Followers

Wednesday, December 12, 2007

ഇതു പ്രണയ ഗാനമല്ല.dec13


ഇതു പ്രണയ ഗാനമല്ല.

എനിക്ക്‌ നൃത്തം ചെയ്യാന്‍
കഴിഞ്ഞെങ്കില്‍
ഞാന്‍ അവള്‍ക്ക്‌ വേണ്ടി മാത്രം
നൃത്തം ചെയ്യുമായിരുന്നു.
എന്തോ എന്റെ ചിലങ്കകള്‍ കളഞ്ഞുപോയി


എനിക്കു പാടാന്‍ കഴിഞ്ഞെങ്കില്‍
ഞാന്‍ ഹൃദയനൊമ്പരങ്ങള്‍
ഒന്നായി തിമിംഗല വായില്‍നിന്നെന്നപോലെ
ഞാന്‍ അവള്‍ക്ക്‌ മുമ്പിലേക്ക്‌
പ്രവഹിപ്പിക്കുമായിരുന്നു.

എന്റെ ഫ്രേയിമില്‍ നിന്ന്
അവള്‍ എങ്ങനെയോ
മാറിപ്പോകുമ്പോള്‍
ഞാന്‍ പരിസരം നോക്കാതെ
കാമറയുമായി നടന്നത്‌ മിച്ചം.
അവള്‍ എതോ
ബാധയാലെന്നപോലെ
കാമറയില്‍ നോക്കിയതേയില്ല.

എനിക്കു വിശപ്പില്ലായിരുന്നെങ്കില്‍
അവള്‍ തന്ന നല്ലഭക്ഷണം
ഞാന്‍ ആസ്വദിക്കുമായിരുന്നു.
എനിക്കു മനസ്സ്‌ വീണ്ടെടുക്കാന്‍
കഴിഞ്ഞെങ്കില്‍ ഞാന്‍
അവള്‍ക്കായിൂരു സ്വപ്നം
ഒരുക്കുമായിരുന്നു

പ്രേമിക്കാന്‍ അറിഞ്ഞെങ്കില്‍
ഞാന്‍ അവളെ
എന്റെ സ്പര്‍ശത്തിന്റെ
അണുപ്രസരത്തിനേക്ക്‌ വലിച്ചിട്ടേനെ.
എനിക്ക്‌ സംസാരിക്കാന്‍
അറിഞ്ഞെങ്കില്‍
നല്ല വാക്കുകള്‍ കൊണ്ട്‌
അവള്‍ക്ക്‌ മിനുസമുള്ള
ഏലസ്സ്‌ പണിത്‌
അരയില്‍ കെട്ടികൊടുക്കുമായിരുന്നു



ആലിംഗനം ചെയ്യാന്‍ വശമില്ലാത്തതുകൊണ്ട്‌
അവളുടെ മുമ്പില്‍
ഒരു ധീര സാഹസിക
യോദ്‌ധാവാകാനും കഴിഞ്ഞില്ല.
മിതമായും ഹ്രസ്വമായും
പെരുമാറാന്‍ അറിയാത്തതുകൊണ്ട്‌
അവളുടെ പ്രേമത്തിന്റെ
കാര്യം മാത്രം ചോദിച്ചില്ല.
വീട്ടിലേക്കുള്ള വഴി പലപ്പോഴും
തെറ്റിപ്പോകുന്നതുകൊണ്ട്‌,
മറക്കുന്നതുകൊണ്ട്‌
അവളോട്‌ പ്രേമത്തെക്കുറിച്ച്‌
പറയുന്ന കാര്യവും മറന്നു.

പ്രേമിച്ചാല്‍ എന്തെല്ലാം
തിരിച്ചു പറയണമെന്ന്
അറിയാത്തതുകൊണ്ട്‌ ,
ഓര്‍മ്മവന്നപ്പോഴൊക്കെ
മുഖം താഴ്‌ത്തിനടന്ന്
എന്നോട്‌ തന്നെ കലഹിച്ചു.

Saturday, November 24, 2007

ഇതാ ഗായത്രിയുടെ പെയിന്റിംഗുകള്‍.

Friday, November 23, 2007

കവി കവിത ചൊല്ലണമോ? 24 nov


കവി കവിത ചൊല്ലണമോ?
കവികള്‍ എന്തിനു ചൊല്ലാണം?
എവിടെയാണ്‌ അവരുടെ ഈണത്തിന്റെ വേരുകള്‍?
അവര്‍ കണ്ടെത്തുന്ന ഈണം
വല്ലാതെ കേഴുകയാണ്‌.
ആത്മവിനാശകരമായ ഏതൊന്നിനേയോ
മഹത്വവല്‍ക്കരിക്കുക മാത്രം
ആശാനും വല്ലത്തോളും
കവിത ചൊല്ലിയതു
നമ്മെ ബാധിക്കുന്നില്ലല്ലോ.
കവികള്‍ ഏതു ഈണമാണ്‌
ഉയര്‍ത്താന്‍ ശ്രമിക്കുന്നതു?
അവര്‍ ഭൂതകാലത്തോടുള്ള
നിര്‍ലജ്ജമായ വിധേയത്വത്തെ
ചരിത്രത്തിന്റെ മന്ദഗതിയിലും
ദുഃഖത്തിലും
പാടിപ്പുകഴ്‌ത്താനണ്‌ ശ്രമിക്കുന്നത്‌.
അവരുടെ ഈണം
ഉത്തേജക ഔഷധമല്ല.
പരാജയബോധത്തിന്റെ
പ്രതിബിംബമാണ്‌.
വിട്ടുപിരിയാന്‍ കഴിയാത്ത
ഭൗതിക ബന്ധങ്ങളെ അവര്‍
ദുര്‍ഗന്ധം വമിക്കുന്ന കുപ്പികളില്‍
ഉപ്പിലിട്ടു വയ്‌ക്കുന്നു.
ഓരോ കവിയും തനിക്കു വേണ്ടി
നിര്‍മ്മിക്കുന്ന നടുവാഴിത്ത ഈണത്തിന്റെ
പ്രാക്രുത ചേരുവകള്‍ക്കായി ഭാവിയിലെ
ഏതോകുട്ടം കാതുകൂര്‍പ്പിക്കുമെന്നു
വൃഥ വിശ്വസിക്കുന്നു.ആത്മീയമോ ഭൗതികമോ
ആയ ജീവിതത്തെ സ്‌പര്‍ശിക്കാത്ത്‌
ചൊല്ലലാണിത്‌.
പുതിയ കാലത്തിന്റെ ഈണമല്ലിത്‌.
കവികള്‍ ചൊല്ലി കവിതകള്‍ക്കു
ചുറ്റും മതിലുകള്‍ തീര്‍ക്കുന്നു.
ഒരു കവിയും തന്റെ
കവിതയുടെ ടോണ്‍നിശ്ചയിക്കരുത്‌.
അതിനുള്ള അവകാശം കവിക്കില്ല.
എഴുതാന്‍ മാത്രമേ അധികാരമുള്ളൂ.
അനുവാചകനാണ്‌ കവിതയെ
നിര്‍മ്മിക്കുന്നത്‌.
കവി പറഞ്ഞ വഴിയിലൂടെപോകുന്നത്‌
പാരതന്ത്ര്യമാണ്‌.
വായനയുടെ സ്വാതന്ത്ര്യമാണ്‌ വലുത്‌.
ഇവിടെ കവിയില്ല;കവിതയേയുള്ളൂ.
അതിന്റെ ഈണം
നിശ്ചയിക്കുന്നത്‌വായനക്കാരനാണ്‌.
ഒരു പക്ഷേ , കവിത
ഏറ്റ്വും മോശമായി
ആലപിക്കുന്നതു കവികളായിരിക്കും.
ചിത്രം- കടപ്പാട്‌: സി.എന്‍. കരുണാകരന്‍.

Thursday, November 22, 2007

ഈ സംഘം ചേരല്‍ നല്ലതല്ല.23 nov


ഈ സംഘം ചേരല്‍ നല്ലതല്ല.

കേരളത്തിലെ എഴുത്തുകാര്‍ സംഘംചേരുന്നത്‌ എന്തടിസ്ഥാനത്തിലാണ്‌? വി. ദീപ, പാല.
ഉത്തരം: നമ്മുടെ എഴുത്തുകാറുടെ സംഘംചേരല്‍ വലിയ വിയപത്തായിരിക്കുകയാണ്‌. രാഷ്‌ട്രീയം, മതം, പ്രദേശം, ഉദ്യോഗം എന്നീ പ്രമാണങ്ങളെ അടിസ്ഥാനമാക്കിയാണ്‌ സംഘംചേരല്‍. ഏറ്റവും മോശപ്പെട്ട രചയിതാക്കള്‍ക്കും സംഘംചേരലിലൂടെ രക്ഷപ്പെടാനാകും. സംഘംചേര്‍ന്ന് കഴിഞ്ഞാല്‍ പിന്നെ സംഘങ്ങളുമായി മാത്രമേ സൗഹൃദം കാണൂ. സംഘങ്ങളല്ലാത്തവരെപ്പറ്റി അരുതാത്തത്‌ പറയുകയാണ്‌ പ്രധാന ജോലി. എഴുത്ത്‌ എങ്ങനെ നന്നാക്കുമെന്ന് മാത്രം ചിന്തിക്കില്ല.
എല്ലാത്തോന്നലും കവിതയാകില്ല; ചിലര്‍ അങ്ങിനെ വിചാരിക്കുന്നുണ്ടെങ്കിലും.
തരംതാണ കവിതയൊ കഥയൊ ഒട്ടും സൃഷ്ടിപരമാകില്ല. കഥയെന്ന പേരില്‍ എന്തെങ്കിലും എഴുതിയാല്‍, അതില്‍ സൃഷ്ടിപരതയുണ്ടാകില്ല. പൊന്‍കുന്നം വര്‍ക്കിയുടെ ചെറുകഥകളേക്കാള്‍ എത്രയോ ഉയരത്തിലാണ്‌ കുട്ടികൃഷ്‌ണമാരാരുടെ ലേഖനങ്ങള്‍ നില്‍ക്കുന്നത്‌. ലളിതാംബിക അന്തര്‍ജനത്തിന്റെ നോവലുകളേക്കാള്‍ എത്രയോ സര്‍ഗാത്മകമാണ്‌ എം.പി. ശങ്കുണ്ണിനായരുടെ വിമര്‍ശനരചനകള്‍. ഇതിന്റെ അര്‍ത്ഥം നോവല്‍, കഥ, കവിത എന്നിങ്ങനെ കേവല സാഹിത്യരൂപങ്ങള്‍ ഉണ്ടായതുകൊണ്ട്‌ സര്‍ഗ്ഗാത്മകമാകണമെന്നില്ലെന്നാണ്‌.പാടാനായാലും വരയ്‌ക്കാനായാലും വേണ്ടത്‌ ജീവിതജ്ഞാനമാണ്‌. പരിശീലനം കിട്ടിയാല്‍ ജീവിതജ്ഞാനമുണ്ടകുകയില്ല. അതിനു വേറെ വഴിതേടണം.ജീവിതജ്ഞാനമില്ലാത്തവരുടെ ഗദ്യമോ, വാക്യങ്ങളോ വരയോ കണ്ടാല്‍ പെട്ടെന്ന് തിരിച്ചറിയാം. പാട്ടുകേട്ടാലും മനസ്സിലാകും. ഇതു മനസ്സിലാക്കാതെയാണ്‌, പലരും തങ്ങളുടെ രചനകള്‍ മഹത്താണെന്ന് തെറ്റിദ്ധരിച്ച്‌ പോരിനിറങ്ങുന്നത്‌.

Wednesday, November 21, 2007

പ്രണയിക്കുന്നതിനുമുമ്പ്‌22 nov


പ്രണയിക്കുന്നതിനുമുമ്പ്‌

രഘുവരന്‍ എന്റെ സീനിയറായി കോളേജില്‍ പഠിച്ചിരുന്നു. അന്നേ എഴുതുമായിരുന്നു. മലയാളം ലിപികള്‍ രഘുവരന്‍ കടലാസില്‍ എഴുതിയപ്പോഴാണ്‌ അതിന്റെ സൗന്ദര്യം കാണിച്ചുതന്നത്‌. ലിപിയോട്‌ വല്ലാത്ത ഒരാകര്‍ഷണം തോന്നിയതും അപ്പോഴായിരിന്നു.രഘുവരന്‌ കവിതചൊല്ലാന്‍ താത്‌പര്യമില്ലായിരുന്നു. ഇന്ന് ചില കവികള്‍ ചാനലുകളിലും വേദികളിലും വന്ന് എത്രയോ വിരസമായി ചൊല്ലുന്നു. സംഗീതമറിയാത്ത കവികള്‍ക്ക്‌ അവരുടെ കവിതകള്‍ക്ക്‌ വികൃതമായി ഈണം നല്‍കാനുള്ള അവകാശമില്ല.ഏറ്റവും മോശപ്പെട്ട പാട്ട്‌ ഈ നാട്ടിലെ കവികളുടേതാണ്‌.

കവികള്‍ക്ക്‌ അവരുടെ രചനകള്‍ ചൊല്ലിക്കേട്ടാല്‍ മതിയല്ലോ. അതിന്‍ ചൊല്ലാനറിയുന്നവരെ ഏല്‍പ്പിക്കുക. കവികള്‍ ദയവായി ചൊല്ലരുത്‌. അതുകൊണ്ട്‌ രഘുവരന്റെ മ നല്ല വരികളായിരുന്നു. അന്ന് രഘുവരന്‍ പറഞ്ഞത്‌ ഇങ്ങനെയായിരുന്നു: വെറുക്കാന്‍വേണ്ടി നാം പ്രേമിക്കുന്നു.

മനോഭാവം ഉചിതമായിരുന്നെന്ന് ഇപ്പോള്‍തോന്നുന്നു. രഘുവരന്‍ പ്രേമത്തെക്കുറിച്ചാണ്‌ എഴുതിയത്‌. പലതുംഎതാനും നാളുകള്‍ക്ക്‌ മുമ്പ്‌ രഘുവരനെ കൊച്ചിയില്‍ വച്ചുകണ്ടു. പഴയ പ്രസന്നഭാവം കണ്ടില്ല. പ്രണയഭാവവും മുഖത്തുനിന്ന് ഒഴിഞ്ഞുപോയിരിക്കുന്നു. പഴയ പ്രണയകവിതകള്‍ എന്തുചെയ്‌തെന്ന് ചോദിച്ചതും രഘുവരന്‍ അതിന്റെ കാര്യം ചോദിക്കരുതെന്ന മട്ടില്‍ സങ്കടപൂര്‍വ്വം കൈതട്ടിമാറ്റി നടന്നു.പിന്നീട്‌ രഘുവരന്റെയും എന്റെയും കൂടിയായ സ്നേഹിതനെ കണ്ടപ്പോഴാണ്‌ കാര്യങ്ങള്‍ മനസ്സിലായത്‌. രഘുവരന്‍ വിവാഹം കഴിച്ചിട്ടില്ല.

അയാള്‍ ഏതോ സ്ത്രീയെ പ്രേമിച്ചിരുന്നു. എന്നാല്‍ അവള്‍ ഭര്‍ത്താവ്‌ നഷ്ടപ്പെട്ടവളായിരുന്നത്രേ. ഭര്‍ത്താവ്‌ ഇല്ലെങ്കിലും രഘുവരന്‌ അനുകൂലമായ ചില സൂചനകള്‍, നവലിബറല്‍ ആംഗ്യങ്ങള്‍ നല്‍കിയിരുന്നു.പിന്നീട്‌ എല്ലാ വാക്കുകളും ലംഘിച്ച്‌ അവള്‍ മറ്റൊരാളോടൊപ്പം ഏതോ സംസ്ഥാനത്തേക്ക്‌ പോയി. രഘുവരന്‌ നഷ്ടപ്പെട്ടത്‌ പ്രണയമല്ല; ജീവിതംതന്നെയാണ്‌. അയാള്‍ ഇപ്പോഴും തന്റെ പാല്‍സൊസൈറ്റിയിലെ ജോലിക്കാരെ നോകിയും മെഡിക്കല്‍ കോളേജിലെ ജോലിചെയ്‌തും ജീവിക്കുന്നു.


മറക്കാറൊന്നുമായിട്ടില്ല. കാരണം, അയാള്‍ എന്നും ഓര്‍മ്മകള്‍ക്ക്‌ വെറും ഭക്ഷ്യവസ്തു മാത്രമായിരുന്നല്ലോ. അയാള്‍ ഓര്‍മ്മിച്ചുകൂട്ടികൊണ്ടേയിരിക്കുന്നു. പലനിറത്തിലും വികാരത്തിലുമുള്ള വാക്കുകള്‍.കഴിഞ്ഞദിവസം അയാള്‍ എന്നോട്‌ ഫോണില്‍ വിളിച്ചുപറഞ്ഞതെല്ലാം, തെറ്റുകള്‍ മാത്രം കാണാന്‍കഴിയുന്ന ഒരുവന്റെ ന്യായവാദങ്ങള്‍ മാത്രമായി തോന്നി; കുറേ വാസ്തവങ്ങള്‍ ഉണ്ടെങ്കിലും.

"പ്രണയിക്കുന്നതിനുമുമ്പ്‌ ലൈംഗികാനുഭം ഉണ്ടായിരിക്കുന്നത്‌ നല്ലതാണ്‌. ലൈംഗികാനുഭവം പ്രമത്തിന്റെ കനം എത്രയുണ്ടെന്ന് ശരിക്കും ബോദ്ധ്യപ്പെടുത്തും. പ്രേമിക്കുന്ന പെണ്ണിനെ ഭാവിയിലെ ലൈംഗികവസ്തു എന്ന നിലയില്‍ സ്ഥിരനിക്ഷേപമായി കാണരുത്‌. ഈ സന്ദര്‍ഭത്തില്‍ പെണ്ണ്‍ ഭാവിക്കുവേണ്ടിയല്ലെന്നോര്‍ക്കണം. പെണ്‍നിന്‌ ഭാവി നല്‍കുമ്പോള്‍, അവള്‍ മറക്കാനാണ്‌ ശീലിക്കുന്നത്‌. അവള്‍ക്ക്‌ പ്രണയമല്ല വേണ്ടത്‌; അവളുടെ മനസ്സിനെ ബുദ്ധിമുട്ടിക്കാത്ത അനുസരണയുള്ള കുട്ടിയെമതി. ഈ കുട്ടിയാകട്ടെ, അവളുടെ സങ്കല്‍പ്പജീവീയുമാണ്‌. പ്രണയം കൊണ്ടുനടക്കാന്‍ കൊള്ളാവുന്ന നല്ല നുണയാണ്‌."


Thursday, November 15, 2007

പാഴായിപ്പോയ യുവത്വം 16-Nov


പാഴായിപ്പോയ യുവത്വം

മലയാളസാഹിത്യത്തില്‍ യുവത്വത്തെയും വാര്‍ദ്ധക്യത്തെയും എങ്ങനെ വേര്‍തിരിച്ച്‌ മനസ്സിലാക്കാന്‍ കഴിയുന്നു? മീനു, തൊടുപുഴ.

നമ്മുടെ സാഹിത്യത്തില്‍ ചെറുപ്പക്കാരില്ല. പ്രായംകൊണ്ട്‌ ചെറുപ്പമായവരെ ധാരാളമായിക്കാണാം. പക്ഷേ, അവരില്‍ പലരും പ്രായാധിക്യമുള്ളവരുടെ ചിന്തകളെ ലാളിച്ചുകഴിയുന്നവരാണ്‌. എന്തിനെയാണോ എതിര്‍കേണ്ടത്‌, അതുമായി അവര്‍ എളുപ്പം സന്ധിചേരുന്നു.

യഥാര്‍ത്ഥ ചെറുപ്പക്കാര്‍ ആദ്യം ഇടയുന്നത്‌ അധികാരകേന്ദ്രങ്ങളോടാണ്‌. ഇവിടെ നാം കാണുന്നതെന്താണ്‌? കൗമാരം വിട്ട്‌ പ്രഥമ കൃതിയുമായി വരുമ്പോഴേക്കും അവനെ തൂക്കിയെടുത്ത്‌ എസ്റ്റാബ്ലിഷ്‌മെന്റുകള്‍ അവരുടെ എലിപ്പത്തായത്തിലേക്കിടും. അക്കാദമികള്‍, വന്‍ പ്രസാധകശാലകള്‍ എന്നിവയുടെ വാത്സല്യം നേടാനായി അവന്‍ പരക്കംപാഞ്ഞുതുടങ്ങും. 'വാചകമേള'കളിലും മറ്റും മുഖം കാണിക്കാനായാല്‍, അതു വലിയ നേട്ടമാണെന്ന് ഇവര്‍ കരുതുന്നു! ഇതിലൂടെ സംഭവിക്കുന്ന ആലോചനയുടെ ജീര്‍ണത, സ്വീകാര്യതയുടെ ദുര്‍മേദസ്സ്‌ ഇവരെ അലോസരപ്പെടുത്തുന്നില്ല.

പിറന്നുവീഴുന്നതുതന്നെ സര്‍ക്കാര്‍ കമ്മറ്റികളിലേക്കാണ്‌. പ്രായാധിക്യമുള്ള ചിന്തകള്‍ പേറുന്ന, വയസുള്ളവരുടെ അനുസരണയുള്ള കുട്ടികളാണ്‌ തങ്ങളെന്ന് വിശ്വസിച്ച്‌ പറയാനുള്ള ചമ്മലില്ലായ്‌മ വലിയൊരു രോഗമാണ്‌.

ചെറുപ്പം, ഈ ഭാഷയില്‍ നിഷ്‌പ്രയോജനമായി അവശേഷിക്കുന്നു. ഇതുപോലെ യുവത്വം പാഴാക്കപ്പെട്ട മറ്റൊരിടം കാണാനില്ല.

ഒരര്‍ത്ഥത്തില്‍ പ്രായമാവുന്നതാണ്‌, നമ്മുടെ സാഹിത്യത്തില്‍, ഒരാള്‍ക്ക്‌ നല്ലത്‌. ഷഷ്ടിപൂര്‍ത്തിയൊ സപ്‌തതിയോ തലയില്‍ വന്നുവീണാല്‍ എതിര്‍ക്കരുത്‌.

Tuesday, November 13, 2007

ചിന്തയെ ഗര്‍ഭംധരിക്കരുത്‌ 13-Nov-2007


ചിന്തയെ ഗര്‍ഭംധരിക്കരുത്‌
ആശയചരിത്രത്തില്‍ വിസ്മയിപ്പിക്കുന്ന കുരുക്കും ചോദ്യവുമാണ്‌ ഫ്രഡറിക്‌ നീത്‌ഷെ. പ്രമുഖ ജൂതപണ്‌ഡിതനും ചിന്തകനുമായിരുന്ന നീത്‌ഷെയുടെ ജൂതബന്ധം അന്വേഷിക്കുന്ന കൃതിയാണ്‌ 'നീത്‌ഷെ ആന്റ്‌ ജൂവിഷ്‌ കള്‍ച്ചര്‍'.ജേക്കബ്‌ ഗൊളമ്പ്‌ എഡിറ്റ്‌ ചെയ്ത ഈ കൃതിയില്‍ സ്റ്റീവന്‍ ഇ. അസ്ചീം, വീവര്‍ സന്താലീനോ, ഹൂബര്‍ട്ട്‌ കാന്‍സിക്‌, ജോസഫ്‌ സിമോന്‍, യിര്‍മി യാഹു യോവെല്‍ തുടങ്ങിയവര്‍ എഴുതിയ ലേഖനങ്ങളാണുള്ളത്‌. നീത്‌ഷെയെ വിവിധ കോണുകളിലൂടെ, മുന്‍വിധികളില്ലാതെ എഴുതിയിട്ടുള്ള ഈ ലേഖനങ്ങളില്‍ തീക്ഷണമായ ആക്രമണവും നിരാകരണവും കാണാം. ഈ കൃതിയുലൂടെ നീത്‌ഷെ എന്താണെന്ന് വ്യക്തമാണ്‌. അത്‌ ഇങ്ങനെ സംഗ്രഹിക്കാം.

1) ഹെഗലിനെ എതിരിടുന്നതിന്‌ നീത്‌ഷെ സ്വന്തമായ ദാര്‍ശനിക പദ്ധതിതന്നെ കണ്ടുപിടിച്ചു. തീവ്രസാംസ്കാരിക വിപ്ലവകാരിയായ അദ്ദേഹം ആധുനികതയെ വ്യത്യസ്തമായ വഴിയിലേക്ക്‌ തിരിച്ചു വിടുകയാണ്‌ ചെയ്തത്‌.

2) സോക്രട്ടീസും ഹെഗലും ചെയ്തത്‌ സത്യത്തെയും സംസ്കാരത്തെയും നിര്‍മ്മിച്ചുകൊണ്ട്‌ ദൈവചിന്തയെ സങ്കല്‍പ്പിക്കുകയായിരുന്നു എന്ന് നീത്‌ഷെ കണ്ടെത്തി. അതുകൊണ്ടുതന്നെ ക്രിസ്തുമതവും ജൂതന്മാരും സംസ്കാരവും ജീര്‍ണ്ണമാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.

3) നീത്‌ഷെയുടെ പ്രഭാഷണ സ്വഭാവമുള്ള ഭാഷ വൈരുദ്ധ്യാത്മകവും വന്യവുമായിരുന്നു. വാദിക്കുന്നതിനേക്കാള്‍ പ്രകോപിപ്പിക്കുക എന്നത്‌ അദ്ദേഹത്തിന്റെ ശീലമായിരുന്നു. ഇക്കാരണത്താല്‍ അദ്ദേഹം ഏറ്റവുമധികം വിമര്‍ശിക്കപ്പെട്ടു.

4) പരീക്ഷണാത്മകമായി തത്ത്വചിന്തയെ നിരീക്ഷിച്ച നീത്‌ഷെ ഓരോന്നിലും ആത്മീയതയെ ഗര്‍ഭംധരിക്കാതിരിക്കാന്‍ ശ്രദ്ധിച്ചു.

5) തത്ത്വചിന്തകര്‍ക്കിടയിലെ 'പുരുഷമാതാക്കളെ' നീത്‌ഷെ ഇഷ്ടപ്പെട്ടില്ല. ചിന്തിക്കുന്നത്‌ ശീലമാക്കുകയും ചിന്തയെ ഗര്‍ഭം ധരിക്കുകയും ചെയ്യേണ്ടതില്ലെന്ന് അദ്ദേഹം വിശ്വസിച്ചു. ആത്മീയ ഗര്‍ഭധാരണം, ഗര്‍ഭവതിയെപ്പോലെ വിധേയയാകാന്‍ പ്രേരിപ്പിക്കും.

6) വെറുതെ ചിന്തിച്ചാല്‍ പോരാ; ചില കവികള്‍ വീമ്പുപറയുന്നതുപോലെ, 'മഹാസങ്കടങ്ങള്‍' തങ്ങളോടൊപ്പമാണെന്ന് ധരിപ്പിക്കാന്‍ ശ്രമിച്ചാല്‍ പോരാ. വിചാരങ്ങളില്‍ ചിന്തിക്കുന്നയാളുടെ സര്‍വ്വസ്വവും ഉണ്ടാകണം-രക്തം, ഹൃദയം, തീ, സന്തോഷം, ആസക്തി, ദുഃഖം, മനസ്സാക്ഷി, വിധി, ദുരന്തം.....

7) ജൂതന്മാരുടെ ജീവിതത്തെ ആത്മീയമായി അപനിര്‍മ്മിക്കുകയായിരുന്നു നീത്‌ഷെയുടെ ഉദ്ബോധനങ്ങളുടെ കാതല്‍.

8) ജന്മവാസനകളെ അടിച്ചമര്‍ത്തികൊണ്ടും മാനസികമായ ആത്മീയവത്‌കരണം കൊണ്ടും നേടുന്ന ആദ്ധ്യാത്മികമായ പരിത്യാഗജീവിതത്തെ നീത്‌ഷെ ഇഷ്ടപ്പെട്ടില്ല. ഇതിനു പകരമായി അദ്ദേഹം നിര്‍ദ്ദേശിച്ചത്‌ ഇന്ദ്രിയങ്ങളുടെ പൂര്‍ണ്ണമായ ഉപയോഗവും വൈകാരികതയുമാണ്‌.

9) സമകാലികലോകത്ത്‌ മതങ്ങളുടെ അപ്രമാദിത്വത്തിന്‌ യാതൊരു വിലയുമില്ലെന്ന് ചിന്തിച്ച നീത്‌ഷെ, കവി ഹീനെയോട്‌ കടപ്പെട്ടുകൊണ്ടാണ്‌ ദൈവം മരിച്ചു എന്ന ആശയം അവതരിപ്പിച്ചത്‌.

10) എന്നാല്‍ ഹീനെയുടെയും നീത്‌ഷെയുടെയും ദൈവ നിന്ദ വ്യത്യസ്തമാണ്‌. ഹീനെയ്ക്ക്‌ ഒരു ക്രിസ്തീയദൈവത്തില്‍ വിശ്വസിച്ചാല്‍ ആശ്വാസം തേടാമെന്ന ചിന്താഗതിയുണ്ട്‌. നീത്‌ഷെയാകട്ടെ, ദൈവത്തിനുവേണ്ടിയുള്ള ഒരിക്കലും സഫലമാകാത്ത ആഗ്രഹത്തില്‍ തന്റെ തത്ത്വചിന്തയെ തന്നെ അവസാനിപ്പിക്കുന്നു. ദൈവത്തെ ആവശ്യമില്ലാത്ത ലോകത്തേയാണ്‌ അദ്ദേഹം തേടിയത്‌.