അക്ഷരജാലകം
നക്ഷത്രങ്ങൾ
ദു:ഖിതർക്ക് ജീവിതത്തിൻ്റെ ഇരുട്ടിൽ വഴികാണിച്ചു കൊടുക്കുമോ? തീർച്ചയായും
വഴി കാണിക്കും. ഡച്ച് പെയിൻ്റർ വാൻഗോഗി (1853-1890)ൻ്റെ ഒരു ചിത്രത്തിൻ്റെ
രഹസ്യം, റഷ്യൻ കവി വ്ളാഡിമിർ മയക്കോവ്സ്കി (1893-1930)യുടെ ഒരു കവിത
വർഷങ്ങൾക്കു ശേഷം വെളിപ്പെടുത്തിയതിൻ്റെ കൗതുകകരമായ ചില ഏടുകൾ
പരിശോധിക്കുന്നത് രസകരമായിരിക്കും.
വാൻഗോഗ് വരച്ച 'ദ് സ്റ്റാറി
നൈറ്റ്'(നക്ഷത്രാങ്കിതമായ രാത്രി,1889) എന്ന ചിത്രം ചരിത്രപ്രസിദ്ധമാണ്;
കുറേക്കൂടി വ്യക്തമായി പറഞ്ഞാൽ ചരിത്രത്തിലെ ഒരു മഹാത്ഭുതമാണ്.
ചിത്രകലയിലെ
ഒരു ദുരന്തമായിരുന്നു വാൻഗോഗ് എന്നോർക്കണം. അദ്ദേഹം രണ്ടായിരത്തിനടുത്ത്
ചിത്രങ്ങൾ വരച്ചെങ്കിലും ,ജീവിച്ചിരുന്നപ്പോൾ ഒരേയൊരു ചിത്രമാണ്
വിറ്റഴിഞ്ഞത്. ഏതാനും ചിത്രങ്ങൾ മാത്രമാണ് പ്രദർശിപ്പിച്ചിട്ടുള്ളത്.
പാരീസിലെ ചില നവതരംഗവാദികളായ കലാകാരന്മാരോടൊപ്പമായിരുന്നു ആ പ്രദർശനം.
എന്നാൽ അന്നത്തെ ചിത്രകലാനിരൂപകരും കച്ചവടക്കാരും വൻഗോഗിനെ
മനസ്സിലാക്കുന്നതിൽ പരാജയപ്പെടുകയായിരുന്നു.പ്രകൃതിയായാലും
വീട്ടുപകരണമായാലും വാൻഗോഗ് വരയ്ക്കുമ്പോൾ സംഭവിക്കുന്ന നിറപ്പകർച്ച,
വൈകാരികമായ ഭാവുകത്വത്തിന്റെ മൂർച്ച അന്നത്തെ കലാവിമർശനത്തിൻ്റെ
പരിധിക്കപ്പുറത്തായിരുന്നു. അതുകൊണ്ട് അവർ അദ്ദേഹത്തെ അവഗണിച്ചു. ഇപ്പോൾ
അവഗണനയ്ക്ക് ലോകം ക്ഷമാപണം നടത്തുകയാണ്. കൊടുക്കാത്ത ആദരവ്
കുടഞ്ഞിടുകയാണ്.വാൻഗോഗിൻ്റെ ഓരോ ചിത്രവും ആഘോഷിക്കപ്പെടുകയാണ് .
'ദ്
സ്റ്റാറ്റി നൈറ്റ്' എന്ന ചിത്രം വരച്ചത് അദ്ദേഹം ആത്മഹത്യ ചെയ്യുന്നതിനു
ഒരു വർഷം മുമ്പായിരുന്നു .പട്ടിണിയും കലാപരമായ മാനസികാവസ്ഥയുടെ
ഉന്മത്തജ്വരവും മൂലം വാൻഗോഗിൻ്റെ അവസ്ഥ ദുർബലമായിരുന്നു. അദ്ദേഹം രോഗിയും
കലാകാരനുമായിരിക്കുന്നതിൻ്റെ അനിവാര്യമായ ചുറ്റുപാടിലായിരുന്നു.
ദാരിദ്ര്യവും അരാജകത്വവും ഉൾവലിയലും അദ്ദേഹത്തിൻ്റെ കലാനിർമ്മാണത്തിനു
അത്യാവശ്യ ഘടകങ്ങളായിരുന്നു .ഇത് അദ്ദേഹം തന്നെ അറിഞ്ഞിട്ടുണ്ടാവണം.
രക്ഷപ്പെടാൻ മാർഗ്ഗമില്ലാതെ , ദുർഗത്തിലകപ്പെട്ട ഒരുവനെ പോലെ തൻ്റെ
അരക്ഷിത മാനസികാവസ്ഥയുടെ കാട്ടിനുള്ളിൽ അകപ്പെടുകയായിരുന്നു.വാൻഗോഗ്
വായിക്കുന്നതും കത്തുകളിൽ കുറിക്കുന്നതും വരയ്ക്കുന്നത്യം ഏറെക്കുറെ
സമാനമായിരുന്നു. നവീനമായ അഭിരുചിയുള്ളതുകൊണ്ട് ഗതാനുഗതികത്വത്തിൻ്റെ
പരിചിതമായ സാഹചര്യങ്ങളോട് മമത പുലർത്താനായില്ല.അദ്ദേഹത്തിൻ്റെ വര
പ്രകൃതിയെ പുതുതായി ആവിഷ്കരിക്കുകയായിരുന്നു.
സത്യസന്ധത തീവ്രം
ഓരോ
വസ്തുവിനെയും കലയിലും കാഴ്ചയിലും നവീകരിക്കുകയാണ് അദ്ദേഹം ചെയ്തത്.അതിൽ
നിന്ന് മാറി ഒത്തുതീർപ്പിലെത്താൻ കഴിയാത്ത വിധം മാനസികനില മറ്റൊരു മാർഗം
അവലംബിക്കുകയായിരുന്നു. രോഗഭീതിയും ആശങ്കയും ഉൾക്കണ്ഠയും
മൂർധന്യാവസ്ഥയിലെത്തിയപ്പോൾ അദ്ദേഹത്തെ ഒരു മാനസികാരോഗ്യ കേന്ദ്രത്തിൽ
പ്രവേശിപ്പിക്കേണ്ടിവന്നു. കലാപ്രവർത്തനത്തെ വിശുദ്ധമായ ഒരാചാരമോ,
സ്വപ്നാത്മകമായ സഞ്ചാരമോ, പ്രാർത്ഥനയോ വെളിപാടോ ആയി കാണുന്ന വാൻഗോഗിന്
മറ്റൊരു ജീവിതം അസാധ്യമായിരുന്നു. വാൻഗോഗ് എന്ന കലാകാരൻ തന്നിൽ എങ്ങനെയാണോ
ജീവിച്ചത് അതിനു സമാനമായ പ്രതിച്ഛായയാണ് മറ്റുള്ളവരിലും
സൃഷ്ടിച്ചത്.അദ്ദേഹത്തിൻ്റെ സത്യസന്ധത അത്ര തീവ്രമായിരുന്നു. ഒരു മുഖപടം
തുന്നിപ്പിടിപ്പിച്ചു ജീവിക്കാത്ത ആ ചിത്രകാരൻ സ്വയം തെളിയിക്കാനല്ല ,സ്വയം
അറിയാനാണ് വരച്ചത്. പൊട്ടറ്റോ ഈറ്റേഴ്സ് ,വീറ്റ് ഫീൽഡ് വിത്ത് ക്രൗസ്
,ആൽമണ്ട് ബ്ളോസംസ് ,കേഫ് ടെറസ് അറ്റ് നൈറ്റ് ,സ്റ്റാറി നൈറ്റ് ഓവർ ദ് റോൺ
,എ പെയർ ഓഫ് ഷൂസ് തുടങ്ങിയ ചിത്രങ്ങൾ അദ്ദേഹത്തിൻ്റെ ജീവിതാനുഭവം, ജ്ഞാനം,
പ്രബോധനാത്മകത, ദിവ്യദർശനം തുടങ്ങിയവ വെളിപ്പെടുത്തുന്നു.
തുടക്കത്തിൽ
സൂചിപ്പിച്ചതു പോലെ വാൻഗോഗും മയക്കോവ്സ്കിയും തമ്മിൽ നാം കാണുന്ന
വൈകാരികമായ ,ആശയപരമായ ഐക്യം എങ്ങനെ രൂപപ്പെട്ടു എന്ന് അന്വേഷിക്കാം. ഇവർ
തമ്മിൽ കണ്ടിട്ടില്ല .വാൻഗോഗിൻ്റെ വിടവാങ്ങലിനു ശേഷമാണ് മയക്കോവ്സ്കി
ജനിക്കുന്നത്. ഡച്ച് പോസ്റ്റ് ഇംപ്രഷണിസ്റ്റ് പെയിൻ്ററായ വാൻഗോഗ് കടുത്ത
വികാരക്കൂട്ടാണ് കലയിൽ പ്രയോഗിച്ചത്. ഒരു വസ്തുവിനെ വെറുതെ പ്രതിനിധാനം
ചെയ്യുന്നതിനു പകരം അതിനോട് വരയ്ക്കുന്നയാളിനുള്ള ഇഷ്ടം ,ബന്ധം, വികാരം
തുടങ്ങിയവ സന്നിവേശിപ്പിച്ചു .മങ്ങിയും അലസമായും കിടന്ന നിറങ്ങളെ
പ്രോജ്വലിപ്പിക്കുകയാണ് വാൻഗോഗ് ചെയ്തത് .അനുവാചകരെ ഞെട്ടലോടെ ഉണർത്താൻ
ശ്രമിച്ചു. ഒരു രാത്രിയോ പകലോ പൂവോ മരമോ നദിയോ തന്നെ ഉന്മാദത്തിലേക്ക്
തള്ളിവിടുന്നതെങ്ങനെയെന്ന് ചിത്രീകരിക്കുകയാണ് അദ്ദേഹം ചെയ്തത്. അതിലൂടെ
ചിത്രകാരൻ പ്രബോധകനാകുന്നു.
മനുഷ്യൻ്റെ വൈകാരിക
ബന്ധം മറയ്ക്കാനല്ല ,വെളിപ്പെടുത്താനാണ് ഇവിടെ ബ്രഷ്
അന്വേഷിക്കുന്നത്.മനുഷ്യൻ വികാരങ്ങൾ കൊണ്ട് ജീവിക്കുന്നു. അവൻ ഉറങ്ങുകയല്ല
,ഉണർന്നു ജീവിക്കുകയാണ്. പ്രകടമായ ചിത്രണമാണത്. ഹൃദയത്തിൽ ഒരു സംവാദം
ഉണ്ടാവുകയാണ്. അത് ആത്മീയമായ ഉണർവായിത്തീരുന്നു. ഈ ലോകജീവിതത്തെയും കടന്ന്
മറ്റ് പലയിടങ്ങളിലേക്കും ഒരു സ്വപ്നാടകനെ പോലെ സഞ്ചരിക്കാൻ
പ്രേരിപ്പിക്കുന്നു .ഒരു വികാരം വെറുതെ പ്രകടിപ്പിക്കുകയല്ല, അത്
ബോധോദയമായിത്തീരുകയാണ്.'ദ് സ്റ്റാറി നൈറ്റ്' വരച്ചത് മാനസികരോഗാശുപത്രിയിൽ
കഴിഞ്ഞ കാലത്താണല്ലോ. പാരീസിലെ സെയിൻ്റ് പോൾ കേന്ദ്രത്തിൽ കഴിഞ്ഞ
ദിവസങ്ങളിലായിരുന്നു അത് സംഭവിച്ചത്. ഉറക്കമില്ലാത്ത ഒരു രാത്രിയിൽ വാൻഗോഗ്
ജനാലയിൽ കൂടി പുറത്തേക്ക് നോക്കി. നക്ഷത്രങ്ങൾ ഹതാശരായ മനുഷ്യരെ
ആശ്വസിപ്പിക്കാനായി ആഭിചാര കർമ്മത്തിലേർപ്പെടുന്ന രാത്രിയായിരുന്നു അത്.
ജീവിതത്തിൽ ഓരോന്നും വേദനിപ്പിച്ചും ശാസിച്ചും കടന്നുപോകുമ്പോൾ അശരണരെ
നോക്കാൻ ആകാശത്ത് നക്ഷത്രങ്ങളുണ്ടെന്നത് വലിയ ആശ്വാസമാണ് .ഒരു
ഏകാധിപതിക്കും അത് തടയാനാവില്ല. തടവറയിൽ കിടക്കുന്നവനും തരം കിട്ടിയാൽ
നക്ഷത്രങ്ങളെ നോക്കാം. നക്ഷത്രങ്ങൾ ആശ്വസിപ്പിക്കുമെന്നാണ് വാൻഗോഗിൻ്റെ
ചിത്രം സൂചിപ്പിക്കുന്നത്.ഈ ചിത്രത്തിലേക്ക് സൂക്ഷിച്ചു നോക്കണം.അത്
യഥാർത്ഥത്തിലുള്ള ഒരു ഭൂവിഭാഗമല്ല . മാനസികാരോഗ്യകേന്ദ്രത്തിന്റെ ജനാലയിൽ
കൂടി നോക്കിയാൽ ചിത്രത്തിൽ കാണുന്ന ഒരു കാഴ്ച കിട്ടില്ലെന്നാണ്
ഇതിനെക്കുറിച്ച് അന്വേഷിച്ച വിദഗ്ദ്ധർ അഭിപ്രായപ്പെട്ടത്. അത് ചിത്രകാരൻ
തന്റെ അന്തരംഗത്തിന്റെ വ്യാമിശ്രമായ ലോകത്തെ ആവിഷ്കരിക്കാൻ വേണ്ടി
സൃഷ്ടിച്ചതാണ്. സൈപ്രസ് മരങ്ങൾ ആ ചിത്രകാരന്റെ മനോനിലയെക്കുറിച്ച്
മാത്രമല്ല ചിന്തകളെക്കുറിച്ചും അറിവ് പകരുകയാണ്.
രാത്രിയെ സ്നേഹിച്ചു
സൈപ്രസ്
മരങ്ങൾക്ക് മതപരമായ വിശുദ്ധി കൽപ്പിക്കപ്പെട്ടിട്ടുണ്ട് .അത്
സെമിത്തേരികളിൽ വളരുന്നതായി കാണാം. അതുകൊണ്ട് ബോധപൂർവ്വമാണ് ആ മരങ്ങളെ
കാൻവാസിൽ ഉൾപ്പെടുത്തിയതെന്നു മനസിലാക്കാം. താൻ രോഗിയും വിവശനുമാകയാൽ
മരണത്തെക്കുറിച്ച് അദ്ദേഹം ചിന്തിക്കാതിരിക്കില്ല. ജീവിതത്തിൽ ഹതാശനായ
ഒരുവനു മരണമല്ലാതെ മറ്റെന്താണുള്ളത് ?
രാത്രിയെ
സ്നേഹിച്ച ചിത്രകാരനാണ് വാൻഗോഗ്. പകലിനേക്കാൾ മനോഹാരിതയും വശ്യതയും
രാത്രിക്കുണ്ടെന്നു അദ്ദേഹം പറഞ്ഞിട്ടുണ്ട്. ജീവിതത്തിൽ
യാതൊന്നിനെക്കുറിച്ചും തനിക്ക് കൃത്യമായി ഒന്നും പറയാനില്ലെങ്കിലും ഈ
നക്ഷത്രങ്ങളെ കാണുമ്പോൾ ഞാനറിയാതെ സ്വപ്നാടകനായി മാറുമെന്നു ഒരു കത്തിൽ
രേഖപ്പെടുത്തിയിട്ടുണ്ട്. നക്ഷത്രങ്ങൾ അനൈഹികമായ ഒരു ആലംബമായിരുന്നു.
ജീവിതം പിടിതരാത്തതും ചതിക്കുന്നതുമാണെങ്കിലും അവിടെ സാന്ത്വനത്തിനു
വകയുണ്ട്. അത് രാത്രിയിൽ പ്രകാശിക്കുന്ന നക്ഷത്രങ്ങളാണ്. അളവറ്റ
കാരുണ്യമാണ് അതിൽ ദർശിച്ചത്.
'ദി സ്റ്റാറി
നൈറ്റി'ലെ നക്ഷത്രങ്ങൾ ആകാശത്തിൽ നിന്ന് പുറത്തേക്ക് ചാടാൻ ഉത്സുകരാണെന്നു
തോന്നിപ്പിക്കുകയാണ്. ആ നക്ഷത്രങ്ങൾ വികാരാവേശത്താൽ എവിടേക്കോ
പുറപ്പെടാനായി, പരിസരം മറന്ന പോലെ ,കുതറുകയാണ്. അവ ആകാശത്ത് വല്ലാത്ത
സമ്മർദ്ദം അനുഭവിക്കുകയാണ്. അവയ്ക്ക് എന്തോ പറയാനുണ്ട്. ആ നക്ഷത്രങ്ങൾ
ഭൂമിയിലെ ജീവിതവുമായി ഭാവുകത്വപരമായ ബന്ധത്തിലാണ്. എന്തിനാണ് ഈ നക്ഷത്രങ്ങൾ
അമിതമായ വികാരവായ്പോടെ ,ശബ്ദമുണ്ടാക്കുന്ന വിധം, പെരുമാറുന്നതെന്ന്
വർഷങ്ങളോളം ആലോചിച്ചു.ഒരു കലാകാരൻ്റെ ലോകത്തേക്ക് പ്രവേശനം കിട്ടുന്നതിനു
അയാളുടെ കലാസൃഷ്ടി മാത്രം മതിയാവുകയില്ല എന്ന തോന്നലിലാണ് അത്
കൊണ്ടെത്തിച്ചത്.
ഒരുപക്ഷേ മാനസികാരോഗ്യത്തിന്റെ
കാര്യത്തിൽ വിഷമതകൾ നേരിട്ടതുകൊണ്ട് വാൻഗോഗിന് നക്ഷത്രങ്ങളെ
വരയ്ക്കുന്നതിൽ അമിതമായ ഒരു ഉത്സാഹം വന്നതാകാം. നക്ഷത്രങ്ങൾ ഒരു
കലാവസ്തുവായി പരിണമിച്ചതാകാമെന്നു വിചാരിച്ചു. എന്നാൽ കാലാന്തരത്തിൽ റഷ്യൻ
വിപ്ലവകവി മയക്കോവ്സ്കിയുടെ 'ലിസൺ' എന്ന കവിത വായിക്കാനിടവന്നപ്പോൾ
പൂർവ്വകാലത്ത് കുഴപ്പിച്ച വാൻഗോഗ് ചിത്രത്തിൻ്റെ പൂട്ടു തുറക്കാൻ അത്
സഹായകമായി. കലാസൃഷ്ടിയുമായുള്ള പാരസ്പര്യത്തിന്റെ ഒരു പുതിയ അധ്യായമായി അത്
രൂപം കൊണ്ടു. ഒരു കലാസൃഷ്ടിയുമായി, ഒന്നിലധികം കലാസൃഷ്ടികളുമായി അസ്വാദകൻ
അല്ലെങ്കിൽ വിമർശകൻ സ്ഥാപിക്കുന്ന പാരസ്പര്യം എന്ന ആശയമായി അത്
രൂപാന്തരപ്പെടുകയായിരുന്നു. ഒരു ചിത്രം നാം കാണുന്നു, അത് അവിടെ
തീരുന്നില്ല. അത് നമ്മെ അലട്ടുകയാണ്.അത് കാഴ്ചക്കപ്പുറത്ത് പല
ഘട്ടങ്ങളിലൂടെ നമ്മെ വളർത്തുന്നു. ആ ചിത്രവുമായി ആശയപരമായ കൊടുക്കൽ
വാങ്ങലുകൾ നടത്തുന്നു .അത് നമ്മെ വൈകാരികമായി നിലനിർത്തുന്നു.
ചിലപ്പോഴൊക്കെ ജീവിപ്പിക്കുന്നു, ഓർമ്മകളായി പുനർജനിക്കുന്നു. ജീവദായകമായ
സൃഷ്ടിയായി മാറുന്നു; തുടരെ അർത്ഥങ്ങൾ ഉല്പാദിപ്പിച്ചുകൊണ്ടിരിക്കുന്നു
.മാത്രമല്ല, വിമർശകൻ്റെ ജീവിതത്തിൻ്റെ ഭാഗമാകുന്നു.
മയക്കോവ്സ്കിയുടെ കവിത
ഈ ഘട്ടത്തിലാണ് മയക്കോവ്സ്കിയുടെ 'ലിസൺ'(കേൾക്കുക)വായിക്കുന്നത്.
ആ കവിത ഇങ്ങനെയാണ് :
'കേൾക്കുക! ,
നക്ഷത്രങ്ങൾ പ്രകാശിക്കുന്നുണ്ടെങ്കിൽ അത് ആവശ്യമുള്ള ആരോ ഒരാൾ ഉണ്ടെന്നാണർത്ഥം .
ആരെങ്കിലുമത് ആഗ്രഹിക്കുന്നുണ്ടെങ്കിൽ
ആ തീപ്പൊരികളെ മഹത്തരമായി കരുതുന്നവരുണ്ടെന്നാണർത്ഥം.
ഉച്ചകഴിഞ്ഞുള്ള പൊടിയുടെ ചുഴിയിൽ ചുറ്റിത്തിരിഞ്ഞ്
അവൻ ദൈവത്തിലേക്ക് കുതിക്കുകയാണ്,
വൈകിപ്പോയെന്ന് ഭയന്ന് .
കണ്ണുനീരിൽ, അവൻ ദൈവത്തിൻ്റെ ബലിഷ്ഠമായ കൈയിൽ ചുംബിക്കുന്നു.
ഒരു നക്ഷത്രം, തനിക്ക് ആശ്വാസം പകരാൻ ഉണ്ടാകുമെന്ന ഉറപ്പ് തരണമെന്ന് അപേക്ഷിക്കുന്നു.
അവൻ ശപഥം ചെയ്യുന്നു,
നക്ഷത്രരഹിതമായ
ആ അഗ്നിപരീക്ഷയിൽ പിടിച്ചുനിൽക്കാൻ തനിക്കാവില്ല. പിന്നീട് അവൻ അത്ഭുതപരതന്ത്രനായി,
വിവശനായി;
എന്നാൽ പുറമേ ശാന്തനായിരുന്നു. അവൻ എല്ലാവരോടുമായി പറയുന്നു:
എല്ലാം ശരിയല്ലേ ?
നിങ്ങൾ പേടിക്കേണ്ടതില്ല ,അല്ലേ ?
ശ്രദ്ധിക്കുക ,
നക്ഷത്രങ്ങൾ പ്രകാശിക്കുന്നുണ്ടെങ്കിൽ അതാവശ്യമുള്ള
ഒരുവനുണ്ടെന്നാണർത്ഥം.
അത് ഇങ്ങനെ വിശദമാക്കാം:
എല്ലാ സായംസന്ധ്യകളിലും,
ഒരു നക്ഷത്രമെങ്കിലും
നമ്മുടെ വീടിനു മുകളിലേക്ക്
ഇറങ്ങി വന്നിട്ടുണ്ടാകണം .'
ഈ
കവിത വായിച്ചപ്പോഴാണ്, യഥാർത്ഥത്തിൽ, വാൻഗോഗിൻ്റെ 'ദ് സ്റ്റാറി
നൈറ്റ്'എന്താണെന്നു അറിഞ്ഞത് .യാദൃച്ഛികമാണിത് ;വല്ലാത്ത ഒരു ആഘാതം
പോലെയാണ് ഇ കവിത മനസ്സിലേക്ക് വന്നത്. ഒരു ഉൽക്ക പോലെ തോന്നി. അതുവരെ
അജ്ഞാതമായിരുന്ന ഒരു സമുദ്രത്തിലേക്ക് തോണി തുഴയാനുള്ള മാർഗമാണ് കവിത
തന്നത്. വാൻഗോഗിൻ്റെ നക്ഷത്രങ്ങൾ വിഭ്രാമകമായി ,ഭൂമിയിലേക്ക് കുതിച്ചുചാടാൻ
വെമ്പൽ കൊള്ളുന്നത് ഭൂമിയിലെ പതിതർക്ക്, അനാഥർക്ക്, ദു:ഖിതർക്ക് വെളിച്ചം
കൊടുക്കാൻ വേണ്ടിയാണ് .അല്ലെങ്കിൽ എന്തിന് ഈ പ്രകാശം ?പാവങ്ങൾക്ക് ഇരുട്ടിൽ
ഒരു തിരി കത്തിച്ചുകൊടുക്കുന്നതുപോലെയാണ്. ദരിദ്രർക്കും ദുഃഖിതർക്കും
കൈത്താങ്ങായി നക്ഷത്രങ്ങളുണ്ടെന്ന മഹത്തായ ആശയമാണ് വാൻഗോഗ് വരച്ചത്. അത്
മയക്കോവ്സ്കിയുടെ കവിതയിലൂടെ വെളിവാക്കപ്പെടുകയാണ്.
ഈ
കവിത വാൻഗോഗിനെ ഉദ്ദേശിച്ച് എഴുതിയതല്ല ;അങ്ങനെ ഒരു സൂചനയുമില്ല.
സാധാരണക്കാർക്ക് വേണ്ടി ശബ്ദിച്ച കവിയാണ് അദ്ദേഹം. തീർച്ചയായും നിരാലംബരെ
മനസിൽ കാണാതിരിക്കില്ല .സാഹിത്യകലയിൽ നവീനതയുടെ അവശ്യകതയെക്കുറിച്ച്
സംസാരിച്ച കവിയാണ്. അദ്ദേഹം പാവപ്പെട്ടവർക്ക് വേണ്ടി നക്ഷത്രങ്ങൾ
പാടുപെടുന്നത് കാണാതിരിക്കില്ല. വാൻഗോഗിൻ്റെ നക്ഷത്രങ്ങൾ
പ്രകാശിക്കുന്നതിൻ്റെ അർത്ഥം മയക്കോവ്സ്കിയുടെ കവിതയിൽ നിന്ന്
കണ്ടെടുക്കുന്നത് സാഹിത്യവിമർശനത്തിൻ്റെ ആശയപരവും വൈകാരികവുമായ പുരാവസ്തു
ഖനനത്തിൻ്റെ, മനസുകളുടെ പാരസ്പര്യത്തിൻ്റെ അസുലഭനിമിഷമാണ്. ഇക്കാര്യം
മയ്ക്കോവ്സ്കി ചിന്തിച്ചിട്ടില്ല എന്നതാണ് വൈകാരിക സംവേദനത്തിൻ്റെ ലോകത്ത്
ജീവിക്കുന്നവനെ പ്രചോദിപ്പിക്കുന്നത്
രജതരേഖകൾ
1)കവിത
ഇന്ന് ഒരു പൊതുമാധ്യമമാണ്.പൊതുവൃത്താന്തമാണ് .ജനാധിപത്യവത്ക്കരിക്കപ്പെട്ട
ഒരിടമാണ്. അവിടെ എല്ലാവരും സ്വതന്ത്രരാണ് .കവിതയുടെ അവാർഡ്
ആർക്കുവേണമെങ്കിലും കൊടുക്കാം .ആരും വിമർശിക്കാൻ പോവു .കാരണം ,അത് എല്ലാ
കവികളുടെയും അവകാശമാണ്.
2)രമ്യ തുറവൂർ എഴുതിയ
'ജനലരികിലെ കുട്ടി'(പച്ചക്കുതിര ഓഗസ്റ്റ്) എങ്ങനെയാണ് കവിത ഒരു
പൊതുസ്വരമായി, ഓരോരുത്തരുടെയും ഭാവനയുടെ ഓഹരിയായി മാറുന്നതെന്ന്
കാണിച്ചുതരുന്നു. പാദങ്ങളില്ലാത്ത ഒരു സ്ത്രീ ജനലിലൂടെ നോക്കുകയാണ്.
കുട്ടികൾ അകലെ തോട്ടിൽ നിന്ന് മീൻ പിടിക്കുകയാണ് .
'അന്തിയാകുമ്പോൾ
എൻ്റെ കാൽവിരിലുകൾക്കിടയിലെ
മീൻകുഞ്ഞുങ്ങൾ
തോട്ടുകടവത്തേക്കൊരു പോക്കുണ്ട്.
കാട്ടുപൊന്തയ്ക്കിടയിലൊളിപ്പിച്ച ഉമ്മകൾ ചുണ്ടിൽ കൊരുത്ത് കൂട്ടത്തിലിളയമീൻ കയറിവരും. കളഞ്ഞുപോയ കൊലുസും മുറിഞ്ഞുപോയ കഥകളുമായി
മറ്റുള്ളവ പിന്നാലെയും.'
3)റഷീദ്
പാനൂർ എഴുതിയ ഒരു കത്തിൽ (പച്ചമലയാളം,ആഗസ്റ്റ്) ചോദിക്കുന്നത് ഇങ്ങനെ:
'വിശ്വസാഹിത്യത്തിനുള്ള ആദ്യ നോബൽ സമ്മാനം കിട്ടിയത് 1901 ൽ സളളി പ്രൂദോം
എന്ന ഒരിടത്തരം ഫ്രഞ്ച് കവിക്കാണ്. ഇന്ന് പ്രൂദോം എവിടെ ? ടോൾസ്റ്റോയ്
വിശ്വസാഹിത്യത്തിൻ്റെ വിശാലമായ രാജവീഥിയിൽ മങ്ങാതെ നിലനിൽക്കുന്നു. ഇരുപതാം
നൂറ്റാണ്ടിലെ വിശ്വസാഹിത്യത്തെ ഏറ്റവും സ്വാധീനിച്ച കാഫ്ക ,ജോയ്സ്,
കസാൻദ്സാക്കിസ്, ഖലിൽ ജിബ്രാൻ തുടങ്ങിയ മഹാരഥന്മാർക്ക് നോബൽ
നൽകിയിട്ടില്ല.'അവാർഡ് മുതലാളിമാരുണ്ടെന്നു ചെമ്മനം ചാക്കോ പറഞ്ഞത്
ഓർക്കുകയാണ്.
4)ചവറ കെ.എസ്. പിള്ളയെക്കുറിച്ച്
സുഹൃത്തുക്കൾ എഴുതിയ ലേഖനങ്ങളുടെ സമാഹാരം നല്ലൊരു ആദരവായി. ഒരു കവിയെ
ആദരിക്കേണ്ടതെങ്ങനെയെന്നു വ്യക്തമാക്കുന്നതാണ് 'കെ.എസ്. ജീവിതം കാലം
എഴുത്ത്'(പച്ചമലയാളം) എന്ന പുസ്തകം. ജയൻ മഠത്തിൽ എഡിറ്റ് ചെയ്ത ഈ
പുസ്തകത്തിൽ ഒഎൻവി, പ്രഭാവർമ്മ ,പെരുമ്പുഴ ഗോപാലകൃഷ്ണപിള്ള, മലയത്ത്
അപ്പുണ്ണി ,ചേപ്പാട് ഭാസ്കരൻ നായർ, സരോജിനി ഉണ്ണിത്താൻ ,എൻ.എസ്. സുമേഷ്
കൃഷ്ണൻ, പ്രൊഫ.എസ്. ശിവദാസ് തുടങ്ങി വലിയൊരു നിര
അണിനിരക്കുന്നുണ്ട്.ഒ.എൻ.വി എഴുതിയത് ഇങ്ങനെയാണ്:'പൂവില്ലാക്കാലത്തെ
പൂവിളി പോലെ ,ഇരുണ്ട നിശാമുഖത്ത് മെല്ലെ വിരിയുന്ന നിലാക്കതിരുകൾ പോലെ,
ജാലകത്തിലൂടെ മുറിക്കുള്ളിലേക്ക് കടന്നുവരുന്ന മിന്നാമിന്നികൾ പോലെ ,എല്ലാ
ദുഃഖദുരിതങ്ങൾക്കിടയിലും സാന്ത്വനവാക്കുകൾ പോലെ ചവറ കെ.എസ്. പിള്ളയുടെ
കവിതകൾ നമ്മെ തേടിവരുന്നു.'
ചവറ കെ.എസ്. പിള്ള
എല്ലാ തലമുറകളിൽ ഉൾപ്പെട്ട എഴുത്തുകാരോടു സമഭാവനയോടെ പെരുമാറുന്ന ഉന്നത
വ്യക്തിത്വമാണ്. കവിതയുടെ നനവും നന്മയും അദ്ദേഹം സ്വന്തം ശരീരത്തിലും
മനസ്സിലും ഏറ്റെടുത്തിരിക്കുന്നു .നമ്മുടെ കാലത്തെ ഏറ്റവും അനാസക്തനായ
കവിയാണ് കെ.എസ്.
5)യു.പി. ജയരാജ് മലയാളകഥയിലെ
ഏകാന്തസൗന്ദര്യമാണ്,നിത്യപ്രചോദനമാണ്. ചൂഷിതരുടെ ഭാഗത്തുനിന്നുകൊണ്ട്
ചൂഷകരെ എതിർക്കുന്ന സ്വരമാണ് മിക്ക കഥകളിലുമുള്ളത്. സമൂഹത്തിൽ ജീവിക്കുന്ന
ഓരോ വ്യക്തിയും സ്വയം തിരിച്ചറിവ് നേടുമ്പോഴാണ് ജയരാജിൻ്റെ കഥകൾ
ആസ്വദിക്കപ്പെടുക .'അഭിനവകഥകൾ'(ഡിസി) എന്ന പേരിൽ പ്രസിദ്ധീകരിച്ച പുസ്തകം
ജയരാജന്റെ കഥകളുടെ സമ്പൂർണ്ണ പതിപ്പാണ്. ബിഹാർ , മഞ്ഞ്, നിരാശാഭരിതനായ
സുഹൃത്തിനു ഒരു കത്ത്, ഓക്കിനാവയിലെ പതിവ്രതകൾ ,ഇന്ത്യൻ തെരുവുകളെപ്പറ്റി
ചില രഹസ്യങ്ങൾ തുടങ്ങിയ കഥകൾ വായിക്കണം. സിരകളിലേക്ക് അഗ്നി
പ്രവഹിക്കുന്നതുപോലെ തോന്നും.
6)പി.കെ. ഗോപിയുടെ
കവിതകളോടുള്ള ആദരസൂചകമായി 'ഒരുമ' ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകമാണ്
'ജലാത്മകം ജന്മാവകാശം'. പി.കെ.ഗോപി തന്നെയാണ് ലേഖനങ്ങൾ
സമാഹരിച്ചിരിക്കുന്നത്. പോൾ മണലിൽ ,സുധാകരൻ ചന്തവിള ,ഡോ. എം.ഡി. മനോജ്,
ഡോ.റോഷ്നി സ്വപ്ന, പ്രീത് ചന്ദനപ്പിളളി, ഡോ. ആര്യ ഗോപി, കൂടൽ ഷാജി ,അജീഷ്
ജി ദത്തൻ ,ജി.സതീശൻ തുടങ്ങിയവരുടെ ലേഖനങ്ങൾ ചേർത്തിരിക്കുന്നു. കവി തൻ്റെ
അനുഭവം ഇങ്ങനെ വിവരിക്കുന്നു:'ഓരോ നിമിഷവും അക്ഷരങ്ങളിങ്ങനെ തെളിഞ്ഞു
കത്തുമ്പോൾ ഇരുട്ട് അകന്നകന്നു പോകുന്നതായി എനിക്കനുഭവപ്പെടുന്നു. ഞാനോ
ഉടമയും അടിമയുമല്ലാത്ത കാവ്യസ്വാതന്ത്ര്യത്തിന്റെ മഹാവിഹായസിലെ
ചിറകുറയ്ക്കാത്ത ചെറിയൊരു ദേശാടനക്കിളി.'
7)ഫ്രഞ്ച് നോവലിസ്റ്റ് മാർസൽ പ്രൂസ്ത് തൻ്റെ നേര് വെട്ടിത്തുറന്നു പറഞ്ഞു: 'സ്നേഹിക്കുക എന്നു പറയുന്നത് പരസ്പരമുള്ള പീഡനമാണ്.'

No comments:
Post a Comment