Followers

Sunday, September 29, 2024

ഗുരുവിൻ്റെ മതം: മൗലികത ,ജീവന്മുക്തി :എം.കെ.ഹരികുമാർ

 






മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്ന് ഗുരു പറഞ്ഞിട്ടുണ്ട്. ഗുരുവിൻ്റെ മതദർശനത്തെക്കുറിച്ച് പറയുമ്പോൾ മിക്കവാറും പേരും ഈ വാക്യം ഉദ്ധരിക്കാറുണ്ട്. ആളുകൾക്ക് എളുപ്പത്തിൽ മനസ്സിലാക്കാവുന്ന ഒരു വീക്ഷണമാണിത്. സങ്കീർണമായ ആശയങ്ങളിലേക്ക് വലിച്ചുകൊണ്ടുപോയി കാലുഷ്യമുണ്ടാക്കുന്ന രീതിയല്ല ഗുരുവിൻ്റേത്.ഗുരു യാതൊന്നും അനാവശ്യമായി ദീർഘിപ്പിച്ച് സംസാരിച്ചിട്ടില്ല. സംക്ഷിപ്തമായി കാര്യങ്ങൾ ഗ്രഹിക്കുന്നതുകൊണ്ട്, കുറച്ച് പറയുന്നതാണ് ശരി എന്നാണ് ഗുരുവിൻ്റെ നിലപാട് .

മതം എന്ന വലിയ ആശയസംഹിതയെ  വ്യാഖ്യാനിച്ചു പഠിപ്പിക്കുകയല്ല ഗുരു ചെയ്തത്. മതത്തിൻ്റെ സാരം എന്താണെന്ന് മനസ്സിലാക്കുകയും അത് ഉൾക്കൊള്ളാൻ മനുഷ്യർക്ക് എത്ര ശക്തിയുണ്ട് എന്ന് പരിശോധിക്കുകയുമാണ് ഗുരു  ചെയ്തത്. എന്നാൽ ഓരോ മതത്തിൽപ്പെട്ടവരും അവരുടെ പെരുമാറ്റത്തിലെ വിഭാഗീയത പോരാഞ്ഞിട്ട് തർക്കിക്കുകയും പരസ്പരം ദ്രോഹിക്കുകയും ചെയ്യുന്നത് കണ്ടപ്പോഴാണ് ഗുരു മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി എന്ന് പറഞ്ഞത്.അത് വാസ്തവത്തിൽ, ഒരു ഉപദേശമല്ല;ഒരു വിഷാദമാണ്. അതിനടിയിൽ ഗുരു അനുഭവിച്ച പ്രതിസന്ധികൾ കാണാനാകും.

മനുഷ്യൻ നന്നാകാത്തതിലുള്ള വിഷമം കൊണ്ടാണ് അങ്ങനെ പറയേണ്ടി വന്നത് .എങ്ങനെയെങ്കിലും, മതത്തിൽ വിശ്വസിച്ചോ അല്ലാതെയോ ,നന്നായാൽ മതി. മതത്തിൽ വിശ്വസിക്കുന്നതിന് യുക്തിചിന്ത വേണ്ട .വിശ്വാസം ചതിക്കില്ല എന്നാണ് അവരുടെ 'വിശ്വാസം.'

റഷ്യൻ ദൈവശാസ്ത്രജ്ഞനായ നിക്കോളാസ് ബെർദ്യേവ് പറഞ്ഞു:  "The will to originality is not the will to be peculiar and unlike anybody else;it means the desire to derive one's consciousness from its primary source." ഈ ആശയസഹൃദയത്വത്തിൽ നിന്നു കൊണ്ട് പറയാം മൗലികമാകാനുള്ള ആഹ്വാനമാണ് ഗുരുവിൻ്റെ മതബോധത്തിൽ കാണാനാവുന്നത്. കളവും കാപട്യവും വെടിഞ്ഞ് ഉന്നതമായ ശുദ്ധി നേടണമെന്ന് ഗുരു പറഞ്ഞത് ഈ മൗലികതയെക്കുറിച്ചു തന്നെയാണ്. മൗലികത വേണമെങ്കിൽ പ്രത്യേകത നേടിയാൽ പോരാ ;അല്ലെങ്കിൽ മറ്റുള്ളവരിൽ നിന്നു വ്യത്യസ്തനായാൽ പോരാ. മനുഷ്യന്റെ ബുദ്ധിയുടെ, ബോധത്തിന്റെ പ്രാഥമിക തലത്തിൽ നിന്ന് ഉയരണം. കുറേക്കൂടി ഉന്നതമായ ഒരു വിതാനത്തിലെത്തണം. അപ്പോഴാണ് നമ്മുടെ ചിന്തകളുടെ പരിമിതി മനസ്സിലാവുന്നത്.

ദൈവത്തിനു മതമില്ല 

God has no religion_ ഗാന്ധിജി പറഞ്ഞത് ശ്രദ്ധിക്കണം. ദൈവത്തിന് മതമില്ലെന്ന്. അതുകൊണ്ട് നമുക്ക് മതമില്ല. നമ്മുടെ മതബോധത്തിന്റെ ഉന്നമനമാണത്. അത് മതവിരുദ്ധതയല്ല. വീക്ഷണപരമായ ഉയർച്ചയാണ്. ഇതാണ് നാം ഗുരുദർശനത്തിൽ നിന്ന് കണ്ടെത്തേണ്ടത്. ഏത് മതമായാലും നാം കൂടുതൽ നല്ല മനുഷ്യരാകണമെന്നതിൽ ഒരു വഴി ചൂണ്ടിക്കാണിച്ച് തരുകയാണ്. ആ പ്രസ്താവനയിൽ ആന്തരികമായ പരിവർത്തനത്തിന് വേണ്ടതായ ഉൽകൃഷ്ടമായ മനസ്സിനെക്കുറിച്ച് പറയുന്നില്ല. എന്നാൽ ഗുരു അത് ഉദ്ദേശിക്കുന്നുണ്ട്.മതവിശ്വാസമുള്ള എല്ലാവർക്കും നല്ല ധർമ്മബോധമോ സ്വഭാവമോ ഇല്ല. ബുദ്ധസന്യാസിമാരെക്കുറിച്ച് സഹോദരൻ അയ്യപ്പനുമായുള്ള സംഭാഷണത്തിൽ ഗുരു പറയുന്നത് ശ്രദ്ധിക്കണം: "ബുദ്ധമതക്കാരെല്ലാം നല്ല മനുഷ്യരാണോ? മത്സ്യം തിന്നുന്നവരും കള്ളുകുടിക്കുന്നവരും ധാരാളമുണ്ടെന്ന് നാം അറിയുന്നു." ഇതിൽനിന്ന് എന്താണ് മനസ്സിലാക്കേണ്ടത്? മതവിശ്വാസിയായതുകൊണ്ട് ഒരു ഉത്തമവ്യക്തിയാകുന്നില്ല.മറ്റു മതങ്ങളിൽപ്പെട്ടവർക്കും ഇത് ബാധകമാണെന്ന് ഗുരു പിന്നീട് സൂചിപ്പിക്കുന്നുണ്ട്. അതിൻ്റെയർത്ഥം ഇങ്ങനെ വ്യാഖ്യാനിക്കാം: ഒരു മതവിശ്വാസിയായാലും പിന്നെയും നല്ലതിന് വേണ്ടി പ്രവർത്തിച്ചുകൊണ്ടിരിക്കണം. അവിടെയാണ് മൗലികത. "പ്രവൃത്തി ശുദ്ധമായിരിക്കണം. വാക്കും വിചാരവും ശുദ്ധമായിരിക്കണം .ഈ മൂന്നു വിധത്തിലും തെറ്റുകൾ വരരുത്. തെറ്റുകൾ വന്നശേഷം ഹേ ,തെറ്റിപ്പോയല്ലോ എന്ന് തിരുത്താൻ സംഗതി വരാത്തവണ്ണം മനസ് ശുദ്ധമായിരിക്കണം. അതാണ് ജീവന്മുക്താവസ്ഥ."ഇതാണ് ഗുരുവിൻ്റെ മതം. ഇതിലെല്ലാം അടങ്ങിയിരിക്കുന്നു .പ്രവൃത്തിയിൽ ശുദ്ധതയില്ലാത്തവന് എത്ര ഉത്കൃഷ്ടമായ മതം ഉണ്ടായിട്ടും പ്രയോജനമില്ല .

സമകാലികരായ ചില ആത്മീയാചാര്യന്മാർ ചിന്തിക്കുന്നതു പോലെ ശാന്തത കൈവരിച്ച് ഒരിടത്തിരുന്നാൽ ഏറ്റവും വലിയ വിദ്യാഭ്യാസമായി എന്ന് ഗുരു പറഞ്ഞിട്ടില്ല. ഗുരുവിൻ്റെ മാർഗത്തിൽ, നന്മ പ്രവൃത്തിയിലുണ്ടാകുമ്പോഴാണ്  ഉയർന്ന മാർക്ക്. വെറുതെ ശാന്തനായിരുന്നാൽ പോരാ ,ധ്യാനിച്ചാൽ പോരാ. ഗുരുവിൽ  ധ്യാനം പോലും പ്രവർത്തനമാണ്. പതിതർക്ക് വെളിച്ചം കൊടുക്കുന്ന ഒരു സാർത്ഥവാഹകനാവണം മനുഷ്യൻ. അതാണ് ഗുരുവിൻ്റെ മതത്തിൽ ഉൾപ്പെടുന്ന ഒരുവൻ.

അവന് ജാതിയില്ലെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ജാതി ഈ ലോകത്ത് എല്ലാവർക്കും ഒന്നുതന്നെയാണ്. ആ ജാതി സമഭാവനയാണ്, തുല്യതയാണ്, ആദരവാണ്, സമർപ്പണമാണ്, അനുകമ്പയാണ്, ക്ഷേമമാണ്. അതിൽ ഒന്നിക്കുമ്പോഴാണ് ലോകം ആ 'ഏകജാതി'യിലേക്ക് ഉയരുന്നത്. വാക്ക് ,വിചാരം, കർമ്മം എന്നിവയുടെ ശുദ്ധിയിലൂടെയാണ് ഗുരുവിന്റെ മതം പ്രഫുല്ലമാകുന്നത്.അതാണ് ഗുരുവിൻ്റെ ജീവന്മുക്താവസ്ഥ. മനുഷ്യൻ്റെ പരമമായ പദമാണത്. അത് ഒരു ശ്രേണിയാണ്. അവിടേക്കാണ് നാം എത്തിച്ചേരേണ്ടത്. അത് ഒരു പരിണാമഘട്ടമാണ്. ആത്മീയമായ പരിവർത്തനമാണത് .എല്ലാ മതങ്ങളിലും ആത്മീയമായ  രൂപാന്തരത്തിനും ആയിത്തീരലിനുമുള്ള നിർദ്ദേശങ്ങളുണ്ട്. പ്രാർത്ഥനകളും വ്രതങ്ങളും അതിനുള്ളതാണ് .ഗുരു പറയുന്നത് ഇങ്ങനെയൊക്കെ ചെയ്താലും ചിലർക്ക് നല്ല മനുഷ്യനാകാൻ കഴിയുന്നില്ലെന്നാണ്.

എന്താണ് മൗലികത ?

അതുകൊണ്ട് സമ്പൂർണ ശുദ്ധി വേണ്ടിയിരിക്കുന്നു. സമ്പൂർണ്ണ ശുദ്ധിവൽക്കരണമാണ് ഗുരുവിൻ്റെ മതം. ഇതാണ് ഒറിജിനാലിറ്റി അഥവാ മൗലികത .ഇതാണ് ജീവന്മുക്താവസ്ഥ .മനസിനെ അഴുക്കിൽ നിന്ന് മുക്തമാക്കാനുള്ള ആശയങ്ങളാണ് ഗുരുവിൻ്റെ മതത്തിൽ ഉൾപ്പെട്ടിരിക്കുന്നത്. ഇത് മനുഷ്യൻ്റെ പതിതമായ ബോധത്തിൽ നിന്ന് ഉൽകൃഷ്ടമായ ബോധത്തിലേക്കുള്ള ഉത്ഥാനമാണ്.

അമേരിക്കൻ എഴുത്തുകാരൻ ജോൺ ബറൗസ് പറഞ്ഞു: "One of the hardest lessons we have to learn in this life,and one that many persons never learn ,is to see the devine ,the celestial ,the pure ,in the common ,the near at hand - to see that heaven lies about us here in this world." ജീവിതത്തിലെ ഏറ്റവും കഠിനമായ പാഠങ്ങളിലൊന്നിനെപ്പറ്റിയാണ് വിവരിക്കുന്നത്. അത് പലരും ഒരിക്കലും പാലിക്കാത്തതാണ്. നമ്മുടെ സമീപത്തുള്ളതിൽ ,ഏറ്റവും സാധാരണമായതിൽ ദൈവികതയും സ്വർഗീയതയും പരിശുദ്ധതയും കണ്ടെത്തുക എന്നതാണത്. സ്വർഗ്ഗം ഈ ലോകത്തിൽ തന്നെയാണെന്ന് കണ്ടുപിടിക്കേണ്ടതുണ്ട്. പലപ്പോഴും  അയഥാർത്ഥ്യമായതിനുവേണ്ടി അലയാനാണല്ലോ മനുഷ്യൻ എന്ന വിശ്വാസിയുടെ വിധി. അവന് ഈ ജീവിതത്തെ നിരാകരിക്കേണ്ടി വരുന്നു. വളരെ ഏകാന്തവും, വ്യക്തിപരമായ അതിജീവനത്തെ മാത്രം ലക്ഷ്യമാക്കുന്നതുമായ വീക്ഷണം പലപ്പോഴും മഹത്വവൽക്കരിക്കപ്പെടുകയാണ്. ചുറ്റുമുള്ളവരുടെ ഉന്നമനമോ ഐക്യമോ ഇത്തരം നിർമ്മിത ആത്മീയതയിൽ കാണാനുണ്ടാവില്ല .ആത്മീയത ഒരാളുടെ ഒഴിഞ്ഞോട്ടത്തിനു വേണ്ടി നിർമ്മിച്ചെടുക്കുന്നതാവരുത്. ജീവിതത്തിനു പരിശുദ്ധിയും മൃദുലവുമായ ഭാവങ്ങൾ ഇല്ലാതാവുമ്പോൾ എല്ലാം നിർമ്മിക്കേണ്ടിവരും .നിർമിതിയിൽ കൃത്രിമമായി ഒരു തലമുണ്ട്. എന്തെന്നാൽ അത് നിർമ്മിക്കുക എന്ന പ്രവർത്തനത്തെ മുൻകൂട്ടി കണ്ടു ചെയ്യുന്നതാണ്.ഈ നിർമ്മിതിയുടെ നേരെ വിപരീതമാണ് ബറൗസ് ചൂണ്ടിക്കാണിക്കുന്നത് .ഏറ്റവും അടുത്തുള്ള വസ്തുവിൽ ദൈവികത അല്ലെങ്കിൽ വിശുദ്ധി ഉണ്ടെന്ന് കാണാൻ കഴിഞ്ഞാൽ നാം നന്നാകുന്നതിനു തെളിവായി. ഏറ്റവും നിസ്സാര വസ്തുവിൽ കാണാൻ ശ്രമിക്കേണ്ടത് ജീവിതത്തിൻ്റെ മഹത്വമായിരിക്കണം. സ്വർഗീയമായത് നമ്മെ കാത്ത് ഏറ്റവും നിസ്സാര വസ്തുവിൽ പോലുമുണ്ട്. അതിനരികിലൂടെ നാം അന്ധരെപ്പോലെ കടന്നുപോവുകയാണ്. പിന്നെ എങ്ങനെയാണ് വെളിച്ചത്തിലൂടെ അഭിവൃദ്ധി പ്രാപിക്കാനാവുക.?കണ്ണുണ്ടായിട്ടും അന്ധരെപ്പോലെ നടന്നു പോകുന്നവരോട് വെളിച്ചത്തെക്കുറിച്ച് പറഞ്ഞാൽ പ്രയോജനമുണ്ടോ?

ബറൗസ്സ് പറയുന്നതിൽ ഒരു മഹത്തായ മനുഷ്യപ്പെരുമാറ്റമുണ്ട്. ഗുരുവിൻ്റെ മതത്തിലും അതു കാണാം.ഗുരു ഒരു വ്യവസ്ഥാപിത മതം സൃഷ്ടിച്ചിട്ടില്ല, സൃഷ്ടിക്കാൻ ആഗ്രഹിച്ചിട്ടില്ല. ഗുരുവിൻ്റെ മതം ഒരാശയമാണ്, പ്രബുദ്ധതയാണ്. വിശ്വാസത്തിനും ദൈവത്തിനുമിടയിൽ നാം സ്വയം കാണുക, സ്വന്തം ഉത്തരവാദിത്വം നിറവേറ്റുക എന്നീ വെല്ലുവിളികൾ ഉയർത്തുകയാണ്. വിശ്വാസിയായിരുന്നതുകൊണ്ട് മാത്രം ഈ ആശയത്തെ ഉൾക്കൊള്ളാനാവില്ല. ദൈവികതയെ ബൗദ്ധികമായി പിന്തുടർന്നാലും സാധ്യമാകില്ല. ഇതിനിടയിൽ പ്രജ്ഞയിൽ നാം സ്വയം സാക്ഷ്യപ്പെടുത്തണം. അതിന്  മനുഷ്യർക്കിടയിലെ ജാതി വ്യത്യാസങ്ങൾ അസ്തമിക്കണം. ജാതിചിന്ത മനസ്സിൽ തിടം വച്ച് നിൽക്കുകയാണെങ്കിൽ ഗുരുവിന്റെ മതത്തിൻ്റെ വിശുദ്ധ ആദർശത്തിലേക്ക് എത്തിച്ചേരാനാവില്ല .

ശുദ്ധി ഒരു ബാഹ്യനിർമ്മിതിയല്ല 

വിശുദ്ധിയിലൂടെ ജീവൻമുക്താവസ്ഥയാണ് അവിടെ സാക്ഷാത്കരിക്കപ്പെടുന്നത്. ജീവിതത്തിലെ രമ്യത എന്ന് പറയുന്നത് പ്രായോഗികമായി മനസ്സിലാക്കണം. രമ്യത മനസ്സിൽ നിന്നുത്ഭവിക്കണം. അത് നിർമ്മിതിയാകരുത്. മനസ്സിലില്ലാത്തതുകൊണ്ട് രമ്യതയെ പ്രതിമയിൽ ആവിഷ്കരിച്ചാൽ മതിയാവുകയില്ല. ഇവിടെ നാം കാണുന്നത് ആശയത്തിന്റെ, ശുദ്ധിയുടെ ബാഹ്യനിർമ്മിതികളാണ്.കോട്ടുകോയിക്കൽ വേലായുധനുമായുള്ള  സംഭാഷണത്തിൽ ഗുരു പറയുന്നു: "അപ്പോൾ മതസാഹിത്യം എങ്ങനെയായിരുന്നാലും മനുഷ്യർ ദുഷിച്ചാൽ ഫലമില്ല. മനുഷ്യൻ നന്നാകണം .ജാതി പോകണം .പ്രവൃത്തിയിലും വാക്കിലും വിചാരത്തിലും ശുദ്ധി വേണം."

എല്ലാ മതങ്ങളുടെയും സാരം ഒന്നുതന്നെയാണെന്ന ഗുരുദർശനം ഇവിടെ കാണാം. മതതത്ത്വങ്ങൾക്ക് ആന്തരികമായി ഐക്യമുണ്ട് .എന്നാൽ മനുഷ്യത്വമോ? മനുഷ്യത്വമില്ലാത്തവർ മതത്തിൻ്റെ പേരിൽ കലഹിച്ചാൽ  അത് ഒരു അസംബന്ധം നാടകമായിരിക്കും. 

"പലമതസാരവുമേകമെന്നു പാരാ- തുലകിലൊരാനയിലന്ധരെന്ന പോലെ പലവിധ യുക്തി പറഞ്ഞു പാമരന്മാ-
രലവതു കണ്ടലയാതമർന്നിടേണം"

ഇത് സി.വി.കഞ്ഞുരാമനുമായുള്ള സംഭാഷണത്തിൽ ഗുരു കുറേക്കൂടി വിശദീകരിക്കുന്നുണ്ട്. അന്ധന്മാർ ആനയെ വിവരിക്കുന്നതു പോലെയാണ് മനുഷ്യർ സ്വന്തം മതത്തെപ്പറ്റി പറയുന്നതെന്ന്  വിശദീകരിക്കുകയാണ്. "രാജ്യങ്ങൾ തമ്മിലും സമുദായങ്ങൾ തമ്മിലുമുള്ള ശണ്ഠകൊണ്ട് ഒന്ന് മറ്റൊന്നിനെ തോൽപ്പിക്കുവാൻ കഴിയുകയില്ല. ഈ മതപ്പോരിന് അവസാനം ഉണ്ടാകണമെങ്കിൽ സമബുദ്ധിയോടു കൂടി എല്ലാ മതങ്ങളും എല്ലാവരും പഠിക്കണം. അപ്പോൾ പ്രധാന തത്ത്വങ്ങളിൽ അവയ്ക്ക് തമ്മിൽ സാരമായ വ്യത്യാസം ഇല്ലെന്ന് വെളിപ്പെടുന്നതാണ്. അങ്ങനെ വെളിപ്പെട്ട് കിട്ടുന്ന മതമാണ് നാം ഉപദേശിക്കുന്ന ഏകമതം"_ഗുരുവിൻ്റെ വാക്കുകൾ .ഇപ്പോൾ ഗുരുവിൻ്റെ മതത്തിൻ്റെ ആത്മീയതലം കിട്ടുകയാണ്. സർവ്വമതങ്ങളുടെയും ഏകത്വമാണത്. എല്ലാ മതങ്ങളുടെയും ശുദ്ധിയും പ്രബുദ്ധതയും ഇവിടെ ഒന്നായി ചേരുകയാണ്.എന്നാൽ ഗുരുവിൽ ഒരു മതനിഷേധിയുണ്ട്. എല്ലാ തത്ത്വങ്ങൾക്കും അപ്പുറത്തുള്ള ഒരു സത്യദർശിയുടെ മനോനിലയാണത്. "ജീവാത്മാക്കൾക്ക് ഊർദ്ധ്വമുഖത്വം ഉണ്ടാക്കുവാനുള്ള അധികാരമേ മതങ്ങൾക്കുള്ളൂ. അതുണ്ടായിക്കഴിഞ്ഞാൽ സൂക്ഷ്മം അവർ താനെ അന്വേഷിച്ചു കണ്ടെത്തിക്കൊള്ളും. സൂക്ഷ്മാന്വേഷണത്തെ സഹായിക്കുന്ന മാർഗദർശികൾ മാത്രമാണ് മതങ്ങൾ. സൂക്ഷ്മമറിഞ്ഞവന് മതം പ്രമാണമല്ല. മതത്തിന് അവൻ പ്രമാണമാണ്. ബുദ്ധമതം പഠിച്ചാണോ ബുദ്ധൻ നിർവ്വാണമാർഗം ഉപദേശിച്ചത്.? ബുദ്ധൻ നിർവ്വാണമാർഗ്ഗം ആരാഞ്ഞറിഞ്ഞ് ആ മാർഗം ഉപദേശിച്ചു. അത് പിന്നീട് ബുദ്ധമതമായി. ബുദ്ധന് ബുദ്ധമതം കൊണ്ട് പ്രയോജനമുണ്ടോ?"

ഗുരുവിൻ്റെ മതം സ്വയം നവീകരണത്തിൽ 

ഗുരുവിൻ്റെ മതം ഒരു സ്ഥാപനമല്ല. ഒരു ദിവസം രാവിലെ ഒരു ഓഫീസിൽ ചെന്ന് ഫീസടച്ച് പ്രവേശിക്കാവുന്ന മതമല്ല അത്.ഒരു ആചാരത്തിലൂടെയും അത് സാധ്യമല്ല. ഗുരുവിൻ്റെ മതം  നിരന്തരമായ സ്വയം നവീകരണത്തിലൂടെ സാക്ഷാത്കരിക്കേണ്ടതാണ്. അത് ആഭ്യന്തരമായ പരിവർത്തനത്തെ ഓർമ്മിപ്പിക്കുന്നു .മനുഷ്യൻ സ്വയം അറിയുകയാണ് പ്രധാനം. ഈ മതം മനുഷ്യൻ്റെ അസ്തിത്വപരമായ ബോധത്തിലേക്കുള്ള യാത്രയാണ്. അത് മൗലികമാകുന്നത് അങ്ങനെയാണ്. അത് ജീവന്മുക്താവസ്ഥയെ തേടുകയാണ്. അത് അന്ധതയിൽ നിന്നുള്ള മോചനമാണ്. ഏകത്വത്തിൽ ലയിക്കുമ്പോഴാണ് അത് തെളിഞ്ഞുവരുന്നത്. അത് സഹൃദയത്വമാണ്. പ്രവൃത്തിയിലും ചിന്തയിലും ശുദ്ധി കൈവരിക്കുമ്പോഴാണ് ജ്ഞാനം പ്രകാശിക്കുന്നത്. അതാണ് സർഗാത്മകത .സഹൃദയത്വമില്ലാത്തവർക്ക് ലോകം യാന്ത്രികമായ ഭൗതികാനുഭവമായി തോന്നും. ഭൗതികമായതിൻ്റെ അപ്രസക്തിയെക്കുറിച്ചുള്ള ബോധ്യമാണ് സർഗാത്മകത. എന്തെന്നാൽ സർഗ്ഗാത്മകതയിൽ അയഥാർത്ഥമായതെന്ന് തോന്നുന്നതാണ് യഥാർത്ഥമായത്. അത് ആത്മീയമായ അറിവിൻ്റെ സ്വാംശീകരണമാണ്.

ചില വ്യാഖ്യാതാക്കൾ ഗുരുവിൻ്റെ മതo ഹിന്ദുമതമാണെന്ന് ധരിച്ചിട്ടുള്ളതായി കാണുന്നുണ്ട് .അവർക്ക് തെറ്റിദ്ധരിക്കാൻ പല കാരണങ്ങളുമുണ്ട്. പ്രധാനമായി , ഗുരുവിൻ്റെ പേര് ,ക്ഷേത്രപ്രതിഷ്ഠകൾ , പ്രാർത്ഥനകൾ ,കീർത്തനങ്ങൾ തുടങ്ങിയവ ഈ രീതിയിൽ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നതാണ്. ഒരു മതത്തോടും വിരോധമില്ല എന്നാണ് ഗുരുവിൻ്റെ പേരും ക്ഷേത്രപ്രതിഷ്ഠകളും വ്യക്തമാക്കുന്നത്.നാരായണൻ എന്ന പേര് സ്വീകരിച്ചതു കൊണ്ട് ഒരാൾ ഹിന്ദുവാകുന്നില്ല; ഒരർത്ഥവും ആമന്ത്രണവുമാണത്. അത്രയും മതി. ക്ഷേത്രപ്രതിഷ്ഠകൾ ഒരു സൂചകമാണ് ,അടയാളമാണ്. ദൈവത്തിലേക്ക്, ദൈവാനുഭവത്തിലേക്ക് തൻ്റെയടുത്തുവരുന്നവരെ പ്രവേശിപ്പിക്കാനുള്ള ഒരു പ്രത്യക്ഷ മാർഗ്ഗമാണിത് .സൂക്ഷ്മം അറിഞ്ഞവന് എന്തും പാവനമാണ്. എന്നാൽ വൈകാരികജീവിതത്തിൽ ആടിയുലയുന്നവന് പ്രത്യക്ഷ രക്ഷാമാർഗ്ഗങ്ങൾ വേണം. പ്രാർത്ഥനകളും കീർത്തനങ്ങളും അതിനുള്ളതാണ് .മനസ്സിന് ശാന്തി വേണമല്ലോ. അതിന് ബാഹ്യമായ ചില ഇടങ്ങളും പ്രത്യക്ഷതകളും വേണം. കടലിന്റെ തീരം, കുന്നിൻ്റെ മുകൾ, മനുഷ്യന് കടന്നുചെല്ലാനാവുന്ന വനപ്രദേശങ്ങൾ തുടങ്ങിയവ അതിനു സഹായിക്കും. മനുഷ്യർ വ്യാവഹാരിക ജീവിതത്തിലെ സമ്മർദ്ദങ്ങളിൽ നിന്ന് മുക്തി നേടാനാഗ്രഹിക്കുന്നു .അതിന് വഴികൾ ആവശ്യമാണ്. ഏതൊരു സാധാരണവ്യക്തിയിലും ഒരു സത്യാന്വേഷിയുടെ, അവതൂതന്റെ ചെറിയ അങ്കുരങ്ങൾ ഉണ്ടാകും. അത് തിരിച്ചറിഞ്ഞ് പരിപോഷിപ്പിക്കാനാവണമെന്നില്ല. മനസ് പൂർണമായി അതിലേക്ക് സമർപ്പിച്ചാലേ ചെറിയ അങ്കുരങ്ങളെ ഒരു അഗ്നികുണ്ഡമായി മാറ്റിയെടുക്കാനാവൂ.

ആത്മീയമായ വിമോചനം 

മനസ്സിലെ നേരിയ പ്രകാശത്തെ പെരുപ്പിച്ച് ആത്മചൈതന്യമാക്കാൻ  കഠിനമായ അർപ്പണം വേണം. അതിന് സഹജമായ വാസനയും വേണം .അത് അസാധ്യമാകുന്നത് കൊണ്ട് മനുഷ്യർ ഇടവേളകളിൽ ശാന്തിതീരങ്ങളിലേക്ക് പോകും. തീർഥാടനവും മറ്റും അതിനുള്ളതാണ് .ആത്മാവിലെ വിസ്മരിക്കപ്പെട്ട ദിപാങ്കുരങ്ങളിലേക്കുള്ള തിരിച്ചു നടത്തമാണിത്; അല്ലെങ്കിൽ നഷ്ടപ്പെട്ട പ്രാചീനമായ ശാന്തിതടാകങ്ങൾ തേടിയുള്ള യാത്രയാകാം. നേരിയ ഒരു ഇടവേളയിലാണത് ലഭിക്കുക .അത് കഴിഞ്ഞ് വീണ്ടും പഴയ സംഘർഷത്തിലേക്കും ഓട്ടത്തിലേക്കും മടങ്ങേണ്ടവരാണവർ .

മനസ്സിൻ്റെ അടിത്തട്ടിലെ ഈ അങ്കുരങ്ങളെ കൂടുതൽ ശോഭയോടെ വളർത്തിയെടുത്ത് പെരുമാറ്റവും സ്വഭാവവും മെച്ചപ്പെടുത്താനാണ് ഗുരു ക്ഷേത്രപ്രതിഷ്ഠകളിൽ ഏർപ്പെട്ടത്. അത് ഒരു മതപ്രചാരണമല്ല. ദൈവം എന്ന സംസ്കാരത്തെ അറിയിക്കാനുള്ള ഒരു മഹാവിദ്യാഭ്യാസ വിപ്ലവമാണ് .അജ്ഞതയിൽ കാട്ടാളത്തത്തിലേക്ക് പോകുന്ന മനസ്സിനെ ദൈവികതയുടെ സാക്ഷരത കൊണ്ട് വൈദ്യുതീകരിക്കാൻ അത്  വളരെ ഉപകരിക്കും. ഗുരുവിന് മതചിഹ്നങ്ങൾ ,മതസൂചകങ്ങൾ പേരുകൾ, മൂർത്തികൾ എല്ലാം സാർത്ഥകമായ, ദിവ്യമായ ഉപകരണങ്ങളാണ്. അത് നമ്മെ വിശുദ്ധീകരിക്കും .ഗാർഹിക ജീവിതത്തിൽ എല്ലാവരും നമ്മെ നിയമത്തിന്റെ കണ്ണിലൂടെയാണല്ലോ നോക്കുന്നത്. മറ്റുള്ളവർ നിയമം തെറ്റിക്കുന്നുണ്ടോ എന്ന് നോക്കാൻ സിസിടിവി ക്യാമറകളായി ഓരോ മനുഷ്യനും സ്വയം മാറുകയാണ്. നിയമത്തിന് വിധേയമായാൽ ഒരു നല്ല വ്യക്തിയാകാം എന്ന ഒറ്റമൂലിയാണ് സാമൂഹിക സ്ഥാപനങ്ങൾക്കുള്ളത്. അവരത് രാഷ്ട്രീയത്തിലും പ്രയോഗിക്കുന്നു .എന്നാൽ ഉള്ളിലെ പുരാതനമായ ദീപാങ്കുരങ്ങളെ സാരസ്വതമായ ജീവന്മുക്തിയിലേക്ക്, കൂടുതൽ ഉന്നതമായ വ്യക്തിത്വത്തിലേക്ക് പരിവർത്തനം ചെയ്യുകയാണ് ഗുരുവിൻ്റെ മതബോധം.

മനുഷ്യർക്ക് ആരാധനാലയങ്ങൾ വേണം .ഭക്ഷണവും പാർപ്പിടവും വസ്ത്രവും പോലെ പ്രധാനപ്പെട്ടതാണ് ആത്മീയമായ വിമോചനവും. ആത്മവിമോചനത്തിനുള്ളതാണ് ആരാധനാലയങ്ങൾ .അത് കെട്ടുപാടുകളിൽ നിന്ന് വിടുതൽ നൽകും. പരമമായ ഒന്നിനുവേണ്ടി അർപ്പിക്കാൻ തന്നിൽ ഇനിയും പച്ചപ്പ് ബാക്കിയുണ്ടെന്ന സന്ദേശമാണ് ശിവൻ്റെ മുന്നിൽ മൂന്നു കൂവളത്തിലകൾ അടങ്ങിയ ഒരു ചെണ്ട് സമർപ്പിക്കുമ്പോൾ ഉണ്ടാകുന്നത്. അത് സങ്കുചിതമായ വെറുപ്പിൽ നിന്നും ആകുലതകളിൽ നിന്നും മോചിപ്പിക്കുകയാണ്. എന്തിനാണ് ഭൂതകാലത്തിന്റെ തീരാത്ത വിഷാദങ്ങൾ? 'ശിവസ്തവ'ത്തിൽ ഗുരു അത് സ്ഫുടം ചെയ്തെടുക്കുന്നുണ്ട് .

എണ്ണിയെണ്ണി പിന്നിലാക്കുന്നത് 

"അപരമിതൊക്കെയും പരിചയിക്കുമതിലിരു-
ന്നപജയമായണഞ്ഞതിതു കണ്ടറി നീ മനമേ!
ജപപടമംഗമാമിതിലിരുന്നു ജപിക്കുകിലി - 
ങ്ങുപരതി വന്നു ചേരുമകതാരി ലൊരിമ്പമതാം "

ജീവിതത്തിലെ പരാജയങ്ങളുടെ കൂട്ടത്തിലാണ് ആശനിരാശകൾ. മനസ്സ് അതറിയണം. മനസ്സിലിരുന്ന് മനസ്സിന് മുകളിൽ സഞ്ചരിക്കണം .മനസ്സിലെ തോന്നലുകളെ മനസ്സിൽ തന്നെ നിരീക്ഷിക്കണം. ദൈവത്തെ ജപിക്കുകയാണെങ്കിൽ ഹൃദയാകാശത്തിൽ അല്പം സന്തോഷം കിട്ടാതിരിക്കില്ല. ആ സന്തോഷം എല്ലാത്തിനോടുമുള്ള ആശകളെ ബന്ധിക്കുന്നതാണ്. ജീവന്മുക്തി എന്ന് ഗുരു പറയുന്നത് ഈ അവസ്ഥയാണ്. ഇത് ഭൗതികജീവിതത്തിൽ തന്നെയുള്ളതാണ്. നമ്മുടെ ജൈവകോശത്തിനുള്ളിൽ അതിൻ്റെ മുകളങ്ങളുണ്ട്. അത് അനുഭവിക്കുമ്പോഴാണ് അതിലൂടെ മുക്തി എന്ന ആശയമുണ്ടാകുന്നത് . എന്താണ് ജപമാല ?അത് പൂർവ്വാപരജീവിതമുഖങ്ങളെ എണ്ണിയെണ്ണി പിന്നിലാക്കുന്ന വിദ്യയാണ്. നാം മുന്നോട്ടാണല്ലോ നീങ്ങുന്നത്. ജനനം ആദ്യവും മരണം അവസാനവുമാണല്ലോ .അതുകൊണ്ട് മുന്നോട്ടാണ് യാത്ര. ആ യാത്രയിൽ പൂർവ്വബിന്ദുക്കളെ നാം പിന്നിൽ ഉപേക്ഷിക്കുകയാണ്. ശൈശവകാലം, ബാല്യകാലം, കൗമാരകാലം, യൗവ്വനകാലം എല്ലാം എന്തെല്ലാം തന്നു? എല്ലാറ്റിനെയും നമ്മൾ, കൃതജ്ഞതയുള്ളവരായിരിക്ക തന്നെ , ക്രൂരമായ നിസംഗതയോടെ പിന്നിൽ ഉപേക്ഷിച്ചിരിക്കുന്നു; അല്ലെങ്കിൽ അവയെയെല്ലാം നമ്മിൽ നിന്ന് എടുത്തുമാറ്റിയിരിക്കുന്നു .ഈ പിന്തള്ളൽ ,എടുത്തുമാറ്റൽ ജപമാലയിൽ ഗുരു ഒതുക്കിയിരിക്കുന്നു.


ഗുരുവിൻ്റെ ദൈവത്തെക്കൂടി അറിഞ്ഞാലേ ഈ മതാത്മകതയുടെ അർത്ഥം പൂർണമാകൂ. ഗുരു ദൈവത്തെ തന്നിൽതന്നെ കണ്ടെത്താനാണ് ശ്രമിച്ചത്. ദൈവം അദൃശ്യതയാണ്. ആ അദൃശ്യതയെ  തേടുന്നതാണ് നാം കാണുന്നത്.

"കാണുന്ന കണ്ണിനൊരു ദണ്ഡവുമില്ല കണ്ടെൻ 
പ്രാണൻ വെടിഞ്ഞിടുകിലെന്തിന് പിന്നെയെല്ലാം.
കാണും നിറം തരമിതൊക്കയഴിഞ്ഞെഴും നിൻ 
ചേണുറ്റ ചെങ്കഴലു തന്നു ജയിക്ക ശംഭോ!"
(ഇന്ദ്രിയവൈരാഗ്യം)

എന്തു കണ്ടാലും, നാം ഒരിക്കൽ അതെല്ലാം മറക്കണം .കണ്ണിന് ഒരു ദണ്ഡവുമില്ല. കണ്ണ് അതിൻ്റെ ജോലി ചെയ്യുന്നുവെന്നേയുള്ളു. ഇന്ദ്രിയങ്ങളിലൂടെ എന്തെല്ലാം നേടിയാലും അതൊക്കെ ഉപേക്ഷിക്കേണ്ടിവരും. നിറവും തരവുമെല്ലാം നശിക്കാനുള്ളതാണ്. കാണുന്നതിനും അപ്പുറമാണ് ദൈവികത എന്ന് ധ്വനിപ്പിക്കുകയാണ് .നമ്മുടെ തന്നെ ദൈവികത നമ്മളിൽ മറഞ്ഞിരിക്കുകയാണ്. അത് കാണാനാണ് മതം വേണ്ടത്.

നാം സൃഷ്ടിയും സ്രഷ്ടാവുമാണ്. സൃഷ്ടിജാലവുമാണ്. സൃഷ്ടിക്കുള്ള സാമഗ്രിയാണ് .ദൈവം സൃഷ്ടിയാണ്, സ്രഷ്ടാവാണ്, സൃഷ്ടിജാലമാണ്, സൃഷ്ടിക്കുള്ള സാമഗ്രിയാണ്. ദൈവത്തിൻ്റെ സൃഷ്ടിയായ നാം ദൈവമാകുന്നതങ്ങനെയാണ്.നാം തന്നെ സ്രഷ്ടാവാണ് .മറ്റൊരു ജീവനെ സൃഷ്ടിക്കുക മാത്രമല്ല, എണ്ണമറ്റ സർഗപ്രക്രിയകളിലൂടെ നാം പലതിനെയും സൃഷ്ടിക്കുന്നു. സൃഷ്ടിജാലവും ദൈവികമാണല്ലോ. നമ്മുടെ സൃഷ്ടികളെല്ലാം ദൈവികമാണ്. സൃഷ്ടിക്കുള്ള സാമഗ്രികളായ പ്രകൃതിയും ഭാവനയും മറ്റു വസ്തുക്കളുമെല്ലാം ഒരു ചങ്ങലയിലെന്ന പോലെ കോർക്കപ്പെട്ടിരിക്കുന്നു. അപ്പോൾ ദൈവികത കുറേക്കൂടി അടുത്തുവരുന്നു. നാം സ്വയം മലിനപ്പെടുത്തുന്ന സ്വഭാവമുള്ളവരാകയാൽ ,ഓരോ നിമിഷവും ജാഗ്രത പാലിച്ചുകൊണ്ട് ദൈവികത നേടണം.പ്രവൃത്തിയിലും ചിന്തയിലും ശുദ്ധത നേടിയാലേ ദൈവത്തിലേക്കെത്താനാവൂ. അവിടെയാണല്ലോ ജീവന്മുക്താവസ്ഥ .അതുകൊണ്ട് ദൈവത്തെ അറിയാനായി കൂടുതൽ ശുദ്ധത കൈവരിക്കേണ്ടതുണ്ട്. ദൈവത്തെ അപകീർത്തിപ്പെടുത്തരുത്, ചീത്തയാക്കരുത് .അപ്പോൾ ആ ദൈവം ചീത്ത പ്രവൃത്തികൾ ചെയ്യാൻ കൂട്ടുനിൽക്കും .ഇതിനെ പ്രതിരോധിക്കുമ്പോഴാണ് ഗുരുവിൻ്റെ ദൈവം തെളിഞ്ഞു വരുന്നത്.


ജീവിതത്തിനു നേർക്ക് പാഞ്ഞു പോകുന്ന ഒരസ്ത്രം :എം.കെ.ഹരികുമാർ

 

a

റഷ്യൻ സംവിധായകനായ താർക്കോവ്സ്കിയുടെ കലാനുഭവത്തെക്കുറിച്ച് 



പലരുടെയും ഉള്ളിൽ കാലങ്ങളായി അടിഞ്ഞു കിടക്കുന്ന സംശയങ്ങളുണ്ടാകും. എവിടെ നിന്നും അതിനു ഉത്തരം കിട്ടുന്നുണ്ടാവില്ല.പലരുടെയും  അഭിപ്രായങ്ങളും പ്രഭാഷണങ്ങളും കേൾക്കുമ്പോൾ ആശയങ്ങൾ ചിതറിപ്പോകുന്നതാണ് കാണുന്നത്. അഭിപ്രായങ്ങൾ പറയുന്നവർക്ക് അവരിൽ പോലും വിശ്വാസമില്ലെന്ന് ബോധ്യപ്പെടുന്നതും ഒരു കാരണമാണ്. സമയത്തിനനുസരിച്ച് ഒരുത്തരം പറഞ്ഞു രക്ഷപ്പെടുന്നവരുണ്ട്. സ്വയം ജീവിക്കാത്തതും വിശ്വസിക്കാത്തതുമായ കാര്യങ്ങൾ മറ്റുള്ളവർക്ക് ഉപദേശിക്കുന്ന അനുഭവമാണ് പ്രഭാഷണങ്ങളിലുള്ളത്. പ്രഭാഷണം ഒരു അനുഷ്ഠാനമാണ്, ചടങ്ങാണ്. അതുകൊണ്ട് എന്തെല്ലാം പറഞ്ഞാലും കുഴപ്പമില്ല. കേൾക്കുന്നവർ അത് ജീവിതത്തിൽ പ്രയോഗിക്കണമെന്നില്ല .കാരണം, പ്രഭാഷകൻ ജീവിതത്തിൽ പ്രയോഗിക്കാത്ത ആശയങ്ങളാവും അവതരിപ്പിക്കുക. അതുകൊണ്ട് ഒരു പ്രഭാഷണവും ഏറ്റവും പ്രാഥമികമായ കാര്യങ്ങളിൽ പോലും ഒരുത്തരം ലഭിക്കാൻ സഹായകമല്ല. എല്ലായിടത്തും അവ്യക്തതയാണ് നിറഞ്ഞു നിൽക്കുന്നത്.കൂടുതൽ പേർ എഴുതുകയും പ്രസംഗിക്കുകയും ചെയ്യുമ്പോൾ കൂടുതൽ ചിന്താക്കുഴപ്പമുണ്ടാവുകയാണ്. ഓരോ എഴുത്തുകാരനും കൂടുതൽ സമസ്യകളാണ് ഉന്നയിക്കുക.എന്നാൽ ഒരു കൃത്യമായ വിചിന്തനവും ആശയപരമായ വ്യക്തതയും ഇല്ലാതായിരിക്കുന്നു.

കലാകാരന് സന്ദിഗ്ഗ്ദ്ധത ഒഴിവാക്കാനാവില്ല. കാരണം ജീവിതം സന്ദിഗ്ദ്ധമാണ്. ആത്യന്തികമായ ഉത്തരങ്ങൾ എവിടെയുമില്ല. മരണം എന്താണെന്ന് ചോദിച്ചാൽ ഉത്തരമില്ല. അത് അവസാനമാണെന്ന് പറഞ്ഞാൽ, അതിനു മുമ്പുള്ള ജീവിതാവസ്ഥ എന്തായിരുന്നു ,എന്തിനായിരുന്നു എന്ന ചോദ്യം ഉത്തരമില്ലാതെ വിളറും.ഇത് എല്ലാ വലിയ എഴുത്തുകാരെയും കലാകാരന്മാരെയും കുഴയ്ക്കുകയാണ്. റഷ്യൻ സംവിധായകനായ ആന്ദ്രേ താർക്കോവ്സ്കി(1932-1986)യുടെ പ്രാതിനിധ്യം എന്നു പറയാവുന്ന ചിത്രമാണ് സ്റ്റാക്കർ(Stalker). ഈ ചിത്രം ജീവിതത്തിനു നേർക്ക് പാഞ്ഞു പോകുന്ന ഒരസ്ത്രമാണ്. അത് നിർഭയം ജീവിതത്തിനുമേൽ നിറഞ്ഞു നിൽക്കുന്ന അവ്യക്തതയുടെയും  ആശയക്കുഴപ്പത്തിന്റെയും കരിന്തോട് പൊട്ടിക്കുകയാണ്. ഈ സിനിമയിൽ ഒരു പ്രത്യേക മേഖല (Zone)യെപ്പറ്റി വലിയ പ്രതീക്ഷയും ചർച്ചയും കാണാം. ഏതോ ഒരു സ്ഥലമാണത്. അത് പക്ഷേ ,എല്ലാവരുടെയും പ്രതീക്ഷയാണ് .ആ മേഖലയിൽ എത്തിയാൽ എന്തിനും ഉത്തരം നൽകുന്ന ഒരാളുണ്ടത്രേ. എത്രപേർക്ക് അവർ ആഗ്രഹിക്കുന്ന ജീവിതവും ഉത്തരവും കിട്ടിയെന്നു വ്യക്തമാക്കുന്നില്ല. ഇതൊരു കാഫ്കെയ്സ്ക് (Kafkaesque)ലോകമാണ് . ഫ്രാൻസ് കാഫ്കയുടെ കഥകളിലും നോവലുകളിലും കാണുന്ന പ്രഹേളിക ഈ സിനിമയിൽ കാണാം. അതായത്  കാരണമില്ലാത്ത അലച്ചിൽ ,തീവ്രമായ അസന്തുഷ്ടി ,ഭയം ,ഉത്തരമില്ലാത്ത ചോദ്യങ്ങൾ ,ദുരൂഹമായ മനുഷ്യപ്പെരുമാറ്റങ്ങൾ തുടങ്ങിയവ  ഒരു ചങ്ങലയിലെന്ന പോലെ കണ്ണിചേർക്കപ്പെട്ടിരിക്കുന്നു.

ഒരു ഭ്രമാത്മകസ്വപ്നത്തിൻ്റെ പിടിയിൽ 

അവിടേക്ക് പോകാൻ ആഗ്രഹിക്കുന്നവരെ എത്തിക്കുന്ന ഒരു വഴികാട്ടിയാണ് സ്റ്റാക്കർ. അയാൾ ഒരു ദരിദ്രനായ സഹായിയാണ്. അയാൾ അജ്ഞാതവും വേറിട്ടതുമായ ആ സങ്കേതത്തിൽ വിശ്വസിക്കുന്നു. അവിടെ ചെന്നാൽ ജീവിതത്തിലെ വലിയ ആഗ്രഹം സാധിക്കുമെന്ന് വിശ്വസിക്കുന്നു. അതിനായി അതിഥികളോടൊപ്പം എത്ര കഷ്ടപ്പെടാനും അയാൾ തയ്യാറാണ്. അയാൾ തൻ്റെ പരിമിത അഭിലാഷങ്ങളിൽ ചുറ്റിത്തിരിയുകയാണ്. അയാൾ ഒരിക്കലെങ്കിലും 'സോണി'ൽ പോയി എന്നോ അവിടെയുള്ള മുറിയിൽ പോയി മഹാജ്ഞാനിയുമായി സംസാരിച്ചുവെന്നോ എന്ന് ഇതിനർത്ഥമില്ല .അയാൾ വഴികാട്ടിയാണ്. അയാൾക്ക് അതിഥികളുടെ അഭീഷ്ടം സാധിച്ചു കൊടുക്കേണ്ട ഉത്തരവാദിത്തമില്ല. അത് ഓരോരുത്തരുടെയും തിരഞ്ഞെടുപ്പാണ്. എന്നാൽ  ഇത്തവണ അയാൾ കൊണ്ടുപോകുന്നത് ഒരു എഴുത്തുകാരനെയും ശാസ്ത്രജ്ഞനെയുമാണ്.

അവർ ബുദ്ധിജീവികളാകയാൽ ഐതിഹ്യങ്ങൾ പൊളിക്കാൻ ഉത്സുകരാണ്. അവർ സാഹസികമായി വാഗ്വാദങ്ങളിലേർപ്പെടുന്നു. അവർ സൗഹൃദങ്ങളിലോ ഔപചാരികതയിലോ  വിശ്വസിക്കുന്നവരല്ല .അവർ വസ്തുത എന്താണെന്നും അതിൻ്റെ നിലനിൽപ്പ് എന്തിനെ ആശ്രയിച്ചാണിരിക്കുന്നതെന്നും മനസ്സിലാക്കാൻ കരുത്തുള്ളവരാണ്. അവർ 'അജ്ഞാതമേഖല'യെ  ചോദ്യങ്ങൾ കൊണ്ടും സംശയങ്ങൾ കൊണ്ടും തകർക്കാൻ മനസ്സുള്ളവരാണ്.അടഞ്ഞ ലോകത്തെ കീഴടക്കാൻ ശ്രമിക്കുന്നവരുടെ കഥയാണ് താർക്കോവ്സ്കി ആവിഷ്ക്കരിക്കുന്നത്.  ഒരു ഭ്രമാത്മകസ്വപ്നത്തിന്റെ യുക്തിരാഹിത്യവും ഭയവും ചിത്രത്തിൽ നിറഞ്ഞുനിൽക്കുന്നു. എന്തിനാണ് നാം ശ്രമിക്കുന്നതെന്ന് ചോദിച്ചാൽ, ഓരോ നിമിഷവും എന്തെങ്കിലുമൊക്കെ കാരണം പറയാനുണ്ടാകും. എന്നാൽ ഒരു നീണ്ട കാലയളവിൽ അങ്ങനെയൊരു ചോദ്യമോ എന്തെങ്കിലുമൊരു ഉത്തരമോ ഇല്ല .

താർക്കോവ്സ്കി



പ്രത്യേക മേഖലയിലേക്ക് പ്രവേശിക്കുന്നതിന് മുന്നോടിയായി മൂവർ സംഘം നടന്നു തീർക്കുന്ന വഴികൾ ദുർഘടമാണ്. ഒരു വലിയ കെട്ടിടത്തിലേക്ക് അവർ പ്രവേശിക്കുന്നത് ഭയം ജനിപ്പിക്കുന്ന  തുരങ്കത്തിലൂടെയാണ്. അവിടെ വെള്ളം കെട്ടിക്കിടക്കുന്നുണ്ട്. എന്താണ് അവർ വെളളത്തിൽ പരതുന്നത്? സ്വപ്നമെന്നോ യാഥാർത്ഥ്യമെന്നോ  തിരിച്ചറിയാനാവാത്ത അന്തരീക്ഷം. നാം കണ്ടിട്ടുള്ള, പരിചയിച്ച വഴികളല്ല ചിത്രത്തിലുള്ളത്. എന്നാൽ അതിൻ്റെ സൗന്ദര്യം അപാരമാണ്. എല്ലാ പ്രതീക്ഷയും തകരുന്ന മട്ടിൽ അവർ ആ ഗൈഡുമായി വഴക്കിടുന്നു. അപ്പോൾ അയാൾ പറയുന്നത് പ്രതീക്ഷ നഷ്ടപ്പെടുമ്പോൾ വരാനുള്ള ഒരേയൊരു ഇടമാണിതെന്നാണ്. സ്റ്റാക്കർ മറ്റുള്ളവരുടെ ദുരിതങ്ങളിൽ നിന്ന് പണമുണ്ടാക്കാൻ ശ്രമിക്കുന്നവനാണത്രേ. സ്റ്റാക്കർക്ക്  എല്ലാമറിയാമെന്നും അവൻ മറ്റുള്ളവരെ കബളിപ്പിക്കുന്നവനാണെന്നും സൂചിപ്പിക്കുന്നു. അവരുടെ കുറ്റപ്പെടുത്തലുകള അവൻ പ്രതിരോധിക്കുന്നുണ്ട് .അവൻ പറയുന്നുണ്ട് ,ഒരു സ്റ്റാക്കർക്ക് ഒരിക്കലും ഇതുപോലെ അസാധാരണമായ ഒരു മേഖലയിൽ കയറാനാകില്ലെന്ന് .അയാൾ തന്നെ ജീവിതം സമ്പൂർണ്ണ പരാജയമാണെന്ന് അവരോട് പറയുന്നു. ഒന്നും നേടാനായിട്ടില്ല. ഭാര്യയെ പോലും ജീവിതത്തിൽ സന്തോഷിപ്പിച്ചിട്ടില്ല. അയാൾക്ക് സുഹൃത്തുക്കളില്ല, സമ്പാദ്യമില്ല. 

ജലം വെട്ടിയാൽ മുറിയാത്തത് 

ജീവിതം ഉത്തരമില്ലാത്ത ഒരു സമസ്യയാണ്.അത് ആർക്കും ഭേദിക്കാനാവില്ല. എല്ലാ ബുദ്ധിജീവികളും അവരുടേതായ കണ്ടുപിടുത്തങ്ങളുടെ പേരിൽ തർക്കിക്കുകയും ഒടുവിൽ  നിരാശപ്പെടുകയും ചെയ്യുന്നു. അന്തരീക്ഷം വെറും അന്തരീക്ഷമല്ല; അത് ഒരു ഉരുക്കുകോട്ടയാണ്. ജലം വെറും ജലമല്ല; വെട്ടിയാൽ മുറിയാത്ത മറ്റെന്തോ ആണ് .ജലത്തിനടിയിൽ ഏതോ രഹസ്യങ്ങൾ ഊഴം കാത്ത് കഴിയുന്നു. ജലത്തിലെ രഹസ്യവും അഗ്നിയുടെ രഹസ്യവും കൈകോർക്കുന്നതിന് നമ്മുടെ കൈയിൽ ഒരായുധവുമില്ല .മനുഷ്യൻ്റെ നിസ്സഹായതയുടെ ബാഹ്യരൂപമാണ് അവൻ്റെ തിരച്ചിലുകൾ. ആരും എവിടെയും എത്തുന്നില്ല. എവിടെയും എത്തിച്ചേരാൻ വേണ്ടി എങ്ങോട്ടും പുറപ്പെടാൻ ഒരിടമില്ല .വേണമെങ്കിൽ സന്യാസിയാകാം, അല്ലെങ്കിൽ ദൈവത്തെ ഉപേക്ഷിച്ചു സഞ്ചാരിയാകാം. എന്നാൽ ഈ ശരീരത്തിനുള്ളിൽ ആ സഞ്ചാരങ്ങളെല്ലാം തളച്ചിടപ്പെടുന്നു. ദൂരെ എവിടെപ്പോയാലും ഇതൊക്കെ തന്നെ. ഒരു കുന്നിൻ മുകൾ, ഒരു വ നം ,കുറെ വൃക്ഷത്തലപ്പുകൾ , മേഘമാലകൾ, ആകാശനീലിമകൾ ,സമുദ്രപ്പരപ്പുകൾ,  തിരമാലകൾ ...കഴിഞ്ഞു മനുഷ്യൻ്റെ ഇടങ്ങൾ .സ്വതന്ത്രമായ ഇടമോ സ്വകാര്യമായ ഇടമോ ഇല്ല.പതിനാലാം നൂറ്റാണ്ടിൽ ചക്രവർത്തിമാർ അറിയാതെ ,കാട്ടിൽ കഴിഞ്ഞ മുനിമാർ ദുരൂഹമായി വധിക്കപ്പെട്ടിട്ടുണ്ടാകാം .ദുരൂഹമായ ഒരു സ്ഥലരാശിയിൽ സ്വന്തം മോചനം കാത്ത് ഒരു കൂട്ടിലടയ്ക്കപ്പെട്ട നായ്ക്കളെ പ്പോലെ ശണ്ഠകൂടുകയാണ്  നമ്മൾ .

'സ്റ്റാക്കറി'ലെ എഴുത്തുകാരന്റെ മനസ്സ് നിറയെ മുറിവുകളാണ് .അത് ആവിഷ്കരിക്കാൻ എന്ത് ത്യാഗത്തിനും അയാൾ തയ്യാറാണ്. അയാൾ മനസിലെ അസ്വസ്ഥകൾക്ക് പരിഹാരം തേടിയാണ് 'സോണി'ലേക്ക് തിരിക്കുന്നത്. അയാളും അത്ഭുതങ്ങളിൽ വിശ്വസിക്കുന്നു. അയാൾ തൻ്റെ എഴുത്തിൽ  വിശ്വസിക്കുന്നതിനേക്കാളുപരി അതിശയങ്ങളിൽ വിശ്വസിക്കുന്നു.ഏതോ ജാലകം തുറന്ന് തനിക്ക് ജീവിതസാക്ഷാത്കാരം തരുമെന്ന് വിശ്വസിക്കുകയാണ്. അയാൾ പറയുന്നു: "മനുഷ്യൻ എഴുതുന്നത് അവൻ്റെ മനസിൽ മുറിവേറ്റതുകൊണ്ടാണ്, എന്തുകൊണ്ടെന്നാൽ അവൻ സംശയാലുവാണ്."

എങ്ങനെ സംശയിക്കാതിരിക്കും ? ജീവിതത്തിൽ നമ്മളെല്ലാം എഴുത്തുകാരനെ പോലെ സാഹസികമായി കഴിയുകയാണ്. നമ്മെ ആരും ഇങ്ങനെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടാവില്ല. എന്നാൽ താർക്കോവ്സ്കി ആ എഴുത്തുകാരനെ ഒരു കഥാപാത്രം എന്ന നിലയിൽ സൂക്ഷ്മമായി നിരീക്ഷിക്കുന്നു. അപ്പോൾ ആരും കാണാത്ത ചിന്തകൾ പുറത്തേക്ക് വരികയാണ്. ആ കഥാപാത്രത്തിലേക്ക് ചലച്ചിത്രകാരൻ സ്വയം സന്നിവേശിപ്പിക്കുന്നു .മറ്റൊരാളാകാൻ കഴിവുള്ളവർക്കേ സൃഷ്ടിയിലേർപ്പെടാനാവൂ. 

മറ്റുള്ളവരുടെയുള്ളിലേക്ക് ഒരു പാത നിർമ്മിച്ച് അതിൽ കയറണം. അവിടെ സ്വയം പരിശോധിക്കണം. എല്ലാത്തിന്റെയും അടിയിൽ മനുഷ്യൻ്റെ  വ്യാമിശ്രമായ ചിന്തകൾ അടങ്ങിയിരിക്കുന്നു. ഒരു മണ്ണിര , ഭൂമിക്കടിയിൽ മനുഷ്യത്വത്തിലെത്താനുള്ള യാത്രയിൽ, പരിണാമയാത്രയിൽ ഏർപ്പെട്ടിരിക്കുകയാണെന്ന് അരബിന്ദോ എഴുതിയത് ഓർക്കുക.ഓരോ മനുഷ്യനിലും ഇങ്ങനെ സൂക്ഷ്മ ഭാവങ്ങളുണ്ട് .അത് പക്ഷേ, ആരും ആരായുന്നില്ല. ആരായുകയാണെങ്കിൽ വിചിത്രമായ യുക്തിയും ആലോചനയും കിട്ടും. ഒരു സാധാരണ തൊഴിലാളിയെയോ ഉദ്യോഗസ്ഥനെയോ ഇങ്ങനെ പിന്തുടരുകയാണെങ്കിലോ? അവൻ്റെ മനസ്സിലെ ചിന്തകൾ പിടിച്ചെടുക്കാൻ കഴിയുകയാണെങ്കിലോ? മനുഷ്യവംശത്തിന് അത്ഭുതകരമായ ആലോചന ലഭിക്കും.

മൃദുലവും ദുർബ്ബലവുമായത് 

ഇതാണ് താർക്കോവ്സ്കി ചെയ്യുന്നത്. "മനുഷ്യവംശം നിലനിൽക്കുന്നത് തന്നെ കലസൃഷ്ടിക്കാനാണെ"ന്ന് താർക്കോവ്സ്കിയുടെ കഥാപാത്രം പറയുന്നുണ്ട്. മൃദുലഭാവം മഹത്തരമാണെന്നും ശക്തി ഒരു ക്ഷയമാണെന്നും പറയണമെങ്കിൽ  പ്രകൃതിയിലേക്ക് നോക്കണം.
"When a tree grows ,it is soft and pliable.But when it is dry and hard ,it dies." ഒരു വൃക്ഷച്ചെടി വളരെ മൃദുലവും എളുപ്പത്തിൽ വളയ്ക്കാവുന്നതുമാണ്. എന്നാൽ വളർന്നു വലിയൊരു വൃക്ഷമായാൽ തടിക്കും ശിഖരങ്ങൾക്കും കനം വയ്ക്കും;പിന്നെയത് നശിക്കുകയായി. താർക്കോവ്സ്കിയുടെ കഥാപാത്രം പറയുന്നു ,കാഠിന്യവും ശക്തിയും മരണത്തിന്റെ സുഹൃത്തുക്കളാണെന്ന്. അതേസമയം എളുപ്പം വളയുന്നതും ദുർബ്ബലമായതും ഉണ്മയുടെ ഏറ്റവും സചേതനമായ ഭാവങ്ങളാണ് .മൃദുലമായതിൽ വേദനിക്കാനൊന്നുമില്ല. നമുക്ക് ശക്തിയില്ല എന്നറിഞ്ഞ് ഭീരുവാകേണ്ടതില്ല. അത് ജീവൻ്റെ  നിർമ്മലവും സചേതനവുമായ ഭാവമാണ്. അതുപോലെയാണ്  മനുഷ്യൻ്റെ കാര്യവും. അവൻ ജനിക്കുമ്പോൾ എത്ര മോഹനവും മൃദുവുമാണ്. അവൻ മരിക്കുമ്പോൾ വളരെ ശക്തനും കഠിനഹൃദയമാണ്. അതുകൊണ്ട് മൃദുത്വം ഒരു നേട്ടമാണ്. സർഗാത്മകകലാകാരന്മാർ ആ മൃദുത്വത്തിലേക്ക് വീഴുമ്പോൾ അവർക്ക് ജീവിതത്തെ കണ്ണു തുറന്നു കാണാനാകുന്നു. എല്ലാ വ്യാജപ്രസ്താവനങ്ങളും കള്ള ആദർശങ്ങളും അഴിഞ്ഞുവീഴുന്നത് കാണണമെങ്കിൽ അതിൽ ഉൾപ്പെടാതെ മാറിനിൽക്കണം. മനുഷ്യന്റെ വൃത്തികേടുകൾ  തിരിച്ചറിയാൻ ഒരു ഭ്രൂണത്തിനു  മാത്രമേ കഴിയൂ. ലൂയി മഗ്നീസിന്റെ Prayer before Birth എന്ന കവിതയിൽ ഇത് സൂചിപ്പിക്കുന്നുണ്ട്. സ്റ്റാക്കറിൽ ജീവിതസത്യത്തെ ഇങ്ങനെ വ്യാഖ്യാനിക്കുന്നു: "നിങ്ങൾ ഒരു കാര്യം സ്വപ്നം കാണുന്നു ,കിട്ടുന്നത് മറ്റൊന്ന്." എത്ര സത്യസന്ധമായാണ് താർക്കോവ്സ്കി മനുഷ്യദുഃഖത്തെ പിടികൂടുന്നത്. സ്റ്റാക്കർ ഒരു  വിചാരവും അപഗ്രഥനവുമാകുന്നത് ഇവിടെയാണ്. മനുഷ്യജീവിതത്തെ ഈ ചിത്രം നിർഭയം അപനിർമിക്കുന്നു. നാം പൊള്ളയായ മനുഷ്യരാണെന്ന് സ്ഥാപിക്കുന്നു.

ഭൂതകാലം മരണത്തെക്കുറിച്ചുള്ള ഒരു ടെക്സ്റ്റ് 

നാം എന്തെങ്കിലുമൊക്കെ അനശ്വരമായി സ്ഥാപിക്കാൻ ആഗ്രഹിക്കുന്നു. എന്നാൽ അപ്പോഴേക്കും അതിനു നേരെ വിപരീതങ്ങളായ അനേകം  പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടാകും. എങ്ങനെയാണ് ഈ നിസ്സഹായതയെ മറികടക്കാനാവുക ? ഭൂതകാലത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ മനുഷ്യൻ കൂടുതൽ ദയാലുവായിത്തീരുന്നു. കാരണം, അത് അവൻ്റെ കൈയിലില്ല. അതിൽ അവന് കൃത്രിമമൊന്നും ചെയ്യാനൊക്കില്ല. ഭൂതകാലം എന്നാൽ മരണത്തെക്കുറിച്ചുള്ള ഒരു ടെക്സ്റ്റാണ്. ഭൂതകാലത്ത് എല്ലാം മൃതമാണ്. മൃതമായതിനെ മനുഷ്യർക്കൊന്നും ചെയ്യാൻ പറ്റില്ല. അതുകൊണ്ടാണ് നമുക്ക് അതിനോട് ദയ കാണിക്കാനാവുന്നത്.മരണത്തിൽ നിന്ന് കുറച്ചു കിട്ടുന്നതാണ് നാം ജീവിക്കുന്നത്. അതുകൊണ്ട് മരണത്തെ നാം പിന്നിൽ  ഉപേക്ഷിച്ചിരിക്കുകയാണ് .

'സ്റ്റാക്കർ' ഉൾപ്പെടെയുള്ള സിനിമകളുടെ പശ്ചാത്തലത്തിൽ താർക്കോവ്സ്കി കലയെക്കുറിച്ച് തൻ്റെ വാദങ്ങൾ തുറന്നവതരിപ്പിക്കുന്ന കൃതിയാണ് Sculpting in Time (കാലത്തിൽ കൊത്തുന്നത്).1932 ൽ വ്ളാഡിമിറിനു സമീപം  സാവ്റയിയിലാണ് അദ്ദേഹം ജനിച്ചത്. സോവിയറ്റ് ഫിലിം സ്കൂളിൽനിന്ന് ഗ്രാജുവേഷൻ നേടിയത് 1960 ലാണ് .The Steamroller and the  Violin ആദ്യ സിനിമയാണ്. അദ്ദേഹം റഷ്യയിൽ അഞ്ച് സിനിമകൾ സംവിധാനം ചെയ്തു .Ivan's Childhood (1962),Andrey Rublyov,(1966),Solaris,(1972),Mirror(1972),Stalker(1979).
ഇറ്റലിയിൽ പോയ കാലത്താണ് Nostalgia(1983) സംവിധാനം ചെയ്തത് .അവസാന ചിത്രമായ The Sacrifice(1986) സ്വീഡനിൽ ജീവിച്ച  കാലത്തിൻ്റെ സൃഷ്ടിയാണ് .1986 ഡിസംബർ 29 നു പാരീസിലായിരുന്നു അന്ത്യം. 

താർക്കോവ്സ്കിക്ക് സിനിമ ഏറ്റവും സത്യസന്ധവും കാവ്യാത്മകവുമായ ഒരു കലാസൃഷ്ടിയാണ്. ഒരു കഥാതന്തുവിനെ യുക്തിപരമായി വികസിപ്പിച്ച് ,രേഖീയമായി അടുക്കി, ക്രമമായി ദൃശ്യവൽക്കരിക്കുകയല്ല അദ്ദേഹത്തിൻ്റെ രീതി. താർക്കോവ്സ്കി വ്യക്തിയുടെ ചിന്തയിലേക്ക് സ്വയം ബന്ധിപ്പിക്കുന്നു.  അതിലൂടെയാണ് സംഭവപരമ്പരയ്ക്ക് ഒരു ക്രമമുണ്ടാക്കുന്നത്. പരമ്പരാഗത നാടകകലയുടെ ബുദ്ധിയല്ല ഇവിടെ കാണുക. ചിന്തകളെ വികസിപ്പിച്ച് ജീവിതം തന്നെയാക്കുകയാണ്.അത് ബുദ്ധിപരമായ വിചിന്തനമല്ല. കാവ്യാത്മകമായ അനുരണനങ്ങളിലൂടെ  വികസിക്കുന്ന സിനിമ പ്രേക്ഷകനെ കൂടി അതിൽ പങ്കെടുപ്പിക്കുകയാണ്. കാണികൾ തങ്ങളുടെതായ അനുഭവങ്ങൾ സാക്ഷ്യപ്പെടുത്തി അതിൽ പങ്കാളികളാകുന്നു. ജീവിതമാണവിടെ കാണാനാവുന്നത്. അതിനോടാണ് പ്രേക്ഷകർ ബന്ധിക്കപ്പെടുന്നത്. 

സ്വപ്നത്തിൻ്റെ കവിത 

താർക്കോവ്സ്കിയുടെ മുമ്പിലുള്ള വെല്ലുവിളി സ്വപ്നത്തിന്റെ സവിശേഷമായ കവിതയുടെ അടുത്തേക്ക് സിനിമയെ എത്തിക്കാൻ കഴിയുമോ എന്നതാണ്.അദ്ദേഹം എഴുതുന്നു: "Works of art ,unlike those of science,have no practical goals in any material sense.Art is a meta-language,with the help of which people try to communicate with one another, to impart information about themselves and assimilate the experience of others." കലയ്ക്ക് ശാസ്ത്രരംഗത്തെന്നപോലെ പ്രത്യേക ഭൗതികലക്ഷ്യമില്ല. അത് ഒരു അതീതഭാഷയാണ്. അതിലൂടെ ആളുകൾ അന്യോന്യം ആശയങ്ങൾ പങ്കുവയ്ക്കുന്നു ,മറ്റുള്ളവരുടെ അനുഭവങ്ങൾ സ്വാംശീകരിക്കുന്നു. കലകൊണ്ട് പ്രായോഗികമായ പ്രയോജനമില്ല. ഒരു വാട്ടർ മീറ്റർ കണ്ടുപിടിക്കുന്നത് വെള്ളത്തിന്റെ ഉപയോഗം മനസ്സിലാക്കാനാണ്.  അതുപോലെ തികച്ചും ഭൗതികമായ ഒരു പ്രയോജനം ഒരു കലാസൃഷ്ടിക്കില്ല. ഒരു സിനിമ എടുത്താൽ കൃഷിക്കാവശ്യമായ വെള്ളം തിരിച്ചുവിടാനാവില്ല. കലാകാരൻ്റേത് വെറും ആത്മപ്രകാശനമല്ലെന്ന് അദ്ദേഹം തുടർന്നെഴുതുന്നു. ആത്മപ്രകാശനം ചെയ്താൽ ആരെങ്കിലും അതിനോട്  പ്രതികരിക്കേണ്ടേ? അതുണ്ടാകുന്നില്ല. 

ആളുകൾ കലാസൃഷ്ടിയോട്  പ്രതികരിക്കും, അവരുടെയുള്ളിൽ. എന്നാൽ കലാകാരന് തൻ്റെ പ്രതികരണം തിരിച്ചു കിട്ടില്ല. അതുകൊണ്ട് കലാകാരൻ തൻ്റെ വികാരങ്ങളെ ത്യജിക്കുകയാണ് ചെയ്യുന്നത്. കാണികളുമായി ആത്മബന്ധം സൃഷ്ടിക്കാൻ വളരെ കഷ്ടപ്പെടണം. എന്നാൽ അതുകൊണ്ട് ഒരു ഭൗതികനേട്ടവുമില്ല .കല പരിത്യാഗമാണ്. കലാകാരൻ സ്വന്തം ശബ്ദത്തിന്റെ മുഴക്കമാണ് അപ്പോൾ  കേൾക്കുന്നത്. ഒരു ചലച്ചിത്രകാരന്റെ വ്യക്തിത്വത്തിനനുസരിച്ചാണ് ലോകവുമായുള്ള ബന്ധത്തിന്റെ വിതാനം രൂപപ്പെടുന്നത്. തിരഞ്ഞെടുക്കുന്ന ബന്ധങ്ങളുടെ അടിസ്ഥാനത്തിലാണ് അയാളുടെ ലോകം ആഭ്യന്തരസത്യങ്ങൾ പ്രകാശിപ്പിക്കുന്നത് .ഒരു ചലച്ചിത്രത്തിലെ ബിംബത്തിൻ്റെ സത്യം സംവിധായകൻ്റെ സത്യാന്വേഷണമാണ്. അതിന് അയാൾക്കൊരു ഭാഷ വേണം. ആ ഭാഷ അയാളുടെ ആശയങ്ങൾ അവതരിപ്പിക്കാൻ മാത്രമുള്ളതാണ്. അ ഭാഷയിലാണ് നാം സാക്ഷരത നേടേണ്ടത് .സിനിമ കാണൽ ആ സാക്ഷരത നേടുന്ന പ്രക്രിയയാണ്. 

യാതനയാണ് പ്രചോദനം 

'സ്റ്റാക്കർ' മാത്രമല്ല താർക്കോവ്സ്കിയുടെ മറ്റു സിനിമകളും ഒരു കലാകാരന്റെ ആന്തരിക മുറിപ്പാടിന്റെ അർത്ഥാന്വേഷണങ്ങളാണ്. കലാപരമായ പ്രചോദനം എന്ന് പറയുന്നത് കലാകാരൻ്റെ യാതനയാണ്. അത് കലാകാരന്റെ ജീവിതത്തെ അപകടപ്പെടുത്താൻ ശേഷിയുള്ളതാണ്. കലാകാരന്റെ പ്രചോദനത്തെ ആഴത്തിൽ അറിയുന്നവർക്കാണ് അത് യാതന (Torment) യാണെന്ന് തിരിച്ചറിയാനാവുക. അവൻ്റെ നിഗമനങ്ങളെയും ഇഷ്ടങ്ങളെയും കടപുഴക്കിക്കൊണ്ട് ഒരു പുതിയ ലോകം ഉണരുകയാണ്. അത് അവനെ തന്നെ എടുത്തെറിയാൻ തക്കം  പാർത്തിരിക്കുന്ന ആശയങ്ങളും വികാരങ്ങളുമാകാം. അതിലേക്ക് അവൻ സ്വമേധയാ സഞ്ചരിക്കുകയാണ്. അത് സാഹസികമാകുന്നത് അതിൻ്റെ അന്തിമമായ ഫലം എന്താകുമെന്ന് നിശ്ചയമില്ലാത്തതിനാലാണ്."The aim of art is to prepare a person for death ,to plough and harrow his soul,rendering it capable of turning to good " - താർക്കോവ്സ്കി അറിയിക്കുന്നു.കലയുടെ ഉദ്ദേശ്യം ഒരാളെ മരണത്തിലേക്ക് തയ്യാറെടുപ്പിക്കുകയാണ്. അവൻ്റെ മനസ്സിനെ ഉഴുതുമറിച്ചു നിരപ്പാക്കണം. ആ മനസിനെ നല്ലത് ചെയ്യാൻ പ്രേരിപ്പിക്കുന്നതാവണം .അതിലൂടെ അയാൾ മരിക്കുകയാണ്, മറ്റൊരാളായി ജനിക്കാൻ. അനുവാചകനെ വലിയൊരു പരിവർത്തനത്തിന് സജ്ജമാക്കുകയാണ് .കരുതി വച്ചിരുന്ന വിഗ്രഹങ്ങൾ താഴെ വീഴുന്നത് കാണുമ്പോൾ അവൻ ചിന്തിക്കാതിരിക്കില്ല നാളെ അത് തന്നെയും പിന്തുടരാതിരിക്കില്ല എന്ന്, 

'സ്റ്റാക്കർ' കണ്ടുകഴിയുമ്പോൾ നമ്മുടെ  അനന്തമായ പ്രതീക്ഷകളും യുക്തിയില്ലാത്ത വിടുവായത്തങ്ങളും  അസ്തമിക്കും. നാം സ്വയം ആരായും .മൗനത്തിന് അർത്ഥമേറും. യാതന അനുഭവിക്കുന്നത് എന്തിനെന്ന് ആലോചിക്കാൻ തുടങ്ങും . ആഗ്രഹങ്ങൾ സഫലീകരിക്കാൻ വേണ്ടി എന്ത് സാഹസത്തിനും  ത്യാഗത്തിനും പീഡനത്തിനും തയ്യാറാവുന്ന മനുഷ്യൻ അത് ലഭിക്കുകയില്ലെന്ന് അറിയുന്നതോടെ ഏതെല്ലാം വെളിപാടുകളിലൂടെയാണ് കടന്നു പോകുന്നതെന്ന് തിരിച്ചറിയും.

കരുണ@100: വേറൊരു വായന/ എം.കെ.ഹരികുമാർ


എം.കെ.ഹരികുമാർ



ആദ്യമേ തന്നെ പറയട്ടെ, 'കരുണ' കുമാരനാശാൻ പ്രസിദ്ധീകരിച്ചതല്ല. 1924 ൽ ബോട്ടപകടത്തിൽ മരിക്കുമ്പോൾ ആശാൻ്റെ ബാഗിൽ ഈ കൃതിയുണ്ടായിരുന്നു.അപകടത്തിന് മുമ്പ്, രാത്രിയിൽ ആശാൻ ഈ കവിത ബോട്ടിലുണ്ടായിരുന്ന ചിലരെ ചൊല്ലിക്കേൾപ്പിക്കുകയും  അതിനെക്കുറിച്ച് സംസാരിക്കുകയും ചെയ്തു.മുന്നു ദിവസം നീളുന്ന ഒരു യാത്രയായിരുന്നു അത്. ആ യാത്രയിൽ കരുണയുടെ കൈയെഴുത്തു പ്രതി കൂടെ കരുതിയതിന് ചില ലക്ഷ്യങ്ങളുണ്ടായിരിക്കാം. എന്നാൽ അത് പ്രസിദ്ധീകരണത്തിനു കൊടുക്കാൻ വേണ്ടിയുള്ളതായിരുന്നില്ല. അത് തൊഴിൽപരവും സംഘടനാപരവുമായ യാത്രയായിരുന്നു. അതിനിടയിൽ 'കരുണ' വായിക്കുകയും തിരുത്തുകയും ചെയ്യുക എന്ന ലക്ഷ്യവും ഉണ്ടായിരിക്കാം; അത് സ്വാഭാവികമാണ്.എഴുതിക്കഴിഞ്ഞാലുടനെ പ്രസിദ്ധീകരിക്കുന്ന പതിവ് ആശാനില്ലായിരുന്നു. തൻ്റെ കവിതകൾ  പലവട്ടം തിരുത്തയെഴുതുന്ന ശീലമാണ് അദ്ദേഹത്തിനുണ്ടായിരുന്നത് .ആശാൻ്റെ ചില കാവ്യങ്ങളുടെ വ്യത്യസ്തമായ പാഠങ്ങളുടെ കൈയെഴുത്ത് പ്രതികൾ തോന്നയ്ക്കലിൽ സൂക്ഷിച്ചിട്ടുണ്ട്.അതുകൊണ്ട് 'കരുണ'യ്ക്ക് വ്യത്യസ്ത പാഠം ആശാൻ്റെ  മനസിലുണ്ടായിരിക്കണം. അതുകൊണ്ടാണ് ആശാൻ ആ കൈയെഴുത്തുപ്രതി യാത്രയിൽ സൂക്ഷിച്ചത് എന്ന് അനുമാനിക്കാം.  'കരുണ' എന്ന കാവ്യം എഴുതി 'പൂർത്തിയാക്കി' എന്ന് പറയുന്നതും ശരിയല്ല .ചില പ്രസാധകർ അങ്ങനെ പറയുന്നുണ്ട് .അത് അവരുടെ ആവശ്യമാകാം. ആശാൻ അങ്ങനെ പറഞ്ഞിട്ടില്ല. ആശാൻ അത് പ്രസിദ്ധീകരിച്ചിട്ടുമില്ല. ആശാൻ്റെ മരണശേഷമാണ് ഇത് കണ്ടെടുക്കുന്നത്. ഇത് അന്നത്തെ പത്രത്തിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ്. 

കരുണയുടെ നുറു വർഷങ്ങളാണ് കടന്നു പോയത്. ഇതിനിടയിൽ എത്രയോ വട്ടം മലയാളികൾ അത് ചർച്ച ചെയ്തു ,വ്യാഖ്യാനിച്ചു, പഠിച്ചു. എന്നാൽ 'കരുണ' ഇപ്പോഴും ആർക്കും പിടികൊടുക്കാതെ ശേഷിക്കുകയാണ്.ആശാൻ്റെ ഏറ്റവും ഒടുവിലത്തെ കൃതിയാണിത് .അതുകൊണ്ടുതന്നെ ഏറ്റവും സങ്കീർണവും കലാപരമായ സാധ്യതകളുടെ പരമാവധിയുമാണ് ഇതിൽ നിറയുന്നത് .ആശാൻ  ആർജ്ജിച്ച കലാപരവും ചിന്താപരവുമായ അറിവുകളുടെ ഏറ്റവും പരിപാകമായ തലം 'കരുണ'യിലാണുള്ളത്.

'കരുണ'യുടെ അവസാനഭാഗം ഒരു ശരിയായ അന്ത്യമല്ല എന്ന് മനസ്സിലാക്കേണ്ടതാണ്.വാസവദത്തയുടെ അന്ത്യരംഗങ്ങൾ കണ്ടു ഉപഗുപ്തൻ തകരുകയാണ്. ആ തകർച്ചയുടെ  ഇടയിൽ നഷ്ടപ്പെട്ടലിനെക്കുറിച്ചുള്ള വേദനയുണ്ട്. തന്റെ കർമ്മവഴിയിലെ പിഴവിനെക്കുറിച്ചുള്ള ആധിയുണ്ട്.

"ആ മഹാന്റെ കണ്ണിൽനിന്നാച്ചാമ്പലിലൊരശ്രുകണം
മാമലകീഫലമ്പോലെയടർന്നുവീണു.

ഉൽക്കടാശോകതിക്തമല്ലോർക്കുകിലന്ന യനാംബു,
'ദുഃഖസത്യ'ജ്ഞനദ്ധീരൻ കരകയില്ല.

തൽകൃതാർത്ഥതാസുഖത്തേൻ തുള്ളിയല്ലതു ജന്തുവി-
ന്നുൽക്രമണത്തിൽ മോദിക്കാ ഹൃദയാലുക്കൾ .

ക്ഷിപ്രസിദ്ധി കണ്ടു തൂർന്ന വിസ്മയരസവുമല്ല -
തദ്ഭൂത ചാപലം ഹേതുദർശിയാർന്നിടാം.
 
കരുതാം മറ്റൊന്നല്ലതു,'കരുണ'തൻ കയത്തിലെ -
പ്പരിണതോജ്ജ്വലമുക്താഫലമല്ലാതെ.

ഉടനെയെന്നു താൻ ചെയ്ത ശുഭകർമ്മത്തിൻ മഹത്ത്വം
കടുകോളം മതിയാതെ ഗളിതഗർവ്വൻ

ചുടുകാടു വിട്ടു പിന്നശ്ശുചിവ്രതൻ വന്നവഴി
മടങ്ങിപ്പോകുന്നു ചിന്താമന്ദവേഗനായ് .

നമസ്കാരമുപഗുപ്ത ,വരിക ഭവാൻ നിർവ്വാണ -
നിമഗ്നനാകാതെ വീണ്ടും ലോകസേവയ്ക്കായി ;

പതിതകാരുണികരാം ഭവാദൃശസുതന്മാരെ 
ക്ഷിതിദേവിക്കിന്നു വേണമധികം പേരെ."

കരുണയുടെ അനുഭവബിന്ദു 

ഇത്രയും വായിക്കുമ്പോൾ സാമ്പ്രദായിക വായനക്കാർ എന്താവും കരുതുക? ഉപഗുപ്തൻ്റെ കണ്ണിൽ നിന്ന് നെല്ലിക്കയോളം വലിപ്പമുള്ള കണ്ണുനീർത്തുള്ളി വീണു. അയാൾക്ക് നല്ല ദുഃഖമുണ്ട്. എന്നാൽ ആശാൻ ആ കണ്ണുനീർത്തുള്ളിയെ ഒരു കരച്ചിലിന്റെ ഭാഗമായി കരുതുന്നുമില്ല. സത്യബോധമുള്ളവർ എന്തിന് കരയണം ?എന്നാൽ ചെയ്ത നല്ല കാര്യത്തെ ഓർത്ത് അതിൻ്റെ ഫലമായുണ്ടായ കണ്ണീരുമല്ല. പിന്നെ എന്താണത് ?ഇത്ര ദയനീയമായ രംഗം കണ്ടാൽ ആരെങ്കിലും സന്തോഷിക്കുമോ? അതുകൊണ്ട് സന്തോഷക്കണ്ണീരല്ല. എന്നാൽ പെട്ടെന്ന് അന്ത്യം സംഭവിച്ചത് കണ്ടുളവായ അതിശയത്തിൻ്റെ കണ്ണീരുമല്ല .ആശാൻ ഇതെല്ലാം പറഞ്ഞിട്ട് സാധൂകരിക്കുന്നത് കരുണയുടെ അനുഭവബിന്ദുവാണ് ആ കണ്ണുനീർത്തുള്ളിയെന്നാണ്. ഏത് കരുണയാണ്? വേദനിച്ച് അപമാനിതയായി കഴിഞ്ഞ ഒരു സ്ത്രീയുടെ അവസ്ഥ കാണുമ്പോഴുള്ള  'കരുണ'യോ? അവൾ ഉപഗുപ്തനിൽ കാരുണ്യം കണ്ടുവെന്നോ ? ഒരിക്കലുമില്ല. വാസവദത്തയ്ക്ക് ആ സമയം യാതൊന്നിനെയും ചെറുക്കാനാവില്ല. അവളുടെ ഏകാന്തതവ്യഥയുടെ വനത്തിനടുത്ത് ഉപഗുപ്തനെ കണ്ട് അവൾ വെപ്രാളപ്പെടാനാണ് സാധ്യത. അവൾ അത് എങ്ങനെ ഉൾക്കൊള്ളും? അവൾ അയാളെ പ്രതീക്ഷിക്കുന്നില്ലല്ലോ. അയാൾ പലവട്ടം അവളുടെ ക്ഷണം നിരസിച്ച ഓർമ്മകളാണ് ചുറ്റും .

അതുകൊണ്ട് വാസവദത്തയ്ക്ക് ഒരു തരത്തിലുള്ള കാരുണ്യവും അവിടെ കിട്ടാനില്ല. അവൾ ചിന്തയുടെ നാവു നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു. അവളുടെ തോഴിക്ക് എല്ലാമറിയാം. അവൾ ഉപഗുപ്തനെ പറഞ്ഞയയ്ക്കുകയായിരുന്നു.എന്നാൽ ആശാൻ എന്തിനാണ് ഉപഗുപ്തനെ  ഇങ്ങനെ വിചാരണ ചെയ്യുന്നതെന്ന് ചിന്തിക്കണം.ഉപഗുപ്തൻ്റെ മനസ്സിലെ ചിന്തയും അയാളുടെ കണ്ണുനീരും എന്തുകൊണ്ടാണെന്ന് ആശാനറിയാം.അത് വ്യക്തമായി പറയാതെ പല സാധ്യതകൾ പരിശോധിക്കുകയാണ് .നേരിട്ട് പിടിക്കാതെ ,വളഞ്ഞ വഴിയിലൂടെ പിടിക്കുകയാണ്. പൂച്ച എലിയെ കൊല്ലുന്നതിന്റെ ഒരു ലഹരി ഇവിടെ കാണാവുന്നതാണ് .ഉപഗുപ്തനു  വിസ്മയവുമില്ല,കൃതാർത്ഥതയുമില്ല ,സന്തോഷവുമില്ല,ശോകവുമില്ല എന്നു ആശാൻ സമ്മതിക്കുന്നുണ്ട്. എന്തെന്നാൽ അത്രത്തോളം അത് പരിശോധിക്കേണ്ടതുണ്ട്.  ഇങ്ങനെയുള്ള ഉപഗുപ്തനു ഏതുതരം ശുഭകർമ്മത്തിൻ മഹത്വമാണുണ്ടാവുക? ശുഭകർമ്മം അവിടെയില്ലല്ലോ. അയാളുടെ കണ്ണിൽനിന്ന് വീണ ആ വലിയ തുള്ളിക്ക് മനുഷ്യവികാരങ്ങളുമായി ബന്ധമില്ലെന്നു വ്യക്തമാക്കിയ ആശാൻ പറയുന്നു ഏത് 'ശുഭകർമ്മത്തിൻ മഹത്വ'മാണെന്ന്!

ഉപഗുപ്തൻ ശൂന്യതയിൽ

 
ഇതിൽ വിപരീതയുക്തിയാണുള്ളത്.ഉപഗുപ്തനു സങ്കടമില്ല, കൃതാർത്ഥതയുമില്ല. അതുകൊണ്ട് തന്നെ അയാൾ മോക്ഷം കൊടുത്തുവെന്നു പറയുന്നത് അർത്ഥശൂന്യമാണ്.അപ്പോൾ ശുഭകർമ്മത്തിൻ മഹത്വമെന്താണ്? അതിന്റെയർത്ഥം അതിന് നേരെ വിപരീതമാണ്. അവിടെ ശുഭകർമ്മമില്ല. അതുകൊണ്ടു മഹത്വവുമില്ല.ഉപഗുപ്തൻ പരാജയപ്പെട്ടിരിക്കുകയാണ്. അയാളെ കുറ്റബോധമാണ് ചിതറിച്ചത്. ഇവിടെ കരുണ കേവലം ഒരു വ്യക്തിയുടെ ദാനമോ നേട്ടമോ ആശിർവാദമോ ഒന്നുമല്ല. അത് പ്രാപഞ്ചികമായ കാരുണ്യമാണ്. എല്ലാ ഭൗതിക നേട്ടങ്ങളും സമ്പത്തും പ്രശസ്തിയും മറഞ്ഞുപോകാനുള്ളതാണ്. ഭൗതിക ജീവിതത്തിലെ പ്രതാപവും സമ്പത്തും ആപേക്ഷികമാണ് .മറ്റു പലതിനോടുമുള്ള താരതമ്യത്തിലാണ് അതിന്റെ മാറ്റുരയ്ക്കുന്നത്.പത്തേക്കർ ഭൂമിയുള്ളവൻ നൂറേക്കർ ഭൂമിയുള്ളവൻ്റെ മുമ്പിൽ, ഭൂമിയുടെ കാര്യത്തിൽ, ചെറുതാണ്. എന്നാൽ എല്ലാ ഏക്കറുകളും സ്വന്തമെന്ന് നോക്കാതെ ഉപേക്ഷിക്കേണ്ടിവരും. അന്ത്യനാളുകളിൽ ഏക്കറുകൾ കൊണ്ട് ഒരു പ്രയോജനവും ലഭിക്കാൻ പോകുന്നില്ല.

ഉപഗുപ്തൻ മടങ്ങിപ്പോവുകയാണ്, ചിന്താശൂന്യനായി.ആശാൻ 'ചിന്താമന്ദവേഗനായി' എന്നു പറഞ്ഞത് മര്യാദയുടെ ഭാഷയാണ്. പക്ഷേ ,അയാളുടെ മനസ്സിൽ ശൂന്യതയാണല്ലോ നിറഞ്ഞുനിന്നത്. അയാൾ നിർവ്വികാരനായിരുന്നു.അയാൾ ആരെയും സ്നേഹിക്കുകയോ സഹായിക്കുകയോ സംരക്ഷിക്കുകയോ ചെയ്തതായി കേട്ടിട്ടില്ല. അയാൾ ധർമ്മത്തെ പ്രതിപാദിക്കുന്നു എന്ന സങ്കല്പത്തിനകത്തു കഴിയുകയാണ്. അപ്പോൾ ആശാൻ്റെ ഉപചാരവാക്കുകൾ പുറപ്പെടുകയാണ്: 'നമസ്കാരം ഉപഗുപ്താ' എന്ന്. അപ്പോൾ അയാളെ നമസ്കരിക്കണം. അയാളെ വീണ്ടും വരാൻ ക്ഷണിക്കുകയാണ്.നിർവ്വാണമടയരുതെന്നും പറയുന്നു. നിർവ്വാണമടഞ്ഞാല്‍ അയാളുടെ 'വിലപ്പെട്ട' സേവനം ലോകത്തിനു കിട്ടുകയില്ലല്ലോ. പതിതരെ സഹായിക്കുന്ന കാരുണികരെ ഈ ലോകത്തിനു ഇനിയും വേണമെന്ന് പറയുന്നത് വിരുദ്ധോക്തിയാണ്. കരുണയില്ലെന്ന് വ്യക്തമായിരിക്കെ പിന്നെന്തിനാണ് അയാൾ തിരികെ വരുന്നത്? അതിനുള്ള സാഹചര്യമില്ലല്ലോ. അയാളുടെ ലോകസേവ എന്താണ്? അയാളോട് വീണ്ടും വീണ്ടും വരാൻ പറഞ്ഞതിനുശേഷമാണ് ആശാൻ അയാളോടുള്ള നിലപാട് നിർദ്ദയമായി വ്യക്തമാക്കേണ്ടിയിരുന്നത്. കാരണം, അതുവരെയുള്ള വിരുദ്ധോക്തിക്ക്  അനുബന്ധം എഴുതേണ്ടതുണ്ട്.അതാണ് ആശാൻ എഴുതാതെ പോയത്. അതിനുള്ള അവസരം ലഭിച്ചില്ല .അത് എഴുതാൻ കൂടുതൽ ചിന്തിക്കണമായിരുന്നു .

കുമാരനാശാൻ എഴുതാൻ ബാക്കി വച്ചതിലാണ് 'കരുണ'യുടെ ശേഷിക്കുന്ന അർത്ഥം നാം തിരയേണ്ടത്. കരചരണങ്ങളറ്റ് ചുടുകാട്ടിൽ കിടന്ന ഒരു സ്ത്രീയെ കാണാൻ ഉപഗുപ്തൻ വന്നതിൽ അതിശയിപ്പിക്കുന്ന യാതൊന്നുമില്ല. മനുഷ്യത്വത്തിന്റെ അടയാളമായി അതിനെ കാണാനാവില്ല. ഉപഗുപ്തൻ  വന്നതുകൊണ്ട് വാസവദത്തയുടെ ആഗ്രഹം സഫലീകരിക്കുന്നില്ലല്ലോ. മാത്രമല്ല, അവൾ ബുദ്ധമതക്കാരിയായിരുന്നില്ല. അവൾ ജീവിതത്തെ തന്റേതായ നിലയിലാണ് നോക്കിക്കണ്ടത്. അവൾ ധാർമ്മികവും സദാചാരപരവുമായ വീക്ഷണമല്ല കൊണ്ടുനടന്നത്. അവൾ ലൗകികജീവിതത്തെയാണ് സ്നേഹിച്ചത്. സ്നേഹത്തെ പോലും ലൗകികമായാണ് അവൾ കണ്ടത്. സ്നേഹം അത്മാവിനെ പ്രകാശിതമാക്കും. എന്നാൽ അത് ജീവിച്ചിരിക്കുന്നതിന്റെ ഗുണമാണ്. സ്നേഹത്തിലൂടെ പരിവർത്തനവും ഗുണവും വർദ്ധിപ്പിക്കാമെന്നവൾ ചിന്തിച്ചു. അതുകൊണ്ടാണല്ലോ അവൾ ഉപഗുപ്തനിലേക്ക് ആകർഷിക്കപ്പെടുന്നത് .

വാസവദത്തയുടെ സ്നേഹത്തിനു വിശുദ്ധി 

അവൾ തൻ്റെ വിശുദ്ധിയെക്കുറിച്ചുള്ള സങ്കല്പത്തെ വീണ്ടെടുക്കുകയാണ്. ഉപഗുപ്തൻ്റെ ജീവിതത്തെ അവൾ മോഹനമായി കാണുന്നു.ഉപഗുപ്ത നിൽ അവൾ കാണുന്നത് തന്നിലില്ലാത്തതല്ല; തന്നിലുള്ളതു തന്നെയാണ്. ഒരാളോട് ഇഷ്ടം തോന്നണമെങ്കിൽ അയാളിൽ നമ്മളിലുള്ളത് കാണാനാകണം.  നമ്മുടെ തന്നെ ആന്തരികതയുടെ ഒരു കണ്ടെത്തലാണ് സ്നേഹം .നമുക്ക് എത്രമാത്രം ആന്തരികാനുഭവവുമായി താദാത്മ്യമുണ്ടോ അത്രത്തോളം  സ്നേഹത്തിൽ പരിവേക്ഷണം ചെയ്യാൻ സാധിക്കും. വാസവദത്തയും അതാണ് ചെയ്യുന്നത്. അവൾ ഗണിക എന്ന നിലയിൽ ജീവിക്കുന്നതിൽ ഉപഗുപ്തനോടുള്ള അഭിനിവേശം ഒളിപ്പിക്കപ്പെട്ടിരിക്കുകയാണ്. അതുകൊണ്ട് അവൾ സ്വയം വേശ്യാവൃത്തിയിൽ നിന്നു പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നില്ല. അവൾ സ്വയം സ്നേഹിക്കുകയാണ്. അവളുടെ വിശുദ്ധിയുടെ സങ്കൽപം മറ്റെങ്ങും കാണാത്തതു കൊണ്ടാണ് ഇങ്ങനെ സ്വയം സ്നേഹിക്കുന്നത്.

"ലോലമോഹനമായ്ത്തങ്കപ്പങ്കജത്തെവെല്ലും വലം - 
കാലിടത്തു തുടക്കാമ്പിൽ കയറ്റിവച്ചും,

രാമച്ചവിശറി പനിനീരിൽ മുക്കിത്തോഴിയെക്കൊ -
ണ്ടോമൽകൈവള കിലുങ്ങെയൊട്ടു വീശിച്ചും,

കഞ്ജബാണൻതൻ്റെ പട്ടംകെട്ടിയ രാജ്ഞിയെപോലൊരു 
മഞ്ജുളാംഗിയിരിക്കുന്നു മതിമോഹിനി. "

ഇത് ആത്മപ്രേമത്തിൽ നിന്നുണ്ടാകുന്നതാണ് .അവൾ അവളിൽ തന്നെയാണ് സൗന്ദര്യം കാണുന്നത്. അതുകൊണ്ടാണ് അവൾ ഉപഗുപ്തനിൽ മനുഷ്യനെ സങ്കല്പിക്കുന്നത്. പല തവണ ക്ഷണിച്ചു, വന്നില്ല. എന്നാലും ഇത്തവണ അവൾ പ്രതീക്ഷിച്ചു.എന്താണ് കാരണം? അവനിൽ അല്പമെങ്കിലും മനുഷ്യത്വം ഉണ്ടായിരിക്കുമല്ലോ.

"ഫലിച്ചതോ സഖി ,നിൻ്റെ പ്രയത്നവല്ലരി, രസം
കലർന്നതോ ഫലം, ചൊൽക കനിയായിതോ ?

എനിക്കു സന്ദേഹമില്ലയിക്കുറി,യോർക്കിലപ്പുമാൻ  
മനുഷ്യനാണല്ലോ! നീയും ചതുരയല്ലോ."

ഇതിന്റെയർത്ഥം വ്യക്തമാണ്. ഉപഗുപ്തൻ എത്രയൊക്കെ പിന്മാറിയാലും ,തന്നിലെ അനുരാഗത്തിൻ്റെ സത്യസന്ധതയും ശുദ്ധതയും മാനിച്ചു മടങ്ങിവരും. കാരണം ,അയാൾ ആത്യന്തികമായി ഒരു മനുഷ്യനാണല്ലോ. അയാളിൽ നിന്നു കേവലമനുഷ്യത്വമെങ്കിലും വാസവദത്ത പ്രതീക്ഷിക്കുന്നു .എന്നാൽ സംഭവിച്ചത് മറ്റൊന്നാണ്. അയാളിൽ മനുഷ്യത്വമുണ്ടെന്നു ധരിച്ചത് വെറുതെയായി. അയാൾ അഭ്യർത്ഥനകളെല്ലാം തള്ളിക്കളഞ്ഞു. ഒരു വെറും സന്ദർശനത്തിൽ ഇത്രമാത്രം ഭയമെന്തിനാണ്? അയാളിൽ മനുഷ്യത്വമില്ല. താൻ നിരന്തരമായി അവഗണിക്കുന്നതു കൊണ്ട് വാസവദത്തയ്ക്ക് ഉണ്ടായേക്കാവുന്ന അപമാനവും നിരാശയും ഉപഗുപ്തനെ  ബാധിക്കുന്നില്ല. കാരണം, ഉപഗുപ്തനിൽ മറ്റു മനുഷ്യർ ജീവിക്കുന്നില്ല .ഉപഗുപ്തൻ സ്വയം നിറഞ്ഞവനാണ് .അവിടെ മറ്റാർക്കും സ്ഥാനമില്ല. സ്നേഹമോ മമതയോ അവിടെ ചെലവാകുകയില്ല.

സ്നേഹത്തിനു പ്രത്യേക സമയമുണ്ടോ ?

ഇവിടെയാണ് ഉപഗുപ്തൻ്റെ എതിർ ചേരിയിലേക്ക് 'കരുണ' എന്ന കാവ്യം നീങ്ങുന്നത്. അത് വാസവദത്തയുടെ  കണ്ണിലൂടെയല്ല ,ഉപഗുപ്തൻ്റെ  കണ്ണിലൂടെയല്ല കാണേണ്ടത്.കുമാരനാശാൻ്റെ തൃക്കണ്ണിലൂടെ കാണണം. ഒരു മനുഷ്യവ്യക്തിയുടെ സ്നേഹപൂർണ്ണമായ ക്ഷണം സ്വീകരിക്കാൻ പോലും വിശാലതയില്ലാത്ത ഉപഗുപ്തൻ എങ്ങനെയാണ് മരണസമയത്ത് ആശ്വാസമാകുന്നത് ?സ്നേഹം എപ്പോഴും ഒരുപോലെയല്ലേ ?. സ്നേഹത്തിനു പ്രത്യേക സമയമുണ്ടോ? അങ്ങനെയാണല്ലോ ഉപഗുപ്തൻ്റെ പ്രവൃത്തിയിൽ നിന്നും മനസിലാക്കേണ്ടത്.അയാൾ സ്നേഹം പ്രകടിപ്പിക്കാൻ, അഭിമുഖമാകാൻ, ഒന്നു നേരിൽ കാണാൻ പാകമായ സമയം എന്നു കണക്കാക്കുന്നത് വാസവദത്ത ചുടുകാട്ടിൽ ചോരയൊലിപ്പിച്ചു കിടക്കുമ്പോഴാണ് .ഇത് ക്രൂരമാണെന്ന് ആർക്കാണ് അറിയാത്തത്? ഉപഗുപ്തൻ്റെ മനസ്സ് കല്ലാണ്. അവിടെ  മൃദുലവികാരങ്ങളില്ല.അത് വാസവദത്ത പ്രതീക്ഷിച്ചിരുന്നു.അതുകൊണ്ടാണ്  മനുഷ്യനാണല്ലോ എന്നു സമാധാനിക്കുന്നത്. എന്നാൽ തന്നെ മാനുഷികമായ യാതൊന്നും സ്വാധീനിക്കുകയില്ലെന്നാണ് ഉപഗുപ്തൻ ധ്വനിപ്പിക്കുന്നത്.

അയാൾ വാസവദത്തയുടെ അവസ്ഥയിൽ ക്രൂരമായ സുഖം അനുഭവിക്കുകയായിരുന്നോ ?ജീവിതത്തിൽ ഭൗതികസുഖം ഏറെ  അനുഭവിച്ച ഒരു സ്ത്രീ അന്ത്യകാലത്ത് മുറിവേറ്റു ചോരയിൽ കുളിച്ച്  നിലവിളിക്കുമ്പോൾ അതുകണ്ട് 'സമയമായി' എന്ന് ബോധ്യപ്പെടുത്താൻ ചെല്ലുന്നത് ,ഏത് സന്യാസിയായാലും ശരിയല്ല.അതുകൊണ്ടാണ് ആശാൻ മനുഷ്യൻ മരിച്ചിടത്ത്, അഗ്നിയെ ആശ്രയിക്കുന്നത്. അഗ്നിക്ക് ശുദ്ധിയുണ്ട്. അതിൽ അഴുക്ക് പിടിക്കില്ല. അത് എല്ലാ കളങ്കങ്ങൾക്കും മുകളിൽ വിശുദ്ധിയുടെ കൊടി പാറിക്കും. അഗ്നി എല്ലാത്തിനും ഉപരിയാണ് .അത് മാനവമല്ല, പ്രകൃതിയല്ല ,വികാരമല്ല, അരാജകത്വമല്ല.എന്നാൽ അതിൽ  നമ്മുടെയെല്ലാം പാപങ്ങളെ കഴുകാൻ പറ്റും. അഗ്നി നമ്മെ ശ്രദ്ധിക്കുന്നില്ലല്ലോ. ആശാൻ അത് ഉൾക്കൊണ്ട് എഴുതുകയാണ് .

"പാവക ,നീ ജയിക്കുന്നു
പാകവിജ്ഞാനത്താൽ നശ്യ-
ജ്ജീവലോകം തേടുമിന്നോ നാളെയോ നിന്നെ;

തൂലകർണത്തൊടില്ല നനഞ്ഞാൽ; ചൂടാൽ വരണ്ട 
ബാലരംഭയെക്കർപ്പൂരഖണ്ഡമാക്കും നീ. "

എല്ലാം അഗ്നിക്കുള്ളതാണ് .ഈ ലോകം നശിക്കാനുള്ളതാണ്. എല്ലാ ജീവഗണങ്ങളും ഇന്നോ നാളെയോ അഗ്നിയെ തേടുന്നു. ഇതാണ് സത്യം. ഉപഗുപ്തൻ്റെ ശരണമന്ത്രവും മിഴിനീർ ഒപ്പിയെടുക്കലുമൊക്കെ ആചാരങ്ങൾ മാത്രം .പരിക്ഷീണയും ഗത്യന്തരമില്ലാത്തവളുമായ വാസവദത്ത  തന്റെ മുന്നിൽ ഉപഗുപ്തൻ വന്നത് എന്തിനെന്നറിയാതെ അയാളോട് ആ കിടപ്പിലും സുജനമര്യാദ കാണിക്കുകയാണ്. അവിടെയും ഉപഗുപ്തൻ തോറ്റു. തന്നെ ഒന്നു കാണുവാൻ പോലും കൂട്ടാക്കാത്ത ഉപഗുപ്തൻ ഇപ്പോൾ വന്നത് എന്തിനെന്ന് അവൾ ചോദിക്കുന്നില്ല. അതിനുള്ള വിവേകം അവൾക്കുണ്ട്. അവൾ അപ്പോൾ അയാളുടെ മനുഷ്യത്വരഹിതമായ ബ്രാഹ്മണ്യത്തെ അനുകൂലിക്കുകയാണ്. അധികാരശക്തികൾ അങ്ങനെയാണ്.  അവർ നമ്മുടെ ബലക്ഷയനാളുകളിൽ ഉപചാരം ചൊരിയാൻ വരും .ആർക്കും ചെറുക്കാനാവില്ല. അവർ സ്ഥാപിക്കുന്നത് അവരുടെ 'ലോകവിശാലമായ' സഹിഷ്ണുതയും മമതയുമാണ്!എന്നാൽ ആ സഹിഷ്ണുതയും മമതയും അനൈഹികമാണ് .അതിനു മനുഷ്യമുഖമില്ല. ആശാൻ അവളുടെയുള്ളിലെ യഥാർത്ഥചിത്രം മറയ്ക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്.

മനുഷ്യൻ ഉമിത്തീ പോലെ 

തിരിയെ നോക്കുന്നിതവളതുകൾ സാകൂതമായും
നിരുദ്വേഗമായും ഹാ! നിർമ്മമതമായും."

അവൾക്ക് യാതൊന്നിനോടും മമതയില്ല. എല്ലാം മായക്കാഴ്ചകളായിരുന്നുവെന്ന് അവളറിഞ്ഞു. എല്ലാം അവിശ്വസനീയവും വ്യർത്ഥവുമാണ്. അതിൻ്റെ ഏറ്റവും വലിയ തെളിവാണ് അവളുടെ ജീവിതം. 

സുഖജീവിതം വേണ്ടുവോളം ആസ്വദിച്ച അവൾ ഒരു തെറ്റ് ചെയ്തതോടെ എല്ലാം നഷ്ടപ്പെട്ടു .അതിനുപുറത്ത് എവിടെയോ ആണ് ആത്മീയതയും സ്നേഹവും കാരുണ്യവും .മനുഷ്യർക്ക് അത് ലഭിക്കുകയില്ല .മനുഷ്യൻ ഉമിത്തീ പോലെയാണ്. അവന്റെയുള്ളിൽ അത് എരിയുകയാണ്. വേവുന്നതിനിടയിൽ അവൻ സ്വപ്നം കാണുന്നു. സ്വപ്നം കാണുമ്പോൾ അവനിലേക്ക് വരുന്ന വർണ്ണങ്ങളും ചാരുതകളും പെട്ടെന്നു നശിക്കാനുള്ളതാണ്. ഉപഗുപ്തനൊക്കെ പ്രലോഭനമാണ്. ജീവിതത്തിലില്ലാത്ത വിശുദ്ധി ഉണ്ടെന്ന് തോന്നിപ്പിക്കുന്ന മരീചിക .ഉപഗുപ്തൻ നമ്മളിലുള്ള വിശുദ്ധി ഉപയോഗിക്കാനാണ് ശ്രമിക്കുന്നത്. അതുകൊണ്ടാണ് മനുഷ്യവിരുദ്ധമായി പെരുമാറിയിട്ടും അയാൾ അതിൽ അല്പം പോലും കുറ്റബോധമില്ലാതെ വാസവദത്തയുടെ പതിതകാലത്ത് സന്ദർശിക്കാൻ വരുന്നത്.വാസവദത്തയിൽ നീലനമായ ശുദ്ധി അയാൾ ഉപയോഗപ്പെടുത്തുന്നു .ജീവിതത്തിൽ വഴിമുട്ടിയവർക്ക് , അപമാനിതരായവർക്ക്, ചുടലക്കാട്ടിൽ കഴിയുന്നവർക്ക് ,മുറിവേറ്റവർക്ക് മാത്രം കൊടുക്കാനുള്ളതാണോ അയാളുടെ ശരണമന്ത്രങ്ങൾ ?

"കരതലമുയർത്തിക്കാർ ചികുരതൻ ശിരസ്സിൽ വെ_
ച്ചുരചെയ്യുന്നു, വാക്കലിഞ്ഞമ്മുനീശ്വരൻ,

ശരണരത്നങ്ങൾ മൂന്നും 
ചെവിയിലേറ്റുടനന്ത:
കരണത്തിലണിഞ്ഞവൾ കാന്തി തേടുന്നു ."

ശരണമന്ത്രമെന്നാൽ ഒരു ഒഴിഞ്ഞോട്ടമാവരുത്. അത് അർത്ഥവത്തായി ജീവിക്കാനുള്ളതാണ്.അത് ബുദ്ധനിലുള്ള ശരണമാണ്; നേരായ വഴിയിലുള്ള സമർപ്പണമാണ്. അത് ഇരുട്ടിലൂടെയുള്ള പ്രകാശമാകണം. ഇരുട്ട് ,ആ പ്രകാശത്തിന്റെ വരവോടെ ഇല്ലാതാവണം. ഉപഗുപ്തനു അത് പ്രയോഗിക്കാൻ അവസരമുണ്ടായിരുന്നു. പക്ഷേ, അദ്ദേഹം ശരണമന്ത്രങ്ങളെ കാണുന്നത്, മരണത്തിന് മുഖാമുഖം നിൽക്കുന്നവരുടെ ആശ്വാസമെന്ന നിലയിലാണ്. ഇത് ജീവിതപരാങ്മുഖത്വമാണ്. ജീവിതത്തെ ഉപസംഹരിക്കാനുള്ളതല്ല ശരണമന്ത്രം. ഉപഗുപ്തനു വാസവദത്തയെ  ഭയമായിരുന്നു. അല്ലെങ്കിൽ അവളുടെ ജീവിതത്തെ ഭയമായിരുന്നു. ഒരു ശുദ്ധിയുടെ ആൾരൂപമായി സ്വയം ധരിച്ചിരിക്കുന്ന ഉപഗുപ്തനു വാസവദത്തയുടെ സാമീപ്യം തന്റെ പ്രതിച്ഛായയ്ക്ക് ദോഷമാകുമോ എന്നു ചിന്തിക്കുന്നുണ്ടാവാം.അതുകൊണ്ടാണല്ലോ 'സമയമായില്ല' എന്നു പറയുന്നത്.

 സന്തോഷം എങ്ങനെ നേടുന്നു ?

സ്നേഹം കൊണ്ട് വിളിക്കുന്ന ഒരു വ്യക്തിയെ കാണാൻ പ്രത്യേക സമയം നോക്കേണ്ടതുണ്ട് .വിയറ്റ്നാമിസ് ബുദ്ധിസ്റ്റ് സന്യാസിയായ തീച്ച് നാത് ഹാൻ പറയുന്നു :"നമുക്ക് സ്വാഭാവികമായ ഒരു ഭയമുണ്ട്, ഉള്ളിൽ. നമുക്ക് പലതിനെയും ഭയമാണ്- മരണം ,പ്രിയപ്പെട്ടവരുടെ നഷ്ടം , മാറ്റം, ഏകാന്തത.... ഇതെല്ലാം .ഭീതി ഇല്ലാതാകാൻ Mindfulness പരിശീലിച്ചാൽ മതി. നമുക്ക് എല്ലായിടത്തും പൂർണമായ ആശ്വാസം, സന്തോഷം കിട്ടും. ബുദ്ധമതത്തിൽ, എല്ലാ മാനസിക വികാരങ്ങളും - ദയ, പ്രേമം ,ഭയം, സങ്കടം ,നിരാശ തുടങ്ങിയവ -പ്രകൃതിയിലെ ജൈവാനുഭവമാണ്. അതിനെ ഒന്നിനെ പോലും പേടിക്കേണ്ടതില്ല ;എന്തെന്നാൽ മാനസികമായ രൂപാന്തരം സാധ്യമാണ്. "ഇതാണ് സമകാലിക ലോകത്ത് ഏറ്റവും ആദരവോടെ അനുയായികൾ കണ്ട, പ്രമുഖ ബുദ്ധസന്യാസിമാരിലൊരാളായ തീച് നാത് ഹാനിൻ്റെ സുചിന്തിതമായ അഭിപ്രായം.

എന്താണ് mindfulness?.അത് നമ്മുടെ ജീവിതത്തിൽ തന്നെയുള്ള സന്തോഷത്തിന്റെ അവസ്ഥകളെ നാം സ്വയം തിരിച്ചറിയുന്ന നിമിഷമാണ്. മനസ്സിന്റെ പൂർണമായ പ്രവർത്തനം ഉണ്ടാകണം. മനസ്സിൻ്റെ ശാന്തമായ സാന്നിദ്ധ്യത്തെ അറിയണം. ഒരു പ്രവൃത്തി ചെയ്ത് നമുക്ക് mindful  ആകാൻ സാധിക്കും. എപ്പോഴും ചുറ്റുമുള്ള വസ്തുക്കളോടും ആളുകളോടുമുള്ള ഐക്യത്തിൽ നിന്നു സന്തോഷം ലഭിക്കും. പക്ഷേ ,ഇത് നാം അറിയണം. മനസ്സിനെയും ശരീരത്തെയും ഐക്യത്തിൽ കൊണ്ടുവരികയാണ് പ്രധാനം.ഒരു ചെറിയ കാര്യം ചെയ്തുകൊണ്ടും നമുക്ക് പരമമായ സന്തോഷം നേടാം എന്നുള്ളതാണ് തീച്ച് നാത് ഹാനിൻ്റെ mindfulness ൻ്റെ അർത്ഥം .ഇതിനു നേരെ വിപരീതമല്ലേ ഉപഗുപ്തൻ്റെ പെരുമാറ്റം ?അദ്ദേഹം ബുദ്ധമതതത്ത്വങ്ങളെ വ്യാഖ്യാനിച്ചതിൽ പിശകുണ്ടായിരുന്നു. ഉപഗുപ്തനെ   ഏതോ മാനസികപ്രശ്നങ്ങൾ പിടികൂടിയിരുന്നു എന്നു വേണം അനുമാനിക്കാൻ .എല്ലാം പ്രകൃതിയിലെ ജീവനുള്ള പ്രതിഭാസങ്ങളായിരിക്കെ, അതെല്ലാം രൂപാന്തരത്തിനു വിധേയമായിരിക്കെ എന്തിനാണ് ഭയം ?

Sunday, September 22, 2024

എം.കെ.ഹരികുമാറിനെ ആദരിക്കുന്നു

 

 

 കൂത്താട്ടുകുളം നഗരസഭ എം.കെ.ഹരികുമാറിനെ ആദരിച്ചു .ചെയർപേഴ്സൺ വിജയ ശിവൻ ,വൈസ് ചെയർപേഴ്സൺ സണ്ണി കുര്യാക്കോസ് എന്നിവർ ചേർന്ന് ഉപഹാരം നല്കുന്നു .മുനിസിപ്പൽ കൗൺസിലർമാർ സമീപം/september 18, 2024

 

 



aകൂത്താട്ടുകുളം സിജെ മെമ്മോറിയൽ ലൈബ്രറി ,താലൂക്ക് ലൈബ്രറി കൗൺസിൽ ,പുരോഗമന കലാസാഹിത്യസംഘം യൂണിറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ എം.കെ.ഹരികുമാറിനെ ആദരിക്കുന്നു. എഴുത്തുകാരനും മുൻ എം.എൽ.എ യുമായ ജോൺ ഫെർണാണ്ടസ്, താലൂക്ക് ലൈബ്രറി കൗൺസിൽ ഭാരവാഹി ജോസ് കരിമ്പന എന്നിവർ ഹരികുമാറിനു ഉപഹാരം നല്കുന്നു.

Sunday, September 15, 2024

m k harikumar

 




a


എം.കെ.ഹരികുമാറിനു ഓണററി ഡോക്ടറേറ്റ്

 

metrovartha


 

എം.കെ.ഹരികുമാറിനു ഓണററി ഡോക്ടറേറ്റ് 


കൊല്ലം :ഗ്ലോബൽ ഹ്യൂമൻ റൈറ്റ്സ് ട്രസ്റ്റും മണിപ്പൂർ ഏഷ്യൻ ഇൻ്റർനാഷണൽ യൂണിവേഴ്സിറ്റിയും ചേർന്ന് സാഹിത്യവിമർശകൻ എം.കെ.ഹരികുമാറിനു നല്കുന്ന ഓണററി ഡോക്ടറേറ് കൊല്ലം പ്രസ് ക്ളബിൽ ചേർന്ന ചടങ്ങിൽ ജസ്റ്റിസ് എൻ.തുളസിഭായി സമ്മാനിച്ചു.

ഡോ. എം. ശാർങഗധരൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഗ്ളോബൽ ഹ്യൂമൻ റൈറ്റ്സ് ട്രസ്റ്റ് പ്രതിനിധി ഡോ. എൽ .സുശീലൻ ആമുഖപ്രസംഗം നടത്തി. അഡ്വ. സി.ആർ.അജയകമാർ ,ഡോ. എസ്. സുഷമ എന്നിവർ പ്രസംഗിച്ചു. നാല് പതിറ്റാണ്ടിലേറെ നീണ്ട  സാഹിത്യസപര്യയെയും ഇരുപത്തിയേഴ് വർഷമായി എഴുതുന്ന 'അക്ഷരജാലകം' പംക്തിയെയും മുൻനിറുത്തിയാണ് ഡോക്ടറേറ്റ് ലഭിച്ചത്. സാഹിത്യരചനയുടെ പേരിൽ ഒരു പൂവ് സമ്മാനമായി ലഭിച്ചാലും ആഹ്ളാദകരമാണെന്നു ഹരികുമാർ മറുപടി പ്രസംഗത്തിൽ പറഞ്ഞു.

സാഹിത്യസൈദ്ധാന്തികനും സാഹിത്യ തത്ത്വചിന്തകനും നോവലിസ്റ്റും  കവിയുമായ ഹരികുമാർ തൻ്റെ സിദ്ധാന്തങ്ങളായ നവാദ്വൈതം, സ്യൂഡോറിയലിസം ,പോസ്റ്റ് പോസ്റ്റ് മോഡേണിസം എന്നിവ സ്വന്തം നോവലുകളിൽ പ്രായോഗികമായി ആവിഷ്ക്കരിക്കുകയും ചെയ്തു.
മുപ്പത് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. ഇനിയും പുസ്തകരൂപത്തിൽ വരാത്ത നൂറുകണക്കിനു ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.ഇന്ത്യയിൽ തന്നെ സമാനതകളില്ലാത്ത അക്ഷരജാലകം ഇപ്പോൾ മെട്രോവാർത്തയിലാണ്  പ്രസിദ്ധീകരിച്ചുവരുന്നത്.

'ആത്മായനങ്ങളുടെ ഖസാക്ക്'(1984) എന്ന കൃതിയിലൂടെ എം.കെ. ഹരികുമാർ ഒരു മലയാള നോവലിനെക്കുറിച്ചു മാത്രമുള്ള ആദ്യത്തെ വിമർശനകൃതി യാഥാർത്ഥ്യമാക്കി. 'ഖസാക്കിൻ്റെ ഇതിഹാസ'ത്തെക്കുറിച്ചുള്ള ആദ്യ വിമർശനകൃതിയാണിത്. ആർക്കിടെക്റ്റ്  കാവിള എം. അനിൽകുമാറും അർബൻ ആർക്കിടെക്ട് ഇ.കെ. മുരളീ മോഹനും ചടങ്ങിൽ ഓണററി ഡോക്ടറേറ്റ് ഏറ്റുവാങ്ങി. 

എം.കെ.ഹരികുമാറിൻ്റെ ബുദ്ധിസ്റ്റ് നീലാകാശങ്ങൾ ,ഒ.വി.വിജയൻ സമസ്യ എന്നീ പുസ്തകങ്ങൾ കേരള യൂണിവേഴ്സിറ്റി കോമേഴ്‌സ് വിഭാഗം മുൻ മേധാവിയും എഴുത്തുകാരനുമായ  ഡോ.എൻ. ശാർങ്ഗധരൻ ജസ്റ്റിസ് എൻ തുളസി ഭായിക്കു നൽകി പ്രകാശനം ചെയ്തു .ഡോ. എസ്. സുഷമയുടെ തിരഞ്ഞെടുത്ത കവിതകൾ എം.കെ.ഹരികുമാർ പ്രകാശനം ചെയ്തു .

ഗ്ളോബൽ ഹ്യൂമൻ റൈറ്റ്സ് ട്രസ്റ്റും മണിപ്പാൽ ഏഷ്യൻ ഇൻറർനാഷണൽ യൂണിവേഴ്സിറ്റിയും ചേർന്ന് നൽകുന്ന ഓണററി ഡോക്ടറേറ്റ് കൊല്ലം പ്രസ്ക്ളബിൽ എം.കെ.ഹരികുമാറിനു  ജസ്റ്റിസ് എൻ. തുളസിഭായി സമ്മാനിക്കുന്നു. അഡ്വ. സി.ആർ. അജയകുമാർ ,ജി.എച്ച്.ആർ.ടി പ്രതിനിധി ഡോ. എൽ. സുശീലൻ ,ഡോ. എസ്. സുഷമ , ഡോ. എൻ. ശാർങ്ഗധരൻ എന്നിവർ സമീപം .













Saturday, August 17, 2024

എം.കെ.ഹരികുമാറിനു അബുദാബി ശക്തി അവാർഡ് -2024

 


എം.കെ.ഹരികുമാറിനു 
അബുദാബി ശക്തി അവാർഡ് 


കണ്ണൂർ: എം.കെ.ഹരികുമാറിൻ്റെ 'അക്ഷരജാലകം' എന്ന പുസ്തകത്തിനു (രണ്ടു വാല്യം) സാഹിത്യനിരൂപണത്തിനുള്ള അബുദാബി ശക്തി അവാർഡ് ലഭിച്ചു. സാഹിത്യ നിരൂപകനായിരുന്ന തായാട്ട് ശങ്കരൻ്റെ പേരിലുള്ളതാണ് ഈ അവാർഡ്.  
മെട്രോവാർത്തയിൽ ഹരികുമാർ എഴുതുന്ന അക്ഷരജാലകം എന്ന പംക്തിയുടെ സമാഹാരമാണ് ഈ കൃതി.
25000 രൂപയും പ്രശംസാ ഫലകവും അടങ്ങുന്ന അവാർഡ് ഈ മാസം 25 ന് ചെങ്ങന്നൂരിൽ സമ്മാനിക്കും .
മറ്റ് അവാർഡുകൾ: 

ഷാജി എൻ. കരുൺ (ശക്തി ടി.കെ.രാമകൃഷ്ണൻ പുരസ്കാരം )
ശ്രീകാന്ത് താമരശ്ശേരി (കവിത ,കടൽ കടന്ന കറിവേപ്പുകൾ) ,ഗ്രേസി (കഥ ,ഗ്രേസിയുടെ കുറുംകഥകൾ ) ,മഞ്ജു വൈഖരി (കഥ ,ബോധി ധാബ),ജാനമ്മ കുഞ്ഞുണ്ണി(നോവൽ ,പറയാതെ പോയത് ), കാളിദാസ് പുതുമന (നാടകം ,നാടകപഞ്ചകം ) ,ഗിരീഷ് കളത്തിൽ (നാടകം ,ഒച്ചയും കാഴ്ചയും), ദിവാകരൻ വിഷ്ണുമംഗലം (ബാലസാഹിത്യം, വെള്ള ബലൂൺ), ഡോ. രതീഷ് കാളിയാടൻ (ബാലസാഹിത്യം ,കുട്ടിക്കുട ഉഷാറാണ് ) ,മീനമ്പലം സന്തോഷ് (വൈജ്ഞാനിക സാഹിത്യം ,വേദി ജനകീയ നാടകം ), പ്രൊഫ വി. കാർത്തികേയൻ നായർ (ചരിത്ര പഠനവും സമൂഹവും), ആർ.വി. എം. ദിവാകരൻ (നിരൂപണം, കാത്തു നിൽക്കുന്നൂ കാലം) ,പി പി. ബാലചന്ദ്രൻ (ഇതര സാഹിത്യം ,എ.കെ.ജിയും ഷേക്സ്പിയറും ).സിയാർ പ്രസാദ് (കവിത ,ഉപ്പുകൾ),പി.പി. അബൂബക്കർ (മാധ്യമ പ0നം) എന്നിവർക്ക് പ്രത്യേക പരസ്കാരം നൽകും .
ABUDABI SAKTHI AWARD 2024/M K HARIKUMAR 
A




  • Wednesday, August 14, 2024

    അക്ഷരജാലകം /എം.കെ.ഹരികുമാർ:വിർജിനിയ വുൾഫ് ,യതി ,ടാഗോർ







    ഇംഗ്ലീഷ് സാഹിത്യകാരി വിർജിനിയ വുൾഫ് (1882-1942)എഴുതിയ 'എ റൂം ഓഫ് വൺസ് ഓൺ'(ഒരുവളുടെ സ്വന്തം മുറി ,1929)എന്ന കൃതി എഴുത്തുകാരികളുടെ ആഭ്യന്തരവും ചരിത്രപരവുമായ അതിജീവനത്തെക്കുറിച്ചാണ് സംസാരിക്കുന്നത്.ഇംഗ്ലീഷ് സാഹിത്യത്തിൽ കഴിഞ്ഞ 200 വർഷത്തിനിടയ്ക്ക് ,ഒരു കവിക്ക് ഒരു അടിമയെക്കാൾ ഒട്ടും പരിഗണന ലഭിച്ചിട്ടില്ലെന്ന് അവർ എഴുതുന്നത് നടുക്കമുണ്ടാക്കുന്നതാണ് .200 വർഷങ്ങൾക്കിടയിൽ ഒരു സ്ത്രീക്ക് സാഹിത്യരംഗത്ത് പട്ടിയുടെ വില പോലും കിട്ടിയില്ലെന്നാണ് അവർ തെളിവ് നിരത്തി സ്ഥാപിക്കുന്നത്. ബുദ്ധിപരമായ സ്വാതന്ത്ര്യം ലഭിക്കുമ്പോൾ മാത്രമേ എഴുതാനാവൂ.

    ജനാധിപത്യപ്രക്രിയയിൽ എല്ലാവരും സ്വതന്ത്രരല്ല. ചിലർക്ക് മാന്യമായ തൊഴിലുണ്ടാകാം. എന്നാൽ ആ തൊഴിലിൽ അവർ വല്ലാത്ത പാരതന്ത്ര്യം അനുഭവിക്കുന്നുണ്ട്. തൊഴിലിൻ്റെ അലിഖിത നിയമങ്ങൾ അവരെ ചിന്താസ്വാതന്ത്ര്യം അനുഭവിക്കുന്നതിൽ നിന്ന് വിലക്കുന്നു.

    ഒരു സിനിമ കാണാൻ സ്വാതന്ത്ര്യമുണ്ട്. എന്നാൽ തിയേറ്ററിൽ ഇരിക്കുമ്പോൾ അതിൻ്റെ നിയമങ്ങൾ പാലിക്കണം. അതുകൊണ്ട് സിനിമ ആസ്വദിച്ചു എന്ന് സ്വയം പറയുകയേ നിവൃത്തിയുള്ളൂ. ഉന്നത പദവിയിലിരിക്കുന്നവർക്കും വിദ്യാഭ്യാസപരമായി ഉയർന്നവർക്കും ജീവിതകാലമത്രയും ഈ 'തീയേറ്റർ' ചട്ടക്കൂടിൽ നിന്ന് പുറത്തുവരാനാകില്ല.അവർ സിനിമ ആസ്വദിക്കുകയാവാം ,അല്ലെങ്കിൽ ബോറടിക്കുകയാവാം. പക്ഷേ ,മിണ്ടാൻ സാധിക്കില്ല. അതുകൊണ്ട് പ്രതിഭയുണ്ടായാലും രക്ഷയില്ല. അത് പ്രകടിപ്പിക്കാൻ പറ്റുന്നില്ല .മനസ്സിൽ നൂറുകണക്കിന് വിവരങ്ങൾ വന്നടിയുകയാണ് .ദിവസേന ആ  ഭാരം കൂടുകയാണ്. പുതിയത് വരുമ്പോൾ പഴയത് കളയാനൊക്കില്ലല്ലോ. പത്തൊമ്പതാം നൂറ്റാണ്ടിലെ ഒരു കവിയെ പോലെയല്ല ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ കവി.അയാൾ കഴിഞ്ഞ 200 വർഷത്തെ അധികചരിത്രവും കൂടി ചുമക്കുന്നു. ഷേക്സ്പിയർക്ക്  ഉണ്ടായിരുന്നതിനേക്കാൾ ലോകവിജ്ഞാനം ഇന്നത്തെ ഒരു നാടകപ്രവർത്തകനോ രചയിതാവിനോ  ഉണ്ടായിരിക്കാം .എന്നാൽ ഷേക്സ്പിയറിന്റെ പ്രതിഭയില്ല. ഷേക്സ്പിയർ എഴുതിയ പോലെ ,അല്ലെങ്കിൽ അതിനും മുകളിൽ ഒരു വാക്യമെഴുതാൻ അറിയില്ല.

    സംയുക്തമായ അവബോധം 

    അറിവ് കൂടിയതുകൊണ്ട് കലയിൽ നേട്ടമുണ്ടാക്കാൻ കഴിയണമെന്നില്ല. കലാപരമായ ബുദ്ധി അനിവാര്യമാണ്. ഷേക്സ്പിയറേക്കാൾ അറിവുള്ളവർ ആ അറിവ് കൊണ്ട് എന്ത് ചെയ്തു എന്ന് സ്വയം ആലോചിക്കണം. ഷേക്സ്പിയർ സ്വന്തം കഥകൾ പോലുമല്ല നാടകങ്ങൾക്ക് വേണ്ടി ഉപയോഗപ്പെടുത്തിയത്. ഫ്രഞ്ച് നാടോടി കഥകളും മറ്റുമാണ് അദ്ദേഹം സ്വീകരിച്ചത്. രണ്ടു വ്യക്തികൾക്കിടയിലെ ശൈഥില്യവും തകർച്ചയും മാനസികമായ യുദ്ധങ്ങളും നിരീക്ഷിക്കുന്ന ഒരാൾക്കു മാത്രമേ മാക്ബത്ത് ,ഒഥെല്ലോ തുടങ്ങിയ  നാടകങ്ങൾ എഴുതാൻ കഴിയൂ.

    ഷേക്സ്പിയർ ഗ്രീക്ക് ,റോമൻ പാരമ്പര്യങ്ങളെ മനസ്സിലാക്കാതെ ,നിയമങ്ങൾ ശ്രദ്ധിക്കാതെയാണ് നാടകമെഴുതിയതെന്ന് ആക്ഷേപിക്കുന്നവരുണ്ട്.  വിമർശകനായ ജോസഫ് വാർട്ടൺ ((1722-1800) ഈ നിലപാടിൽ നിന്നു കൊണ്ടാണ് ടെംപസ്റ്റ്, കിംഗ് ലിയർ എന്നീ നാടകങ്ങളെ സമീപിക്കുന്നത്.

    എന്നാൽ നിയമങ്ങളനുസരിച്ച് എഴുതുന്നതല്ല സാഹിത്യം; ലക്ഷണയുക്തമായ നാടകമോ കാവ്യമോ വേണ്ട .പുതിയ രൂപം സൃഷ്ടിക്കുകയാണ് വേണ്ടത് .അതിനെക്കുറിച്ചാണ് പഠനങ്ങളുണ്ടാകുന്നത്. അതാണ് നിലനിൽക്കുന്നത്. ഇതിനു അറിവുകൾ സമാഹരിച്ചതിൽ പോരാ .കലാപരമായ ജിജ്ഞാസയോടെ വസ്തുതകളെ  സമീപിക്കണം.കോളജിൽ പോയതുകൊണ്ട് ശരിയായ അറിവ് കിട്ടണമെന്നില്ലെന്ന് വിർജിനിയ വുൾഫ് പറയുന്നുണ്ട്. വിദ്യാഭ്യാസത്തിൻ്റെ ഒരു ഭാഗികവീക്ഷണംകൊണ്ട് മഹത്തായ സൃഷ്ടി -ദസ്തയെവ്സ്കിയുടെ കരമസോവ് സഹോദരന്മാർ ,ടോൾസ്റ്റോയിയുടെ യുദ്ധവും സമാധാനവും പോലുള്ളത് - നടത്താനാവില്ല. വുൾഫ് വനിതാ എഴുത്തുകാരോട് പറയുന്നത് വിവിധതരം കൃതികൾ എഴുതണമെന്നാണ്. എങ്കിൽ മാത്രമേ പാരമ്പര്യം സൃഷ്ടിക്കാനാവൂ.അതിനായി പണം സ്വരൂപിക്കണം. ഒരു സംയുക്തമായ ജീവിതവീക്ഷണത്തിലൂടെ മാത്രമേ സാകല്യമായ ലോകത്തെ അനുഭവിക്കാൻ കഴിയുകയുള്ളൂ. യാതൊരു ഭാരവുമില്ലാതെ യാത്രചെയ്യാനും സ്വപ്നം കാണാനും ചരിത്രത്തെ അവലോകനം ചെയ്യാനും നിങ്ങളുടെ കൈയിൽ പണവും സമയവും വേണം.സ്വസ്ഥതയില്ലെങ്കിൽ എങ്ങനെ എഴുതാനൊക്കും? വിവിധ തരം  പുസ്തകങ്ങൾ ,പല ശാഖകളിൽ പെട്ടത് ,എഴുതുകയാണെങ്കിൽ അതിൻ്റെ സമഗ്രമായ അറിവ് ഒരു മികച്ച കഥയെഴുതാൻ ചിലപ്പോൾ സഹായിക്കും .

    യാഥാർത്ഥ്യം തൊട്ടരികെ

    അതാണ് വുൾഫ് ഉദ്ദേശിക്കുന്നത്. എഴുതാനുള്ള വിഷയത്തിന് വേണ്ടി കാത്തിരിക്കുന്നതിൽ പോലും തെറ്റ് പറ്റാം.ഉദാഹരണത്തിന്, എന്താണ് യാഥാർത്ഥ്യമെന്നു ചിന്തിച്ചു അലയേണ്ട. അത് കണ്ടുപിടിക്കാനുള്ള വൈഭവമാണ് പ്രധാനം .യാഥാർത്ഥ്യം നിങ്ങൾ നടക്കുന്ന വഴിയിൽ കാണും. ചിലപ്പോൾ ഒരു ദിനപത്രത്തിന്റെ ആരും ശ്രദ്ധിക്കാത്ത ഒരു പേജിലായിരിക്കും അതുണ്ടാവുക. ഒരു പൂവ് നിങ്ങളിൽ യാഥാർത്ഥ്യബോധം ഉണ്ടാക്കാവുന്നതാണ്. വീണു കിടക്കുന്ന പൂവ് കവിക്ക് ഒരു പുതിയ ലോകം തന്നെ കാണിച്ചു കൊടുത്തേക്കാം. ഏതു സംഭവവും വസ്തുവും നിങ്ങളെ ഉണർത്താൻ പര്യാപ്തമാണ് .ഒരു സാഹിത്യകാരിയെ കൊണ്ട്, സാഹിത്യകാരനെ കൊണ്ട് സമൂഹത്തിന് വളരെ പ്രയോജനമുണ്ട്. പക്ഷേ ,സമൂഹം ഒന്നടങ്കം യു ട്യൂബ് ചാനലുകളിലെ നുണകൾ കേട്ട് അതിൽ മുഴുകുന്ന കാലത്ത് തീവ്രമായ സത്യാന്വേഷണം ആവശ്യമായിരിക്കുന്നു .ഏതാനും മിനിറ്റ് ദൈർഘ്യമുള്ള യൂട്യൂബ് വീഡിയോകളിലൂടെ ചിലർ നടത്തുന്ന രാഷ്ട്രീയ, മത പ്രസംഗങ്ങളും ചർച്ചകളും അഭിപ്രായ രൂപീകരണം ഉണ്ടാക്കുകയല്ല, ശാന്തമായ അന്തരീക്ഷത്തെ തകർക്കുകയാണ് ചെയ്യുന്നത്. തെറ്റായ വിവരങ്ങൾ ശരിയാണെന്ന നാട്യത്തിൽ സ്ഥാപിക്കാൻ ശ്രമിക്കുകയാണ്. എന്നാൽ കഥാകാരന്മാർ ഇതിനെതിരെ ഒന്നും എഴുതുന്നില്ല. ജീവിതം തുറന്നുകാണിക്കാൻ കിട്ടുന്ന അവസരം പാഴാക്കുന്നതാണ് ഇന്നത്തെ ദുരന്തം.

    കെ.വി.പ്രവീണിന്റെ 'ഭൂമിയിൽ നിഷ്കളങ്കതയ്ക്ക് മാത്രമായി ഒരിടമില്ല '(ഡിസി)എന്ന കഥാസമാഹാരം ഇപ്പോൾ വായിച്ചു പൂർത്തിയാക്കിയതേയുള്ളു. ഈ സമാഹാരത്തിലെ ടൈറ്റിൽ കഥ പോലെ തന്നെ പ്രധാനമാണ് 'മൂന്ന് വൃദ്ധന്മാരുടെ സായാഹ്നം' എന്ന കഥയും. വൃദ്ധൻമാർക്ക് വൈകുന്നേരങ്ങളിൽ  ഒരുമിച്ചിരിക്കാനല്ലാതെ വേറൊന്നും ചെയ്യാനില്ല.അവർ സ്വന്തം ഏകാന്തതയും വിരക്തിയും ഭക്ഷിക്കുകയാണ്. എന്നാൽ അതുപോലും സാവധാനം ഇല്ലാതാകുന്നതിനെക്കുറിച്ചാണ് ഈ കഥ. ലോകത്തെ താൽപര്യത്തോടെ കഥാകൃത്ത് പ്രവീൺ നോക്കിയതുകൊണ്ടാണ് ഈ കഥ എഴുതപ്പെട്ടത്. 

    നിങ്ങൾക്ക് യാഥാർഥ്യം വേണമെങ്കിൽ അത് പ്രത്യക്ഷപ്പെടും. വുൾഫ് പറഞ്ഞതുപോലെ എഴുത്തിൻ്റെ വിവിധ രൂപങ്ങൾ പരീക്ഷിച്ചയാളാണ് നിത്യചൈത്യയതി. അദ്ദേഹം ഒരു സന്യാസിയല്ലായിരുന്നു. കവിയും മന:ശാസ്ത്രജ്ഞനും പരിഭാഷകനും അധ്യാപകനും ഗ്രന്ഥകാരനുമായിരുന്നു. യതി ഭാഷയുടെ വിവിധ രൂപങ്ങളെ  ഒരുപോലെ ചലിപ്പിച്ചു .ഒരു വേദാന്ത വ്യാഖ്യാതാവ് എന്ന നിലയിൽ നിന്ന് കലാസ്വാദകൻ എന്ന നിലയിലേക്കുള്ള യാത്രയാണ് യതിയെ മറ്റുള്ളവരിലേക്ക് ആകർഷിച്ചത് .

    മനുഷ്യർക്ക് വേണ്ടി 

    യതിയുടെ 'മരണമെന്ന വാതിലിനപ്പുറം' എന്ന ഗ്രന്ഥത്തിൽ 'ജീവിതസായാഹ്നം' എന്നൊരു ലേഖനമുണ്ട്. അതിൽ ഇങ്ങനെ വായിക്കാം:'നമ്മുടെ ശരീരം വെറും കുറെ ജഡപദാർത്ഥമല്ല.നിത്യശുദ്ധമുക്തമായ ആത്മാവ് മാത്രമല്ല ,അനേക ജന്മത്തെ വളർച്ചയും തളർച്ചയും ,ഉദയാസ്തമയങ്ങളും കൊണ്ട് വിലയുറ്റതാക്കിത്തീർത്ത ഒരു മഹാസംഭവമാണ്. അതിലെ ഓരോ നിമിഷവും അർത്ഥഗർഭമാണ്. മഹാസിദ്ധികളുടെ വിളനിലമാണ്. ജനിക്കുമ്പോൾ തന്നെ മരണവും നമുക്ക് സഹയാത്രികനായി വരുന്നു. രാഗദ്വേഷവിമുക്തമായ സമാധാനമാണ് ആരോഗ്യം. രാഗദോഷങ്ങളുടെ കാലുഷ്യമാണ് രോഗം.രോഗഗ്രസ്തമാക്കുന്ന രാഗദ്വേഷങ്ങൾ കൊണ്ട് നാം തരളിതരാകുന്നത് ഈ ജീവസംഘാതത്തിന് പോഷണം നൽകുവാൻ ആഹാരമില്ലാതെ വരുമ്പോഴാണ് ,ജീവിതയാത്രയ്ക്ക് ലഭിച്ചിരിക്കുന്നതായ ഈ ഭൂതഭൗതികമായ വാഹനം നശിച്ചു പോകുമോ എന്നു ഭീതിയുണ്ടാവുമ്പോഴാണ്, നമ്മുടെ വംശ വർദ്ധനവിനായി ഒരിണയെ കണ്ടെത്തുന്നവൻ കഴിയാതെ പോകുമ്പോഴാണ്, ഈ ജീവിതത്തിൽ ആദ്യന്തം അതിന് സാരള്യമുണ്ടാക്കികൊടുക്കുവാൻ അതിൽ നിരന്തരമായി പ്രവർത്തിക്കേണ്ടതായ സ്നേഹമകരന്ദം ലഭിക്കാതിരിക്കുമ്പോഴാണ്.'

    യതിയുടെ സമ്മിശ്രവും സംയുക്തവും  വ്യാമിശ്രവുമായ അവബോധത്തിന്റെ അടിസ്ഥാനം ഇതാണ്. അദ്ദേഹം ഇംഗ്ലീഷിൽ കവിതകളെഴുതി. മലയാളത്തിൽ സാഹിത്യവിമർശനം എഴുതി.ചിലിയൻ കവി പാബ്ളോ നെരൂദയുടെ ആത്മകഥ 'മെമോയിർസ്' പരിഭാഷപ്പെടുത്തി. യതി ഒരു ശാഖയിൽ ഒതുങ്ങി നിന്നില്ല .അതേസമയം യതി ഒരു പാരമ്പര്യം സൃഷ്ടിച്ചു.യതി കവിതകൾ മാത്രമാണ് എഴുതിയിരുന്നതെങ്കിൽ ഏറ്റവും വലിയ കവികളിൽ ഒരാളാകുമായിരുന്നു.കാരണം ,കവിക്ക് വേണ്ട സഹജമായ ദർശനശേഷി യതിക്കുണ്ടായിരുന്നു. സമഗ്രവും വിപുലവുമായ അറിവ് നേടിയതിനൊപ്പം യതി ഒരു ശാഖയിൽ തന്റെ മാസ്റ്റർപീസ് രചിച്ചില്ല. ഇത് ഏതൊരു എഴുത്തുകാരനും ശ്രദ്ധിക്കേണ്ടതാണ്. എല്ലാ ശാഖകളിലും കൃതികൾ എഴുതുന്നത് തെറ്റല്ല ;പക്ഷേ, ഒരു മാസ്റ്റർപീസ് ഉണ്ടായിരിക്കണം. ടാഗോർ എല്ലാ ശാഖകളിലും പ്രവർത്തിച്ചു .എന്നാൽ കവിതയിൽ 'ഗീതാഞ്ജലി' എന്ന അതിമഹത്തായ കാവ്യം രചിച്ചു. ഇന്ത്യയുടെ മിസ്റ്റിക് പാരമ്പര്യത്തെ അഗാധമായി, നൂറ്റാണ്ടുകളിലൂടെ ,പിന്തുടർന്ന ഒരാളുടെ ആത്മഭാഷണമാണത്. ഒരാൾ ഒരു കവിത എഴുതുന്നത് ദൈവത്തിനു വായിക്കാൻ വേണ്ടിയാണെന്ന് ടാഗോർ സൂചിപ്പിക്കുന്നുണ്ട്. 

    ഇതേ വിഷയം യതിയും  എഴുതിയിട്ടുണ്ട് .എന്നാൽ അത് ഒരു ലേഖനത്തിലാണ് കണ്ടത്. 'കാലത്തിൻ്റെ നിഗൂഢത' എന്ന ലേഖനത്തിൽ ഇങ്ങനെ എഴുതിയിരിക്കുന്നു :'കാലപ്രവാഹത്തെ അവധാനതയോടെ നിരീക്ഷണം ചെയ്യുന്ന ഒരാൾക്ക് തീർച്ചയായും തൻ്റെ ഹൃദയമിടിപ്പിൽ തന്നെ കാലപ്രവാഹവും ബോധപ്രവാഹവും ഏകീകരിക്കുന്നതായി അനുഭവപ്പെടും. നമ്മുടെ ശ്വാസോച്ഛ്വാസഗതി ശ്രദ്ധിച്ചാൽ ഇത് മനസിലാക്കാം.  ഉള്ളിലേക്ക് ശ്വാസം എടുക്കുന്നതും ശ്വാസം പുറത്തേക്ക് കളയുന്നതും വ്യത്യസ്തമായ പ്രക്രിയകളാണെങ്കിലും അവയ്ക്ക് തമ്മിൽ ഒരു ഉഭയസംബന്ധമുണ്ട്. പുറത്തേക്ക് കളയുന്ന ശ്വാസം ജീവനെ ക്ഷയിപ്പിച്ചുകൊണ്ടിരിക്കും. അകത്തേക്ക് എടുക്കുന്നത് ജീവനെ പുനരുദ്ധരിച്ചുകൊണ്ടിരിക്കും. അതുകൊണ്ടാണ് വേദമന്ത്രമായ 'ഓം' പ്രണവമായിത്തീരുന്നത്. ശരീരത്തിലെ ഓരോ കോശവും അക്ഷരാർത്ഥത്തിൽ തന്നെ ജീവൻ്റെ ശോണിമയോടു കൂടിയതാണ്. താളനിബദ്ധമായ ശ്വാസോച്ഛ്വാസത്തിന് ഒരു സംഗീതാത്മകതയുണ്ട് .അത് നമ്മെ ഒരു മോഹനനിദ്രയിലാഴ്ത്തി വിസ്മൃതിയിലേക്ക് കൊണ്ടുപോകുന്നു.  ഒരു ജീവൻ ആദ്യശ്വാസം എടുത്തതു മുതൽ അതിൻ്റെ അവസാനശ്വാസം വരേക്കും ജീവനെ ഇടമുറിയാതെ നിലനിർത്തുന്നത്  ഹൃദയസ്പന്ദനത്തിന്റെ ആവർത്തനമാണ്.'യതിയുടെ  ശാരീരികശാസ്ത്രപരവുമായ അറിവ് എത്ര മൗലികമാണെന്ന് നോക്കുക. ശ്വാസോച്ഛ്വാസത്തിൻ്റെ സംസീതം പോലും തിരിച്ചറിഞ്ഞ യതി സാഹിത്യകലയിലല്ല, ജ്ഞാനമേഖലയിലാണ് കൂടുതൽ പ്രവർത്തിച്ചത്.സംയുക്തമായ അവബോധം നേടിയ യതി മനുഷ്യർക്ക് വേണ്ടി ചിന്തിച്ചതുകൊണ്ടാണ് പ്രൊഫഷണലാകാതിരുന്നത്. 

    ഉത്തരരേഖകൾ 

    1)ചങ്ങമ്പുഴ കൃഷ്ണപിള്ള ജീവിതത്തെ എങ്ങനെയാണ് സ്നേഹിച്ചത്?

    ഉത്തരം: ഒരു കവിക്ക് മാത്രം കഴിയുന്ന ഭ്രാന്തുപിടിച്ച സ്നേഹമായിരുന്നു അത്. തീവ്രമായ ആത്മാർത്ഥതയുള്ളപ്പോൾ ദുഃഖം ഇരട്ടിക്കും. തന്നെ മലയാളസാഹിത്യം ചതിച്ചു എന്ന് തോന്നിയപ്പോൾ വേദനിച്ച് 'പാടുന്ന പിശാച് ' എന്ന കവിത എഴുതേണ്ടി വന്നത് അതുകൊണ്ടാണ്.

    2)എഴുത്തുകാർ കാലത്തിനൊത്തു മാറേണ്ടതുണ്ടോ ?

    ഉത്തരം: പുതിയ കാലത്തെ മനുഷ്യരുടെ മനോഭാവവും അറിവും മാറിയിരിക്കുകയാണ്. ഇതിനെക്കുറിച്ച് എം.പി .നാരായണപിള്ള പറഞ്ഞത് ഇതാണ്: 'അനുദിനം വികസിച്ചു വരുന്ന വായനക്കാരന്റെ സംവേദനക്ഷമതയ്ക്കൊപ്പം വളരാൻ, അല്ലെങ്കിൽ അതിനേക്കാൾ ഒരുപടി മുന്നിൽ നിൽക്കാൻ കഴിയാത്ത എഴുത്തുകാർ സ്വയം പൈങ്കിളിയായി മാറുന്നു.'കെ .സുരേന്ദ്രന്റെ 'സീതായനം' ഈ അവസ്ഥയ്ക്ക് ഉദാഹരണമാണെന്ന് നാരായണപിള്ള തുടർന്നു എഴുതുന്നുണ്ട്.

    3)ഒരു കൃതി വായിക്കുമ്പോൾ അനുഭവപ്പെടുന്നത് എന്താണ് ?

    ഉത്തരം:നമ്മുടെ അഭിരുചിയുമായി ഇണങ്ങാത്ത പുസ്തകങ്ങൾ വായിക്കുന്നത് ശിക്ഷയായി തോന്നും. 

    4)പി.അയ്യനേത്ത് ,പാറപ്പുറത്ത്, പോഞ്ഞിക്കര റാഫി എന്നിവരെ ഇപ്പോൾ ഓർക്കാൻ സംവിധാനം ഒന്നുമില്ലല്ലോ?

    ഉത്തരം: അവർ ജീവിച്ചിരിക്ക തന്നെ സ്വന്തമായി ഒരു പ്രസ്ഥാനമോ സ്ഥാപനമോ തുടങ്ങിയില്ല .എഴുത്തുകാർ എഴുതിയാൽ പോരാ; സ്വന്തം ഭാവി കൂടി ശരിയാക്കണം എന്നതാണ് ഇന്നത്തെ നിയമം .

    5)തിരഞ്ഞെടുപ്പിനു ശേഷം ഫലം വരുമ്പോൾ എന്തു തോന്നും ?

    ഉത്തരം: ഞാൻ വോട്ട് ചെയ്ത ആൾ ജയിക്കുകയാണെങ്കിൽ തോറ്റു പോയ സ്ഥാനാർത്ഥിയെ എങ്ങനെ  അഭിമുഖീകരിക്കുമെന്ന് ചിന്തിക്കും.  തോറ്റയാൾ ജയിക്കേണ്ടതായിരുന്നു എന്ന് അപ്പോൾ തോന്നും. 

    6)നോവൽ ഒരു സമൂഹത്തെ തുറന്നു കാണിക്കുകയാണോ? അതോ, എഴുത്തുകാരന്റെ ആന്തരദുഃഖമോ?

    ഉത്തരം: കന്നഡയിലെ പ്രമുഖ സാഹിത്യകാരനായ വിവേക് ശാൻഭാഗ് എഴുതിയ 'ഒരു വശത്ത് കടൽ' എന്ന നോവൽ (പരിഭാഷ :സുധാകരൻ രാമന്തളി, ബ്ളൂ ഇങ്ക് ബുക്സ് , കണ്ണൂർ) വായിച്ചത് നല്ല അനുഭവമായി. കന്നഡ ഭാഷയിലെ നോവലാണെന്ന് തോന്നാത്തവിധം സുധാകരൻ രാമന്തളി അത് മലയാളമാക്കി മാറ്റിയിരിക്കുന്നു. ഒരു മലയാളനോവലിന്റെ നവീനതയും വൈചിത്ര്യവും ഇതിലുണ്ട് .ഗ്രാമങ്ങളിലെ  ജീവിതത്തിന് സാഹിത്യത്തിൽ എന്നും ഒരു സ്ഥാനം ഉണ്ടായിരുന്നു. കർണാടകത്തിന്റെ ഭൂമിശാസ്ത്രവും ജീവിതവും അടുത്തുനിന്ന് കാണുന്ന പ്രതീതിയാണ് നോവൽ തന്നത്.രാമന്തളിയുടേത്  ആകർഷകമായ ഭാഷയാണ്.

    കൊടുവഴങ്ങ ബാലകൃഷ്ണൻ എഴുതിയ 'താമ്രപുരം'(പ്രിൻ്റ് ഹൗസ്  പബ്ലിക്കേഷൻസ്, മതിലകം) താമ്രപുരം എന്ന ഗ്രാമത്തിന്റെ പുരാവൃത്തം തിരയുകയാണ്. ഓരോ ദേശവും ഓരോ ചരിത്രത്തെ അന്തർവഹിക്കുന്നുണ്ട്. മനുഷ്യൻ്റെ സ്പർശമുള്ളതെല്ലാം സ്പന്ദിക്കുന്നു. ആ സ്പന്ദനം എഴുത്തുകാരൻ നമുക്ക് പകരുന്നു.താമ്രപുരം ഗതകാലത്തിലും ജീവിക്കുന്നു. മനുഷ്യരുടെ മരിച്ച സ്വപ്നങ്ങൾ ജീവിക്കുന്നവരിലൂടെ  പുനർജനിക്കുന്നു.

    7)ആർട്ട് ഹൗസ് സിനിമകൾക്ക് ഭാവി ഇല്ലേ ?

    ഉത്തരം: ആർട്ട് സിനിമകൾക്ക് ഇവിടെ ഇടമില്ലെന്നാണ് ഒരു സംവിധായകൻ പറഞ്ഞത് .ഒരു റിലീസ് പോലും കിട്ടണമെന്നില്ല. ആകെയുള്ളത് സർക്കാരിൻ്റെ ഒ ടി ടി പ്ലാറ്റ്ഫോം മാത്രമാണ്. വ്യക്തിഗത സിനിമ എടുക്കുന്നവരെ പ്രോത്സാഹിപ്പിക്കാൻ ഇപ്പോൾ പത്രങ്ങളുമില്ല. 

    8)കരുണാകരൻ എഴുതിയ 'ആട്ടക്കാരി'(മാതൃഭൂമി ആഴ്ചപ്പതിപ്പ്, ഏപ്രിൽ 28)എന്ന കഥ വായിച്ചോ?

    ഉത്തരം: വായിച്ചു, പക്ഷേ ഒന്നും മനസ്സിലായില്ല. കരുണാകരന് കഥ പറയാനുള്ള സാമർത്ഥ്യമില്ലെന്ന് മനസ്സിലായി. മരിച്ച രണ്ടുപേരാണ് കഥാപാത്രങ്ങൾ. അവർ ഇടയ്ക്ക് ജീവിക്കുകയാണെന്ന് പറയുന്നു. ദിവാനെ വെട്ടിയ കാര്യമൊക്കെ പറയുന്നുണ്ട്. ആകെ കുഴഞ്ഞുമറിഞ്ഞിരിക്കയാണ്. 



  • ,

  • കൂത്താട്ടുകുളം ചന്തയിൽ വന്നു പിരിഞ്ഞവർ/ എം.കെ.ഹരികുമാർ

     


    മഞ്ചിറയിൽ നിന്നു വന്ന കർഷകരുടെ
    കൈയിൽ പാവയ്ക്കയുടെയും
    പടവലങ്ങയുടെയും
    പയറിൻ്റെയും വലിയ  കെട്ടുകളുണ്ടായിരുന്നു.

    ചോരക്കുഴി പാലത്തിനു കിഴക്കുവശത്തു നിന്നു
    വന്നവർക്ക് വിൽക്കാൻ
    ചേമ്പും വാഴക്കുലകളുമുണ്ടായിരുന്നു

    പുറ്റാനി മലയിൽ നിന്നു കാളിയും കാളനും വന്നത്
    മുറ്റമടിക്കാനുള്ള ചൂലുകളുമായാണ്.

    പുതുവേലിയിലെ കർഷകരുടെ
    പോത്തുകൾ ഗ്രാമത്തോടിനു (ചന്തത്തോട്)സമീപം
    ഒന്നിടഞ്ഞു .

    കോഴിപ്പിള്ളിയിൽ നിന്നും
    മൂങ്ങാംകുന്നിൽ നിന്നും
    വീട്ടമ്മമാർ
    കിലോമീറ്ററുകൾ നടന്നു വന്നു ,
    മീൻ മേടിക്കാൻ.

    വടകരയിലെയും വാളിയപ്പാടത്തെയും
    വല്യപ്പന്മാർ
    കൂത്താട്ടുകുളം കപ്പ വാങ്ങാതെ
    മടങ്ങില്ല.
    കൂത്താട്ടുകുളം അയലക്കറിക്ക്
    കപ്പ വേണം .

    കിഴകൊമ്പിലെ കാളകൾ
    പുലർച്ചെ തന്നെ എത്തിയിരുന്നു.
    ചമ്പമലയിലെ കോഴികളും
    ഒലിയപ്പുറത്തെ ആടുകളും
    ചന്തയിൽ അണിഞ്ഞൊരുങ്ങി നിന്നു .

    കാരമലയിൽ നിന്നുള്ള
    കമുക് കയറ്റക്കാർ
    അങ്ങാടി വാണിഭം കഴിഞ്ഞ്
    കൂത്താട്ടുകുളം ഷാപ്പിലെത്തി
    സീറ്റുറപ്പിച്ചു. തെങ്ങ് ,പന ,
    ചാളക്കറി ,മുട്ട ,കപ്പ പുഴുങ്ങിയത് ,മീൻ കറി ,
    പോത്തിറച്ചി...

    കരിമ്പനയിലെയും കാപ്പിപ്പിളളിയിലെയും
    ആടുകച്ചവടക്കാർക്ക്
    എന്നും വിജയം

    ആറൂരിലെ നാളികേര കർഷകർ
    രാവിലെ തന്നെ തേങ്ങ വിറ്റു മടങ്ങും

    ചന്തയിൽ കുന്നു പോലെ കാണപ്പെട്ട
    ഉണക്കച്ചെമ്മീൻ വാങ്ങി
    പഴയ റോഡിലെയും കുളമ്പാടത്തെയും
    അമ്പലംകുന്നിലെയും
    പെണ്ണുങ്ങൾ ഉച്ചയൂണുണ്ടാക്കാനായി
    വീട്ടിലേക്ക് പാഞ്ഞു.

    ചന്തറോഡിൽ ലുങ്കികൾ ,സ്റ്റീൽ പാത്രങ്ങൾ ,കിണറുവലകൾ ,പ്ളാസ്റ്റിക് വീട്ടുപകരണങ്ങൾ .

    ഓർമ്മകൾ മാതാപിതാക്കളെയും നാട്ടുകാരെയും സുഹൃത്തുക്കളെയും മറന്ന്
    അനാഥരായി; ഇതല്ല ,ഇതല്ല ...

    മാഞ്ഞു പോയ മുഖങ്ങളെ ഓർമ്മിക്കാനായി
    ഏതോ അപരിചിതൻ
    ഉറുമ്പൻ കാട്ടിലെ കരിങ്കല്ലിൽ
    ഒരു കാട്ടില പറിച്ചു വച്ചു;
    അരുവിയിൽ മുക്കിയ
    തോർത്തിൽ നിന്നു കീറിയെടുത്ത
    ഒരു തിരി, അതിൽ കിഴക്കു പടിഞ്ഞാറായി വച്ചു.
    തീപ്പെട്ടിയുരച്ച് ആ തിരി കത്തിച്ചു:
    '*അഗ്നയേ ഇദം ന മമ'

    * ഹേ അഗ്നേ ,ഇത്എനിക്കുള്ളതല്ല ,അങ്ങേയ്ക്കുള്ളതാണ് .




    Tuesday, August 13, 2024

    അക്ഷരജാലകം /എം.കെ.ഹരികുമാർ :ജീവിതത്തിലെ സെൻ ബുദ്ധിസം