങ്ങൾ, തുള്ളൽക്കവിതകൾ ,ആട്ടക്കഥകൾ ,തുടങ്ങിയവയെല്ലാം കാലഹരണപ്പെട്ടു.
പകരം ,ആശാൻ ഭാരതത്തിൻ്റെ ഇനിയും കണ്ടെത്താത്ത സൗന്ദര്യ സമസ്യകളിലേക്ക് വായനക്കാരെ ക്ഷണിച്ചു. നളിനിയിലെ നായിക പ്രണയത്തിനു വേണ്ടി തപസ്വിയാകുന്നു. പ്രണയത്തെയും തപസ്സിനെയും അടുത്തടുത്ത് നിർത്തുകയാണ്. അദ്വൈതവും ബുദ്ധദർശനവും സമന്വയിക്കുകയാണ്.
ദൈവവും വൈയക്തികതയും ഒന്നിച്ചു ചേരുകയാണ്. കവിയുടെ ദിവാകരൻ ജ്ഞാനഭിക്ഷു മാത്രമല്ല, ലോകസേവകനുമാണ്. പ്രണയം ,തപസ്സ് ,ലോകസേവ എന്നിവയെല്ലാം ഒരാളിൽ കേന്ദ്രീകരിക്കുമ്പോൾ മാനുഷികതയ്ക്ക് പുതിയ അർത്ഥം ലഭിക്കുകയാണ്.

'ദുരവസ്ഥ'യിൽ മതാന്ധതയ്ക്കെതിരെ കവി ഗർജിക്കുന്നു. ആ ഗർജനം കാടിളക്കാൻ പോന്നതായിരുന്നു. ഇന്നത്തെ കവികൾക്ക് ഇങ്ങനെയൊന്നും എഴുതാൻ കഴിയില്ല.

കുട്ടികൃഷ്ണമാരാരും ജോസഫ് മുണ്ടശ്ശേരിയും എഴുത്തച്ഛനെക്കുറിച്ച് മൗനം പാലിക്കുമ്പോൾ ആശാനെ സൂക്ഷ്മമായി പഠിച്ച് വിശകലനം ചെയ്യുകയാണ്. 'പ്രയാണം 'എന്ന കൃതിയിൽ മുണ്ടശ്ശേരി, ആശാനെ മറ്റെല്ലാ മലയാളകവികൾക്കും മുകളിലാണ് നിർത്തുന്നത്. ആശാൻ വിപ്ളവകാരിയാണ്. കുഞ്ചൻ നമ്പ്യാർക്ക് ദാർശനികതയും നർമ്മവും കവിത്വവുമുണ്ടെങ്കിലും ആശാനെ പോലെ എന്നും നവീനത നിലനിർത്താനാവുന്നില്ല. എഴുത്തച്ഛൻ പുരാണങ്ങളുടെ സംഗ്രഹീത പുനരാഖ്യാനങ്ങളിലൂടെ വേദാന്തവും ഭക്തിയും തത്ത്വചിന്തയും പ്രചരിപ്പിച്ചു. പക്ഷേ ,അനീതിക്കെതിരെ പൊരുതുകയും ഏറ്റവും മഹത്തായ മനുഷ്യത്വത്തെ തേടുകയും ചെയ്യുന്ന ആശാനുമായി താരതമ്യമില്ല.
കുമാരനാശാൻ്റെ നൂറ്റിയമ്പതാം ജന്മ ദിനത്തിൽ പ്രഗത്ഭനായ കെ.പി. കുമാരൻ സംവിധാനം ചെയ്ത 'ഗ്രാമവൃക്ഷത്തിലെ കുയിൽ' തീയേറ്ററുകളിൽ പ്രദർശിപ്പിക്കുന്നു എന്ന ആഹ്ളാദമുണ്ട്. ആശാനെ അറിയുക എന്ന ആഹ്വാനമാണ് ഈ ചിത്രം.



'കരുണ'യിലെ ഉപഗുപ്തൻ അപ്രിയനാകുന്നത് എന്തുകൊണ്ട് ?/എം.കെ.ഹരികുമാർ

 





'കരുണ'യെക്കുറിച്ച് ചട്ടപ്പടി ,അല്ലെങ്കിൽ മുൻവിധിയോടെയുള്ള ലേഖനങ്ങൾ വന്നുകൊണ്ടിരിക്കുന്ന കാലമാണിത്. കരുണ വായിക്കുന്ന ഒരു പ്രേക്ഷകന്  പ്രത്യക്ഷത്തിൽ എത്തിച്ചേരാവുന്ന അനുമാനങ്ങളിലും നിരീക്ഷണങ്ങളിലുമാണ് ഇന്നത്തെ പഠനങ്ങൾ ചെന്നുമുട്ടുന്നത്. 'കരുണ'യിലെ പ്രധാന കഥാപാത്രമായ വാസവദത്ത ഒരു ധനികയായ വേശ്യയായിരുന്നു. അവൾ ആപത്ശങ്കയിൽ ഒരാളെ വധിക്കുന്നു. അങ്ങനെ അവൾ ശിക്ഷിക്കപ്പെടുന്നു. ലോകത്തിലേക്കും വച്ച് ഏറ്റവും ക്രൂരമായ ശിക്ഷയാണ് അവൾക്ക് വിധിച്ചത്.

"കരചരണശ്രവണനാസികൾ മുറിച്ചു ഭൂ-
നരകമാം ചുടുകാട്ടിൻ നടുവിൽ തള്ളി .
ഹാ! മതിമോഹത്താൽ ചെയ്തു സാഹസമൊ,ന്നതിനിന്നി-
പ്പുമൃദുമേനിയാൾ പെറ്റും പാടു കണ്ടില്ലേ !"

കൈകാലുകളും മൂക്കും ചെവിയും മുറിച്ചുമാറ്റിയാൽ പിന്നെ മനുഷ്യശരീരത്തിന് എന്ത് പ്രസക്തി? എന്നാൽ ആ അവസ്ഥയിലും വാസവദത്ത 'കരുണ'യിൽ അവശേഷിക്കുന്നു. അവളെ ശുശ്രൂഷിക്കാൻ ഒരു പരിചാരിക മാത്രമാണുള്ളത് .ആ പരിചാരിക നേരത്തെ തന്നെ വാസവദത്തയൊടൊപ്പം  കഴിഞ്ഞിരുന്നതാണ്. യജമാനത്തിയുടെ പ്രവൃത്തികൾ എന്തുതന്നെയായിരുന്നാലും ആ തോഴിക്ക് അവളെ വിട്ടു പോകാൻ തോന്നുന്നില്ല. അത് ഈ കവിതയിൽ ആശാൻ ഒളിപ്പിച്ചു വച്ചിരിക്കുന്ന ഒരു ബോംബാണ് .സാധാരണ വായനക്കാരോ നിയമാനുസൃത ലേഖന കർത്താക്കളോ ഇത് കണ്ടെന്ന് വരില്ല. ലോകം വാസവദത്തയെ തള്ളിക്കളയുകയാണ്, വെറുതെ ശിക്ഷിക്കുകയല്ല .വധിക്കുക പോലുമല്ല; അപമാനിച്ചു നോവിക്കുകയാണ്.ഈ ലോകത്തിന് ആവശ്യമില്ലാത്തവളാണ് അവളെന്ന് ഓർമ്മിപ്പിക്കുകയും ക്രൂരമായി നിന്ദിക്കുകയും ചെയ്യുന്ന ശിക്ഷയാണത്. എന്തിനാണ് അത്തരമൊരു ശിക്ഷ? അത് സ്ത്രീയോടുള്ള വിവേചനമായി  കാണാം.

സ്നേഹം ആർക്കും വേണ്ടാതെ 

ഒരു സ്ത്രീ കുറ്റം ചെയ്തതുകൊണ്ടാണ് ഈ ശിക്ഷ കണ്ടുപിടിക്കപ്പെട്ടത്. വാസവദത്തയെ തോഴി ഒഴികെ ആരും സ്നേഹിക്കുന്നില്ല .എല്ലാവർക്കും അവളുടെ മാംസം മതിയായിരുന്നു. അവൾ ധനികയായതുകൊണ്ട് അവളുടെ സൗന്ദര്യത്തിന് വിലയുണ്ടായി. അവളെ കാത്ത് ധനികർ വരുന്നതു അതുകൊണ്ടാണ്.അവളിൽ പുരുഷന്മാർക്ക് വേണ്ട സൗന്ദര്യവും വശ്യതയുമുണ്ടായിരുന്നു. അതിലേക്ക് ആകർഷിക്കപ്പെടുന്നത് സാധാരണമായിരുന്നു. എന്നാൽ വാസവദത്തയ്ക്ക് വൈകാരികമായ, സാമ്പത്തികമായ നേട്ടമുണ്ടായതല്ലാതെ  ആന്തരികമായ സുഖം കിട്ടിയിരുന്നില്ല. അവളിൽ സ്നേഹം ആർക്കും വേണ്ടാതെ അവശേഷിച്ചു .തന്നിലെ സ്നേഹത്തെ എന്ത് ചെയ്യണമെന്നറിയാതെ കുഴയുകയായിരുന്നു അവൾ.

"അർത്ഥഭാണ്ഡങ്ങൾതൻ കനംകുറഞ്ഞുപോകുന്നു ,തോഴീ -
യിത്തനുകാന്തിതൻ വിലയിടിഞ്ഞിടുന്നു ."

ഭൗതികസ്വത്തിലും ശരീരകാന്തിയിലും തനിക്ക് വിശ്വസിക്കാൻ തോന്നുന്നില്ല എന്ന സങ്കടമാണവൾ അറിയിക്കുന്നത്. അവൾ വ്യർത്ഥത അനുഭവിക്കുകയാണ്. അതുകൊണ്ട് അവൾ ജീവിതത്തിൽ ഒരു വഴിത്തിരിവ് ആഗ്രഹിക്കുന്നു. താൻ തുടർന്നുവരുന്ന ജീവിതരീതിയിൽ എന്തോ ഒരു അപഭ്രംശം സംഭവിച്ചിട്ടുണ്ടെന്ന് അവൾ തിരിച്ചറിയുകയാണ്.  ഭൗതികസുഖത്തിൽ എന്തോ ഒരു ന്യൂനതയുണ്ടെന്ന ബോധ്യമാണത്. അതിരുവിട്ട സുഖങ്ങളും സമ്പത്തും ജീവിതത്തിന്റെ ഏതെങ്കിലുമൊരു ഘട്ടത്തിൽ നിരർത്ഥകമായി തോന്നാം. അവൾ അത് പങ്കുവയ്ക്കുന്നത് തോഴിയോട് മാത്രമാണ്.ആ തോഴിക്ക് വാസവദത്തയുടെ ഹൃദയം അറിയാം. അവൾ അനുഭവിച്ച അനാഥത്വവും സ്വാർത്ഥതയും മനസ്സിലാക്കിയ തോഴി അവളോട് അനുതാപം പ്രകടിപ്പിക്കുക മാത്രമല്ല, സ്നേഹം കൊടുക്കുകയും ചെയ്യുന്നു. അവൾ വിശ്വസ്തയായിരുന്നു. ആ തോഴി മാനവരാശിയുടെ മഹത്വത്തെ ഉദാഹരിക്കുകയാണ്. തോഴിയോട് കടപ്പാടും സ്നേഹവും തോന്നുന്ന നിമിഷമാണിത്.

അവൾ ചുറ്റിനുമുള്ള ക്രൂരമായ ലോകത്തിൻ്റെ ബധിരകർണങ്ങൾക്ക് ബദലായി മാറുന്നു .പാരസ്പര്യത്തിന്റെ മൃദുത്വവും മനുഷ്യത്വവുമാണവൾ. അവളിലാണ് ആശാൻ വിശ്വസിച്ചത്. എന്നാൽ അത് കാവ്യത്തിന്റെ പൂമുഖത്ത് വന്ന് ബഹളമുണ്ടാക്കുന്നില്ല. തോഴിയാണ് ഈ കവിതയുടെ പശ്ചാത്തലം. അവൾ വിശ്വത്തിൻ്റെ  രമ്യതയുടെ ഒരു വനമാണ് .അവിടെ സമാനമനസ്കർക്ക് ആശ്വാസം ലഭിക്കും .

മോക്ഷം കൊടുക്കാനോ ?

ആശാൻ്റെ കരുണ നമ്മെ ചതിക്കുകയാണ്. എന്തെന്നാൽ നമ്മൾ വളരെ അനുസരണയുള്ള, ആരെങ്കിലും ചൂണ്ടിക്കാണിച്ച വഴിയെ മാത്രം സഞ്ചരിച്ച് ശീലിച്ചവരാണ് .നമുക്ക് ഒളിപ്പിച്ചത് കണ്ടെത്താൻ ധൈര്യമില്ല. എല്ലാവരും ഒരേ ശ്വാസത്തിൽ പറയുന്നത് ഏറ്റുപറയുകയാണല്ലോ പൊതുവായ രീതി. ഏത് വീക്ഷണത്തിനാണോ കൈയടി കിട്ടുന്നത് അങ്ങോട്ട് ചായും. അതാണ് നമ്മുടെ സാഹിത്യകലയിലെ നാട്ടുനടപ്പ്. അതുതന്നെയാണ് സമീപകാല 'കരുണാ' കാവ്യവിമർശനത്തിലും കാണുന്നത്.

മിക്കവരും പറയുന്നത് വാസവദത്തയുടെ ക്ഷണം നിരാകരിച്ച ഉപഗുപ്തൻ അവൾക്ക് ചുടലക്കാട്ടിൽ മോക്ഷം കൊടുത്തുവെന്നാണ്. ഉപഗുപ്തൻ അത്രയ്ക്ക് മഹാനായ ഒരു വ്യക്തിയാണോ ?വാസ്തവത്തിൽ ആശാൻ ഉപഗുപ്തന്മാരുടെ  വ്യക്തികേന്ദ്രീകൃതമായ 'മോക്ഷസംസ്കാര'ത്തെ എതിർക്കുകയും അവരെ തീരെ രക്ഷയില്ലാത്ത ഒരു പരിതസ്ഥിതിയിലെത്തിച്ച് വട്ടം കറക്കുകയുമാണ് ചെയ്യുന്നത്. 

"ഗുണബുദ്ധിയാൽ ഞാൻ തോഴി, കൊതിപ്പതക്കോമളന്റെ 
പ്രണയം മാത്രമാണെന്ന് പറഞ്ഞില്ലേ നീ."
എന്ന് വാസവദത്ത വ്യക്തമായി പറയുന്നുണ്ട്. എന്നാൽ നമ്മുടെ ഭാഷാപണ്ഡിതന്മാർക്ക് ഇത് മനസ്സിലാകുന്നില്ല. അവൾ ഉപഗുപ്തനെ ക്ഷണിച്ചത് ലൈംഗികശമനത്തിനല്ല. അവൾ തൻ്റെ ആത്മസത്യത്തിൻ്റെ പതാകയായ പ്രണയത്തെ കണ്ടുമുട്ടുകയാണ് .അത് തുറന്നു പറയുകയാണ്. ആ പ്രണയമാണ് അവളെ അത്രത്തോളം ശുദ്ധതയിലേക്ക് ഉയർത്തുന്നത്. അവൾ എത്ര ശുദ്ധയായിരുന്നാലും ഈ ലോകം അതൊന്നും കാണാൻ പോകുന്നില്ല .ലോകം നോക്കുന്നത് ഉപഗുപ്തന്മാരിലൂടെയാണ്. എവിടെയും ഉപഗുപ്തൻ നിറഞ്ഞു നിൽക്കുകയാണ്. അധികാരസ്ഥാപനങ്ങൾ, പ്രേമഭാജനങ്ങൾ, സുഹൃത്തുക്കൾ, ബന്ധുക്കൾ, സഹപാഠികൾ തുടങ്ങിയവരിലെല്ലാം ഈ ഉപഗുപ്തൻ നിറഞ്ഞു നിന്ന് ചിരിക്കുകയാണ്. അയാൾ, അർഹിക്കുന്ന മനസ്സുകളുടെ നേരെ നോക്കുകയില്ല. ജീവിച്ചിരിക്കുമ്പോൾ സസ്യത്തെപ്പോലെ സൂര്യകിരണങ്ങളിൽ തളിർത്ത് ഉല്ലസിക്കുമ്പോൾ പരിഗണിക്കുകയില്ല.സ്വന്തം കർമ്മവിശേഷം വച്ചു നോക്കിയാൽ വാസവദത്തയ്ക്ക് പ്രണയമുണ്ടാകാൻ സാധ്യതയില്ല. എന്നാൽ അങ്ങനെയൊന്നു തോന്നിക്കൂടെന്നുണ്ടോ ?പ്രണയത്തിന് പ്രത്യേക അതിർത്തിയോ കാലമോ ആരും നിശ്ചയിച്ചിട്ടില്ല.

"വശംവദസുഖ ഞാനീ വശക്കേടെനിക്ക് വരാൻ
വശമില്ലെന്നാലും വന്നതയുക്തമല്ല
വിശപ്പിന്നു വിഭവങ്ങൾ വെറുപ്പോളമശിച്ചാലും
വിശിഷ്ടഭോജ്യങ്ങൾ കാൺകിൽ കൊതിയാമാർക്കും.
അനുരക്തരഹോ! ധനപതികൾ നിത്യമെൻകാലിൽ 
കനകാഭിഷേകം ചെയ്തു തൊഴുതാൽപ്പോലും 
കനിഞ്ഞൊരു കടാക്ഷിപ്പാൻ മടിക്കും
കണ്ണുകൾ കൊച്ചു -
മുനിയെക്കാണുവാൻ മുട്ടിയുഴറുന്നുല്ലോ."

വാസവദത്തയുടെ വാദമുഖങ്ങൾ ഒരു മനുഷ്യഹൃദയത്തിന്റെ ഉന്നതിയിലേക്കുള്ള പടവുകളാണ്. അവൾ മടുത്ത ജീവിതത്തിൽ നിന്ന് മറ്റൊരു ഉണർവിലേക്ക് രക്ഷപ്പെടാനാണ് നോക്കുന്നത് .ധാരാളം പേർ പിന്നാലെ വരുന്നുണ്ടെങ്കിലും അവരോടൊന്നും തോന്നാത്ത വികാരമാണ് അവൾക്ക് ഉപഗുപ്തനോടുള്ളത്. അയാളുടെ പ്രത്യക്ഷത്തിൽ അവൾ അനിർവചനീയമായ ഒരു ശാന്തി പ്രതീക്ഷിക്കുന്നു. 

സ്നേഹത്തിൽ യാതനയുണ്ട് 

ഉപഗുപ്തൻ  ബുദ്ധമതവിശ്വാസിയാണല്ലോ. എന്നാൽ അദ്ദേഹത്തിനു ബുദ്ധൻ്റെ സ്നേഹതത്ത്വത്തെക്കുറിച്ച് വലിയ വിവരമില്ല. വിയറ്റ്നാമീസ് സെൻ ബുദ്ധിസ്റ്റ് തീച്ച് നാത് ഹാൻ (Thich Nhat Hanh)എഴുതിയ True Love :A Practice for Awakening the Heart എന്ന കൃതിയിൽ ബുദ്ധതത്ത്വങ്ങളിൽ അധിഷ്ഠിതമായ സ്നേഹത്തിൻ്റെ ആന്തരികവ്യാപ്തിയെപ്പറ്റി സൂചിപ്പിക്കുന്നുണ്ട്. ബുദ്ധൻ്റെ ഒരു വാക്യം ഹാൻ ഉദ്ധരിക്കുന്നുണ്ട്: " മറ്റൊരാളോടുള്ള നിങ്ങളുടെ സ്നേഹം, മറ്റൊരാളെ സ്നേഹിക്കാനുള്ള ആഗ്രഹം ,നിങ്ങൾക്ക് സ്വയം സ്നേഹിക്കാനുള്ള കഴിവിനെ ആശ്രയിച്ചിരിക്കുന്നു." ഈ രീതിയിൽ സ്നേഹത്തെ മനസ്സിലാക്കിയിട്ടുണ്ടോ 'കരുണ'യിലെ ഉപഗുപ്തൻ ? സ്നേഹത്തിൽ യാതനയുണ്ട്. അയാൾ വാസവദത്തയുടെ അടുത്തേക്ക് വരുന്നില്ല .സ്നേഹത്തിന് എന്താണ് വില?ഒരാൾ സ്നേഹത്തോടെ ക്ഷണിക്കുമ്പോൾ അത് മനസ്സിലാക്കാതെ ,കാമപൂരണത്തിനാണെന്ന് പറയുന്നത് തെറ്റല്ലേ? അല്ലെങ്കിൽ തെറ്റായ മാർഗ്ഗങ്ങളിലൂടെ സഞ്ചരിച്ച ഒരു സ്ത്രീയെ കാണുന്നതും സംസാരിക്കുന്നതും തന്റെ യശസ്സിനു ക്ഷതമേൽപ്പിക്കുമെന്ന് കരുതുകയാണെങ്കിൽ അത് ഒരു സന്യാസിക്ക് ചേർന്നതല്ലല്ലോ. സന്യാസി വലിപ്പച്ചെറുപ്പമില്ലാതെ എല്ലാവരെയും ഉൾക്കൊള്ളേണ്ടവനാണ്.വാസവദത്തയെ മനസ്സിലാക്കുന്നതിൽ ഉപഗുപ്തൻ പരാജയപ്പെടുകയാണ്.

ബുദ്ധമതത്തിൽ ഈ മനസ്സിലാക്കലിനു പ്രാധാന്യമുണ്ട്. നമ്മെ സ്നേഹിക്കുന്നയാളെ മനസ്സിലാക്കണം. ഹാൻ എഴുതുന്നു: "മനസ്സിലാക്കലില്ലാതെ സ്നേഹം സാധ്യമല്ല. ഒരാളെ മനസ്സിലാക്കാൻ നാം എന്ത് ചെയ്യണം ?നമ്മൾ ആ വ്യക്തിയെ അറിയണം."ഇവിടെ വാസവദത്ത ശുദ്ധമായ പ്രേമത്താലാണ് ഉപഗുപ്തനെ ക്ഷണിച്ചതെന്ന് വെളിപ്പെടുത്തുന്നുണ്ട്. അപ്പോൾ അവളെ മനസ്സിലാക്കുന്നതിൽ ഉപഗുപ്തൻ പരാജയപ്പെടുകയാണ്.

ഹാൻ എഴുതുന്നു: "മനസിലാക്കലില്ലാതെ സ്നേഹം സാധ്യമല്ല. ഒരാളെ മനസിലാക്കാൻ നാമെന്ത് ചെയ്യണം ?മറ്റൊരാളുടെ യാതന മനസ്സിലാക്കാത്തവൻ എങ്ങനെയാണ് ഉപഗുപ്തനാവുന്നത് ? ഹാൻ അത് പ്രത്യേകം ഓർമ്മിപ്പിക്കുന്നു: "In Buddhism we talk about a Bodhisattva called Avalokiteswara,the one who has the ability to listen and to understand the suffering of others."

പരമമായ ഒരു മാനവികതയാണിത്. നമ്മെ സ്നേഹിക്കുന്നവരുടെ ആത്മീയയാതന അറിയാത്തവർ എങ്ങനെയാണ് മോക്ഷം കൊടുക്കുന്നത്?ഇവിടെ ഉപഗുപ്തൻ പറയുന്നത് 'സമയമായില്ല' എന്നാണ്. എന്താണ് അയാളുടെ സമയം?വാസവദത്ത ചോര വാർന്നൊലിച്ച് ചുടുകാട്ടിൽ കിടക്കുന്ന സമയമാണോ അത് ?എങ്കിൽ അതെത്ര ക്രൂരമാണ് '
ആത്മീയപാതയിൽ സഞ്ചരിക്കുന്നവർ ഇത്രമാത്രം അപരഹൃദയജ്ഞാനമില്ലാത്തവരാകരുത് എന്നല്ലേ ആശാൻ നിശബ്ദമായി പറയുന്നത്? ഇവിടെ ആശാൻ ഉൽബുദ്ധരായ വായനക്കാരെ ക്ഷണിക്കുകയാണ്.അവരാണ് ഉപഗുപ്തനെ അറിയേണ്ടത്. സാംസ്കാരിക വിമർശനം ഇവിടെ ആരംഭിക്കേണ്ടിയിരിക്കുന്നു. ഒരു സ്ത്രീ അപമാനിതയായി കിടക്കുമ്പോൾ അവിടെ വിളിക്കാതെ ചെന്നു തത്ത്വപ്രസംഗം നടത്തുന്നത്  ഉചിതമാണോ ?ആ സന്ദർശനത്തിൽ എന്ത് മതമാണുള്ളത് ?മോക്ഷം കൊടുക്കാന്നുവെന്ന് പറയുന്നത് പരമ്പരാഗതമായ ഒരു വിശ്വാസമാണ്. അത് ആശാൻ ഓർമ്മിപ്പിക്കുന്നത് ആ പ്രത്യേക സന്ദർഭത്തിൻ്റെ വൈരുദ്ധ്യവും ജുഗുപ്സയും ശ്രദ്ധയിൽ കൊണ്ടുവരാനാണ്. ആശാന് വ്യക്തമായറിയാം ,യഥാർത്ഥസ്നേഹത്തെ നിന്ദിച്ച ഉപഗുപ്തന് മോക്ഷം നൽകാവില്ലെന്ന് .മാത്രമല്ല ,മോക്ഷം ഒരാൾ മറ്റൊരാൾക്ക് കൊടുക്കുന്നതല്ല; കൊടുക്കാനുമാവില്ല .നിർവ്വാണം എന്താണെന്ന് നിർവ്വചിക്കാൻ ബുദ്ധനു പോലും കഴിഞ്ഞിട്ടില്ല. മോക്ഷം സ്വയം നേടേണ്ടതാണ്. ശാശ്വതവും അപാരവും ഉന്നതവുമായ അറിവാണത്. അവിടെയെത്താൻ മറ്റൊരാളുടെ സഹായം ഉപകരിക്കില്ല .സ്വന്തം മാർഗങ്ങളുടെ യാതനയും അറിവുമാണ് അതിന് സഹായിക്കുന്നത്. ഉപഗുപ്തന് പറ്റിയ അബദ്ധം അയാൾ വാസവദത്തയുടെ അന്ത്യനിമിഷത്തിലാണ് അറിയുന്നത്.

'കരുണ' അപൂർണമാണ് 

വേദനിച്ചു കരയുന്ന വാസവദത്തയോട് 'ഇല്ല ,ഞാൻ താമസിച്ചുപോയില്ലെടോ സരള ശീലേ -
യല്ലൽ നീയിന്നെന്നെച്ചൊല്ലിയാർന്നിടായ്ക്കെടോ
ശോഭനകാലങ്ങളിൽ നീ ഗമ്യമായില്ലെനിക്ക് നിൻ
സൗഭഗത്തിൻ മോഹമാർന്ന സുഹൃത്തല്ല ഞാൻ."

ജീവിതത്തിൻ്റെ ഏറ്റവും വലിയ ദുരിതമനുഭവിക്കുന്ന ഒരു സ്ത്രീയോട് ഉപഗുപ്തൻ പറയുകയാണ് 'താമസിച്ചുപോയില്ലെടോ' എന്ന്! എത്ര ദയാരഹിതമാണിത് !സരളശീലേ എന്ന് വിളിക്കാനുള്ള യന്ത്രമനസ്സ് എവിടെ നിന്നു വരുന്നു? "നിൻ സൗഭഗത്തിൽ മോഹമാർന്ന സുഹൃത്തല്ല " എന്ന് പറയുന്നതിലൂടെ  അയാൾ ഒരിക്കൽക്കൂടി തൻ്റെ അല്പത്തം വിളമ്പുന്നു. സൗഭഗത്തിൽ മോഹിച്ചു എന്ന് വാസവദത്ത എപ്പോഴെങ്കിലും പറഞ്ഞിട്ടുണ്ടോ? അയാൾ തെറ്റായി വ്യാഖ്യാനിക്കുകയാണ്. അയാൾ  മനുഷ്യമഹത്വത്തിന്റെ പ്രതീകമായ സ്നേഹത്തിൽ വിശ്വസിക്കുന്നില്ല.

വാസവദത്തയെ ചിതയിൽ വച്ചപ്പോൾ അയാൾ എന്തിന് കരഞ്ഞു ?ആ ചോദ്യത്തിനുത്തരം ആശാൻ്റെ പക്കലുണ്ടായിരുന്നു. എന്നാൽ 'കരുണ' എഴുതി പൂർത്തിയാക്കിയ കാവ്യമല്ല എന്നോർക്കണം .അത് അപൂർണമാണ്. ആശാൻ്റെ രചനാരീതി  നോക്കിയാൽ അറിയാം, എഴുതിയ കവിതയിൽ വീണ്ടും വീണ്ടും മാറ്റങ്ങൾ വരുത്താറുണ്ട്. ആശാൻ ബോട്ടപകടത്തിൽ മരിക്കുമ്പോൾ  'കരുണ'യുടെ കൈയെഴുത്ത് പ്രതി പെട്ടിയിൽ ഉണ്ടായിരുന്നു. അത്  യാത്രയ്ക്കിടയിൽ സമയം കിട്ടുന്ന മുറയ്ക്ക് തിരുത്തുക എന്ന ഉദ്ദേശത്തോടെയാണ് കൂടെ കൊണ്ടുനടന്നതെന്ന് വ്യക്തം .മൂന്ന് ദിവസത്തെ യാത്രയാണ് ആശാൻ ഉദ്ദേശിച്ചിരുന്നത്. രാത്രിയിൽ സമയം കിട്ടുമ്പോൾ കവിത തിരുത്തും. സുഹൃത്തുക്കൾ ഉണ്ടെങ്കിൽ കവിത വായിച്ച് ചർച്ച ചെയ്യാറുണ്ട്. ബോട്ടപകടത്തിൻ്റെ തലേന്നും ആശാൻ ബോട്ടിൽ വച്ച് 'കരുണ' വായിച്ച് ചർച്ച ചെയ്തിരുന്നു. അത് കഴിഞ്ഞാണ് ഉറങ്ങാൻ പോയത് .'കരുണ'യുടെ ബാക്കിഭാഗം ആശാൻ്റെ മനസിലുണ്ടായിരുന്നു. 

വാസവദത്തയെ ചിതയിൽ വച്ചപ്പോൾ ,യാതൊരു മാനുഷിക വികാരത്തിനും വശപ്പെടാത്ത ഉപഗുപ്തൻ എന്തിനു കരഞ്ഞു ?അത് ആശാൻ വിശദീകരിക്കാനായി മാറ്റി വച്ചതാകാനാണ് സാധ്യത. അയാളുടെ ജീവിതം ആദർശത്തിൻ്റെ പൊങ്ങുതടിയിലാണുള്ളതെന്നും അതൊരിക്കലും യഥാർത്ഥ ജീവിതത്തെ അനുകമ്പയോടെ കണ്ടിട്ടില്ലെന്നും സ്ഥാപിക്കാനാണ് ആശാൻ കരുണ എഴുതിയത്. ആ കണ്ണുനീർ അയാളുടെ തത്ത്വശാസ്ത്രത്തിന്റെയും ആദർശത്തിന്റെയും പരാജയമാണെന്ന് വ്യക്തമായി തന്നെ ആശാന് പറയാനാകുമായിരുന്നു.

ആശാൻ എസ്റ്റാബ്ലിഷ്മെൻ്റിന് വേണ്ടി കവിതയെഴുതിയിട്ടില്ല .നിലവിലുള്ള ധാരണയെ ,വ്യവസ്ഥയെ തിരുത്തുകയായിരുന്നു ലക്ഷ്യം .കരുണ എഴുതാൻ ബുദ്ധകഥയെ ഉപജീവിച്ചിട്ടുണ്ട്.പോൾ കാരൂസി (Paul Carus)ൻ്റെ The Gospel of Buddha യിലെ ഒരു കഥയാണിത് .ആ കഥ ഒരു മാറ്റവും വരുത്താതെ പദ്യത്തിലാക്കിയാൽ ആശാനിലെ കലാപകാരിക്ക് എവിടെയാണ് ഇടം കിട്ടുക ?ഈ ബുദ്ധകഥയെ തൻ്റെ പരിവർത്തനശക്തികൊണ്ട് പുതിയൊരു ചിന്താവിപ്ളവത്തിലേക്ക് നയിക്കുകയായിരുന്നു ലക്ഷ്യം .വിവേകത്തോടെ 'കരുണ' വായിക്കണം. പ്രത്യക്ഷത്തിൽ കാണുന്ന കഥയല്ല ശ്രദ്ധിക്കേണ്ടത്. അതിനപ്പുറം വായിക്കണം. എങ്ങനെയാണ് സന്യാസത്തിൻ്റെയും സദാചാരത്തിൻ്റെയും മിനുസപ്പെടുത്തിയ പൊതുധാരണകൾ മനുഷ്യജീവിതത്തെ ചതിക്കുന്നതെന്ന് പറഞ്ഞു തരുന്ന ഉഗ്രമായ കവിതയാണിത്. ലോകസാഹിത്യത്തിൽ തന്നെ മികച്ച ഒരു രചനയാണിത്.



കരുണ: ആശാൻ്റെ വിമർശനം എന്തിനോട് ?/ എം.കെ.ഹരികുമാർ




 
Chronicle of a death Fortold എന്ന പേരിൽ ഗബ്രിയേൽ ഗാർസിയ മാർകേസ് എഴുതിയ നോവൽ ഓർക്കുമല്ലോ. 'പ്രവചിക്കപ്പെട്ട മരണത്തിൻ്റെ നാൾവഴികൾ' എന്ന് പരിഭാഷപ്പെടുത്താം. വാസവദത്തയുടെ ജീവിതവും മരണവും ഒരു ബുദ്ധകഥയിൽ കണ്ട് പ്രചോദിതനായാണ് കുമാരനാശാൻ 'കരുണ' എഴുതിയത്. എന്നാൽ വെറുതെ ഒരു പുരാവൃത്തം എഴുതുകയായിരുന്നില്ല ആശാൻ്റെ ലക്ഷ്യം.പ്രവചിക്കപ്പെട്ട ആ മരണത്തെ വെറുതെ പിന്തുടരുന്നതിൽ അർത്ഥമില്ല. ആശാൻ്റെ കാവ്യപരമായ പ്രചോദനങ്ങൾ കഥയുടെ വിവരണത്തിൽ അവസാനിക്കുന്നില്ല. അതിനു കുറേക്കൂടി വിപുലവും നാനാതരത്തിലുള്ളതുമായ അർത്ഥങ്ങളുണ്ടാവും. ഒരു വ്യാഖ്യാനവും വിമർശനവുമില്ലാതെ ആശാൻ ഒരു കൃതിയും എഴുതിയിട്ടില്ല. 'ചിന്താവിഷ്ടയായ സീത' ആർഷഭാരതത്തിൻ്റെ  അധികാരവ്യവസ്ഥയിൽ ഒരു സ്ത്രീ അനുഭവിക്കുന്ന പാരതന്ത്ര്യത്തെയാണ് ആഖ്യാനം ചെയ്യുന്നത് .അതിലൂടെ ബലിഷ്ടമായ ഭാരതീയ സംസ്കൃതിയിലെ ചില വിപരീതങ്ങളെ ചൂണ്ടിക്കാണിക്കുകയാണ് ആശാൻ ചെയ്തത് .അർദ്ധനാരീശ്വരം എന്ന സങ്കല്പം രാമായണത്തിൽ ചിതറിവീഴുകയായിരുന്നു. അവിടെ സീത പുറത്താക്കപ്പെടുന്നു .സീതയ്ക്ക് ഭൂമിയുടെ അറകളിൽ അഭയം തേടേണ്ടി വന്നു. നിന്ന നില്പിൽ ഭൂമി പിളർന്നു പോകണമെന്ന് ആഗ്രഹിക്കുന്ന തരത്തിൽ സീതയെ ദുരിതത്തിലാക്കുകയായിരുന്നു. സ്ത്രീയുടെ പവിത്രതയും നിരപരാധിത്വവും തെളിയിക്കാൻ എവിടെയും ഒരു മാർഗ്ഗവുമില്ലെന്ന ഗതികേടാണ് ആശാൻ തുറന്നു കാണിക്കുന്നത്.

വിമർശനാത്മക മനസ് 

'ദുരവസ്ഥ' കേരളീയ മതഭ്രാന്തിന്റെ നേർക്കുള്ള അസ്ത്രമെയ്ത്താണ്. 'ചണ്ഡാലഭിക്ഷുകി' ജാതിയുടെ തമ്പുരാക്കന്മാരെ കളിയാക്കുകയാണ്. ജലത്തിനെന്ത് ജാതി എന്ന് ചോദിച്ചുകൊണ്ട് ആശാൻ ശരീരങ്ങളുടെ നിർവ്യാജമായ സത്യം എഴുതി തെളിയിക്കുന്നു. ഈ വിമർശനാത്മക മനസ് ആശാൻ്റെ കവിതകൾക്ക് ഒരു മുഴക്കം സമ്മാനിക്കുന്നുണ്ട്. നിലവിലുള്ള വ്യവസ്ഥയെ പിടിച്ചുലയ്ക്കുകയും  പുതിയ ക്രമപ്രശ്നം ഉന്നയിക്കുകയുമാണ് ആശാൻ്റെ രീതി. 
സ്റ്റാറ്റസ്കോ നിലനിർത്താൻ വേണ്ടി ആശാൻ എഴുതാറില്ല.ഒരു മാറ്റം അനിവാര്യമാണെന്ന ചിന്തയിലൂടെയാണ് ആശാൻ്റെ  കാവ്യാത്മകമായ ചിന്തകൾ സഞ്ചരിക്കുന്നത്. വേറൊരു പുസ്തകത്തിൽ വായിച്ച കഥ കവിതയാക്കി തൃപ്തിയടയുന്ന പ്രകൃതമല്ല ആശാന്റേത്. ആശാന് അതിൽ ചില വിയോജിപ്പുകളുണ്ടാകും. അത് ആവിഷ്കരിക്കാനാണ് ആശാൻ എഴുതുന്നത്.വാസവദത്തയുടെ കഥ വളരെ പ്രശസ്തമായിരുന്നു. അത് പുനരാഖ്യാനം ചെയ്യുക മാത്രമല്ല ആശാൻ്റെ ലക്ഷ്യം. വാസവദത്ത ഒടുവിൽ മരിക്കുകയാണല്ലോ. ആ മരണത്തെ വായനക്കാരുടെ മുന്നിൽ അതേപടി പകർത്തിവയ്ക്കുകയാണെങ്കിൽ അത് പദ്യനിർമ്മാണത്തിൽ കവിഞ്ഞ് ഒന്നുമല്ലെന്ന് ആശാനറിയാം. അതുകൊണ്ട് ആശാൻ 'കരുണ' എന്നു പേരിട്ടു വാസവദത്തയുടെ  ചരിത്രം വിവരിക്കുന്നത് തന്റെ ജീവിതാഭിമുഖ്യം ,തത്ത്വചിന്ത, പ്രതിഷേധം തുടങ്ങിയവ  വ്യക്തമാക്കാനാണ് .പരമ്പരാഗതമായ സന്യാസം, മനുഷ്യത്വം, കരുണ,മരണം എന്നീ സമസ്യകളെപ്പറ്റി ആശാനുള്ള വ്യത്യസ്തമായ ആശയങ്ങൾ ഈ കൃതിയിലൂടെ അനാവൃതമാകുന്നുണ്ട്.

വാസവദത്തയുടെ ജീവിതം വളരെ സ്വാർത്ഥവും സുഖപ്രേരിതവുമായിരുന്നു. അവൾ സമ്പത്തിനെയും പ്രൗഢിയെയും സ്നേഹിച്ചു. അവൾ യഥാർത്ഥത്തിൽ സ്നേഹത്തിന്റെ മഹത്വത്തിൽ വിശ്വസിച്ചിട്ടില്ലായിരുന്നു. അവൾ  സമൂഹത്തിൽ മാന്യന്മാരോട് സൗഹൃദം കൂടി അവരുടെയിടയിൽ ആകർഷകത്വം നിലനിർത്താനാണ് ജീവിച്ചത്. അതിൽ അവൾക്ക് കുറ്റബോധമില്ലായിരുന്നു. എന്നാൽ ഒരു ദിവസം അവൾക്ക് പ്രകൃതിയിലെ മൃദുവായ, സുന്ദരമായ പ്രേമത്തെക്കുറിച്ച് വൈകാരിക ജ്ഞാനമുണ്ടായി .അതിന് നിമിത്തമായത് ഒരു ഉപഗുപ്തനാണ്. ആ ഉപഗുപ്തനെ തൻ്റെ വസതിയിലേക്ക് ക്ഷണിക്കുന്നു. അയാളാകട്ടെ ആ ക്ഷണം നിരസിക്കുന്നു .വാസവദത്തയെക്കുറിച്ച് കേട്ട കഥകൾ അയാളെ അവളിൽ നിന്ന് അകറ്റിയെന്നതാണ് വാസ്തവം . അവളുമായി അടുക്കുന്നത് തന്നിലെ സന്യാസഭാവത്തിന് ക്ഷീണമുണ്ടാക്കുമെന്നതാവാം കാരണം.
"സമയമായില്ല പോലും സമയമായില്ല പോലും 
ക്ഷമയെൻ്റെ ഹൃദയത്തിലൊഴിഞ്ഞു തോഴി "
എന്ന് വാസവഭത്ത വിലപിക്കുന്നു. ഉപഗുപ്തനെ അവൾ ശരിക്കും പ്രേമിക്കുകയാണ്. ഈ പ്രേമം ശുദ്ധമാണ്. അതുകൊണ്ടാണ് മറ്റാരോടും തോന്നാത്ത ഒരു വികാരം അവൾക്കുണ്ടായത്.

പ്രണയം മാത്രം 

വെറുമൊരു വേശ്യയായാണ് അയാൾ തന്നെ കാണുന്നതെന്നോർത്ത് അവൾ തകരുന്നു .ഉപഗുപ്തന്റെ കൈയിൽ പണമില്ല എന്ന് ചിന്തിച്ചിട്ടുണ്ടാവാം. എന്നാൽ വാസവദത്തയ്ക്ക് ഉപഗുപ്ത നിലുള്ള താല്പര്യം രതിയല്ല , പ്രണയമാണ്.ശാരീരികമായ ദാഹമല്ല അത്. ഒരു വേശ്യക്ക് ശാരീരികമായ  ദാഹമില്ല .അവൾക്ക് മറ്റുള്ളവരുടെ  ദാഹം ശമിപ്പിക്കണമെന്നു പോലും തോന്നണമെന്നില്ല .അവൾ ഒരു ലൈംഗികവ്യാപാരി മാത്രമാണ്‌ . അതേസമയം ഇവിടെ വാസവദത്ത ഉപഗുപ്തനുമായുള്ള ബന്ധത്തെ ലൈംഗികവ്യാപാരമായി കാണുന്നില്ല. 'പ്രണയം മാത്രമാണെന്ന് പറഞ്ഞില്ലേ നീ' എന്ന് തോഴിയോട് അവൾ ചോദിക്കുന്നത് അതിന് തെളിവാണ്.

"അനുരക്തരഹോ! ധനപതികൾ നിത്യമെൻ കാലിൽ 
കനകാഭിഷേകം ചെയ്തു തൊഴുതാൽപ്പോലും 
കനിഞ്ഞൊരു കടാക്ഷിപ്പാൻ മടിക്കും കണ്ണുകൾ കൊച്ചു -
മുനിയെക്കാണുവാൻ മുട്ടിയുഴറുന്നല്ലോ."

ശരീരസൗന്ദര്യമുള്ളവർ എന്തിനാണ് സ്ത്രീകളിൽ നിന്ന് അകലുന്നത് എന്ന നിർവ്യാജമായ ചോദ്യവും അവൾ ഉയർത്തുന്നുണ്ട്. അവൾ ഉപഗുപ്ത നിലുള്ള പ്രതീക്ഷ വിടുന്നില്ല. അവനാൽ അല്പമെങ്കിലും അനുരാഗം അവശേഷിക്കുന്നുണ്ടോ എന്ന് ആരായിരുന്നു .
"അനുനയം ചൊൽമാൻ ചെവി തരുന്നുണ്ടോ? സഖീ ,യവ -
ന്നനുരാഗാങ്കുരം വാക്കിൽ സ്ഫുരിക്കുന്നുണ്ടോ?"

വാസവദത്തയുടെ അടുത്ത് വരുന്നതിൽ ലൈംഗിക വിചാരം വേണ്ട എന്ന് അവൾ തറപ്പിച്ചു പറയുന്നു. ഉപഗുപ്തനിണങ്ങുന്ന സന്ദർശനമാവാം.  ഒരു സന്യാസിക്ക് മനുഷ്യോപകാരപ്രദമായ സമ്പർക്കമാവാം. ലോകക്ഷേമമാണല്ലോ സന്യാസത്തിന്റെ പൊതു തത്ത്വം.അന്യർക്ക് ആയുസ്സും വപുസ്സും  ബലിചെയ്ത ഗുരുവിനെ ആശാൻ 'ഗുരുസ്തവ'ത്തിൽ ' പ്രതിപാദിക്കുന്നുണ്ടല്ലോ. ആ സങ്കല്പത്തിൽ നോക്കുമ്പോൾ സന്യാസിക്ക് ലോകോപകാരപ്രദമായ സ്നേഹവും സംവാദവും ആരോടുമാവാം. വാസവദത്തയോട് എന്താണ് പറയേണ്ടതെന്ന് സന്യാസിക്ക് തീരുമാനിക്കാം .അതിനുള്ള സന്യാസതത്ത്വമാണ് ഉൽകൃഷ്ടമായത്.  ആ സന്യാസദീക്ഷയാണ് സ്നേഹത്തിലും ദയയിലും  ജീവിതങ്ങളെ മുക്കിയെടുക്കുന്നത്. മറ്റുള്ളവരുടെ ക്ഷേമമാർഗത്തിൽ ഒരു നക്ഷത്രമായി സഞ്ചരിക്കാൻ സന്യാസിക്കു കഴിയണം .സന്യാസിക്ക് സ്വന്തം എന്ന നിലയിൽ യാതൊന്നുമില്ലല്ലോ.

'യതിമര്യാദയിൽത്തന്നെയവനോർക്കിൽ ക്ഷണിക്കുമെൻ
സദനത്തിൽ വന്നു ഭിക്ഷ ഗ്രഹിക്കാമല്ലോ "

ഇത്രയും വാസവദത്ത സ്വയം വെളിപ്പെടുത്തുകയാണ്. അവൾ അതുവരെ തുടർന്നുവന്ന പുരുഷ ബന്ധങ്ങളിൽ നിന്നുള്ള വിടുതലാണിത്. അവൾ തന്റെ പരിശുദ്ധമായ ജീവിതത്തെ ചെളിയിൽ നിന്ന് ഉയർത്തിയെടുക്കാൻ ആഗ്രഹിക്കുന്നു. ആ ആഗ്രഹത്തെ അപലപിക്കാൻ പാടില്ല. ഏതൊരു മനുഷ്യാത്മാവിനും നന്നാവാൻ ഒരു ഊഴമുണ്ട്. അത് മനുഷ്യത്വത്തിന്റെ ഉദയമാണ് .തെറ്റ് ചെയ്തവർക്കും മാനസാന്തരപ്പെടാം.

ഉപഗുപ്തൻ്റെയുള്ളിൽ അയിത്തം 

അത് മാനുഷികമായി കാണണം. തെറ്റിലൂടെ നടന്നവൻ എന്നും അങ്ങനെയല്ല. അവനിൽ അദമ്യമായ ഒരു വിളി ഉണ്ടായിക്കൂടെന്നില്ല . സാത്വികമായ അഭിലാഷങ്ങൾ മനുഷ്യനിൽ അസ്തമിക്കുന്നില്ല .ചില ഇടവേളകളിൽ അത് മറഞ്ഞു പോകുന്നു .ഭിക്ഷയാചിക്കാൻ വാസവദത്തയുടെ വസതിയിൽ ചെല്ലുന്നതിനെ ഉപഗുപ്തൻ ഇഷ്ടപ്പെട്ടില്ല എന്നാണോ ഇതിനർത്ഥം? എങ്കിൽ അത് നടുക്കമുണ്ടാക്കുന്നതാണ്. സ്വന്തം ഇഷ്ടത്തിനു ജീവിച്ച  വാസവദത്തയുമായി ഉപഗുപ്തനു അയിത്തമുണ്ടായിരുന്നു എന്നാണ് ഇതിനർത്ഥം.അവൾ നിഷ്കാമ സൗന്ദര്യാരാധിക മാത്രമായിരിക്കാൻ ഇഷ്ടപ്പെട്ടു.

"അത് ചെയ്യുമായിരുന്നാലത്രമാത്രമായ് മിഴിക്കാ-
മധുരാകൃതിയെ നോക്കി ലയിക്കാമല്ലോ!"

ഉപഗുപ്തൻ ഭിക്ഷ യാചിക്കുന്നത് കണ്ടു നിൽക്കാൻ അവൾ ഇഷ്ടപ്പെടുന്നു. എന്തുകൊണ്ട് ?സ്നേഹത്തിൽ നിന്നുണ്ടായ ആരാധന നിമിത്തം. സംഗീതത്തിലും പാട്ടിലും തനിക്കുള്ള കഴിവുകൾ ഈ ഉപഗുപ്തനെ കാണിച്ചു കൊടുക്കാൻ അവൾ ആഗ്രഹിക്കുന്നു. അത് ശുദ്ധ പ്രണയത്തിൻ്റെ ലക്ഷണമാണ്. ഒരു വേശ്യ ഇതാഗ്രഹിക്കുകയില്ല. 

"വ്യർത്ഥമായ് തോന്നുന്നു കഷ്ടമവൻ കാണാതെനിക്കുള്ള 
നൃത്തഗീതാദികളിലെ നൈപുണിപോലും "

ഇത് സഹൃദയത്വത്തിൻ്റെ ലക്ഷണമാണ്. കലാകാരി തന്റെ കലാപ്രകടനം താൻ ഏറ്റവും അധികം ഇഷ്ടപ്പെടുന്നയാളിന്റെ മുന്നിൽ പ്രദർശിപ്പിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ അതിനെ എന്തിന് അപഹസിക്കണം? അതിലെ നന്മ കാണുകയാണ് വേണ്ടത്.

വാസവദത്തയെക്കുറിച്ചുള്ള മുൻവിധികളും തന്നെക്കുറിച്ചുള്ള മിഥ്യാധാരണകളും ഉപഗുപ്തനെ ഒരു തടവറയിലാക്കുകയാണ് ചെയ്തത്. അയാൾക്ക് തുറന്ന് ചിന്തിക്കാനായില്ല .അയാൾ പരമ്പരാഗതമായ ധാരണകളുടെ വത്മീകത്തിനകത്തായിരുന്നു. അയാൾ ഒരു പാപകർമ്മം തുടങ്ങിവച്ചു. അതിൻ്റെ പരിസമാപ്തിക്കും കാർമ്മികത്വം വഹിക്കേണ്ടിവന്നു. കളരിപ്പയറ്റിൽ എതിരെ നിൽക്കുന്ന ആളിന്റെ വെട്ടു കൊള്ളാതിരിക്കാൻ പല അടവുകളുണ്ട്. അടവുകൾ മാറിമാറി നോക്കണം. പ്രബുദ്ധനായ ഏത് യോഗിയും തന്റെ നേർക്ക് വരുന്ന മിഥ്യകളെയും അസംബന്ധങ്ങളെയും തിന്മകളെയും നേരിടും .അടവുകൾ പ്രയോഗിക്കണം. പാപം തീണ്ടാതിരിക്കാൻ ഒഴിഞ്ഞു മാറണം. ഉപഗുപ്തൻ മുൻവിധിയോടെയാണെങ്കിലും അതാണ് ചെയ്തത്. കളങ്കിതയായ വാസവദത്ത  'ജീവിതത്തിൻ്റെ ഒരു ഘട്ടത്തിൽ നിർവ്യാജമായ സ്നേഹത്തിൻ്റെ മഹത്വമറിഞ്ഞ് ഉപഗുപ്തനിൽ  അനുരാഗബദ്ധയായി .അത് നിരുപദ്രവകരമായിരുന്നു. ഒരു നോട്ടം കൊണ്ടോ വാക്കുകൊണ്ടോ അവസാനിക്കുമായിരുന്നു ആ കൂടിക്കാഴ്ച .പവിത്രബന്ധത്തിന്റെ സുഗന്ധം പേറി തിരിച്ചു പോകാമായിരുന്നു.എന്നാൽ ആ സംയോഗത്തെ ഉപഗുപ്തൻ അവഗണിച്ചു. അത് മനുഷ്യത്വരഹിതമായി പരിണമിച്ചു.

പാപങ്ങൾ തേടി വരും 

പിന്നീട് ഒരു കൊലക്കുറ്റത്തിന് വാസവദത്ത പിടിയിലായി .നന്മകൾ പുലരാത്ത ലോകമാണിതെന്ന് അവൾ ചിന്തിച്ചിട്ടുണ്ടാകണം. ഉപഗുപ്തനു മുന്നിൽ ഹൃദയം അനാവരണം ചെയ്യാൻ ശ്രമിച്ചു ,ഫലമുണ്ടായില്ല. സത്യം കേൾക്കാൻ കഴിവില്ലാത്തവരുടെ പ്രതിനിധിയായി ഉപഗുപ്തൻ കാണപ്പെട്ടു .വാസവദത്ത തന്റെ പഴയ ജീവിതത്തിലേക്ക് തിരിച്ചു പോയി.കുറ്റകത്യം ചെയ്യാനിടവന്നത് അങ്ങനെയാണ് .അവളെ അധികാരികൾ ശിക്ഷിച്ചു. കൈകാലുകൾ വെട്ടിമാറ്റി ചുടുകാട്ടിലെറിഞ്ഞു. രക്തം വാർന്ന്  മരണത്തിനുവേണ്ടി യാചിക്കുന്ന അവളെ ആരു നോക്കാൻ ?ആ തോഴിയാണ് അവളെ സഹായിക്കുന്നത്. എന്നാൽ ദുർഘടമായ ഒരു സാഹചര്യത്തിൽ എല്ലാ ആശകളുമറ്റു മരണത്തെ പ്രതീക്ഷിച്ചു കഴിയുന്ന വാസവദത്തയെ കാണാൻ ഉപഗുപ്തൻ വന്നു. ആ സ്ഥലം തന്നെ പാപത്തിന്റെ ഭീകരത ബോധ്യപ്പെടുത്തുന്നു.

"വെളിയിടങ്ങളും വായ്ക്കും സ്ഥലം കാണാം ശൂന്യതയ്ക്ക്- 
കളിപ്പാനൊരുക്കിയിട്ട കളം കണക്കേ 
നെടിയ ശാഖകൾ വിണ്ണിൽ നിവർന്നുമുട്ടിയിലയും 
വിടപങ്ങളും ചുരുങ്ങി വികൃതമായി ,
നടുവിലങ്ങു നിൽക്കുന്നു വലിയൊരശ്വത്ഥം ,മൂത്തു
തടികൾ തേഞ്ഞും തൊലികൾ പൊതിഞ്ഞു വീർത്തും ."

ആ അശ്വത്ഥം ആ സന്ദർഭത്തിൻ്റെ കാഠിന്യം അറിയിക്കുന്നുണ്ട്. ഉപഗുപ്തൻ പേറിയ പാപമാണവിടെ വേറൊരു രീതിയിൽ അഭിവ്യഞ്ജിപ്പിക്കുന്നത്.ക്ഷണിക്കാതെ വരാനും അറിയാം ഉപഗുപ്തന്. അവിടെ ഉപഗുപ്തൻ്റെ ആവശ്യമില്ല .സ്നേഹത്തോടെ ക്ഷണിച്ചിട്ടും ,അത് മനസ്സിലാക്കാൻ ശക്തിയില്ലാതിരുന്ന ഉപഗുപ്തൻ, മരണവെപ്രാളത്തിൽ ശരീരപിണ്ഡം മാത്രമായി കിടക്കുന്ന വാസവദത്തയെ കണ്ടു എന്ത് ഉണർത്തിക്കാനാണ് !.

എന്നാൽ ഈ കൂടിക്കാഴ്ച അയാൾ വിചാരിച്ചാൽ പോലും ഒഴിവാക്കാൻ കഴിയില്ല. ചെയ്ത പ്രവൃത്തികൾ എന്തുതന്നെയായാലും അവനവൻ്റെ പാപകർമ്മങ്ങൾ തേടി വരികതന്നെ ചെയ്യും. അത് ഒരു അപ്രതീക്ഷിതമായ പൂട്ടാണ് .അവിടെ എല്ലാ പ്രബുദ്ധവചനങ്ങളും നിലംപൊത്തും .പ്രകൃതി ഒരുക്കുന്ന കെണിയാണിത്. ചെയ്ത പ്രവൃത്തികളുടെ ഫലമാകാമതെന്ന് ചിന്തിക്കുന്നവരുണ്ട്.

സ്നേഹയോഗിയാണവൾ എന്ന് മനസ്സിലാക്കാൻ ഉപഗുപ്തനു ചുടലക്കാട്ടിൽ വരേണ്ടിവന്നു .ഇതാണ് ആശാൻ സ്ഥാപിക്കുന്നത്. ആ ഉപഗുപ്തനു പാപത്തിൽ നിന്ന് വിട്ടൊഴിയാനാവില്ല .പല അടവുകളും പ്രയോഗിച്ചു. പലയിടത്തും ഒഴിഞ്ഞു മാറിയെങ്കിലും, ഇവിടെ ഇതാ അയാൾ കാലിടറി വീഴുന്നു! . അയാൾക്ക്  കുറ്റബോധമുണ്ടായി. തനിക്ക് ഒന്നും ചെയ്യാനില്ലല്ലോ എന്ന വ്യഥ ബാക്കിയാവുന്നു.

"ഹാ! മിഴിച്ചുനിന്നവനങ്ങമ്മഥുരയിലെ മുഖ്യ -
കാമനീയകത്തിൻ ഭസ്മകദംബം കണ്ടു !
ആ മഹാൻ്റെ കണ്ണിൽനിന്നാച്ചാമ്പലിലൊരശ്രുകണം
മാമലകീഫലമ്പോലെയടർന്നു വീണു. "

എന്തിനാണ് അയാൾ കരഞ്ഞത് ?ഉള്ളു പൊള്ളിച്ച കരച്ചിലാണത്.ആ കരച്ചിലിൽ എല്ലാമുണ്ട്. അത് ഒഴിവാക്കാനാവാത്ത പാപകർമ്മത്തിന്റെ മുന്നിൽ മനുഷ്യൻ ചെയ്യുന്ന പ്രായശ്ചിത്തമാണ്.

Wednesday, February 14, 2024

നോവൽ ഒരു സാങ്കല്പിക ഭൂപ്രദേശം /എം.കെ.ഹരികുമാർ 

 

 


ഒരു നോവൽ എഴുതി കഴിയുമ്പോഴേക്കും ഒരു പുതിയ ഭൂപ്രദേശം ഉണ്ടാവുകയാണ്. ടോൾസ്റ്റോയിയുടെ 'അന്നാകരേനിന' അതിൻ്റെ വലിപ്പം കൊണ്ട് ഒരു വലിയ സത്യം സ്ഥാപിക്കുന്നുണ്ട്; അത് വാക്കുകളുടെ ഭൂപ്രദേശം എന്ന യാഥാർത്ഥ്യമാണ്.അത് കുറയ്ക്കാനോ നീട്ടാനോ കഴിയില്ല .അതിൻ്റെ ഒരു ഭാഗം വീതിച്ചു കൊടുക്കാനാവില്ല. അതിന് ഒരു തുടക്കവും അവസാനവുമുണ്ട്. അത് ടോൾസ്റ്റോയി സൃഷ്ടിച്ചതാണ്. അത് മറ്റാർക്കും അവകാശപ്പെട്ടതല്ല. മറ്റാർക്കും അതിൽ ഒന്നും കൂട്ടിച്ചേർക്കാനാവില്ല. വേറൊരാൾക്ക് അതിൻ്റെ വിസ്തൃതിയിൽ ഇടപെടാനാവില്ല .ഒരു വായനക്കാരന് അതിൻ്റെ മുമ്പിൽ  സ്വാതന്ത്ര്യം ഇല്ലാതാവുകയാണ്. കാരണം, അത് തുടങ്ങിയിരിക്കുന്ന ഒന്നാം പേജ് ലോകാവസാനം വരെ അങ്ങനെ തന്നെയേ വായിക്കാനാവൂ. ഒന്നാം പേജ് തുടക്കത്തിനുള്ളതാണ്.ആദ്യവാചകം വായിക്കാതെ ഒഴിച്ചിടാൻ ആർക്കും അവകാശമില്ല.അത് എവിടെ നിന്നു തുടങ്ങിയോ അവിടെ നിന്നാണ് വായനക്കാരനും തുടങ്ങേണ്ടത്. അത് ഒരു ഏകശിലയാണ്. വായനക്കാരന് വിശേഷിച്ച് സ്വാതന്ത്ര്യമില്ല.ടോൾസ്റ്റോയിയുടെ ഭൗതികവസ്തുവാണത്; കാരണം അതിന് പുസ്തകം എന്ന നിലയിലുള്ള രൂപവും ഉള്ളടക്കവുമുണ്ടല്ലോ.

വായനക്കാരൻ്റെ മുന്നിൽ അലംഘനീയമായ അവസ്ഥ 

അത് ഡിജിറ്റൽ രൂപത്തിലാക്കിയാൽ  തുടക്കവും ഒടുക്കവും അങ്ങനെ തന്നെയായിരിക്കും. നോവലിസ്റ്റ് ഒരിടത്ത് തുടങ്ങുന്നു; അയാൾ അവസാനിപ്പിക്കുന്നിടത്ത് മാത്രമേ വായനക്കാരനും അവസാനിപ്പിക്കാനാവൂ. ഒരു ഫ്ലൈറ്റിൽ കയറുന്നത് പോലെയാണ്. ഫ്ലൈറ്റ് എവിടെയാണോ ഉള്ളത്, അവിടെ നിന്നേ കയറാനൊക്കൂ . ഇറങ്ങണമെങ്കിൽ അത് ഫ്ലൈറ്റ് ലാൻഡ് ചെയ്യണമല്ലോ.
എന്നാൽ ഒരു വ്യത്യാസമുണ്ട്. ഫ്ളൈറ്റിനു സാന്ദർഭികമായി സമയം മാറ്റാനും ഇറങ്ങേണ്ട സ്ഥലം തിരഞ്ഞെടുക്കാനും അധികാരമുണ്ട്.

നോവലിൻ്റെ കാര്യത്തിൽ അതുമില്ല. അത് ഒരു വിചിത്രമായ തുടർച്ചയാണ്. ടോൾസ്റ്റോയ് ഒരു കഥ വിവരിക്കുകയാണ്. അദ്ദേഹത്തിൻ്റെ കഥപറയൽ രീതിയുണ്ട്. അതും അദ്ദേഹം നിശ്ചയിച്ചതാണ്.വായനക്കാരന് അത് മാറ്റിമറിക്കാനാവില്ല.നോവൽ വായിച്ചവസാനിപ്പിക്കാൻ അവന് സ്വന്തം മാർഗമില്ല.ടോൾസ്റ്റോയ് കഥ നിർത്തിയിടത്തു തന്നെ  എത്തിച്ചേരണം. ഇത് വ്യക്തമാക്കുന്നത് വായനക്കാരന് തൻ്റെ മുന്നിലുള്ള സാഹിത്യകൃതി ഒരു യാഥാർത്ഥ്യം മാത്രമല്ല; അലംഘനീയമായ അവസ്ഥയാണ്,അസ്പൃശ്യവുമാണ്. 

അത് വായിക്കുന്നയാൾക്ക് ഇഷ്ടം പോലെ വ്യാഖ്യാനിക്കാൻ കഴിഞ്ഞേക്കും; പക്ഷേ, ടെക്സ്റ്റ് അതേപടി ഉദ്ധരിച്ചേ പറ്റൂ. ടെക്സ്റ്റിൻ്റെ ധ്വനി എടുക്കാനായി സ്വാതന്ത്ര്യം പരിമിതമാക്കപ്പെട്ടിരിക്കുന്നു.വായന എപ്പോഴും മുൻകൂട്ടി നിശ്ചയിച്ചതാണ്. അതിനു ഒരു നിയതമായ മാർഗം മാത്രമേയുള്ളൂ. പത്താം പേജ് മുതൽ ഇരുപതാം പേജ് വരെ ഒരു വായനയില്ല.അത് അർത്ഥശൂന്യമാണ് .അന്നാകരേനിനയുടെ നൂറ്റി എഴുപതാം പേജ് മുതൽ മൂന്നൂറാം പേജ് വരെ മാത്രമുള്ള വായന ഒരിടത്തും അംഗീകരിക്കുന്നില്ല .കാരണം, അത് അപൂർണ്ണവും അനീതിയുമാണ്. ടോൾസ്റ്റോയിയുടെ നോവലാണ് വായിക്കേണ്ടത്; ഏതാനും പുറങ്ങളല്ല. വായിക്കുമ്പോൾ ചിന്തിക്കാനുള്ള സ്വാതന്ത്ര്യം മാത്രമേ നമുക്കുള്ളു. 

അഖണ്ഡ ഭൗതികവസ്തു

വായനക്കാരൻ്റെ പ്രവൃത്തി നേരത്തെ തന്നെ വിഭാവന ചെയ്യപ്പെട്ടതാണ്. കൃതിയുടെ തുടക്കം മുതലാണ് വായിക്കേണ്ടത്. എങ്കിലേ അത് വായനയാകുന്നുള്ളൂ. സാഹിത്യകൃതി ഒരു അഖണ്ഡ ഭൗതികവസ്തുവാണ്. അത് കുറയ്ക്കാനോ വർദ്ധിപ്പിക്കാനോ അസാധ്യമാണ്‌ .അത് മനസിൽ വേറൊന്നായി അനുഭവപ്പെടുമ്പോൾ പോലും അതിൻ്റെ യാഥാർത്ഥഭാവത്തെ നിരാകരിക്കാനാവില്ല. 

അത് സൃഷ്ടിയുടെ യഥാർത്ഥ്യമായതുകൊണ്ട് ഒരു കാലത്തും മാറ്റാനാവില്ല. അത് എപ്പോൾ എഴുതപ്പെടുന്നുവോ പിന്നീടങ്ങോട്ട് കാലത്തിനോ വായനയ്ക്കോ വായനക്കാരനോ അതിൻ്റെ രൂപത്തെയോ വലിപ്പത്തെയോ വിസ്തൃതിയെയോ സ്വാധീനിക്കാനാവില്ല.എഴുതുന്നതോടുകൂടി അത് ലോകജീവിതത്തിൽ പുതിയ വിസ്തൃതിയുടെ അനുഭവം സൃഷ്ടിക്കുകയാണ്. ലോകത്തിൽ പുതിയൊരു ജൈവമേഖല പിറക്കുകയാണ് .അത് യാഥാർത്ഥ്യമാണ്. അതിന് ഒരിക്കലും ഒരു ഇളക്കവുമില്ല.

തിരുനൽവേലി ,വയനാട് തുടങ്ങിയ സ്ഥലങ്ങൾ പോലെ ആർക്കും മനസിലാക്കാവുന്നതും ക്ളിപ്തമായി കാണാവുന്നതുമല്ല ആധുനിക നോവലുകളിലെ ഭൂപ്രദേശം. അത് നോവലിസ്റ്റിൻ്റെ ഒരു ഡിസൈനാണ്.അത് എഴുന്നൂറ് പേജുള്ള ഒരു പുസ്തകത്തിലാണുള്ളത് എന്നതിനാൽ അതിനു ജീവനില്ലാതാകുന്നില്ല. യാഥാർത്ഥ്യങ്ങൾ വ്യക്തികളോ ഭൂവിഭാഗങ്ങളോ ആയി മാത്രമല്ല ജീവിക്കുന്നത് ;അത് ഒരാളുടെ ഭാവനയിൽ നിന്നുണ്ടാകുന്ന സാഹിത്യമായും ജീവിക്കുന്നു. കഥാപാത്രങ്ങൾ ജീവിക്കുകയാണ് ,നമ്മേ പോലെ . ടോൾസ്റ്റോയിയുടെ നോവൽ നമ്മുടെ മുമ്പിൽ വയ്ക്കുന്നത് ആർക്കും പരിഹരിക്കാൻ കഴിയാത്ത പ്രശ്നങ്ങളാണ്. ഒരു പക്ഷേ, നോവലിസ്റ്റ് ചില സമീപനങ്ങളിലൂടെ തൻ്റെ രചനയിലെ സമസ്യകളെ ബുദ്ധിപരമായി മെരുക്കുന്നുണ്ടാകാം. കഥാപാത്രങ്ങളുടെ ഗതി മാറ്റിമറിച്ചുകൊണ്ടും  ലക്ഷ്യത്തെക്കുറിച്ചുള്ള സങ്കല്പങ്ങൾ പൊളിച്ചെഴുതിക്കൊണ്ടും  സൃഷ്ടിക്കുന്ന ഈ പ്രശ്നപരിഹാരങ്ങൾ താൽക്കാലികമായി അവസാനിച്ചു എന്ന് കരുതാം. പക്ഷേ ,അത് വായനക്കാരനിൽ തുടർചലനങ്ങൾ  ഉണ്ടാക്കിക്കൊണ്ടിരിക്കും. വായനക്കാരന് നോവലിലെ  സംഭവങ്ങളിൽ ഒന്നും ചെയ്യാനാകില്ല. അവൻ്റെ മനസ്സിലെ ചോദ്യങ്ങൾക്ക് എപ്പോഴും ഉത്തരങ്ങൾ ലഭിച്ചു കൊള്ളണമെന്നുമില്ല. ഇവിടെ അവൻ നോവലിസ്റ്റുമായി ആശയപരമായി വിയോജിക്കുന്നു .ഈ വിയോജിപ്പ് ഇന്ന് സൈബർ ലോകത്ത് ഒരു കൊടുങ്കാറ്റായി പുതിയ വേഷം ധരിച്ചെത്തുകയാണ്. 

ഗൂഗിളും നോവലും

വിയോജിപ്പും അകൽച്ചയും ഒരു ആചാരമായി കഴിഞ്ഞു. ഗൂഗിളൈസേഷൻ എന്ന പ്രക്രിയയിൽ, സാഹിത്യകൃതികളുടെ ആദിമദ്ധ്യാന്തപരമായ അഖണ്ഡതയാണ് നിരാകരിക്കപ്പെടുന്നത്. ഗൂഗിളിൽ പത്തുപേർ പരതുന്നത് പത്ത് രീതിയിലാണ്. ഒരു മുൻ മാതൃക അവിടെയില്ല .ഒരു സമ്പൂർണ ടെക്സ്റ്റ് എന്ന അർത്ഥത്തിൽ നോവൽ വായിക്കുന്നത് പോലെയുള്ള പാരതന്ത്ര്യം അവിടെയില്ല .ഗൂഗിൾ ഇടങ്ങളിൽ വ്യക്തി അവന്റെ തുടക്കമാണ് കണ്ടുപിടിക്കുന്നത്. അവസാനിപ്പിക്കുന്നതും അവനുവേണ്ടി മാത്രമാണ്. അവൻ്റെ ഇഷ്ടമാണ് നടപ്പാക്കുന്നത്. അവൻ നിരാകരിക്കുന്നതും വിയോജിക്കുന്നതുമെല്ലാം അവിടെ സ്വതന്ത്രമായ തിരച്ചിലുകളായി മാറുന്നു.ഒരു ദിവസത്തെ തിരച്ചിൽ പിന്നീടൊരിക്കലും ആവർത്തിക്കുകയില്ല. ലിങ്കുകളിലൂടെയുള്ള തിരച്ചിൽ ഒട്ടും പ്രവചനാത്മകമല്ല.അപ്രതീക്ഷിത ലിങ്കുകൾ വന്നുകൊണ്ടിരിക്കുകയാണ്. ഇത് പുസ്തകം എന്ന യാഥാർത്ഥ്യത്തിന് വിപരീതമാണ്.

പല ദിവസങ്ങളിലെ പരതലുകളിലൂടെ ഒരു വായനക്കാരൻ തൻ്റെ താൽപര്യങ്ങളുടെയും വായനകളുടെയും വിവിധ റൂട്ടുകളാണ് കണ്ടെത്തുന്നത്. പക്ഷേ, അത് ആവർത്തിക്കുന്ന റൂട്ടല്ല. ഓരോ തിരച്ചിലിനും, ഓരോ റൂട്ടാണ്. 

സ്നിഗ്ദ്ധാനുഭവങ്ങളിൽ അതാര്യതകളുടെ നീണ്ട നിര/എം.കെ.ഹരികുമാർ

 

a




*എഴുമംഗലം കരുണാകരൻ്റെ കവിതകളെക്കുറിച്ച്* 



ഒരു കവി എഴുതുന്നത് അയാൾക്ക് പോലും വ്യക്തമായി അറിയാത്ത കാര്യങ്ങളെക്കുറിച്ചാണെന്ന് ടി.എസ്.എലിയറ്റ് പറഞ്ഞത് എന്തുകൊണ്ടാണ്?. കവിയിൽ അജ്ഞാതമായ ഒരു അന്തർലോകമുണ്ട്. അത് കണ്ടെത്തുകയല്ല ,കവിയിലൂടെ പ്രമുക്തി നേടുകയാണ് ചെയ്യുന്നത്.എഴുമംഗലത്തിൻ്റെ കവിതകളിൽ മിക്കതും സ്വയം പ്രമുക്തി നേടിയവയാണ്. 

എഴുമംഗലം കരുണാകരന്റെ കവിതകൾ ഏതാണ്ട് വിസ്മരിക്കപ്പെട്ടതായിരുന്നു .അത് കവിയുടെ കുഴപ്പമല്ല; വായനക്കാരുടെ പ്രശ്നമാണ് .കാലം എല്ലാ സ്വരങ്ങളെയും ഉൾക്കൊള്ളുന്നുണ്ട്. പക്ഷേ,അത് പൂർണമായി, സംവേദനക്ഷമമായി പുറം ലോകത്തെത്താൻ സമയമെടുത്തേക്കാം .എന്നാൽ ചിലതെല്ലാം ,ആശയപരമായ സംഘർഷങ്ങളെയും കലാപങ്ങളെയും ഉൾക്കൊള്ളുന്നത് ,അടിത്തട്ടിലേക്ക് വലിഞ്ഞുപോകും. കവിക്ക് ഒരു സംഗീതശാലയുണ്ട്. അവിടെയാണ് അയാളുടെ ആവിഷ്കാരം.അതിനു  അയാൾ ഒറ്റയ്ക്കാണ് വരുന്നത്. എന്നാൽ ക്രമേണ വായനക്കാരുടെ മനസും അതിനോടു ചേരുന്നു.വായനക്കാർ കവിയെ പ്രലോഭിപ്പിക്കും. ചിലപ്പോൾ നയിക്കും.എന്നാൽ കവി വായനക്കാരെ നോക്കി എഴുതില്ല .കവി പ്രായം മറക്കും .കവിക്ക് എന്തിനാണ് വാർദ്ധക്യം?

യുവാവായ കവിയെ, ചിലപ്പോൾ സഹൃദയർ ശ്രദ്ധിക്കുന്നില്ല. എന്തെന്നാൽ കവിതയിൽ കാലത്തിൻ്റെ ഭാരമാണ് പലരും പ്രതീക്ഷിക്കുന്നത്. വാസ്തവത്തിൽ ,കവിതയിൽ യൗവ്വനത്തിനാണ് പ്രസക്തി. യൗവ്വനമാണ് പ്രതിഷേധിക്കുന്നത്. സ്റ്റാറ്റസ് കോയ്ക്ക് എതിരെ ചിന്തിക്കുന്നത് യുവത്വമാണ്. യുവത്വം ഒരു മാറ്റത്തെ എപ്പോഴും അന്വേഷിക്കുന്നു. പലപ്പോഴും യുവാവായ കവിക്ക് ആ കാലത്തിൻ്റെ അടയാളം ലഭിക്കാറില്ല. അയാൾ വാർദ്ധക്യത്തിലെത്തി തൻ്റെ കവിതയെ നിർമമതയിൽ പ്രതിഫലിപ്പിക്കുമ്പോഴാണ് അനുവാചകരുടെ സ്ഥാപനങ്ങൾ അതിലേക്ക് ശ്രദ്ധിക്കുന്നത്. 

മലയാളകവിതയിൽ എഴുപതുകൾ മുതൽ രൂപപ്പെട്ട അമൂർത്തവും അന്യവത്കൃതവുമായ ബിംബങ്ങളുടെ പ്രവാഹത്തിൽ കുറെ നല്ല കവികളുടെ ശബ്ദങ്ങൾ വേണ്ടപോലെ കേട്ടില്ല. പലരും കവിതയെ ഒരു പ്രസ്ഥാനമാക്കി. അയ്യപ്പപ്പണിക്കർ തുടങ്ങിയവരുടെ നേതൃത്വത്തിൽ 'കേരളകവിത' എന്ന പേരിൽ ഒരു പ്രസിദ്ധീകരണം തുടങ്ങിയത് ഒരു പുതിയ പ്രസ്ഥാനത്തിൻ്റെ ഉദയമാണ് ലക്ഷ്യമാക്കിയത്. തിരസ്കാരവും എതിർപ്പും ഒരാവശ്യമായിരുന്നു. വളരെ ലോലവും ഇമ്പമുള്ളതുമായ പദങ്ങൾ കൊണ്ടുള്ള കാല്പനിക കാവ്യ പെരുമാറ്റങ്ങളെ കർക്കിടകത്തിന്റെ മൂടിക്കെട്ടിയ ആകാശത്തിലേക്ക് പറത്തിവിടാൻ ആധുനികതയ്ക്ക് കഴിഞ്ഞു. പ്രണയം പോലെ പ്രണയനഷ്ടവും എഴുതുന്നവരുണ്ട്.പ്രണയം തന്നെ ഒരു ആത്മവഞ്ചനയാണെന്ന മട്ടിലാണ് ആധുനികർ എഴുതിയത്. അനുഭവങ്ങളെ പോസ്റ്റ്മോർട്ടം ചെയ്യന്നത് ഒരു വിധിയാണ്. അതേസമയം കവിതയ്ക്കു ദാർശനികതയെ ഒഴിവാക്കാനാവില്ല. ദാർശനികത സൂക്ഷ്മതകളെ തേടുകയാണ്.

ഒരു സവിശേഷ മനസ് 

കവിക്ക് തത്ത്വചിന്ത വേണം. വെറും വസ്തുതാവിവരണം കവിക്ക് എന്നപോലെ വായനക്കാർക്കും ആവശ്യമില്ല .ഏഴുമംഗലം കരുണാകരന്റെ കനമുള്ള ശബ്ദം കവിതയുടെ ഒരു കാലഘട്ടത്തിൽ പാർശ്വവൽക്കരിക്കപ്പെട്ടെങ്കിൽ ഇപ്പോഴിതാ അതിൻ്റെ നാനാവർണ്ണങ്ങളോടെ തിരിച്ചെത്തുകയാണ് .ഇനി ഈ കവിതകൾ കൂടുതൽ വായിക്കപ്പെടും. ജീവിതത്തിലെ വിവിധ സന്ദർഭങ്ങളെയും പലവിധത്തിലുള്ള ആശങ്കകളെയും ഭാവിയെക്കുറിച്ചുള്ള ചിന്തകളെയും എഴുമംഗലം തൻ്റെ കവിതയിലേക്ക് കൂട്ടിക്കൊണ്ടുവരുകയാണ്.അതിലെല്ലാം കവിക്ക് സ്വന്തമായ ഒരു മനോഭാവമുണ്ട്. ആധുനിക ഭാഷയിൽ പറഞ്ഞാൽ ഇത് ഒരു സവിശേഷമായ മനസ്സാണ്. മനുഷ്യമനസ് എന്ന അർത്ഥത്തിലുള്ള ഒരു മനസ്സല്ല.
ഇത് മനോഭാവമാണ് പ്രകടിപ്പിക്കുന്നത്. മനോവ്യഥകളെയും ജ്ഞാനത്തെയും സംശ്ളേഷണം ചെയ്ത് ഉല്പാദിപ്പിക്കപ്പെട്ട മനസാണത്. 

എഴുമംഗലം കവിതകളിൽ ദാർശനിക ഭാവമുണ്ട്. വ്യഥകളെ സാരശേഷിയുള്ളതാക്കുന്ന ഒരു കലയാണത്. 'ഞാൻ' എന്ന കവിത അദ്ദേഹത്തിന്റെ ജീവിതാനുഭവത്തെയും വീക്ഷണത്തെയും തൊട്ടു കാണിക്കുകയാണ്.

"എന്തിന്നുവേറിട്ടറിയുന്നു നമ്മൾ എല്ലാത്തിലും തെല്ലു നാട്യംനടിക്കാൻ ലാഭത്തിനായിട്ടുസ്നേഹം ,വെറും - വിൽക്കലും വാങ്ങലുംതന്നെ ലോകം;
എനിക്കുള്ള,തെന്താണ് വിൽക്കുന്നതി- ന്നായി ഞാൻതന്നെ തീർക്കുന്ന
വസ്തുക്കളല്ലല്ലോ 
ലാഭത്തിനായിട്ടു തേടുന്നുനിന്നെ -
നീ എന്നെയും; ഒപ്പ -
മെന്ന് വിഴുങ്ങുന്നു ഞാൻ നിന്നെ,
സ്നേഹം നടിച്ചും
നീയെന്നെയും; ലോകമെന്നുള്ളതോ - ഞാൻ!"

നമ്മളൊക്കെ തമ്മിൽ എന്തെങ്കിലും വ്യത്യാസമുണ്ടോ? ഏതോ കഥയുടെ പുനരാവർത്തനം മാത്രം. കവി ചോദിക്കുന്നു ,പരസ്പരം ചതിക്കാനല്ലാതെ നമുക്ക് എന്തറിയാമെന്ന് .നമ്മൾ പരസ്പരം അറിയുന്നത് തന്നെ നടിക്കാനാണ്. നമ്മൾ എന്താണോ അതല്ലെന്ന് സ്ഥാപിക്കാനാണ് ശ്രമിക്കുന്നത്.ഈ മറച്ചു പിടിക്കൽ നമ്മുടെ ജീവിതത്തെ ദുരൂഹമാക്കുകയാണ്.സ്നേഹം എന്തിനാണ്? അതിന് ലാഭം വേണം .ആരെയെങ്കിലും സ്നേഹിക്കണമെങ്കിൽ എന്തെങ്കിലും കിട്ടണം. ജീവിതം നൈമിഷികമാണെന്നും യാതൊന്നും സ്ഥിരമായിരിക്കുന്നില്ലെന്നുമുള്ള വലിയ വാക്യങ്ങളൊക്കെയും ഇവിടെ നിഷ്പ്രഭമായിരിക്കുകയാണ്. എല്ലാ ബന്ധങ്ങളും കൊടുക്കൽ വാങ്ങലിനു മാത്രമുള്ളതാണെങ്കിൽ ലോകജീവിതം വ്യർത്ഥതയിൽ നിർമ്മിച്ച നിഴൽ ഗോപുരങ്ങളല്ലേ? ലോകം  മിഥ്യയാണെന്ന് വേദാന്തികൾ  പറയുന്നതിനെ ഇത് സാധൂകരിക്കുന്നു.ബന്ധങ്ങൾ മറ്റെന്തിനോ വേണ്ടി മാത്രം നിൽക്കുന്നു.ബന്ധങ്ങൾക്കപ്പുറമൊന്നുമില്ല. ബന്ധങ്ങൾ എന്തെങ്കിലും കൊടുക്കുന്നതുകൊണ്ടോ വാങ്ങുന്നതുകൊണ്ടോ മാത്രം സംഭവിക്കുന്നു. സ്നേഹം യഥാർത്ഥത്തിലുണ്ടോ? സ്നേഹത്തിന് ആധാരമായ വസ്തുതകളും ചിന്തകളുമാണ് സ്നേഹിക്കപ്പെടുന്നത്. അതെല്ലാം മായുന്നതോടെ ഭൗതിക ജീവിയുടെ സ്നേഹം അപ്രത്യക്ഷമാവുന്നു.ഇതല്ലേ മിഥ്യ? നമ്മുടെ ശാരീരികവും മാനസികവുമായ ഇല്ലാതാകൽ? ഇവിടെയാണ് ജോസഫ് മുണ്ടശ്ശേരിയുടെ പ്രസ്താവനയ്ക്ക്  മിഴിവ് കിട്ടുന്നത്. അദ്ദേഹം എഴുമംഗലത്തിന്റെ കവിതകളെക്കുറിച്ച് പറയുന്നതിതാണ്:
"അത്യാധുനികരെന്നറിയപ്പെടുന്ന കവികളിൽ നിന്ന് തുലോം  വ്യത്യസ്തനാണ് ശ്രീ കരുണാകരൻ. കഴിഞ്ഞ പുരുഷാന്തരത്തിൽ യുഗപ്രഭാവരായിരുന്ന ആശാന്റെയും വള്ളത്തോളിന്റെയും ചങ്ങമ്പുഴയുടെയും പാരമ്പര്യത്തിലൂടെയാണ് അദ്ദേഹം കടന്നുപോയിട്ടുള്ളത് .അവരാണെങ്കിൽ ആത്മാവിൻ്റെ ആഹ്വാനത്തിന് മാത്രം രൂപം നൽകിയവരും .ചുറ്റുപാടും  നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങളുടെ അന്തരാർത്ഥങ്ങൾ മനസ്സിലാക്കുകയും അനീതിക്കെതിരായി ശബ്ദമുയർത്തുകയും ചെയ്തവരാണവർ. അവരുടെ കാലത്തിനുശേഷം സാമൂഹിക ജീവിതത്തിലെ അനീതിക്കെതിരായുള്ള ധർമ്മരോഷം ജനങ്ങളിൽ പരക്കെ ആളിക്കത്തിക്കൊണ്ടിരിക്കുകയാണപ്പോൾ."എഴുമംഗലം വിപ്ലവോൽബോധകമായ കവിതകളാണ് എഴുതുന്നതെന്ന് മുണ്ടശ്ശേരി പ്രഖ്യാപിക്കുന്നുണ്ട്.'ജാതി വേണ്ട മതം വേണ്ട' എന്ന കവിത ഇത് വ്യക്തമാക്കുന്നു. ജീവിതത്തെ ഇരുട്ടാക്കി മാറ്റുന്ന എല്ലാ നൂലാമാലകൾക്കും മാറാലുകൾക്കും എതിരെ കവിയെഴുതുന്നു. ഒരു യഥാർത്ഥ മനുഷ്യനെയും മനുഷ്യത്വത്തെയും തേടുകയാണ്. കപട വാഗ്ദാനങ്ങളും അടിസ്ഥാനമില്ലാത്ത അവകാശവാദങ്ങളും നമ്മുടെ സാമൂഹികശരീരത്തെ കാർന്നുതിന്നുന്നതിനോടുള്ള അമർഷം എഴുമംഗലത്തിൻ്റെ കവിതകളിൽ പടർന്നിട്ടുണ്ട്. എന്നാൽ വലിയ ഒച്ചയോ ഇളക്കമോ ഇല്ല. ആത്മാവിൽ നിന്ന് പ്രാപഞ്ചികമായ ഒരുമയുടെ ഗീതം സ്വാഭാവികമായി ഒഴുകിവരുകയാണ്.
a

 

"പൂനിലാവല ചിന്നിടുമ്പോൾ പുഞ്ചിരിക്കുന്നാമ്പില 
സൂര്യബിംബമുയർന്നു കണ്ടാൽ
പുഞ്ചിരിക്കും താരക 
ദീപമൊന്നു തെളിഞ്ഞുകണ്ടാൽ
പാറിയെത്തും പാറ്റകൾ 
സ്നേഹനൂലാൽ ബന്ധിതം
ഈ ലോകമെല്ലാമോമലേ ..."

സ്നേഹത്തെ കവി പ്രാപഞ്ചികമായ ഒരു ചരടായി കാണുന്നു. ഉന്നതമായ ദർശനമാണിത് .ഇങ്ങനെ ലോകത്തെ നോക്കണമെങ്കിൽ മിഥ്യകളെക്കുറിച്ചും  നിസ്സാരതകളെക്കുറിച്ചും മനസ്സിലാക്കണം. തുച്ഛമായ കാര്യങ്ങൾക്ക് വേണ്ടി പോരടിക്കുന്നവർക്ക് ഇങ്ങനെ വീക്ഷിക്കാനാവില്ല. തന്നെക്കാൾ വലുതായ ,താനറിയാത്ത ഒരു ലോകമുണ്ടെന്ന് ആദ്യം അറിയണം.  സ്നേഹത്തിന്റെ ദർശനമാണിത്. ഇത് അപാരമായ സ്നേഹമാണ്; ലൗകികമായ കൊടുക്കൽ വാങ്ങലുകളുടെ സ്നേഹമല്ല .സകല ജീവികളും പങ്കെടുക്കുന്ന സ്നേഹത്തിൻ്റെ ബൃഹത്തായ ലോകം. ഇതിലാണ് എഴുമംഗലം തൻ്റെ സഹജമായ തൃഷ്ണകളെയും ലോകത്തെയും കണ്ടത്.

നിഷേധത്തിൽ ശരി 

എഴുമംഗലത്തിന്റെ 'നിഷേധപർവ്വം' ലോകനാടകത്തിന്റെ രഹസ്യം തേടുകയാണ് .ലോകം നിഷേധത്തിൽ കൂടിയും വളരുന്നു. നിഷേധത്തിൽ ശരിയുണ്ട്. പ്രത്യക്ഷനാടകങ്ങളുടെ അകം കണ്ട് പുതിയൊരു ക്രമം കണ്ടെടുക്കുകയാണ് കവി. ഒരു പുതിയ വീക്ഷണമാണിവിടെ അവതരിപ്പിക്കുന്നത്.

"ഹാ! നിഷേധമേ ,നിന്നെ ഞാനുമീ യുഗത്തിന്റെ
നാദബിന്ദുവാ,യുപ്പായുയിരായ് കാണട്ടെയോ ?
ഹാ! വിഷാദമേ!വിശ്വകന്ദരത്തിലെ സത്യ-
ദീപമായി ,വെളിച്ചമായ് ,നിന്നെയും കാണട്ടെയോ?

നിഷേധത്തെ നാദബിന്ദുവായും
വിഷാദത്തെ സത്യദീപമായും കണ്ടു. ഈ കവി നമ്മുടെ പ്രാതസ്മരണീയനായ ആധുനിക കവിയാണ് .അദ്ദേഹം വാക്കുകളെയും അവയുടെ അർത്ഥങ്ങളെയും ഒരു കാലിലോസ്കോപ്പിലെന്ന പോലെ കശക്കുന്നു .വിപരീതമെന്ന് നാം കരുതിയതിനെ പുതിയൊരു പാറ്റേണിൽ അടക്കുന്നു.ഈ ലോകം ഒരു കപടനാടകമാണെന്ന ചിന്ത എഴുമംഗലം വിടുന്നില്ല. അദ്ദേഹം പ്രകൃതി പ്രതിഭാസങ്ങളെ പുതിയൊരു കണ്ണുകൊണ്ട് നോക്കുന്നു. 

"വെറുപ്പിൻ സാമ്രാജ്യത്തി-
ലുദിക്കുന്നെന്നും സൂര്യൻ 
വിയർപ്പിൻ കടലിൽ ചെ-
ന്നസ്തമിക്കുന്നു നിത്യം 
വെളിച്ചം തരും മുട്ടയുടച്ചു കുടിക്കുന്നു 
വെളുക്കെച്ചിരിക്കുന്നു കടലിൻ കരിനാഗം ! "

നാം നിത്യവും കാണുന്ന സൂര്യനല്ല ഇത്; കവി കണ്ടതാണത്.എന്നാൽ ആ സൂര്യൻ ഇവിടെയുണ്ട്. നമുക്ക് കാണാൻ കഴിവില്ലാത്തതുകൊണ്ട് കാണുന്നില്ല .ഈ സൂര്യനെ എങ്ങനെയാണ് നമ്മുടെ ദുര  ചീത്തയാക്കിയതെന്നാണ് കവി  ചോദിക്കുന്നത് .നമ്മൾ വെറുപ്പിന്റെ സാമ്രാജ്യം സൃഷ്ടിച്ചു കഴിഞ്ഞു .അതുകൊണ്ട് അവിടെയുദിക്കുന്ന സൂര്യനും അതിനെ പേറേണ്ടി വരുന്നു.'വിയർപ്പിൽ കടലിൽ ചെന്നസ്തമിക്കുന്നു' എന്ന പ്രയോഗം എത്ര കാവ്യാത്മകവും നൂതനവുമാണ്!. സൂര്യൻ പകലിൽ വിയർക്കുകയാണ്. എന്തുകൊണ്ട് ?നമ്മൾ ഉയർത്തുന്ന വിയർപ്പിന്റെ ചൂടുകൊണ്ട്.സൂര്യൻ്റെ ചൂടിന് കാഠിന്യമില്ല .എന്നാൽ മനുഷ്യൻ ഉയർത്തുന്ന വിയർപ്പ് ലോകത്തെ ഉരുക്കുകയാണ്.കടൽ ആ സൂര്യനെ ഒരു മുട്ട എന്നപോലെ ഉടച്ചു കുടിക്കുന്നു .കവിതയും യഥാർത്ഥ്യവും ഇഴചേർന്ന് ഒന്നാകുന്ന അപൂർവമായ സൗന്ദര്യമാണിവിടെ അനാവൃതമാകുന്നത്. 

Grande Chartreuse യിൽ മാത്യു ആർനോൾഡ് എഴുതി:
"Wandering between two worlds,
One dead 
The other powerless to be born,
With nowhere yet to rest my head
Like there ,on earth I wait forlorn " .

ഞാൻ അലയുന്നത് മരിച്ചവർക്കും ഇനി ജനിക്കാനിരിക്കുന്നവർക്കും ഇടയിലാണ് ;പക്ഷേ ,കാര്യമെന്താണെന്നു വച്ചാൽ എനിക്ക് തല ചായ്ക്കാനിടമില്ല ,ഇവരെ പോലെ. ഇവിടെ ഞാൻ ഏകാന്തനായി ഒരവസരം കാക്കുകയാണ്.ജീവിതം ഇനിയും അകലെയാണെന്ന് കവി ധ്വനിപ്പിക്കുകയാണ്.മനുഷ്യന്റെ ക്രൂരതയും സ്വാർത്ഥതയും കടലിന്റെ തിരത്തള്ളലിലും കാണുകയാണ് .കടൽ അതിൻ്റെ ശാന്തത കൈവിട്ടിരിക്കുന്നു .കടൽ ഒരു ജീവിയാണെങ്കിൽ അതിൻ്റെ മാനസികനിലയിൽ മാറ്റം വന്നിരിക്കുകയാണെന്ന് അനുമാനിക്കാം.

"ചെമ്പൻ മുടിയും നീട്ടി
ചുവന്ന നാവും നീട്ടി 
വെളുത്ത പല്ലും  കാട്ടി 
തുറിച്ച കണ്ണുമുരുട്ടി 
പതച്ചു പൊന്തുന്നു കടൽ."

കടലിന്റെ ഹിംസാത്മകമുഖം  ആവിഷ്കരിക്കുന്ന കവി ഉന്നതമായ തലത്തിലെത്തുകയാണ്. ഏഴുമംഗലത്തിലെ കവിയുടെ നാനാവർണങ്ങൾ ചിതറിത്തെറിക്കുന്ന കാഴ്ചയാണ് 'നിഷേധപർവ്വ'ത്തിലുള്ളത്.മനുഷ്യരിൽ ദൈവവും പിശാചും ഒരുപോലെ കഴിയുന്നവയുകയാണ്. ഇത് ഒരു അഴിയാകുരുക്കാണ്. പകലിനെ സ്റ്റെനോ ടൈപ്പിസ്റ്റായി നിരീക്ഷിക്കുകയാണ്. 

"കരിഞ്ഞ ചുണ്ടും കുഴിഞ്ഞ കണ്ണും
മങ്ങിയ കാഴ്ചയുമായി 
മടമ്പു പൊന്തിയ ഷൂസിൽ 
പൊങ്ങച്ചത്തിൻ സഞ്ചിയുമായ് ,
കുണുങ്ങി നീങ്ങി 
കണ്മഷി പരന്നും 
നെറ്റിയിലെ പൊട്ടിത്തിരി മാഞ്ഞും പിന്മുടിയിൽ പൂക്കൾ ചതഞ്ഞും
ഫാക്ടറി വിട്ടുവരും സ്റ്റെനോ ടൈപ്പിസ്റ്റ്. "

നക്ഷത്രങ്ങൾ ഭ്രാന്തമായി ഉത്സുകരാവുന്നു

എന്നാൽ നക്ഷത്രങ്ങൾക്കു സമനില തെറ്റിയിരിക്കുകയാണ്. ഭൂമിയിലെ പതിതരുടെ വിലാപങ്ങൾ കണ്ട് അവർക്ക് പ്രകാശം ചൊരിയാനായി നക്ഷത്രങ്ങൾ ഉത്സുകരാവുകയാണ് ,ഭ്രാന്തമായി. 

"മഞ്ഞ ഞൊറിഞ്ഞും
മഞ്ഞു പൊഴിഞ്ഞും
കുളിരു പകർന്നും
കടലുകളുടെ പടവുകൾ താണ്ടി
പടവുകളുടെ പാലം കേറി
ചക്രവാളത്തിൽ വിളറിയ ചിരിയുമായി
താരകൾ കുത്തുവിളക്ക് കൊളുത്തി."

നക്ഷത്രങ്ങൾ എന്തിനാണ് വിളറിയ ചിരി ചിരിക്കുന്നത്? അവ കണ്ട കാഴ്ചകൾ അത്തരത്തിലുള്ളതായിരുന്നു. 
തൻ്റെ കാലത്തെ ആഴത്തിൽ അനുഭവിക്കുന്ന കവി സ്വയം മറന്ന്  അതിന്റെ ഭീകരമായ അവസ്ഥ ഇങ്ങനെ ഉപസംഹരിക്കുന്നു:

"വ്രജനാരികൾ നിൻ ചുറ്റും നൃത്തം ചെയ്യുന്നു
നീ, കാളിയനായ്, കാർക്കോടകനായ് ,
കടൽപ്രഭുവായ് നിൽക്കുന്നു ,
കണ്ണിൽ തീയെരിയുന്നു 
തലയിലെ നീലപ്പീലികൾ കരിയുന്നു
ഉടയാടയിൽനിന്നും മഞ്ജിമ ചോർന്നൊഴുകുന്നു 
ഓടക്കുഴൽനാദം...!
നിരോധ്! നിരോധ്!
തെരുവിൽ തെണ്ടി നടക്കുന്നു നീ 
കുമാരിഗുളികകൾ വിൽക്കാൻ."

കൃഷ്ണൻ കണ്ട കാഴ്ചകൾ സകല തിന്മകളും നിറഞ്ഞതായിരുന്നു .കവി കൃഷ്ണനെ പറഞ്ഞയയ്ക്കുകയാണ്.
"തിരിച്ചു പോവുക -കണ്ണാ -
കാട്ടിൽ -
ഒരു വള്ളിക്കുടിലിൽ 
കെട്ടിത്തൂങ്ങി മരിക്കുക - "

എത്രയോ അർത്ഥമുള്ള വാക്കുകൾ! തീക്ഷ്ണതയുടെ കവിയാണ് എഴുമംഗലം. എല്ലാ പ്രഖ്യാപിത മനോഹാരിതകളെയും കണ്ണുമടച്ച് പാടിപ്പുകഴ്ത്തിയ കവിയല്ല എഴുമംഗലം. അദ്ദേഹം എല്ലാ സ്നിഗ്ദ്ധാനുഭവങ്ങളിലും അതാര്യതകളുടെ ഒരു നിര തന്നെ കാണുകയാണ്.

പഴയ മഷിപ്പാത്രം തട്ടി മറിച്ചിട്ടു 

ജീവിതത്തിൻ്റെ സർവത്രികമായ അവസ്ഥയെ ഏതൊരു നിമിഷത്തിലും അനുഭവിക്കുകയാണ്. എല്ലാം അപൂർണമാണ്. പൂർണ്ണമാക്കാനുള്ള മനുഷ്യന്റെ ശ്രമങ്ങളിൽ ദുരന്തവും ദുഃഖവുമാണ് ബാക്കിയാവുന്നത്.ഫ്രഞ്ച് കവി ബോദ്ലേറിനെ പോലെ സൗന്ദര്യാനുഭവത്തിന് മുന്നിൽ സ്നേഹത്തെയും വിഷാദത്തെയും അപ്രതീക്ഷിതമായി നേരിടുകയാണ് കവി.'പറയൂ പ്രിയേ?'എന്ന കവിതയിലെ വരികൾ വെളിപാടുപോലെ നമ്മെ ചൂഴുന്നു:

"നിൻ്റെ മാറിലെ പിരമിഡുകൾക്കുള്ളിൽ എത്ര സ്നേഹത്തിൻ ശവം ചീഞ്ഞളിഞ്ഞിട്ടുണ്ടാവും ?
നിൻ്റെ കണ്ണുകളാകും കരിങ്കടലിന്നുള്ളിൽ 
എത്രമോഹത്തിൻ കപ്പൽ താണുപോയിട്ടുണ്ടാവും! 
നിൻ്റെയീ വിഷഫലം പോലുള്ള ചുണ്ടിൽ ചുംബി-
ച്ചെത്ര സ്നേഹത്തിൻ നറുശലഭം ചത്തിട്ടുണ്ടാം!
നിൻ്റെ നോട്ടമാം മിന്നൽപ്പിണർ പായവേ ചുറ്റും 
എത്ര പ്രേമത്തിന്നിയ്യാംപാറ്റകൾ ചിറകറ്റു!
നിൻ്റെ പുഞ്ചിരിയുടെ തേൻനിലാവലനഞ്ഞേ -
റ്റെത്ര മാനസത്തിലെ മാമ്പൂക്കൾ കരിഞ്ഞാവോ?
നിൻ്റെ ശീതള വിഷസ്പർശനത്താലെ മന്നി-
ലെത്ര മാസ്മരമയിൽപ്പീലികൾ കൊഴിഞ്ഞാവൂ ?
നീ പ്രിയേ! പറഞ്ഞാലും മറ്റുള്ളവർക്കേ കും നിൻ 
പുഞ്ചിരിയമൃതമോ,വിഷമോ വിഷാദമോ?"

എന്താണ് നമ്മൾ ഇവിടെ കാണുന്നത്? മലയാളത്തിൻ്റെ കാല്പനിക കവികളുടെ മഷിപ്പാത്രം തട്ടിമറിച്ചിട്ട് കവി മറ്റൊരു ചായക്കൂട്ട് നിർമ്മിക്കുന്നു. നമ്മൾ കേൾക്കാനാഗ്രഹിച്ചത് ,സങ്കല്പിച്ചത് ,പരിചിതമായത് പറയാനല്ല ഇവിടെ കവി താൽപര്യപ്പെടുന്നത്. ഇത് ആത്മാവിൽ അടിഞ്ഞുകൂടിയ ഭൂതകാലദുഃഖമാണ്.  പ്രേമവും ഒരു ചതിയാണ്. 'സ്നേഹത്തിൽ ശവം' എന്ന പ്രയോഗം ഒരു കവിയുടെ മാത്രം നിരീക്ഷണമായി കാണേണ്ട. അത് ഒരു സമൂഹികജീവിതപ്രക്രിയയിൽ അവശിഷ്ടമായി തീരുന്ന മനുഷ്യാനുഭവമാണ്.എത്രയൊക്കെ തുടച്ചു വൃത്തിയാക്കിയാലും ഈ കണ്ണാടിയിൽ കാണുന്നത് സ്നേഹത്തിനേറ്റ തിരിച്ചടികളുടെ ചിത്രങ്ങളായിരിക്കും.എഴുമംഗലത്തിൻ്റെ കണ്ണാടി ,വസ്തുവിന്റെ പുറംഭാഗമല്ല പ്രതിബിംബിപ്പിക്കുന്നത്, ആന്തരജീവിതമാണ്. എല്ലാ ആഘോഷങ്ങളുടെയും അടിയിലുള്ള വഞ്ചനയുടെ ആഴവും നിഷ്ഫലതയുടെ മുറിവുകളും ദാക്ഷിണ്യമില്ലാതെ വരച്ചിടുന്നു .അസുഖകരമായ കാര്യങ്ങൾ മറച്ചുവെച്ച കവിയല്ല എഴുമംഗലം .

വിഷാദവും വൈരുദ്ധ്യവും

ഡബ്ളിയു.ബി.യേറ്റ്സ് 'ദ് സെൽറ്റിക് ട്വിലൈറ്റി'ൽ എഴുതി:
Everything exists ,
Everything is true,
And the erath is only a little dust under our feet 

എല്ലാം നിലനിൽക്കുന്നു .എല്ലാം സത്യം തന്നെയാണ്.പക്ഷേ,മണ്ണ് എന്നു പറയുന്നത് നമ്മുടെ കാലിനടിയിലെ ഒരു പിടി പൊടിയാണ് .നമുക്ക് പരിചിതമായതാണ് നമ്മുടെ ലോകം. അതാകട്ടെ നമ്മുടെ മിഥ്യകളുമാണ്. യാഥാർത്ഥ്യവും മിഥ്യയും ഒരുമിച്ച് അനുഭവിക്കാനാണ് നമ്മുടെ നിയോഗം.

തീവ്രമായ വിഷാദവും വിരുദ്ധയുക്തിയും സന്ദിഗ്ദ്ധാവസ്ഥയുമാണ് ഈ കവി  അഭിമുഖീകരിക്കുന്നത്. അദ്ദേഹത്തിൻ്റെ കവിതകൾ ഇങ്ങനെ ഒന്നിച്ച് വരുമ്പോൾ അത് വിഭിന്നവും വിരുദ്ധവുമായ വീക്ഷണങ്ങളുടെ അസുലഭമായ സിംഫണിയായിത്തീരുന്നു.വിഷയവൈവിധ്യം മനസിൻ്റെ വ്യാപ്തി ചൂണ്ടിക്കാണിക്കുകയാണ്. സുകുമാർ അഴീക്കോട് നിരീക്ഷിക്കുന്നത് ഇങ്ങനെയാണ്: എഴുമംഗലത്തിന്റെ കവിതയുടെ അന്തരംഗം സ്തോഭപൂർണ്ണമാണ്, പ്രക്ഷുബ്ധമാണ് എന്ന് തന്നെ പറയാം. കണ്ണീര് തീരുമ്പോഴും അതിലൂടെ മിന്നൽപ്പിണരുകൾ പായുന്നുണ്ടാകും. വയലാറിൻ്റെ നിര്യാണത്തിൽ ഉള്ള് വിങ്ങുമ്പോഴും 'എങ്കിലുമെന്നിലൊളിച്ചിരിക്കുന്നു നീ' എന്ന തൻ്റെ ഏറ്റവും സ്വകാര്യമായ ആത്മരഹസ്യം കവിക്ക് ശക്തിയേകുന്നു. "

സംഘാത്മകമായ നമ്മുടെ ജീവിതത്തിന് പുതിയൊരു ഉണർവ് വേണമെന്ന് ആഗ്രഹിച്ച ഈ കവി  അതിനായി 'മൃത്യുഞ്ജയം' എന്ന  കവിത എഴുതി .

"കല്ലായ്ക്കിടക്കുന്ന നൂറുനൂറായിരം -
കർത്തവ്യമിന്നുമീ കാട്ടിലനാഥമായ് പോയ യുഗങ്ങൾ തൻ ശാപങ്ങളിൽ നിന്ന് 
വീണ്ടെടുത്തീടുവിൻ ,നിങ്ങളഹല്യയെ! "
എന്ന് പാടുകയാണ് .നമ്മുടെ ജീവിതത്തിന്റെ അപര്യാപ്തതയിൽ നിന്നാണ് നമുക്ക് ഒരു വരി കിട്ടുന്നത്. അത് ഭൂതകാലത്തിന്റെ മണ്ണിൽ നിന്നാണ് വരുന്നത്. അവിടെ വീണ്ടും തിരയേണ്ടതുണ്ട് .മുൻ തലമുറകൾക്ക് നഷ്ടപ്പെട്ട ജീവിതങ്ങൾ നമ്മെ നോവിക്കുന്നുണ്ട്. 'കാട്ടിലനാഥമായി പോയി യുഗങ്ങൾ' എന്ന് കവി വ്യക്തമായി എഴുതുകയാണ്.

എഴുമംഗലം കരുണാകരന്റെ സമ്പൂർണ്ണ കവിതാസമാഹാരമാണല്ലോ ഇത്. ഒരു കവിയുടെ വ്യത്യസ്ത കാലഘട്ടങ്ങളിലെ കവിതകൾ ഒന്നിച്ചു അവതരിപ്പിക്കുകയാണ്. ആശയപരമായ ഐക്യമോ വൈരുദ്ധ്യമോ ഇടകലർന്നു വന്നാലും ദോഷമില്ല. കവിത ഒരാത്മീയ വിനിമയമാണ്.കവിതയ്ക്ക് അതിൻ്റെ തലത്തിൽ മാത്രമാണ് നിലനിൽപ്പ്. കവിത തന്നെയാണ് അത് സാക്ഷാത്കരിക്കപ്പെടുന്നത്. എന്നാൽ വ്യക്തി എന്ന നിലയിൽ കവി യാതൊന്നും തന്നെ പരിഹരിക്കാനല്ല എഴുതുന്നത്. സ്വന്തം ആശയസംഘട്ടനങ്ങളും അവ്യക്തതകളും കവിക്ക് പ്രിയപ്പെട്ടതാണ്. അതിൽ നിന്ന് സൗന്ദര്യം തേടുന്നതാണ് പ്രധാനം .ബിന്ദു, നീയും ഞാനും ,അന്വേഷണം, പ്രതിസന്ധി,എക്സ്റേ പ്ലാന്റിൽ സുഗന്ധം, തപസ്സ് ,ഭാഗ്യക്കുറി, സദനത്തിൽ ഒരു ശകുന്തള, സർപ്പസത്രം തുടങ്ങിയ കവിതകളെല്ലാം ഈ രീതിയിലാണ് എഴുതപ്പെടുന്നത്. 'നീയും ഞാനും' എന്ന കവിതയിലെ വരികൾ നോക്കൂ.

"ഇരുട്ടിൻ കുരുവിക്കൂട്ടിൽ
മിന്നാമിന്നികൾ താരകൾ
വിശ്വവൃക്ഷത്തിലങ്ങിങ്ങു 
തുന്നിക്കൂട്ടിയ കൂടുകൾ,
അതിൽ നിന്നിണയെത്തേടി
പറക്കും, കിളിയെന്നപോൽ ,
കുളിർകാറ്റോടിയെത്തുന്നു .
തളിർ,ചില്ലകൾ തുള്ളവേ!
നീയും ഞാനും സമാന്തര-
രേഖപോൽ നീണ്ടുപോകവേ,
കറങ്ങും വിശ്വപങ്കായ -
ക്കയറാരുടെ കൈകളിൽ?"



*എഴുമംഗലം കവിതകൾ സമ്പൂർണം
ബുക്കർ മീഡിയ പബ്ളിക്കേഷൻസ് 
വില 550 /
Pho 9895474001

Tuesday, January 30, 2024

ഗുരുവിൻ്റേത് സഹജീവികളെയോർത്ത് വേദനിച്ച് സൃഷ്ടിച്ച ദൈവശാസ്ത്രം /എം.കെ.ഹരികുമാർ

 

തൊണ്ണൂറ്റിയൊന്നാമത് ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച നടന്ന സാഹിത്യസമ്മേളനത്തിൽ എം.കെ.ഹരികുമാർ പ്രഭാഷണം നടത്തുന്നു. അവ്യയാനന്ദ സ്വാമി,പ്രഭാവർമ്മ,സുനിൽ പി ഇളയിടം,സൂക്ഷ്മാനന്ദ സ്വാമി,ലക്ഷ്മി രാജീവ്,അജയൻ പനയറ,ഋതംബരാനന്ദ സ്വാമി എന്നിവർ സമീപം

റിപ്പോർട്ട്: എൻ.രവി

ശിവഗിരി :ഒരു കവിയായി ശ്രീനാരായണഗുരുവിനെ താഴ്ത്താനാവില്ലെന്ന് വിമർശകനും കോളമിസ്റ്റുമായ എം.കെ. ഹരികുമാർ അഭിപ്രായപ്പെട്ടു .

തൊണ്ണൂറ്റിയൊന്നാമത് ശിവഗിരി തീർത്ഥാടനത്തോടനുനുവദിച്ചു നടന്ന സാഹിത്യസമ്മേളനത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഹരികുമാറിൻ്റെ പ്രഭാഷണത്തിൽ നിന്ന് :

ശ്രീനാരായണഗുരു വെറുമൊരു വികാരജീവിയായ കവിയല്ല.അങ്ങനെയുള്ള കവിതകളല്ല ഗുരുവിൻ്റേത്. വയലാർ, ചങ്ങമ്പുഴ, ഇടപ്പള്ളി തുടങ്ങിയ കവികളെ പോലെ അതിവൈകാരികത തുടിക്കുന്ന കവിതകൾ ഗുരു എഴുതിയിട്ടില്ല. കവിത വികാരത്തിൻ്റെ നിരീക്ഷണവും നൈസർഗികമായ ആവിഷ്കാരവുമാണെന്ന് വേർഡ്സ്വർത്ത് പറഞ്ഞിട്ടുണ്ട്.
വയലാറിൻ്റെ 'ആത്മാവിൽ ഒരു ചിത' നോക്കൂ .ഒരു കുട്ടിയുടെ അച്ഛൻ്റെ മരണം വിവരിക്കുകയാണ്. വികാരം കുത്തിയൊഴുകുകയാണ്.ഇത് കുട്ടികൾ സ്‌റ്റേജിൽ ചൊല്ലാനേ പാടുള്ളതല്ല. കവിതയിൽ അതിവൈകാരികത പാടില്ല .ഔചിത്യവും ധ്വനിയുമാണ് കവിതയുടെ സത്ത. എല്ലാം ഉച്ചത്തിൽ വിളിച്ചു പറഞ്ഞാൽ കവിതയില്ലാതാകും .ചങ്ങമ്പുഴയുടെ 'രമണനി'ലെ പ്രേമം ഗുരുവിന്റെ രചനകളിലില്ല. ചങ്ങമ്പുഴയും ഇടപ്പള്ളിയും എഴുതിയത് തങ്ങളുടെ വിഷാദത്തിന്റെ പ്രകമ്പനങ്ങളാണ്.
ഗുരുവിന്റെ കവിതകളെ വയലാർ, ചങ്ങമ്പുഴ, ഇടപ്പള്ളി തുടങ്ങിയവരുടെ കവിതകളുമായി താരതമ്യം ചെയ്താൽ അത് സാഹിത്യവിമർശനത്തിൻ്റെ ആത്മഹത്യയായിരിക്കും.കവികളുടെ അതിവൈകാരിക ജീവിതം അവർക്ക് തന്നെ വിനയാവുകയാണ്. ഇടപ്പള്ളി ആത്മഹത്യ ചെയ്തത് ഓർക്കുക. വൈകാരിക പ്രതിസന്ധി അനുഭവിക്കുന്നവരാണ് കവികൾ .അതുകൊണ്ട് ഗുരുവിന്റെ കവിതകളെ ഈ ഗണത്തിലേക്ക് വലിച്ച് താഴ്ത്തരുത്.ഗുരു കവിയാകാൻ വേണ്ടി ജീവിച്ചിട്ടില്ല. ഗുരുവിൻ്റെ കവിതകൾക്ക് കവിതയുടെ രൂപം ഉണ്ടായിട്ടുണ്ടാകാം. എന്നാൽ വൃത്തം ,അലങ്കാരം തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണോ ഗുരുവിന്റെ കവിതകളുടെ മഹത്വം വിലയിരുത്തുന്നത് ?സമകാലിക ലോകകവിതയിൽ ഛന്ദസ്സിനു ഒരു പ്രാധാന്യവുമില്ല. നോബൽ സമ്മാനം നേടിയ കവികൾ പോലും ഛന്ദസ്സ് ഉപയോഗിക്കുന്നില്ല.

ഗദ്യം ഒരു കലാരൂപം

ഛന്ദസ്സിനു പകരം കവികൾ സ്വതന്ത്രമായ ഗദ്യമാണ് ഉപയോഗിക്കുന്നത്. എന്തിനാണ് ഗദ്യം ഉപയോഗിക്കുന്നത്? ഗദ്യം പുതിയ കാലത്ത് ഒരു കലാരൂപമാവുകയാണ്.ഗദ്യം പ്രതിഭയുള്ളവരുടെ കൈയിൽ മറ്റൊരു രാഗമാണ് -other harmony .അത് സംഗീതാത്മകമാണ്. അത് ഗദ്യം എഴുതുന്നയാളിൻ്റെ ആന്തരിക താളമാണ്.പദ്യം എഴുതാൻ താരതമ്യേന എളുപ്പമാണ്. പദ്യത്തിൽ വൃത്തം ഉപയോഗിക്കുകയാണെങ്കിൽ അതിൻ്റെ താളത്തിലേക്ക് വാക്കുകൾ ഇണങ്ങി നിന്നുകൊള്ളും .ആ താളത്തിനൊപ്പിച്ച് എഴുതിയാൽ മതി. എന്നാൽ ഗദ്യത്തിനു അതു പോരാ. ഒരു ഗദ്യകാരന് പൂർവ്വമാതൃകയില്ല. ഗദ്യമെഴുതുന്നയാൾ അതിനായി സ്വന്തം താളം കണ്ടുപിടിക്കണം. അയാൾ അതിൽ കൊണ്ടുവരുന്ന വാസ്തുശില്പഭംഗി പൂർവ്വകാലത്ത് നിന്ന് സംഘടിപ്പിക്കാനാവില്ല. അയാൾക്ക് മാത്രമേ അത് സൃഷ്ടിക്കാനാവൂ.ഈ ഗദ്യത്തിന്റെ സൗന്ദര്യത്തിനു വേണ്ടിയാണ് പുതിയ കവികൾ ഗദ്യം ഉപയോഗിക്കുന്നത്. പത്രങ്ങളിൽ ഉപയോഗിക്കുന്ന ഭാഷ ഗദ്യമല്ല; അത് ഒരു ടെക്നിക്കാണ്. അത് പരിശീലനം കൊണ്ട് നേടാവുന്നതാണ് .അച്ഛന്റെ പീഡനം മൂലം കാലൊടിഞ്ഞു ആശുപത്രിയിൽ കിടന്നു നരകിച്ച്, വല്ലവരുടെയും സഹായത്തോടെ ജീവിതത്തിലേക്ക് തിരിച്ചുവരുന്ന ഒരു കുട്ടി പിന്നീട് കവിതയെഴുതുമ്പോൾ കാകളി ഉപയോഗിക്കണമെന്ന് ശഠിക്കുന്നത് എന്തിനാണ് ?അവന് കാകളി ഉപയോഗിക്കാൻ സൗകര്യമില്ല. കാകളി അവന്റെ താളമല്ല; അവൻ കണ്ട ജീവിതത്തിന്റെ ആന്തരികമായ അറിവാണ് അവൻ്റെ ഭാഷയുടെ താളമായി മാറുന്നത് .അവൻ ഗദ്യത്തിൽ എഴുതുന്നത് അതിൻ്റെ സൂക്ഷ്മതയും പുതുമയും കൊണ്ടുവരാനാണ്.ഒരു പൂവിനെ വരയ്ക്കാൻ താൻ ഏറ്റവും പ്രയാസപ്പെടുകയാണെന്ന് ഫ്രഞ്ച് ചിത്രകാരനായ ഹെൻറി മാറ്റിസ് പറഞ്ഞത് ഓർക്കുകയാണ്. മറ്റുള്ളവർ വരച്ച പൂവുകളിൽ നിന്ന് വ്യത്യസ്തമായാണ് വരയ്ക്കേണ്ടത്. അവിടെയാണ് മൗലികത . അതുകൊണ്ട് അതിനായി കൂടുതൽ കഷ്ടപ്പെടണം. ഒരു നല്ല എഴുത്തുകാരൻ മറ്റുള്ളവർ എഴുതിയതു മായ്ച്ചു കളയുകയാണ് ചെയ്യുന്നത്. അത് ക്ളീൻ സ്ളേറ്റാണ്. പുതിയത് സൃഷ്ടിക്കുകയാണ് അയാൾ .ഗദ്യം നവീന സാഹിത്യ വിമർശനത്തിലും വ്യവഹാരത്തിലും ഒരു കലാസൃഷ്ടിയാണ്. അതിൻ്റെ പിന്നിൽ ആവിഷ്കാരത്തിന്റെ മൗലികതയ്ക്ക് വേണ്ടിയുള്ള ശ്രമമാണ് കാണുക .

ഒരേ ആകാശം

നമ്മളെല്ലാം ഒരേ ആകാശത്തിന് കീഴിലാണ്. നമുക്ക് വ്യത്യസ്ത ആകാശമില്ല .അതുകൊണ്ട് നമ്മൾ ഒന്നാണ്. ഇതാണ് അദ്വൈതത്തിൻ്റെ ലളിതമായ പരിഭാഷ. എന്നാൽ സകല ജീവജാലങ്ങളെയും സ്നേഹം എന്ന ചരടുകൊണ്ട് ബന്ധിച്ചിരിക്കുകയാണ്.അതാണ് സംവേദനം .ഒരു പുസ്തകം വായിച്ചാൽ അദ്വൈതത്തെക്കുറിച്ച് അറിയാനാകില്ല. സ്നേഹവും അങ്ങനെയാണ്.ഒരു പുസ്തകം വായിച്ചാൽ സ്നേഹത്തെക്കുറിച്ച് ഒന്നും മനസിലാക്കാനാവില്ല .അതിനു നമ്മൾ ഉള്ളറിഞ്ഞ് സ്നേഹിക്കണം. അതിൻ്റെ മുറിവുകൾ നമ്മെ സ്നേഹം എന്താണെന്ന് അറിയിക്കും. സ്നേഹത്തിൻ്റെ ഈ സംവേദനത്തെ ബ്രഹ്മത്തിൻ്റെ അറിവുകൊണ്ട് വിപുലമാക്കുകയാണ് ഗുരു ചെയ്തത്.

സമൂഹബ്രഹ്മമഠം

ഗുരുവിൻ്റേത് സമൂഹബ്രഹ്മമഠമാണ്.ബ്രഹ്മജ്ഞാനത്തെ സാമൂഹികമാക്കി പ്രായോഗികതയിൽ വിജയിപ്പിക്കുന്നു. പ്രായോഗികമായ അദ്വൈതമാണത്. മനുഷ്യർക്കിടയിലെ ഭിന്നത നീക്കാൻ പ്രവൃത്തിയിലൂടെ പലതും കാണിച്ചുകൊടുത്തു. അദ്വൈതിയാണെന്ന് പറയുന്നവർ തങ്ങളുടെ ഓഫീസിൽ ജോലി ചെയ്യുന്ന ക്ളാസ് ഫോർ ജീവനക്കാരുമായി ബന്ധം സൃഷ്ടിക്കില്ല .സാമ്പത്തികമായ ഭിന്നതയ്ക്കപ്പുറത്ത് ഒരുമ കാണേണ്ടതുണ്ട്. ഇത് പരിഹരിക്കാൻ ഗുരുവല്ലാതെ ഒരു സന്യാസിയും ഒന്നും ചെയ്തിട്ടില്ല. ഗുരു ഏകാന്തമോക്ഷം തേടിയില്ല. സമൂഹത്തെ ബ്രഹ്മത്തിന്റെ അറിവിലേക്ക് ഉയർത്താനാണ് ഗുരു പ്രയത്നിച്ചത് .ദൈവികമായ അറിവിന് വേണ്ടി നാം ശ്രമിക്കുമ്പോൾ അവിടെ ശാശ്വത സത്യം കണ്ടില്ലെന്നു വരാം. പിന്നീടാണ് പലതും സത്യമല്ലെന്ന് മനസ്സിലാക്കുന്നത്.വാർദ്ധക്യം ജീവിതത്തെക്കുറിച്ച് മറ്റൊരു ഞെട്ടിക്കുന്ന ധാരണയാണ് തരുന്നത്. അതുവരെ നിഷേധിച്ചതെല്ലാം അപ്പോഴാണ് സത്യമായി മാറുന്നത്.വാർദ്ധക്യത്തിൽ രോഗിയായി കിടക്കുമ്പോൾ ചുറ്റും നിൽക്കുന്ന സ്വന്തക്കാരെല്ലാം അയാൾ മരിക്കാനായി ആഗ്രഹിക്കുന്നുവെന്നറിയുന്നത് നടുക്കും. ഇങ്ങനെ സത്യം ഒന്നൊന്നായി ,എണ്ണിയെണ്ണി തൊട്ടെണ്ണും ,ഇല്ലാതാകുമ്പോൾ നമ്മൾ അവിശ്വാസിയായി മാറാം. എന്നാൽ നിരീശ്വരനായാലോ? അപ്പോഴും നമുക്ക് ഒഴിഞ്ഞുമാറാനാവില്ല. സൽപ്രവൃത്തികളിലൂടെ നിരീശ്വരത്വത്തെ ജയിക്കേണ്ടതുണ്ട്.സൽപ്രവൃത്തി നമ്മെ ദൈവത്തിലേക്ക് അടുപ്പിക്കും. സഹോദരൻ അയ്യപ്പൻ്റെ പ്രവൃത്തിയിൽ ദൈവമുണ്ടെന്ന് ഗുരു പറഞ്ഞത് ഓർക്കണം. പ്രവൃത്തി തന്നെ ദൈവമാണ്. പ്രവൃത്തിയിലൂടെ സാവധാനം വീണ്ടും ദൈവികതയെ അറിയുന്നു. ഈ അറിവ് വളർന്ന് മുന്നോട്ടു പോകുമ്പോൾ പിന്നെയും പലതും സത്യമല്ലെന്ന് ബോധ്യമാകും.
അപ്പോൾ നമ്മൾ അവിശ്വാസിയാകും. ഈ ചംക്രമണം തുടർന്നേ പറ്റൂ .ഇതൊരു തുടർപ്രകിയയാണ്.ഇത് മനസിലാക്കാത്തവരാണ് ഗുരുവിനെ യുക്തിവാദിയായി അവതരിപ്പിച്ച് ലേഖനമെഴുതിയത്.

ഗുരുവിൻ്റെ ദൈവശാസ്ത്രം

ഗുരു എല്ലാ കവിതകളിലും ദൈവത്തെക്കുറിച്ചാണ് എഴുതിയിട്ടുള്ളത്. ദൈവശാസ്ത്രമാണത്. ദൈവശാസ്ത്രത്തെ പലരീതിയിൽ അവതരിപ്പിച്ചു ,പുനരവതരിപ്പിച്ചു, വിലയിരുത്തി, വീണ്ടും വിലയിരുത്തി, ആവിഷ്കരിച്ചു .ഓരോ കവിതയിലും ദൈവത്തെ വ്യാഖ്യാനിക്കുന്നു. ശിവശതകം ,സുബ്രഹ്മണ്യ കീർത്തനം, ജനനീനവരത്ന മഞ്ജരി, ദൈവദശകം തുടങ്ങിയ കവിതകൾ ദൈവമെന്താണെന്ന് അന്വേഷിക്കുന്നു. ഗുരുവിൻ്റെ ദൈവം എന്താണെന്ന് മനസ്സിലാക്കാത്തതുകൊണ്ടാണ് ഒരു കവി 'ദൈവദശകം' അന്ധവിശ്വാസമാണെന്ന് പറഞ്ഞത്. 'ദൈവദശക'ത്തിൽ ദൈവത്തെ നിർവ്വചിച്ചിട്ടുണ്ട്.

"നീയല്ലോ സൃഷ്ടിയും സ്രഷ്ടാ-
വായതും സൃഷ്ടിജാലവും
നീയല്ലോ ദൈവമേ ,സൃഷ്ടി -
ക്കുള്ള സാമഗ്രിയായതും "

നമ്മളൊക്കെ സൃഷ്ടിയാണ്. നമ്മൾ സ്രഷ്ടാവുമാണ്. എല്ലാ ജീവികളും ചേർന്നാൽ സൃഷ്ടിജാലമാണ്. പഞ്ചഭൂതങ്ങളാണ് സൃഷ്ടിയുടെ സാമഗ്രികൾ. ഇതെല്ലാം ദൈവികമാണ്. എന്നാൽ ആ ദൈവത്തെ എങ്ങനെ അറിയും ?അതിനാണ് നമ്മോട് സ്വയം പരിശോധിക്കാൻ പറഞ്ഞത്. മനുഷ്യമനസ് നിറയെ അഴുക്കാണ്. പായൽ നിറഞ്ഞ ജലാശയത്തിൽ കുളിക്കാനിറങ്ങിയാൽ പായൽ മാറ്റണം .എന്നാൽ കുളി കഴിഞ്ഞാലുടനെ പായൽ വന്നു നിറയും .ആരാധനാലയത്തിൽ കയറി തൊഴുമ്പോൾ മനസ് അല്പം താഴും .പുറത്തിറങ്ങിയാൽ ഉടനെ അതിനെ വിമർശിക്കും .അതുകൊണ്ട് നമ്മളിലെ മാലിന്യം പോകണം. അതിനാണ് പഞ്ചശുദ്ധി വേണമെന്ന് ഗുരു പറയുന്നത്. പഞ്ചശുദ്ധിയിലൂടെ നമ്മുടെ ദൈവത്തെ നമുക്ക് പാപത്തിൽ നിന്ന്, കളങ്കത്തിൽ നിന്ന് രക്ഷിക്കാം. നാം തെറ്റു ചെയ്യുമ്പോൾ ,പാപം ചെയ്യുമ്പോൾ നമ്മുടെ ദൈവത്തെയും നമ്മൾ കൂട്ടുപിടിക്കും. ആ ദൈവം നമ്മുടെ പാപങ്ങൾക്ക് താഴെ ഒപ്പുവച്ചു തരും .അതിനു ഒത്താശ ചെയ്യാതെ തരമില്ലല്ലോ. ഇങ്ങനെ ദൈവത്തെ ദുഷിപ്പിക്കരുതെന്നും ദൈവത്തെ എല്ലാ തിന്മകളിൽ നിന്നും മോചിപ്പിക്കണമെന്നുമാണ് ഗുരുവിന്റെ വീക്ഷണം. അതിനാണ് ജീവിതരീതിയിൽ ശ്രദ്ധിക്കാൻ പറയുന്നത്. ശുദ്ധമായ ഒരു ദൈവമുണ്ടായാൽ നമ്മളും ശുദ്ധമായി.ശരീരത്തിൻ്റെ പ്രതിബന്ധങ്ങളിൽ നിന്ന് ആനന്ദത്തിലേക്കാണ് യാത്ര.'പിണ്ഡനന്ദി'യിൽ അത് സൂചിപ്പിക്കുന്നു .'പിണ്ഡത്തിനു അമൃത് നൽകി' എന്നാണ് വിശദീകരണം. പിണ്ഡത്തിനു സ്വയം പ്രതിരോധിക്കാൻ ശേഷിയില്ല. അത് പലതിനെയും ആശ്രയിച്ചാണ് അതിജീവിക്കുന്നത്. അവിടെയാണ് പിണ്ഡത്തിൽ അമൂല്യമായ ഒരു സിദ്ധി അടക്കം ചെയ്തിട്ടുള്ളതായി ഗുരു കാണുന്നത്. അത് പരമമായ അനുഭവം നേടാനുള്ള സിദ്ധിയാണ്. അവിടെ ദൈവികതയുടെ സ്പർശം കാണുകയാണ്. ദൈവം അപ്രത്യക്ഷതയിലാണുള്ളത്. ദൈവത്തിനു ദൃശ്യമായിരിക്കാനാവില്ല. 'ഇന്ദ്രിയവൈരാഗ്യ'ത്തിൽ അതിനെക്കുറിച്ച് പറയുന്നുണ്ട് .ഇന്ദ്രിയങ്ങൾക്ക് അപ്പുറമുള്ള അദൃശ്യതയാണ് ദൈവം .ഒരു പൂ വിരിയുന്നത് നമുക്ക് കാണാനാവില്ല. ആ അദൃശ്യതയിൽ ദൈവമുണ്ട്. നമ്മുടെ തന്നെ തൊട്ടടുത്തുള്ള ഭാവി നമുക്കറിയില്ല. അവിടെയാണ് ദൈവം.ആ അദൃശ്യതയിലേക്ക് മനസ്സ് തുറക്കാനാണ് പ്രാർത്ഥന.

ഏകാന്തതയോ ?

എന്തുകൊണ്ടാണ് നമുക്ക് ഏകാന്തനായിരിക്കാനാവുന്നത് ?നമ്മുടെ ഏകാന്തത സത്യമല്ല. കവികൾ ഹാ ഏകാന്തതേ എന്നു പറഞ്ഞ് കവിതയെഴുതും. നമുക്ക് ചുറ്റിനുമുള്ള കോടിക്കണക്കിനു ജീവികൾ അവയുടെ ജീവനു വേണ്ടി പെടാപ്പാട് പെടുന്നത് നമ്മൾ അറിയുന്നില്ല .അതുകൊണ്ടാണ് നമുക്ക് ഏകാന്തതയുള്ളത്, മനസമാധാനമുള്ളത്. സഹജീവികളുടെ വേദനയെക്കുറിച്ചോർക്കാത്ത ശാലാഹൃദയർക്ക് ഏകാന്തനായിരിക്കാം ,മന:ശാന്തി നേടാം. എന്നാൽ ഗുരു മറ്റുള്ളവരുടെ വേദന അറിഞ്ഞു;ശിലാഹൃദയമായിരുന്നില്ല.

സച്ചിദാനന്ദ സ്വാമി, അവ്യയാനന്ദ സ്വാമി ,ശുഭാംഗാനന്ദ സ്വാമി, സൂക്ഷ്മാനന്ദ സ്വാമി ,പ്രഭാവർമ്മ, സുനിൽ പി. ഇളയിടം, സജയ് കെ. വി, ലക്ഷ്മി രാജീവ് ,അജയൻ പനയറ, ഋതംബരാനന്ദ സ്വാമി എന്നിവർ പ്രസംഗിച്ചു.

ഡിലീറ്റ് ചെയ്യുന്നതാണ് ഈ കാലത്തിൻ്റെ സംസ്കാരം /എം.കെ.ഹരികുമാർ

 

രാമപുരം കവല ഗാന്ധിനഗർ റസിഡൻസ് അസോസിയേഷൻ ഒമ്പതാം വാർഷികാഘോഷം എം.കെ.ഹരികുമാർ ഉദ്ഘാടനം ചെയ്യുന്നു. ശ്രീകുമാർ ,കെ.ബി.സോമൻ ,പ്രൊഫ. എം.ഡി.ദിവാകരൻ ,രമ മോഹനൻ ,കൗൺസിലർ ഷിബി ബേബി എന്നിവർ സമീപം .

റിപ്പോർട്ട് :എൻ.രവി

കൂത്താട്ടുകുളം :കാലത്തെക്കുറിച്ചും സ്ഥലത്തെക്കുറിച്ചുമുള്ള പരമ്പരാഗത സങ്കല്പം തകർന്നുവെന്ന് സാഹിത്യകാരനും കോളമിസ്റ്റും വിമർശകനുമായ എം.കെ.ഹരികുമാർ അഭിപ്രായപ്പെട്ടു.

കൂത്താട്ടുകുളം രാമപുരം കവല ഗാന്ധിനഗർ റസിഡൻസ് അസോസിയേഷൻ ഒമ്പതാമത് വാർഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എം.കെ.ഹരികുമാറിൻ്റെ പ്രഭാഷണത്തിൽ നിന്ന്:

"പതിറ്റാണ്ടുകൾക്ക് മുൻപ്, ഇരുപത്തിനാല് മണിക്കൂർ കുടുമ്പോഴാണ് നാം ലോകത്തെ വീണ്ടും കാണാൻ ശ്രമിച്ചത്. പത്രങ്ങൾ അച്ചടിച്ച് വിതരണം ചെയ്യുന്നത് രാവിലെയാണല്ലോ .ഒരാൾ പത്രം വായിക്കാനായി പുലർകാലം നീക്കിവയ്ക്കുന്നു. തലേ ദിവസത്തെ വാർത്തകൾ അയാൾക്ക് പിറ്റേ ദിവസം അറിഞ്ഞാൽ മതി. അതൊരു കാലബോധമായിരുന്നു.കാലം അത്ര മന്ദഗതിയിലായിരുന്നു .24 മണിക്കൂർ കൂടുമ്പോഴാണ് ലോകം പുതുക്കപ്പെടുന്നത് എന്നായിരുന്നു ധാരണ. ഇപ്പോൾ 24 മണിക്കൂർ വരെ ഒരാളും കാത്തുനിൽക്കുന്നില്ല. ലോകം അവൻ്റെ കൺമുന്നിലേക്ക് വന്നിരിക്കുന്നു. അവൻ എപ്പോഴും പുതുക്കപ്പെടുകയാണ്. ലോകം ലൈവാണ് .ഇപ്പോൾ ഓരോ നിമിഷവും നമുക്ക് ലോകത്തെ അറിയണം. അല്ലെങ്കിൽ നമ്മൾ അസ്വസ്ഥരാകും. സ്ഥലത്തെക്കുറിച്ച് ഉണ്ടായിരുന്ന വീക്ഷണവും തകിടംമറിഞ്ഞു. മുമ്പ്, ഒരു കത്തയച്ച് മറുപടി വരുന്നത് വരെ കാത്തിരിക്കണമായിരുന്നു. അമേരിക്കയിൽ കത്ത് പോയി മറുപടി വരാനെടുക്കുന്ന സമയം പോലെ അങ്ങോട്ടുള്ള ദൂരവും പ്രധാനമാണ്. ഇപ്പോൾ ഒരു ദൂരം ഇല്ലാതായി. ഒരു വാട്സപ്പ് സന്ദേശം ഒരു സെക്കൻഡിനുള്ളിൽ അമേരിക്കയിൽ കേൾപ്പിക്കാം. ഒരു സന്ദേശമല്ല ആയിരം സന്ദേശങ്ങൾ. വിവിധ രാജ്യങ്ങളിൽ ,വിവിധ ഇടങ്ങളിലുള്ളവർക്കെത്തിക്കാം, ഒരു നിമിഷം മതി.വിവിധ ഇടങ്ങളിലേക്കുള്ള ദൂരം ഒരു നിമിഷത്തിലേക്ക് ചുരുങ്ങി. ഈ മാറ്റം നമ്മുടെ ജീവിതത്തിന്റെ വേഗമാണ് കാണിക്കുന്നത്. കുട്ടികൾ ഈ വേഗത്തിനൊപ്പമാണ്. അവർക്ക് മുതിർന്നവരേക്കാൾ ഊർജ്ജമുണ്ട്. അതുകൊണ്ടാണ് കുസൃതി ഉണ്ടാകുന്നത്. കുട്ടികൾക്ക് നല്ല ബുദ്ധിയുണ്ട് .കുട്ടികൾക്കായി പ്രത്യേക സാഹിത്യം വേണ്ട എന്നാണ് എൻ്റെ നിലപാട് .ഞാൻ കുട്ടികൾക്ക് മാത്രമായി ഒന്നും എഴുതിയിട്ടില്ല. മുതിർന്നവരേപ്പോലെ തന്നെ കുട്ടികളെയും കാണണം. അവർ പെട്ടെന്ന് തന്നെ ലോകത്ത് ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കുകയാണ്. കുട്ടികളോട് ചോദിച്ചിട്ടാണ് മാതാപിതാക്കൾ ഇന്ന് മൊബൈൽ ആപ്ലിക്കേഷനുകൾ പഠിക്കുന്നത് .കമ്പ്യൂട്ടറും മൊബൈൽ ഫോണും ഉപയോഗിക്കാൻ കുട്ടികൾക്ക് പ്രത്യേക സാമർത്ഥ്യമുണ്ട് .അവർ അത് വേഗം പഠിക്കുന്നു. എന്നാൽ അതിവേഗത നമ്മെ എവിടെയോ കൊണ്ടെത്തിച്ചിരിക്കുന്നു. ഇൻസ്റ്റഗ്രാമിൽ ഒരു സെക്കൻഡിൽ ദശലക്ഷക്കണക്കിനു ഫോട്ടോകളാണ് വരുന്നത് .അതിസുന്ദരമാണ് മിക്ക ഫോട്ടോകളും. പക്ഷേ ,എവിടെയും സൂക്ഷിക്കാനാവില്ല. ഫോണിൽ കുറച്ചു പടങ്ങളേ സൂക്ഷിക്കാനാവൂ. അതിനേക്കാൾ മികച്ചത് കാണുമ്പോൾ പുതിയത് ഡിലീറ്റ് ചെയ്യും .പുതിയതും പിന്നീട് ഡിലീറ്റ് ചെയ്യേണ്ടിവരും. പുതിയ ഫോട്ടോകൾ വന്നുകൊണ്ടിരിക്കുകയാണല്ലോ. എവിടെയും ഇവ സൂക്ഷിക്കാനാവില്ല. ഇഷ്ടപ്പെട്ടതിനെ നിരാശയോടെ ഡിലീറ്റ് ചെയ്യേണ്ട ഗതികേടിലാണ് നമ്മൾ .ഓർക്കാനുള്ള ശേഷിക്ക് അപ്പുറത്താണ് കാര്യങ്ങൾ. അതുകൊണ്ട് ഡിലീറ്റ് ചെയ്യുന്നത് നമ്മുടെ സ്വഭാവമായി തീർന്നിട്ടുണ്ട്. ഈമെയിലിലും സമൂഹമാധ്യമങ്ങളിലും തുടരുന്ന ഡിലീറ്റ് സമ്പ്രദായം വ്യക്തിജീവിതത്തിലേക്ക് സംക്രമിക്കുകയാണ്. അതാണ് ഭയാനകം. ആളുകൾ ഓർമ്മകൾ ഇല്ലാത്തവരായി മാറുന്നു. പൂർവ്വകാലത്തിന്റെ ഓർമ്മകൾ ഭാരമായിരിക്കുന്നു. ഭൂതകാലത്തിലെ സംഭവങ്ങളോ രചനകളോ പോലും ആരും ഓർക്കാതായി.നമ്മുടെ ബന്ധങ്ങൾ ഡിലീറ്റ് ചെയ്യപ്പെടാതെ നോക്കുകയാണ് ഇന്നത്തെ വെല്ലുവിളി. സമയം പണത്തേക്കാൾ മൂല്യമുള്ളതാകയാൽ അത് നഷ്ടപ്പെടുത്താതിരിക്കാനാണ് നാം ശീലിക്കേണ്ടത് .സമയത്തെക്കുറിച്ച് പുതിയൊരു അവബോധം ആവശ്യമാണ് .സമയം നഷ്ടപ്പെടുന്നത് എങ്ങനെ നികത്താനൊക്കും.? കൂടുതൽ വേഗത്തിൽ ജീവിക്കുന്ന നമുക്ക് സമയത്തെ തോൽപ്പിക്കാനാവണം. കൂടുതൽ പ്രവർത്തിക്കുകയാണ് അതിനുള്ള വഴി .ഒന്നിനും ഗ്യാരണ്ടിയില്ല .കിട്ടുന്ന സമയം പരമാവധി ഉപയോഗിക്കുക."

രമ മോഹനൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി കെ.ബി. സോമൻ സ്വാഗതം പറഞ്ഞു. പ്രൊഫ.എം.ഡി. ദിവാകരൻ, ശ്രീകുമാർ ,കൗൺസിലർ ഷിബി ബേബി ,ജമ്മ ഷാജി തുടങ്ങിയവർ പ്രസംഗിച്ചു.

അദ്വൈതവും നവാദ്വൈതവും /എം.കെ.ഹരികുമാർ

 





എൻ്റെ നവാദ്വൈതം അഥവാ ഉൾപ്പരിവർത്തനവാദം ഇപ്പോൾ തീർത്തും അപരിചിതമായിരിക്കില്ലെന്ന് കരുതുന്നു. വിവിധ മാഗസിനുകളിലൂടെയും എന്റെ ചില ലേഖനങ്ങളിലൂടെയും അത് വ്യക്തമാക്കപ്പെട്ടതാണ്. എൻ്റെ  ലേഖനങ്ങളും അഭിമുഖങ്ങളും ഇത് വിശദമായി പറയുന്നുണ്ട്. എന്നിരിക്കിലും ചിലർ ഇപ്പോഴും  അദ്വൈതം എന്ന വാക്കിനെ മറയാക്കി ആശങ്ക സൃഷ്ടിക്കുന്നുണ്ട്.അവർക്ക് അദ്വൈതം എന്നു കേട്ടാൽ പിന്നെ വേറൊന്നും ചിന്തിക്കാനാവില്ല. അദ്വൈതം എന്ന വാക്ക് വേറൊരു അർത്ഥത്തിൽ പ്രയോഗിക്കുന്നതിന്റെ സൗന്ദര്യാത്മകതപോലും ഉൾക്കൊള്ളാനാകുന്നില്ല.

അദ്വൈതം ഉപനിഷത്തിൽ നിന്നാണ് വന്നിട്ടുള്ളത്. വേദത്തിലും ഉപനിഷത്തിലും പറയുന്ന ആശയങ്ങളെല്ലാം ഒരിടത്തേക്കാണ് യാത്ര ചെയ്യുന്നത് -ബ്രഹ്മത്തിലേക്ക്. ആ 'ഒന്നി'നെയാണ് അദ്വൈതം എന്ന് വിളിക്കുന്നത്.ബ്രഹ്മമൊഴികെ എല്ലാം നശിക്കുന്നതാണെന്ന ആശയമാണ് അദ്വൈതത്തിലൂടെ സ്പഷ്ടമാക്കപ്പെടുന്നത്.ജീവിതത്തിൻ്റെ നശ്വരതയാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്. മനുഷ്യനു എന്താണ് സ്വന്തമായുള്ളത്? ഉണ്ടെന്ന് കരുതുന്നതെല്ലാം ക്ഷണികമാണ്. അതൊന്നും നമ്മുടെ അധീനതയിലല്ല . 'ഗീത'യിലും ഇത് പറയുന്നു.നമ്മൾ നിസ്സഹായരാണ്. നമുക്ക് സ്വയം രക്ഷിക്കാനാവില്ല .ഒന്നും എല്ലാകാലത്തേക്കും സൂക്ഷിച്ചു വയ്ക്കാനാവില്ല. ഒന്നും സ്ഥിരമല്ല.വേറൊരു രീതിയിൽ പറഞ്ഞാൽ തകർന്നുകൊണ്ടിരിക്കുന്ന ഒരു വാഹനത്തിലാണ് നാം എന്ന് വിശ്വസിക്കുന്നത് പോലും ഒരു  ഉറപ്പുള്ള കാര്യമല്ല .ബോധം തന്നെ വ്യക്തതയുള്ളതല്ല. സ്വന്തം മനസ്സ് പോലും കൃത്യതയുള്ളതല്ല. മനസ്സ് മാറുകയാണല്ലോ. പിന്നെ എന്തിനെയാണ് 'ഞാൻ' എന്ന് പറയുന്നത്.

ആ ഒന്ന് 

ഈ അദ്വൈതം ചിന്താശാലികൾക്ക് മാത്രമല്ല, അല്ലാത്തവർക്കും ലളിതമായി മനസ്സിലാക്കാവുന്നതാണ്. ഭൗതികമായി നശിക്കുന്നതിന്റെ ബാക്കിപത്രമാണത്. മനസിൻ്റെ നിസ്സാരതയെക്കുറിച്ചാണ് അത് സംസാരിക്കുന്നത് .മനുഷ്യന് ഭൗതികജീവിതംകൊണ്ട് ആർജിക്കാമെന്ന് ഉറപ്പില്ലാത്ത ആ 'ഒന്നി'നെ മാത്രമേ കാംക്ഷിക്കാനുള്ളൂ എന്ന് പറയുന്നതിൽ പ്രായോഗികതയില്ലെന്ന് വ്യക്തമാണല്ലോ. ജീവിതം ഉപേക്ഷിക്കാനുള്ളതാണെന്ന ധ്വനി അതിൽ അടങ്ങിയിട്ടുണ്ട്. തത്ത്വചിന്താപരമായി അദ്വൈതം സുന്ദരമാണ്.നശ്വരതയെ  അഭിമുഖീകരിച്ചുകൊണ്ട് അപാരതയുമായി ബന്ധം പുലർത്താം.  എല്ലാം നഷ്ടമാകുന്ന ഒരു ലോകത്ത് അന്തര്യാമിയും പ്രാപഞ്ചികവുമായ ഇരട്ട പ്രത്യക്ഷത്തിലൂടെ സനാതനമായ ഒരർത്ഥം ലഭിക്കുന്നത് എപ്പോഴും നല്ലതാണ് .എന്നാൽ അദ്വൈതം മനുഷ്യനെ പാരതന്ത്ര്യത്തിലേക്ക് തള്ളിവിട്ടുവെന്ന വിമർശനവുമുണ്ട്. കാരണം, എല്ലാവരുടെയും ജീവിതം ഒരുപോലെ നിർവ്വചിക്കപ്പെടുന്നു .അതിൻ്റെ അർത്ഥം ഏകതാനമാവുന്നു. എല്ലാവർക്കും ഒരേ തരം എത്തിച്ചേരൽ, ശൂന്യത മുൻകൂട്ടി നിശ്ചയിക്കപ്പെടുന്നു. എന്ത് പ്രവർത്തിച്ചാലും അത്യന്തികമായ ഫലം ഇല്ലെന്ന് സൂചിതമാവുന്നത് പലരെയും ലക്ഷ്യരഹിതരാക്കും. ഒരാൾ അവനവനിലേക്ക് മാത്രം നിർബാധം സഞ്ചരിക്കേണ്ട ഒറ്റയടിപ്പാതയാണെന്ന ഒരു അടിക്കുറിപ്പ് ഓരോ ജീവിതത്തിനടിയിലും എഴുതിവയ്ക്കപ്പെടുന്നു. ഈ പാരതന്ത്ര്യം കണ്ടിട്ടാണ് ശ്രീനാരായണഗുരു അതിനെ മനുഷ്യജീവിതത്തിന് ഉപയോഗപ്രദമായ അദ്വൈതമായി പുനർനിർവ്വചിച്ചത്. ഏകപക്ഷീയമായ അദ്വൈതമാണ് ഗുരു ലക്ഷ്യമാക്കിയിരുന്നതെങ്കിൽ മരുത്വാ മലയിൽ തന്നെ കഴിഞ്ഞാൽ മതിയായിരുന്നു.ഭക്തിയും ക്ഷേത്രജീവിതവും മാത്രമായി ഗുരു ചുരുങ്ങുമായിരുന്നു. ഗുരുവിൽ സമൂഹം ഉണ്ടാവുകയില്ലായിരുന്നു. കേവലം വ്യക്തി എന്ന നിലയിൽ നിന്ന് ഗുരു ബൃഹത്തായ ഒരു സാമൂഹിക സ്വരസംഘാംതമാകുന്നത്  അദ്വൈതത്തിൻ്റെ ഗതാനുഗതികത്വത്തിൽ നിന്ന് വിമോചിപ്പിക്കപ്പെടുന്നതോടെയാണ്.

ഗുരു അദ്വൈതത്തിൻ്റെ വൈദിക പക്ഷത്തെയോ ഔപനിഷദികമായ വിവക്ഷകളെയോ നിഷേധിച്ചിട്ടില്ല. അതിനു പകരം ഗുരു മറ്റൊരു അദ്വൈതവായന സാധ്യമാക്കുകയാണ് ചെയ്തത് .അത് പ്രവൃത്തിയിലൂടെ സാക്ഷാത്കരിക്കപ്പെട്ടു. മനുഷ്യർ തമ്മിലുള്ള ഭേദം പോകണമെന്ന് ചിന്തിക്കുന്നത് ,അദ്വൈതത്തിന്റെ മഹത്തായ ഒരു പ്രായോഗിക വേദാന്തമാണ് .

ആശയലോകങ്ങളിലെ ഏകത്വം 

അദ്വൈതത്തെ എങ്ങനെ മനുഷ്യനു ഉപകാരപ്പെടുന്ന തരത്തിൽ അവതരിപ്പിക്കാമെന്ന് ഗുരു ചിന്തിച്ചു. സംസ്കൃത പാOശാലയിൽ അധ:സ്ഥിതരായ പറയക്കുട്ടികളെയും പുലയക്കുട്ടികളെയും  പ്രവേശിപ്പിക്കുന്നതും അവരെ പാചക വേലയിൽ പങ്കെടുപ്പിക്കുന്നതും വളരെ ലളിതവും അർത്ഥപൂർണ്ണവുമായ അദ്വൈത പാഠാവലിയാണ്.ഇങ്ങനെയേ അദ്വൈതം സാധാരണക്കാർക്ക് പറഞ്ഞുകൊടുക്കാനാവൂ.  എല്ലാവരുടെയും ഉള്ളിലുള്ള ആത്മാവ് ഒന്നാണെന്ന് വേറെ എങ്ങനെ പറഞ്ഞു കൊടുക്കും? ബൃഹദാരണ്യകോപനിഷത്തിൽ പറയുന്നത് ഇങ്ങനെയാണ്:
"ഏഷ ത ആത്മാ സർവ്വാന്തര: "(എല്ലാറ്റിൻ്റെയും  ഉള്ളിലുള്ളത് ഈ ആത്മാവ് തന്നെയാണ്).ഇത് ഗാഢമായി ബോധ്യപ്പെട്ട ഒരാൾക്ക് എല്ലാവരെയും ഒരുപോലെ കാണുവാനുള്ള ഉൽകൃഷ്ടമായ താല്പര്യമുണ്ടാകും. അദ്വൈതം  ജന്മവാസന പോലെ മൃദുവായി തീരുന്നത് ഇവിടെയാണ്.അദ്വൈതം നിരാസ്പദമായ ഒരു ശൈശവഭാവമായിത്തീരുന്നു.

ഗുരു അത് സ്വജീവിതത്തിൽ ഉയർത്തിപ്പിടിച്ചു. അത് എല്ലായിടത്തും പരീക്ഷിച്ചു. ആരാധന,വൈദികവൃത്തി, ഗാർഹസ്ഥ്യം, രാഷ്ട്രീയം, സാമൂഹിക പ്രശ്നങ്ങൾ, മതം,ജാതി,സ്ത്രീപുരുഷ ബന്ധം, ഭാര്യാധർമ്മം, വിദ്യാഭ്യാസം, ധർമ്മം, മനുഷ്യത്വം ,സർവ്വപ്രാണി ക്ഷേമം തുടങ്ങിയ മേഖലകളിലെല്ലാം ഗുരു പ്രായോഗിക അദ്വൈതത്തെ വിജയിപ്പിച്ചു .അദ്വൈതത്തിൻ്റെ വ്യാപ്തിയാണത്.എന്നാൽ എൻ്റെ 'നവാദ്വൈതം' എന്ന പേര് കേട്ടയുടനെ അദ്വൈതം ഒന്നേയുള്ളൂ, രണ്ടല്ല എന്നൊക്കെ പറയുന്ന ചിലർ വിദ്യാസമ്പന്നരാണെങ്കിലും തീരെ ചിന്താശേഷിയില്ലാത്തവരാണെന്ന് പെട്ടെന്ന് തന്നെ ബോധ്യമാകും.എൻ്റേത് നവാദ്വൈതമാണ്.അതിൻ്റെർത്ഥം ,പുതിയ വൈദിക അദ്വൈതമെന്നല്ല .ശങ്കരാചാര്യരുടെ അദ്വൈതത്തിനു വേറൊരു നവഭാഷ്യം ആവശ്യമില്ല. അത് പാഠങ്ങളിലുള്ളതാണ്. അത് വേറൊന്നായി അവതരിപ്പിക്കേണ്ട ആവശ്യവുമില്ല. ഗുരുവിന്റെ അദ്വൈതവും വേറൊരു ഭാഷയിൽ പറയേണ്ടതില്ല .ഇവിടെ ഞാൻ ലക്ഷ്യമാക്കുന്നത് അദ്വൈതം എന്ന വാക്കിൻ്റെ അർത്ഥമാണ്: രണ്ടല്ലാത്തത്. ഒന്നായി നിൽക്കുന്നത്. ഈ അർത്ഥത്തിൽ നമുക്ക് പുതിയ ആശയലോകങ്ങളിലെ ഏകത്വത്തെ  അദ്വൈതം എന്ന വാക്ക് ഉപയോഗിച്ച് വിശദീകരിക്കാം. 

അതൊന്നും വൈദിക വിഷയമാകേണ്ടതില്ല .എൻ്റെ ചിന്ത പുതിയ ഒരു ഒന്നിനെക്കുറിച്ചുള്ളതാണ്. അത് ബ്രഹ്മത്തിൻ്റെയോ ദ്വൈതത്തിന്റെയോ ഉപനിഷത്തിന്റെയോ മേഖലയിലുള്ള കാര്യമേയല്ല .തത്ത്വചിന്താപരമായ പാഠങ്ങളെ വിശദമാക്കുമ്പോൾ നമുക്ക് ചില വാക്കുകളുടെ ആവശ്യം വരും. അത് വാക്കിൻ്റെ അർത്ഥപരമായ രൂപാന്തരമായി കാണുകയാണ് വേണ്ടത്. കമ്പ്യൂട്ടർ ഭാഷയിൽ റൈറ്റ് ചെയ്യുക എന്ന് പറഞ്ഞാൽ ഒരു സിഡിയിലേക്ക് പകർത്തുക എന്നർത്ഥം.റൈറ്റിംഗ് എന്നു കേട്ട ഉടനെ ഒരാൾ ഇത് നോവൽ റൈറ്റിംഗ് ആണെന്ന് പറഞ്ഞാൽ എത്ര അപഹാസ്യം ആയിരിക്കും? .അതുപോലെയാണ് നവാദ്വൈതത്തിൻ്റെ കാര്യത്തിലുമുള്ളത്. ഇങ്ങനെയുള്ള 'വിലകൂടിയ' മണ്ടന്മാരെക്കുറിച്ച് ഡോ. എൻ.എ. കരീം എൻ്റെ 'മറവിയുടെ നിർമ്മാണം' എന്ന കൃതിക്ക് എഴുതിയ അവതാരികയിൽ പറയുന്നുണ്ട് .

ആ ഭാഗം ഇവിടെ ഉദ്ധരിക്കാം: "നവാദ്വൈതം എന്ന വാക്കിൻ്റെ അർത്ഥമോ നിഷ്പത്തിയോ  അന്വേഷിച്ച് ആരും തല പുണ്ണാക്കേണ്ടതില്ല.എന്തുകൊണ്ടെന്നാൽ അത് അത്തരം ഒരൊറ്റ വാക്കല്ല. അത് ഹരികുമാറിന്റെ ചിന്താവിപ്ലവത്തിന്റെ കൊടിയടയാളം മാത്രമാണ് .അല്ലെങ്കിൽ അനേകം ബൃഹദ്ചിന്തകളുടെ ചുരുക്കെഴുത്തെന്നും നിരൂപിക്കാം.  ഒരു മലയാളിയായതുകൊണ്ടാണ് അത് നവാദ്വൈതമായി നാമകരണം ചെയ്യപ്പെടാനിടയായത്.നവനാരായണീയം എന്നായിരുന്നെങ്കിലും ചിന്തകളുടെ വിപ്ലവഭാവത്തിന് ഒരു മാറ്റവും വരുമായിരുന്നില്ല. എന്ന് മാത്രമല്ല കുറെയധികം കൂടിയെന്നും വരും. എന്തുകൊണ്ടെന്നാൽ നാരായണീയത്തിന്റെ വിമോചനമൂല്യങ്ങൾ ഹരികുമാറിൻ്റെ ചിന്തകളിലേതുപോലെ വളരെ വലുതും വിപ്ളവകരവുമായിരുന്നില്ലോ."
ഡോ. എൻ.എ.കരീമിനു അനായാസം മനസ്സിലായത് ,ഇവിടെ പല വിദ്വാന്മാർക്കും പിടികിട്ടിയിട്ടില്ല! .

നിരസിക്കുന്നു നിർമ്മിക്കുന്നു 

നവാദ്വൈതം അഥവാ  ഉൾപരിവർത്തനവാദം ഒന്നിന്റെയും അന്ത്യമോ ചിന്തകളുടെ അന്തിമമായ വിശ്രാന്തിയോ ലക്ഷ്യമാക്കുന്നില്ല. പലപ്പോഴും ഏതൊരു തത്ത്വചിന്തയും അതിൻ്റെ ലക്ഷ്യത്തിൽ ചെന്ന് അവസാനിക്കുകയാണ് പതിവ്. ഗ്രീക്ക് ചിന്തകനായ പൈറോയുടെ 'അതരാക്സിയ'(Atharaxia)എന്ന തത്ത്വം അർത്ഥമാക്കുന്നത് 'അലട്ടലുകളിൽ നിന്നുള്ള വിടുതൽ' എന്നാണ്. സ്വന്തം വിശ്രാന്തി  കണ്ടെത്തുക എന്ന ആഹ്വാനമാണത്.  അവിടെ ആ തത്ത്വചിന്ത ലക്ഷ്യം കാണുന്നു. അതുപോലെയുള്ള വിശ്രാന്തി അഥവാ ലക്ഷ്യപ്രാപ്തി  ഉൽപരിവർത്തനത്തിലില്ല .അത് എപ്പോഴും മറ്റൊന്നാകുകയാണ്. മനസ്സിന്റെ സ്വഭാവത്തോട് അതിനെ ഉപമിക്കാം. മനസ്സ് യാതൊരു ബാഹ്യപ്രേരണയുമില്ലാതെതന്നെ സ്വയം ഒരു എഞ്ചിനീയറിങ്ങിന്റെ ഫലമായെന്നോണം സദാസമയവും മാറുകയാണ്.

ഒരു ചിന്ത ഉണ്ടാകുമ്പോൾ തന്നെ പലതരം മറ്റു ചിന്തകൾ വന്നു കെട്ടിമറിയുന്നു. ഭൂതവർത്തമാനഭാവികാലങ്ങൾ ഒന്നായാണ് മനസ്സിൽ നിൽക്കുന്നത്. ഓർമ്മകൾ വർത്തമാനകാലം തന്നെയാണവിടെ. അതുകൊണ്ട് മനസ്സിന് സ്ഥിരമായ ഭാവമില്ല .അത് സ്വയം നിരസിച്ചു മറ്റൊന്നാകുകയാണ്. ഈ നിരാസനിർമ്മാണങ്ങളിൽ ആയിരിക്കുകയാണ് നമ്മുടെ വിധി. ഒരിടത്തും എത്താനാകില്ല. മൃത്യുവിൽ  അവസാനിക്കില്ലേ എന്ന് ചോദിക്കാം. പക്ഷേ ,മൃത്യുപോലും ആശയമാണ്. മൃത്യുവിനെക്കുറിച്ച് ചിന്തിക്കുന്നതോടെ അത് പല ആലോചനകളായി മാറുന്നു.  അത് തുടർചിന്തകളാണുണ്ടാക്കുന്നത്. ടോൾസ്റ്റോയിയുടെ 'ഇവാൻ ഇല്ലിച്ചിൻ്റെ  മരണം' എന്ന കഥ വായിക്കുന്നവർ മരണം എന്ന യാഥാർത്ഥ്യത്തെ പലരീതിയിലായിരിക്കും അനുഭവിക്കുക. പലരും അത് ആശയമായെടുക്കും. കാരണം ,ആ കഥയിൽ മരണമല്ല വിവരിക്കുന്നത്; മരണത്തിലേക്ക് നീങ്ങുന്ന മാനസികാവസ്ഥയാണ്. ഒരാൾ മരണാസന്നനാവുകയോ രോഗഗ്രസ്തനാവുകയോ ചെയ്താൽ ചിന്തകൾ വേറൊരു വഴിക്ക് ഒഴുകി തുടങ്ങും. പുതിയൊരു യാഥാർത്ഥ്യം ആ മനസ്സിലേക്ക് കയറി വരും. അയാളുടെ മനസ്സ് സ്വയം നിരസിച്ചു മറ്റൊന്നാകും. വായനക്കാരൻ ഈ മരണത്തെ ഇവാൻ ഇല്ലിച്ചിൻ്റെ  ജീവിതവുമായി ചേർത്തുവച്ചു കാണുമെങ്കിലും, അവിടെ ഒതുങ്ങാതെ സ്വാനുഭവങ്ങളിലേക്ക് മടങ്ങും .മരണം പല ആശയങ്ങളായി ചിതറിപ്പോകും. അതിന് എവിടെയാണ് അവസാനമുള്ളത്? ഇത് എല്ലായ്പ്പോഴും ഉണ്ട് .ഓരോ പ്രവൃത്തിയും ഇതുപോലെ പല ചിന്തകളുടെ അലങ്കോലമാണ്. ഇത് ഉൾപ്പരിവർത്തനമാണ്. സ്വയം പരിവർത്തനപ്പെടുകയാണ് ലോകഗതി. ഒരു വാക്ക് മറ്റൊന്നിനായി ആഗ്രഹിക്കുന്നു. വാക്ക് സ്വയം ഉപേക്ഷിച്ച് മറ്റൊന്നാകുന്നു.  അങ്ങനെയാണ് ഭാഷ നിലനിൽക്കുന്നത്. ഓരോ അണുവും അതിനാണ് ശ്രമിക്കുന്നത്. നാനോ കണങ്ങൾ പോലും നവാദ്വൈതത്തിൻ്റെ പരിധിയിലാണ് .ഇവിടെ നവാദ്വൈതം മാറ്റമില്ലാത്ത ഈ ആന്തരിക പരിവർത്തനത്തെയും അതിൻ്റെ അവസ്ഥയെയുമാണ് അർത്ഥമാക്കുന്നത്. കൂടിച്ചേരുക എന്ന അവസ്ഥയാണത്. ശിവം എന്ന വാക്ക് സ്വയം നിരസിച്ച് ശിവശക്തിയാകുന്നു .ശക്തി എന്ന വാക്കും സ്വയം നിരസിക്കുന്നു. വേറൊരു അർത്ഥം നിർമ്മിക്കപ്പെടുന്നു. പ്രപഞ്ചം ഈ പ്രക്രിയയാണ്. വേറൊന്നല്ല. ഇതാണ് പ്രപഞ്ച ലീല.അതാണ് ആ 'ഒന്ന്'. എല്ലാറ്റിനെയും സംയോജിപ്പിക്കുകയും വിഘടിപ്പിക്കുകയും ചെയ്യുന്ന അലങ്കോലവും തുടർന്നുള്ള ലയവും പിന്നീടുള്ള നിരാസനിർമ്മാണവുമാണത് .




Wednesday, December 13, 2023

എം.കൃഷ്ണൻ നായർ വിമർശകൻ്റെ അധികാര വ്യവസ്ഥ സ്ഥാപിച്ചു: എം.കെ.ഹരികുമാർ




കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ സംഘടിപ്പിച്ച എം.കൃഷ്ണൻ നായർ അനുസ്മരണം എം.കെ.ഹരികുമാർ ഉദ്ഘാടനം ചെയുന്നു .ജസ്റ്റിസ് പി.എസ്.ഗോപിനാഥൻ,പ്രൊഫ. ടി.എം.മാത്യു,അഡ്വ.സഹദേവൻ പാവുമ്പ,വിദ്യാസാഗരൻ,എം.വി. ഹരിറാം ,ജോസ് ക്രിസ്റ്റഫർ സേവ്യർ എന്നിവർ സമീപം .



റിപ്പോർട്ട് :എൻ.രവി



കൊച്ചി: മലയാള സാഹിത്യചരിത്രത്തിൽ അനന്യമായ വിധം എം. കൃഷ്ണൻ നായർ ഒരു വിമർശകന്റെ അധികാര വ്യവസ്ഥ സ്ഥാപിച്ചുവെന്ന് വിമർശകനും കോളമിസ്റ്റും സാഹിത്യകാരനുമായ എം.കെ. ഹരികുമാർ അഭിപ്രായപ്പെട്ടു.

കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച എം.കൃഷ്ണൻ നായർ  അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാ വിമർശകർക്കും അധികാര വ്യവസ്ഥ സ്ഥാപിക്കാൻ കഴിയില്ല. കാരണം, പലരും സ്റ്റാറ്റസ്കോ നിലനിർത്താനാണ് ശ്രമിക്കുന്നത്.പ്രശസ്തിയും പ്രതിഷ്ഠയും നേടിയവരെ ചോദ്യം ചെയ്യാതെ കീഴടങ്ങുകയാണ് പലരുടെയും രീതി. അവർ എതിർപ്പ് ഉന്നയിക്കുകയില്ല. എന്നാൽ എന്തിനെയെങ്കിലും സൂക്ഷ്മമായി  വായിക്കണമെങ്കിൽ കൂടുതൽ സ്വതന്ത്രനാകണം. ലോക നിലവാരത്തിലുള്ള പുസ്തകപരിചയവും സാഹിത്യാവബോധവും നേടണം .അപ്പോഴാണ്  നിലവാരമില്ലാത്ത കൃതികളെ തിരിച്ചറിയാനാവുകയുള്ളു.  സ്വതന്ത്രവും സ്വന്തവുമായ ആസ്വാദനമൂല്യമാണ് എം. കൃഷ്ണൻ നായരെ മുന്നോട്ടു നയിച്ചത്. അദ്ദേഹം മഹാരചയിതാക്കളെ വിമർശിച്ചു. അദ്ദേഹത്തിന് എഴുത്തുകാരുടെ സ്നേഹം വേണ്ടായിരുന്നു. അതിനേക്കാൾ പ്രധാനം എഴുതുന്നതിലുള്ള സത്യസന്ധതയായിരുന്നു - ഹരികുമാർ പറഞ്ഞു .

36 വർഷം മുടങ്ങാതെ ,ആഴ്ചതോറും സാഹിത്യവാരഫലമെഴുതാൻ കൃഷ്ണൻ നായർക്ക് കഴിഞ്ഞത് എഴുത്തിലും വായനയിലുമുള്ള സവിശേഷമായ അച്ചടക്കവും പ്രൊഫഷണൽ മികവുമാണ് .ഒരാഴ്ച കൊണ്ടാണ് കോളം എഴുതേണ്ടത് .ധാരാളം ആനുകാലികങ്ങൾ വായിക്കണം. വെറുതെ വായിച്ച് മുട്ടിലിഴഞ്ഞാൽ പോരാ ;ധീരമായി എഴുതണം. അതിനു സ്വന്തം ചിന്ത വേണം .ലോകസാഹിത്യാനുഭവവുമായി ചേർത്ത് വച്ച് പരിശോധിക്കുന്നത് വായനയുടെ ബലമാണ് കാണിച്ചു തരുന്നത്. സമകാലികമായ സാഹിത്യ ജ്ഞാനം അതിനാവശ്യമാണ്.ഇതെല്ലാമാണ് കൃഷ്ണൻ നായരെ സൃഷ്ടിച്ചത്.പുതിയ അറിവുകൾ ഇല്ലാതെ ,പുതിയ  പുസ്തകങ്ങൾ ശ്രദ്ധിക്കാതെ ഒരു നല്ല കോളമിസ്റ്റിനു മുന്നോട്ടു പോകാനാവില്ല. എം .കൃഷ്ണൻ നായരുടെ കാലഘട്ടത്തിലെ പല വിമർശകരും പ്രത്യേക ചട്ടക്കൂടിൽ ഒതുങ്ങുകയാണ് ചെയ്തത്. അവരിൽ പലർക്കും ഐ.എ. റിച്ചാർഡ്സ്, മാത്യു ആർനോൾഡ് തുടങ്ങിയവരിൽ ഒതുങ്ങേണ്ടി വന്നു. എന്നാൽ കൃഷ്ണൻ നായർ ആധുനിക എഴുത്തുകാരെയും ഉത്തരാധുനിക എഴുത്തുകാരെയും വായിച്ചു. ആ കാലഘട്ടത്തിലെ വിമർശകരിൽ കാഫ്ക ,കമ്യു ,സാർത്ര് തുടങ്ങിയവരെ വായിക്കുകയും  അഭിപ്രായം പറയുകയും ചെയ്തത് കൃഷ്ണൻ നായരാണ്. കാരണം അദ്ദേഹത്തിൻ്റെ പംക്തിയുടെ സമ്പൂർണ്ണതയ്ക്കും വിജയത്തിനും അത് വേണം. വായനയും വായനയുടെ വിപ്ലവവുമാണ് അദ്ദേഹത്തിൻ്റെ പംക്തിയെ വായനക്കാരിലേക്ക് ആകർഷിച്ചത് .ഒരു പംക്തിയിൽ  എല്ലാം വിശദീകരിച്ച് എഴുതാനാവില്ല .ചിലത് ഒരു വാചകത്തിൽ ചുരുക്കണം. ഇതിനുള്ള   പരിശീലനവും സിദ്ധിയും കൃഷ്ണൻ നായർക്കുണ്ടായിരുന്നു - ഹരികുമാർ ചൂണ്ടിക്കാട്ടി. 





ഏത് പാശ്ചാത്യ ,പൗരസ്ത്യ സാഹിത്യസിദ്ധാന്തവും വളരെ ലളിതമായി സാധാരണക്കാർക്ക് പരിചയപ്പെടുത്താൻ അദ്ദേഹത്തിന് പ്രത്യേക കഴിവുണ്ടായിരുന്നു.  ശരിയായ കാര്യങ്ങൾ ഗ്രഹിച്ചാലേ ഇത് സാധ്യമാകൂ. ഉത്തരാധുനികരുടെ കൃതികളിൽ സൗന്ദര്യാനുഭവമില്ലെന്ന് കണ്ടെത്തണമെങ്കിൽ ശരിയായ സൗന്ദര്യാനുഭവത്തെക്കുറിച്ച് ധാരണം വേണം. സ്ഥൂലമായി എഴുതപ്പെടുന്ന കൃതികൾ പൊള്ളയാണെന്ന് എങ്ങനെ തിരിച്ചറിയും? എം.മുകുന്ദൻ ,എൻ.എസ്. മാധവൻ തുടങ്ങിയവരുടെ കഥകളിൽ സൗന്ദര്യമില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. വ്യക്തവും നിശിതവുമായ കാഴ്ചപ്പാടുകൾ ഇതിനാവശ്യമാണ്.  സൗന്ദര്യത്തിന്റെ അനുഭവം ഉണ്ടാവണം.ഏത് പ്രസ്ഥാനത്തിൽപ്പെട്ട കൃതിയാണെങ്കിലും സൗന്ദര്യമാണ് കൃഷ്ണനായർ അന്വേഷിക്കുക. ഭാഷയിലുള്ള സൂക്ഷ്മത എത്രപേർക്കുണ്ട് ?പലരും  ജീവചരിത്രവും ആത്മകഥയും എഴുതുന്നു. എന്നാൽ ഗദ്യത്തിന്റെ അവസ്ഥയെന്താണ്? വല്ലവരുടെയും ഭാഷ കടമെടുക്കുകയാണ്. സ്വന്തമായ ശൈലിയില്ല .ആവശ്യമുള്ളത് മാത്രം എഴുതാൻ കഴിയുന്ന സിദ്ധിയുള്ളവർ കുറവാണ് .ഗദ്യം എഴുതുന്നയാളാണ് അതിൻ്റെ താളം സൃഷ്ടിക്കുന്നത്. അതിനു മുൻ മാതൃകകളില്ല . പദ്യത്തിനാണെങ്കിൽ ഒരു ഫ്രെയിമുണ്ട്. ആ ഫ്രെയിമിലേക്ക് പ്രവേശിച്ചാൽ മതി, താളത്തിനൊത്ത് പദ്യമുണ്ടായികൊള്ളും. ഗദ്യം ഗദ്യകാരൻ തന്നെ കണ്ടെത്തണം. ഗദ്യം ഗദ്യകാരൻ്റെ താളത്തിൽ നിന്നുണ്ടാകുന്നതാണ് .അത് ഒരു നൃത്തമാണ്. അതിൽ നാടകീയതയും വൈകാരികതയും ഉൾച്ചേർന്നിരിക്കുന്നു. ഇങ്ങനെയാണ് ഗദ്യം ഉണ്ടാകുന്നതെന്ന് കൃഷ്ണൻ നായർക്ക് അറിയാമായിരുന്നു. അദ്ദേഹത്തിന് അതിനുള്ള വായനയുണ്ടായിരുന്നു. കൃഷ്ണൻ നായർ തൻ്റെ പംക്തിയെ ലിറ്റററി ജേർണലിസം എന്ന് വിശേഷിപ്പിച്ചത് അദ്ദേഹത്തിൻ്റെ വിനയമായി കണ്ടാൽ മതി. ഇതുപോലുള്ള 'ലിറ്റററി ജേർണലിസം' നമ്മുടെ നാട്ടിൽ ഉണ്ടോ? ഇപ്പോഴത്തെ ലിറ്റററി ജേർണലിസ്റ്റുകൾ മറ്റുള്ളവർ എഴുതി അയച്ചു കൊടുക്കുന്നത് അതേപടി അച്ചടിക്കുന്നതിനപ്പുറത്ത് ഒന്നും  എഡിറ്റ് ചെയ്യാറില്ല. എം.ടി കൈയിൽ കിട്ടുന്ന കഥകൾ എഡിറ്റ് ചെയ്യുമായിരുന്നു എന്നു കേട്ടിട്ടുണ്ട്.   കൃഷ്ണൻ നായരുടെ കോളം ലിറ്റററി ജേർണലിസത്തിനൊക്കെ വളരെ ഉയരത്തിലാണ്. അദ്ദേഹം വിമർശകന്റെ അധികാരവും നിയമവും സ്ഥാപിച്ച എഴുത്തുകാരനാണ്. വിമർശകൻ ഒരു അധികാര വ്യവസ്ഥയാണ്. വിമർശകന്റെ ശകാരത്തിനും എതിർപ്പിനും  ഇരയാകുന്ന കൃതികൾക്ക് എക്കാലത്തും അതിൻ്റെ മങ്ങൽ ഉണ്ടായിരിക്കും. ആ കരി നിഴലിൽ നിന്ന് പുറത്തു കടക്കാനാവില്ല. എഴുത്തച്ഛൻ്റെ അദ്ധ്യാത്മരാമായണം ഉമിക്കരി ചവച്ചതു പോലെയാണെന്നു പറയാൻ ഇന്ന് ജീവിച്ചിരിക്കുന്ന ഏതെങ്കിലും വിമർശകനു ധൈര്യമുണ്ടോ ?എന്നാൽ എം.കൃഷ്ണൻ നായർ അത് പറഞ്ഞു. അദ്ദേഹം തന്റെ ഗുരുനാഥനായ ഗോപാലപിള്ള സാറിനെ ഉദ്ധരിച്ചുകൊണ്ട് കണ്ണശ്ശപ്പണിക്കരുടെ അയൽപക്കത്ത് വരാനുള്ള യോഗ്യത എഴുത്തച്ഛനില്ലെന്നു പ്രഖ്യാപിക്കുകയാണ് ചെയ്തത്.
ഈ ധൈര്യം വായനയുടെ ഉന്നതമായ ഒരു ഗുണമാണ്. ഉറച്ചു പോയതിനെ ചോദ്യം ചെയ്യുന്നവനാണ് വിമർശകൻ.വിമർശനമെഴുതുന്നവരിൽ ഭൂരിപക്ഷത്തിനും ഇരുപതാം നൂറ്റാണ്ടിലെ ചിന്തകളെക്കുറിച്ച് വിവരമില്ല. ബർട്രാൻഡ് റസ്സൽ ,നോർത്രോപ്പ് ഫ്രൈ ,സാർത്ര് ,കമ്യു ,നിഷെ തുടങ്ങിയവരെ വായിക്കാതെ ഇന്ന് വിമർശനമെഴുതാൻ പാടില്ല .കാരണം , അസ്തിത്വവാദപരമായ ആശയങ്ങൾ  അത്രമേൽ പിൽക്കാല സാഹിത്യത്തെ സ്വാധീനിച്ചിരിക്കുന്നു. വായനയിൽ ആ മാനം പ്രധാനമായിരിക്കുന്നു. തത്ത്വചിന്താപരമായ  അറിവില്ലാത്തവരുടെ വിമർശനത്തെ ആരും ഗൗനിക്കാറില്ല -ഹരികുമാർ പറഞ്ഞു. 

a




ഒരു സാഹിത്യകൃതിയുടെ അവസാനിപ്പിക്കൽ എങ്ങനെയായിരിക്കണമെന്നത് പരമപ്രധാനമായ ചിന്ത ആവശ്യപ്പെടുന്നു. മഹാഭാരതത്തിന്റെ അവസാനം മഹാപ്രസ്ഥാനമാണ്. ആ മഹാപ്രസ്ഥാനത്തിന് തുല്യമായ ഒരു Ending ലോകസാഹിത്യത്തിലെ മികച്ച രചനകളിലൊന്നും കണ്ടിട്ടില്ലെന്ന് മലയാളം കണ്ട മഹാസാഹിത്യ ചിന്തകനും സംസ്കൃതപണ്ഡിതനും സാഹിത്യചരിത്രകാരനുമായിരുന്ന കൃഷ്ണചൈതന്യ 'സംസ്കൃത സാഹിത്യത്തിലെ തത്ത്വചിന്ത ' എന്ന ഗ്രന്ഥത്തിൽ വിവരിക്കുന്നുണ്ട്. കൃഷ്ണൻ നായരും ഈ അഭിപ്രായക്കാരനായിരുന്നു. എം.ടിയുടെ  'രണ്ടാമൂഴ'ത്തിന്റെ അവസാനഭാഗത്ത് മഹാപ്രസ്ഥാനത്തിനു തുല്യമായ ഒരു രംഗം കാണാത്തതിൽ കൃഷ്ണൻ നായർ ഒരു വേദിയിൽ വിമർശനമുന്നയിക്കുകയായിരുന്നു. എന്തുകൊണ്ടാണ് അത് കലാകൗമുദിയിൽ എഴുതാത്തതെന്ന്  ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് കലാകൗമുദിയും എം.ടിയും തമ്മിലുള്ള ബന്ധത്തെ അലങ്കോലമാക്കാൻ താൻ ആഗ്രഹിക്കുന്നില്ല എന്നായിരുന്നു. വ്യക്തിപരമായി സ്നേഹശീലനായിരുന്ന  അദ്ദേഹം സാഹിത്യവിമർശനത്തിൽ സ്നേഹത്തെ ഉപേക്ഷിക്കുകയാണ് ചെയ്തത്; പകരം നിഷ്കളങ്കമായ യുക്തിയാണ് ഉപയോഗിച്ചത്.
ഒരു പംക്തീകാരനെന്ന നിലയിൽ ഒരാഴ്ചയിലെ സമയത്തിന്റെ ഉപയോഗത്തെക്കുറിച്ച് എനിക്ക് നല്ല ബോധമുണ്ട് .കൃഷ്ണൻ നായർ ജീവിച്ചിരുന്നപ്പോൾ തന്നെ ഞാൻ 'അക്ഷരജാലകം' എഴുതി തുടങ്ങിയതാണ്.പ്രതിവാര പംക്തിയാണ്, കേരളകൗമുദി എഡിറ്റോറിയൽ പേജിൽ .അത് 25 വർഷം പിന്നിട്ടിരിക്കുന്നു. ഇപ്പോൾ 'മെട്രോവാർത്ത'യിൽ തിങ്കളാഴ്ചകളിൽ പ്രസിദ്ധീകരിക്കുന്നു. എല്ലാ പ്രലോഭനങ്ങളിൽ നിന്നും അകന്നു സത്യസൗന്ദര്യത്തിൻ്റെ പിന്നാലെ അലയുന്നവർക്ക് മാത്രമേ ഒരു മികച്ച കോളമിസ്റ്റാകാൻ കഴിയൂ - ഹരികുമാർ പറഞ്ഞു .

ജസ്റ്റിസ് പി.എസ്.ഗോപിനാഥൻ അദ്ധ്യക്ഷത വഹിച്ചു.പ്രൊഫ. ടി.എം.മാത്യു ,അഡ്വ. സഹദേവൻ പാവുമ്പ, വിദ്യാസാഗരൻ, എം.വി. ഹരി റാം ,ജോസ് ക്രിസ്റ്റഫർ സേവ്യർ എന്നിവർ പ്രസംഗിച്ചു.